SUNDAY SERMON MT 4, 1-11

നോമ്പുകാലം ഒന്നാം ഞായർ

മത്തായി 4, 1-11

2025 ലെ അൻപത് നോമ്പിലേക്ക് പ്രത്യാശയോടെ നാം പ്രവേശിക്കുകയാണ്. വീണ്ടും ജനിക്കുവാനുള്ള ക്ഷണമാണ് ഈ വലിയ നോമ്പ്. വീടും പറമ്പുമെല്ലാം വൃത്തിയാക്കുക, വിഴുപ്പു വസ്ത്രങ്ങളെല്ലാം എടുത്ത് ഒന്ന് അലക്കി ശുചിയാക്കുക, പ്യൂപ്പയിൽനിന്ന് പൂമ്പാറ്റയായി പിറക്കുക, വിശുദ്ധ പൗലോസിന്റെ ഭാഷയിൽ, പഴയ മനുഷ്യനെ ഉരിഞ്ഞ് കളഞ്ഞ് പുതിയമനുഷ്യനെ ധരിക്കുക തുടങ്ങിയ പ്രക്രിയകളിലൂടെ കടന്നുപോകാനുള്ള ക്ഷണം. ഇതത്ര ലളിതമാണെന്ന സങ്കല്പത്തിലൊന്നുമല്ല ഓരോ വർഷവും നാം വലിയ നോമ്പാചരിക്കുന്നത്. ഉറയൂരുന്ന പാമ്പുകളെപോലെ, പുറത്തെ Covering ഊരിക്കളയുന്ന പ്രാണികളെപ്പോലെ അത് കഠിനവും ശ്രമകരവുമായിരിക്കും. Ecdysis- എക്ഡിസിസ് എന്ന ഈ പ്രക്രിയയിൽ പാമ്പുകൾക്ക് അവയുടെ കണ്ണുകൾ നഷ്ടപ്പെടുന്ന അപകടംപോലും സംഭവിക്കാം. ഈശോയുടെ പീഡാനുഭവവും, കുരിശുമരണവും, ഉത്ഥാനവും ധ്യാനിക്കുന്ന വലിയ നോമ്പ് പക്ഷേ ഇത്രയും ത്യാഗം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. ഒരു രൂപാന്തരീകരണത്തിന് സമയമായി എന്നുതന്നെയാണ് അൻപത് നോമ്പ് നമ്മെ ഓർമിപ്പിക്കുന്നത്.

ഇത്തവണത്തെ നോമ്പ് ഏറ്റവും നന്നായി ആചരിക്കണമെന്ന തീരുമാനവുമായിട്ടായിരിക്കണം നിങ്ങളെല്ലാവരും ഇന്ന് ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കായി എത്തിയിരിക്കുന്നത്. എന്താണ് നോമ്പ് എന്ന വാക്കിന്റെ അർത്ഥം? നൊന്തുസ്നേഹിക്കുക എന്നർത്ഥമുള്ള നൊയ് +അൻപ് എന്ന രണ്ടു വാക്കുകൾ ചേർന്നതാണ് നോമ്പ്, അല്ലെങ്കിൽ നോയമ്പ്. സ്നേഹം ത്യാഗമാണെന്നും, നൊന്ത് സ്നേഹിക്കുവാനുള്ള ക്ഷണമാണ് നോമ്പ് എന്നുമാണ് നോമ്പെന്ന വാക്ക് നമ്മോട് പറയുനത്.

ഈ നോമ്പുകാലത്തിന്റെ ആദ്യ ഞായറാഴ്ച്ച ഈശോയുടെ മരുഭൂമിയിലെ പരീക്ഷയാണ് ദൈവവചനം വിവരിക്കുന്നത്. ഇന്നത്തെ സന്ദേശം ഇതാണ്: ഞാൻ ദൈവത്തിന്റെ എല്ലാമായി ത്തീർന്നിരിക്കുന്നു എന്ന അനുഭവത്തിൽ, പ്രലോഭനങ്ങളിൽ നിന്നകന്ന് നൊന്തുസ്നേഹിക്കുവാൻ പഠിക്കുക എന്നതാണ്.

ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെ മരുഭൂമി വാസവും, ഉപവാസവും, പരീക്ഷകന്റെമേൽ അവിടുന്ന് നേടുന്ന വിജയവും സമാന്തരസുവിശേഷങ്ങൾ മൂന്നും രേഖപ്പെടുത്തിയിട്ടുള്ളതാണ്. “ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു. സാത്താനാൽ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവൻ മരുഭൂമിയിൽ വസിച്ചു.” (മർക്കോ 1, 12 -13) എന്ന ചെറുവിവരണം മാത്രം മാർക്കോസ് സുവിശേഷകൻ നൽകുമ്പോൾ വിശുദ്ധ മത്തായിയും ലൂക്കായും വിശദമായ സംഭവ വിവരണമാണ് നൽകുന്നത്. മൂന്നുപേരും നാൽപതു ദിവസമാണ് ഈശോ മരുഭൂമിയിൽ ചിലവഴിച്ചത് എന്നും പറയുന്നുണ്ട്.

വിശുദ്ധഗ്രന്ഥത്തിൽ 40 എന്ന സംഖ്യക്ക് വളരെ പ്രാധാന്യമുണ്ട്. 40, ബൈബിളിൽ അർത്ഥങ്ങൾകൊണ്ടും, അനുമാനങ്ങൾകൊണ്ടും സമ്പന്നമായ ഒരു സംഖ്യയാണ്. ബൈബിളിൽ 146 പ്രാവശ്യം 40 എന്ന സംഖ്യ ഉപയോഗിക്കുന്നുണ്ട്. 40 എന്ന സംഖ്യക്ക് പരീക്ഷണകാലഘട്ടം, വിചാരണ ചെയ്യപ്പെടുന്ന സമയം, ദൈവവുമായി ഒന്നായിരിക്കുന്ന കാലഘട്ടം, രൂപാന്തരത്തിലൂടെ ശക്തിപ്പെടുന്ന കാലം എന്നിങ്ങനെ അർത്ഥങ്ങളുണ്ട്. ഇത് മനുഷ്യജീവിതത്തിന്റെ വളരെ പ്രത്യേകമായ ഒരു കാലഘട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആദ്യമായി ഈ സംഖ്യയെ നാം കാണുന്നത് നോഹയുമായി, പെട്ടകവുമായി ബന്ധപ്പെട്ടാണ്. അവിടെ നാൽപ്പതു ദിനരാത്രങ്ങൾ പെട്ടകം ഒഴുകി നടന്നു എന്നാണ് വചനം പറയുന്നത്. ദൈവം ഒരുക്കിയ ഒരു സമൂഹം … ദൈവത്തിന്റെ കല്പനയനുസരിച്ചു എല്ലാം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യർ … അവരോടു ചേർന്ന് നിൽക്കുന്ന പക്ഷി മൃഗജാലങ്ങൾ… വളരെ മനോഹരമായ ഒരു ആവാസ വ്യവസ്ഥ! “ദൈവം ഇടപെടും” എന്ന ഉറച്ച വിശ്വാസത്തിൽ ജീവിക്കുകയാണ് അവർ. പരീക്ഷണത്തിന്റെ, പരിപാലനയുടെ ഇത്തരത്തിലുള്ള ജീവിതമായിരുന്നു ഇസ്രായേൽ ജനത്തിന് നാൽപ്പതു ദിനരാത്രങ്ങൾ. ഇങ്ങനെ 40 ദിനരാത്രങ്ങൾ കടന്നുപോയപ്പോൾ അവരുടെ ജീവിതത്തിൽ സംഭവിച്ചത് അത്ഭുതമായിരുന്നു. അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ മഴവില്ലു വിരിഞ്ഞു.

മോസസ് 40 വർഷമാണ് ഈജിപ്തിൽ കഴിഞ്ഞത്. സീനായ് മലയിൽ അദ്ദേഹം 40 രാത്രിയും പകലും

ചിലവഴിക്കുന്നുണ്ട്.  മോസസ് അയച്ച ചാരന്മാർ 40 ദിവസമാണ് കാനാൻ ദേശം നിരീക്ഷിച്ചു റിപ്പോർട്ട് കൊടുക്കുവാൻ എടുത്തത്. കാനാൻ ദേശം സ്വന്തമാക്കുന്നതിനു മുൻപ് 40 വർഷമാണ് ഇസ്രായേൽ ജനം അലഞ്ഞു നടന്നത്. ദൈവത്തിൽ വിശ്വസിച്ചും, ദൈവത്തെ ധിക്കരിച്ചും, പരീക്ഷിക്കപ്പെട്ടും അവർ അലയുകയായിരുന്നു. അത് ദൈവത്തിന്റെ അരുളപ്പാടുകളുടെ, ദൈവ ഇടപെടലുകളുടെ, ദൈവ നിഷേധത്തിന്റെ, യുദ്ധങ്ങളുടെ, ദാരിദ്ര്യത്തിന്റെ, ദാഹത്തിന്റെ, വിശപ്പിന്റെ, ദിനരാത്രങ്ങളായിരുന്നു. പക്ഷെ, അവസാനം കാനാൻദേശം അവരുടെ മുൻപിൽ മനോഹരമായ ഒരു ക്യാൻവാസുപോലെ തെളിഞ്ഞു നിൽക്കുകയാണ്.

ഭക്ഷണവും ജലവുമില്ലാതെ 40 ദിവസമാണ് ഏലിയാ പ്രവാചകൻ ഹോറെബ് മലയിൽ ജീവിച്ചത്. “40 ദിവസം കഴിയുമ്പോൾ നിനിവേ നശിപ്പിക്കപ്പടും” (യോനാ 3, 4) എന്ന് യോനാ ദൈവത്തിന്റെ അരുളപ്പാടു വിളിച്ചുപറഞ്ഞപ്പോൾ ആ നാല്പതുദിവസവും വലിയവരും ചെറിയവരുമായ നിനിവേ നിവാസികൾ, മനുഷ്യനും മൃഗവും ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ചു. അവിടെ നാല്പതുദിവസം അവർക്ക് രക്ഷയായി തീർന്നു.

ഇന്നത്തെ സുവിശേഷത്തിൽ ഈശോ പരീക്ഷിക്കപ്പെടുന്നതിനായി 40 ദിവസമാണ് മരുഭൂമിയിൽ ചിലവഴിക്കുന്നത്. യഹൂദപാരമ്പര്യത്തിലെ 40 എന്ന സംഖ്യ ഇവിടെയും സൂചിപ്പിക്കപ്പെടുന്നതുവഴി ഈശോയുടെ മരുഭൂമിയിലെ പരീക്ഷയുടെ സ്വഭാവവും, യഹൂദ സംസ്കാരത്തിന്റെ തുടർച്ചയും നമുക്കിവിടെ കാണാവുന്നതാണ്.

