SUNDAY SERMON MT 25, 1-13

പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ

പുറപ്പാട് 33, 1-11

ഏശയ്യാ 40, 21-31

ഹെബ്രാ 9, 114

മത്തായി 25, 1-13

സന്ദേശം

സീറോ മലബാർ സഭയുടെ ആരാധനക്രമ വത്സരത്തിലെ അവസാനത്തെ കാലമായ പള്ളിക്കൂദാശാക്കാലത്തിലേക്ക് നാമിന്ന് പ്രവേശിക്കുകയാണ്. ഇന്ന് പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ. ഈ ഭൂമിയിൽ സ്ഥാപിതമായ ക്രിസ്തുവിന്റെ സഭയെ ഓർത്ത് ദൈവത്തിന് നന്ദിപറയുക, മിശിഹാ തന്റെ മണവാട്ടിയായി സഭയെ അവസാന വിധിക്കുശേഷം സ്വർഗ്ഗസ്ഥനായ പിതാവിന് സമർപ്പിക്കുന്നത് അനുസ്‌മരിക്കുക, യുഗാന്തത്തിൽ സഭ അവളുടെ മക്കളോടൊപ്പം സ്വർഗീയ ജറുസലേമാകുന്ന നിത്യസൗഭാഗ്യത്തിൽ എത്തിച്ചേരുന്നതിന്റെ മുന്നാസ്വാദനം അനുഭവിക്കുക എന്നീ ലക്ഷ്യങ്ങളാണ് പള്ളിക്കൂദാശാക്കാലത്ത് നാം മനസ്സിൽ സൂക്ഷിക്കുന്നത്.  

പള്ളിക്കൂദാശാക്കാലത്തിന്റെ ഈ ഒന്നാം ഞായറാഴ്ച്ച സഭാസമർപ്പണത്തിരുനാളായിട്ടാണ് തിരുസ്സഭ ആഘോഷിക്കുന്നത്. തിരുസ്സഭയെ മനസ്സിൽ കണ്ടുകൊണ്ടെന്നോണം “നീ പത്രോസാണ്. ഈ പാറമേൽ ഞാൻ സഭ സ്ഥാപിക്കും.” എന്ന് പറഞ്ഞുകൊണ്ട് ഈശോ തിരുസ്സഭയ്ക്ക് രൂപം കൊടുത്തതിനെയാണ് ഇന്ന് നാം പ്രത്യേകം ഓർക്കുന്നത്. ക്രിസ്തുവിന്റെ സ്നേഹ സന്ദേശവുമായി ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്ന തിരുസ്സഭയോടൊപ്പം വചനം ധ്യാനിച്ചും, കൂദാശകൾ സ്വീകരിച്ചും വിശുദ്ധ കുർബാനയർപ്പിച്ചും സഭാത്മകമായി ജീവിക്കുവാനാണ്, ഈശോയുടെ വരവിനായി ഒരുക്കത്തോടെ കാത്തിരിക്കുവാനാണ്  പള്ളിക്കൂദാശാക്കാലം നമ്മോട് ആഹ്വാനംചെയ്യുന്നത്. ഈ ഒന്നാം ഞായറാഴ്ചയിലെ സന്ദേശമാകട്ടെ, മനുഷ്യജീവിതസാഹചര്യങ്ങളിൽ എല്ലാ തയ്യാറെടുപ്പോടുംകൂടി ക്രിസ്തുവിനായി കാത്തിരിക്കുക എന്നതാണ്.

വ്യാഖ്യാനം 

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പ്രധാനമായും രണ്ട് പ്രഭാഷണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നാമത്തേത്, തന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ ഈശോ നടത്തിയ, പിന്നീട്   മലയിലെ പ്രസംഗമെന്ന് അറിയപ്പെട്ട പ്രഭാഷണമാണ്.  വിശുദ്ധ മത്തായിയുടെ സുവിശേഷം 5, 6, 7 അദ്ധ്യായങ്ങളിൽ നമുക്കിത് വായിക്കാം. രണ്ടാമത്തേത്, 23, 24, 25 അദ്ധ്യായങ്ങളിലായി നാം വായിക്കുന്ന ഈശോയുടെ അന്ത്യവിധിയെക്കുറിച്ചുള്ള പ്രഭാഷണമാണ്. ഇരുപത്തിയാറാം അദ്ധ്യായംമുതലാകട്ടെ, ഈശോയുടെ രക്ഷാകര ദൗത്യത്തിന്റെ സമാപന രംഗങ്ങളാണ് നാം വായിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗം തന്റെ മരണത്തിന് മുൻപ് ഈശോ ലോകത്തോട് നടത്തുന്ന അന്ത്യപ്രഭാഷണമായി കാണുമ്പോൾ, ഈ സുവിശേഷഭാഗത്തിന്റെ, പത്ത് കന്യകകളുടെ ഉപമയുടെ പ്രസക്തി വർധിക്കുകയാണ്. ദൈവം നമ്മുടെ ജീവിതത്തിലേക്ക് എപ്പോൾ വരുമെന്ന് അറിയാത്ത അവസരങ്ങളിൽപോലും തയ്യാറെടുപ്പോടെ കാത്തിരിക്കുവാൻ, കാത്തിരിപ്പിന്റെ കഥയിലൂടെ, ഇന്ന് ഈശോ നമ്മെ പഠിപ്പിക്കുകയാണ്.

കാത്തിരിപ്പ് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ജീവിതത്തിന്റെ ഭാഗം മാത്രമല്ല, ജീവിതംതന്നെയാണ്. കാത്തിരിപ്പിന് സ്നേഹത്തിന്റെ സ്പർശമുണ്ട്; വേദനയുടെ നനവുണ്ട്; ക്ഷമയുടെ, സഹിഷ്ണതയുടെ നിറമുണ്ട്. ആർക്കെങ്കിലുമൊക്കെ ചങ്കിലൊരിടംകൊടുക്കാൻ ചങ്കൂറ്റമുള്ളവർക്കേ കാത്തിരിക്കുവാനാകൂ. പിന്നെ, പതിയെപ്പതിയെ അവർക്കുവേണ്ടി ചാവേറായി മാറാനാവൂ.  പ്രകൃതിയിലും കാത്തിരിപ്പിന്റെ മുഹൂർത്തങ്ങളാണ് കാണാൻ കഴിയുക. പ്രതീക്ഷയുടെ സുഖവും ദുഃഖവും നുണഞ്ഞ്, പത്തുമാസത്തെ കാത്തിരിപ്പിന് ശേഷമാണല്ലോ ഒരു ശിശു ഈ ലോകത്തിലേക്ക് വരുന്നത്! കൂരിരുൾ പുലരിവെട്ടത്തിനായി കാത്തിരിക്കുന്നത്, വേഴാമ്പൽ മഴയെ കാത്തിരിക്കുന്നത്, കർഷകൻ വിത്തുവിതച്ചശേഷം വിളവിനായി കാത്തിരിക്കുന്നത് …എല്ലാം എല്ലാം കാത്തിരിപ്പിന്റെ പ്രതീകങ്ങളാണ്. ഫാ.ബിബിൻ എംസിബിഎസ് തന്റെ “കടലാസ്” എന്ന ഓൺലൈൻ പേജിൽ “കാത്തിരിപ്പിനേക്കാളവൃത്തി വായിച്ചു തഴമ്പിച്ചൊരു കവിതയും രചിക്കപ്പെട്ടിട്ടില്ല” എന്ന് പറയുമ്പോൾ കാത്തിരിപ്പ് എന്ന ആശയം ഒരു വികാരമായി മനുഷ്യനിൽ നിറഞ്ഞു നിൽക്കുന്നുണ്ട് എന്ന് നാം മനസിലാക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ ടി. എസ് എലിയറ്റിന്റെ (T.S. Eliot) “വെയ്സ്റ്റ് ലാൻഡ്” (The Waste Land) രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ കഥയാണ്. സാമുവേൽ ബക്കറ്റിന്റെ (Samuel Beckett) “വെയ്റ്റിംഗ് ഫോർ ഗോദോ” (Waiting for Godot) എന്ന നാടകം, ദൈവത്തിനുവേണ്ടിയുള്ള വ്യക്തിയുടെ മാത്രമല്ല, മാനവസമൂഹത്തിന്റെ മുഴുവൻ കാത്തിരിപ്പാണ്. 

നമ്മുടെ ക്രൈസ്തവ ആധ്യാത്മികതയിൽ, ദൈവം തനിക്കുവേണ്ടി ഉറച്ച വിശ്വാസത്തോടെ, പ്രതീക്ഷയോടെ, യോഗ്യമായ തയ്യാറെടുപ്പോടെ, കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്നില്ല എന്നത് വളരെ മനോഹരമായ ഒരു വിശ്വാസമാണ്. ആദത്തിന്റെ ഒരു കൂട്ടിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്തരമാണ് ഹവ്വ. നോഹയുടെ കാത്തിരിപ്പിന് പ്രതീക്ഷയേകാനായി മഴവില്ല്, ഇസ്രായേൽ ജനത്തിന്റെ വേദനയോടെയുള്ള കാത്തിരിപ്പിന് ഈജിപ്തിൽനിന്നുള്ള മോചനം. വീണ്ടും ഇസ്രായേൽ ജനത്തിന്റെ 40 വർഷത്തെ അലഞ്ഞുള്ള കാത്തിരിപ്പിന് കാനാൻ ദേശം. ഇങ്ങനെ തയ്യാറെടുപ്പോടെ കാത്തിരിക്കുന്നവർക്ക് ദൈവം തന്റെ അനുഗ്രഹങ്ങൾ നൽകുന്നതായി ബൈബിളിൽ നാം കാണുന്നുണ്ട്. ക്രൈസ്തവന്റെ ദൈവം, തയ്യാറെടുപ്പോടെ തന്നെ കാത്തിരിക്കുന്ന മക്കൾക്കുവേണ്ടി അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന സ്നേഹദൈവമാണ്. ആ ദൈവത്തെക്കുറിച്ചു് നമ്മെ പഠിപ്പിക്കുവാനും, മനസ്സിലാക്കിത്തരുവാനും വന്ന ഈശോ ഉപകളിലൂടെയും, കഥകളിലൂടെയും, വചനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും ദൈവത്തെ വെളിപ്പെടുത്തുവാൻ ശ്രമിക്കുകയാണ്. ഈ പിതാവായ ദൈവത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് എങ്ങനെയായിരിക്കണമെന്നാണ് പത്തു കന്യകകളുടെ ഉപമയിൽ ഈശോ പറഞ്ഞു വയ്ക്കുന്നത്.

യഹൂദരുടെ വിവാഹാഘോഷങ്ങളുടെ ചുവടുപിടിച്ചുകൊണ്ടാണ് ഈശോ പത്തു കന്യകകളുടെ ഉപമ രൂപപ്പെടുത്തിയിരിക്കുന്നത്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിവാഹാഘോഷങ്ങൾക്കുശേഷം മണവാട്ടിയുടെ വീട്ടിൽ നിന്ന് പുതുമണവാളനും, മണവാട്ടിയും, അവരുടെ പുതിയ വീട്ടിലേക്ക് യാത്രയാകും. യാത്ര എന്നുപറഞ്ഞാൽ, താലപ്പൊലിയും വെഞ്ചാമരവുമൊക്കെയായുള്ള ഒരു യാത്ര. അതെപ്പോഴാണ് അവരുടെ പുതിയ വീട്ടിൽ എത്തിച്ചേരുക എന്ന് മുൻകൂട്ടി പറയുക വയ്യ. തെളിഞ്ഞ ദീപങ്ങൾ പിടിച്ചു് അവരെ എതിരേൽക്കുകയെന്ന ദൗത്യം കന്യകകളാണ് ഏറ്റെടുക്കുക. വിളക്കുകളിൽ എണ്ണപകർന്ന്, തിരിനാളങ്ങൾ ഒരുക്കി രാത്രിയുടെ യാമങ്ങളെണ്ണി അവർ കാത്തിരിക്കും. കാരണം, എപ്പോഴാണ് അദ്ദേഹം വരിക എന്നറിയില്ലല്ലോ. അവർ എത്തുമ്പോൾ സേവകരിൽ ആരെങ്കിലും സിഗ്നൽ കൊടുക്കും. അപ്പോൾ കന്യകമാർ പുതുമണവാളനെയും, മണവാട്ടിയെയും സ്വീകരിക്കുവാൻ പുത്തേക്കെറിങ്ങിവരും.

