Swargeeya Dhanyam – “Revelations on Holy Eucharist” visits you soon!!

SERMON CORPUS CHRISTI

യോഹ 6, 51-59

 സന്ദേശം

Related image

അവസാന അത്താഴവേളയില്‍ അപ്പമെടുത്ത് “ഇതെന്റെ ശരീരമാകുന്നു”വെന്ന് (ലൂക്ക 22, 19) ഉച്ചരിച്ചപ്പോള്‍ അപ്പം ദൈവമായ, ദൈവം അപ്പമായ മഹാത്ഭുതം നടന്നതിന്റെ ഓര്‍മയുടെ,  മനുഷ്യചരിത്രത്തിലെ ഏറ്റവും മനോഹരമായ രംഗത്തിന്റെ, രക്ഷാകരചരിത്രത്തിന്റെ തോടും, പുഴയും, കൈവഴികളും ഒരു ബിന്ദുവില്‍ സംഗമിച്ച നിമിഷത്തിന്റെ സമോന്നതമായ ആഘോഷമാണ് നാമിന്നാചരിക്കുന്ന വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍. ഈ തിരുനാളിന്റെ സന്ദേശം: മനുഷ്യ ജീവിതസാഹചര്യങ്ങളില്‍ വിശുദ്ധ കുര്‍ബാനയിലെ ഈശോയെപ്പോലെ മുറിയ്ക്കപ്പെടാനും ചിന്തപ്പെടാനും തയ്യാറാകുക.

വ്യാഖ്യാനം

ദൈവസ്നേഹത്തിന്റെ പാരമ്യതയാണ് വിശുദ്ധ കുര്‍ബാന. ക്രൈസ്തവന്റെ ഏറ്റവും വലിയ പ്രാര്‍ത്ഥനയും, വലിയ ആഘോഷവും വിശുദ്ധ കുര്‍ബാനയാണ്. ക്രൈസ്തവന്റെ ഏറ്റവും വലിയ ഹല്ലേലൂയാ ഗീതം ഏതാണ്? ഏറ്റവും വലിയ ആരാധന? ഏറ്റവും വലിയ സ്തുതിപ്പ്? ഉത്തരം ഒന്നേയുള്ളൂ – വിശുദ്ധ കുര്‍ബാന!

ഈശോയുടെ ജീവിതത്തിന്റെ അടിവേരുകളില്‍നിന്നു മുളപൊട്ടി പാകമായ വലിയ ആത്മാവിഷ്കരമായിട്ടാണ് സെഹിയോന്‍ മാളികയില്‍ വിശുദ്ധ കുര്‍ബാന പിറവി എടുക്കുന്നത്. ഒറ്റപ്പെടലിന്റെ വേദനക്കിടയിലും ദൈവേഷ്ടം പൂര്‍ത്തിയാക്കുവാന്‍ സെഹിയോന്‍ ശാലയിലെ യജ്ഞവേദിയിലേക്ക് നടന്ന മനുഷ്യപുത്രന്‍ കാല്‍കഴുകലിന്റെ  (യോഹ, 13, 1-11) അഗ്നിയൊരുക്കി വചനമന്ത്രങ്ങളുച്ചരിച്ചു സ്വയം യാഗമായപ്പോള്‍ ദൈവവെളിപാടിന്റെ വലിയ മുഹൂര്‍ത്തമായിത്തീര്‍ന്നു അത്.

അപ്പം മനുഷ്യന്റെ ഒടുക്കമില്ലാത്ത വിശപ്പിന്റെ ശമനോപാധിയാണ്; ആഗ്രഹങ്ങളുടെ, സൗഹൃദങ്ങളുടെ പ്രകടനമാണ്. അതിലുമുപരി മനുഷ്യന്റെ അസ്തിത്വത്തിന്റെ പ്രതീകം കൂടിയാണ്. അതുകൊണ്ടുതന്നെ ഊട്ടുശാലയുടെ പശ്ചാത്തലത്തില്‍  അപ്പത്തിന്റെയും വീഞ്ഞിന്റെയും പ്രതീകാത്മകതയില്‍ അവതരിപ്പിച്ച അത്താഴം ഈശോയെ സംബന്ധിച്ച് സ്വാഭാവികമായിരുന്നു, ജീവിത ബന്ധിയായിരുന്നു. മാത്രമല്ല അപ്പം, “ഞാന്‍ ജീവന്റെ അപ്പമാകുന്നു”വെന്ന (യോഹ:6,35) വചനത്തിന്റെ പൊരുളും, ദൈവം തന്റെ വാത്സല്യം പ്രകടമാക്കുവാന്‍ ഇസ്രായേല്‍ ജനത്തിന് നല്‍കിയ മന്നായുടെ (ജ്ഞാനം:16,21) പൂര്‍ത്തീകരണവുമായിത്തീര്‍ന്നു. ഈശോ പറയുന്നു: ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍  നല്‍കുന്ന അപ്പം എന്റെ ശരീരമാകുന്നു. (യോഹ:6,51) മനുഷ്യന്റെ അസ്തിത്വവുമായി ഇഴചേര്‍ന്നുന്നില്‍ക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരമായിത്തീരുമ്പോള്‍ അത് ആത്മാവിന്റെ ഭക്ഷണമാകുന്നു; ശരീരത്തിനും മനസ്സിനും പോഷണമാകുന്നു.

ഈ അനുഭവമാണ് വിശുദ്ധ കുര്‍ബാനയുടെ തിരുനാളിനെ ഇന്നും പ്രസക്തമാക്കുന്നത്‌. ഇതുകൊണ്ടാണ് ഇന്നും വിശുദ്ധ കുര്‍ബാന ക്രൈസ്തവന്റെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നത്. ഇന്ന് നാം ഓര്‍ക്കണം: ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതും തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ഈ ലോകത്തെ സ്നേഹിച്ചതും (യോഹ:1,16)  രക്ഷകനെ വാഗ്ദാനം ചെയ്തതും അപ്പം ദൈവമായിമാറിയ, ദൈവം അപ്പമായിമാറിയ വിശുദ്ധ കുര്‍ബാനയായിത്തീരുവാന്‍ വേണ്ടിയായിരുന്നു. രക്ഷകന്റെ വരവിനായി ഒരു ജനത്തെ പ്രത്യേകമായി ദൈവം ഒരുക്കിക്കൊണ്ട് വന്നതും വിശുദ്ധ കുര്‍ബാനയായിത്തീരുവാന്‍ വേണ്ടിയായിരുന്നു. അവിടുന്ന് മനുഷ്യനായി പിറന്നതും വചനം പ്രഘോഷിച്ചും അത്ഭുതങ്ങള്‍ ചെയ്തും ജനങ്ങളുടെയിടയില്‍ ആയിരുന്നതും ഈയൊരു മുഹൂര്‍ത്തത്തിനുവേണ്ടിമാത്രമായായിരുന്നു. പ്രഭാതവേളകളിലെ ദൈവിക മുഹൂര്‍ത്തങ്ങളിലൂടെ, നിശബ്ദതയില്‍ അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ തൃപ്തരാക്കിക്കൊണ്ടും തന്നിലുള്ള അപ്പാവതാരത്ത്തിന്റെ ആത്മീയസാധ്യതകളിലേക്ക് അവിടുന്ന് ഉയരുകയായിരുന്നു. ക്രൈസ്തവന്റെ ജീവിതം തന്നെയായ വിശുദ്ധ കുര്‍ബാനയെന്ന ഈ മഹാത്ഭുതമാണ് ദൈവത്തിന്റെ രക്ഷാകരാപദ്ധതിയുടെ കേന്ദ്രം.

വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ക്രൈസ്തവര്‍ നെഞ്ചേറ്റുന്നത് ദൈവം അപ്പമായി ത്തീരുന്ന വിശുദ്ധ കുര്‍ബാനയുടെ സന്ദേശം വലിയൊരു വെല്ലുവിളി ഉയര്‍ത്തുന്നതുകൊണ്ടാണ്. ജീവിത സാഹചര്യങ്ങളില്‍ മുറിക്കപ്പെട്ടും ചിന്തപ്പെട്ടും വിശുദ്ധ കുര്‍ബാനയായിത്തീരാനാനുള്ള വെല്ലുവിളിയാണ്, ആഹ്വാനമാണ് ഈ ദിനത്തില്‍ മുഴങ്ങുന്നത്. വിശുദ്ധ കുര്‍ബാനയുടെ ഈ സന്ദേശമാണ് പ്രപഞ്ചം മുഴുവന്‍ നാം കാണുന്നത്. മഹാകവി ഉള്ളൂര്‍ തന്റെ സുഖം, സുഖം എന്നാ കവിതയില്‍ പാടുന്നത് അതാണ്‌: ഇറുപ്പവന്നും മലര്‍ ഗന്ധമേകും/വെട്ടുന്നവന്നും തരു ചൂടകറ്റും/ഹനിപ്പവന്നും കിളി പാട്ടുപാടും/പരോപകാര പ്രവണം പ്രപഞ്ചം. ഈ പ്രപഞ്ച ത്തിന്റെ ജീവന്‍, തുടിപ്പ്, പ്രവണം മറ്റുള്ളവര്‍ക്കായി ഇല്ലാതാകുകയാണ്. കഴിഞ്ഞ ഞായറാഴ്ച father’s day ആഘോഷിച്ചപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നാം വായിച്ചതൊക്കെ നമ്മുടെ അപ്പച്ചന്‍മാര്‍ വിശുദ്ധ കുര്‍ബാനകളായി ജീവിക്കുന്നതിനെ ക്കുറിച്ചാണ്. ചോര നീരാക്കി ഒരായുസ്സിന്റെ മുക്കാല്‍ ഭാഗവും മക്കള്‍ക്കുവേണ്ടി, കുടുംബത്തിനുവേണ്ടി മാറ്റിവയ്ക്കുന്നവനാണ് അപ്പച്ചന്‍, അച്ഛന്‍ തണല്‍മരമാണ്. അച്ഛന്റെ വിയര്‍പ്പിന്പോലും സ്നേഹത്തിന്റെ ഗന്ധമുണ്ട് എന്നിങ്ങനെ നാം പറയുമ്പോള്‍, ഓര്‍ക്കുക നമ്മുടെ അപ്പച്ചന്മാര്‍ വിശുദ്ധ കുര്‍ബാനയാണ്‌ എന്നാണു നാം പറയുന്നത്.  സഹനത്തിന്റെ, വേദനയുടെ യാഗപുഷ്പങ്ങള്‍ സൗരഭ്യം പരത്തുന്നതുകൊണ്ടാണ് നമ്മുടെ അപ്പച്ചന്മാരുടെ, അമ്മച്ചിമാരുടെയൊക്കെ ജീവിതങ്ങള്‍ മനോഹരങ്ങളാകുന്നത്, ജീവിതങ്ങള്‍ വിശുദ്ധ കുര്‍ബാനയാകുന്നത്.

ദൈവത്തിന്റെ സഹനമാണ് വിശുദ്ധ കുര്‍ബാനയ്ക്ക് മനോഹാരിത നല്‍കുന്നതും അതിനെ രക്ഷാകരമാക്കുന്നതും. ജീവിതം ബുദ്ധിമുട്ടേറിയതാണ് എന്ന് സാമാന്യവത്ക്കരിക്കുന്നതിന്റെ ആധ്യാത്മിക വ്യാഖ്യാനമാണ് ജീവിതം ബലിയര്‍പ്പണമാണ് എന്ന് പറയുന്നത്. ബലിയര്‍പ്പണത്തിന്റെ അവശ്യഘടകം  ത്യാഗം തന്നെയാണ്. യാഗത്തില്‍ ത്യാഗമില്ലാത്തതുകൊണ്ടല്ലേ,  മനുഷ്യജീവിത സാഹ്യചര്യങ്ങളില്‍ ക്രൈസ്തവര്‍ കുര്‍ബാനയാകാത്തത്? ഇത്രയും കുര്‍ബാനകള്‍ അര്‍പ്പിച്ചിട്ടും എന്തേ കുര്‍ബാനയുടെ ശരിയായ ചൈതന്യം ക്രൈസ്തവര്‍ മനസ്സിലാക്കുന്നില്ല എന്നത് സങ്കടകരം തന്നെ.

