SUNDAY SERMON LK 17, 11-19

കൈത്താക്കാലം ആറാം ഞായർ

ലൂക്ക 17,11-19

കൈത്താക്കാലത്തിന്റെ ആറാം ഞായറാഴ്ചയാണിന്ന്. നിങ്ങൾക്കറിയാവുന്നതുപോലെ, കൈത്താക്കാലത്തിന്റെ ചൈതന്യം തന്നെ അപ്പസ്തോലന്മാരിലൂടെ, അതിനുശേഷമുള്ള സഭയുടെ പ്രവർത്തനങ്ങളിലൂടെ ദൈവം നമ്മുടെമേൽ സമൃദ്ധിയായി ചൊരിഞ്ഞ, ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദിപറയുകയെന്നുള്ളതാണല്ലോ. അതുകൊണ്ടുതന്നെ, ഈ ഞായറാഴ്ച്ചത്തെ ദൈവവചന സന്ദേശം ദൈവം നൽകുന്ന ഓരോ അനുഗ്രഹത്തിനും നന്ദിയുള്ളവരാകുക എന്നതാണ്.

ഒരു ഗ്രാമത്തിലെ പാതയോരമാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പശ്ചാത്തലം. അപ്പസ്തോലർക്ക് വളരെ പ്രധാനപ്പെട്ട ചില ഉപദേശങ്ങൾ കൊടുത്തതിനു ശേഷം ഈശോയാകട്ടെ ജെറുസലേമിലേക്കുള്ള യാത്രയിലും. അവിടെ, വളരെ അകലെ മാറി നിന്നിരുന്ന പത്തു കുഷ്ഠരോഗികൾ സ്വരമുയർത്തി “യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ” എന്നപേക്ഷിക്കുന്നതാണ് രംഗം.

ജെറുസലേം ദൈവത്തിന്റെ രക്ഷയുടെ സ്ഥലമാണ്, പ്രത്യേകിച്ചും ലൂക്കാ സുവിശേഷകന്. ദൈവം തന്റെ രക്ഷ മനുഷ്യകുലത്തിന് നൽകുമ്പോൾ ദൈവം തിരഞ്ഞെടുത്ത ജനത സ്വീകരിക്കുന്ന മനോഭാവം എന്തായിരിക്കുമെന്ന ഒരു സൂചന ഈ സംഭവം നൽകുന്നുണ്ട്. മാത്രമല്ല, ദൈവത്തിന്റെ രക്ഷയോട് വിജാതീയർ സ്വീകരിക്കുന്ന മനോഭാവം എന്തായിരിക്കുമെന്നും ഈ സംഭവം പറഞ്ഞുതരുന്നുണ്ട്. വീണ്ടും, ദൈവത്തിന്റെ രക്ഷയോട്  ഇന്ന് വചനം ശ്രവിക്കുന്ന നാം സ്വീകരിക്കേണ്ട മനോഭാവം എന്താണെന്നും ഈ സംഭവം പ്രഘോഷിക്കുന്നുണ്ട്. ഇസ്രായേൽ ജനം ദൈവത്തിന്റെ രക്ഷ തിരസ്കരിച്ചപോലെ നാമും ചെയ്യാതിരിക്കുവാനുള്ള ഒരു മുന്നറിയിപ്പാണ് ഇന്നത്തെ സുവിശേഷം. സമരിയാക്കാരൻ തിരികെ വന്ന് ദൈവത്തെ മഹത്വപ്പെടുത്തിയപോലെ നാമും ദൈവത്തിന്റെ രക്ഷക്ക്, ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവം നൽകുന്ന പരിപാലനക്ക് നന്ദി പറയുന്നവരാകണം എന്ന ഉപദേശമാണ് ഇന്നത്തെ സുവിശേഷം.  

ഭൂമിശാസ്ത്രപരമായ ഒരു തെറ്റ് ഈ സുവിശേഷഭാഗത്തുണ്ട്. ‘സമരിയായ്ക്കും ഗലീലിക്കും മദ്ധ്യേ’ ഈശോ കടന്നു പോകുകയായിരുന്നു എന്നാണു വചനം പറയുന്നത്. എന്നാൽ സമരിയായും ഗലീലിയും അതിർത്തി പങ്കിടുന്ന രണ്ടു ഗ്രാമങ്ങളാണ്. അതായത് ജറുസലേമിലേക്കുള്ള യാത്രയിൽ ആദ്യം സമറിയാ, പിന്നീട് ഗലീലി. അവയ്ക്കിടയിൽ ഒരു ഗ്രാമമില്ല. അതുകൊണ്ടു ഈശോ പ്രവേശിച്ച ഗ്രാമം സമറിയാ ആയിരുന്നിരിക്കണം.

ആരൊക്കെയാണ് ഈ പത്തു കുഷ്ഠരോഗികൾ? കൃത്യമായി അവരാരൊക്കെയാണ് എന്ന് ഇവിടെ വ്യക്തമല്ല. എന്നാൽ, ഈശോയുടെ, ‘ഈ വിജാതീയനല്ലാതെ’ എന്ന പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത് ബാക്കി ഒൻപതുപേർ യഹൂദരായിരുന്നിരിക്കണം എന്നാണ്.

ഇവിടെ അല്പം ചരിത്രം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ക്രിസ്തുവിനു മുൻപ് എട്ടാം നൂറ്റാണ്ടിൽ ഇസ്രായേലിന്റെ പത്തു ഗോത്രങ്ങൾ താമസിച്ചിരുന്നത് സമരിയായിലാണ്. അപ്പോഴാണ് അസ്സീറിയാക്കാർ അവരെ ആക്രമിക്കുകയും ബന്ദികളായി അടിമത്തത്തിലേക്കു കൊണ്ടുപോകുകയും ചെയ്തത്. ഈ കാലഘട്ടത്തിൽ ധാരാളം വിജാതീയർ സമരിയായിൽ വന്നു താമസിച്ചു. പിന്നീട് ഇസ്രായേൽക്കാർ തിരിച്ചെത്തിയപ്പോൾ വിജാതീയരുമായി ഇടകലർന്നു ജീവിച്ചു. അങ്ങോട്ടും ഇങ്ങോട്ടും വിവാഹങ്ങൾ നടത്തുകയും സംസ്കാരങ്ങൾ പങ്കിടുകയും ചെയ്തു. അങ്ങനെയാണ് സമരിയായിൽ യഹൂദരും   വിജാതീയരും ഉൾക്കൊള്ളുന്ന ഒരു സമൂഹം ഉണ്ടായത്. അതുകൊണ്ടു തന്നെ ഈ പത്തു പേരിൽ ഒന്പതുപേർ യഹൂദരാകാം.

ഇതോടൊപ്പം തന്നെ, യഹൂദരോടും, വിജാതീയരോടുമുള്ള ഈശോയുടെ സമീപനവും നാം മനസ്സിലാക്കുന്നത് നല്ലതാണ്. ഇസ്രായേൽ ജനത്തോടു ഒരു വിമർശനാത്മകമായ സമീപനമായിരുന്നു ഈശോയുടേത്. കാരണം, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരാണ് തങ്ങൾ എന്ന ഒരു ഹുങ്ക് അവർക്കുണ്ടായിരുന്നു. നിയമം അനുഷ്ഠിക്കൽ മതി രക്ഷപ്പെടും എന്ന ചിന്തയും അവർ പുലർത്തിയിരുന്നു. അതിനാൽ തന്നെ, കരുണയും സ്നേഹവും അവരിൽ നിന്ന് അകന്നു നിന്നു. എന്നാൽ വിജാതീയരോട് കരുണാപൂർണമായിരുന്നു ഈശോ ഇടപെട്ടത്. മാത്രമല്ല, അവരെ പുകഴ്ത്താനും അവസരം കിട്ടുമ്പോൾ ഈശോ മടിച്ചില്ല. നല്ല സമരായൻ, (ലൂക്ക 10, 25-), സമരായക്കാരി (യോഹ 4, 1-), ഇന്നത്തെ സുവിശേഷ ഭാഗത്തിലെ വിജാതീയൻ – എല്ലാവരെയും ഈശോ ഹീറോസ് ആയിട്ടാണ് അവതരിപ്പിക്കുന്നത്.

പത്തു കുഷ്ഠരോഗികളും അകലെ നിന്നവരായിരുന്നു. കുഷ്ഠ രോഗികളായതുകൊണ്ടു നിയമനുസരിച്ചു അവർ അകലെ നിൽക്കണമായിരുന്നു. സമൂഹത്തിൽ നിന്ന് അവരെ മാറ്റി നിർത്തിയിരുന്നു. പുരോഹിതന്മാർക്കായിരുന്നു അവരെ തിരികെ സ്വീകരിക്കുവാനും തിരസ്ക്കരിക്കുവാനും അവകാശമുണ്ടായിരുന്നത്.  

ഈശോയോടു അപേക്ഷിച്ചപ്പോൾ പുരോഹിതനെ കാണിച്ചുകൊടുക്കുവിൻ എന്ന് പറഞ്ഞപ്പോൾ, അതിൽ വിശ്വസിച്ച് അവർ പോയി എന്നത് ക്രിസ്തുവിലുള്ള അവരുടെ വിശ്വാസമാണ് കാണിക്കുന്നത്. അതിന് അവർക്കു പ്രതിഫലം കിട്ടി. “പോകും വഴി അവർ സുഖം പ്രാപിച്ചു.”

എന്നാൽ, അതിനോടുള്ള അവരുടെ മനോഭാവം ഈശോയെ ഞെട്ടിച്ചു കാണണം. ഒൻപതു യഹൂദർ വിചാരിച്ചു കാണും ഈ സൗഖ്യം തങ്ങളുടെ അവകാശമാണെന്ന്; ഈ സൗഖ്യം തങ്ങൾ നേടിയെടുത്തതാണെന്ന്; ഈ സൗഖ്യം തങ്ങളുടെ സ്വരമുയർത്തിയുള്ള വിളിയുടെ ഫലമാണെന്ന്. വിളിക്കും മുൻപേ ഉത്തരമരുളുന്ന, ചോദിക്കും മുൻപേ നമ്മെ കേൾക്കുന്ന (ഏശയ്യാ 65, 24) ഒരു ദൈവത്തെയാണ് അവർ ഈശോയിൽ കണ്ടത്.

എന്നാൽ, വിജാതീയൻ ഉടൻ തന്നെ മനസ്സിലാക്കി താൻ സൗഖ്യം പ്രാപിച്ചിരിക്കുന്നു. ഇത് ദൈവത്തിന്റെ പ്രവർത്തിയാണ്. ഇതെനിക്ക് നല്കപ്പെട്ടതാണ്. ഇത് ദൈവത്തിന്റെ മഹാ അത്ഭുതമാണ്. അയാൾ തിരികെ വന്നു ഈശോയുടെ കാൽക്കൽ വീണു നന്ദി പറഞ്ഞു. അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തി.

സ്നേഹമുള്ളവരേ, ഈ വിജാതീയന്റെ മനോഭാവത്തിലേക്ക്, ആധ്യാത്മികതയിലേക്ക് ഈശോ നമ്മെ ക്ഷണിക്കുകയാണ്. നല്കപ്പെട്ടിട്ടുള്ളവയോടെല്ലാം നന്ദിയുള്ളവരാകുക. അപ്പോൾ കൂടുതൽ നമുക്ക് ലഭിക്കും. ഇല്ലാത്തതിനെ ഓർത്തു നാം അസന്തുഷ്ടരാണെങ്കിൽ ഒരിക്കലും നമുക്ക് മതിയാകില്ല. ഇന്ന് നാം കേൾക്കുന്ന അഴിമതിക്കഥകളൊക്കെ നമ്മോടു പറയുന്നത് മനുഷ്യർ അസന്തുഷ്ഠരും അതൃപ്തരുമാണെന്നല്ലേ? അസന്തുഷ്ടരും അതൃപ്തരുമായവരൊക്കെ നന്ദിയില്ലാത്തവരാണ്. ജർമൻ ചിന്തകനായ മാർട്ടിൻ ഹൈഡഗ്ഗർ (Martin Heidegger) പറയുന്നത്, നന്ദി പറയുകയെന്നാൽ, അതിനെപ്പറ്റി ചിന്തിക്കുകയെന്നാണ്. നമുക്ക് നൽകുന്നവരെ, നമ്മെ സഹായിക്കുന്നവരെ, നമ്മോട് കരുണകാണിക്കുന്നവരെ നാം ഓർക്കണം. അവരിലൂടെ ലഭിച്ച എണ്ണമറ്റ നന്മകൾക്ക് നന്ദിയുള്ളവരാകണം. അവർ നമ്മുടെ ജീവിതത്തെ നനച്ചു വളർത്തുന്ന, വിടരാൻ സഹായിക്കുന്ന തോട്ടക്കാരാണ്.

