SUNDAY SERMON JN 4, 1-26

ദനഹാക്കാലം നാലാം ഞായർ

യോഹ 4, 1-26

തിരിച്ചറിവുകളുടെയും, തിരിച്ചുവരവുകളുടെയും സുവിശേഷം എന്ന് നാം വായിച്ചുകേട്ട സുവിശേഷഭാഗത്തെ വിശേഷിപ്പിക്കാം. ക്രിസ്തു സാന്നിധ്യത്തിന്റെ മാന്ത്രികത, ക്രിസ്തുവിനെ അറിയാത്ത വരിൽപോലും വരുത്തുന്ന മാറ്റം കണ്ട് അത്ഭുതം നിറഞ്ഞ മിഴികളോടെ നിൽക്കുവാനേ ഈ സുവിശേഷഭാഗം വായിക്കുന്ന ഭക്തന് സാധിക്കൂ. ചെറുപ്പത്തിൽ സൺ‌ഡേ സ്കൂൾ വാർഷികത്തിന് മുതിർന്ന കുട്ടികൾ നട്ടുച്ച നേരത്ത് കിണറിന്റെ തീരത്ത് …എന്ന ഗാനത്തിന്റെ സ്റ്റേജ് ആവിഷ്ക്കാരം നടത്തിയപ്പോൾ വിടർന്ന മിഴികളോടെ അത് കണ്ടിരുന്നത് ഓർത്തുപോകുന്നു. ബഹു. ആബേലച്ചന്റെ സുന്ദരമായ വരികൾക്ക് ശ്രീ കെ.ജെ. യശുദാസും, ബി. വസന്തയും ശബ്ദം നൽകിയപ്പോൾ കേൾക്കാൻ എന്തൊരു ഇമ്പമാണ്. സാധാരണ ക്രൈസ്തവർക്ക് ഈ ഗാനം ഒരു നൊസ്റ്റാൾജിയ (Nostalgia) ആണ്.

ക്രിസ്തുവിനെ അറിയുന്നവർ ക്രിസ്തുവിനുവേണ്ടി ജീവിക്കുവാൻ തീരുമാനമെടുക്കുന്ന, അതിനുശേഷം ലോകവും അത് നൽകുന്ന സുഖങ്ങളും പുല്ലുപോലെ വലിച്ചെറിയുവാൻ അവർക്ക് കരുത്തുലഭിക്കുന്ന, ഒടുവിൽ ക്രിസ്തുവിന്റെ പ്രേഷിതരാകുന്ന   രൂപാന്തരത്തിന്റെ വലിയ അത്ഭുതമാണ് ഈ സുവിശേഷഭാഗം ആവിഷ്കരിക്കുന്നത്.

ഈശോ, “മിശിഹാ” ആണെന്ന് വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും വെളിപ്പെടുന്ന ദനഹാക്കാലത്തിന്റെ ചൈതന്യവുമായി നിൽക്കുന്ന നമ്മോട്, ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ തന്നെ, താൻ “മിശിഹാ” ആണെന്ന് വെളിപ്പെടുത്തുകയാണ്. ശമരിയക്കാരി സ്ത്രീ, “മിശിഹാ-ക്രിസ്തു വരുമെന്ന് എനിക്കറിയാം. അവൻ വരുമ്പോൾ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും” എന്ന് പറഞ്ഞപ്പോൾ ഈശോ പറയുകയാണ്: “നിന്നോട് സംസാരിക്കുന്ന ഞാൻ തന്നെയാണ് അവൻ.” മിശിഹാ ആവിഷ്കാരം, ദനഹാ സംഭവിക്കുകയാണ് ഇവിടെ. ഈശോ, “മിശിഹാ” യാണെന്നും, ലോക രക്ഷയ്ക്കായി, മനുഷ്യ രക്ഷയ്ക്കായി “ദൈവത്തിന്റെ ദാനം” നൽകുവാൻ വന്നവനാണെന്നും, ആ ദാനം സ്വീകരിക്കുവാൻ മനുഷ്യൻ ഒരുങ്ങണമെന്നും,  ആ ദാനം സ്വീകരിക്കുന്നവർ ക്രിസ്തുവിന്റെ സുവിശേഷത്തിന് സാക്ഷികളാകണമെന്നും ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്. 

സമരിയായിൽ,യാക്കോബ് തന്റെ മകൻ ജോസഫിന് നൽകിയ വയലിന്  അടുത്തുള്ള അടുത്തുള്ള പട്ടണമായ സിക്കാറിലുള്ള യാക്കോബിന്റെ കിണർക്കരയിൽ വച്ചാണ് യേശുവും ശമരിയക്കാരി സ്ത്രീയും തമ്മിലുള്ള  നടക്കുന്നത്. ചരിത്രപരമായി   പൂർവപിതാവായ യാക്കോബ് അവിടെയുള്ള, അതിലേ കടന്ന്നുപോകുന്ന ജനങ്ങൾക്കും, ആടുമാടുകൾക്കും സ്ഥാപിച്ചതാണ് ഈ കിണർ.

മറ്റൊരു തലത്തിൽ ചിന്തിച്ചാൽ, യാക്കോബിന്റെ കിണർ ഒരു പ്രതീകമാണ്. ഇത് പാരമ്പര്യത്തിന്റെ കിണറാണ്; പഴയനിയമങ്ങളുടെ കിണറാണ്; ഐതിഹ്യങ്ങളുടെ കിണറാണ്. ആചാരാനുഷ്ഠാനങ്ങളുടെ, പള്ളിപ്പെരുന്നാളുകളുടെ, കൺവെൻഷനുകളുടെ കിണറാണ്. ഇവിടെയാണ് ജനങ്ങൾ വരുന്നത്. ജനങ്ങളെ കണ്ടുമുട്ടണമെങ്കിൽ ഈശോയ്ക്ക് ഈ കിണറുകളുടെ വക്കത്ത് കാത്തിരിക്കേണ്ടിയിരിക്കുന്നു.  

കിണറ്റിൽ കരയിൽ ഈശോയെ കണ്ടുമുട്ടുന്ന ശമരിയക്കാരി സ്ത്രീ നമ്മുടെ പ്രതീകമാണ്. നീയും, ഞാനുമാണ് അവിടെ നിൽക്കുന്നത്. സമരിയക്കാരും, യാഹൂന്നോടാരും എന്ന രീതിയിൽ വിഭജനത്തിന്റെ രാഷ്ട്രീയം സംസാരിക്കുന്ന സ്ത്രീ. ഭൗതിക ലാഭത്തിനുവേണ്ടി, അതിനുവേണ്ടി മാത്രം വിശുദ്ധ കുര്ബാനയ്ക്കും, ധ്യാനങ്ങൾക്കും, മറ്റ് പ്രാർത്ഥനകൾക്കും പോകുന്നവർ. തിന്മയുടെ വഴിയിലൂടെയാണ് യാത്രയെങ്കിലും അതിനെ മറച്ചുവെച്ച് മാന്യതയുടെ മുഖംമൂടി അണിയുന്നവർ. ആധ്യാത്മിക വ്യക്തികളെ കാണുമ്പോൾ വിശുദ്ധ കുർബാനയെക്കുറിച്ചും, ദൈവത്തെക്കുറിച്ചും, സഭയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നവർ. എന്തെല്ലാം കാര്യങ്ങളെക്കുറിച്ചാണ് അവൾ ക്രിസ്തുവിനെയോട് സംസാരിക്കുന്നത്!! യഹൂദരും, ശമര്യക്കാരുമായുള്ള ശത്രുതയെക്കുറിച്ച്, ജെറുസലേമിനെക്കുറിച്ച്, ദൈവത്തിൽ നിന്നുള്ള രക്ഷയെക്കുറിച്ച്, യഥാർത്ഥ ആരാധനയെക്കുറിച്ച്, നമ്മളൊക്കെ, ഏതെങ്കിലും വൈദികനെക്കണ്ടാൽ, കന്യാസ്ത്രീയെക്കണ്ടാൽ സാധാരണ സംസാരിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അവളും സംസാരിക്കുകയാണ്. അതെ ആ സ്ത്രീ, ശമരിയക്കാരി, ഞാൻ തന്നെയാണ്!  