ഈയിടെയുണ്ടായ ഒരു വിവാദം മനസ്സിലെത്തുന്നു. അത് കുര്‍ബാനപ്പണത്തെക്കുറിച്ചുള്ളതായിരുന്നു. ത്യാഗമില്ലാത്ത, സഹനമില്ലാത്ത ബലിയര്‍പ്പണം സാധ്യമല്ലെന്നും, ത്യാഗമില്ലാത്ത, സഹനമില്ലാത്ത ബലിയര്‍പ്പണം അര്‍ത്ഥശൂന്യമാണെന്നും ആര്‍ക്കാണറിഞ്ഞുകൂടാത്തത്? പഴയനിയമത്തിലെ ഒരു സംഭവം ഇങ്ങനെയാണ്: ദൈവമായ കര്‍ത്താവിനെതിരെ ദാവീദ് രാജാവ് പാപം ചെയ്തപ്പോള്‍ പാപപ്പരിഹാരമായി ദഹനബലി അര്‍പ്പിക്കുവാന്‍ ദൈവം ദാവീദിനോട് ആവശ്യപ്പെട്ടു. ജെബ്യൂസ്യനായ അരവ്നായുടെ മെതിക്കളത്തില്‍ചെന്ന് മെതിക്കളവും കാളകളും വാങ്ങുവാന്‍ ദാവീദും ഭൃത്യരും ചെന്നു. അരവ്നാ ദാവീദിനോടു പറഞ്ഞു: “യജമാനനെ, അങ്ങ് ആഗ്രഹിക്കുന്നതെന്തും ബാലിയര്‍പ്പിച്ചാലും. ബലിപീഠത്തിലര്‍പ്പിക്കേണ്ടതിനു ഇതാ കാളകള്‍, വിറകിനു ഇതാ മെതിവണ്ടികളും നുകങ്ങളും…” ദാവീദ് അരവ്നായോടു പറഞ്ഞു: “ഇല്ല, വിലയ്ക്കു മാത്രമേ ഇത് ഞാന്‍ വാങ്ങൂ. എനിക്ക് ഒരു ചിലവുമില്ലാത്ത ദഹനബലി എന്റെ ദൈവമായ കര്‍ത്താവിനു ഞാന്‍ അര്‍പ്പിക്കുകയില്ല.” ദാവീദ് അമ്പത് ഷെക്കല്‍ വെള്ളി കൊടുത്ത് കളവും കാളകളും വാങ്ങി. അവിടെ ബലിപീഠം പണിതു ദാവീദ് കര്‍ത്താവിന് ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു. (2സാമുവല്‍ 24, 18-25)

നമുക്ക് ഒരു ചിലവുമില്ലാത്ത, ഒരു വേദനയുമില്ലാത്ത ബലി എങ്ങനെയാണ് നാം അര്‍പ്പിക്കുക? കുര്‍ബാനപ്പണമെന്നത് ഈ ‘ചിലവി’ന്റെ ഒരു പ്രകടനമാണ്. അത് സഭയുടെ ശുശ്രൂഷകളോട് ചേര്‍ത്ത് വയ്ക്കുമ്പോള്‍ അതിന്റെ മൂല്യം വര്‍ധിക്കുകയല്ലേ ചെയ്യുക? വൈദികന് അടിച്ചുപൊളിക്കാനുള്ളതാണെന്നും വീഞ്ഞുവാങ്ങി സുഖിയ്ക്കാനുള്ളതാണെന്നും പറഞ്ഞു അവഹേളിക്കാനുള്ളതാണോ അത്? അതിനെ നിരുത്സാഹപ്പെടുത്തുന്നതും ശരിയാണോ? ആധ്യാത്മിക കാര്യങ്ങളെ ഗൌരവത്തോടെ കാണാനും, വിശുദ്ധ കുര്‍ബാനയുടെ മൂല്യത്തെ സാമാന്യവത്ക്കരിക്കാതിരിക്കാനും നാമെല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുര്‍ബാന കേവലം ഉപവി പ്രവര്‍ത്തികള്‍ക്കു പകരം വയ്ക്കുന്നത് എത്രയോ ബുദ്ധിശൂന്യമാണ്!

സമാപനം 

സ്നേഹമുള്ളവരെ,  ദൈവത്തിന്റെ രക്ഷാകരപദ്ധതി ദൈവം അപ്പമായിത്തീരുന്ന വിശുദ്ധകുര്‍ബാനയില്‍ കേന്ദ്രീകൃതമാണെന്നും, ആ  വിശുദ്ധ കുര്‍ബാന ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രമാണെന്നും, അത് നമ്മുടെ രക്ഷയാണെന്നും  നാം    വീണ്ടും ഓര്‍ക്കുകയാണ്. ദൈവത്തിന്റെ അപ്പാവതാരചിന്തയില്‍, വിശുദ്ധ കുര്‍ബാനയുടെ ചിന്തയില്‍ ഈ ദിനം ധ്യാനാത്മകമാകണം. ദൈവത്തിന്റെ സ്നേഹവും വാത്സല്യവും നമ്മില്‍ നിറയണം. അപ്പോള്‍ ഈ ദിനത്തിന്റെ ഓരോ നിമിഷവും അനുഗ്രഹീതമാകും;  ക്രൈസ്തവജീവിതം വിശുദ്ധ കുര്‍ബാനയാകും.

എല്ലാവര്‍ക്കും തിരുനാള്‍ മംഗളങ്ങള്‍!

അന്വേഷണം

അന്വേഷണം

Image result for images of searching for God

ഇന്നലെവരെ 

കാണാന്‍കൊതിച്ച്

കാതങ്ങള്‍ നടന്നു!

നാളെ ,

കാണുമെന്നോര്‍ത്ത് 

തപസ്സാച്ചരിച്ചു ഞാന്‍. 

ഇന്ന്,

അറിയുന്നൂ ഞാന്‍ 

മറയാണവയെല്ലാം  

സത്യം നീ മാത്രം!

നിന്നോടോത്ത് ചേരണം.

ചേര്‍ന്ന് രമിച്ച്

സുഖിക്കണം. 

SUNDAY SERMON Luke 7, 31-50

ലൂക്ക 7, 31-50

സന്ദേശം

Image result for images of Jesus and the sinful woman

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്കൊണ്ട് അനുഗ്രഹീതമായ ഈ ഞായറാഴ്ചത്തെ ദൈവവചനം പാപിനിയായ സ്ത്രീയുടെ, ക്രിസ്തുവിനെ കണ്ടുമുട്ടലും തുടര്‍ന്നുണ്ടാകുന്ന അവളുടെ മാനസാന്തരവുമാണ് വിഷയമാക്കുന്നത്. ഇന്നത്തെ ദൈവവചനസന്ദേശം, ക്രൈസ്തവര്‍ ക്രിസ്തുസാന്നിധ്യത്തിന്റെ പര്യായമാകണം എന്നുള്ളതാണ്. മനുഷ്യനെ തന്റെ കാരുണ്യംകൊണ്ട് നിറയ്ക്കുന്ന, മനുഷ്യരെ അനുതാപത്തിലേക്ക്, നന്മയിലേക്ക് നയിക്കുന്ന, മനുഷ്യജീവിതത്തിനു പുതിയ അര്‍ത്ഥവും ദിശാബോധവും നല്‍കുന്ന ക്രിസ്തു സാന്നിധ്യ ങ്ങളായി നാമോരൊരുത്തരും മാറേണ്ടിയിരിക്കുന്നു.

