SUNDAY SERMON MT 7, 21-27

നോമ്പുകാലം രണ്ടാം ഞായർ

ഉത്പത്തി 5, 19-31

ജോഷ്വാ 4, 15-24

റോമാ 6, 15-23

മത്താ 7, 21-27

ആരാധനക്രമ വത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട, വിശുദ്ധ ദിവസങ്ങളിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്.  “നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ മടങ്ങും” എന്നും പറഞ്ഞുകൊണ്ട്, അനുതാപത്തിന്റെ പ്രതീകമായ ചാരംകൊണ്ട് നെറ്റിയിൽ കുരിശുവരച്ചുകൊണ്ടാണ് പുണ്യം പൂക്കുന്ന വലിയനോമ്പ്‌ നാം ആരംഭിച്ചിരിക്കുന്നത്. ഈ ഭൂമിയിലെ ജീവിതം ഒരിക്കൽ കടന്നുപോകുമെന്നും, എളിമപ്പെടാനും, ത്യാഗമനോഭാവത്തോടെ ജീവിക്കുവാനുമുള്ളതാണ് ഈ ജീവിതമെന്നും നമ്മെ ഓർമപ്പെടുത്തിയ വിഭൂതിത്തിരുനാളിന് പിന്നാലെയെത്തുന്ന ഈ ഞായറാഴ്ച്ചത്തെ സുവിശേഷം അഹന്ത വെടിഞ്ഞു, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് ജീവിക്കുവാൻ നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം

ഈശോ ഈ ഭൂമിയിലേക്ക് വന്നത് ദൈവരാജ്യത്തെക്കുറിച്ചു ലോകത്തോട് പറയുവാനും, ദൈവരാജ്യത്തിലേക്ക്, സ്വർഗ്ഗരാജ്യത്തിലേക്ക് ലോകത്തിലുള്ള എല്ലാവരെയും ക്ഷണിക്കുവാനുമാണ്. ദൈവരാജ്യത്തിലേക്ക് ഒരാൾ പ്രവേശിക്കുന്നതിന് യോഗ്യതയെന്താണെന്ന്, യോഗ്യതകൾ എന്താണെന്ന് ഈശോ പറയുമ്പോൾ, മനുഷ്യന്റെ അഹങ്കാരത്തിന്റെ, അഹന്തയുടെ, കാപട്യത്തിന്റെ മുഖംമൂടികൾ ഈശോ വലിച്ചെറിയുകയാണ്.

ആരാണ് ദൈവരാജ്യത്തിലെ അംഗങ്ങൾ, ആരല്ല ദൈവരാജ്യത്തിലെ അംഗങ്ങൾ എന്ന് വളരെ വ്യക്തമായിത്തന്നെ ഈശോ പറയുന്നുണ്ട്. ആരാണ് ദൈവരാജ്യത്തിലെ അംഗങ്ങൾ? ‘കർത്താവേ, കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവരല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കുക’. അപ്പോൾ ആരല്ല ദൈവരാജ്യത്തിലെ അംഗങ്ങൾ? ‘കർത്താവേ, കർത്താവേ, എന്ന് മാത്രം വിളിച്ചുകൊണ്ട് എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റാതെ ജീവിക്കുന്നവർ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല’. ഇതിൽ കൂടുതൽ മറ്റൊരു യോഗ്യതയും ഈശോ നമ്മിൽ നിന്നും ആവശ്യപ്പെടുന്നില്ല. ഇതിൽ നിന്നും മാറി മറ്റെന്ത് ചെയ്താലും, മറ്റെന്തു നേടിയാലും അത് യോഗ്യതയായി ഈശോ കണക്കുകൂട്ടുന്നുമില്ല.

ആധ്യാത്മിക കാര്യങ്ങൾ ശരിയായി ചെയ്യുവാൻ സാധിക്കാത്ത, വിശുദ്ധ കുർബാനയുടെ അർപ്പണത്തെച്ചൊല്ലി തമ്മിൽത്തല്ലുന്ന ക്രൈസ്തവരുള്ള, പ്രവാചകന്മാരില്ലാത്ത, വെളിപാടുകൾക്കു കാതോർക്കാത്ത ഇന്നത്തെ കാലഘട്ടത്തിനോട് എഴുതപ്പെട്ട ദൈവത്തിന്റെ വചനം പറയുന്നത്, അഹന്ത വെടിഞ്ഞു, ദൈവത്തിന്റെ ഇഷ്ടം തേടുന്നവരാണ്, അത് പ്രാവർത്തികമാക്കുന്നവരാണ്   ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് എന്നാണ്.

ഈശോയ്ക്ക് പിതാവിന്റെ ഇഷ്ടം നിറവേറ്റുക എന്നത് ശരീരത്തിന് ഭക്ഷണംപോലെ പ്രധാനപ്പെട്ടതായിരുന്നു. സമരിയായിലെ സിക്കാർ എന്നപട്ടണത്തിലെ യാക്കോബിന്റെ കിണറ്റിൻ കരയിലിരുന്നു ശമറിയാക്കാരി സ്ത്രീയോട് സംസാരിച്ചിരിക്കുകയായിരുന്നു ഈശോ. സമയം കുറെ കടന്നു പോയപ്പോൾ ശിഷ്യന്മാർ ഈശോയോട് പറഞ്ഞു: “റബ്ബീ ഭക്ഷണം കഴിച്ചാലും.” അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വളരെ ശാന്തമായി ഈശോ പറയുകയാണ്: “നിങ്ങൾ അറിയാത്ത ഭക്ഷണം എനിക്കുണ്ട്”.

നൂറായിരം ചോദ്യങ്ങൾ ശിഷ്യന്മാരുടെ ഉള്ളിൽ മിന്നിമറഞ്ഞപ്പോൾ ഈശോ തുടർന്നു: “എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം.” (യോഹ 4, 31-34) ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുക എന്നത് ഈശോയുടെ ജീവിതവുമായി അത്രമാത്രം സമരസപ്പെട്ട ഒന്നായിരുന്നു.

ഒരിക്കൽ ഈശോ ദൈവരാജ്യത്തെക്കുറിച്ചു ജനങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ജനക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ തന്റെ അമ്മയെ പുകഴ്ത്തി പറയുന്നത് കേട്ടപ്പോൾ, അവിടുന്ന് പറഞ്ഞു: ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ അമ്മയും, സഹോദരനും, സഹോദരിയും.” (മത്താ 12, 46-50) അതായത്, ദൈവരാജ്യത്തിൽ പ്രവേശിക്കാൻ, യഥാർത്ഥ ശിഷ്യനാകാൻ, ക്രിസ്തുവിന്റെ പുരോഹിതനാകാൻ, സന്യാസിയാകാൻ, കുടുംബനാഥനും, കുടുംബനാഥയുമാകാൻ, ക്രിസ്തുവിന്റെ യുവതയാകാൻ, ബാലികാബാലന്മാരാകാൻ നാം ചെയ്യേണ്ടത് ഇത്രമാത്രം – ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി ജീവിതം മാറ്റുക!

ഈശോയുടെ ജീവിതത്തിൽ ദൈവേഷ്ടത്തിന്റെ ആഘോഷം കാണണമെങ്കിൽ പ്രിയപ്പെട്ടവരേ, നാം ഗദ്സേമിനി വരെ പോകണം. അവിടെ രാത്രിയുടെ ഏകാന്തതയിൽ തനിയെ മുട്ടിന്മേൽ നിന്ന് പിതാവിനോട് സംസാരിക്കുന്ന ഈശോയെ കേൾക്കണം. ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിക്കുവാൻ ശരീരം മുഴുവൻ രക്തം വിയർക്കുന്ന ഈശോയുടെ സഹനത്തോട് നമ്മുടെ മനസ്സുകൾ ചേർത്തുവയ്ക്കണം. അതിനുശേഷം, പിതാവേ, അങ്ങേയ്ക്കു ഇഷ്ടമെങ്കിൽ പാനപാത്രം എന്നിൽ നിന്ന് അകറ്റണമേ. എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ(ലൂക്ക 22,42) എന്ന ചങ്കുലയ്ക്കുന്ന ഈശോയുടെ പ്രാർത്ഥനയെ ധ്യാനിക്കണം. ദൈവത്തിന്റെ ഇഷ്ടം പൂർത്തീകരിച്ചുകൊണ്ടു ജീവിക്കുക എന്നത് ഈശോയ്ക്ക് ജീവിത വൃതമായിരുന്നു. 

സ്നേഹമുള്ളവരേ, അമ്പതു നോമ്പിനെ പുണ്യം നിറഞ്ഞതാക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുക! അതിനുവേണ്ടത് ധൈര്യമാണ്. സ്വന്തം ഇഷ്ടത്തെ വെടിഞ്ഞു ദൈവത്തിന്റെ ഇഷ്ടം സ്വന്തം ഇഷ്ടമാക്കി മാറ്റുന്നവരാണ് ഈ ലോകത്തിലെ ധൈര്യശാലികൾ. ധൈര്യശാലികൾക്കേ, ദൈവഹിതത്തിനു തങ്ങളെത്തന്നെ സമർപ്പിക്കുവാൻ കഴിയൂ. ഭീരുക്കളാണ് ഞാനെന്നഭാവവുമായി കുറുവടിയുമായി ഉറഞ്ഞു തുള്ളുന്നവർ! നിർഭാഗ്യവശാൽ അവർക്കാണിന്ന് ഭൂരിപക്ഷം! അതിന്റെ ഫലമോ? സമ്പത്തിന്റെയും, അധികാരത്തിന്റെയും അഹന്തയുടെയും കുതിരപ്പുറത്തുകയറി അവർ മറ്റുള്ളവരെ വേട്ടയാടുന്നു! സുവിശേഷ മൂല്യങ്ങളെയും, മാനുഷിക മൂല്യങ്ങളെയും തങ്ങളുടെ ധാർഷ്ട്യത്തിന്റെ ബൂട്ടുകൾകൊണ്ട് നടുറോഡിലിട്ടു ചവുട്ടിയരയ്ക്കുന്നു! നീതിക്കുവേണ്ടി ശബ്ദമുയർത്തുന്നവർ ഓരോരുത്തരായി നിശ്ശബ്ദരാക്കപ്പെടുന്നു!

അഹന്തയുടെ, ഞാനെന്നഭാവത്തിന്റെ, അഹമ്മതിയുടെ പ്രദക്ഷിണങ്ങൾ അരങ്ങുതകർക്കുകയാണിവിടെ. റഷ്യൻ-യുക്രയിൻ യുദ്ധം തുടങ്ങിയിട്ട് കഴിഞ്ഞ ദിവസം ഒരു ഒരു വർഷമായി. എന്നിട്ടും അഹന്തയുടെ കുതിരപ്പുറത്തു നിന്നിറങ്ങാതെ വ്ളാദ്മിർ പുടിൻ യുദ്ധവെറിപൂണ്ട് നിൽക്കുകയാണ്. പ്രകൃതിയെ വെല്ലുവിളിച്ചു പണിതുയർത്തുന്ന, മോടിപിടിപ്പിക്കുന്ന വീടുകളും, ദേവാലയങ്ങളും, അമ്പലങ്ങളും മോസ്‌കുകളും, പ്രതിമകളും, ദൈവവിശ്വാസത്തിന്റെ, ദൈവസ്നേഹത്തിന്റെ, ദൈവമഹത്വത്തിന്റെ അടയാളങ്ങൾക്കു പകരം അഹന്തയുടെ മാത്സര്യത്തിന്റെ വമ്പൻ പ്രതീകങ്ങളാകുകയാണ്. ഭൂരിപക്ഷത്തിന്റെ അഹമ്മതിക്കു മുൻപിൽ, പണത്തിന്റെ അഹങ്കാരത്തിനുമുന്പിൽ, ഗുണ്ടായിസത്തിന്റെ അഹന്തക്ക് മുൻപിൽ ദൈവം നോക്കുകുത്തിയാകുന്നു!! തിരുസ്സഭയും, സഭയുടെ സംവിധാനങ്ങളും അപഹാസ്യമാകുന്നു; ക്രിസ്തു അവഗണിക്കപ്പെടുന്നു.!

