നോമ്പുകാലം ഒന്നാം ഞായർ
മത്തായി 4, 1-11

2025 ലെ അൻപത് നോമ്പിലേക്ക് പ്രത്യാശയോടെ നാം പ്രവേശിക്കുകയാണ്. വീണ്ടും ജനിക്കുവാനുള്ള ക്ഷണമാണ് ഈ വലിയ നോമ്പ്. വീടും പറമ്പുമെല്ലാം വൃത്തിയാക്കുക, വിഴുപ്പു വസ്ത്രങ്ങളെല്ലാം എടുത്ത് ഒന്ന് അലക്കി ശുചിയാക്കുക, പ്യൂപ്പയിൽനിന്ന് പൂമ്പാറ്റയായി പിറക്കുക, വിശുദ്ധ പൗലോസിന്റെ ഭാഷയിൽ, പഴയ മനുഷ്യനെ ഉരിഞ്ഞ് കളഞ്ഞ് പുതിയമനുഷ്യനെ ധരിക്കുക തുടങ്ങിയ പ്രക്രിയകളിലൂടെ കടന്നുപോകാനുള്ള ക്ഷണം. ഇതത്ര ലളിതമാണെന്ന സങ്കല്പത്തിലൊന്നുമല്ല ഓരോ വർഷവും നാം വലിയ നോമ്പാചരിക്കുന്നത്. ഉറയൂരുന്ന പാമ്പുകളെപോലെ, പുറത്തെ Covering ഊരിക്കളയുന്ന പ്രാണികളെപ്പോലെ അത് കഠിനവും ശ്രമകരവുമായിരിക്കും. Ecdysis- എക്ഡിസിസ് എന്ന ഈ പ്രക്രിയയിൽ പാമ്പുകൾക്ക് അവയുടെ കണ്ണുകൾ നഷ്ടപ്പെടുന്ന അപകടംപോലും സംഭവിക്കാം. ഈശോയുടെ പീഡാനുഭവവും, കുരിശുമരണവും, ഉത്ഥാനവും ധ്യാനിക്കുന്ന വലിയ നോമ്പ് പക്ഷേ ഇത്രയും ത്യാഗം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. ഒരു രൂപാന്തരീകരണത്തിന് സമയമായി എന്നുതന്നെയാണ് അൻപത് നോമ്പ് നമ്മെ ഓർമിപ്പിക്കുന്നത്.
ഇത്തവണത്തെ നോമ്പ് ഏറ്റവും നന്നായി ആചരിക്കണമെന്ന തീരുമാനവുമായിട്ടായിരിക്കണം നിങ്ങളെല്ലാവരും ഇന്ന് ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കായി എത്തിയിരിക്കുന്നത്. എന്താണ് നോമ്പ് എന്ന വാക്കിന്റെ അർത്ഥം? നൊന്തുസ്നേഹിക്കുക എന്നർത്ഥമുള്ള നൊയ് +അൻപ് എന്ന രണ്ടു വാക്കുകൾ ചേർന്നതാണ് നോമ്പ്, അല്ലെങ്കിൽ നോയമ്പ്. സ്നേഹം ത്യാഗമാണെന്നും, നൊന്ത് സ്നേഹിക്കുവാനുള്ള ക്ഷണമാണ് നോമ്പ് എന്നുമാണ് നോമ്പെന്ന വാക്ക് നമ്മോട് പറയുനത്.
ഈ നോമ്പുകാലത്തിന്റെ ആദ്യ ഞായറാഴ്ച്ച ഈശോയുടെ മരുഭൂമിയിലെ പരീക്ഷയാണ് ദൈവവചനം വിവരിക്കുന്നത്. ഇന്നത്തെ സന്ദേശം ഇതാണ്: ഞാൻ ദൈവത്തിന്റെ എല്ലാമായി ത്തീർന്നിരിക്കുന്നു എന്ന അനുഭവത്തിൽ, പ്രലോഭനങ്ങളിൽ നിന്നകന്ന് നൊന്തുസ്നേഹിക്കുവാൻ പഠിക്കുക എന്നതാണ്.
ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെ മരുഭൂമി വാസവും, ഉപവാസവും, പരീക്ഷകന്റെമേൽ അവിടുന്ന് നേടുന്ന വിജയവും സമാന്തരസുവിശേഷങ്ങൾ മൂന്നും രേഖപ്പെടുത്തിയിട്ടുള്ളതാണ്. “ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു. സാത്താനാൽ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവൻ മരുഭൂമിയിൽ വസിച്ചു.” (മർക്കോ 1, 12 -13) എന്ന ചെറുവിവരണം മാത്രം മാർക്കോസ് സുവിശേഷകൻ നൽകുമ്പോൾ വിശുദ്ധ മത്തായിയും ലൂക്കായും വിശദമായ സംഭവ വിവരണമാണ് നൽകുന്നത്. മൂന്നുപേരും നാൽപതു ദിവസമാണ് ഈശോ മരുഭൂമിയിൽ ചിലവഴിച്ചത് എന്നും പറയുന്നുണ്ട്.
വിശുദ്ധഗ്രന്ഥത്തിൽ 40 എന്ന സംഖ്യക്ക് വളരെ പ്രാധാന്യമുണ്ട്. 40, ബൈബിളിൽ അർത്ഥങ്ങൾകൊണ്ടും, അനുമാനങ്ങൾകൊണ്ടും സമ്പന്നമായ ഒരു സംഖ്യയാണ്. ബൈബിളിൽ 146 പ്രാവശ്യം 40 എന്ന സംഖ്യ ഉപയോഗിക്കുന്നുണ്ട്. 40 എന്ന സംഖ്യക്ക് പരീക്ഷണകാലഘട്ടം, വിചാരണ ചെയ്യപ്പെടുന്ന സമയം, ദൈവവുമായി ഒന്നായിരിക്കുന്ന കാലഘട്ടം, രൂപാന്തരത്തിലൂടെ ശക്തിപ്പെടുന്ന കാലം എന്നിങ്ങനെ അർത്ഥങ്ങളുണ്ട്. ഇത് മനുഷ്യജീവിതത്തിന്റെ വളരെ പ്രത്യേകമായ ഒരു കാലഘട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആദ്യമായി ഈ സംഖ്യയെ നാം കാണുന്നത് നോഹയുമായി, പെട്ടകവുമായി ബന്ധപ്പെട്ടാണ്. അവിടെ നാൽപ്പതു ദിനരാത്രങ്ങൾ പെട്ടകം ഒഴുകി നടന്നു എന്നാണ് വചനം പറയുന്നത്. ദൈവം ഒരുക്കിയ ഒരു സമൂഹം … ദൈവത്തിന്റെ കല്പനയനുസരിച്ചു എല്ലാം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യർ … അവരോടു ചേർന്ന് നിൽക്കുന്ന പക്ഷി മൃഗജാലങ്ങൾ… വളരെ മനോഹരമായ ഒരു ആവാസ വ്യവസ്ഥ! “ദൈവം ഇടപെടും” എന്ന ഉറച്ച വിശ്വാസത്തിൽ ജീവിക്കുകയാണ് അവർ. പരീക്ഷണത്തിന്റെ, പരിപാലനയുടെ ഇത്തരത്തിലുള്ള ജീവിതമായിരുന്നു ഇസ്രായേൽ ജനത്തിന് നാൽപ്പതു ദിനരാത്രങ്ങൾ. ഇങ്ങനെ 40 ദിനരാത്രങ്ങൾ കടന്നുപോയപ്പോൾ അവരുടെ ജീവിതത്തിൽ സംഭവിച്ചത് അത്ഭുതമായിരുന്നു. അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ മഴവില്ലു വിരിഞ്ഞു.
