sunday sermon lk 12, 57-13, 5

ശ്ളീഹാക്കാലം ആറാം ഞായർ

ലൂക്ക 12, 57 – 13, 17

സന്ദേശം

Unless You Repent You will Perish | NeverThirsty

നമ്മുടെ ആരാധനാക്രമത്തിലെ ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ചയാണിന്ന്. മെല്ലെ ഭയപ്പെടുത്തുന്ന സ്വരത്തിലാണെങ്കിലും അന്ന് ഈശോയെ ശ്രവിച്ചുകൊണ്ടിരുന്ന ഇസ്രായേൽ ജനത്തിനെന്നപോലെ, ഇന്ന് നമുക്കും പശ്ചാത്താപം ആവശ്യമുണ്ടെന്നും, പശ്ചാത്തപിച്ചില്ലെങ്കിൽ നാമും നശിക്കുമെന്നും ദൈവ വചനത്തിലൂടെ ഈശോ നമ്മെ ഓർമപ്പെടുത്തുകയാണ്. കാലിക പ്രസക്തിയുണ്ടായിരുന്ന രണ്ട് സംഭവങ്ങളെ മുൻനിർത്തിയാണ് ഈശോ അന്നത്തെ ഇസ്രായേൽ ജനത്തിനും ഇന്ന് നമുക്കും warning തരുന്നത്. “പശ്ചാത്തപിച്ചില്ലെങ്കിൽ നിങ്ങളും മരിക്കും.”

ഇന്ന് വിസ്മയ തുടങ്ങിയവരുടെ മരണങ്ങൾ ജനങ്ങൾക്കിടയിൽ സംസാരവിഷയമായിരിക്കുന്നതുപോലെ, ഗലീലിക്കാരുടെ ബലിയിൽ പീലാത്തോസ് രക്തം കലർത്തിയ സംഭവവും ജനങ്ങൾക്കിടയിൽ ഒരു talk ആയിരുന്നു. ഇതിങ്ങനെ സംസാരവിഷയമാകാൻ കാരണം ഈ കൃത്യം റോമൻ പോലീസിന്റെ, പടയാളികളുടെ ഒരു ക്രൂരവിനോദമായിരുന്നതിനാലാണ്. ജറുസലേമിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട റോമൻ പടയാളികൾ ഗലീലിയിൽ നിന്ന് വന്ന കുറച്ചുപേരെ സംശയാസ്പദമായി കാണുകയും കൊന്നുകളയുകയും ചെയ്തു. മാത്രമല്ലാ, ഹെബ്രായ മതങ്ങളിലുണ്ടായിരുന്ന പോലെ, ഈ ഗലീലിയക്കാരെവച്ചു രക്തബലി നടത്തുകയും ചെയ്തു. ഹെബ്രായ മതങ്ങളിൽ രക്തബലിക്കുള്ള ഇര (Victim) കൊല്ലപ്പെടേണ്ടതുണ്ട്. ഈ മതങ്ങളിൽ രക്തബലി യഹോവയോടുള്ള സമ്പൂർണ സമർപ്പണത്തിന്റെ പ്രതീകമാണ്, ദൈവത്തോടുള്ള അടിയറവു പറയലിന്റെ പ്രതീകമാണ്. ഇവിടെ പടയാളികളുടെ ലക്‌ഷ്യം മറ്റൊന്നായിരുന്നു. പടയാളികൾ തങ്ങൾ കൊന്ന ഗലീലിക്കാരോടൊപ്പം അവരുടെ രക്തവും കൂടി കലർത്തി ഒരു ബലി നടത്തിയതുവഴി യഹൂദരെ കളിയാക്കുകയായിരുന്നു. ഒപ്പം, സീസറിന്റെ അധികാരം ഉറപ്പിക്കുകയും ചെയ്തു.

രണ്ടാമത്തെ സംഭവം ഒരു ദുരന്തമായിരുന്നു. മനുഷ്യനിർമിതമല്ലാത്ത ഒരു ദുരന്തം. പതിനെട്ടുപേർ മരണപ്പെട്ട ആ ദുരന്തവും അന്ന് ജനങ്ങളുടെ സംസാരവിഷയമായിരുന്നു. നമ്മിൽ ഏറെപ്പേർ ഇന്നും കരുതുന്നതുപോലെ, അന്നത്തെ സാധാരണ മനുഷ്യരും, ആ പതിനെട്ടു പേരുടെ പാപത്തിന്റെ ഫലമായിരിക്കാം അവർക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് ചിന്തിച്ചവരായിരുന്നു.

റോമൻ പടയാളികളാൽ കൊല്ലപ്പെട്ട ഗലീലിക്കാരും, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണ പതിനെട്ടുപേരും ഇസ്രായേൽ ജനത്തിന്റെ ദൃഷ്ടിയിൽ പാപികളും, പാപത്തിന്റെ ഫലമനുഭവിച്ചവരുമായിരുന്നു. എന്നാൽ, യഹൂദകാഴ്ചപ്പാടുകളിലെ കുറവുകളെ നിരീക്ഷിച്ചും അവ ചൂണ്ടിക്കാട്ടിയും പുതിയൊരു ആത്മീയ വിപ്ലവത്തിന് തുടക്കം കുറിച്ച ക്രിസ്തു ഈ രണ്ടു സംഭവങ്ങളെയും കാണുന്നത് വളരെ വ്യത്യസ്തമായാണ്. റോമൻ പടയാളികളാൽ കൊല്ലപ്പെട്ട ഗലീലിക്കാരും, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണ പതിനെട്ടുപേരും മാത്രമല്ല, അതിന് കാരണക്കാരായവരും, അതിന്റെ സാഹചര്യങ്ങളും എല്ലാം ഈശോയ്ക്ക് പ്രധാനപ്പെട്ടതാണ്.  ഗലീലിയക്കാരെ കൊന്ന റോമാക്കാരും അതിനു എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്ന പീലാത്തോസും, ഗോപുരങ്ങളുടെ ഉറപ്പു പരിശോധിക്കേണ്ട ഉദ്യോഗസ്ഥരും, അതിനെ നവീകരിക്കേണ്ടവരും എല്ലാം ക്രിസ്തുവിന്റെ പഠനത്തിന് വിഷയമാകുകയാണ്. ഈ രണ്ടു സംഭവങ്ങളെയും ഈശോ ജനത്തിന്റെ ആത്മീയ വളർച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റുകയാണ്. ഈശോ പറയുന്നത് ശ്രദ്ധിക്കുക, ‘പശ്ചാത്തപിക്കുന്നില്ലെങ്കിൽ, നിങ്ങളും നശിക്കും, പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും വീഴും. ഗോപുരം വീണതിനെക്കാൾ ഭയാനകമായിരിക്കും ആ വീഴ്ച്ച!’ പശ്ചാത്താപത്തിന്റെ മേഖലകൾ വളരെ വിശാലമാണ്. പശ്ചാത്താപം എന്നുപറയുന്നത് വ്യക്തിയുടെ, സമൂഹത്തിന്റെ സമഗ്രമായ മാറ്റമാണ്; നന്മയിലേക്കുള്ള, രക്ഷയിലേക്കുള്ള രൂപാന്തരമാണ്.

നമ്മുടെ വീഴ്ചയിൽ, തകർച്ചയിൽ നാം മാത്രമായിരിക്കില്ല നമ്മോടൊപ്പം അനേകർ, അനേകം നിഷ്കളങ്കരും തകർക്കപ്പെട്ടേക്കാം. നമ്മുടെ ക്രൂരവിനോദങ്ങളിൽ നാം മാത്രമല്ല മറ്റനേകരും കൊല്ലപ്പെട്ടേക്കാം.

ഈസോപ്പുകഥകളിലെ കുട്ടികളെപ്പോലെയാണ് ചിലപ്പോൾ നാം മനുഷ്യർ. ഒരു കുളത്തിന്റെ കരയിൽ കുറച്ചു കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. കളിച്ചു മടുത്തപ്പോൾ കുട്ടികളിലൊരാൾ പറഞ്ഞു: ” നമുക്കിനി കുളത്തിലേക്ക് കല്ലെറിഞ്ഞു കളിക്കാം.” കുട്ടികൾ കല്ലെറിഞ്ഞു കളിക്കാൻ തുടങ്ങി. കുളത്തിലേക്ക് കല്ലുകൾ വീഴുമ്പോഴുള്ള ബ്ലും ബ്ലും ശബ്ദം അവർക്ക് ഒത്തിരി ആനന്ദം നൽകി. എന്നാൽ ആ കുളത്തിലുണ്ടായിരുന്ന കുറച്ചു തവളകൾ വെള്ളത്തിനടിയിൽ ഭയന്ന് വിറച്ചിരിക്കുകയായിരുന്നു. കുറെ കഴിഞ്ഞപ്പോൾ ഒരു തവള ധൈര്യം സംഭരിച്ചു തല വെള്ളത്തിന് മീതെ ഉയർത്തി കുട്ടികളോട് പറഞ്ഞു: “കുട്ടികളെ, നിങ്ങളുടെ ഈ ക്രൂരവിനോദം ഒരുപക്ഷെ, നിങ്ങൾക്ക് വിനോദമായിരിക്കാം. എന്നാൽ ഞങ്ങൾക്കത് മരണമാണ്.” എന്റെ ജീവിതം, പ്രവർത്തികൾ, സംസാരങ്ങൾ ഒന്നും മറ്റുള്ളവർക്ക് മരണമാകരുതെന്ന് ഈശോ നമ്മോട് പറയുന്നുണ്ട്. ഇന്ന് നാം പത്രങ്ങളിലും, ടിവിയിലും കാണുന്ന ദാരുണ മരണ കഥകൾ ക്രിസ്തുവിന്റെ വചനങ്ങൾ നമ്മെ ഓർമ പെടുത്തണം: “പശ്ചാത്തപിക്കുന്നില്ലെങ്കിൽ നീയും നശിക്കും.”

The Rise and Fall of the Great Powers in the 21st Century | History News  Network

സ്നേഹമുള്ളവരേ, സ്വഭാവ രീതികളെ നാം മനസ്സിലാക്കിയില്ലെങ്കിൽ, നാം മാറ്റുന്നില്ലെങ്കിൽ അത് നമുക്ക് നാശമായിരിക്കും. മാത്രമല്ല, മറ്റുള്ളവർക്കും അത് മരണമായിരിക്കും. നാമാകുന്ന ഗോപുരത്തെ സമയാ സമയങ്ങളിൽ നവീകരിച്ചില്ലെങ്കിൽ, അനുതാപത്തിലൂടെ നമ്മെത്തന്നെ നിർമലമാക്കിയില്ലെങ്കിൽ നാമും വീഴും. ഓരോ വീഴ്ചയ്ക്കും ഒരു കാരണമുണ്ട്. അത് എപ്പോഴും ക്രിസ്തു നിന്നിലില്ലാത്ത അവസ്ഥയായിരിക്കും. ക്രിസ്തുവിൽ, അവിടുത്തെ വചനത്തിൽ, അവിടുത്തെ ബലിയിൽ പദമൂന്നിയല്ലാ നീ നടക്കുന്നതെങ്കിൽ മകളേ, മകനേ നീ വീഴും. ഇത് ഭീഷണിപ്പെടുത്തുന്ന ക്രിസ്തു വചനമല്ല. നിന്റെ ജീവിതമറിയുന്ന, നിന്നെ അറിയുന്ന, നിന്നെ സ്നേഹിക്കുന്ന ദൈവത്തിന്റെ സ്നേഹോപദേശമാണ്.

പഴയനിയമത്തിലെ സാവൂൾ രാജാവ് – ഇസ്രായേൽ രാജ്യത്തിന്റെ ആദ്യരാജാവിന്റെ പതനം എത്ര വലുതായിരുന്നു! (1 സാമുവൽ 15, 26) ദാവീദ് രാജാവിന്റെ കഥ അറിയില്ലേ? വീഴ്ച്ച എത്ര ഭയാനകമായിരുന്നു! (2 സാമുവേൽ 7, 13-17) ബൈബിളിലെ, ചരിത്രത്തിലെ  ഓരോ വീഴ്ചയ്ക്കും കാരണമുണ്ട്, കാരണങ്ങളുണ്ട്. പ്രധാനമായത്, തിന്മയുടെ വഴിയിൽ നിന്ന് മാറാൻ, മനുഷ്യൻ തയ്യാറാകുന്നില്ല എന്നത് തന്നെയാണ്.  പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും നശിക്കും!”

മഹാഭാരതത്തിലെ ധർമപുത്രരുടെയും, ഭീമൻ, അർജുനൻ, നകുലൻ, സഹദേവൻ, ദ്രൗപദി എന്നിവരുടെ അവസാന യാത്ര വളരെ ഹൃദയ സ്പർശിയാണ്. എന്തിനുവേണ്ടിയാണോ തങ്ങൾ യുദ്ധം ചെയ്തത് ആ രാജ്യം കിട്ടിയപ്പോൾ അവർ ദുഃഖിതരായി. രാജ്യം പരീക്ഷത്തിനെ ഏൽപ്പിച്ചിട്ടു അവർ മഹാപ്രസ്ഥാനം തുടങ്ങി. അഞ്ച് സഹോദരരും, ദ്രൗപദിയും കൊട്ടാരംവിട്ട് യാത്രയാരംഭിച്ചു. അവരുടേത് ഭൂപ്രദക്ഷിണമായിരുന്നു; ഭൂമിയെ വെടിഞ്ഞവരായി നടത്തുന്ന പ്രദക്ഷിണം. വടക്കോട്ട് നടന്നു ദൂരെ ഹിമാലയം ദൃഷ്ടിയിൽപ്പെട്ടു. അപ്പോൾ ആദ്യം ദ്രൗപദി വീണു. ഭീമൻ ധർമപുത്രരോട് ചോദിച്ചു: “ഒരധർമവും ചെയ്യാത്ത ഇവൾ എന്താണ് വീണത്? യുധിഷ്ഠരൻ പറഞ്ഞു: ” ഇവൾ പക്ഷപാതം കാണിച്ചു,” കൃഷ്ണയെ ഉപേക്ഷിച്ചു നീങ്ങിയ സംഘത്തിലെ സഹദേവൻ വീണു.

