SUNDAY SERMON Mt 7, 21 – 28

മത്താ 7, 21 – 28

സന്ദേശം

Image result for images of doing the will of God

അമ്പതുനോമ്പിന്റെ രണ്ടാം ഞായറാഴ്ച്ചയാണിന്ന്.   ഇന്നത്തെ ദൈവ വചനം അഹന്ത വെടിഞ്ഞു ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് യഥാർത്ഥ ശിഷ്യൻ എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.

വ്യാഖ്യാനം

എന്താണ് ഈ ദൈവവചന ഭാഗത്തിന്റെ പ്രസക്തി? എന്തിനാണ് അമ്പതുനോമ്പിന്റെ ഈ രണ്ടാം ആഴ്ച്ച ദൈവവചനം ഇത്തരമൊരു ആഹ്വാനം നമ്മുടെ മുൻപിൽ വയ്ക്കുന്നത്?

കാരണങ്ങൾ പലതുണ്ട്. മനുഷ്യനെ മോക്ഷത്തിലേക്ക്, നിർവാണത്തിലേക്ക്, സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കേണ്ട മതങ്ങളിന്ന്, മനുഷ്യനെ നരകത്തിലേക്ക് നയിക്കുകയാണ്. മനുഷ്യ സ്നേഹത്തിന്റെ സന്ദേശങ്ങൾ പ്രഘോഷിക്കുന്ന മതങ്ങൾ തെരുവിൽ മനുഷ്യനെ കൊന്നൊടുക്കുകയാണ്. പേര് ചോദിച്ചു, മതം ചോദിച്ചു മനുഷ്യനെ കൊന്നൊടുക്കുന്ന ക്രൂരതയ്ക്ക് മതമെന്ന പേര് പറയുവാൻ സാധിക്കുമോ? സനാതന ധാർമിക മൂല്യങ്ങളും, പുണ്യങ്ങളും പറയുമ്പോൾ തന്നെ വർഗീതയുടെ വിഷം തുപ്പുന്ന മൃഗങ്ങളായി തീരുന്നതിനെ എന്ത് പേര് പറഞ്ഞാണ് വിളിക്കുക! മതവത്ക്കരിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടികളും, രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുന്ന, വാണിജ്യവത്ക്കരിക്കപ്പെട്ടിരിക്കുന്ന മതങ്ങളും ജൈവായുധങ്ങളേക്കാൾ നാശകാരികാളായിരിക്കുന്നു.

പ്രവാചകന്മാരില്ലാത്ത, വെളിപാടുകൾക്കു കാതോർക്കാത്ത ഇന്നത്തെ കാലഘട്ടത്തിനോട് എഴുതപ്പെട്ട ദൈവത്തിന്റെ വചനം പറയുന്നത്, അഹന്ത വെടിഞ്ഞു, ദൈവത്തിന്റെ ഇഷ്ടം തേടുന്നവരാണ്, അത് പ്രാവർത്തികമാക്കുന്നവരാണ്   യഥാർത്ഥ ദൈവഭക്തർ, യഥാർത്ഥ ശിഷ്യർ എന്നാണ്. ജനക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ തന്റെ അമ്മയെ പുകഴ്ത്തി പറയുന്നത് കേട്ടപ്പോൾ, ഈശോ പറഞ്ഞത് ‘ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ അമ്മയും, സഹോദരനും, സഹോദരിയുമെന്ന്’. അതായത്, യഥാർത്ഥ ശിഷ്യനാകാൻ, ക്രിസ്തുവിന്റെ പുരോഹിതനാകാൻ, സന്യാസിയാകാൻ, കുടുംബനാഥനും, കുടുംബനാഥയുമാകാൻ, ക്രിസ്തുവിന്റെ യുവതയാകാൻ, ബാലികാബാലന്മാരാകാൻ നാം ചെയ്യേണ്ടത് – ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി ജീവിതം മാറ്റുക!

സ്വന്തം ഇഷ്ടത്തെ വെടിഞ്ഞു ദൈവത്തിന്റെ ഇഷ്ടം സ്വന്തം ഇഷ്ടമാക്കി മാറ്റുന്നവരാണ് ഈ ലോകത്തിലെ ഏറ്റവും ഉള്ളവർ. ധൈര്യശാലികൾക്കേ, ദൈവഹിതത്തിനു തങ്ങളെത്തന്നെ സമർപ്പിക്കുവാൻ കഴിയൂ. ഭീരുക്കളാണ് ഞാനെന്നഭാവവുമായി കുറുവടിയുമായി ഉറഞ്ഞു തുള്ളുന്നവർ! നിർഭാഗ്യവശാൽ അവർക്കാണിന്ന് ഭൂരിപക്ഷം! അതിന്റെ ഫലമോ?

അഹന്തയുടെ, ഞാനെന്നഭാവത്തിന്റെ, അഹമ്മതിയുടെ പ്രദക്ഷിണങ്ങൾ അരങ്ങുതകർക്കുകയാണിവിടെ. പ്രകൃതിയെ വെല്ലുവിളിച്ചു പണിതുയർത്തുന്ന, മോടിപിടിപ്പിക്കുന്ന വീടുകളും, ദേവാലയങ്ങളും, അമ്പലങ്ങളും മോസ്‌കുകളും, പ്രതിമകളും, ദൈവവിശ്വാസത്തിന്റെ, ദൈവസ്നേഹത്തിന്റെ, ദൈവമഹത്വത്തിന്റെ അടയാളങ്ങൾക്കു പകരം അഹന്തയുടെ മാത്സര്യത്തിന്റെ വമ്പൻ പ്രതീകങ്ങളാകുകയാണ്.

പണ്ടൊക്കെ ഇടവകതിരുനാളുകൾ നടത്തിയിരുന്നത് ഏതെങ്കിലും വ്യക്തിക്ക്, വ്യക്തികൾക്ക്, അല്ലെങ്കിൽ ഇടവകക്കു പൊതുവായി ദൈവം നൽകുന്ന അനുഗ്രഹങ്ങൾക്ക് കൃപാവരങ്ങൾക്കു, നന്ദിപറയുവാനായിരുന്നു. എന്നാൽ ഇന്നത് പ്രതാപവും, അഹന്തയും കാണിക്കുവാനുള്ള പ്രദർശനവേദികൾ മാത്രമാകുന്നു.

ഭൂരിപക്ഷത്തിന്റെ അഹമ്മതിക്കു മുൻപിൽ, പണത്തിന്റെ അഹങ്കാരത്തിനുമുന്പിൽ, ഗുണ്ടായിസത്തിന്റെ അഹന്തക്ക് മുൻപിൽ ദൈവം നോക്കുകുത്തിയാകുന്നു!

