All posts by Saju Pynadath

SUNDAY SERMON MT 1, 18-25

മംഗളവാർത്താക്കാലം -ഞായർ 4

മത്താ 1, 18-25

സന്ദേശം

The Dream of St Joseph Metal Print by Anton Raphael Mengs

പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളായിരുന്ന ഡിസംബർ 8 നു ഫ്രാൻസിസ് മാർപാപ്പ നടത്തിയ ഒരു പ്രഖ്യാപനം ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റി അൻപതാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി 2020 ഡിസംബർ 8 മുതൽ 2021 ഡിസംബർ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി കത്തോലിക്കാ സഭ ആചരിക്കുകയാണ് എന്നതായിരുന്നു ആ പ്രഖ്യാപനം. ക്രൈസ്തവർക്കെല്ലാവർക്കും, പ്രത്യേകിച്ച് വിശുദ്ധ യൗസേപ്പിതാവിനെ സ്നേഹിക്കുന്നവർക്കും ബഹുമാനിക്കുന്നവർക്കും ഏറ്റവും സന്തോഷം നൽകുന്ന ഒരു പ്രഖ്യാപനമായിരുന്നു അത്.  ഓരോ വിശ്വാസിയും വിശുദ്ധന്റെ മാതൃക പിന്തുടർന്നുകൊണ്ടു ദൈവേഷ്ടത്തിന്റെ പൂർത്തീകരണത്തിനായി ദിനംപ്രതി അവരുടെ വിശ്വാസ ജീവിതം ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്‌ഷ്യമെന്നു മാർപാപ്പ തന്റെ “ഒരു പിതാവിന്റെ ഹൃദയത്തോടെ” (Patris Corde=with a Father’s Heart) എന്ന അപ്പസ്തോലിക ലേഖനത്തിൽ പ്രത്യേകം പറയുന്നുണ്ട്.

ഫ്രാൻസിസ് മാർപാപ്പ Year of St. Joseph പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ ഇന്നത്തെ സുവിശേഷ ഭാഗത്തിന് പ്രസക്തി ഏറെയാണ്.  

വ്യാഖ്യാനം

അസ്വസ്ഥനായ, തന്റെ മുൻപിലുള്ള പ്രശ്നത്തെ എങ്ങനെ തരണംചെയ്യുമെന്ന ചിന്തയിൽ ശരിയായ ഉറക്കംപോലും നഷ്ടപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനെ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ന് ദൈവവചനം നമ്മോട്‌ സംവദിക്കുന്നത്.  സുവിശേഷങ്ങളിൽ തെളിഞ്ഞുകാണുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ കർമധർമങ്ങൾ, ഇടിഞ്ഞു പൊളിഞ്ഞ ഇന്നത്തെ ലോകത്തിനു നൽകുന്ന പാഠങ്ങൾ എന്നിൽ വിസ്മയം   ജനിപ്പിക്കുന്നു! എത്രയോ ഉത്കൃഷ്ടമായൊരു വ്യക്തിത്വമാണ് വിശുദ്ധന്റേത്! അത് ഭൂമിയിൽ നിറഞ്ഞു നിൽക്കുമ്പോഴും സ്വർഗത്തെ ചുംബിച്ചു നിൽക്കുകയാണ്. ഭാവനയുടെ ആകാശമല്ല, അനുഭവത്തിന്റെ കരയും കടലുമാണ് ഈ ജീവിതത്തെ തൊട്ടുതൊട്ടു നിൽക്കുന്നത്. സ്വന്തം ജീവിതലോകത്തിന്റെ പുറ്റുപൊട്ടിച്ചു അപരന്റെ ജീവിതത്തിന്റെ ഏറ്റവും സൗമ്യമായ വൈകാരികലോകത്തിലേക്കു വളരുന്ന, അപരന്റെ മാനത്തെയും അഭിമാനത്തെയും വിലമതിക്കുന്ന ഒരു വടവൃക്ഷമായി മാറുകയാണ് വിശുദ്ധ യൗസേപ്പിതാവ് ഇന്നത്തെ സുവിശേഷ ഭാഗത്ത്.  

ദൈവത്തിന്റെ ഇഷ്ടവും, ജീവിതത്തിന്റെ യാഥാർഥ്യവും തമ്മിലുള്ള പാരസ്പര്യത്തെ ദൈവിക പരിപാലനയുമായി കൂട്ടിച്ചേർക്കുവാനുള്ള ആർജവം കാണിക്കുന്നിടത്താണ് മനുഷ്യനിൽ ഒരു വിശുദ്ധൻ രൂപപ്പെടുന്നത്. അതാണ് ജോസഫിന്റെ ജീവിതം. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തോടൊപ്പം ഒരു സാധാരണ യുവാവിന്റെ ധീരതയും, ആകാംക്ഷയും, സാഹസികതയും, സ്വപ്നങ്ങളും ഉത്കണ്ഠയുമെല്ലാം ആ ജീവിതത്തിലുണ്ട്. മണൽദൂരങ്ങളിൽ വെന്തു വെന്തു നടക്കുന്ന വേവലാതികളുടെ കാൽപ്പാടുകൾ ജോസഫിന്റെ ജീവിതത്തിലുണ്ട്. ഉരുകിയൊലിക്കുന്ന അനുഭവങ്ങളുടെ ചൂടും ചൂരും, വിയർപ്പിന്റെ ഗന്ധവും ആ ജീവിതത്തിലുണ്ട്. അധ്വാനത്തിന്റെ തഴമ്പുള്ള ആ ജീവിതത്തിനു കയ്പ്പും കണ്ണീരും കലർന്ന ഒരു രുചിയുണ്ട്. അതിലൂടെ  ജീവിതത്തിന്റെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ എന്ത് സമീപനം, എന്ത് മനോഭാവം നാം സ്വീകരിക്കണമെന്ന അനുഭവത്തിന്റെ പുതിയ പാഠങ്ങൾ നമ്മുടെ മുന്നിൽ ജോസഫ് തുറന്നു വയ്ക്കുന്നുണ്ട്.  

ആധുനിക യുവത്വത്തിന് ജോസഫിന്റെ മുന്നിലുള്ള പ്രശ്നം ഒരു labyrinth അല്ലായിരിക്കാം. വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്ന തന്റെ ഭാവി വധു, ജീവിതപങ്കാളി, ഗർഭണിയാണെന്നറിയുമ്പോൾ ഒരു ഞെട്ടൽ ഉണ്ടാകുമെങ്കിലും ഇന്നത്തെ മനുഷ്യന് ആ പ്രശ്നം പരിഹരിക്കാൻ അധിക സമയ വേണമെന്ന് എനിക്ക് തോന്നുന്നില്ല. ഓ വിവാഹം കഴിഞ്ഞില്ലല്ലോ എന്നായിരിക്കും ആശ്വാസം! ആ വിവാഹം വേണ്ടെന്നു വയ്ക്കുക എന്ന ഏറ്റവും എളുപ്പമുള്ള തീരുമാനത്തിലെത്താൻ ഇന്നത്തെ മനുഷ്യന് അത്ര ബുദ്ധിമുട്ടുണ്ടാകയില്ല.

എന്നാൽ ജോസഫ് – വചനം പറയുന്നതിങ്ങനെയാണ്: നീതിമാനാകയാലും മറിയത്തെ സമൂഹത്തിന്റെ മുൻപിൽ അപമാനിതയാക്കാൻ മനസ്സില്ലായ്കയാലും അദ്ദേഹം അവിടെനിന്നു പിന്മാറാൻ ആലോചിച്ചു. സ്വയം പിന്മാറിക്കൊണ്ട്, ജനത്തിന്റെ മുൻപിൽ അവഹേളിതനായികൊണ്ടു മറിയത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുകയെന്ന വലിയ ത്യാഗത്തിനാണ് ജോസഫ് എന്ന ചെറുപ്പക്കാരൻ ഒരുങ്ങുന്നത്. തന്റെ ജീവിതത്തിന്റെ അനുഭവത്തിൽ ചവുട്ടി നിന്നുകൊണ്ട് മറിയത്തിന്റെ ജീവിതത്തിലേക്കും, ജീവിതത്തിന്റെ മൂല്യത്തിലേക്കും എത്തിനോക്കുകയാണ് ജോസഫ്. ആ എത്തിനോട്ടത്തിൽ ദൈവവിശ്വാസത്തിന്റെ കിരണങ്ങളുണ്ട്. അതിൽ പ്രണയവും വിരഹവുമുണ്ട്. സൗഹൃദവും സഹാനുഭൂതിയുമുണ്ട്. സ്നേഹവും, കാത്തിരിപ്പും, കരുതലുമുണ്ട്.

സ്നേഹമുള്ളവരേ, മറിയത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിന്റെ വ്യഗ്രതയിൽ ജോസഫിന്റെ മനസ്സ് അകമേ പ്രക്ഷുബ്ധവും പുറമെ ശാന്തവുമായി നിലകൊള്ളുകയാണ്. അഗ്നിപർവതം പോലെ പുകഞ്ഞുകൊണ്ടിരിക്കുന്ന മനസ്സിൽ ആ ശാന്തത ദൈവവിചാരവും മന്ത്രവുമായി മാറുന്നു. ഒരു വ്യക്തിയെ അപമാനിക്കുന്നതിനേക്കാൾ, സമൂഹത്തിന്റെ മുൻപിൽ ഒരു വ്യക്തിയെ നഗ്നയാക്കുന്നതിനേക്കാൾ, നഗ്നനാക്കുന്നതിനേക്കാൾ സങ്കടകരമായി എന്തുണ്ട് ഈ ഭൂമിയിൽ  എന്ന തിരിച്ചറിവായിരിക്കണം ജോസഫിനെ പിന്മാറാൻ പ്രേരിപ്പിക്കുന്നത്.

സ്വന്തം കണ്ണീരിന്റെ വിത്തുകൾ ജീവിതത്തിന്റെ അൾത്താരയിൽ വീണു പൊട്ടിമുളയ്ക്കുന്നതു കാണുമ്പോൾ ഏതു ദൈവമാണ് ആ വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്നുവരാതിരിക്കുക? ജോസഫിന്റെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലുണ്ടാകുകയാണ്. എന്തുകൊണ്ട്? യൗസേപ്പ് നിലപാടുകളുടെ മനുഷ്യനായതുകൊണ്ട്.

The Miraculous Works of Sleeping Saint Joseph - My Pope Philippines

ദൈവത്തിൽ ഉറച്ച വിശ്വാസമുള്ള അദ്ദേഹത്തിന് ദൈവം തന്നെ സഹായിക്കുമെന്നത് അദ്ദേഹം സ്വീകരിച്ച നിലപാടായിരുന്നു. അദ്ദേഹം നീതിമാനായിരുന്നു. ഓരോരുത്തർക്കും അർഹതപ്പെട്ടത്‌ കൊടുക്കുക, എനിക്ക് അർഹതപ്പെട്ടതുമാത്രം ഞാൻ സ്വീകരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. എല്ലാവരെയും ബഹുമാനിക്കണം, ആരെയും അപമാനിക്കാതിരിക്കുക, എന്റെ വാക്കോ, സംസാരമോ, പ്രവൃത്തിയോ വഴി ആരെയും വേദനിപ്പിക്കാതിരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. ഇങ്ങനെ നല്ല നിലപാടുകളുടെ ഒരു മനുഷ്യൻ ജീവിതപ്രശ്നംകൊണ്ടു രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു വിഷമിക്കുന്നത് കാണുമ്പോൾ ഏതു ദൈവമാണ് പ്രിയപ്പെട്ടവരേ, അവളുടെ/അവന്റെ മുൻപിൽ പ്രത്യക്ഷപ്പെടാതിരിക്കുക! 

ദൈവം പ്രത്യക്ഷപ്പെടുകതന്നെ ചെയ്തു. തന്റെ ജീവിത പ്രശ്നം പരിഹരിക്കുവാൻ ജോസഫിന് വെളിച്ചം കിട്ടി. ശരിയായിരിക്കാം, സഖറിയാസിന്റെ മുൻപിൽ ദൂതൻ പ്രത്യക്ഷപ്പെട്ടപ്പോലെ, മറിയത്തിന്റെ മുൻപിൽ ദൈവ ദൂതൻ വന്നപോലെ ജോസഫിന്റെ മുൻപിൽ എന്തുകൊണ്ട് ദൈവദൂതൻ വന്നില്ലായെന്നൊരു ചോദ്യം വേണമെങ്കിൽ ഇവിടെ ഉന്നയിക്കാം. എന്തുകൊണ്ട് ദൈവത്തിന്റെ ദർശനം ഒരു സ്വപ്നത്തിൽ ഒതുക്കി എന്നും ചിന്തിക്കാം. ഒരു കുഞ്ഞു മാലാഖയെയെങ്കിലും നേരിട്ട് അയയ്ക്കാമായിരുന്നുവെന്നും വാദിക്കാം. പക്ഷെ, ജോസഫിന് അത് ധാരാളമായിരുന്നു. സ്വപനത്തിൽ കാണിച്ചു തന്ന വഴി, ദൈവത്തിന്റെ വഴിതന്നെയാണെന്നു വിശ്വസിക്കുവാൻ കുഞ്ഞുന്നാളിൽ പഠിച്ച വേദപാഠം അധികമായിരുന്നു ജോസഫിന്. മറിയത്തിന്റെ ഭാഗത്തു നിന്ന് കൂടി ജീവിതത്തിലെ ഈ പ്രശ്നത്തെ നോക്കിക്കാണുവാൻ ജോസഫ് ശ്രമിക്കുകയാണ്. വചനം പറയുന്നു: “ജോസഫ് നിദ്രയിൽ നിന്നുണർന്ന് കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു. അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു.” (മത്താ 1, 24) ജോസഫിന് മനസ്സിലായി താനറിയാതെ തന്നെ ദൈവത്തിന്റെ മനോഭാവം, അപരനെ മനസിലാക്കേണ്ട മനോഭാവം, കാരുണ്യത്താൽ നിറയുന്ന ഹൃദയം തന്റെ ഉള്ളിൽ പാകപ്പെടുന്നുവെന്ന്. 

സ്നേഹമുള്ളവരേ, ദൈവത്തിൽ, ദൈവപരിപാലനയിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ജോസഫെന്ന പുസ്തകം അടയാളപ്പെടുത്തിവയ്ക്കുന്ന പലതും ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്. സാമൂഹ്യ സാമ്പർക്ക മാധ്യമങ്ങൾ അരങ്ങുതകർക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യനും അവളുടെ / അവന്റെ മാനത്തിനും അഭിമാനത്തിനും ഒരു വിലയുമില്ലാതായി പോകുന്നു. അപരനെ സമൂഹത്തിന്റെ മുൻപിൽ വിവസ്ത്രമാക്കിക്കൊണ്ട്, അവളെ /അവനെ അപമാനിച്ചുകൊണ്ടു അപരന്റെ നഗ്നതയെ ആഘോഷമാക്കുന്ന വന്യമായ ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. ആരുടെയെങ്കിലും ജീവിതത്തിൽ, കുടുംബത്തിൽ ഒരു ദുരന്തമുണ്ടായാൽ, ആരെങ്കിലും ഒരു തെറ്റ് ചെയ്‌താൽ, അത് എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തത് എന്ന് ചിന്തിക്കാതെ, അയാളുടെ ഭാഗത്തു നിന്ന് ചിന്തിക്കാൻ ശ്രമിക്കാതെ ആ വ്യക്തിയെ കുറ്റക്കാരനായി മുദ്രകുത്താൻ, ആ വ്യക്തയുടെ ജീവിതം തെരുവിൽ നഗ്നമാക്കിക്കൊണ്ടു നശിപ്പിക്കുവാൻ എന്തൊരു ഉത്സാഹമാണ് നാമടങ്ങുന്ന ഇന്നത്തെ സമൂഹത്തിന്!