മോസസ് 40 വർഷമാണ് ഈജിപ്തിൽ കഴിഞ്ഞത്. സീനായ് മലയിൽ അദ്ദേഹം 40 രാത്രിയും പകലും

ചിലവഴിക്കുന്നുണ്ട്. മോസസ് അയച്ച ചാരന്മാർ 40 ദിവസമാണ് കാനാൻ ദേശം നിരീക്ഷിച്ചു റിപ്പോർട്ട് കൊടുക്കുവാൻ എടുത്തത്. കാനാൻ ദേശം സ്വന്തമാക്കുന്നതിനു മുൻപ് 40 വർഷമാണ് ഇസ്രായേൽ ജനം അലഞ്ഞു നടന്നത്. ദൈവത്തിൽ വിശ്വസിച്ചും, ദൈവത്തെ ധിക്കരിച്ചും, പരീക്ഷിക്കപ്പെട്ടും അവർ അലയുകയായിരുന്നു. അത് ദൈവത്തിന്റെ അരുളപ്പാടുകളുടെ, ദൈവ ഇടപെടലുകളുടെ, ദൈവ നിഷേധത്തിന്റെ, യുദ്ധങ്ങളുടെ, ദാരിദ്ര്യത്തിന്റെ, ദാഹത്തിന്റെ, വിശപ്പിന്റെ, ദിനരാത്രങ്ങളായിരുന്നു. പക്ഷെ, അവസാനം കാനാൻദേശം അവരുടെ മുൻപിൽ മനോഹരമായ ഒരു ക്യാൻവാസുപോലെ തെളിഞ്ഞു നിൽക്കുകയാണ്.
ഭക്ഷണവും ജലവുമില്ലാതെ 40 ദിവസമാണ് ഏലിയാ പ്രവാചകൻ ഹോറെബ് മലയിൽ ജീവിച്ചത്. “40 ദിവസം കഴിയുമ്പോൾ നിനിവേ നശിപ്പിക്കപ്പടും” (യോനാ 3, 4) എന്ന് യോനാ ദൈവത്തിന്റെ അരുളപ്പാടു വിളിച്ചുപറഞ്ഞപ്പോൾ ആ നാല്പതുദിവസവും വലിയവരും ചെറിയവരുമായ നിനിവേ നിവാസികൾ, മനുഷ്യനും മൃഗവും ചാക്കുടുത്ത് ചാരം പൂശി ഉപവസിച്ചു. അവിടെ നാല്പതുദിവസം അവർക്ക് രക്ഷയായി തീർന്നു.
ഇന്നത്തെ സുവിശേഷത്തിൽ ഈശോ പരീക്ഷിക്കപ്പെടുന്നതിനായി 40 ദിവസമാണ് മരുഭൂമിയിൽ ചിലവഴിക്കുന്നത്. യഹൂദപാരമ്പര്യത്തിലെ 40 എന്ന സംഖ്യ ഇവിടെയും സൂചിപ്പിക്കപ്പെടുന്നതുവഴി ഈശോയുടെ മരുഭൂമിയിലെ പരീക്ഷയുടെ സ്വഭാവവും, യഹൂദ സംസ്കാരത്തിന്റെ തുടർച്ചയും നമുക്കിവിടെ കാണാവുന്നതാണ്.
ഈശോ എങ്ങനെയാണ് മരുഭൂമിയിലേക്ക് പ്രവേശിച്ചത് എന്ന് ചിന്തിക്കുന്നത് വലിയൊരു ധ്യാനമാണ്. ജലത്തിൽ മുങ്ങി നിവർന്നപ്പോൾ ആകാശത്തുനിന്ന് സ്നേഹം, ദൈവത്തിന്റെ ആത്മാവ് ഒരു വെള്ളരിപ്രാവായി ഈശോയെ പൊതിഞ്ഞു. സ്നേഹത്തിന്റെ വെണ്മേഘങ്ങളിൽ നിന്ന് ഒരു സ്വരം ഈശോ കേട്ടു: ‘ഇവൻ എന്റെ പ്രയപുത്രൻ‘. ഈശോ ഒരു നിമിഷം കോരിത്തരിച്ചു നിന്ന് കാണണം. കാരണം താൻ ദൈവപിതാവിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു എന്ന ചിന്ത അവിടുത്തെ സന്തോഷിപ്പിച്ചിട്ടുണ്ടാകണം. തീർച്ചയായും പിതാവിനെ നോക്കി ഈശോ പുഞ്ചിരിച്ചിട്ടുണ്ടാകും! താൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നുവെന്ന വലിയ അനുഭവത്താൽ നിറഞ്ഞാണ് ഈശോ ജലസ്നാനം കഴിഞ്ഞു മരുഭൂമിയിലേക്ക് നടന്നുപോകുന്നത്. ദൈവത്തിന്റെ എല്ലാമായിത്തീരുന്ന, ദൈവത്തിന്റെ ഇഷ്ടം മാത്രം തേടുന്ന ദൈവത്തിന്റെ മകളും മകനുമായിട്ടായിരിക്കണം നാം വലിയനോമ്പിലേക്ക്, വലിയ നോമ്പിന്റെ മരുഭൂമി അനുഭവത്തിലേക്ക് കടക്കേണ്ടത്.
