SUNDAY SERMON LK 4, 1-13

നോമ്പുകാലം ഒന്നാം ഞായർ

പുറപ്പാട് 24, 12-18

പ്രഭാ 2, 1-11

ഹെബ്രാ 2, 10-18

ലൂക്കാ 4, 1-13

സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് ഇന്ന് നോമ്പുകാലം ഒന്നാം ഞായറാണ്. ലത്തീൻ സഭയിൽ നിന്ന് വ്യത്യസ്തമായി നാളെയാണ് സീറോ മലബാർ സഭാ മക്കളായ നമ്മൾ കുരിശുവരത്തിരുനാൾ ആചരിക്കുന്നത്. പ്രലോഭനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ, മാനസാന്തരത്തിലേക്ക് കടന്നുവരാൻ, കുടുംബങ്ങളെ വിശുദ്ധീകരിക്കുവാൻ, പൊതുവേ ജീവിതനവീകരണത്തിന്റെ ആഹ്വാനവുമായി വീണ്ടും ഒരു നോമ്പുകാലത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഈ നോമ്പുകാലത്തിന്റെ തുടക്കത്തിൽ തന്നെ റഷ്യ-യുക്രൈൻ യുദ്ധം നമ്മെ ആകുലപ്പെടുത്തുന്നുണ്ട്. വായിച്ചറിഞ്ഞതും, ചരിത്രത്തിൽ നിന്നും കേട്ടറിഞ്ഞതുമായ യുദ്ധമെന്ന മഹാദുരന്തം യുക്രൈനിൽ മിസ്സൈലുകളായി പറന്നിറങ്ങിയതിന്റെ ഞെട്ടലിൽ, കൈകൾ കൂട്ടിപ്പിടിച്ച്, റഷ്യ തുടങ്ങിവച്ച യുദ്ധം ഒരു മൂന്നാം ലോകമഹായുദ്ധമാകല്ലേയെന്ന് ആഗ്രഹിക്കുമ്പോൾ തന്നെ, യുദ്ധത്തിന്റെ, അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ, രാഷ്ട്രീയ കൊലപാതകങ്ങളുടെ, പിടിവാശികളുടെ, പ്രലോഭനങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേയെന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് നാളെ നെറ്റിയിൽ കുരിശുവരച്ച് നാം അൻപത് നോമ്പിലേക്ക് കടക്കുന്നത്.  

ക്രൈസ്തവമതത്തിലുൾപ്പെടെ, എല്ലാ ലോകമതങ്ങളിലും സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ള ഒന്നാണ് നോമ്പാചരണവും ഉപവാസവും. ആഗോള കത്തോലിക്കാസഭയിൽ പ്രധാനമായും ആചരിക്കുന്ന വലിയ നോമ്പിന് അഥവാ അൻപത് നോമ്പിന് പുറമെ, പൗരസ്ത്യ പാരമ്പര്യങ്ങളിൽ വിവിധങ്ങളായ നോമ്പുകൾ പ്രാബല്യത്തിലുണ്ട്. ഈശോയുടെ പിറവിതിരുനാളിന് ഒരുക്കമായി ഇരുപത്തിയഞ്ച് നോമ്പ്, മാതാവിന്റെ സ്വർഗ്ഗാരോപണത്തിന് മുൻപ് പതിനഞ്ച് നോമ്പ്, മാതാവിന്റെ ജനനതിരുനാളിന് ഒരുക്കമായ എട്ടുനോമ്പ്, യോനാപ്രവാചകന്റെ പ്രസംഗം കേട്ട് അനുതപിച്ച നിനിവേ നിവാസികളുടെ മനസാന്തരത്തെ അനുസ്മരിക്കുന്ന മൂന്ന് നോമ്പ് എന്നിങ്ങനെ പലതരത്തിലുള്ള നോമ്പാചരണങ്ങൾ നമ്മുടെ സഭയിലുണ്ട്.   

ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ, ഏതെങ്കിലും ലക്‌ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി നോമ്പാചരിക്കുക എന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. “നോവ്+അൻപ്” എന്ന രണ്ട് പദങ്ങൾ ചേർന്നതാണ് നോമ്പ്. തമിഴ് ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് കടംകൊണ്ട വാക്കാണിത്. നോവിന് നൊയ് എന്നും പറയും. അതിൽ നിന്നാണ് നൊയമ്പ് വരുന്നത്. നൊയ് എന്നാൽ വേദന, അൻപ് എന്നാൽ സ്നേഹം. നൊന്തു സ്നേഹിക്കുക എന്നാണ് നോമ്പ് എന്ന വാക്കിന്റെ അർഥം. സഹോദരങ്ങളെ, സ്നേഹിതരെ നൊന്തു സ്നേഹിക്കുന്നതാണ് നോമ്പ്. സ്നേഹത്തിന്റെ ഭാഷ സമർപ്പണമാണ്, ത്യാഗമാണ്. അവരുടെ നന്മയ്ക്കുവേണ്ടി, അവരുടെ വളർച്ചയ്ക്കുവേണ്ടി ഭക്ഷണപാനീയങ്ങളും, മറ്റുജീവിതസുഖങ്ങളും പരിത്യജിച്ചുകൊണ്ട്, വർജിച്ചുകൊണ്ട് (abstinence) നോമ്പാചരിക്കുക എന്നത് ഈ സ്നേഹത്തിന്റെ ബാഹ്യപ്രകടനം മാത്രമാണ്. സ്നേഹം എന്നും ഇപ്പോഴും വേദനാക്ഷമമാണ്. നൊന്തു സ്‌നേഹിക്കുമ്പോൾ, ജീവിതത്തിന്റെ ഓരോ നിമിഷവും നോമ്പായിരിക്കും നമുക്ക്. അത് മറ്റുള്ളവരുടെയും, നമ്മുടെയും ജീവിതത്തിലേക്ക് ദൈവാനുഗ്രഹം കടന്നുവരുന്ന ചാലുകളായി മാറും.  

ഉപവസിക്കുക എന്നതിന് അടുത്തിരിക്കുക, അടുത്ത വസിക്കുക എന്നൊക്കെയാണ് വാച്യാർത്ഥം. എന്നുവച്ചാൽ, ഒരാൾ തൻറെ തന്നെ ആന്തരിക ലോകത്തോട്, ആത്മീയ ജീവിതത്തോട് ഏറ്റവും കൂടുതൽ അടുത്ത് ഇരിക്കുക എന്നാണർത്ഥം. ആത്മാവിൽ അടുത്തിരിക്കാൻ ശ്രമിക്കുമ്പോൾ ഒരാൾ ശാരീരികത മറക്കുന്നു. ആത്മീയതയിലേക്കുള്ള ഈ ആന്തരിക യാത്രയാണ് ഉപവാസം. ഉപവാസത്തിലൂടെയുള്ള ഈ ആന്തരിക യാത്രയിൽ ഒരാൾ തന്നിലുള്ള ക്രിസ്തുവിനെ കണ്ടെത്തുകയാണ്. തന്നോട് അടുത്ത ആയിരിക്കുമ്പോൾ അയാൾ മനസ്സിലാക്കുന്നു തൻറെ ഉള്ളിൽ ക്രിസ്തു ഉണ്ട് എന്ന്. വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ പോലെ “ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു” എന്ന അവബോധത്തിലേക്ക്, അനുഭവത്തിലേക്ക് ഒരു വ്യക്തി കടന്നു വരുന്നു.  ഈ അനുഭവത്തിന്റെ, ആനന്ദത്തിന്റെ നിറവിൽ അയാൾ വിശപ്പ് പോലുമറിയാത്ത അവസ്ഥയിലെത്തുന്നു. മാത്രമല്ല, തന്നിൽ കണ്ടെത്തിയ ക്രിസ്തുവിനെ അവൾ / അവൻ അയൽക്കാരരിലും കണ്ടെത്തുന്നു. ഉപവസിക്കുമ്പോൾ, തന്റെ ആത്മീയതയോട്, ദൈവത്തോട്, സഹോദരരിലെ ക്രിസ്തുവിനോട് അടുത്തായിരിക്കുമ്പോൾ കിട്ടുന്ന വലിയ ആനന്ദത്തിൽ വിശപ്പ് മറക്കുന്നു. ഈ അവസ്ഥയാണ് ഉപവാസം.

പട്ടിണി കിടക്കലല്ല ഉപവാസം. പട്ടിണി കിടക്കുക എന്നാൽ ശരീരത്തെ പീഡിപ്പിക്കൽ ആണ്. അത് ഹിംസയാണ്.  ഉപവാസം എന്നതിന് ഭക്ഷണം കഴിക്കാതിരിക്കുക എന്ന് അർത്ഥമില്ല. വിശപ്പ് പോലുമറിയാത്ത വിധത്തിൽ ഒരാൾ ആനന്ദത്തിൽ ആകുക എന്നതാണ് ഉപവാസത്തിൽ സംഭവിക്കുന്നത്.  തന്നിൽ, തന്റെ സഹോദരങ്ങളിൽ, പ്രപഞ്ചത്തിൽ ദൈവത്തെ കണ്ടുമുട്ടുന്ന, ആ ദൈവത്തോടൊത്തായിരിക്കുന്ന അയാൾ ഭക്ഷണത്തെപ്പറ്റി ചിന്തിക്കുന്നില്ല. ഉദാഹരണത്തിന്, നിങ്ങൾ സന്തോഷത്തിലാണെങ്കിൽ നിങ്ങൾക്ക് അധികം ഭക്ഷണം കഴിക്കാൻ സാധിക്കുകയില്ല. നിങ്ങൾ ആനന്ദംകൊണ്ട് നിറയുമ്പോൾ നിങ്ങൾ അധികം ഭക്ഷണം കഴിക്കുകയില്ല.   എന്നാൽ ഭക്ഷണം ദുഃഖിതനാണെങ്കിൽ കൂടുതൽ ഭക്ഷണം കഴിക്കും. ടെൻഷൻ ഉള്ള ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കും, കൂടുതൽ തിന്നാൻ തുടങ്ങും.  കൂടുതൽ ഭക്ഷിക്കുന്നത് ഒരാൾ ദുഃഖിതനാണെന്നതിന്റെ പ്രഖ്യാപനമാണ്.

അതുകൊണ്ടാണ് ഏശയ്യാ പ്രവാചകൻ ചോദിക്കുന്നത്: “ഇതാണോ നിങ്ങളുടെ ഉപവാസം? ദുഷ്ടതയില്ലാത്ത, മറ്റുള്ളവരെ മർദ്ദിക്കാത്ത, മറ്റുള്ളവരിൽ ദൈവത്തെക്കണ്ട് അവരെ സ്നേഹിക്കുന്ന മനസ്സുമായി ഈ ഭൂമിയിൽ ജീവിക്കുന്നതല്ലേ ശരിയായ ഉപവാസം? ഈ ചെറിയവരിൽ ക്രിസ്തുവിനെക്കണ്ട്, അവരുമായി ആഹാരം പങ്കുവയ്ക്കുന്നതും, വീടില്ലാത്തവന് വീടാകുന്നതും, വസ്ത്രമില്ലാത്തവന് വസ്ത്രം കൊടുക്കുന്നതുമല്ലേ ഉപവാസം? എന്താണ് ഇവ ഉപവാസമാകാൻ കാരണം? അപ്പോൾ നിന്റെ ജീവിതം ആനന്ദംകൊണ്ട് നിറയും, നിന്റെ ജീവിതത്തിൽ വെളിച്ചം പ്രഭാതംപോലെ വിരിയും. നീ സൗഖ്യമുള്ളവനാകും. അപ്പോൾ നീ ഭക്ഷണത്തെക്കുറിച്ച് ഓർക്കുകയില്ല.

ഭക്ഷണം ആനന്ദമാണ്. മറ്റൊരു വശംകൂടി ഇതിനുണ്ട്. ആനന്ദം ഭക്ഷണമാണ്. വെള്ളത്തിന് മഞ്ഞുകട്ടയാകാൻ കഴിയുമെങ്കിൽ, മഞ്ഞുകട്ടയ്ക്ക് വെള്ളവുമാകാം. ദൈവത്തോട് അടുത്തായിരിക്കുമ്പോൾ ലഭിക്കുന്ന ആനന്ദമാണ് ഉപവാസം.

