SUNDAY SERMON MT 25, 14-30

പള്ളിക്കൂദാശാക്കാലം മൂന്നാം ഞായർ

മത്തായി 25, 14-30

ടാലെന്റ്റ് ഷോകൾ (Talent Shows) ആടിത്തിമിർക്കുന്ന ഒരു കാലത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. റാമ്പുകളിലും, സ്റ്റേഡിയങ്ങളിലും, ക്ലാസ് മുറികളിലും കഴിവുകളുടെ ഉത്സവമാണ്. ജീവിതം തന്നെ ഒരു Talent Show ആണെന്ന Concept ആണ് മാധ്യമങ്ങളിലെ Reality Show കൾ കൈമാറുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ  കേരളത്തിൽ സമാപിച്ച സ്കൂൾ തല മേളകൾ – സമാപനം കൈയ്യാങ്കളിയിൽ അവസാനിച്ചെങ്കിലും – വളർന്നുവരുന്ന തലമുറയുടെ Talent ആഘോഷം തന്നെയായിരുന്നു.  എല്ലാ രംഗങ്ങളിലും കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട് പ്രതിഭകൾ തിളങ്ങുന്നത് പത്രങ്ങളിലും, ടിവിയിലും കാണുന്ന നമ്മോട് ഇന്നത്തെ സുവിശേഷവും പറയുന്നത് ദൈവം മനുഷ്യന് നൽകുന്ന താലന്തുകൾ വികസിപ്പിക്കണമെന്നാണ്. ദൈവം നൽകിയിട്ടുള്ള ഈ ജീവിതം, അവിടുന്ന് നൽകുന്ന കഴിവുകൾ, അവസരങ്ങൾ മണ്ണിൽ കുഴിച്ചിടുവാനുള്ളതല്ലെന്നും, നന്ദി നിറഞ്ഞ ഹൃദയത്തോടെ അവയെ നന്നായി ഉപയോഗിക്കണമെന്നുമാണ് ഈശോ ഇന്ന് നമ്മോട് പറയുന്നത്. 

താലന്തുകളുടെ ഉപമ locate ചെയ്തിരിക്കുന്നത് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ഈശോയുടെ യുഗാന്ത്യോന്മുഖ പ്രഭാഷണങ്ങളിലാണ് (Eschatological Discourses). യാത്രയ്ക്കുപോകുന്ന ഒരു വ്യക്തി തന്റെ ഭൃത്യന്മാർക്ക് അവന്റെ സമ്പത്ത് വീതം വച്ചുകൊടുക്കുന്ന ഒരു കഥ മാത്രമല്ല താലന്തുകളുടെ ഉപമ. സാമ്പത്തിക ശാസ്ത്രതത്വങ്ങൾ വിശകലനം ചെയ്യുന്ന ഒരു ഉപമയുമല്ല ഇത്. ഒരു താലന്ത് എന്ന് പറഞ്ഞാൽ ഏകദേശം ആറായിരം ദനാറ (6000 Denarii) കളോളം വരും. ഒരു ദനാറ (Denarius) എന്നാൽ സാധാരണക്കാരന്റെ ഒരു ദിവസത്തെ കൂലിയാണ്. അതായത്, ഒരു താലന്ത് എന്നത് ഒരു സാധാരണ ജോലിക്കാരന്റെ ഇരുപത് വർഷത്തെ സമ്പാദ്യത്തിന് തുല്യമാണ്. സാധാരണക്കാരന് സ്വപ്നം കാണാൻ പോലും കഴിയാത്ത തുകയാണ് മുതലാളി ആ ഭൃത്യർക്ക് നൽകിയത്. അഞ്ചും, രണ്ടും, ഒന്നും താലന്തുകൾ തുല്യതയില്ലാത്ത വിതരണത്തെയാണ് കാണിക്കുന്നത്. പക്ഷേ, തന്റെ ഓരോ ഭൃത്യനെയും വ്യക്തിപരമായി അറിയാവുന്ന മുതലാളി, ഓരോരുത്തരുടെയും കഴിവിനനുസരിച്ചാണ് നൽകിയത് എന്ന് പ്രത്യേകം പറയുന്നതുകൊണ്ട് അനീതിപരമായിട്ടല്ല മുതലാളി സമ്പത്ത് വിതരണം ചെയ്തതെന്ന് നമുക്കനുമാനിക്കാം. എന്തുതന്നെയായാലും, ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളോട് വിവേചനം കാണിക്കുന്ന മുതലാളിയ്ക്കെതിരെ ശബ്ദമുയർത്തുന്ന തൊഴിലാളിപക്ഷ കഥയുമല്ല ഇത്. പ്രതീകാത്മകമായ അർത്ഥത്തിൽ താലന്ത് പണത്തെ മാത്രമല്ല, ദൈവം നമുക്ക് നൽകിയിരിക്കുന്ന ജീവിതത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാൽ, ദൈവം നൽകുന്ന താലന്തുകളെ, കഴിവുകളെ, അവസരങ്ങളെ വളരെ പോസിറ്റിവായി ഉപയോഗിക്കണമെന്ന് പറയുന്ന ഒരു മോട്ടിവേഷണൽ (Motivational) talk ആയിമാത്രം ഈ ഉപമയെ കാണരുത്.  ഗുരുക്കന്മാർ സംസാരിക്കുമ്പോൾ അവർ പറയുന്ന കാര്യങ്ങൾക്ക് വളരെ ഉന്നതമായൊരു ആത്മീയ തലം, ദൈവിക ഉൾക്കാഴ്ച്ച ഉണ്ടായിരിക്കും.