ഒരിക്കൽ പൂനാ യൂണിവേഴ്സിറ്റിയിൽ നിന്ന് തിരികെ വീട്ടിലേക്കു പോകുന്നവഴി റോഡരികിലുള്ള സെന്റ് പാട്രിക് ചർച്ചിൽ കുറച്ചു സമയം ചിലവഴിക്കുവാൻ കയറി. ഞാൻ ചെല്ലുമ്പോൾ ഒരു സ്ത്രീയും അവരുടെ പതിനാലു വയസ്സ് തോന്നിക്കുന്ന മകനും മാത്രമേ പള്ളിയിൽ ഉണ്ടായിരുന്നുള്ളു. ഞാൻ വന്നത് അവർ അറിഞ്ഞില്ലെന്ന് തോന്നുന്നു. അല്പം കഴിഞ്ഞപ്പോൾ അവർ ഒരു ഗാനം പതിയെ പാടാൻ തുടങ്ങി. (എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് തന്നെ) അതൊരു മലയാള ഗാനമായിരുന്നു. അവർ പാടി: “ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ, നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ.” എനിക്ക് ആകാംക്ഷയായി. കുറെക്കഴിഞ്ഞു അവർ പള്ളിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങിയപ്പോൾ ഞാനും പിന്നാലെ ചെന്നു. ഞാൻ ചെല്ലുന്നതുകണ്ട് ആ സ്ത്രീയും മകനും അവിടെ നിന്നു. നിറഞ്ഞ പുഞ്ചിരിയോടെ നിന്ന ആ സ്ത്രീയോട് പറ്റിപ്പിടിച്ചു നിന്ന മകനെ ഞാൻ ശ്രദ്ധിച്ചു. അവനും എന്നെ നോക്കി ചിരിച്ചു. അവൻ ഒരു ഭിന്നശേഷിക്കാരനായിരുന്നു! “ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ, നന്ദി ചൊല്ലി തീർക്കുവാനീ ജീവിതം പോരാ.” എന്റെ കണ്ണുകൾ നിറഞ്ഞു. എനിക്ക് അഭിമാനം തോന്നി, ജീവിതം എങ്ങനെയായിരുന്നാലും ദൈവത്തിനു നന്ദി പറയുന്ന ആ സ്ത്രീയുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെയോർത്ത്!

തൊണ്ണൂറുകളിൽ സിനിമാക്കൊട്ടകളിൽ (അന്ന് മാളുകളോ, Multiplex കളോ ഒന്നും ഇല്ലല്ലോ!) ഉയർന്നുകേട്ടിരുന്ന ഒരു പാട്ടുണ്ടായിരുന്നു. 1992 ൽ പുറത്തിറങ്ങിയ അഹം എന്ന രാജീവ്‌നാഥ് സിനിമയിൽ നായകൻ സിദ്ധാർത്ഥൻ പാടുന്ന പാട്ടാണ്. വലിയൊരു ചോദ്യമാണ് ഈ ഗാനത്തിന്റെ ആദ്യവരി. ചോദ്യമിതാണ്: “നന്ദിയാരോട് ഞാdൻ ചൊല്ലേണ്ടു?” അന്ന് ധാരാളം അവാർഡുകൾ കിട്ടിയ സിനിമയാണ്. പക്ഷേ, ആധുനിക മനുഷ്യൻ ദൈവത്തെക്കുറിച്ച് ചിന്തിക്കാതെ, ദൈവം നൽകിയ നന്മകളെ ഓർക്കാതെ, അഹങ്കാരത്തിന്റെ കുതിരപ്പുറത്തിരിക്കുമ്പോൾ, നന്ദി ആരോടാണ് പറയേണ്ടതെന്നുപോലും അറിയാത്തവനായിത്തീരുന്നു. ആരാണ് നമുക്ക് ഈ ജീവിതം നൽകിയത്? ആരാണ് നമുക്ക് ഈ മനോഹരമായ പ്രപഞ്ചം നൽകിയത്? ആരുടെ കരുണ കൊണ്ടാണ് ഇപ്പോഴും നാം ജീവനോടെയിരിക്കുന്നത്? രാത്രിയിൽ ഉറങ്ങുവാൻ കിടക്കുന്ന നമ്മെ ഉണർത്തുന്നതാര്? ഉള്ളിലേക്കെടുത്ത ശ്വാസം പുറത്തേയ്ക്ക് വിടുവാൻ സഹായിക്കുന്നതാര്? പിന്നോട്ട് വച്ച കാൽ മുന്നോട്ട് ആയുവാൻ സഹായിക്കുന്നതാര്?  ഒന്ന് പുഞ്ചിരിക്കുവാൻ, കരയുവാൻ സഹായിക്കുന്നതാര്? സ്നേഹം മാത്രമായ ദൈവം! അപ്പോൾ ആരോടാണ് നാം നന്ദിയുള്ളവരാകേണ്ടത്?

നന്ദിയുള്ളവൻ തന്റെ അറിവെല്ലാം മാറ്റിവച്ച്, അഹന്തയെല്ലാം വെടിഞ്ഞ്, ഒരു ശിശുവിനെപ്പോലെയാകും. അവൾ /അവൻ സ്വീകരിക്കുവാൻ തയ്യാറാണ്. എല്ലാം നല്കപ്പെട്ടതാണെന്നുള്ള വലിയ വെളിപാടിൽ അവൾ /അവൻ കൈകൾ കൂപ്പി നിൽക്കും. സ്വീകരിച്ച, സ്വീകരിക്കുന്ന വലിയ അനുഗ്രഹങ്ങൾക്ക് മുൻപിൽ അവളുടെ /അവന്റെ ഹൃദയം ത്രസിക്കും. അവന്റെ കണ്ണുകളിൽ നിറയെ വിസ്മയമാണ്. ദൈവത്തിന്റെ അത്ഭുതങ്ങൾ ഓരോ ചെറിയ കാര്യത്തിലും അവൻ കാണും. കടപ്പുറത്തെ ഒരു കക്ക, ആരെയും ആകർഷിക്കാത്ത ഒരു കാട്ടുപൂവ്, മുറ്റത്തുകിടക്കുന്ന ഒരു ചെറിയ കല്ല്, അവനെ അത്ഭുതപ്പെടുത്തും. Lewis Carroll ന്റെ “Alice in Wonderland ലെ ആലീസ്   മാത്രമല്ല അത്ഭുത ലോകത്തെത്തുക! നന്ദിയുള്ള ഓരോ വ്യക്തിയും അത്ഭുതലോകത്തിലാണ് ജീവിക്കുന്നത്.

സ്നേഹമുള്ളവരേ, നമുക്ക് ദൈവത്തോട്, ഈ പ്രപഞ്ചത്തോട്, നമ്മുടെ മാതാപിതാക്കളോട്, ആരിൽ നിന്നെല്ലാം നാം സ്വീകരിക്കുന്നുണ്ടോ അവരോടെല്ലാം നന്ദിയുള്ളവരാകാം.

നമ്മുടെ വിശുദ്ധ കുർബാന ദൈവത്തിനോടുള്ള നന്ദി പ്രകടനത്തിന്റെ ആഘോഷമാണെന്നു നമ്മിൽ എത്ര പേർക്കറിയാം? വിശുദ്ധ കുർബാനയുടെ തുടക്കം മുതൽ അവസാനം വരെ നാം സ്തുതിയും കൃതജ്ഞതയും ദൈവത്തിനു സമർപ്പിക്കുകയല്ലേ. പ്രത്യേകമായി, ദൈവത്തിനു നന്ദി പറയുന്ന ഒരു ഭാഗം നമ്മുടെ ബലിയിലുണ്ട്. കൂദാശാ വചനം കഴിഞ്ഞുള്ള പ്രണാമജപം ആണത്. കൂദാശാവചനഭാഗം   ഈശോയുടെ കുരിശു മരണത്തിന്റെ ഏറ്റവും ഉന്നതമായ നിമിഷമാണ്. (The crowning point of his death) (സീറോമലബാർ സഭയുടെ ആരാധനാക്രമമനുസരിച്ച് കൂദാശാവചനഭാഗം ഈശോയുടെ കുരിശുമരണമെന്ന മഹാരഹസ്യം ഓർക്കുന്ന, ആചരിക്കുന്ന, ആഘോഷിക്കുന്ന നിമിഷമാണെന്ന് എത്ര ക്രൈസ്തവർക്കറിയാം!!!) അതിനുശേഷം വൈദികൻ ഏറ്റുപറയുകയാണ്. കർത്താവേ, …നന്ദി പ്രകാശിപ്പിക്കുവാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. എന്താണ് ആ വലിയ അനുഗ്രഹം? ദൈവത്തിന്റെ രക്ഷ, വിശുദ്ധ കുർബാന. ചില വൈദികർ ഇവിടെ അനുഗ്രഹങ്ങൾ എന്ന് പറയാറുണ്ട്. അതിന്റെ ആവശ്യമില്ല. ആദ്യം തന്നെ എല്ലാമായ വലിയ അനുഗ്രഹത്തെ ഏറ്റുപറയുകയാണ്. അതിനുശഷമാണ് അനുഗ്രഹങ്ങൾ ഓരോന്നായി പറയുന്നത്. എട്ട് അനുഗ്രഹങ്ങളാണ് ഇവിടെ പ്രത്യേകമായി പറയുന്നത്. വിശുദ്ധ ബലിയിൽ പങ്കെടുക്കുന്ന നാം ഇവിടെ എന്ത് ചെയ്യണം?  നന്ദി നിറഞ്ഞ ഹൃദയത്തോടെ നിൽക്കണം. പോരാ, ആ നന്ദി ഏറ്റുപറയണം. എങ്ങനെ? വൈദികൻ പ്രാർത്ഥിക്കുന്നതോടൊപ്പം പറയണം. … നന്ദി പ്രകാശിപ്പിക്കുവാൻ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. നന്ദി ഈശോയെ. നിന്റെ ദൈവികജീവനിൽ ഞങ്ങളെ പങ്കുകാരാക്കാൻ -നന്ദി ഈശോയെ. നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും -നന്ദി ഈശോയെ. അധഃപതിച്ചുപോയ ഞങ്ങളെ സമുദ്ധരിക്കുകയും -നന്ദി ഈശോയെ. മൃതരായ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു … നന്ദി ഈശോയേ! പാപികളായ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു – നന്ദി ഈശോയെ. ഞങ്ങളുടെ ബുദ്ധിക്കു പ്രകാശം നൽകി -നന്ദി ഈശോയെ. ഞങ്ങളുടെ ശത്രുക്കളെ പരാജിതരാക്കി- നന്ദി ഈശോയെ. ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധമായ അനുഗ്രഹത്താൽ മഹത്വമണിയിക്കുകയും ചെയ്തു -നന്ദി ഈശോയെ. അത് കഴിഞ്ഞു വൈദികൻ ഉറക്കെ “നീ ഞങ്ങൾക്ക് നൽകിയ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി …” എന്ന് ചൊല്ലുമ്പോൾ സ്നേഹമുള്ളവരേ, നമ്മുടെ ഹൃദയം ദൈവത്തോടുള്ള നന്ദിയാൽ ത്രസിക്കണം. നമ്മുടെ കണ്ണുകൾ നിറയണം. നമുക്ക് രോമാഞ്ചമുണ്ടാകണം. ഈ സമയത്തെ ഭക്തന്റെ അനുഭവവും പറഞ്ഞറിയിക്കുവാൻ വാക്കുകൾ പോരാ!

പക്ഷെ, ധാരാളം വൈദികർ, മിക്കവാറും പള്ളികളിൽ ഈ പ്രണാമജപം ചൊല്ലുന്നില്ല. കഷ്ടം തന്നെ! ചൊല്ലാത്തതിൽ രൂപതയിലെ ബിഷപ്പിന് പ്രശ്നമില്ല. വൈദികർക്കും പ്രശ്നമില്ല. അല്മായർക്ക് ഒട്ടും പ്രശ്നമില്ല. മറ്റൊരു പ്രാർത്ഥനയ്ക്കും, ഒരു പാട്ടിനും ഇതുപോലൊരു ദൈവാനുഭവം നൽകുവാൻ കഴിയില്ല. ദൈവത്തോട് നന്ദി പറയുവാൻ നമുക്ക് സമയമില്ല. ഇവിടെയാണ് ഇന്നത്തെ സുവിശേഷത്തിലെ വിജാതീയനെ പിടിച്ചു ഈശോ നമ്മുടെ മുൻപിൽ നിറുത്തുന്നത്.

സ്നേഹമുള്ളവരേ, നമ്മുടെ അഹന്തയെ മാറ്റി മൈസ്റ്റർ എക്കാർട്ട് (Meister Eckhart) എന്ന മിസ്റ്റിക് പറയുന്നതുപോലെ ‘നമ്മുടെ ജീവിതകാലം മുഴുവനും, ദൈവമേ നന്ദി എന്നൊരു പ്രാർത്ഥന മാത്രം ചൊല്ലിയാൽ’ നമ്മുടെ ജീവിതം ധന്യമാകും.’ നമ്മുടെ ജീവിതം ദൈവത്തോടുള്ള, നമ്മുടെ മാതാപിതാക്കളോടുള്ള, ഈ പ്രപഞ്ചത്തോടുള്ള, ഒരു നന്ദി പ്രകടനമായി മാറട്ടെ. നന്ദി നമ്മുടെ ജീവിതത്തെ മഹത്വമുള്ളതാക്കും. തിരസ്കാരത്തെ സ്വീകാര്യതയാക്കും. അലങ്കോലത്തെ അലങ്കാരമാക്കും.