Death of Pandavas in the Mahabharat – How Pandavas Died? | Hindu Blog

ഭീമന്റെ ചോദ്യത്തിന് ഉത്തരം വന്നു: ” തന്നെപ്പോലെ അറിവുള്ളവരാരും ഇല്ലെന്ന് കരുതിയവനാണിവൻ. അഹങ്കാരമാണ് ഇവനെ വീഴ്ത്തിയത്.” കുറെ മുന്നോട്ട് പോയപ്പോൾ നകുലൻ വീണു. “ഇവനെന്താണ് പറ്റിയത്? ഭീമൻ ചോദിച്ചു. ” സൗന്ദര്യത്തിൽ തനിക്ക് തുല്യനായി ആരുമില്ലെന്ന് കരുതിയാവാനാണിവൻ.” പിന്നെ വില്ലാളിവീരൻ അർജുനൻ വീണു. ” വാക്ക് പാലിക്കാത്തവനാണിവൻ. അതാണ് ഇവന്റെ വീഴ്ചയുടെ കാരണം.” അവസാനം ഭീമൻ വീണു. ഭീമൻ ചോദിച്ചു: “നിനക്കേറ്റവും ഇഷ്ടപെട്ട ഞാൻ വീണുപോയി. എന്തുകൊണ്ട്? യുധിഷ്ഠിരൻ പറഞ്ഞു: “നീ മറ്റുള്ളവരേക്കാളധികം ഭക്ഷിച്ചു. സ്വന്തം മെയ്യൂക്കിനെ കുറിച്ച് മേനി പറഞ്ഞു. അതുകൊണ്ടാണ് നീ വീണത്.” ധർമ്മപുത്രർ മുന്നോട്ട് നടന്നു, കൂടെ നായയും.

വീഴ്ചകൾ ധാരാളമുണ്ട്. നമ്മുടെ വീഴ്ചകൾ മറ്റുള്ളവർക്ക് ദുരന്തമാകുമ്പോൾ നമ്മുടെ ജീവിതം എത്ര ഭയാനകമാണ്! “പശ്ചാത്തപിക്കുന്നില്ലെങ്കിൽ നിങ്ങളും നശിക്കും!”

ചരിത്രത്തിലെ വലിയ വലിയ വീഴ്ചകൾ നല്ല ധ്യാനവിഷയമാണ്. ലോകം മുഴുവൻ വെട്ടിപ്പിടിക്കുവാൻ നടന്ന അലക്‌സാണ്ടർ ചക്രവർത്തി മുതൽ ഇങ്ങോട്ട് ഇന്നലെയും ഇന്നുമൊക്കെ വീഴുന്നവരും, ആ വീഴ്ച്ചകൾക്കു കാരണമാകുന്നവരും, പശ്ചാത്താപത്തിന്റെ വഴിതേടുകയാണെങ്കിൽ വലിയ വലിയ ദുരന്തങ്ങൾ വഴിമാറിപ്പോകും.

അപ്പോൾ പശ്ചാത്താപം ആവശ്യമാണ്. എന്നിലെ ദൈവികതയിലേക്കു ഉണരുന്നതാണ് പശ്ചാത്താപം. ‘എനിക്ക് തെറ്റിപ്പോയി‘ എന്നും പറഞ്ഞു കരയുന്നതിനപ്പുറം “എന്നിലെ ദൈവത്തെ പറ്റി ബോധവാനാകാതെ ഞാൻ ജീവിച്ചുപോയി” എന്ന് പറയുവാൻ നമുക്കാകണം. അതാണ് യഥാർത്ഥ പശ്ചാത്താപം. വിശുദ്ധ അഗസ്റ്റിൻ പറഞ്ഞത് അതല്ലേ? ‘നിത്യ നൂതന സൗന്ദര്യമേ, നിന്നെ കണ്ടെത്താൻ ഞാനെന്തേ ഇത്ര വൈകിപ്പോയി?’ അദ്ദേഹം എന്നിട്ട് ചങ്കു പൊട്ടി കരഞ്ഞു. വിശുദ്ധ തോമാശ്ലീഹായുടെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന എന്ന വിളി ദൈവത്തിന്റെപോലും കണ്ണുകളെ നനയിക്കുന്ന പശ്ചാത്താപത്തിന്റെ സ്വരമാണ്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ “എന്റെ ദൈവമേ, എന്റെ സർവസ്വവുമേ” എന്ന ഏറ്റുപറച്ചിൽ പശ്ചാത്താപത്തിന്റെതല്ലാതെ മറ്റെന്താണ്? “പശ്ചാത്തപിക്കുന്നില്ലെങ്കിൽ …” എന്ന് ഈശോ പറയുന്നതിന്റെ റേഞ്ച് നാം വിചാരിക്കുന്നതിലും അപ്പുറമാണ്.

സ്വാഭാവിക പ്രവണതകൾക്കനുസരിച്ചു ജീവിക്കാതെ, നമ്മിലെ ദൈവികത വിടർന്നു വിലസുന്ന പൂന്തോട്ടങ്ങളായി നാം മാറണം. ഒരു ചെടിയിലെ ദൈവികതയുടെ പ്രകാശനമാണ് അതിലെ പൂവും, ഫലങ്ങളുമെല്ലാം. പശ്ചാത്തപിക്കുക എന്നാൽ എന്നിലെ ദൈവികതയിൽ കുളിച്ചുകയറുക എന്നാണെന്നു അറിയുവാൻ ഈ ഞായറാഴ്ച്ച നമുക്കാകട്ടെ. അപ്പോൾ നാം മറ്റുള്ളവർക്ക് രക്ഷയാകും, ദുരന്തമാകില്ല.

സ്നേഹമുള്ളവരേ, ഈശോയുടെ സ്നേഹം നിറഞ്ഞ Warning നമുക്ക് സ്വീകരിക്കാം. നന്മ നിറഞ്ഞ ജീവിതത്തിലേക്ക് കടന്നു വരാം.

Sylvia turned away from the Lord. | Repentance, True repentance, Names of  jesus

നമ്മുടെ വിശുദ്ധ കുർബാന, വചന വായന, പ്രാർത്ഥനകൾ ചാരം മൂടിക്കിടക്കുന്ന, പൊടിപിടിച്ചു മറഞ്ഞു കിടക്കുന്ന ആത്മാവിനെ കണ്ടെത്തുവാൻ നമ്മെ സഹായിക്കണം. ഒപ്പം, മറ്റുള്ളവരിലെ കുറ്റങ്ങളും കുറവുകളും തിരയാതെ, അവരിലെ ആത്മാവിനെ, ക്രിസ്തുവിനെ തിരയാൻ അവരെ നാം സഹായിക്കണം. ഇതാണ് നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ ഉള്ളും ഉൾക്കാമ്പും. ആമേൻ!

vishudhkurbaanayude upasakar/വിശുദ്ധ കുർബാനയുടെ ഉപാസകർ

രണ്ട്

വിശുദ്ധ തോമസ് മൂർ

ജൂൺ 22

ആധുനിക മനുഷ്യൻ ഒരു സ്വപ്നത്തിലെന്നപോലെ ലോകത്തിന്റെ, ശാസ്ത്രത്തിന്റെ രത്നങ്ങൾ വാരിക്കൂട്ടുന്ന തിരക്കിലാണ്. കോവിഡ് 19 മഹാമാരി അവളുടെ/അവന്റെ സ്വപ്നങ്ങളെയെല്ലാം തകിടം മറിച്ചെങ്കിലും, ഇപ്പോഴും ജീവിതവഴികളിൽ നിഴലുകൾ കോറിയിട്ട് അവൾ/അവൻ അവയെ ഉമ്മവച്ച് കളിക്കുകയാണ്!   “ആഹാരത്തിനുവേണ്ടിയല്ലാതെ എന്തിന് പണം മുടക്കുന്നു? സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിന് അദ്ധ്വാനിക്കുന്നു?” (ഏശയ്യാ 55, 2) തുടങ്ങിയ ദൈവിക ശബ്ദങ്ങൾക്കൊന്നും ചെവികൊടുക്കുവാൻ മനുഷ്യൻ തയ്യാറാകുന്നില്ല. നാം നിഴലുകൾക്ക് പിന്നാലെയാണ്. വെറും വ്യർത്ഥമായ ഓട്ടം! ഭക്ഷണവും ജലവും തേടി വഴിതെറ്റി അലയുന്ന മനുഷ്യർ …  കുടുംബങ്ങൾ … സമൂഹങ്ങൾ…! തെളിനീരുറവയെ അവഗണിച്ച് കലക്കവെള്ളം കുടിക്കുന്ന ജന്മങ്ങൾ!

പ്രപഞ്ചത്തെയും മനുഷ്യനെയും സുന്ദരമാക്കുന്ന, സ്‌നേഹംകൊണ്ടും, വാത്സല്യംകൊണ്ടും പൂമ്പാറ്റയാക്കുന്ന ദൈവത്തിന്റെ കരകൗശലമാണ് ജീവന്റെ ഉറവയായ വിശുദ്ധ കുർബാന. ജീവൻ നൽകുന്ന, ജീവനുള്ള അപ്പമാണ് വിശുദ്ധ കുർബാന. (യോഹ 6, 50) എല്ലാം നൽകുന്ന, സമൃദ്ധിയായി നൽകുന്ന വിശുദ്ധ കുർബാനയെന്ന മാമരം ഉണ്ടായിട്ടും അതിന്റെ തണലിൽ വിശ്രമിക്കാതെ, അതിന്റെ ചില്ലകളിൽ ചേക്കേറാതെ, അതിൽ നിന്നും ഭക്ഷിക്കാതെ അകാലത്തിൽ മരണമടയുവാൻ വിധിക്കപ്പെട്ടവരായി നാം മാറിയിരിക്കുകയാണ്! 

നമുക്കെല്ലാവർക്കും അറിയാവുന്ന സത്യമാണിത്: ‘വിശുദ്ധ കുർബാന ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാണ്. നമ്മുടെ ജീവിതാന്തസ്സുകളുടെ വഴികളിൽ ദൈവം കാത്തുവച്ചിരിക്കുന്ന പാഥേയമാണത്.’ നമുക്കിത് അറിയാഞ്ഞിട്ടല്ല. നാമിത് സൗകര്യപൂർവം മറക്കുകയാണ്. ഉറവ വറ്റാത്ത വിശുദ്ധ കുർബാനയുടെ വിശാലമാനങ്ങളായി വിടരുന്ന ക്രൈസ്തവ ജീവിതാന്തസ്സുകളെ ഊർജ്വസ്വലതയോടെ നിലനിർത്തുന്നതും, ദൈവകൃപയിൽ വളർത്തുന്നതും വിശുദ്ധകുർബാന തന്നെയാണെന്ന തിരിച്ചറിവിലേക്ക് ക്രൈസ്തവർ മടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കുടുംബ, സന്യാസ, പൗരോഹിത്യ ജീവിതാന്തസ്സുകളിലേക്കുള്ള പ്രവേശം വളരെ ആർഭാടത്തോടെതന്നെ നാം നടത്തുമ്പോൾ, വിശുദ്ധ കുർബാനയാണ് ഈ ജീവിതാന്തസ്സുകൾക്ക് വിളക്കുകാണിച്ചുകൊണ്ട് മുൻപിൽ നടക്കുന്നതെന്ന കാര്യം നാം മറക്കരുത്. ജീവിതസാഹചര്യങ്ങളിൽ സമർപ്പണത്തിന്റെ, സ്നേഹത്തിന്റെ, ത്യാഗത്തിന്റെ വഴികളിലൂടെ മുന്നേറുവാൻ ക്രൈസ്തവരെ ശക്തിപ്പെടുത്തുന്നത് വിശുദ്ധ കുർബാനയാണ്. വെല്ലുവിളി നിറഞ്ഞ അവസരങ്ങളിലും, ആപത്ഘട്ടങ്ങളിലും, പ്രതീക്ഷയറ്റ സന്ദർഭങ്ങളിലും, ഹൃദയം ജ്വലിപ്പിക്കുന്നതും, കണ്ണുകൾക്ക് കാഴ്ച്ച നല്കുന്നതും, ദിശാസൂചികയായും, പ്രേരകശക്തിയായും വർത്തിക്കുന്നതും വിശുദ്ധ കുർബാനയാണ്.

ക്രൈസ്തവജീവിതാന്തസ്സുകളെ പരിപാലിക്കുന്നതും, പരിപുഷ്ടമാക്കുന്നതും വിശുദ്ധ കുർബാനയാണ് എന്ന വിശ്വാസം ജീവിത മൂല്യമായി സ്വീകരിച്ച വിശുദ്ധനാണ് വിശുദ്ധ തോമസ് മൂർ (1477-1535) ലണ്ടനിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച്, നിയമോപദേഷ്ടാവായി ജോലിചെയ്ത്, കുടുംബജീവിതത്തിലൂടെ ക്രിസ്തുവിനു സാക്ഷ്യം നൽകിയ തോമസ് മൂറിന് നിത്യവുള്ള വിശുദ്ധ കുർബാനയായിരുന്നു ശക്തി.  ഹെൻട്രി എട്ടാമൻ ചാൻസലർ സ്ഥാനം നൽകി രാജ്യസേവനത്തിന് നിയോഗിച്ചപ്പോഴും വിശുദ്ധ കുർബാനയോടുള്ള സ്നേഹം അദ്ദേഹം മുറുകെപ്പിടിച്ചു. അൾത്താര ശുശ്രൂഷിയായി, അനു ദിനം ദിവ്യകാരുണ്യം സ്വീകരിച്ച് ജീവിച്ച അദ്ദേഹത്തോട് ഒരു രാജ്യതന്ത്രഞ്ജന് യോജിക്കാത്ത കാര്യമാണ് താങ്കൾ ചെയ്യുന്നത് എന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ   ക്രൈസ്തവജീവിതത്തിൽ വിശുദ്ധ കുർബാനയ്ക്കുള്ള സ്ഥാനത്തെക്കുറിച്ചായിരുന്നു അദ്ദേഹം വിവരിച്ചത്. നല്ലൊരു ക്രൈസ്തവനായി, കുടുംബനാഥനായി, നിയമോപദേഷ്ടാവായി, രാജ്യ തന്ത്രജ്ഞനായി ജീവിക്കുവാൻ തനിക്കു ശക്തിയും പ്രചോദനവും ലഭിക്കുന്നത് വിശുദ്ധ കുർബാനയിൽ നിന്നാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ശരിയല്ലേ? കുടുംബത്തിൽ രോഗിയായ ഒരാൾക്കുവേണ്ടി ഉറക്കമിളച്ചിരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നത് വിശുദ്ധ കുർബാനയിലെ സ്നേഹമല്ലേ? അമ്മയുടെ പ്രസവവേദന വിശുദ്ധ കുർബാനയിലെ ത്യാഗമല്ലേ? സന്യാസ-പൗരോഹിത്യജീവിതത്തിലെ വെല്ലുവിളികൾക്കുള്ളിലെ സഹനം വിശുദ്ധ കുർബാനയിലെ കാരുണ്യമല്ലേ? നമ്മുടെ പ്രതീക്ഷയാണ്, സമൃദ്ധിയാണ്, സമാധാനമാണ് വിശുദ്ധ കുർബാന.

