SUNDAY SERMON LK 18, 1-8

കൈത്താക്കാലം ഏഴാം  ഞായർ

ലൂക്ക 18, 1-8

ഐറീഷ്‌ കവിയായ തോമസ് മൂർ (Thomas Moore) തന്റെ ജീവിതത്തിന്റെ ദുരിത കാലങ്ങളിൽ ആശ്വാസത്തിനായി മണിക്കൂറുകൾ പ്രാർത്ഥനയിൽ ചിലവഴിക്കുമായിരുന്നു. ഇപ്പോഴും പ്രാർത്ഥിക്കുന്ന തോമസ് മൂറിനെ എന്നാൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കളിയാക്കി. ഇങ്ങനെ കുറെ നേരം ഇരുന്ന് പ്രാർത്ഥിച്ചിട്ട് എന്ത് കാര്യം? ദൈവത്തിന് എന്ത് ചെയ്യാൻ കഴിയുമെന്നാ നിങ്ങളുടെ വിചാരം? ഇങ്ങനെപോയി കൂട്ടുകാരുടെ ചോദ്യങ്ങൾ. ഒരിക്കൽ തന്നെ കളിയാക്കിയ സുഹൃത്തിനോട് തോമസ് മൂർ പറഞ്ഞു: ” സ്നേഹിതാ, “സ്വർഗത്തിന് സുഖപ്പെടുത്താൻ കഴിയാത്ത ഒരു ദുഃഖവും ഈ ഭൂമിക്കില്ല” (Earth has no sorrow that heaven cannot heal.)

കൈത്താക്കാലത്തിന്റെ ഈ അവസാന ഞായറാഴ്ച്ച ഭഗ്നാശരാകാതെ നിരന്തരം പ്രാർത്ഥിക്കണമെന്ന സുവിശേഷ സന്ദേശം വായിച്ചു ധ്യാനിക്കാനിരുന്നപ്പോൾ മനസ്സിലൂടെ കടന്നുപോയ ചിത്രം ഈ ഐറീഷ്‌ കവിയുടേതാണ്. കാരണം, എന്തിനു പ്രാർത്ഥിക്കണമെന്ന ഒരു ചിന്ത, അത് സാത്താന്റെ പണിയാണെന്ന് അറിയാമെങ്കിലും, ഈ സുവിശേഷ ഭാഗം വായിച്ചപ്പോൾ മനസ്സിൽ കടന്നുകൂടി. “എന്തുമാത്രം ഉപവസിച്ചും, പരിത്യാഗം ചെയ്തും പ്രാർഥിച്ചതാ, എത്ര തിരികൾ കത്തിച്ചതാ, എത്ര വിശുദ്ധ കുർബാനകൾ അർപ്പിച്ചതാ …. എന്നിട്ടും, ജീവിത ദുരിതങ്ങൾ മുന്നോട്ട് തന്നെ, യുക്രയ്‌നിൽ റഷ്യ യുദ്ധം തുടരുകയാണ്; മണിപ്പൂർ നിന്ന് കത്തുകയാണ്; വിശുദ്ധ കുർബാന പ്രശ്നം വഷളായിക്കൊണ്ടിരിക്കുകയാണ്. അതിനിടയ്ക്ക് കുടുംബത്തിൽ സാമ്പത്തിക ഞെരുക്കങ്ങളും മറ്റ് പ്രശ്നങ്ങളും…. ദൈവത്തിനുപോലും ഈ പ്രശ്നങ്ങളെ മാറ്റുവാൻ കഴിയുന്നില്ലല്ലോ!” ഇങ്ങനെയൊക്കെ ചിന്തിച്ചപ്പോഴാണ് ഈ ഐറീഷ് കവിയുടെ പ്രസ്താവന ഓർമയിലെത്തിയത്. – സ്നേഹിതാ, “സ്വർഗത്തിന് സുഖപ്പെടുത്താൻ കഴിയാത്ത ഒരു ദുഃഖവും ഈ ഭൂമിക്കില്ല”

ഇന്നത്തെ സുവിശേഷ ഭാഗം മനോഹരമായ ഈ സന്ദേശത്തിന്റെ ക്രിസ്തു ഭാഷ്യമാണ്.  ജീവിത വഴികളിലൂടെ മുന്നോട്ട് പോകുമ്പോൾ ഈശോ നമ്മോട് പറയുന്നതിങ്ങനെയാണ്: ” മകളേ, മകനേ, നിരന്തരം നിരാശപ്പെടാതെ കാരുണ്യം, സ്നേഹം മാത്രമായ നിന്റെ ദൈവത്തോട് എപ്പോഴും പ്രാർത്ഥനയിൽ ആയിരിക്കുക, ബന്ധത്തിൽ ആയിരിക്കുക അവിടുന്ന് നിന്റെ ജീവിതത്തിന് ആവശ്യമായുള്ളതെല്ലാം നൽകും.” പ്രാർത്ഥന എന്താണെന്നും, എങ്ങനെ പ്രാർത്ഥിക്കണമെന്നും, പ്രാർത്ഥനയിൽ സ്വീകരിക്കേണ്ട മനോഭാവമെന്താണെന്നും ഈശോ ഇന്ന് നമ്മെ പഠിപ്പിക്കുകയാണ്. നമുക്കറിയാവുന്ന കാര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുകയാണ്.

പ്രാർത്ഥനയുടെ സവിശേഷതകളെ നമ്മെ പഠിപ്പിക്കുന്ന ഒരു സുവിശേഷഭാഗമാണിത് എന്നതിന് ഒരു തർക്കവുമില്ല. വിശുദ്ധ ലൂക്കായുടെ സുവിശേഷം തന്നെ പ്രാർത്ഥനയുടെ സുവിശേഷം എന്നാണു അറിയപ്പെടുന്നത്. ലൂക്കായുടെ സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം മുതൽ പ്രാർത്ഥനയുടെ വിവിധ രൂപങ്ങളും സവിശേഷതകളും നമുക്ക് കാണാവുന്നതാണ്. ഒന്നാമത്തെ അദ്ധ്യായത്തിൽ സഖറിയാ എന്ന പുരോഹിതനെ അവതരിപ്പിച്ചുകൊണ്ട് വിശുദ്ധ ലൂക്കാ പറയുന്നു ധൂപാർച്ചനയാണ് പ്രാർത്ഥന. അദ്ദേഹത്തിന്റെ പ്രാർത്ഥനക്കു ദൈവം ഉത്തരം കൊടുക്കുന്നുണ്ട്. ആ അധ്യായത്തിൽ തന്നെ മാതാവിന്റെ പ്രാർത്ഥനയും ഉണ്ട്. അത് ഒരു സ്തോത്രഗീതമായിട്ടാണ് മാതാവ് അവതരിപ്പിച്ചത്. രണ്ടാം അധ്യായത്തിലെ ശിമെയോന്റെയും അന്നായുടെയും പ്രാർത്ഥന, മൂന്നാം അധ്യായത്തിൽ ജ്ഞാനസ്നാന സമയത്തെ പ്രാർത്ഥന, നാലാം അധ്യായത്തിലെ ഉപവസിച്ചുള്ള പ്രാർത്ഥന…ഇങ്ങനെ ലൂക്കായുടെ സുവിശേഷം മുഴുവൻ പ്രാർത്ഥയുടെ രൂപങ്ങളും പ്രത്യേകതകളുമാണ്. വീട്ടിൽ ചെന്ന് ലൂക്കായുടെ സുവിശേഷം ഈ ചിന്തവച്ച് ഒന്ന് വായിച്ചു നോക്കിയാൽ നിങ്ങൾ വിസ്മയിച്ചു പോകും, തീർച്ച!

ഈശോ പലപ്പോഴായി പ്രാർത്ഥനയുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്. ലൂക്കായുടെ സുവിശേഷം അദ്ധ്യായം 10 ൽ പരിശുദ്ധാത്മാവിൽ ആനന്ദിച്ചു ഈശോ പ്രാർത്ഥിക്കുന്നുണ്ട്. (21 -24) പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പ്രാർത്ഥിക്കുക എന്നത് പ്രാർത്ഥനയുടെ ഉന്നതരൂപം തന്നെയാണ്. അദ്ധ്യായം 11 ൽ ഈശോ ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നുണ്ട്. ഇവിടെ ഒരു പ്രാർത്ഥനയുടെ ഘടന എങ്ങനെയായിരിക്കണം എന്ന് ഈശോ നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. (1 – 4) ഇതേ അധ്യായത്തിൽ തന്നെ പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ചു ഈശോ പറയുന്നുണ്ട്. (5 – 13) അദ്ധ്യായം 22 ൽ ഈശോയുടെ ഗത്സെമെൻ പ്രാർത്ഥനയുണ്ട്. രക്തം വിയർക്കേ പ്രാർത്ഥിക്കുന്ന ഈശോ, പ്രാർത്ഥനയുടെ മറ്റൊരു രൂപം അവതരിപ്പിക്കുകയാണ്. അദ്ധ്യായം 23 ൽ, കാൽവരിയിൽ കുരിശിൽ മരിക്കുന്നതിന് മുൻപ് വളരെ മനോഹരമായ ഒരു പ്രാർത്ഥന ഈശോ നമുക്കായി നൽകുന്നു: “പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.” (46)

ഇന്നത്തെ സുവിശേഷത്തിൽ പ്രാർത്ഥനയുടെ മൂന്ന് സവിശേഷതകളാണ് ഈശോ അവതരിപ്പിക്കുന്നത്. ഒന്ന്, ഭഗ്നാശരാകാതെ, നിരാശരാകാതെ പ്രാർത്ഥിക്കണം. രണ്ട്, എപ്പോഴും പ്രാർത്ഥിക്കണം. മൂന്ന്, പ്രാർത്ഥനയ്ക്ക് നീതിപൂർവകമായി ദൈവം ഉത്തരം നൽകും.

നമ്മുടെ ജീവിതത്തിൽ, നിരാശരാകാതെ, എന്റെ ദൈവം എന്റെ ജീവിതത്തിനു ആവശ്യമുള്ളതെല്ലാം നൽകും എന്ന ഉറച്ച വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം. ജീവിതമെന്നു പറയുന്നത് നമ്മുടെ ചിന്തയുടെ, നമ്മുടെ വിശ്വാസങ്ങളുടെ, നമ്മുടെ സ്വഭാവത്തിന്റെ, നമ്മുടെ മാനസികാവസ്ഥയുടെ പ്രതിഫലനങ്ങളാണ് എന്ന് ആധുനിക മാനേജ്‌മെന്റ് Trainers പറയും. എന്നാൽ ഈശോ പറയുന്നത്, ജീവിതമെന്നത് നമ്മുടെ പ്രാർത്ഥനയുടെ പ്രതിഫലനമാണെന്നാണ്. കാരണം പ്രാർത്ഥന എന്നത് ദൈവവും മനുഷ്യനും ഒന്നായിത്തീരുന്ന അവസ്ഥയാണ്. പ്രാർത്ഥനയെന്നത് ദൈവത്തോട് നമുക്ക് ആവശ്യമുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് നിരത്തലല്ല. പ്രാർത്ഥന എന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ എന്നെത്തന്നെ സമർപ്പിക്കുന്ന സമയമാണ്. പ്രാർത്ഥന എന്നത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ദൈവം നൽകിയ ജീവിതത്തിനു നന്ദി പറയുന്ന നിമിഷമാണ്. ഈ പ്രാർത്ഥന സന്തോഷത്തോടെ, നന്ദിയോടെ, കൃതജ്ഞതയോടെ ചെയ്യേണ്ട ഒരു കർമമാണ്. ക്രൈസ്തവന്റെ ഏറ്റവും വലിയ പ്രാർത്ഥനയായ വിശുദ്ധ കുർബാനയിലെ ഓരോ പ്രാർത്ഥനയും ശ്രദ്ധിച്ചിട്ടില്ലേ? “ഞങ്ങൾ അങ്ങേക്ക് സ്തുതിയും, കൃതജ്ഞതയും, ആരാധനയും സമർപ്പിക്കുന്നു എന്ന് എത്രയോ വട്ടമാണ് നാം ചെല്ലുന്നത്!

