SUNDAY SERMON MT 8, 23-34

ഏലിയാ-സ്ലീവാ-മൂശേക്കാലം

മൂശേ മൂന്നാം ഞായർ

ത്താ 8, 23 – 34

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ മൂശേ മൂന്നാം ഞായറാണിന്ന്. കൊടുങ്കാറ്റിനെ ശാന്തമാക്കുന്നതും പിശാചുബാധിതനെ സുഖപ്പെടുത്തുന്നതുമായ രണ്ടു സംഭവങ്ങൾ ഇന്നത്തെ സുവിശേഷ ഭാഗത്തുണ്ടെങ്കിലും ഈശോ കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന സംഭവമാണ് നാമിന്നു വിചിന്തനത്തിനു വിഷയമാക്കുന്നത്. കാരണമുണ്ട്. കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഈ കൊടുങ്കാറ്റിൽ നമ്മുടെ ജീവിതവും ആടിയുലയുകയാണ്. ലോകമാകുന്ന കടലും, നമ്മുടെ ജീവിതമാകുന്ന, നമ്മുടെ കുടുംബമാകുന്ന കടലും ഇന്ന് അസ്വസ്ഥമാണ്!

കടലിനെ ശാന്തമാക്കുന്ന, അതുവഴി ശിഷ്യരെ ആശ്വസിപ്പിക്കുന്ന, ധൈര്യപ്പെടുത്തുന്ന ഈശോയുടെ ചിത്രം വളരെ മനോഹരമായിത്തന്നെയാണ് ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്. ഈ ഞായറാഴ്ച്ച നമ്മുടെ സുവിശേഷ ഭാഗത്തിന്റെ സന്ദേശവും ഇത് തന്നെയായിരിക്കട്ടെ: സഹോദരീ, സഹോദരാ, അസ്വസ്ഥമായ നിന്റെ ജീവിതത്തെ ശാന്തമാക്കുവാൻ നിന്റെ ജീവിതത്തിന്റെ അണിയത്തു തന്നെ ഈശോയുണ്ട്.

വചനഭാഗത്തെ ആദ്യ വാചകം സൂചിപ്പിക്കുന്നത് ഈശോയോടൊപ്പം ശിഷ്യന്മാർ തോണിയിൽ സഞ്ചരിക്കുകയായിരുന്നു എന്നാണ്. നേരെ മറിച്ചല്ല. ശിഷ്യന്മാരോടൊപ്പം ഈശോ സഞ്ചരിക്കുകയായിരുന്നില്ല. രണ്ടായാലും effect ഒന്നാണെങ്കിലും കുറച്ചുകൂടുതൽ ധൈര്യം ഈശോയോടൊപ്പം ഞാൻ കൂടുമ്പോൾ ആണല്ലോ. ആ യാത്രയുടെ പൂർണ ഉത്തരവാദിത്വം അപ്പോൾ ഈശോയ്ക്കായിരിക്കുമല്ലോ. അതെന്തുമാകട്ടെ. ഉഗ്രമായ കൊടുങ്കാറ്റിൽ തോണിമുങ്ങത്തക്കവിധം തിരമാലകൾ ഉയർന്നപ്പോൾ ശിഷ്യന്മാർ ഭയപ്പെടുകയാണ്. ഓർക്കണം, ഈ ശിഷ്യന്മാരിൽ എല്ലാവരും തന്നെ മിടുക്കരായ മുക്കുവരാണ്. വെടിക്കെട്ടുകാരന്റെ മോനെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ എന്ന് പറയുന്നപോലെ, തിരമാലകൾക്കുമേലെ ജീവിതം അമ്മാനമാടുന്നവർക്കെന്ത് കൊടുങ്കാറ്റ്?! എങ്കിലും ഇവിടെ ശിഷ്യന്മാർ ഭയപ്പെടുകയാണ്! കടലിലെ എല്ലാ അഭ്യാസങ്ങളും അറിയാവുന്ന, കടലിന്റെ ഭാവമാറ്റങ്ങൾ ഗ്രഹിക്കുവാനും അവയ്‌ക്കെതിരെ മുൻകരുതലുകൾ എടുക്കുവാനും കഴിയുന്ന ഒഴുക്കിനെതിരെ നീന്താൻ കെല്പുള്ള ശിഷ്യന്മാരെയാണ് ഈ കാറ്റും കോളും ഭയപ്പെടുത്തുന്നത്!!

കടലെന്നുപറയുന്നുണ്ടെങ്കിലും ഇതൊരു തടാകമാണ്. ഗലീലി തടാകം ലോകത്തിലെ തന്നെ ഏറ്റവും താഴ്ച്ച കുറഞ്ഞ ശുദ്ധ ജലതടാകമാണ്. സമുദ്രനിരപ്പിൽ നിന്നും 686 അടി താഴ്ചയിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. ശിഷ്യന്മാർക്കു വളരെ പരിചിതമായ ഈ തടാകത്തിലെ ഓരോ ചലനവും അറിയാവുന്നവരായിരുന്നെങ്കിലും പെട്ടെന്ന് വന്ന കൊടുങ്കാറ്റ് അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചിരിക്കാം. ഈശോയോടൊപ്പമാണ് തങ്ങൾ വന്നിരിക്കുന്നതെന്ന് ഒരു നിമിഷം മറന്നിരിക്കാം. ഈശോ കൂടെയുണ്ടെന്നും അവിടുന്ന് സകലത്തിന്റെയും നാഥനാണെന്നും, അവിടുന്ന് രക്ഷകനാണെന്നും ഓർക്കാൻ കഴിയാത്തവിധം അവരുടെ മനസ്സ് blank ആയിപ്പോയിരിക്കാം. അതുകൊണ്ടായിരിക്കണം നാശത്തിന്റെ, മരണത്തിന്റെ ഗന്ധം അവർക്കു കിട്ടിയത്. പിന്നെ വെറും മാനുഷികമായ വെപ്രാളമാണ് നാമിവിടെ കാണുന്നത്.

എന്നിട്ടോ, കാറ്റിനെ ചിറകുകളാക്കുന്നവൻ, കടലിനെ പാതയാക്കുന്നവൻ ശിഷ്യരുടെ അല്പവിശ്വാസത്തിലേക്കു വിരൽചൂണ്ടിക്കൊണ്ടു, കാറ്റിനെയും കടലിനെയും ശാസിക്കുകയാണ്. വചനം പറയുന്നു, “അവിടെ ശാന്തതയുണ്ടായി!!  അവിടെ, പ്രകൃതിയിൽ, ശിഷ്യരുടെ മനസ്സിൽ ശാന്തത നിറഞ്ഞു.

മനുഷ്യ മനസ്സെപ്പോഴും കൊടുങ്കാറ്റിനാൽ കലങ്ങിമറയുന്ന കടലുപോലെയാണ്. അതുകൊണ്ടാണ് ബൈബിളിൽ കടൽ തിന്മയുടെ, മരണത്തിന്റെ, സങ്കീർണങ്ങളായ പ്രശ്നങ്ങളുടെ, ദൈവാനുഗ്രഹത്തെ തടസ്സപ്പെടുത്തുന്നതിന്റെ പ്രതീകമായി അവതരിപ്പിക്കുന്നത്. ഏശയ്യാ പ്രവാചകന്റെ പുസ്തകം 57, 20 ൽ പറയുന്നത്: ദുഷ്ടരായ മനുഷ്യർ പ്രക്ഷുബ്ധമായ കടൽ പോലെയാണ്. അതിനു ശാന്തമാകാനാകില്ല. അതിലെ വെള്ളം ചെളിയും മാലിന്യങ്ങളും അടിച്ചു കയറ്റുന്നു” എന്നാണ്.

സാഹിത്യരചനകളിൽ കടലിനെ അവതരിപ്പിക്കുന്നത് മനുഷ്യ വികാരങ്ങളുടെ തിരയടിക്കുന്ന ഇടമായിട്ടാണ്. ചിലപ്പോൾ കടലിനെ കണ്ടാൽ മരണത്തിനു വിധിക്കപ്പെട്ടവന്റെ നിസംഗത ആയിരിക്കും. മറ്റു ചിലപ്പോൾ ശാന്തതയും. അലറിമറിയുന്ന കടലിനെ ദേഷ്യംകൊണ്ട് കലങ്ങുന്ന മനുഷ്യ മനസ്സായിട്ടാണ് കാണുന്നത്. കണ്ണെത്താദൂരത്തോളം പറന്നു കിടക്കുന്ന കടലിനെ നിരാശ നിറഞ്ഞ മനുഷ്യമനസ്സായും അവതരിപ്പിക്കാറുണ്ട്.

ഡച്ച് ചിത്രകാരനായ വിൻസെന്റ് വാൻ ഗോഗ് (Vincent van Gogh 1853 – 1890) ജീവിതത്തെ കടലയുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നുണ്ട്. ചെറുപ്പം മുതൽ കഷ്ടപ്പാടുകളോട് പടവെട്ടിയ വിൻസെന്റ് നിരാശയുടെ അലകളിൽപെട്ട് ആടിയുലഞ്ഞെങ്കിലും, 2100 ഓളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ജീവിതത്തിന്റെ സങ്കീർണ ഘട്ടങ്ങളിലൂടെ കടന്നുപോയ വാൻഗോഗ് പറയുന്നത് കേൾക്കേണ്ടതാണ്: “മനുഷ്യന്റെ ഹൃദയം കടൽ പോലെയാണ്, അതിൽ  കൊടുങ്കാറ്റുണ്ട്, വേലിയേറ്റമുണ്ട്, വേലിയിറക്കമുണ്ട്, ചുഴികളുണ്ട്, ആഴത്തിൽ മുത്തുകളുമുണ്ട്”. (Letters of Vincent van Gogh) കടൽപോലെ പ്രക്ഷുബ്ധമായ, പവിഴങ്ങളും മുത്തുകളും നിറഞ്ഞ് സമ്പന്നമായ നമ്മുടെ ജീവിതത്തിൽ ക്രിസ്തു ഉണ്ടെങ്കിൽ ധൈര്യമായി, ശാന്തമായി മുന്നോട്ട് പോകുവനാ നമുക്ക് സാധിക്കും.

മനുഷ്യവികാരങ്ങൾ ജലരൂപം പ്രാപിച്ചതാണ് കടൽ. ചിലപ്പോൾ സ്നേഹിക്കും, ചിലപ്പോൾ കരയും, മറ്റുചിലപ്പോൾ വെറുക്കും, അടങ്ങാത്ത ആക്രാന്തവും കടൽ കാണിക്കും. നീലിമ നിറഞ്ഞ സൗന്ദര്യത്തോടെ കടൽ മാടിവിളിക്കുമ്പോൾ ഉള്ളിലുയരുന്ന ആർത്തികൊണ്ടു മനുഷ്യൻ പ്രലോഭിതനാകും. അവസാനം ഒന്നും നേടാതെ മടങ്ങേണ്ടിവരും.

ഏണസ്റ്റ് ഹെമിങ്‌വേ (Ernest Hemingway) യുടെ “കിഴവനും കടലും” (The Oldman and Sea) എന്ന പ്രസിദ്ധമായ നോവൽ ഓർക്കുന്നില്ലേ? സാന്റിയാഗോ എന്ന കിഴവൻ വലിയ മത്സ്യത്തെ പിടിക്കാൻ കടലിലേക്ക് പോകുകയാണ്. 84 ദിവസങ്ങൾ കഴിഞ്ഞിട്ടും ഒന്നും ലഭിക്കുന്നില്ല. അടുത്തദിവസവും കടൽ അയാളെ മാടിവിളിക്കുകയാണ്. ആഴക്കടലിൽ ചെല്ലുന്ന അയാളുടെ വലിയ ചൂണ്ടയിൽ മർലിൻ എന്ന വലിയ മത്സ്യം കുടുങ്ങുകയാണ്. കുറെ കഴിഞ്ഞപ്പോൾ ആ മത്സ്യത്തിന്റെ രക്തം കണ്ടു സ്രാവുകൾ നീന്തിയെത്തുന്നു. മത്സ്യം അയാളുടെ ജീവൻ പോലും അപകടപ്പെടുത്തുമെന്നു കണ്ടിട്ടും അയാളതിനെ ഉപേക്ഷിക്കുന്നില്ല.

കുറച്ചു സ്രാവുകളെ അയാൾക്ക് കൊല്ലുവാൻ സാധിക്കുന്നുണ്ട്. എന്നിട്ടും, സ്രാവുകൾ അവസാനം അയാളെ വിട്ടു മർലിൻ എന്ന വലിയ മത്സ്യത്തെ തിന്നുകയാണ്. സ്രാവുകളോട് മല്ലിട്ടു മർലിനെ സംരക്ഷിക്കുവാൻ ശ്രമിക്കുന്ന അയാൾ മൂന്നാം ദിവസം കരയ്‌ക്കെത്തുമ്പോൾ നിരാശയോടെ മനസിലാക്കുന്നു, തന്റെ ചൂണ്ടയിൽ മർലിന്റെ അസ്ഥികൂടം മാത്രമേയുള്ളുവെന്ന്!!!!

