സഹനമാണ് നമ്മെ ക്രിസ്തുവാക്കുന്നത് | Heavenly Grace | Fr Saju Pynadath MCBS I Hentry Joy

കുരിശിലാണ് രക്ഷ കുരിശിലാണ് സ്വാതന്ത്ര്യം | Heavenly Grace | Fr Saju Pynadath MCBS I Hentry Joy

NOMBUKAALA CHINTHAKAL – 4

ആഴ്ച്ച നാല് – സോദരസ്നേഹം ക്രൈസ്തവന്റെ അടയാളം

Image result for images of helping your brotherസോദരസ്നേഹത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ ജീവിതവും ക്രൈസ്തവന്റെ പ്രാർത്ഥനയും നിലകൊള്ളുന്നത്. അമ്പതുനോമ്പുകാലത്ത് വെറുപ്പിന്റെയും, അസൂയയുടെയും, പിണക്കത്തിന്റെയും ഒക്കെ ഫരിസേയ മനോഭാവങ്ങൾ വിട്ടു സഹോദരസ്നേഹത്തിന്റെ പുണ്യത്തിലേക്കു വളരാൻ നാം ശ്രമിക്കണം. അതിനു, ദൈവം സമം സ്നേഹമെന്ന മന്ത്രം മാത്രം അറിഞ്ഞാൽ പോരാ, ദൈവം സമം സഹോദരനും സഹോദരിയും എന്ന സത്യം നാം അറിയണം. വിശുദ്ധ യോഹന്നാൻ പറയുന്നത്, ‘ദൈവത്തെ സ്നേഹിക്കുന്നുവെന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ വെറുക്കുകയും ചെയ്യുന്നവൻ കള്ളം പറയുന്നു’ എന്നാണ്. (1യോഹ 4,20) ‘സഹോദരനെ സ്നേഹിക്കുന്നവർ പ്രകാശത്തിൽ ജീവിക്കുന്നവരാണ്. സഹോദരനെ വെറുക്കുന്നവനാകട്ടെ അന്ധകാരത്തിലും.’ (1 യോഹ 2, 10-11)

സഹോദരൻ/ സഹോദരി എന്നത് ലിംഗപരമായ ഒരു വേർതിരിവ് മാത്രമാണ്. ആണും പെണ്ണുമായി സകല മനുഷ്യരും ഒരേ ഉദരത്തിൽ നിന്നുള്ളവരാണ് – ദൈവത്തിന്റെ ഉദരത്തിൽ നിന്ന്. മാതാപിതാക്കളായാലും, സ്വന്തം സഹോദരങ്ങളായാലും,       ബന്ധുക്കളായാലും, സുഹൃത്തുക്കളായാലും, അയൽവക്കക്കാരായാലും എല്ലാവരും സഹോദരർ തന്നെ. ഈ ബന്ധത്തിന്റെ വിപുലമായ മാനത്തിൽ പ്രപഞ്ചത്തിലെ സർവവും ‘സഹോദര’നാണ്.   കണ്ടുമുട്ടുന്ന സഹോദരരെ അവഗണിച്ചുകൊണ്ട് മനുഷ്യ ജീവിതം സാധ്യമല്ല. സഹോദരരെ പരിഗണിക്കുന്നതിന്റെ മാനദണ്ഡമാകട്ടെ ‘നിന്നെപ്പോലെ’ എന്നുള്ളതാണ്. ‘നിന്നെപ്പോലെ നിന്റെ സഹോദരനെ/സഹോദരിയെ സ്നേഹിക്കുക.'(ലൂക്ക 10, 27)

എന്തുകൊണ്ടിങ്ങനെ എന്ന് ചോദിച്ചാൽ ഉത്തരം ലളിതമാണ്. ഈ പ്രപഞ്ചത്തിലെ സകലതും പൂർണതയിൽ ജനിച്ചുവീഴുമ്പോൾ മനുഷ്യൻ മാത്രം അപൂർണതയിലാണ് ജനിക്കുന്നത്. എന്ന് പറഞ്ഞാൽ ആയിത്തീരുവാനുള്ള വലിയ സാധ്യതയുമായാണ് മനുഷ്യൻ ഈ ലോകത്തിലേക്ക് വരുന്നത്. ഒരു റോസാപ്പൂവിന് റോസാപ്പൂവാകുക എന്ന സാധ്യതയേയുള്ളൂ. അതിന്റെ രൂപത്തിന്, വർണത്തിന്, സൗരഭ്യത്തിന് കാഴ്ച്ചയ്ക്ക് മാറ്റം വരുത്താൻ അതിനാകില്ല. എന്നാൽ, മനുഷ്യന് ആയിത്തീരുവാനുള്ള സാധ്യതകൾ ഏറെയാണ്. അതാണ് മനുഷ്യന്റെ സൗന്ദര്യം! ആയിത്തീരലിലേക്കുള്ള ഈ യാത്രയിൽ സഹോദരരെ മറന്നുള്ള ആയിത്തീരൽ പക്ഷെ സാധ്യമല്ല. കാരണം, ആയിത്തീരൽ ദൈവികതയിലുള്ള വളർച്ചയാണ്. അതാകട്ടെ ദൈവസ്നേഹത്തിന്റെ നിറവാണ്.  ദൈവ സ്നേഹത്തിന്റെ പൂർണതയും പ്രതിഫലനവുമാണ് സഹോദരസ്നേഹം.

ഓരോ മനുഷ്യനും ദൈവികതയുടെ സൗരഭ്യമാണ്. പൗലോശ്ലീഹാ അത് മനസ്സിലാക്കിയിരുന്നു. “ഞങ്ങൾ … ക്രിസ്തുവിന്റെ പരിമളമാണ്” (2കോറി 2, 15) എന്നാണു അദ്ദേഹം പറഞ്ഞത്. നാമെല്ലാവരും ദൈവത്തിൽ ജനിക്കപ്പെടുന്നു; ദൈവത്തിൽ ജീവിക്കുന്നു; ദൈവത്തിൽ മരിക്കുന്നു. ഇത്രയും ഇഴയടുപ്പം മനുഷ്യർ തമ്മിലുണ്ടെങ്കിൽ അവർക്കിടയിൽ സ്നേഹമല്ലാതെ മറ്റൊന്നിനും സ്ഥാനമില്ല. അതുകൊണ്ടാണ് പുതിയ കല്പനയായി ക്രിസ്തു പരസ്പരം സ്നേഹിക്കുവിൻ (യോഹ 13, 34) എന്ന് മൊഴിഞ്ഞത്. ഒരുവൻ സഹോദരസ്നേഹത്തിൽ നിന്ന് എത്രമാത്രം അകലെയാണോ അത്രയും ദൈവത്തിൽനിന്ന് അകലെയാണ്; ഒരുവൻ പ്രകൃതിയിൽ നിന്ന് എത്രമാത്രം അകലെയാണോ അത്രമാത്രം ദൈവത്തിൽ നിന്നും അകലെയാണ്.

സഹോദരസ്നേഹത്തിന്റെ മനോഹരമായ ബിംബങ്ങൾ പഴയനിയമത്തിലുണ്ട്. അതൊലൊന്നു അബ്രാമാണ്. അതിജീവനത്തിന്റെ ആദ്യകാലങ്ങളിൽ ഒരുമിച്ചു അധ്വാനിച്ചു ജീവിച്ചിരുന്ന സഹോദരരായ അബ്രാമിനും ലോത്തിനും ‘ഒരുമിച്ചു പാർക്കാൻ വയ്യാതായപ്പോൾ’ അബ്രാം ലോത്തിനോട് പറഞ്ഞു: “നമ്മൾ തമ്മിലും നമ്മുടെ ഇടയന്മാർ  തമ്മിലും കലഹമുണ്ടാകരുത്. കാരണം, നമ്മൾ സഹോദരന്മാരാണ്. ഇതാ! ദേശമെല്ലാം കണ്മുന്പിലുണ്ടല്ലോ. ഇടതുഭാഗമാണ് നിനക്ക് വേണ്ടതെങ്കിൽ ഞാൻ വലത്തേക്ക് പൊയ്ക്കൊള്ളാം. വലതുഭാഗമാണ് നിനക്ക് ഇഷ്ടമെങ്കിൽ ഞാൻ ഇടത്തേക്ക് പൊയ്ക്കൊള്ളാം.” അങ്ങനെ ലോത്ത് ജോർദാൻ സമതലം എടുത്തു. അബ്രാമാകട്ടെ കാനാൻ ദേശവും. (ഉല്പത്തി 13, 8 – 10)

Image result for images of joseph and his brothers

മറ്റൊന്ന്, ജോസഫാണ്. ജോസഫിന്റെ മൂത്തസഹോദരന്മാർ അവനെ കൊല്ലുവാൻ പ്ലാൻ ചെയ്തിട്ട് അവസാനം കൊല്ലാതെ ഒരു പൊട്ടക്കിണറ്റിൽ തള്ളിയിട്ട്. പിന്നീട്, മനസ്സുമാറി, ഇസ്മായേല്യർക്കു വിൽക്കുന്നു. സഹോദരങ്ങളിലൂടെ ധാരാളം ബുദ്ധിമുട്ടുകളുണ്ടായിട്ടും അവസാനം വീണ്ടും കാലം ഈ സഹോദരന്മാരെ ജോസഫിന്റെ മുൻപിൽ കൊണ്ടുനിർത്തിയപ്പോൾ ജോസഫ് സഹോദരസ്നേഹത്തിന്റെ ഉദാത്ത മാതൃകയാകുകയാണ്.  കണ്ടുമുട്ടിയപ്പോൾ ജോസെഫ് പറഞ്ഞു: “എന്നെ വിറ്റതോർത്ത് നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട. കാരണ, … ദൈവമാണ് എന്നെ നിങ്ങൾക്ക് മുൻപേ ഇങ്ങോട്ട് അയച്ചത്’. അതിനുശേഷം ജോസഫ് സഹോദരന്മാരെല്ലാവരെയും കെട്ടിപ്പിടിച്ചു ചുംബിക്കുകയും കെട്ടി പിടിച്ചു കരയുകയും ചെയ്തു. (ഉല്പത്തി 45, 4- 15)

കടന്നുപോന്ന കാലങ്ങളിൽ മനുഷ്യരെ നിരീക്ഷിച്ചപ്പോൾ എന്നെ അത്ഭുതപ്പെടുത്തിയ (ഒപ്പം വേദനിപ്പിച്ചതും) കാര്യങ്ങൾ പലതാണ്. പിതൃസ്വത്തിന്റെ പേരിൽ കലഹിക്കുന്ന, സ്വന്തം സഹോദരനെ, സഹോദരിയെ വെറുക്കുന്ന മനുഷ്യർ! ഒരിഞ്ചു സ്ഥലത്തിന്റെ പേരിൽ അയൽവക്കത്തുള്ള സഹോദരനെ കൊല്ലുന്നവർ! കച്ചവടത്തിൽ ഒരുമിച്ചു നിന്നിട്ടു അവസാനം പരസ്പരം വഞ്ചിക്കുന്നവർ! സാമ്പത്തിനേക്കാളും ചെറിയ വലിയ തെറ്റുകളെക്കാളും ഉയരത്തിൽ സഹോദരനെ /സഹോദരിയെ പ്രതിഷ്ഠിക്കാൻ നമുക്കാകുന്നില്ല. നമ്മുടെ നാട്ടിലെ ആൾക്കൂട്ട കൊലപാതകങ്ങളും, വംശഹത്യകളും, സമുദായ കൊലകളും കാണുമ്പോൾ സനാതന ധർമമെവിടെ എന്ന് മനസ്സ് ചോദിക്കുന്നു. “അഹം ബ്രഹ്മസ്മി എന്നും, “തത്വമസി” എന്നും പറയുന്ന നാട്ടിൽ സഹോദരന് /സഹോദരിക്ക് ഒരു വിലയും കല്പിക്കുന്നില്ലല്ലോ എന്നോർത്ത് ഹൃദയം തേങ്ങുന്നു!

അമ്പതു നോമ്പ് കാലത്തിൽ ക്രൈസ്തവർ സഹോദരസ്നേഹമെന്ന വലിയ മൂല്യത്തെക്കുറിച്ചു ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്രയും മനോഹരമായ സഹോദരസ്നേഹമെന്ന പരികല്പനക്ക് കോട്ടം തട്ടുന്ന തരത്തിൽ നമ്മുടെ ക്രൈസ്തവജീവിതത്തിൽ ഒന്നും സംഭവിക്കാൻ പാടില്ല. ശരിയാണ്, “എന്റെ സഹോദരന്റെ കാവൽക്കാരൻ ഞാനാണോ“യെന്ന സ്വർഗ്ഗത്തിനുനേരെ ഉതിർത്ത ചോദ്യം നമ്മെ എപ്പോഴും വേട്ടയാടുന്നുണ്ട്. അതിന്റെ വ്യത്യസ്ത രൂപങ്ങൾ ഇന്നും അഴിഞ്ഞാടുന്നുമുണ്ട്. എങ്കിലും, ക്രൈസ്തവർ ഇന്നും ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന വലിയൊരു മൂല്യമാണ് സഹോദരസ്നേഹം.

ഈ ഭൂമിയിൽ നാം തീർത്ഥാടകരാണെന്നും ഈ ഭൂമിയിൽ ജീവിക്കുമ്പോൾ ഏറ്റവും കരണീയമായതു സഹോദരങ്ങളെ സ്നേഹിച്ചും, സഹായിച്ചും ജീവിക്കലാണെന്നും അറിയാമെങ്കിലും നാമത് പലപ്പോഴും സൗകര്യപൂർവം മറക്കുന്നു! ഈ ലോകത്തിൽ നിന്ന് തിരിച്ചുപോകുവാനുള്ളവരാണ് എന്നറിഞ്ഞിട്ടും, വാശിയിലാണ് നാമെല്ലാവരും. സഹോദരനോടും സഹോദരിയോടും മിണ്ടാതിരിന്നിട്ട് എത്രനാളായി? വെറും നിസ്സാര കാര്യങ്ങൾക്കു വേണ്ടി മറ്റുള്ളവരോട് വഴക്കിട്ട് പരദൂഷണവും പറഞ്ഞു നടക്കുവാൻ തുടങ്ങിയിട്ട് എന്ത് നേടി? Image result for images of arguing of the indian brothers മറ്റുള്ളവരുടെ ബലഹീനതകളും, തെറ്റുകളും, സമൂഹത്തിന്റെ മുൻപിൽ വലിച്ചിട്ടു അവരെ നഗ്നരാക്കിയപ്പോൾ എന്തുകൊണ്ട് നിന്റെ ദൈവത്തിന്റെ കാരുണ്യത്തെ നീ മറന്നു? നിയമത്തിന്റെ സാങ്കേതികത്വത്തിനുമുന്പിൽ നിന്റെ സഹോദരനെ നിർത്തിയിട്ടു, അവന്റെ/ അവളുടെ കുറവുകളുടെ ലിസ്റ്റ് നിരത്തി, നിന്റെ മനസ്സിന്റെ കുടുസ്സുമുറിയിൽ കയറ്റി നിർത്തി വിചാരണ ചെയ്തു നിന്റെ കുടുംബത്തിൽ നിന്ന്, നിന്റെ സൗഹൃദത്തിൽ നിന്ന് പുറത്താക്കിയപ്പോൾ  നീ എന്ത് നേടി? അപ്പോൾ ദൈവം വന്നു നിന്നോട്, “നിന്റെ സഹോദരനെവിടെ” എന്ന് ചോദിക്കുമ്പോൾ എന്ത് ഉത്തരം നീ കൊടുക്കും?

