രക്തസാക്ഷിത്വം അത്ര ദൂരെയുള്ള ഒരു കാര്യമല്ല, അത് നിന്റെ പടിക്കലുണ്ട് എന്ന് ലോകമെങ്ങുമുള്ള ക്രൈസ്തവരോടൊപ്പം നാമും ചിന്തിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിയായിത്തീർന്ന വിശുദ്ധ. സെബസ്ത്യാനോസിന്റെ തിരുനാൾ നാം ആഘോഷിക്കുന്നത്. ആഫ്രിക്കൻ-യൂറോപ്യൻ രാജ്യങ്ങളിൽ ഭീകരവാദത്തിന് ഇരയാകുന്ന ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വം സത്യവിശ്വാസത്തിന്റെ കരുത്തായി മാറുന്നുണ്ടെങ്കിലും ക്രൈസ്തവർ ലോകത്തിന്റെ പല ഭാഗങ്ങളിലും ആക്രമിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു എന്നത് ഒരു യാഥാർഥ്യമാണ്. ക്രിസ്ത്യൻ ദേവാലയങ്ങൾ അടച്ചുപൂട്ടിയില്ലെങ്കിൽ അക്രമത്തിന്റെ മാർഗമെന്ന് മധ്യപ്രദേശിലെ വി.എച്.പി നേതാവ് ഭീഷണി മുഴക്കിയിട്ടു അധിക ദിവസങ്ങളായിട്ടില്ല. രക്തസാക്ഷിത്വം അത്ര ദൂരെയുള്ള ഒരു കാര്യമല്ല എന്ന ചിന്തയിൽ നിന്നുകൊണ്ടാകണം നാം ഇക്കൊല്ലം വിശുദ്ധ. സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിക്കേണ്ടത്. എല്ലാവർക്കും തിരുനാൾ മംഗളങ്ങൾ ആശംസിക്കുന്നു.
ഫ്രാൻസിലെ മെഡിറ്ററേനിയൻ സമുദ്രത്തിൻറെ തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന നർബോണ എന്ന നഗരത്തിൽ കത്തോലിക്ക മാതാപിതാക്കളുടെ പുത്രനായി എ.ഡി. 255 ൽ ജനിച്ച, ഭാരതസഭയില്‍ ഏറ്റവും കൂടുതല്‍ വണങ്ങപ്പെടുന്ന, ബഹുമാനിക്കപ്പെടുന്ന, വിശുദ്ധ സെബസ്ത്യാനോസ് ജീവിതംകൊണ്ടും ജീവന്‍കൊടുത്തും ക്രിസ്തുവിന് സാക്ഷ്യം നല്‍കിയ രക്തസാക്ഷിയാണ്. അറിയുന്തോറും, മനസ്സിലാക്കുന്തോറും ആഴംകൂടുന്ന ജലാശയമാണ് വിശുദ്ധ സെബസ്ത്യാനോസ്. കാലവും മനുഷ്യരും മറക്കാത്ത അത്ഭുത തേജസ്സാണ് വിശുദ്ധ സെബസ്ത്യാനോസ്. കാറ്റില്‍കെടാത്ത സൂര്യശിഖപോലെ സഹനത്തിന്റെ വേളയിലും ക്രിസ്തുവിനു സാക്ഷ്യം നല്‍കി ജീവിതം സഫലമാക്കിയ വിശുദ്ധ സെബസ്ത്യാനോസ് നമുക്കെന്നും പ്രചോദനകരമാണ്. ആ ജീവിതം എന്നും നമുക്ക് പ്രോത്സാഹനമാണ്.
റോമാസാമ്രാജ്യം. ഡയക്ളീഷന്‍ ചക്രവര്‍ത്തിയുടെ ഭരണകാലം. യുദ്ധനിപുണനായ സെബാസ്റ്റ്യനെ ചക്രവര്‍ത്തി തന്റെ സേനാനായകനാക്കി. സാമ്രാജ്യത്തിലുള്ളവരെല്ലാം റോമന്‍ ദേവന്മാരെ ആരാധിക്കണമെന്നു ചക്രവര്‍ത്തി കല്പന പുറപ്പെടുവിച്ചു. അതിനു തയ്യാറാകാതിരുന്ന ക്രൈസ്തവരെയെല്ലാം അറസ്റ്റുചെയ്തു തുറുങ്കിലടച്ചു. ജയിലിലായ ക്രൈസ്തവരെ ചക്രവര്‍ത്തിയറിയാതെ സെബസ്ത്യാനോസ് സന്ദര്‍ശിച്ച് ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ശക്തരാക്കി. പക്ഷേ, ഇത് അധികനാള്‍ നീണ്ടുനിന്നില്ല. ചക്രവര്‍ത്തിയുടെ കഴുകകണ്ണുകള്‍ തന്റെ സൈന്യത്തില്‍ ഒരുവന്‍ തന്നെ ക്രൈസ്തവനെന്നു കണ്ടുപിടിച്ചു. പിന്നെ താമസിച്ചില്ല. രാജകല്പനയായി.സെബസ്ത്യാനോസിനെ അറസ്റ്റുചെയ്തു. അമ്പ് എയ്ത് കൊല്ലാന്‍ ആജ്ഞാപിച്ചു. പടയാളികൾ അമ്പെയ്ത്തു ആരംഭിച്ചു.അമ്പ് എയ്തിട്ടും മരിക്കാതിരുന്ന സെബസ്ത്യാനോസിനെ ചക്രവര്‍ത്തിയുടെ പടയാളികള്‍ ഗദയ്ക്കടിച്ചുകൊന്നു.
സ്നേഹമുള്ളവരെ, ക്രിസ്തുവിനു സാക്ഷ്യംവഹിയ്ക്കാന്‍ തയ്യറാകുന്ന എല്ലാവര്‍ക്കും മാതൃകയാണ് വിശുദ്ധ സെബസ്ത്യാനോസ്. സ്വന്തം കുരിശു വഹിച്ചുകൊണ്ടാണ് വിശുദ്ധ സെബസ്ത്യാനോസ് ക്രിസ്തുവിനെ അനുഗമിച്ചത്. “ഗോതമ്പുമണി നിലത്തുവീണു അഴിഞ്ഞ് ഫലം പുറപ്പെടുവിക്കുന്നത് പോലെ” വിശുദ്ധ സെബസ്ത്യാനോസ് സ്വന്തം ജീവിതം നേദിച്ചുകൊണ്ട് ക്രിസ്തുവിനു സാക്ഷ്യം നല്‍കി. നമ്മുടെ ക്രൈസ്തവ ജീവിതം ഈ ഭൂമിയില്‍ ധന്യമാകുവാന്‍ വിശുദ്ധനെപ്പോലെ നമുക്കും ജീവിക്കനാകണം.
നാം കേരളത്തിൽ അമ്പ് തിരുനാൾ, മകര തിരുനാൾ, പിണ്ടി തിരുനാൾ തുടങ്ങിയ പേരുകളില്‍ വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുമ്പോള്‍ ഓര്‍ക്കുക: വിശുദ്ധനെപ്പോലെ ഈ ഭൂമിയില്‍ ജീവിക്കേണ്ടവള്‍, ജീവിക്കേണ്ടവൻ ഞാന്‍; കേരളത്തിൽ അമ്പ് തിരുനാൾ ക്രൈസ്തവ ഹൈന്ദവ മുസ്ളിം മതങ്ങളുടെ സൗഹൃദസംഗമത്തിൻറെ തിരുനാളായി ആഘോഷിക്കുമ്പോള്‍ ഓര്‍ക്കുക: കൊന്നും കൊലവിളിച്ചുമല്ല, സ്നേഹിച്ചും, പങ്കുവച്ചും, വിശുദ്ധനെപ്പോലെ വിശ്വാസം ഏറ്റു പറഞ്ഞും ഈ ഭൂമിയില്‍ ജീവിക്കേണ്ടവള്‍, ജീവിക്കേണ്ടവൻ ഞാന്‍. വിശുദ്ധന്റെ നാമധാരിയായി ജീവിക്കുമ്പോള്‍ ഓര്‍ക്കുക: സ്നേഹം ത്യാഗമാണെന്നും, ത്യാഗം സഹനമാണെന്നും, സഹനം രക്ഷയാണെന്നും മനസ്സിലാക്കി ഈ ഭൂമിയില്‍ ജീവിക്കേണ്ടവള്‍, ജീവിക്കേണ്ടവൻ ഞാന്‍.
ക്രൂശിതനെ അനുഗമിക്കുമ്പോള്‍ സഹനത്തിന്റെ മൂല്യം നാം അറിയണം. ഭൂമിക്ക് തണുപ്പേകുന്ന കാര്‍മേഘങ്ങള്‍ തണുപ്പാര്‍ജിക്കുന്നത് കടുത്ത താപം ഏറ്റുവാങ്ങിയ ശേഷമാണ്. മഴനീര്‍ തുള്ളികള്‍ കനത്ത ആഘാതം സഹിച്ചാണ് ഭൂമിയിലേക്ക് പതിക്കുന്നത്. അപ്പോഴേ ദാഹജലമായി പരിണമിക്കുകയുള്ളു. ക്രിസ്തുവിനു സാക്ഷ്യം വഹിക്കുമ്പോള്‍ നാം നേരിടുന്ന വെല്ലുവിളികള്‍ വിശ്വാസത്തോടെ, കരുത്തോടെ വിശുദ്ധനെപ്പോലെ അഭിമുഖീകരിക്കണം.
സ്നേഹമുള്ളവരെ, വിശുദ്ധ സെബസ്ത്യാനോസിനെപ്പോലെ ജീവിത സാഹചര്യങ്ങളില്‍ ത്യാഗം സഹിച്ചുകൊണ്ടുതന്നെ പരസ്പരം ക്ഷമിച്ചും വിട്ടുവീഴ്ച ചെയ്തും ക്രിസ്തുവിനു സാക്ഷ്യം വഹിക്കുവാന്‍ നമുക്കാകട്ടെ. ലൗകിക തൃഷ്ണകളുടെ, അധികാരത്തിന്റെ, സമ്പത്തിന്റെ പിന്നാലെയല്ല, ക്രിസ്തുവിന്റെ പിന്നാലെ നമ്മുക്ക് പോകാം. വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു നമ്മുടെ ക്രൈസ്തവജീവിതത്തെ ശക്തമാക്കാം. അതിനു വിശുദ്ധ സെബസ്ത്യാനോസാകട്ടെ നമ്മുടെ പ്രചോദനം. വിശുദ്ധ സെബസ്ത്യാനോസാകട്ടെ നമ്മുടെ മാതൃക.
Nigerian Christians – they are always in the shadow of martyrdom!!!
എല്ലാവർക്കും പ്രത്യേകിച്ച്, വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധാരികൾക്കും തിരുനാൾ മംഗളങ്ങൾ!!
മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ… (മത്താ 1, 18)
ചില ജന്മങ്ങളുണ്ട്, കർമ്മങ്ങളുടെ കൊടുംയാതന അനുഭവിച്ചുതീർക്കുമ്പോഴും അവ ദൈവേഷ്ടങ്ങളാണെന്ന, സ്വർണത്തെ ശുദ്ധീകരിക്കുന്ന അഗ്നിനാളങ്ങളാണെന്ന ഉറച്ച ബോധ്യത്തോടെ മുന്നോട്ട് പോകുന്നവർ! അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരാളാണെനിക്ക് ജോസഫ് – ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ട ആശാരിപ്പണിക്കാരനായ ചെറുപ്പക്കാരൻ!
കാട്ടുചെടികളിൽ പൂവുകൾ വിരിയുന്നപോലെ നൈസർഗികമായൊരു പുഞ്ചിരിയുമായി ജീവിതത്തെ അഭിമുഖീകരിക്കുന്ന ഈ ചെറുപ്പക്കാരൻ എനിക്ക് അത്ഭുതമായിരുന്നു! കുഞ്ഞുന്നാളിലേ മാതാപിതാക്കളിൽനിന്നു ലഭിച്ച ദൈവവിശ്വാസത്തെ സ്വാംശീകരിച്ച ഒരു ഭാവാത്മകത, അയാളെ മറ്റു ചെറുപ്പക്കാരിൽനിന്ന് വ്യത്യസ്തനാക്കുന്നു. യഹൂദസംസ്കാരത്തനിമയും, സാമൂഹ്യനീതിബോധവും വ്യക്തിത്വത്തിലേക്കു അന്തർവ്യാപനംചെയ്ത്, സൂക്ഷ്മമായ ഇഴയടുപ്പത്തോടെ വർത്തിക്കുന്ന അയാളുടെ മൂല്യബോധത്തെ അവഗണിക്കാൻ കഴിയില്ല തന്നെ.
ഓരോ പ്രാവശ്യവും കണ്ടുമുട്ടുന്തോറും, സംസാരിക്കുന്തോറും ഞങ്ങളുടെ സൗഹൃദത്തിനു ആഴംകൂടുന്നത് ഞാൻ അറിഞ്ഞിരുന്നു. കാരണം, അത്രമേൽ അഗാധവും, തീവ്രവുമായ സ്നേഹത്തിന്റെയും മനസ്സിലാക്കലിന്റെയും പൂക്കൾ വിരിയുന്ന ഒരു ഉദ്യാനമായിരുന്നു അയാൾ.
അന്നും പതിവുപോലെ, വൈകുന്നേരം, രണ്ടുപേരുടെയും ജോലികഴിഞ്ഞു ഞങ്ങൾ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിന്റെ മുകളിൽ കയറി ഇരുന്നു. രണ്ടു ദിവസം കാണാതിരുന്നതിന്റെ ആകാംക്ഷയും, സ്നേഹവും ഞങ്ങളുടെ കണ്ണുകളിൽ തിളങ്ങിയിരുന്നു.
ആ ചെറിയ പട്ടണത്തിൽ ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു സ്ഥലമായിരുന്നു അത്. അവിടെനിന്നു നോക്കിയാൽ ചെറുകാറ്റിൽ ഓളംവെട്ടുന്ന ഗലീലി തടാകം കാണാമായിരുന്നു. തടാകത്തിലെ കുഞ്ഞോളങ്ങൾ അസ്തമയസൂര്യരശ്മികളിൽ തട്ടി വിടരുന്ന സ്വർണ രാജികൾ ഹൃദയാവർജ്ജകമായിരുന്നു.
ജോസഫിന് അന്ന് പറയാനുണ്ടായിരുന്നതത്രയും അവന്റെ വിവാഹ നിശ്ചയത്തെക്കുറിച്ചായിരുന്നു.
“ഒരു സാധാരണ പെൺകുട്ടിയാണെങ്കിലും അവളുടെ പ്രസാദം നിറഞ്ഞ മുഖം ആകർഷണീയമാണ്. നീലാകാശംപോലെ പ്രസന്നമാർന്ന വ്യക്തിത്വം…തളിര് പോലെ! ഗോതമ്പിന്റെ നിറകതിരുപോലെ! ഒന്ന് സംസാരിക്കാൻ തോന്നിയെങ്കിലും …” ജോസഫ് നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.
മറിയത്തെക്കുറിച്ചു പറഞ്ഞപ്പോഴൊക്കെ പൂവിന്റെ ചിരിയും, മഞ്ഞിന്റെ നിർമലതയും, നിലാവിന്റെ സുഗന്ധവുമുള്ള ഒരു പെൺകുട്ടിയെ മനസ്സിൽ കണ്ടു. ആ സ്നേഹമയൂരത്തിന്റെ വിരിമാറിൽ ചേർന്ന് പുണർന്നു അവളോടൊപ്പം പുതിയൊരു ജീവിതമുണർത്താനുള്ള ആവേശം അയാളുടെ കണ്ണുകളിൽ പുതിയൊരു ഗാനമുയർത്തി.
അപ്പോൾ ജോസഫ് പറഞ്ഞത് അത്ഭുതത്തോടെ ഞാൻ കേട്ടു.
“ലഹരിപിടിപ്പിക്കുന്ന പ്രേമത്തിൽ അലിയാനല്ല, മറിച്ചു സ്നേഹത്തെ മനോജ്ഞമായ മുത്താക്കി മറിയത്തിന്റെ ഹൃദയത്തിൽ സമർപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”
പെട്ടെന്ന് ജോസഫിന്റെ മുഖത്തേക്ക് ഞാൻ നോക്കി. ഒരു പ്രവാചകന്റെ മുഖമായിരുന്നു അയാൾക്ക്.
“ഞാൻ ഒരിക്കലും സ്നേഹം ആവശ്യപ്പെടുകയില്ല. അത് അടിമത്വമാണ്. സ്നേഹം നൽകുകയെന്നതാണ് സ്വാതന്ത്ര്യം. നമ്മുടെ ഉള്ളിൽ നിറയുന്ന സ്നേഹത്തിന്റെ ആവിഷ്കാരം മറ്റുള്ളവരെ സേവിക്കുന്നതിലൂടെയാകണം. എന്റെ വിവാഹ നിശ്ചയദിവസം ഞാനെടുത്ത തീരുമാനവും ഇതുതന്നെയാണ്. സ്നേഹത്തിന്റെ ഭാഷ സമർപ്പണത്തിന്റേതാണ്, യുക്തിയുടേതല്ല.”
ഞങ്ങൾക്കിടയിൽ ഒരു നിശബ്ദത പിറന്നുവീണതു ഞങ്ങൾ അറിഞ്ഞതേയില്ല.
മനുഷ്യ ബന്ധങ്ങളിൽവച്ച് ഏറ്റവും അടുപ്പമേറിയതും, ഏറ്റവും തൃപ്തികരവും, എന്നും നിലനിൽക്കുന്നതും, വളർച്ചക്ക് ഉതകുന്നതുമായ വിവാഹബന്ധത്തിലേക്കു പ്രവേശിക്കുവാൻ ജോസഫ് ഒരുങ്ങുകയാണെന്നു എനിക്ക് മനസ്സിലായി.
ഭാര്യാഭർതൃ ബന്ധത്തെ പരസ്പരം കോർത്തിണക്കുന്ന ശക്തമായ വൈകാരിക ആശ്രയത്വമെന്ന ചരടിനെ എത്ര വിശുദ്ധമായാണ് ഇയാൾ കാണുന്നത്?
മറിയത്തെ വിവാഹം കഴിക്കുവാൻ, നിർമലമായ സ്നേഹത്താൽ വീർപ്പുമുട്ടിക്കുവാൻ സ്വർഗത്തിൽ നിന്നുവന്ന ചിറകുകളില്ലാത്ത മാലാഖയാണോ ഇയാളെന്നുപോലും ഞാൻ സംശയിച്ചു.
ജോസഫിനോട് എനിക്ക് ബഹുമാനം തോന്നി.
പട്ടണത്തിന്റെ നടുക്കുള്ള കിണറ്റിൽനിന്ന് വെള്ളം കോരിക്കൊണ്ടു പോകുന്ന സ്ത്രീകളുടെ സംസാരം കേട്ടു ചിന്തയിൽ നിന്നുണർന്ന ജോസഫ് എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു. സ്വപ്നങ്ങളുടെ രാജകുമാരന്റേതുപോലുള്ള ഒരു പുഞ്ചിരി!
അയാൾ പറഞ്ഞു: “വിവാഹത്തിന്റെ തിയതി നിശ്ചയിച്ചിട്ടില്ല. നമ്മുടെ ആചാരപ്രകാരം തലേന്ന് ചില്ലു ഗ്ലാസ്സുകൾ പൊട്ടിച്ചു കളയുന്ന ആചാരം ചെയ്യണം.”
അതെന്തിന് എന്ന അർത്ഥത്തിൽ ഞാൻ അയാളെ നോക്കിയപ്പോൾ, അയാൾ തുടർന്നു: ജീവിതത്തിൽ എന്തും ഉടഞ്ഞുപോയേക്കുമെന്നു ധ്വനിപ്പിക്കുന്ന ആ ആചാരം എനിക്കിഷ്ടമാണ്. പ്രത്യേകിച്ചും സ്നേഹം. ഏറ്റവും ചെറിയ അശ്രദ്ധയിൽപോലും ഉടഞ്ഞുപോകാവുന്നതാണ് സ്നേഹം. പാരസ്പര്യത്തിന്റെ തലോടലിൽ പുഷ്പിക്കുന്ന സ്നേഹം വാടുവാൻ ഒരു നിമിഷം മതി. മെഴുതിരിനാളങ്ങൾപോലെയാണ് മനുഷ്യബന്ധങ്ങൾ. ചെറിയ നിശ്വാസത്തിൽപോലും ഉലയാം, കെട്ടുപോകാം.”
അല്പനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ആരോടെന്നില്ലാതെ അയാൾ കൂട്ടിച്ചേർത്തു:
“ഞങ്ങളുടെ സ്നേഹത്തിനിടയിൽ കാറ്റും മഴയും ഉണ്ടാകുവാൻ ഇത്തിരിയിടംപോലും ഞാൻ വിട്ടുകൊടുക്കുകയില്ല.”
ഞാനെല്ലാം കേട്ടിരുന്നതേയുള്ളു.
അതെ, സ്നേഹം അതിനിഗൂഢമായൊരു പ്രതിഭാസമാണ്. സ്നേഹം ദൈവമാണ്. സ്നേഹത്തിലാണ്, ദൈവത്തിലാണ് സ്ത്രീയും പുരുഷനും ഒന്നാകുന്നത്. അപ്പോൾപിന്നെ ഒട്ടും അശ്രദ്ധ പാടില്ല.
നിന്റെ വിവാഹനിശ്ചയത്തിൽ ജോസഫേ, എനിക്ക് സന്തോഷമാണ്.
ഞാനപ്പോൾ മറിയത്തെ ഓർത്തു.
ജോസഫിനെപ്പോലൊരാളെ ഭർത്താവായി കിട്ടുന്ന മറിയം, നീ ഭാഗ്യവതിയാണ്.!
വളരെ സമർത്ഥനായ ആശാരിപ്പണിക്കാരനായി മാത്രമേ ജോസഫിനെ ഞാൻ മനസ്സിലാക്കിയിട്ടുള്ളു. ജോലിയിൽ മിടുക്കനാണ്, വിശ്വസ്തനാണ് എന്നൊക്കെയാണ് ഗ്രാമത്തിലുള്ളവർ ഇയാളെപ്പറ്റി പറയുന്നത്.
