ലൂക്കാ1, 5 – 25
സന്ദേശം

ദൈവവും ദൈവത്തിലുള്ള വിശ്വാസവും ഒട്ടേറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ആരാധനാക്രമ വത്സരത്തിന്റെ ആദ്യത്തെ കാലത്തിലേക്ക്, മംഗളവാർത്താകാലത്തിലേക്കു പ്രവേശിച്ചിരിക്കുന്നത്. ക്രൈസ്തവമതത്തിനെതിരെ വളരെ സംഘടിതമായ നീക്കങ്ങൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നതുകൊണ്ട് നമുക്കീ ക്രിസ്തുമസും അതിനുള്ള ഒരുക്കവും ഏറ്റവും പ്രധാനപ്പെട്ടതാണ്.
മത വത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയവും, രാഷ്ട്രീയവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, വാണിജ്യവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മതവും ഒരുപോലെ നമ്മുടെ ക്രൈസ്തവവിശ്വാസത്തിനു ഭീഷണിയുയർത്തുമ്പോൾ, ക്രിസ്തുവിനെ രക്ഷകനായി പ്രഘോഷിക്കുവാൻ, ക്രൈസ്തവവിശ്വാസത്തിൽ നിലനിൽക്കുവാൻ ഏറ്റവും ചൈതന്യത്തോടെ ഈ ക്രിസ്മസ് ആഘോഷിക്കുവാൻ നാം തയ്യാറാകണം. അതിനായി, ഈ മംഗളവാർത്താക്കാലം ആദ്യ ഞായറാഴ്ചത്തെ സന്ദേശം ദൈവത്തിൽ വിശ്വസിക്കുക, നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കുക, ചുവടൊന്നു മാറ്റിച്ചവിട്ടുക എന്നതാണ്.
വ്യാഖ്യാനം
മംഗളവാർത്താകാലത്തിന്റെ ആദ്യ ഞായറാഴ്ചയിലെ പ്രതിപാദ്യവിഷയം അബിയായുടെ ഗണത്തിൽപ്പെട്ട പുരോഹിതനായ സഖറിയായുടെയും, അദ്ദേഹത്തിന്റെ ഭാര്യ അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്തിന്റെയും ജീവിതത്തിലുണ്ടായ, കുടുംബത്തിലുണ്ടായ ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലുകളാണ്. ഇവരുടെ പ്രത്യേകത ഇവർ ഒരു ട്രാക്കിലൂടെ ഓടിക്കൊണ്ടിരുന്നവരായിരുന്നു എന്നതാണ്. ഏതാണാ ട്രാക്ക്? ദൈവത്തിന്റെ മുൻപിൽ കുറ്റമറ്റവരായി, നീതിനിഷ്ഠരായി ജീവിച്ചപ്പോഴും പ്രായം കവിഞ്ഞുപോയ ഞങ്ങൾക്കിനി മക്കളുണ്ടാകുകയില്ലായെന്ന ഒറ്റ ചിന്തയിൽ ആ ഒറ്റ ട്രാക്കിലാണ് അവർ ഓടിക്കൊണ്ടിരുന്നത്. ദൈവത്തിനു അസാധ്യമായി ഒന്നുമില്ലായെന്നു ചിന്തിക്കുവാൻ, ഞങ്ങളുടെ ജീവിതത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കുമെന്ന് ഉറച്ചുവിശ്വസിക്കുവാൻ ആ രീതിയിൽ ചുവടൊന്നു മാറ്റിചവിട്ടുവാൻ അവർ ശ്രമിച്ചില്ല.
സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു (God remembered) എന്നാണ്. എലിസബത്ത് എന്ന വാക്കിനർത്ഥം ദൈവത്തിന്റെ വാഗ്ദാനം (the promise of ഗോഡ്) എന്നുമാണ്. തങ്ങളുടെ പേരിന്റെ അർത്ഥമെന്താണെന്നു അവർ ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ അവർക്കു ചുവടൊന്നു മാറ്റിചവിട്ടാമായിരുന്നു. ദൈവം തന്നെ ഓർക്കുമെന്ന് സഖറിയായും, ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്നു എലിസബത്തും വിശ്വസിച്ചിരുന്നെങ്കിൽ, കൂടെക്കൂടെ ആ വിശ്വാസം ഏറ്റുപറഞ്ഞിരുന്നെങ്കിൽ ആ ഒരു ട്രാക്കിൽ നിൽക്കുകയില്ലായിരുന്നു. സങ്കീർത്തകൻ പാടിയതുപോലെ “കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യുമെന്നും”, “കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ലെന്നും ” ഒന്നോർത്തിരുന്നെങ്കിൽ അവർ ആ ട്രാക്ക് മാറ്റിചവിട്ടുമായിരുന്നു. ഏതാണാ ട്രാക്ക്? പ്രായം കവിഞ്ഞുപോയ ഞങ്ങൾക്കിനി മക്കളുണ്ടാകുകയില്ലായെന്ന ഒറ്റ ചിന്ത, ഒറ്റ ട്രാക്ക്.
“ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണെന്നും, മാനമുരുകിയവരെ അവിടുന്ന് രക്ഷിക്കുമെന്നും” എന്തുകൊണ്ട് അവർ ഓർത്തില്ലാ? അതുകൊണ്ടു എന്ത് പറ്റി? അവർ പോലും അറിയാതെ ദൈവം അത്ഭുതമായി അവരുടെ ജീവിതത്തിൽ വന്നപ്പോൾ, നോക്കൂ… സഖറിയാ പ…പ്പ…പ്പ…പ്പ… വയ്ക്കുകയാണ്. എന്തോ ഒക്കെ വിളിച്ചുപറയുകയാണ്. ജീവിതം stop ആകുകയാണ്; ജീവിതം മൂകമാകുകയാണ്; ആംഗ്യങ്ങൾ കാണിച്ചു മറ്റുള്ളവരുടെ മുൻപിൽ അപഹാസ്യനാകുകയാണ്.
എന്നിട്ടും സഖറിയായെ ദൈവം ഓർത്തു; ദൈവം തന്റെ വാഗ്ദാനം അനുസ്മരിച്ചു. അവിടുന്ന് അവർക്കു ദൈവത്തിന്റെ സമ്മാനം കൊടുത്തു. യോഹന്നാൻ എന്ന പേരിനർത്ഥം ദൈവത്തിന്റെ സമ്മാനം (the gift of God) എന്നാണ്.
സ്നേഹമുള്ളവരേ, ഈ ക്രിസ്മസ് ഒരുക്കക്കാലത്ത് എന്റെ ജീവിതത്തിലും ദൈവത്തിന്റെ ഇടപെടലുകളുണ്ടാകുമെന്നും, ആ ഇടപെടലുകളെ മനസ്സിലാക്കുവാൻ ഞാൻ ശ്രമിക്കുമെന്നും നമുക്ക് തീരുമാനമെടുക്കണം. മാത്രമല്ല, നാം ഓടിക്കൊണ്ടിരിക്കുന്ന ട്രാക്ക് ഏതാണെന്നു പരിശോധിക്കണം. ട്രാക്കുകൾ പലവിധമാണ്. ചിലരുടേത് ഇങ്ങനെയാണ്: ‘ഓ! എത്ര ശ്രമിച്ചിട്ടും കാര്യമില്ല. ദുഷ്ടനെ ദൈവം പനപോലെ വളർത്തും.’ മറ്റുചിലരുടേതു “വീട്ടിൽ ഇപ്പോഴും അസുഖമാണ്. ഒരാൾക്ക് മാറിയാൽ അടുത്തയാൾക്കു. എത്ര പ്രാർത്ഥിച്ചിട്ടും ഒരു കാര്യവുമില്ല. ദൈവം കണ്ണുതുറക്കാത്ത, കരയാനറിയാത്ത കളിമൺ പ്രതിമകൾ”. ‘ഒരു ജോലി, നല്ലൊരു വീട് …ഇതൊന്നും നടക്കില്ല’. ‘പിണക്കങ്ങൾ അങ്ങനെതന്നെ നിൽക്കട്ടെ. വീട്ടുകാരും നാട്ടുകാരും ശരിയല്ല’… ഇങ്ങനെ നമുക്കോരോരുത്തർക്കും ഓരോ ട്രാക്ക്. എന്നിട്ടോ? ജന്മം ചെയ്താൽ ചുവടൊന്നു മാറ്റിചവിട്ടുകയില്ല. ജീവിതം മൂകമായാലും, എത്രമാത്രം തകർന്നാലും ഒന്ന് മാറി ചിന്തിക്കുകയില്ല.
