SUNDAY SERMON LK 12, 22-34

ലൂക്ക 12, 16 – 34

സന്ദേശം – നമ്മെ പരിപാലിക്കുന്ന ദൈവം

Jesus protecting a child - Google Search | Jesus art, Jesus pictures,  Christian art

മഹാമാരിയുടെ ഈ ദുരന്തകാലത്ത് നമുക്കെല്ലാവർക്കും ഏറെ ആശ്വാസം പകരുന്ന ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്. ആകുലരാകുന്നതുകൊണ്ടു ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴം പോലും നീട്ടാൻ കഴിവില്ലാത്ത നമ്മെ, ആകുലതകൾക്കിടയിലും പരിപാലിക്കുന്നവനാണ് നമ്മുടെ ദൈവമെന്നും, ദൈവത്തിൽ ആശ്രയിക്കുക എന്നത് മാത്രമാണ് മനുഷ്യനിന്ന് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉത്തമമായ കാര്യമെന്നും ഇന്നത്തെ ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. ഇന്നലെ ഈ ദൈവവചന ഭാഗത്തെക്കുറിച്ചു ധ്യാനിച്ചപ്പോൾ മനസ്സിൽ ഓടിവന്ന ഒരു ചിന്ത ഇങ്ങനെയാണ്. ‘ദൈവം എല്ലാം നന്മയ്ക്കായി ചെയ്യുന്നു’.   ഒന്നോർത്താൽ, കോവിഡ് 19 നു ഒരു മരുന്ന് ഇല്ലാത്തതു ദൈവത്തിന്റെ പരിപാലനയാണോ? മരുന്ന് ഉണ്ടായിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ? ഈ രോഗം പാവപ്പെട്ടവന്റെ മാത്രം പ്രശ്നമാകുമായിരുന്നു. സർക്കാരുകൾ ഇത്രയും താത്പര്യം കാണിച്ചെന്നു വരില്ലായിരുന്നു. പണക്കാരന് മരുന്ന് വാങ്ങാൻ കാശുള്ളപ്പോൾ സർക്കാരുകൾ ചിലപ്പോൾ പാവപ്പെട്ടവനെ അവഗണിച്ചേനെ?! തീർച്ചയായും, പ്രതിരോധ മരുന്ന് പെട്ടെന്ന് കണ്ടുപിടിക്കട്ടെയെന്നു പ്രാർത്ഥിക്കുകയാണ്. എന്തായാലും, മരുന്നില്ലാത്ത ഒരു അവസ്ഥ പാവപ്പെട്ടവനെയും പണക്കാരനെയും വലിയവനെയും ചെറിയവനെയും ഒരുപോലെ ആക്കുകയും, ഇരുകൂട്ടർക്കും ഏക ആശ്രയം ദൈവം ആകുകയും ചെയ്തു.

ഇന്നത്തെ സുവിശേഷ സന്ദേശം, ‘ദൈവത്തിൽ ആശ്രയിക്കുക’ എന്നതാണ്.

വ്യാഖ്യാനം

പഴയ നിയമത്തിൽ നിന്നും രക്ഷാകര പദ്ധതിയോടൊപ്പം സഞ്ചരിക്കുന്ന മനോഹരമായ ഒരു ആദ്ധ്യാത്‌മിക ഭാവമാണ് ദൈവത്തിൽ ആശ്രയിക്കുകയെന്നത്. ദൈവപരിപാലയിൽ പൂർണമായി വിശ്വസിച്ചുകൊണ്ട് ജീവിച്ചാൽ ദൈവത്തിന്റെ രക്ഷ സ്വന്തമാക്കാമെന്നും, ദൈവം തന്റെ സ്നേഹപരിപാലനയുടെ ചിറകിൻ കീഴിൽ മനുഷ്യവർഗത്തെ പരിരക്ഷിക്കുമെന്നും ഉള്ളതിന്റെ വ്യക്തമായ ചരിത്രമാണ് വിശുദ്ധ ഗ്രന്ഥത്തിൽ ഇതൾ വിരിയുന്നത്. ഉത്പത്തി പുസ്തകം ഇരുപത്തിരണ്ടാം അദ്ധ്യായത്തിൽ അബ്രാഹത്തിന്റെ ദൈവപരിപാലനയിലുള്ള വിശ്വാസം നാം കാണുന്നുണ്ട്. ദൈവം കാണിച്ചുകൊടുത്ത നാട്ടിലേക്ക് സർവവും ഉപേക്ഷിച്ചു, ദൈവത്തിന്റെ വാക്കിൽ മാത്രം വിശ്വസിച്ചു യാത്രതിരിച്ചവനാണ് അബ്രഹാം. അബ്രാഹത്തിനു തെറ്റ് പറ്റിയോയെന്നു നമുക്ക് സംശയം തോന്നുമെങ്കിലും, ദൈവം അവനെ എല്ലാം നൽകി അനുഗ്രഹിക്കുകയാണ്. അവസാനം ദൈവം നൽകിയ മകനെയും കൊണ്ട് ബലിയർപ്പിക്കുവാൻ പോകുമ്പോൾ അവൻ ചോദിക്കുകയാണ്: ദഹനബലിക്കുള്ള കുഞ്ഞാടെവിടെ? അതിനുള്ള മറുപടി, സ്നേഹമുള്ളവരേ, ശ്രദ്ധേയമാണ്. അബ്രാഹം പറഞ്ഞു: “ദൈവം തന്നെ തരും“. (22, 8) എത്രവട്ടം നാം നമ്മുടെ ജീവിത സാഹചര്യങ്ങളിൽ, ഇല്ലായ്മയുടെ, ദാരിദ്ര്യത്തിന്റെ, നഷ്ടങ്ങളുടെ നീറുന്ന സാഹചര്യങ്ങളിൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട്?

ഉത്പത്തി പുസ്തകത്തിലെ ജോസഫ് കഠിനമായ പരീക്ഷണങ്ങളെല്ലാം കഴിഞ്ഞു സഹോദരെ വീണ്ടും കണ്ടുമുട്ടിയപ്പോൾ പറയുകയാണ്: “ജീവൻ നിലനിർത്താൻ വേണ്ടി ദൈവമാണ് എന്നെ നിങ്ങൾക്കുമുന്പേ ഇങ്ങോട്ടയച്ചത്”. ജീവിതത്തിലെ ഓരോ സംഭവത്തിലും ഇതുപോലെ ദൈവത്തിന്റെ കരം, പരിപാലന കണ്ടെത്താനും ദൈവത്തിൽ ആശ്രയിക്കുവാനും ജോസഫിനെപ്പോലെ നമുക്കും കഴിഞ്ഞിരുന്നെങ്കിൽ!

പുറപ്പാടിന്റെ പുസ്തകത്തിൽ പരാതി പറയുന്ന ജനത്തിനുമുന്പിൽ, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയിൽ നിന്നുകൊണ്ട്, ഒരു നുള്ളു ഗോതമ്പിനുപോലും സാധ്യമല്ലാത്ത അവസ്ഥയിൽ നിന്നുകൊണ്ട് മോശ ഇസ്രായേൽ ജനത്തിനോട് പറയുന്നത് എന്താണെന്നറിയോ? “നിങ്ങൾക്ക് ഭക്ഷിക്കുവാൻ വൈകുന്നേരം മാംസവും, രാവിലെ വേണ്ടുവോളം അപ്പവും കർത്താവ് തരും”. (16, 8) എങ്ങനെയാണ് ഇത്രയും ദൈവാശ്രയത്തിൽ ജീവിക്കുവാൻ സാധിക്കുക!

Last Supper With The Street Children (Update: Joey Velasco Taken Ill) |  Last supper, Street kids, Jesus

ഒന്നുമില്ലാത്തവരായി വാഗ്ദാനദേശത്തേയ്ക്കു നടക്കുന്ന ഇസ്രായേൽ ജനം മനുഷ്യ നിസ്സഹായതയുടെ ഒരു നേർചിത്രമാണ്. തിന്നാനില്ല, കുടിക്കാനില്ല, ഉടുക്കാനില്ല, കിടക്കാനില്ല. മരണത്തിന്റെ നിഴലിലാണ് എപ്പോഴും. ഈ അവസ്ഥയിലും, ജനം പറയുന്നു: ” കർത്താവാണ് എന്റെ ഓഹരിയും, പാനപാത്രവും. എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.” (സങ്കീ: (16, 5) ഇത്രയും ദൈവാശ്രയം നമുക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആശിക്കുകയാണ്!

ഓരോ പുസ്തകത്തിലും ദൈവപരിപാലനയിലുള്ള വിശ്വാസത്തിന്റെ, വിശ്വാസ പ്രകടനത്തിന്റെ കഥകളാണ്, സംഭവങ്ങളാണ് നാം വായിക്കുക. അവസാനം, പഴയനിയമത്തിന്റെ, പ്രവചനങ്ങളുടെ, നിയമത്തിന്റെ എല്ലാം പൂർത്തീകരണമായി ക്രിസ്തു വന്നപ്പോൾ അവിടുന്ന് പറയുന്നു: ‘സ്നേഹമുള്ള മക്കളെ, നിങ്ങൾ ആകുലപ്പെടരുത്. കലവറയോ, കളപ്പുരകളോ ഇല്ലാത്ത പക്ഷികളെ പോറ്റുന്നവനാണ് നമ്മുടെ ദൈവം. ഒന്നും അറിയാത്ത വയൽപ്പൂക്കളെ അണിയിച്ചൊരുക്കുന്നവനാണ് നമ്മുടെ ദൈവം. എങ്കിൽ, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നിങ്ങളെ ദൈവം പോറ്റാതി രിക്കുമോ?’

