year of st. joseph

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം

ഡിസംബർ 8, 2020 – ഡിസംബർ 8, 2021

ജോസഫ്-ദൈവത്തിന്റെ നിഴൽ

മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ… (മത്താ 1, 18)

Pin on Pray

ചില ജന്മങ്ങളുണ്ട്, കർമ്മങ്ങളുടെ കൊടുംയാതന അനുഭവിച്ചുതീർക്കുമ്പോഴും അവ ദൈവേഷ്ടങ്ങളാണെന്ന, സ്വർണത്തെ ശുദ്ധീകരിക്കുന്ന അഗ്നിനാളങ്ങളാണെന്ന ഉറച്ച ബോധ്യത്തോടെ മുന്നോട്ട് പോകുന്നവർ! അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരാളാണെനിക്ക് ജോസഫ് – ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ട ആശാരിപ്പണിക്കാരനായ ചെറുപ്പക്കാരൻ!

കാട്ടുചെടികളിൽ പൂവുകൾ വിരിയുന്നപോലെ നൈസർഗികമായൊരു പുഞ്ചിരിയുമായി ജീവിതത്തെ അഭിമുഖീകരിക്കുന്ന ഈ ചെറുപ്പക്കാരൻ എനിക്ക് അത്ഭുതമായിരുന്നു! കുഞ്ഞുന്നാളിലേ മാതാപിതാക്കളിൽനിന്നു ലഭിച്ച ദൈവവിശ്വാസത്തെ സ്വാംശീകരിച്ച ഒരു ഭാവാത്മകത, അയാളെ മറ്റു ചെറുപ്പക്കാരിൽനിന്ന് വ്യത്യസ്തനാക്കുന്നു. യഹൂദസംസ്കാരത്തനിമയും, സാമൂഹ്യനീതിബോധവും വ്യക്തിത്വത്തിലേക്കു അന്തർവ്യാപനംചെയ്ത്, സൂക്ഷ്മമായ ഇഴയടുപ്പത്തോടെ വർത്തിക്കുന്ന അയാളുടെ മൂല്യബോധത്തെ അവഗണിക്കാൻ കഴിയില്ല തന്നെ. 

ഓരോ പ്രാവശ്യവും കണ്ടുമുട്ടുന്തോറും, സംസാരിക്കുന്തോറും ഞങ്ങളുടെ സൗഹൃദത്തിനു ആഴംകൂടുന്നത് ഞാൻ അറിഞ്ഞിരുന്നു. കാരണം, അത്രമേൽ അഗാധവും, തീവ്രവുമായ സ്നേഹത്തിന്റെയും മനസ്സിലാക്കലിന്റെയും പൂക്കൾ വിരിയുന്ന ഒരു ഉദ്യാനമായിരുന്നു അയാൾ.

അന്നും പതിവുപോലെ, വൈകുന്നേരം, രണ്ടുപേരുടെയും ജോലികഴിഞ്ഞു ഞങ്ങൾ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിന്റെ മുകളിൽ കയറി ഇരുന്നു. രണ്ടു ദിവസം കാണാതിരുന്നതിന്റെ ആകാംക്ഷയും, സ്നേഹവും ഞങ്ങളുടെ കണ്ണുകളിൽ തിളങ്ങിയിരുന്നു.

ആ ചെറിയ പട്ടണത്തിൽ ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു സ്ഥലമായിരുന്നു അത്. അവിടെനിന്നു നോക്കിയാൽ ചെറുകാറ്റിൽ ഓളംവെട്ടുന്ന ഗലീലി തടാകം കാണാമായിരുന്നു. തടാകത്തിലെ കുഞ്ഞോളങ്ങൾ അസ്തമയസൂര്യരശ്മികളിൽ തട്ടി വിടരുന്ന സ്വർണ രാജികൾ ഹൃദയാവർജ്ജകമായിരുന്നു.

ജോസഫിന് അന്ന് പറയാനുണ്ടായിരുന്നതത്രയും അവന്റെ വിവാഹ നിശ്ചയത്തെക്കുറിച്ചായിരുന്നു.

“ഒരു സാധാരണ പെൺകുട്ടിയാണെങ്കിലും അവളുടെ പ്രസാദം നിറഞ്ഞ മുഖം ആകർഷണീയമാണ്. നീലാകാശംപോലെ പ്രസന്നമാർന്ന വ്യക്തിത്വം…തളിര് പോലെ! ഗോതമ്പിന്റെ നിറകതിരുപോലെ! ഒന്ന് സംസാരിക്കാൻ തോന്നിയെങ്കിലും …” ജോസഫ് നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.