സ്നേഹമുള്ളവരേ, എല്ലാം നല്കുന്നവനാണ് നമ്മുടെ ദൈവം. ‘വിളിക്കും മുൻപേ ഉത്തരം അരുളുന്നവനാണ് നമ്മുടെ ദൈവം; പ്രാർത്ഥിച്ചു തീരും മുൻപേ അത് കേൾക്കുന്നവനാണ് നമ്മുടെ ദൈവം’. (ഏശയ്യാ 65, 24) അതുകൊണ്ടു നിരാശരാകാതെ നാം പ്രാർത്ഥിക്കണം, ദൈവത്തോടൊത്തു ആയിരിക്കണം.

ഒരിക്കൽ ഒരു സ്കൂളിൽ ബാൻഡ് സെറ്റിൽ ചേർന്ന് സംഗീതോപകരണം പഠിക്കാൻ   ആഗ്രഹിച്ച ഒരു കൊച്ചുകുട്ടി ഉണ്ടായിരുന്നു. ഒരു ദിവസം സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് ചെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞു: “എനിക്ക് Flute പഠിക്കാൻ ആഗ്രഹമുണ്ട്. ഒരു ഓടക്കുഴൽ വാങ്ങിത്തരുമോ?” അവന്റെ മാതാപിതാക്കൾ വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞില്ല, വാങ്ങിത്തരില്ലന്നും പറഞ്ഞില്ല.   “ഞങ്ങൾക്ക് അതിനെക്കുറിച്ച് ചിന്തിക്കണം. നല്ലൊരു ഓടക്കുഴലിന് ധാരാളം പണം ചിലവാകും, നീ അതിൽ ഉറച്ചുനിൽക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പില്ലല്ലോ.” കുറച്ച് ദിവസങ്ങൾ കടന്നുപോയി, കുട്ടിയുടെ മാതാപിതാക്കൾ ഒന്നും പറഞ്ഞില്ല, അതിനാൽ വീണ്ടും അവൻ മാതാപിതാക്കളോട് ചോദിച്ചു. അവർ പറഞ്ഞു, “ഞങ്ങൾ ഇപ്പോഴും അതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.”

അടുത്ത ദിവസം സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ, അവനൊരു Music ഷോപ്പിൽ കയറി, പഴയൊരു Flute ന്റെ വില ചോദിച്ചു. അവനത് ഇഷ്ടപ്പെട്ടു. അവൻ ആഗ്രഹിച്ചത് അത് മാത്രമായിരുന്നു.

അന്ന് രാത്രി അത്താഴസമയത്ത് കുട്ടി മാതാപിതാക്കളോട് വീണ്ടും പറഞ്ഞു. “ഞാൻ ഇന്ന് സ്കൂൾ കഴിഞ്ഞ് മ്യൂസിക് സ്റ്റോർ വഴി പോയി. അവിടെ നല്ലൊരു ഉപയോഗിച്ച Flute ഞാൻ കണ്ടു.  എനിക്ക് വേണ്ടത് അതാണ്, അതിന് 500 രൂപ മാത്രം മതി.” കുട്ടിയുടെ പപ്പാ മമ്മിയോട്  പറഞ്ഞു, “ഇവാൻ ഉറച്ച തീരുമാനത്തിലാണെന്ന് തോന്നുന്നു. നമുക്ക് ആ ഫ്‌ലൂടെ വാങ്ങിച്ചുകൊടുക്കാം അല്ലേ?” മമ്മി തലകുലുക്കി.  അടുത്ത ദിവസം, കുട്ടി മാതാപിതാക്കളോടൊപ്പം സംഗീത സ്റ്റോറിലേക്ക് പോയി, അവർ ആ ഓടക്കുഴൽ വാങ്ങി. അവന് സന്തോഷമായി. അവൻ സ്കൂളിലെ ബാൻഡിൽ ചേർന്നു.  അവൻ  ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി കോളേജിൽ പോയി സംഗീതം പഠിച്ചു. കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം അദ്ദേഹം സംഗീത അധ്യാപകനായി. പിന്നീട്, വലിയൊരു സംഗീതജ്ഞനായി. ചെറുപ്പത്തിൽ വീണ്ടും വീണ്ടും മാതാപിതാക്കളോട് അവൻ ഒരു Flute ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് അവന് Flute കിട്ടിയതും, അവൻ ഇത്ര ഉയരങ്ങളിൽ എത്തിയതും.

നിരാശരാകാതെ,പ്രതീക്ഷയോടെ, വീണ്ടും, വീണ്ടും ഈശോയുടെ മുൻപിൽ നമ്മുടെ ഹൃദയം തുറക്കണം. ഒരു ജലധാരപോലെ നമ്മുടെ ഹൃദയം ഈശോയുടെ മുൻപിൽ ചൊരിയണം. നമ്മുടെ ഹൃദയമറിയുന്ന ഈശോ അപ്പോൾ നമുക്ക് അനുഗ്രഹങ്ങൾ നൽകും.

രണ്ട്, നാം പ്പോഴും പ്രാർത്ഥിക്കണം.

കാരണം, നമ്മുടെ ജീവിതം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റലിന്റെ ഒരാഘോഷമാകണം. ദൈവത്തിന്റെ ഇഷ്ടം അറിയണമെങ്കിലോ, നാം ദൈവവുമായി എപ്പോഴും പ്രാർത്ഥനയിൽ ആയിരിക്കണം. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ, രാത്രി കിടക്കുന്ന നിമിഷം വരെ നാം പ്രാർത്ഥനയിൽ ആയിരിക്കണം. ജീവിതത്തിലെ ചെറുതും വലുതുമായ കാര്യങ്ങളെല്ലാം പ്രാർത്ഥിച്ചുകൊണ്ട് തുടങ്ങാവൂ. ഭക്ഷണം കഴിക്കുന്നതിനു മുൻപ് ആ ഭക്ഷണം നൽകിയ നല്ല ദൈവത്തിനു നന്ദി പറയുന്നവർ എത്ര പേരുണ്ട്? വീട്ടിൽ നിന്ന് എന്തെങ്കിലും കാര്യത്തിനായി ഇറങ്ങി പുറപ്പെടുമ്പോൾ ആദ്യമേ സുഹൃത്തേ, നീ നിന്റെ ദൈവവുമായി പ്രാർത്ഥനയിലാകണം. Be in tune with your God always! Be in prayer with your God always!

മൂന്ന്, നമ്മുടെ പ്രാർത്ഥനയ്ക്ക് നീതിപൂർവകമായി ദൈവം ഉത്തരം നൽകും. ഈ സുവിശേഷഭാഗം ആ വിധവയ്ക്ക് ലഭിക്കാതെപോയ നീതിയെക്കുറിച്ചു പറയാനല്ല ഈശോ ആഗ്രഹിച്ചത്. പിന്നെയോ, രാവും പകലും തന്നെ വിളിച്ചു കരയുന്നവർക്കു, താനുമായി പ്രാർത്ഥനയിൽ ആകുന്നവർക്കു നീതിപൂർവം ഉത്തരം നല്കുന്നവനാണ് ദൈവം എന്ന് പഠിപ്പിക്കുവാനാണ്. ദൈവത്തെ ഭയപ്പെടാത്ത, മനുഷ്യനെ മാനിക്കാത്ത ഒരു ന്യായാധിപന് ആ വിധവയ്ക്ക് നീതിനടത്തി കൊടുക്കുവാൻ മനസ്സുണ്ടായിരുന്നെങ്കിൽ, ഹേ മനുഷ്യാ, നിന്നെ സ്നേഹിക്കുന്ന, പേരുചൊല്ലി വിളിക്കുന്ന, സമുദ്രത്തിലൂടെ കടന്നുപോകുമ്പോഴും, നദികളിലൂടെ സഞ്ചരിക്കുമ്പോഴും നിന്നെ കാക്കുന്ന, അഗ്നിയിലൂടെ നടന്നാലും പൊള്ളലേൽക്കാതെ സംരക്ഷിക്കുന്ന, തന്റെ കൈകളിൽ നിന്നെ താങ്ങുന്ന നിന്റെ ദൈവം നിനക്ക് അർഹതപ്പെട്ടത്‌ നല്കാതിരിക്കുമോ? (Pause)

ശരിയാണ്, ദൈവം നമുക്ക് നീതിയേ നടത്തി തരൂ. എന്ന് പറഞ്ഞാൽ, നമുക്ക് അർഹതപ്പെട്ടതേ നൽകൂ. ഒരുവന് അർഹതപ്പെട്ടത്‌ നല്കുന്നതാണല്ലോ നീതി! അതുകൊണ്ടു നമുക്ക് അർഹതപ്പെട്ടത്‌ മാത്രമേ നല്കപ്പെടുകയുള്ളൂ.

ക്രിസ്തുവുമായി പ്രാർത്ഥനയിലായിരിക്കുമ്പോഴും, ഓർക്കുക, നിനക്ക് അർഹതപ്പെട്ടത്‌ എന്തെന്ന് നന്നായി അറിയുന്ന നിന്റെ ദൈവം അർഹതപ്പെട്ടതേ നിനക്ക് നൽകൂ; അതും ഉചിതമായ സമയത്തേ നൽകൂ. അതുകൊണ്ടാണ് ആധ്യാത്മിക പിതാക്കന്മാർ പറയുന്നത്, the Grace of God has its own pace! ദൈവത്തിന്റെ ചുവടുവെപ്പുകൾക്കു അതിന്റേതായ താളമുണ്ട്, സമയമുണ്ട്. അപ്പോൾ പിന്നെ, പ്രാർഥിച്ചത് കിട്ടുന്നുണ്ടോ, എന്നതല്ല പ്രധാനപ്പെട്ടകാര്യം. നാളെ എന്ത് ചെയ്യുമെന്നോർത്തു ആകുലപ്പെടുകയല്ല വേണ്ടത്. പ്രധാനപ്പെട്ട കാര്യം Am I in tune with God, am I in prayer with my God എന്നതാണ്. ഞാൻ എന്റെ ഈശോയുമായി പ്രാർത്ഥനയിൽ ആണോ എന്നതാണ് പ്രധാനപ്പെട്ട കാര്യം!

സ്നേഹമുള്ളവരേ, ഈശോ ഇന്ന് നമ്മോട് ചോദിക്കുന്ന സുന്ദരമായ ചോദ്യം ഇതാണ്: സഹോദരി, സഹോദരാ, നീ ഞാനുമായി സന്തോഷത്തോടെ, എപ്പോഴും പ്രാർത്ഥനയിൽ ആണോ?  ആണെങ്കിൽ തീർച്ചയായും, നമുക്ക് നീതി ലഭിക്കുകതന്നെ ചെയ്യും. നമ്മുടെ പ്രാർത്ഥന നമ്മുടെ ജീവിതാവസ്ഥയെ മാറ്റിമറിക്കും.