ഈശോ പറയുന്നത് നമ്മൾ ആത്മീയത പോലും അഹന്തയുടെ ആഘോഷമാകുന്നു എന്നാണ്. ലക്ഷങ്ങൾ മുടക്കിയുള്ള പ്രാർത്ഥനായജ്ഞങ്ങളിൽ ‘കർത്താവേ, കർത്താവേ, എന്നുള്ള അധരവ്യായാമങ്ങൾ പ്രാർത്ഥനയാകില്ല എന്ന് ഈശോ പറയുന്നു.  മൈക്ക് കെട്ടി വിളിച്ചുപറയുന്ന കാര്യങ്ങൾ – ഞങ്ങൾ നിന്റെ നാമത്തിൽപ്രവചിച്ചില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ രോഗികളെ സൗഖ്യപ്പെടുത്തിയില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ദേവാലയങ്ങൾ പണിതില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ നീണ്ടപലവർണ കുപ്പായങ്ങളിൽ പ്ര്യത്യക്ഷപ്പെട്ടില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ഊട്ടു നേർച്ചകൾ നടത്തിയില്ലേ കർത്താവേ – ഇവയെ അനീതിയുടെ ഗണത്തിലാണ് ഈശോ ഉൾപ്പെടുത്തുന്നത് എന്നോർക്കുക. ഞാൻ എന്റെ കുടുംബത്തെ സംരക്ഷിക്കുന്നില്ലേ കർത്താവേ, ഞാൻ കഷ്ടപ്പെടുന്നതുകൊണ്ടല്ലേ ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത് കർത്താവേ, ഞാൻ പഠിച്ചു, വിദേശത്തുപോയി ജോലിചെയ്തതുകൊണ്ടല്ലേ നല്ലൊരു വീടുണ്ടാക്കാൻ പറ്റിയത് കർത്താവേ… ഈശോ പറയും, നീ പറയുന്നത് അനീതിയാണ്; അഹന്തയാണ്.  ഞങ്ങൾ, ഞങ്ങൾ എന്ന്, ഞാൻ, ഞാൻ എന്ന് പറഞ്ഞു നിങ്ങൾ നിങ്ങളുടെ അഹന്തയെ ആഘോഷിക്കുമ്പോൾ, സ്നേഹമുള്ളവരെ, അത്   അനീതിയാണ്. കാരണം, അതെല്ലാം ചെയ്തത് നിങ്ങളല്ല, ദൈവമാണ്.  

നിങ്ങൾ ക്ലെയിം (claim) ചെയ്യുകയാണ്. ക്ലെയിം കടന്നുവരുന്നത് നിങ്ങളുടെ അഹന്തയിൽ നിന്നാണ്. അത് അനീതിയാണ്.

തീർച്ചയായും നിങ്ങളിലൂടെ ദൈവമാണ് അത് ചെയ്തത്. നിങ്ങൾ claim ചെയ്യുന്ന നിമിഷം നിങ്ങൾ വലിയ അനീതിചെയ്യുകയാണ്. അതുകൊണ്ടാണ് ദൈവവചനം ഇവിടെ അല്പം പരുഷമാകുന്നത്: “അനീതി പ്രവർത്തിക്കുന്നവരെ, നിങ്ങൾ എന്നിൽ നിന്ന് അകന്നു പോകുവിൻ”.

നിങ്ങൾ ഒരു നദിക്കരയിൽ നില്കുകയാണ്. നിമിഷത്തിൽ ഒരു മനുഷ്യൻ വള്ളത്തിൽ മുങ്ങുന്നത് നിങ്ങൾ കാണുകയാണ്. നിങ്ങൾ ഓടിച്ചെന്നു, വെള്ളത്തിലേക്ക് ചാടി അയാളെ രക്ഷിക്കുകയാണ്. എന്നിട്ടു കരയ്ക്കു കയറി വന്നപ്പോൾ, ചാനലുകാരോട് നിങ്ങൾ പറയുന്നു, “ഞാനാണ് മനുഷ്യനെ രക്ഷിച്ചത്“. എന്നാൽ ഇതാണോ സത്യം? നിങ്ങളോർത്തോ? ഇതാ ഒരു മനുഷ്യൻ മുങ്ങുന്നുഎനിക്ക് അയാളെ രക്ഷിക്കണംരക്ഷിക്കുക എന്നത് നല്ല കാര്യമല്ലേ? …എന്നൊക്കെ. ഇല്ല. സ്നേഹിതാ, നിമിഷം നിങ്ങൾ ദൈവത്താൽ പൊതിയപ്പെട്ടിരിക്കുകയായിരുന്നു. ദൈവത്താൽ സ്വന്തമാക്കപ്പെട്ടിരിക്കുകയായിരുന്നു. You were possessed by God in that moment!

നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതെല്ലാം, നല്ലതും ചീത്തയും, സന്തോഷവും ദുഃഖവും എല്ലാം ദൈവേഷ്ടമായി കാണുമ്പോഴാണ് നാം പാറമേൽ പണിപ്പെട്ട വീടുകളാകുന്നത്.

സാമുവേൽ പ്രവാചകന്റെ രണ്ടാം പുസ്തകത്തിൽ ഒരു വിവരണമുണ്ട്. ദാവീദ് രാജാവ് ബഹുറൈമില എത്തിയപ്പോൾ സാവൂളിന്റെ ബന്ധുവായ ഗേറയുടെ മകൻ ഷിമേയി ദാവീദിന്റെമേൽ ശാപവാക്കുകൾ പറയാൻ തുടങ്ങി. കൊലപാതകീ, നീചാ എന്നൊക്കെയുള്ള ചീത്തവാക്കുകളാണ് അയാൾ ഉപയോഗിച്ചത്. അപ്പോൾ സെറൂയായുടെ മകൻ അബീശായി പറഞ്ഞു: ” ചത്ത പട്ടി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നുവോ? ഞാൻ ഇവന്റെ തല വെട്ടിക്കളയട്ടെ?” അപ്പോൾ ദാവീദ് രാജാവ് പറഞ്ഞു:”നിങ്ങൾക്കിതിൽ എന്ത് കാര്യം? ദാവീദിനെ ശപിക്കുകയെന്നു കർത്താവ് കല്പിച്ചിട്ടാണ് അവനതു ചെയ്യുന്നതെങ്കിൽ, കർത്താവിന്റെ ഇഷ്ടമാണ് അതെങ്കിൽ അരുതെന്നു പറയുവാൻ ആർക്കു കഴിയും? …അവനെ വെറുതെ വിട്ടേയ്ക്കൂകർത്താവ് എന്റെ കഷ്ടത കണ്ടു അവന്റെ ശാപത്തിനു പകരം എന്നെ അനുഗ്രഹിച്ചേക്കും.” (16, 5-14) ജീവിതത്തിലെ വേദനിപ്പിക്കുന്ന സംഭവങ്ങളെ ദൈവകല്പിതങ്ങളായി, ദൈവേഷ്ടങ്ങളായി കാണുമ്പോൾ അവ ദൈവാനുഗ്രഹങ്ങളായി മാറുന്ന അത്ഭുതം നമ്മിൽ നടക്കും.

സ്നേഹമുള്ളവരേ, ദൈവത്തിന്റെ പ്രവർത്തനങ്ങളാൽ നിറയപ്പെടേണ്ട ഈ ലോകത്തിൽ അതിനുള്ള ഉപകരണങ്ങളാകുകയാണ് നമ്മുടെ നിയോഗം. അതുകൊണ്ടാണ് ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുന്നവരാകുവാൻ ഈശോ നമ്മെ ക്ഷണിക്കുന്നത്. എന്തെങ്കിലും നന്മ നമ്മിലൂടെ സംഭവിക്കുന്നുണ്ടെങ്കിൽ അത് ദൈവത്തിൽ നിന്നാണ്. അത് ക്ലെയിം ചെയ്യാൻ പാടില്ല. claim ചെയ്യുക വഴി അത് നിന്റെ അഹന്തയുടെ ഒരു ആഭരണമായി മാറും. അത് ദൈവത്തിന്റെ ഇഷ്ടം ആകാതെപോകും.

ശരിയായ ആധ്യാത്മികത, ആത്മീയ ജീവിതം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക എന്നതാണ്. എന്നുവച്ചാൽ, നിന്നിലെ പഴയ മനുഷ്യനെ മാറ്റി, ദൈവിക ചിന്തയുള്ള പുതിയ മനുഷ്യനാകണം; നിന്റെ ജീവിതത്തിന്റെ അടിസ്ഥാനം ക്രിസ്തുവാകണം. നിന്നിൽ അന്ധകാരം സൃഷ്ടിക്കുന്നതിനോടെല്ലാം ബൈ പറയണം. വിശുദ്ധ പൗലോശ്ലീഹാ പറയുന്നത് ഇങ്ങനെയാണ്: “നിങ്ങളുടെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതം എന്തെന്നും, നല്ലതും, പ്രീതിജനകവും, പരിപൂർണവുമായത് എന്തെന്നും വിവേചിച്ചറിയുവാൻ അപ്പോൾ നിങ്ങൾക്ക് സാധിക്കും.” (റോമാ 12, 2)

അപ്പോൾ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും, ദൈവേഷ്ടം പ്രവർത്തിക്കാത്തവനും തമ്മിൽ എന്തുണ്ട് വ്യത്യാസം? അതാണ് ഈശോ പറയുന്ന ഉപമ. ക്രിസ്തുവാകുന്ന പാറമേൽ, ക്രിസ്തുവിന്റെ ഇഷ്ടമാകുന്ന അടിസ്ഥാനത്തിന്മേൽ നീയാകുന്ന, നിന്റെ കുടുംബമാകുന്ന, നിന്റെ ഇടവകയാകുന്ന, തിരുസ്സഭയാകുന്ന വീട് പണിതുയർത്തുമ്പോഴാണ് ഏത് കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും തകർക്കാനാവാത്ത ഉറപ്പ് അതിന് ലഭിക്കുന്നത്. എന്നാൽ, കപടതയിൽ, അഹങ്കാരത്തിൽ, ദൈവത്തെയും ദൈവത്തിന്റെ ഇഷ്ടത്തെയും അവഗണിച്ചുകൊണ്ട് എന്ത് പണിതുയർത്തിയാലും അത് ഈശോ ‌ പറയുന്നപോലെ, കല്ലിന്മേൽ കല്ലുശേഷിക്കാതെ തകർന്നുപോകും. പക്ഷെ ഒന്നോർക്കുക! ദൈവേഷ്ടമനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കുന്ന നിന്റെ ജീവിതത്തിലും, ദൈവേഷ്ടം പ്രവർത്തിക്കാത്തവന്റെ ജീവിതത്തിലും ഒരു സംശയം വേണ്ട, മഴ പെയ്യും, കൊടുങ്കാറ്റുണ്ടാകും, വെള്ളപ്പൊക്കമുണ്ടാകും. അത് നിന്റെയും അപരന്റേയും ജീവിതത്തിലേക്ക് ആഞ്ഞടിച്ചുതന്നെ കയറും. പക്ഷെ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും നിന്റെ കുടുംബവും വീഴില്ല. അപരന്റേത് തകർന്നുപോകും. ഇത് ക്രിസ്തുവിന്റെ ഉറപ്പാണ്. നിന്റെ ജീവിതത്തിനുമേൽ ദൈവം സ്ഥാപിക്കുന്ന ഉറപ്പ്!

സമാപനം

ദൈവത്തിന്റെ അനന്ത സ്നേഹത്താൽ നിറഞ്ഞിരിക്കുന്ന ഈ ദേവാലയത്തിൽ, ദൈവകൃപ നമ്മിലേക്ക്‌ വചന പ്രഘോഷണത്തിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷത്തിൽ സ്നേഹമുള്ളവരേ, എടുക്കുക ഒരു ഉറച്ച തീരുമാനം. എന്ത് തന്നെ വന്നാലും, എന്റെ ജീവിതത്തിന്റെ, കുടുംബത്തിന്റെ പ്ലാനുകളിലും പദ്ധതികളിലും ആദ്യം ഞാനന്വേഷിക്കുന്നത് ദൈവമേ നിന്റെ തിരുവിഷ്ടമായിരിക്കും. ഇന്ന് നാം അർപ്പിക്കുന്ന ഈ വിശുദ്ധ കുർബാന നമ്മുടെ തീരുമാനത്തെ ബലപ്പെടുത്തട്ടെ.