പരുപരുത്ത മരക്കഷണങ്ങളെ മാത്രമല്ല, തന്റെ ചിന്തയെയും മനസ്സിനെയും ഇയാൾ ചിന്തേരിട്ട് മിനുക്കുന്നുണ്ടായിരുന്നു.
ജോസഫേ, നിന്റെ സ്നേഹിതനാകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
ഞാൻ മനസ്സിൽ പറഞ്ഞത് കേട്ടപോലെ ജോസഫ് അയാളുടെ വലതുകൈ എന്റെ തോളത്തിട്ടുകൊണ്ടു പറഞ്ഞു: ” വാ, പോകാം. അമ്മ കാത്തിരിക്കുന്നുണ്ടാകും.”
ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റുനിന്നു.
ജോസഫിനെ നോക്കിയപ്പോൾ പക്വതയുള്ളൊരു ചെറുപ്പക്കാരൻ എന്ന് മനസിൽ തോന്നി.
അയാളുടെ ചുമലിൽ തട്ടിക്കൊണ്ടു ഞാൻ പറഞ്ഞു: “ഹേ, ചെറുപ്പക്കാരാ, വെറും ജഡികമായ അഭിലാഷത്താലല്ല നീ മറിയത്തെ സ്വീകരിക്കുന്നത്. സ്നേഹിക്കുക. മറിയത്തിനു പകരം വയ്ക്കാനാകാത്ത വ്യക്തിയായി മാറുക. നിങ്ങളുടെ വിവാഹജീവിതം മംഗളമാകട്ടെ.”
നിഷ്കളങ്കമായൊരു ചിരിയോടെ അയാളെന്നെ ആലിംഗനം ചെയ്തു. എന്നിട്ട് എന്റെ കാതിൽ മെല്ലെ പറഞ്ഞു: “മറിയം എനിക്ക് ദൈവം തന്ന എന്റെ ജീവിത പങ്കാളിയാണ്.”
ഒരു ചെറു പക്ഷിക്കൂട്ടം ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ പറന്നുപോയി.
അപ്പോൾ ആകാശത്തിൽ കാർമേഘം ഉരുണ്ടുകയറുന്നുണ്ടായിരുന്നു!
ലോകം മുഴുവനും സ്നേഹം നിറഞ്ഞ, പുണ്യംനിറഞ്ഞ ത്യാഗത്തിന്റെ ഒരു ക്യാൻവാസായി മാറിയിരിക്കുകയാണോ എന്ന പ്രതീതി ജനിപ്പിക്കുന്ന ഒരു സമയത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഭാരതസഭയുടെ മിക്കവാറും ദേവാലയങ്ങളിൽ ഇടവക മധ്യസ്ഥയുടെ /മധ്യസ്ഥന്റെ തിരുനാളുകൾ അല്ലെങ്കിൽ ഇതിനോട് ചേർന്ന് മറ്റു വിശുദ്ധരെയും ഉൾപ്പെടുത്തി സംയുക്തതിരുനാളുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്തുവിനുവേണ്ടി തങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ, തങ്ങളുടെ ജീവിതംകൊണ്ട് അവർ ചെയ്ത ത്യാഗത്തെയാണ്, സഹനത്തെയാണ് നാം ഓർക്കുന്നതും, അവരെ ബഹുമാനിക്കുന്നതും. ദക്ഷിണേന്ത്യയിലാണെങ്കിൽ ഹൈന്ദവ സഹോദരർ ത്യാഗത്തിന്റെ വഴികളിലൂടെ ഈശ്വര ദർശനത്തിനായി ശബരിമലയിലേക്ക് നീങ്ങുന്ന കാലമാണ്. ഡെൽഹിയിൽ അതിജീവനത്തിനായി ഭാരതത്തിലെ കർഷകർ ത്യാഗം ചെയ്തു സമരം ചെയ്യുകയാണ്. ഇവയേക്കാൾ ഉയർന്നു നിൽക്കുന്ന ത്യാഗം നാം കാണുന്നത് ലോകത്തിലെ ക്രൈസ്തവരിലാണ്. Open Doors International എന്ന സംഘടനയുടെ റിപ്പോർട്ടനുസരിച്ചു 2020 ൽ അമ്പതു രാജ്യങ്ങളിലായി 30 കോടിയിലേറെ ക്രൈസ്തവർ വിവിധ തരത്തിലുള്ള പീഡനങ്ങൾക്കും വിവേചനങ്ങൾക്കും അക്രമങ്ങൾക്കും വിധേയരായി. 2020 ൽ 4761 ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ വധിക്കപ്പെട്ടു. നൈജീരിയയിൽ മാത്രം ഇസ്‌ലാമിക തീവ്രവാദ സംഘടനയായ ബോക്കോഹറാം 3530 പേരെയാണ് കഴിഞ്ഞ വർഷം കൊലപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബർ 15 നു 750 ക്രൈസ്തവരെയാണ് എത്യോപ്യൻ പട്ടാളം കൂട്ടക്കൊലചെയ്തത്. ഈയിടെ പാക്കിസ്ഥാനിലെ ലാഹോറിൽ രണ്ടു ക്രിസ്ത്യൻ സഹോദരികളെ മതപരിവർത്തനത്തിന് വിസമ്മതിച്ചതിനെ പേരിൽ പീഡിപ്പിച്ചു കൊലപ്പെടുത്തി.
ത്യാഗത്തിന്റെ രക്ത ചിത്രങ്ങൾകൊണ്ട്, ത്യാഗത്തിന്റെ സുന്ദര പുഷ്പങ്ങൾകൊണ്ട് ലോകം നിറയുമ്പോൾ ഇന്നത്തെ സുവിശേഷം മഹാത്യാഗമാണ് ക്രിസ്തു എന്ന് വെളിപ്പെടുത്തുകയാണ്. ദനഹാക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച, ത്യാഗനിർഭരമായ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുവാൻ സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.
വ്യാഖ്യാനം
ദനഹാക്കാലത്തിന്റെ ആദ്യഞായറാഴ്ച്ച പ്രവചനങ്ങളുടെ പൂർത്തീകരണമായാണ് ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തിയത്. (ലൂക്ക 4, 16-21) ദനഹാതിരുനാളിൽ “ഇവനെന്റെ പ്രിയപുത്രൻ” (മത്താ 3, 17) എന്ന വെളിപാട് സ്വർഗത്തിൽ നിന്നുണ്ടായി. രണ്ടാം ഞായറാഴ്ച്ച ദൈവത്തിന്റെ വചനമാണ് ക്രിസ്തു എന്ന വെളിപാടാണ് സുവിശേഷം പ്രഘോഷിച്ചത്. (യോഹ 1, 1-18) ഇന്ന്, മൂന്നാം ഞായറാഴ്ച്ച സുവിശേഷം പ്രഖ്യാപിക്കുന്നത് “ക്രിസ്തു ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്എന്നാണ്. (യോഹ 1, 29)
വിശുദ്ധ സ്നാപക യോഹന്നാനാണ് ഈശോയെ ലോകത്തിനു പരിചയപ്പെടുത്തുന്നത്. ‘കർത്താവിനു വഴിയൊരുക്കുവിൻ” (ലൂക്ക 3, 4) എന്ന് മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമായ‘ സ്നാപകൻ ഉപയോഗിക്കുന്ന പേര് “ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്നാണ്.
യോഹന്നാൻ സുവിശേഷകൻ രൂപകങ്ങളും പ്രതീകങ്ങളും ഉപയോഗിച്ചാണ് ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുന്നത്. അദ്ദേഹം രൂപകങ്ങളുടെ, പ്രതീകങ്ങളുടെ, വാക്കുകളുടെ ബാഹ്യമായ വിശകലനത്തിലും വിവരണത്തിലും തങ്ങിനിൽക്കാതെ ആന്തരാർത്ഥത്തിലേക്ക് ചൂഴ്ന്നിറങ്ങി ഈശോയിൽ പൂർത്തിയാകുന്ന രക്ഷാകര രഹസ്യത്തെ അനാവരണം ചെയ്തുകൊണ്ടാണ് ഈ വെളിപ്പെടുത്തൽ സാധ്യമാക്കുന്നത്. ഇന്നത്തെ സുവുശേഷത്തിലെ ഈശോ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്തരാർത്ഥം ത്യാഗം ചെയ്യുന്നവൻ, ബലിയർപ്പിക്കപ്പെടുന്നവൻ ക്രിസ്തു എന്നാണ്.
ആട് എല്ലാ സംസ്കാരത്തിലും മനുഷ്യന് ഇഷ്ടപ്പെട്ട മൃഗമായിരുന്നു. മെസപ്പെട്ടോമിയൻ, ഏഷ്യൻ, യൂറോപ്യൻ സംസ്കാരങ്ങളിലെല്ലാം കാലഘട്ടങ്ങളുടെ വ്യത്യാസത്തിൽ ആട് പ്രധാനപ്പെട്ട വളർത്തുമൃഗമായിത്തീരുന്നുണ്ട്. ആദ്യകാല വളർത്തുമൃഗങ്ങളിൽ പെട്ട ആട് പിൽക്കാലത്ത് മതങ്ങളുടെ പ്രതീകമായി മാറുന്നുണ്ട്. Middle East പ്രദേശങ്ങളിൽ വ്യാപകമായുണ്ടായിരുന്ന ആട് പിന്നീട് അവിടെയുള്ള മതങ്ങളിലെ ബലിമൃഗമായി പരിഗണിക്കപ്പെടുന്നുണ്ട്. യഹൂദസംസ്കാരത്തിൽ അത് പെസഹാക്കുഞ്ഞാടായിട്ട് ചിത്രീകരിക്കപ്പെട്ടു. ഉത്പത്തി പുസ്തകത്തിൽ ആബേലിന്റെ ബലിയർപ്പണം മുതൽ ആട് ബലിമൃഗമായി കാണപ്പെടുന്നുണ്ട്.
മോറിയ മലയിൽ ഇസഹാക്കിനു പകരം ദൈവത്തിനു അബ്രാഹം ബലിയർപ്പിക്കുന്നതു ഒരു ആടിനെയാണ്. (ഉത്പ 22, 13) പുറപ്പാടിന്റെ പുസ്തകത്തിലെ ആദ്യത്തെ പെസഹായുടെ സമയത്താണ് ആടിനെ ബലിയർപ്പിക്കുന്നതു ദൈവികവും, ആചാരബന്ധിതവുമാകുന്നത്. ഇവിടംമുതലാണ് കുഞ്ഞാടിനെ (പുറ 12, 5) അർപ്പിക്കുന്നത് കർത്താവിനു സമർപ്പിക്കുന്ന പെസഹാബലി (പുറ 12, 27) ആകുന്നതും, കുഞ്ഞാട് ലോകത്തിന്റെ പാപങ്ങൾനീക്കുന്ന, മരണത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്ന, ജീവൻ രക്ഷിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി പ്രതീകവത്ക്കരിക്കപ്പെടുന്നത്. പിന്നീട് അനുദിനബലികളിൽ കുഞ്ഞാടിനെ ബലിയർപ്പിക്കൽ യഹൂദസംസ്കാരത്തിൽ ഒരു സാധാരണ ആചാരമായിത്തീർന്നു.
ക്രിസ്തുവിനു ശേഷം 500 ൽ ഏറെ വർഷങ്ങൾ കഴിഞ്ഞു രൂപംകൊണ്ട ഇസ്‌ലാം മതത്തിലും ബലിമൃഗം ആടുതന്നെയായാണ്. ഇതിനു പല കാരണങ്ങളുണ്ടാകാം. ഒന്ന്, ഈ മതം മധ്യ പൗരസ്ത്യദേശത്തു ഉടലെടുത്തതുകൊണ്ടാകാം. രണ്ട്, യഹൂദ പാരമ്പര്യത്തിന്റെ തുടർച്ചയാണ് തങ്ങളെന്ന് കാണിക്കാൻ നൂറ്റാണ്ടുകൾ പഴക്കമുള്ള യഹൂദ മത സംസ്കാരത്തിൽ നിന്ന് കടം കൊണ്ടതാകാം. അബ്രഹാം തന്റെ പുത്രനെ ബലിയർപ്പിക്കുവാൻ ഒരുങ്ങുന്നതും, പിന്നീട് ദൈവിക ഇടപെടലിന് ശേഷം ആട്ടിൻകുട്ടിയെ ബലിയർപ്പിച്ചതുമായ പാരമ്പര്യം യഹൂദ മത സംസ്കാരത്തിൽ നിന്ന് അവർ സ്വീകരിച്ചതാണ്. മൂന്ന്, ഇസ്‌ലാം മതം ഏതു മതത്തിന്റെ ഭാഗമായി വളർന്നുവന്നോ, ആ മതത്തിന്റെ ബലിമൃഗത്തിന്റെ തുടർച്ച യായി ആടിനെ സ്വീകരിച്ചതാകാം. എന്തായാലും ഒന്ന് തീർച്ചയാണ്. ഇസ്‌ലാം മതം യഹൂദമതത്തിന്റെ തുടർച്ചയല്ല. മാത്രമല്ല, ഇസ്‌ലാം മതത്തിനു ക്രിസ്തുമതവുമായി അതിന്റെ പ്രതീകങ്ങളുമായി യാതൊരു ബന്ധവുമില്ല.
‘കുഞ്ഞാട്’, എന്ന രൂപകം യഹൂദ മത പാരമ്പര്യത്തിൽ നിലനിൽക്കുന്നതാണ്. അത് യഹോവായ്ക്കുള്ള ബലിയർപ്പണവുമായി ബന്ധപെട്ടാണ് നിൽക്കുന്നതും. യഹൂദ പശ്ചാത്തലത്തിൽ വിവിധതരം ബലിയർപ്പണങ്ങൾ ഉണ്ട്. ദഹനബലി, സമാധാനബലി, പാപപരിഹാരബലി എന്നിങ്ങനെ. ബലിയായി അർപ്പിക്കപ്പെടുന്നതിനു മുൻപ്, കുഞ്ഞാടിന്റെ തലയിൽ കൈവച്ചതിനുശഷമാണ് കുഞ്ഞാടിനെ അർപ്പിക്കുന്നത്. പുരോഹിതൻ അത് ദഹിപ്പിച് പാപങ്ങൾക്ക് പരിഹാരം ചെയ്യണം. അപ്പോൾ കുറ്റങ്ങൾ ക്ഷമിക്കപ്പെടും. (ലേവ്യർ 4, 35)
അതായത്, അന്നത്തെ മൃഗബലിയുടെ ലക്ഷ്യങ്ങൾ പാപപരിഹാരവും അതുവഴിയുള്ള വിശുദ്ധീകരണവുമായിരുന്നു. ഹെബ്രായരുടെ പുസ്തകത്തിൽ പറയുന്നത് “നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല”. (ഹെബ്രാ 9, 22) എന്നാണ്.
‘കുഞ്ഞാട്’ യഹൂദ ക്രൈസ്തവ പാരമ്പര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രതീകവും കൂടിയാണ്. അത് വിശുദ്ധിയുടെ, നിർമലതയുടെ, സ്നേഹത്തിന്റെ പ്രതീകമാണ്. കുഞ്ഞാട് നിഷ്കളങ്കതയെ, ലാളിത്യത്തെ പ്രതിനിധാനം ചെയ്യുന്നു. അത് പൂർണമായും മറ്റുള്ളവർക്ക് സമർപ്പിതമാണ്. മറ്റൊരുവാക്കിൽ, കുഞ്ഞാട് ത്യാഗത്തിന്റെ പ്രതീകമാണ്. കുഞ്ഞാടിന്റെ തലയിൽ കൈവച്ചു പാപങ്ങളെല്ലാം അതിലേക്കു ആവേശിപ്പിച്ചശേഷമാണ് ബലിയർപ്പിക്കുന്നത്. അപ്പോൾ കുഞ്ഞാട് പാപപരിഹാരവുമായിത്തത്തീരുന്നു.
ഇത്തരത്തിലുള്ള പ്രതീകാത്മക ഘടകങ്ങൾ ക്രിസ്തുവിലേക്കു ചേർക്കുമ്പോൾ ക്രിസ്തു ദൈവത്തിന്റെ കുഞ്ഞാടാകുന്നു; അവിടുന്ന് ത്യാഗത്തിന്റെ ആൾരൂപമാകുന്നു. ക്രിസ്തു മനുഷ്യന്റെ പാപങ്ങൾക്ക് പരിഹാരമാകുന്നു.
ശരിയാണ്. നമുക്ക് മൃഗബലിയുടെ ഒരു സംസ്കാരത്തെ ഉൾക്കൊള്ളുവാൻ സാധിക്കുകയില്ല. എന്നാൽ, അന്നത്തെ സമൂഹത്തിന്റെ മത സാംസ്കാരിക വളർച്ചയെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും കഴിയണം. ബുദ്ധിപരമായി ഒട്ടും വളരാത്ത ഒരു സമൂഹത്തിൽ, ശാസ്ത്രീയമായി ഉയർച്ചയില്ലാത്ത കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ആചാരങ്ങളും രീതികളും ഉണ്ടാകുകയെന്നത് സ്വാഭാവികമാണ്. നമുക്കിന്നു അതിനും അപ്പുറം നിൽക്കാനും കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്താരാർത്ഥം ഉൾക്കൊള്ളാനും സാധിക്കണം.
ദൈവത്തിന്റെ മഹാത്യാഗമാണ് പ്രപഞ്ചസൃഷ്ടിയും, പ്രപഞ്ചവും. ദൈവത്തിന്റെ മഹാസ്നേഹമാണ്, മഹാത്യാഗമാണ് ക്രിസ്തു, ദൈവത്തിന്റെ കുഞ്ഞാട്. “സ്വന്തം ഏകജാതനെ നൽകുവാൻ തക്കവിധം ഈ ലോകത്തെ സ്നേഹിക്കുന്ന ദൈവ”ത്തിന്റെ ത്യാഗമാണ് ക്രിസ്തു. ഈ ലോകത്തിന്റെ പാപപരിഹാരവും വിശുദ്ധീകരണവുമാണ് ക്രിസ്തു. ദൈവത്തിന്റെ മഹാത്യാഗമാണ് ദൈവമായിരുന്നിട്ടും അവിടുന്ന് മനുഷ്യനായത്. ദൈവത്തിന്റെ അവർണ നീയമായ ത്യാഗമാണ് ഈശോയുടെ പീഢാസഹനവും മരണവും. ദൈവത്തിന്റെ അനന്തമായ, അതിരുകളില്ലാത്ത, മഹത്തായ ത്യാഗമാണ് അപ്പത്തിന്റെ രൂപത്തിൽ അവിടുന്ന് നമ്മോടൊത്തു വസിക്കുന്ന വിശുദ്ധ കുർബാന. അവിടുത്തെ
വിവരിക്കാൻ പറ്റാത്തത്ര ത്യാഗമല്ലേ സ്നേഹമുള്ളവരേ നിങ്ങളും ഞാനും ഓരോ വിശുദ്ധ ബലിയിലും സ്വീകരിക്കുന്ന അവിടുത്തെ ശരീരവും രക്തവും! ഈ ത്യാഗത്തിന്റെ പ്രതീകമാണ് കുഞ്ഞാട്, ഈ ത്യാഗത്തിന്റെ ആൾ രൂപമാണ് ക്രിസ്തു! വിശുദ്ധ പൗലോശ്ലീഹാ തിമൊത്തെയോസിനോട് പറഞ്ഞതുപോലെ, ഈ ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസിനീയവും തികച്ചും സ്വീകാര്യവുമാണ്. ഈ ക്രിസ്തു തന്നെയാണ് സ്നാപകൻ പറഞ്ഞതുപോലെ ദൈവത്തിന്റെ കുഞ്ഞാടും ആത്മാവിനാൽ നിറഞ്ഞവനും, പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനം ചെയ്യുന്നവനും.
സ്നേഹമുള്ളവരേ, ക്രിസ്തുവിനെപ്പോലെ ത്യാഗത്തിന്റെ ആൾരൂപങ്ങളാകാനാണ് ഇന്നത്തെ ദൈവവചനം നമ്മെ ക്ഷണിക്കുന്നത്. ത്യാഗം മനുഷ്യജീവിതത്തിന്റെ സ്വഭാവം ആയതുകൊണ്ടാണ് ദൈവം ത്യാഗത്തിന്റെ വസ്ത്രം ധരിച്ചു ഈ ലോകത്തിലേക്കു വന്നത്. ത്യാഗമാണ്, സ്നേഹത്തിൽ കുതിർന്ന ത്യാഗമാണ് നമ്മുടെ ജീവിതത്തെ ധന്യമാക്കുന്നത്, നമ്മുടെ പ്രാർത്ഥനകളെ മൂല്യമുള്ളതാക്കുന്നത്.
കുരുക്ഷേത്രയുദ്ധം അവസാനിച്ചതിനുശേഷം യുധിഷ്ഠിര രാജാവ് ഒരു യാഗം (യജ്ഞം) ചെയ്തു. പുരോഹിതർക്കും, ദരിദ്രർക്കും ധാരാളം ദാനം ചെയ്തു. രാജാവിന്റെ ത്യാഗം കണ്ടു എല്ലാവരും അദ്ദേഹത്തെ പുകഴ്ത്തി. അവർ പറഞ്ഞു: “നമ്മുടെ ജീവിതകാലത്തു ഇതുപോലെയൊരു ത്യാഗം നമ്മൾ കണ്ടിട്ടില്ല.” ആ സമയത്തു ഒരു ചെറിയ കീരി അവിടെ പ്രത്യക്ഷപ്പെട്ടു. അവന്റെ ശരീരത്തിന്റെ പകുതി സ്വർണ നിറവും, മറ്റേ പകുതി തവിട്ടുനിറവുമായിരുന്നു. യജ്ഞം നടന്ന സ്ഥലത്തു അത് കിടന്നു ഉരുണ്ടു. എന്നിട്ടു ദുഃഖത്തോടെ വിളിച്ചുപറഞ്ഞു:”ഇത് യജ്ഞമല്ല.എന്തിനാണ് ഈ ത്യാഗത്തെ നിങ്ങൾ പ്രശംസിക്കുന്നത്? നിങ്ങൾ കപടവിശ്വാസികളും നുണയന്മാരുമാണ്.” സദസ്സിലുണ്ടായിരുന്ന രാജാക്കന്മാരും മറ്റുള്ളവരും ദേഷ്യപ്പെട്ടു. അവർ പറഞ്ഞു: “ഇത്തരമൊരു അത്ഭുത കരമായ ത്യാഗം ഞങ്ങൾ കണ്ടിട്ടില്ല. നീ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്?”