സ്നേഹമുള്ളവരേ, നിങ്ങളുടെ ഇപ്പോഴത്തെ ജീവിതാവസ്ഥ മാറി സന്തോഷമുള്ള, സമാധാനമുള്ള, നന്മയുള്ള ദൈവകൃപയാൽ നിറഞ്ഞ ഒരു ജീവിതാവസ്ഥ വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഭഗ്നാശരാകാതെ, നിരന്തരം പ്രാർത്ഥിക്കുക. വലിയൊരു മതിൽപോലെ നിന്ന ചെങ്കടൽ രണ്ടായി പിളർന്ന് വഴിയുണ്ടായതുപോലെ, കരയിലൂടെയെന്നവണ്ണം ഇസ്രായേൽ ജനം മറുകരെയെത്തിയതുപോലെ, നിങ്ങളുടെ ജീവിതാവസ്ഥ മാറാൻ ആഗ്രഹമുണ്ടെങ്കിൽ, ചെങ്കടൽ പോലെ നിൽക്കുന്ന പ്രശ്നങ്ങൾ മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിരന്തരം പ്രാർത്ഥിക്കുക, പ്രതീക്ഷയോടെ. കുട്ടികളില്ലാതിരുന്ന ഹന്നയ്ക്ക്, ദൈവത്തിന്റെ മുൻപിൽ തന്റെ ഹൃദയം പകർന്നപ്പോൾ കുട്ടികളുണ്ടായതുപോലെ, അസാധ്യമെന്ന് കരുതുന്നതുപോലും നിങ്ങളുടെ ജീവിതത്തിൽ സാധ്യമാകണമെന്നുണ്ടെങ്കിൽ, ഹൃദയവിചാരങ്ങൾ പ്രാർത്ഥനയായി ഈശോയ്ക്ക് സമർപ്പിക്കുക.

ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേയെന്ന് അപേക്ഷിച്ചുകൊണ്ട് നമുക്ക് വിശുദ്ധ കുർബാന തുടരാം. ആമേൻ!!

SUNDAY SERMON LK 17, 11-19

കൈത്താക്കാലം ആറാം ഞായർ

ലൂക്ക 17, 11-19

കൈത്താക്കാലത്തിന്റെ ആറാം ഞായറാഴ്ചയാണിന്ന്. നിങ്ങൾക്കറിയാവുന്നതുപോലെ, കൈത്താക്കാലത്തിന്റെ ചൈതന്യം തന്നെ അപ്പസ്തോലന്മാരിലൂടെ, അതിനുശേഷമുള്ള സഭയുടെ പ്രവർത്തനങ്ങളിലൂടെ ദൈവം നമ്മുടെമേൽ സമൃദ്ധിയായി ചൊരിഞ്ഞ, ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദിപറയുകയെന്നുള്ളതാണല്ലോ. അതുകൊണ്ടുതന്നെ, ഈ ഞായറാഴ്ച്ചത്തെ ദൈവവചന സന്ദേശം ദൈവം നൽകുന്ന ഓരോ അനുഗ്രഹത്തിനും നന്ദിയുള്ളവരാകുക എന്നതാണ്.

അപ്പസ്തോലർക്ക് വളരെ പ്രധാനപ്പെട്ട ചില ഉപദേശങ്ങൾ കൊടുത്തതിനു ശേഷം ഈശോയുടെ ജെറുസലേമിലേക്കുള്ള യാത്രയിൽ, ഒരു ഗ്രാമത്തിലെ പാതയോരമാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പശ്ചാത്തലം. അവിടെ, വളരെ അകലെ മാറി നിന്നിരുന്ന പത്തു കുഷ്ഠരോഗികൾ സ്വരമുയർത്തി “യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ” എന്നപേക്ഷിക്കുന്നതാണ് രംഗം.

ജെറുസലേം ദൈവത്തിന്റെ രക്ഷയുടെ സ്ഥലമാണ്, പ്രത്യേകിച്ചും ലൂക്കാ സുവിശേഷകന്. ദൈവം തന്റെ രക്ഷ മനുഷ്യകുലത്തിന് നൽകുമ്പോൾ ദൈവം തിരഞ്ഞെടുത്ത ജനത സ്വീകരിക്കുന്ന മനോഭാവം എന്തായിരിക്കുമെന്ന ഒരു സൂചന ഈ സംഭവം നൽകുന്നുണ്ട്. മാത്രമല്ല, ദൈവത്തിന്റെ രക്ഷയോടു വിജാതീയർ സ്വീകരിക്കുന്ന മനോഭാവം എന്തായിരിക്കുമെന്നും ഈ സംഭവം പറഞ്ഞുതരുന്നുണ്ട്. വീണ്ടും, ദൈവത്തിന്റെ രക്ഷയോടു ഇന്ന് വചനം ശ്രവിക്കുന്ന നാം സ്വീകരിക്കേണ്ട മനോഭാവം എന്താണെന്നും ഈ സംഭവം പ്രഘോഷിക്കുന്നുണ്ട്. ഇസ്രായേൽ ജനം ദൈവത്തിന്റെ രക്ഷ തിരസ്കരിച്ചപോലെ നാമും ചെയ്യാതിരിക്കുവാനുള്ള ഒരു മുന്നറിയിപ്പാണ് ഇന്നത്തെ സുവിശേഷം. സമരിയാക്കാരൻ തിരികെ വന്ന് ദൈവത്തെ മഹത്വപ്പെടുത്തിയപോലെ നാമും ദൈവത്തിന്റെ രക്ഷക്ക്, ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവം നൽകുന്ന പരിപാലനക്കു നന്ദി പറയുന്നവരാകണം എന്ന ഉപദേശമാണ് ഇന്നത്തെ സുവിശേഷം.

ഭൂമിശാസ്ത്രപരമായ ഒരു തെറ്റ് ഈ സുവിശേഷഭാഗത്തുണ്ട്. ‘സമരിയായ്ക്കും ഗലീലിക്കും മദ്ധ്യേ’ ഈശോ കടന്നു പോകുകയായിരുന്നു എന്നാണു വചനം പറയുന്നത്. എന്നാൽ സമരിയായും ഗലീലിയും അതിർത്തി പങ്കിടുന്ന രണ്ടു ഗ്രാമങ്ങളാണ്. അതായത് ജറുസലേമിലേക്കുള്ള യാത്രയിൽ ആദ്യം സമറിയാ, പിന്നീട് ഗലീലി. അവയ്ക്കിടയിൽ ഒരു ഗ്രാമമില്ല. അതുകൊണ്ടു ഈശോ പ്രവേശിച്ച ഗ്രാമം സമറിയാ ആയിരുന്നിരിക്കണം.

ആരൊക്കെയാണ് ഈ പത്തു കുഷ്ഠരോഗികൾ? കൃത്യമായി അവരാരൊക്കെയാണ് എന്ന് ഇവിടെ വ്യക്തമല്ല. എന്നാൽ, ഈശോയുടെ, ‘ഈ വിജാതീയനല്ലാതെ’ എന്ന പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത് ബാക്കി ഒൻപതുപേർ യഹൂദരായിരുന്നിരിക്കണം എന്നാണ്.

ഇവിടെ അല്പം ചരിത്രം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ക്രിസ്തുവിനു മുൻപ് എട്ടാം നൂറ്റാണ്ടിൽ ഇസ്രായേലിന്റെ പത്തു ഗോത്രങ്ങൾ താമസിച്ചിരുന്നത് സമരിയായിലാണ്. അപ്പോഴാണ് അസ്സീറിയാക്കാർ അവരെ ആക്രമിക്കുകയും ബന്ദികളായി അടിമത്തത്തിലേക്കു കൊണ്ടുപോകുകയും ചെയ്തത്. ഈ കാലഘട്ടത്തിൽ ധാരാളം വിജാതീയർ സമരിയായിൽ വന്നു താമസിച്ചു. പിന്നീട് ഇസ്രായേൽക്കാർ തിരിച്ചെത്തിയപ്പോൾ വിജാതീയരുമായി ഇടകലർന്നു ജീവിച്ചു. അങ്ങോട്ടും ഇങ്ങോട്ടും വിവാഹങ്ങൾ നടത്തുകയും സംസ്കാരങ്ങൾ പങ്കിടുകയും ചെയ്തു. അങ്ങനെയാണ് സമരിയായിൽ യഹൂദരും   വിജാതീയരും ഉൾക്കൊള്ളുന്ന ഒരു സമൂഹം ഉണ്ടായത്. അതുകൊണ്ടു തന്നെ ഈ പത്തു പേരിൽ ഒന്പതുപേർ യഹൂദരാകാം.

ഇതോടൊപ്പം തന്നെ, യഹൂദരോടും, വിജാതീയരോടുമുള്ള ഈശോയുടെ സമീപനവും നാം മനസ്സിലാക്കുന്നത് നല്ലതാണ്. ഇസ്രായേൽ ജനത്തോടു ഒരു വിമർശനാത്മകമായ സമീപനമായിരുന്നു ഈശോയുടേത്. കാരണം, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് തങ്ങൾ എന്ന ഒരു ഹുങ്ക് അവർക്കുണ്ടായിരുന്നു. നിയമംanushtichaal മതി രക്ഷപ്പെടും എന്ന ചിന്തയും അവർ പുലർത്തിയിരുന്നു. അതിനാൽ തന്നെ, കരുണയും സ്നേഹവും അവരിൽ നിന്ന് അകന്നു നിന്നു. എന്നാൽ വിജാതീയരോട് കരുണാപൂർണമായിരുന്നു ഈശോ ഇടപെട്ടത്. മാത്രമല്ല, അവരെ പുകഴ്ത്താനും അവസരം കിട്ടുമ്പോൾ ഈശോ മടിച്ചില്ല. നല്ല സമരായൻ, (ലൂക്ക 10, 25-), സമരായക്കാരി (യോഹ 4, 1-), ഇന്നത്തെ സുവിശേഷ ഭാഗത്തിലെ വിജാതീയൻ – എല്ലാവരെയും ഈശോ ഹീറോസ് ആയിട്ടാണ് അവതരിപ്പിക്കുന്നത്.

പത്തു കുഷ്ഠരോഗികളും അകലെ നിന്നവരായിരുന്നു. കുഷ്ഠ രോഗികളായതുകൊണ്ടു നിയമനുസരിച്ചു അവർ അകലെ നിൽക്കണമായിരുന്നു. സമൂഹത്തിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. പുരോഹിതന്മാർക്കായിരുന്നു അവരെ തിരികെ സ്വീകരിക്കുവാനും തിരസ്ക്കരിക്കുവാനും അവകാശമുണ്ടായിരുന്നത്.

ഈശോയോടു അപേക്ഷിച്ചപ്പോൾ പുരോഹിതനെ കാണിച്ചുകൊടുക്കുവിൻ എന്ന് പറഞ്ഞപ്പോൾ, അതിൽ വിശ്വസിച്ചു അവർ പോയി എന്നത് ക്രിസ്തുവിലുള്ള അവരുടെ വിശ്വാസമാണ് കാണിക്കുന്നത്. അതിനു അവർക്കു പ്രതിഫലം കിട്ടി. “പോകും വഴി അവർ സുഖം പ്രാപിച്ചു.”

എന്നാൽ അതിനോടുള്ള അവരുടെ മനോഭാവം ഈശോയെ ഞെട്ടിച്ചു കാണണം. ഒൻപതു യഹൂദർ വിചാരിച്ചു കാണും ഈ സൗഖ്യം തങ്ങളുടെ അവകാശമാണെന്ന്; ഈ സൗഖ്യം തങ്ങൾ നേടിയെടുത്തതാണെന്ന്; ഈ സൗഖ്യം തങ്ങളുടെ സ്വരമുയർത്തിയുള്ള വിളിയുടെ ഫലമാണെന്ന്. വിളിക്കും മുൻപേ ഉത്തരമരുളുന്ന, ചോദിക്കും മുൻപേ നമ്മെ കേൾക്കുന്ന ഒരു ദൈവത്തെയാണ് അവർ ഈശോയിൽ കണ്ടത്.

എന്നാൽ, വിജാതീയൻ ഉടൻ തന്നെ മനസ്സിലാക്കി താൻ സൗഖ്യം പ്രാപിച്ചിരിക്കുന്നു. ഇത് ദൈവത്തിന്റെ പ്രവർത്തിയാണ്. ഇതെനിക്ക് നല്കപ്പെട്ടതാണ്. ഇത് ദൈവത്തിന്റെ മഹാ അത്ഭുതമാണ്. അയാൾ തിരികെ വന്നു ഈശോയുടെ കാൽക്കൽ വീണു നന്ദി പറഞ്ഞു. അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തി.

