SUNDAY SERMON JN 12, 27-36

ഏലിയാ സ്ലീവാ മൂശേക്കാലം നാലാം ഞായർ

ഉത്പത്തി 41, 37-45

പ്രഭാഷകൻ 47, 2-3; 8-11

ഹെബ്രായർ 1, 1-4

യോഹന്നാൻ 12, 27-36

വിശുദ്ധ യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 12 വായിച്ചുകഴിയുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ സ്വതവേ തോന്നുന്ന ചിന്ത ഇതായിരിക്കും: ജീവിതത്തിന്റെ പെരുവഴിയിൽ വലിച്ചെറിയപ്പെടുന്നവന്റെ വികാരം! ശരിയാണ്, ഈശോ വിഷമിക്കുന്നുണ്ട്.  തന്റെ ആത്മാവ് അസ്വസ്ഥമാണെന്ന് ഈശോ തന്നെ പറയുന്നുണ്ട്. എങ്കിലും, സഹനത്തിലൂടെ മാത്രമേ തന്നിലെ ദൈവത്വം ലോകത്തിന് മുന്നിൽ പ്രകടമാകുകയുള്ളു എന്ന് ഈശോയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണല്ലോ ‘ആ മണിക്കൂറിലേക്ക് പ്രവേശിക്കുന്നതിന് താൻ തയ്യാറാണെന്ന്’ ഈശോ പറയുന്നത്. അതുതന്നെയാണ് ഈ അധ്യായത്തിന്റെ വൈശിഷ്ട്യവും.

ഈശോ ഈ ലോകത്തിലേക്ക് വന്നത് ലോകത്തെ, മനുഷ്യവർഗത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല, രക്ഷയിലേക്ക് വീണ്ടെടുക്കുവാനാണ്. രക്ഷയ്ക്കായി ഈശോ നമുക്ക് നൽകുന്ന മാർഗം സഹനമാണ്. ബുദ്ധമതസ്ഥാപകനായ ശ്രീ ബുദ്ധൻ രക്ഷയ്ക്കായി നൽകുന്നത് ധ്യാനമെന്ന മാർഗമാണ്. ധ്യാനത്തിലൂടെ രക്ഷ, Enlightenment എന്നതായിരുന്നു ബുദ്ധൻ നിർദ്ദേശിച്ച മാർഗം. ഭാരതത്തിന്റെ രക്ഷ, സ്വാതന്ത്ര്യം എന്ന ലക്‌ഷ്യം നേടിയെടുക്കുവാൻ മഹാത്മാഗാന്ധി നിർദ്ദേശിച്ചത് അഹിംസയുടെ മാർഗമാണ്. കമ്മ്യൂണിസത്തിന്റെ ആചാര്യനായ കാറൽമാർക്‌സാകട്ടെ ഹിംസയുടെ മാർഗമാണ് നിർദ്ദേശിച്ചത്. മനുഷ്യരക്ഷയ്ക്കായി ക്രിസ്തു നിർദ്ദേശിക്കുന്നത് സഹനമാണ്. മഹത്വത്തിലേക്ക്, നന്മയിലേക്ക് പ്രവേശിക്കണമെങ്കിൽ നാം സഹനത്തിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ ചൈതന്യമെന്നത് “ഗോതമ്പുമണിപോലെ അഴിയുക, ഇല്ലാതായിത്തീരുക എന്നതാണ്.” ഇവിടെ സഹനമെന്നത് ഭൂമിയിലെ ജീവിതത്തെ മഹത്വപ്പെടുത്തുന്ന ചവിട്ടുപടികളായി മാറുകയാണ്. പരാതികളില്ലാത്ത, പരിദേവനങ്ങളില്ലാത്ത സഹനമാണ് ക്രിസ്തുവിൽ നാം കാണുക. പ്രപഞ്ചത്തിന്റെ തുടിപ്പും പരിഭവമില്ലാത്ത, പിറുപിറുപ്പുകളില്ലാത്ത സഹനമാണ്. അമ്മയുടെ ഈറ്റുനോവിന്റെ നിലവിളികളിൽ എവിടെയാണ് പരിഭവം? ശിശുവിനെ പ്രസവിച്ച ശേഷം സന്തോഷം നിമിത്തം ആ വേദന പിന്നീടവൻ ഓർക്കുന്നതേയില്ല.

വിശുദ്ധ യോഹന്നാന്റെ സുവിശേഷം പന്ത്രണ്ടാം അധ്യായത്തിന്റെ essence, ചൈതന്യം ജീവിതത്തിന്റെ പെരുവഴിയിൽ വലിച്ചെറിയപ്പെടുന്നവന്റെ വികാരമല്ല, ഈശോയുടെ മഹത്വപ്പെടലാണ്; അതിലൂടെ പിതാവായ ദൈവത്തിന്റെ മഹത്വമാണ്. പന്ത്രണ്ടാം അധ്യായത്തിന്റെ ആരംഭത്തിലെ പാപിനിയായ സ്ത്രീയുടെ തൈലാഭിഷേകവും, ഒലിവില ചില്ലകളും ഓശാനവിളികളുമായി ഈശോയെ സ്വീകരിച്ചാനയിക്കലും ഈശോയെ ദൈവമായി, രാജാവായി സ്വീകരിക്കുന്നതിന്റെ വിവരണങ്ങളാണ്. അതിനുശേഷമാണ് ഈശോ തന്റെ തന്നെ മഹത്വപ്പെടലിനെക്കുറിച്ചു് പറയുന്നത്. ഈശോ ഉടനെ കൂട്ടിച്ചേർക്കുന്നത് “പിതാവേ, നിന്റെ നാമത്തെ നീ മഹത്വപ്പെടുത്തണമേ” എന്നാണ്. അപ്പോൾ സ്വർഗം അതിനെ സ്ഥിരീകരിക്കുകയാണ്. സ്വർഗത്തിൽ നിന്ന് ഒരു സ്വരമുണ്ടാകുന്നു. ഈശോയുടെ ജീവിതത്തിന്റെ പ്രത്യേക സാഹചര്യങ്ങളിൽ സ്വർഗ്ഗത്തിന്റെ സവിശേഷ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട്. ഈശോയുടെ മാമ്മോദീസാവേളയിൽ, താബോർമലയിലെ രൂപാന്തരീകരണവേളയിൽ, ഇതാ ഇപ്പോൾ തന്നിലൂടെയുള്ള പിതാവായ ദൈവത്തിന്റെ മഹത്വീകരണത്തെക്കുറിച്ചു് പറയുമ്പോൾ സ്വർഗം അതിനെ സ്ഥിരപ്പെടുത്തുകയാണ്. ഈശോയുടെ സാന്നിധ്യത്തെ, അവിടുത്തെ പ്രവർത്തനങ്ങളെ, സുവിശേഷ പ്രഘോഷണത്തെ സാധൂകരിക്കുന്നതാണ് ഈ ശബ്ദം. പിതാവായ ദൈവത്തിന്റെ ഉറപ്പാണ് ഈ ശബ്ദം. ഈശോ കന്യകയിൽ നിന്ന് ജനിക്കണമെന്നുള്ള ദൈവത്തിന്റെ പദ്ധതിയുടെ, അവിടുത്തെ അത്ഭുതപ്രവൃത്തികൾ ദൈവരാജ്യത്തിന്റെ അടയാളങ്ങളാണെന്ന പദ്ധതിയുടെ ഉറപ്പിക്കലാണ് ഈ ശബ്ദം. ഈശോയെ റോമൻ കുരിശിൽ തറയ്ക്കുകയെന്നത് രക്ഷാകരപദ്ധതിയിൽപെട്ടതാണ്. ഈശോയെ ഒരു കുഴിമാടത്തിൽ സംസ്കരിക്കുകയെന്നതും, മൂന്നാം ദിവസം ഈശോ ഉയിർത്തെഴുന്നേൽക്കുകയെന്നതും പിതാവിന്റെ പദ്ധതിയാണ്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ സഹനം മഹത്വത്തിലേക്കുള്ള വഴിയാണ്. സഹനത്തിന് എന്നും ഇപ്പോഴും ഒരു സ്വഭാവം തന്നെയാണെങ്കിലും ക്രൈസ്തവരതിനെ രക്ഷാകരമാക്കുകയാണ്.

ഇന്നത്തെ സുവിശേഷത്തിന്റെ മുഖ്യ സന്ദേശം മനുഷ്യപുത്രൻ ഉയർത്തപ്പെടണം എന്നതാണ്. ഈ “ഉയർത്തപ്പെടൽ” പക്ഷേ, സഹനത്തിലൂടെ, കുരിശുമരണത്തിലൂടെ മാത്രമേ നടക്കുകയുള്ളൂ. “ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ ആളുകളെയും എന്നിലേക്ക് ആകർഷിക്കും” എന്ന ഈശോയുടെ വചനത്തിനുശേഷം, സുവിശേഷകൻ ഉടനെ കൂട്ടിച്ചേർക്കുന്നത് “തൻ ഏതുതരം മരണത്താൽ മരിക്കാൻ പോകുന്നുവെന്ന് കാണിക്കാനാണ് അവൻ ഇത് പറഞ്ഞത് എന്നാണ്. ഈശോയുടെ  കാര്യത്തിൽ ഉയർത്തപ്പെടുക എന്നത് ക്രൂശിയ്ക്കപ്പെടുക എന്നതാണ് അർത്ഥം. എന്നാൽ, ഇന്ന് നാം മനസിലാക്കുക ഈശോയുടെ ദൈവത്വം ഇതൾവിടർന്നത് കുരിശുമരണമെന്ന യാഥാർഥ്യംകൊണ്ട് മാത്രമല്ല എന്നാണ്. സഹനത്തിന്റെ വഴിയിൽ ദൈവത്തിന്റെ ഇഷ്ടത്തോടൊപ്പം നടന്നപ്പോഴാണ് ഈശോയുടെ സഹനങ്ങൾ രക്ഷാകരമായിത്തീർന്നത്. അല്ലെങ്കിൽ കുരിശുമരണംപോലും വ്യർത്ഥമായിപ്പോകുമായിരുന്നു!!!

ഉയർത്തപ്പെടലിന്റെ, നന്മയുടെ, ഉത്തമമായ സന്തോഷത്തിന്റെ, സമൃദ്ധിയുടെ വഴി സഹനത്തിന്റെ വഴിയാണെന്ന് ഈശോ നമ്മെ പഠിപ്പിച്ചതിനെ ശരിവയ്ക്കുകയാണ് ഈ പ്രപഞ്ചം, പ്രപഞ്ചത്തിലെ വിസ്മയങ്ങൾ. “പ്രപഞ്ചത്തെ ഒന്ന് വീക്ഷിക്കൂ … മനോഹരമായതെന്തും ഫലപ്രദമായതെന്തും ഈ ഭൂമിയിലേക്ക് കടന്നുവരുന്നത് വളരെ ക്ലേശം നിറഞ്ഞ പ്രയത്നത്തിലൂടെയാണ്. ഒരു പുതു നാമ്പ്, വിടർന്നു നിൽക്കുന്ന ഒരു പൂവ്, ഫലം ചൂടി നിൽക്കുന്ന ഒരു വൃക്ഷം – ചോദിച്ചു നോക്കൂ അവർ കടന്നു വന്ന വാതിലുകളെക്കുറിച്ച്! അവർക്കു പറയാനുള്ളത് ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും. ഇനി, നമ്മുടെ തന്നെ നേട്ടങ്ങളെക്കുറിച്ചു, വിജയങ്ങളെക്കുറിച്ചു, നമ്മുടെ കുടുംബത്തിന്റെ വളർച്ചയെക്കുറിച്ചു ഓർത്താലും കടന്നുവന്ന ഇടുങ്ങിയ വാതിലുകളുടെ കഥകളായിരിക്കും നമുക്കും പറയാനുണ്ടാവുക. മഹാകവി ഉള്ളൂർ തന്റെ “നവയുഗോദയം” എന്ന കവിതയിൽ ജലത്തിന്റെയും, സ്വർണത്തിന്റെയും ഇടുങ്ങിയ വാതിലുകളെക്കുറിച്ച് പാടുന്നുണ്ട്. “പാറയ്ക്കുമേൽ തട്ടിയുടഞ്ഞുവേണം/പാനാർഹമായി സരിതാംബു തീരാൻ/ഇരുട്ട് തിങ്ങും ഖനി വിട്ടുവേണം/ഹീരം നൃപൻ തൻ മകുടത്തിൽ മിന്നാൻ.” “ (ഫാ. സാജു പൈനാടത്ത്, ദൈവത്തിന്റെ  ഭാഷ-വിശുദ്ധ കുർബാന, 5, 59, പേജ് 103)

സഹനം അവസാനമല്ല, ആരംഭമാണ്- ദൈവമഹത്വത്തിന്റെ, പുതുജീവിതത്തിന്റെ ആരംഭം. സഹനം തകർച്ചയല്ല, ആദ്യപടിയാണ് – ഉയർത്തപ്പെടലിന്റെ ആദ്യപടി. മരണം, സഹനം അവസാനമല്ലെന്നും, ഉത്ഥാനമാണ്, ഉയിർപ്പാണ്, മഹത്വപ്പെടലാണ് അവസാനവാക്കെന്നും അറിയുന്ന ക്രൈസ്തവരാണ് യഥാർത്ഥ ക്രൈസ്തവർ. വിശുദ്ധരുടെ, രാക്ഷസാക്ഷികളുടെ ജീവിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് നാമെല്ലാവരും ഉയർത്തപ്പെടുമെന്ന് തന്നെയാണ്.