സ്നേഹമുള്ളവരേ, ഓരോ മനുഷ്യനും ഒരു കടലാണ്. നാമോരോരുത്തരും കടലാണ്. എപ്പോഴും ഉഗ്രമായ കൊടുങ്കാറ്റുകളടിക്കുന്ന, പ്രക്ഷുബ്ധമായ കടൽ!! കലങ്ങി മറിയുന്ന വികാരങ്ങൾ, ദേഷ്യത്തിന്റെ, വെറുപ്പിന്റെ, അസൂയയുടെ, ആർത്തിയുടെ, ആഞ്ഞടിക്കുന്ന തിരമാലകളുമായി ഒഴുകുന്നവർ!!! നേടിയെടുക്കാനും വിജയം കൊയ്യുവാനും ഉള്ള വെമ്പലിൽ മലരുകളും ചുഴികളും എല്ലാം നാം മറക്കും!

പുറമെ മത്സരം, അകമേ ഭയം (2 കോറി 7, 5) എന്ന് വിശുദ്ധ പൗലോശ്ലീഹാ രേഖപ്പെടുത്തിയതുപോലെ മനുഷ്യരെല്ലാവരും ഇന്ന് അസ്വസ്ഥരായി അലയുകയാണ്. എല്ലാവരും ശാന്തി തേടുകയാണ്. എന്നാൽ, ജീവിതം മുങ്ങിപ്പോകത്തക്കവിധം തിരമാലകൾ ഉയർന്നടിക്കുന്നതു കണ്ടു നാം പലപ്പോഴും അലറിവിളിക്കാറുണ്ട്, ശിഷ്യരെപ്പോലെ: “കർത്താവേ രക്ഷിക്കണേ!” ഉറച്ചു വിശ്വസിക്കുക, ജീവിതത്തിന്റെ അണിയത്തു വിശ്രമിക്കുന്ന എന്റെ ദൈവം എന്റെ ജീവിതമാകുന്ന കടലിനെയും അതിലെ കാറ്റിനെയും ശാന്തമാക്കും.

ജീവിതം ആടിയുലയുന്ന വേളയിലും ഈശോ ശിഷ്യന്മാരെ നാല് കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്, അവരുടെ ജീവിതത്തെ രൂപപ്പെടുത്തുവാൻ.

ഒന്ന്, സുരക്ഷിതത്വം. എന്താണ് നമുക്ക് സുരക്ഷിതത്വം നൽകുന്നത്? നമ്മുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തുള്ളതാണ് നമുക്ക് സുരക്ഷിതത്വം നൽകുന്നത്. ക്രിസ്തുവിനെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് നിർത്തുമ്പോൾ ജീവിതത്തിന്റെ എല്ലാ സമയങ്ങളിലും ഒരു പ്രത്യേക സുരക്ഷിതത്വം നമുക്ക് feel ചെയ്യും.

രണ്ട്, പ്രതീക്ഷ. ജീവിതത്തിലെ മാനസികവും വൈകാരികവുമായ ആടിയുലച്ചിലുകൾ പലതും യഥാർത്ഥത്തിൽ മനുഷ്യ മനസ്സിന്റെ അടിത്തട്ടിലുള്ള നിരാശയുടെയും, ശൂന്യതാബോധത്തിന്റെയും ലക്ഷണങ്ങളാണ്. “അല്പവിശ്വാസികളേ നിങ്ങളെന്തിന് ഭയപ്പെടുന്നു” എന്ന ചോദ്യത്തിലില്ലേ നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളുടെയും അവസാനം ക്രിസ്തുവാണെന്ന്? മക്കബായക്കാരുടെ രണ്ടാം പുസ്തകം അദ്ധ്യായം 8, വാക്യം 18 ൽ പറയുന്ന പോലെ, “നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവ ശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ.”

മൂന്ന്, മനോഭാവം. ജീവിതത്തിന് ദിശാബോധം നൽകുന്നത് ജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളാണ്. ക്രിസ്തുവിന് എന്റെ ജീവിതത്തെ ശാന്തമാക്കുവാൻ കഴിയുമെന്ന ഒരു  മനോഭാവം വളർത്തിയെടുക്കാൻ നമുക്കാകണം.

നാല്, ശക്തിപ്പെടുത്തൽ. സഹോദരാ, സഹോദരീ, നമ്മുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് ക്രിസ്തു ഉണ്ടെന്ന് പറഞ്ഞു പരസ്പരം ശക്തിപ്പെടുത്തുവാൻ മാത്രം മനഃസ്ഥൈര്യം സ്വന്തംമാക്കണം നാം.

ഇത്തരത്തിൽ ജീവിതത്തെ രൂപപ്പെടുത്തുമ്പോൾ, ക്രൈസ്തവജീവിതം രൂപപ്പെടുത്തുമ്പോൾ ഏതു നിമിഷത്തിലും നാം നമ്മുടെ ജീവിതത്തിന്റെ അണിയത്തുള്ള ക്രിസ്തുവിനെ വിളിച്ചുണർത്തും. ജീവിതം എപ്പോഴാണ് ആടിയുലയുന്നതെന്ന് നമുക്കറിയില്ല. ഒന്നുമാത്രം അറിയാം, പലതരത്തിലുള്ള തിരമാലകളുടെ മുകളിലൂടെയാണ് എന്റെ ജീവിതയാത്രയെന്ന്! ചക്രവാതച്ചുഴികൾ എപ്പോൾ വേണമെങ്കിലും ആഞ്ഞടിക്കാം. എന്റെ വള്ളം മുങ്ങാം; തകർന്നുപോകാം. ഓർക്കുക, അപ്പോഴെല്ലാം ഒരേയൊരാശ്രയം നിന്റെ ഹൃദയത്തിലുള്ള ക്രിസ്തു മാത്രം.  

ജീവിതത്തിൽ കൊടുങ്കാറ്റ് എപ്പോൾ വേണമെങ്കിലും ഇരച്ചു കയറി വരം. ഇസ്രായേൽ-ഹമാസ് യുദ്ധം മൂലം ദുരന്തം സംഭവിച്ചരുടെ ജീവിതത്തിൽ വലിയകൊടുങ്കാറ്റടിച്ചിരിക്കുകയാണ്. ഇപ്പോഴും തിരയൊടുങ്ങിയിട്ടില്ല. ജീവിതം കിടന്നു ആടിയുലയുകയാണ്. ഗാസ ഒരു മരണക്കിടക്കയായിരിക്കുകയാണ്. യുദ്ധത്തിന്റെ ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുന്നവരും ഇന്ന് വിശുദ്ധ കുർബാന അർപ്പിക്കുവാൻ പോകും.  സാമ്പത്തിക ബുദ്ധിമുട്ടിൽ ആടിയുലയുന്നവരും, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവമൂലം ക്ലേശിക്കുന്നവരും ഇന്ന് വിശുദ്ധ കുർബാന അർപ്പിക്കുവാൻ പോകും. മതമർദ്ദനത്തിലൂടെ കടന്നു പോകുന്ന ക്രൈസ്തവരും, ജോലിയില്ലാതെ, ജീവിതപങ്കാളിയെ ലഭിക്കാതെ കഷ്ടപ്പെടുന്നവരും ഇന്ന് വിശുദ്ധ കുർബാന അർപ്പിക്കുവാൻ പോകും. വിശുദ്ധ കുർബാന അർപ്പണ വേളയിൽ അവർ ഹൃദയം നൊന്ത് കരയും. കർത്താവേ ഞങ്ങളെ രക്ഷിക്കണമേയെന്ന് കരഞ്ഞപേക്ഷിക്കും. ഈശോ അവരുടെ വിശ്വാസത്തെ കാണില്ലേ? ഹൃദയങ്ങളെ ശാന്തമാക്കില്ലേ? സ്നേഹമുള്ളവരേ, ഒരു കാര്യം എനിക്ക് തീർച്ചയാണ്, ആ ഒരു കാര്യത്തിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇന്ന്   വിശുദ്ധ കുർബാനയിലെ ഈശോയെ അവർ വിളിച്ചുണർത്തും. ഈശോ അവരുടെ ജീവിതമാകുന്ന കടലിനെ ശാന്തമാക്കും; കുടുംബത്തെ ആശ്വസിപ്പിക്കും. 

നമ്മുടെ ജീവിതത്തിൽ തകർച്ചകളുണ്ടാകുമ്പോൾ, പാപാവസ്ഥയിലാകുമ്പോൾ, പരാജയങ്ങൾ കൂടെക്കൂടെ ഏറ്റുവാങ്ങുമ്പോൾ പിൻവലിയരുത്. നാം ദേവാലയത്തിലേക്ക്, ഈശോയിലേക്ക് കടന്നുവരണം. ഇപ്പോൾ വന്നാൽ പ്രാർത്ഥിക്കുവാൻ പറ്റുകയില്ലല്ലോ എന്ന് ഓർക്കേണ്ടതില്ല. ഇതാണ് ഏറ്റവും പറ്റിയ സമയം. ഈശോയിലുള്ള വിശ്വാസത്തിലേക്ക് ഉണരണം. പല അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലുണ്ടായിരുന്നിരിക്കാം. വിവാഹ മോചനത്തിൻ്റെ വക്കിലെത്തിയിരിക്കുന്ന അവസ്ഥയിലായിരിക്കാം നിങ്ങളുടെ ദാമ്പത്യം. അല്ലെങ്കിൽ മക്കളെ ഓർത്തുള്ള വേദനയായിരിക്കാം. സാമ്പത്തിക തകർച്ചയിലായിരിക്കാം നിങ്ങൾ. വിവാഹം നടക്കാത്തതിന്റെ, ജോലി ലഭിക്കാത്തതിന്റെ, പഠനം നടക്കാത്തതിന്റെ തിരമാലകളാൽ ഉലയുന്ന തോണിയായിരിക്കാം നിങ്ങൾ. നിങ്ങൾ ദേവാലയത്തിൽ വരണം. ശിഷ്യന്മാരെപോലെ, വിറളിപിടിച്ച, വെപ്രാളം നിറഞ്ഞ അവസ്ഥയിൽ നിങ്ങളെ കാണുന്ന നിങ്ങളുടെ, നമ്മുടെ ഈശോ നിങ്ങൾക്ക് ആശ്വാസം നൽകും. വചനസന്ദേശത്തിലൂടെയാകാം, അർപ്പിച്ച വിശുദ്ധ ബലിയിലൂടെയാകാം ഈശോ നിങ്ങളുടെ ജീവിതത്തിൽ വരും. കാരണം, “ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീസ്ഥനാണ്.” (സങ്കീ 34, 18)

സ്നേഹമുള്ളവരേ, മറ്റുള്ളവരുടെ ജീവിതങ്ങളെ ഈശോ ആശ്വസിപ്പിക്കുന്നത്   ചിലപ്പോൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. പക്ഷെ വിശ്വാസം നിങ്ങളിൽ വളർന്നിട്ടില്ല. നിങ്ങൾ തന്നെ ഈശോയുടെ സാന്നിധ്യം ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാകും. പക്ഷെ വിശ്വാസം ഉയർന്നിട്ടില്ല. നിങ്ങൾപോലും അറിയാതെ നിങ്ങളുടെ കുടുംബജീവിതത്തിൽ അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷെ, വിശ്വാസത്തിലേക്ക് ഉണരുവാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല.   പിന്നെയും ചോദ്യങ്ങൾ?? പിന്നെയും സംശയങ്ങൾ!! പിന്നെയും അവിശ്വാസം!! എന്നാൽ, നിങ്ങൾ കാത്തിരിക്കുന്നുവെങ്കിൽ, നിങ്ങളുടെ വിശ്വാസം വളർന്നു കൊണ്ടേയിരിക്കുമ്പോൾ, ആ വിശ്വാസം നിങ്ങളിൽ പാകമാകുമ്പോൾ ക്രിസ്തു നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും. ഉഗ്രമായ കൊടുങ്കാറ്റിനാൽ ആടിയുലയുന്ന നിങ്ങളുടെ ജീവിതത്തിൽ ശാന്തത നിറയും.

സഹോദരീ, സഹോദരാ, അസ്വസ്ഥമായ നിന്റെ ജീവിതത്തെ ശാന്തമാക്കുവാൻ നിന്റെ ജീവിതത്തിന്റെ അണിയത്തു തന്നെ ഈശോയുണ്ട്.  ആമേൻ!!

SUNDAY SERMON LK 8, 41b-56

ഏലിയാ-സ്ലീവാ-മൂശേക്കാലം

മൂശേ രണ്ടാം ഞായർ

ലൂക്ക 8, 41b – 56

കഴിഞ്ഞ ദിവസങ്ങളിലെ വർത്തമാനപ്പത്രങ്ങളെല്ലാം വർഷങ്ങളായി, അല്ല നൂറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന യുദ്ധത്തിന്റെ വാർത്തകളും ചിത്രങ്ങളുമാണ് നമ്മുടെ മുൻപിൽ നിരത്തുന്നത്! “കാലമിത്രയായിട്ടും ഇതിനൊരറുതിയില്ലേ” എന്ന് ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി ചിന്തനീയമായിട്ട് എനിക്ക് തോന്നി. “അച്ചാ, സുവിശേഷത്തിലെ രക്തസ്രാവക്കാരി പന്ത്രണ്ട് വർഷം അസുഖമായി നടന്നിട്ടല്ലേ ഒരുനാൾ സുഖപ്പെട്ടത്? ബേത്സായ്ഥാ കുളക്കരയിൽ കിടന്ന് മനുഷ്യൻ 38 വര്ഷം അതുമായി നടന്നില്ലേ? ഇസ്രയേലിന്റെയും പലസ്തീനയുടെയും കണ്ണുകൾക്ക് ക്രിസ്തുവിനെ കാണുവാൻ കഴിഞ്ഞാൽ ആ ദേശങ്ങൾ സുഖപ്പെടും.” അദ്ദേഹം പറഞ്ഞത് ഒരു വെളിപാടായി എനിക്ക് തോന്നി.

