ലൂക്കാ 14, 7 – 14
സന്ദേശം-ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിന്റെ വക്താക്കളാകുക.

സീറോമലബാര്‍സഭയുടെ ആരാധനാക്രമവത്സരത്തിലെ കൈത്താക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. നമ്മുടെ കര്‍ത്താവിന്റെ പന്ത്രണ്ടുശ്ലീഹന്മാരെ അനുസ്മരിച്ചു കൊണ്ടാണ് ഈ കാലം ആരംഭിക്കുന്നത്. കൈത്താക്കാലം ഒരു ഓർമപ്പെടുത്തലിന്റെ കാലമാണ്. “സ്നേഹത്തിന് പകരം സ്നേഹം, ബലിക്ക് പകരം ബലി” എന്നും പറഞ്ഞ്, ശ്ലീഹന്മാര്‍ തുടങ്ങി, രക്തം ചിന്തിയും രക്തം ചിന്താതെയും ഇന്നുവരെയുള്ള ക്രൈസ്തവര്‍ നടത്തിയ പ്രേഷിതപ്രവര്‍ത്തനത്തിന്റെ, ക്രൈസ്തവ സാക്ഷ്യത്തിന്റെ, ക്രിസ്തു വിഭാവനം ചെയ്ത പ്രതിസംസ്കാരം ജീവിച്ചതിന്റെ ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭ വളര്‍ന്നുപന്തലിച്ച് ഫലം പുറപ്പെടുവിക്കുന്നതിനെയാണ് ഈ കാലത്ത് നാം ഓര്‍ക്കുക. ഇങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, ക്രിസ്തുവുമായി ക്രൈസ്തവർ പോകുമ്പോൾ ഓരോ ക്രൈസ്തവനിലും ഈശോ അവശ്യം പ്രതീക്ഷിക്കുന്ന മനോഹരമായ ചൈതന്യത്തെയാണ് ഇന്നത്തെ സുവിശേഷം പ്രതിനിധാനം ചെയ്യുന്നത്. ഈശോയുടെ ക്രൈസ്തവസാക്ഷ്യദർശനത്തിന്റെ ഏറ്റവും ശക്തമായ ഘടകമായിട്ടാണ് ഈശോ ഇതിനെ കാണുന്നത്. ഇത് ലോകത്തിന്റെ മനോഭാവങ്ങളിൽ നിന്ന് തികച്ചും വിഭിന്നമായ, ലോകത്തിന്റെ വാണിജ്യ, മാത്സര്യ സംസ്കാരത്തിന് അന്യമായ ഒരു പ്രതിസംസ്കാരമാണ്. സഭയുടെ വളര്‍ച്ചയുടെ മാനദണ്ഡം ഈ പ്രതിസംസ്കാരം ആയതുകൊണ്ടും, അത് ഈ ലോകത്തില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന ക്രൈസ്തവരുടെ ജീവിതമായതുകൊണ്ടും ഇന്നത്തെ സുവിശേഷ സന്ദേശം “ ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകണം കൈസ്തവര്‍” എന്നാണ്.
വ്യാഖ്യാനം
ഈശോയുടെ പ്രവർത്തന ശൈലിയുടെ പ്രധാനപ്പെട്ട ഒരു ഘടകമാണ് വിരുന്നുകളിൽ സംബന്ധിക്കുക എന്നത്. സുവിശേഷങ്ങളിൽ പലഭാഗങ്ങളിലായി ഈശോയുടെ ഈ ശൈലി നമുക്ക് കാണാവുന്നതാണ്. ഇന്നത്തെ സുവിശേഷ ഭാഗവും ഒരു വിരുന്നിൽ ഈശോ സംബന്ധിക്കുന്നതിനെക്കുറിച്ചും, അവിടെ ഈശോ നടത്തുന്ന ചില നിരീക്ഷണങ്ങളെക്കുറിച്ചും ആണ്. ഈശോയുടെ യഥാർത്ഥ ഉദ്ദേശ്യം ചുമ്മാ വിരുന്നിൽ പങ്കെടുക്കുകയായിരുന്നോ? വീഞ്ഞ് കുടിച്ചു നടക്കുന്ന ഒരാളായി ഫരിസേയർ ഈശോയെ കണ്ടെങ്കിലും, ഭക്ഷണത്തിനിടയ്ക്കു തന്റെ സന്ദേശങ്ങൾ കൂടിയിരിക്കുന്നവർക്കു പകർന്നു കൊടുക്കുക എന്നതായിരുന്നു ഈശോയുടെ ഉദ്ദേശ്യം. കിട്ടുന്ന അവസരങ്ങൾ ഒട്ടും തന്നെ പാഴാക്കാതെ പിതാവിന്റെ മക്കളുടെ ചൈതന്യത്തിലേക്കു മനുഷ്യനെ ഉയർത്തുവാൻ ഈശോ ശ്രമിക്കുമായിരുന്നു. ഇവിടെയും അത് തന്നെയാണ് ഈശോ ചെയ്യുന്നത്.
