Category Archives: Sunday sermon

SUNDAY SERMON – Mark 16, 14-20

മര്‍ക്കോ 16, 14-20

Image result for images of Jesus giving commission

സന്ദേശം

ഈശോയുടെ സ്വര്‍ഗാരോഹണത്തിരുനാളിനുശേഷം വരുന്ന ഉയിര്‍പ്പുകാലത്തിലെ ഏഴാം ഞായറാഴ്ചത്തെ വചനസന്ദേശം നമ്മെ ക്രൈസ്തവജീവിതത്തിന്റെ ദൌത്യം എന്താണെന്ന് ഓര്‍മപ്പെടുത്തുകയാണ്: ഓരോ ക്രൈസ്തവനും ഒരു പ്രത്യേകദൌത്യം ഈ ലോകത്തില്‍ നിറവേറ്റാനുണ്ട്. ആ ദൌത്യത്തിന്റെ സ്വഭാവത്തിലേക്കും പ്രത്യേകതകളിലേക്കുമാണ് ഇന്നത്തെ സുവിശേഷം വിരല്‍ ചൂണ്ടുന്നത്.

വ്യാഖ്യാനം

ഉഥാനത്തിനുശേഷം താന്‍ ജീവിച്ചിരിക്കുന്നുവെന്നും, ഇന്നും ജീവിക്കുന്ന ദൈവമാണെന്നും ശിഷ്യന്മാരെ ബോധ്യപ്പെടുത്താന്‍ ക്രിസ്തു കുറച്ചൊന്നുമല്ല വിഷമിക്കുന്നത്. ആദ്യം മഗ്ദലേന മറിയത്തിനു പ്രത്യക്ഷപ്പെട്ടും, വഴിയില്‍വച്ച് രണ്ടു പേര്‍ക്കും, പിന്നെ തോമായില്ലാതെ പത്ത്പേര്‍ക്കും, അതിനുശേഷം തോമസോട്കൂടെ പതിനൊന്നുപേര്‍ക്കും, തിബേരിയോസ് കടല്‍ത്തീരത്ത് വച്ച് അത്ഭുതം പ്രവര്‍ത്തിച്ചും  പ്രത്യക്ഷീകരണങ്ങളിലൂടെ ഒരു ഭഗീരഥപ്രയത്നം തന്നെ ഈശോ നടത്തുന്നുണ്ട് ശിഷ്യന്മാരെ ആ സത്യമൊന്നു ബോധ്യപ്പെടുത്താന്‍. അവരുടെ വിശ്വാസരാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും ഓര്‍ത്ത് അവിടുന്ന് വിഷമിക്കുന്നുമുണ്ട്. എന്നിട്ടും, ഓരോ ക്രൈസ്തവനും ഈ ലോകത്തില്‍ തങ്ങളുടെ മറ്റു കടമകളോടൊപ്പം,  പ്രത്യേകം നിറവേറ്റാനുള്ള ദൌത്യം ഈശോ അവര്‍ക്ക് നല്‍കുകയാണ്, നിറവേറ്റുമെന്ന ഉറച്ച വിശ്വാസത്തോടെ.

ഈശോ നല്‍കുന്ന ഈ ദൌത്യം, our mission, is both shared and specific.  ആദ്യഭാഗത്തില്‍ ഈ ദൌത്യം മറ്റുള്ളവരുമായി, മറ്റു ക്രൈസ്തവരുമായി പങ്കുവയ്ക്കാനുള്ളതാണ്. ദൌത്യമിതാണ്: നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. രണ്ടാമത്തേത്, ഓരോ ക്രൈസ്തവനുംവേണ്ടി പ്രത്യേകമുള്ളതാണ്. വിശ്വാസത്തോടെ വചനം പ്രസംഗിക്കുകയും, വിശ്വാസം സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്കു അവശ്യം ഉണ്ടായിരിക്കേണ്ട അടയാളങ്ങളാണവ. ഒന്ന്, അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്കരിക്കും. രണ്ടു, അവര്‍ പുതിയ ഭാഷകള്‍ സംസാരിക്കും. മൂന്ന്‍, അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും, നാല്, മാരകമായത് എന്ത് കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അഞ്ച്, അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും, അവര്‍ സുഖം പ്രാപിക്കും.”

