SUNDAY SERMON Mt 15, 21 – 28

മത്താ 15, 21 – 28

സന്ദേശം

Image result for images of canaanite woman with jesus

ഈ കഴിഞ്ഞ ആഴ്ച്ച ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട, ഞെട്ടിക്കുന്ന, കോഴിക്കോടു നിന്ന് റിപ്പോർട്ട് ചെയ്ത വാർത്ത ഓർത്തെടുത്തുകൊണ്ടു നമുക്ക് സുവിശേഷസന്ദേശത്തിലേക്കു കടക്കാം. കഴിഞ്ഞ 19 വ്യാഴാഴ്ച വന്ന റിപ്പോർട്ട് ഇങ്ങനെയാണ്: ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ ജൂസിൽ മയക്കുമരുന്ന് കലർത്തി കൊടുത്ത്, പീഡിപ്പിച്ചു, കല്യാണം കഴിക്കാൻ മതം മാറണമെന്ന് നിർബന്ധിച്ചു. സോഷ്യൽ മാധ്യമങ്ങളിലും ടിവി ചാനലുകളിലൊന്നും ഇത് ചർച്ചയായില്ല. കേരളത്തിലെ സദാചാരപ്രവർത്തകരും, നവോത്ഥാന നായകരാരും ഇതൊന്നും അറിഞ്ഞമട്ടില്ല. സഭാ നവീകരണ സുതാര്യത മുന്നേറ്റങ്ങളൊന്നും ഇതിനെതിരെ പ്രതികരിക്കുന്നില്ല.  എന്നാൽ, ചതിക്കപ്പെട്ട ഈ പെൺകുട്ടിയോടൊപ്പം നിൽക്കാനും, അവൾക്കും ഇതേ രീതിയിൽ ചതിക്കപ്പെടുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുവാനും നമുക്ക് സാധിക്കണം. അതോടൊപ്പം തന്നെ, നമ്മുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെ ബലപ്പെടുത്താനും നമുക്കാകണം. ഇന്നത്തെ സുവിശേഷം പിശാചുബാധിതമായ ഇത്തരം സാഹചര്യങ്ങളിൽനിന്ന് അകലം പാലിച്ചുകൊണ്ട്‌ ജീവിക്കുവാനും, അങ്ങനെ ചതിയിൽപെട്ടവരുണ്ടെങ്കിൽ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും, ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുവാനും നമ്മെ ഓർമ്മിപ്പിക്കുകയാണ്.

വ്യാഖ്യാനം 

ജെറുസലേം പട്ടണത്തിൽ നിന്ന് 124 മൈലുകളോളം അകലെ സ്ഥിതിചെയ്യുന്ന ടയിർ, സീദോൻ എന്നീ വിജാതീയ പ്രദേശങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഭൂമിശാസ്ത്ര പശ്ചാത്തലം. കാനാൻകാരി സ്ത്രീയുടെ പിശാചുബാധിതയായ മകളെ സുഖപ്പെടുത്തുന്നതാണ് പ്രതിപാദ്യവിഷയം. പ്രധാന സൂചികയാകട്ടെ കാനാൻകാരിയുടെ വിശ്വാസവും.

കഴിഞ്ഞ ഞായറാഴ്ചയിലെ സുവിശേഷഭാഗവും വിശ്വാസത്തെക്കുറിച്ചായിരുന്നു. ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഒരു മലയോളം അത്ഭുതങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുമെന്നാണ് കഴിഞ്ഞ ഞായറാഴ്ച ഈശോ നമ്മോടു പറഞ്ഞത്. ഇന്ന്, കാനാൻകാരി സ്ത്രീയുടെ വിശ്വാസത്തിലൂടെ നമ്മുടെ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ വലിപ്പം എത്രമാത്രമുണ്ടെന്നു പരിശോധിച്ചറിയുവാൻ ഈശോ നമ്മെ ക്ഷണിക്കുകയാണ്.

കാനാൻകാരി സ്ത്രീയുടെ വിശ്വാസത്തിനു പല ഘട്ടങ്ങളുണ്ട്. ഒന്നാമത്തേത്, നിസംഗതനിറഞ്ഞ വിശ്വാസമാണ്. അവൾ പറയുന്നു: “കർത്താവേ, ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ”. പ്രത്യക്ഷത്തിൽ നല്ലൊരു പ്രാർത്ഥനയായി തോന്നുമെങ്കിലും ഇതിലൊരു നിസംഗതാമനോഭാവം ഉണ്ട്. ക്രിസ്തു കർത്താവാണെന്നു അവൾക്കു അറിയാം. അവിടുന്ന് ദാവീദിന്റെ പുത്രനാണെന്നും അവൾക്കു അറിയാം. പക്ഷെ അവളുടെ ഭാവം, ഞാൻ വന്നിരിക്കുന്നു, നീ കനിഞ്ഞോളൂ എന്നാണ്‌.

നോക്കൂ, വചനം പറയുന്നു, “അവൻ ഒരു വാക്കുപോലും പറഞ്ഞില്ല” എന്ന്.

നമ്മുടെ വിശ്വാസം നിസംഗമാണെങ്കിൽ ഈശോ മൗനിയാകും. അപ്പോൾ, പിശാചുബാധകളിൽ നിന്ന് ആരെയും രക്ഷിക്കുവാൻ നമുക്കാകില്ല.  നമ്മുടെ നിസംഗവിശ്വാസം അതിനു തടസ്സമാകും.