പത്തുകന്യകകളുടെ ഉപമപോലെതന്നെ, താലന്തുകളുടെ ഉപമയും സ്വർഗ്ഗരാജ്യത്തെ ചിത്രീകരിക്കുവാനാണ് ഈശോ ഉപയോഗിച്ചിരിക്കുന്നത്. സ്വർഗ്ഗരാജ്യത്തിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്ന ദൈവമക്കളുടെ, ജീവിതത്തോടുള്ള മനോഭാവവും (Attitude) ജീവിതത്തിൽ നല്കപ്പെട്ടിട്ടുള്ളവയോട് അവർ പുലർത്തുന്ന ആഭിമുഖ്യവും (Orientation) വ്യക്തമായി വരച്ചുകാട്ടുകയാണ് ഈശോ ഇവിടെ. സ്വർഗ്ഗരാജ്യത്തിന്റെ ഇടവഴികളിൽ പദമൂന്നുന്നവരോട് ഈശോ പറയുന്നു, ഇവിടുത്തെ മാനദണ്ഡങ്ങൾ ലോകത്തിന്റേതുപോലെയല്ല. ഇവിടെ, “ഉള്ളവന് നൽകപ്പെടും. അവന് സമൃദ്ധിയുണ്ടാകുകയും ചെയ്യും. ഇല്ലാത്തവനിൽ നിന്ന് ഉള്ളതു പോലും എടുക്കപ്പെടും.” അതോടൊപ്പം തന്നെ, ഒരുനാൾ ദൈവം നിന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്നും, അവിടുന്ന് നല്കിയതിന്റെയെല്ലാം, നൽകിയത് ഏത് രീതിയിലാണ് ഉപയോഗിച്ചത് എന്നതിന്റെയെല്ലാം കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്നും ഈ ഉപമയിലൂടെ ഈശോ പറഞ്ഞുവയ്ക്കുന്നുണ്ട്.

സ്വർഗ്ഗരാജ്യത്തിന്റെ മനോഹരമായൊരു ചിത്രം വരച്ചു കാണിക്കുന്ന ഈ ഉപമയിൽ ഈശോ മൂന്ന് കാര്യങ്ങൾ നമ്മോട് പറയുന്നുണ്ട്. ഒന്ന്, നമുക്കുള്ളതെല്ലാം ദൈവം തരുന്നതാണ്.  അതുകൊണ്ട് തന്നെ, ഈ ഭൂമിയിലെ നമ്മുടെ ജീവിതം, ദൈവവുമൊത്തുള്ള, ദൈവത്തിന്റെ കൃപയിലുള്ള ജീവിതമാണ്.  ഈശോയോടൊത്ത് ജീവിക്കുവാൻ ക്ഷണിക്കുക മാത്രമല്ല, സ്വർഗ്ഗരാജ്യത്തിൽ ദൈവകൃപയിൽ ജീവിക്കുവാനുള്ള എല്ലാ അനുഗ്രഹങ്ങളും നൽകുകയും ചെയ്യുന്നു. കത്തോലിക്കാ വൈദികനും, സ്വിസ്സ് (സ്വിറ്റ്‌സർലൻഡ്) ദൈവശാസ്ത്രജ്ഞനുമായ ഫാ. ഹാൻസ് ബൽത്താസർ (Hans Urs von Balthasar) ഈ ദൈവ വചനഭാഗം വ്യാഖ്യാനിച്ചുകൊണ്ട് പറയുന്നത് “നീ എന്തായിരിക്കുന്നുവോ അത് ദൈവം നിനക്ക് നൽകുന്ന സമ്മാനമാണ്. എന്നാൽ, നീ എന്തായിത്തീരുന്നുവോ, അത് നീ ദൈവത്തിന് നൽകുന്ന സമ്മാനമാണ്.”

