SUNDAY SERMON LK 12, 54-59 -13, 1-5

ലൂക്ക 12,54-59 – 13,1-5

സന്ദേശം

Image result for images of repentance

ജീവിതത്തെ 180 ഡിഗ്രി ദൈവത്തിങ്കലേക്ക് തിരിക്കുവാന്‍, ഈ പ്രപഞ്ചത്തില്‍ ദൈവം ഒരുക്കിവച്ചിട്ടുള്ള അടയാളങ്ങള്‍ വായിച്ച്, മനസ്സിലാക്കി ജീവിതലക്‌ഷ്യം പൂര്‍ത്തിയാക്കുവാന്‍ ഇന്നത്തെ ദൈവവചനം നമ്മോടു പറയുകയാണ്‌. ഈശോയുടെ സന്ദേശം ഇതാണ്: മകളെ, മകനെ, നീ ദൈവത്തിങ്കലേക്ക് തിരിയുക, ദൈവത്തില്‍ നിന്ന് തുടങ്ങുക, പാശ്ചാത്തപിക്കുക. അല്ലെങ്കില്‍ നീ ജീവിതലക്‌ഷ്യം നേടുകയില്ല.

വ്യാഖ്യാനം

നമ്മുടെ ജീവിതത്തിനു ഒരു ലക്ഷ്യമുണ്ട്. അത് നമ്മുടെ വ്യക്തിപരമായ ജീവിതത്തേക്കാള്‍, മനസമാധാനത്തേക്കാള്‍, നമ്മുടെ സന്തോഷത്തേക്കാള്‍ വലുതാണ്‌. അത് നമ്മുടെ കുടുംബത്തേക്കാള്‍, നമ്മുടെ കരിയര്‍, സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍, എന്നിവയെക്കാളും വലുതാണ്‌. നമ്മുടെ ജീവിതലക്ഷ്യം അറിയുവാന്‍, എന്തിനാണ് ഞാന്‍ ഈ ഭൂമിയില്‍ ജനിച്ചിരിക്കുന്നത് എന്ന് അറിയുവാന്‍ നാം ദൈവത്തിങ്കലേക്ക് തിരിയണം. ദൈവത്തില്‍ നിന്ന് തുടങ്ങണം. കാരണം, നാം ദൈവത്താലും ദൈവത്തിനുവേണ്ടിയുമാണ്  സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

ഒരുപക്ഷേ, നമ്മുടെ mistake നാം നമ്മുടെ ജീവിതം ദൈവത്തില്‍ നിന്ന് തുടങ്ങിയിട്ടില്ലാ എന്നതാകാം. ഞാന്‍ എന്താകണം, എന്റെ ജീവിതംകൊണ്ടു ഞാന്‍ എന്ത് ചെയ്യണം, എന്റെ ലക്ഷ്യങ്ങളെന്തെല്ലാം, എന്റെ സ്വപ്നങ്ങള്‍, എന്റെ ആഗ്രഹങ്ങള്‍ – നാം നമ്മുടെ ജീവിതം നമ്മില്‍നിന്നാണ് തുടങ്ങിയത്, അങ്ങനെതന്നെയാണ് മുന്നോട്ടുപോകുന്നതും, അത് തന്നെയാകാണാം നമ്മുടെ പാളിച്ചയും. ഈ പാളിച്ചകളെ മറയ്ക്കുവാനാകണം, നാം പലതരം ന്യായീകരണങ്ങള്‍ നിരത്തുന്നത്. എന്റെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നത് പൂര്‍വീകരുടെ പാപങ്ങള്‍ കാരണമാണ്, മറ്റുള്ളവര്‍ക്ക് ദുരിതങ്ങള്‍ വരുന്നത് അവര്‍ പാപികളായാതുകൊണ്ടാണ്, സമയദോഷമാണ് എല്ലാറ്റിനും കാരണം എന്നിങ്ങനെ ആയിരത്തൊന്നു ന്യായങ്ങള്‍ നമ്മള്‍ നിരത്തും. എന്തിനാണ്? നമ്മുടെ പാളിച്ചകളെ മറച്ചുവയ്ക്കാന്‍. ഈശോയുടെ സന്ദേശം ഇതാണ്: മകളെ, മകനെ, നീ ദൈവത്തിങ്കലേക്ക് തിരിയുക, ദൈവത്തില്‍ നിന്ന് തുടങ്ങുക, പാശ്ചാത്തപിക്കുക. അല്ലെങ്കില്‍ നീ ജീവിതലക്‌ഷ്യം നേടുകയില്ല.