തന്റെ കർത്തവ്യ നിർവഹണത്തിനായി പ്രകാശവും വിവേകവും ലഭിക്കുന്നത് വിശുദ്ധ കുർബാനയിൽ നിന്നാണെന്ന് തോമസ് മൂർ ഉറച്ച് വിശ്വസിച്ചിരുന്നു. വിശ്വാസത്തിനുവേണ്ടി മരണം വരിക്കാൻ തയ്യാറായ അദ്ദേഹം ജീവിതത്തെ വിശുദ്ധ കുർബാനയുടെ ആഘോഷമാക്കുകയായിരുന്നു.

ക്രൈസ്തവ ജീവിതാന്തസ്സുകൾ നമ്മുടെ ജീവിതങ്ങളെ വിശുദ്ധ കുർബാനയുടെ ജീവിതമാക്കി മാറ്റുവാനുള്ള വിളിയാണ്. വിശുദ്ധ കുർബാനയെ ജീവിതത്തിന്റെ കേന്ദ്രമാക്കുമ്പോൾ നമ്മുടെ ജീവിതാന്തസ്സുകളുടെ അർത്ഥമെന്താണെന്ന് നമുക്ക് സംശയം ഉണ്ടാകുകയില്ല. വിശുദ്ധ കുർബാന നമ്മുടെ ജീവിതാന്തസ്സുകൾക്ക്, ജീവിത സാഹചര്യങ്ങൾക്ക് ദർശനമായും ആദർശമായും നിലനിൽക്കുന്നു.

sunday sermon lk 12, 16-34

ശ്ളീഹാക്കാലം അഞ്ചാം  ഞായർ

ലൂക്ക 12, 16 – 34

സന്ദേശം

God's Providence - Jesus Reigns Ministries Los Angeles

ഒരായിരം ആകുലതകളുടെ നടുവിലാണ് ഇന്ന് മനുഷ്യർ! മഹാമാരിയായ കോവിഡ് തന്നെയാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആകുലത. അതോടൊപ്പം തന്നെയുള്ള ആകുലതയാണ് ജീവിതത്തെക്കുറിച്ചുള്ളത്. സർക്കാരുകൾ ലോക്ക് ഡൗൺ പ്രാഖ്യാപിച്ചും, നിർബന്ധങ്ങളും, ഇളവുകളും, കിറ്റുകളും നൽകുന്നുണ്ടെങ്കിലും വരുമാനമില്ലാത്ത സാഹചര്യത്തിൽ എന്തുചെയ്യും എന്നുള്ളത് ഉള്ളു പൊള്ളുന്ന ആകുലതയാണ്. അപ്പോഴാണ് ഉള്ള പൈസപോലും തട്ടിയെടുക്കുന്ന സർക്കാരുകളുടെ പെട്രോൾ വിലവർധന! ആരും പ്രതികരിക്കാത്തതുകാണുമ്പോൾ ആകുലത കൂടുകയാണ്. അതോടൊപ്പം തന്നെ ലവ് ജിഹാദുപോലുള്ള വർഗീയ പ്രശ്നങ്ങൾ വേറെയും. അങ്ങനെയൊന്നില്ലെന്ന് ക്രാസിത്വ അധികാരികൾ തന്നെ പറയുമ്പോൾ അതിന്റെ വേദന  അനുഭവിക്കുന്നവർ വാവിട്ട് കരയുകയാണ്. അങ്ങനെയങ്ങനെ ആകുലതകൾ ഏറുകയാണ്. ജീവിതത്തിലേക്ക് അരിച്ചിറങ്ങുന്ന ആകുലതകൾക്കിടയിലും, ദൈവത്തിന്റെ വചനം ആശ്വാസത്തിന്റെ ഔഷധമായി നമ്മിലേക്കെത്തുകയാണ്. നമ്മെ കരുതുന്ന, വിലമതിക്കുന്ന പിതാവായ ദൈവത്തിന്റെ വലിയ പരിപാലനയെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം.

വ്യാഖ്യാനം

ദൈവപരിപാലനയിൽ ആശ്രയം വയ്ക്കുക എന്ന മനോഹരമായ സന്ദേശവുമായിട്ടാണ് ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. സുവിശേഷം തുടങ്ങുന്നത് “അതിനാൽ ഞാൻ നിങ്ങളോടു പറയുന്നു” എന്നും പറഞ്ഞുകൊണ്ടാണ്. എന്തുകൊണ്ടാണ് ഈശോ അതിനാൽ എന്ന് പറയുന്നത്. മുൻപ് പറഞ്ഞ ഒന്നിന്റെ, ഒരു വാദത്തിന്റെ, ഒരു പ്രസ്താവനയുടെ സമാപനം ആയിട്ടാണ് ഈശോ തുടർന്നുള്ള കാര്യങ്ങൾ പറയുന്നത്. ആരാധനാക്രമ കലണ്ടറിൽ വിശുദ്ധ ലൂക്കായുടെ സുവിശേഷം അദ്ധ്യായം 12 ലെ 16 മുതലുള്ള വാക്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും, ഒന്ന് ചുരുക്കാൻ വേണ്ടി നാം ഇന്ന് 22 മുതലുള്ള വാക്യങ്ങളാണ് വായിച്ചു കേട്ടത്. ആദ്യഭാഗത്തെ ഈശോയുടെ പ്രസ്താവനയുടെ ചുരുക്കം ഇതാണ്: മനുഷ്യൻ ലൗകിക കാര്യങ്ങളിൽ, സമ്പത്തിൽ, ലോകവസ്തുക്കളെക്കുറിച്ചുള്ള അത്യാഗ്രഹങ്ങളിൽ മുഴുകി ജീവിക്കേണ്ടവനല്ല. കാരണം, ഈ ഭൂമിയിലെ മനുഷ്യ ജീവിതം ധന്യമാകുന്നത് സമ്പത്തുകൊണ്ടല്ല. പിന്നീട് ഭോഷനായ മനുഷ്യന്റെ ഉപമയും ഇതിനോട് ചേർത്ത് പറഞ്ഞിട്ട് ഈശോ പറയുന്നു: ‘ആത്മാവാണ്, ജീവനാണ് പ്രധാനപ്പെട്ടത്. ദൈവ സന്നിധിയിലാണ് മനുഷ്യർ സമ്പന്നരാകേണ്ടത്. അല്ലാതെ, ആത്മാവിനെ മറന്ന് തിന്നുകുടിച്ച് ആനന്ദിക്കുകയല്ല വേണ്ടത്.

ഇത്രയും പറഞ്ഞിട്ട് ഈശോ പറയുകയാണ്, “അതിനാൽ”.  “അതിനാൽ” എന്നും പറഞ്ഞ് ഈശോ നടത്തുന്ന മനോഹരമായ ഈ പ്രഭാഷണത്തിന് സമാനതകളില്ല. ബുദ്ധിസത്തിലും മറ്റും ആകുലരാകരുത്, ആഗ്രഹങ്ങളാണ്, അതുമൂലമുണ്ടാകുന്ന ആകുലതകളാണ് ഈലോകത്തിലെ ദുരിതങ്ങൾക്കെല്ലാം കാരണമെന്നൊക്കെ പറയുന്നുണ്ടെങ്കിലും, ഇന്നുവരെ ഇത്രയും വ്യക്തമായി, ലളിതമായി, ജീവിതബന്ധിയായി ഇതുപോലൊരു സന്ദേശം ആരും അവതരിപ്പിച്ചിട്ടില്ല. നമുക്ക് പിതാവായി ദൈവമുണ്ടെന്നും, ആ ദൈവം നമ്മെ വിലമതിക്കുന്നവനാണെന്നും, ആ ദൈവത്തിന്റെ പരിപാലനയിൽ ആയിരിക്കുമ്പോൾ നാം ആകുലപ്പെടേണ്ടതില്ലെന്നും എത്രയോ മനോഹരമായാണ് ഈശോ പറഞ്ഞുവയ്ക്കുന്നത്!

ഇതേകാര്യം വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പറയുമ്പോൾ സ്ഥിതപ്രജ്ഞനായ ഒരു ഗുരുവിനെപ്പോലെ ഈശോ ഏറ്റവും അവസാനമായി പറഞ്ഞു വയ്ക്കുന്ന ഒരു സന്ദേശമില്ലേ? എന്താണത്? ” ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി.” (മത്താ 6, 34) ഈ സുവിശേഷ ഭാഗത്തിന്റെ കാച്ചിക്കുറുക്കിയ രൂപമാണത്. മകളേ, മകനേ അന്നന്നുവേണ്ട ആഹാരം നിനക്ക് മതി. ഇന്ന് നിന്നെ  സംരക്ഷിക്കുന്നവന് നാളെയും മറ്റന്നാളും നിന്നെ സംരക്ഷിക്കുവാൻ കഴിയും എന്നല്ലേ ഈശോ നമ്മോടു പറയുന്നത്? ആകുലപ്പെട്ടിട്ട് എന്തുകാര്യം? ഉണ്ട്, കാര്യമുണ്ട്. ഹാർട്ട് അറ്റാക്ക് വരുത്താം, വയറ്റിൽ അൾസറുണ്ടാക്കാം,  രോഗിയായിമാറാം, വലിയ ആശുപത്രികളെ പൈസ കൊടുത്തു സഹായിക്കാം. നിങ്ങൾക്ക് പാപ്പരാകാം.  ഇതിൽ കൂടുതൽ ഒന്നും സംഭവിക്കല്ല പ്രിയപ്പെട്ടവരേ. എന്നാൽ, ദൈവത്തിന്റെ വചനം ശ്രവിക്കുക യാണെങ്കിൽ,അതിൽ വിശ്വസിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തെ ദൈവം സുന്ദരമാക്കും. ‘എന്റെ മക്കളേ, ചെറിയ അജഗണമേ, ഭയപ്പെടേണ്ട. എന്തന്നാൽ നിങ്ങൾക്കാവശ്യമുള്ളതെല്ലാം നൽകാൻ പിതാവായ ദൈവം പ്രസാദിച്ചിരിക്കുന്നു.’ (ലൂക്ക 12, 32)

സ്നേഹമുള്ളവരേ, മൂന്ന് കാര്യങ്ങൾ ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഒന്ന്, നമ്മെ പരിപാലിക്കുന്ന, നമ്മുടെ പിതാവായ ദൈവത്തിൽ വിശ്വസിക്കുക.

പഴയ നിയമത്തിൽ നിന്നും രക്ഷാകര പദ്ധതിയോടൊപ്പം സഞ്ചരിക്കുന്ന മനോഹരമായ ഒരു ആദ്ധ്യാത്‌മിക ഭാവമാണ് ദൈവത്തിൽ ആശ്രയിക്കുകയെന്നത്. ദൈവപരിപാലയിൽ പൂർണമായി വിശ്വസിച്ചുകൊണ്ട് ജീവിച്ചാൽ ദൈവത്തിന്റെ രക്ഷ സ്വന്തമാക്കാമെന്നും, ദൈവം തന്റെ സ്നേഹപരിപാലനയുടെ ചിറകിൻ കീഴിൽ മനുഷ്യവർഗത്തെ പരിരക്ഷിക്കുമെന്നും ഉള്ളതിന്റെ വ്യക്തമായ ചരിത്രമാണ് വിശുദ്ധ ഗ്രന്ഥ ത്തിൽ ഇതൾ വിരിയുന്നത്. ഉത്പത്തി പുസ്തകം ഇരുപത്തിരണ്ടാം അദ്ധ്യായ ത്തിൽ അബ്രാഹത്തിന്റെ ദൈവപരിപാലനയിലുള്ള വിശ്വാസം നാം കാണുന്നുണ്ട്. ദൈവം കാണിച്ചുകൊടുത്ത നാട്ടിലേക്ക് സർവവും ഉപേക്ഷിച്ചു, ദൈവത്തിന്റെ വാക്കിൽ മാത്രം വിശ്വസിച്ചു യാത്രതിരിച്ചവനാണ് അബ്രഹാം. അബ്രാഹത്തിനു തെറ്റ് പറ്റിയോയെന്നു നമുക്ക് സംശയം തോന്നുമെങ്കിലും, ദൈവം അവനെ എല്ലാം നൽകി അനുഗ്രഹിക്കുകയാണ്. അവസാനം ദൈവം നൽകിയ മകനെയും കൊണ്ട് ബലിയർപ്പിക്കുവാൻ പോകുമ്പോൾ അവൻ ചോദിക്കുകയാണ്: ദഹനബലിക്കുള്ള കുഞ്ഞാടെവിടെ? അതിനുള്ള മറുപടി, സ്നേഹമുള്ളവരേ, ശ്രദ്ധേയമാണ്. അബ്രാഹം പറഞ്ഞു: “ദൈവം തന്നെ തരും“. (22, 8) എത്രവട്ടം നാം നമ്മുടെ ജീവിത സാഹചര്യങ്ങളിൽ, ഇല്ലായ്മയുടെ, ദാരിദ്ര്യത്തിന്റെ, നഷ്ടങ്ങളുടെ നീറുന്ന സാഹചര്യങ്ങളിൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട്?

ഉത്പത്തി പുസ്തകത്തിലെ ജോസഫ് കഠിനമായ പരീക്ഷണങ്ങളെല്ലാം കഴിഞ്ഞു സഹോദരെ വീണ്ടും കണ്ടുമുട്ടിയപ്പോൾ പറയുകയാണ്: “ജീവൻ നിലനിർത്താൻ വേണ്ടി ദൈവമാണ് എന്നെ നിങ്ങൾക്കുമുന്പേ ഇങ്ങോട്ട യച്ചത്”. പുറപ്പാടിന്റെ പുസ്തകത്തിൽ പരാതി പറയുന്ന ജനത്തിനുമുന്പിൽ, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയിൽ നിന്നുകൊണ്ട്, ഒരു നുള്ളു ഗോതമ്പിനുപോലും സാധ്യമല്ലാത്ത അവസ്ഥയിൽ നിന്നുകൊണ്ട് മോശ ഇസ്രായേൽ ജനത്തിനോട് പറയുന്നത് എന്താണെന്നറിയോ? “നിങ്ങൾക്ക് ഭക്ഷിക്കുവാൻ വൈകുന്നേരം മാംസവും, രാവിലെ വേണ്ടുവോളം അപ്പവും കർത്താവ് തരും”. (16, 8) എങ്ങനെയാണ് ഇത്രയും ദൈവാശ്രയത്തിൽ ജീവിക്കുവാൻ സാധിക്കുക!

