Category Archives: Sunday sermon

SUNDAY SERMON LK 12, 22-34

ലൂക്ക 12, 16 – 34

സന്ദേശം – നമ്മെ പരിപാലിക്കുന്ന ദൈവം

Jesus protecting a child - Google Search | Jesus art, Jesus pictures,  Christian art

മഹാമാരിയുടെ ഈ ദുരന്തകാലത്ത് നമുക്കെല്ലാവർക്കും ഏറെ ആശ്വാസം പകരുന്ന ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്. ആകുലരാകുന്നതുകൊണ്ടു ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴം പോലും നീട്ടാൻ കഴിവില്ലാത്ത നമ്മെ, ആകുലതകൾക്കിടയിലും പരിപാലിക്കുന്നവനാണ് നമ്മുടെ ദൈവമെന്നും, ദൈവത്തിൽ ആശ്രയിക്കുക എന്നത് മാത്രമാണ് മനുഷ്യനിന്ന് ചെയ്യാൻ കഴിയുന്ന ഏറ്റവും ഉത്തമമായ കാര്യമെന്നും ഇന്നത്തെ ദൈവവചനം നമ്മെ പഠിപ്പിക്കുന്നു. ഇന്നലെ ഈ ദൈവവചന ഭാഗത്തെക്കുറിച്ചു ധ്യാനിച്ചപ്പോൾ മനസ്സിൽ ഓടിവന്ന ഒരു ചിന്ത ഇങ്ങനെയാണ്. ‘ദൈവം എല്ലാം നന്മയ്ക്കായി ചെയ്യുന്നു’.   ഒന്നോർത്താൽ, കോവിഡ് 19 നു ഒരു മരുന്ന് ഇല്ലാത്തതു ദൈവത്തിന്റെ പരിപാലനയാണോ? മരുന്ന് ഉണ്ടായിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ? ഈ രോഗം പാവപ്പെട്ടവന്റെ മാത്രം പ്രശ്നമാകുമായിരുന്നു. സർക്കാരുകൾ ഇത്രയും താത്പര്യം കാണിച്ചെന്നു വരില്ലായിരുന്നു. പണക്കാരന് മരുന്ന് വാങ്ങാൻ കാശുള്ളപ്പോൾ സർക്കാരുകൾ ചിലപ്പോൾ പാവപ്പെട്ടവനെ അവഗണിച്ചേനെ?! തീർച്ചയായും, പ്രതിരോധ മരുന്ന് പെട്ടെന്ന് കണ്ടുപിടിക്കട്ടെയെന്നു പ്രാർത്ഥിക്കുകയാണ്. എന്തായാലും, മരുന്നില്ലാത്ത ഒരു അവസ്ഥ പാവപ്പെട്ടവനെയും പണക്കാരനെയും വലിയവനെയും ചെറിയവനെയും ഒരുപോലെ ആക്കുകയും, ഇരുകൂട്ടർക്കും ഏക ആശ്രയം ദൈവം ആകുകയും ചെയ്തു.

ഇന്നത്തെ സുവിശേഷ സന്ദേശം, ‘ദൈവത്തിൽ ആശ്രയിക്കുക’ എന്നതാണ്.

വ്യാഖ്യാനം

പഴയ നിയമത്തിൽ നിന്നും രക്ഷാകര പദ്ധതിയോടൊപ്പം സഞ്ചരിക്കുന്ന മനോഹരമായ ഒരു ആദ്ധ്യാത്‌മിക ഭാവമാണ് ദൈവത്തിൽ ആശ്രയിക്കുകയെന്നത്. ദൈവപരിപാലയിൽ പൂർണമായി വിശ്വസിച്ചുകൊണ്ട് ജീവിച്ചാൽ ദൈവത്തിന്റെ രക്ഷ സ്വന്തമാക്കാമെന്നും, ദൈവം തന്റെ സ്നേഹപരിപാലനയുടെ ചിറകിൻ കീഴിൽ മനുഷ്യവർഗത്തെ പരിരക്ഷിക്കുമെന്നും ഉള്ളതിന്റെ വ്യക്തമായ ചരിത്രമാണ് വിശുദ്ധ ഗ്രന്ഥത്തിൽ ഇതൾ വിരിയുന്നത്. ഉത്പത്തി പുസ്തകം ഇരുപത്തിരണ്ടാം അദ്ധ്യായത്തിൽ അബ്രാഹത്തിന്റെ ദൈവപരിപാലനയിലുള്ള വിശ്വാസം നാം കാണുന്നുണ്ട്. ദൈവം കാണിച്ചുകൊടുത്ത നാട്ടിലേക്ക് സർവവും ഉപേക്ഷിച്ചു, ദൈവത്തിന്റെ വാക്കിൽ മാത്രം വിശ്വസിച്ചു യാത്രതിരിച്ചവനാണ് അബ്രഹാം. അബ്രാഹത്തിനു തെറ്റ് പറ്റിയോയെന്നു നമുക്ക് സംശയം തോന്നുമെങ്കിലും, ദൈവം അവനെ എല്ലാം നൽകി അനുഗ്രഹിക്കുകയാണ്. അവസാനം ദൈവം നൽകിയ മകനെയും കൊണ്ട് ബലിയർപ്പിക്കുവാൻ പോകുമ്പോൾ അവൻ ചോദിക്കുകയാണ്: ദഹനബലിക്കുള്ള കുഞ്ഞാടെവിടെ? അതിനുള്ള മറുപടി, സ്നേഹമുള്ളവരേ, ശ്രദ്ധേയമാണ്. അബ്രാഹം പറഞ്ഞു: “ദൈവം തന്നെ തരും“. (22, 8) എത്രവട്ടം നാം നമ്മുടെ ജീവിത സാഹചര്യങ്ങളിൽ, ഇല്ലായ്മയുടെ, ദാരിദ്ര്യത്തിന്റെ, നഷ്ടങ്ങളുടെ നീറുന്ന സാഹചര്യങ്ങളിൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട്?

ഉത്പത്തി പുസ്തകത്തിലെ ജോസഫ് കഠിനമായ പരീക്ഷണങ്ങളെല്ലാം കഴിഞ്ഞു സഹോദരെ വീണ്ടും കണ്ടുമുട്ടിയപ്പോൾ പറയുകയാണ്: “ജീവൻ നിലനിർത്താൻ വേണ്ടി ദൈവമാണ് എന്നെ നിങ്ങൾക്കുമുന്പേ ഇങ്ങോട്ടയച്ചത്”. ജീവിതത്തിലെ ഓരോ സംഭവത്തിലും ഇതുപോലെ ദൈവത്തിന്റെ കരം, പരിപാലന കണ്ടെത്താനും ദൈവത്തിൽ ആശ്രയിക്കുവാനും ജോസഫിനെപ്പോലെ നമുക്കും കഴിഞ്ഞിരുന്നെങ്കിൽ!

പുറപ്പാടിന്റെ പുസ്തകത്തിൽ പരാതി പറയുന്ന ജനത്തിനുമുന്പിൽ, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയിൽ നിന്നുകൊണ്ട്, ഒരു നുള്ളു ഗോതമ്പിനുപോലും സാധ്യമല്ലാത്ത അവസ്ഥയിൽ നിന്നുകൊണ്ട് മോശ ഇസ്രായേൽ ജനത്തിനോട് പറയുന്നത് എന്താണെന്നറിയോ? “നിങ്ങൾക്ക് ഭക്ഷിക്കുവാൻ വൈകുന്നേരം മാംസവും, രാവിലെ വേണ്ടുവോളം അപ്പവും കർത്താവ് തരും”. (16, 8) എങ്ങനെയാണ് ഇത്രയും ദൈവാശ്രയത്തിൽ ജീവിക്കുവാൻ സാധിക്കുക!

Last Supper With The Street Children (Update: Joey Velasco Taken Ill) |  Last supper, Street kids, Jesus

ഒന്നുമില്ലാത്തവരായി വാഗ്ദാനദേശത്തേയ്ക്കു നടക്കുന്ന ഇസ്രായേൽ ജനം മനുഷ്യ നിസ്സഹായതയുടെ ഒരു നേർചിത്രമാണ്. തിന്നാനില്ല, കുടിക്കാനില്ല, ഉടുക്കാനില്ല, കിടക്കാനില്ല. മരണത്തിന്റെ നിഴലിലാണ് എപ്പോഴും. ഈ അവസ്ഥയിലും, ജനം പറയുന്നു: ” കർത്താവാണ് എന്റെ ഓഹരിയും, പാനപാത്രവും. എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്.” (സങ്കീ: (16, 5) ഇത്രയും ദൈവാശ്രയം നമുക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആശിക്കുകയാണ്!

ഓരോ പുസ്തകത്തിലും ദൈവപരിപാലനയിലുള്ള വിശ്വാസത്തിന്റെ, വിശ്വാസ പ്രകടനത്തിന്റെ കഥകളാണ്, സംഭവങ്ങളാണ് നാം വായിക്കുക. അവസാനം, പഴയനിയമത്തിന്റെ, പ്രവചനങ്ങളുടെ, നിയമത്തിന്റെ എല്ലാം പൂർത്തീകരണമായി ക്രിസ്തു വന്നപ്പോൾ അവിടുന്ന് പറയുന്നു: ‘സ്നേഹമുള്ള മക്കളെ, നിങ്ങൾ ആകുലപ്പെടരുത്. കലവറയോ, കളപ്പുരകളോ ഇല്ലാത്ത പക്ഷികളെ പോറ്റുന്നവനാണ് നമ്മുടെ ദൈവം. ഒന്നും അറിയാത്ത വയൽപ്പൂക്കളെ അണിയിച്ചൊരുക്കുന്നവനാണ് നമ്മുടെ ദൈവം. എങ്കിൽ, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നിങ്ങളെ ദൈവം പോറ്റാതി രിക്കുമോ?’

ഇല്ല. ഇല്ലായെന്ന് നാം ഉറക്കെ പറയണം. പക്ഷെ, ഈശോ പറയുന്നു: ‘അങ്ങനെ ഓരോ നിമിഷവും, ദൈവപരിപാലനയിൽ ആയിരിക്കുവാൻ നിന്നെ, നിന്റെ നിക്ഷേപത്തെ, ദൈവത്തിനു സമർപ്പിക്കുക. നീ ദൈവാശ്രയത്തിൽ ആണെന്നുള്ളതിന്റെ അടയാളമാണത്. കാരണം, “നിന്റെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിന്റെ ഹൃദയവും”. (ലൂക്ക 12, 34)

മനുഷ്യജീവിതത്തെ കാമനകൾ എന്നും മനുഷ്യനെ മലിനമാക്കിയിട്ടുണ്ട്. കാമനയെക്കാൾ കടുത്തൊരു വിഷമില്ല. തന്റെ നിക്ഷേപം മുഴുവനും കാമനയ്ക്കായി നൽകാൻ മനുഷ്യന് ഒരു മടിയുമില്ല. ഈശോ ഓർമപ്പെടുത്തുന്നതാകട്ടെ ഇങ്ങനെയാണ്: “ഈ ലോകത്തിന്റെ ജനതകളാണ് ഇതെല്ലാം അന്വേഷിക്കുന്നത്”. (ലൂക്ക 12, 30) 1801 ൽ ജനിച്ച, ആഗ്ലിക്കൻ സഭയിൽ ഒരു വൈദികനായി ജീവിച്ച, പിന്നീട് 1845 ൽ കത്തോലിക്ക സഭയിൽ ചേർന്ന, 1879 ൽ കർദിനാളായി ഉയർന്ന ജോൺ ഹെൻറി ന്യൂമാൻ തന്റെ ജീവിതവഴികളെക്കുറിച്ചു പറഞ്ഞിട്ട് കൈകളുയർത്തി ഇങ്ങനെ പ്രാർത്ഥിച്ചു:” എങ്ങോട്ടാണെന്ന് ഞാൻ ചോദിക്കുന്നില്ല കർത്താവേ, കാരണം, നീ നയിക്കുന്ന വഴികളൊക്കെ എനിക്ക് നന്മയും ലക്ഷ്യവുമായാണ്”. ഈ ദൈവാശ്രയബോധമാണ് അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് നയിച്ചത്.

നല്കപ്പെട്ടതിനെ കെട്ടിപ്പിടിച്ചു വയ്ക്കുന്നതല്ല ബുദ്ധി, തരുന്നവനെ ആശ്രയിക്കുന്നതാണ് എന്നറിയുന്ന വർക്കേ ദൈവാശ്രയത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാൻ കഴിയുകയുള്ളൂ.

ഖലീൽ ജിബ്രാൻ തന്റെ “പ്രവാചകൻ” എന്ന ഗ്രന്ഥത്തിൽ ഒരു നായയെക്കുറിച്ചു പറയുന്നുണ്ട്. എന്താണ് ആ നായ ചെയ്യുന്നത്? വഴിയാത്രയിൽ അവൻ മണ്ണിൽ എല്ലു കുഴിച്ചിടും. എന്തിനെന്നോ? തിരിച്ചുവരുമ്പോൾ കഴിക്കുവാൻ വേണ്ടി. “വിശുദ്ധ നഗരത്തിലേക്ക് തീർത്ഥാടകരെ അനുഗമിക്കുന്നതിനിടെ വഴികാണാത്ത മണൽപ്പരപ്പിൽ എല്ലുകൾ കുഴിച്ചിടുന്ന അത്യധികം കരുതലുള്ള നായയ്ക്ക് എന്താണ് സംഭവിക്കുക?” (പ്രവാചകൻ)

Ask A Vet: Why Does My Dog Bury His Stuff?

തീർത്ഥാടകരെ അനുഗമിക്കുന്ന നായ എല്ലുകൾ മണലിൽ ഒളിപ്പിച്ചുവയ്ക്കും. നാളെ അവനതു കണ്ടെത്തുകയില്ലെന്നു അവനറിയുന്നില്ല. കാരണം, തീർത്ഥാടകർ, യാത്രാസംഘം വഴിമാറിപ്പോകും. അവൻ അവർക്കൊപ്പമാണ് പോകുക. സമ്പാദ്യം മുറുകെപ്പിടിച്ചിരിക്കുന്ന, നിക്ഷേപം മുറുകെപ്പിടിച്ചിരിക്കുന്ന എല്ലാവരുടെയും സ്ഥിതി ഇത് തന്നെയാണ്. 

സ്നേഹമുള്ളവരേ, എല്ലാറ്റിലും ദൈവപരിപാലന കാണുവാൻ നമുക്കാകട്ടെ. നല്കപ്പെട്ടതെല്ലാം നഷ്ടമാകുമ്പോഴും, രോഗം വരുമ്പോഴും, മഹാമാരി പിടിമുറുക്കുമ്പോഴും, വേദനകൾക്കിടയിലും, സന്തോഷത്തിലും, ആനന്ദത്തിലും എല്ലാം ദൈവാശ്രയത്വത്തിൽ ജീവിക്കുവാൻ നമുക്കാകട്ടെ.

ഒരിക്കൽ ഒരു തോട്ടക്കാരൻ മറ്റു പല വിത്തുകളോടും കൂടെ ഒരു ഇല്ലി വിത്ത് നട്ടു. കൂടെ നട്ട പല മരങ്ങളും അടുത്ത വർഷം തന്നെ വളർന്നുപൊങ്ങി. മൂന്ന് വർഷമായപ്പോൾ കൂടെ മണ്ണിനടിയിൽ വീണ പല മരങ്ങളും ഫലം കായ്ച്ചു തുടങ്ങി. ഇല്ലി വിത്ത് ഇപ്പോഴും മണ്ണിനടിയിൽ തന്നെ കിടന്നു. അഞ്ചാം വർഷം ഒരു ചെറിയ ഇല്ലി മൊട്ടു മണ്ണിന് വെളിയിൽ വന്നു.

Little Bamboo Shoots' Growing Up Told Us Why Sufferings in Life Are Good

നോക്കി നിൽക്കെ കാണാവുന്ന വേഗത്തിൽ ഇല്ലി വളർന്നു പൊങ്ങി. അഞ്ചാം വർഷത്തിലെ ഓരോ മിനിറ്റിനും മണിക്കൂറിനും വച്ച് ഇല്ലി വളർന്നു. ഒരു ദിവസം മുപ്പത്തൊൻപതു ഇഞ്ചു വരെ അത് വളർന്നു കയറി. ആര് ആഴ്ച്ചകൊണ്ട് ഏകദേശം തൊണ്ണൂറു അടി ഈ ഇല്ലി വളർന്നു. ആ ചെറിയ വിത്ത് വിസ്മയകരമാം വിധത്തിൽ ഉയരത്തിൽ എത്തി. ഇല്ലി തന്റെ ഉദ്യാന പാലകനോട് ചോദിച്ചു: “ആദ്യത്തെ നാല് വർഷങ്ങൾ എനിക്ക് എന്ത് സംഭവിച്ചു? ഞാൻ ഓർത്തു ഇനി ഒരിക്കലും എനിക്ക് മുളക്കാൻ സാധ്യമല്ലെന്ന്.” തോട്ടക്കാരൻ പറഞ്ഞു: “ആദ്യത്തെ നാല് വർഷങ്ങൾ നിന്റെ വേരുകൾ ബലപ്പെടുകയായിരുന്നു. നീ ഭൂമിക്കു ഉള്ളിലേക്ക് വളരുകയായിരുന്നു. കടുത്ത കാറ്റിലും പ്രതികൂലങ്ങളിലും നീ പിടിച്ചു നിൽക്കുവാൻ നിന്റെ വേരുകളാണ് ആദ്യം ശക്തിപ്പെടേണ്ടത്. മറ്റു മരങ്ങൾ ഒരു പരിധിയിൽ കൂടുതൽ വളരാത്തത് അവയുടെ വേരുകൾക്ക് ആഴമില്ലാത്തതുകൊണ്ടാണ്.” ഇല്ലി മരം പറഞ്ഞു: “ഇനി എന്ത്? എന്റെ ഉപയോഗം എന്താണ്?” തോട്ടക്കാരൻ ആ ഇല്ലി മരത്തെ ഒരു കോടാലി കൊണ്ടുവന്നു മുറിക്കുവാൻ തുടങ്ങി. വേദനിച്ചു നിലം പൊത്തിയ ആ ഇല്ലിയെ തോട്ടക്കാരൻ കോടാലികൊണ്ടു കീറി രണ്ടു കഷണമാക്കി. “തന്റെ ജീവിതം അവസാനിച്ചു. ഇനിയും മറ്റൊരു ഭാവി ഇല്ല. ഇതോടുകൂടി ഞാൻ തീർന്നു,” ഇല്ലി വിചാരിച്ചു. എന്നാൽ തോട്ടക്കാരൻ ആ ഇല്ലി കഷണങ്ങൾ കൂട്ടി വച്ച് ഒരു ചാലുണ്ടാക്കി അതിലൂടെ വയലിലേക്ക് വെള്ളം ഒഴുക്കി. നാളുകളായി വിത്തിറക്കാൻ പറ്റാതിരുന്ന ആ വയലിൽ ആ വർഷം കൊയ്ത്തുണ്ടായി. നൂറുമേനി ഫലം കൊയ്ത ആയ കൊയ്ത്തു ദിവസം വലിയ ആഘോഷമായിരുന്നു. വലിയ സമൃദ്ധിയുണ്ടായായി. ആളുകൾ ഒരുമിച്ചു കൂടിയപ്പോൾ ആ തോട്ടക്കാരൻ പറഞ്ഞു: “ഈ കൊയ്ത്തിന്റെ അഭിനന്ദനം അർഹിക്കുന്നത് ഞാനല്ല. എനിക്ക് അസാധ്യമായ കാര്യം ചെയ്യുവാൻ സ്വയം മുറിയപ്പെട്ട ആ ഇല്ലി മരത്തിനാണ് ഈ കൊയ്ത്തിന്റെ എല്ലാ പ്രശംസയും”. നാളുകളായി തന്റെ ജീവിതത്തിൽ കടന്നു പൊയ്ക്കൊണ്ടിരുന്ന പല ചോദ്യങ്ങൾക്കും ആ ഇല്ലി മരത്തിനു അന്ന് ഉത്തരം ലഭ്യമായി.

സമാപനം

നമ്മുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളുടെ പുറകിലും ഒരു ദൈവികോദ്ദേശ്യമുണ്ട്. പല സാഹചര്യങ്ങളിലും നാം പുറകിലാകുമ്പോൾ ഓർത്തു കൊള്ളുക, നമ്മുടെ വൈകലുകളിൽ നമ്മുടെ വേരുകൾ ആഴത്തിൽ ഇറങ്ങുകയാണ്. നിന്റെ ചുറ്റുമുള്ളവർ അതിശയിക്കും വിധം ദൈവം നിന്നെ വളർത്തുമ്പോൾ അതിലും ഉണ്ട് ഒരു ദൈവിക പദ്ധതി. നിന്നെ മുറിക്കുമ്പോൾ, രണ്ടു കഷണങ്ങളാക്കുമ്പോൾ, അതിനുള്ളിലുണ്ട് ഒരു അനുഗ്രഹ പദ്ധതി. നിന്റെ തകർച്ച മറ്റുള്ളവർക്ക്, ചിലപ്പോൾ നിനക്കുതന്നെ, ഒരനുഗ്രഹമാകും.

Bird Symbolism & Meaning (+Totem, Spirit & Omens) | World Birds

നിന്നെ നന്നായി അറിയുന്ന, നിന്റെ പ്രകൃതി അറിയുന്ന നിന്റെ രൂപരേഖ അറിയുന്ന ദൈവത്തിന്റെ നിത്യമായ പദ്ധതി നിന്നിലൂടെ വെളിപ്പെടുകയാണ്. നിന്റെ ജീവിതത്തിലൂടെ, നിന്റെ കുടുംബത്തിൽ, നീയുമായി ചേർന്ന് നിൽക്കുന്നവരിൽ ഒരു കൊയ്ത്തു നടക്കും. ഇന്ന് നിനക്ക് ആവശ്യം ദൈവാശ്രയമാണ്. ദൈവത്തിന് നിന്നെത്തന്നെ സമർപ്പിക്കുക. നിന്റെ വൈകലുകളും, വളർച്ചകളും, വേദനകളും, മുറിവുകളും, ദൈവനാമമഹത്വത്തിനാകട്ടെ.

നമുക്ക് പ്രാർത്ഥിയ്ക്കാം, ഈശോയെ, സന്തോഷത്തിലും ബുദ്ധിമുട്ടിലും നിന്നിൽ ആശ്രയിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ! ആമ്മേൻ!

SUNDAY SERMON Lk 6, 12-36

ലൂക്ക 6 12 – 36

സന്ദേശം

Sermon on Luke 6:27 - Loving Those You'd Rather Hate

ബുദ്ധിയും വിവേകവും ധാരാളം ഉണ്ടെന്നു വീമ്പിളക്കുന്ന മനുഷ്യൻ തോറ്റുകൊണ്ടിരിക്കുകയാണോ? സമകാലിക സംഭവങ്ങളെയും പ്രശ്നങ്ങളെയും വിശകലനം ചെയ്യുമ്പോൾ ഇങ്ങനെയൊരു ചോദ്യം മനസ്സിലുയരുന്നു! കോവിഡ് 19 ന്റെ ഭീതിപ്പെടുത്തുന്ന വ്യാപനവും ഇന്ത്യ-ചൈന അതിർത്തിയിലെ അസ്വസ്ഥതകളും കുതിച്ചുയരുന്ന ഇന്ധനവിലയും, ജനങ്ങളെ പറ്റിക്കുന്ന ഇലക്ട്രിക്‌സിറ്റി ബില്ലിന്റെ കഥകളും മനുഷ്യന്റെ ധിഷണ ശക്തിയെയാണോ, അതോ മനുഷ്യന്റെ നിസ്സഹായ അവസ്ഥയെയാണോ പ്രകടമാക്കുന്നത്? എന്തായാലും കാലത്തിന്റെ അടയാളങ്ങൾ പറഞ്ഞു തരുന്നത് മനുഷ്യൻ അവന്റെ ജീവിതത്തിൽ, ജീവിത മനോഭാവങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തണമെന്നാണ്. അഹന്തയുടെയും, അഹങ്കാരത്തിന്റെയും രാഷ്ട്രീയ കുതന്ത്രങ്ങളുടെയും, അമിതമായ ആർത്തിയുടെയും കവചങ്ങൾ വെടിഞ്ഞു മനുഷ്യത്വപരമായ, ഹൃദ്യമായ നിലപാടുകളുമായി നവീകരണത്തിലേക്കു നാം കടന്നു വരണം.