ക്രിസ്തുവിൽ നിന്ന് അകന്നു നിൽക്കുന്നവളെങ്കിലും, ഈ ശമരിയക്കാരിയുടെ ഉള്ളിലെ ചോദ്യം കർത്താവെ, അങ്ങ് ആരാണ് എന്നതാണ്. ക്രിസ്തുമാർഗത്തിൽ ജീവിക്കുന്നവരെ നശിപ്പിക്കുവാൻ തീരുമാനിച്ച് പടയ്ക്ക് പുറപ്പെട്ട സാവൂൾ  ചോദിച്ചതും ഇതുതന്നെ. “കർത്താവേ നീയാരാണ്?” ക്രിസ്തുവിനെതള്ളിപ്പറഞ്ഞ ശേഷം ഹൃദയം നൊന്ത് കരഞ്ഞ പത്രോസിന്റെ ഉള്ളിലെ ചോദ്യം ഇതുതന്നെയായിരുന്നിരിക്കണം: “കർത്താവേ, നീയാരാണ്? ക്രിസ്തുവിൽ നിന്ന് അകന്ന് നിൽക്കുന്നവർ ഡമാസ്കസിലേക്ക് പോകുന്നവരാണ്. സ്വന്തം സുരക്ഷയ്ക്കുവേണ്ടി ക്രിസ്തുവിനെ തള്ളിപ്പറയുന്നവരാണ്. തങ്ങളുടെ പാപങ്ങൾ മറച്ചുവച്ച്, മാന്യതയുടെ മുഖംമൂടി അണിഞ്ഞ് കിണറ്റിൻകരകളിലേക്ക് ദാഹശമനത്തിന് വെള്ളത്തിനായി പോകുന്നവരാണ്.

എന്നാൽ, ജീവജലത്തിന്റെ ഉറവ ക്രിസ്തുവാണ്. ക്രിസ്തുവിൽ വരുന്നവർക്ക്, ക്രിസ്തുവിൽ നിന്ന് ദൈവത്തിന്റെ ദാനം സ്വീകരിക്കുന്നവർക്ക് ഒരിക്കലും ദാഹിക്കുകയില്ല. മറ്റൊരു വാക്കിൽ  പറഞ്ഞാൽ, സംതൃപ്തി ലഭിക്കും. ജീവിതത്തിൽ സംതൃപ്തി ലഭിക്കുവാൻ മനുഷ്യൻ ഇന്ന് നെട്ടോട്ടമോടുകയാണ്. ഒരു ധ്യാനകേന്ദ്രത്തിൽ നിന്ന് അടുത്ത ധ്യാനകേന്ദ്രത്തിലേക്ക്, ഒരു മാളിൽ നിന്ന് അടുത്ത മാളിലേക്ക്; കൈനോട്ടക്കാരന്റെ അടുക്കലേക്ക്, ലഹരിയിലേക്ക്, മദ്യപാനത്തിലേക്ക്, അധാർമിക മാർഗങ്ങളിലേക്ക് നിർത്താതെ ഓടുകയാണ്. എന്നിട്ടും സംതൃപ്തി ലഭിക്കാഞ്ഞിട്ട് മൊബൈൽ എടുത്ത് തോണ്ടലോട് തോണ്ടലാണ്. മനുഷ്യൻ ജീവിതത്തിൽ സംതൃപ്തി ലഭിക്കാതെ യഥാർത്ഥത്തിൽ അലയുകയാണ്.

മാത്രമല്ല, ജീവജലത്തിന്റെ, ദൈവദാനത്തിന്റെ ഉറവയായി ക്രിസ്തുവിനെ സ്വീകരിക്കുന്നവരും, ക്രിസ്തുവിൽ വിശ്വസിക്കുന്നവരും, ജീവജലത്തിന്റെ ഉറവയായ ക്രിസ്തുവിൽ നിന്ന്   ജീവജലം നുകരുന്നവരും, കണ്ടുമുട്ടുന്നവർക്ക് ജീവജലം നല്കുന്നവരാകും, ജീവജലത്തിന്റെ അരുവികളാകും. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഏഴാം അദ്ധ്യായം 37 മുതലുള്ള വചനം പറയുന്നു: “തിരുനാളിന്റെ അവസാനത്തെ മഹദിനത്തിൽ യേശു എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തി പറഞ്ഞു: “ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൾ /അവൻ എന്റെ അടുക്കൽ വന്ന് കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും.””

ശമര്യക്കാരി സ്ത്രീയുടെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായം തുറക്കുകയായിരുന്നു അവിടെ. ഇന്നലെവരെ ദൈവഹിതത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും, ജീവിക്കുകയും ചെയ്ത അവൾ അന്ന് ദൈവത്തെ അറിഞ്ഞു. ദൈവസ്നേഹം എന്തെന്നറിഞ്ഞു. അവർ അറിഞ്ഞു. ക്രിസ്തുവിലേക്കുള്ള അവളുടെ യാത്ര അവിടെ ആരംഭിച്ചു. അന്ന് ഈശോയുടെ മുൻപിൽ, ആ കിണറ്റിൻക രയിൽ വച്ച് അവളുടെ മാനസാന്തരം നടന്നെങ്കിലും, എത്രയോ വർഷങ്ങൾക്ക് ശേഷമാണ് പുറംലോകം ആ മാനസാന്തരകഥ അറിയുന്നത്!!

സ്നേഹമുള്ളവരേ, ദൈവദാനത്തിന്റെ, ജീവജലത്തിന്റെ അരുവികളാകുവാൻ ഇന്ന് ക്രിസ്തു നമ്മെ ക്ഷണിക്കുകയാണ്. ഇതിനായി, രണ്ട് കാര്യങ്ങളാണ് ഈശോ ആവശ്യപ്പെടുന്നത്. ഒന്ന്, നിന്റെ തിന്മയുടെ, അവിശ്വസ്തതയുടെ, ഉടലിന്റെ കാമനകളുടെ, അഹങ്കാരത്തിന്റെ, ധാർഷ്ട്യത്തിന്റെ പഴയജീവിതം ഉപേക്ഷിക്കണം. എന്നിട്ട്, രണ്ട്, ദൈവത്തിന്റെ യഥാർത്ഥ ആരാധകരാകണം. ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നവരാകണം. അപ്പോൾ മാത്രമേ, ജീവിതത്തിൽ സംതൃപ്തി ലഭിക്കുകയുള്ളു. ഈ ലോകത്തിന്റേതായ ഒന്നിനും, സാമ്പത്തിനോ, സ്വർണത്തിനോ, കോടികൾ മുടക്കി പണിയുന്ന വീടുകൾക്കോ, ആഡംബരകാറുകൾക്കോ, വർണശബളമായ വസ്ത്രങ്ങൾക്കോ ഒന്നിനും നമുക്ക് സംതൃപ്തി നൽകുവാൻ സാധിക്കുകയില്ല.

സ്നേഹമുള്ളവരേ, ക്രിസ്തുവാകുന്ന, ക്രിസ്തു സ്നേഹമാകുന്ന കിണറിൽ നിന്ന് വെള്ളം കുടിക്കുക. ക്രിസ്തുവിന്റെ കാരുണ്യമാകുന്ന, നന്മയാകുന്ന കിണറിൽ നിന്ന് നുകരുക. നമ്മുടെ ജീവിതം, ജീവിത പ്രവർത്തികൾ ക്രിസ്തുവിൽ നിന്ന് ആരംഭിക്കട്ടെ, ക്രിസ്തുവിൽ നിലനിൽക്കട്ടെ. അപ്പോൾ നമ്മുടെ ജീവിതം ക്രിസ്തുവിന്റെ സംതൃപ്തിയിൽ നിറയും. 

പ്രിയപ്പെട്ടവരേ, നമ്മുടെ ജീവിതത്തിന്റെ കിണറ്റിൻകരയിലിരിക്കുന്ന ഈശോയെ കാണാനും, ആ ഈശോയെ നമ്മുടെ ജീവിതത്തിന്റെ കർത്താവും ദൈവവുമായി സ്വീകരിക്കുവാനും ക്രിസ്തുവിലേക്ക് മനസാന്തരപ്പെടുവാനും നമുക്ക് സാധിക്കട്ടെ. ക്രിസ്തുവാകുന്ന ജീവന്റെ ഉറവയിൽ നിന്ന് ദൈവത്തിന്റെ ദാനം സ്വീകരിക്കുക. ക്രിസ്തുവാകുന്ന ഉറവയിൽ നിന്ന് നിങ്ങളുടെ പ്രവർത്തികൾ ചെയ്യുക.

അപ്പോൾ, നിങ്ങൾക്ക് വീണ്ടും ദഹിക്കുകയില്ല. ജീവിത സന്തോഷത്തിന്റെ, സംതൃപ്തിയുടെ അരുവികളായി നിങ്ങൾ  മാറും. അതിനായി, ഈ ദിവ്യബലി നമ്മെ സഹായിക്കട്ടെ. ആമേൻ!