ഒന്നുമില്ലാത്തവരായി വാഗ്ദാനദേശത്തേയ്ക്കു നടക്കുന്ന ഇസ്രായേൽ ജനം മനുഷ്യ നിസ്സഹായതയുടെ ഒരു നേർചിത്രമാണ്. തിന്നാനില്ല, കുടിക്കാനില്ല, ഉടുക്കാനില്ല, മരണത്തിന്റെ നിഴലിലാണ് എപ്പോഴും. ഈ അവസ്ഥയിലും, ജനം പറയുന്നു: ” കർത്താവാണ് എന്റെ ഓഹരിയും, പാനപാത്രവും. എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.” (സങ്കീ: (16, 5) ഇത്രയും ദൈവാശ്രയം നമുക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആശിക്കുകയാണ്!

ബൈബിളിലെ ഓരോ പുസ്തകത്തിലും ദൈവപരിപാലനയിലുള്ള വിശ്വാസത്തിന്റെ, വിശ്വാസ പ്രകടനത്തിന്റെ കഥകളാണ്, സംഭവങ്ങളാണ് നാം വായിക്കുക. അവസാനം, പഴയനിയമത്തിന്റെ, പ്രവചനങ്ങളുടെ, നിയമത്തിന്റെ എല്ലാം പൂർത്തീകരണമായി ക്രിസ്തു വന്നപ്പോൾ അവിടുന്ന് പറയുന്നു: ‘സ്നേഹമുള്ള മക്കളെ, നിങ്ങൾ ആകുലപ്പെടരുത്. കലവറയോ, കളപ്പുരകളോ ഇല്ലാത്ത പക്ഷികളെ പോറ്റുന്നവനാണ് നമ്മുടെ ദൈവം. ഒന്നും അറിയാത്ത വയൽപ്പൂക്കളെ അണിയിച്ചൊരുക്കുന്നവനാണ് നമ്മുടെ ദൈവം. എങ്കിൽ, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നിങ്ങളെ ദൈവം പോറ്റാതിരിക്കുമോ?’

ഇല്ല. ഇല്ലായെന്ന് നാം ഉറക്കെ പറയണം. പക്ഷെ, ഈശോ പറയുന്നു: ‘അങ്ങനെ ഓരോ നിമിഷവും, ദൈവപരിപാലനയിൽ ആയിരിക്കുവാൻ നിന്നെ, നിന്റെ നിക്ഷേപത്തെ, ദൈവത്തിനു സമർപ്പിക്കുക. നീ ദൈവാശ്രയത്തിൽ ആണെന്നുള്ളതിന്റെ അടയാളമാണത്. കാരണം, “നിന്റെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിന്റെ ഹൃദയവും”. (ലൂക്ക 12, 34) നമ്മെ പരിപാലിക്കുന്ന പിതാവായ ദൈവത്തെ കാണുവാൻ കഴിയുന്നില്ലെങ്കിലും, നമ്മുടെ ജീവിത വഴികളിലെ വിസ്മയിപ്പിക്കുന്ന അനുഭവങ്ങൾ ദൈവത്തിന്റെ സ്നേഹപരിപാലനയിൽ വിശ്വസിക്കുവാൻ നമ്മെ ശക്തിപ്പെടുത്തും.

നല്കപ്പെട്ടതിനെ കെട്ടിപ്പിടിച്ചു വയ്ക്കുന്നതല്ല ബുദ്ധി, തരുന്നവനെ ആശ്രയിക്കുന്നതാണ് എന്നറിയുന്നവർക്കേ ദൈവാശ്രയത്തിന്റെ സാന്ദര്യം ആസ്വദിക്കുവാൻ കഴിയുകയുള്ളൂ.

രണ്ട്, ദൈവത്തിന്റെ മുൻപിൽ വിലയുള്ളവരാണ് നാം. മനുഷ്യജീവൻ ഭക്ഷണത്തിനും വസ്ത്രത്തിനും മാത്രമല്ല ഈ ഭൂമിയിലുള്ള എല്ലാറ്റിനും ഉപരിയാണ്. ദൈവം ഈ ലോകത്തെ, ലോകത്തിലെ സർവ്വതിനേയും, പ്രത്യേകിച്ച് മനുഷ്യരെയും വിലയുള്ളതായി കാണുന്നവനാണ്. എത്രത്തോളം? ‘തന്റെ ഏകപുത്രനെ നൽകുവാൻ തയ്യാറാകുന്നിടത്തോളം.’ (യോഹ 3, 16) വിതയ്ക്കുകയോ, കൊയ്യുകയോ ചെയ്യാതെ, കാലവറയോ കളപ്പുരകളോ ഇല്ലാതെ ദൈവം തീറ്റിപ്പോറ്റുന്ന ഈ ലോകത്തിലെ പക്ഷികളേക്കാൾ വിലയുള്ളവരാണ് മനുഷ്യർ എന്ന് ഇന്നത്തെ ലോകം മറന്നു പോകുന്നു. നൂൽ നൂൽക്കുകയോ, വസ്ത്രം നെയ്യുകയോ ചെയ്യാത്ത വയൽപ്പൂക്കളെ മനോഹരമായി അണിയിക്കുന്ന ദൈവം നിന്നെയും എന്നെയും സംരക്ഷിക്കുമെന്ന് വിശ്വസിക്കുവാൻ ഇന്നത്തെ മനുഷ്യർ മടിക്കുന്നു. നല്കപ്പെട്ടതെല്ലാം നഷ്ടമാകുമ്പോഴും, രോഗം വരുമ്പോഴും, മഹാമാരി പിടിമുറുക്കുമ്പോഴും, വേദനകൾക്കിടയിലും, സന്തോഷത്തിലും, ആനന്ദത്തിലും എല്ലാം ദൈവത്തിന്റെ മുൻപിൽ വിലയുള്ളവരാണ് നാമെന്നു മറക്കാതെ ജീവിക്കുവാൻ നമുക്കാകട്ടെ.

മൂന്ന്, നമ്മിലൂടെയാണ് ഈ പ്രപഞ്ചത്തെ മുഴുവനും ഇന്ന് ദൈവം പരിപാലിക്കുന്നത്. മനുഷ്യ ജീവിതത്തെ സമ്പത്തും, സുഖങ്ങളും, അനിയന്ത്രിതങ്ങളായ ആഗ്രഹങ്ങളും ധാരാളം മലിനപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം അവളെ, അവനെ വളരെയേറെ സ്വാർഥരാക്കിയിട്ടുണ്ട്. ദൈവപരിപാലന അനുഭവിച്ചുകൊണ്ട് ഈ ഭൂമിയിലൂടെ മുന്നോട്ട് പോകുമ്പോൾ ആ ദൈവപരിപാലനയെ കണ്ടുമുട്ടുന്നവർക്ക് പകർന്നു നൽകിക്കൊണ്ട് മുന്നോട്ട് പോകുവാൻ നമുക്കാകണം. നേടിയെടുക്കാനും, സ്വന്തമാക്കാനും, തട്ടിപ്പറിച്ചെടുക്കാനും, കൊല്ലാനും, കൊല്ലിക്കുവാനും ലോകം ശ്രമിക്കുമ്പോൾ, ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത് പരിപാലിക്കുവാനാണ്. അല്ലെങ്കിൽ എങ്ങനെയാണ് പ്രിയപ്പെട്ടവരേ, ഈ പ്രപഞ്ചം, മനുഷ്യർ നിലനിൽക്കുക? വംശീയവെറി പൂണ്ടവരും, വർഗീയ വാദികളും, ദൈവമില്ലാത്തവരും, ദൈവത്തെ തള്ളിപ്പറയുന്നവരും, ബഹിരാകാശത്തുപോലും സംഹാരത്തിന്റെ കൈകൾ സ്ഥാപിക്കുവാൻ ശ്രമിക്കുന്നവരും, മഹാമാരിയ്ക്കെതിരെയുള്ള വാക്സിനെപോലും പണസമ്പാദനത്തിനുള്ള മാർഗമാക്കുന്നവരുമായി ധാരാളം മനുഷ്യർ ഓടിനടക്കുമ്പോൾ, വീണു കിടക്കുന്നവനെ, വേദനിക്കുന്നവനെ, സംരക്ഷിക്കുവാൻ പരിപാലിക്കുവാൻ ഇവിടെ ആരുമില്ല! ദൈവത്തിന്റെ മുഖങ്ങളാകുവാൻ, കൈകളാകുവാൻ, കാലുകളാകുവാൻ, ദൈവത്തിന്റെ ഹൃദയമുള്ളവരാകുവാൻ ഇവിടെ ആരുമില്ല!  മലയാളത്തിലെ കവി സച്ചിദാനന്ദൻ പാടുന്നപോലെ, “ചെറിയൊരീ പ്രാണനും കയ്യിൽവച്ച് കനലിൽ ചവുട്ടി” നാം മർത്യർ ഓടുന്ന ഈ ഓട്ടത്തിൽ എല്ലാവരെയും കൈകോർത്തു പിടിക്കുവാൻ നമുക്കാകണം. കാരണം, പ്രകൃതിയുടെ ചെറിയൊരു ഭാഗം മാത്രമായ മനുഷ്യനെ ദൈവം ഇത്രമാത്രം ചേർത്തുപിടിക്കുന്നുണ്ടെങ്കിൽ, കരുതുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നമുക്കും അങ്ങനെ ചെയ്തുകൂടാ? 

സമാപനം

സ്നേഹമുള്ളവരേ, ദൈവത്തിൽ, ദൈവ പരിപാലനയിൽ വിശ്വാസമുള്ളവരും, ബോധ്യമുള്ളവരും ആകുക! ദൈവത്തിനു എന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ടെന്നും, അത് എന്റെ ക്ഷേമത്തിനുള്ള പദ്ധതിയാണ് എന്നും തിരിച്ചറിയുക. ജീവിതം അന്ധകാരം നിറഞ്ഞതാകുമ്പോൾ അറിയുക എന്നെ പ്രകാശത്തിലേക്ക് നയിക്കുവാനുള്ള പദ്ധതി ദൈവം ഒരുക്കുന്നുണ്ടെന്ന്. നിന്റെ ചുറ്റുമുള്ളവർ അതിശയിക്കും വിധം ദൈവം നിന്നെ വളർത്തുമ്പോൾ അതിലും ഉണ്ട് ഒരു ദൈവിക പദ്ധതി. നിന്നെ മുറിക്കുമ്പോൾ, രണ്ടു കഷണങ്ങളാക്കുമ്പോൾ, അതിനുള്ളിലുണ്ട് ഒരു അനുഗ്രഹ പദ്ധതി. നിന്റെ തകർച്ച മറ്റുള്ളവർക്ക്, ചിലപ്പോൾ നിനക്കുതന്നെ, ഒരനുഗ്രഹമാകും. നിന്നെ നന്നായി അറിയുന്ന, നിന്റെ പ്രകൃതി അറിയുന്ന നിന്റെ രൂപരേഖ അറിയുന്ന ദൈവത്തിന്റെ നിത്യമായ പദ്ധതി നിന്നിലൂടെ വെളിപ്പെടുകയാണ്. നിന്റെ ജീവിതത്തിലൂടെ, നിന്റെ കുടുംബത്തിൽ, നീയുമായി ചേർന്ന് നിൽക്കുന്നവരിൽ ദൈവത്തിന്റെ രക്ഷയുടെ, കാരുണ്യത്തിന്റെ പരിപാലനയുടെ സ്വർഗ്ഗചിറകുകൾ വിരിയട്ടെ. ദൈവത്തിന് നിന്നെത്തന്നെ സമർപ്പിക്കുക. നിന്റെ വളർച്ചകളും, വേദനകളും, മുറിവുകളും, ദൈവനാമമഹത്വത്തിനാകട്ടെ.

Creation, mission and Christ's witnesses · IFES

നമുക്ക് പ്രാർത്ഥിയ്ക്കാം, ഈശോയെ, സന്തോഷത്തിലും ബുദ്ധിമുട്ടിലും നിന്നിൽ ആശ്രയിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ! ആമ്മേൻ!

vishudha kurbaanayude upasakar/വിശുദ്ധ കുർബാനയുടെ ഉപാസകർ

ഒന്ന്

വിശുദ്ധ അന്തോണീസ്

ജൂൺ 13

വിശുദ്ധ കുർബാന ദൈവികതയുടെ സമ്പൂർണതയാണ്; അത് സർവ വ്യാപിയായ ഒരാർദ്രസാന്നിധ്യമാണ്. ഈ പ്രപഞ്ചമാകെ, സൂര്യനും ചന്ദ്രനും, നക്ഷത്രങ്ങളും, മണ്ണും, മനുഷ്യനും, മരങ്ങളും പുഷ്പങ്ങളും, ഭൂമിയിലെ ചെറുതും വലുതുമായതെല്ലാം ഈ സാന്നിധ്യത്തിന്റെ ബിംബങ്ങളാണ്. വിശുദ്ധ കുർബാനയിലെ ത്യാഗത്തിന്റെ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, നന്മയുടെ അനസ്യൂതമായ പ്രവാഹമാണ് പ്രപഞ്ചം മുഴുവനും. ഇവിടെ നാം കണ്ടുമുട്ടുന്ന പ്രത്യക്ഷരൂപങ്ങളെല്ലാം വിശുദ്ധ കുർബാനയെ വെളിപ്പെടുത്തുകയാണ്. വിശുദ്ധ കുർബാനയെ പ്രപഞ്ചം വളരെ വ്യക്തമായി അറിയുന്നുണ്ട്. അരുണോദയത്തോടൊപ്പം ഉണരുന്ന പ്രകൃതി, ആകാശത്ത് വിരിയുന്ന നിറച്ചാർത്തുകളോടൊപ്പം, കിഴക്കൻകാറ്റിന്റെ നനുനനുപ്പിനൊപ്പം, ആ കാറ്റിലാടുന്ന ഇലകളോടൊപ്പം, പക്ഷികളുടെ പാട്ടിനൊപ്പം, വിശുദ്ധ കുർബാനയെ സ്തുതിക്കുന്നത് പ്രഭാതങ്ങളിലെ ദൈവിക വിസ്മയമാണ്! പ്രപഞ്ചത്തിലുള്ളവയുടെ ബോധത്തിന്റെ ഭാവനാസഞ്ചാരങ്ങളെ മനസ്സിലാക്കുവാൻ സാധാരണ മനുഷ്യന് കഴിയുന്നില്ലെങ്കിലും വിശുദ്ധ കുർബാനയിൽ ദൈവികതയെ അനുഭവിക്കുവാൻ പ്രപഞ്ചത്തിലുള്ളവയ്ക്കാകുന്നുണ്ട്. മനുഷ്യനാകട്ടെ പ്രതീക നിബിഡവും അർത്ഥസാന്ദ്രവുമായ ഹൃദയ ഭാഷയിൽ വിശുദ്ധ കുർബാനയെ മനസ്സിലാക്കുന്നുണ്ട്; അതിന്റെ മൂർത്ത ബിംബങ്ങളെ പ്രകൃതിയിൽ ദർശിക്കുന്നുമുണ്ട്. അതുകൊണ്ടാണ് പുലരിയിൽ ഉദിച്ചു നിൽക്കുന്ന സൂര്യനിൽ തിരുവോസ്തിയിലെ ക്രിസ്തുവിനെ കാണാൻ ജെസ്യൂട്ട്‌ വൈദികനായ പിയറെ തെയ്യാർദെ ഷെർദാന് (Teilhard de Chardin 1881-1955) കഴിഞ്ഞത്. ഭാരതത്തിലെ പരിസ്ഥിതിസ്നേഹിയും (Indian environmentalist) ചിപ്കോ പ്രസ്ഥാനത്തിന്റെ (Chipko Movement) ന്റെ സ്ഥാപകനുമായ സുന്ദർലാൽ ബഹുഗുണ ഒരു പുഷ്പത്തെ തലോടുമ്പോഴും, ഒരു വൃക്ഷത്തെ ആലിംഗനം ചെയ്യുമ്പോഴും അനുഭവിക്കുന്നത് ഇതേ ദൈവികതയെയാണ്.