കീരി മറുപടി പറഞ്ഞു: “പ്രിയപ്പെട്ടവരേ, എന്നോട് ദേഷ്യം തോന്നരുത്. എന്റെ വാക്കുകൾ ക്ഷമയോടെ കേൾക്കുക.”
ഒരു ചെറിയ ഗ്രാമത്തിൽ ഒരു ബ്രാഹ്മണനും, അദ്ദേഹത്തിന്റെ ഭാര്യ, മകൻ, മരുമകൾ എന്നിവർ ജീവിച്ചിരുന്നു. കൊടിയ ദാരിദ്ര്യമായിരുന്നു അവർക്കു. മാസങ്ങളോളം ഒന്നും ലഭിച്ചില്ല. ഒരിക്കൽ അവർക്കു കുറച്ചു ചോറും, പയറും കിട്ടി. അവർ അത് പാകം ചെയ്തു ഭക്ഷിക്കാൻ തുടങ്ങിയപ്പോൾ, വാതിലിൽ മുട്ട് കേട്ടു. വാതിൽ തുറന്നപ്പോൾ വിശന്നു വളഞ്ഞ ഒരു അതിഥിയെ കണ്ടെത്തി. ബ്രാഹ്മണർ അയാളെ അകത്തു വിളിച്ചു ഭക്ഷണത്തിന്റെ ഒരു ഭാഗം നൽകി. പക്ഷെ അയാൾക്ക് തൃപ്തിയായില്ല. ” പതിനഞ്ചു ദിവസമായി ഞാൻ പട്ടിണിയിലാണ്. കുറച്ചുകൂടി തരുമോ?” അപ്പോൾ ബ്രാഹ്മണരുടെ ഭാര്യ അവളുടെ പങ്കു അയാൾക്ക് നൽകി. വീണ്ടും അയാൾക്ക് തൃപ്തിയായില്ല. മകൻ തന്റെ പങ്കു കൊടുത്തു. വീണ്ടും തൃപ്തിയാകാഞ്ഞു മരുമകളും അവളുടെ പങ്കു കൊടുത്തു.
ഭക്ഷിച്ചു തൃപ്തിയായി അയാൾ അവരെ അനുഗ്രഹിച്ചിട്ടു അവിടെനിന്നും പോയി. ഈ നാലുപേരും പിറ്റേദിവസം പട്ടിണിമൂലം മരിച്ചു. അവിടെയുണ്ടായിരുന്ന ഞാൻ ഈ കാഴ്ച്ചകണ്ട് അമ്പരന്നു. ഉടനെ അവിടെ കിടന്നിരുന്ന അല്പം ചോറുവറ്റുകളിൽ കിടന്നു ഞാൻ ഉരുണ്ടു. അപ്പോൾ ആ ത്യാഗത്തിന്റെ മഹത്വംകൊണ്ട് എന്റെ ശരീരത്തിന്റെ ഒരു ഭാഗം സ്വർണ നിറമായി. മറ്റേഭാഗവും സ്വർണ നിറമാക്കുവാൻ അതുപോലെയൊരു യജ്ഞത്തിനായി ഞാൻ അലയുകയാണ്. ഇതുവരെ കണ്ടെത്തിയില്ല. ഇവിടെ വന്നും യജ്ഞസ്ഥലത്തു കിടന്നു ഞാൻ ഉരുണ്ടു. ഒന്ന് സംഭവിച്ചില്ല. ധാരാളിത്തത്തിൽ എവിടെയാണ് ത്യാഗം?” ഇതുകേട്ട് യുധിഷ്ഠിര രാജാവും, മറ്റുള്ളവരും ലജ്ജിച്ചു തലതാഴ്ത്തി.
ത്യാഗമാണ് നമ്മുടെ ജീവിതത്തെയും, ജീവിത പ്രവർത്തനങ്ങളെയും മഹത്വമുള്ളതാക്കുന്നത്, ദൈവികമാക്കുന്നത്.
ഉത്തമമായ ത്യാഗജീവിതത്തിന് ഉദാഹരണങ്ങൾതേടി എങ്ങോട്ടും പോകേണ്ട. നമ്മുടെ കുടുംബത്തിൽ തന്നെയുണ്ട് ത്യാഗത്തിന്റെ മാതൃകകൾ! മാതാപിതാക്കൾ ഈ ലോകത്തിൽ ത്യാഗത്തിന്റെ ആൾ രൂപങ്ങളാണ്. കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി, അവർ സ്വയം ഇല്ലാതാകുകയാണ്.
ഗർഭകാലത്തിലൂടെ കടന്നു ഒരമ്മ തന്റെ കുഞ്ഞിന് ജന്മം നൽകുന്ന അവസ്ഥ ത്യാഗത്തിന്റെ ഉന്നത രൂപമാണ്. പ്രകൃതിയിലെ വൃക്ഷങ്ങളും ത്യാഗത്തിന്റെ സൗന്ദര്യമാണ് പ്രഘോഷിക്കുന്നത്. മറ്റുള്ളവർക്കുവേണ്ടിയല്ലേ, വെയിലുദിക്കുന്നതും, മഴപെയ്യുന്നതും? ചന്ദ്രൻ നിലാവ് പൊഴിക്കുന്നത്? മരങ്ങൾ പുഷ്പിക്കുന്നത്? മൃഗങ്ങൾ പാല് തരുന്നത്? എല്ലാ ത്യാഗത്തിന്റെ പ്രതിഫലനങ്ങളാണ്!
ക്രിസ്തു ലോകത്തിന്റെ കുഞ്ഞാട് എന്നതിന്റെ ആന്തരാർത്ഥം മനസ്സിലാക്കുവാനും ത്യാഗം നിറഞ്ഞ ക്രൈസ്തവ ജീവിതം നയിക്കുവാനും നാം ശ്രമിക്കണം.
ഇന്നത്തെ സാമൂഹ്യ സമ്പർക്കമാധ്യമങ്ങൾ നൽകുന്ന സന്ദേശം ഇതിനു കടകവിരുദ്ധമാണ്. അവർ പറയുന്നത്: “മറ്റുള്ളവർക്കുവേണ്ടി, സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ചു ത്യാഗപൂർവം ജീവിക്കുന്നവർ വിഡ്ഢികളാണ്”എന്നാണ്. ഇന്നത്തെ ലോകം അവരെ വിളിക്കുന്നത്, ‘ജീവിക്കാതെ മരിക്കുന്നവർ’ എന്നാണ്. ശരിയാകാം. മക്കൾക്കുവേണ്ടിമാത്രം ജീവിക്കുന്ന എത്രയോ മാതാപിതാക്കൾ പെരുവഴിയിലാകുന്നു? എത്രയോ പേരുടെ ജീവിതങ്ങൾ നരകതുല്യമാകുന്നു? മറ്റുള്ളവർക്കായി ത്യാഗം ചെയ്യുന്നവരെ ഒട്ടും പരിഗണിക്കാത്തവരുമുണ്ട്. പക്ഷേ, അത് ജീവിതത്തിന്റെ യഥാർത്ഥ ചിത്രമല്ല. ത്യാഗമാണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത് എന്ന്, ത്യാഗമാണ് നമ്മുടെ ജീവിതത്തെ ദൈവികമാക്കുന്നത് എന്ന്, ത്യാഗമാണ് നമ്മുടെ യഥാർത്ഥ സ്വഭാവമെന്ന് ഈ ലോകം നമ്മിലൂടെ, ക്രൈസ്തവരിലൂടെ അറിയണം.
സമാപനം
സ്നേഹമുള്ളവരേ, നമ്മുടെ ക്രൈസ്തവ ജീവിതം ബലിയർപ്പിക്കപ്പെടുന്ന കുഞ്ഞാടിന്റെതുപോലെ ത്യാഗനിർഭരമായിരിക്കുവാൻ നമുക്ക് ശ്രമിക്കാം. ഓരോ വിശുദ്ധ കുർബാനയും നമ്മോടു പറയുന്നത് വിശുദ്ധ കുർബാന ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ ത്യാഗത്തിന്റെ ആഘോഷമാണ് എന്നാണ്.
ഇന്നത്തെ വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുത്തു ത്യാഗത്തിന്റെ ക്രൈസ്തവജീവിതത്തിലേക്കു കൂടുതൽ കരുത്തോടെ നമുക്ക് നടന്നു പോകാം.
കഴിഞ്ഞ ബുധനാഴ്ച്ച, ജനുവരി ആറാംതീയതി സീറോ മലബാർ സഭ ദനഹാതിരുനാൾ, ഈശോയുടെ പ്രത്യക്ഷീകരണ തിരുനാൾ ആഘോഷിച്ചുകൊണ്ട് ദനഹാക്കാലത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. ദനഹാക്കാലത്തിന്റെ സന്ദേശം ‘സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയായി പിറന്ന ലോകരക്ഷകനായ കർത്താവായ ക്രിസ്തു ‘ (ലൂക്ക 2, 11) തന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തുന്നു എന്നതാണ്. ദനഹാതിരുനാളിനു മുൻപുള്ള ഞായറാഴ്ച്ചയാണ് ദനഹാക്കാലത്തെ ഒന്നാം ഞായറാഴ്ച. അന്നത്തെ സുവിശേഷത്തിലൂടെ ഈശോയുടെ പ്രത്യക്ഷീകരണമാണ് സഭ പ്രഘോഷിച്ചത്. അതിങ്ങനെയായിരുന്നു: ആത്മാവിന്റെ ശക്തിയോടെ ഈശോ താൻ വളർന്ന സ്ഥലമായ നസ്രസ്സിൽ വന്നു. അവിടുത്തെ സിനഗോഗിൽ പ്രവേശിച്ചു വായിക്കാനായി എഴുന്നേറ്റ ഈശോയ്ക്ക് ഏശയ്യാ പ്രവാചകന്റെ പുസ്തകം നൽകപ്പെട്ടു. വായിച്ചു കഴിഞ്ഞ ശേഷം ഈശോ പറഞ്ഞു, നിങ്ങൾ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു. (ലൂക്ക 4, 20) നസ്രസ്സിലെ സിനഗോഗിൽവച്ച് ഈശോ തന്നെത്തന്നെ വെളിപ്പെടുത്തുകയായിരുന്നു. ദനഹാതിരുനാളിൽ മാമ്മോദീസ വേളയിൽ സ്വർഗ്ഗത്തിന്റെ അംഗീകാരത്തോടെ ഈശോ തന്നെത്തന്നെ വെളിപ്പെടുത്തി. (മത്താ 3, 17) അതിലൊന്നാണ് യോർദാൻ നദി മാത്രമല്ല, ലോകം മുഴുവനും പുളകംകൊണ്ട നിമിഷമായിരുന്നു അത്.
ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ചയാണിന്ന്. ക്രിസ്തു വചനമാണെന്നുള്ള വെളിപ്പെടുത്തലാണ് ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്. ക്രിസ്തു വചനമാകുമ്പോൾ നാം പറയുന്ന ഓരോ വചനത്തിലൂടെയും ക്രിസ്തുവിനെ വെളിപ്പെടുത്തുക എന്നാണ് ഇന്നത്തെ സന്ദേശം നമ്മോടു പറയുന്നത്.
വ്യാഖ്യാനം
ഗലീലിയിൽ നിന്നുള്ള മുക്കുവനായ യോഹന്നാന്റെ സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം തന്നെ ഒരു വചനോത്സവമാണ്. ദൈവത്തിന്റെ വചനം മാംസമായി, ക്രിസ്തുവായി എന്ന മഹാരഹസ്യത്തിന്റെ വളരെ താത്വികവും, കവിതാത്മകവുമായ ഒരാവിഷ്കാരമാണ് നാമിവിടെ കാണുന്നത്. യോഹന്നാൻ തന്റെ സുവിശേഷം എഴുതുന്നത്, ‘യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് മനുഷ്യർ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം മനുഷ്യർക്ക് അവന്റെ നാമത്തിൽ ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ്’. (യോഹ 20, 31) കർത്താവിന്റെ സുവിശേഷ രചന ആകർഷകമാക്കുന്നതിനു ധാരാളം സമകാലീന ചിന്താധാരകളും
അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. അതിലൊന്നാണ്, യവനചിന്ത അല്ലെങ്കിൽ ഗ്രീക്ക് തത്വചിന്ത. യവന തത്വചിന്തയുടെ പ്രധാന പ്രമേയമാണ് വചനം (Logos=വചനം) പുരാതന യവന തത്വചിന്തയനുസരിച്ചു ലോഗോസിൽ നിന്നാണ്, വചനത്തിൽ നിന്നാണ് സർവവും ഉണ്ടായത്. അവർക്കു ലോഗോസ്, പ്രപഞ്ചോത്പത്തിയുടെ ദൈവികമായ കാരണമാണ്. നിത്യവും മാറ്റമില്ലാത്തതുമായ സത്യമാണ് ലോഗോസ്, വചനം; സൃഷ്ടിയുടെ ആരംഭം മുതൽ ഉള്ള ഒന്നാണ് ലോഗോസ്, വചനം. ഈ ഗ്രീക്ക് ചിന്തയെ വളരെ കാവ്യാത്മകവും, താത്വികവും, ആധ്യാത്മികവുമാക്കുകയാണ് വിശുദ്ധ യോഹന്നാൻ. “ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടിയായിരുന്നു; വചനം ദൈവമായിരുന്നു”. (യോഹ 1, 1) കവിത തുളുമ്പുന്ന മനോഹരമായ ഗദ്യത്തിലാണ് യോഹന്നാൻ ഇത് അവതരിപ്പിച്ചിട്ടുള്ളത്. പിന്നീട് അദ്ദേഹം പറയും, ‘വചനം മാംസമായി, ക്രിസ്തുവായി നമ്മുടെയിടയിൽ വസിച്ചു’. (യോഹ 1, 14)
ഇതൊരു സാംസ്കാരിക അനുരൂപണമല്ലേ എന്ന് പലരും ചോദിച്ചേക്കാം. അല്ല. ഇതൊരു സാംസ്കാരിക അനുരൂപണമല്ല. ഒരു സംസ്കാരത്തിൽ ഒളിഞ്ഞുകിടന്ന സത്യം വിശുദ്ധ യോഹന്നാനിലൂടെ വെളിപ്പെടുകയാണ്. ഗ്രീക്ക് ചിന്തയിൽ വിടർന്ന മനോഹരമായ ഒരു സത്യത്തെ ലോകത്തിനുമുന്പിൽ ദൃശ്യാവിഷ്‌കാരം നൽകാൻ യോഹന്നാന് ഭാഗ്യം ലഭിക്കുകയാണ്.
ഇന്നത്തെ സുവിശേഷ ഭാഗം ക്രിസ്തുവിന്റെ വചനങ്ങളല്ല എന്നതും നാം മനസ്സിലാക്കണം. ക്രിസ്തുവിനെക്കുറിച്ചുള്ള വചനങ്ങളാണ്. ഈ വചനങ്ങളിലൂടെ വളരെ സ്പഷ്ടമായും, കൃത്യമായും ക്രിസ്തു വെളിപ്പെടുന്നതുകൊണ്ട് ഈ വചനങ്ങൾ ദൈവവചനത്തിന്റെ status ലേക്ക് ഉയരുകയാണ്. ശ്രദ്ധിച്ചു കേൾക്കുക, നാലാം സുവിശേഷത്തിന്റെ ആമുഖം മാത്രമാണ് ഇന്നത്തെ സുവിശേഷ ഭാഗം, യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം ഒന്നുമുതൽ പതിനെട്ടുവരെയുള്ള വാക്യങ്ങൾ.
പക്ഷേ, വലിയ വലിയ സത്യങ്ങൾ ഉൾക്കൊള്ളുന്ന, രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ദൈവവചനങ്ങൾ തന്നെയാണ് ഇവ. ഉത്പത്തി പുസ്തകത്തിൽ ദൈവത്തിന്റെ ‘ഉണ്ടാകട്ടെ’ എന്ന വചനത്തിലൂടെയാണ് സകലതും സൃഷ്ടിക്കപ്പെടുന്നത്. യോഹന്നാൻ പറയുന്നു, ‘സമസ്തവും അവനിലൂടെ, വചനത്തിലൂടെ ഉണ്ടായി’ (യോഹ 1, 3) കാരണം, വചനം ശക്തമാണ്, നിത്യമാണ്, മാറ്റമില്ലാത്തതാണ്; വചനം ദൈവമാണ്. വചനമാണ് ഈ പ്രപഞ്ചത്തിനു അർഥം നൽകുന്നത്, അറിവ് നൽകുന്നത്. ഭാരത ഭാഷാചിന്തകനായ ഭർതൃഹരി പറയുന്നത്, “ജ്ഞാനം സർവം ശബ്ദേനെ ഭാസതേ” എന്നാണ്. അറിവ് മുഴുവൻ വരുന്നത് ശബ്ദത്തിൽ നിന്നാണ്, വാക്കിൽ നിന്നാണ്, വചനത്തിൽ നിന്നാണ്.
സ്നേഹമുള്ളവരേ, വചനം ക്രിസ്തുവാണ്. വചനത്തിലൂടെയാണ് ‘സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയായി പിറന്ന ലോകരക്ഷകനായ കർത്താവായ ക്രിസ്തു’ (ലൂക്ക 2, 11) തന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തുന്നത്. വചനം ശക്തമായതുകൊണ്ട്, വചനം ദൈവമായതുകൊണ്ട് ആ വചനം ഉപയോഗിക്കുമ്പോൾ നാം അതീവ ശ്രദ്ധാലുക്കളാകണം. നമ്മിലെ അനന്തമായ ദൈവികശക്തിയുടെ പ്രകടനമാണ് വചനം.
ഇന്നത്തെ സുവിശേഷ ഭാഗം നമുക്ക് മനസ്സിലാക്കിത്തരുന്ന കാര്യങ്ങൾ ഇവയാണ്:
1. വചനം നിത്യമാണ്. വചനം ദൈവമാണ്. ആ വചനം, ദൈവം മാംസമായി, ക്രിസ്തുവായി നമ്മുടെ ഇടയിൽ വസിച്ചു. അതുവഴി നാം കൃപക്കുമേൽ കൃപ സ്വീകരിച്ചിരിക്കുന്നു.
2. വചനം ദൈവത്തിന്റെ ശക്തിയാണ്. അത് ദൈവത്തിന്റെ ദാനമാണ്. നമ്മിലുള്ള ഈ ദൈവത്തിന്റെ ദാനം പറയുന്നവന്റെ രുചിക്കനുസരിച്ചു രൂപാന്തരപ്പെടുന്നതാണ്. ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ രുചിയെന്താണ് എന്നതിനെ ആശ്രയിച്ചിരിക്കും വചനത്തിന്റെ വെളിപ്പെടൽ. ഒരാളുടെ ജീവിതത്തിന്റെ രുചി, സ്വഭാവം നന്മയാണെങ്കിൽ, സ്നേഹമാണെങ്കിൽ, കരുണയാണെങ്കിൽ ആ വ്യക്തി പറയുന്ന വാക്കുകൾ നന്മയായി, സ്നേഹമായി, കരുണയായി വെളിപ്പെടും. അപ്പോൾ ആ വ്യക്തി ആയിരിക്കുന്നിടം മുഴുവൻ വചനത്തിന്റെ രൂപാന്തരംകൊണ്ട്, നന്മകൊണ്ട്, സ്നേഹം കൊണ്ട്, കരുണകൊണ്ടു നിറയും. ദൈവികതയാണ് വാക്കുകളിലൂടെ പുറത്തുവരുന്നതെങ്കിൽ അവളുടെ / അവന്റെ വാക്കൂകളിലൂടെ ദൈവം വെളിപ്പെടും. നാം ആരോടെങ്കിലും “ഞാൻ നിന്നെ സ്നേഹിക്കുന്നു, നിന്നെ എനിക്ക് ഇഷ്ടമാണ് എന്ന് പറയുമ്പോൾ പുറപ്പെടുന്ന energy, ശക്തി ദൈവികത എത്രയോ അധികമാണ്!
കഴിഞ്ഞ ദിവസം പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടി ഫോണിൽ വിളിച്ചു എന്നോട് പറഞ്ഞു:”അച്ചാ ‘അമ്മ ഇന്നെന്നെ മോളേ എന്ന് വിളിച്ചു.” വീഡിയോ കോൾ ആയിരുന്നതുകൊണ്ട് എനിക്കവളുടെ മുഖത്തെ പ്രകാശം കാണാൻ സാധിച്ചു. നിങ്ങൾക്ക് ഇത് തമാശയായി തോന്നാം. എനിക്ക് ആ അമ്മയെ അറിയാം. ടീച്ചർ ആയ അവളുടെ കാർക്കശ്യ സ്വഭാവം അറിയാം. വീട്ടിലും ക്ളാസിലെപ്പോലെയാണ് ആ ‘അമ്മ പെരുമാറുന്നത്. അതുകൊണ്ടു എനിക്കിതു കേട്ടപ്പോൾ അത്ഭുതം തോന്നി! ഓ! situation ഞാൻ പറഞ്ഞില്ലല്ലോ അല്ലേ. Guests വരുന്നതിന്റെ ഭാഗമായി രാവിലെ വീട് വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു മകൾ. അമ്മയാകട്ടെ സ്‌കൂളിലേക്ക് പോകാനുള്ള തിരക്കിലും. ഒരുങ്ങുന്ന തിരക്കിൽ ‘അമ്മ അവളോട് പറഞ്ഞു: “മോളേ, നീ ഇത്രയും ചെയ്‌താൽ മതി. ബാക്കി ‘അമ്മ വരുമ്പോൾ ചെയ്തുകൊള്ളാം.” അമ്മയുടെ മോളേ എന്ന വിളി കേട്ടിട്ട് ആ മകൾ statue ആയിപ്പോയി.’അമ്മ സ്‌കൂളിലേക്ക് ഇറങ്ങിയപ്പോൾ തന്നെ അവൾ എന്നെ വിളിച്ചു. എന്നിട്ട്, സന്തോഷത്തോടെ, നിറഞ്ഞ സംതൃപ്തിയോടെ എന്നോട് പറയുകയാണ്, അച്ചാ അമ്മയെന്നെ മോളേന്നു വിളിച്ചെന്ന്. ആ മുഖമൊന്ന് നിങ്ങൾ കാണണമായിരുന്നു! ഈ ലോകത്തിലെ സന്തോഷം മുഴുവനും ആ മുഖത്തുണ്ടായിരുന്നു!സ്നേഹിതരേ, വാക്കിനു ശക്തിയുണ്ട്. വാക്കിനു, പറയുന്നവരിലും കേൾക്കുന്നവരിലും ക്രിസ്തുമസിന്റെ അനുഭവം ജനിപ്പിക്കാനുള്ള സാധ്യതയുണ്ട്. വാക്കിനു, പറയുന്നവരിലും, കേൾക്കുന്നവരിലും കൃപയ്ക്കുമേൽ കൃപയുടെ മഴപെയ്യിക്കുവാനുള്ള സാധ്യതയുണ്ട്.