നമ്മുടെ ജീവിതങ്ങളെ കൃപകൊണ്ട് നിറയ്ക്കട്ടെ. ജീവിതത്തിലെ ഓരോ നിമിഷവും ഇതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന: ഈശോയെ, നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. ആമേൻ!

SUNDAY SERMON MT 4, 1-11

നോമ്പുകാലം ഒന്നാം ഞായർ

പുറപ്പാട് 34, 27-35

ഏശയ്യാ 58, 1-10

എഫേസോസ് 4, 17-24

മത്തായി 4, 1-11

2023-ലെ അമ്പതുനോമ്പിന്റെ ആദ്യ ഞായറാഴ്ചയിലേക്കു പ്രവേശിക്കുവാൻ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. നൊന്തുസ്നേഹിക്കുക എന്നർത്ഥമുള്ള നൊയ് +അൻപ് എന്ന രണ്ടു വാക്കുകൾ ചേർന്നതാണ് നോമ്പ്, അല്ലെങ്കിൽ നോയമ്പ്. അമ്പതു നോമ്പ് സമുചിതമായി ആചരിക്കുവാനും, ചില സ്വഭാവരീതികളിൽ നിന്നും, ഭക്ഷണങ്ങളിൽനിന്നും അകന്നു നിൽക്കാനും, ഉപവാസത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും പ്രാർത്ഥനയിലൂടെയും നമ്മെ ത്തന്നെ വിശുദ്ധീകരിക്കുവാനും ഉള്ള ഉറച്ച തീരുമാനങ്ങളുമായിട്ടാകണം നാമെല്ലാവരും ഇന്ന് വിശുദ്ധ കുർബാനയ്ക്ക് അണഞ്ഞിരിക്കുന്നത്. ജീവിതത്തെ സഹോദരസ്നേഹംകൊണ്ട് നിറയ്ക്കാനും, പരസ്പരം ക്ഷമിച്ചുകൊണ്ടു ദൈവത്തിന്റെ മുഖമുള്ളവരായി ജീവിക്കുവാനും, നമുക്കുള്ളത് മറ്റുള്ളവർക്ക് പങ്കുവയ്ക്കാനും ശ്രമിച്ചുകൊണ്ട് നൊന്ത് സ്നേഹിക്കാനുള്ള ഉറച്ച തീരുമാനങ്ങൾ നാം ഈ ബലിയിൽ സമർപ്പിക്കുന്നുണ്ട്. നമ്മുടെ ഈ തീരുമാനത്തെയും നമ്മെ ഓരോരുത്തരെയും ക്രിസ്തു ഇപ്പോൾ അനുഗ്രഹിക്കുന്നുണ്ട്. അവിടുത്തെ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഇന്നത്തെ ദൈവവചന സന്ദേശത്തിലേക്ക്   നമുക്ക് പ്രവേശിക്കാം.

നോമ്പുകാലത്തിന്റെ ആദ്യ ഞായറാഴ്ച്ച ഈശോയുടെ മരുഭൂമിയിലെ പരീക്ഷയാണ് ദൈവവചനം വിവരിക്കുന്നത്. നോമ്പുകാലത്തിന്റെ ഈ ആദ്യ ഞായറാഴ്ച്ചത്തെ സന്ദേശം, ഞാൻ ദൈവത്തിന്റെ എല്ലാമായി ത്തീർന്നിരിക്കുന്നു എന്ന അനുഭവത്തിൽ, പ്രലോഭനങ്ങളിൽ നിന്നകന്ന് നൊന്തുസ്നേഹിക്കുവാൻ പഠിക്കുക എന്നതാണ്.

ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെ മരുഭൂമി വാസവും, ഉപവാസവും, പരീക്ഷകന്റെമേൽ അവിടുന്ന് നേടുന്ന വിജയവും സമാന്തരസുവിശേഷങ്ങൾ മൂന്നും രേഖപ്പെടുത്തിയിട്ടുള്ളതാണ്. “ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു. സാത്താനാൽ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവൻ മരുഭൂമിയിൽ വസിച്ചു.” (മർക്കോ 1, 12 -13) എന്ന ചെറുവിവരണം മാത്രം മാർക്കോസ് സുവിശേഷകൻ നൽകുമ്പോൾ വിശുദ്ധ മത്തായിയും ലൂക്കായും വിശദമായ സംഭവ വിവരണമാണ് നൽകുന്നത്. മൂന്നുപേരും നാൽപതു ദിവസമാണ് ഈശോ മരുഭൂമിയിൽ ചിലവഴിച്ചത് എന്നും പറയുന്നുണ്ട്.

വിശുദ്ധഗ്രന്ഥത്തിൽ 40 എന്ന സംഖ്യക്ക് വളരെ പ്രാധാന്യമുണ്ട്. 40, ബൈബിളിൽ അർത്ഥങ്ങൾകൊണ്ടും, അനുമാനങ്ങൾകൊണ്ടും സമ്പന്നമായ ഒരു സംഖ്യയാണ്. ബൈബിളിൽ 146 പ്രാവശ്യം 40 എന്ന സംഖ്യ ഉപയോഗിക്കുന്നുണ്ട്. 40 എന്ന സംഖ്യക്ക് പരീക്ഷണകാലഘട്ടം, വിചാരണ ചെയ്യപ്പെടുന്ന സമയം, ദൈവവുമായി ഒന്നായിരിക്കുന്ന കാലഘട്ടം, രൂപാന്തരത്തിലൂടെ ശക്തിപ്പെടുന്ന കാലം എന്നിങ്ങനെ അർത്ഥങ്ങളുണ്ട്. ഇത് മനുഷ്യജീവിതത്തിന്റെ വളരെ പ്രത്യേകമായ ഒരു കാലഘട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആദ്യമായി ഈ സംഖ്യയെ നാം കാണുന്നത് നോഹയുമായി, പെട്ടകവുമായി ബന്ധപ്പെട്ടാണ്. അവിടെ നാൽപ്പതു ദിനരാത്രങ്ങൾ പെട്ടകം ഒഴുകി നടന്നു എന്നാണ് വചനം പറയുന്നത്. ദൈവം ഒരുക്കിയ ഒരു സമൂഹം … ദൈവത്തിന്റെ കല്പനയനുസരിച്ചു എല്ലാം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യർ … അവരോടു ചേർന്ന് നിൽക്കുന്ന പക്ഷി മൃഗജാലങ്ങൾ… വളരെ മനോഹരമായ ഒരു ആവാസ വ്യവസ്ഥ! “ദൈവം ഇടപെടും” എന്ന ഉറച്ച വിശ്വാസത്തിൽ ജീവിക്കുകയാണ് അവർ. പരീക്ഷണത്തിന്റെ, പരിപാലനയുടെ ഇത്തരത്തിലുള്ള ജീവിതമായിരുന്നു ഇസ്രായേൽ ജനത്തിന് നാൽപ്പതു ദിനരാത്രങ്ങൾ. ഇങ്ങനെ 40 ദിനരാത്രങ്ങൾ കടന്നുപോയപ്പോൾ അവരുടെ ജീവിതത്തിൽ സംഭവിച്ചത് അത്ഭുതമായിരുന്നു. അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ മഴവില്ലു വിരിഞ്ഞു.

മോസസ് 40 വർഷമാണ് ഈജിപ്തിൽ കഴിഞ്ഞത്. സീനായ് മലയിൽ അദ്ദേഹം 40 രാത്രിയും പകലും ചിലവഴിക്കുന്നുണ്ട്.  മോസസ് അയച്ച ചാരന്മാർ 40 ദിവസമാണ് കാനാൻ ദേശം നിരീക്ഷിച്ചു റിപ്പോർട്ട് കൊടുക്കുവാൻ എടുത്തത്. കാനാൻ ദേശം സ്വന്തമാക്കുന്നതിനു മുൻപ് 40 വർഷമാണ് ഇസ്രായേൽ ജനം അലഞ്ഞു നടന്നത്. ദൈവത്തിൽ വിശ്വസിച്ചും, ദൈവത്തെ ധിക്കരിച്ചും, പരീക്ഷിക്കപ്പെട്ടും അവർ അലയുകയായിരുന്നു. അത് ദൈവത്തിന്റെ അരുളപ്പാടുകളുടെ, ദൈവ ഇടപെടലുകളുടെ, ദൈവ നിഷേധത്തിന്റെ, യുദ്ധങ്ങളുടെ, ദാരിദ്ര്യത്തിന്റെ, ദാഹത്തിന്റെ, വിശപ്പിന്റെ, ദിനരാത്രങ്ങളായിരുന്നു. പക്ഷെ, അവസാനം കാനാൻദേശം അവരുടെ മുൻപിൽ മനോഹരമായ ഒരു ക്യാൻവാസുപോലെ തെളിഞ്ഞു നിൽക്കുകയാണ്.

ഭക്ഷണവും ജലവുമില്ലാതെ 40 ദിവസമാണ് ഏലിയാ പ്രവാചകൻ ഹോറെബ് മലയിൽ ജീവിച്ചത്. “40 ദിവസം കഴിയുമ്പോൾ നിനിവേ നശിപ്പിക്കപ്പടും” (യോനാ 3, 4) എന്ന് യോനാ ദൈവത്തിന്റെ അരുളപ്പാടു വിളിച്ചുപറഞ്ഞപ്പോൾ ആ നാല്പതുദിവസവും വലിയവരും ചെറിയവരുമായ നിനിവേ നിവാസികൾ, മനുഷ്യനും മൃഗവും ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ചു. അവിടെ നാല്പതുദിവസം അവർക്ക് രക്ഷയായി തീർന്നു.

ഇന്നത്തെ സുവിശേഷത്തിൽ ഈശോ പരീക്ഷിക്കപ്പെടുന്നതിനായി 40 ദിവസമാണ് മരുഭൂമിയിൽ ചിലവഴിക്കുന്നത്. യഹൂദപാരമ്പര്യത്തിലെ 40 എന്ന സംഖ്യ ഇവിടെയും സൂചിപ്പിക്കപ്പെടുന്നതുവഴി ഈശോയുടെ മരുഭൂമിയിലെ പരീക്ഷയുടെ സ്വഭാവവും, യഹൂദ സംസ്കാരത്തിന്റെ തുടർച്ചയും നമുക്കിവിടെ കാണാവുന്നതാണ്.

ഈശോ എങ്ങനെയാണ് മരുഭൂമിയിലേക്ക് പ്രവേശിച്ചത് എന്ന് ചിന്തിക്കുന്നത് വലിയൊരു ധ്യാനമാണ്. ജലത്തിൽ മുങ്ങി നിവർന്നപ്പോൾ ആകാശത്തുനിന്ന് സ്നേഹം, ദൈവത്തിന്റെ ആത്മാവ് ഒരു വെള്ളരിപ്രാവായി ഈശോയെ പൊതിഞ്ഞു. സ്നേഹത്തിന്റെ വെണ്മേഘങ്ങളിൽ നിന്ന് ഒരു സ്വരം ഈശോ കേട്ടു: ‘ഇവൻ എന്റെ പ്രയപുത്രൻ‘. ഈശോ ഒരു നിമിഷം കോരിത്തരിച്ചു നിന്ന് കാണണം. കാരണം താൻ ദൈവപിതാവിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു എന്ന ചിന്ത അവിടുത്തെ സന്തോഷിപ്പിച്ചിട്ടുണ്ടാകണം. തീർച്ചയായും പിതാവിനെ നോക്കി ഈശോ പുഞ്ചിരിച്ചിട്ടുണ്ടാകും! താൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നുവെന്ന വലിയ അനുഭവത്താൽ നിറഞ്ഞാണ് ഈശോ ജലസ്നാനം കഴിഞ്ഞു മരുഭൂമിയിലേക്ക് നടന്നുപോകുന്നത്.

