All posts by Saju Pynadath

SUNDAY SERMON MT 4, 12-17

ഏലിയാ-സ്ലീവാമൂശേക്കാലം

സ്ലീവാ ഒന്നാം ഞായർ

മത്താ 4, 12-17   

സന്ദേശം

Matthew 4,12-17, 23-25 - Digital Catholic Missionaries (DCM)

“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ” എന്ന് എപ്പോഴും പ്രാർഥിച്ചുകൊണ്ടും, പ്രഘോഷിച്ചുകൊണ്ടും, ആ ദൈവ രാജ്യ സംസ്ഥാപനത്തിനുവേണ്ടി പ്രയത്നിച്ചുംകൊണ്ട് മുന്നോട്ട് പോകുന്ന ക്രൈസ്തവരെയും, ദൈവാരാജ്യമൂല്യങ്ങളെയും തകർക്കാൻ ലൗവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങി അനേകം ജിഹാദുകളുണ്ടെന്നും അതുകൊണ്ട് ക്രൈസ്തവരെല്ലാവരും ജാഗ്രതയോടെയിരിക്കണമെന്നുമുള്ള ഓർമപ്പെടുത്തലിനെച്ചൊല്ലി വാദപ്രതിപാദങ്ങൾ നടന്നുകൊണ്ടിക്കെയാണ് ഏലിയാ സ്ലീവാ മൂശേക്കാലത്തിലെ സ്ലീവാ ഒന്നാം ഞായറാഴ്ച്ച നാം ആചരിക്കുന്നത്.  ലേഖനത്തിൽ വായിച്ചുകേട്ടതുപോലെ, ദൈവത്തിന്റെ രൂപത്തിൽ ആയിരുന്നുവെങ്കിലും ദൈവവുമായുള്ള സമാനത മുറുകെപ്പിടിക്കാതെ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് മനുഷ്യനെപ്പോലെ കാണപ്പെട്ട് മരണം വരെ, കുരിശുമരണംവരെ അനുസരണമുള്ളവനായ ക്രിസ്തു തന്റെ കുരിശുമരണത്തിലൂടെ രക്ഷാകരമാക്കിയ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനുശേഷമുള്ള ഈ ഞായറാഴ്ച്ച, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുന്ന ക്രിസ്തുവിനെയാണ് തിരുസ്സഭ സുവിശേഷത്തിലൂടെ അവതരിപ്പിക്കുന്നത്. എന്തെല്ലാം പ്രതിബന്ധങ്ങളുണ്ടായാലും ക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും, ദൈവരാജ്യസ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകണമെ ന്ന് ഓർമപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം.  ഈ ദൈവവചനഭാഗത്തിനും സന്ദേശത്തിനും വലിയ പ്രാധാന്യമുണ്ട്.

വ്യാഖ്യാനം

ഈശോ ജനിച്ചത് ബെത്ലഹേമിലാണ്. വളർന്നത് നസ്രത്തിലാണ്. സുവിശേഷം പ്രസംഗിച്ചു ലോകത്തിനു രക്ഷനൽകുവാൻ കടന്നു ചെന്നത് ജെറുസലേമിലേക്കാണ്. എന്നാൽ തന്റെ ഗലീലയിലെ സുവിശേഷ പ്രവർത്തനത്തിൽ ഈശോ കൂടുതൽ കാലം ചിലവഴിച്ചത് കഫെർണാമിലാണ്. ഇന്നത്തെ സുവിശേഷ ഭാഗത്തു വിജാതീയരുടെ ഗലീലിയിലേക്ക് വന്ന ഈശോ താമസിക്കുന്നത് ഗലീലിക്കടലിന്റെ വടക്കു പടിഞ്ഞാറൻ തീരത്തു സ്ഥിതിചെയ്യുന്ന കഫെർണാമിലാണ്. ഈശോയുടെ പ്രവർത്തനങ്ങളുമായി വളരെ അടുപ്പമുള്ള സ്ഥലമാണ് കഫർണാം. വിശുദ്ധ മത്തായിയുടെ സുവിശേഷം 9, 1 ൽ പറയുന്നത് കഫർണാം ഈശോയുടെ സ്വന്തം പട്ടണമെന്നാണ്. ഇവിടെ വച്ചാണ് ഈശോ ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നത്. (ലൂക്ക 7, 1 – 10) മേൽക്കൂര പൊളിച്ചു താഴോട്ടു, ഈശോയുടെ മുന്പിലേക്കിറക്കിയ തളർവാതരോഗിയെ സുഖപ്പെടുത്തിയതും ഇവിടെ വച്ചാണ്. 40 ഓളം അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുവാൻ ഭാഗ്യം ലഭിച്ച ഒരു മുക്കുവ ഗ്രാമമാണ് കഫർണാം.

ഈശോയുടെ പരസ്യജീവിത കാലത്തെ മഹാത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന കഫെർനാമിലേക്കു ഈശോ ആദ്യമായി കടന്നു വന്നപ്പോൾ വിശുദ്ധ മത്തായി ഈ അവസരത്തെ ദൈവികമാക്കുകയാണ്. അദ്ദേഹം ഈശോയെ തിരഞ്ഞെടുക്കപ്പെട്ട യഹൂദരുടെ മാത്രമല്ല, സകല ജനത്തിന്റെയും രക്ഷകനായി അവതരിപ്പിക്കുകയാണ്. മാത്രമല്ല, പ്രവചനങ്ങളുടെ പൂർത്തീകരണമായി ദർശിക്കുകയാണ്. വീണ്ടും ഒരുപടികൂടി കടന്നു, അന്ധകാരത്തിൽ കഴിയുന്നവർക്ക് വലിയ പ്രകാശമായി കാണിച്ചുകൊടുക്കുകയാണ്. തീർന്നില്ല, മരണത്തിന്റെ മേഖലയിൽ കഴിയുന്നവർക്ക്, ജീവിതകാലത്തു അതിന്റെ നിഴലിൽ കഴിയുന്നവർക്ക് വലിയ പ്രകാശമായി, ആശ്വാസമായി, ജീവനായി ഈശോയെ ഉയർത്തി നിർത്തുകയാണ്. തിരഞ്ഞെടുക്കപ്പെട്ടവരുടെ മാത്രമല്ല, വിജാതീയരുടെയും പ്രതീക്ഷയായി, പ്രകാശമായി ഈശോയെ അവതരിപ്പിക്കുകയാണ്. മറ്റൊരുവാക്കിൽ, ലോകം മുഴുവന്റെയും, ജീവിച്ചിരിക്കുന്നവരുടെയും, മരിച്ചവരുടെയും ദൈവമായി ഈശോയെ ഉയർത്തി പ്രതിഷ്ഠിക്കുകയാണ് വിശുദ്ധ മത്തായി ഇവിടെ. ഈയൊരു ചെറിയ സുവിശേഷ ഭാഗത്തു ഈശോ സൂര്യതേജസ്സായി തിളങ്ങുകയാണ്!

എന്തിനാണെന്നു സൂര്യതേജസായ, ലോകരക്ഷകനായ ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്? ക്രിസ്തു ഈ ഭൂമിയിൽ വന്നത് ഇവിടം സ്വർഗമാക്കാനാണ്, ഇവിടെ ദൈവരാജ്യം, സ്വർഗ്ഗരാജ്യം സ്ഥാപിക്കാനാണ്. ദൈവം മനുഷ്യനായി പിറന്നത് ലോകത്തെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനാണ്.  അതുകൊണ്ടാണ് ദൈവരാജ്യത്തെ അവതരിപ്പിച്ചുകൊണ്ട് ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് തന്നെ. എന്താണ് മനുഷ്യൻ ആദ്യമായും അവസാനമായും തന്റെ ജീവിതത്തിൽ അന്വേഷിക്കേണ്ടത്? ഈശോ പറയും, മനുഷ്യൻ ആദ്യം അന്വേഷിക്കേണ്ടത് ദൈവരാജ്യമാണ്. (മത്താ 6, 33) ഈശോ ശിഷ്യന്മാരെ അയയ്ക്കുമ്പോൾ പറയുന്നതും ദൈവാരാജ്യത്തിലേക്ക് ജനത്തെ ക്ഷണിക്കുവാനാണ്. (ലൂക്ക 10, 9)

എന്താണ് ദൈവരാജ്യം? ഈശോ ദൈവരാജ്യത്തെ കണ്ടിരുന്നത് ദൈവാത്മാവിന്റെ പ്രവർത്തനമേഖലയായിട്ടാണ്. ദൈവാത്മാവാണ് ലോകത്തിൽ, മനുഷ്യനിൽ പ്രവർത്തിക്കുന്നതെങ്കിൽ ദൈവരാജ്യമായി എന്നാണ് ഈശോ പറയുന്നത്. ഈശോ പറയുന്നു: “ദൈവാത്മാവിനെക്കൊണ്ടാണ് ഞാൻ പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്നതെങ്കിൽ ദൈവരാജ്യം നിങ്ങളിൽ വന്നിരിക്കുന്നു.” (മത്താ 12 ,28) സ്വർഗാരോഹണത്തിന് മുൻപ് ഈശോ ദൈവരാജ്യത്തിന്റെ താക്കോൽ ശിഷ്യർക്ക് നൽകുന്നുണ്ട്. വിശുദ്ധ പൗലോശ്ലീഹാ റോമാക്കാരോട് പറയുന്നത് “ദൈവാരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ല, പ്രത്യുത നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്.” (റോമാ 14, 17)  ദൈവരാജ്യത്തിന്റെ, സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു കൊണ്ടാണ് സമാന്തര സുവിശേഷങ്ങളിൽ ഈശോ തന്റെ പരസ്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് എന്നത് ഈശോയുടെ സന്ദേശത്തെ മനോഹരമായി വെളിവാക്കുന്നുണ്ട്. അതുകൊണ്ടു എന്റെ ഉറച്ച വിശ്വാസമിതാണ്: ദൈവം മനുഷ്യനായി പിറന്നത് ലോകത്തെ ദൈവരാജ്യത്തെക്കുറിച്ച് പഠിപ്പിക്കാനാണ്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈശോയ്ക്കിത് ഒരു വീണ്ടെടുപ്പിന്റെ ശ്രമമാണ്, ദൈവരാജ്യത്തിന്റെ വീണ്ടെടുപ്പ്. ഈശോയുടെ ലക്‌ഷ്യം ഈ ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുക എന്നതായിരുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് ഇങ്ങനെയാണ്: “അപ്പോൾ മുതൽ യേശു പ്രസംഗിക്കുവാൻ തുടങ്ങി: മാനസാന്തരപ്പെടുവിൻ, സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.” (മത്താ 4, 17) മർക്കോസിന്റെ സുവിശേഷത്തിൽ ദൗത്യം ആരംഭിക്കുന്നത് ഇങ്ങനെ: “സമയത്തെ പൂർത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ.” (മർക്കോ 1, 15) ലൂക്കയുടെ സുവിശേഷത്തിൽ ദൗത്യം ആരംഭിക്കുന്നത് ഇങ്ങനെ: “കർത്താവിന് സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കുവാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.” (ലൂക്ക 4, 19)

ആദിമാതാപിതാക്കൾ പറുദീസായിലായിരുന്നു എന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് അവർ ദൈവരാജ്യത്തിലായിരുന്നു എന്നാണ്. പക്ഷെ, മനുഷ്യൻ ഈ പറുദീസാ, ദൈവരാജ്യം നഷ്ടപ്പെടുത്തി. പിന്നീട് പലതരത്തിലുള്ള രാജ്യങ്ങളും അവൻ പരീക്ഷിച്ചുനോക്കി. ഗോത്രങ്ങളായും, പ്രഭുത്വങ്ങളായും, കുറേക്കാലം… പിന്നെ അടിമത്തം, സാമ്രാജ്യത്വം, കമ്മ്യൂണിസം, സോഷ്യലിസം, ക്യാപിറ്റലിസം… അവസാനമെന്നോണം ജനാധിപത്യം. എന്നാൽ, എല്ലാറ്റിനും ചോരയുടെ, വെട്ടിപ്പിടിക്കലിന്റെ, വഞ്ചനയുടെ കഥകളാണ് പറയാനുള്ളത്….

മനുഷ്യ ചരിത്രത്തിനെന്നും നിഷ്കളങ്കരുടെ രക്തത്തിന്റെ മണമാണുള്ളത്. തോൽക്കുന്നവന്റെയും ജയിക്കുന്നന്റെയും ചരിത്രം കൊല്ലുന്നതിന്റെയും കൊല്ലപ്പെടുന്നതിന്റേതുമാണ്. മഹാഭാരത യുദ്ധത്തിൽ മരണശയ്യയിൽ കിടക്കുന്ന ദുര്യോധനൻ മറുപക്ഷത്തോട് പറയുന്നത് ഇങ്ങനെയാണ്: “… ചതികൊണ്ട് നേടിയ നിങ്ങളുടെ വിജയകിരീടങ്ങൾക്കു എന്ത് വിലയാണുള്ളത്? വഞ്ചനയിൽ ജീവിച്ചു, വഞ്ചനകൊണ്ട് ജയിച്ചു, ജയത്തെത്തന്നെ നിങ്ങൾ പരാജയമാക്കി.” പിന്നീട് അയാൾ യുധിഷ്ഠരനോട് പറഞ്ഞു: “യുധിഷ്ഠരാ, വിധവകളുടെ ഒരു മഹാരാജ്യം നിന്നെ കാത്തിരിക്കുന്നു.” നോക്കൂ… എന്തൊരു വാക്യമാണ്! വിധവകളുടെ മഹാരാജ്യം! എല്ലാ യുദ്ധവും ബാക്കിയാക്കുന്നത് അതാണ്. യുദ്ധം എപ്പോഴും, ശത്രുത എപ്പോഴും, സ്വത്തിനുവേണ്ടിയോ, സ്ഥലത്തിനുവേണ്ടിയോ, എന്തിനൊക്കെ വേണ്ടിയായാലും തർക്കങ്ങൾ എപ്പോഴും നഷ്ടങ്ങളിലെ അവസാനിക്കൂ! അല്ലെങ്കിൽ ബൈബിൾ മറിച്ചു നോക്കിക്കോളൂ, ലോകചരിത്രത്തിലെ ഏടുകൾ മറിച്ചു നോക്കിക്കോളൂ.. ദൈവ രാജ്യത്തിൽ നിന്നകലുന്നതെല്ലാം നാശത്തിലേ അവസാനിക്കുകയുള്ളു,

എന്നിട്ടും വിശ്വാസമാകുന്നില്ലെങ്കിൽ നമ്മുടെ ഇന്ത്യയുടെ, കേരളത്തിന്റെ വർത്തമാന ചരിത്രം ഒന്ന് വീക്ഷിച്ചാൽ എല്ലാം മനസ്സിലാകും. ‘അവതാരങ്ങൾ’ ജനങ്ങളുടെ ഭരണകൂടങ്ങളെ വിഴുങ്ങിയിരിക്കുന്ന അവസ്ഥ……ജനാധിപത്യം ഫാസിസത്തിന്റെ കുപ്പായം ത്യ ധരിച്ചുകൊണ്ടിരിക്കുന്ന കാലം…അധികാരമുറപ്പിക്കുവാൻ വേണ്ടി മാത്രം തെരുവുയുദ്ധങ്ങൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു…സർവ്വ നാശത്തിന്റെ രാസായുധങ്ങൾ അണിയറയിൽ ഒരുങ്ങിയിരിക്കുമ്പോഴും രാജ്യങ്ങൾ യുദ്ധത്തിനായി കോപ്പു കൂട്ടുന്നു…

അതോടൊപ്പം തന്നെ നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ തകർക്കുവാൻ പലതരത്തിലുള്ള ജിഹാദുകൾ നടന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ പെൺകുട്ടികളുടെ, യുവാക്കളുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെ, അവരുടെ പക്വമായ വ്യക്തിത്വത്തെ താഴ്ത്തിക്കെട്ടുവാനല്ല ഞാൻ ആഗ്രഹിക്കുന്നത്. നമ്മുടെ യുവതീയുവാക്കൾ ക്രിസ്തുവിൽ വിശ്വസിക്കുന്നവരും ക്രിസ്തുവിന് ജീവിതത്തിലൂടെ സാക്ഷ്യം വഹിക്കുന്നവരുമാണ്. എന്നാൽ, ജിഹാദികൾ കൊളുത്തുന്ന അഗ്നിയുടെ ആകർഷണ വലയത്തിൽപെട്ടു പോകുന്നവർ ഉണ്ടെന്ന് ഓർമപ്പെടുത്തേണ്ടിയിരിക്കുന്നു. നാർക്കോട്ടിക് ജിഹാദ് പുതിയതല്ല. പക്ഷേ, ഈ കേരളത്തിൽ, ക്രൈസ്തവർക്കെതിരെ ഒരായുധമായി ജിഹാദികൾ ഉപയോഗിക്കുവാൻ തുടങ്ങിയെന്നുള്ളതാണ്, ദൈവരാജ്യത്തിന്റെ മൂല്യങ്ങളെ തകർക്കുവാൻ തുടങ്ങിയെന്നതാണ് പുതിയ കാര്യം.

സ്നേഹമുള്ളവരേ, ദൈവരാജ്യത്തിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്ന ഈ മനുഷ്യകുലത്തെ ദൈവരാജ്യത്തിലേക്ക്, രക്ഷയിലേക്ക് വീണ്ടടുക്കുകയാണ് ഈശോയുടെ ദൗത്യം, അന്നും, ഇന്നും, എന്നും.

DON MOEN (Praise & Worship Leader) - SEEK FIRST THE KINGDOM OF GOD! This is  a wonderful reminder. | Facebook

അന്ധകാരത്തിലിരിക്കുന്ന ജനത്തിന് വലിയ പ്രകാശമായി, തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് മാത്രമല്ല, വിജാതീയർക്കും പ്രതീക്ഷയായിക്കൊണ്ട് ക്രിസ്തു ഇന്ന് നമ്മെയും ദൈവരാജ്യത്തിലേക്ക് ക്ഷണിക്കുകയാണ്. മാമ്മോദീസായിലൂടെ ദൈവം നമുക്ക് നൽകിയ ദൈവരാജ്യം കുരങ്ങന്റെ കയ്യിലെ പൂമാലപോലെ പിച്ചിച്ചീന്തിക്കൊണ്ടാണ് നാം നിൽക്കുന്നത്. സമാധാനത്തിനു പകരം യുദ്ധം, സ്നേഹത്തിനു പകരം വെറുപ്പ്, സത്യത്തിന് പകരം നുണ! ദേവാലയങ്ങളായ മനുഷ്യഹൃദയങ്ങൾ കള്ളന്മാരുടെ ഗുഹകൾ, ദൈവം വസിക്കുന്ന പള്ളികൾ കച്ചവട സ്ഥലങ്ങൾ! കച്ചവട സ്ഥലങ്ങളോ ഇന്ന് ജനത്തിന്റെ തീർത്ഥാടനസ്ഥലങ്ങളും!

ഇന്ന്, ദൈവരാജ്യം പ്രഘോഷിക്കുന്ന എന്തിനെയും തകർത്തുകളയുവാൻ ശ്രമിക്കുന്നവരുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. ദൈവികമായ, നന്മനിറഞ്ഞ, വിശുദ്ധമായ എന്തിനെയും അവസരം കിട്ടുമ്പോൾ ആർത്തിയോടെ പിടിച്ചുവിഴുങ്ങി, പള്ളകൾ വലുതാക്കി, പെറ്റുപെരുകാനാണു ഒരുകൂട്ടം ശ്രമിക്കുന്നത്. സ്നേഹമുള്ളവരേ, നമ്മുടെ മുൻപിൽ ധാരാളം ഉദാഹരണങ്ങളുണ്ട്. ഒരുകാലത്ത് ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ, ക്രൈസ്തവ മൂല്യങ്ങൾ നിറഞ്ഞു നിന്ന രാജ്യങ്ങളായിരുന്നു ഈജിപ്ത്, ലബനൻ, സിറിയ തുടങ്ങിയവ. ഇന്നവ മുസ്‌ലിം രാജ്യങ്ങളാണ്.  ഒരുകാലത്ത് ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ, ക്രൈസ്തവ മൂല്യങ്ങൾ നിറഞ്ഞു നിന്ന രാജ്യമായിരുന്നു അർമേനിയ. ഇന്നത് മുസ്‌ലിം രാജ്യമാണ്. തുര്‍ക്കിയിലെ ഹാഗിയ സോഫിയ തലയുയര്‍ത്തി നിന്ന ക്രൈസ്തവ അഭിമാന സ്തംഭമായിരുന്നു. ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ പ്രതീകമായിരുന്നു. ഇന്ന് അതൊരു മുസ്ലീം പള്ളിയാണ്.

