Category Archives: Thoughts

vishudha kurbaanayude upasakar/വിശുദ്ധ കുർബാനയുടെ ഉപാസകർ-3

മൂന്ന്

വിശുദ്ധ മദർ തെരേസാ

സെപ്റ്റംബർ 5

വിശുദ്ധ കുര്‍ബാന ഒരു ദര്‍പ്പണമാണ് – പ്രപഞ്ചതാളലയങ്ങളുടെ പ്രതിഫലനം കാട്ടുന്ന ഒരു മൊഴിക്കണ്ണാടി. സമസ്ത പ്രപഞ്ചത്തിന്റെയും മനസ്സുണ്ടതില്‍; പെരുവഴിയില്‍ തളര്‍ന്നുവീഴുന്ന പാവപ്പെട്ടവന്റെ നിസ്വനമുണ്ടതില്‍; തെരുവില്‍ അലഞ്ഞുനടക്കുന്ന ഭിക്ഷാടകരായ ആകാശപ്പറവകളുടെ നിസ്സഹായമായ ചിറകടിയുണ്ടതില്‍; എയിഡ്സ് രോഗികളുടെ, വിഹ്വലതയുണ്ടതില്‍; ബുദ്ധിവികസിക്കാത്തവരുടെ നെഞ്ചിലെ സ്നേഹ ത്തിനായുള്ള കരച്ചിലുണ്ടതില്‍; ലോകത്തിന്റെ ഇമ്പമാര്‍ന്ന സ്വരങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്ത, മഴവില്ലിന്റെ മനോഹാരിത കാണാന്‍ കഴിയാത്ത മക്കളുടെ തേങ്ങലുകളുണ്ടതില്‍; മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ ഉള്‍മനസ്സിന്റെ നോവുണ്ടതില്‍, തകര്‍ന്ന കുടുംബങ്ങളുടെ മുറിപ്പാടുണ്ടതില്‍. ‘നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നു വീഴുന്ന മക്കളുടെ ജീവനുവേണ്ടി കരങ്ങളുയര്‍ത്തുന്ന’ വൈദികന്റെ, സന്യാസിയുടെ പ്രാര്‍ഥനയുണ്ടതില്‍. മനുഷ്യ അസ്തിത്വത്തിന്റെ എല്ലാ അടരുകളെയും ചൂഴ്ന്നു നില്‍ക്കുന്ന സമ്പൂര്‍ണതയാണ് വിശുദ്ധ കുര്‍ബാന.

വിശുദ്ധ കുർബാനയുടെ ഈ സത്യത്തിലേക്ക് ഹൃദയത്തിന്റെ വാതിൽ തുറന്നു വച്ച മഹത് വ്യക്തിത്വമായിരുന്നു വിശുദ്ധ മദർ തെരേസായുടെത്. അൽബേനിയായിൽ 1910 ൽ ജനിച്ച ആഗ്നസ് കൽക്കട്ടയിലെ ലോറേറ്റാ മഠത്തിൽ ചേർന്ന് ഉണ്ണീശോയുടെ തെരേസായെന്ന പേര് സ്വീകരിച്ച് സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചത് വെറുമൊരു വിഡ്ഢിത്തം അല്ലായിരുന്നു. എന്റെ ഇഷ്ടമല്ല ഈശോയെ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞ് സ്വർഗീയഗാനങ്ങൾകൊണ്ട് ജീവിതം നിലാവുപോലെ മനോഹരമാക്കുവാനായിരുന്നു അവൾ സന്യാസിനിയായത്.  19 വർഷക്കാലം ലോറേറ്റാ സന്യാസിനിയായി ജീവിച്ചശേഷമാണ് ഏറ്റവും ദരിദ്രരിൽ ഈശോയെ കണ്ട് അവരെ ശുശ്രൂഷിക്കുക എന്ന ചിന്തയിൽ കൽക്കട്ടയിലെ തെരുവിലേക്കിറങ്ങിയത്.

ഒരു കാലഘട്ടത്തിന്റെ മുഴുവൻ ദൈന്യതയും, ദുഃഖവും, നിസ്സഹായതയും കണ്ണിലെ കനലുകളും ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടാണ് മദർ തെരേസായുടെ ജീവിതം വിശുദ്ധ കുർബാനയുടെ സത്യാവിഷ്കാരമായി മാറിയത്. താൻ അനുഭവിച്ചറിഞ്ഞ ജീവിത വൈരുധ്യങ്ങളും, വർത്തമാനകാല രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളും മൈക്കുകെട്ടി വിളിച്ചുപറയാതെ, മനുഷ്യ ജീവിതസാഹചര്യങ്ങളിലേക്ക് വിശുദ്ധ കുർബാനയുടെ ചൈതന്യത്തെ പകർത്തിയെഴുതുവാനാണ് അവർ ശ്രമിച്ചത്. പരിശുദ്ധ കുർബാനയായിരുന്നു അവരുടെ ശക്തിയും ചൈതന്യവും. ഉപവി മിഷനറിമാരുടെ സമൂഹത്തിന് രൂപംകൊടുത്തപ്പോഴും നിർബന്ധമാക്കിയത് വിശുദ്ധ കുർബാന അർപ്പണമായിരുന്നു, വിശുദ്ധ കുർബാനയോടുള്ള സ്നേഹമായിരുന്നു.

പരിശുദ്ധ കുർബാനയെ ജീവിതത്തിലൂടെ ആവിഷ്കരിച്ചതിലൂടെയാണ് മദർ തെരേസ ലോകത്തെ പുത്തൻ കാഴ്ചകളിലേക്കും ബോധ്യങ്ങളിലേക്കും നയിച്ചത്. എന്നും മനുഷ്യ ജീവിത സാഹചര്യങ്ങളിലേക്ക് ഇറങ്ങുന്നതിനുമുമ്പ് പരിശുദ്ധ കുർബാനയുടെ മുൻപിൽ സമയം ചിലവഴിച്ച നേരങ്ങളിൽ ഒരു ദർപ്പണത്തിലെന്നപോലെ മദർതെരേസ പരിശുദ്ധ കുർബാനയിൽ ക്രിസ്തുവിനെ കണ്ടു; ഒപ്പം സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട എല്ലാവരെയും. പരിശുദ്ധ കുർബാനയിൽ ദൈവത്തെ കണ്ട്, ദൈവത്തോടൊപ്പം ലോകത്തെ കണ്ട്, പിന്നീട് തെരുവുകളിൽ പോയി കണ്ടുമുട്ടുന്ന സഹോദരങ്ങളിൽ ക്രിസ്തുവിനെ കാണുകയായിരുന്നു അവരുടെ ജീവിതം. അങ്ങനെ ദരിദ്രർക്ക്, ക്ലേശിതർക്ക് വിശുദ്ധകുർബാനയായിത്തീരാം എന്നതായിരുന്നു അവരുടെ വിശ്വാസം.

പരിശുദ്ധ കുർബാനയിൽ കണ്ട ക്രിസ്തുവിനെ സഹോദരങ്ങളിൽ കാണാൻ തോളിലൊരു മാറാപ്പുമായി, ദുർഗന്ധം വമിക്കുന്ന തെരുവോരങ്ങളിലും, അഴുക്കുചാലുകളിലേക്കും നടന്നു നീങ്ങുന്ന മദർതെരേസ തന്റെ കൈകളിലെടുക്കുന്ന ഓരോ കുഞ്ഞിലും, മരണാസന്നരായ സഹോദരങ്ങളിലും വിശുദ്ധ കുർബാനയിലെ ക്രിസ്തുവിനെ കണ്ടു.  പരിശുദ്ധ കുർബാനയിൽ ക്രിസ്തുവിനെ കാണാതെ, ക്രിസ്തുവിനോടൊപ്പം മുറിവേറ്റ ഈ ലോകത്തെ കാണാതെ മിഷനറി പ്രവർത്തനങ്ങൾ നടത്തുന്നവരുടെ ജീവിതങ്ങൾ ഒരിക്കലും ദൈവിക ചൈതന്യത്തിന്റെ, ദൈവകാരുണ്യത്തിന്റെ, വിശുദ്ധകുർബാനയുടെ ആവിഷ്കാരങ്ങളാകുകയില്ല എന്നത് മദർ തെരേസയുടെ ഉറച്ച ബോധ്യങ്ങളിൽ ഒന്നായിരുന്നു.