വയനാട്ടിലെ മധുവെന്ന ചെറുപ്പക്കാരനെ കള്ളനെന്നു മുദ്രകുത്തി, സമൂഹത്തിന്റെ മുൻപിൽ ബന്ധിതനാക്കി കൊന്നുകളഞ്ഞത് കേരള മനസ്സാക്ഷിക്കു അത്രപെട്ടെന്ന് മറക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല!

Poverty, hunger cannot be linked to Madhu's death: Kerala govt | Madhu death  | Tribal death | Tribal youth death | Kerala youth death | Madhu mob  lynching | Kerala mob lynching |

മധുവിന്റെ ഭാഗത്തുനിന്ന് ചിന്തിക്കാൻ നമുക്ക് സാധിച്ചില്ല. വിശന്നിട്ടാണ് മോഷ്ടിച്ചതെന്നു മധു പറഞ്ഞപ്പോൾ നമ്മുടെ ഉള്ളു പൊള്ളിയില്ലേ പ്രിയപ്പെട്ടവരേ? മധുവിന്റെ  ഭാഗത്തുനിന്ന് ഒരു നിമിഷം അവർ ചിന്തിച്ചിരുന്നെങ്കിൽ ആ സഹോദരൻ ഇങ്ങനെ അപമാനിക്കപ്പെടുകയില്ലായിരുന്നു! നമ്മുടെ കുടുംബത്തിലുള്ളവരെ, സുഹൃത്തുക്കളെ, അയൽവക്കക്കാരെ എത്രയോ പേരെയാണ് നാം നഗ്നരാക്കി സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്? അപരന്റെ നഗ്നത ആഘോഷിക്കുക എന്നത് മാധ്യമങ്ങൾക്കു മാത്രമല്ല സാധാരണ മനുഷ്യനും ഒരു ഹരമായി മാറിയിരിക്കുകയാണ്. പലപ്പോഴും മറ്റുള്ളവരെ മനസിലാക്കുവാൻ നാം വൈകുകയാണ്. ആരാണ് സ്‌നേഹമുള്ളവരേ തെറ്റുചെയ്യാത്തത്? ആർക്കാണ് കുറവുകളില്ലാത്തത്? ? ആരുടെ ജീവിതത്തിലാണ് അവർ പോലും അറിയാതെ ദുരന്തങ്ങൾ ഉണ്ടാകാത്തത്?  അപരന്റെ ഇല്ലായ്മകളിൽ, കുറവുകളിൽ, ആ വ്യക്തിയെ വിവസ്ത്രമാക്കാനല്ല, സ്നേഹത്തിന്റെ, നീതിയുടെ, കാരുണ്യത്തിന്റെ പട്ടു വസ്ത്രങ്ങൾകൊണ്ട് പുതച്ചു പിടിക്കാനല്ലേ ഇന്നത്തെ സുവിശേഷത്തിലെ യുവാവായ ജോസഫ് നമ്മോടു പറയുന്നത്?

ഈയിടെ എന്റെ കണ്ണുകളെ നനയിപ്പിച്ച ഒരു ഷോർട്ട് ഫിലിം കാണുകയുണ്ടായി. അതിലെ പ്രമേയത്തിന്റെ പ്രത്യേകതകൊണ്ടാണോ, അവതരണത്തിന്റെ ഒതുക്കം കൊണ്ടാണോ എന്തോ, എനിക്ക് ആ ഷോർട്ട് ഫിലിം ഏറെ ഇഷ്ടപ്പെട്ടു. കഥയിങ്ങനെയാണ്: പത്തു വയസ്സ് പ്രായമുള്ള ഒരു കുട്ടി. അവൻ എന്നും സ്കൂളിൽ വൈകിയാണ് എത്തുന്നത്. അവൻ ക്ലാസ് റൂമിന്റെ വാതിലിൽ മുട്ടുന്നു, ടീച്ചർ come in പറയുന്നു. അവൻ അകത്തേക്ക് ചെല്ലുമ്പോൾ ടീച്ചർ അവനെ ശകാരിക്കുന്നു. ടീച്ചർക്ക് അവനോടു വല്ലാത്ത ദേഷ്യം തോന്നുകയാണ്.  ടീച്ചർ അവനോട്  കൈ നീട്ടാൻ പറയുന്നു, സ്കെയിൽ കൊണ്ട് അവനെ അടിക്കുന്നു. സ്കെയിൽ കൊണ്ട് തന്നെ തലയിൽ തട്ടിക്കൊണ്ട് പോയി ഇരിക്കാൻ പറയുന്നു. രണ്ടു മൂന്നു ദിവസം ഇതേ കാര്യം തുടരുന്നുണ്ട്. അടുത്ത ദിവസം, തന്റെ സൈക്കിളിൽ സ്കൂളിലേക്ക് പോകുന്ന വഴിയേ ടീച്ചർ ഈ കുട്ടിയെ വഴിയിൽ വച്ച് കാണുകയാണ്. അവൻ അവന്റെ അപ്പച്ചനെ വീൽ ചെയറിൽ ഇരുത്തി കെയർ ഹോമിലേക്ക് കൊണ്ടുപോകുകയാണ്. ടീച്ചറിന്റെ മുഖത്ത് ആകാംക്ഷയും, ഒപ്പം പശ്ചാത്താപവും നിഴലിക്കുന്നുണ്ട്. അദ്ദേഹം സ്കൂളിലേക്ക് പോകുന്നു. പതിവുപോലെ കുട്ടി വൈകി സ്കൂളിലെത്തുകയാണ്.

വാതിലിൽ മുട്ടി അകത്തേക്ക് കയറിയ കുട്ടി തലകുനിച്ചു നിന്നിട്ടു ടീച്ചറിന്റെ മുൻപിലേക്ക്, ഉള്ളിൽ തികട്ടി വന്ന ദുഃഖം കടിച്ചമർത്തി കൈ നീട്ടുകയാണ്. അവനറിയാമല്ലോ തനിക്കുള്ള ശിക്ഷ എന്താണെന്ന്.  എന്നാൽ അദ്ധ്യാപകൻ വളരെ പതുക്കെ സ്കെയിൽ ആ കുട്ടിയുടെ കൈയ്യിൽ വച്ചു. ശിക്ഷ വൈകുന്നതും, കയ്യിൽ സ്കെയിൽ വന്നതും കണ്ട കുട്ടി ടീച്ചറിന്റെ മുഖത്തേക്ക് തലയുയർത്തിയപ്പോൾ കണ്ടത് കൈ നീട്ടി അവന്റെ മുൻപിൽ നിൽക്കുന്ന സാറിനെയാണ്. അവന്റെ മുഖത്ത് പരിഭ്രമമായി. അപ്പോൾ ആ ടീച്ചർ അവന്റെ മുൻപിൽ മുട്ടുകുത്തി, അവനോളം ചെറുതായി, അവനെ തന്റെ മാറോടു ചേർത്തു.

ശരിയാണ്, നമുക്ക് നിയമമാണ് പ്രധാനപ്പെട്ടത്, discipline ആണ് ഏറ്റവും വലുത്. എന്തുകൊണ്ട് ഒരു കുട്ടി എന്നും വൈകി സ്കൂളിൽ വരുന്നു, എന്തുകൊണ്ട് ഒരാൾ ലഹരിക്ക്‌ അടിമപ്പെടുന്നു, എന്തുകൊണ്ട് അയാൾ ഞായറാഴ്ച്ച പള്ളിയിൽ വരുന്നില്ല, എന്തുകൊണ്ട് അവൾ ആരോടും സംസാരിക്കുന്നില്ല  – ഇല്ല,  എന്തുകൊണ്ടായിരിക്കും എന്നത് നമ്മുടെ വിഷയങ്ങളല്ല. അയാൾ പള്ളിയിൽ വരാത്തതും, അവൾ മിണ്ടാതെ നടക്കുന്നതും, മറ്റൊരാൾ മദ്യപിച്ചു നടക്കുന്നതും മാത്രമാണ് നാം കാണുന്നത്. അതെ, അത് തെറ്റാണ്. അത് അനുവദിച്ചു കൊടുത്തുകൂടാ! ഇങ്ങനെയല്ലേ നാം ചിന്തിക്കുക?   

ഇവിടെയാണ് ദൈവത്തിലുള്ള വിശ്വാസവും, മനുഷ്യനെ മാനിക്കലും ജീവിതത്തിന്റെ ഹൃദയരേഖകളാക്കി വേറിട്ട രീതിയിൽ ജീവിച്ച ജോസഫ് നമുക്ക് വെല്ലുവിളിയാകുന്നത്!   അത് സ്ത്രീയായാലും പുരുഷനായാലും, കുടുംബജീവിതാന്തസ്സിലുള്ളവരായാലും വൈദിക സന്യാസ ജീവിതാന്തസ്സിലുള്ളവരായാലും, യുവജനങ്ങളായാലും കുട്ടികളായാലും, അവരുടെ വ്യക്തിത്വം മാനിക്കപ്പെടണമെന്നും, അവരെ പെരുവഴിയിലിട്ടു അപമാനിക്കാൻ പാടില്ലെന്നും ഉള്ള ഒരു നിലപാട് ജീവിതത്തിന്റെ മൂല്യമായി സ്വീകരിക്കാൻ ഇന്നത്തെ സുവിശേഷം നമ്മോടു ആവശ്യപ്പെടുകയാണ്. മറ്റുള്ളവരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിക്കാൻ പഠിക്കുക, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ പഠിക്കുക, – ഉന്നതമായൊരു ആദർശമാണത്. എന്നിട്ട്, അവരെ ബഹുമാനിച്ചുകൊണ്ടു ജീവിതയാഥാർഥ്യങ്ങളെ നേരിടുക! വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതത്തിലെന്നപോലെ നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ കൃപയുടെ പെരുമഴക്കാലങ്ങളുണ്ടാകും!

English ഭാഷയിൽ ഒരു പ്രയോഗം ഉണ്ട് – “Put yourself in someone’s shoes”. മറ്റുള്ളവന്റെ ഷൂസിൽ നമ്മുടെ പാദങ്ങളമർത്തി നടക്കുമ്പോൾ അവളുടെ /അവന്റെ ജീവിതത്തെ മനസ്സിലാക്കുവാൻ നമുക്ക് കഴിയും – ആ വ്യക്തി എന്താണ് ചിന്തിക്കുന്നത്, ആ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ,

Expert Network - Able to put yourself in someone else's... | Facebook

പ്രതീക്ഷകൾ…പരുപരുത്ത, കഷ്ടത നിറഞ്ഞ കണ്ണീരിന്റെ കഥകൾ… എന്തുകൊണ്ട് അയാൾ ഇങ്ങനെ പറയുന്നു, അങ്ങനെ പെരുമാറുന്നു എല്ലാം നമുക്കറിയാൻ കഴിയും. സ്നേഹമുള്ളവരേ, പ്രതികരിക്കുന്നതിനു മുൻപ്, അപരനോട് ദേഷ്യപ്പെടുന്നതിനു മുൻപ്, അവൾക്കെതിരെ അവനെതിരെ ആരോപണങ്ങൾ തൊടുക്കുന്നതിനു മുൻപ്, അവളെ /അവനെ സമൂഹത്തിന്റെ മുൻപിൽ, WhatsApp ലൂടെ, ഫോണിലൂടെ, മറ്റു മാധ്യമങ്ങളിലൂടെ നഗ്നരാക്കുന്നതിന് മുൻപ് മറ്റുളളവരുടെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ – നമ്മുടെ മനുഷ്യ ബന്ധങ്ങൾ, കുടുംബ ബന്ധങ്ങൾ ദൈവത്തിന്റെ അനുഗ്രഹം നമ്മിലേക്ക്‌ ഒഴുകി വരുന്ന നിലയ്ക്കാത്ത ചാലുകളായിത്തീരും!

സമാപനം

സ്നേഹമുള്ള ക്രൈസ്തവരെ, ഇന്നത്തെ സുവിശേഷ ഭാഗം ധ്യാനിക്കുമ്പോൾ, ഉറങ്ങുന്ന യൗസേപ്പിതാവിന്റെ ബഹുമാനിക്കുമ്പോൾ, Year of St. Joseph ആഘോഷിക്കുമ്പോൾ വിശുദ്ധ യൗസേപ്പിതാവിന്റെ മനോഹരമായ വ്യക്തിത്വ സവിശേഷതകൾ സ്വന്തമാക്കാൻ കൂടി നമുക്ക് ശ്രമിക്കാം. അപരന്റെ നഗ്നത ആഘോഷിക്കുന്ന ഈ ആസുര ലോകത്തിൽ അപരനെ ബഹുമാനിക്കുന്ന, മനുഷ്യനിലെ നന്മ കാണുന്ന പുതിയൊരു ലോകം പണിയാൻ ജോസഫ് എന്ന ചെറുപ്പക്കാരൻ നമുക്ക് പ്രേരണയാകട്ടെ.

നമുക്ക് വിശുദ്ധ കുർബാന തുടരാം.

Kim M. Mallette's newly released “The Grace Embrace” brings out the  profound truths of God's powerful grace

നമ്മുടെ ജീവിതത്തെ, നമ്മുടെ കുടുംബാംഗങ്ങളെ  ജീവിത പ്രശ്നങ്ങളെ, ഭാരതത്തെ, ഭാരതത്തിലെ കർഷകരെ, അപ്പത്തിനോടും വീഞ്ഞിനോടുമൊപ്പം ബലിപീഠത്തിൽ അർപ്പിക്കാം. നമ്മുടെ സഹോദരരെ അവരുടെ കുറവുകളോടും കഴിവുകളോടുംകൂടി ചേർത്ത് നിർത്തി ഈ ബലിയർപ്പിക്കുവാൻ, അങ്ങനെ അടുത്തുവരുന്ന ക്രിസ്തുമസ് ആഘോഷിക്കുവാൻ ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ!

Audio sermon

Fr. Saju Pynadath MCBS//

Mangalavarthakkaalam 4th Sunday Audio Sermon

SUNDAY SERMON

മംഗളവാർത്താക്കാലം -ഞായർ 3

ലൂക്കാ 1, 57 – 80

സന്ദേശം

Another Birth of John the Baptist Icon | Eastern orthodox christian, John  the baptist, Orthodox icons

അമേരിക്കയിലെ Christian Online Newspaper ആയ “The Christian Post” ന് ഈയിടെ നൽകിയ ഒരു അഭിമുഖത്തിൽ ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസ്സിയേഷൻ (Billy Graham Evangelistic Association) പ്രസിഡന്റായ സുവിശേഷ പ്രസംഗകൻ ഫ്രാങ്ക്‌ളിൻ ഗ്രഹാം (Franklin Graham) പറഞ്ഞത് ഇങ്ങനെയാണ്: “എന്റെ ജീവിതകാലത്തു ഇതുപോലൊരു മഹാമാരിയിലൂടെ നമ്മൾ ഒരിക്കലും കടന്നുപോയിട്ടില്ല. ലോകം ഇതുപോലെ അടയ്ക്കപ്പെടുകയും ചെയ്തിട്ടില്ല. എന്നാൽ, ഈ പകർച്ചവ്യാധിക്കാലത്തു, ദൈവം മനുഷ്യഹൃദയങ്ങളെ സ്പർശിച്ചുകൊണ്ടു, ആളുകളെ ക്രിസ്തുവിലേക്കു കൂടുതൽ, കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്.” സുവിശേഷ പ്രസംഗകൻ ഫ്രാങ്ക്‌ളിൻ ഗ്രഹാമിന്റെ നിരീക്ഷണം ശരിയാണെന്നാണ് എനിക്ക് തോന്നുന്നത്.