ഈശോ എങ്ങനെയാണ് മരുഭൂമിയിലേക്ക് പ്രവേശിച്ചത് എന്ന് ചിന്തിക്കുന്നത് വലിയൊരു ധ്യാനമാണ്. ജലത്തിൽ മുങ്ങി നിവർന്നപ്പോൾ ആകാശത്തുനിന്ന് സ്നേഹം, ദൈവത്തിന്റെ ആത്മാവ് ഒരു വെള്ളരിപ്രാവായി ഈശോയെ പൊതിഞ്ഞു. സ്നേഹത്തിന്റെ വെണ്മേഘങ്ങളിൽ നിന്ന് ഒരു സ്വരം ഈശോ കേട്ടു: ‘ഇവൻ എന്റെ പ്രയപുത്രൻ‘. ഈശോ ഒരു നിമിഷം കോരിത്തരിച്ചു നിന്ന് കാണണം. കാരണം താൻ ദൈവപിതാവിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു എന്ന ചിന്ത അവിടുത്തെ സന്തോഷിപ്പിച്ചിട്ടുണ്ടാകണം. തീർച്ചയായും പിതാവിനെ നോക്കി ഈശോ പുഞ്ചിരിച്ചിട്ടുണ്ടാകും! താൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നുവെന്ന വലിയ അനുഭവത്താൽ നിറഞ്ഞാണ് ഈശോ ജലസ്നാനം കഴിഞ്ഞു മരുഭൂമിയിലേക്ക് നടന്നുപോകുന്നത്. ദൈവത്തിന്റെ എല്ലാമായിത്തീരുന്ന, ദൈവത്തിന്റെ ഇഷ്ടം മാത്രം തേടുന്ന ദൈവത്തിന്റെ മകളും മകനുമായിട്ടായിരിക്കണം നാം വലിയനോമ്പിലേക്ക്, വലിയ നോമ്പിന്റെ മരുഭൂമി അനുഭവത്തിലേക്ക് കടക്കേണ്ടത്.

എന്താണ് മരുഭൂമി? കേവലം ഭൂമിശാസ്ത്രപരമായി മരുഭൂമിയെ അറിഞ്ഞാൽ നമുക്ക് ഈ വചനഭാഗത്തിന്റെ സന്ദേശം മനസ്സിലാവുകയില്ല.

മരുഭൂമി, ഈ ലോകം തന്നെയാണ്. പ്രലോഭനങ്ങളുടെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ സ്ഥലമാണ് മരുഭൂമി. മരുഭൂമി ശൂന്യതയാണ്, അനന്തതയുടെ മരുഭൂമി നിരാശയുടെ ഭൂമിയാണ്. മരുഭൂമി നൽകുന്ന മരുപ്പച്ചകളും, പ്രതീക്ഷകളുമെല്ലാം ക്ഷണികമാണ്. മരുഭൂമിയുടെ എല്ലാ സ്വഭാവങ്ങളും നിറഞ്ഞതാണ് ഈ ലോകം. യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചു എന്ന് പറയുമ്പോൾ ഈശോയെ ആത്‌മാവ്‌ ലോകത്തിലേക്കു നയിച്ചു എന്നാണു മനസ്സിലാക്കേണ്ടത്. പ്രലോഭനത്തിന്റെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ മരുഭൂമിയിൽ! Basic instincts കളുടെ, അടിസ്ഥാനചോദനകളുടെ, സ്വാഭാവിക പ്രവണതകളുടെ വലിയ പ്രലോഭനങ്ങൾ ഈശോയെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. എന്നാൽ, താൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നുവെന്ന വലിയ അനുഭവം പ്രലോഭങ്ങളുടെമേൽ ജയം നേടുവാൻ ഈശോയെ സഹായിക്കുകയാണ്. ഒന്നും ഈശോയെ പ്രലോഭിപ്പിക്കുന്നില്ല. പഞ്ചേന്ദ്രിയങ്ങൾക്കു സംതൃപ്തി നൽകുന്നതൊന്നും ഈശോയെ ഭ്രമിപ്പിക്കുന്നില്ല. അംഗീകാരങ്ങളും, സ്ഥാനമാനങ്ങളും, അലങ്കാരങ്ങളുമൊക്കെ ദൈവത്തിന്റെ പ്രിയപുത്രന്, ദൈവത്തിന്റെ എല്ലാമായി തീർന്നവന് എന്താണ്?

സ്നേഹമുള്ളവരേ, ദൈവത്തിന്റെ പുത്രിയും, പുത്രനും ആകുക, ദൈവത്തിന്റെ എല്ലാമാകുക, ആ അനുഭവത്തിലേക്ക് വളരുക എന്നതാണ് ഈ ലോകമാകുന്ന മരുഭൂമിയിൽ ജീവിക്കുവാൻ ആദ്യം നാം നേടിയെടുക്കേണ്ട നന്മ! അതിന് നാം സ്നാനത്തിലൂടെ കടന്നുപോകണം. എന്താണ് സ്നാനം? നൊന്തു സ്നേഹിക്കുക എന്നതാണ് സ്നാനം. സ്നേഹം വേദനാക്ഷമമാണ്. വേദനയില്ലാത്ത, ത്യാഗം ഇല്ലാത്ത സ്നേഹം പൊള്ളയാണ്. സഹനത്തിലൂടെ, സ്നേഹത്തിലൂടെ, ക്ഷമയിലൂടെ, മറക്കുക എന്ന നന്മയിലൂടെ, കടന്നുപോകുക എന്നതാണ് സ്നാനം. അപ്പോൾ ജീവിതത്തിന്റെ ഓരോ നിമിഷവും നാം ഈ സ്നാനത്തിലൂടെ കടന്നുപോകും. ജീവിതത്തിന്റെ ഓരോ നിമിഷവും ഞാൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു’ എന്ന അനുഭവത്തിലൂടെ നാം കടന്നുപോകും. ഈ അനുഭവം പ്രലോഭനങ്ങളെ അതിജീവിക്കുവാൻ, മറ്റുള്ളവരുടെ ജീവിതത്തെ നന്മയുള്ളതാക്കുവാൻ, മറ്റുള്ളവർക്ക് ദൈവാനുഭവം നൽകാൻ, മരുഭൂമി തുല്യമായ ഈ ലോകത്തിൽ പറുദീസാ സൃഷ്ടിക്കുവാൻ നമ്മെ സഹായിക്കും.

സ്നേഹമുള്ളവരെ, ഓർക്കുക, ജീവിതം പ്രലോഭനങ്ങൾ നിറഞ്ഞതാണ്. മരുഭൂമിപോലെ പരന്നു കിടക്കുന്ന അഹന്തയുടെ ആഘോഷങ്ങളിലേക്കാണ് ലോകം നമ്മെ ക്ഷണിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്ത് വിവരിക്കുന്ന മൂന്നു പ്രലോഭനങ്ങൾ അല്ല, മുപ്പതിനായിരം പ്രലോഭനങ്ങൾ ഓരോ നിമിഷവും നമ്മിലേക്ക്‌ കടന്നുവരും.

എന്താണ് പ്രലോഭനം? അത് നമ്മുടെ ജീവിതാവസ്ഥയോടു ചേർന്ന് നിൽക്കുന്നതാണ്. ഓരോരുത്തർക്കും പലതാണ് പ്രലോഭനങ്ങൾ. നമ്മുടെ ജീവിതാവസ്ഥയോടു ചേരാത്ത ഘടകങ്ങളോട് നമ്മുടെ മനസ്സിൽ രൂപപ്പെടാവുന്ന ആഭിമുഖ്യവും, ഉദ്ദീപനവുമാണ് പ്രലോഭനം. അത് നമ്മുടെ ജീവിതാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിവാഹജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തി കടന്നുപോകുന്ന പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു പുരോഹിതന്റേത്. ഒരു യുവാവിന്റെയും സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെയും പ്രലോഭനങ്ങൾക്കും അവയുടെ സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. ഒരമ്മയുടെ, അപ്പച്ചന്റെ ശരികൾ മക്കൾക്ക് ശരികളാകണമെന്നില്ല. സാമൂഹ്യമായി അനുവദനീയമായവ പോലും ചിലപ്പോൾ ജീവിതാവസ്ഥകളോട് ചേർന്ന് ചിന്തിക്കുമ്പോൾ പ്രലോഭനങ്ങളാകാം, തെറ്റുകളാകാം.

നൊന്തു സ്‌നേഹിക്കാൻ പഠിച്ചാൽ, ജീവിതത്തിന്റെ ഓരോ നിമിഷവും സ്നാനങ്ങളിലൂടെ കടന്നുപോകാനും, ഞാൻ ദൈവത്തിന്റെ എല്ലാമാണ് എന്ന അനുഭവത്തിൽ ആയിരിക്കുവാനും, പ്രലോഭനങ്ങളെ അതിജീവിച്ചു വിശുദ്ധമായി ജീവിക്കുവാനും നമുക്ക് സാധിക്കും.

നൊന്തുസ്നേഹിക്കാൻ ഞാൻ ശ്രമിക്കും എന്നതാകട്ടെ ഈ നോമ്പുകാലത്തിന്റെ പ്രതിജ്ഞ. വിഷമിക്കുന്ന സഹോദരങ്ങളെ കാണുമ്പോൾ സാരമില്ല എന്ന് പറഞ്ഞ് അവരെ സ്നേഹിക്കാം. ഒറ്റപ്പെട്ടുനിൽക്കുന്ന നമ്മുടെ സഹോദരങ്ങളെ ചേർത്ത് പിടിച്ച് നീ എന്റേതാണ് എന്ന് പറയാം. ജീവിതത്തിൽ തോൽവികളിലൂടെ കടന്നുപോകുന്നവരോട് ഞാനുണ്ട് കൂടെ എന്ന് പറഞ്ഞ് അവരെ ധൈര്യപ്പെടുത്താം. ആരും സ്നേഹിക്കാൻ ഇല്ലാത്തവരോട് എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് പറയാം. ആരെയെങ്കിലും നാം വേദനിപ്പിക്കുന്നുണ്ടെങ്കിൽ അവരോട് മാപ്പ് എന്ന് മന്ത്രിക്കാം. അങ്ങനെ നോമ്പുകാലം നമ്മിലെ നന്മയെ പുറത്തുകൊണ്ടുവരാൻ നമുക്ക് സാധിക്കട്ടെ.

ലോകത്തിലെ ഏറ്റവും ഉണങ്ങിയ പ്രദേശമാണ് South American രാജ്യമായ ചിലി (Chilie) അവിടെ അറ്റക്കാമ (Atacama) എന്നൊരു മരുഭൂമിയുണ്ട്. അവിടെ പക്ഷികളില്ല. മൃഗങ്ങളില്ല. അത്രയും ഉണങ്ങിയ പ്രദേശമാണ്. എന്നാൽ, ഏഴ് വർഷങ്ങൾ കൂടുമ്പോൾ അവിടെ മഴയെത്തും. അപ്പോൾആ പ്രദേശം മുഴുവനും പൂവുകൾകൊണ്ട് നിറയും. മഴയെത്തുമ്പോൾ, അത്രയും നാൾ പൊള്ളുന്ന ചൂടിൽ മയങ്ങിക്കിടന്ന വിത്തുകൾ ആരോ തൊട്ടുവിളിച്ചതുപോലെ ഉണർന്ന് ആ പ്രദേശത്തെ പൂപ്പാടമാക്കും. (മഹാരാഷ്ട്രയിലെ ഖാസ് പറ്റാർ (Khas Pattar) എന്ന പ്രദേശത്ത് എല്ലാ വർഷവും ഇതുപോലത്തെ പ്രതിഭാസമുണ്ട്. Google ചെയ്താൽ കാണാം)

സ്നേഹമുള്ളവരേ, നാമെല്ലാവരിലും നന്മകളുടെ വിത്തുകൾ ഉണ്ട്. ഈ നോമ്പുകാലത്ത് പരിശുദ്ധാത്മാവിന്റെ വരങ്ങളും കൃപകളും മഴയായി നമ്മിൽ നിറയട്ടെ. അപ്പോൾ ഈശോ നമ്മെ തൊട്ടുവിളിക്കും. നാം ഉണർന്ന് നമ്മിലെ നന്മകൊണ്ട് നാമായിരിക്കുന്ന സാഹചര്യങ്ങളെ മനോഹരമാക്കണം.

ദൈവത്തിന്റെ മകളായി, മകനായി, നോമ്പിന്റെ ചൈതന്യത്തോടെ, നൊന്ത് സ്നേഹിച്ച് നമുക്ക് ഈ നോമ്പുകാലം ഫലപ്രദമാക്കാം. അതിനുള്ള അനുഗ്രഹം ഈ വിശുദ്ധ കുർബാനയുടെ ഈശോ നമുക്ക് നൽകട്ടെ. ആമ്മേൻ!

