SUNDAY SERMON LK1, 26-38

മംഗളവാർത്താക്കാലം രണ്ടാം ഞായർ

ലൂക്കാ 1, 26-38

വചന വ്യാഖ്യാനം

മറിയം – ആ പേരുതന്നെ അത്രയേറെ ആനന്ദവും, സന്തോഷവും നൽകുന്നുണ്ട്. ആ പേര് കേൾക്കുമ്പോൾത്തന്നെ ഹൃദയത്തിൽ ഈ ലോകത്തിന്റെതല്ലാത്ത മണികൾ മുഴങ്ങാൻ തുടങ്ങും.  കാരണം, പരിശുദ്ധ കന്യകാമറിയം അമലോത്ഭവയായ ഒരു വ്യക്തിത്വമത്രേ. ചില കാലങ്ങളിൽ, അതും ചില കാലങ്ങളിൽ സ്വർഗ്ഗത്തിനുമാത്രം സാക്ഷാത്കരിക്കാൻ കഴിയുന്ന വ്യക്തിത്വം.  അതെ, ഈ മനോഹരമായ ഭൂമിയിലെ ഏറ്റവും ശ്രഷ്ഠയായ ഒരു വ്യക്തിയെയാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്.

‘പരിശുദ്ധ കന്യകാമറിയം അസാധ്യമായതെന്തോ ചെയ്തു; മറ്റൊരു മനുഷ്യനും ഇന്നോളം ചെയ്യാത്തവിധം കൃപനിറഞ്ഞവളായി അവൾ തന്നെത്തന്നെ ഉയർത്തി’ എന്ന് മംഗളവാർത്താ സംഭവത്തെക്കുറിച്ച് വിശുദ്ധ ബർണാഡ് പറയുന്നുണ്ട്. എന്നാൽ, അസാധ്യമായത് എന്നതിനേക്കാൾ, മനുഷ്യന് ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും മഹനീയമായത് എന്തോ ചെയ്തു എന്ന് പറയുന്നതാവും ശരി. മറിയത്തെ സ്വർഗത്തിലേക്ക്, പരമമായതിലേക്ക്, ദൈവികമായതിലേക്ക് നയിച്ച എന്തോ ഒന്ന്!! എന്താണ് ആ എന്തോ ഒന്ന്? മറിയത്തിന്റെ തീരുമാനം! സ്വർഗം മുൻപിൽ വന്ന് നിന്നപ്പോൾ, സ്വർഗ്ഗത്തിന്റെ മുൻപിൽ മറിയം എടുത്ത തീരുമാനം! ആ എന്തോ ഒന്നാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം.

വളരെ സാധാരണമായ ഗ്രാമീണ സാഹചര്യങ്ങളിൽ ജീവിച്ച മറിയം എന്നൊരു സാധാരണ യുവതി, ദൈവത്തിന്റെ രക്ഷാകരചരിത്രത്തോടു ചേർന്ന്, അവളുടെ ജീവിതത്തിലെടുത്ത ഒരു തീരുമാനത്തിന്റെ, അവൾ പുലർത്തിയ മനോഭാവത്തിന്റെ ആഘോഷമാണ് ഇന്നത്തെ സുവിശേഷ ഭാഗം. ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാകാം, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ജീവിച്ചതുകൊണ്ടാകാം, മകളേ, നിനക്കുവേണ്ടി, നിന്റെ നാളേയ്ക്കു വേണ്ടി ശുഭമായ ഭാവിയും പ്രത്യാശയും മനസ്സിൽ സൂക്ഷിക്കുന്ന ഒരു ദൈവമുണ്ടെന്നും (ജറെമിയ 29, 11) ആ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് എപ്പോഴും നീ ജീവിക്കണമെന്നും, മറിയത്തിന്റെ മാതാപിതാക്കളായ ജോവാക്കിമും അന്നയും അവളെ ചെറുപ്പത്തിലേ പഠിപ്പിച്ചതുകൊണ്ടാകാം – എന്തുതന്നെയായാലും മറിയത്തിന്റെ ഈ തീരുമാനം രക്ഷാകര പദ്ധതിയെ മാത്രമല്ല, ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. അതിലുമുപരി, ആ തീരുമാനം, ആ ഒരൊറ്റ തീരുമാനം മറിയത്തെ ദൈവത്തിന്റെ അമ്മയാക്കി മാറ്റി.