എന്താണ് മരുഭൂമി? കേവലം ഭൂമിശാസ്ത്രപരമായി മരുഭൂമിയെ അറിഞ്ഞാൽ നമുക്ക് ഈ വചനഭാഗത്തിന്റെ സന്ദേശം മനസ്സിലാവുകയില്ല.

മരുഭൂമി, ലോകം തന്നെയാണ്. പ്രലോഭനങ്ങളുടെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ സ്ഥലമാണ് മരുഭൂമി. മരുഭൂമി ശൂന്യതയാണ്, അനന്തതയുടെ മരുഭൂമി നിരാശയുടെ ഭൂമിയാണ്. മരുഭൂമി നൽകുന്ന മരുപ്പച്ചകളും, പ്രതീക്ഷകളുമെല്ലാം ക്ഷണികമാണ്. മരുഭൂമിയുടെ എല്ലാ സ്വഭാവങ്ങളും നിറഞ്ഞതാണ് ലോകം. യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചു എന്ന് പറയുമ്പോൾ ഈശോയെ ആത്‌മാവ്‌ ലോകത്തിലേക്കു നയിച്ചു എന്നാണു മനസ്സിലാക്കേണ്ടത്. പ്രലോഭനത്തിന്റെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ മരുഭൂമിയിൽ Basic instincts കളുടെ, അടിസ്ഥാനചോദനകളുടെ, സ്വാഭാവിക പ്രവണതകളുടെ വലിയ പ്രലോഭനങ്ങൾ ഈശോയെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. എന്നാൽ, താൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നുവെന്ന വലിയ അനുഭവം പ്രലോഭങ്ങളുടെമേൽ ജയം നേടുവാൻ ഈശോയെ സഹായിക്കുകയാണ്. ഒന്നും ഈശോയെ പ്രലോഭിപ്പിക്കുന്നില്ല. പഞ്ചേന്ദ്രിയങ്ങൾക്കു സംതൃപ്തി നൽകുന്നതൊന്നും ഈശോയെ ഭ്രമിപ്പിക്കുന്നില്ല. അംഗീകാരങ്ങളും, സ്ഥാനമാനങ്ങളും, അലങ്കാരങ്ങളുമൊക്കെ ദൈവത്തിന്റെ പ്രിയപുത്രന്, ദൈവത്തിന്റെ എല്ലാമായി തീർന്നവന് എന്താണ്?

സ്നേഹമുള്ളവരേ, ദൈവത്തിന്റെ പുത്രിയും, പുത്രനും ആകുക, ദൈവത്തിന്റെ എല്ലാമാകുക, ആ അനുഭവത്തിലേക്ക് വളരുക എന്നതാണ് ഈ ലോകമാകുന്ന മരുഭൂമിയിൽ ജീവിക്കുവാൻ ആദ്യം നാം നേടിയെടുക്കേണ്ട നന്മ! അതിന് നാം സ്നാനത്തിലൂടെ കടന്നുപോകണം. എന്താണ് സ്നാനം? നൊന്തു സ്നേഹിക്കുക എന്നതാണ് സ്നാനം. സ്നേഹം വേദനാക്ഷമമാണ്. വേദനയില്ലാത്ത, ത്യാഗം ഇല്ലാത്ത സ്നേഹം പൊള്ളയാണ്. സഹനത്തിലൂടെ, സ്നേഹത്തിലൂടെ, ക്ഷമയിലൂടെ, മറക്കുക എന്ന നന്മയിലൂടെ, കടന്നുപോകുക എന്നതാണ് സ്നാനം. അപ്പോൾ ജീവിതത്തിന്റെ ഓരോ നിമിഷവും നാം ഈ സ്നാനത്തിലൂടെ കടന്നുപോകും. ജീവിതത്തിന്റെ ഓരോ നിമിഷവും ‘ഞാൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു’ എന്ന അനുഭവത്തിലൂടെ നാം കടന്നുപോകും. ഈ അനുഭവം പ്രലോഭനങ്ങളെ അതിജീവിക്കുവാൻ, മറ്റുള്ളവരുടെ ജീവിതത്തെ നന്മയുള്ളതാക്കുവാൻ, മറ്റുള്ളവർക്ക് ദൈവാനുഭവം നൽകാൻ, മരുഭൂമി തുല്യമായ ഈ ലോകത്തിൽ പറുദീസാ സൃഷ്ടിക്കുവാൻ നമ്മെ സഹായിക്കും.

2015 പുറത്തിറങ്ങിയ പ്രദീപൻ മുല്ലനേഴിയുടെ ഒരു മലയാളം സിനിമയുണ്ട്. “നമുക്കൊരേ ആകാശംഎന്നാണ് സിനിമയുടെ പേര്. സിനിമ തുടങ്ങുന്നത് അധികം സംസാരിക്കാത്ത, ചിരിക്കാത്ത, മുഖത്ത് എന്തോ ഭയം പ്രദർശിപ്പിക്കുന്ന ഉള്ളിൽ ആരോടും പറയാൻ പറ്റാത്ത എന്തോ ഒന്നുണ്ട് എന്ന് പ്രേക്ഷകന് തോന്നുന്ന ഒരു കുട്ടിയെ (കണ്ണൻ) അവതരിപ്പിച്ചുകൊണ്ടാണ്. അവന്റെ പിതാവ് അവനെ ലാൽജി എന്ന മനഃശാസ്ത്രഞ്ജന്റെ അടുത്തേക്ക് കൊണ്ടുപോകുകയാണ്, ചികിത്സിക്കുവാൻ. ലാൽജി കുട്ടിയോട് വളരെ സ്നേഹപൂർവ്വം പെരുമാറി അവന്റെ ഉള്ളിലുള്ളത് പുറത്തെടുക്കുവാൻ സഹായിക്കുകയാണ്. പിന്നെ ഫ്ലാഷ്ബാക്ക് ആയി കഥ പറയുകയാണ്.

കൂട്ടുകാരിൽ നിന്ന് റോഡിൽ വയ്ക്കുന്ന അള്ളിനെക്കുറിച്ചു അറിഞ്ഞ കണ്ണൻ, കൂട്ടുകാരെല്ലാം പോയിക്കഴിഞ്ഞപ്പോൾ അള്ളു റോഡിൽ വയ്ക്കുകയാണ്. ഉടനെ തന്നെ ഒരു കാർ വന്നു. അള്ളിന്റെ മുകളിലൂടെ ടയർ കയറി. അല്പദൂരം മാറി കാർ നിന്നു. കാറിൽ നിന്ന് ഒരു പ്രായമായ അങ്കിൾ ഇറങ്ങി വന്നു പൊട്ടിയ ടയർ നോക്കി ആകുലപ്പെട്ടു. കുട്ടിയും അവിടെ വരുന്നുണ്ട്. കാറിനുള്ളിലെ ആന്റിയെക്കണ്ടു അവനു വിഷമവും വരുന്നുണ്ട്. ആന്റിയെ ആശുപത്രിയിൽ കൊണ്ട് പോകുകയാണ് എന്ന് തന്റെ യാത്രയുടെ ഉദ്ദേശ്യം അയാൾ കുട്ടിയോട് പറയുന്നുണ്ട്. പുറകെ വന്ന ഒരു ലോറിക്കാരന്റെ സഹായത്തോടെ ടയർ മാറ്റിയിട്ടു അങ്കിൾ യാത്ര തുടർന്നു. കണ്ണൻ പിന്നാലെ സൈക്കിളിൽ ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ട്ടർ അങ്കിളിനോട് പറയുന്നത് കണ്ണൻ കേട്ടു. “കുറച്ചു നേരത്തെ എത്തിയിരുന്നെങ്കിൽ! ഒരു രണ്ട് മണിക്കൂറായിക്കാണും…” വെള്ളത്തുണിയിൽ പൊതിഞ്ഞ ആന്റിയുടെ മൃതദേഹം കണ്ടു കണ്ണൻ കരഞ്ഞു. അവൻ അവിടെ നിന്ന് വീട്ടിലേക്കു ഓടി. പിന്നെ അവൻ ആരോടും മിണ്ടാതെയായി, സങ്കടത്തോടെ എപ്പോഴും ഒറ്റയ്ക്കിരിക്കും.

സംഭവം കേട്ടു കഴിഞ്ഞു മനഃശാസ്ത്രജ്ഞൻ കുട്ടിയ്ക്ക് കൊടുത്ത മരുന്ന്, അങ്കിളിനോട് പോയി ക്ഷമ പറയുകയെന്നതായിരുന്നു. അങ്ങനെ കുട്ടിയും അവന്റെ അച്ഛനും കൂടി അങ്കിളിന്റെ അടുത്തെത്തി ക്ഷമ പറഞ്ഞു. അവരോർത്തു അങ്കിൾ ദേഷ്യപ്പെടുമെന്ന്. എന്നാൽ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അങ്കിൾ പറഞ്ഞു: “മോൻ വിഷമിക്കേണ്ട. ഞാൻ എന്റെ ഭാര്യയെ വീട്ടിൽ നിന്ന് എടുക്കുമ്പോൾ തന്നെ അവൾ മരിച്ചിരുന്നു. അതുകൊണ്ടു മോൻ ഒട്ടും വിഷമിക്കണ്ട. നീ പഠിച്ചു മിടുക്കനാകണം. മറക്കാനും, പൊറുക്കാനും, സാധിക്കുമ്പോഴല്ലേ, നാം മനുഷ്യരാവുക.” അപ്പോൾ മുതൽ കണ്ണൻ വീണ്ടും ചിരിച്ചു തുടങ്ങി. അവന്റെ ജീവിതത്തിലേക്ക് സന്തോഷം തിരികെയെത്തി.

നൊന്തു സ്നേഹിക്കുകയെന്ന സ്നാനത്തിലൂടെ നമ്മെത്തന്നെ കടത്തിവിട്ട്, ഞാൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു എന്ന അനുഭവം ഉണ്ടായാലേ, മറ്റുള്ളവരിലേക്കും ആ അനുഭവം പകർന്നുകൊടുക്കാൻ നമുക്ക് സാധിക്കുകയുള്ളു.

നാമും നാൽപ്പതു ദിവസത്തിന്റെ, അമ്പതു ദിവസത്തിന്റെ, ഞായറാഴ്ചകൾ മാറ്റി നിർത്തിയാൽ നാല്പത്തിരണ്ടു ദിവസത്തിന്റെ നോമ്പിലേക്കു, ഉപവാസത്തിലേക്കു പ്രവേശിക്കുകയാണ്. മരുഭൂമി തുല്യമായ ലോകജീവിതത്തെക്കുറിച്ചു, ബോധ്യമുള്ളവരാകാൻ, പ്രലോഭനങ്ങളെക്കുറിച്ചു, അതിന്റെ സാഹചര്യങ്ങളെക്കുറിച്ചു ശ്രദ്ധയുള്ളവരാകുവാനും, ദൈവത്തിന്റെ അരുളപ്പാടിന് ചെവികൊടുക്കുവാനും, ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെയെന്നു പറഞ്ഞു ജീവിക്കാൻ പഠിക്കാനും, ദൈവത്തിന്റെ എല്ലാമാണ് ഞാൻ എന്ന അനുഭവത്തിലേക്ക് പ്രവേശിക്കുവാനും നാം തുടങ്ങുകയാണ്.

സ്നേഹമുള്ളവരെ, ഓർക്കുക, ജീവിതം പ്രലോഭനങ്ങൾ നിറഞ്ഞതാണ്. മരുഭൂമിപോലെ പറന്നു കിടക്കുന്ന അഹന്തയുടെ ആഘോഷങ്ങളിലേക്കാണ് ലോകം നമ്മെ ക്ഷണിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്ത് വിവരിക്കുന്ന മൂന്നു പ്രലോഭനങ്ങൾ അല്ല, മുപ്പതിനായിരം പ്രലോഭനങ്ങൾ ഓരോ നിമിഷവും നമ്മിലേക്ക്‌ കടന്നുവരും.