SUNDAY SERMON MK 1, 7-11

ദനഹാക്കാലം എട്ടാം ഞായർ

മർക്കോ 1, 7-11

ദനഹാക്കാലത്തിന്റെ അവസാന ഞായറാഴ്ചയാണിന്ന്. ദനഹാക്കാലം നമ്മെ ആഹ്വാനം ചെയ്യുന്നത് ഈ ഭൂമിയിൽ ക്രിസ്തുവിന്റെ ദനഹാ, വെളിപ്പെടുത്തൽ ആകുക എന്ന ദൗത്യത്തിലേക്കാണ്. ക്രിസ്തുവിനെ ജീവിതത്തിലൂടെ വെളിപ്പെടുത്തുക എന്ന സന്ദേശവുമായി കടന്നുപോയ ഏഴാഴ്ചകൾക്കു ശേഷം, ദനഹാക്കാലം എട്ടാം ഞായറാഴ്ച്ച, ആ ദൗത്യത്തിലേക്ക് കാലെടുത്ത് വയ്ക്കേണ്ടത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കുകയാണ്. ഇന്നത്തെ സുവിശേഷം അതാണ് നമ്മോട് പറയുന്നത്. ഈ ഭൂമിയിൽ ജീവിതം എങ്ങനെ നിറവോടെ ജീവിക്കണം എന്ന്, ദൈവമഹത്വത്തിനായി എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ച ഈശോ, അതിനായി തയ്യാറെടുപ്പ് നടത്തിയതെങ്ങനെയെന്നാണ് ഇന്നത്തെ സുവിശേഷം നമ്മെ വിവരിക്കുന്നത്.

നമുക്കറിയാവുന്നതുപോലെ, AD 65 നും 70 നും ഇടയ്ക്ക് റോമിൽ വച്ച് റോമായിലെ ക്രൈസ്തവർക്കുവേണ്ടിയാണ് വിശുദ്ധ മർക്കോസ് സുവിശേഷം എഴുതുന്നത്. സുവിശേഷത്തിന്റെ, പ്രത്യേകിച്ച് ആദ്യഭാഗത്തിന്റെ മുഖ്യപ്രമേയം യേശുക്രിസ്തു ദൈവപുത്രനാണെന്ന ആദിമസഭയുടെ വിശ്വാസം റോമിലെ ക്രൈസ്തവരെ പഠിപ്പിക്കുക എന്നതാണ്. വിശുദ്ധ മർക്കോസ് സുവിശേഷം തുടങ്ങുന്നത് തന്നെ ഈ ലക്‌ഷ്യം അവതരിപ്പിച്ചുകൊണ്ടാണ്: “ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.” (മർക്കോ 1, 1)

ഈശോ തന്റെ സുവിശേഷം പ്രസംഗിക്കാനും, പഠിപ്പിക്കാനും, ആ സുവിശേഷം ജീവിക്കാനും തന്നെത്തന്നെ initiate ചെയ്യുന്ന സുവിശേഷഭാഗം റോമിലെ ക്രൈസ്തവർക്കായി, സുവിശേഷത്തിന്റെ തുടക്കത്തിൽ തന്നെ വിശുദ്ധ മാർക്കോസ് അവതരിപ്പിക്കുകയാണ്. Initiation Ceremony റോമക്കാർക്ക് അന്യമല്ല. അവർ, മല്ലയുദ്ധക്കാർ തുടങ്ങി, തത്വചിന്തകർ, റോമൻ അക്കാദമികളിലെ പ്രൊഫസർമാർ, രാജാക്കന്മാർ, രാജകുമാരന്മാർ തുടങ്ങിയവരുടെ ആഘോഷമായ തുടക്കങ്ങൾ, സ്ഥാനാരോഹണങ്ങൾ കണ്ട് വളർന്നവരാണ്. അന്നത്തെ ദിവസം അവരുടെ ഗ്രാമങ്ങൾക്ക്, നഗരങ്ങൾക്ക്, രാജ്യത്തിന് തന്നെ വലിയ ഉത്സവമായിരിക്കും.  Initiate ചെയ്യപ്പെടുന്ന വ്യക്തിയെ അവരുടെ നേതാവായി, ഗുരുവായി, രാജാവായി അവർ ഹൃദയത്തിൽ സ്വീകരിക്കും. പിന്നെ, അവർ പറയുന്നത് കേൾക്കാനും, അവരോട് ഉപദേശങ്ങൾ തേടാനും, രാജാക്കന്മാരാണെങ്കിൽ അവർക്കുവേണ്ടി മരിക്കുവാനും അവർ തയ്യാറാകും. അതുകൊണ്ടുതന്നെ, Initiation Ceremony റോമക്കാർക്ക് വളരെ പ്രധാനപ്പെട്ടതാണ്.

ഇങ്ങനെയൊരു സാംസ്ക്കാരിക, സാമൂഹ്യ പശ്ചാത്തലത്തിലാണ് വിശുദ്ധ മാർക്കോസ് ദൈവപുത്രനായ ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം, Initiation അവതരിപ്പിക്കുന്നത്.

ഈ ഭൂമിയിലെ തന്റെ ദൗത്യം എന്തെന്ന് മനസ്സിലാക്കിയ ഈശോ, ആ ദൗത്യം അതിന്റെ പൂർണതയിൽ ജീവിക്കുവാൻ വേണ്ടി, തന്നെത്തന്നെ Initiate ചെയ്യുകയാണ്. ദൈവപുത്രനായതുകൊണ്ട്, പരിശുദ്ധാത്മാവിനാൽ ലോകത്തെയും, മനുഷ്യഹൃദയങ്ങളെയും സ്നാനം നൽകുവാൻ വന്ന ദൈവപുത്രനായതുകൊണ്ട്, അതിന് യോജിച്ചവിധത്തിൽ ഒരു Initiation Ceremony യാണ് വിശുദ്ധ മാർക്കോസ് ഇവിടെ ഒരുക്കിയിരിക്കുന്നത്!

തുടക്കം തന്നെ എത്ര മനോഹരമാണ്: അന്നൊരിക്കൽ“. ചരിത്രത്തിൽ സംഭവിച്ച ഒരു മഹാസംഭവത്തെ പൊടിതട്ടിയെടുക്കുകയാണ് വിശുദ്ധ മാർക്കോസ്. അന്നൊരിക്കൽ. വിശുദ്ധ ലൂക്കാ സുവിശേഷകനെ കടമെടുത്തു പറഞ്ഞാൽ: തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവർഷം, പൊന്തിയോസ് പീലാത്തോസ് യൂദയായുടെ ദേശാധിപതിയും, ഹേറോദേസ് ഗലീലിയയുടെയും, അവന്റെ സഹോദരൻ പീലിപ്പോസ്…അനനിയാസും, കയ്യഫാസും പ്രധാനപുരോഹിതന്മാരും ആയിരിക്കേ. അന്നൊരിക്കൽ. ദൈവം തന്റെ പുത്രനെ നൽകുവാൻ തക്കവിധം ഈ ലോകത്തെ സ്നേഹിച്ചുകൊണ്ട് പുത്രനായി, ലോകത്തിന്റെ രക്ഷകനായി ചിരിത്രത്തിലേക്ക് ഇറങ്ങിവന്ന .. അന്നൊരിക്കൽ!! വിശുദ്ധ മാർക്കോസ് ഈ ചെറിയ വാക്കിലൂടെ ഓർമിച്ചെടുക്കുകയാണ് ആ ചരിത്ര സംഭവത്തെ സ്നേഹമുള്ളവരേ!

സ്ഥാനാരോഹണത്തിനായി രാജാക്കന്മാർ വരുന്നപോലെയുള്ള ഒരു വിവരണമാണ് ഈശോയുടെ മാമ്മോദീസാ സ്വീകരിക്കുവാനുള്ള വരവിനും വിശുദ്ധ മാർക്കോസ് നൽകിയിരിക്കുന്നത്. ആനയും അമ്പാരിയുമൊന്നും വിവരണത്തിലില്ലെങ്കിലും ഈശോയുടെ വരവ് അദ്ദേഹം വിവരിക്കുന്നുണ്ട്. ഈശോ ഗലീലിയയിലെ നസറത്തിലേക്ക്, താൻ വളർന്നുവന്ന ഗ്രാമത്തിലേക്ക് എത്തുകയാണ് ആദ്യം. അവിടെനിന്ന് ജോർദാനിലേക്ക്. ജോർദാനിലെത്തിയശേഷം, സ്നാപകയോഹന്നാൻ സ്നാനം നല്കിക്കൊണ്ടിരിരുന്ന ജോർദാൻ നദിയിലേക്ക് …! അവിടെയെത്തിയശേഷം, മാമ്മോദീസ സ്വീകരിക്കാൻ നിന്ന ജനങ്ങളോടൊപ്പം സ്നാപന്റെ അടുത്തേക്ക്! ഈശോയുടെ ഊഴം വന്നപ്പോൾ സ്നാപകന്റെ അലർച്ച: ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്! സ്നാനം കഴിഞ്ഞപ്പോഴാകട്ടെ സ്വർഗ്ഗത്തിന്റെ ഇടപെടൽ! ജനം ഒന്നടങ്കം ഈശോയെ നോക്കി! ഇതാ ദൈവപത്രൻ! ഇതാ മിശിഹാ! ഇത് പ്രവാചകൻ! ഈശോ പരിശുദ്ധാത്മാവിനാൽ നിറഞ്ഞവനായി, തന്റെ ജീവിത ദൗത്യം മനസ്സിലാക്കിയവനായി അവിടെ നിന്ന് ജനങ്ങളുടെ ഇടയിലേക്ക്! ബാക്കി ചരിത്രമാണ് പ്രിയപ്പെട്ടവരേ!

ദനഹാക്കാലത്തിന്റെ ഈ അവസാനത്തെ ഞായറാഴ്ച്ച, ജീവിതം ഒരു ദനഹയാക്കി മാറ്റുവാൻ ആഗ്രഹമുണ്ടെങ്കിൽ, അതിലൂടെ ക്രിസ്തുവിനെ മറ്റുള്ളവർക്ക് നൽകുവാൻ നിനക്ക് ആഗ്രഹമുണ്ടെങ്കിൽ, മറ്റൊരുവാക്കിൽ, ഒരു യഥാർത്ഥ ക്രൈസ്തവനായി, ക്രൈസ്തവയായി ജീവിക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ, മക്കളേ, നമ്മുടെ ജീവിതത്തെ, ജീവിത ദൗത്യത്തെ മനസ്സിലാക്കുവാൻ നാം ശ്രമിക്കണം. ക്രൈസ്തവർ അതിനായി, ഹോസ്പിറ്റലുകളിലൂടെ അലഞ്ഞുതിരിയണമെന്നില്ല; ജയിലുകൾ സന്ദർശിക്കണമെന്നുമില്ല; സിമിത്തേരികളെ ധ്യാനിക്കണമെന്നുമില്ല. ക്രൈസ്‌തവർ ചെയ്യേണ്ടത് പരിശുദ്ധാത്മാവിന്റെ നിറവിൽ ജീവിതത്തിന്റെ ജോർദാനുകളിൽ മുങ്ങിനിവരുകയാണ്!!  ദൈവത്തിന്റെ, സ്വർഗ്ഗത്തിന്റെ പുത്രനും, പുത്രിയുമായി മാറുകയാണ്!!

അതിനായി ഒന്നാമതായി നാം ചെയ്യേണ്ടത്: പരിശുദ്ധാത്മാവിൽ ജ്ഞാനസ്നാനപ്പെടുക.