അവളുടെ വിശ്വാസത്തിന്റെ രണ്ടാം ഘട്ടം രസകരമാണ്: ക്രിസ്തുവിൽ നിന്ന് വഴിതെറ്റുന്ന വിശ്വാസം. അവൾ ശിഷ്യന്മാരെ കൂട്ടുപിടിക്കുകയാണ്. ഒരാളെയല്ലാ, പന്ത്രണ്ടുപേരെയും സ്വാധീനിക്കുവാൻ അവൾക്കായി.

വിശുദ്ധരുടെ പിന്നാലെ, ആൾദൈവങ്ങളുടെ പിന്നാലെ അന്ധമായി ഓടുന്ന നമ്മുടെ ക്രൈസ്തവ വിശ്വാസത്തിനു ഈ സ്ത്രീയുടെ വിശ്വാസവുമായി എന്തെങ്കിലും ബന്ധം? ക്രിസ്തുവിൽ നിന്ന് വഴിതെറ്റുന്ന വിശ്വാസമാണോ നമ്മുടേത് എന്ന് നാം ചിന്തിച്ചുനോക്കേണ്ടിയിരിക്കുന്നു.

ശിഷ്യന്മാർ ഒരുമിച്ചു അവൾക്കുവേണ്ടി മാധ്യസ്ഥ്യം പറയുകയാണ്. വഴിതെറ്റുന്ന വിശ്വാസം കാണുമ്പോൾ ഈശോ ഇടപെടുന്നു. അവിടുന്ന് പറയുന്നു: “ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാൻ അയയ്ക്കപെട്ടിരിക്കുന്നത്”. കാനാൻകാരിയാണെങ്കിലും സാമാന്യം മതപരമായ അറിവുള്ളവളാണ് അവൾ. അതുകൊണ്ടവൾക്കു ഈശോ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായി. ‘നഷ്ടപ്പെട്ട’ എന്ന് ഈശോ പറഞ്ഞപ്പോൾ അവളോർത്ത് കാണണം, തമ്പുരാനേ, എന്റെ മകൾ, നഷ്ടപ്പെട്ടതാണോ, അതോ, താൻ നഷ്ടപ്പെടുത്തിയതാണോ? കർത്താവേ, എന്റെ മകൾ പിശാചുബാധയിലായതു, ദുരന്തത്തിൽ അകപ്പെട്ടത് ഞാൻ മൂലമാണോ? എന്റെ ശ്രദ്ധകുറവുകൊണ്ടാണോ, എന്റെ സ്നേഹക്കൂടുതല് കൊണ്ടാണോ എന്റെ മകൾ ഈ അവസ്ഥയിലായത്? താൻ മൂലം നഷ്ടപ്പെടുത്തിയതാകാം തന്റെ മകളുടെ ജീവിതം എന്ന ചിന്തയിലാണ് അവൾ ഈശോയോടു പറയുന്നത്: “കർത്താവേ എന്നെ സഹായിക്കണമേ”. അവളുടെ വിശ്വാസത്തിന്റെ അടുത്ത ഘട്ടം: ഉത്തരവാദിത്വപൂർണമായ വിശ്വാസം.

സ്നേഹമുള്ളവരേ, നമ്മുടെ മക്കൾ, യുവജനങ്ങൾ, കുട്ടികൾ തെറ്റായ വഴിയിലൂടെ പോകുന്നത്, ചതിയിൽപ്പെടുന്നത് മുതിർന്നവരുടെ, അധ്യാപകരുടെ, വൈദികരുടെ, മാതാപിതാക്കളുടെ കടമകൾ അവർ നിർവഹിക്കാത്തതുകൊണ്ടാണോഎന്ന് ആനുകാലിക സംഭവങ്ങൾ കാണുമ്പോൾ നാം ചോദിച്ചുപോകുന്നു. ഞായറാഴ്ചത്തെ കുർബാന വരെ ഒഴിവാക്കി എൻട്രൻസ് പരീക്ഷയ്ക്കുള്ള ഒരുക്കത്തിനായി പറഞ്ഞുവിടുമ്പോൾ, വേദപാഠക്ലാസ് ഒഴിവാക്കി ട്യൂഷ്യന് പറഞ്ഞു വിടുമ്പോൾ, കുടുംബപ്രാർത്ഥന ഒഴിവാക്കി ഹോംവർക് ചെയ്യിക്കുമ്പോൾ, സഭയെയും, വൈദികരെയും, സന്യസ്തരെയും, അത്മായ പ്രേഷിതരെയും വീട്ടിലും, കവലയിലും, ചായക്കടയിലും ഇരുന്നു വിമർശിക്കുമ്പോൾ ഒന്ന് ചിന്തിച്ചുനോക്കൂ, ചതിക്കുഴികളിലേക്കുള്ള വാതിലുകളാണോ നാം തുറക്കുന്നത്? കോഴിക്കോട് ഒരു ആശുപത്രിയിൽ മാത്രം ആറ് ക്രൈസ്തവ വിശ്വാസികളായ നേഴ്‌സുമാർ ഹീനമായ മതപരിവർത്തനത്തിനു വിധേയരായി തുടങ്ങിയ വാർത്തകൾ വായിക്കുന്ന കേൾക്കുന്ന സഹോദരങ്ങളെ, മനസ്സിലാക്കുക, ഇത് നമുക്കും സംഭവിക്കാമെന്ന്!!!

