SUNDAY SERMON Jn 2, 1-12

യോഹ 2, 1 – 12

സന്ദേശം

Image result for images of wedding at cana

ക്രൈസ്തവന്റെ ദൈവം വെളിപാടുകളുടെ ദൈവമാണ്. ക്രിസ്തുവിൽ വെളിവാക്കപ്പെടുന്ന ദൈവികതയുടെ വിവിവരണങ്ങള്കൊണ്ടു സമ്പന്നമാണ് സുവിശേഷങ്ങൾ. ഇന്നത്തെ സുവിശേഷത്തിൽ വിശുദ്ധ യോഹന്നാൻ ക്രിസ്തുവിലെ ദൈവിക മഹത്വം വെളിപ്പെടുത്തുന്ന ഒരു അത്ഭുതത്തിലേക്കാണ്, കാനായിലെ കല്യാണവിരുന്നിൽ നടന്ന അത്ഭുതത്തിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. വെള്ളം വീഞ്ഞായി മാറിയതുപോലെ, നമ്മുടെ ജീവിതവും ഒരു മാറ്റത്തിന് വിധേയമാകണം – ദൈവത്തിലേക്കുള്ള ഒരു മാറ്റത്തിന്. ജീവിതത്തിൽ ദൈവത്തിന്റെ മഹത്വം പ്രകടമാകുവാൻ എന്ത് ചെയ്യണമെന്ന് ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു.

വ്യാഖ്യാനം

മൂന്നാം ദിവസം വിവാഹം നടന്നു എന്നാണ്‌ വിശുദ്ധ യോഹന്നാൻ രേഖപ്പെടുത്തുന്നത്. ഈ മൂന്നാം ദിവസം ഈശോയുടെ മാമ്മോദീസായ്ക്കു ശേഷമുള്ള മൂന്നാം ദിവസമല്ല. ഇത് യഹൂദപാരമ്പര്യത്തിൽ കണക്കാക്കുന്ന മൂന്നാം ദിവസമാണ്. സാബത്തിനോട് ചേർന്നാണ് യഹൂദർ മൂന്നാം ദിവസം കണക്കുകൂട്ടിയിരുന്നത്. അവർ ഒന്നാദിനം ഞായർ, രണ്ടാം ദിനം തിങ്കൾ, മൂന്നാം ദിനം ചൊവ്വ എന്ന രീതിയിയിലായിരുന്നു മനസ്സിലാക്കിയിരുന്നത്. മൂന്നാം ദിനത്തിന്റെ പ്രത്യേകത പ്രപഞ്ച സൃഷ്ടിയുടെ വിവരണവുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. പ്രഞ്ചസൃഷ്ടിയുടെ വേളയിൽ മൂന്നാദിനം എല്ലാം നല്ലതായി ദൈവം കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. മൂന്നാം ദിനത്തിൽ രണ്ടുപ്രാവശ്യം ദൈവം എല്ലാം നല്ലതെന്നു പറയുന്നുണ്ട്. അതുകൊണ്ടു, യഹൂദപാരമ്പര്യത്തിൽ എല്ലാ നല്ല കാര്യങ്ങളും പ്രത്യേകിച്ച് വിവാഹം നടന്നിരുന്നത് ആഴ്ചയുടെ മൂന്നാം ദിവസമാണ്. കാനായിലെ കല്യാണവും ആഴ്ചയുടെ മൂന്നാം ദിനത്തിലാണ് നടക്കുന്നത്. ഇന്നും യഹൂദവിവാഹങ്ങൾ ആഴ്ച്ചയുടെ മൂന്നാം ദിവസമാണ് നടക്കുന്നത്.

ദൈവം എല്ലാം നല്ലതായിക്കണ്ട മൂന്നാം ദിനം ശുഭകാര്യങ്ങൾക്കായി ഈ കുടുംബം തിരഞ്ഞെടുത്തു എന്ന് മാത്രമല്ല എല്ലാവരെയും ആ മംഗള കർമ്മത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തു. പരിശുദ്ധ അമ്മയുടെ നിറസാന്നിധ്യവും ഈശോയുടെയും ശിഷ്യരുടേയും സാന്നിധ്യവും സൂചിപ്പിക്കുന്നത് ആ കുടുംബം ആരെയും മാറ്റിനിർത്തിയിട്ടുണ്ടാവില്ല എന്ന് തന്നെയാണ്. എല്ലാം നല്ലതെന്നു ദൈവം കണ്ട ശുഭദിനത്തിൽ ഈയൊരു മംഗളകർമം നടക്കുമ്പോൾ, നമ്മോടു അടുത്തുനിൽക്കുന്നവരെയും, ചേർന്നുപോകാത്തവരെയും, പിണങ്ങി നിൽക്കുന്നവരെയുംകൂടി വിളിക്കുവാൻ ആ കുടുംബം ശ്രദ്ധിച്ചിരിക്കണം.