നൊന്ത് സ്നേഹിക്കുന്ന നോമ്പും, ദൈവത്തിന്റെ അടുത്തായിരിക്കുമ്പോൾ ലഭിക്കുന്ന ആനന്ദവും പ്രലോഭനങ്ങളെ അതിജീവിക്കുവാൻ, ജീവിതം വിശുദ്ധീകരിക്കുവാൻ നമ്മെ സഹായിക്കും. അതാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മോടു പറയുന്നത്. ഈശോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി ജോർദാനിൽ നിന്ന് മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു … ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല. ഇങ്ങനെയാണ് വചനം ആമുഖമായി പറഞ്ഞുവയ്ക്കുന്നത്. ആത്മാവിൽ നിറഞ്ഞവനായി, ആത്മാവിൽ ആനന്ദിച്ച ഈശോ ഭക്ഷണം മറന്നു. എന്നാൽ, പ്രലോഭനങ്ങൾ അവിടുത്തെ വിട്ടുപോയില്ല. ദൈവത്തോടൊത്ത് ആയിരിക്കുമ്പോഴും, ദൈവിക ആനന്ദത്തിൽ ആയിരിക്കുമ്പോഴും പ്രലോഭനങ്ങൾ ഇല്ലാതാകുന്നില്ല. കാരണം, മനുഷ്യൻ പ്രലോഭനങ്ങൾക്ക് അതീതനല്ല. പച്ചയായ മനുഷ്യന്റെ സ്വാഭാവിക പ്രവണതകൾ എന്നും അവളെ / അവനെ പ്രലോഭനത്തിലേക്ക് വലിച്ചുകൊണ്ടിരിക്കും. പരിശുദ്ധാത്മാവിൽ നിറഞ്ഞവളായി/ നിറഞ്ഞവനായി നിങ്ങൾ ജീവിക്കുമ്പോഴും നിങ്ങളുടെ സ്വാഭാവിക പ്രവണതകളെ ഒഴിവാക്കാൻ നിങ്ങൾക്കാകില്ല.

എന്താണ് പ്രലോഭനം? ബഹുമാനപ്പെട്ട ബോബി ജോസ് കട്ടികാട് അച്ഛൻ തന്റെ “നിലത്തെഴുത്ത്” എന്ന പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ്:” ഒരുവന്റെ അവസ്ഥയും നിയോഗവുമായി പൊരുത്തമില്ലാത്ത ഘടകങ്ങളോട് ഓരോ മനസ്സിലും രൂപപ്പെടാവുന്ന ആഭിമുഖ്യവും ഉദ്ദീപനവുമാണ്” പ്രലോഭനം. അത് നമ്മുടെ ജീവിതാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിവാഹജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയുടെ പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു പുരോഹിതന്റേത്. ഒരു പുരോഹിതന്റെ പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു സന്യാസിയുടേത്. ഒരു യുവാവിന്റെയും സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെയും പ്രലോഭനങ്ങൾക്കും അവയുടെ സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. ഒരമ്മയുടെ, അപ്പച്ചന്റെ ശരികൾ മക്കൾക്ക് ശരികളാകണമെന്നില്ല. സാമൂഹ്യമായി അനുവദനീയമായവ പോലും ചിലപ്പോൾ ജീവിതാവസ്ഥകളോട് ചേർന്ന് ചിന്തിക്കുമ്പോൾ പ്രലോഭനങ്ങളാകാം, തെറ്റുകളാകാം. ഓരോരുത്തരുടെയും ജീവിതക്രമങ്ങളുമായി സമരസപ്പെടാത്തതുകൊണ്ടാണ് ഓരോന്നും തിന്മയാകുന്നത്. ദൂരക്കാഴ്ച്ചകളെ, ദൂരെയുള്ള ശരിയെ, യാഥാർഥ്യത്തെ മറയ്ക്കുന്നതാണ് പ്രലോഭനം.

മനുഷ്യന്റെ അടിസ്ഥാന പ്രവണതകളോട് (Basic Instincts) ബന്ധപ്പെട്ട വിശപ്പ് ഒരു വലിയ പ്രലോഭനമാണ്. ഈശോ അഭിമുഖീകരിക്കുന്ന മൂന്ന് പ്രലോഭനങ്ങളെ ഒറ്റവാക്കിൽ പറഞ്ഞാൽ വിശപ്പ് എന്ന് പറയേണ്ടിവരും. വിശപ്പിന് പല ഭാവങ്ങളുണ്ട്. ഭക്ഷണത്തോട് ചേർന്നത് മാത്രമല്ല വിശപ്പ്. സമ്പത്തിനോട്, ശാരീരിക സുഖങ്ങളോട്, മദ്യപാനത്തോട്, ലഹരികളോട്, ചീത്തകൂട്ടുകെട്ടുകളോട് – തുടങ്ങിയവയോടൊക്കെ നമുക്ക് അതിയായ വിശപ്പുണ്ട്. പ്രലോഭനമാണത്. രണ്ടാമത്തേത്, അധികാരവും മഹത്വവും. എല്ലാം വെട്ടിപ്പിടിക്കാനുള്ള ആഗ്രഹം, ഭാര്യയുടെ മുൻപിൽ, ഭർത്താവിന്റെ മുൻപിൽ അധികാരം സ്ഥാപിക്കാനുള്ള അഭിനിവേശം, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ തള്ളിക്കളയുവാനുള്ള പ്രവണത, ഇവയ്ക്കായി ദൈവത്തെപ്പോലും ഉപേക്ഷിക്കുവാനുള്ള തയ്യാറെടുപ്പ് – എല്ലാം മനുഷ്യന്റെ ഒരുതരം വിശപ്പാണ്. മൂന്നാമത്തേത്, പേരിനും പെരുമയ്ക്കും വേണ്ടിയുള്ള നെട്ടോട്ടം. അതിനായി നല്ല മൂല്യങ്ങളെ വലിച്ചെറിയുവാൻ ഒരു മടിയുമില്ല. ഇതും  ഒരുതരം വിശപ്പാണ്. ഇതെല്ലം പലർക്കും പലരീതിയിൽ ആയിരിക്കും എന്നുമാത്രം. ഇത്തരം വിശപ്പുകൾ ഒരത്താഴംകൊണ്ട് ശമിക്കാവുന്നതുമല്ല.

സ്നേഹമുള്ളവരേ, ഇക്കൊല്ലത്തെ അൻപത് നോമ്പ് വ്യക്തിജീവിതത്തെയും, ജീവിതസാഹചര്യങ്ങളെയും, കുടുംബത്തെയും കുടുംബസാഹചര്യത്തെയും, ഇടവകയേയും, ഇടവക സാഹചര്യങ്ങളെയും നവീകരിക്കുവാനുള്ളതാകട്ടെ. നമ്മുടെ ജീവിതാവസ്ഥകളിൽ കടന്നുവരുന്ന പ്രലോഭനങ്ങളെ നോമ്പാചരിച്ചും, ഉപവാസമിരുന്നും അതിജീവിക്കുവാനാകണം നമ്മുടെ ശ്രമം. ഇതിനായി മൂന്ന് കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഒന്ന്, പ്രലോഭനങ്ങളുടെ ആകർഷണത്തിൽ പെട്ട് ജീവിതം തകർക്കരുത്. (പഴയനിയമത്തിലെ ദാവീദിന്റെ ജീവിതം ഓർക്കുക.)

രണ്ട്, ജീവിതാവസ്ഥകളോട് ചേർന്ന് വരുന്ന ഒരു പ്രലോഭനത്തെയും നിസ്സാരമായി, ചെറുതായി കാണരുത്.

മൂന്ന്, ജീവിതത്തിൽ കടന്നുവരുന്ന പ്രലോഭനങ്ങളോട് നിസംഗത (Indifference) പുലർത്തരുത്.

സുഡാനിലെ കഠിനമായ ഒരു വരൾച്ചാക്കാലം. ഭക്ഷണം ലഭിക്കാതെ മനുഷ്യരും മൃഗങ്ങളും തെരുവിൽ മരിച്ചുവീഴുന്ന അതിവേദനാജനകമായ കാലം. കെവിൻ കാർട്ടർ എന്നുപേരുള്ള ഒരു ഫോട്ടോ ജേർണലിസ്റ്റ് സുഡാന്റെ തെരുവിലൂടെ യാത്രചെയ്തപ്പോൾ കണ്ട ഒരു ദൃശ്യം അദ്ദേഹത്തിന്റെ ക്യാമറാക്കണ്ണുകൾക്ക് വലിയ വിരുന്നായിരുന്നു. അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകൾ ഒട്ടു താമസിയാതെ അത് ഒപ്പിയെടുത്തു. ചിത്രമിതായിരുന്നു: തെരുവിൽ വിശന്ന് പൊരിഞ്ഞ് അവശയായ ഒരു കൊച്ചു കുട്ടി. തൊട്ടടുത്ത് തന്നെ ഒരു കഴുകൻ! ആ കുട്ടി മരിച്ചിട്ടുവേണം അതിനെ കൊത്തി തിന്നുവാൻ – എന്ന് കാത്തിരിക്കുകയാണ് അടുത്ത് അക്ഷമനായി കഴുകൻ. കെവിൻ കാർട്ടർ 1993 ലാണ് സുഡാന്റെ തെരുവിൽ നിന്ന് ഈ ചിത്രം പകർത്തിയത്. ചിത്രത്തിന് അദ്ദേഹം പേരിട്ടു: The Vulture and the Little Girl. എല്ലാവരും അദ്ദേഹത്തിന്റെ കഴിവിനെ പുകഴ്ത്തി. അന്താരാഷ്ട്ര ബഹുമതികൾ തന്നെ തേടിവരുമെന്ന് അദ്ദേഹം ഉറപ്പിച്ചു. തെറ്റിയില്ല.   ചിത്രത്തിന് ആ വർഷത്തെ പുലിറ്റ്സർ പ്രൈസ് ലഭിക്കുകയുണ്ടായി. എന്നാൽ, നിർഭാഗ്യവശാൽ, കെവിൻ കാർട്ടർ അയാളുടെ 33 മത്തെ വയസ്സിൽ ആത്മഹത്യചെയ്തു. എന്തുകൊണ്ട് കെവിൻ കാർട്ടർ ആത്മഹത്യചെയ്തു? അതായിരുന്നു അന്ന് ലോകം മുഴുവൻ ചോദിച്ചതും. അദ്ദേഹത്തിന് ലഭിച്ച അവാർഡിന്റെ ഉത്സവ ആഹ്ലാദത്തിൽ മതിമറന്നു നിൽക്കുകയായിരുന്ന കെവിനോട് ഒരാൾ ഫോണിൽ ഒരു ചോദ്യമുന്നയിച്ചു: ” എന്താണ് ആ പിഞ്ചു പൈതലിന്റെ ഇപ്പോഴത്തെ അവസ്ഥ?” കാർട്ടർ മറുപടി പറഞ്ഞത്, എനിക്കറിയില്ല. ഞാനന്ന് തിരക്കിലായിരുന്നു. ഫ്ലൈറ്റ് പിടിക്കേണ്ടതുണ്ടായിരുന്നു. പിന്നെ അന്വേഷിച്ചില്ല എന്നാണ്. അത് കേട്ടതും വിളിച്ചയാൾ കെവിനോട് ഒന്നുകൂടി ചോദിച്ചു: “എത്ര കഴുകന്മാർ ഉണ്ടായിരുന്നു അവിടെ?” കെവിൻ മറുപടി പറഞ്ഞു: “ഒന്ന്” മറ്റെയാൾ ഉടനെ പറഞ്ഞു: ” അല്ല, രണ്ട്.  ഒന്നിന്റെ കയ്യിൽ ഒരു ക്യാമറയും കൂടിയുണ്ടായിരുന്നു”, കെവിൻ ഞെട്ടിപ്പോയി. ഈ ഒരൊറ്റ ഉത്തരമാണ് കെവിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. അനന്തരം അയാൾ തടുക്കാനാവാത്ത മനോവ്യഥയാൽ ആത്മഹത്യചെയ്യുകയായിരുന്നു.