ക്രിസ്തുവിനെപ്പോലെ ജീവിത ദൗത്യത്തിലേക്ക് ദൈവാത്മാവിന്റെ നിറവോടെ കടന്നുചെല്ലുവാൻ കഴിയുന്ന ക്രിസ്തീയത നേടിയെടുക്കുകയാണ് ഇന്നിന്റെ ആവശ്യം. അപ്പോഴാണ് ദൈവജനത്തിന്റെ മുൻപിൽ ധൈര്യപൂർവം നിന്നുകൊണ്ട്, ആകാശം മുഴുന്ന സ്വരത്തിൽ “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്” പ്രഘോഷിക്കുവാൻ നമുക്കാകുകയുള്ളു. അപ്പോൾ മാത്രമേ, ദരിദ്രർക്ക് സുവിശേഷം പ്രഘോഷിക്കുവാൻ നാം പാ കമാകുകയുള്ളു. അപ്പോൾ മാത്രമേ, അടിച്ചമർത്തപ്പെട്ടവന്റെ അടിമത്തത്തിന്റെ വേദന നമ്മുടേതാക്കാൻ കഴിയൂ. അപ്പോൾ മാത്രമേ ജീവിതത്തിൽ തപ്പിത്തടയുന്നവന്റെ കൈ പിടിച്ച് അവനെ പ്രകാശത്തിലേക്ക്  നയിക്കുവാൻ നമുക്കാകൂ. അല്ലാത്തതെല്ലാം വെറും പൊള്ളയാണ്. 

ഈ കാലഘട്ടത്തിന്റെ ദുരന്തം എന്നത് തീവ്രവാദപ്രവർത്തനങ്ങളല്ല. അവയുണ്ടാക്കുന്ന ബോംബാക്രമണങ്ങളല്ല. അവയിൽ ചിതറിത്തെറിക്കുന്ന മനുഷ്യ ജീവനുകളല്ല. ഈ കാലഘട്ടത്തിന്റെ ദുരന്തം എന്നത് പരിശുദ്ധാത്മാവിൽ നിറയാതെ മനുഷ്യൻ ജീവിതാന്തസ്സുകളിലേക്ക് പ്രവേശിക്കുന്നതാണ്. അത്, കുടുംബജീവിതമായാലും, സന്യാസ പൗരോഹിത്യ ജീവിതമായാലും ശരിതന്നെ. ഇന്ന്, കുടുംബജീവിതക്കാർക്ക് അവരുടെ ദൗത്യമെന്തെന്ന് അറിയില്ല; അവർ സ്വീകരിച്ച ജീവിതത്തിനോട് ആത്മാർത്ഥത പുലർത്തേണ്ടത് എങ്ങനെയെന്നറിയില്ല. അവരുടെ ജീവിതാന്തസ്സിനനുസരിച്ച് വ്യാപരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ല.  ഇന്ന് സന്യസ്തർക്ക് അവരുടെ ദൗത്യമെന്തെന്ന് അറിയില്ല; അവർ സ്വീകരിച്ച ജീവിതത്തിനോട് ആത്മാർത്ഥത പുലർത്തേണ്ടത് എങ്ങനെയെന്നറിയില്ല. അവരുടെ ജീവിതാന്തസ്സിനനുസരിച്ച് വ്യാപരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ല.  ഇന്ന് പുരോഹിതർക്ക് അവരുടെ ദൗത്യമെന്തെന്ന് അറിയില്ല; അവർ സ്വീകരിച്ച ജീവിതത്തിനോട് ആത്മാർത്ഥത പുലർത്തേണ്ടത് എങ്ങനെയെന്നറിയില്ല. അവരുടെ ജീവിതാന്തസ്സിനനുസരിച്ച് വ്യാപരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ല.  എന്തുകൊണ്ട്? പരിശുദ്ധാത്മാവിന്റെ നിറവിൽ ജീവിതത്തിന്റെ ജോർദാനുകളിൽ മുങ്ങി നിവരുവാൻ ഇവർക്കാകുന്നില്ല. ദൈവം പ്രസാദിച്ച പുത്രനും, പുത്രിയുമാണെന്ന ബോധ്യമില്ല. 

രണ്ടാമതായി ദൈവവര പ്രസാദത്തിന്റെ ഭംഗി നിറഞ്ഞവരാകുക. കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട് എന്ന ബോധ്യത്തിൽ ജീവിക്കുന്നവന്, ജീവിക്കുന്നവൾക്ക്, ഈ ദർശനം ഉള്ളിൽകൊണ്ട് നടക്കുന്ന നിമിഷങ്ങളിൽ അവരിൽ നിറയുന്ന ഒരു പ്രകാശമുണ്ട്. നിങ്ങളുടെ മുഖം പ്രകാശിക്കുന്നു, നിങ്ങളുടെ കണ്ണുകൾ പ്രകാശിക്കുന്നു, നിങ്ങളുടെ ശരീരം പ്രകാശിക്കുന്നു. ഉള്ളിൽ ഇത്തരമൊരു ദർശനത്തിന്റെ വെളിച്ചം കൊണ്ട് നടക്കുന്നില്ലെങ്കിൽ ക്രൈസ്തവൻ എങ്ങനെയാണ് പ്രകാശിക്കുക. നിങ്ങൾ പ്രകാശമാകുന്നു എന്ന് ഈശോ പറഞ്ഞത് വെറുതെ ഒരു പ്രസംഗ ശൈലിയായിട്ടല്ല. ഏതെങ്കിലുമൊരു പ്രകാശം ആകാനുമല്ല. നിങ്ങൾ പോകുന്നിടത്തെല്ലാം പ്രകാശം പരത്തുവാനാണ് ഈശോ പറഞ്ഞത്. അല്ലെങ്കിൽ വിശുദ്ധ മദർ തെരേസയ്ക്ക് എവിടെയാണ് സൗന്ദര്യം? ലോകത്തിന്റെ മാനദണ്ഡങ്ങൾ വച്ച് നോക്കിയാൽ നിങ്ങൾ എത്രമാർക്ക് കൊടുക്കും? എന്നാൽ ദൈവവര പ്രസാദംകൊണ്ട് നിറഞ്ഞ, പരിശുദ്ധാത്മാവാൽ നിറയപ്പെട്ട വിശുദ്ധ മദർ തെരേസയുടെ സൗന്ദര്യം ലോകത്തിന്റെ മാനദണ്ഡങ്ങൾക്കും എത്രയോ അകലെയാണ്!!! ദൈവവര പ്രസാദത്തിന്റെ ഭംഗിയില്ലാത്ത ക്രൈസ്തവർക്ക് എങ്ങനെയാണ് ഈ ലോകത്തെ ക്രിസ്തുവിലേക്ക് ആകർഷിക്കുവാൻ കഴിയുക?! ഇന്ന് ലോകം, ലോകത്തിന്റെ മക്കൾ ക്രിസ്തുവിൽ നിന്ന് അകന്നുപോകുന്നുണ്ടെങ്കിൽ അതിന്റെ കാരണം ദൈവരപ്രസാദ മില്ലാത്ത ക്രൈസ്തവരാണ്.

സ്നേഹമുള്ളവരേ, എങ്ങനെയാണ് ജീവിതം നിറവുള്ളതാക്കണമെന്ന്, ജീവിതദൗത്യം ആരംഭിക്കേണ്ടതെന്ന് ക്രിസ്തുവിൽ നിന്ന് പഠിക്കുവാൻ നമുക്കാകട്ടെ. ക്രിസ്തുവിനെ ഇന്ന് ക്രൈസ്തവർ ശരിയായി കാണുന്നുണ്ടോ എന്ന് സംശയമാണ്. ഒരു പൂവ് അതെത്ര  സൗന്ദര്യമുള്ളതായാലും ഒത്തിരി ദൂരത്താകുമ്പോൾ അത് നമ്മുടെ കാഴ്ചയുടെ പരിധിക്ക് പുറത്താകുന്നു. ഇനി അത് നമ്മുടെ കണ്ണോട് ചേർത്തുവയ്ക്കുമ്പോഴോ, വർണങ്ങൾ ചിതറുന്നു; കാഴ്ച്ച വീണ്ടും അവ്യക്തമാകുന്നു. ക്രിസ്തു ഒന്നുകിൽ നമ്മുടെ ദർശന പരിധിക്ക് പുറത്താണ്. അല്ലെങ്കിൽ വർണങ്ങൾ ചിതറിപ്പോകുന്നത്ര അടുത്താണ്. ക്രിസ്തുവിനെ കാണേണ്ട ദൂരത്തല്ല നമ്മൾ കാണുന്നത്. അതുകൊണ്ട് ഈശോ തന്റെ ദൗത്യത്തിന് തയ്യാറെടുത്തപോലെ, തയ്യാറെടുക്കുവാൻ നമുക്കാകുന്നില്ല.

പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, സ്നാനപ്പെട്ട്, ദൈവവര പ്രസാദത്തിന്റെ ഭംഗിയുള്ളവരായി നമുക്ക് നമ്മുടെ ക്രൈസ്തവജീവിതം വീണ്ടും പണിയാം.

ഈശോയേ, നിന്നെ ശരിയായി കാണുവാൻ ഞങ്ങളുടെ മിഴികളെ തുറക്കുക എന്ന് പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരായി ജീവിക്കുവാൻ അനുഗ്രഹിക്കണമേയെന്ന് ഇന്നത്തെ വിശുദ്ധ ബലിയിൽ നമുക്ക് പ്രാർത്ഥിക്കാം. ആമ്മേൻ!

SUNDAY SERMON MT 8, 5-13

ദനഹാക്കാലം ഏഴാം ഞായർ

മത്താ 8, 5 – 13

നിങ്ങൾക്കറിയാമോ എന്നെനിക്കറിയില്ല. ബഹുസ്വരതയിൽ അഭിമാനിക്കുന്ന, ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിൽ ഊറ്റംകൊള്ളുന്ന, നമ്മുടെ ജനാധിപത്യ ഇന്ത്യയിൽ ഇക്കഴിഞ്ഞ ആഴ്ച്ച, 2025 ഫെബ്രുവരി 4-ന് രാജസ്ഥാൻ സർക്കാർ, “രാജസ്ഥാൻ നിയമവിരുദ്ധ മതപരിവർത്തന നിരോധന ബിൽ, 2025” (Rajasthan’s Anti-Conversion Bill, 2025) നിയമ സഭയിൽ അവതരിപ്പിച്ചു. പാസായാൽ, മതപരിവർത്തന വിരുദ്ധ നിയമങ്ങൾ പാസാക്കിയ മറ്റ് 11 സംസ്ഥാനങ്ങളിൽ രാജസ്ഥാനും ചേരും – ഉത്തർപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, കർണാടക, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്. ഭീഷണി, വഞ്ചന, ബലപ്രയോഗം, വിവാഹം എന്നിവയിലൂടെയുള്ള മതപരിവർത്തനം കുറ്റകരമാക്കാൻ ബിൽ ശ്രമിക്കുന്നു. ബില്ലിന് കീഴിലുള്ള വിവിധ കുറ്റകൃത്യങ്ങൾ ജാമ്യം ലഭിക്കാത്തതും കുറ്റകരവുമാണ്. തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് ക്രൈസ്തവർക്കെതിരെ ഈ നിയമം ദുരുപയോഗിക്കപ്പെട്ടേക്കാം. 

