SUNDAY SERMON CHRISTMAS 2022

ക്രിസ്തുസ് 2022

കഴിഞ്ഞ കാലങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമക കളുമായി, നാമിന്ന് ക്രിസ്തുമസ്, അതിന്റെ എല്ലാ പുതുമയോടെയും സന്തോഷത്തോടെയും  ആഘോഷിക്കുകയാണ്. 

ചരിത്രത്തിന്റെ ഈ ഘട്ടത്തിൽ, ഈ ക്രിസ്തുമസ് നാളിൽ ലോകം മുഴുവൻ, ഒരേയൊരു സംഭവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു – അതാണ് ക്രിസ്തുമസിന്റെ സൗന്ദര്യം! വർണ്ണാഭമായ പൊതികളിൽ ആകർഷകമായി പായ്ക്ക് ചെയ്ത ക്രിസ്തുമസ് സമ്മാനങ്ങൾ, റമ്മിൽ തയ്യാർചെയ്ത പ്ലം, ഡ്രൈ ഫ്രൂട്ട് കേക്കുകൾ, ചോക്ലേറ്റുകൾ, റോസ് കുക്കികൾ, ക്രിസ്തുമസ് ട്രീയുടെ ചുവട്ടിൽ വച്ചിരിക്കുന്ന ക്രിസ്തുമസ് സമ്മാനങ്ങൾ, യൂ ട്യൂബിലും, ഇൻസ്റ്റഗ്രാമിലുമൊക്കെ അരങ്ങു തകർക്കുന്ന ക്രിസ്തുമസ് ഗാനങ്ങൾ, ക്രിബ്ബുകളിൽ  യേശുവിന്റെ ജനനത്തിന്റെ ഗംഭീരമായ അവതരണം – രാത്രിയിൽ ആട്ടിൻകൂട്ടത്തെ നിരീക്ഷിക്കുന്ന ഇടയന്മാർ , മൂന്ന് രാജാക്കന്മാർ പുൽത്തൊട്ടിയിൽ കുട്ടിയുടെ അടുത്തേക്ക് വഴി കണ്ടെത്തുന്നു, മാലാഖമാർ ആകാശത്തിൽ മേഘങ്ങളിലിരുന്ന് പാടുന്നു, മേരി കുട്ടിയെ പരിപാലിക്കുന്നു, ജോസഫ് കുട്ടിയെ പുഞ്ചിരിയോടെ നോക്കുന്നു – നമുക്ക് ക്രിസ്തുമസായി! നമ്മുടെ ഹൃദയങ്ങളിൽ, നമ്മുടെ കുടുംബങ്ങളിൽ, ലോകമെമ്പാടും ക്രിസ്തുമസ് ആയി! എല്ലാവർക്കും ക്രിസ്തുമസിന്റെ മംഗളങ്ങൾ ആശംസിക്കുന്നു!  

എന്താണ് ക്രിസ്തുമസ്? ലോകം മുഴുവനും സന്തോഷവും സമാധാനവും മാത്രം പ്രദാനംചെയ്യുന്ന വലിയൊരു ഉത്സവമാണ് ക്രിസ്തുമസ്. ദൈവത്തിന്റെ അനന്തസ്നേഹം കരകവിഞ്ഞൊഴുകി ഈ ഭൂമിയിൽ പ്രവർത്തിച്ച ഏറ്റവും വലിയ അത്ഭുതമാണ് ക്രിസ്തുമസ്! 2022 വർഷങ്ങൾക്കുമപ്പുറം മഞ്ഞണിഞ്ഞ രാവിൽ, മാലാഖാമാരുടെ ഹല്ലേലൂയാ അകമ്പടിയോടെ ദൈവപിതാവിന്റെ വാഗ്ദാനത്തിന്റെ സാക്ഷാത്കാരമായി ദൈവം മനുഷ്യനായി ഭൂമിയിൽ പിറന്നതിന്റെ ഓർമയാണ് ക്രിസ്തുമസ്. ചരിത്രം ഉറങ്ങുന്ന ചെറുപട്ടണമായ ബെത്ലഹേമിൽ, അരമായ ഭാഷയിൽ അപ്പത്തിന്റെ ഭവനമെന്നും, അറബിക് ഭാഷയിൽ മാംസത്തിന്റെ ഭവനമെന്നും അർത്ഥമുള്ള ബെത്ലഹേമിൽ, യാക്കോബ് തന്റെ ഭാര്യയായ റാഹേലിനെ സംസ്കരിച്ച ഇടമായ ബെത്ലഹേമിൽ, ബോവാസ്സ് വിവാഹം കഴിച്ചപ്പോൾ റൂത്ത് താമസിച്ച സ്ഥലമായ ബെത്ലഹേമിൽ, ദാവീദിന്റെ പട്ടണത്തിൽ രക്ഷകൻ കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നുവെന്ന സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയുടെ അനുഭവംകൂടിയാണ് ക്രിസ്തുമസ്. ഈ സദ്‌വാർത്ത മാലാഖ ആട്ടിടയരെ അറിയിച്ചപ്പോൾ നമുക്കും ബെത്ലഹേമിലേക്കു പോകാം   സന്തോഷത്തിന്റെ ഈ മഹാസംഭവം കാണാമെന്നു പറഞ്ഞുകൊണ്ട് ഉണ്ണീശോയെ കാണുവാൻ