വ്യാഖ്യാനം

ക്രിസ്തുവിന്റെ നിറസാന്നിധ്യം തന്നെയാണ് ഈ ദൈവവചനഭാഗത്തിലെ പ്രധാന ആകര്‍ഷണം. ക്ഷണിക്കപ്പെട്ട ഈശോ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണിവിടെ. ആ സാന്നിധ്യ ത്തിലേക്ക് കടന്നുവരുന്ന എല്ലാവരും സന്തോഷത്തിലാണ്. ഈ സാന്നിധ്യത്തിനു രണ്ടു സ്വഭാവങ്ങള്‍ ഉണ്ട്.

ഒന്ന്, ക്രിസ്തുവിന്റെ സാന്നിധ്യം ത്രിത്വത്തിന്റെ സാന്നിധ്യമാണ്, Trinitarian presence ആണ്.  പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ദിനത്തില്‍ ഈ ചിന്തയ്ക്ക് പ്രാധാന്യവുമുണ്ട്.  ക്രിസ്തുവിന്റെ സാന്നിധ്യം ഒറ്റപ്പെട്ട ഒന്നല്ല. അതില്‍ പിതാവായ ദൈവത്തിന്റെ സ്നേഹവും കരുണയുമുണ്ട്. പുത്രനായ ദൈവത്തിന്റെ എളിമയും സ്വയംശൂന്യമാക്കലും ഉണ്ട്. പരിശുദ്ധാത്മാവായ ദൈവത്തിന്റെ വിശുദ്ധീകരണവും ശക്തിപ്പെടുത്തലും ഉണ്ട്. ഈ ത്രിത്വസാന്നിധ്യത്തിന് ഒരേ സമയം ഒത്തൊരുമയുടെ സൗന്ദര്യവും ശക്തിയും, വ്യത്യസ്ഥങ്ങളായ വ്യക്തിത്വത്തിന്റെ മഹനീയതയും ഉണ്ട്.

ഒരു കുടുംബത്തില്‍ മാതാവും പിതാവും മൂന്നുമക്കളും ഉണ്ടെങ്കില്‍ അവര്‍ ഒരുമിച്ചു പള്ളിയില്‍ പോകുമ്പോള്‍, ഒരുമിച്ച്, ജോലി ചെയ്യുമ്പോള്‍, ഒരുമിച്ച് സിനിമയ്ക്ക് പോകുമ്പോള്‍, പ്രശ്നങ്ങളെ ഒരുമിച്ച് നേരിടുമ്പോള്‍, അതിന്റെ ഭംഗി പറഞ്ഞറിയിക്കാവുന്നതല്ല! എന്തൊരു ശക്തിയായിരിക്കും അവര്‍ക്കുണ്ടാകുക; വിജയവും ഉണ്ടാകും. അവരെ ഒറ്റയ്ക്ക് കാണുമ്പോള്‍പോലും ആ ഒരുമ നമുക്ക് feel ചെയ്യും. എന്നാല്‍, അവര്‍ തമ്മില്‍ എതിര്‍പ്പാണെങ്കില്‍, പരസ്പരം സംസാരിക്കുന്നില്ലെങ്കില്‍, ഒറ്റപ്പെട്ട തുരുത്തുപോലെയാണെങ്കില്‍ സൗന്ദര്യം പോയിട്ട്, ഒരു തുള്ളി നന്മ പോലും ഉണ്ടാകില്ല.

ഈശോയുടെ സാന്നിധ്യം അത്ഭുതം പ്രവര്‍ത്തിക്കുന്നത്, രക്ഷയാകുന്നത്, അവിടുത്തെ വസ്ത്രത്തിന്റെ വിളുമ്പുപോലും സഖ്യദായകമാകുന്നത്, ആ സാന്നിധ്യം ത്രിത്വസാന്നിധ്യം ആകുന്നതുകൊണ്ടാണ്, ത്രിത്വത്തിന്റെ ഒരുമയുള്ളതുകൊണ്ടാണ്. തീര്‍ച്ചയായും നമ്മുടെ ക്രൈസ്തവ സന്നിധ്യങ്ങള്‍ ത്രിത്വസാന്നിധ്യങ്ങളാണ്. രാവിലെ ഉറക്കമുണരുമ്പോള്‍ പിതാവിനും പുത്രനും വരയ്ക്കുന്ന നമ്മള്‍, ജോലിയ്ക്കോ, യാത്രയ്ക്കോ, സ്കൂളിലോ പോകുമ്പോള്‍ കുരിശു വരയ്ക്കുന്ന നമ്മള്‍, ഭക്ഷണത്തിനു മുമ്പും ശേഷവും കുരിശു വരയ്ക്കുന്ന നമ്മള്‍, കളിയ്ക്കാനോ, പഠിയ്ക്കാനോ പോകുമ്പോള്‍ കുരിശു വരയ്ക്കുന്ന നമ്മള്‍, ഉറങ്ങാന്‍ പോകുമ്പോള്‍ കുരിശു വരയ്ക്കുന്ന നമ്മള്‍, നമ്മുടെ ജീവിതം മുഴുവന്‍ ത്രിത്വ സാനിധ്യമാക്കുകയാണ്. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഇന്ന് നമ്മുടെ ക്രൈസ്തവ സന്നിധ്യങ്ങള്‍ കുരിശു വരയില്‍ മാത്രം ഒതുങ്ങുന്ന ത്രിത്വസാന്നിധ്യങ്ങളാണോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

രണ്ട്, ക്രിസ്തുവിന്റെ സാന്നിധ്യം Catalytic presence ആണ്, ഉത്തേജിപ്പിക്കുന്ന സാന്നിധ്യം ആണ്. ക്രിസ്തുവിന്റെ സാന്നിധ്യം ഹൃദയങ്ങളെ ജ്വലിപ്പിക്കുന്ന മാറ്റങ്ങളുണ്ടാക്കുന്ന സാന്നിധ്യമാണ്. ഉത്തേജിപ്പിക്കുന്ന, മാറ്റങ്ങളുണ്ടാക്കുന്ന സാന്നിധ്യത്തില്‍, ഉത്തേജക വസ്തുവിന്റെ സാന്നിധ്യം മാത്രം മതി, മാറ്റങ്ങള്‍ തനിയെ നടക്കും. ഉദാഹരണത്തിന്. നമ്മള്‍ chemistry class –ല്‍പഠിക്കുന്നത് രണ്ടു hydrogen തന്മാത്രകളും ഒരു oxygen തന്മാത്രയും ചേര്‍ന്നാല്‍ ജലമുണ്ടാകും എന്നല്ലേ? ശരിയാണോ? ഇവ മാത്രം മതിയോ? പോരാ. ഉത്തേജക വസ്തു വേണം. എന്താണത്? Electricity. Electricity- യുടെ സാന്നിധ്യത്തില്‍ രണ്ടു hydrogen തന്മാത്രകളും ഒരു oxygen തന്മാത്രയും ചേര്‍ന്നാല്‍ ജലമുണ്ടാകും. Catalytic agent ആയ Electricity യുടെ role എന്താണ്? Catalytic agent  ആയ Electricity ക്ക് എന്ത് സംഭവിക്കുന്നുവെന്നു ശാസ്ത്രജ്ഞന്മാര്‍ക്ക് ഇന്നുവരെ പിടികിട്ടിയിട്ടില്ല. കാരണം, ജലമുണ്ടാകുന്നതിനുമുമ്പ് അതവിടെയുണ്ട്, അതിനുശേഷവും അവിടെയുണ്ട്.