നിങ്ങൾ അറിഞ്ഞോ എന്നെനിക്കറിയില്ല. അറിഞ്ഞെങ്കിലും, നിങ്ങൾ മറന്നുപോയോയെന്നും എനിക്കറിയില്ല. ഉത്തർപ്രദേശിലെ അംബേദ്‌കർ നഗറിൽ മതപരിവർത്തന ശ്രമങ്ങൾ നടത്തിയെന്ന് കുറ്റം ചുമത്തി ജോസ് പാപ്പച്ചൻ, ഷീജ പാപ്പച്ചൻ എന്നീ ദമ്പതികൾക്ക് ജനുവരി 24 ന് പ്രത്യേക കോടതി അഞ്ച് വർഷം തടവ് ശിക്ഷയും, 25, 000 രൂപ പിഴയും ചുമത്തുകയുണ്ടായി.

അച്ചൻ രാഷ്ട്രീയം പറയുകയല്ല; വർഗീയത പ്രചരിപ്പിക്കുകയുമല്ല. ഇന്നത്തെ സുവിശേഷഭാഗം വായിച്ച് പ്രസംഗക്കുറിപ്പെഴുതുവാൻ തുടങ്ങിയപ്പോൾ ഓർമയിലേയ്ക്കോടി വന്നത് ഈ സംഭവങ്ങളാണ്. ക്രിസ്തുവിൽ ഉറച്ച് വിശ്വസിക്കുവാനും, ആ വിശ്വാസം ധൈര്യപൂർവം ഏറ്റുപറയുവാനും ഇന്ത്യൻ ഭരണഘടന നമുക്ക് അവകാശം തന്നിട്ടും, ആ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ, കൂടുതൽ കരുത്തോടെ, വിശ്വാസത്തോടെ ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ ക്രൈസ്തവർ തയ്യാറാകേണ്ടതല്ലേയെന്ന് ഞാൻ ചിന്തിച്ചുപോയി! ആ ചങ്കൂറ്റം നഷ്ടപ്പെട്ടുപോയിട്ടുണ്ടെങ്കിൽ, അത് വീണ്ടെടുക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മെ പ്രചോദിപ്പിക്കും.

രണ്ട് കാര്യങ്ങളാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്. ഒന്ന്, ഈശോയ്ക്ക് പോലും അത്ഭുതം തോന്നുംവിധം, ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ വിജാതീയനായ ശതാധിപന്റെ വിശ്വാസവും, ഏറ്റുപറച്ചിലും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും, ഇന്ത്യയിലും, നമ്മുടെ കേരളത്തിലും, നാം ജീവിക്കുന്ന സാഹചര്യങ്ങളിലും, നാം ക്രൈസ്തവർ അനീതിപരമായി Target ചെയ്യപ്പടുമ്പോൾ ഈ ശതാധിപനെപ്പോലെ, ജീവിതംകൊണ്ടും, ജീവൻ കൊടുത്തും ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുവാൻ നമുക്കാകണം. മറ്റൊരുവാക്കിൽ, ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം, നമ്മുടെ ജീവിതത്തിന്റെ മൂല്യമായി മാറണം.

ഇന്നത്തെ സുവിശേഷസന്ദേശത്തിന്റെ വാതായനം തുറന്നു തരുന്ന ഉദ്ഘാടക പദമാണ് വിശ്വാസം. ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നതിന്റെ ഒറ്റമൂലിയും അതുതന്നെയാണ്. ഈശോ അത്ഭുതങ്ങളെ, സുഖപ്പെടുത്തലുകളെ വീക്ഷിച്ചിരുന്നത് ദൈവസ്നേഹത്തിന്റെ മറ്റൊരു ആവിഷ്കാരമെന്ന നിലയിലും, ദൈവമഹത്വത്തിന്റെ വെളിപ്പെടുത്തൽ എന്ന രീതിയിലും മനുഷ്യാവശ്യങ്ങളുടെ മുൻപിൽ ദൈവത്തിന്റെ കാരുണ്യം കാണിക്കൽ എന്ന നിലയിലുമൊക്കെയാണ്. തന്നിലൂടെ ദൈവമഹത്വം വെളിപ്പെടുമെന്നും, തന്നിലൂടെ ദൈവത്തിന്റെ സൗഖ്യം ദൃശ്യമാകുമെന്നും ഈശോയ്ക്കറിയാമായിരുന്നു. ഈക്കാര്യം ഈശോ എപ്പോഴും പ്രകടമാക്കുന്നില്ലെങ്കിലും “എനിക്ക് മനസ്സുണ്ട്, നിനക്ക് ശുദ്ധിവരട്ടെ” എന്ന് പറയുന്നതിലൂടെ, “ഞാൻ വന്ന് അവനെ സുഖപ്പെടുത്താം” എന്ന് പറയുന്നതിലൂടെ വ്യക്തമാണ്. കാരണം, ദൈവം നൽകുമെന്ന് ഈശോയ്ക്ക് അറിയാമായിരുന്നു.

ദൈവത്തെക്കുറിച്ചുള്ള ഇസ്രായേൽക്കാരുടെ വിവരണങ്ങളിലൊന്ന് “യാഹ്‌വെ -യിറെ (Yahweh-yi-reh) എന്നാണ്. കർത്താവ് നൽകും എന്നാണ് ഇതിനർത്ഥം. ദൈവത്തിന്റെ നൽകൽ സൂര്യോദയം പോലെ നൈസർഗികം ആണ്. പൂവ് വിരിയുന്നപോലെ സ്വാഭാവികമാണ്.  ‘അവിടുന്ന് ദുഷ്ടൻറെയും ശിഷ്ടന്റെയും മേൽ ഒരുപോലെ സൂര്യനെ ഉദിപ്പിക്കുകയും, മഴപെയ്യിക്കുകയും ചെയ്യുന്നു.’ (മത്താ 5, 45) അവിടുന്ന് ‘അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.’  (യോഹ 3, 34) ‘ഒരിക്കലും കുറുകിപ്പോകാത്തതാണ് അവിടുത്തെ കരങ്ങൾ. (ഏശയ്യാ 59, 1) അവിടുന്ന് സകലതും ‘സമൃദ്ധമായി നല്കുന്നവനാണ്.’ (ജെറമിയ 29, 11)

ഈശോ, ഈ ദൈവമഹത്വത്തിന്റെ, ദൈവത്തിന്റെ നൽകലിന്റെ അതിഗംഭീരനായ ഒരു പ്രദർശനക്കാരനായിരുന്നു. കാരണം, അവിടുത്തേക്ക്‌ ഗാഢമായും അന്തിമമായും ഈ സത്യം അറിയാമായിരുന്നു – ദൈവം നൽകും എന്ന സത്യം. ഈശോയുടെ അത്ഭുതങ്ങൾ ഇന്ദ്രജാലങ്ങൾ ആയിരുന്നില്ല. അവ ഗാഢവും സഹജവുമായ സത്യത്തിന്റെ, ദൈവം നൽകുമെന്ന സത്യത്തിന്റെ സ്വാഭാവിക വികാസമായിരുന്നു.

ഇത്തരത്തിലുള്ള ഒരു വിശ്വാസത്തിലേക്ക് ഉയരുമ്പോഴാണ് നമ്മുടെ വിശ്വാസം ജീവിതത്തിന്റെ മൂല്യമായിത്തീരുന്നത്. ക്രിസ്തുവിലുള്ള വിശ്വാസത്തെ ജീവിതമാക്കി, ജീവിതത്തിന്റെ മൂല്യമാക്കിത്തീർക്കുകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ക്രിസ്തുവിലുള്ള വിശ്വാസമെന്നത് വെറും ആചാരങ്ങളോ, അനുഷ്ടാനങ്ങളോ, വെറുതെയുള്ള അലങ്കാരങ്ങളോ ആകരുത്. അത് നമ്മുടെ ജീവിതമാകണം; ജീവിതമൂല്യമാകണം. ഇന്ന്, ക്രിസ്തു, ക്രിസ്തുമതം ആക്രമിക്കപ്പെടുമ്പോൾ, ക്രൈസ്തവമുക്ത ഭാരതമെന്നൊക്കെ തീവ്രവാദികൾ വിളിച്ചുപറയുമ്പോൾ, ക്രിസ്തുവിനെയും, ക്രിസ്തുവിന്റെ പ്രതിനിധികളെയും സമൂഹത്തിൽ താറടിച്ചു കാണിക്കുമ്പോൾ, ആചാരങ്ങൾക്കും, പാരമ്പര്യങ്ങൾക്കും പിന്നാലെ പോകുമ്പോൾ, ക്രൈസ്തവർതന്നെ ക്രിസ്തുവിന്റെ മുഖം വികൃതമാക്കുമ്പോൾ, ചോദ്യമിതാണ്: ക്രിസ്തുവിലുള്ള എന്റെ വിശ്വാസം വെറും ആചാരമോ, അതോ മൂല്യമോ? വിശുദ്ധ ജോൺ പോൾ രണ്ടാമൻ പറയുന്നത് ശ്രദ്ധിക്കുക: ‘ജീവിതത്തിന്റെ സാഹചര്യങ്ങളോട് –  അത് സന്തോഷമേറിയതോ, കയ്‌പ്പേറിയതോ ആകാം – വിശ്വാസം പൊരുത്തപ്പെടുമ്പോഴാണ് വിശ്വാസം മൂല്യമുള്ളതായിത്തീരുന്നത്.’

ക്രിസ്തുവിലുള്ള വിശ്വാസം മൂല്യമുള്ളതാകുമ്പോൾ, നാം ഒന്നാം സ്ഥാനം നൽകുന്നത് ക്രിസ്തുവിനായിരിക്കും. ലോകത്തിലുള്ള ശക്തികൾക്കായിരിക്കുകയില്ല. ക്രിസ്തുവിന് ഒന്നാം സ്ഥാനം നൽകി ജീവിക്കുമ്പോൾ നമ്മെ തകർക്കുവാൻ ഒരു ശക്തിക്കും സാധിക്കുകയില്ല. പക്ഷേ, ഒന്നാം സ്ഥാനം നല്കാൻ തയ്യാറാകണം. ഈശോ പറഞ്ഞൊരു കുഞ്ഞിക്കഥ   ഓർമയില്ലേ? നിധിമറഞ്ഞിരിക്കുന്ന വയലുവാങ്ങാൻ തനിക്കുള്ളതെല്ലാം വിറ്റ മനുഷ്യന്റെ കഥ! ക്രിസ്തു നിന്റെ നിധിയാകണം. സകലതും വിറ്റ്, ആ പൈസകൊണ്ട് വിലയേറിയ രത്നം സ്വന്തമാക്കിയ മനുഷ്യന്റെ കഥയും ഈശോ പറഞ്ഞു. ക്രിസ്തു നിന്റെ വിലയേറിയ രത്നമാകണം. ശതാധിപന്റെ വിശ്വാസത്തിന്റെ BASIS അതായിരുന്നു!!!

രണ്ട്, ഈശോ സൗഖ്യം നൽകുന്ന ദൈവം.

സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ദൃശ്യാവിഷ്കാരമാണ് ഇന്നത്തെ സുവിശേഷഭാഗം.  സുവിശേഷങ്ങളിലെ സൗഖ്യദായകനായ ഈശോ നമ്മെ ഓർമപ്പെടുത്തുന്നത് പുറപ്പാടിന്റെ പുസ്തകം പതിനഞ്ചാം അദ്ധ്യായം ഇരുപത്താറാം വാക്യമാണ്: “ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്”. സൗഖ്യം ഏറ്റവും ആവശ്യമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുനന്ത്. ഓരോ മനുഷ്യനും ധാരാളം മുറിവുകളും പേറിയാണ് നടക്കുന്നത്. എന്തിന്, ലോകത്തിന് തന്നെ രോഗം ബാധിച്ചിരിക്കുകയാണ്. യുദ്ധമായി അത് പടർന്നുകൊണ്ടിരിക്കുന്നു; ബോംബുകളായി അത് പൊട്ടിച്ചിതറുന്നു; വർഗീയതയായി അതിൽനിന്ന് ദുർഗന്ധം വമിക്കുന്നു. വിദ്വേഷമായി അത് പൊട്ടിയൊലിക്കുന്നു. മദ്യമായി, ലഹരിയായി അത് കുടുംബങ്ങളെ, വ്യക്തികളെ തകർക്കുന്നു. ആരാണ് ഈ ലോകത്തെ സുഖപ്പെടുത്തുക? ഈശോ പറയുന്നു: ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്. ഈശോയാണ് നിന്നെ സുഖപ്പെടുത്തുന്ന കർത്താവ്.  