ഇല്ല. ഇല്ലായെന്ന് നാം ഉറക്കെ പറയണം. പക്ഷെ, ഈശോ പറയുന്നു: ‘അങ്ങനെ ഓരോ നിമിഷവും, ദൈവപരിപാലനയിൽ ആയിരിക്കുവാൻ നിന്നെ, നിന്റെ നിക്ഷേപത്തെ, ദൈവത്തിനു സമർപ്പിക്കുക. നീ ദൈവാശ്രയത്തിൽ ആണെന്നുള്ളതിന്റെ അടയാളമാണത്. കാരണം, “നിന്റെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിന്റെ ഹൃദയവും”. (ലൂക്ക 12, 34)

മനുഷ്യജീവിതത്തെ കാമനകൾ എന്നും മനുഷ്യനെ മലിനമാക്കിയിട്ടുണ്ട്. കാമനയെക്കാൾ കടുത്തൊരു വിഷമില്ല. തന്റെ നിക്ഷേപം മുഴുവനും കാമനയ്ക്കായി നൽകാൻ മനുഷ്യന് ഒരു മടിയുമില്ല. ഈശോ ഓർമപ്പെടുത്തുന്നതാകട്ടെ ഇങ്ങനെയാണ്: “ഈ ലോകത്തിന്റെ ജനതകളാണ് ഇതെല്ലാം അന്വേഷിക്കുന്നത്”. (ലൂക്ക 12, 30) 1801 ൽ ജനിച്ച, ആഗ്ലിക്കൻ സഭയിൽ ഒരു വൈദികനായി ജീവിച്ച, പിന്നീട് 1845 ൽ കത്തോലിക്ക സഭയിൽ ചേർന്ന, 1879 ൽ കർദിനാളായി ഉയർന്ന ജോൺ ഹെൻറി ന്യൂമാൻ തന്റെ ജീവിതവഴികളെക്കുറിച്ചു പറഞ്ഞിട്ട് കൈകളുയർത്തി ഇങ്ങനെ പ്രാർത്ഥിച്ചു:” എങ്ങോട്ടാണെന്ന് ഞാൻ ചോദിക്കുന്നില്ല കർത്താവേ, കാരണം, നീ നയിക്കുന്ന വഴികളൊക്കെ എനിക്ക് നന്മയും ലക്ഷ്യവുമായാണ്”. ഈ ദൈവാശ്രയബോധമാണ് അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് നയിച്ചത്.

നല്കപ്പെട്ടതിനെ കെട്ടിപ്പിടിച്ചു വയ്ക്കുന്നതല്ല ബുദ്ധി, തരുന്നവനെ ആശ്രയിക്കുന്നതാണ് എന്നറിയുന്ന വർക്കേ ദൈവാശ്രയത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാൻ കഴിയുകയുള്ളൂ.

ഖലീൽ ജിബ്രാൻ തന്റെ “പ്രവാചകൻ” എന്ന ഗ്രന്ഥത്തിൽ ഒരു നായയെക്കുറിച്ചു പറയുന്നുണ്ട്. എന്താണ് ആ നായ ചെയ്യുന്നത്? വഴിയാത്രയിൽ അവൻ മണ്ണിൽ എല്ലു കുഴിച്ചിടും. എന്തിനെന്നോ? തിരിച്ചുവരുമ്പോൾ കഴിക്കുവാൻ വേണ്ടി. “വിശുദ്ധ നഗരത്തിലേക്ക് തീർത്ഥാടകരെ അനുഗമിക്കുന്നതിനിടെ വഴികാണാത്ത മണൽപ്പരപ്പിൽ എല്ലുകൾ കുഴിച്ചിടുന്ന അത്യധികം കരുതലുള്ള നായയ്ക്ക് എന്താണ് സംഭവിക്കുക?” (പ്രവാചകൻ)

Ask A Vet: Why Does My Dog Bury His Stuff?

തീർത്ഥാടകരെ അനുഗമിക്കുന്ന നായ എല്ലുകൾ മണലിൽ ഒളിപ്പിച്ചുവയ്ക്കും. നാളെ അവനതു കണ്ടെത്തുകയില്ലെന്നു അവനറിയുന്നില്ല. കാരണം, തീർത്ഥാടകർ, യാത്രാസംഘം വഴിമാറിപ്പോകും. അവൻ അവർക്കൊപ്പമാണ് പോകുക. സമ്പാദ്യം മുറുകെപ്പിടിച്ചിരിക്കുന്ന, നിക്ഷേപം മുറുകെപ്പിടിച്ചിരിക്കുന്ന എല്ലാവരുടെയും സ്ഥിതി ഇത് തന്നെയാണ്. 

സ്നേഹമുള്ളവരേ, എല്ലാറ്റിലും ദൈവപരിപാലന കാണുവാൻ നമുക്കാകട്ടെ. നല്കപ്പെട്ടതെല്ലാം നഷ്ടമാകുമ്പോഴും, രോഗം വരുമ്പോഴും, മഹാമാരി പിടിമുറുക്കുമ്പോഴും, വേദനകൾക്കിടയിലും, സന്തോഷത്തിലും, ആനന്ദത്തിലും എല്ലാം ദൈവാശ്രയത്വത്തിൽ ജീവിക്കുവാൻ നമുക്കാകട്ടെ.

ഒരിക്കൽ ഒരു തോട്ടക്കാരൻ മറ്റു പല വിത്തുകളോടും കൂടെ ഒരു ഇല്ലി വിത്ത് നട്ടു. കൂടെ നട്ട പല മരങ്ങളും അടുത്ത വർഷം തന്നെ വളർന്നുപൊങ്ങി. മൂന്ന് വർഷമായപ്പോൾ കൂടെ മണ്ണിനടിയിൽ വീണ പല മരങ്ങളും ഫലം കായ്ച്ചു തുടങ്ങി. ഇല്ലി വിത്ത് ഇപ്പോഴും മണ്ണിനടിയിൽ തന്നെ കിടന്നു. അഞ്ചാം വർഷം ഒരു ചെറിയ ഇല്ലി മൊട്ടു മണ്ണിന് വെളിയിൽ വന്നു.

Little Bamboo Shoots' Growing Up Told Us Why Sufferings in Life Are Good

നോക്കി നിൽക്കെ കാണാവുന്ന വേഗത്തിൽ ഇല്ലി വളർന്നു പൊങ്ങി. അഞ്ചാം വർഷത്തിലെ ഓരോ മിനിറ്റിനും മണിക്കൂറിനും വച്ച് ഇല്ലി വളർന്നു. ഒരു ദിവസം മുപ്പത്തൊൻപതു ഇഞ്ചു വരെ അത് വളർന്നു കയറി. ആര് ആഴ്ച്ചകൊണ്ട് ഏകദേശം തൊണ്ണൂറു അടി ഈ ഇല്ലി വളർന്നു. ആ ചെറിയ വിത്ത് വിസ്മയകരമാം വിധത്തിൽ ഉയരത്തിൽ എത്തി. ഇല്ലി തന്റെ ഉദ്യാന പാലകനോട് ചോദിച്ചു: “ആദ്യത്തെ നാല് വർഷങ്ങൾ എനിക്ക് എന്ത് സംഭവിച്ചു? ഞാൻ ഓർത്തു ഇനി ഒരിക്കലും എനിക്ക് മുളക്കാൻ സാധ്യമല്ലെന്ന്.” തോട്ടക്കാരൻ പറഞ്ഞു: “ആദ്യത്തെ നാല് വർഷങ്ങൾ നിന്റെ വേരുകൾ ബലപ്പെടുകയായിരുന്നു. നീ ഭൂമിക്കു ഉള്ളിലേക്ക് വളരുകയായിരുന്നു. കടുത്ത കാറ്റിലും പ്രതികൂലങ്ങളിലും നീ പിടിച്ചു നിൽക്കുവാൻ നിന്റെ വേരുകളാണ് ആദ്യം ശക്തിപ്പെടേണ്ടത്. മറ്റു മരങ്ങൾ ഒരു പരിധിയിൽ കൂടുതൽ വളരാത്തത് അവയുടെ വേരുകൾക്ക് ആഴമില്ലാത്തതുകൊണ്ടാണ്.” ഇല്ലി മരം പറഞ്ഞു: “ഇനി എന്ത്? എന്റെ ഉപയോഗം എന്താണ്?” തോട്ടക്കാരൻ ആ ഇല്ലി മരത്തെ ഒരു കോടാലി കൊണ്ടുവന്നു മുറിക്കുവാൻ തുടങ്ങി. വേദനിച്ചു നിലം പൊത്തിയ ആ ഇല്ലിയെ തോട്ടക്കാരൻ കോടാലികൊണ്ടു കീറി രണ്ടു കഷണമാക്കി. “തന്റെ ജീവിതം അവസാനിച്ചു. ഇനിയും മറ്റൊരു ഭാവി ഇല്ല. ഇതോടുകൂടി ഞാൻ തീർന്നു,” ഇല്ലി വിചാരിച്ചു. എന്നാൽ തോട്ടക്കാരൻ ആ ഇല്ലി കഷണങ്ങൾ കൂട്ടി വച്ച് ഒരു ചാലുണ്ടാക്കി അതിലൂടെ വയലിലേക്ക് വെള്ളം ഒഴുക്കി. നാളുകളായി വിത്തിറക്കാൻ പറ്റാതിരുന്ന ആ വയലിൽ ആ വർഷം കൊയ്ത്തുണ്ടായി. നൂറുമേനി ഫലം കൊയ്ത ആയ കൊയ്ത്തു ദിവസം വലിയ ആഘോഷമായിരുന്നു. വലിയ സമൃദ്ധിയുണ്ടായായി. ആളുകൾ ഒരുമിച്ചു കൂടിയപ്പോൾ ആ തോട്ടക്കാരൻ പറഞ്ഞു: “ഈ കൊയ്ത്തിന്റെ അഭിനന്ദനം അർഹിക്കുന്നത് ഞാനല്ല. എനിക്ക് അസാധ്യമായ കാര്യം ചെയ്യുവാൻ സ്വയം മുറിയപ്പെട്ട ആ ഇല്ലി മരത്തിനാണ് ഈ കൊയ്ത്തിന്റെ എല്ലാ പ്രശംസയും”. നാളുകളായി തന്റെ ജീവിതത്തിൽ കടന്നു പൊയ്ക്കൊണ്ടിരുന്ന പല ചോദ്യങ്ങൾക്കും ആ ഇല്ലി മരത്തിനു അന്ന് ഉത്തരം ലഭ്യമായി.

സമാപനം

നമ്മുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളുടെ പുറകിലും ഒരു ദൈവികോദ്ദേശ്യമുണ്ട്. പല സാഹചര്യങ്ങളിലും നാം പുറകിലാകുമ്പോൾ ഓർത്തു കൊള്ളുക, നമ്മുടെ വൈകലുകളിൽ നമ്മുടെ വേരുകൾ ആഴത്തിൽ ഇറങ്ങുകയാണ്. നിന്റെ ചുറ്റുമുള്ളവർ അതിശയിക്കും വിധം ദൈവം നിന്നെ വളർത്തുമ്പോൾ അതിലും ഉണ്ട് ഒരു ദൈവിക പദ്ധതി. നിന്നെ മുറിക്കുമ്പോൾ, രണ്ടു കഷണങ്ങളാക്കുമ്പോൾ, അതിനുള്ളിലുണ്ട് ഒരു അനുഗ്രഹ പദ്ധതി. നിന്റെ തകർച്ച മറ്റുള്ളവർക്ക്, ചിലപ്പോൾ നിനക്കുതന്നെ, ഒരനുഗ്രഹമാകും.