ഈശോയുടെ സാന്നിധ്യം ഒരു  catalytic സാന്നിധ്യമാണ്. നിറഞ്ഞൊഴുകുന്ന നിലാവില്‍ ഒന്ന് ഇറങ്ങി നില്‍ക്കുക. നിങ്ങളുടെ ഹൃദയം ആനന്ദം കൊണ്ട് നിറയും. നിലാവ് ഒന്നും ചെയ്യുന്നില്ല. നിലാവ് ഒരു catalytic agent ആണ്. മുല്ല പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാം സൗരഭ്യം. മുല്ലപൂമ്പൊടി catalytic agent ആണ്. ലൂക്കയുടെ സുവിശേഷം അദ്ധ്യായം 19 ല്‍ ഈശോ സക്കേവൂസിന്റെ വീട് സന്ദര്‍ശിക്കുന്നുണ്ട്. അല്പം കഴിഞ്ഞു സക്കെവൂസ് എഴുന്നേറ്റ് ഉറക്കെ തന്റെ മാനസാന്തരം അറിയിക്കുകയാണ്. ഈശോ ഒന്നും ചെയ്തില്ല. അവിടെത്തെ സാന്നിധ്യം it was so powerful, magnetic! കാല്‍വരിയില്‍ കുരിശില്‍ കിടക്കുന്ന ഈശോയുടെ സാന്നിധ്യവും ശക്തമായിരുന്നു. കള്ളന്‍ പറഞ്ഞു: കര്‍ത്താവേ, പറുദീസായിലായിരിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ. ഈശോ ഒന്നും ചെയ്തില്ലാ. ഇതെല്ലാം കണ്ടു നിന്ന സൈന്യാധിപന്‍ പറഞ്ഞു: ഇവന്‍ സത്യമായും ദൈവപുത്രനായിരുന്നു. ഈശോ ഒന്നും ചെയ്തില്ല. അവിടുത്തെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. അവിടുത്തെ സാന്നിധ്യം  catalytic agent ആയി പ്രവര്‍ത്തിക്കുകയായിരുന്നു.

പാപിനിയായ സ്ത്രീ നിറഞ്ഞ നിലാവ് പരന്നൊഴുകുന്നതുപോലെയുള്ള ഈശോയുടെ സാന്നിധ്യത്ത്തിലേക്ക്, ത്രിത്വസാന്നിദ്ധ്യത്തി ലേക്ക് ഇറങ്ങി നില്‍ക്കുകയാണ്. ശിമയോനാകട്ടെ, മുല്ലപൂമ്പൊടിപോലെയുള്ള ക്രിസ്തുസാന്നിധ്യത്തില്‍ നിന്ന് അകന്നുനിന്നു. പാപിനിയായ സ്ത്രീ ക്രിസ്തുസാന്നിധ്യത്തില്‍ അവളുടെ ഹൃദയം കണ്ണീരായി സമര്‍പ്പിച്ചു. ശിമയോനാകട്ടെ, ഈശോയെ മനസ്സില്‍ അകമെ ഇകഴ്ത്തി സംസാരിച്ചു: “ഇവനൊരു പ്രവാചകനായിരുന്നെങ്കില്‍…”. പുറമെ പുകഴ്ത്തി സംസാരിച്ചു: “ഗുരോ, അരുളിചെയ്താലും.” മനുഷ്യന്റെ സ്വഭാവമാണിത്. അകമേ ഒന്ന്, പുറമേ മറ്റൊന്ന്. മറ്റുള്ളവരെ വിധിക്കുവാന്‍ മനുഷ്യന്‍ മുന്നിലാണ്: “ഇവള്‍ ഒരു പാപിനിയാണല്ലോ?” ഈശോ പാപിനിയോട് പറഞ്ഞു: “നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.” “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” ‘എന്റെ സാന്നിധ്യത്ത്തിലേക്ക് ഇറങ്ങി വന്ന നീ, എന്റെ സാന്നിധ്യത്തില്‍ വിശ്വാസം അര്‍പ്പിച്ച നീ, രക്ഷിക്കപ്പെട്ടിരിക്കുന്നു.’ എന്നാല്‍, ശിമയോന്‍, he missed it!

സ്നേഹമുള്ളവരെ, ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ മഹത്വം മനസ്സിലാക്കുന്നവര്‍ രക്ഷിക്കപ്പെടും. ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഈശോയുടെ സാന്നിധ്യത്തിന്റെ മഹത്വത്തിലേക്ക്, വിശുദ്ധ കുര്‍ബാനയില്‍ നിറഞ്ഞു നില്‍ക്കുന്ന ക്രിസ്തു സാന്നിധ്യത്തിലേക്ക്, കുടുംബ പ്രാര്‍ഥനാവേളയില്‍ കുടുംബത്തില്‍ നിറയുന്ന ക്രിസ്തു സാന്നിധ്യത്തിലേക്ക് ഇറങ്ങി നില്‍ക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍, പ്രിയരെ, we will miss it. എത്രയോ വട്ടം നമുക്ക് ഈശോയുടെ രക്ഷ നഷ്ടപ്പെട്ടിരിക്കുന്നു! അങ്ങനെ ഇനിയും സംഭവിക്കാതിരിക്കുവാന്‍ ഇന്നത്തെ വചനം നമ്മെ സഹായ്ക്കട്ടെ.