സ്നേഹമുള്ളവരേ, ഈ വിജാതീയന്റെ മനോഭാവത്തിലേക്കു, ആധ്യാത്മികതയിലേക്കു ഈശോ നമ്മെ ക്ഷണിക്കുകയാണ്. നല്കപ്പെട്ടിട്ടുള്ളവയോടെല്ലാം നന്ദിയുള്ളവരാകുക. അപ്പോൾ കൂടുതൽ നമുക്ക് ലഭിക്കും. ഇല്ലാത്തതിനെ ഓർത്തു നാം അസന്തുഷ്ടരാണെങ്കിൽ ഒരിക്കലും നമുക്ക് മതിയാകില്ല. ഇന്ന് നാം കേൾക്കുന്ന അഴിമതിക്കഥകളൊക്കെ നമ്മോടു പറയുന്നത് മനുഷ്യർ അസന്തുഷ്ഠരും അതൃപ്തരുമാണെന്നല്ലേ? അസന്തുഷ്ടരും അതൃപ്തരുമായവരൊക്കെ നന്ദിയില്ലാത്തവരാണ്. ജർമൻ ചിന്തകനായ മാർട്ടിൻ ഹൈഡഗ്ഗർ പറയുന്നത്, നന്ദി പറയുകയെന്നാൽ, അതിനെപ്പറ്റി ചിന്തിക്കുകയെന്നാണ്. നമുക്ക് നൽകുന്നവരെ, നമ്മെ സഹായിക്കുന്നവരെ, നമ്മോട് കരുണകാണിക്കുന്നവരെ നാം ഓർക്കണം. അവരിലൂടെ ലഭിച്ച എണ്ണമറ്റ നന്മകൾക്ക് നന്ദിയുള്ളവരാകണം. അവർ നമ്മുടെ ജീവിതത്തെ നനച്ചു വളർത്തുന്ന, വിടരാൻ സഹായിക്കുന്ന തോട്ടക്കാരാണ്.

ഒരിക്കൽ പൂനാ യൂണിവേഴ്സിറ്റിയിൽ നിന്ന് തിരികെ വീട്ടിലേക്കു പോകുന്നവഴി റോഡരികിലുള്ള സെന്റ് പാട്രിക് ചർച്ചിൽ കുറച്ചു സമയം ചിലവഴിക്കുവാൻ കയറി. ഞാൻ ചെല്ലുമ്പോൾ ഒരു സ്ത്രീയും അവരുടെ പതിനാലു വയസ്സ് തോന്നിക്കുന്ന മകനും മാത്രമേ പള്ളിയിൽ ഉണ്ടായിരുന്നുള്ളു. ഞാൻ വന്നത് അവർ അറിഞ്ഞില്ലെന്ന് തോന്നുന്നു. അല്പം കഴിഞ്ഞപ്പോൾ അവർ ഒരു ഗാനം പതിയെ പാടാൻ തുടങ്ങി. (എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് തന്നെ) അതൊരു മലയാള ഗാനമായിരുന്നു. അവർ പാടി: “ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ, നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ.” എനിക്ക് ആകാംക്ഷയായി. കുറെക്കഴിഞ്ഞു അവർ പള്ളിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങിയപ്പോൾ ഞാനും പിന്നാലെ ചെന്നു. ഞാൻ ചെല്ലുന്നതുകണ്ടു നിറഞ്ഞ പുഞ്ചിരിയോടെ നിന്ന ആ സ്ത്രീയോട് പറ്റിപ്പിടിച്ചു നിന്ന മകനെ ഞാൻ ശ്രദ്ധിച്ചു. അവനും എന്നെ നോക്കി ചിരിച്ചു. അവൻ ഒരു ഭിന്നശേഷിക്കാരനായിരുന്നു. “ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ, നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ.” എന്റെ കണ്ണുകൾ നിറഞ്ഞു. എനിക്ക് അഭിമാനം തോന്നി, ജീവിതം എങ്ങനെയായിരുന്നാലും ദൈവത്തിനു നന്ദി പറയുന്ന ആ സ്ത്രീയുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെയോർത്ത്.

തൊണ്ണൂറുകളിൽ സിനിമാക്കൊട്ടകളിൽ ഉയർന്നുകേട്ടിരുന്ന ഒരു പാട്ടുണ്ടായിരുന്നു. 1992 ൽ പുറത്തിറങ്ങിയ അഹം എന്ന രാജീവ്‌നാഥ് സിനിമയിൽ നായകൻ സിദ്ധാർത്ഥൻ പാടുന്ന പാട്ടാണ്. വലിയൊരു ചോദ്യമാണ് ഈ ഗാനത്തിന്റെ ആദ്യവരി. ചോദ്യമിതാണ്: “നന്ദിയാരോട് ഞാൻ ചൊല്ലേണ്ടു?” അന്ന് ധാരാളം അവാർഡുകൾ കിട്ടിയ സിനിമയാണ്. പക്ഷേ, ആധുനിക മനുഷ്യൻ ദൈവത്തെക്കുറിച്ച് ചിന്തിക്കാതെ, ദൈവം നൽകിയ നന്മകളെ ഓർക്കാതെ, അഹങ്കാരത്തിന്റെ കുതിരപ്പുറത്തിരിക്കുമ്പോൾ നന്ദി ആരോടാണ് പറയേണ്ടതെന്നുപോലും അറിയാത്തവനായിത്തീരുന്നു. ആരാണ് നമുക്ക് ഈ ജീവിതം നൽകിയത്? ആരാണ് നമുക്ക് ഈ മനോഹരമായ പ്രപഞ്ചം നൽകിയത്? ആരുടെ കരുണ കൊണ്ടാണ് ഇപ്പോഴും നാം ജീവനോടെയിരിക്കുന്നത്? രാത്രിയിൽ ഉറങ്ങുവാൻ കിടക്കുന്ന നമ്മെ ഉണർത്തുന്നതാര്? ഉള്ളിലേക്കെടുത്ത ശ്വാസം പുറത്തേയ്ക്ക് വിടുവാൻ സഹായിക്കുന്നതാര്? പിന്നോട്ട് വച്ച കാൽ മുന്നോട്ട് ആയുവാൻ സഹായിക്കുന്നതാര്?  ഒന്ന് പുഞ്ചിരിക്കുവാൻ, കരയുവാൻ സഹായിക്കുന്നതാര്? സ്നേഹം മാത്രമായ ദൈവം! അപ്പോൾ ആരോടാണ് നാം നന്ദിയുള്ളവരാകേണ്ടത്?

നന്ദിയുള്ളവൻ തന്റെ അറിവെല്ലാം മാറ്റിവച്ചു, അഹന്തയെല്ലാം വെടിഞ്ഞു, ഒരു ശിശുവിനെപ്പോലെയാകും. അവൾ /അവൻ സ്വീകരിക്കുവാൻ തയ്യാറാണ്. എല്ലാം നല്കപ്പെട്ടതാണെന്നുള്ള വലിയ വെളിപാടിൽ അവൾ /അവൻ കൈകൾ കൂപ്പി നിൽക്കും. സ്വീകരിച്ച, സ്വീകരിക്കുന്ന വലിയ അനുഗ്രഹങ്ങൾക്ക് മുൻപിൽ അവളുടെ /അവന്റെ ഹൃദയം ത്രസിക്കും. അവന്റെ കണ്ണുകളിൽ നിറയെ വിസ്മയമാണ്. ദൈവത്തിന്റെ അത്ഭുതങ്ങൾ ഓരോ ചെറിയ കാര്യത്തിലും അവൻ കാണും. കടപ്പുറത്തെ ഒരു കാക്ക, ആരെയും ആകർഷിക്കാത്ത ഒരു കാട്ടുപൂവ്, മുറ്റത്തുകിടക്കുന്ന ഒരു ചെറിയ കല്ല്, അവനെ അത്ഭുതപ്പെടുത്തും. Lewis Carroll ന്റെ “Alice in Wonderland ലെ ആലീസ്   മാത്രമല്ല അത്ഭുത ലോകത്തെത്തുക! നന്ദിയുള്ള ഓരോ വ്യക്തിയും അത്ഭുതലോകത്തിലാണ് ജീവിക്കുന്നത്.

സ്നേഹമുള്ളവരേ, നമുക്ക് ദൈവത്തോട്, ഈ പ്രപഞ്ചത്തോട്, നമ്മുടെ മാതാപിതാക്കളോട്, ആരിൽ നിന്നെല്ലാം നാം സ്വീകരിക്കുന്നുണ്ടോ അവരോടെല്ലാം നന്ദിയുള്ളവരാകാം.

നമ്മുടെ വിശുദ്ധ കുർബാന ദൈവത്തിനോടുള്ള നന്ദി പ്രകടനത്തിന്റെ ആഘോഷമാണെന്നു നമ്മിൽ എത്ര പേർക്കറിയാം?

വിശുദ്ധ കുർബാനയുടെ തുടക്കം മുതൽ അവസാനം വരെ നാം സ്തുതിയും കൃതജ്ഞതയും ദൈവത്തിനു സമർപ്പിക്കുകയല്ലേ. പ്രത്യേകമായി, ദൈവത്തിനു നന്ദി പറയുന്ന ഒരു ഭാഗം നമ്മുടെ ബലിയിലുണ്ട്. കൂദാശാ വചനം കഴിഞ്ഞുള്ള പ്രണാമജപം ആണത്. കൂദാശാവചനഭാഗം   ഈശോയുടെ കുരിശു മരണത്തിന്റെ ഏറ്റവും ഉന്നതമായ നിമിഷമാണ്. (The crowning point of his death) അതിനുശേഷം വൈദികൻ ഏറ്റുപറയുകയാണ്. കർത്താവേ, …നന്ദി പ്രകാശിപ്പിക്കുവാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. എന്താണ് ആ വലിയ അനുഗ്രഹം? ദൈവത്തിന്റെ രക്ഷ, വിശുദ്ധ കുർബാന. ചില വൈദികർ ഇവിടെ അനുഗ്രഹങ്ങൾ എന്ന് പറയാറുണ്ട്. അതിന്റെ ആവശ്യമില്ല. ആദ്യം തന്നെ എല്ലാമായ വലിയ അനുഗ്രഹത്തെ ഏറ്റുപറയുകയാണ്. അതിനുശഷമാണ് അനുഗ്രഹങ്ങൾ ഓരോന്നായി പറയുന്നത്. എട്ടു അനുഗ്രഹങ്ങളാണ് ഇവിടെ പ്രത്യേകമായി പറയുന്നത്. വിശുദ്ധ ബലിയിൽ പങ്കെടുക്കുന്ന നാം ഇവിടെ എന്ത് ചെയ്യണം?  നന്ദി നിറഞ്ഞ ഹൃദയത്തോടെ നിൽക്കണം. പോരാ, ആ നന്ദി ഏറ്റുപറയണം. എങ്ങനെ? വൈദികൻ പ്രാർത്ഥിക്കുന്നതോടൊപ്പം പറയണം. … നന്ദി പ്രകാശിപ്പിക്കുവാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. നന്ദി ഈശോയെ. നിന്റെ ദൈവികജീവനിൽ ഞങ്ങളെ പങ്കുകാരാക്കാൻ -നന്ദി ഈശോയെ. നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും -നന്ദി ഈശോയെ. അധഃപതിച്ചുപോയ ഞങ്ങളെ സമുദ്ധരിക്കുകയും -നന്ദി ഈശോയെ. മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു … നന്ദി ഈശോയേ! പാപികളായ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു – നന്ദി ഈശോയെ. ഞങ്ങളുടെ ബുദ്ധിക്കു പ്രകാശം നൽകി -നന്ദി ഈശോയെ. ഞങ്ങളുടെ ശത്രുക്കളെ പരാജിതരാക്കി- നന്ദി ഈശോയെ. ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വമണിയിക്കുകയും ചെയ്തു -നന്ദി ഈശോയെ. അത് കഴിഞ്ഞു വൈദികൻ ഉറക്കെ “നീ ഞങ്ങൾക്ക് നൽകിയ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി …” എന്ന് ചൊല്ലുമ്പോൾ സ്നേഹമുള്ളവരേ, നമ്മുടെ ഹൃദയം ദൈവത്തോടുള്ള നന്ദിയാൽ ത്രസിക്കണം. നമ്മുടെ കണ്ണുകൾ നിറയണം. നമുക്ക് രോമാഞ്ചമുണ്ടാകണം. ഈ സമയത്തെ ഭക്തന്റെ അനുഭവവും പറഞ്ഞറിയിക്കുവാൻ വാക്കുകൾ പോരാ!