SUNDAY SERMON MK 3, 7-19

ദനഹാക്കാലം മൂന്നാം ഞായർ

മാർക്കോസ് 3, 7 -19

സീറോമലബാർ സഭയുടെ വിശുദ്ധ കുർബാന തക്സയിൽ (Holy Qurbana Text) കാർമ്മികൻ ചൊല്ലുന്ന പ്രാർത്ഥനയിൽ പറയുന്നപോലെ, ‘സകല സൗഭാഗ്യങ്ങളും നന്മകളും മുടിചൂടി നിൽക്കുന്ന തിരുസ്സഭ” ഇന്ന് വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. കത്തോലിക്കാ സഭയുടെ വിശ്വാസ പ്രമാണത്തിൽ നാം ഏറ്റുപറയുന്ന ‘സാർവത്രികവും, ശ്ലൈഹികവും, അപ്പസ്തോലികവുമായ സഭ’ യുടെ അടിത്തറ ഇളകുകയാണോയെന്ന് ലോകം സംശയിക്കുന്നു. ക്രിസ്തുവിനെ ഇകഴ്ത്തിക്കാട്ടുവാനും, തിരുസ്സഭയുടെ നന്മകളെ തമസ്കരിക്കുവാനും ശ്രമിക്കുന്ന സഭാശത്രുക്കൾ കോടാലിക്കൈ പ്രയോഗത്തിലാണ്. സഭയുടെ മക്കളെക്കൊണ്ട് തന്നെ സഭയെ നശിപ്പിക്കുവാൻ അവർ ശ്രമിക്കുന്നു. വലിയ കൊടുംങ്കാറ്റുകളിലൂടെ കടന്നുപോയിട്ടും തകരാതെ ഇന്നും നിലനിൽക്കുന്ന തിരുസഭയുടെ ഉറപ്പേറിയ സംവിധാനം ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ, തിരുസ്സഭയെക്കുറിച്ചും, സഭയുടെ പ്രവർത്തനരീതികളെക്കുറിച്ചും ധാരാളം ചർച്ചകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഇന്നത്തെ സുവിശേഷഭാഗം നമ്മെ പഠിപ്പിക്കുന്നത് തിരുസ്സഭ ശ്ലൈഹികമാണ്, അപ്പസ്തോലികമാണ് എന്നാണ്.

ഇന്ന് നാം വായിച്ചുകേട്ട സുവിശേഷത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന്, കടൽത്തീരത്ത് സംഭവിച്ച കാര്യങ്ങൾ. ഈശോ ചെയ്ത പ്രവൃത്തികളെക്കുറിച്ച് കേട്ട് ധാരാളം ആളുകൾ വന്നപ്പോൾ ഈശോ അവരെ പഠിപ്പിച്ചു. അവരുടെ രോഗങ്ങളിൽ നിന്ന് അവരെ സുഖപ്പെടുത്തി. പിശാചുക്കളെ പുറത്താക്കി. അവരുടെ ജീവിതത്തിന് പ്രത്യാശ നൽകി. അവരെ ദൈവമക്കളാക്കി. അവരെ ക്രിസ്തു ദൈവപുത്രനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സമൂഹമാക്കി മാറ്റി. രണ്ട്, അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നു. ക്രിസ്തുവിന്റെ പ്രവൃത്തികൾ തുടർന്നുകൊണ്ടുപോകുന്നതിനായി, ക്രിസ്തു പന്ത്രണ്ട് പേരെ തിരഞ്ഞെടുക്കുന്നു; അവരെ അപ്പസ്തോലരാക്കി മാറ്റുന്നു. ഇന്നത്തെ സുവിശേഷത്തിലെ ഒന്നാം ഭാഗത്ത് സംഭവിച്ച കാര്യങ്ങൾ തുടരാനായി, ക്രിസ്തു സംഭവങ്ങൾ തുടരാനായി ഈശോ അപ്പസ്തോലരെ തിരഞ്ഞെടുക്കുന്നു. അവരിലൂടെ രൂപപ്പെട്ട സമൂഹത്തിന് തിരുസ്സഭ എന്ന പേരും ഉണ്ടാകുന്നു. ക്രിസ്തുവിനാൽ തിരഞ്ഞെടുക്കപ്പെട്ടവരിലൂടെ ക്രിസ്തു സംഭവങ്ങൾ തുടർന്നുകൊണ്ട് പോകുന്നതുകൊണ്ട് തിരുസ്സഭ അപ്പസ്തോലികമായി.

ലളിതമായി പറഞ്ഞാൽ, അപ്പസ്തോലരുടെ പിന്തുടർച്ചയുള്ള വിളിക്കപ്പെട്ട സമൂഹമായി.   

തീർച്ചയായും, പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തതിലെ ഈശോയുടെ ഉദ്ദേശ്യം വളരെ Clear ആണ്. അധികാരം നൽകുന്നതിനാണ് ഈശോ പന്ത്രണ്ട് പേരെ തിരഞ്ഞെടുത്തത്. എന്തിനൊക്കെയുള്ള അധികാരം? 1. ഈശോയോടുകൂടി ആയിരിക്കുവാൻ. അതായത്, എപ്പോഴും ഈശോയുടെ പക്ഷത്ത് നിൽക്കുവാൻ, ഈശോയുടെ ലക്‌ഷ്യം പൂർത്തിയാക്കുവാൻ, ഈശോ ഉദ്ദേശിക്കുന്നകാര്യം നടപ്പിലാക്കാൻ. 2. പ്രസംഗിക്കാൻ അയയ്ക്കുന്നതിന്. എന്നുവച്ചാൽ, ഈശോയുടെ സന്ദേശം, സുവിശേഷം, ദൈവരാജ്യം മറ്റുള്ളവരെ അറിയിക്കുവാൻ. 3. പിശാചുക്കളെ ബഹിഷ്കരിക്കുവാൻ. ഈശോയുടെ ശക്തികൊണ്ട്, പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ട് ഈശോയ്‌ക്കെതിരെയുള്ള ശക്തികളെ ഇല്ലാതാക്കുവാൻ.   ക്രിസ്തുവിന്റെ അംബാസഡർ (Ambassador) മാരായി പോകുന്നവർ ക്രിസ്തുവിനോട് അടുത്തിരിക്കണമല്ലോ; ഈശോയുടെ മനസ്സ് പറയണമല്ലോ; ഈശോയുടെ പ്രവൃത്തികൾ ചെയ്യണമല്ലോ. പിന്നെ, ഈശോയാണ് ശിഷ്യരെ വിളിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഈശോയുടെതാണ്. Church, പള്ളി എന്നതിന്റെ ഗ്രീക്ക് – എക്ലേസിയ – (Ekklesia, ἐκκλησία) പദത്തിന് അക്ഷരാർത്ഥത്തിൽ വിളിക്കപ്പവർ എന്നാണ് അർഥം.

യൂത്ത് കാറ്റക്കിസം (YouthCathechism, YouCat) ഇതിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

തന്റെ ഏറ്റവും അടുത്ത സഹകാരികളായിരിക്കാൻ യേശു അപ്പസ്തോലന്മാരെ വിളിച്ചു. അവർ അവന്റെ ദൃക്‌സാക്ഷികളായിരുന്നു. പുനരുത്ഥാനത്തിനുശേഷം, അവൻ അവർക്ക് ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടു. അവൻ അവർക്ക് പരിശുദ്ധാത്മാവിനെ നൽകുകയും ലോകമെമ്പാടുമുള്ള തന്റെ ആധികാരിക സന്ദേശവാഹകരായി അവരെ അയയ്ക്കുകയും ചെയ്തു. ആദിമ സഭയിലെ ഐക്യം അവർ ഉറപ്പുനൽകി. അവർ തങ്ങളുടെ ദൗത്യവും അധികാരവും തങ്ങളുടെ പിൻഗാമികളായ ബിഷപ്പുമാർക്ക് കൈവയ്പ്പിലൂടെ നൽകി. ഈ പ്രക്രിയയെ അപ്പസ്തോലിക പിന്തുടർച്ച എന്ന് വിളിക്കുന്നു. (YouCat 137)

CCC (Catechism of the Catholic Church) യിൽ പറയുന്നത് തിരുസഭ മൂന്ന് തരത്തിൽ അപ്പസ്തോലികമാണ് എന്നാണ്:

1. ക്രിസ്തു തിരഞ്ഞെടുത്ത സാക്ഷികളായ “അപ്പസ്തോലന്മാരുടെ” അടിത്തറയിലാണ് തിരുസ്സഭ പണിയപ്പെട്ടിരിക്കുന്നത്.

2. അപ്പസ്തോലന്മാരുടെ പഠിപ്പിക്കൽ സഭ കൈക്കൊള്ളുന്നു.

3. സഭയെ നയിക്കുന്നത് അപ്പസ്തോലന്മാരുടെ പിൻഗാമികളായ ബിഷപ്പുമാർ മാർപ്പാപ്പയുമായുള്ള ഐക്യത്തിലാണ്.