എന്നാൽ, ഉയർത്തപ്പെടണമെങ്കിൽ, തകർച്ചയിലൂടെ കടന്നുപോകുമ്പോൾ, ക്രൂശുമരണത്തിൽപോലും ദൈവമഹത്വം പ്രകടമാക്കണമെങ്കിൽ എന്താണ് വേണ്ടത്? ഉത്തരം പഴയനിയമത്തിലെ ജോസഫിന്റെ ജീവിതത്തിലുണ്ട്. ഇന്നത്തെ ഒന്നാം വായനയിൽ നാം കണ്ട ജോസഫ് തകർച്ചയുടെ, സഹനത്തിലൂടെ കടന്നുപോയവനാണ്. വചനം പറയുന്നു: ‘ദൈവത്തിന്റെ ആത്മാവ് ഉണ്ടായിരുന്നതുകൊണ്ട് ദൈവം അവനെ ഉയർത്തി.’ സഹനത്തിന്റെ, കുരിശിന്റെ വഴികളിലൂടെ കടന്നുപോകുമ്പോഴും, അവയെ രക്ഷാകരമാക്കണമെങ്കിൽ നാം ദൈവാത്മാവിനാൽ നിറഞ്ഞവരാകണം. ദാവീദ് ദൈവാത്മാവിനാൽ നിറഞ്ഞ വേളകളിലെല്ലാം ദൈവം അദ്ദേഹത്തെ ഉയർത്തുകയും, ദൈവാത്മാവ് ഇല്ലാതെ ജീവിച്ചപ്പോൾ ദൈവം അദ്ദേഹത്തെ താഴ്ത്തുകയും ചെയ്തു.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം ഉയർത്തപ്പെടലിന്റെ സുവിശേഷമാണ്. അതിനുള്ള മാർഗം സഹനത്തിന്റെ, കുരിശിന്റെ മാർഗമാണ്. നാലപ്പാട്ട് നാരായണമേനോൻ തന്റെ കണ്ണുനീർത്തുള്ളി എന്ന കവിതയിൽ പാടുന്നപോലെ,

“ഉരുക്കിടുന്നു മിഴിനീരിലിട്ട് / മുക്കുന്നു മുറ്റും ഭുവനൈക ശില്പി / മനുഷ്യഹൃത്താം കനകത്തെയേതോ / പണിത്തരത്തിന്നു പയുക്തമാക്കാൻ.” 

മനുഷ്യഹൃത്താകുന്ന സ്വർണം അഗ്നിയിലൂടെ, സഹനത്തിലൂടെ, കുരിശിലൂടെ കടന്നുപോയെങ്കിൽ മാത്രമേ, ദൈവമഹത്വം പ്രകടമാക്കുന്ന ഒന്നായി മാറുകയുള്ളുവെന്ന സത്യം ഒരിക്കലും മറക്കാതിരിക്കാം.

നമ്മുടെ ജീവിതത്തെ, ജീവിതത്തിലെ സഹനങ്ങളെ രക്ഷാകരമാക്കുവാൻ ഇന്നത്തെ സുവിശേഷ സന്ദേശം നമ്മെ സഹായിക്കട്ടെ. ആമേൻ!

SUNDAY SERMON MT 24, 29-36

ഏലിയാ സ്ലീവാ മൂശേക്കാലം മൂന്നാം ഞായർ

ഉത്പത്തി 9, 8-17

ദാനിയേൽ 7, 9-14

1 കോറി 1, 18-25

മത്താ 24, 29-36

ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ ചൈതന്യത്തിനനുസരിച്ചുള്ള ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചു കേട്ടത്. ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനവും അന്ത്യവിധിയുമെക്കെ ഈ കാലത്തിന്റെ വിചിന്തനത്തിനുള്ള വിഷയങ്ങളാണ്. കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണം കാണാതെ പഠിച്ച കാലം മുതൽ, വിശുദ്ധ കുർബാനയുടെ വേളയിലും, കുടുംബപ്രാർത്ഥനാസമയത്തും, മറ്റ് പ്രാർത്ഥനാവേളകളിലും “ക്രിസ്തു മരിച്ചവരെയും, ജീവിക്കുന്നവരെയും വിധിക്കുവാൻ വീണ്ടും വരുമെന്നും ഞാൻ വിശ്വസിക്കുന്നു” എന്ന് ഏറ്റുപറയുന്നവരാണ് നാമെല്ലാവരും. ആ വിശ്വാസത്തിന്റെ ബൈബിളധിഷ്ഠിതമായ വിവരണമാണ് ഇന്നത്തെ സുവിശേഷത്തിലുള്ളത്.

മനുഷ്യ ചരിത്രത്തിന്റെ ആദ്യകാലം മുതലേ, മനുഷ്യൻ ബുദ്ധി ക്രമമായി ഉപയോഗിക്കുവാൻ തുടങ്ങിയ കാലം മുതലേ മനുഷ്യന്റെ മുൻപിലെ സമസ്യകളാണ് മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും എന്നിവ. ഒരിക്കലും മറികടക്കാനാകാത്ത സംഭവമായി മരണം മനുഷ്യന്റെ മുൻപിൽ നിൽക്കുമ്പോൾ, മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും, എന്നിവ ഇന്നും കടംകഥകളായി, ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുകയാണ്.

ഈ ഉത്തരംകിട്ടാ ചോദ്യങ്ങൾക്ക് മറുപടിയുമായി എല്ലാ മതങ്ങളും രംഗത്തുണ്ടെങ്കിലും, വെളിപ്പെടുത്തപ്പെട്ട സത്യവിശ്വാസമായി ഇന്നും സജീവമായി നിൽക്കുന്ന ക്രിസ്തുമതം, ക്രിസ്തുവിന്റെ യുഗാന്ത്യോന്മുഖ ദർശനം അവതരിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ. തങ്ങളെ സൃഷ്ടിച്ച ദൈവത്തെപ്പറ്റിയോ, ഓരോ നിമിഷവും കൈപിടിച്ച് നടത്തുന്ന ദൈവത്തിന്റെ പരിപാലനയെപ്പറ്റിയോ, ദൈവം നല്കിയതല്ലാതെ തങ്ങൾക്ക് ഒന്നുമില്ലയെന്ന സത്യത്തെപ്പറ്റിയോ ചിന്തിക്കുവാൻ സമയമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യന്റെ മുൻപിൽ വലിയൊരു ഓർമപ്പെടുത്തലായാണ് ഈ സുവിശേഷഭാഗം നിൽക്കുന്നത് – ഹേ, മനുഷ്യാ നീ ഒരുനാൾ മരിക്കും എന്നതാണ് ആ ഓർമ്മപ്പെടുത്തൽ! ഹേ, മനുഷ്യാ, ഈ ഭൂമിയിലെ നിന്റെ ജീവിതത്തിന് നീ കണക്ക് കൊണ്ടുക്കേണ്ടിവരും. അത് നീ ഒരു മാസം ജീവിച്ചാലും, ഒരു ദിവസം ജീവിച്ചാലും, ആയുസ്സിന്റെ ദൈർഘ്യം മുഴുവനും ജീവിച്ചാലും നീ കണക്കുകൊടുക്കേണ്ടിവരും. അതിനായി നിനക്ക് അന്ത്യവിധിയുണ്ടായിരിക്കും എന്നതാണാ ഓർമ്മപ്പെടുത്തൽ. അതിനായി നിന്റെ ദൈവം, ക്രിസ്തു വീണ്ടും വരും എന്നതാണ് ആ ഓർമ്മപ്പെടുത്തൽ. ക്രിസ്തുവിന്റെ വീണ്ടും വരവ്, രണ്ടാമത്തെ ആഗമനം മനസ്സിലാക്കുവാനുള്ള അടയാളങ്ങൾ ഇവയായിരിക്കും എന്നതാണാ ഓർമ്മപ്പെടുത്തൽ. 

ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഒരു പ്രത്യേകത അവിടുന്ന് എന്തെങ്കിലും പദ്ധതി നടപ്പാക്കുന്നതിന് മുൻപ് അടയാളമോ, അടയാളങ്ങളോ നൽകും. ഉദാഹരണത്തിന്, ജലപ്രളയം വന്ന് ഭൂമി മുഴുവൻ നശിക്കുന്നതിന് മുൻപ് ദൈവം ഒരടയാളം നൽകി. പെട്ടകമായിരുന്നു അടയാളം. ഇസ്രായേൽ ജനത്തെ ഈജിപ്തിൽ നിന്ന് മോചിപ്പിക്കുന്നതിന് മുൻപ് അടയാളങ്ങൾ നൽകി. മഹാമാരികളായിരുന്നു അടയാളങ്ങൾ. ഇസ്രായേൽ ജനം ബാബിലോണിലെ അടിമത്വത്തിലേക്ക് നീങ്ങുന്നതിന് മുൻപ് ദൈവം അടയാളങ്ങൾ നൽകി. ഏലിയാ-ഏലീഷാ പ്രവാചകന്മാരുടെ അത്ഭുതങ്ങളായിരുന്നു അടയാളങ്ങൾ. പരിശുദ്ധ കന്യകാമറിയത്തിൽ നിന്ന് ഈശോ ജനിച്ചപ്പോൾ അടയാളം നൽകി. അത്ഭുത നക്ഷത്രമായിരുന്നു അടയാളം. ഇതുപോലെ മനുഷ്യപുത്രന്റെ രണ്ടാമത്തെ ആഗമനത്തിന് മുൻപും ഈശോ അടയാളങ്ങൾ നൽകും. എന്താണാ അടയാളങ്ങൾ ഈശോ പറയുന്നു: “നോഹയുടെ ദിവസങ്ങൾപോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം.”

നോഹയുടെ കാലത്ത് ജനസംഖ്യാവിസ്ഫോടനം (population Explosion) ഉണ്ടായിരുന്നു. (ഉതപ്ത്തി 1, 27) ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയായും ഒരു ജനസംഖ്യ വിസ്ഫോടനം ഉണ്ടാകും. നോഹയുടെ കാലത്ത് അറിവിന്റെ, സാങ്കേതിക വിദ്യയുടെ (Information Technological Revolution) വിപ്ലവം ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയാണ് അറിവിന്റെ, സാങ്കേതിക വിദ്യയുടെ വിപ്ലവം ഉണ്ടായിരിക്കും. നോഹയുടെ കാലത്ത് ധാർമിക അധഃപതനം (Moral Degradation) ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയായും ധാർമിക അധഃപതനം ഉണ്ടായിരിക്കും.