ഈശോ പറയുന്നത് ആത്മീയത പോലും അഹന്തയുടെ ആഘോഷമാകുന്നു എന്നാണ്. ലക്ഷങ്ങൾ മുടക്കിയുള്ള പ്രാർത്ഥനാ യജ്ഞങ്ങളിൽ ‘കർത്താവേ, കർത്താവേ, എന്നുള്ള അധരവ്യായാമങ്ങൾ പ്രാർത്ഥനയാകില്ല എന്ന് ഈശോ പറയുന്നു.  മൈക്ക് കെട്ടി വിളിച്ചുപറയുന്ന കാര്യങ്ങൾ – ഞങ്ങൾ നിന്റെ നാമത്തിൽപ്രവചിച്ചില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ രോഗികളെ സൗഖ്യപ്പെടുത്തിയില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ദേവാലയങ്ങൾ പണിതില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ നീണ്ടപലവർണ കുപ്പായങ്ങളിൽ പ്ര്യത്യക്ഷപ്പെട്ടില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ഊട്ടു നേർച്ചകൾ നടത്തിയില്ലേ കർത്താവേ – ഇവയെ അനീതിയുടെ ഗണത്തിലാണ് ഈശോ ഉൾപ്പെടുത്തുന്നത് എന്നോർക്കുക. ഞാൻ എന്റെ കുടുംബത്തെ സംരക്ഷിക്കുന്നില്ലേ കർത്താവേ, ഞാൻ കഷ്ടപ്പെടുന്നതുകൊണ്ടല്ലേ ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത് കർത്താവേ, ഞാൻ പഠിച്ചു, വിദേശത്തുപോയി ജോലിചെയ്തതുകൊണ്ടല്ലേ നല്ലൊരു വീടുണ്ടാക്കാൻ പറ്റിയത് കർത്താവേ… ഈശോ പറയും, നീ പറയുന്നത് അനീതിയാണ്; അഹന്തയാണ്.  ഞങ്ങൾ, ഞങ്ങൾ എന്ന്, ഞാൻ, ഞാൻ എന്ന് പറഞ്ഞു നിങ്ങൾ നിങ്ങളുടെ അഹന്തയെ ആഘോഷിക്കുമ്പോൾ, സ്നേഹമുള്ളവരെ, അത്   അനീതിയാണ്. കാരണം, അതെല്ലാം ചെയ്തത് നിങ്ങളല്ല, ദൈവമാണ്.

നിങ്ങൾ ക്ലെയിം ചെയ്യുകയാണ്. ക്ലെയിം കടന്നുവരുന്നത് നിങ്ങളുടെ അഹന്തയിൽ നിന്നാണ്. അത് അനീതിയാണ്.

തീർച്ചയായും നിങ്ങളിലൂടെ ദൈവമാണ് അത് ചെയ്തത്. നിങ്ങൾ claim ചെയ്യുന്ന നിമിഷം നിങ്ങൾ വലിയ അനീതിചെയ്യുകയാണ്. അതുകൊണ്ടാണ് ദൈവവചനം ഇവിടെ അല്പം പരുഷമാകുന്നത്: “അനീതി പ്രവർത്തിക്കുന്നവരെ, നിങ്ങൾ എന്നിൽ നിന്ന് അകന്നു പോകുവിൻ”.

നിങ്ങൾ ഒരു നദിക്കരയിൽ നില്കുകയാണ്. ആ നിമിഷത്തിൽ ഒരു മനുഷ്യൻ വള്ളത്തിൽ മുങ്ങുന്നത് നിങ്ങൾ കാണുകയാണ്. നിങ്ങൾ ഓടിച്ചെന്നു, വെള്ളത്തിലേക്ക് ചാടി അയാളെ രക്ഷിക്കുകയാണ്. എന്നിട്ടു കരയ്ക്കു കയറി വന്നപ്പോൾ, ചാനലുകാരോട് നിങ്ങൾ പറയുന്നു, “ഞാനാണ് ആ മനുഷ്യനെ രക്ഷിച്ചത്”. എന്നാൽ ഇതാണോ സത്യം? നിങ്ങളോർത്തോ? ഇതാ ഒരു മനുഷ്യൻ മുങ്ങുന്നു…എനിക്ക് അയാളെ രക്ഷിക്കണം…രക്ഷിക്കുക എന്നത് നല്ല കാര്യമല്ലേ? …എന്നൊക്കെ. ഇല്ല. സ്നേഹിതാ, ആ നിമിഷം നിങ്ങൾ ദൈവത്താൽ പൊതിയപ്പെട്ടിരിക്കുകയായിരുന്നു. ദൈവത്താൽ സ്വന്തമാക്കപ്പെട്ടിരിക്കുകയായിരുന്നു. You were possessed by God in that moment!

ദൈവത്തിന്റെ പ്രവർത്തനങ്ങളാൽ നിറയപ്പെടേണ്ട ഈ ലോകത്തിൽ അതിനുള്ള ഉപകാരണങ്ങളാകുകയാണ് നമ്മുടെ നിയോഗം. അതുകൊണ്ടാണ് ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുവാനായി തയ്യാറാകുവാൻ ഈശോ നമ്മെ ക്ഷണിക്കുന്നത്. എന്തെങ്കിലും നന്മ നമ്മിലൂടെ സംഭവിക്കുന്നുണ്ടെങ്കിൽ അത് ദൈവത്തിൽ നിന്നാണ്. അത് ക്ലെയിം ചെയ്യാൻ പാടില്ല. claim ചെയ്യുക നിന്റെ അഹന്തയുടെ ഒരു ആഭരണമായി മാറും.

ശരിയായ ആധ്യാത്മികത, ആത്മീയ ജീവിതം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക എന്നതാണ്. എന്നുവച്ചാൽ, നിന്നിലെ പഴയ മനുഷ്യനെ മാറ്റി, ദൈവിക ചിന്തയുള്ള പുതിയ മനുഷ്യനാകണം; നിന്റെ ജീവിതത്തിന്റെ അടിസ്ഥാനം ക്രിസ്തുവാകണം. നിന്നിൽ അന്ധകാരം സൃഷ്ടിക്കുന്നതിനോടെല്ലാം ബൈ പറയണം.

അപ്പോൾ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും, ദൈവേഷ്ടം പ്രവർത്തിക്കാത്തവനും തമ്മിൽ എന്തുണ്ട് വ്യത്യാസം? അതാണ് ഈശോ പറയുന്ന ഉപമ. നിന്റെ ജീവിതത്തിലും, ദൈവേഷ്ടം പ്രവർത്തിക്കുന്നവന്റെ ജീവിതത്തിലും ഒരു സംശയം വേണ്ട, മഴ പെയ്യും, കൊടുങ്കാറ്റുണ്ടാകും, വെള്ളപ്പൊക്കമുണ്ടാകും. പക്ഷെ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും നന്ദിന്റെ കുടുംബവും വീഴില്ല. അപരന്റേത് തകർന്നുപോകും. ഇത് ക്രിസ്തുവിന്റെ ഉറപ്പാണ്. നിന്റെ ജീവിതത്തിനുമേൽ ദൈവം സ്ഥാപിക്കുന്ന ഉറപ്പ്

സമാപനം

ദൈവത്തിന്റെ അനന്ത സ്നേഹത്താൽ നിറഞ്ഞിരിക്കുന്ന ഈ ദേവാലയത്തിൽ, ദൈവകൃപ നമ്മിലേക്ക്‌ വചന പ്രഘോഷണത്തിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷത്തിൽ നമുക്ക് തീരുമാനിക്കാം, കർത്താവേ, കർത്താവേ, എന്ന് വിളിക്കുന്ന ആത്മാർത്ഥതയില്ലാത്ത ക്രൈസ്തവരാകാതെ ദൈവേഷ്ടം നിറവേറ്റുന്ന നല്ല ക്രിസ്തു ശിഷ്യനും, ക്രിസ്തു ശിഷ്യയും ആകാമെന്ന്. ജീവിതത്തിലെ ഓരോ നിമിഷവും ഇതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന: ഈശോയെ, നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ.