Bird Symbolism & Meaning (+Totem, Spirit & Omens) | World Birds

നിന്നെ നന്നായി അറിയുന്ന, നിന്റെ പ്രകൃതി അറിയുന്ന നിന്റെ രൂപരേഖ അറിയുന്ന ദൈവത്തിന്റെ നിത്യമായ പദ്ധതി നിന്നിലൂടെ വെളിപ്പെടുകയാണ്. നിന്റെ ജീവിതത്തിലൂടെ, നിന്റെ കുടുംബത്തിൽ, നീയുമായി ചേർന്ന് നിൽക്കുന്നവരിൽ ഒരു കൊയ്ത്തു നടക്കും. ഇന്ന് നിനക്ക് ആവശ്യം ദൈവാശ്രയമാണ്. ദൈവത്തിന് നിന്നെത്തന്നെ സമർപ്പിക്കുക. നിന്റെ വൈകലുകളും, വളർച്ചകളും, വേദനകളും, മുറിവുകളും, ദൈവനാമമഹത്വത്തിനാകട്ടെ.

നമുക്ക് പ്രാർത്ഥിയ്ക്കാം, ഈശോയെ, സന്തോഷത്തിലും ബുദ്ധിമുട്ടിലും നിന്നിൽ ആശ്രയിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ! ആമ്മേൻ!

“പാട്ടിന്റെ ഹൃദയവഴികളിലൂടെ…EP 3 | Paattinte hrudaya vazhikaliloode | Fr Mathews Payyappilly MCBS”

SUNDAY SERMON Lk 6, 12-36

ലൂക്ക 6 12 – 36

സന്ദേശം

Sermon on Luke 6:27 - Loving Those You'd Rather Hate

ബുദ്ധിയും വിവേകവും ധാരാളം ഉണ്ടെന്നു വീമ്പിളക്കുന്ന മനുഷ്യൻ തോറ്റുകൊണ്ടിരിക്കുകയാണോ? സമകാലിക സംഭവങ്ങളെയും പ്രശ്നങ്ങളെയും വിശകലനം ചെയ്യുമ്പോൾ ഇങ്ങനെയൊരു ചോദ്യം മനസ്സിലുയരുന്നു! കോവിഡ് 19 ന്റെ ഭീതിപ്പെടുത്തുന്ന വ്യാപനവും ഇന്ത്യ-ചൈന അതിർത്തിയിലെ അസ്വസ്ഥതകളും കുതിച്ചുയരുന്ന ഇന്ധനവിലയും, ജനങ്ങളെ പറ്റിക്കുന്ന ഇലക്ട്രിക്‌സിറ്റി ബില്ലിന്റെ കഥകളും മനുഷ്യന്റെ ധിഷണ ശക്തിയെയാണോ, അതോ മനുഷ്യന്റെ നിസ്സഹായ അവസ്ഥയെയാണോ പ്രകടമാക്കുന്നത്? എന്തായാലും കാലത്തിന്റെ അടയാളങ്ങൾ പറഞ്ഞു തരുന്നത് മനുഷ്യൻ അവന്റെ ജീവിതത്തിൽ, ജീവിത മനോഭാവങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തണമെന്നാണ്. അഹന്തയുടെയും, അഹങ്കാരത്തിന്റെയും രാഷ്ട്രീയ കുതന്ത്രങ്ങളുടെയും, അമിതമായ ആർത്തിയുടെയും കവചങ്ങൾ വെടിഞ്ഞു മനുഷ്യത്വപരമായ, ഹൃദ്യമായ നിലപാടുകളുമായി നവീകരണത്തിലേക്കു നാം കടന്നു വരണം.

ഇന്നത്തെ സുവിശേഷഭാഗം ഈയൊരു നവീകരണത്തിന് സഹായമാകുന്ന സന്ദേശവുമായിട്ടാണ് ക്രൈസ്തവരായ നമ്മെ സമീപിക്കുന്നത്.  ദൈവിക മൂല്യങ്ങൾകൊണ്ട് ജീവിതത്തെ പുനർനിർമ്മിക്കുക.

വ്യാഖ്യാനം

ക്രൈസ്തവജീവിതം നാം കണ്ടെത്തുന്ന ഒന്നല്ല, നാം നിർമിക്കുന്ന ഒരു ജീവിതമാണ്. ഈശോ തന്റെ പരസ്യജീവിതകാലത്തു കണ്ടെത്തിയ ഒരു മതജീവിതമുണ്ട്. അത് യഹൂദമത പശ്ചാത്തലത്തിൽ പ്രധാനമായും ഫരിസേയരുടെയും, നിയമജ്ഞരുടെയും, പുരോഹിതരുടേയുമൊക്കെ ജീവിതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അതിന് നിയമങ്ങളുടെ കാർക്കശ്യത്തിന്റെ രുചിയായിരുന്നു; മനുഷ്യത്വ പരമല്ലാത്ത, അപരനെ ബഹുമാനിക്കാത്ത വെറും ധാർഷ്ട്യത്തിന്റെ സ്വരമായിരുന്നു അതിന്; ഈശോ കണ്ടെത്തിയ മതജീവിതത്തിന് നീതി, വിശ്വസ്തത, കാരുണ്യം തുടങ്ങിയ ദൈവിക മൂല്യങ്ങൾ അന്യമായിരുന്നു. എന്നാൽ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ഈശോ, ദൈവത്തിന്റെ ഹിതം പൂർത്തീകരിക്കാലാണ് തന്റെ ജീവിത ദൗത്യമെന്നു മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ, ദൈവികമൂല്യങ്ങളെ പണിവസ്തുക്കളാക്കി സ്വന്തം ജീവിതം നിർമിക്കുകയാണ്. ആ നിർമ്മിതിക്ക് ഈശോ ഉപയോഗിച്ച കല്ലും, മണ്ണും, സിമന്റും, പെയിന്റുകളും എന്തായിരുന്നു എന്നാണു ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ പ്രതിപാദ്യവിഷയം. കണ്ടെത്തുന്ന ക്രൈസ്തവജീവിതത്തിൽ (finding Christian life) നിന്ന്, സുവിശേഷ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നിർമിക്കുന്ന ക്രൈസ്തവജീവിത (constructing christian life)ത്തിലേക്കുള്ള ദൂരമാണ് നിനക്കും ക്രിസ്തുവിനും ഇടയിലുള്ളത് എന്ന് മനസ്സിലാക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു.

സുവിശേഷ ഭാഗ്യങ്ങളാണ് ഈശോയുടെ വ്യക്തിജീവിതത്തിന്റെ അടിസ്ഥാന ശിലകൾ. സ്നേഹമാണ് ആ ജീവിതത്തെ ഉറപ്പിച്ചു നിർത്തുന്ന, മനോഹരമാക്കുന്ന പ്രധാന ഘടകം. ഈശോയുടെ വ്യക്തിജീവിതത്തിന്റെ ജീവനകല (art of living) എന്ന് പറയുന്നത്, ആറാം അദ്ധ്യായം മുപ്പത്തിയൊന്നാം വാക്യമാണ്: “മറ്റുള്ളവർ നിങ്ങളോടു എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ,” ഈശോ ഉപയോഗിക്കുന്ന പെയിന്റുകളുടെ ബ്രാൻഡ് നെയിം “കരുണ” എന്നാണ്. “നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ”.

House of Compassion, Tanzania (video) | Maryknoll Society

സ്നേഹമുള്ളവരേ, സമൂഹവും, പാരമ്പര്യവും, കല്പിച്ചു തന്ന കണ്ടെത്തിയ ക്രൈസ്തവജീവിതം അല്ല, ക്രിസ്‌തുവിന്റെ ജീവിതം പഠിച്ചു, ധ്യാനിച്ച്, അതിന്റെ ചൈതന്യം മനസ്സിലാക്കി നാം നിർമിച്ചെടുക്കുന്ന ക്രൈസ്തവജീവിതത്തിലേക്കാണ് ക്രിസ്തു നമ്മെ വി ളിക്കുന്നത്. ഇന്നുവരെ നാം കണ്ടെത്തിയവയുടെ ഭാരവും പേറി ക്ഷീണിതരായി, കാലാകാലങ്ങളിൽ നമ്മിൽ അടിഞ്ഞുകൂടിയ തിന്മകളുടെ, കുറവുകളുടെ വൈകല്യങ്ങളുമായി ജീവിക്കേണ്ടവരല്ല നാമെന്നു ഇന്നത്തെ സുവിശേഷം നമ്മെ ഓർമപ്പെടുത്തുമ്പോൾ, കോവിഡാനന്തര ക്രൈസ്തവജീവിതം പുതിയ നിർമിതിയായിരിക്കണം എന്ന് പ്രതിജ്ഞ എടുക്കാവാൻ നമുക്കാകണം.

മറ്റുള്ളവർ അവതരിപ്പിച്ച, കണ്ടെത്തിയ ഡയലോഗുകളെയും അഭിനയത്തേയും അനുകരിച്ചു ചെറുപ്പക്കാർ നടത്തുന്ന ടിക്‌ടോക് ഷോ കളെപ്പോലെ നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾ ആയിത്തീർന്നിരിക്കുന്നു എന്ന നിരീക്ഷണത്തിൽ കഴമ്പുണ്ടെന്നാണ് എന്റെ പക്ഷം. നമ്മുടെ ക്രൈസ്തവജീവിതങ്ങൾ വെറും മിമിക്രിയായും, നമ്മുടെ എടുപ്പും, നടപ്പും വെറും ഫാൻസി ഡ്രസ്സ് ഷോകളായും മാറുമ്പോൾ അപഹാസ്യനാകുന്നത് ക്രിസ്തുവും, തൂത്തെറിയപ്പെടുന്നത് അവിടുത്തെ മൂല്യങ്ങളും അല്ലേ?