നന്മയായിട്ടുള്ളതെന്തും, ആധുനികതയുടെ പേരിൽ, നവോത്ഥാനമെന്നപേരിൽ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ കുടുംബങ്ങളിലെ ദൈവരാജ്യ മൂല്യങ്ങളെയൊക്കെ ചാനൽ മുതലകൾ വിഴുങ്ങിയിട്ട് കാലങ്ങളായില്ലേ? ചൈതന്യം നഷ്ടപ്പെട്ട വിശുദ്ധ ബലികളികളർപ്പിക്കുന്ന നമ്മുടെ ദേവാലയങ്ങൾ ഇനിയും കോവിഡ് കാലം കഴിഞ്ഞും ദൈവരാജ്യത്തിന്റെ മണികളാണ് മുഴക്കുന്നത് എന്ന് വീമ്പ് പറയുവാൻ പറ്റുമോ നമുക്ക്?

ഈശോ നമ്മെ ക്ഷണിക്കുകയാണ് വീണ്ടും. ദൈവരാജ്യത്തിലേക്ക് കടക്കുവാൻ ക്രിസ്‍തു ആവശ്യപ്പെടുന്ന കാര്യങ്ങളിൽ ഒന്നാമത്തേത്, മനസാന്തരപ്പെടുവിൻ എന്നാണ്. രണ്ടാമതായി, ഒന്നാം വായനയിൽ പറയുന്നപോലെ അഹങ്കരിക്കാതിരിക്കുക. വചനം പറയുന്നു: ‘നിങ്ങൾ ഭക്ഷിച്ചു തൃപ്തരാകുകയും നല്ല വീടുകൾ പണിതു അവയിൽ താമസിക്കുകയും …മറ്റു സകലത്തിലും സമൃദ്ധിയുണ്ടാകുകയും ചെയ്യുമ്പോൾ അഹങ്കരിച്ചു എന്റെ ശക്തിയും എന്റെ കരങ്ങളുടെ ബലവുമാണ് എനിക്ക് ഇതെല്ലം നേടിത്തന്നതെന്നു നീ പറയരുത്. ദൈവമായ കർത്താവാണ് നിനക്കിതെല്ലാം തന്നത്.’

മൂന്നാമതായി, ലേഖനവായനയിൽ കേട്ടപോലെ ക്രിസ്തുവിന്റെ എളിയ മനോഭാവം പുലർത്തുക. അപ്പോൾ ദൈവരാജ്യം നമ്മുടെ ഇടയിൽ ജനിക്കും. അപ്പോൾ യേശുവിന്റെ നാമത്തിനു മുൻപിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുകയും യേശുക്രിസ്തു കർത്താവാണെന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയും ചെയ്യും.

സ്നേഹമുള്ളവരെ, കാലത്തിന്റെ അടയാളങ്ങൾ നമ്മോടു പറയുന്നു നാം ദൈവരാജ്യത്തിലേക്കു തിരിയേണ്ടിയിരിക്കുന്നു. തകർന്നു പോയിക്കൊണ്ടിരിക്കുന്ന ദൈവരാജ്യ മൂല്യങ്ങളെ നമുക്ക് തിരിച്ചുപിടിക്കണം. ക്രൈസ്തവസഭയും ക്രൈസ്തവരും ദൈവരാജ്യം ജീവിക്കുന്നവരും, പ്രഘോഷിക്കുന്നവരും,

ദൈവരാജ്യ സ്ഥാപനത്തിനുവേണ്ടി അധ്വാനിക്കുന്നവരും ആകേണ്ടിയിരിക്കുന്നു. ഈശോ പഠിപ്പിച്ച പ്രാർത്ഥന ഇപ്പോഴും ഓർക്കാം: ദൈവമേ, നിന്റെ രാജ്യം വരണമേ!

SUNDAY SERMON

ലിയാ-സ്ലീവാ-മൂശേക്കാലം മൂന്നാം ഞായർ

മത്താ 13, 24-30   

സന്ദേശം

Matthew 13, 24-30 | Digital Catholic Missionaries (DCM)

ഏലിയാസ്ലീവാ മോശെക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച കളകളുടെ ഉപമയുമായിട്ടാണ് ഈശോ നമ്മെ സമീപിയ്ക്കുന്നത്.  പ്രപഞ്ചമാകുന്ന, ലോകമാകുന്ന വയലിൽ നല്ല വിത്ത് മാത്രമാണ് ദൈവം വിതച്ചതെങ്കിൽ, പിന്നെ ആർത്തു വളരുന്ന കളകൾ എവിടെനിന്ന് വന്നു എന്ന ന്യായമായ ചോദ്യമായിരിക്കണം ഇപ്പോൾ നിങ്ങളുടെ മനസ്സിൽ. ശരിയാണ്, എല്ലാം നല്ലതാണെന്ന് പറഞ്ഞ സർവേശ്വരന്റെ ഈ പ്രപഞ്ചത്തിൽ എവിടെനിന്നാണ് കളകൾ വന്നത്? ലോകത്തിലെ ഭൂരിഭാഗം മനുഷ്യരും നന്മയും, സ്നേഹവും, സമാധാനവും ആഗ്രഹിക്കുന്നവരാണ്. എന്നാൽ പിന്നെ, അഫ്ഗാനിസ്ഥാനിലെ താലിബാൻ എവിടെനിന്ന് വന്നു? നൈജീരിയ, കെനിയ എന്നിവിടങ്ങളിലെ ക്രൈസ്തവരെ കൊന്നൊടുക്കുന്ന തീവ്രവാദികൾ എങ്ങനെ വന്നു? എല്ലാ മനുഷ്യരും ദൈവമക്കളാണെന്നും, എല്ലാവരുടെയും രക്തത്തിന്റെ നിറം ചുവപ്പാണെന്നും പറയുന്ന ഈ ലോകത്തിൽ എന്തുകൊണ്ടാണ് വംശഹത്യകൾ നടക്കുന്നത്? രാഷ്ട്രീയ കൊലപാതകങ്ങളും, വർഗീയ ഫാസിസവുമാകുന്ന കളകൾ എങ്ങനെ ഇവിടെ തഴച്ചു കൊഴുത്തു വളരുന്നു? കൊള്ളയും, കൊള്ളിവയ്പ്പും, അഴിമതിയും അക്രമവും, ആൾക്കൂട്ടക്കൊലപാതകങ്ങളും, കുട്ടികളെ തട്ടിക്കൊണ്ടുപോകലും, സ്ത്രീകളെ മാനഭംഗപ്പെടുത്തലും എല്ലാം എവിടെനിന്നു വന്നു? ലൗ ജിഹാദ് മുതൽ നാർക്കോട്ടിക് ജിഹാദുകൾ എന്തുകൊണ്ട് ഈ കേരളത്തിലും തഴച്ചു വളരുന്നു? “സ്നേഹത്തിന്റെ കൂദാശയും ഐക്യത്തിന്റെ അടയാളവും. ഉപവിയുടെ ഉടമ്പടിയുമായ വിശുദ്ധ കുർബാന”യെച്ചൊല്ലി എവിടെനിന്നാണ് ഇത്രയും ഒച്ചപ്പാടുകൾ ഉയരുന്നത്? വെറുതെയല്ല കളകളുടെ ഉപമയുമായി ഈശോ ഈ ഞായറാഴ്ച്ച നമ്മെ സമീപിച്ചിരിക്കുന്നത്!

നല്ല വിത്തുകൾ മാത്രം വിതച്ച ദൈവത്തിന്റെ സ്വർഗ്ഗരാജ്യത്തിൽ, ഈ ഭൂമിയിൽ, ഇരുളിന്റെ ശക്തികൾ കളകൾ വിതയ്ക്കുന്നു. അതായത്, ദൈവം, തന്റെ സ്നേഹത്തിന്റെ, കരുണയുടെ, നീതിയുടെ രാജ്യം വളർത്തുവാൻ ശ്രമിക്കുമ്പോൾ, അവിടെ കളകളും പ്രത്യക്ഷപ്പെടുന്നു. പ്രത്യക്ഷപ്പെടുക മാത്രമല്ല, നല്ല വിത്തുകളുടെ വളവും ജലവും സ്വീകരിച്ചുകൊണ്ട് അവ തഴച്ചു വളരുന്നു.

Narco-Jihad: Drug Trafficking and Security in Afghanistan and Pakistan -  The National Bureau of Asian Research (NBR)

ഈ ലോകത്തിന്റെ സ്വഭാവത്തെയാണ് ഈശോ ഇവിടെ അവതരിപ്പിക്കുന്നത്. ഈ ലോകത്തിന് രണ്ട് സ്വഭാവങ്ങളുണ്ട്. ദ്വന്ദാത്മകമാണ് ഈ ലോകം. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ നമുക്കത് മനസ്സിലാകും. ഇരുളും വെളിച്ചവും, സുഖവും ദുഃഖവും, രോഗവും ആരോഗ്യവും, നന്മയും തിന്മയും, സ്നേഹവും വെറുപ്പും, സമ്പത്തും ദാരിദ്ര്യവും…അങ്ങനെ എവിടെ നോക്കിയാലും രണ്ടു സ്വഭാവങ്ങൾ കാണും. എന്നാൽ, യാഥാർഥ്യം, ശരിയായത് ഒന്ന് മാത്രമേയുള്ളു. ഇരുളല്ലാ, വെളിച്ചമാണ് യാഥാർഥ്യം. തിന്മയല്ല, നന്മയാണ് യാഥാർഥ്യം. അതുകൊണ്ടാണ് ഈശോ പറയുന്നത് രണ്ടും ഒരുമിച്ച് വളരട്ടെയെന്ന്. കാരണം, നല്ലതിനെ സംരക്ഷിക്കുവാൻ വേണ്ടി തിന്മയെ, കളകളെ ഇല്ലാതാക്കുവാൻ ശ്രമിക്കുമ്പോൾ   നല്ല ചെടികളും, നന്മയും ചിലപ്പോൾ ഇല്ലാതായേക്കാം. കളകളെ ഇല്ലാതാക്കുവാൻവേണ്ടി, നമ്മുടെ സമയവും, energy യും ചിലവാക്കുമ്പോൾ,നന്മയ്ക്കുവേണ്ടി, നല്ല ചെടികൾക്കുവേണ്ടി സമയവും energy യും കൊടുക്കുവാൻ നാം  മറന്നെന്ന് വരാം.  അല്ലെങ്കിൽ, ആവശ്യമുള്ളിടത്തോളം പരിരക്ഷണം കൊടുക്കുവാൻ പറ്റിയില്ലെന്നും വരാം. കൊയ്ത്തുകാലം വരുമ്പോൾ, കൂടുതൽ ശ്രദ്ധ കൊടുത്തു് നല്ലതും, ചീത്തയും വേർതിരിക്കുവാൻ സാധിക്കുമെന്നാണ് ഈശോ  പറയുന്നത്.കൊയ്ത്തുകാലം വരുമ്പോൾ മാത്രമേ, ശരിയായത് തിരിച്ചറിയുവാനും ശേഖരിക്കുവാനും കഴിയൂ.

എന്താണ് കൊയ്ത്തുകാലം? ഈശോ ഈ ഉപമ വ്യാഖ്യാനിക്കുമ്പോൾ പറയുന്നത് കൊയ്ത്തുകാലം യുഗാന്തമാണെന്നാണ്. (മത്താ 13, 39) കൊയ്ത്തുകാർ ദൈവദൂതരും. കളകൾ, തിന്മ ചെയ്തവർ തീയിലെറിയപ്പെടും. നീതിമാന്മാർ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ ശോഭിക്കും. കൊയ്ത്തുകാലം വരുമ്പോൾ, കൂടുതൽ ശ്രദ്ധ കൊടുത്തു് നല്ലതും, ചീത്തയും വേർതിരിക്കുവാൻ സാധിക്കുമെന്നാണ് ഈശോ  പറയുന്നത്. (മത്താ 13, 39) നമ്മുടെ കത്തോലിക്കാ വിശ്വാസത്തിൽ ഇത്രയും മനസ്സിലാക്കാനും യുഗാന്തോൻമുഖരായി ജീവിക്കുവാനും വചനം നമ്മോട് ആഹ്വാനം ചെയ്യുന്നുണ്ട്.

എന്നാൽ അല്പം കൂടി പ്രായോഗികമായി ഈ സുവിശേഷ ഭാഗത്തെ സമീപിക്കുവാൻ പ്രതീകാത്മക വ്യാഖ്യാനം (Symbolic Interpretation) നമ്മെ സഹായിക്കും. പ്രതീകാത്മകമായ (Symbolic) ഒരു വ്യാഖ്യാനം ഇങ്ങനെയാണ്: കൊയ്ത്തുകാലം ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനത്തിന്റെ സമയമാണ്. ഇരുളും വെളിച്ചവും, സുഖവും ദുഃഖവും, രോഗവും ആരോഗ്യവും, നന്മയും തിന്മയും, സ്നേഹവും വെറുപ്പും, സമ്പത്തും ദാരിദ്ര്യവും നമ്മുടെ ജീവിതത്തിന്റെ മുൻപിൽ വന്നിങ്ങനെ നിൽക്കും. ദൈവത്തിന്റെ നന്മയും, ദുഷ്ടന്റെ തിന്മയും നമ്മുടെ മുന്പിലുണ്ടാകും. ഓരോ തീരുമാനത്തിന്റെയും സമയം വളരെ തീവ്രതയേറിയതാണ്. കാറ്റിലകപ്പെട്ട കരിയിലപോലെ അത് നമ്മുടെ ജീവിതങ്ങളെ കശക്കിയെറിയും. രക്തപങ്കിലമായ ഒരു യുദ്ധത്തിനെക്കാൾ രൂക്ഷതയേറിയതാകും ചിലപ്പോൾ നമ്മുടെ അവസ്ഥ! 

പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതത്തിൽ ‘അമ്മ ഇതുപോലൊരു കൊയ്ത്തുകാലത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഈശോയുടെ തയ്യാറാണോ എന്ന ചോദ്യവുമായി സ്വർഗം അവളുടെ മുൻപിൽ വന്നു നിന്ന സമയം. അവൾ വളരെ അസ്വസ്ഥയായി എന്നാണ് വചനം പറയുന്നത്. നന്മയുടെയും തിന്മയുടെയും ഒരു സംഘർഷം, വടംവലി അവളുടെ മനസ്സിൽ നടന്നു. ഏത് തിരഞ്ഞെടുക്കണമെന്നറിയാതെ നിന്ന സമയം. (ലൂക്ക 1, 26-38) ഈശോയുടെ ജീവിതത്തിലും ഒരു കൊയ്ത്തുകാലം വരുന്നുണ്ട്, തീരുമാനമെടുക്കുവാനുള്ള സമയം. ഒറ്റിക്കൊടുക്കുന്നവൻ തിന്മയുടെ ശക്തികളുമായി ചേർന്ന് ഈശോയെ നശിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ ഈശോ ഗത്സമേൻ തോട്ടത്തിലാണ്. എ”അവൻ തീവ്രവേദനയിൽ മുഴുകി …അവന്റെ വിയർപ്പ് രക്തത്തുള്ളികൾ പോലെ നിലത്തുവീണു” എന്നാണ് ഈശോയുടെ മാനസികാവസ്ഥയെപറ്റി വചനം പറയുന്നത്. ഗോതമ്പുചെടികളും, കളകളും ജീവിതത്തിന്റെ മുൻപിൽ നിൽക്കുമ്പോൾ ഏത് കൊയ്തെടുക്കണമെന്ന് തിരഞ്ഞെടുക്കുക അത്ര എളുപ്പമല്ല. ഇവിടെ ആര് ജയിക്കും?

ആര് ജയിക്കും, ഏത് തിരഞ്ഞെടുക്കണം എന്നറിയാൻ നമുക്ക് നിയമാവർത്തന പുസ്തകം വരെയൊന്ന് പോകണം.  

നിയമാവർത്തനപുസ്തകം അദ്ധ്യായം 30 ൽ മോശ തന്റെ മരണത്തിന് മുൻപ് ഇസ്രായേൽ ജനത്തോട് പറയുന്നത് നോക്കൂ. “ഇതാ ഇന്ന് ഞാൻ നിന്റെ മുൻപിൽ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. …നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും, അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്‌താൽ നീ ജീവിക്കും. …എന്നാൽ ഇവയൊന്നും കേൾക്കാതെ നിന്റെ ഹൃദയം വ്യതിചലിക്കുകയും…ചെയ്‌താൽ നീ തീർച്ചയായും നശിക്കും. ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാൻ നിന്റെ മുൻപിൽ വച്ചിരിക്കുന്നു…” (15 – 19) ഈ രണ്ടു യാഥാർഥ്യങ്ങൾ നമ്മുടെ ജീവിതത്തിന്റെ മുൻപിൽ വന്നു നിൽക്കുമ്പോൾ ഏത് തിരഞ്ഞെടുക്കണം? ആര് ജയിക്കും?

പ്രസിദ്ധ ഇംഗ്ലീഷ് നാടകകൃത്തായ ജോർജ് ബെർണാഡ് ഷാ (George Bernard Shaw) ഒരു ദൃഷ്ടാന്തം വിവരിക്കുന്നുണ്ട്: ഒരിക്കൽ വൃദ്ധനായ ഒരു അമേരിക്കക്കാരൻ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന, ഉള്ളിൽ നടക്കുന്ന യുദ്ധത്തെക്കുറിച്ച് ബെർണാഡ് ഷായോട് വിവരിച്ചു. അദ്ദേഹം പറഞ്ഞു: “സാർ, എന്റെ ഉള്ളിൽ രണ്ട് പട്ടികൾ ഉണ്ട്. ഒരു പട്ടി വളരെ തിന്മ നിറഞ്ഞതാണ്. മറ്റേതാകട്ടെ വളരെ നല്ലതും. രണ്ടുപേരും എന്റെ ഉള്ളിൽ കിടന്ന് കടിപിടി കൂടുകയാണ്.” അദ്ദേഹം ശ്വാസമെടുക്കാൻ അല്പമൊന്ന് നിർത്തിയപ്പോൾ ബെർണാഡ് ഷാ ചോദിച്ചു: ” “ആരാണ് എപ്പോഴും ജയിക്കുന്നത്?” തെല്ലൊന്ന് ആലോചിച്ച ശേഷം അയാൾ പറഞ്ഞു: “ഏതിനാണോ ഞാൻ കൂടുതൽ തീറ്റ കൊടുക്കുന്നത് അത്.”

സ്നേഹമുള്ളവരേ, കൊയ്ത്തുകാലം നമ്മുടെ ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനങ്ങളുടെ സമയമാണ്. തീരുമാനമെടുക്കുന്ന സമയം കൊയ്ത്തുകാലമാണ്. നാം കൊയ്യാൻ പോകുകയാണ്. ഏതു കൊയ്യണം? നന്മയോ, തിന്മയോ? സ്നേഹമോ വെറുപ്പോ? കുടുംബത്തിന്റെ വളർച്ചയോ, തളർച്ചയോ? സമാധാനമോ യുദ്ധമോ? ജീവനോ മരണമോ? ഏത് ഞാൻ തിരഞ്ഞെടുക്കും? ഏതിനോടാണോ എനിക്ക് ഏറെ ഇഷ്ടം അതിനെ, ഏതിനെയാണോ ഞാൻ നാന്നായി തീറ്റിപ്പോറ്റുന്നത് അതിനെ ഞാൻ തിരഞ്ഞെടുക്കും. ഇരുളാണ് എന്നിലുള്ളതെങ്കിൽ, വെറുപ്പാണ് എന്നിലുള്ളതെങ്കിൽ, അഹങ്കാരത്തിന്റെ, അസൂയയുടെ, നാശത്തിന്റെ സർപ്പങ്ങളോടൊപ്പമാണ് എന്റെ ജീവിതമെങ്കിൽ ജയിക്കുന്നത് തിന്മയായിരിക്കും. ഏത് തിരഞ്ഞെടുക്കണമെന്നത് നമ്മുടെ ജീവിതത്തിന്റെ നാഥൻ ആരാണ് എന്നതിനെ ആശ്രയിച്ചിരിക്കും. മനുഷ്യപുത്രനാണ് ഈശോയാണ് നിന്റെ ജീവിതത്തിന്റെ നാഥൻ എങ്കിൽ, നീ ജീവിക്കും. ഈശോയല്ല, കളകളുടെ, തിന്മയുടെ, ദുഷ്ടതയുടെ കേശുമാരാണ്, സാത്താനാണ് നിന്റെ ജീവിതത്തിന്റെ നാഥനെങ്കിൽ നീ നശിക്കും.

വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, നാം ‘ദൈവത്തിന്റെ വയലാണ്’ (1 കോറി 3, 9) ദൈവം വചനമാകുന്ന വിത്ത് വിതയ്ക്കുന്ന വയലുകൾ. അവിടുന്ന് നല്ല വിത്തുകൾ നമ്മിൽ വിതയ്ക്കുന്നു. എന്നാൽ നാം അറിയുന്നു, നമ്മിൽ കളകളും വളരുന്നുണ്ടെന്ന്. ദൈവം തന്റെ കൃപാവരം, energy നമുക്ക് എപ്പോഴും നൽകുന്നു. ഓർക്കുക, നമ്മിലെ കളകൾ ഇതേ വളവും ജലവും വലിച്ചെടുത്താണ് വളരുന്നത്.  കാരണം, energy ഒന്നേയുള്ളു. ആ energy കൊണ്ട് ആരെ തീറ്റിപ്പോറ്റണമെന്നുള്ളത് നിന്റെ, നമ്മുടെ തീരുമാനമാണ്. ജീവിതം മുഴുവനും തീരുമാനങ്ങളുടെ കൂട്ടമാണ്. ഓരോ നിമിഷവും നാം തീരുമാനങ്ങളെടുക്കുകയാണ്. വളരെ ഗൗരവമേറിയതാണ് ഓരോ തീരുമാനത്തിന്റെ നിമിഷവും, ഓരോ കൊയ്ത്തുകാലവും. ഓരോ വ്യക്തിയും അവളുടെ/അവന്റെ തീരുമാനമാണ്. വെളിച്ചമാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ വെളിച്ചം, സ്നേഹമാണെങ്കിൽ സ്നേഹം. വെറുപ്പാണെങ്കിൽ വെറുപ്പ്‌, തിന്മയാണെങ്കിൽ തിന്മ!

ജീവിതം ഒരു ചെസ്സ് കളിപോലെയാണ്. നമ്മുടെ ഓരോ തീരുമാനത്തിനും ഒരു പരിണിതഫലം, Consequence ഉണ്ട്. അത് ജീവിതത്തിലെ സാധാരണ കാര്യങ്ങളായാലും ഗൗരവമേറിയകാര്യങ്ങളായാലും ഒരുപോലെയാണ്. എന്നാൽ, തീരുമാനം, തിരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാണ്. ഓരോ തിരഞ്ഞെടുപ്പിന്റെയും, തീരുമാനത്തിന്റെയും സമയം, പ്രിയപ്പെട്ടവരേ, യുഗാന്തം പോലെ പ്രധാനപ്പെട്ടതാണ്. ഓരോ തീരുമാനത്തിനും ഒരു പരിണിതഫലം, Consequence ഉണ്ട്.

വ്യക്തി ജീവിതത്തിലും, കുടുംബജീവിതത്തിലെ, സമൂഹത്തിലും, ലോകം മുഴുവനും ഇന്ന് കളകൾ, തിന്മകൾ വർധിച്ചുവരികയാണ്. ചിലപ്പോൾ തോന്നും, കളകളല്ലേ തഴച്ചു വളരുന്നത് എന്ന്! വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സന്ദേശങ്ങളാണ് സാമൂഹ്യ സമ്പർക്ക മാധ്യമങ്ങളിലൂടെ തലങ്ങും വിലങ്ങും പായുന്നത്! ഈശോ ഇന്ന് നമ്മെ ഓർമിപ്പിക്കുന്നത്, കളകൾ തീയിലേറിയപ്പെടും എന്ന് തന്നെയാണ്.

ഈ കാലഘട്ടത്തിൽ സുവിശേഷം നൽകുന്ന മുന്നറിയിപ്പുകൾ ഇവയാണ്: 1. നാം ദൈവത്തിന്റെ വയലാണ്. 2. ദൈവം നമ്മിൽ നല്ല വിത്തുകൾ വിതയ്ക്കുന്നു. 3. വിത്തുകൾ വളർന്ന് ചെടിയായി ഫലം പുറപ്പെടുവിക്കുവാൻ അവിടുന്ന് നമുക്ക് energy, കൃപ നൽകുന്നു. 4. നമ്മിലുള്ള തിന്മയും ഇതേ energy യാണ് വലിച്ചെടുക്കുന്നത്. 5. ജീവിതത്തിലെ തീരുമാനങ്ങളാണ് നമ്മെ ജീവനിലേക്കും മരണത്തിലേയ്ക്കും നയിക്കുന്നത്.

Goodness with limited kindness: Be selfish

ഈ അവബോധത്തോടെ ദൈവം നൽകുന്ന energy സ്വീകരിച്ചുകൊണ്ട് നമുക്ക് ജീവൻ തിരഞ്ഞെടുക്കുവാൻ ശ്രമിക്കാം. വെളിച്ചത്തിൽ ജീവിക്കുവാൻ പഠിക്കാം. ആമേൻ!

vishudha kurbaanayude upasakar/വിശുദ്ധ കുർബാനയുടെ ഉപാസകർ-3

മൂന്ന്

വിശുദ്ധ മദർ തെരേസാ

സെപ്റ്റംബർ 5

വിശുദ്ധ കുര്‍ബാന ഒരു ദര്‍പ്പണമാണ് – പ്രപഞ്ചതാളലയങ്ങളുടെ പ്രതിഫലനം കാട്ടുന്ന ഒരു മൊഴിക്കണ്ണാടി. സമസ്ത പ്രപഞ്ചത്തിന്റെയും മനസ്സുണ്ടതില്‍; പെരുവഴിയില്‍ തളര്‍ന്നുവീഴുന്ന പാവപ്പെട്ടവന്റെ നിസ്വനമുണ്ടതില്‍; തെരുവില്‍ അലഞ്ഞുനടക്കുന്ന ഭിക്ഷാടകരായ ആകാശപ്പറവകളുടെ നിസ്സഹായമായ ചിറകടിയുണ്ടതില്‍; എയിഡ്സ് രോഗികളുടെ, വിഹ്വലതയുണ്ടതില്‍; ബുദ്ധിവികസിക്കാത്തവരുടെ നെഞ്ചിലെ സ്നേഹ ത്തിനായുള്ള കരച്ചിലുണ്ടതില്‍; ലോകത്തിന്റെ ഇമ്പമാര്‍ന്ന സ്വരങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്ത, മഴവില്ലിന്റെ മനോഹാരിത കാണാന്‍ കഴിയാത്ത മക്കളുടെ തേങ്ങലുകളുണ്ടതില്‍; മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ ഉള്‍മനസ്സിന്റെ നോവുണ്ടതില്‍, തകര്‍ന്ന കുടുംബങ്ങളുടെ മുറിപ്പാടുണ്ടതില്‍. ‘നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നു വീഴുന്ന മക്കളുടെ ജീവനുവേണ്ടി കരങ്ങളുയര്‍ത്തുന്ന’ വൈദികന്റെ, സന്യാസിയുടെ പ്രാര്‍ഥനയുണ്ടതില്‍. മനുഷ്യ അസ്തിത്വത്തിന്റെ എല്ലാ അടരുകളെയും ചൂഴ്ന്നു നില്‍ക്കുന്ന സമ്പൂര്‍ണതയാണ് വിശുദ്ധ കുര്‍ബാന.

വിശുദ്ധ കുർബാനയുടെ ഈ സത്യത്തിലേക്ക് ഹൃദയത്തിന്റെ വാതിൽ തുറന്നു വച്ച മഹത് വ്യക്തിത്വമായിരുന്നു വിശുദ്ധ മദർ തെരേസായുടെത്. അൽബേനിയായിൽ 1910 ൽ ജനിച്ച ആഗ്നസ് കൽക്കട്ടയിലെ ലോറേറ്റാ മഠത്തിൽ ചേർന്ന് ഉണ്ണീശോയുടെ തെരേസായെന്ന പേര് സ്വീകരിച്ച് സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചത് വെറുമൊരു വിഡ്ഢിത്തം അല്ലായിരുന്നു. എന്റെ ഇഷ്ടമല്ല ഈശോയെ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞ് സ്വർഗീയഗാനങ്ങൾകൊണ്ട് ജീവിതം നിലാവുപോലെ മനോഹരമാക്കുവാനായിരുന്നു അവൾ സന്യാസിനിയായത്.  19 വർഷക്കാലം ലോറേറ്റാ സന്യാസിനിയായി ജീവിച്ചശേഷമാണ് ഏറ്റവും ദരിദ്രരിൽ ഈശോയെ കണ്ട് അവരെ ശുശ്രൂഷിക്കുക എന്ന ചിന്തയിൽ കൽക്കട്ടയിലെ തെരുവിലേക്കിറങ്ങിയത്.

ഒരു കാലഘട്ടത്തിന്റെ മുഴുവൻ ദൈന്യതയും, ദുഃഖവും, നിസ്സഹായതയും കണ്ണിലെ കനലുകളും ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടാണ് മദർ തെരേസായുടെ ജീവിതം വിശുദ്ധ കുർബാനയുടെ സത്യാവിഷ്കാരമായി മാറിയത്. താൻ അനുഭവിച്ചറിഞ്ഞ ജീവിത വൈരുധ്യങ്ങളും, വർത്തമാനകാല രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളും മൈക്കുകെട്ടി വിളിച്ചുപറയാതെ, മനുഷ്യ ജീവിതസാഹചര്യങ്ങളിലേക്ക് വിശുദ്ധ കുർബാനയുടെ ചൈതന്യത്തെ പകർത്തിയെഴുതുവാനാണ് അവർ ശ്രമിച്ചത്. പരിശുദ്ധ കുർബാനയായിരുന്നു അവരുടെ ശക്തിയും ചൈതന്യവും. ഉപവി മിഷനറിമാരുടെ സമൂഹത്തിന് രൂപംകൊടുത്തപ്പോഴും നിർബന്ധമാക്കിയത് വിശുദ്ധ കുർബാന അർപ്പണമായിരുന്നു, വിശുദ്ധ കുർബാനയോടുള്ള സ്നേഹമായിരുന്നു.

പരിശുദ്ധ കുർബാനയെ ജീവിതത്തിലൂടെ ആവിഷ്കരിച്ചതിലൂടെയാണ് മദർ തെരേസ ലോകത്തെ പുത്തൻ കാഴ്ചകളിലേക്കും ബോധ്യങ്ങളിലേക്കും നയിച്ചത്. എന്നും മനുഷ്യ ജീവിത സാഹചര്യങ്ങളിലേക്ക് ഇറങ്ങുന്നതിനുമുമ്പ് പരിശുദ്ധ കുർബാനയുടെ മുൻപിൽ സമയം ചിലവഴിച്ച നേരങ്ങളിൽ ഒരു ദർപ്പണത്തിലെന്നപോലെ മദർതെരേസ പരിശുദ്ധ കുർബാനയിൽ ക്രിസ്തുവിനെ കണ്ടു; ഒപ്പം സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട എല്ലാവരെയും. പരിശുദ്ധ കുർബാനയിൽ ദൈവത്തെ കണ്ട്, ദൈവത്തോടൊപ്പം ലോകത്തെ കണ്ട്, പിന്നീട് തെരുവുകളിൽ പോയി കണ്ടുമുട്ടുന്ന സഹോദരങ്ങളിൽ ക്രിസ്തുവിനെ കാണുകയായിരുന്നു അവരുടെ ജീവിതം. അങ്ങനെ ദരിദ്രർക്ക്, ക്ലേശിതർക്ക് വിശുദ്ധകുർബാനയായിത്തീരാം എന്നതായിരുന്നു അവരുടെ വിശ്വാസം.

പരിശുദ്ധ കുർബാനയിൽ കണ്ട ക്രിസ്തുവിനെ സഹോദരങ്ങളിൽ കാണാൻ തോളിലൊരു മാറാപ്പുമായി, ദുർഗന്ധം വമിക്കുന്ന തെരുവോരങ്ങളിലും, അഴുക്കുചാലുകളിലേക്കും നടന്നു നീങ്ങുന്ന മദർതെരേസ തന്റെ കൈകളിലെടുക്കുന്ന ഓരോ കുഞ്ഞിലും, മരണാസന്നരായ സഹോദരങ്ങളിലും വിശുദ്ധ കുർബാനയിലെ ക്രിസ്തുവിനെ കണ്ടു.  പരിശുദ്ധ കുർബാനയിൽ ക്രിസ്തുവിനെ കാണാതെ, ക്രിസ്തുവിനോടൊപ്പം മുറിവേറ്റ ഈ ലോകത്തെ കാണാതെ മിഷനറി പ്രവർത്തനങ്ങൾ നടത്തുന്നവരുടെ ജീവിതങ്ങൾ ഒരിക്കലും ദൈവിക ചൈതന്യത്തിന്റെ, ദൈവകാരുണ്യത്തിന്റെ, വിശുദ്ധകുർബാനയുടെ ആവിഷ്കാരങ്ങളാകുകയില്ല എന്നത് മദർ തെരേസയുടെ ഉറച്ച ബോധ്യങ്ങളിൽ ഒന്നായിരുന്നു.

വിശുദ്ധ കുർബാന മദർ തെരേസയ്ക്ക് ഒരു ദർപ്പണമായിരുന്നു, ക്രിസ്തുവിനെ, ക്രിസ്തുവിനോടൊപ്പം ഈ ലോകത്തെ മുഴുവനും കാണുവാൻ സാധിക്കുന്ന ഒരു മൊഴിക്കണ്ണാടി. തന്നെ മാറ്റിനിർത്തിക്കൊണ്ട്, വിശുദ്ധ കുർബാനയിലൂടെ, മനുഷ്യരിലേക്ക് എത്തിച്ചേരുവാനാണ് മദർ തെരേസ ശ്രമിച്ചത്. അതുകൊണ്ടു തന്നെയാണ് കൊൽക്കത്തയിലെ  തെരുവുകളിൽ ആർക്കുംവേണ്ടാത്ത  കുഞ്ഞുങ്ങളെ പെറുക്കിയെടുത്ത നീലക്കരയുള്ള വെള്ളാസാരിയുടുത്ത ആ കൃശഗാത്രിയായ കന്യാസ്ത്രിക്ക്, ആധുനിക ലോകമാകുന്ന ചുമരിൽ ദൈവം കാരുണ്യമാകുന്നു എന്ന് എഴുതുവാൻ കഴിഞ്ഞത്.

ഈ കാലഘട്ടത്തിലെ ക്രൈസ്തവർ വിശുദ്ധ കുർബാനയെ തിരിച്ചറിയുകയും, സ്വന്തം ക്രൈസ്തവ വ്യക്തിത്വത്തെ വിശുദ്ധ കുർബാനയിലൂടെ ലോകത്തിൽ ആവിഷ്കരിക്കുകയും ചെയ്യണം. താൻ എന്തായിരിക്കുന്നുവോ അത് വിശുദ്ധ കുർബാനയാകുന്നു എന്ന് പ്രഖ്യാപിക്കുവാനായിരിക്കണം നമ്മുടെ ജീവിതം. വിശുദ്ധ കുർബാനയിലെ ഈശോയെപ്പോലെ മനുഷ്യ ജീവിത സാഹചര്യങ്ങളിൽ മുറിയ്ക്കപ്പെടാനും ചിന്തപ്പെടുവാനും തയ്യാറുള്ള ഒരു ജീവിതം – അതാണ് മദർ തെരേസ. ആ ജീവിതത്തിൽ ലാളിത്യമുണ്ട്; ക്രൈസ്തവീകതയുണ്ട്; ക്രിസ്തുവുണ്ട്; ക്രിസ്തുവിന്റെ കാരുണ്യമുണ്ട്; വിശുദ്ധ കുർബാനയുടെ ദാർശനികതയുണ്ട്.

sunday sermon

ഏലിയാ-സ്ലീവാ-മൂശേക്കാലം രണ്ടാം  ഞായർ

മത്താ 13, 1-9   

സന്ദേശം

The Sower

കർഷകരും, നെൽപ്പാടങ്ങളും പതുക്കെ പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ഇന്നത്തെ സുവിശേഷത്തിൽ വായിച്ചുകേട്ട വിതക്കാരന്റെ ഉപമ മനസ്സിലാക്കുവാൻ ഇന്നത്തെ കുട്ടികൾക്കെങ്കിലും അല്പം ബുദ്ധിമുട്ടുണ്ടാകും. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ പഞ്ചായത്തിന്റെ നാലുഭാഗത്തും നെൽപ്പാടങ്ങളുണ്ടായിരുന്നു. ഇന്ന് പക്ഷേ, നെൽപ്പാടങ്ങളൊക്കെ അപ്രത്യക്ഷമാകുകയാണ്. മാത്രമല്ലാ, വീട്ടിൽച്ചെല്ലുമ്പോൾ അനുജന്റെ മക്കളോട് എങ്ങനെയാണ് നെൽപ്പാടങ്ങളിൽ വിത്ത് വിതയ്ക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം പറയുവാൻ അവർ ബുദ്ധിമുട്ടുന്നു. ഇടവത്തിലെ ചേറ്റുവിത, ചിങ്ങത്തിലെ മുണ്ടകൻ, മകരം കുംഭത്തിലെ പുഞ്ച കൃഷികളെക്കുറിച്ച് ഇന്ന് എത്രപേർക്ക് അറിയാം? പാടം ഒരുക്കുന്നതിനുള്ള കരിയും നുകവും, കെട്ടി അടിക്കാനുള്ള ചെരുപ്പ്, ഞാറു നടുന്നതിനുമുൻപ് ഞവർക്കാനുള്ള ഞവരി എന്നിവ കണ്ടിട്ടുണ്ടോ ഇന്നത്തെ തലമുറ? സംശയമാണ്. എങ്ങനെയാണ് വിത്തുവിതക്കാൻ നിലം ഒരുക്കുന്നത്? ആറ് ചാല് ഉഴുത് പാടം പാകമാക്കണം. ഇതിൽ നാലാമത്തെ ചാല് കഴിഞ്ഞ് ചെരുപ്പ് ഉപയോഗിച്ച് നിലം അടിക്കണം. പിന്നെ ഞവര ഉപയോഗിച്ച് ഞവർക്കണം. അത് കഴിഞ്ഞു വേണം മുളപൊട്ടി പാകമായ നെൽ വിത്ത് വിതയ്ക്കുവാൻ. വിതയ്ക്കുമ്പോൾ വിത്തിൽ അല്പം വെളിച്ചെണ്ണ ചേർക്കണം, വിത്ത് ചെളിയിൽ പൂണ്ടുപോകാതിരിക്കുവാൻ. വിതച്ചു കഴിഞ്ഞ് നാലാം ദിവസം വെള്ളം വറ്റിച്ചു കളയണം. പിന്നെ, നല്ല പരിപാലന വേണം. എങ്കിലേ, വിത്ത് മുളച്ചു വളർന്ന് നൂറുമേനി ഫലം പുറപ്പെടുവിക്കുകയുള്ളു.