യാത്ര

യാത്ര

                                                                  കൊഴിയുന്ന ഇലImage result for images of falling leaves

                                                                   പൊഴിയുന്ന പൂവ്

                                 ഒഴുകുന്ന പുഴ
തഴുകുന്ന കാറ്റ്
പറയുന്ന വാക്ക്
പാടുന്ന പാട്ട്

പെയ്യുന്ന മഴ
മായുന്ന മേഘംImage result for images of rain
മുഴങ്ങുന്ന ശബ്ദം
ഉണരുന്ന മോഹം
പുണരുന്ന ദാഹം

Image result for images of journey
– എല്ലാം നിന്നിലേക്കുള്ള
യാത്രയിലാണ്!

Nombukaala chinthakal

ആഴ്ച്ച ഒന്ന് – പ്രലോഭനം ദൂരക്കാഴ്ചകളെ മറയ്ക്കാതിരിക്കട്ടെ.

Image result for images of ash wednesdayഅമ്പതുനോമ്പിന്റെ പുണ്യം നിറഞ്ഞ ദിനങ്ങളിലേക്കു നാം പ്രവേശിക്കുകയാണ്. തപസ്സിന്റെയും പ്രായശ്ചിത്തത്തിന്റെയും വഴികളിലൂടെ ഉത്ഥാനത്തിലേക്കുള്ള പ്രതീക്ഷനിറഞ്ഞ യാത്രയുടെ തുടക്കമാണിത്. നമുക്ക് ഒരുമിച്ചു നടക്കാം. ക്രൂശിതന്റെ കനൽവഴികളിലൂടെ, പ്രലോഭനങ്ങളുടെ പച്ചത്തുരുത്തുകളെ വിട്ട്, കുരിശിന്റെ മൂല്യങ്ങളെ കൂട്ടുപിടിച്ചാകട്ടെ ഈ യാത്ര.

ക്രിസ്തുവാകുന്ന നേർരേഖയിലൂടെയാകണം നമ്മുടെ യാത്ര. ക്രൂശിതനിൽ നിന്ന് അകന്നുള്ള ഓട്ടങ്ങളാകരുത് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ. Apocryphal Acts of Peter-ൽ പത്രോസ് ഓടുന്നുണ്ട്, റോമൻ ഗവണ്മെന്റിൽനിന്നു, കുരിശുമരണത്തിൽ നിന്ന്. അപ്പോൾ, ക്രിസ്തു എതിരെ വരികയാണ്. അമ്പരന്ന പീറ്റർ ചോദിച്ചു: “നാഥാ, നീ എങ്ങോട്ടാണ്?” ക്രിസ്തു പറഞ്ഞു: വീണ്ടും കുരിശിലേറുവാൻ ഞാൻ റോമിലേക്ക് പോകുകയാണ്.”

ഹൃദയവിഭജനത്തിന്റെ പ്രലോഭനങ്ങളിലൂടെ കടന്നുപോയി, ലോകസുഖത്തോടും ധനത്തോടും അധികാരത്തോടും മറ്റും ‘കോംപ്രമൈസ്‌’ ചെയ്ത് നീങ്ങുന്ന ഇന്നത്തെ ക്രൈസ്തവ ജീവിതങ്ങളെ നോക്കി “ഞാൻ നിനക്കുവേണ്ടി കുരിശിലേറാൻ വീണ്ടും കാൽവരിയിലേക്ക് പോകുന്നു” എന്ന് ക്രിസ്തു പറയാതിരിക്കാനുള്ള ഒരുക്കമായിരിക്കണം നോമ്പുകാലം. പരീക്ഷണങ്ങളിലൂടെ കടന്നുപോകുകയെന്നത് ഓരോ മനുഷ്യന്റെയും നിയോഗമാണ്. അത് നിന്റെ ഹൃദയത്തെ വിഭജിച്ചു കടന്നുപോകുന്ന വാളാകാം. അല്ലെങ്കിൽ നിന്നെ എപ്പോഴും അലട്ടുന്ന ഒരു മുള്ളാകാം. എന്തായാലും പ്രലോഭനങ്ങളുടെ വഴിയിലൂടെ നാം കടന്നുപോകേണ്ടിയിരിക്കുന്നു.Image result for symbolic images of temptations

അതുകൊണ്ടുതന്നെ പ്രലോഭനങ്ങളിൽ നിന്ന് അകന്നു നിൽക്കാനുള്ള ശക്തിസംഭരിക്കലാകണം അമ്പതുനോമ്പിന്റെ ആദ്യ ആഴ്ചയിലെ നമ്മുടെ പ്രയത്നം. നമ്മുടെ വീടും പരിസരവും വൃത്തിയാക്കിക്കൊണ്ടു ഈ പ്രയത്നം ആരംഭിക്കാം. നമ്മുടെ ഭവനങ്ങളിൽ ഉപയോഗമില്ലാത്ത ധാരാളം സാധനങ്ങൾ അലമാരിയിലായും, മുറിയുടെ വിവിധ കോണുകളിലായും യാതൊരു അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്നുണ്ടാകും. ഇങ്ങനെ ഒരവസ്ഥ നമ്മുടെ കുടുംബത്തിലുണ്ടെങ്കിൽ അത് നമ്മുടെ ബന്ധങ്ങളെ തകർക്കും,  കുടുംബത്തിലുള്ളവരുടെ ശാരീരിക, മാനസിക, ആത്മീയ വളർച്ചയെ പ്രതികൂലമായി ബാധിക്കും. എല്ലാറ്റിലുമുപരി, ദൈവത്തിന്റെ പ്രസാദവരത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും.

അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന വസ്തുക്കളെ മൂന്നായി തിരിക്കാം. 1. ഒരിക്കലും ഉപയോഗിക്കാൻ സാധിക്കാത്തവ. ഉദാഹരണത്തിന്, ഒടിഞ്ഞുപോയ ഒരു സ്പൂൺ, അല്ലെങ്കിൽ ഒരു ഷട്ടിൽ ബാറ്റ്. 2. കാലഹരണപ്പെട്ടതോ, ഉപയോഗമില്ലാത്തതോ ആയവ. ഉദാ: ടിവി, കംപ്യൂട്ടർ തുടങ്ങിയവ. 3. ഉപയോഗമുള്ളതാണ്, പക്ഷെ എനിക്ക് ഇപ്പോൾ ആവശ്യമില്ലാത്തവ. ഉദാ: കുട്ടിക്കാലത്തെ എന്റെ കളിപ്പാട്ടങ്ങൾ. ഈ നോമ്പുകാലത്തിന്റെ തുടക്കത്തിൽ, നമ്മുടെ വീട്ടിൽ തന്നെ അടുക്കും ചിട്ടയും ഉണ്ടാക്കിയെടുക്കണം. ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കത്തക്ക യോഗ്യതയുള്ള ഇടമാക്കി നമ്മുടെ ഭവനങ്ങളെ   മാറ്റിയെടുക്കണം.

നമ്മുടെ വ്യക്തിജീവിതത്തിനും നല്ലൊരു അടുക്കും ചിട്ടയും ആവശ്യമാണ്. മടി, അസൂയ, സ്വാർത്ഥത തുടങ്ങിയ ധാരാളം പ്രലോഭനങ്ങളെ അകറ്റിനിർത്തേണ്ടതുണ്ട്. കുടുംബപ്രാർത്ഥനകളെ കഴിയുന്നതും മാറ്റിവയ്ക്കുവാനുള്ള പ്രലോഭനം നമ്മുടെ കുടുംബങ്ങളിൽ ശക്തമാണ്! പ്രലോഭനങ്ങൾ വിവിധ രൂപങ്ങളിലും, ഭാവത്തിലും നമ്മുടെ ജീവിതത്തിലേക്ക് പല മായക്കാഴ്ചകളുമായി കടന്നുവന്നുകൊണ്ടിരിക്കും. വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 4 വാക്യങ്ങൾ 1 – 11-ൽ വിവരിക്കുന്ന മൂന്ന് സാഹചര്യങ്ങൾ മാത്രമല്ല പ്രലോഭനങ്ങൾ. മൂന്നല്ലാ മുപ്പതിനായിരം പ്രലോഭനങ്ങളുടെ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവരാണ് നാം.

