SUNDAY SERMON MT 15, 21-28

ഏലിയാ-സ്ലീവാ-മൂശേക്കാലം

സ്ലീവാ മൂന്നാം ഞായർ

മത്താ 15, 21-28  

സന്ദേശം

ജീവിതപ്രതിസന്ധികൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു വശത്തു പ്രകൃതി സൃഷ്ടിക്കുന്ന പ്രതിസന്ധികൾ!! മറുവശത്തു മനുഷ്യ നിർമ്മിതങ്ങളായ പ്രതിസന്ധികൾ!! അതിനോട് ചേർന്ന് തന്നെ രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളുമുണ്ട്. തൊഴില് തരാമെന്ന് പറഞ്ഞ് നമ്മുടെ യുവാക്കളെ പറ്റിക്കുന്ന ഭരണകർത്താക്കളുണ്ട്. ആത്മീയതയുടെപേരിൽ നമ്മെ പറ്റിക്കുന്ന മതനേതാക്കളുണ്ട്. ഇവരെല്ലാവരും നമ്മുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.  എന്തായാലും, ജീവിത പ്രതിസന്ധികൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലമാണിത്!!! ഈ കാലഘട്ടത്തിൽ, ഇന്നത്തെ സുവിശേഷം വളരെ ഉചിതമായ ഒരു സന്ദേശവുമായിട്ടാണ് വിരുന്നെത്തിയിരിക്കുന്നത്. ഇതാണ് സന്ദേശം: ജീവിത പ്രതിസന്ധികളെ ദൈവവരപ്രസാദത്താൽ നിറയ്ക്കുക. ഇന്ന്, കാനാൻകാരി സ്ത്രീയുടെ ദൈവവിശ്വാസത്തിലൂടെ നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളെ ദൈവവരപ്രസാദത്താൽ നിറയ്ക്കുവാൻ, അതുവഴി ജീവിതത്തിലെ അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുവാൻ ഈശോ നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം  

ജെറുസലേം പട്ടണത്തിൽ നിന്ന് 124 മൈലുകളോളം അകലെ സ്ഥിതിചെയ്യുന്ന ടയിർ, സീദോൻ എന്നീ വിജാതീയ പ്രദേശങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഭൂമിശാസ്ത്ര പശ്ചാത്തലം. പ്രതിപാദ്യവിഷയമാകട്ടെ, കാനാൻകാരി സ്ത്രീയുടെ പിശാചുബാധിതയായ മകളെ സുഖപ്പെടുത്തുന്നതും. രണ്ടു കാര്യങ്ങളാണ് ഈശോ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ഒന്ന്, പ്രധാന സൂചികയായ കാനാൻകാരിയുടെ വിശ്വാസം. രണ്ട്, ജീവിത പ്രതിസന്ധികളെ ദൈവവര പ്രസാദത്താൽ നിറയ്ക്കുക

കാനാൻകാരി സ്ത്രീയുടെ വിശ്വാസത്തിനു പല ഘട്ടങ്ങളുണ്ട്. ഒന്നാമത്തേത്, നിസംഗതനിറഞ്ഞ വിശ്വാസമാണ്. അവൾ പറയുന്നു: “കർത്താവേ, ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ”. പ്രത്യക്ഷത്തിൽ നല്ലൊരു പ്രാർത്ഥനയായി തോന്നുമെങ്കിലും ഇതിലൊരു നിസംഗതാമനോഭാവം ഉണ്ട്. ക്രിസ്തു കർത്താവാണെന്നു അവൾക്കു അറിയാം. അവിടുന്ന് ദാവീദിന്റെ പുത്രനാണെന്നും അവൾക്കു അറിയാം. പക്ഷെ അവളുടെ ഭാവം, സാക്ഷ്യപ്പെടുത്തലിന്റെയോ, ഏറ്റുപറച്ചിലിന്റെയോ അല്ല. “ഞാൻ വന്നിരിക്കുന്നു, നീ കനിഞ്ഞോളൂ” എന്നാണ്‌. 

നോക്കൂ, വചനം പറയുന്നു, “അവൻ ഒരു വാക്കുപോലും പറഞ്ഞില്ല” എന്ന്.

നമ്മുടെ വിശ്വാസം നിസംഗമാണെങ്കിൽ, ജീവിത സാക്ഷ്യത്തിന്റെ അഭാവം നമ്മുടെ ജീവിതത്തിലുണ്ടെങ്കിൽ ഈശോ മൗനിയാകും. അപ്പോൾ, മഹാമാരികളിൽ നിന്ന്, കഷ്ടതകളിൽ നിന്ന്, പിശാചുബാധകളിൽ നിന്ന് ആർക്കും രക്ഷപ്പെടുവാൻ സാധിക്കുകയില്ല.  നമ്മുടെ നിസംഗവിശ്വാസം അതിനു തടസ്സമാകും. നമ്മുടെ ജീവിതത്തിനു മുൻപിൽ ദൈവം മൗനിയാകുക എന്നതിനേക്കാൾ വലിയ എന്ത് ദുരന്തമാണ് നമുക്ക് സംഭവിക്കാനുള്ളത്!

നിസംഗത നിറഞ്ഞ ഒരു വിശ്വാസമല്ല ക്രൈസ്തവർക്ക് വേണ്ടത്. സാഹചര്യങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും, വിശുദ്ധ പൗലോശ്ലീഹാ പറയുന്നതുപോലെ, ക്രിസ്തുവിനെ പ്രസംഗിക്കുവാൻ, ക്രിസ്തുവിനു സാക്ഷ്യം നൽകുവാൻ നമുക്കാകണം. അപ്പോഴേ, ദൈവത്തിന്റെ കൃപയാൽ, നമ്മുടെ ജീവിതങ്ങൾ, നമ്മുടെ കുടുംബങ്ങൾ നിറയുകയുള്ളു.

2020 ജൂലൈ 19 ന് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി, ജസ്റ്റീസ് R. Bhaanumathi തന്റെ വിടവാങ്ങൽ ചടങ്ങു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ഏറ്റുപറയാൻ ഉപയോഗിച്ചു എന്നത് വളരെ മാതൃകാപരവും, പ്രചോദനാത്മകവുമാണ്. “ഞാനൊരു ഹിന്ദുവാണ്. എന്നാലും ഞാൻ വിശ്വസിക്കുന്നത് ക്രിസ്തുവിന്റെ സുവിശേഷത്തിലാണ്” എന്നാണു തിങ്ങി നിറഞ്ഞു നിന്ന സദസ്സിനോട് അവർ പറഞ്ഞത്. ജീവിതത്തിന്റെ പ്രധാനഘട്ടങ്ങളിൽ എന്റെ വിശ്വാസം എന്നെ രക്ഷിച്ചിട്ടുണ്ട് എന്നാണു സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ യാത്രയയപ്പിൽ ജസ്റ്റീസ് പറഞ്ഞത്. തമിഴ് നാട്ടിലെ കുഗ്രാമത്തിൽ ജനിച്ച, രണ്ടാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട പെൺകുട്ടി, കുടുംബത്തിലെ കഷ്ടത നിറഞ്ഞ സാഹചര്യങ്ങൾ…. രണ്ടു പെണ്മക്കളെ വളർത്തുവാൻ ‘അമ്മ സഹിച്ച ബുദ്ധിമുട്ടുകൾ …. ഇങ്ങനെയുള്ള ജീവിതത്തിൽ ക്രിസ്തുവിന്റെ സുവിശേഷം തനിക്കു ശക്തിയായിരുന്നുവെന്നു ജസ്റ്റീസ് സാക്ഷ്യപ്പെടുത്തിയപ്പോൾ ദൈവവിശ്വാസത്തിന്റെ കനലുകൾ ആളിക്കത്തുന്നുണ്ടായിരുന്നു ആ വാക്കുകളിൽ. 

ചിലപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിൽ ക്രിസ്തു മൗനിയാണെന്നു നമുക്ക് തോന്നിയിട്ടില്ലേ? എന്തേ, ഈശോ എനിക്ക് ഉത്തരം നൽകാത്തത് എന്ന് ചിന്തിച്ചിട്ടില്ലേ? വിശുദ്ധ കുർബാനയുടെ പേരിൽ നടക്കുന്ന നാടകങ്ങൾ നമ്മിൽ ഒരുതരം നിസംഗത നമ്മിൽ രൂപപ്പെടുത്തുന്നില്ലേ? മനസ്സുമടുത്തല്ലേ നാമിപ്പോൾ ദൈവാലയത്തിലേക്ക് പോകുന്നത്? ഒരുതരം നിസംഗതാമനോഭാവം നമ്മിലും നിലനിൽക്കുന്നില്ലേ? ജീവിതത്തിലെ നിസംഗത നിറഞ്ഞ ദൈവ വിശ്വാസം ക്രിസ്തുവിനെ മൗനിയാക്കുമെന്നു ഓർക്കുക.

കാനാൻ കാരിയുടെ വിശ്വാസത്തിന്റെ രണ്ടാം ഘട്ടം രസകരമാണ്: ക്രിസ്തുവിൽ നിന്ന് വഴിതെറ്റുന്ന വിശ്വാസം. അവൾ ശിഷ്യന്മാരെ കൂട്ടുപിടിക്കുകയാണ്. വ്യക്തമായി ഇങ്ങനെയൊരു രംഗം നാം കാണുന്നില്ലെങ്കിലും ശിഷ്യന്മാരുടെ ഒരുമിച്ചുള്ള അപേക്ഷ നമ്മോടു പറയുന്നത് അവൾ അവരെ സമീപിച്ചു കാണണം എന്ന് തന്നെയാണ്. ഒരാളെയല്ലാ, പന്ത്രണ്ടുപേരെയും സ്വാധീനിക്കുവാൻ അവൾക്കായി. ശിഷ്യന്മാർ ഒരുമിച്ചു അവൾക്കുവേണ്ടി മാധ്യസ്ഥം പറയുകയാണ്.

വിശുദ്ധരുടെ പിന്നാലെ, ആൾദൈവങ്ങളുടെ പിന്നാലെ അന്ധമായി ഓടുന്ന നമ്മുടെ ക്രൈസ്തവ വിശ്വാസത്തിനു ഉണ്ടോ  ഈ സ്ത്രീയുടെ വിശ്വാസവുമായി എന്തെങ്കിലും ബന്ധം? ക്രിസ്തുവിൽ നിന്ന് വഴിതെറ്റുന്ന വിശ്വാസമാണോ നമ്മുടേത് എന്ന് നാം ചിന്തിച്ചുനോക്കേണ്ടിയിരിക്കുന്നു.

വഴിതെറ്റുന്ന വിശ്വാസം കാണുമ്പോൾ ഈശോ ഇടപെടുന്നു. അവിടുന്ന് പറയുന്നു: “ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാൻ അയയ്ക്കപെട്ടിരിക്കുന്നത്”. കാനാൻകാരിയാണെങ്കിലും സാമാന്യം മതപരമായ അറിവുള്ളവളാണ് അവൾ. അതുകൊണ്ടവൾക്കു ഈശോ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായി. ‘നഷ്ടപ്പെട്ട എന്ന് ഈശോ പറഞ്ഞപ്പോൾ അവളോർത്ത് കാണണം, തമ്പുരാനേ, എന്റെ മകൾ, നഷ്ടപ്പെട്ടതാണോ, താൻ നഷ്ടപ്പെടുത്തിയതാണോ? കർത്താവേ, എന്റെ മകൾ പിശാചുബാധയിലായതു, ദുരന്തത്തിൽ അകപ്പെട്ടത് ഞാൻ മൂലമാണോ? എന്റെ ശ്രദ്ധകുറവുകൊണ്ടാണോ, എന്റെ സ്നേഹക്കൂടുതല് കൊണ്ടാണോ എന്റെ മകൾ ഈ അവസ്ഥയിലായത്? താൻ മൂലം നഷ്ടപ്പെടുത്തിയതാകാം തന്റെ മകളുടെ ജീവിതം എന്ന ചിന്തയിലാണ് അവൾ ഈശോയോടു പറയുന്നത്: “കർത്താവേ എന്നെ സഹായിക്കണമേ“.

കാനാൻ കാരിയുടെ വിശ്വാസത്തിന്റെ അടുത്ത ഘട്ടം: ഉത്തരവാദിത്വപൂർണമായ വിശ്വാസം. ഉത്തരവാദിത്വ പൂർണമായ ഒരു വിശ്വാസത്തിലേക്ക് വളരുവാൻ നമുക്കാകണം. ഭർത്താവിന്, ഭാര്യക്ക്, മക്കൾക്ക്‌, മാതാപിതാക്കൾക്ക് ദൈവത്തിന്റെ രക്ഷ നേടിക്കൊടുക്കുവാൻ നമുക്ക് കടമയുണ്ട് എന്ന് മനസ്സിലാക്കി, നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുവാൻ നാം ശ്രമിക്കണം.

സ്നേഹമുള്ളവരേ, നമ്മുടെ മക്കൾ, യുവജനങ്ങൾ, കുട്ടികൾ തെറ്റായ വഴിയിലൂടെ പോകുന്നത്, ചതിയിൽപ്പെടുന്നത് മുതിർന്നവരുടെ, അധ്യാപകരുടെ, വൈദികരുടെ, മാതാപിതാക്കളുടെ കടമകൾ അവർ നിർവഹിക്കാത്തതുകൊണ്ടാണോ എന്ന് ജീവിത സംഭവങ്ങൾ കാണുമ്പോൾ നാം ചോദിച്ചുപോകുന്നു!! ഞായറാഴ്ചത്തെ കുർബാന വരെ ഒഴിവാക്കി എൻട്രൻസ് പരീക്ഷയ്ക്കുള്ള ഒരുക്കത്തിനായി പറഞ്ഞുവിട്ടപ്പോൾ, വേദപാഠക്ലാസ് ഒഴിവാക്കി ട്യൂഷ്യന് പറഞ്ഞു വിട്ടപ്പോൾ, കുടുംബപ്രാർത്ഥന ഒഴിവാക്കി ഹോംവർക് ചെയ്യിക്കുമ്പോൾ, സഭയെയും, വൈദികരെയും, സന്യസ്തരെയും, അത്മായ പ്രേഷിതരെയും വീട്ടിലും, കവലയിലും, ചായക്കടയിലും ഇരുന്നു വിമർശിക്കുമ്പോൾ ഒന്ന് ചിന്തിച്ചുനോക്കൂ, ചതിക്കുഴികളിലേക്കുള്ള വാതിലുകളാണോ നാം തുറക്കുന്നത്? ക്രൈസ്തവ വിശ്വാസികളായ നേഴ്‌സുമാർ, മറ്റ് പെൺകുട്ടികൾ ഹീനമായ മതപരിവർത്തനത്തിനു വിധേയരാ കുന്നത്, നമ്മുടെ മക്കൾ അന്യമതസ്ഥരിൽപെട്ടവരെ ജീവിത പങ്കാളികളായി തിരഞ്ഞെടുക്കുന്നത് ഉത്തരവാദിത്വ പൂർണമായ ദൈവ വിശ്വാസത്തിൽ നാം ക്രൈസ്തവർ വളരാത്തതുകൊണ്ടല്ലേ?

ഈശോ അവതരിപ്പിക്കുന്ന രണ്ടാമത്തെ കാര്യം, ജീവിത പ്രതിസന്ധികളെ ദൈവവര പ്രസാദത്താൽ നിറയ്ക്കുക എന്നതാണ്.  Crisis, പ്രതിസന്ധി എന്ന വാക്കു ആദ്യം ഉപയോഗിച്ചത് വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ്‌ (Hippocrates) ആണ്.     രോഗത്തിൽ നിന്ന് മുക്തി നേടുവാൻ രോഗിയെ ചികിത്സിക്കുന്ന പ്രക്രിയയിൽ ആവശ്യം കടന്നു വരുന്ന ഒരു ഘട്ടത്തെയാണ് ഹിപ്പോക്രാറ്റെസ് Crisis, എന്ന് വിളിക്കുന്നത്. ഈ point ൽ ഒന്നുകിൽ രോഗി സൗഖ്യത്തിലേക്കു കടന്നു വരികയും മരണത്തെ അതിജീവിക്കുകയും ചെയ്യും. അല്ലെങ്കിൽ രോഗി മരിക്കും.

ആധുനിക വൈദ്യ ശാസ്ത്രജ്ഞന്മാർ ഈ പദം ഉപയോഗിക്കുന്നത് ഹൃദയധമനികളുമായി ബന്ധപ്പെടുത്തിയാണ്. രക്തത്തിന്റെ ഒഴുക്ക് പെട്ടെന്ന് നിലക്കുക എന്നർത്ഥത്തിലാണ് അവർ Crisis, എന്ന വാക്കു ഉപയോഗിക്കുന്നത്.  ഒരു Crisis, ൽ രണ്ടു സാധ്യതകളാണ്. ഒന്ന്, Plight ഒളിച്ചോട്ടം. രണ്ട്, Fight യുദ്ധം ചെയ്യുക, അഭിമുഖീകരിക്കുക. രണ്ടായാലും, ഏതു ലോഹം കൊണ്ടാണ് ഒരാൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്ന് crisis തെളിയിക്കും.

ഇന്നത്തെ സുവിശേഷ ഭാഗത്തു ആ സ്ത്രീ ഒരു Crisis, ൽ അകപ്പെടുകയാണ്. ഈശോയുടെ മറുപടിയാണ് അവളെ Crisis, ൽ ആക്കുന്നത്.  “മക്കളുടെ അപ്പമെടുത്തു നായ്ക്കൾക്കു എറിഞ്ഞു കൊടുക്കുന്നത് ഉചിതമല്ല.” ഇതൊരു ബ്രെയിൻ ഷെമിംഗ് (Brain Shaming) ആണെന്ന് ആക്ഷേപിക്കാം. ബ്രെയിൻ ഷെമിംഗ് എന്ന് പറഞ്ഞാൽ, ഒരാൾക്ക് തന്നെക്കുറിച്ചു തന്നെ കുറവുള്ള, ചീത്തയായ വ്യക്തിയായി ചിന്തിക്കുവാൻ ഇടവരുത്തുക. പക്ഷെ ഈശോ ഇവിടെ ഒരു Crisis സൃഷ്ടിക്കുകയാണ്. എന്നിട്ടു കാത്തു നിൽക്കുകയാണ്, Crisis നെ ആ സ്ത്രീ അഭിമുഖീകരിക്കുന്നത് കാണാൻ. അവൾക്കു വേണമെങ്കിൽ ക്രിസ്തുവിനെ ചീത്തവിളിച്ചു മകളെയും കൊണ്ട് അവിടെനിന്നു പോകാം. തന്നെയും മകളെയും മാനസികമായി പീഡിപ്പിച്ചെന്ന് പറഞ്ഞു കേസുകൊടുക്കാം. തകർന്നു, തളർന്നു അവിടെ വീണു കിടക്കാം.