മനുഷ്യന്റെ അടിസ്ഥാന ചോദനയാണ് വിശപ്പ്. വിശപ്പുകൾ നമുക്ക് പലവിധമാണ്. ശരീരത്തിന്റെ വിശപ്പ്, രതിയോടുള്ള വിശപ്പ്, മനസ്സിന്റെ പരിഗണിക്കപ്പെടാനുള്ള, സ്നേഹം കിട്ടാനുള്ള, അധികാരം നേടാനുള്ള, സമ്പത്ത് വാരിക്കൂട്ടുവാനുള്ള, വിശപ്പ്, സ്വാർത്ഥതയുടെ, അഹങ്കാരത്തിന്റെ, വൈരാഗ്യത്തിന്റെ വിശപ്പ്! അങ്ങനെ വിശപ്പുകളുടെ ഒരു കൂട്ടമാണ് നമ്മുടെ ജീവിതം. ഈ വിശപ്പുകളെ ശമിപ്പിക്കാൻ പലപ്പോഴും, എന്ത് സർക്കസും കാണിക്കാൻ നാം തയ്യാറാണ്. ആരുടെ കാലിൽ വീഴാനും തയ്യാർ. ആരെ ആരാധിക്കാനും റെഡി!

എന്താണ് പ്രലോഭനം? അത് നമ്മുടെ ജീവിതാവസ്ഥയോടു ചേർന്ന് നിൽക്കുന്നതാണ്. ഓരോരുത്തർക്കും പലതാണ് പ്രലോഭനങ്ങൾ. നമ്മുടെ ജീവിതാവസ്ഥയോടു ചേരാത്ത ഘടകങ്ങളോട് നമ്മുടെ മനസ്സിൽ രൂപപ്പെടാവുന്ന ആഭിമുഖ്യവും, ഉദ്ദീപനവുമാണ് പ്രലോഭനം. അത് നമ്മുടെ ജീവിതാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിവാഹജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തി കടന്നുപോകുന്ന പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു പുരോഹിതന്റേത്. ഒരു യുവാവിന്റെയും സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെയും പ്രലോഭനങ്ങൾക്കും അവയുടെ സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. ഒരമ്മയുടെ, അപ്പച്ചന്റെ ശരികൾ മക്കൾക്ക് ശരികളാകണമെന്നില്ല. സാമൂഹ്യമായി അനുവദനീയമായവ പോലും ചിലപ്പോൾ ജീവിതാവസ്ഥകളോട് ചേർന്ന് ചിന്തിക്കുമ്പോൾ പ്രലോഭനങ്ങളാകാം, തെറ്റുകളാകാം.

നൊന്തു സ്‌നേഹിക്കാൻ പഠിച്ചാൽ, ജീവിതത്തിന്റെ ഓരോ നിമിഷവും സ്നാനങ്ങളിലൂടെ കടന്നുപോകാനും, ഞാൻ ദൈവത്തിന്റെ എല്ലാമാണ് എന്ന അനുഭവത്തിൽ ആയിരിക്കുവാനും, പ്രലോഭനങ്ങളെ അതിജീവിച്ചു വിശുദ്ധമായി ജീവിക്കുവാനും നമുക്ക് സാധിക്കും. നമ്മുടെ ഭാരങ്ങൾ കുറയ്ക്കാനും, മറ്റുള്ളവരുടെ ഭാരങ്ങൾ കുറയ്ക്കാൻ സഹായിക്കാനും, അവരുടെ ജീവിതത്തിൽ ഉത്ഥാനത്തിന്റെ സന്തോഷം ഉണ്ടാകുവാനും ശ്രമിക്കുമ്പോൾ നാം നൊന്തുസ്നേഹിക്കുകയായിരിക്കും.

സമാപനം

സ്നേഹമുള്ളവരേ, ഈ നോമ്പുകാലം ദൈവം നമുക്ക് നൽകിയിരിക്കുന്ന വലിയ അനുഗ്രഹമാണ്, അവസരമാണ്, നമ്മുടെ ജീവിതത്തെക്കുറിച്ചു അറിയുവാൻ, പഴയ മനുഷ്യനെ കളഞ്ഞു പുതിയ മനുഷ്യനായി തീരുവാൻ, നൻമ ചെയ്യുവാൻ ഉള്ള അവസരം. നമ്മുടെ ക്രൈസ്തവ പാരമ്പര്യത്തിൽ കുരിശു വര തിരുനാളിന്, വിഭൂതി തിരുനാളിന്, മുൻപുള്ള ഞായറാഴ്ച്ച പേത്തുർത്ത ഞായർ എന്നാണു അറിയപ്പെടുന്നത്. തിരിഞ്ഞുനോക്കൽ എന്നാണ് ഈ വാക്കിന്റെ അർഥം. അനുതാപത്തിനും, അനുരഞ്ജനത്തിനുമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന സമയമാണ് നോമ്പുകാലം എന്ന് ഓർമിപ്പിക്കുകയാണ് പേത്തുർത്തയുടെ ഉദ്ദേശ്യം. പിന്നിട്ട ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി, നൊന്തു സ്നേഹിക്കാൻ പറ്റാതിരുന്നതുവഴി വന്നുപോയ വീഴ്ചകൾക്ക് പരിഹാരം ചെയ്‌ത്‌, ബന്ധങ്ങളിലെ വിള്ളലുകൾ നേരെയാക്കി ക്രിസ്തുവിൽ നവീകരിക്കപ്പെട്ടവരാകുക എന്ന വലിയ ഓർമപ്പെടുത്തലാണ് പേത്തുർത്ത.

നമ്മുടെ വസ്ത്രങ്ങൾ പഴകിയതാണ്. പുതിയ വസ്ത്രം ധരിച്ചു ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാനുള്ള സമയം വന്നിരിക്കുന്നു. അതിനുള്ള തയ്യാറെടുപ്പാകട്ടെ ഈ അമ്പതു നോമ്പുകാലം. ആമേൻ!

SUNDAY SERMON JN 3, 22-31

ദനഹാക്കാലം ആറാം ഞായർ

നിയമവാർത്തനം 24, 14-22

ഏശയ്യാ 63, 7-16

ഹെബ്രാ 8, 1-6

യോഹന്നാൻ 3, 22-31

അർദ്ധരാത്രിയിൽ നിക്കേദേമോസുമായുള്ള സംഭാഷണത്തിനുശേഷമാണ് ഇന്നത്തെ സുവിശേഷഭാഗം കടന്നുവരുന്നത്. നിക്കേദേമോസുമായുള്ള സംഭാഷണത്തിനിടെ താനാരാണെന്നും, തന്റെ ലക്ഷ്യമെന്താണെന്നും, ഈശോ വളരെ വ്യക്തമായി പ്രകടമാക്കുന്നുണ്ട്. സുവിശേഷഭാഗത്തിന്റെ ആദ്യപാദത്തിൽ വിശുദ്ധ സ്നാപകയോഹന്നാന്റെ ശിഷ്യരും, ഈശോയുടെ ശിഷ്യരും തമ്മിലൊരു വിവാദം അവതരിപ്പിക്കുന്നുണ്ട്. ഈ വിവാദം അതിനാൽ തന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നായിട്ട് എനിക്ക് തോന്നുന്നില്ല. ജലംകൊണ്ട് മാമ്മോദീസ നല്കുന്നതിനെക്കുറിച്ചുള്ള ഈ വിവാദം ഒരു സാധാരണ സംഭവമായി എടുത്താൽ മതിയാകും. പണ്ടുകാലങ്ങളിൽ ഏതെങ്കിലും ഗുരുവിന്റെ ശിഷ്യരാണെന്ന് പറഞ്ഞ് അഭിമാനിക്കുവാനും, ഗുരുവിന്റെ മഹത്വം വിളിച്ചു പറഞ്ഞ് വെല്ലുവിളിക്കാനുമൊക്കെ ആളുകളുണ്ടായിരുന്നു. ഈയിടെ ഖത്തറിൽ നടന്ന ഫുട്ബോൾ ലോകകപ്പ് കാലഘട്ടത്തിൽ എത്രയോ തർക്കങ്ങളാണ് മെസ്സിയുടെയും, റൊണാൾഡോയുടെയും, നെയ്മറിന്റെയും ഒക്കെ ഫാൻസുകൾ തമ്മിൽ നടന്നത്! ചിലതൊക്കെ വാക്കേറ്റത്തിലും, തല്ലിലുമൊക്കെയാണ് അവസാനിച്ചത്. ഈ സംഭവങ്ങളിൽ മെസ്സിക്കോ, റൊണാൾഡോയ്‌ക്കൊന്നും യാതൊരു പങ്കുമില്ല. അവർ ഈ വിവാദങ്ങളൊന്നും അറിഞ്ഞിട്ടുപോലുമുണ്ടാകില്ല.

വിവാദങ്ങൾ ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ രീതിയിലും, വ്യത്യസ്ത വിഷയങ്ങളിലുമൊക്കെ ഉണ്ടാകും, ഇന്നത്തെ നമ്മുടെ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള വിവാദംപോലെ! എന്നാൽ അവയോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതാണ്, നാം ഏത് ലോഹംകൊണ്ടാണ് നിർമിക്കപ്പെട്ടിട്ടുള്ളത് എന്ന് തീരുമാനിക്കുന്നത്; നാം ക്രിസ്തു ശിഷ്യരാണോ, അതോ വെറും ലോകത്തിന്റെ വക്താക്കളാണോ എന്ന് തെളിയിക്കുന്നത്.

മാമ്മോദീസായെക്കുറിച്ചുള്ള വിവാദങ്ങളെക്കാൾ ഇന്നത്തെ സുവിശേഷം ഉയർത്തിപ്പിടിക്കുന്നത് വിശുദ്ധ സ്നാപക യോഹന്നാന്റെ വ്യക്തിത്വത്തെയാണ്. ക്രിസ്തുവിനെ ലോകത്തിന് ചൂണ്ടിക്കാണിച്ചുകൊടുക്കാനും, ക്രിസ്തുവിന് സാക്ഷ്യം നൽകുവാനും വന്ന സ്നാപക യോഹന്നാന്റെ തിളങ്ങുന്ന വ്യക്തിത്വം നമ്മുടെ ക്രൈസ്തവജീവിതങ്ങൾക്ക് കരുത്തുപകരുമെന്നാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്.

സുതാര്യമായി, ആർജവത്തോടെ ജീവിക്കുകയെന്നതാണ് ഒരു ഗുരുവിന്റെ, ക്രിസ്തു ശിഷ്യന്റെ ഏറ്റവും വിശിഷ്ട ഗുണമായി സുവിശേഷം അവതരിപ്പിക്കുന്നത്. താൻ ആരാണെന്നും, തന്റെ വ്യക്തിത്വം എങ്ങനെയുള്ളതാണെന്നും, ഏത് ദൗത്യത്തിനായാണ് താൻ ഈ ഭൂമിയിൽ വന്നിരിക്കുന്നതെന്നും, ആരുടെ ശബ്ദമാകാനാണ് തന്റെ നിയോഗമെന്നും കൃത്യമായ അറിവുള്ളവനായിരുന്നു വിശുദ്ധ സ്നാപകയോഹന്നാൻ. അർഹിക്കാത്ത ആദരവും, ബഹുമാനവും നേടിയെടുക്കാൻ താത്പര്യമില്ലതിരിക്കുക, അർഹിക്കുന്ന ആദരവും, ബഹുമാനവും മറ്റുള്ളവർക്ക് കൊടുക്കുക എന്നിവയാണ് ഒരു യഥാർത്ഥ ഗുരുവിന്റെ, ക്രിസ്തുശിഷ്യന്റെ വ്യക്തിത്വത്തിന്റെ മാഹാത്മ്യം.  

ഇല്ലാത്തത് ഉണ്ടെന്ന് ഭാവിക്കുകയും, തങ്ങളുടേതല്ലാത്ത തൂവലുകൾ തലയിൽ തുന്നിപ്പിടിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളുടെ ജീവിതം, ഒരു സംശയവും വേണ്ട, ചീട്ടുകൊട്ടാരം തകരുന്നതുപോലെ തകർന്നുപോകും. എന്നാൽ, താൻ ആരാണെന്ന് അറിയുകയും, ഉള്ളതിൽ മാത്രം മേന്മ ഭാവിക്കുകയും ചെയ്യുന്നവർ ജീവിതത്തിൽ വിജയിക്കും. അവർ പ്രകാശഗോപുരംപോലെ എന്നും ഉയർന്ന് പ്രകാശിച്ചു നിൽക്കും.