Your decision determines what you become! വ്യത്യസ്തങ്ങളായ ജീവിതസാഹചര്യങ്ങളിൽ നാമെടുക്കുന്ന തീരുമാനങ്ങളാണ് ജീവിതത്തിന്റെ ഗതി നിർണയിക്കുന്നത്. ജീവിതത്തിന്റെ ആഴങ്ങളിലേക്ക് കണ്ണിമയ്ക്കാതെ നോക്കിയിരിക്കുമ്പോൾ, ഉയരങ്ങളിലേക്ക് പറക്കുവാനുള്ള മനസ്സിന്റെ വെമ്പലിൽ മുളപൊട്ടുകയാണ് ഓരോ തീരുമാനവും. അങ്ങനെയാണ് ഓരോ തീരുമാനവും ഒരു യാത്രയുടെ തുടക്കമാകുന്നത്. അവയോടൊത്താണ് പിന്നെ യാത്ര. മനസ്സിന്റെ ചില ശൂന്യതകളെ പൂരിപ്പിച്ചുകൊണ്ടാകും അവ മുന്നോട്ട് നീങ്ങുന്നത്. ചിലപ്പോഴെങ്കിലും തീരുമാനങ്ങളിൽ അറിവുകൾ തോറ്റുപോകുകയും, പേരിടാൻ പോലും കഴിയാത്ത പുതിയ തീരുമാനങ്ങളിലേക്ക് നമ്മൾ നടന്നുപോകുകയും ചെയ്യും. തീരുമാനങ്ങൾ വിജയിക്കുമ്പോഴും, പതറിപ്പോകുമ്പോഴും നമ്മെ അമ്പരിപ്പിപ്പിച്ചുകൊണ്ട് ദേ വരുന്നു മറ്റൊരു തീരുമാനം!

അതാണ് മനുഷ്യജീവിതം – തീരുമാനങ്ങളുടെ ആകെത്തുക. രാവിലെ ഉണരുമ്പോൾ മുതൽ രാത്രിയിൽ ഉറങ്ങുന്നതുവരെ എത്രയോ തീരുമാനങ്ങളാണ് നാം എടുക്കുന്നത്! രാവിലെ നടക്കുവാൻ പോകണോ വേണ്ടയോ, പള്ളിയിൽ കുർബാനയ്ക്ക് ഏത് ഷർട്ടും മുണ്ടും വേണം, സാരിയോ, ചുരിദാറോ, ജോലിയ്ക്ക് എങ്ങനെ പോകും? സ്‌കൂട്ടറോ, കാറോ, ബസ്സോ, മെട്രോയോ, അതോ നടന്നോ? പേയ്‌മെന്റ് എങ്ങനെയായിരിക്കണം? ഗൂഗിൾ പേയോ, ഫോൺപേയോ, അതോ ക്യാഷോ? ചായയോ, കാപ്പിയോ ….. ഇങ്ങനെ ഭ്രാന്ത് പിടിപ്പിക്കുംവിധം തീരുമാനങ്ങളുടെ കൂട്ടമാണ്, തീരുമാനങ്ങളുടെ ഒരു ഘോഷയാത്രയാണ് നമ്മുടെ ജീവിതം.  

ഉചിതവും, നല്ലതും, വേഗത്തിലുള്ളതുമായ തീരുമാനങ്ങൾ എടുക്കുക എന്നത് തികച്ചും വെല്ലുവിളിയാണ്. അനിശ്ചിതത്വത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലാണ് ഒരാൾ തീരുമാനങ്ങൾ എടുക്കേണ്ടതെങ്കിൽ തളർച്ചയ്ക്കുള്ള സാധ്യതയേറും! ജീവിതം അനിശ്ചിതത്വത്തിലാകുമ്പോൾ, അടിയന്തരവും അപൂർണങ്ങളുമായ വിവരങ്ങൾ മനുഷ്യജീവിതസാഹചര്യങ്ങളെ നിർവചിക്കുമ്പോൾ, തീരുമാനത്തെ കാത്തിരിക്കുന്നത് കലങ്ങിമറയുന്ന തിരമാലകളായിരിക്കും. ദൈവപരിപാലനയുടെ സ്നേഹകരങ്ങളിൽ പിടിച്ചാണ് നമ്മുടെ യാത്രയെങ്കിലും പ്രതിസന്ധിഘട്ടങ്ങൾ ചിലപ്പോൾ നമ്മെ വല്ലാതെ ഉലച്ചുകളയും.