വിശുദ്ധ അന്തോണീസ് പ്രപഞ്ചം അറിയുന്ന, പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിശുദ്ധ കുർബാനയുടെ കൂട്ടുകാരനായിരുന്നു. വിശുദ്ധ കുർബാനയുടെ ജീവിതത്തിന്റെ സ്പന്ദനങ്ങൾ അപൂർവമായ ചാരുതയോടെ വിശുദ്ധന്റെ ജീവിതത്തിൽ ആവിഷ്കൃതമായിട്ടുണ്ട്. വിശുദ്ധന്റെ ജീവിതം അടുത്തറിയുന്ന ഓരോരുത്തരുടെയും ഉള്ളിലും വിശുദ്ധ കുർബാനയോടുള്ള സ്നേഹം പതുക്കെ പതുക്കെ പിറവികൊള്ളുന്നത് അത്ഭുതത്തോടെയേ കാണുവാൻ സാധിക്കൂ. വിശുദ്ധ കുർബാനയുടെ വികാസവും, വ്യാപനവുമായിരുന്നു (the extension and expansion of Holy Eucharist) വിശുദ്ധന്റെ ജീവിതം!

അദ്ദേഹത്തിന്റെ ജീവിതത്തിൽ വിശുദ്ധ കുർബാന വെറുമൊരു ആചാരമോ, അലങ്കാരമോ ആയിരുന്നില്ല. വിശുദ്ധ കുർബാന അദ്ദേഹത്തിന് ജീവിതം തന്നെയായിരുന്നു, ജീവിതമൂല്യമായിരുന്നു. പോർച്ചുഗലിൽ ലിസ്ബൺ എന്ന നഗരത്തിലെ ധനികകുടുംബത്തിന്റെ ആഡംബരങ്ങളെല്ലാം ഉപേക്ഷിച്ച്, വൈദികനായി, സന്യാസിയായി, ഈശോയെ കരങ്ങളിലും, അധരങ്ങളിലും, ജീവിതത്തിലും വഹിച്ചുകൊണ്ട് ജീവിച്ച് മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ ശക്തി, പ്രചോദനം വിശുദ്ധ കുർബാനയായിരുന്നു.

അതുകൊണ്ടായിരിക്കണം, വിശുദ്ധ കുർബാനയിൽ ദൈവ സാന്നിധ്യമില്ലെന്ന് വാദിച്ചൊരു യഹൂദന്റെ വെല്ലുവിളി ധൈര്യപൂർവം അന്തോണീസ് ഏറ്റെടുത്തത്. വെല്ലുവിളി ഇങ്ങനെയാണ്: യഹൂദന് ഒരു കഴുതയുണ്ട്. അതിനെ മൂന്നുദിവസം അദ്ദേഹം പട്ടിണിക്കിടും. മൂന്നാം ദിവസം കഴുതയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം അതിന് കൊടുക്കും. ആ സമയം തന്നെ അന്തോണീസച്ചൻ തിരുവോസ്തിയുമായി കഴുതയുടെ മുൻപിൽ എത്തണം. കഴുത ഭക്ഷണം ഉപേക്ഷിച്ച് വിശുദ്ധ കുർബാനയെ വണങ്ങുകയാണെങ്കിൽ യഹൂദൻ വിശുദ്ധ കുർബാനയിലെ ദൈവസാന്നിധ്യം വിശ്വസിക്കും. വെല്ലുവിളി സ്വീകരിച്ച അന്തോണീസച്ചൻ മൂന്നാം ദിവസം വിശന്നു വലഞ്ഞിരിക്കുന്ന കഴുതയുടെ മുൻപിൽ തിരുവോസ്തിയുമായി നിന്നു. യഹൂദനാകട്ടെ ഭക്ഷണവുമായും. ആളുകളെല്ലാം ആകാംക്ഷയോടെ നോക്കി നിൽക്കുകയായിരുന്നു. അപ്പോൾ അതാ, വിശന്നിരുന്ന ആ കഴുത ഭക്ഷണം ഒന്ന് നോക്കുകപോലും ചെയ്യാതെ തലകുനിച്ച് വിശുദ്ധ കുർബാനയെ ആരാധിച്ചു! ഈ പ്രപഞ്ചം മുഴുവൻ വിശുദ്ധ കുർബാനയെ അറിയുന്നു എന്നത് എത്രയോ സത്യമാണ്!

വിശുദ്ധ അന്തോണീസിനെ വിശുദ്ധിയിൽ, ദൈവിക ഭ്രമണപഥത്തിൽ ഉറപ്പിച്ചു നിർത്തിയിരുന്ന ഊർജസൂത്രവാക്യമായിരുന്നു വിശുദ്ധ കുർബാന. അദ്ദേഹം, താൻ ജീവിച്ചിരുന്ന കാലത്തെ വചന പ്രഘോഷകരിൽ മുന്പനായതും, അദ്ദേഹത്തിന് വിശുദ്ധ ഗ്രന്ഥത്തിൽ അവഗാഹമായ പാണ്ഡിത്യം ഉണ്ടായതും, പാവങ്ങളോടും രോഗികളോടും ഹൃദയാർദ്രമായ സ്നേഹം ഉണ്ടായതും, വിശുദ്ധ കുർബാനയിലുള്ള വിശ്വാസത്തിന് ജീവിതത്തിൽ ദൃശ്യാവിഷ്‌കാരം നല്കിയതുകൊണ്ടാണ്.

ഓരോ ക്രൈസ്തവന്റെയും പ്രത്യക്ഷമായ ക്രൈസ്തവജീവിതത്തിന്റെ അളവുകോൽ വിശുദ്ധ കുർബാനയാണ്.

sunday sermon lk 6, 27-36

ശ്ളീഹാക്കാലം നാലാം ഞായർ

ലൂക്ക 6, 27-36

സന്ദേശം

Jesus Christ - Love your enemies (from The Passion of Christ) - YouTube

എന്താണ് ക്രൈസ്തവ ജീവിതം എന്ന ചോദ്യത്തിന് വളരെ ലളിതമായ ഒരുത്തരമുണ്ട്: “ഞാൻ എന്റെ ദൈവത്തോടൊപ്പമുള്ള, എന്റെ ക്രിസ്തുവിനോടൊപ്പമുള്ള ജീവിതം.”   ദൈവം നമ്മോടൊപ്പമുള്ള ജീവിതം എന്നതിനേക്കാൾ നാം ദൈവത്തോടൊപ്പമുള്ള ജീവിതമാണ് ക്രൈസ്തവ ജീവിതം. അതെന്താണ് അങ്ങനെ എന്ന് ചോദിച്ചാൽ പലരീതിയിൽ നമുക്ക് ഉത്തരം പറയുവാൻ സാധിക്കും. ഒന്ന്, വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ് നമ്മുടെ ദൈവം. (സങ്കീ 33, 4) രണ്ട്, ദൈവത്തിന്റെ അധരങ്ങളിൽ നിന്ന് പുറപ്പെടുന്ന വാക്കുകൾ ഫലരഹിതമായി തിരിച്ചു വരില്ല. അത് ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റും.’ (ഏശയ്യാ 55, 11) മൂന്ന്, നമ്മുടെ ദൈവം നമ്മുടെ കൂടെ വരും. അവിടുന്ന് നമ്മെ നിരാശപ്പെടുത്തുകയോ, പരിത്യജിക്കുകയോ ഇല്ല. (നിയമ 31, 6) ഈശോയുടെ വാഗ്ദാനം ഇതാണ്: “ലോകാവസാനം വരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” (മത്താ, 28, 20) അതുകൊണ്ട് ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ട്. പക്ഷേ, തിരിച്ചൊന്ന് ചോദിച്ചാൽ? നാം ദൈവത്തിന്റെ ഒപ്പമുണ്ടോ? ഉത്തരം പറയുവാൻ നാം അല്പം മടിക്കും. ശ്ളീഹാക്കാലത്തിന്റെ ഈ ഞായറാഴ്ച്ച ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാനായിട്ടാണ് നാം ശ്രമിക്കുന്നത്.

വ്യാഖ്യാനം

ക്രൈസ്തവർ തങ്ങളുടെ ജീവിതംകൊണ്ടാണ് തങ്ങൾ ക്രിസ്തുവിനോടൊപ്പമാണോ അല്ലയോ എന്ന് തെളിയിക്കേണ്ടത്. പുറമെ കാണിക്കുന്ന ജാഡകൾ ലോകത്തിന്റെ മുൻപിൽ വിജയിക്കുമെങ്കിലും, ദൈവത്തിന്റെ മുൻപിൽ അവ വിലപ്പോകില്ലല്ലോ. ക്രൈസ്തവർ നിർമിക്കുന്ന ജീവിതങ്ങളുടെ, നയിക്കുന്ന ജീവിതങ്ങളുടെ സ്വഭാവമെന്തായിരിക്കണമെന്നാണ്, അതിന്റെ structure എങ്ങനെയായിരിക്കണമെന്നാണ്, അതിന്റെ മോന്തായം എങ്ങനെയാണ് പണിയേണ്ടതെന്നാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ പറഞ്ഞുവയ്ക്കുന്നത്. ദൈവം നമ്മോടൊപ്പമുണ്ടായാൽ പോരല്ലോ, നാമും ദൈവത്തോടൊപ്പമുണ്ടാകണ്ടേ? തീർച്ചയായും വേണം.

അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എബ്രാഹം ലിങ്കന്റെ കാലം ആഭ്യന്തര യുദ്ധങ്ങളാൽ കലുഷിതമായിരുന്നു. അമേരിക്കയിലെ രണ്ടു വിഭാഗങ്ങൾ തമ്മിലായിരുന്നു യുദ്ധം. United states of America യും, Confederate states of America യും തമ്മിൽ അടിമത്ത പ്രശ്‌നത്തെച്ചൊല്ലിയുള്ള യുദ്ധം പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കക്ക് വലിയ ദുരിതമാണ് സമ്മാനിച്ചത്. ആ ആഭ്യന്തര യുദ്ധം എബ്രഹാം ലിങ്കണെ വളരെയേറെ തളർത്തിക്കളഞ്ഞിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ ഉപദേശകരും, മത നേതാക്കന്മാരും അദ്ദേഹത്തിന് കൊടുത്ത ഉപദേശമിങ്ങനെയായിരുന്നു: ‘മിസ്റ്റർ പ്രസിഡന്റ്, അങ്ങ് ഒട്ടും ഭയപ്പെടേണ്ട. നാം വിജയിക്കും. കാരണം ദൈവം നമ്മോടൊപ്പമുണ്ട്.” അതിനു മറുപടിയായി

Abraham Lincoln - America's Bloodiest Clash, the Sectional Conflict of the Civil  War (1861-1865)

എബ്രഹാം ലിങ്കൺ പറഞ്ഞത് ഇങ്ങനെയാണ്:” ദൈവം നമ്മോടൊപ്പമുണ്ടെന്നത് ശരിയാണ്. എന്നാൽ, നാം ദൈവത്തോടൊപ്പമുണ്ടോ എന്നതാണ് പ്രശ്നം.” കോവിഡ് 19 പോലുള്ള മഹാമാരികൾ ലോകം മുഴുവനും ഭീതിവിതയ്ക്കുമ്പോൾ നാം ചോദിക്കുന്നത് ദൈവം നമ്മോടൊപ്പമുണ്ടോ എന്നായിരിക്കും. എന്നാൽ, പ്രിയപ്പെട്ടവരേ, മഹാമാരി നമ്മുടെ ജീവിതങ്ങളെ തകർത്തെറിയുമ്പോൾ ചോദിക്കേണ്ടത്, നാം ദൈവത്തോടൊപ്പമുണ്ടോ എന്നല്ലേ? നാം ദൈവത്തോടൊപ്പമില്ലാത്തതായിരിക്കില്ലേ നമ്മുടെ ജീവിതത്തിലെ കഷ്ടങ്ങൾക്ക് കാരണം? ഇതാ, ഒരു check list. ഇന്നത്തെ സുവിശേഷം ഒരു check ലിസ്റ്റാണ്. ഇന്നത്തെ സുവിശേഷത്തിൽ പറയുന്നവ നമ്മുടെ ജീവിതത്തിലുണ്ടെങ്കിൽ നാം ക്രിസ്തുവിനോടൊപ്പമാണ്.

ക്രൈസ്തവജീവിതം നാം കണ്ടെത്തുന്ന ഒന്നല്ലല്ലോ. അത് നാം നിർമിക്കുന്ന ഒരു ജീവിതമാണ്. ഈശോ തന്റെ പരസ്യജീവിതകാലത്തു കണ്ടെത്തിയ ഒരു മതജീവിതമുണ്ട്. അത് യഹൂദ മത പശ്ചാത്തലത്തിൽ പ്രധാനമായും ഫരിസേയരുടെയും, നിയമജ്ഞരുടെയും, പുരോഹിതരുടേയുമൊക്കെ ജീവിതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അത് വേദനിക്കുന്നവനെ സഹായിക്കുവാൻ ചെറുവിരൽപോലും അനക്കാത്ത മതജീവിതമായിരുന്നു. അത് ദീർഘനേരം പ്രാർത്ഥിക്കുന്നു എന്ന് നടിക്കുന്ന ഒരു മതജീവിതമായിരുന്നു. അത് നെറ്റിപ്പട്ടങ്ങൾക്ക് വീതിയും, വസ്ത്രത്തിന്റെ തൊങ്ങലുകൾക്ക് നീളവും കൂട്ടുന്ന ഒന്നായിരുന്നു. അത് വെള്ളയടിച്ച കുഴിമാടങ്ങൾക്ക് സാദൃശ്യമായിരുന്നു. അത് ഉള്ളിൽ കാപട്യവും അനീതിയും നിറഞ്ഞ ജീവിതമായിരുന്നു. (മത്താ 23, 1-36) എന്നാൽ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ഈശോ, ദൈവത്തിന്റെ ഹിതം പൂർത്തീകരിക്കാലാണ് തന്റെ ജീവിത ദൗത്യമെന്നു മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ, ദൈവികമൂല്യങ്ങളെ പണിവസ്തുക്കളാക്കി സ്വന്തം ജീവിതം നിർമിക്കുകയാണ്. ആ നിർമ്മിതിക്ക് ഈശോ ഉപയോഗിച്ച കല്ലും, മണ്ണും, സിമന്റും, പെയിന്റുകളും എന്തായിരുന്നു എന്ന് ഈശോ നമുക്കിന്ന് പറഞ്ഞു തരികയാണ്. കണ്ടെത്തുന്ന ക്രൈസ്തവജീവിതത്തിൽ (Finding Christian life) നിന്ന്, സുവിശേഷ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നിർമിക്കുന്ന ക്രൈസ്തവജീവിത (Constructing Christian life) ത്തിലേക്കുള്ള ദൂരമാണ് നമുക്കും ക്രിസ്തുവിനും ഇടയിലുള്ളത് എന്ന് മനസ്സിലാക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു.

