SUNDAY SERMON MT 18, 1-9

ഏലിയാ സ്ലീവാ മൂശേക്കാലം

– സ്ലീവാ നാലാം ഞായർ

മത്തായി 18, 1 – 9

ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ സ്ലീവാ നാലാം ഞായറാഴ്ച്ചയിലെ സുവിശേഷം സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ളൊരു സംഭാഷണമാണ് നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ഈശോയും അവിടുത്തെ ശിഷ്യന്മാരും തമ്മിലാണ് സംഭാഷണം. സംഭാഷണത്തിലെ കാതലായ ചോദ്യം: ആരാണ് സ്വർഗ്ഗരാജ്യത്തിലെ വലിയവൻ എന്നാണ്. ആത്മാവിൽ ചോര പൊടിയുന്ന അനുഭവം നൽകുന്ന ഈശോയുടെ രണ്ടാം പീഡാനുഭവ പ്രവചനത്തിന് തൊട്ടുപിന്നാലെയാണ്, ആരാണ് സ്വർഗ്ഗരാജ്യത്തിലെ വലിയവൻ എന്ന ശിഷ്യരുടെ ചോദ്യം ഉയരുന്നത് എന്നത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ‘മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏല്പിക്കപ്പെടാൻ പോകുന്നു. അവർ അവനെ വധിക്കും; എന്നാൽ മൂന്നാം ദിവസം അവൻ ഉയിർപ്പിക്കപ്പെടും’ എന്ന ഈശോയുടെ പ്രവചനം ശിഷ്യരെ ദുഖത്തിലാഴ്ത്തിയെങ്കിലും, അടുത്ത നിമിഷം അവരത് മറക്കുന്നു. അവർക്ക് താത്പര്യം അവർക്ക് ലഭിക്കുവാൻ പോകുന്ന സ്ഥാനമാണങ്ങളെക്കുറിച്ചാണ്, സൗഭാഗ്യങ്ങളെക്കുറിച്ചാണ്. ഉറവ വറ്റാത്ത സ്നേഹമായും, അളവില്ലാത്ത അനുകമ്പയായും, യഥാർത്ഥ ദൈവിക ഹൃദയത്തിന്റെ ഉടമമായ ഈശോ അവരുടെ കൂടെയായിരുന്നിട്ടും, ആ സ്നേഹത്തെ മൊഴിമാറ്റാനോ, തങ്ങളുടേതാക്കാനോ അവർ ശ്രമിച്ചില്ല. അവർക്ക് ഈശോയുടെ കാര്യത്തിൽ അത്രയേ താത്പര്യം ഉണ്ടായിരുന്നുള്ളു. അല്ലെങ്കിൽ, കാൽവരിയുടെ നിഴലിൽ നിന്നുകൊണ്ട് ആരാണ് സ്വർഗ്ഗരാജ്യത്തിലെ വലിയവനെന്നോ, ആരായിരിക്കും ഈശോയുടെ ഇടത്തും വലത്തും ഇരിക്കുക എന്നോ (മത്താ 20, 20 -28) ശിഷ്യന്മാർ ചോദിക്കുമായിരുന്നില്ല.