നേരെ മറിച്ചൊന്ന് ചിന്തിച്ചു നോക്കൂ… കുടുംബത്തിലെ വികൃതിയായ, താന്തോന്നിയായ മകൻ ഗേറ്റ് കടന്നുവരുന്നത് ‘അമ്മ അടുക്കളയുടെ ജനാലയിലൂടെ കണ്ടു. ഉടനെ ‘അമ്മ മക്കളോട് പറയുകയാണ്: “ദേ, ചെകുത്താൻ വരുന്നുണ്ട്.” ആരായിരിക്കും സ്നേഹമുള്ളവരേ അപ്പോൾ വീട്ടിലേക്കു വരിക? വൈകുന്നേരം മദ്യപിച്ചു ആടിയാടിവരുന്ന അപ്പനെക്കണ്ടു കൊച്ചുമകൻ പറയുകയാണ്, “സൂക്ഷിച്ചോ, പാമ്പ് വരുന്നുണ്ട്.” അപ്പോൾ വീട്ടിലേക്കു എന്താ വരിക? വീട്ടിൽ ഭർത്താവിനെ, ഭാര്യയെ, മക്കളെ, പിശാചുക്കള്, ഭ്രാന്തി, നാശം പിടിച്ചതുങ്ങള് എന്നിങ്ങനെ പുഴുത്തുനാറിയ വാക്കുകളുടെ കൊട്ട മറിച്ചിട്ടാൽ എന്തായിരിക്കും, എങ്ങനെയായിരിക്കും ആ വീട്? പറയുന്നവന്റെ രുചിക്കനുസരിച്ചു നമ്മുടെ വാക്കുകൾ രൂപാന്തരപ്പെടും.
3. “നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടും. നിന്റെ വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും”. (മത്താ 12, 37) ജീവനെ നശിപ്പിക്കാനും പുലർത്താനും വചനത്തിനു കഴിയും (സുഭാ 18, 21) കാരണം, വചനം, ദൈവത്തിന്റെ വചനം, സജീവവും, ഊർജ്വസ്വലവുമാണ്. ഇരുതല വാളിനേക്കാൾ മൂർച്ഛയേറിയതും ചേതനയിലും, ആത്മാവിലും … ഹൃദയത്തിന്റെ വിചാരങ്ങളെ വിവേചിക്കുന്നതുമാണ്…. ( ഹെബ്രാ 4, 12) അതുകൊണ്ട്, നമ്മുടെ സംഭാഷണങ്ങൾ വിശുദ്ധമാക്കുവാൻ, നാം പറയുന്ന വാക്കുകളിലൂടെ, കേൾക്കുന്നവരുടെ ഹൃദയങ്ങളിൽ ക്രിസ്തുവിനെ ജനിപ്പിക്കുവാൻ, നമ്മുടെ സംസാരത്തിലൂടെ ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുവാൻ ഇന്നത്തെ സുവിശേഷം നമ്മോടു ആവശ്യപ്പെടുന്നു. എന്തുമാത്രം അനാവശ്യമായ സംസാരങ്ങളാണ് നാം നടത്തുന്നത്! മലയാളിയുടെ ‘തള്ള് ‘ പ്രസിദ്ധമാണല്ലോ! നമ്മുടെ മത, സാമൂഹ്യ, രാഷ്ട്രീയ നേതാക്കന്മാർ പോലും എത്രയോ വികൃതമായ പദപ്രയോഗങ്ങളാണ് നടത്തുന്നത്! നമ്മുടെ കുടുംബങ്ങളിൽ നാം ഉപയോഗിക്കുന്ന വാക്കുകൾ എത്രയോ വികൃതങ്ങളാണ്! വചനം നിറയെ ദൈവികശക്തിയാണ് എന്ന് നമുക്ക് എപ്പോഴും ഓർക്കാം.
ഈ വചനത്തിന്റെ ആഘോഷമാണ് നമ്മുടെ വിശുദ്ധ കുർബാന. നമ്മുടെ സീറോ മലബാർ കുർബാനക്രമത്തിൽ വചനവേദി തന്നെ ഒരുക്കിയിട്ടുള്ളത് വിശുദ്ധ കുർബാനയിൽ വചനമായ ക്രിസ്തുവിനു കൊടുക്കുന്ന പ്രാധാന്യം കാണിക്കുവാനാണ്. (വചനവേദി ഇല്ലാത്ത പള്ളികളിൽ വചനവേദി ഉൾപ്പെടുത്തി ദേവാലയ ഘടന പുനഃക്രമീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്!)
സുവിശേഷ വായനയ്ക്ക് മുൻപ് കാർമ്മികൻ സ്വർഗമാകുന്ന മദ്ബഹയിലേക്കു, വചനമാകുന്ന ക്രിസ്തുവിനെ കൊണ്ടുവരുവാൻ പോകുന്നുണ്ട്. മദ്ബഹയിൽ ബലിപീഠത്തിലിരിക്കുന്ന സുവിശേഷം തന്റെമുഖം മറയ്ക്കേ ഉയർത്തിപ്പിടിച്ചു കാർമ്മികൻ ശുശ്രൂഷികളോടൊപ്പം തിരികെ വചനവേദിയിലേക്കു, മനുഷ്യരിലേക്ക് ഇറങ്ങി വരുന്ന മനോഹരമായ ഒരു മുഹൂർത്തമുണ്ട്. സ്വർഗത്തിൽ നിന്ന് വചനമായ ക്രിസ്തു വരുന്ന ആഘോഷമായ പ്രദക്ഷിണമാണത്! വിശുദ്ധരും, മാലാഖമാരും അവിടെ സന്നിഹിതരാണ്! അപ്പോൾ ശുശ്രൂഷി ഉറക്കെ ഹല്ലേലൂയാ, ഹല്ലേലൂയാ എന്ന് പറയും. ഉടനെ ഗായകസംഘവും ജനങ്ങളും സ്വർഗത്തിൽ നിന്ന് വരുന്ന വചനമാകുന്ന ദൈവത്തെ ഹാലേലൂയ പാടി സ്തുതിക്കും. ധൂപങ്ങളുടെയും, വിളക്കുകളുടെയും അകമ്പടിയോടെ വരുന്ന വചനമാകുന്ന ദൈവത്തെ സ്വീകരിക്കുന്ന ഈ നിമിഷം എത്രയോ ധാന്യമാണ്! ഭക്തന് ആത്മീയാനുഭവം നൽകുന്ന ദിവ്യമായ ഈ മുഹൂർത്തം ഭക്തൻ വചനത്താൽ വിശുദ്ധീകരിക്കപ്പെടുന്ന നിമിഷം കൂടിയാണ്! എന്നാൽ, ഇത്രയും സുന്ദരമായ നിമിഷങ്ങളെ എന്ത് കാരണങ്ങളാലായാലും ഇല്ലാതാക്കുന്ന സാഹചര്യം എത്ര ന്യായീകരിച്ചാലും ഉൾക്കൊള്ളാനാകുന്നില്ല.
നമ്മുടെ സീറോ മലബാർ കുർബാന ക്രമത്തിൽ മൂന്നാം ഗ്ഹന്ത പ്രാർത്ഥനയിൽ വചനമായ ദൈവത്തെ അനുസ്മരിക്കുന്നുണ്ട്. “…അങ്ങയിൽ മറഞ്ഞിരിക്കുന്ന ആത്മജാതനും അങ്ങയോടു സാദൃശ്യനും അങ്ങയിൽ നിന്നുള്ള പ്രകാശവും അങ്ങയുടെ സത്തയുടെ പ്രതിച്ഛായയുമായ വചനമാകുന്ന ദൈവത്തെ ഞങ്ങൾ വാഴ്ത്തുന്നു.”ഈ നിമിഷം വചനമാകുന്ന ദൈവത്തെ വാഴ്ത്തി സ്തുതിച്ചുകൊണ്ട് നിൽക്കാൻ ഭക്തന് കഴിയണം. വചനം ദൈവമാണെന്നും, വചനം മാംസമായി നമ്മുടെ ഇടയിൽ വസിക്കുന്നുവെന്നും, നമ്മിലൂടെ നമ്മുടെ വാക്കുകളിലൂടെ എപ്പോഴും ദൈവത്തിന്റെ വെളിപാട് സംഭവിക്കുകയാണെന്നും ഓർക്കാൻ നമുക്കാകണം.
സമാപനം
സ്നേഹമുള്ളവരേ, നാം ചിലപ്പോൾ പറയാറില്ലേ, അവൾ /അവൻ പറഞ്ഞാൽ അച്ചട്ടാണ് എന്ന്. അവൾ /അവൻ പറയുന്നപോലെ സംഭവിക്കുമെന്ന്. ശരിയാണ്. അവളും അവനും പറഞ്ഞാൽ മാത്രമല്ല, നമ്മിൽ ആരും എന്ത് പറഞ്ഞാലും അത് സംഭവിക്കും. കാരണം, വാക്ക്, വചനം, ദൈവമാണ് ദൈവിക ശക്തിയാണ്. എന്റെ വാക്കുകളിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്താൻ എനിക്ക് കഴിയും എന്ന് മനസ്സിലാക്കിക്കൊണ്ട് നമ്മുടെ വാക്കുകളെ വിമലീകരിക്കുവാൻ നമുക്കാകട്ടെ.
നമ്മുടെ ജീവിതത്തിന്റെ രുചികളെ നന്മയുള്ളതാക്കുവാൻ നമുക്കാകട്ടെ. അതിനുള്ള അനുഗ്രഹം വചനമാകുന്ന ദൈവം ഈ വിശുദ്ധ ബലിയിൽ നമുക്കു നൽകട്ടെ. വചനമാകുന്ന വിത്ത് സ്വീകരിച്ചു നൂറുമേനി ഫലം പുറപ്പെടുവിക്കുവാൻ ഈശോയെ എന്നെ അനുഗ്രഹിക്കണമേയെന്നു ഈ ദിവസം മുഴുവനും നമുക്ക് പ്രാർത്ഥിക്കാം. ആമേൻ!
ശുഭപ്രതീക്ഷകളോടെ നാം പുതുവർഷത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. 12 മാസങ്ങളും, 52 ആഴ്ചകളും, 365 ദിവസങ്ങളും, 8784 മണിക്കൂറുകളും, 527040 മിനിറ്റുകളും, 31622400 സെക്കന്റുകളും സമ്മാനിച്ച് കടന്നുവന്നിരിക്കുന്ന 2021 ലെ ആദ്യ ഞായറാഴ്ചയാണിന്ന്. കോവിഡ് എന്ന മഹാമാരിയുമായി നമ്മോടൊത്തുണ്ടായിരുന്ന 2020 നമ്മുടെ നാടിനെയും, ലോകത്തെത്തന്നെയും കൊണ്ടുപോയത് നാമൊരിക്കലും സങ്കല്പിച്ചുപോലും നോക്കാത്ത സ്തംഭനത്തിലേക്കും ഭീതിയിലേക്കുമാണ്. അതുകൊണ്ടുതന്നെ, നവത്സരാശംസകൾക്കൊപ്പം, ഈ ഭൂമിയിൽ ആയുരാരോഗ്യവും സമാധാനവും നിറഞ്ഞുവിളയട്ടെയെന്ന പ്രാർത്ഥനയോടെ നമുക്ക് സുവിശേഷ സന്ദേശത്തിനായി കാതോർക്കാം.
വ്യാഖ്യാനം
ഈശോയുടെ തിരുപ്പിറവിക്ക്‌ശേഷം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ഈശോയുടെ ദേവാലയസമർപ്പണവും, പരിച്ഛേദനാചാരവുമാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രതിപാദ്യവിഷയം. ഇതോടൊപ്പം തന്നെ ഈശോയുടെ പേരിടീൽ കർമവും നടക്കുന്നുണ്ട്. ഇന്നത്തെ സുവിശേഷ ഭാഗത്തു സവിശേഷ ശ്രദ്ധ അർഹിക്കുന്ന രണ്ട് പേരാണ് ഈശോയുടെ മാതാപിതാക്കൾ. മോശയുടെ നിയമമനുസരിച്ചുള്ള കർമങ്ങളെല്ലാം ചെയ്യാൻ വളരെ താത്പര്യം കാണിക്കുന്ന യൗസേപ്പിതാവും മേരിയും ആധുനിക മനുഷ്യന് അത്ര താത്പര്യമുള്ള കഥാപാത്രങ്ങളാകണമെന്നില്ല. നിയമങ്ങളെ ധിക്കരിക്കുക എന്നത് ഫാഷനായി കാണുന്ന മനുഷ്യർക്ക്, യൗസേപ്പിതാവും മാതാവും ചെയ്യുന്ന ഇക്കാര്യങ്ങൾ ഒരുതരം പഴഞ്ചൻ ഏർപ്പാടായി തോന്നാം. ജന്മദിനത്തിലോ, മാമ്മോദീസ സ്വീകരിച്ച ദിനത്തിലോ മക്കളേ പള്ളിയിൽ പോയി കുർബാന അർപ്പിച്ചു പ്രവർത്തിക്കണേയെന്നോ മറ്റോ പറഞ്ഞാൽ മാതാപിതാക്കന്മാർക്കെതിരെ ഉറഞ്ഞു തുള്ളുന്ന തലമുറകൾക്കു ചെങ്ങാലികളെയും, പ്രാവിൻകുഞ്ഞുങ്ങളെയുമൊക്കെ സമർപ്പിക്കുന്നത് വിഡ്ഢിത്വമായും തോന്നാം.
പക്ഷേ, ഈശോയുടെ മാതാപിതാക്കന്മാർ ‘കർത്താവിന്റെ നിയമത്തിൽ പറഞ്ഞിരിക്കുന്നതിനനുസരിച്ചു’ ജീവിക്കാൻ മാത്രം ദൈവവിശ്വാസമുള്ളവരും, ദൈവാശ്രയബോധമുള്ളവരും ആയിരുന്നു. ദൈവത്തിന്റെ മുൻപിലും, മനുഷ്യരുടെ ദൃഷ്ടിയിലും, പ്രപഞ്ചത്തോട് ചേർന്നും അസാധാരണമായ തെളിമയോടെ ജീവിച്ചു തീർക്കേണ്ട സാധാരണമായ ഒരു ജീവിതമാണ് ദൈവം തങ്ങൾക്കു നൽികിയിരിക്കുന്നതെന്ന ബോധ്യമാണ് അവരെ മുന്നോട്ടു നയിച്ചത്. നിയമങ്ങൾ വിഗ്രഹവത്ക്കരിക്കപ്പെടേണ്ടവയല്ലെന്നും, മതനിയമങ്ങൾ പ്രകൃതി നിയമങ്ങൾപോലെ അലംഘനീയമല്ലെന്നും അറിയാഞ്ഞിട്ടല്ല യൗസേപ്പും മാതാവും ഇവയെല്ലാം അനുഷ്ഠിച്ചത്. ഭൂമിയിലെ ചെറിയ മനുഷ്യൻപോലും എല്ലാ നിയമങ്ങൾക്കും മീതെയാണെന്ന ബോധ്യമില്ലാഞ്ഞിട്ടുമല്ല അവർ ഇവയെല്ലാം ചെയ്തത്. അവർ മോശയുടെ നിയമങ്ങളെല്ലാം കൃത്യമായി അനുഷ്ഠിച്ചത് അതിൽ ദൈവത്തിന്റെ ഇഷ്ടം കണ്ടതുകൊണ്ടാണ്. ലോക മഹിമക്കല്ല, ദൈവമഹത്വത്തിനായിട്ടാണ് തങ്ങൾ ഇവ ചെയ്യുന്നതെന്ന അറിവുണ്ടായിരുന്നതുകൊണ്ടാണ്. അനുഷ്ഠാനബന്ധിയായ ഒരു മതജീവിതമല്ല, ദൈവേഷ്ടബന്ധിയായ ഒരു ജീവിതമാണ് തൊങ്ങലുകളില്ലാത്ത, ആത്മാർഥത നിറഞ്ഞ ഒരു ആത്മീയ ജീവിതത്തിനു വേണ്ടതെന്ന വലിയ സന്ദേശമാണ് ഈശോയുടെ മാതാപിതാക്കൾ നമ്മോടു ഇന്ന് പറയുന്നത്.
വിശുദ്ധ യൗസേപ്പിതാവിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും തൊങ്ങലുകളില്ലാത്ത, ആത്മാർത്ഥത നിറഞ്ഞ ആത്മീയജീവിതമാണ്, ആ ആത്മീയ ജീവിതം അവരിൽ രൂപപ്പെടുത്തുന്ന നന്മമനസ്സാണ് ഈ സുവിശേഷ ഭാഗത്തിന്റെ highlights. സമകാലിക കേരള മനസ്സിന്റെ പൾസ് തൊട്ടറിയുമ്പോഴാണ് ഈശോയുടെ മാതാപിതാക്കന്മാരുടെ ആത്മീയജീവിതവും, നന്മ മനസ്സും നമുക്ക് വെല്ലുവിളിയാകുന്നത്. കേരളം ഒരു പരിധിവരെ ക്രിമിനൽ സ്വഭാവമുള്ള, വർഗീയ മനസ്സുള്ള സമൂഹമായി മാറുകയാണോ എന്ന് വർത്തമാനപത്രങ്ങളുടെ എഡിറ്റോറിയലുകൾ വരെ സംശയമുന്നയിക്കുന്ന ഒരു കാലഘട്ടമാണിത്. മോഷണങ്ങളിൽ തുടങ്ങി, പീഡനങ്ങളിലേക്കും, കൊലപാതകങ്ങളിലേക്കും വരെ criminality വളർന്നിരിക്കുന്നു! മാതൃഹത്യയും, പിതൃഹത്യയും, ബാലഹത്യയും ക്രിമിനൽ കേരളത്തിന്റെ ദുർമുഖമുദ്രകളായിരിക്കുന്നു. ഉറ്റവരുടെ കൈകൾകൊണ്ടുതന്നെ
ജീവൻ വെടിയേണ്ടിവരുന്നവരുടെ കരച്ചിൽ നമ്മുടെ പല വീടുകളിൽ നിന്നും ഉയരുകയാണ്. അപ്പോഴാണ് ഇനിയും കൈമോശം വരാത്ത നല്ല ഹൃദയമുള്ളവർ ചോദിക്കുന്നത്, നമുക്കൊപ്പമുള്ള പലരിൽനിന്നും കളഞ്ഞുപോയ ആ നന്മ മനസ്സ് എവിടെനിന്നാണ് ഇനി കണ്ടെടുക്കേണ്ടത് എന്ന്. ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെ മാതാപിതാക്കന്മാർ.
വർഗീയതയും, ജാതിരാഷ്ട്രീയവും, അമിതമായ സമുദായ ചിന്തയും വിഷലിപ്തമാക്കിക്കൊണ്ടിരിക്കുന്ന ഇന്നത്തെ മതജീവിതത്തിൽ, അനുഷ്ഠാന ബന്ധിതമായവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഇന്നത്തെ മതജീവിതത്തിൽ ദൈവേഷ്ടം എന്തെന്നറിഞ്ഞു നല്ലൊരു ആത്മീയജീവിതം നയിക്കുക അത്ര എളുപ്പമല്ല. മതനിയമങ്ങളെയും, സമൂഹനിയമങ്ങളെയും, പ്രകൃതിനിയമങ്ങളെയും വളരെ പുച്ഛത്തോടെ നോക്കിക്കാണുന്ന ഒരു വ്യവസ്ഥിതിയിൽ, ഇവയ്‌ക്കെല്ലാമിടയിൽ ദൈവേഷ്ടം കണ്ടെത്തുക എന്നത് വളരെ വിഷമകരവുമാണ്. എന്നാൽ, ഈശോയുടെ മാതാപിതാക്കന്മാരുടെ കാലത്തും സാഹചര്യങ്ങൾ ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. ചിലപ്പോൾ തോന്നും, ഇതിലും വഷളായിരുന്നുവെന്ന്! എങ്കിലും, യൗസേപ്പിതാവിന്റെയും, മാതാവിന്റെയും ജീവിതം എല്ലാറ്റിലും ദൈവത്തിന്റെ ഇഷ്ടം കണ്ടെത്തുക എന്ന മൂല്യമനുസരിച്ചുള്ളതായിരുന്നു. മാതാവ് പറഞ്ഞതെന്താണ്? “ഇതാ കർത്താവിന്റെ ദാസി, നിന്റെ ഇഷ്ടംപോലെ എന്നിൽ സംഭവിക്കട്ടെ”. (ലൂക്ക 1, 38) യൗസേപ്പിതാവ് ചെയ്തതെന്താണ്? “ജോസഫ് നിദ്രയിൽ നിന്ന് ഉണർന്ന് കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു”.(മത്താ 1, 24) ഇന്നത്തെ സുവിശേഷ ഭാഗത്തു ഈ മാതാപിതാക്കന്മാർ ചെയ്തതെന്താണ്? ‘കർത്താവിന്റെ നിയമത്തിൽ പറഞ്ഞതനുസരിച്ചു അവർ പ്രവർത്തിച്ചു.’ (ലൂക്ക 2, 24) ഇത്രയും തെളിമയാർന്ന ഒരു ആത്മീയജീവിതം നമുക്കെവിടെയോ നഷ്ടപ്പെട്ടുപോയിരിക്കുന്നു പ്രിയപ്പെട്ടവരേ. ഫലമോ? നന്മയായിട്ടുള്ളതെയൊന്നും നമ്മിലൂടെ സംഭവിക്കുന്നില്ല.