മരണത്തിനുശേഷം ദൈവത്തിന്റെ മുൻപിൽ നിൽക്കുമ്പോൾ ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിനു നാം കണക്കുകൊടുക്കേണ്ടിവരും. അത് ഒരു ദിവസം ജീവിച്ചാലും, ഒരു മണിക്കൂർ ജീവിച്ചാലും, ഒരു ആയുസ്സുമുഴുവൻ ജീവിച്ചാലും നാം കണക്കുകൊടുക്കേണ്ടിവരും. അതിന്റെ അളവുകോൽ ‘നീയും നിന്റെ സഹോദരനും തമ്മിൽ’ എന്നതായിരിക്കും.

നാമെല്ലാവരും ബലഹീനരാണ്. കുറവുകളില്ലാത്ത വരായി ആരാണുള്ളത്? എങ്കിലും എല്ലാവരും നന്നായി ജീവിക്കുവാൻ ശ്രമിക്കുകയാണ്. പക്ഷെ, പലപ്പോഴും സാധിക്കുന്നില്ല. അവരെ സഹായിക്കുകയല്ലേ, അവർക്കുവേണ്ടി പ്രാർത്ഥിക്കുകയല്ലേ നാം ചെയ്യേണ്ടത്? നമ്മുടെ ബോധ്യത്തിലേക്കു കൊണ്ടുവരേണ്ട സത്യമിതാണ്: മറ്റുള്ളവരുടെ കുറവുകളും, ബലഹീനതകളും, തെറ്റുകളും നിന്റെ മുൻപിൽ വരുന്ന ദൈവിക വെളിപാടുകളാണ് – അവളെ, അവനെ രക്ഷയിലേക്കു നയിക്കുവാനുള്ള വെളിപാട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനുള്ള വെളിപാട്.  ആ സഹോദരനോ, സഹോദരിക്കോ, നിന്റെ പ്രാർത്ഥനാസഹായം ആവശ്യമുണ്ടെന്ന വെളിപാട്! എല്ലാവരെയും രക്ഷിക്കാനല്ലേ, മകളെ, മകനെ, ഈശോ കാൽവരി കയറിയതും മരിച്ചതും ഇന്നും നമ്മോടുകൂടെ വസിക്കുന്നതും?Image result for images of ants working together

ദൈവം സമം സഹോദരി, സഹോദരൻ എന്ന സത്യം അറിയാതെ ഒരിക്കലും നമുക്ക് പ്രാർത്ഥിക്കാനും കഴിയില്ല. ദൈവത്തിന്റെ പേരിൽ ഒരു ഉറുമ്പിനെപ്പോലും വാക്കുകൊണ്ടോ, പ്രവർത്തികൊണ്ടോ, എന്തിനു ചിന്തകൊണ്ടുപോലും നിനക്ക് നോവിക്കാനാവില്ല. അങ്ങനെ ചെയ്തിട്ട് നീ പ്രാർത്ഥിച്ചാൽ അത് വെറും പ്രഹസനമാണ്! ഈ നോമ്പുകാലത്ത് നിന്റെ സഹോദരനെ നീ നോവിച്ചിട്ട് എങ്ങനെ നിനക്ക് വിശുദ്ധ ബലി അർപ്പിക്കുവാൻ കഴിയും? സഹോദരരോടൊപ്പമല്ലാതെ നീ എങ്ങനെ പെസഹാ ആചരിക്കും?  നീ വഴിയായി നിന്റെ സഹോദരൻ വേദനിക്കുമ്പോൾ, നിനക്കെങ്ങനെ ഈസ്റ്റർ ആഘോഷിക്കുവാൻ കഴിയും?

ഈ നോമ്പുകാലം ക്ഷമയുടെയും, സാഹോദര്യത്തിന്റെയും പുണ്യകാലമാകട്ടെ.

SUNDAY SERMON Mt 21, 33-44

മത്താ 21, 33 – 44

ജോഷ്വ 6, 27 – 7, 15

റോമാ 8, 12 – 21

സന്ദേശം

Image result for images of Mt. 21,33-44

ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. ഈ ദേവാലയത്തിൽ വിശുദ്ധ കുർബാന യ്ക്കായി അണഞ്ഞിരിക്കുന്ന വേളയിൽ നമ്മിലും ഒരു ഭീതിയുണ്ട്. ദൈവമേ, എനിക്ക്, എന്റെ കുടുംബത്തിലുള്ളവർക്ക്, എന്റെ ബന്ധുക്കൾക്ക്, സുഹൃത്തുക്കൾക്ക് കൊറോണ പിടിക്കുമോ? പ്രിയപ്പെട്ടവർ ആരെങ്കിലും മരിക്കുമോ? ഞാൻ സ്വരുക്കൂട്ടി വച്ചിരിക്കുന്ന തെല്ലാം എനിക്ക് നഷ്ടപ്പെടുമോ? നമ്മുടെ ഭീതിയുടെയെല്ലാം അടിക്കല്ല് നാം മരിക്കുമെന്ന ചിന്തയാണ്. നമുക്കുള്ളതെല്ലാം നഷ്ടപ്പെടുമോയെന്ന തോന്നലാണ്. ഈ ചിന്തകൾ കുറച്ചൊന്നുമല്ല നമ്മെ അലോസരപ്പെടുത്തുന്നത്. മാത്രമല്ല, ഈ ചിന്തകൾ നമ്മുടേത് മാത്രമല്ല. ലോകത്തിലുള്ള എല്ലാവരുടേതുമാണ്.

ഇങ്ങനെ, കൊറോണ ഭീതിയിൽ, മരണഭീതിയിൽ, എല്ലാം നഷ്ടപ്പെടുമോയെന്ന പേടിയിൽ ജീവിക്കുന്ന ലോകത്തോട്, നാമോരോരുത്തരോട്, ദൈവവചനം പറയുന്നു, സർവത്തിന്റെയും അവകാശിയായ ക്രിസ്തുവിനെ സ്വന്തമാക്കുക. എന്തെങ്കിലും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള ഏറ്റവും നല്ല മാർഗം അതിന്റെ അവകാശിയെ സ്വന്തമാക്കലാണ്.

വ്യാഖ്യാനം

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ഈശോയുടെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന് ശേഷമാണ് ഈശോ മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ പറയുന്നത്. താൻ മുൻകൂട്ടി കണ്ട തന്റെ ജീവിതത്തെ, ജീവിത സംഭവങ്ങളെ വളരെ മനോഹരമായി ഈശോ ഇവിടെ അവതരിപ്പിക്കുകയാണ്. ഈശോ നടത്തുന്ന പീഡാനുഭവ പ്രവചനങ്ങളുടെ ഉപമാവിഷ്കാരമാണ് നാമിവിടെ കാണുക. അവകാശിയെക്കൊന്ന് അവകാശം സ്വന്തമാക്കാൻ ആഗ്രഹിച്ച ഇസ്രയേലിന്റെ മണ്ടത്തരത്തിനു മുൻപിൽ ഈശോ ഉയർത്തുന്ന പരിഹാസമാണീ ഉപമ. ഇന്നും മനുഷ്യൻ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ആന മണ്ടത്തരം മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്ന വലിയ വിപത്തിലേക്കുള്ള ഒരു ചൂണ്ടുപലകയും കൂടിയാണ് ഇന്നത്തെ സുവിശേഷത്തിലെ ഈ ഉപമ. ആനുകാലികമായി ഈ ഉപമയെ ഒന്ന് വിശദീകരിച്ചാൽ ഇതിലെ അന്തസത്ത നമുക്ക് മനസ്സിലാകും.

ദൈവപരിപാലനയുടെ അനന്തസാധ്യതകൾക്കിടയിലാണ് മനുഷ്യൻ ജീവിക്കുന്നത്. ഈ ജീവിതം ഈ ഭൂമിയിൽ ദൈവമാണ് നമുക്ക് നൽകിയത്. അവിടുത്തെ പരിപാലനയുടെ വേലിക്കെട്ടിനുള്ളിൽ ജീവനും ശക്തിയും നൽകി കണ്ണിലെ കൃഷ്ണമണിപോലെ നമ്മെ കാത്തുസൂക്ഷിക്കുന്നു. വിശുദ്ധ കൂദാശകളാകുന്ന, സഭയാകുന്ന കൃഷിക്കാരിലൂടെ നമ്മെ വളർത്തുന്നു. ഇത്രയെല്ലാം തന്റെ കരുണയിൽ, സ്നേഹത്തിൽ ദൈവം ചെയ്യുന്നത് നാം ഈ ഭൂമിയിൽ നൂറുമേനി, അറുപതുമിനി, മുപ്പതുമീനി ഫലം പുറപ്പെടുവിക്കാനാണ്. ആ ഫലം കാത്തിരിക്കുന്ന ഉടമസ്ഥനായ ദൈവം ഈരേഴുപതിനാലു ലോകങ്ങളുടെയും, അതിലുള്ള സകലത്തിന്റെയും അവകാശിയായി ക്രിസ്തുവിനെ ആക്കിയിരിക്കുന്നു.

വിശുദ്ധ പൗലോശ്ലീഹാ ഇക്കാര്യം വളരെ കൃത്യമായി പറയുന്നുണ്ട്. “അവൻ (ക്രിസ്തു) അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും, എല്ലാ സൃഷ്ടികൾക്കും മുൻപുള്ള ആദ്യജാതനുമാണ്. കാരണം, അവനിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ, ആധിപത്യങ്ങളോ, ശക്തികളോ, അധികാരങ്ങളോ എന്തുമാകട്ടെ എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുന്പുള്ളവൻ. അവനിൽ സമസ്തവും സ്ഥിതിചെയ്യുന്നു.”

എന്നാൽ, സ്നേഹമുള്ളവരേ ശ്രദ്ധിച്ചു കേൾക്കണം, ഈ ലോകം, ലോകത്തിലുള്ള നാമെല്ലാവരും, നൽകപ്പെട്ടിട്ടുള്ളതിന്റെയെല്ലാം ഉടമസ്ഥനായ ദൈവത്തെ മറന്നു, ഇതിന്റെയെല്ലാം അവകാശിയായ ക്രിസ്തുവിനെ പരിഗണിക്കാതെ, എല്ലാം സ്വന്തമാക്കാൻ ശ്രമിക്കുന്നു. കുടുംബനാഥനെന്ന നിലയിൽ നീ സമ്പാദിക്കുന്നതെല്ലാം നിന്റെ കുടുംബങ്ങൾക്കും അർഹതപ്പെട്ടിരിക്കെ, നിന്റെ സുഖത്തിനായി മാത്രം നിന്റെ സമ്പാദ്യം കള്ളുകുടിക്കാൻ ഉപയോഗിക്കുമ്പോൾ, പുകവലിക്കാൻ എടുക്കുമ്പോൾ, എല്ലാം നിന്റേതെന്ന മട്ടിൽ ഉപയോഗിക്കുമ്പോൾ, നീ ഇതിന്റെയെല്ലാം അവകാശിയായ ക്രിസ്തുവിനെ കൊന്നു നിന്റെ ജീവിതത്തിന്റെ പുറമ്പോക്കിലേക്കു എറിഞ്ഞുകളയുകയാണ്. ഈ ലോകത്തിലുള്ളതെല്ലാം ക്രിസ്തുവിന്റേതായിരിക്കെ, അത് പരിഗണിക്കാതെ, എല്ലാം, സുഖങ്ങളും, സ്വത്തുക്കളും, എല്ലാം എല്ലാം നിന്റേതാക്കാൻ നീ ശ്രമിക്കുമ്പോൾ -നീ ആരുമാകാം, ഒരു പുരോഹിതൻ, സന്യാസി, ഭാര്യ, ഭർത്താവ്, യുവതീയുവാക്കൾ, കുഞ്ഞുങ്ങൾ, – ഓരോരുത്തരും അവരവരുടേതായ തലത്തിൽ, സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ ക്രിസ്തുവിനെ കൊള്ളുകയാണ്, നിങ്ങളുടെ ജീവിതത്തിന്റെ പുറത്തേക്കു എറിഞ്ഞുകളയുകയാണ്. എല്ലാം ക്രിസ്തുവിന്റേതായിരിക്കേ, നിങ്ങളുടേതെന്ന മട്ടിൽ, ഇരുമ്പു സേഫുകളിലും, ലോക്കറുകളിലും മറ്റും സൂക്ഷിക്കുകയും, ആർക്കും പങ്കുവെക്കാതെ, ആരായും സഹായിക്കാതെ കണ്ണെഴുതി പൊട്ടും തൊട്ടു, ശീതീകരിച്ച കാറുകളിൽ കറങ്ങുമ്പോൾ ഓർക്കുക, നിങ്ങൾ അവകാശിയെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് പുറത്തു നിർത്തുകയാണ്.

പക്ഷെ സ്നേഹിതരെ, നിങ്ങൾക്ക് ഒന്നും സ്വന്തമാക്കാൻ സാധിക്കുകയില്ല. കാരണം, അവകാശം മുഴുവൻ സ്വന്തമാക്കാൻ ഒരു മാർഗ്ഗമേയുള്ളു – അവകാശിയെ സ്വന്തമാക്കുക. സമ്പത്തു ആവശ്യമുണ്ടോ, സർവ സമ്പത്തിന്റെയും ഉടയവനായ ക്രിസ്തുവിനെ സ്വന്തമാക്കുക; സൗനന്ദര്യം വേണമോ, സൗന്ദര്യം മാത്രമായ ക്രിസ്തുവിനെ സ്വന്തമാക്കുക; സൗഖ്യം വേണമോ, സൗഖ്യദായകനായ ക്രിസ്തുവിനെ സ്വന്തമാക്കുക. സമാധാനം വേണമോ, സന്തോഷം വേണമോ, എല്ലാറ്റിന്റെയും അവകാശിയെ സ്വന്തമാക്കുക. അല്ലെങ്കിൽ അവകാശത്തിൽ പങ്കുപറ്റാൻ നിനക്കാകില്ല.

നാം ഇറുത്തെടുക്കുന്ന ഒരു പുൽനാമ്പും, കൈക്കുമ്പിളിലാക്കുന്ന കടലിലെ ഇത്തിരി വെള്ളവും, നാം ചിലവഴിക്കുന്ന ഒറ്റരൂപാ തുട്ടുപോലും നമ്മുടേതല്ല. അതിനു അവകാശിയുണ്ട്, കർത്താവായ ഈശോ തമ്പുരാൻ! അവകാശിയെ ജീവിതത്തിന്റെ പുറമ്പോക്കിൽ നിർത്തി, ഇവയെല്ലാം നമ്മുടേതെന്ന മട്ടിൽ ആസ്വദിക്കാൻ ശ്രമിച്ചാൽ, ഉടമസ്ഥൻ വരികതന്നെ ചെയ്യും, അവകാശം നമ്മിൽ നിന്ന് തിരിച്ചെടുക്കാൻ…!