തികച്ചും സാധാരണമായ ഈയൊരു സാഹചര്യത്തിലെ വളരെ രസകരമായ ഒരു twist ആണ് ഉപമയുടെ മനോഹാരിത. Twist ഇതാണ്: ഒരുങ്ങിയിരുന്ന പത്തുകന്യകകളിൽ അഞ്ചുപേരുടെ വിളക്കുകളിൽ എണ്ണ ഇല്ലാതാകുന്നു. എണ്ണ വിളക്കുകളിൽ നിറയ്ക്കുവാൻ അവർ മറന്നുപോയിരുന്നു. ആഘോഷത്തിന്റെ പൊലിമ നഷ്ടപ്പെടുന്നു. മാത്രമല്ല, പുതുമണവാളനോടും, മണവാട്ടിയോടുമൊപ്പം മണവറയിലേക്ക് പ്രവേശിക്കാൻ ആ അഞ്ചുപേർക്കും അവസരം കിട്ടാതെപോകുന്നു!

ഈ Twist നെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈശോ പറയുന്നു, സ്വർഗ്ഗരാജ്യം, ജീവിതത്തിന്റെ എല്ലാമണിക്കൂറിലും, ക്രിസ്തുവാകുന്ന മണവാളനെയും, തിരുസ്സഭയാകുന്ന മണവാട്ടിയെയും സ്വീകരിക്കുവാൻ ഒരുങ്ങിരിക്കുന്നവരുടേതാണ്. അലക്ഷ്യമായി ജീവിക്കുന്ന, താലന്തുകൾ ഉപയോഗിക്കാതെ അലസമായി ജീവിക്കുന്ന മനുഷ്യരുടേതല്ല സ്വർഗ്ഗരാജ്യം. ജീവിതത്തിൽ ദൈവം നൽകുന്ന അവസരങ്ങളെ ഏറ്റവും നന്നായി ഉപയോക്കുന്നവരുള്ള സ്ഥലമാണ് സ്വർഗ്ഗരാജ്യം. ജീവിതത്തിന്റെ ഓരോ നിമിഷവും ക്രിസ്തുവിനായി കാത്തിരിക്കുന്നവരുടേതാണ് സ്വർഗ്ഗരാജ്യം.

ഒത്തിരി സ്നേഹത്തോടെ നാം ആരെയെങ്കിലും കാത്തിരിക്കുന്നുണ്ടെങ്കിൽ നമ്മുടെ ചിന്തകൾ ആരെക്കുറിച്ചായിരിക്കും? നമ്മുടെ സംസാരം ആരെക്കുറിച്ചായിരിക്കും? നമ്മുടെ നമ്മുടെ കണ്ണുകൾ ആരെ കാണുവാനാഗ്രഹിക്കും? സംശയമില്ല, നാം ആരെ കാത്തിരിക്കുന്നുവോ, ആ വ്യക്തിയെക്കുറിച്ചായിരിക്കും. ക്രിസ്തുവിനായി ജീവിതത്തിന്റെ ഓരോ നിമിഷവും കാത്തിരിക്കുന്നവരുടെ ചിന്തയിൽ എന്നും എപ്പോഴും ക്രിസ്തുവായിരിക്കും; ഹൃദയത്തിൽ ക്രിസ്തുവായിരിക്കും; സംസാരത്തിൽ ക്രിസ്തുവായിരിക്കും; കാഴ്ച്ചയിൽ എപ്പോഴും ക്രിസ്തുവായിരിക്കും. പ്രവൃത്തികളിൽ നിഴലിക്കുന്നതോ ക്രിസ്തു മാത്രമായിരിക്കും. എല്ലാ തയ്യാറെടുപ്പോടുംകൂടി ക്രിസ്തുവിനായി വിശ്വാസത്തോടെ, പ്രാർത്ഥനയോടെ കാത്തിരിക്കുന്നവർ എന്നും എപ്പോഴും സ്വർഗ്ഗരാജ്യത്തിലായിരിക്കും; സ്വർഗ്ഗരാജ്യം അങ്ങനെയുള്ളവരുടേതാകുന്നു.

ഈശോയുടെ ഓർമ്മപ്പെടുത്തൽ ഇങ്ങനെയാണ്: “നിങ്ങൾ ഒരുങ്ങിയിരിക്കുവിൻ. എന്തെന്നാൽ, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രൻ വരുന്നത്.” (ലൂക്കാ 12, 40) ക്രിസ്തു നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് ഇപ്പോൾ ഈ നിമിഷത്തിലാകാം; നാം ദേവാലയത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവേളയിലാകാം; വീട്ടിലെ ജോലികൾക്കിടയിലാകാം. അതുമല്ലെങ്കിൽ അന്ത്യവിധിയുടെ നാളിലാകാം. എപ്പോഴാണെങ്കിലും ഒരുങ്ങിയിരിക്കുവാൻ നമുക്കാകണം. “സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ നിങ്ങളുടെ മനസ്സ് ദുർബലമാകാതെ” (ലൂക്കാ 21, 34) മനുഷ്യപുത്രന്റെ മുൻപിൽ പ്രത്യക്ഷപ്പെടാൻവേണ്ട കരുത്തു ലഭിക്കുവാൻ സദാ പ്രാർത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുവാൻ (36) ഈശോ നമ്മോട് പറയുന്നു. വിശുദ്ധ പൗലോശ്ലീഹാ പറയുന്നത്, സത്യംകൊണ്ട് അരമുറുക്കി നീതിയുടെ കവചം ധരിച്ച് സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകൾ ധരിച്ച്, വിശ്വാസത്തിൻറെ പരിച എടുത്ത്, രക്ഷയുടെ പടത്തൊപ്പി അണിഞ്ഞ് 

, ദൈവവചനമാകുന്ന ആത്മാവിൻറെ വാൾ എടുത്ത് (എഫേസോസ് 6, 13-17) ഓരോ നിമിഷവും നാം ഒരുങ്ങിയിരിക്കണം എന്നാണ്.

സമാപനം 

സ്നേഹമുള്ളവരേ, എല്ലാവിധ തയ്യാറെടുപ്പോടെ, ജീവിതത്തിന്റെ എല്ലാനിമിഷവും ക്രിസ്തുവിനായി കാത്തിരിക്കുന്നവരുടെ സ്വർഗ്ഗരാജ്യമായി ഈ ലോകത്തെ മാറ്റിയെടുക്കുവാനുള്ള ആഹ്വാനവുമായി ഇന്നത്തെ സുവിശേഷഭാഗം, പത്തു കന്യകകളുടെ ഉപമ നമ്മെ സന്ദർശിക്കുമ്പോൾ, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ഈ ഉപമയിലെ മണവാളൻ ക്രിസ്തുവാണ്. മണവാളൻ വരുവാനുള്ള കാലതാമസം ദൈവത്തിന്റെ പ്രവർത്തനരീതിയെയാണ് കാണിക്കുന്നത്. The Grace of God has its own pace എന്നാണ് പറയുന്നത്. ദൈവത്തിന്റെ പ്രസാദവരത്തിന്, പ്രസാദവരത്തിന്റെ പ്രവർത്തനത്തിന് അതിന്റെതായ ചുവടുണ്ട്. ആ ചുവട് നമ്മുടെ അടുക്കലേക്കെത്തുന്നത് എപ്പോഴാണെന്ന് നമുക്കറിയില്ല. നാം കാത്തിരിക്കണം. വാതിൽ അടയ്ക്കുന്നത് അന്ത്യവിധിയെയാണ് സൂചിപ്പിക്കുന്നത്. ഉപമയുടെ വെളിച്ചത്തിൽ നമ്മുടെ ജീവിതങ്ങളെ പരിശോധിക്കുകയും, ക്രിസ്തുവിനായി കാത്തിരിക്കുന്ന ചൈതന്യം സ്വന്തമാക്കുകയും വേണം. 

ഈ ഭൂമിയിൽ ഓരോ നിമിഷവും ക്രിസ്തുവിനെ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പോടെ ജീവിക്കുക – അതാണ് ക്രൈസ്തവരുടെ ജീവിതദൗത്യം. വിവേകമതികളായ അഞ്ചുകന്യകമാരെപ്പോലെ നമ്മുടെ ജീവിതമാകുന്ന വിളക്കിൽ, എണ്ണയൊഴിച്ചു്, തിരികൾ ഒരുക്കി നാം കാത്തിരിക്കണം. മാർട്ടിൻ ലൂഥർ പറയുന്നത് വിശ്വാസമാകുന്ന എണ്ണയൊഴിച്ചു് കാത്തിരിക്കണമെന്നാണ്. വിശുദ്ധ അഗസ്തീനോസ് പറയുന്നത്, നന്മപ്രവൃത്തികളാകുന്ന എണ്ണയൊഴിച്ചു കാത്തിരിക്കണം എന്നാണ്.

അങ്ങനെകാത്തിരിക്കുമ്പോൾ നമ്മുടെയൊക്കെ ജീവിതങ്ങൾ ക്രിസ്തുവിന്റെ മനോഭാവം നിറഞ്ഞതാകും. ക്രിസ്തുവിന്റെ ചൈതന്യം നിറഞ്ഞു തുളുമ്പുന്നതാകും. ഈ ഭൂമിതന്നെ സ്വർഗ്ഗരാജ്യമായി മാറും. ആമേൻ!

SUNDAY SERMON MT 12, 22-32

ഏലിയാ സ്ലീവാ മൂശേക്കാലം ഏഴാം ഞായർ

നിയമവാർത്തനം 11, 1-7

ജ്ഞാനം 6, 1-10

1 തെസ 5, 12-24

മത്താ 12, 22-32

സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലം ഏഴാം ഞായറാഴ്ചയിലേക്ക്, അവസാന ആഴ്ചയിലേക്ക് നാമിന്ന് പ്രവേശിക്കുകയാണ്. നമുക്കറിയാവുന്നതുപോലെ, സ്ലീവായുടെ വിജയവും, ഈശോയുടെ രണ്ടാമത്തെ ആഗമനവും, അന്ത്യവിധിയുമാണ് ഈ കാലത്തിലെ വിചിന്തനവിഷയങ്ങൾ. കഴിഞ്ഞ ഞായറാഴ്ചകളിൽ നാം പരിചിന്തനം ചെയ്തതും ഈ വിഷയങ്ങളൊക്കെ ആയിരുന്നു. ഇന്നത്തെ ഞായറാഴ്ച്ച തിരുസ്സഭ നമ്മുടെ പരിചിന്തനത്തിനായി നൽകുന്നത് ക്രിസ്തുവിന്റെ ശക്തിയെക്കുറിച്ചും, സ്വർഗംപോലും ക്ഷമിക്കുവാൻ മടികാണിക്കുന്ന പരിശുദ്ധാത്മാവിനെതിരെ മനുഷ്യർ ചെയ്തുകൂട്ടുന്ന പാപങ്ങളെയും കുറിച്ചാണ്.

