sunday sermon mt 20, 17-28

നോമ്പുകാലം മൂന്നാം ഞായർ

മത്താ 20,17 – 28

സന്ദേശം

Mateo 20, 17-28: El que quiera ser grande, que se haga servidor de ustedes.  – Boosco.org

ക്രിസ്തുസുവിശേഷത്തിന്റെ സാമൂഹിക, രാഷ്ട്രീയ ദർശനത്തിലേക്ക്, മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ക്രൈസ്തവർ പിന്തുടരേണ്ട ദർശനത്തിലേക്ക് വിരൽ ചൂണ്ടുന്ന സുവിശേഷവുമായാണ് അമ്പതു നോമ്പിന്റെ മൂന്നാം ഞായറാഴ്ച നമ്മുടെ മുൻപിൽ നിൽക്കുന്നത്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, ഞാൻ ദൈവത്തിന്റെ എല്ലാമായി ത്തീർന്നിരിക്കുന്നു എന്ന അനുഭവത്തിൽ പ്രലോഭനങ്ങളിൽ നിന്നകന്ന് നൊന്തുസ്നേഹിക്കുവാൻ പഠിക്കണമെന്നും, ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കണമെന്നും കഴിഞ്ഞ രണ്ടു ഞായറാഴ്ചയിലൂടെ നമ്മെ പഠിപ്പിച്ചശേഷം, മനുഷ്യന്റെ സാമൂഹിക ജീവിത പരിണാമത്തിന്റെ ചലനക്രമങ്ങളിലേക്കും വ്യാപിച്ചുനിൽക്കേണ്ട ഒന്നാണ് ക്രിസ്തുസവിശേഷമെന്ന പുരോഗമനപരവും ഒപ്പം അദ്ധ്യാത്മികവുമായ ചിന്തയിലേക്കാണ് ഈ മൂന്നാം ഞായറാഴ്ച്ച നമ്മെ ക്ഷണിക്കുന്നത്.  

ക്രിസ്തുവിനു പതിനെട്ടു നൂറ്റാണ്ടുകൾക്കുശേഷം ജീവിച്ച കാറൽ മാർക്സിന്റെ “മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രം വർഗ സമരങ്ങളുടെ ചരിത്ര”മാണെന്ന വിലയിരുത്തലിനെ വിപ്ലവകരമെന്ന് ലോകം വിശേഷിച്ചപ്പോൾ, അതിന്റെ അലയൊലിയിൽ മുങ്ങിപ്പോയത് ക്രിസ്തുവിന്റെ എന്നും എപ്പോഴും വിപ്ലവകരമായി നിലനിൽക്കുന്ന ചരിത്ര വിലയിരുത്തലായിരുന്നു. എന്താണാ വിലയിരുത്തൽ? മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രം വർഗസമരങ്ങളുടെയല്ല, മനുഷ്യ ശുശ്രൂഷയുടെ, മറ്റുള്ളവർക്കുവേണ്ടി മോചനദ്രവ്യമാകുന്നതിന്റെ ചരിത്രമാണ് എന്ന വിലയിരുത്തലാണ് ചരിത്രപുസ്തകത്തിന്റെ താളുകളുടെ മാർജിനിലേക്ക് തള്ളപ്പെട്ടത്. നിർഭാഗ്യവശാൽ, ലോകചരിത്രം രക്തത്തിന്റെയും, അധികാരത്തിന്റെയും, അധികാര പ്രമത്തതയുടെയും പടയോട്ടങ്ങളുടേതുമായി ചുരുങ്ങിപ്പോയി. എന്നാൽ, ലോകചരിത്രം ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് നെയ്തപ്പെട്ട മനോഹരമായ ഒരു വസ്ത്രമാണ് എന്ന് ഇന്നും ക്രിസ്തു പ്രഘോഷിക്കുകയാണ്. ഇതാണ് ഇന്നത്തെ സുവിശേഷ സന്ദേശം.

വ്യാഖ്യാനം

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള മൂന്നു പ്രവചനങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യത്തേതിലും, ഇന്ന് നാം വായിച്ചുകേട്ട മൂന്നാം പ്രവചനത്തിലും ഈശോ ജെറുസലേമിലേക്കു പോകുന്നതിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. സുവിശേഷങ്ങൾ, പ്രത്യേകിച്ച് സമാന്തര സുവിശേഷങ്ങളായ മത്തായി, മാർക്കോസ്, ലൂക്ക സുവിശേഷങ്ങൾ, ക്രിസ്തുവിന്റെ ജീവിതത്തെ, ജീവിതലക്ഷ്യത്തെ ജെറുസലേം കേന്ദ്രമാക്കിയാണ് അവതരിപ്പിക്കുന്നത്.

ജറുസലേമിന്റെ പശ്ചാത്തലത്തിൽ അരങ്ങേറുവാനുള്ള രക്ഷാകരചരിത്രത്തിന്റെ രത്നചുരുക്കമാണ് ഈശോയുടെ വിവരണം. അവിടെ അത്താഴമേശയിലെ സൗഹൃദമുണ്ട്; ചതിയുണ്ട്, മുപ്പതുവെള്ളിക്കാശിന്റെ കച്ചവടമുണ്ട്, പീഡാസഹനമുണ്ട്, കാൽവരിയുണ്ട്, മരണമുണ്ട്‌, മരണശഷമുള്ള ഉത്ഥാനമുണ്ട്. എന്നാൽ, കൈയെത്തും ദൂരത്തുള്ള കാൽവരി യുടെ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ, മരണത്തിന്റെ മണമുള്ള കാറ്റിലും, കുരിശിന്റെ നിഴലിലും  നിൽക്കുമ്പോൾ, മനുഷ്യൻ, അത് ആരുമാകട്ടെ. സെബദീപുത്രന്മാരാകാം, അവരുടെ മാതാപിതാക്കളാകാം, ശിഷ്യരാകാം, നിങ്ങളാകാം, ഞാനാകാം, ആരുമാകട്ടെ, മനുഷ്യൻ ചിന്തിക്കുന്നത് സ്ഥാനമാനങ്ങളെക്കുറിച്ചാണ്, അധികാരത്തെക്കുറിച്ചാണ്, കാമക്രോധമോഹങ്ങളെക്കുറിച്ചാണ്. അവളും, അവനും അപ്പോഴും സ്വപ്നം കാണുന്നത് സ്വന്തം ഉയർച്ചയെക്കുറിച്ചാണ്; സ്വന്തം നേട്ടത്തെക്കുറിച്ചു മാത്രമാണ്!

ഇതാണ് മനുഷ്യജന്മത്തിലെ വിരോധാഭാസം! അതുകൊണ്ടാണ് നരശാസ്ത്രജ്ഞന്മാർ പറയുന്നത് ‘മനുഷ്യൻ ജനിതകമായിത്തന്നെ അക്രമാസക്തരും സ്വാർത്ഥമതികളു’മാണെന്ന്! മനുഷ്യന് എപ്പോഴും ഒരു counter മനഃസ്സാക്ഷിയുണ്ടെന്നു തോന്നുന്നു! പഞ്ച നക്ഷത്ര ഹോട്ടലിലിരുന്ന് മനുഷ്യൻ തെരുവിൽ അലയുന്നവരെപ്പറ്റി ചർച്ച ചെയ്യും. Ac പള്ളികളിലിരുന്ന് ചുട്ടുപൊള്ളുന്ന വെയിലിൽ പണിയുന്നവർക്കുവേണ്ടി പ്രാർത്ഥിക്കും. അപകടങ്ങൾ നടക്കുമ്പോഴും, ആൾക്കൂട്ടക്കൊലപാതകങ്ങൾ അരങ്ങേറുമ്പോഴും മനുഷ്യന്റെ ചിന്ത അത് ആസ്വദിക്കുവാനായിരിക്കും, അത് മൊബൈലിൽ ഒപ്പിയെടുത്തു ആഘോഷിക്കുവാനായിരിക്കും. അപ്പൻ മരിച്ചാലും കുടിക്കും, കുഞ്ഞു ജനിച്ചാലും കുടിക്കും. ഭർത്താവ് മരിച്ചിട്ടായാലും വേണ്ടില്ല എനിക്ക് പുതിയ സാരി വാങ്ങിക്കണം. എന്നിങ്ങനെയാണ് മനുഷ്യന്റെ സ്വാർത്ഥതയുടെ മോഹനിയാട്ടങ്ങൾ!  

The Real Power in Politics

ഇത്തരം counter മനഃസ്സാക്ഷി ക്രൈസ്തവോചിതമല്ലെന്നും, ക്രിസ്ത്യാനിയുടെ mind set വളരെ വ്യത്യസ്തമായിരിക്കണമെന്നും ഈശോ ഇന്നത്തെ സുവിശേഷത്തിലൂടെ നമ്മെ പഠിപ്പിക്കുകയാണ്. മാത്രമല്ല, ഇത്തരമൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഉദാത്തമായ, മനോഹരമായ ഒരു ദർശനം, ജീവിത കാഴ്ചപ്പാട് ഈശോ നൽകുകയാണ്. എന്റെ ശിഷ്യരേ, നിങ്ങൾ വിജാതീയരെപ്പോലെ ആകരുത്. അവരെങ്ങനെയാണ്? അവർ counter മനഃസ്സാക്ഷിക്കാരാണ്. കുരിശിന്റെ നിഴലിൽ നിന്ന് അധികാരത്തിന്റെ ചെങ്കോലിനെ പറ്റി സംസാരിക്കുന്നവരാണ്. കുരിശിൽ പ്രാണൻ പിടയുന്ന കരച്ചിലിനിടയിലും അധികാരത്തിന്റെ വസ്ത്രം പങ്കിടുന്നവരാണ് അവർ. പക്ഷെ നിങ്ങളുടെ കാഴ്ചപ്പാട്, ജീവിത ദർശനം ഇങ്ങനെയായിരിക്കണം: ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് പുതിയ ലോകത്തെ നെയ്യുന്നവരാകണം നിങ്ങൾ. കാരണം, ക്രിസ്തു ഈ ഭൂമിയിൽ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്ക്‌ മോചനദ്രവ്യമായി തന്നെത്തന്നെ നൽകുവാനാണ്‌.

സ്നേഹമുള്ളവരേ, ഈശോയുടെ ജീവിതത്തിന്റെ സ്വഭാവം ശുശ്രൂഷയാണ്; സഹനമാണ്; ത്യാഗമാണ്; അന്ധകാരത്തിന്റെ, തിന്മയുടെ, അമർഷത്തിന്റെ, അധികാരപ്രമത്തതയുടെ അടിമത്തത്തിൽ കഴിയുന്നവർക്കുവേണ്ടിയുള്ള മോചനദ്രവ്യമാണ്. സെബദീപുത്രന്മാരുടെ അമ്മയുടെ മനോഭാവം, പത്തു ശിഷ്യന്മാരുടെ അമർഷം, വിജാതീയരുടെ ഭരണകർത്താക്കളുടെ യജമാനത്വം – ഇവയെല്ലാം ലോകത്തിന്റെ രീതികളാണ്. ക്രിസ്തുവിന്റെ കാഴ്ചപ്പാട്, ജീവിത ദർശനം ഇതിനൊക്കെ കടകവിരുദ്ധമാണ്. വലിയവനാകാതെ ശുശ്രൂഷകനാകാൻ, ഒന്നാമനാകാതെ ദാസനാകാൻ, ശുശ്രൂഷിക്കപ്പെടാതെ ശുശ്രൂഷിക്കാൻ, മറ്റുള്ളവരെ അടിമകളാക്കാതെ അവർക്കുവേണ്ടി ജീവൻ കൊടുക്കാൻ -ഇതൊക്കെയാണ് ക്രിസ്തുവിന്റെ രീതികൾ. ഈ ക്രിസ്തുവിനെ കേന്ദ്രീകരിച്ചാകണം ഇനി നമ്മുടെ ജീവിതം.