മറിയത്തെക്കുറിച്ചു പറഞ്ഞപ്പോഴൊക്കെ പൂവിന്റെ ചിരിയും, മഞ്ഞിന്റെ നിർമലതയും, നിലാവിന്റെ സുഗന്ധവുമുള്ള ഒരു പെൺകുട്ടിയെ മനസ്സിൽ കണ്ടു. ആ സ്നേഹമയൂരത്തിന്റെ വിരിമാറിൽ ചേർന്ന് പുണർന്നു അവളോടൊപ്പം പുതിയൊരു ജീവിതമുണർത്താനുള്ള ആവേശം അയാളുടെ കണ്ണുകളിൽ പുതിയൊരു ഗാനമുയർത്തി.

അപ്പോൾ ജോസഫ് പറഞ്ഞത് അത്ഭുതത്തോടെ ഞാൻ കേട്ടു.

“ലഹരിപിടിപ്പിക്കുന്ന പ്രേമത്തിൽ അലിയാനല്ല, മറിച്ചു സ്നേഹത്തെ മനോജ്ഞമായ മുത്താക്കി മറിയത്തിന്റെ ഹൃദയത്തിൽ സമർപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”

പെട്ടെന്ന് ജോസഫിന്റെ മുഖത്തേക്ക് ഞാൻ നോക്കി. ഒരു പ്രവാചകന്റെ മുഖമായിരുന്നു അയാൾക്ക്‌.

“ഞാൻ ഒരിക്കലും സ്നേഹം ആവശ്യപ്പെടുകയില്ല. അത് അടിമത്വമാണ്. സ്നേഹം നൽകുകയെന്നതാണ് സ്വാതന്ത്ര്യം. നമ്മുടെ ഉള്ളിൽ നിറയുന്ന സ്നേഹത്തിന്റെ ആവിഷ്കാരം മറ്റുള്ളവരെ സേവിക്കുന്നതിലൂടെയാകണം. എന്റെ വിവാഹ നിശ്ചയദിവസം ഞാനെടുത്ത തീരുമാനവും ഇതുതന്നെയാണ്. സ്നേഹത്തിന്റെ ഭാഷ സമർപ്പണത്തിന്റേതാണ്, യുക്തിയുടേതല്ല.”

ഞങ്ങൾക്കിടയിൽ ഒരു നിശബ്ദത പിറന്നുവീണതു ഞങ്ങൾ അറിഞ്ഞതേയില്ല.

മനുഷ്യ ബന്ധങ്ങളിൽവച്ച് ഏറ്റവും അടുപ്പമേറിയതും, ഏറ്റവും തൃപ്തികരവും, എന്നും നിലനിൽക്കുന്നതും, വളർച്ചക്ക് ഉതകുന്നതുമായ വിവാഹബന്ധത്തിലേക്കു പ്രവേശിക്കുവാൻ ജോസഫ് ഒരുങ്ങുകയാണെന്നു എനിക്ക് മനസ്സിലായി.

ഭാര്യാഭർതൃ ബന്ധത്തെ പരസ്പരം കോർത്തിണക്കുന്ന ശക്തമായ വൈകാരിക ആശ്രയത്വമെന്ന ചരടിനെ എത്ര വിശുദ്ധമായാണ് ഇയാൾ കാണുന്നത്?

മറിയത്തെ വിവാഹം കഴിക്കുവാൻ, നിർമലമായ സ്നേഹത്താൽ വീർപ്പുമുട്ടിക്കുവാൻ സ്വർഗത്തിൽ നിന്നുവന്ന ചിറകുകളില്ലാത്ത മാലാഖയാണോ ഇയാളെന്നുപോലും ഞാൻ സംശയിച്ചു.

ജോസഫിനോട് എനിക്ക് ബഹുമാനം തോന്നി.

പട്ടണത്തിന്റെ നടുക്കുള്ള കിണറ്റിൽനിന്ന് വെള്ളം കോരിക്കൊണ്ടു പോകുന്ന സ്ത്രീകളുടെ സംസാരം കേട്ടു ചിന്തയിൽ നിന്നുണർന്ന ജോസഫ് എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു. സ്വപ്നങ്ങളുടെ രാജകുമാരന്റേതുപോലുള്ള ഒരു പുഞ്ചിരി!

അയാൾ പറഞ്ഞു: “വിവാഹത്തിന്റെ തിയതി നിശ്ചയിച്ചിട്ടില്ല. നമ്മുടെ ആചാരപ്രകാരം തലേന്ന് ചില്ലു ഗ്ലാസ്സുകൾ പൊട്ടിച്ചു കളയുന്ന ആചാരം ചെയ്യണം.”