കൊറോണ വൈറസിന്റെ ഭീതിയിൽ ദേവാലയങ്ങളിൽ പതിവുപോലെ വിശുദ്ധകുർബാനയും, ആരാധനകളും പ്രാർത്ഥനകളും ഇല്ലെങ്കിലും ലോകം, നാം ക്രിസ്തുവിലേക്കു കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്.  ഇന്നത്തെ സുവിശേഷം ക്രിസ്തുവിനുവേണ്ടി നമ്മുടെ ഹൃദയങ്ങളെ, വീടുകളെ എങ്ങനെയാണ് ഒരുക്കേണ്ടതെന്ന്, എങ്ങനെയാണ് ക്രിസ്തുവിനോട് കൂടുതൽ അടുക്കേണ്ടതെന്ന് നമ്മെ പഠിപ്പിക്കുകയാണ്.

വ്യാഖ്യാനം  

മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന ആത്മീയ ചിന്തയിൽ പുരോഹിതനായ സഖറിയായുടെ ഭാര്യ എലിസബത്ത് തന്റെ ഗർഭകാലം ചിലവഴിച്ച് പുത്രന് ജന്മം നൽകുന്നതും, കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നുവെന്നു കേട്ട അയൽവക്കക്കാരും ബന്ധുക്കളും സന്തോഷിക്കുന്നതും, കുഞ്ഞിന്റെ നാമകരണവേളയിൽ സഖറിയാസിന്റെ നാവു സ്വതന്ത്രമാകുന്നതും, സഖറിയാസ് മകനെക്കുറിച്ചു ദർശനം പറയുന്നതുമാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം.

രണ്ട് കാര്യങ്ങളാണ് നാമിന്നു ഈ സുവിശേഷഭാഗത്തുനിന്ന് കൊത്തിപ്പെറുക്കിയെടുക്കുന്നത്‌.

ഒന്ന്, ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാണ്. ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് എലിസബത്തും സഖറിയാസും. ദൈവത്തിന്റെ വെളിപാടിനുമുന്പിൽ തെല്ലൊന്നു പതറിനിന്നെങ്കിലും, പിന്നീടങ്ങോട്ട് ഉറച്ച വിശ്വാസത്തോടെയാണ് സഖറിയാസ് ജീവിച്ചത്. അതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം എലിസബത്തിനോട് ദൈവത്തിന്റെ വെളിപാടിനെക്കുറിച്ചു പറയുകയും, കുഞ്ഞിന് യോഹന്നാൻ എന്ന് പേരിടണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്. എലിസബത്താണെങ്കിൽ, ജനം മുഴുവൻ എതിരായിരുന്നിട്ടും ദൈവേഷ്ടം പൂർത്തിയാക്കാൻ തിടുക്കം കാട്ടുകയാണ്. അവൾ പറയുന്നത്, “നിങ്ങൾ എന്ത് പറഞ്ഞാലും അത് അങ്ങനെയല്ല അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം”. സഖറിയാസും അതുതന്നെ എഴുതിക്കാണിച്ചു.

Almighty Father, not my will but, Thy will be done' - video dailymotion

നാട്ടുനടപ്പുകളും, പാരമ്പര്യങ്ങളും തീർച്ചയായും മാനിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ അവയെല്ലാം ദൈവേഷ്ടം നടപ്പാക്കാൻ നമ്മെ സഹായിക്കുന്നവയാകണം. നേരെ മറിച്ചാകരുത്. ഇന്ന് ആചാരങ്ങളിലും പാരമ്പര്യങ്ങളിലുംപെട്ട് ദൈവേഷ്ടം മുങ്ങിപ്പോകുകയാണ്‌. ഇന്ന് മതത്തിലൂടെ ദൈവത്തിന്റെ സ്വരമല്ല, മനുഷ്യന്റെ, രാഷ്ട്രീയപ്പാർട്ടികളുടെ, തീവ്രവാദ സംഘടനകളുടെ സ്വരമാണ് നാം കേൾക്കുന്നത്. വിശ്വാസികളെ ദൈവത്തിന്റെ ഇഷ്ടം കണ്ടെത്താൻ സഹായിക്കുന്നതിന് പകരം, ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുവാൻ പഠിപ്പിക്കുന്നതിന് പകരം ഇന്ന് മതങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കയ്യിലെ ചട്ടുകങ്ങളാകുകയാണ്; മതവിശ്വാസികൾ തീവ്രവാദ സംഘടനകളുടെ ചാവേറുകളാകുകയാണ്. ഈ സാഹചര്യം ഭയാനകമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെങ്കിലും ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുയാണ് നമ്മുടെ ദൗത്യം.

പഴയനിയമത്തിൽ ഉത്പത്തി പുസ്തകം അദ്ധ്യായം 24 ൽ തന്റെ ഏക മകൻ ഇസഹാക്കിനു ഒരു പെൺകുട്ടിയെ കണ്ടെത്താൻ അബ്രാഹം തന്റെ വിശ്വസ്തനായ വേലക്കാരനെ നിയോഗിക്കുന്നുണ്ട്. നീണ്ട യാത്രകൾക്കൊടുവിൽ അദ്ദേഹം റബേക്ക എന്ന പെൺകുട്ടിയെ കണ്ടെത്തുകയും അവളുടെ വീട്ടിൽച്ചെന്നു തന്റെ യജമാനന്റെ ആഗ്രഹം മാതാപിതാക്കളോടും ലാബാൻ എന്ന സഹോദരനോടും പറയുമ്പോൾ റബേക്കായുടെ പിതാവായ ബത്തുവേലും ചെറുപ്പക്കാരനായ ലാബാനും ഒരുമിച്ചു പറയുന്ന മറുപടി ഇങ്ങനെയാണ്: “ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല.” കർത്താവ് തിരുവുള്ളമായതുപോലെ കുടുംബജീവിതത്തെ രൂപപ്പെടുത്തുവാൻ അവർ ശ്രമിക്കുകയാണ്.

ഉത്പത്തി പുസ്തകം അധ്യായം 45 ൽ ജോസഫ് തന്നെത്തന്നെ സഹോദരങ്ങളുടെ മുൻപിൽ വെളിപ്പെടുത്തുന്ന ഒരു വൈകാരിക രംഗമുണ്ട്. “ഞാൻ ജോസഫാണ്” എന്നും പറഞ്ഞു തന്നെത്തന്നെ ജോസഫ് വെളിപ്പെടുത്തിയപ്പോൾ ഒന്നും സംസാരിക്കാൻ കഴിയാതെ സ്തംഭിച്ചുപോയ സഹോദരങ്ങളോട്

Christian Children's Book Review: Great Bible Stories: Joseph

ജോസഫ് പറഞ്ഞു:”എന്നെ ഇവിടെ വിറ്റതോർത്തു നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട…കാരണം ജീവൻ നിലനിർത്താൻ വേണ്ടി നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്”. ജീവിതത്തിലുണ്ടായ, അതും സ്വന്തം സഹോദരങ്ങളിൽ നിന്നുണ്ടായ ദുരന്തത്തെപ്പോലും ദൈവത്തിന്റെ ഇഷ്ടമായി കാണാൻ, ദൈവത്തിന്റെ പദ്ധതിയായിക്കാണാൻ മാത്രം ആത്മീയതയിൽ വളർന്ന ജോസഫിനെയാണ് നാം ഇവിടെ കാണുന്നത്.    

ജീവിതത്തിലെ പ്ലാനുകളും പദ്ധതികളും സ്വപ്നങ്ങളുമെല്ലാം ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ക്രമീകരിക്കപ്പെടുമ്പോഴാണ് ക്രൈസ്തവജീവിതം ക്രിസ്തുവിനോടൊത്തുള്ളതാകുന്നത്, ക്രിസ്തുമസ് നമ്മിൽ സംഭവിക്കുന്നത്. ഇന്നത്തെ സുവിശേഷ ഭാഗത്തും ഇതുതന്നെയാണ് നാം കാണുന്നത്. ദൈവേഷ്ടം അന്വേഷിക്കുമ്പോൾ, അത് പൂർത്തീകരിക്കുവാൻ തയ്യാറാകുമ്പോൾ സഖറിയാസിന്റെ കുടുബത്തിൽ അത് ദൈവകൃപയുടെ വസന്തോത്സവമാകുകയാണ്. ചങ്ങലകളെല്ലാം അഴിയുകയാണ്. സഖറിയാസ് സ്വതന്ത്രനാകുകയാണ്. ദൈവത്തിന്റെ കരം സഖറിയാസിന്റെ കുടുബത്തിൽ ദർശിക്കുവാൻ ജനത്തിനു സാധിക്കുകയാണ്. 

രണ്ട്, മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകണം. പാർട്ടിക്ലാസ്സുകളിൽ പറയുന്നപോലത്തെ ഒരു താത്വികമായ അവലോകനത്തെ പറ്റിയല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്.  ക്രൈസ്തവരെല്ലാവരും, പ്രത്യേകിച്ച് ക്രൈസ്തവ മാതാപിതാക്കൾ അവശ്യം എത്തിച്ചേരേണ്ട അവസ്ഥയെക്കുറിച്ചാണ് ഞാൻ പറയുന്നത് – മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകണം.  

എത്ര മനോഹരമായിട്ടാണ്, എത്ര വിശ്വാസത്തോടെയാണ് സഖറിയാസ് പറയുന്നത്: “നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കുവാൻ നീ പോകും.” നിങ്ങൾക്ക് സഖറിയാസിനോട് അസൂയ തോന്നുന്നില്ലേ? നമുക്കൊക്കെ എത്ര പുത്രന്മാരും, പുത്രിമാരും ഉണ്ടായിരിക്കുന്നു. അവരെക്കുറിച്ചു നമുക്ക് ദർശനങ്ങൾ ഉണ്ടാകുന്നുണ്ടോ? തലേ ദിവസം അമ്മയുടെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചു അമ്മയുടെയും പപ്പയുടെയും ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് പറഞ്ഞു പിറ്റെന്നു കോളേജിൽ പോയ മകൾ കൂട്ടുകാരന്റെകൂടെ, അതും അന്യമതസ്ഥനായ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയപ്പോൾ ആരാണ് തോറ്റത്? ആരാണ് ജയിച്ചത്? മാസങ്ങളായി സ്കൂളിൽ നിന്ന് വരുന്ന മകൻ മയക്കുമരുന്ന് കൊണ്ടുവരികയും, കലണ്ടറിന്റെ പുറകിലും, ഡിക്ഷ്ണറിയിലും മറ്റും ഒളിപ്പിച്ചു വയ്ക്കുകയും, അത് ഉപയോഗിക്കുകയും ചെയ്തിട്ടും മാതാപിതാക്കൾക്ക് അത് മനസ്സിലാകുന്നില്ല. അവർക്കു അത് sense ചെയ്യാൻ പറ്റുന്നില്ല.

മക്കളെക്കുറിച്ചു ദർശനങ്ങൾ പോയിട്ട് അവർ എന്താണ് ചിന്തിക്കുന്നതെന്നു നമുക്ക് ചിലപ്പോൾ മനസ്സിലാകുന്നില്ല. വീട്ടിൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ മക്കൾ പറയുന്ന ഡയലോഗുകൾ കേട്ട് മാതാപിതാക്കൾ അന്തംവിടുകയാണ്!!!  എന്തൊക്കെയാണ് ഇവർ ചിന്തിക്കുന്നത്? എന്തൊക്കെയാണ് ഇവർ പറയുന്നത്? “തമ്പുരാനേ എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ” എന്നോർത്ത് തലയിൽ കൈവച്ചുപോകുകയാണ് മാതാപിതാക്കൾ!

അമ്മിഞ്ഞകുടിക്കുന്ന കുഞ്ഞിന്റെ ഓരോ മൂളലിന്റെയും അർഥം മനസിലാക്കി തിരിച്ചു മൂളുകയും സംസാരിക്കുകയും ചെയ്തിരുന്ന അമ്മമാർക്കു പോലും മക്കൾ വലതുതായിവരുമ്പോൾ അവരെ മനസ്സിലാകുന്നില്ല. അവരെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുന്നില്ല. സത്യമല്ലേ പ്രിയപ്പെട്ടവരേ? ഇന്ന് നമ്മുടെ കുടുംബങ്ങളിലെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇതല്ലേ? ആർക്കും ആരെക്കുറിച്ചും ദർശനങ്ങൾ ഉണ്ടാകുന്നില്ല.

എനിക്ക് സഖറിയാസിനോട് അസൂയ തോന്നുകയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അത് സാധിച്ചത്? സ്വന്തം മകനെക്കുറിച്ചു എങ്ങനെയാണ് അദ്ദേഹത്തിന് ദർശനം ലഭിച്ചത്? ഉത്തരം ഒന്നേയുള്ളു – പരിശുദ്ധാത്മാവിന്റെ കൃപകൊണ്ട്. ഓരോ മനുഷ്യന്റെയും ആത്മീയ ജനിതകത്തിൽ ഉള്ള ഒന്നാണ് പരിശുദ്ധാത്മാവിന്റെ കൃപ. കാരണം, ദൈവത്തിന്റെ ആത്മാവാണ് നമ്മെ നയിക്കുന്നത്.    ഈ ആത്മാവിനെ നമുക്ക് നൽകുവാനാണ്‌ ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്. ഈ പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനപ്പെടുത്തുവാനാണ് ക്രിസ്തു വരുന്നതെന്ന് ലോകത്തോട് പറയുക എന്നതായിരുന്നു (ലൂക്ക 3, 16) സ്നാപക യോഹന്നാന്റെ ദൗത്യം. ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് അറിയുവാനും, നമ്മുടെ ജീവിതത്തെക്കുറിച്ചു, കുടുംബത്തെക്കുറിച്ചു, മക്കളെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുവാനും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും ആത്മ്മാവിനാൽ നയിക്കപ്പെടുന്നവരുമാകണം നാം.

അതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് നമ്മുടെ ജീവിതത്തിന്റെ നിഷ്കളങ്കത, നൈർമല്യം. ദൈവവചനത്താൽ ശുദ്ധീകരിക്കപ്പെട്ട വർക്കേ ദൈവേഷ്ടം അറിയാനും, അതിനനുസരിച്ചു ജീവിക്കാനും ദൈവത്തിന്റെ ദർശനങ്ങൾ സ്വീകരിക്കുവാനും അർഹതയുള്ളൂ. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കോവിഡ് ബാധിച്ചു മരണമടഞ്ഞ ദക്ഷിണകൊറിയൻ ചലച്ചിത്രകാരൻ കിം കി ഡുക്കിന്റെ (Kim Ki-duck) സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്പ്രിംഗ് (Spring, Summer, Fall, and Spring) എന്ന സിനിമയിൽ (2003) നായക കഥാപാത്രം ബുദ്ധ സന്യാസിയാകാൻ ഒരുങ്ങുന്ന ആളാണ്. ചെറുപ്പം മുതൽ ഗുരുവിനോടൊത്തു ജീവിച്ച അയാൾ തിന്മയുടെ, തൃഷ്ണയുടെ വഴിയിലൂടെ നടന്നു തന്നെത്തന്നെ മലിനപ്പെടുത്തുകയാണ്. അവസാനം കൊലപാതകം വരെ ചെയ്ത ശേഷം തിരിച്ചു ആശ്രമത്തിൽ എത്തുമ്പോൾ ഗുരു അവനു കൊടുക്കുന്ന അഭ്യാസം അയാൾ കൊല്ലാൻ ഉപയോഗിച്ച കത്തികൊണ്ടുതന്നെ ബുദ്ധ വചനങ്ങൾ ആവർത്തിച്ചു എഴുതുക എന്നതായിരുന്നു. പോലീസ് അയാളെ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നുണ്ടെങ്കിലും ശിക്ഷ കഴിഞ്ഞു വരുന്ന അയാൾ ഒരു പുതിയ മനുഷ്യനായിരുന്നു, ഒരു നല്ല സന്യാസി.