ഈ ഭൂമിയിലെ തന്റെ ദൌത്യത്തെക്കുറിച്ച് ഈശോയ്ക്കു നല്ല ബോധ്യമുണ്ടായിരുന്നു. തനിക്കു പന്ത്രണ്ടു വയസ്സായിരുന്നപ്പോള്‍ ഈശോ പറഞ്ഞു: “ ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനാകെണ്ടിയിരിക്കുന്നു.” കൃത്യം ഇരുപത്തൊന്നു വര്‍ഷം കഴിഞ്ഞപ്പോള്‍, കാല്‍വരിയില്‍ കുരിശില്‍കിടന്നു – ഓര്‍ക്കണം, കാല്‍വരിയില്‍ കുരിശില്‍കിടന്നു ഈശോ പറഞ്ഞു: “ഇത് പൂര്‍ത്തിയായിരിക്കുന്നു.” പിതാവ് നല്‍കിയ ദൌത്യം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഈശോ പറഞ്ഞു: പിതാവേ, അങ്ങ് എന്നെ അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു. (യോഹ 17, 18) എന്നിട്ട് ഈശോ ശിഷ്യരോട് പറഞ്ഞു: “എന്റെ പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.” (യോഹ 20, 21)

ഈ ഭൂമിയിലായിരുന്നപ്പോള്‍ ഈശോയ്ക്കുണ്ടായിരുന്ന ദൌത്യത്തിന്റെ തുടര്‍ച്ചയാണ് നമ്മുടെ ദൌത്യം. നാം കണ്ടുമുട്ടുന്ന മനുഷ്യര്‍ക്ക് ഈശോയെ പരിചയപ്പെടുത്തുകയെന്നതാണ് നമ്മുടെ ദൌത്യത്തിന്റെ കാതല്‍. വിശുദ്ധ പൌലോസ്ലീഹ പറയുന്നതുപോലെ ഈശോയ്ക്കുവേണ്ടി സംസാരിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍. (1കോറോ 5, 20) ക്രിസ്തു ഈ ലോകത്തിലേക്ക് പാപികളെ വിളിക്കുവാനാണ് വന്നതെന്ന് നാം വിളിച്ചുപറയണം. പുറംകണ്ണിനും, ഉള്‍ക്കണ്ണിനും കാഴ്ചയില്ലാതെ ഇരുട്ടില്‍ ഞാന്‍ തപ്പിനടന്നപ്പോള്‍ ഈശോ എനിക്ക് വെളിച്ചം നല്‍കിയെന്ന് പ്രഘോഷിക്കണം. ഈശോയെ എന്റെ ഹൃദയത്തിലേക്ക്, ഭവനത്തിലേക്ക്‌ ഞാന്‍ സ്വീകരിച്ചപ്പോള്‍ “ഇന്നീ ഭവനം രക്ഷപ്രാപിച്ചിരിക്കുന്നുവെന്നു ഈശോ പറഞ്ഞെന്നു” (ലൂക്കാ 19, 10) നമ്മുടെ  സഹോദരരോട് നാം പറയണം. കര്‍ത്താവായ ഈശോയില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കുമെന്നു (അപ്പ 16,31) തകര്‍ന്ന കുടുംബങ്ങളിലേക്ക്‌ കയറിച്ചെന്നു, വേദനിക്കുന്നവരുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു നാം അവരെ ശക്തിപ്പെടുത്തണം. സ്നേഹമുള്ളവരെ, നാം അനുഭവിച്ച ദൈവസ്നേഹം, നാം സ്വീകരിച്ച സൌഖ്യം, നാം കണ്ട ദൈവത്തിന്റെ രക്ഷ മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കേണ്ടവരല്ലേ നമ്മള്‍? ഇതാണ് നമ്മുടെ മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ട ദൌത്യം. ജീവിതപ്രശ്നങ്ങളുടെ അഗാധഗര്‍ത്തത്തിലേക്ക് മുങ്ങിത്താണ്  കൊണ്ടിരുന്ന എന്നെ തന്റെ കൈനീട്ടി രക്ഷനല്‍കിയതു ക്രിസ്തുവാണെന്ന്, നമുക്ക് ചുറ്റും ജീവിതപ്രശ്നങ്ങളുടെ അഗാധഗര്‍ത്തത്തിലേക്ക് മുങ്ങിത്താണ്കൊണ്ടിരിക്കുന്ന സഹോദരങ്ങളോട് നാം പറഞ്ഞില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായിരിക്കും. ക്യാന്‍സറിനെ സുഖപ്പെടുത്താനുള്ള മരുന്ന് നമ്മുടെ കൈയിലിരിക്കെ, അയല്‍വക്കത്തെ ക്യാന്‍സര്‍ രോഗിക്ക് നാം അത് കൊടുക്കുന്നില്ലെങ്കില്‍ ആ പ്രവൃത്തി ക്രിമിനല്‍കുറ്റം ആകുന്നപോലെ.