ഗോത്രവർഗ കാലഘട്ടം മുതൽ, നവീന ശിലായുഗം, അടിമത്തകാലഘട്ടം, ഫ്യൂഡലിസം, മുതലാളിത്വം, ഇപ്പോൾ നാം എത്തിനിൽക്കുന്ന ജനാധിപത്യകാലം ഉൾപ്പെടെയുള്ള ലോകത്തിന്റെ രീതികൾ എന്നും അധികാര പ്രമത്തതയുടെയും, സ്വാർത്ഥതയുടെയുമാണെന്നതിന് ഉദാഹരണങ്ങൾ ആവശ്യമില്ല. വെട്ടിപ്പിടുത്തതിന്റെ രാഷ്ട്രീയം കളിക്കാത്തവർ ആരാണുള്ളത്?

എന്നാൽ നമ്മുടെ ഇടയിൽ ഇത്തരത്തിലുള്ള ഒരു ജീവിതരീതി ഒരു ജീവിതമേഖലയിലും ഈശോ ആഗ്രഹിക്കുന്നില്ല. ഈശോ പറയുന്നത് കേൾക്കൂ: “എന്നാൽ, നിങ്ങളുടെ ഇടയിൽ അങ്ങനെ ആകരുത്”. ഈ വചനം നമ്മെ അസ്വസ്ഥമാക്കുന്നുണ്ടോ? നമ്മുടെ ഹൃദയം പൊള്ളുന്നുണ്ടോ? ഉറക്കെ വിളിച്ചുപറയാൻ തോന്നുന്നുണ്ടോ? കർത്താവേ, ഞങ്ങളുടെ ഇടയിലും അങ്ങനെയാണ്. തോന്നണം. കാരണം, നമ്മുടെ ഇടയിലും അങ്ങനെയാണ്.

മാമ്മോദീസായിലൂടെ ക്രൈസ്തവരെല്ലാം ക്രിസ്തുവിന്റെ ശുശ്രൂഷയുടെ ദൗത്യമേറ്റെടുക്കുമ്പോൾ, വിവാഹമെന്ന കൂദാശയിലൂടെ ദമ്പതികൾ കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി ശുശ്രൂഷയുടെ അഭിഷേകം സ്വീകരിക്കുമ്പോൾ, വൈദികർ ശുശ്രൂഷാപൗരോഹിത്യം സ്വീകരിക്കുമ്പോൾ, സന്യാസിനീ സന്യാസികൾ അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നെ വൃതങ്ങളിലൂടെ ക്രിസ്തുവിന്റെ ശുശ്രൂഷ ഏറ്റെടുക്കുമ്പോൾ, ഈശോ പറയുന്നത് മക്കളേ, ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് പുതിയ ലോകത്തെ നെയ്യുന്നവരാകണം നിങ്ങൾ എന്നാണ്.  

നമ്മുടെ ക്രൈസ്തവ ജീവിത മണ്ഡലങ്ങളിൽ ഒരു ഉടച്ചുവാർക്കൽ, തകിടം മറിക്കൽ, എന്നിട്ട് ഒരു പണിതുയർത്തൽ ആവശ്യമില്ലേ? സഭയുടെ പ്രേഷിതതലങ്ങളിൽ ശുശ്രൂഷയുടെ ലാളിത്യത്തിനുപകരം കോട്ടും ടൈയ്യും കെട്ടുന്ന, performance മാത്രം നോക്കുന്ന, profit മാത്രം ലക്‌ഷ്യം വയ്ക്കുന്ന ആധുനിക മാനേജുമെന്റ്, വാണിജ്യ ശൈലികൾ അമിതമായി കടന്നുവരുന്നില്ലേ? അസഹിഷ്ണതയുടെ “കടക്കൂ പുറത്ത്’ ആക്രോശങ്ങൾ ക്രിസ്തുവിന്റെ സഭയ്ക്കുള്ളിൽ നിന്നും കേൾക്കുന്നില്ലേ? അന്ന്, കാൽവരിയുടെ തൊട്ടടുത്തുനിന്ന് ഈശോ മരണത്തെപറ്റി പറഞ്ഞപ്പോൾ, ശിഷ്യന്മാർ സ്ഥാനമോഹങ്ങൾക്കു പുറകെയായിരുന്നു. ഇന്നും, കൊറോണ പോലുള്ള വൈറസുകൾ ജീവിതം തകർക്കുമെന്നറിഞ്ഞിട്ടും നാം പള്ളികൾക്കുവേണ്ടി ആക്രോശിക്കുകയാണ്; സമ്പത്തു വാരിക്കൂട്ടാനും, കെട്ടിടങ്ങൾ പണിതുയർത്താനും ഓടിനടക്കുകയാണ്; നിയമനിർമാണസഭകളിൽ അധികാരം കൊണ്ട് മത്ത് പിടിച്ചു കോമരം തുള്ളുകയാണ്. അധികാരം ഉറപ്പിക്കുവാൻ വൃത്തികെട്ട കളികൾ നടത്തുകയാണ്. സ്നേഹമുള്ളവരെ, പാപത്തിന്റെ ബന്ധനം നമ്മെ വരിഞ്ഞുമുറുക്കിയിട്ടും, മരണം പടിവാതിൽക്കൽ എത്തിയിട്ടും ക്രിസ്തുവിലേക്കു, ക്രിസ്തു ദർശനത്തിലേക്ക് തിരിയാൻ നാം മടികാണിക്കുന്നു.

സമാപനം

സ്നേഹമുള്ളവരേ, ഈ അമ്പതു നോമ്പിന്റെ ദിനങ്ങളിൽ ക്രിസ്തുവിന്റെ ശുശ്രൂഷയുടെ ദർശനം സ്വന്തമാക്കാൻ നമുക്കാകട്ടെ. അധികാരത്തിന്റേതായ ഒന്നും ഈശോയ്ക്കുണ്ടായിരുന്നില്ല എന്ന് നാം ഓർക്കണം. അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ചത് രാജാവാകുവാനായിരുന്നില്ല. തികച്ചും കാരുണ്യംകൊണ്ടു മാത്രമാണ്

SACRIFICE: JESUS CHRIST MADE ATONEMENT FOR SIN | KEVIN NUNEZ

ഈശോ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. അവിടുന്ന് വെള്ളം വീഞ്ഞാക്കിയതും, അപ്പം വർധിപ്പിച്ചതും അധികാരഭ്രമം കൊണ്ടുമായിരുന്നില്ല. മനുഷ്യന്റെ ആവശ്യങ്ങളിൽ ഹൃദയം വേദനിച്ചതുകൊണ്ടും, മനുഷ്യന്റെ വിശപ്പ് മനസ്സിലാക്കിയതുംകൊണ്ടാണ്. ക്രിസ്തുവിനെപ്പോലെ നമുക്കും ത്യാഗത്തിന്റെ സഹനത്തിന്റെ കാൽവരികളിൽ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, ശുശ്രൂഷയുടെ സ്വർണനൂലുകൾക്കൊണ്ട് പുതിയ ലോകത്തെ നെയ്യുന്നവരാകാം കാരണം, നമ്മുടെ ദൈവം, ക്രിസ്തു ഈ ഭൂമിയിൽ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്ക്‌ മോചനദ്രവ്യമായി തന്നെത്തന്നെ നൽകുവാനാണ്‌. ആമേൻ!

sunday sermon mt 7, 21-28

നോമ്പുകാലം രണ്ടാം ഞായർ

മത്താ 7, 21 – 28

സന്ദേശം

Image result for mt 7, 21-28

ആരാധനക്രമ വത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട, വിശുദ്ധ ദിവസങ്ങളിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്.  “നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ മടങ്ങും” എന്നും പറഞ്ഞുകൊണ്ട്, അനുതാപത്തിന്റെ പ്രതീകമായ ചാരംകൊണ്ട് നെറ്റിയിൽ കുരിശുവരച്ചുകൊണ്ടാണ് പുണ്യം പൂക്കുന്ന വലിയനോമ്പ്‌ നാം ആരംഭിച്ചത്. ഈ ഭൂമിയിലെ ജീവിതം ഒരിക്കൽ കടന്നുപോകുമെന്നും, എളിമപ്പെടാനും, ത്യാഗമനോഭാവത്തോടെ ജീവിക്കുവാനുമുള്ളതാണ് ഈ ജീവിതമെന്നും നമ്മെ ഓർമപ്പെടുത്തിയ വിഭൂതിത്തിരുനാളിന് പിന്നാലെയെത്തുന്ന ഈ ഞായറാഴ്ച്ചത്തെ സുവിശേഷം അഹന്ത വെടിഞ്ഞു, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് ജീവിക്കുവാൻ നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം

ഈശോ ഈ ഭൂമിയിലേക്ക് വന്നത് ദൈവരാജ്യത്തെക്കുറിച്ചു ലോകത്തോട് പറയുവാനും, ദൈവരാജ്യത്തിലേക്ക്, സ്വർഗ്ഗരാജ്യത്തിലേക്ക് ലോകത്തിലുള്ള എല്ലാവരെയും ക്ഷണിക്കുവാനുമാണ്. ദൈവരാജ്യത്തിലേക്ക് ഒരാൾ പ്രവേശിക്കുന്നതിന് യോഗ്യതയെന്താണെന്ന്, യോഗ്യതകൾ എന്താണെന്ന് ഈശോ പറയുമ്പോൾ, മനുഷ്യന്റെ അഹങ്കാരത്തിന്റെ, അഹന്തയുടെ, കാപട്യത്തിന്റെ മുഖംമൂടികൾ ഈശോ വലിച്ചെറിയുകയാണ്.

ആരാണ് ദൈവരാജ്യത്തിലെ അംഗങ്ങൾ, ആരല്ല ദൈവരാജ്യത്തിലെ അംഗങ്ങൾ എന്ന് വളരെ വ്യക്തമായിത്തന്നെ ഈശോ പറയുന്നുണ്ട്. ആരാണ് ദൈവരാജ്യത്തിലെ അംഗങ്ങൾ? ‘കർത്താവേ, കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവരല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുക’. അപ്പോൾ ആരല്ല ദൈവരാജ്യത്തിലെ അംഗങ്ങൾ? ‘കർത്താവേ, കർത്താവേ, എന്ന് മാത്രം വിളിച്ചുകൊണ്ട് എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റാതെ ജീവിക്കുന്നവർ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല’. ഇതിൽ കൂടുതൽ മറ്റൊരു യോഗ്യതയും ഈശോ നമ്മിൽ നിന്നും ആവശ്യപ്പെടുന്നില്ല. ഇതിൽ നിന്നും മാറി മറ്റെന്ത് ചെയ്താലും, മറ്റെന്തു നേടിയാലും അത് യോഗ്യതയായി ഈശോ കണക്കുകൂട്ടുന്നുമില്ല.

കോവിഡ് 19 എന്ന മഹാമാരി കാരണം ആധ്യാത്മിക കാര്യങ്ങൾ ശരിയായി ചെയ്യുവാൻ സാധിക്കാത്ത, പ്രവാചകന്മാരില്ലാത്ത, വെളിപാടുകൾക്കു കാതോർക്കാത്ത ഇന്നത്തെ കാലഘട്ടത്തിനോട് എഴുതപ്പെട്ട ദൈവത്തിന്റെ വചനം പറയുന്നത്, അഹന്ത വെടിഞ്ഞു, ദൈവത്തിന്റെ ഇഷ്ടം തേടുന്നവരാണ്, അത് പ്രാവർത്തികമാക്കുന്നവരാണ്   ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എന്നാണ്.