പ്രിയപ്പെട്ടവരേ, ജീവിതത്തിലെ പ്രലോഭനങ്ങളെ തിരിച്ചറിയുക, ജീവിതം നഷ്ടപ്പെടാതിരിക്കാൻ അവയിൽ നിന്ന് പിന്മാറുക! ജീവിതത്തിന്റെ വിശപ്പുകളുടെ പിന്നാലെ ഓടുന്ന തിരക്കിൽ നമ്മിലും, സഹോദരങ്ങളിലും, ഈ പ്രപഞ്ചത്തിലുമുള്ള ദൈവത്തെ കണ്ടുമുട്ടാൻ മടിക്കരുത്. ജീവിത സാഹചര്യങ്ങളിൽ, പൗരോഹിത്യ, സന്യാസ കുടുംബ ജീവിതാവസ്ഥകളുടെ പരിസരങ്ങളിൽ വന്നുവീഴുന്ന പ്രലോഭനങ്ങളുടെ വേളകളിൽ വെറും മൃഗങ്ങളാകാതെ മനുഷ്യരാകാൻ നമുക്ക് കഴിയണം. വിശപ്പുകളുടെ പിന്നാലെ പോയി നമ്മുടെ ജീവിതവും, മറ്റുള്ളവരുടെ ജീവിതവും തകർക്കുന്നവരാകാതെ, നൊന്തുസ്നേഹിച്ചും, ഉപവസിച്ചും ജീവിതത്തെ നന്മയുള്ളതാക്കാൻ നമുക്ക് സാധിക്കട്ടെ. അൻപത് നോമ്പിന്റെ പുണ്യം നിറഞ്ഞ ദിനങ്ങളെ ദൈവ കൃപയാൽ നിറച്ച് നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ, കുടുംബങ്ങളെ ശക്തമാക്കാം.

നാളെ നെറ്റിയിൽ കുരിശ് വരച്ച് നോമ്പിലേക്ക് പ്രവേശിക്കുവാൻ ദൈവം നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമേൻ!

SUNDAY SERMON MT 9, 35-10, 4

ദനഹാക്കാലം എട്ടാം ഞായർ

ഉത്പത്തി 49, 22-26

ജെറമിയ 23, 1-4

1 പത്രോസ് 5, 1-11

മത്തായി 9, 35- 10, 4

സന്ദേശം

സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ദനഹാക്കാലത്തിന്റെ അവസാനത്തെ ഞായറാഴ്ച്ചയിൽ നാം പ്രവേശിച്ചിരിക്കുകയാണ്. ഇടയനില്ലാതെ അലയുന്ന ആടുകളെയും, അലഞ്ഞു നടക്കുന്ന ആടുകളോട് അനുകമ്പ തോന്നുന്ന നല്ലിടയനായ ഈശോയെയും അവതരിപ്പിച്ചുകൊണ്ട്, ഈശോ നല്ലിടയനാണെന്ന് വെളിപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം. നസ്രത്തുകാരനായ ഈശോ, മിശിഹാ ആണെന്ന് വെളിപ്പെടുത്തുന്ന മഹാരഹസ്യം ധ്യാനിക്കുകയായിരുന്നു നാം ഈ ദനഹാക്കാലത്ത്. ദനഹാക്കാലത്തിന്റെ ആദ്യഞായറാഴ്ച്ച പീലിപ്പോസിലൂടെയും, നഥാനിയേലിലൂടെയും ഈശോ, മിശിഹാ ആണെന്ന് വെളിപ്പെടുത്തപ്പെട്ടു. രണ്ടാം ഞായറാഴ്ച്ച യഹൂദരുടെ, ക്രിസ്തു ആരെന്ന ചോദ്യത്തിലൂടെ, സ്വർഗത്തിൽ നിന്നുവന്ന ദൈവപുത്രനാണ് ഈശോ എന്ന വെളിപാടാണ് സുവിശേഷത്തിലൂടെ നാം കണ്ടത്. മൂന്നാം ഞായറാഴ്ച്ച അശുദ്ധാത്മാക്കൾ ഈശോയെ ദൈവപുത്രനാണെന്ന് പ്രഘോഷിക്കുന്നതാണ് നാം ധ്യാനിച്ചത്. നാലാം ഞായറാഴ്ച്ച ശമരിയക്കാരി സ്ത്രീയിലൂടെ, അഞ്ചാം ഞായറാഴ്ച്ച നിയമത്തിന്റെയും പ്രവാചകന്മാരുടെയും പൂർത്തീകരണമായി, ആറാം ഞായറാഴ്ച്ച തളർവാത രോഗിയുടെ പാപങ്ങൾ മോചിച്ചുകൊണ്ട്, ഏഴാം ഞായറാഴ്ച്ച ജീവന്റെ അപ്പമായി, ഇതാ എട്ടാം ഞായറാഴ്ച്ച ആടുകളോട് അനുകമ്പ തോന്നുന്ന നല്ലിടയനായി ഈശോയുടെ ദൈവത്വം വെളിപ്പെടുത്തപ്പെടുകയാണ്. എത്ര മനോഹരമായിട്ടാണ് ദനഹാക്കാലത്തെ ധ്യാന ചിന്തകൾ സഭ അവതരിപ്പിച്ചിരിക്കുന്നത്!

വ്യാഖ്യാനം

മനുഷ്യജീവിതം പണ്ടത്തേതിനേക്കാളും വളരെ പുരോഗമിച്ചെങ്കിലും, പഴയകാലത്തേക്കാൾ സുഖസൗകര്യങ്ങൾ വർധിച്ചെങ്കിലും, pleasure, happiness, cheerfulness, delight, joviality തുടങ്ങിയ വാക്കുകൾക്കൊന്നും പഞ്ഞമില്ലെങ്കിലും, മനുഷ്യൻ ഇടയനില്ലാത്ത ആടുകളെപ്പോലെ ഇന്നും അലയുകയാണ്. ഈശോയുടെ കാലത്തെ ജനങ്ങളെ നോക്കുക: അവരിൽ രോഗികളുണ്ടായിരുന്നു; അവരെ വ്യാധികൾ അലട്ടിയിരുന്നു; അവർ പരിഭ്രാന്തരായിരുന്നു, നിസ്സഹായരായിരുന്നു; അശുദ്ധാത്മാക്കൾ ബാധിച്ചവരായിരുന്നു; അവർ നല്ല ഇടയന്മാർ ഇല്ലാത്തവരായിരുന്നു.

ഇന്നത്തെ കാലത്തെ ആടുകളെ നോക്കുക! Globalization എന്ന വലിയ വാക്ക് ഉപയോഗിച്ചുകൊണ്ട്, ലോകം മുഴുവനും ഒറ്റ ഗ്രാമമായി എന്ന് വീമ്പടിക്കുന്നുണ്ടെങ്കിലും, ബഹിരാകാശത്തേക്ക് പിക്നിക്കിന് പോകാൻ ഞങ്ങൾ ഒരുങ്ങുന്നു എന്ന് ഹുങ്ക് പറയുന്നുണ്ടെങ്കിലും, ഞങ്ങൾക്ക് continent to continent മിസൈലുകൾ ഉണ്ടെന്നും, ആണവായുധങ്ങളും, വേണ്ടി വന്നാൽ രാസായുധങ്ങളും, ജൈവായുധങ്ങളും ഉണ്ടെന്നും വായ്ത്താരി വിടുന്നുണ്ടെങ്കിലും, ലോകത്തിലെ ശരാശരി മനുഷ്യൻ ഇന്നും അലയുകയാണ്. ലോകത്തിലെ ശരാശരി മനുഷ്യൻ രോഗത്താൽ, വ്യാധികളാൽ ക്ലേശിക്കുകയാണ്. ഭയമാണ് ആധുനിക മനുഷ്യന്റെ മുഖമുദ്ര. കുടുംബത്തിൽ, സമൂഹത്തിൽ മനുഷ്യൻ നിസ്സഹായനാണ്. അശുദ്ധാത്മാക്കൾ ബാധിച്ചവരെപ്പോലെ അലറുകയാണ്. യുക്രയിൻ എന്ന രാജ്യത്തിനുമേൽ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് അന്ധരായി തപ്പിത്തടയുകയാണ്. ഇന്നും ജനക്കൂട്ടങ്ങൾ ഇടയനില്ലാത്ത ആടുകളെപ്പോലെ അലയുകയാണ്.

ഇന്നത്തെ നമ്മുടെ കുടുംബങ്ങൾ ഇടയന്മാരില്ലാതെ, സഹായിക്കുവാൻ ആരുമില്ലാതെ, ആശ്വസിപ്പിക്കുവാൻ ആരുമില്ലാതെ അലയുകയാണ്. കോവിഡെന്ന മഹാമാരിയാൽ കഷ്ടപ്പെടുന്ന എത്രയോ കുടുംബങ്ങളുണ്ട്! സർക്കാരും, സഭയും, മറ്റ് സന്നദ്ധ സംഘടനകൾ ധാരാളമുണ്ടെങ്കിലും എത്രയോ കുടുംബങ്ങളാണ് അടച്ചുറപ്പുള്ള ഒരു വീടില്ലാതെ ഇന്നും സങ്കടപ്പെടുന്നത്! കോടികൾ മുടക്കി പണിയുന്ന നമ്മുടെ വീടുകൾക്കും, ദേവാലയങ്ങൾക്കും, സന്യാസാശ്രമങ്ങൾക്കും, സ്ഥാപനങ്ങൾക്കും ചുറ്റും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എത്രയോ കുടുംബങ്ങളുണ്ട്!  ഇക്കഴിഞ്ഞ ദിവസമല്ലേ, മാതാപിതാക്കളില്ലാതെ, പത്താം ക്ലാസ്സിൽ പഠിക്കുന്ന അനാഥയായ ഒരു പെൺകുട്ടിയുടെ ജീവിതം നാം Newspaper ൽ കണ്ടത്. അവളുടെ ചെറിയ വീടും സ്ഥലവും ബാങ്കുകാരും കൊണ്ടുപോയി. ഇങ്ങനെ എത്രയോ കുടുംബങ്ങൾ അലയുന്നു!!

ഇന്ന് നമ്മുടെ വൃദ്ധരായ മാതാപിതാക്കൾ അലയുകയാണ്. സ്നേഹം ലഭിക്കാതെ, മക്കളുടെ സാമിപ്യം കിട്ടാതെ, അവരുടെ ശുശ്രൂഷ ലഭിക്കാതെ അലയുകയാണ്.

വൃദ്ധനായ ഒരു മനുഷ്യൻ തന്റെ mobile repair ചെയ്യാനായി ഒരു mobile shop ൽ എത്തി. എന്നിട്ട് technician ന്റെ കയ്യിലേക്ക് തന്റെ mobile കൊടുത്തു. അയാൾ മൊബൈൽ check ചെയ്തു നോക്കി. പ്രത്യേകിച്ച് കുഴപ്പമൊന്നും അയാൾ ആ മൊബൈലിൽ കണ്ടില്ല. Technician പറഞ്ഞു: “ഇതിന് കുഴപ്പമൊന്നും ഇല്ലല്ലോ അങ്കിൾ.” അപ്പോൾ ആ വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞു. അദ്ദേഹം മൊബൈൽ തിരികെ വാങ്ങിയിട്ട് ആ ടെക്‌നിഷ്യനോട്‌ ചോദിച്ചു: “എന്നിട്ടും എന്ത്യേ എന്റെ മക്കളാരും എന്നെ വിളിക്കാത്തേ?” ശാരീരികമായിട്ടല്ലെങ്കിലും, മാനസികമായി നമ്മുടെ വൃദ്ധരായവർ അലഞ്ഞു നടക്കുകയാണ്.

നമ്മുടെ യുവജനങ്ങളും ഇന്ന് അലയുകയാണ്. തെളിഞ്ഞ ജലാശയത്തിലേക്ക് നയിക്കുവാൻ ഇടയന്മാരില്ലാത്തതുകൊണ്ട് അവർ കലക്കവെള്ളം കുടിക്കുകയാണ്. ഈയടുത്ത ദിവസങ്ങളിൽ വന്ന കോടതി വിധികൾ നിങ്ങൾ ശ്രദ്ധിച്ചോ? വധശിക്ഷ ലഭിച്ചവരും, ജീവപര്യന്തം കിട്ടിയവരുമൊക്കെ യുവജനങ്ങളാണ്. രാഷ്ട്രീയ കൊലപാതകങ്ങളും, തീവ്രവാദപ്രവർത്തനങ്ങളും, മദ്യവും, ലഹരിവസ്തുക്കളും, അന്ധമായ മതാചാരങ്ങളുമെല്ലാം നമ്മുടെ യുവജനങ്ങളെ പെരുവഴിയിലാക്കിയിരിക്കുകയാണ്. നമ്മുടെ മക്കൾ ലൗവ് ജിഹാദിലും, ലഹരിവസ്തുക്കളുടെ പിടിയിലും കിടന്ന് വലയുന്നത് ഇടയന്മാരില്ലാഞ്ഞിട്ടല്ലേ?