ഒരു സാധാരണ ഭക്ഷണത്തെ ആഘോഷമായ വിരുന്നാക്കി മാറ്റും. ഒരു വീടിനെ ഭവനമാക്കും. അപരിചിതനെ സുഹൃത്താക്കും.

ഈശോയേ, നന്ദി നിറഞ്ഞ ഒരു ഹൃദയം എനിക്ക് നൽകണമേ! ആമേൻ!

SUNDAY SERMON LK 16, 19-31

കൈത്താക്കാലം അഞ്ചാം ഞായർ

ലൂക്ക 16, 19-31

കൈത്താക്കാലം അഞ്ചാം ഞായറാഴ്ചയിലെ നമ്മുടെ വിചിന്തനം ധനവനെയും ലാസറിനെയും ചുറ്റിപ്പറ്റിയാണ്. എന്തുകൊണ്ടാണ് ആ ദരിദ്രനെ ധനവാൻ ഒന്ന് നോക്കാതിരുന്നത്? ഭക്ഷണശേഷം അയാൾക്കെന്തിങ്കിലും കൂടുതലായി ആവശ്യമുണ്ടോ എന്ന് തിരക്കാതിരുന്നത്? അവന്റെ ദാരിദ്രാവസ്ഥയോർത്ത് എന്തുകൊണ്ടാണ് അയാൾ വേദനിക്കാതിരുന്നത്? വെറുമൊരു അപരിചിതനായി, അന്യനായി ആ ദരിദ്രനെ കരുതിയത് വലിയ തെറ്റായിപ്പോയി എന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മിൽ ഭൂരിഭാഗവും.  

മലയാളികൾ വളരെക്കുറച്ച് ഉപയോഗിക്കുന്ന പദമാണെങ്കിലും, ഇതിന്, ഇങ്ങനെയുള്ള മനോഭാവത്തിന് അപരവത്ക്കരണം (Otherization) എന്നാണ് പറയുക. ഒരു സുഹൃത്തോ, പരിചയക്കാരനോ ആയല്ലാതെ, വെറും അപരിചിതനോ, അന്യനോ ആയി ഒരാൾ മറ്റൊരാളെ കാണുന്നതിനാണ് അപരവത്ക്കരണമെന്ന് പറയുന്നത്. “നിന്നേപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക”എന്ന് പറഞ്ഞ ക്രിസ്തുവിന്റെ Dictionary യിൽ ഇല്ലാത്ത ഒരു വാക്കാണിത്. എന്നാൽ, നമ്മുടെ മനോഭാവങ്ങളിലും, പ്രവർത്തികളിലും എപ്പോഴും കടന്നുവരുന്ന വാക്കാണിത്. ഒരാളെ കാണുമ്പോൾ നാം Good Morning പറഞ്ഞെന്ന് വരാം, അവൾക്ക്/അവന് എന്തെങ്കിലും സഹായം കൊടുത്തെന്നും വരാം. എങ്ങനെയെങ്കിലും അവൾ/ അവൻ ജീവിച്ചുപോയ്‌ക്കോട്ടെ എന്നും ചിന്തിച്ചെന്നും വരാം. പക്ഷേ, നമ്മുടെ ജീവിതത്തിൽ നിന്ന്, നമ്മുടെ സൗഹൃദത്തിൽ നിന്ന്, നമ്മുടെ സമൂഹത്തിൽനിന്നും അകറ്റി നിർത്തുകയും ചെയ്യും.

ഇതാണ് അപരവത്ക്കരണം. പാശ്ചാത്യർ ഭാരതത്തിൽ വന്നപ്പോൾ അവർക്കുണ്ടായിരുന്ന മനോഭാവം ഈ അപരവത്ക്കരണമായിരുന്നു. നമ്മെ അവരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി ഉപയോഗിച്ചു. അത്രയും പരിഗണന നമുക്കു നൽകി. കുരുമുളക് പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ, ഡാക്കാ മസ്ലിൻ പോലുള്ള മേൽത്തരം ചിത്രങ്ങൾ ഇവിടെ നിന്ന് കടത്തുവാൻ നമ്മെ ഉപയോഗിച്ചു. എന്നാൽ നമ്മെ അവരുടെ സൗഹൃദങ്ങളിൽ നിന്ന് ചാപ്പകുത്തി അകറ്റി നിർത്താനാണ് അവർ ശ്രമിച്ചത്. ഹൈന്ദവ സമൂഹത്തിലുള്ള വർണ്ണ ജാതി സമ്പ്രദായം അപരവത്കരണത്തിന്റെ ഉത്തമോദാഹരണമാണ്. നമ്മുടെ കുടുംബബന്ധങ്ങളിൽ, വ്യക്തി സമൂഹ ബന്ധങ്ങളിലെല്ലാം അപരവത്ക്കരണത്തിന്റെ ചായക്കൂട്ടുകൾ കാണാം.

ഈ അപരവത്കരണത്തിന്റെ പരിണിതഫലമെന്താണ്? അപരവത്ക്കരണം വഴി ഒരു വ്യക്തി മറ്റൊരാൾക്ക് ആവശ്യമായത് കൊടുക്കുന്നുണ്ടാകാം. പക്ഷെ അയാളെ ഒരു വ്യക്തിയായി സ്വീകരിക്കുന്നുണ്ടാകില്ല. ഹൃദയത്തിൽ അയാൾക്ക് സ്ഥാനമുണ്ടാകില്ല. അയാളെ, ഏതെങ്കിലും കുടുംബങ്ങളെ, ഭാര്യയെ, സഹോദരങ്ങളെ, സുഹൃത്തുക്കളെ, ചാപ്പകുത്തി മനസ്സിൽ നിന്ന് മാറ്റിനിർത്തും.  അതുകൊണ്ടുതന്നെ അപരവത്ക്കരണത്തിന്റെ പരിണിതഫലം ഭയങ്കരമായിരിക്കും.  അപരവത്ക്കരണം എപ്പോഴും ഒരു വ്യക്തിയെ, കുടുംബത്തെ, സമൂഹത്തെ ദുഃഖത്തിലേക്കും ദുരന്തത്തിലേക്കുമാണ് നയിക്കുക. ഇപ്പോൾ നിങ്ങളുടെ മനസ്സിൽ വരുന്ന ചിത്രം ധനവാന്റെയും ലാസറിന്റെയും അല്ലേ?

അതെ, ധനവാന്റെ ദുരന്തത്തിന്റെ കാരണം അപരവത്ക്കരണമായിരുന്നു. ഈ ഭൂമിയിലെ ജീവിതത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരുടെ മുൻപിൽ, സഹോദരങ്ങളുടെ മുൻപിൽ അപരവത്ക്കരണമെന്ന വലിയൊരു ഗർത്തം അയാൾ നിർമിച്ചിരുന്നു. ധനവാനെ നോക്കൂ… ചെമന്ന പട്ടും മൃദുല വസ്ത്രങ്ങളും…സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിച്ച് …ലാസറിനെ പടിവാതിൽക്കൽ കിടക്കാൻ അനുവദിച്ചു…മേശയിൽ നിന്ന് വീണിരുന്നവ ഭക്ഷിക്കാൻ അനുവദിച്ചിരുന്നു…എന്നാൽ തന്റെ ജീവിതത്തിൽ നിന്ന് അദ്ദേഹം അവനെ അകറ്റി നിർത്തി…അപരവത്കരണം!!!

മറ്റൊരു ചെറിയ അല്ല വലിയ ഘടകം ഇവിടെയുണ്ട്. കഥപറച്ചിലുകാരൻ, ഈശോ, ഈ ദരിദ്രന് ഒരു പേര് കൊടുത്തു-ലാസർ. ലാസർ എന്ന വാക്കിന് “ദൈവം സഹായിച്ചു” എന്നാണർത്ഥം. പേരുകൊടുത്തു എന്നുവച്ചാൽ ഒരുവനെ തന്റെ ജീവിതത്തോട് ചേർത്തുനിർത്തി എന്നർത്ഥം.  ധനവാൻ (ലോകം മുഴുവനും) കഥയിലെ ലാസറിനെ അപരനായി, the other ആയി കണ്ടപ്പോൾ ദൈവം അവനെ തന്നോട് ചേർത്ത് നിർത്തുന്നു.  ദരിദ്രന്റെ മരണശേഷമുള്ള ജീവിതത്തിലേക്കുള്ള ചൂണ്ടുപലകയാണ് ലാസർ എന്ന പേര്. നോക്കൂ, ദരിദ്രനെ ദൈവദൂതന്മാർ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? അബ്രാഹത്തിന്റെ മടിയിലേക്ക്. (22) ദരിദ്രനെ ധനവാൻ കാണുന്നത് എവിടെയാണ്? ‘അബ്രാഹത്തെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു,’ (23) ഈ കഥയെ ലാവണ്യമുള്ളതാക്കുന്നത് ഈ പേരാണ്. ഈശോയുടെ മറ്റ് ഉപമകളിൽ കഥാപാത്രങ്ങൾക്ക് പേരില്ലെന്നോർക്കുക! മാത്രമല്ല, അപരവത്ക്കരണം എപ്പോഴും ഒരു വ്യക്തിയെ, കുടുംബത്തെ, സമൂഹത്തെ ദുഃഖത്തിലേക്കും ദുരന്തത്തിലേക്കുമാണ് നയിക്കുക എന്നും ഓർക്കുക!!.

സ്നേഹമുള്ളവരേ, ധനവാന്റെയും ലാസറിന്റെയും ഉപമ ചെറുപ്പം മുതലേ കേട്ട്, ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്‌ത്‌ ദൈവമക്കളായി ജീവിക്കുന്ന സഭയും സഭാമക്കളും പുലർത്തേണ്ട വളരെ ഉന്നതമായ ഒരു ആദർശത്തിലേക്കാണ് ദൈവ വചനം നമ്മെ ക്ഷണിക്കുന്നത്. അപരവത്കരണത്തിന്റെ വക്താക്കളാകാതെ, മറ്റുള്ളവരെ കൂടി ശ്രദ്ധിച്ചുകൊണ്ട്, അവരെ പരിഗണിച്ചുകൊണ്ട് ദൈവം നൽകിയ നന്മകളെ പങ്കുവച്ചുകൊണ്ടു, നമ്മുടെ സഹോദരീസഹോദരങ്ങളെ നമ്മുടെ ജീവിതത്തോട് ചേർത്ത് പിടിച്ചുകൊണ്ട്  ജീവിക്കുക എന്ന മനോഹരമായ സന്ദേശമാണ് ഇന്നത്തെ സുവിശേഷത്തിന്റെ കാതൽ. ലോകം മുഴുവന്‍ വലിയൊരു അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ, യുക്രയിൻ-റഷ്യ യുദ്ധമൊന്നും നമ്മെ സ്പർശിക്കാതെ പോകുന്നു – അപരവത്കരണമെന്ന ദുരന്തത്തിന്റെ ഫലമാണിത്. ഭാരതത്തിൽ ക്രൈസ്തവർ, കന്യാസ്ത്രീകൾപോലും, ഭരണം കയ്യാളുന്നവരുടെ ഒത്താശയോടെ, ഹിന്ദുത്വ താത്പര്യക്കാരുടെ പ്രവൃത്തികൾ മൂലം ജയിലിലാകുന്നു, ആക്രമിക്കപ്പെടുന്നു. നമുക്കത് വേദനയുണ്ടാക്കുന്നില്ല – അപരവത്കരണമെന്ന ദുരന്തത്തിന്റെ ഫലമാണിത്.  ലോകത്തിൽ, ഭാരതത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കൂടിവരുമ്പോള്‍, സാമ്പത്തികമായി ഇടത്തട്ടിലുള്ളവരുടെ ജീവിതം ദുസ്സഹമാകുമ്പോള്‍, ദാരിദ്ര്യമനുഭവിക്കുന്നവരും, ദുരിതമനുഭവിക്കുന്നവരും കൂടിവരുമ്പോൾ ഇന്നത്തെ കഥയ്ക്ക് പ്രസക്തി ഏറുകയാണ്!  സ്നേഹമുള്ളവരേ, ഇങ്ങനെയുള്ളൊരു സാഹചര്യത്തിൽ ക്രൈസ്തവർ സ്വീകരിക്കേണ്ട ആധ്യാത്മിക ദര്‍ശനം അവതരിപ്പിക്കുകയാണ് ഈശോ ഈ ഉപമയിലൂടെ.

ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ്. എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവെച്ച്, എല്ലാം ദൈവം നല്കിയതാണെന്നു എളിമയോടെ മനസ്സിലാക്കി മുന്നോട്ടു പോകണം. ഈശോയുടെ കാലത്ത് ഈയൊരു ആധ്യാത്മിക ദര്‍ശനത്തിന് ഒരു മാര്‍ക്കറ്റും ഇല്ലാതിരുന്ന സമയമായിരുന്നു. മനുഷ്യരെ കാണിക്കാന്‍ പണമുള്ളവര്‍, നിയമജ്ഞര്‍, ഫരിസേയര്‍ പലതും ചെയ്തിരുന്നു. പക്ഷെ, എനിക്കുള്ളത് പാവപ്പെട്ടവനും കൂടി അർഹതപ്പെട്ടതാണെന്ന  ഒരു അവബോധം അവർക്കില്ലാതെപോയി. പാവപ്പെട്ടവരെ, വേദനിക്കുന്നവരെ, സമൂഹത്തിൽ താഴേക്കിടയിലുള്ളവരെ തങ്ങളുടെ ജീവിതത്തിൽ നിന്ന് അവർ അകറ്റി നിർത്തി. അങ്ങനെയൊരു ആധ്യാത്മിക ദര്‍ശനം ഇല്ലായിരുന്നു. ആധ്യാത്മികത വെറും ഷോ മാത്രമായിരുന്നു അവര്‍ക്ക്. അപരവത്കരണത്തിന്റെ വക്താക്കളായിരുന്നു അവർ! അതുകൊണ്ടാണ് ഈശോ അവരോട് ഈ കഥ പറഞ്ഞത്. മരണ ശേഷമുള്ള കാര്യങ്ങളുംകൂടി കഥയില്‍ ഉള്‍പ്പെടുത്തിയത് ഒരുതരം psychological move ആയിരുന്നുവെന്ന് വേണമെങ്കില്‍ പറയാം – നന്മയിലേക്ക് വരാനുള്ള ചെറിയൊരു ഷോക്ക്‌ ട്രീറ്റ്മെന്റ്. പൂര്‍ണതയുള്ള ഒരു കഥയാണ് ഈശോ പറഞ്ഞത്.

ഇന്ന് ഈശോ നമ്മോട് ഈ കഥ പറയുകയാണ്‌. നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്ങനെയാണ് എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ ദൈവവചനം നമ്മെ സ്വാധീനിക്കുക. ജീവിതം പങ്കുവെക്കാനുള്ളതാണെന്നും, ദൈവം നമ്മില്‍നിന്നു ആഗ്രഹിക്കുന്നത് പരസ്പര ആശ്രിതത്വത്തിലുള്ള ജീവിതമാണ് എന്നും നാം അറിയണം. എല്ലാവരും ഒരുമിച്ച്, പരസ്പരം പങ്കുവെച്ചുള്ളതാണെന്നുമാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ വചനം നമ്മെ ശക്തരാക്കും. ജീവിതം പങ്കുവയ്ക്കാതെ, ദൈവം തരുന്ന സമ്പത്ത് സ്വാര്‍ഥതയോടെ, പൂട്ടിവയ്ക്കുക എന്നതാണ് നമ്മുടെ ആധ്യാത്മിക ദര്‍ശനം എങ്കില്‍ ഈ ദൈവവചനം ഒരു വെല്ലുവിളിയാണ്. ദൈവം നല്‍കുന്നതില്‍ നിന്ന് എന്തെങ്കിലും എറിഞ്ഞു കൊടുത്ത് സംതൃപ്തരാകുന്നവര്‍ക്ക് ഈ ദൈവവചനം ഒരു ഓര്‍മപെടുത്തലാണ്.

സ്നേഹമുള്ളവരേ, ജീവിതം ഒരുമിച്ച്, ധനവാനും ദരിദ്രനും ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന ക്രിസ്തു ദര്‍ശനം നമുക്കുണ്ടാകണം. എന്റെ സഹോദരന്റെ കാവല്‍ക്കാരന്‍ കൂടിയാണ് ഞാന്‍ എന്ന ചിന്ത നമുക്കുണ്ടാകണം.  എല്ലാം നല്‍കുന്ന ദൈവത്തെക്കുറിച്ചുള്ള ചിന്തയും നമുക്കുണ്ടാകണം. മനുഷ്യനെ മാറ്റിനിര്‍ത്തുകയല്ല, മനുഷ്യനെ ചേര്‍ത്ത്നിര്‍ത്തുകയാണ് ഈശോയുടെ ആധ്യാത്മിക ദര്‍ശനം. മനുഷ്യനില്‍ ദൈവത്തെ കണ്ടെത്തി, ആ മനുഷ്യനെ സംതൃപ്തിയിലേക്ക്, സന്തോഷത്തിലേക്ക് ഉയര്‍ത്തുവാന്‍ നമുക്കുള്ളതെല്ലാം നല്‍കുമ്പോഴാണ് നാം സ്വര്‍ഗത്തിനര്‍ഹരാകുന്നത്. മനുഷ്യരെ അകറ്റി നിര്‍ത്തുന്ന മനോഭാവങ്ങളെല്ലാം നമ്മെ ദൈവത്തില്‍ നിന്ന് മാറ്റി നിര്‍ത്തും എന്ന് മനസ്സിലാക്കണം. നമ്മുടെ ജീവിതത്തില്‍ നിന്ന് ആരെയും മാറ്റിനിര്‍ത്തരുത്.

ഒരു കവിത ഇങ്ങനെയാണ്: “അയാള്‍ ആരുമാകാം. അയാള്‍ തെരുവില്‍ നിന്ന് പ്രസംഗിച്ചു: ദൈവത്തെക്കുറിച്ച്. അയാൾ ദേവാലയത്തിൽ നിന്ന് പ്രസംഗിച്ചു  സ്വര്‍ഗത്തെക്കുറിച്ച്. ഒരു കുടുംബ സന്ദർശനത്തിൽ അയാൾ പറഞ്ഞത്  മനുഷ്യസ്നേഹത്തെക്കുറിച്ചായിരുന്നു. ആഗോളവത്കരണത്തെക്കുറിച്ച് അയാള്‍ സെമിനാറുകള്‍ നടത്തി. ദൈവത്തിന്റെ കരുണയെക്കുറിച്ച് ധ്യാനം സംഘടിപ്പിച്ചു. എന്നാല്‍, ഒരു കീഴ്ജാതിക്കാരനോടോത്ത് ഭക്ഷണത്തിനു വിളിച്ചപ്പോള്‍ അയാളത് നിരസിച്ചു.” ഈ കവിതയിലെ ‘അയാൾ’, അപരവത്കരണത്തിന്റെ വക്താവാണ്.

അയൽക്കാരനെ അന്യനായി കാണുന്ന ഒരു സ്വഭാവ വൈകൃതം നമ്മെ ബാധിച്ചിരിക്കുകയാണോ? ഒരു രാഷ്ട്രം, ഒരു ജനത, ഒരു മതം, ഒരു തിരഞ്ഞെടുപ്പ് ഒരു നേതാവ് തുടങ്ങിയ പരികല്പനകൾ അന്തരീക്ഷത്തിൽ ചുറ്റിക്കറങ്ങി അപരവത്കരണത്തിനു പശ്ചാത്തലമൊരുങ്ങുകയാണോ എന്ന് ഞാൻ പേടിക്കുന്നു!!. അപരവത്കരണത്തിന്റെ ദുരന്തത്തിലേക്കുള്ള യാത്രയിലാണോ നാം? നിഷ്കളങ്കരായ മനുഷ്യർ മരിച്ചു വീഴുമ്പോഴും, അവരുടെ കിടപ്പാടവും മറ്റും അഗ്നിക്കിരയാകുമ്പോഴും മൗനം നടിക്കുന്ന ഭരണാധികാരികൾ അപരവത്ക്കരണമാണ് നടത്തുന്നത്. എന്തുകൊണ്ട് ഭരണാധികാരികൾ മൗനം പാലിക്കുന്നു എന്നത് അന്വേഷിക്കേണ്ട വസ്തുതയാണ്. സാധാരണക്കാരായ പൗരന്മാരുടെ ജീവനും സ്വത്തിനും ഒരു വിലയും കൽപ്പിക്കാതെ അവരെ ദുരന്തത്തിന് വിട്ടുകൊടുക്കുമ്പോൾ, ധനവാന്റേതുപോലുള്ള നിസംഗത പാലിക്കുന്ന ഇവരും ദൈവത്തിന്റെ ന്യായാസനത്തിങ്കൽ നിൽക്കേണ്ടിവരും. സ്വന്തം ഭാര്യമാരെ സുഹൃത്തുക്കളുടെ മുൻപിൽവച്ച് അപമാനിക്കുന്നതിൽ അഭിമാനിക്കുന്ന ഭർത്താക്കന്മാരും അപരവത്ക്കരണമാണ് നടത്തുന്നത്. എന്തിന് നഴ്സിങ്ങിനും, മറ്റ് ഡിഗ്രി അഡ്മിഷനുകൾക്കും ഉയർന്ന മാർക്കുള്ളവരെ മാത്രം പരിഗണിക്കുന്നവരും അപരവത്ക്കരണമാണ് നടത്തുന്നത്. അവരെല്ലാം കഥയിലെ ധനവാനെപ്പോലെ ദരിദ്രന്റെ ജീവിതം മനോഹരമാക്കുവാൻ ചെറുവിരൽ അനക്കാത്തവരാണ്!

ധനവാനും ലാസറും എന്ന ദ്വന്ദത്തിന്റെ, ജോഡിയുടെ അര്‍ത്ഥവ്യാപ്തി വളരെ വലുതാണ്‌. അത് ഭാര്യയും ഭര്‍ത്താവും എന്നാകാം, മാതാപിതാക്കളും മക്കളും എന്നുമാകാം, വികാരിയച്ചനും ഇടവകക്കാരും എന്നും ആകാം. ജോലി കൊടുക്കുന്നവനും, ജോലിക്കാരനും എന്നുമാകാം. ഗവണ്മെന്റും ജനങ്ങളും എന്നും കാം. ഞാനും എന്റെ സുഹൃത്തും എന്നുമാകാം. ഈ ദ്വന്ദങ്ങളിലെല്ലാം അപരവത്കരണം കൂടുകൂട്ടിയിട്ടുണ്ടെങ്കിൽ അത് നമ്മെ ദുഃഖത്തിലേക്കും ദുരന്തത്തിലേക്കും നയിക്കും.

സ്നേഹമുള്ളവരെ, ധനവാന്റെയും ലാസറിന്റെയും കഥ നമ്മെ അസ്വസ്തരാക്കണം. നമ്മുടെ ക്രൈസ്തവ ജീവിതം വെറും ഷോ മാത്രമാകതിരിക്കട്ടെ. നിക്കോസ് കസാന്റ്‌ സാക്കീസിന്റെ ഫ്രാൻസിസ് അസീസിയെക്കുറിച്ചുള്ള നോവലിൽ (God’s Pauper-Francis Assissi) ബ്രദർ ലിയോ ഫ്രാൻസിസിനോട് ചോദിക്കുന്ന ചോദ്യത്തോടെ വചന പ്രഘോഷണം അവസാനിപ്പിക്കാം. തെരുവിൽ കണ്ട ഫ്രാൻസിസിനോട് ലിയോ ചോദിച്ചു: ” നിങ്ങൾ ഭക്ഷിക്കുന്നു, കുടിക്കുന്നു. സിൽക്ക് വസ്ത്രങ്ങൾ ധരിക്കുന്നു. ജനാലകളുടെ താഴെ നിന്ന് സ്ത്രീകൾക്കായി നന്നായി പാടുന്നു. പക്ഷെ നിങ്ങൾക്ക് എന്തെങ്കിലും പോരായ്മയുള്ളതായി, കുറവുള്ളതായി തോന്നിയിട്ടുണ്ടോ?” ധനവാന്റെയും ലാസറിന്റെയും ഉപമയിലൂടെയും ഈശോ നമ്മോടും ചോദിക്കുന്നത് ഈ ചോദ്യമാണ്! സുഹൃത്തേ! ” നിങ്ങൾ ഭക്ഷിക്കുന്നു, കുടിക്കുന്നു. സിൽക്ക് വസ്ത്രങ്ങൾ ധരിക്കുന്നു.

നിങ്ങൾ വിലയേറിയ കാറിൽ നടക്കുന്നു. പക്ഷെ നിങ്ങൾക്ക് എന്തെങ്കിലും പോരായ്മയുള്ളതായി, കുറവുള്ളതായി തോന്നിയിട്ടുണ്ടോ?” ആമ്മേൻ!