കഴിഞ്ഞ ദിവസങ്ങളിൽ കേരള മനഃസാക്ഷിയെ നടുക്കിയ ഇലന്തൂർ ഇരട്ടക്കൊലപാതകവും, നരബലികളും പൈശാചിക ശക്തികൾ എത്രമാത്രം മനുഷ്യനെ കീഴടക്കുന്നു എന്നുള്ളതിന്റെ വ്യക്തമായ ഉദാഹരണമാണ്. അതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്, ലഹരിയുടെ പൈശാചിക പിടിയിലമർന്നിരുന്നുകൊണ്ട് സ്വയം നശിക്കുന്ന ഒരു വലിയ കൂട്ടം മനുഷ്യർ നമ്മുടെ നാട്ടിലുണ്ട് എന്നുള്ളത്. ഒപ്പം തന്നെ മറന്നുപോകാതെ നാം ഓർക്കേണ്ടതാണ് അസുര എന്ന ടൂറിസ്റ്റ് ബസിന്റെ ഭ്രാന്തമായ ഓട്ടപ്പാച്ചിലും, തകർച്ചയും. നിങ്ങൾക്കറിയോ, ഇന്റർനെറ്റിൽ, ക്രൈം ആൻഡ് സോഷ്യൽ മീഡിയ എന്ന് സേർച്ച് ചെയ്യുമ്പോൾ 94 കോടിയിലേറെ റിസൾട്ടുകളാണ് വരുന്നത്. പൈശാചികതയിലേക്ക് കൂപ്പുകുത്തുന്ന ലോകത്തിന്റെ അവസ്ഥയെക്കുറിച്ചു് പറയുമ്പോൾ, ഫ്രാൻസിസ് മാർപാപ്പ നമ്മെ  ഓർമപ്പെടുത്തുന്നത്, “ക്രിസ്തുവിന്റെ ശക്തി, the power of Jesus ക്രൈസ്തവരിലൂടെ ലോകത്തിൽ പ്രകടമാകുന്നില്ല; മനുഷ്യൻ പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ ചെയ്തുകൊണ്ട്  തങ്ങളെത്തന്നെ, ലോകത്തെ ഇരുട്ടിലാക്കുന്നു ” എന്നാണ്.  കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ലക്ഷക്കണക്കിന് കേസുകളാണ് ലഹരിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ യാഥാർഥ്യങ്ങളും, പെരുകി വരുന്ന ക്രിമിനലുകളും, അത്താഴം മുടക്കുന്ന കൃമികളും മനുഷ്യത്വമില്ലാത്ത തട്ടിപ്പുകാരും ഇന്നത്തെ സുവിശേഷസന്ദേശത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു.

രണ്ട് കാര്യങ്ങളാണ് ഇന്നത്തെ സുവിശേഷത്തിൽ നിന്ന് ചികഞ്ഞെടുക്കാനായി ഞാൻ ആഗ്രഹിക്കുക. ഒന്ന്, ദൈവാത്മാവിനാൽ നിറഞ്ഞ ഈശോയുടെ ശക്തി (The Power of Jesus). രണ്ട്, പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ. ഇതിൽ ഒന്നാമത്തേത് വിശദീകരണം അധികം ആവശ്യമില്ലാത്ത ഒരു ചിന്തയാണ്. സുവിശേഷങ്ങളിൽ നിന്ന് സുതരാം വ്യക്തമാകുന്നതും, നമ്മുടെ ജീവിതത്തിൽ ഏതെങ്കിലുമൊക്കെ സമയങ്ങളിൽ നാം അനുഭവിച്ചറിഞ്ഞിട്ടുള്ളതുമാണ് ഈശോയുടെ ശക്തി. രണ്ടാമത്തേതാകട്ടെ, കൂടുതൽ വ്യക്തത ആവശ്യമുള്ള ഒരു വിഷയമാണ്.  

പരസ്യജീവിത കാലത്ത് ഈശോയിലെ ദൈവിക ശക്തി ഏറെ പ്രകടമായിരുന്നു. അവിടുത്തെ സാന്നിധ്യത്തിന്, ഒരു നോട്ടത്തിന്, വാക്കുകൾക്ക് എന്തൊരു ശക്തിയായിരുന്നു! ലാസറിന്റെ മരണത്തിൽ ഒരു വീട് മുഴുവനും, നാടുമുഴുവനും വിറങ്ങലിച്ചു നിന്നപ്പോൾ, ലാസറിന്റെ മൃതദേഹത്തേക്കാൾ മരവിച്ചു നിന്നപ്പോൾ, ലാസറേ പുറത്തുവരിക എന്ന ഈശോയുടെ ശബ്ദം…ആ ശബ്ദം കേട്ട് ശവത്തിനുപോലും ജീവൻവച്ചു! ഈശോയെക്കാണുവാൻ ആഗ്രഹിച്ചു് മരത്തിന്മേലിരുന്ന സക്കേവൂസ്…സക്കേവൂസേ ഇറങ്ങിവരിക എന്ന ക്രിസ്തുവിന്റെ സ്വരം കേട്ടമാത്രയിൽ സക്കേവൂസ് ഊർന്നിറങ്ങി ഈശോയുടെ മുൻപിൽ നിന്നു. എന്നെ അനുഗമിക്കുക എന്ന ഈശോയുടെ ക്ഷണം മനുഷ്യന്റെ സ്വാഭാവികപ്രവണതൾക്കുംമേലെ ത്രസിച്ചുനിന്നു. കാറ്റിനെയും കടലിനെയും, ശാസിച്ചപ്പോൾ കടൽ ശാന്തമായി…ബാലികേ, എഴുന്നേൽക്കുക എന്ന വചനത്തിന് ജീവൻ നൽകുവാനുള്ള, സൗഖ്യം നൽകുവാനുള്ള ശക്തിയുണ്ടായിരുന്നു. മുടന്തനായ മനുഷ്യനോട് എഴുന്നേറ്റ് നടക്കുക എന്ന് പറഞ്ഞപ്പോൾ ശാസ്ത്രംപോലും കണ്മിഴിച്ചു നിന്നു. സാത്താനേ ദൂരപ്പോകുക, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും – ഈ ശബ്ദങ്ങളൊക്ക പ്രപഞ്ചത്തിനും, സാത്താനും, തിന്മയ്ക്കും പിടിച്ചുനിൽക്കാൻ കഴിയാത്ത ഇടിമുഴക്കങ്ങളായി മാറിയത് അവിടുത്തെ സ്വർഗീയ ശക്തിയുടെ മഹത്വംകൊണ്ടായിരുന്നു! അത്രമാത്രം powerful ആണ് ഈശോ, ഈശോയിലെ ദൈവികത!

ഇന്നത്തെ സുവിശേഷത്തിലെ അന്ധനും, ഊമനുമായ പിശാചുബാധിതൻ സുഖമുള്ളവനായി, സംസാരിക്കുവാനും കാണുവാനും തുടങ്ങിയപ്പോൾ ഈശോയുടെ ശക്തിയുടെ പ്രാഭവം അറിഞ്ഞ ജനക്കൂട്ടം ഏറ്റവും കുറഞ്ഞത് ഒന്ന് അതുതപ്പെടുകയെങ്കിലും ചെയ്തു. അല്ലെങ്കിലും ജനക്കൂട്ടം പലപ്പോഴും ഈശോയുടെ അത്ഭുതകൃത്യങ്ങൾ കണ്ട് വിസ്മയപ്പെടുകയും, “ഇവന് ഇതെല്ലാം എവിടുന്ന് കിട്ടി” എന്നൊക്കെ പറഞ്ഞ് നടക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഫരിസേയരും, നിയമജ്ഞരുമാകട്ടെ അന്ധരും മൂകരുമായി. കാണേണ്ടത് കാണാതെ, കേൾക്കേണ്ടത് കേൾക്കാതെ അവർ പിശാചുബാധിതനെപ്പോലെയായി. കാഴ്ചയില്ലാത്തവൻ കാഴ്ചയുള്ളവനാകുകയും, കാഴ്ചയുള്ളവർ അന്ധരാകുകയും, സംസാരിക്കാത്തവൻ സംസാരിക്കുകയും, സംസാരിക്കുവാൻ കഴിവുള്ളവർ മൂകരാകുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇവിടെ നാം കാണുന്നത്. അവരുടെ സ്വാർത്ഥതാത്പര്യങ്ങൾക്കനുസരിച്ചുള്ളവയാണ് അവർ ഈശോയിൽ കണ്ടത്. മഞ്ഞപ്പിത്തമുള്ളവൻ എല്ലാം മഞ്ഞയായി കാണുന്നപോലെ, അപരനെ നശിപ്പിക്കണം എന്ന ആഗ്രഹവുമായി നടക്കുന്നവർ, മറ്റുള്ളവരിൽ കാണുന്നത് നശിപ്പിക്കാനുള്ള ഉപായങ്ങളായിരിക്കും. ഫരിസേയരും ഇതേ മനോഭാവത്തോടെയാണ് ഈശോയെ കണ്ടത്. ഈശോ പറയുന്നതെല്ലാം തെറ്റ്, ഈശോ നോക്കുന്നതും, നടക്കുന്നതും തെറ്റ്, ഈശോ ചെയ്യുന്നതും, ചെയ്യിക്കുന്നതും തെറ്റ്, ഈശോ ഭക്ഷണം കഴിക്കുന്നതും, സുഹൃത്തുക്കളോടൊത്ത് നടക്കുന്നതും തെറ്റ്. ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമായിരിക്കുമല്ലോ! ഈശോയെ പിശാചുബാധയുള്ളവനെന്നും, പിശാചുക്കളോടുത്താണ് ക്രിസ്തുവിന്റെ ജീവിതമെന്നും വരുത്തിത്തീർക്കുവാൻ എന്ത് തിടുക്കമാണവർക്ക്!!  അവരുടെ ബാലിശമായ, logic ഒട്ടുമില്ലാത്ത arguments തന്നെ ഫരിസേയരുടെ അല്പത്തം വ്യക്തമാക്കുന്നുണ്ട്.

ഫരിസേയരുടെ arguments ൽ അവരുടെ അല്പത്തവും, നശീകരണമനോഭാവവും ആണ് നമ്മൾ കാണുന്നത്. എന്നാൽ, ഈശോയുടെ തിരിച്ചുള്ള arguments ൽ നാം കാണുന്നത് അവിടുത്തെ വാക്കുകളുടെ ശക്തിയാണ്, ദൈവികതയുടെ വിസ്മയമാണ്.

ഈശോയുടെ ശക്തി അവിടുത്തെ വാക്കുകളിലും, പ്രവർത്തികളിലും മാത്രമല്ല, അവിടുത്തെ നിലപാടിലും, മനോഭാവത്തിലും ഉണ്ട്. ഈശോ പറയുന്നത് കേൾക്കൂ…”എന്നോട് കൂടെയല്ലാത്തവൻ എന്റെ എതിരാളിയാണ്; എന്നോട് കൂടെ ശേഖരിക്കാത്തവൻ ചിതറിച്ചുകളയുന്നു.” (30) എന്തൊരു ശക്തിയാണ് ആ നിലപാടിന്. ശത്രുക്കൾപോലും കേൾക്കുമ്പോൾ വിറച്ചുപോകുന്ന പ്രസ്തവനയാണിത്, എതിരാളികൾപോലും പിന്നോട്ട് വലിയുന്ന നിലപാടാണിത്. ഇതിനെതിരെ കുരിശുകാണിച്ചും, കുരിശുമരണം വച്ചുനീട്ടിയും പീഡിപ്പിക്കാൻ നോക്കിയെങ്കിലും, ഈശോയുടെ നിലപാടിന്റെ ഉറപ്പ് അത്ര ശക്തമായിരുന്നു.