ഇവയോടൊപ്പമായിരിക്കും പ്രപഞ്ചത്തിലെ ശക്തികളിലുണ്ടാകുന്ന മാറ്റം. സൂര്യൻ ഇരുണ്ടുപോകും;ചന്ദ്രൻ പ്രകാശം തരികയില്ല. നക്ഷത്രങ്ങള ആകാശത്തിൽ നിന്ന് നിപതിക്കും. ആകാശശക്തികൾ ഇളകും. ഈശോ ഇവിടെ ആലങ്കാരിക ഭാഷയാണ് ഉപയോഗിക്കുന്നത്. ഇത് AD 70 ൽ നടന്ന ജറുസലേം ദേവാലയത്തിന്റെ തകർച്ചയെക്കുറിച്ചല്ല ഈശോ പറയുന്നത്. ഇത് കഴിഞ്ഞുപോയ സൂര്യ-ചന്ദ്ര ഗ്രഹങ്ങളെക്കുറിച്ചുമല്ല ഈശോ സൂചിപ്പിക്കുന്നത്. ഇത് വരാനിരിക്കുന്ന ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചാണ് ഈശോ പറയുന്നത്. കർത്താവിന്റെ ദിനത്തിൽ സൂര്യൻ ഇരുണ്ടുപോകുമെന്നും, നക്ഷത്രങ്ങൾ പ്രകാശം മറച്ചുകളയുമെന്നും ജോയേൽ പ്രവാചകൻ പറയുന്നുണ്ട്. (2, 10) വെളിപാടിന്റെ പുസ്തകത്തിൽ ചന്ദ്രൻ രക്തവർണമാകുന്നതും, ആകാശം തെറുത്തുമാറ്റിയ ചുരുൾപോലെ അപ്രത്യക്ഷമാകുന്നതും അത്തിവൃക്ഷത്തിൽ നിന്ന് പച്ചക്കായ്‌കൾ പൊഴിയുന്നതുപോലെ നക്ഷത്രങ്ങൾ നിപതിക്കുന്നതും വിശുദ്ധ യോഹന്നാൻ വിവരിക്കുന്നുണ്ട്. (6, 13) അത് എന്നായിരിക്കുമെന്നതിന് ഒരു സൂചനയും ഈശോ നൽകുന്നില്ല. നൽകുന്നില്ലെന്ന് മാത്രമല്ല പിതാവായ ദൈവത്തിനല്ലാതെ മറ്റാർക്കും അറിയില്ലയെന്നും ഈശോ പറഞ്ഞുവയ്ക്കുന്നു.

സ്നേഹമുള്ളവരേ, ലോകം എന്ന് അവസാനിക്കുമെന്നതിനെക്കുറിച്ചു് ചിന്തിച്ചു് സമയം കളയുവാനല്ല, ആകാശശക്തികളുടെ ചലനങ്ങൾ നിരീക്ഷിച്ചു് വെറുതെ ഇരിക്കാനല്ല, ഇവയെല്ലാം എന്ന്, എപ്പോൾ, എങ്ങനെ സംഭവിക്കുമെന്നോർത്ത് ആകുലപ്പെട്ടിരിക്കുവാനല്ല ഈശോ ഇക്കാര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നത്. ക്രൈസ്തവരായി ഈ ഭൂമിയിലൂടെ നാം നടക്കുമ്പോൾ, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ, അന്ത്യവിധിയുടെ നാളിൽ അർഹതയുള്ളവരായി, യോഗ്യതയുള്ളവരായി ദൈവത്തിന്റെ മുൻപിൽ കണ്ടെത്തക്കവിധത്തിൽ ജീവിക്കുവാൻ നാം തയ്യാറാകണമെന്ന് ഓർമിപ്പിക്കുവാനാണ് ഈശോ ഈ ഞായറാഴ്ച്ച ഈ സുവിശേഷഭാഗം നമുക്ക് നൽകുന്നത്. അതിന്, പ്രകൃതിയിൽ നിന്ന് കാലങ്ങൾ നിരീക്ഷിച്ചു് മനസ്സിലാക്കുവാൻ നമുക്ക് കഴിയുന്നതുപോലെ ഈ കാലഘട്ടത്തിന്റെ, വർത്തമാനകാലത്തിലെ മനുഷ്യരുടെ ചലനങ്ങൾ നിരീക്ഷിച്ചുകൊണ്ട് ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങി നിൽക്കുവാൻ നമുക്ക് സാധിക്കട്ടെ.

ക്രിസ്തു നമുക്ക് തരുന്ന ഒരേയൊരു ലക്ഷണം ഇതാണ്: നോഹയുടെ ദിവസങ്ങൾ പോലെയുള്ള അവസ്ഥയിലൂടെ ലോകം കടന്നുപോകുമ്പോൾ ഓർക്കുക തകർച്ചയുടെ കാലം അകലെയല്ലെന്ന്.

നമ്മുടെ ജീവിതത്തിൽ നന്മയുടെ, ധാർമികതയുടെ, ക്രൈസ്തവമൂല്യങ്ങളുടെ അധഃപതനങ്ങൾ ഉണ്ടാകുമ്പോൾ ക്രിസ്തുവിലേക്ക് തിരിയുവാൻ നകുക്കാകട്ടെ. ആമേൻ! 

SUNDAY SERMON MT 10, 34-42

ഏലിയാ സ്ലീവാ മൂശേക്കാലം രണ്ടാം ഞായർ

സംഖ്യ 21, 1-9

സഖറിയാ 10, 8-12

ഗലാ 6, 11-18

മത്തായി 10, 34-42

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ രണ്ടാം ഞായറാഴ്ച, മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടാണെന്ന് തോന്നുന്ന ഒരു സുവിശേഷഭാഗമാണ് നമുക്ക് പരിചിന്തനത്തിനായി തിരുസ്സഭ നൽകിയിരിക്കുന്നത്. ഈ സുവിശേഷഭാഗത്തെ തെറ്റായി മനസ്സിലാക്കി, ക്രിസ്തുവിനെ, അവിടുത്തെ സന്ദേശത്തെ വികലമായി അവതരിപ്പിക്കുന്ന ക്രൈസ്തവരും, അക്രൈസ്തവരുമായ പണ്ഡിതന്മാരുള്ളപ്പോൾ ഈ സുവിശേഷ ഭാഗത്തെ ശരിയായി മനസ്സിലാക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഈയിടെ Whats App ൽ കണ്ട ഒരു മുസ്ലിം പണ്ഡിതന്റെ പ്രസംഗം അത്തരത്തിലുള്ള ഒന്നായിരുന്നു. അദ്ദേഹം സമർത്ഥിക്കാൻ ശ്രമിച്ചത്, സമാധാനരാജാവായി ക്രൈസ്തവർ വാഴ്ത്തുന്ന ക്രിസ്തു ഭിന്നത കൊണ്ടുവരുന്നവനാണ്, വാളിനെക്കുറിച്ചു് സംസാരിക്കുന്നവനാണ്, അക്രമം പ്രോത്സാഹിപ്പിക്കുന്നവനാണ് എന്നൊക്കെയാണ്. കേൾവിക്കാരായ മുസ്ലിം സഹോദരങ്ങൾ അദ്ദേഹത്തെ കൈയ്യടിച്ചു് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ‘അത് ശരിയാണല്ലോ’യെന്ന് തലകുലുക്കി സമ്മതിക്കുന്ന ക്രൈസ്തവരുമുണ്ട്. അതുകൊണ്ട്, ക്രിസ്തു ആരെന്നും, ക്രിസ്തുവിന്റെ സന്ദേശത്തിന്റെ പ്രത്യേകതയെന്തെന്നും, ഒരു വ്യക്തി തന്റെ ജീവിതത്തിൽ ക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ എന്താണ് സംഭവിക്കുകയെന്നും അറിയുകയാണ് ഇന്നത്തെ നമ്മുടെ വിചിന്തനത്തിന്റെ ലക്‌ഷ്യം.

വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 10 ആരംഭിക്കുന്നത്, ഈശോ അപ്പസ്തോലന്മാരെ തിരഞ്ഞെടുത്ത് അയയ്ക്കുന്ന ഭാഗത്തോടെയാണ്.  ധാരാളം ശിഷ്യരുണ്ടായിരുന്നു എങ്കിലും പന്ത്രണ്ട് പേരെ തന്റെ Core Group ആയി തിരഞ്ഞെടുക്കുകയാണ് ഈശോ. അവരെ തന്റെ ശിഷ്യരായി, പ്രേഷിതരായി അയയ്ക്കുമ്പോൾ അവർക്കായി ഈശോ ഒരുക്കുന്ന ഒരു ജീവിതശൈലിയുണ്ട്. അവരുടെ target നിയമജ്ഞരോ, ഫരിസേയരോ, പ്രഭുക്കന്മാരോ അല്ല, നഷ്ടപ്പെട്ട ആടുകളാണ്. അവരുടെ package ൽ ഉള്ള ഓഫറുകൾ ആകർഷകമാണ്. അവർ സ്വർഗ്ഗരാജ്യത്തെക്കുറിച്ചു് പറയും; രോഗികളെ സുഖപ്പെടുത്തും. മരിച്ചവരെ ഉയിർപ്പിക്കും; കുഷ്ഠരോഗികളെ ശുദ്ധരാക്കും; പിശാചുക്കളെ ബഹിഷ്കരിക്കും. അവരുടെ ജീവിതശൈലിയും പ്രത്യേകതയുള്ളതാണ്. അരപ്പട്ടയിൽ സ്വർണം, വെള്ളി, ചെമ്പ് തുടങ്ങിയവ ഉണ്ടാകാൻ പാടില്ല. യാത്രയ്ക്ക് സഞ്ചിയോ, രണ്ട് ഉടുപ്പുകളോ, ചെരിപ്പോ, വടിയോ കൊണ്ടുപോകരുത്. ലോകത്തിന്റെ ക്രമങ്ങൾക്കനുസരിച്ചുള്ള ഒരു ജീവിതശൈലിയല്ല ഈശോ ശിഷ്യർക്കായി രൂപപ്പെടുത്തിയതും, അവർക്ക് നൽകിയതും. ഇങ്ങനെയുള്ള ജീവിതശൈലിയുമായി, ക്രിസ്തുവിന്റെ സന്ദേശവുമായി അവർ പോകുമ്പോൾ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ എന്തെല്ലാമെന്നും ഈശോ പറയുന്നുണ്ട്. 1. ചെന്നായ്ക്കളുടെ ഇടയിലേക്ക് ചെമ്മരിയാടുകളെന്നപോലെയാണ് ഈശോ അവരെ അയയ്ക്കുന്നത്. ചെമ്മരിയാടുകളും, ചെന്നായ്ക്കളും. 2. ശിഷ്യരെ സ്വീകരിക്കുന്നവരും, സ്വീകരിക്കാത്തവരും. 3. ശിഷ്യർ അറസ്റ്റു ചെയ്യപ്പെടും. 4. ശിഷ്യർ മർദ്ദിക്കപ്പെടും. 5. ശിഷ്യരെ കൊല്ലും.

സ്നേഹമുള്ളവരേ, ഇത്രയും പറഞ്ഞ ശേഷമാണ് ഈശോ പറയുന്നത് എന്റെ വരവ് ഞാനിപ്പോൾ പറഞ്ഞ കാര്യങ്ങൾകൊണ്ടുതന്നെ സമാധാനത്തിന്റെ ഒരവസ്ഥയായിരിക്കില്ല സൃഷ്ടിക്കുക; സമാധാനമല്ല, വാളാണ്, ഭിന്നതയാണ് സംഭവിക്കുക. കാരണം, ഈശോയുടെ സന്ദേശവുമായി പോകുന്നവർ, ഈശോയുടെ ജീവിതശൈലിയുമായി ഈ ഭൂമിയിൽ ജീവിക്കുന്നവർ മറ്റുള്ളവരാൽ, അത്തരം ജീവിതശൈലി ഇഷ്ടപ്പെടാത്തവരാൽ സ്വീകൃതരാകുകയില്ല. അത് സമൂഹത്തിലാകട്ടെ, കുടുംബത്തിലാകട്ടെ അങ്ങനെത്തന്നെയായിരിക്കും. അപ്പോൾ രൂപപ്പെടുന്ന അവസ്ഥ ഈശോ മുന്കൂട്ടിക്കണ്ടുകൊണ്ട്‌ നമ്മെ ഒരുക്കുകയാണ് ഈ സുവിശേഷഭാഗത്തിലൂടെ.