മഹോദരരോഗിയെ സുഖപ്പെടുത്തിക്കൊണ്ട്, വിരുന്നിനു ക്ഷണിക്കപ്പെട്ടവരുടെ പ്രമുഖസ്ഥാനത്തിനു വേണ്ടിയുള്ള ആക്രാന്തം വിമർശിച്ചുകൊണ്ട് ഈശോ തന്റെ സുവിശേഷം പറയുവാനുള്ള അവസരം ഒരുക്കുകയായിരുന്നു. എന്നിട്ടു അവസാനം തന്നെ ക്ഷണിച്ചവനോടെന്നപോലെ ഈശോ തന്റെ ഐഡിയ, തന്റെ മനോഭാവം, ശിഷ്യന്മാർ ജീവിതത്തിൽ ഉൾക്കൊള്ളേണ്ട ചൈതന്യം, സംസ്കാരം അവതരിപ്പിക്കുകയാണ്, പാർശ്വ വത്ക്കരിക്കപ്പെട്ടവരുടെ സുവിശേഷം പ്രസംഗിക്കുകയാണ്.

“നീ സദ്യ നടത്തുമ്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, കുരുടർ എന്നിവരെ ക്ഷണിക്കുക. അപ്പോൾ നീ ഭാഗ്യവാനായിരിക്കും.” ലോകസംസ്കാരത്തോടു ചേരാതെ, ഒരു പ്രതിസംസ്കാരം ഈശോ പ്രഖ്യാപിക്കുകയാണ്. ക്രൈസ്തവ സാക്ഷ്യത്തിന്റെ, ക്രൈസ്തവ ജീവിതത്തിന്റെ വലിയ ദർശനമാണ് ഈശോ പറയുന്നത്.
ലോകത്തിന്റെ പിന്നാലെ പോകാതെ, ആഡംബരങ്ങളിൽ ഭ്രമിക്കാതെ, സമ്പത്തിനു പുറകെ പായാതെ, അവഗണിക്കപ്പെട്ടവരെ പരിഗണിക്കാൻ, ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ, നീതിയിലേക്കു, സ്വാതന്ത്ര്യത്തിലേക്ക്, സൗഖ്യത്തിലേക്കു നടന്നടുക്കുവാൻ കഴിയാത്തവരുടെ ചലനമാകാൻ, ഭവനമില്ലാത്തവർക്ക് ഭവനമാകാൻ, നഗ്നരായവരെ ഉടുപ്പിക്കാൻ, അഭയാർത്ഥികൾക്ക് അഭയമാകാൻ നീ തയ്യാറാകുമ്പോൾ നീ ഭാഗ്യവാൻ എന്നാണ് നമ്മോടു പറയുന്നത്.