നമ്മുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഈശോ നമുക്ക്, താലന്തുകൾ, കൃപകൾ നൽകുകയാണ്. അവിടുന്ന് സ്നേഹത്തോടെ, താത്പര്യത്തോടെ നൽകുന്ന താലന്താണ്, സമ്മാനമാണ് നമ്മുടെ ജീവിതം. ജീവിതം മാത്രമല്ല, ജീവിതത്തിൽ നമുക്കുള്ള കഴിവുകൾ, ജീവിതസാഹചര്യങ്ങൾ, നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ …എല്ലാം ദൈവം നമുക്ക് നൽകുകയാണ്. നാം ആ സമ്മാനങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഫാദർ ബൽത്താസർ പറയുന്നപോലെ സമ്മാനങ്ങളുടെ കൈമാറ്റമാണ് ഈ ജീവിതം. ദൈവം നമുക്ക് സമ്മാനം തരുന്നു; നാമത് അവിടുത്തേക്ക് തിരികെ കൊടുക്കുന്നു. എങ്ങനെ? ഇരട്ടിയാക്കിക്കൊണ്ട്, മനോഹരമാക്കിക്കൊണ്ട്, സന്തോഷത്തോടെ.

എന്തുകൊണ്ട് ഈശോ ഒരാൾക്ക് അഞ്ചും, മറ്റൊരാൾക്ക് രണ്ടും, മൂന്നാമതൊരാൾക്ക് ഒന്നും താലന്തുകൾ നൽകുന്നു? പ്രത്യക്ഷത്തിൽ നീതിയില്ലാത്ത ഒരു വിതരണ രീതിയായി തോന്നുമെങ്കിലും, അത് ഒരിക്കലും അനീതിയല്ല. കാരണം വചനം ശ്രദ്ധിക്കുക: ഓരോരുത്തരുടെയും കഴിവിനനുസരിച്ചാണ് ദൈവം താലന്തുകൾ നൽകുന്നത്. ഓരോ വ്യക്തിക്കും ആവശ്യമുള്ളതെല്ലാം നല്കുന്നവനാണ് ദൈവം. ഈ ഭൂമിയിലെ നിന്റെ ജീവിതം നന്മയുള്ളതാക്കാൻ, സന്തോഷപ്രദമാക്കാൻ, ദൈവാനുഗ്രഹപ്രദമാക്കാൻ നിനക്കാവശ്യമുള്ളതെല്ലാം അവിടുന്ന് നിനക്ക് നൽകും. അതിൽ അസൂയപ്പെടേണ്ടതില്ല. അസ്വസ്ഥത പ്രകടിപ്പിക്കേണ്ടതില്ല. ദൈവത്തിന്റെ അനന്ത സ്നേഹമാണ്, കാരുണ്യമാണ് നമ്മെ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം പരിപാലിക്കുന്നത്.

ഈ സത്യം അറിയാത്തവരാണ് ദൈവത്തിനെതിരെ പരാതി പറയുന്നത്; ഈശോയെ നിന്നെ എനിക്ക് ഭയമാണെന്ന് പറയുന്നത്; നീ കണ്ണ് തുറക്കാത്ത, കരയാനറിയാത്ത, ചിരിക്കാനറിയാത്ത ദൈവമാണ് എന്ന് പറയുന്നത്.

