SUNDAY SERMON Mt 2, 1-12

മത്താ 2, 1 – 12

സന്ദേശം

Related image

ക്രിസ്തുമസ് അവധിക്കാലത്തിന്റെ ആലസ്യത്തിലാണെങ്കിലും ക്രിസ്തുമസിന്റെ സന്തോഷം ഇപ്പോഴും നമ്മുടെ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ടു പിറവിക്കാലത്തിന്റെ ഒന്നാം ഞായറാഴ്ചയിലേക്കു നാം പ്രവേശിച്ചിരിക്കുകയാണ്. പിറവിക്കാലത്തെ ആദ്യ ഞായറാഴ്ചയിലെ സുവിശേഷം ഉയർത്തുന്നത് രണ്ടു ചോദ്യങ്ങളാണ്, നമ്മെ ചിന്തിപ്പിക്കേണ്ട രണ്ടു ചോദ്യങ്ങൾ. ഒന്ന്, നാളെ നമ്മെക്കുറിച്ചു ഈ ലോകം രേഖപ്പെടുത്തുന്നത് എന്തായിരിക്കും? രണ്ട്‌, ഇന്നത്തെ സുവിശേഷത്തിലെ ജ്ഞാനികളെപ്പോലെ ദൈവാന്വേഷികളായ ക്രൈസ്തവർ എന്നായിരിക്കുമോ?

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷഭാഗത്തിന്റെ ചരിത്രപരത അന്വേഷിച്ചുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിശുദ്ധ ഗ്രന്ഥത്തിൽ ചരിത്രം ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ഹോറോദേസ് രാജാവിന്റെ പിന്നാലെ പോകുക എന്നതിനേക്കാൾ ജ്ഞാനികളുടെ പിന്നാലെ യാത്രചെയ്യാനാണ് ഞാൻ ആഗ്രഹിക്കുക. വിശുദ്ധ മത്തായി ഇവർ രാജാക്കന്മാർ എന്ന് പറഞ്ഞിട്ടില്ല, മൂന്നുപേരെന്നും പറഞ്ഞിട്ടില്ല. മൂന്നുപേരെന്നതു പാരമ്പര്യത്തിൽനിന്നു വന്നതാണ്. പൗരസ്ത്യ ദേശത്തുനിന്നുള്ള ജ്ഞാനികൾ എന്നാണു അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഒരു നക്ഷത്രത്തിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചവരാണെന്നുള്ളതുകൊണ്ടു അവർ ജ്ഞാനികൾ ആയിരിക്കണം. അന്നും ഇന്നും പൗരസ്ത്യദേശത്ത് ജ്യോതിഷം വേദത്തിന്റെ, വെളിപാടിന്റെ ഭാഗമാണ്.

ജ്യോതിഷത്തിന്റെ അറിവിൽനിന്നായിരിക്കണം, അവർ കണ്ടുപിടിച്ചത് യഹൂദന്മാർക്കു ഒരു രാജാവ് പിറന്നിരിക്കുന്നുവെന്നാണ്. അതിനു നിമിത്തമായതോ കിഴക്കു അവർ ദർശിച്ച അത്ഭുതകരമായ ഒരു നക്ഷത്രവും. ആ നക്ഷത്രത്തെ, ദൈവിക അടയാളത്തെ പിന്തുടർന്ന അവർ ഉണ്ണിയേശുവിനെ കാണുകയും ആരാധിക്കുകയും പൊന്നും കുന്തിരക്കവും മീറയും കാഴ്‌ചവയ്ക്കുകയും ചെയ്തു. ഇന്ന് അവർ അറിയപ്പെടുന്നത് വെറും ജ്ഞാനികൾ എന്ന് മാത്രമല്ല ലോകരക്ഷകനായി പിറന്ന ക്രിസ്തുവിനെ ധാരാളം പ്രതിസന്ധികൾ തരണം ചെയ്തു കണ്ടെത്തിയവർ എന്നാണ്.

