SUNDAY SERMON MT 1, 1-17

ഏലിയാ സ്ലീവാ മൂശേക്കാലം മൂന്നാം ഞായർ

പരിശുദ്ധമാതാവിന്റെ ജനനത്തിരുനാൾ

മത്താ 1, 1-17

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന്, മരിയഭക്തരോട് ചേർന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ നാമിന്ന് ആഘോഷിക്കുകയാണ്. സെപ്റ്റംബർ മാസത്തിന്റെ ആത്മീയ ഭംഗി മാതാവിന്റെ ജനനത്തിരുനാൾ തന്നെയാണ്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ പങ്കുചേരാനും, ക്രിസ്തുവിന്റെ വംശാവലിയുടെ ഓരംചേർന്ന് നടക്കാനും പരിശുദ്ധ അമ്മയ്ക്ക് ഭാഗ്യം ലഭിച്ചത് വലിയ അത്ഭുതത്തോടെതന്നെയാണ് തിരുസ്സഭ, ലോകം നോക്കിക്കാണുന്നത്. അമലോത്ഭവയായി ഈ ഭൂമിയിൽ പിറന്നുവീണത് അമ്മയെ അനന്യയും, കൃപനിറഞ്ഞവളുമാക്കി. തന്നെയുമല്ല, കുരിശിൽ ചുവട്ടിൽ ഇതാ നിന്റെ ‘അമ്മ എന്നും പറഞ്ഞ് വിശുദ്ധ യോഹന്നാന് മറിയത്തെ നൽകിയപ്പോൾ മുതൽ അവൾ ലോകം മുഴുവന്റെയും അമ്മയായി മാറി. വിശുദ്ധ ഒൻപതാം പീയൂസ് മാർപാപ്പ പറഞ്ഞതുപോലെ മറിയമേ, എത്ര പരിശുദ്ധം നിന്റെ ജനനം; എത്ര മനോഹരം നിന്റെ ജീവിതം! എല്ലാവർക്കും പരിശുദ്ധ അമ്മയുടെ ജനനതിരുനാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.

ക്രിസ്തുവിന്റെ വംശാവലിയുടെ ഓരം ചേർന്ന് നടന്നവളാണ് മറിയം. ഇന്നത്തെ സുവിശേഷഭാഗം ക്രിസ്തുവിനെ വംശാവലിയുടെ പൂർണതയായി അവതരിപ്പിക്കുന്നതോടൊപ്പം, പരിശുദ്ധ മറിയത്തെ, ആ വംശാവലിയുടെ വഴിയിലെ സമർപ്പണത്തിന്റെ, ദൈവകൃപയുടെ മാതൃകയായി ചേർത്തുനിർത്തുകയാണ്. നമുക്ക് ആദ്യം തന്നെ ക്രിസ്തുവിന്റെ വംശാവലിയുടെ പ്രത്യേകതകൾ എന്തെന്ന് പരിശോധിക്കാം. 

മനുഷ്യ ജനിതകശാസ്ത്രത്തിൽ, (Human Genetics) വംശാവലികൾ (Genealogy) കുടുംബത്തിൻ്റെയും കുടുംബാംഗങ്ങളുടെയും ജനിതക വിവരങ്ങൾ നമുക്ക് നൽകും. ഇത് കുടുംബത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രത്യേക ജനിതക സ്വഭാവം കണ്ടെത്താൻ നമ്മെ സഹായിക്കും. വംശാവലികൾ വിശകലനം ചെയ്യുന്നതിലൂടെ അത്തരം മനുഷ്യ ജനിതക സവിശേഷതകൾ കണ്ടെത്താനാകും ഒരു ഗവേഷകൻ ശ്രമിക്കുക.  തലമുറകളിലുടനീളം മാതാപിതാക്കളെയും സന്താനങ്ങളെയും കാണിക്കുന്ന കുടുംബവൃക്ഷങ്ങളിൽ നിന്ന് ഈ പ്രത്യേക ജനിതക സ്വഭാവം കണ്ടെത്തുമ്പോൾ, ആ കുടുംബവൃക്ഷത്തിന്റെ സവിശേഷതകൾ മനസിലാക്കുവാൻ നമുക്കാകും.

ചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ, ഈ കാലഘട്ടത്തിൽ വംശാവലിതേടിയുള്ള യാത്രകളെ തിരിച്ചുപിടിച്ച നോവലെഴുതിയത് അമേരിക്കക്കാരനായ അലക്സ് ഹാലിയാണ് (Alex Haley). നോവലിന്റെ പേര്: Roots: The Saga of an American Family. (1976) ഈ നോവൽ വംശാവലികളെ കണ്ടെത്താനും, അതിനെക്കുറിച്ച് അറിയാനും ലോകമെങ്ങുമുള്ള മനുഷ്യരിൽ ജിജ്ഞാസ ജനിപ്പിച്ചു.