അവകാശിയെ കൊന്നാൽ അവകാശം മുഴുവൻ സ്വന്തമാക്കാമെന്നത് മണ്ടത്തരമാണ്. നിങ്ങൾ അവകാശിയെ കൊന്നാൽ രണ്ടുകാര്യം സംഭവിക്കാം. ഒന്ന്, അവകാശത്തിനു നൂറ്റൊന്നു ആളുകൾ ഉണ്ടാകും. അവകാശം ചിന്നഭിന്നമായിപ്പോകും. രണ്ട് ഉടമസ്ഥൻ വന്നു നിങ്ങളെ നശിപ്പിച്ചുകളയും. ഒന്നാമത്തെ വായനയിലെ ആഖാന്റെ ജീവിതം ഓർക്കുന്നത് നല്ലതാണ്. ദൈവവചനം മറന്നു എല്ലാം സ്വന്തമാക്കാൻ ശ്രമിച്ച ആഖാന്റെ തകർച്ച നമുക്ക് പാഠമാകട്ടെ.

ക്രിസ്തുവാകുന്ന മൂലക്കല്ലിൽ നിങ്ങൾ നിങ്ങളുടെ ജീവിതം പടുത്തുയർത്തുന്നില്ലായെങ്കിൽ, അവകാശിയെ നിങ്ങൾ സ്വന്തമാക്കുന്നില്ലായെങ്കിൽ വചനം പറയുന്നു, നിങ്ങളുടെ ജീവിതം തകർന്നു പോകും, മാത്രമല്ല, കണ്ണിമയ്ക്കുന്ന നേരത്തിൽ അത് ധൂളിയായിപ്പോകും, ധൂളിയായിപ്പോകും!

ഈ ദൈവവചനത്തെ ഭീഷണിയായി കാണരുതേ. സ്നേഹിക്കുന്ന ദൈവത്തിന്റെ ഹൃദയത്തിന്റെ കരച്ചിലാണിത്. ‘നിങ്ങൾക്കുവേണ്ടി ഞാൻ എല്ലാം ചെയ്തിട്ടും, ഓരോ ദിവസവും വിശുദ്ധ കുർബാനയിലൂടെ എന്നെത്തന്നെ തന്നിട്ടും, നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടും, സ്നേഹമുള്ള മക്കളെ, എന്തുകൊണ്ട് നിങ്ങൾ തകർച്ചയുടെ വഴി തിരഞ്ഞെടുക്കുന്നു. എന്തുകൊണ്ട് നിങ്ങൾ ജീവിതം പാപ്പരായിപ്പോകുന്ന വഴി തിരഞ്ഞെടുക്കുന്നു? എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ കുടുംബത്തിൽ, വ്യക്തിജീവിതങ്ങളിൽ നിങ്ങൾക്കായി എല്ലാം നൽകുന്ന അവകാശിയെ കൊന്നു ജീവിതത്തിന്റെ പുറമ്പോക്കിലേക്കെറിയുന്നു?’ കേൾക്കാൻ പറ്റുന്നുണ്ടോ, ദൈവത്തിന്റെ ഈ കരച്ചിൽ?

സമാപനം

Image result for pictures of priest with Holy Eucharist on the streets of Italy

ഞാൻ ആരെയും വിധിക്കുന്നില്ല. പക്ഷെ ലോകത്തിൽ സംഭവിക്കുന്നവയെ നിരീക്ഷിക്കുമ്പോൾ, എന്റെ ജീവിതത്തിലെ, എന്റെ കുടുംബത്തിലെ അസ്വസ്ഥതകൾ കാണുമ്പോൾ, ഞാൻ ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കാണാതെ വരുമ്പോൾ, ഞാൻ സ്വയം ചോദിക്കുകയാണ് സ്നേഹമുള്ളവരേ, എന്റെ ജീവിതത്തിന്റെയും, ഈ ലോകത്തിലുള്ള എല്ലാറ്റിന്റെയും അവകാശിയായ ക്രിസ്തുവിനെ എന്റെ ജീവിതത്തിൽ നിന്ന് ഞാൻ അകറ്റി നിർത്തിയിരിക്കുകയാണോ? അവകാശിയില്ലെങ്കിലും എല്ലാം സ്വന്തമാക്കാമെന്ന ഹുങ്കിലാണോ, എല്ലാം ആസ്വദിക്കാമെന്ന അഹന്തയിലാണോ ഞാൻ ജീവിക്കുന്നത്? കൊറോണ വൈറസ് പോലെയുള്ള മഹാമാരികൾ നമ്മോടു ഒന്നും പറയുന്നില്ലേ?

ഓർക്കുക, അവകാശം സ്വന്തമാക്കാൻ ഒരേയൊരു മാർഗ്ഗമേയുള്ളു: അവകാശിയെ സ്വന്തമാക്കുക.

NOMBUKAALA CHINTHAKAL

ആഴ്ച്ച മൂന്ന് 

ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാണ്

ക്രിസ്തുവിന്റെ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമായിരുന്നു. ദൈവത്തിന്റെ ഇഷ്ടത്തിന്റെ ഉജ്ജ്വലമായ ആവിഷ്കാരമാണ് ഈശോയുടെ ജീവിതം മുഴുവനും. സുവിശേഷങ്ങളിലൂടെ ക്രിസ്തുവിന്റെ ജീവിതത്തെ അടുത്തറിയുമ്പോൾ അത് നമ്മെ പ്രചോദിതരാക്കും; നമ്മെ അത് പ്രകമ്പനംകൊള്ളിക്കും. നമ്മുടെ നയനങ്ങളിൽ നിന്ന് ബാഷ്പം പ്രവഹിക്കും. നമ്മെ അത് മറ്റൊരാളായി മാറ്റും. നമ്മുടെ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കേണ്ടത് എങ്ങനെയെന്ന് അത് പഠിപ്പിക്കും.

Image result for IMAGES OF Lk 1, 38

‘ഇതാ കർത്താവിന്റെ ദാസി നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ ‘ എന്ന് പറഞ്ഞു ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കിത്തീർത്ത പരിശുദ്ധ അമ്മയായിരുന്നുരിക്കണം ഈശോയുടെ പ്രചോദനം. ജനക്കൂട്ടത്തിനിടയിലെ ഒരു സ്ത്രീ തന്റെ അമ്മയെ വാഴ്ത്തിപ്പാടുന്നത് കേട്ടപ്പോൾ ഈശോ മൊഴിഞ്ഞതു ഇങ്ങനെയായിരുന്നു: ‘ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ ‘അമ്മ, സഹോദരി, സഹോദരൻ. ക്രിസ്തുവിന്റെ അമ്മയാകാൻ, സഹോദരിയാകാൻ, സഹോദരനാകാൻ, പുരോഹിതനാകാൻ, സന്യാസിയാകാൻ ദൈവേഷ്ടത്തിന്റെ ആൾരൂപങ്ങളാകണം നാം; ദൈവത്തിന്റെ ആലയങ്ങളാകണം നാം.

ദൈവത്തിന്റെ ആലയങ്ങളാണ് നാമെന്നത് വിശുദ്ധ പൗലോശ്ലീഹായുടെ തൂലികയിലൂടെ വിരചിതമായ ദൈവവെളിപാടാണ്. ദൈവം നമ്മുടെ ഉള്ളിൽ വസിക്കുന്നതുകൊണ്ടാണ് നാം ദൈവത്തിന്റെ ആലയങ്ങളാകുന്നത്. നാം ദൈവത്തിന്റെ ആലയങ്ങളാണെങ്കിൽ ഈ ആലയത്തിൽ ആഘോഷിക്കപ്പെടേണ്ടതും, ആചരിക്കപ്പെടേണ്ടതും ദൈവത്തിന്റെ ഇഷ്ടമായിരിക്കണം.

ഞാനെന്ന ദേവാലയത്തിന്റെ extension-നും expansion-നും ആകുമ്പോഴാണ് നമ്മുടെ കുടുംബങ്ങളും ദേവാലയങ്ങളാകുന്നത്. നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന ദൈവം കുടുംബം മുഴുവനും, വ്യാപിക്കുകയാണ്. അവിടുന്ന് കുടുംബത്തിന്റെ നാഥനാകുകയാണ്. അപ്പോൾ കുടുംബത്തിൽ നടപ്പാകേണ്ട പ്ലാനുകളും പദ്ധതികളും എങ്ങനെയുള്ളതായിരിക്കണം? ദൈവത്തിന്റെ ഇഷ്ടമായിരിക്കണം.

‘ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെ’യെന്ന പ്രാർത്ഥനയോടെ ജീവിതം മുന്നോട്ട്കൊണ്ടുപോകുമ്പോൾ ലഭിക്കുന്ന സന്തോഷവും, സംതൃപ്തിയും  ഒന്നുവേറെതന്നെയാണ്. ഹാരാനിൽ മാതാപിതാക്കളുടെ മരണശേഷം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന അബ്രാമിനോട് ‘”നിന്റെ ദേശത്തെയും, ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ടു ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്ക് പോകുക” (ഉത്പത്തി 12, 1-3)

Image result for IMAGES OF Genesis 12, 1എന്ന് കർത്താവ് പറഞ്ഞപ്പോൾ, ‘നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു നടന്നു നീങ്ങിയ അബ്രാമിന്റെ ജീവിതം കാനാൻ  ദേശം പോലെ സമൃദ്ധമാകുകയാണ്.

ദൈവേഷ്ടത്തിന്റെ, ദൈവ വചനത്തിന്റെ പൂത്തുലയലാകട്ടെ തന്റെ ജീവിതമെന്നു ആഗ്രഹിച്ചതുകൊണ്ടാണ് ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ ചിത്തം രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു” (ലൂക്ക 1, 46-47) എന്ന് പാടാൻ മറിയത്തിന് കഴിഞ്ഞത്. ഉറക്കം നഷ്ടപ്പെട്ട രാത്രിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കാൻ ശ്രമിച്ച യൗസേപ്പിതാവ് ‘മാലാഖ പറഞ്ഞതുപോലെ ചെയ്യാൻ’ (മത്താ 1, 24) തീരുമാനിച്ച നിമിഷം മുതൽ സന്തോഷത്തോടും പ്രതീക്ഷയോടും, സംതൃപ്തിയോടും കൂടെ ജീവിക്കുകയാണ്.

ഈ ഭൂമിയിലെ ജീവിതം സന്തോഷത്തോടും സംതൃപ്തിയോടും കൂടി നയിക്കുവാനുള്ള ഏക മാർഗം ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുകയാണ്. ഇന്ന് ധാരാളം ആളുകൾ അസംതൃപ്തിയിലാണ് ജീവിക്കുന്നത്. സ്വന്ത താത്പര്യങ്ങൾ കാത്തുസൂക്ഷിക്കുവാനും സ്വന്തം ആഗ്രഹങ്ങൾ സാധിച്ചെടുക്കുവാനും എന്തും ചെയ്യാൻ മടിയില്ലാത്ത മനുഷ്യരുള്ള കാലത്താണ് നാം ജീവിക്കുന്നത്! വലിയമൂല്യങ്ങളെപോലും സ്വന്തം ഇഷ്ടപൂർത്തീകരണത്തിനായി കുരുതികൊടുക്കാൻ ഇക്കൂട്ടർക്ക് മടിയില്ല.  മാതാപിതാക്കളുടെ കണ്ണീരോ, മക്കളുടെ ജീവിതമോ, അയൽവക്കക്കാരന്റെ നാശമോ ഒന്നും ഇവർക്ക് പ്രശ്നമല്ല. കൂടുതൽ പണമുണ്ടാക്കാൻ, നല്ല വീട്, ഭാര്യ, ഭർത്താവ്, കുടുംബം, ജോലി, ഇവയൊക്കെയായാൽ സംതൃപ്തി ലഭിക്കുമെന്ന വിശ്വാസം തകരുമ്പോൾ എവിടെ നിന്ന് സംതൃപ്തി ലഭിക്കാനാണ്? ഇങ്ങനെയുള്ളവർക്കു എന്തെല്ലാമുണ്ടായിരുന്നാലും ഇവർ അസംതൃപ്തരായിരിക്കും. ദരിദ്രരായാലും ഇവർ അസംതൃപ്തരായിരിക്കും, ധനികരായാലും ഇവർ അസംതൃപ്തരായിരിക്കും.

ജീവിതം സംതൃപ്തമാക്കാൻ, സന്തോഷപ്രദമാക്കാൻ ഒറ്റവഴിയേയുളളു.

Image result for images of thy will be doneഅത്, ദൈവമേ, നിന്റെ ഇഷ്ടം നിറവേറട്ടെയെന്ന പ്രാർത്ഥനയിൽ ജീവിക്കുകയെന്നതാണ്. കുടുംബത്തിന്റെ ഓരോ പ്ലാനും പദ്ധതിയും രൂപീകരിക്കുന്ന വേളയിൽ ദൈവത്തിന്റെ ഇഷ്ടം ആരായുക. നാം ചെയ്യുവാൻ പോകുന്നതിലെ നന്മയെപ്പറ്റി ചിന്തിക്കുക. ജീവിതം പ്രാർത്ഥനയിൽ ചിലവഴിക്കുക. ദൈവമേ നിന്റെ ഇഷ്ടം എനിക്ക് വെളിപ്പെടുത്തി തരണേയെന്നു ആഗ്രഹിച്ചു പ്രാർത്ഥിക്കുക. നിന്റെ ദൈവം നിനക്ക് തന്റെ ഇഷ്ടം വെളിപ്പെടുത്തും.

മദ്യപിക്കുക എന്ന എന്റെ ഇഷ്ടം എന്റെ ആരോഗ്യത്തെ ഹനിക്കുന്നുവെങ്കിൽ, എന്റെ മക്കൾക്കും ഭാര്യക്കും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിൽ, എന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്നുവെങ്കിൽ അത് നിന്റെ സ്വാർത്ഥതയുടെ ആഘോഷമായിരിക്കും. അതൊരിക്കലും ദൈവത്തിന്റെ ഇഷ്ടമാകില്ല. പെട്ടെന്ന് ദേഷ്യപ്പെടുന്ന നിന്റെ സ്വഭാവം കുടുംബത്തിന്റെ സമാധാനം കെടുത്തുന്നുവെങ്കിൽ, ബന്ധങ്ങളെ ശിഥിലമാക്കുന്നുവെങ്കിൽ അത് നിന്റെ ഈഗോയുടെ ആഘോഷമായിരിക്കും. നീ നിന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ അത് കുടുംബത്തിൽ ഒരു ദുരന്തമാണെങ്കിൽ ആ പ്രവർത്തി നിന്റെ സ്വാർത്ഥ ഇഷ്ടത്തിന്റെ പ്രതിഫലനം മാത്രമാകും !  നമ്മുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും ചൂഴ്ന്നു നിൽക്കുന്ന വലിയൊരു യാഥാർഥ്യമാണ് ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുകയെന്നത്.

ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാകണം. നമ്മുടെ ഹൃദയമിടിപ്പ് ദൈവേഷ്ടം ചെയ്യുന്നതിന്റെ താളമാകണം. നമ്മുടെ ഭക്ഷണം ദൈവേഷ്ടം നിറവേറ്റുകയെന്നതാകണം. ഈശോ നൽകുന്ന വലിയൊരു വെളിപാടും ഇതുതന്നെയാണ്. “എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയും ആണ് എന്റെ ഭക്ഷണം.

ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കാൻ വേണ്ടത് ഒന്നുമാത്രം – ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം. എന്റെ ജീവിതത്തിന്റെ മാനുഷിക, ലൗകിക അസാധ്യതകൾക്കു മുൻപിൽ ദൈവം ഒരു വാതിൽ തുറക്കുമെന്ന പ്രതീക്ഷയാണ് വിശ്വാസം. ‘ഞാൻ പാവപ്പെട്ടവനും ദരിദ്രനും ആണ്. എങ്കിലും എന്റെ ദൈവത്തിനു എന്നെക്കുറിച്ചു കരുതലുണ്ട് ‘ എന്ന വികാരമാണ് വിശ്വാസം. ‘ഹൃദയം തകർന്നവർക്കു സമീപസ്ഥനാണ് ദൈവം’ എന്ന ബോധ്യമാണ് വിശ്വാസം. എന്റെ പരിമിതികൾക്കും അപ്പുറം എന്നെ താങ്ങിനടത്തുവാൻ ദൈവം എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന ക്ഷീണിതമായ മനസ്സിന്റെ ആഗ്രഹമാണ് വിശ്വാസം. ഈ വിശ്വാസത്തിലേക്കു നാം വളരണം. അപ്പോൾ, നമ്മുടെ ജീവിതം ദൈവേഷ്ടം തേടാനും, പ്രവർത്തിക്കാനും ധൈര്യം ആർജിക്കും.

ഗായകനില്ലാത്ത ഗാനത്തെക്കുറിച്ചു ചിന്തിക്കുവാൻ സാധിക്കുമോ? അത് ഒരു മിസ്റ്റിക് ചിന്തയാണ്. ഗാനം ഏറ്റവും സുന്ദരമാകുന്നത് ഗായകൻ ഞാൻ അല്ലാതിരിക്കുമ്പോഴാണ്.Image result for images of flute എന്ന് പറഞ്ഞാൽ ഗായകൻ ദൈവം ആയിരിക്കുമ്പോഴാണ്. നാം എന്താകണം? കേവലം ഉള്ളു പൊള്ളയായ ഒരു മുളംതണ്ട്! ഒരു ഓടക്കുഴൽ! ദൈവം നമ്മിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു.  നാം ഇടക്കുകയറി തടസ്സമുണ്ടാക്കുന്നില്ല. ദൈവം നമ്മിലൂടെ പാടുന്നു. അത്രമാത്രം!

ദൈവം നമ്മിലൂടെ കടന്നുപോകട്ടെയെന്നു ആഗ്രഹിക്കുക. അതിനായി ഉള്ളിനെ ശൂന്യമാക്കുക. അതാണ് ദൈവേഷ്ടം നിറവേറട്ടെയെന്നു പറയുന്നതിന്റെ പൊരുൾ. നിന്റെ ജീവിതം അപ്പോൾ സുന്ദരമായൊരു ഗാനമാകും. നീ ഒരു അനുഗ്രഹമാകും. നിന്റെ ജീവിതത്തിന്റെ ആഹ്ളാ ദത്തിൽ അനേകർ പങ്കുപറ്റും. നിന്റെ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാകും.

ദൈവമേ നിന്റെ ഇഷ്ടത്തിന്റെ പൂർത്തീകരണമാകട്ടെ എന്റെ ജീവിതം.

SUNDAY SERMON Mt 20, 17-28

മത്താ 20,17 – 28

സന്ദേശം

Image result for images of mt 20 17-28 reflection

അമ്പതു നോമ്പിന്റെ മൂന്നാം ഞായറാഴ്ച്ച നമ്മെ ക്ഷണിക്കുന്നത് നമ്മുടെ ക്രൈസ്തവജീവിതങ്ങളെ ക്രിസ്തു കേന്ദ്രീകൃതമാക്കുവാനാണ്. നമ്മുടെ വ്യക്തി-കുടുംബ-സമൂഹജീവിതതലങ്ങളിൽ, എങ്ങനെയാണ് ക്രിസ്തുവിന് നാം സാക്ഷ്യം നൽകുന്നതെന്ന് ചിന്തിക്കുവാനും, ഏതു ക്രിസ്തുവിനെ, എങ്ങനെയുള്ള ക്രിസ്തുവിനെയാണ്   അവതരിപ്പിക്കേണ്ടതെന്ന് വിചിന്തനം ചെയ്യുവാനും ഈ ഞായറാഴ്ച നമ്മോട് ആവശ്യപ്പെടുകയാണ്. സന്ദേശമിതാണ്: ജീവിതം ക്രിസ്തു കേന്ദ്രീകൃതമാക്കുക.

വ്യാഖ്യാനം

ഈശോയുടെ ജീവിതം ജെറുസലേം കേന്ദ്രീകൃതമായിരുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള മൂന്നു പ്രവചനങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യത്തേതിലും, ഇന്ന് നാം വായിച്ചുകേട്ട മൂന്നാം പ്രവചനത്തിലും ഈശോ ജെറുസലേമിലേക്കു പോകുന്നതിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. സുവിശേഷങ്ങൾ, പ്രത്യേകിച്ച് സമാന്തര സുവിശേഷങ്ങളായ മത്തായി, മാർക്കോസ്, ലൂക്ക സുവിശേഷങ്ങൾ, ക്രിസ്തുവിന്റെ ജീവിതത്തെ, ജീവിതലക്ഷ്യത്തെ ജെറുസലേം കേന്ദ്രമാക്കിയാണ് അവതരിപ്പിക്കുന്നത്.

യഹൂദ ക്രൈസ്തവ ആധ്യാത്മികതയിൽ ജെറുസലേം ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ കേന്ദ്രമാണ്. ജെറുസലേം ദൈവത്തിന്റെ നഗരമാണ്. ജെറുസലേമിലാണ് രക്ഷ. ജെറുസലേം വിട്ടുപോകുന്നവർ രക്ഷയിൽനിന്നു, ക്രിസ്തുവിൽ നിന്ന് അകന്നുപോകുകയാണ്. ദൈവമഹത്വം പ്രകടമാകുന്നത് ജെറുസലേമിലാണ്. ജെറുസലെമിന്റ രാജാവാണ് ക്രിസ്തു. അതുകൊണ്ടാണ് ജറുസലേമിൽ പ്രവേശിച്ചപ്പോൾ രാജകീയ സ്വീകരണം കൊടുത്തത്. ക്രിസ്തുവിൽ പൂർത്തീകരിക്കപ്പെടേണ്ട ദൈവത്തിന്റെ രക്ഷയുടെ പ്രഭവകേന്ദ്രവും ജെറുശലേമാണ്.

ജെറുസലേം ഒപ്പം ദൈവ നിഷേധത്തിന്റെ നഗരവും കൂടിയാണ്. ദൈവത്തിന്റെ പ്രവാചകരെ കല്ലെറിയുകയും കൊല്ലുകയും ചെയ്തത് ഈ നഗരത്തിൽ വച്ച് തന്നെയാണ്. എന്നിട്ടും ദൈവം തന്റെ സ്നേഹം മുഴുവനും, പരിപാലന മുഴുവനും നൽകിയത് ജെറുസലെമിനാണ്. ഈശോയുടെ കരച്ചിൽ ഓർക്കുന്നില്ലേ? “ജെറുസലേം, ജെറുസലേം പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുത്തേക്ക് അയക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളെ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിൽ കീഴ് ചേർത്ത് നിർത്തുന്നതുപ്പോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചു ചേർക്കുന്നതിന് ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു.” (ലൂക്ക, 13, 34) ദൈവം ജെറുസലേമിനെ ഓർത്ത്‌ സങ്കടപ്പെടുകയാണ്.

ഈ ജെറുസലേം കേന്ദ്രമാക്കിയാണ് ഈശോ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ജെറുസലേം കേന്ദ്രമാക്കി ജീവിക്കുന്ന ഈശോയുടെ ജീവിതത്തിന്റെ സ്വഭാവം ശുശ്രൂഷയാണ്; സഹനമാണ്; ത്യാഗമാണ്; അന്ധകാരത്തിന്റെ, തിന്മയുടെ, അമർഷത്തിന്റെ, അധികാരപ്രമത്തതയുടെ അടിമത്തത്തിൽ കഴിയുന്നവർക്കുവേണ്ടിയുള്ള മോചനദ്രവ്യമാണ്. ജറുസലേമിലെ ഓരോ സഹനവും, പരിഹാസവും, പ്രഹരവും, അവസാനം മരണവും എല്ലാം മഹത്വത്തിലേക്കുള്ള വഴിയാണെന്ന് ഈശോ മനസ്സിലാക്കുന്നു. സഹനത്തെ സ്നാനമായിട്ടാണ് ഈശോ കാണുന്നത്. സ്നാനമെന്നത് അഭിഷേകമാണ്. എന്തോ ഉന്നതമായ ദൗത്യത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ്!

ക്രിസ്തുവിനു സഹനം ഒരഭിഷേകമാണ്. മനുഷ്യന്റെ ജീവിതവുമായി തൊട്ടു നിൽക്കുന്ന സഹനമെന്ന പ്രതിഭാസത്തെ മൂല്യമുള്ളതാക്കാൻ ഈശോ നമ്മെ പഠിപ്പിക്കുകയാണ്. സഹനത്തിന്റെ അഭിഷേകത്തിലൂടെ മഹത്വത്തിലേക്കു പ്രവേശിക്കുകയെന്നതാണ് ഈശോയുടെ ജീവിത ശൈലി.

ഈ ജീവിതശൈലിയുടെ വക്താക്കളാകാൻ നാം തയ്യാറെടുക്കണം. ഈയിടെ whats App ൽ ജെയിംസ് എന്ന യുവാവിന്റെ video കണ്ടു. ട്രാൻസ് എന്ന സിനിമയെക്കുറിച്ചു പറഞ്ഞ ശേഷം ജെയിംസ് പറയുന്നത് ക്രിസ്തുമതത്തിൽ അപ്പടി കരച്ചിലും മറ്റുമാണെന്നാണ്. മനുഷ്യനെ സെന്റി യാക്കി കൊല്ലും എന്നാണു അദ്ദേഹം പറയുന്നത്. ‘കരയുന്ന മിഴികളിൽ് എന്ന ഗാനവും ഉദാഹരണമായി അദ്ദേഹം പറയുന്നുണ്ട്.

ശരിയാണ്. പക്ഷെ ക്രൈസ്തവനായിട്ടും ജെയിംസിന് അതിന്റെ കാരണം പിടികിട്ടുന്നില്ല. കാരണമിതാണ്. ക്രിസ്തു സഹനത്തിലൂടെയാണ്, സഹനത്തിന്റെ അഭിഷേകത്തിലൂടെയാണ് നമുക്കുവേണ്ടി രക്ഷ നേടിത്തന്നത്. ജെയിംസേ, നമ്മുടെ, മനുഷ്യന്റെ, വികാരങ്ങളുമായി, കണ്ണീരുമായി, വേദനകളുമായി താദാത്മ്യപ്പെട്ടു നിൽക്കുന്ന, അവളുടെ, അവന്റെ കണ്ണീരിന്റെ ഉപ്പുരസം അറിയുന്ന ഒരു ദൈവമാണ് നമുക്കുള്ളത്. നാം അനുഭവിക്കുന്ന സഹനത്തിലൂടെ കടന്നുപോയി അതിനെ മഹത്വമുള്ളതാക്കിയവനാണ് ജെയിംസേ ക്രിസ്തു. സുഹൃത്തേ, മറ്റു മതങ്ങളിൽ ഇങ്ങനെയുള്ളൊരു ദൈവ സങ്കല്പം ഇല്ലെന്നു അറിയുക. ജീവിതം സഹനങ്ങൾ നിറഞ്ഞതാണെങ്കിലും ഒരു മൂന്നാംദിനത്തിന്റെ ഉറപ്പു തരുന്ന ദൈവം നമുക്കാണുള്ളത്. ഈ ചിന്ത കൂടുതൽ ആത്മീയമായി ചിന്തിക്കുവാൻ നമ്മെ പ്രരിപ്പിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

സെബദീപുത്രന്മാരുടെ അമ്മയുടെ മനോഭാവം, പത്തു ശിഷ്യന്മാരുടെ അമർഷം, വിജാതീയരുടെ ഭരണകർത്താക്കളുടെ യജമാനത്വം – ഇവയെല്ലാം ലോകത്തിന്റെ രീതികളാണ്. ക്രിസ്തുവിന്റെ ഇതിനൊക്കെ കടകവിരുദ്ധമാണ്. വലിയവനാകാതെ ശുശ്രൂഷകനാകാൻ, ഒന്നാമനാകാതെ ദാസനാകാൻ, ശുശ്രൂഷിക്കപ്പെടാതെ ശുശ്രൂഷിക്കാൻ, മറ്റുള്ളവരെ അടിമകളാക്കാതെ അവർക്കുവേണ്ടി ജീവൻ കൊടുക്കാൻ -ഇതൊക്കെയാണ് ക്രിസ്തുവിന്റെ രീതികൾ. ഈ ക്രിസ്തുവിനെ കേന്ദ്രീകരിച്ചാകണം ഇനി നമ്മുടെ ജീവിതം.

ജീവിതം പല തരത്തിൽ കേന്ദ്രീകരിക്കാം. ഒന്ന്, കുടുംബകേന്ദ്രീകൃതം. ഇത് നല്ലതാണ്. പക്ഷെ എപ്പോഴും അസ്വസ്ഥതയായിരിക്കും. താത്ക്കാലത്തെ കാര്യങ്ങൾ നടക്കാൻ ദേഷ്യപ്പെടും, ഒച്ചയുണ്ടാക്കും, അലറിവിളിക്കും. രണ്ട്, ഭാര്യ-ഭർത്തൃ കേന്ദ്രീകൃതം. മനുഷ്യ ബന്ധങ്ങളിൽ ഏറ്റവും അടുപ്പമേറിയതാണ്. പക്ഷെ, മക്കൾ, അമ്മായിഅച്ചൻ, അമ്മായിഅമ്മ, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇവ പ്രശ്നങ്ങൾ സൃഷ്ടിക്കും. നിരാശയിലേക്കു വീഴും. നിഷേധാത്മകമായി ബുദ്ധി പ്രവർത്തിക്കും. മൂന്ന്, ധനം കേന്ദ്രീകൃതം. സമ്പത്തിനു മുൻഗണന. പണം വീണ്ടും വരും. പക്ഷെ ഭാര്യയോട്, മക്കളോട് കാണിക്കേണ്ട സ്നേഹം കാണിക്കാൻ നഷ്ടപെട്ട സമയം തിരികെ കിട്ടില്ല. നാല്, തൊഴിൽ കേന്ദ്രീകൃതം. കുടുംബത്തെ മറക്കും. ഉദാ: മക്കളോടും, ഭാര്യയോടും സിനിമയ്ക്ക് പോകാമെന്നു പറഞ്ഞു. ജോലിത്തിരക്കിൽ അതങ്ങു മറന്നു. അഞ്ചു, സുഹൃത്ത് കേന്ദ്രീകൃതം. മറ്റുള്ളവരെ സ്നേഹിക്കാൻ മറക്കും. ആറ്, ശത്രു കേന്ദ്രീകൃതം. ജീവിതം മുഴുവനും നശിക്കും. ഏഴ്, ഭക്തി/പള്ളി കേന്ദ്രീകൃതം. അമിത ഭക്തി ആപത്താണ്. എട്ട്, സ്വയം കേന്ദ്രീകൃതം. സ്വാർത്ഥയിൽ നീയും കുടുംബവും നശിക്കും.