രണ്ടാമതായി ഈശോ പറയുന്നത് നോക്കൂ…നാമെല്ലാവരും ഒരുപോലെയല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, ഓരോരുത്തരും അനന്യരാണ് (Unique), Special ആണ്.

ഓരോ മനുഷ്യന്റെയും ജീവിതം ദൈവം സ്നേഹപൂർവ്വം, കാരുണ്യപൂർവം നൽകുന്ന സമ്മാനമാണ്. ഈ സമ്മാനം വളരെ സുന്ദരമാണ്; പ്രത്യേകതയുള്ളതാണ്. ഈ സമ്മാനത്തിന്റെ വലിയ പ്രത്യേകത മകളേ, മകനേ നിന്നെപ്പോലെ ഈ ഭൂമിയിൽ മറ്റൊരാളില്ല എന്നതാണ്. ഫാ. സാജു പൈനാടത്തിന്റെ “ദൈവത്തിന്റെ ഭാഷ -വിശുദ്ധ കുർബാന എന്ന പുസ്തകത്തിൽ ഇക്കാര്യം വിവരിക്കുന്നത് ഇങ്ങനെയാണ്: ‘ഭൂമിയിലുള്ള കടൽത്തീരങ്ങൾ മുഴുവനും പരതിയാലും ഒരേപോലെയുള്ള രണ്ട് മണൽത്തരികൾ കണ്ടെത്താനാകില്ല; ലക്ഷക്കണക്കിന് ഇലകളുള്ള ഒരു വൃക്ഷത്തിൽനിന്ന് പൂർണമായും ഒരേപോലുള്ള രണ്ടിലകൾ കണ്ടെത്താനാകില്ല; 800 കോടിയിലധികം വരുന്ന മനുഷ്യരിൽ പൂർണ സാദൃശ്യമുള്ള രണ്ടുപേരെ (സയാമീസ് ഇരട്ടകളെക്കൂടി ഉൾപ്പെടുത്തിയാൽ പോലും) കണ്ടെത്താനാകില്ല.’ (6, 20) 800 കോടി ജനങ്ങൾ ഈ ലോകത്തുണ്ടെങ്കിൽ എത്ര കണ്ണുകൾ ഉണ്ടാകും? 1600 കോടി കണ്ണുകൾ. 1600 കോടി കണ്ണുകൾ ഈ ലോകത്തുണ്ടെങ്കിലും, മകളേ, മകനേ നിന്റെ കണ്ണുകൾ പോലെയുള്ള കണ്ണുകൾ വേറേ ആർക്കും ഇല്ല. നിന്റെ Thumb Impression പോലെയുള്ളവ മറ്റാർക്കും ഇല്ല. ഈ ലോകത്തിൽ നിന്നെപ്പോലെ നീ മാത്രം. ഈ പുസ്തകത്തിലെ ഏറ്റവും ചെറിയ സൂക്തം നാമാകുന്ന സമ്മാനത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നുണ്ട്: “ദൈവം ഒരിക്കലും ആവർത്തിക്കുന്നില്ല.” (6, 21) നീ എന്തായിരിക്കുന്നുവോ അത് ദൈവം നിനക്ക് നൽകുന്ന സമ്മാനമാണ്. വിശുദ്ധ പൗലോസ് എത്രയോ പണ്ടേ മനസ്സിലാക്കിയതാണ് ഈ ദൈവിക രഹസ്യം! അദ്ദേഹം പറയുന്നു, “ഞാൻ എന്തായിരിക്കുന്നുവോ, അത് ദൈവകൃപയാലാണ്.” (1 കോറി 15, 10) Praise the Lord!