തൊങ്ങലുകളില്ലാത്ത, തെളിമയാർന്ന, പ്രസാദാത്മകമായ ഒരാത്മീയജീവിതത്തിന് അത്ഭുതങ്ങൾ പ്രവർത്തിക്കുവാൻ കഴിയും. നന്മ മനസ്സുകൾ പ്രസരിപ്പിക്കുന്ന ആത്മീയ ചൈതന്യം മറ്റുള്ളവരിലേക്കും പടർന്നു മാറ്റങ്ങൾ വരുത്തും. ഈശോയുടെ മാതാപിതാക്കളുടെ നന്മ മനസ്സ് പ്രധാനമായും 3 അത്ഭുതങ്ങളാണ് പ്രവർത്തിച്ചത്.
മകന്റെ നന്മ നിറഞ്ഞ ജീവിതം. കുടുംബത്തെ ദൈവത്തിന്റെ വഴികളിലൂടെ നയിക്കുവാൻ സാധിച്ചതുകൊണ്ടു സ്വന്തം മകനെ ദൈവമകനായി രൂപപ്പെടുത്തുവാൻ അവർക്കു സാധിച്ചു. നിയമങ്ങളുടെ യഥാർത്ഥ ചൈതന്യം ജീവിതത്തിൽ പാലിച്ചതുകൊണ്ടാകണം, “സാബത്തു മനുഷ്യനുവേണ്ടിയാണ്; മനുഷ്യൻ സാബത്തിനുവേണ്ടിയല്ല” (മർക്കോ 2, 27) എന്ന വിപ്ലവാത്മകമായ വചനങ്ങൾ ഈശോയിൽ നിന്ന് ഉതിർന്നത്. “ശത്രുക്കളെ സ്നേഹിക്കുവിൻ” (മത്താ 5, 44)എന്നതടക്കമുള്ള പുതിയനിയമങ്ങൾ അന്നത്തെ ആത്മീയ സങ്കല്പങ്ങളെ ദേവാലയത്തിലെ കച്ചവട മേശകൾ പോലെ തകിടം മറിക്കുവാൻ ക്രിസ്തുവിനു കഴിഞ്ഞത് മാതാപിതാക്കളുടെ പുണ്യംകൊണ്ടും കൂടിയാണ്. മാതാപിതാക്കളുടെ നന്മ മനസ്സിന്റെ സാമിപ്യം മക്കളിൽ ഗർഭാവസ്ഥമുതലേ സ്വാധീനിക്കുമെന്ന് പറയുന്നത് ആധുനിക ശാസ്ത്രമാണ്. ജീവിതത്തിന്റെ പെരുവഴിയിൽ നിന്നുകൊണ്ട് “എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം” (യോഹ 4, 34) എന്ന് പറയത്തക്ക പാകതയിലേക്കു ക്രിസ്തു വളർന്നത് മാതാപിതാക്കളുടെ നന്മ മനസ്സിന്റെ അത്ഭുതമല്ലാതെ മറ്റെന്താണ് സ്നേഹമുള്ളവരേ?
2.നമ്മുടെ നന്മ മനസ്സ് മറ്റുള്ളവർക്ക് ദൈവത്തിന്റെ രക്ഷ കാണാൻ, അനുഭവിക്കാൻ ഇടവരുത്തും. ഈശോയുടെ മാതാപിതാക്കന്മാരുടെ നന്മ മനസ്സാണ് ഈശോയെ അന്ന് ദേവാലയത്തിൽ എത്തിച്ചത്. മോശയുടെ നിയമങ്ങൾക്കനുസരിച്ചുള്ള കർമങ്ങൾക്കായി ഈശോയെ അവർ ദേവാലയത്തിൽ കൊണ്ടുവന്നതുകൊണ്ടാണ് നീതിമാനും, ദൈവഭക്തനും രക്ഷകനെ പ്രതീക്ഷിച്ചിരുന്നവനായ ശിമയോന് രക്ഷകനെ കാണാൻ സാധിച്ചത്.
ശിശുവിനെ കൈയ്യിലെടുത്തു ദേഹം പറയുകയാണ്: ‘കർത്താവേ, സകല ജനത്തിനുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൾ കണ്ടു കഴിഞ്ഞു. ഇതാ ഇപ്പോൾ എന്നെ സമാധാനത്തിൽ വിട്ടയയ്ക്കേണമേ! (ലൂക്ക 2, 29-32) ദൈവത്തിന്റെ രക്ഷ കാത്തിരിക്കുന്ന, അവിടുത്തെ സ്നേഹം, കാരുണ്യം, നീതി പ്രതീക്ഷിച്ചിരിക്കുന്ന ധാരാളം മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ കുടുംബത്തിലുണ്ട്; നമ്മുടെ ഇടവകയിലുണ്ട്. നമ്മുടെ നന്മ മനസ്സ്, തെളിമയാർന്ന ആത്മീയജീവിതം അവർക്കു ദൈവത്തെ കാണാൻ, അനുഭവിക്കാൻ ഇടയാവുകയല്ലേ ഏറ്റവും വലിയ അത്ഭുതം?
ഉത്പത്തി പുസ്തകത്തിൽ വർഷങ്ങളായി പിണങ്ങിയിരുന്ന ഏസാവും, യാക്കോബും വീണ്ടും കണ്ടുമുട്ടുന്ന ഒരു രംഗമുണ്ട്. ഏശാവിന്റെ കാത്തു നിന്ന യാക്കോബ്, 400 പേരോടൊപ്പം വരുന്ന ഏസാവിനെ കണ്ടു ഞെട്ടി. പിന്നെ ഏസാവ് വന്നു അവന്റെ ബലിഷ്ഠമായ കൈകൾ യാക്കോബിന്റെ തോളിൽ വച്ചപ്പോൾ അയാൾ വീണ്ടു ഞെട്ടി. തന്നെ ഇപ്പോൾ ജേഷ്ഠൻ കഴുത്തുഞെരിച്ചുകൊല്ലും എന്നും പ്രതീക്ഷിച്ചു നിന്ന യാക്കോബ്, ജേഷ്ഠന്റെ കൈകൾക്കു ഭാരം കുറയുന്നതും, അവ പഞ്ഞിപോലെ മൃദുലമാകുന്നതും കണ്ടു പൊട്ടിക്കരഞ്ഞു. എന്നിട്ടു ഏസാവിനോട് പറഞ്ഞു: ‘ചേട്ടാ, ഞാനിപ്പോൾ അങ്ങയുടെ മുഖത്ത് ദൈവത്തിന്റെ മുഖം കാണുന്നു’ വെന്ന്. (ഉത്പത്തി 33, 1-11) അതെ, നന്മ മനസ്സുകളുടെ മുഖത്ത് ദൈവത്തിന്റെ മുഖം കാണത്തക്ക വിധം 5D effect ആണ്. നിർഭാഗ്യവശാൽ, ഇന്നു ദൈവത്തെ കാത്തുനിൽക്കുന്നവരുടെ അടുത്തേക്ക് ചെല്ലുന്നത് ദുർമുഖങ്ങളാണ് എന്നത് നമ്മെ വേദനിപ്പിക്കണം. ഈശോയുടെ മാതാപിതാക്കൾ, ദൈവമുഖങ്ങളുള്ള നന്മ മനസ്സുള്ളവരാകാൻ നമ്മെ പ്രചോദിപ്പിക്കട്ടെ.
3. നമ്മുടെ നന്മ മനസ്സ് മക്കളെക്കുറിച്ചും നമ്മെക്കുറിച്ചുമുള്ള ദൈവ വെളിപാടുകൾക്കു നിമിത്തമാകും. ശിശുവിനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അത്ഭുതപ്പെട്ടു നിന്ന യൗസേപ്പിനോടും, മറിയത്തോടും ശിമയോൻ ദൈവത്തിന്റെ വെളിപാടുകൾ പങ്കുവയ്ക്കുകയാണ്. ഈശോയ്ക്ക് വഴിയൊരുക്കുവാനെത്തിയ സ്നാപകനെക്കുറിച്ചും അദേഹത്തിന്റെ മാതാപിതാക്കൾക്ക് ദർശനം ലഭിക്കുന്നുണ്ട്. മൂന്ന് പ്രാവശ്യം ഈശോയെ തള്ളിപ്പറഞ്ഞ പത്രോസ്, മൂന്ന് പ്രാവശ്യം അവിടുത്തെ ഏറ്റുപറയുമ്പോൾ, അയാളുടെ മനസ് നന്മയാൽ നിറയുമ്പോൾ അയാൾക്കും ലഭിക്കുന്നുണ്ട് ജീവിതത്തെക്കുറിച്ചു വെളിപാടുകൾ. ‘ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെ’എന്ന മനസ്സോടെ ദൈവത്തിന്റെ മുൻപിൽ, ജീവിതത്തിന്റെ മുൻപിൽ ആയിരിക്കുവാൻ നമുക്ക് സാധിക്കണം.
സമാപനം
സ്നേഹമുള്ളവരേ, നമ്മുടെ ക്രിയസ്തവജീവിതങ്ങൾക്കു പുതിയൊരു ദിശാബോധം നൽകുകയാണ് ഇന്നത്തെ സുവിശേഷ സന്ദേശം.
നിയമങ്ങളിലെ – അത് സഭാനിയമങ്ങളാകാം, കുടുംബത്തിലെ ചട്ടങ്ങളാകാം, സമൂഹനിയമങ്ങളാകാം, പ്രകൃതി നിയമങ്ങളാകാം – ദൈവേഷ്ടം തേടുവാൻ, അത് കണ്ടെത്തുവാൻ തക്ക ഒരാത്മീയ ജീവിതം, നന്മ മനസ്സ് നമുക്കുണ്ടാകട്ടെ. അപ്പോൾ നമ്മിലൂടെ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും, നമ്മുടെ മക്കൾ, വചനം പറയുന്നപോലെ, ‘ജ്ഞാനത്തിലും, പ്രായത്തിലും, ദൈവത്തിന്റെയും, മനുഷ്യരുടെയും പ്രീതിയിലും വളർന്നുവരും’. (ലൂക്ക 2, 52) നമ്മിലൂടെ മറ്റുള്ളവർ ദൈവത്തിന്റെ രക്ഷ കാണും, അനുഭവിക്കും. നമ്മെ ക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം നമുക്ക് ലഭിക്കും. കർത്താവായ ഈശോയെ, തൊങ്ങലുകളില്ലാത്ത, തെളിമയാർന്ന ഒരു ക്രൈസ്തവ ജീവിതം എനിക്ക് നൽകണമേ എന്ന് ഈ വിശുദ്ധ കുർബാനയിൽ നമുക്ക് പ്രാർത്ഥിക്കാം. അപ്പോൾ 2021 നമുക്കൊരു അനുഗ്രഹ വർ ഷമായിത്തീരും. ആമേൻ!
ഒരു മഹാദുരന്തത്തിന്റെ നിഴലിലാണ്, അതിന്റെ വേഗതയിലുള്ള വ്യാപനത്തെപ്പറ്റിയുള്ള വാർത്തകൾക്കിടയിലാണ് ഈ വർഷത്തെ ക്രിസ്തുമസ് വന്നണഞ്ഞിരിക്കുന്നത്. ക്രിസ്തുമസിന്റെ അലങ്കാരങ്ങളും നക്ഷത്രവിളക്കുകളും കരോൾ ഗാനങ്ങളുമെല്ലാം അരങ്ങു തകർക്കുന്നുണ്ടെങ്കിലും, ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇക്കൊല്ലം ക്രിസ്തുമസ് ആഘോഷിക്കുന്നത് കലങ്ങിമറഞ്ഞ മനസ്സോടെയാണ് എന്നതാണ് യാഥാർഥ്യം. കോവിഡിനേക്കാളും വന്യമായ പ്രശ്നങ്ങളാണ് ക്രൈസ്തവർ നേരിട്ടുകൊണ്ടിരിക്കുന്നത്! ലോകത്തിന്റെ പലഭാഗങ്ങളിലും, ഇന്ത്യയിലും, നമ്മുടെ കൊച്ചുകേരളത്തിലും ക്രൈസ്തവരിന്ന് പല തരത്തിലുള്ള പീഡനങ്ങളും, ഭീഷണികളും നേരിടുന്നുണ്ട്. മധ്യപൂർവേഷ്യയിലും ആഫ്രിക്കൻ രാജ്യങ്ങളിലും മുസ്‌ലിം തീവ്രവാദത്തിന് ക്രൈസ്തവർ ഇരയാകുന്നുണ്ട്. യൂറോപ്യൻ ക്രൈസ്തവ രാജ്യങ്ങൾപോലും തീവ്രവാദ ഇസ്‌ലാമിന്റെ ആക്രമണത്തിന്റെ പേടിയിലാണ്! നമ്മുടെ ഭാരതത്തിൽ ഒളിഞ്ഞും തെളിഞ്ഞും ക്രൈസ്തവർ ആക്രമിക്കപ്പെടുന്നുണ്ട്. ഒരു വശത്ത് ലവ് ജിഹാദ് തുടങ്ങിയ വിവിധങ്ങളായ ജിഹാദുകളിലൂടെ മുസ്ലീമുകൾക്കിടയിൽ നിന്ന് നാം ഭീഷണി നേരിടുമ്പോൾ, മറുവശത്ത്, ഹൈന്ദവ രാഷ്ട്രമെന്ന ഹിഡൺ അജണ്ടയുമായി അല്ലെങ്കിൽ വളരെ വ്യക്തമായ അജണ്ടയുമായി മുന്നോട്ടു പോകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി കേരളത്തിലെ ക്രൈസ്തവരും ഒന്നിക്കുകയാണോ എന്ന ഒരുൾഭയം ജനിപ്പിക്കുന്ന അസ്വസ്ഥത ഇന്ന് കേരള ക്രൈസ്തവർക്കുണ്ട്. കേരളത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും ക്രിസ്തുമസ് സാധനങ്ങൾ കടകളിൽ വിൽക്കുവാൻ പാടില്ലായെന്ന ഫത്‌വ നിലനിൽക്കുന്നുണ്ടെന്ന വസ്തുത ഞെട്ടിക്കുന്നതാണ്. ഇടതുപക്ഷ പ്രസ്ഥാനം തത്ക്കാലം മൂടിവച്ചിരിക്കുന്ന ചർച് ബിൽ എപ്പോൾ വേണമെങ്കിലും കേരള ക്രൈസ്തവരുടെ കഴുത്തിൽ കൊലക്കയറായി എത്താം എന്ന സാഹചര്യവും നമ്മെ അസ്വസ്ഥമാക്കുന്നുണ്ട്. ഇവയ്ക്കെല്ലാമുപരി, സഭയ്ക്കുള്ളതിൽ തന്നെ സഭയെ തളർത്തുന്ന ശക്തികളും, പ്രശ്നങ്ങളും ധാരാളമാണ്.
ഇങ്ങനെ, നാമടക്കം, ലോകമെങ്ങുമുള്ള ക്രൈസ്തവർ വലിയ അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് സന്തോഷത്തിന്റെയും ശാന്തിയുടെയും സന്ദേശം പകരുന്ന ക്രിസ്തുവിന്റെ തിരുപ്പിറവി നാം ആഘോഷിക്കുന്നത്. വളരെ സങ്കീർണമായ ഇത്തരമൊരു സാഹചര്യമാണ് ഈ വർഷത്തെ ക്രിസ്തുമസ് സന്ദേശത്തിനു കാതോർക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. 2020 ലെ ക്രിസ്തുമസിന്റെ സന്ദേശം ഇതാണ്: അകത്തുനിന്നും പുറത്തുനിന്നും ധാരാളം തടസ്സങ്ങളും പ്രശ്‌നങ്ങളും നമ്മെ നോക്കി വാ പിളർത്തി നിൽക്കുമ്പോൾ രക്ഷകനായി ജനിച്ച ക്രിസ്തുവിൽ കേന്ദ്രീകൃതമായ ജീവിതം നയിക്കുക!
ചരിത്രത്തിന്റെ ഈ ദശാസന്ധിയിൽ, മനുഷ്യ സമൂഹം പ്രശ്നങ്ങളുടെ വലയിൽപെട്ട് ഉഴലുന്ന ഈ കാലഘട്ടത്തിൽ, 2020 ലെ ക്രിസ്തുമസ് നമ്മോടു പറയുന്നത്, ക്രിസ്തുവിൽ കേന്ദ്രീകൃതമായി ജീവിതത്തെ മുന്നോട്ടു നയിക്കാനാണ്. നമ്മുടെ ക്രൈസ്തവജീവിതങ്ങളിലേക്ക് സമൂഹത്തിന്റെ നാനാവശങ്ങളിൽ നിന്നും, നമ്മുടെ ഉള്ളിൽ നിന്നുതന്നെയും ആക്രമണങ്ങളുണ്ടാകുമ്പോൾ, നാം ചെയ്യേണ്ടത് ഇത്രമാത്രം, stay focused – stay focused on Jesus Christ!
ഇന്നത്തെ വലിയ സന്തോഷത്തിന്റെ സദ്‌വാർത്തയായ ക്രിസ്തുമസ്സെന്ന മഹാസംഭവത്തിലെ വ്യക്തികളും സംഭവങ്ങളും നമ്മുടെ മുൻപിൽ വരച്ചുകാണിക്കുന്നതും ഈ സന്ദേശമാണ്: stay focused – stay focused on Jesus Christ!
അന്ന് രാത്രി, ജോസഫിനും മേരിക്കും, ദാവീദിന്റെ പട്ടണമായ ബേത് ലഹേമിൽ ആൾക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടപോലെ തോന്നി. ഇനി എന്ത് ചെയ്യും എന്നറിയാതെ ജോസഫ്! നിറവയറോടെ, പ്രസവവേദനയുടെ ലക്ഷണങ്ങളോടെ മേരി! ഒരു വാതിലും അവരുടെ മുൻപിൽ തുറക്കപ്പെട്ടില്ല. വചനം പറയുന്നത്, “സത്രത്തിൽപോലും അവർക്കു സ്ഥലം ലഭിച്ചില്ല” എന്നാണ്. തന്റെ സ്വന്തം പട്ടണത്തിൽ വന്നിട്ട്, തന്റെ ഭാര്യക്ക്, അതും പ്രസവം അടുത്തിരിക്കുന്ന ഈ സമയത്ത്, ഒന്ന് വിശ്രമിക്കാൻ ഒരു ചെറിയ ഇടംപോലും കൊടുക്കാൻ പറ്റുന്നില്ലല്ലോ എന്ന ജാള്യത ജോസഫിന്റെ മുഖത്തുണ്ട്. ജോസഫിന്റെ മനസ്സുവായിക്കാൻ മേരിക്ക് കഴിഞ്ഞു കാണണം. മറിയം പറഞ്ഞിട്ടുണ്ടാകും, “സാരമില്ല. എനിക്ക് നല്ല വേദനയുണ്ട്. നമുക്കിനി പ്രസവത്തിൽ ശ്രദ്ധിക്കാം. സ്ഥലം ഏതായാലും, സാഹചര്യം എന്തായാലും കുഴപ്പമില്ല.” അവർ അടുത്ത് കണ്ട കാലിത്തൊഴുത്തിലെത്തി കുഞ്ഞിന് ജന്മം കൊടുക്കുന്ന ആ ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിച്ചു. അതിനുശേഷം സംഭവിച്ചകാര്യങ്ങൾ ചരിത്രമാണ്. സ്നേഹമുള്ളവരേ, ഒരു കാര്യം മാത്രം പറയട്ടെ. അവർ ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ സംഭവിച്ചത് ഇതാണ്: ലോകരക്ഷകനായ ക്രിസ്തു ഈ ഭൂമിയിൽ പിറന്നു.
രണ്ടായിരം വർഷങ്ങൾക്കപ്പുറത്തെ ഇതേ ദിവസം, ജോസഫും മേരിയും വന്ന ഇതേ പട്ടണത്തിൽ കിഴക്കുനിന്നും മൂന്ന് ജ്ഞാനികളും എത്തിയിരുന്നു. ചരിത്രം ഉറങ്ങുന്ന ചെറുപട്ടണമായ ബേത് ലഹേമിൽ, അരമായ ഭാഷയിൽ അപ്പത്തിന്റെ ഭവനമെന്നും, അറബിക് ഭാഷയിൽ മാംസത്തിന്റെ ഭവനമെന്നും അർത്ഥമുള്ള ബേത് ലഹേമിൽ, യാക്കോബ് തന്റെ ഭാര്യ റാഹേലിനെ സംസ്കരിച്ച ഇടമായ ബേത് ലഹേമിൽ, ബോവാസ് വിവാഹം കഴിച്ച വേളയിൽ റൂത്ത് താമസിച്ച സ്ഥലമായ ബേത് ലഹേമിൽ, ദാവീദിന്റെ പട്ടണത്തിൽ ഈ മൂന്ന് ജ്ഞാനികൾ എത്തിയത് രാജാവിനെ, ലോക രക്ഷകനെ കാണാനാണ്; കണ്ടശേഷം അവനു സമ്മാനങ്ങൾ നൽകി ആരാധിക്കാനാണ്.
ആകാശത്തു കണ്ട അത്ഭുത നക്ഷത്രത്തിൽ നിന്ന് ശ്രദ്ധ തെറ്റിയപ്പോൾ ഹോറോദേസിന്റെ കൊട്ടാരത്തിൽ കയറിയെങ്കിലും വീണ്ടും അവർ നക്ഷത്രത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ അവരുടെ ജീവിതത്തിൽ സംഭവിച്ചതെന്താണെന്നോ? അവർ രക്ഷകനെ, കർത്താവായ ക്രിസ്തുവിനെ കൺകുളിർക്കെ കണ്ടു!