ഇന്ന് നമ്മുടെ സമൂഹത്തിൽ സ്ത്രീകളും, കുഞ്ഞുങ്ങളുമെല്ലാം അലയുകയാണ്. തീവ്രവാദവും, വർഗീയതയും, വികലമായ ദേശീയതയും പറഞ്ഞ് രാഷ്ട്രീയക്കാരും മനുഷ്യരെ, ആടുകളെ അന്ധരാക്കുകയാണ്. ആടുകൾ പൊതുവെ വളരേ ബലഹീനരായവരാണ്. വെറും ഇരുപത് വാര അകലെ മാത്രമേ അവർക്ക് കാണുവാൻ സാധിക്കുകയുള്ളു. ആടുകൾ ഭയത്തിൽ ജീവിക്കുന്നവരാണ്. ആടുകൾ എപ്പോഴും തൊട്ടുരുമ്മി നടക്കുന്നത് കണ്ടിട്ടില്ലേ? ഒറ്റയ്ക്ക് നടക്കാൻ അവർക്ക് ഭയമാണ്. അതുകൊണ്ട് തന്നെ അവർക്ക് ഇടയനെ വേണം. നല്ല ഇടയന്മാരില്ലെങ്കിൽ അവർ വഴിതെറ്റി അലയും. ഇന്ന് എല്ലാ രംഗത്തും നാം കാണുന്നത് ഈ വഴിതെറ്റി അലയലാണ്.

പ്രിയപ്പെട്ടവരേ, അന്ന് ഇടയനില്ലാത്ത ജനക്കൂട്ടത്തെ കണ്ട് കരുണ തോന്നുവാൻ, അവരെ രോ ഗങ്ങളിൽ നിന്ന്, വ്യാധികളിൽ നിന്ന് രക്ഷിക്കുവാൻ അവരുടെ ഇടയിൽ ഒരു ക്രിസ്തു ഉണ്ടായിരുന്നു. മാത്രമല്ല, ഇതേ കഴിവുകളുള്ള, നല്ലിടയനായ ക്രിസ്തുവിന്റെ ഹൃദയമുണ്ടായിരുന്ന ശിഷ്യന്മാരുണ്ടായിരുന്നു. താൻ ചെയ്തുകൊണ്ടിരുന്ന അതേ ദൗത്യം ചെയ്യുവാനാണ് ഈശോ ശിഷ്യരെ തിരഞ്ഞെടുത്തത്. പക്ഷേ, ഇസ്രായേൽ ജനം നല്ലിടയനെ, ക്രിസ്തുവിനെ, ഗുരുവിന്റെ സ്വഭാവമുള്ള ശുഷ്യരെ മനസ്സിലാക്കിയില്ല. അതിനുമപ്പുറം ഇസ്രായേൽ ജനം, ലോകം അവരെ കൊന്നു കളഞ്ഞു.

ഇക്കാര്യം പറയുന്ന എനിക്കും എന്നെ കേൾക്കുന്ന നിങ്ങൾക്കും ധാർമിക രോഷം ഉയരുന്നുണ്ടെന്നും, ഇസ്രായേൽ ജനത്തോട് ദേഷ്യം തോന്നുന്നുണ്ടെന്നും എനിക്കറിയാം. എന്നാൽ, സ്നേഹിതരേ, ഇന്നും സാഹചര്യം ഒട്ടും തന്നെ വ്യത്യസ്തമല്ല. ഇന്നും ജനക്കൂട്ടം അലയുകയാണ്. ഇന്നും അവരോട് അനുകമ്പ കാണിക്കുന്ന ക്രിസ്തു ഇവിടെയുണ്ട്. ക്രിസ്തുവിന്റെ അത്ഭുത പ്രവൃത്തികളും നടക്കുന്നുണ്ട്. പ്രപഞ്ചം മുഴുവനിലും ഉണ്ട്. ക്രിസ്തു ധാരാളംപേരെ തന്റെ അതേ ദൗത്യം തുടരുവാൻ അയയ്ക്കുന്നുമുണ്ട്. എന്നിട്ടും, എന്നിട്ടും, ജനക്കൂട്ടം അലയുകയാണ്. അവർ തിന്മയുടെ വഴിയേ ചരിക്കുകയാണ്. അവർ കലക്കവെള്ളം കുടിക്കുകയാണ്. Junk Food കഴിച്ച് അവർക്ക് അജീർണം വന്നിരിക്കുകയാണ്.

ഇവിടെ രണ്ട് കാര്യങ്ങൾ സംഭവിക്കുന്നു. ഒന്ന്, ഇത്രയുമൊക്കെയായിട്ടും ക്രിസ്തുവിലേക്ക് ആരും വരുന്നില്ല. തങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ അവർ ക്രിസ്തുവിനെ കൊല്ലുകയാണ്, കൊന്ന് കൊലവിളിക്കുകയാണ്. രണ്ട്, ക്രിസ്തു തന്റെ അതേ ദൗത്യം നൽകി അയച്ചവർ ആ ദൗത്യം നിർവഹിക്കുന്നില്ല.

രണ്ടിന്റെയും net result ഒന്ന് തന്നെയാണ്: ജനക്കൂട്ടം ഇടയനില്ലാത്ത ആടുകളെപ്പോലെ അലയുന്നു. ആടുകളാകട്ടെ തങ്ങളുടെ അലച്ചിൽ അവസാനിപ്പിക്കുവാനൊട്ട് ആഗ്രഹിക്കുന്നുമില്ല. അത്രമാത്രം തിന്മയുടെ അന്ധതയിലാണവർ. അവരോട് അനുകമ്പ കാണിക്കുന്ന ക്രിസ്തുവിനെ ഇല്ലാതാക്കുവാനാണ് അവരുടെ ശ്രമം. വിശുദ്ധ കുർബാനയിലൂടെ ഇന്നും ജീവിക്കുന്ന കാരുണ്യവാനായ ക്രിസ്തുവിനെ ഇല്ലാതാക്കുവാൻ, അവർ വിശുദ്ധ കുർബാനയെ തെരുവിൽ വലിച്ചിഴയ്ക്കുന്നു. അതിന്റെ നന്മയെ ഇല്ലാതാക്കുന്നു. കരുണ കാണിക്കുന്ന നന്മയുടെ വൃക്ഷങ്ങളെയെല്ലാം വേരോടെ പിഴുതുകളയുവാനാണ് മനുഷ്യരിന്ന് ശ്രമിക്കുന്നത്. അനുകമ്പ കാണിച്ചുകൊണ്ട് കത്തിജ്വലിച്ചു നിൽക്കുന്ന ദീപങ്ങളെ തല്ലിക്കൊടുത്തുവാനാണ് ആളുകൾക്കിന്ന്  ഹരം! നല്ല ആത്മീയതയുള്ള ക്രൈസ്തവ കുടുംബങ്ങളെ നരകതുല്യമാക്കാനാണ് ശത്രുക്കൾ രാത്രിയെ പകലാക്കി അധ്വാനിക്കുന്നത്. ക്രിസ്തുവിനെ വികലമാക്കാൻ കിട്ടുന്ന ഒരവസരവും അവർ പാഴാക്കുന്നില്ല. ഫലമോ, ജനക്കൂട്ടം അലയുകയാണ്.

പലവിധ ജീവിതാന്തസ്സുകൾ നൽകി ക്രിസ്തു നിയോഗിച്ച ഇടയന്മാരാകട്ടെ, ഇന്നത്തെ രണ്ടാം വായനയിൽ ജെറമിയാ പ്രവാചകൻ പറയുന്നതുപോലെ ആടുകളെ ചിതറിച്ചുകളയുകയാണ്. അവയെ യഥാവിധം പരിപാലിക്കുന്നില്ല. എസക്കിയേൽ പ്രവാചകന്റെ പുസ്തകം മുപ്പത്തിനാലാം അധ്യായത്തിലും ആടുകളെ സംരക്ഷിക്കാത്ത, ദുർബലമായതിന് ശക്തി കൊടുക്കാത്ത, ആടുകളെ ഒരുമിച്ച് നിർത്താത്ത ഇസ്രയേലിന്റെ ഇടയന്മാരെക്കുറിച്ച് പ്രവാചകൻ പറയുന്നുണ്ട്. വിശുദ്ധ പത്രോസ് ശ്ലീഹ ഇന്നത്തെ ലേഖനത്തിൽ, ദൈവത്തെപ്രതി സന്മനസ്സോടെ, സന്മാതൃക നൽകിക്കൊണ്ട്, ദൈവത്തിന്റെ ശക്തമായ കാര്യത്തിന് കീഴിൽ താഴ്മയോടെ നിന്നുകൊണ്ട് ഇടയന്മാർ ആടുകളെ പരിപാലിക്കണമെന്ന് പറയുന്നുണ്ട്. പത്രോസ് ശ്ലീഹാ പറയുന്നപോലെ, പ്രിയപ്പെട്ടവരേ, പിശാച് അലറുന്ന സിംഹത്തെപ്പോലെ, നമ്മെ, ക്രൈസ്തവരെ വിഴുങ്ങുവാൻ ഓടിനടക്കുന്നുണ്ട്. അതുകൊണ്ട്, ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, സഭയോടൊത്ത് നമ്മെ ക്രിസ്തു ഏൽപ്പിക്കുന്ന ദൗത്യം നാം നിർവഹിക്കണം.

സമാപനം

സ്നേഹമുള്ളവരേ, കാരുണ്യം മാത്രമായ, അനുകമ്പ നിറഞ്ഞ ഒരു ദൈവമാണ്, ക്രിസ്തുവാണ് നമുക്കുള്ളത്. നാം ഒരേസമയം ആടുകളും ഇടയന്മാരുമാണെന്ന് മനസ്സിലാക്കിക്കൊണ്ട്, നമ്മോട് അനുകമ്പ കാണിക്കുന്ന നല്ല ദൈവത്തിനോട്, നമ്മോട് അനുകമ്പ കാണിക്കുന്ന വ്യക്തികളോട് നമുക്ക് നന്ദിയുള്ളവരാകാം. ഒപ്പം, മറ്റുള്ളവരോട് അനുകമ്പ കാണിക്കുന്ന നല്ല ഇടയൻമാരായി നമുക്ക് ജീവിക്കാം. സഭയോട് ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ട്, ദിവ്യകാരുണ്യം സ്വീകരിച്ചുകൊണ്ട് അനുകമ്പ നിറഞ്ഞ ഹൃദയമുള്ള ക്രൈസ്തവരായി നമുക്ക് ജീവിക്കാം. അലഞ്ഞു നടക്കുന്ന സഹോദരർക്കുവേണ്ടി പ്രാർത്ഥിക്കാം. ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, അനുകമ്പയോടെ ഈശോയെ ഞങ്ങളെ നോക്കേണമേ എന്ന് അപേക്ഷിച്ചുകൊണ്ട് നമുക്ക് ഏറ്റുപറയാം

: കർത്താവാണ് എന്റെ ഇടയൻ. എനിക്കൊന്നിനും കുറവുണ്ടാകുകയില്ല…മരണത്തിന്റെ നിഴൽവീണ താഴ്വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും, അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല.” (സങ്കീ 23) ആമേൻ!