ആധുനികതയുടെ, വാണിജ്യവത്കരണത്തിന്റെ, ആർഭാടത്തിന്റെ, സ്ഥാപനനടത്തിപ്പിന്റെ, ആഘോഷങ്ങളുടെ പുഴുക്കുത്തുകളേറ്റു വികൃതമായ ക്രൈസ്തവജീവിതമുഖം നാം വലിച്ചെറിയണം. ക്രിസ്തുവചനങ്ങളുടെ അടിസ്ഥാനത്തിൽ പുതിയൊരു സഭയായി, സഭാമക്കളായി നമുക്ക് ഉയിർത്തെഴുന്നേൽക്കുവാൻ കഴിയണം. നമ്മുടെ ഇപ്പോഴുള്ള ധാരണകളും സുവിശേഷാത്മകമല്ല എന്ന തിരിച്ചറിവിലേക്ക് ക്രിസ്തു ഇന്ന് നമ്മെ വിളിക്കുകയാണ്. ഓർക്കണം, ക്രിസ്തുവിനുവേണ്ടി, ആദിവാസികൾക്കുവേണ്ടി ജീവിതം മാറ്റിവച്ച മലയാളിയായ ദയാബായി എന്ന സഹോദരിയെ, ആദിവാസി വസ്ത്രം ധരിച്ചെന്ന പേരിൽ പബ്ലിക് ബസ്സിൽ കയറ്റാതിരുന്നവരാണ് നമ്മൾ. എറണാകുളത്തും മുളന്തുരുത്തിയിലും

ദയാബായി ഇരിങ്ങാലക്കുട സെന്റ് ...

വച്ച് വസ്ത്രത്തിന്റെ പേരിൽ ബസ്സിൽ നിന്നും ഇറക്കി വിടാൻ ശ്രമിച്ചവരാണ് നാം. പാലായിലെ പൂവരണിയിൽ ജനിച്ചു, മധ്യപ്രദേശിലെ ആദിവാസികളായ ഗോണ്ടുകളുടെ ഇടയിൽ ജീവിച്ചു, ഇന്റർനാഷണൽ വേദികളിൽ, ലോകം മുഴുവനുമുള്ള വിവിധ സ്ഥലങ്ങളിൽ പാവങ്ങൾക്കുവേണ്ടി ക്രിസ്തുശബ്ദമാണ് ദയാബായി. എന്നാൽ ക്രൈസ്തവ ജീവിതമെന്നത് ആർഭാടമായ തിരുനാളുകളും, മണിക്കൂറുകൾ നീളുന്ന റാസകളും, ചൊല്ലിക്കൂട്ടുന്ന പ്രാർത്ഥനകളും, അർത്ഥമില്ലാത്ത ആചാരങ്ങളും, റിയൽ എസ്റ്റേറ്റ് ബിസിനസ്സുകളുമെന്ന തെറ്റിദ്ധാരണയിൽ അന്ധരായ നാം ദയാബായിയെപ്പോലുള്ള യഥാർത്ഥ ക്രിസ്തു സാക്ഷികളെ കണ്ടില്ല; കണ്ടില്ലെന്നു നടിച്ചു.നമ്മുടെ ക്രൈസ്തവ മൂല്യങ്ങളെവിടെ?

നമ്മുടെ ക്രൈസ്തവസമൂഹങ്ങളിൽ ഇന്നും ജാതിയുടെ പേരിൽ പലരെയും നാം അകറ്റി നിർത്തുന്നില്ലേ? ‘പുതുക്രിസ്ത്യാനിയും അവശക്രിസ്ത്യാനിയും മാർഗ്ഗവാസിയും’ ആയി വേർതിരിച്ചുള്ള ക്രിസ്തുമതത്തിനുള്ളിലെ ജാതിയെ തിരിച്ചറിഞ്ഞു, ദളിതരെ സംഘടിപ്പിച്ചു ക്രൈസ്തവ നവോത്ഥാനത്തിന്റെ ചരിത്രശബ്ദമായി മാറിയ പൊയ്കയിൽ യോഹന്നാൻ എന്ന സഹോദരന് എന്ത് സ്ഥാനമാണ് ഭാരത ക്രിസ്തുമതത്തിലുള്ളത്? നമ്മുടെ സ്ഥാപനങ്ങളിലെ, പ്രത്യേകിച്ചും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നമ്മുടെ പെരുമാറ്റരീതികൾ ക്രിസ്തു വ്യക്തിത്വത്തിലെ ബ്രാൻഡഡ് കളറായ “കരുണ“യെ പ്രതിഫലിപ്പിക്കുന്നതാണോയെന്നു ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഈശോ നമ്മോടു പറയുന്നു: “എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോടു ഞാൻ പറയുന്നു, ഇപ്പോഴത്തെ നിങ്ങളുടെ ക്രൈസ്തവ ജീവിതങ്ങൾക്ക് മാറ്റം ആവശ്യമായിരിക്കുന്നു. സുവിശേഷ മൂല്യങ്ങളിലേ ക്കു മടങ്ങി, ആ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ ക്രൈസ്തവ, കുടുംബ, സന്യാസ പൗരോഹിത്യ വ്യക്തിത്വങ്ങൾ പുനർ നിർമിക്കേണ്ടിയിരിക്കുന്നു. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ”.

ശത്രുവിന്റെ മനസ്സറിഞ്ഞും, അധിക്ഷേപിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ചും, തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിക്കാതെ നന്മചെയ്തും സുവിശേഷമൂല്യങ്ങൾക്കു ജീവൻ കൊടുത്തവനാണ് ക്രിസ്തു. അയൽക്കാരന്റെ ദുഃഖവും, വേദനയും, അവന്റെ പട്ടിണിയും, ദാരിദ്ര്യവും, അഭിസംബോധനചെയ്തുകൊണ്ടാണ് ക്രിസ്തു ജീവിതം ആരംഭിച്ചത്. ഇന്നത്തെ സുവിശേഷ ഭാഗത്തു നിറഞ്ഞുനിൽക്കുന്ന ക്രിസ്തു മൂല്യങ്ങൾ നമ്മെ അസ്വസ്ഥതപ്പെടുത്തണം. ആ അസ്വസ്ഥതയിൽ നിന്ന് പുതിയ ജീവിതത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പ് സാധ്യമാകണം.

സമാപനം

അടുപ്പിൽ വിറകെരിയുമ്പോൾ തീയുണ്ടാകുന്നപോലെ, നമ്മുടെ വ്യക്തി ജീവിതത്തിൽ, കുടുംബ ജീവിതത്തിൽ, സന്യാസ പൗരോഹിത്യ ജീവിതത്തിൽ, ക്രൈസ്തവികതയുടെ വിവിധ തലങ്ങളിൽ നമ്മുടെ ക്രിസ്തു സാക്ഷ്യ ജീവിതത്തിലൂടെ ധാർമികത, ക്രിസ്തു മൂല്യങ്ങൾ കൊണ്ടുവരികയാണ് നാം ചെയ്യേണ്ടത്. അതിനായി, ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ നിലപാടുതറയിൽ കയറി നിൽക്കുവാൻ സഭാധികാരികൾ മുതലുള്ള ക്രൈസ്തവർക്ക് കഴിയണം. നമുക്ക് ചുറ്റും അസ്വസ്ഥതയും, അനീതിയും, അക്രമവും നടമാടുമ്പോൾ എങ്ങനെ നമുക്ക് നമ്മുടെ സൗധങ്ങളിൽ കിടന്നു ഉറങ്ങാൻ കഴിയും? ഒരു ക്രിസ്തുവിനു, യഥാർത്ഥ ക്രിസ്തു ശിഷ്യന് അതിനു കഴിയില്ല.

Following Jesus — Cornerstone in Somerset, NJ | Christian Church

ക്രിസ്തുമൂല്യങ്ങളിൽ അടിയുറച്ച ക്രൈസ്തവജീവിതമായി സമൂഹത്തിൽ ഉപ്പായി, ദീപങ്ങളായി നമുക്ക് മാറാം. ക്രിസ്തു എന്ന സംസ്കാരം നമ്മുടെ ജീവിതങ്ങളിൽ തെളിയട്ടെ.

SUNDAY SERMON LK 10, 23-42

ലൂക്ക 10, 23 – 42

സന്ദേശം – വൈരുധ്യമല്ല, സമഭാവനയാണ് ക്രൈസ്തവജീവിതം

What is the Parable of the Good Samaritan About? | Jesus Film Project

ആരാധനാക്രമ വത്സരത്തിലെ ശ്ളീഹാക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ചയാണിന്ന്. കോവിഡ് 19 മഹാമാരി നമ്മെ വരിഞ്ഞു മുറുക്കിയിരിക്കുന്ന സമയമാണിത്! ഇനിയെന്ത് എന്ന ചോദ്യം ഒരു പ്രഹേളികയായി നമ്മുടെ മുൻപിൽ നിൽക്കുന്നു. കോവിഡാനന്തര ജീവിതം ഒരിക്കലും പഴയതുപോലെ ആകില്ലെന്നും പുതിയ വഴികൾ തേടിയാലേ ജീവിക്കാൻ കഴിയൂ എന്നും മനസ്സ് പറഞ്ഞു തുടങ്ങിയിട്ടും ശരിയായൊരു തീരുമാനത്തിലെത്താൻ വ്യക്തികൾക്കും സമൂഹങ്ങൾക്കും, എന്തിന് സർക്കാരുകൾക്കുപോലും സാധിക്കാത്ത ഒരു സന്നിഗ്ധാവസ്ഥ! ലോകം മുഴുവനും നിറഞ്ഞിരിക്കുന്ന ഒരു രോഗത്തിന് ആധുനികതയുടെ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും മരുന്ന് കണ്ടുപിടിക്കാൻ സാധിക്കുന്നില്ലല്ലോ എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്! ദിവസവേതനത്തിനു ജോലിചെയ്തുകൊണ്ടിരുന്നവർ തുടങ്ങി അനേകം പേർ വളരെ കഷ്ടപ്പെടുന്ന ഈ സമയത്തു തിരുസ്സഭ നല്ല സമരിയാക്കാരന്റെ ഉപമ നമ്മുടെ മുൻപിൽ അവതരിപ്പിക്കുകയാണ്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ എങ്ങനെ ഇന്നത്തെ സുവിശേഷ ഭാഗം വ്യാഖ്യാനിക്കുമെന്ന ഒരു സന്ദേഹം ഉള്ളിലുണ്ടെങ്കിലും പരിശുദ്ധാത്മാവ് നല്ലെരു സന്ദേശം നൽകി നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. ഇന്നത്തെ സുവിശേഷ സന്ദേശം വൈരുധ്യത്തിൽ ജീവിക്കാതെ, സമഭാവനയോടെ ജീവിക്കുക എന്നതാണ്.