സ്നേഹമുള്ളവരേ, നമ്മുടെ സഭ അപ്പസ്തോലികമാണ്.  കാരണം, അത് ക്രിസ്തു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പസ്തോലന്മാർ പഠിപ്പിച്ചതുപോലെ വിശ്വാസം മുറുകെപ്പിടിച്ച് മുന്നോട്ട് പോകുന്നു.  ക്രിസ്തു  തന്റെ സഭയുടെ നേതൃത്വം അപ്പസ്തോലനായ പത്രോസിനെ ഏൽപ്പിച്ചു, “നീ പത്രോസാണ്, ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും, ലോകത്തിന്റെ കവാടങ്ങൾ അതിനെ ജയിക്കുകയില്ല” (മത്തായി 16:18). അങ്ങനെ പീറ്റർ ആദ്യത്തെ ബിഷപ്പും മാർപ്പാപ്പയുമായി. ഈ പ്രവർത്തനങ്ങളിലൂടെ, യേശു തന്റെ സഭയുടെ മിഷനറിമാരായി സേവനജീവിതത്തിലേക്ക് അവരെ വിളിക്കുകയായിരുന്നു. ഇന്നുവരെ പിന്തുടരുന്ന എല്ലാ മെത്രാന്മാരും മാർപാപ്പമാരും ഈ ദൗത്യം പങ്കിടുന്നു.

നമ്മുടെ സഭയുടെ അപ്പസ്തോലിക സ്വഭാവം ക്രിസ്തുവിൽ വേരൂന്നിയതാണ്; അത് കൂദാശകളിൽ പങ്കുചേരുന്നതിലൂടെ ലഭിക്കുന്ന ദൈവകൃപയിൽ അടിസ്ഥാനമിട്ടതാണ്; അപ്പസ്തോലപിന്തുടർച്ചയിൽ നിലനിൽക്കുന്നതുമാണ്. ഈ അപ്പസ്തോലിക സ്വഭാവത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ പറയുന്നത് നാം കേൾക്കണം. ” അപ്പസ്തോലന്മാരെ യേശു വിളിച്ചത് പോലെ നാമെല്ലാവരും “പുറപ്പെടാൻ” വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ വിശ്വാസം യേശുവിന്റെ അപ്പസ്തോലന്മാരുടെ പ്രഘോഷണത്തിലും സാക്ഷ്യത്തിലും നങ്കൂരമിട്ടിരിക്കുന്നു. അത് അവിടെ നിന്ന് വരുന്ന ഒരു നീണ്ട ചങ്ങലയാണ്; അതിനായി, ക്രിസ്തുവിൽ, അപ്പസ്തോലന്മാരുടെ പിൻഗാമികളുമായുള്ള കൂട്ടായ്മയിൽ, നാം നിയുക്തരായിരിക്കുന്നു.”

തിരുസഭയുടെ മക്കളേ, തിരുസ്സഭ അപ്പസ്തോലികമെന്നത് വെറും അറിവ് മാത്രമായി ചുരുങ്ങാതെ അത് നമ്മുടെ വികാരമാകണം. അതിൽ അഭിമാനിക്കാൻ നമുക്കാകണം. കത്തോലിക്കാ സഭയുടെ അപ്പസ്തോലിക പാരമ്പര്യം ഇന്നും തുടർന്നുകൊണ്ട് പോകുന്നതിൽ സന്തോഷിക്കാൻ നമുക്കാകണം. ക്രിസ്തുമാകുന്ന മുന്തിരിച്ചെടിയോട് ചേർന്ന് നിന്നാണ് അപ്പസ്തോലന്മാർ ഫലം പുറപ്പെടുവിച്ചത്. അവർക്ക് കൽപ്പനയും (Mandate), ശക്തിയും (Power) ലഭിച്ചത് ക്രിസ്തുവിൽ നിന്നാണ്.  അവർ “ക്രിസ്തുവിന്റെ സ്ഥാനപതികളും” (2 കോറി 6: 4) “ദൈവത്തിന്റെ രഹസ്യങ്ങളുടെ കാര്യവിചാരകരും” (1 കോറി 4:1) ആണെന്ന് അവർക്ക് അറിയാമായിരുന്നു. സഭയെ മേയിക്കാനുള്ള അപ്പസ്തോലന്മാരുടെ ദൗത്യം “മെത്രാന്മാരുടെ വിശുദ്ധ ക്രമത്താൽ തടസ്സമില്ലാതെ നിർവഹിക്കപ്പെടാൻ വിധിക്കപ്പെട്ടതാണ്” (രണ്ടാം വത്തിക്കാൻ കൗൺസിൽ).

ആ പാരമ്പര്യം ഇന്നും മാർപാപ്പയിലൂടെ, മെത്രാന്മാരിലൂടെ, അവരുടെ കൈവയ്പ്പ് ശുശ്രൂഷാവഴി വൈദികരിലൂടെ തുടരുകയാണ്. സീറോമലബാർ സഭയുടെ തിരുപ്പട്ട ശുശ്രൂഷയുടെ തുടക്കത്തിൽ, കൈവയ്പ്പ് ശുശ്രൂഷയിലൂടെ തിരുപ്പട്ടം നൽകുന്ന മെത്രാന്റെ മുൻപിൽ മുട്ടുകുത്തിനിന്ന്, ‘റോമിലെ മാർപാപ്പയും, മെത്രാൻ സംഘവും പഠിപ്പിക്കുന്ന കാര്യങ്ങൾ, നിയതമായി നിർവചിച്ചിട്ടില്ലെങ്കിൽപോലും അനുസരിച്ചുകൊള്ളാമെന്ന്’ ഡീക്കൻ പ്രതിജ്ഞചെയ്യുമ്പോൾ, അദ്ദേഹം ഈ അപ്പസ്തോലിക പിന്തുടർച്ചയുടെ ജീവിക്കുന്ന സാക്ഷിയാകുകയാണ്. തിരുസ്സഭയിലെ മാർപാപ്പയും, കർദ്ദിനാൾമാരും, മെത്രാന്മാരും, ഓരോ വൈദികനും തിരുസ്സഭ അപ്പസ്തോലികമാണ് എന്നതിന്റെ ജീവിക്കുന്ന സാക്ഷികളാണ്.

.

തിരുസഭ അപ്പസ്തോലികമാണ് എന്ന സത്യം ഒരിക്കൽക്കൂടി സഭ പ്രഘോഷിക്കുകയാണ് ഇന്നത്തെ സുവിശേഷത്തിലൂടെ. സഭയിലെ അപ്പസ്തോലിക പിന്തുടർച്ച സാധിതമാകുന്നതാകട്ടെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം വഴിയാണ്.  സഭയുടെ വാതിലുകളും ജനലുകളും തുറന്നിട്ടുകൊണ്ട് രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചുകൂട്ടിയ വിശുദ്ധ ജോൺ ഇരുപത്തിമൂന്നാം മാർപാപ്പ, താൻ പാപ്പയായി തിരഞ്ഞെടുക്കപ്പടെന്നതിന്റെ തലേരാത്രി, താനായിരിക്കും പാപ്പയാകുക എന്ന് ഉറപ്പായപ്പോൾ ഉറങ്ങാൻ കഴിയാതെ അസ്വസ്ഥനായി. ഒട്ടും ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന അദ്ദേഹം കട്ടിലിൽ എഴുന്നേറ്റിരുന്നു. എന്നിട്ട് അദ്ദേഹം തന്നോട് തന്നെ ചോദിച്ചു: “ജിയോവാനീ, നീ എന്തുകൊണ്ടാണ് ഉറങ്ങാത്തത്? നീയാണോ, പരിശുദ്ധാത്മാവാണോ സഭയെ നയിക്കുന്നത്?” ജിയോവാനീ പറഞ്ഞു: “അത് പരിശുദ്ധാത്മാവ് തന്നെ.” “എന്നാൽ നീ പോയി കിടന്നുറങ്ങുക.” അദ്ദേഹം സ്വയം ശാന്തനായി ഉറങ്ങുവാൻ പോയി.

