SUNDAY SERMON JN 6, 60-69

ശ്ളീഹാക്കാലം നാലാം ഞായർ

യോഹ 6, 60-69

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യത്തെ ചാക്രികലേഖനം,  മാഗ്നിഫിക്കാ ഹ്യൂമാനിത്താസ് (Magnifica Humanitas) കഴിഞ്ഞ മെയ് 25 ന് പ്രസിദ്ധീകരിക്കുകയുണ്ടായി. നിർമ്മിതബുദ്ധി (Artificial Intelligence) മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന ഈ കാലത്ത് മനുഷ്യന്റെ ശ്രേഷ്ഠതയും മൂല്യവും സംരക്ഷിക്കുന്നതിനും, ഉയർത്തിപ്പിടിക്കുന്നതിനുമായിട്ടാണ് ലിയോ പതിനാലാമൻ പാപ്പാ ഈ ചാക്രികലേഖനം എഴുതിയിരിക്കുന്നത്. നിങ്ങളിൽ എത്രപേർക്ക് ഇതിനെക്കുറിച്ച് അറിവുണ്ട് എന്നെനിക്കറിയില്ല. ചാക്രിക ലേഖനത്തിന്റെ പൂർണരൂപം ഇങ്ങനെയാണ്: MAGNIFICA HUMANITAS OF HIS HOLINESS POPE LEO XIV ON SAFEGUARDING THE HUMAN PERSON

IN THE TIME OF ARTIFICIAL INTELLIGENCE. ഗൂഗിൾ ചെയ്താൽ ഈ ലേഖനം നിങ്ങൾക്ക് വായിക്കാം. നമ്മൾ ക്രിസ്ത്യാനികൾ സാധാരണ ഇതുപോലുള്ള ചാക്രികലേഖനങ്ങളെ ഗൗരവമായി കാണാറില്ല. എന്നാൽ, തിരുസ്സഭയുടെ പ്രവർത്തനങ്ങളെ വളരെ സൂക്ഷ്മമായി വീക്ഷിക്കുന്നവരും, പരിശോധിക്കുന്നവരും ഇത് വായിക്കുകയും, അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ ചാക്രികലേഖനത്തിന്റെ ഉള്ളടക്കത്തിന്റെ പേരിൽ ലിയോ പതിനാലാമൻ പാപ്പായെ വിമർശിക്കുന്നവരും, തിരുസ്സഭയെന്തിനാണ് ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നത് എന്ന് ചോദിക്കുന്നവരും ധാരാളമുണ്ട്. തിരുസ്സഭ ശാസ്ത്രത്തിനെതിരാണ് എന്ന പഴയ പല്ലവി പാടുന്നവരും ഉണ്ട്.

ഞാനിത് ഓർക്കാൻ കാരണം ഇന്നത്തെ സുവിശേഷമാണ്. വിശുദ്ധ കുർബാനയെക്കുറിച്ച് ഈശോ അവതരിപ്പിച്ച ചാക്രികലേഖനം കേട്ടപ്പോൾ ഇന്നത്തേതുപോലെ അന്നും ധാരാളം വിമർശനങ്ങൾ ഉണ്ടായി. ധാരാളംപേർ ഈശോയെ ഉപേക്ഷിച്ചിച്ച് പോയി. ഈ പഠനം കഠിനമാണെന്നും പറഞ്ഞ് കുറേപേർ ഈശോയെ വിമർശിച്ചു. അടുത്ത് നിന്നവരോട് നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ എന്ന അല്പം നിരാശ കലർന്ന ഒരു ചോദ്യം ഈശോയിൽ നിന്ന് പുറത്തുവരാൻ പോലും ഈ സാഹചര്യം ഇടയാക്കി. ഈശോയ്ക്ക് ഇത് ഒരു പുതിയ കാര്യം അല്ലെങ്കിലും, അന്നത്തെ അവസ്ഥ ഇന്നും തുടരുന്നുണ്ട്.