ഈ സുവിശേഷഭാഗത്തെ ശരിയായി മനസ്സിലാക്കാത്തവർ പറയുന്നപോലെ ഈശോ അക്രമത്തിന്റെ, വിഭജനത്തിന്റെ വാളുമായി വന്നവനല്ല. അവിടുന്ന് സമാധാനമാണ്, ശത്രുവിനെപ്പോലും സ്നേഹിക്കുന്ന മനോഭാവമാണ്, ഐക്യമാണ് ദൈവരാജ്യത്തിന്റെ സുവിശേഷമാണ് പ്രഘോഷിച്ചത്. ക്രിസ്തുവിന്റെ കാലം മുതലേ, ക്രിസ്തുവിന്റെ സുവിശേഷം സ്വീകരിക്കുന്നവരും,സ്വീകരിക്കാത്തവരും ഉണ്ടായിരുന്നു. ക്രിസ്തു പ്രഘോഷിച്ചത് സ്നേഹമായിരുന്നെങ്കിലും,ക്രിസ്തു പ്രവർത്തിച്ചത് നന്മയായിരുന്നെങ്കിലും, ക്രിസ്തു ചെയ്തത് അത്ഭുതങ്ങളായിരുന്നെങ്കിലും അതെല്ലാം സൃഷ്ടിച്ചത് ഭിന്നതയായിരുന്നു. കാരണം, ക്രിസ്തുവിന്റെ സ്നേഹം, സമാധാനം, സൗഖ്യം, നന്മ മനസ്സിലാക്കുവാൻ കഴിയാഞ്ഞവർ ക്രിസ്തുവിനെതിരെ തിരിഞ്ഞു; ആ ഭിന്നത ക്രിസ്തുവിനെ ഇല്ലാതാക്കുന്നതുവരെ നീണ്ടുനിന്നു. തീർന്നില്ല, ക്രിസ്തു ജീവിക്കുന്നു എന്നറിഞ്ഞ രാജാക്കന്മാർ മതമർദ്ദനം അഴിച്ചുവിട്ടു. ഭയാനകമായ അവസ്ഥകളിലൂടെ ക്രിസ്ത്യാനികൾ കടന്നുപോയി! നിർഭാഗ്യവശാൽ അത് ഇന്നും തുടരുന്നു…!

ഇത് ക്രിസ്തുവിന്റെ സന്ദേശത്തിന്റെ പ്രശ്നമല്ല; ക്രിസ്തു രൂപപ്പെടുത്തിയ ജീവിതശൈലിയുടെ പ്രശ്നമല്ല. അതിന്റെ നന്മയെ, വിശുദ്ധിയെ സ്വീകരിക്കുവാൻ മനുഷ്യൻ തയ്യാറാകാത്തതിന്റെ പ്രശ്നമാണ്. ഇന്നും ലോകത്തിന്റെ പലഭാഗങ്ങളിലും, എന്തിന് ഇന്ത്യയുടെ പലഭാഗങ്ങളിലും, നാം ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ക്രിസ്തുവിന്റെ സമാധാനം സ്വീകരിക്കുവാൻ അവർ മനുഷ്യൻ തയ്യാറാകുന്നില്ല; ക്രിസ്തുവിന്റെ നന്മ പ്രഘോഷിക്കുന്നവരെ അവർ ശത്രുക്കളായിക്കാണുന്നു.

ക്രിസ്തുവിനെ സ്വീകരിക്കുന്നവർ, ക്രിസ്തുവിനായി സമർപ്പിതരാകുന്നവർ ഒരിക്കലും വിഭജനത്തിന്റെ, അനൈക്യത്തിന്റെ, അശാന്തിയുടെ വ്യക്തികൾ ആകില്ല; ആകാൻ കഴിയില്ല. ക്രിസ്തുവിന്റെ സമാധാനത്തിന്റെ സുവിശേഷം സ്വീകരിക്കാത്തവർ, ക്രിസ്തുസന്ദേശത്തിന്റെ എതിരാളികളായിമാറുന്നു; അത് വിഭജനത്തിന്റെ, അനൈക്യത്തിന്റെ വാൾ ആയിമാറുന്നു. ക്രിസ്തുവിന്റെ സന്ദേശമാണ്, അതിനോടുള്ള എതിർപ്പാണ് വാൾ ആയി മാറുന്നത്.

സാമൂഹ്യ, സമ്പർക്ക മാധ്യമങ്ങളിൽ വിപുലമായി ഉപയോഗിക്കുന്ന ഒരു tool ആണ് Blootooth. രണ്ട് Devices അടുത്തുവരുമ്പോൾ, Blootooth ഓൺ ചെയ്യുമ്പോൾ, പരസ്പരം സ്വീകരിക്കുമ്പോൾ, paired ആകുമ്പോൾ communication നടക്കും. പരസ്പരം സ്വീകരിക്കുന്നില്ലെങ്കിൽ communicaiton നടക്കില്ല. എവിടെനിന്നാണ് ഈ

Blootooth എന്ന പേര് വന്നത്? പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന Herald Blootooth എന്ന നേതാവ്, അന്ന് വിഘടിച്ചും, കലഹിച്ചും നിന്നിരുന്ന Norwey, Denmark എന്നീ രാജ്യങ്ങളെ ഒരുമിപ്പിച്ചു. ക്രിസ്തുവർഷം 958 ലാണ് Herald Blootooth Gorson ഇത് ചെയ്തത്. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് Blootooth എന്ന വാക്ക് Social networks സ്വീകരിച്ചിരിക്കുന്നത്. ഈ ഐക്യത്തിന്റെ സന്ദേശമാണ് ഇന്നത്തെ Blootooth നൽകുന്നത്. Blootooth ന്റെ സമാധാനത്തിന്റെ സന്ദേശം ഏതെങ്കിലും ഒരു രാജ്യം സ്വീകരിക്കാതിരുന്നെങ്കിലോ? ആ സദ് ഉദ്യമം ഒരു വാളായി, വിഭജനത്തിന്റെ രൂപമായി മാറിയേനെ!!

യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ സന്ദേശത്തിന്റെ മഹത്വമാണ് ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്.ന്മയായിട്ടുള്ളത്, തീർത്തും നല്ലതായിട്ടുള്ളത് മനുഷ്യൻ സ്വീകരിക്കുന്നില്ലെങ്കിൽ, അതിനെ എതിർക്കുകയാണെങ്കിൽ അത് വലിയ തിന്മയായിട്ട് മാറും; വാളായി മാറും. എന്തുകൊണ്ടാണ് മാതാപിതാക്കന്മാർ പറയുന്നത് മക്കൾക്ക് മനസ്സിലാകാതെ വരുന്നത്? അവർക്കത് സ്വീകരിക്കുവാൻ പറ്റാത്തത്? അവർ OLd Generation ആയതുകൊണ്ടാണ്. Generation Gap ന്റെ പ്രശ്നമല്ല എപ്പോഴും. നന്മയെ ഉൾക്കൊള്ളാൻ മനുഷ്യന് സ്വഭാവത്താലേ മടിയാണ്. അപ്പോൾ മാതാപിതാക്കന്മാർ പറയുന്ന നന്മ, നല്ല കാര്യങ്ങൾ എന്തായി മാറും? പ്രശ്നങ്ങളുടെ, വഴക്കിന്റെ വാളായി മാറും.

അതുകൊണ്ടാണ് സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന മാർഗമായി ഈശോ പറയുന്നത് പരസ്പരം സ്വീകരിക്കുക, മനസിലാക്കുക. “നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.”

എം.  ആർ. വിഷ്ണുപ്രസാദിന്റെ “ഒന്നാമത്തെ സിനിമ” എന്ന ചെറിയൊരു കവിതയുണ്ട്. അതിങ്ങനെയാണ്: “ഭൂമിയിലെ അവസാനത്തെ സിനിമ കാണാനിരുന്നു. കണ്ണുകളുടെ സ്ഥാനത്ത് ചെവിയുള്ള പെൺകുട്ടിയുടെ ചിത്രമായിരുന്നു അത്. ചെവിയുടെ സ്ഥാനത്ത് കണ്ണുകളുള്ള ഞങ്ങൾക്ക് ആ സിനിമ പിടികിട്ടിയില്ല”. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 99, 13.02.2022) കണ്ണുകളുടെ സ്ഥാനത്ത് ചെവിയുള്ള പെൺകുട്ടിയുടെ കഥ, ചെവിയുടെ സ്ഥാനത്ത് കണ്ണുകളുള്ള ഞങ്ങൾക്ക് എങ്ങനെ പിടികിട്ടാനാണ്? പിടികിട്ടുകയില്ലെന്ന് മാത്രമല്ല, അതൊരു പ്രശ്നമായിത്തീരുകയും ചെയ്യും.

സ്നേഹമുള്ളവരേ, ക്രിസ്തു ദൈവമാണ്, നന്മയാണ്, സ്നേഹമാണ്. ക്രിസ്തുവിനെ സ്വീകരിക്കുമ്പോൾ എല്ലാം നന്മയായിഭവിക്കും. അപ്പോൾ, ഒരു പാത്രം വെള്ളം കൊടുക്കുന്നത് പോലും ദൈവകൃപയുടെ മഴ പെയ്തായിത്തീരും. നമ്മുടെ ജീവിതം എപ്പോഴും പാരസ്പര്യത്തിലായിരിക്കുവാൻ, ഐക്യത്തിലായിരിക്കുവാൻ, ദൈവാനുഗ്രഹത്തിലായിരിക്കുവാൻ ക്രിസ്തുവിനെ സ്വീകരിക്കുന്നവരാകാം.

മനുഷ്യജീവിതത്തെ, നമ്മുടെ കുടുംബജീവിതങ്ങളെ അസ്വസ്ഥതയിലേക്ക്, ബുദ്ധിമുട്ടുകളിലേക്ക്, നമ്മുടെ മക്കളെ തിന്മയുടെ വഴിയിലേക്ക് നയിക്കുന്നത് ക്രിസ്തുവിനെ, നന്മയെ സ്വീകരിക്കാത്തതാണ്. മനുഷ്യജീവിതത്തിന്റെ വൈരുദ്ധ്യാത്മകമായ എല്ലാ പ്രേരണകളിൽനിന്നും രക്ഷപ്പെടുവാനുള്ള ഏകവഴി ക്രിസ്തുവിനെ സ്വീകരിച്ചുകൊണ്ട് സ്നേഹത്തിലേക്ക്, ഒരുമയിലേക്ക് പ്രവേശിക്കുക എന്നതാണ്. അല്ലെങ്കിൽ ഭിന്നതയിലേക്കായിരിക്കും നമ്മുടെ ജീവിതം പോകുക.

ക്രിസ്തുവിന്റെ സ്നേഹത്തിന്റെ, സമാധാനത്തിന്റെ, ഐക്യത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനയിൽ പങ്കെടുത്തുകൊണ്ട് ക്രിസ്തുവിന്റെ സമാധാനത്തിൽ ജീവിക്കുവാൻ നമുക്കാകട്ടെ. ആമേൻ!  

SUNDAY SERMON MK 9, 2-13

ഏലിയാ ശ്ലീവാ മൂശേക്കാലം ഒന്നാം ഞായർ

പുറപ്പാട് 34, 28-35

2 ദിനവൃത്താന്തം 5, 11-14

1 കോറി 15, 35-50

മാർക്കോ 9, 2-13

സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ, സ്ലീവാ ഒന്നാം ഞായറാഴ്ച്ചയാണിന്ന്. ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ, മോശെയും ഏലിയായും പഴയനിയമത്തെയും, സ്ലീവാ എല്ലാത്തിന്റെയും പൂർത്തീകരണമായ ഈശോയെയും പ്രതിനിധാനം ചെയ്യുന്നു.  സ്ലീവായുടെ വിജയവും, ഈശോയുടെ രണ്ടാമത്തെ ആഗമനവും, അന്ത്യവിധിയുമാണ് ഈ കാലത്തിലെ വിചിന്തനവിഷയങ്ങൾ. ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നുവെങ്കിലും ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കാതെ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് മനുഷ്യനെപ്പോലെ കാണപ്പെട്ട് മരണം വരെ, കുരിശുമരണംവരെ അനുസരണമുള്ളവനായ ക്രിസ്തു, തന്റെ കുരിശുമരണത്തിലൂടെ രക്ഷാകരമാക്കിയ കുരിശിന്റെ പുകഴ്ചയുടെ തിരുനാളാണ് സ്ലീവക്കാലത്തിന്റെ കേന്ദ്രബിന്ദു.  ക്രിസ്തുവിലുള്ള വിശ്വാസവും, പ്രതീക്ഷയും, സ്നേഹവും വീണ്ടെടുത്തുകൊണ്ട്, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനായി ഒരുങ്ങാൻ ഈ കാലത്തിൽ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. ഇന്നത്തെ സുവിശേഷഭാഗവും ഈയൊരു സന്ദേശവുമായിട്ടാണ് നമ്മുടെ മുൻപിലുള്ളത്.  ക്രിസ്തുവിലുള്ള വിശ്വാസവും, പ്രതീക്ഷയും, സ്നേഹവും ഹൃദയത്തിൽ നിറച്ചുകൊണ്ട്, ക്രൈസ്തവസഭയും ക്രൈസ്തവരും ഉള്ളിലുള്ള ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ഉള്ളിലുള്ള ദൈവത്തിന്റെ പ്രകാശം വിതറുന്നവരും, ഉള്ളിലുള്ള ദൈവത്തിന്റെ ചൈതന്യം പ്രസരിപ്പിച്ചുകൊണ്ട് ജീവിക്കുന്നവരും ആകണമെന്നാണ് ഇന്നത്തെ ദൈവവചന സന്ദേശം.  

വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ ഏകദേശം മദ്ധ്യഭാഗത്തായിട്ടാണ് ഈശോയുടെ രൂപാന്തരീകരണം സുവിശേഷകൻ അവതരിപ്പിക്കുന്നത്. അതുവരെ അത്ഭുതങ്ങളും, അടയാളങ്ങളുമൊക്കെ പ്രവർത്തിച്ചിരുന്നെങ്കിലും, തന്നിലെ ദൈവികത അതിന്റെ സർവ്വപ്രതാപത്തിൽ ലോകത്തിനുമുൻപിൽ ഈശോ വെളിവാക്കിയിരുന്നില്ല. വെളിവാക്കിക്കഴിഞ്ഞാൽ പിന്നെ രക്ഷാകരകർമങ്ങൾക്കുള്ള സമയമായിയെന്ന്, അതിന്റെ തുടക്കമായെന്ന് ഈശോയ്ക്കറിയാമായിരുന്നു. അതുകൊണ്ടാണ് രൂപാന്തരീകരണം ഈശോയുടെ ജീവിതത്തിലെ Turning Point ആകുന്നത്. ഈ സംഭവത്തിനുശേഷം, കുരിശുമരണത്തിലൂടെ ലോകരക്ഷ സാധിതമാക്കാൻ ഈശോ ജെറുസലേമിലേക്ക് യാത്രയാകുകയാണ്.

മനസ്സിലുയരുന്ന മറ്റൊരു ചോദ്യം എന്തുകൊണ്ട് ഈശോയോടൊപ്പം മോശയും ഏലിയായും? പഴയനിയമത്തിന്റെയും, പുതിയനിയമത്തിന്റെയും കണ്ടുമുട്ടലാണെന്നും, പഴയനിയമം പുതിയനിയമത്തിലേക്ക് അലിഞ്ഞുചേർന്ന് ക്രിസ്തുമാത്രമാകുന്ന സംഭവമെന്നും ഇതിനെ വിശദീകരിക്കാം. എന്നിട്ടും ഒരു സംതൃപ്തി ലഭിക്കുന്നില്ല എന്നൊരു തോന്നൽ! ഗലീലി തടാകത്തിന്റെ 15 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന Mount Tabor ന് ഗലീലിയുടെ താഴ്ന്ന പ്രദേശത്തുനിന്ന് 600 മീറ്റർ ഉയരമുണ്ട്. ഇവിടെ മൂന്ന് ശിഷ്യന്മാരെമാത്രം കൂട്ടിക്കൊണ്ടുപോയി ഈശോ രൂപാന്തരപ്പെട്ടതും, അവിടേയ്ക്ക് മോശെയും, ഏലിയായും വന്നതും, “ഇവൻ എന്റെ പ്രിയപ്പെട്ടവൻ ഇവനെ ശ്രവിക്കുക” എന്ന് സ്വർഗത്തിൽ നിന്ന് സ്വരമുണ്ടായതും ഫ്രീക്കന്മാർ പറയുമ്പോലെ വെറുതെ ഒരു സീൻ ഉണ്ടാക്കാൻ അല്ലായിരുന്നു ബ്രോ. അത് ചരിത്രത്തിൽ നഷ്ടപ്പെട്ടുപോയ നന്മകളെ, മൂല്യങ്ങളെ വീണ്ടെടുക്കാനും, ദൈവത്തിന്റെ രക്ഷാകര പദ്ധതിയെ മനുഷ്യനുമുൻപിൽ തുറന്നുകാണിക്കുവാനുമായിരുന്നു.

ക്രിസ്തുവിന്റെ രൂപാന്തരീകരണം രക്ഷാകരചരിത്രത്തിൽ വെറുതെ സംഭവിച്ച ഒരു കാര്യമല്ല. ചരിത്രത്തിന്റെ ആത്മികവും ധാർമികവുമായ പ്രതിസന്ധിഘട്ടങ്ങളിൽ സ്വർഗം കനിഞ്ഞു നൽകുന്ന മഹാവിരുന്നുകളാണ് ക്രിസ്തുവിന്റെ രൂപാന്തരീകരണം പോലെയുള്ള സംഭവങ്ങൾ. റോമൻ സാമ്രാജ്യത്വത്തിന്റെ പിടിയിൽപ്പെട്ട് വിശ്വാസം, പ്രതീക്ഷ, സ്നേഹം എന്നീ മൂന്ന് മൂല്യങ്ങളും അന്യംനിന്നുപോയ ഒരു മനുഷ്യാവസ്ഥയിലേക്കാണ് ക്രിസ്തുവിന്റെ കടന്നുവരവെന്നത് നാം മറക്കരുത്. സാക്ഷരതയില്ലാത്തവരായിരുന്നു ശിഷ്യരെന്ന് പറയാമെങ്കിലും അവരുടെ അതിജീവനത്തിന്റെ വഴികളിൽ വിശ്വാസവും, പ്രതീക്ഷയും, സ്നേഹവും നഷ്ടപ്പെട്ടവർ തന്നെയായിരുന്നു ശിഷ്യർ. ഈ മൂന്ന് മൂല്യങ്ങളെയും റോമൻ സീസറിന്റെ ഭരണം തകർത്തുകളഞ്ഞു. ജീവിതം അടിമത്വത്തിന്റെ വേദനകളുടെ കൂമ്പാരമായി. ഇങ്ങനെയൊരവസ്ഥയിൽ ശിഷ്യരെ ശാക്തീകരിക്കുവാൻ താബോർ എപ്പിസോഡ് ആവശ്യമായിരുന്നു. അവിടെ അവർ വിശ്വാസത്തിന്റെ പ്രതീകമായി മോസസ്സിനെയും, പ്രതീക്ഷയുടെ അടയാളമായി ഏലിയായെയും, സ്നേഹമായി ക്രിസ്തുവിനെയും ദർശിച്ചു. വിശ്വാസവും, പ്രതീക്ഷയും സ്നേഹത്തോട് സംസാരിച്ചുകൊണ്ടിരുന്നതായി അവർ കാണുകയാണ്. ഈജിപ്തിലെ അടിമത്തകാലംമുതൽ, ബാബിലോൺ പ്രവാസംവരെയുണ്ടായ ചരിത്ര സംഭവങ്ങൾ വിശ്വാസത്തെയും, പ്രതീക്ഷയേയും, സ്നേഹത്തെയും എത്ര ത്തോളം പ്രതികൂലമായി ബാധിച്ചു എന്നതിന്റെ ഒരു കഥാർസിസ് (Catharsis) ആണ് പത്രോസിന്റെ പറച്ചിൽ! “ഗുരോ നാമിവിടെയായിരിക്കുന്നത് നല്ലതാണ്. ഞങ്ങൾ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് നിനക്ക്, ഒന്ന് മോശയ്ക്ക്, ഒന്ന് ഏലിയയ്ക്ക്. മോശെയിൽ വിശ്വാസത്തിന്റെയും, ഏലിയായിൽ   പ്രതീക്ഷയുടെയും, ക്രിസ്തുവിൽ സ്നേഹത്തിന്റെയും വിശ്വരൂപങ്ങൾ കണ്ട ശിഷ്യന്മാർ ഒരു വിഭ്രാന്തിയിലെന്നപോലെ വിളിച്ചുപറഞ്ഞതാണ് ഈ വാക്കുകൾ! അവരിലെ സ്വപ്നങ്ങൾക്ക് ജീവൻവയ്ക്കുന്നതായി അവർക്ക് തോന്നുകയാണ്. മാത്രമല്ല, അല്പം കഴിയുമ്പോൾ, ഈ മൂന്ന് മൂല്യങ്ങളും ക്രിസ്തുവിൽ ഒന്നായിത്തീരുകയാണ്. “അവർ ചുറ്റും നോക്കി, യേശുവിനെയല്ലാതെ മറ്റാരെയും തങ്ങളോടുകൂടെ അവർ കണ്ടില്ല.”

ബാക്കിയുള്ള സംഭാഷണങ്ങളെല്ലാം ഈ മഹാസംഭവത്തിന്റെ വിവരണങ്ങളാണ്, പ്രതിഫലനങ്ങളാണ്.

ഈശോയുടെ രൂപാന്തരീകരണത്തിൽ അനേകകാലങ്ങളുടെ മുഴക്കമുണ്ട്. ഗ്രീക്ക്, റോമൻ, ഈജിപ്ഷ്യൻ, ഏഷ്യൻ സംസ്കാരങ്ങളുടെ മുഴക്കങ്ങൾ താബോർമലയിൽനിന്ന് കേൾക്കുന്നുണ്ട്. ഈ സംസ്കാരങ്ങളെല്ലാം തന്നെ മനുഷ്യന്റെ ആദ്ധ്യാത്മികവും ധാർമികവുമായ മൂല്യങ്ങൾ തകർത്തുകൊണ്ടാണ് മുന്നോട്ട് പോയിട്ടുള്ളത്. മനുഷ്യന് ദൈവത്തിലുള്ള വിശ്വാസം, മനുഷ്യർ തമ്മിലുള്ള വിശ്വാസം തകർന്ന കഥകൾ സംസ്കാരങ്ങളുടെ ജീർണതയുടെ താളുകളിൽനിന്ന് നമുക്ക് വായിച്ചെടുക്കാവുന്നതേയുള്ളു. പ്രതീക്ഷയറ്റ മനുഷ്യ സമൂഹമല്ലേ യുദ്ധങ്ങൾക്കും, പിടിച്ചെടുക്കലുകൾക്കും ഇറങ്ങിത്തിരിക്കുന്നത്? മനുഷ്യചരിത്രം തന്നെ പ്രതീക്ഷയറ്റ, നിരാശരായ മനുഷ്യരുടെ രക്തച്ചൊരിച്ചിലിന്റെ കഥകളല്ലേ പറയുന്നത്? സ്നേഹം വെറുപ്പാകുന്നതും, ചതിയുടെയും, അവിശ്വസ്തതയുടെയും രൂപം സ്വീകരിക്കുന്നതുമല്ലേ നമ്മുടെ സാഹിത്യകൃതികൾ അന്നും ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നത്? ഈ സംസ്കാരധാരകളുടെയെല്ലാം മുഴക്കങ്ങൾക്ക് മറുപടിയായിട്ടാണ് ക്രിസ്തുവും, മോശയും, ഏലിയായും ഇവിടെ നിലകൊള്ളുന്നത്.