വിവിധങ്ങളായ പ്രലോഭനങ്ങളിൽ വീണു ക്രൈസ്തവജീവിതത്തിന്റെ സൗന്ദര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവികതയുടെ ചിറകുകൾ അരിഞ്ഞുവീഴ്ത്തുന്ന പ്രലോഭനങ്ങളുടെ ആടിത്തിമർക്കലുകൾ ഇന്ന് ഭീതിതമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. വിശുദ്ധിയുടെ അകത്തളങ്ങളെപ്പോലും പ്രകമ്പനം കൊള്ളിച്ചുകൊണ്ടാണ് അധികാരത്തിന്റെയും, സമ്പത്തിന്റെയും പ്രലോഭനങ്ങൾ ശിങ്കാരിമേളം നടത്തുന്നത്! ഈയടുത്തകാലത്തുണ്ടായ തിന്മയുടെ തിരക്കഥകളെല്ലാം ആത്മീയതയാൽ നിറയാത്ത, ശൂന്യമായ വിളക്കുകളുമായി ജീവിക്കുന്ന ക്രൈസ്തവ ജീവിതങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

തിരുസ്സഭയിലെ ആധ്യാത്മിക നേതൃത്വങ്ങളെപ്പോലും പ്രതിക്കൂട്ടിലാക്കുന്ന പ്രലോഭനങ്ങൾ ക്രൈസ്തവ ജീവിതങ്ങളെ ഒട്ടൊന്നുമല്ല ഉലയ്ക്കുന്നത്! വ്യക്തിയുടെ ഹൃദയത്തെ വിഭജിച്ചുകളയുന്ന പ്രലോഭനങ്ങൾ കൊടുംങ്കാറ്റിൽ പറക്കുന്ന കരിയിലപോലെ നമ്മുടെ ജീവിതങ്ങളെ തട്ടിത്തെറിപ്പിച്ചുകളയും. അവ നമ്മെ അസ്വസ്ഥരും ഭയചകിതരുമാക്കും. കാരണം നമ്മുടെ ഹൃദയം വിഭജിക്കപ്പെട്ടിരിക്കുന്നു. ഹൃദയത്തിന്റെ ഒരു പാതിക്ക്‌ പോകണമെന്നുണ്ട്. ഒരുപാതിക്ക് ആ വഴി ഇഷ്ടമാണ്. എന്നാൽ പോകാനാകുന്നില്ല. മറുപാതി പറയുന്നു പോകേണ്ട എന്ന്. നിങ്ങൾ സംശയത്തിലും ആശങ്കയിലുമാകുന്നു. ഇതാണ് ഭയം നിറഞ്ഞ മനസ്സിന്റെ അവസ്ഥ: പോകണമെന്നുണ്ട്. പക്ഷെ, ഭയംകൊണ്ട് പോകാനാകുന്നില്ല. ഹൃദയവിഭജനം നമ്മിൽ ഭയം ജനിപ്പിക്കും.

ഹൃദയം വിഭജിക്കപ്പെട്ടവരായി ജീവിക്കുകയെന്നാൽ ഭയത്തിൽ ജീവിക്കുക എന്നാണ്‌. വളരെ തകർക്കപ്പെട്ട, മരുഭൂമീതുല്യമായ ഒരവസ്ഥയാണത്. ക്രിസ്തു എപ്പോഴും പറയുന്നത് എന്താണ്? “ഭയപ്പെടേണ്ട.” ക്രിസ്തുവിനറിയാം, ഭയത്തിലാകുമ്പോൾ, തിന്മയിലാകുമ്പോൾ മനുഷ്യന്റെ ചലനം നഷ്ടപ്പെടുന്നു. എല്ലാം വിറങ്ങലിക്കുകയാണ്. പ്രലോഭനത്തിന്റെ, സാഹചര്യങ്ങളുടെ, വിശപ്പുകളുടെ തടവുകാരനായി ചലനമറ്റ്, വിറങ്ങലിച്ചു നമ്മുടെ ജീവിതം മാറും.

നാം പ്രലോഭനങ്ങളിൽ പെട്ട് പലതായി വിഭജിക്കപ്പെടുമ്പോൾ ജീവിതം തന്നെ പലതായി അനുഭവപ്പെടും. ഒരു തകർന്ന കണ്ണാടിക്കുമുന്പിൽ നിൽക്കുന്നതുപോലെയാണ് മനുഷ്യൻ! എല്ലാകഷണങ്ങളിലും നിങ്ങളുടെ പ്രതിഫലനങ്ങളാണ്. നിങ്ങൾ ഒരാളാണ്. പക്ഷെ, കണ്ണാടി പല കഷണങ്ങളായി ചിതറിയതുകൊണ്ടു നിങ്ങൾ ഒരുപാടായി പ്രതിഫലിക്കുന്നു. ഹൃദയം വിഭജിതമായ ആളുടെ അവസ്ഥ ഇതാണ്. നിങ്ങൾ ഒരാളാണ്. എന്നാൽ, വിഭജിതമായതുകൊണ്ട്, ഓരോ കഷണത്തിലും നൂറായി വിഭജിക്കപ്പെട്ട നിങ്ങളെയാണ് കാണുന്നത്. നിങ്ങൾ പ്രലോഭനങ്ങളിൽ ജീവിച്ചു പ്രലോഭനങ്ങളിൽ മരിക്കുന്നു.

പ്രലോഭനങ്ങൾ എപ്പോഴും നമ്മുടെ ജീവിതാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ ജീവിതാവസ്ഥയും നിയോഗവുമായി പൊരുത്തമില്ലാത്ത ഘടകങ്ങളോട്‌ നമ്മുടെ മനസ്സിൽ രൂപപ്പെടാവുന്ന ആഭിമുഖ്യവും, ഉദ്ദീപനവുമാണ്, orientation and stimulation ആണ് പ്രലോഭനം. അത്, പുരോഹിതനും, സന്യാസിക്കും, ഭാര്യക്കും, ഭർത്താവിനും, യുവാക്കൾക്കും കുഞ്ഞുങ്ങൾക്കുമെല്ലാം ഓരോ തരത്തിലായിരിക്കും.

ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ ഒരു പുരോഹിതനോ, സന്യാസിക്കോ ഗ്രാമത്തിലെ കള്ളുഷാപ്പിൽ പോയി കള്ളുകുടിക്കുന്നതിനു അവകാശമുണ്ട്. ഒരു ഭർത്താവിനോ, ഭാര്യക്കോ സൗഹൃദബന്ധങ്ങൾ ഉണ്ടാകുക തെറ്റല്ല.  എന്നാൽ ഇത്തരം പ്രവർത്തികളെല്ലാം അവരുടെ ജീവിതാവസ്ഥയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ് അത് പ്രലോഭനമാകുന്നതും, അല്ലാതാകുന്നതും. ഒരു ക്രൈസ്തവ യുവാവിന്, യുവതിക്ക് ലഹരി ഉപയോഗിക്കാം; സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് ഒരു പ്രലോഭനമാകുന്നത്, അല്ലാതാകുന്നത് അവരുടെ ജീവിത നിയോഗമനുസരിച്ചാണ്. കുട്ടികൾക്ക് ക്രിക്കറ്റ് കളിക്കാം. എന്നാൽ, കുട്ടികൾ വിദ്യാർഥികളായിരിക്കെ, പിറ്റേ ദിവസം പരീക്ഷ ഉണ്ടായിരിക്കെ, ക്രിക്കറ്റ് കളിക്കുമ്പോൾ അത് പ്രലോഭനമാകുകയാണ്. ജീവിതാവസ്ഥയും നിയോഗവുമായി പൊരുത്തമില്ലായ്മയാണ് നമ്മുടെ പ്രവർത്തികളെ, ചിന്തകളെ പ്രലോഭനങ്ങളാക്കുന്നത്!

Image result for symbolic images of temptations

പ്രലോഭനങ്ങളുടെ ചിലന്തിവലകളിൽ പെട്ട് നശിച്ചുപോകാതെ, പ്രലോഭനങ്ങളിൽ നിന്നകന്നു മാറ്റത്തിലേക്കു, ക്രിസ്തുവിലേക്കു കടന്നുവരാൻ നോമ്പുകാലങ്ങൾ നമ്മെ ക്ഷണിക്കുകയാണ്. ഫ്രഡറിക് നീഷേ എന്ന തത്വചിന്തകൻ പറയുന്നത്, ” രണ്ടു നിത്യതകൾക്കിടയിലെ പാലം മാത്രമാണ് മനുഷ്യൻ. ഒരറ്റത്ത് പ്രകൃതിയും, മറ്റേയറ്റത്ത് ദൈവവുമാണ്.” പ്രകൃതി പൂർണമാണ്. ദൈവവും പൂർണമാണ്. എന്നാൽ, മനുഷ്യൻ അപൂർണനാണ്. അപൂർണതയുടെ സംഘർഷങ്ങളിൽ പെട്ട് കയറുപോലെ വരിഞ്ഞുമുറുകി   പ്രലോഭനങ്ങളുടെ വഴിയെ പോകുന്ന മനുഷ്യൻ ആകുലനും അസ്വസ്ഥനുമാണ്. ഈ ആകുലതയും അസ്വസ്ഥതയും ഇല്ലാതാക്കി വിഭജിക്കപ്പെടാത്ത ഒരു മനസ്സിനെ, ഹൃദയത്തെ സമ്മാനിക്കുകയാണ് നോമ്പുകാലം.

ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയിൽ “പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ” എന്നത് പ്രലോഭനങ്ങളുടെ സ്വാധീനശക്തിയെയാണ് കാണിക്കുന്നത്. അതുകൊണ്ടു, നാം ഉണർന്നിരിക്കണം, ജാഗരൂകരായിരിക്കണം. നമ്മുടെ വീടിന്റെ അകത്തളങ്ങളെയും, പരിസരങ്ങളെയും, വ്യക്തി ജീവിതത്തിന്റെ അകം പുറങ്ങളെയും നിർമ്മലമായി സൂക്ഷിക്കുവാൻ നമുക്കാകണം. ഓരോരുത്തരുടെയും ജീവിതക്രമങ്ങളുമായി സമരസപ്പെടാത്തവയോട് വചനത്തിന്റെ ശക്തിയിൽ ‘ഇല്ല’ എന്ന് പറയുവാനുള്ള ആർജവം നാം നേടിയെടുക്കണം. അതിനായി, അമ്പതുനോമ്പിൽ നന്മയുടെ നിറക്കാഴ്ചകളെ കാണുവാനായിരിക്കണം നാം ശ്രമിക്കേണ്ടത്. തിന്മയുടെ തിരശീലകൾ നമ്മുടെ ദൂരക്കാഴ്ചകളെ മറയ്ക്കാതിരിക്കട്ടെ.

ഓർക്കുക, പ്രലോഭനങ്ങളിൽ തട്ടിത്തകരുവാനുള്ളതല്ല കുരിശുമരണത്തിലൂടെ ഈശോ വീണ്ടെടുത്ത നമ്മുടെ ജീവിതങ്ങൾ.

SUNDAY SERMON Mt 4, 1-11

മത്താ 4,1 – 11

സന്ദേശം

Image result for matthew 4 1 11 images

2020-ലെ അമ്പതുനോമ്പിന്റെ ആദ്യ ഞായറാഴ്ചയിലേക്കു പ്രവേശിക്കുവാൻ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. അമ്പതു നോമ്പ് സമുചിതമായി ആചരിക്കുവാനും, ചില സ്വഭാവ രീതികളിൽ നിന്നും, ഭക്ഷണങ്ങളിൽ നിന്നും അകന്നു നിൽക്കാനും, ഉപവാസത്തിലൂടെയും പ്രായശ്ചിത്ത ത്തിലൂടെയും പ്രാർത്ഥന യിലൂടെയും നമ്മെ ത്തന്നെ വിശുദ്ധീകരിക്കുവാനും ഉള്ള ഉറച്ച തീരുമാനങ്ങളുമായിട്ടാകണം നാമെല്ലാവരും ഇന്ന് വിശുദ്ധ കുർബാന യ്ക്ക് അണഞ്ഞിരിക്കുന്നത്. നമ്മുടെ ഈ തീരുമാനത്തെയും നമ്മെ ഓരോരുത്തരെയും ക്രിസ്തു ഇപ്പോൾ അനുഗ്രഹിക്കുന്നുണ്ട്. അവിടുത്തെ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഇന്നത്തെ ദൈവവചന സന്ദേശത്തിലേക്ക്   നമുക്ക് പ്രവേശിക്കാം.

നോമ്പുകാലത്തിന്റെ ആദ്യ ഞായറാഴ്ച്ച ഈശോയുടെ മരുഭൂമിയിലെ പരീക്ഷയാണ് ദൈവവചനം വിവരിക്കുന്നത്. നോമ്പുകാലത്തിന്റെ ഈ ആദ്യ ഞായറാഴ്ച്ച ത്തെ സന്ദേശം, പ്രലോഭനങ്ങളിൽനിന്ന് അകന്നു ജീവിക്കുക എന്നതാണ്.

വ്യാഖ്യാനം

ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ ഇറങ്ങി വന്ന, ദൈവം പ്രസാദിച്ചവനായ ഈശോയെ ദൈവാത്മാവ് പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിനായി മരുഭൂമിയിലേക്ക് നയിക്കുകയാണ്. വിരോധാഭാസം നിറഞ്ഞ ഒരു വിവരണമാണിത്. ഇത് മനസ്സിലാക്കാൻ എന്താണ് മരുഭൂമി എന്ന് നാം അറിയണം. കേവലം ഭൂമിശാസ്ത്ര പരമായി മരുഭൂമിയെ അറിഞ്ഞാൽ നമുക്ക് ഈ വചനഭാഗത്തിന്റെ സന്ദേശം മനസ്സിലാവുകയില്ല.