ഈശോയുടെ ജീവിതത്തെ സംഗ്രഹിക്കുവാൻ ഏറ്റവും യോജിച്ച വിശേഷണം ‘ഉപേക്ഷിക്കപെട്ടവൻ’ എന്നായിരിക്കും. വിശുദ്ധ യോഹന്നാൻ തന്റെ സുവിശേഷത്തിലെ ആദ്യത്തെ അധ്യായത്തിൽ തന്നെ അത് മുൻകൂട്ടി കാണുന്നുണ്ട്. “അവൻ സ്വജനത്തിന്റെ അടുക്കലേക്ക് വന്നു. എന്നാൽ, സ്വജനം അവനെ സ്വീകരിച്ചില്ല.” (യോഹ 1, 9) മുഴുവൻ ലോകത്തെയും സ്വീകരിക്കാനായി തുറന്നിട്ട ഈശോയുടെ തിരുഹൃദയത്തിനെതിരെ ഭൂമിയിലെ മനുഷ്യർ അവരുടെ ചെറു ഹൃദയങ്ങൾ കൊട്ടിയടച്ചു. അതുകൊണ്ടാണ്, “സത്രത്തിൽ അവന് ഇടം കിട്ടിയില്ല” (ലൂക്കാ 2, 7) എന്ന ചെറുവാചകം നമ്മെ ഇന്നും ഭാരപ്പെടുത്തുന്നത്. പിന്നീടുള്ളതെല്ലാം അതിന്റെ തനിയാവർത്തനങ്ങളായിരുന്നു, ഇന്നത്തെ സുവിശേഷത്തിലെ സംഭവമടക്കം. അവനെ പരിക്ത്യക്തനായ മനുഷ്യനെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ വിശേഷിപ്പിച്ച ഏശയ്യാപ്രവാചകനെ സമ്മതിക്കണം! ക്രിസ്തുവാണെങ്കിൽ അത് മനക്കണ്ണിൽ കണ്ടിട്ടുണ്ടാകണം. അതുകൊണ്ടാണല്ലോ “പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ലെന്ന്” അവിടുന്ന് തന്നെത്തന്നെ വിശേഷിപ്പിച്ചത്!

ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാനപ്പെട്ട Attraction ഈശോയെ ഉപേക്ഷിച്ചുപോകുന്ന ശിഷ്യന്മാരാണ്. കാലങ്ങളായി ഒരു പ്രസ്ഥാനത്തിൽ നിന്നിട്ട്, ആ പ്രസ്ഥാനത്തിൽ നിന്ന് സാധിക്കാവുന്നതെല്ലാം ഊറ്റിയെടുത്ത് ആകാശംമുട്ടേ വളർന്നിട്ട്, വെറും സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി പ്രസ്ഥാനത്തെ, അത് പിന്തുടരുന്ന ആശയത്തെ തള്ളിപ്പറയുന്നത്, അതിനെ ഉപേക്ഷിക്കുന്നത് വർത്തമാനകാലത്തിന്റെ വെറും തമാശകളായി മാറുന്ന ഇക്കാലത്ത്, ‘നിന്റെ ആശയങ്ങൾ, നീ പറയുന്ന കാര്യങ്ങൾ കഠിനമാണ്‘ എന്നും പറഞ്ഞ്, ഈശോയെ ഉപേക്ഷിച്ചുപോകുന്ന ശിഷ്യന്മാരെക്കുറിച്ചു് കേൾക്കുമ്പോൾ ആധുനിക മനുഷ്യന് പ്രത്യേകിച്ച് മലയാളിക്ക് ഒരു വികാരവും തോന്നാൻ സാധ്യതയില്ല.