വിശുദ്ധ കുർബാന മദർ തെരേസയ്ക്ക് ഒരു ദർപ്പണമായിരുന്നു, ക്രിസ്തുവിനെ, ക്രിസ്തുവിനോടൊപ്പം ഈ ലോകത്തെ മുഴുവനും കാണുവാൻ സാധിക്കുന്ന ഒരു മൊഴിക്കണ്ണാടി. തന്നെ മാറ്റിനിർത്തിക്കൊണ്ട്, വിശുദ്ധ കുർബാനയിലൂടെ, മനുഷ്യരിലേക്ക് എത്തിച്ചേരുവാനാണ് മദർ തെരേസ ശ്രമിച്ചത്. അതുകൊണ്ടു തന്നെയാണ് കൊൽക്കത്തയിലെ  തെരുവുകളിൽ ആർക്കുംവേണ്ടാത്ത  കുഞ്ഞുങ്ങളെ പെറുക്കിയെടുത്ത നീലക്കരയുള്ള വെള്ളാസാരിയുടുത്ത ആ കൃശഗാത്രിയായ കന്യാസ്ത്രിക്ക്, ആധുനിക ലോകമാകുന്ന ചുമരിൽ ദൈവം കാരുണ്യമാകുന്നു എന്ന് എഴുതുവാൻ കഴിഞ്ഞത്.

ഈ കാലഘട്ടത്തിലെ ക്രൈസ്തവർ വിശുദ്ധ കുർബാനയെ തിരിച്ചറിയുകയും, സ്വന്തം ക്രൈസ്തവ വ്യക്തിത്വത്തെ വിശുദ്ധ കുർബാനയിലൂടെ ലോകത്തിൽ ആവിഷ്കരിക്കുകയും ചെയ്യണം. താൻ എന്തായിരിക്കുന്നുവോ അത് വിശുദ്ധ കുർബാനയാകുന്നു എന്ന് പ്രഖ്യാപിക്കുവാനായിരിക്കണം നമ്മുടെ ജീവിതം. വിശുദ്ധ കുർബാനയിലെ ഈശോയെപ്പോലെ മനുഷ്യ ജീവിത സാഹചര്യങ്ങളിൽ മുറിയ്ക്കപ്പെടാനും ചിന്തപ്പെടുവാനും തയ്യാറുള്ള ഒരു ജീവിതം – അതാണ് മദർ തെരേസ. ആ ജീവിതത്തിൽ ലാളിത്യമുണ്ട്; ക്രൈസ്തവീകതയുണ്ട്; ക്രിസ്തുവുണ്ട്; ക്രിസ്തുവിന്റെ കാരുണ്യമുണ്ട്; വിശുദ്ധ കുർബാനയുടെ ദാർശനികതയുണ്ട്.

vishudhkurbaanayude upasakar/വിശുദ്ധ കുർബാനയുടെ ഉപാസകർ

രണ്ട്

വിശുദ്ധ തോമസ് മൂർ

ജൂൺ 22

ആധുനിക മനുഷ്യൻ ഒരു സ്വപ്നത്തിലെന്നപോലെ ലോകത്തിന്റെ, ശാസ്ത്രത്തിന്റെ രത്നങ്ങൾ വാരിക്കൂട്ടുന്ന തിരക്കിലാണ്. കോവിഡ് 19 മഹാമാരി അവളുടെ/അവന്റെ സ്വപ്നങ്ങളെയെല്ലാം തകിടം മറിച്ചെങ്കിലും, ഇപ്പോഴും ജീവിതവഴികളിൽ നിഴലുകൾ കോറിയിട്ട് അവൾ/അവൻ അവയെ ഉമ്മവച്ച് കളിക്കുകയാണ്!   “ആഹാരത്തിനുവേണ്ടിയല്ലാതെ എന്തിന് പണം മുടക്കുന്നു? സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിന് അദ്ധ്വാനിക്കുന്നു?” (ഏശയ്യാ 55, 2) തുടങ്ങിയ ദൈവിക ശബ്ദങ്ങൾക്കൊന്നും ചെവികൊടുക്കുവാൻ മനുഷ്യൻ തയ്യാറാകുന്നില്ല. നാം നിഴലുകൾക്ക് പിന്നാലെയാണ്. വെറും വ്യർത്ഥമായ ഓട്ടം! ഭക്ഷണവും ജലവും തേടി വഴിതെറ്റി അലയുന്ന മനുഷ്യർ …  കുടുംബങ്ങൾ … സമൂഹങ്ങൾ…! തെളിനീരുറവയെ അവഗണിച്ച് കലക്കവെള്ളം കുടിക്കുന്ന ജന്മങ്ങൾ!

പ്രപഞ്ചത്തെയും മനുഷ്യനെയും സുന്ദരമാക്കുന്ന, സ്‌നേഹംകൊണ്ടും, വാത്സല്യംകൊണ്ടും പൂമ്പാറ്റയാക്കുന്ന ദൈവത്തിന്റെ കരകൗശലമാണ് ജീവന്റെ ഉറവയായ വിശുദ്ധ കുർബാന. ജീവൻ നൽകുന്ന, ജീവനുള്ള അപ്പമാണ് വിശുദ്ധ കുർബാന. (യോഹ 6, 50) എല്ലാം നൽകുന്ന, സമൃദ്ധിയായി നൽകുന്ന വിശുദ്ധ കുർബാനയെന്ന മാമരം ഉണ്ടായിട്ടും അതിന്റെ തണലിൽ വിശ്രമിക്കാതെ, അതിന്റെ ചില്ലകളിൽ ചേക്കേറാതെ, അതിൽ നിന്നും ഭക്ഷിക്കാതെ അകാലത്തിൽ മരണമടയുവാൻ വിധിക്കപ്പെട്ടവരായി നാം മാറിയിരിക്കുകയാണ്! 

നമുക്കെല്ലാവർക്കും അറിയാവുന്ന സത്യമാണിത്: ‘വിശുദ്ധ കുർബാന ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാണ്. നമ്മുടെ ജീവിതാന്തസ്സുകളുടെ വഴികളിൽ ദൈവം കാത്തുവച്ചിരിക്കുന്ന പാഥേയമാണത്.’ നമുക്കിത് അറിയാഞ്ഞിട്ടല്ല. നാമിത് സൗകര്യപൂർവം മറക്കുകയാണ്. ഉറവ വറ്റാത്ത വിശുദ്ധ കുർബാനയുടെ വിശാലമാനങ്ങളായി വിടരുന്ന ക്രൈസ്തവ ജീവിതാന്തസ്സുകളെ ഊർജ്വസ്വലതയോടെ നിലനിർത്തുന്നതും, ദൈവകൃപയിൽ വളർത്തുന്നതും വിശുദ്ധകുർബാന തന്നെയാണെന്ന തിരിച്ചറിവിലേക്ക് ക്രൈസ്തവർ മടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കുടുംബ, സന്യാസ, പൗരോഹിത്യ ജീവിതാന്തസ്സുകളിലേക്കുള്ള പ്രവേശം വളരെ ആർഭാടത്തോടെതന്നെ നാം നടത്തുമ്പോൾ, വിശുദ്ധ കുർബാനയാണ് ഈ ജീവിതാന്തസ്സുകൾക്ക് വിളക്കുകാണിച്ചുകൊണ്ട് മുൻപിൽ നടക്കുന്നതെന്ന കാര്യം നാം മറക്കരുത്. ജീവിതസാഹചര്യങ്ങളിൽ സമർപ്പണത്തിന്റെ, സ്നേഹത്തിന്റെ, ത്യാഗത്തിന്റെ വഴികളിലൂടെ മുന്നേറുവാൻ ക്രൈസ്തവരെ ശക്തിപ്പെടുത്തുന്നത് വിശുദ്ധ കുർബാനയാണ്. വെല്ലുവിളി നിറഞ്ഞ അവസരങ്ങളിലും, ആപത്ഘട്ടങ്ങളിലും, പ്രതീക്ഷയറ്റ സന്ദർഭങ്ങളിലും, ഹൃദയം ജ്വലിപ്പിക്കുന്നതും, കണ്ണുകൾക്ക് കാഴ്ച്ച നല്കുന്നതും, ദിശാസൂചികയായും, പ്രേരകശക്തിയായും വർത്തിക്കുന്നതും വിശുദ്ധ കുർബാനയാണ്.