സുവിശേഷ ഭാഗ്യങ്ങളാണ് ഈശോയുടെ വ്യക്തിജീവിതത്തിന്റെ അടിസ്ഥാന ശിലകൾ. സ്നേഹമാണ് ആ ജീവിതത്തെ ഉറപ്പിച്ചു നിർത്തുന്ന, മനോഹരമാക്കുന്ന പ്രധാന ഘടകം. ഈശോയുടെ വ്യക്തിജീവിതത്തിന്റെ ജീവനകല (art of living) എന്ന് പറയുന്നത്, ആറാം അദ്ധ്യായം മുപ്പത്തിയൊന്നാം വാക്യമാണ്: “മറ്റുള്ളവർ നിങ്ങളോടു എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ,” ദൈവവചന വ്യാഖ്യാനത്തിൽ പണ്ഡിതന്മാർ ഈ വചനത്തെ the Golden Rule of Love (സ്നേഹത്തിന്റെ സുവർണനിയമം) എന്നാണ് വിശേഷിപ്പിക്കുന്നത്. ഈശോ ഉപയോഗിക്കുന്ന പെയിന്റുകളുടെ ബ്രാൻഡ് നെയിം “കരുണ” എന്നാണ്. “നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ”. നാം നിർമിക്കുന്ന ക്രൈസ്തവജീവിത നിർമ്മിതിക്ക് അടിസ്ഥാനമാകേണ്ടത് ഈശോ ഇന്നത്തെ സുവിശേഷത്തിൽ പറഞ്ഞ കാര്യങ്ങളാണ്. കണ്ടെത്തുന്ന ജീവിതം വൈരുധ്യാത്മകമാണെങ്കിലും, ക്രിസ്തു തന്റെ ജീവിത നിർമ്മിതിക്ക് ഉപയോഗിച്ച raw materials ഇവയെല്ലാമാണ്.

നാം കണ്ടെത്തുന്ന ജീവിതങ്ങൾ ഈ സുവർണ നിയമനുസരിച്ചുള്ളവ ആയിരിക്കണമെന്നില്ല; ക്രിസ്തു പറയുന്ന തത്വങ്ങൾക്ക് അനുസരിച്ചുള്ളവ ആയിരിക്കണമെന്നില്ല. നമ്മുടെ കേരളത്തിൽ തന്നെ നോക്കൂ… കേരളത്തിന്റെ സാമൂഹ്യശരീരത്തിൽ വർഗീയതയുടെ, രാഷ്ട്രീയവത്ക്കരിക്കപ്പെട്ട മതത്തിന്റെ മാരക പുഴുക്കുത്തുകളേൽക്കാൻ തുടങ്ങിയിട്ട് അധികനാളുകളായില്ല. ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയുടെ കാറ്റ് ഇവിടെ വീശുന്നത് അതിവേഗമാണ്. ദൈവത്തിന്റെ പേരുപറഞ്ഞു മതവൈരത്തിന്റെ ചേരുവകകൾ ചേർക്കുന്നവർ ദൈവത്തോടൊപ്പമാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്ന പഴയ ശീലുകൾ രാഷ്ട്രീയ പാർട്ടികൾ പാടിത്തിമിർക്കുമ്പോൾ വെല്ലുവിളികൾ കനക്കുകകയാണ്. ക്രിസ്തു അവതരിപ്പിച്ച ആത്മീയ വിപ്ലവം കോർപൊറേറ്റിസത്തിനു വഴിമാറുന്നതുകൊണ്ടു ക്രിസ്തുവിന്റെ വചനങ്ങൾക്കനുസരിച്ചുള്ള ക്രൈസ്തവ ജീവിത നിർമ്മിതിക്ക് ഇവിടെ ഇടമില്ലാതായിരിക്കുന്നു. അപ്പോൾ പിന്നെ നാം ദൈവത്തോടൊപ്പമാണോ എന്ന് പ്രത്യേകിച്ച് check ചെയ്യേണ്ടതില്ല.

എന്നാലും, ക്രിസ്തു നൽകുന്ന ഈ ലിസ്റ്റ് ഒന്ന് check ചെയ്യുന്നത്, നമ്മുടെ ജീവിതവുമായി ഒത്തു നോക്കുന്നത് നല്ലതാണ്. സ്നേഹത്തിന്റെയും, പരിഗണയുടെയും, സഹോദരസ്നേഹത്തിന്റെയും, ശത്രുവിനെ സ്നേഹിക്കുക, ഒന്നും പ്രതീക്ഷിക്കാതെ നന്മ ചെയ്യുക എന്നീ ക്രൈസ്തവ ശുശ്രൂഷയുടെയും അന്തരീക്ഷവും, സംസ്കാരവും കുടിയിറങ്ങുന്ന ക്രൈസ്തവ കുടുംബ, സന്യാസ, പൗരോഹിത്യ സാഹചര്യങ്ങളുമായി ഈ check list ഒത്തുപോകുന്നില്ല എന്നത് സങ്കടകരമാണ്. ക്രിസ്തുവിന്റെ സുവിശേഷത്തിൽ നാം കാണുന്ന പരോക്ഷമായ ക്രിസ്തു സ്വഭാവങ്ങൾ പ്രത്യക്ഷമായ ക്രൈസ്തവ ജീവിതങ്ങൾക്ക് അന്യമാകുന്നു എന്നത് ഈ കാലഘട്ടത്തിന്റെ ദുരന്തമാണ്!നമ്മുടെ ജീവിത സാഹചര്യങ്ങളിൽ ശത്രുവിനെ ശത്രുവായി തിരിച്ചറിയുമ്പോഴും, അവനെ/ അവളെ സ്നേഹിക്കുവാൻ കഴിയുക, ഈ കുഞ്ഞിനെ പ്രസവിക്കുന്നതോടുകൂടി താൻ മരിക്കുമെന്നറിഞ്ഞിട്ടും കുഞ്ഞിന് ജന്മം നൽകുവാൻ തയ്യാറാകുക, ഭാവിയിൽ മക്കൾ സംരക്ഷിക്കുമോ എന്ന് ഉറപ്പില്ലാതിരിക്കുമ്പോഴും കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി ജീവിക്കുക, ലോകം മുഴുവനും കളിയാക്കി ചിരിക്കുമ്പോഴും ക്രിസ്തുവിന്റെ സന്യാസിയായി, സന്യാസിനിയായി, പുരോഹിതനായി ജീവിക്കുക – ഇവയെല്ലാം സ്നേഹമുള്ളവരേ, ക്രൈസ്തവസാക്ഷ്യത്തിന്റെ നേർചിത്രങ്ങളാണ്! ക്രിസ്തുവിനോടൊപ്പമാണ് നാം ജീവിക്കുന്നത് എന്നതിന്റെ ജീവനുള്ള അടയാളങ്ങളാണ്!

മഹാകവി രബീന്ദ്ര നാഥ് ടാഗോറിന്റെ ഒരു ജീവിത ചിത്രീകരണം ഇങ്ങനെയാണ്:” ഒരിക്കൽ മഴു ചെന്ന് വൃക്ഷ ത്തോട് ചോദിച്ചു:”നിന്റെ ശാഖകളിലൊന്ന് എനിക്കായി നീട്ടിത്തരാമോ? വൃക്ഷത്തിന് കാര്യം മനസ്സിലായി. തന്റെ ശാഖ കൊണ്ട് മഴുവിന് കൈയിട്ടു ശക്തനാകണം. പിന്നെ എന്നെത്തന്നെ വെട്ടിയെടുക്കണം. വൃക്ഷം ഇത് മനസ്സിലാക്കിയെങ്കിലും തന്റെ ശിഖരം മഴുവിനായി നീട്ടിക്കൊടുത്തു.”

Remembering Rabindranath Tagore and His Wise Words

സ്നേഹമുള്ളവരേ, സമൂഹവും, പാരമ്പര്യവും, കല്പിച്ചു തന്ന കണ്ടെത്തിയ ക്രൈസ്തവ ജീവിതം അല്ല, ക്രിസ്‌തുവിന്റെ ജീവിതം പഠിച്ചു, ധ്യാനിച്ച്, അതിന്റെ ചൈതന്യം മനസ്സിലാക്കി നാം നിർമിച്ചെടുക്കുന്ന ക്രൈസ്തവജീവിതത്തിലേക്കാണ് ക്രിസ്തു നമ്മെ വിളിക്കുന്നത്. ഇന്നുവരെ നാം കണ്ടെത്തിയവയുടെ ഭാരവുംപേറി ക്ഷീണിതരായി, കാലാകാലങ്ങളിൽ നമ്മിൽ അടിഞ്ഞുകൂടിയ തിന്മകളുടെ, കുറവുകളുടെ വൈകല്യങ്ങളുമായി ജീവിക്കേണ്ടവരല്ല നാമെന്നു ഇന്നത്തെ സുവിശേഷം നമ്മെ ഓർമപ്പെടുത്തുമ്പോൾ, കോവിഡാനന്തര ക്രൈസ്തവജീവിതം പുതിയ നിർമിതിയായിരിക്കണം എന്ന് പ്രതിജ്ഞ എടുക്കാവാൻ നമുക്കാകണം.

ആധുനികതയുടെ, വാണിജ്യവത്കരണത്തിന്റെ, ആർഭാടത്തിന്റെ, സ്ഥാപനനടത്തിപ്പിന്റെ, ആഘോഷങ്ങളുടെ പുഴുക്കുത്തുകളേറ്റു വികൃതമായ ക്രൈസ്തവജീവിതമുഖം നാം വലിച്ചെറിയണം. ക്രിസ്തുവചനങ്ങളുടെ അടിസ്ഥാനത്തിൽ പുതിയൊരു സഭയായി, സഭാമക്കളായി നമുക്ക് ഉയിർത്തെഴുന്നേൽക്കുവാൻ കഴിയണം. നമ്മുടെ ഇപ്പോഴുള്ള ധാരണകളും സുവിശേഷാത്മകമല്ല എന്ന തിരിച്ചറിവിലേക്ക് ക്രിസ്തു ഇന്ന് നമ്മെ വിളിക്കുകയാണ്. ഓർക്കണം, ക്രിസ്തുവിനുവേണ്ടി, ആദിവാസികൾക്കുവേണ്ടി ജീവിതം മാറ്റിവച്ച മലയാളിയായ ദയാബായി എന്ന സഹോദരിയെ, ആദിവാസി വസ്ത്രം ധരിച്ചെന്ന പേരിൽ പബ്ലിക് ബസ്സിൽ കയറ്റാതിരുന്നവരാണ് നമ്മൾ. എറണാകുളത്തും മുളന്തുരുത്തിയിലും വച്ച് വസ്ത്രത്തിന്റെ പേരിൽ ബസ്സിൽ നിന്നും ഇറക്കി വിടാൻ ശ്രമിച്ചവരാണ് നാം. പാലായിലെ പൂവരണിയിൽ ജനിച്ചു, മധ്യപ്രദേശിലെ ആദിവാസികളായ ഗോണ്ടുകളുടെ ഇടയിൽ ജീവിച്ചു, ഇന്റർനാഷണൽ വേദികളിൽ, ലോകം മുഴുവനുമുള്ള വിവിധ സ്ഥലങ്ങളിൽ പാവങ്ങൾക്കുവേണ്ടി ക്രിസ്തുശബ്ദമാണ് ദയാബായി. നമ്മുടെ ക്രൈസ്തവ മൂല്യങ്ങളെവിടെ? ഇന്ന് ക്രിസ്തു വച്ച് നീട്ടുന്ന check list മായി ഇതിനെന്തു ബന്ധം?

നമ്മുടെ ക്രൈസ്തവസമൂഹങ്ങളിൽ ഇന്നും ജാതിയുടെ പേരിൽ പലരെയും നാം അകറ്റി നിർത്തുന്നില്ലേ? ‘പുതുക്രിസ്ത്യാനിയും അവശ ക്രിസ്ത്യാനിയും മാർഗ്ഗവാസിയും’ ആയി വേർതിരിച്ചുള്ള ക്രിസ്തുമതത്തിനുള്ളിലെ ജാതിയെ തിരിച്ചറിഞ്ഞു, ദളിതരെ സംഘടിപ്പിച്ചു ക്രൈസ്തവ നവോത്ഥാനത്തിന്റെ ചരിത്രശബ്ദമായി മാറിയ പൊയ്കയിൽ യോഹന്നാന് എന്ത് സ്ഥാനമാണ് ഭാരത ക്രിസ്തുമതത്തിലുള്ളത്? നമ്മുടെ സ്ഥാപനങ്ങളിലെ, പ്രത്യേകിച്ചും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നമ്മുടെ പെരുമാറ്റരീതികൾ ക്രിസ്തു വ്യക്തിത്വത്തിലെ ബ്രാൻഡഡ് കളറായ “കരുണ“യെ പ്രതിഫലിപ്പിക്കുന്നതാണോയെന്നു ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. കോവിഡ് മാറുവാൻ പ്രാർത്ഥിക്കുന്നത് നല്ലതാണ്. ആരാധനയും ഓൺലൈൻ ധ്യാനങ്ങളും നല്ലതു തന്നെ. എന്നാൽ നമ്മൾ ദൈവത്തോടൊപ്പമല്ലായെങ്കിൽ, എന്നുവച്ചാൽ, ഈ check ലിസ്റ്റുമായി നമ്മുടെ ജീവിതങ്ങൾ ഒത്തു പോകുന്നില്ലായെങ്കിൽ…? ക്രിസ്തു ചൈതന്യം വറ്റിയ ഹൃദയങ്ങളുടെ ജീവിത നിർമിതി കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർന്നു പോകില്ലേ?