പക്ഷെ, അവൾ, താൻ ഏതു ലോഹം കൊണ്ട് പണിയപ്പെട്ടവളാണെന്നു തെളിയിക്കുകയാണ്. മാത്രമല്ല, അവൾ അവളുടെ ജീവിത സാഹചര്യത്തിൽ കണ്ടുമുട്ടുന്നതെല്ലാം Duplicate ആണ്. അവളുടെ സമൂഹത്തിൽ ഉള്ളവരെല്ലാം പലതരത്തിൽ ആട്ടിൻ തോലിട്ട ചെന്നായകളാണ്. യഹൂദമതത്തിലും അവൾ കാണുന്നത് വെള്ളയടിച്ച കുഴിമാടങ്ങളെയാണ്. നിയമത്തിന്റെ കാർക്കശ്യംകൊണ്ട് തങ്ങളുടെ ജീവിതങ്ങളെ ബുദ്ധിമുട്ടിക്കുന്ന Duplicates കളെ കാണുന്ന അവൾ പക്ഷെ ക്രിസ്തുവിൽ ഒരു Original നെ കാണുകയാണ്. ജീവിതത്തിൽ ആദ്യമായാണ് അവൾ ഒരു original നെ, 100%വും പരിശുദ്ധനായവനെ, 916 gold ആയവനെ, ഭൂമിയിലൂടെ നടക്കുന്ന ദൈവത്തെ കാണുന്നത്! നിസംഗമായ വിശ്വാസത്തിലൂടെയാണ് അവൾ കടന്നുപോയതെങ്കിലും, അവൾക്കുറപ്പായിരുന്നു, ഇവൻ സത്യമായും ദൈവപുത്രനാണെന്ന്; മകൾക്ക് സഖ്യം കിട്ടുവാൻ ശിഷ്യരുടെ അടുത്ത് ശുപാർശക്ക് പോയെങ്കിലും അവൾക്കറിമായിരുന്നു, അവൾക്ക് വിശാസം ഉണ്ടായിരുന്നു ക്രിസ്തുവിന് അവളുടെ മകളെ സുഖപ്പെടുത്തുവാൻ കഴിയുമെന്ന്.  ഈശോ പറയുന്നു, “സ്ത്രീയെ നിന്റെ വിശ്വാസം വലുതാണ്.” സ്നേഹമുള്ളവരേ, ആ നിമിഷം, അവളും അവളുടെ മകളും തകർത്തു പെയ്യുന്ന ദൈവവര പ്രസാദത്തിന്റെ പെരുമഴയിൽ കുളിച്ചു നിൽക്കുകയാണ്. സൗഖ്യപ്പെടലിന്റെ ഏഴുവർണങ്ങൾ അവിടെ വിരിയുകയാണ്. കാനാൻ കാരി തന്റെ മുൻപിൽ ഉയർന്ന Crisis നെ നന്മ കടഞ്ഞെടുക്കാനുള്ള നേരമായിട്ടെടുക്കുകയാണ്, Crisis നെ ദൈവവരപ്രസാദത്താൽ നിറയാനുള്ള സമയമാക്കി മാറ്റുകയാണ്. അവളുടെ മകൾ സൗഖ്യത്തിന്റെ മാധുര്യം രുചിച്ചറിയുകയാണ്.

നിങ്ങൾക്കറിയോ ഏറ്റവും നല്ല, ഉത്തമമായ Motivation ഗ്രന്ഥം ഏതാണെന്ന്? വിശുദ്ധ ബൈബിളാണ്. ഏതാണ് ഏറ്റവും നല്ല motivation ക്ലാസ്സ്? സുവിശേഷങ്ങളിലെ ഈശോയുടെ ജീവിതവും പ്രസംഗവുമാണ്. ജീവിതത്തിലെ Crisis കളെ ദൈവ രക്ഷയുടെ, ദൈവപ്രസാദത്തിന്റെ ഉന്നത നിമിഷങ്ങളാക്കുന്ന വിദ്യ കാണുവാൻ നമ്മൾ നോക്കേണ്ടത് എങ്ങോട്ടാണ്? കാൽവരിയിലേക്ക്. അവിടെ തന്റെ ജീവിതത്തിലെ ദുരന്ത നിമിഷങ്ങളെ എങ്ങനെയാണ് കൃപയുടെ സുന്ദര നിമിഷങ്ങളെക്കേണ്ടതെന്ന് ജീവിതത്തിലൂടെ ക്രിസ്തു നമുക്ക് കാണിച്ചു തരും. 

നിങ്ങൾക്കറിയോ, ഇന്നത്തെ ലോകത്തിൽ ബർമുഡയും, ബനിയനും, കൂളിംഗ് ഗ്ളാസ്സും ധരിച്ചു ആധുനിക യുവജനങ്ങളുടെ ഏറ്റവും വലിയ Crisis ആയ ഇന്റർനെറ്റിനെ (Internet) ദൈവ വര പ്രസാദത്താൽ നിറച്ച ഒരു ചെറുപ്പക്കാരൻ, കാർലോ അക്വിറ്റീ സിനെ? കാർലോ അക്വിറ്റീസ് 1991 മെയ് 3 ന് ജനിച്ചു. കൗമാരപ്രായത്തിൽ കാർലോയ്ക്ക് രക്താർബുദം കണ്ടെത്തി. “കർത്താവിനും മാർപ്പാപ്പയ്ക്കും സഭയ്ക്കും വേണ്ടി ഞാൻ അനുഭവിക്കേണ്ടി വരുന്ന എല്ലാ കഷ്ടപ്പാടുകളും ഞാൻ സമർപ്പിക്കുന്നു” എന്നും പറഞ്ഞ് തന്റെ വേദനകളെ കാർലോ രക്ഷാകരമാക്കി. 2006 ഒക്‌ടോബർ 12-ന് അദ്ദേഹം അന്തരിച്ചു, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയോടുള്ള സ്‌നേഹം നിമിത്തം, അദ്ദേഹത്തിന്റെ അഭ്യർത്ഥനപ്രകാരം അസ്സീസിയിൽ സംസ്‌കരിക്കപ്പെട്ടു. 2013-ൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ശ്രമം ആരംഭിച്ചു.  2020 ഒക്ടോബർ 10-ന് “വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.  ഇന്റർനെറ്റിന്റെ മധ്യസ്ഥനാണ് അദ്ദേഹം. ഇന്നത്തെ യുവജനങ്ങൾക്ക്‌ തന്റെ ജീവിതത്തിലെ ലൂക്കേമിയ എന്ന പ്രതിസന്ധിയെ രക്ഷാകരമാക്കുവാൻവേണ്ടി കാർലോ തനിക്കുള്ള കമ്പ്യൂട്ടർ നൈപുണ്യവും, തനിക്ക് ലഭിച്ച സമയം മുഴുവനും വിശുദ്ധ കുർബാനയുടെ അത്ഭുതങ്ങളെ കംപ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യുവാൻ ഉപയോഗിച്ചു. തന്റെ പ്രതിസന്ധികളെ ദൈവകൃപയുടെ അവസരങ്ങളാക്കുവാൻ കാർലോയ്ക്ക് സാധിച്ചു എന്നത് അത്ഭുതാവഹൻ തന്നെയാണ്. ജീവിത പ്രതിസന്ധികളെ ദൈവ വരപ്രസാദത്താൽ നിറയ്ക്കുവാൻ വാഴ്ത്തപ്പെട്ട കാർലോ പ്രചോദനമാകട്ടെ.  

സമാപനം

സ്നേഹമുള്ളവരേ, ദൈവ വിശ്വാസം, ജീവിത പ്രതിസന്ധികളെ ദൈവ കൃപയാൽ, പരിശുദ്ധാത്മാവിന്റെ വരങ്ങളാൽ നിറയ്ക്കാൻ നമ്മെ സഹായിക്കുമെന്ന് പ്രതിസന്ധികൾക്കു പഞ്ഞമില്ലാത്ത ഈ കാലത്തു നമുക്ക് പഠിക്കാം. കാനാൻകാരി സ്ത്രീയെപ്പോലെ, നിസംഗത നിറഞ്ഞ വിശ്വാസം വെടിഞ്ഞു, ക്രിസ്തുവിൽ നിന്ന് നമ്മെ അകറ്റുന്ന വിശ്വാസം മാറ്റി, ഉത്തരവാദിത്വപൂർണമായ വിശ്വാസത്തിലേക്കു നമുക്ക് ചുവടുവെയ്‌ക്കാം. നാം ചെയ്യേണ്ടവ, ചെയ്യേണ്ട സമയത്ത്, ചെയ്യേണ്ട പോലെ ചെയ്തശേഷം ഈശോയെ സഹായിക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അപ്പോൾ നമ്മെ തിന്മയിൽ നിന്ന്, പിശാച് ബാധിതമായ സാഹചര്യങ്ങളിൽ നിന്ന്,

അവസ്ഥകളിൽ നിന്ന് അബദ്ധങ്ങളിൽ നിന്ന്, ചതിയിൽ നിന്ന് രക്ഷിക്കാൻ ഈശോ വരും. അവിടുന്നൊരിക്കലും മൗനിയാകില്ല. ആമേൻ!

SUNDAY SERMON MT 17, 14-21

ഏലിയാ-സ്ലീവാ-മൂശേക്കാലം

സ്ലീവാ രണ്ടാം ഞായർ

മത്താ 17, 14-21

ഒരു അപസ്മാര രോഗിയെയും, ക്രിസ്തുവിൽ പൂർണവിശ്വാസമുള്ള അവന്റെ പിതാവിനെയും, അപസ്മാര രോഗിയെ സുഖപ്പെടുത്തുന്ന ഈശോയെയും അവതരിപ്പിക്കുന്ന ഇന്നത്തെ സുവിശേഷഭാഗം എന്നിൽ വലിയ ഞെട്ടൽ ഉണ്ടാക്കുകയാണ്. കാരണമെന്തെന്നോ? ഈ ലോകം തന്നെ, ചില സമയങ്ങളിൽ, ഈ പ്രപഞ്ചം തന്നെ അപസ്മാരം പിടിപെട്ടവരെപ്പോലെ ഉറഞ്ഞു തുള്ളുകയാണ്. വർത്തമാനപ്പത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇത് ശരിയാണെന്ന് നമുക്ക് തോന്നും. ഈ ലോകത്തെ ബാധിച്ചിരിക്കുന്ന രോഗങ്ങളിൽ നിന്ന്, അപസ്മാര രോഗങ്ങളിൽനിന്ന് ലോകത്തെ മുഴുവനും രക്ഷിക്കുവാൻ, സുഖപ്പെടുത്തുവാൻ ക്രിസ്തുവിൽ വിശ്വസിക്കുക എന്ന് വിളിച്ചു പറയുകയാണ് ഇന്നത്തെ സുവിശേഷ ഭാഗം.  

സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ആവിഷ്കാരമാണ് ഈ ദൈവവചന ഭാഗം. ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകുവാൻ ആഗ്രഹിക്കുന്നവരോട്, ക്രിസ്തുവിന്റെ – ആത്മീയമോ, ശാരീരികമോ, മാനസികമോ എന്തുമാകട്ടെ – ക്രിസ്തുവിന്റെ സൗഖ്യം പ്രതീക്ഷിക്കുന്നവരോട് വചനം പറയുന്നത്, ഈശോ ആവശ്യപ്പെടുന്നത്, ഹൃദയത്തിലുള്ള വിശ്വാസമാണ്.

ഒരു പിതാവിന്റെ വേദനയുടെ മുൻപിൽ, പുത്രന്റെ സൗഖ്യത്തിനുവേണ്ടിയുള്ള പിതാവിന്റെ കരച്ചിലിനുമുന്പിൽ നിൽക്കുന്ന ഈശോ, ആ പിതാവിന്റെ ഹൃദയം കാണുകയാണ്. തന്നിൽ പൂർണ വിശ്വാസം അർപ്പിച്ചുവന്നിരിക്കുന്ന പിതാവിന് പുറപ്പാടിന്റെ പുസ്തകം അദ്ധ്യായം 15, 26 ൽ പറയുന്നപോലെ, ഈശോ, സുഖപ്പെടുത്തുന്ന കർത്താവാകുകയാണ്.

ദൈവരാജ്യം നമ്മിൽ സംഭവിക്കണമെങ്കിൽ, ദൈവത്തിന്റെ സൗഖ്യം സ്വന്തമാക്കണമെങ്കിൽ അടിസ്ഥാനമായി മനുഷ്യന് വേണ്ടത് ദൈവത്തിലുള്ള വിശ്വാസമാണ്. എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന് വിശുദ്ധ തോമാശ്ലീഹാ ഏറ്റുപറഞ്ഞപോലുള്ള വിശ്വാസം; കർത്താവേ, നീ ജീവനുള്ള ദൈവത്തിന്റെ മിശിഹയാകുന്നുവെന്ന് വിശുദ്ധ പത്രോസ് വിളിച്ചുപറഞ്ഞപോലുള്ള വിശ്വാസം; എന്റെ ദൈവമേ, എന്റെ സർവ്വസ്വമെ എന്ന് വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി വിളിച്ചുപറഞ്ഞപോലുള്ള വിശ്വാസം; നമ്മുടെ പ്രായം ചെന്ന വല്യപ്പന്മാരും, വല്യമ്മമാരും അതിരാവിലെ എഴുന്നേറ്റ് വിശുദ്ധ കുർബാന അർപ്പിക്കാൻ ദേവാലയത്തിലെത്തുന്ന പോലുള്ള വിശ്വാസം! എന്തുമാത്രം വിശ്വാസ പ്രതിസന്ധികളുണ്ടായാലും, ക്രിസ്തുവിനെയും, ക്രിസ്തുവിന്റെ സഭയേയും കരിവാരിത്തേയ്ക്കുന്ന പ്രചാരണങ്ങളുണ്ടായാലും, ദൈവാലയത്തിന്റെ തിരുനടയിൽ തിരികത്തിച്ച് പ്രാർത്ഥിക്കാനെത്തുന്ന സാധാരണ ക്രൈസ്തവന്റെ വിശ്വാസം, എന്റെ ദൈവം എന്റെ ജീവിതത്തെ തന്റെ കൃപകൊണ്ട് നിറയ്ക്കുവാൻ എന്റെ ജീവിതത്തിലേക്ക് വരും എന്ന ഓരോ ക്രൈസ്തവന്റെയും വിശ്വാസം! വിശ്വാസം – യഥാർത്ഥ ക്രൈസ്തവന്റെ ആന്തരിക ഭാവമാണത്.

ദേവാലയങ്ങളുടെ വലിപ്പമല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ അളവുകോൽ, സംസ്കാരത്തിന്റെ പവിത്രതയല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ സൗന്ദര്യം, ക്രൈസ്തവരുടെ എണ്ണമല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ വലിപ്പം, ആചാരങ്ങളുടെയും, ആരാധനാക്രമങ്ങളുടെയും ദൈർഘ്യമോ, വൈവിധ്യമോ അല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ Richness, സമ്പന്നത! ക്രിസ്തുവിലുള്ള വിശ്വാസമാണ്, ക്രിസ്തുവിലുള്ള ഉറച്ച വിശ്വാസം തന്നെയാണ് എന്റെ ക്രൈസ്തവ വ്യക്തിത്വത്തിന്റെ അളവുകോൽ, സൗന്ദര്യം, വലിപ്പം, സമ്പന്നത.

താബോർ മലയിലെ രൂപാന്തരത്തിലൂടെ തന്റെ ശിഷ്യരെ ഇത്തരമൊരു വിശ്വാസത്തിലേക്ക് ഉയർത്തുവാൻ സാധിച്ചു എന്ന പൂർണ വിശ്വാസത്തിലാണ് ഈശോ ജനക്കൂട്ടത്തിന്റെ അടുത്തേക്ക് വരുന്നത്. അപ്പോഴാണ് അപസ്മാര രോഗിയായ ബാലനെ കണ്ടുമുട്ടുന്നതും, ശിഷ്യന്മാർക്ക് കഴിയാതെ വന്നപ്പോൾ, അവനെ സുഖപ്പെടുത്തുന്നതും.

ഈ സംഭവവിവരണത്തിലൂടെ ഒന്ന് കടന്നുപോകാം… ഒരു പിതാവ് അപസ്മാരം ബാധിച്ച തന്റെ മകനെയും കൊണ്ട് ഈശോയെ സമീപിക്കുകയാണ്. തന്റെ മകന്റെ അപസ്മാരരോഗം അദ്ദേഹത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ആ മകനെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ അദ്ദേഹം കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇസ്രായേല്യരുടെ ജീവിതസാഹചര്യങ്ങളും അദ്ദേഹത്തിന്റെ ജോലി ഭാരം കൂട്ടുന്നതായിരുന്നു. വീടിന്റെ മുറ്റത്തു തന്നെ തുറന്ന അടുപ്പുകളുള്ള ഒരു സംസ്കാരത്തിൽ അപസ്മാരം വരുമ്പോൾ മകനെ തീയിൽ നിന്ന് രക്ഷിക്കുവാൻ അയാൾ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മഴവെള്ളം സംഭരിക്കുവാൻ വീടിന്റെ പരിസരത്തു തന്നെ ചെറിയ കുളങ്ങളുള്ളതുകൊണ്ടു വെള്ളത്തിൽ നിന്നു രക്ഷിക്കുകയെന്നതും വലിയ പ്രശ്നമായിരുന്നു അയാൾക്ക്.   ഇങ്ങനെയുള്ള ഒരു വ്യക്തി തന്റെ കഴിവുകൾക്കും, ലോകത്തിന്റെ അറിവുകൾക്കും തന്റെ മകനെ സുഖപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. മാത്രമല്ല, അയാൾ ആൾദൈവങ്ങൾക്കും പിന്നാലെ ഓടിനടന്നു കാണണം.  അതിന്റെ ഭാഗമായിട്ടാകണം അയാൾ ശിഷ്യരെ സമീപിച്ചത്. അവരാകട്ടെ, താബോർമലയിൽ നിന്ന് കിട്ടിയ ധൈര്യത്തിൽ ഒരു കൈ ശ്രമിക്കുകയും ചെയ്തു. ഇങ്ങനെയൊരു സാഹചര്യം നമുക്കാർക്കെങ്കിലും ആയിരുന്നെങ്കിൽ ധ്യാനകേന്ദ്രങ്ങളായ ധ്യാനകേന്ദ്രങ്ങളിലെല്ലാം നാം ഓടിച്ചെന്നേനെ! അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി …അങ്ങനെ ഏതെല്ലാം പതികളുണ്ടോ അവിടെയെല്ലാം നാം കടന്നുചെന്നേനെ! ശരിയല്ലേ?  