മരുഭൂമി, ഈ ലോകം തന്നെയാണ്. പ്രലോഭനത്തിന്റെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ സ്ഥലമാണ് മരുഭൂമി. മരുഭൂമി ശൂന്യതയാണ്, അനന്തതയുടെ മരുഭൂമി നിരാശയുടെ ഭൂമിയാണ്. മരുഭൂമി നൽകുന്ന മരുപ്പച്ചകളും, പ്രതീക്ഷകളുമെല്ലാം ക്ഷണികമാണ്. മരുഭൂമിയുടെ എല്ലാ സ്വഭാവങ്ങളും നിറഞ്ഞതാണ് ഈ ലോകം. യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചു എന്ന് പറയുമ്പോൾ ഈശോയെ ആത്‌മാവ്‌ ലോകത്തിലേക്കു നയിച്ചു എന്നാണു മനസ്സിലാക്കേണ്ടത്. പ്രലോഭനത്തിന്റെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ, ഈ മരുഭൂമിയിൽ, ഈ ലോകത്തിൽ ഈശോ തന്നെ ത്തന്നെ തിരിച്ചറിയണം, സ്വയം പാകപ്പെടണം. ഈലോകത്തിന്റെ സ്വഭാവം അറിയണം.  എന്നിട്ട് തന്റെ ജീവിതംകൊണ്ട്, മരണംകൊണ്ടു രക്ഷ നൽകേണ്ടത് ഈ ലോകത്തെയാണ് എന്ന് ഈശോ അറിയണം. ഈ അറിവ്നേടലിലേക്കാണ് ഈശോ കടന്നു വന്നത്, ദൈവാത്മാവ് ഈശോയെ നയിച്ചത്.

ഈശോ നാൽപ്പതു ദിനരാത്രങ്ങൾ ഉപവസിച്ചു. നാൽപ്പത് ബൈബിളിൽ അർത്ഥങ്ങൾകൊണ്ടും, അനുമാനങ്ങൾകൊണ്ടും സമ്പന്നമായ ഒരു സംഖ്യയാണ്.

ഇത് മനുഷ്യജീവിതത്തിന്റെ വളരെ പ്രത്യേകമായ ഒരു കാലഘട്ടത്തെ യാണ് പ്രതിനിധാനം ചെയ്യുന്നത്. ആദ്യമായി ഈ സംഖ്യയെ നാം കാണുന്നത് നോഹയുമായി, പെട്ടകവുമായി ബന്ധപ്പെട്ടാണ്. അവിടെ നാൽപ്പതു ദിനരാത്രങ്ങൾ പെട്ടകം ഒഴുകി നടന്നു. ദൈവം ഒരുക്കിയ ഒരു സമൂഹം, ദൈവത്തിന്റെ കല്പനയനുസരിച്ചു എല്ലാം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരും, അവരോടു ചേർന്ന് നിൽക്കുന്ന പക്ഷി മൃഗജാലങ്ങളും. വളരെ മനോഹരമായ ഒരു ആവാസ വ്യവസ്ഥ ദൈവം ഇടപെടും എന്ന ഉറച്ച വിശ്വാസത്തിൽ ജീവിക്കുകയാണ്. ഇത്തരത്തിലുള്ള ജീവിതമാണ് നാൽപ്പതു ദിനരാത്രങ്ങൾ. ഇങ്ങനെ ജീവിച്ചാൽ ദൈവ പരിപാലനയുടെ മഴവില്ലു നമ്മിൽ വിരിയും.

രണ്ടാമതായി, ഈ സംഖ്യ നാം കാണുന്നത് ഇസ്രായേൽ ജനത്തിന്റെ പുറപ്പാടിന്റെ കാലഘട്ടത്തിലാണ്. നാൽപ്പതു വർഷമാണ് അവർ നടന്നത്, ദൈവത്തിൽ വിശ്വസിച്ചു മാത്രം. അത് ദൈവത്തിന്റെ അരുളപ്പാടുകളുടെ, ദൈവ ഇടപെടലുകളുടെ, ദൈവ നിഷേധത്തിന്റെ, യുദ്ധങ്ങളുടെ, ദാരിദ്ര്യത്തിന്റെ, ദാഹത്തിന്റെ, വിശപ്പിന്റെ, ധിക്കരിക്കലിന്റെ ദിനരാത്രങ്ങളായിരുന്നു. പക്ഷെ, അവസാനം കാനാൻദേശം അവരുടെ മുൻപിൽ പ്രത്യക്ഷപ്പെടുകയാണ്.

നാല്പതുദിവസം കഴിയുമ്പോൾ നിനിവേ നശിപ്പിക്കപ്പെടും എന്ന് യോനാ ദൈവത്തിന്റെ അരുളപ്പാടു വിളിച്ചുപറഞ്ഞപ്പോൾ ആ നാല്പതുദിവസവും വലിയവരും ചെറിയവരുമായ നിനിവേ നിവാസികൾ , മനുഷ്യനും മൃഗവും ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ചതാണ് അടുത്ത നാല്പതുദിവസത്തിന്റെ വിവരണം. അവിടെ നാല്പതുദിവസം അവർക്ക് രക്ഷയായി തീർന്നു.

ഈശോയുടെ നാല്പതു ദിവസമാകട്ടെ, അവിടുത്തെ ശക്തിപ്പെടുത്തുന്ന, തന്റെ ദൗത്യത്തെക്കുറിച്ചു ബോധ്യം നൽകുന്ന നാല്പതുദിവസങ്ങളായിരുന്നു.

നാമും നാൽപ്പതു ദിവസത്തിന്റെ, അമ്പതു ദിവസത്തിന്റെ, ഞായറാഴ്ചകൾ മാറ്റി നിർത്തിയാൽ നാല്പത്തിരണ്ടു ദിവസത്തിന്റെ നോമ്പിലേക്കു, ഉപവാസത്തിലേക്കു പ്രവേശിക്കുകയാണ്. മരുഭൂമി തുല്യമായ ലോകജീവിതത്തെക്കുറിച്ചു, ബോധ്യമുള്ളവരാകാൻ, പ്രലോഭനങ്ങളെക്കുറിച്ചു, അതിന്റെ സാഹചര്യങ്ങളെക്കുറിച്ചു ശ്രദ്ധയുള്ളവരാകുവാനും, ദൈവത്തിന്റെ അരുളപ്പാടിന് ചെവികൊടുക്കുവാനും, ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെയെന്നു പറഞ്ഞു ജീവിക്കാൻ പഠിക്കാനും നാം തുടങ്ങുകയാണ്.

സ്നേഹമുള്ളവരെ, ഓർക്കുക, ജീവിതം പ്രലോഭനങ്ങൾ നിറഞ്ഞതാണ്. ഇന്നത്തെ സുവിശേഷഭാഗത്ത് വിവരിക്കുന്ന മൂന്നു പ്രലോഭനങ്ങൾ അല്ല, മുപ്പതിനായിരം പ്രലോഭനങ്ങൾ ഓരോ നിമിഷവും നമ്മിലേക്ക്‌ കടന്നുവരും.

വിശപ്പുകൾ നമുക്ക് പലവിധമാണ്. ശരീരത്തിന്റെ രതിയോടുള്ള വിശപ്പ്, മനസ്സിന്റെ പരിഗണിക്കപ്പെടാനുള്ള, സ്നേഹം കിട്ടാനുള്ള, അധികാരം നേടാനുള്ള, സമ്പത്ത് വാരിക്കൂട്ടുവാനുള്ള, വിശപ്പ്, സ്വാർത്ഥതയുടെ, അഹങ്കാരത്തിന്റെ, വൈരാഗ്യത്തിന്റെ വിശപ്പ്! അങ്ങനെ വിശപ്പുകളുടെ ഒരു കൂട്ടമാണ് നമ്മുടെ ജീവിതം. ഈ വിശപ്പുകളെ ശമിപ്പിക്കാൻ പലപ്പോഴും, എന്ത് സർക്കസും കാണിക്കാൻ നാം തയ്യാറാണ്. ആരുടെ കാലിൽ വീഴാനും തയ്യാർ. ആരെ ആരാധിക്കാനും റെഡി!