സ്നേഹമുള്ളവരെ, നിങ്ങള്‍ ഒരു ക്രൈസ്തവ മാതാവായിരിക്കാം,, പിതാവയിരിക്കാം, ക്രിസ്തുവിന്റെ യുവാവാകാം, യുവതിയാകാം, ഈശോയുടെ കുഞ്ഞുമക്കളാകാം, പുരോഹിതനാകാം, സന്യാസിയാകാം, നിങ്ങള്‍ ആരായാലും, എന്തായാലും, നിങ്ങളുടെ ജീവിതകടമകള്‍ക്കും അപ്പുറം ഈശോ നല്‍കുന്ന ഈ പ്രത്യേക ദൌത്യം നിങ്ങള്‍ പൂര്‍ത്തീകരിയ്ക്കണം. ഇന്നത്തെ ദൈവവചനം ഈയൊരു ഓര്‍മപ്പെടുത്തലുമായിട്ടാണ് നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നത്.

അങ്ങനെ നാം നമ്മുടെ ഒന്നാം ഭാഗം നിര്‍വഹിച്ചുകഴിയുമ്പോള്‍, ക്രിസ്തുവിനെ പ്രഘോഷിച്ചുകഴിയുമ്പോള്‍ നമ്മിലും, നമ്മുടെ പ്രഘോഷണം വഴി ക്രിസ്തുവില്‍ വിശ്വസിക്കുന്നവരിലും അവശ്യം ഉണ്ടായിരിക്കേണ്ട അടയാളങ്ങളാണ് ഇന്നത്തെ ദൈവവചനത്തിന്റെ രണ്ടാംഭാഗം. ഈ അടയാളങ്ങള്‍ വഹിക്കുവാന്‍ സാധിക്കുമോയെന്നു ചോദിക്കുന്നതിനെക്കാള്‍, ഈ അടയാളങ്ങള്‍ വഹിക്കേണ്ടവരാണ് ക്രൈസ്തവര്‍ എന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ അടയാളങ്ങള്‍ വഹിച്ച ക്രൈസ്തവരുള്ള ഒരു  കാലം കേരളക്കരയില്‍ ഉണ്ടായിരുന്നു. പണ്ട്, തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്ന കാലത്ത് ഒരു സവര്‍ണന്‍ അശുദ്ധനായാല്‍, ആര്‍ക്കെങ്കിലും ഭൂതബാധയുണ്ടായാല്‍ ഒരു ക്രൈസ്തവന്‍ സ്പര്‍ശിച്ചാല്‍ മതിയായിരുന്നു സവര്‍ണന്‍ ശുദ്ധനാകുവാന്‍. ക്രൈസ്തവന്റെ സാന്നിധ്യം മതിയായിരുന്നു, ബാധകള്‍ ഒഴിഞ്ഞുപോകുവാന്‍. ഭാരതത്തില്‍ ക്രിസ്തുമതം പിറവിയെടുത്തപ്പോള്‍ ക്രൈസ്തവരായവരുടെ ജീവിതം, അവരുടെ സംസാരം, പെരുമാറ്റം എല്ലാറ്റിലും ഒരു പുതുമ ഉണ്ടായിരുന്നു, ക്രിസ്തുവിന്റെ സ്നേഹമുണ്ടായിരുന്നു എന്നത്, സ്നേഹത്തിന്റെ ഭാഷയാണ്‌ അവര്‍ സംസാരിച്ചിരുന്നത് എന്നത് വെറുമൊരു WhatsApp തമാശയല്ല, ചരിത്രമാണ്. ഈ കടമറ്റത്തച്ചനെയൊക്കെ ഐതീഹ്യമെന്നൊക്കെ പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ. ഒരുകാലത്ത് പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ചിരുന്ന, മാരകമാ യവയില്‍ നിന്നല്ലാം ദൈവത്തിന്റെ സംരക്ഷണ ലഭിച്ചിരുന്ന, രോഗികളുടെമേല്‍ കൈവച്ചു പ്രാര്‍ഥിചു അവരെ സുഖപ്പെടുത്തിയിരുന്ന ഒരു നല്ല ക്രൈസ്തവ സംസ്കാരത്തിന്റെ, കാലഘട്ടത്തിന്റെ പ്രതീകമല്ലേ ഈ കടമറ്റത്തിലച്ചന്‍! ആ പ്രതീകത്തിന്റെ ആവിഷ്ക്കാരങ്ങളല്ലേ കടമറ്റത്ത് കത്തനാര്‍ കഥകള്‍?