SUNDAY SERMON MK 7, 1-13

കൈത്താക്കാലം നാലാം  ഞായർ

മര്‍ക്കോ 7, 1 – 13

കൈത്താക്കാലത്തിന്റെ നാലാം ഞായറാഴ്ച്ച പാരമ്പര്യത്തിന്റെയും നിയമങ്ങളുടെയും കുരുക്കിൽപ്പെട്ട് ദൈവത്തെയും ദൈവത്തിന്റെ ഏറ്റവും വലിയ കല്പനയായ സ്നേഹത്തെയും മറന്നു ജീവിക്കുന്ന നിയമജ്ഞരെയും ഫരിസേയരെയും തിരുത്തുന്ന ഈശോയെയാണ് സുവിശേഷം അവതരിപ്പിക്കുന്നത്. മാനുഷിക സാമൂഹിക പാരമ്പര്യങ്ങളല്ല, ദൈവത്തിന്റെ സ്നേഹത്തിന്റെ കല്പനയാണ് മനുഷ്യൻ ജീവിതത്തിൽ സ്വീകരിക്കേണ്ടതെന്നും, ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതെന്നും ഓർമിപ്പിച്ചുകൊണ്ട് ഈശോ നമ്മുടെ മുൻപിൽ നിൽക്കുമ്പോൾ അന്നത്തെ ഫരിസേയ – നിയമജ്ഞരെപ്പോലെ നമ്മുടെ ശിരസ്സുകളും കുനിഞ്ഞുപോകുന്നില്ലേയെന്ന് എനിക്ക് ഒരു സംശയം! എന്തായാലും, സർവാധികാരിയും, എല്ലാറ്റിനെയും അടക്കിഭരിക്കുന്ന, കോപിക്കുകയും ഒപ്പം അനുഗ്രഹിക്കുകയും ചെയ്യുന്ന നിയമത്തിന്റെയും പാരമ്പര്യത്തിന്റെയും ഒരു ദൈവത്തെയല്ല ഈശോ നമുക്ക് കാണിച്ചു തരുന്നത്. പഴയനിയമത്തിലെ നിയമങ്ങളുടെയും പാരമ്പര്യത്തിന്റെയും ദൈവമാണത്. സ്നേഹം നിറഞ്ഞ, കാരുണ്യം കാണിക്കുന്ന കൂടെ വസിക്കുന്ന ഒരു ദൈവത്തെയാണ് ഈശോ ലോകത്തിന്റെ മുൻപിൽ വരച്ചു കാട്ടിയത്. ഈ ദൈവത്തെ അറിയുവാനും, ദൈവത്തിന്റെ സ്നേഹം ജീവിതത്തിന്റെ സഹജഭാവമാക്കുവാനുമാണ് ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത്.

ഫരിസേയരുടെയും നിയമജ്ഞരുടെയും ദൈവബോധത്തിന് കടകവിരുദ്ധമായ ദൈവബോധം അവതരിപ്പിച്ച ഈശോയെ എങ്ങനെയും കുടുക്കിലാക്കണമെന്ന് ആഗ്രഹിച്ച ഫരിസേയ-നിയമജ്ഞരാണ് ഈശോയുടെ ശിഷ്യന്മാർ കൈകഴുകാതെ ഭക്ഷണം കഴിക്കുന്നതുകണ്ട് ഈശോയ്‌ക്കെതിരെ തിരിയുന്നത്.

ഫരിസേയ-നിയമജ്ഞരെ മുന്നോട്ടുനയിച്ച ശക്തി Driving Force അവരുടെ മതത്തിന്റെ പാരമ്പര്യങ്ങളായിരുന്നു. അതിസൂക്ഷ്മങ്ങളായ അനുഷ്ടാനങ്ങളുടെ ആകെത്തുകയായിരുന്നു യഹൂദര്‍ക്ക് മതം. 365 വിലക്കുകള്‍, 248 കല്പനകള്‍. അങ്ങനെ 613 നിയമങ്ങളുണ്ടായിരുന്നു. ഈ പാരമ്പര്യങ്ങളെ പിന്തുടര്‍ന്നുള്ള ജീവിതവും, നിയമങ്ങളുടെ വള്ളിപുള്ളി തെറ്റാതെയുള്ള അനുഷ്ടാനവും തങ്ങള്‍ക്ക് നിത്യരക്ഷ പ്രദാനം ചെയ്യുമെന്ന് അവര്‍ വിശ്വസിച്ചു. അനുഷ്ടാനങ്ങള്‍ക്ക് അര്‍ത്ഥം ലഭിക്കുന്നത്, നിയമങ്ങള്‍ പ്രസക്തമാകുന്നത് മനുഷ്യത്വപരമായ, ഹൃദയപരിശുദ്ധിയോടെയുള്ള, നിസ്വാര്‍ത്ഥമായ ജീവിതം വഴിയാണെന്നുള്ള കാര്യം അവര്‍ മറന്നുപോയി. അതുവഴി അവര്‍ നാല് തെറ്റുകള്‍ ചെയ്തു.

ഒന്ന്, യഹോവയുടെ, ദൈവത്തിന്റെ വചനത്തെക്കാള്‍ പാരമ്പര്യങ്ങള്‍ക്ക് അവര്‍ പ്രാധാന്യം കൊടുത്തു.

രണ്ട്, മനുഷ്യരുടെ കല്‍പ്പനകള്‍ പ്രമാണങ്ങളായി പഠിപ്പിച്ചു.

മൂന്ന്, ദൈവകല്പനയെ, സ്നേഹത്തിന്റെ പ്രമാണത്തെ  അവര്‍ അര്‍ത്ഥമില്ലാത്തതാക്കി.

നാല്, പാരമ്പര്യമനുസരിച്ച് ജീവിക്കാത്തവരെ ദൈവ നിന്ദകരായി മുദ്രകുത്തി.

പാരമ്പര്യങ്ങളെ, നിയമങ്ങളെ ജീവിതത്തിന്റെ പ്രചോദക ശക്തിയാക്കിമാറ്റിയതുകൊണ്ട് അവര്‍ അന്ധരായിത്തീര്‍ന്നു. പാരമ്പര്യത്തിന്റെ ബലത്തില്‍ അവര്‍ പ്രവാചകന്മാരെ കൊന്നു, മാതാപിതാക്കന്മാരെ അവഗണിച്ചു. പാരമ്പര്യം സംരക്ഷിക്കാന്‍ ദൈവപുത്രനെ കുരിശിലേറ്റി. എന്നിട്ട് അവര്‍ക്ക് എന്ത് സംഭവിച്ചു? അവര്‍ കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ തകര്‍ന്നടിഞ്ഞു; സമാധാനമെന്തെന്നറിയാതെ വർഷങ്ങളോളം അലഞ്ഞുതിരിഞ്ഞു. ഇന്നും അസ്വസ്ഥരായ ജനതയായി ജീവിക്കുന്നു.

സ്നേഹമുള്ളവരെ, ഇന്നത്തെ കാലഘട്ടത്തിലെ ക്രൈസ്തവ ജീവിതങ്ങള്‍ കാണുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണോയെന്നു സംശയിച്ചുപോകുന്നു. നാമും നമ്മുടെ പ്രവര്‍ത്തികളെ ന്യായീകരിക്കുവാനോ, വിശദീകരിക്കുവാനോവേണ്ടി നിയമങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ അവ ദൈവവചനത്തിനു എതിരായിപ്പോകുന്നു. മാതാപിതാക്കളോടുള്ള കടമകള്‍ നിർവഹിക്കാതിരിക്കാൻ പാരമ്പര്യങ്ങളെ തേടിപ്പോകുന്നു. നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍, ക്രിസ്തുവിന്റെ ത്യാഗത്തെ, മൗനത്തെ മറക്കുന്നു. ദൈവവചനത്തെ നമ്മുടെ സൗകര്യാനുസൃതം നാം ദുരുപയോഗിക്കുന്നു. നമ്മുടെ ഹൃദയങ്ങള്‍ ക്രിസ്തുവില്‍നിന്ന്, ക്രിസ്തു സ്നേഹത്തിൽ നിന്ന് വളരെ അകലെയാണ്.

രണ്ട് സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും ക്രൈസ്തവരുടെ ദൈവബോധം നവീകരിക്കപ്പെട്ടിട്ടില്ല. നിയമങ്ങൾക്ക്, പാരമ്പര്യങ്ങൾക്ക്, അധികാരത്തിന് പകരം സ്നേഹത്തെ പകരം വച്ച ക്രിസ്തു ഇന്നും അകലെയാണ്. നിയമത്തിന്റെ, കാർക്കശ്യത്തിന്റെ, പാരമ്പര്യത്തിന്റെ അധികാരത്തിന്റെ പഴയനിയമം ഇന്നും സ്നേഹത്തിന്റെ പുതിയനിയമത്തിന് മുകളിൽ നിൽക്കുന്നു. ദൈവം സ്നേഹമാണെന്നത് ഒരു പരസ്യവാക്യത്തിനപ്പുറത്തേക്ക് ജീവിതത്തിന്റെ സന്ദേശമായി ക്രൈസ്തവർ എന്തുമാത്രം ഉൾക്കൊണ്ടിട്ടുണ്ട് എന്നത് ഇപ്പോഴും സംശയമാണ്! അധികാരംകൊണ്ട് നിർണയിക്കപ്പെടുന്ന സ്നേഹം യഥാർത്ഥസ്നേഹമല്ലെന്നും, ഉപാധികളുള്ള സ്നേഹമാണെന്നും, സ്നേഹമില്ലാത്ത അധികാരം ഏകാധിപത്യം മാത്രമാണെന്നും സ്നേഹത്തിന്റെ മറവിൽ നിയമങ്ങളും പാരമ്പര്യങ്ങളും നടപ്പാക്കുന്നത് ഫാസിസമാണെന്നും എന്നാണ് നാം മനസ്സിലാക്കുക?!

ക്രൈസ്തവന്റെ, ക്രൈസ്തവ ജീവിതത്തിന്റെ പ്രേരകശക്തി, Driving Force, എന്തായിരിക്കണം എന്ന് തീരുമാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!! എന്താണ് Driving Force?     ഒരു     പ്രേരകശക്തി, Driving Force എന്നത് എന്തെങ്കിലും സംഭവിക്കുന്നതിനോ, മുന്നോട്ട് പോകുന്നതിനോ കാരണമാകുന്ന പ്രാഥമിക ഘടകമോ പ്രചോദനമോ ആണ്. ഒരു വ്യക്തിയെയോ, ഒരു ആശയത്തെയോ, ഒരു വ്യവസ്ഥയെയോ ഒരു പ്രത്യേക അവസ്ഥയിലേക്ക്, പോസിറ്റിവായ വളർച്ചയിലേക്ക് നയിക്കുന്ന പ്രേരണ, ഊർജ്ജം അല്ലെങ്കിൽ സ്വാധീനമാണ് അത്. അത് സിദ്ധാന്തങ്ങളാകാം, ചിന്തകളാകാം, സംഭവങ്ങളാകാം, വ്യക്തികളാകാം.

ഈ Driving Force ന് ചരിത്ര പരിണാമങ്ങൾ ഉണ്ട്. എളുപ്പമുള്ള കാര്യങ്ങൾ പറയാം. ക്രിസ്തുമതം (ക്രിസ്തു അല്ല ) ഒരു കാലത്ത് വലിയൊരു പ്രേരകശക്തി ആയിരുന്നു. പിന്നെ, കമ്മ്യൂണിസം ഒരു കാലത്ത് സാമൂഹ്യതലത്തിൽ ഒരു Driving Force ആയിരുന്നു. പണം മനുഷ്യജീവിതത്തിൽ ഒരു Driving Force ആണ്. ഇന്ത്യയിൽ സ്വരാജ്, സ്വാതന്ത്ര്യം ഒരു Driving Force ആയിരുന്നു. മാതാപിതാക്കൾ, ടീച്ചർമാർ, സുഹൃത്തുക്കൾ, ഗുരുഭൂതർ ഒക്കെ Driving Force കളാകാം. ഫാഷൻ ഒരു Driving Force ആകാം. മഹാന്മാർ Driving Force ആകാം. ലൈംഗികത, മദ്യം, മയക്കുമരുന്ന്…എല്ലാം Driving Force ആകാം. ഇവയിൽ പോസിറ്റീവ് വളർച്ചയിലേക്ക് നയിക്കുന്നതിനെയാണ് ക്രിയാത്മകമായ Driving Force ആയി നാം കണക്കാക്കുക!!