ഈശോയ്ക്ക് പിതാവിന്റെ ഇഷ്ടം നിറവേറ്റുക എന്നത് ശരീരത്തിന് ഭക്ഷണംപോലെ പ്രധാനപ്പെട്ടതായിരുന്നു. സമരിയായിലെ സിക്കാർ എന്ന പട്ടണത്തിലെ യാക്കോബിന്റെ കിണറ്റിൻ കരയിലിരുന്നു ശമറിയാക്കാരി സ്ത്രീയോട് സംസാരിച്ചിരിക്കുകയായിരുന്നു ഈശോ. സമയം കുറെ കടന്നു പോയപ്പോൾ ശിഷ്യന്മാർ ഈശോയോട് പറഞ്ഞു: “റബ്ബീ ഭക്ഷണം കഴിച്ചാലും.” അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വളരെ ശാന്തമായി ഈശോ പറയുകയാണ്: “നിങ്ങൾ അറിയാത്ത ഭക്ഷണം എനിക്കുണ്ട്”. നൂറായിരം ചോദ്യങ്ങൾ ശിഷ്യന്മാരുടെ ഉള്ളിൽ മിന്നിമറഞ്ഞപ്പോൾ ഈശോ തുടർന്നു: “എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം.” (യോഹ 4, 31-34) ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുക എന്നത് ഈശോയുടെ ജീവിതവുമായി അത്രമാത്രം സമരസപ്പെട്ട ഒന്നായിരുന്നു.

Image result for jesus and the will of God

ഒരിക്കൽ ഈശോ ദൈവരാജ്യത്തെക്കുറിച്ചു ജനങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ജനക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ തന്റെ അമ്മയെ പുകഴ്ത്തി പറയുന്നത് കേട്ടപ്പോൾ, അവിടുന്ന് പറഞ്ഞു: “ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ അമ്മയും, സഹോദരനും, സഹോദരിയും.” (മത്താ 12, 46-50) അതായത്, ദൈവരാജ്യത്തിൽ പ്രവേശിക്കാൻ, യഥാർത്ഥ ശിഷ്യനാകാൻ, ക്രിസ്തുവിന്റെ പുരോഹിതനാകാൻ, സന്യാസിയാകാൻ, കുടുംബനാഥനും, കുടുംബനാഥയുമാകാൻ, ക്രിസ്തുവിന്റെ യുവതയാകാൻ, ബാലികാബാലന്മാരാകാൻ നാം ചെയ്യേണ്ടത് ഇത്രമാത്രം – ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി ജീവിതം മാറ്റുക!

ഈശോയുടെ ജീവിതത്തിൽ ദൈവേഷ്ടത്തിന്റെ ആഘോഷം കാണണമെങ്കിൽ പ്രിയപ്പെട്ടവരേ, നാം ഗതസേമിനി വരെ പോകണം. അവിടെ രാത്രിയുടെ ഏകാന്തതയിൽ തനിയെ മുട്ടിന്മേൽ നിന്ന് പിതാവിനോട് സംസാരിക്കുന്ന ഈശോയെ കേൾക്കണം. ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ശരീരം മുഴുവൻ രക്തം വിയർക്കുന്ന ഈശോയുടെ സഹനത്തോട് നമ്മുടെ മനസ്സുകൾ ചേർത്തുവയ്ക്കണം. അതിനുശേഷം, “പിതാവേ, അങ്ങേയ്ക്കു ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് അകറ്റണമേ. എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ” (ലൂക്ക 22,42) എന്ന ചങ്കുലയ്ക്കുന്ന ഈശോയുടെ പ്രാർത്ഥനയെ ധ്യാനിക്കണം. ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിച്ചുകൊണ്ടു ജീവിക്കുക എന്നത് ഈശോയ്ക്ക് ജീവിത വൃതമായിരുന്നു.  

സ്നേഹമുള്ളവരേ, അമ്പതു നോമ്പിനെ പുണ്യം നിറഞ്ഞതാക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുക! അതിനുവേണ്ടത് ധൈര്യമാണ്. സ്വന്തം ഇഷ്ടത്തെ വെടിഞ്ഞു ദൈവത്തിന്റെ ഇഷ്ടം സ്വന്തം ഇഷ്ടമാക്കി മാറ്റുന്നവരാണ് ഈ ലോകത്തിലെ ധൈര്യശാലികൾ. ധൈര്യശാലികൾക്കേ, ദൈവഹിതത്തിനു തങ്ങളെത്തന്നെ സമർപ്പിക്കുവാൻ കഴിയൂ. ഭീരുക്കളാണ് ഞാനെന്നഭാവവുമായി കുറുവടിയുമായി ഉറഞ്ഞു തുള്ളുന്നവർ! നിർഭാഗ്യവശാൽ അവർക്കാണിന്ന് ഭൂരിപക്ഷം! അതിന്റെ ഫലമോ? സമ്പത്തിന്റെയും, അധികാരത്തിന്റെയും അഹന്തയുടെയും കുതിരപ്പുറത്തുകയറി അവർ മറ്റുള്ളവരെ വേട്ടയാടുന്നു! സുവിശേഷ മൂല്യങ്ങളെയും, മാനുഷിക മൂല്യങ്ങളെയും തങ്ങളുടെ ധാർഷ്ട്യത്തിന്റെ ബൂട്ടുകൾകൊണ്ട് നടുറോഡിലിട്ടു ചവുട്ടിയരയ്ക്കുന്നു! നീതിക്കുവേണ്ടി ശബ്ദമുയർത്തുന്നവർ ഓരോരുത്തരായി നിശ്ശബ്ദരാക്കപ്പെടുന്നു!

അഹന്തയുടെ, ഞാനെന്നഭാവത്തിന്റെ, അഹമ്മതിയുടെ പ്രദക്ഷിണങ്ങൾ അരങ്ങുതകർക്കുകയാണിവിടെ. പ്രകൃതിയെ വെല്ലുവിളിച്ചു പണിതുയർത്തുന്ന, മോടിപിടിപ്പിക്കുന്ന വീടുകളും, ദേവാലയങ്ങളും, അമ്പലങ്ങളും മോസ്‌കുകളും, പ്രതിമകളും, ദൈവവിശ്വാസത്തിന്റെ, ദൈവസ്നേഹത്തിന്റെ, ദൈവമഹത്വത്തിന്റെ അടയാളങ്ങൾക്കു പകരം അഹന്തയുടെ മാത്സര്യത്തിന്റെ വമ്പൻ പ്രതീകങ്ങളാകുകയാണ്. ഭൂരിപക്ഷത്തിന്റെ അഹമ്മതിക്കു മുൻപിൽ, പണത്തിന്റെ അഹങ്കാരത്തിനുമുന്പിൽ, ഗുണ്ടായിസത്തിന്റെ അഹന്തക്ക് മുൻപിൽ ദൈവം നോക്കുകുത്തിയാകുന്നു!

ഈശോ പറയുന്നത് നമ്മൾ ആത്മീയത പോലും അഹന്തയുടെ ആഘോഷമാകുന്നു എന്നാണ്. ലക്ഷങ്ങൾ മുടക്കിയുള്ള പ്രാർത്ഥനായജ്ഞങ്ങളിൽ ‘കർത്താവേ, കർത്താവേ, എന്നുള്ള അധരവ്യായാമങ്ങൾ പ്രാർത്ഥനയാകില്ല എന്ന് ഈശോ പറയുന്നു.  മൈക്ക് കെട്ടി വിളിച്ചുപറയുന്ന കാര്യങ്ങൾ – ഞങ്ങൾ നിന്റെ നാമത്തിൽപ്രവചിച്ചില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ രോഗികളെ സൗഖ്യപ്പെടുത്തിയില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ദേവാലയങ്ങൾ പണിതില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ നീണ്ടപലവർണ കുപ്പായങ്ങളിൽ പ്ര്യത്യക്ഷപ്പെട്ടില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ഊട്ടു നേർച്ചകൾ നടത്തിയില്ലേ കർത്താവേ – ഇവയെ അനീതിയുടെ ഗണത്തിലാണ് ഈശോ ഉൾപ്പെടുത്തുന്നത് എന്നോർക്കുക. ഞാൻ എന്റെ കുടുംബത്തെ സംരക്ഷിക്കുന്നില്ലേ കർത്താവേ, ഞാൻ കഷ്ടപ്പെടുന്നതുകൊണ്ടല്ലേ ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത് കർത്താവേ, ഞാൻ പഠിച്ചു, വിദേശത്തുപോയി ജോലിചെയ്തതുകൊണ്ടല്ലേ നല്ലൊരു വീടുണ്ടാക്കാൻ പറ്റിയത് കർത്താവേ… ഈശോ പറയും, നീ പറയുന്നത് അനീതിയാണ്; അഹന്തയാണ്.  ഞങ്ങൾ, ഞങ്ങൾ എന്ന്, ഞാൻ, ഞാൻ എന്ന് പറഞ്ഞു നിങ്ങൾ നിങ്ങളുടെ അഹന്തയെ ആഘോഷിക്കുമ്പോൾ, സ്നേഹമുള്ളവരെ, അത്   അനീതിയാണ്. കാരണം, അതെല്ലാം ചെയ്തത് നിങ്ങളല്ല, ദൈവമാണ്.  

നിങ്ങൾ ക്ലെയിം (claim) ചെയ്യുകയാണ്. ക്ലെയിം കടന്നുവരുന്നത് നിങ്ങളുടെ അഹന്തയിൽ നിന്നാണ്. അത് അനീതിയാണ്.

തീർച്ചയായും നിങ്ങളിലൂടെ ദൈവമാണ് അത് ചെയ്തത്. നിങ്ങൾ claim ചെയ്യുന്ന നിമിഷം നിങ്ങൾ വലിയ അനീതിചെയ്യുകയാണ്. അതുകൊണ്ടാണ് ദൈവവചനം ഇവിടെ അല്പം പരുഷമാകുന്നത്: “അനീതി പ്രവർത്തിക്കുന്നവരെ, നിങ്ങൾ എന്നിൽ നിന്ന് അകന്നു പോകുവിൻ”.

നിങ്ങൾ ഒരു നദിക്കരയിൽ നില്കുകയാണ്. ആ നിമിഷത്തിൽ ഒരു മനുഷ്യൻ വള്ളത്തിൽ മുങ്ങുന്നത് നിങ്ങൾ കാണുകയാണ്. നിങ്ങൾ ഓടിച്ചെന്നു, വെള്ളത്തിലേക്ക് ചാടി അയാളെ രക്ഷിക്കുകയാണ്. എന്നിട്ടു കരയ്ക്കു കയറി വന്നപ്പോൾ, ചാനലുകാരോട് നിങ്ങൾ പറയുന്നു, “ഞാനാണ് ആ മനുഷ്യനെ രക്ഷിച്ചത്”. എന്നാൽ ഇതാണോ സത്യം? നിങ്ങളോർത്തോ? ഇതാ ഒരു മനുഷ്യൻ മുങ്ങുന്നു…എനിക്ക് അയാളെ രക്ഷിക്കണം…രക്ഷിക്കുക എന്നത് നല്ല കാര്യമല്ലേ? …എന്നൊക്കെ. ഇല്ല. സ്നേഹിതാ, ആ നിമിഷം നിങ്ങൾ ദൈവത്താൽ പൊതിയപ്പെട്ടിരിക്കുകയായിരുന്നു. ദൈവത്താൽ സ്വന്തമാക്കപ്പെട്ടിരിക്കുകയായിരുന്നു. You were possessed by God in that moment!

Image result for God does everything through me

നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതെല്ലാം, നല്ലതും ചീത്തയും, സന്തോഷവും ദുഃഖവും എല്ലാം ദൈവേഷ്ടമായി കാണുമ്പോഴാണ് നാം പാറമേൽ പണിപ്പെട്ട വീടുകളാകുന്നത്. സാമുവേൽ പ്രവാചകന്റെ രണ്ടാം പുസ്തകത്തിൽ ഒരു വിവരണമുണ്ട്. ദാവീദ് രാജാവ് ബഹൂറിമിൽ എത്തിയപ്പോൾ സാവൂളിന്റെ ബന്ധുവായ ഗേരയുടെ മകൻ ഷിമേയി ദാവീദിന്റെ മേൽ ശാപവാക്കുകൾ പറയാൻ തുടങ്ങി. കൊലപാതകീ, നീചാ എന്നൊക്കെയുള്ള ചീത്തവാക്കുകളാണ് അയാൾ ഉപയോഗിച്ചത്. അപ്പോൾ സെറൂയായുടെ മകൻ അബീശായി പറഞ്ഞു: ” ഈ ചത്ത പട്ടി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നുവോ? ഞാൻ ഇവന്റെ തല വെട്ടിക്കളയട്ടെ?” അപ്പോൾ ദാവീദ് രാജാവ് പറഞ്ഞു: “നിങ്ങൾക്കിതിൽ എന്ത് കാര്യം? ദാവീദിനെ ശപിക്കുകയെന്നു കർത്താവ് കല്പിച്ചിട്ടാണ് അവനതു ചെയ്യുന്നതെങ്കിൽ, (കർത്താവിന്റെ ഇഷ്ടമാണ് അതെങ്കിൽ) അരുതെന്നു പറയുവാൻ ആർക്കു കഴിയും? …അവനെ വെറുതെ വിട്ടേയ്ക്കൂ…കർത്താവ് എന്റെ കഷ്ടത കണ്ടു അവന്റെ ശാപത്തിനു പകരം എന്നെ അനുഗ്രഹിച്ചേക്കും.” (16, 5-14) ജീവിതത്തിലെ വേദനിപ്പിക്കുന്ന സംഭവങ്ങളെ ദൈവകല്പിതങ്ങളായി, ദൈവേഷ്ടങ്ങളായി കാണുമ്പോൾ അവ ദൈവാനുഗ്രഹങ്ങളായി മാറുന്ന അത്ഭുതം നമ്മിൽ നടക്കും.