പിന്നീടുള്ള ചർച്ചകൾക്കുശേഷം ഈശോ പറയുന്നു, സ്ത്രീയെ, നിന്റെ വിശ്വാസം വലുതാണ്. അല്പവിശ്വാസികളെ എന്ന് പലപ്പോഴും ശിഷ്യരെ വിളിച്ച ഈശോ ഈ സ്ത്രീയെ നോക്കി പറയുന്നു, നിന്റെ വിശ്വാസം വലുതാണ്.

സമാപനം

സ്നേഹമുള്ളവരേ, കാനാൻകാരി സ്ത്രീയെപ്പോലെ, നിസംഗത നിറഞ്ഞ വിശ്വാസം വെടിഞ്ഞു, ക്രിസ്തുവിൽ നിന്ന് നമ്മെ അകറ്റുന്ന വിശ്വാസം മാറ്റി, ഉത്തര വാദിത്വ പൂർണമായ വിശ്വാസത്തിലേക്കു നമുക്ക് ചുവടുവെയ്‌ക്കാം. നാം ചെയ്യേണ്ടവ, ചെയ്യേണ്ട സമയത്ത്, ചെയ്യേണ്ട പോലെ ചെയ്തശേഷം ഈശോയെ സഹായിക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അപ്പോൾ നമ്മെ തിന്മയിൽ നിന്ന്, അബദ്ധങ്ങളിൽ നിന്ന്, ചതിയിൽ നിന്ന് രക്ഷിക്കാൻ ഈശോ വരും.

Mangidiyan Mariam Thresia – Music by Fr Mathews Payyappilly MCBS

SUNDAY SERMON Mt 17, 14-21

മത്താ 17 , 14 – 21

സന്ദേശം

Image result for images of jesus heals aperson with fits

സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ആവിഷ്കാരമാണ് ഇന്നത്തെ ദൈവവചന ഭാഗം. ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകുവാൻ ആഗ്രഹിക്കുന്നവരോട്, ക്രിസ്തുവിന്റെ, ആത്മീയമായതോ, ശാരീരിക മായതോ, മാനസികമായതോ എന്തുമാകട്ടെ, ക്രിസ്തുവിന്റെ സൗഖ്യം പ്രതീക്ഷിക്കുന്നവരോട് വചനം പറയുന്നത് വിശ്വാസത്തെക്കുറിച്ചാണ്. ഈശോ ആവശ്യപ്പെടുന്നത് ഹൃദയത്തിലുള്ള വിശ്വാസമാണ്.

വ്യാഖ്യാനം

ഒരു പിതാവിന്റെ വേദനയുടെ മുൻപിൽ, പുത്രന്റെ സൗഖ്യത്തിനുവേണ്ടിയുള്ള കരച്ചിലിനുമുന്പിൽ നിൽക്കുന്ന ഈശോ ആ പിതാവിന്റെ ഹൃദയം കാണുകയാണ്. തന്നിൽ പൂർണ വിശ്വാസം അർപ്പിച്ചുവന്നിരിക്കുന്ന ആ പിതാവിന് ഈശോ പുറപ്പാടിന്റെ പുസ്തകം അദ്ധ്യായം 15, 26 ൽ പറയുന്നപോലെ സുഖപ്പെടുത്തുന്ന കർത്താവാകുകയാണ്.

ആഴമുള്ള ജീവിതാനുഭവങ്ങളിൽ നിന്നാണ് വിശ്വാസം രൂപപ്പെടുന്നത്. പുത്രന്റെ അപസ്മാരരോഗം അദ്ദേഹത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ആ മകനെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ അദ്ദേഹം കഷ്ടപ്പെടുന്നുണ്ടാകും. ഇങ്ങനെയുള്ള ഒരു വ്യക്തി തന്റെ കഴിവുകൾക്കും, ലോകത്തിന്റെ അറിവുകൾക്കും സുഖപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ആൾദൈവങ്ങൾക്കും പിന്നാലെ    ഓടിനടന്നു, ഒടുക്കം ‘ദൈവമേ, നീ മാത്രമേയുള്ളു എന്റെ ആശ്രയം എന്ന സമർപ്പണത്തിലേക്കു കടന്നുവരുന്ന നിമിഷം അവൾ/അവൻ വിശ്വാസത്തിന്റെ തീർത്ഥത്തിൽ സ്നാനം ചെയ്യുകയാണ്. ആ സ്നാനത്തിൽ നിന്ന് ഉണർന്നുവരുമ്പോൾ അവൾ/അവൻ അറിയുന്നു, ക്രിസ്തുവിന്റെ അടുത്ത് മാത്രമേ സൗഖ്യമുള്ളുവെന്ന്, ഈശോയുടെ വചനത്തിൽ സൗഖ്യമുണ്ടെന്ന്, ഈശോയുടെ സാന്നിധ്യം സൗഖ്യം നല്കുന്നതാണെന്ന്‌. ഇന്നത്തെ സുവിശേഷത്തിലെ പിതാവ് ആ സൗഖ്യം തന്റെ പുത്രനിലൂടെ അനുഭവിച്ചറിയുകയാണ്.