സ്നേഹമുള്ളവരെ, എന്തായിരിക്കണം നമ്മുടെ പ്രചോദക ശക്തി, driving force? ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ സ്നേഹമായിരിക്കണം ക്രൈസ്തവന്റെ പ്രചോദക ശക്തി, അവനെ മുന്നോട്ട് നയിക്കുന്ന driving force. അപ്പോൾ മാത്രമേ, ക്രിസ്തുവിനെ, ക്രിസ്തുമതത്തെ സ്നേഹത്തിന്റെ മതമായി പരിവർത്തിപ്പിക്കാനും, മതാനുഷ്ഠാനങ്ങളുടെ, പാരമ്പര്യങ്ങളുടെ, കർക്കശമായ നിയമങ്ങളുടെ, മതാനുഷ്ഠാനചിഹ്നങ്ങളുടെ വ്യവഹാരലോകത്തിൽ നിന്നും ക്രിസ്തുവിനെ വകഞ്ഞുമാറ്റി സ്നേഹത്തിന്റെ പുതിയ നിയമത്തിന്റെ വക്താവായി രൂപാന്തരപ്പെടുത്താനും നമുക്കാകൂ. പാരമ്പര്യത്തിന്റെയും, അണുവിടവ്യതിചലിക്കാത്ത ആചാരങ്ങളുടെയും, അധികാരത്തിന്റെയും അതിന്റെ ചിഹ്നങ്ങളുടെയും മേലാപ്പ് പൊളിച്ചുമാറ്റി, താഴേക്കിറങ്ങി  ക്രിസ്തു സ്നേഹത്തിന്റെയും ശുശ്രൂഷയുടെയും വഴിയിലേക്ക് നാമോരോരുത്തരും, സഭയും തിരിച്ചു നടക്കേണ്ടിയിരിക്കുന്നു.

എന്നാൽ, നാമാകട്ടെ, നമ്മുടെ കാര്യസാധ്യത്തിനുവേണ്ടി, നമ്മുടെ സ്വാർത്ഥ താത്പര്യങ്ങൾക്കുവേണ്ടി മാത്രം കൗശലപൂർവ്വം ദൈവകല്പനയെ, സ്നേഹത്തെ അവഗണിച്ചുകൊണ്ട് ദൈവത്തിന്റെ വചനത്തെക്കാള്‍ പാരമ്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടു ക്കുന്നു. നമ്മുടെ സീറോ മലബാർ സഭ ഇപ്പോഴും നിറം മങ്ങി, ക്രിസ്തു ചൈതന്യം ഇല്ലാതെ കരിന്തിരി കത്തിക്കൊണ്ടിരിക്കുന്നത്   നിയമങ്ങളുടെയും, പാരമ്പര്യങ്ങളുടെയും പേരിൽ സ്നേഹത്തെ, ക്രിസ്തുവിനെ അവഗണിക്കുന്നതുകൊണ്ടല്ലേ? നമ്മിലെ സ്വാർത്ഥത നിർമിക്കുന്ന നിയമങ്ങളുടെ കാർക്കശ്യ സ്വഭാവമല്ലേ നമ്മുടെ കുടുംബങ്ങളെ തകർക്കുന്നത്. നമ്മുടെ പിടിവാശികളുടെയും, പിണക്കങ്ങളുടെയും, ഒക്കെ കാരണങ്ങൾ അണുവിട വ്യതിചലിക്കാതെ നാം മുറുകെപ്പിടിക്കുന്ന പാരമ്പര്യങ്ങളല്ലേ? ഇങ്ങനെ ഫരിസേയ-നിയമജ്ഞരെപ്പോലെ നിയമങ്ങൾക്കും, പാരമ്പര്യങ്ങൾക്കും അമിത പ്രാധാന്യംകൊടുത്താൽ, അവ നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ കുടുംബത്തെ വിഴുങ്ങിക്കളയുന്ന പെരുമ്പാമ്പുകളാകും. അവ മാത്രമല്ല, അവയോടു ചേര്‍ന്നുള്ള നാല് തെറ്റുകളും നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ കുടുംബത്തെ വിഴുങ്ങിക്കളയുന്ന പെരുമ്പാമ്പുകളാകും. എന്ത് ചെയ്താലും പാരമ്പര്യത്തെ  കൂട്ടുപിടിച്ചുള്ള ന്യായീകരണങ്ങളും നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ കുടുംബത്തെ വിഴുങ്ങിക്കളയുന്ന പെരുമ്പാമ്പുകളാകും. 

ഒരാള്‍ ഒരു പെരുമ്പാമ്പിന്റെ കുഞ്ഞിനെ ഒരുപാട് സ്നേഹിച്ച് വളര്‍ത്താന്‍ തുടങ്ങി. പാമ്പും അയാളും തമ്മില്‍ നല്ല അടുപ്പമായി. പാമ്പ് വളര്‍ന്ന് ഒരു പെരുമ്പാമ്പായി. അങ്ങനെയിരിക്കുമ്പോള്‍ പാമ്പിനു മൂന്നാല് ദിവസമായി ഒരു മന്ദത! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും. ചത്തുപോകുമോയെന്ന ഭയത്താല്‍ അയാള്‍ അതിനെ മൃഗ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. ഡോക്ടര്‍ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട് മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു. എത്ര ദിവസമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട്?” “മൂന്നാല് ദിവസ്സമായിഅയാള്‍ മറുപടി പറഞ്ഞു. ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ?” “വയ്യായായതിനുശേഷം ഇതെന്റെ അടുത്തുവന്നു കിടക്കുന്നുണ്ട്. “”എങ്ങനെയാണ് പാമ്പ് നിങ്ങളുടെ അടുത്ത് കിടക്കുന്നത്?” “നീളത്തിലാണ് അത് എന്റെ അടുത്ത് കിടക്കുക. ഒന്ന് പുഞ്ചിരിച്ചിട്ട് ഡോക്ടര്‍ അയാളോട് പറഞ്ഞു: പാമ്പിനു ഒരു അസുഖവും ഇല്ല. ഇത് നിങ്ങളെ വിഴുങ്ങുവാനുള്ള ശ്രമത്തിലാണ്. ഇത് നിങ്ങളുടെ അടുത്തുവന്നു കിടന്നു നിങ്ങളുടെ നീളം അളക്കുകയാണ്. പട്ടിണികിടന്നു ഇരപിടിക്കാന്‍ ശരീരത്തെ ഒരുക്കുകയാണ്. എത്രയും വേഗം ഇതിനെ ഉപേക്ഷിക്കുക.

ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ വചനമായിരിക്കണം, കാരുണ്യമായിരിക്കണം, സ്നേഹമായിരിക്കണം, നന്മയായിരിക്കണം നമ്മുടെ ജീവിതത്തിന്റെ driving force. അല്ലാത്തതെല്ലാം – ജീവനില്ലാത്ത പാരമ്പര്യങ്ങൾ, പണം, അധികാരം, ആസക്തികൾ, മദ്യം, തുടങ്ങിയവയെല്ലാം – നമ്മെ, നമ്മുടെ കുടുംബത്തെ, സഭയെ   വിഴുങ്ങുവാൻ അളവെടുത്തുകൊണ്ടിരിക്കുന്ന, വിഴുങ്ങിക്കൊണ്ടിരിക്കുന്ന പെരുമ്പാമ്പുകളാണ്. ഒന്ന് ചിന്തിച്ചു നോക്കൂ: സഭയിലെ വഴക്കുകൾ, അത് എന്ത് പാരമ്പര്യത്തിന്റെ പേരിലായാലും നമ്മുടെ സഭയെ വിഴുങ്ങുന്ന പെരുമ്പാമ്പാണ്. ദാമ്പത്യ ബന്ധങ്ങളിൽ, സുഹൃത് ബന്ധങ്ങളിൽ സഹോദരീ സഹോദര ബന്ധങ്ങളിൽ …. എന്തുകൊണ്ട് പെരുമ്പാമ്പുകളെ നമുക്ക് ഉപേക്ഷിച്ചുകൂടാ? പാരമ്പര്യങ്ങളുടെ പെരുമ്പാമ്പുകളെ വളർത്തുന്ന നാം അറിയുന്നില്ല, അവ നമ്മെ വിഴുങ്ങുവാനുള്ള തയ്യാറെടുപ്പിലാണെന്ന്! അല്ലാ സഹോദരരെ, ആ പെരുമ്പാമ്പുകൾ നമ്മെ, സഭയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്! ഈശോ നമ്മെ ഓർമപ്പെടുത്തുന്നു: ‘മക്കളെ, മനുഷ്യരുടെ കൽപ്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുന്ന നിങ്ങൾ ദൈവ വചനത്തെ നിരർത്ഥകമാക്കിക്കൊണ്ട് ദൈവ സ്നേഹത്തെ അവഗണിക്കുന്നു. 

ക്രിസ്തുവിനെ Driving Force ആയി സ്വീകരിക്കാത്തവർ ആരായാലും അവരെടുക്കുന്ന തീരുമാനങ്ങൾക്ക്, അവർ നടത്തുന്ന ചർച്ചകൾക്ക്, അവർ നടത്തുന്ന വിമർശനങ്ങൾക്ക്, അവർ കൊടുക്കുന്ന നിർദ്ദേശങ്ങൾക്ക് എങ്ങനെയാണ് ക്രിസ്തുവിന്റെ ചൈതന്യമുണ്ടാകുക? പാരമ്പര്യങ്ങളെ എതിർക്കുന്നു എന്ന് വീമ്പടിക്കുന്നവർ ഉയർത്തിപ്പിടിക്കുന്നതോ വേറെ പാരമ്പര്യങ്ങളെ???

അതായത് നാമാരും ഇതുവരെ ക്രിസ്തുവിനെ Driving Force ആയി സ്വീകരിച്ചിട്ടില്ല. നമ്മളിപ്പോഴും പഴയ നിയമജ്ഞരാണ്, പഴയ ഫരിസേയരാണ്

സ്നേഹമുള്ളവരെ, ദൈവവചനത്തെ നിരര്‍ത്ഥകമാക്കിക്കൊണ്ട്, ദൈവ സ്നേഹത്തെ അവഗണിച്ച്,  പാരമ്പര്യങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുത്ത്, തെറ്റായ കീഴ്വഴക്കങ്ങളെ ഊട്ടിവളര്‍ത്തി മുന്നോട്ടുപോയാല്‍ ഈ പെരുമ്പാമ്പുകള്‍ നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ, കുടുംബത്തെ വിഴുങ്ങിക്കളയും. ഇത് മാത്രമല്ല ഇതുപോലുള്ള തിന്മകള്‍ നമ്മുടെ ജീവിതത്ത്തിലുണ്ടെങ്കില്‍ മദ്യപാനമാകാം, ദേഷ്യമാകാം, സംശയ മനസ്സാകാം എന്തുതന്നെയായാലും അത് നമ്മെ, നമ്മുടെ ജീവിതത്തെ, സഭയെ നമ്മുടെ കുടുംബത്തെ വിഴുങ്ങിക്കളയും. എത്രയും വേഗം ഇവയെ ഉപേക്ഷിക്കുക. ഉപേക്ഷിച്ചില്ലെങ്കില്‍ – നാം, നമ്മുടെ സഭ, നമ്മുടെ കുടുംബം കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ തകര്‍ന്നടിയും.  സമാധാനമെന്തെന്നറിയാതെ അലഞ്ഞുതിരിയും. ദൈവവചനത്തെക്കാള്‍ നാം മുറുകെപ്പിടിക്കുന്ന പാരമ്പര്യങ്ങള്‍, നിസ്സാരങ്ങളെന്ന് തോന്നുന്ന തെറ്റായ പ്രവണതകൾ നമ്മെ വിഴുങ്ങാന്‍ നമ്മുടെ അളവെടുത്തുകൊണ്ടിരിക്കുകയാണ്.

ഓര്‍ക്കുക, എല്ലാറ്റിലുമുപരി, ക്രിസ്തുവായിരിക്കണം, ക്രിസ്തുവിന്റെ സ്നേഹമായിരിക്കണം ക്രൈസ്തവന്റെ പ്രചോദക ശക്തി, അവളെ / അവനെ മുന്നോട്ട് നയിക്കുന്ന DRIVING FORCE.

SUNDAY SERMON LK 15, 11-32

കൈത്താക്കാലം രണ്ടാം ഞായർ

ലൂക്കാ 15, 11-32

ഈശോ പറഞ്ഞ ഉപമകളിലും കഥകളിലും വച്ച് സാഹിത്യപരമായും സന്ദേശപരമായും ഏറ്റവും സുന്ദരമായ ഉപമയാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം. കുഞ്ഞുന്നാൾ മുതലേ കേട്ടുപരിചയിച്ച ഈ ധൂർത്ത പുത്രന്റെ ഉപമയിൽ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന പല മുഹൂർത്തങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ സുവിശേഷ വ്യാഖ്യാനത്തിന് അതിലെ ഒരു മുഹൂർത്തം മാത്രമേ ഞാൻ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നുള്ളു. അത് ധൂർത്തുപുത്രന്റെ തിരിച്ചുവരവിന് കാരണമായ സന്ദർഭമാണ്.  ഈ കഥയെ വഴിതിരിച്ചു വിടുന്ന സന്ദർഭമാണത്. വിശുദ്ധ ലൂക്കായുടെ സുവിശേഷം അധ്യായം 15, വാക്യം 17: “അപ്പോൾ അവന് സുബോധമുണ്ടായി.”  ഈ കഥയുടെ പോക്കിനെ, അതിന്റെ ഗതിയെ തിരിച്ചു വിടുന്ന ഒരു രംഗമാണിത്. വായനക്കാരന്റെ കണ്ണുകളെ ഈറനണിയിക്കുന്ന, മനസ്സിനെ തരളിതമാക്കുന്ന, ഹൃദയത്തിൽ മാറ്റങ്ങളുടെ സ്പോടനങ്ങൾ ഉണ്ടാക്കാവുന്ന ഒരു രംഗം!

