NOMBUKAALA CHINTHAKAL

ആഴ്ച്ച മൂന്ന് 

ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാണ്

ക്രിസ്തുവിന്റെ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമായിരുന്നു. ദൈവത്തിന്റെ ഇഷ്ടത്തിന്റെ ഉജ്ജ്വലമായ ആവിഷ്കാരമാണ് ഈശോയുടെ ജീവിതം മുഴുവനും. സുവിശേഷങ്ങളിലൂടെ ക്രിസ്തുവിന്റെ ജീവിതത്തെ അടുത്തറിയുമ്പോൾ അത് നമ്മെ പ്രചോദിതരാക്കും; നമ്മെ അത് പ്രകമ്പനംകൊള്ളിക്കും. നമ്മുടെ നയനങ്ങളിൽ നിന്ന് ബാഷ്പം പ്രവഹിക്കും. നമ്മെ അത് മറ്റൊരാളായി മാറ്റും. നമ്മുടെ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കേണ്ടത് എങ്ങനെയെന്ന് അത് പഠിപ്പിക്കും.

Image result for IMAGES OF Lk 1, 38

‘ഇതാ കർത്താവിന്റെ ദാസി നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ ‘ എന്ന് പറഞ്ഞു ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കിത്തീർത്ത പരിശുദ്ധ അമ്മയായിരുന്നുരിക്കണം ഈശോയുടെ പ്രചോദനം. ജനക്കൂട്ടത്തിനിടയിലെ ഒരു സ്ത്രീ തന്റെ അമ്മയെ വാഴ്ത്തിപ്പാടുന്നത് കേട്ടപ്പോൾ ഈശോ മൊഴിഞ്ഞതു ഇങ്ങനെയായിരുന്നു: ‘ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ ‘അമ്മ, സഹോദരി, സഹോദരൻ. ക്രിസ്തുവിന്റെ അമ്മയാകാൻ, സഹോദരിയാകാൻ, സഹോദരനാകാൻ, പുരോഹിതനാകാൻ, സന്യാസിയാകാൻ ദൈവേഷ്ടത്തിന്റെ ആൾരൂപങ്ങളാകണം നാം; ദൈവത്തിന്റെ ആലയങ്ങളാകണം നാം.

ദൈവത്തിന്റെ ആലയങ്ങളാണ് നാമെന്നത് വിശുദ്ധ പൗലോശ്ലീഹായുടെ തൂലികയിലൂടെ വിരചിതമായ ദൈവവെളിപാടാണ്. ദൈവം നമ്മുടെ ഉള്ളിൽ വസിക്കുന്നതുകൊണ്ടാണ് നാം ദൈവത്തിന്റെ ആലയങ്ങളാകുന്നത്. നാം ദൈവത്തിന്റെ ആലയങ്ങളാണെങ്കിൽ ഈ ആലയത്തിൽ ആഘോഷിക്കപ്പെടേണ്ടതും, ആചരിക്കപ്പെടേണ്ടതും ദൈവത്തിന്റെ ഇഷ്ടമായിരിക്കണം.

ഞാനെന്ന ദേവാലയത്തിന്റെ extension-നും expansion-നും ആകുമ്പോഴാണ് നമ്മുടെ കുടുംബങ്ങളും ദേവാലയങ്ങളാകുന്നത്. നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന ദൈവം കുടുംബം മുഴുവനും, വ്യാപിക്കുകയാണ്. അവിടുന്ന് കുടുംബത്തിന്റെ നാഥനാകുകയാണ്. അപ്പോൾ കുടുംബത്തിൽ നടപ്പാകേണ്ട പ്ലാനുകളും പദ്ധതികളും എങ്ങനെയുള്ളതായിരിക്കണം? ദൈവത്തിന്റെ ഇഷ്ടമായിരിക്കണം.

‘ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെ’യെന്ന പ്രാർത്ഥനയോടെ ജീവിതം മുന്നോട്ട്കൊണ്ടുപോകുമ്പോൾ ലഭിക്കുന്ന സന്തോഷവും, സംതൃപ്തിയും  ഒന്നുവേറെതന്നെയാണ്. ഹാരാനിൽ മാതാപിതാക്കളുടെ മരണശേഷം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന അബ്രാമിനോട് ‘”നിന്റെ ദേശത്തെയും, ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ടു ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്ക് പോകുക” (ഉത്പത്തി 12, 1-3)

Image result for IMAGES OF Genesis 12, 1എന്ന് കർത്താവ് പറഞ്ഞപ്പോൾ, ‘നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു നടന്നു നീങ്ങിയ അബ്രാമിന്റെ ജീവിതം കാനാൻ  ദേശം പോലെ സമൃദ്ധമാകുകയാണ്.