ലോകത്തിന്റെ സംസ്കാരം പ്രമുഖസ്ഥാനത്തിന് വേണ്ടിയുള്ള നെട്ടോട്ടമാണ്. ലോകത്തിന്റെ സംസ്കാരം കഴുത്തറപ്പന്‍ മത്സരത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം ധാര്‍മികത ലവലേശമില്ലാത്ത സുഖത്തിന്റെതാണ്. ലോകത്തിന്റെ സംസ്കാരം സമ്പത്തിനുവേണ്ടിയുള്ള ഓട്ടപ്പാച്ചിലിലാണ്. ഈ സംസ്കാരത്തില്‍ പ്രമുഖസ്ഥാനത്തിന് വേണ്ടി, സുഖത്തിന് വേണ്ടി, സമ്പത്തിനുവേണ്ടി കാലുമാറും, കാലുവാരും, വെട്ടിനിരത്തും, കള്ളസാക്ഷ്യങ്ങള്‍ നിരത്തും, ആരുമായും കൂട്ട്കൂടും, സ്വന്തം മാതാപിതാക്കള്‍ക്കെതിരെ വേണമെങ്കിലും കേസുകൊടുക്കും….ഇതെല്ലാം ലോകത്തിന്റെ സംസ്കാരമാണ്.
ലോകത്തിന്റെ സംസ്കാരത്തില്‍ സ്നേഹിതന്‍ സ്നേഹിതനെയേ അറിയൂ, ധനികന്‍ ധനികനെയേ വിരുന്നിനു ക്ഷണിക്കൂ, ബന്ധുക്കള്‍ ബന്ധുക്കളെയേ വിളിക്കൂ, ഭരണ കര്‍ത്താക്കള്‍ കോര്‍പറേറ്റ്കള്‍ക്ക് വേണ്ടിയേ നില്‍ക്കൂ, മതനേതാക്കള്‍ അവരുടെ സ്തുതി പാഠകര്‍ക്കുവേണ്ടിയേ പ്രാര്‍ഥിക്കൂ. ലോകത്തിന്റെ സംസ്കാരത്തില്‍ ആര്‍ക്ക് സ്ഥാനമില്ല? ദരിദ്രര്‍ക്ക്, വികലാംഗര്‍ക്ക്, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക്, വൃദ്ധര്‍ക്ക്, ചേരിനിവാസികള്‍ക്ക്…..! ഈശോ നമുക്ക് വേണ്ടി ഒരു പ്രതിസംസ്കാരത്തെ വരച്ചുകാട്ടുകയാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ. ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാന്‍ നമ്മെ ക്ഷണിക്കുകയാണ്.
ഈ പ്രതിസംസ്കാരത്തിന്റെ അടിസ്ഥാനം ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും, ഹൃദയത്തിലുള്ള എളിമയും ആണ്. ഈ പ്രതിസംസ്കാരത്തിന്റെ സ്വഭാവം ദൈവ ഹിതത്തിനു സ്വയം സമർപ്പിക്കലാണ്. ഈ പ്രതിസംസ്കാരത്തിന്റെ ചൈതന്യം സ്വയം മുറിയപ്പെടുന്ന, ചിന്തപ്പെടുന്ന വിശുദ്ധ കുർബാനയുടേതാണ്. ഈ പ്രതിസംസ്കാരത്തിന്റെ സൗന്ദര്യം ഒന്നുമില്ലാത്തവരുടെയും, ആരുമില്ലാത്തവരുടെയും ഒപ്പം നിൽക്കുക എന്നതാണ്. അതായിരിക്കണം ഓരോ ക്രൈസ്തവന്റെയും, തിരുസ്സഭയുടെയും രുചിയും മണവും.