ധൂർത്തപുത്രന്റെ അവസ്ഥയെ ഇങ്ങനെ വായിച്ചെടുക്കാം. ചെറുപ്പം മുതലേ വീടിന്റെ ഭ്രമണപഥങ്ങളിലൂടെ കറങ്ങിയിരുന്ന, അതിൽ ആനന്ദവും, സന്തോഷവും അനുഭവിച്ചിരുന്ന ഒരുവന് ഒരുനാളിൽ വീടിനോട്, വീട്ടുകാരോട്, അതിന്റെ പരിസരങ്ങളോട് മടുപ്പ് തോന്നുന്നു. ജീവിതത്തിലെ ഏറ്റവും അപകടം നിറഞ്ഞ ഒരു അവസ്ഥയാണത്. ഓർത്തുനോക്കൂ, നമ്മുടെ മക്കൾക്ക് അവരുടെ വീടിനോട് മടുപ്പുതോന്നിയാലുള്ള അവസ്ഥ! സ്കൂളിലേക്ക് പോയ, മകൾക്കോ, മകനോ, പല കാരണങ്ങൾ കൊണ്ടാകാം,  തിരിച്ചുവരാൻ തോന്നിയില്ലെങ്കിലോ? അയ്യോ! ചിന്തിക്കാൻ പോലും വയ്യ എന്നായിരിക്കും നിങ്ങൾ ഉള്ളിൽ പറയുന്നത്.  അങ്ങനെ ഉണ്ടാകാതിരിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. ഏതായാലും, വീടിനോട് മടുപ്പുതോന്നിയ കഥയിലെ ഇളയപുത്രൻ വീടിന്റെ ഭ്രമണ പഥത്തിൽ നിന്ന് പുറത്തുകടക്കുകയാണ്. ലോകത്തിന്റെ നിറങ്ങളിൽ ഭ്രമിച്ചിട്ടാകാം, സ്വാതന്ത്ര്യത്തെ തെറ്റായി മനസ്സിലാക്കിയിട്ടാകാം, ചങ്ങാതിക്കൂട്ടത്തിന്റെ, ലഹരിയുടെ, മദ്യപാനത്തിന്റെ പ്രേരണകളാകാം – അവൻ ആഘോഷങ്ങളുടെ വഴികളിലൂടെ ആടിപ്പാടി നടക്കുകയാണ്. അപ്പോഴാണ് ഒരു ക്ഷാമകാലം വരുന്നത്. ചുരുക്കിപ്പറഞ്ഞാൽ, ഒട്ടും കാമ്പില്ലാത്ത പന്നിക്ക് കൊടുക്കുന്ന തവിടെങ്കിലും കിട്ടിയാൽ മതിയെന്നായി അയാൾക്ക്. പന്നികളെ മേയ്ക്കാൻ പോയ അവന് ആർത്തിയോടെ പന്നികൾ തവിടുതിന്നുന്നതുകണ്ടപ്പോൾ, അതുപോലും ആരും അവന് കൊടു ത്തില്ല. പിന്നെയാണ് സുന്ദരമായ ആ വാചകം: “അപ്പോൾ അയാൾക്ക് സുബോധമുണ്ടായി.”

എന്താണ് ഒരാളുടെ ജീവിതത്തിന്റെ സുബോധം? ഒരു വ്യക്തി, തട്ടിത്തെറിപ്പിച്ച് കടന്നുപോന്ന ജീവിതത്തിന് തികച്ചും വിപരീതമായ വിഷമകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ, താൻ കടന്നുപോകുന്ന അവസ്ഥയുടെ ദൈന്യതയിൽ നിന്നുകൊണ്ട് കഴിഞ്ഞകാല ജീവിത സൗഭാഗ്യങ്ങൾ ഓർത്തെടുക്കുന്നു. ഓർത്തെടുക്കുക മാത്രമല്ല, തിരികെപ്പോകാൻ തീരുമാനമെടുക്കുകയാണ്. ഇതാണ് സുബോധം.

ഇളയമകൻ തന്നെ പൊതിഞ്ഞു നിന്ന സ്നേഹാനുഭാവത്തെ ഓർത്തെടുക്കുകയാണ്; തന്റെ കുടുംബത്തിലെ ദൈവപരിപാലനയെ, പിതാവിന്റെ സ്നേഹത്തെ, ദാസർപോലും സമൃദ്ധമായി ഭക്ഷിക്കുന്ന മേശയെ ഓർത്തെടുക്കുകയാണ്. അതോടുകൂടി അയാളുടെ ലോകം തന്നെ പുതിയതാകുന്നു. അപ്പോൾ സംഭവിച്ചത് ഇതാണ്:

കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങളും, എല്ലിച്ച ശരീരവുമായി മകൻ തിരികെ എത്തുകയാണ്. അലച്ചലിന്റെ ദൈന്യതയിലും, അയാൾ, മുറ്റത്തു തന്നെയും കാത്തു നിൽക്കുന്ന അപ്പനെ കണ്ടു. തന്റെ വീട്ടിലേക്ക് മടങ്ങിവരുന്ന മകനെ അപ്പനും കണ്ടു. വർഷങ്ങളായി, മാസങ്ങളായി മകനെ കാത്തിരിക്കുന്ന ഒരു പിതാവിന്റെ ഹൃദയവേദനയോടെ, അതിന്റെ വിറയലോടെ പിതാവ് പുത്രനെ സമീപിക്കുകയാണ്. അകലെവച്ചു കണ്ടപ്പോൾ തന്നെ ഓടിച്ചെല്ലുകയാണ്. അടുത്തുചെന്ന പിതാവ് മറ്റൊന്നും ആലോചിക്കാതെ അവനെ കെട്ടിപ്പുണരുകയാണ്. കെട്ടിപ്പുണർന്നിട്ട് അവന്റെ നെറുകയിൽ ചുംബിക്കുന്നതിനിടയിൽ “മകനെ, എന്റെ പൊന്നു മകനെ” എന്ന് ഒരു ഭ്രാന്തനെപ്പോലെ പുലമ്പുകയാണ്. മകനാകട്ടെ, കണ്ണിൽനിന്ന് കുടുകുടെ ഒഴുകുന്ന കണ്ണീർ ഇടതുകൈകൊണ്ട് തുടച്ചുനീക്കുന്നതിനിടയിൽ, വലതുകൈകൊണ്ട് അപ്പന്റെ. കവിളിൽ തൊട്ടുകൊണ്ട് പറയുകയാണ്: “മാപ്പ്! അങ്ങയുടെ മകനെന്ന് വിളിക്കപ്പെടാൻ ഞാൻ യോഗ്യനല്ല. ദാസരിൽ ഒരുവനായി എന്നെ കരുതണേ അപ്പാ!”  അപ്പൻ ഒന്നുകൂടെ അവനെ തന്നിലേക്ക് ചേർത്തുപിടിച്ചു. മാപ്പു നൽകിയതിന്റെ സ്പർശം മകൻ അനുഭവിച്ചറിഞ്ഞു!

നഷ്ടപ്പെടലിന്റെയും വീണ്ടെടുക്കലിന്റെയും കാണാതാകലിന്റെയും കണ്ടെത്തലിന്റെയും, ഓടിപ്പോകലിന്റെയും മടങ്ങിവരവിന്റെയും മാപ്പപേക്ഷിക്കുന്നതിന്റെയും, മാപ്പുനൽകലിന്റെയും വികാരഭരിതമായ ദൃശ്യാവിഷ്കാരങ്ങൾക്ക് ദൈവിക ചൈതന്യം ലഭിക്കുന്നത് ഇളയ മകന്റെ സുബോധത്തിൽ നിന്നാണ്. ദൈവത്തിൽ നിന്നകലുന്ന ദൈവത്തോട് മറുതലിക്കുന്ന മനുഷ്യന്റെ അവസ്ഥ എങ്ങനെയായിരിക്കുമെന്നതിന്റെ നേർചിത്രമാണ് ധൂർത്തപുത്രന്റെ കഥ. ഒപ്പം സുബോധം നേടി ദൈവത്തിലേക്ക് നടന്നടുക്കുന്ന മനുഷ്യന്റെയും കഥയാണ് ധൂർത്തപുത്രന്റെ കഥ.

ഈ കഥയ്ക്ക് രണ്ടായിരം വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും, ദൈവത്തിൽ നിന്നകലുന്ന മനുഷ്യന്റെ കഥകൾക്ക് യാതൊരു പഞ്ഞമില്ലെങ്കിലും, ദൈവത്തിൽ നിന്ന് അകലുന്ന, അങ്ങനെ നാശത്തിലേക്ക് വീഴുന്ന ധൂർത്തപുത്രന്മാരുടെ എണ്ണം കൂടിവരികയാണ്. കുടുംബസ്വത്തിന്റെ കാര്യത്തിൽ പിണങ്ങി നിൽക്കുന്ന, മൊബൈൽ ഉപയോഗം നിയന്ത്രിച്ചതിന്റെ പേരിൽ മാതാപിതാ ക്കളോട് സംസാരിക്കാതിരിക്കുന്ന, വലിയ വിലയുടെ മൊബൈലോ, ലാപ്ടോപ്പോ, വസ്ത്രങ്ങളോ, ബൈക്കോ  വാങ്ങിക്കൊടുക്കാത്തതുകൊണ്ട് മാതാപിതാക്കളോട് മറുതലിച്ചു നിൽക്കുന്ന മക്കൾ ധൂർത്ത പുത്രന്റെ വഴിയിലാണ്. കുടുംബം നോക്കാത്ത, മദ്യപാനിയായി നടക്കുന്ന കുടുംബനാഥന്മാർ, കുടുംബത്തിൽ ഏഷണിയുമായി നടക്കുന്ന അമ്മമാർ – ഇവരും ധൂർത്തപുത്രന്റെ വഴിയിലാണ്. തിരുസ്സഭയോടൊത്ത് നിൽക്കാത്ത ക്രൈസ്തവർ, ദൈവമില്ലായെന്ന് വിശ്വസിക്കുന്ന നിരീശ്വരന്മാർ, നിരീശ്വര പ്രസ്ഥാനങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്നവർ – ഇവരും ധൂർത്ത പുത്രന്റെ വഴിയിലാണ്. ലക്ഷക്കണക്കിന് മനുഷ്യർ ആഹാരം കിട്ടാതെ മരിക്കുമ്പോൾ, വീടില്ലാതെ അലയുമ്പോൾ, നാം ആഡംബരങ്ങൾക്കും, ആഘോഷങ്ങൾക്കും പിന്നാലെ പോകുമ്പോൾ നാമും ധൂർത്തപുത്രന്റെ വഴിയിലാണ്.  പാപത്തിന്റെ വഴിയാണ് ധൂർത്തപുത്രന്റെ വഴി!  

മനുഷ്യന്റെ സരളമായ ഹൃദയം എപ്പോൾ കഠിനമാകുന്നുവോ, അവന്റെ അവളുടെ നിർമലമായ, നിഷ്കളങ്കമായ ഹൃദയം എപ്പോൾ കളങ്കിതമാകുന്നുവോ, എപ്പോൾ സ്വാർത്ഥതയും, സുഖപോലുപതയും അവന്റെ അവളുടെ ഹൃദയത്തെ മലിനപ്പെടുത്തുന്നുവോ അപ്പോൾ മനുഷ്യന് ദൈവത്തെ നഷ്ടപ്പെടും. ആധുനിക മനുഷ്യൻ ചന്ദ്രയാൻ ദൗത്യത്തിന്റെ ആഘോഷത്തിലായിരിക്കുമ്പോഴും ദൈവത്തിൽ നിന്ന് അകലുന്നതിന്റെ ചിത്രങ്ങളാണ് നാം കാണുന്നത്. ദൈവത്തെ ധിക്കരിക്കുന്നതിന്റെ കഥകളാണ് നാം കേൾക്കുന്നത്. ദൈവമായിത്തീരാനുള്ള അഹന്തയുടെ പടപ്പുറപ്പാടുകൾക്ക് ജീവിതം തന്നെ കൊടുക്കുവാൻ മനുഷ്യൻ ഇന്ന് തയ്യാറാണ്.   തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെ, തന്റെ ആത്മാവിനെ മനുഷ്യനിലേക്ക് ഒഴുക്കിയ ദൈവത്തെ നഷ്ടപ്പെടുത്തുകയെന്ന ഏറ്റവും വലിയ മണ്ടത്തരത്തിലൂടെ ഭൂമിയിലെ മനുഷ്യൻ ജീവിതം ക്ലേശകരമാക്കുകയാണ്. ഇന്നോളം നടത്തിയിട്ടുള്ള യുദ്ധങ്ങളും, ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങളും കലാപങ്ങളും ചൂഷണങ്ങളും ഇനിയും നടത്താനിരിക്കുന്നവയും വഴി മനുഷ്യൻ ദൈവത്തിൽ നിന്ന് അകന്നിരിക്കുകയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യന്റെ ആരംഭം മുതൽ മനുഷ്യൻ ഇങ്ങനെയായിരുന്നു. വിശുദ്ധ ബൈബിൾ മനുഷ്യൻ ദൈവത്തെ നഷ്ടപ്പെടുത്തിയ കഥകളല്ലേ പറയുന്നത്?  ഐതിഹ്യങ്ങളും, വേദഗ്രന്ഥങ്ങളുമെല്ലാം മനുഷ്യന്റെ ഈയൊരവസ്ഥ പല രീതിയിൽ പ്രതിപാദിക്കുന്നുണ്ട്.