ഇന്നത്തെ സുവിശേഷത്തിൽ, രക്ഷാകര പദ്ധതിയുടെ പണിപ്പുരയിൽ നിന്ന് ദൈവം ഗബ്രിയേൽ ദൂതനെ അയയ്‌ക്കുന്നത്‌ പരിശുദ്ധ അമ്മയെക്കുറിച്ചുള്ള സ്വർഗ്ഗത്തിന്റെ മനസ്സ് തുറക്കുവാനാണ്. ഓരോ മാലാഖയും ഭൂമിയിലേക്ക് വരുന്നത് ഇത്തരമൊരു ദൗത്യവുമായിട്ടാണ്. ഇതാ ദൈവത്തിന്റെ ശക്തിയായ ഗബ്രിയേൽ ദൂതൻ വെറുമൊരു സാധാരണ യഹൂദ സ്ത്രീയുടെ മുൻപിൽ വന്ന് ദൈവത്തിന്റെ അരുളപ്പാടു അറിയിക്കുകയാണ്. സ്നേഹമുള്ളവരേ, സ്വർഗ്ഗവും ഭൂമിയും കണ്ടുമുട്ടുന്ന മനോഹര ദൃശ്യമാണിത്. ഒരു മഹാസമാഗമം! ഇന്നുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായത്. ഇന്നുവരെ മനുഷ്യൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹൃദ്യമായ, ആത്മാർഥത നിറഞ്ഞ അഭിവാദ്യങ്ങളാണ് മാലാഖയിൽ നിന്ന് ഉതിർന്നുവീണത്! ഇത് കേട്ട് ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! പക്ഷികൾ ചിറകടിച്ചു പറന്നു ആഹ്ലാദിച്ചിട്ടുണ്ടാകണം! വൃക്ഷങ്ങൾ പുഷ്പവൃഷ്ടി നടത്തിയിട്ടുണ്ടാകണം! അത്രമാത്രം സ്വർഗീയമായിരുന്നു ദൂതന്റെ അറിയിപ്പ്.

ദൈവത്തിന്റെ മാലാഖ ഈശോയുടെ ജനനത്തിന്റെ അറിയിപ്പിനായി മാതാവിന്റെ അടുത്ത് എത്തിയപ്പോൾ, അറിയിപ്പ് മാത്രമായിരുന്നില്ല മാലാഖയുടെ ലക്‌ഷ്യം. മാലാഖ ചോദിക്കാതെ ചോദിച്ചത്, Mary, are you ready for it? മറിയം, ഈ ദൗത്യത്തിന് നീ തയ്യാറാണോ? എന്നാണ്. ദൂതന്റെ അറിയിപ്പിനും, മാതാവിന്റെ തീരുമാനത്തിനും ഇടയ്ക്കുള്ള മൗനം, നിശബ്ദത – ആ ഇടവേള ധ്യാനിക്കേണ്ടതാണ് നാം. സ്നേഹമുള്ളവരേ, സ്വർഗം നിശ്ചലമായ നിമിഷമായിരുന്നു അത്! മാലാഖമാരെല്ലാം ഭൂമിയിലേയ്ക്ക്, മേരിയിലേക്കു മാത്രം നോക്കിയിരുന്ന   നിമിഷമായിരുന്നിരിക്കണം അത്! കാരണം, ഭൂമിക്ക്, ഭൂമിയിലെ മനുഷ്യർക്ക് അത്ര എളുപ്പത്തിൽ ഉത്തരം കൊടുക്കുവാൻ സാധിക്കാത്ത ഒരു ചോദ്യമാണ് സ്വർഗം ചോദിച്ചത്? ഇന്നുവരെയുള്ള പാരമ്പര്യമനുസരിച്ച്, വിവാഹംകഴിക്കാതെ ഗർഭവതിയാകുന്നതിനെക്കുറിച്ച് ചിന്തിക്കാനേ മറിയത്തിന് കഴിയില്ല. ഇന്നുവരെയുള്ള രീതിയനുസരിച്ച് പോകാനാണ് താത്പര്യമെന്ന് മറിയം വാശിപിടിച്ചാലോ? ആരും ഒന്നും പറയാൻ പോകുന്നില്ല. ഇതിന് സമ്മതം കൊടുത്താൽ എന്താണ് സംഭവിക്കാൻ പോകുന്നത്? അവൾക്കറിയില്ല. സമ്മതം കൊടുത്തില്ലെങ്കിൽ ദൈവം അവളെ, അവളെയെന്നല്ല ആരെയും, നിർബന്ധിക്കുവാനും പോകുന്നില്ല. ഇതെല്ലം സ്വർഗത്തിനറിയാം. അതുകൊണ്ടാണ് സ്വർഗത്തിന് ആകാംക്ഷ!! സ്വർഗം കാത്തിരിക്കുകയാണ്, മനുഷ്യന്റെ ഉത്തരത്തിന്!!!