എല്ലാകാര്യങ്ങളിലും വളരെ മുൻകരുതലുകൾ എടുത്തിട്ടും അവരുടെ ആ മംഗളകർമ്മത്തിൽ, അതിന്റെ ആഘോഷത്തിലെ ഏറ്റവും പ്രധാന ഘടകമായ വീഞ്ഞിന്റെ കുറവിന്റെ രൂപത്തിൽ അശുഭലക്ഷണങ്ങൾ കടന്നുവരികയാണ്. എന്തും ഇപ്പോഴും സംഭവിക്കാവുന്ന ജീവിതത്തിൽ നന്മകളും ദുരന്തങ്ങളും സംഭവിക്കാം. പക്ഷെ ശക്ഷരായവർ കൂടെയുണ്ടെങ്കിൽ, ദൈവം തന്നെ നമ്മോടു ഒപ്പമുണ്ടങ്കിൽ നാം ആരെ ഭയപ്പെടണം? എന്തിനു നിരാശരാകണം?

ഇവിടെ പരിശുദ്ധ ‘അമ്മ അവരുടെ സഹായത്തിനെത്തുകയാണ്. ‘അമ്മ ഈശോയെ നോക്കിയപ്പോൾ കണ്ടത് കുറവുകളെ   നിറവുകളാക്കുന്നവനെയാണ്; ജീവിതപ്രശ്നങ്ങൾക്കു പരിഹാരമായവനെയാണ്; നമുക്കെതിരെ വരുന്ന ശത്രുക്കളെയും, ലോകം മുഴുവനെത്തന്നെയും അംഗുലീചലനം കൊണ്ട് തറപറ്റിക്കാൻ കഴിയുന്നവനെയാണ്”; ജീവൻ നൽകാൻ, അത് സമൃദ്ധിയായി നൽകാൻ വന്നവനെയാണ്.

ഈശോയുടെ നിർദ്ദേശമനുസരിച്ചു പ്രവർത്തിച്ചപ്പോൾ, അവിടെ നിറവുണ്ടാകുകയാണ്. അസാധ്യമായവ സംഭവിക്കുകയാണ്. വീഞ്ഞിന്റെ, ദൈവികതയുടെ, സമൃദ്ധിയുണ്ടാകുകയാണ്.

സ്നേഹമുള്ളവരേ, ഇതേ അനുഭവം നമ്മിലും സംഭവിക്കാം. നമ്മുടെ ജീവിതത്തിലും അത്ഭുതങ്ങൾ ഉണ്ടാകും. നമ്മുടെ ജീവിതത്തിലും, കുടുംബത്തിലും ദൈവത്തിന്റെ, ക്രിസ്തുവിന്റെ ഇടപെടലുകൾ സംഭവിക്കും. അതിനു അഞ്ചു കാര്യങ്ങൾ നാം ശ്രദ്ധിക്കണം.

  1. Invitation – നിന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ, മാറ്റങ്ങൾ സംഭവിക്കാൻ നീ പരിശുദ്ധ അമ്മയെയും ഈശോയെയും നിന്റെ ജീവിതത്തിലേക്ക്, ജീവിതത്തിന്റെ ആഘോഷങ്ങളിലേക്കു, ജീവിതത്തിന്റെ ഓരോ കാര്യത്തിലേക്കും നീ ക്ഷണിക്കണം.
  2. Intercession – ജീവിതത്തിന്റെ നിർണായക നിമിഷങ്ങളിൽ ഈശോയുടെ അടുത്തെത്തി അപേക്ഷിക്കണം.
  3. Instruction – ഈശോ വചനങ്ങളിലൂടെ, കൂദാശകളിലൂടെ, സഭയിലൂടെ നൽകുന്ന നിർദ്ദേശങ്ങൾ നാം സ്വീകരിക്കണം.
  4. Instruments – നമ്മിലും, നമ്മിലൂടെ മറ്റുള്ളവരിലും ഈശോയുടെ അത്ഭുതങ്ങൾ സംഭവിക്കാൻ നാം ഉപകരണങ്ങളാകണം. വള്ളം, കൽഭരണികൾ, ജോലിക്കാർ എന്നിവർ ഉപകരണങ്ങളായതുപോലെ നാമും ഈശോയുടെ കയ്യിലെ ഏറ്റവും നല്ല ഉപകരണങ്ങളാകണം.
  5. Inspiration – ഈശോയിൽ വിശ്വസിക്കുവാൻ ശിഷ്യർക്ക് കാനായിലെ അത്ഭുതം പ്രചോദനമായതുപോലെ, നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ചെറുതും വലുതുമായ ദൈവത്തിന്റെ ഇടപെടലുകൾ നമുക്കും മറ്റുള്ളവർക്കും ഈശോയിൽ വിശ്വസിക്കുവാൻ പ്രചോദനമാകണം.