ശതാധിപൻ വിജാതീയനായിരുന്നെങ്കിലും, അയാളുടെ വിശ്വാസം ദൃഢമായിരുന്നു. അയാൾക്ക് വിശ്വാസം വെറുമൊരു ആചാരം മാത്രമായിരുന്നില്ല. ക്രിസ്തുവിലുള്ള വിശ്വാസം അയാളുടെ ജീവിതത്തിൽ നിന്ന് ഖനനം ചെയ്തെടുത്തതാണ്.  ലോകത്തിൽ, സൈന്യങ്ങളെ നയിക്കുമ്പോൾ, ശതാധിപൻ, സർവ സൈന്യാധിപൻ എന്ത് പറയുന്നോ അത് അനുസരിച്ചായിരിക്കും ഓരോ പടയാളിയും പ്രതികരിക്കുക. ശതാധിപൻ പറയുന്നത് പടയാളികൾക്ക് വേദവാക്യമാണ്. അങ്ങനെയെങ്കിൽ, അയാൾ ചിന്തിച്ചു, സർവശക്തനായ ദൈവം പറഞ്ഞാൽ, സർവത്തിന്റെ അധിപനായ ദൈവം അരുളിച്ചെയ്താൽ, അനുസരിക്കാത്തതായി എന്തുണ്ട് ഈ ലോകത്തിൽ? ശതാധിപൻ പറയുകയാണ്, സർവ്വേശ്വരാ, ക്രിസ്തുവേ, നീ എന്റെ ഭവനത്തിലേക്ക് വരേണ്ടതില്ലല്ലോ, നിന്നെ സ്വീകരിക്കാൻ മാത്രം ഞാൻ യോഗ്യനല്ലല്ലോ, നിന്റെ വിലപ്പെട്ട സമയം മാറ്റിവയ്ക്കാൻ മാത്രം ഞാൻ ആരുമല്ലല്ലോ. ഈ പ്രപഞ്ചം മുഴുവനും അങ്ങയുടെ സൃഷ്ടികളാണല്ലോ. ഈ പ്രപഞ്ചത്തെ മുഴുവൻ കാണുന്നവനായ നീ എന്റെ ഭൃത്യനെയും കാണുന്നുണ്ടല്ലോ. അവന്റെ അവസ്ഥ അറിയുന്നുണ്ടല്ലോ. നാഥാ, നീ ഒരു വാക്ക് അരുളിച്ചെയ്താൽ മതി എന്റെ ഭൃത്യൻ സുഖം പ്രാപിക്കും.

പ്രിയപ്പെട്ടവരേ, ഒന്നുറക്കെ ഏറ്റുപറഞ്ഞേ. “കർത്താവേ, നീ എന്റെ ഭവനത്തിൽ പ്രവേശിക്കുവാൻ ഞാൻ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രം മതി, ഞാൻ സുഖപ്പെടും.” (മത്താ 8, 8) ഈ ദൈവ വചനം ജനം ഒന്നാകെ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? ഉണ്ട്. വിശുദ്ധ കുർബാനയിൽ. ഏത് വിശുദ്ധ കുർബാനയിൽ? ലത്തീൻ റീത്തിലെ വിശുദ്ധ കുർബാനയിൽ. വിശുദ്ധ കുർബാന സ്വീകരണത്തിന് മുൻപ് വൈദികൻ, ഈശോയുടെ തിരുശരീരമായി  മാറിയ തിരുവോസ്തി ഉയർത്തിക്കാണിച്ചുകൊണ്ട് , ‘ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. ക്രിസ്തുവിന്റെ അത്താഴത്തിലേക്ക് വിളിക്കപ്പെട്ടവർ ഭാഗ്യവാന്മാർ’ (സ്വതന്ത്ര പരിഭാഷ) എന്നുപറയും. അപ്പോൾ, തിരുവോസ്തിയിലെ ഇന്നും ജീവിക്കുന്ന ഈശോയെകണ്ടുകൊണ്ട്, ആ ഈശോയിൽ വിശ്വസിച്ചുകൊണ്ട്, ദൈവജനം പറയുകയാണ്:  “കർത്താവേ, നീ എന്റെ ഭവനത്തിൽ പ്രവേശിക്കുവാൻ ഞാൻ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രം മതി, ഞാൻ സുഖപ്പെടും.” ദൈവമക്കളുടെ ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്ന മഹനീയ മുഹൂർത്തം!!!

സ്നേഹമുള്ളവരേ, ഈ ഞായറാഴ്ച്ച അനുഗ്രഹം നിറഞ്ഞതാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ആഘോഷമായ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ നമുക്ക് ഭാഗ്യം ലഭിച്ചിരിക്കുകയാണ്. ഇന്ന് വിശ്വാസ പ്രമാണം ചൊല്ലുമ്പോൾ, നമ്മുടെ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലാകട്ടെ അത്. വിശുദ്ധ കുർബാന തിരുസ്സഭയോടൊത്തുള്ള നമ്മുടെ വിശ്വാസത്തിന്റെ ആഘോഷമായതുകൊണ്ട് സഭയോടൊത്ത്, എല്ലാ ക്രൈസ്തവരോടൊത്ത് നാം ഏറ്റുപറയുമ്പോൾ തീർച്ചയായും ഈശോ പറയും, ഞാൻ നിന്റെ വീട്ടിലേക്ക് വരാം. നിന്നെ, നിന്റെ ഭവനത്തെ സുഖപ്പെടുത്താം. ഈ വിശുദ്ധ കുർബാനയുടെ സമയം ക്രിസ്തു തന്റെ സൗഖ്യത്തിലേക്കു നമ്മെ ക്ഷണിക്കുകയാണ്. വിശ്വാസം ജ്വലിക്കുന്ന ഹൃദയത്തോടെ നമുക്ക് ഈശോയുടെ മുൻപിൽ നിൽക്കാനാകണം. ശതാധിപന്റെ മനോഭാവം, അപേക്ഷ ക്രൈസ്തവ പ്രാർത്ഥനയുടെ മനോഹരമായൊരു രൂപമാണ്. ‘നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി ഞാൻ സുഖം പ്രാപിക്കും.’ നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി, എന്റെ സാമ്പത്തികപ്രശ്നങ്ങൾ മാറും. നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി എന്റെ കുടുംബത്തിൽ സമാധാനമുണ്ടാകും. നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി എന്റെ മകളുടെ അസുഖം, എന്റെ അമ്മയുടെ ക്യാൻസർ മാറും. നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി എന്റെ മകന്റെ ചീത്തകൂട്ടുകെട്ട് മാറും. എന്റെ അപ്പച്ചന്റെ മദ്യപാനം മാറും. ..

നമ്മുടെയൊക്കെ പ്രശ്നം, നമ്മുടെ വിശ്വാസം എങ്ങനെയുള്ളതാണ് എന്നതാണ്. കുഞ്ഞുണ്ണി മാഷ് പറയുന്ന പോലെ: “ഈശോയിലാണെൻ വിശ്വാസം; കീശയിലാണെൻ ആശ്വാസം!”

ഞാൻ വന്നു സുഖപ്പെടുത്താം എന്ന് പറഞ്ഞുകൊണ്ട് കടന്നുവരുന്ന ദൈവത്തിന്റെ ഇടപെടലുകളാകണം നമ്മുടെ ജീവിതം. ഭാവിയെക്കുറിച്ചു നാം ഭയപ്പെടുമ്പോൾ, ഓർത്തുനോക്കുക ദൈവം നൽകിയ അനുഗ്രഹങ്ങളെ. എന്നിട്ടും നിങ്ങൾ തളരുകയാണോ? നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിനു ചെയ്യാൻ കഴിയാത്ത കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. ഞാൻ പറയുന്നു, ഒരു വാക്കുപോലും നിങ്ങൾക്ക് എഴുതാൻ കഴിയില്ല. കാരണം ദൈവം നല്കുന്നവനാണ്. വാരിക്കോരി, അമർത്തിക്കുലുക്കി അവിടുന്ന് നമുക്ക് നൽകും.

സ്നേഹമുള്ളവരേ, നമ്മൾ ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ വർദ്ധിക്കുമ്പോൾ, തളരാതെ, നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുവാൻ നമുക്കാകണം. അപ്പോൾ വിജാതീയർപോലും ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്ന അത്ഭുതം നടക്കും. ശതാധിപന്റെ ഭൃത്യനെപ്പോലെ അസുഖത്തിന്റെ, തളർച്ചയുടെ ജീവിതസാഹ്യചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും – ശാരീരിക മാനസിക മുറിവുകൾ, സാമ്പത്തിക ഞെരുക്കങ്ങൾ, സ്നേഹിതരുടെ, കൂടെയുള്ളവരുടെ ഒറ്റപ്പെടുത്തലുകൾ, ആരോടും പറയാൻ പറ്റാത്ത സ്വകാര്യ ദുഃഖങ്ങൾ, എത്ര ശ്രമിച്ചിട്ടും ഒന്നും നേടാനാകാത്ത അവസരങ്ങൾ, ബന്ധങ്ങളിലുള്ള വിള്ളലുകൾ – ശതാധിപന്റെ വിശ്വാസത്തോടെ, ദൈവം നൽകുമെന്ന പ്രത്യാശയോടെ, ‘നാഥാ, നീ ഒരു വാക്കു അരുളിച്ചെയ്താൽ മതി ഞാൻ സുഖം പ്രാപിക്കും.’  എന്ന പ്രാർത്ഥന നമുക്ക് ഓർക്കാം. “ഞാൻ വന്നു നിന്നെ സുഖപ്പെടുത്താമെന്ന” ഈശോയുടെ വാക്കുകൾ നമുക്ക് ശ്രവിക്കാം. ഇപ്പോൾ, ഈ വിശുദ്ധ ബലിയിൽ സുഖപ്പെടലിന്റെ

അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും. നമുക്ക് സൗഖ്യം നൽകുന്ന ശക്തിയാണ് ദൈവം. എന്ന വിശ്വാസത്തിൽ നീ ശക്തിപ്പെടും. ആമ്മേൻ!

SUNDAY SERMON JN 3, 22-31

ദനഹാക്കാലം ആറാം  ഞായർ

യോഹ 3, 22-31

ദനഹാക്കാലത്തിലെ ഞായറാഴ്ചകളിലെ സുവിശേഷ സന്ദേശം ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു. ഇന്നത്തെയും സുവിശേഷം വെളിച്ചം വീശുന്നതും ഈയൊരു സന്ദേശത്തിലേക്കാണ്. ഇന്ന് വീണ്ടും വിശുദ്ധ സ്നാപകയോഹന്നാൻ ഈശോയെ വെളിപ്പെടുത്തുകയാണ്. ആ വെളിപ്പെടുത്തലിന്റെ പ്രത്യേകതയാണ് ഇന്നത്തെ സുവിശേഷഭാഗത്തെ മനോഹരമാക്കുന്നത്. സ്നാപക യോഹന്നാൻ യേശുവിനു നൽകുന്ന അവസാനത്തെ സാക്ഷ്യമാണ്, വെളിപ്പെടുത്തലാണ് ഇത്. അതാകട്ടെ, സ്വന്തം വ്യക്തിത്വവും, ജീവിതവും, വാക്കുകളും, നിലപാടുകളും എല്ലാം മാറ്റിവച്ചുകൊണ്ടാണ്. എങ്ങനെയാണ് നമ്മുടെ ജീവിതംകൊണ്ട് ക്രിസ്തുവിനെ വെളിപ്പെടുത്തേണ്ടതെന്നു ഇന്ന് സ്നാപകൻ നമുക്കു പറഞ്ഞു തരും.