സമാപനം

സ്നേഹമുള്ളവരേ, ക്രിസ്തു ജെറുസലേം കേന്ദ്രമാക്കി ജീവിച്ചു. ക്രൈസ്തവന് ജെറുസലേം ക്രിസ്തുവാണ്. ദൈവസ്നേഹത്തിന്റെ, ദൈവപരിപാലനയുടെ, രക്ഷയുടെ പ്രഭവകേന്ദ്രം ക്രൈസ്തവന് ക്രിസ്തുവാണ്. ഇന്നത്തെ ദൈവവചനം നമ്മെ വിളിക്കുന്നത് ക്രിസ്തുകേന്ദ്രീകൃതമായി ജീവിക്കാനാണ്. അപ്പോൾ മറ്റു എട്ടു കേന്ദ്രീകൃതങ്ങളും നന്മയുള്ളതാകും. അന്ന്, കാൽവരിയുടെ തൊട്ടടുത്തുനിന്ന് ഈശോ മരണത്തെപറ്റി പറഞ്ഞപ്പോൾ, ശിഷ്യന്മാർ സ്ഥാനമോഹങ്ങൾക്കു പുറകെയായിരുന്നു. ഇന്നും, കൊറോണ പോലുള്ള വൈറസുകൾ ജീവിതം തകർക്കുമെന്നറിഞ്ഞിട്ടും നാം പള്ളികൾക്കുവേണ്ടി ആക്രോശിക്കുകയാണ്; സമ്പത്തു വാരിക്കൂട്ടാനും, കെട്ടിടങ്ങൾ പണിതുയർത്താനും ഓടിനടക്കുകയാണ്; നിയമനിർമാണസഭകളിൽ അധികാരം കൊണ്ട് മത്ത് പിടിച്ചു കോമരം തുള്ളുകയാണ്. അധികാരം ഉറപ്പിക്കുവാൻ വൃത്തികെട്ട കളികൾ നടത്തുകയാണ്. സ്നേഹമുള്ളവരെ, പാപത്തിന്റെ ബന്ധനം നമ്മെ വരിഞ്ഞുമുറുക്കിയിട്ടും, മരണം പടിവാതിൽക്കൽ എത്തിയിട്ടും ക്രിസ്തുവിലേക്കു തിരിയാൻ നാം മടികാണിക്കുന്നു.

നമ്മുടെ കേന്ദ്രങ്ങൾ നമുക്ക് തിരിച്ചറിയാം. ക്രിസ്തുവാകുന്ന കേന്ദ്രത്തിലേക്ക് മടങ്ങി വരാം.

NOMBUKAALA CHINTHAKAL -2

ആഴ്ച്ച രണ്ട് – അനുരഞ്ജനം ദൈവാനുഗ്രഹത്തിന്റെ ചാലുകൾ

Image result for images of reconciliation

തപസ്സിന്റെയും പ്രാർത്ഥനയുടെയും മനോഹരലോകത്തിലേക്കു നാം പ്രവേശിച്ചിരിക്കുകയാണ്. ഇവിടെ മനസ്സില്ല ഹൃദയമേയുള്ളു. ഇവിടെ യുക്തിയില്ല, സ്നേഹമേയുള്ളു. സ്നേഹത്തിനു സ്ഥായിയായി ഇരിക്കുവാൻ സാധ്യമല്ലല്ലോ സ്നേഹത്തിനു ബന്ധങ്ങളുണ്ടാകണം. ബന്ധങ്ങളിൽ നിന്ന് ബന്ധങ്ങളിലേക്കു സ്നേഹം കടന്നുപോയ്ക്കൊണ്ടേയിരിക്കണം. നമ്മുടെ ദൂരക്കാഴ്ച്ചകളെ മറയ്ക്കുന്ന പ്രലോഭനങ്ങൾ തകർക്കുന്നത് നല്ല ബന്ധങ്ങളുടെ വേരുകളെയാണ് – ദൈവവുമായുള്ള, സഹോദരങ്ങളുമായുള്ള, പ്രപഞ്ചവുമായുള്ള ബന്ധങ്ങളുടെ വേരുകളെ.

അനുരഞ്ജനമാകട്ടെ, ബന്ധങ്ങളെ കൂട്ടിയിണക്കുകയാണ്. വ്യവസ്ഥകളില്ലാത്ത, അതിരുകളില്ലാത്ത, പരസ്പരം ബഹുമാനിക്കുന്ന സ്നേഹമാണ് അനുരഞ്ജനം. ദൈവവും മനുഷ്യനും, മനുഷ്യനും മനുഷ്യനും, മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധങ്ങളുടെ സുഗമമായ ഒഴുക്കിനു അനുരഞ്ജനം ആവശ്യമാണ്. ഒഴുക്കിന്റെ ശക്തിയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം, ചിലയിടങ്ങളിൽ ഒഴുക്ക്‌ നിശ്ചലമാകാം, മറ്റിടങ്ങളിൽ ഒഴുക്കിനു ധാരാളം തടസ്സങ്ങളുണ്ടാകാം. ചിലപ്പോൾ ദിശമാറി ഒഴുകിയെന്നും വരാം. എന്നാൽ, ബന്ധങ്ങളിൽ സ്നേഹം നിറച്ചു ഒരുമയിൽ ജീവിക്കുകയാണ് പ്രധാനം. ബന്ധങ്ങൾ ശിഥിലമാകുന്നത് സാധാരണമാണ്, സ്വാഭാവികമാണ്. എന്നാൽ, ബന്ധങ്ങളെ വീണ്ടും ഇണക്കി ചേർക്കുകയെന്നത് അസാധാരണമാണ്, ദൈവികമാണ്.

Image result for images of river flowing

ദിവസത്തിൽ ഇരുപത്തിനാലു മണിക്കൂറും മനുഷ്യൻ ബന്ധങ്ങളുടെ തണലിലാണ്. രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ ദൈവവുമായി ബോധപൂർവമായ ബന്ധത്തിലാണ്. ‘വിശുദ്ധ കുരിശിന്റെ അടയാളത്താൽ’ വരച്ചു നമ്മെത്തന്നെ ദൈവത്തിനു സമർപ്പിക്കുമ്പോൾ മുതൽ നാം ദൈവവുമായി പ്രണയത്തിലാണ്; അനുരഞ്ജനത്തിലാണ്. കുടുംബത്തിലുള്ളവരോട് ‘ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ’ എന്നും പറഞ്ഞു ദിവസം തുടങ്ങുമ്പോൾ മുതൽ അനുരഞ്ജനത്തിന്റെ സ്നേഹച്ചരടിൽ നാമെല്ലാം ഒന്നാകുകയാണ്. കുടുംബത്തിലെ ജോലികളിൽ, സ്‌കൂളിൽ, ജോലിസ്ഥലത്ത്, വൃക്ഷത്തണലിൽ ഒരുമിച്ചിരുന്നു, പുഴയിൽ നീന്തി, കൂട്ടുകാരുമൊത്തു കളിച്ചു, പരസ്പരം  സഹായിച്ചു, സഹകരിച്ചു മുന്നോട്ടു പോകുമ്പോൾ നമ്മുടെ ഹൃദയത്തിന്റെ വീണയിൽ നാം അനുരഞ്ജനത്തിന്റെ ഈണങ്ങൾ മീട്ടുകയാണ്. അനുരഞ്ജനമാണ് ജീവിതത്തിന്റെ, ജീവിതബന്ധങ്ങളുടെ സൗന്ദര്യം!

അനുരഞ്ജനം ബന്ധങ്ങളെ ദൈവികമാക്കുകയാണ്. ബന്ധത്തിലെ സ്നേഹാമൃതം രുചിക്കാതെ, അതിനെ തട്ടിത്തെറിപ്പിച്ചു പിതാവിന്റെ നെഞ്ചിൽ ചവുട്ടി ഇറങ്ങിപ്പോയ ഒരു മകനെ ഓർക്കുന്നില്ലേ? അനുരഞ്ജനത്തിന്റെ ആലിംഗനവുമായി പുത്രനെ കാത്തിരിക്കുന്ന പിതാവിന്റെ മുൻപിൽ ഒരുനാൾ പുത്രൻ വന്നു നിൽക്കുകയാണ്. അകന്നു പോയതിന്റെ വേദന അയാളുടെ മുഖത്തുണ്ട്. ഹൃദയവിഭജനത്തിന്റെ നാളുകളിൽ ഏറ്റ പൊള്ളലുകൾ കണ്ണീരായി ഒഴുകുന്നുമുണ്ട്. എന്നാൽ,      പുത്രന്റെ പശ്ചാത്താപം നിറഞ്ഞ വാക്കുകൾക്ക് മുകളിൽ പിതാവിന്റെ  അനുരഞ്ജനത്തിന്റെ ആലിംഗനം!Image result for images of prodigal son

പിതാവിന്റെയും പുത്രൻറെയും ബന്ധം വിമലീകരിക്കപ്പെടുകയാണ്. ദൈവികമാകുകയാണ്. ചോദ്യങ്ങൾ … വിശദീകരണങ്ങൾ… കാലുകഴുകൽ … വിളിച്ചുപറയൽ whatsApp – ൽ അതിന്റെ  ചിത്രീകരണങ്ങൾ… ഒന്നുമില്ല. ദൈവത്തിന്റെ പ്രസാദവരം അവിടെ ഒഴുകുകയാണ് … വ്യവസ്ഥകളില്ലാത്ത, പരസ്പരം ബഹുമാനിക്കുന്ന സ്നേഹം! അനുരഞ്ജനം!

അനുരഞ്ജനം നമ്മുടെ അഹംഭാവത്തിന്റെ ആഘോഷമാകരുത്. അത് പ്രലോഭനങ്ങളിൽപെട്ടുപോയ നിന്റെ സഹോദരനെ   നേടിയെടുക്കുന്ന ദൈവിക പ്രവർത്തിയാണ്; ദൈവകാരുണ്യത്തിന്റെ തലോടലിൽ അവളെ/അവനെ സാന്ത്വനത്തിന്റെ തൈലത്താൽ അഭിഷേകം ചെയ്യലാണ്; സ്നേഹബഹുമാനങ്ങളോടെ കൂടെനിർത്തലാണ്. ‘നീ അങ്ങനെ ചെയ്തവനല്ലേ, നീ തിന്മയുടെ പാതയിൽ നടന്നവളല്ലേ…’ എന്ന്   അവളെ/അവനെ വിധിക്കാൻ നീ ആരാണ്? “പാപമില്ലാത്തവർ കല്ലെറിയട്ടെ”എന്ന് ആരോ നമ്മെ ഓർമിപ്പിക്കുന്നു. “വിധിക്കരുത്” എന്നത് അതിർവരമ്പുകൾ നിശ്ചയിക്കുന്ന മനസ്സിന്റെ ഭാവത്തിനെതിരെ, ബന്ധങ്ങളെ ശിഥിലമാക്കുന്ന ചിന്തയ്‌ക്കെതിരെ ഉണർന്നു പ്രവർത്തിക്കാൻ വേണ്ടിയാകണം ഈശോ പറഞ്ഞത്.

ദൈവത്തോട്, മനുഷ്യരോട്, പ്രപഞ്ചത്തോട് അനുരഞ്ജനപ്പെട്ടു നിൽക്കുമ്പോഴാണ് ജീവിതം പ്രസാദാത്മകമാകുന്നത്. അനുരഞ്ജനത്തിന്റെ ബലിവേദിയിൽ മാത്രമേ, ജീവിതം ധന്യമാകുകയുള്ളു. നമ്മുടെ ജീവിതത്തിന്റെ എല്ലാ അടരുകളെയും ചൂഴ്ന്നുനിൽക്കുന്ന ക്രിസ്തുവിന്റെ മൊഴി ഇങ്ങനെയാണ്: “നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്നു അവിടെ വച്ച് ഓർത്താൽ കാഴ്ച്ചവസ്തു അവിടെ ബലിപീഠത്തിന് മുൻപിൽ വച്ചിട്ട് പോയി നിന്റെ സഹോദരനോട് രമ്യപ്പെടുക. പിന്നെ വന്നു കാഴ്ച്ച യർപ്പിക്കുക.” (മത്താ 5,23-24) ക്രൈസ്തവന് ജീവിതം മുഴുവനും ബലിയർപ്പണമാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും ജീവിതസാഹചര്യങ്ങളിൽ ‘ഇതെന്റെ ശരീരമാകുന്നു’ ഇതെന്റെ രക്തമാകുന്നു’വെന്നും പറഞ്ഞു   ബലിയാകുകയാണ് ക്രൈസ്തവജീവിത ത്തിന്റെ സ്വഭാവം. ജീവിതമാകുന്ന ബലിപീഠത്തിൽ ഓരോനിമിഷവും നീ ബലിയാകുമ്പോൾ നിന്റെ ആദ്യ പ്രയത്നം നിന്റെ സഹോദരനുമായി രമ്യതപ്പെടുകയാണ്. ഇവിടെ ‘സഹോദരനെ’ന്നത് സ്ത്രീ ലിംഗമാകാം, പുല്ലിംഗമാകാം, നപുംസകലിംഗവുമാകാം.   എല്ലാം സഹോദരൻമാരാണ്, കാരണം സർവ ചരാചരങ്ങളുടെയും സ്രഷ്ടാവ് ഒന്നാണ്. മനുഷ്യർ, മരങ്ങൾ, മലകൾ, പുഷ്പങ്ങൾ, പാറകൾ, കല്ലും മണ്ണും, മൃഗങ്ങൾ, പക്ഷികൾ, ഉറുമ്പുകൾ എല്ലാം എല്ലാം സഹോദരന്മാരാണ്. ഇതറിഞ്ഞവനായിരുന്നു വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി. അദ്ദേഹത്തിനെല്ലാം പിതാവിന്റെ മക്കളായിരുന്നു.