Image result for Everything in life is the will of God

സ്നേഹമുള്ളവരേ, ദൈവത്തിന്റെ പ്രവർത്തനങ്ങളാൽ നിറയപ്പെടേണ്ട ഈ ലോകത്തിൽ അതിനുള്ള ഉപകരണങ്ങളാകുകയാണ് നമ്മുടെ നിയോഗം. അതുകൊണ്ടാണ് ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുന്നവരാകുവാൻ ഈശോ നമ്മെ ക്ഷണിക്കുന്നത്. എന്തെങ്കിലും നന്മ നമ്മിലൂടെ സംഭവിക്കുന്നുണ്ടെങ്കിൽ അത് ദൈവത്തിൽ നിന്നാണ്. അത് ക്ലെയിം ചെയ്യാൻ പാടില്ല. claim ചെയ്യുക വഴി അത് നിന്റെ അഹന്തയുടെ ഒരു ആഭരണമായി മാറും. അത് ദൈവത്തിന്റെ ഇഷ്ടം ആകാതെപോകും.

ശരിയായ ആധ്യാത്മികത, ആത്മീയ ജീവിതം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക എന്നതാണ്. എന്നുവച്ചാൽ, നിന്നിലെ പഴയ മനുഷ്യനെ മാറ്റി, ദൈവിക ചിന്തയുള്ള പുതിയ മനുഷ്യനാകണം; നിന്റെ ജീവിതത്തിന്റെ അടിസ്ഥാനം ക്രിസ്തുവാകണം. നിന്നിൽ അന്ധകാരം സൃഷ്ടിക്കുന്നതിനോടെല്ലാം ബൈ പറയണം. വിശുദ്ധ പൗലോശ്ലീഹാ പറയുന്നത് ഇങ്ങനെയാണ്: “നിങ്ങളുടെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതം എന്തെന്നും, നല്ലതും, പ്രീതിജനകവും, പരിപൂർണവുമായത് എന്തെന്നും വിവേചിച്ചറിയുവാൻ അപ്പോൾ നിങ്ങൾക്ക് സാധിക്കും.” (റോമാ 12, 2)

അപ്പോൾ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും, ദൈവേഷ്ടം പ്രവർത്തിക്കാത്തവനും തമ്മിൽ എന്തുണ്ട് വ്യത്യാസം? അതാണ് ഈശോ പറയുന്ന ഉപമ. ക്രിസ്തുവാകുന്ന പാറമേൽ, ക്രിസ്തുവിന്റെ ഇഷ്ടമാകുന്ന അടിസ്ഥാനത്തിന്മേൽ നീയാകുന്ന, നിന്റെ കുടുംബമാകുന്ന, നിന്റെ ഇടവകയാകുന്ന, തിരുസ്സഭയാകുന്ന വീട് പണിതുയർത്തുമ്പോഴാണ് ഏത് കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും തകർക്കാനാവാത്ത ഉറപ്പ് അതിന് ലഭിക്കുന്നത്. എന്നാൽ, കപടതയിൽ, അഹങ്കാരത്തിൽ, ദൈവത്തെയും ദൈവത്തിന്റെ ഇഷ്ടത്തെയും അവഗണിച്ചുകൊണ്ട് എന്ത് പണിതുയർത്തിയാലും അത് ഈശോ ‌ പറയുന്നപോലെ, കല്ലിന്മേൽ കല്ലുശേഷിക്കാതെ തകർന്നുപോകും. പക്ഷെ ഒന്നോർക്കുക! ദൈവേഷ്ടമനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കുന്ന നിന്റെ ജീവിതത്തിലും, ദൈവേഷ്ടം പ്രവർത്തിക്കാത്തവന്റെ ജീവിതത്തിലും ഒരു സംശയം വേണ്ട, മഴ പെയ്യും, കൊടുങ്കാറ്റുണ്ടാകും, വെള്ളപ്പൊക്കമുണ്ടാകും. അത് നിന്റെയും അപരന്റേയും  ജീവിതത്തിലേക്ക് ആഞ്ഞടിച്ചുതന്നെ കയറും. പക്ഷെ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും നിന്റെ കുടുംബവും വീഴില്ല. അപരന്റേത് തകർന്നുപോകും. ഇത് ക്രിസ്തുവിന്റെ ഉറപ്പാണ്. നിന്റെ ജീവിതത്തിനുമേൽ ദൈവം സ്ഥാപിക്കുന്ന ഉറപ്പ്!

സമാപനം

ദൈവത്തിന്റെ അനന്ത സ്നേഹത്താൽ നിറഞ്ഞിരിക്കുന്ന ഈ ദേവാലയത്തിൽ, ദൈവകൃപ നമ്മിലേക്ക്‌ വചന പ്രഘോഷണത്തിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷത്തിൽ സ്നേഹമുള്ളവരേ, എടുക്കുക ഒരു ഉറച്ച തീരുമാനം.

Image result for jesus and the will of God

എന്ത് തന്നെ വന്നാലും, എന്റെ ജീവിതത്തിന്റെ, കുടുംബത്തിന്റെ പ്ലാനുകളിലും പദ്ധതികളിലും ആദ്യം ഞാനന്വേഷിക്കുന്നത് ദൈവമേ നിന്റെ തിരുവിഷ്ടമായിരിക്കും. ഇന്ന് നാം അർപ്പിക്കുന്ന ഈ വിശുദ്ധ കുർബാന നമ്മുടെ തീരുമാനത്തെ ബലപ്പെടുത്തട്ടെ. നമ്മുടെ ജീവിതങ്ങളെ കൃപകൊണ്ട് നിറയ്ക്കട്ടെ. ജീവിതത്തിലെ ഓരോ നിമിഷവും ഇതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന: ഈശോയെ, നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. ആമേൻ!

sunday sermon mt 4, 1-11

നോമ്പുകാലം ഒന്നാം ഞായർ

മത്താ 4,1 – 11

സന്ദേശം

Image result for mt 4, 1-11

2021-ലെ അമ്പതുനോമ്പിന്റെ ആദ്യ ഞായറാഴ്ചയിലേക്കു പ്രവേശിക്കുവാൻ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. നൊന്തുസ്നേഹിക്കുക എന്നർത്ഥമുള്ള നൊയ് +അൻപ് എന്ന രണ്ടു വാക്കുകൾ ചേർന്നതാണ് നോമ്പ്, അല്ലെങ്കിൽ നോയമ്പ്. അമ്പതു നോമ്പ് സമുചിതമായി ആചരിക്കുവാനും, ചില സ്വഭാവരീതികളിൽ നിന്നും, ഭക്ഷണങ്ങളിൽനിന്നും അകന്നു നിൽക്കാനും, ഉപവാസത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും പ്രാർത്ഥനയിലൂടെയും നമ്മെ ത്തന്നെ വിശുദ്ധീകരിക്കുവാനും ഉള്ള ഉറച്ച തീരുമാനങ്ങളുമായിട്ടാകണം നാമെല്ലാവരും ഇന്ന് വിശുദ്ധ കുർബാനയ്ക്ക് അണഞ്ഞിരിക്കുന്നത്. ജീവിതത്തെ സഹോദരസ്നേഹംകൊണ്ട് നിറയ്ക്കാനും, പരസ്പരം ക്ഷമിച്ചുകൊണ്ടു ദൈവത്തിന്റെ മുഖമുള്ളവരായി ജീവിക്കുവാനും, നമുക്കുള്ളത് മറ്റുള്ളവർക്ക് പങ്കുവയ്ക്കാനും ശ്രമിച്ചുകൊണ്ട് നൊന്ത് സ്നേഹിക്കാനുള്ള ഉറച്ച തീരുമാനങ്ങൾ നാം ഈ ബലിയിൽ സമർപ്പിക്കുന്നുണ്ട്. നമ്മുടെ ഈ തീരുമാനത്തെയും നമ്മെ ഓരോരുത്തരെയും ക്രിസ്തു ഇപ്പോൾ അനുഗ്രഹിക്കുന്നുണ്ട്. അവിടുത്തെ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഇന്നത്തെ ദൈവവചന സന്ദേശത്തിലേക്ക്   നമുക്ക് പ്രവേശിക്കാം.

നോമ്പുകാലത്തിന്റെ ആദ്യ ഞായറാഴ്ച്ച ഈശോയുടെ മരുഭൂമിയിലെ പരീക്ഷയാണ് ദൈവവചനം വിവരിക്കുന്നത്. നോമ്പുകാലത്തിന്റെ ഈ ആദ്യ ഞായറാഴ്ച്ചത്തെ സന്ദേശം, ഞാൻ ദൈവത്തിന്റെ എല്ലാമായി ത്തീർന്നിരിക്കുന്നു എന്ന അനുഭവത്തിൽ, പ്രലോഭനങ്ങളിൽ നിന്നകന്ന് നൊന്തുസ്നേഹിക്കുവാൻ പഠിക്കുക എന്നതാണ്.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെ മരുഭൂമി വാസവും, ഉപവാസവും, പരീക്ഷകന്റെമേൽ അവിടുന്ന് നേടുന്ന വിജയവും സമാന്തരസുവിശേഷങ്ങൾ മൂന്നും രേഖപ്പെടുത്തിയിട്ടുള്ളതാണ്. “ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു. സാത്താനാൽ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവൻ മരുഭൂമിയിൽ വസിച്ചു.” (മർക്കോ 1, 12 -13) എന്ന ചെറുവിവരണം മാത്രം മാർക്കോസ് സുവിശേഷകൻ നൽകുമ്പോൾ വിശുദ്ധ മത്തായിയും ലൂക്കായും വിശദമായ സംഭവ വിവരണമാണ് നൽകുന്നത്. മൂന്നുപേരും നാൽപതു ദിവസമാണ് ഈശോ മരുഭൂമിയിൽ ചിലവഴിച്ചത് എന്നും പറയുന്നുണ്ട്.