സമാപനം  

സ്നേഹമുള്ളവരേ, കാനായിലെ കല്യാണത്തിൽ നടന്ന അത്ഭുതം വെറുമൊരു സംഭവമായി കാണാതെ അതിന്റെ ആന്തരാർത്ഥം ഗ്രഹിക്കുവാനും നമ്മുടെ ജീവിതത്തെ നവീകരിക്കുവാനും നമുക്കാകണം. എന്റെ ജീവിതത്തിലേക്ക് ഇപ്പോഴും ഈശോയെ ക്ഷണിക്കുമെന്നും, ജീവിതത്തിന്റെ എല്ലാകാര്യങ്ങളിലും ഈശോയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും നമുക്ക് പ്രതിജ്ഞഎടുക്കാം. പരിശുദ്ധ അമ്മയിലൂടെ ഈശോയിലേക്കു നമുക്ക് ചെല്ലാം. ഈശോയുടെ കയ്യിലെ ഏറ്റവും നല്ല ഉപകരണങ്ങളാകാം. ഒപ്പം, നമ്മുടെ ജീവിതം മറ്റുള്ളവർക്ക് പ്രചോദനമാകത്തക്കവിധം നമ്മുടെ ജീവിതത്തെ മാറ്റിയെടുക്കാം. ഈശോ വെള്ളം വീഞ്ഞാക്കിയതുപോലെ, നമ്മുടെ മാനുഷിക അവസ്ഥകളെ അവിടുന്ന് ദൈവികമാകട്ടെ. ആമ്മേൻ!

SUNDAY SERMON Jn 1, 29 – 34

യോഹ 1, 29 – 34

സന്ദേശം 

Lamb of God - Royalty-free Stained Glass Stock Photo

വിശുദ്ധ യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിന്റെ വ്യക്തിത്വം വെളിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിൽ എഴുതപ്പെട്ടിട്ടുള്ളതാണ്. ഈ ഉദ്ദേശ്യം പൂർത്തീകരിക്കുന്ന തരത്തിലാണ് സുവിശേഷകൻ രൂപകങ്ങളും, പ്രതീകങ്ങളും, വാക്കുകളും ഉപയോഗിച്ചിരിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്തും അത്തരത്തിലുള്ള ഒരു വിശേഷണമാണ് നാം കാണുന്നത് – ഈശോ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്!

യോഹന്നാൻ സുവിശേഷകൻ രൂപകങ്ങളുടെ, പ്രതീകങ്ങളുടെ, വാക്കുകളുടെ ബാഹ്യമായ വിശകലനത്തിലും വിവരണത്തിലും തങ്ങിനിൽക്കാതെ ആന്തരാർത്ഥത്തിലേക്ക് ചൂഴ്ന്നിറങ്ങി ഈശോയിൽ പൂർത്തിയാകുന്ന രക്ഷാകര രഹസ്യത്തെ അനാവരണം ചെയ്യാനാണ് ശ്രമിക്കുന്നത്.  ഇന്നത്തെ സുവുശേഷത്തിലെ ഈശോ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്തരാർത്ഥം ത്യാഗം ചെയ്യുന്നവൻ ക്രിസ്തു എന്നാണ്‌. സന്ദേശമാകട്ടെ, ക്രൈസ്തവ ജീവിതം ബലിയർപ്പിക്കപ്പെടുന്ന ഒരു കുഞ്ഞാടിന്റേതുപോലെ ത്യാഗനിർഭരമായിരിക്കണമെന്നതും.

വ്യാഖ്യാനം

വിശുദ്ധ സ്നാപക യോഹന്നാനാണ് ഈശോയെ ലോകത്തിനു പരിചയപ്പെടുത്തുന്നത്. ‘കർത്താവിനു വഴിയൊരുക്കുവിൻ എന്ന് മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമായ‘ സ്നാപകൻ ഉപയോഗിക്കുന്ന പേര് “ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്നാണ്‌.