ലോകപ്രശസ്തനായ കൊളംബിയൻ എഴുത്തുകാരനും, പത്രപ്രവർത്തകനും, എഡിറ്ററും, പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമായ ഗബ്രിയേൽ ഗാർസിയ മാർകേസ് (Gabriel Garcia Marquez) 1976 ൽ എഴുതിയ നോവലും വംശാവലിയുടെ കഥയാണ് പറയുന്നത്. നോവലിന്റെ പേര്: ഏകാന്തതയുടെ 100 വർഷങ്ങൾ (Hundred Years of Solitude). ബ്യുവെണ്ടിയാ കുടുംബത്തിന്റെ (Buendia Family) ഏഴ് തലമുറകളുടെ കഥയാണ് ഈ നോവൽ. തലമുറകളെക്കുറിച്ച് ഓർമയുണ്ടായിരിക്കണം എന്നാണ് ഈ നോവലിൽ മാർക്കേസ് പറയുന്നത്. “ഓർമയുടെ താക്കോൽ കളഞ്ഞുപോയ ഒരു ജനതയ്ക്ക് കാഴ്ചകളും, അനുഭവങ്ങളും നഷ്ടപ്പെടും. അവർ തെരുവിൽ അലയും; ചിതറിയ്ക്കപ്പെടും”.

മലയാള സാഹിത്യത്തിൽ തലമുറകളെക്കുറിച്ച് ഓ. വി. വിജയനാണ് (O.V. Vijayan) എഴുതിയിരിക്കുന്നത്. നോവലിന്റെ പേര്: “തലമുറകൾ.” അതിലെ ഒരു വാചകവും നമ്മെ ഓർമിപ്പിക്കുന്നത് തലമുറകളെക്കുറിച്ചാണ്. “എല്ലാം വീട്ടിൽ നിന്നാണ് ആരംഭിക്കുന്നത്. മനുഷ്യപ്പറ്റും, നന്മയും എല്ലാം വീട്ടിൽ നിന്നാണ് കിട്ടുന്നത്.”

സ്വിറ്റ്സർലൻഡുകാരനായ ലോകപ്രശസ്ത ചിന്തകനും വിശകലന മനഃശാസ്ത്രത്തിന്റെ പിതാവുമായ കാൾ യുങ് (Carl Jung) വംശാവലിയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്. “അനാഥമായ മനസ്സോടെ ആരും പിറക്കുന്നില്ല. എത്രയോ തലമുറകളുടെ ജനിതക ഘടനകൾ നമ്മിലുണ്ട്. തായ് വേരുകൾ മക്കുവാൻ കഴിയുന്നതല്ല.”

ക്രിസ്തുവിന്റെ വംശാവലി വിശകലനം ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്ന പ്രത്യേക ജനിതക സ്വഭാവം (Specific Genetic Trait) നമ്മെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. എന്താണ് ആ പ്രത്യേക ജനിതക സ്വഭാവം? കുടുംബചരിത്രത്തിന്റെ ആദ്യം മുതൽ, ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ പങ്കുപറ്റുന്ന തലമുറകളുടെ സംഗമമാണ് ക്രിസ്തുവിന്റെ വംശാവലി.

വളരെ മനോഹരമായിട്ടാണ് വിശുദ്ധ മത്തായി ഈ വിവരണം തുടങ്ങുന്നത്. “അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലി ഗ്രന്ഥം.” (1, 1) കൃത്യതയോടെയാണ് വിശുദ്ധ മത്തായി വിവരിക്കുന്നത്. 42 തലമുറകളുടെ വിവരണമാണ് ക്രിസ്തുവിന്റെ വംശാവലിയിലുള്ളത്. (ലോകചരിത്രത്തിലെ ഏറ്റവും വലിയ വംശാവലി ചൈനീസ് ചിന്തകനായ കൺഫ്യൂഷ്യസിന്റേതാണ് (Confucious), 82 തലമുറകൾ!)

ഒന്നാമതായി, ഞാൻ ആദ്യം പറഞ്ഞതുപോലെ, ക്രിസ്തുവിന്റെ വംശാവലി ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ സഹകരിക്കുന്ന തലമുറകളുടെ സംഗമമാണ്. നമ്മുടെ ഓരോരുത്തരുടേയും ജീവിതവൃക്ഷങ്ങൾ പരിശോധിച്ചാൽ നമുക്കറിയുവാൻ സാധിക്കും, എത്രയോ വിശുദ്ധിയുടെയും, ത്യാഗത്തോടെയുമാണ് നമ്മുടെ പൂർവികർ തങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ പദ്ധതിയോട് സഹകരിച്ച് ജീവിച്ചതെന്ന്. അവരുടെ സഹനത്തിന്റെ, ബുദ്ധിമുട്ടിന്റെ, അവയ്ക്കിടയിലും ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്ന് പറഞ്ഞുകൊണ്ടുള്ള ക്രൈസ്തവ സാക്ഷ്യത്തിന്റെ നന്മയാണ് നമ്മുടെയൊക്കെ കുടുംബവൃക്ഷത്തിൽ നമുക്ക് കാണുവാൻ സാധിക്കുക.

