SUNDAY SERMON MT 24, 32-44

ഏലിയാ സ്ലീവാ മൂശേക്കാലം മൂന്നാം ഞായർ

ഏലിയാ മൂന്നാം ഞായർ  

മത്താ 24, 32-44

ഏലിയാക്കാലത്തിന്റെ ചൈതന്യത്തിനനുസരിച്ചുള്ള ഒരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചു കേട്ടത്. ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനവും അന്ത്യവിധിയുമെക്കെ ഈ കാലത്തിന്റെ വിചിന്തനത്തിനുള്ള വിഷയങ്ങളാണ്. കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണം കാണാതെ പഠിച്ച കാലം മുതൽ, വിശുദ്ധ കുർബാനയുടെ വേളയിലും, കുടുംബപ്രാർത്ഥനാസമയത്തും, മറ്റ് പ്രാർത്ഥനാവേളകളിലും “ക്രിസ്തു മരിച്ചവരെയും, ജീവിക്കുന്നവരെയും വിധിക്കുവാൻ വീണ്ടും വരുമെന്നും ഞാൻ വിശ്വസിക്കുന്നു” എന്ന് ഏറ്റുപറയുന്നവരാണ് നാമെല്ലാവരും. ആ വിശ്വാസത്തിന്റെ ബൈബിളധിഷ്ഠിതമായ വിവരണമാണ് ഇന്നത്തെ സുവിശേഷത്തിലുള്ളത്.

മനുഷ്യ ചരിത്രത്തിന്റെ ആദ്യകാലം മുതലേ, മനുഷ്യൻ ബുദ്ധി ക്രമമായി ഉപയോഗിക്കുവാൻ തുടങ്ങിയ കാലം മുതലേ മനുഷ്യന്റെ മുൻപിലെ സമസ്യകളാണ് മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും എന്നിവ. ഒരിക്കലും മറികടക്കാനാകാത്ത സംഭവമായി മരണം മനുഷ്യന്റെ മുൻപിൽ നിൽക്കുമ്പോൾ, മരണശേഷം എന്ത്, ഈ ലോകത്തിന് ഒരവസാനം ഉണ്ടായിരിക്കുമോ, അങ്ങനെയൊന്നുണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും, എന്നിവ ഇന്നും കടംകഥകളായി, ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുകയാണ്.

ഈ ഉത്തരംകിട്ടാ ചോദ്യങ്ങൾക്ക് മറുപടിയുമായി എല്ലാ മതങ്ങളും രംഗത്തുണ്ടെങ്കിലും, വെളിപ്പെടുത്തപ്പെട്ട സത്യവിശ്വാസമായി ഇന്നും സജീവമായി നിൽക്കുന്ന ക്രിസ്തുമതം, ക്രിസ്തുവിന്റെ യുഗാന്ത്യോന്മുഖ ദർശനം (Escatological Vision) അവതരിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ. തങ്ങളെ സൃഷ്ടിച്ച ദൈവത്തെപ്പറ്റിയോ, ഓരോ നിമിഷവും കൈപിടിച്ച് നടത്തുന്ന ദൈവത്തിന്റെ പരിപാലനയെപ്പറ്റിയോ, ദൈവം നല്കിയതല്ലാതെ തങ്ങൾക്ക് ഒന്നുമില്ലയെന്ന സത്യത്തെപ്പറ്റിയോ ചിന്തിക്കുവാൻ സമയമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യന്റെ മുൻപിൽ വലിയൊരു ഓർമപ്പെടുത്തലായാണ് ഈ സുവിശേഷഭാഗം നിൽക്കുന്നത് – ഹേ, മനുഷ്യാ നീ ഒരുനാൾ മരിക്കും എന്നതാണ് ആ ഓർമ്മപ്പെടുത്തൽ! ഹേ, മനുഷ്യാ, ഈ ഭൂമിയിലെ നിന്റെ ജീവിതത്തിന് നീ കണക്ക് കൊണ്ടുക്കേണ്ടിവരും. അത് നീ ഒരു മാസം ജീവിച്ചാലും, ഒരു ദിവസം ജീവിച്ചാലും, ആയുസ്സിന്റെ ദൈർഘ്യം മുഴുവനും ജീവിച്ചാലും നീ കണക്കുകൊടുക്കേണ്ടിവരും. അതിനായി നിനക്ക് അന്ത്യവിധിയുണ്ടായിരിക്കും എന്നതാണാ ഓർമ്മപ്പെടുത്തൽ. അതിനായി നിന്റെ ദൈവം, ക്രിസ്തു വീണ്ടും വരും എന്നതാണ് ആ ഓർമ്മപ്പെടുത്തൽ. ക്രിസ്തുവിന്റെ വീണ്ടും വരവ്, രണ്ടാമത്തെ ആഗമനം മനസ്സിലാക്കുവാനുള്ള അടയാളങ്ങൾ ഇവയായിരിക്കും എന്നതാണാ ഓർമ്മപ്പെടുത്തൽ. 

ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഒരു പ്രത്യേകത അവിടുന്ന് എന്തെങ്കിലും പദ്ധതി നടപ്പാക്കുന്നതിന് മുൻപ് അടയാളമോ, അടയാളങ്ങളോ നൽകും. ഉദാഹരണത്തിന്, ജലപ്രളയം വന്ന് ഭൂമി മുഴുവൻ നശിക്കുന്നതിന് മുൻപ് ദൈവം ഒരടയാളം നൽകി. പെട്ടകമായിരുന്നു അടയാളം. ഇസ്രായേൽ ജനത്തെ ഈജിപ്തിൽ നിന്ന് മോചിപ്പിക്കുന്നതിന് മുൻപ് അടയാളങ്ങൾ നൽകി. മഹാമാരികളായിരുന്നു അടയാളങ്ങൾ. ഇസ്രായേൽ ജനം ബാബിലോണിലെ അടിമത്വത്തിലേക്ക് നീങ്ങുന്നതിന് മുൻപ് ദൈവം അടയാളങ്ങൾ നൽകി. ഏലിയാ-ഏലീഷാ പ്രവാചകന്മാരുടെ അത്ഭുതങ്ങളായിരുന്നു അടയാളങ്ങൾ. പരിശുദ്ധ കന്യകാമറിയത്തിൽ നിന്ന് ഈശോ ജനിച്ചപ്പോൾ അടയാളം നൽകി. അത്ഭുത നക്ഷത്രമായിരുന്നു അടയാളം. ഇതുപോലെ മനുഷ്യപുത്രന്റെ രണ്ടാമത്തെ ആഗമനത്തിന് മുൻപും ഈശോ അടയാളങ്ങൾ നൽകും. എന്താണാ അടയാളങ്ങൾ ഈശോ പറയുന്നു: “നോഹയുടെ ദിവസങ്ങൾപോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം.”

നോഹയുടെ കാലത്ത് ജനസംഖ്യാവിസ്ഫോടനം (population Explosion) ഉണ്ടായിരുന്നു. (ഉതപ്ത്തി 1, 27) ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയായും ഒരു ജനസംഖ്യ വിസ്ഫോടനം ഉണ്ടാകും. നോഹയുടെ കാലത്ത് അറിവിന്റെ, സാങ്കേതിക വിദ്യയുടെ (Information Technological Revolution) വിപ്ലവം ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയാണ് അറിവിന്റെ, സാങ്കേതിക വിദ്യയുടെ വിപ്ലവം ഉണ്ടായിരിക്കും. നോഹയുടെ കാലത്ത് ധാർമിക അധഃപതനം (Moral Degradation) ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവിന് മുന്നോടിയായും ധാർമിക അധഃപതനം ഉണ്ടായിരിക്കും.

സ്നേഹമുള്ളവരേ, ലോകം എന്ന് അവസാനിക്കുമെന്നതിനെക്കുറിച്ചു് ചിന്തിച്ചു് സമയം കളയുവാനല്ല, ആകാശശക്തികളുടെ ചലനങ്ങൾ നിരീക്ഷിച്ചു് വെറുതെ ഇരിക്കാനല്ല, ഇവയെല്ലാം എന്ന്, എപ്പോൾ, എങ്ങനെ സംഭവിക്കുമെന്നോർത്ത് ആകുലപ്പെട്ടിരിക്കുവാനല്ല ഈശോ ഇക്കാര്യങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നത്. ക്രൈസ്തവരായി ഈ ഭൂമിയിലൂടെ നാം നടക്കുമ്പോൾ, ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ, അന്ത്യവിധിയുടെ നാളിൽ , ക്രിസ്തു നമ്മുടെ ജീവിതത്തിൽ ഇടപെടുന്ന ഓരോ സന്ദർഭത്തിലും, അർഹതയുള്ളവരായി, യോഗ്യതയുള്ളവരായി ദൈവത്തിന്റെ മുൻപിൽ കണ്ടെത്തക്കവിധത്തിൽ ജീവിക്കുവാൻ നാം തയ്യാറാകണമെന്ന് ഓർമിപ്പിക്കുവാനാണ് ഈശോ ഈ ഞായറാഴ്ച്ച ഈ സുവിശേഷഭാഗം നമുക്ക് നൽകുന്നത്. അതിനായി ഒരുങ്ങി നിൽക്കുവാൻ ഈശോ നമ്മെ ക്ഷണിക്കുകയാണ്.