ഇന്ന് ക്രൈസ്തവർക്കുപോലും ക്രിസ്തുവിന്റെ compromise ഇല്ലാത്ത നിലപാടുകളോട് പുച്ഛമാണ്. ക്രിസ്തുവിന്റെ മുൻപിൽ നിന്ന്, ക്രിസ്തുവിനുവേണ്ടി പൗരോഹിത്യാഭിഷേക സമയത്തോ, വൃതസമർപ്പണവേളയിലോ, വിവാഹവാഗ്‌ദാന നിമിഷങ്ങളിലോ നാം ക്രൈസ്തവർ എടുക്കുന്ന പ്രതിജ്ഞയ്ക്ക്, നിലപാടിന് ആ സമയങ്ങളിലെ ആഘോഷങ്ങളോളംപോലും ആയുസ്സില്ലെന്നത് വർത്തമാനകാലചരിത്രമാണ്.

വർധിച്ചുകൊണ്ടിരിക്കുന്ന വിവാഹമോചനക്കേസുകളും, ക്രൈസ്തവസഭയെത്തന്നെ തളർത്തുന്ന ക്രൈസ്തവരുടെ പ്രവർത്തനങ്ങളും, തെരുവിലൂടെ നടന്ന് രാഷ്ട്രീയക്കാരെ തോൽപ്പിക്കുംവിധം സഭയ്‌ക്കെതിരെ മുഴക്കുന്ന മുദ്രാവാക്യങ്ങളും, ക്രിസ്തുവിന്റെ വചനം പറയുമ്പോഴുള്ള ഞഞ്ഞാ പിഞ്ഞാ വർത്തമാനങ്ങളും എല്ലാം വളരെ ബലഹീനമായ, തീർത്തും വികൃതമായ ക്രൈസ്തവജീവിതത്തെയാണ് പ്രകടമാക്കുന്നത്. ക്രിസ്തുവിന്റെ നിലപാടുകൾക്ക് ക്രൈസ്തവർ പുല്ലുവിലയേ കല്പിക്കുന്നുള്ളു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഇവ. ഓർക്കണം, ക്രിസ്തുവിന്റെ നിലപാടിൽ വെള്ളം ചേർക്കാതിരുന്നതുകൊണ്ടാണ് ക്രിസ്തുമതത്തിൽ ഇത്രമാത്രം വിശുദ്ധരും, രക്തസാക്ഷികളും ഉണ്ടായത്. രക്തസാക്ഷികളുടെ രക്തംകൊണ്ട് വളർന്നുവന്ന തിരുസ്സഭ ഇന്നും ലോകത്തിൽ ആത്മീയ ശക്തിയായി, ധാർമിക ശക്തിയായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ ശക്തി അവളിൽ ഉള്ളതുകൊണ്ടാണ്. ക്രിസ്തുവിന്റെ നിലപാടിൽ അവൾ ഉറച്ചു നിൽക്കുന്നതുകൊണ്ടാണ്: തിരുസ്സഭ പരിശുദ്ധാത്മാവിനാൽ നയിയ്ക്കപ്പെടുന്നതുകൊണ്ടാണ്.

തിരുസ്സഭയും ക്രൈസ്തവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരുമായതുകൊണ്ട്, ഈശോയുടെ ഇന്നത്തെ സുവിശേഷത്തിലെ പരാമർശം വളരെ പ്രധാനപ്പെട്ടതാണ്. “പരിശുദ്ധാത്മാവിനെതിരായ പാപങ്ങൾ ക്ഷമിക്കപ്പെടുകയില്ല.” പരിശുദ്ധാത്മാവിനെതിരായ ആറ് പാപങ്ങളെക്കുറിച്ചാണ് സഭ പ്രധാനമായും പഠിപ്പിക്കുന്നത്. 1. മോക്ഷം കിട്ടുകയില്ലെന്നുള്ള വിചാരം. 2. സത്യപ്രവർത്തി കൂടാതെ മോക്ഷം പ്രാപിക്കാമെന്ന മിഥ്യാ പ്രതീക്ഷ. 3. ഒരു കാര്യം സത്യമാണെന്നറിഞ്ഞിട്ടും, അതിനെ നിഷേധിക്കുന്നത്. 4. അന്യരുടെ നന്മയിലുള്ള അസൂയ 5. പാപം ചെയ്തതിനുശേഷം അനുതപിക്കാതെ അതിൽത്തന്നെ തുടരുന്നത് 6. അന്ത്യ സമയത്തുപോലും അനുതപിക്കാതെ പാപത്തോടുകൂടി മരിക്കുന്നത്.

വിശുദ്ധ പയസ് അഞ്ചാമൻ മാർപാപ്പയിലൂടെ ദൈവം വെളിപ്പെടുത്തിയതാണ് ഈ 6 കാര്യങ്ങൾ. ഇത്തരത്തിലൂടെയുള്ള പാപാവസ്ഥകളിലൂടെ നാം പലപ്പോഴും കടന്നുപോകാറുണ്ട്. കുമ്പസാരക്കൂട്ടിലിരിക്കുമ്പോൾ, പാപമോചനത്തിനായി അണയുന്ന സഹോദരർ പലപ്പോഴും പറയുന്ന ഒന്നാണ്, അച്ചാ, ദൈവം പോലും എന്നെ കൈവിട്ടിരിക്കുകയാണ്. എനിക്കിനി രക്ഷയില്ല. ” സഹോദരരേ, പാപികളെ രക്ഷയ്ക്കുവാൻ ഈ ലോകത്തിലേക്ക് വന്ന ക്രിസ്തു, ക്രിസ്തു മരണത്തിലൂടെ, ഉത്ഥാനത്തിലൂടെ, ഇന്നും വിശുദ്ധ കുർബാനയിലൂടെ നമ്മോടൊത്തായിരിക്കുന്നത് നമ്മെ രക്ഷിക്കുവാനാണ്. ‘ഈ ലോകത്തെ ശിക്ഷിക്കുവാനല്ല രക്ഷിക്കുവാനാണ്’ ക്രിസ്തു യേശു ഈ ലോകത്തിലേക്ക് വന്നത്. ക്രിസ്തുവിന്റെ രക്ഷയെ നിരാകരിക്കുന്നത്, നിരാശയിൽ ജീവിക്കുന്നത് ദൈവത്തിന്റെ ആത്മാവിനെ വേദനിപ്പിക്കലാണ് എന്ന് നാമറിയണം. ക്രിസ്തുവിൽ ആയിരിക്കുവാനും, മരണശേഷം സ്വർഗത്തിൽ ക്രിസ്തുവിനോടൊത്തായിരിക്കാനും നാം സത് പ്രവൃത്തികൾ ചെയ്യണം. വിശുദ്ധ ആഗസ്തീസിന്റെ വചനം ഓർക്കുക:”നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് പക്ഷേ, നിന്നെക്കൂടാതെ നിന്നെ രക്ഷിക്കുവാൻ സാധിക്കുകയില്ല. നന്മ ചെയ്യാതെ, നന്മയിൽ ആയിരിക്കാതെ സ്വർഗ്ഗത്തിലെത്താം എന്നത് പരിശുദ്ധാത്മാവിനെതിരായ പാപം ആകുന്നത് അതുകൊണ്ടാണ്. ആത്മാവിന്റെ പ്രവർത്തനങ്ങളോട് ചേർന്ന് നിൽക്കുവാൻ മനുഷ്യർക്ക് കഴിയണം. ദൈവത്തിനെതിരെ മർക്കടമുഷ്ടി പ്രയോഗിക്കുന്നവർ, ധാർഷ്ട്യത്തോടെ, അഹങ്കാരത്തോടെ ജീവിക്കുന്നവർ ആത്മാവിനെതിരെ പ്രവർത്തിക്കുന്നവരാണ്. കർത്താവിന്റെ അഭിഷിക്തർക്കെതിരെ പ്രാർത്ഥിക്കുന്നതും, അനീതിപരമായി, അനാവശ്യമായി, അകാരണമായി അവരെ വേദനിപ്പിക്കുന്നതും, തിരുസ്സഭയ്‌ക്കെതിരെ പ്രവർത്തിക്കുന്നതും പരിശുദ്ധാത്മാവിനെതിരെയുള്ള പാപമാകുന്നത്, സത്യമെന്തെന്നറിഞ്ഞിട്ടും അതിനെ നിഷേധിക്കുന്നതുകൊണ്ടാണ്. 

സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ ശക്തി നമ്മിലും, നമ്മുടെ കുടുംബങ്ങളിലും, ഇടവകയിലും നിറയുവാൻ നമുക്ക് ആഗ്രഹിച്ചു് പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യാതെ, ആത്മാവിനാൽ നയിക്കപ്പെടുന്നവരാകാം നമുക്ക് ശ്രമിക്കാം. ആമേൻ!

SUNDAY SERMON LK 21, 20-28

ഏലിയാ സ്ലീവാ മൂശേക്കാലം ആറാം ഞായർ

ഉത്പത്തി 19, 23-29

മലാക്കി 4, 1-6

1 തെസ 4, 13-18

ലൂക്കാ 21, 20-28

സ്വർഗ്ഗത്തിന്റെ പൊക്കിൾക്കുടിയിൽ നിന്ന് മനുഷ്യന്റെ ഹൃദയ ഭൂമികയിലേക്ക് ദൈവത്തെ, ദൈവസ്നേഹത്തെ കൊണ്ടുവന്ന ക്രിസ്തു, ഇന്നത്തെ സുവിശേഷത്തിലൂടെ മനുഷ്യജീവിതസാഹചര്യങ്ങളിൽ, ജീവിതത്തിന്റെ, ലോകത്തിന്റെ അന്തിമനാളുകളിൽപോലും ക്രിസ്തു ശിഷ്യരായി ശിരസ്സുയർത്തി നിൽക്കുവാനും, പലവിധ ബന്ധനങ്ങളിൽ കഴിയുന്ന നമ്മുടെ വിമോചനം സമീപിച്ചിരിക്കുന്നുവെന്ന് നമ്മോട് പറയുവാനും ആഗ്രഹിക്കുകയാണ്. 