ഇന്നത്തെ തലമുറയ്ക്ക് ഈ അറിവുകൾ, അനുഭവങ്ങൾ കുറവാണെങ്കിലും, നിലം ഒരുക്കാതെ വിത്ത് വിതയ്ക്കുന്നത് മണ്ടത്തരമാണ് എന്നെങ്കിലും മനസ്സിലാക്കുവാൻ കഴിഞ്ഞാലേ, ഇന്നത്തെ സുവിശേഷത്തിലെ ഉപമയുടെ അർഥം, സന്ദേശം ഗ്രഹിക്കുവാൻ സാധിക്കൂ…

ഏലിയാ സ്ലീവാമൂശെക്കാലം രണ്ടാം ഞായറാഴ്ച്ച വചനമാകുന്ന വിത്ത് വിതയ്ക്കുന്ന വിതക്കാരനായി ഈശോ കടന്നുവരികയാണ്. മണ്ണിന്റെ മണമുള്ള ഒരു രൂപകവുമായിട്ടാണ് ഈശോ നമ്മുടെ ക്രൈസ്തവജീവിത പഠന കളരിയിലേക്കു എത്തിയിരിക്കുന്നത്. ദൈവത്തിന്റെ വചനം നമ്മുടെ ക്രൈസ്തവജീവിതങ്ങളെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്ന് ഈശോ ഇന്ന് നമ്മെ പഠിപ്പിക്കും. നമുക്ക് ഇങ്ങനെയൊന്ന് ഭാവന ചെയ്താലോ?

പ്രഭാതപ്രാർത്ഥനയും കഴിഞ്ഞ് മലയിറങ്ങുമ്പോഴാണ് ഈശോ ആ കാഴ്ച്ച കണ്ടത്. വിതയ്ക്കാൻ വിത്തും ചുമന്നുകൊണ്ട് കുറെ കർഷകർ പാടത്തേക്ക് പോകുന്നു. ഈശോയ്ക്ക് അവരോട് അനുകമ്പ തോന്നിക്കാണണം. ഈശോ ഓർത്തു: ‘ഇവർ നിലം ഒരുക്കിക്കാണുമോ? വിതയ്ക്കുമ്പോൾ വിത്തുകൾ വഴിയിൽ വീണാലോ? പക്ഷികൾ കൊത്തിക്കൊണ്ടു പോകില്ലേ? പാടത്തോട് ചേർന്ന് കിടക്കുന്ന പാറപ്പുറത്ത് വീണാലോ? ഉണങ്ങിപോകില്ലേ? വരമ്പോട് ചേർന്ന് നിൽക്കുന്ന മുൾച്ചെടികൾക്കിടയിൽ വീണാലോ? മുൾച്ചെടികൾ ഞെരുക്കിക്കളയില്ലേ? “പിതാവേ, ഈ കർഷകർ വിതയ്ക്കുന്ന വിത്തുകൾ നല്ല നിലത്തു വീണു നൂറുമടങ്ങു് വിളവ് ഇവർക്കുകൊടുക്കണേ” ഈശോ മനസ്സിൽ പറഞ്ഞു. അപ്പോൾ തന്നെ മറ്റൊരു ചിന്തയും ഈശോയുടെ മനസ്സിലേക്ക് ഓടിയെത്തി. ഞാനിന്ന് പറയുവാൻ പോകുന്ന വചനങ്ങൾ ഈ വിത്തുകൾ പോലെ തന്നെയല്ലേ? ഞാനല്ലേ വിതക്കാരൻ?

Chantilly Bible Church | Kids Korner Virtual Sunday School

കേൾക്കുന്ന മനുഷ്യർ അവരുടെ ഹൃദയങ്ങൾ ഒരുക്കിയിട്ടുണ്ടാകുമോ? വചനം കേട്ട് അവർ നന്മ നിറഞ്ഞ ജീവിതത്തിലേക്ക് വരുമോ? കേൾക്കുന്ന വചനത്തിന്റെ ശക്തി ഇവർക്ക് അറിയാമോ? പ്രഭാതത്തിന്റെ ചെറിയ തണുപ്പിലും ഈശോയുടെ നെറ്റിയിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു. ഈശോ സ്വർഗത്തിലേക്ക് കണ്ണുകളുയർത്തി പറഞ്ഞു: ‘പിതാവേ, വചനം കേൾക്കുന്ന മനുഷ്യരുടെ ഹൃദയങ്ങൾ നൂറുമടങ്ങു ഫലം പുറപ്പെടുവിക്കാൻ ഒരുക്കണമേ.’ മുഖത്ത് പൊടിഞ്ഞ വിയർപ്പുതുള്ളികൾ തോളത്തു കിടന്ന് ഷോളെടുത്തു തുടച്ചിട്ട് ഈശോ ജനങ്ങൾക്കിടയിലേക്ക് നടന്നു.

ഈശോ അന്ന് ജനങ്ങളുടെ ഇടയിലേക്ക് ചെന്നിട്ട്, ഇങ്ങനെ പറയാൻ തുടങ്ങി: “ഒരു കർഷകൻ വിത്ത് വിതക്കാൻ പുറപ്പെട്ടു…”

ഈ സുവിശേഷഭാഗം വായിച്ചുകേട്ടപ്പോൾ, ‘കിലുക്കം’ സിനിമയിലെ ഇന്നസെന്റിന്റെ ശൈലിയിൽ നാമും മനസ്സിൽ പറഞ്ഞിട്ടുണ്ടാകും: ‘കേട്ടിണ്ട്……കേട്ടിണ്ട്……ഒത്തിരി പ്രാവശ്യം കേട്ടിണ്ട്…….എന്നാൽ, നമ്മുടെ ക്രൈസ്തവജീവിതങ്ങളും, കുടുംബജീവിതങ്ങളും ധാരാളം ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്ന ഇക്കാലത്ത്, നമ്മുടെ സഭ ധാരാളം പ്രതിബന്ധങ്ങളെ, ആക്രമണങ്ങളെ, ഉള്ളിൽ നിന്ന് തന്നെയുള്ള പ്രതിസന്ധികളെ നേരിടുന്ന ഈ കാലഘട്ടത്തിൽ അല്പം ഗൗരവത്തോടെ തന്നെ ഈ സുവിശേഷഭാഗത്തെ സമീപിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ദൈവ വചനം ഒരുക്കമുള്ള ഹൃദയത്തിൽ സ്വീകരിച്ചു, മുപ്പതുമേനിയും, അറുപതുമേനിയും, നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്ന ക്രൈസ്തവരാകുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം

സമാന്തര സുവിശേഷങ്ങളിലെല്ലാം (Synoptic Gospels) വിവരിക്കുന്ന ഒരു സുവിശേഷ ഭാഗമാണ്  വിതക്കാരന്റെ ഉപമ. “ആദിയിൽ വചനമുണ്ടായിരുന്നു” എന്നും പറഞ്ഞു വചനത്തിന്റെ മഹത്വത്തെ വാഴ്ത്തുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ പക്ഷെ വചനം വിതയ്ക്കുന്ന ഈശോയെക്കുറിച്ചുള്ള പ്രതിപാദനം ഇല്ല. എങ്കിലും വചനമായ ക്രിസ്തു, വചനത്തിലൂടെ, ക്രിസ്തുവിലൂടെ നമുക്ക് രക്ഷ നൽകുവാൻ ആഗ്രഹിക്കുന്നുവെന്ന്, വചനമാണ്  രക്ഷ നൽകുന്നത് എന്ന് വിശുദ്ധ യോഹന്നാൻ  പറയുന്നുണ്ട്. വചനത്തിന്റെ പ്രാധാന്യം ബൈബിളിൽ വളരെ  വ്യക്തമാണ്. വചനമാണ് ജീവൻ നൽകുന്നത്. (യാക്കോബ് 1, 18) ദൈവത്തിന്റെ വചനംകൊണ്ടാണ് മനുഷ്യൻ ജീവിക്കുന്നത്. (മത്താ, 4, 4) വചനമാണ് ക്രൈസ്തവന്റെ ജീവിതവഴിയിലെ വിളക്ക്. (സങ്കീ 109, 105) വചനമാണ് നമുക്ക് സൗഖ്യം നൽകുന്നത്. (ജ്ഞാനം 16, 12) ഒരു യുവാവിനോ, യുവതിക്കോ അവരുടെ മാർഗം എങ്ങനെ നിർമ്മലമായി സൂക്ഷിക്കുവാൻ സാധിക്കും? ദൈവത്തിന്റെ വചനമനുസരിച്ചു വ്യാപാരിച്ചുകൊണ്ട്. (സങ്കീ 119, 9) ആരാണ് ഭാഗ്യപ്പെട്ടവർ? ദൈവ വചനം കേൾക്കുന്നവരാണ്. (ലൂക്ക 11,28) പാറപ്പുറത്ത് വീട് പണിയുന്ന ബുദ്ധിമാനായ മനുഷ്യൻ ആരാണ്? ദൈവ വചനം കേട്ട് അനുസരിക്കുന്നവനാണ്. (മത്താ 7, 24) എന്താണ് മനുഷ്യന്റെ മാർഗങ്ങളിൽ പ്രകാശം നൽകുന്നത്? വചനമാണ്. എന്താണ് എളിയവർക്ക് അറിവ് നൽകുന്നത്? ദൈവത്തിന്റെ വചനമാണ്. (സങ്കീ 119, 130) എന്താണ് ഈ ലോകത്തിൽ സത്യമായിട്ടുള്ളത്? കർത്താവിന്റെ വചനമാണ്. (സങ്കീ 33, 4) മനുഷ്യന്റെ ജീവിതത്തിലെ പരീക്ഷകളെ നേരിടാൻ അവളിൽ/ അവനിൽ പാകിയിരിക്കുന്ന വചനത്തെ വിനയപൂർവം സ്വീകരിക്കണം. (യാക്കോബ് 1, 21) സജീവവും, ഉർജ്ജസ്വലവുമായതും, ഇരുതല വാളിനേക്കാൾ മൂർച്ചയേറിയതും, ചേതനയിലും, ആത്മാവിലും,സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതും എന്താണ്? ദൈവത്തിന്റെ വചനമാണ്. (ഹെബ്രാ 4, 12)

എന്തിനായിരിക്കണം ഈശോ മനോഹരമായ വിത്തിന്റെ ഉപമ പറഞ്ഞത്? ദൈവവചനത്തെ മനുഷ്യ ഹൃദയങ്ങളിൽ പാകുവാനാണ് ഈശോ ഈ ഉപമ പറയുന്നത്. ഒരു കമ്പ്യൂട്ടർ കൂടുതൽ നല്ല രീതിയിൽ പ്രവർത്തിക്കുവാൻ പ്രോഗ്രാം (Program) ചെയ്യുന്നതുപോലെ, ഈശോ തന്റെ മുന്പിലിരിക്കുന്ന ജനങ്ങളെ, വചന ബന്ധിതമായ, ദൈവരാജ്യത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന മക്കളായിത്തീരുവാൻ പ്രോഗ്രാം ചെയ്യുകയായിരുന്നു. മുപ്പതുമേനി, അറുപതു മേനി, നൂറുമേനി performance കാണിക്കുന്ന, പുറപ്പെടുവിക്കുന്ന രാജ്യത്തിന്റെ മക്കളാകുവാനുള്ള App, ആപ്ലിക്കേഷൻ അവർക്കു നൽകുകയായിരുന്നു ചോദ്യം ഇതാണ്: How do we get programmed? How do I get programmed in my Christian life?   

നമുക്ക് ഉപമയിലേക്ക് വരാം. വിത്ത് വിതക്കപ്പെടുന്നത് നാല് സ്ഥലങ്ങളിലാണ് – വഴിയരുകിൽ, പാറമേൽ, മുൾച്ചെടികൾക്കിടയിൽ, നല്ല നിലത്ത്. ഒറ്റനോട്ടത്തിൽ, ഒരു കർഷകന്റെ നോട്ടത്തിൽ വളരെ സാധ്യമായ നാല് സ്ഥലങ്ങളാണിവ. ആദ്യത്തെ മൂന്നു സ്ഥലങ്ങൾക്കും അതിന്റേതായ അപകടങ്ങൾ ഉണ്ട്. നാലാമത്തെ സ്ഥലമാകട്ടെ ഫലം പുറപ്പെടുവിക്കാൻ ഉതകുന്ന (Conducive) ഇടവും. സാധാരണയായി നമ്മുടെ ഹൃദയങ്ങളുടെ അവസ്ഥയെയാണ് ഈ നാല് സ്ഥലങ്ങളും പ്രതിനിധാനം ചെയ്യുന്നത് എന്നാണു നാം പറയുക.  എന്നാൽ, ഹൃദയത്തെ എന്നതിനേക്കാൾ മനുഷ്യ മനസ്സിന്റെ അവസ്ഥകളെയാണ് ഈ നാല് സ്ഥലങ്ങൾ അവതരിപ്പിക്കുന്നത്.

The Sower | c. 1865. Pastel and crayon or pastel on cream bu… | Flickr

വചനമാകുന്ന വിത്ത് വന്ന് വീഴുന്നത് നമ്മുടെ ജീവിതാവസ്ഥകളിലാണ്.  നാലു തരത്തിലുള്ള സാധ്യതകളിലൂടെയാണ് നാം കടന്നുപോകുന്നത്. ഉദാഹരണത്തിന്, എങ്ങനെയാണ് നാം സൈക്കിൾ ചവിട്ടുവാൻ പഠിക്കുന്നത്? ഇതിനു നാല് പടികൾ (steps, levels) ഉണ്ട്: ഒന്ന്, അബോധാവസ്ഥയിലുള്ള പ്രാപ്തിക്കുറവ് (unconscious Incompetence) ഒരു കൊച്ചുകുട്ടിക്കു അറിയില്ല എന്താണ് സൈക്കിൾ എന്ന്, എന്താണ് സൈക്കിൾ സവാരി എന്ന്. അബോധാവസ്ഥയിലാണ് (Unconscious) ആ കുട്ടി. മാത്രമല്ല, ആ കുട്ടി സൈക്കിൾ ചവിട്ടുവാൻ പ്രാപ്തനുമല്ല. (Incompetence) അവൾക്കു, അവനു ഒരു സൈക്കിൾ ആരെങ്കിലും സമ്മാനമായി കൊടുത്താലോ? ആ കുഞ്ഞതു നോക്കിയെന്നിരിക്കും, പക്ഷെ മറ്റു കുട്ടികൾ അതെടുത്തു കളിക്കും.

ആധ്യാത്മിക ജീവിതത്തിൽ മനുഷ്യ മനസ്സിന്റെ ഒരവസ്ഥയാണിത്. മനുഷ്യൻ അബോധാവസ്ഥയിലാണ്. (Unconscious) അതിനാൽ തന്നെ, അശക്തനുമാണ്. (Incompetence) ദൈവവചനം എന്താണ് എന്നറിയില്ല. ദൈവ വചനത്തിന്റെ ശക്തിയെക്കുറിച്ചു അറിയില്ല. ധാരാളം വചനങ്ങൾ വിവിധ അവസരങ്ങളിൽ, പലതരം വ്യക്തികളിലൂടെ, സംഭവങ്ങളിലൂടെ അവളിലേക്ക്/അവനിലേക്ക് എത്തപ്പെടും. എന്നാൽ, അബോധാവസ്ഥയിൽ ജീവിക്കുന്ന മനുഷ്യൻ, അവൾ, അവൻ അജ്ഞതയിലാകാം; അഹങ്കാരത്തിന്റെ, രതിയുടെ, സമ്പത്തിന്റെ ലഹരിയിലാകാം. മറ്റുള്ളവർ പറയുന്ന നന്മ മനസ്സിലാക്കുവാൻ, അതനുസരിച്ചു പ്രവർത്തിക്കുവാൻ അവൾക്കു, അവനു താത്പര്യമില്ല. അതുകൊണ്ടുതന്നെ, പ്രാപ്തിയുമില്ല…. ധാരാളം മനുഷ്യരുണ്ട് ഇങ്ങനെയുള്ള അവസ്ഥയിൽ! അവരുടെ മുൻപിൽ വിളമ്പുന്നവ മറ്റുള്ളവർ കൊത്തിയെടുക്കും. വഴിയരികിൽ വീണ വിത്തിനെപ്പോലെ.

രണ്ട്, ബോധാവസ്ഥയിലുള്ള പ്രാപ്തിക്കുറവ്. (Conscious Incompetence) ഒരു കുട്ടി അവൾ, അവൻ, വളർന്നു കഴിഞ്ഞപ്പോൾ മനസ്സിലായി എന്താണ് സൈക്കിൾ, എന്താണ് സൈക്കിൾ സവാരി എന്ന്. പക്ഷെ സൈക്കിൾ ചവിട്ടുവാനുള്ള, ബൈക്ക് താങ്ങുവാനുള്ള ശക്തിയായിട്ടില്ല.

ഇതാണ് ആധ്യാത്മിക ജീവിതത്തിലെ പാറമേൽ വീണ വിത്തിന്റെ, വചനത്തിന്റെ അവസ്ഥ! കാര്യങ്ങളെല്ലാം അറിയാം. (Conscious) ദൈവം ആരെന്നറിയാം.  ദൈവവചനത്തിന്റെ ശക്തി എന്തെന്ന് അറിയാം. ഈ വചനത്തിനനുസരിച്ചു ജീവിച്ചാൽ ജീവിതം മനോഹരമാകുമെന്നും അറിയാം. പക്ഷെ മറ്റു സാഹചര്യങ്ങളൊന്നും അനുകൂലമല്ല. ചീത്ത കൂട്ടുകാരുടെ സ്വാധീനം, ചീത്ത പുസ്തകങ്ങൾ നൽകുന്ന താൽക്കാലിക സുഖങ്ങൾ, മാതാപിതാക്കളെ അനുസരിക്കുവാനുള്ള മടി, ego, സ്വന്തം ചിന്തകൾക്കുപിന്നാലെയുള്ള ഓട്ടം… ഒട്ടും ആഴമില്ലാത്ത ജീവിതം! (Incompetence) പലർക്കും ജീവിതം ഇവിടെ നഷ്ടപ്പെടുന്നു… ഇതും മനുഷ്യ മനസ്സിന്റെ ഒരവസ്ഥയാണ്!

മൂന്ന്, ബോധപൂർവ്വകമായ പ്രാപ്തി (Conscious Competence). അവൾ, അവൻ സൈക്കിൾ ചവിട്ടുവാൻ പഠിക്കുന്നു. ബൈക്ക് ഓടിക്കുവാൻ പഠിക്കുന്നു. (Conscious) ഇപ്പോൾ അവൾക്കു, അവനു സൈക്കിൾ ചവിട്ടാം. പക്ഷെ ഇടയ്ക്കു വീഴും. ബൈക്ക് ഓടിക്കാം. പക്ഷെ ഗിയർ മാറുമ്പോൾ നിന്നുപോകുന്നു…ചിലപ്പോൾ ബാലൻസ് തെറ്റുന്നു…. മുന്നോട്ടു നോക്കണം…സൈഡിലേക്ക് നോക്കണം…ഹോൺ അടിക്കണം. അതിനിടക്ക് കാലുരണ്ടും സൈക്കിളിന്റെ പെടലിൽ കൃത്യമാക്കണം……അങ്ങനെയങ്ങനെ സൈക്കിൾ ചവിട്ടുവാൻ അറിയാമെങ്കിലും (Competence) ധാരാളം മറ്റു പ്രശ്നങ്ങൾ!!

ഇവിടെ മനുഷ്യൻ ബോധവാനാണ്. (Conscious) എന്താണ് ക്രൈസ്തവജീവിതം, കുടുംബജീവിതം, അതിന്റെ ഉത്തരവാദിത്വങ്ങൾ…… എല്ലാം അറിയാം. ദിവസവും കുടുംബപ്രാർത്ഥന ചൊല്ലണം …ഭാര്യയോടും മക്കളോടുമൊത്തു സമയം ചെലവഴിക്കണം……ഞായറാഴ്ച്ച വിശുദ്ധമായി ആചരിക്കണം……എല്ലാം അറിയാം. ബോധവാനാണ്. ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ കഴിവുള്ളവനുമാണ്. (Competence) പക്ഷെ ദുശീലങ്ങൾ ……അമിതമായ മദ്യപാനം…സാമ്പത്തിക പ്രശ്നങ്ങൾ …… എല്ലാം നാലുവശത്തും നിന്ന് ഞെരുക്കുകയാണ്. മുള്ളുകൾ ചെടികളെ ഞെരുക്കുന്നപോലെ! ഇതും മനുഷ്യൻ കടന്നുപോകുന്ന ജീവിതാവസ്ഥയാണ്.