എന്താണ് പ്രലോഭനം? അത് നമ്മുടെ ജീവിതാവസ്ഥയോടു ചേർന്ന് നിൽക്കുന്നതാണ്. ഓരോരുത്തർക്കും പലതാണ് പ്രലോഭനങ്ങൾ. നമ്മുടെ ജീവിതാവസ്ഥയോടു ചേരാത്ത ഘടകങ്ങളോട് നമ്മുടെ മനസ്സിൽ രൂപപ്പെടാവുന്ന ആഭിമുഖ്യവും, ഉദ്ദീപനവുമാണ് പ്രലോഭനം.

അത് നമ്മുടെ ജീവിതാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിവാഹജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തി കടന്നുപോകുന്ന പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു പുരോഹിതന്റേത്. ഒരു യുവാവിന്റെയും സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെയും പ്രലോഭനങ്ങൾക്കും അവയുടെ സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. ഒരമ്മയുടെ, അപ്പച്ചന്റെ ശരികൾ മക്കൾക്ക് ശരികളാകണമെന്നില്ല. സാമൂഹ്യമായി അനുവദനീയമായവ പോലും ചിലപ്പോൾ ജീവിതാവസ്ഥകളോട് ചേർന്ന് ചിന്തിക്കുമ്പോൾ പ്രലോഭനങ്ങളാകാം, തെറ്റുക ളാകാം.

സമാപനം

സ്നേഹമുള്ളവരേ, ഈ നോമ്പുകാലം ദൈവം നമുക്ക് നൽകിയിരിക്കുന്ന വലിയ അനുഗ്രഹമാണ്, അവസരമാണ്, നമ്മുടെ ജീവിതത്തെക്കുറിച്ചു അറിയുവാൻ, പഴയ മനുഷ്യനെ കളഞ്ഞു പുതിയ മനുഷ്യനായി തീരുവാൻ, നൻമ ചെയ്യുവാനുള്ള അവസരം. നമ്മുടെ വസ്ത്രങ്ങൾ പഴകിയതാണ്. പുതിയ വസ്ത്രം ധരിച്ചു ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാനുള്ള സമയം വന്നിരിക്കുന്നു. അതിനുള്ള തയ്യാറെടുപ്പാകട്ടെ ഈ അമ്പതു നോമ്പുകാലം.

SUNDAY SERMON Mt 8, 5 -13

മത്താ 8, 5 – 13

സന്ദേശം

Image result for images of matthew 8, 5-13

സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ദൃശ്യാവിഷ്കാരവുമായിട്ടാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുൻപിൽ വിടർന്നു നിൽക്കുന്നത്. സുവിശേഷങ്ങളിലെ സൗഖ്യദായകനായ ഈശോ നമ്മെ ഓർമപ്പെടുത്തുന്നത് പുറപ്പാടിന്റെ പുസ്തകം പതിനഞ്ചാം അദ്ധ്യായം ഇരുപത്താറാം വാക്യമാണ്: “ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്”. ഓരോ മനുഷ്യനും ധാരാളം മുറിവുകളും പേറിയാണ് ജീവിക്കുന്നത്. എന്തിന്, ലോകത്തിന് തന്നെ രോഗം ബാധിച്ചിരിക്കുകയാണ്. കൊറോണയായി അത് പടർന്നുകൊണ്ടിരിക്കുന്നു; ബോംബുകളായി അത് പൊട്ടിച്ചിതറുന്നു; വർഗീയതയായി അത് ദുർഗന്ധം വമിക്കുന്നു. വിദ്വേഷമായി അത് പൊട്ടിയൊലിക്കുന്നു. ലവ് ജിഹാദായി അത് കുടുംബങ്ങളെ, വ്യക്തികളെ തകർക്കുന്നു. ആരാണ് ഈ ലോകത്തെ സുഖപ്പെടുത്തുക? ഈശോ പറയുന്നു: ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്. ഇന്നത്തെ സുവിശേഷത്തിന്റെ സന്ദേശവും ഇത് തന്നെയാണ് – ഈശോയാണ് നിന്നെ സുഖപ്പെടുത്തുന്ന കർത്താവ്.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷസന്ദേശത്തിന്റെ വാതായനം തുറന്നു തരുന്ന ഉദ്ഘാടക പദമാണ് വിശ്വാസം. ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നതിന്റെ ഒറ്റമൂലി അതുതന്നെയാണ്.  രണ്ടുപേരുടെ വിശ്വാസങ്ങളാണ് നാം ഈ അത്ഭുതത്തിൽ കാണുന്നത്. ഒന്ന്, ഈശോ ശ്‌ളാഘിക്കുന്ന ശതാധിപന്റെ വളരെ പ്രകടമായ വിശ്വാസം. രണ്ട്, ക്രിസ്തുവിന്റെ അത്ര പ്രകടമല്ലാത്ത വിശ്വാസം.

ഈശോ അത്ഭുതങ്ങളെ, സുഖപ്പെടുത്തലുകളെ വീക്ഷിച്ചിരുന്നത് ദൈവസ്നേഹത്തിന്റെ മറ്റൊരു ആവിഷ്കാരമെന്ന നിലയിലും, ദൈവമഹത്വത്തിന്റെ വെളിപ്പെടുത്തൽ എന്ന രീതിയിലും മനുഷ്യാവശ്യങ്ങളുടെ മുൻപിൽ ദൈവത്തിന്റെ കാരുണ്യം കാണിക്കൽ എന്ന നിലയിലുമൊക്കെയാണ്. തന്നിലൂടെ ദൈവമഹത്വം വെളിപ്പെടുമെന്നും, തന്നിലൂടെ ദൈവത്തിന്റെ സൗഖ്യം ദൃശ്യമാകുമെന്നും ഈശോ വിശ്വസിച്ചിരുന്നു. ആ വിശ്വാസം ഈശോ എപ്പോഴും പ്രകടമാക്കുന്നില്ലെങ്കിലും “എനിക്ക് മനസ്സുണ്ട്, നിനക്ക് ശുദ്ധിവരട്ടെ” എന്ന് പറയുന്നതിലൂടെ, “ഞാൻ വന്ന് അവനെ സുഖപ്പെടുത്താം” എന്ന് പറയുന്നതിലൂടെ വ്യക്തവുമാണ്. കാരണം, ദൈവം നൽകുമെന്ന് ഈശോയ്ക്ക് അറിയാമായിരുന്നു.

ദൈവത്തെക്കുറിച്ചുള്ള ഇസ്രായേൽക്കാരുടെ വിവരണങ്ങളിലൊന്ന് “യാഹ്‌വെ -യിറെ” എന്നാണ്. കർത്താവ് നൽകും എന്നാണു ഇതിനർത്ഥം. ദൈവത്തിന്റെ നൽകൽ സൂര്യോദയം പോലെ നൈസർഗികം ആണ്. പൂവ് വിരിയുന്നപോലെ സ്വാഭാവികമാണ്.  ‘അവിടുന്ന് ദുഷ്ടൻറെയും ശിഷ്ടന്റെയും മേൽ ഒരുപോലെ സൂര്യനെ ഉദിപ്പിക്കുകയും, മഴപെയ്യിക്കുകയും ചെയ്യുന്നു.’ അവിടുന്ന് ‘അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.’ ‘ഒരിക്കലും കുറുകിപ്പോകാത്ത താണ് അവിടുത്തെ കരങ്ങൾ. അവിടുന്ന് സകലതും ‘സമൃദ്ധമായി നല്കുന്നവനാണ്.’