ഇന്നത്തെ സുവിശേഷഭാഗം ഈയൊരു നവീകരണത്തിന് സഹായമാകുന്ന സന്ദേശവുമായിട്ടാണ് ക്രൈസ്തവരായ നമ്മെ സമീപിക്കുന്നത്.  ദൈവിക മൂല്യങ്ങൾകൊണ്ട് ജീവിതത്തെ പുനർനിർമ്മിക്കുക.

വ്യാഖ്യാനം

ക്രൈസ്തവജീവിതം നാം കണ്ടെത്തുന്ന ഒന്നല്ല, നാം നിർമിക്കുന്ന ഒരു ജീവിതമാണ്. ഈശോ തന്റെ പരസ്യജീവിതകാലത്തു കണ്ടെത്തിയ ഒരു മതജീവിതമുണ്ട്. അത് യഹൂദമത പശ്ചാത്തലത്തിൽ പ്രധാനമായും ഫരിസേയരുടെയും, നിയമജ്ഞരുടെയും, പുരോഹിതരുടേയുമൊക്കെ ജീവിതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അതിന് നിയമങ്ങളുടെ കാർക്കശ്യത്തിന്റെ രുചിയായിരുന്നു; മനുഷ്യത്വ പരമല്ലാത്ത, അപരനെ ബഹുമാനിക്കാത്ത വെറും ധാർഷ്ട്യത്തിന്റെ സ്വരമായിരുന്നു അതിന്; ഈശോ കണ്ടെത്തിയ മതജീവിതത്തിന് നീതി, വിശ്വസ്തത, കാരുണ്യം തുടങ്ങിയ ദൈവിക മൂല്യങ്ങൾ അന്യമായിരുന്നു. എന്നാൽ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ഈശോ, ദൈവത്തിന്റെ ഹിതം പൂർത്തീകരിക്കാലാണ് തന്റെ ജീവിത ദൗത്യമെന്നു മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ, ദൈവികമൂല്യങ്ങളെ പണിവസ്തുക്കളാക്കി സ്വന്തം ജീവിതം നിർമിക്കുകയാണ്. ആ നിർമ്മിതിക്ക് ഈശോ ഉപയോഗിച്ച കല്ലും, മണ്ണും, സിമന്റും, പെയിന്റുകളും എന്തായിരുന്നു എന്നാണു ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ പ്രതിപാദ്യവിഷയം. കണ്ടെത്തുന്ന ക്രൈസ്തവജീവിതത്തിൽ (finding Christian life) നിന്ന്, സുവിശേഷ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നിർമിക്കുന്ന ക്രൈസ്തവജീവിത (constructing christian life)ത്തിലേക്കുള്ള ദൂരമാണ് നിനക്കും ക്രിസ്തുവിനും ഇടയിലുള്ളത് എന്ന് മനസ്സിലാക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു.

സുവിശേഷ ഭാഗ്യങ്ങളാണ് ഈശോയുടെ വ്യക്തിജീവിതത്തിന്റെ അടിസ്ഥാന ശിലകൾ. സ്നേഹമാണ് ആ ജീവിതത്തെ ഉറപ്പിച്ചു നിർത്തുന്ന, മനോഹരമാക്കുന്ന പ്രധാന ഘടകം. ഈശോയുടെ വ്യക്തിജീവിതത്തിന്റെ ജീവനകല (art of living) എന്ന് പറയുന്നത്, ആറാം അദ്ധ്യായം മുപ്പത്തിയൊന്നാം വാക്യമാണ്: “മറ്റുള്ളവർ നിങ്ങളോടു എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ,” ഈശോ ഉപയോഗിക്കുന്ന പെയിന്റുകളുടെ ബ്രാൻഡ് നെയിം “കരുണ” എന്നാണ്. “നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ”.

House of Compassion, Tanzania (video) | Maryknoll Society

സ്നേഹമുള്ളവരേ, സമൂഹവും, പാരമ്പര്യവും, കല്പിച്ചു തന്ന കണ്ടെത്തിയ ക്രൈസ്തവജീവിതം അല്ല, ക്രിസ്‌തുവിന്റെ ജീവിതം പഠിച്ചു, ധ്യാനിച്ച്, അതിന്റെ ചൈതന്യം മനസ്സിലാക്കി നാം നിർമിച്ചെടുക്കുന്ന ക്രൈസ്തവജീവിതത്തിലേക്കാണ് ക്രിസ്തു നമ്മെ വി ളിക്കുന്നത്. ഇന്നുവരെ നാം കണ്ടെത്തിയവയുടെ ഭാരവും പേറി ക്ഷീണിതരായി, കാലാകാലങ്ങളിൽ നമ്മിൽ അടിഞ്ഞുകൂടിയ തിന്മകളുടെ, കുറവുകളുടെ വൈകല്യങ്ങളുമായി ജീവിക്കേണ്ടവരല്ല നാമെന്നു ഇന്നത്തെ സുവിശേഷം നമ്മെ ഓർമപ്പെടുത്തുമ്പോൾ, കോവിഡാനന്തര ക്രൈസ്തവജീവിതം പുതിയ നിർമിതിയായിരിക്കണം എന്ന് പ്രതിജ്ഞ എടുക്കാവാൻ നമുക്കാകണം.

മറ്റുള്ളവർ അവതരിപ്പിച്ച, കണ്ടെത്തിയ ഡയലോഗുകളെയും അഭിനയത്തേയും അനുകരിച്ചു ചെറുപ്പക്കാർ നടത്തുന്ന ടിക്‌ടോക് ഷോ കളെപ്പോലെ നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾ ആയിത്തീർന്നിരിക്കുന്നു എന്ന നിരീക്ഷണത്തിൽ കഴമ്പുണ്ടെന്നാണ് എന്റെ പക്ഷം. നമ്മുടെ ക്രൈസ്തവജീവിതങ്ങൾ വെറും മിമിക്രിയായും, നമ്മുടെ എടുപ്പും, നടപ്പും വെറും ഫാൻസി ഡ്രസ്സ് ഷോകളായും മാറുമ്പോൾ അപഹാസ്യനാകുന്നത് ക്രിസ്തുവും, തൂത്തെറിയപ്പെടുന്നത് അവിടുത്തെ മൂല്യങ്ങളും അല്ലേ?

ആധുനികതയുടെ, വാണിജ്യവത്കരണത്തിന്റെ, ആർഭാടത്തിന്റെ, സ്ഥാപനനടത്തിപ്പിന്റെ, ആഘോഷങ്ങളുടെ പുഴുക്കുത്തുകളേറ്റു വികൃതമായ ക്രൈസ്തവജീവിതമുഖം നാം വലിച്ചെറിയണം. ക്രിസ്തുവചനങ്ങളുടെ അടിസ്ഥാനത്തിൽ പുതിയൊരു സഭയായി, സഭാമക്കളായി നമുക്ക് ഉയിർത്തെഴുന്നേൽക്കുവാൻ കഴിയണം. നമ്മുടെ ഇപ്പോഴുള്ള ധാരണകളും സുവിശേഷാത്മകമല്ല എന്ന തിരിച്ചറിവിലേക്ക് ക്രിസ്തു ഇന്ന് നമ്മെ വിളിക്കുകയാണ്. ഓർക്കണം, ക്രിസ്തുവിനുവേണ്ടി, ആദിവാസികൾക്കുവേണ്ടി ജീവിതം മാറ്റിവച്ച മലയാളിയായ ദയാബായി എന്ന സഹോദരിയെ, ആദിവാസി വസ്ത്രം ധരിച്ചെന്ന പേരിൽ പബ്ലിക് ബസ്സിൽ കയറ്റാതിരുന്നവരാണ് നമ്മൾ. എറണാകുളത്തും മുളന്തുരുത്തിയിലും

ദയാബായി ഇരിങ്ങാലക്കുട സെന്റ് ...

വച്ച് വസ്ത്രത്തിന്റെ പേരിൽ ബസ്സിൽ നിന്നും ഇറക്കി വിടാൻ ശ്രമിച്ചവരാണ് നാം. പാലായിലെ പൂവരണിയിൽ ജനിച്ചു, മധ്യപ്രദേശിലെ ആദിവാസികളായ ഗോണ്ടുകളുടെ ഇടയിൽ ജീവിച്ചു, ഇന്റർനാഷണൽ വേദികളിൽ, ലോകം മുഴുവനുമുള്ള വിവിധ സ്ഥലങ്ങളിൽ പാവങ്ങൾക്കുവേണ്ടി ക്രിസ്തുശബ്ദമാണ് ദയാബായി. എന്നാൽ ക്രൈസ്തവ ജീവിതമെന്നത് ആർഭാടമായ തിരുനാളുകളും, മണിക്കൂറുകൾ നീളുന്ന റാസകളും, ചൊല്ലിക്കൂട്ടുന്ന പ്രാർത്ഥനകളും, അർത്ഥമില്ലാത്ത ആചാരങ്ങളും, റിയൽ എസ്റ്റേറ്റ് ബിസിനസ്സുകളുമെന്ന തെറ്റിദ്ധാരണയിൽ അന്ധരായ നാം ദയാബായിയെപ്പോലുള്ള യഥാർത്ഥ ക്രിസ്തു സാക്ഷികളെ കണ്ടില്ല; കണ്ടില്ലെന്നു നടിച്ചു.നമ്മുടെ ക്രൈസ്തവ മൂല്യങ്ങളെവിടെ?

നമ്മുടെ ക്രൈസ്തവസമൂഹങ്ങളിൽ ഇന്നും ജാതിയുടെ പേരിൽ പലരെയും നാം അകറ്റി നിർത്തുന്നില്ലേ? ‘പുതുക്രിസ്ത്യാനിയും അവശക്രിസ്ത്യാനിയും മാർഗ്ഗവാസിയും’ ആയി വേർതിരിച്ചുള്ള ക്രിസ്തുമതത്തിനുള്ളിലെ ജാതിയെ തിരിച്ചറിഞ്ഞു, ദളിതരെ സംഘടിപ്പിച്ചു ക്രൈസ്തവ നവോത്ഥാനത്തിന്റെ ചരിത്രശബ്ദമായി മാറിയ പൊയ്കയിൽ യോഹന്നാൻ എന്ന സഹോദരന് എന്ത് സ്ഥാനമാണ് ഭാരത ക്രിസ്തുമതത്തിലുള്ളത്? നമ്മുടെ സ്ഥാപനങ്ങളിലെ, പ്രത്യേകിച്ചും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നമ്മുടെ പെരുമാറ്റരീതികൾ ക്രിസ്തു വ്യക്തിത്വത്തിലെ ബ്രാൻഡഡ് കളറായ “കരുണ“യെ പ്രതിഫലിപ്പിക്കുന്നതാണോയെന്നു ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഈശോ നമ്മോടു പറയുന്നു: “എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോടു ഞാൻ പറയുന്നു, ഇപ്പോഴത്തെ നിങ്ങളുടെ ക്രൈസ്തവ ജീവിതങ്ങൾക്ക് മാറ്റം ആവശ്യമായിരിക്കുന്നു. സുവിശേഷ മൂല്യങ്ങളിലേ ക്കു മടങ്ങി, ആ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ ക്രൈസ്തവ, കുടുംബ, സന്യാസ പൗരോഹിത്യ വ്യക്തിത്വങ്ങൾ പുനർ നിർമിക്കേണ്ടിയിരിക്കുന്നു. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ”.

ശത്രുവിന്റെ മനസ്സറിഞ്ഞും, അധിക്ഷേപിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ചും, തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിക്കാതെ നന്മചെയ്തും സുവിശേഷമൂല്യങ്ങൾക്കു ജീവൻ കൊടുത്തവനാണ് ക്രിസ്തു. അയൽക്കാരന്റെ ദുഃഖവും, വേദനയും, അവന്റെ പട്ടിണിയും, ദാരിദ്ര്യവും, അഭിസംബോധനചെയ്തുകൊണ്ടാണ് ക്രിസ്തു ജീവിതം ആരംഭിച്ചത്. ഇന്നത്തെ സുവിശേഷ ഭാഗത്തു നിറഞ്ഞുനിൽക്കുന്ന ക്രിസ്തു മൂല്യങ്ങൾ നമ്മെ അസ്വസ്ഥതപ്പെടുത്തണം. ആ അസ്വസ്ഥതയിൽ നിന്ന് പുതിയ ജീവിതത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പ് സാധ്യമാകണം.

സമാപനം

അടുപ്പിൽ വിറകെരിയുമ്പോൾ തീയുണ്ടാകുന്നപോലെ, നമ്മുടെ വ്യക്തി ജീവിതത്തിൽ, കുടുംബ ജീവിതത്തിൽ, സന്യാസ പൗരോഹിത്യ ജീവിതത്തിൽ, ക്രൈസ്തവികതയുടെ വിവിധ തലങ്ങളിൽ നമ്മുടെ ക്രിസ്തു സാക്ഷ്യ ജീവിതത്തിലൂടെ ധാർമികത, ക്രിസ്തു മൂല്യങ്ങൾ കൊണ്ടുവരികയാണ് നാം ചെയ്യേണ്ടത്. അതിനായി, ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ നിലപാടുതറയിൽ കയറി നിൽക്കുവാൻ സഭാധികാരികൾ മുതലുള്ള ക്രൈസ്തവർക്ക് കഴിയണം. നമുക്ക് ചുറ്റും അസ്വസ്ഥതയും, അനീതിയും, അക്രമവും നടമാടുമ്പോൾ എങ്ങനെ നമുക്ക് നമ്മുടെ സൗധങ്ങളിൽ കിടന്നു ഉറങ്ങാൻ കഴിയും? ഒരു ക്രിസ്തുവിനു, യഥാർത്ഥ ക്രിസ്തു ശിഷ്യന് അതിനു കഴിയില്ല.

Following Jesus — Cornerstone in Somerset, NJ | Christian Church

ക്രിസ്തുമൂല്യങ്ങളിൽ അടിയുറച്ച ക്രൈസ്തവജീവിതമായി സമൂഹത്തിൽ ഉപ്പായി, ദീപങ്ങളായി നമുക്ക് മാറാം. ക്രിസ്തു എന്ന സംസ്കാരം നമ്മുടെ ജീവിതങ്ങളിൽ തെളിയട്ടെ.

SUNDAY SERMON LK 10, 23-42

ലൂക്ക 10, 23 – 42

സന്ദേശം – വൈരുധ്യമല്ല, സമഭാവനയാണ് ക്രൈസ്തവജീവിതം

What is the Parable of the Good Samaritan About? | Jesus Film Project

ആരാധനാക്രമ വത്സരത്തിലെ ശ്ളീഹാക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ചയാണിന്ന്. കോവിഡ് 19 മഹാമാരി നമ്മെ വരിഞ്ഞു മുറുക്കിയിരിക്കുന്ന സമയമാണിത്! ഇനിയെന്ത് എന്ന ചോദ്യം ഒരു പ്രഹേളികയായി നമ്മുടെ മുൻപിൽ നിൽക്കുന്നു. കോവിഡാനന്തര ജീവിതം ഒരിക്കലും പഴയതുപോലെ ആകില്ലെന്നും പുതിയ വഴികൾ തേടിയാലേ ജീവിക്കാൻ കഴിയൂ എന്നും മനസ്സ് പറഞ്ഞു തുടങ്ങിയിട്ടും ശരിയായൊരു തീരുമാനത്തിലെത്താൻ വ്യക്തികൾക്കും സമൂഹങ്ങൾക്കും, എന്തിന് സർക്കാരുകൾക്കുപോലും സാധിക്കാത്ത ഒരു സന്നിഗ്ധാവസ്ഥ! ലോകം മുഴുവനും നിറഞ്ഞിരിക്കുന്ന ഒരു രോഗത്തിന് ആധുനികതയുടെ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും മരുന്ന് കണ്ടുപിടിക്കാൻ സാധിക്കുന്നില്ലല്ലോ എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്! ദിവസവേതനത്തിനു ജോലിചെയ്തുകൊണ്ടിരുന്നവർ തുടങ്ങി അനേകം പേർ വളരെ കഷ്ടപ്പെടുന്ന ഈ സമയത്തു തിരുസ്സഭ നല്ല സമരിയാക്കാരന്റെ ഉപമ നമ്മുടെ മുൻപിൽ അവതരിപ്പിക്കുകയാണ്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ എങ്ങനെ ഇന്നത്തെ സുവിശേഷ ഭാഗം വ്യാഖ്യാനിക്കുമെന്ന ഒരു സന്ദേഹം ഉള്ളിലുണ്ടെങ്കിലും പരിശുദ്ധാത്മാവ് നല്ലെരു സന്ദേശം നൽകി നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. ഇന്നത്തെ സുവിശേഷ സന്ദേശം വൈരുധ്യത്തിൽ ജീവിക്കാതെ, സമഭാവനയോടെ ജീവിക്കുക എന്നതാണ്.

വ്യാഖ്യാനം

നാം ജീവിക്കുന്ന ഈ കാലഘട്ടം ധാരാളം വൈരുധ്യങ്ങൾ നിറഞ്ഞതാണ്. പ്രകൃതിയിലും ജീവിതത്തിലും വാക്കിലും പ്രവർത്തിയിലുമൊക്കെ ഈ വൈരുധ്യങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട്. വിശുദ്ധ പൗലോശ്ലീഹാ ഈ വൈരുദ്ധ്യത്തെ അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: “ഞാൻ ചെയ്യുന്ന പ്രവർത്തികൾ എനിക്ക് തന്നെ മനസ്സിലാകുന്നില്ല. എന്തെന്നാൽ, ഞാൻ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണ് ഞാൻ ചെയ്യുന്നത്.” (1, കോറി 7,15)

വൈരുധ്യങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ കവി കുഞ്ഞുണ്ണിയുടെ രണ്ടുവരി കവിതയാണ് ഓർമയിലേക്ക് വരുന്നത്. കവിത ഇങ്ങനെയാണ്: “പിന്നോട്ട് മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ / മുന്നോട്ടുപായുന്നിതാളുകൾ.” എന്തൊരു വൈരുധ്യം അല്ലേ? അതിനേക്കാളും രസകരമായൊരു വൈരുധ്യം നമ്മുടെ കേരളത്തിലുള്ളത് എന്താണെന്നറിയോ? കേരളത്തിൽ പശ്ചിമഘട്ടം കാണുവാൻ നാം എങ്ങോട്ടു നോക്കണം? കിഴക്കോട്ടു നോക്കണം.  

ഇന്നത്തെ അമേരിക്കയിലെ വംശീയ കലാപങ്ങളിലും ഉണ്ടൊരു വൈരുധ്യം. മഹാനായ എബ്രഹാം ലിങ്കന്റെ ഏറ്റവും വിഖ്യാതമായ ഗെറ്റിസ്ബർഗ് പ്രസംഗം ആരംഭിക്കുന്നത് അമേരിക്കൻ ഭരണഘടനയ്ക്ക് അനുമതി നൽകിയ പ്രസിദ്ധമായ വെർജീനിയ കൺവെൻഷൻ ഉദ്ധരിച്ചുകൊണ്ടാണ്: “Four score and seven (87) years ago our fathers brought forth on this continent a new nation, conceived in liberty and dedicated to the proposition that all men are created equal.” സ്വാതന്ത്ര്യത്തിൽ

George Floyd murder exposes rotten racism in the US - Global Times

രൂപപ്പെട്ട, മനുഷ്യരെല്ലാം സമന്മാരായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന പ്രസ്താവനയിൽ അടിയുറച്ച അമേരിക്കയിൽനിന്നു നടക്കുന്നത് എന്താണ്?  അമേരിക്കയിൽ ഇന്നും എന്നും നടക്കുന്നത് ഈ ഭരണഘടനയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ്.

വൈരുധ്യങ്ങളാണ് ഇന്നത്തെ സുവിശേഷത്തിലും നാം കാണുന്നത്. നിത്യജീവൻ അവകാശമാക്കാൻ പൂർണമായി ദൈവത്തെയും, തന്നെപ്പോലെ അയൽക്കാരനെയും സ്നേഹിക്കണം എന്ന ക്രിസ്തുവിന്റെ ഉപദേശം സമഭാവനയുടേതാണ്. മാത്രമല്ല, ഈ സമഭാവനയുടെ സുവിശേഷമാണ് ഈശോ വിഭാവനം ചെയ്യുന്നതും. എന്നാൽ, അന്നും ഇന്നും ക്രൈസ്തവരുടെ ഇടയിൽ പോലും വൈരുധ്യങ്ങൾ കളം നിറഞ്ഞാടുകയാണ്! ഈ വൈരുധ്യങ്ങളെ തുറന്നു കാണിച്ചും സമഭാവനയുടെ സന്ദേശം പറഞ്ഞും ഈശോ നല്ല സമരിയാക്കാരന്റെ കഥ പറയുകയാണ്.

ജറുസലേമിൽ നിന്ന് ജെറീക്കോയിലേക്കുള്ള വഴിയിൽ കവർച്ചക്കാരാൽ ആക്രമിക്കപ്പെട്ട ഒരു മനുഷ്യൻ! അർദ്ധപ്രാണനേയുള്ളു! ആരുകണ്ടാലും സഹായിക്കാൻ തോന്നുന്ന രീതിയിൽ അവശനായിട്ടാണ് അവന്റെ കിടപ്പ്!

വൈരുധ്യം ഒന്ന്: ഒരു പുരോഹിതൻ ആ വഴിയേ വരുന്നു. ആരാണ് ഒരു പുരോഹിതൻ? ദൈവത്തിന്റെ പ്രതിപുരുഷനായി ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യുന്നവൻ. എന്താണ് ദൈവത്തിന്റെ പ്രവർത്തികൾ? സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, സഹാനുഭൂതിയോടെ, സമഭാവനയുടെ പ്രവർത്തികളാണ് ദൈവത്തിന്റെ ചൈതന്യമുള്ള പ്രവർത്തികൾ. എന്നാൽ ആ പുരോഹിതൻ ആ പാവം മനുഷ്യനെ കണ്ടു, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ആ മനുഷ്യനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി!

വൈരുധ്യം രണ്ട്: ഒരു ലെവായൻ അതുവഴി വരുന്നു. ആരാണ് ലെവായൻ? പഴയനിയമത്തിലെ ലേവി ഗോത്രത്തിൽ പെട്ടവൻ. ദേവാലയ ശുശ്രൂഷാവേളയിൽ സങ്കീർത്തനങ്ങൾ ആലപിച്ചു ദൈവത്തെ സ്തുതിക്കുന്നവൻ! കരുണയുള്ള, പാവപ്പെട്ടവന്റെ ശക്തി ദുർഗമായ ദൈവത്തെ പാടിസ്തുതിക്കുന്നവൻ! എന്നിട്ടും ഒരു പാവപ്പെട്ടവനെ കണ്ടപ്പോൾ, നിസ്സഹായനായവനെ കണ്ടപ്പോൾ, അവന്റെ മുൻപിൽ ദൈവത്തിന്റെ പ്രതിനിധി യാകാതെ അവനും കടന്നു പോകുന്നു!

ശക്തിയേറിയ രണ്ടു വൈരുധ്യങ്ങൾ ഈശോ ഇവിടെ അവതരിപ്പിക്കുകയാണ്. ഇന്നും വൈരുധ്യങ്ങളുടെ ഘോഷയാത്രയാണ് നമ്മുടെ ക്രൈസ്തവ ജീവിതങ്ങൾ. ഈ കഴിഞ്ഞ ദിവസം ഒരു ക്രൈസ്തവൻ ബിസിനസ്സു തകർന്നതുമൂലം, സാമ്പത്തിക ബാധ്യത യേറിയതുകൊണ്ടു ആത്മഹത്യ ചെയ്തു. അദ്ദേഹമൊരു ഇടവകയിലെ അംഗമായിരുന്നു. അദ്ദേഹത്തിന് ഒരു വികാരിയച്ചനുണ്ടായിരുന്നു. പാരിഷ് കൗൺസിൽ അംഗങ്ങളുണ്ടായിരുന്നു. ക്രൈസ്തവരായ അയൽക്കാരുണ്ടായിരുന്നു. എന്നാൽ അവന്റെ ദുഃഖം എന്റേതെന്നു കരുതി അവനെ രക്ഷയുടെ ലേപനം നൽകി, ക്രിസ്തുവിന്റെ സ്നേഹ സത്രത്തിലേക്കു ആരും കൊണ്ട് വന്നില്ല. മുറിവേറ്റ ആ മനുഷ്യന്റെ മുൻപിൽ, അർദ്ധപ്രാണനായ ആ മനുഷ്യന്റെ മുൻപിൽ ക്രിസ്തുവായിട്ട് ആരും അവതരിച്ചില്ല. എന്തൊരു വൈരുധ്യം?