ഇന്ന് തിരുസ്സഭയെ വിമർശിക്കുന്ന സഭയ്ക്കുള്ളിലുള്ളവരും, പുറത്തുള്ളവരും, മാർപാപ്പയുടെ, മെത്രാൻ സംഘത്തിന്റെ, വൈദികരുടെ ശ്ലൈഹിക അധികാരത്തെയും, കൂദാശകളുടെ സാധുതയെയും ചോദ്യം ചെയ്യുന്നവരും ഓർമിക്കേണ്ട ഒരു സത്യമുണ്ട്:  തിരുസ്സഭ അപ്പസ്തോലികമാണ്. തിരുസഭയുടെ ഈ അപ്പസ്തോലിക പിന്തുടർച്ച തിരുസ്സഭയിൽ പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനഫലമാണ്. അത് ഏതെങ്കിലും സർക്കാരിൽ നിന്ന് ലഭിച്ചതോ, മാളുകളിൽ നിന്ന് വാങ്ങാൻ കിട്ടുന്നതോ അല്ല. അത് ക്രിസ്തുവിനാൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക്, പരിശുദ്ധാത്മാവ് നൽകുന്ന ദാനമാണ്.

.

അപ്പസ്തോലന്മാരിലൂടെ പകർന്നുകിട്ടിയ വിശ്വാസപാരമ്പര്യം, കൂദാശയുടെ പാരമ്പര്യം മുറുകെപിടിച്ചുകൊണ്ട് മുന്നോട്ട് പോകുകയാണ് നാമെല്ലാവരും ചെയ്യേണ്ടത്. അല്ലെങ്കിൽ അത് നമ്മുടെ, നമ്മുടെ കുടുംബങ്ങളുടെ, ലോകത്തിന്റെ തന്നെ നാശമായിരിക്കും. യൂറോപ്പ് അപ്പസ്തോലിക പാരമ്പര്യത്തെ, എന്തിന് ക്രൈസ്തവമൂല്യങ്ങളെത്തന്നെ വിസ്മരിച്ചപ്പോൾ അന്നത്തെ മാർപാപ്പ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ഏറെ വിലപിച്ചു. സെക്കുലറിസത്തിന്റെപേരിൽ ഉയർന്നുവന്ന ക്രൈസ്തവ വിരോധം യൂറോപ്പിന്റെ നാശത്തിലെ അവസാനിക്കൂ എന്ന് മാർപാപ്പ മുൻകൂട്ടിക്കണ്ടു. പിന്നീട്, ഫ്രാൻസ് സന്ദര്ശിച്ച വേളയിൽ പാപ്പാ ഫ്രാൻസുകാരോട് ചോദിച്ചു:”ഫ്രാൻസ്, സഭയുടെ മൂത്തപുത്രി, തിരുസഭയിൽ നിന്ന് നീ സ്വീകരിച്ച മാമ്മോദീസ നീ എന്തുചെയ്തു?” അപ്പസ്തോലരിലൂടെ കൈവന്ന കൂദാശയുടെ സ്വീകരണം കൊണ്ട് സ്നേഹമുള്ളവരേ നാമും എന്ത് ചെയ്യുന്നു എന്ന് ചിന്തിച്ചു നോക്കേണ്ടതാണ്.

സ്നേഹമുള്ളവരേ, സഭ ഏകമാണ്, വിശുദ്ധവും അപ്പസ്തോലികവുമാണ്. ഈ സഭയുടെ മക്കളായതിൽ നമുക്ക് അഭിമാനിക്കാം. സഭയുടെ അപ്പസ്തോലിക പാരമ്പര്യം മുറുകെപ്പിടിച്ചുകൊണ്ട് ജീവിച്ചാൽ നമുക്ക് രക്ഷയുണ്ട് സഭയിലൂടെ. സഭയുടെ അപ്പസ്തോലിക പാരമ്പര്യം തള്ളിപ്പറഞ്ഞത് നമുക്കത് നാശത്തിന് കാരണമാകും. ക്രിസ്തുവിന്റെ ദൈവരാജ്യം നാം പ്രസംഗിക്കേണ്ടിയിരിക്കുന്നു. കാരണം, ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ അടിത്തറയിൽ, കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പേരുകൾ എഴുതപ്പെട്ടിരിക്കുന്നു. (വെളി. 21:14). ഇന്നത്തെ കുർബാനയിൽ വവിശ്വാസപ്രമാണം ചെല്ലുമ്പോൾ സഭ ശ്ലൈഹികമാണ്,

അപ്പസ്തോലികമാണ് എന്ന് നമുക്ക് ഏറ്റുപറയാം. അങ്ങനെ തിരുസഭയുടെ നല്ല മക്കളായി ജീവിച്ചുകൊണ്ട് ഈശോയുടെ രക്ഷ സ്വന്തമാക്കാം. ആമേൻ!

SUNDAY SERMON JN 8, 21-30

ദനഹാക്കാലം രണ്ടാം ഞായർ

യോഹ 8, 21-30

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെക്കുറിച്ച് സാധാരണയായി പറയുന്ന ഒരു നിരീക്ഷണമുണ്ട്. “വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒരു ജലാശയമാണ്. അതിൽ ഒരു കൊച്ചു കുട്ടിക്ക് കുസൃതിയോടെ നടക്കുവാൻ സാധിക്കും; ഒപ്പം, ഒരു ആനയ്ക്ക് നീന്തുവാനും സാധിക്കും.” ഇന്നത്തെ സുവിശേഷം വായിച്ച് ധ്യാനിച്ചപ്പോൾ ആദ്യമേതന്നെ മനസ്സിലെത്തിയത് ഈ നിരീക്ഷണമാണ്.

പ്രതീകങ്ങളും, ഉപമകളും, രൂപകങ്ങളും ഒക്കെ ചേർത്ത് കാര്യങ്ങൾ വിവരിക്കുമ്പോൾ, മനസ്സിലാക്കാൻ വളരെ പ്രയാസമാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷം. ഒന്നോർത്താൽ, ഒരു കൊച്ചുകുട്ടിക്ക് ഓടിക്കളിക്കാവുന്നതുപോലെ വളരെ ലളിതമാണ് അത്.  എന്നാൽ, ഒരു ആനയ്ക്ക് നീന്തിക്കുളിക്കാവുന്നതുപോലെ വിശാലവും, ആഴമേറിയതുമാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷം. ഇന്നത്തെ സുവിശേഷഭാഗം ഇതിൽ രണ്ടാമത്തെ ഗണത്തിൽ പെടുന്നതാണ്. അതെ, അല്പം ആഴമേറിയതാണ് ഈ സുവിശേഷഭാഗം. 

എങ്കിലും, ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച ഈ സുവിശേഷഭാഗം നമ്മോട് പറയുന്നത് ക്രിസ്തുവിനെക്കുറിച്ചുള്ള വെളിപാടാണ്. എട്ടുദിവസം നീണ്ടുനിൽക്കുന്ന കൂടാരത്തിരുനാളിന് വന്ന യഹൂദരോടാണ് ഈശോ താൻ ആരാണെന്ന് വെളിപ്പെടുത്തുന്നത്. ഇസ്രായേൽ ജനം മരുഭൂമിയിൽ വസിച്ച നാളുകളുടെ അനുസ്മരണമാണ് കൂടാരത്തിരുനാൾ. താൽക്കാലികമായി പണിതുണ്ടാക്കിയ കൂടാരങ്ങളിൽ 7 ദിവസം താമസിച്ചാണ് യഹൂദർ ഈ തിരുനാൾ ആഘോഷിച്ചിരുന്നത്. ഈശോയും തിരുനാളിൽ പങ്കെടുത്തത് യഹൂദ അധികാരികളോടും, നിയമജ്ഞരോടും, ഫരിസേയരോടും, സാധാരണ ജനങ്ങളോടും വചനം പങ്കുവച്ചും, അവരോടൊത്ത് ഭക്ഷണം കഴിച്ചൊക്കെയാണ്. അങ്ങനെയൊരു

സംവാദത്തിനിടയിലാണ് ഈശോ യഹൂദർക്ക് താൻ ആരാണെന്നും, തന്റെ Identity എന്തെന്നും വെളിപ്പെടുത്തുന്നത്.