വിശുദ്ധഗ്രന്ഥത്തിൽ 40 എന്ന സംഖ്യക്ക് വളരെ പ്രാധാന്യമുണ്ട്. 40 ബൈബിളിൽ അർത്ഥങ്ങൾകൊണ്ടും, അനുമാനങ്ങൾകൊണ്ടും സമ്പന്നമായ ഒരു സംഖ്യയാണ്. ബൈബിളിൽ 146 പ്രാവശ്യം 40 എന്ന സംഖ്യ ഉപയോഗിക്കുന്നുണ്ട്. 40 എന്ന സഖ്യക്ക് പരീക്ഷണകാലഘട്ടം, വിചാരണ ചെയ്യപ്പെടുന്ന സമയം, രൂപാന്തരത്തിലൂടെ ശക്തിപ്പെടുന്ന കാലം എന്നിങ്ങനെ അർത്ഥങ്ങളുണ്ട്. ഇത് മനുഷ്യജീവിതത്തിന്റെ വളരെ പ്രത്യേകമായ ഒരു കാലഘട്ടത്തെ യാണ് പ്രതിനിധാനം ചെയ്യുന്നത്. ആദ്യമായി ഈ സംഖ്യയെ നാം കാണുന്നത് നോഹയുമായി, പെട്ടകവുമായി ബന്ധപ്പെട്ടാണ്. അവിടെ നാൽപ്പതു ദിനരാത്രങ്ങൾ പെട്ടകം ഒഴുകി നടന്നു എന്നാണ് വചനം പറയുന്നത്. ദൈവം ഒരുക്കിയ ഒരു സമൂഹം … ദൈവത്തിന്റെ കല്പനയനുസരിച്ചു എല്ലാം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യർ … അവരോടു ചേർന്ന് നിൽക്കുന്ന പക്ഷി മൃഗജാലങ്ങൾ… വളരെ മനോഹരമായ ഒരു ആവാസ വ്യവസ്ഥ! “ദൈവം ഇടപെടും” എന്ന ഉറച്ച വിശ്വാസത്തിൽ ജീവിക്കുകയാണ് അവർ. പരീക്ഷണത്തിന്റെ, പരിപാലനയുടെ ഇത്തരത്തിലുള്ള ജീവിതമായിരുന്നു ഇസ്രായേൽ ജനത്തിന് നാൽപ്പതു ദിനരാത്രങ്ങൾ. ഇങ്ങനെ 40 ദിനരാത്രങ്ങൾ കടന്നുപോയപ്പോൾ അവരുടെ ജീവിതത്തിൽ സംഭവിച്ചത് അത്ഭുതമായിരുന്നു. അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ മഴവില്ലു വിരിഞ്ഞു.

മോസസ് 40 വർഷമാണ് ഈജിപ്തിൽ കഴിഞ്ഞത്. സീനായ് മലയിൽ അദ്ദേഹം 40 രാത്രിയും പകലും ചിലവഴിക്കുന്നുണ്ട്.  മോസസ് അയച്ച ചാരന്മാർ 40 ദിവസമാണ് കാനാൻ ദേശം നിരീക്ഷിച്ചു റിപ്പോർട്ട് കൊടുക്കുവാൻ എടുത്തത്. കാനാൻ ദേശം സ്വന്തമാക്കുന്നതിനു മുൻപ് 40 വർഷമാണ് ഇസ്രായേൽ ജനം അലഞ്ഞു നടന്നത്. ദൈവത്തിൽ വിശ്വസിച്ചും, ദൈവത്തെ ധിക്കരിച്ചും, പരീക്ഷിക്കപ്പെട്ടും അവർ അലയുകയായിരുന്നു. അത് ദൈവത്തിന്റെ അരുളപ്പാടുകളുടെ, ദൈവ ഇടപെടലുകളുടെ, ദൈവ നിഷേധത്തിന്റെ, യുദ്ധങ്ങളുടെ, ദാരിദ്ര്യത്തിന്റെ, ദാഹത്തിന്റെ, വിശപ്പിന്റെ, ദിനരാത്രങ്ങളായിരുന്നു. പക്ഷെ, അവസാനം കാനാൻദേശം അവരുടെ മുൻപിൽ മനോഹരമായ ഒരു ക്യാൻവാസുപോലെ തെളിഞ്ഞു നിൽക്കുകയാണ്.

ഭക്ഷണവും ജലവുമില്ലാതെ 40 ദിവസമാണ് ഏലിയാ പ്രവാചകൻ ഹോറെബ് മലയിൽ ജീവിച്ചത്. “40 ദിവസം കഴിയുമ്പോൾ നിനിവേ നശിപ്പിക്കപ്പടും” (യോനാ 3, 4) എന്ന് യോനാ ദൈവത്തിന്റെ അരുളപ്പാടു വിളിച്ചുപറഞ്ഞപ്പോൾ ആ നാല്പതുദിവസവും വലിയവരും ചെറിയവരുമായ നിനിവേ നിവാസികൾ, മനുഷ്യനും മൃഗവും ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ചു. അവിടെ നാല്പതുദിവസം അവർക്ക് രക്ഷയായി തീർന്നു.

ഇന്നത്തെ സുവിശേഷത്തിൽ ഈശോ പരീക്ഷിക്കപ്പെടുന്നതിനായി 40 ദിവസമാണ് മരുഭൂമിയിൽ ചിലവഴിക്കുന്നത്. യഹൂദപാരമ്പര്യത്തിലെ 40 എന്ന സംഖ്യ ഇവിടെയും സൂചിപ്പിക്കപ്പെടുന്നതുവഴി ഈശോയുടെ മരുഭൂമിയിലെ പരീക്ഷയുടെ സ്വഭാവവും, യഹൂദ സംസ്കാരത്തിന്റെ തുടർച്ചയും നമുക്കിവിടെ കാണാവുന്നതാണ്.

ഈശോ എങ്ങനെയാണ് മരുഭൂമിയിലേക്ക് പ്രവേശിച്ചത് എന്ന് ചിന്തിക്കുന്നത് വലിയൊരു ധ്യാനമാണ്. ജലത്തിൽ മുങ്ങി നിവർന്നപ്പോൾ ആകാശത്തുനിന്ന് സ്നേഹം, ദൈവത്തിന്റെ ആത്മാവ് ഒരു വെള്ളരിപ്രാവായി ഈശോയെ പൊതിഞ്ഞു. സ്നേഹത്തിന്റെ വെണ്മേഘങ്ങളിൽ നിന്ന് ഒരു സ്വരം ഈശോ കേട്ടു: ‘ഇവൻ എന്റെ പ്രയപുത്രൻ’. ഈശോ ഒരു നിമിഷം കോരിത്തരിച്ചു നിന്ന് കാണണം. കാരണം താൻ ദൈവപിതാവിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു എന്ന ചിന്ത അവിടുത്തെ സന്തോഷിപ്പിച്ചിട്ടുണ്ടാകണം. തീർച്ചയായും പിതാവിനെ നോക്കി ഈശോ പുഞ്ചിരിച്ചിട്ടുണ്ടാകും! താൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നുവെന്ന വലിയ അനുഭവത്താൽ നിറഞ്ഞാണ് ഈശോ ജലസ്നാനം കഴിഞ്ഞു മരുഭൂമിയിലേക്ക് നടന്നുപോകുന്നത്.

എന്താണ് മരുഭൂമി? കേവലം ഭൂമിശാസ്ത്ര പരമായി മരുഭൂമിയെ അറിഞ്ഞാൽ നമുക്ക് ഈ വചനഭാഗത്തിന്റെ സന്ദേശം മനസ്സിലാവുകയില്ല.

മരുഭൂമി, ഈ ലോകം തന്നെയാണ്. പ്രലോഭനങ്ങളുടെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ സ്ഥലമാണ് മരുഭൂമി. മരുഭൂമി ശൂന്യതയാണ്, അനന്തതയുടെ മരുഭൂമി നിരാശയുടെ ഭൂമിയാണ്. മരുഭൂമി നൽകുന്ന മരുപ്പച്ചകളും, പ്രതീക്ഷകളുമെല്ലാം ക്ഷണികമാണ്. മരുഭൂമിയുടെ എല്ലാ സ്വഭാവങ്ങളും നിറഞ്ഞതാണ് ഈ ലോകം. യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചു എന്ന് പറയുമ്പോൾ ഈശോയെ ആത്‌മാവ്‌ ലോകത്തിലേക്കു നയിച്ചു എന്നാണു മനസ്സിലാക്കേണ്ടത്. പ്രലോഭനത്തിന്റെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ മരുഭൂമിയിൽ Basic instincts കളുടെ, അടിസ്ഥാനചോദനകളുടെ, സ്വാഭാവിക പ്രവണതകളുടെ വലിയ പ്രലോഭനങ്ങൾ ഈശോയെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. എന്നാൽ, താൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നുവെന്ന വലിയ അനുഭവം പ്രലോഭങ്ങളുടെമേൽ ജയം നേടുവാൻ ഈശോയെ സഹായിക്കുകയാണ്. ഒന്നും ഈശോയെ പ്രലോഭിപ്പിക്കുന്നില്ല. പഞ്ചേന്ദ്രിയങ്ങൾക്കു സംതൃപ്തി നൽകുന്നതൊന്നും ഈശോയെ ഭ്രമിപ്പിക്കുന്നില്ല. അംഗീകാരങ്ങളും, സ്ഥാനമാനങ്ങളും, അലങ്കാരങ്ങളുമൊക്കെ ദൈവത്തിന്റെ പ്രിയപുത്രന്, ദൈവത്തിന്റെ എല്ലാമായി തീർന്നവന് എന്താണ്?

സ്നേഹമുള്ളവരേ, ദൈവത്തിന്റെ പുത്രിയും, പുത്രനും ആകുക, ദൈവത്തിന്റെ എല്ലാമാകുക, ആ അനുഭവത്തിലേക്ക് വളരുക എന്നതാണ് ഈ ലോകമാകുന്ന മരുഭൂമിയിൽ ജീവിക്കുവാൻ ആദ്യം നാം നേടിയെടുക്കേണ്ട നന്മ! അതിന് നാം സ്നാനത്തിലൂടെ കടന്നുപോകണം. എന്താണ് സ്നാനം? നൊന്തു സ്നേഹിക്കുക എന്നതാണ് സ്നാനം. സ്നേഹം വേദനാക്ഷമമാണ്. വേദനയില്ലാത്ത, ത്യാഗം ഇല്ലാത്ത സ്നേഹം പൊള്ളയാണ്. സഹനത്തിലൂടെ, സ്നേഹത്തിലൂടെ, ക്ഷമയിലൂടെ, മറക്കുക എന്ന നന്മയിലൂടെ, കടന്നുപോകുക എന്നതാണ് സ്നാനം. അപ്പോൾ ജീവിതത്തിന്റെ ഓരോ നിമിഷവും നാം ഈ സ്നാനത്തിലൂടെ കടന്നുപോകും. ജീവിതത്തിന്റെ ഓരോ നിമിഷവും ‘ഞാൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു’ എന്ന അനുഭവത്തിലൂടെ നാം കടന്നുപോകും. ഈ അനുഭവം പ്രലോഭനങ്ങളെ അതിജീവിക്കുവാൻ, മറ്റുള്ളവരുടെ ജീവിതത്തെ നന്മയുള്ളതാക്കുവാൻ, മറ്റുള്ളവർക്ക് ദൈവാനുഭവം നൽകാൻ, മരുഭൂമി തുല്യമായ ഈ ലോകത്തിൽ പറുദീസാ സൃഷ്ടിക്കുവാൻ നമ്മെ സഹായിക്കും.

2015 ൽ പുറത്തിറങ്ങിയ പ്രദീപൻ മുല്ലനേഴിയുടെ ഒരു മലയാളം സിനിമയുണ്ട്. “നമുക്കൊരേ ആകാശം” എന്നാണ് സിനിമയുടെ പേര്. സിനിമ തുടങ്ങുന്നത് അധികം സംസാരിക്കാത്ത, ചിരിക്കാത്ത, മുഖത്ത് എന്തോ ഭയം പ്രദർശിപ്പിക്കുന്ന ഉള്ളിൽ ആരോടും പറയാൻ പറ്റാത്ത എന്തോ ഒന്നുണ്ട് എന്ന് പ്രേക്ഷകന് തോന്നുന്ന ഒരു കുട്ടിയെ (കണ്ണൻ) അവതരിപ്പിച്ചുകൊണ്ടാണ്. അവന്റെ പിതാവ് അവനെ ലാൽജി എന്ന മനഃശാസ്ത്രഞ്ജന്റെ അടുത്തേക്ക് കൊണ്ടുപോകുകയാണ്, ചികിത്സിക്കുവാൻ. ലാൽജി കുട്ടിയോട് വളരെ സ്നേഹപൂർവ്വം പെരുമാറി അവന്റെ ഉള്ളിലുള്ളത് പുറത്തെടുക്കുവാൻ സഹായിക്കുകയാണ്. പിന്നെ ഫ്ലാഷ്ബാക്ക് ആയി കഥ പറയുകയാണ്.