വ്യാഖ്യാനം

നാം ജീവിക്കുന്ന ഈ കാലഘട്ടം ധാരാളം വൈരുധ്യങ്ങൾ നിറഞ്ഞതാണ്. പ്രകൃതിയിലും ജീവിതത്തിലും വാക്കിലും പ്രവർത്തിയിലുമൊക്കെ ഈ വൈരുധ്യങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട്. വിശുദ്ധ പൗലോശ്ലീഹാ ഈ വൈരുദ്ധ്യത്തെ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: “ഞാൻ ചെയ്യുന്ന പ്രവർത്തികൾ എനിക്ക് തന്നെ മനസ്സിലാകുന്നില്ല. എന്തെന്നാൽ, ഞാൻ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണ് ഞാൻ ചെയ്യുന്നത്.” (1, കോറി 7,15)

വൈരുധ്യങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ കവി കുഞ്ഞുണ്ണിയുടെ രണ്ടുവരി കവിതയാണ് ഓർമയിലേക്ക് വരുന്നത്. കവിത ഇങ്ങനെയാണ്: “പിന്നോട്ട് മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ / മുന്നോട്ടുപായുന്നിതാളുകൾ.” എന്തൊരു വൈരുധ്യം അല്ലേ? അതിനേക്കാളും രസകരമായൊരു വൈരുധ്യം നമ്മുടെ കേരളത്തിലുള്ളത് എന്താണെന്നറിയോ? കേരളത്തിൽ പശ്ചിമഘട്ടം കാണുവാൻ നാം എങ്ങോട്ടു നോക്കണം? കിഴക്കോട്ടു നോക്കണം.  

ഇന്നത്തെ അമേരിക്കയിലെ വംശീയ കലാപങ്ങളിലും ഉണ്ടൊരു വൈരുധ്യം. മഹാനായ എബ്രഹാം ലിങ്കന്റെ ഏറ്റവും വിഖ്യാതമായ ഗെറ്റിസ്ബർഗ് പ്രസംഗം ആരംഭിക്കുന്നത് അമേരിക്കൻ ഭരണഘടനയ്ക്ക് അനുമതി നൽകിയ പ്രസിദ്ധമായ വെർജീനിയ കൺവെൻഷൻ ഉദ്ധരിച്ചുകൊണ്ടാണ്: “Four score and seven (87) years ago our fathers brought forth on this continent a new nation, conceived in liberty and dedicated to the proposition that all men are created equal.” സ്വാതന്ത്ര്യത്തിൽ

George Floyd murder exposes rotten racism in the US - Global Times

രൂപപ്പെട്ട, മനുഷ്യരെല്ലാം സമന്മാരായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന പ്രസ്താവനയിൽ അടിയുറച്ച അമേരിക്കയിൽനിന്നു നടക്കുന്നത് എന്താണ്?  അമേരിക്കയിൽ ഇന്നും എന്നും നടക്കുന്നത് ഈ ഭരണഘടനയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ്.

വൈരുധ്യങ്ങളാണ് ഇന്നത്തെ സുവിശേഷത്തിലും നാം കാണുന്നത്. നിത്യജീവൻ അവകാശമാക്കാൻ പൂർണമായി ദൈവത്തെയും, തന്നെപ്പോലെ അയൽക്കാരനെയും സ്നേഹിക്കണം എന്ന ക്രിസ്തുവിന്റെ ഉപദേശം സമഭാവനയുടേതാണ്. മാത്രമല്ല, ഈ സമഭാവനയുടെ സുവിശേഷമാണ് ഈശോ വിഭാവനം ചെയ്യുന്നതും. എന്നാൽ, അന്നും ഇന്നും ക്രൈസ്തവരുടെ ഇടയിൽ പോലും വൈരുധ്യങ്ങൾ കളം നിറഞ്ഞാടുകയാണ്! ഈ വൈരുധ്യങ്ങളെ തുറന്നു കാണിച്ചും സമഭാവനയുടെ സന്ദേശം പറഞ്ഞും ഈശോ നല്ല സമരിയാക്കാരന്റെ കഥ പറയുകയാണ്.

ജറുസലേമിൽ നിന്ന് ജെറീക്കോയിലേക്കുള്ള വഴിയിൽ കവർച്ചക്കാരാൽ ആക്രമിക്കപ്പെട്ട ഒരു മനുഷ്യൻ! അർദ്ധപ്രാണനേയുള്ളു! ആരുകണ്ടാലും സഹായിക്കാൻ തോന്നുന്ന രീതിയിൽ അവശനായിട്ടാണ് അവന്റെ കിടപ്പ്!

വൈരുധ്യം ഒന്ന്: ഒരു പുരോഹിതൻ ആ വഴിയേ വരുന്നു. ആരാണ് ഒരു പുരോഹിതൻ? ദൈവത്തിന്റെ പ്രതിപുരുഷനായി ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യുന്നവൻ. എന്താണ് ദൈവത്തിന്റെ പ്രവർത്തികൾ? സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, സഹാനുഭൂതിയോടെ, സമഭാവനയുടെ പ്രവർത്തികളാണ് ദൈവത്തിന്റെ ചൈതന്യമുള്ള പ്രവർത്തികൾ. എന്നാൽ ആ പുരോഹിതൻ ആ പാവം മനുഷ്യനെ കണ്ടു, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ആ മനുഷ്യനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി!

വൈരുധ്യം രണ്ട്: ഒരു ലെവായൻ അതുവഴി വരുന്നു. ആരാണ് ലെവായൻ? പഴയനിയമത്തിലെ ലേവി ഗോത്രത്തിൽ പെട്ടവൻ. ദേവാലയ ശുശ്രൂഷാവേളയിൽ സങ്കീർത്തനങ്ങൾ ആലപിച്ചു ദൈവത്തെ സ്തുതിക്കുന്നവൻ! കരുണയുള്ള, പാവപ്പെട്ടവന്റെ ശക്തി ദുർഗമായ ദൈവത്തെ പാടിസ്തുതിക്കുന്നവൻ! എന്നിട്ടും ഒരു പാവപ്പെട്ടവനെ കണ്ടപ്പോൾ, നിസ്സഹായനായവനെ കണ്ടപ്പോൾ, അവന്റെ മുൻപിൽ ദൈവത്തിന്റെ പ്രതിനിധി യാകാതെ അവനും കടന്നു പോകുന്നു!

ശക്തിയേറിയ രണ്ടു വൈരുധ്യങ്ങൾ ഈശോ ഇവിടെ അവതരിപ്പിക്കുകയാണ്. ഇന്നും വൈരുധ്യങ്ങളുടെ ഘോഷയാത്രയാണ് നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾ. ഈ കഴിഞ്ഞ ദിവസം ഒരു ക്രൈസ്തവൻ ബിസിനസ്സു തകർന്നതുമൂലം, സാമ്പത്തിക ബാധ്യത യേറിയതുകൊണ്ടു ആത്മഹത്യ ചെയ്തു. അദ്ദേഹമൊരു ഇടവകയിലെ അംഗമായിരുന്നു. അദ്ദേഹത്തിന് ഒരു വികാരിയച്ചനുണ്ടായിരുന്നു. പാരിഷ് കൗൺസിൽ അംഗങ്ങളുണ്ടായിരുന്നു. ക്രൈസ്തവരായ അയൽക്കാരുണ്ടായിരുന്നു. എന്നാൽ അവന്റെ ദുഃഖം എന്റേതെന്നു കരുതി അവനെ രക്ഷയുടെ ലേപനം നൽകി, ക്രിസ്തുവിന്റെ സ്നേഹ സത്രത്തിലേക്കു ആരും കൊണ്ട് വന്നില്ല. മുറിവേറ്റ ആ മനുഷ്യന്റെ മുൻപിൽ, അർദ്ധപ്രാണനായ ആ മനുഷ്യന്റെ മുൻപിൽ ക്രിസ്തുവായിട്ട് ആരും അവതരിച്ചില്ല. എന്തൊരു വൈരുധ്യം?

ഈശോ നെറ്റിപ്പട്ടങ്ങൾക്കും വസ്ത്രത്തിന്റെ തൊങ്ങലുകൾക്കും നീണ്ടമേലങ്കികൾക്കും മറ്റും എതിരായിരുന്നു. എന്നാൽ ഇന്നോ? നമ്മുടെ അജപാലകർപോലും കറുത്ത മേലങ്കികളും കറുത്ത തൊപ്പികളുമായി പ്രത്യക്ഷപ്പെടുകയും തങ്ങൾ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാർ ആണെന്ന് പറയുകയും ചെയ്യുമ്പോഴുള്ള വൈരുധ്യം വികൃതമാണെന്നു മാത്രമല്ല അത് ലജ്‌ജാകരവുമാണ്.

Jesus was on the side of the poor and exploited. Christian ...

തലചായ്ക്കാൻ പോലും ഇടമില്ലാത്തതാണ് ക്രൈസ്തവ സന്യാസമെന്ന് നിർവചിച്ച ക്രിസ്തു ഇന്നത്തെ ക്രൈസ്തവ സന്യാസത്തിനു എത്രയോ അകലെയാണ്! വൈരുധ്യങ്ങളുടെ നീണ്ട ഒരു ലിസ്റ്റ് നമ്മുടെ തലയ്ക്കു മുകളിൽ ഡെമോക്ലീസിന്റെ വാളുപോലെ കിടന്നാടുകയാണ് , എപ്പോഴും നമ്മെ ഭയപ്പെടുത്തിക്കൊണ്ട് !!?

വൈരുധ്യങ്ങളുമായി ജീവിച്ച അന്നത്തെ യഹൂദരുടെ മുൻപിലേക്ക് ഒരു ചാട്ടുളിപോലെ ഈശോ നല്ല ശമറായനെ സ്റ്റേജിലേക്ക് പറഞ്ഞു വിടുകയാണ്. പിന്നെ അവിടെ നാം കാണുന്നത് വൈരുധ്യത്തിന്റെ മുഖം തിരിക്കലല്ല, സമഭാവനയുടെ, കാരുണ്യത്തിന്റെ വാരിപ്പുണരലാണ്. വഴിയിൽ കിടക്കുന്നവന്റെ സ്ഥാനത്തു തന്നെത്തന്നെ കണ്ടുകൊണ്ടു, തന്റെ സഹോദരനാണെന്ന് കണ്ടുകൊണ്ടു സ്നേഹത്തിന്റെ തൈലം കൊണ്ടൊരു സമഭാവനയുടെ തെറാപ്പിയാണ് പിന്നെ നാം കാണുന്നത്.