പക്ഷെ, ധാരാളം വൈദികർ, മിക്കവാറും പള്ളികളിൽ ഈ പ്രണാമജപം ചൊല്ലുന്നില്ല. കഷ്ടം തന്നെ! ചൊല്ലാത്തതിൽ രൂപതയിലെ ബിഷപ്പിനു പ്രശ്നമില്ല. വൈദികർക്കും പ്രശ്നമില്ല. അല്മായർക്കു ഒട്ടും പ്രശ്നമില്ല. മറ്റൊരു പ്രാർത്ഥനയ്ക്കും, ഒരു പാട്ടിനും ഇതുപോലൊരു ദൈവാനുഭവം നൽകുവാൻ കഴിയില്ല. ദൈവത്തോട് നന്ദി പറയുവാൻ നമുക്ക് സമയമില്ല. ഇവിടെയാണ് ഇന്നത്തെ സുവിശേഷത്തിലെ വിജാതീയനെ പിടിച്ചു ഈശോ നമ്മുടെ മുൻപിൽ നിറുത്തുന്നത്.

സ്നേഹമുള്ളവരേ, നമ്മുടെ അഹന്തയെ മാറ്റി മൈസ്റ്റർ എക്കാർട്ട് എന്ന മിസ്റ്റിക് പറയുന്നതുപോലെ ‘നമ്മുടെ ജീവിതകാലം മുഴുവനും ദൈവമേ നന്ദി എന്നൊരു പ്രാർത്ഥന മാത്രം ചൊല്ലിയാൽ നമ്മുടെ ജീവിതം ധന്യമാകും.നമ്മുടെ ജീവിതം ദൈവത്തോടുള്ള, നമ്മുടെ മാതാപിതാക്കളോടുള്ള, ഈ പ്രപഞ്ചത്തോടുള്ള, ഒരു നന്ദി പ്രകടന മായി മാറട്ടെ. നന്ദി നമ്മുടെ ജീവിതത്തെ മഹത്വമുള്ളതാക്കും. തിരസ്കാരത്തെ സ്വീകാര്യതയാക്കും. അലങ്കോലത്തെ അലങ്കാരമാക്കും. ഒരു സാധാരണ ഭക്ഷണത്തെ ആഘോഷമായ വിരുന്നാക്കി മാറ്റും. ഒരു വീടിനെ ഭവനമാക്കും. അപരിചിതനെ സുഹൃത്താക്കും.

ഈശോയെ നന്ദി നിറഞ്ഞ ഒരു ഹൃദയം എനിക്ക് നൽകണമേ! ആമേൻ!

SUNDAY SERMON LK 16, 19-31

കൈത്താക്കാലം അഞ്ചാം ഞായർ

ലൂക്ക 16, 19-31

കൈത്താക്കാലം അഞ്ചാം ഞായറാഴ്ചയിലെ നമ്മുടെ വിചിന്തനം ധനവനെയും ലാസറിനെയും ചുറ്റിപ്പറ്റിയാണ്. ചെറുപ്പം മുതലേ ഈ കഥ കേൾക്കുമ്പോൾ ചെറിയൊരു കുസൃതി ഞാൻ കാണിക്കുമായിരുന്നു. അത് തന്റെ മേശയ്ക്കരുകിൽ വന്നിരിക്കുന്ന, വിശപ്പകറ്റുവാനായി തന്റെ മേശപ്പുറത്തുനിന്ന് വീഴുന്ന ഉച്ചിഷ്ടം കാത്തുകിടക്കുന്ന ലാസർ എന്ന ദരിദ്രനെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ ഭക്ഷണത്തിലേക്ക് മാത്രമേ ശ്രദ്ധ കേന്ദ്രീകരിച്ച് ഭക്ഷണം വെട്ടിവിഴുങ്ങുന്ന ധനവാന്റെ ചിത്രം ഭാവനചെയ്യുക എന്നതായിരുന്നു. ചെറുപ്പത്തിൽ കുട്ടികൾക്കുവേണ്ടി പ്രസിദ്ധീകരിച്ചിരുന്ന “സ്നേഹസേന” എന്ന മാസികയിൽ കണ്ട ചിത്രമാണ് ഇങ്ങനെ ഭവൻ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചിരുന്നത്! ഇന്നത്തെ പ്രസംഗം ഒരുങ്ങാനിരുന്നപ്പോഴും ഈ കുസൃതി എന്നിലുണ്ടായി. എന്തുകൊണ്ടാണ് ആ ദരിദ്രനെ അദ്ദേഹം ഒന്ന് നോക്കാതിരുന്നത്? ഭക്ഷണശേഷം അയാൾക്കെന്തിങ്കിലും കൂടുതലായി ആവശ്യമുണ്ടോ എന്ന് തിരക്കാതിരുന്നത്? അവന്റെ ദാരിദ്രാവസ്ഥയോർത്ത് എന്തുകൊണ്ടാണ് അയാൾ വേദനിക്കാതിരുന്നത്? വെറുമൊരു അപരിചിതനായി, അന്യനായി ആ ദരിദ്രനെ കരുതിയത് വലിയ തെറ്റായിപ്പോയി എന്ന ചിന്ത എന്നിലുണ്ടായി.

മലയാളികൾ വളരെക്കുറച്ച് ഉപയോഗിക്കുന്ന പദമാണെങ്കിലും, ഇതിന്, ഇങ്ങനെയുള്ള മനോഭാവത്തിന് അപരവത്ക്കരണം (Otherization) എന്നാണ് പറയുക. ഒരു സുഹൃത്തോ, പരിചയക്കാരനോ ആയല്ലാതെ, വെറും അപരിചിതനോ, അന്യനോ ആയി ഒരാൾ മറ്റൊരാളെ കാണുന്നതിനാണ് അപരവത്ക്കരണമെന്ന് പറയുന്നത്. “നിന്നേപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക”എന്ന് പറഞ്ഞ ക്രിസ്തുവിന്റെ Dictionary യിൽ ഇല്ലാത്ത ഒരു വാക്കാണിത്. എന്നാൽ, നമ്മുടെ മനോഭാവങ്ങളിലും, പ്രവർത്തികളിലും എപ്പോഴും കടന്നുവരുന്ന വാക്കാണിത്. ഒരാളെ കാണുമ്പോൾ നാം Good Morning പറഞ്ഞെന്ന് വരാം, അവൾക്ക്/അവന് എന്തെങ്കിലും സഹായം കൊടുത്തെന്നും വരാം. എങ്ങനെയെങ്കിലും അവൾ/ അവൻ ജീവിച്ചുപോയ്‌ക്കോട്ടെ എന്നും ചിന്തിച്ചെന്നും വരാം. പക്ഷേ, നമ്മുടെ ജീവിതത്തിൽ നിന്ന്, നമ്മുടെ സൗഹൃദത്തിൽ നിന്ന്, നമ്മുടെ സമൂഹത്തിൽനിന്നും അകറ്റി നിർത്തുകയും ചെയ്യും.

ഇതാണ് അപരവത്ക്കരണം. പാശ്ചാത്യർ ഭാരതത്തിൽ വന്നപ്പോൾ അവർക്കുണ്ടായിരുന്ന മനോഭാവം ഈ അപരവത്ക്കരണമായിരുന്നു. നമ്മെ അവരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി ഉപയോഗിച്ചു. അത്രയും പരിഗണന നമുക്കു നൽകി. കുരുമുളക് പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ, ഡാക്കാ മസ്ലിൻ പോലുള്ള മേൽത്തരം ചിത്രങ്ങൾ ഇവിടെ നിന്ന് കടത്തുവാൻ നമ്മെ ഉപയോഗിച്ചു. എന്നാൽ നമ്മെ അവരുടെ സൗഹൃദങ്ങളിൽ നിന്ന് ചാപ്പകുത്തി അകറ്റി നിർത്താനാണ് അവർ ശ്രമിച്ചത്. ഹൈന്ദവ സമൂഹത്തിലുള്ള വർണ്ണ ജാതി സമ്പ്രദായം അപരവത്കരണത്തിന്റെ ഉത്തമോദാഹരണമാണ്. നമ്മുടെ കുടുംബബന്ധങ്ങളിൽ, വ്യക്തി സമൂഹ ബന്ധങ്ങളിലെല്ലാം അപരവത്ക്കരണത്തിന്റെ ചായക്കൂട്ടുകൾ കാണാം.

ഈ അപരവത്കരണത്തിന്റെ പരിണിതഫലമെന്താണ്? അപരവത്ക്കരണം വഴി ഒരു വ്യക്തി മറ്റൊരാൾക്ക് ആവശ്യമായത് കൊടുക്കുന്നുണ്ടാകാം. പക്ഷെ അയാളെ ഒരു വ്യക്തിയായി സ്വീകരിക്കുന്നുണ്ടാകില്ല. ഹൃദയത്തിൽ അയാൾക്ക് സ്ഥാനമുണ്ടാകില്ല. അയാളെ, ഏതെങ്കിലും കുടുംബങ്ങളെ, ഭാര്യയെ, സഹോദരങ്ങളെ, സുഹൃത്തുക്കളെ, ചാപ്പകുത്തി മനസ്സിൽ നിന്ന് മാറ്റിനിർത്തും.  അതുകൊണ്ടുതന്നെ അപരവത്ക്കരണത്തിന്റെ പരിണിതഫലം ഭയങ്കരമായിരിക്കും.  അപരവത്ക്കരണം എപ്പോഴും ഒരു വ്യക്തിയെ, കുടുംബത്തെ, സമൂഹത്തെ ദുഃഖത്തിലേക്കും ദുരന്തത്തിലേക്കുമാണ് നയിക്കുക. ഇപ്പോൾ നിങ്ങളുടെ മനസ്സിൽ വരുന്ന ചിത്രം ധനവാന്റെയും ലാസറിന്റെയും അല്ലേ?

അതെ, ധനവാന്റെ ദുരന്തത്തിന്റെ കാരണം അപരവത്ക്കരണമായിരുന്നു. ഈ ഭൂമിയിലെ ജീവിതത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരുടെ മുൻപിൽ, സഹോദരങ്ങളുടെ മുൻപിൽ അപരവത്ക്കരണമെന്ന വലിയൊരു ഗർത്തം അയാൾ നിർമിച്ചിരുന്നു. ധനവാനെ നോക്കൂ… ചെമന്ന പട്ടും മൃദുല വസ്ത്രങ്ങളും…സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിച്ച് …ലാസറിനെ പടിവാതിൽക്കൽ കിടക്കാൻ അനുവദിച്ചു…മേശയിൽ നിന്ന് വീണിരുന്നവ ഭക്ഷിക്കാൻ അനുവദിച്ചിരുന്നു…എന്നാൽ തന്റെ ജീവിതത്തിൽ നിന്ന് അദ്ദേഹം അവനെ അകറ്റി നിർത്തി…അപരവത്കരണം!!!