ഈശോ പലപ്രാവശ്യം ശിഷ്യരോട് താൻ നേരിടാൻ പോകുന്ന പാടുപീഡകളെക്കുറിച്ച്, തന്റെ മരണത്തെക്കുറിച്ച് ശിഷ്യരോട് പറഞ്ഞിട്ടുണ്ടെങ്കിലും, അവർക്കത് ഗ്രഹിക്കാൻ, ഒന്നുകിൽ കഴിവില്ലായിരുന്നു. അല്ലെങ്കിൽ അവരതിന് മെനക്കെട്ടില്ല. അവർക്ക് അങ്ങ് ഉയർന്ന മലയിൽ രൂപാന്തരപ്പെട്ട , മോശയോടും, ഏലിയായോടും സംസാരിക്കുന്ന ഈശോയെയാണ് ഇഷ്ടം (മത്താ 17, 1-8); അപസ്മാര രോഗിയെ സുഖപ്പെടുത്തി ജനത്തിന് മുൻപിൽ ഹീറോ ആയി നിൽക്കുന്ന ഈശോയെയാണ് ഇഷ്ടം (മത്താ 17, 14-21). മാത്രവുമല്ല അങ്ങനെയുള്ളൊരു നേതാവിനെയാണ് ഈശോയിൽ അവർ കണ്ടത്. അതുകൊണ്ട് ശിഷ്യന്മാർ, ഭൂമിയിൽ മാത്രമല്ല സ്വർഗ്ഗത്തിലും ആരാണ് വലിയവൻ എന്ന് ചോദിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. എന്നാലും, മരണത്തിന്റെ നിഴലിൽ നിൽക്കുന്ന ഈശോയോട് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കേണ്ടിയിരുന്നില്ല; താക്കോൽ സ്ഥാനങ്ങളോടുള്ള ആക്രാന്തം ഇവിടെ കാണിക്കേണ്ടിയിരുന്നില്ല.

മനുഷ്യമനസ്സിനെ ഈശോയോളം മനസ്സിലാക്കിയ ഒരാൾ ഈ ഭൂമുഖത്ത് ഇന്നുവരെ വേറേയില്ലല്ലോ. അവിടുന്ന് അവരുടെ ചോദ്യത്തിന് ഉത്തരം നൽകുകയാണ്. ഉത്തരം വളരെ Simple ആണ്. എന്നാൽ, ഗഹനവുമാണ്. “…ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണ് സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവൻ.” ഈ ഉത്തരത്തിന് രണ്ട് വശങ്ങളുണ്ട്: ഒന്ന്, സാമൂഹികവശം.

ഈശോ എന്താണ് ചെയ്തതെന്ന് നോക്കൂ… “യേശു ഒരു ശിശുവിനെ അവരുടെ മദ്ധ്യേ നിർത്തി …” നിങ്ങൾക്കറിയോ, വലിയൊരു സാമൂഹ്യവിപ്ലവത്തിനാണ് ഈശോ ഇവിടെ തുടക്കം കുറിച്ചത്! ജനക്കൂട്ടത്തിൽ നിന്ന ഒരു ശിശുവിനോട് ഈശോ പറയുന്നു: മകളേ, മകനേ, മുന്നോട്ട് വരിക! ഒരു ശിശു വളരെ ബലഹീനയാണ്, ബലഹീനനാണ്. സമൂഹത്തിന്റെ അതിർത്തിക്കപ്പുറത്താണ് ഒരു ശിശുവിന് സ്ഥാനം. പാർശ്വവത്ക്കരിക്കപ്പെട്ട, സമൂഹത്തിൽനിന്ന് അകറ്റിനിർത്തപ്പെട്ടവരുടെ കൂട്ടത്തിൽപ്പെട്ടതാണ് ശിശുക്കൾ. ക്രിസ്തുവിന്റെ സമയത്തെ ഇസ്രായേൽ സമൂഹത്തിൽ ശിശുക്കൾക്ക് യാതൊരു പ്രാധാന്യവും ഉണ്ടായിരുന്നില്ല. ശിശുക്കൾ മിക്കവാറും രോഗികളാണ്. കൗമാരമെത്തുമ്പോഴേയ്ക്കും കുട്ടികൾ മരണമടയും. എന്നിട്ടും ഈശോ ഒരു ശിശുവിനെ വിളിച്ച് ആളുകളുടെ മദ്ധ്യേ നിർത്തുകയാണ്. കേന്ദ്രസ്ഥാനം കൊടുക്കുകയാണ്. സമൂഹം ഒട്ടും വിലകല്പിക്കാത്ത ശിശുക്കളെ ഈശോ പരിഗണിക്കുകയാണ്. ആകാശത്ത് പറക്കുന്ന കുരുവികളേക്കാൾ വിലയുള്ളവരായി അവരെ കാണുകയാണ്. വലിയൊരു സാമൂഹ്യവിപ്ലവത്തിനാണ് ഈശോ തിരികൊളുത്തിയത്. അവിടുന്ന് അവരെ അടുത്തുവിളിക്കുക മാത്രമല്ല, അവരെ അനുഗ്രഹിക്കുകകൂടിയാണ്. അതുക്കും അപ്പുറം, ഒരു ശിശുവിനെ സ്വീകരിക്കുന്നവനും ദൈവത്തെ സ്വീകരിക്കുന്നു എന്നും പറഞ്ഞ് നിഷ്കളങ്കരായ ശിശുക്കളെ ദൈവത്തിന് സമം നിർത്തുകയാണ്. ഇതാണ് ഈ സംഭവത്തിന്റെ സാമൂഹികവശം.