ജീവിതത്തിന്റെ ബലിവേദിയിൽ എല്ലാം ബലിയുടെ വിശുദ്ധിയിൽ ചെയ്യുമ്പോൾ അനുരഞ്ജനം ഒരു അവശ്യഘടകമാകുന്നു. ദൈവവുമായി, സഹോദരങ്ങളുമായി, പ്രപഞ്ചവുമായി രമ്യതപ്പെടാതെ എങ്ങനെ നിനക്ക് ജീവിക്കുവാൻ സാധിക്കും? സഹോദരനെ നിനക്ക് കാണാം. ദൈവത്തെ കാണാനാകില്ല.  കാണപ്പെടുന്നവയോടു അനുരഞ്ജനപ്പെടാൻ നിനക്ക് കഴിയുന്നില്ലെങ്കിൽ എങ്ങനെയാണ് കാണപ്പെടാത്ത ദൈവവുമായി നിനക്ക് രമ്യതയിൽ ആകാൻ സാധിക്കും?

അനുരഞ്ജനത്തിന്റെ വ്യാപ്തി വെളിപ്പെടുകയാണിവിടെ. ജീവിതത്തിന്റെ എല്ലാ തലത്തിലും അനുരഞ്ജനം കടന്നുവരികയാണ്. സാവധാനത്തിൽ നിങ്ങളുടെ വ്യക്തി ജീവിതം ഒന്ന് നിരീക്ഷിക്കുക. ഒരു ചന്തപ്പറമ്പ് തന്നെ നാം തലയിൽ ചുമന്നുകൊണ്ട് നടക്കുന്നുണ്ട്. എന്തെല്ലാം അനാവശ്യമായ വസ്തുക്കൾ…ചപ്പുചവറുകൾ…നമ്മൾ ഒന്നല്ല, ഉള്ളിൽ ഒരു ജനക്കൂട്ടമാണ്. പല തരത്തിലുള്ള വ്യക്തികൾ! ആസക്തി നിറഞ്ഞ ഞാൻ, പരാതി പറയുന്ന, അസൂയയും, അഹങ്കാരവുള്ള ഞാൻ, അവിശ്വസ്തത പുലർത്തുന്ന ഞാൻ…ഉള്ളിൽ ഒന്നും, പുറമെ മറ്റൊന്നുമായി കപടനടനം നടത്തുന്ന  ഞാൻ… അങ്ങനെ ഒരു ജനക്കൂട്ടമാണ് നാമോരോരുത്തരും. വിഭജിക്കപ്പെട്ട വ്യക്തിത്വങ്ങൾ! നമ്മോടു തന്നെ അനുരഞ്ജനം ആവശ്യമാണ്.

Image result for images of prodigal son

സ്വയം അനുരഞജിതനാകാത്തവൻ ഉള്ളിൽ ചിന്നഭിന്നമാണ്. അവന്റെ/അവളുടെ വളരെ രഹസ്യാത്മകമായ വ്യക്തിപരമായ പാപങ്ങൾപോലും ബന്ധങ്ങളെ ഉലയ്ക്കും. ഒരു പാപവും തികച്ചും വ്യക്തിപരമല്ല. അത് നമ്മുടെ ബന്ധങ്ങളിലെ കണ്ണികളെ വലിഞ്ഞുമുറുക്കുന്നുണ്ട്. കാരണം, ഓരോ പാപാവസ്ഥയും വ്യക്തിയെ, വ്യക്തികളെ തകർക്കുന്നുണ്ട്. ആ തകർച്ചയുടെ ഷോക്കുമായി വീട്ടിൽ ചെല്ലുമ്പോൾ ഭാര്യയോട്, ഭാർത്താവിനോട്, മാതാപിതാക്കളോട്, മക്കളോട്, സമൂഹത്തിലുള്ളവരോട് എങ്ങനെ രമ്യമായി, സമാധാനത്തോടെ പെരുമാറും? ഉള്ളിൽ തകർച്ചയുണ്ടെങ്കിൽ, ഉള്ള് അസ്വസ്ഥമാണെങ്കിൽ എങ്ങനെ സമാധാനം കൊടുക്കാൻ കഴിയും? ഉള്ളിലുള്ളതല്ലേ കൊടുക്കാൻ കഴിയൂ?

ഹൃദയം വിഭജിതമായാൽ പിന്നെ അനുരഞ്ജനത്തിലേക്കു എത്തുന്നതുവരെ ഭ്രാന്തമായഒരു അവസ്ഥയിലൂടെയായിരിക്കും മനുഷ്യൻ കടന്നുപോകുക. കാണുന്നതിനോടെല്ലാം ദേഷ്യം! വാതിൽ വലിച്ചടയ്ക്കുന്നു…കസേരയെടുത്തു എറിയുന്നു….റിമോട്ട് കൺട്രോൾ കഷണങ്ങളാകുന്നു… വായിൽ നിന്ന് വരുന്നതോ പുഴുത്ത ‘സുകൃത’ങ്ങൾ! പിന്നെ തന്ത്രപ്രധാനമായ ഇടവേളകൾ! പരസ്പരം മിണ്ടാതിരിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക…..എന്തെല്ലാം. നാടകങ്ങൾ! ദൈവം സമ്മാനമായി തന്ന ജീവിതം, ജീവിതനിമിഷങ്ങൾ എല്ലാം നഷ്ടപ്പെടുത്തുമ്പോൾ നാം എന്ത് നേടുന്നു?

നഷ്ടങ്ങളുടെ സ്‌ക്രീനിൽ തോണ്ടി നിസ്സാരമായവയ്ക്കുവേണ്ടി പണയം വയ്ക്കുവാനുള്ളതല്ല ക്രിസ്തു നമുക്ക് നൽകിയ ജീവിതമെന്നു മനസ്സിലാക്കുക. ജീവിതം ഇരുളിലേക്ക് കടക്കുന്നതിനു മുൻപ് നാം അനുരഞ്ജനത്തിലേക്ക് കടന്നുവരണം. എല്ലാവരോടും, എല്ലാറ്റിനോടും അനുരഞജിതരാകുവാൻ നമുക്കാകണം. നിങ്ങളുടെ പ്രവൃത്തിമൂലം വേദനിച്ച വാതിലിനോടും, കസേരയോടും മാപ്പുചോദിച്ചു രമ്യതയിലാകണം. ആ വാതിൽ നിങ്ങളോടു എന്ത് ചെയ്തു? ക്ഷമ ചോദിക്കണം നിങ്ങൾ. stupid ആയി തോന്നുന്നുണ്ടോ? ഉണ്ടല്ലേ? വാതിലിനോട് ദേഷ്യപ്പെട്ടപ്പോൾ നിങ്ങക്കതു തോന്നിയില്ലേ? ദേഷ്യപ്പെടാൻ നിങ്ങൾക്കാവുമെങ്കിൽ, സ്നേഹിക്കാനും നിങ്ങൾക്കാകണം.

ഭൂമിയിലെ അനുരഞ്ജനത്തിന്റെ ഏറ്റവും മനോഹരരൂപമായ ദാമ്പത്യ ബന്ധങ്ങൾ പോലും ഇന്ന് ശിഥിലമാണ്! ബന്ധങ്ങളുടെ നിർമ്മലത പാലിക്കാത്ത വെറും നാട്യങ്ങളായി, അഭിനയമായി തീരുന്നോ നമ്മുടെ ജീവിതങ്ങൾ?! ജീവിതത്തിന്റെ ബലിവേദിയിൽ അനുരഞ്ജനത്തിന്റെ മെഴുകുതിരികളായി എരിഞ്ഞെരിഞ്ഞു മറ്റുള്ളവർക്കുവെളിച്ചമാകാൻ കാൽവരിയുടെ വഴി നമ്മെ പഠിപ്പിക്കും. എല്ലാ ബന്ധങ്ങളോടും അനുരഞ്ജനത്തിന്റെ ഭാഷ സംസാരിക്കുവാൻ നാം പഠിക്കണം.

എല്ലാ ബന്ധങ്ങളും ദൈവം യോജിപ്പിച്ചവയാണ്. അതാണ് ബന്ധങ്ങളുടെ മനോഹാരിത. എന്നാൽ ബന്ധങ്ങളെ തട്ടിത്തെറിപ്പിച്ചു അഹങ്കാരത്തിന്റെ മസിലും പെരുപ്പിച്ചു നടക്കുകയാണ് മനുഷ്യൻ. ഭൂമിയിലെ മൃഗങ്ങളിൽ വച്ച് ഏറ്റവും ബലഹീനനാണ് താനെന്നു അവൻ/അവൾ ഓർക്കുന്നേയില്ല. മരണം സുനിശ്ചിതമാണെന്നു അറിഞ്ഞിട്ടും പിടിവാശിയുടെയും പിണക്കത്തിന്റെയും അഹന്തയുടെയും കുതിരപ്പുറത്താണ് നമ്മുടെ യാത്ര. ഒരുനാൾ വരും; അന്ന് മരണത്തിന്റെ തണുപ്പുമായി താൻ വീടിന്റെ മുറ്റത്ത് കിടക്കുമെന്നറിഞ്ഞിട്ടും, സ്ഥലത്തിനുവേണ്ടി, സമ്പത്തിനുവേണ്ടി, സ്വർണത്തിനുവേണ്ടി മനുഷ്യന് ആക്രാന്തമാണ്‌. ബന്ധങ്ങളെ വെട്ടിമുറിക്കുവാൻ നമുക്ക് ഒരു മടിയുമില്ല.

അനുരഞ്ജനമാണ് ക്രിസ്തു നമ്മോടു ആവശ്യപ്പെടുന്നത്. അനുരഞ്ജനം diplomacy അല്ല, അനുരഞ്ജനം duplicacy-യും അല്ല.  അത് സെഹിയോനിലെ പാദം കഴുകലാണ്; ഒറ്റിക്കൊടുക്കുന്നവന്റെയും തള്ളിപ്പറയുന്നവന്റെയും കൂടെ നിൽക്കാത്തവരുടെയും പാദങ്ങൾ കഴുകി ചുംബിക്കുന്ന അനുരഞ്ജനം. അത് സെഹിയോനിലെ കുർബാനയാണ്; ഒറ്റിക്കൊടുക്കുന്നവന്റെയും കൈകളിലേക്ക് തന്നെത്തന്നെ പകുത്തു നൽകുന്ന അനുരഞ്ജനം. അത് കാൽവരിയിലെ “ഇവരോട് ക്ഷമിക്കണമേ” എന്ന കരച്ചിലാണ്; കാൽവരിയിൽ മൂന്നാണികളിൽ കിടന്നു പിടയുമ്പോൾ വിശ്വസാഹോദര്യത്തിന്റെ മന്ത്രധ്വനി മുഴക്കുന്ന അനുരഞ്ജനം. അനുരഞ്ജനം ദൈവാനുഗ്രഹത്തിന്റെ ചാലുകളായി നമ്മിൽ ഒഴുകട്ടെ.

ക്രിസ്തു നമ്മെ ക്ഷണിക്കുകയാണ്: “വരുവിൻ നമുക്ക് രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവർണമെങ്കിലും കമ്പിImage result for images of reconciliation in familyളിപോലെ വെളുക്കും”. ജീവിതം വിഭജിക്കപ്പെടലും  അനുരഞ്ജനവുമാണ്; രണ്ടും ഒരുമിച്ച്. ഒരു നിമിഷത്തേക്ക് പോലും ഹൃദയം വിഭജിക്കപ്പെടാതിരിക്കട്ടെ. ഓരോ നിമിഷവും ദൈവത്തിന്റെ ക്ഷമിക്കുന്ന സ്നേഹം അനുരഞ്ജനത്തിന്റെ മഴയായ് നമ്മിൽ പെയ്തിറങ്ങട്ടെ.

SUNDAY SERMON Mt 7, 21 – 28

മത്താ 7, 21 – 28

സന്ദേശം

Image result for images of doing the will of God

അമ്പതുനോമ്പിന്റെ രണ്ടാം ഞായറാഴ്ച്ചയാണിന്ന്.   ഇന്നത്തെ ദൈവ വചനം അഹന്ത വെടിഞ്ഞു ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് യഥാർത്ഥ ശിഷ്യൻ എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.

വ്യാഖ്യാനം

എന്താണ് ഈ ദൈവവചന ഭാഗത്തിന്റെ പ്രസക്തി? എന്തിനാണ് അമ്പതുനോമ്പിന്റെ ഈ രണ്ടാം ആഴ്ച്ച ദൈവവചനം ഇത്തരമൊരു ആഹ്വാനം നമ്മുടെ മുൻപിൽ വയ്ക്കുന്നത്?

കാരണങ്ങൾ പലതുണ്ട്. മനുഷ്യനെ മോക്ഷത്തിലേക്ക്, നിർവാണത്തിലേക്ക്, സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കേണ്ട മതങ്ങളിന്ന്, മനുഷ്യനെ നരകത്തിലേക്ക് നയിക്കുകയാണ്. മനുഷ്യ സ്നേഹത്തിന്റെ സന്ദേശങ്ങൾ പ്രഘോഷിക്കുന്ന മതങ്ങൾ തെരുവിൽ മനുഷ്യനെ കൊന്നൊടുക്കുകയാണ്. പേര് ചോദിച്ചു, മതം ചോദിച്ചു മനുഷ്യനെ കൊന്നൊടുക്കുന്ന ക്രൂരതയ്ക്ക് മതമെന്ന പേര് പറയുവാൻ സാധിക്കുമോ? സനാതന ധാർമിക മൂല്യങ്ങളും, പുണ്യങ്ങളും പറയുമ്പോൾ തന്നെ വർഗീതയുടെ വിഷം തുപ്പുന്ന മൃഗങ്ങളായി തീരുന്നതിനെ എന്ത് പേര് പറഞ്ഞാണ് വിളിക്കുക! മതവത്ക്കരിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാർട്ടികളും, രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരിക്കുന്ന, വാണിജ്യവത്ക്കരിക്കപ്പെട്ടിരിക്കുന്ന മതങ്ങളും ജൈവായുധങ്ങളേക്കാൾ നാശകാരികാളായിരിക്കുന്നു.

പ്രവാചകന്മാരില്ലാത്ത, വെളിപാടുകൾക്കു കാതോർക്കാത്ത ഇന്നത്തെ കാലഘട്ടത്തിനോട് എഴുതപ്പെട്ട ദൈവത്തിന്റെ വചനം പറയുന്നത്, അഹന്ത വെടിഞ്ഞു, ദൈവത്തിന്റെ ഇഷ്ടം തേടുന്നവരാണ്, അത് പ്രാവർത്തികമാക്കുന്നവരാണ്   യഥാർത്ഥ ദൈവഭക്തർ, യഥാർത്ഥ ശിഷ്യർ എന്നാണ്. ജനക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ തന്റെ അമ്മയെ പുകഴ്ത്തി പറയുന്നത് കേട്ടപ്പോൾ, ഈശോ പറഞ്ഞത് ‘ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ അമ്മയും, സഹോദരനും, സഹോദരിയുമെന്ന്’. അതായത്, യഥാർത്ഥ ശിഷ്യനാകാൻ, ക്രിസ്തുവിന്റെ പുരോഹിതനാകാൻ, സന്യാസിയാകാൻ, കുടുംബനാഥനും, കുടുംബനാഥയുമാകാൻ, ക്രിസ്തുവിന്റെ യുവതയാകാൻ, ബാലികാബാലന്മാരാകാൻ നാം ചെയ്യേണ്ടത് – ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി ജീവിതം മാറ്റുക!