ഇവിടെ ഒരു കാര്യം നാം മനസ്സിൽ സൂക്ഷിക്കണം. ഈശോ സംസാരിക്കുന്നത് താൻ തിരഞ്ഞെടുത്ത തന്റെ ശിഷ്യരോടല്ല; സ്വന്തം മനസ്സോടെ ഈശോയെ പിഞ്ചെല്ലുന്ന സാധാരണ ജനത്തോടുമല്ല. മറിച്ച്, ഈശോയെ കൊല്ലുവാൻ ആഗ്രഹിക്കുന്ന, ദൈവം ലോകത്തിലേക്കയച്ച ദൈവത്തിന്റെ പുത്രനായിരുന്നിട്ടും ആ ദൈവപുത്രനെ മനസ്സിലാക്കാത്ത, അവനിൽ ഭ്രാന്താരോപിക്കുന്ന, ആത്മഹത്യചെയ്യാൻ മാത്രം മാനസിക അസ്വസ്ഥതയുള്ള വ്യക്തിയായിക്കാണുന്ന ഒരു ജനത്തോടാണ് ഈശോ തന്നെക്കുറിച്ച് പറയുന്നത്. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചിട്ടും ആ പുത്രനെ സ്വീകരിക്കാത്ത ജനത്തോട് തൻ സ്വമേധയാ ഒന്നും പ്രവർത്തിക്കുന്നില്ലെന്നും, തന്നെ അയച്ച അപിതാവിന്റെ ഇഷ്ടമാണ് തൻ പൂർത്തിയാക്കുന്നതെന്നും പറയാൻ അല്പം ധൈര്യം മാത്രം പോരാ. ഒരു കടുത്തപോരാട്ടമായിരുന്നിരിക്കണം ഈശോയുടെ മനസ്സിൽ അപ്പോൾ നടന്നത്. യഹൂദർക്കൊന്നും മനസ്സിലായില്ലെങ്കിലും, നീ ആരാണ് എന്ന് ചോദിക്കുമ്പോൾ ഈശോ ഉത്തരം പറയണമല്ലോ.

ഈശോ പറയുന്ന ഉത്തരത്തിന് രക്ഷാകര ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ഹോറെബ് മലയിൽ പ്രത്യക്ഷനായ ദൈവത്തോട് അങ്ങയുടെ പേരെന്താണ് എന്ന് മോശെ ചോദിച്ചപ്പോൾ മേഘങ്ങൾക്കിടയിൽ തിളങ്ങിപ്രകാശിച്ചിരുന്ന ദൈവം പറഞ്ഞത് “ഞാൻ, ഞാൻ തന്നെ” എന്നാണ്. (പുറ 3, 14) “നീ ആരാണ്” എന്ന് യഹൂദർ ഈശോയോട് ചോദിച്ചപ്പോൾ, അന്ന് ഹോറെബ് മലയിൽ ദൈവം മോശയോട് വെളിപ്പടുത്തിയ അതെ പേര് തന്നെ പറഞ്ഞുകൊണ്ട് ഈശോ തന്റെ ദൈവത്വം, ദൈവ മഹത്വം  വെളിപ്പെടുത്തടുകയാണ്.

യഹൂദർക്ക് മനസ്സിലാകുന്നില്ലെങ്കിലും, ഈ ഭൂമിയിലെ സകല മനുഷ്യർക്കുംവേണ്ടി ഈശോ പറയുകയാണ് ‘താൻ ഉന്നതത്തിൽ നിന്നുള്ളവനാണ് എന്ന്. ഈശോ മുകളിൽ നിന്നുള്ളവനാണ്. മനുഷ്യരോ താഴെ നിന്നുള്ളവരും. ക്രിസ്തു സ്വർഗത്തിൽ നിന്നുള്ളവനാണ്; മനുഷ്യരോ ലോകത്തിൽ നിന്നുള്ളവരും.

രണ്ട് സത്യങ്ങളാണ് ഇവിടെ വെളിപ്പെടുന്നത്. ഒന്ന്, ക്രിസ്തുവിനെക്കുറിച്ച്. അവിടുന്ന് ദൈവമാണ്. ഉന്നതത്തിൽ നിന്നുള്ളവനാണ്. മനുഷ്യനുമായി അവിടുത്തെ താരതമ്യപ്പെടുത്തിയാൽ, അവിടുത്തെ നമ്മുടെ ലെവൽ വച്ച് മനസ്സിലാക്കുവാൻ ശ്രമിച്ചാൽ, യഥാർത്ഥ ക്രിസ്തു ആരെന്ന് നമുക്ക് പിടികിട്ടുകയില്ല. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ ദൈവം ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്. “കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്ത നിങ്ങളുടേത് പോലെയല്ല; നിങ്ങളുടെ വഴികൾ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാൾ ഉയർന്നു നിൽക്കുന്നു. അതുപോലെ, എന്റെ വഴികളും, ചിന്തകളും നിങ്ങളുടേതിനേക്കാൾ ഉന്നതമത്രെ.” (ഏശയ്യാ 55, 8-9) ക്രിസ്തുവിന്റെ DNA വ്യത്യസ്തമാണ്; അത് ദൈവികമാണ്, Divine ആണ്.

രണ്ട്, മനുഷ്യരെക്കുറിച്ച്. മനുഷ്യർ താഴെ നിന്നുള്ളവരാണ്; ഭൂമിയിൽ നിന്നുള്ളവരാണ്. അവർ മണ്ണാണ്. മണ്ണിലേക്ക് മടങ്ങുന്നവരാണ്. അവരുടെ genetic വെറും മാനുഷികമാണ്.

സ്നേഹമുള്ളവരേ, ഈശോ ആരെന്ന് അറിയുകയാണ് രക്ഷയിലേക്കുള്ള ആദ്യത്തെ Step. ഈശോ ഉന്നതത്തിൽ നിന്നുള്ളവനാണ്. ഈശോ മനുഷ്യപുത്രനാണ്. അവിടുന്ന് ദൈവപുത്രനാണ്. ക്രിസ്തുവിനെ ദൈവമായി സ്വീകരിക്കാത്തവർ, ക്രിസ്തുവിനെ രക്ഷകനായി ഏറ്റുപറയാത്തവർ പാപത്തിൽ മരിക്കും. ക്രിസ്തുവിനെ നാം സ്വീകരിക്കുന്നില്ലെങ്കിൽ, ക്രിസ്തു ദൈവമാണെന്ന് നാം അറിയുന്നില്ലെങ്കിൽ, ക്രിസ്തുവിൽ നാം വിശ്വസിക്കുന്നില്ലെങ്കിൽ നാം നമ്മുടെ പാപങ്ങളിൽ മരിക്കും. കാരണം, “യേശുക്രിസ്തു ലോകത്തിലേക്ക് വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്‌താവം വിശ്വസിനീയവും, തികച്ചും സ്വീകാര്യവുമാണ്.” (1 തിമോ 1, 15)

ഈ സുവിശേഷഭാഗത്തിന്റെ പ്രസക്തി ഇന്ന് ഏറെ വലുതാണ്. ഇന്ന് സുവിശേഷങ്ങളിലൂടെ, തിരുസ്സഭയിലൂടെ നമുക്ക് ലഭിക്കുന്ന വെളിപാടുകൾ ഹൃദയപൂർവം സ്വീകരിക്കുവാൻ നാം തയ്യാറാകുന്നില്ല. അന്നത്തെ യഹൂദരെപ്പോലെതന്നെ, ക്രിസ്തുവിനെ നാം ചോദ്യം ചെയ്യുന്നു. കേവലം ഒരു മനുഷ്യനെപ്പോലെ Treat ചെയ്യുന്നു. അവിടുത്തെ വചനങ്ങളിലെ ദൈവികത നാം കാണുന്നില്ല. ക്രിസ്തു ആര് എന്ന് ഇന്നും നാം ചോദിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ അറിവുകൾ വച്ചുകൊണ്ട്, ശാസ്ത്രത്തിന്റെ പുരോഗതിയിൽ അഹങ്കരിച്ചുകൊണ്ട് നാം ദൈവിക വെളിപാടുകൾ അവഗണിക്കുന്നു. ഇന്ന്, ക്രിസ്തു ദൈവമാണെന്നും, അവിടുന്നാണ് ലോകരക്ഷകനെന്നും പ്രഘോഷിക്കുവാൻ മടിക്കുന്ന ക്രൈസ്തവരുണ്ട്. ഈ ലോകത്തുള്ള മതങ്ങളിലെ പല ദൈവങ്ങളിൽ ഒരു ദൈവമാണ് ഈശോ എന്ന് പറയുന്ന ക്രൈസ്തവരുണ്ട്. എന്നാൽ, “യേശു കർത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും, ദൈവം അവനെ മരിച്ചവരിൽ നിന്നുയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും” (റോമാ 10, 9) ചെയ്താലേ നീ രക്ഷപ്പെടുകയുള്ളു എന്ന് പ്രഘോഷിക്കുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

രണ്ടാമതായി, സുവിശേഷങ്ങളിൽ വെളിപ്പെടുന്ന ക്രിസ്തുവിനെയും, തിരുസഭയിൽ വെളിപ്പെടുന്ന ക്രിസ്തുവിനെയും രണ്ടായി നാം കാണുന്നു. തിരുസ്സഭയിൽ വെളിപ്പെടുന്ന, തിരുസ്സഭയിൽ വിശുദ്ധ കുർബാനയിലൂടെ ഇന്നും ജീവിക്കുന്ന ക്രിസ്തു ചോദ്യംചെയ്യപ്പെടുന്നു. വിശുദ്ധ യോഹന്നാൻ ശ്ലീഹായിലൂടെ, ഈശോ നമ്മെ ഓർമിപ്പിക്കുന്നു: “ഞാൻ, ഞാൻ തന്നെ എന്ന് വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും.” (യോഹ 8, 24)