നല്ലവനെന്ന് എല്ലാവരും വിചാരിച്ചിരുന്ന ഒരു ചെറുപ്പക്കാരൻ ഒരിക്കൽ ഒരു ഗുരുവിനെ കാണാനെത്തി. ആ ചെറുപ്പക്കാരന്റെ സുഹൃത്ത് ദേശാടനത്തിന് പോകുമ്പോൾ അയാളുടെ വീട് നോക്കുവാനായി ഈ ചെറുപ്പക്കാരനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അക്കാര്യം അയാൾ ഗുരുവിനോട് പറഞ്ഞു. “അതിലെന്താ കുഴപ്പം. നല്ലതല്ലേ. സമയമുണ്ടെങ്കിൽ ആ സുഹൃത്തിനെ സഹായിക്ക്’. ഗുരു പറഞ്ഞു നിർത്തിയപ്പോൾ ചെറുപ്പക്കാരൻ പറഞ്ഞു: സുഹൃത്തിന് സുന്ദരിയായ ഒരു സഹോദരിയുണ്ട്. വീട് ഏൽപ്പിച്ചു പോകുമ്പോൾ സഹോദരിയുടെ സുരക്ഷ എന്റെ കയ്യിൽ ഭദ്രമാണെന്നാണ് അയാൾ കരുതിയിരിക്കുന്നത്. എല്ലാവരും കരുതുംപോലെ എന്റെ മനസ്സ് അത്ര ശുദ്ധമല്ല.” ആ ചെറുപ്പക്കാരൻ മനസ്സ് തുറന്നു. ” ആ പെൺകുട്ടിയോട് എനിക്കൊരു ആകർഷണം തോന്നിയിട്ടുണ്ട്. ചെറുപ്പക്കാരൻ പറഞ്ഞു നിർത്തിയപ്പോൾ ഗുരു ചോദിച്ചു: “എങ്കിൽ നിനക്കത് സുഹൃത്തിനോട് തുറന്നു പറഞ്ഞു കൂടെ?” “അപ്പോൾ സുഹൃത്തിന് എന്നെക്കുറിച്ചുള്ള അഭിപ്രായം മോശമാകില്ലേ?” ചെറുപ്പക്കാരൻ ഉള്ളിലുള്ളത് പറഞ്ഞു.

അയാളുടെ ആകുലത മുഖത്ത് വ്യക്തമായി കാണാമായിരുന്നു. ഗുരു അയാളോട് വളരെ ശാന്തമായി പറഞ്ഞു: “ സഹോദരാ, വിശുദ്ധനെന്ന് തോന്നിപ്പിച്ച് വീണുപോകുന്നതിനേക്കാൾ ശ്രേഷ്ഠം ബലഹീനത തുറന്നു പറഞ്ഞ് ആർജവത്തോടെ മുന്നോട്ട് പോകുന്നതാണ്. സ്വന്തം ജീവിതത്തോട് ആത്മാർത്ഥത പുലർത്തുകയാണ് ശരിയായ വിശുദ്ധി.

വിശുദ്ധ സ്നാപകയോഹന്നാൻ ശക്തനായ പ്രവാചകനായിരുന്നു. അദ്ദേഹത്തിന് ധാരാളം ശിഷ്യരുണ്ടായിരുന്നു. വലിയൊരു ജനത അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. ഇന്നായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പേരിൽ ധാരാളം ഫാൻസ് അസ്സോസിയേഷൻസ് ഉണ്ടായിരുന്നേനെ. നീയാണോ മിശിഹായെന്ന് ചോദിക്കുവാൻ മാത്രം അദ്ദേഹത്തിന്റെ മാഹാത്മ്യം അതിശക്തമായിരുന്നു. ആ ചോദ്യത്തിന് മുൻപിൽ ഒന്നും മിണ്ടാതിരുന്നെങ്കിൽ ജനം അദ്ദേഹത്തെ മിശിഹായായിത്തന്നെ കരുതുമായിരുന്നു. പക്ഷേ, അദ്ദേഹം അകംപുറം നേരുള്ളവനായിരുന്നു. ഒട്ടും വൈകാതെ തന്നെ അദ്ദേഹം പറയുന്നുണ്ട്, „ഞാൻ മിശിഹായല്ല.” പിന്നെപ്പറഞ്ഞു, “അവന്റെ ചെരുപ്പിന്റെ വാറഴിക്കുവാൻ പോലും ഞാൻ യോഗ്യനല്ല.”  ഇന്നത്തെ സുവിശേഷഭാഗത്ത് സ്നാപകൻ ഒന്നുകൂടി കടത്തി പറയുകയാണ്, “ഞാൻ ക്രിസ്തുവല്ല, അവനുമുന്പേ അയയ്ക്കപ്പെട്ടവനാണ്. അവനാണ് വളരേണ്ടത്, ഞാനല്ല. യാതൊരു സംശയത്തിന് ഇടയില്ലാത്ത ഏറ്റുപറച്ചിൽ. തനിക്കർഹതയില്ലാത്തതിനെ വേണ്ടെന്നു വയ്ക്കുവാനുള്ള സത്യസന്ധതയുടെ, താനെന്തായിരിക്കുന്നുവോ അതിലുള്ള അഭിമാനത്തിന്റെ സന്ദര്യമാണ് സ്നാപകനിൽ.

നാട്യങ്ങളില്ലാത്ത ജീവിതമാണ് എന്നും ഗുരുക്കന്മാരുടേത്. അല്ലെങ്കിൽ ങ്ങനെയുള്ള ജീവിതമാണ് ഗുരുക്കന്മാർക്ക് ഉണ്ടായിരിക്കേണ്ടത്. കളങ്കമില്ലാത്ത, ഒളിക്കാനൊന്നുമില്ലാത്ത ജീവിതമാണ് കൂടുതൽ സൗന്ദര്യം, കൂടുതൽ സത്യം സൃഷ്ടിക്കുന്നത്. അതുകൊണ്ട് സ്നാപകന്റെ വാക്കുകൾ മനസ്സുകൊണ്ടല്ല ഹൃദയംകൊണ്ട് കേൾക്കുക. അവ ഹൃദയത്തിൽ നിന്നാണ് വരുന്നത്. ഹൃദയത്തിൽ സ്വീകരിച്ചാൽ മാത്രമേ അവ മനസ്സിലാക്കാനാവൂ.

ഒരു സ്നാപകന് മാത്രമേ, സ്നാപകനെപ്പോലുള്ള ശുദ്ധമായ, തിളങ്ങുന്ന വ്യക്തിത്വങ്ങൾക്ക് മാത്രമേ ക്രിസ്‌തുവിനെ ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കുവാൻ, ചൂണ്ടിക്കാണിച്ചുകൊടുക്കുവാൻ സാധിക്കുകയുള്ളു. ക്രിസ്തു തന്നെത്തന്നെ ലോകത്തിന് വെളിപ്പെടുത്തുന്ന ഈ ദനഹാക്കാലത്ത് എന്തുകൊണ്ട് ഇന്നത്തെ സുവിശേഷ ഭാഗം എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമാണിത്. സഹോദരീ, സഹോദരാ, നിന്നിലൂടെ, നിന്റെ ജീവിത സാഹചര്യങ്ങളിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ നിനക്ക് കടമയുണ്ട്. അതാണ് ഈ ഭൂമിയിലെ നിന്റെ ദൗത്യം, ക്രിസ്തു നിനക്ക് നൽകിയിരിക്കുന്ന ദൗത്യം. ആ ദൗത്യം എങ്ങനെയാണ് നിറവേറ്റേണ്ടത്? സ്നാപകയോഹന്നാനെപ്പോലെ ആർജവത്തോടെ ജീവിച്ചുകൊണ്ട്.

ഒട്ടും സംശയം വേണ്ട. വെറുതെ ഊതിവീർപ്പിച്ച ക്രൈസ്തവ ജീവിതങ്ങളാണ്, ക്രൈസ്തവ വ്യക്തിത്വങ്ങളാണ് നമുക്ക് ചുറ്റും. ഒന്ന്, വെറുതെ അമർത്തിയാൽ മതി, ഒരു ചെറിയ സൂചികൊണ്ടൊന്ന് തോണ്ടിയാൽ മതി അവ പൊട്ടിച്ചിതറും. ദൈവത്തിന്റെ മുൻപിൽ, ദൈവജനത്തിന്റെ മുൻപിൽ പ്രതിജ്ഞകളെടുത്ത്, മാമ്മോദീസാതുടങ്ങിയുള്ള കൂദാശകൾ സ്വീകരിച്ച്, ഈശോയുടെ, പുരോഹിതരായി, സന്യസ്തരായി, കുടുംബനാഥനും, കുടുംബനാഥയുമായി, ക്രിസ്തുവിന്റെ യുവാക്കളും, യുവതികളുമായി, ഈശോയുടെ ബാലികാബാലന്മാരായി ജീവിച്ചുകൊള്ളാമെന്ന് ഈശോയ്ക്ക് ഉറപ്പ് കൊടുത്ത് തുടങ്ങുന്ന ക്രൈസ്തവജീവിതങ്ങൾക്കിന്ന് സുതാര്യതയില്ല, ആർജ്ജവമില്ല, വിശുദ്ധിയില്ല, ആത്മാർത്ഥതയില്ല, വിശുദ്ധിയില്ല. നമ്മുടെയൊക്കെ ക്രൈസ്തവകുടുംബങ്ങൾക്ക്, ക്രൈസ്തവ സ്ഥാപനങ്ങൾക്ക്, ക്രൈസ്തവസന്യസ്ത ആശ്രമങ്ങൾക്ക്, ക്രൈസ്തവ ദൈവാലയങ്ങൾക്ക് … പുറമെ കാണുന്ന ചന്തമേയുള്ളോയെന്ന് നാം ചിന്തിച്ചുനോക്കേണ്ടതാണ്. പുറമേ കാണുമ്പോൾ മനോഹാരിതയുള്ള, പഴുത്ത് മുറിച്ചുകഴിയുമ്പോൾ ഉള്ളിൽ നിറയെ പുഴുക്കളുള്ള നീലം മാങ്ങകളെപ്പോലെയാണോ നമ്മുടെയൊക്കെ ജീവിതങ്ങൾ, കുടുംബങ്ങൾ, സ്ഥാപനങ്ങൾ എന്ന് ചിന്തിക്കുവാൻ ഈ സുവിശേഷഭാഗം നമ്മെ നിർബന്ധിപ്പിക്കുന്നുണ്ട്. വെറുതെ അഭിനയിച്ചു തീർക്കുന്ന ക്രൈസ്തവജീവിതങ്ങൾ. ജീവിക്കുവാൻ മറന്നുപോകുന്ന, യാതൊരു കലർപ്പുമില്ലാത്ത, ഒറിജിനലായ ക്രൈസ്തവരായി ജീവിക്കുവാൻ മടിക്കുന്ന നമ്മുടെ മുൻപിൽ ശരിക്കും, സ്നാപകയോഹന്നാൻ വെല്ലുവിളിതന്നെയാണ്. ക്രിസ്തുവിനെ ഏറ്റുപറയേണ്ട, ക്രിസ്തുവിന് സാക്ഷ്യം നൽകേണ്ട, ക്രിസ്തുവിനെ ജീവിതംകൊണ്ട് വെളിപ്പെടുത്തേണ്ട സാഹചര്യങ്ങളിലെല്ലാം ശരാശരി ക്രൈസ്തവനിന്ന് പരാജയമാണ്. നിരീശ്വര പ്രസ്ഥാനങ്ങളിലെ യുവാക്കളെപ്പോലും തോൽപ്പിക്കുംവിധം തെരുവിൽ ഉറഞ്ഞുതുള്ളുകയാണവർ. എന്ത് ഉശിരാണ് ക്രിസ്തുവിനെതിരെ, ക്രിസ്തുവിന്റെ സഭയ്‌ക്കെതിരെ മുദ്രാവാക്യങ്ങൾ വിളിക്കാൻ!!! ആ ഉശിര് പക്ഷേ, കുരിശുമരണത്തോളം അനുസരണമുള്ളവനായ, ദൈവമായിരുന്നിട്ടും ദൈവത്തിന്റെ സമാനത മുറുകെപ്പിടിക്കാതെ മനുഷ്യനായിത്തീർന്ന, മനുഷ്യന്റെ രക്ഷകനായിത്തീർന്ന ക്രിസ്തുവിന് സാക്ഷ്യം നൽകുവാൻ കാണിക്കുന്നില്ലല്ലോയെന്നോർക്കുമ്പോൾ ലജ്ജതോന്നുകയാണ്!