ഈശോ നെറ്റിപ്പട്ടങ്ങൾക്കും വസ്ത്രത്തിന്റെ തൊങ്ങലുകൾക്കും നീണ്ടമേലങ്കികൾക്കും മറ്റും എതിരായിരുന്നു. എന്നാൽ ഇന്നോ? നമ്മുടെ അജപാലകർപോലും കറുത്ത മേലങ്കികളും കറുത്ത തൊപ്പികളുമായി പ്രത്യക്ഷപ്പെടുകയും തങ്ങൾ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാർ ആണെന്ന് പറയുകയും ചെയ്യുമ്പോഴുള്ള വൈരുധ്യം വികൃതമാണെന്നു മാത്രമല്ല അത് ലജ്‌ജാകരവുമാണ്.

Jesus was on the side of the poor and exploited. Christian ...

തലചായ്ക്കാൻ പോലും ഇടമില്ലാത്തതാണ് ക്രൈസ്തവ സന്യാസമെന്ന് നിർവചിച്ച ക്രിസ്തു ഇന്നത്തെ ക്രൈസ്തവ സന്യാസത്തിനു എത്രയോ അകലെയാണ്! വൈരുധ്യങ്ങളുടെ നീണ്ട ഒരു ലിസ്റ്റ് നമ്മുടെ തലയ്ക്കു മുകളിൽ ഡെമോക്ലീസിന്റെ വാളുപോലെ കിടന്നാടുകയാണ് , എപ്പോഴും നമ്മെ ഭയപ്പെടുത്തിക്കൊണ്ട് !!?

വൈരുധ്യങ്ങളുമായി ജീവിച്ച അന്നത്തെ യഹൂദരുടെ മുൻപിലേക്ക് ഒരു ചാട്ടുളിപോലെ ഈശോ നല്ല ശമറായനെ സ്റ്റേജിലേക്ക് പറഞ്ഞു വിടുകയാണ്. പിന്നെ അവിടെ നാം കാണുന്നത് വൈരുധ്യത്തിന്റെ മുഖം തിരിക്കലല്ല, സമഭാവനയുടെ, കാരുണ്യത്തിന്റെ വാരിപ്പുണരലാണ്. വഴിയിൽ കിടക്കുന്നവന്റെ സ്ഥാനത്തു തന്നെത്തന്നെ കണ്ടുകൊണ്ടു, തന്റെ സഹോദരനാണെന്ന് കണ്ടുകൊണ്ടു സ്നേഹത്തിന്റെ തൈലം കൊണ്ടൊരു സമഭാവനയുടെ തെറാപ്പിയാണ് പിന്നെ നാം കാണുന്നത്.

നല്ല ശമറായന്റെ സമഭാവന: അയാൾ കൊടുക്കുകയാണ്. തനിക്കുള്ളതെല്ലാം ദൈവം നല്കിയതാണെന്നും, അത് മറ്റുള്ളവർക്കും അർഹത പ്പെട്ടതാണെന്നും, ആവശ്യമുള്ളവർക്കെല്ലാം അത് നൽകുകയെന്നത് തന്റെ കടമയാണെന്നും അയാൾ മനസ്സിലാക്കുകയാണ്. തന്റെ യാത്രയിൽ ആവശ്യമായ മരുന്നുകൾ മാത്രമല്ല അയാൾ നൽകുന്നത്. തന്റെ അവകാശം പോലും അയാൾ പങ്കുവയ്ക്കുകയാണ്. യാത്രക്കാരന്റെ അവകാശമാണ് കഴുതയുടെ പുറം. കഴുതപ്പുറത്തു അയാളെ കിടത്തുകയാണ്. എന്റെ അവകാശം എന്റെ സഹോദരനും കടപ്പെട്ടതാണ്. പ്രത്യേകിച്ചും അവന്റെ അവശ്യ നേരങ്ങളിൽ. വിജാതീയനായ ഒരു ശമറായക്കാരൻ ദൈവത്തിന്റെ കയ്യിലെ നല്ലൊരു ഉപകാരണമാകുന്നു! ദൈവം അവതരിക്കുന്ന ധന്യതയുടെ നിമിഷങ്ങൾ!!

ലോകത്തിലെ സകല മതങ്ങളും സഹജീവികളോട് കാരുണ്യം കാണിക്കുവാൻ പഠിപ്പിക്കുന്നുണ്ട്, ക്രിസ്തുമതം പ്രത്യേകിച്ചും. എല്ലാ മതങ്ങളും പക്ഷെ പറയുന്നത് അർഹതപ്പെട്ടവർക്ക് കൊടുക്കുക എന്നാണ്. എന്നാൽ ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ പഠിപ്പിക്കുന്നത് അർഹതപ്പെട്ടവർക്ക് കൊടുക്കുക എന്നല്ല, ആവശ്യക്കാരന് കൊടുക്കുക എന്നാണ്. ഒരു പടികൂടി കടന്നാണ് ഈശോ നിൽക്കുന്നത്. അവിടുന്ന് പറയുന്നു: എല്ലാവർക്കും കൊടുക്കുക.

ഖലീൽ ജിബ്രാൻ തന്റെ “പ്രവാചകൻ” എന്ന ഗ്രന്ഥത്തിൽ ഇതേ പോലെ സംസാരിക്കുന്നുണ്ട്. അൽ മുസ്തഫ പറയുന്നു: “നിങ്ങളുടെ തോട്ടത്തിലെ വൃക്ഷങ്ങളോ, നിങ്ങളുടെ തൊഴുത്തിലെ കന്നുകാലികളോ അങ്ങനെ പറയുന്നില്ല, ഞാൻ നൽകും പക്ഷെ അർഹതപ്പെട്ടവർക്കുമാത്രം എന്ന്. ഒരു മരം നിറയെ പഴങ്ങളുണ്ടെങ്കിൽ ആർക്കും പറിച്ചെടുക്കാം. ആരും പറിച്ചെടുക്കുന്നില്ലെങ്കിൽ അത് ഭൂമിക്കു തിരിച്ചു നൽകുന്നു. നല്കാതിരിക്കുകയെന്നാൽ നശിക്കുകയെന്നർത്ഥം.”

9 Realities Of Sharing A Bed With Your Dog - BarkPost

ജീവിതത്തിൽ നൽകുന്ന നിമിഷങ്ങളാണ് ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ. ആർക്കു കൊടുക്കുന്നു എന്നതല്ല നിങ്ങൾ നിറഞ്ഞിരിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്. കൊടുക്കുകയെന്നാൽ കവിഞ്ഞൊഴുകലാണ്.

നാം ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുകയാണ്. നാം നിശ്വസിക്കുമ്പോൾ മരങ്ങൾക്കു കാർബൺ ഡയോക്സൈഡ് കൊടുക്കുകയാണ്. അത് കൊടുക്കാതെ പിടിച്ചു വച്ച് നോക്കൂ. നാം മരിക്കും. കൊടുക്കുകയെന്നാൽ ജീവിക്കുകയെന്നാണ്. പിടിച്ചുവയ്ക്കുകയെന്നാൽ മരിക്കുകയെന്നും.  

ദൈവം ഒരു വ്യക്തിക്ക് ജീവൻ നല്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നമുക്ക് ആ വ്യക്തിക്ക് ഒരു ഗ്ലാസ് വെള്ളം കൊടുത്തുകൂടാ?  ദൈവം ഒരു വ്യക്തിക്ക് രാവും പകലും കൊടുക്കുന്നുണ്ടെങ്കിൽ, മഴയും വെയിലും കൊടുക്കുന്നുണ്ടെങ്കിൽ, എൺപതോ അതിലേറെയോ വര്ഷം ഈ ഭൂമിയിൽ നല്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നമുക്ക് ആ വ്യക്തിക്ക് ഒരു പുഞ്ചിരി നൽകിക്കൂടാ? ജീവിതമാകുന്ന സാഗരത്തിൽ നിന്ന് കുടിക്കുവാൻ ദൈവം മനുഷ്യനെ ക്ഷണിക്കുന്നുണ്ടെങ്കിൽ, നമ്മുടെ ജീവിതമാകുന്ന അരുവിയിൽ നിന്ന് ഒരു ചിരട്ട വെള്ളമെങ്കിലും കൊടുക്കുവാൻ കഴിയില്ലേ?

സമാപനം

സ്നേഹമുള്ളവരേ, വൈരുധ്യങ്ങളിൽ അധികകാലം ജീവിക്കുവാൻ നമുക്ക് സാധിക്കുകയില്ല. നാം നല്ല ശമറായാനായേ പറ്റൂ.  സ്നേഹത്തോടെ കൊടുക്കുക, ആദരവോടെ കൊടുക്കുക, ആരുടേയും അന്തസ്സ് നശിപ്പിക്കാതിരിക്കുക. നിങ്ങൾ ദാനത്തിന്റെ ഉപകരണം മാത്രം. നിങ്ങളല്ല നൽകുന്നത്. ദൈവം നൽകുകയാണ്. നഗ്നനായാണ് നിങ്ങൾ വന്നത്. നഗ്നനായി തിരിച്ചുപോകും. ഈ രണ്ടു നഗ്നതകൾക്കിടക്കു, ദൈവം നിനക്ക് നൽകി. നീ അങ്ങനെയാണ് നല്കുന്നവനായത്.

Giving - University of Canberra

നല്കുന്നവനെന്ന അഹന്ത പാടില്ല. നൽകുന്നവനും, സ്വീകരിക്കുന്നവനും ഒരു പക്ഷിയുടെ ചിറകുകൾ ആണ്. ഒരുമിച്ചു പറന്നുയരുക. പങ്കുവയ്ക്കുക. അതോടെ അതെല്ലാം മറക്കുക. ഇരുവരും ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം. കാരണം ദൈവമാണ് നൽകുന്നത്. നൽകുന്നവനും സ്വീകരിക്കുന്നവനും സാക്ഷികളാണ് – ദൈവത്തിന്റെ മഹാപ്രവർത്തികൾ കാണുന്ന സാക്ഷികൾ.

SUNDAY SERMON Lk 7, 36-50

ലൂക്ക 7, 31-50

സന്ദേശം –  മീ ടൂ എ സിന്നർ!

My Reflections...: Reflection for September 19, Thursday; Twenty ...

“എനിക്ക് ശ്വാസം മുട്ടുന്നു” എന്നെഴുതിയ പ്ലക്കാർഡുകളും പിടിച്ചു റോഡ് നിറഞ്ഞൊഴുകുന്ന കറുത്തവരും വെളുത്തവരുമായ അമേരിക്കക്കാർ കഴിഞ്ഞയാഴ്ചത്തെ വാർത്താ പ്രാധാന്യം നിറഞ്ഞ സംഭവമായിരുന്നു. മരണത്തിനും ജീവിതത്തിനും ഇടയിൽ ശ്വാസം പുറത്തുവിടുവാൻ പോലും കഴിയാതെ അവ്യക്തമായി ജോർജ് ഫ്ലോയിഡ് എന്ന യുവാവ് പറഞ്ഞ വാചകം വംശീയ വിഷം തീണ്ടാത്ത, മനുഷ്യത്വം നിറഞ്ഞ   ഓരോ അമേരിക്കക്കാരനും ഇന്ന് ഉറക്കെ വ്യക്തമായി വിളിച്ചുപറയുകയാണ്.

സാഹചര്യം ഇതല്ലെങ്കിലും, ഇന്നത്തെ സുവിശേഷത്തിൽ പാപിനിയായ സ്ത്രീയും കണ്ണീരുകൊണ്ടു കലങ്ങിയ മുഖവുമായി, ഹൃദയം നുറുങ്ങി, ഒരു വാചകം പറയുന്നുണ്ട്. അവൾ പറയുന്നു: ‘കർത്താവേ, ഞാൻ പാപം ചെയ്തുപോയി’. അവളത് ഏറ്റുപറയുന്നത് മുട്ടാളന്മാരായ പോലീസുകാരോടോ, കാരുണ്യം ലവലേശം ഇല്ലാത്ത ഫരിസേയ-നിയമജ്ഞരോടോ അല്ല. അവൾ ഏറ്റുപറയുന്നത് കാരുണ്യത്തിന്റെ ആൾരൂപമായ, ദൈവപുത്രനായ, അസ്തിത്വത്തിന്റെ പൂർണതയായ ക്രിസ്തുവിന്റെ മുൻപിലാണ്.  ഇന്ന് ജീവിതത്തിന്റെ നടുമുറ്റത്ത് നിന്ന് ഓരോ ക്രൈസ്തവനും ഏറ്റുപറയേണ്ട ഒരു വാചകമാണിത്: കർത്താവേ ഞാൻ പാപം ചെയ്തുപോയി. കോവിഡ് 19 ന്റെ വിളയാട്ടം കാണുമ്പോൾ നാം ഏറ്റുപറയണം, കർത്താവേ ഞാൻ പാപം ചെയ്തുപോയി. അങ്ങേയ്ക്കെതിരെ, ഈ പ്രകൃതിക്കെതിരെ, എന്റെ സഹോദരർക്കെതിരെ ഞാൻ പാപം ചെയ്തുപോയി. ഞാനാണ് പാപിനിയായ സ്ത്രീ എന്ന തിരിച്ചറിവിലേക്ക് ഓരോ ക്രൈസ്തവനും വളരണം എന്ന ശക്തമായ ഒരു സന്ദേശവുമായാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുൻപിൽ നിൽക്കുന്നത്.

വ്യാഖ്യാനം

മൂന്ന് കാര്യങ്ങളെ നമ്മുടെ ചിന്തയിലൂടെ ദൈവവചനം ഇന്ന് കടത്തിവിടുകയാണ്.

ഒന്ന്, ഞാനാണ് ആ പാപിനിയായ സ്ത്രീ.

സുവിശേഷഭാഗം തുടങ്ങുന്നത് ഇങ്ങനെയാണ്: ഒരു ഫരിസേയന്റെ വീട്ടിൽ ഈശോ ഭക്ഷണത്തിനിരിക്കുന്നെന്നറിഞ്ഞു ആ പട്ടണത്തിലെ പാപിനിയായ ഒരുവൾ അവിടെയെത്തി. ആരാണിവൾ? ഇവളുടെ പേരെന്ത്? ജാതിയെന്ത്, കുലമെന്ത്? ഒന്നും വചനം പറയുന്നില്ല. അപ്പോൾ, അവൾ ആരുമാകാം. അവൾ ഞാനുമാകാം. നീയാകാം, അവനാകാം, അവളുമാകാം. വചനം നമ്മെ ഓർമപ്പെടുത്തുന്നു: ഞാനാണ് ആ പാപി, ഞാനാണ് ആ പാപിനി. ഞാൻ പാപിയാണെങ്കിൽ, പാപിനിയാണെങ്കിൽ എന്താണ് എന്റെ പാപം? എന്റെ പാപങ്ങൾ?

ദൈവത്തിന്റെ അനുഗ്രഹങ്ങൾ വസന്തം പോലെ നമ്മുടെ ജീവിതത്തിൽ കടന്നുവന്നിട്ടും, സ്‌നേഹം, വിശ്വസ്തത, കാരുണ്യം ഒരു മന്ദമാരുതനെപ്പോലെ എപ്പോഴും നമ്മെ കടന്നു പോയിട്ടും നാം ദൈവത്തെ മറന്നു, കൃതജ്ഞതയില്ലാത്തവരായി ജീവിച്ചു. അമിതമായ പണത്തിന്റെ വരവും, അതിന്റെ ധൂർത്തടിക്കലും, ശാസ്ത്രത്തിന്റെ കുതിച്ചുചാട്ടങ്ങളും കണ്ടപ്പോൾ നാം ദൈവത്തെ നമ്മുടെ ജീവിതത്തിൽ നിന്ന് മാറ്റിനിർത്തി. എന്താ സംശയമുണ്ടോ? എത്ര ആർഭാടത്തോടെയാണ് നാം ഓരോ ആഘോഷങ്ങൾ നടത്തിയത്? അപ്പോൾ നാം ചിലവഴിച്ചുകൊണ്ടിരുന്ന സമ്പത്തു നമ്മുടെ സഹോദരർക്കും അർഹ

Smita Sahay on Twitter: "#MadhuChindaki by artist Vimal Chandran… "

തപ്പെട്ടതാണെന്നു എന്തെ നാം ഓർത്തില്ല? അഞ്ഞൂറും, ആയിരവും ആളുകളെ ക്ഷണിച്ചു പന്തികളായിരിത്തി ആഘോഷങ്ങൾ നടത്തിയശേഷം എത്രയോ ഭക്ഷണങ്ങളാണ് നാം കുഴിച്ചുമൂടിയത്? ഭക്ഷണം കിട്ടാത്തതുകൊണ്ട് അല്പം അരിയും സാധനങ്ങളും എടുത്തപ്പോൾ അത്ര മധുമാരെയാണ് നാം കൊന്നു തള്ളിയത്? വലിയ വലിയ കെട്ടിടങ്ങൾ പണിതും, അവ പിന്നീട് ഇടിച്ചു നിരത്തിയും, വീണ്ടു പണിതും പ്രകൃതിയെ എത്രമാത്രം നാം വേദനിപ്പിച്ചു?

ഒന്നിനുപുറകെ മറ്റൊന്ന് എന്ന രീതിയിൽ വാഹനങ്ങൾ വാങ്ങിച്ചു അവയെ നിരത്തിലൂടെ പ്രദർശിപ്പിച്ചു പ്രകൃതിയെ ശ്വാസം മുട്ടിച്ചു രോഗിണിയാക്കിയതും നമ്മളല്ലേ? നമ്മുടെയൊക്കെ വീടുകളിലെ അലമാരകളിൽ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്ന വസ്ത്രങ്ങളും, ഉപയോഗിക്കാതെ വച്ചിരിക്കുന്ന സാധനങ്ങളും നമുക്കെതിരെ ശബ്ദമുയർത്തുകയില്ലേ? ഒരു പ്രളയം വന്നു ഇക്കാര്യങ്ങളെല്ലാം നമ്മെ ഓർമിപ്പിച്ചെങ്കിലും എത്ര പെട്ടെന്നാണ് നാം ഒക്കെ മറന്നത്? വോട്ടിനുവേണ്ടിയും, പാർട്ടിക്കുവേണ്ടിയും, വർഗീയത പറഞ്ഞും, എത്രപേരെയാണ് നാം കൊന്നത്? ആൾക്കൂട്ടക്കൊലപാതകങ്ങളെന്നു ഓമനപ്പേരിട്ട് വിളിച്ചു, വർഗീയലഹളകളെന്നു മുദ്രകുത്തിയും നമ്മുടെ സ്വാർത്ഥതയിൽ, അഹങ്കാരത്തിൽ എത്ര ആയിരങ്ങളെയാണ് നാം കൊന്നു തള്ളിയത്? അവരുടെ ശവക്കൂനകൾക്കുമുകളിൽ ധാർഷ്ട്യത്തോടെ അധികാരസ്ഥാനങ്ങൾ ഉറപ്പിക്കാനും ശ്രമിക്കുന്നത് നമ്മളല്ലേ?  അവസാനം, കുടിയേറ്റ തൊഴിലാളികൾ തെരുവിൽ മരിച്ചു വീണപ്പോഴും, എത്ര ദിവസം വേണ്ടി വന്നു നമുക്ക് അവരെയൊന്ന് സഹായിക്കാൻ? വാട്‍സ് ആപ്പ് തമാശ പോലെ, അയൽവക്കക്കാരനെ സഹായിക്കാൻ ശ്രമിക്കാതെ, ലോക്ക്ഡൗൺ കാലത്തു സ്വരുക്കൂട്ടിയ പൈസ പള്ളിയിൽ നേർച്ചയിടാൻ പള്ളിയൊന്ന് തുറക്കണേയെന്നു പ്രാർത്ഥിക്കുന്നവരല്ലേ നമ്മൾ?

ദൈവരാജ്യ പ്രഘോഷണത്തിനിറങ്ങിയിട്ട്, വെറും സ്ഥാപനരാജ്യ പ്രവർത്തിയിലേക്കു മാറുമ്പോൾ, സ്യൂട്ടും കോട്ടും ടൈയ്യും കെട്ടി ലോകത്തിന്റെ മാനേജ്മെന്റ് സ്റ്റൈലിലേക്കു നമ്മുടെ സഭാ പ്രവർത്തനങ്ങൾ വളരുമ്പോൾ അത് സുവിശേഷമൂല്യങ്ങളെ തകർക്കുന്ന പാപങ്ങളായി പരിണമിക്കുന്നത് മൗനമായി നാം നോക്കിനിന്നില്ലേ? എന്തും കയ്യടക്കാമെന്ന യുവത്വത്തിന്റെ അഹങ്കാരവും, മാതാപിതാക്കളും മുതിർന്നവരും പൊട്ടന്മാരാണെന്ന കൗമാര്യത്തിന്റെ പുച്ഛവും തെറ്റാണെന്നു പറയാൻ കൊറോണ വൈറസു വേണ്ടിവന്നു. എന്തുണ്ടായാലും കുടുംബവും, സ്നേഹവും, ബന്ധങ്ങളും ആണ് വലുതെന്നു തെളിയിക്കാനും വേണ്ടിവന്നു ഈ വൈറസ്. ദാമ്പത്യവിശ്വസ്തതയും, സന്യസ്ത വിശ്വസ്തതയും, പൗരോഹിത്യവിശ്വസ്തതയും ഞങ്ങളിലുണ്ടെന്നു നടിച്ചുകൊണ്ടേയിരിക്കുന്നവരല്ലേ നമ്മൾ? ഈ നാട്യമല്ലേ, യഥാർത്ഥ പാപം, യാഥാർത്ഥകുറ്റകൃത്യം? ഞാൻ പാപിയാണ്, ഞാൻ പാപിനിയാണ്.  

രണ്ട്, നീ വിധിക്കരുത്.  

ശിമയോൻ ഈ പാപിനിയായ സ്ത്രീയെ കണ്ടിട്ട് മനസ്സിന്റെ കുടുസ്സുമുറിയിലിട്ടു വിധി പ്രസ്താവിക്കുകയാണ്: “ഇവൾ ഒരു പാപിനിയാണ്.” വിധിക്കാൻ നാം ആരാണ്? മറ്റുള്ളവരെ വിധിക്കുവാൻ ആരാണ് നമുക്ക് അധികാരം നൽകിയിട്ടുള്ളത്? ഈശോ പറയുന്നു: “വിധിക്കപ്പെടാതിരിക്കുവാൻ നിങ്ങളും വിധിക്കരുത്”. (മത്താ 7, 1) മനുഷ്യന്റെ ഉള്ളിലേക്ക്, അവളുടെ, അവന്റെ ആന്തരിക സംഘർഷങ്ങളിലേക്ക് നോക്കാനുള്ള താത്പര്യം നമുക്കില്ല. നാം അവരുടെ പ്രവർത്തികൾ മാത്രമേ കാണുന്നുള്ളൂ. ഒന്നാലോചിച്ചാൽ, നാം ചെയ്യാൻ ആഗ്രഹിക്കുന്നതോ, ഒരുപക്ഷെ ആരും കാണാതെ നാം ചെയ്തിട്ടുള്ളതോ, ചെയ്തുകൊണ്ടിരിക്കുന്നതോ ആയിരിക്കാം ഇവർ ചെയ്തിരിക്കുന്നത്. എന്നാലും, നാം മറ്റുള്ളവരെ വിധിക്കും, അവരെ കുറ്റപ്പെടുത്താൻ മാത്രമല്ല നാമത് ചെയ്യുന്നത്, നമ്മെത്തന്നെ ശരിയാക്കി കാണിക്കുവാനും കൂടിയാണ്.

ആരാണ് ശരി, ആരാണ് തെറ്റ് എന്ന് വിധിക്കാൻ നിങ്ങൾ ആരാണ്? ആരെങ്കിലും വീഴുന്നുണ്ടെങ്കിൽ, തിന്മയുടെ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെങ്കിൽ, അവൾക്ക്, അവനു നിന്റെ കൈ നീട്ടുക. ഒപ്പം, ആരെങ്കിലും നന്മയിലേക്ക് കടന്നുവരുന്നതുകാണുമ്പോൾ സന്തോഷിക്കുക.