അത് മാത്രമല്ല. ഇന്നത്തെ കാലഘട്ടവും കടന്നുപോകുന്നത്, പോയിക്കൊണ്ടിരിക്കുന്നത് ഈ മൂല്യങ്ങളെ തകർത്തുകൊണ്ടാണെന്നത് ഈശോയുടെ രൂപാന്തരീകരണത്തിന്റെ കാലിക പ്രസക്തിയെ വ്യക്തമാക്കുന്നു. ഈ കാലഘട്ടത്തിൽ അരങ്ങേറുന്ന തീവ്രവാദപ്രവർത്തനങ്ങളും, വർഗീയ വീക്ഷണങ്ങളും, വർഗീയ ലഹളകളും, കോർപ്പറേറ്റ് ചൂഷണങ്ങളും മുന്നേറുന്നത് പ്രധാനമായും ഈ മൂന്ന് മൂല്യങ്ങളെ തകർത്തുകൊണ്ടാണ്. വർഗീയ ലഹളകളും, പേപ്പട്ടി വിഷബാധയേറ്റ അഭിരാമിയെപ്പോലുള്ളവരെ സുഖപ്പെടുത്തുവാൻ കഴിയാത്തവിധം ശാസ്ത്രം, ശാസ്ത്രത്തിന്റെ വളർച്ച ശുഷ്കമായിരിക്കുക്കുന്നതും, പ്രകൃതിക്ഷോഭങ്ങളും, സമയംതെറ്റിയുള്ള മഴയും, മഴക്കെടുതികളും തുടങ്ങിയ കാലാവസ്ഥാവ്യതിയാനങ്ങളും ഈ മൂല്യതകർച്ചയുടെ പ്രതിഫലനങ്ങളായി ആരും കാണുന്നില്ലായെന്നത് വലിയ വിരോധാഭാസം തന്നെ.  വിശ്വാസം, പ്രതീക്ഷ, സ്നേഹം മുതലായ മൂല്യങ്ങൾക്ക് വിലയില്ലാത്തവിധം നാം “Waste Land” കളായി മാറിയിരിക്കുന്നു.   

ഇവിടെ ഇന്ന് ക്രിസ്തുവിന്റെ രൂപാന്തരീകരണം നടക്കേണ്ടിയിരിക്കുന്നു.

ഈശോയുടെ രൂപാന്തരീകരണമെന്നത് പുതിയതിലേക്കുള്ള ഒരു മാറ്റമല്ലായിരുന്നു; ഒരു രൂപം മാറി വേറൊന്ന് സ്വീകരിക്കലല്ലായിരുന്നു. ഫാ. സാജു പൈനാടത്ത് MCBS ന്റെ “ദൈവത്തിന്റെ ഭാഷ-വിശുദ്ധ കുർബാന” എന്ന പുസ്തകത്തിൽ പറയുന്നപോലെ, “അന്തരത്തിന്റെ (അകത്തുള്ളതിന്റെ) രൂപമാണ് രൂപാന്തരം. പ്രത്യക്ഷത്തിൽ വരാത്തത് രൂപമായി വരുന്നു. ഉള്ളടക്കത്തെ ഗാഢമായി അവതരിപ്പിക്കുകയാണ് രൂപം.” (പേജ് 71) ക്രിസ്തുവിന്റെ ഉള്ളിലുള്ളതിന്റെ മഹിമയോടെയുള്ള പ്രകാശിപ്പിക്കലാണ് താബോർ മലയിലെ അവിടുത്തെ രൂപാന്തരീകരണം. ഉള്ളിലുള്ളതിനെ പ്രകാശിപ്പിക്കലായിരുന്നു അത്. Uncovering of what is within! ഈ മരമെവിടെനിന്ന് വന്നു എന്ന് കുട്ടികൾ ചോദിക്കുമ്പോൾ, വിത്തിനകത്തുണ്ടായിരുന്നത് പ്രത്യക്ഷമായതാണ് എന്ന് വല്യപ്പൻ കുഞ്ഞുങ്ങളോട് പറയുന്നപോലെയാണത്. കൊക്കൂണിനകത്തുണ്ടായിരുന്നത് പ്രത്യക്ഷമായതാണ് വർണശബളിതയാർന്ന ചിത്രശലഭമെന്ന് പറയുന്നപോലെയാണത്. ഈശോയുടെ ഉള്ളിലുണ്ടായിരുന്ന ദൈവം സർവ്വപ്രതാപത്തോടെ, സകല മഹിമയോടുകൂടെ പ്രത്യക്ഷമായതാണ്, പ്രകാശിതമായതാണ് ഈശോയുടെ രൂപാന്തരീകരണം.

ഉള്ളിലുള്ള ദൈവത്തെ പ്രകാശിപ്പിക്കുകയാണ് രൂപാന്തരീകരണംകൊണ്ട് ഈശോ അർത്ഥമാക്കുന്നത്. ഈ ചിന്തയോടെ ഇന്നത്തെ സുവിശേഷത്തെ സമീപിക്കുമ്പോൾ നമുക്ക് മനസിലാകും, ഈ സുവിശേഷഭാഗത്തിന് എന്നോട് എന്തൊക്കെയോ പറയാനുണ്ടെന്ന്. ക്രൈസ്‌തമൂല്യങ്ങൾക്ക് ക്ഷയം സംഭവിച്ചിരിക്കുന്ന, ക്രൈസ്തവജീവിതത്തിന് ഭീഷണിനേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മോട് ക്രിസ്തുവിന്റെ രൂപാന്തരീകരണം വിളിച്ചു പറയുന്നത് മകളേ, മകനേ, നിന്റെ ഉള്ളിലുള്ള ദൈവത്തെ പ്രകാശിപ്പിക്കുക എന്നാണ്. അതിന് മുന്നോടി എന്നോണമാണ് ഈശോ പറഞ്ഞത് ദൈവരാജ്യം നിന്നിൽ തന്നെയാണെന്ന്. (ലൂക്കാ 17, 21) ഉള്ളിലുള്ള ക്രിസ്തുവിനെ ഖനനം ചെയ്യുകയാണ് ക്രൈസ്തവജീവിതത്തിന്റെ ഉദ്ദേശ്യവും, ലക്ഷ്യവും.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ക്രൈസ്തവ വിശ്വാസത്തിനും,ധാർമിക മൂല്യങ്ങൾക്കും ക്ഷയം സംഭവിച്ചപ്പോൾ, വിശുദ്ധ ഫ്രാൻസിസ് അസീസി,  ലൗകികതയ്ക്കുപിന്നാലെ, സമ്പത്തിനുപിന്നാലെ അന്ധമായി ഓടിക്കൊണ്ടിരുന്ന ലോകത്തിനുമുന്പിൽ നടത്തിയ രൂപാന്തരീകരണം ലോകത്തിന്റെ കണ്ണുതുറപ്പിച്ചു. അദ്ദേഹത്തെ നോക്കിക്കൊണ്ട് ലോകം വിളിച്ചു പറഞ്ഞു: “ഇതാ, രണ്ടാമത്തെ ക്രിസ്തു കടന്നുപോകുന്നു.” അദ്ദേഹത്തിലുണ്ടായ ദൈവികമാറ്റം ലോകം മനസ്സിലാക്കിയെന്നത് വലിയ കൃപയാണ്. ഇന്ന് നമ്മിൽ രൂപാന്തരീകരണങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് വർത്തമാനകാലത്തിൽ ഏറ്റവും വലിയ ദുരന്തം! നമ്മുടെ ക്രൈസ്തവ സാക്ഷ്യജീവിതത്തെ അടച്ചാക്ഷേപിക്കുകയല്ല. മനുഷ്യന്റെ സാധാരണ ജീവിതസാഹചര്യങ്ങളിൽ നിന്ന് അടർത്തിയെടുക്കാവുന്ന രൂപാന്തരീകരണങ്ങൾ ഇന്നും നടക്കുന്നുണ്ട്. അവയെ മനസ്സിലാക്കുവാൻ പക്ഷേ ലോകമനസ്സ് ഒന്നുകിൽ പകമായിട്ടില്ല, അല്ലെങ്കിൽ അവയെ കണ്ടില്ലെന്ന് നടിക്കുന്നു. അതുമല്ലെങ്കിൽ അവയെ അവഗണിക്കുന്നു. ക്രിസ്തുവിന്റെ രൂപാന്തരീകരണം വെറുമൊരു ചരിത്രസംഭവമായോ, അമാനുഷിക പ്രവർത്തിയായോ നിൽക്കേണ്ട ഒന്നല്ല. അത് ഇന്ന് നിന്നിലും, എന്നിലും സംഭവിക്കേണ്ട ദൈവിക മാറ്റമാണ്.

സ്നേഹമുള്ളവരേ, ദൈവം നമ്മോട് എപ്പോഴും ചോദിക്കുക, മകളേ, മകനേ നിന്റെ ജീവിതത്തിൽ, നിന്നിൽ രൂപാന്തരീകരണത്തിന്റെ വേളകൾ ഉണ്ടോ എന്നായിരിക്കും. നീ സഞ്ചരിക്കുന്നത് ഏത് കാറിലാണെന്ന് ദൈവം ചോദിക്കില്ല. യാത്രാസൗകര്യമില്ലാത്ത എത്രപേരെ യാത്രചെയ്യാൻ സഹായിച്ചു എന്ന് അവിടുന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം. നിന്റെ വീടിന്റെ വിസ്തൃതി എത്ര സ്‌ക്വയർ ഫീറ്റാണെന്ന് ദൈവം ചോദിക്കില്ല. എത്രപേരെ നിന്റെ ഭവനത്തിൽ നീ സ്വീകരിച്ചു എന്ന് അവിടുന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം. നിന്റെ അലമാരയിൽ എത്ര വസ്ത്രങ്ങളുണ്ടെന്ന് ദൈവം ചോദിക്കില്ല. എത്രപേരെ നീ ഉടുപ്പിച്ചു എന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം. നീ എന്തുതരം ജോലിയാണ് ചെയ്യുന്നത് എന്ന് ദൈവം ചോദിക്കില്ല. നീ എത്ര നന്നായി അവ ചെയ്‌തുതീർത്തെന്ന് അവിടുന്ന് ചോദിക്കും. കാരണം, അതായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷം. നിനക്ക് എത്ര സുഹൃത്തുക്കളുണ്ടെന്ന് ദൈവം ചോദിക്കില്ല. എത്രപേർക്ക് നല്ലൊരു സുഹൃത്താകാൻ നിനക്ക് കഴിഞ്ഞു എന്ന് ചോദിക്കും. നിന്റെ അയൽക്കാർ ആരെന്ന് ചോദിക്കില്ല. അവരോട് നീ എങ്ങനെ പെരുമാറി എന്ന് ചോദിക്കും. നിന്റെ തൊലിയുടെ നിറം എന്തെന്ന് ചോദിക്കില്ല. നിന്റെ സ്വഭാവത്തിന് നന്മയുടെ നിറമുണ്ടായിരുന്നോ എന്ന് ചോദിക്കും. കാരണം, അവയായിരുന്നു നിന്നിൽ രൂപാന്തരീകരണം സംഭവിച്ച, നിന്റെ ഉള്ളിലെ ദൈവികത നിന്റെ ഉടലിൽ പ്രകാശിച്ച നിമിഷങ്ങൾ.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്ന ദൈവിക കാഴ്ചയുടെ സമൃദ്ധിയിലേക്ക് നമ്മുടെ ചിന്തകളെ കൂട്ടിക്കൊണ്ടുപോകാനായി നമുക്കാകണം. നമ്മുടെ സ്വന്തം രൂപത്തിലെ, ഉടലിലെ, അതിനുള്ളിലെ ദൈവത്തെ തിരിച്ചറിയാനാകാത്ത, അപരന്റെ ഉടലിലെ ക്രിസ്തുവിനെ തിരിച്ചറിയാനാകാത്ത നമുക്ക് ഒരു രൂപാന്തരീകരണം ഇനിയും അന്യമാണ്! വിശ്വാസവും, പ്രതീക്ഷയും സ്നേഹവും നിറഞ്ഞ ജീവിതത്തിലേ രൂപാന്തരീകരണം സംഭവിക്കുകയുള്ളൂ എന്ന ബോധ്യത്തോടെ, ഇന്നത്തെ സുവിശേഷ സന്ദേശം സ്വീകരിക്കുവാനും, ഉള്ളിലെ ക്രിസ്തുവിനെ, ജീവിതത്തിലൂടെ പ്രകാശിതമാക്കുവാനും നമുക്ക് സാധിക്കട്ടെ.