നാല്, അബോധാവസ്ഥയിലുള്ള പ്രാപ്തി (Unconscious Competence). ഇവിടെ ബോധപൂർവം അവൾ, അവൻ സൈക്കിൾ ചവിട്ടുവാൻ പഠിച്ചു. ബൈക്ക് ഓടിക്കുവാൻ പഠിച്ചു. പക്ഷെ ഇവിടെ അബോധാവസ്ഥ എന്ന് പറയുന്നത്, എങ്ങനെ സൈക്കിൾ ചവിട്ടണം, എങ്ങനെ ബൈക്ക് ഓടിക്കണമെന്നു പ്രത്യേകം ചിന്തിക്കേണ്ട ആവാശ്യമില്ല. (Unconscious) സൈക്കിൾ ചവിട്ടൽ വളരെ എളുപ്പമാകുന്നു. അത് ജീവിതത്തിന്റെ ഭാഗമാകുന്നു.  വഴിയേ പോകുന്ന ആളുകളോട് സവാരിക്കിടെ വർത്തമാനം പറയാം……മറ്റുള്ളവരെ greet ചെയ്യാം……വേണമെങ്കിൽ കൈകൾ ഫ്രീയാക്കിക്കൊണ്ടു ride ചെയ്യാം……ഇപ്പോൾ അവൾ, അവൻ സവാരി ആസ്വദിക്കുകയാണ്, അതിനുള്ള പ്രാപ്തിയിലാണ്. (Competence)

ദൈവ വചനമനുസരിച്ചുള്ള, ദൈവരാജ്യത്തിന്റെ സ്വഭാവമനുസരിച്ചുള്ള ജീവിതത്തിന്റെ അവസ്ഥ ഇതായിരിക്കണം. (Unconscious Competence). ഒരു ക്രൈസ്തവന്റെ ജീവിതത്തിൽ വചനം ഉറകൂടി നിൽക്കുമ്പോൾ, വചനം അവളുടെ, അവന്റെ ജീവിതത്തിന്റെ ഭാഗമായിത്തീരും. പിന്നെ ഓരോ നിമിഷവും വചനം എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. അവളുടെ അവന്റെ ജീവിതം automatically ദൈവത്തിന്റെ വചനത്തിനു അധിഷ്ഠിതമാകും. പിന്നെ അവളുടെ അവന്റെ ക്രൈസ്തവ ജീവിതം സുന്ദരമാകും; എളുപ്പമുള്ളതാകും. ദൈവത്തിന്റെ വചനത്തിന്റെ, പ്രസാദവരത്തിന്റെ ഭംഗിയിൽ അവരുടെ ജീവിതം, കുടുംബജീവിതം പ്രശോഭിക്കും.

സ്നേഹമുള്ളവരേ, ഈ നാലാമത്തെ സ്റ്റേജിൽ നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾ എത്തുമ്പോൾ നമ്മുടെ ഹൃദയം നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും ഫലം പുറപ്പെടുവിക്കുവാൻ സജ്ജമാകും. നാം ക്രിസ്തുവിന്റെ സഭയുടെ കാവൽ ഗോപുരങ്ങളായിത്തീരും.

വിവിധ തരത്തിലുള്ള ജിഹാദുകളുടെ രൂപത്തിൽ വർഗീയ ശക്തികൾ സഭയെ ആക്രമിക്കുമ്പോൾ മുപ്പതുമേനിയും, അറുപതുമേനിയും, നൂറുമേനിയും ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് അവയെ നേരിടുവാൻ നമുക്കാകണം. ക്രൈസ്തവർ പ്രതികരിക്കണം. പക്ഷെ അവർ പ്രതികരിക്കേണ്ടത് വിശുദ്ധമായ ജീവിതം കൊണ്ടായിരിക്കണം. ക്രൈസ്തവർ പ്രതിരോധിക്കണം. പക്ഷെ അത് നൂറുമേനിയും, അറുപതുമേനിയും, മുപ്പതുമേനിയും വചനത്തിന്റെ ഫലങ്ങൾ പുറപ്പെടുവിച്ചുകൊണ്ടായിരിക്കണം. നാം നിശ്ശബ്ദരാകരുത്. പക്ഷെ വിളിച്ചു പറയേണ്ടത്, ഉറക്കെ പ്രഘോഷിക്കേണ്ടത് ദൈവത്തിന്റെ വചനമായിരിക്കണം. പ്രതീകാത്മമായിപ്പോലും, ഹിംസയുടെ, വെറുപ്പിന്റെ ഭാഷ, പ്രവർത്തനം നമ്മിൽ നിന്നുണ്ടാകരുത്. പകരം, ക്രിസ്തു സ്നേഹത്തിന്റെ വക്താക്കളായി നാം മാറണം. തിരുസഭയ്ക്കു ഒരു ശരിയേ ഉള്ളു. അത് ക്രിസ്തുവാണ്. തിരുസഭയ്ക്കു ഒരു വഴിയേ ഉള്ളു. അത് കുരിശിന്റെ, സഹനത്തിന്റെ വഴിയാണ്. തിരുസഭയ്ക്കു ഒരു ശബ്ദമേയുള്ളു. അത് വചനത്തിന്റെ ശബ്ദമാണ്.

സമാപനം

ഈശോ നമ്മെ ക്ഷണിക്കുകയാണ്, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ പ്രോഗ്രാം ചെയ്യുവാൻ. വചനം കൊണ്ട് നമ്മുടെ

Jesus the Sower Drawing by Oluwaseyi Alade | Saatchi Art

ക്രൈസ്തവ ജീവിതങ്ങളെ പ്രോഗ്രാം ചെയ്യുവാൻ നമുക്ക് സാധിക്കട്ടെ. കാരണം, “നമ്മൾ വീണ്ടും ജനിച്ചിരിക്കുന്നത്‍ നശ്വരമായ ബീജത്തിൽ നിന്നല്ല, അനശ്വരമായ ബീജത്തിൽ നിന്നാണ്-സജീവവും, സനാതനവുമായ ദൈവ വചനത്തിൽ നിന്ന്.” (1 പത്രോ 1, 23) വിതക്കാരന്റെ ഉപമ നമ്മുടെ ജീവിതത്തെയും, ജീവിത വ്യാപാരങ്ങളെയും മനസ്സിലാക്കുവാനുള്ള ഒരവസരമാണ്. ദൈവ വചനം നമ്മുടെ ജീവിതത്തിന്റെ ഭാഗമെന്നോണം നമ്മുടെ ജീവിതത്തിൽ പ്രകാശിക്കട്ടെ. മകളെ, മകനെ, ദൈവ വചനമാകട്ടെ നിന്റെ പാദങ്ങൾക്ക് വിളക്കും, വഴിയിൽ പ്രകാശവും. ആമേൻ!

sunday sermon lk 18, 35-43

ഏലിയാ-സ്ലീവാ-മൂശേക്കാലം ഒന്നാം ഞായർ

ലൂക്ക 18, 35-43

Luke [18:35-43] Jesus Heals a Blind Beggar Near Jericho - YouTube

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു നാമമല്ലാതെ, യേശു നാമമല്ലാതെ.

മാനവരക്ഷയ്‌ക്കൂഴിയിൽ വേറൊരു നാമമില്ലല്ലോ

യേശു നാമമല്ലാതെ, യേശു നാമമല്ലാതെ.

ഇന്നത്തെ സുവിശേഷ ഭാഗത്ത് നാം കണ്ടുമുട്ടുന്ന അന്ധന്റെ ഹൃദയത്തിൽ നിന്നുയർന്ന “ദാവീദിന്റെ പുത്രനായ ഈശോയേ എന്നിൽ കനിയണമേ” എന്ന കരച്ചിൽ, എന്നെ ഓർമിപ്പിച്ചത് 1980 കളിൽ ധ്യാനകേന്ദ്രങ്ങളിലും, പ്രാർത്ഥനാസമ്മേളനങ്ങളിലും ഉയർന്നുകേട്ട ഈ ഈരടികളാണ്. പെന്തക്കുസ്താനാളിൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം “ഈശോ കർത്താവാണ്” എന്ന് പ്രസംഗിച്ചതിന്റെ പേരിൽ അറസ്റ്റുചെയ്യപ്പെട്ട പത്രോസും യോഹന്നാനും സംഘത്തിന്റെ മുൻപിൽ നിർത്തപ്പെട്ടപ്പോൾ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് പത്രോസ് പറഞ്ഞ “ആകാശത്തിന് കീഴെ മനുഷ്യരുടെ ഇടയിൽ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല” (അപ്പ 4, 12) എന്ന ദൈവ വചനത്തിന്റെ ഗാനാവിഷ്കാരമാണിത്. ഈശോ എന്ന നാമത്തിന്റെ മനോഹാരിതയും, ശക്തിയും ഉയർത്തിപ്പിടിക്കുന്ന ഈ അത്ഭുത വചനം വെളിപ്പെടുത്തിത്തന്ന ദൈവത്തിന് എന്തുമാത്രം സ്തുതികളർപ്പിച്ചാലും മതിയാവില്ല. അതോടൊപ്പം തന്നെ “ഈശോയേ” എന്ന് ഹൃദയം തകർന്ന് വിളിക്കുന്ന അന്ധൻ, വാണിജ്യ സിനിമകൾക്ക് “ഈശോ” എന്ന പേരിട്ട് ഈശോയെ അവഹേളിക്കുന്ന ഇന്നത്തെ ലാഭക്കൊതിയന്മാരായ സിനിമാ സംവിധായകർക്ക് ഒരു വെല്ലുവിളിയായിട്ടും എനിക്ക് തോന്നി.

തീർച്ചയായും, ഈശോ എന്ന നാമത്തെ അവഹേളിക്കുന്ന ആർക്കും ഇന്നത്തെ സുവിശേഷ ഭാഗവും, സുവിശേഷത്തിലെ അന്ധനും വെല്ലുവിളി തന്നെയാണ്. ലോകം എത്രമാത്രം ഈശോ എന്ന നാമത്തെ അവഹേളിക്കുന്നുവോ അതിലും പതിന്മടങ്ങ് ശക്തമായി ഈ അന്ധനെപ്പോലുള്ളവർ, ക്രൈസ്തവർ മുഴുവനും ഈശോയെ വിളിച്ചു പ്രാർത്ഥിക്കും, ഈശോ എന്ന നാമത്തെ മഹത്വപ്പെടുത്തും എന്നതിന് യാതൊരു സംശയവും വേണ്ട. കാരണം, ഈശോ, ക്രൈസ്തവർ   ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന അവളുടെ/അവന്റെ ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പിന് കിട്ടിയ സമ്മാനമാണ് ഈശോ. പരാജിതരെ, പാവപ്പെട്ടവരെ, അവഗണിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന ദൈവമാണ് ഈശോ. ഈ പ്രപഞ്ചത്തിലെ കാരുണ്യത്തിന്റെ പേരാണ് ഈശോ; സ്നേഹത്തിന്റെ അനുകമ്പയോടെ പേരാണ് ഈശോ. മറ്റുള്ളവരുടെ വേദനകാണുമ്പോൾ നമ്മുടെ ഹൃദയത്തിൽ ഉറവയെടുക്കുന്ന കണ്ണീരിന്റെ പേരാണ് ഈശോ. ഓരോ ക്രൈസ്തവ സഹോദരന്റെയും, സഹോദരിയുടെയും ഹൃദയത്തിന്റെ താളമാണ് ഈശോ. അവളുടെ / അവന്റെ ജീവിതത്തിന്റെയും, അവളുടെ / അവന്റെ കുടുംബത്തിന്റെയും നാഥനാണ് ഈശോ!

സ്നേഹമുള്ള ക്രൈസ്തവ സഹോദരിമാരേ, സഹോദരന്മാരേ, ഈ നാമം, ഈശോയെന്ന നാമം വിളിച്ചപേക്ഷിക്കുമ്പോൾ, ഈശോ, ദൈവം പ്രകാശമായി, വഴിയായി, സത്യമായി, ജീവനായി, സമൃദ്ധിയായി, സമാധാനമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ നിൽക്കുന്നത്. ഈ ഞായറാഴ്ച്ച, സുവിശേഷത്തിലെ അന്ധനോടൊപ്പം, ഈശോയെ ദൈവമായി, കർത്താവായി ജീവിതത്തിൽ ഏറ്റുപറയുവാനും, എന്നും എപ്പോഴും ഈശോ എന്ന നാമം ചൊല്ലിക്കൊണ്ട് ജീവിതത്തെ വിശുദ്ധീകരിക്കുവാനും ലോകം ഈശോയെന്ന നാമത്തെ അവഹേളിക്കുമ്പോൾ, ജീവിതത്തിന്റെ എല്ലാ സമയങ്ങളിലും, സാഹചര്യങ്ങളിലും ഈശോയാണ് എന്റെ ദൈവമെന്നു പ്രഖ്യാപിക്കുവാനും സുവിശേഷം നമ്മെ ക്ഷണിക്കു ന്നു.

Women's Retreat - "At the Name of Jesus" - Saint Theresa Catholic Church

ജെറുസലേമിലേക്കുള്ള യാത്രയിൽ ഈശോയും ശിഷ്യരും ജറീക്കോയെ സമീപിച്ചപ്പോൾ വഴിയരുകിൽ ഭിക്ഷ യാചിച്ചിരുന്ന ഒരു അന്ധനെ ഈശോ സുഖപ്പെടുത്തുന്ന സംഭവത്തിലെ പ്രധാന ആശയങ്ങളെ പെറുക്കിയെടുത്ത് ഒന്ന് വിശകലനം ചെയ്യുമ്പോൾ തീർച്ചയായും, ഈശോ എന്താണ് നമ്മോടുപറയാൻ ആഗ്രഹിക്കുന്നതെന്ന് പതുക്കെ മറനീക്കി പുറത്തുവരും. ജീവിതത്തിന്റെ നൽക്കവലകളിൽ എങ്ങോട്ടു പോകണമെന്നും, എന്ത് ചെയ്യണമെന്നും അറിയാതെ നട്ടംതിരിയുമ്പോൾ ഈശോ എന്ന് വിളിച്ചപേക്ഷിച്ചാൽ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാകും. അപ്പോൾ ഈശോ എന്ന നാമത്തിന്റെ അത്ഭുത ശക്തി നമുക്ക് അനുഭവവേദ്യമാകും.

ഒന്നാമതായി, ഈ സുവിശേഷഭാഗം നമുക്ക് പറഞ്ഞു തരുന്നത്, അന്ധനായ മനുഷ്യന് ഈശോയെ നേരത്തേ അറിയാമായിരുന്നു എന്നാണ്. ഈശോ അദ്ദേഹത്തിന് വെറും കേട്ടുകേൾവി മാത്രമായിരുന്നില്ല. പഴയനിയമം അദ്ദേഹത്തിന് അറിയാമായിരുന്നു.. ഈശോ ദാവീദിന്റെ പുത്രനാണ് എന്ന് അന്ധൻ മനസ്സിലാക്കിയിരുന്നു. തീർന്നില്ല, ഈശോ ലോകത്തിലേക്ക് വരാനിരിക്കുന്ന രക്ഷകനാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മാത്രമല്ല, ഈശോയെ തന്റെ കർത്താവായി അയാൾ ഹൃദയത്തിൽ സ്വീകരിച്ചവനുമാണ്. മലയാള ഭാഷയിൽ കർത്താവ് എന്നതിന് ധാരാളം അർത്ഥങ്ങളുണ്ട്. നിർമിക്കുന്നവൻ, ചെയ്യുന്നവൻ, നിർവഹിക്കുന്നവൻ, നടത്തുന്നവൻ എന്നിങ്ങനെയാണ് അർഥങ്ങൾ. പര്യായപദങ്ങളായി രചയിതാവ്, സ്രഷ്ടാവ്, നിയന്താവ് എന്നീ വാക്കുകളും ശബ്ദതാരാവലി നൽകുന്നുണ്ട്. അതായത്, നേരിട്ട് കാണാൻ സാധിച്ചിട്ടില്ലെങ്കിലും, തന്റെ മനസ്സിലെ ആഗ്രഹങ്ങൾ പങ്കുവയ്ക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും, അന്ധൻ ഈശോയെ തന്റെ ജീവിതത്തിന്റെ കർത്താവായി, എല്ലാമായി സ്വീകരിച്ചിരുന്നു.  

രണ്ടാമതായി, ഈശോയെ കാണാൻ ശ്രമിച്ച അന്ധന് പുറമെനിന്നുള്ള തടസ്സം (External obstacle) ജനക്കൂട്ടമായിരുന്നു. ജനക്കൂട്ടവും, ജനക്കൂട്ടത്തിന്റെ ബഹളവും, മിണ്ടാതിരിക്കുവാൻ പറയുന്ന ശകാരങ്ങളും, ആക്രോശങ്ങളും, ഈശോയിലേക്ക് അടുക്കുവാൻ അന്ധന് തടസ്സമായി നിന്നു. ആൾക്കൂട്ട കൊലപാതകങ്ങളും, ആൾക്കൂട്ടത്തിന്റെ, ഏച്ചു പിടിപ്പിച്ചും, ചൊല്ലിപ്പൊലിപ്പിച്ചും നിറം പിടിപ്പിച്ച കഥകളുണ്ടാക്കലും വളരെ സാധാരണമായ ഈ കാലത്തിൽ ജനക്കൂട്ടം അന്ധന് ഈശോയിലേക്ക് എത്താനുള്ള ഒരു തടസ്സമായിരുന്നു എന്ന് പറഞ്ഞാൽ അത്ഭുതപ്പെടാനില്ല. കാരണം, ആൾക്കൂട്ടത്തിനു വേട്ടനായയുടെ മനസ്സാണ്. ഒരു ഇരയെ കിട്ടിയാൽ എങ്ങനെ അതിനെ കീഴ്പ്പെടുത്താമെന്ന് മാത്രമാണ് അതിന്റെ ഗൂഢാലോചന. നിങ്ങളുടെ ബലഹീനതപോലും മുഖംമൂടിയായി വ്യാഖ്യാനിക്കപ്പെടും!

ജനക്കൂട്ടമെന്നതിനു വലിയ അർത്ഥവ്യാപ്തിയുണ്ട്. 1. നിങ്ങളും ഞാനും അടങ്ങുന്ന ആളുകളുടെ കൂട്ടം. ഇതാണ് സാമാന്യ അർത്ഥത്തിൽ ജനക്കൂട്ടമെന്നു പറയുന്നത്. എന്ന് പറഞ്ഞാൽ, ഞാൻ കാരണം, എന്റെ ഉയർച്ച കാരണം, സാമ്പത്തികമായതോ, വിവിധ talents ഉള്ളതുകൊണ്ടോ, superiority complex കൊണ്ടോ, എന്റെ അഹങ്കാരം കൊണ്ടോ ഉള്ള ഉയർച്ച, ഉയരം കാരണം, എന്റെ തന്റേടം കൊണ്ടുള്ള ബഹളം കാരണം, എന്റെ വീടിന്റെ ആർഭാടം കാരണം, വലിയ വിലപിടിപ്പുള്ള, അച്ചടക്കമില്ലാത്ത എന്റെ വസ്ത്രധാരണത്തിന്റെ പളപളപ്പ് കാരണം, എന്റെ ആഭരണങ്ങളുടെ കിലുക്കം കാരണം, മറ്റുള്ളവരെ പരിഗണിക്കാത്ത, മറ്റുള്ളവരെ ഇല്ലാതാക്കുന്ന ആൾക്കൂട്ടത്തിന്റെ സ്വഭാവങ്ങൾ എന്നിലുള്ളതുകൊണ്ട്, എന്റെ ദേവാലയത്തിന്റെ വലിപ്പം കാരണം, പണക്കൊഴുപ്പിൽ തിമിർത്താടുന്ന പള്ളിപ്പെരുന്നാളുകളുടെ ബഹളം കാരണം, എന്റെ സഹോദരിക്ക്, എന്റെ സഹോദരന് ഈശോയെ കാണുവാൻ, ഈശോയുടെ അടുത്തെത്തുവാൻ സാധിക്കുന്നില്ല!! അതായത്, എന്റെ ക്രൈസ്തവജീവിതം തന്നെ, എന്റെ സന്യസ്ത പൗരോഹിത്യ ജീവിതം തന്നെ, എന്തിന് ഞാൻ അർപ്പിക്കുന്ന വിശുദ്ധ ബലി പോലും ഈശോയെ കാണുന്നതിന്, ഈശോയിലേക്കു ചെല്ലുന്നതിന് മറ്റുള്ളവർക്ക് തടസ്സമാകുന്നു എന്ന്!!?? എന്റെ ജീവിതം മറ്റുള്ളവർക്ക് ഈശോയെ കാണുവാൻ ഒരു തടസ്സമായി മാറുന്നതില്പരം മറ്റെന്തു ദുരന്തമാണ് ഈ ലോകത്തിലുള്ളത്?! പ്രളയം, മഹാമാരി തുടങ്ങിയ ദുരന്തങ്ങളുടെയൊക്കെ സ്ഥാനം ഇതിന്റെ പിന്നിലേ വരികയുള്ളു പ്രിയപ്പെട്ടവരെ. മറ്റുള്ളവരുടെ ആധ്യാത്മിക ജീവിത വഴികളിൽ ഞാനൊരു external obstacle ആയി മാറുന്നുണ്ടോ എന്നു പരിശോധിച്ചറിയുവാൻ ദൈവവചനം നമ്മെ നിർബന്ധിക്കുന്നു. എന്തായാലും ജനക്കൂട്ടം കാരണം ഈശോയെ കാണുവാൻ അന്ധന് സാധിച്ചില്ല!!