എങ്കിലും, ഈ സുവിശേഷഭാഗം വായിക്കുമ്പോൾ, വായിച്ചു കേൾക്കുമ്പോൾ മനസ്സിലുയരുന്ന കുറച്ചു ചോദ്യങ്ങളുണ്ട്. ഒന്ന്, ആരാണ് ഈശോയെ ഉപേക്ഷിച്ചു പോയത്? ശിഷ്യന്മാരാണ്. ജനക്കൂട്ടവും ശിഷ്യന്മാരും തമ്മിൽ വ്യത്യാസമുണ്ട്. ശിഷ്യന്മാർ പ്രത്യേകമാംവിധം, പ്രത്യേക ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. അതിനായി സമർപ്പണം ചെയ്യാൻ തയ്യറായി വന്നിട്ടുള്ളവരാണ്. ഈശോ തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോൾ, അവരെ ധാരാളം കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്തു. ജനക്കൂട്ടത്തിന്റെ മനസ്സെന്ന് പറയുന്നത് ബോധ്യങ്ങളില്ലാത്ത മനസ്സാണ്. അവരോട് സംസാരിക്കുമ്പോൾ ഉറക്കെ സംസാരിക്കണം. രാഷ്ട്രീയക്കാരെ കണ്ടിട്ടില്ലേ? അതുപോലെ. എന്നാൽ ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. ഗുരുവും ശിഷ്യരും തനിച്ചാകുമ്പോൾ കൂടുതൽ ആഴത്തിലുള്ള കാര്യങ്ങൾ ഗുരു വെളിപ്പെടുത്തും. അത്രയ്ക്കും സ്നേഹത്തോടെയാണ് ഈശോ ശിഷ്യരെ വളർത്തിയെടുത്തത്. ആ ശിഷ്യരിൽ ഒരു ഭാഗമാണ് ഈശോയെ ഉപേക്ഷിച്ചു പോയത്.

രണ്ട്, ആരെയാണ് ഉപേക്ഷിച്ചു പോയത്? ക്രിസ്തുവിനെ. ദൈവമായിരുന്നിട്ടും ദൈവത്തിന്റെ സമാനത മുറുകെപ്പിടിക്കാതെ, മനുഷ്യനായി നമ്മോടൊത്തു് വസിക്കുന്ന ദൈവത്തെ.

മൂന്ന്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചുപോയത്? രക്ഷാകര പദ്ധതിയുടെ പൂർത്തീകരണമായി, പരിസമാപ്തിയായി വിശുദ്ധ കുർബാനയെ അവതരിപ്പിച്ചപ്പോൾ. “ഞാൻ സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു” (യോഹ 6, 51) എന്ന് പറഞ്ഞപ്പോൾ അത് മനസ്സിലാക്കുവാൻ മാത്രം അവരുടെ മനസ്സിന് വലിപ്പമുണ്ടായില്ല. അവരുടെ ഹൃദയത്തിന് വിശാലതയുണ്ടായിരുന്നില്ല. “നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രൻ നൽകുന്ന അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ” (യോഹ 6, 27) എന്ന് പറഞ്ഞപ്പോൾ അവരതിനെ ഒരു ഭ്രാന്തൻജൽപനമായി തള്ളിക്കളഞ്ഞു. “ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്നത് എന്റെ ശരീരമാകുന്നു” (യോഹ 6, 51) എന്ന് പറഞ്ഞപ്പോൾ ആ സത്യത്തിലേക്ക് കണ്ണുകൾ തുറക്കുവാൻ അവർക്ക് കഴിഞ്ഞില്ല. അവരുടെ പിതാമഹന്മാർ ചെയ്തതുപോലെ അവർ അവരുടെ ഹൃദയം കഠിനമാക്കി. മെരീബായിൽ ചെയ്തതുപോലെ, മരുഭൂമിയിലെ മാസ്സായിൽ ചെയ്തതുപോലെ, അവർ ഹൃദയം കഠിനമാക്കി. ദൈവത്തിന്റെ ആത്മാവിന്റെ പ്രവർത്തികളെ വിവരിച്ചപ്പോൾ അതിനെ ഉൾക്കൊള്ളുവാൻ മാത്രം അവർ വളർന്നില്ല. അല്ലെങ്കിൽ, അവരുടെ ഇഷ്ടങ്ങൾക്കും, തോന്നലുകൾക്കുമപ്പുറം ദൈവത്തിന്റെ വെളിപാടുകളിലേക്ക് ഹൃദയം തുറക്കുവാൻ അവർക്കു കഴിഞ്ഞില്ല.