Spring Summer Fall Winter And Spring 2003 by AKVH7 on DeviantArt

ദൈവത്തിന്റെ വചനം, ഗുരുവചനം ആവർത്തിച്ചു എഴുതുന്നതും, ചൊല്ലുന്നതും, വായിക്കുന്നതും നമ്മെ വിമലീകരിക്കും. ദൈവത്തിന്റെ ഹൃദയമറിയാൻ ഇടയാക്കും. അപ്പോൾ നമ്മിൽ ക്രിസ്തുമസ് സംഭവിക്കും. ഈ ക്രിസ്തുമസ് ഒരുക്കക്കാലം, ദൈവവചനത്തിലൂടെ സ്വയം ശുദ്ധീകരിക്കപ്പെട്ട് ദൈവേഷ്ടം അറിയുവാൻ നാം ശ്രമിക്കണം.

ദൈവസന്നിധിയിൽ നീതിനിഷ്ഠരാകുക, ദൈവേഷ്ടം ജീവിതത്തിൽ നിവർത്തിക്കുക. പരിശുദ്ധാത്മാവേ, അങ്ങയുടെ കൃപകളാലും വരങ്ങളാലും എന്നെ നിറക്കുകയെന്നു പ്രാർത്ഥിക്കുക. അപ്പോൾ മക്കളെക്കുറിച്ചു നമുക്കും ദൈവം ദർശനങ്ങൾ നൽകും. 

സമാപനം

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമ്മെ അസ്വസ്ഥരാക്കണം. പ്രത്യേകിച്ച് ഇന്നത്തെ ലോകത്തിൽ. നാം അദ്ധ്വാനിക്കുന്നുണ്ട്, മക്കൾക്കുവേണ്ടി 24 മണിക്കൂറും ആകുലപ്പെടുന്നുണ്ട്. നല്ല ക്രൈസ്തവരായി ജീവിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, നമ്മുടെ ക്രൈസ്തവ ജീവിതം എത്രമേൽ ഫലപ്രദമാണ്? ദൈവേഷ്ടത്തിന്റെ ആഘോഷമാണോ നമ്മുടെ ജീവിതം? ദൈവം ദർശനങ്ങൾ നൽകാൻ മാത്രം യോഗ്യതയിലാണോ, വിശുദ്ധിയിലാണോ നമ്മുടെ ജീവിതം? ദൈവത്തോട് നന്ദിയുള്ളവരാണോ? ഉറച്ച ദൈവ വിശ്വാസമുള്ളവരാണോ? നമ്മുടെ അനുദിന ജീവിത പ്രവർത്തികൾ, ആധ്യാത്മിക കാര്യങ്ങൾ നമ്മെ ക്രിസ്തുവിലേക്കു അടുപ്പിക്കുന്നുണ്ടോ?

HELP ME HOLY SPIRIT | Family Life Worship Center

ക്രിസ്മസിന് ഒരുക്കമായി ഈ ചിന്തകളിലൂടെ ഇന്ന് നമ്മുടെ മനസ്സുകൾ കടന്നുപോകട്ടെ. നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, ആസുരമായ ഒരു കാലഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അങ്ങേ നന്മകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ, ഞങ്ങളുടെ മക്കളെ സ്നാപകനെപ്പോലെ ആത്മാവിൽ ശക്തിപ്പെടുത്തണമേ. ആമ്മേൻ!

Audio sermon

Mangalavarthakkalam 3rd Sunday 2020 // Fr. Saju Pynadath MCBS

SUNDAY SERMON LK 1, 26-38

മംഗളവാർത്താക്കാലം -ഞായർ 2

ലൂക്കാ 1, 26 – 38

സന്ദേശം

Annunciation - Matthias Stomer — Google Arts & Culture

മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാണിന്ന്. ഗ്രാമീണ സാഹചര്യങ്ങളിൽ ജീവിച്ച മറിയം എന്നൊരു സാധാരണ യുവതി, ദൈവത്തിന്റെ രക്ഷാകരചരിത്രത്തോടു ചേർന്ന് അവളുടെ ജീവിതത്തിലെടുത്ത ഒരു തീരുമാനത്തിന്റെ ആഘോഷമാണ് ഇന്നത്തെ സുവിശേഷ ഭാഗം. ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാകാം, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ജീവിച്ചതുകൊണ്ടാകാം – എന്തുതന്നെയായാലും മറിയത്തിന്റെ ഈ തീരുമാനം രക്ഷാകര പദ്ധതിയെ മാത്രമല്ല, ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. ഈ തീരുമാനത്തിന്റെ ചുവടുപിടിച്ചാകട്ടെ ഇന്നത്തെ സുവിശേഷ വിചിന്തനം.

വ്യാഖ്യാനം  

മാലാഖാമാരുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമാണ് ക്രിസ്തുമസ് കാലം. കുഞ്ഞുന്നാൾ മുതലേ മാലാഖമാരെ നമുക്ക് ഇഷ്ടമാണെങ്കിലും അവരെക്കുറിച്ചു കൂടുതലൊന്നും അറിയാൻ നാം ശ്രമിച്ചുകാണില്ല. ആരാണ് മാലാഖമാർ? ഭൂമിയിൽ ദൈവത്തിന്റെ കർമ്മങ്ങൾ പൂർത്തിയാക്കുവാൻ ദൈവം വ്യക്തികളെ തിരഞ്ഞെടുക്കുമ്പോൾ അവർക്കുവേണ്ടി ദൈവത്തിന്റെ വെളിപാടുകൾ അറിയിക്കുന്ന, അവരുടെ തീരുമാനങ്ങളുടെമേൽ ദൈവത്തിന്റെ അംഗീകാരമുദ്രപതിക്കുവാൻ ദൈവം അയയ്ക്കുന്ന ദൈവത്തിന്റെ ദൂതന്മാരാണ് അവർ. ദൈവം താൻ തിരഞ്ഞെടുത്ത ജനങ്ങളെ പരിപാലിക്കുവാനായി, അവർക്കു ശക്തി പകരുവാനായി അയയ്ക്കുന്ന സ്വർഗ്ഗത്തിലെ കാവൽക്കാരാണ് മാലാഖമാർ. മനുഷ്യരോട് നേരിട്ട് സംസാരിക്കുവാനും, ദൈവത്തിൽ നിന്നുള്ള ദിവ്യ ദൂത്, സന്തോഷകരമായ വാർത്ത അറിയിക്കുവാനുമായി ദൈവ സന്നിധിയിൽനിന്നും അയയ്ക്കപ്പെടുന്നവരാണ് അവർ. വിശുദ്ധ അഗസ്തീനോസ് പറയുന്നത് “മാലാഖ എന്നത് അവരുടെ ജോലിയാണ്, അവരുടെ സ്വഭാവമല്ല. സ്വഭാവത്താൽ അവർ അരൂപികളാണ്” എന്നാണ്. സഭാപിതാക്കന്മാർ പൊതുവെ പറയുന്നത്, ദൈവം മനുഷ്യജീവിതത്തിൽ വളരെ സ്നേഹത്തോടെ ഇടപെടുന്നു എന്ന ബോധ്യം മനുഷ്യർക്ക് നൽകുന്ന അരൂപികളാണ് മാലാഖമാർ എന്നാണ്. എല്ലാറ്റിലുമുപരി നമ്മുടെ ക്രൈസ്തവ ആധ്യാത്മികതയിൽ ദൈവത്താൽ അയയ്ക്കപ്പെടുന്നവരാണ് മാലാഖമാർ.

എന്നാൽ ഈയിടെ ക്രൈസ്തവരുടെ ഇടയിൽ, കത്തോലിക്കരുടെ ഇടയിൽ തികച്ചും തെറ്റായ ഒരു ഭക്തകൃത്യം രൂപപ്പെട്ടു വരുന്നുണ്ട്. സാത്താൻ ആരാധനയ്ക്കു തുല്യമായ ഒരു തിന്മയാണ് ഇതെന്നാണ് അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം പിതാവ് പറയുന്നത്.

Please click here to watch the video

ഈ ഭക്തകൃത്യത്തിന്റെ രീതി മാലാഖമാരെ വിളിച്ചുവരുത്തി അവരിൽ നിന്നു കാര്യങ്ങൾ, ആവശ്യങ്ങൾ നേടിയെടുക്കുക എന്നുള്ളതാണ്. അഞ്ചുമാലാഖമാരെയാണ് വിളിച്ചുവരുത്തുക. അതിൽ മൂന്നു പേര് ബൈബിളിൽ പറഞ്ഞിട്ടുള്ളവർ തന്നെയാണ്. ഇവരെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തുക, പ്രത്യേകം മുറിയൊരുക്കുക, അവരോടു ആവശ്യം ചോദിക്കുക എന്നിങ്ങനെയാണ് ഇതിന്റെ രീതികൾ. ആളുകളെ ഭയപ്പെടുത്തുന്ന ഒരു അന്ധ വിശ്വാസമാണ് ഇത്. ഈ കെണിയിൽ പെട്ട് പോകരുതെന്ന് പിതാവ് നമ്മെ ഓർമിപ്പിക്കുന്നുണ്ട്.

ഇവിടെ പ്രധാനമായും നാം രണ്ടു കാര്യങ്ങൾ ഓർമിക്കണം: 1. ദൈവത്തെ കൂടാതെ നമുക്കൊന്നും നേടുവാൻ സാധിക്കുകയില്ല. സങ്കീർത്തകൻ പാടുന്നപോലെ, ദൈവമാണ് എന്റെ അവകാശവും പാനപാത്രവും. എന്റെ ജീവിതം അവിടുത്തെ കരങ്ങളിൽ ഭദ്രമാണ്. (സങ്കീ 16, 5 ; 31, 15) ഈ ഉറച്ച വിശ്വാസമുണ്ടെങ്കിൽ നമ്മുടെ ജീവിതം ദൈവത്തിന്റെ കൈകളിൽ സുരക്ഷിതമാണ്. 2. ദൈവത്താൽ അയയ്ക്കപ്പെടുന്നവരാണ് മാലാഖമാർ. അല്ലാതെ നാം വിളിക്കുമ്പോൾ വരുന്നവരല്ല.  മുറിയൊരുക്കി, പാലും പഴവും നേദിച്ച്, കൈകൊട്ടിവിളിക്കുമ്പോൾ വരുന്നവരല്ല മാലാഖമാർ. ദൈവം തന്റെ ദൂതുകളുമായി, അരുളപ്പാടുകളുമായി, സംരക്ഷണവുമായി, സൗഖ്യവുമായി മനുഷ്യരുടെ അടുത്തേക്ക് അയയ്ക്കുന്ന സ്വർഗ്ഗത്തിന്റെ പ്രതിനിധികൾ ആണ് മാലാഖമാർ!

അപ്പോൾ ചോദിക്കും കാവൽ മാലാഖമാരോ? കാവൽമാലാഖാമാരുടെ സംരക്ഷണം നൽകണമേയെന്നു നാം ദൈവത്തോട് പ്രാർത്ഥിക്കുമ്പോഴാണ് ദൈവം മാലാഖമാരെ നമ്മുടെ അടുത്തേക്ക് അയയ്‌ക്കുന്നത്‌. ദൈവമേ, നിന്റെ സംരക്ഷണം എനിക്കുണ്ടാകുവാൻ മാലാഖമാരെ അയയ്ക്കണേ’  എന്നല്ലേ നമ്മുടെ പ്രാർത്ഥന. ആദ്യമായും, അവസാനമായും മനസ്സിലാക്കുക ദൈവത്താൽ അയയ്ക്ക പെടുന്നവരാണ് മാലാഖമാർ. എന്തെങ്കിലും ആവശ്യങ്ങൾ ഇതിലൂടെ നേടുന്നുണ്ടെങ്കിൽ സ്നേഹമുള്ളവരേ, ഓർക്കുക, ഇതെല്ലാം മധുരം പുരട്ടിയ വിഷങ്ങളാണ്.   

ഇന്നത്തെ സുവിശേഷത്തിൽ, രക്ഷാകര പദ്ധതിയുടെ പണിപ്പുരയിൽ നിന്ന് ദൈവം ഗബ്രിയേൽ ദൂതനെ അയയ്‌ക്കുന്നത്‌ പരിശുദ്ധ അമ്മയെക്കുറിച്ചുള്ള സ്വർഗ്ഗത്തിന്റെ മനസ്സ് തുറക്കുവാനാണ്. ഓരോ മാലാഖയും ഭൂമിയിലേക്ക് വരുന്നത് ഇത്തരമൊരു ദൗത്യവുമായിട്ടാണ്. ഇതാ ദൈവത്തിന്റെ ശക്തിയായ ഗബ്രിയേൽ ദൂതൻ വെറുമൊരു സാധാരണ യഹൂദ സ്ത്രീയുടെ മുൻപിൽ വന്നു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കുകയാണ്. സ്നേഹമുള്ളവരേ, സ്വർഗ്ഗവും ഭൂമിയും കണ്ടുമുട്ടുന്ന മനോഹര ദൃശ്യമാണിത്. ഒരു മഹാസമാഗമം! ഇന്നുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായത്. ഇന്നുവരെ മനുഷ്യൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹൃദ്യമായ, ആത്മാർഥത നിറഞ്ഞ അഭിവാദ്യങ്ങളാണ് മാലാഖയിൽ നിന്ന് ഉതിർന്നുവീണത്! ഇത് കേട്ട് ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! പക്ഷികൾ ചിറകടിച്ചു പറന്നു ആഹ്‌ളാദിച്ചിട്ടുണ്ടാകണം! അത്രമാത്രം സ്വർഗീയമായിരുന്നു ദൂതന്റെ അറിയിപ്പ്

ദൈവത്തിന്റെ മാലാഖ ഈശോയുടെ ജനനത്തിന്റെ അറിയിപ്പിനായി മാതാവിന്റെ അടുത്ത് എത്തിയപ്പോൾ, അറിയിപ്പ് മാത്രമായിരുന്നില്ല മാലാഖയുടെ ലക്‌ഷ്യം. മാലാഖ ചോദിക്കാതെ ചോദിച്ചത്, Mary, are you ready for it? മറിയം, ഈ ദൗത്യത്തിന് നീ തയ്യാറാണോ? എന്നാണ്. ദൂതന്റെ അറിയിപ്പിനും, മാതാവിന്റെ തീരുമാനത്തിനും ഇടയ്ക്കുള്ള മൗനം, നിശബ്ദത, ആ ഇടവേള ധ്യാനിക്കേണ്ടതാണ് നാം. സ്നേഹമുള്ളവരേ, സ്വർഗം നിശ്ചലമായ നിമിഷമായിരുന്നു അത്! മാലാഖമാരെല്ലാം ഭൂമിയിലേയ്ക്ക്, മേരിയിലേക്കു മാത്രം നോക്കിയിരുന്ന   നിമിഷമായിരുന്നിരിക്കണം അത്! എന്നിട്ടു ആ വലിയ നിശ്ശബ്ദതയ്ക്കുശേഷം മാതാവ്, ദൈവത്തിൽ പൂർണമായി വിശ്വസിച്ചുകൊണ്ട്, തന്നെത്തന്നെ പൂർണമായി സമർപ്പിച്ചുകൊണ്ട്  “ഞാൻ തയ്യാറാണ്” എന്ന് പറഞ്ഞപ്പോൾ, നിങ്ങൾക്ക് ഊഹിക്കുവാൻ പറ്റുമോ, സ്വർഗം എത്രമാത്രം സന്തോഷിച്ചുകാണുമെന്ന്? മറിയത്തിന്റെ ഈ തീരുമാനമാണ്, ബാഹ്യസമ്മർദ്ദങ്ങളില്ലാത്ത, പുറമെനിന്നുള്ള നിർബന്ധങ്ങളില്ലാത്ത ഈ തീരുമാനമാണ് ദൈവത്തിന്റെ രക്ഷ ഈ ഭൂമിയിൽ സാധ്യമാക്കിയത്!

ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയരുന്നുണ്ടാകും. “എങ്കിൽ പിന്നെ എന്തിനാണ് മാതാവ് ദൂതനോട് ചോദ്യങ്ങൾ ചോദിച്ചത്?” ശരിയാണ് യുവതിയായ മറിയം ചോദ്യങ്ങൾ ചോദിച്ചു. പക്ഷെ, ചോദ്യം ചെയ്തില്ല സ്നേഹമുള്ളവരേ. ഹീലോളജി (Healology)എന്ന മോനോഹരമായൊരു പുസ്‌തകമുണ്ട്. ക്രിസ് ജാമി (Criss Jami) യാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.  വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. അതിൽ മനോഹരമായൊരു ചിന്തയുണ്ട്. അദ്ദേഹം പറയുകയാണ്, “സുഹൃത്തുക്കൾ നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കളാകട്ടെ ചോദ്യം ചെയ്യുന്നു.” (“Friends ask you questions, enemies question you.”) ഉത്പത്തി പുസ്തകത്തിൽ സായാഹ്നങ്ങളിൽ ദൈവത്തോടൊത്തു ഉലാത്തിക്കൊണ്ടിരുന്ന ആദത്തെയും ഹവ്വയേയും പോലെ, ദൈവത്തോടൊത്തു സൗഹൃദത്തിൽ കഴിഞ്ഞിരുന്നൊരു യഹൂദ യുവതിയായ മറിയം ചോദ്യങ്ങൾ ചോദിക്കുന്നതിൽ എന്തിനു അത്ഭുതപ്പെടുന്നു? എത്രയോ വട്ടം ദൈവത്തോടൊത്തു മറിയം പ്രാർത്ഥനയിൽ ഇരുന്നിട്ടുണ്ട്? എത്രയോ വട്ടം അവർ സഹൃദ സംഭാഷണങ്ങൾ നടത്തിക്കാണണം? സുഹൃത്തുക്കൾ ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കൾ ചോദ്യം ചെയ്യുന്നു!! അവൾ സർവ സ്വാതന്ത്ര്യത്തോടും കൂടി പറയുകയാണ്: “ഇതാ കർത്താവിന്റെ ദാസി, നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ.”

സ്നേഹമുള്ളവരേ, പരിശുദ്ധ അമ്മയുടെ ഈ ഒരു തീരുമാനത്തിന് ദൈവത്തിന്റെ രക്ഷാകര പദ്ധതിയെ മാത്രമല്ല ലോകചരിത്രത്തെത്തന്നെ മാറ്റിമറിക്കാൻ സാധിച്ചെങ്കിൽ, നമ്മുടെ ജീവിത സാഹചര്യങ്ങളിൽ നാമെടുക്കുന്ന തീരുമാനങ്ങൾക്കും അതിന്റേതായ ചലനങ്ങൾ സൃഷ്ടിക്കുവാൻ കഴിയുമെന്ന് മനസ്സിലാക്കുക. നാമെടുക്കുന്ന ഓരോ തീരുമാനത്തിനും രണ്ടു കാര്യങ്ങൾ ചെയ്യുവാൻ കഴിയും. ഒന്നുകിൽ your decision can BREAK everything. അല്ലെങ്കിൽ the very decision of yours can MAKE everything! ഒന്നാമത്തേത്, വളരെ സ്വാർത്ഥവും, സ്വന്തം ലാഭം മാത്രം ലക്ഷ്യമാക്കിയുള്ളതും വൃത്തികെട്ടതുമാണ്. അത് എല്ലാം, നമ്മുടെ വ്യക്തി ജീവിതം, കുടുംബജീവിതം, നമ്മുടെ ജോലി, ബന്ധങ്ങൾ എല്ലാം തകർത്തുകളയും. രണ്ടാമത്തേത്, നമ്മിലുള്ള നന്മയെല്ലാം പകർന്നുകൊടുത്തു പടുത്തുയർത്തുന്നതാണ്.

Financial statements help you make better decisions! | Pro-actions Business  Coaching & Support

ഓർത്തുനോക്കിക്കോളൂ ….എപ്പോഴാണ് നിങ്ങളുടെ ജീവിതം താളം തെറ്റിയത്? എപ്പോഴാണ് വലിയ ഉയർച്ചയിൽ നിന്ന് നിങ്ങൾ താഴേക്കു പതിച്ചത്? നിങ്ങൾ തെറ്റായ, തകർക്കുന്ന, break ചെയ്യുന്ന തീരുമാനം എടുത്തപ്പോഴല്ലേ? മദ്യപിക്കണം എന്ന തീരുമാനത്തിന്റെ പരിണിതഫലങ്ങളായിരുന്നില്ലേ നിങ്ങളുടെ accident? നിങ്ങളുടെ വീട്ടിലുണ്ടായ കലഹം? അമിതലാഭമുണ്ടാക്കണമെന്ന  തീരുമാനമല്ലേ കൂട്ടുകാരനെ/ കൂട്ടുകാരിയെ  വഞ്ചിക്കുന്നതിലേക്കു നയിച്ചത്? നിങ്ങളുടെ ചീത്തകൂട്ടുകെട്ടു, മയക്കുമരുന്നുപയോഗം, ഉചിതമല്ലാത്ത പ്രണയ കൂട്ടുകൾ – എല്ലാം തീരുമാനത്തിന്റെ ഫലമല്ലേ? മറിച്ച്, സ്നേഹം നിറഞ്ഞ, സമാധാനം നിറഞ്ഞ, വളർച്ചയുടെ, ഉയർച്ചയുടെ വിജയത്തിന്റെ നിമിഷങ്ങൾ – അതും നിങ്ങളുടെ തീരുമാനത്തിന്റെ ഫലമല്ലേ?

ഓരോ തീരുമാനത്തിന്റെ സമയത്തും സ്വർഗം നമ്മുടെ മുൻപിലെത്തുന്നുണ്ട് എന്ന് സ്‌നേഹമുള്ളവരെ മനസ്സിലാക്കുക. കാരണം, നമ്മുടെ ഓരോ തീരുമാനവും പടുത്തുയർത്തുന്നതാകാൻ ദൈവം ആഗ്രഹിക്കുന്നു. ഓരോ തീരുമാനവും ഈ ഭൂമിയിൽ ക്രിസ്തുമസ്സാകാൻ, ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും വിതറുന്നതാകാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ഓരോ തീരുമാനവും ക്രിസ്തു നമ്മിൽ ഗർഭം ധരിക്കുന്നതിനുവേണ്ടിയുള്ള YES ആകാൻ സ്വർഗം ആഗ്രഹിക്കുന്നു.  നമ്മുടെ ഓരോ തീരുമാനവും ക്രിസ്‌തുവിന്‌ ഈ ഭൂമിയിൽ ജന്മം കൊടുക്കുന്നതാകണമെന്നു സ്വർഗം ആഗ്രഹിക്കുന്നു. ഏറ്റവും മനോഹരവും നല്ലതുമായ തീരുമാനത്തിൽ ജീവിക്കുകയെന്നാണ് പരിശുദ്ധ ‘അമ്മ ഇന്ന് നമ്മോടു പറയുന്ന സന്ദേശം.

സമാപനം

സ്നേഹമുള്ളവരേ, എങ്ങനെയാണ് ക്രിസ്മസ് ഭൂമിയിൽ കൊണ്ടുവരേണ്ടതെന്നു, നമ്മുടെ ക്രൈസ്തവ ജീവിതം എങ്ങനെയാണ് നയിക്കേണ്ടതെന്നു നമ്മെ പഠിപ്പിക്കുന്ന സ്കൂളാണ് പരിശുദ്ധ ‘അമ്മ. നമ്മുടെ ജീവിതത്തിൽ നാമെടുത്ത, നാമെടുക്കുന്ന തീരുമാനങ്ങളോട് ചേർന്ന് പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ നമ്മുടെ കുടുംബജീവിതം, വൈദിക ജീവിതം സന്യസ്തജീവിതം നയിക്കുമ്പോൾ നാമും കൃപനിറഞ്ഞവരാകും. കർത്താവ് നമ്മോടുകൂടെയുണ്ടാകും. പരിശുദ്ധാത്മാവ് നമ്മുടെമേൽ വരും. നാം ഈശോയെ ഗർഭം ധരിക്കും. പടുത്തുയർത്തുന്ന, ക്രിയാത്മകമായ തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കുവാൻ ആരാണ് നമ്മെ സഹായിക്കുക? ആരാണ് നമ്മെ ശക്തിപ്പെടുത്തുക? മറ്റാരുമല്ല, വിശുദ്ധ കുർബാനയിലെ ഈശോ നമ്മെ ശക്തിപ്പെടുത്തും. ഒന്നും break ചെയ്യാത്ത, മറ്റുള്ളവരിൽ സന്തോഷവും നന്മയും നിറക്കുന്ന തീരുമാനങ്ങളെടുക്കുവാൻ വിശുദ്ധ കുർബാന നമ്മെ ശക്തരാക്കും.

10 Powerful Verses for When You're Making Tough Decisions

ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ ഇടപെടലുകൾ മനസ്സിലാക്കുവാനും, അറിയിപ്പുകൾ കേൾക്കാനും, ഉചിതമായപടുത്തുയർത്തുന്ന, ക്രിയാത്മകമായ തീരുമാനങ്ങൾ എടുക്കുവാനും, തീരുമാനങ്ങളോട് ചേർന്ന് നന്മനിറഞ്ഞ ക്രൈസ്തവജീവിതം നയിക്കുവാനും നമുക്കാകട്ടെ. അപ്പോൾ നമ്മിലൂടെ ക്രിസ്മസ് ആഗതമാകും. നാം അനുഗ്രഹീതരാകും. ആമേൻ!

Mangalavarthakkalam 2nd Sunday// Audio Sermon

വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍

St. Francis Xavier icon by Theophilia on DeviantArt

“എനിക്ക് ആത്മാക്കളെ തരിക ബാക്കിയെല്ലാം നിങ്ങള്‍ എടുത്തുകൊള്‍ക” എന്ന് പറഞ്ഞ് ഒരു കൈയ്യില്‍ കുരിശ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മറുകൈയ്യില്‍ ബൈബിളും അടക്കിപ്പിടിച്ച്  ക്രിസ്തുവിന്റെ മിഷനറി ദൌത്യവുമായി ഏഷ്യയില്‍, പ്രത്യേകിച്ച് ഭാരതത്തില്‍ ഓടിനടന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെക്കുറിച്ച് സംസാരിക്കാന്‍ അഭിമാനത്തോടെയാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്.

പതിനാറാം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ 1506 ഏപ്രില്‍ എഴാംതിയതി ഇന്നത്തെ സ്പെയ്നില്‍ ജനിച്ച വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ സുഹൃത്തായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയിലൂടെയാണ് ക്രിസ്തുവിനെ കണ്ടെത്തിയത്. പാരീസ് സര്‍വകലാശാലയിലെ ഏറ്റവും മിടുക്കനായ പ്രൊഫെസറായിരുന്നു വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. തലമുടിയുംനീട്ടി കറങ്ങി നടന്ന ഫ്രാന്‍സീസിനെ കാണുമ്പോഴൊക്കെ സുഹൃത്തായ ലയോള ചോദിക്കും:  “ഫ്രാന്‍സീസേ, ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നഷ്ടമായാല്‍ എന്ത് ഫലം?” വിശുദ്ധ മത്തായിയുടെ സുവിശേഷം അധ്യായം 16, വാക്യം 26.  ആ വചനത്തിന്റെ ശക്തിയാല്‍ മാനസാന്തരപ്പെട്ട് ഫ്രാന്‍സിസ് സര്‍വകലാശാലവിട്ട് തെരുവിലേക്കിറങ്ങി. പിന്നെ അദ്ദേഹം പ്രസംഗിച്ചത് ശാസ്ത്രവിഷയങ്ങളാ യിരുന്നില്ല,  ക്രിസ്തുവിനെക്കുറിച്ചായിരുന്നു. ഇന്ത്യയിലെ കടലോരപ്രദേശങ്ങളില്‍ പ്രത്യേകിച്ച് ഗോവയില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത് തന്റെ ഡിഗ്രി പേപ്പറുകള്‍ ആയിരുന്നില്ല, ക്രൂശിതനായ ക്രിസ്തുവിനെയായിരുന്നു.

സ്നേഹമുള്ളവരെ, മുപ്പതിനായിരംപേരെ മാമോദീസാമുക്കിയിട്ട് 46അം വയസ്സില്‍ ഡിസംബര്‍ 3 നു മരിച്ച  വിശുദ്ധ ഫ്രാന്‍സിസ് സേവ്യറെ നമ്മുടെ മധ്യസ്ഥനായി ലഭിച്ചത് വലിയ ഭാഗ്യം തന്നെയാണ്. ഗ്രിഗറി പതിനഞ്ചാമന്‍ മാര്‍പാപ്പ ഫ്രാന്‍സിസ് സേവ്യറെ വിശുദ്ധനായി പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞത്, വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഭാരതത്തിന്റെ രണ്ടാമത്തെ വിശ്വാസത്തിന്റെ പിതാവ് എന്നാണ്. ഈശോ സഭയുടെ സ്ഥാപനത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്  മിഷനറിയായി ജീവിച്ച വിശുദ്ധനെ തിരുസ്സഭ വണങ്ങുന്നത്  മിഷനറിമാരുടെ മധ്യസ്ഥനായിട്ടാണ്.

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ  ജീവിതം മുഴുവന്‍ ക്രിസ്തുവായിരുന്നു. ഭൂമിയിലെ സമ്പത്തോ, അധികാരങ്ങളോ, ലോകവസ്തുക്കളോ അല്ല, ക്രിസ്തുവാണ്‌ ജീവിതത്തിന്റെ എല്ലാം എന്ന് തിരിച്ചറിഞ്ഞവനാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. ബൈബിളിലെ ക്രിസ്തുവിനെ കണ്ടെത്തുകയാണ് ജീവിത ലക്‌ഷ്യം എന്ന് തിരിച്ചറിഞ്ഞവനാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. ഇന്നും അഴിയാതെ വിശുദ്ധന്റെ ശരീരം നിലനില്‍ക്കുന്നത് ജീവിതം മുഴുവന്‍ ക്രിസ്തുവിനാല്‍ നിറച്ചതുകൊണ്ടാണ്.