നീ എന്തായിത്തീരുന്നു എന്നത് ഈ സമ്മാനം നീ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ result ആണ്. ദൈവരാജ്യത്തിൽ ദൈവത്തിന്റെ മകളായി, മകനായി നാം ജീവിക്കുമ്പോൾ ദൈവം നമുക്ക് നൽകുന്ന താലന്തുകൾ നിരവധിയാണ്. കണ്ണുകൾ നൽകി, കാതുകൾ നൽകി, കൈകൾ, കാലുകൾ, ബുദ്ധി, ഹൃദയം, കുടുംബം, സമ്പത്ത്, ജോലി, ജോലി ചെയ്യാൻ ആരോഗ്യം …എല്ലാം നൽകി ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. സ്വർഗ്ഗരാജ്യം നന്മകൊണ്ട് നിറയ്ക്കാൻ, നല്കപ്പെട്ട അനുഗ്രഹങ്ങളെ ഇരട്ടിയാക്കിക്കൊണ്ട് സ്വർഗ്ഗരാജ്യം സമാധാനം, സന്തോഷം എന്നിവകൊണ്ട് നിറയ്ക്കാൻ ഈശോ നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. ഈശോ തന്റെ മലയിലെ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്, നൽകപ്പെട്ട അനുഗ്രഹങ്ങളെ എങ്ങനെ വിനിയോഗിക്കണമെന്ന്. മലയിലെ പ്രസംഗത്തിൽ ഈശോ പറഞ്ഞ കാര്യങ്ങളുടെ തുടർച്ചയായി ഈ ഉപമയെ കാണുവാൻ സാധിക്കുകയാണെങ്കിൽ ഉപമയുടെ അർഥം കൂടുതൽ ഗ്രഹിക്കുവാൻ സാധിക്കും. ദൈവം നൽകുന്ന താലന്തുകളെ എങ്ങനെ വിനിയോഗിക്കണമെന്നാണ് മലയിലെ പ്രസംഗത്തിൽ ഈശോ പറഞ്ഞത്. കുഴിച്ചുമൂടുവാനുള്ള വഴികളല്ല, ഇരട്ടിയാക്കാനുള്ള വഴികളാണ് ഈശോ അവിടെ പറഞ്ഞുവച്ചത്. ഒരു പഴയകാല കവിത ഇങ്ങനെയാണ്:

“ആർത്തസ്വരം കേട്ടൊരു കാത് കാത്

കാരുണ്യമാർന്നീടിന കണ്ണ് കണ്ണ്

സന്ത്വോക്തി ഓതീടിന ജിഹ്വ ജിഹ്വ

സാധുക്കളെ താങ്ങീടിന ബാഹു ബാഹു.”

ഈ രീതിയിൽ അവയെ വിനിയോഗിച്ചില്ലെങ്കിൽ, ഇവ വെറും മാംസക്കഷണങ്ങളാണ് പ്രിയപ്പെട്ടവരേ!   ഇങ്ങനെ ദൈവം തന്ന താലന്തുകൾ ഉപയോഗിക്കുമ്പോൾ നാം ദൈവത്തിലാണ്, സ്വർഗ്ഗരാജ്യത്തിലാണ്.

മൂന്നാമതായി, നമ്മൾ കണക്ക് കൊടുക്കേണ്ടിവരും. ദൈവം നൽകുന്ന അനുഗ്രഹങ്ങൾക്ക് നാം കണക്ക് കൊടുക്കേണ്ടിവരും. എപ്പോഴാണ് അതെന്ന് നമുക്കറിയില്ല. പക്ഷേ, മരണത്തിലൂടെ ഈ ഭൂമിയിലുള്ള ജീവിതം അവസാനിപ്പിച്ച്, നിത്യവിധിയാളനായ ക്രിസ്തുവിന്റെ മുൻപിൽ നാം നിൽക്കേണ്ടിവരും. അത്, ഒരു നിമിഷം ജീവിച്ചാലും, ഒരു ദിവസം ജീവിച്ചാലും, ഒരു മാസം ജീവിച്ചാലും, ഒരു വര്ഷം ജീവിച്ചാലും, ഒരു ആയുസ്സുമുഴുവൻ ജീവിച്ചാലും നാം കണക്ക് കൊടുക്കേണ്ടിവരും. നമ്മുടെ കഴിവിനനുസരിച്ച് നമുക്ക് നൽകിയ താലന്തുകൾകൊണ്ട് നാം എന്ത് ചെയ്‌തെന്ന് ഈശോ ചോദിക്കുക തന്നെ ചെയ്യും. കുഴിച്ചിടാനല്ലല്ലോ അവിടുന്ന് നമുക്ക് താലന്തുകൾ നൽകുന്നത്! സ്നേഹിക്കാനുള്ള താലന്ത്, നന്മ ചെയ്യാനുള്ള താലന്ത്, മറ്റുള്ളവരെ സഹായിക്കാനുള്ള താലന്ത്, ക്ഷമിക്കാനുള്ള താലന്ത്, വിട്ടുവീഴ്ച്ച ചെയ്യാനുള്ള താലന്ത് …. അങ്ങനെ നൽകുന്ന താലന്തുകൾ കൊണ്ട് നീ എന്ത് ചെയ്തുവെന്ന് വിധി ദിനത്തിൽ ഈശോ നമ്മോട് ചോദിക്കും.