ഇന്നത്തെ കഥകള്‍ ഞാന്‍ ഇവിടെ പറയേണ്ടതില്ലല്ലോ! സിനിമാക്കഥകളെക്കാള്‍ വെല്ലുന്ന തിരക്കഥകളും, ഓസ്കാര്‍ ലഭിക്കേണ്ട അഭിനയങ്ങളും ആയിട്ടാണ് നമ്മള്‍ അരങ്ങുതകര്‍ക്കുന്നത്‌. സ്വയം നാണംകെട്ടും നാണം കെടുത്തിയും നശിക്കാന്‍ എന്തോ വാശിയുള്ളതുപോലെ?!

സമാപനം

സ്നേഹമുള്ളവരെ, ക്രൈസ്തവരുടെ പ്രത്യേക ദൌത്യം, ക്രിസ്തുവിനെ പ്രഘോ ഷിക്കുക എന്നതാണ്. ക്രൈസ്തവരുടെ unique ആയ specific ആയ assignment നന്മയുടെ, വിശുദ്ധിയുടെ, സ്നേഹത്തിന്റെ, ദൈവപരിപാലനയുടെ, സൌഖ്യത്തിന്റെ അടയാളങ്ങള്‍ വഹിക്കുന്നവരാകുക എന്നതാണ്. ക്രൈസ്തവരെന്നു അഭിമാനിക്കുന്നതോടൊപ്പം, നമ്മുടെ ഉത്തരവാദിത്വങ്ങളെയും കുറിച്ച് ബോധ്യമുള്ളവരാകാം. ഇന്നത്തെ ദൈവവചനം ഓരോര്‍മപ്പെടുത്തലാണ് എന്നത് മറക്കാതിരിക്കുക. ഇനിയൊരു ഓര്‍മപ്പെടുത്തല്‍ ഉണ്ടായില്ലെങ്കിലോ?

SUNDAY SERMON – John 17, 1-26

യോഹ 17, 1-26

സന്ദേശം

Image result for images of jesus praying hands

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമകലണ്ടറില്‍ ഉയിര്‍പ്പുകാലം ആറാം ഞായറാഴ്ചത്തെ ദൈവവചനം ‘സ്വര്‍ഗത്തിലേക്ക് കരങ്ങളുയര്‍ത്താന്‍, നിനക്കുവേണ്ടിയും, നിന്നോടോപ്പമുള്ളവര്‍ക്കുവേണ്ടിയും കരങ്ങളുയര്‍ത്താന്‍’, നമ്മെ ആഹ്വാനം ചെയ്യുന്നു.

വ്യാഖ്യാനം

ദൈവം നമ്മോടൊപ്പം ഉണ്ടെന്നുള്ളത് വലിയൊരു യാഥാര്‍ഥ്യമാണ്; നമ്മുടെ വിശ്വാസത്തിന്റെ കാതലാണത്. ജീവിതം സന്തോഷത്തോടെ, സമാധാനത്തോടെ, സമൃദ്ധിയില്‍ മുന്നേറുമ്പോള്‍, കഴിക്കാന്‍ ഭക്ഷണം, കൂട്ടുകൂടാന്‍ സുഹൃത്തുക്കള്‍, നീക്കിവയ്ക്കാന്‍ പണം, എല്ലാവര്‍ക്കും ആരോഗ്യവുമൊക്കെയായി മുന്നേറുമ്പോള്‍, ഇങ്ങനെ വിശ്വസിക്കാന്‍ എളുപ്പവുമാണ്. എന്നാല്‍, സാഹചര്യങ്ങള്‍ പോസിറ്റീവ് ആകാതെവരുമ്പോഴോ? ദൈവം നമ്മോടോപ്പമില്ലെന്നും ആയിരം കാതം അകലെയാണെന്നും തോന്നുമ്പോഴോ?