എന്നാൽ, ഇവയെല്ലാം തങ്ങൾക്കു സൗഖ്യം തരികയില്ലെന്നും, ജീവിതത്തിൽ വലുതായി കരുതുന്നതെല്ലാം വെറുതെയാണെന്നും, അവയ്ക്കൊന്നും തന്നെ സുഖപ്പെടുത്താൻ കഴിയുകയില്ലെന്നും അറിയുമ്പോൾ മാത്രമേ, നാം ദൈവ വിശ്വാസത്തിലേക്ക് പ്രവേശിക്കുകയുള്ളു എന്നതാണ് സത്യം.

വിശ്വ പ്രസിദ്ധ ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ, കിർസിദ റോഡ്രിഗസ് (Kyrzaida Rodriguez, 40) കാൻസർ വന്നു മരിക്കുന്നതിന് മുൻപ് എഴുതിയ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്.   അവൾ തന്റെ ഇൻസ്റ്റാഗ്രാം സുഹൃത്തുക്കൾക്ക് ഇങ്ങനെ എഴുതി. “ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാൻഡ് കാർ എന്റെ ഗാരേജിലുണ്ട്. പക്ഷെ ഞാനിപ്പോൾ വീൽ ചെയറിലാണ് യാത്ര ചെയ്യുന്നത്. എന്റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും ചെരിപ്പുകളും ഉണ്ട്. പക്ഷെ ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു. ബാങ്കിൽ ആവശ്യത്തിന് പണമുണ്ട്. എന്നാൽ ആ പണം ഇപ്പോൾ എനിക്ക് പ്രയോജനപ്പെടുന്നില്ല. എന്റെ വീട് ഒരു കൊട്ടാരം പോലെയാണ്. എന്നാൽ, ഇപ്പോൾ ഞാൻ ആശുപത്രി കിടക്കയിലാണ്. ഞാൻ പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്ന് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് യാത്രചെയ്യുമായിരുന്നു. ഇപ്പോൾ ഒരു ലാബിൽ നിന്ന് മറ്റൊരു ലാബിലേക്ക്. എന്റെ മുടി അലങ്കരിക്കുവാൻ എനിക്ക് ഏഴ് ബ്യൂട്ടീഷ്യൻ (Beutician) മാരുണ്ടായിരുന്നു. ഇന്ന് എന്റെ തലയിൽ ഒരു മുടി പോലുമില്ല. ഒരു സ്വകാര്യ ജെറ്റിൽ ഞാൻ ഇഷ്ടമുള്ളിടത്തേക്കു പറക്കുമായിരുന്നു. ഇപ്പോൾ ഒന്ന് നടക്കാൻ രണ്ടു പേരുടെ സഹായം വേണം. ധാരാളം ഭക്ഷണങ്ങൾ വാങ്ങാമെങ്കിലും എന്റെ ഇപ്പോഴത്തെ ഭക്ഷണം ഒരു ദിവസം രണ്ടു ഗുളികകളും, രാത്രിയിൽ കുറച്ചു തുള്ളി ഉപ്പുമാണ്. ഈ വീഡി കാർ, നിരവധി ബാങ്ക് അൽകൗണ്ടുകൾ, ഈ ജെറ്റ്, അന്തസ്സും പ്രശസ്തിയും ഒന്നും എനിക്ക് ഒരു പ്രയോജനവുമില്ല.”  ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് അവരുടെ അഞ്ചാം  ചരമവാർഷികമായിരുന്നു.      

ഇന്നത്തെ സുവിശേഷ ഭാഗത്തിലെ പിതാവും ഇങ്ങനെ ഒരു മാനസികാവസ്ഥയിലെത്തിയിരിക്കണം! ഒടുക്കം, അതെ, ഒടുക്കം, ദൈവമേ, നീ മാത്രമേയുള്ളു എന്റെ ആശ്രയം” എന്ന സമർപ്പണത്തിലേക്കു കടന്നുവന്ന നിമിഷം അയാൾ, അയാൾ മാത്രമല്ല അയാളുടെ മകനും, അയാളുടെ വിശ്വാസം വഴി, അയാളുടെ കുടുംബം മുഴുവനും, വിശ്വാസത്തിന്റെ തീർത്ഥത്തിൽ സ്നാനം ചെയ്യുകയാണ്. ആ സ്നാനത്തിൽ അവർക്കു സൗഖ്യം ലഭിക്കുകയാണ്. ആ സ്നാനത്തിൽ നിന്ന് ഉണർന്നുവരുമ്പോൾ അവർ അറിയുന്നു, ക്രിസ്തുവിന്റെ അടുത്ത് മാത്രമേ സൗഖ്യമുള്ളുവെന്ന്; ഈശോയുടെ വചനത്തിൽ സൗഖ്യമുണ്ടെന്ന്, ഈശോയുടെ സാന്നിധ്യം സൗഖ്യം നല്കുന്നതാണെന്ന്‌; ഈശോ മുഴുവനും സൗഖ്യമാണെന്ന്. വാണിജ്യ സിനിമകൾക്ക്, ക്രൈസ്തവന്റെ സുഖപ്പെടുത്തുന്ന കർത്താവിന്റെ, ദൈവത്തിന്റെ, ഈശോയുടെ പേര് നൽകി ക്രൈസ്തവവിശ്വാസത്തെയും, ഈശോയെയും അപമാനിക്കുന്നവർക്ക് വലിയൊരു വെല്ലുവിളിയാണ്, ഈശോയെ, കർത്താവേ, എന്റെ പുത്രനിൽ കനിയേണമേയെന്ന സുവിശേഷഭാഗത്തിലെ പിതാവിന്റെ ഉള്ളം തകർന്നുള്ള കരച്ചിൽ!

സ്നേഹമുള്ളവരേ, ഈശോയുടെ സൗഖ്യത്തിന്റെ അടിസ്ഥാന ഘടകം വിശ്വാസമാണ്, ദൈവത്തിലുള്ള, ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം. ഈശോയുടെ സൗഖ്യപ്പെടുത്തലുകളിൽ അത് രണ്ടു രീതിയിൽ അവതരിക്കപ്പെടുന്നുണ്ട്. ഒന്ന്, സൗഖ്യപ്പെട്ട ആളുടെ വിശ്വാസത്തെ ഈശോ പ്രകീർത്തിക്കുന്നു. ആ അവസരങ്ങളിൽ ഈശോ പറയുന്നു, “നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.” രണ്ട്, സുഖപ്പെട്ടയാളുടെയോ, അയാളോടൊപ്പം വന്നവരുടെയോ വിശ്വാസത്തെക്കുറിച്ചു നിശ്ശബ്ദനായിക്കൊണ്ട്, ശിഷ്യരുടെ അല്ലെങ്കിൽ ജനത്തിന്റെ വിശ്വാസത്തെക്കുറിച്ചു പറയും. ഇവിടെ രണ്ടാമത്തെ രീതിയാണ് ഈശോ സ്വീകരിച്ചത്. രീതി ഏതാണെങ്കിലും ഈശോ പറയാനാഗ്രഹിക്കുന്നതു വിശ്വാസത്തെക്കുറിച്ചു തന്നെയാണ്.

ദൈവത്തിലുള്ള വിശ്വാസത്തിന്റെ തീവ്രത അവിടുന്ന് അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഒരു മലയോളം അത്ഭുതകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. അതാണ് വിശ്വാസം. ആഴമുള്ള ജീവിതാനുഭവങ്ങളിൽ നിന്നാണ് വിശ്വാസം രൂപപ്പെടുന്നത്. എന്റെ ജീവിതത്തിന്റെ മാനുഷിക, ലൗകിക അസാധ്യതകൾക്കുമുന്പിൽ ദൈവം ഒരു വാതിൽ തുറക്കുമെന്ന പ്രതീക്ഷയാണ് വിശ്വാസം. ഞാൻ പാവപ്പെട്ടവയും ദരിദ്രനുമാണ് എങ്കിലും എന്റെ കർത്താവിനു എന്നെക്കുറിച്ചു കരുതലുണ്ട് എന്ന വികാരമാണ് വിശ്വാസം. ഹൃദയം തകർന്നവർക്കു സമീസ്ഥനാണ് ദൈവമെന്ന ബോധ്യമാണ് വിശ്വാസം. എന്റെ പരിമിതികൾക്കും അപ്പുറം എന്നെ താങ്ങി നടത്തുവാൻ ദൈവം എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന ക്ഷീണിതമായ മനസ്സിന്റെ ആഗ്രഹമാണ് വിശ്വാസം. ഈ വിശ്വാസത്തിലേക്കു നാം വളരണം. ഈ വിശ്വാസം നമ്മുടെ ജീവശ്വാസത്തിന്റെ താളമാകണം. അപ്പോഴേ, ക്രിസ്തുവിന്റെ സൗഖ്യം സ്വീകരിക്കുവാനും മറ്റുള്ളവർക്ക് സൗഖ്യം നൽകുവാനും നമുക്ക് കഴിയുകയുള്ളു.

2014 ൽ ഇറങ്ങിയ ഒരു English Film ഉണ്ട് – Exodus: Gods and Kings. പുറപ്പാട് പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങളാണ് സിനിമയുടെ വിഷയം. സംവിധാനം, ഗ്ലാഡിയേറ്റർ (Gladiator 2000) ഫെയിം, റിഡ്‌ലെ സ്കോട്ട് (Ridley Scott) ആണ്. മോസസ് ആയി അഭിനയിച്ച ക്രിസ്ത്യൻ ബെയ്ൽ (Christian Bale) നല്ല അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ഈ സിനിമയിൽ ഒരു രംഗമുണ്ട്. ഈജിപ്തിൽ നിന്ന് മോശയുടെ നേതൃത്വത്തിൽ രക്ഷപ്പെടുന്ന ഇസ്രായേൽ ജനം ആഹ്ളാദാരവങ്ങളോടെയാണ് ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട് കാനാൻ ദേശം ലക്ഷ്യമാക്കി നടക്കുന്നത്. എല്ലാം ശുഭമാണെന്ന് വിചാരിച്ച് സന്തോഷിച്ച് മുന്നോട്ട് നടക്കുമ്പോഴാണ് ചെങ്കടൽ അവർക്ക് മുൻപിൽ വെള്ളത്തിന്റെ മതിൽ സൃഷ്ടിക്കുന്നത്. മോസസ് പ്രധാനആളുകളെ വിളിച്ചുകൂട്ടി ചർച്ചചെയ്തു. പലവിധ തന്ത്രങ്ങളും ആവിഷ്കരിച്ചു. ഒരു ഫലവുമില്ല. ഫറവോയുടെ പട്ടാളം പിന്നാലെ വന്ന് തങ്ങളെ വീണ്ടും അടിമത്തത്തിലേക്ക് കൊണ്ടുപോകുമോയെന്ന ഭയം അവരിൽ അസ്വസ്ഥത ജനിപ്പിച്ചു. ജനം പരാതിപറയാൻ തുടങ്ങി. പരസ്പരം തമ്മിൽ തല്ലാൻ തുടങ്ങി. മോസസ് കാലുവെന്ത പട്ടിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. അവസാനം, അവസാനം അദ്ദേഹം തന്റെ കയ്യിലിരുന്ന വടി വെള്ളത്തിലേക്ക് എറിഞ്ഞിട്ട് ആകാശത്തേയ്ക്ക് നോക്കി പറഞ്ഞു: “യഹോവയെ എന്നെക്കൊണ്ട് ഈ വലിയ തടസ്സം മാറ്റാൻ പറ്റില്ല. യഹോവയേ, നിനക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കുവാൻ സാധിക്കുകയുള്ളു.” ഇതും പറഞ്ഞു അയാൾ മണലിൽ കമിഴ്ന്നു കിടന്നു. ഒട്ടും സമയം കഴിഞ്ഞില്ല. അയാളുടെ കാതുകൾ വെള്ളത്തിന്റെ തിരയനക്കം കേട്ടു. തലയുയർത്തി നോക്കിയപ്പോൾ അയാൾ കണ്ടത് വെള്ളം പിന്നോട്ടോടുന്നതാണ്. വചനം പറയുന്നു: “ഇസ്രായേൽ ജനം കരയിലൂടെയെന്നവണ്ണം ചെങ്കടൽ കടന്നു.” ദൈവത്തിന്റെ കയ്യിലേക്ക് പൂർണമായി കൊടുക്കുക. അത്രയ്ക്കും വിശ്വാസം നിനക്കുണ്ടാകുക. സ്നേഹിതാ, ദൈവം നിന്റെ ജീവിതത്തെ സുഖപ്പെടുത്തും.

ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്: ഒന്ന്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ വിശ്വസിക്കുന്നവനാകണം ക്രൈസ്തവൻ. രണ്ട്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ സ്നാനപ്പെട്ടു നിൽക്കുന്നവായിരിക്കണം ക്രൈസ്തവൻ. രോഗങ്ങളെന്തായാലും ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകണം. മൂന്ന്‌, മുറിവുകൾ നല്കുന്നവനല്ല, മുറിവുകൾ സുഖപ്പെടുത്തുന്നവനാണ് ക്രൈസ്തവൻ.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിലെ അപസ്മാരരോഗിയെ അയാളിൽ മാത്രമായി ഒതുക്കുവാൻ ആകില്ല. ഇന്ന് ലോകത്തിനു മുഴുവൻ അപസ്മാരം പിടിപെട്ടിരിക്കുകയാണ്. വ്യക്തികൾക്കും, സമൂഹത്തിനും ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ. രാഷ്ട്രീയ മത സാംസ്കാരിക രംഗത്ത് ഉള്ളവർ അപസ്മാരരോഗികളെപ്പോലെ ഗോഷ്ടികൾ കാണിക്കുന്നു. ഇന്ന് ഗവൺമെന്റുകൾക്കു അപസ്മാരം പിടിച്ചിരിക്കുകയാണ്. ജനത്തിനുവേണ്ടി പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ കോർപറേറ്റുകൾക്ക് വേണ്ടി ചുവടുവയ്ക്കുന്നു. പാവപ്പെട്ട കർഷകരെക്കാണുമ്പോൾ അവർക്കു അപസ്മാരം പിടിക്കുന്നു. നമ്മുടെ നാട്ടിലെ നേതാക്കൾക്കും അപസ്മാരമാണ്; ആക്രാന്തമാണ്‌. അവർ കാട്ടുന്ന ഗോഷ്ടികൾ അവരുടെ രോഗത്തെ ശരിവയ്ക്കുകയാണ്. മാതാപിതാക്കൾക്ക് മക്കളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ! കൈക്കുഞ്ഞിനെ കൊല്ലുന്ന പിതാവ്! മാതാപിതാക്കൾക്കെതിരെ കേസ് കൊടുക്കുന്ന മക്കൾ, അനുജനെതിരെ കോടതിയിൽ പോകുന്ന ജേഷ്ഠൻ! ലൗകികതയുടെ പേക്കൂത്തുകൾ കാട്ടുന്ന ആത്മീയ നേതാക്കൾ!! ഇടവകയിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ, ക്ഷമയുടെയും, കരുണയുടെയും, വിട്ടുവീഴ്ചയുടെയും മാർഗത്തിലൂടെ ഇടവകയിൽ തന്നെ തീരുമാനം ഉണ്ടാക്കാതെ നേരെ കേസുകൊടുക്കുവാൻ ഓടുമ്പോൾ, പള്ളിക്കവലയിൽ കിടന്ന് തുള്ളുമ്പോൾ,  അപസ്മാരത്തിന്റെ ലക്ഷണങ്ങളല്ലേ ഇവയെല്ലാം എന്ന് നാം ചിന്തിക്കണം. ഈ ഭൂമിയെ ഒരു അപസ്മാരരോഗിയെപ്പോലെ നാം വികൃതമാക്കിയിരിക്കുന്നു.

ഈ ഭൂമിക്ക്‌, സമൂഹത്തിനു, കുടുംബങ്ങൾക്ക്, വ്യക്തികൾക്ക് സൗഖ്യം ആവശ്യമായിരിക്കുന്നു. ഒരു വ്യക്തിയെ രോഗത്തിന്റെ ബലഹീനാവസ്ഥയിലേക്കല്ലാ, വ്യക്തിയുടെ സൗഖ്യത്തിലേക്കാണ് ഈശോ ക്ഷണിക്കുന്നത്. ഈശോയ്ക്ക് നമ്മെ സുഖപ്പെടുത്താൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക. മകളെ, മകനെ, നിന്റെ ഉള്ളിലെ ആഗ്രഹം ഈശോയോടു പറയുക. സുഖപ്പെടലിന്റെ അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും.

നമുക്ക് പ്രാർത്ഥിക്കാം: അപസ്മാരം നിറഞ്ഞ ഒരു സംസ്കാരത്തിലൂടെയാണ്, മനസ്സിലാക്കാനാകാത്ത ജീവിത സാഹചര്യങ്ങളിലൂടെയാണ് ഈശോയെ, ഞങ്ങൾ കടന്നുപോകുന്നത്.  

ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. ഞങ്ങളെ സുഖപ്പെടുത്തണമേ. ആമേൻ!