ഖലീൽ ജിബ്രാന്റെ പ്രവാചകൻ എന്ന പുസ്തകത്തിൽ അൽ മുസ്തഫ പറയുന്നതിങ്ങനെയാണ്: “നിങ്ങളിൽ ഒരുവൻ വീഴുമ്പോൾ, അവൻ വീഴുന്നത് അവനു പിന്നിലുള്ളവർക്കുവേണ്ടിയാണ്, കല്ല് തടഞ്ഞു വീഴാതിരിക്കാനുള്ള ഒരു മുന്നറിയിപ്പ്. അതെ, അവനു മുന്നിലുള്ളവർക്കും വേണ്ടിയാണ് അവൻ വീഴുന്നത്. അവർക്കു വേഗവും നിശ്ചയവും ഉണ്ടായിരുന്നെങ്കിലും, ആദ്യം പോയവർ ആ കല്ല് മാറ്റിക്കളഞ്ഞിരുന്നില്ല.” അതുകൊണ്ടു വീഴുന്നവരെ വിധിക്കരുത്. ആരെയെങ്കിലും അധിക്ഷേപിക്കുമ്പോൾ, വിധിക്കുമ്പോൾ ക്ഷമയോടെ ചിന്തിക്കുക. ഒരു പക്ഷെ അവന്റെ, അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ! നിങ്ങൾ ആരെയെങ്കിലും വിശിക്കുന്നതിനു മുൻപ് നിങ്ങളെത്തന്നെ ആ വ്യക്തിയുടെ സ്ഥാനത്തു നിർത്തുക. അവനെ, അവളെ വിധിക്കുവാൻ ഏതാണ്ട് അസാധ്യമാണെന്ന് നിങ്ങൾ മനസ്സിലാക്കും.

മൂന്ന്, സ്വാതന്ത്ര്യത്തിലേക്ക് കടന്നുവരാൻ എത്തിച്ചേരേണ്ടതു ക്രിസ്തുവിന്റെ കാൽപ്പാദ ങ്ങളിലേക്കാണ്. അവിടുന്നാണ് സർവത്തിന്റെയും നാഥൻ.

Lady at the feet of Jesus, prophetic art. Repentance and Mercy ...

തെറ്റ് ചെയ്യുന്നവർക്ക്, ദൈവത്തിന്റെ കാരുണ്യം മാത്രം പോരാ, തെറ്റ് ചെയ്യുന്ന ഏതൊരാൾക്കും സമൂഹത്തിന്റെ മുഴുവൻ കാരുണ്യവും ലഭിക്കണം. അവൻ, അവൾ, നമ്മുടെ അംശമല്ലേ?  ക്രിസ്തുവാണ് കാരുണ്യത്തിന്റെ ഉറവിടം. ക്രിസ്തുവിനു മാത്രമേ മുൻവിധികളില്ലാതെ നമ്മെ മനസ്സിലാക്കുവാൻ കഴിയൂ. നിയമങ്ങൾക്കു നമ്മുടെ ഉള്ളിനെ, ആത്മാവിനെ മനസ്സിലാവുകയില്ല. നിയമങ്ങൾ ഭയത്തിൽ നിന്നുണ്ടായതാണ്. നിയമത്തിനു ധാരാളം ലൂപ്പ് ഹോൾ സുണ്ട്. നിയമങ്ങൾ എങ്ങനെയും വ്യാഖ്യാനിക്കപ്പെടാം, ദുരുപയോഗിക്കപ്പെടാം. ജർമനിയിൽ അഡോൾഫ് ഹിറ്റ്‌ലർ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ചാൻ സലറായിരുന്നു.  എന്നാൽ, ചാൻ സലറായിക്കഴിഞ്ഞതോടെ അദ്ദേഹം സ്വയം നിയമമായിത്തീർന്നു. ബാക്കി ചരിത്രമാണ്.

എന്നാൽ ക്രിസ്തു കാരുണ്യമാണ്. ക്രിസ്തുവിനു മാത്രമേ ക്ഷമിക്കുവാൻ, പാപങ്ങള പൊറുക്കുവാൻ കഴിയൂ. മഹാകവി വള്ളത്തോളിന്റെ “മഗ്ദലനാമറിയം ” എന്ന കവിതയിൽ ഈശോ പറയുന്നതിങ്ങനെയാണ്: “പൊയ്ക്കൊൾക പെൺകുഞ്ഞേ/ ദുഃഖം വെടിഞ്ഞു നീ/ ഉൾക്കൊണ്ട വിശ്വാസം കാത്തു നിന്നെ./ അപ്പപ്പോൾ ചെയ്തൊരു പാതകത്തിന്നൊക്കെയും ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം./

ഈശോയ്ക്ക് വേണമെങ്കിൽ ആ സുഗന്ധതൈലക്കുപ്പി എടുത്തൊന്നു കറക്കിയെറിയാമായിരുന്നു. സിക്സറടിച്ചു ശിഷ്യരുടെ മുൻപിൽ ആളാകാമായിരുന്നു. തന്റെ കാൽക്കൽ കിടക്കുന്നവളെ ഒന്നെടുത്തെറിഞ്ഞിരുന്നെങ്കിൽ ഗോളടിച്ചു ഷൈൻ ചെയ്യാമായിരുന്നു. അവിടുന്ന് അവളെ സ്നേഹിക്കുകയാണ്. തന്റെ കാരുണ്യ പ്രവാഹത്തിലേക്കു അവളെ ക്ഷണിക്കുകയാണ്. അവൾ ആ തീർത്ഥത്തിൽ കുളിച്ചുകയറുകയാണ്. ഇപ്പോൾ അവൾ പാപിനിയല്ല. വിശുദ്ധയാണ്. ക്രിസ്തു സ്നേഹത്തിൽ ഉയിർത്തെഴുന്നേറ്റ പുതിയ ജൻമം.

സമാപനം

സ്നേഹമുള്ളവരേ, ഈ ദേവാലയത്തിൽ വിരുന്നാകാൻ, വിരുന്നുകാരനും, വിരുന്നുമാകാൻ വന്നിരിക്കുന്ന ക്രിസ്തുവിന്റെ കാൽപ്പാദത്തിൽ നമുക്ക് ഇരിക്കാം. എന്നിട്ടു പറയാം, മീ ടൂ എ സിന്നർ! ഞാനാണ് പാപി, ഞാനാണ് പാപിനി. ഈശോയെ, ഞാൻ ആരെ വിധിക്കാനാണ്? ഞാനിതാ കാരുണ്യം മാത്രമായ അങ്ങേ സന്നിധിയിൽ ശരണം പ്രാപിക്കുന്നു.

What It Means When Women Say "Me Too"

നമുക്ക് സ്നേഹിക്കാൻ പഠിക്കാം. മറ്റുള്ളവരുടെ പ്രവർത്തിയുടെ ഒരു ഭാഗമെടുത്തു വിധിക്കരുത്. ഒരു നോവലിന്റെ നടുക്കുനിന്നു ഒരു താൾ കീറിയെടുത്തു വായിച്ചു അതിനെ വിലയിരുത്താൻ കഴിയില്ലല്ലോ! ഈശോയുടെ കാരുണ്യപ്രവാഹമായ വിശുദ്ധ ബലിയിൽ നമുക്ക് കുളിച്ചുകയറാം. ആമ്മേൻ!

SUNDAY SERMON Jn 14, 15-16

യോഹ 14, 15-16, 25-26; 15, 26-

സന്ദേശം – പന്തക്കുസ്തത്തിരുനാൾ

മനുഷ്യ ജീവിതം കോവിഡ് മൂലം തകർന്നിരിക്കുന്ന, ദേവാലയങ്ങളെല്ലാം അടച്ചിട്ടു പൊതുവായ പ്രാർത്ഥനകൾ അസാധ്യമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, നാം പന്തക്കുസ്താത്തിരുനാൾ ആഘോഷിക്കുകയാണ്. ആദ്യത്തെ പന്തക്കുസ്താ അനുഭവവും ഏതാണ്ട് ഇങ്ങനെ ഒരവസ്ഥയിൽ തന്നെയായിരുന്നു. അന്ന് കാരണം മഹാമാരി ആയിരുന്നില്ല എന്ന് മാത്രം. യഹൂദരെ ഭയന്ന് കതകടച്ചു പ്രാർത്ഥിച്ചിരുന്നവരുടെമേൽ അഗ്നിജ്വാലകൾ പോലുള്ള നാവുകൾ വന്നു നിന്നു. അവരെല്ലാം പരിശുദ്ധാത്മാവിനെ സ്വീകരിച്ചു. ഒരു പരിശുദ്ധാത്മയുഗം പിറന്നതായി ശിഷ്യർക്കും ജനങ്ങൾക്കും അനുഭവപ്പെട്ടു. ഇന്നും മഹാമാരിയെക്കുറിച്ചുള്ള ഭയം നിമിത്തം തകർന്ന മനസ്സോടെ ഇരിക്കുന്ന ലോകത്തിന്റെമേൽ ആത്മാവിന്റെ നിറവുണ്ടാകണം. ഈ ഞായറാഴ്ച്ച അതിനായുള്ള പ്രാർത്ഥനയാണ് നമ്മുടെ ഹൃദയങ്ങളിൽ നിന്ന് ഉയരേണ്ടത്. അതുകൊണ്ടുതന്നെ, ഈ പന്തക്കുസ്താതിരുനാളിന്റെ പ്രാർത്ഥന ഇതാണ്: ഭൂമുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവ്, ജാഗ്രതയോടെ നമ്മെ സംരക്ഷിക്കുന്ന പരിശുദ്ധാത്മാവ് ലോകത്തെനവീകരിക്കട്ടെ, നമ്മെ സംരക്ഷിക്കട്ടെ.

വ്യാഖ്യാനം

പരിശുദ്ധാത്മാവ് നവീകരിക്കുന്ന ശക്തിയാണ്. കോവിഡാനന്തര പുതിയ പ്രപഞ്ചത്തെക്കുറിച്ചും, ലോകത്തെക്കുറിച്ചും, പുതിയ സാമ്പത്തിക, സാമൂഹ്യ കുടുംബജീവിത രീതികളെക്കുറിച്ചും, കോവിഡാനന്തര പുതിയ സഭയെക്കുറിച്ചും ധാരാളം വെബ്ബിനാറുകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഉയർന്നു വരുന്ന ഒരു ചോദ്യമാണ് ആരാണ് നമ്മെ ഈ നവീകരണത്തിലേക്കു, വിപ്ലവാത്മകമായ മാറ്റത്തിലേക്കു, പുതിയ ലോക, സഭാ വീക്ഷണത്തിലേക്കു നയിക്കുക? സഭാ നേതൃത്വം പോലും ഉത്തരം പറയുവാൻ ബുദ്ധിമുട്ടുന്ന ഈ പ്രതിസന്ധിഘട്ടത്തിൽ, ഈ വിശുദ്ധ ദേവാലയത്തിൽ നിന്നുകൊണ്ട്, ധൈര്യപൂർവം ഞാൻ പറയട്ടെ, ലോകത്തെ, മനുഷ്യനെ, ഭരണക്രമങ്ങളെ ഒരു നവീകരണത്തിലേക്കു, പുതിയ രൂപങ്ങളിലേക്കു നയിക്കുവാൻ ഒരാൾക്കേ സാധിക്കൂ – ത്രിത്വത്തിലെ പരിശുദ്ധാത്മാവിനു മാത്രം! അതെ, ലോകമിന്ന് ചിതറിക്കപ്പെട്ടിരിക്കയാണ്. ഒന്നിനും ഒരു തീർച്ചയും ഇല്ലാത്ത കാലം. മഹാമാരി അത്രയ്ക്കും ലോകത്തെ ഞെട്ടിച്ചു കളഞ്ഞു. എങ്ങനെ ഈ വ്യാധിയിൽ നിന്ന് കരകയറും? മുന്നോട്ടു എങ്ങനെ ജീവിക്കും? ഉത്തരം ഒന്ന് മാത്രം – സഹായകനുവേണ്ടി, പരിശുദ്ധാത്മാവിനുവേണ്ടി ആഗ്രഹിക്കുക, പ്രാർത്ഥിക്കുക. ചെറുപ്പം മുതൽ നാം ചൊല്ലിയിരുന്ന ഒരു പ്രാർത്ഥന ഓർക്കുന്നില്ലേ? ‘ദൈവമേ, അങ്ങയുടെ അരൂപിയെ അയയ്ക്കുക. അപ്പോൾ സകലതും സൃഷ്ടിക്കപ്പെടും. ഭൂമുഖം നവീകരിക്കപ്പെടുകയും ചെയ്യും.’ കൈകൾ കൂട്ടിപ്പിടിച്ചു പ്രതീക്ഷയോടെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുക.  

സകലതിനെയും നവീകരിക്കുന്ന പരിശുദ്ധാതമാവിന് മാത്രമേ നമുക്ക് പുതിയ ഹൃദയം നൽകാൻ സാധിക്കൂ, പുതിയ ഭാഷ സംസാരിക്കാൻ നമ്മെ പ്രാപ്തരാക്കാൻ കഴിയൂ, പുതിയ മനോഭാവങ്ങളിലേക്കു നമ്മെ വളർത്തുവാൻ പറ്റൂ, ഒരു പുതിയ ലോകം സൃഷിടിക്കുവാൻ സാധിക്കൂ. അതുകൊണ്ടാണ് വിശുദ്ധ സ്നാപക യോഹന്നാൻ പറഞ്ഞത്: ‘എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തൻ…അവൻ പരിശുദ്ധാത്മാവിനാൽ, പരിശുദ്ധാത്മാവാകുന്ന അഗ്നിയാൽ നിങ്ങളെ സ്നാനപ്പെടുത്തും’. കാരണം ആത്മാവിനു മാത്രമേ നമ്മെ ശക്തിപ്പെടുത്താൻ, പുതുക്കിപ്പണിയുവാൻ സാധിക്കൂ. അതുകൊണ്ടാണ് ക്രിസ്തു ആത്മ്മാവിനെ നൽകുവാൻ ഈ ലോകത്തിലേക്ക് വന്നത്.

The Firing Process for Making Ceramics

ഈശോയ്ക്കറിയാം, കുശവന്റെ ചൂളയിലെ അഗ്നിയിൽ വെന്ത് മാത്രമേ മണ്ണിന് പുതിയ പാത്രങ്ങളെ സൃഷ്ടിക്കുവാൻ കഴിയൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യന്റെ തലയിൽ കാലങ്ങളായി നിറച്ചിരിക്കുന്ന ചപ്പുചവറുകളെ, മനുഷ്യൻ തന്റെ നിധിയെന്നു കരുതി സൂക്ഷിച്ചു വച്ചിരിക്കുന്ന ചപ്പുചവറുകളെ കത്തിച്ചുകളയുവാൻ ആത്മാവാകുന്ന അഗ്നിക്ക് മാത്രമേ സാധിക്കൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യനിലെ അഹന്തയുടെ, അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞുകൊണ്ടു ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നഗ്നനാക്കുവാൻ, ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നിഷ്ക്കളങ്കനാക്കുവാൻ പരിശുദ്ധാത്മാവാകുന്ന അഗ്നിക്കേ കഴിയൂ എന്ന്. ആത്മാവാകുന്ന അഗ്നിയിലൂടെ കടന്നു പോകുമ്പോൾ നമ്മുടെ കപടതകളെല്ലാം, നാം കടംകൊണ്ടിരിക്കുന്നതെല്ലാം, മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി ഏച്ചുകെട്ടിയിരിക്കുന്നതെല്ലാം കത്തിയെരിയും. അവശേഷിക്കുന്നത് പുതിയ മനുഷ്യനായിരിക്കും, നവീകരിക്കപ്പെട്ട, പുതിയ മനുഷ്യൻ.

പരിശുദ്ധാത്മാവാകുന്ന അഗ്നിയിൽ നമ്മുടെ മുഖംമൂടികളെല്ലാം ഉരുകി വീഴണം; നമ്മുടേതല്ലാത്ത മുഖങ്ങളെല്ലാം കത്തിയെരിയണം. കൊറോണ മുഖം മൂടികളെക്കുറിച്ചല്ല ഞാൻ പറയുന്നത്. എത്രയെത്ര മുഖങ്ങളാണ് നമുക്കുള്ളത്. ഭാര്യയുടെ അടുത്ത് വരുമ്പോൾ ഒരു മുഖം, ഭർത്താവിന്റെ അടുത്ത് വരുമ്പോൾ മറ്റൊന്ന്. കുട്ടികളുടെ അടുത്ത് മാതാപിതാക്കൾക്ക് ഒരു മുഖം. ആരും കാണുന്നില്ലെങ്കിൽ നാം വേറൊരു മുഖം അണിയും. പള്ളിയിൽ വരുമ്പോൾ ഒന്ന്, വികാരിയച്ചനെ കാണുമ്പോൾ മറ്റൊന്ന്, ടീച്ചറെ കാണുമ്പോൾ ഒന്ന്, കൂട്ടുകാരെ കാണുമ്പോൾ വേറൊന്ന്.

The two faces of a human being😊😢 every person has two different ...

ആളുകളുടെ അടുത്ത് ഒരു മുഖം, ഒറ്റയ്ക്കിരിക്കുമ്പോൾ മറ്റൊന്ന്…… അങ്ങനെ എത്രയെത്ര മുഖങ്ങൾ…മുഖം മൂടികൾ!!!! വർഷങ്ങളായി ശരിയായ മുഖം നഷ്ടപ്പെട്ടവരാണോ നാം? പരിശുദ്ധാത്മാവു നമ്മിൽ വരുമ്പോൾ കാപട്യം നിറഞ്ഞ മുഖങ്ങളെല്ലാം മാറി, ഒറിജിനൽ മുഖമുള്ളവരാകും നമ്മൾ!!

ഇതിനായി ആത്മാവിനെ നൽകുവാനാണ്‌ ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത്. അവിടുത്തെ മനുഷ്യാവതാരം ആത്മാവിന്റെ പ്രവർത്തിയായിരുന്നു; ദൈവരാജ്യം ആത്മാവിന്റെ നിറവാണ്, ആത്മാവിന്റെ പ്രവർത്തിയാണ്. വിശുദ്ധ കുർബാന പരിശുദ്ധാത്മാ അഭിഷേകത്തിന്റെ ആഘോഷമാണ്.  ഉത്ഥിതനായ ഈശോ ആത്മാവിന്റെ ശോഭയാണ്. സഹായകന് മാത്രമേ ഈ ഭൂമുഖം പുതുതായി സൃഷ്ടിക്കാൻ, മനുഷ്യനെ നവീകരിക്കുവാൻ കഴിയൂ എന്ന് അറിഞ്ഞ ഈശോ ഈ ആത്മാവിനു വേണ്ടി ഒരുങ്ങാനാണ് ശിഷ്യരോട്‌ എന്നും പറഞ്ഞത്. ക്രിസ്തുവിന്റെ ആഗമനോദ്ദേശം ആത്മാവിനെ നമുക്ക് നൽകി നമ്മെ രക്ഷയിലേക്കു നയിക്കുക, വീണ്ടും, വീണ്ടും ഈ ഭൂമിയെ നവീകരിക്കുക എന്നതായിരുന്നു.

ഉത്പത്തി പുസ്തകത്തിൽ ദൈവം ആറു ദിവസം കൊണ്ട് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചെന്നും ഏഴാം ദിവസം അവിടുന്ന് വിശ്രമിച്ചെന്നും പറയുന്നത് അസംബന്ധമാണെന്നും സൃഷ്ടി എന്നത് ഒരു തുടർച്ചയാണെന്നും പറയുന്നവരുണ്ട്. ശരിയാണ്. ദൈവം ഈ പ്രപഞ്ചത്തെ ആറു ദിവസംകൊണ്ടു സൃഷ്ടിച്ചു, ഏഴാം ദിനം അവിടുന്ന് വിശ്രമിച്ചു. അതിൽ വീണ്ടും സൃഷ്ടിക്കപ്പെടാനുള്ള   creative energy നിറച്ച് സൃഷ്ടികർമത്തിന്റെ സമ്പൂർണത അവതരിപ്പിച്ചു. എന്നാൽ, അതിനെ വീണ്ടും വീണ്ടും സൃഷ്ടിച്ചുകൊണ്ട് ഈ പ്രപഞ്ചത്തെ നവീകരിക്കുന്നത് പരിശുദ്ധാത്മാവാണ്.

പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം എന്നും അതിനെ പുതിയതാക്കി നിർത്തുവാനാണ് ആഗ്രഹിച്ചത്. വിശുദ്ധ ബൈബിളിന്റെ ആദ്യ പുസ്തകത്തിൽ പ്രപഞ്ച സൃഷ്ടിയുടെ വിവരണമാണെങ്കിൽ, ബൈബിളിന്റെ അവസാന പുസ്തകത്തിന്റെ, വെളിപാട് പുസ്തകത്തിന്റെ അദ്ധ്യായം 21 ൽ പുതിയ ആകാശത്തെയും, പുതിയ ഭൂമിയെയും കുറിച്ചാണ് വചനം പറയുന്നത്. എന്നും നവീകരിക്കുന്ന ശക്തിയാണ് ആത്മാവ്.

ഇസ്രായേൽ ജനം തകർന്നടിഞ്ഞു. ബാബിലോൺ അടിമത്വത്തിൽ ആയിരുന്നപ്പോൾ, നെബുക്കദ്‌നേസർ തടവുകാരായി കൊണ്ടുപോയിരുന്നവരിൽ എസക്കിയേൽ പ്രവാചകനും ഉണ്ടായിരുന്നു. ജനം മുഴുവനും അടിമകൾ! ഇസ്രായേലിനു ഒരു പുനർജന്മമുണ്ടാകുമോ എന്ന് ജനം ഭയപ്പെട്ടിരുന്ന കാലം. യുവജനങ്ങളെല്ലാം പ്രതീക്ഷയറ്റു, നിരാശരായി. വൃദ്ധന്മാർ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞു. അപ്പോൾ ദൈവം എസക്കിയേൽ പ്രവാചകനോട് പറഞ്ഞു: ‘എന്റെ ആത്മാവിനെ നിങ്ങൾക്ക് ഞാൻ നൽകും. ഒരു പുതിയ ഹൃദയം നിങ്ങൾക്ക് ലഭിക്കും.  പുതിയ ചൈതന്യത്തോടെ ആത്മാവ് നിങ്ങളെ നയിക്കും. നിരാശയുടെ, പ്രതീക്ഷയില്ലായ്മയുടെ ശിലാഹൃദയം എടുത്തുമാറ്റി നിങ്ങൾക്ക് സ്നേഹത്തിന്റെ, പ്രത്യാശയുടെ മാംസളഹൃദയം നൽകും.’ സ്നേഹമുള്ളവരേ, ആതമാവാണ് എല്ലാത്തിനെയും പുതിയതാക്കുന്നതു, ആത്മാവാണ് നവീകരിക്കുന്നത്.

കാലാകാലങ്ങളിൽ സഭയിലുണ്ടായ പ്രതിസന്ധികളെയും, സഭയിലുണ്ടായ വിവാദങ്ങളെയും മറികടന്നു ഇന്നും ക്രിസ്തുവിന്റെ സഭ നിലനിൽക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ശക്തമായി സഭയിൽ ഉള്ളതുകൊണ്ടാണ്. ജോൺ ഇരുപത്തിമൂന്നാം മാർപ്പാപ്പയുടെ കാലത്ത് രണ്ടാം വത്തിക്കാൻ സൂനഹദോസ് വിളിച്ചുകൂട്ടുവാൻ പാപ്പായെ പ്രേരിപ്പിച്ചത്, സഭയുടെ അടഞ്ഞു കിടക്കുന്ന വാതിലുകളും ജനലുകളും തുറക്കുവിൻ, നവീനകരണത്തിന്റെ ആത്മാവ്, കാറ്റ് സഭയ്ക്കുള്ളിൽ പ്രവേശിക്കട്ടെ എന്ന് പറയുവാൻ പ്രേരിപ്പിച്ചത് ആത്മ്മാവാണ്.  

Holy Intoxication - What It Means to be Drunk in the Spirit

സഭയ്‌ക്കെതിരെ ആഞ്ഞടിച്ച എത്ര കൊടുങ്കാറ്റുകളെയാണ്, എത്ര പേമാരികളെയാണ് അവൾ ആത്മാവിന്റെ ശക്തിയിൽ അതിജീവിച്ചത്! അല്ലെങ്കിൽ എത്രയോ പണ്ടേ കടലാസുകൊട്ടാരം പോലെ ഈ സഭ തകർന്നുപോയേനെ! ഇന്നും നമ്മുടെ ധ്യാനകേന്ദ്രങ്ങളിൽ ആത്മാവിന്റെ അഭിഷേകത്താൽ നടക്കുന്ന അത്ഭുതങ്ങൾ, മാനസാന്തരങ്ങൾ ആത്മാവിന്റെ പ്രവർത്തന ഫലമാണ്. തകർന്നുപോയ കുടുംബ ബന്ധങ്ങൾ വീണ്ടും ഒരുമിച്ചു ചേരുന്നത്, വർഷങ്ങളോളം പിണക്കത്തിലായിരുന്ന സഹോദരർ പരസ്പരം ക്ഷമിച്ചു സാഹോദര്യത്തിലേക്കു വരുന്നത് പരിശുദ്ധാത്മാവിന്റെ മാത്രം കൃപകൊണ്ടാണ്.