പക്ഷേ, ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എങ്ങനെയാണ്? കഠിനഹൃദയനയാണോ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്? വചനം പറയുന്നു, “ദൈവം മനുഷ്യനെ സരള ഹൃദയനായി” സൃഷ്ടിച്ചു (സഭാപ്രസംഗകൻ 7:29) | എന്ന്. ഒരു Responsive heart ഉള്ളവളായിട്ടാണ്, ഉള്ളവനായിട്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എസെക്കിയേൽ പ്രവാചകനിലൂടെ ദൈവം നമ്മെ അറിയിച്ചതും ഇത് തന്നെയാണ്. ഇസ്രായേൽ ജനത്തിന് ദൈവം ഇതാ ഒരു പുതിയ ഹൃദയം നൽകുന്നു. (എസക്കിയേൽ 36, 26) ഒരു പുതിയ ഹൃദയം മാത്രമല്ല, പുതിയ ചൈതന്യവും നൽകുന്നു. അതിന്റെ operation എങ്ങനെയാണ്? നിങ്ങളുടെ ശരീരത്തിൽ നിന്ന് ശിലാഹൃദയം ദൈവം എടുത്തുമാറ്റും. എന്നിട്ട് മാംസളമായ ഒരു ഹൃദയം നിങ്ങൾക്ക് നൽകും. എന്തിനുവേണ്ടിയാണ് ഈ പുതിയ ഹൃദയം? പുതിയ ചൈതന്യം? അത് respond ചെയ്യാൻ വേണ്ടിയാണ്. സമുചിതമായി പ്രത്യുത്തരിക്കാൻ വേണ്ടിയാണ്. എപ്പോൾ? ദൈവം നിങ്ങളോട് സംസാരിക്കുമ്പോൾ. ദൈവം നമ്മോട് സ്വർഗ്ഗത്തിലെ കാര്യങ്ങൾ പറയുമ്പോൾ, ദൈവം നമ്മോട് നമ്മുടെ രക്ഷയ്ക്കായിട്ടുള്ള കാര്യങ്ങൾ പറയുമ്പോൾ.

നോക്കൂ, പന്ത്രണ്ട് ശിഷ്യന്മാരുടെ response …”ഞങ്ങൾ ആരുടെ പക്കൽ പോകും? നിത്യജീവന്റെ വചസ്സുകൾ നിന്റെ പക്കലുണ്ടല്ലോ”. ഹൃദയംകൊണ്ട് respond ചെയ്യുന്ന ശിഷ്യരുടെ, അന്നുമുതൽ ലോകത്തിന്റെ അവസാനംവരെ respond ചെയ്യുന്നവരുടെ പ്രതിനിധികളാണവർ!!!! നിങ്ങൾക്കുവേണ്ടിയും, എനിക്കുവേണ്ടിയും, ഇനിയും ജനിക്കാനിരിക്കുന്നവർക്കുംവേണ്ടിക്കൂടിയാണ് അവർ അന്ന് ഇങ്ങനെ ഹൃദയംകൊണ്ട് respond ചെയ്‌തത്.  

സ്നേഹമുള്ളവരേ, ദൈവം നമുക്കൊരു responsive heart, dynamic and organic heart നൽകിയിരിക്കുന്നത് അവിടുത്തെ ഉപേക്ഷിക്കുവാനായിട്ടല്ല. സമുചിതമായി ദൈവത്തോട് respond ചെയ്യുവാനായിട്ടാണ്; സമുചിതമായി ദൈവത്തോട് പ്രത്യുത്തരിക്കുവാനായിട്ടാണ്. ക്രിസ്തുവിനെ പിന്തുടർന്ന ശിഷ്യരേക്കാൾ, അവിടുത്തെ ഉപേക്ഷിച്ചു ഓടിപ്പോയവരായിരുന്നു കൂടുതൽ. ക്രിസ്തു പറയുന്നത് കേൾക്കാൻ വന്നവരേക്കാൾ, അവിടുന്ന് കുരിശേറുന്നത് കാണാൻ വന്നവരായിരുന്നു കൂടുതൽ.