ഈശോയുടെ സൗഖ്യത്തിന്റെ അടിസ്ഥാന ഘടകം വിശ്വാസമാണ്, ദൈവത്തിലുള്ള, ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം. ഈശോയുടെ സൗഖ്യപ്പെടുത്തലുകളിൽ അത് രണ്ടു രീതിയിൽ അവതരിക്കപ്പെടുന്നുണ്ട്. ഒന്ന്, സൗഖ്യപ്പെട്ട ആളുടെ വിശ്വാസത്തെ ഈശോ പ്രകീർത്തിക്കുന്നു. ആ അവസരങ്ങളിൽ ഈശോ പറയുന്നു, “നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.” രണ്ട്, സുഖപ്പെട്ടയാളുടെയോ, അയാളോടൊപ്പം വന്നവരുടെയോ വിശ്വാസത്തെക്കുറിച്ചു നിശ്ശബ്ദനായിക്കൊണ്ട്, ശിഷ്യരുടെ അല്ലെങ്കിൽ ജനത്തിന്റെ വിശ്വാസത്തെക്കുറിച്ചു പറയും. ഇവിടെ രണ്ടാമത്തെ രീതിയാണ് ഈശോ സ്വീകരിച്ചത്. രണ്ട് രീതിയാണെങ്കിലും ഈശോ പറയാനാഗ്രഹിക്കുന്നതു വിശ്വാസത്തെക്കുറിച്ചു തന്നെയാണ്.

വിശ്വാസത്തിന്റെ തീവ്രത അവിടുന്ന് പറയുന്നത് ഇങ്ങനെയാണ്: ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഒരു മലയോളം അത്ഭുതകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. അതാണ് വിശ്വാസം. എന്റെ ജീവിതത്തിന്റെ മാനുഷിക, ലൗകിക അസാധ്യതകൾക്കുമുന്പിൽ ദൈവം ഒരു വാതിൽ തുറക്കുമെന്ന പ്രതീക്ഷയാണ് വിശ്വാസം. ഞാൻ പാവപ്പെട്ടവയും ദരിദ്രനുമാണ് എങ്കിലും എന്റെ കർത്താവിനു എന്നെക്കുറിച്ചു കരുതലുണ്ട് എന്ന വികാരമാണ് വിശ്വാസം. ഹൃദയം തകർന്നവർക്കു സമീസ്ഥനാണ് ദൈവമെന്ന ബോധ്യമാണ് വിശ്വാസം. എന്റെ പരിമിതികൾക്കും അപ്പുറം എന്നെ താങ്ങി നടത്തുവാൻ ദൈവം എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന ക്ഷീണിതമായ മനസ്സിന്റെ ആഗ്രഹമാണ് വിശ്വാസം. ഈ വിശ്വാസത്തിലേക്കു നാം വളരണം. ഈ വിശ്വാസം നമ്മുടെ ജീവശ്വാസത്തിന്റെ താളമാകണം. അപ്പോഴേ, ക്രിസ്തുവിന്റെ സൗഖ്യം സ്വീകരിക്കുവാനും സൗഖ്യം നൽകുവാനും നമുക്ക് കഴിയുകയുള്ളു.

ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്: ഒന്ന്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ വിശ്വസിക്കുന്നവനാകണം ക്രൈസ്തവൻ. രണ്ട്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ സ്നാനപ്പെട്ടു നിൽക്കുന്നവായിരിക്കണം ക്രൈസ്തവൻ. രോഗങ്ങളെന്തായാലും ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകണം. മൂന്ന്‌, മുറിവുകൾ നല്കുന്നവനല്ല, മുറിവുകൾ സുഖപ്പെടുത്തുന്നവനാണ് ക്രൈസ്തവൻ.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിലെ അപസ്മാരരോഗിയെ അയാളിൽ മാത്രമായി ഒതുക്കുവാൻ ആകില്ല. ഇന്ന് ലോകത്തിനു മുഴുവൻ അപസ്മാരം പിടിപെട്ടിരിക്കുകയാണ്. വ്യക്തികൾക്കും, സമൂഹത്തിനും ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ. രാഷ്ട്രീയ മത സാംസ്കാരിക രംഗത്ത് ഉള്ളവർ അപസ്മാരരോഗികളെപ്പോലെ ഗോഷ്ടികൾ കാണിക്കുന്നു. മാതാപിതാക്കൾക്ക് മക്കളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ! ഈ ഭൂമിയെ ഒരു അപസ്മാരരോഗിയെപ്പോലെ നാം വികൃതമാക്കിയിരിക്കുന്നു.

ഈ ഭൂമിക്ക്‌, സമൂഹത്തിനു, കുടുംബങ്ങൾക്ക്, വ്യക്തികൾക്ക് സൗഖ്യം ആവശ്യമായിരിക്കുന്നു. ഒരു വ്യക്തിയെ രോഗത്തിന്റെ ബലഹീനാവസ്ഥയിലേക്കല്ലാ, വ്യക്തിയുടെ സൗഖ്യത്തിലേക്കാണ് ഈശോ ക്ഷണിക്കുന്നത്. ഈശോയ്ക്ക് നമ്മെ സുഖപ്പെടുത്താൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക. നിന്റെ ഉള്ളിലെ ആഗ്രഹം ഈശോയോടു പറയുക. സുഖപ്പെടലിന്റെ അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും.

സമാപനം 

നമുക്ക് പ്രാർത്ഥിക്കാം: അപസ്മാരം നിറഞ്ഞ ഒരു സംസ്കാരത്തിലൂടെയാണ്, മനസ്സിലാക്കാനാകാത്ത ജീവിത സാഹചര്യങ്ങളിലൂടെയാണ് ഈശോയെ, ഞങ്ങൾ കടന്നുപോകുന്നത്.   ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. ഞങ്ങളെ സുഖപ്പെടുത്തണമേ.