മോശ മരുഭൂമിയിലായിരുന്നപ്പോൾ അസാധാരണമായ ഒരു പ്രതിഭാസം കണ്ടു. ഒരു മുൾപ്പടർപ്പ്…. അതിനുചുറ്റും തീജ്വാലകൾ! എന്നിട്ടും ആ മുൾപ്പടർപ്പ് പച്ചയായിരുന്നു…മുൾപ്പടർപ്പു നിറയെ സുഗന്ധമുള്ള പൂക്കൾ!! മോശ അടുത്തുചെന്നപ്പോൾ ഒരു ശബ്ദം പറഞ്ഞു: “നീ അടുത്ത് വരരുത്. നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാണ്. നിന്നെത്തന്നെ പുറത്തു ഉപേക്ഷിക്കുക. അപ്പോൾ മാത്രമേ നിനക്ക് പ്രവേശിക്കാൻ കഴിയൂ.” ഇതിന്റെ ചരിത്ര വസ്തുതയിൽ എനിക്ക് താത്പര്യമില്ല. പക്ഷെ ഒരു സത്യം ഇവിടെയുണ്ട്. ദൈവത്തിന്റെ അഗ്നി ഒരിക്കലും നശിപ്പിക്കുന്ന അഗ്നിയല്ല. അത് കത്തിക്കും പക്ഷെ പുതിയതാക്കാൻ വേണ്ടിയാണത്. അത് തണുത്തതാണ്. അത് പരിപോഷിപ്പിക്കും. ദൈവത്തിന്റെ അഗ്നി, നമ്മെ, നാം ആയിരിക്കുന്ന ഇടങ്ങളെ വിശുദ്ധമാക്കും, നവീകരിക്കും.

സ്നേഹമുള്ളവരേ, പരിശുദ്ധാത്മാവാണ് നമ്മെ മുന്നോട്ടു നയിക്കുന്ന, ക്രിസ്തുവിനു സാക്ഷ്യം നൽകാൻ സഹായിക്കുന്ന ശക്തി. നമുക്ക്, നമ്മുടെ കുടുംബങ്ങൾക്ക്, ഇടവകയ്ക്ക്, ലോകത്തിനു മാറ്റം ആവശ്യമാണ്. നവീകരണം ആവശ്യമാണ്. മഹാമാരികൾ നമ്മെ വിഴുങ്ങുമ്പോൾ രക്ഷപ്പെടുവാൻ ഏകമാർഗം ശക്തരാകുകയാണ്, പുതിയ വ്യക്തികളാകുകയാണ്, പാമ്പു പടം പൊഴിച്ച് സ്വയം പുതിയതാകുന്ന പോലെ, കഴുകൻ കൊക്കും, നഖവും, പപ്പും കളഞ്ഞു യുവത്വം നേടുന്ന പോലെ. ഈയിടെ കണ്ട ഒരു വാട്സ് ആപ്പ് വീഡിയോ ഇങ്ങനെയാണ്: ഭർത്താവ് പറഞ്ഞത് ഭാര്യ കേൾക്കാതെ വന്നപ്പോൾ അയാൾ മൊബൈൽ എടുത്തു പാമ്പുപിടുത്തക്കാരനെ വിളിക്കുകയാണ്. അയാൾക്ക് ഒരു മൂർഖനെ വേണം പോലും. ഇത് കേട്ട ഭാര്യ ഒട്ടു കൂസാതെ ഉടനെ തന്നെ കൂടത്തായിലെ ജോളിയെ വിളിക്കുകയാണ്, സയനൈഡ് ബാലൻസ് ഉണ്ടോ എന്നറിയാൻ. ഇതൊരു തമാശയായിരിക്കാം. പക്ഷെ ജീവിത സാഹചര്യങ്ങളുടെ ഒരു നേർക്കാഴ്ച്ചയാണിത്. സ്നേഹമുള്ളവരേ, ജീവിത പ്രശ്നങ്ങളിൽ ഒരു ക്രൈസ്തവൻ വിളിക്കേണ്ടത് പരിശുദ്ധാത്മാവിനുവേണ്ടിയാണ്. ആത്മാവാണ് നമ്മെ നന്മയിലേക്ക് നയിക്കുക.  

[ആത്മാവിനു ഹെബ്രായ ഭാഷയിൽ റൂഹാ എന്നാണു പറയുന്നത്. റൂഹാ എന്ന വാക്കിനു ശ്വാസം, കാറ്റ് എന്നാണർത്ഥം. വിശുദ്ധ യോഹന്നാൻ 3: 8 ൽ പറയുന്നു. ‘ആത്മാവ് കാറ്റിനെപ്പോലെയാണ്. എവിടെനിന്നു വരുന്നു, എങ്ങോട്ടു പോകുന്നുവെന്ന് അറിയില്ല.’ അപ്പസ്തോല പ്രവർത്തനങ്ങളിലും പരിശുദ്ധാത്മാവിന്റെ വരവിനെ പറ്റി പറയുന്നത് ‘കൊടുങ്കാറ്റടിക്കുന്ന പോലത്തെ ശബ്ദത്തോടെയാണ് പരിശുദ്ധാത്മാവ് വന്നത്.

ഈ ആത്മാവിന്റെ സാന്നിധ്യം നമ്മിലുണ്ടോയെന്നറിയാൻ 5 അടയാളങ്ങളുണ്ട്.

1. ആത്മവിശ്വാസം.  പരിശുദ്ധാത്മാവ് നമ്മിൽ വാസമുറപ്പിച്ചു കഴിഞ്ഞാൽ, ആത്മാവ് നമ്മെ പഠിപ്പിക്കുന്ന സത്യമിതാണ്: you belong to God! മകളെ മകനെ, നീ ദൈവത്തിന്റെ സ്വന്തമാണ്. ‘നാം ദൈവത്തിന്റെ മക്കളാണെന്ന്‌ ആത്മാവ് സാക്ഷ്യം നൽകും’. (റോമ 8, 16)

2. ദൈവിക സ്വഭാവം. ക്രിസ്തുവിന്റെ സ്വഭാവം നമ്മിൽ രൂപപ്പെടുന്നു എന്നുള്ളതാണ് ആത്മാവ് നമ്മിലുണ്ട് എന്നതിന്റെ അടയാളം. നമ്മുടെ വ്യക്തിജീവിതത്തിൽ, കുടുംബത്തിൽ, ഇടവകയിൽ നാം ക്രിസ്തുവിന്റെ സ്വഭാവത്തോടുകൂടിയ ഒരു വ്യക്തിയാകും. (ഗാല 5, 22 – 23)

3. സുവിശേഷം പ്രഘോഷിക്കാനുള്ള ആഗ്രഹം. ദൈവത്തിന്റെ ആത്മാവ് വരുമ്പോൾ നാം ക്രിസ്തുവിനു സാക്ഷികളാകും.

4. ദൈവത്തിന്റെ ഭാഷ സംസാരിക്കും. ആത്മാവ് നമ്മിൽ ദൈവസ്നേഹം നിറച്ചുകഴിയുമ്പോൾ നാം സ്നേഹത്തിന്റെ, ദൈവത്തിന്റെ ഭാഷയിൽ സംസാരിക്കും. നമ്മുടെ ഇടയിൽ തെറ്റിധാരണകൾ, പരദൂഷണങ്ങൾ, അസൂയയുടെ, വെറുപ്പിന്റെ സംഭാഷണങ്ങൾ ഒന്നും ഉണ്ടാകുകയില്ല.

5. വിശുദ്ധിയിൽ നടക്കും. ആത്മാവ് നമ്മിൽ ഉണ്ടോ എന്നറിയുവാൻ നമ്മുടെ വ്യാപാരങ്ങൾ വീക്ഷിച്ചാൽ മാത്രം മതി. ഹൃദയത്തിന്റെ വിശുദ്ധി, ശാരീരിക വിശുദ്ധി, മനസ്സിന്റെ വിശുദ്ധി …..ചിന്തിച്ചു നോക്കാവുന്നതാണ്.]

സമാപനം

സ്നേഹമുള്ളവരേ, ഈ ഭൂമുഖത്തെ, നമ്മെയോരോരുത്തരെയും നവീകരിക്കുവാൻ, പുതിയതാക്കുവാൻ പരിശുദ്ധാത്മാവിനു മാത്രമേ കഴിയൂ. ഈ ആത്മാവിനെ നൽകുവാനാണ്‌, സമൃദ്ധമായി നൽകുവാനാണ്‌ ഈശോ വന്നത്.

കണ്ണുകളടച്ചു നമുക്ക് പ്രാർത്ഥിക്കാം: പരിശുദ്ധാത്മാവേ, കോവിഡ് എന്ന മഹാമാരിയെ ഭൂമുഖത്തുനിന്നു ഓടിച്ചുകളഞ്ഞു ലോകത്തെ വിശുദ്ധീകരിക്കണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനം നിറയാൻ, രോഗങ്ങളിൽ സൗഖ്യമുണ്ടാകാൻ, സാമ്പത്തിക ഞെരുക്കങ്ങളിൽ, ഇല്ലായ്മകളിൽ സമൃദ്ധിയുണ്ടാകാൻ, ദുരന്തങ്ങളിൽ പ്രതീക്ഷയുണ്ടാകാൻ, പഠിക്കുന്ന ഞങ്ങളുടെ മക്കളിൽ ബുദ്ധിയുണ്ടാകാൻ, ജോലിയില്ലാത്തവർക്കു ജോലി ലഭിക്കാൻ ആത്മാവേ, പരിശുദ്ധാത്മാവേ, ഞങ്ങളിൽ നിറയണമേ! (choir പാടുന്നു) “ശ്ലീഹന്മാരിൽ നിറഞ്ഞ പോൽ ശക്തിയേകി നയിക്കണേ.”

Faith and Family for June 9: Feast of Pentecost

ഓരോ വിശുദ്ധ കുർബാനയിലും ആത്മാവിനെ നമുക്കു പ്രത്യേകമാം വിധം ഈശോ നൽകുന്നുണ്ട്. ഈ ബലിയിലും ആത്മാവിന്റെ വർഷമുണ്ടാകും. നമ്മിലോരോരുത്തരിലും ആത്മാവ് നിറയും. അതിനായി പ്രാർത്ഥിച്ചു ഈ ബലി നമുക്ക് തുടർന്ന് അർപ്പിക്കാം.  ആമ്മേൻ!

SUNDAY SERMON Mk 16, 9-20

മർക്കോ 16, 9 – 20

സന്ദേശം – ദൈവികത കതിരിട്ടു നിർത്തുന്ന ജീവിതം

and proclaim the gospel to every creature.” | Inspirations

ലോക്ക് ഡൗൺ നാലാം ഘട്ടമായെങ്കിലും ഇപ്പോഴും ജനങ്ങൾക്കിടയിൽ – ഫോൺ വിളിച്ചാലും, ചാറ്റ് ചെയ്താലും – നമ്പർ വൺ ടോക്ക് കോവിഡ് തന്നെയാണ്. തീർച്ചയായും നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമെന്നോണം ഈ വൈറസിനൊത്തു നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു!

എന്നാൽ, നമ്മുടെ ക്രൈസ്തവ ജീവിതത്തിലെ നമ്പർ വൺ ടോക്ക് എന്തായിരിക്കണമെന്ന ചോദ്യത്തിനുള്ള ഉത്തരവുമായാണ് ഈ ഞായറാഴ്ചയിലെ സുവിശേഷഭാഗം നമ്മെ സന്ദർശിക്കുന്നത്. ഉത്തരം വളരെ വ്യക്തമാണ്: ഉത്ഥിതനായ ഈശോ. ക്രൈസ്തവ ജീവിതത്തിലെ നമ്പർ വൺ ടോക്ക് ഉത്ഥിതനായ ക്രിസ്തുവായിരിക്കണം. മറ്റൊരു വാക്കിൽ പറഞ്ഞാൽ, ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കുക എന്ന ദൈത്യവുമായാണ് ഓരോ ക്രൈസ്തവനെയും ഈശോ ഈ ലോകത്തിലേക്കു അയയ്‌ക്കുന്നത്‌. ഇന്നത്തെ സുവിശേഷ സന്ദേശമിതായിരിക്കട്ടെ: ക്രൈസ്തവരെല്ലാം അവരുടെ ജീവിതത്തിൽ, വാക്കിലും, ചിന്തയിലും, പ്രവർത്തിയിലും ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കണം; ദൈവികത, ദൈവിക പുണ്യങ്ങൾ കതിരിട്ടു നിർത്തുന്ന ജീവിതം നയിക്കണം.

വ്യാഖ്യാനം

ക്രിസ്തുവിനു ശിഷ്യന്മാർ ഒരുതരത്തിൽ, വെറും മാനുഷികമായി ചിന്തിച്ചാൽ, എന്നും ഒരു ബാധ്യതയായിരുന്നു. അവിടുത്തെ പഠനങ്ങൾ മനസ്സിലാക്കുവാൻ മാത്രം അറിവുള്ളവരായിരുന്നില്ല അവർ. സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികളായിരുന്നില്ല. അല്പം സ്വാധീനമുള്ള വ്യക്തി എന്ന് പറയാവുന്നത് യൂദാസ് മാത്രമായിരുന്നു. എന്നാൽ അദ്ദേഹത്തിന് സമൂഹത്തിന്റെ മുൻപിൽ തീവ്രവാദി എന്ന ലേബലായിരുന്നു.  ക്രിസ്തുവിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്നെങ്കിലും critical situation ൽ അവർക്കൊന്നും ചെയ്യാൻ കഴിയാതെ പോയി. എങ്കിലും ഉത്ഥാനാനന്തരം ഈശോ ശ്രമിക്കുകയാണ് അവരെ ബോധ്യപ്പെടുത്താൻ, താൻ ഉത്ഥിതനായ, ഇന്നും ജീവിക്കുന്ന ദൈവമാണെന്ന്! മഗ്ദലേന മറിയത്തിനും, എമ്മാവൂസിലേക്കു പോയ ശിഷ്യർക്കും, ശിഷ്യന്മാർ ഒരുമിച്ചുകൂടിയിരുന്നപ്പോഴും ഈശോ നടത്തിയ പ്രത്യക്ഷീകരണങ്ങൾ ഈ ഉദ്യമത്തിന്റെ ഭാഗമായിരുന്നു. അവസാനം, ഈശോ തന്റെ സുവിശേഷദൗത്യദർശനം, മിഷനറി പ്രവർത്തന ദർശനം അവരുടെ മുൻപിൽ അവതരിപ്പിക്കുകയാണ്.

ക്രിസ്തുവിന്റെ മിഷനറി പ്രവർത്തന ദർശനത്തിനു രണ്ടു ഭാഗങ്ങളുണ്ട്.

Holy Week: Day Three: Tuesday's Teachings (Part 1 of 2) – Missy ...

ഒന്ന്, സുവിശേഷ പ്രഘോഷണം. “നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ.” (മർക്കോ16,15) സുവിശേഷ പ്രഘോഷണത്തിന്റെ അടിസ്ഥാനമാകട്ടെ, ദൈവരാജ്യം ആയിരുന്നു. ക്രിസ്തുവിന്റെ മിഷനറി പ്രവർത്തന ദർശനത്തിൽ ദൈവരാജ്യ പ്രഘോഷണമായിരുന്നു കാതലായ ഭാഗം. ഇതാണ് the essence of his Gospel message – “ദൈവരാജ്യം സമീപിച്ചിരിക്കുന്നു.”

രണ്ട്, ഈ സുവിശേഷത്തിൽ, ദൈവരാജ്യത്തിൽ വിശ്വസിച്ചു, അതിൽ സ്നാനം സ്വീകരിച്ചു ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ ജീവിതം. ആദ്യഭാഗം എന്താണെന്നുള്ളത് ക്രിസ്തുവിന്റെ പഠനങ്ങളിൽ നിന്ന്, ജീവിതത്തിൽ നിന്ന്, പ്രവർത്തനങ്ങളിൽ നിന്ന് വളരെ വ്യക്തമാണ്. എന്നാൽ രണ്ടാമത്തേത്, ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ ജീവിതത്തിന്റെ structure, ഘടന എങ്ങനെയായിരിക്കണമെന്നുള്ളത് രൂപപ്പെട്ടുവരേണ്ട ഒന്നായിരുന്നു. എന്നാൽ, ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ സമൂഹത്തിനു ഭാവിയിൽ ഒരു ഭരണക്രമം വേണ്ടിവന്നാൽ അത് എങ്ങനെയായിരിക്കണം? ഈശോ അത് പറഞ്ഞിട്ടില്ല. അത് ഇന്നത്തെപ്പോലെ ഹയരാർക്കിക്കൽ ആകണോ, ജനാധിപത്യപരമാകണോ എന്നൊന്നും ഈശോ അവതരിപ്പിച്ചിട്ടില്ല. ഇന്നുള്ളപോലത്തെ രീതികൾ ചിലപ്പോൾ ക്രിസ്തുവിനു അന്യമായിരുന്നിരിക്കാം.

എന്നാൽ മറ്റൊരു കാര്യം ഈശോ അവതരിപ്പിച്ചു, ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ സ്വഭാവ സവിശേഷതകൾ. ക്രിസ്തു മാർഗത്തിൽ വരുന്നവരുടെ ജീവിതം, പ്രവർത്തനങ്ങൾ ക്രിസ്തു ചൈതന്യം നിറഞ്ഞതാണോ എന്നറിയാൻ ഈശോ കുറെ tips ഇന്നത്തെ സുവിശേഷത്തിൽ നൽകിയിട്ടുണ്ട്.

‘ക്രിസ്തുമാർഗത്തിൽ വരുന്നവരുടെ ജീവിതം, പ്രവർത്തനങ്ങൾ പൈശാചികമായിരിക്കില്ല. മാത്രമല്ല, അവരുടെ ജീവിതം വഴി, തിന്മയെ, പൈശാചികതയെ ഇല്ലാതാക്കാൻ അവർക്കു സാധിക്കും. അവർ, തങ്ങൾ ആയിരിക്കുന്ന സ്ഥലങ്ങളെ, സമൂഹങ്ങളെ വിശുദ്ധീകരിക്കുന്നവരാകും. അവർ പുതിയ ഭാഷകൾ, സ്നേഹത്തിന്റെ, കരുണയുടെ, വിശ്വസ്തതയുടെ, നീതിയുടെ ഭാഷകൾ സംസാരിക്കുന്നവരാകും. അവർ സർപ്പങ്ങളെപ്പോലെ വിവേകികളായിരിക്കും. മാരകമായതൊന്നും അവരെ ഉപദ്രവിക്കുകയില്ല. ജീവിതത്തിൽ വേദനകളുണ്ടെങ്കിലും, മുറിവുകളുണ്ടെങ്കിലും, അവർ ഉള്ളിൽ, മനസ്സിൽ, ഹൃദയത്തിൽ സൗഖ്യമുള്ളവരാകും. അവർ മറ്റുള്ളവർക്ക് സൗഖ്യം, സന്തോഷം നല്കുന്നവരായിരിക്കും.’

ഈ രണ്ടു ഘടകങ്ങൾ ഒരുമിച്ചു ചേരുന്നതാണ് ക്രിസ്തുവിന്റെ ക്രൈസ്തവ ജീവിത ദർശനം.

വിശുദ്ധ ലൂക്കായുടെ സുവിശേഷം അദ്ധ്യായം 7 ൽ സ്നാപകയോഹന്നാന്റെ ശിഷ്യന്മാർ വന്നു ഈശോയുടെ ചോദിക്കുന്നുണ്ട്, നീ തന്നെയാണോ മിശിഹായെന്ന്. ചോദ്യം ഇങ്ങനെ മനസ്സിലാക്കാം. ദൈവരാജ്യം പ്രഘോഷിക്കാൻ വന്ന, ദൈവരാജ്യം ഈ ഭൂമിയിൽ സ്ഥാപിക്കാൻ വന്ന മിശിഹാ നീയാണോ? ഈശോ രണ്ടാമതൊന്നു ആലോചിക്കാൻ നിൽക്കാതെ പറഞ്ഞു, പോയി നിങ്ങൾ കാണുന്ന എന്റെ ജീവിതം, എന്റെ പ്രവർത്തനങ്ങൾ എന്തെന്ന് സ്നാപകയോഹന്നാനോട് പറയുക. ഈശോക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടായിരുന്നു. കാരണം, ദൈവികത, ദൈവരാജ്യം കതിരിട്ടു നിന്ന, നിറഞ്ഞു നിന്ന, ഫലം ചൂടി നിന്ന ജീവിതമായിരുന്നു ക്രിസ്തുവിന്റേത്.

ഫ്രഞ്ച് തത്വ ചിന്തകനായ ജാക്വെസ് ദെറീദ യുടെ Deconstruction theory യിൽ, അപനിർമാണ സിദ്ധാന്തത്തിൽ പറയുന്നതിനെ ഇതോടു ചേർത്ത് പ്രതിപാദിക്കാവുന്നതാണ്. അദ്ദേഹം പറയുന്നത്, the essence is to be found in the appearance എന്നാണ്. അതായത്, ദൈവാരാജ്യമെന്ന, സുവിശേഷ പ്രഘോഷണമെന്ന ക്രിസ്തുമതത്തിന്റെ സത്ത essence അതിന്റെ പ്രവർത്തനങ്ങളാകുന്ന, ജീവിതമാകുന്ന appearance ൽ നിറഞ്ഞു നിൽക്കണം. അല്ലെങ്കിൽ രണ്ടും വ്യത്യസ്ത ധ്രുവങ്ങളിൽ സഞ്ചരിച്ചു കൊണ്ടേയിരിക്കും, തികച്ചും വൈരുധ്യങ്ങളിലൂടെ.

ഒന്ന് ഭാവന ചെയ്യുക. ഒരു അക്രൈസ്തവൻ നമ്മുടെ അടുത്ത് വരുന്നു. അയാൾ ചോദിക്കുന്നു: ” സുഹൃത്തേ, നിങ്ങളുടെ ക്രൈസ്തവ ജീവിതം എന്ന് പറഞ്ഞാൽ എന്താണ്? ശരിക്കും ഒരു ക്രിസ്ത്യാനി ആരാണ്?” നിങ്ങൾക്ക് നിങ്ങളിൽ തന്നെ വിശ്വാസമുണ്ടെങ്കിൽ,   പറയാൻ ധൈര്യമുണ്ടെങ്കിൽ നിങ്ങൾ പറയും: സുഹൃത്തേ, നീ എന്റെ ജീവിതം, ഞങ്ങൾ ക്രൈസ്തവരുടെ ജീവിതം, പ്രവർത്തനങ്ങൾ നോക്കൂ… അതിൽ കതിരിട്ടു നിൽക്കുന്ന ക്രിസ്തുവിനെ നിനക്ക് കാണാൻ കഴിയും.” അപ്പോൾ ആ സഹോദരൻ, ക്രൈസ്തവ  ജീവിതങ്ങളിൽ, ക്രൈസ്തവ  സ്ഥാപനങ്ങളിൽ, കോളേജുകളിൽ,  ക്രൈസ്തവ  കുടുംബങ്ങളിൽ, മിഷനറി പ്രവർത്തനങ്ങളിൽ കതിരിട്ടു നിൽക്കുന്ന ദൈവരാജ്യ മൂല്യങ്ങൾ കണ്ടു, നിറഞ്ഞു നിന്ന് പുഞ്ചിരിക്കുന്ന ക്രിസ്തുവിനെ കണ്ടു പുളകമണിയും. (ഒരു pause)

അങ്ങനെ പുളകമണിയണമെങ്കിൽ അയാൾ കണ്ണ് പൊട്ടനായിരിക്കണമെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? സ്നേഹമുള്ളവരേ, അങ്ങനെ ഒരാൾ വന്നു ചോദിച്ചാൽ എന്ത് ഉത്തരം ഞാൻ കൊടുക്കും? (pause) ക്രിസ്തുവിന്റെ ക്രൈസ്തവ ജീവിത ദർശനം, സുവിശേഷ ദർശനം പ്രാവർത്തികമാക്കാൻ നാം പരാജയ പെട്ടെന്നാണോ?