സ്നേഹമുള്ളവരെ, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെപ്പോലെ ക്രിസ്തുവില്‍, ക്രിസ്തുവിനായി ജീവിക്കുവാന്‍ നമുക്കാകണം. ക്രിസ്തുവിനെപറ്റി മറ്റുള്ളവരോട് പറയുവാന്‍ നമുക്കാകണം. ബൈബിള്‍ വായിക്കുവാനും, വചനം പഠിക്കുവാനും നാം ശ്രമിക്കണം. മൊബൈലിനുവേണ്ടി, വാശി പിടിക്കുന്നവരാകാതെ ക്രിസ്തുവിനെക്കുറിച്ചു കേള്‍ക്കാന്‍ നമുക്ക് വാശി പിടിക്കാം. മറ്റുള്ളവരെ ക്രിസ്തുവിനായി നേടുക എന്നതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെപ്പോലെ നല്ലൊരു മിഷനറിയാകാം; ക്രിസ്തു സാക്ഷിയാകാം.

SUNDAY SERMON LK 1, 5-25

മംഗളവാർത്താക്കാലം -ഞായർ 1

ലൂക്കാ 1, 5 – 25

സന്ദേശം

Lessons from Zechariah - Bible Roads

2020 ലെ ക്രിസ്തുമസിനുള്ള ഒരുക്കത്തിലാണ് ലോകം മുഴുവനും. ഈ വർഷത്തെ ക്രിസ്തുമസിന്റെ പ്രത്യേകത മറ്റൊന്നുമല്ല കോവിഡു തന്നെയാണ്. ഒരു വർഷത്തോളമായി കോവിഡിന്റെ പിടിയിൽപെട്ടു നട്ടംതിരിയുന്ന ലോകത്തിനൊപ്പമാണ് നാം ഇക്കൊല്ലം ക്രിസ്തുമസ് ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തിന്റെ സൗഖ്യം നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ, പ്രാർത്ഥനകളുടെ മുഖ്യ പ്രമേയമായിരിക്കും. ഒപ്പം, ഇത്തവണത്തെ ക്രിസ്തുമസ് നമ്മുടെ വിശ്വാസത്തിന്റെ ആഘോഷവും പ്രഘോഷണവുമായിരിക്കണം. കാരണം, ക്രൈസ്തവവിശ്വാസം വലിയ വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം 2020 ലെ ക്രിസ്തുമസ് ആഘോഷിക്കുവാൻ ഒരുങ്ങുന്നത്. കൊറോണ പകർച്ച വ്യാധികൾക്കിടയിലും മതേതരത്വ രാജ്യമായ നമ്മുടെ ഇന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ ഇസ്‌ലാമിക ആക്രമണങ്ങളും നമ്മുടെ നാട്ടിലെ ലൗ ജിഹാദ് പോലുള്ള കാര്യങ്ങളും നമ്മുടെ വിശ്വാസത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ഫ്രാൻസിസ് പാപ്പയുടെ അർജന്റീന പോലെയുള്ള രാജ്യങ്ങളും ഭ്രൂണഹത്യ നിയമവിധേയമാക്കാൻ ശ്രമിക്കുന്നുവെന്ന ധാർമികപ്രശ്നവും ഈ കാലഘട്ടത്തിന്റെ വലിയ മുറിവാണ്. ജീവൻ അപകടത്തിലായിരിക്കുന്ന പാക്കിസ്ഥാനിലെ മരിയ ഷഹബാസും, റിമാൻഡ് ജയിലിൽ കഴിയുന്ന ഫാദർ സ്റ്റാൻ സ്വാമിയും നമ്മെ സങ്കടപ്പെടുത്തുന്നു. ഇങ്ങന, വിശ്വാസപരമായും ധാർമികമായും ധാരാളം വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്തു ക്രിസ്തുവിനെ രക്ഷകനായി പ്രഘോഷിക്കുവാൻ, നമ്മുടെ ക്രൈസ്തവ വിശ്വാസം ശക്തിപ്പെടുത്തുവാൻ ഒരു ക്രിസ്തുമസ് കാലംകൂടി അണഞ്ഞിരിക്കുകയാണ്.

വ്യാഖ്യാനം

മംഗളവാർത്താക്കാലത്തിന്റെ ആദ്യ ഞായറാഴ്ച്ചത്തെ സുവിശേഷഭാഗം സഖറിയായ്ക്കു കർത്താവിന്റെ ദൂതൻ പ്രത്യക്ഷപ്പെടുന്നതും അതിനെത്തുടർന്നുള്ള സംഭവവികാസങ്ങളുമാണ്. ചരിത്രപരമായ ഒരു സാഹചര്യത്തിലാണ് ഇന്നത്തെ സുവിശേഷത്തിലെ വൃദ്ധ ദമ്പതികളായ സഖറിയായെയും എലിസബത്തിനെയും അവതരിപ്പിച്ചിരിക്കുന്നത്. ഹേറോദേസ് രാജാവായിരുന്ന കാലത്തു, അബിയായുടെ ഗണത്തിൽ പെട്ട, അഹരോന്റെ പുത്രിമാരിൽപെട്ട എന്നൊക്കെ അവതരിപ്പിക്കുന്നത് നൂറ്റാണ്ടുകൾക്കുമുന്പ് നടന്ന സംഭവത്തിന് വിശ്വാസ്യത വർദ്ധിപ്പിക്കുമെന്നതിന് സംശയമില്ല.

കർത്താവിന്റെ ആലയത്തിൽ ധൂപാർപ്പണ സമയത്തു സംഭവിച്ചതെല്ലാം രക്ഷാകരപദ്ധതിയിലെ ദൈവത്തിന്റെ ഇടപെടലുകളാണ്. എന്നാൽ ജീവിതത്തിലെ ദൈവിക ഇടപെടലുകളെ മനസ്സിലാക്കാനോ, ദൈവിക വെളിപാടുകൾക്കു മുൻപിൽ സ്വയം സമർപ്പിതനാകുവാനോ സഖറിയായ്ക്കു ആയില്ല. അദ്ദേഹത്തിന്റെ ദൈവത്തിലുള്ള വിശ്വാസം അത്രയ്ക്ക് ശക്തമല്ലായിരുന്നു എന്നുവേണം അനുമാനിക്കാൻ! അബ്രഹാമിന്റെ ജീവിതത്തിൽ ദൈവിക ഇടപെടലുകളുണ്ടായപ്പോൾ അദ്ദേഹം കാണിച്ച വിശ്വാസ തീക്ഷ്ണത നാം സഖറിയായിൽ നിർഭാഗ്യവശാൽ കാണുന്നില്ല. ഫലമോ, ജീവിതം മൂകമാകുകയാണ്. ആംഗ്യങ്ങൾ കാണിച്ചുകൊണ്ട് ജനങ്ങളുടെമുൻപിൽ അപഹാസ്യനാകുകയാണ്.

ഇവിടെ സംസാരശേഷി നഷ്ടപ്പെടുകയെന്നത് ഒരു പ്രതീകമാണ്. ദൈവത്തിന്റെ അരുളപ്പാടിന്റെ മുൻപിൽ നമ്മുടെ ജീവിതം പതറുമ്പോൾ അവശ്യം നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഒരു അവസ്ഥയാണിത്. ആരോടും ഒന്നും പറയുവാൻ വയ്യാത്ത അവസ്ഥ! ജീവിതത്തിൽ വലിയൊരു ഒറ്റപ്പെടൽ എന്ന അനുഭവത്തിലൂടെ ഒരുവൻ കടന്നുപോകും. മറ്റുള്ളവർ ഉള്ളതും ഇല്ലാത്തതും പറഞ്ഞുപരത്തും. ജീവിതം വളരെ അസ്വസ്ഥമാകും!

മദ്യപിക്കുന്ന ഒരാളുടെ ജീവിതമെടുക്കുക. മദ്യപിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് ദൈവത്തിന്റെ ദൂതൻ പലരൂപത്തിൽ, പല ആളുകളിലൂടെ, പല സംഭവങ്ങളിലൂടെ കടന്നുവരും. ചിലപ്പോൾ, മദ്യപാനം മൂലം കുടുംബത്തിന് നഷ്ടമുണ്ടായാലും ദൈവം അയാളെ വീണ്ടും വീണ്ടും അനുഗ്രഹിക്കും.

8 Steps to Take When Your Spouse Displays Abusive Alcoholic Behavior –  Pathways

മറ്റുചിലപ്പോൾ എന്തെങ്കിലും അത്യാഹിതത്തിലൂടെ ദൈവം സംസാരിക്കും. ഈ തരത്തിലുള്ള ദൈവിക ഇടപെടലുകളെ അവഗണിക്കുമ്പോൾ ഒരുവൻ എത്തിച്ചേരുക വലിയ ദുരന്തത്തിലേക്കായിരിക്കും! ദൈവത്തിന്റെ ഇടപെടലുകളെ കണ്ടില്ലെന്നു നടിക്കുക, അഹങ്കാരം മൂലം അതിനെ അവഗണിക്കുക എന്നത് വലിയ ദുരന്തഫലങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കും.

സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു എന്നാണ്. തന്റെ പേരിന്റെ അർഥം എന്തെന്ന് അദ്ദേഹം ഒന്നോർത്തിരുന്നെങ്കിൽ ദൈവദൂതന്റെ മുൻപിൽ വിശ്വാസ സ്ഥൈര്യത്തോടെ നിൽക്കാമായിരുന്നു. പക്ഷെ അദ്ദേഹം അത് ചെയ്തില്ല. കർത്താവിന്റെ ദൂതന്റെ സന്ദേശത്തിലെ ദൈവികചൈതന്യം പോലും അദ്ദേഹത്തിൽ വിസ്മയം ഉളവാക്കിയില്ല. “ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണെന്നും, മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുമെന്നും” (സങ്കീ 34, 18) എന്തുകൊണ്ട് അദ്ദേഹം ഓർത്തില്ലാ? “കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യുമെന്ന്” എന്തുകൊണ്ട് അദ്ദേഹം എലിസബത്തിനോട് പറഞ്ഞില്ല? “കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ലെന്നും” (സങ്കീ 34, 9) എന്തുകൊണ്ട് അദ്ദേഹം ചിന്തിച്ചില്ല?

Adopted into God's Family | 36 - Teach Them Diligently

എന്റെ ജീവിതത്തിനു ആവശ്യമുള്ളതെല്ലാം എന്റെ ദൈവം എനിക്ക്, എന്റെ കുടുംബത്തിന് നൽകുമെന്ന ബോധ്യമല്ലേ നമ്മുടെ വിശ്വാസത്തിനു ആധാരം? എരിയുന്ന തീയിലും കുളിർമഴ പെയ്യിക്കുവാൻ ശക്തനായവനിലാണ് എന്റെ വിശ്വാസമെന്ന ധൈര്യമല്ലേ എരിതീയിലേക്കു പുഞ്ചിരിയോടെ നടന്നുപോകാൻ ദാനിയേലിനെയും കൂട്ടരെയും പ്രേരിപ്പിച്ചത്!

ഒരു ചെറിയ കഥ കേട്ടിട്ടില്ലേ? ഒരു ഗ്രാമത്തിൽ നാളുകളായി മഴ കിട്ടുന്നുണ്ടായിരുന്നില്ല. ഓരോരുത്തരും ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ടായിരുന്നെങ്കിലും ഒരുനാൾ ഗ്രാമം മുഴുവനും ഒരുമിച്ചു മഴയ്ക്കുവേണ്ടി പ്രാർത്ഥിക്കുവാൻ തീരുമാനിച്ചു. അവരെല്ലാവരും ഒരുമിച്ചുകൂടി. വൃദ്ധരും, ചെറുപ്പക്കാരും കുട്ടികളും…എല്ലാം. എല്ലാവരും പ്രാർത്ഥനാസാമഗ്രികളുമായി

A Indian Boy Looking The Other Way, Wearing Rainbows In Wet Water,.. Stock  Photo, Picture And Royalty Free Image. Image 131825433.

വന്നപ്പോൾ, പന്ത്രണ്ടു വയസ്സുള്ള ഒരു ബാലൻ മാത്രം ഒരു കുടയുമായി വന്നു. ആളുകൾ അവനോടു ചോദിച്ചു:”നീയെന്താ കുടയുമായെത്തിയത്?” അവൻ പറഞ്ഞു: “ഇന്ന് എന്റെ ദൈവത്തിനോട് എല്ലാവരും ചേർന്ന് പ്രാർത്ഥിക്കുമ്പോൾ മഴ പെയ്യാതിരിക്കില്ലല്ലോ!”

അതാണ് വിശ്വാസം. നമ്മുടെ ജീവിതം മൂകമാകുമ്പോൾ, എത്ര ശ്രമിച്ചിട്ടും ഒന്നും നേടാനാകുന്നില്ലെങ്കിൽ, നാം അസ്വസ്ഥരാകുന്നുണ്ടെങ്കിൽ, തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെടുന്നുണ്ടെങ്കിൽ അറിയുക, നമ്മുടെ ദൈവത്തിലുള്ള വിശ്വാസം ശക്തമല്ല എന്ന്.  അസാധ്യതകളെ പോലും സാധ്യതകളാക്കാൻ കഴിവുള്ളവനാണ് ദൈവമെന്നു വിശ്വസിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ പ്രകാശം തെളിയും!

സഖറിയായുടെ ഭാര്യയായ എലിസബത്തിന്റെ മനോഭാവവും നമ്മോടു ചിലത് പറയുന്നുണ്ട്. മക്കളില്ലാത്ത, വധ്യയായ സ്ത്രീകളെ ബൈബിളിന്റെ പലതാളുകളിലും നാം കണ്ടുമുട്ടുന്നുണ്ട്, പഴയനിയമത്തിൽ പ്രത്യേകിച്ചും. ഇസഹാക്കിന്റെ, യാക്കോബിന്റെ, സാംസണിന്റെ, സാമുവേലിന്റെ അമ്മമാരെല്ലാം മക്കൾക്കുവേണ്ടി കാത്തിരുന്ന്, ഒരു തരത്തിൽ പറഞ്ഞാൽ മടുത്തവരായിരുന്നു, എലിസബത്തിനെപ്പോലെ. എന്നാൽ ഇവരിലെല്ലാം ദൈവത്തിന്റെ കൃപ അത്ഭുതം പ്രവർത്തിച്ചു. എന്നുവച്ചാൽ, ഈ ഭൂമിയിൽ സംഭവിക്കുന്നതെല്ലാം ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്നു നാം മനസ്സിലാക്കുവാൻ വേണ്ടിയാണിത്. നമുക്കറിയാവുന്നതുപോലെ, എലിസബത്ത് എന്ന വാക്കിനു അർഥം ദൈവത്തിന്റെ വാഗ്ദാനം എന്നാണ്. എലിസബത്ത് യഹൂദവംശത്തിൽ പെട്ട ഒരു സാധാരണ സ്ത്രീയായിരുന്നു. ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്ന് അവൾക്കു ഉറപ്പുണ്ടായിരുന്നു. ദൈവത്തിന്റെ വാഗ്ദാനം അവളിൽ ചലനങ്ങൾ സൃഷ്ടിച്ചപ്പോൾ, അവൾ ഏറ്റുപറയുകയാണ്: ‘ദേ, ബന്ധുക്കളെ, അയൽ വക്കക്കാരേ, സുഹൃത്തുക്കളെ ഇതാ ദൈവം, ശക്തനായവൻ എന്റെ അപമാനം നീക്കിക്കളഞ്ഞിരിക്കുന്നു.’