ചുവട്

Image result for images of jesus sleeping in the streets 

തെരുവോരങ്ങളുടെ
ഇത്തിരിയിടങ്ങളിൽ ,
പീടികത്തിണ്ണകളുടെ
നിറംകെട്ടകോണുകളിൽ, 
ബസ് സ്റ്റാന്റുകളുടെ
മൗനതീരങ്ങളിൽ, 
മരത്തണലിന്റെ
ഹരിത ദുഖങ്ങളിൽ, 

 

ജീവസ്വപ്നങ്ങൾ
വാടിക്കൊഴിയുമിടങ്ങളിൽ ,
അതിജീവനത്തിന്റെ ശ്വാസം
പുകയുന്ന പുല്ലുമാടങ്ങളിൽ, 
നീ
തളർന്നുറങ്ങുന്നതു കണ്ട്,
വളരെ മെല്ലെയാണ്
ഞാൻ
ചുവടുവയ്ക്കുന്നത്!

 

അറിവ്, ജ്ഞാനം

അറിവ് അന്ധതയാണ്.
അറിവുള്ള മനുഷ്യൻ ഇപ്പോഴും അന്ധനാണ്.
പറയുന്നതെല്ലാം ശരിയെന്നു ഭാവിക്കുകയും
മറ്റുള്ളവർ തെറ്റാണെന്നു വാദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവനാണ് അറിവുള്ളവൻ.

Image result for symbolic images of knowledge
മറ്റുള്ളവർ പറയുന്നതെല്ലാം തെറ്റ് എന്ന് പറയുന്നതിൽ
അയാൾ ആനന്ദം അനുഭവിക്കുന്നു.
ഒരറിവും പൂർണമല്ല.
ഓരോ അറിവും അതിന്റെ വിപരീതവുമായി യോജിക്കപ്പെട്ടിരിക്കുന്നു.
നിങ്ങൾ ഏതെങ്കിലും ഒന്നിനെ തീർച്ചപ്പെടുത്തുന്ന നിമിഷം
നിങ്ങളതിന്റെ ഒഴുക്കിനെ തടയുന്നു.
അത് ഒഴുകുന്ന നദിയല്ലാതാകുന്നു;
തണുത്തുറഞ്ഞൊരു മഞ്ഞുപാളിയാകുന്നു.

Image result for symbolic images of knowledge and wisdom

ജ്ഞാനം പ്രബുന്ധതയാണ്.
നിങ്ങളിലെ സത്യം മറ്റുള്ളവരിലെ സത്യത്തെ കണ്ടുമുട്ടുമ്പോൾ മാത്രമേ
ജ്ഞാനമുദിക്കുകയുള്ളു.
മറ്റുള്ളവരെ അവരുടെ കാഴ്ചപ്പാടുകളോടുകൂടി കണ്ടുമുട്ടുകയാണ്
ജ്ഞാനത്തിന്റെ ആരംഭം.
മറ്റുമുള്ളവരിലേക്കു കടന്നുചെല്ലുവാനും, അവരിലൂടെ
യാഥാർഥ്യത്തെ നോക്കിക്കാണാനും കഴിയുമ്പോൾ
ഒരുവൻ അറിവിൽ നിന്ന് ജ്ഞാനത്തിലേക്കു പ്രവേശിക്കുന്നു.

അദ്ധ്യാപകൻ അറിവാണ്; ഗുരുവാകട്ടെ ജ്ഞാനമാണ്.
അദ്ധ്യാപകൻ അസ്വസ്ഥനായിരിക്കും.
ഗുരു ക്ഷമാപൂർവം കാത്തിരിക്കുന്നു.
ഗുരു സാന്നിധ്യമാണ്.
ഗുരു ഒരു അനുഗ്രഹമാണ്.
ഗുരു ഒരാശീർവാദമാണ്.
ഗുരു സമ്പൂർണതയാണ്.

ആത്മവിശ്വാസം

മനുഷ്യജീവിതത്തെ സുന്ദരമാക്കുന്ന
ദൈവകൃപയാണ് ആത്മവിശ്വാസം.
അവളെ/അവനെ കർമനിരതമാക്കുന്ന വലിയ ശക്തിയാണത്.
നിങ്ങളിലെ ഈ ശക്തി കണ്ടെത്തുന്ന
നിമിഷം മുതലാണ് നിങ്ങൾ വളരുന്നത്.
സ്വയം വിശ്വസിച്ചു തുടങ്ങുന്ന നിമിഷം മുതൽ
നിങ്ങൾ സ്വയം അറിഞ്ഞുതുടങ്ങുകയാണ്;
സ്വയം കണ്ടെത്തുകയാണ്.
ആ നിമിഷം മുതൽ ലോകം നിങ്ങളുടേതാണ്.

Image result for images of self confidence
ഭയവും സങ്കോചവും ആത്മവിശ്വാസത്തിനു എതിരാണ്.
സ്വയം അറിവാണ് ശരിക്കുള്ള സ്വയം കണ്ടെത്തൽ.
അതിലൂടെയാണ് ആത്മവിശ്വാസം യാഥാർഥ്യമാകുക.

ധീരത തുടങ്ങുന്നത് ആത്മവിശ്വാസത്തിൽ നിന്നാണ്.

എല്ലാം തകരുന്ന, എല്ലാം നഷ്ടപ്പെടുന്ന നിമിഷത്തിലും
ശിരസ്സ് ഉയർത്തിപ്പിടിക്കുന്ന ആളാണ് ഏറ്റവും സമ്പന്നൻ.
കാരണം, ഭൂമി അയാളുടേതാണ്.