ക്രിസ്തുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിച്ചുകൊണ്ട് സൗഖ്യം നേടുന്ന ഒരു സ്ത്രീയെയും, ജീവനിലേക്ക് തിരിച്ചു വരുന്ന ജയ്‌റോസിന്റെ മകളെയും അവതരിപ്പിക്കുന്ന ഇന്നത്തെ സുവിശേഷഭാഗവും ഈയൊരു വെളിപാടിലേക്കാണ് വിരൽചൂണ്ടുന്നത്. സുവിശേഷ ഭാഗം നമ്മോടു പറയുന്നത്, മകളെ, മകനെ, നിന്റെ ജീവിത സാഹചര്യം എങ്ങനെയായിരുന്നാലും, മരണ തുല്യമായിരുന്നാൽ പോലും, നിന്റെ ദൈവത്തിന്, ക്രിസ്തുവിന്, അവയെ മാറ്റിമറിക്കുവാൻ, അതിനെ മനോഹരമാക്കുവാൻ സാധിക്കും എന്നാണ്. സന്ദേശം ഇതാണ്: നമ്മുടെ ജീവിത സാഹചര്യങ്ങൾ എന്തായാലും, നാം വിശ്വസിച്ചാൽ, ഈശോയ്ക്ക് അവയെ നന്മയുള്ളതാക്കുവാൻ സാധിക്കും. 

ഇന്നത്തെ സുവിശേഷഭാഗത്തേക്ക് നോക്കൂ… പ്രത്യാശയറ്റ, നിരാശാജനകമായ രണ്ട് ജീവിതസാഹചര്യങ്ങളെയാണ് നാം കാണുന്നത്! ഒന്നാമത്തേത് സിനഗോഗധികാരിയായ ജയ്‌റോസിന്റെ ജീവിതസാഹചര്യമാണ്. കഫെർണാമിലെ സിനഗോഗിലെ ഒരധികാരിയായിരുന്നു അദ്ദേഹം. അയാൾ സിനഗോഗിൽ പലപ്രാവശ്യം ഈശോയെ കണ്ടിട്ടുണ്ട്; ഈശോയുടെ വാക്കുകൾ കേട്ടിട്ടുണ്ട്. ഈശോ പിശാചുക്കളെ പുറത്താക്കുന്നതും, സിനഗോഗിൽ അവന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന കൈ ശോഷിച്ച മനുഷ്യനെ സുഖപ്പെടുത്തുന്നുതും കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഈശോയിൽ വിശ്വാസവുമുണ്ട് – തന്റെ ജീവിത സാഹചര്യം, കുടുംബസാഹചര്യം എന്ത് തന്നെയായാലും ഈശോയ്ക്കതിനെ മനോഹരമാക്കുവാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. താൻ ഒരു സിനഗോഗധികാരിയാണെന്നോ, സമൂഹത്തിലെ ഉന്നതനാണെന്നോ ഒന്നും ചിന്തിക്കാതെ, വരുംവരായ്കകൾ ഒന്നും നോക്കാതെ, ഈശോയേ എന്നും വിളിച്ചു അയാൾ അവിടുത്തെ കാൽക്കൽ വീഴുകയാണ്. എന്നിട്ടു തന്റെ ജീവിത സാഹചര്യം വിവരിക്കുകയാണ്. “ഈശോയെ, എനിക്ക് ഒരു മകളെയുള്ളൂ, എന്റെ ഓമനയാണവൾ, എന്റെ സ്വപ്നമാണവൾ. ഞങ്ങളുടെ വീടിന്റെ പ്രകാശമാണവൾ. അവൾക്കുവേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നത്. എന്നാൽ, എന്റെ പ്രതീക്ഷകളും കണക്കുകൂട്ടലുകളുമെല്ലാം തകർത്തുകൊണ്ട് അവൾ രോഗിയായിരിക്കുന്നു. അവൾ മരിക്കുമെന്നാണ് വൈദ്യന്മാർ പറയുന്നത്. ഈശോയേ വീട്ടിലേക്കു വരണമേ; വന്ന്, എന്റെ മകളെ സുഖപ്പെടുത്തണമേ.”

ഈശോ അദ്ദേഹത്തിന്റെ ജീവിതസാഹചര്യങ്ങളെ ജീവനുള്ളതാക്കുവാൻ, മനോഹരമാക്കുവാൻ അദ്ദേഹത്തോടൊപ്പം പോകുകയാണ്. പോകും വഴിയിലെ പലവിധ തടസ്സങ്ങൾ അയാളും അയാളുടെ വിശ്വാസവും എന്ന മാന്ത്രിക വടിയിൽ തട്ടി നിഷ്പ്രഭ മാകുകയാണ്. ഈശോ ബാലികയെ കൈയ്ക്ക് പിടിച്ചു ജീവിതത്തിലേക്ക് എഴുന്നേൽപ്പിക്കുകയാണ്. ജായ്റോസ് എന്ന സിനഗോഗധികാരിയുടെ ജീവിതസാഹചര്യങ്ങളിലേക്കു സ്വർഗീയ വെളിച്ചം കടന്നുവരികയാണ്. ഇനി മുതൽ അദ്ദേഹത്തിന്റെ ജീവിതം, ജീവിത സാഹചര്യങ്ങൾ ഒരിക്കലും പഴയതുപോലാകില്ല. ആ കുടുംബത്തിലെ ഓരോരുത്തരുടെയും ഹൃദയം ഇനിമുതൽ ഈശോ ഈശോ എന്ന് മന്ത്രിച്ചുകൊണ്ടിരിക്കും.

രണ്ടാമതായി, ഇന്നത്തെ സുവിശേഷ ഭാഗം അവതരിപ്പിക്കുന്നത് ഒരു സ്ത്രീയെയാണ്. അവളുടെ ജീവിതസാഹചര്യം വളരെ ദുരിതപൂർണമാണ്. രക്തസ്രാവമുള്ള സ്ത്രീയാണവൾ …ഒന്നും രണ്ടുമല്ല, പന്ത്രണ്ടു വർഷമായി ഈ രോഗത്താൽ കഷ്ടപ്പെടുന്നവളാണ്…വൈദ്യശാസ്ത്രത്തിനോ, മാന്ത്രിക വിദ്യകൾക്കോ ഒന്നിനും സുഖപ്പെടുത്താൻ കഴിയാത്ത രോഗം… ഈശോയുടെ അടുത്തെത്തുക അസാധ്യമായിരുന്നിട്ടും അവളുടെ വിശ്വാസം അവളെ നിർബന്ധിച്ചുകൊണ്ടിരുന്നു, ഈശോയുടെ അടുത്തേക്ക് ചെല്ലാൻ! പോകൂ ഈശോയുടെ അടുത്തേയ്ക്ക് … അവിടെ സൗഖ്യമുണ്ട്, കാരുണ്യമുണ്ട്, നിന്റെ ജീവിതത്തെ ഈശോ പുതിയതാക്കും. അവളുടെ ഉള്ളിലിരുന്ന് ആരോ പറയുന്നപോലെ അവൾക്ക് തോന്നി.

അവളുടെ മനസു മുഴുവൻ പ്രാർത്ഥനയാണ്. ഈശോയെ, നിന്റെ മുൻപിൽ വരാൻ എനിക്കാകില്ല. ജനം തിക്കിത്തിരക്കുകയാണ്. ഒപ്പം എന്റെ രോഗാവസ്ഥ വളരെ മോശമാണ്. അങ്ങന്നെ നോക്കിയില്ലെങ്കിലും, അങ്ങെന്നെ സ്പർശിച്ചില്ലെങ്കിലും, ഒരു വാക്കുപോലും എന്റെ മുഖത്തുനോക്കി പറഞ്ഞില്ലെങ്കിലും എനിക്ക് പരാതിയൊന്നുമില്ല. എനിക്കറിയാം അങ്ങ് മുഴുവനും സൗഖ്യമാണ്. അങ്ങയുടെ സാന്നിധ്യം സൗഖ്യമാണ്. അങ്ങയുടെ വസ്ത്രത്തിന്റെ വിളുമ്പിൽ പോലും സൗഖ്യമുണ്ട്. അതുകൊണ്ടു ഈശോയെ ഞാൻ വരികയാണ്. ആ വസ്ത്രത്തിന്റെ വിളുമ്പിൽ ഒന്ന് തൊടാൻ സാധിച്ചാൽ മാത്രം മതി. സ്നേഹമുള്ളവരേ, അവളുടെ ഉള്ളിലെ ഗദ്ഗദം ഈശോ കേട്ടു അവളുടെ ജീവിത സാഹചര്യത്തിലേക്ക് അവിടുന്ന് കടന്നുവരികയാണ്. അവൾ സൗഖ്യമുള്ളവളാകുകയാണ്.

എന്നിട്ട് വാക്കുകൾ കൊണ്ടും ഈശോ അവളെ സൗഖ്യപ്പെടുത്തുകയാണ്. മൃദുവായ സ്വരത്തിൽ ഈശോ അവളോട് പറയുകയാണ്: “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോകുക.” അവൾ കരച്ചിൽ നിർത്തി ഈശോയെ നോക്കി. ഈശോയുടെ സുഖപ്പെടുത്തുന്ന പുഞ്ചിരി…..  അവളുടെ ജീവിത സാഹചര്യം മൊത്തമായി മാറുകയാണ്.

നാം ഭാഗ്യമുള്ളവരാണ്. ഈശോയുടെ ഇന്നത്തെ സന്ദേശം കേൾക്കാനും, സ്വീകരിക്കാനും ഭാഗ്യം ചെയ്തവർ! ഇന്നത്തെ സന്ദേശത്തിന്റെ സൗന്ദര്യം പൂർണമായി ആസ്വദിക്കുവാൻ നമുക്ക് സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിക്കുകയാണ്. അത്രമാത്രം പ്രത്യാശ നൽകുന്ന സന്തോഷം പകരുന്ന സന്ദേശമല്ലേ ഇത്:  എന്റെ ഈശോ എന്റെ ജീവിത സാഹചര്യങ്ങളെ നന്മയുള്ളതാക്കുവാൻ, മനോഹരമാക്കുവാൻ, സ്പർശിച്ചുകൊണ്ട് എന്ന സുഖപ്പെടുത്തുവാൻ എന്റെ കൂടെയുണ്ട്എന്നത് എത്ര ആശ്വാസകരമാണ്!

ഇന്നത്തെ ആദ്യവായനയിൽ, നമ്മുടെ ജീവിതത്തിലെ രണ്ടു സാഹചര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ‘ഇന്നേ ദിവസം നിങ്ങളുടെ മുൻപിൽ ഞാൻ അനുഗ്രഹവും ശാപവും വയ്ക്കുന്നു. കർത്താവിന്റെ കല്പനകൾ അനുസരിച്ചാൽ അനുഗ്രഹം. അനുസരിക്കാതെ അന്യദേവന്മാരുടെ പുറകേപോയാൽ ശാപം.’ തീരുമാനം നമ്മുടേതാണ്. (നിയമാവർത്തനം 11, 26 – 28) അഹന്തയുടെ കുതിരപ്പുറത്തു പടയ്ക്കു പോയ സാവൂളിന്റെ ജീവിത സാഹചര്യങ്ങൾക്കു ഈശോ പുതിയ നിറങ്ങൾ കൊടുത്ത സംഭവം അറിയില്ലേ? (അപ്പ 9, 1 – 25) സ്നേഹമുള്ളവരേ, വിശ്വസിക്കുക, ഉറച്ചു വിശ്വസിക്കുക…നമ്മുടെ ജീവിത സാഹചര്യങ്ങൾ എത്ര തന്നെ വികൃതമായിരുന്നാലും, അതിനെ ഒരു ക്യാൻവാസുപോലെ മനോഹരമാക്കുവാൻ ഈശോയ്ക്ക് കഴിയും.

അപ്പസ്തലപ്രവർത്തനത്തിൽ തന്നെ (16, 25 -34) ആത്മഹത്യയോളം ചെന്ന് നിൽക്കുന്ന ഒരു മനുഷ്യന്റെ ജീവിത സാഹചര്യം വിവരിക്കുന്നുണ്ട്. അത്രത്തോളം തകർന്ന ജീവിതസാഹചര്യമായിരുന്നു അയാളുടേത്. എന്നാൽ, കർത്താവായ ഈശോയുടെ രക്ഷയിൽ ആ ജീവിത സാഹചര്യത്തെ പുതുക്കി പണിയുവാൻ അയാൾക്ക് ഈശോ കൃപ നൽകി.

നമ്മുടെ ജീവിതസാഹചര്യങ്ങൾ വിഭിന്നങ്ങളാകാം. അവയ്ക്കുള്ള പരിഹാരങ്ങളും വ്യത്യസ്തങ്ങളാകാം. ലിയോ ടോൾസ്റ്റോയ് (Leo Tolstoy) പറയുന്നതുപോലെ, “ഓരോ കുടുംബത്തിലേയും ദുഃഖം അവരവരുടെ രീതിയിലുള്ളതാണ്”. ഓരോ വ്യക്തിയും ജീവിതത്തെ തന്റേതായ നിലയിലാണല്ലോ അനുഭവിക്കുന്നത്. എങ്കിലും ക്രൈസ്തവന്റെ ക്രിസ്തുവിലുള്ള വിശ്വാസത്തിനു ജീവിതാസാഹചര്യങ്ങളെ മാറ്റിമറിക്കുവാനുള്ള ശക്തിയുണ്ട് എന്നുള്ളത് ഒരു യാഥാർഥ്യമാണ്. ഈശോ എപ്പോഴും നമ്മോടു പറയുന്നത് ഇങ്ങനെയാണ്: ‘വിശ്വസിക്കുക മാത്രം ചെയ്യുക. നിന്റെ ജീവിത സാഹചര്യങ്ങൾക്ക് മാറ്റം സംഭവിക്കും. മകളേ, മകനേ നിന്റെ വിശ്വാസം നിന്റെ ജീവിതത്തിൽ മാറ്റത്തിന് കാരണമാകും.’

