ദനഹാക്കാലം നാലാം ഞായർ
ഉത്പത്തി 29, 1 -14
2 രാജാ 17, 24-28
ഹെബ്രാ 6, 1-12
യോഹ 4, 1, 26

സീറോ മലബാർ സഭയുടെ മുപ്പതാമത് സിനഡിന്റെ ആദ്യ സമ്മേളനത്തിന്റെ ചർച്ചാവിഷയങ്ങളും സിനഡ് എടുത്ത തീരുമാനങ്ങളൂം, സിനഡിന്റെ നിർദ്ദേശങ്ങളും വായിച്ചു കേട്ടതോടൊപ്പം, ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ സന്ദേശം വളരെ ചുരുക്കമായി നമുക്കൊന്ന് വിചിന്തനം ചെയ്യാം.
ഈശോ, “മിശിഹാ” ആണെന്ന് വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും വെളിപ്പെടുന്ന ദനഹാക്കാലത്തിന്റെ ചൈതന്യവുമായി നിൽക്കുന്ന നമ്മോട്, ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ തന്നെ, താൻ “മിശിഹാ” ആണെന്ന് വെളിപ്പെടുത്തുകയാണ്. ശമരിയക്കാരി സ്ത്രീ, “മിശിഹാ-ക്രിസ്തു വരുമെന്ന് എനിക്കറിയാം. അവൻ വരുമ്പോൾ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും” എന്ന് പറഞ്ഞപ്പോൾ ഈശോ പറയുകയാണ്: “നിന്നോട് സംസാരിക്കുന്ന ഞാൻ തന്നെയാണ് അവൻ.” മിശിഹാ ആവിഷ്കാരം, ദനഹാ സംഭവിക്കുകയാണ് ഇവിടെ. ഈശോ, “മിശിഹാ” യാണെന്നും, ലോക രക്ഷയ്ക്കായി, മനുഷ്യ രക്ഷയ്ക്കായി “ദൈവത്തിന്റെ ദാനം” നൽകുവാൻ വന്നവനാണെന്നും, ആ ദാനം സ്വീകരിക്കുവാൻ മനുഷ്യൻ ഒരുങ്ങണമെന്നുമാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്.
സമരിയായിൽ, യാക്കോബ് തന്റെ മകൻ ജോസഫിന് നൽകിയ വയലിന് അടുത്തുള്ള പട്ടണമായ സിക്കാറിലുള്ള യാക്കോബിന്റെ കിണറ്റിൻ കരയിൽ വച്ചാണ് യേശുവും ശമരിയക്കാരി സ്ത്രീയും തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കുന്നത്. ചരിത്രപരമായി പൂർവപിതാവായ യാക്കോബ് അവിടെയുള്ള, അതിലേ കടന്നുപോകുന്ന ജനങ്ങൾക്കും, ആടുമാടുകൾക്കും വെള്ളം കുടിക്കുവാൻ വേണ്ടി സ്ഥാപിച്ചതാണ് ഈ കിണർ.
മറ്റൊരു തലത്തിൽ ചിന്തിച്ചാൽ, യാക്കോബിന്റെ കിണർ ഒരു പ്രതീകമാണ്. ഇത് പാരമ്പര്യത്തിന്റെ കിണറാണ്; പഴയനിയമങ്ങളുടെ കിണറാണ്; ഐതിഹ്യങ്ങളുടെ കിണറാണ്. ആചാരാനുഷ്ഠാനങ്ങളുടെ കിണറാണ്. ഈ കിണറിലേക്ക്, കിണറ്റിൻ കരയിലേക്ക് ധാരാളം ആളുകൾ വരും. വെള്ളം കുടിക്കും. പക്ഷേ, വീണ്ടും ദാഹിക്കും.