എങ്കിൽ ഒരു പൊളിച്ചെഴുത്തിനുള്ള സമയമായി. രണ്ടു കാര്യങ്ങളെ ഈശോ പറയുന്നുള്ളു. ഒന്ന്, എന്ത് പ്രഘോഷിക്കണം. രണ്ടു, എങ്ങനെ പ്രഘോഷിക്കണം. ഒന്ന് നമ്മുടെ സുവിശേഷ ദൗത്യം. രണ്ടു നമ്മുടെ ജീവിതം, സഭയുടെ പ്രവർത്തനരീതികൾ. ഒരു കഥയിങ്ങനെയാണ്.

ഉയർന്ന ഒരു ഉദ്യോഗസ്ഥന്റെ പുത്രൻ യു പി സ്‌കൂളിൽ പഠിക്കുന്നുണ്ടായിരുന്നു. ഉദ്യോഗസ്ഥന്റെ വീട്ടിൽ മൂന്ന് ജോലിക്കാരുണ്ട്‌. മകനെ സ്‌കൂളിൽ കൊണ്ടുപോയി ആക്കുന്നത് ഓരോ ദിവസവും ഓരോ ജോലിക്കാരന്റെയും കടമയാണ്. ഒന്നാമൻ കുട്ടിയെ സ്കൂളിൽ കൊണ്ട് പോകുന്നത് വളരെ അലസമായ രീതിയിലായിരുന്നു. അയാൾ കുട്ടിയുടെ കൈ പിടിച്ചു ഗെയ്റ്റ് വരെ നടക്കും. അത് കുട്ടിയുടെ അച്ഛനമ്മമാരെ കാണിക്കാനായിട്ടാണ്. പിന്നീട് അയാൾ വളരെ അലക്ഷ്യമായി നടക്കും. കുട്ടിയോട് വളരെ ദേഷ്യത്തിൽ തന്റെ കൂടെ വരുവാൻ ആജ്ഞാപിക്കും. വഴിയിൽ വച്ചയാൾ സിഗരറ്റു കത്തിച്ചു വലിയ്ക്കും; ആളുകളെ ചീത്തപറയും. ഇതെല്ലാം കുട്ടി കാണുന്നുണ്ട്. വഴിയിൽ നായകളെ കാണുമ്പോൾ കുട്ടിക്ക് പേടിയാണ്. അപ്പോൾ കുട്ടി അയാളോട് ചേർന്ന് നടക്കും. സ്‌കൂൾ മുറ്റത്തെത്തിയപ്പോൾ അയാൾ പുറകിലേക്ക് നോക്കും. കുട്ടി സ്‌കൂൾ മുറ്റത്തു കയറിയെന്നു കാണുമ്പോൾ യാത്രപോലും പറയാതെ അയാൾ മടങ്ങിപ്പോകും. അയാൾ ജോലി ചെയ്തില്ല എന്ന് പറയുവാൻ പറ്റില്ല. പക്ഷെ ചെയ്യേണ്ട വിധം ചെയ്തുവോ?

രണ്ടാമത്തെ ദിവസം ആ കുട്ടി രണ്ടാമത്തെ ജോലിക്കാരനോടൊപ്പമാണ് ജോലിക്കു പോയത്. വീട്ടിൽ നിന്ന് അയാൾ കുട്ടിയുടെ കയ്യും പിടിച്ചു മുറ്റത്തേക്കിറങ്ങി. പിന്നീട് ആ കൈ വിട്ടത് സ്‌കൂളിൽ എത്തിയ ശേഷമാണ്. വഴിയിൽ കുട്ടിക്ക് നായയെ പേടിക്കേണ്ടി വന്നില്ല. വഴിയിൽ വെച്ച് ഒന്ന് സ്വതന്ത്രനായെങ്കിൽ എന്ന് കുട്ടി ആഗ്രഹിച്ചു. പക്ഷെ അയാൾ പിടി വിട്ടില്ല.  വഴിയരുകിൽ കണ്ട ഒരു മനോഹരമായ പുഷ്പം പറിച്ചു തരാവോയെന്ന് ചോദിച്ചപ്പോഴും അയാൾ സമ്മതിച്ചില്ല. ആ പൂവിന്റെ പേരെന്തെന്നു കുട്ടി ചോദിച്ചു. അതും തന്റെ ദൗത്യമല്ലെന്നു അയാൾ കരുതി. അങ്ങോട്ടും ഇങ്ങോഒട്ടും നോക്കാതെ നേരെ നടക്കുവാൻ അയാൾ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി നിശ്ശബ്ദനായി നടന്നു സ്‌കൂളിലെത്തി.

പിറ്റേന്ന് കുട്ടി മൂന്നാമത്തെ ജോലിക്കാരന്റെ കൂടെയാണ് സ്‌കൂളിൽ പോയത്. കുട്ടിയുടെ കൈ പിടിച്ചു സഹായിക്കേണ്ട സമയങ്ങളിൽ മാത്രം അയാൾ കൈ പിടിച്ചു. അല്ലാത്തപ്പോൾ സ്വതന്ത്രനായി നടക്കാൻ അനുവദിച്ചു. നായകളെ കണ്ടപ്പോൾ ജാഗ്രതയോടെ നിലകൊണ്ടു. നടന്നുപോകും വഴി കുട്ടി ഒരു പാട്ടു പാടിയപ്പോൾ അയാൾ അവനെ പ്രോത്സാഹിപ്പിച്ചു. വഴിവക്കിൽ കണ്ട പൂക്കളുടെയും പൂമ്പാറ്റകളുടെയും, കായ്കനികളുടെയും പേരുകൾ കുട്ടി ചോദിച്ചുകൊണ്ടിരുന്നു. ചോദ്യങ്ങളേയും ആകാംക്ഷകളെയും തല്ലിക്കെടുത്താൻ അയാൾ ശ്രമിച്ചില്ല. ജിജ്ഞാസയുടെ അഗ്നി ആളിക്കത്തിക്കുന്ന വിറകുകൊള്ളിയായിരുന്നു അയാളുടെ ഓരോ മറുപടിയും. കഥപറയാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ ഒരു കഥയും പറഞ്ഞു. അന്ന് കുട്ടി സ്‌കൂളിൽ എത്തിയത് അറിഞ്ഞതേയില്ല.  

മൂന്ന് ജോലിക്കാരും ഒരുപോലെ ശമ്പളം വാങ്ങുന്നവരായിരുന്നു. മൂന്നുപേരും അവരുടെ ജോലി നിർവഹിക്കുകയും ചെയ്തു. എന്നാൽ, എങ്ങനെ? 

സമാപനം

സ്നേഹമുള്ളവരെ, നമ്മുടെ സുവിശേഷ ദൗത്യത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കുമ്പോൾ ധാരാളം implications ഉള്ള, ധാരാളം പ്രത്യാഘാതങ്ങളും പ്രതിഫലനങ്ങളും ഉള്ള കഥയാണിത്.

RICE: ITS HISTORY, AGRICULTURE, PRODUCTION AND RESEARCH | Facts ...

ഈ ലോകത്തെ ക്രിസ്തുവിലേക്കു നയിക്കുവാനുള്ള നമ്മുടെ ദൗത്യം ഏതു രീതിയിലാണ് നമ്മുടെ ജീവിതത്തിലൂടെ നിർവഹിക്കപ്പെടുന്നത് എന്ന് ചിന്തിക്കാൻ നമുക്കാകണം. ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ, ആകാംക്ഷയോടെ ക്രിസ്തുവിനെ അറിയുവാൻ വരുന്നവർക്ക് ക്രിസ്തുവിനെ കാണിച്ചുകൊടുക്കുവാൻ നമുക്ക്, നമ്മുടെ കുടുംബങ്ങൾക്ക്, സഭയ്ക്ക് കഴിയണം. അതാണ് ഇന്നത്തെ നമ്മുടെ ചലഞ്ച്! സുവിശേഷ സന്ദേശം, ദൈവികത കതിരിട്ടു നിർത്തുന്ന ജീവിതങ്ങളാകുക! ഈ വിശുദ്ധ കുർബാന അതിനായി നമ്മെ ശക്തിപ്പെടുത്തട്ടെ.

SUNDAY SERMON Jn 17, 1 – 26

യോഹ 17, 1 – 26

സന്ദേശംJesus Praying Stock Photos - Download 18,747 Royalty Free Photos

 

എല്ലാ ഹൃദയങ്ങളിൽ നിന്നും പ്രാർത്ഥനകൾ ഉയരുന്ന ഈ കോവിഡ് കാലത്ത് ഒടുവിലത്തെ അത്താഴം കഴിഞ്ഞുള്ള ഈശോയുടെ പ്രാർത്ഥനയാണ് ഈ ഞായറാഴ്ചയിലെ സുവിശേഷം. “ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് അറിഞ്ഞ” ഈശോ ശിഷ്യർക്കുവേണ്ടി, ലോകത്തിനുവേണ്ടി നടത്തുന്ന ഹൃദയസ്പർശിയായ പ്രാർത്ഥനയാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രതിപാദ്യ വിഷയം. മരണത്തെ മുന്നിൽ കണ്ടു നിൽക്കുന്ന ഈശോയുടെ പ്രാർത്ഥനയാണെങ്കിലും മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ള സുവിശേഷ ഭാഗമാണിത് എന്നതിൽ സംശയമില്ല. എങ്കിലും, ഈ പ്രാർത്ഥനയിലെ മർമ്മ പ്രധാനമായ ഒരു സന്ദേശം മനസ്സിലാക്കുവാനാണ് ഞാൻ ശ്രമിക്കുക. സന്ദേശം ഇതാണ്: മാനവകുലം മുഴുവനും, ക്രിസ്തുവിൽ ഒന്നായ ഒരു ജീവിതം.

വ്യാഖ്യാനം

ലോകം മുഴുവനും, ലോകത്തിലെ മനുഷ്യർ മുഴുവനും, ഒരു കുടുംബത്തിലുള്ള എല്ലാവരും ഓര്മ്മയില് ജീവിക്കുന്നതിന് ഈശോ നൽകുന്ന മാതൃകാ ചിത്രം വളരെ വിസ്മയം നിറഞ്ഞതാണ്. ഈശോ പറയുന്നു: “പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് …”! “നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്ക് തന്ന മഹത്വം ഞാൻ അവർക്കു നൽകി”.

അതിന് എന്ത് ചെയ്യണം? ഈശോ പ്രാർത്ഥിക്കുന്നു: ‘അങ്ങ് എനിക്ക് നൽകിയ സ്നേഹം അവരിൽ ഉണ്ടാകേണമേ!’ പിതാവായ ദൈവവും പുത്രനായ ദൈവവും സ്നേഹമാകുന്ന പരിശുദ്ധാത്മാവിൽ ഒന്നായിരിക്കുന്നതുപോലെ ഈ ലോകവും അതിലെ മനുഷ്യരും തമ്മിൽ തമ്മിലും, മനുഷ്യരും പ്രപഞ്ചവും തമ്മിലും അതിലുമുപരി, ദൈവവും, മനുഷ്യനും, പ്രപഞ്ചവും, തമ്മിലും ഒരുമയിൽ ജീവിക്കുവാൻ, ഒന്നായിരിക്കുവാൻ ഈശോ ആഗ്രഹിക്കുന്നു. ഇതിലും മഹത്തായ ഒരു പ്രാർത്ഥന എവിടെ കാണാനാകും?  ഇതിൽ അടങ്ങിയിരിക്കുന്നു ഈശോയുടെ ദൈവ ദർശനവും, മനുഷ്യ ദർശനവും, പ്രപഞ്ച ദർശനവും.

ഇതുപോലെ ഉന്നതമായ ഒരു ചിന്ത “ഹിതോപദേശ”മെന്നും “മഹാ ഉപനിഷത്” എന്നും അറിയപ്പെടുന്ന ധർമശാസ്ത്രഗ്രന്ഥത്തിലെ “മിത്രലാഭം” എന്ന അധ്യായത്തിലെ 71ആം പദ്യത്തിന്റെ ആറാം പാദത്തിലുണ്ട്. ഉന്നതമായ ആ വേദാന്ത ചിന്ത ഇതാണ്: ” വസുധൈവ കുടുംബകം”.VASUDHAIVA-KUTUMBAKAM--01 | HW English

ഏറ്റവും ഉന്നതമായ ആധ്യാത്മിക പുരോഗതി നേടിയ ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷത എന്തായിരിക്കും എന്ന ചോദ്യത്തിന് ഗുരു നൽകുന്ന ഉത്തരമാണിത്. “ഇടുങ്ങിയ മനസ്സുള്ളവരാണ് എന്റേത്, നിന്റേത് എന്നൊക്കെ ചിന്തിക്കുന്നത്. വിശാല മനസ്കരാകട്ടെ, ഈ ലോകത്തെ മുഴുവൻ ഒരു കുടുംബമായി കാണുന്നു.”

സ്നേഹമുള്ളവരേ, ഇന്ന് കോവിഡാനന്തര ലോകത്തെക്കുറിച്ചു, സാമ്പത്തിക രംഗത്തെ ക്കുറിച്ചു, കോവിഡാനന്തര മനുഷ്യനെക്കുറിച്ചു, ചിന്തിക്കുമ്പോൾ, ചിന്തിക്കണം നമ്മൾ കോവിഡാനന്തര സഭയെക്കുറിച്ചു, സഭയുടെ ആത്മീയതയെക്കുറിച്ചു, സഭയുടെ motivation നെക്കുറിച്ചു, മാനസിക ഭാവത്തെക്കുറിച്ചു. അപ്പോൾ അടിസ്ഥാന ശിലയായി സ്വീകരിക്കാവുന്ന ദൈവവചന ഭാഗമാണ് നമ്മുടെ ഇന്നത്തെ സുവിശേഷം. ലോകത്തെ മുഴുവൻ ഒന്നായിക്കാണുന്ന ഒരു മനോഭാവം. ഒരു പുതിയ christian humanism, ക്രൈസ്തവ മാനവികത ഉടലെടുക്കേണ്ടിയിരിക്കുന്നു.

ഓരോ കാലഘട്ടത്തിനും യോജിച്ച ആത്മീയത രൂപപ്പെടുത്തിയെടുക്കാൻ ഈശോ നമ്മോടു ആഹ്വാനം ചെയ്യുന്നുണ്ട്. കോവിഡിന് മുൻപുള്ള ക്രൈസ്തവ ആത്മീയത ക്രിസ്തുവിന്റെ മനോഭാവം ഉള്ളതല്ലായിരുന്നു. അല്ലെങ്കിൽ ആ മനോഭാവം മറന്നുള്ളതായിരുന്നു. ആഘോഷങ്ങൾക്ക് പിറകെ, വിഭജന വിഘടന വാദങ്ങൾക്ക് പിറകെ, വിവാദങ്ങൾക്കു പിറകെ പോയി നാം മറന്നു ക്രിസ്തുവിന്റെ പഠനങ്ങളെ. ക്രിസ്തുവിൽ ഒന്നെന്നു പ്രഘോഷിക്കുന്ന നാം പല പല പടലകളായി പിരിഞ്ഞു പരസ്പരം മത്സരിച്ചു. ക്രിസ്‌തുവിനേക്കാൾ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും വില കല്പിച്ചു. എന്നിട്ട്, നാം ഇങ്ങനെയൊക്കെയായിരുന്നു എന്ന് നമുക്ക് പറഞ്ഞു തരാൻ, ധ്യാനങ്ങൾക്കായില്ല. നമ്മുടെ കുമ്പസാരങ്ങൾക്കായില്ല. കുർബാനകൾക്കായില്ല. ഒരു കുഞ്ഞൻ, കാണാൻപോലും കഴിയാത്ത വൈറസ് വേണ്ടി വന്നു!

സ്നേഹമുള്ളവരേ, കോവിഡാനന്തര ആത്മീയത ക്രിസ്തുവിൽ നാം ഒന്ന് എന്ന പാഠം ഉൾക്കൊണ്ടുകൊണ്ട് തുടങ്ങാൻ നമുക്കാകട്ടെ. ആരെയും മാറ്റി നിർത്താത്ത, എല്ലാവരെയും ഉൾക്കൊള്ളുന്ന എല്ലാവർക്കും ഉള്ളതെല്ലാം പങ്കു വയ്ക്കുന്ന പുതിയ ക്രൈസ്തവരായി നാം മാറണം. ശിഷ്യരുടെ പാദങ്ങൾ കഴുകിയ ശേഷം, വിശുദ്ധ കുർബാന സ്ഥാപിച്ചശേഷം നടത്തുന്ന ഈശോയുടെ ഈ പ്രാർത്ഥന, ആഗ്രഹം ശുശ്രൂഷയിലേക്കാണ്, പങ്കു വയ്ക്കുന്നതിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്. ഉള്ളത് പങ്കുവയ്ക്കുന്നതിലൂടെ നാം ക്രിസ്തുവിൽ ഒന്നെന്നു പ്രഘോഷിക്കാൻ നമുക്കാകും.

WHO welcomes joint efforts with India to fight COVID-19 - The Hindu

കഴിഞ്ഞ രണ്ടു പ്രളയ കാലത്തും നാം അങ്ങനെ ചെയ്തതാണ്. ഈ രോഗകാലത്തും ഉള്ളത് പങ്കുവച്ചുകൊണ്ടുതന്നെ ക്രിസ്തുവിൽ നാം ഒന്നെന്നു പ്രഖ്യാപിക്കുന്നുണ്ട്.

കേരളത്തിലെ വെള്ളിമാടുകുന്നിൽ ഒരു ഹോം ഫർണിഷിങ് സ്ഥാപനത്തിലെ രണ്ടു ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാഞ്ഞു കടയുടമ അതിലൊരാളായ പ്രണവിനോട് പറഞ്ഞു: “പ്രണവ്, ലോക് ഡൗൺ കഴിഞ്ഞിട്ട് ജോലിക്കു വന്നാൽ മതി. ശമ്പളം തരാൻ പൈസയില്ല.” ദുരിതകാലത്തു ഉള്ള ജോലിപോലും നഷ്ടമാകുമെന്ന ഞെട്ടലിൽ നിന്ന പ്രണവിനോട് കടയിലെ സ്ഥിരം ജോലിക്കാരി റീത്താ ഷെറിൻ അപ്പോൾ പറഞ്ഞു: പ്രണവിന് എന്റെ ശമ്പളത്തിന്റെ പകുതി നൽകാം.” കടയുടമയ്ക്കും സമ്മതമായിരുന്നു. ആ കടയിൽ പ്രണവ് ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. ക്രിസ്തുവിൽ നാം ഒന്നെന്നു റീത്താ ഷെറിൻ ജീവിതം കൊണ്ട് വിളിച്ചുപറയുകയായിരുന്നു. മാത്രമല്ല, ഉള്ളതിൽ നിന്ന് പങ്കു വച്ചുകൊണ്ടു അതിനെ ബലപ്പെടുത്തുകയായിരുന്നു.

ഭൂമിശാസ്ത്രപരമായ അകലങ്ങൾ ഒന്നായി നിൽക്കാൻ തടസ്സമല്ലെന്നാണ് കഴിഞ്ഞമാസം നടന്ന മൂലകോശദാനം കാണിച്ചുതരുന്നത്. കോവിഡ് എല്ലാം തകർത്തു മുന്നേറുമ്പോഴും അന്യന്റെ ദുഃഖം എന്റേതാണെന്നു ചിന്തിക്കാൻ സാധിച്ച കൊച്ചി സ്വദേശിയായ ഹിബ ഷമർ എന്ന പതിനെട്ടുകാരി മൂലകോശ ദാനം നടത്തിയ കഥയാണിത്. ചെന്നൈ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ച രോഗിക്കുവേണ്ടിയാണ് ഹിബ മൂലകോശ ദാനം നടത്തിയത്. അതുവരെ കാണാത്ത, പരിചയമില്ലാത്ത ഒരു രോഗിക്കുവേണ്ടി രക്ത മൂലകോശം ദാനം ചെയ്ത ഹിബയും, പതിമൂന്നു മണിക്കൂർ റോഡുമാർഗം യാത്രചെയ്തു കൃത്യസമയത്തു മൂലകോശങ്ങൾ ചെന്നൈയിൽ എത്തിച്ചവരും പ്രഘോഷിച്ചത് നാമെല്ലാവരും ഒന്നെന്ന സന്ദേശമല്ലേ?

സമാപനം

സ്നേഹമുള്ളവരേ, കോവിഡാനന്തര നമ്മുടെ ക്രൈസ്തവ ജീവിതം എങ്ങനെയുള്ളതായിരിക്കണമെന്നു ചിന്തിക്കുവാൻ ഈ ഞായറാഴ്ച്ച നമുക്കാകട്ടെ. ക്രിസ്തുവിൽ നാമെല്ലാം ഒന്നെന്ന മഹത്തായ ക്രിസ്തു സന്ദേശം നമ്മുടെ വ്യക്തി ജീവിതത്തിൽ, കുടുംബ ജീവിതത്തിൽ, സമൂഹ ജീവിതത്തിൽ നമുക്ക് പ്രാവർത്തിക മാക്കാം.We are One | RevAndy.org

പങ്കിടൽ എന്ന വാക്കിനു ജീവിതത്തോളം തന്നെ മൂല്യമുണ്ടെന്നു നമുക്ക് മനസ്സിലാക്കാം. നാമെല്ലാവരും ക്രിസ്തുവിൽ ഒന്നായാൽ, ദൈവവും, മനുഷ്യനും പ്രപഞ്ചവും തമ്മിൽ ഒന്നായാൽ കോവിഡ് മാത്രമല്ല, ഒരു മഹാമാരിയും നമ്മെ സ്പർശിക്കുകയില്ല.  ക്രിസ്തുവിൽ നമ്മൾ ഒന്ന് എന്ന മുദ്രാവാക്യത്തോടെ കോവിഡാനന്തര ക്രൈസ്തവ ജീവിതം തുടങ്ങാം. ആമ്മേൻ!

SUNDAY SERMON Jn 21, 1-14

യോഹ 21, 1 – 14

സന്ദേശം

John 21: 1-17 and Psalm 25:1-7 | Como Lake United Church

ഉത്ഥാനത്തിനു ശേഷം ഈശോയുടെ മൂന്നാമത്തെ പ്രത്യക്ഷീകരണമാണ് ഇന്നത്തെ സുവിശേഷ ഭാഗം. തന്റെ ഉത്ഥാനവും താൻ ഇന്നും ജീവിക്കുന്ന ദൈവമാണെന്നും പ്രധാനമായി ശിഷ്യന്മാർക്കും, പിന്നെ ലോകത്തിനും അറിയിച്ചുകൊടുക്കാനുള്ള ഈശോയുടെ strategy യുടെ ഭാഗമായി ഈ പ്രത്യക്ഷീകരണങ്ങളെ കാണാവുന്നതാണ്. കഴിഞ്ഞ രണ്ടു പ്രത്യക്ഷീകരണങ്ങൾക്കും വ്യക്തമായ ഉദ്ദേശം ഉണ്ടായിരുന്നതുപോലെ തിബേരിയൂസ് തീരത്ത് വച്ച് നടന്ന ഈ പ്രത്യക്ഷീകരണത്തിനും വ്യക്തമായ ലക്ഷ്യങ്ങൾ ഈശോയ്ക്കുണ്ടായിരുന്നു. അത് തന്നെയാണ് ഇന്നത്തെ സിവിശേഷഭാഗത്തിന്റെ സന്ദേശം. ഈ സന്ദേശം തന്നെയാണ് ഈ പ്രത്യക്ഷീകരണത്തിന്റെ സൗന്ദര്യവും. സന്ദേശം ഇങ്ങനെയാണ്: മനുഷ്യ ജീവിതത്തിന്റെ സാധാരണ സാഹചര്യങ്ങളിൽ ഇടപെട്ടുകൊണ്ട് മനുഷ്യന് സമാധാനവും സമൃദ്ധിയും നല്കുന്നവനാണ് ദൈവം.