സ്നേഹമുള്ളവരേ, നാളെ നമ്മെ, ക്രൈസ്തവരെ, ഈ ലോകം അറിയേണ്ടത് ക്രിസ്തുവിനെ കണ്ടെത്തി അവിടുത്തെ ആരാധിച്ചു, അവിടുത്തെ വചനങ്ങൾക്കനുസരിച്ചു ജീവിക്കുന്നവർ എന്നായിരിക്കണം. അതിനുവേണ്ടി ഈ ജ്ഞാനികളെപ്പോലെ നമുക്ക് ഒരു ഉറച്ച ലക്ഷ്യമുണ്ടായിരിക്കണം. we have to set a goal. അവർ പറയുന്നത് ശ്രദ്ധിക്കൂ. “ഞങ്ങൾ കിഴക്കു അവന്റെ നക്ഷത്രം കണ്ടു അവനെ ആരാധിക്കുവാൻ വന്നിരിക്കുകയാണ്”. രണ്ടാമത് നാം നമ്മുടെ ലക്ഷ്യത്തിനു എതിരായി വരുന്നവയെയെല്ലാം അകറ്റിനിർത്തണം. we have to avoid all the negatives. രാജകൊട്ടാരത്തിന്റെ ആഡംബരം, അസ്വസ്ഥനായ ഹേറോദേസ്, അദ്ദേഹത്തിന്റെ ഹിഡൺ അജണ്ടയോടെയുള്ള സംസാരം, എല്ലാം നെഗറ്റിവുകളാണ്. അവർക്കു അവയെ തട്ടിമാറ്റാൻ കഴിഞ്ഞു. മൂന്നാമത്തേത്, കഠിനാധ്വാനമാണ്. hard work. പൗരസ്ത്യദേശത്തുനിന്നു ഒട്ടകപ്പുറത്തുള്ള യാത്ര പകലുകൾ, രാത്രികൾ, തണുപ്പ്, ചൂട്…..എല്ലാം അവർക്കു തരണം ചെയ്യാൻ കഴിഞ്ഞു. നന്മ ചെയ്യുന്നവരായി, ദൈവാന്വേഷകരായി, ലോകം നമ്മെ അറിയുവാൻ ഇടയാകണം. നമ്മുടെ ജീവിതം മനോഹരമാകുവാൻ, ധന്യമാകുവാൻ നാം ഈ ജ്ഞാനികളെപ്പോലെയാകണം.

പത്തൊന്പതാം നൂറ്റാണ്ടിന്റെ ഒരു പ്രഭാതത്തിൽ സ്വീഡൻ കാരനായ ഒരു കെമിസ്റ്റ് ദിനപത്രത്തിലൂടെ കണ്ണോടിച്ചപ്പോൾ ഒരു വാർത്ത കണ്ടു ഞെട്ടിപ്പോയി. ചരമകോളത്തിൽ ദേ തന്റെ ഫോട്ടോയും വാർത്തയും! സമനിലവീണ്ടെടുത്ത അയാൾ വാർത്തയിലൂടെ കടന്നുപോയപ്പോൾ കണ്ടതോ മനസ്സിനെ തകർക്കുന്നതായിരുന്നു. അയാളെക്കുറിച്ചു അതിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു: “ഡൈനാമൈറ്റ് രാജാവ് മരിച്ചു”, “അയാൾ മരണത്തിന്റെ കച്ചവടക്കാരനായിരുന്നു”. പൊട്ടിത്തെറിച്ചു ഭീകരത സൃഷ്ടിക്കുന്ന, മരണം വിതക്കുന്ന ഡൈനാമൈറ്റ് കണ്ടുപിടിച്ചത് അയാളായിരുന്നു. ‘മരണത്തിന്റെ കച്ചവടക്കാരൻ എന്ന് വായിച്ചപ്പോൾ അയാൾ സ്വയം ചോദിച്ചു: “ഇങ്ങനെയാണോ ഞാൻ അറിയപ്പെടാൻ പോകുന്നത്” “ഇങ്ങനെയാണോ ഞാൻ എന്റെ മരണശേഷം അറിയപ്പെടേണ്ടത്?” ആ നിമിഷം   മുതൽ അയാൾ സമാധാനത്തിനുവേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. ഇന്ന്, ആ ഡൈനാമൈറ്റ് രാജാവ്, ആൽഫ്രഡ്‌ നോബൽ അറിയപ്പെടുന്നത് ലോകത്തിലെ വലിയ അവാർഡായ നോബൽ പ്രൈസിന്റെ പേരിലാണ്.