ആശ്രയത്വം ഒരിക്കലൂം ആത്മവിശ്വാസത്തിലേക്കു നയിക്കുകയില്ല. അമിതമായ ആശ്രയത്വം അവസാനിക്കുന്നിടത്ത്
സ്വയം അറിയാനുള്ള പ്രേരണയും
ആത്മവിശ്വാസത്തിലേക്കുള്ള വഴിയും തുറന്നുകിട്ടും.

ആത്മവിശ്വാസം വിജയമാണ്.

മരണം

Image result for symbolic images of death

പ്രപഞ്ചത്തിലുള്ള സകല മൺപാത്രങ്ങളുടെയും
അവസാനം മരണമാണ്.
മരണമെന്ന പൊരുളിന്റെ നേർക്ക് കൈകൾ നീട്ടി
യാത്രയാവുകയാണ് നാം.
പിന്നിലായ്,
ജീവിതത്തിന്റെ വാതിലുകൾ ഓരോന്നായി അടയുന്നു.
എല്ലാം കണ്ണിൽനിന്ന് മറയുന്നു-
സ്വന്തക്കാർ, സ്നേഹിതർ, ഹൃദയത്തോട് ചേർത്ത് പിടിച്ചവർ,
ശത്രുക്കൾ…..
അല്ല, മരണം പരിസമാപ്തിയാണ്.
ജീവിതത്തിൽ ഒരുവന് ഉള്ളത് എന്തെല്ലാമാണോ
അതിന്റെ വളർച്ചയുടെ പൂർത്തിയാകുന്നു മരണം.
ജീവിതത്തിൽ നിങ്ങൾ ഉറ്റവരോടൊപ്പമാണെങ്കിൽ
മരണത്തിലും ഒപ്പമായിരിക്കും.
മരണത്തിനുശേഷം ഒരുമിക്കാനായി കാത്തിരിക്കരുത്.
ജീവിതത്തിൽ അത് ആദ്യം സംഭവിക്കണം.
മരണത്തിൽ സംഭവിക്കുവാൻ ആഗ്രഹിക്കുന്നതെല്ലാം
ജീവിതത്തിൽ സംഭവിക്കുവാൻ ശ്രമിക്കണം.
കാരണം, ജീവിതം മരണത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പാണ്.
രണ്ടു സാധ്യതകളാണ് മരണത്തിലുള്ളത്.
ഒന്ന്, ഞാൻ നിശ്ചയമായും മരിക്കും. എന്റേതായ ഒന്നും അവശേഷിപ്പിക്കാതെ ഞാൻ പിൻവാങ്ങും.
അത് തീർച്ചയായതുകൊണ്ടു അതിനെക്കുറിച്ചു
വേവലാതി ഒട്ടും വേണ്ട.
രണ്ടു, ഞാൻ തുടർന്നുകൊണ്ടിരിക്കും.
അപ്പോഴും ഞാൻ ആകുലപ്പെടേണ്ടതില്ല.
കാരണം, അപ്പോൾ മരണം അപ്രസക്തമാണ്.
മരണത്തെ ഭയപ്പെടുകയേ വേണ്ട. അല്ലെങ്കിൽ,
അറിയപ്പെടാത്ത ഒന്നിനെ ഭയപ്പെടുന്നതെന്തിന്?

Image result for symbolic images of death
മരണം ഒരുവന്റെ അസ്തിത്വത്തെ തണുത്തുറഞ്ഞൊരു പ്രതിഭാസമാക്കും. എന്നാൽ ആത്മാവിനെ അത് ഒരു പ്രവാഹമാക്കും.
മരണം മനോഹരമാണ്, ഒരു പൂവ് പോലെ.
മറ്റുള്ളവർക്കുവേണ്ടി,
സ്വന്തതാത്പര്യങ്ങൾ മാറ്റിവച്ചു ജീവിച്ചുതീരുമ്പോൾ
മരണം എത്തണം, വളരെ ശ്രേഷ്ഠമായി, ആഘോഷമായി.
എന്നിട്ട്, മരണത്തെ സ്വീകരിക്കണം, വളരെ ശാന്തമായി.
കൂടെപ്പോകണം, വളരെ സന്തോഷത്തോടെ.

 

SUNDAY SERMON Mt 4, 12-17

മത്താ 4, 12 – 17

Image result for images of jesus preaching to the crowds

സന്ദേശം

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ സ്ലീവാ ഒന്നാം ഞായറാഴ്ച്ചയാണിന്ന്. ലേഖനത്തിൽ വായിച്ചുകേട്ടതുപോലെ, ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നുവെങ്കിലും ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കാതെ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് മനുഷ്യനെപ്പോലെ കാണപ്പെട്ട് മരണം വരെ, കുരിശുമരണംവരെ അനുസരണമുള്ളവനായ ക്രിസ്തു തന്റെ കുരിശുമരണത്തിലൂടെ രക്ഷാകരമാക്കിയ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനുശേഷമുള്ള ഈ ഞായറാഴ്ച്ച, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുന്ന ക്രിസ്തുവിനെയാണ് തിരുസ്സഭ സുവിശേഷത്തിലൂടെ അവതരിപ്പിക്കുന്നത്. ക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ദൈവരാജ്യസ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകണമെന്നാണ് ഇന്നത്തെ ദൈവവചന സന്ദേശം.