SUNDAY SERMON JN 6, 47-59

ദനഹാക്കാലം ഏഴാം ഞായർ

പുറപ്പാട് 16, 13-21

1 രാജാക്കന്മാർ 19, 1-8

1 കോറിന്തോസ് 10, 14-21

യോഹന്നാൻ 6, 47-59

സന്ദേശം

1845 ഒക്ടോബർ ആറാം തീയതി രാത്രി, ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽ പഠിപ്പിക്കുന്ന, സർവകലാശാലയിലെ സെന്റ് മേരീസ് പള്ളിവികാരിയായിരുന്ന ആംഗ്ലിക്കൻ സഭയിൽപ്പെട്ട ഫാദർ ജോൺ ഹെൻറി ന്യൂമാൻ ഇറ്റലിക്കാരൻ പാഷനിസ്റ്റ് സഭാ വൈദികനായ ഡൊമിനിക് ബാർബെറിയെ കാത്തിരിക്കുകയായിരുന്നു. കാത്തിരിക്കുവാൻ ഒരു കാരണമുണ്ടായിരുന്നു. അധ്യാപനം ഉപേക്ഷിച്ച്, ആംഗ്ലിക്കൻ സഭയിൽ നിന്ന് പുറത്തുപോന്ന് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതിന്റെ ഏറ്റവും അടുത്ത ഒരുക്കത്തിലായിരുന്നു ഫാദർ ന്യൂമാൻ. ഒട്ടും വൈകാതെ തന്നെ ഫാദർ ബാർബെറി എത്തിച്ചേർന്നു. പിറ്റേന്ന് ഫാദർ  ബാർബെറി പ്രാരംഭകാര്യങ്ങളെല്ലാം ചെയ്തു. ഒക്ടോബർ 9 ന് ഫാദർ ന്യൂമാൻ മാമ്മോദീസ സ്വീകരിച്ചു. കത്തോലിക്കാ വിശ്വാസം ഏറ്റുപറഞ്ഞു. ഫാദർ ഡൊമിനിക്കിന്റെ അടുത്ത് കുമ്പസാരിച്ചു. വിശുദ്ധ കുർബാന സ്വീകരിച്ചു. വിവരമറിഞ്ഞ് ഓടിയെത്തിയ ഒരു സുഹൃത്ത് ന്യൂമാനോട് പറഞ്ഞു: “എന്ത് വിവരക്കേടാണ് നിങ്ങളീ കാണിക്കുന്നത്? എന്തിനാണ് ജോലി രാജിവച്ചത്? ഇത്രയും പ്രശസ്തനായ നിങ്ങൾക്ക് മാസം ലഭിക്കുന്ന 4000 പൗണ്ട് നഷ്ടപ്പെടുകയില്ലേ? അപ്പോൾ വളരെ ശാന്തനായി ഫാദർ ന്യൂമാൻ പറഞ്ഞു: “സ്നേഹിതാ, ക്ഷമിക്കണം. കത്തോലിക്കാ സഭയിൽ ഞാനൊരു മഹാത്ഭുതം കണ്ടു, ദിവ്യകാരുണ്യമെന്ന മഹാത്ഭുതം. വിശുദ്ധ കുർബാനയോട് താരതമ്യം ചെയ്യുമ്പോൾ 4000 പൗണ്ട് എന്താണ് സുഹൃത്തേ?” കത്തോലിക്കാസഭയിലെ ദിവ്യകാരുണ്യമെന്ന വലിയ നിധി കണ്ടെത്തിയപ്പോൾ അത് സ്വന്തമാക്കാൻ ആംഗ്ലിക്കൻ സഭ വിട്ട് പുറത്തുവന്ന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച വലിയ പണ്ഡിതനാണ്, ഇപ്പോൾ വിശുദ്ധനാണ് കർദിനാൾ ന്യൂമാൻ.

ഇന്ന്, ദനഹാക്കാലം ഏഴാം ഞായറാഴ്ച്ചത്തെ, ഈശോ ജീവന്റെ അപ്പമാകുന്നു എന്ന സുവിശേഷഭാഗം വായിച്ചു ധ്യാനിച്ചപ്പോൾ മനസ്സിലേക്ക് ഓടിവന്ന സംഭവമാണ് ഞാനിപ്പോൾ വിവരിച്ചത്. കത്തോലിക്കാ സഭയിലെ വിശുദ്ധ കുർബാനയെന്ന ഈ മഹാത്ഭുതത്തെക്കുറിച്ചാകട്ടെ ഇന്നത്തെ നമ്മുടെ വിചിന്തനം.

വ്യാഖ്യാനം

AD 95 ൽ എഫോസോസിൽ വച്ച് രചന പൂർത്തിയാക്കിയ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ വിശുദ്ധ കുർബാന സ്ഥാപനത്തെക്കുറിച്ചുള്ള വിവരണം ഇല്ലെങ്കിലും,  ജീവന്റെ അപ്പത്തെക്കുറിച്ച്, വിശുദ്ധ കുർബാനയെക്കുറിച്ച് വളരെ വിശദമായും, ദൈവശാസ്ത്രപരമായും വിശുദ്ധ യോഹന്നാൻ പ്രതിപാദിച്ചിട്ടുണ്ട്‌. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം മുഴുവനും, (ഈശോ വെള്ളത്തിന് മീതെ നടക്കുന്ന അത്ഭുതം മാറ്റിനിർത്തിയാൽ) ക്രിസ്തു ജീവന്റെ അപ്പമാണ് എന്നതിന്റെ വിവരണമാണ്.  AD 95 ൽ എഴുതപ്പെട്ടു എന്ന് പറയുമ്പോൾ നാം മനസ്സിലാക്കേണ്ടത്, ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെയും, അവരുടെ ക്രിസ്തു സാക്ഷ്യത്തിന്റെയും, വിശ്വാസത്തിന്റെയും, വിശുദ്ധ കുർബാനയെക്കുറിച്ചുള്ള അറിവിന്റെയും, ആചരണത്തിന്റെയും പിൻബലം ഈ സുവിശേഷ ഭാഗത്തിന് ഉണ്ട് എന്നാണ്.  മാത്രമല്ല, വിശുദ്ധ യോഹന്നാനാണ് ഈ സുവിശേഷത്തിന്റെ കർത്താവ്. താൻ നേരിട്ട് കണ്ടതും,കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് എഴുതിയിരിക്കുന്നത് എന്ന് സുവിശേഷത്തിന്റെ അവസാനം അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.  

ഇന്നത്തെ സുവിശേഷത്തിലെ ക്രിസ്തുവിന്റെ പ്രസ്താവം വളരെ ശക്തമാണ്. ഇത് വെറുമൊരു political statement അല്ല. കയ്യടികിട്ടാനുള്ള വാചകക്കസർത്തുമല്ല. ദൈവത്തിന്റെ വെളിപാടാണിത്, ദൈവത്തിന്റെ ജീവനുള്ള വചനമാണിത്. ഈശോ പറയുന്നു: “സത്യം സത്യമായി നിങ്ങളോട് പറയുന്നു, ഞാൻ ജീവന്റെ അപ്പമാണ്. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ചു മന്നാ ഭക്ഷിച്ചു; എങ്കിലും അവർ മരിച്ചു. ഇതാകട്ടെ, ഭക്ഷിക്കുന്നതിനുവേണ്ടി സ്വർഗത്തിൽ നിന്നിറങ്ങിയ അപ്പമാണ്.  ഇത് ഭക്ഷിക്കുന്നവൻ മരിക്കുകയില്ല … ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്.” (48-50) എത്ര ശക്തമായ പ്രസ്താവനയാണിത്. അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ഈശോ രക്ഷാകര പദ്ധതിയുടെ,

June 20 – Q4 – Lesson 3 – Manna from Heaven – WOODSTREAM

തന്റെ രക്ഷാകര ദൗത്യത്തിന്റെ ചുരുളഴിക്കുകയാണ്. ഇന്നും നമ്മുടെ പെന്തക്കോസ്ത് സഭാസഹോദരങ്ങൾക്ക് മനസ്സിലാക്കാനോ, സ്വീകരിക്കുവാനോ സാധിക്കാത്ത ദൈവത്തിന്റെ വെളിപാടാണിതെങ്കിലും, സത്യമിതല്ലേ? ക്രിസ്തു ജീവന്റെ അപ്പമാണ്. ക്രിസ്തുവിന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് ജീവൻ ഉണ്ടായിരിക്കുകയില്ല. (54).

ഇസ്രായേൽ ജനത്തിനിടയിൽ ഉണ്ടായിരുന്ന വലിയൊരു വിശ്വാസത്തിന്റെ ബലത്തിലായിരിക്കണം ഈശോ ഇക്കാര്യങ്ങൾ പറയുന്നത്. മിശിഹാ വരുമെന്നത് ഇസ്രായേൽ ജനത്തിന്റെ വലിയൊരു പ്രതീക്ഷയായിരുന്നു. മിശിഹാ വരുമ്പോൾ എങ്ങനെയാണു മിശിഹായെ തിരിച്ചറിയുക? അവർക്ക് അതിനൊരു അടയാളം ഉണ്ടായിരുന്നു. എന്തായിരുന്നു ആ അടയാളം? അവരുടെ പിതാക്കന്മാർ മരുഭൂമിയിലായിരുന്ന കാലത്ത് സ്വർഗത്തിൽ നിന്ന് മന്നാവർഷം ഉണ്ടായതുപോലെ, മിശിഹാ വരുമ്പോൾ, മിശിഹായുടെ നാളുകളിൽ മന്നാ വർഷമുണ്ടാകുമെന്ന് ഇസ്രായേൽ ജനം ഉറച്ചു വിശ്വസിച്ചിരുന്നു. യഹൂദരുടെ വ്യാഖ്യാന ഗ്രന്ഥമായ മിദ്രാഷിലാണ് (Midrash /ˈmɪdrɑːʃ/; Hebrew:‎ midrashim) ഇക്കാര്യം വിവരിക്കുന്നത്. സ്വർഗത്തിൽ നിന്ന് മന്ന കൊണ്ടുവരുന്നവനായിരിക്കും മിശിഹാ എന്ന വലിയ പ്രതീക്ഷ ഇസ്രായേൽ പുലർത്തിപ്പോന്നു. അതുകൊണ്ടാണ് പുറപ്പാടിന്റെ പുസ്തകത്തിലെ മന്നയെ ഓർമിപ്പിച്ചുകൊണ്ട് ഈശോ ജനത്തിനോട് പറഞ്ഞത്, ഇസ്രായേൽ മക്കളേ, നിങ്ങളുടെ പിതാക്കന്മാർ സ്വർഗത്തിൽ നിന്ന് വന്ന മന്നാ ഭക്ഷിച്ചില്ലേ? നോക്കൂ, ഞാൻ സ്വർഗത്തിൽ നിന്നിറങ്ങിയ മന്നയാണ്. എന്നാൽ ഒരു വ്യത്യാസമുണ്ട്. നിങ്ങളുടെ പിതാക്കന്മാർ മന്നാ ഭക്ഷിച്ചെങ്കിലും മരിച്ചു. എന്നാൽ – ഞാൻ സ്വർഗത്തിൽ നിന്നിറങ്ങി വന്ന അപ്പമാണ്. പിതാക്കന്മാർ മന്ന ഭക്ഷിച്ചതുപോലെയല്ല. എന്നെ ഭക്ഷിക്കുന്നവൻ എന്നേയ്ക്കും ജീവിക്കും. (58)

പുറപ്പാടിന്റെ പുസ്തകം പതിനാറാം അധ്യായത്തിലെ മന്നവർഷത്തെക്കുറിച്ച് വായിച്ചിട്ട് പുതിയനിയമത്തിലേക്ക് ഒരു ചാട്ടം ചാടുവാൻ നിങ്ങൾ ആഗ്രഹിച്ചാൽ, വന്നെത്തിനിൽക്കുന്നത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ആറാം അധ്യായത്തിലെ ജീവന്റെ അപ്പത്തെക്കുറിച്ചുള്ള വിവരണത്തിലായിരിക്കും. ഇന്നത്തെ രണ്ടാം വായനയിൽ കർത്താവിന്റെ ദൂതൻ ഏലിയായോട് പറയുന്നില്ലേ. “എഴുന്നേറ്റ് ഭക്ഷിക്കുക” എന്ന്. അവിടെനിന്നും പുതിയനിയമത്തിലേക്കൊരു ചാട്ടം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിങ്ങൾ വന്നെത്തിനിൽക്കുന്നത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ആറാം അധ്യായത്തിലെ ജീവന്റെ അപ്പത്തെക്കുറിച്ചുള്ള വിവരണത്തിലായിരിക്കും. അതുപോലെ തന്നെ, ഉത്പത്തിപുസ്തകത്തിലെ മൂന്നാം അദ്ധ്യായത്തിൽ ‘ഈ പഴം ഭക്ഷിക്കുന്ന ദിവസം നിങ്ങളുടെ കണ്ണുകൾ തുറക്കപ്പെടും എന്ന് സർപ്പം പറഞ്ഞതുകേട്ട് അവൾ പഴം പറിച്ചു തിന്നു. ഭർത്താവിനും കൊടുത്തു. അവനും തിന്നു. ഉടനെ ഇരുവരുടെയും കണ്ണുകൾ തുറന്നു. തങ്ങൾ നഗ്നരാണെന്ന് അവരറിഞ്ഞു’ (6-7) എന്ന ബൈബിൾ ഭാഗത്തുനിന്ന് പുതിയനിയമത്തിലേക്ക് ഒരു ചാട്ടം ചാടുവാൻ നിങ്ങൾ ആഗ്രഹിച്ചാൽ വന്നെത്തിനിൽക്കുന്നത് വിശുദ്ധ ലൂക്കയുടെ സുവിശേഷം അദ്ധ്യായം 24, വാക്യം 31 ൽ ആയിരിക്കും. “അവൻ അപ്പമെടുത്ത് ആശീർവദിച്ച് മുറിച്ച് അവർക്ക് കൊടുത്തു. അപ്പോൾ അവരുടെ കണ്ണ് തുറക്കപ്പെട്ടു. അവർ അവനെ തിരിച്ചറിഞ്ഞു.” പുതിയ നിയമത്തിലെ മന്നയാണ് ക്രിസ്തുജീവന്റെ അപ്പം.  രക്ഷാകര പദ്ധതിയുടെ കേന്ദ്രവും,ലക്ഷ്യവും, പൂർത്തീകരണവുമാണ് ജീവന്റെ  അപ്പമായ ക്രിസ്തു.