വ്യാഖ്യാനം

ഈശോയുടെ കുരിശു മരണത്തിനുശേഷം യഹൂദന്മാരെ ഭയന്ന് സ്വയം ലോക്ക് ഡൗണിൽ ആയിരുന്നല്ലോ ശിഷ്യന്മാർ. കുറച്ചുകാലം ലോക്ക് ഡൗണിൽ ആയിക്കഴിയുമ്പോൾ നമുക്കറിയാവുന്നതുപോലെ എന്തിനെ ഭയന്നാണോ ലോക്ക് ഡൗണിൽ ആയിരുന്നത്, ആ ഭയമെല്ലാം പതുക്കെ പതുക്കെ അകന്നുതുടങ്ങും. പിന്നെ അതിജീവനത്തെക്കുറിച്ചുള്ള ചിന്തയാകും. “എന്തും വരട്ടെ. എങ്ങനെയെങ്കിലും ജീവൻ നിലനിർത്തണം.” അതായിരിക്കും പിന്നത്തെ ചിന്ത.  ഇത് തന്നെയായിരുന്നു ശിഷ്യരുടേയും ചിന്ത. ഒരു ലോക്ക് ഡൗണിലൂടെ കടന്നുപോകുന്ന നമുക്ക് ശിഷ്യന്മാരുടെ മനോവിചാരങ്ങളെ മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടാകില്ല.

ഈ ചിന്തകളുടെ, സംഭാഷണങ്ങളുടെ അവസാന ചിത്രമാണ് അദ്ധ്യായം 21 ലെ മൂന്നാം വാക്യം. പത്രോസാണ് പറയുന്നത്: “ഞാൻ മീൻ പിടിക്കുവാൻ പോകുകയാണ്”. മറ്റു ശിഷ്യരും റെഡി! ഇത് ഈശോയെക്കുറിച്ചു ചിന്തിക്കാഞ്ഞിട്ടല്ല. ഈശോയോട് സ്നേഹമില്ലാഞ്ഞിട്ടല്ല. ഈശോയ്ക്കുവേണ്ടി ജീവിക്കാൻ താത്പര്യമില്ലാഞ്ഞിട്ടുമല്ല. മനുഷ്യമനസ്സിന്റെ സ്വാഭാവിക പ്രകടനമാണിത്. എന്നിനി ക്രിസ്തുവിന്റെ പ്രത്യക്ഷം ഉണ്ടാകുമെന്നറിയില്ല. അവൻ ഏൽപ്പിക്കുന്ന ദൗത്യമെന്തെന്നും അറിയില്ല. പക്ഷേ, അവൻ വരുമ്പോൾ, തങ്ങൾ ശാരീരികമായും മാനസികമായും തയ്യാറല്ലെങ്കിലോ? അവർ ഇറങ്ങുകയാണ്.

അതിജീവിക്കുവാൻ പറ്റുമെന്നും അവർക്കു ഉറപ്പായിരുന്നു. വള്ളവും വലയും കിട്ടാൻ പ്രയാസമില്ല. അവരുടെ നാടാണ്. കൂട്ടുകാരുണ്ട് സഹായിക്കാൻ. Manpower ധാരാളമുണ്ട്. അനുഭവസമ്പത്തിനു ഒരു കുറവുമില്ല. പത്രോസുണ്ട്. തടാകം കണ്ടാൽ തന്നെ അതിന്റെ സ്വഭാവം പറയാൻ കഴിയുന്നവൻ. വെള്ളത്തിന്റെ ചെറിയൊരു അനക്കം പോലും വ്യാഖ്യാനിക്കാൻ പറ്റുന്നവൻ. എവിടെയെറിഞ്ഞാൽ മീൻ കിട്ടുമെന്ന് sense ചെയ്യാൻ സാധിക്കുന്നവൻ. അവർ ഇറങ്ങുകയാണ്.When worry becomes a problem - Harvard Health

എന്നാൽ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുകയാണ് ആ രാത്രി! നസീബില്ലാത്ത, ഭാഗ്യം അകലെയായ ഒരു രാത്രി!

സ്നേഹമുള്ളവരേ, മൂന്നു കാര്യങ്ങളാണ് ഈ തിബേരിയൂസ് എപ്പിസോഡ് നമുക്ക് പറഞ്ഞു തരുന്നത്.

ഒന്ന്, നമ്മുടെ ജീവിത സാഹചര്യങ്ങളിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടുപോലും ഇടപെടുന്നവാനാണ് നമ്മുടെ ദൈവം. കാരണം, സങ്കീർത്തനം 40, 17 പറയുന്നു: “ഞാൻ പാവപ്പെട്ടവനും ദരിദ്രനുമാണ്. എങ്കിലും എന്റെ കർത്താവിന് എന്നെപ്പറ്റി കരുതലുണ്ട്.” തീർത്തും ശരിയാണ്. നിങ്ങളുടെ ജീവിതത്തെപ്പറ്റി ചിന്തിച്ചു നോക്കൂ…അവന്റെ കനിവല്ലേ നമ്മുടെ ജീവിതം? അവന്റെ കൈ പിടിച്ചുള്ള നടത്തലായിരുന്നില്ലേ നമ്മുടെ ജീവിതം. അവിടുത്തെ അനന്ത പരിപാലനയുടെ പ്രതിഫലനമല്ലേ നമ്മുടെ കുടുംബം?

Jesus, sun, morning star | Stock vector | Colourbox

നമ്മുടെ ജീവിതത്തിന്റെ – ജീവിതം എങ്ങനെയുള്ളതും ആയിക്കൊള്ളട്ടെ, നിരാശയുടെ, കണക്കുകൂട്ടലുകൾ തെറ്റുന്നതിന്റെ, രോഗത്തിന്റെ, മഹാമാരിയുടെ, എങ്ങനെയുമായിക്കൊള്ളട്ടെനമ്മുടെ ജീവിതമാകുന്ന കടൽക്കരയിൽ ഈശോ വന്നു നിൽക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉഷസ്‌ ഉദിക്കും. കഷ്ടങ്ങളുടെ രാത്രിയുടെ കടന്നു പോകുമ്പോഴും നിരാശപ്പെടാതെ നിൽക്കുമ്പോൾ ജീവിതത്തിൽ പ്രഭാതം വിടരും. ക്രിസ്തുവാകുന്ന പുലരി വിരിയും.

രണ്ട്, സമൃദ്ധി നൽകുന്നവനാണ്‌ നമ്മുടെ ദൈവം. 153, Numerology യിൽ വളരെ അർത്ഥങ്ങളുള്ള ഒരു സംഖ്യയാണ്. ഭാഗ്യമുള്ള ഒരു സംഖ്യ. പൂർണതയുടെ സംഖ്യ. സമൃദ്ധിയുടെ സംഖ്യ. അതെന്തുമാകട്ടെ. നമുക്ക് പ്രധാനം നമ്മുടെ ദൈവത്തിന്റെ രീതിയാണ്. ജീവൻ സമൃദ്ധിയായി നൽകാൻ വന്നവൻ നമ്മുടെ ദൈവം. അഞ്ചിനെ അയ്യായിരമാക്കാനും, കണ്ണുകളിൽ പ്രകാശത്തിന്റെ ഉത്സവം നടത്തുവാനും കഴിയുന്നവൻ നമ്മുടെ ദൈവം. കുടുംബങ്ങളിൽ രക്ഷയുടെ അനുഭവം നകുന്നവൻ നമ്മുടെ ദൈവം. വരണ്ട ജലാശയങ്ങളിൽ അരുവികളൊഴുക്കുന്നവൻ നമ്മുടെ ദൈവം. കടന്നുപോകും വഴികളിൽ മരങ്ങളിൽ വസന്തം വിരിയിക്കുന്നവൻ നമ്മുടെ ദൈവം! ഈ തിബേരിയൂസ് എപ്പിസോഡിലെ സമൃദ്ധി നൽകുന്ന നമ്മുടെ ക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിക്കുവാൻ കഴിയുന്ന ക്രൈസ്തവൻ ഭാഗ്യവാൻ!

The Real Presence of Christ in the Eucharist: A cause for ...മൂന്ന്, നമ്മുടെ ജീവിതത്തിന്റെ കടൽക്കരയിൽ നമുക്കായി വിരുന്നൊരുക്കുന്നവനാണ് നമ്മുടെ ദൈവം. വിസ്മയ ത്തിന്റെ വിശുദ്ധ കുർബാന മഹാവിരുന്നായി ദൈവം നമ്മുടെ മുൻപിൽ നൽകുമ്പോൾ സ്നേഹമുള്ളവരേ, ആ കാഴ്ച്ച തന്നെ ഒരു ഒന്നൊന്നര ആഘോഷമല്ലേ? കണ്ണിനും കരളിനും ജീവിതം മുഴുവനും ആനന്ദമേകുന്ന വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുന്ന നമ്മുടെ ജീവിതത്തിൽ തീർച്ചയായും ക്രിസ്തു അത്ഭുതകരമായി ഇടപെടും.

ഈയിടെ ശാലോം ടിവിയിലെ ഒരു വീഡിയോ കണ്ടു. അതിന്റെ ടൈറ്റിൽ ഹൃദയം നിലച്ച കുഞ്ഞിന്റെ അടുത്ത് ഈശോ വന്നപ്പോൾ എന്നാണ്. നിങ്ങളിൽ ചിലരെങ്കിലും അത് കണ്ടുകാണും. അത് കണ്ടു കഴിഞ്ഞപ്പോൾ മനുഷ്യ ജീവിതത്തിലെ ചില സന്നിഗ്ദ്ധ ഘട്ടങ്ങളിൽ ഈശോ ഇടപെടുന്നതു എങ്ങനെ യാണെന്ന് ഞാൻ അത്ഭുതപ്പെട്ടു. സംഭവം സടക്കുന്നതു ഇറ്റലിയിലാണ്. നഥാനിയേൽ ഒലിവേരിയുടെയും ഹേലി ഒലിവേരിയുടെയും നവജാത ശിശു. പിറന്നു വീണ് അരമണിക്കൂർ കഴിഞ്ഞപ്പോൾ അവൾ ശ്വാസമെടുക്കാൻ കഴിയാതെ പിടയുന്ന കാഴ്ചയാണ് അവർ കണ്ടത്. ഉടൻ കുഞ്ഞു ഗബ്രിയേലയെ സ്പെഷ്യൽ കെയർ യൂണിറ്റിലേക്ക് മാറ്റി. അതിനെത്തുടർന്ന് അവർ കടന്നുപോയ ആശങ്കയുടെയും അത്ഭുതത്തിന്റെയും നിമിഷങ്ങളെ പറ്റിയുള്ള വിവരണം ശാസമടക്കിപ്പിടിച്ചിരുന്നാണ് ഞാൻ കേട്ടത്. അത്രയ്ക്ക് ഉണ്ടായിരുന്നു ദൈവത്തിന്റെ ഇടപെടൽ അവരുടെ ജീവിതത്തിൽ. നഥാനിയേൽ പറയുന്നത് ഇങ്ങനെയാണ്: “ഞാൻ മോളുടെ രോഗകിടക്കക്കു അരികിലിരുന്നു. വളരെ ഗുരുതരമാണ് അവളുടെ സ്ഥിതി. ഈശോ വന്നിരിക്കുന്നത് ജീവൻ സമൃദ്ധമായി നൽകാനാണ് എന്ന വചനം പറഞ്ഞു ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. പിന്നെയെങ്ങനെയോ ഗബ്രിയേല ഉറങ്ങി. അവൾക്കു നൂറു ശതമാനവും ഓക്സിജൻ നൽകേണ്ട അവസ്ഥയിലായി. എന്നാൽ അഞ്ചു മിനിറ്റിനകം അവളുടെ ഹൃദയം നിലച്ചു. ഡോക്ടർ മാർ ഓടിയെത്തി. സിപിആർ കൊടുക്കുന്ന സ്വരം കേട്ടു. ഞാൻ ഹേലിയുടെ കരം ചേർത്ത് പിടിച്ചു പറഞ്ഞു: ഭയപ്പെടരുത്. നമുക്ക് പ്രാർത്ഥിക്കാം. ദൈവത്തിലാശ്രയിക്കാം.” ഹേലി യും പറഞ്ഞു: “നമുക്ക് ദൈവത്തിൽ വിശ്വസിക്കാം.” അവൾ അവളുടെ കരം നഥാനിയേലിന്റെ കരത്തോട് ചേർത്തുവച്ചു അവർ ഒരുമിച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കുട്ടിയുടെ ശരീരം നീലനിറമായി, മരണത്തിന്റെ നീലനിറം! ഹേലി പറയുന്നു: “ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ഒരു അത്ഭുത ദൃശ്യം കണ്ടു. അതാ! ഈശോ ഗബ്രിയേലയ്ക്ക് അരികിലേക്ക് കടന്നു വരുന്നു. അവളുടെ ശരീരത്തിൽ അവിടുന്ന് മൃദുവായി തൊടുന്നു. അത് ഞാൻ കണ്ടു. ഈശോ അവളെ തൊട്ടിരിക്കുന്നു.”Soleil Moon Frye welcomes her fourth child | HELLO!

ഉടനെ തന്നെ ഒരു നേഴ്സ് ഓടി വന്നിട്ട് പറഞ്ഞു: “നാല് മിനിട്ടു കഴിഞ്ഞു ഗബ്രിയേലയുടെ ഹൃദയ മിടിപ്പ് തിരികെ കിട്ടിയിരിക്കുന്നു.” എന്നാൽ ശരീരം അപ്പോഴും നീലനിറമായിരുന്നു. അതെ മരണത്തിന്റെ നിറം. ഒരു ഡോക്ടർ ഞങ്ങളെ സമീപിച്ചു പറഞ്ഞു: “ഏറ്റവും മോശമായ ഒരു സമയത്തിനുവേണ്ടി തയ്യാറായിക്കൊള്ളുക. നാല് മിനിട്ടു ഹൃദയം നിലച്ചുപോയതിനാൽ പ്രതീക്ഷക്കു ഒട്ടും സാധ്യതയില്ല. അവൾ മരുന്നിനോട് പ്രതികരിക്കുന്നില്ല. പ്രതികരിച്ചാൽ അത് ഒരു അത്ഭുതമായിരിക്കും”. “എന്നാൽ അത്ഭുതത്തിനായി തയ്യാറായിക്കോളു” എന്ന് പറഞ്ഞു നഥാനിയേൽ അടുത്തുണ്ടായിരുന്ന വാഷ്റൂമിൽ കയറി പ്രാർത്ഥിക്കാൻ തുടങ്ങി. “ദൈവമേ, അങ്ങ് എന്റെ കുഞ്ഞിനെ സുഖപ്പെടുത്തും എന്ന് എനിക്കറിയാം. എന്റെ കുഞ്ഞിന് എന്ത് സംഭവിച്ചാലും എന്റെ സമാധാനം യേശുവിൽ മാത്രമാണ്. അവൾ സുഖപ്പെട്ടില്ലെങ്കിലും യേശുവിലുള്ള എന്റെ സമാധാനം കവരാൻ അതിനു സാധിക്കില്ല.”

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഗബ്രിയേല അവളുടെ കുഞ്ഞിക്കണ്ണുകൾ തുറന്നു. ഡോക്ടേഴ്സിനെല്ലാം അത്ഭുതമായി. അവൾ പെട്ടെന്ന് തന്നെ ആരോഗ്യവതിയായി. നീലനിറം മാറി. അവൾ പുഞ്ചിരിച്ചു. ഡോക്റ്റർമാർ പറഞ്ഞു: “ഇത് അത്ഭുതം തന്നെ.” നഥാനിയേൽ പറഞ്ഞു: “ഇത് യേശുവാണ് ചെയ്തത്.” ഇപ്പോൾ ഗബ്രിയേല ആരോഗ്യവതിയായിരിക്കുന്നു.

സമാപനം  

ലോകം മുഴുവനും വലിയ ദുരിതത്തിലൂടെ കടന്നുപോകുമ്പോഴും, മനുഷ്യ ജീവിതത്തിൽ ധാരാളം വിഷമങ്ങളുണ്ടാകുമ്പോഴും ക്രൈസ്തവർ ക്രിസ്തുവിൽ സമാധാനം കണ്ടെത്തുന്നത്   സ്നേഹമുള്ളവരേ, ലോകം മുഴുവനും ശ്രദ്ധിക്കുന്നുണ്ട്.Behind every beautiful pic there is a touch of pleasant beauty of ...

ഏതു സാഹചര്യത്തിലും നാം ഭയരഹിതരായിരിക്കണമെന്നു ക്രിസ്തു ആഗ്രഹിക്കുന്നു. കാരണം അവിടുന്ന് നമ്മുടെ ജീവിതത്തിൽ ഇടപെടും, നമുക്ക് സമാധാനം നൽകാൻ, സമൃദ്ധി നൽകാൻ, ജീവൻ നൽകാൻ, നമ്മെ മുന്നോട്ടു നയിക്കാൻ. സഹോദരീ, സഹോദരാ, ഈ ഞായറാഴ്ച്ച നിനക്കായി, നിന്റെ ജീവിതത്തിനായി, നിന്റെ ജീവിതത്തിനായി മാത്രം ക്രിസ്തു ഒരുക്കിയിരിക്കുന്ന ദിനമാണ്.  സഹോദരീ, സഹോദരാ, ഈ ഞായറാഴ്ച്ചയിലെ ദൈവവചനം നിനക്കായി, നിന്റെ ജീവിതത്തിനായി, നിന്റെ ജീവിതത്തിനായി മാത്രം ക്രിസ്തു ഒരുക്കിയിരിക്കുന്ന സന്ദേശമാണ്.  ആമ്മേൻ!

SUNDAY SERMON Jn 16, 16-33

യോഹ 16, 16 – 33

സന്ദേശം

Sorrow That Turns Into Joy - John 16:16-33 - YouTube

കോവിഡ് 19 ഒരു ഞെട്ടലായി ജീവിതത്തിലേക്ക് കടന്നുവന്ന്, പേടിപ്പെടുത്തുന്ന ആകുലതയായി വളർന്ന്, കോവിഡിന്റെ ആടിത്തിമിർക്കൽ കണ്ടും കേട്ടും പുതിയ മനോഭാവങ്ങൾ രൂപപ്പെടുത്തി അതിനോട് പതുക്കെ പതുക്കെ സമരസപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്. നാം രൂപ പ്പെടുത്തിക്കൊണ്ടിരിക്കുന്ന പുതിയ മനോഭാവത്തോടു ചേർത്തുവയ്ക്കാൻ പറ്റുന്ന നല്ലൊരു ചിന്തയുമായിട്ടാണ് ഇന്നത്തെ സുവിശേഷം നമ്മെ സന്ദർശിക്കുന്നത്. Christian Positive Thinking ന്റെ സുന്ദരമായ സുവിശേഷഭാഗമാണ് ഇന്നത്തേത്. “നിങ്ങൾ ദുഃഖിതരാകും. എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും… ചോദിക്കുവിൻ നിങ്ങൾക്ക്‌ ലഭിക്കും. അതുമൂലം നിങ്ങളുടെ സന്തോഷം പൂർണമാകുകയും ചെയ്യും.” ഈ ഞായറാഴ്ചയിലെ ഈശോയുടെ സന്ദേശമിതാണ്: നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളെല്ലാം സന്തോഷമായി മാറും.

വ്യാഖ്യാനം

കോവിഡിന്റെ ആനുകാലിക തമാശകളിൽപെട്ട ഒന്ന് ഇങ്ങനെയാണ്: ഭർത്താവ് രാവിലെ പത്രം വായിക്കുകയാണ്. ഭാര്യ കേൾക്കാൻ അടുത്തുതന്നെയുണ്ട്. അയാൾ വായിച്ചു: “കോവിഡ് പോസിറ്റീവ് എണ്ണം കൂടുന്നു; ഇന്ന് 72 പേർ നെഗറ്റിവ്.” ഇതുകേട്ട ഭാര്യ പറയുകയാണ്: “ആദ്യമായിട്ടാ മനുഷ്യർ പോസിറ്റീവ് ആകുന്നതിൽ ദുഃഖിക്കുന്നതും നെഗറ്റീവ് ആകുന്നതിൽ ആഹ്ളാദിക്കുന്നതും.”

രോഗം പോസിറ്റീവ് ആകുമ്പോൾ ദുഃഖിക്കുന്നു എന്നത് ശരിതന്നെ. എന്നാൽ, ജീവിതം സന്തോഷപ്രദമാകണമെങ്കിൽ പോസിറ്റീവ് ആകണം നമ്മൾ.

എല്ലാ പോസറ്റീവ് ചിന്തകരും, പ്രത്യേകിച്ച് ക്രൈസ്തവ പോസറ്റീവ് ചിന്താധാരയുടെ വക്താക്കളും കൂടെക്കൂടെ പറയുന്നത് നാം നമ്മുടെ ചിന്തയിൽ, മനോഭാവത്തിൽ പോസിറ്റീവ് ആകുമ്പോഴാണ് ജീവിതം സന്തോഷംകൊണ്ട് നിറയുന്നത്. The Power of Positive Thinking - Guilt Free Health

ക്രിസ്തുവിന്റെ positive thinking ഏറ്റവും വ്യക്തമായി തെളിയുന്ന സുവിശേഷഭാഗമാണിത്. ലോകപാശങ്ങളാൽ ബന്ധിതനായ മനുഷ്യന് മുഴുവൻ സമയവും ദൈവത്തോടൊത്തായിരിക്കുവാൻ, ദൈവികനാകുവാൻ, ദൈവത്തിന്റെ ഭാഷ സംസാരിക്കുവാൻ, ദൈവം കാണുന്നപോലെ കാണുവാൻ കഴിയുകയില്ല. എന്നാൽ അല്പസമയത്തേക്കു സാധിക്കുകയും ചെയ്യും. അത് അവൾക്കു/ അവനു സന്തോഷം നൽകുകയും ചെയ്യും. നിങ്ങൾ ഓർത്തുനോക്കിക്കൊള്ളൂ. ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തങ്ങളിൽ നിങ്ങൾ നിഷ്കളങ്കനായിരിന്നുല്ലേ, നന്മ നിറഞ്ഞവളായിരുന്നില്ലേ, സ്വാർത്ഥതയില്ലാത്തവളായിരുന്നില്ലേ, സ്നേഹമുള്ളവനായിരുന്നില്ലേ? അതെ, നാം ദൈവത്തെപ്പോലെയായിരുന്നു. ക്ഷമയുടെ മൂർത്തീഭാവമായി നിന്ന ഏസാവിനോട് യാക്കോബ് എന്താണ് പറഞ്ഞത്? “ഞാനിപ്പോൾ അങ്ങയിൽ ദൈവത്തിന്റെ മുഖം കാണുന്നു” പക്ഷെ അത് അല്പസമയത്തേക്കേ ഉണ്ടാകൂ. അത് കഴിഞ്ഞാൽ മനുഷ്യൻ മാനുഷികതയിലേക്കു മാറുമ്പോൾ അവനു സങ്കടമുണ്ടാകും.

ഇത് മനസ്സിലാക്കിക്കൊടുക്കാൻ മനോഹരമായ ഉപമയാണ് ഈശോ പറയുന്നത്. ഒരു സ്ത്രീക്ക് പ്രസവവേദന വരുന്നു. അവൾക്കു താങ്ങാൻ പറ്റുന്നതിലും അധികമായ വേദന. പക്ഷെ അടുത്ത നിമിഷം കുഞ്ഞിന് ജന്മം നൽകുമ്പോൾ, താൻ ദൈവിക സൃഷ്ടികർമത്തിൽ   പങ്കുകാരിയായതിൽ അവൾ സന്തോഷിക്കുന്നു. ആ സന്തോഷം അവൾ മറക്കും. ദുഃഖം വീണ്ടും വരും. എന്നാൽ പിന്നെയും ആ സന്തോഷത്തിലേക്കു ഈശോ നമ്മെ നയിക്കും.

ഈശോ തന്റെ വേർപാടിനെക്കുറിച്ചും സ്വർഗത്തിലേക്കുള്ള യാത്രയെക്കുറിച്ചുമാണ് പറയുന്നതെങ്കിലും ഈ അൽപ സമയം എന്ന പ്രയോഗത്തിന് അതിലും ഉപരിയായ അർത്ഥതലങ്ങളുണ്ട്. അതിൽ ഏറ്റവും മഹത്തായിട്ടുള്ളത് മനുഷ്യൻ ദൈവത്താൽ ചുറ്റപ്പെട്ട, ദൈവസ്നേഹത്താൽ വലയം ചെയ്യപ്പെട്ട, ദൈവികതയാൽ നിറഞ്ഞ സമയം എന്നുള്ളതാണ്. ഈ അല്പസമയത്തിൽ ഇപ്പോഴും ആയിരിക്കുവാനുള്ള ശ്രമമാണ് നമ്മുടെ ക്രൈസ്തവ ജീവിതം, ആത്മീയ ജീവിതം.