ക്രൈസ്തവജീവിതാന്തസ്സുകളെ പരിപാലിക്കുന്നതും, പരിപുഷ്ടമാക്കുന്നതും വിശുദ്ധ കുർബാനയാണ് എന്ന വിശ്വാസം ജീവിത മൂല്യമായി സ്വീകരിച്ച വിശുദ്ധനാണ് വിശുദ്ധ തോമസ് മൂർ (1477-1535) ലണ്ടനിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച്, നിയമോപദേഷ്ടാവായി ജോലിചെയ്ത്, കുടുംബജീവിതത്തിലൂടെ ക്രിസ്തുവിനു സാക്ഷ്യം നൽകിയ തോമസ് മൂറിന് നിത്യവുള്ള വിശുദ്ധ കുർബാനയായിരുന്നു ശക്തി.  ഹെൻട്രി എട്ടാമൻ ചാൻസലർ സ്ഥാനം നൽകി രാജ്യസേവനത്തിന് നിയോഗിച്ചപ്പോഴും വിശുദ്ധ കുർബാനയോടുള്ള സ്നേഹം അദ്ദേഹം മുറുകെപ്പിടിച്ചു. അൾത്താര ശുശ്രൂഷിയായി, അനു ദിനം ദിവ്യകാരുണ്യം സ്വീകരിച്ച് ജീവിച്ച അദ്ദേഹത്തോട് ഒരു രാജ്യതന്ത്രഞ്ജന് യോജിക്കാത്ത കാര്യമാണ് താങ്കൾ ചെയ്യുന്നത് എന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ   ക്രൈസ്തവജീവിതത്തിൽ വിശുദ്ധ കുർബാനയ്ക്കുള്ള സ്ഥാനത്തെക്കുറിച്ചായിരുന്നു അദ്ദേഹം വിവരിച്ചത്. നല്ലൊരു ക്രൈസ്തവനായി, കുടുംബനാഥനായി, നിയമോപദേഷ്ടാവായി, രാജ്യ തന്ത്രജ്ഞനായി ജീവിക്കുവാൻ തനിക്കു ശക്തിയും പ്രചോദനവും ലഭിക്കുന്നത് വിശുദ്ധ കുർബാനയിൽ നിന്നാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ശരിയല്ലേ? കുടുംബത്തിൽ രോഗിയായ ഒരാൾക്കുവേണ്ടി ഉറക്കമിളച്ചിരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നത് വിശുദ്ധ കുർബാനയിലെ സ്നേഹമല്ലേ? അമ്മയുടെ പ്രസവവേദന വിശുദ്ധ കുർബാനയിലെ ത്യാഗമല്ലേ? സന്യാസ-പൗരോഹിത്യജീവിതത്തിലെ വെല്ലുവിളികൾക്കുള്ളിലെ സഹനം വിശുദ്ധ കുർബാനയിലെ കാരുണ്യമല്ലേ? നമ്മുടെ പ്രതീക്ഷയാണ്, സമൃദ്ധിയാണ്, സമാധാനമാണ് വിശുദ്ധ കുർബാന.

തന്റെ കർത്തവ്യ നിർവഹണത്തിനായി പ്രകാശവും വിവേകവും ലഭിക്കുന്നത് വിശുദ്ധ കുർബാനയിൽ നിന്നാണെന്ന് തോമസ് മൂർ ഉറച്ച് വിശ്വസിച്ചിരുന്നു. വിശ്വാസത്തിനുവേണ്ടി മരണം വരിക്കാൻ തയ്യാറായ അദ്ദേഹം ജീവിതത്തെ വിശുദ്ധ കുർബാനയുടെ ആഘോഷമാക്കുകയായിരുന്നു.

ക്രൈസ്തവ ജീവിതാന്തസ്സുകൾ നമ്മുടെ ജീവിതങ്ങളെ വിശുദ്ധ കുർബാനയുടെ ജീവിതമാക്കി മാറ്റുവാനുള്ള വിളിയാണ്. വിശുദ്ധ കുർബാനയെ ജീവിതത്തിന്റെ കേന്ദ്രമാക്കുമ്പോൾ നമ്മുടെ ജീവിതാന്തസ്സുകളുടെ അർത്ഥമെന്താണെന്ന് നമുക്ക് സംശയം ഉണ്ടാകുകയില്ല. വിശുദ്ധ കുർബാന നമ്മുടെ ജീവിതാന്തസ്സുകൾക്ക്, ജീവിത സാഹചര്യങ്ങൾക്ക് ദർശനമായും ആദർശമായും നിലനിൽക്കുന്നു.