മനുഷ്യജീവിതത്തിന്റെ സങ്കീർണവും, ദുർഘടവുമായ കയറ്റിറക്കങ്ങളിലൂടെ കടന്നുപോകുമ്പോഴും, എന്നും നമ്മെ അലട്ടുന്ന ചോദ്യങ്ങളിൽ ഒന്നാണ് ഈ ലോകത്തിന്റെ അവസാനം എങ്ങനെയായിരിക്കുമെന്നത്. ലോകാവസാനം എങ്ങനെയായിരിക്കുമെന്നത് ഭാവനചെയ്യാനും, തങ്ങളുടെ ഭാവനയിൽ വിരിയുന്നവ നോവലുകളായും, സിനിമകളായുമൊക്കെ അവതരിപ്പിക്കുവാനും മനുഷ്യൻ താത്പര്യം കാണിക്കാറുണ്ട്. ഓരോ കാലഘട്ടത്തിലും മനുഷ്യൻ ലോകത്തിന്റെ അവസാനം പ്രവചിക്കുന്നുണ്ട്. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളിലൂടെ കടന്ന് രണ്ടായിരം പിറന്നപ്പോൾ, രണ്ടായിരത്തിൽ ലോകം അവസാനിക്കുമെന്നുംപറഞ്ഞ് എന്ത് ബഹളമായിരുന്നു. പിന്നെ, മായൻ കലണ്ടറനുസരിച്ച് (Mayan Calendar) ഡിസംബർ 21, 2012 11:11 ന് ലോകം അവസാനിക്കുമെന്നായിരുന്നു പറച്ചിൽ. 2018 ൽ വെള്ളപ്പൊക്കം വന്നപ്പോഴും, 2019 ൽ മഹാമാരി വന്നപ്പോഴും ഇതാ ലോകത്തിന്റെ അവസാനമായിയെന്ന് നാം വിചാരിച്ചു. ഏറ്റവും ഒടുവിൽ യാതൊരു നീതിയുമില്ലാതെ, അന്താരാഷ്ട്ര നിയമങ്ങളെയെല്ലാം, മര്യാദകളെയെല്ലാം അവഗണിച്ച് റഷ്യ യുക്രൈനിനെ ആക്രമിച്ചപ്പോൾ ഇതൊരു മൂന്നാം ലോകയുദ്ധത്തിന് തുടക്കമാകുമെന്നും, അങ്ങനെ ലോകം അവസാനിക്കുമെന്നും നാം കരുതി. ഒന്നും പറയാറായിട്ടില്ലെങ്കിലും, ഈ യുദ്ധവും കടന്നുപോകും.

എങ്കിലും, ലോകത്തിന് അവസാനമുണ്ടാകുമെന്ന് തന്നെയാണ് ക്രിസ്തു നമ്മോട് പറയുന്നത്. പക്ഷെ, അടയാളങ്ങൾ എന്തായിരിക്കുമെന്നും, അടയാളങ്ങൾ കാണുമ്പോൾ നാമെങ്ങനെ വ്യാപാരിക്കണമെന്നും, നാം സ്വീകരിക്കേണ്ട മനോഭാവമെന്തായിരിക്കണമെന്നും, ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. രണ്ട് പ്രവചനങ്ങളാണ് ഈശോ ഇവിടെ നടത്തുന്നത്. ഒന്ന്, ജറുസലേം തകർക്കപ്പെടും. രണ്ട്, ലോകത്തിന്റെ അവസാനം വരും. ഒപ്പം, മനുഷ്യുത്രന്റെ ആഗമനവും. ഇതിൽ ഒന്നാമത്തേത് പൂർത്തീകരിക്കപ്പെട്ടത് AD 70 ൽ ആണ്. ദാവീദ് രാജാവിന്റെ മകനായ സോളമൻ 975 BCE ൽ പണികഴിപ്പിച്ച, ബാബിലോൺ രാജാവായ നെബുക്കദ്‌നേസർ രണ്ടാമൻ 586 BCE ൽ തകർത്തുകളഞ്ഞ, പിന്നീട്, 515 BCE ൽ പുനർനിർമിച്ച ജെറുസലേം ദേവാലയം റോമക്കാർ വന്ന് ഇസ്രയേലിനെ ആക്രമിക്കുകയും, ദേവാലയവും, പട്ടണവും തകർക്കുകയും ചെയ്തത് AD 70 ൽ ആണ്. രണ്ടാമത്തേത് ഇനിയും പൂർത്തിയായിട്ടില്ല. പൂർത്തിയാകാത്ത ഈ രണ്ടാമത്തെ പ്രവചനത്തെക്കുറിച്ചാണ് തിരുവചനം സംസാരിക്കുന്നത്. 

അങ്ങനെ സംസാരിക്കുമ്പോഴും വിശുദ്ധ ലൂക്കാ സുവിശേഷകൻ ഊന്നൽ കൊടുക്കുവാൻ ആഗ്രഹിക്കുന്നത് ജെറുസലേമിന്റെ പതനമോ, മനുഷ്യപുത്രന്റെ ആഗമനമോ അല്ല. സമാന്തര സുവിശേഷങ്ങളിൽ – വിശുദ്ധ മത്തായിയുടെയും, മാർക്കോസിന്റെയും സുവിശേഷങ്ങളിൽ – ഈ രണ്ടു ഘടകങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈ ഭാഗം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, വിശുദ്ധ ലൂക്കായുടെ മുഖ്യപ്രമേയം ക്രൈസ്തവർ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചാണ്, ക്രൈസ്തവർ പുലർത്തേണ്ട മനോഭാവത്തെക്കുറിച്ചാണ്. അത് മറ്റൊന്നുമല്ല, ക്രിസ്തുവിനെ എതിർക്കുന്നവർ ആകാതിരിക്കുക എന്നതാണ്.

ഇന്ന് നാം വായിച്ചുകേട്ടത് വിശുദ്ധ ലൂക്കായുടെ സുവിശേഷം അദ്ധ്യായം 21 ൽ നിന്നാണ്. തെട്ടുമുൻപുള്ള അദ്ധ്യായം 20 ൽ പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ലിനെക്കുറിച്ച് ഈശോ പറയുന്നുണ്ട്. ഈശോയെ ഉപേക്ഷിക്കുന്ന, എതിർക്കുന്ന, ദൈവമായി സ്വീകരിക്കാത്ത ജനത്തെക്കുറിച്ചാണ് ഈശോ പറയുന്നത്. അദ്ധ്യായം 21 ലും ക്ലേശങ്ങളുടെ ആരംഭം വിവരിക്കുമ്പോൾ, ക്രിസ്തുവിന് സാക്ഷ്യം നല്കുന്നവരാകാനാണ് ഈശോ ജനത്തെ ക്ഷണിക്കുക. അന്തിമനാളുകളിൽ പ്രത്യക്ഷപ്പെടുന്ന ക്ലേശങ്ങൾ ഒന്നൊന്നായി വിവരിക്കുമ്പോഴും, മനുഷ്യപുത്രന്റെ ആഗമനത്തിന് മുൻപ് ആകാശത്തും, സൂര്യചന്ദ്രന്മാരിലുമുണ്ടാകുന്ന വലിയ മാറ്റങ്ങളെപ്പറ്റി എണ്ണിയെണ്ണി പറയുമ്പോഴും ഈശോയുടെ ഊന്നൽ ആ സാഹചര്യങ്ങളിൽ ക്രൈസ്തവർ എങ്ങനെ വ്യാപാരിക്കണമെന്നുള്ളതാണ്.  കാരണം, അന്തിമനാളുകളിലെ അടയാളങ്ങളും, ക്ലേശങ്ങളും സംഭവിക്കേണ്ടവയാകുന്നു. എന്നാൽ, മനുഷ്യപുത്രൻ മഹത്വത്തോടെ പ്രത്യക്ഷപ്പെടുമ്പോൾ, മനുഷ്യപുത്രന്റെ മുൻപിൽ നിൽക്കുവാൻ, വിധിയാളനായി ക്രിസ്തു വരുമ്പോൾ ഭൂമിയിൽ ചെയ്ത സ്യകൃതങ്ങളുടെ കണക്കുമായി നിൽക്കുവാൻ മനുഷ്യരെ തയ്യാറാക്കുകയാണ് ഈശോ.  ക്രിസ്തുവിന്റെ നാമം നിമിത്തം ക്രൈസ്തവർ ദ്വേഷിക്കപ്പെടുമെങ്കിലും ക്രിസ്തുവിൽ ഉറച്ചു നിൽക്കുന്നവർ ജീവിക്കും എന്നാണ് ഈശോ പറയുന്നത്. അപ്പോഴാണ് മനുഷ്യപുത്രന്റെ ആഗമനത്തിൽ ശിരസ്സുയർത്തി നിൽക്കുവാൻ നമുക്കാകുക. വിമോചനത്തിലേക്ക്, ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കുവാൻ നമുക്കാകുക.

ക്ലേശങ്ങളുണ്ടാകുമ്പോൾ, നിങ്ങൾ ഒറ്റിക്കൊടുക്കപെടുമ്പോൾ, പീഡിക്കപ്പെടുമ്പോൾ, പ്രപഞ്ച ശക്തികൾ ഇളകുമ്പോൾ, ജെറുസലേം ദേവാലയം പോലുള്ള സത്യവിശ്വാസത്തിന്റെ മിനാരങ്ങൾ, ദൈവവിശ്വാസത്തിന്റെ കൊടുമുടികൾ തകർക്കപ്പെടുമ്പോൾ, ക്രിസ്തുവിന്റെ പ്രതിനിധികൾപോലും ക്രിസ്തുവിനെതിരെ തിരിയുമ്പോൾ, കത്തോലിക്കാ വിശ്വാസത്തിന്റെ ആണിക്കല്ലായ, ഉറവിടവും, അടിസ്ഥാനവുമായ വിശുദ്ധ കുർബാനപോലും അനൈക്യത്തിന്റെയും, അനുസരണക്കേടിന്റെയും, വിഘടനത്തിന്റെയും, പരസ്പരം ചെളിവാരിയെറിയലിന്റെയും കാരണമാകുമ്പോൾ മകളേ, മകനേ, നിനക്ക് ക്രിസ്തുവിനെ ഏറ്റുപറഞ്ഞുകൊണ്ട് ജീവിക്കുവാൻ, ക്രിസ്തുവിനുവേണ്ടി ജീവിക്കുവാൻ സാധിക്കുമോ, ഇല്ലയോ എന്നതാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുൻപിൽ വയ്ക്കുന്ന ചോദ്യം.

Rejecting Jesus – ഇതാണ് വളരെ കൃത്യമായ Point ആയി വിശുദ്ധ ലൂക്ക അവതരിപ്പിക്കുന്നത്. വിശുദ്ധ സ്നാപകയോഹന്നാന്റെ മാമ്മോദീസായെ ധിക്കരിച്ച യഹൂദരെപ്പോലെയാകാതെ, അവകാശിയെ കൊന്ന് അതിർത്തിക്കപ്പുറം എറിഞ്ഞുകളഞ്ഞ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരെപ്പോലെയാകാതെ, ദൈവത്തിന് കൊടുക്കേണ്ടത് ദൈവത്തിന് കൊടുക്കാത്ത മുഖ്യ പുരോഹിതരെപ്പോലെയാകാതെ, ക്രിസ്തുവിനെ ധിക്കരിച്ച നിയമജ്ഞ-ഫരിസേയരെപ്പോലെയാകാതെ ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും ക്രിസ്തുവിനെ സ്വീകരിക്കുക എന്നതായിരിക്കണം ക്രൈസ്തവന്റെ മനോഭാവം.