എന്താണ് മരുഭൂമി? കേവലം ഭൂമിശാസ്ത്രപരമായി മരുഭൂമിയെ അറിഞ്ഞാൽ നമുക്ക് ഈ വചനഭാഗത്തിന്റെ സന്ദേശം മനസ്സിലാവുകയില്ല.
മരുഭൂമി, ഈ ലോകം തന്നെയാണ്. പ്രലോഭനങ്ങളുടെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ സ്ഥലമാണ് മരുഭൂമി. മരുഭൂമി ശൂന്യതയാണ്, അനന്തതയുടെ മരുഭൂമി നിരാശയുടെ ഭൂമിയാണ്. മരുഭൂമി നൽകുന്ന മരുപ്പച്ചകളും, പ്രതീക്ഷകളുമെല്ലാം ക്ഷണികമാണ്. മരുഭൂമിയുടെ എല്ലാ സ്വഭാവങ്ങളും നിറഞ്ഞതാണ് ഈ ലോകം. യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചു എന്ന് പറയുമ്പോൾ ഈശോയെ ആത്‌മാവ് ലോകത്തിലേക്കു നയിച്ചു എന്നാണു മനസ്സിലാക്കേണ്ടത്. പ്രലോഭനത്തിന്റെ, ഏകാന്തതയുടെ, മർദ്ദനത്തിന്റെ, വിശപ്പിന്റെ അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ മരുഭൂമിയിൽ! Basic instincts കളുടെ, അടിസ്ഥാനചോദനകളുടെ, സ്വാഭാവിക പ്രവണതകളുടെ വലിയ പ്രലോഭനങ്ങൾ ഈശോയെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. എന്നാൽ, താൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നുവെന്ന വലിയ അനുഭവം പ്രലോഭങ്ങളുടെമേൽ ജയം നേടുവാൻ ഈശോയെ സഹായിക്കുകയാണ്. ഒന്നും ഈശോയെ പ്രലോഭിപ്പിക്കുന്നില്ല. പഞ്ചേന്ദ്രിയങ്ങൾക്കു സംതൃപ്തി നൽകുന്നതൊന്നും ഈശോയെ ഭ്രമിപ്പിക്കുന്നില്ല. അംഗീകാരങ്ങളും, സ്ഥാനമാനങ്ങളും, അലങ്കാരങ്ങളുമൊക്കെ ദൈവത്തിന്റെ പ്രിയപുത്രന്, ദൈവത്തിന്റെ എല്ലാമായി തീർന്നവന് എന്താണ്?