സ്നേഹമുള്ളവരേ, ദനഹാക്കാലത്തിന്റെ ആറാം ഞായറാഴ്ച്ചത്തെ സന്ദേശം നമ്മുടെ ഇന്നത്തെ ക്രൈസ്തവജീവിതങ്ങളോട് മുൻപിൽ ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്. ഒരു ഉടച്ചുവാർക്കലിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. ആട്ടിൻ തോലിട്ട ചെന്നായ്ക്കളാകാതെ, ഫാൻസിഡ്രസ്സ്‌ നടത്തുന്ന കുട്ടികളാകാതെ, മേക്കപ്പിട്ട കോമാളിവേഷങ്ങളാകാതെ

സത്യസന്ധരായ, ഒറിജിനലായ ക്രിസ്തു ശിഷ്യരാകാൻ, ക്രിസ്തുവിനെ വെളിപ്പെടുത്തുന്ന സ്നാപകന്മാരാകാൻ ഈ ഞായറാഴ്ചത്തെ, വിശുദ്ധ കുർബാനയും, സുവിശേഷ സന്ദേശവും നമ്മെ സഹായിക്കട്ടെ. ആമേൻ!

SUNDAY SERMON JN 3, 14-21

ദനഹാക്കാലം അഞ്ചാം ഞായർ

നിയമവാർത്തനം 18, 13-18

ഏശയ്യാ 48, 12-20

ഹെബ്രാ 6, 9-15

യോഹന്നാൻ, 3, 14-21

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്ന് വായിച്ചുകേട്ട മനോഹരമായ വചനത്തിന്റെ ചുവടുപിടിച്ച് നമുക്ക് ഇന്നത്തെ വചന വിചിന്തനത്തിലേക്ക് പ്രവേശിക്കാം. “എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈ ദൈവവചനത്തോട് കിടപിടിക്കുന്ന ഒരു ദൈവവചനം കണ്ടെത്തുക ഏതാണ്ട് അസാധ്യമാണ്. ദൈവത്തിന്റെ രക്ഷാകരപദ്ധതി കാച്ചിക്കുറുക്കിയെടുത്ത വചനമാണിത്. ഈ വചനത്തിന് അതിഗംഭീരമായ ആന്തരിക സ്ഥിരതയുണ്ട്. ആദ്യം ഈ വചനം ദൈവത്തിൽ വിശ്വസിക്കുന്നതിനെക്കുറിച്ച് പറയുന്നു. പിന്നീട് മനുഷ്യൻ നേടിയെടുക്കേണ്ട നിത്യജീവനെക്കുറിച്ച്. പിന്നെ ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച്.

ഈ മൂന്ന് കാര്യങ്ങളെക്കുറിച്ച് എന്തിന് സംസാരിക്കണം എന്ന് ചോദിക്കുന്നവരുണ്ടാകാം. ഇവ തങ്ങളുടെ ജീവിതത്തെ സ്പർശിക്കുന്നില്ലെന്നും, ദൈവമില്ലാതെ തങ്ങൾക്ക് വളരെ നന്നായി ജീവിക്കുവാൻ സാധിക്കും എന്ന് പറയുന്നവരുണ്ടാകാം. ഇവ പൊള്ളയായ വാക്കുകളായും, വെറും കളികളോ കടംകഥകളോ ആയും കാണുന്നവരുണ്ടാകാം .പൊള്ളയായും, കടംകഥകളായും ഇവയെ കരുതുമ്പോഴാണ് മനുഷ്യന്റെ മനസ്സ് എല്ലാത്തരം ചവറുകളുംകൊണ്ട് നിറയുന്നത്. ജീവിതം വെറും പൊള്ളയാകുന്നത്. അപ്പോഴാണ് അമ്മയുടെ ഗർഭപാത്രത്തിന്റെ ഇരുട്ടിൽ നിന്നും, നിശ്ചയിക്കപ്പെട്ട ആറടി മണ്ണിന്റെ ഇരുട്ടിലേക്ക് എത്തുന്നതുവരെയുള്ള ജീവിതം നിരാശാജനകവും, വ്യർത്ഥവുമാകുന്നത്. അപ്പോഴാണ് മനുഷ്യർ പ്രകാശത്തെ അന്ധകാരമായും നന്മയെ തിന്മയായും കാണുന്നത്. ‘പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യൻ പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിക്കുന്നത്.’

എന്നാൽ, ഈ മണ്ണിൽ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും ജീവിതം മനോഹരവും പ്രസാദം നിറഞ്ഞതുമാകുന്നത് ഈ മൂന്ന് കാര്യങ്ങൾക്കൊണ്ടാണ്. ഒന്നാമത്തേത് ദൈവം സ്നേഹിച്ചു എന്നതാണ്. സ്നേഹമാണ് പരമോന്നതമൂല്യം. അതുകൊണ്ടാണ് ദൈവം സ്നേഹമാകുന്നു എന്ന് ഈശോയ്ക്ക് പറയുവാൻ കഴിഞ്ഞത്. ദൈവം സ്നേഹമാകുന്നു എന്നത് ഒരു വിശകലനാത്മകമായ  വാചകമാണ് (Analytical sentence). A is A എന്നു പറയുന്നപോലെ. ദൈവം സ്നേഹമാകുന്നു; സ്നേഹം ദൈവമാകുന്നു. ദൈവം നമുക്ക് ജീവൻ തരുന്നത് ഭക്ഷണത്തിലൂടെയല്ല. സ്നേഹത്തിലൂടെയാണ്. സ്നേഹം നമുക്ക് ജീവൻ തരിക മാത്രമല്ല, സൗന്ദര്യമുള്ള, സത്യമുള്ള, മൂല്യമുള്ള മറ്റനേകം കാര്യങ്ങളും നൽകുന്നുണ്ട്. ലൗകിക സമൃദ്ധിയിലല്ല ജീവിതം സമ്പന്നമാകുന്നത് എന്ന് ഈശോ പറയുന്നത് ഇതിന്റെ വെളിച്ചത്തിലാണ്. സ്നേഹത്തിൽ മാത്രമേ, ദൈവത്തിൽ ജീവിക്കുമ്പോൾ മാത്രമേ ജീവിതം സമ്പന്നമാകുകയുള്ളു.

ദൈവം എന്തിനെയാണ് സ്നേഹിച്ചത്? ലോകത്തെ. ലോകം എന്നുള്ളത് ഇവിടെ ഒരു പൊതുനാമമാണ്. ദൈവം താൻ സൃഷ്ടിച്ച ലോകത്തെ സ്നേഹിച്ചു എന്നല്ല പറയുന്നത്. ഒരു വിശേഷണവും ഇവിടെ ഇല്ല. ഈ ലോകത്തെയെന്നും പറയുന്നില്ല. This എന്ന Demonstrative pronoun ഉപയോഗിക്കുന്നില്ല. ലോകത്തെ എന്നാണ് പറയുന്നത്. ഇവിടെ ലോകമെന്നത് എന്തുമാകാം. പ്രപഞ്ചം മുഴുവനും ലോകമാണ്. ഞാൻ എന്ന് പറയുന്ന വ്യക്തി ലോകമാണ്. മാനസിക വിശകലനത്തിന്റെ (Psychoanalysis) പിതാവായ ഫ്രോയിഡ് (Sigmund Freud) പറയുന്നത് ഓരോ മനുഷ്യനും ഒരു ലോകമാണ് എന്നാണ്. ഓരോ കുടുംബവും ലോകമാണ്. ഓരോ ഇടവകയും, രൂപതയും ലോകമാണ്. സീറോമലബാർ സഭ ലോകമാണ്. തിരുസ്സഭയും ലോകമാണ്. എന്റെ ലോകം എന്ന ഒരു സങ്കല്പം തന്നെയുണ്ട്. മാതാപിതാക്കൾക്ക് കുടുംബമാണ് അവരുടെ ലോകം. മക്കൾക്ക് മാതാപിതാക്കളാണ് അവരുടെ ലോകം. പ്രേമിക്കുന്ന ഒരു വ്യക്തി കൂട്ടുകാരനോട്, കൂട്ടുകാരിയോട് പറയുന്നത് You are my world എന്നല്ലേ? കവിയും എഴുത്തുകാരനും അധ്യാപകനുമായ അവിജിത് ദാസ് (Avijeet Das) പറയുന്നത് “My students are my world. And my heart is where they stay permanently.” ഇതുപോലെ ദൈവത്തിനും ലോകമുണ്ട്. ദൈവം സ്നേഹിക്കുന്ന, ദൈവത്തിന്റെ ഹൃദയം എപ്പോഴും വസിക്കുന്ന ലോകം. അത് മകളേ, മകനേ നീയാകുന്ന ലോകമാണ്.

ലോകം ഒരു പൊതുനാമമാണ്. ദൈവം ലോകത്തെ സ്നേഹിച്ചു എന്ന് പറയുമ്പോൾ അതിന് വ്യാപകമായ അർത്ഥമുണ്ട്; അർത്ഥതലങ്ങളുണ്ട്. ദൈവം ലോകത്തെ സ്നേഹിച്ചു എന്ന് പറയുമ്പോൾ ഞാനാകുന്ന ലോകത്തെ സ്നേഹിച്ചു എന്നാണ് അർഥം. എന്റെ കുടുംബമാകുന്ന ലോകത്തെ സ്നേഹിച്ചു എന്നാണ് അർഥം. അത്രയ്ക്കും വ്യക്തിപരമാണ് ഈ പ്രസ്താവന.

എങ്ങനെയാണ് സ്നേഹിച്ചത്? തന്റെ പുത്രനെ നൽകുവാൻ തക്കവിധം. എന്നു പറഞ്ഞാൽ എന്താണ് അർത്ഥം? തന്റെ പുത്രനെ നൽകുവാൻ എന്നത് മനുഷ്യന്റെ ദൈവത്തെക്കുറിച്ചുള്ള, ദൈവസ്നേഹത്തെക്കുറിച്ചുള്ള അവതരണമാണ്. പുത്രനോ, പുത്രിയോ എന്നത് മാതാപിതാക്കളുടെ ഭാഗമാണ്, മാതാപിതാക്കൾ തന്നെയാണ്. അതുകൊണ്ടാണ്, തന്റെ പുത്രനെ നൽകുവാൻ തക്കവിധം എന്ന രൂപകം മനുഷ്യൻ ഉപയോഗിക്കുന്നത്. ദൈവംതന്നെ ഭൂമിയിലെത്തി എന്നുപറയുവാൻ ആഗ്രഹിച്ച മനുഷ്യന്റെ അവതരണമാണിത്. ഖലീൽ ജിബ്രാൻ (Khalil Gibran) തന്റെ „പ്രവാചകൻ“ (The Prophet)  എന്ന പുസ്തകത്തിൽ വളരെ വ്യക്തമായി ഈ കാര്യം മനസ്സിലാക്കിത്തരുന്നുണ്ട്. “സ്നേഹം തന്നെത്തന്നെയല്ലാതെ മറ്റൊന്നുമല്ല നൽകുന്നത്. തന്നിൽ നിന്നുമല്ലാതെ മറ്റൊന്നിൽ നിന്നുമാണ് അത് എടുക്കുന്നത്…” സ്നേഹം തന്നെത്തന്നെ മാത്രമേ നൽകൂ. അതിൽ കൂടുതൽ നല്കാനാകില്ല. അതിലും മഹത്തായത് ചിന്തിക്കാൻ കഴിയില്ല. അതിലും മൂല്യമുള്ളത് സ്നേഹത്തിന് നല്കാനില്ല. സ്നേഹം തന്നെതന്നെയല്ലാതെ മറ്റൊന്നുമല്ല നൽകുന്നത്. തന്റെ പുത്രനെ നൽകുവാൻ തക്കവിധം എന്ന് പറഞ്ഞാൽ ദൈവം തന്നെത്തന്നെ ഭൂമിക്ക് നൽകി എന്നാണ് അർഥം. ദൈവത്തിന്റെ, ദൈവസ്നേഹത്തിന്റെ സമൂർത്ത രൂപമാണ് പുത്രൻ.