രണ്ട് കാര്യങ്ങളാണ് ഈശോ നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. ഒന്ന്, ജാഗ്രത (Wakefullness). രണ്ട്, വിശ്വസ്തത (Faithfullness). ഈ Wakefullness ഉം, Faithfullness ഉം ഉള്ളവർക്കാണ് ജീവിതത്തിൽ ക്രിസ്തുവിന്റെ സുവിശേഷമായി മാറുവാനും, ക്രിസ്തുവുമായി ഒന്നായിത്തീരുവാനും സാധിക്കുകയുള്ളു. വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസുകാർക്കെഴുതിയ രണ്ടാം ലേഖനത്തിൽ പറയുന്നത്, “ക്രിസ്തുവിന്റെ സ്നേഹം എന്നെ നിർബന്ധിക്കുന്നു” (5, 14) എന്നാണ്. അത്രമാത്രം   Wakefullness ഉം, Faithfullness ഉം അദ്ദേഹത്തിനുണ്ടായിരുന്നു. തന്നെ പൊതിഞ്ഞു നിൽക്കുന്ന സ്നേഹത്തെ അറിഞ്ഞപ്പോൾ മുതൽ ദിവസങ്ങളോളം വാവിട്ട് കരഞ്ഞശേഷമാണ് വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി സുവിശേഷ പ്രഘോഷണത്തിന് ഇറങ്ങിയത്. എന്നുവച്ചാ, അത്രമാത്രം Wakefullness ഉം, Faithfullness ഉം അദ്ദേഹതിന് ഉണ്ടായിരുന്നു എന്ന്. ക്രിസ്തുവിന്റെ കാൽപ്പാദങ്ങളെ കണ്ണീരുകൊണ്ട് കഴുകി, തലമുടികൊണ്ട് തുടച്ച് ചുംബിച്ചശേഷമാണ് മഗ്ദലയിലെ മേരി ഈശോയെ പിന്തുടർന്നത്. (ലൂക്ക 7, 36-50). നിങ്ങൾ പ്രതീക്ഷിക്കാത്ത ദിവസത്തിലും, അറിയാത്ത മണിക്കൂറിലും ക്രിസ്തു നിങ്ങളെ സന്ദർശിക്കുമ്പോൾ, നിങ്ങൾ വലിയ വചനപ്രഘോഷണം നടത്തിയിട്ടുണ്ടോ എന്നായിരിക്കില്ല ഈശോ നോക്കുക; നിങ്ങൾ രോഗശാന്തി നടത്തിയോ എന്നുമായിരിക്കില്ല; ഭൂതോച്ഛാടനം നടത്തിയോ എന്നും പരിശോധിക്കില്ല. അവൻ നിങ്ങളുടെ ശരീരത്തെ പരിശോധിക്കും. നിങ്ങൾക്ക് മറ്റുവർക്കായി സഹിച്ചതിന്റെ പഞ്ചക്ഷതങ്ങൾ ഉണോയെന്ന് നോക്കും. അതായത്, എന്തുമാത്രം നിങ്ങൾ അവനോട് Faithful ആയിരുന്നെന്ന് നോക്കും.

പിന്നെ അവന്റെ ഭാഷ തന്നെയാണോ നിങ്ങൾ സംസാരിച്ചതെന്ന് നോക്കും. മാപ്പുകൊടുക്കുന്ന, വിട്ടുകൊടുക്കുന്ന, പങ്കുവയ്ക്കുന്ന, പാഠം കഴുകുന്ന സുവിശേഷഭാഷ, ക്രിസ്തു ഭാഷ തന്നെയാണോ നിങ്ങൾ സംസാരിച്ചതെന്ന് നോക്കും. അതായത്, നിങ്ങളുടെ Faithfullness ന്റെ ലെവൽ അവൻ പരിശോധിക്കും.

വീണ്ടും, സ്വർഗ്ഗവും നിങ്ങളും തമ്മിലുള്ള പൊരുത്തം (Combatibility) എങ്ങനെയായിരുന്നെന്ന് അവൻ നോക്കും. എന്താണാ പൊരുത്തം? പത്രോസിനോട് പറഞ്ഞില്ലേ, “നീ സ്വർഗത്തിൽ കിട്ടുന്നതെല്ലാം ഭൂമിയിലും കെട്ടപ്പെട്ടിരിക്കും. നീ സ്വർഗത്തിൽ അഴുക്കുന്നതെല്ലാം ഭൂമിയിൽ അഴിക്കപ്പെട്ടിരിക്കും.” എന്നുവച്ചാൽ, എല്ലാ വസ്തുക്കളുടെയുംമേൽ, സ്വർഗ്ഗത്തിലും, ഭൂമിയിലുമുള്ള സകല വസ്തുക്കളുടെയുംമേൽ അവകാശം നൽകത്തക്കവിധം വിശ്വസ്തയുള്ള വ്യക്തികളായി നാം മാറണം.

സ്നേഹമുള്ളവരേ, അന്ത്യദിനത്തിലും, ക്രിസ്തുവിന്റെ രണ്ടാം വരവിലും, നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷവും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഈശോയെ സ്വീകരിക്കുവാൻ ഒരുക്കമുള്ളവരും, ജാഗ്രതയുള്ളവരും, വിശ്വസ്തതയുള്ളവരുമായി ജീവിക്കുവാൻ നമുക്കാകട്ടെ.

ആമേൻ! 

Leave a Reply