സമാപനം

സ്നേഹമുള്ളവരെ, നമുക്ക് ക്രിസ്തുസാന്നിധ്യത്തിന്റെ പര്യായമാകണം. അതിനു രണ്ടു കാര്യങ്ങള്‍ നാം ചെയ്യേണ്ടിയിരിക്കുന്നു. ഒന്ന്, ക്രിസ്തു സാന്നിദ്ധ്യത്തിലേക്ക് ഇറങ്ങി നില്‍ക്കുവാന്‍ നാം തയ്യാറാകണം. രണ്ട്, നാം ക്രിസ്തു സാന്നിധ്യങ്ങളാകണം, ത്രിത്വ സാന്നിധ്യങ്ങളാകണം. ശിമയോനെപ്പോലെയാകാതെ, മറ്റുള്ളവരെ വിധിക്കാതെ, ആത്മാര്‍ഥതയോടെ നിറഞ്ഞ നിലാവ് പരന്നൊഴുകുന്നതുപോലെയുള്ള ഈശോയുടെ സാന്നിധ്യത്ത്തിലേക്ക്, ത്രിത്വ സാന്നിദ്ധ്യത്തിലേക്ക് ഇറങ്ങി നില്‍ക്കാം. ഈശോയുടെ രക്ഷിക്കുന്ന, സ്നേഹിക്കുന്ന, സുഖപ്പെടുത്തുന്ന സാന്നിധ്യം ഈ വിശുദ്ധ ബലി വഴിയായി നമ്മില്‍ നിറയട്ടെ.

Snehagniyay eriyum thiruhrudayame : Music By Fr Mathews Payyappilly MCBS

സമര്‍പ്പണം

സമര്‍പ്പണം

Image result for images of earthen lamps

ഒരു മണ്‍ചെരാതിന്‍

ജീവനില്‍

സ്വത്വമൊടുക്കി

അര്‍ച്ചനയായ് നല്‍കവേ,

മനസ്സില്‍ ഇടിമുഴക്കം!

വീട്ടിലെത്തിയപ്പോഴോ,

ആയിരം ദീപങ്ങളുടെ

നിറക്കാഴ്ച!!

അലിവ് 

അലിവ് 

ഉടഞ്ഞീ മണ്‍കലം ഞാനീ-
ഒടുങ്ങും ജീവനിൽനിന്നും
പിടയും പക്ഷിയെപോലെ 
നിർന്നിദ്രം വിറക്കവേ 

ഉടലിൻ അങ്കിക്കുള്ളിൽ
വടുകെട്ടിയ നൊമ്പരം
തളർന്നു വീണൊരു നിഴലായ്
അർദ്ധവിരാമം പോലിഴയവേ

ഉലയും കൽകുളത്തിലെ
നുരയും-
വെള്ളവും നോക്കി കിടന്നു  ഞാൻ!

Related image

വേനലും വർഷവും
വെയിലും നിലാവും
വന്നും പോയി;
തെന്നലിൻ കുളിർമപോ-
ലാശതൻ നാളങ്ങളും.

നിരർഥ മാമീ ജീവിതം 
അനർഥമെന്നും
ശാപവു മേന്നോതിയും 
തീർത്തോരാനാളിൽ
കാറ്റിലിലചാർത്തു പോലും
മർമ്മര മുതിർക്കാൻ
മടിച്ചോരാവേളയിൽ 
ജീവൻ കിനിയും നിൻ
വാക്കിൻ കരുത്തെൻ 
നാഡിയിൽ തുടിച്ചപ്പോൾ
പ്രസാദം നൊട്ടി നുണ യുന്ന
ഭക്തൻറെയാലസ്യത്തോ ടെ
നിന്നെ ഞാൻ നോക്കി.

അലിവിൻ തേൻ മുള്ളു കൊണ്ടുകീറിയ
ഒരു ഹ്രദയംകൊണ്ട്  
നീയെന്നെയും!

Agniyay abhishekamay, happy feast!!

Agniyay Abishekamay, 2019 June 8 by Fr Mathews Payyappilly MCBS

SUNDAY SERMON John 14, 15-16, 25-26; 16, 5-11

 യോഹ 14, 15 – 16, 25 – 26; 16, 5 – 11

സന്ദേശം

Image result for images of pentecost

സീറോമലബാര്‍ സഭയുടെ ആരാധനാക്രമകലണ്ടറില്‍ പുതിയൊരു കാലത്തിലേക്ക്, ശ്ലീഹാക്കാ ലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ശ്ലീഹാക്കാലത്തിലെ ആദ്യ ഞായറാഴ്ചയിലാണ് നാം പെന്തക്കുസ്താത്തിരുനാള്‍ ആചരിക്കുന്നത്, ആഘോഷിക്കുന്നത്. അമ്പതു ദിവസമായി പരിശുദ്ധാത്മാഭിഷേകത്തിനായി, പരിശുദ്ധാത്മാവിന്റെ നിറവിനായി പ്രാര്‍ഥിക്കുന്ന നമുക്ക്  ഈ പെന്തക്കുസ്താത്തിരുനാള്‍ നല്‍കുന്ന സന്ദേശമിതാണ്: ദൈവം നമ്മെ നയിക്കുന്നത് അവിടുത്തെ പരിശുദ്ധാത്മാവിനാലായതിനാല്‍  ക്രൈസ്തവജീവിതം പരിശുദ്ധാത്മാവിലുള്ള ജീവിതമാണ്. 

വ്യാഖ്യാനം

പെന്തക്കുസ്താത്തിരുനാളിന്റെ ദൃശ്യാവിഷ്കാരമെന്നു പറയുന്നത് തീ നാവുകളുടെ രൂപത്തിലുള്ള പരിശുദ്ധാത്മാവിന്റെ വര്‍ഷമാണ്, പരിശുദ്ധാത്മാവിന്റെ പെരുമഴപ്പെയ്ത്താണ്.