‘കുഞ്ഞാട്’, എന്ന രൂപകം യഹൂദ മത പാരമ്പര്യത്തിൽ നിലനിൽക്കുന്നതാണ്. അത് യഹോവായ്ക്കുള്ള ബലിയർപ്പണവുമായി ബന്ധപ്പെട്ടു നിൽക്കുന്നതുമാണ്. യഹൂദ പശ്ചാത്തലത്തിൽ വിവിധതരം ബലിയർപ്പണങ്ങൾ ഉണ്ട്. ദഹനബലി, സമാധാനബലി, പാപപരിഹാരബലി എന്നിങ്ങനെ. ബലിയായി അർപ്പിക്കപ്പെടുന്നതിനു മുൻപ്, കുഞ്ഞാടിന്റെ തലയിൽ കൈവച്ചതിനുശഷമാണ് കുഞ്ഞാടിനെ അർപ്പിക്കുന്നത്. പുരോഹിതൻ അത് ദഹിപ്പിച് പാപങ്ങൾക്ക് പരിഹാരം ചെയ്യണം. അപ്പോൾ കുറ്റങ്ങൾ ക്ഷമിക്കപ്പെടും. (ലേവ്യർ 4, 35)

അതായത്, അന്നത്തെ മൃഗബലിയുടെ ലക്ഷ്യങ്ങൾ പാപപരിഹാരവും അതുവഴിയുള്ള വിശുദ്ധീകരണവുമായിരുന്നു. ഹെബ്രായരുടെ പുസ്തകത്തിൽ പറയുന്നത് “നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല”. (ഹെബ്രാ 9, 22) എന്നാണ്.

‘കുഞ്ഞാട്’ യഹൂദ ക്രൈസ്തവ പാരമ്പര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രതീകവും കൂടിയാണ്. അത് വിശുദ്ധിയുടെ, നിർമലതയുടെ, സ്നേഹത്തിന്റെ പ്രതീകമാണ്. കുഞ്ഞാട് നിഷ്കളങ്കതയെ, ലാളിത്യത്തെ പ്രതിനിധാനം ചെയ്യുന്നു. അത് പൂർണമായും മറ്റുള്ളവർക്ക് സമർപ്പിതമാണ്. മറ്റൊരുവാക്കിൽ, കുഞ്ഞാട് ത്യാഗത്തിന്റെ പ്രതീകമാണ്. കുഞ്ഞാടിന്റെ തലയിൽ കൈവച്ചു പാപങ്ങളെല്ലാം അതിലേക്കു ആവേശിപ്പിച്ചശേഷമാണ് ബലിയർപ്പിക്കുന്നത്‌. അപ്പോൾ കുഞ്ഞാട് പാപപരിഹാരവുമായിത്തത്തീരുന്നു.

ഇത്തരത്തിലുള്ള പ്രതീകാത്മക ഘടകങ്ങൾ ക്രിസ്തുവിലേക്കു ചേർക്കുമ്പോൾ ക്രിസ്തു ദൈവത്തിന്റെ കുഞ്ഞാടാകുന്നു; അവിടുന്ന് ത്യാഗത്തിന്റെ ആൾരൂപമാകുന്നു. ക്രിസ്തു മനുഷ്യന്റെ പാപങ്ങൾക്ക് പരിഹാരമാകുന്നു.

ശരിയാണ്. നമുക്ക് മൃഗബലിയുടെ ഒരു സംസ്കാരത്തെ ഉൾക്കൊള്ളുവാൻ സാധിക്കുകയില്ല. എന്നാൽ, അന്നത്തെ സമൂഹത്തിന്റെ മത സാംസ്കാരിക വളർച്ചയെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും കഴിയണം. ബുദ്ധിപരമായി ഒട്ടും വളരാത്ത ഒരു സമൂഹത്തിൽ, ശാസ്ത്രീയമായി ഉയർച്ചയില്ലാത്ത കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ആചാരങ്ങളും രീതികളും ഉണ്ടാകുകയെന്നത് സ്വാഭാവികമാണ്. നമുക്കിന്നു അതിനും അപ്പുറം നിൽക്കാനും കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്താരാർത്ഥം ഉൾക്കൊള്ളാനും സാധിക്കണം.