ഉത്പത്തി പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയിലെ സംഭവങ്ങളും, അവയോട് അബ്രഹാമും ലോത്തും കാണിച്ച മനോഭാവങ്ങളും നമുക്ക് പാഠമായിരിക്കണം. സോദോം ഗൊമോറ നഗരങ്ങൾ നാശത്തിലേക്ക് വഴുതിവീണപ്പോൾ ദൈവത്തിന്റെ സ്വരത്തിനനുസരിച്ചു് പ്രവർത്തിച്ച അബ്രഹാമിനെക്കുറിച്ചു് വചനം പറയുന്നത്, ” താഴ് വരകളിലെ നഗരങ്ങൾ നശിച്ചപ്പോൾ ദൈവം അബ്രഹാമിനെ ഓർത്തു” എന്നാണ്. അതുപോലെ ലോത്തിനെക്കുറിച്ചും പറയുന്നത്, “ഈ നഗരങ്ങളെ നശിപ്പിച്ചപ്പോൾ അവിടുന്ന് ലോത്തിനെ നാശത്തിൽ നിന്ന് രക്ഷിച്ചു” എന്നാണ്. സ്നേഹമുള്ളവരേ, അന്തിമനാളുകളിൽ, ക്ലേശങ്ങളുടെ സമയത്ത്, പ്രപഞ്ചശക്തികളെല്ലാം തകർന്നുവീഴുന്ന വേളയിൽ ക്രിസ്തു നമ്മെ ഓർക്കണമെങ്കിൽ, നാശത്തിൽ നിന്ന് നമ്മെ രക്ഷിക്കണമെങ്കിൽ നാം ക്രിസ്തുവിന്റെ അരികുപറ്റി നടക്കേണ്ടിയിരിക്കുന്നു. “ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു” എന്ന ബോധ്യത്തോടെ ജീവിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ലോത്തിന്റെ ഭാര്യയ്ക്ക് സമമാകും നമ്മുടെ ജീവിതങ്ങൾ. ദൈവത്തിന്റെ വചനം ധിക്കരിച്ചു്, നാശത്തിലേക്ക് പിന്തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഉപ്പുതൂണായിത്തീർന്നു. തിന്മയിലേക്ക്, നാശത്തിലേക്ക്, ഒരിക്കലും തിരുത്തപ്പെടാനാവാത്ത ജീവിതത്തിലെ കഴിഞ്ഞകാല ദുര്യോഗങ്ങളിലേക്ക് തിരിഞ്ഞുനോക്കി ഓടിയാൽ, ജീവിച്ചാൽ, പ്രിയപ്പെട്ടവരേ, നാമൊക്കെ ഉപ്പുതൂണുകളായിത്തീരും; നമ്മുടെ ജീവിതങ്ങളൊക്കെ ഉപ്പുതൂണിനുസമം ജീവനില്ലാത്തതാകും!

രണ്ടാം വായനയിൽ മലാക്കി പ്രവാചകൻ നമ്മെ ഓർമ്മിപ്പിക്കുന്നതും ഇതുതന്നെയാണ്. കർത്താവിന്റെ ദിനത്തിൽ, അവിടുത്തോട് ചേർന്ന് നിൽക്കാത്തവർ, അഹങ്കാരികളും ദുഷ്ടന്മാരും വൈക്കോൽപോലെയാകും. വേരും ശാഖയും അവശേഷിക്കാത്തവിധം അവരെ ദഹിപ്പിച്ചു കളയും. ദുഷ്ടന്മാർ ചാരംപോലെയാകും. എന്നാൽ, ദൈവത്തിന്റെ നാമത്തെ ബഹുമാനിക്കുന്നവർക്കുവേണ്ടി, ദൈവത്തോടൊപ്പം നിൽക്കുന്നവർക്കുവേണ്ടി നീതിസൂര്യനുദിക്കും. അതിന്റെ ചിറകുകളിലാകട്ടെ സൗഖ്യമുണ്ടായിരിക്കും.

ഇന്നത്തെ സുവിശേഷത്തിന്റെ Focus ക്രിസ്തുവിന് ജീവിതംകൊണ്ട് സാക്ഷ്യം നല്കുന്നവരാകുക, ക്രിസ്തുവിനെ എതിർക്കുന്നവരാകരുത് എന്നതുതന്നെയാണ്. ജീവിതത്തിൽ നിന്ന് ക്ലേശങ്ങളെ നമുക്ക് മാറ്റിനിർത്തുവാൻ കഴിയില്ല. ജീവിതത്തിൽ നിന്ന് ബുദ്ധിമുട്ടുകളെ മാറ്റിനിർത്താനാകില്ല. ഈ ലോകത്തിന്റെ അവസാനം എന്നാണെന്നത് നമുക്കറിയില്ലെങ്കിലും, ലോകാവസാനം ഉണ്ടാകുമെന്നും, മനുഷ്യപുത്രൻ തന്റെ സർവ്വപ്രതാപത്തിലും വനമേഘങ്ങളിൽ ആഗതനാകുമെന്നും, അതിനുശേഷം അന്ത്യവിധിയുണ്ടാകുമെന്നും നാം വിശ്വസിക്കുകയും, പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ലോകാവസാനവും മാറ്റിനിർത്തുവാൻ നമുക്കാകില്ല. എന്നാൽ, പ്രിയപ്പെട്ടവരേ, ഈ ലോകത്തിലായിരിക്കുമ്പോൾ, തിന്മയെ നമ്മിൽ നിന്ന് മാറ്റിനിർത്തുവാൻ നമുക്കാകും. ക്രിസ്തു ദൈവമാണെന്ന് ഹൃദയത്തിൽ വിശ്വസിക്കുന്നവരാകാൻ, അധരംകൊണ്ട് ഏറ്റുപറയുന്നവരാകാൻ നമുക്ക് സാധിക്കും. ക്രിസ്തുവിനോടൊപ്പം, തിരുസ്സഭയോടൊപ്പം നടക്കുവാൻ നമുക്കാകും. ക്രിസ്തുവിനെ ക്ഷീണിപ്പിക്കുന്ന, ക്രിസ്തുവിനെ വീണ്ടും വീണ്ടും കുരിശിലേറ്റുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുവാൻ നമുക്കാകും. അപ്പോൾ അന്ത്യനാളുകളിൽപോലും ശിരസ്സുയർത്തി നിൽക്കുവാൻ നമുക്ക് സാധിക്കും.

സ്നേഹമുള്ളവരേ, ജെറുസലേം ദേവാലയം പോലുള്ള നമ്മുടെ വിശ്വാസ സൗധങ്ങൾ, നമ്മുടെ വിശ്വാസജീവിതങ്ങൾ തകർന്നുകൊണ്ടിരിക്കുകയല്ലേ? അയ്യായിരത്തിനും, അതിലുമേറെയും ലൈക്കുകൾ കിട്ടുന്ന videos, പോസ്റ്റുകൾ ഏതാണ് പ്രിയപ്പെട്ടവരേ? ക്രിസ്തുവിനെതിരായ, തിരുസ്സഭയ്‌ക്കെതിരായ videos, ലേഖനങ്ങൾ, പോസ്റ്റുകൾ അല്ലേ? കൂടുതൽ പോപ്പുലറായ ഹാഷ്ടാഗുകൾ # syro Malabar church, ##Holy Mass, #eesho എന്നതൊക്കെയല്ലേ? ക്രൈസ്തവർക്കിന്ന് ഒന്നിനോടും Commitment തോന്നുന്നില്ല. ഒന്നിനോടും! ക്രിസ്തുവിനോടോ, ക്രിസ്തുവിന്റെ മണവാട്ടിയെന്നും, ക്രിസ്തുവിന്റെ ശരീരമെന്നുമൊക്കെ വിശേഷിപ്പിക്കുന്ന തിരുസ്സഭയോടോ, തിരുസ്സഭയിലെ നിയമങ്ങളോടോ, തങ്ങളുടെതന്നെ വിശ്വാസത്തോടോ, ഒന്നിനോടും യാതൊരുവിധ പ്രതിബദ്ധതയുമില്ലാതെ, Commitments ഇല്ലാതെ, വെറും തരംതാഴ്ന്ന രാഷ്ട്രീയക്കാരുടെ പ്രവർത്തനശൈലികളുമായിട്ടാണ് ക്രൈസ്തവരിന്ന് മുന്നോട്ട് പോകുന്നത്. സ്വന്തം സ്വാർത്ഥതയെ പരിപോഷിപ്പിക്കുവാൻ വേണ്ടി ക്രിസ്തുവിനെ ഇകഴ്ത്തിക്കാട്ടുവാൻ ഇന്ന് ക്രൈസ്തവർക്ക് ഒരു മടിയുമില്ലാതായിരിക്കുന്നു. പിന്നെങ്ങനെ, ക്ലേശങ്ങളുടെ സമയങ്ങളിൽ, അന്തിമനാളുകളിൽ, ശത്രുക്കൾക്ക് മുൻപിൽ ക്രിസ്തുശിഷ്യരായി തലയുയർത്തി നിൽക്കാനാകും?!!

ഓരോ നിമിഷവും മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് അറിയാമെങ്കിലും, ഏത് നിമിഷവും ഞാൻ മരിക്കുമെന്നറിയാമെങ്കിലും, ഒരിക്കലും മരിക്കയില്ലയെന്ന ഹുങ്കിലാണ് പലരും!! അവർക്കായി കവയിത്രി സിസ്റ്റർ മേരി ബനീഞ്ഞയുടെ നാലുവരി കവിത പാടാം.

“സമർത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും/ സമത്വമറ്റ സോളമൻ തുടങ്ങിയുള്ള വിജ്ഞരും/ അമർന്നുപോയി കാലചക്ര വിഭ്രമത്തിലെങ്കിലീ/ നമുക്കു പിന്നെയെന്തു ശങ്ക മാറ്റമൊന്നുമില്ലതിൽ!” (ലോകമേ യാത്ര)

പ്രിയപ്പെട്ടവരേ, അറിയണെ … ഭ്രമം ബാധിച്ച തലച്ചോറുമായി നടക്കുമ്പോൾ, തിമിരം ബാധിച്ച കണ്ണുകളുമായി നടക്കുമ്പോൾ, ഇരുപത്തിനാല് മണിക്കൂറും മൊബൈലും തൊട്ടുകൂട്ടി നടക്കുമ്പോൾ, രക്തബന്ധങ്ങളെ മറന്ന്, സ്നേഹവും സാഹോദര്യവും മറന്ന്, കുടുംബത്തെമറന്ന് സ്വാർത്ഥതയ്ക്ക് പിന്നാലെ ഓടിനടക്കുമ്പോൾ, സമ്പത്തിന്റെ പിന്നാലെ, ആഡംബരത്തിന്റെ പിന്നാലെ, ലോകസുഖങ്ങളുടെ പിന്നാലെ, അനൈക്യത്തിന്റെയും, വിഘടനവാദത്തിന്റെയും കാഹളം മുഴക്കി നടക്കുമ്പോൾ പ്രിയപ്പെട്ടവരേ, ഓർക്കണേ, ഈ ഭൂമിയിൽ ജീവിതം ധന്യമാക്കുവാൻ ഒന്നേ ചെയ്യേണ്ടതായിട്ടുള്ളു, ക്രിസ്തുവിന്റെ സ്വന്തമായിരിക്കുക; ക്രിസ്തുവിനെ സ്വന്തമാക്കുക.   ഒരു കാര്യമേ ചിന്തിക്കേണ്ടതായിട്ടുള്ളു – ക്രിസ്തു, ക്രിസ്തുവിന്റെ സ്നേഹം. എന്തിന്, ഇന്നുള്ളതും, നാളെ തീയിലേറിയപ്പെടുന്നതുമായ പുല്ലുകൾക്ക് പിന്നാലെ പോകുന്നു? അനശ്വരനായ ക്രിസ്തുവിന്റെ പിന്നാലെ പോയി, നമ്മുടെ ഈ ഭൂമിയിലെ ജീവിതം ധന്യമാക്കാം.

ഈ ഞായറാഴ്ച്ച, ക്രിസ്തുവിനെ Reject ചെയ്ത് ചരിത്രം ആവർത്തിക്കുന്നവരാകാതെ, ക്രിസ്തുവിനെ Accept ചെയ്ത് പുതിയ ചരിത്രം എഴുതുന്നവരാകാൻ നമുക്കാകട്ടെ. ആമേൻ!