ബൈബിളില്‍ മൂന്നു മഴയെക്കുറിച്ച് പറയുന്നുണ്ട്. ഒന്നാമത്തേത്, ഉല്‍പ്പത്തി പുസ്തകത്തിലാണ്. ഭൂമുഖത്ത് മനുഷ്യനെ സൃഷ്ടിച്ചതില്‍ ദൈവത്തിനു വേദനയുണ്ടാകുവാന്‍ മാത്രം മനുഷ്യന്റെ തിന്മ വര്‍ധിച്ചപ്പോള്‍, ആ ദുഷിപ്പിനെയെല്ലാം കഴുകിക്കളയുവാനായിരുന്നു ആദ്യത്തെ മഴ. രണ്ടാമത്തേത്, രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലാണ്. ഇസ്രായേലിന്റെ രാജാവായ ആഹാബും ഭാര്യ ജെസബെല്ലും തിന്മ ചെയ്തപ്പോള്‍ ഏലിയ പ്രവാചകന്‍ പറഞ്ഞു: ‘കര്‍ത്താവാണെ, വരും കൊല്ലങ്ങളില്‍ ഇവിടെ മഴയോ, മഞ്ഞോ പെയ്യുകയില്ല’. മൂന്നുവര്‍ഷം കടുത്ത വരള്‍ചയുണ്ടായി. മൂന്നുവര്‍ഷം കഴിഞ്ഞു. ബാല്‍ ദേവന്റെ പ്രവാചകര്‍ മഴയ്ക്കായി പ്രാര്‍ഥിച്ചു, പക്ഷെ, മഴപെയ്തില്ല. എന്നാല്‍ ഏലിയ പ്രവാചകന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. ആകാശം കറുത്തിരുണ്ട്, കാറ്റുവീശി, വലിയ മഴപെയ്തു. മൂന്നാമത്തേത്, നാം ഇന്ന് വായിച്ചുകേട്ട അപ്പസ്തോലപ്രവര്‍ത്തനങ്ങളിലാണ്. ആദ്യത്തെ മഴയ്ക്ക്‌ നോഹയുടെ വിശ്വാസത്തിന്റെ പിന്‍ബലം ഉണ്ടായിരുന്നു. രണ്ടാമത്തെതിന്, ഏലിയായുടെ ഉറച്ച വിശ്വാ സത്തിന്റെ സൌന്ദര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇവിടെ, പേടിച്ച, വിശ്വാസം ഇല്ലാത്ത പ്രതീക്ഷയില്ലാത്ത ശിഷ്യരുടെമേല്‍ തീനാവുകളുടെ, പരിശുദ്ധാത്മാവിന്റെ മഴ. അത് ശിഷ്യന്മാരെ സാക്ഷ്യം നല്‍കാന്‍ ശക്തിപ്പെടുത്താനായിരുന്നു, ക്രിസ്തു രക്ഷകനാണെന്നു പ്രഘോഷിക്കുവാന്‍ തയ്യറാക്കുവാനായിരുന്നു, ശിഷ്യരുടെ നിഴലില്‍പോലും രോഗശാന്തിയുടെ ശക്തിയുണ്ടാകും വിധം അവരെ വിശുദ്ധമാക്കുവാനായിരുന്നു, അതിലുമുപരി, ശിഷ്യന്മാരെ വിശ്വാസത്തില്‍ സ്ഥിരപ്പെടുത്താനായിരുന്നു. ഈ മഴയായിരുന്നു ആദ്യത്തെ പെന്തക്കുസ്ത.

തിരുസ്സഭ ഇന്ന് നമ്മെ ഇത്തരമൊരു പെന്തക്കുസ്തയിലേക്ക് ക്ഷണിക്കുകയാണ് – ആദ്യ പെന്തക്കുസ്തപോലെ നാമോരോരുത്തരിലേക്കും പരിശുദ്ധാത്മാവിന്റെ നിറവുണ്ടാകുവാന്‍, അഗ്നി നാളമായ് പരിശുദ്ധാത്മാവ് നമ്മില്‍ നിറയാന്‍, വിശ്വാസത്തില്‍ സ്ഥിരപ്പെടുവാന്‍, ശക്തിയോടെ സാക്ഷ്യം നല്‍കാന്‍ തിരുസ്സഭ ഇന്ന് നമ്മെ ക്ഷണിക്കുകയാണ്.

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ച് വചനം നമ്മെ പഠിപ്പിക്കുന്നുണ്ട്. പരിശുദ്ധാത്മാവ് ഒരു സമൂഹത്തിലേക്കു മൊത്തമായിട്ടല്ലാ വരുന്നത്. ഓരോ വ്യക്തിയിലേക്കും പ്രത്യേകമാംവിധം ആത്മാവ് ആവസിക്കുകയാണ്. വചനം പറയുന്നു: “അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങലോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു”.  സ്വര്‍ഗം ആത്മാവിന്റെ തീനാളങ്ങള്‍ പണിയുന്ന പണിപ്പുരയാണ്. പരിശുദ്ധാത്മാവിനായി ആരെല്ലാം ആഗ്രഹിച്ചു പ്രാര്‍ഥിക്കുന്നുണ്ടോ – അത് വചനം ശ്രവിക്കുമ്പോളാകാം, വായിക്കുമ്പോളാകാം, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോളാകാം, വീട്ടില്‍ ജോലിചെയ്യുമ്പോളാകാം, മറ്റുള്ളവരെ സഹായിക്കുമ്പോളാകാം – ആഗ്രഹിച്ചു പ്രാര്‍ഥിക്കുന്നവര്‍ക്കെല്ലാം സ്വര്‍ഗം ആത്മാവിന്റെ തീനാളങ്ങള്‍ പണിയുകയാണ്. അന്ന് നിയമജ്ഞഫരിസേയരുടെമേല്‍ പരിശുദ്ധാത്മാവ് വന്നില്ല, പട്ടാളക്കരുടെമേല്‍ പരിശുദ്ധാത്മാവ് വന്നില്ല, വിജാതീയരുടെമേല്‍ പരിശുദ്ധാത്മാവ് വന്നില്ല. ആദ്യ പെന്തക്കുസ്തയില്‍ ശിഷ്യരുടെമേല്‍ മാത്രം. അപ്പോള്‍, ആളല്ല പ്രധാനം, സ്ഥലമല്ല, പ്രധാനം, ഒരുക്കമുള്ള, ആഗ്രഹമുള്ള ഹൃദയമാണ് പ്രധാനം.