പഴയനിയമത്തിലെ മന്ന,  പുതിയനിയമത്തിലെ വിശുദ്ധ കുർബാനയുടെ, ദിവ്യകാരുണ്യത്തിന്റെ പ്രതീകമാണ്. പഴയനിയമത്തിലെ ദൈവജനത്തിന് കാനാൻദേശത്തേയ്ക്കുള്ള യാത്രയിൽ ദൈവം നൽകിയ സ്വർഗീയ ഭോജനമായിരുന്നു മന്ന. അത് മനുഷ്യപ്രയത്നത്താൽ നിർമിതമായിരുന്നില്ല. (പുറ 16, 12; ജ്ഞാനം 16, 20) മന്ന ‘ദൈവദൂതന്മാരുടെ അപ്പം’, ‘മാലാഖമാരുടെ ഭോജനം’ എന്ന് വിശേഷിക്കപ്പെട്ടിരുന്നു. (സങ്കീ 78, 25) ദൈവം സ്വന്തം മക്കളോട് കാണിച്ച സ്നേഹവാത്സല്യത്തിന്റെ പ്രകടനമായിരുന്നു മന്ന. (ജ്ഞാനം 16, 20) ജനത്തിന്റെ ആത്മീയ ഭക്ഷണവുംകൂടിയായിരുന്നു മന്ന. (1 കോറി 10, 3)

പുതിയനിയമത്തിലെ ജീവന്റെ അപ്പമായ ക്രിസ്തു, മരുഭൂമിയിൽ വർഷിക്കപ്പെട്ട മന്നയെ അതിശയിപ്പിക്കുന്ന ജീവമന്നയാണ്. ദൈവം മോശവഴി നൽകിയതാണ് മന്നയെങ്കിൽ, ദിവ്യകാരുണ്യം സ്വർഗത്തിൽ നിന്നുവന്ന ദൈവപുത്രനായ ക്രിസ്തുവാണ്. അത് സ്വാഭാവിക അപ്പമല്ല, നിത്യജീവന്റെ അനശ്വരമായ അപ്പമാണ്. അത് ലോകത്തിന് മുഴുവൻ ജീവൻ നൽകുന്നതാണ്. അപ്പം, കേവലം ഒരു പദാർത്ഥമല്ല. ദൈവപുത്രനായ ക്രിസ്തു തന്നെയാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പപ്പാ പറയുന്നു: ” നമ്മുടെ അൾത്താരകളിൽ മുറിക്കപ്പെടുന്ന അപ്പം ലോകപാതയിലെ വഴിയാത്രക്കാരായ നമുക്ക് നല്കപ്പെട്ടിരിക്കുന്ന മാലാഖമാരുടെ അപ്പമാണ്.” (സഭയും വിശുദ്ധ കുർബാനയും 48) 

സ്നേഹമുള്ളവരേ, ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവജാലങ്ങൾക്കും ആഹാരം വേണം. നമ്മുടെ ആത്മാവിനും പോഷണം ആവശ്യമാണ്. ആത്മാവിന്റെ ജീവൻ നിലനിർത്താനാവശ്യമായ ഭക്ഷണം സൃഷ്‌ടവസ്തുക്കളിൽ ഇല്ല. അതുകൊണ്ട്, ദൈവം തന്നെ നമ്മുടെ ആത്മാവിന് ഭക്ഷണമായി. അതാണ് ദിവ്യകാരുണ്യം, വിശുദ്ധ കുർബാന. നമ്മുടെ അൾത്താരകളിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാന ക്രിസ്തു കാൽവരിയിൽ അർപ്പിച്ചതും അന്ത്യ അത്താഴത്തിൽ കൗദാശികമായി സ്ഥാപിച്ചതുമായ അതേ ബലി തന്നെയാണ്. ഈ ബലിയിലൂടെയാണ് ഇന്നും ജീവന്റെ അപ്പമായ ക്രിസ്തുവിനെ നാം സ്വീകരിക്കുന്നത്. ഈ വിശുദ്ധ കുർബാനയില്ലാതെ ക്രൈസ്തവന് ഈ ഭൂമിയിലെ ജീവിതം മുന്നോട്ട് കൊണ്ടുപോകുക  സാധ്യമല്ല.

റോമാസാമ്രാജ്യത്തിൽ ക്രൈസ്തവർക്കെതിരെ, മതമർദ്ദനം നടന്നിരുന്ന കാലം. അന്ന് ഒരുമിച്ചുകൂടുവാനോ, ബലിയർപിപ്പിക്കുവാനോ അനുവാദമില്ലായിരുന്നു. ക്രിസ്തീയ മതശുശ്രൂഷകൾ പാടേ നിരോധിച്ചിരുന്നു. ആഫ്രിക്കയിലെ അലൂറ്റ എന്ന നഗരത്തിൽ രാജകല്പന ലംഘിച്ചു 34 പുരുഷന്മാരും, 17 സ്ത്രീകളും വിശുദ്ധ ബലിയർപ്പിക്കുവാൻ ഒരുമിച്ചുകൂടി. ന്യായാധിപൻ അവരെ അറസ്റ്റുചെയ്തു. കുർബാന പുസ്തകങ്ങളും തിരുവസ്തുക്കളും അഗ്നിയിലേക്കെറിഞ്ഞു. എന്നാൽ ഉടൻ തന്നെ മഴപെയ്യുകയും തീ കെടുകയും ചെയ്തു. ന്യായാധിപൻ അവരെയെല്ലാം ചക്രവർത്തിയുടെ അടുക്കലേക്ക് കൊണ്ടുപോയി. അവിടെ ഒരു പീഡനയന്ത്രത്തിൽ കിടത്തി കൊടിലുകൾകൊണ്ട് ശരീരങ്ങൾ കീറിമുറിക്കാൻ ചക്രവർത്തി കൽപ്പിച്ചു. എന്നാൽ, ക്രൈസ്തവർ വിശുദ്ധ ബലിയർപ്പിച്ചതിന്റെ പേരിൽ മറിക്കാൻ തങ്ങൾ തയ്യാറാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. കോപാക്രാന്തനായ ചക്രവർത്തി ക്രിസ്ത്യാനികളെയെല്ലാം തടവറയിൽ പട്ടിണിക്കിട്ട് പീഡിപ്പിക്കാൻ കൽപ്പിച്ചു. തുടർന്ന് എമറിക്കസ് എന്ന ക്രിസ്ത്യാനിയെ ചോദ്യം ചെയ്യുവാൻ കൊണ്ടുവന്നു. അദ്ദേഹമാണ് തന്റെ ഭവനം വിശുദ്ധ കുർബാന അർപ്പിക്കാനായി വിട്ടുകൊടുത്തത്. അദ്ദേഹം ചക്രവർത്തിയോട് പറഞ്ഞു: ” ക്രിസ്ത്യാനികളായ ഞങ്ങൾക്ക് വിശുദ്ധ കുർബാന ഒഴിച്ചുകൂടാനാവാത്തതാണ്.” അദ്ദേഹത്തെ കഠോര പീഡകൾക്ക് ഏല്പിച്ചുകൊടുത്തു. പിന്നെ ഫെലിക്സ് എന്ന വ്യക്തിയെ ചോദ്യം ചെയ്തു. “നിങ്ങൾ എന്റെ കൽപ്പന ലംഘിച്ചു ബലിയിൽ പങ്കെടുത്തോ? ” ചക്രവർത്തി ചോദിച്ചു. അദ്ദേഹം പറഞ്ഞു: അങ്ങയുടെ ചോദ്യം തികച്ചും അപ്രസക്തമാണ്. ഞങ്ങൾ ക്രിസ്തു വിശ്വാസികളാണ്. വിശുദ്ധ കുര്ബാനയില്ലാതെ ക്രിസ്ത്യാനിക്ക് ജീവിക്കാനാകില്ല.” ഫെലിക്സ് മരണംവരെ പീഡിപ്പിക്കപ്പെട്ടു. മറ്റു തടവുകാരെയെല്ലാം പട്ടിണിക്കിട്ട് വധിച്ചു. അവരെല്ലാവരും  വിശുദ്ധ കുർബാനയെ പ്രതി രക്ത സാക്ഷികളായിത്തീർന്നു.

പ്രിയപ്പെട്ടവരേ, സത്യമിതാണ്: വിശുദ്ധ കുർബാനയില്ലാതെ ക്രിസ്ത്യാനിക്ക് ജീവിക്കാനാകില്ല. ക്രൈസ്തവന് സ്വജീവനേക്കാൾ ശേഷ്ഠമാണ് വിശുദ്ധ ബലിയർപ്പണവും, ജീവന്റെ അപ്പമായ ദിവ്യകാരുണ്യവും. വിശുദ്ധ തോമസ് അക്വീനാസ് പറയുന്നത്, തിരുസ്സഭയിലെ എല്ലാ പ്രവർത്തികളിലുംവെച്ചു ഏറ്റവും ഉന്നതവും വൈശിഷ്ട്യവുമാണ് വിശുദ്ധ കുർബാന എന്നാണ്. വിശുദ്ധ ജോൺ മരിയ വിയാനിയുടെ അഭിപ്രായത്തിൽ, ലോകത്തിലുള്ള എല്ലാ നന്മ പ്രവർത്തികൾ ഒരുമിച്ചെടുത്താലും ഒരു വിശുദ്ധ കുർബാനയുടെ വില അതിനുണ്ടാവുകയില്ല എന്നാണ്. കാരണം, നന്മപ്രവർത്തികൾ മനുഷ്യന്റെ പ്രവർത്തിയാണ്. വിശുദ്ധ കുർബാനയാകട്ടെ ദൈവത്തിന്റെ പ്രവർത്തിയും. “വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് വിശുദ്ധ കുർബാന സ്വീകരിക്കുന്നത് വഴിയല്ലാതെ ലോകത്തിന് സമാധാനം കണ്ടെത്താൻ മറ്റു മാർഗങ്ങളില്ല.” ഇത് ഞാൻ പറയുന്നതല്ല. വിശുദ്ധ ഫൗസ്റ്റീനയുടെ വാക്കുകളാണ്.

സ്നേഹമുള്ളവരേ, വിശുദ്ധ കുർബാനയെക്കുറിച്ചു അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്: 1. ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്ര ബിന്ദു വിശുദ്ധ കുർബാനയാണ്. വിശുദ്ധ കുർബാനയ്ക്ക് “അപ്പത്തിന്റെ സ്വാദ് ഉണ്ടെങ്കിലും അത് അപ്പമല്ല, പ്രത്യത ക്രിസ്തുവിന്റെ ശരീരമാണ്. വീഞ്ഞായി നാം കാണുന്നത് വീഞ്ഞല്ല, ക്രിസ്തുവിന്റെ രക്തമാണ്.” ജറുസലേമിലെ വിശുദ്ധ സിറിളിന്റെ വാക്കുകളാണിവ. 2. വിശുദ്ധ കുർബാന ക്രിസ്തു എന്ന വ്യക്തിയുടെ സാന്നിധ്യമായി മാറുന്നു. നാം സ്വീകരിക്കുന്നത് ജീവനില്ലാത്ത രണ്ട് പദാർഥങ്ങളല്ല. ജീവിക്കുന്ന ക്രിസ്തു എന്ന വ്യക്തിയെയാണ്. ജീവന്റെ അപ്പമായ ക്രിസ്തു സ്വയം ദാനമായി നമ്മിൽ വന്ന് വസിക്കുകയാണ്. 3. ഈശോ വിശുദ്ധ കുർബാന ഭരമേല്പിച്ചത് തിരുസ്സസഭയ്ക്കാണ്, ഏതെങ്കിലും വ്യക്തികൾക്കല്ല. അതുകൊണ്ടു സഭയോട് ചേർന്ന് മാത്രമേ നമുക്ക് ബലിയർപ്പിക്കുവാൻ സാധിക്കൂ. സഭയെ ധിക്കരിച്ചു വിശുദ്ധ കുർബാന അർപ്പിക്കുവാൻ സാധിക്കുകയില്ല. വൈദികൻ ബലിയർപ്പിക്കുമ്പോൾ കർത്താവിന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും അനുസ്മരണമായി തിരുസ്സഭയാണ് ബലിയർപ്പിക്കുന്നത്. അപ്പോൾ മാത്രമേ, രക്ഷാകര പ്രവൃത്തിയുടെ ഈ കേന്ദ്ര സംഭവം യഥാർത്ഥത്തിൽ സന്നിഹിതമാകുകയും, നമ്മുടെ രക്ഷാകരകർമ്മം സാക്ഷാത്ക്കരിക്കപ്പെടുകയും ചെയ്യുന്നുള്ളു. (സഭയും വിശുദ്ധ കുർബാനയും 11 ) 4. വിശുദ്ധ കുർബാനയിൽ നാം വെറും കാഴ്ചക്കാരല്ല. നാം തന്നെ അവിടുത്തോടൊപ്പം ബലിയർപ്പകരും, ബലിവസ്തുവും, ബലിയുമായിത്തീരുകയുമാണ് ചെയ്യുന്നത്. 5. “ഒരാൾ തന്റെ സർവ്വ സമ്പത്തും ദരിദ്രർക്ക് വിതരണം ചെയ്യുന്നതിനേക്കാളും, ലോകം മുഴുവൻ തീർത്ഥാടനം നടത്തുന്നതിനേക്കാളും കൂടുതൽ പ്രയോജനകരം വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുക്കുന്നതാണ്.” (വിശുദ്ധ ബർണാഡ്)