ഇന്നത്തെ ഒന്നാമത്തെ വായനയില്‍ ദൈവത്തിന്റെ സംസ്കാരത്തെ, പ്രതിസംസ്കാരത്തെ ഏറ്റെടുത്ത ഒരു വലിയ മനുഷ്യനെ അവതരിപ്പിക്കുന്നുണ്ട്, ഏലിയ പ്രവാചകനെ. പ്രതി സംസ്കാരത്തിന്റെ ഏറ്റവും പ്രാധാനപ്പെട്ട ചൈതന്യം ഒന്ന്, ദൈവത്തിലുള്ള വിശ്വാസമാണ്. രണ്ട്, ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പ്. മൂന്ന്, ദൈവത്തിന്റെ സ്വഭാവത്തിലുള്ള ജീവിതം. ഇതെല്ലാമായിരുന്നു ഏലിയാ പ്രവാചകന്‍. ആഹാബ് രാജാവിന്റെ മുന്‍പില്‍ ചെന്ന് “കര്‍ത്താ വാണെ, വരും കൊല്ലങ്ങളില്‍ ഞാന്‍ പറഞ്ഞല്ലാതെ മഞ്ഞോ, മഴയോ പെയ്യുകയില്ലെന്നു എന്ത് ഉറപ്പിലാണ് അദ്ദേഹം പറഞ്ഞത്? ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പില്‍. ദൈവം മൂന്നു കാര്യങ്ങള്‍ പറയുന്നുണ്ട്. മരുഭൂമിയിലേക്ക് പോകുക, അവിടെ അരുവിയുണ്ടാകും, വെള്ളത്തിനു. മരുഭൂമിയില്‍ വെള്ളം!? ഭക്ഷണത്തിനോ? കാറ്ററിംഗ്കാരോട് arrange ചെയ്തിട്ടുണ്ട്. കാക്കകളാണ്, എന്തും തട്ടിപ്പറിക്കുന്ന കാക്കകള്‍! പിന്നെ food and accommodation – ഉള്ളതുകൊണ്ട് അപ്പമുണ്ടാക്കി കഴിച്ച ശേഷം മരിക്കാനൊരുങ്ങിയിരിക്കുന്ന വിധവയുടെ വീട്ടില്‍!!

പിന്നെ തിരിച്ചു വന്ന് ബാലിന്റെ ആളുകളോട് വെല്ലുവിളി! യഥാര്‍ത്ഥ ക്രൈസ്തവന്റെ സംസ്കാരവുമായി, പ്രതിസംസ്കാരവുമായി ഏലിയാ പ്രവാചകന്‍ നിന്നപ്പോള്‍, ദൈവം ജയിച്ചു. പക്ഷെ ഇന്ന്, ദൈവം ജയിക്കുന്നില്ല. ഇന്നത്തെ ക്രൈസ്തവന്റെ സംസ്കാരം ദൈവത്തെപ്പോലും തോല്‍പ്പിക്കുന്നു.
രണ്ടാമത്തെ വായനയില്‍ ക്രൈസ്തവന്റെ പ്രതിസംസ്കാരവുമായി അപ്പസ്തോലന്‍മാരുണ്ട്. എന്ത് സംഭവിച്ചു? അവരുടെ കരങ്ങള്‍ വഴി അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. പ്രതിസംസ്കാരത്തിന്റെ ശക്തി!! നമ്മുടെ ജീവിതത്തില്‍, കുടുംബത്തില്‍, സഭയില്‍ ദൈവത്തിന്റെ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാന്‍ ലോകത്തിന്റെ സംസ്കാരം നാം വെടിയണം. ദൈവിക കാര്യങ്ങള്‍ ലോകത്തിന്റെ സംസ്കാരത്തില്‍ നാം നോക്കിക്കാണരുത്!
ലേഖനവായന ശ്രദ്ധിക്കൂ, പ്രതിസംസ്കാരത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്? സ്വരച്ചേര്‍ച്ച, ഐക്യം, ഏകമനസ്, ഏകാഭിപ്രായം, വിഭാഗീയതയില്ലായ്മ…… നമ്മുടെ ജീവിതം കണ്ടു ഈശോ കരയുന്നുണ്ടോ?
മനുഷ്യനെന്നും ലോകത്തിന്റെ സംസ്കാരത്തോടാണ് പ്രിയം. അതിൽ അഹങ്കരിക്കുന്നവനാണ് മനുഷ്യൻ. എന്തും സ്വന്തമാക്കാമെന്നുള്ള ഒരു ധാർഷ്ട്യം നമുക്കുണ്ടായിരുന്നു. സമ്പത്തുണ്ടെങ്കിൽ എല്ലാമായി എന്ന ഹുങ്കാണ് നമ്മെ നയിച്ചിരുന്നത്. എന്നാൽ, കൊറോണാസുരൻ തകർത്തുകളഞ്ഞു എല്ലാം. അങ്ങനെ തകരാണുള്ളതെ ഉള്ളു നാം വെട്ടിപ്പിടിക്കുന്നതെല്ലാം. മനുഷ്യൻ ചന്ദ്രനിലേക്ക് കാലുകുത്തിയത് 1969 ൽ ആണെങ്കിൽ കൊറോണാവൈറസിനെ കണ്ടെത്തിയത് 1960 ൽ ആണ്. 60 വർഷങ്ങൾ മുന്നേ, നമ്മളിൽ പലരും ജനിക്കുന്നതിനും മുന്നേ മനുഷ്യൻ കണ്ടെത്തിയ കൊറോണായാണ് പലരൂപഭാവങ്ങളിൽ, ഒടുവിൽ കോവിഡ് 19 ആയി അവതരിച്ചത്. ഇക്കഴിഞ്ഞ നീണ്ട 60 വർഷങ്ങൾ നാം എന്ത് ചെയ്യുകയായിരുന്നു? മനുഷ്യൻ ഒന്നുമല്ല എന്ന് പറയാതെ പറയുകയാണ് കൊറോണ വൈറസ്! നമ്മെ ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിലേക്കു നയിക്കുവാനാണ് ഈ മഹാമാരി കടന്നുവന്നിരിക്കുന്നത്.