സ്നേഹമുള്ളവരെ, ഈ വിശുദ്ധ കുര്‍ബാനയില്‍ സ്വര്‍ഗം നമുക്കായി, നമ്മിലെ ഒരുക്കമുള്ളവര്‍ക്കായി, ആത്മാവിന്റെ തീനാളങ്ങളെ നിര്‍മിക്കുന്നുണ്ട്. അതുകൊണ്ട് തീക്ഷ്ണമായി ഒരുങ്ങുക. തീര്‍ച്ചയായും, സഹായകന്‍, പരിശുദ്ധാത്മാവ് നമ്മുടെമേല്‍ വരും. കാരണം, ഈ പരിശുദ്ധാത്മാവിനെ നല്‍കുവാന്‍വേണ്ടിയാണ് ഈശോ ഈ ഭൂമിയിലേക്ക്‌ വന്നത്. സ്നാപകയോഹന്നാന്‍ എന്താണ് പറഞ്ഞത്? ഞാന്‍ ജലംകൊണ്ട് സ്നാനം നല്‍കുന്നു. എന്നാല്‍ പരിശുദ്ധാത്മാവ്കൊണ്ട് സ്നാനം നല്‍കുന്നവന്‍ വരുന്നുണ്ട്. പരിശുദ്ധാത്മാവിനെ നല്‍കുവാന്‍വേണ്ടിയാണ് ഈശോ ഈ ഭൂമിയിലേക്ക്‌ വന്നത്. ലൂക്കാ 11, 13ല്‍ ഈശോ പറയുന്നു: തന്നോട് ചോദിക്കുന്നവര്‍ക്ക് പിതാവ് പരിശുദ്ധാത്മാവിനെ നല്‍കും. പരിശുദ്ധാത്മാവിനെ നല്‍കുവാന്‍വേണ്ടിയാണ് ഈശോ ഈ ഭൂമിയിലേക്ക്‌ വന്നത്. യോഹന്നാന്റെ സുവിശേഷത്തില്‍ ഈശോ പറയുന്നു: ഉന്നതത്തില്‍ നിന്ന് ശക്തി ലഭിക്കുന്നതുവരെ നഗരത്തില്‍ വസിക്കുവിന്‍. വീണ്ടും പറയുന്നു: പരിശുദ്ധാത്മാവ് വരുമ്പോള്‍ നിങ്ങളെ എല്ലാം പഠിപ്പിക്കും. പാപത്തെക്കുറിച്ചു, നീതിയെക്കുരിച്, ന്യായവിധിയെക്കുറിച്ച് നിങ്ങളെ ബോധ്യപ്പെടുത്തും. ആത്മാവാണ് ജീവന്‍ നല്‍കുന്നത്. സ്നേഹമുള്ളവരെ, പരിശുദ്ധാത്മാവിനെ നല്‍കുവാന്‍വേണ്ടിയാണ് ഈശോ ഈ ഭൂമിയിലേക്ക്‌ വന്നത്. അതുകൊണ്ട് തീക്ഷ്ണമായി ഒരുങ്ങുക. തീര്‍ച്ചയായും, സഹായകന്‍, പരിശുദ്ധാത്മാവ് നമ്മുടെമേല്‍ വരും.

സഹായകന്‍, പരിശുദ്ധാത്മാവ് നമ്മുടെമേല്‍ വരണം. അതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. ആത്മാവിന്റെ ഫലങ്ങളില്ലാതെ ശുഷ്കമായിത്തീര്‍ന്നിരിക്കുകയാണ് നമ്മുടെ ക്രൈസ്തവസാക്ഷ്യം ഇന്ന്. ആത്മാവിനാല്‍ നയിക്കപ്പെടെണ്ട ആത്മീയ ശുശ്രൂഷകര്‍ ഇന്ന് ലോകാരൂപിയാല്‍ നയിയ്ക്കപ്പെടുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് എല്ലാക്കാര്യങ്ങളും വിവാദമാകുന്നത്? ശരിയായ തീരുമാനങ്ങള്‍ എടുക്കുവാന്‍ നമ്മെ നയിക്കുന്നവര്‍ക്കുപോലും സാധിക്കുന്നില്ല! നമ്മുടെ കടുംബങ്ങളെവിടെ, മക്കളെവിടെ, യുവജനങ്ങളെവിടെ?   ആഘോഷങ്ങളോടും, ആഡംബരത്തോടും വല്ലാത്ത ഭ്രമമാണ് നമുക്ക്. അമ്മമാര്‍ പോലും മക്കളെ കൊല്ലുന്ന, എങ്ങനെയും പണമുണ്ടാക്കണം എന്ന് ചിന്തിക്കുന്ന, വിവാഹ, പൌരോഹിത്യ, സന്യാസ വാഗ്ദാനങ്ങള്‍ക്ക് പുല്ലുവിലകല്‍പ്പിക്കുന്ന, ഈ ആസുര കാലത്ത്, സ്നേഹമുള്ളവരെ, സഹായകന്‍, പരിശുദ്ധാത്മാവ് നമ്മുടെമേല്‍ വരണം. ആത്മാവേ, ഞങ്ങളില്‍ നിറയണമേ എന്ന് പ്രാര്‍ഥിക്കണം.

നമ്മുടെ ക്രൈസ്തവ ജീവിതം വെറും ഷോ ആയി മാറിയിരിക്കുകയാണ്, വെറും ബോണ്‍സായി ക്രൈസ്തവ ജീവിതങ്ങള്‍. ബോണ്‍സായി മരങ്ങളെ കണ്ടിട്ടില്ലേ? മരമാണോ, അതെ, ഇലകളുണ്ടോ, ഉണ്ട്, നിറമുണ്ടോ, ഉണ്ട്, രൂപത്തില്‍ മരം പോലെ തന്നെ. പക്ഷെ, ഫലമൊന്നും ഇല്ല. വെറും ഷോ പീസുകള്‍ മാത്രം. നാമൊക്കെ ബോണ്‍സായി ക്രൈസ്തവരായിപ്പോയി എന്ന് സങ്കടത്തോടെ സമ്മതിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവരാണോ, അതെ, പള്ളിയില്‍ പോകുന്നുണ്ടോ, ഉണ്ട്, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നുണ്ടോ? ഉണ്ട്, കുടുംബപ്രാര്‍ത്ഥന നടത്തുന്നുണ്ടോ? തീര്‍ച്ചയായും ഉണ്ട്. പക്ഷെ ഫലമൊന്നും ഇല്ല. പല യൂണിഫോമിലുള്ള  പല റീത്തിലുള്ള, വിഭാഗങ്ങളിലുള്ള ബോണ്‍സായി ക്രൈസ്തവര്‍, വെറും ഷോ പീസുകള്‍. ദൈവം നമ്മെ നയിക്കുന്നത് അവിടുത്തെ പരിശുദ്ധാത്മാവിനാലായതിനാല്‍  ക്രൈസ്തവജീവിതം പരിശുദ്ധാത്മാവിലുള്ള ജീവിതമാണ് എന്ന് അറിയാമെങ്കിലും നമുക്ക് വഴിതെറ്റിപ്പോകുന്നു .

സമാപനം

സ്നേഹമുള്ളവരെ, ഈ പെന്തക്കുസ്താത്തിരുനാള്‍ പുതിയ പാഠങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. ആത്മാവിനായി നമുക്ക് ദാഹിക്കാം. പരിശുദ്ധാത്മാവിനെ വേദനിപ്പിക്കാതിരിക്കാം. നാം സ്വീകരിച്ചിട്ടുള്ള പരിശുദ്ധാത്മാവിനെ നമുക്ക് നിര്‍ വീര്യമാക്കാതിരിക്കാം. പരിശുദ്ധാത്മാവിന്റെ നിറവിന്റെ ആഘോഷമായ ഈ കുര്‍ബാന നമുക്ക് ഒരു പെന്തക്കുസ്താനഭവമായി മാറട്ടെ.

Communicate with love!!