മൂന്നാമതായി, ശരാശരി ക്രൈസ്തവരിന്ന്, ജെറെമിയ പ്രവാചകന്റെ പുസ്തകത്തിൽ പറയുന്നപോലെ, ‘തങ്ങൾക്ക് തോന്നുന്നതുപോലെ ചെയ്യുന്നു; ഓരോരുത്തനും അവനവന്റെ ദുഷ്ടഹൃദയത്തിന്റെ പ്രേരണയ്‌ക്കൊത്ത് പ്രവർത്തിക്കുന്നു.’ (18, 12) എന്നാൽ, ഈശോ അങ്ങനെയല്ലായിരുന്നു. “ഞാൻ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളത് പ്രവർത്തിക്കുന്നു.” (യോഹ 8, 29)

പ്രിയപ്പെട്ടവരേ, ക്രിസ്തുവിനെ മനസ്സിലാക്കാൻ, ക്രിസ്തുവിന്റെ വെളിപാടുകൾ മനസ്സിലാക്കുവാൻ നമുക്കാകട്ടെ. ഓരോ വിശുദ്ധ കുർബാനയിലും ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തുന്നുണ്ട്. നമുക്കറിയാവുന്നതുപോലെ, ഈ പ്രപഞ്ചത്തിലെ ദൈവത്തിന്റെ ആവിഷ്കാരങ്ങളിൽ, വെളിപാടുകളിൽ

ഏറ്റവും മനോഹരമായത് വിശുദ്ധ കുർബാനയാണ്.  ഈ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട് ക്രിസ്തുവിനെ അറിഞ്ഞ് നമുക്കും ക്രിസ്തുവിന്റെ വെളിപാടുകളാകാം. ആമേൻ!

SUNDAY SERMON JN 1, 43-51

ദനഹാക്കാലം ഒന്നാം ഞായർ

യോഹ 1, 45 – 51

ശുഭപ്രതീക്ഷകളോടെ, നിറയെ സ്വപ്നങ്ങളും പ്രാർത്ഥനകളുമായി നാം പുതുവർഷത്തിലേക്ക്, 2024 ലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 12 മാസങ്ങളും, 52 ആഴ്ചകളും, 365 ദിവസങ്ങളും, 8784 മണിക്കൂറുകളും, 527040 മിനിറ്റുകളും, 31622400 സെക്കന്റുകളും സമ്മാനിച്ച് കടന്നുവന്നിരിക്കുന്ന 2024 ദൈവാനുഗ്രഹത്താൽ സമ്പന്നമാകാൻ വേണ്ടി നമുക്ക് പരസ്പരം പ്രാർത്ഥിക്കാം.

സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് നാം ഈ ഞായറാഴ്ച്ച ദനഹാക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നൊക്കെയാണ് “ദനഹാ” എന്ന വാക്കിന്റെ അർത്ഥം. മനുഷ്യാവതാരത്തിലൂടെ ദൈവം ഈ ലോകത്തിൽ ആഗതനായെങ്കിലും, അവിടുത്തെ പ്രത്യക്ഷവത്കരണം ആരംഭിക്കുന്നത് യോർദ്ദാൻ നദിയിൽ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദ്ദീസ സ്വീകരിക്കുന്നതിലൂടെയാണ്. ഈശോ സ്വയം ലോകത്തിന് വെളിപ്പെടുത്തുകയും, പിതാവും പരിശുദ്ധാത്മാവും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ദനഹാത്തിരുനാൾ ജനുവരി ആറാം തീയതിയാണ് നാം ആഘോഷിക്കുന്നത്. എന്നാൽ, ക്രിസ്തു തന്നെത്തന്നെ ഈ ലോകത്തിന് വെളിപ്പെടുത്തുന്നു’ എന്ന സന്ദേശം ഈ ഞായറാഴ്ച മുതൽ സഭ പ്രഘോഷിക്കുകയാണ്.

ജനുവരി ആറാം തീയതി ആഘോഷിക്കുന്ന കർത്താവിന്റെ ദനഹാതിരുനാൾ കേരളത്തിന്റെ വടക്കൻഭാഗങ്ങളിൽ പിണ്ടികുത്തിത്തിരുനാളെന്നും, തെക്കൻഭാഗങ്ങളിൽ രാക്കുളിതിരുനാളെന്നും അറിയപ്പെടുന്നു. ലോകത്തിന്റെ പ്രകാശമായ മിശിഹായെ (യോഹ 8, 12) ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനും, വാഴത്തടയിൽ പന്തംകൊളുത്തി അതിന് ചുറ്റും പ്രദക്ഷിണം വച്ചുകൊണ്ട് ദൈവം പ്രകാശമാകുന്നു എന്ന് ആർത്തുവിളിക്കുന്ന പതിവിൽ നിന്നാണ് പിണ്ടികുത്തിത്തിരുനാൾ രൂപപ്പെട്ടത്. ഈശോയുടെ മാമ്മോദീസായെ സ്മരിച്ചുകൊണ്ട് ഈ തിരുനാളിന്റെ തലേദിവസം അടുത്തുള്ള നദിയിലോ, കുളത്തിലോ പോയി നമ്മുടെ പൂർവികർ നടത്തിയിരുന്ന ആചാരക്കുളിയിൽ നിന്നാണ് രാക്കുളി എന്നപേര് ഈ തിരുനാളിന് ലഭിച്ചത്.

എണ്ണിത്തീർക്കാനാവാത്ത ജീവിത നിരീക്ഷണങ്ങളിലൊന്ന്, ഈ പ്രപഞ്ചം മുഴുവനും, നമ്മുടെ സാധാരണ ജീവിതം മുഴുവനും ദൈവത്തിന്റെ വെളിപ്പെടുത്തലുകളാണ് എന്നാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ കാനായിലെ അത്ഭുതം പോലെ ഒന്ന് നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിലും സംഭവിക്കുന്നുണ്ട്. കാനായിലെ കല്യാണവിരുന്നിലെ വെള്ളം വീഞ്ഞാക്കിയ അത്ഭുതം വിവരിച്ചശേഷം സുവിശേഷകൻ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. “യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിന് പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലിയിലെ കാനായിൽ ചെയ്ത ഈ അത്ഭുതം.” (യോഹ 2, 11) ഈശോയുടെ മഹത്വം വെളിവാകുന്ന അത്ഭുതങ്ങളുടെ, വെളിപാടുകളുടെ ദനഹാ യാണ് സ്നേഹമുള്ളവരേ, ഈ പ്രപഞ്ചവും നമ്മുടെ ഈ ഭൂമിയിലെ ജീവിതവും.

രാത്രിയുടെ ഇരുളിനെ വകഞ്ഞുമാറ്റി ഉദിച്ചുയരുന്ന സൂര്യൻ മുതൽ സൗരയൂഥങ്ങളും, ആകാശങ്ങളും എന്തെന്ത് വിസ്മയങ്ങളൊരുക്കിയാണ് ദൈവിക വെളിപാടുകളുടെ അടയാളങ്ങളാകുന്നത്!! വിത്തിനകത്ത് ഒളിച്ചിരിക്കുന്ന വൃക്ഷവും, ചെടികളിൽ വിടരുന്ന പുഷ്പങ്ങളും, ഫലങ്ങളും ഓരോ നിമിഷവും നടക്കുന്ന ജന്മങ്ങളും …ഓരോന്നും ക്രിസ്തുവിന്റെ വെളിപാടുകളാണ്. മനുഷ്യനിലെ അത്ഭുതങ്ങളിലൂടെ വിടരുന്ന ദൈവത്തിന്റെ വെളിപാടുകൾ അനവധിയാണ്! നമ്മുടെ അപ്പച്ചന്മാരും അമ്മച്ചിമാരും ദൈവത്തിന്റെ വെളിപാടുകളല്ലേ? നാം അറിഞ്ഞും അറിയാതെയും എത്രയോ വട്ടമാണ് ക്രിസ്തു നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്! ദൈവത്തിന്റെ വെളിപാടുകളായി ജീവിതത്തെ മുഴുവൻ കാണുവാൻ സാധിക്കുക അതാണ് ദനഹാക്കാലത്തിന്റെ ചൈതന്യമെന്ന് പറയുന്നത്.

ദനഹാക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച നാം വായിച്ചുകേട്ട സുവിശേഷഭാഗം മൂന്ന് സന്ദേശങ്ങളാണ് നമ്മോട് പറയുന്നത്.

1. ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ട് നമ്മുടെ ജീവിതത്തിന്  മുൻപിൽ നിൽക്കുമ്പോൾ, നമ്മോട് എന്നെ അനുഗമിക്കുക എന്ന് പറയുമ്പോൾ, ആ ക്രിസ്തുവിനെ മനസ്സിലാക്കുവാനും ക്രിസ്തുവിനെ അനുഗമിക്കുവാനും നമുക്കാകണം.

വിശുദ്ധ പീലിപ്പോസിന്റെ മുൻപിൽ ക്രിസ്തു വന്നു നിന്നപ്പോൾ, എന്നെ അനുഗമിക്കുക എന്ന് പറഞ്ഞപ്പോൾ ക്രിസ്തുവിനെ അറിയുവാനും, തൻ അറിഞ്ഞ ക്രിസ്തുവിനെ പിൻചെല്ലാനുമുള്ള ദൈവകൃപ പീലിപ്പോസിനുണ്ടായി. ശരിയാണ്. മോശയുടെ നിയമങ്ങളെക്കുറിച്ച് അറിവുള്ള ആളായിരുന്നു പീലിപ്പോസ്. പ്രവാചക ഗ്രന്ഥങ്ങളെക്കുറിച്ചും, അവയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും നല്ല അവഗാഹമുണ്ടായിരുന്നു അദ്ദേഹത്തിന് . എന്നാലും ക്രിസ്തു ആരെന്ന് അറിയാനും, ക്രിസ്തുവിനെ അനുഗമിക്കാനും മാത്രം വിശ്വാസം അദ്ദേഹത്തിന് ഉണ്ടാകണമെന്നില്ല. ദൈവശാസ്ത്രത്തിലും, ബൈബിളിലും ഡോക്ടറേറ്റ് ഉള്ളവർ പോലും, വിശുദ്ധ കുർബാനയെക്കുറിച്ചും, തിരുസ്സഭയെക്കുറിച്ചും മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന ഇക്കാലത്ത്, Qualifications ഉം Certificates ഉം ഉള്ളതുകൊണ്ട് മാത്രം ഒരു വ്യക്തി ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യനാകണമെന്നില്ല. പീലിപ്പോസ് എന്ന വാക്കിന്റെ അർഥം കുതിരയെ സ്നേഹിക്കുന്നവൻ എന്നാണ്. ക്രിസ്തുവിന്റെ കുതിരക്കാരനാകാൻ, പടയാളിയാകുവാൻ പീലിപ്പോസിന് സാധിച്ചതിൽ അദ്ദേഹത്തെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.

പീലിപ്പോസിന്റെ ജീവിത്തിൽ സംഭവിച്ചതുപോലെയല്ലെങ്കിലും, എത്രയോ വട്ടമാണ് ഈശോ നമ്മുടെ ജീവിതത്തിൽ, കുടുംബത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്!!

2. നമുക്ക് വെളിപ്പെടുത്തിക്കിട്ടിയ ക്രിസ്തുവിനെ മറ്റുള്ളവർക്ക്, വെളിപ്പെടുത്തിക്കൊടുക്കുക, കാണിച്ചുകൊടുക്കുക.

ക്രിസ്തുവിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുക, വെളിപ്പെടുത്തിക്കൊടുക്കുക എന്നത് പീലിപ്പോസിന് ജീവിത വൃതമായിരുന്നു. സമാന്തര സുവിശേഷങ്ങൾ അപ്പസ്തോല ഗണത്തിൽ പീലിപ്പോസിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. യോഹന്നാനാകട്ടെ ക്രിസ്തുവിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന ഉത്തമനായ ഒരു ക്രിസ്തു ശിഷ്യനായിട്ടാണ് പീലിപ്പോസിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ സുവിശേഷം ഒന്നുകൂടി ഓർത്തെടുക്കുവാൻ കഴിഞ്ഞാൽ നമുക്ക് മനസ്സിലാകും, നഥാനിയേലിനോടാണ് ക്രിസ്തുവിനെക്കുറിച്ച് പീലിപ്പോസ് പറയുന്നത്. വെളിപാട് ഇതാണ്: ‘നഥാനിയേലേ, മോശയുടെ നിയമത്തിലും,  പ്രവാചകന്മാരിലും, ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ, ആ മിശിഹായെ, നസ്രത്തിലെ നിന്നുള്ള ക്രിസ്തുവിനെ ഞാൻ കണ്ടു.’ അഞ്ചപ്പവും രണ്ടുമീനും കൈവശമുണ്ടായിരുന്ന ബാലനെ ഈശോയുടെ അടുത്തേക്ക് കൊണ്ടുവരുന്നത് ആരാണ്? പീലിപ്പോസാണ്. ഗ്രീക്കുകാരെ ഈശോയുടെ അടുത്തേക്ക് ആനയിക്കുന്നത് ആരാണ്?  പീലിപ്പോസാണ്. അപ്പസ്തോലപ്രവർത്തനങ്ങൾ, അദ്ധ്യായം 8 ൽ എത്യോപ്യക്കാരനായ ഷണ്ഡനോട് ക്രിസ്തുവിനെക്കുറിച്ച് പറയുനനതും, അവനെ ജ്ഞാനസ്നാനപ്പെടുത്തുന്നതും ആരാണ്? പീലിപ്പോസാണ്.

ഒരു യഥാർത്ഥ ക്രിസ്തു ശിഷ്യൻ ആരായിരിക്കണമെന്നാണ് വിശുദ്ധ പീലിപ്പോസ് നമ്മോട് പറയുന്നത്.

3. നമ്മളിലൂടെ ക്രിസ്തുവിനെ പരിചയപ്പെട്ടവരിലൂടെ ദനഹ സംഭവിക്കുക; ക്രിസ്തുവിനെക്കുറിച്ചുള്ള വെളിപാടുണ്ടാകുക.

നഥാനിയേൽ ക്രിസ്തുവിനെ വെളിപ്പെടുത്തുകയാണ്: “ഗുരോ, അങ്ങ് ദൈവപുത്രനാണ്. ഇസ്രയേലിന്റെ രാജാവാണ്.” പീലിപ്പോസ് പോലും അത്ഭുതപ്പെട്ടുപോയിക്കാണും. അയാൾ ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല നഥാനിയേലിൽ നിന്ന് ഇങ്ങനെയൊരു വെളിപാടുണ്ടാകുമെന്ന്!! ഒരു ക്രൈസ്തവൻ തന്റെ ധർമ്മം നിർവഹിക്കുമ്പോൾ, കായലിലൂടെ മാത്രമല്ല ക്രിസ്തു വെളിപ്പെടുക, അയാൾ ആർക്ക് ക്രിസ്തുവിനെ വെളിപ്പെടുത്തിയോ അവരിലൂടെയും ക്രിസ്തു വെളിപ്പെടുകയാണ്; ക്രിസ്തു മഹത്വീകൃതനാകുകയാണ്.

സ്നേഹമുള്ളവരേ, നമ്മിലൂടെ, നമ്മുടെ കുടുംബങ്ങളിലൂടെ ക്രിസ്തു വെളിപ്പെടേണ്ടിയിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, കൽക്കട്ടയിലെ തെരുവീഥിയിൽ ആർക്കുംവേണ്ടാത്ത പീറക്കുഞ്ഞുങ്ങളെയും, മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ കിടക്കുന്ന മരണാസന്നരെയും, വെള്ളസാരിയിൽ നീലക്കരയുള്ള ഒരു സ്ത്രീ മാറോട് ചേർത്ത് പിടിച്ചപ്പോൾ അവളിലൂടെ ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തി. മധ്യപ്രദേശിലെ പാവങ്ങൾക്കുവേണ്ടി ജീവൻ സമർപ്പിച്ച, മുഖമില്ലാത്തവരുടെ മുഖമായി മാറിയ ഒരു കന്യകസ്ത്രീയിലൂടെ ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തി. എന്നാൽ, നമ്മിലൂടെ, നമ്മുടെ കുടുംബങ്ങളിലൂടെ, നാം ആഘോഷിക്കുന്ന തിരുനാളുകളിലൂടെ, നാം നടത്തുന്ന സ്ഥാപനങ്ങളിലൂടെ, നമ്മുടെ സഭാ സംവിധാനങ്ങളിലൂടെ ക്രിസ്തു വെളിപ്പെടുന്നുണ്ടോ? നാം ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.

സ്നേഹമുള്ളവരേ, നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിൽ വെളിവാകുന്ന അസാധാരണമായ ക്രിസ്തുവിന്റെ വെളിപാടുകളായി

നമ്മുടെ ജീവിതങ്ങളെ മാറ്റുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും ജീവിത ദൗത്യം. ആമേൻ!