മറ്റൊരു ചെറിയ അല്ല വലിയ ഘടകം ഇവിടെയുണ്ട്. കഥപറച്ചിലുകാരൻ, ഈശോ, ഈ ദരിദ്രന് ഒരു പേര് കൊടുത്തു-ലാസർ. ലാസർ എന്ന വാക്കിന് “ദൈവം സഹായിച്ചു” എന്നാണർത്ഥം. പേരുകൊടുത്തു എന്നുവച്ചാൽ ഒരുവനെ തന്റെ ജീവിതത്തോട് ചേർത്തുനിർത്തി എന്നർത്ഥം.  ധനവാൻ (ലോകം മുഴുവനും) കഥയിലെ ലാസറിനെ അപരനായി, the other ആയി കണ്ടപ്പോൾ ദൈവം അവനെ തന്നോട് ചേർത്ത് നിർത്തുന്നു.  ദരിദ്രന്റെ മരണശേഷമുള്ള ജീവിതത്തിലേക്കുള്ള ചൂണ്ടുപലകയാണ് ലാസർ എന്ന പേര്. നോക്കൂ, ദരിദ്രനെ ദൈവദൂതന്മാർ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? അബ്രാഹത്തിന്റെ മടിയിലേക്ക്. (22) ദരിദ്രനെ ധനവാൻ കാണുന്നത് എവിടെയാണ്? ‘അബ്രാഹത്തെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു,’ (23) ഈ കഥയെ ലാവണ്യമുള്ളതാക്കുന്നത് ഈ പേരാണ്. ഈശോയുടെ മറ്റ് ഉപമകളിൽ കഥാപാത്രങ്ങൾക്ക് പേരില്ലെന്നോർക്കുക! മാത്രമല്ല, അപരവത്ക്കരണം എപ്പോഴും ഒരു വ്യക്തിയെ, കുടുംബത്തെ, സമൂഹത്തെ ദുഃഖത്തിലേക്കും ദുരന്തത്തിലേക്കുമാണ് നയിക്കുക എന്നും ഓർക്കുക!!.

സ്നേഹമുള്ളവരേ, ധനവാന്റെയും ലാസറിന്റെയും ഉപമ ചെറുപ്പം മുതലേ കേട്ട്, ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്‌ത്‌ ദൈവമക്കളായി ജീവിക്കുന്ന സഭയും സഭാമക്കളും പുലർത്തേണ്ട വളരെ ഉന്നതമായ ഒരു ആദർശത്തിലേക്കാണ് ദൈവ വചനം നമ്മെ ക്ഷണിക്കുന്നത്. അപരവത്കരണത്തിന്റെ വക്താക്കളാകാതെ, മറ്റുള്ളവരെ കൂടി ശ്രദ്ധിച്ചുകൊണ്ട്, അവരെ പരിഗണിച്ചുകൊണ്ട് ദൈവം നൽകിയ നന്മകളെ പങ്കുവച്ചുകൊണ്ടു, നമ്മുടെ സഹോദരീസഹോദരങ്ങളെ നമ്മുടെ ജീവിതത്തോട് ചേർത്ത് പിടിച്ചുകൊണ്ട്  ജീവിക്കുക എന്ന മനോഹരമായ സന്ദേശമാണ് ഇന്നത്തെ സുവിശേഷത്തിന്റെ കാതൽ. ലോകം മുഴുവന്‍ വലിയൊരു അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ, യുക്രയിൻ-റഷ്യ യുദ്ധമൊന്നും നമ്മെ സ്പർശിക്കാതെ പോകുമ്പോൾ, മണിപ്പൂരിൽ ഭാരതീയർ, അതിൽ  കൂടുതൽ ക്രൈസ്തവർ മരിച്ചുവീഴുമ്പോൾ, നമ്മുടെ മേശമേൽ വിളമ്പുന്നതെന്തും നാം വെട്ടിവിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്തിൽ, ഭാരതത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കൂടിവരുമ്പോള്‍, സാമ്പത്തികമായി ഇടത്തട്ടിലുള്ളവരുടെ ജീവിതം ദുസ്സഹമാകുമ്പോള്‍, ദാരിദ്ര്യമനുഭവിക്കുന്നവരും, ദുരിതമനുഭവിക്കുന്നവരും കൂടിവരുമ്പോൾ ഇന്നത്തെ കഥയ്ക്ക് പ്രസക്തി ഏറുകയാണ്!  സ്നേഹമുള്ളവരേ, ഇങ്ങനെയുള്ളൊരു സാഹചര്യത്തിൽ ക്രൈസ്തവർ സ്വീകരിക്കേണ്ട ആധ്യാത്മിക ദര്‍ശനം അവതരിപ്പിക്കുകയാണ് ഈശോ ഈ ഉപമയിലൂടെ.

ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ്. എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവെച്ച്, എല്ലാം ദൈവം നല്കിയതാണെന്നു എളിമയോടെ മനസ്സിലാക്കി മുന്നോട്ടു പോകണം. ഈശോയുടെ കാലത്ത് ഈയൊരു ആധ്യാത്മിക ദര്‍ശനത്തിന് ഒരു മാര്‍ക്കറ്റും ഇല്ലാതിരുന്ന സമയമായിരുന്നു. മനുഷ്യരെ കാണിക്കാന്‍ പണമുള്ളവര്‍, നിയമജ്ഞര്‍, ഫരിസേയര്‍ പലതും ചെയ്തിരുന്നു. പക്ഷെ, എനിക്കുള്ളത് പാവപ്പെട്ടവനും കൂടി അർഹതപ്പെട്ടതാണെന്ന  ഒരു അവബോധം അവർക്കില്ലാതെപോയി. പാവപ്പെട്ടവരെ, വേദനിക്കുന്നവരെ, സമൂഹത്തിൽ താഴേക്കിടയിലുള്ളവരെ തങ്ങളുടെ ജീവിതത്തിൽ നിന്ന് അവർ അകറ്റി നിർത്തി. അങ്ങനെയൊരു ആധ്യാത്മിക ദര്‍ശനം ഇല്ലായിരുന്നു. ആധ്യാത്മികത വെറും ഷോ മാത്രമായിരുന്നു അവര്‍ക്ക്. അപരവത്കരണത്തിന്റെ വക്താക്കളായിരുന്നു അവർ! അതുകൊണ്ടാണ് ഈശോ അവരോട് ഈ കഥ പറഞ്ഞത്. മരണ ശേഷമുള്ള കാര്യങ്ങളുംകൂടി കഥയില്‍ ഉള്‍പ്പെടുത്തിയത് ഒരുതരം psychological move ആയിരുന്നുവെന്ന് വേണമെങ്കില്‍ പറയാം – നന്മയിലേക്ക് വരാനുള്ള ചെറിയൊരു ഷോക്ക്‌ ട്രീറ്റ്മെന്റ്. പൂര്‍ണതയുള്ള ഒരു കഥയാണ് ഈശോ പറഞ്ഞത്.

ഇന്ന് ഈശോ നമ്മോട് ഈ കഥ പറയുകയാണ്‌. നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്ങനെയാണ് എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ ദൈവവചനം നമ്മെ സ്വാധീനിക്കുക. ജീവിതം പങ്കുവെക്കാനുള്ളതാണെന്നും, ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ്എന്നും നാം അറിയണം. എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവെച്ചുള്ളതാണെന്നുമാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ വചനം നമ്മെ ശക്തരാക്കും. ജീവിതം പങ്കുവയ്ക്കാതെ, ദൈവം തരുന്ന സമ്പത്ത് സ്വാര്‍ഥതയോടെ, പൂട്ടിവയ്ക്കുക എന്നതാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ ദൈവവചനം ഒരു വെല്ലുവിളിയാണ്. ദൈവം നല്‍കുന്നതില്‍ നിന്ന് എന്തെങ്കിലും എറിഞ്ഞു കൊടുത്ത് സംതൃപ്തരാകുന്നവര്‍ക്ക് ഈ ദൈവവചനം ഒരു ഓര്‍മപെടുത്തലാണ്.

സ്നേഹമുള്ളവരേ, ജീവിതം ഒരുമിച്ച്, ധനവാനും ദരിദ്രനും ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന ക്രിസ്തു ദര്‍ശനം നമുക്കുണ്ടാകണം. എന്റെ സഹോദരന്റെ കാവല്‍ക്കാരന്‍ കൂടിയാണ് ഞാന്‍ എന്ന ചിന്ത നമുക്കുണ്ടാകണം.  എല്ലാം നല്‍കുന്ന ദൈവത്തെക്കുറിച്ചുള്ള ചിന്തയും നമുക്കുണ്ടാകണം. മനുഷ്യനെ മാറ്റിനിര്‍ത്തുകയല്ല, മനുഷ്യനെ ചേര്‍ത്ത്നിര്‍ത്തുകയാണ് ഈശോയുടെ ആധ്യാത്മിക ദര്‍ശനം. മനുഷ്യനില്‍ ദൈവത്തെ കണ്ടെത്തി, ആ മനുഷ്യനെ സംതൃപ്തിയിലേക്ക്, സന്തോഷത്തിലേക്ക് ഉയര്‍ത്തുവാന്‍ നമുക്കുള്ളതെല്ലാം നല്‍കുമ്പോഴാണ് നാം സ്വര്‍ഗത്തിനര്‍ഹരാകുന്നത്. മനുഷ്യരെ അകറ്റി നിര്‍ത്തുന്ന മനോഭാവങ്ങളെല്ലാം നമ്മെ ദൈവത്തില്‍ നിന്ന് മാറ്റി നിര്‍ത്തും എന്ന് മനസ്സിലാക്കണം. നമ്മുടെ ജീവിതത്തില്‍ നിന്ന് ആരെയും മാറ്റിനിര്‍ത്തരുത്.

ഒരു കവിത ഇങ്ങനെയാണ്: “അയാള്‍ ആരുമാകാം. അയാള്‍ തെരുവില്‍ നിന്ന് പ്രസംഗിച്ചു: ദൈവത്തെക്കുറിച്ച്. അയാൾ ദേവാലയത്തിൽ നിന്ന് പ്രസംഗിച്ചു  സ്വര്‍ഗത്തെക്കുറിച്ച്. ഒരു കുടുംബ സന്ദർശനത്തിൽ അയാൾ പറഞ്ഞത്  മനുഷ്യസ്നേഹത്തെക്കുറിച്ചായിരുന്നു. ആഗോളവത്കരണത്തെക്കുറിച്ച് അയാള്‍ സെമിനാറുകള്‍ നടത്തി. ദൈവത്തിന്റെ കരുണയെക്കുറിച്ച് ധ്യാനം സംഘടിപ്പിച്ചു. എന്നാല്‍, ഒരു കീഴ്ജാതിക്കാരനോടോത്ത് ഭക്ഷണത്തിനു വിളിച്ചപ്പോള്‍ അയാളത് നിരസിച്ചു.” ഈ കവിതയിലെ ‘അയാൾ’, അപരവത്കരണത്തിന്റെ വക്താവാണ്.