സമാപനം

സ്നേഹമുള്ളവരേ, ഭാവിയിൽ ക്രൈസ്തവരായ   നാം എങ്ങനെയാണ് അറിയപ്പെടേണ്ടത്? ഏതു മൂല്യങ്ങളായിരിക്കും ജനങ്ങൾ നമ്മുടെ പേരിന്റെ കൂടെ പറയുക? മൂന്നു ജ്ഞാനികളെപ്പോലെ, അല്ലെങ്കിൽ ക്രിസ്തുവിനെ ദർശിച്ച ജ്ഞാനികളെപ്പോലെ, നല്ല ലക്ഷ്യങ്ങളുള്ള, തിന്മകളെ അകറ്റിക്കളയുന്ന, ദൈവത്തെ കാണാൻ കഠിനാധ്വാനം ചെയ്യുന്ന, ദൈവത്തിന്റെ സ്വരത്തിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തികളായി അറിയപ്പെടാനും ആയിത്തീരുവാനും നമുക്ക് സാധിക്കണം. എത്ര വലിയ titles ഉണ്ടായാലും, ലോകത്തിന്റേതായ രീതിയിൽ എങ്ങനെ അറിയപ്പെട്ടാലും നല്ല ക്രൈസ്തവരെന്ന, യഥാർത്ഥ ക്രൈസ്തവർ എന്ന title ഇല്ലായെങ്കിൽ എന്തുഫലം? സത്യം പറയുന്ന, നന്മ പ്രവർത്തിക്കുന്ന, കുടുംബത്തിന്റെ എല്ലാ കാര്യങ്ങൾക്കും ദൈവത്തിന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്ന നല്ല ക്രൈസ്തവരാകാൻ നമുക്കാകട്ടെ. ആമ്മേൻ!

SUNDAY SERMON – Christmas 2019

ക്രിസ്തുസ് 2019

Image result for images of christmas

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് പുൽക്കൂടൊരുക്കി, ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു, വിശുദ്ധ കുർബാന അർപ്പിച്ചു, വീടുകളിൽ ക്രിസ്മസ് വിഭവങ്ങളൊരുക്കി, നാമിന്നു ക്രിസ്തുമസ് ആഘോഷിക്കുകയാണ്. എല്ലാവർക്കും ക്രിസ്തുമസ് മംഗളങ്ങൾ നേരുന്നു!