രണ്ടാമതായി,വംശാവലിയുടെ പൂർണത ക്രിസ്തുവിലാണ്. “ഇങ്ങനെ, അബ്രഹാം മുതൽ ദാവീദുവരെ 14ഉം, ദാവീദുമുതൽ ബാബിലോൺ പ്രവാസം വരെ 14ഉം, ബാബിലോൺ പ്രവാസം മുതൽ ക്രിസ്‌തുവരെ 14ഉം തലമുറകളാണ് ആകെയുള്ളത്” (117) എന്ന് പറഞ്ഞുകൊണ്ട് വംശാവലി തീരുകയാണ്. കാരണം, Jesus is the Ultimate.” Jesus is the Ultimate Flowering.” He is the Pleroma (Fulfillment)

സ്നേഹമുള്ളവരേ, ഓരോ വംശാവലിയുടെയും, നിന്റെയും, എന്റെയും വംശാവലിയുടെ പൂർണത ക്രിസ്തുവിലാണ്. നമ്മുടെ കുടുംബങ്ങളുടെ, കുടുംബചരിത്രത്തിന്റെ പൂർണത ക്രിസ്തുവിലാണ് എന്ന ബോധ്യത്തിൽ ജീവിക്കുമ്പോൾ, വിശുദ്ധിയോടെ, ശ്രദ്ധയോടെ നമ്മുടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് സാധിക്കും. ഏത് കുടുംബവൃക്ഷത്തിന്റെ ചില്ലയിൽ ഞാൻ പൊടിച്ചു എന്നതല്ല പ്രധാനപ്പെട്ടത്. ആ കുടുംബവൃക്ഷത്തിന്റെ പൂർണത ക്രിസ്തുവാണെന്ന് അറിയുവാൻ എനിക്കാകുന്നുണ്ടോ എന്നതാണ് ചോദ്യം! നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ മഹത്വം അത് തന്നെയാണ്.

മൂന്നാമതായി, ഓരോ വംശാവലി ചരിത്രവും, ആ കുടുംബത്തിന്മേലുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെ, കരുതലിന്റെ, കണക്കുകൂട്ടലുകളുടെ, പരിപാലനയുടെ കഥകളുടെ സമാഹാരമാണ്. ക്രിസ്തുവിന്റെ വംശാവലി ചരിത്രം നോക്കുക. അത് ദൈവമഹത്വത്തിന്റെ കഥയാണ് പറയുന്നത്. അബ്രഹാം മുതൽ ദാവീദുവരെയുള്ള 14 തലമുറകൾ – മഹത്വത്തിന്റെ കാലഘട്ടം. ദാവീദുമുതൽ ബാബിലോൺ പ്രവാസം വരെയുള്ള 14 തലമുറകൾ – കളഞ്ഞുപോയ മഹത്വത്തിന്റെ കാലഘട്ടം. ബിലോൺ പ്രവാസം മുതൽ ക്രിസ്‌തുവരെയുള്ള 14 തലമുറകൾ – വീണ്ടെടുക്കപ്പെട്ട മഹത്വത്തിന്റെ കാലഘട്ടം. നമ്മുടെ കുടുംബചരിത്രത്തിൽ നഷ്ടപ്പെടുത്തിയ, കളഞ്ഞുപോയ മഹത്വത്തിന്റെ കഥകൾ ഇല്ലാതിരിക്കുവാൻ നാം ശ്രദ്ധിക്കണം.

നാലാമതായി, ക്രിസ്തുവിന്റെ വംശാവലി All Inclusive ആണ്. ഈ വംശാവലിയിൽ സ്ത്രീകളുണ്ട്. താമാർ, Prostitute ആയ റാഹാബ്, പിന്നെ മറിയം. ഇത്രയും പേരെടുത്തു പറഞ്ഞ് ഉൾപ്പെടുത്തിയിട്ടുണ്ട്. വംശാവലിയിൽ, എല്ലാവരെയും പരിഗണിക്കണം. സമ്പന്നരെയു, ദരിദ്രരെയും, പാപികളെയും ഒക്കെ …പരിഗണിക്കണം. ഇടർച്ചയുണ്ടാകുമ്പോൾ ഉറ്റവരെ ഉപേക്ഷിക്കുന്നത് ശരിയല്ലല്ലോ. ചേർത്ത് നിർത്തുമ്പോഴാണ്, കൂടെ നിൽക്കുമ്പോഴാണ് മറ്റുള്ളവരെ നമുക്ക് രക്ഷയിലേക്ക് മടക്കിക്കൊണ്ടുവരുവാൻ സാധിക്കൂ. നമ്മുടെ കുടുംബവൃക്ഷങ്ങളിലും ചെറുതും വലുതുമായ ചില്ലകളുണ്ടാകാം. എല്ലാവരെയും ചേർത്ത് നിർത്തുവാൻ, ക്രിസ്തുവിന്റെ രക്ഷയിലേക്ക് കൊണ്ടുവരുവാൻ നമുക്കാകണം.