കൂട്ടുകാരിൽ നിന്ന് റോഡിൽ വയ്ക്കുന്ന അള്ളിനെക്കുറിച്ചു അറിഞ്ഞ കണ്ണൻ, കൂട്ടുകാരെല്ലാം പോയിക്കഴിഞ്ഞപ്പോൾ അള്ളു റോഡിൽ വയ്ക്കുകയാണ്. ഉടനെ തന്നെ ഒരു കാർ വന്നു. അള്ളിന്റെ മുകളിലൂടെ ടയർ കയറി. അല്പദൂരം മാറി കാർ നിന്നു. കാറിൽ നിന്ന് ഒരു പ്രായമായ അങ്കിൾ ഇറങ്ങി വന്നു പൊട്ടിയ ടയർ നോക്കി ആകുലപ്പെട്ടു. കുട്ടിയും അവിടെ വരുന്നുണ്ട്. കാറിനുള്ളിലെ ആന്റിയെക്കണ്ടു അവനു വിഷമവും വരുന്നുണ്ട്. ആന്റിയെ ആശുപത്രിയിൽ കൊണ്ട് പോകുകയാണ് എന്ന് തന്റെ യാത്രയുടെ ഉദ്ദേശ്യം അയാൾ കുട്ടിയോട് പറയുന്നുണ്ട്. പുറകെ വന്ന ഒരു ലോറിക്കാരന്റെ സഹായത്തോടെ ടയർ മാറ്റിയിട്ടു അങ്കിൾ യാത്ര തുടർന്നു. കണ്ണൻ പിന്നാലെ സൈക്കിളിൽ ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ട്ടർ അങ്കിളിനോട് പറയുന്നത് കണ്ണൻ കേട്ടു. “കുറച്ചു നേരത്തെ എത്തിയിരുന്നെങ്കിൽ! ഒരു രണ്ട് മണിക്കൂറായിക്കാണും…” വെള്ളത്തുണിയിൽ പൊതിഞ്ഞ ആന്റിയുടെ മൃതദേഹം കണ്ടു കണ്ണൻ കരഞ്ഞു. അവൻ അവിടെ നിന്ന് വീട്ടിലേക്കു ഓടി. പിന്നെ അവൻ ആരോടും മിണ്ടാതെയായി, സങ്കടത്തോടെ എപ്പോഴും ഒറ്റയ്ക്കിരിക്കും.

സംഭവം കേട്ടു കഴിഞ്ഞു മനഃശാസ്ത്രജ്ഞൻ കുട്ടിയ്ക്ക് കൊടുത്ത മരുന്ന്, ആ അങ്കിളിനോട് പോയി ക്ഷമ പറയുകയെന്നതായിരുന്നു. അങ്ങനെ കുട്ടിയും അവന്റെ അച്ഛനും കൂടി അങ്കിളിന്റെ അടുത്തെത്തി ക്ഷമ പറഞ്ഞു. അവരോർത്തു അങ്കിൾ ദേഷ്യപ്പെടുമെന്ന്. എന്നാൽ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അങ്കിൾ പറഞ്ഞു: “മോൻ വിഷമിക്കേണ്ട. ഞാൻ എന്റെ ഭാര്യയെ വീട്ടിൽ നിന്ന് എടുക്കുമ്പോൾ തന്നെ അവൾ മരിച്ചിരുന്നു. അതുകൊണ്ടു മോൻ ഒട്ടും വിഷമിക്കണ്ട. നീ പഠിച്ചു മിടുക്കനാകണം. മറക്കാനും, പൊറുക്കാനും, സാധിക്കുമ്പോഴല്ലേ, നാം മനുഷ്യരാവുക.” അപ്പോൾ മുതൽ കണ്ണൻ വീണ്ടും ചിരിച്ചു തുടങ്ങി. അവന്റെ ജീവിതത്തിലേക്ക് സന്തോഷം തിരികെയെത്തി.

നൊന്തു സ്നേഹിക്കുകയെന്ന സ്നാനത്തിലൂടെ നമ്മെത്തന്നെ കടത്തിവി ട്ട്, ഞാൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു എന്ന അനുഭവം ഉണ്ടായാലേ, മറ്റുള്ളവരിലേക്കും ആ അനുഭവം പകർന്നുകൊടുക്കാൻ നമുക്ക് സാധിക്കുകയുള്ളു.

നാമും നാൽപ്പതു ദിവസത്തിന്റെ, അമ്പതു ദിവസത്തിന്റെ, ഞായറാഴ്ചകൾ മാറ്റി നിർത്തിയാൽ നാല്പത്തിരണ്ടു ദിവസത്തിന്റെ നോമ്പിലേക്കു, ഉപവാസത്തിലേക്കു പ്രവേശിക്കുകയാണ്. മരുഭൂമി തുല്യമായ ലോകജീവിതത്തെക്കുറിച്ചു, ബോധ്യമുള്ളവരാകാൻ, പ്രലോഭനങ്ങളെക്കുറിച്ചു, അതിന്റെ സാഹചര്യങ്ങളെക്കുറിച്ചു ശ്രദ്ധയുള്ളവരാകുവാനും, ദൈവത്തിന്റെ അരുളപ്പാടിന് ചെവികൊടുക്കുവാനും, ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെയെന്നു പറഞ്ഞു ജീവിക്കാൻ പഠിക്കാനും, ദൈവത്തിന്റെ എല്ലാമാണ് ഞാൻ എന്ന അനുഭവത്തിലേക്ക് പ്രവേശിക്കുവാനും നാം തുടങ്ങുകയാണ്.

സ്നേഹമുള്ളവരെ, ഓർക്കുക, ജീവിതം പ്രലോഭനങ്ങൾ നിറഞ്ഞതാണ്. മരുഭൂമിപോലെ പറന്നു കിടക്കുന്ന അഹന്തയുടെ ആഘോഷങ്ങളിലേക്കാണ് ലോകം നമ്മെ ക്ഷണിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്ത് വിവരിക്കുന്ന മൂന്നു പ്രലോഭനങ്ങൾ അല്ല, മുപ്പതിനായിരം പ്രലോഭനങ്ങൾ ഓരോ നിമിഷവും നമ്മിലേക്ക്‌ കടന്നുവരും.

മനുഷ്യന്റെ അടിസ്ഥാന ചോദനയാണ് വിശപ്പ്. വിശപ്പുകൾ നമുക്ക് പലവിധമാണ്. ശരീരത്തിന്റെ വിശപ്പ്, രതിയോടുള്ള വിശപ്പ്, മനസ്സിന്റെ പരിഗണിക്കപ്പെടാനുള്ള, സ്നേഹം കിട്ടാനുള്ള, അധികാരം നേടാനുള്ള, സമ്പത്ത് വാരിക്കൂട്ടുവാനുള്ള, വിശപ്പ്, സ്വാർത്ഥതയുടെ, അഹങ്കാരത്തിന്റെ, വൈരാഗ്യത്തിന്റെ വിശപ്പ്! അങ്ങനെ വിശപ്പുകളുടെ ഒരു കൂട്ടമാണ് നമ്മുടെ ജീവിതം. ഈ വിശപ്പുകളെ ശമിപ്പിക്കാൻ പലപ്പോഴും, എന്ത് സർക്കസും കാണിക്കാൻ നാം തയ്യാറാണ്. ആരുടെ കാലിൽ വീഴാനും തയ്യാർ. ആരെ ആരാധിക്കാനും റെഡി!

എന്താണ് പ്രലോഭനം? അത് നമ്മുടെ ജീവിതാവസ്ഥയോടു ചേർന്ന് നിൽക്കുന്നതാണ്. ഓരോരുത്തർക്കും പലതാണ് പ്രലോഭനങ്ങൾ. നമ്മുടെ ജീവിതാവസ്ഥയോടു ചേരാത്ത ഘടകങ്ങളോട് നമ്മുടെ മനസ്സിൽ രൂപപ്പെടാവുന്ന ആഭിമുഖ്യവും, ഉദ്ദീപനവുമാണ് പ്രലോഭനം. അത് നമ്മുടെ ജീവിതാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിവാഹജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തി കടന്നുപോകുന്ന പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു പുരോഹിതന്റേത്. ഒരു യുവാവിന്റെയും സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെയും പ്രലോഭനങ്ങൾക്കും അവയുടെ സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. ഒരമ്മയുടെ, അപ്പച്ചന്റെ ശരികൾ മക്കൾക്ക് ശരികളാകണമെന്നില്ല. സാമൂഹ്യമായി അനുവദനീയമായവ പോലും ചിലപ്പോൾ ജീവിതാവസ്ഥകളോട് ചേർന്ന് ചിന്തിക്കുമ്പോൾ പ്രലോഭനങ്ങളാകാം, തെറ്റുകളാകാം.

നൊന്തു സ്‌നേഹിക്കാൻ പഠിച്ചാൽ, ജീവിതത്തിന്റെ ഓരോ നിമിഷവും സ്നാനങ്ങളിലൂടെ കടന്നുപോകാനും, ഞാൻ ദൈവത്തിന്റെ എല്ലാമാണ് എന്ന അനുഭവത്തിൽ ആയിരിക്കുവാനും, പ്രലോഭനങ്ങളെ അതിജീവിച്ചു വിശുദ്ധമായി ജീവിക്കുവാനും നമുക്ക് സാധിക്കും. നമ്മുടെ ഭാരങ്ങൾ കുറയ്ക്കാനും, മറ്റുള്ളവരുടെ ഭാരങ്ങൾ കുറയ്ക്കാൻ സഹായിക്കാനും, അവരുടെ ജീവിതത്തിൽ ഉത്ഥാനത്തിന്റെ സന്തോഷം ഉണ്ടാകുവാനും ശ്രമിക്കുമ്പോൾ നാം നൊന്തുസ്നേഹിക്കുകയായിരിക്കും.

സമാപനം

സ്നേഹമുള്ളവരേ, ഈ നോമ്പുകാലം ദൈവം നമുക്ക് നൽകിയിരിക്കുന്ന വലിയ അനുഗ്രഹമാണ്, അവസരമാണ്, നമ്മുടെ

Image result for new man in Holy Spirit

ജീവിതത്തെക്കുറിച്ചു അറിയുവാൻ, പഴയ മനുഷ്യനെ കളഞ്ഞു പുതിയ മനുഷ്യനായി തീരുവാൻ, നൻമ ചെയ്യുവാൻ ഉള്ള അവസരം. നമ്മുടെ ക്രൈസ്തവ പാരമ്പര്യത്തിൽ കുരിശു വര തിരുനാളിന്, വിഭൂതി തിരുനാളിന്, മുൻപുള്ള ഞായറാഴ്ച്ച പേത്തുർത്ത ഞായർ എന്നാണു അറിയപ്പെടുന്നത്. തിരിഞ്ഞുനോക്കൽ എന്നാണ് ഈ വാക്കിന്റെ അർഥം. അനുതാപത്തിനും, അനുരഞ്ജനത്തിനുമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന സമയമാണ് നോമ്പുകാലം എന്ന് ഓർമിപ്പിക്കുകയാണ് പേത്തുർത്തയുടെ ഉദ്ദേശ്യം. പിന്നിട്ട ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി, നൊന്തു സ്നേഹിക്കാൻ പറ്റാതിരുന്നതുവഴി വന്നുപോയ വീഴ്ചകൾക്ക് പരിഹാരം ചെയ്‌ത്‌, ബന്ധങ്ങളിലെ വിള്ളലുകൾ നേരെയാക്കി ക്രിസ്തുവിൽ നവീകരിക്കപ്പെട്ടവരാകുക എന്ന വലിയ ഓർമപ്പെടുത്തലാണ് പേത്തുർത്ത. നമ്മുടെ വസ്ത്രങ്ങൾ പഴകിയതാണ്. പുതിയ വസ്ത്രം ധരിച്ചു ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാനുള്ള സമയം വന്നിരിക്കുന്നു. അതിനുള്ള തയ്യാറെടുപ്പാകട്ടെ ഈ അമ്പതു നോമ്പുകാലം. ആമേൻ!

sunday sermon jn 3, 22-31

ദനഹാക്കാലം ആറാം  ഞായർ

യോഹ 3, 22-31

സന്ദേശം

Image result for john the baptist

ദനഹാക്കാലത്തിലെ അവസാനത്തെ ഞായറാഴ്ച്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ദനഹാക്കാലത്തിലെ ഞായറാഴ്ചകളിലെ സുവിശേഷ സന്ദേശം ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു. ഇന്നത്തെയും സുവിശേഷം വെളിച്ചം വീശുന്നതും ഈയൊരു സന്ദേശത്തിലേക്കാണ്. ഇന്ന് വീണ്ടും വിശുദ്ധ സ്നാപകയോഹന്നാൻ ഈശോയെ വെളിപ്പെടുത്തുകയാണ്. ആ വെളിപ്പെടുത്തലിന്റെ പ്രത്യേകതയാണ് ഇന്നത്തെ സുവിശേഷഭാഗത്തെ മനോഹരമാക്കുന്നത്. സ്നാപക യോഹന്നാൻ യേശുവിനു നൽകുന്ന അവസാനത്തെ സാക്ഷ്യമാണ്, വെളിപ്പെടുത്തലാണ് ഇത്. അതാകട്ടെ, സ്വന്തം വ്യക്തിത്വവും, ജീവിതവും, വാക്കുകളും, നിലപാടുകളും എല്ലാം മാറ്റിവച്ചുകൊണ്ടാണ്. എങ്ങനെയാണ് നമ്മുടെ ജീവിതംകൊണ്ട് ക്രിസ്തുവിനെ വെളിപ്പെടുത്തേണ്ടതെന്നു ഇന്ന് സ്നാപകൻ നമുക്കു പറഞ്ഞു തരും.