എന്നാൽ, ജീവജലത്തിന്റെ ഉറവ ക്രിസ്തുവാണ്. ക്രിസ്തുവിൽ വരുന്നവർക്ക്, ക്രിസ്തുവിൽ നിന്ന് ദൈവത്തിന്റെ ദാനം സ്വീകരിക്കുന്നവർക്ക് ഒരിക്കലും ദാഹിക്കുകയില്ല. മറ്റൊരു വാക്കിൽ പറഞ്ഞാൽ, സംതൃപ്തി ലഭിക്കും, സന്തോഷം ലഭിക്കും. ജീവിതത്തിൽ സംതൃപ്തി ലഭിക്കുവാൻ, സന്തോഷം ലഭിക്കുവാൻ മനുഷ്യൻ ഇന്ന് നെട്ടോട്ടമോടുകയാണ്. ഒരു ധ്യാനകേന്ദ്രത്തിൽ നിന്ന് അടുത്ത ധ്യാനകേന്ദ്രത്തിലേക്ക്; ഒരു മാളിൽ നിന്ന് അടുത്ത മാളിലേക്ക്; കൈനോട്ടക്കാരന്റെ അടുക്കലേക്ക്, ലഹരിയിലേക്ക്, മദ്യപാനത്തിലേക്ക്, അധാർമിക മാർഗങ്ങളിലേക്ക് നിർത്താതെ ഓടുകയാണ്. എന്നിട്ടും സംതൃപ്തി ലഭിക്കാഞ്ഞിട്ട് മൊബൈൽ എടുത്ത് തോണ്ടലോട് തോണ്ടലാണ്. മനുഷ്യൻ ജീവിതത്തിൽ സംതൃപ്തി ലഭിക്കാതെ യഥാർത്ഥത്തിൽ അലയുകയാണ്.
മാത്രമല്ല, ജീവജലത്തിന്റെ, ദൈവദാനത്തിന്റെ ഉറവയായി ക്രിസ്തുവിനെ സ്വീകരിക്കുന്നവരും, ക്രിസ്തുവിൽ വിശ്വസിക്കുന്നവരും, ജീവജലത്തിന്റെ ഉറവയായ ക്രിസ്തുവിൽ നിന്ന്

ജീവജലം നുകരുന്നവരും, കണ്ടുമുട്ടുന്നവർക്ക് ജീവജലം നല്കുന്നവരാകും, ജീവജലത്തിന്റെ അരുവികളാകും. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഏഴാം അദ്ധ്യായം 37 മുതലുള്ള വചനം പറയുന്നു: “തിരുനാളിന്റെ അവസാനത്തെ മഹദിനത്തിൽ യേശു എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തി പറഞ്ഞു: “ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൾ /അവൻ എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും.””
സ്നേഹമുള്ളവരേ, ദൈവദാനത്തിന്റെ, ജീവജലത്തിന്റെ അരുവികളാകുവാൻ ഇന്ന് ക്രിസ്തു നമ്മെ ക്ഷണിക്കുകയാണ്. ഇതിനായി, രണ്ട് കാര്യങ്ങളാണ് ഈശോ ആവശ്യപ്പെടുന്നത്. ഒന്ന്, നിന്റെ തിന്മയുടെ, അവിശ്വസ്തതയുടെ, ഉടലിന്റെ കാമനകളുടെ, അഹങ്കാരത്തിന്റെ, ധാർഷ്ട്യത്തിന്റെ പഴയജീവിതം ഉപേക്ഷിക്കണം. എന്നിട്ട്, രണ്ട്, ദൈവത്തിന്റെ യഥാർത്ഥ ആരാധകരാകണം. ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നവരാകണം. അപ്പോൾ മാത്രമേ, ജീവിതത്തിൽ സംതൃപ്തി ലഭിക്കുകയുള്ളു. ഈ ലോകത്തിന്റേതായ ഒന്നിനും, സാമ്പത്തിനോ, സ്വർണത്തിനോ, കോടികൾ മുടക്കി പണിയുന്ന വീടുകൾക്കോ, ആഡംബരകാറുകൾക്കോ, വർണശബളമായ വസ്ത്രങ്ങൾക്കോ ഒന്നിനും നമുക്ക് സംതൃപ്തി നൽകുവാൻ സാധിക്കുകയില്ല.