ആട്ടിടയർ പോയതുപോലെ, കിഴക്കുള്ള ജ്ഞാനികൾ ആകാശത്ത് അത്ഭുത നക്ഷത്രം കണ്ടു ഉണ്ണീശോയെ ആരാധിക്കാൻ വന്നതുപോലെ ലോകമെങ്ങുമുള്ള മനുഷ്യർ ഉണ്ണിയെ, മനുഷ്യനായിത്തീർന്ന ദൈവത്തെ കാണാനിറങ്ങുന്ന സുദിനമാണ് ക്രിസ്തുമസ്.

അന്ന് ക്രിസ്തുമസ് സംഭവിക്കാൻ ഒരു കാരണമുണ്ടായിരുന്നു – മനുഷ്യരോടുള്ള ദൈവത്തിന്റെ സ്നേഹംദൈവത്തിന്റെ കാരുണ്യം. ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വിവരണമൊന്നും നൽകാതിരുന്ന വിശുദ്ധ യോഹന്നാൻ, വിശുദ്ധ ലൂക്ക നൽകുന്ന ദീർഘമായ വിവരണങ്ങളെല്ലാം ആ ഒറ്റ വാചകത്തിൽ ഒതുക്കി. അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹ 3, 16) ദൈവസ്നേഹത്തിന്റെ നറുംപാൽ കാച്ചിക്കുറുക്കിയ രൂപമാണ് ക്രിസ്തുമസ്! ദൈവം മനുഷ്യനെ രക്ഷിച്ചു എന്നതിന്റെ അടയാളമായിരുന്നു, രക്ഷിക്കുന്നു എന്നതിന്റെ അടയാളമാണ് ക്രിസ്തുമസ്. മൃഗതുല്യനായ മനുഷ്യനെ സ്വർഗ്ഗതുല്യനാക്കിയതിന്റെ അവതാരമായിരുന്നു ക്രിസ്തുമസ്! മനുഷ്യനെ സൃഷ്ടിച്ചതിൽ പരിതപിക്കുന്ന, കരയുന്ന ദൈവം, മനുഷ്യനെ രക്ഷയിലേക്കു കൊണ്ടുവരുവാൻ മനുഷ്യനെ വെള്ളപ്പൊക്കത്തിലൂടെ, മരുഭൂമിയിലൂടെ, ഈജിപ്തിലെ, ബാബിലോണിലെ അടിമത്വങ്ങളിലൂടെ കടത്തിവിടുന്ന ദൈവം, താനയയ്ക്കുന്ന പ്രവാചകരെ കൊല്ലുന്നതുകണ്ടു വേദനിക്കുന്ന ദൈവം അവസാനം സമയത്തിന്റെ പൂർണതയിൽ അവനെ, അവളെ രക്ഷിക്കുവാൻ മനുഷ്യനായി തന്നെ ഭൂമിലേയ്ക്ക് എത്തുകയാണ്. ദൈവത്തിന്റെ ആ സ്നേഹത്തിന്റെ, ത്യാഗത്തിന്റെ പ്രകടനമാണ്, അതിന്റെ ആഘോഷമാണ് ക്രിസ്തുമസ്. 