SUNDAY SERMON MT 13, 24-30

ഏലിയാ-സ്ലീവാ-മൂശേക്കാലം മൂന്നാം ഞായർ

മത്താ 13, 24-30   

ഏലിയാസ്ലീവാ മോശെക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച കളകളുടെ ഉപമയുമായിട്ടാണ് ഈശോ നമ്മെ സമീപിയ്ക്കുന്നത്.  പ്രപഞ്ചമാകുന്ന, ലോകമാകുന്ന വയലിൽ നല്ല വിത്ത് മാത്രമാണ് ദൈവം വിതച്ചതെങ്കിൽ, പിന്നെ ആർത്തു വളരുന്ന കളകൾ എവിടെനിന്ന് വന്നു എന്ന ന്യായമായ ചോദ്യമായിരിക്കണം ഇപ്പോൾ നിങ്ങളുടെ മനസ്സിൽ. ശരിയാണ്, എല്ലാം നല്ലതാണെന്ന് പറഞ്ഞ സർവേശ്വരന്റെ ഈ പ്രപഞ്ചത്തിൽ എവിടെനിന്നാണ് കളകൾ വന്നത്? ലോകത്തിലെ ഭൂരിഭാഗം മനുഷ്യരും നന്മയും, സ്നേഹവും, സമാധാനവും ആഗ്രഹിക്കുന്നവരാണ്. എന്നാൽ പിന്നെ, അഫ്ഗാനിസ്ഥാനിലെ താലിബാൻ എവിടെനിന്ന് വന്നു? നൈജീരിയ, കെനിയ എന്നിവിടങ്ങളിലെ ക്രൈസ്തവരെ കൊന്നൊടുക്കുന്ന തീവ്രവാദികൾ എങ്ങനെ വന്നു? മണിപ്പൂരിൽ കലാപത്തിന്റെ മറവിൽ ക്രൈസ്തവരെയും, ക്രൈസ്തവ ദേവാലയങ്ങളെയും തിരഞ്ഞുപിടിച്ച് തകർക്കുവാൻ തീവ്രവാദികൾ എവിടെനിന്ന് വന്നു? എല്ലാ മനുഷ്യരും ദൈവമക്കളാണെന്നും, എല്ലാവരുടെയും രക്തത്തിന്റെ നിറം ചുവപ്പാണെന്നും പറയുന്ന ഈ ലോകത്തിൽ എന്തുകൊണ്ടാണ് വംശഹത്യകൾ നടക്കുന്നത്? രാഷ്ട്രീയ കൊലപാതകങ്ങളും, വർഗീയ ഫാസിസവുമാകുന്ന കളകൾ എങ്ങനെ ഇവിടെ തഴച്ചു കൊഴുത്തു വളരുന്നു? കൊള്ളയും, കൊള്ളിവയ്പ്പും, അഴിമതിയും അക്രമവും, ആൾക്കൂട്ടക്കൊലപാതകങ്ങളും, കുട്ടികളെ തട്ടിക്കൊണ്ടുപോകലും, സ്ത്രീകളെ മാനഭംഗപ്പെടുത്തലും എല്ലാം എവിടെനിന്നു വന്നു? പ്രണയപ്പകയുമായി യുവതിയെ ആക്രമിക്കുക, ഓൺലൈൻ വായ്പ സംഘത്തിന്റെ ഭീഷണിയിൽ ഒരു കുടുംബം മുഴുവൻ ആത്മഹത്യചെയ്യുക, വീട്ടിൽ ഉറങ്ങിക്കിടന്ന 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുക, തുടങ്ങി തഴച്ചങ്ങനെ വളരുന്ന കളകൾ ധാരാളമാണ് നമ്മുടെ സമൂഹത്തിൽ!  എല്ലാ നന്മമരങ്ങളെയും വീഴ്ത്തിക്കൊണ്ടാണ് സോളാർ ഗൂഡലോചന തുടങ്ങിയ രാഷ്ട്രീയക്കളകളുടെയും വളർച്ച! “സ്നേഹത്തിന്റെ കൂദാശയും ഐക്യത്തിന്റെ അടയാളവും. ഉപവിയുടെ ഉടമ്പടിയുമായ വിശുദ്ധ കുർബാന”യെച്ചൊല്ലിയുള്ള ഒച്ചപ്പാടുകളുമായി മതപരമായ കളകളും ആർത്തലച്ചുതന്നെയാണ് വളരുന്നത്!! വെറുതെയല്ല കളകളുടെ ഉപമയുമായി ഈശോ ഈ ഞായറാഴ്ച്ച നമ്മെ സമീപിച്ചിരിക്കുന്നത്!

നല്ല വിത്തുകൾ മാത്രം വിതയ്ക്കപ്പെട്ട ദൈവത്തിന്റെ സ്വർഗ്ഗരാജ്യത്തിൽ, ഈ ഭൂമിയിൽ, ഇരുളിന്റെ ശക്തികൾ കളകൾ വിതയ്ക്കുന്നു. അതായത്, ദൈവം, തന്റെ സ്നേഹത്തിന്റെ, കരുണയുടെ, നീതിയുടെ രാജ്യം വളർത്തുവാൻ ശ്രമിക്കുമ്പോൾ, അവിടെ കളകളും പ്രത്യക്ഷപ്പെടുന്നു. പ്രത്യക്ഷപ്പെടുക മാത്രമല്ല, നല്ല വിത്തുകളുടെ വളവും ജലവും സ്വീകരിച്ചുകൊണ്ട് അവ തഴച്ചു വളരുന്നു. തഴച്ചുവളരുക മാത്രമല്ല, തങ്ങളാണ് നല്ല വിത്തുകൾ എന്ന് കാണികളെ ബോധ്യപ്പെടുത്തുംവിധം Original ആയി അഭിനയിക്കുകയും ചെയ്യുന്നു.

ഈ ലോകത്തിന്റെ സ്വഭാവത്തെയാണ് ഈശോ ഇവിടെ അവതരിപ്പിക്കുന്നത്. ഈ ലോകത്തിന് രണ്ട് സ്വഭാവങ്ങളുണ്ട്. ദ്വന്ദാത്മകമാണ് (Dulaism) ഈ ലോകം. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ നമുക്കത് മനസ്സിലാകും. ഇരുളും വെളിച്ചവും, സുഖവും ദുഃഖവും, രോഗവും ആരോഗ്യവും, നന്മയും തിന്മയും, സ്നേഹവും വെറുപ്പും, സമ്പത്തും ദാരിദ്ര്യവും…അങ്ങനെ എവിടെ നോക്കിയാലും രണ്ടു സ്വഭാവങ്ങൾ കാണും. ഇങ്ങനെയുള്ളൊരു ബൈനറിയിൽ (Binary) നിന്നുകൊണ്ടാണ് പൊതുവേ നാം വിശുദ്ധ വചനങ്ങളെ നോക്കിക്കാണുന്നതും, അവയിലുള്ള ആശയങ്ങൾ വികസിപ്പിക്കുന്നതും. എന്നാൽ, യാഥാർഥ്യം, ശരിയായത് ഒന്ന് മാത്രമേയുള്ളു. ഇരുളല്ലാ, വെളിച്ചമാണ് യാഥാർഥ്യം. തിന്മയല്ല, നന്മയാണ് യാഥാർഥ്യം. അതുകൊണ്ടാണ് ഈശോ പറയുന്നത് രണ്ടും ഒരുമിച്ച് വളരട്ടെയെന്ന്. കാരണം, നല്ലതിനെ സംരക്ഷിക്കുവാൻ വേണ്ടി തിന്മയെ, കളകളെ ഇല്ലാതാക്കുവാൻ ശ്രമിക്കുമ്പോൾ   നല്ല ചെടികളും, നന്മയും ചിലപ്പോൾ ഇല്ലാതായേക്കാം. കളകളെ ഇല്ലാതാക്കുവാൻവേണ്ടി, നമ്മുടെ സമയവും, energy യും ചിലവാക്കുമ്പോൾ,നന്മയ്ക്കുവേണ്ടി, നല്ല ചെടികൾക്കുവേണ്ടി സമയവും energy യും കൊടുക്കുവാൻ നാം  മറന്നെന്ന് വരാം.  അല്ലെങ്കിൽ, ആവശ്യമുള്ളിടത്തോളം പരിരക്ഷണം കൊടുക്കുവാൻ പറ്റിയില്ലെന്നും വരാം. കൊയ്ത്തുകാലം വരുമ്പോൾ, കൂടുതൽ ശ്രദ്ധ കൊടുത്തു് നല്ലതും, ചീത്തയും വേർതിരിക്കുവാൻ സാധിക്കുമെന്നാണ് ഈശോ  പറയുന്നത് കൊയ്ത്തുകാലം വരുമ്പോൾ മാത്രമേ, ശരിയായത് തിരിച്ചറിയുവാനും ശേഖരിക്കുവാനും കഴിയൂ.

എന്താണ് കൊയ്ത്തുകാലം? ഈശോ ഈ ഉപമ വ്യാഖ്യാനിക്കുമ്പോൾ പറയുന്നത് കൊയ്ത്തുകാലം യുഗാന്തമാണെന്നാണ്. (മത്താ 13, 39) കൊയ്ത്തുകാർ ദൈവദൂതരും. കളകൾ, തിന്മ ചെയ്തവർ തീയിലെറിയപ്പെടും. നീതിമാന്മാർ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ ശോഭിക്കും. കൊയ്ത്തുകാലം വരുമ്പോൾ, കൂടുതൽ ശ്രദ്ധ കൊടുത്തു് നല്ലതും, ചീത്തയും വേർതിരിക്കുവാൻ സാധിക്കുമെന്നാണ് ഈശോ  പറയുന്നത്. (മത്താ 13, 39) നമ്മുടെ കത്തോലിക്കാ വിശ്വാസത്തിൽ ഇത്രയും മനസ്സിലാക്കാനും യുഗാന്തോൻമുഖരായി ജീവിക്കുവാനും വചനം നമ്മോട് ആഹ്വാനം ചെയ്യുന്നുണ്ട്.

എന്നാൽ അല്പം കൂടി പ്രായോഗികമായി ഈ സുവിശേഷ ഭാഗത്തെ സമീപിക്കുവാൻ പ്രതീകാത്മക വ്യാഖ്യാനം (Symbolic Interpretation) നമ്മെ സഹായിക്കും. പ്രതീകാത്മകമായ (Symbolic) വ്യാഖ്യാനം ഇങ്ങനെയാണ്: കൊയ്ത്തുകാലം ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനത്തിന്റെ സമയമാണ്. ഇരുളും വെളിച്ചവും, സുഖവും ദുഃഖവും, രോഗവും ആരോഗ്യവും, നന്മയും തിന്മയും, സ്നേഹവും വെറുപ്പും, സമ്പത്തും ദാരിദ്ര്യവും നമ്മുടെ ജീവിതത്തിന്റെ മുൻപിൽ വന്നിങ്ങനെ നിൽക്കും. ദൈവത്തിന്റെ നന്മയും, ദുഷ്ടന്റെ തിന്മയും നമ്മുടെ മുന്പിലുണ്ടാകും. നാം ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കേണ്ടി വരും. ഓരോ തീരുമാനത്തിന്റെയും സമയം വളരെ തീവ്രതയേറിയതാണ്. കാറ്റിലകപ്പെട്ട കരിയിലപോലെ അത് നമ്മുടെ ജീവിതങ്ങളെ കശക്കിയെറിയും. രക്തപങ്കിലമായ ഒരു യുദ്ധത്തിനെക്കാൾ രൂക്ഷതയേറിയതാകും ചിലപ്പോൾ നമ്മുടെ അവസ്ഥ! 

പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതത്തിൽ ‘അമ്മ ഇതുപോലൊരു കൊയ്ത്തുകാലത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഈശോയുടെ തയ്യാറാണോ എന്ന ചോദ്യവുമായി സ്വർഗം അവളുടെ മുൻപിൽ വന്നു നിന്ന സമയം. അവൾ വളരെ അസ്വസ്ഥയായി എന്നാണ് വചനം പറയുന്നത്. നന്മയുടെയും തിന്മയുടെയും ഒരു സംഘർഷം, വടംവലി അവളുടെ മനസ്സിൽ നടന്നു. ഏത് തിരഞ്ഞെടുക്കണമെന്നറിയാതെ നിന്ന സമയം. (ലൂക്ക 1, 26-38) ഈശോയുടെ ജീവിതത്തിലും ഒരു കൊയ്ത്തുകാലം വരുന്നുണ്ട്, തീരുമാനമെടുക്കുവാനുള്ള സമയം. ഒറ്റിക്കൊടുക്കുന്നവൻ തിന്മയുടെ ശക്തികളുമായി ചേർന്ന് ഈശോയെ നശിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ ഈശോ ഗത്സമേൻ തോട്ടത്തിലാണ്. “അവൻ തീവ്രവേദനയിൽ മുഴുകി …അവന്റെ വിയർപ്പ് രക്തത്തുള്ളികൾ പോലെ നിലത്തുവീണു” എന്നാണ് ഈശോയുടെ മാനസികാവസ്ഥയെപറ്റി വചനം പറയുന്നത്. ഗോതമ്പുചെടികളും, കളകളും ജീവിതത്തിന്റെ മുൻപിൽ നിൽക്കുമ്പോൾ ഏത് കൊയ്തെടുക്കണമെന്ന് തിരഞ്ഞെടുക്കുക അത്ര എളുപ്പമല്ല. ഇവിടെ ആര് ജയിക്കും?

ആര് ജയിക്കും, ഏത് തിരഞ്ഞെടുക്കണം എന്നറിയാൻ നമുക്ക് നിയമാവർത്തന പുസ്തകം വരെയൊന്ന് പോകണം.  

നിയമാവർത്തനപുസ്തകം അദ്ധ്യായം 30 ൽ മോശ തന്റെ മരണത്തിന് മുൻപ് ഇസ്രായേൽ ജനത്തോട് പറയുന്നത് നോക്കൂ. “ഇതാ ഇന്ന് ഞാൻ നിന്റെ മുൻപിൽ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. …നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും, അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്‌താൽ നീ ജീവിക്കും. …എന്നാൽ ഇവയൊന്നും കേൾക്കാതെ നിന്റെ ഹൃദയം വ്യതിചലിക്കുകയും…ചെയ്‌താൽ നീ തീർച്ചയായും നശിക്കും. ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാൻ നിന്റെ മുൻപിൽ വച്ചിരിക്കുന്നു...” (15 – 19) ഈ രണ്ടു യാഥാർഥ്യങ്ങൾ നമ്മുടെ ജീവിതത്തിന്റെ മുൻപിൽ വന്നു നിൽക്കുമ്പോൾ ഏത് തിരഞ്ഞെടുക്കണം? ആര് ജയിക്കും?

പ്രസിദ്ധ ഇംഗ്ലീഷ് നാടകകൃത്തായ ജോർജ് ബെർണാഡ് ഷാ (George Bernard Shaw) ഒരു ദൃഷ്ടാന്തം വിവരിക്കുന്നുണ്ട്: ഒരിക്കൽ വൃദ്ധനായ ഒരു അമേരിക്കക്കാരൻ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന, ഉള്ളിൽ നടക്കുന്ന യുദ്ധത്തെക്കുറിച്ച് ബെർണാഡ് ഷായോട് വിവരിച്ചു. അദ്ദേഹം പറഞ്ഞു: “സാർ, എന്റെ ഉള്ളിൽ രണ്ട് പട്ടികൾ ഉണ്ട്. ഒരു പട്ടി വളരെ തിന്മ നിറഞ്ഞതാണ്. മറ്റേതാകട്ടെ വളരെ നല്ലതും. രണ്ടുപേരും എന്റെ ഉള്ളിൽ കിടന്ന് കടിപിടി കൂടുകയാണ്.” അദ്ദേഹം ശ്വാസമെടുക്കാൻ അല്പമൊന്ന് നിർത്തിയപ്പോൾ ബെർണാഡ് ഷാ ചോദിച്ചു: ” “ആരാണ് എപ്പോഴും ജയിക്കുന്നത്?” തെല്ലൊന്ന് ആലോചിച്ച ശേഷം അയാൾ പറഞ്ഞു: “ഏതിനാണോ ഞാൻ കൂടുതൽ തീറ്റ കൊടുക്കുന്നത് അത്.”

സ്നേഹമുള്ളവരേ, കൊയ്ത്തുകാലം നമ്മുടെ ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനങ്ങളുടെ സമയമാണ്. തീരുമാനമെടുക്കുന്ന സമയം കൊയ്ത്തുകാലമാണ്. നാം കൊയ്യാൻ പോകുകയാണ്. ഏതു കൊയ്യണം? നന്മയോ, തിന്മയോ? സ്നേഹമോ വെറുപ്പോ? കുടുംബത്തിന്റെ വളർച്ചയോ, തളർച്ചയോ? സമാധാനമോ യുദ്ധമോ? ജീവനോ മരണമോ? ഏത് ഞാൻ തിരഞ്ഞെടുക്കും? ഏതിനോടാണോ എനിക്ക് ഏറെ ഇഷ്ടം അതിനെ, ഏതിനെയാണോ ഞാൻ നാന്നായി തീറ്റിപ്പോറ്റുന്നത് അതിനെ ഞാൻ തിരഞ്ഞെടുക്കും. ഇരുളാണ് എന്നിലുള്ളതെങ്കിൽ, വെറുപ്പാണ് എന്നിലുള്ളതെങ്കിൽ, അഹങ്കാരത്തിന്റെ, അസൂയയുടെ, നാശത്തിന്റെ സർപ്പങ്ങളോടൊപ്പമാണ് എന്റെ ജീവിതമെങ്കിൽ ജയിക്കുന്നത് തിന്മയായിരിക്കും. ഏത് തിരഞ്ഞെടുക്കണമെന്നത് നമ്മുടെ ജീവിതത്തിന്റെ നാഥൻ ആരാണ് എന്നതിനെ ആശ്രയിച്ചിരിക്കും. മനുഷ്യപുത്രനാണ് ഈശോയാണ് നിന്റെ ജീവിതത്തിന്റെ നാഥൻ എങ്കിൽ, നീ ജീവിക്കും. ഈശോയല്ല, കളകളുടെ, തിന്മയുടെ, ദുഷ്ടതയുടെ കേശുമാരാണ്, സാത്താനാണ് നിന്റെ ജീവിതത്തിന്റെ നാഥനെങ്കിൽ നീ നശിക്കും.

വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, നാം ‘ദൈവത്തിന്റെ വയലാണ്’ (1 കോറി 3, 9) ദൈവം വചനമാകുന്ന വിത്ത് വിതയ്ക്കുന്ന വയലുകൾ. അവിടുന്ന് നല്ല വിത്തുകൾ നമ്മിൽ വിതയ്ക്കുന്നു. എന്നാൽ നാം അറിയുന്നു, നമ്മിൽ കളകളും വളരുന്നുണ്ടെന്ന്. ദൈവം തന്റെ കൃപാവരം, energy നമുക്ക് എപ്പോഴും നൽകുന്നു. ഓർക്കുക, നമ്മിലെ കളകൾ ഇതേ വളവും ജലവും വലിച്ചെടുത്താണ് വളരുന്നത്.  കാരണം, energy ഒന്നേയുള്ളു. ആ energy കൊണ്ട് ആരെ തീറ്റിപ്പോറ്റണമെന്നുള്ളത് നിന്റെ, നമ്മുടെ തീരുമാനമാണ്. ജീവിതം മുഴുവനും തീരുമാനങ്ങളുടെ കൂട്ടമാണ്. ഓരോ നിമിഷവും നാം തീരുമാനങ്ങളെടുക്കുകയാണ്. വളരെ ഗൗരവമേറിയതാണ് ഓരോ തീരുമാനത്തിന്റെ നിമിഷവും, ഓരോ കൊയ്ത്തുകാലവും. ഓരോ വ്യക്തിയും അവളുടെ/അവന്റെ തീരുമാനമാണ്. വെളിച്ചമാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ വെളിച്ചം, സ്നേഹമാണെങ്കിൽ സ്നേഹം. വെറുപ്പാണെങ്കിൽ വെറുപ്പ്‌, തിന്മയാണെങ്കിൽ തിന്മ!