ഈശോ ഈ ദൈവമഹത്വത്തിന്റെ, ദൈവത്തിന്റെ നൽകലിന്റെ അതിഗംഭീരനായ ഒരു പ്രദർശനക്കാരനായിരുന്നു. കാരണം അവിടുത്തേക്ക്‌ ഗാഢമായും അന്തിമമായും ഈ സത്യം അറിയാമായിരുന്നു. ദൈവം നൽകും എന്ന സത്യം. ഈശോയുടെ അത്ഭുതങ്ങൾ ഇന്ദ്രജാലങ്ങൾ ആയിരുന്നില്ല. അവ ഗാഢവും സഹജവുമായ സത്യത്തിന്റെ, ദൈവം നൽകുമെന്ന സത്യത്തിന്റെ സ്വാഭാവിക വികാസമായിരുന്നു.

ശതാധിപന്റെ വിശ്വാസമാകട്ടെ ക്രിസ്തുവിനാൽ ശ്‌ളാഘിക്കപ്പെട്ട വിശ്വാസമാണ്. ദൈവത്തിനു അസാധ്യമായി ഒന്നുമില്ല എന്ന് വിശ്വസിച്ചവനാണ് ശതാധിപൻ. ഗബ്രിയേൽ മാലാഖ മറിയത്തിനോട് സ്വർഗ്ഗത്തിന്റെ, ദൈവത്തിന്റെ സ്വഭാവമെന്ത് എന്ന് വെളിപ്പെടുത്തുമ്പോൾ ദൈവത്തെപ്പറ്റി പറയുന്ന ഒരു വിശേഷണമാണിത്. “ദൈവത്തിനു അസാധ്യമായി ഒന്നുമില്ല.” ഇസ്രായേൽക്കാരനല്ലെങ്കിലും ദൈവത്തിനു അസാധ്യമായി ഒന്നുമില്ല എന്ന് അയാൾ ഉറച്ച് വിശ്വസിച്ചിരുന്നു. മാത്രമല്ല, ദൈവത്തിന്റെ ശക്തിയും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ലോകത്തിൽ, സൈന്യങ്ങളെ നയിക്കുമ്പോൾ, ശതാധിപൻ, സർവ സൈന്ന്യാധിപൻ എന്ത് പറയുന്നോ അത് അനുസരിച്ചായിരിക്കും ഓരോ പടയാളിയും പ്രതികരിക്കുക. എങ്കിൽ, അയാൾ ചിന്തിച്ചു, സർവശക്തനായ ദൈവം പറഞ്ഞാൽ, സർവത്തിന്റെ അധിപനായ ദൈവം അരുളിച്ചെയ്താൽ, അനുസരിക്കാത്തതായി എന്തുണ്ട് ഈ ലോകത്തിൽ? ശാതാധിപ ൻ പറയുകയാണ്, സർവ്വേശ്വരാ, ക്രിസ്തുവേ, നീ എന്റെ ഭവനത്തിലേക്ക് വരേണ്ടതില്ലല്ലോ, നിന്നെ സ്വീകരിക്കാൻ മാത്രം ഞാൻ യോഗ്യനല്ലല്ലോ, നിന്റെ വിലപ്പെട്ട സമയം മാറ്റിവയ്ക്കാൻ മാത്രം ഞാൻ ആരുമില്ലല്ലോ. നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി എന്റെ ഭൃത്യൻ സുഖം പ്രാപിക്കും.

സ്നേഹമുള്ളവരേ, ഈ ഞായറാഴ്ച്ച അനുഗ്രഹം നിറഞ്ഞതാണ്. ഈ വിശുദ്ധ കുർബാനയുടെ സമയം ക്രിസ്തു തന്റെ സൗഖ്യത്തിലേക്കു നമ്മെ ക്ഷണിക്കുകയാണ്. വിശ്വാസം ജ്വലിക്കുന്ന ഹൃദയത്തോടെ നമുക്ക് ഈശോയുടെ മുൻപിൽ നിൽക്കാനാകണം. ശതാധിപന്റെ മനോഭാവം, അപേക്ഷ ക്രൈസ്തവ പ്രാർത്ഥനയുടെ മനോഹരമായൊരു രൂപമാണ്. ‘നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി ഞാൻ സുഖം പ്രാപിക്കും.’

ഞാൻ വന്നു സുഖപ്പെടുത്താം എന്ന് പറഞ്ഞുകൊണ്ട് കടന്നുവരുന്ന ദൈവത്തിന്റെ ഇടപെടലുകളാകണം നമ്മുടെ ജീവിതം. ഭാവിയെക്കുറിച്ചു നാം ഭയപ്പെടുമ്പോൾ, ഓർത്തുനോക്കുക ദൈവം നൽകിയ അനുഗ്രഹങ്ങളെ. എന്നിട്ടും നിങ്ങൾ തളരുകയാണോ? നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിനു ചെയ്യാൻ കഴിയാത്ത കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. ഞാൻ പറയുന്നു, ഒരു വാക്കുപോലും നിങ്ങൾക്ക് എഴുതാൻ കഴിയില്ല. കാരണം ദൈവം നല്കുന്നവനാണ്. വാരിക്കോരി, അമർത്തിക്കുലുക്കി അവിടുന്ന് നമുക്ക് നൽകും.

സമാപനം

സ്നേഹമുള്ളവരേ, ശതാധിപന്റെ ഭൃത്യനെപ്പോലെ അസുഖത്തിന്റെ, തളർച്ചയുടെ ജീവിതസാഹ്യചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും – ശാരീരിക മാനസിക മുറിവുകൾ, സാമ്പത്തിക ഞെരുക്കങ്ങൾ, സ്നേഹിതരുടെ, കൂടെയുള്ളവരുടെ ഒറ്റപ്പെടുത്തലുകൾ, ആരോടും പറയാൻ പറ്റാത്ത സ്വകാര്യ ദുഃഖങ്ങൾ, എത്ര ശ്രമിച്ചിട്ടും ഒന്നും നേടാനാകാത്ത അവസരങ്ങൾ, ബന്ധങ്ങളിലുള്ള വിള്ളലുകൾ – ശതാധിപന്റെ വിശ്വാസത്തോടെ, ദൈവം നൽകുമെന്ന പ്രത്യാശയോടെ, ‘നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി ഞാൻ സുഖം പ്രാപിക്കും.’  എന്ന പ്രാർത്ഥന നമുക്ക് ഓർക്കാം. “ഞാൻ വന്നു നിന്നെ സുഖപ്പെടുത്താമെന്ന” ഈശോയുടെ വാക്കുകൾ നമുക്ക് ശ്രവിക്കാം. ഇപ്പോൾ, ഈ വിശുദ്ധ ബലിയിൽ സുഖപ്പെടലിന്റെ അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും. നമുക്ക് സൗഖ്യം നൽകുന്ന ശക്തിയാണ് ദൈവം.

Christmas Ravayi Daivam Varavayi – Christmas Devotional Song

ക്രിസ്മസ് രാവായി ദൈവം വരവായി…

Lyrics: Fr Saju Painadathu MCBS

Music: Fr Mathews Payyppally MCBS

Atist: Madhu Balakrishnan