ചരിത്രം ആവർത്തിക്കാതിരിക്കുവാൻ നമ്മുടെ ഹൃദയത്തെ നാം ഒരുക്കേണ്ടിയിരിക്കുന്നു. സ്നേഹമുള്ളവരേ, ഹൃദയംകൊണ്ട് ക്രിസ്തുവിനെ കാണാൻ നാം പഠിക്കണം. ഹൃദയംകൊണ്ട്, ക്രിസ്തുവിനെ കേൾക്കാൻ പഠിക്കണം. ഹൃദയംകൊണ്ട് ക്രിസ്തുവിനെ മനസ്സിലാക്കുവാൻ നാം പഠിക്കണം. മാത്രമല്ല, ഹൃദയത്തിൽ ക്രിസ്തുവിനെ ഗർഭം ധരിക്കാനും നമുക്കാകണം. ആണായാലും, പെണ്ണായാലും ഹൃദയത്തിൽ ക്രിസ്തുവിനെ ഗർഭം ധരിക്കുകയെന്ന ആധ്യാത്മിക secret പഠിക്കുക ആവശ്യമാണ്.

അല്ലെങ്കിൽ ഈശോയുടെ കാലത്തേ ശിഷ്യരെപ്പോലെ നാമും, ക്രിസ്തുവിനെ തള്ളിപ്പറയും. ക്രിസ്തുവിന്റെ ആശയം, വചനം കഠിനമാണെന്ന് പറഞ്ഞു നാം അവനെ ഉപേക്ഷിക്കും. ചുള്ളിക്കമ്പുകൾ കൊണ്ട് ആളിക്കത്തുന്ന അഗ്നിയുടെ ചൂടിൽ ഈശോയെ നാം തള്ളിപ്പറയും. ലൗകികതയുടെ കിലുക്കത്തിൽ അവനെ നാം ഒറ്റിക്കൊടുക്കും.

അത് സംഭവിക്കാതിരിക്കട്ടെ. അത് സംഭവിക്കാതിരിക്കണമെങ്കിൽ, വിശുദ്ധ കുർബാനയിൽ, തിരുവോസ്തിയിൽ എഴുന്നള്ളിയിരിക്കുന്നത് ക്രിസ്തുവാണെന്ന് ഉറച്ച് വിശ്വസിക്കുവാൻ നമുക്കാകണം. വിശുദ്ധ കുർബാന വെറും ഷോ അല്ലെന്ന് വിളിച്ചുപറയുവാൻ, അത് വെറും ഷോ ആണെന്ന് പറയുന്നവരെ തിരിച്ചറിയുവാൻ നാം ശ്രമിക്കണം. വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ സജീവ സാന്നിധ്യം പ്രഘോഷിക്കുന്ന ക്രിസ്തു ശിഷ്യരാകുവാൻ നാം ശക്തരാകേണ്ടിയിരിക്കുന്നു. വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ തിരുഹൃദയത്തിന്റെ തുടിപ്പ് കേൾക്കുവാനും, ആ ഹൃദയത്തുടിപ്പിനനുസരിച്ച് നമ്മുടെ ഹൃദയം തുടിക്കുവാനും നാം നമ്മെത്തന്നെ പഠിപ്പിക്കണം.

ഇറ്റലിയിലെ ലാൻസിയാനോ (Lanciano) എന്ന പട്ടണത്തിൽ സെന്റ് ലോങിനോസിന്റെ (St. Longinos) പേരിലുള്ള ആശ്രമദേവാലയത്തിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന്റെ Result ശ്രദ്ധിച്ചിട്ടുണ്ടോ? അതിൽ പറഞ്ഞത്, ഈ മാംസക്കഷ്ണങ്ങൾ ഹൃദയപേശിയുടെ ഒരു ഭാഗമാണ് എന്നാണ്. അതായത്, തിരുവോസ്തിയിൽ ക്രിസ്തു തന്റെ ഹൃദയമാണ് നമുക്കായി നൽകുന്നത്.