ദൈവേഷ്ടത്തിന്റെ, ദൈവ വചനത്തിന്റെ പൂത്തുലയലാകട്ടെ തന്റെ ജീവിതമെന്നു ആഗ്രഹിച്ചതുകൊണ്ടാണ് ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ ചിത്തം രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു” (ലൂക്ക 1, 46-47) എന്ന് പാടാൻ മറിയത്തിന് കഴിഞ്ഞത്. ഉറക്കം നഷ്ടപ്പെട്ട രാത്രിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കാൻ ശ്രമിച്ച യൗസേപ്പിതാവ് ‘മാലാഖ പറഞ്ഞതുപോലെ ചെയ്യാൻ’ (മത്താ 1, 24) തീരുമാനിച്ച നിമിഷം മുതൽ സന്തോഷത്തോടും പ്രതീക്ഷയോടും, സംതൃപ്തിയോടും കൂടെ ജീവിക്കുകയാണ്.

ഈ ഭൂമിയിലെ ജീവിതം സന്തോഷത്തോടും സംതൃപ്തിയോടും കൂടി നയിക്കുവാനുള്ള ഏക മാർഗം ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുകയാണ്. ഇന്ന് ധാരാളം ആളുകൾ അസംതൃപ്തിയിലാണ് ജീവിക്കുന്നത്. സ്വന്ത താത്പര്യങ്ങൾ കാത്തുസൂക്ഷിക്കുവാനും സ്വന്തം ആഗ്രഹങ്ങൾ സാധിച്ചെടുക്കുവാനും എന്തും ചെയ്യാൻ മടിയില്ലാത്ത മനുഷ്യരുള്ള കാലത്താണ് നാം ജീവിക്കുന്നത്! വലിയമൂല്യങ്ങളെപോലും സ്വന്തം ഇഷ്ടപൂർത്തീകരണത്തിനായി കുരുതികൊടുക്കാൻ ഇക്കൂട്ടർക്ക് മടിയില്ല.  മാതാപിതാക്കളുടെ കണ്ണീരോ, മക്കളുടെ ജീവിതമോ, അയൽവക്കക്കാരന്റെ നാശമോ ഒന്നും ഇവർക്ക് പ്രശ്നമല്ല. കൂടുതൽ പണമുണ്ടാക്കാൻ, നല്ല വീട്, ഭാര്യ, ഭർത്താവ്, കുടുംബം, ജോലി, ഇവയൊക്കെയായാൽ സംതൃപ്തി ലഭിക്കുമെന്ന വിശ്വാസം തകരുമ്പോൾ എവിടെ നിന്ന് സംതൃപ്തി ലഭിക്കാനാണ്? ഇങ്ങനെയുള്ളവർക്കു എന്തെല്ലാമുണ്ടായിരുന്നാലും ഇവർ അസംതൃപ്തരായിരിക്കും. ദരിദ്രരായാലും ഇവർ അസംതൃപ്തരായിരിക്കും, ധനികരായാലും ഇവർ അസംതൃപ്തരായിരിക്കും.

ജീവിതം സംതൃപ്തമാക്കാൻ, സന്തോഷപ്രദമാക്കാൻ ഒറ്റവഴിയേയുളളു.

Image result for images of thy will be doneഅത്, ദൈവമേ, നിന്റെ ഇഷ്ടം നിറവേറട്ടെയെന്ന പ്രാർത്ഥനയിൽ ജീവിക്കുകയെന്നതാണ്. കുടുംബത്തിന്റെ ഓരോ പ്ലാനും പദ്ധതിയും രൂപീകരിക്കുന്ന വേളയിൽ ദൈവത്തിന്റെ ഇഷ്ടം ആരായുക. നാം ചെയ്യുവാൻ പോകുന്നതിലെ നന്മയെപ്പറ്റി ചിന്തിക്കുക. ജീവിതം പ്രാർത്ഥനയിൽ ചിലവഴിക്കുക. ദൈവമേ നിന്റെ ഇഷ്ടം എനിക്ക് വെളിപ്പെടുത്തി തരണേയെന്നു ആഗ്രഹിച്ചു പ്രാർത്ഥിക്കുക. നിന്റെ ദൈവം നിനക്ക് തന്റെ ഇഷ്ടം വെളിപ്പെടുത്തും.