vishudha kurbaanayude upasakar/വിശുദ്ധ കുർബാനയുടെ ഉപാസകർ

ഒന്ന്

വിശുദ്ധ അന്തോണീസ്

ജൂൺ 13

വിശുദ്ധ കുർബാന ദൈവികതയുടെ സമ്പൂർണതയാണ്; അത് സർവ വ്യാപിയായ ഒരാർദ്രസാന്നിധ്യമാണ്. ഈ പ്രപഞ്ചമാകെ, സൂര്യനും ചന്ദ്രനും, നക്ഷത്രങ്ങളും, മണ്ണും, മനുഷ്യനും, മരങ്ങളും പുഷ്പങ്ങളും, ഭൂമിയിലെ ചെറുതും വലുതുമായതെല്ലാം ഈ സാന്നിധ്യത്തിന്റെ ബിംബങ്ങളാണ്. വിശുദ്ധ കുർബാനയിലെ ത്യാഗത്തിന്റെ, കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, നന്മയുടെ അനസ്യൂതമായ പ്രവാഹമാണ് പ്രപഞ്ചം മുഴുവനും. ഇവിടെ നാം കണ്ടുമുട്ടുന്ന പ്രത്യക്ഷരൂപങ്ങളെല്ലാം വിശുദ്ധ കുർബാനയെ വെളിപ്പെടുത്തുകയാണ്. വിശുദ്ധ കുർബാനയെ പ്രപഞ്ചം വളരെ വ്യക്തമായി അറിയുന്നുണ്ട്. അരുണോദയത്തോടൊപ്പം ഉണരുന്ന പ്രകൃതി, ആകാശത്ത് വിരിയുന്ന നിറച്ചാർത്തുകളോടൊപ്പം, കിഴക്കൻകാറ്റിന്റെ നനുനനുപ്പിനൊപ്പം, ആ കാറ്റിലാടുന്ന ഇലകളോടൊപ്പം, പക്ഷികളുടെ പാട്ടിനൊപ്പം, വിശുദ്ധ കുർബാനയെ സ്തുതിക്കുന്നത് പ്രഭാതങ്ങളിലെ ദൈവിക വിസ്മയമാണ്! പ്രപഞ്ചത്തിലുള്ളവയുടെ ബോധത്തിന്റെ ഭാവനാസഞ്ചാരങ്ങളെ മനസ്സിലാക്കുവാൻ സാധാരണ മനുഷ്യന് കഴിയുന്നില്ലെങ്കിലും വിശുദ്ധ കുർബാനയിൽ ദൈവികതയെ അനുഭവിക്കുവാൻ പ്രപഞ്ചത്തിലുള്ളവയ്ക്കാകുന്നുണ്ട്. മനുഷ്യനാകട്ടെ പ്രതീക നിബിഡവും അർത്ഥസാന്ദ്രവുമായ ഹൃദയ ഭാഷയിൽ വിശുദ്ധ കുർബാനയെ മനസ്സിലാക്കുന്നുണ്ട്; അതിന്റെ മൂർത്ത ബിംബങ്ങളെ പ്രകൃതിയിൽ ദർശിക്കുന്നുമുണ്ട്. അതുകൊണ്ടാണ് പുലരിയിൽ ഉദിച്ചു നിൽക്കുന്ന സൂര്യനിൽ തിരുവോസ്തിയിലെ ക്രിസ്തുവിനെ കാണാൻ ജെസ്യൂട്ട്‌ വൈദികനായ പിയറെ തെയ്യാർദെ ഷെർദാന് (Teilhard de Chardin 1881-1955) കഴിഞ്ഞത്. ഭാരതത്തിലെ പരിസ്ഥിതിസ്നേഹിയും (Indian environmentalist) ചിപ്കോ പ്രസ്ഥാനത്തിന്റെ (Chipko Movement) ന്റെ സ്ഥാപകനുമായ സുന്ദർലാൽ ബഹുഗുണ ഒരു പുഷ്പത്തെ തലോടുമ്പോഴും, ഒരു വൃക്ഷത്തെ ആലിംഗനം ചെയ്യുമ്പോഴും അനുഭവിക്കുന്നത് ഇതേ ദൈവികതയെയാണ്.

വിശുദ്ധ അന്തോണീസ് പ്രപഞ്ചം അറിയുന്ന, പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിശുദ്ധ കുർബാനയുടെ കൂട്ടുകാരനായിരുന്നു. വിശുദ്ധ കുർബാനയുടെ ജീവിതത്തിന്റെ സ്പന്ദനങ്ങൾ അപൂർവമായ ചാരുതയോടെ വിശുദ്ധന്റെ ജീവിതത്തിൽ ആവിഷ്കൃതമായിട്ടുണ്ട്. വിശുദ്ധന്റെ ജീവിതം അടുത്തറിയുന്ന ഓരോരുത്തരുടെയും ഉള്ളിലും വിശുദ്ധ കുർബാനയോടുള്ള സ്നേഹം പതുക്കെ പതുക്കെ പിറവികൊള്ളുന്നത് അത്ഭുതത്തോടെയേ കാണുവാൻ സാധിക്കൂ. വിശുദ്ധ കുർബാനയുടെ വികാസവും, വ്യാപനവുമായിരുന്നു (the extension and expansion of Holy Eucharist) വിശുദ്ധന്റെ ജീവിതം!

അദ്ദേഹത്തിന്റെ ജീവിതത്തിൽ വിശുദ്ധ കുർബാന വെറുമൊരു ആചാരമോ, അലങ്കാരമോ ആയിരുന്നില്ല. വിശുദ്ധ കുർബാന അദ്ദേഹത്തിന് ജീവിതം തന്നെയായിരുന്നു, ജീവിതമൂല്യമായിരുന്നു. പോർച്ചുഗലിൽ ലിസ്ബൺ എന്ന നഗരത്തിലെ ധനികകുടുംബത്തിന്റെ ആഡംബരങ്ങളെല്ലാം ഉപേക്ഷിച്ച്, വൈദികനായി, സന്യാസിയായി, ഈശോയെ കരങ്ങളിലും, അധരങ്ങളിലും, ജീവിതത്തിലും വഹിച്ചുകൊണ്ട് ജീവിച്ച് മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ ശക്തി, പ്രചോദനം വിശുദ്ധ കുർബാനയായിരുന്നു.

അതുകൊണ്ടായിരിക്കണം, വിശുദ്ധ കുർബാനയിൽ ദൈവ സാന്നിധ്യമില്ലെന്ന് വാദിച്ചൊരു യഹൂദന്റെ വെല്ലുവിളി ധൈര്യപൂർവം അന്തോണീസ് ഏറ്റെടുത്തത്. വെല്ലുവിളി ഇങ്ങനെയാണ്: യഹൂദന് ഒരു കഴുതയുണ്ട്. അതിനെ മൂന്നുദിവസം അദ്ദേഹം പട്ടിണിക്കിടും. മൂന്നാം ദിവസം കഴുതയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം അതിന് കൊടുക്കും. ആ സമയം തന്നെ അന്തോണീസച്ചൻ തിരുവോസ്തിയുമായി കഴുതയുടെ മുൻപിൽ എത്തണം. കഴുത ഭക്ഷണം ഉപേക്ഷിച്ച് വിശുദ്ധ കുർബാനയെ വണങ്ങുകയാണെങ്കിൽ യഹൂദൻ വിശുദ്ധ കുർബാനയിലെ ദൈവസാന്നിധ്യം വിശ്വസിക്കും. വെല്ലുവിളി സ്വീകരിച്ച അന്തോണീസച്ചൻ മൂന്നാം ദിവസം വിശന്നു വലഞ്ഞിരിക്കുന്ന കഴുതയുടെ മുൻപിൽ തിരുവോസ്തിയുമായി നിന്നു. യഹൂദനാകട്ടെ ഭക്ഷണവുമായും. ആളുകളെല്ലാം ആകാംക്ഷയോടെ നോക്കി നിൽക്കുകയായിരുന്നു. അപ്പോൾ അതാ, വിശന്നിരുന്ന ആ കഴുത ഭക്ഷണം ഒന്ന് നോക്കുകപോലും ചെയ്യാതെ തലകുനിച്ച് വിശുദ്ധ കുർബാനയെ ആരാധിച്ചു! ഈ പ്രപഞ്ചം മുഴുവൻ വിശുദ്ധ കുർബാനയെ അറിയുന്നു എന്നത് എത്രയോ സത്യമാണ്!

വിശുദ്ധ അന്തോണീസിനെ വിശുദ്ധിയിൽ, ദൈവിക ഭ്രമണപഥത്തിൽ ഉറപ്പിച്ചു നിർത്തിയിരുന്ന ഊർജസൂത്രവാക്യമായിരുന്നു വിശുദ്ധ കുർബാന. അദ്ദേഹം, താൻ ജീവിച്ചിരുന്ന കാലത്തെ വചന പ്രഘോഷകരിൽ മുന്പനായതും, അദ്ദേഹത്തിന് വിശുദ്ധ ഗ്രന്ഥത്തിൽ അവഗാഹമായ പാണ്ഡിത്യം ഉണ്ടായതും, പാവങ്ങളോടും രോഗികളോടും ഹൃദയാർദ്രമായ സ്നേഹം ഉണ്ടായതും, വിശുദ്ധ കുർബാനയിലുള്ള വിശ്വാസത്തിന് ജീവിതത്തിൽ ദൃശ്യാവിഷ്‌കാരം നല്കിയതുകൊണ്ടാണ്.