ഈശോ നമ്മോടു പറയുന്നു: “എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോടു ഞാൻ പറയുന്നു, ഇപ്പോഴത്തെ നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾക്ക് മാറ്റം ആവശ്യമായിരിക്കുന്നു. സുവിശേഷ മൂല്യങ്ങളിലേക്കു മടങ്ങി, ആ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ ക്രൈസ്തവ, കുടുംബ, സന്യാസ പൗരോഹിത്യ വ്യക്തിത്വങ്ങൾ പുനർ നിർമിക്കേണ്ടിയിരിക്കുന്നു. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ”.

ശത്രുവിന്റെ മനസ്സറിഞ്ഞും, അധിക്ഷേപിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ചും, തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിക്കാതെ നന്മചെയ്തും സുവിശേഷമൂല്യങ്ങൾക്കു ജീവൻ കൊടുത്തവനാണ് ക്രിസ്തു. ക്രൈസ്തവ ജീവിത നിർമിതി സ്വപ്നം കണ്ടവനാണ് ക്രിസ്തു. അയൽക്കാരന്റെ ദുഃഖവും, വേദനയും, അവന്റെ പട്ടിണിയും, ദാരിദ്ര്യവും, അഭിസംബോധനചെയ്തുകൊണ്ടാണ് ക്രിസ്തു ജീവിതം ആരംഭിച്ചത്.

സമാപനം

അടുപ്പിൽ വിറകെരിയുമ്പോൾ തീയുണ്ടാകുന്നപോലെ, നമ്മുടെ വ്യക്തി ജീവിതത്തിൽ, കുടുംബ ജീവിതത്തിൽ, സന്യാസ പൗരോഹിത്യ ജീവിതത്തിൽ, ക്രൈസ്തവികതയുടെ വിവിധ തലങ്ങളിൽ ധാർമികത, ക്രിസ്തു മൂല്യങ്ങൾ കൊണ്ടുവരികയാണ് നാം ചെയ്യേണ്ടത്. അതിനായി, ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ നിലപാടുതറയിൽ കയറി നിൽക്കുവാൻ സഭാധികാരികൾ മുതലുള്ള ക്രൈസ്തവർക്ക് കഴിയണം.

Christianity - Dogma, Definition & Beliefs - HISTORY

നമുക്ക് ചുറ്റും അസ്വസ്ഥതയും, അനീതിയും, അക്രമവും, മഹാമാരിയും നടമാടുമ്പോൾ എങ്ങനെ നമുക്ക് നമ്മുടെ സൗധങ്ങളിൽ കിടന്നു ഉറങ്ങാൻ കഴിയും? ഒരു ക്രിസ്തുവിനു, യഥാർത്ഥ ക്രിസ്തു ശിഷ്യന് അതിനു കഴിയില്ല. ക്രിസ്തുമൂല്യങ്ങളിൽ അടിയുറച്ച ക്രൈസ്തവജീവിതമായി സമൂഹത്തിൽ ഉപ്പായി, ദീപങ്ങളായി നമുക്ക് മാറാം. ക്രിസ്തു എന്ന സംസ്കാരം നമ്മുടെ ജീവിതങ്ങളിൽ, ജീവിത നിർമിതിയിൽ തെളിയട്ടെ. ആമേൻ!

sunday sermon lk 10, 25-37

ശ്ളീഹാക്കാലം മൂന്നാം ഞായർ

ലൂക്ക 10, 23-42

1 കോറി 7, 1 -7

സന്ദേശം

56 - The Parable of the Good Samaritan (Malayalam) 88 - YouTube

വല്ലാത്തൊരു പ്രതിസന്ധിയിലാണ് ലോകവും മനുഷ്യരും. മഹാമാരിയുടെ ആക്രമണം നമ്മുടെ ജീവിത സന്തോഷം കെടുത്തിക്കളഞ്ഞിരിക്കുകയാണ്. എന്നാൽ, പരസ്പരം നല്ല അയൽക്കാരായിക്കൊണ്ട് ആ സന്തോഷം അല്പമായിട്ടെങ്കിലും തിരിച്ചു പിടിക്കാൻ നാം ശ്രമിക്കുന്നുണ്ട് എന്നുള്ളത് ആശാവഹമാണ്. ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ തിളക്കം നമ്മുടെ സഹായ സംരംഭങ്ങളിൽ തെളിഞ്ഞുകാണുന്നുണ്ട്. ആ ക്രൈസ്തവ ചൈതന്യത്തെ ആളിക്കത്തിക്കാൻ ഉതകുന്ന ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്.

വ്യാഖ്യാനം

ബൈബിൾ പണ്ഡിതന്മാർ, നല്ല സമരയക്കാരന്റെ ഉപമ ആധ്യാത്മിക, സാമൂഹ്യ ഭൂമികയിൽ നിന്നുകൊണ്ട് നോക്കിക്കാണുകയും അതനുസരിച്ചു ഈ സുവിശേഷഭാഗത്തെ വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മനുഷ്യന്റെ വൈകാരിക തലത്തിൽ നിന്നുകൊണ്ട് ഈ സുവിശേഷഭാഗത്തെ കാണുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ വൈകാരിക തലത്തിലെ പാകത വലിയ ഒരു അളവ് വരെ നമ്മുടെ ആത്മീയജീവിതത്തെ പരിപുഷ്ടമാക്കാൻ ഉപകരിക്കും.

അടിസ്ഥാനപരമായി ആരാണ് നല്ല അയൽക്കാരനെന്ന ചോദ്യത്തിന് ഈശോ നൽകുന്ന ഉത്തരമാണ് ഈ സംഭവം. “നീയും പോയി ഇതുപോലെ   ചെയ്യുക” എന്ന ഈശോയുടെ വചനം പലപ്രാവശ്യം നാം കേട്ടിട്ടുണ്ടെങ്കിലും, എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന, നല്ലൊരു അയൽക്കാരനാകുമ്പോഴുണ്ടാകുന്ന പരിണിതഫലത്തെക്കുറിച്ചു അധികമായി നാം ചിന്തിച്ചിട്ടില്ലായെന്ന് എനിക്ക് തോന്നുന്നു. നാം നമ്മുടെ സഹോദരങ്ങൾക്ക്, നാം കണ്ടുമുട്ടുന്നവർക്ക് നല്ലൊരു അയൽക്കാരനാകുമ്പോൾ അവരുടെ ജീവിതത്തിൽ സന്തോഷം, ആശ്വാസം, പ്രതീക്ഷ എന്നിവ നിറയുകയാണ്. നമ്മുടെ ജീവിതത്തിലും സന്തോഷം നിറയുകയാണ്. മനുഷ്യന്റെ വൈകാരിക ജീവിതത്തിന്റെ ഭൂമികയിൽ നിന്നുകൊണ്ട് ഈ സുവിശേഷ ഭാഗത്തെ നോക്കുമ്പോൾ, ജീവിതം സന്തോഷംകൊണ്ട് നിറയാൻ എന്ത് ചെയ്യണമെന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ നല്ല സമരായന്റെ ഉപമ എന്ന് എനിക്ക് തോന്നുന്നു.

മനുഷ്യ ജീവിത ചരിത്രം മുഴുവനും ജീവിത സന്തോഷത്തിന്റെ താക്കോലും തേടിയുള്ള യാത്രയാണ്. വലിയ ചിന്തകന്മാരും, പ്രവാചകന്മാരും ജീവിതസന്തോഷമെന്തെന്ന് നിർവചിക്കാനും, ആ സന്തോഷം  കണ്ടെത്താൻ കഴിയുന്ന വഴികളെ  ശ്രമിച്ചിട്ടുണ്ട്.  പുരാതന ഗ്രീക്ക് തത്വ ചിന്തകനായ എപ്പിക്യൂറസ് (Epicurus) മനുഷ്യ ജീവിതത്തിന്റെ ഏക ലക്ഷ്യമായി പറയുന്നത് സന്തോഷം കണ്ടെത്തലാണ്. മനുഷ്യൻ രാത്രി പകലാക്കി അദ്ധ്വാനിക്കുന്നത് എന്തിനാണ്? ബിസിനസുകാർ അമിതലാഭമുണ്ടാക്കി മുന്നേറുന്നത് എന്തിനാണ്? മത നേതാക്കന്മാർ പ്രാർത്ഥനകളും പ്രഭാഷണങ്ങളും നടത്തുന്നത് എന്തിനാണ്? നാടിന്റെ നന്മയ്ക്കുവേണ്ടിയാണോ? നേതാക്കന്മാരെ പ്രീണിപ്പിക്കാനാണോ? അല്ല. ആത്യന്തികമായി, സ്വന്തം സന്തോഷത്തിനുവേണ്ടിയാണ്. എന്താണ് മനുഷ്യന് സന്തോഷം നൽകുന്നത്?  സമ്പത്താണോ? ലൗകിക സുഖങ്ങളാണോ? അധികാരമാണോ?  പെറു, എത്യോപ്യ, ഘാന രാജ്യങ്ങളെക്കാൾ കൂടിയ ആത്മഹത്യാനിരക്ക് ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, സൗത്ത് കൊറിയ  തുടങ്ങിയ രാജ്യങ്ങളിലാണ്.  പാവപ്പെട്ട രാജ്യങ്ങളിലെ മനുഷ്യർ ഉപയോഗിക്കുന്നതിനേക്കാൾ അമ്പതു മടങ്ങു് ശക്തി (Energy) സമ്പന്നരായവർ അവരുടെ വയറു നിറയ്ക്കാൻ മാത്രമല്ല, കാറുകളും, മൊബൈലുകളും, കംപ്യുട്ടറുകളും, ഫ്രിഡ്ജുകളും, ടെലിവിഷനുകളും നിറയ്ക്കാൻ ഉപയോഗിക്കുന്നതുകൊണ്ട്, സമ്പന്നർ അമ്പതു മടങ്ങു് സന്തോഷവാന്മാർ എന്നുപറയാൻ സാധിക്കുമോ?

അപ്പോൾ എന്താണ് സന്തോഷത്തിന്റെ ഏകകം? അളവുകോൽ? സന്തോഷത്തിന്റെ അളവുകോൽ നല്ല സമറായക്കാരനാണ്, നല്ല സമരായക്കാരന്റെ മനോഭാവമാണ്. സന്തോഷത്തിന്റെ അളവുകോൽ ക്രിസ്തുവാണ്, ക്രിസ്തുവിന്റെ മനോഭാവമാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ മാലാഖമാർ ആട്ടിടയരോട് പറഞ്ഞത് ‘സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയാണ്.’ (ലൂക്ക 2, 10) കാരണം, പിതാവായ ദൈവത്തിന് അറിയാം, മനുഷ്യന് ഏറ്റവും ആവശ്യമേറിയത് സന്തോഷമാണെന്ന്. ക്രിസ്തു ഈ ലോകത്തിന് നൽകുവാൻ ആഗ്രഹിച്ചതും സന്തോഷമാണ്, നന്മ നിറഞ്ഞ, സ്നേഹം നിറഞ്ഞ, ത്യാഗം നിറഞ്ഞ സന്തോഷം. എന്റെ അയൽക്കാരൻ ആരാണ് എന്ന ചോദ്യത്തിന്, നിന്റെ ജീവിതത്തിൽ സന്തോഷം നൽകുന്നവൻ ആരോ അവനാണ് നിന്റെ അയൽക്കാരൻ എന്ന് പറയാനാണ് ഈശോ ആഗ്രഹിച്ചത്. ചോദ്യം ഉന്നയിച്ച നിയമജ്ഞന് ഈശോ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല. അപ്പോഴാണ് ഈശോ ഈ ഉപമ പറഞ്ഞത്. എന്നാൽ അന്നും ഇന്നും ഉപ്മയുടെ പൊരുൾ നമുക്ക് മനസ്സിലായിട്ടില്ല. സ്നേഹമുള്ളവരേ, മനുഷ്യ ജീവിതം, നമ്മുടെയും, നാം കണ്ടുമുട്ടുന്നവരുടെയും ജീവിതം സന്തോഷ പ്രദമാകുവാൻ എന്ത് ചെയ്യണമെന്നാണ് ഈശോ നമ്മോടു പറഞ്ഞത്.  അതാണ് ഈ ഉപമയുടെ പൊരുൾ.

എപ്പോഴാണ് മനുഷ്യന്റെ സന്തോഷം നഷ്ടമാകുന്നത്? എപ്പോഴാണ് മനുഷ്യൻ ദുഃഖിതനാകുന്നത്? മനുഷ്യൻ ആക്രമിക്കപ്പെടുമ്പോൾ. ജീവിതാവഴികളിൽ പലരീതിയിൽ മനുഷ്യൻ ആക്രമിക്കപ്പെടുന്നുണ്ട്. എന്തിനാണ് ആളനക്കമില്ലാത്ത ആ വഴികളിലൂടെ ഒറ്റയ്ക്ക് പോയത് എന്ന് ചോദിക്കാം. അതുകൊണ്ടല്ലേ ആക്രമിക്കപ്പെട്ടത് എന്നും ചോദ്യമുയർത്താം. സുഹൃത്തേ, അങ്ങനെ ഒറ്റപ്പെട്ട വഴികളിൽ മാത്രമാണോ നമ്മൾ ആക്രമിക്കപ്പെടുന്നത്? നമ്മുടെ ജീവിത സന്തോഷം നശിപ്പിക്കാൻ അക്രമികൾ പതിയിരിക്കുന്നത് അവിടെ മാത്രമാണോ? നമ്മുടെ കുടുംബങ്ങളിൽ നാം ആക്രമിക്കപ്പെടുന്നില്ലേ? ഉത്തമ സുഹൃത്തുക്കളാൽ നാം മാനസികമായി, ശാരീരികമായി ആക്രമിക്കപ്പെടുന്നില്ലേ? “അവളുടെ, അവന്റെ ആ ഒരു വാക്ക് എന്നെ തളർത്തിക്കളഞ്ഞു”എന്ന് എത്രയോ വട്ടമാണ് നമ്മൾ പറഞ്ഞിട്ടുള്ളത്? നിലംപറ്റെ വീണുപോയ എത്രയോ സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്? നമ്മുടെ ജീവിതത്തിന്റെ കുടുംബത്തിന്റെ സന്തോഷം എത്രയോ വട്ടമാണ് ഇല്ലാതായിട്ടുള്ളത്? ഒരു നല്ല സമരായൻ കടന്നു വരണേ എന്ന് എത്രയോ പ്രാവശ്യമാണ് നാം ആഗ്രഹിച്ചിട്ടുള്ളത്?