രണ്ട്, ആധ്യാത്മികവശം. നാം മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകണം. ശിശുവിനെപ്പോലെ സ്വയം ചെറുതാകണം. ശിശുക്കൾക്ക് ദുഷ്പ്രേരണ കൊടുക്കരുത്. പ്രലോഭനഹേതു ആകരുത്. ഒരു ശിശുവിനെ സ്വീകരിക്കുന്നവൻ ക്രിസ്തുവിനെയാണ് സ്വീകരിക്കുന്നത്. ദേ, ഈശോ അങ്ങനെ കത്തിക്കയറുകയാണ്. നിയമജ്ഞരും ഫരിസേയരും ഈശോയെ കൊല്ലാൻ പദ്ധതിയിട്ടതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു!!

ആരാണ്, എന്താണ് ഒരു ശിശു? A symbol of helpnesness; A symbol of innocence. A symbol of wonder. A symbol of simplicity. A symbol of divinity. ആരെയെങ്കിലും നിങ്ങൾ helpless ആയി കാണുകയാണെങ്കിൽ ആ വ്യക്തിയെ സഹായിക്കൂ…കാരണം ആ വ്യക്തി ശിശു ആണ്. എവിടെയൊക്കെയാണ് നിങ്ങൾ നിഷ്കളങ്കത, innocence കാണുന്നത് embrace it. കാരണം ഇരു ശിശുവിനെയാണ് നിങ്ങൾ കാണുന്നത്. ഒന്നാമനാകുന്നത് വഴിയല്ല,  മാത്സര്യം മൂലമല്ല, നിഷ്കളങ്കതയെ, അത്ഭുതത്തെ, ലാളിത്യത്തെ സ്വീകരിക്കുന്നതുവഴി നാം ക്രിസ്തുവിലേക്ക് അടുക്കുകയാണ്. ഒരു ശിശുവിന്റേതുപോലെയുള്ള നിഷ്കളങ്കതയിൽ ക്രിസ്തു ഒളിഞ്ഞിരിപ്പുണ്ട്. ഒരു ശിശുവിന്റേതുപോലെയുള്ള നിസ്സഹായതയിൽ ക്രിസ്തു മറഞ്ഞിരിപ്പുണ്ട്. ഒരു ശിശുവിന്റേതുപോലെയുള്ള അത്ഭുതം നിറഞ്ഞ മനസ്സിൽ ക്രിസ്തു ഉണ്ട്. ഒരു ശിശുവിന്റേതുപോലെയുള്ള ലാളിത്യത്തിൽ ക്രിസ്തുവിന്റെ മുഖമുണ്ട്. മനോഹരമായ ഒരു പുഷ്പത്തെ ഒന്ന് സ്പർശിക്കൂ… നിങ്ങൾ സ്പർശിക്കുന്നത് ക്രിസ്തുവിനെയായിരിക്കും. ഒരു ശിശുവിന്റെ വിശുദ്ധമായ Beauty അതിലുണ്ട്. ഒരു തളിരിലയെ ഒന്ന് തലോടൂ …ക്രിസ്തുവിനെ സ്പർശിക്കുന്നതായി നിങ്ങൾക്ക് തോന്നും…കാരണം, ഇവയിലെല്ലാം ഒരു ശിശു ഉണ്ട്. ഒരു ശുശുവിനെ സ്വീകരിക്കുന്നവനും എന്നെ സ്വീകരിക്കുന്നു…ഈശോയുടെ വചനം.