ക്രിസ്തുമസ് എന്നിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു. മകളേ, മകനേ നിന്നിൽ ക്രിസ്തുവിനെ ഗർഭം ധരിക്കുക, ഈ ലോകത്തിന്റെ ഹൃദയത്തിൽ, മനുഷ്യരുടെ ഹൃദയത്തിൽ ഈശോയ്ക്ക് ജന്മം കൊടുക്കുക. ക്രിസ്തുമസ് എന്റെ കുടുംബത്തിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു, മകളേ, മകനേ നിന്നിൽ ക്രിസ്തുവിനെഗർഭം ധരിക്കുക, ഈ ലോകത്തിന്റെ ഹൃദയത്തിൽ, മനുഷ്യരുടെ ഹൃദയത്തിൽ ഈശോയ്ക്ക് ജന്മം കൊടുക്കുക. ക്രിസ്തുമസ് എന്റെ സമൂഹത്തിൽ, ലോകത്തിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു, മകളേ, മകനേ നിന്നിൽ ക്രിസ്തുവിനെഗർഭം ധരിക്കുക, ഈ ലോകത്തിന്റെ ഹൃദയത്തിൽ, മനുഷ്യരുടെ ഹൃദയത്തിൽ ഈശോയ്ക്ക് ജന്മം കൊടുക്കുക.  

പരിശുദ്ധ അമ്മയെപ്പോലെ ക്രിസ്തുവിനെ ഗർഭം ധരിക്കണമെങ്കിൽ, ഈ ലോകത്തിന്റെ ഹൃദയത്തിൽ, മനുഷ്യരുടെ ഹൃദയത്തിൽ ഈശോയ്ക്ക് ജന്മം നൽകണമെങ്കിൽ, ഈ ഭൂമിയിൽ ഇന്നും ക്രിസ്തുമസ് സംഭവിക്കണമെങ്കിൽ, ഒരു സ്ത്രീ കടന്നുപോകുന്ന ഗർഭകാലാനുഭവങ്ങളെ നാം മനസ്സിലാക്കണം. അതിലൂടെ ക്രിസ്തുവിനെ ഗർഭം ധരിക്കുന്ന കല നാം മനസ്സിലാക്കണം.  ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നതിനിടയിൽ ഒരു സ്ത്രീ കടന്നുപോകുന്ന എല്ലാ അനുഭവങ്ങൾക്കും സദൃശ്യമായതെന്തോ ക്രിസ്തുവിനെ ഗർഭം ധരിക്കലിലും ഉണ്ട്.

എങ്ങനെയാണ് ഒരു സ്ത്രീ തന്റെ ഉള്ളിലെ പുതിയ ജീവന്റെ, നവാതിഥിയുടെ സാന്നിധ്യം തിരിച്ചറിയുന്നത്? അവൾ ശർദ്ദിക്കുന്നു, അവൾക്ക് ഓക്കാനം വരുന്നു. Nausea, നോസിയ!  മനംമറിച്ചിൽ! ഇന്നലെവരെ ഇഷ്ടമുള്ള പലതും ഇന്നവളെ മടുപ്പിക്കുന്നു. അവയുടെ മണം കിട്ടിയാൽ മതി, അവൾ ശർദ്ദിക്കും.  ചിലത് കാണുമ്പോൾ, ചിലത് കഴിക്കുമ്പോൾ, ചിലതിന്റെ മണം കിട്ടുമ്പോൾ അവ അവളെ മനംമറിപ്പിക്കുന്നു. ഒപ്പം, ഇന്നലെവരെ ഒട്ടും താത്പര്യമില്ലാതിരുന്നവയോട് പുതിയ കൗതുകവും, സ്നേഹവും! അതുകൊണ്ടാണ് ഗർഭണിയായ ഒരു സ്ത്രീക്ക് പുളിയോട്, മാങ്ങയോട്, മസാലദേശയോട് … അങ്ങനെയങ്ങനെ പ്രത്യേക ഇഷ്ടം തോന്നുന്നത്. മലയാളത്തിൽ ഇതിനെ വാക്യൂൺ എന്നാണ് പറയുന്നത്.