ഓരോ ക്രൈസ്തവന്റെയും പ്രത്യക്ഷമായ ക്രൈസ്തവജീവിതത്തിന്റെ അളവുകോൽ വിശുദ്ധ കുർബാനയാണ്.

year of st. joseph

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം

ഡിസംബർ 8, 2020 – ഡിസംബർ 8, 2021

ജോസഫ്-ദൈവത്തിന്റെ നിഴൽ

മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ… (മത്താ 1, 18)

Pin on Pray

ചില ജന്മങ്ങളുണ്ട്, കർമ്മങ്ങളുടെ കൊടുംയാതന അനുഭവിച്ചുതീർക്കുമ്പോഴും അവ ദൈവേഷ്ടങ്ങളാണെന്ന, സ്വർണത്തെ ശുദ്ധീകരിക്കുന്ന അഗ്നിനാളങ്ങളാണെന്ന ഉറച്ച ബോധ്യത്തോടെ മുന്നോട്ട് പോകുന്നവർ! അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരാളാണെനിക്ക് ജോസഫ് – ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ട ആശാരിപ്പണിക്കാരനായ ചെറുപ്പക്കാരൻ!

കാട്ടുചെടികളിൽ പൂവുകൾ വിരിയുന്നപോലെ നൈസർഗികമായൊരു പുഞ്ചിരിയുമായി ജീവിതത്തെ അഭിമുഖീകരിക്കുന്ന ഈ ചെറുപ്പക്കാരൻ എനിക്ക് അത്ഭുതമായിരുന്നു! കുഞ്ഞുന്നാളിലേ മാതാപിതാക്കളിൽനിന്നു ലഭിച്ച ദൈവവിശ്വാസത്തെ സ്വാംശീകരിച്ച ഒരു ഭാവാത്മകത, അയാളെ മറ്റു ചെറുപ്പക്കാരിൽനിന്ന് വ്യത്യസ്തനാക്കുന്നു. യഹൂദസംസ്കാരത്തനിമയും, സാമൂഹ്യനീതിബോധവും വ്യക്തിത്വത്തിലേക്കു അന്തർവ്യാപനംചെയ്ത്, സൂക്ഷ്മമായ ഇഴയടുപ്പത്തോടെ വർത്തിക്കുന്ന അയാളുടെ മൂല്യബോധത്തെ അവഗണിക്കാൻ കഴിയില്ല തന്നെ. 

ഓരോ പ്രാവശ്യവും കണ്ടുമുട്ടുന്തോറും, സംസാരിക്കുന്തോറും ഞങ്ങളുടെ സൗഹൃദത്തിനു ആഴംകൂടുന്നത് ഞാൻ അറിഞ്ഞിരുന്നു. കാരണം, അത്രമേൽ അഗാധവും, തീവ്രവുമായ സ്നേഹത്തിന്റെയും മനസ്സിലാക്കലിന്റെയും പൂക്കൾ വിരിയുന്ന ഒരു ഉദ്യാനമായിരുന്നു അയാൾ.

അന്നും പതിവുപോലെ, വൈകുന്നേരം, രണ്ടുപേരുടെയും ജോലികഴിഞ്ഞു ഞങ്ങൾ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിന്റെ മുകളിൽ കയറി ഇരുന്നു. രണ്ടു ദിവസം കാണാതിരുന്നതിന്റെ ആകാംക്ഷയും, സ്നേഹവും ഞങ്ങളുടെ കണ്ണുകളിൽ തിളങ്ങിയിരുന്നു.

ആ ചെറിയ പട്ടണത്തിൽ ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു സ്ഥലമായിരുന്നു അത്. അവിടെനിന്നു നോക്കിയാൽ ചെറുകാറ്റിൽ ഓളംവെട്ടുന്ന ഗലീലി തടാകം കാണാമായിരുന്നു. തടാകത്തിലെ കുഞ്ഞോളങ്ങൾ അസ്തമയസൂര്യരശ്മികളിൽ തട്ടി വിടരുന്ന സ്വർണ രാജികൾ ഹൃദയാവർജ്ജകമായിരുന്നു.

ജോസഫിന് അന്ന് പറയാനുണ്ടായിരുന്നതത്രയും അവന്റെ വിവാഹ നിശ്ചയത്തെക്കുറിച്ചായിരുന്നു.

“ഒരു സാധാരണ പെൺകുട്ടിയാണെങ്കിലും അവളുടെ പ്രസാദം നിറഞ്ഞ മുഖം ആകർഷണീയമാണ്. നീലാകാശംപോലെ പ്രസന്നമാർന്ന വ്യക്തിത്വം…തളിര് പോലെ! ഗോതമ്പിന്റെ നിറകതിരുപോലെ! ഒന്ന് സംസാരിക്കാൻ തോന്നിയെങ്കിലും …” ജോസഫ് നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.

മറിയത്തെക്കുറിച്ചു പറഞ്ഞപ്പോഴൊക്കെ പൂവിന്റെ ചിരിയും, മഞ്ഞിന്റെ നിർമലതയും, നിലാവിന്റെ സുഗന്ധവുമുള്ള ഒരു പെൺകുട്ടിയെ മനസ്സിൽ കണ്ടു. ആ സ്നേഹമയൂരത്തിന്റെ വിരിമാറിൽ ചേർന്ന് പുണർന്നു അവളോടൊപ്പം പുതിയൊരു ജീവിതമുണർത്താനുള്ള ആവേശം അയാളുടെ കണ്ണുകളിൽ പുതിയൊരു ഗാനമുയർത്തി.

അപ്പോൾ ജോസഫ് പറഞ്ഞത് അത്ഭുതത്തോടെ ഞാൻ കേട്ടു.

“ലഹരിപിടിപ്പിക്കുന്ന പ്രേമത്തിൽ അലിയാനല്ല, മറിച്ചു സ്നേഹത്തെ മനോജ്ഞമായ മുത്താക്കി മറിയത്തിന്റെ ഹൃദയത്തിൽ സമർപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”

പെട്ടെന്ന് ജോസഫിന്റെ മുഖത്തേക്ക് ഞാൻ നോക്കി. ഒരു പ്രവാചകന്റെ മുഖമായിരുന്നു അയാൾക്ക്‌.

“ഞാൻ ഒരിക്കലും സ്നേഹം ആവശ്യപ്പെടുകയില്ല. അത് അടിമത്വമാണ്. സ്നേഹം നൽകുകയെന്നതാണ് സ്വാതന്ത്ര്യം. നമ്മുടെ ഉള്ളിൽ നിറയുന്ന സ്നേഹത്തിന്റെ ആവിഷ്കാരം മറ്റുള്ളവരെ സേവിക്കുന്നതിലൂടെയാകണം. എന്റെ വിവാഹ നിശ്ചയദിവസം ഞാനെടുത്ത തീരുമാനവും ഇതുതന്നെയാണ്. സ്നേഹത്തിന്റെ ഭാഷ സമർപ്പണത്തിന്റേതാണ്, യുക്തിയുടേതല്ല.”

ഞങ്ങൾക്കിടയിൽ ഒരു നിശബ്ദത പിറന്നുവീണതു ഞങ്ങൾ അറിഞ്ഞതേയില്ല.

മനുഷ്യ ബന്ധങ്ങളിൽവച്ച് ഏറ്റവും അടുപ്പമേറിയതും, ഏറ്റവും തൃപ്തികരവും, എന്നും നിലനിൽക്കുന്നതും, വളർച്ചക്ക് ഉതകുന്നതുമായ വിവാഹബന്ധത്തിലേക്കു പ്രവേശിക്കുവാൻ ജോസഫ് ഒരുങ്ങുകയാണെന്നു എനിക്ക് മനസ്സിലായി.

ഭാര്യാഭർതൃ ബന്ധത്തെ പരസ്പരം കോർത്തിണക്കുന്ന ശക്തമായ വൈകാരിക ആശ്രയത്വമെന്ന ചരടിനെ എത്ര വിശുദ്ധമായാണ് ഇയാൾ കാണുന്നത്?