അതെന്തിന് എന്ന അർത്ഥത്തിൽ ഞാൻ അയാളെ നോക്കിയപ്പോൾ, അയാൾ തുടർന്നു: ജീവിതത്തിൽ എന്തും ഉടഞ്ഞുപോയേക്കുമെന്നു ധ്വനിപ്പിക്കുന്ന ആ ആചാരം എനിക്കിഷ്ടമാണ്. പ്രത്യേകിച്ചും സ്നേഹം. ഏറ്റവും ചെറിയ അശ്രദ്ധയിൽപോലും ഉടഞ്ഞുപോകാവുന്നതാണ് സ്നേഹം. പാരസ്പര്യത്തിന്റെ തലോടലിൽ പുഷ്പിക്കുന്ന സ്നേഹം വാടുവാൻ ഒരു നിമിഷം മതി. മെഴുതിരിനാളങ്ങൾപോലെയാണ് മനുഷ്യബന്ധങ്ങൾ.  ചെറിയ നിശ്വാസത്തിൽപോലും ഉലയാം, കെട്ടുപോകാം.”

അല്പനേരത്തെ നിശ്ശബ്ദതയ്ക്ക്‌ ശേഷം ആരോടെന്നില്ലാതെ അയാൾ കൂട്ടിച്ചേർത്തു:

“ഞങ്ങളുടെ സ്നേഹത്തിനിടയിൽ കാറ്റും മഴയും ഉണ്ടാകുവാൻ ഇത്തിരിയിടംപോലും ഞാൻ വിട്ടുകൊടുക്കുകയില്ല.”

ഞാനെല്ലാം കേട്ടിരുന്നതേയുള്ളു.

അതെ, സ്നേഹം അതിനിഗൂഢമായൊരു പ്രതിഭാസമാണ്. സ്നേഹം ദൈവമാണ്. സ്നേഹത്തിലാണ്, ദൈവത്തിലാണ് സ്ത്രീയും പുരുഷനും ഒന്നാകുന്നത്. അപ്പോൾപിന്നെ ഒട്ടും അശ്രദ്ധ പാടില്ല.

നിന്റെ വിവാഹനിശ്ചയത്തിൽ ജോസഫേ, എനിക്ക് സന്തോഷമാണ്.

ഞാനപ്പോൾ മറിയത്തെ ഓർത്തു.

ജോസഫിനെപ്പോലൊരാളെ ഭർത്താവായി കിട്ടുന്ന മറിയം, നീ ഭാഗ്യവതിയാണ്.!

വളരെ സമർത്ഥനായ ആശാരിപ്പണിക്കാരനായി മാത്രമേ ജോസഫിനെ ഞാൻ മനസ്സിലാക്കിയിട്ടുള്ളു. ജോലിയിൽ മിടുക്കനാണ്, വിശ്വസ്തനാണ് എന്നൊക്കെയാണ് ഗ്രാമത്തിലുള്ളവർ ഇയാളെപ്പറ്റി പറയുന്നത്.

പരുപരുത്ത മരക്കഷണങ്ങളെ മാത്രമല്ല, തന്റെ ചിന്തയെയും മനസ്സിനെയും ഇയാൾ ചിന്തേരിട്ട് മിനുക്കുന്നുണ്ടായിരുന്നു.

ജോസഫേ, നിന്റെ സ്നേഹിതനാകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.

ഞാൻ മനസ്സിൽ പറഞ്ഞത് കേട്ടപോലെ ജോസഫ് അയാളുടെ വലതുകൈ എന്റെ തോളത്തിട്ടുകൊണ്ടു പറഞ്ഞു: ” വാ, പോകാം.  അമ്മ കാത്തിരിക്കുന്നുണ്ടാകും.”

ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റുനിന്നു.

ജോസഫിനെ നോക്കിയപ്പോൾ പക്വതയുള്ളൊരു ചെറുപ്പക്കാരൻ എന്ന് മനസിൽ തോന്നി. 

അയാളുടെ ചുമലിൽ തട്ടിക്കൊണ്ടു ഞാൻ പറഞ്ഞു: “ഹേ, ചെറുപ്പക്കാരാ, വെറും ജഡികമായ അഭിലാഷത്താലല്ല നീ മറിയത്തെ സ്വീകരിക്കുന്നത്. സ്നേഹിക്കുക. മറിയത്തിനു പകരം വയ്ക്കാനാകാത്ത വ്യക്തിയായി മാറുക. നിങ്ങളുടെ വിവാഹജീവിതം മംഗളമാകട്ടെ.”

Flower Stem of St. Joseph's Lily | ClipArt ETC

നിഷ്കളങ്കമായൊരു ചിരിയോടെ അയാളെന്നെ ആലിംഗനം ചെയ്തു. എന്നിട്ട് എന്റെ കാതിൽ മെല്ലെ പറഞ്ഞു: “മറിയം എനിക്ക് ദൈവം തന്ന എന്റെ ജീവിത പങ്കാളിയാണ്.”

ഒരു ചെറു പക്ഷിക്കൂട്ടം ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ പറന്നുപോയി.

അപ്പോൾ ആകാശത്തിൽ കാർമേഘം ഉരുണ്ടുകയറുന്നുണ്ടായിരുന്നു! 

(തുടരും)

One thought on “year of st. joseph”

Leave a comment