ക്രിസ്തു നിങ്ങളിൽ രൂപപ്പെടുമ്പോഴും, നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ ഒരു തകിടംമറിയലിന് വിധേയമാകും. മദ്യപിച്ചിരുന്ന, കൂട്ടുകാരോടൊപ്പം ലഹരി ഉപയോഗിച്ചിരുന്ന, പല തല്ലുകൊള്ളിത്തരത്തിനും പോയിരുന്ന നിങ്ങളെ പെട്ടെന്ന് ഒരു മടുപ്പ് പിടികൂടുന്നു; ഒരുതരം മനംമറിച്ചിൽ തന്നെ ഉണ്ടാക്കുന്നു. അന്നുവരെ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് പോകാതിരുന്ന നിങ്ങൾക്ക് വിശുദ്ധ കുർബാന ഏറ്റവും ഇഷ്ടമുള്ളതാകുന്നു. കുടുംബപ്രാർത്ഥന ഏറ്റവും നന്മയുള്ളതാകുന്നു. നിങ്ങൾ കണ്ടിട്ടില്ലേ? കൂട്ടുകാരോടൊത്ത് കള്ളും കുടിച്ച് നടന്നിരുന്ന ആൾ, രാവിലെ എഴുന്നേറ്റ് നേരെ മദ്യഷാപ്പിലേക്ക് പോയിരുന്ന ആൾ, അതാ ഒരു പ്രഭാതത്തിൽ അതിരാവിലെ എഴുന്നേറ്റ് ദേ പള്ളിയിലേക്ക് പോകുന്നു. എന്താ സംഭവിച്ചത്? അദ്ദേഹം ഒരു ധ്യാനത്തിന് പോയപ്പോൾ അദ്ദേഹത്തിൽ ക്രിസ്തു രൂപപ്പെട്ടു. അദ്ദേഹം ഇപ്പോൾ ക്രിസ്തുവിനെ ഗർഭം ധരിച്ചിരിക്കുകയാണ്. പുതിയ ഇഷ്ടങ്ങൾ, താത്പര്യങ്ങൾ അദ്ദേഹത്തിലുണ്ടാകുന്നു. അന്നുവരെയുണ്ടായിരുന്നവയോട് ഒരു മനംമറിച്ചിൽ! 

അസ്സീസിയിലെ ഫ്രാൻസിസ് ഇതിന് നല്ല ഉദാഹരണമാണ്. ഫ്രാൻസിസിന്റെ ആദ്യകാലജീവിതത്തിൽ അദ്ദേഹത്തതിന്റെ ഇഷ്ടങ്ങൾക്ക് ലോകത്തിന്റെ നിറമായിരുന്നു; ഭൗതികതയുടെ രുചിയായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവത്തിന്. എന്നാൽ ക്രിസ്തു അദ്ദേഹത്തിൽ ഒരുനാൾ രൂപപ്പെട്ടു കഴിഞ്ഞപ്പോഴോ? അദ്ദേഹമതിനെ വിവരിച്ചത് ഇങ്ങനെയാണ്: “അന്നുവരെ കയ്പുള്ളവ ആ നിമിഷംമുതൽ എനിക്ക് മധുരമുള്ളതായി; മധുരമുണ്ടായിരുന്നവയോ കയ്പുള്ളതും.”