വ്യാഖ്യാനം

യൂദയാ ദേശത്തു ക്രിസ്തുവും, സാലിമിനടുത്തുള്ള എനോനിൽ സ്നാപക യോഹന്നാനും മാമ്മോദീസ നൽകുന്നു എന്ന വിവരം നൽകിക്കൊണ്ടാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്. രണ്ടുപേരും നൽകിയിരുന്ന സ്നാനം ഒരുപോലെയുള്ളതായിരുന്നോ, വ്യത്യസ്തമായിരുന്നെങ്കിൽ അത് എങ്ങനെയുള്ളതായിരുന്നു എന്നൊക്കൊയുള്ള സംശയങ്ങൾ നമ്മിലുണ്ടാകുക സ്വാഭാവികമാണ്.

സ്നാപകയോഹന്നാൻ യഹൂദമതത്തിലെ താപസജീവിതം നയിച്ചിരുന്ന ഖുമറാൻ സമൂഹത്തിൽപെട്ട എസ്സീനുകൾ എന്നറിയപ്പെട്ട സന്യാസികളിൽ ഒരാളായിരുന്നു. ഖുമറാൻ ഒരു സ്ഥലമാണ്. Middle East നും ഇസ്രയേലിനും (Israel) ഇടയ്ക്കുള്ള വെസ്റ്റ് ബാങ്കിലെ (West Bank) ചരിത്രപ്രസിദ്ധവും പുരാവസ്തുക്കൾ

Image result for dead sea scrolls

ഉൾക്കൊള്ളുന്നതുമായ പ്രദേശമാണ് ഖുമറാൻ. ചാവുകടലിന്റെ ഈ പ്രദേശത്തുനിന്ന് ലഭിച്ച ചാവുകടൽ ചുരുളുകളിൽ (Dead Sea Scrolls) നിന്നാണ് എസ്സീനുകളെക്കുറിച്ചു നമുക്ക് അറിവ് കിട്ടുന്നത്. 

ക്രിസ്തുവിനായി വഴിയൊരുക്കുവാൻ മരുഭൂമിയിൽ വിളിച്ചുപറയുന്ന ശബ്ദമായി’ വന്ന സ്നാപക യോഹന്നാൻ എസ്സീനുകൾക്കിടയിൽ ഉണ്ടായിരുന്ന ജലസ്നാനമെന്ന ആചാരം കടമെടുക്കുകയാണ്. ഒഴുകുന്ന വെള്ളത്തിൽ മുങ്ങിയുള്ള സ്നാനം മിശിഹായെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനുള്ള ആചാരമായി അദ്ദേഹം ചെയ്തുപോന്നു. എന്തുകൊണ്ട് ജലസ്നാനം? ലോകത്തിന്റെ സന്തോഷങ്ങളെയെല്ലാം മാറ്റിവച്ച് താപസജീവിതം നയിക്കുന്നതിന്റെ അടയാളമായിട്ടായിരുന്നു എസ്സീനുകൾ ജലസ്നാനം ചെയ്തിരുന്നത്. ജലത്തിൽ നിന്ന് ശുദ്ധരായി ഉയിർത്തെഴുന്നേറ്റു, സമൂഹത്തിലെ അനീതികളോടും, തിന്മകളോടും പടപൊരുതുന്ന താപസന്മാരായിട്ടാണ് എസ്സീനുകൾ യഹൂദമതത്തിൽ ജീവിച്ചിരുന്നത്.  ലോകത്തിലെ പല പുരാതന സംസ്കാരങ്ങളിലും ഒഴുകുന്നജലത്തിൽ മുങ്ങി നിവരുക എന്നത് പാപങ്ങളിൽ നിന്ന് ശുദ്ധമാക്കപ്പെട്ട് പുതിയ ജന്മത്തിലേക്കു പ്രവേശിക്കുന്നതിന്റെ പ്രതീകമായി കണ്ടിരുന്നു. അതുകൊണ്ടുതന്നെ ജലസ്നാനം പൊതുവെ അംഗീകരിക്കപ്പെട്ട ഒരു ആചാരമായിരുന്നു. പാപങ്ങളെല്ലാം ഏറ്റുപറഞ്ഞു, ഉള്ളതിൽ നിന്ന് മറ്റുള്ളവർക്ക് പങ്കുവച്ചു മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നവർക്കേ മിശിഹായുടെ രക്ഷയിൽ പങ്കുപറ്റുവാൻ സാധിക്കുകയുള്ളു എന്ന് പ്രസംഗിച്ച സ്നാപകൻ, ആ മാനസാന്തരത്തിന്റെ പ്രതീകമായിട്ടാണ് ജലസ്നാനത്തെ കണ്ടിരുന്നത്.

ജലത്താലും ആത്മാവിനാലും മാമ്മോദീസ നൽകുവാൻ വന്നവനാണ് ഈശോയെങ്കിലും, സ്നാപകൻ നൽകിയ ജലസ്നാനം തന്നെയായിരിക്കണം ഈശോയും നൽകിയിരുന്നത്. കാരണം, ആത്മാവിനെ സ്വീകരിക്കുവാൻ, ജനത്തെ ഒരുക്കുവാനാണ് ഈശോ വന്നത്. ആ ഒരുക്കത്തിന്റെ തുടക്കമായിരുന്നിരിക്കണം ഈ ആചാരങ്ങൾ. സ്വർഗത്തിൽ നിന്ന് ആത്മാവ് ഇറങ്ങി വന്ന് വസിക്കുന്ന ക്രിസ്തു പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകുവാനാണ്‌ വന്നിരിക്കുന്നത് എന്ന് സ്നാപകയോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. (യോഹ 1, 33) ഇക്കാരണങ്ങളാൽ, ഇന്നത്തെ സുവിശേഷത്തിലെ ക്രിസ്തുവിന്റെയും സ്നാപകന്റെയും ജലസ്നാനങ്ങൾ ഒരേ സ്വഭാവമുള്ളതായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

ക്രിസ്തു ശിഷ്യരോടൊത്തു യൂദയാ ദേശത്തു ചെയ്തിരുന്ന ജലസ്നാനവും, സ്നാപകൻ ചെയ്തിരുന്ന ജലസ്നാനവും ഒരേപോലെയായിരുന്നതുകൊണ്ടാകണം സ്നാപകന്റെ ശിഷ്യരും യഹൂദനും തമ്മിൽ ഇതേ ചൊല്ലി തർക്കമുണ്ടായത്. സ്നാപകയോഹന്നാൻ ഈ അവസരം വളരെ സമർത്ഥമായി ഉപയോഗിക്കുകയാണ്. അദ്ദേഹം വളരെ മനോഹരമായി ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുവാൻ ഈ സാഹചര്യം പ്രയോജനപ്പെടുത്തുകയാണ്.  ‘ക്രിസ്തുവിനു മുൻപേ അയയ്ക്കപ്പെട്ടവനായ’ സ്നാപകയോഹന്നാൻ, “ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന് പറഞ്ഞുകൊണ്ട് ഈശോയെ വെളിപ്പെടുത്തിയ സ്നാപക യോഹന്നാൻ, “അവന്റെ ചെരുപ്പിന്റെ വാറഴിക്കുവാൻ പോലും താൻ യോഗ്യനല്ലെന്നു’ ഏറ്റുപറഞ്ഞ സ്നാപകയോഹന്നാൻ, തന്റെ തന്നെ കുറവുകൾക്കുംമേൽ, തന്റെ മാനുഷിക പരിമിതികൾക്കുംമേൽ ഉന്നതത്തിൽ നിന്നുള്ള ക്രിസ്തുവിനെ കാണിച്ചുകൊടുക്കുകയാണ്, പ്രതിഷ്ഠിക്കുകയാണ്.

കാരണം, സ്നാപകന് സംശയം ഉണ്ടായിരുന്നു, അദ്ദേഹം വല്ലാതെ പേടിച്ചിരുന്നു, ഒരുവേള തന്റെ താപസജീവിതംകണ്ട് ജനങ്ങൾ തന്നെ ക്രിസ്തുവായി തെറ്റിദ്ധരിക്കുമോയെന്ന്! ഒരുപക്ഷേ, നീതിക്കുവേണ്ടിയുള്ള തന്റെ ദാഹം കണ്ട് ജനങ്ങൾ തന്നെ ക്രിസ്തുവായി കാണുമോയെന്ന്! ചിലപ്പോൾ, തന്റെ മനോഹരമായ പ്രസംഗം കേട്ട്, തന്നെ ക്രിസ്തുവായി, മിശിഹായായി വാഴ്ത്തിപ്പാടുമോയെന്ന്!

അതുകൊണ്ടു, ഒരുപക്ഷേ ലോകത്തിന്റെ ദൃഷ്ടിയിൽ വളരെ ശക്തമായ തന്റെ വ്യക്തിത്വം മറച്ചുപിടിച്ചുകൊണ്ടു, മാറ്റിവച്ചുകൊണ്ടു, തന്റെ കുറവുകളെ ഏറ്റുപറഞ്ഞുകൊണ്ടു, മണവാളനായ ക്രിസ്തുവിന്റെ അടുത്ത് നിന്ന് അവന്റെ സ്വരം ശ്രവിക്കുന്ന, അതിൽ സന്തോഷിക്കുന്ന സ്നേഹിതൻ മാത്രമാണ് താൻ എന്ന് പറഞ്ഞുകൊണ്ട് സ്നാപകയോഹന്നാൻ ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുകയാണ്:

Image result for witnessing of JOhn the baptist

‘ഞാനല്ല അവനാണ് ക്രിസ്തു’! അവനാണ് ലോകത്തിന്റെ പാപങ്ങൾ നീക്കുന്നവൻ! അവനാണ് ദൈവാരാജ്യത്തിലേക്കുള്ള വാതിൽ! അവനാണ്, അവൻ മാത്രമാണ് ലോകത്തിന്റെ രക്ഷകൻ!