WhatsApp ലൂടെ  എന്റെ കയ്യിലെത്തിയ ഒരു കഥ ഇങ്ങനെയാണ്. ദേശാടനത്തിനു പോയ കിളികളിൽ ഒരു കിളിയുടെ ചിറകിനൊരു തളർച്ച. സമുദ്ര വഴിയുടെ പാതിയെ പിന്നിട്ടിട്ടുള്ളു. വിശ്രമിക്കാമെന്നു കരുതിയാൽ സമുദ്രത്തിൽ കരയെവിടെ. അങ്ങ് ദൂരെയൊരു ദ്വീപുണ്ട് അതാണ് ഇടത്താവളം, അവിടുന്നാണ് ആഹാരവും വിശ്രമവും തുടർ യാത്രയും. അവിടെക്കെത്തണമെങ്കിൽ മൈലുകൾ വീണ്ടും പറക്കണം. ഇല്ല എനിക്കെത്താനാവില്ല, പാതി വഴിയേ തളർന്നു വീഴും. കൂടെയുള്ള പക്ഷികളെല്ലാം പിന്തിരിഞ്ഞു നോക്കാതെ പറക്കുകയാണ്. ഒരുമിച്ച് പറക്കണം പരസ്പരം ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞിട്ട് ആരും ശ്രദ്ധിക്കുന്നില്ല

അവരെല്ലാം ദൂരെയെത്തി, എന്റെ നിലവിളിയും അവർ കേൾക്കുന്നില്ല. ഇല്ല, ഇനി എനിക്ക് പറക്കുവാൻ സാധിക്കുകയില്ല. ചിറകുകൾ തളരുന്നു, കുഴയുന്നു. ഈ മഹാ സമുദ്രത്തിൽ മരണപ്പെടാനാണെന്റെ വിധി. മോഹങ്ങളും സ്വപ്നങ്ങളും പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നല്ലോ. ഞാൻ എന്റെ ചിറകുകൾ ദൈവമേ….

ദേശാടനക്കിളി നിലയില്ലാ ഉൾക്കടലിൽ വീണിരിക്കുന്നു. സ്രാവുകളും മറ്റ് ഇരപിടിയൻ  മത്സ്യങ്ങളും തേർവാഴ്ച്ച നടത്തുന്ന ഈറ്റില്ലം. ചിറകുകൾ നനഞ്ഞു , പപ്പും തൂവലും നനഞ്ഞു. വെള്ളത്തിന്റെ ശൈത്യ ഭാവം ദേഹം മരവിപ്പിക്കുന്നു. അവസാനമായവൾ, ആ കൊച്ചു പക്ഷി ശ്വാസം ആഞ്ഞു വലിച്ചു. അപ്പോഴേക്കും കഴുത്ത് വരെ മുങ്ങിയിരുന്നു

ഇതെല്ലാം കണ്ടൊരു തിമിംഗലം അല്പം ദൂരത്തുണ്ടായിരുന്നു. ആ നീല തിമിംഗലം അവളുടെ അടിയിൽ വന്നൊന്ന് പൊങ്ങി. തളർന്ന നനഞ്ഞ ചിറകുള്ള പക്ഷി ഇപ്പോൾ തിമിംഗലത്തിന്റെ വിശാലമായ പുറത്ത് തളർന്നു കിടക്കുന്നു. അവളെയും വഹിച്ച് കൊണ്ട് തിമിംഗലം ദ്വീപ് ലക്ഷ്യമാക്കി  കുതിച്ചു. വെള്ളത്തിന്റെ മുകളിലൂടെ ഒരു പാറക്കഷ്ണം ഒഴുകി വരുന്നപോലെ തോന്നിച്ചു.

ആകാശം വെള്ള  കീറി, കറുത്ത കാർമേഘങ്ങൾ  അപ്രത്യകഷമായി. ആ കൊച്ചുപക്ഷിയുടെ ദേഹത്തേക്ക് സൂര്യ കിരണങ്ങളടിക്കാൻ തുടങ്ങി. സൂര്യന്റെ ചൂടിൽ ചിറകുകൾ ഉണങ്ങി. അവൾ ചിറകൊന്ന് കുടഞ്ഞു, ക്ഷീണമെല്ലാം പമ്പ കടന്നിരിക്കുന്നു.ചിറകിന്റെ തളർച്ച പൂർണ്ണമായും  മാറിയിരിക്കുന്നു. അപ്പോഴേക്കും തിമിംഗലം.ആ ദ്വീപിനടുത്തെത്തിയിരുന്നു.

ആ കിളിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റു വീണു. നന്ദി സൂചകമായി തന്റെ കൊക്ക് കൊണ്ട് തിമിംഗലത്തിന്റെ ദേഹത്താക്കിളി ഉരസി. അത് മനസ്സിലാക്കിയ തിമിംഗലമൊന്ന് രോമാഞ്ചം കൊണ്ടപോലെ. സ്നേഹത്തിന്റെ, കനിവിന്റെ, ആർദ്രതയുടെ, സന്തോഷത്തിന്റെ, സഹായത്തിന്റെ രോമാഞ്ചം. തിമിഗലം പോകുന്ന വരെ ആ കിളി അവിടെ വട്ടമിട്ട് പറന്നു. ആ തിമിംഗലം കടലിന്റെ ആഴത്തിലേക്ക് നീന്തി മറഞ്ഞു.

കൂടെ പറന്ന ദേശാടനകിളികളെത്തും മുന്നേ ആ കിളിയാ ദ്വീപിൽ എത്തിച്ചേർന്നു. അവൾ പഴങ്ങൾ കഴിച്ചു. പറന്നു വരുന്ന ദേശാടനക്കിളികളെ നോക്കി അവൾ തീരത്തുള്ള ഒരു മരക്കൊമ്പിൽ കാത്തിരിക്കാൻ തുടങ്ങി.

സ്നേഹമുള്ള സഹോദരീ, സഹോദരാ, പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ നീയറിയാതെ ഒരത്ഭുതം നിന്നെ തേടിയെത്തും. നിന്റെ അവസാനമെന്ന് മറ്റുള്ളവർ പറഞ്ഞു ചിരിച്ചപ്പോൾ, നീയും അങ്ങനെ ചിന്തിച്ചു പോയെങ്കിൽ വിഷമം ഒട്ടും വേണ്ടാട്ടോ… നിന്റെ കൂടെ നടന്നവർ, ഉറ്റവർ, ഉടയവർ സ്വന്തം എന്നു വിശ്വസിച്ച് നീ കൂടെ നിന്നവർ ഒരു പക്ഷെ നിന്റെ സ്വന്തം സഹോദരർ പോലും ഉറ്റസ്നേഹിതർ എന്നു നീ വിശ്വസിച്ചവർ ഒരുമിച്ചു താമസിച്ചവർ,  എല്ലാവരും നിന്നെ കണ്ടില്ല എന്നു നടിച്ചു ഒന്നു തിരിഞ്ഞു പോലും നോക്കാതെ മുൻപോട്ടു പോകും. നിന്നെ പരിഹസിച്ചവർ, പിന്നിൽ തള്ളിയവർ, നിന്ദിച്ചവർ, ഒറ്റപ്പെടുത്തിയവർ, പുറംകാലുകൊണ്ട് തട്ടിയവർ അവരെത്തും മുന്നേ നീയെത്തും. എന്നിട്ടവർക്കു വേണ്ടി നീ കാത്തിരിക്കും. അവരത് കണ്ടു അത്ഭുതപ്പെടും. ജീവിതം അതാണ്. നീ പോലും അറിയാത്ത ഒരു അത്ഭുതകരം, നീ താണുപോയ ആഴത്തിൽ നിന്നും നിന്നെ ഉയർത്തും. ഒരു ശക്തി നിന്നെ സൗഖ്യപ്പെടുത്തും. ഒരു ശബ്ദം നിന്നെ ധൈര്യപ്പെടുത്തും. ആ കരത്തിന്, ആ ശക്തിക്ക്, ആ ശബ്ദത്തിന് ഞാൻ ഇടുന്ന പേര് ഈശോ എന്നാണ്.

മഹാകവി ടാഗോറിന്റെ (Rabindranath Tagore) ഗീതാഞ്ജലിയിൽ (Geethanjali) അദ്ദേഹം പറയുന്നുണ്ട്: 

“എന്റെ എല്ലാ ജീവിത വിനാഴികകളും (നാഥാ) നീ കയ്യിലെടുത്തിരിക്കുകയാണല്ലോ. വിത്തുകളുടെ ഹൃദയത്തിലൊളിഞ്ഞിരുന്നു നീ അവയെ പരിപോഷിപ്പിച്ചു മുളപ്പിക്കുന്നു. മുകുളങ്ങളെ വർണപുഷ്പങ്ങളായി വിടർത്തുന്നു. പൂക്കളിൽ സദ്ഫലങ്ങൾ വിളയിക്കുന്നു. കിടക്കയിൽ തളർന്നു അലസമായി കിടന്നുറങ്ങുമ്പോൾ ജോലികളെല്ലാം പൂർത്തിയായതായി ഞാൻ ഭാവന ചെയ്തു. പ്രഭാതത്തിൽ ഉണർന്നപ്പോൾ കണ്ടത് എന്റെ ആരാമം പുഷ്പവിസ്മയം ചൂടി നിൽക്കുന്നതാണ്.”

ദൈവത്തിനേ, ദൈവത്തിന് മാത്രമേ, നമ്മുടെ ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്താനാകൂ.

ഇന്നത്തെ വിശുദ്ധ കുർബാനയിൽ നമ്മുടെ ജീവിത സാഹചര്യങ്ങൾ നമുക്ക് ഈശോയ്ക്ക് സമർപ്പിക്കാം, ജായ്റോസിനെപ്പോലെ, രക്തസ്രാവക്കാരിയെപ്പോലെ. തീർച്ചയായും ഈശോ നമ്മുടെ ജീവിത സാഹചര്യങ്ങളെ എടുത്തു വാഴ്ത്തും. പുതിയതാക്കി, വിശുദ്ധമാക്കി, മനോഹരമാക്കി നമുക്കവയെ തിരികെത്തരും. ഈ ദിവസം മുഴുവനും ഇന്നത്തെ സുവിശേഷ സന്ദേശം നമ്മുടെ മനസ്സിൽ മുഴങ്ങട്ടെ:

നമ്മുടെ ജീവിത സാഹചര്യങ്ങൾ എന്തായാലും, നാം വിശ്വസിച്ചാൽ, ഈശോയ്ക്ക് അവയെ നന്മയുള്ളതാക്കുവാൻ സാധിക്കും. ആമേൻ!

SUNDAY SERMON MT 20, 1-16

ഏലിയാ-സ്ലീവാ-മൂശേക്കാലം

മൂശേക്കാലം ഒന്നാം ഞായർ

മത്താ 20, 1-16  

സന്ദേശം

ഏലിയാ സ്ലീവാ മൂശേ കാലത്തിലെ ഏലിയാ സ്ലീവാ കാലങ്ങൾ ആചരിച്ച ശേഷം, നാം ഈ ഞായറാഴ്ച്ച മൂശേക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എന്താണ് ഏലിയാ സ്ലീവാ മൂശേക്കാലങ്ങൾ നമ്മോട് പറയുന്നത്? ദൈവം മനുഷ്യനെ സൃഷ്ടിച്ചതും, ഇസ്രായേൽ ജനത്തെ ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് സ്വതന്ത്രമാക്കി കാനാൻ ദേശത്തേക്ക് മോശെയുടെ നേതൃത്വത്തിൽ നയിച്ചതും, കുരിശുമരണം വഴി ക്രിസ്തു മാനവ കുലത്തിന് രക്ഷനേടിത്തന്നതും, അവിടുന്ന് വിശുദ്ധ കുർബാനയിലൂടെ  ലോകാവസാനം വരെ നമ്മോടൊത്ത് വസിക്കുന്നതും, നമ്മെ സ്വർഗത്തിലേക്ക് വിളിക്കുവാനായി അവിടുന്ന് രണ്ടാമതും വരുന്നതുമെല്ലാം ദൈവത്തിന്റെ മഹാകാരുണ്യത്തെയാണ് പ്രഘോഷിക്കുന്നത് എന്നാണ് ഏലിയാ സ്ലീവാ മൂശേക്കാലങ്ങൾ നമ്മോട് പറഞ്ഞു തരുന്നത്. ഈ ഞായറാഴ്ചയിലെ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയും നമ്മോട് പറയുന്നത് ദൈവത്തിന്റെ അനന്ത കാരുണ്യത്തെക്കുറിച്ചു തന്നെയാണ്.