രണ്ടാമതായി, ഗർഭണിയായ ഒരു സ്ത്രീ ഒരു തിരിച്ചറിവിലൂടെ കടന്നുപോകുന്നുണ്ട്. തനിക്ക് ശരിയായ പല കാര്യങ്ങളും കുഞ്ഞിന് ഉചിതമല്ലെന്ന, ചിലപ്പോൾ, കുഞ്ഞിന് അപകടകരമാണെന്ന തിരിച്ചറിവ്. അവൾ എന്തെങ്കിലും കഴിച്ചാൽ, അത് കുഞ്ഞിന് അപകടകരമാണെങ്കിൽ ശരീരം തന്നെ അതിനെ ശർദ്ദിച്ചുകളയും. തന്റെ ഉള്ളിൽ വളരുന്ന കുഞ്ഞിന് ഹാനികരമാകുന്നതൊന്നും അവൾ ചെയ്യില്ല. ധാരാളം കാര്യങ്ങൾ അവൾ വേണ്ടെന്നുവയ്ക്കും. എന്തിന്? കുഞ്ഞിനുവേണ്ടി, കുഞ്ഞിനുവേണ്ടി മാത്രം! അതുകൊണ്ടാണ് ഗർഭണിയായ സ്ത്രീയോട് മുതിർന്നവർ ചില അരുതുകൾ കല്പിക്കുന്നത്; സാമൂഹികമായ മാമൂലുകൾ അവളെ ഓർമിപ്പിക്കുന്നത്.

ഓരോ ക്രൈസ്തവനും, ക്രിസ്തുവിനെ ഗർഭം ധരിക്കുന്ന, ക്രിസ്തു ഉള്ളിൽ വളരുന്ന, ക്രിസ്തു ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ഓരോ ക്രൈസ്തവനും ഈ തിരിച്ചറിവുണ്ടാകണം. സാമൂഹികമായ ഒത്തിരി ശരികൾ അവന്റെ ഉള്ളിലുള്ള ക്രിസ്തുവിനെ ബലപ്പെടുത്തുന്നവ ആകണമെന്നില്ല എന്ന തിരിച്ചറിവ്. അതുകൊണ്ടായിരിക്കാം പൗലോശ്ലീഹാ പറഞ്ഞത് “എല്ലാം നിയമാനുസൃതമാണ്. എന്നാൽ, എല്ലാം രക്ഷയ്ക്ക് വേണ്ടിയാകണമെന്നില്ല.” ഒരു വൈദികന് കള്ളുഷാപ്പിൽ പോയി കള്ളുകുടിക്കാം. നിയമാനുസൃതമായി യാതൊരു തെറ്റുമില്ല. എന്നാൽ, അദ്ദേഹത്തിന്റെ ഉള്ളിലുള്ള ക്രിസ്തുവിന് അത് അപകടകരമാകാം. സാമൂഹികമായ പല ശരികളും ഒരു ക്രൈസ്തവന് അവളുടെ, അവന്റെ ഉള്ളിലെ ദൈവാനുഭവത്തിന്, ക്രിസ്തുവിന് ഉചിതമല്ലെന്ന തിരിച്ചറിവ് ഏറ്റവും പ്രധാനപ്പെട്ടതാണ്. ക്രൈസ്തവരുടെ സംസാരം, ചിന്ത, പ്രവൃത്തി എല്ലാം അവളുടെ, അവന്റെ ഉള്ളിലുള്ള ക്രിസ്തുവിനെ വീണ്ടും കുരിശിലേറ്റുന്നത് ആകരുത്.