എന്നാൽ, അല്പസമയം കഴിഞ്ഞാലുള്ള ദുഃഖ സമയങ്ങളാണ് നമ്മുടെ ജീവിതത്തിൽ കൂടുതൽ.  ദൈവത്താൽ ചുറ്റപ്പെടാത്ത, അല്ലെങ്കിൽ ദൈവം എന്റെ ജീവിതത്തിൽ ഇല്ലേയെന്നു സംശയിക്കുന്ന, ദൈവത്താൽ വലയം ചെയ്യപ്പെടാത്ത, ദൈവികതയാൽ നിറയാത്ത സമയങ്ങൾ, സാഹചര്യങ്ങൾ നമുക്ക് സമ്മാനിക്കുന്നത് ദുഃഖമാണ്, ദുഃഖം മാത്രമാണ്. അത് പല സാഹചര്യങ്ങളാകാം – വർഷങ്ങളോളം ഒരു ബിസിനസ് നടത്തി അവസാനം മുന്നോട്ടു പോകാനാവാതെ കഴിഞ്ഞ ജനുവരി അവസാനം കട നിർത്തിയ ഒരു സഹോദരൻ പുതിയൊരു സംരംഭത്തിൽ ഏർപ്പെട്ടത് കഴിഞ്ഞ മാർച്ചു ആദ്യ ആഴ്ചയിലാണ്. രണ്ടാമത്തെ ആഴ്ച്ച ദാ വരുന്നു ലോക്ക് ഡൗൺ! കാത്തു കാത്തിരുന്ന ശേഷം ജർമനിക്കു പഠിക്കാൻ പോകുവാൻ എല്ലാം ശരിയായി ടിക്കറ്റ് കിട്ടിയത് ഇക്കഴിഞ്ഞ ഏപ്രിൽ 14 നാണ്. ഏപ്രിൽ 14 എത്തിയപ്പോഴോ? ബാക്കി നിങ്ങൾക്ക് ഊഹിക്കാം. പത്താം ക്‌ളാസിൽ ബാക്കിയുള്ള പരീക്ഷയ്ക്കായി കാത്തിരിക്കുന്ന കുട്ടി ചോദിക്കുന്നു: “എന്റെ പരീക്ഷ വന്നാപ്പോ മാത്രമെന്താ ഇങ്ങനെയായതു?”  ദൈവം ഇല്ലേയെന്നു സംശയിക്കുന്ന, ദുഃഖത്തിന്റെ ജീവിതാവസ്ഥകൾ ധാരാളം നമുക്കുണ്ട്.  ഈ ലോകത്തിൽ മറ്റെന്തിനേക്കാളും ദൈവം ജീവിതത്തിൽ ഇല്ലെന്നു തോന്നുന്ന, ദൈവത്താൽ ചുറ്റപ്പെടാത്ത അവസ്ഥയാണ് ഏറ്റവും ദുഃഖകരം!

Love letter from GOD, for you

ഇപ്പോഴും ദൈവത്തോടൊപ്പമായിരിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ നമ്മിലെ മാനുഷികത നമ്മെ ദൈവത്തിൽ നിന്ന് അകറ്റും. എങ്ങനെ? നമ്മിലെ അഹന്തകൊണ്ടാകാം. തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത വാശികൊണ്ടാകാം; എപ്പോഴും തോൽക്കാതെ, ഒരുപ്രാവശ്യമെങ്കിലും ജയിക്കാനുള്ള ആഗ്രഹം കൊണ്ടാകാം. എന്തായാലും, സ്നേഹമുള്ളവരേ, ക്രിസ്തു പറയുന്നു: “നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും…ആ സന്തോഷം ആരും നിങ്ങളിൽ നിന്ന് എടുത്തുകളയുകയില്ല.”

സ്നേഹമുള്ള ക്രൈസ്തവരെ, ഇതിലും വലുതായ ഒരു positive thinking എവിടെനിന്നാണ് നിങ്ങൾക്ക് ലഭിക്കുക? ഇത് പറഞ്ഞത് ഒരു പ്രൊഫെസ്സറല്ല, മന്ത്രിയല്ല, നമ്മുടെ നേതാക്കന്മാരല്ല. ഇത് പറയുന്നത് എന്റെ ദൈവം, എന്റെ ക്രിസ്തുവാണ്. ഈശോയുടെ പോസിറ്റീവ് ചിന്തകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന സുവിശേഷങ്ങൾ നാം വായിക്കണം. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും, ദുഃഖമായാലും, സന്തോഷമായാലും, മഹാമാരിയായാലും ശാന്തമായ അവസ്ഥയായാലും ഈശോ പറയുന്നു, നിങ്ങളുടെ ഹൃദയം സന്തോഷം കൊണ്ട് നിറയും.

അക്ബർ ചക്രവർത്തിയും ബീർബലും കൂടി ഒരു ദിവസം വേട്ടയ്ക്ക് പോകാൻ തീരുമാനിച്ചു. വേട്ടയ്ക്ക് പോകുന്ന സമയത്തു അക്ബർ ചക്രവർത്തിയുടെ കൈ ചെറുതായിട്ടൊന്നു മുറിഞ്ഞു. മുറിവിൽ നിന്ന് രക്തം വരുന്നതുകണ്ട ചക്രവർത്തി ബീര്ബലിനോട് പറഞ്ഞു: “നോക്കൂ, എന്റെ കൈ മുറിഞ്ഞു. രക്തം ധാരാളം വരുന്നുമുണ്ട്.” ബീർബ ലാണെങ്കിൽ എല്ലാകാര്യവും പോസിറ്റീവ് ആയി എടുക്കുന്ന ആളാണ്. അദ്ദേഹം വളരെ ലാഘവത്തോടെ പറഞ്ഞു: “ഓ കൈ മുറിഞ്ഞൊ? സാരമില്ല, എന്തായാലും നല്ലതിനായിരിക്കും.” തന്റെ കൈ മുറിഞ്ഞത് നല്ലതിനായിരിക്കുമെന്നു ബീർബൽ പറഞ്ഞത് ചക്രവർത്തിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ബീർബ ലിനെ തുറുങ്കിലടക്കാൻ ആജ്ഞാപിച്ചു. പടയാളികൾ ബീർബ ലിനെ തുറുങ്കിലടച്ചു. പിറ്റേദിവസം അക്ബർ തനിയെ കാട്ടിൽ വേട്ടയ്ക്ക് പോയി. വേട്ട മുന്നോട്ടു പോകവേ, ആ കാട്ടിലുണ്ടായിരുന്ന കുറച്ചു കാട്ടുമനുഷ്യർ അക്ബറിനെ ബന്ദിയാക്കി അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അടുത്തദിവസം ഗ്രാമത്തലവന്റെ നേതൃത്വത്തിൽ അക്ബറിനെ അവരുടെ ദൈവത്തിനു കുരുതികൊടുക്കാൻ തീരുമാനിച്ചു. അങ്ങനെ കുരുതികൊടുക്കാൻ എല്ലാം തയ്യാറാക്കി കഴിഞ്ഞപ്പോൾ, രാജാവ് പൂജാരികളോട് അക്ബറിനെ പരിശോധിക്കാൻ ആവശ്യപ്പെട്ടു. യാതൊരു വിധ കുറവുകളും ഇല്ലാത്ത ആളെയായിരിക്കണം കുരുതികൊടുക്കേണ്ടത്. പുരോഹിതന്മാരുടെ പരിശോധനയിൽ അവർ അക്ബറിന്റെ കൈയ്യിലെ മുറിവ് കണ്ടെത്തി. അവർ ഗ്രാമത്തലവനോട് പറഞ്ഞു: “ഇയാൾ അശുദ്ധനാണ്.  ഇദ്ദേഹത്തിന്റെ കയ്യിൽ ഒരു മുറിവുണ്ട്.” ഇതുകേട്ട രാജാവ് അക്ബറിനെ വെറുതെ വിട്ടു.

ചക്രവർത്തിക്ക് വളരെ സന്തോഷമായി. കാരണം, ജീവൻ തിരിച്ചുകിട്ടിയല്ലോ. കാറ്റിൽ നിന്ന് ഉടനെ അദ്ദേഹം കൊട്ടാരത്തിലെത്തി. നേരെ അദ്ദേഹയോ പോയത് ബീർബ ലിന്റെ അടുത്തേക്കാണ്. അദ്ദേഹത്തോട് പറഞ്ഞു: നിങ്ങൾ പറഞ്ഞത് ശരിയാണ്. എന്റെ കൈ മുറിഞ്ഞത് നല്ലതിനായിരുന്നു. നിങ്ങളെ തുറുങ്കിലിൽ അടച്ചതിൽ എനിക്ക് ദുഃഖ മുണ്ട് അതുകൊണ്ടു ഞാൻ നിങ്ങളെ മോചിതനാക്കുന്നു, വളരെ സന്തോഷത്തോടെ.

അപ്പോൾ ബീർബ ൽ പറഞ്ഞു: “അയ്യോ ദുഃഖിക്കേണ്ട. ഞാൻ തുറുങ്കിളിലായതും നല്ലതിനാണ്.” അപ്പോൾ അക്ബർ അതിശയപ്പെട്ടു ചോദിച്ചു: “എന്താണിത്? നിങ്ങളെ ഞാൻ തുറുങ്കിലിലടച്ചത് എങ്ങനെയാണ് നന്മയാകുന്നത്?” ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ബീർബൽ പറഞ്ഞു: “അങ്ങ് ഇന്നലെ വേട്ടയ്ക്ക് പോയല്ലോ. ഞാൻ തുറുങ്കിലിൽ അല്ലായിരുന്നെ ങ്കിൽ എന്നെയും കൊണ്ടുപോകുമായിരുന്നല്ലോ? കയ്യിലെ മുറിവുകാരണം അങ്ങയെ ആ കാട്ടുമനുഷ്യർ വെറുതെ വിടും. പകരം അവർ എന്നെ ബലിയർപ്പിച്ചേനെ! അതുകൊണ്ടു എന്റെ ജീവൻ രക്ഷിക്കാനാണ് നിങ്ങൾ എന്നെ തുറുങ്കിലടച്ചത്.” അക്ബർ ചക്രവർത്തി ബീർബലിനെ നോക്കി വിസ്മയത്തോടെ നിന്നുപോയി.

സമാപനം

സ്നേഹമുള്ളവരേ, ജീവിതത്തിലെ എല്ലാ അവസരത്തിലും, ഈ കൊറോണ വന്ന സാഹചര്യത്തിലും എന്തെങ്കിലും പോസിറ്റീവായതു ഉണ്ടാകും. കാതു തുറന്നു കേൾക്കുക: നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. മനുഷ്യന്റെ പ്രത്യേകത ഏതു സാഹചര്യത്തെയും തരണം ചെയ്യാൻ മനുഷ്യന് കഴിവുണ്ടെന്നതാണ്. അതുകൊണ്ടു തന്നെ ഏതു സാഹചര്യത്തോടും പൊരുത്തപ്പെട്ടു പോകാൻ നമുക്ക് പറ്റും.Hands Of Jesus Holding World In Hands Over Dark Background Stock ...

ക്രിസ്തുവിന്റെ കൃപയും കൂടി ഉണ്ടെങ്കിലോ? ഈ വിശുദ്ധ കുർബാന അർപ്പണം ക്രിസ്തുവിന്റെ കൃപയാൽ നമ്മെ നിറക്കട്ടെ. അപ്പോൾ ജീവിത സാഹചര്യങ്ങളിലെ കണ്ണീർ വീർത്ത നമ്മുടെ മുഖങ്ങളെ നോക്കി ഈശോ പറയും: നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. ആമ്മേൻ!

SUNDAY SERMON Jn 14, 1-14

യോഹ 14, 1 – 14

സന്ദേശം

The Heart of the Matter is the Matter of the Heart | Marie Lam's Blog

കോവിഡ് 19 ലോകം മുഴുവനും ഉറഞ്ഞു തുള്ളുന്ന കാലമാണിത്. ഈ കൊറോണാ വൈറസ് ലോകത്തെ, മനുഷ്യ വംശത്തെ പലതും പഠിപ്പിച്ചു എന്നുള്ള സന്ദേശങ്ങളും നാം വായിക്കുന്നുണ്ട്. എത്ര നിസ്സഹായനാണ് മനുഷ്യൻ എന്ന് ഒന്നുകൂടി കൊറോണ വൈറസ് നമ്മെ ഓർമിപ്പിക്കുന്നു. സാങ്കേതിക നേട്ടങ്ങളെ എണ്ണിപ്പറഞ്ഞു അഹങ്കരിക്കുമ്പോഴും, ഒരു ഞൊടിയിടയിൽ ലോകത്തെ നശിപ്പിക്കാനുള്ള ആയുധങ്ങൾ ഉണ്ടെന്നു ഊറ്റം കൊണ്ടപ്പോഴും പണമുണ്ടെങ്കിൽ ദൈവത്തിനെപോലും വേണ്ടെന്നു കരുതിയപ്പോഴും മനുഷ്യൻ ഓർത്തില്ല, കാണാൻ പോലും കഴിയാത്ത ഒന്നിനെ ചൊല്ലി ഇത്രമാത്രം ആകുലപ്പെടേണ്ടി വരുമെന്ന്. സോപ്പിട്ടു കഴുകിയാൽ ചാകുന്ന ഒരു വൈറസ് സൃഷ്ടിക്കുന്ന മരണത്തിന്റെ സാന്നിധ്യം മനുഷ്യനിൽ ഉണ്ടാക്കുന്ന ഷോക്കും ഒട്ടും ചെറുതല്ല.

ലോക് ഡൌൺ ഓരോ ദിനം പിന്നിടുമ്പോഴും മനസ്സിൽ ഉരുണ്ടുകൂടുന്ന ഭയത്തിനും വേവലാതിക്കും, ഉത്കണ്ഠകൾക്കും ഇടയിൽ ആശ്വാസത്തിന്റെ കുളിർ മഴയായി ഇന്നത്തെ ദൈവ വചനം നമ്മുടെ മുൻപിൽ നിൽക്കുന്നു. ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ…..ഞാനാകുന്നു വഴിയും സത്യവും ജീവനും …..എന്നിലും വിശ്വസിക്കുവിൻ.’

ഇന്നത്തെ സന്ദേശമിതാണ്: ജീവിതത്തിന്റെ ദുരന്തങ്ങൾക്കിടയിലും, ജീവിതത്തിൽ ആവശ്യം വന്നുഭവിക്കുന്ന ദുരിതങ്ങൾക്കിടയിലും നാം പോലും അറിയാതെ ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുന്നുണ്ട്. ആശ്വസിപ്പിക്കുവാൻ നമ്മോടൊത്തുണ്ട്.

വ്യാഖ്യാനം

ഉത്ഥാനത്തിന്റെ പ്രതീക്ഷ പകർന്നു തരുന്ന ഇന്നത്തെ ദൈവ വചനഭാഗം വ്യാഖാനിച്ചു ക്ലേശിക്കേണ്ട ആവശ്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. കാരണം, അസ്വസ്ഥതയുടെ ഈ കാലത്തു ഹൃദയത്തെ സ്പർശിക്കുന്ന, ചിന്തകളിൽ ഒരുതരം തരിപ്പ് കോരിയിടുന്ന ദൈവവചനമാണിത്. കോവിഡ് 19 ന്റെ സങ്കടകാലത്തും നമ്മുടെ ജീവിതത്തോട് ചേർന്ന് നിന്നുകൊണ്ട്, ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, നിങ്ങൾ ഭയപ്പെടുകയും വേണ്ട’ എന്ന് പറഞ്ഞുകൊണ്ട് നമുക്കു നല്ലൊരു ദിശാബോധം ഈശോ നൽകുകയാണ്.

Coronavirus: the need for a progressive internationalist response ...

മഹാമാരിയുടെ ഇരുളിൽ മനുഷ്യൻ അന്വേഷിക്കേണ്ട വഴി ക്രിസ്തുവാണെന്നു, ലോകം പരത്തുന്ന നുണകൾക്കിടയിൽ, വിവാദങ്ങൾക്കിടയിൽ മനുഷ്യൻ തേടേണ്ട സത്യം ക്രിസ്തുവാണെന്നു, മരണത്തിന്റെ താഴ്വരകളിലൂടെ കടന്നുപോകുമ്പോൾ മനുഷ്യൻ തേടേണ്ട ജീവൻ ക്രിസ്തുവാണെന്നു ദൈവവചനം പറയുമ്പോൾ സ്നേഹമുള്ളവരേ, ഉറച്ച വിശ്വാസത്തിലേക്ക് വളരുവാൻ, ദൈവത്തിലുള്ള ജീവിതത്തിലേക്ക് തിരിയുവാൻ നമുക്കാകണം. പിശാചുബാധിതമായ ഒരു സംസ്കാരത്തിലൂടെ നാം കടന്നുപോകുമ്പോൾ, മനസ്സിലാക്കാനാകാത്ത ജീവിതസാഹചര്യങ്ങളുടെ മുൻപിൽ നിരാലംബനായി നിൽക്കുമ്പോൾ ഹൃദയം തകർന്നവർക്കു സമീപസ്ഥനാണ് നമ്മുടെ ദൈവമെന്നു നമുക്ക് ഹൃദയത്തിൽ വിശ്വസിക്കുകയും അധരംകൊണ്ടു ഏറ്റുപറയുകയും ചെയ്യാം.

ഇക്കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് അയച്ചുതന്ന ഒരു സന്ദേശം പങ്കുവയ്ക്കട്ടെ. ഇത് ഒരു കഥയല്ല. നമ്മെ വിസ്മയഭരിതമാക്കുന്ന ഒരു ജീവിതാനുഭവമാണ്. ബ്രിൻഡ എന്ന് പേരുള്ള പർവതാരോഹകയായ ഒരു പെൺകുട്ടി ഒരുനാൾ കൂട്ടുകാർക്കൊപ്പം ഒരു ഗ്രാനൈറ്റ് കൊടുമുടി കയറിക്കൊണ്ടി രിക്കുകയായിരുന്നു. പകുതിദൂരം കയറിക്കഴിഞ്ഞപ്പോഴാണ് യാദൃശ്ചികമായി അത് സംഭവിച്ചത്. കാഴ്ച്ച അവ്യക്തമാകുന്നു. കണ്ണിനുള്ളിൽ ധരിച്ചിരുന്ന കോൺടാക്ട് ലെൻസ് എങ്ങനെയോ ഇളകി താഴെ പോയതാണ് കാരണം.

ഒരുവിധത്തിൽ കൂട്ടുകാരുടെ സഹായത്തോടെ മുകളിലെത്തി. അവൾ ആകെ സങ്കടത്തിലായി. വിലപിടിപ്പുള്ള കോൺടാക്ട് ലെൻസ് ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. തന്നെയുമല്ല മങ്ങിയ കാഴ്ചയുമായി എങ്ങനെ തിരിച്ചിറങ്ങും? വളരെ നേർത്ത ആ ലെൻസ് ഇനി എങ്ങനെ തിരികെ കിട്ടാനാണ്? അവൾ കരഞ്ഞു തുടങ്ങി. ചെറുപ്പം മുതലേ, വലിയ ദൈവവിശ്വാസിയായിരുന്നു ബ്രിൻഡ. അവളുടെ മനസ്സിലേക്ക് ബൈബിളിലെ ഒരു വചനം ഓർമവന്നു. “തന്റെ മുൻപിൽ നിഷ്കളങ്കരായി വർത്തിക്കുന്നവർക്കുവേണ്ടി ശക്തി പ്രകടിപ്പിക്കുവാൻ കർത്താവിന്റെ ദൃഷ്ടികൾ ഭൂമിയിലുടനീളം പായുന്നു.” (2 ദിനവൃത്താന്തം 16, 9) അവൾ ആ കൊടുമുടിയുടെ മുകളിൽ മുട്ടുകുത്തി വിശ്വാസത്തോടെ ഇങ്ങനെ പ്രാർത്ഥിച്ചു: “എല്ലാം കാണുന്ന എല്ലാം അറിയുന്ന, പരമകാരുണികനായ ദൈവമേ, എന്റെ കോൺടാക്ട് ലെൻസ് വളരെ ചെറിയ ഒരു വസ്തു ആണെങ്കിൽകൂടി അങ്ങയുടെ കണ്ണിൽ നിന്നും അത് മറഞ്ഞിരിക്കുന്നില്ലല്ലോ? അത് എനിക്ക് കണ്ടെത്തി തിരികെ തരിക എന്നുള്ളത് അങ്ങേക്ക് അസാധ്യ മല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.”

പ്രാർത്ഥനക്കു ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ അവൾ തിരിച്ചിറങ്ങാൻ തുടങ്ങി. ഇറങ്ങുന്ന വഴിക്കു അവർ കൊടുമുടി കയറുന്ന മറ്റൊരു ഗ്രൂപ്പിനെ കണ്ടുമുട്ടി. അവരിൽ ഒരാൾ ചോദിച്ചു: “ഈ കോൺടാക്ട് ലെൻസ് നിങ്ങൾ ആരുടെയെങ്കിലും ആണോ?” ബ്രിൻഡ വിസ്മയത്തോടെ പറഞ്ഞു: ” അതെ, ഇത് എന്റേതാണ്. നിങ്ങള്ക്ക് ഇതെങ്ങനെ കിട്ടി?” “ഞാൻ കയറിവരുമ്പോൾ ഒരു കൊച്ചുറുമ്പ് ഇത് ചുമലിൽ ഉയർത്തി പിടിച്ചു നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു. INSPIRATIONAL STORIES and video: (Spirituality, Prayer & Miracles ...

മുന്നോട്ട് കയറിപ്പോയ ആരുടെയെങ്കിലും ആകാമെന്ന് കരുതി ഞാനതു എടുത്തു. ” ആ മനുഷ്യൻ പറഞ്ഞു.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതം, ജീവിതസാഹചര്യങ്ങൾ കാണാതെ പോകുന്നവനല്ല നമ്മുടെ ദൈവം. ഒരു കുഞ്ഞുറുമ്പിനെപ്പോലും അവിടുന്ന് നമുക്കുവേണ്ടി ഉപകാരണമാക്കിയേക്കാം. വിശ്വാസത്തോടെ ജീവിതസാഹചര്യങ്ങളിൽ ദൈവത്തിന്റെ മുൻപിൽ നിൽക്കാൻ നമുക്കാകണം. ഇന്നത്തെ ദൈവവചനം പറയുന്നപോലെ, വിശ്വസിച്ചുകൊണ്ട് ക്രിസ്തുവിന്റെ നാമത്തിൽ ചോദിക്കുന്നതെല്ലാം, പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി ക്രിസ്തു നമ്മുടെ ജീവിതത്തിൽ, ഈ ലോകത്തിൽ ചെയ്തു തരും.

സമാപനം

ജെറമിയാ പ്രവാചകനിലൂടെ ദൈവത്തിന്റെ വചനം പറയുന്നു: ” എന്നെ വിളിക്കുക, ഞാൻ മറുപടി നൽകും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങൾ ഞാൻ നിനക്ക് വെളിപ്പെടുത്തും.” (33 ,3) കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഞെട്ടിക്കുന്ന വാർത്തകൾ കേൾക്കുമ്പോൾ, പൊള്ളുന്ന ചിത്രങ്ങൾ കാണുമ്പോൾ, നമ്മുടെ ഉള്ളിൽ ഭയത്തിന്റെ, അസ്വസ്ഥതയുടെ മലവെള്ളപ്പാച്ചിൽ ഉണ്ടാകുമ്പോൾ ഓർക്കുക ക്രിസ്തുവിന്റെ വചനം: ‘നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ…..ഞാനാകുന്നു വഴിയും സത്യവും ജീവനും…..എന്നിലും വിശ്വസിക്കുവിൻ.’

Christ the Redeemer Statue Lit up to Look Like a Doctor to Honor ...

നമ്മുടെ കുടുംബത്തെ, നമ്മെ ഓരോരുത്തരെയും നമ്മുടെ ജീവിതത്തെയും, കൊറോണവൈറസുമൂലം ക്ലേശിക്കുന്നവരെയും, രോഗികളെ ശുശ്രൂഷിക്കുന്നവരെയും, ഈ വൈറസിനെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന ഭരണകർത്താക്കളെയും, ശാസ്ത്രജ്ഞരെയും ഈ ബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം. അസ്വസ്ഥതയില്ലാത്ത, സമാധാനം നിറഞ്ഞ ഒരു ജീവിതം ക്രിസ്തു നമുക്ക് നൽകട്ടെ.