സ്നേഹമുള്ളവരേ, ക്രിസ്തുവാകുന്ന, ക്രിസ്തു സ്നേഹമാകുന്ന കിണറിൽ നിന്ന് വെള്ളം കുടിക്കുക. ക്രിസ്തുവിന്റെ കാരുണ്യമാകുന്ന, നന്മയാകുന്ന കിണറിൽ നിന്ന് നുകരുക. നമ്മുടെ ജീവിതം, ജീവിത പ്രവർത്തികൾ ക്രിസ്തുവിൽ നിന്ന് ആരംഭിക്കട്ടെ, ക്രിസ്തുവിൽ നിലനിൽക്കട്ടെ. അപ്പോൾ നമ്മുടെ ജീവിതം ക്രിസ്തുവിന്റെ സംതൃപ്തിയിൽ നിറയും.
ഒരു ടെലിഫോൺ അഭിമുഖത്തിൽ നൈജീരിയൻ കോടീശ്വരൻ ഫെമി ഒട്ടേഡോളയോട് റേഡിയോ അവതാരകൻ ചോദിച്ചു, “സർ, ജീവിതത്തിൽ നിങ്ങൾക്ക് ഏറ്റവും സന്തോഷം, സംതൃപ്തി നൽകിയത് എന്താണെന്ന് നിങ്ങൾക്ക് ഓർമ്മിക്കാമോ?” ഫെമി പറഞ്ഞു: “ഞാൻ ജീവിതത്തിൽ സന്തോഷത്തിന്റെ, സംതൃപ്തിയുടെ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയി, ഒടുവിൽ യഥാർത്ഥ സന്തോഷത്തിന്റെ, സംതൃപ്തിയുടെ അർത്ഥം ഞാൻ മനസ്സിലാക്കിയത് മറ്റൊന്നിലൂടെ ആയിരുന്നു.”

സമ്പത്തും സുഖ സൗകര്യങ്ങളും സ്വരൂപിക്കലായിരുന്നു ആദ്യഘട്ടം. പക്ഷേ ഈ ഘട്ടത്തിൽ ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല. തുടർന്ന് വിലപിടിപ്പുള്ള വസ്തുക്കൾ ശേഖരിക്കുന്നതിന്റെ രണ്ടാം ഘട്ടമായി. എന്നാൽ, വിലപ്പെട്ട വസ്തുക്കളുടെ തിളക്കം അധികനാൾ നിലനിൽക്കില്ലെന്ന് ഞാൻ മനസ്സിലാക്കി. പിന്നീട് വലിയ പ്രോജക്ടുകൾ നേടുന്നതിന്റെ മൂന്നാം ഘട്ടമായി. നൈജീരിയയിലും ആഫ്രിക്കയിലും ഡീസൽ വിതരണത്തിന്റെ 95% ഞാൻ കൈവശം വച്ചിരിക്കുമ്പോഴായിരുന്നു അത്. ആഫ്രിക്കയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കപ്പൽ ഉടമയും ഞാനായിരുന്നു. പക്ഷെ ഇവിടെയും ഞാൻ വിചാരിച്ച സന്തോഷം, സംതൃപ്തി കിട്ടിയില്ല.