പക്ഷെ, ഒരു കാര്യം എനിക്കറിയാം. ഈ കോവിഡ് കാലം നമ്മെ, കത്തോലിക്കാ സഭയെ ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിലേക്കു നയിച്ചു എന്നത് സന്തോഷകരമാണ്.
കഴിഞ്ഞ വെള്ളിയാഴ്ച്ചത്തെ ദീപിക പത്രത്തിൽ വന്ന ഒരു വാർത്ത നിങ്ങൾ ശ്രദ്ധിച്ചോ? തലക്കെട്ട് ഇങ്ങനെയാണ്: കോവിഡ് പ്രതിരോധം: കത്തോലിക്കാസഭ ചിലവഴിച്ചത് 56 ,16 കോടി രൂപ.

ജൂൺ 30 വരെ കേരളത്തിലെ 32 രൂപതകളും സന്യാസ സ്ഥാപനങ്ങളും കൂടി സമൂഹത്തിൽ ഭക്ഷണമില്ലാതെ, മരുന്നില്ലാതെ, ജീവനോപാധികളില്ലാതെ കഷ്ടപ്പെട്ടവർക്കുവേണ്ടി ചിലവഴിച്ച തുകയാണിത്. വാർത്ത കണ്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷമായി. സ്ഥാപനങ്ങളെ കെട്ടിപ്പിടിച്ചു കിടന്ന, ആചാരങ്ങളിൽ മാത്രം മുഴുകി കഴിഞ്ഞ സഭ ക്രിസ്തുവിന്റെ പ്രതിസംസ്കാരത്തിന്റെ ചൈതന്യം ഉൾക്കൊണ്ടിരിക്കുന്നു. ഈ തുക മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിയിൽ നൂറുകണക്കിന് സഭാസ്ഥാപനങ്ങൾ ക്വാറന്റീൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഈ പ്രതിസംസ്കാരം കോവിഡാനന്തര സഭയുടെ മുഖമുദ്രയാകണം.
സമാപനം
സ്നേഹമുള്ളവരെ,

ഇന്നത്തെ വായനകളില്‍, പ്രത്യേകിച്ച് സുവിശേഷത്തില്‍ അവതരിക്കപ്പെടുന്ന ക്രൈസ്തവന്റെ പ്രതിസംസ്കാരം മരിച്ചുകൊണ്ടിരിക്കുന്നോയെന്നു നാം സംശയിക്കുന്നുണ്ടെങ്കില്‍ ഇതാ രക്ഷയുടെ സമയം. നമുക്ക് നമ്മെത്തന്നെ എളിമപ്പെടുത്താം. അപ്പോള്‍ ദൈവം നമ്മെ ഉയര്‍ത്തും. ക്രിസ്തുവിന്റെ ചൈതന്യം ജീവിക്കുന്ന ഒരു പ്രതിസംസ്കാരത്തിന്റെ വക്താക്കളാകാം നമുക്ക്. അങ്ങനെ ലോകത്തിനു ദൈവത്തിന്റെ ഭാഗ്യം പകർന്നു നൽകുന്ന ഉത്തമ ക്രൈസ്തവരാകാം.
Reblogged this on Nelson MCBS.
LikeLike
Relevant and Practical… Congrats.
LikeLike