നല്ല ശമറായന്റെ സമഭാവന: അയാൾ കൊടുക്കുകയാണ്. തനിക്കുള്ളതെല്ലാം ദൈവം നല്കിയതാണെന്നും, അത് മറ്റുള്ളവർക്കും അർഹത പ്പെട്ടതാണെന്നും, ആവശ്യമുള്ളവർക്കെല്ലാം അത് നൽകുകയെന്നത് തന്റെ കടമയാണെന്നും അയാൾ മനസ്സിലാക്കുകയാണ്. തന്റെ യാത്രയിൽ ആവശ്യമായ മരുന്നുകൾ മാത്രമല്ല അയാൾ നൽകുന്നത്. തന്റെ അവകാശം പോലും അയാൾ പങ്കുവയ്ക്കുകയാണ്. യാത്രക്കാരന്റെ അവകാശമാണ് കഴുതയുടെ പുറം. കഴുതപ്പുറത്തു അയാളെ കിടത്തുകയാണ്. എന്റെ അവകാശം എന്റെ സഹോദരനും കടപ്പെട്ടതാണ്. പ്രത്യേകിച്ചും അവന്റെ അവശ്യ നേരങ്ങളിൽ. വിജാതീയനായ ഒരു ശമറായക്കാരൻ ദൈവത്തിന്റെ കയ്യിലെ നല്ലൊരു ഉപകാരണമാകുന്നു! ദൈവം അവതരിക്കുന്ന ധന്യതയുടെ നിമിഷങ്ങൾ!!

ലോകത്തിലെ സകല മതങ്ങളും സഹജീവികളോട് കാരുണ്യം കാണിക്കുവാൻ പഠിപ്പിക്കുന്നുണ്ട്, ക്രിസ്തുമതം പ്രത്യേകിച്ചും. എല്ലാ മതങ്ങളും പക്ഷെ പറയുന്നത് അർഹതപ്പെട്ടവർക്ക് കൊടുക്കുക എന്നാണ്. എന്നാൽ ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ പഠിപ്പിക്കുന്നത് അർഹതപ്പെട്ടവർക്ക് കൊടുക്കുക എന്നല്ല, ആവശ്യക്കാരന് കൊടുക്കുക എന്നാണ്. ഒരു പടികൂടി കടന്നാണ് ഈശോ നിൽക്കുന്നത്. അവിടുന്ന് പറയുന്നു: എല്ലാവർക്കും കൊടുക്കുക.

ഖലീൽ ജിബ്രാൻ തന്റെ “പ്രവാചകൻ” എന്ന ഗ്രന്ഥത്തിൽ ഇതേ പോലെ സംസാരിക്കുന്നുണ്ട്. അൽ മുസ്തഫ പറയുന്നു: “നിങ്ങളുടെ തോട്ടത്തിലെ വൃക്ഷങ്ങളോ, നിങ്ങളുടെ തൊഴുത്തിലെ കന്നുകാലികളോ അങ്ങനെ പറയുന്നില്ല, ഞാൻ നൽകും പക്ഷെ അർഹതപ്പെട്ടവർക്കുമാത്രം എന്ന്. ഒരു മരം നിറയെ പഴങ്ങളുണ്ടെങ്കിൽ ആർക്കും പറിച്ചെടുക്കാം. ആരും പറിച്ചെടുക്കുന്നില്ലെങ്കിൽ അത് ഭൂമിക്കു തിരിച്ചു നൽകുന്നു. നല്കാതിരിക്കുകയെന്നാൽ നശിക്കുകയെന്നർത്ഥം.”

9 Realities Of Sharing A Bed With Your Dog - BarkPost

ജീവിതത്തിൽ നൽകുന്ന നിമിഷങ്ങളാണ് ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ. ആർക്കു കൊടുക്കുന്നു എന്നതല്ല നിങ്ങൾ നിറഞ്ഞിരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്. കൊടുക്കുകയെന്നാൽ കവിഞ്ഞൊഴുകലാണ്.

നാം ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുകയാണ്. നാം നിശ്വസിക്കുമ്പോൾ മരങ്ങൾക്കു കാർബൺ ഡയോക്സൈഡ് കൊടുക്കുകയാണ്. അത് കൊടുക്കാതെ പിടിച്ചു വച്ച് നോക്കൂ. നാം മരിക്കും. കൊടുക്കുകയെന്നാൽ ജീവിക്കുകയെന്നാണ്. പിടിച്ചുവയ്ക്കുകയെന്നാൽ മരിക്കുകയെന്നും.  

ദൈവം ഒരു വ്യക്തിക്ക് ജീവൻ നല്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നമുക്ക് ആ വ്യക്തിക്ക് ഒരു ഗ്ലാസ് വെള്ളം കൊടുത്തുകൂടാ?  ദൈവം ഒരു വ്യക്തിക്ക് രാവും പകലും കൊടുക്കുന്നുണ്ടെങ്കിൽ, മഴയും വെയിലും കൊടുക്കുന്നുണ്ടെങ്കിൽ, എൺപതോ അതിലേറെയോ വര്ഷം ഈ ഭൂമിയിൽ നല്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നമുക്ക് ആ വ്യക്തിക്ക് ഒരു പുഞ്ചിരി നൽകിക്കൂടാ? ജീവിതമാകുന്ന സാഗരത്തിൽ നിന്ന് കുടിക്കുവാൻ ദൈവം മനുഷ്യനെ ക്ഷണിക്കുന്നുണ്ടെങ്കിൽ, നമ്മുടെ ജീവിതമാകുന്ന അരുവിയിൽ നിന്ന് ഒരു ചിരട്ട വെള്ളമെങ്കിലും കൊടുക്കുവാൻ കഴിയില്ലേ?

സമാപനം

സ്നേഹമുള്ളവരേ, വൈരുധ്യങ്ങളിൽ അധികകാലം ജീവിക്കുവാൻ നമുക്ക് സാധിക്കുകയില്ല. നാം നല്ല ശമറായാനായേ പറ്റൂ.  സ്നേഹത്തോടെ കൊടുക്കുക, ആദരവോടെ കൊടുക്കുക, ആരുടേയും അന്തസ്സ് നശിപ്പിക്കാതിരിക്കുക. നിങ്ങൾ ദാനത്തിന്റെ ഉപകരണം മാത്രം. നിങ്ങളല്ല നൽകുന്നത്. ദൈവം നൽകുകയാണ്. നഗ്നനായാണ് നിങ്ങൾ വന്നത്. നഗ്നനായി തിരിച്ചുപോകും. ഈ രണ്ടു നഗ്നതകൾക്കിടക്കു, ദൈവം നിനക്ക് നൽകി. നീ അങ്ങനെയാണ് നല്കുന്നവനായത്.

Giving - University of Canberra

നല്കുന്നവനെന്ന അഹന്ത പാടില്ല. നൽകുന്നവനും, സ്വീകരിക്കുന്നവനും ഒരു പക്ഷിയുടെ ചിറകുകൾ ആണ്. ഒരുമിച്ചു പറന്നുയരുക. പങ്കുവയ്ക്കുക. അതോടെ അതെല്ലാം മറക്കുക. ഇരുവരും ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം. കാരണം ദൈവമാണ് നൽകുന്നത്. നൽകുന്നവനും സ്വീകരിക്കുന്നവനും സാക്ഷികളാണ് – ദൈവത്തിന്റെ മഹാപ്രവർത്തികൾ കാണുന്ന സാക്ഷികൾ.

SUNDAY SERMON Lk 7, 36-50

ലൂക്ക 7, 31-50

സന്ദേശം –  മീ ടൂ എ സിന്നർ!

My Reflections...: Reflection for September 19, Thursday; Twenty ...

“എനിക്ക് ശ്വാസം മുട്ടുന്നു” എന്നെഴുതിയ പ്ലക്കാർഡുകളും പിടിച്ചു റോഡ് നിറഞ്ഞൊഴുകുന്ന കറുത്തവരും വെളുത്തവരുമായ അമേരിക്കക്കാർ കഴിഞ്ഞയാഴ്ചത്തെ വാർത്താ പ്രാധാന്യം നിറഞ്ഞ സംഭവമായിരുന്നു. മരണത്തിനും ജീവിതത്തിനും ഇടയിൽ ശ്വാസം പുറത്തുവിടുവാൻ പോലും കഴിയാതെ അവ്യക്തമായി ജോർജ് ഫ്ലോയിഡ് എന്ന യുവാവ് പറഞ്ഞ വാചകം വംശീയ വിഷം തീണ്ടാത്ത, മനുഷ്യത്വം നിറഞ്ഞ   ഓരോ അമേരിക്കക്കാരനും ഇന്ന് ഉറക്കെ വ്യക്തമായി വിളിച്ചുപറയുകയാണ്.

സാഹചര്യം ഇതല്ലെങ്കിലും, ഇന്നത്തെ സുവിശേഷത്തിൽ പാപിനിയായ സ്ത്രീയും കണ്ണീരുകൊണ്ടു കലങ്ങിയ മുഖവുമായി, ഹൃദയം നുറുങ്ങി, ഒരു വാചകം പറയുന്നുണ്ട്. അവൾ പറയുന്നു: ‘കർത്താവേ, ഞാൻ പാപം ചെയ്തുപോയി’. അവളത് ഏറ്റുപറയുന്നത് മുട്ടാളന്മാരായ പോലീസുകാരോടോ, കാരുണ്യം ലവലേശം ഇല്ലാത്ത ഫരിസേയ-നിയമജ്ഞരോടോ അല്ല. അവൾ ഏറ്റുപറയുന്നത് കാരുണ്യത്തിന്റെ ആൾരൂപമായ, ദൈവപുത്രനായ, അസ്തിത്വത്തിന്റെ പൂർണതയായ ക്രിസ്തുവിന്റെ മുൻപിലാണ്.  ഇന്ന് ജീവിതത്തിന്റെ നടുമുറ്റത്ത് നിന്ന് ഓരോ ക്രൈസ്തവനും ഏറ്റുപറയേണ്ട ഒരു വാചകമാണിത്: കർത്താവേ ഞാൻ പാപം ചെയ്തുപോയി. കോവിഡ് 19 ന്റെ വിളയാട്ടം കാണുമ്പോൾ നാം ഏറ്റുപറയണം, കർത്താവേ ഞാൻ പാപം ചെയ്തുപോയി. അങ്ങേയ്ക്കെതിരെ, ഈ പ്രകൃതിക്കെതിരെ, എന്റെ സഹോദരർക്കെതിരെ ഞാൻ പാപം ചെയ്തുപോയി. ഞാനാണ് പാപിനിയായ സ്ത്രീ എന്ന തിരിച്ചറിവിലേക്ക് ഓരോ ക്രൈസ്തവനും വളരണം എന്ന ശക്തമായ ഒരു സന്ദേശവുമായാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുൻപിൽ നിൽക്കുന്നത്.