ഏലിയ സ്ലീവാ മോശെക്കാലവും ഇന്നത്തെ സുവിശേഷ ഭാഗവും നമുക്ക് നൽകുന്ന സന്ദേശമിതാണ്: ജീവിത സാഹചര്യങ്ങളെന്തു തന്നെയായാലും ക്രിസ്തുവിന്റെ കാഴ്ചപ്പാടോടെ, ലോകനീതിക്കും മേലേ നിൽക്കുന്ന ദൈവ കാരുണ്യത്തിന്റെ കാഴ്ചപ്പാടോടെ, ജീവിതത്തെ, ജീവിത ബന്ധങ്ങളെ, ലോകത്തെ നോക്കിക്കാണുക!

വ്യാഖ്യാനം

നമ്മുടെ ജീവിതം രൂപപ്പെടുന്നത് നാം എങ്ങനെയാണ് ജീവിതത്തെ നോക്കിക്കാണുന്നത് എന്നതിനെ ആശ്രയിച്ചാണ്. ഇന്നത്തെ രോഗഭീതി, യുദ്ധത്തിന്റെയും ഭീകരവാദത്തിന്റെയും അവസ്ഥ, ഭരണകൂടങ്ങളുടെ ഫാസിസ്റ്റു മനോഭാവം, അവസരങ്ങളുടെ ലോകത്തു പതിനൊന്നാം മണിക്കൂറിൽ എത്തപ്പെടുന്നവരുടെ ഭയം എന്നിവയെ ക്രൈസ്തവോചിതമായ കാരുണ്യത്തോടെ വീക്ഷിക്കുവാൻ ശരിയായ കാഴ്ചപ്പാട് നമുക്ക് ആവശ്യമാണ്. നമ്മുടെ കാഴ്ചപ്പാടിനനുസരിച്ചാണ് നാം നമ്മുടെ സമയം, സമ്പത്ത്, കഴിവുകൾ എന്നിവ ഉപയോഗിക്കുന്നത്. നമ്മുടെ ബന്ധങ്ങളെ, സാമൂഹിക നിലപാടുകളെ നമ്മുടെ കാഴ്ച്ചപാടുകൾ ഒട്ടേറെ സ്വാധീനിക്കും. വ്യത്യസ്ത കാഴ്ചപ്പാടുകളുമായിട്ടായിരിക്കും, നാമോരോരുത്തരും ജീവിക്കുന്നത്. ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു ചിത്രമുണ്ടെങ്കിൽ അതായിരിക്കും നിങ്ങളുടെ ജീവിത കാഴ്ചപ്പാടിന്റെ ചിത്രം. അറിഞ്ഞോ, അറിയാതെയോ, ഈ ചിത്രം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും. നിങ്ങളുടെ പ്രതീക്ഷകളെ, നിങ്ങളുടെ, മൂല്യങ്ങളെ, ബന്ധങ്ങളെ, നിങ്ങളുടെ കുടുംബത്തിലെ രീതികളെ, ലക്ഷ്യങ്ങളെ, എല്ലാം ഈ കാഴ്ച്ചപ്പാട് സ്വാധീനിക്കും.

എന്റെ ജീവിതത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒരു ചിത്രമാണ് ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെത്. തന്റെ കൃഷിത്തോട്ടത്തെക്കുറിച്ചും, അവിടെ ജോലിചെയ്യുന്നവരെക്കുറിച്ചും പരിഗണനയുള്ള, മൂന്നാം മണിക്കൂറിലും, ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും, പതിനൊന്നാം മണിക്കൂറിലും ജോലിക്കാരെ തേടുന്ന, അവരോടുള്ള വാഗ്‌ദാനങ്ങളിൽ വിശ്വസ്തത കാട്ടുന്ന, ഒരു സാധാരണക്കാരന്റെ നിത്യ ജീവിതച്ചെലവ് അറിയുന്ന, ഏതു മണിക്കൂറിലും വരുന്നവനായാലും അവനു നിത്യജീവിത ചെലവ് നിർവഹിക്കുവാൻ പറ്റുന്ന തരത്തിൽ കൂലി കൊടുക്കുന്ന, അർഹതപ്പെട്ടത്‌ കൊടുക്കുക എന്നതിനേക്കാൾ, ജീവിതത്തിൽ ആവശ്യങ്ങൾ നടത്തുവാൻ ഉതകുന്നത് കൊടുക്കുവാൻ ആഗ്രഹിക്കുന്ന, ലോകത്തിന്റെ നിലപാടുകൾക്കും, കാഴ്ച്ചപ്പാടുകൾക്കും, എന്തിനു സാമൂഹിക നീതിക്കും അപ്പുറം  കരുണയുള്ള ഹൃദയവുമായി നിൽക്കുന്ന ഈശോയുടെ ചിത്രമാണ് എന്റെ ജീവിത കാഴ്ചപ്പാട്. ഈശോയുടെ കരുണയുടെ കാഴ്ചപ്പാട് ഞാൻ ഇന്നുവരെ പഠിച്ച എല്ലാ സിദ്ധാന്തങ്ങൾക്കും, ഇസങ്ങൾക്കും, എല്ലാ ലോക കാഴ്ചപ്പാടുകൾക്കും ഉപരിയാണ്.

ഇന്നത്തെ സുവിശേഷഭാഗം മൂന്ന് തലങ്ങളിൽ നിന്നുകൊണ്ട് മനസ്സിലാക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒന്നാമത്തേത്, ആത്മികം.

ഈ പ്രപഞ്ചത്തിന് മുഴുവനും രക്ഷ നൽകുവാൻ, എല്ലാവരെയും ദൈവത്തിലേക്ക് നയിക്കുവാൻ വന്ന ഈശോ നമ്മുടെ ഹൃദയങ്ങളെ ദേവാലയങ്ങളാക്കുവാൻ വന്നവനാണ്. ഈശോയുടെ ഈ ആഗ്രഹത്തിന്റെ വലിയ പ്രകടനമാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം 16, 26 ൽ നാം വായിക്കുന്നത്. “ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിന് പകരമായി എന്ത് കൊടുക്കും?” നമ്മുടെ ആത്മാക്കളെ സ്വർഗത്തിനായി നേടുവാനാണ് ഈശോ ലോകത്തിലേക്ക് വന്നത്. ആത്മാവിന്റെ രക്ഷ, നിത്യതയുടെ പ്രതിഫലം, മനുഷ്യന്റെ അധ്വാനത്തിന്റെ അളവോ, തൂക്കമോ നോക്കിയല്ല, ദൈവ കൃപയുടെ, ദൈവ കാരുണ്യത്തിന്റെ ആഴമനുസരിച്ചാണ് എന്ന് ലോകത്തെ പഠിപ്പിക്കുവാനാണ് ഈശോ ഈ ഉപമ പറയുന്നത്.

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേൽ ജനത്തിൽ നിന്ന് ക്രിസ്തുവിലേക്ക് വന്ന യഹൂദ ക്രൈസ്തവരാണോ, അതോ, പുറജാതികളായ, സമൂഹത്തിൽ നിന്ന് പലവിധ കാരണങ്ങളാൽ അകറ്റി നിർത്തപ്പെട്ടിരിക്കുന്ന വിജാതീയരിൽ നിന്ന് ക്രിസ്തുവിലേക്ക് വന്ന വിജാതീയ ക്രൈസ്തവരാണോ രക്ഷ പ്രാപിക്കുന്നത് എന്ന ഒരു ചോദ്യം ആദിമ ക്രൈസ്തവ സമൂഹത്തിലുണ്ടായിരുന്നു. ക്രൈസ്തവ സഭയുടെ പുലരിയിൽ വന്ന യഹൂദ ക്രൈസ്തവരാണോ അതോ ക്രൈസ്തവസഭ വളർച്ചയുടെ പടവുകൾ പിന്നിട്ടപ്പോൾ വന്ന വിജാതീയ ക്രൈസ്തവരാണോ രക്ഷ പ്രാപിക്കുന്നത്? ഈ ആത്മീയ പ്രതിസന്ധിയെയാണ് മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമ അഭിസംബോധന ചെയ്യുന്നത്. സഭയുടെ ആദ്യകാലങ്ങളിൽ മതമർദ്ദനത്തിലൂടെ, രക്തസാക്ഷിത്വത്തിലൂടെ സഭയെ വളർത്തിയെടുത്ത യഹൂദ ക്രൈസ്തവർ ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ വളർച്ചയ്ക്കായി, ദൈവഹിതത്തോട് ചേർന്ന് വളരെയേറെ സഹിച്ചവരാണ്. എന്നാൽ, പതിനൊന്നാം മണിക്കൂറിൽ കയറിവന്ന വിജാതീയ ക്രൈസ്തവർ സഭയിൽ ദൈവാനുഭവത്താൽ നിറഞ്ഞവരായി വചനം പ്രഘോഷിക്കുന്നത് കണ്ടപ്പോൾ, പ്രവചിക്കുന്നത് കണ്ടപ്പോൾ യഹൂദ ക്രൈസ്തവർക്ക് അങ്കലാപ്പായി. അവരോട് ഈശോ പറയുന്നു, മനുഷ്യന്റെ അധ്വാനമല്ലാ, മനുഷ്യന്റെ രീതികളല്ലാ, ദൈവത്തിന്റെ കൃപയാണ്, ദൈവത്തിന്റെ കരുണയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.

പതിനൊന്നാം മണിക്കൂറിലും വന്ന ജോലിക്കാരനും, ഒന്നാം മണിക്കൂറിൽ വന്ന ജോലിക്കാരന ദൈവത്തിന്റെ മുൻപിൽ തുല്യരാണെന്ന് വലിയ സത്യം ഈശോ ജനങ്ങളെ, നമ്മെ പഠിപ്പിക്കുകയാണിവിടെ. ദൈവ ജനമായ യഹൂദർക്കെന്നതുപോലെതന്നെ, വിജാതീയർക്കും, ആത്മാവിന്റെ രക്ഷയിൽ തുല്യപങ്കാളിത്തം നൽകുവാൻ ദൈവം തന്റെ കരുണയിൽ തീരുമാനിച്ചിരിക്കുന്നു എന്ന സത്യമാണ് ഈശോ ഇവിടെ പകർന്നു നൽകുന്നത്.

ഈ ഉപമയുടെ രണ്ടാമത്തെ തലം സാമൂഹികം ആണ്. ഉപമയിൽ, ഒന്നാം മണിക്കൂറിലും (രാവിലെ 6 മണി) മൂന്നാം മണിക്കൂറിലും (രാവിലെ 9 മണി) ആറാം മണിക്കൂറിലും (ഉച്ചക്ക് 12 മണി) പതിനൊന്നാം മണിക്കൂറിലും (വൈകുനേരം 6 മണി) രംഗത്തേക്ക് കടന്നു വരുന്ന തൊഴിലാളികളെ അവതരിപ്പിച്ചുകൊണ്ടാണ് ഈശോ വലിയൊരു സാമൂഹിക വിപ്ലവത്തിന് കളമൊരുക്കുന്നത്. ഉപമയിൽ പറയുന്നപോലെ, ദിവസത്തിന്റെ ഏത് മണിക്കൂറിലും ജോലി അന്വേഷിച്ച് നൽക്കവലകളിൽ തൊഴിലാളികൾ നിൽക്കുന്നത് സാധാരണ ജീവിതത്തിലെ ഒരു ചിത്രമായിരുന്നു. കുറേ നാളുകൾക്ക് മുൻപ് കേരളത്തിന് ഈ ചിത്രം അന്യമായിരുന്നു. എന്നാൽ ഇന്ന് ഈ ചിത്രം സർവ സാധാരണമാണ്. പെരുമ്പാവൂർ തുടങ്ങിയ പട്ടണങ്ങളിൽ അന്യസംസ്ഥാനത്തൊഴിലാളികൾ ആരെങ്കിലും ജോലിക്കായി തങ്ങളെ വിളിക്കുമെന്ന പ്രതീക്ഷയിൽ കാത്തു നിൽക്കുന്നത് ഇന്നിന്റെ ചിത്രമാണ്.

ഉപമയിൽ രാവിലെ 6 മണിമുതൽ പണിയുന്നവരും, 9 നും, 12 നും വന്നവരും, വൈകുന്നേരം 5 മണിക്ക് എത്തിയവരും യജമാനനുമായി ഉടമ്പടി നടത്തിയത് ഒരു ദനാറയ്ക്കായിരുന്നെങ്കിലും, കൂലി കൊടുക്കുന്ന സമയമായപ്പോൾ ഈ തുല്യതയിലെ അനീതി കണ്ടെത്താൻ അവർക്ക് ദാസ് കാപ്പിറ്റലിന്റെ (Das Kapital) ആവശ്യമില്ലായിരുന്നു. അവർ പ്രതികരിക്കുകയാണ്. ഇന്നത്തെ പാർട്ടിക്കാരുടെ “നോക്കുകൂലി” പരിപാടി അന്നില്ലാതിരുന്നതുകൊണ്ട് രാവിലെ വന്നവർ നന്നായി ജോലി ചെയ്തു കാണണം. അതുകൊണ്ടു തങ്ങളുടെ ജോലിക്കനുസരിച്ച് വിയർപ്പിന്റെ വിലയായ, അധ്വാനത്തിന്റെ വിലയായ കൂലി അവർ ആവശ്യപ്പെടുകയാണ്. എന്നാൽ പതിനൊന്നാം മണിക്കൂറിൽ വന്ന മനുഷ്യനെയും അവന്റെ ജീവിതാവശ്യങ്ങളെയും മനസിലാക്കുന്ന വീട്ടുടമസ്ഥൻ അവനും ഉടമ്പടിയനുസരിച്ചുള്ള കൂലി കൊടുക്കുകയാണ്. അവന്റെ അധ്വാനത്തിന്റെ സമയമല്ല, അവന്റെ കുടുംബത്തിന്റെ ആവശ്യമായിരുന്നു വീട്ടുടമസ്ഥന് പ്രധാനപ്പെട്ടത്.