ലോകം മുഴുവനും സന്തോഷവും സമാധാനവും മാത്രം പ്രദാനംചെയ്യുന്ന വലിയൊരു ഉത്സവമാണ് ക്രിസ്തുമസ്. 2000 വർഷങ്ങൾക്കുമപ്പുറം മഞ്ഞണിഞ്ഞ രാവിൽ, മാലാഖാമാരുടെ ഹല്ലേലൂയാ അകമ്പടിയോടെ ദൈവപിതാവിന്റെ വാഗ്ദാനത്തിന്റെ സാക്ഷാത്കാരമായി ദൈവവചനം മാംസമായി ഭൂമിയിൽ പിറന്നതിന്റെ ഓർമയാണ് ക്രിസ്തുമസ്. ചരിത്രം ഉറങ്ങുന്ന ചെറുപട്ടണമായ ബെത്ലഹേമിൽ, അരമായ ഭാഷയിൽ അപ്പത്തിന്റെ ഭവനമെന്നും, അറബിക് ഭാഷയിൽ മാംസത്തിന്റെ ഭവനമെന്നും അർത്ഥമുള്ള ബെത്ലഹേമിൽ, യാക്കോബ് തന്റെ ഭാര്യയായ റാഹേലിലെ സംസ്കരിച്ച ഇടമായ ബെത്ലഹേമിൽ, ബോവാസ്സ് വിവാഹം കഴിച്ചപ്പോൾ റൂത്ത് താമസിച്ച സ്ഥലമായ ബെത്ലഹേമിൽ, ദാവീദിന്റെ പട്ടണത്തിൽ രക്ഷകൻ കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നുവെന്ന സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയുടെ അനുഭവംകൂടിയാണ് ക്രിസ്തുമസ്. ഈ സദ്‌വാർത്ത മാലാഖ ആട്ടിടയരെ അറിയിച്ചപ്പോൾ നമുക്കും ബെത്ലഹേമിലേക്കു പോകാം   സന്തോഷത്തിന്റെ ഈ മഹാസംഭവം കാണാമെന്നു പറഞ്ഞുകൊണ്ട് ഉണ്ണീശോയെ കാണുവാൻ ആട്ടിടയൻ പോയതുപോലെ, കിഴക്കുള്ള ജ്ഞാനികൾ ആകാശത്ത് അത്ഭുത നക്ഷത്രം കണ്ടു ഉണ്ണീശോയെ ആരാധിക്കാൻ വന്നതുപോലെ ലോകമെങ്ങുമുള്ള മനുഷ്യർ ഉണ്ണിയെ, ദൈവത്തെ കാണാനിറങ്ങുന്ന സുദിനമാണ് ക്രിസ്തുമസ്.

ലോകം മുഴുവനും നക്ഷത്രവിളക്കുകൾ തൂക്കി ഈ ക്രിസ്തുമസ് വലിയപെരുന്നാളായി ആഘോഷിക്കുമ്പോഴും ലോകരക്ഷകനായി പിറന്ന ദൈവത്തിനു കാലിൽതൊഴുത്തിൽ ഇടം കണ്ടെത്തേണ്ടി വന്നല്ലോ എന്ന ജാള്യത വിങ്ങുന്ന ഒരു വേദനയായി നമ്മുടെ മനസ്സിലുണ്ട്. സ്വാർത്ഥനായ മനുഷ്യൻ ഈ ഭൂമിയെ എന്റേതെന്നും, നിന്റേതെന്നും പറഞ്ഞു വെട്ടിപ്പിടിച്ചുകൊണ്ടും വെട്ടിത്തിരിച്ചുകൊണ്ടും ദൈവം എല്ലാവർക്കുമായി നൽകിയ ഭൂമി സ്വന്തം കാൽക്കീഴിൽ ഒതുക്കാൻ ശ്രമിച്ചതുകൊണ്ടാണ് ദൈവത്തിനു ഈ ഭൂമിയിൽ ഇടം ലഭിക്കാതെ പോയത്. അഹങ്കാരിയായ മനുഷ്യൻ വലിപ്പച്ചെറുപ്പങ്ങൾ നോക്കാതെ, മതത്തിന്റെയും ജാതിയുടെയും നിറവും വർണവും നോക്കാതെ എല്ലാം ദൈവം നൽകുന്നതാണെന്നും, നല്കപ്പെട്ടതെല്ലാം സഹോദരങ്ങൾക്കും അര്ഹതപ്പെട്ടതാണെന്നും ചിന്തിച്ചിരുന്നെങ്കിൽ സത്രത്തിനല്ലെങ്കിലും ദൈവത്തിനു സ്ഥലം ലഭിക്കുമായിരുന്നു. ദൈവത്തെ മറുതലിക്കുന്ന, പ്രവാചകരെ കൊള്ളുന്ന അന്നത്തെ ജനത്തിനെതിരെ ഇന്ന് നാം ധാർമികരോഷം കൊള്ളുമ്പോൾ ഓർക്കുക, ഇന്നും ദൈവം നമ്മിൽ ജനിക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെ ജീവിതത്തിന്റെ ഓരോ നിമിഷവും ക്രിസ്മസ് സംഭവിക്കുവാൻ അവിടുന്ന് ആഗ്രഹിക്കുന്നു. അതിനായി ക്രിസ്തുവിനു ജനിക്കുവാൻ നാം നമ്മുടെ ജീവിതത്തിൽ ഇടം നൽകണം. ജീവിതസാഹ്യചര്യങ്ങളിൽ ക്രിസ്തുവിനു പിറവി കൊടുക്കണം.