2020 ലെ ക്രിസ്തുമസ് നമ്മോട് പറയുന്നത്, ക്രിസ്തുവിനെ ഈ ലോകത്തിനു നൽകാൻ, ഈ ലോകത്തിൽ ക്രിസ്തുമസ് ഇന്നും സംഭവിക്കാൻ, ക്രിസ്തുവിനെ മനുഷ്യർക്ക് കൺകുളിർക്കെ കാണാൻ stay focused! നിന്നിൽ നിന്ന് ആവശ്യപ്പെടുന്നതെന്തോ അതിൽ, നിന്നിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്തോ അതിൽ, നിന്നെ ഏല്പിച്ചിരിക്കുന്ന ദൗത്യമെന്തോ അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു പോകുക! നിന്നിൽ നിന്നും ആവശ്യപ്പെടുന്നത്, നിന്നിൽ നിന്ന് പ്രതീക്ഷയ്ക്കുന്നത്, നിന്നെ ഏല്പിച്ചിരിക്കുന്ന ദൗത്യം ഇതാണ് – stay focused. Stay focused on Christ! നമ്മുടെ ജീവിതാന്തസ്സുകൾ പലതാകാം. നാം ചെയ്യുന്ന ജോലികൾ വ്യത്യസ്തങ്ങളാകാം. നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പല സ്വഭാവങ്ങളുള്ളതാകാം. എവിടെയായിരുന്നാലും, എന്തായിരുന്നാലും, എങ്ങനെയായിരുന്നാലും ഹേ ക്രൈസ്തവരേ, നിങ്ങൾ ചെയ്യേണ്ടതിതാണ് – stay focused. Stay focused on Christ!
ആദിമക്രൈസ്തവരുടെ ജീവിതത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ, വിശുദ്ധരുടെ, രക്തസാക്ഷികളുടെ ജീവിതത്തിലൂടെ ഒന്ന് കടന്നുപോയാലും നമുക്ക് മനസ്സിലാകും എന്താണ് stay focused, Stay focused on Christ എന്ന്; എങ്ങനെയാണ് stay focused, Stay focused on Christ ആയി ജീവിക്കേണ്ടതെന്ന്. ഇന്ന് നമ്മുടെ ക്രൈസ്തവർക്ക് വന്നുഭവിച്ചിരിക്കുന്ന ഏറ്റവും വലിയ വിപത്ത്, ഏറ്റവും വലിയ അപചയം എന്താണെന്ന് ചോദിച്ചാൽ ഉത്തരം ലളിതമാണ്: ക്രിസ്തുകേന്ദ്രീകൃതമല്ലാത്ത ക്രൈസ്തവജീവിതം. ഈ വർഷത്തെ നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് പകിട്ടും ആഘോഷവും കുറവാണല്ലോ എന്ന് നമുക്ക് തോന്നുന്നതിന്റെ കാരണം കോവിഡ് എന്ന മഹാമാരി മാത്രമല്ല, നമ്മുടെ സഭയിലെ, നമുക്കുള്ളിലെ പ്രശ്നങ്ങൾ കൂടിയാണ്. കഴിഞ്ഞദിവസം കുടുംബസന്ദർശനത്തിന്റെ അവസരത്തിൽ അവിടുത്തെ വീട്ടമ്മ ചോദിച്ചത്, “എന്താ അച്ചാ, ക്രിസ്തുവിന്റെ നാമത്തിൽ സഭകൾക്കെല്ലാം ഒരുമിച്ചു നിന്നാൽ?” എന്നാണ്. ഈ ചോദ്യം നാമും പലപ്പോഴും ചോദിച്ചുകാണും. നമ്മുടെ സീറോമലബാർ സഭയിൽ വിശുദ്ധ കുർബാനയുടെ കാര്യത്തിൽ ഒരു യോജിപ്പുണ്ടാകാൻ എത്രനാൾ ഇനിയും നാം കാത്തിരിക്കണം? ഈ ചോദ്യവും നാം പലപ്പോഴും ചോദിച്ചുകാണണം. ഒട്ടും പാരമ്പര്യം അവകാശപ്പെടാൻ ഇല്ലാത്ത രാമനാഥപുരം രൂപത മംഗളവർത്തകാലം ഒന്നാം ഞായറാഴ്ച്ചമുതൽ 1999 ലെ സിനഡിന്റെ തീരുമാനമനുസരിച്ചുള്ള കുർബാനക്രമം രൂപതയിൽ നടപ്പാക്കി. അവർ കാണിച്ച ആർജവം നൂറ്റാണ്ടുകളുടെ പാരമ്പര്യം പറയുന്ന അതിരൂപതകൾ പോലും കാണിക്കാത്തത് ക്രിസ്തുകേന്ദ്രീകൃതമായ ക്രൈസ്തവജീവിതം ഇല്ലാഞ്ഞിട്ടല്ലേ എന്ന് ശരാശരി ക്രൈസ്തവർ ചോദിക്കുമ്പോൾ നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ സങ്കീർണത നമുക്ക് മനസ്സിലാകും!
ഇങ്ങനെയുള്ള നൂറായിരം പ്രശ്നങ്ങൾക്ക് ഏക കാരണം, ക്രിസ്തുകേന്ദ്രീകൃതമല്ലാത്ത ക്രൈസ്തവജീവിതം ആണ്! ക്രിസ്തു കേന്ദ്രീകൃതമായ ക്രൈസ്തവ ജീവിതത്തിനു പകരം നാം സ്ഥാപന കേന്ദ്രീകൃതമായ, സമ്പത്തു കേന്ദ്രീകൃതമായ, ലോകത്തിന്റെ സൂട്ടും കോട്ടുമിട്ട മാനേജുമെന്റ് സ്റ്റൈൽ കേന്ദ്രീകൃതമായ, profit മാത്രം കേന്ദ്രീകൃതമായ, പ്രവർത്തനം മാത്രം കേന്ദ്രീകൃതമായ, savings കേന്ദ്രീകൃതമായ ക്രൈസ്തവജീവിതം നയിക്കുന്നതുകൊണ്ട്, വെറും പുൽക്കൂട്ടിൽ പിറന്ന ഉണ്ണീശോ നമ്മെ ത്രസിപ്പിക്കുന്നില്ല. “സ്നേഹത്തിനു പകരം സ്നേഹം, ബലിക്ക് പകരം ബലി” എന്ന് പറഞ്ഞു ക്രിസ്തുവിനുവേണ്ടി ജീവിക്കുവാൻ നമുക്കാകുന്നില്ല. വെറും പുൽക്കൂട്ടിൽ പിറന്ന ഉണ്ണീശോ പോലും നമുക്ക് profit ഉണ്ടാക്കാനുള്ള ഒരു business വസ്തുവായി മാറിയിരിക്കുന്നു! പുൽക്കൂടുണ്ടാക്കുമ്പോൾ പറമ്പിൽ നിന്ന് പുല്ലു വെട്ടിക്കൊണ്ടുവന്നാൽ പള്ളിയിലും മറ്റും മണ്ണാകുമെന്നതുകൊണ്ട്, പച്ച നിറത്തിലുള്ള കാർപെറ്റ് കൊണ്ട് പുല്ല് arrange ചെയ്യുന്ന ന്യൂജൻ highly sophisticated സംസ്കാരത്തിൽ, പുൽക്കൂട്ടിൽ പിറന്ന ഈശോ, കാലിത്തൊഴുത്തിന്റെ പശ്ചാത്തലമുള്ള ക്രിസ്തുമസ് ഒന്ന് മാറ്റിപിടിക്കേണ്ടിയിരിക്കുന്നു എന്ന് ചിന്തിക്കുന്നവരും കുറവല്ല.!!!
നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ചൈതന്യം തിരിച്ചുപിടിക്കാൻ, നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ വിശുദ്ധി തിരിച്ചുപിടിക്കാൻ 2020 ലെ ക്രിസ്തുമസ് നമ്മെ ഓർമപ്പെടുത്തുകയാണ് ക്രിസ്തു കേന്ദ്രീകൃതമായ ക്രൈസ്തവജീവിതത്തെ വീണ്ടെടുക്കാൻ! ക്രൈസ്തവരും ക്രൈസ്തവ സഭയും ഇന്ന് അഭിമുഖീകരിക്കുന്ന വിവിധ തരത്തിലുള്ള പ്രശ്‌നങ്ങൾക്കെല്ലാം പ്രതിവിധി, തെരുവിൽ പ്രതികരിക്കലും പ്രതിരോധിക്കലുമല്ല; വെബ്ബിനാറുകൾ നടത്തി ആക്രോശിക്കലല്ല. ശക്തമായ ക്രിസ്തുകേന്ദ്രീകൃത ക്രൈസ്തവ ജീവിതം നയിക്കുക എന്നതാണ്. അപ്പോൾ ക്രിസ്തുമസായി വന്ന ക്രിസ്തു നമ്മിലൂടെ ലോകരക്ഷകനായി നമ്മുടെ ജീവിതത്തിന്റെ നെറുകയിൽ, കുടുംബങ്ങളുടെ മുകളിൽ നക്ഷത്രംപോലെ പ്രകാശിച്ചു നിൽക്കും!
ഒരിക്കൽ ഒരു കാട്ടിൽ ഗർഭിണിയായ ഒരു മാൻ കണ്ണിൽ നിറയെ ആകാംക്ഷയും പ്രതീക്ഷയുമായി പ്രസവിക്കാൻ ഒരു ഇടം തേടുകയായിരുന്നു. കുറെ നേരത്തെ അലച്ചിലിനുശേഷം ഒരുവിധം ശക്തമായി ഒഴുകിക്കൊണ്ടിരിക്കുന്ന നദിയുടെ കരയിൽ ഒരു പുൽത്തകിടി അവളുടെ ദൃഷ്ടിയിൽപെട്ടു. “ഇത് തന്നെ പറ്റിയ സ്ഥലം” അവൾ ഉള്ളിൽ പറഞ്ഞു. ചുറ്റുമൊന്നു കണ്ണോടിച്ചിട്ട് അവൾ മെത്തപോലെയുള്ള ആ പുല്ലിൽ പ്രസവിക്കാനുള്ള
ഇടം ഒരുക്കുന്ന തിരക്കിലായി. പെട്ടെന്നുതന്നെ അവൾക്കു പ്രസവവേദന ആരംഭിച്ചു. അപ്പോൾ ആകാശം ഇരുണ്ടുകൂടി. അതിശക്തമായ ഒരു മിന്നൽ ഉണ്ടായി. ആ ഇടിമിന്നലിൽ കുറച്ചകലെ അവളുടെ പുറകിലുണ്ടായിരുന്ന ഉണങ്ങിയ പുല്ലിന് തീപിടിച്ചു. അവൾ ഇടതുവശത്തേക്ക് നോക്കിയപ്പോൾ ഒരു വേട്ടക്കാരൻ തന്റെ നേരെ അമ്പ് തൊടുക്കാൻ ഒരുങ്ങുന്നത് കണ്ടു. വലതുവശത്തേക്കു നോക്കിയപ്പോൾ അവൾ ഞെട്ടുക തന്നെചെയ്തു. വാ പിളർന്നു തന്റെ നേരെ നോക്കി നിൽക്കുന്ന ഒരു സിംഹം! പ്രസവവേദനയിൽ പുളയുന്ന ഒരു പാവം മാനിന് എന്ത് ചെയ്യാൻ കഴിയും? മുൻപിൽ ഒഴുകുന്ന പുഴ, പുറകിൽ കാട്ടു തീ, ഇടതുവശത്തു വേട്ടക്കാരൻ, വലതു വശത്തു തന്നെ സമീപിക്കുന്ന സിംഹം! നിസ്സഹായയായ അവൾ പ്രശ്നങ്ങളെ തത്ക്കാലം വിട്ടിട്ട്, മനസ്സിനെ ശാന്തമാക്കി പ്രസവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നെ അവിടെ നടന്ന കാര്യങ്ങൾ ഇങ്ങനെയാണ്: ഒരു ഇടിമിന്നൽ വേട്ടക്കാരനെ അന്ധനാക്കിക്കളഞ്ഞു; ആ നിമിഷം അയാളുടെ വില്ലിൽ നിന്ന് വിട്ടുപോയ അമ്പു സിംഹത്തിനെ വീഴ്ത്തി, പിന്നാലെ വന്ന മഴ കാട്ടുതീയെ അണച്ചു. ആ മാനാകട്ടെ നല്ലൊരു കുഞ്ഞിനെ പ്രസവിച്ചു. നദി അപ്പോഴും ഒഴുകിക്കൊണ്ടിരുന്നു.
സ്നേഹമുള്ളവരേ, ജീവിതം പ്രശ്നങ്ങൾ നിറഞ്ഞതാണ്. അതാണ് അതിന്റെ സ്വഭാവവും. പ്രശ്നങ്ങൾക്കിടയ്ക്കും ക്രിസ്തുമസ് ഈ ലോകത്തിൽ നമ്മുടെ ജീവിതത്തിൽ, കുടുംബങ്ങളിൽ സംഭവിക്കാൻ നാം സ്വീകരിക്കേണ്ട മാർഗം stay focused ആണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക! stay focused എന്നുള്ളത് ജീവിതം മനോഹരമാക്കാൻ 2020 ലെ ക്രിസ്തുമസ് നൽകുന്ന നല്ലൊരു മന്ത്രമാണ്! നാം എന്തിലാണ് focus ചെയ്യുന്നത് എന്നതാണ് നമ്മുടെ ജീവിതത്തെ തീരുമാനിക്കുന്നത്.
ഗ്രീക്ക് തത്വശാസ്ത്രജ്ഞനായിരുന്ന സോക്രട്ടീസ് (Socrates) ചന്തയിൽ നടക്കുന്ന ബഹളങ്ങളും, അവരുടെ സംസാരങ്ങളും ശ്രദ്ധിക്കുകയായിരുന്നു. അദ്ദേഹത്തെ തേടി അപ്പോൾ കുറെ യുവാക്കൾ അവിടെയെത്തി. ചന്തയിൽ നടക്കുന്ന ബഹളങ്ങൾക്കുനേരെ കൈ ചൂണ്ടിക്കൊണ്ട് അയാൾ യുവാക്കളോട് “നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കലാണ് നിങ്ങളുടെ ഭാവി തീരുമാനിക്കുന്നത്” എന്ന് പറഞ്ഞപ്പോൾ അവർ ചോദിച്ചു: “എന്തിലാണ് ഞങ്ങൾ focus ചെയ്യേണ്ടത്?” അപ്പോൾ സോക്രട്ടീസ് പറഞ്ഞു: “നിങ്ങളുടെ മുഴുവൻ ശക്തിയും നിങ്ങൾ focus ചെയ്യേണ്ടത് നിങ്ങളുടെ ജീവിതത്തെ തകർത്ത് കടന്നുപോയ കാര്യങ്ങളിൽ ആയിരിക്കരുത്. പിന്നെയോ, നിങ്ങളുടെ ജീവിതത്തെ നിർമിക്കുന്ന കാര്യങ്ങളിലായിരിക്കണം”.
ഈ ക്രിസ്തുമസ് നമുക്കായി ഒരുക്കിയിരിക്കുന്നത് ക്രിസ്തുവാണ്. എന്തിനെന്നോ? ഈ സന്ദേശം നമ്മോടു പറയുവാൻ, Stay focused. Stay focused on Christ! സഹോദരീ, സഹോദരാ, നീ ശ്രമിക്കുകയാണെങ്കിൽ, അതിനായി കഠിനാധ്വാനം ചെയ്യുകയാണെങ്കിൽ, വിശ്വസിക്കൂ …നിന്റെ ജീവിതത്തിലെ അസാധ്യതകളെ സാധ്യമാക്കാൻ ക്രിസ്തു നിന്റെ ജീവിതത്തിൽ പിറക്കും. അതിനു തക്ക സാഹചര്യങ്ങൾ ഒരുക്കി തന്റെ കൃപയാൽ നിറച്ചു നിന്നെ അതിലേക്കു നയിക്കും!
സമാപനം
സ്നേഹമുള്ളവരേ, സകല ജനത്തിനും വേണ്ടിയുള്ള സദ്‌വാർത്തയായി വന്ന ക്രിസ്തുമസ് നൽകുന്ന stay focused, Stay focused on Christ എന്ന സന്ദേശം ഉൾക്കൊള്ളാൻ ഇനിയും നമുക്കായിട്ടില്ല. ക്രൈസ്തവ സഭയും സഭാമക്കളും ഏറ്റവും പ്രധാനപ്പെട്ടതിൽ നിന്ന്, ക്രിസ്തുകേന്ദ്രീകൃതമായ ജീവിതത്തിൽ നിന്ന് വളരെ അകന്നുപോയിരിക്കുന്നു. അതുകൊണ്ടു, സഭാ സൗധം ഇളകുന്നു; സഭയുടെ കുടുംബങ്ങൾ ഉലയുന്നു; സഭാ നേതൃത്വം ഇരുട്ടിൽ തപ്പിത്തടയുന്നു. സഭാ മക്കൾ കലക്കവെള്ളം കുടിക്കുന്നു! ഈ ക്രിസ്തുമസ് രക്ഷപെടുവാനുള്ള അവസാനത്തെ chance ആണെങ്കിൽ! നമുക്ക് ക്രിസ്തുമസ് പ്രതിജ്ഞയെടുക്കണം: എന്റെ ജീവിതത്തെ, കുടുംബത്തെ, ഇടവകയെ, സഭയെ, ക്രിസ്തുകേന്ദ്രീകൃത ജീവിതത്തിലേക്കു മടക്കി കൊണ്ടുവരും!
ദൈവദൂതൻ ആട്ടിടയരോട് പറഞ്ഞു: “ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി രക്ഷകൻ കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു.” നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, ദാവീദിന്റെ പട്ടണമായ ബേത് ലഹേം അപ്പത്തിന്റെ ഭവനം ഞാനാണ്. ആ അപ്പത്തിന്റെ ഭവനത്തിലെ പുൽക്കൂട് എന്റെ ഹൃദയമാണ്. ഇന്ന് എന്നിൽ പിറക്കേണമേ! നിന്നിൽ കേന്ദ്രീകൃതമായ ക്രൈസ്തവജീവിതം നയിക്കാൻ അനുഗ്രഹിക്കണമേ! ആമേൻ!
പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളായിരുന്ന ഡിസംബർ 8 നു ഫ്രാൻസിസ് മാർപാപ്പ നടത്തിയ ഒരു പ്രഖ്യാപനം ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റി അൻപതാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി 2020 ഡിസംബർ 8 മുതൽ 2021 ഡിസംബർ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി കത്തോലിക്കാ സഭ ആചരിക്കുകയാണ് എന്നതായിരുന്നു ആ പ്രഖ്യാപനം. ക്രൈസ്തവർക്കെല്ലാവർക്കും, പ്രത്യേകിച്ച് വിശുദ്ധ യൗസേപ്പിതാവിനെ സ്നേഹിക്കുന്നവർക്കും ബഹുമാനിക്കുന്നവർക്കും ഏറ്റവും സന്തോഷം നൽകുന്ന ഒരു പ്രഖ്യാപനമായിരുന്നു അത്. ഓരോ വിശ്വാസിയും വിശുദ്ധന്റെ മാതൃക പിന്തുടർന്നുകൊണ്ടു ദൈവേഷ്ടത്തിന്റെ പൂർത്തീകരണത്തിനായി ദിനംപ്രതി അവരുടെ വിശ്വാസ ജീവിതം ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്‌ഷ്യമെന്നു മാർപാപ്പ തന്റെ “ഒരു പിതാവിന്റെ ഹൃദയത്തോടെ” (Patris Corde=with a Father’s Heart) എന്ന അപ്പസ്തോലിക ലേഖനത്തിൽ പ്രത്യേകം പറയുന്നുണ്ട്.
ഫ്രാൻസിസ് മാർപാപ്പ Year of St. Joseph പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ ഇന്നത്തെ സുവിശേഷ ഭാഗത്തിന് പ്രസക്തി ഏറെയാണ്.
വ്യാഖ്യാനം
അസ്വസ്ഥനായ, തന്റെ മുൻപിലുള്ള പ്രശ്നത്തെ എങ്ങനെ തരണംചെയ്യുമെന്ന ചിന്തയിൽ ശരിയായ ഉറക്കംപോലും നഷ്ടപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനെ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ന് ദൈവവചനം നമ്മോട് സംവദിക്കുന്നത്. സുവിശേഷങ്ങളിൽ തെളിഞ്ഞുകാണുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ കർമധർമങ്ങൾ, ഇടിഞ്ഞു പൊളിഞ്ഞ ഇന്നത്തെ ലോകത്തിനു നൽകുന്ന പാഠങ്ങൾ എന്നിൽ വിസ്മയം ജനിപ്പിക്കുന്നു! എത്രയോ ഉത്കൃഷ്ടമായൊരു വ്യക്തിത്വമാണ് വിശുദ്ധന്റേത്! അത് ഭൂമിയിൽ നിറഞ്ഞു നിൽക്കുമ്പോഴും സ്വർഗത്തെ ചുംബിച്ചു നിൽക്കുകയാണ്. ഭാവനയുടെ ആകാശമല്ല, അനുഭവത്തിന്റെ കരയും കടലുമാണ് ഈ ജീവിതത്തെ തൊട്ടുതൊട്ടു നിൽക്കുന്നത്. സ്വന്തം ജീവിതലോകത്തിന്റെ പുറ്റുപൊട്ടിച്ചു അപരന്റെ ജീവിതത്തിന്റെ ഏറ്റവും സൗമ്യമായ വൈകാരികലോകത്തിലേക്കു വളരുന്ന, അപരന്റെ മാനത്തെയും അഭിമാനത്തെയും വിലമതിക്കുന്ന ഒരു വടവൃക്ഷമായി മാറുകയാണ് വിശുദ്ധ യൗസേപ്പിതാവ് ഇന്നത്തെ സുവിശേഷ ഭാഗത്ത്.