ജീവിതം ഒരു ചെസ്സ് കളിപോലെയാണ്. നമ്മുടെ ഓരോ നീക്കത്തിനും, നമ്മുടെ ഓരോ തീരുമാനത്തിനും ഒരു പരിണിതഫലം, Consequence ഉണ്ട്. അത് ജീവിതത്തിലെ സാധാരണ കാര്യങ്ങളായാലും ഗൗരവമേറിയകാര്യങ്ങളായാലും ഒരുപോലെയാണ്. എന്നാൽ, തീരുമാനം, തിരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാണ്. ഓരോ തിരഞ്ഞെടുപ്പിന്റെയും, തീരുമാനത്തിന്റെയും സമയം, പ്രിയപ്പെട്ടവരേ, യുഗാന്തം പോലെ പ്രധാനപ്പെട്ടതാണ്. ഓരോ തീരുമാനത്തിനും ഒരു പരിണിതഫലം, Consequence ഉണ്ട്.

വ്യക്തി ജീവിതത്തിലും, കുടുംബജീവിതത്തിലും, സമൂഹത്തിലും, ലോകം മുഴുവനും ഇന്ന് കളകൾ, തിന്മകൾ വർധിച്ചുവരികയാണ്. ചിലപ്പോൾ തോന്നും, കളകളല്ലേ, കളകൾ മാത്രമല്ലേ  തഴച്ചു വളരുന്നത് എന്ന്! വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സന്ദേശങ്ങളാണ് സാമൂഹ്യ സമ്പർക്ക മാധ്യമങ്ങളിലൂടെ തലങ്ങും വിലങ്ങും പായുന്നത്! ഈശോ ഇന്ന് നമ്മെ ഓർമിപ്പിക്കുന്നത്, കളകൾ തീയിലേറിയപ്പെടും എന്ന് തന്നെയാണ്. കളകൾ എന്തുമാത്രം തഴച്ചുവളർന്നാലും, നമ്മിലെ നന്മകളെ നിഷ്പ്രഭമാക്കിക്കൊണ്ട് വളർന്നു നിന്നാലും, നമ്മെ ചുമരോട് ചേർത്ത് തേച്ച് ഒട്ടിച്ചാലും, ഈശോ പറയുന്നു, കളകൾ ഒരുമിച്ചുകൂട്ടി തീയിൽ ചുട്ടുകളയുക തന്നെ ചെയ്യും.

കൊയ്ത്തുകാലം യുഗാന്തമായിട്ടും നാം ചിന്തിക്കണം. ഒടുവിൽ ഒരു വിധിയുണ്ടാകുമെന്ന് നാം വിശ്വസിക്കുന്നു – ഈ  ഭൂമിയിലെ ജീവിതത്തിന്മേൽ നിത്യനായ വിധിയാളൻ കൽപ്പിക്കുന്ന വിധി!  ഒരേ കളപ്പുരയിൽ ശേഖരിക്കുന്ന കൊയ്ത്തിൽ നിന്ന് കാറ്റിനഭിമുഖമായി പാറ്റി നിത്യനായ കൃഷിക്കാരൻ കളയും വിളയും വേർതിരിക്കും. ഒരേ വലയിൽനിന്ന് ശേഖരിക്കപ്പെടുന്ന മത്സ്യങ്ങളിൽ നിന്ന് നിത്യനായ മുക്കുവൻ നല്ലതും ചീത്തയും തരംതിരിക്കും. ഒരേ ആട്ടിൻപറ്റത്തിൽ നിന്ന് ചെമ്മരിയാടുകളെയും കോലാടുകളെയും നിത്യനായ ഇടയൻ ഇരുവശങ്ങളിലേക്ക് മാറ്റിനിർത്തും. ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിന്റെ കണക്ക് നമ്മൾ നൽകുമ്പോൾ നമ്മിലെ സുകൃതങ്ങൾ മാത്രമേ കണക്കിലെടുക്കുകയുള്ളു. പതിര്, കള, നമ്മിലെ തിന്മകൾ തീയിലെറിയപ്പെടും.

ഈ കാലഘട്ടത്തിൽ സുവിശേഷം നൽകുന്ന മുന്നറിയിപ്പുകൾ ഇവയാണ്: 1. നാം ദൈവത്തിന്റെ വയലാണ്. 2. ദൈവം നമ്മിൽ നല്ല വിത്തുകൾ വിതയ്ക്കുന്നു. 3. വിത്തുകൾ വളർന്ന് ചെടിയായി ഫലം പുറപ്പെടുവിക്കുവാൻ അവിടുന്ന് നമുക്ക് energy, കൃപ നൽകുന്നു. 4. നമ്മിലുള്ള തിന്മയും ഇതേ energy യാണ് വലിച്ചെടുക്കുന്നത്. 5. ജീവിതത്തിലെ തീരുമാനങ്ങളാണ് നമ്മെ ജീവനിലേക്കും മരണത്തിലേയ്ക്കും നയിക്കുന്നത്.

നമുക്ക് പ്രാർത്ഥിക്കാം. ഈശോയേ, ഞങ്ങളോട് എല്ലാം പൊറുക്കേണമേ. അസ്വസ്ഥതകളും, വഞ്ചനയും, കഷ്ടതകളും, അഹങ്കാരവും, ധാർഷ്ട്യവുമൊക്കെ നിറഞ്ഞ ഈ ജീവിതപുസ്തകത്തിൽ നിന്ന് കളകൾ വെട്ടിക്കളഞ്ഞ്

ഞങ്ങളെ ശുദ്ധീകരിക്കേണമേ! കളകൾ ഏതൊക്കെയെന്ന് മനസ്സിലാക്കാനും, കളകൾ വളരാതെ ജീവിതവയലിനെ സംരക്ഷിക്കാനും കൃപതരണമേ. ആമേൻ!

SUNDAY SERMON MT 13, 1-9

ഏലിയാ-സ്ലീവാ-മൂശേക്കാലം രണ്ടാം  ഞായർ

മത്താ 13, 1-9   

സന്ദേശം

കർഷകരും, നെൽപ്പാടങ്ങളും പതുക്കെ പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ഇന്നത്തെ സുവിശേഷത്തിൽ വായിച്ചുകേട്ട വിതക്കാരന്റെ ഉപമ മനസ്സിലാക്കുവാൻ ഇന്നത്തെ കുട്ടികൾക്കെങ്കിലും അല്പം ബുദ്ധിമുട്ടുണ്ടാകും. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ പഞ്ചായത്തിന്റെ നാലുഭാഗത്തും നെൽപ്പാടങ്ങളുണ്ടായിരുന്നു. ഇന്ന് പക്ഷേ, നെൽപ്പാടങ്ങളൊക്കെ അപ്രത്യക്ഷമാകുകയാണ്. മാത്രമല്ലാ, വീട്ടിൽച്ചെല്ലുമ്പോൾ അനുജന്റെ മക്കളോട് എങ്ങനെയാണ് നെൽപ്പാടങ്ങളിൽ വിത്ത് വിതയ്ക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം പറയുവാൻ അവർ ബുദ്ധിമുട്ടുന്നു. ഇടവത്തിലെ ചേറ്റുവിത, ചിങ്ങത്തിലെ മുണ്ടകൻ, മകരം കുംഭത്തിലെ പുഞ്ച കൃഷികളെക്കുറിച്ച് ഇന്ന് എത്രപേർക്ക് അറിയാം? പാടം ഒരുക്കുന്നതിനുള്ള കരിയും നുകവും, കെട്ടി അടിക്കാനുള്ള ചെരുപ്പ്, ഞാറു നടുന്നതിനുമുൻപ് ഞവർക്കാനുള്ള ഞവരി എന്നിവ കണ്ടിട്ടുണ്ടോ ഇന്നത്തെ തലമുറ? സംശയമാണ്. എങ്ങനെയാണ് വിത്തുവിതക്കാൻ നിലം ഒരുക്കുന്നത്? ആറ് ചാല് ഉഴുത് പാടം പാകമാക്കണം. ഇതിൽ നാലാമത്തെ ചാല് കഴിഞ്ഞ് ചെരുപ്പ് ഉപയോഗിച്ച് നിലം അടിക്കണം. പിന്നെ ഞവര ഉപയോഗിച്ച് ഞവർക്കണം. അത് കഴിഞ്ഞു വേണം മുളപൊട്ടി പാകമായ നെൽ വിത്ത് വിതയ്ക്കുവാൻ. വിതയ്ക്കുമ്പോൾ വിത്തിൽ അല്പം വെളിച്ചെണ്ണ ചേർക്കണം, വിത്ത് ചെളിയിൽ പൂണ്ടുപോകാതിരിക്കുവാൻ. വിതച്ചു കഴിഞ്ഞ് നാലാം ദിവസം വെള്ളം വറ്റിച്ചു കളയണം. പിന്നെ, നല്ല പരിപാലന വേണം. എങ്കിലേ, വിത്ത് മുളച്ചു വളർന്ന് നൂറുമേനി ഫലം പുറപ്പെടുവിക്കുകയുള്ളു.

ഇന്നത്തെ തലമുറയ്ക്ക് ഈ അറിവുകൾ, അനുഭവങ്ങൾ കുറവാണെങ്കിലും, നിലം ഒരുക്കാതെ വിത്ത് വിതയ്ക്കുന്നത് മണ്ടത്തരമാണ് എന്നെങ്കിലും മനസ്സിലാക്കുവാൻ കഴിഞ്ഞാലേ, ഇന്നത്തെ സുവിശേഷത്തിലെ ഉപമയുടെ അർഥം, സന്ദേശം ഗ്രഹിക്കുവാൻ സാധിക്കൂ…

ഏലിയാ സ്ലീവാമൂശെക്കാലം രണ്ടാം ഞായറാഴ്ച്ച വചനമാകുന്ന വിത്ത് വിതയ്ക്കുന്ന വിതക്കാരനായി ഈശോ കടന്നുവരികയാണ്. മണ്ണിന്റെ മണമുള്ള ഒരു രൂപകവുമായിട്ടാണ് ഈശോ നമ്മുടെ ക്രൈസ്തവജീവിത പഠന കളരിയിലേക്കു എത്തിയിരിക്കുന്നത്. ദൈവത്തിന്റെ വചനം നമ്മുടെ ക്രൈസ്തവജീവിതങ്ങളെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്ന് ഈശോ ഇന്ന് നമ്മെ പഠിപ്പിക്കും. നമുക്ക് ഇങ്ങനെയൊന്ന് ഭാവന ചെയ്താലോ?

പ്രഭാതപ്രാർത്ഥനയും കഴിഞ്ഞ് മലയിറങ്ങുമ്പോഴാണ് ഈശോ ആ കാഴ്ച്ച കണ്ടത്. വിതയ്ക്കാൻ വിത്തും ചുമന്നുകൊണ്ട് കുറെ കർഷകർ പാടത്തേക്ക് പോകുന്നു. ഈശോയ്ക്ക് അവരോട് അനുകമ്പ തോന്നിക്കാണണം. ഈശോ ഓർത്തു: ‘ഇവർ നിലം ഒരുക്കിക്കാണുമോ? വിതയ്ക്കുമ്പോൾ വിത്തുകൾ വഴിയിൽ വീണാലോ? പക്ഷികൾ കൊത്തിക്കൊണ്ടു പോകില്ലേ? പാടത്തോട് ചേർന്ന് കിടക്കുന്ന പാറപ്പുറത്ത് വീണാലോ? ഉണങ്ങിപോകില്ലേ? വരമ്പോട് ചേർന്ന് നിൽക്കുന്ന മുൾച്ചെടികൾക്കിടയിൽ വീണാലോ? മുൾച്ചെടികൾ ഞെരുക്കിക്കളയില്ലേ? “പിതാവേ, ഈ കർഷകർ വിതയ്ക്കുന്ന വിത്തുകൾ നല്ല നിലത്തു വീണു നൂറുമടങ്ങു് വിളവ് ഇവർക്കുകൊടുക്കണേ” ഈശോ മനസ്സിൽ പറഞ്ഞു. അപ്പോൾ തന്നെ മറ്റൊരു ചിന്തയും ഈശോയുടെ മനസ്സിലേക്ക് ഓടിയെത്തി. ഞാനിന്ന് പറയുവാൻ പോകുന്ന വചനങ്ങൾ ഈ വിത്തുകൾ പോലെ തന്നെയല്ലേ? ഞാനല്ലേ വിതക്കാരൻ? കേൾക്കുന്ന മനുഷ്യർ അവരുടെ ഹൃദയങ്ങൾ ഒരുക്കിയിട്ടുണ്ടാകുമോ? വചനം കേട്ട് അവർ നന്മ നിറഞ്ഞ ജീവിതത്തിലേക്ക് വരുമോ? കേൾക്കുന്ന വചനത്തിന്റെ ശക്തി ഇവർക്ക് അറിയാമോ? പ്രഭാതത്തിന്റെ ചെറിയ തണുപ്പിലും ഈശോയുടെ നെറ്റിയിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു. ഈശോ സ്വർഗത്തിലേക്ക് കണ്ണുകളുയർത്തി പറഞ്ഞു: ‘പിതാവേ, വചനം കേൾക്കുന്ന മനുഷ്യരുടെ ഹൃദയങ്ങൾ നൂറുമടങ്ങു ഫലം പുറപ്പെടുവിക്കാൻ ഒരുക്കണമേ.’ മുഖത്ത് പൊടിഞ്ഞ വിയർപ്പുതുള്ളികൾ തോളത്തു കിടന്ന് ഷോളെടുത്തു തുടച്ചിട്ട് ഈശോ ജനങ്ങൾക്കിടയിലേക്ക് നടന്നു.

ഈശോ അന്ന് ജനങ്ങളുടെ ഇടയിലേക്ക് ചെന്നിട്ട്, ഇങ്ങനെ പറയാൻ തുടങ്ങി: “ഒരു കർഷകൻ വിത്ത് വിതക്കാൻ പുറപ്പെട്ടു…”

ഈ സുവിശേഷഭാഗം വായിച്ചുകേട്ടപ്പോൾ, ‘കിലുക്കം’ സിനിമയിലെ ഇന്നസെന്റിന്റെ ശൈലിയിൽ നാമും മനസ്സിൽ പറഞ്ഞിട്ടുണ്ടാകും: ‘കേട്ടിണ്ട്……കേട്ടിണ്ട്……ഒത്തിരി പ്രാവശ്യം കേട്ടിണ്ട്…….എന്നാൽ, നമ്മുടെ ക്രൈസ്തവജീവിതങ്ങളും, കുടുംബജീവിതങ്ങളും ധാരാളം ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന ഇക്കാലത്ത്, നമ്മുടെ സഭ ധാരാളം പ്രതിബന്ധങ്ങളെ, ആക്രമണങ്ങളെ, ഉള്ളിൽ നിന്ന് തന്നെയുള്ള പ്രതിസന്ധികളെ നേരിടുന്ന ഈ കാലഘട്ടത്തിൽ അല്പം ഗൗരവത്തോടെ തന്നെ ഈ സുവിശേഷഭാഗത്തെ സമീപിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ദൈവ വചനം ഒരുക്കമുള്ള ഹൃദയത്തിൽ സ്വീകരിച്ചു, മുപ്പതുമേനിയും, അറുപതുമേനിയും, നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്ന ക്രൈസ്തവരാകുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം

സമാന്തര സുവിശേഷങ്ങളിലെല്ലാം (Synoptic Gospels) വിവരിക്കുന്ന ഒരു സുവിശേഷ ഭാഗമാണ് വിതക്കാരന്റെ ഉപമ. “ആദിയിൽ വചനമുണ്ടായിരുന്നു” എന്നും പറഞ്ഞു വചനത്തിന്റെ മഹത്വത്തെ വാഴ്ത്തുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ പക്ഷെ വചനം വിതയ്ക്കുന്ന ഈശോയെക്കുറിച്ചുള്ള പ്രതിപാദനം ഇല്ല. എങ്കിലും വചനമായ ക്രിസ്തു, വചനത്തിലൂടെ, ക്രിസ്തുവിലൂടെ നമുക്ക് രക്ഷ നൽകുവാൻ ആഗ്രഹിക്കുന്നുവെന്ന്, വചനമാണ് രക്ഷ നൽകുന്നത് എന്ന് വിശുദ്ധ യോഹന്നാൻ  പറയുന്നുണ്ട്. വചനത്തിന്റെ പ്രാധാന്യം ബൈബിളിൽ വളരെ  വ്യക്തമാണ്. വചനമാണ് ജീവൻ നൽകുന്നത്. (യാക്കോബ് 1, 18) ദൈവത്തിന്റെ വചനംകൊണ്ടാണ് മനുഷ്യൻ ജീവിക്കുന്നത്. (മത്താ, 4, 4) വചനമാണ് ക്രൈസ്തവന്റെ ജീവിതവഴിയിലെ വിളക്ക്. (സങ്കീ 109, 105) വചനമാണ് നമുക്ക് സൗഖ്യം നൽകുന്നത്. (ജ്ഞാനം 16, 12) ഒരു യുവാവിനോ, യുവതിക്കോ അവരുടെ മാർഗം എങ്ങനെ നിർമ്മലമായി സൂക്ഷിക്കുവാൻ സാധിക്കും? ദൈവത്തിന്റെ വചനമനുസരിച്ചു വ്യാപാരിച്ചുകൊണ്ട്. (സങ്കീ 119, 9) ആരാണ് ഭാഗ്യപ്പെട്ടവർ? ദൈവ വചനം കേൾക്കുന്നവരാണ്. (ലൂക്ക 11,28) പാറപ്പുറത്ത് വീട് പണിയുന്ന ബുദ്ധിമാനായ മനുഷ്യൻ ആരാണ്? ദൈവ വചനം കേട്ട് അനുസരിക്കുന്നവനാണ്. (മത്താ 7, 24) എന്താണ് മനുഷ്യന്റെ മാർഗങ്ങളിൽ പ്രകാശം നൽകുന്നത്? വചനമാണ്. എന്താണ് എളിയവർക്ക് അറിവ് നൽകുന്നത്? ദൈവത്തിന്റെ വചനമാണ്. (സങ്കീ 119, 130) എന്താണ് ഈ ലോകത്തിൽ സത്യമായിട്ടുള്ളത്? കർത്താവിന്റെ വചനമാണ്. (സങ്കീ 33, 4) മനുഷ്യന്റെ ജീവിതത്തിലെ പരീക്ഷകളെ നേരിടാൻ അവളിൽ/ അവനിൽ പാകിയിരിക്കുന്ന വചനത്തെ വിനയപൂർവം സ്വീകരിക്കണം. (യാക്കോബ് 1, 21) സജീവവും, ഉർജ്ജസ്വലവുമായതും, ഇരുതല വാളിനേക്കാൾ മൂർച്ചയേറിയതും, ചേതനയിലും, ആത്മാവിലും,സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതും എന്താണ്? ദൈവത്തിന്റെ വചനമാണ്. (ഹെബ്രാ 4, 12)

എന്തിനായിരിക്കണം ഈശോ മനോഹരമായ വിത്തിന്റെ ഉപമ പറഞ്ഞത്? ദൈവവചനത്തെ മനുഷ്യ ഹൃദയങ്ങളിൽ പാകുവാനാണ് ഈശോ ഈ ഉപമ പറയുന്നത്. ഒരു കമ്പ്യൂട്ടർ കൂടുതൽ നല്ല രീതിയിൽ പ്രവർത്തിക്കുവാൻ പ്രോഗ്രാം (Program) ചെയ്യുന്നതുപോലെ, ഈശോ തന്റെ മുന്പിലിരിക്കുന്ന ജനങ്ങളെ, വചന ബന്ധിതമായ, ദൈവരാജ്യത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന മക്കളായിത്തീരുവാൻ പ്രോഗ്രാം ചെയ്യുകയായിരുന്നു. മുപ്പതുമേനി, അറുപതു മേനി, നൂറുമേനി performance കാണിക്കുന്ന, പുറപ്പെടുവിക്കുന്ന രാജ്യത്തിന്റെ മക്കളാകുവാനുള്ള App, ആപ്ലിക്കേഷൻ അവർക്കു നൽകുകയായിരുന്നു ചോദ്യം ഇതാണ്: How do we get programmed? How do I get programmed in my Christian life?  