അന്ന് ക്രിസ്തുമസ് സംഭവിക്കാൻ ഒരു കാരണമുണ്ടായിരുന്നു. സ്നേഹം മാത്രമായ, കാരുണ്യം മാത്രമായ ദൈവത്തിന്റെ ക്ഷമ. ക്രിസ്തുമസ് ദൈവം ഈ ലോകത്തോട് ക്ഷമിച്ചു എന്നതിന്റെ അടയാളമായിരുന്നു, ക്ഷമിക്കുന്നു എന്നതിന്റെ അടയാളമാണ്. മനുഷ്യനെ സൃഷ്ടിച്ചതിൽ പരിതപിക്കുന്ന, കരയുന്ന ദൈവം, മനുഷ്യനെ രക്ഷയിലേക്കു കൊണ്ടുവരുവാൻ മനുഷ്യനെ വെള്ളപ്പൊക്കത്തിലൂടെ, മരുഭൂമിയിലൂടെ, ഈജിപ്തിലെ, ബാബിലോണിലെ അടിമത്വങ്ങളിലൂടെ കടത്തിവിടുന്ന ദൈവം, താനയയ്ക്കുന്ന പ്രവാചകരെ കൊല്ലുന്നതുകണ്ടു വേദനിക്കുന്ന ദൈവം അവസാനം സമയത്തിന്റെ പൂർണതയിൽ മനുഷ്യനോട് ക്ഷമിച്ചു അവനെ, അവളെ രക്ഷിക്കുവാൻ ഭൂമിലേയ്ക്ക് എത്തുകയാണ്. ദൈവത്തിന്റെ ക്ഷമിക്കുന്ന സ്നേഹത്തിന്റെ പ്രകടനമാണ്, അതിന്റെ ആഘോഷമാണ് ക്രിസ്തുമസ്.

ക്രിസ്തുമസ് എന്നിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു. ക്ഷമയുടെ പാതയിലേക്ക് പ്രവേശിക്കുക. സദാ ക്ഷമിച്ചുകൊണ്ടിരിക്കുക. ഉല്പത്തി പുസ്തകത്തിൽ ഏസാവും യാക്കോബും തമ്മിലുള്ള സഹോദരബന്ധത്തിന്റെ കഥ പറയുന്നുണ്ട്. രണ്ടുപേരും പരസ്പരം വഴക്കിട്ടും മത്സരിച്ചും കഴിഞ്ഞവർ. അവസാനം അനുജൻ ചേട്ടനെ വഞ്ചിച്ചു. ചേട്ടൻ തന്നെ കൊല്ലുമോയെന്ന പേടിയിൽ നാടുവിട്ടു. പിന്നെ കുറേനാളുകൾ കഴിഞ്ഞു ചേട്ടനോട് രമ്യപ്പെടുവാൻ അയാൾ വരുന്നുണ്ട്. യാബോക്ക് എന്ന പുഴയ്ക്കരികെ എത്തിയപ്പോൾ അയാൾ ഭാര്യമാരെയും മക്കളെയും മറ്റെല്ലാവരെയും അക്കരെകടത്തി ഒറ്റയ്ക്ക് ഇക്കരെ ഒരു രാത്ര് കഴിച്ചുകൂട്ടി. പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ഏസാവ്‌ നാനൂറു പേരെയും കൂട്ടി വരുന്നു. അയാളുടെ മുട്ട് കൂട്ടിയിടിച്ചു. എങ്കിലും ഏസാവിനെ കണ്ടപ്പോൾ ഏഴുപ്രാവശ്യം നിലംമുട്ടെ വണങ്ങി അയാൾ. ഏസാവ്‌ അടുത്തുവന്നപ്പോൾ അയാളുടെ ബലിഷ്ഠമായ കാര്യങ്ങൾ യാക്കോബിന്റെ കഴുത്തിലേക്ക്‌ വച്ചു. അയാൾ വീണ്ടും ഞെട്ടി. തന്നെ ചേട്ടൻ കൊല്ലുമെന്ന് തന്നെ അയാൾ വിചാരിച്ചു. കാണുകളടച്ചു നിന്ന അയാൾ ആ കാര്യങ്ങൾക്കു ഭാരം കുറയുന്നതും അത് പഞ്ഞിപോലെ മൃദുലമാകുന്നതും അറിഞ്ഞു. വചനം പറയുന്നു: അവർ ഇരുവരും കരഞ്ഞു. അല്പം കഴിഞ്ഞു ഏശാവിന്റെ മുഖത്തേക്ക് നോക്കി യാക്കോബ് പറഞ്ഞു: ചേട്ടാ, അങ്ങിൽ ഞാനിപ്പോൾ ദൈവത്തിന്റെ മുഖം കാണുന്നു. യാക്കോബിന്‌ ക്രിസ്തുമസായി.