ഇതാണ് നിഷ്കളങ്കമായ, സ്നേഹം നിറഞ്ഞ വിശ്വാസം. നമ്മുടെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും അതിൽ ദൈവത്തിന്റെ പ്രവർത്തനം, ദൈവത്തിന്റെ പദ്ധതി കണ്ടെത്താൻ നമുക്കാകണം.

ജീവിതത്തിൽ എന്ത് സംഭവിച്ചാലും – നല്ലതായാലും, ബുദ്ധിമുട്ടേറിയതായാലും – അതിൽ ദൈവത്തിന്റെ കൃപ, ദൈവത്തിന്റെ രക്ഷ കണ്ടെത്താൻ നമുക്കാകണം. പിന്നീട് കുഞ്ഞിന്റെ പേരിടൽ വേളയിലും എലിസബത്ത് എല്ലാവരെയും വിസ്മയിപ്പിക്കുന്നുണ്ട്. ദൈവത്തിന്റെ അരുളപ്പാടനുസരിച്ചുള്ള പേര്, യോഹന്നാൻ എന്ന പേരിടാൻ അവൾ മുന്നിൽ നിൽക്കുകയാണ്.

നമ്മുടെ ക്രൈസ്തവജീവിതത്തിൽ നാം സ്വീകരിക്കേണ്ട വലിയ മനോഭാവം എലിസബത്തിലുണ്ട്. ഒരു ശിശുവിന്റേതുപോലെ, നിഷ്കളങ്കമായ സ്നേഹം നിറഞ്ഞ വിശ്വാസം എലിസബത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് ദൈവത്തിന്റെ കൃപയെ തിരിച്ചറിയാൻ അവൾക്കായത്. അതുകൊണ്ടു തന്നെയാണ് പരിശുദ്ധ ‘അമ്മ വന്നപ്പോൾ എന്റെ കർത്താവിന്റെ അമ്മയാണ് നീ എന്ന് മാതാവിനോട് പറഞ്ഞത്. (ലൂക്ക 1, 43) ഒരു കൊച്ചു കുഞ്ഞിനെ നാം ആകാശത്തേക്ക് എറിയുമ്പോൾ, ആ കുഞ്ഞു ആഹ്ലാദത്തോടെ ചിരിച്ചു ശബ്ദമുണ്ടാക്കും. കുഞ്ഞിന് ഒട്ടും പേടിയില്ല. 

Father Tossing Baby Girl Into The Air High Resolution Stock Photography and  Images - Alamy

എന്താ കാരണം, കുഞ്ഞിനറിയാം, താഴോട്ടുപോരുമ്പോൾ തന്നെ താങ്ങാൻ ബലിഷ്ഠമായ കരങ്ങളുണ്ടെന്ന്!

സമാപനം

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലുകൾ കാണാനും അത് മറ്റുള്ളവരോട് പ്രഘോഷിക്കുവാനും നമുക്കാകണം. നമ്മിലെ ഇല്ലായ്മയെ നികത്താൻ കഴിവുള്ളവനാണ് നമ്മുടെ ദൈവം. മരുഭൂമിപോലുള്ള നമ്മുടെ ജീവിതങ്ങളെ, കുടുംബങ്ങളെ നീർച്ചാലൊഴുക്കി സമ്പൽ സമൃദ്ധമാക്കാൻ കഴിയുന്നവനാണ് നമ്മുടെ ദൈവം. അതുകൊണ്ടല്ലേ, എല്ലാ രാത്രിയിലും ഉറങ്ങാൻ കിടക്കുന്നതിനു മുൻപ്, നാളെ ഉണരുമോയെന്നറിയില്ലെങ്കിലും നാം അലാറം set ചെയ്യുന്നത്! ജെറമിയാ പ്രവാചകൻ പറയുന്നപോലെ, ദൈവത്തിനു നമ്മെക്കുറിച്ചു നല്ലൊരു പദ്ധതിയുണ്ട്. അത് നമ്മുടെ നന്മയ്ക്കു വേണ്ടിയുള്ള പദ്ധതിയാണ്. (ജറ 29, 11) അതുകൊണ്ടു, യഥാകാലം പൂർത്തിയാകുന്ന ദൈവത്തിന്റെ വചനത്തിൽ വിശ്വസിക്കുക!

God Has a Perfect Plan for Your Life | God Meme on ME.ME

നമ്മുടെ ജീവിതത്തിലേക്കും ദൈവം മാലാഖാമാരെ അയയ്ക്കും. അപ്പോൾ, ദൈവത്തിന്റെ അരുളപ്പാടു മനസ്സിലാക്കുവാനുള്ള,  അതിനോട് സഹകരിക്കുവാനുള്ള വലിയ കൃപയ്ക്കുവേണ്ടി ഈ വിശുദ്ധ ബലിയിൽ നമുക്ക് പ്രാർത്ഥിക്കാം. ക്രിസ്തുമസിനുള്ള ഒരുക്കക്കാലം ദൈവത്തോടൊത്തു ചിലവഴിക്കുവാൻ നമുക്ക് സാധിക്കട്ടെ. ആമേൻ!

Mangalavarthakkalam, 1st Sunday 2020 // Fr. Saju Pynadath MCBS-AUDIO sermon

മംഗളവാർത്തകാലം ഒന്നാം ഞായർ 2020

SUNDAY SERMON cHRIST tHE KING

മത്താ 22, 41 -23, 12

സന്ദേശം

Prayer to Christ the King - My Catholic Life!

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാമിന്ന് ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ആഘോഷിക്കുകയാണ്. ക്രിസ്തുവിനെക്കുറിച്ചു ഓർക്കുമ്പോൾ ഓരോ ക്രൈസ്തവനും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ഒരു വിശേഷണമുണ്ട് – രാജാക്കന്മാരുടെ രാജാവായ ക്രിസ്തു! ഇന്ന് പള്ളിക്കൂദാശാകാലത്തിന്റെ നാലാം ഞായറാഴ്ച്ച ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം വീണ്ടും ഈ വിശേഷണം ഓർത്തെടുക്കുകയാണ്. കുഞ്ഞുന്നാളിൽ സൺ‌ഡേ സ്കൂൾ കുട്ടികളായിരുന്ന കാലത്ത് ഒരു മുദ്രാവാക്യമായി, ഉള്ളിൽ തട്ടുന്ന ഒരു സങ്കീർത്തനമായി ജയ് ജയ് ക്രിസ്തുരാജൻ എന്ന് ഏറ്റുപറഞ്ഞതും തീർച്ചയായും നമ്മുടെ സ്മരണയിലുണ്ട്. നിഷ്കളങ്കമായ ഈ ഓർമകളിൽ നിന്നുകൊണ്ട് ഈ വർഷത്തെ ക്രിസ്തുരാജത്തിരുനാൾ ആഘോഷിക്കുവാൻ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. ഈ വർഷത്തെ ക്രിസ്തുരാജന്റെ തിരുനാൾ ദിനത്തിന് ഒരു പ്രത്യേകതയുണ്ട്. ഇന്നാണ് ക്രിസ്തുവിനെ ലോകത്തിന്റെ, ജീവിതത്തിന്റെ ദൈവവും, രാജാവുമായി ഏറ്റുപറഞ്ഞുകൊണ്ട് പോർച്ചുഗലിലെ ലിസ്ബണിൽ 2023 ൽ നടക്കുന്ന ആഗോള യുവജന സംഗമത്തിന്റെ മരക്കുരിശും മാതാവിന്റെ ചിത്രവും യുവജന പ്രതിനിധികൾക്ക് ഫ്രാൻസിസ് പാപ്പാ കൈമാറുന്നത്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ!

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആശയമാണ് രാജത്വം എന്നത്. മനുഷ്യചരിത്രത്തിലെ ആദ്യകാലങ്ങൾമുതൽ ഗോത്രരാജാക്കന്മാരും മറ്റും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. എങ്കിലും, ഇസ്രായേൽ ജനത്തിന് ആദ്യകാലങ്ങളിൽ രാജാവില്ലായിരുന്നു. ദൈവം ആയിരുന്നു അവർക്കെല്ലാം. അവരെ നയിക്കുകയും, പരിപാലിക്കുകയും, രക്ഷിക്കുകയും ചെയ്തിരുന്നത് ദൈവമാണെന്ന് അവർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു. എന്നാൽ സാമുവേൽ പ്രവാചകന്റെ അവസാന നാളുകളിൽ ഇസ്രായേൽ ജനം അദ്ദേഹത്തോട് പറഞ്ഞു: ” മറ്റുജനതകൾക്കുള്ളതുപോലെ ഞങ്ങൾക്കും ഒരു രാജാവിനെ നിയമിച്ചു തരിക.” തങ്ങളുടെ ദൈവത്തെയാണ് അവർ നിരാകരിക്കുന്നത് എന്നറിഞ്ഞിട്ടും ദൈവം സാമുവേലിനോട് പറഞ്ഞു: ‘ജനം പറയുന്നത് കേൾക്കുക… എന്നാൽ അവരെ ഭരിക്കാനിരിക്കുന്ന രാജാക്കന്മാരുടെ രീതി സൂക്ഷ്മമായി അവർക്കു വിവരിച്ചുകൊടുക്കുക”. സാമുവേൽ ജനത്തോടു പറഞ്ഞു: ‘നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവ് നിങ്ങളോട് ഇങ്ങനെ ചെയ്യും. തന്റെ രഥത്തിന്റെ മുൻപിൽ ഓടാൻ തേരാളികളായി നിങ്ങളുടെ പുത്രന്മാരെ അവൻ നിയമിക്കും. ഉഴവുകാരും, നെയ്ത്തുകാരും ആയുധപണിക്കാരും രഥോ പകരണ നിർമാതാക്കളായും അവരെ നിയമിക്കും. നിങ്ങളുടെ പുത്രിമാരെ അസുഗന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളുമാക്കും. നിങ്ങളുടെ തോട്ടങ്ങളിലെ നല്ലതെല്ലാം സ്വന്തമാക്കും. അവൻ നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ ദശാംശം എടുക്കും. നിങ്ങൾ അവന്റെ അടിമകളായിരിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന രാജാവ് നിമിത്തം അന്ന് നിങ്ങൾ വിലപിക്കും.’ (1 സാമുവേൽ 8, 1 – 18) ഇത്രയും പറഞ്ഞിട്ട് പ്രവാചകൻ അവരോടു ചോദിച്ചു: ‘ജനങ്ങളേ, നിങ്ങൾക്കു രാജാവിനെ വേണോ?” ജനം ഒന്നടങ്കം പറഞ്ഞു: “ഞങ്ങൾക്ക് രാജാവിനെ വേണം”.

ഇസ്രായേൽ ജനത്തിന്റെ ചരിത്രം മാത്രമല്ല രക്ഷാകര ചരിത്രം പോലും രാജാക്കന്മാർ ഇസ്രായേൽ ജനത്തിനോട് കാണിച്ച അനീതിയുടെ, ക്രൂരതകളുടെ, അടിച്ചമർത്തലുകളുടെ ചരിത്രമാണ്. ആദ്യരാജാവായ സാവൂൾ തുടങ്ങി, ദാവീദ്, ആഹാബ് തുടങ്ങിയ രാജാക്കന്മാരെല്ലാം ഇസ്രായേൽ ജനത്തോട്ട് കാണിച്ച ചതിയുടെയും, അധർമ്മത്തിന്റെയും ചരിത്രവും കൂടിയാണ് രക്ഷാകര ചരിത്രം! നാം ഓർക്കണം, പഴയനിയമ ചരിത്രത്തിലെങ്ങും താൻ രാജാവാണെന്നു ദൈവം പറഞ്ഞിട്ടില്ല. ലൗകികരായ രാജാക്കന്മാരുടെ മഹത്വവും, പ്രതാപവും കണ്ട ജനമാണ് ദൈവത്തിനു രാജാവ് എന്ന പട്ടം ചാർത്തിക്കൊടുത്ത്. ദൈവം രാജാവാണെന്നു പറഞ്ഞപ്പോൾ ഇസ്രായേൽക്കാർ പക്ഷെ, തങ്ങളെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുന്ന, തങ്ങളെ പച്ചയായ മേച്ചിൽപ്പുറങ്ങളിലേക്കു നയിക്കുന്ന, തങ്ങളോടൊത്തു വസിക്കുന്ന ഏറ്റവും ഉത്തമനായ ഒരു രാജാവായാണ് ദൈവത്തെ കണ്ടത്.

Ten of Africa's Most Powerful Kings, Queens, Warriors and Legends | Ancient  Origins

ലോകചരിത്രത്തിൽ തന്നെ മറക്കാനാവാത്ത ഒരു കാലഘട്ടമാണ് രാജാക്കന്മാരുണ്ടായിരുന്ന കാലം. യുദ്ധങ്ങളുടെയും, അടിച്ചമർത്തലുകളുടെയും, വെട്ടിപ്പിടിക്കലിന്റെയും കഥകൾക്ക് എന്നും രക്തത്തിന്റെ നിറമുണ്ടായിരുന്നു, മണമുണ്ടായിരുന്നു. മനുഷ്യത്വം ഇല്ലാത്ത വിധത്തിലുള്ള ഒരു വിധേയത്വം, കാരുണ്യം ലവലേശമില്ലാത്ത അടിമത്വം ഈ കാലത്തിന്റെ പ്രത്യേകതകളായിരുന്നു.

ഭാഷയുടെ പരിമിതികൊണ്ടോ എന്തോ എല്ലാ ഭാഷകളിലും രാജാവ് എന്ന വാക്കു പൂർണമായും പോസറ്റീവ് അർത്ഥങ്ങളല്ല നൽകുന്നത്. എന്തുകൊണ്ടോ അടിമത്വം എന്നത് രാജാവ് എന്ന വാക്കിന്റെ പര്യായമായി ഇന്നും ഭാഷയിൽ നിലനിൽക്കുന്നു.

ഇക്കാരണങ്ങളാൽ തന്നെ, ക്രിസ്തുവിനു ഒട്ടും തന്നെ ചേരാത്ത ഒരു വിശേഷണമാണ് രാജാവ് എന്നുള്ളത്. അതുകൊണ്ടുതന്നെയാവണം, ഈശോ ഒരിക്കൽപോലും ഈ ലോകത്തിന്റെ രാജാവാകാൻ ആഗ്രഹിച്ചില്ല.