മൂന്നാമതായി, കുഞ്ഞിനുവേണ്ടി അമ്മ തന്റെ വൈകാരികലോകംപോലും ക്രമപ്പെടുത്തുന്നുണ്ട്. അമ്മയ്ക്കും കുഞ്ഞിനും ഒരേ മനസ്സാണ്. അമ്മയുടെ സന്തോഷങ്ങൾ കുഞ്ഞിന്റെ സന്തോഷങ്ങളാണ്; അമ്മയുടെ ദുഃഖങ്ങൾ കുഞ്ഞിന്റെ ദുഃഖങ്ങളാണ്. ‘അമ്മ ചിന്തിക്കുന്നതും, വായിക്കുന്നതും, കേൾക്കുന്നതും, സംസാരിക്കുന്നതും, ചെയ്യുന്നതും എല്ലാം കുഞ്ഞിന്റേതുകൂടിയാണ്. മുതിർന്നവർ ഗർഭണിയായ സ്ത്രീയോട് പറയുന്ന കേട്ടിട്ടില്ലേ, നീ ബൈബിൾ വായിക്കണം, നല്ല പുസ്തകങ്ങൾ വായിക്കണം, നല്ല പാട്ടുകൾ കേൾക്കണം. ഉള്ളിലുള്ള കുഞ്ഞിനെ പേടിപ്പെടുത്തുന്ന, ഞെട്ടലുണ്ടാക്കുന്ന സാഹചര്യങ്ങളെപ്പോലും ഒരു സ്ത്രീ ഒഴിവാക്കുവാൻ ശ്രമിക്കും. അവൾക്ക് വലുത് അവളുടെ ഉള്ളിൽ വളരുന്ന കുഞ്ഞാണ്. ക്രൈസ്തവരുടെ സംസാരം, ചിന്ത, പ്രവൃത്തി എല്ലാം അവളുടെ, അവന്റെ ഉള്ളിലുള്ള ക്രിസ്തുവിനെ വീണ്ടും കുരിശിലേറ്റുന്നത് ആകരുത്. പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തിൽ, പരിശുദ്ധ അമ്മയുടെ അഭിവാദനസ്വരത്തിൽ എലിസബത്തിന്റെ ഉള്ളിലെ ശിശു കുതിച്ചു ചാടിയത് ഓർക്കുന്നില്ലേ? പുറമെ നിന്നുള്ള കാര്യങ്ങൾപോലും ഉള്ളിലെ ശിശുവിനെ സ്വാധീനിക്കുന്നുണ്ട്. ക്യൂക്കണിംഗ് (Queckening) എന്ന കുതിപ്പാണ് ഗർഭകാലത്തിലെ ഏറ്റവും ഹൃദ്യമായ അനുഭവമെന്നാണ് സ്ത്രീകൾ പറയുന്നത്. ഉള്ളിലെ കുഞ്ഞിനെ സന്തോഷിപ്പിക്കുന്ന രീതിയിൽ ചിന്തിക്കുമ്പോൾ, സംസാരിക്കുമ്പോൾ ശിശു പ്രതികരിക്കും. അസ്വസ്ഥതകളുള്ള ഗർഭകാലത്തെ ദൈവം ഒരുക്കിയിരിക്കുന്ന സന്തോഷമാണത്.

ലോകത്തിനെന്നും ക്രിസ്തുമസ് ആകുവാൻ നാം ക്രിസ്തുവിനെ ഗർഭം ധരിക്കുമ്പോൾ, ഉള്ളിലെ ക്രിസ്തുവിനുവേണ്ടി നമ്മുടെ വൈകാരിക ലോകത്തെ നാം ക്രമീകരിക്കേണ്ടതുണ്ട്. ഉള്ളിലെ ദൈവത്തിന് ബലം വയ്ക്കാനുതകുന്ന ഒരു മാനസിക പരിസരം ഓരോ ക്രൈസ്തവനും രൂപപ്പെടുത്തണം. വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, ക്രിസ്‌തുവിന്റെ മനോഭാവം ജീവിതത്തിൽ പുലർത്തുവാൻ, ആത്മാവിന്റെ വ്യാപാരങ്ങളിൽ നിലനിൽക്കുവാൻ, അമിതമായി ആകുലപ്പെടാതെ ക്രിസ്തുവിൽ വിശ്വസിക്കുവാൻ ക്രൈസ്തവന് സാധിക്കുമ്പോഴാണ് അവളിൽ, അവനിൽ ക്രിസ്തുവിന് യോജിച്ച വൈകാരികലോകം സൃഷ്ടിക്കപ്പെടുക. ക്രിസ്തുമസ് എന്നാൽ അഭിഷിക്തന്റെ യാഗം എന്നാണ് അർത്ഥം. ക്രിസ്തു എന്നാൽ പൂർണമായി അർപ്പിക്കപ്പെട്ടവൻ, പൂർണമായി കീഴ്പ്പെട്ടവൻ എന്നൊക്കെ ഈ ക്രിസ്തുമസ് നാളിൽ അർത്ഥമുണ്ട്. ഓരോ ക്രൈസ്തവനും, അവളുടെ, അവന്റെ ജീവിതാന്തസ്സിന് യോജിച്ച വിധത്തിൽ ഉള്ളിൽ വളരുന്ന ക്രിസ്തുവിന് യോജിച്ച വിധത്തിൽ ചിന്തിക്കുവാനും, സംസാരിക്കുവാനും, പ്രവർത്തിക്കുവാനും ശ്രമിക്കേണ്ടിയിരിക്കുന്നു. ഓരോ ക്രൈസ്തവനും തിരുവോസ്തി നെഞ്ചോട് ചേർത്ത് നടക്കുന്നവനായിരിക്കണം. ഏത് സമയത്തും ക്രിസ്തുവിനെ നൽകുവാൻ തയ്യാറായിക്കൊണ്ട് ജീവിക്കണം.