1999 ൽ അർജന്റീനയിലെ (Argentina) ബ്യുനെസ് അയേഴ്സിൽ (Buenos Aires) നടന്ന അത്ഭുതം ഓർക്കുന്നില്ലേ? ഇന്നത്തെ ഫ്രാൻസിസ് പപ്പാ (Pope Francis) ആയിരുന്നു അവിടുത്തെ അന്നത്തെ മെത്രാൻ. അദ്ദേഹം മാംസമായി മാറിയ തിരുവോസ്തിയാണിതെന്ന് അറിയിക്കാതെ തന്നെ, മാംസക്കഷണത്തിന്റെ ഒരു ഭാഗം ലാബിലേക്കയച്ചു. Result ഞെട്ടിക്കുന്നതായിരുന്നു. ‘ഇത് ഒരു മനുഷ്യന്റെ ശരീരവും രക്തവുമാണ്. ഹൃദയത്തിന്റെ ഇടത് വെൻട്രിക്കിളിൽ (Ventricle) വാൽവിനടുത്ത കോശമാണിത്. ഹൃദയസ്പന്ദനത്തെ നിയന്ത്രിക്കുന്ന പേശിയാണിത്.’  വിശുദ്ധ കുർബാനയിൽ ക്രിസ്തു അവിടെ സന്നിഹിതനായിരിക്കുന്നത്, തന്റെ ജീവൻ തുടിക്കുന്ന ഹൃദയവുമായാണ് പ്രിയപ്പെട്ടവരേ! വിശുദ്ധ കുർബാനയിൽ ഈശോയുടെ സജീവ സാന്നിധ്യം എങ്ങനെ തള്ളിപ്പറയുവാൻ സാധിക്കും? വിശുദ്ധ കുർബാനയിലെ നമുക്കായി തുടിക്കുന്ന ഈശോയുടെ തിരുഹൃദയത്തെ നമുക്കെങ്ങനെ ഉപേക്ഷിക്കുവാൻ സാധിക്കും? 

പക്ഷേ, അതിന്നും സംഭവിക്കുന്നു. നമുക്ക് നല്കപ്പെട്ടിരിക്കുന്ന 24 മണിക്കൂറുകളിൽ അല്പസമയം കുടുംബത്തോടൊത്ത് തിരുഹൃദയരൂപത്തിന് മുൻപിൽ മുട്ടുകുത്തുവാൻ നാം മടിക്കുമ്പോൾ, അതിന് സമയം കണ്ടെത്താതെ വരുമ്പോൾ നാം ഈശോയെ ഉപേക്ഷിക്കുകയല്ലേ? നമ്മുടെ സ്ഥാപനങ്ങളുടെ മുൻപിൽ കൂലിയ്ക്കുവേണ്ടി, ചെയ്ത ജോലിക്ക് തക്ക ശമ്പളം ലഭിക്കുവാൻ മനുഷ്യർ സമരം ചെയ്യുമ്പോൾ, സ്നേഹമുള്ളവരേ, നാം ഈശോയെ ഉപേക്ഷിക്കുകയല്ലേ? ഈശോയുടെ തിരുഹൃദയത്തിന്റെ തുടിപ്പ് പച്ചു നിൽക്കുന്ന വിശുദ്ധ കുർബാനയെ അവഹേളിക്കുമ്പോൾ നാം ഈശോയെ ഉപേക്ഷിക്കുകയല്ലേ? നമ്മുടെ തിരുനാളുകളും, ആഘോഷങ്ങളും വെറും ആർഭാടങ്ങളാകുമ്പോൾ നാം ഈശോയെ ഉപേക്ഷിക്കുകയല്ലേ? അതെ, അതെയെന്ന് തന്നെ പറയേണ്ടിവരും!!!   

വിശുദ്ധ കുർബാനയെ സ്‌നേഹിക്കാം നമുക്ക്.

വിശുദ്ധ കുർബാന എന്നതാണെന്ന് പഠിക്കാൻ ശ്രമിക്കാം. തിരുസ്സഭയുടെ പഠനങ്ങളിലൂടെ വിശുദ്ധ കുർബാനയെ അറിയാൻ ശ്രമിക്കാം. നിർമലമായ, വിശുദ്ധമായ ഹൃദയത്തോടെ ബലി തുടർന്നു അർപ്പിക്കാം. ആമേൻ!