SUNDAY SERMON MT 25, 31-46

ഏലിയാ സ്ലീവാ മൂശേക്കാലം അഞ്ചാം ഞായർ

പുറപ്പാട് 20, 18-21

ജോയേൽ 2, 1-11

ഹെബ്രായർ 10, 19-25

മത്തായി 25, 31-46

ഏലിയാ സ്ലീവാ മൂശേക്കാലം അഞ്ചാം ഞായറാഴ്ചയിലെ ഈ സുവിശേഷഭാഗം ധ്യാനിച്ചുകൊണ്ട് പ്രസംഗക്കുറിപ്പ് തയ്യാറാക്കുവാൻ ഇരുന്നപ്പോഴാണ് കേരളത്തെ ഞെട്ടിച്ച വടക്കാഞ്ചേരി ബസ്സപകടത്തിന്റെ വാർത്ത അറിഞ്ഞത്. സ്‌കൂൾ വിനോദയാത്രാസംഘത്തിന്റെ ബസ് കെഎസ്ആർടിസി ബസിനുപിന്നിൽ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ പൊലിഞ്ഞുപോയ ഹതഭാഗ്യർ എക്കാലത്തും തീരാസങ്കടമായി നമ്മുടെ മനസ്സിലുണ്ടാകും. ടിവിയിലെ, പത്രങ്ങളിലെ വാർത്തകളും, ചിത്രങ്ങളും കണ്ട് കേരളമാകെ വിലപിക്കുമ്പോൾ, മരണപ്പെട്ടവരുടെ മാതാപിതാക്കളേയും, ബന്ധുക്കളേയും ആശ്വസിപ്പിക്കണമേയെന്ന പ്രാർത്ഥനയോടെയാണ് നാമിന്ന് ദേവാലയത്തിൽ നിൽക്കുന്നത്. പ്രാർത്ഥന നിറഞ്ഞ ഹൃദയത്തോടെ നമുക്ക് ഇന്നത്തെ സുവിശേഷ സന്ദേശത്തിലേക്ക് പ്രവേശിക്കാം.

ഒരുപാട് സ്വപ്നങ്ങളുമായി ഓടിക്കൊണ്ടിരിക്കുന്ന ഈ ജീവിതത്തിൽ വടക്കാഞ്ചേരി ബസ്സപകടത്തെപ്പറ്റി പത്രത്തിൽ വായിച്ചപ്പോഴോ, ടിവിയിൽ കണ്ടപ്പൊഴോ സ്വന്തം മരണത്തെപ്പറ്റിയോ, സ്വന്തക്കാരുടെ മരണത്തെപ്പറ്റിയോ അല്പനേരമെങ്കിലും ചിന്തിക്കാത്തവരായി നമ്മളിൽ ആരുമുണ്ടാകില്ല. പത്രത്തിലെ ചിത്രങ്ങളും, ടിവിയിലെ  സീനുകളും കണ്ടപ്പോൾ, അപ്രതീക്ഷിതമായി കടന്നുവരുന്ന നമ്മുടെ മരണത്തെക്കുറിച്ചു്, വീടിന്റെ ഹാളിലോ, ഉമ്മറത്തോ ഒരു കട്ടിലിലോ, ഫ്രീസറിലോ നമ്മൾ കിടക്കുന്നത്, ആത്മാവ് സ്വർഗത്തിലേക്ക് യാത്രയായപ്പോൾ അത് നോക്കി നിന്ന തുറന്ന കണ്ണുകൾ വീട്ടുകാരോ, നാട്ടുകാരോ അടയ്ക്കുന്നത്, തുറന്നുപോയ നമ്മുടെ വായ തുറന്നിരിക്കാതിരിക്കാൻ ഒരു ശീലകൊണ്ട്  കുടുംബക്കാരും, നാട്ടുകാരും ചേർന്ന് കൂട്ടി ക്കെട്ടുന്നത്, വിടർന്നുപോയ കാലുകൾ അകന്നുപോകാതിരിക്കുവാൻ രണ്ടുകാലിന്റെയും തള്ളവിരലുകൾ കൂട്ടിക്കെട്ടുന്നത്, വിവരമറിഞ്ഞ് കടന്നുവരുന്ന സ്വന്തക്കാരും ബന്ധുക്കളും കൂട്ടുകാരും വന്ന് നമ്മെ നോക്കി കരയുന്നത്…അവസാനം നമ്മൾ ഒറ്റയ്ക്കാകുന്ന കുഴിമാടവും അവിടെയുള്ള ജീവിതവും..എല്ലാം അല്പനേരമെങ്കിലും നാം ഭാവനചെയ്തുകാണും.

ആർക്കൊക്കെ വെറുപ്പുണ്ടെങ്കിലും, ആരൊക്കെ ഇഷ്ടപ്പെടുന്നില്ലെങ്കിലും മരണം നമ്മെ തിരിച്ചുകൊണ്ടുപോകുകയാ. ഒരിക്കലും നമ്മുടെ ആഗ്രഹങ്ങളും, ഇഷ്ടങ്ങളും പൂർത്തീകരിച്ചിട്ടല്ല ദൈവം നമ്മെ തിരിച്ചുവിളിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നാമൊന്നും മരിക്കുകപോലുമില്ലായിരുന്നു. കാരണം, അത്രയും സ്വപ്നങ്ങളും, ആഗ്രഹങ്ങളുമായിട്ടാണ് നാം നടക്കുന്നത്. ഇന്നും, പെട്ടെന്നുള്ള മരണവാർത്തകൾ കേൾക്കുമ്പോൾ, നമ്മുടെ പ്രാർത്ഥന, ഈശോയെ എന്റെ മക്കളെ ഒന്നൊരു കരയ്‌ക്കെത്തിച്ചിട്ട് എന്നെ അങ്ങോട്ട് വിളിച്ചാമതികെട്ടോ എന്നായിരിക്കും. എന്നാൽ, അതൊന്നും പരിഗണിക്കാതെ, ഈ ഭൂമിയിലെ നമ്മുടെ ജീവിതം അവസാനിച്ചാൽ നാം തിരികെപോകേണ്ടിവരും. അത്, കുട്ടിയായിരുന്നാലും, യുവത്വത്തിലായിരുന്നാലും, എഴുപത് കഴിഞ്ഞാലും നാം തിരിച്ചുപോകേണ്ടിവരും. ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും നെഞ്ചിൽപേറി അവസാനം ചിലതൊക്കെ നേടി, ചിലതൊക്കെ നേടാതെ ഈ മണ്ണിലേക്ക് പോകുമ്പോൾ ആ യാത്രയെക്കുറിച്ച് ആയുസ്സിന്റെ ഓരോ സെക്കണ്ടും ഞാനും നിങ്ങളും ചിന്തിക്കേണ്ടതുണ്ട്.

എന്നാൽ, ഓരോ മനുഷ്യനിലേക്കും അവശ്യം വന്നെത്തുന്ന മരണത്തെക്കുറിച്ചല്ല ഇന്നത്തെ സുവിശേഷം നമ്മെ ഓർമിപ്പിക്കുന്നത്. പിന്നെയോ, ഓരോ മനുഷ്യനും, മരണശേഷം അഭിമുഖീകരിക്കേണ്ട അന്ത്യവിധിയെക്കുറിച്ചാണ്. ഈ ലോകത്തിന് ഒരവസാനമുണ്ടെന്നും, മനുഷ്യപുത്രൻ തന്റെ മഹത്വത്തിൽ വനമേഘങ്ങളിൽ വീണ്ടും വരുമെന്നും, അപ്പോൾ അവിടുന്ന് ഭൂമിയിലെ ആദ്യംമുതലുള്ള, ഒരറ്റം മുതൽ മറ്റേയറ്റംവരെയുള്ള മനുഷ്യരെയെല്ലാം ഒരുമിച്ചുകൂട്ടി, നല്ലവരെ തന്റെ വലതുവശത്തും, ദുഷ്ടരെ തന്റെ ഇടതുവശത്തും നിർത്തി അവരുടെ ചെയ്തികളെ വിധിക്കുമെന്നും നാം വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ലോകാവസാനത്തിന് മൂന്ന് കാര്യങ്ങൾ പൂർത്തീകരിക്കപ്പെടേണ്ടതുണ്ടെന്നാണ് ഈശോ പറയുന്നത്. ഒന്ന്, ‘ദൈവരാജ്യത്തിന്റെ സുവിശേഷം ലോകത്തിന്റെ എല്ലാ അതിർത്തികളിലും പ്രസംഗിക്കപ്പെടണം. അപ്പോൾ അന്ത്യമാകും. രണ്ട്, എല്ലാ ആടുകളും തന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിൻപറ്റവും ഒരിടയനുമാകും. (യോഹ 10, 16) മൂന്ന്, സകല ജനങ്ങളും (യഹൂദരടക്കം) ക്രിസ്തു ദൈവമാണെന്ന് ഏറ്റുപറയും. ഈ മൂന്ന് കാര്യങ്ങൾ സംഭവിക്കുമ്പോൾ ലോകാവസാനമാകും. ലോകാവസാനത്തിൽ അന്ത്യവിധിയുമുണ്ടാകും.

മരണം എല്ലാ മനുഷ്യരെയും ബാധിക്കുന്ന ഒരു യാഥാർഥ്യമായതുകൊണ്ട് അതിനെകുറിച്ച് ഈശോ സംസാരിക്കുന്നില്ല. അന്ത്യവിധിയെക്കുറിച്ചാണ് ഈശോ പറയുന്നത്. എല്ലാ സ്വപ്നങ്ങളെയും തകർത്തുകൊണ്ട് കടന്നുവരുന്ന മരണത്തെയാണോ, അതോ, സംഭവിക്കാനിരിക്കുന്ന അന്ത്യവിധിയെയാണോ മനുഷ്യൻ ഭയക്കുന്നത്? അന്ത്യവിധിയെക്കുറിച്ചു് മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നതല്ലാതെ, അതിൽ വിശ്വസിക്കുന്നതല്ലാതെ ഒന്നും അറിയാൻ പാടില്ലാത്തതുകൊണ്ടാകും അന്ത്യവിധിയെക്കുറിച്ചു് നാം അധികം ചിന്തിക്കാത്തത്.

കോട്ടയം വടവാതൂർ സെമിനാരിയിൽ എന്നെ പഠിപ്പിച്ച അദ്ധ്യാപകൻ അച്ചനെ അദ്ദേഹത്തിന്റെ അവസാനനാളുകളിൽ ഞാൻ കാണുവാൻ ചെന്നു. പലതും സംസാരിച്ച കൂട്ടത്തിൽ മരണത്തെക്കുറിച്ചും അദ്ദേഹം തന്റെ ചിന്തകൾ പങ്കുവച്ചു. അതിനിടയിൽ അദ്ദേഹം കരയുവാൻ തുടങ്ങി. ഒട്ടു പ്രതീക്ഷിക്കാത്ത ഒരു രംഗമായതുകൊണ്ടും, ഞാൻ ഏറെ ബഹുമാനിക്കുന്ന വൈദികനായതുകൊണ്ടും, ആധ്യാത്മികമായി വളരെ ഉന്നതിൽ നിൽക്കുന്ന അച്ചനായതുകൊണ്ടും എന്നെ അത് അത്ഭുതപ്പെടുത്തി. ” എന്താ, അച്ചന് മരിക്കുവാൻ പേടിയാണോ?” എന്ന് ഞാൻ ചോദിച്ചപ്പോൾ, കരച്ചിലടക്കി വെറുതെ ഒന്ന് ചിരിച്ചിട്ട്, അദ്ദേഹം പറഞ്ഞു: “മരിക്കാൻ എനിക്ക് ഒട്ടും പേടിയില്ല.” നമുക്കൊക്കെ മരണം പേടിയാണ്. മരണത്തെ ഞാനും നിങ്ങളും പേടിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം ആഞ്ഞുവലിക്കുന്ന ശ്വാസത്തോടൊപ്പം വാരിയെല്ലിന്റെ ഉള്ളിലൂടെ കൊത്തിപ്പറിക്കുന്ന ഒരു വേദന തോന്നിയാൽ നമ്മളിൽ പലരും പകുതി മരിക്കാൻ തുടങ്ങും. അടുത്തുള്ള ആശുപത്രിയിൽ ചെന്ന് ECG തുടങ്ങിയ എല്ലാ ടെസ്റ്റുകളും, സ്കാനിംഗും കഴിഞ്ഞ്, കുഴപ്പമൊന്നുമില്ല, ഗ്യാസാണ് എന്ന് ഡോക്ടർ പറയുന്നതുവരെ എത്രപ്രാവശ്യം നമ്മൾ മരിച്ചുകാണും! നമുക്കൊക്കെ മരണത്തെ പേടിയാണ്. ആ വൈദികൻ പറഞ്ഞു:  “മരിക്കാൻ എനിക്ക് ഒട്ടും പേടിയില്ല. ഞാൻ ഭയക്കുന്നത് അന്ത്യവിധിയെയാണ്? അച്ചൻ കയ്യിലിരുന്ന തോർത്തുകൊണ്ട് തന്റെ കണ്ണീർ തുടച്ചു.