നമ്മുടെ വിശ്വാസത്തിന്റെ പ്രഘോഷണമായ, ദൈവസ്നേഹത്തിന്റെ ആഘോഷമായ, നമുക്കെന്നും പ്രത്യാശ നൽകുന്ന വിശുദ്ധ കുർബാന യോഗ്യതയുടെ അർപ്പിച്ചു്, രൂപാന്തരീകരണത്തിന്റെ നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ആമേൻ!

SUNDAY SERMON MT 6, 19-24

കൈത്താക്കാലം ഏഴാം ഞായർ

ഉത്പത്തി 6, 13-22

ജെറമിയ 32, 36-41

യാക്കോ 4, 1-10

മത്താ 6, 19-24

സുവിശേഷങ്ങളിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂമി ഏതാണ്?  ഈശോയുടെ മലയിലെ പ്രസംഗം എന്ന ഒറ്റ ഉത്തരം മാത്രം. ക്രൈസ്തവരെയും, ഇതര മതസ്ഥരെയും മഹാത്മാഗാന്ധി, രബീന്ദ്രനാഥ ടാഗോർ, ലിയോ ടോൾസ്റ്റോയ് തുടങ്ങിയ മഹാന്മാരെയും ഇത്രമേൽ സ്പർശിച്ചതും സ്വാധീനച്ചതുമായ മറ്റൊരു ഭാഗവും സുവിശേഷങ്ങളിലില്ല. നമ്മുടെ ആത്മീയ സംസ്കാരത്തെ നിർണയിക്കുന്നതും, നിയന്ത്രിക്കുന്നതും ഈശോയുടെ മലയിലെ പ്രസംഗത്തിലെ സന്ദേശങ്ങളാണ്. ഈശോയുടെ മലയിലെ പ്രസംഗമെന്നത് വെറുതെയൊരു പറച്ചിലല്ല. ഒരു ആത്മീയ സംസ്കാരത്തിന്റെ വെളിപ്പെടുത്തലാണത്. ഇത്രയും മനോഹരമായ ഈശോയുടെ മലയിലെ പ്രസംഗത്തെ ആകർഷകമാക്കുന്നതിന്റെയും, അനുഭവപരമാക്കുന്നതിന്റെയും പൊരുൾ എന്താണ്? എനിക്ക് തോന്നുന്നത് ഇന്നത്തെ സുവിശേഷ ഭാഗത്ത് ഈശോ പറയുന്ന മനോഹരമായ വാക്യമാണ് മലയിലെ പ്രസംഗത്തിന്റെ പൊരുൾ – “നിന്റെ നിക്ഷേപം എവിടെയോ, അവിടെയാണ് നിന്റെ ഹൃദയവും”. അസാധാരണമാണ് ഈ വചനത്തിന്റെ അർത്ഥവും, ഇതിന്റെ നിയോഗവും.

ഈശോയുടെ മലയിലെ പ്രസംഗത്തിൽ ദൈവരാജ്യത്തിന്റെ സുവിശേഷം മുഴുവനും ഉൾച്ചേർന്നിരിക്കുന്നുണ്ട്. ക്രിസ്തുവിന്റെ എല്ലാ സന്ദേശങ്ങളെയും പുഷ്ടിപ്പെടുത്തുന്നതും, ക്രിസ്തു ശിഷ്യർക്ക് യശസ്സുണ്ടാക്കുന്നതും ഈശോയുടെ മലയിലെ പ്രസംഗമാണ്; അതിന്റെ പൊരുളായ നിന്റെ നിക്ഷേപം എവിടെയോ, അവിടെയാണ് നിന്റെ ഹൃദയവും എന്ന വചനമാണ്. ഇന്നത്തെ നമ്മുടെ ചിന്തയുടെ കേന്ദ്രബിന്ദുവും ഈ വചനം തന്നെയാണ്.

“Location is everything” “ലൊക്കേഷൻ ആണ് എല്ലാം!” ബിസിനസ്സ് സംഭാഷണങ്ങളിൽ പലപ്പോഴും ആവർത്തിക്കുന്ന ഒരു പദമാണിത്. ഒരു ബിസിനസ്സ് വളർന്നുവരുന്നതിൽ location ഏറ്റവും പ്രധാനപെട്ടതാണ്.   സ്ഥാപനം സ്ഥിതി ചെയ്യുന്ന തെരുവ്, റോഡ്, ആളുകളുടെ വരവും പോക്കും, അവിടുത്തെ ട്രാഫിക് പാറ്റേൺ, എന്നിവയാണ് ഒരു ബിസിനസിനെ നിർണയിക്കുന്നതിൽ പ്രധാന ഘടകങ്ങൾ. ഒരു ബിസിനസ്സിന്റെ location എവിടെയാണെന്നത് ആ ബിസിനസ്സിന്റെ വിജയവും പരാജയവും നിർണയിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ഈശോയുടെ ഇന്നത്തെ സുവിശേഷത്തിലെ നിന്റെ നിക്ഷേപം എവിടെയോ, അവിടെയാണ് നിന്റെ ഹൃദയവുംഎന്ന തിരുവചനത്തിന്റെ ബിസിനസ്സ് മാനേജ്‌മന്റ് version ആണ് Business management ക്ളാസുകളിൽ അധ്യാപകർ ഉപയോഗിക്കുന്നത്.

നമ്മുടെ ക്രൈസ്തവജീവിതത്തിന്റെ, ആത്മീയ ജീവിതത്തിന്റെ, കുടുംബജീവിതത്തിന്റെ വിജയവും പരാജയവും നിർണയിക്കുന്നതിൽ, നമ്മുടെ ഹൃദയം, നമ്മുടെ കുടുംബം ഏത് location ൽ ആണ് കേന്ദ്രീകരിച്ചിരിക്കുന്നത്, ഏത് അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത് എന്നതിന് വലിയ  പങ്കുണ്ട്. മനുഷ്യജീവിതത്തിൽ, ഒരു വ്യക്തി എന്താണ് അമൂല്യമായി സൂക്ഷിക്കുന്നതെന്ന് കണ്ടെത്തുവാൻ, ആ വ്യക്തിയുടെ ഹൃദയം എവിടെയാണെന്ന് അറിയുവാൻ അദ്ദേഹത്തിന്റെ location ഏതാണെന്ന് അന്വേഷിച്ചാൽ മതി. ഒരു വ്യക്തിയുടെ ഹൃദയത്തിലുള്ളത് നമുക്ക് കാണാൻ കഴിയാത്തതിനാൽ, അവന്റെ നിധികളും മൂല്യങ്ങളും നിർണ്ണയിക്കാൻ, ആ വ്യക്തിയുടെ ഹൃദയത്തിന്റെ ഭാഷ എന്താണെന്നറിഞ്ഞാൽ മതി. കാരണം, “നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെ നിങ്ങളുടെ ഹൃദയവും ഉണ്ടാകും” (മത്തായി 6:21).

എന്താണ് ഹൃദയം? Anatomy ഭാഷയിൽ പറഞ്ഞാൽ, നമ്മുടെ ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യുന്ന ഒരു മുഷ്ടി വലിപ്പമുള്ള അവയവമാണ് ഹൃദയം. ഇത് നമ്മുടെ രക്തചംക്രമണ വ്യവസ്ഥയുടെ പ്രാഥമിക അവയവമാണ്. ഹൃദയത്തിന്റെ പ്രവർത്തനം എന്താണ്? നമ്മുടെ ഹൃദയത്തിന്റെ പ്രധാന പ്രവർത്തനം നമ്മുടെ ശരീരത്തിലുടനീളം രക്ത സഞ്ചാരം സുഗമമാക്കുക എന്നതാണ്. നമ്മുടെ ഹൃദയം ഹൃദയമിടിപ്പിന്റെ താളവും വേഗതയും നിയന്ത്രിക്കുന്നുണ്ട്. 

രക്തസമ്മർദ്ദം കൃത്യമായി നിലനിർത്തുന്നതും ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പെടുന്നതാണ്. നമ്മുടെ ഹൃദയത്തിൽ പേശികൾ കൊണ്ട് നിർമ്മിച്ചതും വൈദ്യുത പ്രേരണകളാൽ പ്രവർത്തിക്കുന്നതുമായ നാല് പ്രധാന ഭാഗങ്ങൾ (അറകൾ) അടങ്ങിയിരിക്കുന്നു. നമ്മുടെ തലച്ചോറും നാഡീവ്യവസ്ഥയും നിങ്ങളുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ നയിക്കുന്നു. എന്താണ് നമ്മുടെ ഹൃദയത്തിലുള്ളത് എന്ന് ഒരു ഡോക്ടറോട് ചോദിച്ചാൽ അദ്ദേഹം പറയുന്ന വാക്കുകൾ നമുക്ക് പെട്ടെന്ന് മനസ്സിലായെന്ന് വരില്ലെങ്കിലും, നമ്മുടെ ജീവൻ നിലനില്കുന്നു എന്ന് പറയുന്നതും, ഇപ്പോഴും ഹൃദയമിടിപ്പുണ്ട് എന്ന് പറയുന്നതും മനസ്സിലാക്കാൻ നമുക്ക് എളുപ്പമാണ്.

നമ്മുടെ ആത്മീയ വീക്ഷണത്തിൽ, ഹൃദയം ദൈവം വസിക്കുന്ന വസിക്കുന്ന സ്ഥലമാണ്, ദൈവത്തിന്റെ വാസസ്ഥലമാണ്. ബൈബിൾ പദപ്രയോഗമനുസരിച്ച്, “ഞാൻ പിന്മാറുന്ന” “ഞാൻ ദൈവത്തിലേക്ക് നീങ്ങുന്ന” സ്ഥലമാണ് ഹൃദയം. വെറും മാംസളമായ ഒരു അവയവമാണെങ്കിലും, നന്മയും തിന്മയുമായ എല്ലാ വികാരങ്ങളുടെയും കേന്ദ്രം ഹൃദയമാണ്. ഹൃദയം നമ്മുടെ മറഞ്ഞിരിക്കുന്ന കേന്ദ്രമാണ്, നമ്മുടെ യുക്തിയുടെയും മറ്റുള്ളവരുടെയും ഗ്രാഹ്യത്തിനപ്പുറം ആണത്. ദൈവത്തിന്റെ ആത്മാവിന് മാത്രമേ മനുഷ്യഹൃദയത്തെ ഗ്രഹിക്കാനും പൂർണ്ണമായി അറിയാനും കഴിയൂ. ഹൃദയം തീരുമാനത്തിന്റെ സ്ഥലമാണ്. അത് സത്യത്തിന്റെ സ്ഥലമാണ്, അവിടെ നാം നന്മയുടെ, മരണത്തിന്റെ ജീവിതം തിരഞ്ഞെടുക്കുന്നു. ഇത് കണ്ടുമുട്ടുന്ന സ്ഥലമാണ്, കാരണം ദൈവത്തിന്റെ ഒരു പ്രതിച്ഛായ എന്ന നിലയിൽ നമ്മൾ ദൈവവുമായി ബന്ധപ്പെടുന്ന സ്ഥലമാണ്.

അതായത്, ദൈവമാണ് എന്റെ നിക്ഷേപം എന്ന് വിശ്വസിക്കുന്ന, അതിനനുസരിച്ചു് ജീവിതം ക്രമീകരിക്കുന്ന ഓരോരുത്തരുടെയും ഹൃദയം ദൈവത്താൽ നിറയപ്പെട്ടതായിരിക്കും. ഈശോ പറയുന്നപോലെ അപ്പോൾ, ഹൃദയത്തിന്റെ നിറവിൽ മനുഷ്യൻ സംസാരിക്കുമ്പോൾ, അവളിൽ നിന്ന്, അവനിൽ നിന്ന് വരുന്നത് ദൈവത്തിന്റെ ചിന്തകളും, വാക്കുകളും ആയിരിക്കും. അല്ലെങ്കിലോ, മനുഷ്യന്റെ നിക്ഷേപം ഈതെന്നനുസരിച്ചുള്ള ചിന്തകളും വാക്കുകളും ആയിരിക്കും; തേളുകളും പഴുതാര കളുമായിരിക്കും മനുഷ്യന്റെ ഉള്ളിൽ നിന്ന് വരിക. കാരണം, നിന്റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്റെ ഹൃദയവും.