ഈയിടെ Whats App ൽ കണ്ട Short Film ഈ സന്ദേശത്തോടൊത്തു പോകുന്നതാണ്. അതിന്റെ കഥയിങ്ങനെയാണ്:

Film തുടങ്ങുന്നത് ഒരു കുട്ടി എഴുന്നേറ്റ് നിന്ന് English text വിക്കി വിക്കി വായിക്കുന്നതിലൂടെയാണ്. ടീച്ചർ അവനെ ശകാരിക്കുമ്പോൾ കുട്ടികൾ പറയുന്നു: അയ്യോ മിസ്സെ അവൻ വിക്കനാ…പിന്നെ കൂട്ടച്ചിരിയും. ഇവനാണ് കഥാനായകൻ. അവൻ വിക്കനാണ്. ആ കളിയാക്കൽ അവനെ വല്ലാതെ വേദനിപ്പിച്ചു…സമൂഹം അവനെ പല തരത്തിൽ ഇങ്ങനെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും ആക്രമിച്ചിട്ടുണ്ടാകണം. അവൻ വഴിയിൽ ജീവിതത്തിന്റെ വഴിയിൽ വീണുകിടക്കുകയാണ്. സ്വയം രക്ഷപ്പെടുവാൻ പരിശ്രമിക്കുന്നുണ്ട്. പലപ്പോഴും അനങ്ങാൻ കഴിയാതെ വിഷമിച്ചിട്ടുണ്ടാകണം. എന്തായാലും അടുത്ത ഷോട്ടിൽ വളർന്നു ചെറുപ്പക്കാരനായ അവൻ ഒരു Interview വിന് വന്നിരിക്കുകയാണ്. ധാരാളം candidates ഉണ്ട്. അവരെ കണ്ടപ്പോഴേ അവൻ തളർന്നു. slow motion ൽ ആണ് ഈ രംഗങ്ങളെല്ലാം …അതായത് അവന് നിലത്തുനിന്നും എഴുന്നേൽക്കാൻ പറ്റുന്നില്ല…വീണ്ടും വീണ്ടും ആക്രമിക്കപ്പെടുകയാണ്. കണ്ടുമുട്ടിയ ഒരു candidate അവന് പറയാൻ പറ്റുന്നില്ല. അത്രത്തോളം പരിഭ്രാന്തനും അശക്തനുമാണവൻ! അവസാനം, അവന്റെ പേര് വിളിച്ചു: “who is Sharan here?” അവൻ മുറിയിലേക്ക് ചെന്നു.   കസേരയിലിരുന്നു. ഒരു Madam അവന്റെ Certificates ചോദിച്ചു. പിന്നെ introduce ചെയ്യാൻ പറഞ്ഞു.  പേടി   കാരണം, അപകർഷതാബോധം കാരണം, അവന് എന്തെങ്കിലും പറയാൻ, ഒന്ന് പുഞ്ചിരിക്കാൻ, ഒന്ന് അനങ്ങാൻ …ഒന്നും അവന് പറ്റുന്നില്ല. അവൻ പരാജയത്തിന്റെ നിലത്തു വീണ് കിടക്കുകയാണ്. കുറച്ചെന്തോ പറയാൻ ശ്രമിച്ചപ്പോഴേക്കും interview ചെയ്യാനിരുന്നവരിൽ നടുക്കിരുന്ന ആൾ അവനോടു വിക്കി വിക്കി പറയാൻ തുടങ്ങി:സ..സാരോല്യ …പേ.. പേ ടിക്കേണ്ട …പ്പ …പ… പറഞ്ഞോളൂ… അവൻ കേട്ടത് ഒരു ശക്തിയായി അവനിലേക്കൊഴുകി. ഇതാ തന്നെപ്പോലൊരാൾ, താനുമായി ചേർന്ന് നിൽക്കുന്ന ഒരാൾ… ആരോ തന്നെ താങ്ങി എഴുന്നേൽപ്പിക്കുന്നതുപോലെ…എഴുന്നേറ്റു നിൽക്കാൻ സഹായിക്കുന്നതുപോലെ…ആത്മവിശാസത്തിന്റെ, ആശ്വാസത്തിന്റെ ലേപനം തരുന്ന പോലെ…അവൻ പറയാൻ തുടങ്ങി…അയാൾ പലപ്പോഴും സഹായിച്ചു…പുഞ്ചിരിയുടെ…ചെറിയ വാക്കുകളിലൂടെ… അവൻ സന്തോഷത്തോടെ വിജയകരമായി interview പൂർത്തിയാക്കി. പുറത്തിറങ്ങിയ ശരണിന്റെ ചിന്തകൾ ഇങ്ങനെയായിരുന്നു: ആ interview കഴിഞ്ഞപ്പോൾ ജോലി കിട്ടുമോയെന്നതല്ലായിരുന്നു എന്റെ ചിന്ത. ലോകം കീഴടക്കിയ ഒരാളുടെ സന്തോഷമായിരുന്നു എന്റെ ഉള്ളിൽ.” അവൻ നേരെ ചെന്നത് തന്റെ പേര് ചോദിച്ച സുഹൃത്തിന്റെ അടുത്തേക്കായിരുന്നു. അദ്ദേഹത്തെ shake hand ചെയ്തിട്ട് സന്തോഷത്തോടെ അവൻ പറഞ്ഞു: “ഹായ്, എന്റെ പേര് ശരൺ…!” ചിത്രം അവസാനിക്കുന്നത് ഇങ്ങനെയല്ല. ഇതിനൊരു tail end ഉണ്ട്. അല്പംകഴിഞ്ഞു interview വിനിരുന്ന Madam ത്തിന്റെ ചോദ്യം: “സാറെന്തിനാണ് അയാളുടെ മുൻപിൽ വിക്കഭിനയിച്ചത്? സാറിന്റെ പ്രസന്നമായ മുഖം സ്‌ക്രീനിൽ …ഒപ്പം പല അർഥങ്ങൾ ഒളിപ്പിച്ചു വച്ച ഒരു ചിരിയും!

സ്നേഹമുള്ളവരേ, ജീവിതത്തിന്റെ വഴികളിൽ ആക്രമിക്കപ്പെട്ടു തളർന്നു വീഴുന്നവർ ഏറെയാണ്. നിങ്ങളും ഞാനും അതിലുണ്ട്. നമ്മുടെ മാതാപിതാക്കളും മക്കളും അതിലുണ്ട്.  സ്ത്രീകളും പുരുഷന്മാരും അതിലുണ്ട്. ആക്രമിക്കുന്നത് ലേബലൊട്ടിച്ച കള്ളന്മാരോ, തീവ്രവാദികളോ ആയിരിക്കണമെന്നില്ല. നമുക്കുണ്ടാകുന്ന ജീവിത പരാജയങ്ങൾ, നമ്മുടെ കുറവുകൾ, നമുക്ക് സംഭവിക്കുന്ന ചില ദുരന്തങ്ങൾ, ബന്ധങ്ങളിലെ വിള്ളലുകൾ, നമ്മിലെ തന്നെ അപകർഷതാബോധം നിറഞ്ഞ മനസ്സ്, നാം മറ്റുള്ളവരോടും, മറ്റുള്ളവർ നമ്മോടും പറയുന്ന കാര്യങ്ങൾ…സാമ്പത്തിക തകർച്ചകൾ … കോവിഡ് പോലെയുള്ള

India's secret torture chambers : A book and an essay | Indian Vanguard

മഹാമാരികൾ, രോഗങ്ങൾ, അങ്ങനെയങ്ങനെ അക്രമികൾ ധാരാളമാണ് നമുക്ക് ചുറ്റും. വിജനമായ വഴികൾ മാത്രമായിരിക്കണമെന്നില്ല ആക്രമിക്കപ്പെടുന്ന സ്ഥലങ്ങൾ. അതെവിടെയുമാകാം, സ്കൂൾ, നമ്മുടെ വീട്, കളിസ്ഥലങ്ങൾ നമ്മുടെ ഇടവക ദേവാലയം, സുഹൃദ്‌വലയങ്ങൾ, പൊതുസ്ഥലങ്ങൾ, സർക്കാർ ഓഫീസുകൾ…അങ്ങനെ ധാരാളം ഇടങ്ങളുണ്ട് നാം ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതായി. ശാരീരികമായി മാത്രമല്ല ഈ ആക്രമണങ്ങൾ എന്നും അറിഞ്ഞിരിക്കുക. ശാരീരികമായും, മാനസികമായും, വൈകാരികമായും, ആധ്യാത്മികമായും ഒക്കെ ആക്രമണങ്ങൾ നമ്മെത്തേടിയെത്തും.

ഈ ലോകത്തു എവിടെയെല്ലാം ദൈവമക്കൾ ആക്രമിക്കപ്പെടുന്നുണ്ടോ, അവിടെയെല്ലാം നല്ല സമരിയാക്കാരിയാകാനുള്ള, നല്ല സമരിയാക്കാരനാകാനുള്ള വിളിയാണ് ഓരോ ക്രൈസ്തവനും ഉള്ളത്.   കഥയിലെ മറുവശത്തുകൂടി കടന്നുപോകുന്ന പുരോഹിതനാകാനുള്ള വിളിയല്ല ക്രൈസ്തവനുള്ളത്; കണ്ടെങ്കിലും അവഗണിച്ചു കടന്നുപോകുന്ന ലെവായനാകാനുമുള്ള വിളിയല്ല ക്രൈസ്തവനുള്ളത്. പിന്നെയോ,മനസ്സലിഞ്ഞു, അടുത്തുചെന്ന്, എണ്ണയും വീഞ്ഞുമൊഴിച്ചു, മുറിവുകൾ വച്ചുകെട്ടി, സ്വന്തം കഴുതപ്പുറത്തിരുത്തി സത്രത്തിൽ കൊണ്ട് പോയി പരിചരിക്കുന്ന നല്ല സമരിയാക്കാരിയാകാനുള്ള, നല്ല സമരിയാക്കാരനാകുള്ള, നല്ല അയൽക്കാരനാകാനുള്ള, നല്ല അയൽക്കാരിയാകാനുള്ള വിളിയാണ് ഓരോ ക്രൈസ്തവന്റെയും ജീവിതം. മറ്റുള്ളവരുടെ ജീവിതാവസ്ഥയോളം താഴ്ന്നു ചെന്ന്, അവരെ ആശ്വസിപ്പിച്ചു അവരുടെ ജീവിത സന്തോഷം തിരികെക്കൊടുക്കുന്ന നല്ല സമരാക്കാരനാകുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് പ്രിയപ്പെട്ടവരേ. വീണുപോയവനെ ഒന്നുകൂടി കാലുയർത്തി തൊഴിക്കുവാനുള്ള വിളിയല്ലാ, വീണുകിടക്കുന്നവരെ പിടിച്ചെഴുന്നേൽപ്പിക്കുവാനുള്ള വിളിയാണ് നമ്മുടേത്. അവളുടെ, അവന്റെ ജീവിതം സന്തോഷംകൊണ്ട് നിറയ്ക്കുവാനുള്ള വിളിയാണ് നമുക്കുള്ളത്.    

കഴിഞ്ഞ ദിവസം എനിക്ക് ലഭിച്ച ഒരു ഇമെയിൽ എന്നെ ഒത്തിരി കരയിപ്പിച്ചു. എന്റെ ഒരു വൈദിക സുഹൃത്താണ് കത്തെഴുതിയത്. തെറ്റിദ്ധാരണകളുടെ ഫലമായി പ്രാർത്ഥനയുടെ കാലത്തിലൂടെ കടന്നുപോകുന്ന ആളാണ് അദ്ദേഹം. കത്തിലെ പ്രസക്ത ഭാഗം ഇങ്ങനെയാണ്. “….വഴിയിൽ വീണുപോയ ഒരാളാണ് ഞാൻ.  ആക്രമിക്കപ്പെടുമ്പോഴും   ശബ്ദമുയർത്താൻ കഴിയാതെപോയി. എന്നാലും ദൈവേഷ്ടമാണെന്ന് വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോയപ്പോൾ വീണുകിടക്കുന്ന എന്നെ വീണ്ടും ചവിട്ടാനാണ് പലരും ശ്രമിക്കുന്നത്. ഈയിടെയും ബോസിന്റെ ഒരു കത്ത് കിട്ടി. എനിക്ക് ഒട്ടും അറിവില്ലാത്ത ആരോപണം അദ്ദേഹം അതിൽ ഉന്നയിച്ചിരിക്കുകയാണ്. വീണ്ടും വീണ്ടും ആക്രമിക്കപ്പെടുകയാണ്.  അഹങ്കാരത്തോടെ ഞാൻ സന്തോഷിച്ചു നടക്കുകയാണ് പോലും! ഞാൻ എന്താണ് ചെയ്യേണ്ടത്? വിശദീകരിച്ചു നാണം കെടണോ? അറിയില്ല. …

ആ സഹോദരനുവേണ്ടി കുറെ നേരം പ്രാർത്ഥിച്ചതിനുശേഷം ഞാൻ ഇങ്ങനെ വളെരെ ഹൃസ്വമായ ഒരു മറുപടി എഴുതി:

പ്രിയ സുഹൃത്തേ, നിന്റെ ജീവിതവഴികളിൽ തീർച്ചയായും ഒരു നല്ല സമരിയാക്കാരൻ വരും. പ്രാർത്ഥനയോടെ,

സമാപനം

സ്നേഹമുള്ളവരേ, സകല ജനത്തിനുംവേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയായ ക്രിസ്തു ജീവിതസന്തോഷമായി നമ്മിലുണ്ട് എന്ന ഉറച്ച വിശ്വാസത്തോടെ നമുക്ക് ഈ മഹാമാരിക്കാലത്തെ നേരിടാം. ജീവിതത്തിലേക്ക് കടന്നുവരുന്ന ആക്രമണങ്ങൾ നമ്മിലെ സന്തോഷം തകർക്കുമ്പോൾ നമുക്ക് പരസ്പരം നല്ല അയൽക്കാരാകാം  – ആ സന്തോഷം തിരികെ പിടിക്കുവാൻ. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നല്ല അയൽക്കാരായി കടന്നുചെന്നുകൊണ്ട് “നിങ്ങൾ ഇപ്പോഴും കർത്താവിൽ സന്തോഷിക്കുവിൻ” (ഫിലി 4, 4) എന്ന സന്ദേശം പകർന്നു നൽകാം.

ജീവിതത്തിന്റെ വഴികളിൽ വീണുപോയവരെ വീണ്ടും വീണ്ടും തൊഴിക്കാതെ, അവരെ, അലിവിന്റെ, സാന്ത്വനത്തിന്റെ, സ്നേഹത്തിന്റെ ലേപനം നൽകി കാരുണ്യത്തിന്റെ കരങ്ങൾ പിടിച്ചു നമുക്ക് എഴുന്നേല്പിക്കാം. അവരുടെയും നമ്മുടെയും ജീവിതങ്ങൾ സന്തോഷംകൊണ്ട് നിറയ്ക്കാം. ആമേൻ!