എന്തിനാണ് ദൈവം ലോകത്തെ തന്റെ പുത്രനെ നൽകുവാൻ തക്കവിധം അത്രമാത്രം സ്നേഹിച്ചത്? മനുഷ്യന് നിത്യജീവനുണ്ടാകുവാൻ. ദൈവത്തിൽ വിശ്വസിക്കുന്ന മനുഷ്യന് നിത്യജീവൻ ഉണ്ടാകുവാൻ, മനുഷ്യർ രക്ഷിക്കപ്പെടുവാൻ. കുടുംബമാകുന്ന ലോകം, ഇടവകയാകുന്ന ലോകം, തിരുസ്സഭയാകുന്ന ലോകം രക്ഷിക്കപ്പെടുവാൻ. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് നാമാകുന്ന ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല, പ്രത്യുത, അവൻ വഴി നാമാകുന്ന ലോകം രക്ഷപ്രാപിക്കാനാണ്. (യോഹ 3,17 ) വിശുദ്ധ യോഹന്നാന്റെ സുവിശേഷം പത്താം അധ്യായം പത്താം വാക്യം പറയുന്നു: ‘ കൊല്ലാനും നശിപ്പിക്കുവാനുമാണ് കള്ളൻ വരുന്നത്. എന്നാൽ ഞാൻ വന്നിരിക്കുന്നത് മനുഷ്യർക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധിയായി ഉണ്ടാകുവാനുമാണ്.’ (യോഹ 10, 10) കാരണം നിത്യജീവന്റെ വാക്കുകൾ ദൈവത്തിന്റെ, ക്രിസ്തുവിന്റെ പക്കൽ മാത്രമേയുള്ളു. (യോഹ 6, 68) തന്റെ പരസ്യജീവിതകാലത്ത് ഈശോ നടത്തിയ ഏറ്റവും ദീർഘമായ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള പ്രഭാഷണത്തിലും അവിടുന്ന് പറയുന്നത് ഇപ്രകാരമാണ്. : “നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ, മനുഷ്യപുത്രൻ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ.” (യോഹ 6, 27) നമ്മുടെ ഈ ഭൂമിയിലെ ജീവിതം വരപ്രസാദ പൂർണമാക്കുന്നത് ക്രിസ്തുവിന്റെ ജീവനിലുള്ള പങ്കാളിത്തമാണ്.

തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം നാമാകുന്ന ലോകത്തെ, നമ്മുടെ കുടുംബമാകുന്ന ലോകത്തെ സ്നേഹിക്കുന്ന ദൈവത്തിന്റെ സ്നേഹം മറക്കാതിരിക്കുവാൻ നാം ശ്രദ്ധിക്കണം. നാം ജീവിക്കുന്ന ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൈവം സ്നേഹിക്കുന്ന ധാരാളം ലോകങ്ങൾ ആക്രമിക്കപ്പെടുന്നുണ്ട്. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകത്തെ തകർക്കുവാൻ, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നമ്മുടെ കുടുംബങ്ങളാകുന്ന ലോകത്തെ ശിഥിലമാക്കുവാൻ, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന സീറോമലബാർ സഭയാകുന്ന ലോകത്തെ ഇല്ലാതാക്കുവാൻ, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന തിരുസ്സഭയാകുന്ന ലോകത്തെ നശിപ്പിക്കുവാൻ ശത്രുക്കൾ ശ്രമിക്കുമ്പോൾ, ശത്രുവിന് ഒരുത്തിരി സ്ഥലം പോലും നാമാകുന്ന ലോകത്ത് കൊടുക്കാതിരിക്കണം. ഒരു ചെറിയ ഇടം നാമാകുന്ന ലോകത്ത് ശത്രുവിന് കൊടുത്താൽ അത് മതി, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകം തകർക്കുവാൻ. മരുഭൂമിയിൽ ഒരു യാത്രക്കാരൻ തൽമാത്രം വയ്ക്കുവാൻ ഒട്ടകത്തിന് സ്ഥലം കൊടുത്ത കഥ ഓർക്കുന്നില്ലേ? തല വയ്ക്കുവാൻ ഒരു നുള്ള് സ്ഥലം കൊടുത്തിട്ട് അവസാനം യാത്രക്കാരനെ ഒട്ടകം പുറത്താക്കി.

ഇന്നത്തെ ആനുകാലിക സംഭവങ്ങൾ നമ്മോട് പറയുന്നത്, നമ്മൾ ക്രൈസ്തവർ  തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന ലോകങ്ങളിൽ, നമ്മുടെ ജീവിതങ്ങളിൽ, കുടുംബങ്ങളിൽ ശത്രുവിന് ഇടം കൊടുക്കുന്നുണ്ട് എന്നാണ്. അങ്ങനെ ശത്രുവിന് ഇടം കൊടുത്താൽ പുൽക്കൂടുപോലെ, വിശുദ്ധ ബൈബിൾപോലെ നാം വിശുദ്ധമായി കരുതുന്ന പലതും പതുക്കെ പതുക്കെ നശിപ്പിക്കപ്പെടും!  തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകങ്ങളിൽ ജീവിക്കുവാൻ പറ്റാത്തവിധം നമ്മുടെ ജീവിതം അസഹ്യമാകും, അസാധ്യമാകും!!?

ഒരാൾ തന്റെ വീട് പത്തുലക്ഷം രൂപയ്ക്ക് വിൽക്കുവാൻ തീരുമാനിച്ചു. വീടില്ലാത്ത ഒരു പാവം മനുഷ്യന് ഈ വീട് വളരെ ഇഷ്ടമായി. എന്നാൽ ആ പാവപ്പെട്ടവന് തന്റെ കയ്യിൽ മൂന്ന് ലക്ഷമേ ഉണ്ടയിരുന്നുള്ളു. അയാൾ വന്ന് തന്റെ പ്രശ്നം വീട്ടുടമസ്ഥനോട് പറഞ്ഞു. വീട്ടുടമസ്ഥൻ തന്റെ വീട് പാവപ്പെട്ടവന് നൽകുവാൻ സമ്മതിച്ചു. ഒരൊറ്റ കണ്ടീഷൻ മാത്രം ആ ഉടമസ്ഥൻ മുന്നോട്ടുവച്ചു. ഈ വീടിന്റെ ചുവരിൽ ഒരു ആണി എന്റേതായി കാണും. ആ ആണിയുടെ ഉടമസ്ഥൻ ഞാനായിരിക്കും. ആ ആണിയൊഴികെ എല്ലാം നിന്റേതായിരിക്കും. അവർ രണ്ടുപേരും ആ കാര്യത്തിൽ സമ്മതിച്ചു. പുതിയവീട്ടിൽ ആ മനുഷ്യൻ താമസവും ആരംഭിച്ചു. സന്തോഷകരമായ ദിനങ്ങൾ കഴിഞ്ഞുപോയി. ചില നാളുകൾക്കുശേഷം ആദ്യത്തെ ഉടമസ്ഥന് ഒരാഗ്രഹം, തന്റെ പഴയ വീട് തിരികെ വേണം. എന്നാൽ അത് കൊടുക്കുവാൻ പുതിയ ഉടമസ്ഥന് താത്പര്യമില്ലായിരുന്നു. പഴയ ഉടമസ്ഥൻ പോയി ഒരു ചത്ത മൃഗത്തെ തനിക്ക് അവകാശപ്പെട്ട ആണിയിൽ കൊണ്ട് തൂക്കി. ആ ശവം അവിടെകിടന്ന് ജീർണിക്കുവാൻ തുടങ്ങി. എങ്ങനെയെങ്കിലും അവിടെ പിടിച്ചു നിൽക്കുവാൻ അവർ എല്ലാവരും ശ്രമിച്ചു. പക്ഷെ അവർക്ക്, ഒന്നും പറയുവാൻ പറ്റാത്ത അവസ്ഥയായി. ഉടമ്പടി പ്രകാരം ആ ആണി അയാളുടേതാണ്. ദുർഗന്ധം വമിക്കുന്ന ഓരോരോ കാര്യങ്ങൾ ആ ആണിയിൽ തൂക്കി അവിടെ ജീവിക്കുവാൻ പറ്റാത്ത അവസ്ഥ അയാൾ ഒരുക്കി. ഒരൊറ്റ ആണി! ആ ആണിയുടെ ഉടമസ്ഥാവകാശം കയ്യിൽവച്ചുകൊണ്ട് അയാൾ ആ വീടിന്റെ സമാധാനം കെടുത്തി.

സ്നേഹമുള്ളവരേ, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകങ്ങളെ തകർക്കുവാൻ ശത്രുവിന് ഒരു ചെറിയ ഇടം മതി. വളരെ നിസ്സാരങ്ങളെന്ന് ചെലപ്പോൾ തോന്നാവുന്ന ആ ചെറിയ ഇടങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടെങ്കിൽ അത് മതി, നമ്മുടെ ലോകങ്ങൾ തകർക്കുവാൻ. നമ്മുടെ സ്വാഭാവിക പ്രവണതകൾ, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം, പുകവലി, അഹങ്കാരം, തുടങ്ങിയ കുറവുകളാകാം, ആരെങ്കിലും പറഞ്ഞ ഒരു വക്കാകാം, ഒരു ചെറിയ നിരാശയാകാം, ആരുടെയെങ്കിലും രോഗമാകാം അങ്ങനെയുള്ള ആണികൾ മതി നമ്മുടെ ജീവിതത്തെ, നമ്മുടെ ലോകങ്ങളെ ദുർഗന്ധപൂരിതമാക്കുവാൻ! നാമാകുന്ന ലോകത്തിന്റെ, നമ്മുടെ കുടുംബമാകുന്ന ലോകത്തിന്റെ സകല സൗന്ദര്യവും, സുഗന്ധവും തകർക്കുവാൻ ഇവ മതിയാകും. നമ്മുടെ അൽപ്പം ശത്രുവിന് നൽകിയാൽ അതിലൂടെ അവൻ നമ്മുടെ മുഴുവനെയും എടുക്കും.

ഇന്നത്തെ ദൈവവചനം നമ്മോട് പറയുന്നത് തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം നമ്മെ സ്നേഹിക്കുന്ന ഒരു ദൈവം നമുക്കുണ്ട് എന്നാണ്. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്നത് നാമാകുന്ന ലോകത്തെയാണ്. നമുക്ക് നിത്യജീവൻ നൽകുവാൻ വേണ്ടിയാണ് അവിടുന്ന് നാമാകുന്ന ലോകത്തെ സ്നേഹിക്കുന്നത്.

തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം സ്നേഹിക്കുന്ന നാമാകുന്ന ലോകത്തെ ദൈവകൃപയുള്ളതാക്കി നിലനിർത്തുവാൻ നമുക്ക് സാധിക്കട്ടെ. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ഞാനാകുന്ന ലോകത്തെ, എന്റെ കുടുംബമാകുന്ന ലോകത്തെ സ്നേഹിച്ച ദൈവം – ഇതായിരിക്കട്ടെ ഈ ആഴ്ചയിലെ നമ്മുടെ ധ്യാനം. ഈ ധ്യാനവഴികൾ ദൈവാനുഗ്രഹത്തിന്റെ അരുവികളായിരിക്കും. തീർച്ച! ആമേൻ!