പഴയനിയമപുസ്തകങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചാൽ ദൈവത്തിൽ നിക്ഷേപം കണ്ടെത്തിയവരേയും, ഹൃദയങ്ങൾ ആ നിക്ഷേപത്തിൽ സ്ഥാപിച്ചവരേയും, അതിനാൽത്തന്നെ, കർത്താവാണ് ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാകുകയില്ല (സങ്കീ 23) എന്ന് ഹൃദയം നിറയെ സന്തോഷത്താൽ പാടിയവരെയും കണ്ടെത്താൻ സാധിക്കും. ഒപ്പം, തങ്ങളുടെ ഹൃദയങ്ങളെ മറ്റ് നിക്ഷേപങ്ങളിൽ സമർപ്പിച്ചതിന്റെ ഫലമായി തട്ടിവീണവരേയും നമുക്ക് കണ്ടെത്താൻ സാധിക്കും. വീണ്ടും പശ്ചാത്തപിച്ചു് തങ്ങളുടെ നിക്ഷേപമായി ദൈവത്തെ സ്വീകരിച്ചവരെയും നാം വിശുദ്ധ ഗ്രന്ഥത്തിൽ കണ്ടുമുട്ടുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടവ ഒന്ന് ഓർത്തെടുക്കുന്നത് നല്ലതാണ്. അബ്രഹാം ഈ ഭൂമിയിൽ ഒരനുഗ്രഹമായി തീർന്നത്, അദ്ദേഹം വഴി ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗ്രഹീതമായിത്തീർന്നത് അദ്ദേഹത്തിന്റെ നിക്ഷേപം ദൈവമായിരുന്നതുകൊണ്ടാണ്. (ഉത്പത്തി 12) ഉത്പത്തി പുസ്തകത്തിലെത്തന്നെ മറ്റൊരു തിളങ്ങുന്ന വ്യക്തിത്വമായ ജോസഫിന്റെ ഹൃദയം എവിടെയായിരുന്നു? പ്രപഞ്ച സ്രഷ്ടാവായ യഹോവയാകുന്ന നിക്ഷേപത്തിലായിരുന്നു. (ഉത്പത്തി 45)  

സാമുവേൽ പ്രവാചകന്റെ പുസ്തകത്തിൽ നാം കണ്ടുമുട്ടുന്ന സാവൂൾ, ദൈവം ഒരു പുതിയ ഹൃദയം നൽകി അനുഗ്രഹിച്ചവനായിരുന്നു. എന്തിനാണ് പുതിയഹൃദയം കൊടുത്തത്? ദൈവത്തിൽ, ദൈവത്തിൽ മാത്രം തന്റെ നിക്ഷേപം കണ്ടെത്തുവാനായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ഹൃദയം ദൈവമാകുന്ന നിക്ഷേപത്തിൽ നിന്നകന്ന് ലൗകിക തൃഷ്ണകൾക്ക് പിന്നാലെ പോയി. ആദ്യം തന്റെ ഹൃദയം ദൈവമാകുന്ന നിക്ഷേപത്തിൽ കേന്ദ്രീകരിച്ച ദാവീദ് എന്നാൽ പിന്നീട് തട്ടിവീഴുകയാണ്. പക്ഷേ, അയാൾക്ക് വീണ്ടും ദൈവത്തിൽ നിക്ഷേപം കണ്ടെത്തുവാൻ ദൈവം കൃപ നൽകി. ജോബിന്റെ ഹൃദയം എവിടെയായിരുന്നു? എന്തായിരുന്നു ജോബിന്റെ നിക്ഷേപം? ദൈവമായിരുന്നു. സാംസന്റെ ഹൃദയത്തെ ദൈവമാകുന്ന നിക്ഷേപത്തിലായിരുന്നപ്പോൾ, ഹാ എന്തായിരുന്നു അദ്ദേഹത്തിന്റെ ശക്തി; എന്തിലും വിജയം മാത്രമായിരുന്നു അയാളുടെ മുൻപിൽ. നിക്ഷേപം മാറിയപ്പോൾ, ഹൃദയം പുതിയ നിക്ഷേപത്തിലേക്ക് നീങ്ങിയപ്പോൾ ജീവിതം തകർന്നുപോയി അദ്ദേഹത്തിന്റെ. (ന്യായാധിപന്മാർ 16) ഇസ്രായേൽൽ ജനം തന്നെ, ഹൃദയത്തിന്റെ തോന്നലുകൾക്കനുസരിച്ചു് തങ്ങളുടെ ഇഷ്ടമനുസരിച്ചു് ജീവിച്ച ഒരു ജനതയായിരുന്നു.

ഈശോയും ഇസ്രായേൽ ജനത്തെക്കുറിച്ചു് പറഞ്ഞത് എത്രയോ ശരിയാണ്: “ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകലെയാണ്.” (മത്തായി 15, 8) ഉപമകളിലൂടെ ദൈവരാജ്യത്തിന്റെ സുവിശേഷം വിവരിച്ചുകൊടുത്തപ്പോ മനസ്സിലാകാതിരുന്ന മനുഷ്യരെപ്പറ്റി ഈശോ പറഞ്ഞത് “നിങ്ങൾ കണ്ണുകൊണ്ട് കണ്ട്, കാതുകൊണ്ട് കേട്ട്, ഹൃദയംകൊണ്ട് മനസ്സിലാക്കി മനസാന്തരപ്പെടുകയും, ഞാൻ നിങ്ങളെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ് നിങ്ങളുടെ ഹൃദയം കഠിനമായിത്തീർന്നിരിക്കുന്നു” എന്നാണ്. (മത്തായി 13, 15)

ഒരു യഥാർത്ഥ ക്രൈസ്തവന്റെ ജീവിതത്തിന് എന്നും വലിയൊരു ദൃശ്യസമ്പന്നത ഉണ്ട്. ആ ദൃശ്യസമ്പന്നതയുടെ ഏക കാരണം ക്രൈസ്തവന്റെ ഹൃദയം ക്രിസ്തുവിലാണെന്നതാണ്. വിശുദ്ധ മദർ തെരേസായുടെ ജീവിതം നോക്കൂ … വിശുദ്ധ മദർ തെരേസ തെരുവിൽ നിന്ന് കിട്ടിയ ഒരു മനുഷ്യനെ ശുശ്രൂഷിക്കുന്ന ചിത്രമൊന്ന് നോക്കൂ …എന്തൊരു ദിവ്യതയാണ്, സ്വർഗീയ സൗന്ദര്യമാണ് ആ ചിത്രത്തിന്. അച്ചൻ വർഗീയത പറയുന്നതല്ല… ഒരു ക്രൈസ്തവൻ നന്മപ്രവർത്തികൾ ചെയ്യുമ്പോൾ അതിന് എന്തെന്നില്ലാത്ത, മറ്റെങ്ങും കാണാൻ പറ്റാത്ത ഒരു സൗന്ദര്യമുണ്ട്, ദൈവികതയുണ്ട്. കാരണം മറ്റൊന്നുമല്ല. ക്രൈസ്തവന്റെ നിക്ഷേപം ക്രിസ്തുവാണ്, അവളുടെ, അവന്റെ ഹൃദയം ക്രിസ്തുവിലാണ്. നേരെ തിരിച്ചും ചിന്തിക്കൂ…ഒരു ക്രൈസ്തവൻ ഒരു തിന്മ പ്രവൃത്തി ചെയ്യുമ്പോൾ അതിൽ കാണുന്ന വൈകൃതവും, ക്രൂരതയും വളരെ വലുതായിരിക്കും. കേട്ടിട്ടില്ലേ, നല്ല സാധനങ്ങൾ ചീത്തയായാൽ അതിന്റെ ദുർഗന്ധം വലുതായിരിക്കും. മുട്ട, പാൽ തുടങ്ങി നല്ല സാധനങ്ങൾ ചീത്തയായാൽ!!!

ബഹുമാന്യനായ സാധു ഇട്ടിയവരയുടെ ജീവിതം നോക്കൂ … എന്തിന് അങ്ങോട്ടേയ്ക്കൊക്കെ പോകണം? നമ്മുടെയൊക്കെ അമ്മച്ചിമാരെ ഒന്ന് അടുത്ത് വീക്ഷിക്കൂ … എന്തൊരു ദൃശ്യസമ്പന്നതയാണ് അവരുടെ ജീവിതങ്ങൾക്ക്! ഒരു വീട്ടിൽ ആദ്യം ഉണരുന്നതും അവസാനം ഉറങ്ങുന്നതും ആരാണെന്നൊക്കെ ചോദിച്ചുകൊണ്ട് Whats App ൽ സംസാരിക്കുന്നവർ അത് അമ്മയാണെന്നൊക്കെ ഉത്തരം തരുമ്പോൾ നാം കാണുന്നത് അമ്മയുടെ ജീവിതത്തിന്റെ ദൃശ്യസമ്പന്നതയാണ്. അധികമൊന്നും സംസാരിക്കാതെ, കുടുംബത്തിന്റെ കാര്യങ്ങളെല്ലാം ഉള്ളിലൊതുക്കി, മനക്കണക്കുകൾക്കൂട്ടി വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ഉറക്കമില്ലാത്ത രാത്രികളിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്ന, എന്നിട്ട് വീണ്ടും ജോലികൾക്കായി പോകുന്ന നമ്മുടെ അപ്പച്ചന്മാരെ നോക്കുക!  കുടുംബത്തിനുവേണ്ടി ഇല്ലാതാകുന്ന, കുർബാന യാകുന്ന അവരിലെ ദൃശ്യസമ്പന്നത അപാരമാണ്.  എന്താണ് കാരണം? അവരുടെ ഹൃദയം ക്രിസ്തുവിലാണെന്നതാണ്. മറ്റൊരുവാക്കിൽ അവരുടെ നിക്ഷേപം ക്രിസ്തുവാണ് എന്നതാണ്. അവരുടെ ഹൃദയം ക്രിസ്തുവിലായതുകൊണ്ട്, അവരുടെ ഹൃദയത്തിൽ നിന്ന് വരുന്നതെല്ലാം ക്രിസ്തുവിന്റെ ചൈതന്യമായിരിക്കും.

സ്നേഹമുള്ളവരേ, ഈ ഞായറാഴ്ചത്തെ സുവിശേഷം സംസാരിക്കുന്നത് നമ്മുടെ ഹൃദയങ്ങളോടാണ്. ഈശോ ഇന്ന് നമ്മോട് ചോദിക്കുന്നത്, മകളേ, മകനേ എന്താണ് നിന്റെ നിക്ഷേപം? സമ്പത്താണോ? സ്ഥാനമാനങ്ങളാണോ? നിന്റെ തന്നെ അഹങ്കാരമാണോ, നിന്റെ അഭിപ്രായങ്ങളിലെ കടുംപിടുത്തമാണോ? എന്റെ ഹൃദയത്തിന്റെ തോന്നലുകൾക്കനുസരിച്ചു് മാത്രം ഞാൻ ചെയ്യും എന്ന പിടിവാശിയാണോ? ശരീരസുഖങ്ങളിലേക്കുള്ള ആസക്തിയാണോ? ലഹരിയാണോ? അതോ, ക്രിസ്തുവാണോ? എന്താണ് നിന്റെ നിക്ഷേപം? ഇനി, എവിടെയാണ് നിന്റെ ഹൃദയം?

നമുക്ക് നമ്മുടെ ഹൃദയങ്ങളെ ക്രിസ്തുവാകുന്ന യഥാർത്ഥ നിക്ഷേപത്തിൽ ചേർത്തുവച്ചിട്ട് വിശുദ്ധ കുർബാന തുടരാം.

ക്രിസ്തുവാകുന്ന നിക്ഷേപത്തിലല്ല നമ്മുടെ ഹൃദയങ്ങളെങ്കിൽ, പ്രിയപ്പെട്ടവരേ, നമ്മുടെ ജീവിതങ്ങൾ തകർന്നുപോകും. ഇവിടെ ചോദ്യം ഇതാണ്: രണ്ട് യജമാനന്മാരെ നീ സേവിക്കുകയാണോ? രണ്ടോ അതിൽ കൂടുതലോ നിക്ഷേപങ്ങൾ നിനക്കുണ്ടോ? ഈശോ പറയും: ദൈവത്തെയും, മാമോനെയും സേവിക്കാൻ നിനക്ക് സാധിക്കുകയില്ല. സത്യമാണത്! ആമേൻ!