മറിയത്തെ വിവാഹം കഴിക്കുവാൻ, നിർമലമായ സ്നേഹത്താൽ വീർപ്പുമുട്ടിക്കുവാൻ സ്വർഗത്തിൽ നിന്നുവന്ന ചിറകുകളില്ലാത്ത മാലാഖയാണോ ഇയാളെന്നുപോലും ഞാൻ സംശയിച്ചു.

ജോസഫിനോട് എനിക്ക് ബഹുമാനം തോന്നി.

പട്ടണത്തിന്റെ നടുക്കുള്ള കിണറ്റിൽനിന്ന് വെള്ളം കോരിക്കൊണ്ടു പോകുന്ന സ്ത്രീകളുടെ സംസാരം കേട്ടു ചിന്തയിൽ നിന്നുണർന്ന ജോസഫ് എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു. സ്വപ്നങ്ങളുടെ രാജകുമാരന്റേതുപോലുള്ള ഒരു പുഞ്ചിരി!

അയാൾ പറഞ്ഞു: “വിവാഹത്തിന്റെ തിയതി നിശ്ചയിച്ചിട്ടില്ല. നമ്മുടെ ആചാരപ്രകാരം തലേന്ന് ചില്ലു ഗ്ലാസ്സുകൾ പൊട്ടിച്ചു കളയുന്ന ആചാരം ചെയ്യണം.”

അതെന്തിന് എന്ന അർത്ഥത്തിൽ ഞാൻ അയാളെ നോക്കിയപ്പോൾ, അയാൾ തുടർന്നു: ജീവിതത്തിൽ എന്തും ഉടഞ്ഞുപോയേക്കുമെന്നു ധ്വനിപ്പിക്കുന്ന ആ ആചാരം എനിക്കിഷ്ടമാണ്. പ്രത്യേകിച്ചും സ്നേഹം. ഏറ്റവും ചെറിയ അശ്രദ്ധയിൽപോലും ഉടഞ്ഞുപോകാവുന്നതാണ് സ്നേഹം. പാരസ്പര്യത്തിന്റെ തലോടലിൽ പുഷ്പിക്കുന്ന സ്നേഹം വാടുവാൻ ഒരു നിമിഷം മതി. മെഴുതിരിനാളങ്ങൾപോലെയാണ് മനുഷ്യബന്ധങ്ങൾ.  ചെറിയ നിശ്വാസത്തിൽപോലും ഉലയാം, കെട്ടുപോകാം.”

അല്പനേരത്തെ നിശ്ശബ്ദതയ്ക്ക്‌ ശേഷം ആരോടെന്നില്ലാതെ അയാൾ കൂട്ടിച്ചേർത്തു:

“ഞങ്ങളുടെ സ്നേഹത്തിനിടയിൽ കാറ്റും മഴയും ഉണ്ടാകുവാൻ ഇത്തിരിയിടംപോലും ഞാൻ വിട്ടുകൊടുക്കുകയില്ല.”

ഞാനെല്ലാം കേട്ടിരുന്നതേയുള്ളു.

അതെ, സ്നേഹം അതിനിഗൂഢമായൊരു പ്രതിഭാസമാണ്. സ്നേഹം ദൈവമാണ്. സ്നേഹത്തിലാണ്, ദൈവത്തിലാണ് സ്ത്രീയും പുരുഷനും ഒന്നാകുന്നത്. അപ്പോൾപിന്നെ ഒട്ടും അശ്രദ്ധ പാടില്ല.

നിന്റെ വിവാഹനിശ്ചയത്തിൽ ജോസഫേ, എനിക്ക് സന്തോഷമാണ്.

ഞാനപ്പോൾ മറിയത്തെ ഓർത്തു.

ജോസഫിനെപ്പോലൊരാളെ ഭർത്താവായി കിട്ടുന്ന മറിയം, നീ ഭാഗ്യവതിയാണ്.!

വളരെ സമർത്ഥനായ ആശാരിപ്പണിക്കാരനായി മാത്രമേ ജോസഫിനെ ഞാൻ മനസ്സിലാക്കിയിട്ടുള്ളു. ജോലിയിൽ മിടുക്കനാണ്, വിശ്വസ്തനാണ് എന്നൊക്കെയാണ് ഗ്രാമത്തിലുള്ളവർ ഇയാളെപ്പറ്റി പറയുന്നത്.

പരുപരുത്ത മരക്കഷണങ്ങളെ മാത്രമല്ല, തന്റെ ചിന്തയെയും മനസ്സിനെയും ഇയാൾ ചിന്തേരിട്ട് മിനുക്കുന്നുണ്ടായിരുന്നു.

ജോസഫേ, നിന്റെ സ്നേഹിതനാകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.

ഞാൻ മനസ്സിൽ പറഞ്ഞത് കേട്ടപോലെ ജോസഫ് അയാളുടെ വലതുകൈ എന്റെ തോളത്തിട്ടുകൊണ്ടു പറഞ്ഞു: ” വാ, പോകാം.  അമ്മ കാത്തിരിക്കുന്നുണ്ടാകും.”

ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റുനിന്നു.

ജോസഫിനെ നോക്കിയപ്പോൾ പക്വതയുള്ളൊരു ചെറുപ്പക്കാരൻ എന്ന് മനസിൽ തോന്നി. 

അയാളുടെ ചുമലിൽ തട്ടിക്കൊണ്ടു ഞാൻ പറഞ്ഞു: “ഹേ, ചെറുപ്പക്കാരാ, വെറും ജഡികമായ അഭിലാഷത്താലല്ല നീ മറിയത്തെ സ്വീകരിക്കുന്നത്. സ്നേഹിക്കുക. മറിയത്തിനു പകരം വയ്ക്കാനാകാത്ത വ്യക്തിയായി മാറുക. നിങ്ങളുടെ വിവാഹജീവിതം മംഗളമാകട്ടെ.”

Flower Stem of St. Joseph's Lily | ClipArt ETC

നിഷ്കളങ്കമായൊരു ചിരിയോടെ അയാളെന്നെ ആലിംഗനം ചെയ്തു. എന്നിട്ട് എന്റെ കാതിൽ മെല്ലെ പറഞ്ഞു: “മറിയം എനിക്ക് ദൈവം തന്ന എന്റെ ജീവിത പങ്കാളിയാണ്.”

ഒരു ചെറു പക്ഷിക്കൂട്ടം ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ പറന്നുപോയി.

അപ്പോൾ ആകാശത്തിൽ കാർമേഘം ഉരുണ്ടുകയറുന്നുണ്ടായിരുന്നു! 

(തുടരും)

വിശുദ്ധ അൽഫോൻസ

Blessed Alphonsa - YouTube

ഇന്ന് ജൂലൈ 28.

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ.

ഭാരതസഭയുടെ, കേരള സഭയുടെ സ്വന്തം വിശുദ്ധ!

വിശുദ്ധ അൽഫോൻസാമ്മ യിലൂടെ ദൈവത്തിന്റെ കൃപ

ഇന്ന് ഭൂമിയിലേക്ക് പെയ്തിറങ്ങുകയാണ്.

എന്തുകൊണ്ടാണ് സിസ്റ്റർ അൽഫോൻസ വിശുദ്ധയായത്?

വിശുദ്ധ ഗ്രിഗറി നാസിയാൻസൻ പറഞ്ഞതുപോലെ

ശ്വസനത്തിന്റെ ആവർത്തനക്ഷമതയേക്കാൾ കൂടിയ ആവർത്തനക്ഷമതയോടെ ദൈവത്തെ ഓർത്തതുകൊണ്ടാ’യിരിക്കണം

 അൽഫോൻസാമ്മ വിശുദ്ധയായത്.