ഒടുവിൽ ഈറ്റുനോവെന്ന സഹനസംസ്കാരത്തിലൂടെ മാത്രമേ ക്രിസ്തുവിന് ഈ ഭൂമിയിൽ ജന്മം കൊടുക്കുവാൻ നമുക്ക് സാധിക്കൂ. ക്രിസ്തുവിനെ ഗർഭം ധരിക്കുന്നതും, ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിന് ജന്മം നല്കുന്നതും അത്ര എളുപ്പമുള്ള ഒന്നായി കാണരുത്. ഒരു സ്ത്രീയുടെ ഗർഭകാലത്തിലെ അസ്വസ്ഥതകളും, വേദനകളും, അവരനുഭവിക്കുന്ന ഈറ്റുനോവും, പ്രസവസമയത്തെ വേദനയും പ്രധാനമായും ശാരീരികമാണെങ്കിൽ, ക്രിസ്തുവിനെ ഗർഭം ധരിക്കുന്നതും, ക്രിസ്തുവിന് ജന്മം കൊടുക്കുന്നതും പ്രധാനമായും ആത്മീയമായ സഹനങ്ങളാണ്. കാരണം, ക്രിസ്തു നമ്മിൽ രൂപപ്പെടുന്നത് “രക്തത്തിൽ നിന്നോ, ശാരീരികാഭിലാഷത്തിൽ നിന്നോ, പുരുഷന്റെ ഇച്ഛയിൽ നിന്നോ അല്ല, ദൈവത്തിൽ നിന്നാണ്.” (യോഹ 1, 13) എല്ലാ സഹനവും ഒരുവന് ക്രിസ്തുവിനെ ഗർഭം ധരിക്കുന്നതിനോ, ക്രിസ്തുവിനെ ഈ ഭൂമിയ്ക്ക് കൊടുക്കുന്നതിനോ ഇടയാക്കില്ല. പരിഭവമില്ലാതെ, പരാതികളില്ലാതെ ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെ എന്നും പറഞ്ഞുംകൊണ്ട് ജീവിതത്തെ സ്വീകരിക്കുമ്പോഴാണ് ഒരുവളിൽ, ഒരുവനിൽ ക്രിസ്തു രൂപപ്പെടുന്നത്. അതുകൊണ്ട് ക്രിസ്തുവിനെ ഗർഭം ധരിക്കണമെങ്കിൽ ഒരു വ്യക്തി സ്ത്രീ ആയിരിക്കണമെന്നില്ല. പുരുഷന്മാരും ഗർഭം ധരിക്കണമെന്ന അസാധാരണ സന്ദേശമാണ് ക്രിസ്തുമസ് നമുക്ക് നൽകുന്നത്.

സമാപനം

സ്നേഹമുള്ളവരേ, 2022 ലെ ക്രിസ്തുമസിന്റെ സന്ദേശം ഇതാണ്: ക്രിസ്തുവിനെ ഗർഭം ധരിക്കുക; ക്രിസ്തുവിനെ ഈ ലോകത്തിന് നൽകുക. ജീവിതത്തിന്റെ ഓരോ നിമിഷവും ക്രിസ്തുമസാക്കിത്തീർക്കുവാൻ, കുടുംബത്തിൽ എന്നും ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും നിറയുവാൻ ഇതല്ലാതെ മറ്റൊരു വഴിയില്ല.

തയ്യാറാകാം നമുക്ക് ക്രിസ്തുവിനെ ഗർഭം ധരിക്കുവാൻ; ഈറ്റുനോവനുഭവിക്കാം നമുക്ക് ക്രിസ്തുവിനെ ഈ ലോകത്തിന് നൽകുവാൻ. ആമേൻ! 

2 thoughts on “SUNDAY SERMON CHRISTMAS 2022”

Leave a comment