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജീവിതത്തിൽ ഇതുപോലെയൊരു അവസ്ഥ അദ്ദേഹം അനുഭവിക്കുന്നുണ്ട്. അദ്ദേഹം വത്തിക്കാനിൽ ചെന്നപ്പോൾ പോപ്പിനെ കാണുന്നതിന് പ്രോട്ടോക്കോൾ പാലിക്കണമെന്നും, പ്രത്യേക ഡ്രസ്സ് കോഡ് അനുസരിക്കണമെന്നും ഓഫീസിലുള്ളവർ നിർബന്ധിച്ചു. തന്റെ സാധാരണമായ ഡ്രസ്സ് മാറ്റുവാൻ മഹാത്മജി ആഗ്രഹിച്ചില്ല. മഹാത്മജിക്ക് പോപ്പിനെ കാണുവാൻ അനുവാദം ലഭിച്ചില്ല. വത്തിക്കാന്റെ തലയെടുപ്പ്, പോപ്പിനെ കാണുവാനുള്ള നിയമങ്ങളിലെ കാർക്കശ്യം തുടങ്ങിയവ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടാണ് പുറത്തിറങ്ങിയ അദ്ദേഹം ഇങ്ങനെ പറഞ്ഞത്: ക്രിസ്തുവേ നിന്നെ ഞാൻ സ്നേഹിക്കുന്നു. എന്നാൽ ക്രിസ്ത്യാനികളെ അങ്ങനെ കാണുവാൻ എനിക്ക് സാധിക്കുന്നില്ല.” മറ്റുള്ളവരുടെ ഈശോയിലേക്കുള്ള വഴിയിൽ മാർഗതടസ്സങ്ങളാകാതിരിക്കുവാൻ നാം ശ്രദ്ധിക്കണം.

2. ജനക്കൂട്ടം എന്നിൽ തന്നെയുള്ള multiple personality ആകാം! ഇതൊരു മാനസിക വൈകല്യമാണ്. ഇപ്പോഴിതിനെ dissociative identity disorder (DID) എന്നാണു പറയുന്നത്. നമ്മിൽ തന്നെ രണ്ടോ അതിൽ കൂടുതലോ വ്യക്തികളുടെ, പ്രത്യേക പേരുള്ള, സ്വഭാവ സവിശേഷതകളുള്ള വ്യക്തികളുടെ സാന്നിധ്യത്തെയാണ് ഒന്നിലധികം വ്യക്തിത്വം, multiple personality എന്ന് പറയുന്നത്. “മണിച്ചിത്രത്താഴ്” എന്ന മലയാള സിനിമയിലെ നായികയെ ഓർക്കുന്നില്ലേ? Dissociative identity disorder ഉള്ള വ്യക്തിയായിട്ടാണ് നായികയെ ചിത്രീകരിച്ചിരിക്കുന്നത്. ഗംഗാ, നാഗവല്ലി എന്നിങ്ങനെയുള്ള വ്യക്തിത്വങ്ങൾ! ഒന്ന് ചിന്തിച്ചു നോക്കൂ! എന്റെ പേര് ടോം എന്നാണെങ്കിൽ എന്നിൽ എത്ര ടോം മാരുണ്ട്? എന്റെ പേര് ട്രീസ എന്നാണെങ്കിൽ എന്നിൽ ചിലപ്പോൾ ഒരേ സമയം തന്നെ എത്ര ട്രീസ മാരുണ്ട്? അല്ലെങ്കിൽ എനിക്ക് എത്ര മുഖങ്ങളുണ്ട്? ഭർത്താവിന്റെ അടുത്ത് ചെല്ലുമ്പോൾ ഒരാൾ, ഭാര്യയുടെ അടുത്താകുമ്പോൾ മറ്റൊരാൾ, മക്കളുടെ അടുത്ത് വേറൊരു വ്യക്തിത്വം, മാതാപിതാക്കളുടെ അടുത്ത് പിന്നെയും വേറൊരു വ്യക്തി, കൂട്ടുകാരന്റെ, കൂട്ടുകാരിയുടെ അടുത്ത് വേറൊന്ന്, ഓഫീസിൽ, പാർട്ടി വേദികളിൽ, ഒരു പെൺകുട്ടിയെ, ആൺകുട്ടിയെ കാണുമ്പോൾ, പള്ളിയിൽ ഇരിക്കുമ്പോൾ, ഞാൻ ഒറ്റയ്ക്കാകുമ്പോൾ — തമ്പുരാനേ, ഞാനൊരു ആൾക്കൂട്ടം തന്നെ.  സ്നേഹമുള്ളവരേ, ഈ ആൾക്കൂട്ടത്തിൽ ഒറിജിനലായ ഞാൻ ഏതാണ്? ഈ ആൾക്കൂട്ടത്തിൽ നിന്നുകൊണ്ട് ഒറിജിനലായ എനിക്ക് എങ്ങനെ ഈശോയെ കാണുവാൻ കഴിയും?? ജീവിതത്തിന്റെ ചില വേളകളിലെങ്കിലും, അന്ധനായി തപ്പിത്തടഞ്ഞു വീഴുമ്പോൾ, എത്ര ശ്രമിച്ചിട്ടും പലകുറവുകളാൽ ജീവിതത്തിൽ ഒന്നും നടക്കാതെ വരുമ്പോൾ നാമൊക്കെ ഉറക്കെ അലറി കരഞ്ഞിട്ടുണ്ടാകും. എങ്ങനെയെങ്കിലും ഈശോയെ കാണണമെന്ന് ആശിച്ചിട്ടുണ്ടാകും. പക്ഷെ നമ്മിലെ ജനക്കൂട്ടം കാരണം നമുക്ക് കാണാൻ, അവന്റെ അടുത്തെത്താൻ കഴിയുന്നില്ല.

ഇന്ന് നമുക്ക് നമ്മിലെ ജനക്കൂട്ടത്തിനും അപ്പുറം നിൽക്കാൻ ആകണം. നമ്മെ നിശബ്ദമാക്കുന്ന നമ്മിലെ പല തരത്തിലുള്ള വ്യക്തികളെ മനോഭാവങ്ങളെ നമുക്ക് ദൂരെയെറിയണം. നമ്മിലെ ജനക്കൂട്ടത്തിനും മുകളിൽ നമ്മിലെ ശരിയായ, ഒറിജിനലായ നന്മനിറഞ്ഞ വ്യക്തിത്വത്തെ സ്ഥാപിക്കണം. ജനക്കൂട്ടമെന്ന external obastacle നെ ക്കുറിച്ചു നാം ബോധവാന്മാരാകണം. എങ്കിലേ, ഈശോയെ വിളിക്കാൻ, ഈശോയെ കാണുവാൻ, ജീവിതം പ്രകാശം നിറഞ്ഞതാക്കാൻ നമുക്ക് സാധിക്കൂ.

മൂന്നാമതായി, അന്ധന് ഈശോയെ കാണാൻ സാധിക്കാത്തവിധം internal obstacle ഉണ്ടായിരുന്നു. അന്ധന് തീർച്ചയായും അന്ധത തന്നെയായിരുന്നു അവന്റെ ആന്തരിക തടസ്സം. പക്ഷെ, ഈ സംഭവത്തിലെ മനുഷ്യന് അന്ധത ഒരു ഭാഗ്യമായിരുന്നു എന്ന് ഞാൻ പറയും! നെറ്റി ചുളിക്കേണ്ട! കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന ജനക്കൂട്ടത്തിനു, കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന യഹൂദർക്ക്, കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന ഫരിസേയർക്കു, നിയമജ്ഞർക്കു, ശരിയായ ഈശോയെ അറിയാൻ, കാണാൻ കഴിഞ്ഞില്ല. എന്നാൽ, അന്ധനായിരുന്നിട്ടും, ഈ യാചകന് അതിനു സാധിച്ചു! അയാൾ ഭാഗ്യവാനല്ലേ?

ചെറുപ്പത്തിലേ അന്ധയായ വ്യക്തിയാണ് ഹെലൻ കെല്ലർ (Helen Keller). കുഞ്ഞായിരുന്നപ്പോഴത്തെ ഒരു രോഗമാണ് അവളെ അന്ധയും, ബധിരയുമാക്കിയത്. ഹെലൻ കെല്ലറുടെ The Story of my life എന്ന ആത്മകഥ നാം എല്ലാവരും വായിച്ചിരിക്കേണ്ടതാണ്. ഒരിക്കൽ ഒരു ജേർണലിസ്റ്റ് അവളോട് ചോദിച്ചു: “അന്ധയായിരിക്കുന്നതു ഭയാനകമായ ഒരു അവസ്ഥയാണോ?” ഒന്ന് പതുക്കെ ചിരിച്ചിട്ട് അവൾ പറഞ്ഞു: “മനോഹരമായ രണ്ടു തുറന്ന കണ്ണുകളുണ്ടായിട്ടും ഒന്നും കാണാതിരിക്കുന്നതിലും ഭേദം, അന്ധയായിരിക്കുമ്പോഴും ഹൃദയം കൊണ്ട് കാണുന്നതാണ്.”

ഹെലൻ കെല്ലറുടെ ഈ ഉത്തരം നമ്മെ ഞെട്ടിക്കുന്നുണ്ടെങ്കിൽ അതിന്റെ അർഥം, സ്നേഹമുള്ളവരേ, രണ്ടു നല്ല കണ്ണുകളുണ്ടായിട്ടും നാം ദൈവത്തെ ഇന്നും കണ്ടിട്ടില്ല എന്ന് തന്നെയാണ്, നാം അന്ധരാണ് എന്നാണ്!

Daily Life Problems, Struggle and Challenges Faced by Blind People

നമ്മിലെ ആർത്തികൾ, ആസക്തികൾ, muscle power, money power, അധികാര ശക്തി, സൗന്ദര്യം, എല്ലാം എല്ലാം നമ്മെ അന്ധരാക്കുന്നു! എന്തിനു സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാൻ സാധിക്കാത്ത വിധം നാമൊക്കെ അന്ധരാകുന്നില്ലേ? സ്വന്തം സഹോദരീ സഹോദരന്മാരെ കാണാൻ കഴിയാത്തവിധം നാം അന്ധരായിത്തീരുന്നില്ലേ? അഫ്ഗാനിസ്ഥാനിൽ ഭീകരത നിറച്ചു അഴിഞ്ഞാടുന്ന താലിബാൻകാർ അന്ധരല്ലേ? ശരീരത്തിന്റെ സുഖത്തിൽ രമിച്ചു പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവരും അന്ധരല്ലേ? മാസങ്ങളായി അതിജീവനത്തിനുവേണ്ടി സമരം ചെയ്യുന്ന കർഷകരെ കണ്ടില്ലെന്ന് നടിക്കുന്ന ഭരണകർത്താക്കളും അന്ധരല്ലേ? ലൈക്കും, ഷെയറും, ഫോളോവെഴ്‌സും കൂട്ടാൻവേണ്ടി ഈശോയെന്ന നാമത്തെ വാണിജ്യസിനിമകൾക്ക് ഉപയോഗിക്കുന്നവരും അന്ധരല്ലേ?

നമ്മിലെ അന്ധതയെ മാറ്റി, ഹൃദയം കൊണ്ട് ഈശോയെ കാണാൻ, നമ്മിലും, നമ്മുടെ കുടുംബത്തിലും, കൂട്ടുകാരിലും, ഈ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ഈശോയെ കാണാൻ നമുക്കാകണം.

നോക്കൂ…തന്റെ internal obastacle നെ, അന്ധതയെ മറന്നുകൊണ്ട്, External obastacle നെ, ജനക്കൂട്ടത്തെ, അതിന്റെ ആക്രോശങ്ങളെയും, ശകാരങ്ങളെയും മടികടന്ന്, അവയ്ക്കും മുകളിൽ കയറിനിന്ന് അന്ധൻ വിളിക്കുകയാണ്, അലറുകയാണ്: “ദാവീദിന്റെ പുത്രനായ ഈശോയെ എന്നിൽ കനിയണമേ”. ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കും, ആക്രോശങ്ങൾക്കും അപ്പുറത്തുനിന്ന് വന്ന ആ വിളി ഈശോ കേട്ടു. അവിടുത്തെ കാതുകളിൽ ആ വിളി വന്നലച്ചു. ആ വിളിയിലെ നൊമ്പരം അവിടുത്തെ ഹൃദയത്തെ ഉലച്ചു. അവിടുന്ന് കാരുണ്യമായി മാറി, ആ അന്ധന്, അവിടുന്ന്,  ഈശോ,  സൗഖ്യമായി മാറി. അവന്റെ ജീവിതത്തിന് ഈശോ ദൈവമായി മാറി. അവന്റെ ജീവിതം പ്രകാശം നിറഞ്ഞതായി.

ഇതാണ് പ്രിയപ്പെട്ടവരേ, ഈശോയെന്ന വിളിയുടെ അർഥം, അതിന്റെ ശക്തി. ക്രൈസ്തവന് അതുകൊണ്ടാണ് ഈശോയെന്ന നാമം അവന്റെ ജീവനാകുന്നത്. സ്വരാക്ഷരമായ യും, ഉഷ്മാക്കൾ എന്ന വിഭാഗത്തിൽപ്പെടുന്ന യോട് എന്ന സ്വരാക്ഷരവും ചേർത്ത ഈശോ എന്നത് ക്രൈസ്തവന് വെറും മലയാളവാക്കല്ല. മറിച്ച്, അവൾക്ക്, അവന് അനുഭവിക്കാവുന്നതിൽ ഏറ്റവും സുന്ദരവും, ഏറ്റവും ശ്രദ്ധേയവുമായ ദൈവമെന്ന അർത്ഥമാണ്.  ക്രൈസ്തവർ ഈശോ എന്ന വാക്കിന് ദൈവം എന്നാണ് അർഥം കൊടുത്തിരിക്കുന്നത്. ആ വിശുദ്ധ നാമത്തെ വെറും, വെറും വാണിജ്യ സിനിമയുടെ title ആക്കിയാൽ, അതും ഒരു തോക്കിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചാൽ ക്രൈസ്തവരുടെ ഹൃദയം തകരില്ലേ? ചങ്ക് പൊള്ളുകയില്ലേ? തകരണം, പൊള്ളണം. 

സ്നേഹമുള്ളവരേ, സീറോമലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഈശോയെന്ന നാമത്തിന്റെ ശക്തി അറിയുവാൻ ഈ ഞായറാഴ്ച്ച നമുക്ക് സാധിക്കട്ടെ. നാം വിശ്വാസത്തോടെ അലറി വിളിക്കുകയാണെങ്കിൽ, ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കും അപ്പുറം നമ്മുടെ വിലാപം കേൾക്കുന്നവനാണ് നമ്മുടെ ദൈവം! വെറുമൊരു ദർശനം മാത്രം ആഗ്രഹിച്ചാലും നമ്മുടെ ദൈവം നമ്മിൽ, നമ്മുടെ കുടുംബത്തിൽ വിരുന്നുവരും, അവിടുത്തെ രക്ഷ നമുക്ക് നൽകും.

750+ Blind Pictures | Download Free Images on Unsplash

ഈശോയെ കാണാൻ അതിയായ ആഗ്രഹം നമുക്കുണ്ടാകട്ടെ. നിനക്ക് കാഴ്ചയുണ്ടാകട്ടെ, എന്ന ഈശോയുടെ  സ്വരം വിശുദ്ധ കുർബാനയിൽ കേൾക്കുവാൻ അവിടുന്ന് നമുക്ക് ഭാഗ്യം തരട്ടെ. ഈശോയെന്ന നാമത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുവാൻ, അതിന്റെ പ്രാധാന്യം മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുവാൻ നമുക്ക് സാധിക്കട്ടെ. ആമേൻ!

sunday sermon lk 18, 1-8

Daily Bible Reflections: “But, will the Son of Man find faith on earth when  he comes?” (Lk 18:8)

ഐറീഷ്‌ കവിയായ തോമസ് മൂർ (Thomas Moore) തന്റെ ജീവിതത്തിന്റെ ദുരിത കാലങ്ങളിൽ ആശ്വാസത്തിനായി മണിക്കൂറുകൾ പ്രാർത്ഥനയിൽ ചിലവഴിക്കുമായിരുന്നു. ഇപ്പോഴും പ്രാർത്ഥിക്കുന്ന തോമസ് മൂറിനെ എന്നാൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കളിയാക്കുമായിരുന്നു. ഒരിക്കൽ തന്നെ കളിയാക്കിയ സുഹൃത്തിനോട് തോമസ് മൂർ പറഞ്ഞു: ” സ്നേഹിതാ, “സ്വർഗത്തിന് സുഖപ്പെടുത്താൻ കഴിയാത്ത ഒരു ദുഃഖവും ഈ ഭൂമിക്കില്ല” (Earth has no sorrow that heaven cannot heal.)

കൈത്താക്കാലത്തിന്റെ ഈ അവസാന ഞായറാഴ്ച്ച ഭഗ്നാശരാകാതെ നിരന്തരം പ്രവർത്തിക്കണമെന്ന സുവിശേഷ സന്ദേശം വായിച്ചു ധ്യാനിക്കാനിരുന്നപ്പോൾ മനസ്സിലൂടെ കടന്നുപോയ ചിത്രം ഈ ഐറീഷ്‌ കവിയുടേതാണ്. കാരണം, എന്തിനു പ്രവർത്തിക്കണമെന്ന ഒരു ചിന്ത, സാത്താന്റെ പണിയാണെങ്കിലും, ഈ സുവിശേഷ ഭാഗം വായിച്ചപ്പോൾ മനസ്സിൽ കടന്നുകൂടി. “എന്തുമാത്രം ഉപവസിച്ചും, പരിത്യാഗം ചെയ്തും പ്രാർഥിച്ചതാ, എത്ര തിരികൾ കത്തിച്ചതാ, എത്ര വിശുദ്ധ കുർബാനകൾ അർപ്പിച്ചതാ …. എന്നിട്ടും, കോവിഡ് മുന്നോട്ട് തന്നെ, അഫ്‌ഗാനിസ്ഥാനിൽ താലിബാൻ രക്തച്ചൊരിച്ചിൽ തുടരുകയാണ്…സഭയിലാകട്ടെ, വിശുദ്ധ കുർബാനയെച്ചൊല്ലി പ്രശ്നങ്ങൾ ഉരുണ്ടുകൂടുകയാണ് വീണ്ടും, അതിനിടയ്ക്ക് കുടുംബത്തിൽ സാമ്പത്തിക ഞെരുക്കങ്ങളും മറ്റ് പ്രശ്നങ്ങളും…. ദൈവത്തിനുപോലും ഈ പ്രശ്നങ്ങളെ മാറ്റുവാൻ കഴിയുന്നില്ലല്ലോ!” ഇങ്ങനെയൊക്കെ ചിന്തിച്ചപ്പോഴാണ് ഈ ഐറീഷ് കവിയുടെ പ്രസ്താവന ഓർമയിലെത്തിയത്. – സ്നേഹിതാ, “സ്വർഗത്തിന് സുഖപ്പെടുത്താൻ കഴിയാത്ത ഒരു ദുഃഖവും ഈ ഭൂമിക്കില്ല”

ഇന്നത്തെ സുവിശേഷ ഭാഗം മനോഹരമായ ഈ സന്ദേശത്തിന്റെ ക്രിസ്തു ഭാഷ്യമാണ്.  ജീവിത വഴികളിലൂടെ മുന്നോട്ട് പോകുമ്പോൾ ഈശോ നമ്മോട് പറയുന്നതിങ്ങനെയാണ്: ” മകളേ, മകനേ, നിരന്തരം നിരാശപ്പെടാതെ കാരുണ്യം, സ്നേഹം മാത്രമായ നിന്റെ ദൈവത്തോട് എപ്പോഴും പ്രാർത്ഥനയിൽ ആയിരിക്കുക, ബന്ധത്തിൽ ആയിരിക്കുക അവിടുന്ന് നിന്റെ ജീവിതത്തിന് ആവശ്യമായുള്ളതെല്ലാം നൽകും.” പ്രാർത്ഥന എന്താണെന്നും, എങ്ങനെ പ്രാർത്ഥിക്കണമെന്നും,പ്രാർത്ഥനയിൽ സ്വീകരിക്കേണ്ട മനോഭാവമെന്താണെന്നും ഈശോ ഇന്ന് നമ്മെ പഠിപ്പിക്കുകയാണ്. നമുക്കറിയാവുന്ന കാര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുകയാണ്.