സമാപനം

ജീവന്റെ അപ്പമായ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ആഴപ്പെട്ട് ജീവിക്കുവാൻ ഇന്നത്തെ വിചിന്തനം നമ്മെ സഹായിക്കട്ടെ. വിശുദ്ധ കുർബാനയുടെ സംസ്കാരം നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലെ ആഴ്ന്നിറങ്ങട്ടെ. ഓരോ ദിവസവും എത്രയെത്ര ബലിവേദികളിൽ എത്രയെത്ര വിശുദ്ധ കുർബാനകളാണ് അർപ്പിക്കപ്പെടുന്നത്!! എന്നിട്ട് എന്തേ, ക്രൈസ്തവരും,  നമ്മുടെ സഭയും, ക്രിസ്തുവും ഇന്നും ലോകത്തിൽ അവഹേളിക്കപ്പെടുന്നു?? അശുദ്ധിയുടെ ലക്ഷണങ്ങൾ വിശുദ്ധ സ്ഥലത്ത് നിലയുറപ്പിക്കാൻ ഇടയാകുന്നുണ്ടോ? നമ്മുടെ വിശുദ്ധ കുർബാനയർപ്പണത്തിന്റെ ആധികാരികത നിർണയിക്കുന്ന മാനദണ്ഡം ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യരായി സഭയോടൊത്ത് വിശുദ്ധ കുർബാന അർപ്പിക്കുക എന്നതാണ്

Bread of Life

. വിശുദ്ധ കുർബാന നമ്മെ രൂപപ്പെടുത്തുന്നത് നാമോരോരുത്തരും നമ്മുടെ ജീവിത സാഹചര്യങ്ങളിൽ വിശുദ്ധ കുർബാന ആയിക്കൊണ്ടാകണം. ആമേൻ!

SUNDAY SERMON MK 2, 1-12

ദനഹാക്കാലം ആറാം ഞായർ

ലേവ്യ 4, 13-21

ദാനിയേൽ 9, 1-9

കൊളോ 1, 12-19

മാർക്കോ 2, 1-12

സന്ദേശം

ക്രിസ്തുവിനെ വളരെ മനോഹരമായി, അവതരിപ്പിച്ചിരിക്കുന്ന ഒരു സുവിശേഷഭാഗമാണ് ദനഹാക്കാലത്തിന്റെ ഈ ആറാം ഞായറാഴ്ച്ച നാം ശ്രവിച്ചത്. നസ്രത്തിലെ ഈശോ, ദരിദ്രൻ, ആശാരിയുടെ മകൻ എന്നൊക്കെ അന്നത്തെ സമൂഹം പറഞ്ഞെങ്കിലും “എത്ര അധികാരത്തോടെ ഇവൻ സംസാരിക്കുന്നു” എന്നും ജനക്കൂട്ടം ക്രിസ്തുവിനെപ്പറ്റി പറഞ്ഞു. ക്രിസ്തുവിനെപ്പോലെ വാക്കുകൾക്ക് ഇത്രമാത്രം കനം നൽകിയ മറ്റൊരാളില്ല. സാധാരണമായ വാക്കുകൾ അവിടുത്തെ അധരങ്ങളിൽ രത്നങ്ങളായി മാറി; പാപങ്ങൾ മോചിക്കുന്ന ദൈവിക വചസ്സുകളായി അവ മാറി.  ഇന്നത്തെ സുവിശേഷഭാഗം അതിന് ഉദാഹരണമാണ്. സുവിശേഷത്തിന്റെ സന്ദേശം ഇതാണ്.മനുഷ്യാ, നിന്റെ ഉള്ളിലെ ആത്മാവിനെ, ദൈവാത്മാവിനെ മറന്ന് നീ ജീവിക്കരുത്.”

വ്യാഖ്യാനം

ഈശോയുടെ അത്ഭുത രോഗശാന്തികൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട് വിശുദ്ധ മർക്കോസിന്റെ സുവിശേഷം. ആദ്യത്തെ പത്ത് അധ്യായങ്ങൾ ഓരോന്നിലും ഒന്നുകിൽ ഒരു രോഗശാന്തി അല്ലെങ്കിൽ ഒരത്ഭുതം നമുക്ക് കാണാൻ കഴിയും. മറ്റു മൂന്ന് സുവിശേഷങ്ങളേക്കാൾ അത്ഭുതങ്ങൾക്കും, രോഗശാന്തിക്കും വിശുദ്ധ മാർക്കോസ് പ്രത്യേകം ശ്രദ്ധ നൽകുന്നു. വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ 678 വചനങ്ങളിൽ, 198 ഉം അത്ഭുതസംഭവങ്ങളുടെ നാൾ വഴികളാണ്. അവയിൽത്തന്നെ വലിയൊരു ഭാഗം രോഗശാന്തി വിവരണങ്ങളാണ്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ  ഈ രോഗശാന്തികൾ പ്രധാനമായും നടക്കുന്നത് ഗലീലിയിൽ വച്ചാണ്.  

അന്ന് ഗലീലിയിൽ ധാരാളം മാന്ത്രികരുണ്ടായിരുന്നു.. അവർ യഹൂദരോ, ഗ്രീക്കുകാരോ റോമക്കാരോ ആയിരുന്നു. അവർ കള്ളത്തരങ്ങളിലൂടെയോ, കൺകെട്ടുവിദ്യകളിലൂടെയോ, മറ്റ് ചെപ്പടിവിദ്യകളിലൂടെയോ ആണ് അത്ഭുതങ്ങൾ, മാജിക്കുകൾ നടത്തിയിരുന്നത്.  എന്നാൽ ഈശോയുടെ രോഗശാന്തികൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. അത് വെറുമൊരു ഷോ മാത്രമായിരുന്നില്ല. ശാരീരികമായ സൗഖ്യം മാത്രമായിരുന്നില്ല. ആളുകളിൽ നിന്ന് കയ്യടി ലഭിക്കുവാനുള്ള കള്ളത്തരങ്ങളുമായിരുന്നില്ല. ഈശോയുടെ രോഗശാന്തികൾ മനുഷ്യന്റെ സമഗ്രമായ വിമോചനത്തെ ലക്‌ഷ്യംവച്ചുള്ളതായിരുന്നു; മനുഷ്യന്റെ ആന്തരിക മാറ്റത്തെ ലക്‌ഷ്യം വച്ചുള്ളതായിരുന്നു. വെറും ശാരീരികമെന്നതിനേക്കാൾ, മനസികമെന്നതിനേക്കാൾ ഈശോ ശ്രദ്ധിച്ചിരുന്നത് മനുഷ്യന്റെ ആത്മീയ വിമോചനമായിരുന്നു, ആത്മാവിന്റെ രക്ഷയായിരുന്നു.

ഇന്നത്തെ സുവിശേഷഭാഗത്ത് സുതരാം വ്യക്തമാണ് ഈശോയുടെ ഈ പ്രവർത്തന ശൈലി. ആധുനിക സാമൂഹ്യ മനഃശാസ്ത്രം പറയുന്നപോലെ വെറും Psychosomatic രോഗശാന്തികളായിരുന്നില്ല ഈശോയുടേത്. അവിടുത്തെ രോഗശാന്തിയുടെ പ്രത്യേകതകൾ നോക്കുക: 1. ജനക്കൂട്ടത്തിന്റെ മുൻപിൽ വച്ചാണ് അവിടുന്ന് രോഗശാന്തി നൽകുന്നത്. 2. രോഗശാന്തിക്ക് സാക്ഷ്യം വഹിക്കുന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്നവരായിരുന്നില്ല. 3. രോഗശാന്തി ലഭിച്ചവരെ സമൂഹത്തിന് പരിശോധിക്കാമായിരുന്നു. 4. ഈശോ മനുഷ്യന്റെ ആത്മാവിന്റെ സൗഖ്യമാണ് ആദ്യമായി ആഗ്രഹിക്കുന്നത്. 5. രോഗിയുടെയോ, രോഗിയുടെ അടുത്തുനിൽക്കുന്നവരുടെയോ വിശ്വാസം ഈശോ പരിഗണിച്ചിരുന്നു. തളർവാതരോഗിയെ സുഖപ്പെടുത്തുമ്പോൾ ഈശോ പിന്തുടരുന്ന pattern ഇത് തന്നെയാണ്. ആദ്യം രോഗിയുടെ പാപങ്ങൾ മോചിക്കുന്നു, പിന്നെ രോഗിയെ സുഖപ്പെടുത്തുന്നു.

ഗലീലി കടൽത്തീരത്തിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കഫർണാം എന്ന ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഇന്നത്തെ സുവിശേഷത്തിൽ അവതരിപ്പിക്കുന്ന സംഭവം നടക്കുന്നത്. വിശുദ്ധ പത്രോസിന്റെ വീട് കേന്ദ്രീകരിച്ചാണ് ഈശോ തന്റെ സുവിശേഷ ദൗത്യം കഫെർണാമിൽ നടത്തിയിരുന്നത്. അതുകൊണ്ട് സുവിശേഷഭാഗത്ത് പറയുന്ന വീട് വിശുദ്ധ പത്രോസിന്റേതായിരിക്കണം. ആ വീട് അത്ര വലുതൊന്നുമായിരുന്നില്ല. അതിന്റേത് താഴ്ന്ന മച്ചുമായിരുന്നു. ഈശോയുടെ പ്രവർത്തനശൈലിയുടെ പ്രത്യേകതകൊണ്ടും, ഈശോ ആ പ്രദേശത്ത് സാമാന്യം പ്രശസ്തനായതുകൊണ്ടും ആയിരിക്കണം, മുറ്റം   നിറയെയും, വീടിന്റെ അകം നിറയെയും ആളുകൾ അവിടെ കൂടിയത്. അല്പം സാഹസപ്പെട്ടിട്ടാണെങ്കിലും ഒരു തളർവാത രോഗി അവിടെ ഈശോയുടെ മുൻപിൽ എത്തുകയാണ്.

ഈശോയുടെ കാലത്ത് പലസ്തീനയിൽ സാധാരണമായ ഒരു രോഗമായിരുന്നു തളർവാതം. എന്തുകൊണ്ട് തളർവാതം? ചിലപ്പോൾ ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ടാകാം; കാലാവസ്ഥയുടെ സ്വഭാവംകൊണ്ടാകാം; പരിസരം വൃത്തിയില്ലാത്തതായതുകൊണ്ടാകാം; അനാരോഗ്യകരമായ ഭക്ഷണരീതികൾകൊണ്ടാകാം. എന്തായാലും, ആ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു മഹാരോഗമായി തളർവാതം രൂപപ്പെട്ടിരുന്നു.   ഈ അസുഖത്തിന്റെ ആരംഭത്തിൽ കാലുകൾക്കാണ് തളർച്ച അനുഭവപ്പെടുക. പിന്നെ കൈത്തണ്ടകളിലേക്ക് വ്യാപിക്കുകയും, പതുക്കെ കഴുത്തിന് ചുറ്റും വരെ എത്തുകയും ചെയ്യും. മൂന്ന് ആഴ്ചയോടെ രോഗി പൂർണമായും തളർന്നുപോകും. ഒരു ന്യൂറോളജിക്കൽ അസുഖമാണിത്.