ദൈവത്തിന്റെ ഇഷ്ടവും, ജീവിതത്തിന്റെ യാഥാർഥ്യവും തമ്മിലുള്ള പാരസ്പര്യത്തെ ദൈവിക പരിപാലനയുമായി കൂട്ടിച്ചേർക്കുവാനുള്ള ആർജവം കാണിക്കുന്നിടത്താണ് മനുഷ്യനിൽ ഒരു വിശുദ്ധൻ രൂപപ്പെടുന്നത്. അതാണ് ജോസഫിന്റെ ജീവിതം. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തോടൊപ്പം ഒരു സാധാരണ യുവാവിന്റെ ധീരതയും, ആകാംക്ഷയും, സാഹസികതയും, സ്വപ്നങ്ങളും ഉത്കണ്ഠയുമെല്ലാം ആ ജീവിതത്തിലുണ്ട്. മണൽദൂരങ്ങളിൽ വെന്തു വെന്തു നടക്കുന്ന വേവലാതികളുടെ കാൽപ്പാടുകൾ ജോസഫിന്റെ ജീവിതത്തിലുണ്ട്. ഉരുകിയൊലിക്കുന്ന അനുഭവങ്ങളുടെ ചൂടും ചൂരും, വിയർപ്പിന്റെ ഗന്ധവും ആ ജീവിതത്തിലുണ്ട്. അധ്വാനത്തിന്റെ തഴമ്പുള്ള ആ ജീവിതത്തിനു കയ്പ്പും കണ്ണീരും കലർന്ന ഒരു രുചിയുണ്ട്. അതിലൂടെ ജീവിതത്തിന്റെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ എന്ത് സമീപനം, എന്ത് മനോഭാവം നാം സ്വീകരിക്കണമെന്ന അനുഭവത്തിന്റെ പുതിയ പാഠങ്ങൾ നമ്മുടെ മുന്നിൽ ജോസഫ് തുറന്നു വയ്ക്കുന്നുണ്ട്.
ആധുനിക യുവത്വത്തിന് ജോസഫിന്റെ മുന്നിലുള്ള പ്രശ്നം ഒരു labyrinth അല്ലായിരിക്കാം. വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്ന തന്റെ ഭാവി വധു, ജീവിതപങ്കാളി, ഗർഭണിയാണെന്നറിയുമ്പോൾ ഒരു ഞെട്ടൽ ഉണ്ടാകുമെങ്കിലും ഇന്നത്തെ മനുഷ്യന് ആ പ്രശ്നം പരിഹരിക്കാൻ അധിക സമയ വേണമെന്ന് എനിക്ക് തോന്നുന്നില്ല. ഓ വിവാഹം കഴിഞ്ഞില്ലല്ലോ എന്നായിരിക്കും ആശ്വാസം! ആ വിവാഹം വേണ്ടെന്നു വയ്ക്കുക എന്ന ഏറ്റവും എളുപ്പമുള്ള തീരുമാനത്തിലെത്താൻ ഇന്നത്തെ മനുഷ്യന് അത്ര ബുദ്ധിമുട്ടുണ്ടാകയില്ല.
എന്നാൽ ജോസഫ് – വചനം പറയുന്നതിങ്ങനെയാണ്: നീതിമാനാകയാലും മറിയത്തെ സമൂഹത്തിന്റെ മുൻപിൽ അപമാനിതയാക്കാൻ മനസ്സില്ലായ്കയാലും അദ്ദേഹം അവിടെനിന്നു പിന്മാറാൻ ആലോചിച്ചു. സ്വയം പിന്മാറിക്കൊണ്ട്, ജനത്തിന്റെ മുൻപിൽ അവഹേളിതനായികൊണ്ടു മറിയത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുകയെന്ന വലിയ ത്യാഗത്തിനാണ് ജോസഫ് എന്ന ചെറുപ്പക്കാരൻ ഒരുങ്ങുന്നത്. തന്റെ ജീവിതത്തിന്റെ അനുഭവത്തിൽ ചവുട്ടി നിന്നുകൊണ്ട് മറിയത്തിന്റെ ജീവിതത്തിലേക്കും, ജീവിതത്തിന്റെ മൂല്യത്തിലേക്കും എത്തിനോക്കുകയാണ് ജോസഫ്. ആ എത്തിനോട്ടത്തിൽ ദൈവവിശ്വാസത്തിന്റെ കിരണങ്ങളുണ്ട്. അതിൽ പ്രണയവും വിരഹവുമുണ്ട്. സൗഹൃദവും സഹാനുഭൂതിയുമുണ്ട്. സ്നേഹവും, കാത്തിരിപ്പും, കരുതലുമുണ്ട്.
സ്നേഹമുള്ളവരേ, മറിയത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിന്റെ വ്യഗ്രതയിൽ ജോസഫിന്റെ മനസ്സ് അകമേ പ്രക്ഷുബ്ധവും പുറമെ ശാന്തവുമായി നിലകൊള്ളുകയാണ്. അഗ്നിപർവതം പോലെ പുകഞ്ഞുകൊണ്ടിരിക്കുന്ന മനസ്സിൽ ആ ശാന്തത ദൈവവിചാരവും മന്ത്രവുമായി മാറുന്നു. ഒരു വ്യക്തിയെ അപമാനിക്കുന്നതിനേക്കാൾ, സമൂഹത്തിന്റെ മുൻപിൽ ഒരു വ്യക്തിയെ നഗ്നയാക്കുന്നതിനേക്കാൾ, നഗ്നനാക്കുന്നതിനേക്കാൾ സങ്കടകരമായി എന്തുണ്ട് ഈ ഭൂമിയിൽ എന്ന തിരിച്ചറിവായിരിക്കണം ജോസഫിനെ പിന്മാറാൻ പ്രേരിപ്പിക്കുന്നത്.
സ്വന്തം കണ്ണീരിന്റെ വിത്തുകൾ ജീവിതത്തിന്റെ അൾത്താരയിൽ വീണു പൊട്ടിമുളയ്ക്കുന്നതു കാണുമ്പോൾ ഏതു ദൈവമാണ് ആ വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്നുവരാതിരിക്കുക? ജോസഫിന്റെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലുണ്ടാകുകയാണ്. എന്തുകൊണ്ട്? യൗസേപ്പ് നിലപാടുകളുടെ മനുഷ്യനായതുകൊണ്ട്.
ദൈവത്തിൽ ഉറച്ച വിശ്വാസമുള്ള അദ്ദേഹത്തിന് ദൈവം തന്നെ സഹായിക്കുമെന്നത് അദ്ദേഹം സ്വീകരിച്ച നിലപാടായിരുന്നു. അദ്ദേഹം നീതിമാനായിരുന്നു. ഓരോരുത്തർക്കും അർഹതപ്പെട്ടത് കൊടുക്കുക, എനിക്ക് അർഹതപ്പെട്ടതുമാത്രം ഞാൻ സ്വീകരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. എല്ലാവരെയും ബഹുമാനിക്കണം, ആരെയും അപമാനിക്കാതിരിക്കുക, എന്റെ വാക്കോ, സംസാരമോ, പ്രവൃത്തിയോ വഴി ആരെയും വേദനിപ്പിക്കാതിരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. ഇങ്ങനെ നല്ല നിലപാടുകളുടെ ഒരു മനുഷ്യൻ ജീവിതപ്രശ്നംകൊണ്ടു രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു വിഷമിക്കുന്നത് കാണുമ്പോൾ ഏതു ദൈവമാണ് പ്രിയപ്പെട്ടവരേ, അവളുടെ/അവന്റെ മുൻപിൽ പ്രത്യക്ഷപ്പെടാതിരിക്കുക!
ദൈവം പ്രത്യക്ഷപ്പെടുകതന്നെ ചെയ്തു. തന്റെ ജീവിത പ്രശ്നം പരിഹരിക്കുവാൻ ജോസഫിന് വെളിച്ചം കിട്ടി. ശരിയായിരിക്കാം, സഖറിയാസിന്റെ മുൻപിൽ ദൂതൻ പ്രത്യക്ഷപ്പെട്ടപ്പോലെ, മറിയത്തിന്റെ മുൻപിൽ ദൈവ ദൂതൻ വന്നപോലെ ജോസഫിന്റെ മുൻപിൽ എന്തുകൊണ്ട് ദൈവദൂതൻ വന്നില്ലായെന്നൊരു ചോദ്യം വേണമെങ്കിൽ ഇവിടെ ഉന്നയിക്കാം. എന്തുകൊണ്ട് ദൈവത്തിന്റെ ദർശനം ഒരു സ്വപ്നത്തിൽ ഒതുക്കി എന്നും ചിന്തിക്കാം. ഒരു കുഞ്ഞു മാലാഖയെയെങ്കിലും നേരിട്ട് അയയ്ക്കാമായിരുന്നുവെന്നും വാദിക്കാം. പക്ഷെ, ജോസഫിന് അത് ധാരാളമായിരുന്നു. സ്വപനത്തിൽ കാണിച്ചു തന്ന വഴി, ദൈവത്തിന്റെ വഴിതന്നെയാണെന്നു വിശ്വസിക്കുവാൻ കുഞ്ഞുന്നാളിൽ പഠിച്ച വേദപാഠം അധികമായിരുന്നു ജോസഫിന്. മറിയത്തിന്റെ ഭാഗത്തു നിന്ന് കൂടി ജീവിതത്തിലെ ഈ പ്രശ്നത്തെ നോക്കിക്കാണുവാൻ ജോസഫ് ശ്രമിക്കുകയാണ്. വചനം പറയുന്നു: “ജോസഫ് നിദ്രയിൽ നിന്നുണർന്ന് കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു. അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു.” (മത്താ 1, 24) ജോസഫിന് മനസ്സിലായി താനറിയാതെ തന്നെ ദൈവത്തിന്റെ മനോഭാവം, അപരനെ മനസിലാക്കേണ്ട മനോഭാവം, കാരുണ്യത്താൽ നിറയുന്ന ഹൃദയം തന്റെ ഉള്ളിൽ പാകപ്പെടുന്നുവെന്ന്.
സ്നേഹമുള്ളവരേ, ദൈവത്തിൽ, ദൈവപരിപാലനയിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ജോസഫെന്ന പുസ്തകം അടയാളപ്പെടുത്തിവയ്ക്കുന്ന പലതും ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്. സാമൂഹ്യ സാമ്പർക്ക മാധ്യമങ്ങൾ അരങ്ങുതകർക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യനും അവളുടെ / അവന്റെ മാനത്തിനും അഭിമാനത്തിനും ഒരു വിലയുമില്ലാതായി പോകുന്നു. അപരനെ സമൂഹത്തിന്റെ മുൻപിൽ വിവസ്ത്രമാക്കിക്കൊണ്ട്, അവളെ /അവനെ അപമാനിച്ചുകൊണ്ടു അപരന്റെ നഗ്നതയെ ആഘോഷമാക്കുന്ന വന്യമായ ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. ആരുടെയെങ്കിലും ജീവിതത്തിൽ, കുടുംബത്തിൽ ഒരു ദുരന്തമുണ്ടായാൽ, ആരെങ്കിലും ഒരു തെറ്റ് ചെയ്‌താൽ, അത് എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തത് എന്ന് ചിന്തിക്കാതെ, അയാളുടെ ഭാഗത്തു നിന്ന് ചിന്തിക്കാൻ ശ്രമിക്കാതെ ആ വ്യക്തിയെ കുറ്റക്കാരനായി മുദ്രകുത്താൻ, ആ വ്യക്തയുടെ ജീവിതം തെരുവിൽ നഗ്നമാക്കിക്കൊണ്ടു നശിപ്പിക്കുവാൻ എന്തൊരു ഉത്സാഹമാണ് നാമടങ്ങുന്ന ഇന്നത്തെ സമൂഹത്തിന്!
വയനാട്ടിലെ മധുവെന്ന ചെറുപ്പക്കാരനെ കള്ളനെന്നു മുദ്രകുത്തി, സമൂഹത്തിന്റെ മുൻപിൽ ബന്ധിതനാക്കി കൊന്നുകളഞ്ഞത് കേരള മനസ്സാക്ഷിക്കു അത്രപെട്ടെന്ന് മറക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല!
മധുവിന്റെ ഭാഗത്തുനിന്ന് ചിന്തിക്കാൻ നമുക്ക് സാധിച്ചില്ല. വിശന്നിട്ടാണ് മോഷ്ടിച്ചതെന്നു മധു പറഞ്ഞപ്പോൾ നമ്മുടെ ഉള്ളു പൊള്ളിയില്ലേ പ്രിയപ്പെട്ടവരേ? മധുവിന്റെ ഭാഗത്തുനിന്ന് ഒരു നിമിഷം അവർ ചിന്തിച്ചിരുന്നെങ്കിൽ ആ സഹോദരൻ ഇങ്ങനെ അപമാനിക്കപ്പെടുകയില്ലായിരുന്നു! നമ്മുടെ കുടുംബത്തിലുള്ളവരെ, സുഹൃത്തുക്കളെ, അയൽവക്കക്കാരെ എത്രയോ പേരെയാണ് നാം നഗ്നരാക്കി സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്? അപരന്റെ നഗ്നത ആഘോഷിക്കുക എന്നത് മാധ്യമങ്ങൾക്കു മാത്രമല്ല സാധാരണ മനുഷ്യനും ഒരു ഹരമായി മാറിയിരിക്കുകയാണ്. പലപ്പോഴും മറ്റുള്ളവരെ മനസിലാക്കുവാൻ നാം വൈകുകയാണ്. ആരാണ് സ്‌നേഹമുള്ളവരേ തെറ്റുചെയ്യാത്തത്? ആർക്കാണ് കുറവുകളില്ലാത്തത്? ? ആരുടെ ജീവിതത്തിലാണ് അവർ പോലും അറിയാതെ ദുരന്തങ്ങൾ ഉണ്ടാകാത്തത്? അപരന്റെ ഇല്ലായ്മകളിൽ, കുറവുകളിൽ, ആ വ്യക്തിയെ വിവസ്ത്രമാക്കാനല്ല, സ്നേഹത്തിന്റെ, നീതിയുടെ, കാരുണ്യത്തിന്റെ പട്ടു വസ്ത്രങ്ങൾകൊണ്ട് പുതച്ചു പിടിക്കാനല്ലേ ഇന്നത്തെ സുവിശേഷത്തിലെ യുവാവായ ജോസഫ് നമ്മോടു പറയുന്നത്?
ഈയിടെ എന്റെ കണ്ണുകളെ നനയിപ്പിച്ച ഒരു ഷോർട്ട് ഫിലിം കാണുകയുണ്ടായി. അതിലെ പ്രമേയത്തിന്റെ പ്രത്യേകതകൊണ്ടാണോ, അവതരണത്തിന്റെ ഒതുക്കം കൊണ്ടാണോ എന്തോ, എനിക്ക് ആ ഷോർട്ട് ഫിലിം ഏറെ ഇഷ്ടപ്പെട്ടു. കഥയിങ്ങനെയാണ്: പത്തു വയസ്സ് പ്രായമുള്ള ഒരു കുട്ടി. അവൻ എന്നും സ്കൂളിൽ വൈകിയാണ് എത്തുന്നത്. അവൻ ക്ലാസ് റൂമിന്റെ വാതിലിൽ മുട്ടുന്നു, ടീച്ചർ come in പറയുന്നു. അവൻ അകത്തേക്ക് ചെല്ലുമ്പോൾ ടീച്ചർ അവനെ ശകാരിക്കുന്നു. ടീച്ചർക്ക് അവനോടു വല്ലാത്ത ദേഷ്യം തോന്നുകയാണ്. ടീച്ചർ അവനോട് കൈ നീട്ടാൻ പറയുന്നു, സ്കെയിൽ കൊണ്ട് അവനെ അടിക്കുന്നു. സ്കെയിൽ കൊണ്ട് തന്നെ തലയിൽ തട്ടിക്കൊണ്ട് പോയി ഇരിക്കാൻ പറയുന്നു. രണ്ടു മൂന്നു ദിവസം ഇതേ കാര്യം തുടരുന്നുണ്ട്. അടുത്ത ദിവസം, തന്റെ സൈക്കിളിൽ സ്കൂളിലേക്ക് പോകുന്ന വഴിയേ ടീച്ചർ ഈ കുട്ടിയെ വഴിയിൽ വച്ച് കാണുകയാണ്. അവൻ അവന്റെ അപ്പച്ചനെ വീൽ ചെയറിൽ ഇരുത്തി കെയർ ഹോമിലേക്ക് കൊണ്ടുപോകുകയാണ്. ടീച്ചറിന്റെ മുഖത്ത് ആകാംക്ഷയും, ഒപ്പം പശ്ചാത്താപവും നിഴലിക്കുന്നുണ്ട്. അദ്ദേഹം സ്കൂളിലേക്ക് പോകുന്നു. പതിവുപോലെ കുട്ടി വൈകി സ്കൂളിലെത്തുകയാണ്.
വാതിലിൽ മുട്ടി അകത്തേക്ക് കയറിയ കുട്ടി തലകുനിച്ചു നിന്നിട്ടു ടീച്ചറിന്റെ മുൻപിലേക്ക്, ഉള്ളിൽ തികട്ടി വന്ന ദുഃഖം കടിച്ചമർത്തി കൈ നീട്ടുകയാണ്. അവനറിയാമല്ലോ തനിക്കുള്ള ശിക്ഷ എന്താണെന്ന്. എന്നാൽ അദ്ധ്യാപകൻ വളരെ പതുക്കെ സ്കെയിൽ ആ കുട്ടിയുടെ കൈയ്യിൽ വച്ചു. ശിക്ഷ വൈകുന്നതും, കയ്യിൽ സ്കെയിൽ വന്നതും കണ്ട കുട്ടി ടീച്ചറിന്റെ മുഖത്തേക്ക് തലയുയർത്തിയപ്പോൾ കണ്ടത് കൈ നീട്ടി അവന്റെ മുൻപിൽ നിൽക്കുന്ന സാറിനെയാണ്. അവന്റെ മുഖത്ത് പരിഭ്രമമായി. അപ്പോൾ ആ ടീച്ചർ അവന്റെ മുൻപിൽ മുട്ടുകുത്തി, അവനോളം ചെറുതായി, അവനെ തന്റെ മാറോടു ചേർത്തു.
ശരിയാണ്, നമുക്ക് നിയമമാണ് പ്രധാനപ്പെട്ടത്, discipline ആണ് ഏറ്റവും വലുത്. എന്തുകൊണ്ട് ഒരു കുട്ടി എന്നും വൈകി സ്കൂളിൽ വരുന്നു, എന്തുകൊണ്ട് ഒരാൾ ലഹരിക്ക് അടിമപ്പെടുന്നു, എന്തുകൊണ്ട് അയാൾ ഞായറാഴ്ച്ച പള്ളിയിൽ വരുന്നില്ല, എന്തുകൊണ്ട് അവൾ ആരോടും സംസാരിക്കുന്നില്ല – ഇല്ല, എന്തുകൊണ്ടായിരിക്കും എന്നത് നമ്മുടെ വിഷയങ്ങളല്ല. അയാൾ പള്ളിയിൽ വരാത്തതും, അവൾ മിണ്ടാതെ നടക്കുന്നതും, മറ്റൊരാൾ മദ്യപിച്ചു നടക്കുന്നതും മാത്രമാണ് നാം കാണുന്നത്. അതെ, അത് തെറ്റാണ്. അത് അനുവദിച്ചു കൊടുത്തുകൂടാ! ഇങ്ങനെയല്ലേ നാം ചിന്തിക്കുക?
ഇവിടെയാണ് ദൈവത്തിലുള്ള വിശ്വാസവും, മനുഷ്യനെ മാനിക്കലും ജീവിതത്തിന്റെ ഹൃദയരേഖകളാക്കി വേറിട്ട രീതിയിൽ ജീവിച്ച ജോസഫ് നമുക്ക് വെല്ലുവിളിയാകുന്നത്! അത് സ്ത്രീയായാലും പുരുഷനായാലും, കുടുംബജീവിതാന്തസ്സിലുള്ളവരായാലും വൈദിക സന്യാസ ജീവിതാന്തസ്സിലുള്ളവരായാലും, യുവജനങ്ങളായാലും കുട്ടികളായാലും, അവരുടെ വ്യക്തിത്വം മാനിക്കപ്പെടണമെന്നും, അവരെ പെരുവഴിയിലിട്ടു അപമാനിക്കാൻ പാടില്ലെന്നും ഉള്ള ഒരു നിലപാട് ജീവിതത്തിന്റെ മൂല്യമായി സ്വീകരിക്കാൻ ഇന്നത്തെ സുവിശേഷം നമ്മോടു ആവശ്യപ്പെടുകയാണ്. മറ്റുള്ളവരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിക്കാൻ പഠിക്കുക, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ പഠിക്കുക, – ഉന്നതമായൊരു ആദർശമാണത്. എന്നിട്ട്, അവരെ ബഹുമാനിച്ചുകൊണ്ടു ജീവിതയാഥാർഥ്യങ്ങളെ നേരിടുക! വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതത്തിലെന്നപോലെ നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ കൃപയുടെ പെരുമഴക്കാലങ്ങളുണ്ടാകും!
English ഭാഷയിൽ ഒരു പ്രയോഗം ഉണ്ട് – “Put yourself in someone’s shoes”. മറ്റുള്ളവന്റെ ഷൂസിൽ നമ്മുടെ പാദങ്ങളമർത്തി നടക്കുമ്പോൾ അവളുടെ /അവന്റെ ജീവിതത്തെ മനസ്സിലാക്കുവാൻ നമുക്ക് കഴിയും – ആ വ്യക്തി എന്താണ് ചിന്തിക്കുന്നത്, ആ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ,
പ്രതീക്ഷകൾ…പരുപരുത്ത, കഷ്ടത നിറഞ്ഞ കണ്ണീരിന്റെ കഥകൾ… എന്തുകൊണ്ട് അയാൾ ഇങ്ങനെ പറയുന്നു, അങ്ങനെ പെരുമാറുന്നു എല്ലാം നമുക്കറിയാൻ കഴിയും. സ്നേഹമുള്ളവരേ, പ്രതികരിക്കുന്നതിനു മുൻപ്, അപരനോട് ദേഷ്യപ്പെടുന്നതിനു മുൻപ്, അവൾക്കെതിരെ അവനെതിരെ ആരോപണങ്ങൾ തൊടുക്കുന്നതിനു മുൻപ്, അവളെ /അവനെ സമൂഹത്തിന്റെ മുൻപിൽ, WhatsApp ലൂടെ, ഫോണിലൂടെ, മറ്റു മാധ്യമങ്ങളിലൂടെ നഗ്നരാക്കുന്നതിന് മുൻപ് മറ്റുളളവരുടെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ – നമ്മുടെ മനുഷ്യ ബന്ധങ്ങൾ, കുടുംബ ബന്ധങ്ങൾ ദൈവത്തിന്റെ അനുഗ്രഹം നമ്മിലേക്ക് ഒഴുകി വരുന്ന നിലയ്ക്കാത്ത ചാലുകളായിത്തീരും!