പ്രാർത്ഥനയുടെ സവിശേഷതകളെ നമ്മെ പഠിപ്പിക്കുന്ന ഒരു സുവിശേഷഭാഗമാണിത് എന്നതിന് ഒരു തർക്കവുമില്ല. വിശുദ്ധ ലൂക്കായുടെ സുവിശേഷം തന്നെ പ്രാർത്ഥനയുടെ സുവിശേഷം എന്നാണു അറിയപ്പെടുന്നത്. ലൂക്കയുടെ സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം മുതൽ പ്രാർത്ഥനയുടെ വിവിധ രൂപങ്ങളും സവിശേഷതകളും നമുക്ക് കാണാവുന്നതാണ്. ഒന്നാം അധ്യായത്തിലെ സഖറിയായുടെ പ്രാർത്ഥനയിൽ ധൂപാർച്ചനയാണ് പ്രധാനമായും നാം കാണുന്നത്. അദ്ദേഹത്തിന്റെ പ്രാർത്ഥനക്കു ദൈവം ഉത്തരം കൊടുക്കുന്നുണ്ട്. ആ അധ്യായത്തിൽ തന്നെ മാതാവിന്റെ പ്രാർത്ഥനയും ഉണ്ട്. അത് ഒരു സ്തോത്രഗീതമായിട്ടാണ് മാതാവ് അവതരിപ്പിച്ചത്. രണ്ടാം അധ്യായത്തിലെ ശിമെയോന്റെയും അന്നായുടെയും പ്രാർത്ഥന, മൂന്നാം അധ്യായത്തിൽ ജ്ഞാനസ്നാന സമയത്തെ പ്രാർത്ഥന, നാലാം അധ്യായത്തിലെ ഉപവസിച്ചുള്ള പ്രാർത്ഥന…ഇങ്ങനെ ലൂക്കായുടെ സുവിശേഷം മുഴുവൻ പ്രാർത്ഥയുടെ രൂപങ്ങളും പ്രത്യേകതകളുമാണ്. വീട്ടിൽ ചെന്ന് ലൂക്കായുടെ സുവിശേഷം ഈ ചിന്തവച്ച് ഒന്ന് വായിച്ചു നോക്കിയാൽ നിങ്ങൾ വിസ്മയിച്ചു പോകും, തീർച്ച!

ഈശോ പലപ്പോഴായി പ്രാർത്ഥനയുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്. ലൂക്കായുടെ സുവിശേഷം അദ്ധ്യായം 10 ൽ പരിശുദ്ധാത്മാവിൽ ആനന്ദിച്ചു ഈശോ പ്രാർത്ഥിക്കുന്നുണ്ട്. (21 -24) പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പ്രാർത്ഥിക്കുക എന്നത് പ്രാർത്ഥനയുടെ ഉന്നതരൂപം തന്നെയാണ്. അദ്ധ്യായം 11 ൽ ഈശോ ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നുണ്ട്. ഇവിടെ ഒരു പ്രാർത്ഥനയുടെ ഘടന എങ്ങനെയായിരിക്കണം എന്ന് ഈശോ നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. (1 – 4) ഇതേ അധ്യായത്തിൽ തന്നെ പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ചു ഈശോ പറയുന്നുണ്ട്. (5 – 13) അദ്ധ്യായം 22 ൽ ഈശോയുടെ ഗത്സെമെൻ പ്രാർത്ഥനയുണ്ട്.

Daily Byte

രക്തം വിയർക്കേ പ്രാർത്ഥിക്കുന്ന ഈശോ, പ്രാർത്ഥനയുടെ മറ്റൊരു രൂപം അവതരിപ്പിക്കുകയാണ്. അദ്ധ്യായം 23 ൽ, കാൽവരിയിൽ കുരിശിൽ മരിക്കുന്നതിന് മുൻപ് വളരെ മനോഹരമായ ഒരു പ്രാർത്ഥന ഈശോ നമുക്കായി നൽകുന്നു: “പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.” (46)

Normal 0 false false false EN-US X-NONE ML

ഇന്നത്തെ സുവിശേഷത്തിൽ പ്രാർത്ഥനയുടെ മൂന്ന് സവിശേഷതകളാണ് ഈശോ അവതരിപ്പിക്കുന്നത്. ഒന്ന്, ഭഗ്നാശരാകാതെ, നിരാശരാകാതെ പ്രാർത്ഥിക്കണം. രണ്ട്, എപ്പോഴും പ്രാർത്ഥിക്കണം. മൂന്ന്, പ്രാർത്ഥനയ്ക്ക് നീതിപൂർവകമായി ദൈവം ഉത്തരം നൽകും.

നമ്മുടെ ജീവിതത്തിൽ, നിരാശരാകാതെ, എന്റെ ദൈവം എന്റെ ജീവിതത്തിനു ആവശ്യമുള്ളതെല്ലാം നൽകും എന്ന ഉറച്ച വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം. ജീവിതമെന്നു പറയുന്നത് നമ്മുടെ ചിന്തയുടെ, നമ്മുടെ വിശ്വാസങ്ങളുടെ, നമ്മുടെ സ്വഭാവത്തിന്റെ, നമ്മുടെ മാനസികാവസ്ഥയുടെ പ്രതിഫലനങ്ങളാണ് എന്ന് ആധുനിക മാനേജ്‌മെന്റ് ട്രൈനേഴ്‌സ് പറയും. എന്നാൽ ഈശോ പറയുന്നത്, ജീവിതമെന്നത് നമ്മുടെ പ്രാർത്ഥനയുടെ പ്രതിഫലനമാണെന്നാണ്. കാരണം പ്രാർത്ഥന എന്നത് ദൈവവും മനുഷ്യനും ഒന്നായിത്തീരുന്ന അവസ്ഥയാണ്. പ്രാർത്ഥനയെന്നത് ദൈവത്തോട് നമുക്ക് ആവശ്യമുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് നിരത്തലല്ല. പ്രാർത്ഥന എന്നത് ദൈവത്തിന്റെ
പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ എന്നെത്തന്നെ സമർപ്പിക്കുന്ന സമയമാണ്. പ്രാർത്ഥന എന്നത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ദൈവം നൽകിയ ജീവിതത്തിനു നന്ദി പറയുന്ന നിമിഷമാണ്. ഈ പ്രാർത്ഥന സന്തോഷത്തോടെ, നന്ദിയോടെ, കൃതജ്ഞതയോടെ ചെയ്യേണ്ട ഒരു
കർമമാണ്. ക്രൈസ്തവന്റെ ഏറ്റവും വലിയ പ്രാർത്ഥനയായ വിശുദ്ധ കുർബാനയിലെ ഓരോ പ്രാർത്ഥനയും ശ്രദ്ധിച്ചിട്ടില്ലേ? “ഞങ്ങൾ അങ്ങേക്ക് സ്തുതിയും, കൃതജ്ഞതയും, ആരാധനയും സമർപ്പിക്കുന്നു എന്ന് എത്രയോ വട്ടമാണ് നാം ചെല്ലുന്നത്!

ഒരിക്കൽ ഒരു മനുഷ്യൻ ദൈവത്തോട് പ്രാർത്ഥിച്ചു: “ദൈവമേ, എന്റെ ജീവിതം ആസ്വദിക്കാനുള്ളതെല്ലാം എനിക്ക് തരിക.” ദൈവം അയാളോട് പറഞ്ഞു: “മകനെ, ഞാൻ നിനക്ക് ജീവിതം തന്നെ
നല്കിയിട്ടുണ്ടല്ലോ. അത് എല്ലാം ആസ്വദിക്കുവാൻ വേണ്ടിയാണ്.”
സ്നേഹമുള്ളവരേ, എല്ലാം നല്കുന്നവനാണ് നമ്മുടെ ദൈവം. ‘വിളിക്കും മുൻപേ ഉത്തരം അരുളുന്നവനാണ് നമ്മുടെ ദൈവം; പ്രാർത്ഥിച്ചു തീരും മുൻപേ അത് കേൾക്കുന്നവനാണ് നാമ്മുടെ ദൈവം’. (ഏശയ്യാ 65, 24) അതുകൊണ്ടു നിരാശരാകാതെ നാം പ്രാർത്ഥിക്കണം, ദൈവത്തോടൊത്തു ആയിരിക്കണം.

രണ്ട്, നാം പ്പോഴും പ്രാർത്ഥിക്കണംകാരണം, നമ്മുടെ ജീവിതം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റലിന്റെ ഒരാഘോഷമാകണം. ദൈവത്തിന്റെ ഇഷ്ടം അറിയണമെങ്കിലോ, നാം ദൈവവുമായി എപ്പോഴും പ്രാർത്ഥനയിൽ ആയിരിക്കണം. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ, രാത്രി കിടക്കുന്ന
നിമിഷം വരെ നാം പ്രാർത്ഥനയിൽ ആയിരിക്കണം. ജീവിതത്തിലെ ചെറുതും വലുതുമായ കാര്യങ്ങളെല്ലാം പ്രാർത്ഥിച്ചുകൊണ്ട് തുടങ്ങാവൂ. ഭക്ഷണം കഴിക്കുന്നതിനു മുൻപ് ആ ഭക്ഷണം നൽകിയ നല്ല ദൈവത്തിനു നന്ദി പറയുന്നവർ എത്ര പേരുണ്ട്? വീട്ടിൽ നിന്ന് എന്തെങ്കിലും കാര്യത്തിനായി ഇറങ്ങി പുറപ്പെടുമ്പോൾ ആദ്യമേ സുഹൃത്തേ, നീ നിന്റെ ദൈവവുമായി പ്രാർത്ഥനയിലാകണം. Be in tune with your God always! Be in prayer with your God always!

മൂന്ന്, നമ്മുടെ പ്രാർത്ഥനയ്ക്ക് നീതിപൂർവകമായി ദൈവം ഉത്തരം നൽകും. ഈ സുവിശേഷഭാഗം ആ വിധവയ്ക്ക് ലഭിക്കാതെപോയ നീതിയെക്കുറിച്ചു പറയാനല്ല ഈശോ ആഗ്രഹിച്ചത്. പിന്നെയോ, രാവും പകലും തന്നെ വിളിച്ചു കരയുന്നവർക്കു, താനുമായി പ്രാർത്ഥനയിൽ ആകുന്നവർക്കു നീതിപൂർവം ഉത്തരം നല്കുന്നവനാണ് ദൈവം എന്ന് പഠിപ്പിക്കുവാനാണ്. ദൈവത്തെ ഭയപ്പെടാത്ത, മനുഷ്യനെ മാനിക്കാത്ത ഒരു ന്യായാധിപന് ആ വിധവയ്ക്ക് നീതിനടത്തി കൊടുക്കുവാൻ മനസ്സുണ്ടായിരുന്നെങ്കിൽ, ഹേ മനുഷ്യാ, നിന്നെ സ്നേഹിക്കുന്ന, പേരുചൊല്ലി വിളിക്കുന്ന, സമുദ്രത്തിലൂടെ കടന്നുപോകുമ്പോഴും, നദികളിലൂടെ സഞ്ചരിക്കുമ്പോഴും നിന്നെ കാക്കുന്ന, അഗ്നിയിലൂടെ നടന്നാലും പൊള്ളലേൽക്കാതെ സംരക്ഷിക്കുന്ന, തന്റെ കൈകളിൽ നിന്നെ താങ്ങുന്ന നിന്റെ ദൈവം നിനക്ക് അർഹതപ്പെട്ടത്‌ നല്കാതിരിക്കുമോ? (Pause)

ശരിയാണ്, ദൈവം നമുക്ക് നീതിയേ നടത്തി തരൂ. എന്ന് പറഞ്ഞാൽ, നമുക്ക് അർഹതപ്പെട്ടതേ നൽകൂ. ഒരുവന് അർഹതപ്പെട്ടത്‌ നല്കുന്നതാണല്ലോ നീതി! അതുകൊണ്ടു നമുക്ക് അർഹതപ്പെട്ടത്‌ മാത്രമേ നല്കപ്പെടുകയുള്ളൂ.

ക്രിസ്തുവുമായി പ്രാർത്ഥനയിലായിരിക്കുമ്പോഴും, ഓർക്കുക, നിനക്ക് അർഹതപ്പെട്ടത്‌ എന്തെന്ന് നന്നായി അറിയുന്ന നിന്റെ ദൈവം അർഹതപ്പെട്ടതേ നിനക്ക് നൽകൂ; അതും ഉചിതമായ സമയത്തേ നൽകൂ. അതുകൊണ്ടാണ് ആധ്യാത്മിക പിതാക്കന്മാർ പറയുന്നത്, the Grace of God has its own pace! ദൈവത്തിന്റെ ചുവടുവെപ്പുകൾക്കു അതിന്റേതായ താളമുണ്ട്, സമയമുണ്ട്. അപ്പോൾ പിന്നെ, പ്രാർഥിച്ചത് കിട്ടുന്നുണ്ടോ, എന്നതല്ല പ്രധാനപ്പെട്ടകാര്യം. നാളെ എന്ത് ചെയ്യുമെന്നോർത്തു ആകുലപ്പെടുകയല്ല വേണ്ടത്. പ്രധാനപ്പെട്ട കാര്യം Am I in tune with God, am I in prayer with my God എന്നതാണ്. ഞാൻ എന്റെ ഈശോയുമായി പ്രാർത്ഥനയിൽ ആണോ എന്നതാണ് പ്രധാനപ്പെട്ട കാര്യം!

സ്നേഹമുള്ളവരേ, ഈശോ ഇന്ന് നമ്മോട് ചോദിക്കുന്ന സുന്ദരമായ ചോദ്യം ഇതാണ്: സഹോദരി, സഹോദരാ, നീ ഞാനുമായി സന്തോഷത്തോടെ, എപ്പോഴും പ്രാർത്ഥനയിൽ ആണോ?  ആണെങ്കിൽ തീർച്ചയായും, നമുക്ക് നീതി ലഭിക്കുകതന്നെ ചെയ്യും. നമ്മുടെ പ്രാർത്ഥന നമ്മുടെ ജീവിതാവസ്ഥയെ മാറ്റിമറിക്കും.Sunday Sermons – Page 17 – SahayaSelvam.org

ഒരു ചെറിയ fish tank ൽ ഒരു സ്രാവിനെ ഇട്ടാൽ അത് 8 ഇഞ്ചോളം വളരും. എന്നാൽ അത് സമുദ്രത്തിലാണെങ്കിലോ, 8 അടിയോളം, അല്ലെങ്കിൽ അതിൽ
കൂടുതൽ വളരും. സ്രാവിന്‌ അതിന്റെ പരിസ്ഥിതി മാറ്റാൻ പറ്റില്ല. എന്നാൽ നമുക്ക് സാധിക്കും. പ്രാർത്ഥന നമ്മുടെ ജീവിതവഴി ഒരുക്കും. അതിലേ നടക്കേണ്ടവർ നമ്മളാണ്. ആമ്മേൻ!

 

 

 

 

 

 

 

 

 

Normal 0 false false false EN-US X-NONE ML

 

/* Style Definitions */ table.MsoNormalTable {mso-style-name:”Table Normal”; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-priority:99; mso-style-parent:””; mso-padding-alt:0cm 5.4pt 0cm 5.4pt; mso-para-margin-top:0cm; mso-para-margin-right:0cm; mso-para-margin-bottom:10.0pt; mso-para-margin-left:0cm; line-height:115%; mso-pagination:widow-orphan; font-size:11.0pt; font-family:”Calibri”,sans-serif; mso-ascii-font-family:Calibri; mso-ascii-theme-font:minor-latin; mso-hansi-font-family:Calibri; mso-hansi-theme-font:minor-latin; mso-bidi-font-family:Kartika; mso-bidi-theme-font:minor-bidi; mso-ansi-language:EN-US; mso-fareast-language:EN-US;}

 

 

 

 

 

Normal 0 false false false EN-US X-NONE ML

 

 

aug 15/ammayodothu/അമ്മയോടൊത്ത് #day 15

Assumption of mother Mary – cutieblogger

ഇന്ന് ആഗസ്റ്റ് 15. പരിശുദ്ധ അമ്മയുടെ സ്വർഗാരോപണത്തിരുനാൾ! ശരീരത്തിലും ആത്മാവിലും  സ്വാതന്ത്ര്യം അനുഭവിച്ച മറിയം ഈ ഭൂമിയിൽ ജീവിതത്തിന്റെ ഓരോ നിമിഷവും  സ്വർഗീയസന്തോഷത്തിലായിരുന്നു. എപ്പോഴും അവൾ പാടി: “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു.” സ്നേഹമുള്ളവരേ, കഴിഞ്ഞ പതിനഞ്ച് ദിവസത്തെ  ധ്യാനത്തിന്റെ ചുരുക്കമിതാണ്: പരിശുദ്ധ അമ്മയെപ്പോലെ ദൈവകൃപനിറഞ്ഞവരായി, ജീവിതത്തെ ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി മാറ്റുക. എല്ലാവർക്കും സ്വാതന്ത്ര്യദിനത്തിന്റെ, സ്വർഗാരോപണത്തിരുനാളിന്റെ മംഗളങ്ങൾ,! പ്രാർത്ഥനകൾ !

അമ്മേ,

സ്വർലോക രാജ്ഞി,

മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ

അരികിൽ അണഞ്ഞിടുന്നു.

നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ

എന്നരികിൽ വന്നിടേണേ!!!

##########################

sunday sermon/സ്വർഗ്ഗാരോപണത്തിരുനാൾ /august 15

കൈത്താക്കാലം ആറാം ഞായർ

ലൂക്ക 1, 46 – 56

സന്ദേശം

കൈത്താക്കാലത്തിന്റെ ഈ ആറാം ഞായറാഴ്ച നാം ഭാരതത്തിന്റെ എഴുപത്തഞ്ചാമത്‌ സ്വാതന്ത്ര്യദിനവും ഒപ്പം പരിശുദ്ധ കന്യാകമറിയത്തിന്റെ സ്വർഗാരോപണത്തിരുനാളും ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിലായിരുന്ന ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കഠിനാധ്വാനം ചെയ്ത, ജീവൻ സമർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെ, പ്രത്യേകിച്ച് രാഷ്ട്രപിതാവായ മഹാത്മജിയെ നാമിന്ന് നന്ദിയോടെ ഓർക്കുകയാണ്. അവരുടെ ചുടുരക്തമാണ്, രക്തസാക്ഷിത്വങ്ങളാണ് നമുക്ക് സ്വാതന്ത്ര്യ നേടിത്തന്നത്. അവരുടെ ജീവിത സമർപ്പണമാണ് ഒരു സ്വതന്ത്ര രാജ്യത്ത് ജീവിക്കുവാൻ നമുക്ക് അവസരമൊരുക്കിയത്. സ്വാതന്ത്ര്യത്തിന്റെ മാഹാത്മ്യം എന്തെന്ന് പഠിപ്പിച്ച അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാനാകണം നമ്മുടെ യത്നം മുഴുവൻ. മഹാകവി കുമാരനാശാന്റെ “മണിമാല” എന്ന കവിതാസമാഹാരത്തിലെ “ഒരു ഉദ്‌ബോധനം” എന്ന കവിതയിലെ ഒരു ശ്ലോകം കേട്ടിട്ടില്ലേ?