വ്യാഖ്യാനം

മൂന്ന് കാര്യങ്ങളെ നമ്മുടെ ചിന്തയിലൂടെ ദൈവവചനം ഇന്ന് കടത്തിവിടുകയാണ്.

ഒന്ന്, ഞാനാണ് ആ പാപിനിയായ സ്ത്രീ.

സുവിശേഷഭാഗം തുടങ്ങുന്നത് ഇങ്ങനെയാണ്: ഒരു ഫരിസേയന്റെ വീട്ടിൽ ഈശോ ഭക്ഷണത്തിനിരിക്കുന്നെന്നറിഞ്ഞു ആ പട്ടണത്തിലെ പാപിനിയായ ഒരുവൾ അവിടെയെത്തി. ആരാണിവൾ? ഇവളുടെ പേരെന്ത്? ജാതിയെന്ത്, കുലമെന്ത്? ഒന്നും വചനം പറയുന്നില്ല. അപ്പോൾ, അവൾ ആരുമാകാം. അവൾ ഞാനുമാകാം. നീയാകാം, അവനാകാം, അവളുമാകാം. വചനം നമ്മെ ഓർമപ്പെടുത്തുന്നു: ഞാനാണ് ആ പാപി, ഞാനാണ് ആ പാപിനി. ഞാൻ പാപിയാണെങ്കിൽ, പാപിനിയാണെങ്കിൽ എന്താണ് എന്റെ പാപം? എന്റെ പാപങ്ങൾ?

ദൈവത്തിന്റെ അനുഗ്രഹങ്ങൾ വസന്തം പോലെ നമ്മുടെ ജീവിതത്തിൽ കടന്നുവന്നിട്ടും, സ്‌നേഹം, വിശ്വസ്തത, കാരുണ്യം ഒരു മന്ദമാരുതനെപ്പോലെ എപ്പോഴും നമ്മെ കടന്നു പോയിട്ടും നാം ദൈവത്തെ മറന്നു, കൃതജ്ഞതയില്ലാത്തവരായി ജീവിച്ചു. അമിതമായ പണത്തിന്റെ വരവും, അതിന്റെ ധൂർത്തടിക്കലും, ശാസ്ത്രത്തിന്റെ കുതിച്ചുചാട്ടങ്ങളും കണ്ടപ്പോൾ നാം ദൈവത്തെ നമ്മുടെ ജീവിതത്തിൽ നിന്ന് മാറ്റിനിർത്തി. എന്താ സംശയമുണ്ടോ? എത്ര ആർഭാടത്തോടെയാണ് നാം ഓരോ ആഘോഷങ്ങൾ നടത്തിയത്? അപ്പോൾ നാം ചിലവഴിച്ചുകൊണ്ടിരുന്ന സമ്പത്തു നമ്മുടെ സഹോദരർക്കും അർഹ

Smita Sahay on Twitter: "#MadhuChindaki by artist Vimal Chandran… "

തപ്പെട്ടതാണെന്നു എന്തെ നാം ഓർത്തില്ല? അഞ്ഞൂറും, ആയിരവും ആളുകളെ ക്ഷണിച്ചു പന്തികളായിരിത്തി ആഘോഷങ്ങൾ നടത്തിയശേഷം എത്രയോ ഭക്ഷണങ്ങളാണ് നാം കുഴിച്ചുമൂടിയത്? ഭക്ഷണം കിട്ടാത്തതുകൊണ്ട് അല്പം അരിയും സാധനങ്ങളും എടുത്തപ്പോൾ അത്ര മധുമാരെയാണ് നാം കൊന്നു തള്ളിയത്? വലിയ വലിയ കെട്ടിടങ്ങൾ പണിതും, അവ പിന്നീട് ഇടിച്ചു നിരത്തിയും, വീണ്ടു പണിതും പ്രകൃതിയെ എത്രമാത്രം നാം വേദനിപ്പിച്ചു?

ഒന്നിനുപുറകെ മറ്റൊന്ന് എന്ന രീതിയിൽ വാഹനങ്ങൾ വാങ്ങിച്ചു അവയെ നിരത്തിലൂടെ പ്രദർശിപ്പിച്ചു പ്രകൃതിയെ ശ്വാസം മുട്ടിച്ചു രോഗിണിയാക്കിയതും നമ്മളല്ലേ? നമ്മുടെയൊക്കെ വീടുകളിലെ അലമാരകളിൽ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്ന വസ്ത്രങ്ങളും, ഉപയോഗിക്കാതെ വച്ചിരിക്കുന്ന സാധനങ്ങളും നമുക്കെതിരെ ശബ്ദമുയർത്തുകയില്ലേ? ഒരു പ്രളയം വന്നു ഇക്കാര്യങ്ങളെല്ലാം നമ്മെ ഓർമിപ്പിച്ചെങ്കിലും എത്ര പെട്ടെന്നാണ് നാം ഒക്കെ മറന്നത്? വോട്ടിനുവേണ്ടിയും, പാർട്ടിക്കുവേണ്ടിയും, വർഗീയത പറഞ്ഞും, എത്രപേരെയാണ് നാം കൊന്നത്? ആൾക്കൂട്ടക്കൊലപാതകങ്ങളെന്നു ഓമനപ്പേരിട്ട് വിളിച്ചു, വർഗീയലഹളകളെന്നു മുദ്രകുത്തിയും നമ്മുടെ സ്വാർത്ഥതയിൽ, അഹങ്കാരത്തിൽ എത്ര ആയിരങ്ങളെയാണ് നാം കൊന്നു തള്ളിയത്? അവരുടെ ശവക്കൂനകൾക്കുമുകളിൽ ധാർഷ്ട്യത്തോടെ അധികാരസ്ഥാനങ്ങൾ ഉറപ്പിക്കാനും ശ്രമിക്കുന്നത് നമ്മളല്ലേ?  അവസാനം, കുടിയേറ്റ തൊഴിലാളികൾ തെരുവിൽ മരിച്ചു വീണപ്പോഴും, എത്ര ദിവസം വേണ്ടി വന്നു നമുക്ക് അവരെയൊന്ന് സഹായിക്കാൻ? വാട്‍സ് ആപ്പ് തമാശ പോലെ, അയൽവക്കക്കാരനെ സഹായിക്കാൻ ശ്രമിക്കാതെ, ലോക്ക്ഡൗൺ കാലത്തു സ്വരുക്കൂട്ടിയ പൈസ പള്ളിയിൽ നേർച്ചയിടാൻ പള്ളിയൊന്ന് തുറക്കണേയെന്നു പ്രാർത്ഥിക്കുന്നവരല്ലേ നമ്മൾ?

ദൈവരാജ്യ പ്രഘോഷണത്തിനിറങ്ങിയിട്ട്, വെറും സ്ഥാപനരാജ്യ പ്രവർത്തിയിലേക്കു മാറുമ്പോൾ, സ്യൂട്ടും കോട്ടും ടൈയ്യും കെട്ടി ലോകത്തിന്റെ മാനേജ്മെന്റ് സ്റ്റൈലിലേക്കു നമ്മുടെ സഭാ പ്രവർത്തനങ്ങൾ വളരുമ്പോൾ അത് സുവിശേഷമൂല്യങ്ങളെ തകർക്കുന്ന പാപങ്ങളായി പരിണമിക്കുന്നത് മൗനമായി നാം നോക്കിനിന്നില്ലേ? എന്തും കയ്യടക്കാമെന്ന യുവത്വത്തിന്റെ അഹങ്കാരവും, മാതാപിതാക്കളും മുതിർന്നവരും പൊട്ടന്മാരാണെന്ന കൗമാര്യത്തിന്റെ പുച്ഛവും തെറ്റാണെന്നു പറയാൻ കൊറോണ വൈറസു വേണ്ടിവന്നു. എന്തുണ്ടായാലും കുടുംബവും, സ്നേഹവും, ബന്ധങ്ങളും ആണ് വലുതെന്നു തെളിയിക്കാനും വേണ്ടിവന്നു ഈ വൈറസ്. ദാമ്പത്യവിശ്വസ്തതയും, സന്യസ്ത വിശ്വസ്തതയും, പൗരോഹിത്യവിശ്വസ്തതയും ഞങ്ങളിലുണ്ടെന്നു നടിച്ചുകൊണ്ടേയിരിക്കുന്നവരല്ലേ നമ്മൾ? ഈ നാട്യമല്ലേ, യഥാർത്ഥ പാപം, യാഥാർത്ഥകുറ്റകൃത്യം? ഞാൻ പാപിയാണ്, ഞാൻ പാപിനിയാണ്.  

രണ്ട്, നീ വിധിക്കരുത്.  

ശിമയോൻ ഈ പാപിനിയായ സ്ത്രീയെ കണ്ടിട്ട് മനസ്സിന്റെ കുടുസ്സുമുറിയിലിട്ടു വിധി പ്രസ്താവിക്കുകയാണ്: “ഇവൾ ഒരു പാപിനിയാണ്.” വിധിക്കാൻ നാം ആരാണ്? മറ്റുള്ളവരെ വിധിക്കുവാൻ ആരാണ് നമുക്ക് അധികാരം നൽകിയിട്ടുള്ളത്? ഈശോ പറയുന്നു: “വിധിക്കപ്പെടാതിരിക്കുവാൻ നിങ്ങളും വിധിക്കരുത്”. (മത്താ 7, 1) മനുഷ്യന്റെ ഉള്ളിലേക്ക്, അവളുടെ, അവന്റെ ആന്തരിക സംഘർഷങ്ങളിലേക്ക് നോക്കാനുള്ള താത്പര്യം നമുക്കില്ല. നാം അവരുടെ പ്രവർത്തികൾ മാത്രമേ കാണുന്നുള്ളൂ. ഒന്നാലോചിച്ചാൽ, നാം ചെയ്യാൻ ആഗ്രഹിക്കുന്നതോ, ഒരുപക്ഷെ ആരും കാണാതെ നാം ചെയ്തിട്ടുള്ളതോ, ചെയ്തുകൊണ്ടിരിക്കുന്നതോ ആയിരിക്കാം ഇവർ ചെയ്തിരിക്കുന്നത്. എന്നാലും, നാം മറ്റുള്ളവരെ വിധിക്കും, അവരെ കുറ്റപ്പെടുത്താൻ മാത്രമല്ല നാമത് ചെയ്യുന്നത്, നമ്മെത്തന്നെ ശരിയാക്കി കാണിക്കുവാനും കൂടിയാണ്.