അൽഫോൻസാ -അന്നക്കുട്ടി കാണാൻ സുന്ദരിയായിരുന്നു.

പക്ഷെ, ആ സൗന്ദര്യം അവളെ അഹങ്കാരിയാക്കുകയോ, അന്ധയാക്കുകയോ ചെയ്തില്ല.

കാരണം, സൗന്ദര്യത്തിന്റെ മൂർത്ത രൂപമാണ് ദൈവം എന്ന് അവൾ അറിഞ്ഞിരുന്നു.

ആ ദിവ്യ സൗന്ദര്യം എന്തെന്തു ഭാവങ്ങളിലാണ്

പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നതെന്ന് വിസ്മയത്തോടെ

അവൾ മനസ്സിലാക്കി.

പിറന്നു വീഴുന്ന കുഞ്ഞിലും, വിടർന്നു നിൽക്കുന്ന പൂവിലും, പുൽനാമ്പിൽ തൂങ്ങിനില്ക്കുന്ന മഞ്ഞുതുള്ളിയിലും, വിരിഞ്ഞു നിൽക്കുന്ന മഴവില്ലിലും…കല്ലിലും…മണ്ണിലും…

എന്നിട്ടും, ദൈവം നൽകിയ സൗന്ദര്യം മനുഷ്യനെ അഹങ്കാരിയാക്കുന്നു!

ഫാഷൻ ഷോകളുടെ വർണപ്പൊലിമയിൽ,

പരസ്യങ്ങളുടെ മായാപ്രപഞ്ചത്തിൽ,

ഉപഭാഗസംസ്കാരത്തിന്റെ അത്യാർത്തിയിൽ

യുവമനസ്സുകൾക്കു താളം തെറ്റുകയാണിവിടെ.

ആൾക്കൂട്ട മനസ്സാണ് അവരെ നയിക്കുന്നത്.

സൗന്ദര്യവർദ്ധക വസ്തുക്കളല്ല,

ദൈവത്തിന്റെ കൃപയാണ് ജീവിതത്തെ സുന്ദരമാക്കുന്നതെന്ന

ഉള്ളറിവ് നേടിയ ഈ യുവതി -വിശുദ്ധ അൽഫോൻസാ – ആധുനിക യുവതലമുറയുടെ വഴികളിൽ

വിശുദ്ധ സ്നേഹത്തിന്റെ,

നന്മ നിറഞ്ഞ സൗഹൃദങ്ങളുടെ,

 പരസ്പര ബഹുമാനത്തിന്റെ

ലില്ലിപ്പൂക്കൾ വിതറട്ടെ.

അൽഫോൻസാ യിൽ നിന്ന്

വിശുദ്ധ അൽഫോൻസായിലേക്കുള്ള ദൂരം

സമർപ്പണത്തിന്റേതാണ്.

നാക്കുകൊണ്ടെന്നതിനേക്കാൾ ജീവിതംകൊണ്ട്

 ക്രിസ്തുവിനെ പ്രഘോഷിക്കാൻ കഴിഞ്ഞതുകൊണ്ടു

അൽഫോൻസാമ്മയ്‍ക്കു നിലത്തുവീണഴിയുന്ന

ഗോതമ്പു മണിയാകാൻ കഴിഞ്ഞു.

മെഴുകുതിരിപോലെ ഉരുകിയുരുകി മറ്റുള്ളവർക്ക് വെളിച്ചമേകുമ്പോൾ, ചന്ദനംപോലെ അരഞ്ഞരഞ്ഞു മറ്റുള്ളവർക്ക് സുഗന്ധമേകുമ്പോൾ,

ഉപ്പുപോലെ ലയിച്ചു, ലയിച്ചു, ജീവിതങ്ങൾക്ക് രുചിപകരുമ്പോൾ

നമ്മിലൂടെ ഈ പ്രപഞ്ചം കൂടുതൽ സുന്ദരമാകുന്നുവെന്നും

അതുവഴി ദൈവം മഹത്വപ്പെടുന്നുവെന്നും പറഞ്ഞു

ദേ, വിശുദ്ധ അൽഫോൻസാമ്മ പുഞ്ചിരിക്കുന്നു!

മഹാകവി വള്ളത്തോൾ തന്റെ “സുഖം സുഖം” എന്ന കവിതയിൽ പാടുന്നു:

ഇറുപ്പവന്നും മലർ ഗന്ധമേകും

വെട്ടുന്നവന്നും തരു ചൂടകറ്റും

ഹനിപ്പവന്നും കിളി പാട്ടുപാടും

പരോപകാര പ്രവണം പ്രപഞ്ചം.

ഈ പ്രപഞ്ചത്തിന്റെ പ്രവണം, തുടിപ്പ്, ജീവൻ,

സ്വയം ഇല്ലാതായി, മറ്റുള്ളവർക്ക് വേണ്ടി സമർപ്പിക്കുകയാണ്.

ഈ പ്രപഞ്ചത്തിലെ ഫലം ചൂടി നിൽക്കുന്ന,

പൂക്കൾ നിറഞ്ഞു നിൽക്കുന്ന വൃക്ഷലതാദികൾ,

കുടുംബത്തിനുവേണ്ടി നിശബ്ദം

സ്വയം സമർപ്പിക്കുന്ന അമ്മമാർ, അപ്പച്ചന്മാർ,

രോഗികൾക്കായി രാപകലില്ലാതെ ഓടിനടക്കുന്ന ആതുര ശുശ്രൂകർ – മറ്റുള്ളവർക്കുവേണ്ടി ഇല്ലാതാകുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങളാണിവ!

Mortal remains of St. Alphonsa, St. Mary's Church, Bharananganam ...

ഭൂമിയെ സുന്ദരമാക്കാൻ,

ഈ ഭൂമിയിലെ ജീവിതം വിശുദ്ധമാക്കൻ

നന്മയും സ്നേഹവും നിറഞ്ഞ ഒരു ഹൃദയമുണ്ടായാൽ മതിയെന്ന്

വിശുദ്ധ അൽഫോൻസാമ്മ നമ്മെ ഓർമിപ്പിക്കുന്നു.

വെളിച്ചമുള്ളിടത്തോളം നടക്കുകയെന്നല്ലാ,

നടക്കുന്നിടത്തൊക്കെ വെളിച്ചം പരത്തുകയെന്നതാണ്

ക്രൈസ്‌തവ ജീവിതവിളി എന്ന്

ഈ ദിനം വീണ്ടും നമ്മെ പഠിപ്പിക്കുന്നു.

വിശുദ്ധ അൽഫോൻസാമ്മ യുടെ ജീവിതം വായിച്ചു പഠിക്കേണ്ടത്

കാലഘട്ടത്തിന്റെ ആവശ്യമാണ്.

Does God exist? Is God meaningless!

അറിവ്, ജ്ഞാനം

അറിവ് അന്ധതയാണ്.
അറിവുള്ള മനുഷ്യൻ ഇപ്പോഴും അന്ധനാണ്.
പറയുന്നതെല്ലാം ശരിയെന്നു ഭാവിക്കുകയും
മറ്റുള്ളവർ തെറ്റാണെന്നു വാദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവനാണ് അറിവുള്ളവൻ.

Image result for symbolic images of knowledge
മറ്റുള്ളവർ പറയുന്നതെല്ലാം തെറ്റ് എന്ന് പറയുന്നതിൽ
അയാൾ ആനന്ദം അനുഭവിക്കുന്നു.
ഒരറിവും പൂർണമല്ല.
ഓരോ അറിവും അതിന്റെ വിപരീതവുമായി യോജിക്കപ്പെട്ടിരിക്കുന്നു.
നിങ്ങൾ ഏതെങ്കിലും ഒന്നിനെ തീർച്ചപ്പെടുത്തുന്ന നിമിഷം
നിങ്ങളതിന്റെ ഒഴുക്കിനെ തടയുന്നു.
അത് ഒഴുകുന്ന നദിയല്ലാതാകുന്നു;
തണുത്തുറഞ്ഞൊരു മഞ്ഞുപാളിയാകുന്നു.