മേരി നിശബ്ദയായി, മുട്ടുകുത്തി നിൽക്കുകയാണ്. ഒരു വലിയ നിശ്ശബ്ദതയ്ക്കുശേഷം മാതാവ്, ദൈവത്തിൽ പൂർണമായി വിശ്വസിച്ചുകൊണ്ട്, തന്നെത്തന്നെ പൂർണമായി സമർപ്പിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ തയ്യാറാണ്”. ഞാൻ തയ്യാറാണ് എന്ന് പറഞ്ഞപ്പോൾ, നിങ്ങൾക്ക് ഊഹിക്കുവാൻ പറ്റുമോ, പ്രിയപ്പെട്ടവരേ, സ്വർഗം എത്രമാത്രം സന്തോഷിച്ചുകാണുമെന്ന്? മറിയത്തിന്റെ ഈ തീരുമാനമാണ്, ബാഹ്യസമ്മർദ്ദങ്ങളില്ലാത്ത, പുറമെനിന്നുള്ള നിർബന്ധങ്ങളില്ലാത്ത ഈ സമർപ്പണ മനോഭാവമാണ് ദൈവത്തിന്റെ രക്ഷ ഈ ഭൂമിയിൽ സാധ്യമാക്കിയത്! പരിശുദ്ധ കന്യകാമറിയത്തെ ദൈവത്തിന്റെ അമ്മയാക്കിയത്!! ഈശോയുടെ അമ്മയാക്കിയത്!!!

പരിശുദ്ധ അമ്മയെപ്പോലെ നമ്മുടെ സാധരണ ജീവിത സാഹചര്യങ്ങളിൽ, ജീവിതത്തിന്റെ പച്ചയായ സംഭവങ്ങളിൽ നാമും പകച്ചു നിന്നിട്ടുണ്ടാകണം. എങ്കിലും, ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് നാമും തീരുമാനങ്ങൾ എടുക്കുന്നുണ്ട്. ആ തീരുമാനങ്ങളാണ് നമ്മെ ക്രിസ്തുവിന്റെ മകളാക്കിയത്. ക്രിസ്തുവിന്റെ മകനാക്കിയത്. ക്രിസ്തുവിന്റെ യുവതിയാക്കിയയത്. ക്രിസ്തുവിന്റെ യുവാവാക്കിയത് ക്രിസ്തുവിന്റെ  ഭാര്യയാക്കിയത്. ക്രിസ്തുവിന്റെ ഭർത്താവാക്കിയത്. ക്രിസ്തുവിന്റെ സമർപ്പിതയാക്കിയത്. ക്രിസ്തുവിന്റെ സമർപ്പിതനാക്കിയത്. ക്രിസ്തുവിന്റെ പുരോഹിതനാക്കിയത്.   വിവാഹമെന്ന കൂദാശയിലൂടെ, ദാമ്പത്യ ജീവിതത്തിലേക്ക്, കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് നിങ്ങൾ ഒരു തീരുമാനമെടുത്തില്ലേ? മനസ്സിൽ എടുത്ത ഈ തീരുമാനത്തെ വിവാഹമെന്ന കൂദാശയുടെ നേരത്ത് വിശുദ്ധ ബൈബിളിൽ തൊട്ട് നിങ്ങൾ ഏറ്റുപറഞ്ഞു. ആ തീരുമാനമാണ് നിങ്ങളെ ക്രിസ്തുവിന്റെ ദമ്പതികളാക്കിയത്.

സന്യസ്തരോടുള്ള സ്വർഗ്ഗത്തിന്റെ ചോദ്യം ഇതാണ്: ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, ഗർഭം ധരിച്ച ക്രിസ്തുവിനെ സന്യസ്ത ജീവിതാന്തസ്സിലൂടെ ലോകത്തിന് നൽകുവാൻ നീ തയ്യാറാണോ? ഞങ്ങൾ സന്യാസിനികൾ, സന്യാസികൾ ദീർഘനാളത്തെ പരിശീലനത്തിനും, പരിചിന്തനത്തിനും ശേഷം തീരുമാനമെടുത്തു, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്ന് ജീവിതത്തിന്റെ ഓരോ നിമിഷവും പറഞ്ഞുകൊണ്ട് ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, അപ്പോൾ ഞങ്ങൾ ക്രിസ്തുവിന്റെ സന്യസ്തരായി.