അയൽക്കാരനെ അന്യനായി കാണുന്ന ഒരു സ്വഭാവ വൈകൃതം നമ്മെ ബാധിച്ചിരിക്കുകയാണോ? ഒരു രാഷ്ട്രം, ഒരു ജനത, ഒരു മതം, ഒരു തിരഞ്ഞെടുപ്പ് ഒരു നേതാവ് തുടങ്ങിയ പരികല്പനകൾ അന്തരീക്ഷത്തിൽ ചുറ്റിക്കറങ്ങി അപരവത്കരണത്തിനു പശ്ചാത്തലമൊരുങ്ങുകയാണോ എന്ന് ഞാൻ പേടിക്കുന്നു!!. അപരവത്കരണത്തിന്റെ ദുരന്തത്തിലേക്കുള്ള യാത്രയിലാണോ നാം? മണിപ്പൂരിലും ഹരിയാനയിലും നിഷ്കളങ്കരായ മനുഷ്യർ മരിച്ചു വീഴുമ്പോഴും, അവരുടെ കിടപ്പാടവും മറ്റും അഗ്നിക്കിരയാകുമ്പോഴും മൗനം നടിക്കുന്ന ഭരണാധികാരികൾ അപരവത്ക്കരണമാണ് നടത്തുന്നത്. എന്തുകൊണ്ട് ഭരണാധികാരികൾ മൗനം പാലിക്കുന്നു എന്നത് അന്വേഷിക്കേണ്ട വസ്തുതയാണ്. സാധാരണക്കാരായ പൗരന്മാരുടെ ജീവനും സ്വത്തിനും ഒരു വിലയും കൽപ്പിക്കാതെ അവരെ ദുരന്തത്തിന് വിട്ടുകൊടുക്കുമ്പോൾ, ധനവാന്റേതുപോലുള്ള നിസംഗത പാലിക്കുന്ന ഇവരും ദൈവത്തിന്റെ ന്യായാസനത്തിങ്കൽ നിൽക്കേണ്ടിവരും. സ്വന്തം ഭാര്യമാരെ സുഹൃത്തുക്കളുടെ മുൻപിൽവച്ച് അപമാനിക്കുന്നതിൽ അഭിമാനിക്കുന്ന ഭർത്താക്കന്മാരും അപരവത്ക്കരണമാണ് നടത്തുന്നത്. എന്തിന് നഴ്സിങ്ങിനും, മറ്റ് ഡിഗ്രി അഡ്മിഷനുകൾക്കും ഉയർന്ന മാർക്കുള്ളവരെ മാത്രം പരിഗണിക്കുന്നവരും അപരവത്ക്കരണമാണ് നടത്തുന്നത്. അവരെല്ലാം കഥയിലെ ധനവാനെപ്പോലെ ദരിദ്രന്റെ ജീവിതം മനോഹരമാക്കുവാൻ ചെറുവിരൽ അനക്കാത്തവരാണ്!

ധനവാനും ലാസറും എന്ന ദ്വന്ദത്തിന്റെ, ജോഡിയുടെ അര്‍ത്ഥവ്യാപ്തി വളരെ വലുതാണ്‌. അത് ഭാര്യയും ഭര്‍ത്താവും എന്നാകാം, മാതാപിതാക്കളും മക്കളും എന്നുമാകാം, വികാരിയച്ചനും ഇടവകക്കാരും എന്നും ആകാം. ജോലി കൊടുക്കുന്നവനും, ജോലിക്കാരനും എന്നുമാകാം. ഗവണ്മെന്റും ജനങ്ങളും എന്നും കാം. ഞാനും എന്റെ സുഹൃത്തും എന്നുമാകാം. ഈ ദ്വന്ദങ്ങളിലെല്ലാം അപരവത്കരണം കൂടുകൂട്ടിയിട്ടുണ്ടെങ്കിൽ അത് നമ്മെ ദുഃഖത്തിലേക്കും ദുരന്തത്തിലേക്കും നയിക്കും.

സ്നേഹമുള്ളവരെ, ധനവാന്റെയും ലാസറിന്റെയും കഥ നമ്മെ അസ്വസ്തരാക്കണം. നമ്മുടെ ക്രൈസ്തവ ജീവിതം വെറും ഷോ മാത്രമാകതിരിക്കട്ടെ. നിക്കോസ് കസാന്റ്‌ സാക്കീസിന്റെ ഫ്രാൻസിസ് അസീസിയെക്കുറിച്ചുള്ള നോവലിൽ (God’s Pauper-Francis Assissi) ബ്രദർ ലിയോ ഫ്രാൻസിസിനോട് ചോദിക്കുന്ന ചോദ്യത്തോടെ വചന പ്രഘോഷണം അവസാനിപ്പിക്കാം. തെരുവിൽ കണ്ട ഫ്രാൻസിസിനോട് ലിയോ ചോദിച്ചു: നിങ്ങൾ ഭക്ഷിക്കുന്നു, കുടിക്കുന്നു. സിൽക്ക് വസ്ത്രങ്ങൾ ധരിക്കുന്നു. ജനാലകളുടെ താഴെ നിന്ന് സ്ത്രീകൾക്കായി നന്നായി പാടുന്നു. പക്ഷെ നിങ്ങൾക്ക് എന്തെങ്കിലും പോരായ്മയുള്ളതായി, കുറവുള്ളതായി തോന്നിയിട്ടുണ്ടോ?”

ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെയും ഈശോ നമ്മോടും ചോദിക്കുന്നത് ഈ ചോദ്യമാണ്! ഈ ചോദ്യത്തിനുള്ള ഉത്തരം നിന്റെ തന്നെ ജീവിതമാണ് സുഹൃത്തേ! ആമ്മേൻ!

SUNDAY SERMON MT 17, 1-9

കൈത്താക്കാലം നാലാം ഞായർ

നമ്മുടെ കർത്താവീശോമിശിഹായുടെ രൂപാന്തരീകരണം

മത്തായി 17, 1-9

നമ്മുടെ കർത്താവീശോമിശിഹായുടെ രൂപാന്തരീകരണം – പറയുമ്പോൾ തന്നെ ഏതോ സ്വർഗീയ തേജസ്സിന്റെ അനുഭവത്തിലേക്ക് നമ്മുടെ മനസ്സ് നാമറിയാതെ പറന്നുയരും. ഈ ലോകത്തിന്റെതല്ലാത്ത എന്തോ ഒന്ന് നമ്മുടെ ഉള്ളിൽതുടിക്കും. ദൈവികതയുടെ മണികൾ മുഴങ്ങാൻ തുടങ്ങും.

സമാന്തര സുവിശേഷങ്ങളിൽ വിവരിച്ചിട്ടുള്ളതും, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ അവതരിപ്പിച്ചിട്ടില്ലാത്തതുമായ ഈശോയുടെ രൂപാന്തരീകരണം മാനുഷികമായി ചിന്തിക്കാൻ ശ്രമിച്ചാൽ പിടികിട്ടുന്ന ഒന്നല്ല. ഇത് സ്വർഗ്ഗത്തിന്റെ വെളിപ്പെടുത്തലാണ്. ഇത് തീർത്തും സത്യമാണ്. ശാസ്ത്രബുദ്ധിയ്ക്ക് മനസ്സിലാക്കുവാൻ സാധിച്ചെന്ന് വരില്ല. അതുകൊണ്ട് ഇതൊരു മിത്താണെന്ന് (Myth) പറഞ്ഞ് തള്ളിക്കളയുവാനും കഴിയില്ല. എന്താണ് മിത്ത് അല്ലെങ്കിൽ പുരാണം? ഒരു പരമ്പരാഗത ഐതിഹാസിക സംഭവം, കഥ, സാധാരണയായി ഏതെങ്കിലും വ്യക്തിയെയോ, സംഭവത്തെയോ സംബന്ധിക്കുന്ന, പ്രത്യേകിച്ച് ദൈവവുമായി ബന്ധപ്പെട്ടതും പ്രകൃതിയുടെ ചില ആചാരങ്ങൾ, അല്ലെങ്കിൽ പ്രതിഭാസങ്ങൾ വിശദീകരിക്കുന്നതുമായ ഒന്ന്, നിർണ്ണായകമായ അടിസ്ഥാനമോ സ്വാഭാവിക വിശദീകരണമോ ഇല്ലാതെ നിൽക്കുമ്പോൾ അതിനെ നാം മിത്ത് അല്ലെങ്കിൽ പുരാണം എന്ന് പറയുന്നു. ഓരോ മതത്തിലും മനസ്സിലാക്കാൻ സാധിക്കാത്ത ധാരാളം ഘടകങ്ങളുണ്ട്. നമുക്കത് ഇന്ന് ഇപ്പോൾ മനസ്സിലായിട്ടില്ലെന്ന് മാത്രം. നാളെ അതിന്റെ സത്യം വെളിപ്പെടുവാൻ സാധ്യതയുണ്ടെന്ന് നാം മറക്കരുത്.  അല്ലെങ്കിൽത്തന്നെ, വിശ്വാസം എന്ന് പറയുന്നതുതന്നെ യുക്തിക്കും, വിശദീകരണത്തിനും മേലെയുള്ള ഒന്നാണല്ലോ.  ശാസ്ത്രത്തിന് ഇനിയും പിടികിട്ടാത്ത എന്തല്ലാം ഭൗതികയാഥാർഥ്യങ്ങളാണ് ഈ ലോകത്തിലുള്ളത്! എന്നാൽ അവയെല്ലാം വെറും മിത്താണെന്ന് പറഞ്ഞ് നടന്നകലാൻ നല്ല ശാസ്ത്രജ്ഞന്മാർ ശ്രമിക്കുകയില്ല. രാഷ്ട്രീയക്കാർക്ക്, അതും, നിരീശ്വര പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർക്ക്, അവർ പുറത്ത് പറഞ്ഞാലും ഇല്ലെങ്കിലും, അവർക്ക് മതം, ദൈവവിശ്വാസം ഒക്കെ വെറും മിത്താണ്!

ഈശോയുടെ രൂപാന്തരീകരണം ഒരു ദൈവിക വെളിപ്പെടുത്തലായി കാണുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന്റെ ചരിത്രപരത എന്ന് പറയുന്നത് ശിഷ്യരുടെ ദൃക്സാക്ഷി വിവരണം തന്നെയാണ്. വിശുദ്ധ പത്രോസിന്റെ രണ്ടാം ലേഖനം അദ്ധ്യായം ഒന്ന് 17 – 18 വാക്യങ്ങളിൽ വിശുദ്ധ പത്രോസ് തറപ്പിച്ചു ഇങ്ങനെ പറയുന്നു:   “ഇവൻ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന സ്വരം മഹിമ പ്രഭാവത്തിൽ നിന്ന് അവന്റെ അടുത്ത് വന്നു. സ്വർഗത്തിൽ നിന്നുണ്ടായ ആ സ്വരം ഞങ്ങൾ കേട്ടു. എന്തെന്നാൽ, ഞങ്ങളും അവന്റെ കൂടെ വിശുദ്ധ മലയിൽ ഉണ്ടായിരുന്നു. ”  വെറും മിത്തെന്ന രീതിയിൽ പരിഗണിക്കപ്പെടേണ്ട ഒന്നല്ല ക്രിസ്തുവിന്റെ രൂപാന്തരീകരണമെന്നത് നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകതന്നെ ചെയ്യും.

കേസരിയ ഫിലിപ്പി പ്രദേശത്തുവച്ച് “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്’ എന്ന പത്രോസിന്റെ പ്രഖ്യാപനത്തിന് ആറു ദിവസം കഴിഞ്ഞാണ് വിശുദ്ധ മത്തായിയും, മാർക്കോസും രൂപാന്തരീകരണം വിവരിക്കുന്നത്. വിശുദ്ധ ലൂക്കായാകട്ടെ എട്ടുദിവസങ്ങൾക്ക് ശേഷം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. (ഗ്രീക്ക് ശൈലിയിൽ എട്ടുദിവസങ്ങൾക്ക് ശേഷം എന്നത് ഒരാഴ്ചയ്ക്ക് ശേഷം എന്നാണ് നാം മനസ്സിലാക്കേണ്ടത്).

ഈശോ ശിഷ്യരേയും കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്ക് പോയി എന്നാണ് വിശുദ്ധ മത്തായിയും, മാർക്കോസും പറയുന്നത്. ഇത് താബോർമലയാണെന്ന് പരമ്പരാഗതമായി പറയുന്നുണ്ടെങ്കിലും, ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ അത് ശരിയാകണമെന്നില്ല. ഒന്നാമത്തെ കാരണം, താബോർ മല ഉയർന്ന മലയല്ല എന്നതാണ്. ഇത് സമുദ്ര നിരപ്പിൽ നിന്ന് 1900 അടി ഉയരത്തിലാണ്; മലയുടെ ഉയരമാകട്ടെ 580 meters. രണ്ടാമത്, ഈ മല സ്ഥിതി ചെയ്യുന്നത് കേസരിയാഫിലിപ്പിയിൽ നിന്ന് കഫർണാമിലേയ്ക്കുള്ള വഴിയിലുമല്ല. Mount Hermon സമുദ്രനിരപ്പിൽ നിന്ന് 9300 അടി ഉയരത്തിലാണ്; ഉയരം 2835 meters. വേറൊരു മലയുള്ളത് Mount Miron ആണ്. അത് സമുദ്രനിരപ്പിൽ നിന്ന് 3900 അടി ഉയരത്തിലാണ്. മലയുടെ ഉയരമാകട്ടെ 1190 meters. പരമ്പരാഗതമായി താബോർമല എന്ന് പറയുന്നുണ്ടെങ്കിലും, ഉയർന്നമല എന്നത് ഏതാണെന്ന് പറയുക ബുദ്ധിമുട്ടാണ്. നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ താബോർ മലയെന്ന് പറഞ്ഞോളൂ; കുറച്ചുകൂടി കൃത്യതവേണമെങ്കിൽ ഹെർമോൻ മലയെന്ന് പറയാം.