സ്നേഹമുള്ളവരേ, ദൈവത്തിന്റെ പുത്രിയും, പുത്രനും ആകുക, ദൈവത്തിന്റെ എല്ലാമാകുക, ആ അനുഭവത്തിലേക്ക് വളരുക എന്നതാണ് ഈ ലോകമാകുന്ന മരുഭൂമിയിൽ ജീവിക്കുവാൻ ആദ്യം നാം നേടിയെടുക്കേണ്ട നന്മ! അതിന് നാം സ്നാനത്തിലൂടെ കടന്നുപോകണം. എന്താണ് സ്നാനം? നൊന്തു സ്നേഹിക്കുക എന്നതാണ് സ്നാനം. സ്നേഹം വേദനാക്ഷമമാണ്. വേദനയില്ലാത്ത, ത്യാഗം ഇല്ലാത്ത സ്നേഹം പൊള്ളയാണ്. സഹനത്തിലൂടെ, സ്നേഹത്തിലൂടെ, ക്ഷമയിലൂടെ, മറക്കുക എന്ന നന്മയിലൂടെ, കടന്നുപോകുക എന്നതാണ് സ്നാനം. അപ്പോൾ ജീവിതത്തിന്റെ ഓരോ നിമിഷവും നാം ഈ സ്നാനത്തിലൂടെ കടന്നുപോകും. ജീവിതത്തിന്റെ ഓരോ നിമിഷവും ‘ഞാൻ ദൈവത്തിന്റെ എല്ലാമായിത്തീർന്നിരിക്കുന്നു’ എന്ന അനുഭവത്തിലൂടെ നാം കടന്നുപോകും. ഈ അനുഭവം പ്രലോഭനങ്ങളെ അതിജീവിക്കുവാൻ, മറ്റുള്ളവരുടെ ജീവിതത്തെ നന്മയുള്ളതാക്കുവാൻ, മറ്റുള്ളവർക്ക് ദൈവാനുഭവം നൽകാൻ, മരുഭൂമി തുല്യമായ ഈ ലോകത്തിൽ പറുദീസാ സൃഷ്ടിക്കുവാൻ നമ്മെ സഹായിക്കും.
സ്നേഹമുള്ളവരെ, ഓർക്കുക, ജീവിതം പ്രലോഭനങ്ങൾ നിറഞ്ഞതാണ്. മരുഭൂമിപോലെ പരന്നു കിടക്കുന്ന അഹന്തയുടെ ആഘോഷങ്ങളിലേക്കാണ് ലോകം നമ്മെ ക്ഷണിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്ത് വിവരിക്കുന്ന മൂന്നു പ്രലോഭനങ്ങൾ അല്ല, മുപ്പതിനായിരം പ്രലോഭനങ്ങൾ ഓരോ നിമിഷവും നമ്മിലേക്ക് കടന്നുവരും.

എന്താണ് പ്രലോഭനം? അത് നമ്മുടെ ജീവിതാവസ്ഥയോടു ചേർന്ന് നിൽക്കുന്നതാണ്. ഓരോരുത്തർക്കും പലതാണ് പ്രലോഭനങ്ങൾ. നമ്മുടെ ജീവിതാവസ്ഥയോടു ചേരാത്ത ഘടകങ്ങളോട് നമ്മുടെ മനസ്സിൽ രൂപപ്പെടാവുന്ന ആഭിമുഖ്യവും, ഉദ്ദീപനവുമാണ് പ്രലോഭനം. അത് നമ്മുടെ ജീവിതാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിവാഹജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തി കടന്നുപോകുന്ന പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു പുരോഹിതന്റേത്. ഒരു യുവാവിന്റെയും സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെയും പ്രലോഭനങ്ങൾക്കും അവയുടെ സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. ഒരമ്മയുടെ, അപ്പച്ചന്റെ ശരികൾ മക്കൾക്ക് ശരികളാകണമെന്നില്ല. സാമൂഹ്യമായി അനുവദനീയമായവ പോലും ചിലപ്പോൾ ജീവിതാവസ്ഥകളോട് ചേർന്ന് ചിന്തിക്കുമ്പോൾ പ്രലോഭനങ്ങളാകാം, തെറ്റുകളാകാം.
നൊന്തു സ്‌നേഹിക്കാൻ പഠിച്ചാൽ, ജീവിതത്തിന്റെ ഓരോ നിമിഷവും സ്നാനങ്ങളിലൂടെ കടന്നുപോകാനും, ഞാൻ ദൈവത്തിന്റെ എല്ലാമാണ് എന്ന അനുഭവത്തിൽ ആയിരിക്കുവാനും, പ്രലോഭനങ്ങളെ അതിജീവിച്ചു വിശുദ്ധമായി ജീവിക്കുവാനും നമുക്ക് സാധിക്കും.