വിശുദ്ധനായ ഒരു വൈദികനെപ്പോലും അന്ത്യവിധി ഭയപ്പെടുത്തുന്നുണ്ടെങ്കിൽ, നാം, സാധാരണക്കാരായ ക്രൈസ്തവർ എത്രമാത്രം അന്ത്യവിധിയെ ഭയക്കണം? അവസാന യാത്രതുടങ്ങിയശേഷം ദൈവപുത്രന്റെ സന്നിധിയിൽ എത്തുന്നതുവരെയുള്ള യാത്ര അവസാനിക്കുന്നത് സ്വർഗ്ഗമോ നരകമോ എന്ന വലിയ ചോദ്യത്തിന്റെ മുൻപിലാണ്. അതേ, പ്രിയപ്പെട്ടവരേ, അമ്മയുടെ ഗർഭപാത്രത്തിന്റെ ഇരുട്ടിൽ നിന്ന് നിശ്ചയിക്കപ്പെട്ട ആറടിമണ്ണിന്റെ ഇരുട്ടിലേക്കുള്ള യാത്രയ്ക്കിടയിലെ തുച്ഛമായ ഒരു ലോകം. അത് മാത്രമാണ് ഈ ജീവിതം. ആ ഇരുട്ടുകൾക്കിടയിലുണ്ടായിരുന്ന വെളിച്ചം അവസാനിക്കുന്ന മരണത്തിനുശേഷം അന്ത്യവിധിയായി! വിശുദ്ധനായ വൈദികനെപ്പോലും അന്ത്യവിധി ഭയപ്പെടുത്തുന്നുണ്ടെങ്കിൽ, അന്ത്യവിധിയുടെ യാത്രയിലേക്കുള്ള മരണം ഏത് സെക്കന്റിലും നമ്മെയും തേടിയെത്തും. മരണം നമ്മുടെ വാതിൽക്കലുണ്ട്, മരണം നമ്മുടെ ചെരിപ്പിനടിയിലുണ്ട്. മരണം നമ്മുടെ പിന്നാലെയുണ്ട്. മരണം ഞാൻ ഓടിക്കുന്ന വാഹനത്തിന്റെ പിന്നാലെയുണ്ട്. മരണം ഞാൻ കഴിക്കുന്ന ഭക്ഷണത്തോടൊപ്പമുണ്ട്. മരണം ഞാൻ കുടിക്കുന്ന വെള്ളത്തോടൊപ്പമുണ്ട്. ആ മരണത്തിനുശേഷം, നമ്മുടെ വീട്ടുകാരും അയൽവക്കക്കാരും നമ്മോട് ചെയ്യാനുള്ള കടമകളെല്ലാം ചെയ്യും. അടഞ്ഞുപോയ നമ്മുടെ കണ്ണുകളിലേക്ക് അവരൊന്ന് നോക്കും. നമ്മുടെ സഹോദരങ്ങളെ, മക്കളെ തോളിൽ തട്ടി ആശ്വസിപ്പിക്കും. എന്നിട്ട് വലിച്ചുകെട്ടിയ ടാർപായയുടെ അടിയിലെ കസേരയിലിരുന്ന് അവർ നമുക്ക് വേണ്ടി പ്രാർത്ഥിക്കും. “കർത്താവേ, അന്ത്യവിധിയുടെ നാളിൽ ഈ ആത്മാവിനോട് കരുണകാണിയ്ക്കണമേ. നീ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുവാൻ കഴിവ് കൊടുക്കണേ കർത്താവേ”

സ്നേഹമുള്ളവരേ, മരണം നമ്മെ ഭയപ്പെടുത്തേണ്ടതില്ല.ഭയക്കേണ്ടത്  അന്ത്യവിധിയെയാണ്. മനുഷ്യരേ, ഈ കാണാവുന്ന പവറും പത്രാസും ഈ ലോകത്തിലേയുള്ളു. പണംകൊണ്ടും, അധികാരംകൊണ്ടും, ശക്തികൊണ്ടും എഴുന്നേറ്റുനിൽക്കാനുള്ള പവർ ഈ മണ്ണിന്റെ മുകളിലേയുള്ളു. ആറടിമണ്ണിൽ വച്ചാൽ ഒന്ന് എഴുന്നേറ്റിരിക്കാൻപോലും സാധിക്കില്ല. അന്ത്യവിധിനാളിൽ ക്രിസ്തു ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുവാൻ കഴിവ് കിട്ടണമെങ്കിൽ അവിടുത്തെ കരുണയുണ്ടാകണം.

ചോദ്യങ്ങൾ വലതുവശത്തു നിൽക്കുന്നവർക്കും, ഇടതുവശത്തുനിൽക്കുന്നവർക്കും ഒരുപോലെയാണ്. നീ പാശ്ചാത്യനാണോ, പൗരസ്ത്യനാണോ എന്നതായിരിക്കല്ല ചോദ്യം; നീ യൂറോപ്പ്യനാണോ, ചൈനക്കാരനാണോ, ഏഷ്യാക്കാരനാണോ എന്നുമായിരിക്കില്ല ചോദ്യം; നീ മലയാളിയോ, ബംഗാളിയോ, തമിഴ്നാട്ടുകാരനോ, ആന്ധ്രാക്കാരനോ എന്നൊന്നും ചോദ്യമുണ്ടാകില്ല. നീ നേടിയെടുത്ത ഡിഗ്രികളെക്കുറിച്ചോ, നീ വെട്ടിപ്പിടിച്ച രാജ്യങ്ങളെക്കുറിച്ചോ, നീ നടത്തിയ വിപ്ലവങ്ങളെക്കുറിച്ചോ ചോദ്യമുണ്ടാകില്ല. വിധിയാളനായ ക്രിസ്തു നമ്മോട് ചോദിക്കുന്ന ഒരേയൊരു ചോദ്യം, ഉത്തരങ്ങൾക്ക് multiple choice ഇല്ലാത്ത ഒരേയൊരു ചോദ്യം ഇതായിരിക്കും: “എന്റെ ഈ എളിയവരിൽ എന്നെക്കണ്ട് അവർക്ക് നന്മചെയ്തുവോ? എന്റെയീ എളിയവർ, കാരാഗൃഹത്തിലായിരുന്നപ്പോൾ അവരെ സന്ദർശിച്ചുവോ? എന്റെയീ എളിയവർ നഗ്നരായിരുന്നപ്പോൾ അവരെ ഉടുപ്പിച്ചുവോ? അവർ വിശന്നപ്പോൾ അവർക്ക് ഭക്ഷണം കൊടുത്തുവോ? അവർ ദാഹിച്ചു നടന്നപ്പോൾ അവർക്ക് കുടിക്കാൻ കൊടുത്തുവോ? എന്നൊക്കെ വിശദീകരിച്ചു് ചോദിക്കുമ്പോൾ, ഈശോയേ, ഈ ലോകത്തിന്റെ പിന്നാലെ പോയതുകൊണ്ട്, സിനിമാക്കാരുടെ പളപളപ്പിന്റെ പിന്നാലെ പോയതുകൊണ്ട്, രാഷ്ട്രീയക്കാരന്റെ വിടുവായത്തത്തിന്റെ പിന്നാലെ പോയതുകൊണ്ട്, മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്നതുകൊണ്ട്, ജോഷ്‌, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം തുടങ്ങിയയ്ക്ക് പിന്നാലെ പോയതുകൊണ്ട് ഇതൊന്നും എനിക്ക് ചെയ്യാൻ സാധിച്ചില്ല എന്ന് പറയുവാൻ ഇടവന്നാൽ അന്ത്യവിധി ഭയാനകമായിരിക്കും പ്രിയപ്പെട്ടവരേ!

അപ്പോൾ നാം ആരെ വിളിച്ചാലും ഒരു കാര്യവുമുണ്ടാകില്ല. നീ നിന്റെ സൈന്യത്തെ വിളി, നിന്റെ കയ്യിലുണ്ടായിരുന്ന പണത്തെ, അധികാരത്തെ വിളി, ആരെയൊക്കെയോ തോൽപ്പിക്കുവാൻ വേണ്ടി, ആരെയൊക്കെയോ നശിപ്പിക്കുവാൻവേണ്ടി, നിന്റെ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ കോടി ഉയരങ്ങളിൽ ഉയർത്തുവാൻവേണ്ടി നിന്നോടൊപ്പം നിന്നവരെ വിളി. ആരെ വിളിച്ചാലും നിന്റെ വിളികളെല്ലാം നിഷ്ഫലമാകുന്ന ദാരുണ മുഹൂർത്തമാണത്. അവിടെ നിന്നെ രക്ഷിക്കുവാൻ നീ ഈ ഭൂമിയിൽ ചെയ്ത നന്മകൾക്കുമാത്രമേ നിന്നെ രക്ഷിക്കുവാൻ സാധിക്കൂ.

ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ ചൈതന്യവുമായി ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്ന അന്ത്യവിധിയെക്കുറിച്ചുള്ള ചിന്തകൾ സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ളതാണ്. ദൈവത്തിന്റെ വചനത്തിന്റെ സന്ദേശം നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തുവാൻ, നമ്മെ നന്മയിലൂടെ നടത്തുവാൻ ഉദ്ദേശിച്ചുള്ളതാണ്. ഞാൻ എന്റെ തോന്നലുകൾക്കനുസരിച്ചു് ജീവിക്കുമെന്ന പൈശാചികമായ ചിന്താഗതി ഉപേക്ഷിച്ചു് അന്ത്യവിധിയിൽ ഈശോയുടെ ചോദ്യത്തിന് നല്ല ഉത്തരം നൽകുന്നതിനുള്ള പുറപ്പാടുകളായിരിക്കട്ടെ ഇനിയുള്ള നമ്മുടെ ജീവിതം. അന്ത്യവിധി നാളിൽ ഈശോ ചോദിക്കുന്ന ഈയൊരു ചോദ്യം എപ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കട്ടെ. നമുക്ക് ദൈവം നൽകുന്ന

എല്ലാ അനുഗ്രഹങ്ങളും, കഴിവുകളും, സമ്പത്തും, സ്ഥാനമാനങ്ങളും, അവസരങ്ങളും ഈയൊരു ചോദ്യത്തിന് നല്ല ഉത്തരം കൊടുക്കുവാൻ നാം ഉപയോഗിക്കണം. അതിനുള്ള അനുഗ്രഹം വിശുദ്ധ കുർബാനയുടെ ഈശോ നമുക്ക് നൽകട്ടെ. ആമേൻ!