“അപ്പോൾ അവന് സുബോധമുണ്ടായി” എന്നത് വായിച്ചെടുക്കേണ്ടത് ഇങ്ങനെയാണ്: ‘അപ്പോൾ വീണുപോയ അവന് വീണ്ടും എഴുന്നേൽക്കുവാനുള്ള ദൈവത്തിന്റെ ക്ഷണം കിട്ടി.’ വീഴ്ചകൾ സാധാരണമാണ്; പാപം ചെയ്ത്, പാപാവസ്ഥയിൽ ജീവിക്കുകയെന്നത് മനുഷ്യന്റെ ബലഹീനതയുടെ വശമാണ്. എന്നാൽ, സുബോധമുണ്ടാകുക എന്നത് ദൈവകൃപയുടെ വസന്തമാണ്. സുബോധത്തിലേക്കുള്ള ദൈവത്തിന്റെ ക്ഷണം നേരിട്ടായിരിക്കണമെന്നില്ല. മനുഷ്യരിലൂടെ, സംഭവങ്ങളായിലൂടെ, പ്രകൃതിയുടെ, അത്ഭുതങ്ങളായിലൂടെ പോലും, ദൈവം നമ്മെ നിരന്തരം സുബോധത്തിലേക്ക്, അനുതാപത്തിലേക്ക് ക്ഷണിക്കുന്നുണ്ട്.

ഒന്ന് ചിന്തിച്ചാൽ ധൂർത്തപുത്രൻ ഭാഗ്യവാനാണ്. ഒന്നാമതായി, ദൈവം അവനെ വീണ്ടും ക്ഷണിച്ചു എന്നതാണ്. രണ്ടാമതായി, ആ ക്ഷണം മനസ്സിലാക്കി അതിനോട് പോസിറ്റീവായി പ്രതികരിക്കാൻ അയാൾക്ക് സാധിച്ചു. ധൂർത്തപുത്രന്റെ കാര്യത്തിൽ ദൈവം അയാളെ ക്ഷണിച്ചത് പ്രകൃതിയിലെ ഒരു ചിത്രത്തിലൂടെയാണ്: പന്നികൾ ആക്രാന്തത്തോടെ, ശബ്ദമുണ്ടാക്കി തവിട് തിന്നുന്നു. അതുപോലും ലഭിക്കാത്ത ശപ്തനായ താൻ!!! അയാൾക്ക് സുബോധമുണ്ടായി.

പത്രോസിന്റെ കാര്യത്തിൽ അത് കോഴി കൂവലായിരുന്നു; ഒപ്പം ഈശോയുടെ നോട്ടവും. “… പത്രോസ് പറഞ്ഞു: മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. അവൻ ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ കോഴി കൂവി. കർത്താവ് പത്രോസിന്റെ നേരെ തിരിഞ്ഞ് അവനെ നോക്കി.” അവന് സുബോധമുണ്ടായി. വിശുദ്ധ ലൂക്കാ അതിനുപകരം എഴുതിവച്ചിരിക്കുന്നത് മനോഹരമാണ്. “അവൻ പുറത്തുപോയി മനം നൊന്ത് കരഞ്ഞു.” (ലൂക്കാ 22, 60-62)

മുംബയിൽ ചെറുപ്പക്കാരനായ ഒരു മലയാളി ഒരിക്കൽ നിരാശനായി, ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ചുകൊണ്ട് റെയിൽവേ ട്രാക്കിലേക്ക് നടക്കുകയാണ്. അല്പദൂരം നടന്നുകഴിഞ്ഞപ്പോൾ അയാളുടെ മുന്നിൽ ആരോ വലിച്ചെറിഞ്ഞ ഒരു ന്യൂസ് പേപ്പർ കഷണം. അല്പം എണ്ണ പുരണ്ടിട്ടുണ്ടെങ്കിലും അയാളതെടുത്തു.  അയാൾ അത്ഭുതപ്പെട്ടുപോയി. അതൊരു മലയാള പത്രത്തിന്റെ കഷണമായിരുന്നു. ചുമ്മാ അതിലെഴുതിയിരുന്നതിലൂടെ അയാൾ കണ്ണോടിച്ചു. കുറച്ചു വായിച്ചു കഴിഞ്ഞപ്പോൾ അയാളൊരു മരത്തിന്റെ ചുവട്ടിലിരുന്ന് അത് മുഴുവൻ വായിച്ചു. വായന കഴിഞ്ഞ് അയാൾ തിരിച്ച് വീട്ടിലേക്ക്, ജീവിതത്തിലേക്ക് നടന്നു. അയാൾക്ക് സുബോധമുണ്ടായി. മുംബയിൽ … ഒരു മലയാളി …. മലയാള പത്രത്തിന്റെ കഷണം… അത്ഭുതം തോന്നുന്നില്ലേ?  ദൈവത്തിന്റെ ക്ഷണമായിരുന്നു ആ പേപ്പർ കഷണം.

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത്, 2015 ൽ ഇറങ്ങിയ ഒരു മലയാളം സിനിമയുണ്ട് ചന്ദ്രേട്ടൻ എവിടെയാ എന്ന പേരിൽ. മനുഷ്യനെ സുബോധത്തിലേക്ക് കൊണ്ടുവരാൻ ദൈവം പ്രകൃതിയിൽ പലതും ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്ന കാര്യം വളരെ മനോഹരമായി ഈ സിനിമയിൽ കാണിക്കുന്നുണ്ട് ഈ സിനിമയുടെ Climax scene ൽ ആണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. നായകന് ഭാര്യയും ഒരു മകനുമുണ്ട്. നല്ല സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുന്ന കുടുംബം. സര്‍ക്കാര്‍ ജോലിയിലുള്ള നായകന് ക്ലാസ്സിക്കല്‍ ഡാന്‍സിനെക്കുറിച്ച് നന്നായി അറിയാം. ഔദ്യോഗികജോലിയുടെ ഭാഗമായിത്തന്നെ അദ്ദേഹം ഒരു സ്ത്രീയെ, നര്‍ത്തകിയെ പരിചയപ്പെടുന്നു. അവളുമായി ഇഷ്ടത്തിലാകുന്നു. അവള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. നര്‍ത്തകി വിദേശത്തേക്ക് പോകുന്നതിന്റെ തലേദിവസം രാത്രി അവള്‍ നായകനെ അവളുടെ വീട്ടിലേക്കു ക്ഷണിക്കുകയാണ്. ഇതറിഞ്ഞ ഭാര്യ നേരത്തേകൂട്ടി നര്‍ത്തകിയുടെ വീട്ടിലെത്തി അവളുമായി സംസാരിക്കുന്നുണ്ട്. സമയത്താണ് നായകന്‍റെ വരവ്. അണിഞ്ഞൊരുങ്ങി വരുന്ന നായകന്‍ നര്‍ത്തകിയുടെ വീട്ടിലേയ്ക്കുള്ള stair cases കയറുമ്പോള്‍ അടുത്തവീട്ടില്‍ നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍. നായകന്‍ നോക്കുമ്പോള്‍ വീടിന്റെ വരാന്തയില്‍ കരയുന്ന കുഞ്ഞിനേയും പിടിച്ചു ഒരമ്മ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. ഒപ്പം അദ്ദേഹം ആകാശത്തേക്ക് നോക്കി. നറും നിലാവില്‍ കുളിച്ചു പൂര്‍ണചന്ദ്രന്‍. അടുത്ത ഷോട്ട് ആശുപത്രി കിടക്കയില്‍ വെളുത്ത ഉടുപ്പണിഞ്ഞ നായകന്റെ ഭാര്യയും, വെളുത്ത തുണിയില്‍ പൊതിഞ്ഞു കുഞ്ഞ്, വെളുത്ത ഷര്‍ട്ടും മുണ്ടുമണിഞ്ഞു നായകനും. മുറി മുഴുവന്‍ പ്രകാശംവെളുപ്പിന്റെ വിശുദ്ധിയുടെ, നന്മയുടെ, ഒരാഘോഷം സംവിധായകന്‍ അവിടെ ഒരുക്കിയിരിക്കുകയാണ്. ക്യാമറ നായകന്‍റെ ഭാര്യയിലേക്ക്. താലിയും ചേര്‍ത്ത് പിടിച്ചു സര്‍വ ദൈവങ്ങളോടും അവള്‍ പ്രാര്‍ഥിക്കുകയാണ്. കാരണം, നായകന്‍ അകത്തു കയറിയാല്‍ അവരുടെ ദാമ്പത്യം തകരും. ഷോട്ട് വീണ്ടും നായകനിലേക്ക്. അയാള്‍ പതുക്കെ ചുവടുകള്‍ പിന്നിലേക്ക്‌ വയ്ക്കുകയാണ്. അപ്പോൾ അയാൾക്ക് സുബോധമുണ്ടായി. അയാള്‍ മാനസാന്തരത്തിലേക്ക്, നന്മയിലേക്ക്, പാശ്ചാത്തപത്തിലേക്ക് ചുവടുകള്‍ വയ്ക്കുകയാണ്. അയാള്‍ ഗെയിറ്റ്‌ കടന്നപ്പോള്‍ mobile റിംഗ് ചെയ്തു. ചന്ദ്രേട്ടന്‍ എവിടെയാഭാര്യയാണ്. ദേ ഞാന്‍ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണ്, അയാള്‍ പറഞ്ഞു.

സ്നേഹമുള്ളവരെ, നമുക്ക് സുബോധമുണ്ടാകണം. നാം എഴുന്നേല്‍ക്കണം. ജീവനിലേക്കു പ്രവേശിക്കണം. ദൈവസ്നേഹത്തിന്റെ, ദൈവകാരുണ്യത്തിന്റെ മഹാസമുദ്രത്തിലാണ്  നില്‍ക്കുന്നത് എന്ന് നാം അറിയണം. പാപം മൂലം അകലെയാണെങ്കിലും നാം ദൈവത്തിലാണ്. നാം ജനിക്കുന്നതും, ജീവിക്കുന്നതും ദൈവത്തിലാണ്; മരിക്കുന്നതും ഉയിര്‍ക്കുന്നതും ദൈവത്തിലാണ്. ദൈവത്തെ സ്വന്തമാക്കാതിരുന്നിട്ടും, ദൈവത്തെ നഷ്ടപ്പെടുത്തിയിട്ടും നമ്മെ, നമ്മുടെ കുടുംബത്തെ, നമ്മുടെ ഇടവകയെ, രൂപതയെ, ഈ ലോകത്തെ തന്റെ സ്നേഹത്തില്‍, കാരുണ്യത്തില്‍ ഇന്നും പരിപാലിക്കുന്ന, കൂദാശകളിലൂടെ പുതുവസ്ത്രമണിയിക്കുന്ന, നമുക്കുവേണ്ടി എന്നും വിരുന്നൊരുക്കുന്ന ദൈവത്തിന്റെ ധാരാളിത്തത്തെ നാം സ്തുതിക്കണം. ദൈവത്തെ സ്വന്തമാക്കുന്ന നന്മനിറഞ്ഞ ഒരു ജീവിതത്തിലേക്ക് നാം പ്രവേശിക്കണം. ഈ ലോകത്തോടൊത്തുള്ള യാത്രകളിൽ നാം നമ്മുടെ നല്ല ഹൃദയം നഷ്ടപ്പെടുത്തുമ്പോഴാണ് നാം ദൈവത്തിൽ നിന്ന് അകലുന്നത്. പിന്നീട്, നമ്മെ തേടിയെത്തുന്ന ദൈവം തന്നെ നമുക്ക് അവിടുത്തെ കണ്ടെത്താൻ നല്ലൊരു ഹൃദയം നൽകും. അതാണ് പിതാവായ ദൈവത്തിന്റെ സ്നേഹം.

ഒരു നിമിഷവും ക്രിസ്തുവേ, ഞാൻ നിന്നെ നഷ്ടപ്പെടുത്തുകയില്ലെന്ന പ്രാർത്ഥനയോടെ, ദൈവത്തെ സ്വന്തമാക്കുന്ന ദൈവമകനായി, ദൈവമകളായി നമുക്ക് ജീവിക്കാം. ആമേൻ!