നൊന്തുസ്നേഹിക്കാൻ ഞാൻ ശ്രമിക്കും എന്നതാകട്ടെ ഈ നോമ്പുകാലത്തിന്റെ പ്രതിജ്ഞ. വിഷമിക്കുന്ന സഹോദരങ്ങളെ കാണുമ്പോൾ സാരമില്ല എന്ന് പറഞ്ഞ് അവരെ സ്നേഹിക്കാം. ഒറ്റപ്പെട്ടുനിൽക്കുന്ന നമ്മുടെ സഹോദരങ്ങളെ ചേർത്ത് പിടിച്ച് നീ എന്റേതാണ് എന്ന് പറയാം. ജീവിതത്തിൽ തോൽവികളിലൂടെ കടന്നുപോകുന്നവരോട് ഞാനുണ്ട് കൂടെ എന്ന് പറഞ്ഞ് അവരെ ധൈര്യപ്പെടുത്താം. ആരും സ്നേഹിക്കാൻ ഇല്ലാത്തവരോട് എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് പറയാം. ആരെയെങ്കിലും നാം വേദനിപ്പിക്കുന്നുണ്ടെങ്കിൽ അവരോട് മാപ്പ് എന്ന് മന്ത്രിക്കാം. അങ്ങനെ നോമ്പുകാലം നമ്മിലെ നന്മയെ പുറത്തുകൊണ്ടുവരാൻ നമുക്ക് സാധിക്കട്ടെ.
ലോകത്തിലെ ഏറ്റവും ഉണങ്ങിയ പ്രദേശമാണ് South American രാജ്യമായ ചിലി (Chilie) അവിടെ അറ്റക്കാമ (Atacama) എന്നൊരു മരുഭൂമിയുണ്ട്. അവിടെ പക്ഷികളില്ല. മൃഗങ്ങളില്ല. അത്രയും ഉണങ്ങിയ പ്രദേശമാണ്. എന്നാൽ, ഏഴ് വർഷങ്ങൾ കൂടുമ്പോൾ അവിടെ മഴയെത്തും. അപ്പോൾആ പ്രദേശം മുഴുവനും പൂവുകൾകൊണ്ട് നിറയും. മഴയെത്തുമ്പോൾ, അത്രയും നാൾ പൊള്ളുന്ന ചൂടിൽ മയങ്ങിക്കിടന്ന വിത്തുകൾ ആരോ തൊട്ടുവിളിച്ചതുപോലെ ഉണർന്ന് ആ പ്രദേശത്തെ പൂപ്പാടമാക്കും. (മഹാരാഷ്ട്രയിലെ ഖാസ് പറ്റാർ (Khas Pattar) എന്ന പ്രദേശത്ത് എല്ലാ വർഷവും ഇതുപോലത്തെ പ്രതിഭാസമുണ്ട്. Google ചെയ്താൽ കാണാം)
സ്നേഹമുള്ളവരേ, നാമെല്ലാവരിലും നന്മകളുടെ വിത്തുകൾ ഉണ്ട്. ഈ നോമ്പുകാലത്ത് പരിശുദ്ധാത്മാവിന്റെ വരങ്ങളും കൃപകളും മഴയായി നമ്മിൽ നിറയട്ടെ. അപ്പോൾ ഈശോ നമ്മെ തൊട്ടുവിളിക്കും. നാം ഉണർന്ന് നമ്മിലെ നന്മകൊണ്ട് നാമായിരിക്കുന്ന സാഹചര്യങ്ങളെ മനോഹരമാക്കണം.

ദൈവത്തിന്റെ മകളായി, മകനായി, നോമ്പിന്റെ ചൈതന്യത്തോടെ, നൊന്ത് സ്നേഹിച്ച് നമുക്ക് ഈ നോമ്പുകാലം ഫലപ്രദമാക്കാം. അതിനുള്ള അനുഗ്രഹം ഈ വിശുദ്ധ കുർബാനയുടെ ഈശോ നമുക്ക് നൽകട്ടെ. ആമ്മേൻ!