നമുക്ക് ഉപമയിലേക്ക് വരാം. വിത്ത് വിതക്കപ്പെടുന്നത് നാല് സ്ഥലങ്ങളിലാണ് – വഴിയരുകിൽ, പാറമേൽ, മുൾച്ചെടികൾക്കിടയിൽ, നല്ല നിലത്ത്. ഒറ്റനോട്ടത്തിൽ, ഒരു കർഷകന്റെ നോട്ടത്തിൽ വളരെ സാധ്യമായ നാല് സ്ഥലങ്ങളാണിവ. ആദ്യത്തെ മൂന്നു സ്ഥലങ്ങൾക്കും അതിന്റേതായ അപകടങ്ങൾ ഉണ്ട്. നാലാമത്തെ സ്ഥലമാകട്ടെ ഫലം പുറപ്പെടുവിക്കാൻ ഉതകുന്ന (Conducive) ഇടവും. സാധാരണയായി നമ്മുടെ ഹൃദയങ്ങളുടെ അവസ്ഥയെയാണ് ഈ നാല് സ്ഥലങ്ങളും പ്രതിനിധാനം ചെയ്യുന്നത് എന്നാണു നാം പറയുക.  എന്നാൽ, ഹൃദയത്തെ എന്നതിനേക്കാൾ മനുഷ്യ മനസ്സിന്റെ അവസ്ഥകളെയാണ് ഈ നാല് സ്ഥലങ്ങൾ അവതരിപ്പിക്കുന്നത്.

വചനമാകുന്ന വിത്ത് വന്ന് വീഴുന്നത് നമ്മുടെ ജീവിതാവസ്ഥകളിലാണ്.  നാലു തരത്തിലുള്ള സാധ്യതകളിലൂടെയാണ് നാം കടന്നുപോകുന്നത്. ഉദാഹരണത്തിന്, എങ്ങനെയാണ് നാം സൈക്കിൾ ചവിട്ടുവാൻ പഠിക്കുന്നത്? ഇതിനു നാല് പടികൾ (steps, levels) ഉണ്ട്: ഒന്ന്, അബോധാവസ്ഥയിലുള്ള പ്രാപ്തിക്കുറവ് (unconscious Incompetence) ഒരു കൊച്ചുകുട്ടിക്കു അറിയില്ല എന്താണ് സൈക്കിൾ എന്ന്, എന്താണ് സൈക്കിൾ സവാരി എന്ന്. അബോധാവസ്ഥയിലാണ് (Unconscious) ആ കുട്ടി. മാത്രമല്ല, ആ കുട്ടി സൈക്കിൾ ചവിട്ടുവാൻ പ്രാപ്തനുമല്ല. (Incompetence) അവൾക്കു, അവനു ഒരു സൈക്കിൾ ആരെങ്കിലും സമ്മാനമായി കൊടുത്താലോ? ആ കുഞ്ഞതു നോക്കിയെന്നിരിക്കും, പക്ഷെ മറ്റു കുട്ടികൾ അതെടുത്തു കളിക്കും.

ആധ്യാത്മിക ജീവിതത്തിൽ മനുഷ്യ മനസ്സിന്റെ ഒരവസ്ഥയാണിത്. മനുഷ്യൻ അബോധാവസ്ഥയിലാണ്. (Unconscious) അതിനാൽ തന്നെ, അശക്തനുമാണ്. (Incompetence) ദൈവവചനം എന്താണ് എന്നറിയില്ല. ദൈവ വചനത്തിന്റെ ശക്തിയെക്കുറിച്ചു അറിയില്ല. ധാരാളം വചനങ്ങൾ വിവിധ അവസരങ്ങളിൽ, പലതരം വ്യക്തികളിലൂടെ, സംഭവങ്ങളിലൂടെ അവളിലേക്ക്/അവനിലേക്ക് എത്തപ്പെടും. എന്നാൽ, അബോധാവസ്ഥയിൽ ജീവിക്കുന്ന മനുഷ്യൻ, അവൾ, അവൻ അജ്ഞതയിലാകാം; അഹങ്കാരത്തിന്റെ, രതിയുടെ, സമ്പത്തിന്റെ ലഹരിയിലാകാം. മറ്റുള്ളവർ പറയുന്ന നന്മ മനസ്സിലാക്കുവാൻ, അതനുസരിച്ചു പ്രവർത്തിക്കുവാൻ അവൾക്കു, അവനു താത്പര്യമില്ല. അതുകൊണ്ടുതന്നെ, പ്രാപ്തിയുമില്ല…. ധാരാളം മനുഷ്യരുണ്ട് ഇങ്ങനെയുള്ള അവസ്ഥയിൽ! അവരുടെ മുൻപിൽ വിളമ്പുന്നവ മറ്റുള്ളവർ കൊത്തിയെടുക്കും. വഴിയരികിൽ വീണ വിത്തിനെപ്പോലെ.

രണ്ട്, ബോധാവസ്ഥയിലുള്ള പ്രാപ്തിക്കുറവ്. (Conscious Incompetence) ഒരു കുട്ടി അവൾ, അവൻ, വളർന്നു കഴിഞ്ഞപ്പോൾ മനസ്സിലായി എന്താണ് സൈക്കിൾ, എന്താണ് സൈക്കിൾ സവാരി എന്ന്. പക്ഷെ സൈക്കിൾ ചവിട്ടുവാനുള്ള, ബൈക്ക് താങ്ങുവാനുള്ള ശക്തിയായിട്ടില്ല.

ഇതാണ് ആധ്യാത്മിക ജീവിതത്തിലെ പാറമേൽ വീണ വിത്തിന്റെ, വചനത്തിന്റെ അവസ്ഥ! കാര്യങ്ങളെല്ലാം അറിയാം. (Conscious) ദൈവം ആരെന്നറിയാം.  ദൈവവചനത്തിന്റെ ശക്തി എന്തെന്ന് അറിയാം. ഈ വചനത്തിനനുസരിച്ചു ജീവിച്ചാൽ ജീവിതം മനോഹരമാകുമെന്നും അറിയാം. പക്ഷെ മറ്റു സാഹചര്യങ്ങളൊന്നും അനുകൂലമല്ല. ചീത്ത കൂട്ടുകാരുടെ സ്വാധീനം, ചീത്ത പുസ്തകങ്ങൾ നൽകുന്ന താൽക്കാലിക സുഖങ്ങൾ, മാതാപിതാക്കളെ അനുസരിക്കുവാനുള്ള മടി, ego, സ്വന്തം ചിന്തകൾക്കുപിന്നാലെയുള്ള ഓട്ടം… ഒട്ടും ആഴമില്ലാത്ത ജീവിതം! (Incompetence) പലർക്കും ജീവിതം ഇവിടെ നഷ്ടപ്പെടുന്നു… ഇതും മനുഷ്യ മനസ്സിന്റെ ഒരവസ്ഥയാണ്!

മൂന്ന്, ബോധപൂർവ്വകമായ പ്രാപ്തി (Conscious Competence). അവൾ, അവൻ സൈക്കിൾ ചവിട്ടുവാൻ പഠിക്കുന്നു. ബൈക്ക് ഓടിക്കുവാൻ പഠിക്കുന്നു. (Conscious) ഇപ്പോൾ അവൾക്കു, അവനു സൈക്കിൾ ചവിട്ടാം. പക്ഷെ ഇടയ്ക്കു വീഴും. ബൈക്ക് ഓടിക്കാം. പക്ഷെ ഗിയർ മാറുമ്പോൾ നിന്നുപോകുന്നു…ചിലപ്പോൾ ബാലൻസ് തെറ്റുന്നു…. മുന്നോട്ടു നോക്കണം…സൈഡിലേക്ക് നോക്കണം…ഹോൺ അടിക്കണം. അതിനിടക്ക് കാലുരണ്ടും സൈക്കിളിന്റെ പെടലിൽ കൃത്യമാക്കണം……അങ്ങനെയങ്ങനെ സൈക്കിൾ ചവിട്ടുവാൻ അറിയാമെങ്കിലും (Competence) ധാരാളം മറ്റു പ്രശ്നങ്ങൾ!!

ഇവിടെ മനുഷ്യൻ ബോധവാനാണ്. (Conscious) എന്താണ് ക്രൈസ്തവജീവിതം, കുടുംബജീവിതം, അതിന്റെ ഉത്തരവാദിത്വങ്ങൾ…… എല്ലാം അറിയാം. ദിവസവും കുടുംബപ്രാർത്ഥന ചൊല്ലണം …ഭാര്യയോടും മക്കളോടുമൊത്തു സമയം ചെലവഴിക്കണം……ഞായറാഴ്ച്ച വിശുദ്ധമായി ആചരിക്കണം……എല്ലാം അറിയാം. ബോധവാനാണ്. ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ കഴിവുള്ളവനുമാണ്. (Competence) പക്ഷെ ദുശീലങ്ങൾ ……അമിതമായ മദ്യപാനം…സാമ്പത്തിക പ്രശ്നങ്ങൾ …… എല്ലാം നാലുവശത്തും നിന്ന് ഞെരുക്കുകയാണ്. മുള്ളുകൾ ചെടികളെ ഞെരുക്കുന്നപോലെ! ഇതും മനുഷ്യൻ കടന്നുപോകുന്ന ജീവിതാവസ്ഥയാണ്.

നാല്, അബോധാവസ്ഥയിലുള്ള പ്രാപ്തി (Unconscious Competence). ഇവിടെ ബോധപൂർവം അവൾ, അവൻ സൈക്കിൾ ചവിട്ടുവാൻ പഠിച്ചു. ബൈക്ക് ഓടിക്കുവാൻ പഠിച്ചു. പക്ഷെ ഇവിടെ അബോധാവസ്ഥ എന്ന് പറയുന്നത്, എങ്ങനെ സൈക്കിൾ ചവിട്ടണം, എങ്ങനെ ബൈക്ക് ഓടിക്കണമെന്നു പ്രത്യേകം ചിന്തിക്കേണ്ട ആവാശ്യമില്ല. (Unconscious) സൈക്കിൾ ചവിട്ടൽ വളരെ എളുപ്പമാകുന്നു. അത് ജീവിതത്തിന്റെ ഭാഗമാകുന്നു.  വഴിയേ പോകുന്ന ആളുകളോട് സവാരിക്കിടെ വർത്തമാനം പറയാം……മറ്റുള്ളവരെ greet ചെയ്യാം……വേണമെങ്കിൽ കൈകൾ ഫ്രീയാക്കിക്കൊണ്ടു ride ചെയ്യാം……ഇപ്പോൾ അവൾ, അവൻ സവാരി ആസ്വദിക്കുകയാണ്, അതിനുള്ള പ്രാപ്തിയിലാണ്. (Competence)

ദൈവ വചനമനുസരിച്ചുള്ള, ദൈവരാജ്യത്തിന്റെ സ്വഭാവമനുസരിച്ചുള്ള ജീവിതത്തിന്റെ അവസ്ഥ ഇതായിരിക്കണം. (Unconscious Competence). ഒരു ക്രൈസ്തവന്റെ ജീവിതത്തിൽ വചനം ഉറകൂടി നിൽക്കുമ്പോൾ, വചനം അവളുടെ, അവന്റെ ജീവിതത്തിന്റെ ഭാഗമായിത്തീരും. പിന്നെ ഓരോ നിമിഷവും വചനം എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. അവളുടെ അവന്റെ ജീവിതം automatically ദൈവത്തിന്റെ വചനത്തിനു അധിഷ്ഠിതമാകും. പിന്നെ അവളുടെ അവന്റെ ക്രൈസ്തവ ജീവിതം സുന്ദരമാകും; എളുപ്പമുള്ളതാകും. ദൈവത്തിന്റെ വചനത്തിന്റെ, പ്രസാദവരത്തിന്റെ ഭംഗിയിൽ അവരുടെ ജീവിതം, കുടുംബജീവിതം പ്രശോഭിക്കും.

സ്നേഹമുള്ളവരേ, ഈ നാലാമത്തെ സ്റ്റേജിൽ നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾ എത്തുമ്പോൾ നമ്മുടെ ഹൃദയം നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും ഫലം പുറപ്പെടുവിക്കുവാൻ സജ്ജമാകും. നാം ക്രിസ്തുവിന്റെ സഭയുടെ കാവൽ ഗോപുരങ്ങളായിത്തീരും.

വിവിധ തരത്തിലുള്ള ജിഹാദുകളുടെ രൂപത്തിൽ വർഗീയ ശക്തികൾ സഭയെ ആക്രമിക്കുമ്പോൾ മുപ്പതുമേനിയും, അറുപതുമേനിയും, നൂറുമേനിയും ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് അവയെ നേരിടുവാൻ നമുക്കാകണം. ക്രൈസ്തവർ പ്രതികരിക്കണം. പക്ഷെ അവർ പ്രതികരിക്കേണ്ടത് വിശുദ്ധമായ ജീവിതം കൊണ്ടായിരിക്കണം. ക്രൈസ്തവർ പ്രതിരോധിക്കണം. പക്ഷെ അത് നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും വചനത്തിന്റെ ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ടായിരിക്കണം. നാം നിശ്ശബ്ദരാകരുത്. പക്ഷെ വിളിച്ചു പറയേണ്ടത്, ഉറക്കെ പ്രഘോഷിക്കേണ്ടത് ദൈവത്തിന്റെ വചനമായിരിക്കണം. പ്രതീകാത്മമായിപ്പോലും, ഹിംസയുടെ, വെറുപ്പിന്റെ ഭാഷ, പ്രവർത്തനം നമ്മിൽ നിന്നുണ്ടാകരുത്. പകരം, ക്രിസ്തു സ്നേഹത്തിന്റെ വക്താക്കളായി നാം മാറണം. തിരുസഭയ്ക്കു ഒരു ശരിയേ ഉള്ളു. അത് ക്രിസ്തുവാണ്. തിരുസഭയ്ക്കു ഒരു വഴിയേ ഉള്ളു. അത് കുരിശിന്റെ, സഹനത്തിന്റെ വഴിയാണ്. തിരുസഭയ്ക്കു ഒരു ശബ്ദമേയുള്ളു. അത് വചനത്തിന്റെ ശബ്ദമാണ്.

സമാപനം

ഈശോ നമ്മെ ക്ഷണിക്കുകയാണ്, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ പ്രോഗ്രാം ചെയ്യുവാൻ. വചനം കൊണ്ട് നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ പ്രോഗ്രാം ചെയ്യുവാൻ നമുക്ക് സാധിക്കട്ടെ. കാരണം, “നമ്മൾ വീണ്ടും ജനിച്ചിരിക്കുന്നത്‍ നശ്വരമായ ബീജത്തിൽ നിന്നല്ല, അനശ്വരമായ ബീജത്തിൽ നിന്നാണ്-സജീവവും, സനാതനവുമായ ദൈവ വചനത്തിൽ നിന്ന്.” (1 പത്രോ 1, 23) വിതക്കാരന്റെ ഉപമ നമ്മുടെ ജീവിതത്തെയും, ജീവിത വ്യാപാരങ്ങളെയും മനസ്സിലാക്കുവാനുള്ള ഒരവസരമാണ്.

ദൈവ വചനം നമ്മുടെ ജീവിതത്തിന്റെ ഭാഗമെന്നോണം നമ്മുടെ ജീവിതത്തിൽ പ്രകാശിക്കട്ടെ. മകളെ, മകനെ, ദൈവ വചനമാകട്ടെ നിന്റെ പാദങ്ങൾക്ക് വിളക്കും, വഴിയിൽ പ്രകാശവും. ആമേൻ!