എന്നാൽ, ഈശോയുടെ കാഴ്ചപ്പാടിൽ ഈ രോഗത്തിന്റെ കാരണം ന്യൂറോളജിക്കൽ പഠനങ്ങൾക്കും അപ്പുറമായിരുന്നു. മനുഷ്യന്റെ കണക്കുകൂട്ടലുകൾക്കും അപ്പുറം ജീവിതാവസ്ഥകളെ കാണാൻ ക്രിസ്തുവിന് കഴിയുമായിരുന്നു. അന്നത്തെ മനുഷ്യന്റെ ആത്മീയ ജീവിതത്തിലെ, മതജീവിതത്തിലെ പുഴുക്കുത്തുകളെ, ദൈവത്തെ, ദൈവത്തിലുള്ള വിശ്വാസത്തെ സ്വന്തം സുഖത്തിനും, വളർച്ചയ്ക്കും, അധികാരത്തിനും പണത്തിനും പാരമ്പര്യത്തിനുവേണ്ടി ഉപയോഗിക്കുന്ന മനുഷ്യന്റെ അഹങ്കാരത്തെ, സ്വാർത്ഥതയെ കാണാൻ, അതുവഴി നശിച്ചുപോകുന്ന ആത്മാക്കളെ കാണാൻ ക്രിസ്തുവിന് സാധിച്ചു. ഈശോ തളർവാതരോഗിയെ നോക്കിയപ്പോൾ കണ്ടത്, ദൈവവുമായി അനുരജ്ഞനപ്പെടാതെ നിൽക്കുന്ന, ദൈവത്തിന്റെ പ്രസാദവരങ്ങളുമായി സഹകരിക്കാതെ നിൽക്കുന്ന, ആവശ്യമായ പോഷണങ്ങൾ നൽകാതെ തളർന്നു നിൽക്കുന്ന അവന്റെ ആത്മാവിനെയായിരുന്നു.  പാപത്തിന്റെ വഴികളിലൂടെ നടന്ന് തളർന്നുപോയ അവന്റെ കാലുകളേക്കാൾ, തിന്മയുടെ ലഹരിയിൽ തളർന്നുപോയ ശരീരത്തേക്കാൾ ഈശോ കണ്ടത്, തിന്മയുടെ ബന്ധനത്തിൽ കിടക്കുന്ന അവന്റെ ആത്മാവിനെയാണ്. സ്വർഗ്ഗപിതാവിന്റെ പുത്രനായ ക്രിസ്തു, ദൈവാത്മാവ് നിറഞ്ഞ ദൈവപുത്രൻ, സർവ്വാധികാരത്തോടെ, അതിലുമുപരി കരുണയോടെ, സ്നേഹത്തോടെ പറയുന്നു: “മകനേ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു.”  

Does God Really Forgive All Our Sins?

ഈശോ ആ രോഗിയെ ആത്മീയമായി സ്വതന്ത്രനാക്കുകയാണ്. തുടർന്ന് ഈശോയുടെ പ്രവർത്തിയെ ദൈവദൂഷണമായിക്കണ്ട് ജനക്കൂട്ടം ബഹളം വയ്ക്കുകയും അതിന്റെ അവസാനം ആ തളർവാതരോഗി ശാരീരികമായും സുഖപ്പെടുകയാണ്.

സ്നേഹമുള്ളവരേ, വായിച്ചുകേട്ട സുവിശേഷ ഭാഗത്തെ വീണ്ടും വിസ്തരിച്ച് നിങ്ങളുടെ സമയം  നഷ്ടപ്പെടുത്തുവാനല്ല ഞാൻ ശ്രമിച്ചത്. നിങ്ങളുടെയും, എന്റെയും ദൈവമായ, ഈ ലോകത്തിന്റെ ഏക രക്ഷകനായ, രണ്ടാം വായനയിൽ ദാ നിയേൽ പ്രവാചകൻ പറയുന്ന കരുണയും പാപമോചനവും നിറഞ്ഞു നിൽക്കുന്ന, (ദാനിയേൽ 9, 9) ലേഖനത്തിൽ വായിച്ചുകേട്ടതുപോലെ നമുക്ക് രക്ഷയും പാപമോചനവും നൽകുന്ന കർത്താവായ ക്രിസ്തുവിന്റെ പ്രവർത്തനശൈലി, കാഴ്ചപ്പാട് നിങ്ങളെ ഓർമപ്പെടുത്തുവാനാണ് ഞാൻ ശ്രമിച്ചത്. നിങ്ങളുടെയും എന്റെയും കണ്ണുകളിലൂടെ നോക്കിക്കൊണ്ട് നിങ്ങളുടെയും എന്റെയും ഹൃദയത്തെ കാണുന്നവനാണ്, ആത്മാവിനെ കാണുന്നവനാണ്, നിങ്ങളുടെയും എന്റെയും ജീവിതാവസ്ഥ മനസ്സിലാക്കുന്നവനാണ് ഈശോ എന്ന് ഒരിക്കൽക്കൂടി പറയുവാനാണ്, ആ ഈശോയാണ് നിങ്ങളുടെയും എന്റെയും ആത്മാവിനെ, ജീവിതത്തെ എല്ലാവിധ തിന്മകളിൽ  നിന്നും  പാപത്തിൽ നിന്നും രക്ഷിക്കുന്നവനെന്ന്  പ്രഘോഷിക്കുവാനാണ് ഞാൻ ശ്രമിച്ചത്.

മനുഷ്യൻ വെറും ശരീരം മാത്രമല്ല; മനുഷ്യൻ വെറും മനസ്സും മാത്രമല്ല. മനുഷ്യൻ ശരീരവും മനസ്സും കൂടിയവനും മാത്രമല്ല.നിരീശ്വരവാദികളും, യുക്തിവാദികളും, ഭൗതികവാദികളും മനുഷ്യൻ ശരീരം മാത്രമെന്നും, ശരീരവും മനസ്സുമെന്നുമൊക്കെ സൗകര്യപൂർവം വാദിച്ചുകൊണ്ടിരിക്കും. എന്നാൽ, ക്രിസ്തുവിന്റെ മനുഷ്യ ദർശനം എന്നും ഇവർക്കെല്ലാം ഉപരിയായിരിക്കും. കാരണം, ക്രിസ്തുവിന് മനുഷ്യൻ മനുഷ്യൻ വെറും ശരീരം മാത്രമല്ല; മനുഷ്യൻ വെറും മനസ്സും മാത്രമല്ല. മനുഷ്യൻ ശരീരവും മനസ്സും കൂടിയവനും മാത്രമല്ല. മനുഷ്യൻ ക്രിസ്തുവിന് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണ്. അതുകൊണ്ടു തന്നെ, മനുഷ്യൻ ശരീരവും മനസ്സും ആത്മാവും ഉള്ളവനാണ്. മനുഷ്യാ നിന്നിൽ ദൈവത്തിന്റെ ആത്മാവുണ്ടെന്നും, നീ ദൈവത്തിന്റെ ആലയമാണെന്നും, നിന്നിലുള്ള ആത്മാവിന്റെ ജീവിതമാണ് നീ നയിക്കേണ്ടതെന്നും നമ്മെ ഓർമിപ്പിക്കുവാനും, പഠിപ്പിക്കുവാനുമാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. അതുകൊണ്ടാണ് ഈശോ ഒരിക്കൽ പറഞ്ഞത്: “ഹേ മനുഷ്യാ, നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽ നിനക്ക് എന്ത് പ്രയോജനം? ആത്മാവിന് പകരമായി നീ എന്ത് കൊടുക്കും?”

എന്നാൽ, ഇന്ന് ക്രൈസ്തവർ ഈ ആത്മാവിനെ മറന്ന് ജീവിക്കുകയാണ്. ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് കൊറോണ വൈറസുമൊന്നുമല്ല പ്രിയപ്പെട്ടവരേ. വർഗീയതയുമല്ല. ക്രിസ്ത്യാനികളെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന തീവ്രവാദവും അല്ല. ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് ഉള്ളിലുള്ള ആത്മാവിനെ മറന്നുള്ള ജീവിതമാണ്. ഞാൻ ഒന്നുക്കൂടി പറയട്ടെ: ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് ഉള്ളിലുള്ള ആത്മാവിനെ മറന്നുള്ള ജീവിതമാണ്. ശരീരത്തിനുവേണ്ടി മാത്രം ഒരു വ്യക്തി ജീവിക്കുമ്പോൾ അത് പാപത്തിലുള്ള ജീവിതമാണ്. മനസ്സിനുവേണ്ടി മാത്രം പലതരത്തിലുള്ള ലഹരിയ്ക്കുവേണ്ടി മാത്രം ഉള്ള ജീവിതമാണ് നീ നയിക്കുന്നതെങ്കിൽ അത് തിന്മയിലുള്ള ജീവിതമാണ്. അത് നിന്നെ തളർവാതത്തിലേക്ക് നയിക്കും. നിന്റെ ജീവിതത്തെ, നിന്റെ കുടുംബത്തെ, നിന്റെ ഇടവകയെ, നിന്റെ രൂപതയെ, നിന്റെ സഭയെ തകർത്തുകളയുന്ന തളർവാതത്തിലേക്ക് നയിക്കും. കേരളത്തിലെ കോട്ടയം നഗരത്തിൽ, കാറിന്റെ താക്കോൽ കൈമാറ്റത്തിലൂടെ ജീവിത പങ്കാളിയെ കൈമാറുന്ന ഒറിജിനൽ നാടകങ്ങൾ നടക്കുമ്പോൾ, അതിനെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് അധികാരികൾ പറയുമ്പോൾ ആത്മാവിനെ മറന്നുള്ള ജീവിതമല്ലേ അത് പ്രിയപ്പെട്ടവരേ?  മുസ്ലീങ്ങളുടെ ദൈവമായ അല്ലാഹുവിന് അർപ്പിച്ച ഭക്ഷണം, ഹലാൽ ഭക്ഷണം തികഞ്ഞ അറിവോടെ ഭക്ഷിക്കുന്നത് ആത്മാവിനെ മറന്നുള്ള ജീവിതമല്ലേ പ്രിയപ്പെട്ടവരേ? തിരുസഭയുടെ പഠനങ്ങളെ മറന്ന്, കൗദാശികജീവിതം ഇല്ലാതെ വെറും തോന്നലുകൾക്കനുസരിച്ച് മാത്രം ജീവിക്കുന്നത് ആത്മാവിനെ മറന്നുള്ള ജീവിതമല്ലേ? ലോകത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് വ്യക്തിജീവിതത്തെയും, കുടുംബ ജീവിതത്തെയും രൂപപ്പെടുത്തുന്നത് ഉള്ളിലുള്ള ദൈവത്തിന്റെ ആത്മാവിനെ വേദനിപ്പിക്കുകയില്ലേ? മദ്യത്തിന്റെയും, ലഹരിവസ്തുക്കളുടെയും പിന്നാലെ പായുമ്പോൾ, അവയിൽ മുഴുകുമ്പോൾ നമ്മിലുള്ള ദൈവത്തിന്റെ ആത്മാവിനെ നാം കൊല്ലുകയല്ലേ പ്രിയപ്പെട്ടവരേ?

സമാപനം

ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് ഉള്ളിലുള്ള ആത്മാവിനെ മറന്നുള്ള ജീവിതമാണ്. സ്നേഹമുള്ളവരേ, നമ്മെ, നമ്മുടെ കുടുംബത്തെ തളർവാതമെന്ന രോഗം അലട്ടുന്നുണ്ടെങ്കിൽ ക്രിസ്തുവിന്റെ സന്നിധിയിൽ അണയുക. നമ്മുടെ ഹൃദയങ്ങൾ, ജീവിതങ്ങൾ കാണുന്ന ക്രിസ്തു നമ്മുടെ ആത്മാവിനെ വീണ്ടെടുക്കും. നാം തയ്യാറാണെങ്കിൽ ഇന്ന്, ഇപ്പോൾ, ഈ വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ സ്വരം നാം ശ്രവിക്കും

Forgiveness | marckinna

:“മകളേ, മകനേ, നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു.അതിനായി അതിയായി ആഗ്രഹിച്ചുകൊണ്ട് വിശുദ്ധ കുർബാന നമുക്ക് തുടർന്ന് അർപ്പിക്കാം. ആമേൻ!