Image result for symbolic images of knowledge and wisdom

ജ്ഞാനം പ്രബുന്ധതയാണ്.
നിങ്ങളിലെ സത്യം മറ്റുള്ളവരിലെ സത്യത്തെ കണ്ടുമുട്ടുമ്പോൾ മാത്രമേ
ജ്ഞാനമുദിക്കുകയുള്ളു.
മറ്റുള്ളവരെ അവരുടെ കാഴ്ചപ്പാടുകളോടുകൂടി കണ്ടുമുട്ടുകയാണ്
ജ്ഞാനത്തിന്റെ ആരംഭം.
മറ്റുമുള്ളവരിലേക്കു കടന്നുചെല്ലുവാനും, അവരിലൂടെ
യാഥാർഥ്യത്തെ നോക്കിക്കാണാനും കഴിയുമ്പോൾ
ഒരുവൻ അറിവിൽ നിന്ന് ജ്ഞാനത്തിലേക്കു പ്രവേശിക്കുന്നു.

അദ്ധ്യാപകൻ അറിവാണ്; ഗുരുവാകട്ടെ ജ്ഞാനമാണ്.
അദ്ധ്യാപകൻ അസ്വസ്ഥനായിരിക്കും.
ഗുരു ക്ഷമാപൂർവം കാത്തിരിക്കുന്നു.
ഗുരു സാന്നിധ്യമാണ്.
ഗുരു ഒരു അനുഗ്രഹമാണ്.
ഗുരു ഒരാശീർവാദമാണ്.
ഗുരു സമ്പൂർണതയാണ്.

ആത്മവിശ്വാസം

മനുഷ്യജീവിതത്തെ സുന്ദരമാക്കുന്ന
ദൈവകൃപയാണ് ആത്മവിശ്വാസം.
അവളെ/അവനെ കർമനിരതമാക്കുന്ന വലിയ ശക്തിയാണത്.
നിങ്ങളിലെ ഈ ശക്തി കണ്ടെത്തുന്ന
നിമിഷം മുതലാണ് നിങ്ങൾ വളരുന്നത്.
സ്വയം വിശ്വസിച്ചു തുടങ്ങുന്ന നിമിഷം മുതൽ
നിങ്ങൾ സ്വയം അറിഞ്ഞുതുടങ്ങുകയാണ്;
സ്വയം കണ്ടെത്തുകയാണ്.
ആ നിമിഷം മുതൽ ലോകം നിങ്ങളുടേതാണ്.

Image result for images of self confidence
ഭയവും സങ്കോചവും ആത്മവിശ്വാസത്തിനു എതിരാണ്.
സ്വയം അറിവാണ് ശരിക്കുള്ള സ്വയം കണ്ടെത്തൽ.
അതിലൂടെയാണ് ആത്മവിശ്വാസം യാഥാർഥ്യമാകുക.

ധീരത തുടങ്ങുന്നത് ആത്മവിശ്വാസത്തിൽ നിന്നാണ്.

എല്ലാം തകരുന്ന, എല്ലാം നഷ്ടപ്പെടുന്ന നിമിഷത്തിലും
ശിരസ്സ് ഉയർത്തിപ്പിടിക്കുന്ന ആളാണ് ഏറ്റവും സമ്പന്നൻ.
കാരണം, ഭൂമി അയാളുടേതാണ്.

ആശ്രയത്വം ഒരിക്കലൂം ആത്മവിശ്വാസത്തിലേക്കു നയിക്കുകയില്ല. അമിതമായ ആശ്രയത്വം അവസാനിക്കുന്നിടത്ത്
സ്വയം അറിയാനുള്ള പ്രേരണയും
ആത്മവിശ്വാസത്തിലേക്കുള്ള വഴിയും തുറന്നുകിട്ടും.

ആത്മവിശ്വാസം വിജയമാണ്.

മരണം

Image result for symbolic images of death

പ്രപഞ്ചത്തിലുള്ള സകല മൺപാത്രങ്ങളുടെയും
അവസാനം മരണമാണ്.
മരണമെന്ന പൊരുളിന്റെ നേർക്ക് കൈകൾ നീട്ടി
യാത്രയാവുകയാണ് നാം.
പിന്നിലായ്,
ജീവിതത്തിന്റെ വാതിലുകൾ ഓരോന്നായി അടയുന്നു.
എല്ലാം കണ്ണിൽനിന്ന് മറയുന്നു-
സ്വന്തക്കാർ, സ്നേഹിതർ, ഹൃദയത്തോട് ചേർത്ത് പിടിച്ചവർ,
ശത്രുക്കൾ…..
അല്ല, മരണം പരിസമാപ്തിയാണ്.
ജീവിതത്തിൽ ഒരുവന് ഉള്ളത് എന്തെല്ലാമാണോ
അതിന്റെ വളർച്ചയുടെ പൂർത്തിയാകുന്നു മരണം.
ജീവിതത്തിൽ നിങ്ങൾ ഉറ്റവരോടൊപ്പമാണെങ്കിൽ
മരണത്തിലും ഒപ്പമായിരിക്കും.
മരണത്തിനുശേഷം ഒരുമിക്കാനായി കാത്തിരിക്കരുത്.
ജീവിതത്തിൽ അത് ആദ്യം സംഭവിക്കണം.
മരണത്തിൽ സംഭവിക്കുവാൻ ആഗ്രഹിക്കുന്നതെല്ലാം
ജീവിതത്തിൽ സംഭവിക്കുവാൻ ശ്രമിക്കണം.
കാരണം, ജീവിതം മരണത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പാണ്.
രണ്ടു സാധ്യതകളാണ് മരണത്തിലുള്ളത്.
ഒന്ന്, ഞാൻ നിശ്ചയമായും മരിക്കും. എന്റേതായ ഒന്നും അവശേഷിപ്പിക്കാതെ ഞാൻ പിൻവാങ്ങും.
അത് തീർച്ചയായതുകൊണ്ടു അതിനെക്കുറിച്ചു
വേവലാതി ഒട്ടും വേണ്ട.
രണ്ടു, ഞാൻ തുടർന്നുകൊണ്ടിരിക്കും.
അപ്പോഴും ഞാൻ ആകുലപ്പെടേണ്ടതില്ല.
കാരണം, അപ്പോൾ മരണം അപ്രസക്തമാണ്.
മരണത്തെ ഭയപ്പെടുകയേ വേണ്ട. അല്ലെങ്കിൽ,
അറിയപ്പെടാത്ത ഒന്നിനെ ഭയപ്പെടുന്നതെന്തിന്?

Image result for symbolic images of death
മരണം ഒരുവന്റെ അസ്തിത്വത്തെ തണുത്തുറഞ്ഞൊരു പ്രതിഭാസമാക്കും. എന്നാൽ ആത്മാവിനെ അത് ഒരു പ്രവാഹമാക്കും.
മരണം മനോഹരമാണ്, ഒരു പൂവ് പോലെ.
മറ്റുള്ളവർക്കുവേണ്ടി,
സ്വന്തതാത്പര്യങ്ങൾ മാറ്റിവച്ചു ജീവിച്ചുതീരുമ്പോൾ
മരണം എത്തണം, വളരെ ശ്രേഷ്ഠമായി, ആഘോഷമായി.
എന്നിട്ട്, മരണത്തെ സ്വീകരിക്കണം, വളരെ ശാന്തമായി.
കൂടെപ്പോകണം, വളരെ സന്തോഷത്തോടെ.