അഞ്ചാമതായി, സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് വംശാവലി. ഓരോ വ്യക്തിയിലും തലമുറകളുടെ ജനിതകം ഉൾച്ചേർന്നിട്ടുണ്ട്. എത്രയോ തലമുറകളുടെ സ്വപ്നമാണ് ഈശോയിൽ മുളച്ചത്!! നമ്മിൽ മുളച്ചിരിക്കുന്നത്!!  തളിർത്തിരിക്കുന്നത്!! പൂ ചൂ ടിയിരിക്കുന്നത്!! പഴമായി മറ്റുള്ളവർ രുചിക്കുന്നത്!! ഞാനൊരു ക്രൈസ്തവ കുടുംബത്തിൽ ജനിക്കാൻ ഇടയായി എന്നതിൽ അഭിമാനിക്കുകയും, ദൈവത്തിന് നന്ദി പറയുകയും വേണം.

സ്നേഹമുള്ളവരേ,

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ ആഘോഷിക്കുമ്പോൾ, ക്രിസ്തുവിന്റെ വംശാവലിയിൽ പങ്കുപറ്റിയവളാണ് അമ്മയെന്നും, ക്രിസ്തുവിന്റെ വംശാവലിയുടെ സവിശേഷതകൾ അമ്മയിലും നിറഞ്ഞു നിൽക്കുന്നുവെന്ന് ഏറ്റുപറയുകയും ചെയ്യാം. ഇതാ കർത്താവിന്റെ ദാസി നിന്റെ ഇഷ്ടം എന്നിൽ സംഭവിക്കട്ടെയെന്ന് പറഞ്ഞ് ദൈവത്തിന്റെ രക്ഷാകര പദ്ധതിയോട് സഹകരിച്ചവളാണ് മറിയം. ക്രിസ്തുവിനെ ജീവിതത്തിന്റെ പൂർണതയായി സ്വീകരിച്ചവളാണ് മറിയം. എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു, എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു എന്നും പറഞ്ഞ് തന്നിലെ ദൈവ മഹത്വം എന്നും ഉയർത്തിപ്പിടിച്ചവളാണ് മറിയം. കണ്ടുമുട്ടുന്ന എല്ലാവരെയും, അവർ പാപികളായാലും, നല്ലവരായാലും, ചേർത്തുപിടിച്ചവളാണ് മറിയം. ദൈവത്തിന്റെ സ്വപ്നം തന്നിൽ പൂർത്തിയാകാൻവേണ്ടി സഹനത്തിലൂടെ കടന്നുപോയവളാണ് മറിയം. അതുകൊണ്ട്, വിശുദ്ധ ഒൻപതാം പീയൂസ് മാർപാപ്പയെപ്പോലെ നമുക്കും പറയാം, മറിയമേ, എത്ര പരിശുദ്ധം നിന്റെ ജനനം; എത്ര മനോഹരം നിന്റെ ജീവിതം ഈ ഭൂമിയിൽ!

പരിശുദ്ധ അമ്മയെപ്പോലെ ക്രിസ്തുവിന്റെ വംശാവലിയുടെ സവിശേഷതകൾ നമ്മിലും നിറഞ്ഞുനിൽക്കാൻ നമുക്ക് ശ്രമിക്കാം. കുടുംബമഹിമ എന്നത് വെറുതെ വീമ്പടിക്കാൻ മാത്രമുള്ളതല്ലെന്നും, കുടുംബത്തിന്റെ ആഢ്യത്തം എന്നത് ജീവിതത്തിലൂടെ കാണിക്കേണ്ടതാണെന്നും നമുക്ക് ബോധ്യമുണ്ടാകട്ടെ.

പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിൽ ഈ ഭൂമിയിലെ നമ്മുടെ ജീവിതം, ക്രൈസ്തവജീവിതം മനോഹരമാക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം. പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം നമുക്കുണ്ടാകട്ടെ. ആമേൻ!

One thought on “SUNDAY SERMON MT 1, 1-17”

Leave a comment