ക്രിസ്തുവിന്റെ പുരോഹിതരാകുമ്പോഴും അതിന് ഒരു തീരുമാനത്തിന്റെ പിന്ബലമുണ്ട്. എന്താകുവാനാണ് നീണ്ട വർഷങ്ങൾ ഒരുങ്ങുന്നത്? ക്രിസ്തുവിന്റെ പുരോഹിതരാകുവാൻ. ആർക്കുവേണ്ടിയാണ്? ക്രിസ്തുവിനുവേണ്ടി, ക്രിസ്തുവിന്റെ തിരുസ്സഭയ്ക്കുവേണ്ടി. ആരാണ് ദൗത്യം തരുന്നത്? ക്രിസ്തുവാണ് ദൗത്യം തരുന്നത്. ആരിലൂടെ? തിരുസ്സഭയിലൂടെ. ഓരോ വ്യക്തിയും എടുക്കുന്ന തീരുമാനത്തിന്റെ ഫലമായി ക്രിസ്തുവിന്റെ പുരോഹിതരാകുന്നു.  

ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ പരിശുദ്ധ അമ്മ നമ്മുടെ മുൻപിൽ ഉയർത്തുന്ന വെല്ലുവിളി ഇതാണ്: നീ എടുക്കുന്ന തീരുമാനത്തിലൂടെ നിനക്ക് ലോകത്തിൽ ക്രിസ്തുമസ് സംജാതമാക്കുവാൻ നമുക്ക് കഴിയും. സ്നേഹമുള്ളവരേ, നാമെടുത്ത തീരുമാനങ്ങളാണ് നമ്മെ ഓരോ ജീവിതാന്തസ്സുകളിലേക്ക് കൈപിടിച്ചുയർത്തിയായത്. അതുകൊണ്ട്, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ വെറും വേഷംകെട്ടലാകാതിരിക്കട്ടെ. ക്രിസ്തുവിനെതിരെ ദുഷ്ടശക്തികൾ ലോകം മുഴുവനും പ്രബലപ്പെടുന്ന ഈ കാലഘട്ടത്തിൽ, ക്രിസ്തുവിനായി ലോകം മുഴുവനും ദാഹിക്കുന്ന ഈ അവസരത്തിൽ പ്രച്ഛന്നവേഷമത്സരങ്ങൾ നടത്തി സമയം നഷ്ടപ്പെടുത്തരുതേ! ക്രിസ്തുവിനോടൊത്ത്  ചിന്തിക്കാനും, ജീവിക്കാനും, ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും നമുക്കാകട്ടെ.

നാമാരും ഇന്ന് ദൈവത്തിന്റെ ഇഷ്ടം അന്വേഷിക്കുന്നില്ല.  കണ്ടെത്തിയാലും അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കുന്നില്ല. നാമാരും ക്രിസ്തുവിനെ ഗർഭം ധരിക്കുന്നില്ല. അതുകൊണ്ടു തന്നെ ക്രിസ്തുവിനെ പ്രസവിക്കുന്നുമില്ല. ഓർക്കുക!

ഓരോതീരുമാനത്തിന്റെസമയത്തുംസ്വർഗംനമ്മുടെമുൻപിലെത്തുന്നുണ്ട്.  കാരണം, ഓരോതീരുമാനവുംഈഭൂമിയിൽക്രിസ്തുമസ്സാകാൻ, ക്രിസ്തുമസിന്റെസന്തോഷവുംസമാധാനവുംവിതറുന്നതാകാൻദൈവംആഗ്രഹിക്കുന്നു. നമ്മുടെഓരോതീരുമാനവുംക്രിസ്തുനമ്മിൽഗർഭംധരിക്കുന്നതുവേണ്ടിയുള്ളYES

ആകാൻസ്വർഗംആഗ്രഹിക്കുന്നു.  നമ്മുടെഓരോതീരുമാനവുംക്രിസ്‌തുവിന്‌ ഈഭൂമിയിൽജന്മം

കൊടുക്കുന്നതാകണമെന്നുസ്വർഗംആഗ്രഹിക്കുന്നു. ഏറ്റവുംമനോഹരവുംനല്ലതുമായതീരുമാനത്തിൽജീവിക്കുകയെന്നാണ്പരിശുദ്ധ’അമ്മഇന്ന്നമ്മോടുപറയുന്നസന്ദേശം. ആമ്മേൻ!