വ്യാഖ്യാനം

ക്രിസ്തു ഈ ഭൂമിയിൽ വന്നത് ഇവിടം സ്വർഗമാക്കാനാണ്, ഇവിടെ ദൈവരാജ്യം, സ്വർഗ്ഗരാജ്യം സ്ഥാപിക്കാനാണ്. ദൈവം മനുഷ്യനായി പിറന്നത് ലോകത്തെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനാണ്.  ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് തന്നെ ദൈവാരാജ്യത്തെ അവതരിപ്പിച്ചുകൊണ്ടാണ്. മനുഷ്യൻ ആദ്യം അന്വേഷിക്കേണ്ടത് ദൈവാരാജ്യമാണ്. (മത്താ 6, 33) ഈശോ ശിഷ്യന്മാരെ അയയ്ക്കുമ്പോൾ പറയുന്നതും ദൈവാരാജ്യത്തിലേക്ക് ജനത്തെ ക്ഷണിക്കുവാനാണ്. (ലൂക്ക 10, 9) ഈശോ ദൈവരാജ്യത്തെ കണ്ടിരുന്നത് ദൈവാത്മാവിന്റെ പ്രവർത്തനമേഖലയായിട്ടാണ്. ദൈവാത്മാവാണ് ലോകത്തിൽ, മനുഷ്യനിൽ പ്രവർത്തിക്കുന്നതെങ്കിൽ ദൈവാരാജ്യമായി എന്നാണ് ഈശോ പറയുന്നത്. (മത്താ 12 ,28) സ്വർഗാരോഹണത്തിന് മുൻപ് ഈശോ ദൈവരാജ്യത്തിന്റെ താക്കോൽ ശിഷ്യർക്ക് നൽകുന്നുണ്ട്. ദൈവം മനുഷ്യനായി പിറന്നത് ലോകത്തെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനാണ്.

ഈശോയ്ക്കിത് ഒരു വീണ്ടെടുപ്പിന്റെ ശ്രമമാണ്, ദൈവരാജ്യത്തിന്റെ വീണ്ടെടുപ്പ്. ആദിമാതാപിതാക്കൾ പറുദീസായിലായിരുന്നു എന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് അവർ ദൈവാരാജ്യത്തിലായിരുന്നു എന്നാണ്. എന്താണ് ദൈവരാജ്യം? വിശുദ്ധ പൗലോശ്ലീഹാ പറയുന്നത്, ദൈവാരാജ്യമെന്നാൽ ഭക്ഷണമോ, പാനീയമോ അല്ല, പ്രത്യുത, നീതിയും, സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. (റോമാ 14, 17)

പക്ഷെ, മനുഷ്യൻ ഈ പറുദീസാ, ദൈവരാജ്യം നഷ്ടപ്പെടുത്തി. പിന്നീട് പലതരത്തിലുള്ള രാജ്യങ്ങളും അവൻ പരീക്ഷിച്ചുനോക്കി. ഗോത്രങ്ങളായും, പ്രഭുത്വങ്ങളായും, അടിമത്തം, സാമ്രാജ്യത്വം, കമ്മ്യൂണിസം, സോഷ്യലിസം, ക്യാപിറ്റലിസം, പിന്നെ ജനാധിപത്യം. എന്നാൽ, എല്ലാറ്റിനും ചോരയുടെ, വെട്ടിപ്പിടിക്കലിന്റെ, വഞ്ചനയുടെ കഥകളാണ് പറയാനുണ്ടായിരുന്നത്. ഈ മനുഷ്യകുലത്തെ ദൈവാരാജ്യത്തിലേക്ക്, രക്ഷയിലേക്ക് വീണ്ടടുക്കുകയാണ് ഈശോയുടെ ദൗത്യം, അന്നും, ഇന്നും.

അന്ധകാരത്തിലിരിക്കുന്ന ജനത്തിന് വലിയ പ്രകാശമായി, തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് മാത്രമല്ല, വിജാതീയർക്കും പ്രതീക്ഷയായിക്കൊണ്ട് ക്രിസ്തു ഇന്ന് നമ്മെയും ദൈവാരാജ്യത്തിലേക്ക് ക്ഷണിക്കുകയാണ്. മാമ്മോദീസായിലൂടെ നമുക്ക് നൽകിയ ദൈവരാജ്യം കുരങ്ങന്റെ കയ്യിലെ പൂമാലപോലെ പിച്ചിച്ചീന്തിക്കൊണ്ടാണ് നാം നിൽക്കുന്നത്. സമാധാനത്തിനു പകരം യുദ്ധം, സ്നേഹത്തിനു പകരം വെറുപ്പ്, സത്യത്തിന് പകരം നുണ! ദേവാലയങ്ങളായ മനുഷ്യഹൃദയങ്ങൾ കള്ളന്മാരുടെ ഗുഹകൾ, ദൈവം വസിക്കുന്ന പള്ളികൾ കച്ചവട സ്ഥലങ്ങൾ! കച്ചവട സ്ഥലങ്ങളോ ഇന്ന് ജനത്തിന്റെ തീർത്ഥാടനസ്ഥലങ്ങളും!

ഇന്ന്, ദൈവരാജ്യം പ്രഘോഷിക്കുന്ന എന്തിനെയും തകർത്തുകളയുവാൻ ശ്രമിക്കുന്നവരുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. ദൈവികമായ, നന്മനിറഞ്ഞ, വിശുദ്ധമായ എന്തിനെയും അവസരം കിട്ടുമ്പോൾ ആർത്തിയോടെ പിടിച്ചുവിഴുങ്ങി, പള്ളകൾ വലുതാക്കി, പെറ്റുപെരുകാനാണു ഒരുകൂട്ടം ശ്രമിക്കുന്നത്.