“സ്വാതന്ത്ര്യം തന്നെയമൃതം/ സ്വാതന്ത്ര്യം തന്നെ ജീവിതം/ പാരതന്ത്ര്യം മാനികൾക്ക്/ മൃതിയേക്കാൾ ഭയാനകം.” സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നുണ്ട് ഈ കവിതാശകലം. സ്വാതന്ത്ര്യത്തിന്റെ മൂല്യം അറിഞ്ഞതുകൊണ്ടുതന്നെയാണ് സ്വാതന്ത്ര്യസമരസേനാനികൾ ജീവൻ കൊടുത്തും സ്വാതന്ത്ര്യം നേടാൻ ഇറങ്ങിപ്പുറപ്പെട്ടത്.

മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ നാം രാഷ്ട്രീയ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ്. എന്നാൽ, ഭാരതം ഇന്ന് യഥാർത്ഥത്തിൽ സ്വാതന്ത്രയാണോ എന്ന് നാമറിയാതെ തന്നെ നമ്മോട് ചോദിച്ചുപോകുകയാണ്. ശ്വാസം മുട്ടിക്കുന്ന അനിശ്ചിതത്വങ്ങളും രാഷ്ട്രീയ ആശങ്കകളും പെരുകുമ്പോൾ, ക്രൂഡോയിലിന് അന്താരാഷ്ട്ര മാർക്കറ്റിൽ വിലകുറഞ്ഞിട്ടും പെട്രോളിന്റെയും മറ്റും വില കുതിച്ചുയരുമ്പോൾ, ഭരണാധികാരികൾ ജനങ്ങളുടെ ദുഃഖത്തിനും ദുരിതങ്ങൾക്കുമെതിരെ കണ്ണടയ്ക്കുമ്പോൾ, അന്തസ്സോടെയും, ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോൾ, കള്ളക്കടത്തിനും,ആൾക്കൂട്ടക്കൊലപാതകങ്ങൾക്കും ഭരണാധികാരികൾ കൂട്ട് നിൽക്കുമ്പോൾ, ഫാദർ സ്റ്റാൻ സ്വാമിയെപ്പോലുള്ളവരെ രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തുമ്പോൾ, പാർലമെന്റിലും മറ്റും ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ, കുടുംബം പുലർത്താൻ വേണ്ടി മീൻ വില്പനയ്ക്കിറങ്ങുന്ന അൽഫോൻസായെപ്പോലുള്ളവർ വേട്ടയാടപ്പെടുമ്പോൾ ഈ നാട്  നമുക്ക് അന്യമായിപ്പോകുന്നോ എന്ന് നാം ഭയപ്പെടുന്നുണ്ടെങ്കിൽ എവിടെയാണ് സ്വാതന്ത്ര്യം? വലിയൊരു വൈരുധ്യം നമ്മുടെ നാട് നേരിടുന്നുണ്ട്. എല്ലാത്തരം വിഭാഗീയതയ്ക്കും മുകളിൽ ഭരണഘടനയെയും, നീതിയെയും, ജനങ്ങളുടെ ആവശ്യങ്ങളെയും   പ്രതിഷ്ഠിച്ചില്ലെങ്കിൽ നമ്മുടെ സ്വാതന്ത്ര്യം ഒരിക്കൽക്കൂടി നമുക്ക് നഷ്ടമാകും. വർഗീയ, വിഭാഗീയ രാഷ്ട്രീയം കളിക്കുന്ന നേതാക്കന്മാരോടുള്ള അന്ധമായ ഭക്തിരാഷ്ട്രീയ ഭക്തി അപകടകരമാണെന്നുകൂടി നാമോർക്കണം. അതുകൊണ്ടു ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മുടെ ഭാരതത്തിനുവേണ്ടി, ഭരണാധികാരികൾക്കുവേണ്ടി, രാഷ്ട്രീയ നേതാക്കൾക്കുവേണ്ടി എല്ലാ ജനങ്ങൾക്കുംവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ എല്ലാവർക്കും നേരുന്നു.

ഭാരതം ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ആധ്യാത്മിക സ്വാതന്ത്ര്യത്തിന്റെ ഉത്തമമാതൃകയായി തിരുസ്സഭ പരിശുദ്ധ കന്യകാമറിയത്തെ ഉയർത്തിക്കാട്ടുകയാണ്. സ്വാതന്ത്ര്യത്തിന്റെ ഉദാത്ത മാതൃകയാണ് പരിശുദ്ധ ‘അമ്മ. ലോകത്തിന്റെ ബന്ധങ്ങളിൽ നിന്ന് അകന്നു ജീവിച്ചുകൊണ്ട്, പാരതന്ത്ര്യത്തിന്റെ ചങ്ങലകളിൽ കുടുങ്ങാതെ ദൈവ മക്കളുടെ സ്വാതന്ത്ര്യത്തിൽ ജീവിച്ചവളാണ് പരിശുദ്ധ മറിയം. ജീവിതത്തിന്റെ സന്തോഷങ്ങളിലും, ദുഃഖങ്ങളിലും “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു, എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ  ആനന്ദിക്കുന്നു” (ലൂക്ക 1, 46 – 47) എന്ന് പാടിക്കൊണ്ട് ജീവിതം സ്വാതന്ത്ര്യത്തിന്റെ ആഘോഷമാക്കിയവളാണ് പരിശുദ്ധ ‘അമ്മ. അതുകൊണ്ടാണ് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പ 1950 ൽ, അമലോത്ഭവയായ പരിശുദ്ധ കന്യകാമറിയം, ഈ ലോകത്തിലെ ജീവിതം അവസാനിച്ചപ്പോൾ, ശരീരത്തോടും, ആത്മാവോടുംകൂടി സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന വിശ്വാസസത്യം പ്രഖ്യാപിച്ചുകൊണ്ടും നിർവചിച്ചുകൊണ്ടും അമ്മയെ സ്വർഗാരോപിതയായ മറിയം എന്ന് വിളിച്ചത്.

എന്താണ് സ്വാതന്ത്ര്യം? തോന്നുന്ന പോലെ, എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല സ്വാതന്ത്ര്യമെന്ന് പറയുന്നത്. ആത്മാഭിമാനത്തോടെ ചങ്കൂറ്റത്തോടെ ജീവിതത്തെ അഭിമുഖീകരിക്കുവാനുള്ള ഒരു ക്രിയാത്മക മനോഭാവമാണ് സ്വാതന്ത്ര്യമെന്നത്. എന്നുവച്ചാൽ, ദൈവത്തിൽ വിശ്വസിച്ചുകൊണ്ട്, ആരുടേയും നിർബന്ധങ്ങളില്ലാതെ ജീവിതത്തിൽ തീരുമാനങ്ങളെടുക്കുവാൻ സാധിക്കുക; എന്നിട്ട്, എടുക്കുന്ന തീരുമാനത്തിനനുസരിച്ച് പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ ജീവിക്കുക.

അങ്ങനെ നോക്കുമ്പോൾ സ്വാതന്ത്ര്യത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ഒന്ന്, Antecedent Freedom. ഇത് ഒരു വ്യക്തി തന്റെ ജീവിതത്തിൽ ഒരു തീരുമാനം എടുക്കുന്നതിനു മുൻപ് അവൾ/അവൻ അനുഭവിക്കുന്ന സ്വാതന്ത്ര്യമാണ്. അതായത്, ആരുടേയും നിർബന്ധങ്ങളില്ലാതെ, ഭീഷണികളില്ലാതെ, പ്രത്യേക വാഗ്ദാനങ്ങളൊന്നുമില്ലാതെ, ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കുകയാണെങ്കിൽ അതിനെയാണ് തീരുമാനം എടുക്കുന്നതിന് മുൻപുള്ള സ്വാതന്ത്ര്യം എന്ന് പറയുന്നത്.  

രണ്ടാമത്തേത്, Consequent Freedom. ഒരു തീരുമാനം എടുത്തതിനുശേഷം അതിന്റെ പരിണിതഫലങ്ങളായി ജീവിതത്തിലേക്ക് കടന്നുവരുന്ന എല്ലാറ്റിനെയും, പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ സ്വീകരിക്കുന്നതിനെയാണ് Consequent Freedom എന്ന് പറയുന്നത്. ഇതിനെ തീരുമാനം എടുത്തതിനുശേഷമുള്ള സ്വാതന്ത്ര്യം എന്ന് പറയും. ഈ രണ്ട് സ്വാതന്ത്ര്യങ്ങളും അനുഭവിക്കുന്നവരാണ് യഥാർത്ഥത്തിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നവർ.

പരിശുദ്ധ അമ്മയെ നോക്കൂ…ഈശോയുടെ അമ്മയാകുവാൻ തയ്യാറാണോ എന്ന ചോദ്യവുമായി സ്വർഗം അമ്മയുടെ മുൻപിൽ വന്നു നിന്നപ്പോൾ ആരുടേയും നിർബന്ധങ്ങളില്ലാതെ, സംശയങ്ങളില്ലാതെ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് പരിശുദ്ധ ‘അമ്മ തീരുമാനമെടുക്കുകയാണ്. അമ്മയുടെ സ്വതന്ത്ര മനസ്സിനെയാണ് അത് കാണിക്കുന്നത്. യൗസേപ്പിതാവിന്റെ ഭാര്യയാകുവാൻ, ചാർച്ചക്കാരിയായ എലിസബത്തിനെ സന്ദർശിക്കുവാൻ, കാനായിലെ കല്യാണവേളയിൽ ഇല്ലായ്മയുടെ വേളയിൽ ആ കുടുംബത്തിനെ സഹായിക്കുവാൻ – ഈ അവസരങ്ങളിലെല്ലാം ദൈവത്തിൽ വിശ്വസിച്ചുകൊണ്ട്, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാനുള്ള മനസ്സോടെ സ്വതന്ത്രമായി മറിയം തീരുമാനങ്ങളെടുക്കുകയാണ്. എന്നിട്ട്, എടുത്ത് തീരുമാനങ്ങളുടെ പരിണിതഫലങ്ങളെയും പാർശ്വഫലങ്ങളെയും അവൾ പിറുപിറുപ്പുകൂടാതെ, പരാതികളില്ലാതെ, പരിഭവമൊന്നുമില്ലാതെ നിര മനസ്സോടെ സ്വീകരിക്കുകയാണ്. എല്ലാം പൂവിരിച്ച വഴികളയിരുന്നു എന്നാണോ?  അല്ല. ബുദ്ധിമുട്ടുകളില്ലായിരുന്നു എന്നാണോ? അല്ല. സങ്കടങ്ങളും സംഘർഷങ്ങളും ഇല്ലായിരുന്നു എന്നാണോ? അല്ല. അമ്മയുടെ ഈശോയുടെ അമ്മയാകുവാൻ, യൗസേപ്പിതാവിന്റെ ഭർത്താവുകയാണ് അമ്മയെടുത്ത തീരുമാനങ്ങൾ അവളെ എവിടെയാണ് കൊണ്ട് വന്നെത്തിച്ചത്? കാൽവരിയിൽ! തന്റെ തീരുമാനങ്ങളുടെ ഫലമാണെന്ന് മനസ്സിലാക്കി ‘അമ്മ എല്ലാം സ്വീകരിക്കുകയായിരുന്നു. സ്വതന്ത്ര മനസ്സോടെ ദൈവത്തിന്റെ മുൻപിൽ എടുക്കുന്ന തീരുമാനങ്ങളെ അവൾ ബഹുമാനിച്ചിരുന്നു. അതുകൊണ്ടാണ് ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും, “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു”വെന്ന് അവൾക്കു പാടുവാൻ കഴിഞ്ഞത്.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതം തീരുമാനങ്ങളുടെ ആകെത്തുകയാണ്. എന്തെല്ലാം തീരുമാനങ്ങളാണ് ഓരോ നിമിഷവും നാം എടുക്കുന്നത്! സാധാരണ ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനങ്ങൾ എന്ത് തന്നെയായാലും അതിന്റെ പരിണിതഫലങ്ങളായി ജീവിതത്തിൽ വരുന്നവയെ നാം എങ്ങനെയാണ് സ്വീകരിക്കുന്നത്? വൈദികനാകുവാൻ, സന്യസ്തയാകുവാൻ,സന്യാസിയാകുവാൻ, കുടുംബജീവിതത്തിൽ ഭാര്യയും ഭർത്താവുമാകുവാൻ, ഓരോ ജോലി സ്വീകരിക്കുവാൻ, എന്താണ്, എവിടെയാണ് പഠിക്കേണ്ടതെന്നു തീരുമാനിക്കുവാൻ …അങ്ങനെ പ്രധാനപ്പെട്ട എന്തെല്ലാം തീരുമാനങ്ങളാണ് നാം എടുക്കുന്നത്? എങ്ങനെയാണ് നാം ഈ തീരുമാനങ്ങൾ എടുത്തത്? എങ്ങനെയാണ് നാം ഇവയുടെ പരിണിത പാർശ്വ ഫലങ്ങളെ സ്വീകരിക്കുന്നത്? ഇതിനുള്ള ഉത്തരമായിരിക്കും നാം സ്വാതന്ത്ര്യത്തോടെയാണോ ജീവിക്കുന്നത് എന്നറിയാനുള്ള വഴി!

പരിശുദ്ധ അമ്മയെപ്പോലെ ആധ്യാത്മിക സ്വാതന്ത്ര്യം അനു ഭവിക്കുന്നവർക്കേ, രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക സ്വാതന്ത്ര്യം അനുഭവിക്കുവാനും, മറ്റുള്ളവർക്ക് അത് നൽകാനും കഴിയൂ. പരിശുദ്ധ അമ്മയുടെ സ്വർഗാരോപണത്തിരുനാൾ ആഘോഷിക്കുമ്പോൾ ആധ്യാത്മിക സ്വാതന്ത്ര്യത്തിലേക്കാണ്, ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത് എന്ന് നമുക്ക് ഓർക്കാം. ആ സ്വാതന്ത്ര്യത്തിലേക്കാണ് ക്രിസ്തു നമ്മെ വീണ്ടെടുത്തിരിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.

സ്നേഹമുള്ളവരേ, ആധ്യാത്മിക, രാഷ്ട്രീയ സ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കുന്ന നല്ല വ്യക്തികളാലാകുമ്പോഴേ, യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുകരുവാൻ നമുക്ക് സാധിക്കുകയുള്ളു. ഇന്ന് പക്ഷെ, നമ്മുടെ മത രാഷ്ട്രീയ അധികാരികൾ പോലും ഇത്തരത്തിലുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല. അതിനാൽ തന്നെ മറ്റുള്ളവർക്ക് അത് നൽകുവാനും അവർക്കു  കഴിയുന്നില്ല. നാം പലവിധ അടിമത്വത്തിലാണ്. മഹാമാരികൾ നൽകുന്ന ബന്ധനങ്ങളേക്കാൾ പതിന്മടങ്ങു് വലുതാണ് ആധ്യാത്മിക, രാഷ്ട്രീയ ബന്ധനങ്ങൾ. നമ്മുടെ, ഒരു രാജ്യത്തിന്റെ ആത്മാവ് തന്നെ ബന്ധനത്തിലാണെങ്കിൽ സ്വാതന്ത്ര്യം എത്ര അകലെയാണ്?!! മഹാനായ ഡോ. ബി.ആർ.അംബേദ്‌കർ പറഞ്ഞപോലെ, ” നമുക്ക് ചുറ്റും ഇപ്പോഴും ഇരുട്ട്  മാത്രം.സങ്കടത്തിന്റെ ഒരു പെരുംകടൽ. നമ്മുടെ സൂര്യോദയം നാം തന്നെ സൃഷ്ടിക്കണം. നമ്മുടെ പാത നാം തന്നെ നിർമിക്കണം. വിജയത്തിലേക്കുള്ള നമ്മുടെ സഞ്ചാരം ആ പാതയിലൂടെ തന്നെ ആയിരിക്കും. സ്വാതന്ത്ര്യം നിറഞ്ഞ ഒരു ലോകം നാം തന്നെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു.”

74th Independence Day: Here Are The Key Events From India's Freedom Struggle

അതെ, പരിശുദ്ധ അമ്മയെപ്പോലെ ആധ്യാത്മിക സ്വാതന്ത്ര്യം അനുഭവിക്കുന്ന, അതുവഴി രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെടുക്കുന്നവരായി മാറുവാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. അതിർത്തികളില്ലാത്ത സ്വാതന്ത്ര്യത്തിൽ നമുക്ക് വിശ്വസിക്കാം.

എല്ലാവർക്കും  ഒരിക്കൽക്കൂടി, മാതാവിന്റെ സ്വർഗാരോപണത്തിരുനാളിന്റെയും, ഭാരതത്തിന്റെ സ്വാതന്ത്ര്യദിനത്തിന്റെയും മംഗളങ്ങൾ!

aug 15/ammayodothu/അമ്മയോടൊത്ത് #day 14

My Reflections...: Reflection for August 15, Thursday; Solemnity of the  Assumption of the Blessed Virgin Mary; Luke 1:39-56

നാളെ ഭാരതം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഏഴ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നാം കൂടുതൽ കൂടുതൽ ബന്ധനങ്ങൾ അനുഭവിക്കുകയാണ്. സ്വാതന്ത്ര്യം അകലെയാകുകയാണ്. സ്വാതന്ത്ര്യത്തിന്റെ മനോഹരമായ പ്രതീകമാണ് പരിശുദ്ധ കന്യകാമറിയം. ഭാരതത്തെ, ഭാരതമക്കളെ നമുക്ക് അമ്മയുടെ മാധ്യസ്ഥ്യത്തിന് സമർപ്പിക്കാം. പരിശുദ്ധ അമ്മേ, സ്വാതന്ത്ര്യത്തോടെ, നന്മനിറഞ്ഞവരായി ജീവിക്കുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ!

അമ്മേ,

സ്വർലോക രാജ്ഞി,

മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ

അരികിൽ അണഞ്ഞിടുന്നു.

നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ

എന്നരികിൽ വന്നിടേണേ!!!

##############################

aug 15/ammayodothu/അമ്മയോടൊത്ത് #Day 13

My Reflections...: Reflection for August 15, Thursday; Solemnity of the  Assumption of the Blessed Virgin Mary; Luke 1:39-56

“യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും, അമ്മയുടെ സഹോദരിയും, ക്ളോപ്പാസിന്റെ ഭാര്യ മറിയവും, മഗ്ദലേന മറിയവും നിൽപ്പുണ്ടായിരുന്നു.” ജീവിതത്തിന്റെ  കാൽവരി കളിൽ അറിയാത്ത കുറ്റങ്ങൾ ചുമത്തപ്പെട്ട്  അവഹേളിതനായി  കിടക്കുമ്പോൾ സുഹൃത്തുക്കൾ നമ്മെ വിട്ടുപോകും, സഹോദരങ്ങൾ അകന്നുപോകും. അപ്പോഴും സ്നേഹിതാ, നിനക്ക് ഉറച്ചു വിശ്വസിക്കാം പരിശുദ്ധ ‘അമ്മ നിന്റെ കുരിശിനരികിൽ നിന്നോടൊപ്പമുണ്ടാകും. നിന്നെ  ആശ്വസിപ്പിക്കുവാൻ, നിന്നെ ധൈര്യപ്പെടുത്തുവാൻ.

അമ്മേ,

സ്വർലോക രാജ്ഞി,

മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു ഞാൻ

അരികിൽ അണഞ്ഞിടുന്നു.

നനയും മിഴികളിൽ കണ്ണീരൊപ്പുവാൻ

എന്നരികിൽ വന്നിടേണേ!!!

####################################