വികലാംഗരായ ചില കുട്ടികൾക്ക് വീൽചെയർ വാങ്ങാൻ എന്റെ ഒരു സുഹൃത്ത് എന്നോട് ആവശ്യപ്പെട്ട സമയമായിരുന്നു നാലാമത്തെ ഘട്ടം. ഏകദേശം 200 കുട്ടികൾ മാത്രം. സുഹൃത്തിന്റെ അഭ്യർത്ഥന മാനിച്ച് ഞാൻ ഉടൻ തന്നെ വീൽചെയറുകൾ വാങ്ങി. പക്ഷേ, ഞാൻ അവന്റെ കൂടെ പോയി വീൽചെയറുകൾ കുട്ടികൾക്ക് കൈമാറണമെന്ന് സുഹൃത്ത് നിർബന്ധിച്ചു. ഞാൻ റെഡിയായി അവന്റെ കൂടെ പോയി. അവിടെ വെച്ച് ഞാൻ ഈ വീൽ ചെയറുകൾ എന്റെ സ്വന്തം കൈകൊണ്ട് ഈ കുട്ടികൾക്ക് നൽകി. ഈ കുട്ടികളുടെ മുഖത്ത് സന്തോഷത്തിന്റെ വിചിത്രമായ തിളക്കം ഞാൻ കണ്ടു. അവരെല്ലാവരും വീൽചെയറിൽ ഇരുന്നു ചുറ്റിക്കറങ്ങുന്നതും രസിക്കുന്നതും ഞാൻ കണ്ടു.
അവർ ഒരു പിക്‌നിക് സ്‌പോട്ടിൽ എത്തിയതുപോലെയായിരുന്നു, അവിടെ അവർ വിജയിച്ച ഒരു മത്സരം പങ്കിടുന്നപോലെ ആഘോഷിക്കുന്നു. എന്റെ ഉള്ളിൽ യഥാർത്ഥ സന്തോഷം തോന്നി. ഒരു സംതൃപ്തി എന്നിലൂടെ കടന്നുപോയി. ഞാൻ പോകാൻ തീരുമാനിച്ചപ്പോൾ കുട്ടികളിൽ ഒരാൾ എന്റെ കാലിൽ പിടിച്ചു. ഞാൻ മെല്ലെ എന്റെ കാലുകൾ വിടുവിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി എന്റെ മുഖത്തേക്ക് നോക്കി എന്റെ കാലുകൾ മുറുകെ പിടിച്ചു.
ഞാൻ കുനിഞ്ഞ് കുട്ടിയോട് ചോദിച്ചു: നിനക്ക് മറ്റെന്തെങ്കിലും ആവശ്യമുണ്ടോ?
ഈ കുട്ടി എനിക്ക് നൽകിയ ഉത്തരം എന്നെ സന്തോഷിപ്പിക്കുക മാത്രമല്ല ജീവിതത്തോടുള്ള എന്റെ മനോഭാവം പൂർണ്ണമായും മാറ്റിമറിക്കുകയും ചെയ്തു. ഈ കുട്ടി പറഞ്ഞു: “എനിക്ക് നിങ്ങളുടെ മുഖം വീണ്ടും ഓർമ്മിക്കാൻ ആഗ്രഹമുണ്ട്, അങ്ങനെ ഞാൻ നിങ്ങളെ സ്വർഗ്ഗത്തിൽ കണ്ടുമുട്ടുമ്പോൾ, എനിക്ക് നിങ്ങളെ തിരിച്ചറിയാനും ഒരിക്കൽ കൂടി നന്ദി പറയാനും കഴിയും.” ഞാൻ ജീവിതസംതൃപ്തി അനുഭവിച്ച നിമിഷമായിരുന്നു അത്.
പ്രിയപ്പെട്ടവരേ

, ക്രിസ്തുവാകുന്ന ജീവന്റെ ഉറവയിൽ നിന്ന് ദൈവത്തിന്റെ ദാനം സ്വീകരിക്കുക. ക്രിസ്തുവാകുന്ന ഉറവയിൽ നിന്ന് നിങ്ങളുടെ പ്രവർത്തികൾ ചെയ്യുക. അപ്പോൾ, നിങ്ങൾക്ക് വീണ്ടും ദാഹിക്കുകയില്ല. ജീവിത സന്തോഷത്തിന്റെ, സംതൃപ്തിയുടെ അരുവികളായി നിങ്ങൾ മാറും. അതിനായി, ഈ ദിവ്യബലി നമ്മെ സഹായിക്കട്ടെ. ആമേൻ!