സ്വന്തം ഇഷ്ടത്തെ വെടിഞ്ഞു ദൈവത്തിന്റെ ഇഷ്ടം സ്വന്തം ഇഷ്ടമാക്കി മാറ്റുന്നവരാണ് ഈ ലോകത്തിലെ ഏറ്റവും ഉള്ളവർ. ധൈര്യശാലികൾക്കേ, ദൈവഹിതത്തിനു തങ്ങളെത്തന്നെ സമർപ്പിക്കുവാൻ കഴിയൂ. ഭീരുക്കളാണ് ഞാനെന്നഭാവവുമായി കുറുവടിയുമായി ഉറഞ്ഞു തുള്ളുന്നവർ! നിർഭാഗ്യവശാൽ അവർക്കാണിന്ന് ഭൂരിപക്ഷം! അതിന്റെ ഫലമോ?

അഹന്തയുടെ, ഞാനെന്നഭാവത്തിന്റെ, അഹമ്മതിയുടെ പ്രദക്ഷിണങ്ങൾ അരങ്ങുതകർക്കുകയാണിവിടെ. പ്രകൃതിയെ വെല്ലുവിളിച്ചു പണിതുയർത്തുന്ന, മോടിപിടിപ്പിക്കുന്ന വീടുകളും, ദേവാലയങ്ങളും, അമ്പലങ്ങളും മോസ്‌കുകളും, പ്രതിമകളും, ദൈവവിശ്വാസത്തിന്റെ, ദൈവസ്നേഹത്തിന്റെ, ദൈവമഹത്വത്തിന്റെ അടയാളങ്ങൾക്കു പകരം അഹന്തയുടെ മാത്സര്യത്തിന്റെ വമ്പൻ പ്രതീകങ്ങളാകുകയാണ്.

പണ്ടൊക്കെ ഇടവകതിരുനാളുകൾ നടത്തിയിരുന്നത് ഏതെങ്കിലും വ്യക്തിക്ക്, വ്യക്തികൾക്ക്, അല്ലെങ്കിൽ ഇടവകക്കു പൊതുവായി ദൈവം നൽകുന്ന അനുഗ്രഹങ്ങൾക്ക് കൃപാവരങ്ങൾക്കു, നന്ദിപറയുവാനായിരുന്നു. എന്നാൽ ഇന്നത് പ്രതാപവും, അഹന്തയും കാണിക്കുവാനുള്ള പ്രദർശനവേദികൾ മാത്രമാകുന്നു.

ഭൂരിപക്ഷത്തിന്റെ അഹമ്മതിക്കു മുൻപിൽ, പണത്തിന്റെ അഹങ്കാരത്തിനുമുന്പിൽ, ഗുണ്ടായിസത്തിന്റെ അഹന്തക്ക് മുൻപിൽ ദൈവം നോക്കുകുത്തിയാകുന്നു!

ഈശോ പറയുന്നത് ആത്മീയത പോലും അഹന്തയുടെ ആഘോഷമാകുന്നു എന്നാണ്. ലക്ഷങ്ങൾ മുടക്കിയുള്ള പ്രാർത്ഥനാ യജ്ഞങ്ങളിൽ ‘കർത്താവേ, കർത്താവേ, എന്നുള്ള അധരവ്യായാമങ്ങൾ പ്രാർത്ഥനയാകില്ല എന്ന് ഈശോ പറയുന്നു.  മൈക്ക് കെട്ടി വിളിച്ചുപറയുന്ന കാര്യങ്ങൾ – ഞങ്ങൾ നിന്റെ നാമത്തിൽപ്രവചിച്ചില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ രോഗികളെ സൗഖ്യപ്പെടുത്തിയില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ദേവാലയങ്ങൾ പണിതില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ നീണ്ടപലവർണ കുപ്പായങ്ങളിൽ പ്ര്യത്യക്ഷപ്പെട്ടില്ലേ കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ ഊട്ടു നേർച്ചകൾ നടത്തിയില്ലേ കർത്താവേ – ഇവയെ അനീതിയുടെ ഗണത്തിലാണ് ഈശോ ഉൾപ്പെടുത്തുന്നത് എന്നോർക്കുക. ഞാൻ എന്റെ കുടുംബത്തെ സംരക്ഷിക്കുന്നില്ലേ കർത്താവേ, ഞാൻ കഷ്ടപ്പെടുന്നതുകൊണ്ടല്ലേ ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത് കർത്താവേ, ഞാൻ പഠിച്ചു, വിദേശത്തുപോയി ജോലിചെയ്തതുകൊണ്ടല്ലേ നല്ലൊരു വീടുണ്ടാക്കാൻ പറ്റിയത് കർത്താവേ… ഈശോ പറയും, നീ പറയുന്നത് അനീതിയാണ്; അഹന്തയാണ്.  ഞങ്ങൾ, ഞങ്ങൾ എന്ന്, ഞാൻ, ഞാൻ എന്ന് പറഞ്ഞു നിങ്ങൾ നിങ്ങളുടെ അഹന്തയെ ആഘോഷിക്കുമ്പോൾ, സ്നേഹമുള്ളവരെ, അത്   അനീതിയാണ്. കാരണം, അതെല്ലാം ചെയ്തത് നിങ്ങളല്ല, ദൈവമാണ്.

നിങ്ങൾ ക്ലെയിം ചെയ്യുകയാണ്. ക്ലെയിം കടന്നുവരുന്നത് നിങ്ങളുടെ അഹന്തയിൽ നിന്നാണ്. അത് അനീതിയാണ്.

തീർച്ചയായും നിങ്ങളിലൂടെ ദൈവമാണ് അത് ചെയ്തത്. നിങ്ങൾ claim ചെയ്യുന്ന നിമിഷം നിങ്ങൾ വലിയ അനീതിചെയ്യുകയാണ്. അതുകൊണ്ടാണ് ദൈവവചനം ഇവിടെ അല്പം പരുഷമാകുന്നത്: “അനീതി പ്രവർത്തിക്കുന്നവരെ, നിങ്ങൾ എന്നിൽ നിന്ന് അകന്നു പോകുവിൻ”.

നിങ്ങൾ ഒരു നദിക്കരയിൽ നില്കുകയാണ്. ആ നിമിഷത്തിൽ ഒരു മനുഷ്യൻ വള്ളത്തിൽ മുങ്ങുന്നത് നിങ്ങൾ കാണുകയാണ്. നിങ്ങൾ ഓടിച്ചെന്നു, വെള്ളത്തിലേക്ക് ചാടി അയാളെ രക്ഷിക്കുകയാണ്. എന്നിട്ടു കരയ്ക്കു കയറി വന്നപ്പോൾ, ചാനലുകാരോട് നിങ്ങൾ പറയുന്നു, “ഞാനാണ് ആ മനുഷ്യനെ രക്ഷിച്ചത്”. എന്നാൽ ഇതാണോ സത്യം? നിങ്ങളോർത്തോ? ഇതാ ഒരു മനുഷ്യൻ മുങ്ങുന്നു…എനിക്ക് അയാളെ രക്ഷിക്കണം…രക്ഷിക്കുക എന്നത് നല്ല കാര്യമല്ലേ? …എന്നൊക്കെ. ഇല്ല. സ്നേഹിതാ, ആ നിമിഷം നിങ്ങൾ ദൈവത്താൽ പൊതിയപ്പെട്ടിരിക്കുകയായിരുന്നു. ദൈവത്താൽ സ്വന്തമാക്കപ്പെട്ടിരിക്കുകയായിരുന്നു. You were possessed by God in that moment!

ദൈവത്തിന്റെ പ്രവർത്തനങ്ങളാൽ നിറയപ്പെടേണ്ട ഈ ലോകത്തിൽ അതിനുള്ള ഉപകാരണങ്ങളാകുകയാണ് നമ്മുടെ നിയോഗം. അതുകൊണ്ടാണ് ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുവാനായി തയ്യാറാകുവാൻ ഈശോ നമ്മെ ക്ഷണിക്കുന്നത്. എന്തെങ്കിലും നന്മ നമ്മിലൂടെ സംഭവിക്കുന്നുണ്ടെങ്കിൽ അത് ദൈവത്തിൽ നിന്നാണ്. അത് ക്ലെയിം ചെയ്യാൻ പാടില്ല. claim ചെയ്യുക നിന്റെ അഹന്തയുടെ ഒരു ആഭരണമായി മാറും.

ശരിയായ ആധ്യാത്മികത, ആത്മീയ ജീവിതം ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക എന്നതാണ്. എന്നുവച്ചാൽ, നിന്നിലെ പഴയ മനുഷ്യനെ മാറ്റി, ദൈവിക ചിന്തയുള്ള പുതിയ മനുഷ്യനാകണം; നിന്റെ ജീവിതത്തിന്റെ അടിസ്ഥാനം ക്രിസ്തുവാകണം. നിന്നിൽ അന്ധകാരം സൃഷ്ടിക്കുന്നതിനോടെല്ലാം ബൈ പറയണം.

അപ്പോൾ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും, ദൈവേഷ്ടം പ്രവർത്തിക്കാത്തവനും തമ്മിൽ എന്തുണ്ട് വ്യത്യാസം? അതാണ് ഈശോ പറയുന്ന ഉപമ. നിന്റെ ജീവിതത്തിലും, ദൈവേഷ്ടം പ്രവർത്തിക്കുന്നവന്റെ ജീവിതത്തിലും ഒരു സംശയം വേണ്ട, മഴ പെയ്യും, കൊടുങ്കാറ്റുണ്ടാകും, വെള്ളപ്പൊക്കമുണ്ടാകും. പക്ഷെ ദൈവേഷ്ടം പ്രവർത്തിക്കുന്ന നീയും നന്ദിന്റെ കുടുംബവും വീഴില്ല. അപരന്റേത് തകർന്നുപോകും. ഇത് ക്രിസ്തുവിന്റെ ഉറപ്പാണ്. നിന്റെ ജീവിതത്തിനുമേൽ ദൈവം സ്ഥാപിക്കുന്ന ഉറപ്പ്

സമാപനം

ദൈവത്തിന്റെ അനന്ത സ്നേഹത്താൽ നിറഞ്ഞിരിക്കുന്ന ഈ ദേവാലയത്തിൽ, ദൈവകൃപ നമ്മിലേക്ക്‌ വചന പ്രഘോഷണത്തിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷത്തിൽ നമുക്ക് തീരുമാനിക്കാം, കർത്താവേ, കർത്താവേ, എന്ന് വിളിക്കുന്ന ആത്മാർത്ഥതയില്ലാത്ത ക്രൈസ്തവരാകാതെ ദൈവേഷ്ടം നിറവേറ്റുന്ന നല്ല ക്രിസ്തു ശിഷ്യനും, ക്രിസ്തു ശിഷ്യയും ആകാമെന്ന്. ജീവിതത്തിലെ ഓരോ നിമിഷവും ഇതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന: ഈശോയെ, നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ.

യാത്ര

യാത്ര

                                                                  കൊഴിയുന്ന ഇലImage result for images of falling leaves

                                                                   പൊഴിയുന്ന പൂവ്

                                 ഒഴുകുന്ന പുഴ
തഴുകുന്ന കാറ്റ്
പറയുന്ന വാക്ക്
പാടുന്ന പാട്ട്

പെയ്യുന്ന മഴ
മായുന്ന മേഘംImage result for images of rain
മുഴങ്ങുന്ന ശബ്ദം
ഉണരുന്ന മോഹം
പുണരുന്ന ദാഹം

Image result for images of journey
– എല്ലാം നിന്നിലേക്കുള്ള
യാത്രയിലാണ്!

Nombukaala chinthakal

ആഴ്ച്ച ഒന്ന് – പ്രലോഭനം ദൂരക്കാഴ്ചകളെ മറയ്ക്കാതിരിക്കട്ടെ.

Image result for images of ash wednesdayഅമ്പതുനോമ്പിന്റെ പുണ്യം നിറഞ്ഞ ദിനങ്ങളിലേക്കു നാം പ്രവേശിക്കുകയാണ്. തപസ്സിന്റെയും പ്രായശ്ചിത്തത്തിന്റെയും വഴികളിലൂടെ ഉത്ഥാനത്തിലേക്കുള്ള പ്രതീക്ഷനിറഞ്ഞ യാത്രയുടെ തുടക്കമാണിത്. നമുക്ക് ഒരുമിച്ചു നടക്കാം. ക്രൂശിതന്റെ കനൽവഴികളിലൂടെ, പ്രലോഭനങ്ങളുടെ പച്ചത്തുരുത്തുകളെ വിട്ട്, കുരിശിന്റെ മൂല്യങ്ങളെ കൂട്ടുപിടിച്ചാകട്ടെ ഈ യാത്ര.

ക്രിസ്തുവാകുന്ന നേർരേഖയിലൂടെയാകണം നമ്മുടെ യാത്ര. ക്രൂശിതനിൽ നിന്ന് അകന്നുള്ള ഓട്ടങ്ങളാകരുത് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ. Apocryphal Acts of Peter-ൽ പത്രോസ് ഓടുന്നുണ്ട്, റോമൻ ഗവണ്മെന്റിൽനിന്നു, കുരിശുമരണത്തിൽ നിന്ന്. അപ്പോൾ, ക്രിസ്തു എതിരെ വരികയാണ്. അമ്പരന്ന പീറ്റർ ചോദിച്ചു: “നാഥാ, നീ എങ്ങോട്ടാണ്?” ക്രിസ്തു പറഞ്ഞു: വീണ്ടും കുരിശിലേറുവാൻ ഞാൻ റോമിലേക്ക് പോകുകയാണ്.”