ക്രിസ്തുവിന്റെ സാമൂഹിക കാഴ്ചപ്പാടിന്റെ സൗന്ദര്യം ഇന്നത്തെ തൊഴിലാളി പ്രസ്ഥാനങ്ങൾക്കോ, ഗവണ്മെന്റുകൾക്കോ, എന്തിന് ക്രൈസ്തവർക്ക് പോലും മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടാകും. വെറും സിദ്ധാന്തങ്ങളോ, പുസ്തകങ്ങളിൽ കാണിക്കുന്ന അക്ഷക്കൂട്ടുകളോ മാത്രമല്ല ഈശോയ്ക്ക് സാമൂഹിക നീതി. അത്, നീതിയെയും ഉല്ലംഘിക്കുന്ന കരുണയാണ്. ആ കരുണയുടെ കാഴ്ചപ്പാടിലേ, ഒരുവന് അർഹതപ്പെടുന്നതിനും അപ്പുറം അവളുടെ/അവന്റെ ആവശ്യങ്ങളുടെ നെടുവീർപ്പുകളിലേക്ക് കടന്നെത്തി നിൽക്കുവാൻ നമുക്ക് സാധിക്കുകയുള്ളു. പതിനൊന്നാം മണിക്കൂറിൽ വരുന്നവന്റെയും കണ്ണീരിന്റെ നനവ്, കുടുംബത്തിലെ പട്ടിണി, ചങ്കിലെ പിടച്ചിൽ അറിയണമെങ്കിൽ ഈശോയുടെ കരുണയുടെ കാഴ്ചപ്പാടിലേക്ക് ഇന്നുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ഗവണ്മെന്റ് സംവിധാനങ്ങളും വളരേണ്ടിയിരിക്കുന്നു.

ഈശോയുടെ കരുണയുടെ കാഴ്ച്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാനും, അതുവഴി, സാമൂഹിക നീതിയും, സ്വാതന്ത്ര്യവും, വളർച്ചയും സാധ്യമാക്കാനുമാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. ലോകത്തിന്റെ കാഴ്ചപ്പാടിനും, കണക്കുകൂട്ടലുകൾക്കും ക്രിസ്തുവിന്റെ കാഴ്ചപ്പാടിനെയും, കണക്കുകൂട്ടലുകളെയും മനസ്സിലാക്കുവാൻ സാധിക്കുകയില്ല. അത് കരുണയുടെ കാഴ്ചപ്പാടാണ്. ഒന്നാം മണിക്കൂറിൽ വന്നവന്റെയും, പതിനൊന്നാം മണിക്കൂറിൽ വന്നവന്റെയും ജീവിതത്തിന്റെ താളമറിയുന്ന, ഹൃദയത്തിന്റെ മിടിപ്പ് feel ചെയ്യുന്ന കാഴ്ചപ്പാടാണത്. ഒന്നാം മണിക്കൂറിൽ വന്നവന്റെയും, പതിനൊന്നാം മണിക്കൂറിൽ വന്നവന്റെയും കുടുംബത്തിന്റെ പൾസ്‌ തൊട്ടു നോക്കുന്ന കാഴ്ചപ്പാടാണത്.  വേലയുടെ സമയമല്ല, ജീവിതത്തിന്റെ ആവശ്യമാണ് ക്രിസ്തുവിന്റെ പരിഗണന. അത് അനീതിയല്ല, കരകവിഞ്ഞൊഴുകുന്ന കരുണയാണ്.

ഇവിടെ തൊഴിലാളി വിരുദ്ധനെന്നു ഈശോയെ മുദ്രകുത്തുന്ന തൊഴിലാളി പ്രസ്ഥാനങ്ങൾ ഉണ്ടെങ്കിൽ ഓർക്കുക, വിപ്ലവ വർഗീയ പ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാടിലൂടെ ജീവിതത്തെ കാണുന്ന ക്രൈസ്തവ സഹോദരങ്ങളും കേൾക്കുക, ലോകചരിത്രത്തിൽ ആദ്യമായി ‘വേലക്കാരൻ കൂലിക്കു അർഹനാണെന്നു വിളിച്ചുപറഞ്ഞു, തൊഴിലാളിയുടെ പക്ഷം ചേർന്നത് ക്രിസ്തുവാണ്. “ദരിദ്രരുമായി സ്വത്തു പങ്കുവയ്ക്കാതിരിക്കുക എന്നത് അവരിൽ നിന്ന് മോഷ്ടിച്ച് സ്വന്തമാക്കുക എന്നത് തന്നെയാണ് ” എന്ന് ഈ കാലഘട്ടത്തിലും വിളിച്ചുപറയുന്നത് വിപ്ലവ പ്രസ്ഥാനങ്ങളുടെ ആചാര്യന്മാരല്ല, ഫ്രാൻസിസ് പാപ്പയാണ്. സ്വയം തൊഴിലാളിയായിക്കൊണ്ട്, തൊഴില്ന്റെ മഹത്വവും, തൊഴിലാളിയുടെ വേദനയും അറിയാവുന്ന ക്രിസ്തുവിനു എങ്ങനെ തൊഴിലാളിയോട് അനീതിചെയ്യുവാൻ കഴിയും?  നീതിയെയും വെല്ലുന്ന കരുണയാണ് ഈശോയുടെ കാഴ്ചപ്പാട്. അത്, തൊഴിൽ ചെയ്യാതെ അണികളെ ചൂഷണം ചെയ്യുന്ന, വിശപ്പിന്റെ നോവറിയാത്ത, സാധാരണക്കാർക്ക് മനസ്സിലാകാത്ത ഭാഷയിൽ സംസാരിക്കുന്ന, അടവുനയങ്ങൾ മാറി മാറി പ്രയോഗിക്കുന്ന  വിപ്ലവനേതാക്കൾക്ക് മനസ്സിലാകില്ല. 

ഉപമയുടെ മൂന്നാമത്തെ തലം കാരുണികം ആണ്. നീതിയും കരുണയും ഒരുമിച്ചു നിൽക്കുന്ന ഒരു പാരസ്പര്യം ആണ് ഈ ഉപമയുടെ സൗന്ദര്യം. ക്രിസ്തുമതത്തിന്റെ സൗകുമാര്യം തന്നെ കരുണയുള്ള ദൈവം നമുക്കുണ്ട് എന്നുള്ളതാണ്. ക്രിസ്തുവിന്റെ മുൻപിൽ കരുണയാണ് ദൈവനീതി. നർദീൻ സുഗന്ധതൈലവുമായി കടന്നു വന്ന പെൺകുട്ടിയോടും, വ്യഭിചാരത്തെ പിടിക്കപ്പെട്ട പെണ്കുട്ടിയോടും ഈശോ കാണിച്ചത് സഹോദര്യത്തിലധിഷ്ഠിതമായ നീതി മാത്രമായിരുന്നോ? ആകാശത്തിനും ഭൂമിയ്ക്കും മദ്ധ്യേ, കുരിശിൽ കിടന്നപ്പോൾ നല്ല കള്ളനോട് കാണിച്ചത് നീതി മാത്രമായിരുന്നോ? ഒരിക്കലുമല്ല. അത് കാരുണ്യമായിരുന്നു. ക്രിസ്തുവിലൂടെ പ്രകാശിക്കുന്ന കാരുണ്യം ലോകത്തിന്റെ കാഴ്ചപ്പാടാണ് മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!

സാമൂഹ്യനീതിയുടെ എല്ലാ അതിർവരമ്പുകളെയും അതിശയിപ്പിക്കുന്ന ഈശോയുടെ കരുണയുടെ കാഴ്ചപ്പാടിലേക്കു ഓരോ മനുഷ്യനും രാഷ്ട്രീയ സംവിധാനങ്ങളും കടന്നുവരേണ്ടിയിരിക്കുന്നു. ജോലിചെയ്യുന്ന സമയമെന്നതിനേക്കാൾ, ഒരു മനുഷ്യന്റെ, അവന്റെ, അവളുടെ കുടുംബത്തിന്റെ ജീവിതത്തിന്റെ ആവശ്യങ്ങളിലേക്കു ഉയരുവാൻ അവൾക്കു, അവനു കൂലികൊടുക്കുന്നവർക്കു കഴിയണമെന്ന കാരുണ്യത്തിന്റെ വ്യവസ്ഥിതിയിലേക്കാണ് ഈശോ വിരൽചൂണ്ടുന്നത്. ഇവിടെയാണ് ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനം കാലഘട്ടത്തിന്റെ ശബ്ദമാകുന്നത്. പാപ്പാ പറയുന്നത്, സമ്പത്തിന്റെയും, ധനത്തിന്റെയും, നീതിയുടെയും ആഗോളവത്ക്കരണം സാഹോദര്യത്തിലേക്കു നമ്മെ എത്തിച്ചിട്ടില്ല എന്നാണ്.

എന്നുവച്ചാൽ, ഇന്നും നിന്റെ സഹോദരൻ, സഹോദരി ചൂഷണത്തിന്റെ, അനീതിയുടെ ഇരകളായിത്തന്നെ നിൽക്കുകയാണ്. അവരോടു കരുണകാണിക്കുന്നതു വലിയ അപരാധിമായി എണ്ണപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.  പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന സഹോദരങ്ങൾക്ക് കാരുണ്യത്തിന്റെ കാര്യങ്ങൾ നീട്ടുന്നതിനെ തീരെ പിറുപിറുക്കുന്ന ഫരിസേയ മനോഭാവം ഇന്നും നിലനിൽക്കുകയാണ്. അതുകൊണ്ടല്ലേ, കൽക്കത്തായിലെ തെരുവുകളിൽ നിന്ന് പിഞ്ചുകുഞ്ഞുങ്ങളെ പെറുക്കിയെടുത്ത ആ നീലക്കരയുള്ള വെള്ള സാരിയുടുത്ത വിശുദ്ധയെ ആധുനിക മനുഷ്യർ ലോകത്തിനുമുന്നിൽ അപഹാസ്യയാക്കിയത്? അതുകൊണ്ടുതന്നെയല്ലേ, രാജ്യദ്രോഹക്കുറ്റം ചുമത്തി ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്തത്?

സ്നേഹമുള്ളവരേ, നിങ്ങൾക്ക് വേണമെങ്കിൽ എന്തിനെയും രാജദ്രോഹമായിക്കാണാം. മതം മാറ്റമായി ചിത്രീകരിക്കാം. വിശക്കുന്നവനു ഭക്ഷണം കൊടുക്കുന്നത്, നഗ്നനെ ഉടുപ്പിക്കുന്നത്, ദളിതന്റെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നത് … എന്തിനെയും നിങ്ങൾക്ക് കുറ്റകരമായിക്കാണാം. അത് നിങ്ങളുടെ കാഴ്ചപ്പാടിന്റെ വൈകൃതമാണെന്ന് മാത്രം മനസ്സിലാക്കുക!  നിങ്ങൾക്ക് നിരീശ്വരവാദ കാഴ്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാം. ദൈവം ഇല്ലെന്നു വിളിച്ചുപറയാം. ഫലം പക്ഷേ, ജീവിത നിരാശയായിരിക്കും. യുക്തിവാദ കാഴ്ചപ്പാടിലൂടെയും നിങ്ങൾക്ക് ജീവിതത്തെ കാണാം. ദൈവം മരിച്ചെന്നു പ്രസംഗിക്കാം. ഫലം ദുഃഖമായിരിക്കും. മുതലാളിത്തകാഴ്ചപ്പാടും നിങ്ങൾക്ക് സ്വീകരിക്കാം. ഫലം അടിമത്തമായിരിക്കും.

വർഗീയ കാഴ്ച്ചപ്പാടും നിങ്ങൾക്കാകാം. ഫലം അരാജകത്വമായിരിക്കും. എന്നാൽ, ഈശോയുടെ കാഴ്ചപ്പാട് നമ്മെ സ്നേഹത്തിലേക്ക്, സ്വാതന്ത്ര്യത്തിലേക്കു, സമൃദ്ധിയിലേക്ക് നയിക്കും.

ചിലപ്പോഴൊക്കെ എനിക്കുതോന്നും പതിനൊന്നാം മണിക്കൂറിൽ വേലയ്ക്കുവരുന്നവർക്കുവേണ്ടിയല്ലേ, ക്രിസ്തു വന്നതെന്ന്! സുവിശേഷങ്ങൾ തുറന്നുനോക്കൂ… അവൻ സുഖപ്പെടുത്തിയത് ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ജീവിച്ചവരെയല്ലേ? 38 വർഷമായി കുളക്കരയിൽ കിടന്നവൻ, കുഷ്ഠവുമായി അലഞ്ഞുതിരിഞ്ഞവർ…; അവൻ വഴി നന്മയിലേക്ക് വന്നതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ കഴിഞ്ഞവരല്ലേ? മറിയം മഗ്ദലേന, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ, മുടിയനായ പുത്രൻ, ശമരിയാക്കാരി സ്ത്രീ… അവൻ രക്ഷ നൽകിയതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ആയിരുന്നവരെയല്ലേ? നോക്കൂ, നല്ലകള്ളന്റെ ജീവിതം! ഇതൊന്നും അനീതിയല്ലാ സ്നേഹമുള്ളവരെ. ഇത് കരുണയാണ്, കരുണയുടെ കാഴ്ചപ്പാടിന്റെ ആഘോഷമാണ്.