നാമോരോരുത്തരും നശിക്കാതിരിക്കുവാന്‍, എപ്പോഴും ദൈവത്തിലായിരിക്കുവാന്‍  ദൈവം ഈ പ്രപഞ്ചം മുഴുവന്‍ അടയാളങ്ങള്‍ നല്‍കിയിരിക്കുകയാണ്. പടിഞ്ഞാറ് മേഘം ഉയരുന്നത്, തെക്കന്‍ കാറ്റടിക്കുന്നത് അടയാളങ്ങളാണ്. നീ ഒരു കേസില്‍ അകപ്പെടുന്നത് അടയാളമാണ്. ഗലീലിയക്കാരായവരുടെ ബലികളില്‍ അവരുടെ രക്തം കൂടി പീലാത്തോസ് കലര്‍ത്തിയത് അടയാളമാണ്. അത് ചെയ്തവരും, ഇരയായവരും പാപികളാണോഎന്നതിനേക്കാള്‍ ഇത് കാണുന്നവര്‍ ദൈവത്തിങ്കലേക്ക് തിരിയേണ്ടിയിരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്. സീലോഹായില്‍ ഗോപുരം ഇടിഞ്ഞുവീണ്‌ പതിനെട്ടുപേര്‍ കൊല്ലപ്പെട്ടതും അടയാളമാണ്. ഇരയായവര്‍ പാപികളാണോ എന്നതിനേക്കാള്‍ ഇത് കാണുന്നവര്‍ ദൈവത്തിങ്കലേക്ക് തിരിയേണ്ടിയിരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്. കേരളത്തിലെ മഹാപ്രളയം, ലോക്കപ്പ് മരണങ്ങള്‍, വിവാദങ്ങള്‍, സഭയിലെ തര്‍ക്കങ്ങള്‍, കോളെജിലെ കത്തിക്കുത്ത് … എല്ലാം അടയാളങ്ങളാണ്. ഈശോയുടെ സന്ദേശം ഇതാണ്: മകളെ, മകനെ, നീ ദൈവത്തിങ്കലേക്ക് തിരിയുക, ദൈവത്തില്‍ നിന്ന് തുടങ്ങുക, പാശ്ചാത്തപിക്കുക. അല്ലെങ്കില്‍ നീ ജീവിതലക്‌ഷ്യം നേടുകയില്ല.