യൂദയാ ദേശത്തു ക്രിസ്തുവും, സാലിമിനടുത്തുള്ള എനോനിൽ സ്നാപക യോഹന്നാനും മാമ്മോദീസ നൽകുന്നു എന്ന വിവരം നൽകിക്കൊണ്ടാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്. രണ്ടുപേരും നൽകിയിരുന്ന സ്നാനം ഒരുപോലെയുള്ളതായിരുന്നോ, വ്യത്യസ്തമായിരുന്നെങ്കിൽ അത് എങ്ങനെയുള്ളതായിരുന്നു എന്നൊക്കൊയുള്ള സംശയങ്ങൾ നമ്മിലുണ്ടാകുക സ്വാഭാവികമാണ്.

സ്നാപകയോഹന്നാൻ യഹൂദമതത്തിലെ താപസജീവിതം നയിച്ചിരുന്ന ഖുമറാൻ (Qumran) സമൂഹത്തിൽപെട്ട എസ്സീനുകൾ (Essenes) എന്നറിയപ്പെട്ട സന്യാസികളിൽ ഒരാളായിരുന്നു. (ക്രിസ്തുവിന് മുൻപ്ര, ണ്ടാം നൂറ്റാണ്ടുമുതൽ ഒന്നാം നൂറ്റാണ്ടുവരെ യൂദയായിൽ ജീവിച്ചിരുന്ന യഹൂദമതത്തിലെ സന്യാസികളായിരുന്നു എസ്സീനുകൾ (Mystic Jewish Sect)) ഖുമറാൻ ഒരു സ്ഥലമാണ്. Milddle East നും ഇസ്രയേലിനും (Israel) ഇടയ്ക്കുള്ള വെസ്റ്റ് ബാങ്കിലെ (West Bank) ചരിത്രപ്രസിദ്ധവും പുരാവസ്തുക്കൾ ഉൾക്കൊള്ളുന്നതുമായ പ്രദേശമാണ് ഖുമറാൻ. ചാവുകടലിന്റെ (Dead Sea) ഈ പ്രദേശത്തുനിന്ന് ലഭിച്ച ചാവുകടൽ ചുരുളുകളിൽ (Dead Sea Scrolls) നിന്നാണ് എസ്സീനുകളെക്കുറിച്ചു നമുക്ക് അറിവ് കിട്ടുന്നത്. 

‘ക്രിസ്തുവിനായി വഴിയൊരുക്കുവാൻ മരുഭൂമിയിൽ വിളിച്ചുപറയുന്ന ശബ്ദമായി’ വന്ന സ്നാപക യോഹന്നാൻ എസ്സീനുകൾക്കിടയിൽ ഉണ്ടായിരുന്ന ജലസ്നാനമെന്ന ആചാരം കടമെടുക്കുകയാണ്. ഒഴുകുന്ന വെള്ളത്തിൽ മുങ്ങിയുള്ള സ്നാനം മിശിഹായെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനുള്ള ആചാരമായി അദ്ദേഹം ചെയ്തുപോന്നു. (പുതിയ മതങ്ങൾ രൂപപ്പെട്ടുവരുമ്പോൾ, അന്ന് നിലവിലുണ്ടായിരുന്ന മതങ്ങളിലെ ഏതെങ്കിലും ആചാരമൊക്കെ പുതിയ മതങ്ങൾ കടമെടുക്കുകയും, തങ്ങളുടെ വിശ്വാസത്തിനനുസൃതമായി വ്യാഖ്യാനിക്കുകയും, ഉപയോഗിക്കുകയും ചെയ്യുക സാധാരമാണ്. ക്രിസ്റ്റീയ മതവും അതിന്റെ പ്രാരംഭകാലങ്ങളിൽ ഇങ്ങനെ ധാരാളം ഘടകങ്ങൾ മറ്റ് മതങ്ങളിൽ നിന്ന്, പാരമ്പര്യങ്ങളിൽ നിന്ന് കടമെടുത്തിട്ടുണ്ട്.) എന്തുകൊണ്ട് ജലസ്നാനം? ലോകത്തിന്റെ സന്തോഷങ്ങളെയെല്ലാം മാറ്റിവച്ച് താപസജീവിതം നയിക്കുന്നതിന്റെ അടയാളമായിട്ടായിരുന്നു എസ്സീനുകൾ ജലസ്നാനം ചെയ്തിരുന്നത്. ജലത്തിൽ നിന്ന് ശുദ്ധരായി ഉയിർത്തെഴുന്നേറ്റു, സമൂഹത്തിലെ അനീതികളോടും, തിന്മകളോടും പടപൊരുതുന്ന താപസന്മാരായിട്ടാണ് എസ്സീനുകൾ യഹൂദമതത്തിൽ ജീവിച്ചിരുന്നത്.  ലോകത്തിലെ പല പുരാതന സംസ്കാരങ്ങളിലും ഒഴുകുന്നജലത്തിൽ മുങ്ങി നിവരുക എന്നത് പാപങ്ങളിൽ നിന്ന് ശുദ്ധമാക്കപ്പെട്ട് പുതിയ ജന്മത്തിലേക്കു പ്രവേശിക്കുന്നതിന്റെ പ്രതീകമായി കണ്ടിരുന്നു. അതുകൊണ്ടുതന്നെ, ജലസ്നാനം പൊതുവെ അംഗീകരിക്കപ്പെട്ട ഒരു ആചാരമായിരുന്നു. പാപങ്ങളെല്ലാം ഏറ്റുപറഞ്ഞു, ഉള്ളതിൽ നിന്ന് മറ്റുള്ളവർക്ക് പങ്കുവച്ചു മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നവർക്കേ മിശിഹായുടെ രക്ഷയിൽ പങ്കുപറ്റുവാൻ സാധിക്കുകയുള്ളു എന്ന് പ്രസംഗിച്ച സ്നാപകൻ, ആ മാനസാന്തരത്തിന്റെ പ്രതീകമായിട്ടാണ് ജലസ്നാനത്തെ കണ്ടിരുന്നത്.

ജലത്താലും ആത്മാവിനാലും മാമ്മോദീസ നൽകുവാൻ വന്നവനാണ് ഈശോയെങ്കിലും, സ്നാപകൻ നൽകിയ ജലസ്നാനം തന്നെയായിരിക്കണം ഈശോയും നൽകിയിരുന്നത്. കാരണം, ആത്മാവിനെ സ്വീകരിക്കുവാൻ, ജനത്തെ ഒരുക്കുവാനാണ് ഈശോ വന്നത്. ആ ഒരുക്കത്തിന്റെ തുടക്കമായിരുന്നിരിക്കണം ഈ ആചാരങ്ങൾ. സ്വർഗത്തിൽ നിന്ന് ആത്മാവ് ഇറങ്ങി വന്ന് വസിക്കുന്ന ക്രിസ്തു പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകുവാനാണ്‌ വന്നിരിക്കുന്നത് എന്ന് സ്നാപകയോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. (യോഹ 1, 33) ഇക്കാരണങ്ങളാൽ, ഇന്നത്തെ സുവിശേഷത്തിലെ ക്രിസ്തുവിന്റെയും സ്നാപകന്റെയും ജലസ്നാനങ്ങൾ ഒരേ സ്വഭാവമുള്ളതായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

ക്രിസ്തു ശിഷ്യരോടൊത്തു യൂദയാ ദേശത്തു ചെയ്തിരുന്ന ജലസ്നാനവും,

സ്നാപകൻ ചെയ്തിരുന്ന ജലസ്നാനവും ഒരേപോലെയായിരുന്നതുകൊണ്ടാകണം സ്നാപകന്റെ ശിഷ്യരും യഹൂദനും തമ്മിൽ ഇതേ ചൊല്ലി തർക്കമുണ്ടായത്. വിവാദങ്ങളും തർക്കങ്ങളും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ, അവയെല്ലാം സത്യം പുറത്തുകൊണ്ടുവരാൻ ഉതകുമെന്നതാണ് യാഥാർഥ്യം. നിലവിലുള്ള പ്രശ്നങ്ങളെ വിലയിരുത്തുവാനും, അവയെക്കുറിച്ച് കൂടുതലായി പഠിക്കുവാനും, അങ്ങനെ ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് മനസ്സിലാക്കുവാനും അവ ഉപകരിക്കും. വിവാദങ്ങൾ ധാരാളം നഷ്ടങ്ങൾ ഉണ്ടാകുമെങ്കിലും, നെല്ലും പതിരും തിരിച്ചറിയുവാനുള്ള അവസരങ്ങളായി അവ മാറും എന്നതാണ് അതിന്റെ പോസിറ്റീവ് വശം.  

സ്നാപകയോഹന്നാൻ ഈ അവസരം, ക്രിസ്തുവിന്റെ ശിഷ്യരും, അദ്ദേഹത്തിന്റെ ശിഷ്യരും തമ്മിലുള്ള ഈ തർക്കത്തെ വളരെ സമർത്ഥമായി ഉപയോഗിക്കുകയാണ്. അദ്ദേഹം വളരെ മനോഹരമായി ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുവാൻ ഈ സാഹചര്യം പ്രയോജനപ്പെടുത്തുകയാണ്.  ‘ക്രിസ്തുവിനു മുൻപേ അയയ്ക്കപ്പെട്ടവനായ’ സ്നാപകയോഹന്നാൻ, “ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന് പറഞ്ഞുകൊണ്ട് ഈശോയെ വെളിപ്പെടുത്തിയ സ്നാപക യോഹന്നാൻ, “അവന്റെ ചെരുപ്പിന്റെ വാറഴിക്കുവാൻ പോലും താൻ യോഗ്യനല്ലെന്നു’ ഏറ്റുപറഞ്ഞ സ്നാപകയോഹന്നാൻ, തന്റെ തന്നെ കുറവുകൾക്കുംമേൽ, തന്റെ മാനുഷിക പരിമിതികൾക്കുംമേൽ ചവുട്ടി നിന്നുകൊണ്ട്, തന്റെ നിലപാടുകളും, ആഗ്രഹങ്ങളും, അഭിപ്രായങ്ങളും മാറ്റിവച്ചുകൊണ്ട്, ഉന്നതത്തിൽ നിന്നുള്ള ക്രിസ്തുവിനെ കാണിച്ചുകൊടുക്കുകയാണ്, പ്രതിഷ്ഠിക്കുകയാണ്.

കാരണം, സ്നാപകന് സംശയം ഉണ്ടായിരുന്നു, അദ്ദേഹം വല്ലാതെ പേടിച്ചിരുന്നു, ഒരുവേള തന്റെ താപസജീവിതംകണ്ട് ജനങ്ങൾ തന്നെ ക്രിസ്തുവായി തെറ്റിദ്ധരിക്കുമോയെന്ന്! ഒരുപക്ഷേ, നീതിക്കുവേണ്ടിയുള്ള തന്റെ ദാഹം കണ്ട് ജനങ്ങൾ തന്നെ ക്രിസ്തുവായി കാണുമോയെന്ന്! ചിലപ്പോൾ, തന്റെ മനോഹരമായ പ്രസംഗം കേട്ട്, തന്നെ ക്രിസ്തുവായി, മിശിഹായായി വാഴ്ത്തിപ്പാടുമോയെന്ന്!