സ്നേഹമുള്ളവരേ, എങ്ങനെയാണ് ലോകത്തിൽ ക്രിസ്തുവിനെ വെളിപ്പെടുത്തേണ്ടതെന്നു സ്നാപകൻ നമ്മെ പഠിപ്പിക്കുകയാണ്. ഈ ഭൂമിയിൽ താൻ ചെയ്തു തീർക്കേണ്ട ദൗത്യമെന്താണെന്നു അറിഞ്ഞ സ്നാപകൻ, തനിക്ക് നേടിയെടുക്കാൻ കഴിയുമായിരുന്ന നേട്ടങ്ങളും, അംഗീകാരങ്ങളും വേണ്ടെന്നു വച്ച്, തന്റെ ദൗത്യത്തോട് 100% ആത്മാർത്ഥത പുലർത്തുകയാണ്. ഓരോ ക്രൈസ്തവനും തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ സ്നാപകന്റെ ജീവിതത്തിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. എന്റെ കുറവിലാണ് ഈ ഭൂമിയിൽ ക്രിസ്തു നിറവായി മാറുന്നതെന്ന് ഓരോ ക്രൈസ്തവനും അറിയണം. ഞാൻ അപ്രത്യക്ഷനാകുമ്പോഴാണ് ക്രിസ്തു ഈ ഭൂമിയിൽ എന്നിലൂടെ പ്രത്യക്ഷനാകുന്നതെന്ന് നാം മനസ്സിലാക്കണം. എന്റെ absence ൽ ആണ് ക്രിസ്തു present ആകുന്നത്. ഇന്നത്തെ സുവിശേഷം നമ്മെ പഠിക്കുന്ന വലിയ പാഠം ഇതാണ്.

ഒന്ന് ചിന്തിച്ചു നോക്കൂ … ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന, വലിയ കോടികൾ മുടക്കി നാം പണിയുന്ന നമ്മുടെ ദേവാലയങ്ങളാണോ, നമ്മുടെ എളിയ സത്പ്രവർത്തികളാണോ ഈ ലോകത്തിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുന്നത്?

Image result for mother teresa

ആധുനിക ലോകം ക്രിസ്തു കരുണയുള്ളവനാണ് എന്ന് കണ്ടത് ആരിലൂടെയാണ്? നമ്മുടെ സ്കൂളുകളിലൂടെയാണോ? ഉയർന്നു നിൽക്കുന്ന കോളേജുകളിലൂടെയാണോ? അതോ, നീ ക്കരയുള്ള വെള്ളസാരിയുടുത്ത ഒരു പാവം കന്യാസ്ത്രീയിലൂടെയോ? വിശുദ്ധ മദർ തെരേസയാകുന്ന പേനകൊണ്ടല്ലേ ലോകമാകുന്ന ചുമരിൽ ക്രിസ്തു കരുണയാകുന്നു എന്ന് വെളിപ്പെട്ടത്? അപ്പോൾ എവിടെയാണ് നാം invest ചെയ്യേണ്ടത്? സ്ഥാപനങ്ങളിലോ, അതോ??

വൈദിക ജീവിത വഴികളിൽ വേദന നിറഞ്ഞ ഒരു അനുഭവത്തിലൂടെ കടന്നുപോയപ്പോൾ അത് ദൈവത്തിന്റെ ഇഷ്ടമാണെന്നു കാണാൻ ഒട്ടേറെ ബുദ്ധിമുട്ടിയ നാളുകളോർക്കുന്നു. സങ്കീർത്തനം 61 ന്റെ ആദ്യപാഠങ്ങൾ ചൊല്ലി പ്രാർത്ഥിച്ചിരുന്ന നാളുകൾ! “ദൈവമേ എന്റെ നിലവിളി കേൾക്കണമേ. എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ. ഹൃദയം തകർന്ന ഞാൻ ഭൂമിയുടെ അതിർത്തിയിൽ നിന്നും അങ്ങയെ വിളിക്കുന്നു. എനിക്ക് അപ്രാപ്യമായ പാറയിൽ എന്നെ കയറ്റി നിർത്തണമേ!” ഒരു ദിവസം ചാപ്പലിൽ പ്രാർത്ഥനയ്ക്കായി ഇരുന്നപ്പോൾ, കഴിഞ്ഞ കുറെ ദിവസങ്ങളായി ഉള്ളിൽ കൊണ്ട് നടന്ന കരച്ചിൽ കുറെ ചോദ്യങ്ങളായി പുറത്തുചാടി. “ദൈവമേ, എന്തുകൊണ്ട് വീണ്ടു വീണ്ടും എന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു? എന്തുകൊണ്ട് നല്ല രീതിയിൽ മുന്നോട്ടു പോകാൻ എനിക്ക് പറ്റുന്നില്ല? കൂടുതൽ ഭാരം കയറ്റിവയ്ക്കുന്നതല്ലാതെ, എന്തുകൊണ്ടാണ് ആരും എന്നെ സഹായിക്കാത്തത്? അസ്വസ്ഥത നിറഞ്ഞ ഈ സാഹചര്യത്തിലൂടെ എത്രനാൾ ഞാൻ മുന്നോട്ട് പോകണം? എനിക്കൊരു വഴി കാണിച്ചു തരില്ലേ?”

അൽപനേരം ഞാൻ കണ്ണടച്ചിരുന്നു. ആ നിശബ്ദതയിൽ ഒരു സ്വരം വളരെ വ്യക്തമായി ഞാൻ കേട്ടു: “മകനേ, നീ തകർക്കപ്പെട്ടവനും ബലഹീനനും ആകുമ്പോൾ എന്റെ പിതാവ് നിനക്ക് കാണിച്ചു തരും അവിടുന്ന് എത്ര ശക്തിമാനാണെന്ന്,”

കണ്ണ് തുറന്നപ്പോൾ എനിക്കല്പം ആശ്വാസം തോന്നി. ദുരന്തങ്ങൾ ഉണ്ടാകട്ടെ, ഞാൻ ബലഹീനനാകട്ടെ. അപ്പോൾ എന്റെ ദൈവത്തിന്റെ ശക്തി എനിക്കും ഈ ലോകത്തിനും വെളിപ്പെടും. എന്റെ അറിവിന്റെ ഉയരങ്ങളിലല്ല, എന്റെ കഴിവിന്റെ ഉന്നതിയിലുമല്ല, എന്റെ ബലഹീനതയിലാണ്, ഞാൻ കുറയുമ്പോഴാണ് ക്രിസ്തു എന്നിലൂടെ ലോകത്തിനു വെളിവാകുന്നത്. തിരമാലകൾ പോലെ ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ വരുമ്പോഴെല്ലാം ഈയൊരനുഭവം ഇന്നും എന്നെ തളരാതെ കാത്തുസൂക്ഷിക്കുന്നു.

വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസ്കാർക്കെഴുതിയ ലേഖനം നാലാം അദ്ധ്യായം 7 മുതൽ 10 വരെയുള്ള വാക്യങ്ങൾ ഓർക്കുക. ” എന്നാൽ, പരമമായ ഈ ശക്തി ദൈവത്തിന്റേതാണ് ഞങ്ങളുടേതല്ല എന്ന് വെളിപ്പെടുത്തുന്നതിന് ഈ നിധി മൺപാത്രങ്ങളിലാണ് ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. ഞങ്ങൾ എല്ലാ വിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകർക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചു വീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങൾ എല്ലായ്പ്പോഴും ശരീരത്തിൽ സംവഹിക്കുന്നു.”

Image result for Ricardo kaka I belong to Jesus

2007 ൽ ലോകത്തിലെ ഏറ്റവും നല്ല footballer ആയ തിരഞ്ഞെടുക്കപ്പെട്ട ബ്രസീലിയൻ കളിക്കാരൻ കാക്കയെ (Ricardo Kaka) ഓർക്കുന്നില്ലേ? Midfielder ആയ കളിച്ചിരുന്ന കാക്ക ജേഴ്‌സിയിൽ I belong to Jesus എന്നെഴുതുക മാത്രമല്ല, ഓരോ വിജയത്തിനും ശേഷം പറഞ്ഞിരുന്നത് ഈ വിജയം നൽകിയത് Jesus ആണെന്നാണ്. നേട്ടത്തിന്റെ നെറുകയിലും ക്രിസ്തുവിനെ വെളിപ്പെടുത്തുകയായിരുന്നു Ricardo Kaka. ഫിലിപ്പി 4, 13 എന്ന് കണ്ണുകൾക്കിടയിൽ ആലേഖനം ചെയ്തുകൊണ്ട് മുൻ അമേരിക്കൻ football താരവും professional baseball താരവുമായ ടിം റ്റിബോ (Tim Tebow) കളിക്കളത്തിലിറങ്ങിയപ്പോൾ 9 കോടിയോളം പേരാണ് ഈ ദൈവ വചനം ഗൂഗിളിൽ search ചെയ്തത്. എന്താണ് ആ വചനം? “എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും.”

Image result for tim tebow phil 4 13

താനെന്ന കളിക്കാരനെക്കാൾ ടിം റ്റിബോക്ക് പ്രധാനപ്പെട്ടത് ക്രിസ്തു തന്നിലൂടെ പ്രസംഗിക്കപെടുക എന്നതായിരുന്നു.

നാം ഈ ഭൂമിയിൽ, പ്രിയപ്പെട്ടവരേ, വെളിപ്പെടുത്തേണ്ടത് നമ്മുടെ വ്യക്തി പ്രഭാവമല്ല, നമ്മുടെ ലോകപ്രഭുത്വങ്ങളെയുമല്ല. ഈശോ നസ്രായനായ വെറും മനുഷ്യനായ ആളാണെന്നോ, ഒരു പ്രവാചകനാണെന്നോ, വിപ്ലവകാരിയാണെന്നോ ഒന്നുമല്ല നാം വെളിപ്പെടുത്തേണ്ടത്. ഈശോ ദൈവമാണെന്ന്, ക്രിസ്തുവാണെന്നു, ലോകരക്ഷകനാണെന്ന് വെളിപ്പെടുത്തുന്ന സ്നാപകന്മാരായി മാറുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുക്കുവാൻ തയ്യാറുണ്ടോ എന്നതാണ് ഇന്നത്തെ ചോദ്യം. ഈ ചോദ്യത്തിന്റെ ഉത്തരം എഴുതേണ്ടത് online ആയിട്ടല്ല പച്ചയായ നമ്മുടെ ജീവിതംകൊണ്ടാണ്.

സമാപനം

സ്നേഹമുള്ളവരേ, ചിലപ്പോൾ നമ്മുടെ കഴിവുകൾ നമ്മിലെ ക്രിസ്തുവിനെ മറച്ചുകളയും. നമ്മുടെ പ്രശസ്തി നമ്മിലെ ക്രിസ്തുവിനെ മറച്ചുകളയും. നമ്മുടെ സമ്പത്തു, നമ്മുടെ സൗന്ദര്യം, നാം വലുതെന്നു കരുതുന്ന പലതും നമ്മിലെ ക്രിസ്തുവിനെ മറ്റുള്ളവർ കാണാതിരിക്കാനുള്ള വിലങ്ങുതടികളാകും. കാരണം, നാം ബുദ്ധിയുള്ളവരാണെങ്കിൽ, സമ്പന്നരാണെങ്കിൽ ആളുകൾ നമ്മുടെസാമർത്യമായിരിക്കും കാണുക. നമ്മുടെ സമ്പത്തായിരിക്കും കാണുക.

എന്നാൽ, നമ്മൾ   എളിയവരാകുമ്പോൾ, സ്നേഹവും നന്മയും ഉള്ളവരാകുമ്പോൾ, ക്രിസ്തു, അവിടുത്തെ ശക്തി നമ്മിലൂടെ പ്രകാശിതമാകും. വിശുദ്ധ സ്നാപകയോഹന്നാനെപ്പോലെ ഈ ഭൂമിയിലെ നമ്മുടെ ദൗത്യം നമുക്ക് തിരിച്ചറിയാം.

Image result for My responsibity to preach Jesus images

ക്രിസ്തുവിനെ നമ്മിലൂടെ ഈ ലോകത്തിനു വെളിപ്പെടുത്തുക എന്ന ദൗത്യം ഏറ്റവും ഭംഗിയായി നിർവഹിക്കുവാൻ നമ്മുടെ ജീവിതങ്ങളെ നമുക്ക് ഒരുക്കാം. സ്നാപകനെപ്പോലെ നമ്മുടെ ദൗത്യം നമുക്കും ധീരതയോടെ നിറവേറ്റാം. ആമേൻ!