SUNDAY SERMON LK 18, 35-43

ഏലിയാ-സ്ലീവാ-മൂശേക്കാലം ഒന്നാം ഞായർ

ലൂക്ക 18, 35-43

ആമുഖം

സീറോമലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഈശോ ലോകത്തെ വീണ്ടുരക്ഷിച്ചതിന്റെ പ്രതീകമായ കുരിശിന്റെ വിജയവും, കർത്താവിന്റെ രണ്ടാമത്തെ ആഗമനവും ആണ് ഈ കാലത്തിന്റെ പ്രത്യേക ചിന്തകൾ. മിശിഹായുടെ രണ്ടാമത്തെ വരവിനു മുൻപായി ഏലിയാ വരുമെന്ന ചിന്തയാണ് ഏലിയാ എന്ന പേരിലൂടെ നാം മനസ്സിലാക്കുന്നത്. ചെങ്കടലിനു മീതെ തന്റെ വടി നീട്ടിക്കൊണ്ട് മോശ ഇസ്രായേൽ ജനത്തിന് കടലിന്റെ നടുവിലൂടെ വഴി കാട്ടിയതുപോലെ, സ്ലീവാവഴി മിശിഹാ പറുദീസായിലേക്കു വഴികാട്ടിതന്നുകൊണ്ട് മർത്യകുലത്തെ രക്ഷിച്ചിരിക്കുന്നു എന്നതാണ് സ്ലീവാ, മോശെ എന്നീ പേരുകൾ സൂചിപ്പിക്കുന്നത്. നമ്മിലെ അന്ധതയെല്ലാം മാറ്റി, ക്രിസ്തുവാകുന്ന പ്രകാശത്തിൽ ജീവിക്കുവാൻ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നമുക്ക് വിശുദ്ധ കുർബാനയിലേക്ക് പ്രവേശിക്കാം. 

 പ്രസംഗം

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു നാമമല്ലാതെ, യേശു നാമമല്ലാതെ.

മാനവരക്ഷയ്‌ക്കൂഴിയിൽ വേറൊരു നാമമില്ലല്ലോ

യേശു നാമമല്ലാതെ, യേശു നാമമല്ലാതെ.

ഇന്നത്തെ സുവിശേഷ ഭാഗത്ത് നാം കണ്ടുമുട്ടുന്ന അന്ധന്റെ ഹൃദയത്തിൽ നിന്നുയർന്ന “ദാവീദിന്റെ പുത്രനായ ഈശോയേ എന്നിൽ കനിയണമേ” എന്ന കരച്ചിൽ, എന്നെ ഓർമിപ്പിച്ചത് 1980 കളിൽ ധ്യാനകേന്ദ്രങ്ങളിലും, പ്രാർത്ഥനാസമ്മേളനങ്ങളിലും ഉയർന്നുകേട്ട ഈ ഈരടികളാണ്. പെന്തക്കുസ്താനാളിൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം “ഈശോ കർത്താവാണ്” എന്ന് പ്രസംഗിച്ചതിന്റെ പേരിൽ അറസ്റ്റുചെയ്യപ്പെട്ട പത്രോസും യോഹന്നാനും സംഘത്തിന്റെ മുൻപിൽ നിർത്തപ്പെട്ടപ്പോൾ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് പത്രോസ് പറഞ്ഞ “ആകാശത്തിന് കീഴെ മനുഷ്യരുടെ ഇടയിൽ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല” (അപ്പ 4, 12) എന്ന ദൈവ വചനത്തിന്റെ ഗാനാവിഷ്കാരമാണിത്. ഈശോ എന്ന നാമത്തിന്റെ മനോഹാരിതയും, ശക്തിയും ഉയർത്തിപ്പിടിക്കുന്ന ഈ അത്ഭുത വചനം വെളിപ്പെടുത്തിത്തന്ന ദൈവത്തിന് എന്തുമാത്രം സ്തുതികളർപ്പിച്ചാലും മതിയാവില്ല. അതോടൊപ്പം തന്നെ “ഈശോയേ” എന്ന് ഹൃദയം തകർന്ന് വിളിക്കുന്ന അന്ധൻ, വാണിജ്യ സിനിമകൾക്ക് “ഈശോ” എന്ന പേരിട്ട് ഈശോയെ അവഹേളിക്കുന്ന ഇന്നത്തെ ലാഭക്കൊതിയന്മാരായ സിനിമാ സംവിധായകർക്ക് ഒരു വെല്ലുവിളിയായിട്ടും എനിക്ക് തോന്നി.

ഈശോയേ എന്ന അന്ധന്റെ ഹൃദയംപൊട്ടിയുള്ള നിലവിളികൾ നാം ജീവിക്കുന്ന സാഹചര്യങ്ങളിലും ഉയർന്ന് കേൾക്കുന്നുണ്ട്. നിങ്ങൾ ഓർക്കുന്നുണ്ടാകും 2008 ൽ ഒഡിഷയിലെ കാണ്ഡമാലിൽ നടന്ന കലാപം. അന്ന് 39 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു; 395 പള്ളികൾ തകർക്കപ്പെട്ടു; 600 ഗ്രാമങ്ങളിലെ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടു; 5600 വീടുകൾ കൊള്ളയടിക്കപ്പെട്ടു; 54, 000 ജനങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. ആക്രമികളെ പേടിച്ച് കാട്ടിലേക്ക്  രക്ഷപെടാൻ ശ്രമിച്ച ക്രൈസ്തവർ ഈശോയേ രക്ഷിക്കണമേ എന്ന് ഉറക്കെ വിളിച്ചുകൊണ്ടാണ് ഓടിയത്! വിഷപ്പാമ്പുകൾ നിറഞ്ഞ, വന്യമൃഗങ്ങളുള്ള കൊടും വനത്തിലേക്ക് ഈശോയേ എന്നും വിളിച്ച് അഭയം തേടിയ ആ പാവം ജനങ്ങളെ വിഷപ്പാമ്പുകളോ, വന്യമൃഗങ്ങളോ ആക്രമിച്ചില്ല. എന്നാൽ അവരുടെ പിന്നാലെ വന്ന കൊലയാളികൾ വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി.

ഈശോ എന്ന വിളി ഒരു അലമുറയായി വീണ്ടും ഉയർന്നത് കഴിഞ്ഞ മെയ് മാസം മണിപ്പൂരിലായിരുന്നു. കലാപം തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ, തങ്ങളുടെ പള്ളികൾ തകർക്കപ്പെടുന്നത് കണ്ടപ്പോൾ ക്രൈസ്തവർ ഉറക്കെ വിളിച്ചത് ഈശോയേ എന്നായിരുന്നു. ഇന്നും മണിപ്പൂരിലെ ക്രൈസ്തവരുടെ അധരങ്ങളിൽ നിറയുന്നത് ഈശോ എന്ന നാമമാണ്.

ലോകം എത്രമാത്രം ഈശോ എന്ന നാമത്തെ അവഹേളിക്കുന്നുവോ അതിലും പതിന്മടങ്ങ് ശക്തമായി ഈ അന്ധനെപ്പോലുള്ളവർ, ക്രിസ്തുവിൽ വിശ്വാസം ഉള്ളവർ, ക്രൈസ്തവർ മുഴുവനും ഈശോയെ വിളിച്ചു പ്രാർത്ഥിക്കും, ഈശോ എന്ന നാമത്തെ മഹത്വപ്പെടുത്തും എന്നതിന് യാതൊരു സംശയവും വേണ്ട. കാരണം, ഈശോ, ക്രൈസ്തവർ   ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന അവളുടെ/അവന്റെ ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പിന് കിട്ടിയ സമ്മാനമാണ് ഈശോ. പരാജിതരെ, പാവപ്പെട്ടവരെ, അവഗണിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന ദൈവമാണ് ഈശോ. ഈ പ്രപഞ്ചത്തിലെ കാരുണ്യത്തിന്റെ പേരാണ് ഈശോ; സ്നേഹത്തിന്റെ അനുകമ്പയോടെ പേരാണ് ഈശോ. മറ്റുള്ളവരുടെ വേദനകാണുമ്പോൾ നമ്മുടെ ഹൃദയത്തിൽ ഉറവയെടുക്കുന്ന കണ്ണീരിന്റെ പേരാണ് ഈശോ. ഓരോ ക്രൈസ്തവ സഹോദരന്റെയും, സഹോദരിയുടെയും ഹൃദയത്തിന്റെ താളമാണ് ഈശോ. അവളുടെ / അവന്റെ ജീവിതത്തിന്റെയും, അവളുടെ / അവന്റെ കുടുംബത്തിന്റെയും നാഥനാണ് ഈശോ!

തീർച്ചയായും, ഈശോ എന്ന നാമത്തെ അവഹേളിക്കുന്ന ആർക്കും ഇന്നത്തെ സുവിശേഷ ഭാഗവും, സുവിശേഷത്തിലെ അന്ധനും വെല്ലുവിളി തന്നെയാണ്. സ്നേഹമുള്ള ക്രൈസ്തവ സഹോദരിമാരേ, സഹോദരന്മാരേ, ഈ നാമം, ഈശോയെന്ന നാമം വിളിച്ചപേക്ഷിക്കുമ്പോൾ, ഈശോ, ദൈവം പ്രകാശമായി, വഴിയായി, സത്യമായി, ജീവനായി, സമൃദ്ധിയായി, സമാധാനമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ നിൽക്കുന്നത്. ഈ ഞായറാഴ്ച്ച, സുവിശേഷത്തിലെ അന്ധനോടൊപ്പം, ഈശോയെ ദൈവമായി, കർത്താവായി ജീവിതത്തിൽ ഏറ്റുപറയുവാനും, എന്നും എപ്പോഴും ഈശോ എന്ന നാമം ചൊല്ലിക്കൊണ്ട് ജീവിതത്തെ വിശുദ്ധീകരിക്കുവാനും ലോകം ഈശോയെന്ന നാമത്തെ അവഹേളിക്കുമ്പോൾ, ജീവിതത്തിന്റെ എല്ലാ സമയങ്ങളിലും, സാഹചര്യങ്ങളിലും ഈശോയാണ് എന്റെ ദൈവമെന്നു പ്രഖ്യാപിക്കുവാനും സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.

ജെറുസലേമിലേക്കുള്ള യാത്രയിൽ ഈശോയും ശിഷ്യരും ജറീക്കോയെ സമീപിച്ചപ്പോൾ വഴിയരുകിൽ ഭിക്ഷ യാചിച്ചിരുന്ന ഒരു അന്ധനെ ഈശോ സുഖപ്പെടുത്തുന്ന സംഭവത്തിലെ പ്രധാന ആശയങ്ങളെ പെറുക്കിയെടുത്ത് ഒന്ന് വിശകലനം ചെയ്യുമ്പോൾ തീർച്ചയായും, ഈശോ എന്താണ് നമ്മോടുപറയാൻ ആഗ്രഹിക്കുന്നതെന്ന് പതുക്കെ മറനീക്കി പുറത്തുവരും. ജീവിതത്തിന്റെ നാൽക്കവലകളിൽ എങ്ങോട്ടു പോകണമെന്നും, എന്ത് ചെയ്യണമെന്നും അറിയാതെ നട്ടംതിരിയുമ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ അന്ധകാരത്തിൽ തപ്പിത്തടയുമ്പോൾ, ഈശോ എന്ന് വിളിച്ചപേക്ഷിച്ചാൽ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാകും. അപ്പോൾ ഈശോ എന്ന നാമത്തിന്റെ അത്ഭുത ശക്തി നമുക്ക് അനുഭവവേദ്യമാകും.

ഒന്നാമതായി, ഈ സുവിശേഷഭാഗം നമുക്ക് പറഞ്ഞു തരുന്നത്, അന്ധനായ മനുഷ്യന് ഈശോയെ നേരത്തേ അറിയാമായിരുന്നു എന്നാണ്. ഈശോ അദ്ദേഹത്തിന് വെറും കേട്ടുകേൾവി മാത്രമായിരുന്നില്ല. പഴയനിയമം അദ്ദേഹത്തിന് അറിയാമായിരുന്നു.. ഈശോ ദാവീദിന്റെ പുത്രനാണ് എന്ന് അന്ധൻ മനസ്സിലാക്കിയിരുന്നു. തീർന്നില്ല, ഈശോ ലോകത്തിലേക്ക് വരാനിരിക്കുന്ന രക്ഷകനാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മാത്രമല്ല, ഈശോയെ തന്റെ കർത്താവായി അയാൾ ഹൃദയത്തിൽ സ്വീകരിച്ചവനുമാണ്. മലയാള ഭാഷയിൽ കർത്താവ് എന്നതിന് ധാരാളം അർത്ഥങ്ങളുണ്ട്. നിർമിക്കുന്നവൻ, ചെയ്യുന്നവൻ, നിർവഹിക്കുന്നവൻ, നടത്തുന്നവൻ എന്നിങ്ങനെയാണ് അർഥങ്ങൾ. പര്യായപദങ്ങളായി രചയിതാവ്, സ്രഷ്ടാവ്, നിയന്താവ് എന്നീ വാക്കുകളും ശബ്ദതാരാവലി നൽകുന്നുണ്ട്. അതായത്, നേരിട്ട് കാണാൻ സാധിച്ചിട്ടില്ലെങ്കിലും, തന്റെ മനസ്സിലെ ആഗ്രഹങ്ങൾ പങ്കുവയ്ക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും, അന്ധൻ ഈശോയെ തന്റെ ജീവിതത്തിന്റെ കർത്താവായി, എല്ലാമായി സ്വീകരിച്ചിരുന്നു.  

രണ്ടാമതായി, ഈശോയെ കാണാൻ ശ്രമിച്ച അന്ധന് പുറമെനിന്നുള്ള തടസ്സം (External obstacle) ജനക്കൂട്ടമായിരുന്നു. ജനക്കൂട്ടവും, ജനക്കൂട്ടത്തിന്റെ ബഹളവും, മിണ്ടാതിരിക്കുവാൻ പറയുന്ന ശകാരങ്ങളും, ആക്രോശങ്ങളും, ഈശോയിലേക്ക് അടുക്കുവാൻ അന്ധന് തടസ്സമായി നിന്നു. ആൾക്കൂട്ട കൊലപാതകങ്ങളും, ആൾക്കൂട്ടത്തിന്റെ, ഏച്ചു പിടിപ്പിച്ചും, ചൊല്ലിപ്പൊലിപ്പിച്ചും നിറം പിടിപ്പിച്ച കഥകളുണ്ടാക്കലും വളരെ സാധാരണമായ ഈ കാലത്തിൽ ജനക്കൂട്ടം അന്ധന് ഈശോയിലേക്ക് എത്താനുള്ള ഒരു തടസ്സമായിരുന്നു എന്ന് പറഞ്ഞാൽ അത്ഭുതപ്പെടാനില്ല. കാരണം, ആൾക്കൂട്ടത്തിനു വേട്ടനായയുടെ മനസ്സാണ്. ഒരു ഇരയെ കിട്ടിയാൽ എങ്ങനെ അതിനെ കീഴ്പ്പെടുത്താമെന്ന് മാത്രമാണ് അതിന്റെ ഗൂഢാലോചന. നിങ്ങളുടെ ബലഹീനതപോലും മുഖംമൂടിയായി വ്യാഖ്യാനിക്കപ്പെടും! നിങ്ങളുടെ സത്യസന്ധതപോലും കള്ളത്തരമായി പറയപ്പെടും!

റോമാസാമ്രാജ്യ കാലഘട്ടത്തിലെ വളരെ പ്രധാനപ്പെട്ട തത്വചിന്തകരിൽ ഒരാളായ സെനെക്കാ (Seneca, AD 65) തന്റെ സുഹൃത്ത് ലുചിലിയുസിന് (Lucilius) അയച്ച ഒരു കത്തിൽ എഴുതിയത് ഇങ്ങനെയാണ്: “ഒഴിവാക്കേണ്ടതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്തെന്ന് നിങ്ങൾ ചോദിക്കുന്നു. ഞാൻ പറയുന്നു, ജനക്കൂട്ടം.” ജനക്കൂട്ടം ചിലപ്പോൾ ആർത്തുവിളിച്ച് സ്വാഗതമോതും, മറ്റ് ചിലപ്പോൾ ആക്രോശിച്ച് കുരിശിൽ തറയ്ക്കും, വേറെ ചിലപ്പോൾ കരുണയില്ലാതെ മനുഷ്യരെ നഗ്നരാക്കും. ചിലപ്പോഴാകട്ടെ നിർവികാരമായി നിൽക്കും.

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ഒരു രംഗമുണ്ട്. യേശുവിനെ കുരിശിൽ തറയ്ക്കുവാൻ “തലയോട് എന്ന സ്ഥലത്ത് അവർ വന്നു. അവിടെ അവർ അവനെ കുരിശിൽ തറച്ചു. ആ കുറ്റവാളികളെയും – ഒരുവനെ അവന്റെ വലതുവശത്തും, ഇതരനെ ഇടതുവശത്തും. യേശു ഉറക്കെ പറഞ്ഞു: “പിതാവേ, അവരോട് ക്ഷമിക്കണമേ. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. പിന്നീട് അവന്റെ വസ്ത്രങ്ങൾ ഭാഗിച്ചെടുക്കുവാൻ അവർ കുറിയിട്ടു.” ഇത്രയും വിവരിച്ചശേഷം ഒരു കുഞ്ഞുവരി വിശുദ്ധ ലൂക്കാ എഴുതിവെച്ചിട്ടുണ്ട്. അതിങ്ങനെയാണ്, ” ജനക്കൂട്ടം നോക്കി നിന്നു”. ലോകത്തിൽ അന്നുവരെയുണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും ക്രൂരമായ ഒരു വിധി നടപ്പാകുന്ന വികാര നിർഭരമായ ആ നിമിഷത്തിൽ നോക്കുക ജനക്കൂട്ടത്തിന്റെ മനോഭാവം – നിർവികാരം!  ജനക്കൂട്ടം നോക്കി നിന്നു.  