സ്നേഹമുള്ളവരെ, ഈ മംഗളവാർത്താക്കാലം നമ്മെ ഓർമിപ്പിക്കുന്നത് ക്രിസ്തു നമ്മുടെ ജീവിതത്തിലേക്ക് വരുന്നു എന്നാണ്. ഞങ്ങൾക്കിനി ദൈവാനുഗ്രഹം ഉണ്ടാകുകയില്ല, എത്ര ശ്രമിച്ചാലും ഫലമില്ല എന്നിങ്ങനെയുള്ള ചിന്തയിൽ നിന്ന് ഒന്ന് മാറി, ദൈവം എന്നെ ഓർക്കുമെന്നും, അവിടുന്ന് വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്നും അവിടുത്തെ സമ്മാനം എനിക്ക് നൽകുമെന്നും എന്ന ചിന്തയിൽ ഒന്ന് ഓടി നോക്കിക്കേ. അപ്പോൾ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കുവാൻ നമുക്ക് സാധിക്കും.
ഒരു ചിത്രീകരണമുണ്ട്: ഒരു റയിൽവേ ട്രാക്ക്. അതിലൂടെ ഒരു പശുവും അതിന്റെ കിടാവും നടക്കുകയാണ്. നീണ്ടു കിടക്കുന്ന ട്രാക്ക്… ആരും ശല്യപ്പെടുത്താനില്ല…അവരങ്ങനെ അലസമായി നടക്കുകയാണ്. എല്ലാം ശുഭകരം എന്ന് ചിന്തിച്ചു നടന്നപ്പോഴാണ് പുറകിൽ നിന്ന് ട്രെയിനിന്റെ ചൂളം വിളി കേട്ടത്. പശുവും കിടാവും ട്രാക്കിലൂടെ ഓടാൻ തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ അനിവാര്യമായതു സംഭവിച്ചു. പശുവിനെയും കിടാവിനെയും തട്ടിത്തെറുപ്പിച്ചു ട്രെയിൻ കടന്നുപോയി. ഈ ചിത്രീകരണത്തിന്റെ അടിക്കുറിപ്പ് ഇതാണ്: ഒന്ന് ചുവടു മാറ്റി ചവിട്ടിയിരുന്നെങ്കിൽ സ്വയം രക്ഷിക്കാമായിരുന്നു, അടുത്ത തലമുറയെയും!
ശരിയാണ്. എല്ലാം ശുഭകരം എന്ന് ചിന്തിച്ചു നടക്കുമ്പോഴാകാം ജീവിതം കീഴ്മേൽ മറിയുന്നത്! എന്നാൽ, നാം ചുവടൊന്നു മാറ്റിചവുട്ടിയാൽ നമുക്ക് നമ്മെയും അടുത്ത തലമുറയെയും രക്ഷിക്കാം. ഇപ്പോൾ ഓടുന്ന ട്രാക്ക്, മനോഭാവം, കാഴ്ചപ്പാട് ഒന്ന് മാറ്റിപ്പിടിക്കാം. നമ്മുടെ അപമാനം നീക്കിക്കളയുവാൻ തീർച്ചയായും ക്രിസ്തു നമ്മുടെ ജീവിതത്തിൽ വരും എന്ന് ഉറച്ചു വിശ്വസിക്കുക. ആ വിശ്വാസത്തിനു അനുസരിച്ചു ജീവിതം നവീകരിക്കുക. ദൈവംനമ്മുടെ ജീവിതത്തിൽ നടത്തുന്ന ചെറുതും വലുതുമായ ഇടപെടലുകളെ മനസ്സിലാക്കുക. അപ്പോൾ നാം പോലും അറിയാതെ നമ്മുടെ ദൈവം നമ്മുടെ ജീവിതത്തിൽ അത്ഭുതകരമായി കടന്നുവരും. അവിടുത്തെ ആ വരവാണ് ക്രിസ്മസ്!