അങ്ങനെയെങ്കിൽ, നമ്മളും പതിനൊന്നാം മണിക്കൂറുകാരാണോ? ജോസ് അന്നംക്കുട്ടി ജോസിന്റെ “ദൈവത്തിന്റെ ചാരന്മാർ” എന്ന പുസ്തകത്തിൽ അദ്ദേഹം ബാങ്കളൂരിൽ പഠിച്ചിരുന്ന കാലത്ത് നടത്തിയ ഒരു കുമ്പസാരത്തെ പറ്റി പറയുന്നുണ്ട്. last സെമ്മിൽ വളരെ കുറച്ചു മാർക്ക് കിട്ടിയതിന്റെ വിഷമത്തിലും പഠിക്കാതിരുന്നതിന്റെ കുറ്റബോധത്തിലും കുമ്പസാരത്തിനെത്തിയ ജോസ് തന്റെ അവസ്ഥ പറഞ്ഞു. അടുത്ത പരീക്ഷ ഉടനെ വരുന്നകാര്യവും പറഞ്ഞു. അപ്പോൾ കുമ്പസാരിപ്പിക്കുന്ന അച്ഛൻ പറഞ്ഞു: ജോസേ, ഞാനും പഠിക്കുന്നയാളാണ്. രണ്ടു പേപ്പർ തയ്യാറാക്കണം ഉടനെ. നമ്മൾ രണ്ടുപേരും, സുവിശേഷത്തിൽ പറഞ്ഞ പതിനൊന്നാം മണിക്കൂറുകാരാണ്. ഈശോ കരുണയുള്ളവനല്ലേടാ? നമുക്കൊന്ന് ആഞ്ഞുപിടിച്ചാലോ? പതിനൊന്നാം മണിക്കൂറുകാർക്കും അർഹതപ്പെട്ടത്‌ അവൻ തരും.” ജോസിന് അതൊരു ശക്തിയായി.  ജോസ് ആഞ്ഞുപിടിച്ചു. നല്ല മാർക്കും കിട്ടി.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിൽ നാമൊക്കെ ഈ പതിനൊന്നാം മണിക്കൂറുകാരാണ്. എന്താ നമ്മുടെ പ്രാർത്ഥന? ദേ, പരീക്ഷ അടുത്തു ട്ടോ കർത്താവേ, ശരിക്കും പഠിച്ചിട്ടില്ല, കുറെ ശ്രമിച്ചു കർത്താവേ, ഒരു ജീവിതപങ്കാളി ഇതുവരെ ആയിട്ടില്ല. ബിസിനസ്സ് കർത്താവേ, ഒരു രക്ഷയില്ല. രോഗത്തിന്റെ പിടിയിലായിട്ടു കുറേക്കാലമായി. കുടുംബസമാധാനം തകർന്നിട്ടു നാളുകളായി. നാമൊക്കെ, പതിനൊന്നാം മണിക്കൂറുകാരാണ്. അവിടുത്തെ കരുണ ഇതാണ്: നമ്മുടെ ജീവിതത്തിനാവശ്യമായവ, നമ്മുടെ ജീവിതവിജയത്തതിനാവശ്യമായവ ദൈവം നമുക്ക് തരും. നാം എന്തുചെയ്യണം? ദൈവത്തിന്റെ മുന്തിരിത്തോപ്പാകുന്ന ഈ ലോകത്തിൽ നമ്മുടെ ജോലികൾ ചെയ്യുക. അവിടുത്തെ കരുണയിൽ തീർച്ചയായും നാം പങ്കുകാരാകും.

നാമുൾപ്പെടെ, പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന, ഇനിയും വീണ്ടെടുക്കപ്പെടാൻ വളരെ സാധ്യതയുള്ള ധാരാളം മനുഷ്യർ നമ്മോടൊത്തു ജീവിക്കുന്നുണ്ട്. പതിനൊന്നാം മണിക്കൂറിൽ ജോലിചെയ്യാൻ വന്നപ്പോൾ അയാളുടെ ഉള്ളിലുണ്ടായിരുന്ന ചിന്തകൾ വായിച്ചെടുക്കുവാൻ എന്നെങ്കിലും നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ പ്രിയപ്പെട്ടവരേ? ചിലപ്പോൾ ജോലികഴിഞ്ഞു കിട്ടുന്ന കൂലികൊണ്ടു വാങ്ങിക്കൊണ്ടുവരുന്ന അപ്പത്തിനുവേണ്ടി കാത്തിരിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചായിരുന്നിരിക്കാം അദ്ദേഹത്തിന്റെ ചിന്ത! അല്ലെങ്കിൽ നാളെ ഫീസുകൊടുക്കുവാനുള്ള മകളുടെ ആകുലത്തെയെക്കുറിച്ചായിരിന്നിരിക്കാം. …. ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന മനുഷ്യരുടെ മനസ്സ് വായിക്കുവാൻ നമുക്ക് സാധിച്ചാൽ എനിക്കുറപ്പുണ്ട്, നമ്മുടെ സഹോദരനെ, സഹോദരിയെ കരുണയുടെ നറും നിലാവിൽ കുളിപ്പിക്കുവാൻ കരുണയുടെ വിളക്കുകളാകും നമ്മൾ!  

കരുണയുടെ കാഴ്ചപ്പാടിലെ ക്രിസ്തുവിന്റെ കണക്കു കൂട്ടലുകളും നമുക്ക് മനസ്സിലാവുകയില്ല. ഈശോ കണക്കിന് വളരെ മോശമാണ്. നൂറു ആടുകളുണ്ടായിരിക്കെ, തൊണ്ണൂറ്റൊൻപതിനേയും വിട്ടിട്ടു…  99 is equl to 1 ആണ് ഈശോയുടെ കണക്ക്. ലൂക്ക 12 ൽ പറയുന്നു, അഞ്ചു കുരുവികൾ രണ്ടു രൂപയ്ക്കു. ഒരു രൂപയ്ക്കു രണ്ടു കുരുവികൾ. അപ്പോൾ രണ്ടു രൂപയ്ക്കോ? ഈശോയ്ക്ക് കണക്ക് അറിയില്ല.

സമാപനം

സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ കാഴ്ച്ചപ്പാടിലൂടെ നമ്മുടെ ജീവിതത്തെ, ജീവിതസാഹചര്യങ്ങളെ നോക്കിക്കാണാൻ നമുക്ക് പഠിക്കാം. ഈശോയുടെ കരുണയ്ക്കു അർഹരാകാനും, അവിടുത്തെ കരുണയുടെ കാഴ്ചപാട് സ്വന്തമാക്കാനും ആകട്ടെ നമ്മുടെ ക്രൈസ്തവജീവിതം. ഇന്നത്തെ വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ കാഴ്ചപ്പാട് നമുക്ക് കണ്ടു പഠിക്കാം. നോക്കൂ, എങ്ങനെയാണ് ഈശോ അപ്പം മുറിക്കുന്നത്? എങ്ങനെയാണ് അവിടുന്ന് അപ്പമായിത്തീരുന്നത്? ആർക്കുവേണ്ടിയാണ് അവിടുന്ന് അപ്പമാകുന്നത്? ബലിപീഠം ഈശോയുടെ കാരുണ്യത്തിന്റെ കാഴ്ചപ്പാട് പഠിക്കാനുള്ള സ്കൂൾ ആണ്.

സൂക്ഷിച്ചു നോക്കൂ, നിന്റെ ദൈവം തന്നെ വെളിപ്പെടുത്തുന്നത് അപ്പം മുറിക്കലിലൂടെയാണ്; നിന്റെ ദൈവത്തിന്റെ കാഴ്ചപ്പാട് തെളിയുന്നതും വിശുദ്ധ കുർബാനയിലൂടെയാണ്. ആമേൻ!

SUNDAY SERMON MT 18, 1-9

ഏലിയാ സ്ലീവാ മൂശേക്കാലം

– സ്ലീവാ നാലാം ഞായർ

മത്തായി 18, 1 – 9

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ സ്ലീവാ നാലാം ഞായറാഴ്ച്ചയിലെ സുവിശേഷം സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ളൊരു സംഭാഷണമാണ് നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ഈശോയും അവിടുത്തെ ശിഷ്യന്മാരും തമ്മിലാണ് സംഭാഷണം. സംഭാഷണത്തിലെ കാതലായ ചോദ്യം: ആരാണ് സ്വർഗ്ഗരാജ്യത്തിലെ വലിയവൻ എന്നാണ്. ആത്മാവിൽ ചോര പൊടിയുന്ന അനുഭവം നൽകുന്ന ഈശോയുടെ രണ്ടാം പീഡാനുഭവ പ്രവചനത്തിന് തൊട്ടുപിന്നാലെയാണ്, ആരാണ് സ്വർഗ്ഗരാജ്യത്തിലെ വലിയവൻ എന്ന ശിഷ്യരുടെ ചോദ്യം ഉയരുന്നത് എന്നത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ‘മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏല്പിക്കപ്പെടാൻ പോകുന്നു. അവർ അവനെ വധിക്കും; എന്നാൽ മൂന്നാം ദിവസം അവൻ ഉയിർപ്പിക്കപ്പെടും’ എന്ന ഈശോയുടെ പ്രവചനം ശിഷ്യരെ ദുഖത്തിലാഴ്ത്തിയെങ്കിലും, അടുത്ത നിമിഷം അവരത് മറക്കുന്നു. അവർക്ക് താത്പര്യം അവർക്ക് ലഭിക്കുവാൻ പോകുന്ന സ്ഥാനമാണങ്ങളെക്കുറിച്ചാണ്, സൗഭാഗ്യങ്ങളെക്കുറിച്ചാണ്. ഉറവ വറ്റാത്ത സ്നേഹമായും, അളവില്ലാത്ത അനുകമ്പയായും, യഥാർത്ഥ ദൈവിക ഹൃദയത്തിന്റെ ഉടമമായ ഈശോ അവരുടെ കൂടെയായിരുന്നിട്ടും, ആ സ്നേഹത്തെ മൊഴിമാറ്റാനോ, തങ്ങളുടേതാക്കാനോ അവർ ശ്രമിച്ചില്ല. അവർക്ക് ഈശോയുടെ കാര്യത്തിൽ അത്രയേ താത്പര്യം ഉണ്ടായിരുന്നുള്ളു. അല്ലെങ്കിൽ, കാൽവരിയുടെ നിഴലിൽ നിന്നുകൊണ്ട് ആരാണ് സ്വർഗ്ഗരാജ്യത്തിലെ വലിയവനെന്നോ, ആരായിരിക്കും ഈശോയുടെ ഇടത്തും വലത്തും ഇരിക്കുക എന്നോ (മത്താ 20, 20 -28) ശിഷ്യന്മാർ ചോദിക്കുമായിരുന്നില്ല.

ഈശോ പലപ്രാവശ്യം ശിഷ്യരോട് താൻ നേരിടാൻ പോകുന്ന പാടുപീഡകളെക്കുറിച്ച്, തന്റെ മരണത്തെക്കുറിച്ച് ശിഷ്യരോട് പറഞ്ഞിട്ടുണ്ടെങ്കിലും, അവർക്കത് ഗ്രഹിക്കാൻ, ഒന്നുകിൽ കഴിവില്ലായിരുന്നു. അല്ലെങ്കിൽ അവരതിന് മെനക്കെട്ടില്ല. അവർക്ക് അങ്ങ് ഉയർന്ന മലയിൽ രൂപാന്തരപ്പെട്ട , മോശയോടും, ഏലിയായോടും സംസാരിക്കുന്ന ഈശോയെയാണ് ഇഷ്ടം (മത്താ 17, 1-8); അപസ്മാര രോഗിയെ സുഖപ്പെടുത്തി ജനത്തിന് മുൻപിൽ ഹീറോ ആയി നിൽക്കുന്ന ഈശോയെയാണ് ഇഷ്ടം (മത്താ 17, 14-21). മാത്രവുമല്ല അങ്ങനെയുള്ളൊരു നേതാവിനെയാണ് ഈശോയിൽ അവർ കണ്ടത്. അതുകൊണ്ട് ശിഷ്യന്മാർ, ഭൂമിയിൽ മാത്രമല്ല സ്വർഗ്ഗത്തിലും ആരാണ് വലിയവൻ എന്ന് ചോദിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. എന്നാലും, മരണത്തിന്റെ നിഴലിൽ നിൽക്കുന്ന ഈശോയോട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കേണ്ടിയിരുന്നില്ല; താക്കോൽ സ്ഥാനങ്ങളോടുള്ള ആക്രാന്തം ഇവിടെ കാണിക്കേണ്ടിയിരുന്നില്ല.

മനുഷ്യമനസ്സിനെ ഈശോയോളം മനസ്സിലാക്കിയ ഒരാൾ ഈ ഭൂമുഖത്ത് ഇന്നുവരെ വേറേയില്ലല്ലോ. അവിടുന്ന് അവരുടെ ചോദ്യത്തിന് ഉത്തരം നൽകുകയാണ്. ഉത്തരം വളരെ Simple ആണ്. എന്നാൽ, ഗഹനവുമാണ്. “…ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണ് സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവൻ.” ഈ ഉത്തരത്തിന് രണ്ട് വശങ്ങളുണ്ട്: ഒന്ന്, സാമൂഹികവശം.