ഇതൊന്നുമല്ലെങ്കിൽ ജനക്കൂട്ടം video എടുത്ത് രസിക്കും. ഇതെല്ലാം ജനക്കൂട്ടത്തിന്റെ തമാശകളാണ്. ജനക്കൂട്ടം എപ്പോഴും തടസ്സമാണ്.  ഈ അന്ധന് മാത്രമല്ല, സക്കേവൂസിനും ഈശോയെ കാണാൻ തടസ്സമായിരുന്നത് ജനക്കൂട്ടമായിരുന്നു എന്ന് ഓർക്കുക.. (ലൂക്കാ 19, 3)

ജനക്കൂട്ടമെന്നതിനു വലിയ അർത്ഥവ്യാപ്തിയുണ്ട്. 1. നിങ്ങളും ഞാനും അടങ്ങുന്ന ആളുകളുടെ കൂട്ടം. ഇതാണ് സാമാന്യ അർത്ഥത്തിൽ ജനക്കൂട്ടമെന്നു പറയുന്നത്. എന്ന് പറഞ്ഞാൽ, ഞാൻ കാരണം, എന്റെ ഉയർച്ച കാരണം, സാമ്പത്തികമായതോ, വിവിധ talents ഉള്ളതുകൊണ്ടോ, superiority complex കൊണ്ടോ, എന്റെ അഹങ്കാരം കൊണ്ടോ ഉള്ള ഉയർച്ച, ഉയരം കാരണം, എന്റെ തന്റേടം കൊണ്ടുള്ള ബഹളം കാരണം, എന്റെ വീടിന്റെ ആർഭാടം കാരണം, വലിയ വിലപിടിപ്പുള്ള, അച്ചടക്കമില്ലാത്ത എന്റെ വസ്ത്രധാരണത്തിന്റെ പളപളപ്പ് കാരണം, എന്റെ ആഭരണങ്ങളുടെ കിലുക്കം കാരണം, മറ്റുള്ളവരെ പരിഗണിക്കാത്ത, മറ്റുള്ളവരെ ഇല്ലാതാക്കുന്ന ആൾക്കൂട്ടത്തിന്റെ സ്വഭാവങ്ങൾ എന്നിലുള്ളതുകൊണ്ട്, എന്റെ ദേവാലയത്തിന്റെ വലിപ്പം കാരണം, പണക്കൊഴുപ്പിൽ തിമിർത്താടുന്ന പള്ളിപ്പെരുന്നാളുകളുടെ ബഹളം കാരണം, എന്റെ സഹോദരിക്ക്, എന്റെ സഹോദരന് ഈശോയെ കാണുവാൻ, ഈശോയുടെ അടുത്തെത്തുവാൻ സാധിക്കുന്നില്ല!! അതായത്, എന്റെ ക്രൈസ്തവജീവിതം തന്നെ, എന്റെ സന്യസ്ത പൗരോഹിത്യ ജീവിതം തന്നെ, എന്തിന് ഞാൻ അർപ്പിക്കുന്ന വിശുദ്ധ ബലി പോലും ഈശോയെ കാണുന്നതിന്, ഈശോയിലേക്കു ചെല്ലുന്നതിന് മറ്റുള്ളവർക്ക് തടസ്സമാകുന്നു എന്ന്!!?? എന്റെ ജീവിതം മറ്റുള്ളവർക്ക് ഈശോയെ കാണുവാൻ ഒരു തടസ്സമായി മാറുന്നതില്പരം മറ്റെന്തു ദുരന്തമാണ് ഈ ലോകത്തിലുള്ളത്?! പ്രളയം, മഹാമാരി തുടങ്ങിയ ദുരന്തങ്ങളുടെയൊക്കെ സ്ഥാനം ഇതിന്റെ പിന്നിലേ വരികയുള്ളു പ്രിയപ്പെട്ടവരെ. മറ്റുള്ളവരുടെ ആധ്യാത്മിക ജീവിത വഴികളിൽ ഞാനൊരു external obstacle ആയി മാറുന്നുണ്ടോ എന്നു പരിശോധിച്ചറിയുവാൻ ദൈവവചനം നമ്മെ നിർബന്ധിക്കുന്നു. എന്തായാലും ജനക്കൂട്ടം കാരണം ഈശോയെ കാണുവാൻ അന്ധന് സാധിച്ചില്ല!!

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജീവിതത്തിൽ ഇതുപോലെയൊരു അവസ്ഥ അദ്ദേഹം അനുഭവിക്കുന്നുണ്ട്. അദ്ദേഹം വത്തിക്കാനിൽ ചെന്നപ്പോൾ പോപ്പിനെ കാണുന്നതിന് പ്രോട്ടോക്കോൾ പാലിക്കണമെന്നും, പ്രത്യേക ഡ്രസ്സ് കോഡ് അനുസരിക്കണമെന്നും ഓഫീസിലുള്ളവർ നിർബന്ധിച്ചു. തന്റെ സാധാരണമായ ഡ്രസ്സ് മാറ്റുവാൻ മഹാത്മജി ആഗ്രഹിച്ചില്ല. മഹാത്മജിക്ക് പോപ്പിനെ കാണുവാൻ അനുവാദം ലഭിച്ചില്ല. വത്തിക്കാന്റെ തലയെടുപ്പ്, പോപ്പിനെ കാണുവാനുള്ള നിയമങ്ങളിലെ കാർക്കശ്യം തുടങ്ങിയവ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടാണ് പുറത്തിറങ്ങിയ അദ്ദേഹം ഇങ്ങനെ പറഞ്ഞത്: ക്രിസ്തുവേ നിന്നെ ഞാൻ സ്നേഹിക്കുന്നു. എന്നാൽ ക്രിസ്ത്യാനികളെ അങ്ങനെ കാണുവാൻ എനിക്ക് സാധിക്കുന്നില്ല.” മറ്റുള്ളവരുടെ ഈശോയിലേക്കുള്ള വഴിയിൽ മാർഗതടസ്സങ്ങളാകാതിരിക്കുവാൻ നാം ശ്രദ്ധിക്കണം.

2. ജനക്കൂട്ടം എന്നിൽ തന്നെയുള്ള multiple personality ആകാം! ഇതൊരു മാനസിക വൈകല്യമാണ്. ഇപ്പോഴിതിനെ Dissociative Identity Disorder (DID) എന്നാണു പറയുന്നത്. നമ്മിൽ തന്നെ രണ്ടോ അതിൽ കൂടുതലോ വ്യക്തികളുടെ, പ്രത്യേക പേരുള്ള, സ്വഭാവ സവിശേഷതകളുള്ള വ്യക്തികളുടെ സാന്നിധ്യത്തെയാണ് ഒന്നിലധികം വ്യക്തിത്വം, multiple personality എന്ന് പറയുന്നത്. “മണിച്ചിത്രത്താഴ്” എന്ന മലയാള സിനിമയിലെ നായികയെ ഓർക്കുന്നില്ലേ? Dissociative identity disorder ഉള്ള വ്യക്തിയായിട്ടാണ് നായികയെ ചിത്രീകരിച്ചിരിക്കുന്നത്. ഗംഗാ, നാഗവല്ലി എന്നിങ്ങനെയുള്ള വ്യക്തിത്വങ്ങൾ! ഒന്ന് ചിന്തിച്ചു നോക്കൂ! എന്റെ പേര് ടോം എന്നാണെങ്കിൽ എന്നിൽ എത്ര ടോം മാരുണ്ട്? എന്റെ പേര് ട്രീസ എന്നാണെങ്കിൽ എന്നിൽ ചിലപ്പോൾ ഒരേ സമയം തന്നെ എത്ര ട്രീസ മാരുണ്ട്? അല്ലെങ്കിൽ എനിക്ക് എത്ര മുഖങ്ങളുണ്ട്? ഭർത്താവിന്റെ അടുത്ത് ചെല്ലുമ്പോൾ ഒരാൾ, ഭാര്യയുടെ അടുത്താകുമ്പോൾ മറ്റൊരാൾ, മക്കളുടെ അടുത്ത് വേറൊരു വ്യക്തിത്വം, മാതാപിതാക്കളുടെ അടുത്ത് പിന്നെയും വേറൊരു വ്യക്തി, കൂട്ടുകാരന്റെ, കൂട്ടുകാരിയുടെ അടുത്ത് വേറൊന്ന്, ഓഫീസിൽ, പാർട്ടി വേദികളിൽ, ഒരു പെൺകുട്ടിയെ, ആൺകുട്ടിയെ കാണുമ്പോൾ, പള്ളിയിൽ ഇരിക്കുമ്പോൾ, ഞാൻ ഒറ്റയ്ക്കാകുമ്പോൾ — തമ്പുരാനേ, ഞാനൊരു ആൾക്കൂട്ടം തന്നെ.  സ്നേഹമുള്ളവരേ, ഈ ആൾക്കൂട്ടത്തിൽ ഒറിജിനലായ ഞാൻ ഏതാണ്? ഈ ആൾക്കൂട്ടത്തിൽ നിന്നുകൊണ്ട് ഒറിജിനലായ എനിക്ക് എങ്ങനെ ഈശോയെ കാണുവാൻ കഴിയും?? ജീവിതത്തിന്റെ ചില വേളകളിലെങ്കിലും, അന്ധനായി തപ്പിത്തടഞ്ഞു വീഴുമ്പോൾ, എത്ര ശ്രമിച്ചിട്ടും പലകുറവുകളാൽ ജീവിതത്തിൽ ഒന്നും നടക്കാതെ വരുമ്പോൾ നാമൊക്കെ ഉറക്കെ അലറി കരഞ്ഞിട്ടുണ്ടാകും. എങ്ങനെയെങ്കിലും ഈശോയെ കാണണമെന്ന് ആശിച്ചിട്ടുണ്ടാകും. പക്ഷെ നമ്മിലെ ജനക്കൂട്ടം കാരണം നമുക്ക് കാണാൻ, അവന്റെ അടുത്തെത്താൻ കഴിയുന്നില്ല.

ഇന്ന് നമുക്ക് നമ്മിലെ ജനക്കൂട്ടത്തിനും അപ്പുറം നിൽക്കാൻ ആകണം. നമ്മെ നിശബ്ദമാക്കുന്ന നമ്മിലെ പല തരത്തിലുള്ള വ്യക്തികളെ മനോഭാവങ്ങളെ നമുക്ക് ദൂരെയെറിയണം. നമ്മിലെ ജനക്കൂട്ടത്തിനും മുകളിൽ നമ്മിലെ ശരിയായ, ഒറിജിനലായ നന്മനിറഞ്ഞ വ്യക്തിത്വത്തെ സ്ഥാപിക്കണം. ജനക്കൂട്ടമെന്ന external obastacle നെ ക്കുറിച്ചു നാം ബോധവാന്മാരാകണം. എങ്കിലേ, ഈശോയെ വിളിക്കാൻ, ഈശോയെ കാണുവാൻ, ജീവിതം പ്രകാശം നിറഞ്ഞതാക്കാൻ നമുക്ക് സാധിക്കൂ.

മൂന്നാമതായി, അന്ധന് ഈശോയെ കാണാൻ സാധിക്കാത്തവിധം internal obstacle ഉണ്ടായിരുന്നു. അന്ധത തന്നെയായിരുന്നു അവന്റെ ആന്തരിക തടസ്സം. പക്ഷെ, ഈ സംഭവത്തിലെ മനുഷ്യന് അന്ധത ഒരു ഭാഗ്യമായിരുന്നു എന്ന് ഞാൻ പറയും! നെറ്റി ചുളിക്കേണ്ട! കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന ജനക്കൂട്ടത്തിനു, കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന യഹൂദർക്ക്, കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന ഫരിസേയർക്കു, നിയമജ്ഞർക്കു, ശരിയായ ഈശോയെ അറിയാൻ, കാണാൻ കഴിഞ്ഞില്ല. എന്നാൽ, അന്ധനായിരുന്നിട്ടും, ഈ യാചകന് അതിനു സാധിച്ചു! അയാൾ ഭാഗ്യവാനല്ലേ?

ചെറുപ്പത്തിലേ അന്ധയായ വ്യക്തിയാണ് ഹെലൻ കെല്ലർ (Helen Keller). കുഞ്ഞായിരുന്നപ്പോഴത്തെ ഒരു രോഗമാണ് അവളെ അന്ധയും, ബധിരയുമാക്കിയത്. ഹെലൻ കെല്ലറുടെ The Story of my life എന്ന ആത്മകഥ നാം എല്ലാവരും വായിച്ചിരിക്കേണ്ടതാണ്. ഒരിക്കൽ ഒരു ജേർണലിസ്റ്റ് അവളോട് ചോദിച്ചു: “അന്ധയായിരിക്കുന്നതു ഭയാനകമായ ഒരു അവസ്ഥയാണോ?” ഒന്ന് പതുക്കെ ചിരിച്ചിട്ട് അവൾ പറഞ്ഞു: “മനോഹരമായ രണ്ടു തുറന്ന കണ്ണുകളുണ്ടായിട്ടും ഒന്നും കാണാതിരിക്കുന്നതിലും ഭേദം, അന്ധയായിരിക്കുമ്പോഴും ഹൃദയം കൊണ്ട് കാണുന്നതാണ്.”

ഹെലൻ കെല്ലറുടെ ഈ ഉത്തരം നമ്മെ ഞെട്ടിക്കുന്നുണ്ടെങ്കിൽ അതിന്റെ അർഥം, സ്നേഹമുള്ളവരേ, രണ്ടു നല്ല കണ്ണുകളുണ്ടായിട്ടും നാം ദൈവത്തെ ഇന്നും കണ്ടിട്ടില്ല എന്ന് തന്നെയാണ്, നാം അന്ധരാണ് എന്നാണ്!

നമ്മിലെ ആർത്തികൾ, ആസക്തികൾ, muscle power, money power, അധികാര ശക്തി, സൗന്ദര്യം, എല്ലാം എല്ലാം നമ്മെ അന്ധരാക്കുന്നു! എന്തിനു സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാൻ സാധിക്കാത്ത വിധം നാമൊക്കെ അന്ധരാകുന്നില്ലേ? സ്വന്തം സഹോദരീ സഹോദരന്മാരെ കാണാൻ കഴിയാത്തവിധം നാം അന്ധരായിത്തീരുന്നില്ലേ? യുക്രൈനിൽ യുദ്ധം ചെയ്യുന്നവർ അന്ധരല്ലേ? ശരീരത്തിന്റെ സുഖത്തിൽ രമിച്ചു പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവരും അന്ധരല്ലേ? മാസങ്ങളായി കത്തിക്കൊണ്ടിരിക്കുന്ന മണിപ്പൂരിനെ കാണാത്ത ഭരണകർത്താക്കളും അന്ധരല്ലേ? കഴിഞ്ഞ ദിവസത്തെ പത്രവാർത്ത ഓർക്കുന്നില്ലേ? ഒരു സ്കൂളിൽ  കുട്ടികൾക്കായി ഭക്ഷണം പാകം ചെയ്യുന്നത് ഒരു ദളിത് സഹോദരിയാണ്. ആ സഹോദരി  പാകം ചെയ്യുന്ന ഭക്ഷണം കുട്ടികൾ കഴിച്ചാൽ ദൈവകോപമുണ്ടാകുമെന്ന് ചിന്തിക്കുന്ന മാതാപിതാക്കന്മാർ അന്ധരല്ലേ?

നമ്മിലെ അന്ധതയെ മാറ്റി, ഹൃദയം കൊണ്ട് ഈശോയെ കാണാൻ, നമ്മിലും, നമ്മുടെ കുടുംബത്തിലും, കൂട്ടുകാരിലും, ഈ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ഈശോയെ കാണാൻ നമുക്കാകണം.

നോക്കൂ…തന്റെ internal obastacle നെ, അന്ധതയെ മറന്നുകൊണ്ട്, External obastacle നെ, ജനക്കൂട്ടത്തെ, അതിന്റെ ആക്രോശങ്ങളെയും, ശകാരങ്ങളെയും മടികടന്ന്, അവയ്ക്കും മുകളിൽ കയറിനിന്ന് അന്ധൻ വിളിക്കുകയാണ്, അലറുകയാണ്: “ദാവീദിന്റെ പുത്രനായ ഈശോയെ എന്നിൽ കനിയണമേ”. ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കും, ആക്രോശങ്ങൾക്കും അപ്പുറത്തുനിന്ന് വന്ന ആ വിളി ഈശോ കേട്ടു. അവിടുത്തെ കാതുകളിൽ ആ വിളി വന്നലച്ചു. ആ വിളിയിലെ നൊമ്പരം അവിടുത്തെ ഹൃദയത്തെ ഉലച്ചു. അവിടുന്ന് കാരുണ്യമായി മാറി, ആ അന്ധന്, അവിടുന്ന്,  ഈശോ,  സൗഖ്യമായി മാറി. അവന്റെ ജീവിതത്തിന് ഈശോ ദൈവമായി മാറി. അവന്റെ ജീവിതം പ്രകാശം നിറഞ്ഞതായി.

ഇതാണ് പ്രിയപ്പെട്ടവരേ, ഈശോയെന്ന വിളിയുടെ അർഥം, അതിന്റെ ശക്തി. ക്രൈസ്തവന് അതുകൊണ്ടാണ് ഈശോയെന്ന നാമം അവന്റെ ജീവനാകുന്നത്. സ്വരാക്ഷരമായ ഈ യും, ഉഷ്മാക്കൾ എന്ന വിഭാഗത്തിൽപ്പെടുന്ന ശ യോട് ഓ എന്ന സ്വരാക്ഷരവും ചേർത്ത ഈശോ എന്നത് ക്രൈസ്തവന് വെറും മലയാളവാക്കല്ല. മറിച്ച്, അവൾക്ക്, അവന് അനുഭവിക്കാവുന്നതിൽ ഏറ്റവും സുന്ദരവും, ഏറ്റവും ശ്രദ്ധേയവുമായ ദൈവമെന്ന അർത്ഥമാണ്.  ക്രൈസ്തവർ ഈശോ എന്ന വാക്കിന് ദൈവം എന്നാണ് അർഥം കൊടുത്തിരിക്കുന്നത്. ആ വിശുദ്ധ നാമത്തെ വെറും, വെറും വാണിജ്യ സിനിമയുടെ title ആക്കിയാൽ, അതും ഒരു തോക്കിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചാൽ ക്രൈസ്തവരുടെ ഹൃദയം തകരില്ലേ? ചങ്ക് പൊള്ളുകയില്ലേ? തകരണം, പൊള്ളണം. 

സ്നേഹമുള്ളവരേ, സീറോമലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഈശോയെന്ന നാമത്തിന്റെ ശക്തി അറിയുവാൻ ഈ ഞായറാഴ്ച്ച നമുക്ക് സാധിക്കട്ടെ.

നാം വിശ്വാസത്തോടെ അലറി വിളിക്കുകയാണെങ്കിൽ, ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കും അപ്പുറം നമ്മുടെ വിലാപം കേൾക്കുന്നവനാണ് നമ്മുടെ ദൈവം! വെറുമൊരു ദർശനം മാത്രം ആഗ്രഹിച്ചാലും നമ്മുടെ ദൈവം നമ്മിൽ, നമ്മുടെ കുടുംബത്തിൽ വിരുന്നുവരും, അവിടുത്തെ രക്ഷ നമുക്ക് നൽകും. ഈശോയെ കാണാൻ അതിയായ ആഗ്രഹം നമുക്കുണ്ടാകട്ടെ. നിനക്ക് കാഴ്ചയുണ്ടാകട്ടെ, എന്ന ഈശോയുടെ സ്വരം വിശുദ്ധ കുർബാനയിൽ കേൾക്കുവാൻ അവിടുന്ന് നമുക്ക് ഭാഗ്യം തരട്ടെ. ഈശോയെന്ന നാമത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുവാൻ, അതിന്റെ പ്രാധാന്യം മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുവാൻ നമുക്ക് സാധിക്കട്ടെ. ആമേൻ!