സമാപനം
സ്നേഹമുള്ള ക്രൈസ്തവരെ, ഇന്നത്തെ സുവിശേഷ ഭാഗം ധ്യാനിക്കുമ്പോൾ, ഉറങ്ങുന്ന യൗസേപ്പിതാവിന്റെ ബഹുമാനിക്കുമ്പോൾ, Year of St. Joseph ആഘോഷിക്കുമ്പോൾ വിശുദ്ധ യൗസേപ്പിതാവിന്റെ മനോഹരമായ വ്യക്തിത്വ സവിശേഷതകൾ സ്വന്തമാക്കാൻ കൂടി നമുക്ക് ശ്രമിക്കാം. അപരന്റെ നഗ്നത ആഘോഷിക്കുന്ന ഈ ആസുര ലോകത്തിൽ അപരനെ ബഹുമാനിക്കുന്ന, മനുഷ്യനിലെ നന്മ കാണുന്ന പുതിയൊരു ലോകം പണിയാൻ ജോസഫ് എന്ന ചെറുപ്പക്കാരൻ നമുക്ക് പ്രേരണയാകട്ടെ.
നമുക്ക് വിശുദ്ധ കുർബാന തുടരാം.
നമ്മുടെ ജീവിതത്തെ, നമ്മുടെ കുടുംബാംഗങ്ങളെ ജീവിത പ്രശ്നങ്ങളെ, ഭാരതത്തെ, ഭാരതത്തിലെ കർഷകരെ, അപ്പത്തിനോടും വീഞ്ഞിനോടുമൊപ്പം ബലിപീഠത്തിൽ അർപ്പിക്കാം. നമ്മുടെ സഹോദരരെ അവരുടെ കുറവുകളോടും കഴിവുകളോടുംകൂടി ചേർത്ത് നിർത്തി ഈ ബലിയർപ്പിക്കുവാൻ, അങ്ങനെ അടുത്തുവരുന്ന ക്രിസ്തുമസ് ആഘോഷിക്കുവാൻ ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ!
അമേരിക്കയിലെ Christian Online Newspaper ആയ “The Christian Post” ന് ഈയിടെ നൽകിയ ഒരു അഭിമുഖത്തിൽ ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസ്സിയേഷൻ (Billy Graham Evangelistic Association) പ്രസിഡന്റായ സുവിശേഷ പ്രസംഗകൻ ഫ്രാങ്ക്‌ളിൻ ഗ്രഹാം (Franklin Graham) പറഞ്ഞത് ഇങ്ങനെയാണ്: “എന്റെ ജീവിതകാലത്തു ഇതുപോലൊരു മഹാമാരിയിലൂടെ നമ്മൾ ഒരിക്കലും കടന്നുപോയിട്ടില്ല. ലോകം ഇതുപോലെ അടയ്ക്കപ്പെടുകയും ചെയ്തിട്ടില്ല. എന്നാൽ, ഈ പകർച്ചവ്യാധിക്കാലത്തു, ദൈവം മനുഷ്യഹൃദയങ്ങളെ സ്പർശിച്ചുകൊണ്ടു, ആളുകളെ ക്രിസ്തുവിലേക്കു കൂടുതൽ, കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്.” സുവിശേഷ പ്രസംഗകൻ ഫ്രാങ്ക്‌ളിൻ ഗ്രഹാമിന്റെ നിരീക്ഷണം ശരിയാണെന്നാണ് എനിക്ക് തോന്നുന്നത്.
കൊറോണ വൈറസിന്റെ ഭീതിയിൽ ദേവാലയങ്ങളിൽ പതിവുപോലെ വിശുദ്ധകുർബാനയും, ആരാധനകളും പ്രാർത്ഥനകളും ഇല്ലെങ്കിലും ലോകം, നാം ക്രിസ്തുവിലേക്കു കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ സുവിശേഷം ക്രിസ്തുവിനുവേണ്ടി നമ്മുടെ ഹൃദയങ്ങളെ, വീടുകളെ എങ്ങനെയാണ് ഒരുക്കേണ്ടതെന്ന്, എങ്ങനെയാണ് ക്രിസ്തുവിനോട് കൂടുതൽ അടുക്കേണ്ടതെന്ന് നമ്മെ പഠിപ്പിക്കുകയാണ്.
വ്യാഖ്യാനം
മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന ആത്മീയ ചിന്തയിൽ പുരോഹിതനായ സഖറിയായുടെ ഭാര്യ എലിസബത്ത് തന്റെ ഗർഭകാലം ചിലവഴിച്ച് പുത്രന് ജന്മം നൽകുന്നതും, കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നുവെന്നു കേട്ട അയൽവക്കക്കാരും ബന്ധുക്കളും സന്തോഷിക്കുന്നതും, കുഞ്ഞിന്റെ നാമകരണവേളയിൽ സഖറിയാസിന്റെ നാവു സ്വതന്ത്രമാകുന്നതും, സഖറിയാസ് മകനെക്കുറിച്ചു ദർശനം പറയുന്നതുമാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം.
രണ്ട് കാര്യങ്ങളാണ് നാമിന്നു ഈ സുവിശേഷഭാഗത്തുനിന്ന് കൊത്തിപ്പെറുക്കിയെടുക്കുന്നത്.
ഒന്ന്, ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാണ്. ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് എലിസബത്തും സഖറിയാസും. ദൈവത്തിന്റെ വെളിപാടിനുമുന്പിൽ തെല്ലൊന്നു പതറിനിന്നെങ്കിലും, പിന്നീടങ്ങോട്ട് ഉറച്ച വിശ്വാസത്തോടെയാണ് സഖറിയാസ് ജീവിച്ചത്. അതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം എലിസബത്തിനോട് ദൈവത്തിന്റെ വെളിപാടിനെക്കുറിച്ചു പറയുകയും, കുഞ്ഞിന് യോഹന്നാൻ എന്ന് പേരിടണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്. എലിസബത്താണെങ്കിൽ, ജനം മുഴുവൻ എതിരായിരുന്നിട്ടും ദൈവേഷ്ടം പൂർത്തിയാക്കാൻ തിടുക്കം കാട്ടുകയാണ്. അവൾ പറയുന്നത്, “നിങ്ങൾ എന്ത് പറഞ്ഞാലും അത് അങ്ങനെയല്ല അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം”. സഖറിയാസും അതുതന്നെ എഴുതിക്കാണിച്ചു.
നാട്ടുനടപ്പുകളും, പാരമ്പര്യങ്ങളും തീർച്ചയായും മാനിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ അവയെല്ലാം ദൈവേഷ്ടം നടപ്പാക്കാൻ നമ്മെ സഹായിക്കുന്നവയാകണം. നേരെ മറിച്ചാകരുത്. ഇന്ന് ആചാരങ്ങളിലും പാരമ്പര്യങ്ങളിലുംപെട്ട് ദൈവേഷ്ടം മുങ്ങിപ്പോകുകയാണ്. ഇന്ന് മതത്തിലൂടെ ദൈവത്തിന്റെ സ്വരമല്ല, മനുഷ്യന്റെ, രാഷ്ട്രീയപ്പാർട്ടികളുടെ, തീവ്രവാദ സംഘടനകളുടെ സ്വരമാണ് നാം കേൾക്കുന്നത്. വിശ്വാസികളെ ദൈവത്തിന്റെ ഇഷ്ടം കണ്ടെത്താൻ സഹായിക്കുന്നതിന് പകരം, ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുവാൻ പഠിപ്പിക്കുന്നതിന് പകരം ഇന്ന് മതങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കയ്യിലെ ചട്ടുകങ്ങളാകുകയാണ്; മതവിശ്വാസികൾ തീവ്രവാദ സംഘടനകളുടെ ചാവേറുകളാകുകയാണ്. ഈ സാഹചര്യം ഭയാനകമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെങ്കിലും ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുയാണ് നമ്മുടെ ദൗത്യം.
പഴയനിയമത്തിൽ ഉത്പത്തി പുസ്തകം അദ്ധ്യായം 24 ൽ തന്റെ ഏക മകൻ ഇസഹാക്കിനു ഒരു പെൺകുട്ടിയെ കണ്ടെത്താൻ അബ്രാഹം തന്റെ വിശ്വസ്തനായ വേലക്കാരനെ നിയോഗിക്കുന്നുണ്ട്. നീണ്ട യാത്രകൾക്കൊടുവിൽ അദ്ദേഹം റബേക്ക എന്ന പെൺകുട്ടിയെ കണ്ടെത്തുകയും അവളുടെ വീട്ടിൽച്ചെന്നു തന്റെ യജമാനന്റെ ആഗ്രഹം മാതാപിതാക്കളോടും ലാബാൻ എന്ന സഹോദരനോടും പറയുമ്പോൾ റബേക്കായുടെ പിതാവായ ബത്തുവേലും ചെറുപ്പക്കാരനായ ലാബാനും ഒരുമിച്ചു പറയുന്ന മറുപടി ഇങ്ങനെയാണ്: “ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല.” കർത്താവ് തിരുവുള്ളമായതുപോലെ കുടുംബജീവിതത്തെ രൂപപ്പെടുത്തുവാൻ അവർ ശ്രമിക്കുകയാണ്.
ഉത്പത്തി പുസ്തകം അധ്യായം 45 ൽ ജോസഫ് തന്നെത്തന്നെ സഹോദരങ്ങളുടെ മുൻപിൽ വെളിപ്പെടുത്തുന്ന ഒരു വൈകാരിക രംഗമുണ്ട്. “ഞാൻ ജോസഫാണ്” എന്നും പറഞ്ഞു തന്നെത്തന്നെ ജോസഫ് വെളിപ്പെടുത്തിയപ്പോൾ ഒന്നും സംസാരിക്കാൻ കഴിയാതെ സ്തംഭിച്ചുപോയ സഹോദരങ്ങളോട്
ജോസഫ് പറഞ്ഞു:”എന്നെ ഇവിടെ വിറ്റതോർത്തു നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട…കാരണം ജീവൻ നിലനിർത്താൻ വേണ്ടി നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്”. ജീവിതത്തിലുണ്ടായ, അതും സ്വന്തം സഹോദരങ്ങളിൽ നിന്നുണ്ടായ ദുരന്തത്തെപ്പോലും ദൈവത്തിന്റെ ഇഷ്ടമായി കാണാൻ, ദൈവത്തിന്റെ പദ്ധതിയായിക്കാണാൻ മാത്രം ആത്മീയതയിൽ വളർന്ന ജോസഫിനെയാണ് നാം ഇവിടെ കാണുന്നത്.
ജീവിതത്തിലെ പ്ലാനുകളും പദ്ധതികളും സ്വപ്നങ്ങളുമെല്ലാം ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ക്രമീകരിക്കപ്പെടുമ്പോഴാണ് ക്രൈസ്തവജീവിതം ക്രിസ്തുവിനോടൊത്തുള്ളതാകുന്നത്, ക്രിസ്തുമസ് നമ്മിൽ സംഭവിക്കുന്നത്. ഇന്നത്തെ സുവിശേഷ ഭാഗത്തും ഇതുതന്നെയാണ് നാം കാണുന്നത്. ദൈവേഷ്ടം അന്വേഷിക്കുമ്പോൾ, അത് പൂർത്തീകരിക്കുവാൻ തയ്യാറാകുമ്പോൾ സഖറിയാസിന്റെ കുടുബത്തിൽ അത് ദൈവകൃപയുടെ വസന്തോത്സവമാകുകയാണ്. ചങ്ങലകളെല്ലാം അഴിയുകയാണ്. സഖറിയാസ് സ്വതന്ത്രനാകുകയാണ്. ദൈവത്തിന്റെ കരം സഖറിയാസിന്റെ കുടുബത്തിൽ ദർശിക്കുവാൻ ജനത്തിനു സാധിക്കുകയാണ്.
രണ്ട്, മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകണം. പാർട്ടിക്ലാസ്സുകളിൽ പറയുന്നപോലത്തെ ഒരു താത്വികമായ അവലോകനത്തെ പറ്റിയല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്. ക്രൈസ്തവരെല്ലാവരും, പ്രത്യേകിച്ച് ക്രൈസ്തവ മാതാപിതാക്കൾ അവശ്യം എത്തിച്ചേരേണ്ട അവസ്ഥയെക്കുറിച്ചാണ് ഞാൻ പറയുന്നത് – മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകണം.
എത്ര മനോഹരമായിട്ടാണ്, എത്ര വിശ്വാസത്തോടെയാണ് സഖറിയാസ് പറയുന്നത്: “നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കുവാൻ നീ പോകും.” നിങ്ങൾക്ക് സഖറിയാസിനോട് അസൂയ തോന്നുന്നില്ലേ? നമുക്കൊക്കെ എത്ര പുത്രന്മാരും, പുത്രിമാരും ഉണ്ടായിരിക്കുന്നു. അവരെക്കുറിച്ചു നമുക്ക് ദർശനങ്ങൾ ഉണ്ടാകുന്നുണ്ടോ? തലേ ദിവസം അമ്മയുടെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചു അമ്മയുടെയും പപ്പയുടെയും ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് പറഞ്ഞു പിറ്റെന്നു കോളേജിൽ പോയ മകൾ കൂട്ടുകാരന്റെകൂടെ, അതും അന്യമതസ്ഥനായ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയപ്പോൾ ആരാണ് തോറ്റത്? ആരാണ് ജയിച്ചത്? മാസങ്ങളായി സ്കൂളിൽ നിന്ന് വരുന്ന മകൻ മയക്കുമരുന്ന് കൊണ്ടുവരികയും, കലണ്ടറിന്റെ പുറകിലും, ഡിക്ഷ്ണറിയിലും മറ്റും ഒളിപ്പിച്ചു വയ്ക്കുകയും, അത് ഉപയോഗിക്കുകയും ചെയ്തിട്ടും മാതാപിതാക്കൾക്ക് അത് മനസ്സിലാകുന്നില്ല. അവർക്കു അത് sense ചെയ്യാൻ പറ്റുന്നില്ല.
മക്കളെക്കുറിച്ചു ദർശനങ്ങൾ പോയിട്ട് അവർ എന്താണ് ചിന്തിക്കുന്നതെന്നു നമുക്ക് ചിലപ്പോൾ മനസ്സിലാകുന്നില്ല. വീട്ടിൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ മക്കൾ പറയുന്ന ഡയലോഗുകൾ കേട്ട് മാതാപിതാക്കൾ അന്തംവിടുകയാണ്!!! എന്തൊക്കെയാണ് ഇവർ ചിന്തിക്കുന്നത്? എന്തൊക്കെയാണ് ഇവർ പറയുന്നത്? “തമ്പുരാനേ എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ” എന്നോർത്ത് തലയിൽ കൈവച്ചുപോകുകയാണ് മാതാപിതാക്കൾ!
അമ്മിഞ്ഞകുടിക്കുന്ന കുഞ്ഞിന്റെ ഓരോ മൂളലിന്റെയും അർഥം മനസിലാക്കി തിരിച്ചു മൂളുകയും സംസാരിക്കുകയും ചെയ്തിരുന്ന അമ്മമാർക്കു പോലും മക്കൾ വലതുതായിവരുമ്പോൾ അവരെ മനസ്സിലാകുന്നില്ല. അവരെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുന്നില്ല. സത്യമല്ലേ പ്രിയപ്പെട്ടവരേ? ഇന്ന് നമ്മുടെ കുടുംബങ്ങളിലെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇതല്ലേ? ആർക്കും ആരെക്കുറിച്ചും ദർശനങ്ങൾ ഉണ്ടാകുന്നില്ല.
എനിക്ക് സഖറിയാസിനോട് അസൂയ തോന്നുകയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അത് സാധിച്ചത്? സ്വന്തം മകനെക്കുറിച്ചു എങ്ങനെയാണ് അദ്ദേഹത്തിന് ദർശനം ലഭിച്ചത്? ഉത്തരം ഒന്നേയുള്ളു – പരിശുദ്ധാത്മാവിന്റെ കൃപകൊണ്ട്. ഓരോ മനുഷ്യന്റെയും ആത്മീയ ജനിതകത്തിൽ ഉള്ള ഒന്നാണ് പരിശുദ്ധാത്മാവിന്റെ കൃപ. കാരണം, ദൈവത്തിന്റെ ആത്മാവാണ് നമ്മെ നയിക്കുന്നത്. ഈ ആത്മാവിനെ നമുക്ക് നൽകുവാനാണ് ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്. ഈ പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനപ്പെടുത്തുവാനാണ് ക്രിസ്തു വരുന്നതെന്ന് ലോകത്തോട് പറയുക എന്നതായിരുന്നു (ലൂക്ക 3, 16) സ്നാപക യോഹന്നാന്റെ ദൗത്യം. ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് അറിയുവാനും, നമ്മുടെ ജീവിതത്തെക്കുറിച്ചു, കുടുംബത്തെക്കുറിച്ചു, മക്കളെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുവാനും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും ആത്മ്മാവിനാൽ നയിക്കപ്പെടുന്നവരുമാകണം നാം.
അതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് നമ്മുടെ ജീവിതത്തിന്റെ നിഷ്കളങ്കത, നൈർമല്യം. ദൈവവചനത്താൽ ശുദ്ധീകരിക്കപ്പെട്ട വർക്കേ ദൈവേഷ്ടം അറിയാനും, അതിനനുസരിച്ചു ജീവിക്കാനും ദൈവത്തിന്റെ ദർശനങ്ങൾ സ്വീകരിക്കുവാനും അർഹതയുള്ളൂ. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കോവിഡ് ബാധിച്ചു മരണമടഞ്ഞ ദക്ഷിണകൊറിയൻ ചലച്ചിത്രകാരൻ കിം കി ഡുക്കിന്റെ (Kim Ki-duck) സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്പ്രിംഗ് (Spring, Summer, Fall, and Spring) എന്ന സിനിമയിൽ (2003) നായക കഥാപാത്രം ബുദ്ധ സന്യാസിയാകാൻ ഒരുങ്ങുന്ന ആളാണ്. ചെറുപ്പം മുതൽ ഗുരുവിനോടൊത്തു ജീവിച്ച അയാൾ തിന്മയുടെ, തൃഷ്ണയുടെ വഴിയിലൂടെ നടന്നു തന്നെത്തന്നെ മലിനപ്പെടുത്തുകയാണ്. അവസാനം കൊലപാതകം വരെ ചെയ്ത ശേഷം തിരിച്ചു ആശ്രമത്തിൽ എത്തുമ്പോൾ ഗുരു അവനു കൊടുക്കുന്ന അഭ്യാസം അയാൾ കൊല്ലാൻ ഉപയോഗിച്ച കത്തികൊണ്ടുതന്നെ ബുദ്ധ വചനങ്ങൾ ആവർത്തിച്ചു എഴുതുക എന്നതായിരുന്നു. പോലീസ് അയാളെ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നുണ്ടെങ്കിലും ശിക്ഷ കഴിഞ്ഞു വരുന്ന അയാൾ ഒരു പുതിയ മനുഷ്യനായിരുന്നു, ഒരു നല്ല സന്യാസി.
ദൈവത്തിന്റെ വചനം, ഗുരുവചനം ആവർത്തിച്ചു എഴുതുന്നതും, ചൊല്ലുന്നതും, വായിക്കുന്നതും നമ്മെ വിമലീകരിക്കും. ദൈവത്തിന്റെ ഹൃദയമറിയാൻ ഇടയാക്കും. അപ്പോൾ നമ്മിൽ ക്രിസ്തുമസ് സംഭവിക്കും. ഈ ക്രിസ്തുമസ് ഒരുക്കക്കാലം, ദൈവവചനത്തിലൂടെ സ്വയം ശുദ്ധീകരിക്കപ്പെട്ട് ദൈവേഷ്ടം അറിയുവാൻ നാം ശ്രമിക്കണം.
ദൈവസന്നിധിയിൽ നീതിനിഷ്ഠരാകുക, ദൈവേഷ്ടം ജീവിതത്തിൽ നിവർത്തിക്കുക. പരിശുദ്ധാത്മാവേ, അങ്ങയുടെ കൃപകളാലും വരങ്ങളാലും എന്നെ നിറക്കുകയെന്നു പ്രാർത്ഥിക്കുക. അപ്പോൾ മക്കളെക്കുറിച്ചു നമുക്കും ദൈവം ദർശനങ്ങൾ നൽകും.
സമാപനം
സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമ്മെ അസ്വസ്ഥരാക്കണം. പ്രത്യേകിച്ച് ഇന്നത്തെ ലോകത്തിൽ. നാം അദ്ധ്വാനിക്കുന്നുണ്ട്, മക്കൾക്കുവേണ്ടി 24 മണിക്കൂറും ആകുലപ്പെടുന്നുണ്ട്. നല്ല ക്രൈസ്തവരായി ജീവിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, നമ്മുടെ ക്രൈസ്തവ ജീവിതം എത്രമേൽ ഫലപ്രദമാണ്? ദൈവേഷ്ടത്തിന്റെ ആഘോഷമാണോ നമ്മുടെ ജീവിതം? ദൈവം ദർശനങ്ങൾ നൽകാൻ മാത്രം യോഗ്യതയിലാണോ, വിശുദ്ധിയിലാണോ നമ്മുടെ ജീവിതം? ദൈവത്തോട് നന്ദിയുള്ളവരാണോ? ഉറച്ച ദൈവ വിശ്വാസമുള്ളവരാണോ? നമ്മുടെ അനുദിന ജീവിത പ്രവർത്തികൾ, ആധ്യാത്മിക കാര്യങ്ങൾ നമ്മെ ക്രിസ്തുവിലേക്കു അടുപ്പിക്കുന്നുണ്ടോ?
ക്രിസ്മസിന് ഒരുക്കമായി ഈ ചിന്തകളിലൂടെ ഇന്ന് നമ്മുടെ മനസ്സുകൾ കടന്നുപോകട്ടെ. നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, ആസുരമായ ഒരു കാലഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അങ്ങേ നന്മകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ, ഞങ്ങളുടെ മക്കളെ സ്നാപകനെപ്പോലെ ആത്മാവിൽ ശക്തിപ്പെടുത്തണമേ. ആമ്മേൻ!