രാജത്വം അതിന്റെ സർവ മഹത്വത്തിലും ക്രൂരതയിലും നിലനിന്ന കാലത്തായതുകൊണ്ടാവാം ഈശോയെ രാജാവാക്കുവാൻ ജനത്തിനു വലിയ താത്പര്യമായിരുന്നു. ‘മിശിഹാ രാജാവായി വരുമ്പോൾ തങ്ങളെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുമെന്ന’ ഒരു വിശ്വാസം ഇസ്രായേൽ ജനത്തിനുണ്ടായിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അയ്യായിരത്തിലധികം വരുന്ന ജനതയ്ക്കു അപ്പം വർധിപ്പിച്ചു കഴിഞ്ഞപ്പോൾ, അവരെല്ലാം ഭക്ഷിച്ചു തൃപ്തരായപ്പോൾ ജനങ്ങൾ ഈശോയെ പിടിച്ചു രാജാവാക്കാൻ ശ്രമിക്കുന്നുണ്ട്. (യോഹ 6, 15) ഒലിവുശാഖകളുമായി ജനം ഈശോയെ എതിരേറ്റപ്പോൾ മിശിഹായുടെ രാജത്വത്തിന്റെ പൂവിടലായിട്ടാണ് അവർ ഈശോയെ കണ്ടത്. (യോഹ 12, 12 -19)

Mocking Jesus | The Doc File

ചുവന്ന മേലങ്കിയും മുൾക്കിരീടവും അണിയിച്ചു “യൂദന്മാരുടെ രാജാവേ സ്വസ്തി” എന്ന് ക്രിസ്തുവിനെ അധിക്ഷേപിച്ചപ്പോഴും ക്രൂരമായിട്ടാണെങ്കിലും മിശിഹായുടെ രാജത്വമെന്ന ആശയം അവർ ആഘോഷിക്കുകയായിരുന്നു. (യോഹ 19, 3) പീലാത്തോസും ചോദിക്കുന്നുണ്ട് ഒരു ചോദ്യം: “നീ യൂദന്മാരുടെ രാജാവാണോ?” (യോഹ 18, 33) ഉന്നത അധികാരികൾപോലും മിശിഹായുടെ രാജത്വം പ്രതീക്ഷിച്ചിരുന്നു. അവസാനം, കാൽവരിയിൽ നല്ലകള്ളനും ഈശോയുടെ രാജത്വം പ്രഘോഷിക്കുന്നുണ്ട്: ‘ഈശോയെ നിന്റെ രാജ്യത്തിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമേ.’ (ലൂക്ക 23, 43)

ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്തിൽ ഈശോയെ രാജാവായിക്കാണുക അത്ര എളുപ്പമല്ല. അതുമാത്രമല്ല, നല്ല രാജാക്കന്മാർ ധാരാളം ചരിത്രത്തിൽ ഉണ്ടെങ്കിലും, രാജാവെന്നു കേൾക്കുമ്പോൾ അടിമത്തത്തിന്റെ, ക്രൂരതയുടെ ഒരു ചിത്രമാണ് നമ്മുടെ മനസ്സിലേക്ക് വരിക. അതിനാൽ, ഈശോയെ എന്റെ ദൈവമായി കാണാനാണ് എനിക്കിഷ്ടം. അവിടുന്നെന്റെ രക്ഷകനാണ്. എന്നെത്തേടി വരുന്ന, എന്നെ തോളിലേറ്റുന്ന എന്റെ നല്ല ഇടയനാണ്. അവിടുന്ന് ആരെയും അടിമകളാക്കിയിട്ടില്ല. ഒരു തുണ്ടു ഭൂമിപോലും ആരിൽനിന്നും തട്ടിയെടുത്തിട്ടില്ല. അധികാരം നിലനിർത്താൻ പടയോട്ടങ്ങൾ നടത്തിയിട്ടില്ല, അളിഞ്ഞ രാഷ്ട്രീയം കളിച്ചിട്ടില്ല. കോടികൾ മുടക്കി ദേവാലയങ്ങൾ പണിതിട്ടില്ല. മനുഷ്യ ഹൃദയങ്ങളെ ദേവാലങ്ങളാക്കാനാണ് അവിടുന്ന് വന്നത്. മനുഷ്യനോടൊത്ത് വാഴാനാണ് ക്രിസ്തുവന്നത്. ഈ ഭൂമിയിൽ രാജാവാകാനല്ല, ഈശോ വന്നത്. അവിടുന്ന് തന്നെ പറഞ്ഞു; “എന്റെ രാജ്യം ഐഹികമല്ല.”  (യോഹ 18, 36)

മാത്രമല്ല, ഞാൻ നേരത്തെ പറഞ്ഞതുപോലെ, ലോകത്തിന്റെ ഭാഷയിൽ ഈശോയെ വിശേഷിപ്പിച്ചാൽ അത് അവിടുത്തേക്ക്‌ യോജിക്കുകയില്ല. അത് ഒരുതരം പരിമിതിയായിരിക്കും സൃഷ്ടിക്കുക. അല്ലെങ്കിൽ, തീർത്തും പോസിറ്റിവായ വാക്കുകൾ ഉപയോഗിക്കണം. രാജാവെന്ന വാക്കു നമ്മുടെ ഭാഷയിൽ, സംസ്കാരത്തിൽ ഇപ്പോൾ നെഗറ്റിവായ ഒരു വാക്കാണ്. കാരണം, ഈ ഭൂമിയിലെ രാജാക്കന്മാർ, നേതാക്കന്മാർ ഉത്തമരായവരല്ല. ചുറ്റുമൊന്നു നോക്കൂ…

പിഞ്ചുകുഞ്ഞുങ്ങൾ, ചെറുപ്പക്കാർ മൃഗീയമായി കൊലചെയ്യപ്പെട്ടാലും കൊലയാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്ന, കൊലയാളികൾക്കുവേണ്ടി ലക്ഷങ്ങൾമുടക്കി വക്കീലന്മാരെ നിയമിക്കുന്ന, അന്വേഷണങ്ങളെ അട്ടിമറിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… കോടികൾ മുടക്കി

Why Habitat opted out of Life Mission Project, G Sankar reveals | Onmanorama

ഷോപ്പിംഗ് മാളുകളും, പള്ളികളും, ഗവണ്മെന്റ് ചിലവിൽ തന്നെ വലിയ വലിയ കെട്ടിടങ്ങളും പണിയുമ്പോൾ പാവപ്പെട്ടവർക്ക് വലിയ വാക്കുകളിൽ ലൈഫ് മിഷൻ പദ്ധതിയെന്നൊക്കെ പറഞ്ഞു അതിന്റെ വിഹിതത്തിലും കയ്യിട്ട് വാരിക്കളിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… എന്തതിക്രമം നടന്നാലും, അഴിമതി നടന്നാലും എനിക്കൊന്നുമറിയില്ല എന്നുപറഞ്ഞു കൈകഴുകുന്ന നേതാക്കന്മാർ, രാജാക്കന്മാർ… ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകളെ കുത്സിത മാർഗങ്ങളിലൂടെ അട്ടിമറിക്കുന്ന നമ്മുടെ മത രാഷ്ട്രീയ രാജാക്കന്മാർ, നേതാക്കന്മാർ… രാജാവെന്ന വാക്കു വളരെ വികൃതമായി തീർന്നിരിക്കുകയാണ്!

ഈ കാലഘട്ടത്തിൽ പോലും രാജാവെന്ന വാക്കു അത്ര ഭംഗിയുള്ളതല്ല. എങ്കിലും, രാജാവെന്ന വാക്കിന്റെ പരിമിതിക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമുക്ക് ഞാൻ സ്നേഹരാജാവായി, കാരുണ്യം നിറഞ്ഞ രാജാവായി, നീതിയുള്ള രാജാവായി കാണണം. സഭാപിതാവും സഭാപണ്ഡിതനുമായ അലക്‌സാണ്ടറിയായിലെ വിശുദ്ധ സിറിൽ പറയുന്നത് ഇങ്ങനെയാണ്: “ക്രിസ്തുവിനു ലോകം മുഴുവന്റെയും മേൽ ആധിപത്യമുണ്ട്. അത് ഹിംസയിലൂടെ നേടിയെടുത്തതല്ല. അത് സ്നേഹത്തിലൂടെ, കാരുണ്യത്തിലൂടെ അവിടുന്ന് നേടിയെടുത്തതാണ്. അതാണ് അവിടുത്തെ സത്തയും സ്വഭാവവും”. വിശുദ്ധ പോൾ ആറാ മൻ മാർപ്പാപ്പ പറയുന്നത്, “ക്രിസ്തു ആദിയും അന്തവുമാണ്. അവിടുന്ന് പുതുലോകത്തിന്റെ രാജാവാണ്. അവിടുന്നാണ് ചരിത്രത്തിന്റെ നായകൻ. അവിടുന്നാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്ന താക്കോൽ” എന്നാണ്. ഫ്രാൻസിസ് മാർപ്പാപ്പാ ചോദിക്കുകയാണ്: “എപ്പോഴാണ് ക്രിസ്തു തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തിയത്?” അദ്ദേഹം തന്നെ ഉത്തരം പറഞ്ഞു: “കാൽവരിയിൽ വിശുദ്ധകുരിശിൽ!

അതെ പ്രിയപ്പെട്ടവരേ, കാനായിലെ വെള്ളം വീഞ്ഞാക്കിയപ്പോഴല്ല, കുരുടനെ സുഖപ്പെടുത്തിയപ്പോഴല്ല, അഞ്ചപ്പംകൊണ്ടു അയ്യായിരങ്ങളെ തൃപ്തിപ്പെടുത്തിയപ്പോഴല്ല അവിടുന്ന് രാജാവായത്.  സഹനങ്ങളുടെ മദ്ധ്യേ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ മന്ത്രം ഉച്ചരിച്ചുകൊണ്ട്, ക്ഷമയുടെ വലിയ സന്ദേശം നൽകിക്കൊണ്ട് കുരിശിൽ മരിച്ചപ്പോഴാണ്. ക്രിസ്തു തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തിയത് കാൽവരിയിൽ വിശുദ്ധകുരിശിലാണ്. അതുകൊണ്ടാണ് ആഗോള യുവജന സംഗമത്തിന്റെ മരക്കുരിശ് ഇന്ന്, ക്രിസ്തുവിന്റെ രാജത്വതിരുനാൾ ദിനത്തിൽ മാർപ്പാപ്പ യുവജനങ്ങൾക്ക്‌ കൈമാറുന്നത്.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിന്റെ കുടുംബത്തിന്റെ, ഇടവകയുടെ, ലോകത്തിന്റെ കർത്താവും ദൈവവുമായി ക്രിസ്തുവിനെ ഏറ്റുപറയുവാൻ നമുക്കാകട്ടെ. ഇവയ്ക്കു വിരുദ്ധമായി ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കാതിരിക്കട്ടെ.

love jihad: Latest News, Videos and love jihad Photos | Times of India

ലവ് ജിഹാദുവഴിയോ, മറ്റു പ്രണയവഴികളിലൂടെയോ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ, ഓരോ വിശുദ്ധ കുർബാന സ്വീകരണശേഷവും ക്രിസ്തുവേ, നീയാണെന്റെ ദൈവം, എന്റെ ഹൃദയത്തിന്റെ രാജാവ് എന്ന് ഏറ്റുപറയുന്ന നമ്മുടെ ചെറുപ്പക്കാർ പരിശുദ്ധാത്മാവില്ലാത്തവരുടെ, ക്രിസ്തുവിനെ സ്വീകരിക്കാത്തവരുടെ കൂടെ പോകുമ്പോൾ ക്രിസ്തുവിന്റെ രാജത്വം അവഹേളിക്കപ്പെടുകയാണ്. തികച്ചും അനാർഭാടമായി നടക്കേണ്ട മിശ്രവിവാഹങ്ങൾ ആർഭാടമായി നടത്തുവാൻ, ഉത്തരവാദിത്വപ്പെട്ടവർതന്നെ നിയമ വശങ്ങളും, ന്യായീകരണങ്ങളും കണ്ടെത്തുമ്പോൾ, അത്തരം മിശ്രവിവാഹങ്ങളെ ആശീർവദിക്കുവാൻ എന്തിന്റെ പേരിലായായാലും അഭിവന്ദ്യ പിതാക്കന്മാർ എത്തുമ്പോൾ അവഹേളിക്കപ്പെടുന്നത് രാജാവായ ക്രിസ്തുവാണ്; വേദനിക്കുന്നത് ക്രിസ്തുവിനെ കർത്താവായും ദൈവമായും ഏറ്റുപറയുന്ന സാധാരണ ക്രൈസ്തവരുടെ മനസ്സാണ്.

സമാപനം

രാജാവെന്ന വാക്കിന്റെ പരിമിതികൾക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിക്കാം. അവിടുന്ന് എന്റെ ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ നാഥനാണ് എനിക്ക് അവിടുന്ന്.  എനിക്ക് അതുമതി എന്ന് നമുക്ക് ഏറ്റുപറയാം. പതിനെട്ടാം നൂറ്റാണ്ടിലെ ജർമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന Kingdom of Prussia യുടെ ചക്രവർത്തിയായിരുന്ന ഫ്രഡറിക് ദ ഗ്രേറ്റ് (Frederick the Great) ഒരു ദിവസം ബ്രാൻഡ്‌സ്‌ബെർഗ് (Brandsberg)നഗരത്തിലെ ഒരു വിദ്യാലയത്തിലെത്തി. അവിടെ ഭൂമിശാസ്ത്രം പഠിപ്പിക്കുകയായിരുന്ന ഒരു ക്‌ളാസിൽ കയറി. ആകാംക്ഷയോടെ ചക്രവർത്തിയെ നോക്കിയിരുന്ന കുട്ടികളിൽ ഒരാളോട് അദ്ദേഹം ചോദിച്ചു: “ബ്രാൻഡ്‌സ്‌ബെർഗ് നഗരം ഏതു രാജ്യത്താണ്?” “ജർമനിയിൽ”, കുട്ടി ഉത്തരം പറഞ്ഞു. “ജർമനി എവിടെയാണ്”? ചക്രവർത്തിയുടെ ചോദ്യത്തിന് കുട്ടിയുടെ ഉത്തരം ഉടനെ വന്നു:”ജർമനി യൂറോപ്പിൽ”. “അപ്പോൾ, യൂറോപ്പ് എവിടെയാണ്” ചക്രവർത്തി വീണ്ടും ചോദിച്ചു. “ലോകത്തിൽ”. ഇത്രയും കുട്ടി വളരെ സമർത്ഥമായി പറഞ്ഞപ്പോൾ ചക്രവർത്തിയുടെ അടുത്ത ചോദ്യം വന്നു: “ഈ ലോകം എവിടെയാണ്?” ഒട്ടും സംശയിക്കാതെ മിടുക്കനായ ആ കുട്ടി പറഞ്ഞു: “ലോകം ദൈവത്തിന്റെ കരങ്ങളിലാണ്”. രാജാവ് വിസ്മയഭരിതനായി കൈകൾ കൊട്ടി ആ കുട്ടിയെ പ്രോത്സാഹിപ്പിച്ചു. അതെ, ഈ ലോകം, നിങ്ങളും ഞാനും, നമ്മുടെ കുടുംബങ്ങളും എല്ലാം ദൈവത്തിന്റെ കരങ്ങളിലാണ്.

456 God Holding World Photos - Free & Royalty-Free Stock Photos from  Dreamstime

ഈ ദൈവത്തെ അറിയുവാൻ, ക്രിസ്തു ആരെന്നു മനസ്സിലാക്കുവാൻ, അവിടുത്തെ രാജ്യത്തിന്റെ സ്വഭാവം അറിയുവാൻ ഒന്നുകിൽ നാം ജ്ഞാനികളാകണം, അല്ലെങ്കിൽ കുഞ്ഞുങ്ങളുടെ നിർമലതയുള്ള മനുഷ്യരാകണം, അതുമല്ലെങ്കിൽ, മാനസാന്തരപ്പെടുന്ന സക്കേവൂസാകണം, സമരിയാക്കാരിയാകണം, നല്ല കള്ളനാകണം.

സ്നേഹമുള്ളവരെ, ക്രിസ്തു നമ്മുടെ ദൈവമാണ്. അവിടുത്തേയ്ക്കു സകല മഹത്വവും ആരാധനയും. കരങ്ങൾ ചേർത്ത് പിടിച്ചു നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, അങ്ങെന്റെ ദൈവമാണ്. എന്റെ തകർന്ന ജീവിതത്തെ ക്രമപ്പെടുത്തണമേ. നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. നിന്റെ സമാധാനം നിറഞ്ഞ, സന്തോഷം നിറഞ്ഞ രാജ്യം വരണമേ! ആമ്മേൻ!