നാം ഈ പ്രകൃതിയില്‍, മനുഷ്യജീവിതത്തില്‍ കാണുന്നതെല്ലാം നമുക്ക് അടയാളങ്ങളായി കാണാനും അവിടെ അര്‍ത്ഥം ശരിയായി മനസ്സിലാക്കാനും നമുക്ക് സാധിക്കണം. കുറച്ചു നാളുകള്‍ക്കു മുന്‍പ് ചന്ദ്രേട്ടന്‍ എവിടെയാ എന്ന ഒരു സിനിമ ഇറങ്ങിയിരുന്നു. ആ സിനിമയുടെ climax scene വളരെ മനോഹരമാണ്. നായകന് ഭാര്യയും ഒരു മകനുമുണ്ട്. നല്ല സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുന്ന കുടുംബം. സര്‍ക്കാര്‍ ജോലിയിലുള്ള നായകന് ക്ലാസ്സിക്കല്‍ ഡാന്‍സിനെക്കുറിച്ച് നന്നായി അറിയാം. ഔദ്യോഗികജോലിയുടെ ഭാഗമായിത്തന്നെ അദ്ദേഹം ഒരു സ്ത്രീയെ, നര്‍ത്തകിയെ പരിചയപ്പെടുന്നു. അവളുമായി ഇഷ്ടത്തിലാകുന്നു. അവള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. നര്‍ത്തകി വിദേശത്തേക്ക് പോകുന്നതിന്റെ തലേദിവസം രാത്രി അവള്‍ നായകനെ അവളുടെ വീട്ടിലേക്കു ക്ഷണിക്കുകയാണ്. ഇതറിഞ്ഞ ഭാര്യ നേരത്തേകൂട്ടി നര്‍ത്തകിയുടെ വീട്ടിലെത്തി അവളുമായി സംസാരിക്കുന്നുണ്ട്. ഈ സമയത്താണ് നായകന്‍റെ വരവ്. അണിഞ്ഞൊരുങ്ങി വരുന്ന നായകന്‍ നര്‍ത്തകിയുടെ വീട്ടിലേയ്ക്കുള്ള stair cases കയറുമ്പോള്‍ അടുത്തവീട്ടില്‍ നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍. നായകന്‍ നോക്കുമ്പോള്‍ വീടിന്റെ വരാന്തയില്‍ കരയുന്ന കുഞ്ഞിനേയും പിടിച്ചു ഒരമ്മ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. ഒപ്പം അദ്ദേഹം ആകാശത്തേക്ക് നോക്കി. നറും നിലാവില്‍ കുളിച്ചു പൂര്‍ണചന്ദ്രന്‍. അടുത്ത ഷോട്ട് ആശുപത്രി കിടക്കയില്‍ വെളുത്ത ഉടുപ്പണിഞ്ഞ നായകന്റെ ഭാര്യയും, വെളുത്ത തുണിയില്‍ പൊതിഞ്ഞു കുഞ്ഞ്, വെളുത്ത ഷര്‍ട്ടും മുണ്ടുമണിഞ്ഞു നായകനും. മുറി മുഴുവന്‍ പ്രകാശം.  വെളുപ്പിന്റെ വിശുദ്ധിയുടെ, നന്മയുടെ, ഒരാഘോഷം സംവിധായകന്‍ അവിടെ ഒരുക്കിയിരിക്കുകയാണ്. ക്യാമറ നായകന്‍റെ ഭാര്യയിലേക്ക്. താലിയും ചേര്‍ത്ത് പിടിച്ചു സര്‍വ ദൈവങ്ങളോടും അവള്‍ പ്രാര്‍ഥിക്കുകയാണ്. കാരണം, നായകന്‍ അകത്തു കയറിയാല്‍ അവരുടെ ദാമ്പത്യം തകരും. ഷോട്ട് വീണ്ടും നായകനിലേക്ക്. അയാള്‍ പതുക്കെ ചുവടുകള്‍ പിന്നിലേക്ക്‌ വയ്ക്കുകയാണ്. അയാള്‍ മാനസാന്തരത്തിലേക്ക്, നന്മയിലേക്ക്, പാശ്ചാത്തപത്തിലേക്ക് ചുവടുകള്‍ വയ്ക്കുകയാണ്. അയാള്‍ ഗെയിറ്റ്‌ കടന്നപ്പോള്‍ mobile റിംഗ് ചെയ്തു. “ചന്ദ്രേട്ടന്‍ എവിടെയാ” ഭാര്യയാണ്. “ദേ ഞാന്‍ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണ്”, അയാള്‍ പറഞ്ഞു.

സ്നേഹമുള്ളവരെ, ദൈവം തന്റെ സ്നേഹത്തില്‍ ഈ പ്രപഞ്ചം മുഴുവന്‍ നമുക്കുവേണ്ടി അടയാളങ്ങള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്, നമ്മുടെ ജീവിതം ലക്ഷ്യത്തിലെത്തിക്കുവാന്‍ വേണ്ടി. നാമത് കാണണം, കേള്‍ക്കണം, മനസ്സിലാക്കണം. ഈശോയുടെ സന്ദേശം ഇതാണ്: മകളെ, മകനെ, ഈ പ്രപഞ്ചത്തിലെ അടയാളങ്ങള്‍ കണ്ടു, നീ ദൈവത്തിങ്കലേക്ക് തിരിയുക, ദൈവത്തില്‍ നിന്ന് തുടങ്ങുക, പാശ്ചാത്തപിക്കുക. അല്ലെങ്കില്‍ നീ ജീവിതലക്‌ഷ്യം നേടുകയില്ല.

Leave a comment