മലയേതായാലും, അതിന്റെ ഭൂമിശാസ്ത്രപരത എന്തുതന്നെയായാലും, ഈശോയുടെ രൂപാന്തരീകരണം വലിയൊരു മാറ്റത്തിന്റെ സന്ദേശമാണ് നമുക്ക് നൽകുന്നത്. ഈശോ തന്റെ പരസ്യജീവിതം ആരംഭിക്കുന്നത് നമ്മെ മാറ്റത്തിലേക്ക്, രൂപാന്തരീകരണത്തിലേക്ക്, മാനസാന്തരത്തിലേക്ക്  ക്ഷണിച്ചുകൊണ്ടാണ്. ” മനസാന്തരപ്പെടുവിൻ, സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.” (മത്തായി  4, 17) വിശുദ്ധ ബൈബിളിൽ ദൈവത്തിന്റെ  ആഹ്വാനം ഏശയ്യാ പ്രവാചകന്റെ പുസ്തകം അദ്ധ്യായം 1, വാക്യം 18 ആണ്. “വരുവിൻ നമുക്ക് രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടും ചെമപ്പാണെങ്കിലും, അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്ത വർണമെങ്കിലും കമ്പിളിപോലെ വെളുക്കും. അനുസരിക്കാൻ സന്നദ്ധരെങ്കിൽ നിങ്ങൾ ഐശ്വര്യം ആസ്വദിക്കും.” സുവിശേഷങ്ങളിലൂടെ ഈശോയും നമ്മെ ക്ഷണിക്കുന്നത് മാറ്റത്തിലേക്കാണ്; രൂപാന്തരീകരണത്തിലേക്കാണ്. അല്പംകൂടി ആലങ്കാരികമായി പറഞ്ഞാൽ ക്രിസ്തുമതം നമ്മോട് പറയുന്നത് മാറ്റത്തിന്റെ കഥയാണ്. ഈശോയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള മാറ്റത്തിന്റെ കഥ; വെള്ളത്തിൽ നിന്ന് വീഞ്ഞിലേക്കുള്ള മാറ്റം; മാനുഷികതയിൽ നിന്ന് ദൈവികതയിലേക്കുള്ള മാറ്റം; ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കുള്ള മാറ്റം. തിന്മയിൽ നിന്ന് നന്മയിലേക്കുള്ള മാറ്റം; സാവൂളിൽ നിന്ന് പൗലോസിലേക്കുള്ള മാറ്റം. അത് ധൂർത്തപുത്രൻ വീണ്ടും വീട് കണ്ടെത്തുന്നതാണ്; അന്ധൻ വീണ്ടും കാണുന്നതാണ്; മുടന്തൻറെ കാലുകൾ വീണ്ടും ബലം നേടുന്നതാണ്.  അത് സക്കേവൂസിന്റെ വീട് രക്ഷയുടെ ഭവനമായി മാറുന്നതാണ്. രക്തസ്രാവക്കാരി സുഖം പ്രാപിക്കുന്നതാണ്.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിലും രൂപാന്തരീകരണം സംഭവിക്കണം. നമ്മുടെ മുഖങ്ങളും സൂര്യനെപ്പോലെ വെട്ടിത്തിളങ്ങണം; നമ്മുടെ വസ്ത്രങ്ങളും പ്രകാശംപോലെ വെണ്മയുള്ളതാകണം; സ്വർഗത്തിന് നമ്മോട് സംസാരിക്കുവാൻ മാത്രം വിശുദ്ധിയുള്ളവരായി നാം മാറണം.

ദൈവത്തിനുവേണ്ടിയുള്ള അന്വേഷണം ഏതെങ്കിലും ലക്ഷ്യത്തിനുവേണ്ടിയുള്ള അന്വേഷണമല്ല, എന്തെങ്കിലും നേട്ടത്തിന് വേണ്ടിയുള്ള അന്വേഷണമല്ല. അത് വിശുദ്ധി തേടിയുള്ള അന്വേഷണമാണ്. അത് പരിശുദ്ധാത്മാവിലുള്ള ജീവിതത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പാണ്. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കുള്ള വൃത്തം പൂർത്തിയാക്കലാണ്. രൂപാന്തരീകരണം നടന്നുകഴിഞ്ഞാൽ പിന്നെ, നമ്മിൽ നിന്ന് ഭയം അപ്രത്യക്ഷമാകും. നമ്മെക്കുറിച്ചുള്ള, നമ്മുടെ മക്കളെക്കുറിച്ചുള്ള, ഭാവിയെക്കുറിച്ചുള്ള ഭയം ഇല്ലാതാകും. നാം ഈ ദൈവാലയത്തിലായിരിക്കുന്നതിന്റെ ഉദ്ദേശ്യം അതാണ്.

രൂപാന്തരം ജനനമാണ്. ഓരോ ക്രൈസ്തവനും ഒരു പുനർസൃഷ്ടിയാണ്. അരുതുകളിലൂടെയോ, നിയമങ്ങളിലൂടെയോ നേടിയെടുക്കേണ്ട ഒന്നല്ല അത്. വ്യക്തിയുടെ നവീകരണത്തിലൂടെയോ, പുതുക്കിപ്പണിയലുകളിലൂടെയോ അല്ല ഇത് സംഭവിക്കുന്നത്. സമ്പൂർണമായ തകർക്കലിലൂടെയാണ്.

മൂന്ന് തരത്തിലുള്ള മാറ്റങ്ങളുണ്ട്. ഒന്ന്, നവീകരണമാണ് (Reformation). ഇതൊരു മാറ്റമാണ്. പക്ഷേ, വെറും ഉപരിപ്ലവമായ, പുറമെയുള്ള മാറ്റം. ഉള്ള് അതുപോലെതന്നെയിരിക്കും. ആശയങ്ങൾ മാത്രം മാറുന്നു. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടേത് ഒരു നവീകരണമായിരുന്നു. ഒന്ന് വ്യക്തമായി പറഞ്ഞാൽ, വീടിന്റെ പ്രധാനവാതിൽ മാത്രം മിനുക്കുന്ന പണി. ബാക്കിയെല്ലാം ചീഞ്ഞളിഞ്ഞങ്ങനെ കിടക്കും. വീടിന്റെ ഉമ്മറവും, അടുക്കളയും, പിന്നാമ്പുറവുമൊക്കെ കുഴഞ്ഞുമറഞ്ഞങ്ങനെ കിടക്കും. നമ്മുടെയൊക്കെ public toilets നോക്കൂ…മൂക്കുപൊത്തിയേ അതിൽ കയറാൻ സാധിക്കൂ.

രണ്ട്, വിപ്ലവമാണ് (Revolution) ഇവിടെ ആശയം മാറുന്നു. ഘടനയും മാറുന്നു. വ്യക്തിയുടെ പുറം വൃത്തിയാക്കലാണിത്. അകം അതേപടിയിരിക്കും. ഇവിടെ വീടിന്റെ വാതിൽ മാത്രമല്ല സ്വീകരണമുറിയും നന്നായിരിക്കും. ബാക്കിയെല്ലാം അതേപടിയിരിക്കും.

മൂന്ന്, അവബോധത്തിലുള്ള മാറ്റം (Rebellion) ആശയം മാത്രമല്ല, ഘടന മാത്രമല്ല, മനോഭാവവും, രീതികളും എല്ലാം മാറും. സമൂലമായൊരു മാറ്റം. ഇവിടെ വാതിൽ മാത്രമല്ല, സ്വീകരണമുറി മാത്രമല്ല, വീട് മുഴുവനും പുതിയതാകുന്നു. ഇതാണ് രൂപാന്തരീകരണം. ഇവിടെ നിന്റെ ശരീരം മാത്രമല്ല, വസ്ത്രങ്ങൾ മാത്രമല്ല, നിന്റെ വ്യക്തിത്വം മുഴുവനും തിളങ്ങും. സ്വർഗത്തിന്റേതായൊരു വെണ്മയിൽ നീ തിളങ്ങും.

വിശുദ്ധ പൗലോസിനെ നോക്കൂ…ഈ മാറ്റം നിങ്ങൾക്ക് ദർശിക്കാം; ശ്രീ ബുദ്ധനെ നോക്കൂ …സിദ്ധാർത്ഥനിൽ നിന്ന് ബുദ്ധനിലേക്കുള്ള മാറ്റം നിങ്ങൾക്ക് കാണാം. ഇന്നത്തെ സുവിശേഷം 10 മിനിറ്റ് ധ്യാനിക്കൂ…തിളങ്ങി നിൽക്കുന്ന ക്രിസ്തുവിനെ നിങ്ങൾക്ക് കാണാം.

സ്നേഹമുള്ളവരേ, നമ്മുടെ കർത്താവീശോമിശിഹായുടെ രൂപാന്തരീകരണം – ഇത് വെറുമൊരു ചിത്രീകരണമല്ല. നമ്മിലും സംഭവിക്കേണ്ട അത്ഭുതമാണ്. നമുക്ക് രൂപാന്തരീകരണം വേണം. നമ്മുടെ ഭവനങ്ങൾക്കും രൂപാന്തരീകരണം ആവശ്യമാണ്. വെറുമൊരു നവീകരണം, വിപ്ലവം മാത്രം പോരാ. ഒരു കുമ്പസാരം, ഒരു വീട് വെഞ്ചിരിപ്പ് – അത് മാത്രം പോരാ. നമ്മുടെ ജീവിതത്തിന്റെ, കുടുംബത്തിന്റെ എല്ലാ തലങ്ങളിലും മാറ്റം ആവശ്യമായിരിക്കുന്നു. നമ്മിലെ, നമ്മുടെ കുടുംബത്തിന്റെ പ്രകാശം കണ്ട് മറ്റുള്ളവർക്ക് ദൈവസാന്നിധ്യത്തിന്റെ അനുഭവമുണ്ടാകണം. ഗർഭണിയായ ഒരു സ്ത്രീയുടെ ഉദരത്തിൽ ഒരു ശിശു ഉരുവാകുമ്പോൾ അവൾക്ക് അതുവരെ ഇഷ്ടമുണ്ടായിരുന്ന പലതിനോടും മനംമറിച്ചിൽ (Nausea) ഉണ്ടാകുന്നതുപോലെ, ക്രിസ്തു നമ്മുടെ ഉള്ളിൽ, നമ്മുടെ കുടുംബങ്ങളിൽ രൂപപ്പെട്ടുകഴിഞ്ഞാൽ പിന്നെ പലതിനോടും ക്രൈസ്തവന് മനംമറിച്ചിൽ ഉണ്ടാകണം. പലതിനോടും അകലം പാലിക്കണം.

ഈശോ ക്ഷണിക്കുന്ന രൂപാന്തരീകരണത്തിലേക്ക് പ്രവേശിക്കുവാൻ

ഇന്നത്തെ വിശുദ്ധ കുർബാന നമ്മെ ശക്തിപ്പെടുത്തട്ടെ. ക്രൈസ്തവർക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കുവാൻ രൂപാന്തരീകരണമല്ലാതെ മറ്റു വഴികളില്ല. ആമേൻ!