ഈശോ എന്താണ് ചെയ്തതെന്ന് നോക്കൂ… “യേശു ഒരു ശിശുവിനെ അവരുടെ മദ്ധ്യേ നിർത്തി …” നിങ്ങൾക്കറിയോ, വലിയൊരു സാമൂഹ്യവിപ്ലവത്തിനാണ് ഈശോ ഇവിടെ തുടക്കം കുറിച്ചത്! ജനക്കൂട്ടത്തിൽ നിന്ന ഒരു ശിശുവിനോട് ഈശോ പറയുന്നു: മകളേ, മകനേ, മുന്നോട്ട് വരിക! ഒരു ശിശു വളരെ ബലഹീനയാണ്, ബലഹീനനാണ്. സമൂഹത്തിന്റെ അതിർത്തിക്കപ്പുറത്താണ് ഒരു ശിശുവിന് സ്ഥാനം. പാർശ്വവത്ക്കരിക്കപ്പെട്ട, സമൂഹത്തിൽനിന്ന് അകറ്റിനിർത്തപ്പെട്ടവരുടെ കൂട്ടത്തിൽപ്പെട്ടതാണ് ശിശുക്കൾ. ക്രിസ്തുവിന്റെ സമയത്തെ ഇസ്രായേൽ സമൂഹത്തിൽ ശിശുക്കൾക്ക് യാതൊരു പ്രാധാന്യവും ഉണ്ടായിരുന്നില്ല. ശിശുക്കൾ മിക്കവാറും രോഗികളാണ്. കൗമാരമെത്തുമ്പോഴേയ്ക്കും കുട്ടികൾ മരണമടയും. എന്നിട്ടും ഈശോ ഒരു ശിശുവിനെ വിളിച്ച് ആളുകളുടെ മദ്ധ്യേ നിർത്തുകയാണ്. കേന്ദ്രസ്ഥാനം കൊടുക്കുകയാണ്. സമൂഹം ഒട്ടും വിലകല്പിക്കാത്ത ശിശുക്കളെ ഈശോ പരിഗണിക്കുകയാണ്. ആകാശത്ത് പറക്കുന്ന കുരുവികളേക്കാൾ വിലയുള്ളവരായി അവരെ കാണുകയാണ്. വലിയൊരു സാമൂഹ്യവിപ്ലവത്തിനാണ് ഈശോ തിരികൊളുത്തിയത്. അവിടുന്ന് അവരെ അടുത്തുവിളിക്കുക മാത്രമല്ല, അവരെ അനുഗ്രഹിക്കുകകൂടിയാണ്. അതുക്കും അപ്പുറം, ഒരു ശിശുവിനെ സ്വീകരിക്കുന്നവനും ദൈവത്തെ സ്വീകരിക്കുന്നു എന്നും പറഞ്ഞ് നിഷ്കളങ്കരായ ശിശുക്കളെ ദൈവത്തിന് സമം നിർത്തുകയാണ്. ഇതാണ് ഈ സംഭവത്തിന്റെ സാമൂഹികവശം.

രണ്ട്, ആധ്യാത്മികവശം. നാം മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകണം. ശിശുവിനെപ്പോലെ സ്വയം ചെറുതാകണം. ശിശുക്കൾക്ക് ദുഷ്പ്രേരണ കൊടുക്കരുത്. പ്രലോഭനഹേതു ആകരുത്. ഒരു ശിശുവിനെ സ്വീകരിക്കുന്നവൻ ക്രിസ്തുവിനെയാണ് സ്വീകരിക്കുന്നത്. ദേ, ഈശോ അങ്ങനെ കത്തിക്കയറുകയാണ്. നിയമജ്ഞരും ഫരിസേയരും ഈശോയെ കൊല്ലാൻ പദ്ധതിയിട്ടതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു!!

ആരാണ്, എന്താണ് ഒരു ശിശു? A symbol of helpnesness; A symbol of innocence. A symbol of wonder. A symbol of simplicity. A symbol of divinity. ആരെയെങ്കിലും നിങ്ങൾ helpless ആയി കാണുകയാണെങ്കിൽ ആ വ്യക്തിയെ സഹായിക്കൂ…കാരണം ആ വ്യക്തി ശിശു ആണ്. എവിടെയൊക്കെയാണ് നിങ്ങൾ നിഷ്കളങ്കത, innocence കാണുന്നത് embrace it. കാരണം ഇരു ശിശുവിനെയാണ് നിങ്ങൾ കാണുന്നത്. ഒന്നാമനാകുന്നത് വഴിയല്ല,  മാത്സര്യം മൂലമല്ല, നിഷ്കളങ്കതയെ, അത്ഭുതത്തെ, ലാളിത്യത്തെ സ്വീകരിക്കുന്നതുവഴി നാം ക്രിസ്തുവിലേക്ക് അടുക്കുകയാണ്. ഒരു ശിശുവിന്റേതുപോലെയുള്ള നിഷ്കളങ്കതയിൽ ക്രിസ്തു ഒളിഞ്ഞിരിപ്പുണ്ട്. ഒരു ശിശുവിന്റേതുപോലെയുള്ള നിസ്സഹായതയിൽ ക്രിസ്തു മറഞ്ഞിരിപ്പുണ്ട്. ഒരു ശിശുവിന്റേതുപോലെയുള്ള അത്ഭുതം നിറഞ്ഞ മനസ്സിൽ ക്രിസ്തു ഉണ്ട്. ഒരു ശിശുവിന്റേതുപോലെയുള്ള ലാളിത്യത്തിൽ ക്രിസ്തുവിന്റെ മുഖമുണ്ട്. മനോഹരമായ ഒരു പുഷ്പത്തെ ഒന്ന് സ്പർശിക്കൂ… നിങ്ങൾ സ്പർശിക്കുന്നത് ക്രിസ്തുവിനെയായിരിക്കും. ഒരു ശിശുവിന്റെ വിശുദ്ധമായ Beauty അതിലുണ്ട്. ഒരു തളിരിലയെ ഒന്ന് തലോടൂ …ക്രിസ്തുവിനെ സ്പർശിക്കുന്നതായി നിങ്ങൾക്ക് തോന്നും…കാരണം, ഇവയിലെല്ലാം ഒരു ശിശു ഉണ്ട്. ഒരു ശുശുവിനെ സ്വീകരിക്കുന്നവനും എന്നെ സ്വീകരിക്കുന്നു…ഈശോയുടെ വചനം.

അപ്പോൾ ശിശു എന്നത് മനുഷ്യ ശിശുക്കൾ മാത്രമല്ല…ഈ പ്രപഞ്ചത്തിലെ സർവ innocence, siplicity, helplessness, നിർമ്മലമായതെന്തും …ശിശുക്കളാണ്.

ശിശു തുല്യമായതെന്തും മാറ്റി നിർത്തുമ്പോൾ നാം ഫരിസേയരായിത്തീരുന്നു; നിയമജ്ഞരായിത്തീരുന്നു. അപ്പോൾ നാം ആക്രോശിക്കും, ശിശുതുല്യമായവയെ ക്രൂശിക്കുക…ക്രിസ്തുവിനെ ക്രൂശിക്കുക!!! ഇന്ന് ലോകത്തിൽ സംഭവിക്കുന്നത് ഇതാണ്; നമ്മുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത് ഇതാണ്. നമ്മൾ വായിച്ചിട്ടുള്ള കഥകളിൽ ഒന്നിന്റെ കഥാതന്തു ഇതല്ലെയെന്ന് ഞാനൊന്ന് ഓർത്തെടുക്കുകയാണ്. കഥയുടെ പേര് : The Selfish Giant . എഴുതിയത് ഓസ്കാർ വൈൽഡ് (Oscar Wilde ) കഥയുടെ ചുരുക്കം ഇങ്ങനെയാണ്:

എന്നും ഉച്ചതിരിഞ്ഞ് കുട്ടികൾ ആ രാക്ഷസന്റെ ഗാർഡനിൽ പോയി കളിക്കുമായിരുന്നു. മൃദുവായ പച്ചപ്പുല്ലുകളുള്ള ഒരു വലിയ മനോഹരമായ പൂന്തോട്ടമായിരുന്നു അത്. അവിടെയും ഇവിടെയും പുല്ലിന് മുകളിൽ നക്ഷത്രങ്ങൾ പോലെ മനോഹരമായ പൂക്കൾ ഉണ്ടായിരുന്നു, ശരത്കാലത്തിൽ സമൃദ്ധമായ ഫലം കായ്ക്കുന്ന പന്ത്രണ്ട് പീച്ച് മരങ്ങൾ. പക്ഷികൾ മരങ്ങളിൽ ഇരുന്നു വളരെ മധുരമായി പാടുന്നു, കുട്ടികൾ അവ കേൾക്കാൻ അവരുടെ കളികൾ നിർത്തി.

ഒരു ദിവസം തന്റെ സുഹൃത്തിനെ സന്ദർശിച്ച ശേഷം ഭീമൻ തിരികെ വന്നു. അവൻ തന്റെ തോട്ടത്തിൽ കുട്ടികളെ കണ്ടു. “നിങ്ങൾ ഇവിടെ എന്താണ് ചെയ്യുന്നത്?” അവൻ വളരെ പരുക്കൻ ശബ്ദത്തിൽ ചോദിച്ചു. മാത്രമല്ല,  അവൻ കുട്ടികളെ തോട്ടത്തിൽ നിന്ന് ഓടിച്ചു.

“എന്റെ സ്വന്തം പൂന്തോട്ടം, ഇത്  എന്റെ സ്വന്തം പൂന്തോട്ടമാണ്. കുട്ടികൾ ഇവിടെ വരേണ്ട. ” ഭീമൻ പറഞ്ഞു.

അങ്ങനെ അവൻ ചുറ്റും ഉയരമുള്ള ഒരു മതിൽ പണിതു, ഒരു അറിയിപ്പ് ബോർഡ് വെച്ചു:

“അതിക്രമിച്ചു കടക്കുന്നവർ ശിക്ഷിക്കപ്പെടും.”

അവൻ വളരെ സ്വാർത്ഥനായ ഒരു ഭീമൻ ആയിരുന്നു.

എന്നാൽ ചില വിചിത്രമായ കാര്യങ്ങൾ അവിടെ സംഭവിച്ചു. അപ്പോൾ വസന്തം വന്നു, രാജ്യത്തുടനീളം ചെറിയ പൂക്കളും ചെറിയ പക്ഷികളും ഉണ്ടായിരുന്നു. സ്വാർത്ഥനായ ആ ഭീമന്റെ പൂന്തോട്ടത്തിൽ മാത്രം ഇപ്പോഴും ശൈത്യകാലമായിരുന്നു,  പക്ഷേ അവനത് മനസ്സിലായില്ല. വസന്തം വന്നില്ല, വേനൽ വന്നില്ല. മരങ്ങൾ തളിർത്തില്ല. പൂത്തില്ല. എങ്ങും മരവിച്ച ശൈത്യം മാത്രം!!!

ഒരു പ്രഭാതത്തിൽ ഭീമൻ മനോഹരമായ സംഗീതം കേട്ടു. അവനത്  വളരെ മധുരമായി തോന്നി. അവൻ കട്ടിലിൽ നിന്ന് ചാടി പുറത്തേക്ക് നോക്കി.

അതിമനോഹരമായ ഒരു കാഴ്ച അവൻ കണ്ടു. ആ വലിയ മതിലിന്റെ ഒരു ചെറിയ ദ്വാരത്തിലൂടെ കുട്ടികൾ അകത്തേക്ക് കയറി, അവർ മരക്കൊമ്പുകളിൽ ഇരുന്നു. കിളികൾ ആഹ്ലാദത്തോടെ പറന്നു നടക്കുന്നു, പൂക്കൾ പച്ച പുല്ലിലൂടെ മുകളിലേക്ക് നോക്കി ചിരിച്ചു.

തന്റെ പൂന്തോട്ടത്തിലേക്ക് കുട്ടികളുമായി വസന്തം വന്നതായി ഭീമൻ തിരിച്ചറിഞ്ഞു. അയാൾ ഉറക്കെ പറഞ്ഞു:

“കുട്ടികളേ, ഇത് നിങ്ങളുടെ പൂന്തോട്ടമാണ്, നിങ്ങൾ ഇവിടെ വന്നോളൂ…ഓടിക്കളിച്ചോളൂ…” ഭീമൻ പറഞ്ഞു.

അവൻ അവരോടൊപ്പം നൃത്തം ചെയ്യാൻ തുടങ്ങി.

സ്നേഹമുള്ളവരേ, ശിശുക്കളെ നമ്മുടെ ജീവിതത്തിൽ നിന്ന് ഓടിച്ചുകളഞ്ഞാൽ, ശിശുതുല്യമായവയെ നാം അവഗണിച്ചാൽ, നന്മയായിട്ടുള്ളവർക്ക് നാം ദുഷ്പ്രേരണ നൽകിയാൽ, ദൈവ കൃപ നമ്മിൽ നിന്ന് അകന്നു നിൽക്കും. നമ്മുട ജീവിതത്തിലേക്ക് വസന്തം വരികയില്ല. നമ്മുടെ ജീവിതം മരവിച്ചുപോകും. ശിശുക്കളെ, ശിശുതുല്യമായ നന്മകളെ സ്വീകരിക്കുക. നമ്മുടെ ജീവിതത്തിലും വസന്തം വിരുന്നെത്തുന്ന; കിളികൾ പാട്ടുപാടും. നാം ദൈവകൃപയിൽ നിറയും. ആമേൻ!