മദ്യപിക്കുക എന്ന എന്റെ ഇഷ്ടം എന്റെ ആരോഗ്യത്തെ ഹനിക്കുന്നുവെങ്കിൽ, എന്റെ മക്കൾക്കും ഭാര്യക്കും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിൽ, എന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്നുവെങ്കിൽ അത് നിന്റെ സ്വാർത്ഥതയുടെ ആഘോഷമായിരിക്കും. അതൊരിക്കലും ദൈവത്തിന്റെ ഇഷ്ടമാകില്ല. പെട്ടെന്ന് ദേഷ്യപ്പെടുന്ന നിന്റെ സ്വഭാവം കുടുംബത്തിന്റെ സമാധാനം കെടുത്തുന്നുവെങ്കിൽ, ബന്ധങ്ങളെ ശിഥിലമാക്കുന്നുവെങ്കിൽ അത് നിന്റെ ഈഗോയുടെ ആഘോഷമായിരിക്കും. നീ നിന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ അത് കുടുംബത്തിൽ ഒരു ദുരന്തമാണെങ്കിൽ ആ പ്രവർത്തി നിന്റെ സ്വാർത്ഥ ഇഷ്ടത്തിന്റെ പ്രതിഫലനം മാത്രമാകും !  നമ്മുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും ചൂഴ്ന്നു നിൽക്കുന്ന വലിയൊരു യാഥാർഥ്യമാണ് ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുകയെന്നത്.

ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാകണം. നമ്മുടെ ഹൃദയമിടിപ്പ് ദൈവേഷ്ടം ചെയ്യുന്നതിന്റെ താളമാകണം. നമ്മുടെ ഭക്ഷണം ദൈവേഷ്ടം നിറവേറ്റുകയെന്നതാകണം. ഈശോ നൽകുന്ന വലിയൊരു വെളിപാടും ഇതുതന്നെയാണ്. “എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയും ആണ് എന്റെ ഭക്ഷണം.

ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കാൻ വേണ്ടത് ഒന്നുമാത്രം – ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം. എന്റെ ജീവിതത്തിന്റെ മാനുഷിക, ലൗകിക അസാധ്യതകൾക്കു മുൻപിൽ ദൈവം ഒരു വാതിൽ തുറക്കുമെന്ന പ്രതീക്ഷയാണ് വിശ്വാസം. ‘ഞാൻ പാവപ്പെട്ടവനും ദരിദ്രനും ആണ്. എങ്കിലും എന്റെ ദൈവത്തിനു എന്നെക്കുറിച്ചു കരുതലുണ്ട് ‘ എന്ന വികാരമാണ് വിശ്വാസം. ‘ഹൃദയം തകർന്നവർക്കു സമീപസ്ഥനാണ് ദൈവം’ എന്ന ബോധ്യമാണ് വിശ്വാസം. എന്റെ പരിമിതികൾക്കും അപ്പുറം എന്നെ താങ്ങിനടത്തുവാൻ ദൈവം എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന ക്ഷീണിതമായ മനസ്സിന്റെ ആഗ്രഹമാണ് വിശ്വാസം. ഈ വിശ്വാസത്തിലേക്കു നാം വളരണം. അപ്പോൾ, നമ്മുടെ ജീവിതം ദൈവേഷ്ടം തേടാനും, പ്രവർത്തിക്കാനും ധൈര്യം ആർജിക്കും.

ഗായകനില്ലാത്ത ഗാനത്തെക്കുറിച്ചു ചിന്തിക്കുവാൻ സാധിക്കുമോ? അത് ഒരു മിസ്റ്റിക് ചിന്തയാണ്. ഗാനം ഏറ്റവും സുന്ദരമാകുന്നത് ഗായകൻ ഞാൻ അല്ലാതിരിക്കുമ്പോഴാണ്.Image result for images of flute എന്ന് പറഞ്ഞാൽ ഗായകൻ ദൈവം ആയിരിക്കുമ്പോഴാണ്. നാം എന്താകണം? കേവലം ഉള്ളു പൊള്ളയായ ഒരു മുളംതണ്ട്! ഒരു ഓടക്കുഴൽ! ദൈവം നമ്മിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു.  നാം ഇടക്കുകയറി തടസ്സമുണ്ടാക്കുന്നില്ല. ദൈവം നമ്മിലൂടെ പാടുന്നു. അത്രമാത്രം!

ദൈവം നമ്മിലൂടെ കടന്നുപോകട്ടെയെന്നു ആഗ്രഹിക്കുക. അതിനായി ഉള്ളിനെ ശൂന്യമാക്കുക. അതാണ് ദൈവേഷ്ടം നിറവേറട്ടെയെന്നു പറയുന്നതിന്റെ പൊരുൾ. നിന്റെ ജീവിതം അപ്പോൾ സുന്ദരമായൊരു ഗാനമാകും. നീ ഒരു അനുഗ്രഹമാകും. നിന്റെ ജീവിതത്തിന്റെ ആഹ്ളാ ദത്തിൽ അനേകർ പങ്കുപറ്റും. നിന്റെ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാകും.

ദൈവമേ നിന്റെ ഇഷ്ടത്തിന്റെ പൂർത്തീകരണമാകട്ടെ എന്റെ ജീവിതം.

One thought on “NOMBUKAALA CHINTHAKAL”

Leave a comment