അപ്പോൾ ശിശു എന്നത് മനുഷ്യ ശിശുക്കൾ മാത്രമല്ല…ഈ പ്രപഞ്ചത്തിലെ സർവ innocence, siplicity, helplessness, നിർമ്മലമായതെന്തും …ശിശുക്കളാണ്.

ശിശു തുല്യമായതെന്തും മാറ്റി നിർത്തുമ്പോൾ നാം ഫരിസേയരായിത്തീരുന്നു; നിയമജ്ഞരായിത്തീരുന്നു. അപ്പോൾ നാം ആക്രോശിക്കും, ശിശുതുല്യമായവയെ ക്രൂശിക്കുക…ക്രിസ്തുവിനെ ക്രൂശിക്കുക!!! ഇന്ന് ലോകത്തിൽ സംഭവിക്കുന്നത് ഇതാണ്; നമ്മുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത് ഇതാണ്. നമ്മൾ വായിച്ചിട്ടുള്ള കഥകളിൽ ഒന്നിന്റെ കഥാതന്തു ഇതല്ലെയെന്ന് ഞാനൊന്ന് ഓർത്തെടുക്കുകയാണ്. കഥയുടെ പേര് : The Selfish Giant . എഴുതിയത് ഓസ്കാർ വൈൽഡ് (Oscar Wilde ) കഥയുടെ ചുരുക്കം ഇങ്ങനെയാണ്:

എന്നും ഉച്ചതിരിഞ്ഞ് കുട്ടികൾ ആ രാക്ഷസന്റെ ഗാർഡനിൽ പോയി കളിക്കുമായിരുന്നു. മൃദുവായ പച്ചപ്പുല്ലുകളുള്ള ഒരു വലിയ മനോഹരമായ പൂന്തോട്ടമായിരുന്നു അത്. അവിടെയും ഇവിടെയും പുല്ലിന് മുകളിൽ നക്ഷത്രങ്ങൾ പോലെ മനോഹരമായ പൂക്കൾ ഉണ്ടായിരുന്നു, ശരത്കാലത്തിൽ സമൃദ്ധമായ ഫലം കായ്ക്കുന്ന പന്ത്രണ്ട് പീച്ച് മരങ്ങൾ. പക്ഷികൾ മരങ്ങളിൽ ഇരുന്നു വളരെ മധുരമായി പാടുന്നു, കുട്ടികൾ അവ കേൾക്കാൻ അവരുടെ കളികൾ നിർത്തി.

ഒരു ദിവസം തന്റെ സുഹൃത്തിനെ സന്ദർശിച്ച ശേഷം ഭീമൻ തിരികെ വന്നു. അവൻ തന്റെ തോട്ടത്തിൽ കുട്ടികളെ കണ്ടു. “നിങ്ങൾ ഇവിടെ എന്താണ് ചെയ്യുന്നത്?” അവൻ വളരെ പരുക്കൻ ശബ്ദത്തിൽ ചോദിച്ചു. മാത്രമല്ല,  അവൻ കുട്ടികളെ തോട്ടത്തിൽ നിന്ന് ഓടിച്ചു.

“എന്റെ സ്വന്തം പൂന്തോട്ടം, ഇത്  എന്റെ സ്വന്തം പൂന്തോട്ടമാണ്. കുട്ടികൾ ഇവിടെ വരേണ്ട. ” ഭീമൻ പറഞ്ഞു.