ആരാണ് ശരി, ആരാണ് തെറ്റ് എന്ന് വിധിക്കാൻ നിങ്ങൾ ആരാണ്? ആരെങ്കിലും വീഴുന്നുണ്ടെങ്കിൽ, തിന്മയുടെ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെങ്കിൽ, അവൾക്ക്, അവനു നിന്റെ കൈ നീട്ടുക. ഒപ്പം, ആരെങ്കിലും നന്മയിലേക്ക് കടന്നുവരുന്നതുകാണുമ്പോൾ സന്തോഷിക്കുക.

ഖലീൽ ജിബ്രാന്റെ പ്രവാചകൻ എന്ന പുസ്തകത്തിൽ അൽ മുസ്തഫ പറയുന്നതിങ്ങനെയാണ്: “നിങ്ങളിൽ ഒരുവൻ വീഴുമ്പോൾ, അവൻ വീഴുന്നത് അവനു പിന്നിലുള്ളവർക്കുവേണ്ടിയാണ്, കല്ല് തടഞ്ഞു വീഴാതിരിക്കാനുള്ള ഒരു മുന്നറിയിപ്പ്. അതെ, അവനു മുന്നിലുള്ളവർക്കും വേണ്ടിയാണ് അവൻ വീഴുന്നത്. അവർക്കു വേഗവും നിശ്ചയവും ഉണ്ടായിരുന്നെങ്കിലും, ആദ്യം പോയവർ ആ കല്ല് മാറ്റിക്കളഞ്ഞിരുന്നില്ല.” അതുകൊണ്ടു വീഴുന്നവരെ വിധിക്കരുത്. ആരെയെങ്കിലും അധിക്ഷേപിക്കുമ്പോൾ, വിധിക്കുമ്പോൾ ക്ഷമയോടെ ചിന്തിക്കുക. ഒരു പക്ഷെ അവന്റെ, അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ! നിങ്ങൾ ആരെയെങ്കിലും വിശിക്കുന്നതിനു മുൻപ് നിങ്ങളെത്തന്നെ ആ വ്യക്തിയുടെ സ്ഥാനത്തു നിർത്തുക. അവനെ, അവളെ വിധിക്കുവാൻ ഏതാണ്ട് അസാധ്യമാണെന്ന് നിങ്ങൾ മനസ്സിലാക്കും.

മൂന്ന്, സ്വാതന്ത്ര്യത്തിലേക്ക് കടന്നുവരാൻ എത്തിച്ചേരേണ്ടതു ക്രിസ്തുവിന്റെ കാൽപ്പാദ ങ്ങളിലേക്കാണ്. അവിടുന്നാണ് സർവത്തിന്റെയും നാഥൻ.

Lady at the feet of Jesus, prophetic art. Repentance and Mercy ...

തെറ്റ് ചെയ്യുന്നവർക്ക്, ദൈവത്തിന്റെ കാരുണ്യം മാത്രം പോരാ, തെറ്റ് ചെയ്യുന്ന ഏതൊരാൾക്കും സമൂഹത്തിന്റെ മുഴുവൻ കാരുണ്യവും ലഭിക്കണം. അവൻ, അവൾ, നമ്മുടെ അംശമല്ലേ?  ക്രിസ്തുവാണ് കാരുണ്യത്തിന്റെ ഉറവിടം. ക്രിസ്തുവിനു മാത്രമേ മുൻവിധികളില്ലാതെ നമ്മെ മനസ്സിലാക്കുവാൻ കഴിയൂ. നിയമങ്ങൾക്കു നമ്മുടെ ഉള്ളിനെ, ആത്മാവിനെ മനസ്സിലാവുകയില്ല. നിയമങ്ങൾ ഭയത്തിൽ നിന്നുണ്ടായതാണ്. നിയമത്തിനു ധാരാളം ലൂപ്പ് ഹോൾ സുണ്ട്. നിയമങ്ങൾ എങ്ങനെയും വ്യാഖ്യാനിക്കപ്പെടാം, ദുരുപയോഗിക്കപ്പെടാം. ജർമനിയിൽ അഡോൾഫ് ഹിറ്റ്‌ലർ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ചാൻ സലറായിരുന്നു.  എന്നാൽ, ചാൻ സലറായിക്കഴിഞ്ഞതോടെ അദ്ദേഹം സ്വയം നിയമമായിത്തീർന്നു. ബാക്കി ചരിത്രമാണ്.

എന്നാൽ ക്രിസ്തു കാരുണ്യമാണ്. ക്രിസ്തുവിനു മാത്രമേ ക്ഷമിക്കുവാൻ, പാപങ്ങള പൊറുക്കുവാൻ കഴിയൂ. മഹാകവി വള്ളത്തോളിന്റെ “മഗ്ദലനാമറിയം ” എന്ന കവിതയിൽ ഈശോ പറയുന്നതിങ്ങനെയാണ്: “പൊയ്ക്കൊൾക പെൺകുഞ്ഞേ/ ദുഃഖം വെടിഞ്ഞു നീ/ ഉൾക്കൊണ്ട വിശ്വാസം കാത്തു നിന്നെ./ അപ്പപ്പോൾ ചെയ്തൊരു പാതകത്തിന്നൊക്കെയും ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം./

ഈശോയ്ക്ക് വേണമെങ്കിൽ ആ സുഗന്ധതൈലക്കുപ്പി എടുത്തൊന്നു കറക്കിയെറിയാമായിരുന്നു. സിക്സറടിച്ചു ശിഷ്യരുടെ മുൻപിൽ ആളാകാമായിരുന്നു. തന്റെ കാൽക്കൽ കിടക്കുന്നവളെ ഒന്നെടുത്തെറിഞ്ഞിരുന്നെങ്കിൽ ഗോളടിച്ചു ഷൈൻ ചെയ്യാമായിരുന്നു. അവിടുന്ന് അവളെ സ്നേഹിക്കുകയാണ്. തന്റെ കാരുണ്യ പ്രവാഹത്തിലേക്കു അവളെ ക്ഷണിക്കുകയാണ്. അവൾ ആ തീർത്ഥത്തിൽ കുളിച്ചുകയറുകയാണ്. ഇപ്പോൾ അവൾ പാപിനിയല്ല. വിശുദ്ധയാണ്. ക്രിസ്തു സ്നേഹത്തിൽ ഉയിർത്തെഴുന്നേറ്റ പുതിയ ജൻമം.

സമാപനം

സ്നേഹമുള്ളവരേ, ഈ ദേവാലയത്തിൽ വിരുന്നാകാൻ, വിരുന്നുകാരനും, വിരുന്നുമാകാൻ വന്നിരിക്കുന്ന ക്രിസ്തുവിന്റെ കാൽപ്പാദത്തിൽ നമുക്ക് ഇരിക്കാം. എന്നിട്ടു പറയാം, മീ ടൂ എ സിന്നർ! ഞാനാണ് പാപി, ഞാനാണ് പാപിനി. ഈശോയെ, ഞാൻ ആരെ വിധിക്കാനാണ്? ഞാനിതാ കാരുണ്യം മാത്രമായ അങ്ങേ സന്നിധിയിൽ ശരണം പ്രാപിക്കുന്നു.

What It Means When Women Say "Me Too"

നമുക്ക് സ്നേഹിക്കാൻ പഠിക്കാം. മറ്റുള്ളവരുടെ പ്രവർത്തിയുടെ ഒരു ഭാഗമെടുത്തു വിധിക്കരുത്. ഒരു നോവലിന്റെ നടുക്കുനിന്നു ഒരു താൾ കീറിയെടുത്തു വായിച്ചു അതിനെ വിലയിരുത്താൻ കഴിയില്ലല്ലോ! ഈശോയുടെ കാരുണ്യപ്രവാഹമായ വിശുദ്ധ ബലിയിൽ നമുക്ക് കുളിച്ചുകയറാം. ആമ്മേൻ!

AMME, MARIYAM THRESYAYE

(വിശുദ്ധ മറിയംത്രേസ്യായുടെ തിരുനാൾ ആഘോഷിക്കുന്ന ഈ അഭിമാന മുഹൂർത്തത്തിൽ വിശുദ്ധയുടെ മാധ്യസ്ഥ്യത്തിനായുള്ള ഒരു പ്രാർത്ഥനാഗാനം.)

അമ്മേ, മറിയം ത്രേസ്യായേ!

Blessed Mariam Thresia closer to sainthood | Kochi News - Times of ...

ഈശോയെ

ജീവന്റെ ജീവനായ് സ്നേഹിച്ച

മറിയം ത്രേസ്യായേ,

പഞ്ചക്ഷത ധാരിയായ്

കുടുംബ പ്രേഷിതയായ്

ഈ ഭൂവിൽ വസിച്ചവളേ!

   ( Chorus)  ഞങ്ങൾ നിന്നെ     വണങ്ങുന്നു

       നിൻ നൻമകൾ പാടുന്നു

       ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ!

Mariam Thresia Chiramel - Wikipedia

ഒരു പൂവിന്റെ സൗരഭ്യമായ്

സുവിശേഷത്തിൻ സന്ദേശമായ്

തിരുവോസ്തിതൻ കാരുണ്യമായ്

തിരിനാളത്തിൻ പരിശുദ്ധിയായ്

പരമപിതാവിൻ സൽപുത്രിയായ്

പാരിനെ വിശുദ്ധിയിൽ നിറച്ചവളേ!

    ഞങ്ങൾ നിന്നെ ……

ഇരുൾ വീഴുന്ന നേരങ്ങളിൽ

വെയിൽ ചായുന്ന ജീവിതത്തിൽ

Saint Mariam Thresia Pilgrim Centre Kuzhikattussery - Posts | Facebook

മനം തകരുന്ന വേളകളിൽ

ഉള്ളം ഉരുകുന്ന വേദനയിൽ

തിരുഹിതമെന്നും നിറവേറിടാൻ

സർവ്വം സമർപ്പണം ചെയ്തവളേ!

     ഞങ്ങൾ നിന്നെ……