കാരൂർ നീലകണ്ഠപിള്ളയുടെ ഉതുപ്പാന്റെ കിണർ എന്ന കഥയുടെ പശ്ചാത്തലമിതാണ്. ‘ആ ചെറുഗ്രാമത്തിൽ തന്നിലെ ദയവിന്റെയും അനുകമ്പയുടെയും പ്രേരണകൾ ആവിഷ്കരിക്കാൻ ഉതുപ്പാൻ കിണർനിർമ്മിക്കുകയാണ്. സ്ഥലം വിലക്കുവാങ്ങി, ബുദ്ധിമുട്ടി, കിണർ കുഴിച്ചു. അയാളുടെ ജീവിതത്തിന്റെ മൂർ ത്ത രൂപമാണ് ആ കിണർ. ദൈവരാജ്യ മൂല്യങ്ങളുടെ പ്രായോഗിക രൂപം. ഒരു കുരിശടയാളം കിണറിന്റെ തൂണിൽ. കുരിശിന്റെ ഇരുവശവുമായി ഇങ്ങോട്ട് വരുവിൻ ഇവിടെ ആശ്വസിക്കാം എന്ന് എഴുതിവച്ചിരിക്കുന്നു. ആർക്കും, ജാതി മത ഭേദ്യമെന്യേ കിണർ ഉപയോഗിക്കാം. ആ ചെറുഗ്രാമത്തിൽ ദൈവരാജ്യം വന്നെന്നു വിചാരിച്ചിരുന്ന നാളിൽ നഗരസഭ ഗ്രാമവത്കരണത്തിന്റെ പേരും പറഞ്ഞ കിണർ മൂടാൻ ഒരുങ്ങുന്നു. കിണർ മൂടുമെന്നുറപ്പായ ദിവസത്തിന്റെ തലേ രാത്രിയിൽ ഒരു വഴിയും കാണാതെ ഉതുപ്പാൻ കിണറ്റിൽ ജീവിതം അവസാനിപ്പിക്കുന്നു.

നന്മയായിട്ടുള്ളതെന്തും, ആധുനികതയുടെ പേരിൽ, നവോത്ഥാനമെന്നപേരിൽ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ കുടുംബങ്ങളിലെ ദൈവരാജ്യ മൂല്യങ്ങളെയൊക്കെ ചാനൽ മുതലകൾ വിഴുങ്ങിയിട്ട് കാലങ്ങളായില്ലേ? ചൈതന്യം നഷ്ടപ്പെട്ട വിശുദ്ധ ബലികളികളർപ്പിക്കുന്ന നമ്മുടെ ദേവാലയങ്ങൾ ഇനിയും ദൈവരാജ്യത്തിന്റെ മണികളാണ് മുഴക്കുന്നത് എന്ന് വീമ്പ് പറയുവാൻ പറ്റുമോ നമുക്ക്?

ഈശോ നമ്മെ ക്ഷണിക്കുകയാണ് വീണ്ടും. ദൈവാരാജ്യത്തിലേക്ക് കടക്കുവാൻ ക്രിസ്‍തു ആവശ്യപ്പെടുന്ന കാര്യങ്ങളിൽ ഒന്നാമത്തേത്, മനസാന്തരപ്പെടുവിൻ എന്നാണ്. രണ്ടാമതായി, ഒന്നാം വായനയിൽ പറയുന്നപോലെ അഹങ്കരിക്കാതിരിക്കുക. വചനം പറയുന്നു: ‘നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകുകയും നല്ല വീടുകൾ പണിതു അവയിൽ താമസിക്കുകയും …മറ്റു സകലത്തിലും സമൃദ്ധിയുണ്ടാകുകയും ചെയ്യുമ്പോൾ അഹങ്കരിച്ചു എന്റെ ശക്തിയും എന്റെ കരങ്ങളുടെ ബലവുമാണ് എനിക്ക് ഇതെല്ലം നേടിത്തന്നതെന്നു നീ പറയരുത്. ദൈവമായ കർത്താവാണ് നിനക്കിതെല്ലാം തന്നത്.’

മൂന്നാമതായി, ലേഖനവായനയിൽ കേട്ടപോലെ ക്രിസ്തുവിന്റെ എളിയ മനോഭാവം പുലർത്തുക. അപ്പോൾ ദൈവരാജ്യം നമ്മുടെ ഇടയിൽ ജനിക്കും. അപ്പോൾ യേശുവിന്റെ നാമത്തിനു മുൻപിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുകയും യേശുക്രിസ്തു കർത്താവാണെന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയും.

സമാപനം 

സ്നേഹമുള്ളവരെ, കാലത്തിന്റെ അടയാളങ്ങൾ നമ്മോടു പറയുന്നു നാം ദൈവരാജ്യത്തിലേക്കു തിരിയേണ്ടിയിരിക്കുന്നു. തകർന്നു പോയിക്കൊണ്ടിരിക്കുന്ന ദൈവരാജ്യ മൂല്യങ്ങളെ നമുക്ക് തിരിച്ചുപിടിക്കണം. ക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ദൈവരാജ്യ സ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകേണ്ടിയിരിക്കുന്നു. ഈശോ പഠിപ്പിച്ച പ്രാർത്ഥന ഇപ്പോഴും ഓർക്കാം: ദൈവമേ, നിന്റെ രാജ്യം വരണമേ!

“Onappattu” Happy ONAM