അങ്ങനെ അവൻ ചുറ്റും ഉയരമുള്ള ഒരു മതിൽ പണിതു, ഒരു അറിയിപ്പ് ബോർഡ് വെച്ചു:

“അതിക്രമിച്ചു കടക്കുന്നവർ ശിക്ഷിക്കപ്പെടും.”

അവൻ വളരെ സ്വാർത്ഥനായ ഒരു ഭീമൻ ആയിരുന്നു.

എന്നാൽ ചില വിചിത്രമായ കാര്യങ്ങൾ അവിടെ സംഭവിച്ചു. അപ്പോൾ വസന്തം വന്നു, രാജ്യത്തുടനീളം ചെറിയ പൂക്കളും ചെറിയ പക്ഷികളും ഉണ്ടായിരുന്നു. സ്വാർത്ഥനായ ആ ഭീമന്റെ പൂന്തോട്ടത്തിൽ മാത്രം ഇപ്പോഴും ശൈത്യകാലമായിരുന്നു,  പക്ഷേ അവനത് മനസ്സിലായില്ല. വസന്തം വന്നില്ല, വേനൽ വന്നില്ല. മരങ്ങൾ തളിർത്തില്ല. പൂത്തില്ല. എങ്ങും മരവിച്ച ശൈത്യം മാത്രം!!!

ഒരു പ്രഭാതത്തിൽ ഭീമൻ മനോഹരമായ സംഗീതം കേട്ടു. അവനത്  വളരെ മധുരമായി തോന്നി. അവൻ കട്ടിലിൽ നിന്ന് ചാടി പുറത്തേക്ക് നോക്കി.

അതിമനോഹരമായ ഒരു കാഴ്ച അവൻ കണ്ടു. ആ വലിയ മതിലിന്റെ ഒരു ചെറിയ ദ്വാരത്തിലൂടെ കുട്ടികൾ അകത്തേക്ക് കയറി, അവർ മരക്കൊമ്പുകളിൽ ഇരുന്നു. കിളികൾ ആഹ്ലാദത്തോടെ പറന്നു നടക്കുന്നു, പൂക്കൾ പച്ച പുല്ലിലൂടെ മുകളിലേക്ക് നോക്കി ചിരിച്ചു.

തന്റെ പൂന്തോട്ടത്തിലേക്ക് കുട്ടികളുമായി വസന്തം വന്നതായി ഭീമൻ തിരിച്ചറിഞ്ഞു. അയാൾ ഉറക്കെ പറഞ്ഞു:

“കുട്ടികളേ, ഇത് നിങ്ങളുടെ പൂന്തോട്ടമാണ്, നിങ്ങൾ ഇവിടെ വന്നോളൂ…ഓടിക്കളിച്ചോളൂ…” ഭീമൻ പറഞ്ഞു.

അവൻ അവരോടൊപ്പം നൃത്തം ചെയ്യാൻ തുടങ്ങി.

സ്നേഹമുള്ളവരേ, ശിശുക്കളെ നമ്മുടെ ജീവിതത്തിൽ നിന്ന് ഓടിച്ചുകളഞ്ഞാൽ, ശിശുതുല്യമായവയെ നാം അവഗണിച്ചാൽ, നന്മയായിട്ടുള്ളവർക്ക് നാം ദുഷ്പ്രേരണ നൽകിയാൽ, ദൈവ കൃപ നമ്മിൽ നിന്ന് അകന്നു നിൽക്കും. നമ്മുട ജീവിതത്തിലേക്ക് വസന്തം വരികയില്ല. നമ്മുടെ ജീവിതം മരവിച്ചുപോകും. ശിശുക്കളെ, ശിശുതുല്യമായ നന്മകളെ സ്വീകരിക്കുക. നമ്മുടെ ജീവിതത്തിലും വസന്തം വിരുന്നെത്തുന്ന; കിളികൾ പാട്ടുപാടും. നാം ദൈവകൃപയിൽ നിറയും. ആമേൻ!