സ്‌നേഹമുള്ളവരേ, ഈശോ നൽകുന്ന താലന്തുകൾ നന്നായി ഉപയോഗിക്കുവാനുള്ളതാണ് ഈ ഭൂമിയിലെ നമ്മുടെ ജീവിതം; നമുക്ക് നല്കപ്പെട്ടിട്ടുള്ള കുറച്ചു സമയം.

ഈ കുറച്ചു സമയത്തിൽ നിന്ന് ഒരു വർഷം കുറയുമ്പോൾ, നമ്മൾ അതൊക്കെ കേക്ക് മുറിച്ച് ആഘോഷിക്കുമ്പോഴും, ഓർക്കണം സ്നേഹമുള്ളവരേ, വിധിയുടെ കണക്കെടുക്കുമ്പോൾ നമ്മുടെ ജീവിതത്തിന്റെ കണക്ക് നാം ബോധിപ്പിക്കേണ്ടിവരുമെന്ന്!! ഈ ചുരുങ്ങിയ സമയം വഴക്കടിച്ചും, അസൂയപ്പെട്ടും, തമ്മിൽത്തല്ലിയും, വെട്ടിപ്പിടിച്ചും നഷ്ടപ്പെടുത്താതെ, നമുക്ക് നല്കപ്പെട്ടിട്ടുള്ള താലന്തുകളെ നന്നായി ഉപയോഗിക്കുവാൻ സാധിക്കട്ടെ.

സ്നേഹമുള്ളവരേ, ഒരു താലന്ത് ലഭിച്ചവന് അവന്റെ യജമാനന്റെ മനസ്സ് വായിക്കുവാൻ കഴിയാതെപോയി! ഞാനും എനിക്കുള്ളതെല്ലാം ദൈവത്തിന്റേതാണെന്നും, ക്രിസ്തുവാണ് സർവത്തിന്റെയും അധിപനെന്നും, പാവം ആ ഭൃത്യൻ മറന്നുപോയി. ഈ ഗതികേട് നമുക്ക് വരാതിരിക്കുവാനാണ് ഈശോ മുൻകൂട്ടി ഈ ഉപമ നമ്മോട് പറയുന്നത്. സ്വർഗ്ഗരാജ്യത്തിൽ ജീവിച്ചിട്ട്, ജീവിതം ഒരു സമ്മാനമായി ലഭിച്ചിട്ട്, മാമ്മോദീസയിലൂടെ ക്രിസ്തുവിന്റെ സഭയിൽ അംഗങ്ങളായി തീർന്നിട്ട്, കൂദാശകളിലൂടെ, പ്രത്യേകിച്ച് വിശുദ്ധ കുർബാനയിലൂടെ ഈശോ നമ്മെ ശക്തിപ്പെടുത്തിയിട്ട്, അവസാനം പ്രയോജനമില്ലാത്ത വ്യക്തികളായി തീരുകയും, പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടുകയും ചെയ്യുന്ന അവസ്ഥ എത്ര ഭയാനകമായിരിക്കും! അന്ത്യവിധി നാളിൽ അല്ലെങ്കിൽ ജീവിതത്തിന്റെ ഓരോ നിമിഷവും ക്രിസ്തു നമ്മോട് നീ എന്തായിത്തീർന്നു എന്ന് ചോദിച്ചാൽ എന്ത് ഉത്തരം ഞാൻ കൊടുക്കുമെന്ന് ചിന്തിച്ചു് നോക്കുക പ്രിയപ്പെട്ടവരേ.

നീ എന്തായിരിക്കുന്നുവോ അത് ദൈവം നിനക്ക് നൽകുന്ന സമ്മാനമാണ്. എന്നാൽ, നീ എന്തായിത്തീരുന്നുവോ, അത് നീ ദൈവത്തിന് നൽകുന്ന സമ്മാനമാണ്.”  ആമ്മേൻ!

Leave a comment