അതുകൊണ്ട്, ഒരുപക്ഷേ ലോകത്തിന്റെ ദൃഷ്ടിയിൽ വളരെ ശക്തമായ തന്റെ വ്യക്തിത്വം മറച്ചുപിടിച്ചുകൊണ്ട്, മാറ്റിവച്ചുകൊണ്ട്, തന്റെ കുറവുകളെ ഏറ്റുപറഞ്ഞുകൊണ്ട്, മണവാളനായ ക്രിസ്തുവിന്റെ അടുത്ത് നിന്ന് അവന്റെ സ്വരം ശ്രവിക്കുന്ന, ആ സ്വരത്തിനനുസരിച്ച് പ്രവർത്തിക്കുവാൻ തയ്യാറുള്ള, അതിൽ സന്തോഷിക്കുന്ന സ്നേഹിതൻ മാത്രമാണ് താൻ എന്ന് പറഞ്ഞുകൊണ്ട് സ്നാപകയോഹന്നാൻ ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുകയാണ്. ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹം അലറുകയാണ്:  ഞാനല്ല അവനാണ് ക്രിസ്തു’! അവനാണ് ലോകത്തിന്റെ പാപങ്ങൾ നീക്കുന്നവൻ! അവനാണ് ദൈവരാജ്യത്തിലേക്കുള്ള വാതിൽ! അവനാണ്, അവൻ മാത്രമാണ് ലോകത്തിന്റെ രക്ഷകൻ! അവനാണ് പരിശുദ്ധാത്മാവിനെ നൽകുവാൻ വന്നവൻ. അവനാണ് ആത്മാവായി ഉത്ഥാനം ചെയ്ത് എന്നും ജീവിക്കുന്നവൻ. അവനാണ് ആത്മാവായി വിശുദ്ധ കുർബാനയാകുന്നവൻ!!! അവനാണ് അവനാണ് ക്രിസ്തു!!!

സ്നേഹമുള്ളവരേ, എങ്ങനെയാണ് ലോകത്തിൽ ക്രിസ്തുവിനെ വെളിപ്പെടുത്തേണ്ടതെന്നു സ്നാപകൻ നമ്മെ പഠിപ്പിക്കുകയാണ്. ഈ ഭൂമിയിൽ താൻ ചെയ്തു തീർക്കേണ്ട ദൗത്യമെന്താണെന്നു അറിഞ്ഞ സ്നാപകൻ, തനിക്ക് നേടിയെടുക്കാൻ കഴിയുമായിരുന്ന നേട്ടങ്ങളും, അംഗീകാരങ്ങളും വേണ്ടെന്നു വച്ച്, തന്റെ ദൗത്യത്തോട് 100% ആത്മാർത്ഥത പുലർത്തുകയാണ്. ഓരോ ക്രൈസ്തവനും തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ സ്നാപകന്റെ ജീവിതത്തിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. എന്റെ കുറവിലാണ് ഈ ഭൂമിയിൽ ക്രിസ്തു നിറവായി മാറുന്നതെന്ന് ഓരോ ക്രൈസ്തവനും അറിയണം. ഞാൻ അപ്രത്യക്ഷനാകുമ്പോഴാണ് ക്രിസ്തു ഈ ഭൂമിയിൽ എന്നിലൂടെ പ്രത്യക്ഷനാകുന്നതെന്ന് നാം മനസ്സിലാക്കണം. എന്റെ absence ൽ ആണ് ക്രിസ്തു present ആകുന്നത്. ഇന്നത്തെ സുവിശേഷം നമ്മെ പഠിക്കുന്ന വലിയ പാഠം ഇതാണ്. നമ്മൾ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങളിലും, കോപ്രായങ്ങളിലും,  അമിതവേഷങ്ങളിലും,ആഘോഷങ്ങളിലും ക്രിസ്തു വെളിപ്പെടുന്നുണ്ടോയെന്ന് ആലോചിച്ചു നോക്കേണ്ടിയിരിക്കുന്നു!!

ഒന്ന് ചിന്തിച്ചു നോക്കൂ … ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന, വലിയ കോടികൾ മുടക്കി നാം പണിയുന്ന നമ്മുടെ ദേവാലയങ്ങളാണോ, നമ്മുടെ എളിയ സത്പ്രവർത്തികളാണോ ഈ ലോകത്തിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുന്നത്? ആധുനിക ലോകം ക്രിസ്തു കരുണയുള്ളവനാണ് എന്ന് കണ്ടത് ആരിലൂടെയാണ്? നമ്മുടെ സ്കൂളുകളിലൂടെയാണോ? ഉയർന്നു നിൽക്കുന്ന കോളേജുകളിലൂടെയാണോ? അതോ, നീലക്കരയുള്ള വെള്ളസാരിയുടുത്ത ഒരു പാവം കന്യാസ്ത്രീയിലൂടെയോ? വിശുദ്ധ മദർ തെരേസയാകുന്ന പേനകൊണ്ടല്ലേ ലോകമാകുന്ന ചുമരിൽ ക്രിസ്തു കരുണയാകുന്നു എന്ന് വെളിപ്പെട്ടത്? അപ്പോൾ എവിടെയാണ് നാം invest ചെയ്യേണ്ടത്? സ്ഥാപനങ്ങളിലോ, അതോ??

വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസ്കാർക്കെഴുതിയ ലേഖനം നാലാം അദ്ധ്യായം 7 മുതൽ 10 വരെയുള്ള വാക്യങ്ങൾ ഓർക്കുക. ” എന്നാൽ, പരമമായ ഈ ശക്തി ദൈവത്തിന്റേതാണ് ഞങ്ങളുടേതല്ല എന്ന് വെളിപ്പെടുത്തുന്നതിന് ഈ നിധി മൺപാത്രങ്ങളിലാണ് ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. ഞങ്ങൾ എല്ലാ വിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകർക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചു വീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങൾ എല്ലായ്പ്പോഴും ശരീരത്തിൽ സംവഹിക്കുന്നു.”

2007 ൽ ലോകത്തിലെ ഏറ്റവും നല്ല footballer ആയ തിരഞ്ഞെടുക്കപ്പെട്ട ബ്രസീലിയൻ കളിക്കാരൻ കാക്കയെ (Ricardo Kaka) ഓർക്കുന്നില്ലേ? Midfielder ആയ കളിച്ചിരുന്ന കാക്ക ജേഴ്‌സിയിൽ I belong to Jesus എന്നെഴുതുക മാത്രമല്ല, ഓരോ വിജയത്തിനും ശേഷം പറഞ്ഞിരുന്നത് ഈ വിജയം നൽകിയത് JESUS ആണെന്നാണ്. നേട്ടത്തിന്റെ നെറുകയിലും ക്രിസ്തുവിനെ വെളിപ്പെടുത്തുകയായിരുന്നു Ricardo Kaka.

ഫിലിപ്പി 4, 13 എന്ന് കണ്ണുകൾക്കിടയിൽ ആലേഖനം ചെയ്തുകൊണ്ട് മുൻ അമേരിക്കൻ football താരവും professional baseball താരവുമായ ടിം റ്റിബോ (Tim Tebow) കളിക്കളത്തിലിറങ്ങിയപ്പോൾ 9 കോടിയോളം പേരാണ് ഈ ദൈവ വചനം ഗൂഗിളിൽ search ചെയ്തത്. എന്താണ് ആ വചനം? “എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും.” താനെന്ന കളിക്കാരനെക്കാൾ ടിം റ്റിബോക്ക് പ്രധാനപ്പെട്ടത് ക്രിസ്തു തന്നിലൂടെ പ്രസംഗിക്കപെടുക എന്നതായിരുന്നു.

നാം ഈ ഭൂമിയിൽ, പ്രിയപ്പെട്ടവരേ, വെളിപ്പെടുത്തേണ്ടത് നമ്മുടെ വ്യക്തി പ്രഭാവമല്ല, നമ്മുടെ ലോകപ്രഭുത്വങ്ങളെയുമല്ല. ഈശോ നസ്രായനായ വെറും മനുഷ്യനായ ആളാണെന്നോ, ഒരു പ്രവാചകനാണെന്നോ, വിപ്ലവകാരിയാണെന്നോ ഒന്നുമല്ല നാം വെളിപ്പെടുത്തേണ്ടത്. ഈശോ ദൈവമാണെന്ന്, ക്രിസ്തുവാണെന്നു, ലോകരക്ഷകനാണെന്ന് വെളിപ്പെടുത്തുന്ന സ്നാപകന്മാരായി മാറുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുക്കുവാൻ തയ്യാറുണ്ടോ എന്നതാണ് ഇന്നത്തെ ചോദ്യം. ഈ ചോദ്യത്തിന്റെ ഉത്തരം എഴുതേണ്ടത് online ആയിട്ടല്ല പച്ചയായ നമ്മുടെ ജീവിതംകൊണ്ടാണ്.

സ്നേഹമുള്ളവരേ, ചിലപ്പോൾ നമ്മുടെ കഴിവുകൾ നമ്മിലെ ക്രിസ്തുവിനെ മറച്ചുകളയും. നമ്മുടെ പ്രശസ്തി നമ്മിലെ ക്രിസ്തുവിനെ മറച്ചുകളയും. നമ്മുടെ സമ്പത്തു, നമ്മുടെ സൗന്ദര്യം, നാം വലുതെന്നു കരുതുന്ന പലതും നമ്മിലെ ക്രിസ്തുവിനെ മറ്റുള്ളവർ കാണാതിരിക്കാനുള്ള വിലങ്ങുതടികളാകും. കാരണം, നാം ബുദ്ധിയുള്ളവരാണെങ്കിൽ, സമ്പന്നരാണെങ്കിൽ ആളുകൾ നമ്മുടെ സാമർഥ്യമായിരിക്കും കാണുക. നമ്മുടെ സമ്പത്തായിരിക്കും കാണുക. എന്നാൽ, നമ്മൾ   എളിയവരാകുമ്പോൾ, സ്നേഹവും നന്മയും ഉള്ളവരാകുമ്പോൾ, ക്രിസ്തു, അവിടുത്തെ ശക്തി നമ്മിലൂടെ പ്രകാശിതമാകും. വിശുദ്ധ സ്നാപകയോഹന്നാനെപ്പോലെ ഈ ഭൂമിയിലെ നമ്മുടെ ദൗത്യം നമുക്ക് തിരിച്ചറിയാം. ക്രിസ്തുവിനെ നമ്മിലൂടെ ഈ ലോകത്തിനു വെളിപ്പെടുത്തുക എന്ന ദൗത്യം ഏറ്റവും ഭംഗിയായി നിർവഹിക്കുവാൻ നമ്മുടെ ജീവിതങ്ങളെ നമുക്ക് ഒരുക്കാം. സ്നാപകനെപ്പോലെ നമ്മുടെ ദൗത്യം നമുക്കും ധീരതയോടെ നിറവേറ്റാം. സാമൂഹ്യ സമ്പർക്ക മാധ്യമങ്ങൾ അതിവിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, കൊച്ചുകുട്ടികൾപോലും വാർത്താമാധ്യമങ്ങളിൽ നടക്കുന്നവ കാണുന്ന ഇക്കാലത്ത്, നമ്മുടെ വാക്കുകളിലൂടെ, പ്രവൃത്തികളിലൂടെ നാം ഇടപെടുന്ന സംഭവങ്ങളിലൂടെ,

ക്രിസ്തുവിനെ വെളിപ്പെടുത്തുക എന്നതായിരിക്കട്ടെ, എന്നത് മാത്രമായിരിക്കട്ടെ നമ്മുടെ പരമമായ ലക്‌ഷ്യം!! ആമ്മേൻ!