നമ്മുടെ ജീവിതത്തിൽ ക്രിസ്തുമസ് അനുഭവിക്കാനും ഈ ലോകത്തിൽ മറ്റുള്ളവർക്ക് ക്രിസ്തുമസ് അനുഭവവേദ്യമാക്കാനും ക്ഷമയുടെ കൃപയിലേക്കു കടന്നുവരുവാൻ നമുക്ക് കഴിയണം. ക്രൈസ്തവൻ ക്ഷമയുടെ ആൾരൂപമായി മാറേണ്ടവനാണ്. ക്രൈസ്തവൻ ഓരോ നിമിഷവും ഈ ഭൂമിയിൽ ക്രിസ്തുമസ് കൊണ്ടുവരേണ്ടവനാണ്. ദൈവത്തിന്റെ മുഖം ഈ ഭൂമിയിൽ പ്രത്യക്ഷമാക്കേണ്ടവനാണ്. മാതാപിതാക്കൾ മക്കളോട് ക്ഷമിക്കുമ്പോൾ, മക്കളുടെ മുൻപിൽ അവർ ദൈവത്തിന്റെ മുഖമാകുകയാണ്. ഭർത്താവ്, ഭാര്യയോട്‌, ഭാര്യ ഭർത്താവിനോട് ക്ഷമിക്കുമ്പോൾ അവർ ദൈവത്തിന്റെ മുഖമാകുകയാണ്. ക്രിസ്തുമസ്, ദൈവത്തിന്റെ മുഖം, സാന്നിധ്യം വീണ്ടും വീണ്ടും ഈ ഭൂമിയിൽ അവതരിപ്പിക്കുകയാണ്.

സ്നേഹമുള്ളവരേ, കണ്ടുമുട്ടുന്നവർക്കു ക്രിസ്തുമസ് ആകുവാൻ ദൈവത്തിന്റെ മുഖം ആകുവാൻ നമുക്കാകട്ടെ. ക്രൈസ്തവന്റെ പിണക്കങ്ങൾ ഒരിക്കലും  സൂര്യാസ്തമയത്തിനപ്പുറം പോകാൻ പാടില്ല. ക്രിസ്തുമതത്തിന്റെ സൗന്ദര്യം അതിൽ ക്രിസ്തുമസ്, ദൈവത്തിന്റെ ക്ഷമ ഉണ്ടെന്നുള്ളതാണ്. ക്രിസ്തുമതത്തിന്റെ സൗന്ദര്യം അത് ക്ഷമിക്കുന്നവരുടെ കൂട്ടായ്മ ആണെന്നുള്ളതാണ്.

അതുകൊണ്ടു ഈ ക്രിസ്തുമസ് ക്ഷമയുടെ ഉത്സവമാകട്ടെ. പരസ്പരം ക്ഷമിച്ചുകൊണ്ടു, ക്രിസ്തുമസ് കൊണ്ടുവരുവാൻ, ക്രിസ്തുമസിന്റെ സന്തോഷവും, സമാധാനവും കൊണ്ടുവരുവാൻ ക്ഷമിക്കുന്ന സ്നേഹമായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.