ദൈവത്തിന്റെ മഹാത്യാഗമാണ് പ്രപഞ്ചസൃഷ്ടിയും, പ്രപഞ്ചവും. ദൈവത്തിന്റെ മഹാസ്നേഹമാണ്, മഹാത്യാഗമാണ് ക്രിസ്തു, ദൈവത്തിന്റെ കുഞ്ഞാട്. “സ്വന്തം ഏകജാതനെ നൽകുവാൻ തക്കവിധം ഈ ലോകത്തെ സ്നേഹിക്കുന്ന ദൈവ”ത്തിന്റെ ത്യാഗമാണ് ക്രിസ്തു. ഈ ലോകത്തിന്റെ പാപപരിഹാരവും വിശുദ്ധീകരണവുമാണ് ക്രിസ്തു. വിശുദ്ധ പൗലോശ്ലീഹാ തിമൊത്തെയോസിനോട് പറഞ്ഞതുപോലെ, ഈ ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസിനീയവും തികച്ചും സ്വീകാര്യവുമാണ്. ഈ ക്രിസ്തു തന്നെയാണ് സ്നാപകൻ പറഞ്ഞതുപോലെ ആത്മാവിനാൽ നിറഞ്ഞവനും, പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനം ചെയ്യുന്നവനും.

സ്നേഹമുള്ളവരേ, ക്രിസ്തുവിനെപ്പോലെ ത്യാഗത്തിന്റെ ആൾരൂപങ്ങളാകാനാണ് ഇന്നത്തെ ദൈവവചനം നമ്മെ ക്ഷണിക്കുന്നത്. ത്യാഗം മനുഷ്യജീവിതത്തിന്റെ സ്വഭാവം ആയതുകൊണ്ടാണ് ദൈവം ത്യാഗത്തിന്റെ വസ്ത്രം ധരിച്ചു ഈ ലോകത്തിലേക്കു വന്നത്. മാതാപിതാക്കൾ ഈ ലോകത്തിൽ ത്യാഗത്തിന്റെ ആൾ രൂപങ്ങളാണ്. കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി, അവർ സ്വയം ഇല്ലാതാകുകയാണ്. ഗർഭകാലത്തിലൂടെ കടന്നു ഒരമ്മ കുഞ്ഞിന് ജന്മം നൽകുന്ന അവസ്ഥ ത്യാഗത്തിന്റെ ഉന്നത രൂപമാണ്. പ്രകൃതിയിലെ വൃക്ഷങ്ങളും ത്യാഗത്തിന്റെ സൗന്ദര്യമാണ് പ്രഘോഷിക്കുന്നത്‌.

ക്രിസ്തു ലോകത്തിന്റെ കുഞ്ഞാട് എന്നതിന്റെ ആന്തരാർത്ഥം മനസ്സിലാക്കുവാനും ത്യാഗം നിറഞ്ഞ ക്രൈസ്തവ ജീവിതം നയിക്കുവാനും നാം ശ്രമിക്കണം.

ഇന്നത്തെ സാമൂഹ്യ സമ്പർക്കമാധ്യമങ്ങൾ നൽകുന്ന സന്ദേശം ഇതിനു കടക വിരുദ്ധമാണ്. അവർ പറയുന്നത്: “മറ്റുള്ളവർക്കുവേണ്ടി, സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ചു ത്യാഗപൂർവം ജീവിക്കുന്നവർ വിഡ്ഢികളാണ്” എന്നാണ്‌. ഇന്നത്തെ ലോകം അവരെ വിളിക്കുന്നത്, ‘ജീവിക്കാതെ മരിക്കുന്നവർ’ എന്നാണ്‌. പക്ഷെ, ത്യാഗമാണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത് എന്ന്, ത്യാഗമാണ് നമ്മുടെ ജീവിതത്തെ ദൈവികമാക്കുന്നത്‌ എന്ന്, ത്യാഗമാണ് നമ്മുടെ യഥാർത്ഥ സ്വഭാവമെന്ന്‌ ഈ ലോകം അറിയുന്നില്ല.

സമാപനം   

സ്നേഹമുള്ളവരേ, നമ്മുടെ ക്രൈസ്തവ ജീവിതം ബലിയർപ്പിക്കപ്പെടുന്ന കുഞ്ഞാടിന്റെതുപോലെ ത്യാഗനിർഭരമായിരിക്കുവാൻ നമുക്ക് ശ്രമിക്കാം. ഓരോ വിശുദ്ധ കുർബാനയും നമ്മോടു പറയുന്നത് വിശുദ്ധ കുർബാന ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ ത്യാഗത്തിന്റെ ആഘോഷമാണ് എന്നാണ്‌.

ഇന്നത്തെ വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുത്തു ത്യാഗത്തിന്റെ ക്രൈസ്തവജീവിതത്തിലേക്കു കൂടുതൽ കരുത്തോടെ നമുക്ക് നടന്നു പോകാം.