ഹൃദയവിഭജനത്തിന്റെ പ്രലോഭനങ്ങളിലൂടെ കടന്നുപോയി, ലോകസുഖത്തോടും ധനത്തോടും അധികാരത്തോടും മറ്റും ‘കോംപ്രമൈസ്‌’ ചെയ്ത് നീങ്ങുന്ന ഇന്നത്തെ ക്രൈസ്തവ ജീവിതങ്ങളെ നോക്കി “ഞാൻ നിനക്കുവേണ്ടി കുരിശിലേറാൻ വീണ്ടും കാൽവരിയിലേക്ക് പോകുന്നു” എന്ന് ക്രിസ്തു പറയാതിരിക്കാനുള്ള ഒരുക്കമായിരിക്കണം നോമ്പുകാലം. പരീക്ഷണങ്ങളിലൂടെ കടന്നുപോകുകയെന്നത് ഓരോ മനുഷ്യന്റെയും നിയോഗമാണ്. അത് നിന്റെ ഹൃദയത്തെ വിഭജിച്ചു കടന്നുപോകുന്ന വാളാകാം. അല്ലെങ്കിൽ നിന്നെ എപ്പോഴും അലട്ടുന്ന ഒരു മുള്ളാകാം. എന്തായാലും പ്രലോഭനങ്ങളുടെ വഴിയിലൂടെ നാം കടന്നുപോകേണ്ടിയിരിക്കുന്നു.Image result for symbolic images of temptations

അതുകൊണ്ടുതന്നെ പ്രലോഭനങ്ങളിൽ നിന്ന് അകന്നു നിൽക്കാനുള്ള ശക്തിസംഭരിക്കലാകണം അമ്പതുനോമ്പിന്റെ ആദ്യ ആഴ്ചയിലെ നമ്മുടെ പ്രയത്നം. നമ്മുടെ വീടും പരിസരവും വൃത്തിയാക്കിക്കൊണ്ടു ഈ പ്രയത്നം ആരംഭിക്കാം. നമ്മുടെ ഭവനങ്ങളിൽ ഉപയോഗമില്ലാത്ത ധാരാളം സാധനങ്ങൾ അലമാരിയിലായും, മുറിയുടെ വിവിധ കോണുകളിലായും യാതൊരു അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്നുണ്ടാകും. ഇങ്ങനെ ഒരവസ്ഥ നമ്മുടെ കുടുംബത്തിലുണ്ടെങ്കിൽ അത് നമ്മുടെ ബന്ധങ്ങളെ തകർക്കും,  കുടുംബത്തിലുള്ളവരുടെ ശാരീരിക, മാനസിക, ആത്മീയ വളർച്ചയെ പ്രതികൂലമായി ബാധിക്കും. എല്ലാറ്റിലുമുപരി, ദൈവത്തിന്റെ പ്രസാദവരത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും.

അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന വസ്തുക്കളെ മൂന്നായി തിരിക്കാം. 1. ഒരിക്കലും ഉപയോഗിക്കാൻ സാധിക്കാത്തവ. ഉദാഹരണത്തിന്, ഒടിഞ്ഞുപോയ ഒരു സ്പൂൺ, അല്ലെങ്കിൽ ഒരു ഷട്ടിൽ ബാറ്റ്. 2. കാലഹരണപ്പെട്ടതോ, ഉപയോഗമില്ലാത്തതോ ആയവ. ഉദാ: ടിവി, കംപ്യൂട്ടർ തുടങ്ങിയവ. 3. ഉപയോഗമുള്ളതാണ്, പക്ഷെ എനിക്ക് ഇപ്പോൾ ആവശ്യമില്ലാത്തവ. ഉദാ: കുട്ടിക്കാലത്തെ എന്റെ കളിപ്പാട്ടങ്ങൾ. ഈ നോമ്പുകാലത്തിന്റെ തുടക്കത്തിൽ, നമ്മുടെ വീട്ടിൽ തന്നെ അടുക്കും ചിട്ടയും ഉണ്ടാക്കിയെടുക്കണം. ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കത്തക്ക യോഗ്യതയുള്ള ഇടമാക്കി നമ്മുടെ ഭവനങ്ങളെ   മാറ്റിയെടുക്കണം.

നമ്മുടെ വ്യക്തിജീവിതത്തിനും നല്ലൊരു അടുക്കും ചിട്ടയും ആവശ്യമാണ്. മടി, അസൂയ, സ്വാർത്ഥത തുടങ്ങിയ ധാരാളം പ്രലോഭനങ്ങളെ അകറ്റിനിർത്തേണ്ടതുണ്ട്. കുടുംബപ്രാർത്ഥനകളെ കഴിയുന്നതും മാറ്റിവയ്ക്കുവാനുള്ള പ്രലോഭനം നമ്മുടെ കുടുംബങ്ങളിൽ ശക്തമാണ്! പ്രലോഭനങ്ങൾ വിവിധ രൂപങ്ങളിലും, ഭാവത്തിലും നമ്മുടെ ജീവിതത്തിലേക്ക് പല മായക്കാഴ്ചകളുമായി കടന്നുവന്നുകൊണ്ടിരിക്കും. വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 4 വാക്യങ്ങൾ 1 – 11-ൽ വിവരിക്കുന്ന മൂന്ന് സാഹചര്യങ്ങൾ മാത്രമല്ല പ്രലോഭനങ്ങൾ. മൂന്നല്ലാ മുപ്പതിനായിരം പ്രലോഭനങ്ങളുടെ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവരാണ് നാം.

വിവിധങ്ങളായ പ്രലോഭനങ്ങളിൽ വീണു ക്രൈസ്തവജീവിതത്തിന്റെ സൗന്ദര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ക്രൈസ്തവികതയുടെ ചിറകുകൾ അരിഞ്ഞുവീഴ്ത്തുന്ന പ്രലോഭനങ്ങളുടെ ആടിത്തിമർക്കലുകൾ ഇന്ന് ഭീതിതമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. വിശുദ്ധിയുടെ അകത്തളങ്ങളെപ്പോലും പ്രകമ്പനം കൊള്ളിച്ചുകൊണ്ടാണ് അധികാരത്തിന്റെയും, സമ്പത്തിന്റെയും പ്രലോഭനങ്ങൾ ശിങ്കാരിമേളം നടത്തുന്നത്! ഈയടുത്തകാലത്തുണ്ടായ തിന്മയുടെ തിരക്കഥകളെല്ലാം ആത്മീയതയാൽ നിറയാത്ത, ശൂന്യമായ വിളക്കുകളുമായി ജീവിക്കുന്ന ക്രൈസ്തവ ജീവിതങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

തിരുസ്സഭയിലെ ആധ്യാത്മിക നേതൃത്വങ്ങളെപ്പോലും പ്രതിക്കൂട്ടിലാക്കുന്ന പ്രലോഭനങ്ങൾ ക്രൈസ്തവ ജീവിതങ്ങളെ ഒട്ടൊന്നുമല്ല ഉലയ്ക്കുന്നത്! വ്യക്തിയുടെ ഹൃദയത്തെ വിഭജിച്ചുകളയുന്ന പ്രലോഭനങ്ങൾ കൊടുംങ്കാറ്റിൽ പറക്കുന്ന കരിയിലപോലെ നമ്മുടെ ജീവിതങ്ങളെ തട്ടിത്തെറിപ്പിച്ചുകളയും. അവ നമ്മെ അസ്വസ്ഥരും ഭയചകിതരുമാക്കും. കാരണം നമ്മുടെ ഹൃദയം വിഭജിക്കപ്പെട്ടിരിക്കുന്നു. ഹൃദയത്തിന്റെ ഒരു പാതിക്ക്‌ പോകണമെന്നുണ്ട്. ഒരുപാതിക്ക് ആ വഴി ഇഷ്ടമാണ്. എന്നാൽ പോകാനാകുന്നില്ല. മറുപാതി പറയുന്നു പോകേണ്ട എന്ന്. നിങ്ങൾ സംശയത്തിലും ആശങ്കയിലുമാകുന്നു. ഇതാണ് ഭയം നിറഞ്ഞ മനസ്സിന്റെ അവസ്ഥ: പോകണമെന്നുണ്ട്. പക്ഷെ, ഭയംകൊണ്ട് പോകാനാകുന്നില്ല. ഹൃദയവിഭജനം നമ്മിൽ ഭയം ജനിപ്പിക്കും.

ഹൃദയം വിഭജിക്കപ്പെട്ടവരായി ജീവിക്കുകയെന്നാൽ ഭയത്തിൽ ജീവിക്കുക എന്നാണ്‌. വളരെ തകർക്കപ്പെട്ട, മരുഭൂമീതുല്യമായ ഒരവസ്ഥയാണത്. ക്രിസ്തു എപ്പോഴും പറയുന്നത് എന്താണ്? “ഭയപ്പെടേണ്ട.” ക്രിസ്തുവിനറിയാം, ഭയത്തിലാകുമ്പോൾ, തിന്മയിലാകുമ്പോൾ മനുഷ്യന്റെ ചലനം നഷ്ടപ്പെടുന്നു. എല്ലാം വിറങ്ങലിക്കുകയാണ്. പ്രലോഭനത്തിന്റെ, സാഹചര്യങ്ങളുടെ, വിശപ്പുകളുടെ തടവുകാരനായി ചലനമറ്റ്, വിറങ്ങലിച്ചു നമ്മുടെ ജീവിതം മാറും.

നാം പ്രലോഭനങ്ങളിൽ പെട്ട് പലതായി വിഭജിക്കപ്പെടുമ്പോൾ ജീവിതം തന്നെ പലതായി അനുഭവപ്പെടും. ഒരു തകർന്ന കണ്ണാടിക്കുമുന്പിൽ നിൽക്കുന്നതുപോലെയാണ് മനുഷ്യൻ! എല്ലാകഷണങ്ങളിലും നിങ്ങളുടെ പ്രതിഫലനങ്ങളാണ്. നിങ്ങൾ ഒരാളാണ്. പക്ഷെ, കണ്ണാടി പല കഷണങ്ങളായി ചിതറിയതുകൊണ്ടു നിങ്ങൾ ഒരുപാടായി പ്രതിഫലിക്കുന്നു. ഹൃദയം വിഭജിതമായ ആളുടെ അവസ്ഥ ഇതാണ്. നിങ്ങൾ ഒരാളാണ്. എന്നാൽ, വിഭജിതമായതുകൊണ്ട്, ഓരോ കഷണത്തിലും നൂറായി വിഭജിക്കപ്പെട്ട നിങ്ങളെയാണ് കാണുന്നത്. നിങ്ങൾ പ്രലോഭനങ്ങളിൽ ജീവിച്ചു പ്രലോഭനങ്ങളിൽ മരിക്കുന്നു.

പ്രലോഭനങ്ങൾ എപ്പോഴും നമ്മുടെ ജീവിതാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ ജീവിതാവസ്ഥയും നിയോഗവുമായി പൊരുത്തമില്ലാത്ത ഘടകങ്ങളോട്‌ നമ്മുടെ മനസ്സിൽ രൂപപ്പെടാവുന്ന ആഭിമുഖ്യവും, ഉദ്ദീപനവുമാണ്, orientation and stimulation ആണ് പ്രലോഭനം. അത്, പുരോഹിതനും, സന്യാസിക്കും, ഭാര്യക്കും, ഭർത്താവിനും, യുവാക്കൾക്കും കുഞ്ഞുങ്ങൾക്കുമെല്ലാം ഓരോ തരത്തിലായിരിക്കും.

ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ ഒരു പുരോഹിതനോ, സന്യാസിക്കോ ഗ്രാമത്തിലെ കള്ളുഷാപ്പിൽ പോയി കള്ളുകുടിക്കുന്നതിനു അവകാശമുണ്ട്. ഒരു ഭർത്താവിനോ, ഭാര്യക്കോ സൗഹൃദബന്ധങ്ങൾ ഉണ്ടാകുക തെറ്റല്ല.  എന്നാൽ ഇത്തരം പ്രവർത്തികളെല്ലാം അവരുടെ ജീവിതാവസ്ഥയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാണ് അത് പ്രലോഭനമാകുന്നതും, അല്ലാതാകുന്നതും. ഒരു ക്രൈസ്തവ യുവാവിന്, യുവതിക്ക് ലഹരി ഉപയോഗിക്കാം; സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് ഒരു പ്രലോഭനമാകുന്നത്, അല്ലാതാകുന്നത് അവരുടെ ജീവിത നിയോഗമനുസരിച്ചാണ്. കുട്ടികൾക്ക് ക്രിക്കറ്റ് കളിക്കാം. എന്നാൽ, കുട്ടികൾ വിദ്യാർഥികളായിരിക്കെ, പിറ്റേ ദിവസം പരീക്ഷ ഉണ്ടായിരിക്കെ, ക്രിക്കറ്റ് കളിക്കുമ്പോൾ അത് പ്രലോഭനമാകുകയാണ്. ജീവിതാവസ്ഥയും നിയോഗവുമായി പൊരുത്തമില്ലായ്മയാണ് നമ്മുടെ പ്രവർത്തികളെ, ചിന്തകളെ പ്രലോഭനങ്ങളാക്കുന്നത്!

Image result for symbolic images of temptations

പ്രലോഭനങ്ങളുടെ ചിലന്തിവലകളിൽ പെട്ട് നശിച്ചുപോകാതെ, പ്രലോഭനങ്ങളിൽ നിന്നകന്നു മാറ്റത്തിലേക്കു, ക്രിസ്തുവിലേക്കു കടന്നുവരാൻ നോമ്പുകാലങ്ങൾ നമ്മെ ക്ഷണിക്കുകയാണ്. ഫ്രഡറിക് നീഷേ എന്ന തത്വചിന്തകൻ പറയുന്നത്, ” രണ്ടു നിത്യതകൾക്കിടയിലെ പാലം മാത്രമാണ് മനുഷ്യൻ. ഒരറ്റത്ത് പ്രകൃതിയും, മറ്റേയറ്റത്ത് ദൈവവുമാണ്.” പ്രകൃതി പൂർണമാണ്. ദൈവവും പൂർണമാണ്. എന്നാൽ, മനുഷ്യൻ അപൂർണനാണ്. അപൂർണതയുടെ സംഘർഷങ്ങളിൽ പെട്ട് കയറുപോലെ വരിഞ്ഞുമുറുകി   പ്രലോഭനങ്ങളുടെ വഴിയെ പോകുന്ന മനുഷ്യൻ ആകുലനും അസ്വസ്ഥനുമാണ്. ഈ ആകുലതയും അസ്വസ്ഥതയും ഇല്ലാതാക്കി വിഭജിക്കപ്പെടാത്ത ഒരു മനസ്സിനെ, ഹൃദയത്തെ സമ്മാനിക്കുകയാണ് നോമ്പുകാലം.

ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയിൽ “പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ” എന്നത് പ്രലോഭനങ്ങളുടെ സ്വാധീനശക്തിയെയാണ് കാണിക്കുന്നത്. അതുകൊണ്ടു, നാം ഉണർന്നിരിക്കണം, ജാഗരൂകരായിരിക്കണം. നമ്മുടെ വീടിന്റെ അകത്തളങ്ങളെയും, പരിസരങ്ങളെയും, വ്യക്തി ജീവിതത്തിന്റെ അകം പുറങ്ങളെയും നിർമ്മലമായി സൂക്ഷിക്കുവാൻ നമുക്കാകണം. ഓരോരുത്തരുടെയും ജീവിതക്രമങ്ങളുമായി സമരസപ്പെടാത്തവയോട് വചനത്തിന്റെ ശക്തിയിൽ ‘ഇല്ല’ എന്ന് പറയുവാനുള്ള ആർജവം നാം നേടിയെടുക്കണം. അതിനായി, അമ്പതുനോമ്പിൽ നന്മയുടെ നിറക്കാഴ്ചകളെ കാണുവാനായിരിക്കണം നാം ശ്രമിക്കേണ്ടത്. തിന്മയുടെ തിരശീലകൾ നമ്മുടെ ദൂരക്കാഴ്ചകളെ മറയ്ക്കാതിരിക്കട്ടെ.

ഓർക്കുക, പ്രലോഭനങ്ങളിൽ തട്ടിത്തകരുവാനുള്ളതല്ല കുരിശുമരണത്തിലൂടെ ഈശോ വീണ്ടെടുത്ത നമ്മുടെ ജീവിതങ്ങൾ.

Communicate with love!!