അങ്ങനെയൊരവസ്ഥയില്‍, അങ്ങനെയൊരവസ്ഥയില്‍ പോലും സ്വര്‍ഗത്തിലേക്ക്, പിതാവിന്റെ പക്കലേക്ക്  കരങ്ങളുയര്‍ത്തുന്ന ഈശോയെയാണ് ഇന്നത്തെ ദൈവവചനത്തില്‍ നാം കാണുന്നത്. ദൈവവചനഭാഗം തുടങ്ങുന്നത് ഇങ്ങനെയാണ്: “ഇത്രയും പറഞ്ഞതിനുശേഷം…” എത്രയും? പന്ത്രണ്ടാം അദ്ധ്യായംമുതല്‍ വായിച്ചാല്‍ മങ്ങിയ ഒരു ഷഹനായ് രാഗം അടിയൊഴുക്കായി ഇരമ്പുന്നത് കാണാം. പ്രധാനമായും രാത്രി പന്ത്രണ്ടുമുതല്‍ മൂന്നുമണിവരെ പാടുന്ന ഒരു രാഗമാണ് ഷഹനായ്. അത് പാടുമ്പോള്‍, പാടുന്നത് കേള്‍ക്കുമ്പോള്‍, ദുഃഖത്തിന്റെ, ദുരന്തത്തിന്റെ, ഒറ്റപ്പെടലിന്റെ, ആശ്രയത്വത്തിന്റെ, പിന്നെ ശാന്തതയുടെ ഭാവങ്ങള്‍ അങ്ങനെ മാറിമറഞ്ഞുവരും. മനസ്സൊന്നു ഇളകിയാടി ശാന്തമാകുന്ന ഒരവസ്ഥ! വീട്ടില്‍ചെന്ന് ഈ അദ്ധ്യായങ്ങള്‍ ഒന്ന് വായിച്ചുനോക്കൂ…. യഥാര്‍ത്ഥ ഭാവങ്ങളോടെ ഇന്നത്തെ ദൈവവചനഭാഗത്തിലെ ക്രിസ്തുവിനെ കാണുവാന്‍ സാധിക്കും. എങ്ങനെയുള്ള ക്രിസ്തുവിനെ?

എന്റെ ഹൃദയം അസ്വസ്ഥമായിരിക്കുന്നു, ഞാന്‍ എന്ത് പറയേണ്ടു-വെന്ന് ചോദിക്കുന്ന ക്രിസ്തുവിനെ, ഗോതമ്പ്മണി നീലത്ത് വീണു അഴിഞ്ഞാലേ ഫലം പുറപ്പെടു വിക്കുകയുള്ളൂവെന്നു പറഞ്ഞ ക്രിസ്തുവിനെ, ഞാന്‍ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ലാ, രക്ഷിക്കാനാണ് എന്ന് പറഞ്ഞ ക്രിസ്തുവിനെ, അന്ത്യ അത്താഴ രംഗങ്ങളിലെ നാടകീയ മുഹൂര്‍ത്തങ്ങളില്‍ ശിഷ്യരില്‍ ഒരാള്‍ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പറഞ്ഞ ക്രിസ്തുവിനെ, പുതിയ പ്രമാണം നല്‍കുന്ന, പത്രോസിന്റെ ഗുരു നിഷേധം മുന്‍കൂട്ടി പറയുന്ന ക്രിസ്തുവിനെ. ക്രിസ്തുവിന്റെ വിവിധ ഭാവങ്ങള്‍ ഇവിടെ തെളിയുന്നുണ്ട്.

അങ്ങനെ, ദുരന്തത്തിന്റെ, മനസ്സു തകരുന്നതിന്റെ രാഗങ്ങളിലൂടെ കടന്നുപോകുമ്പോഴും ശിഷ്യര്‍ക്കുവേണ്ടി സ്നേഹത്തിന്റെ കാരുണ്യത്തിന്റെ ഓര്‍മപ്പെടുത്തുലുകളുമായ് ഇത്രയുമൊക്കെ പറഞ്ഞ ശേഷം, സ്നേ ഹമുള്ളവരെ, ക്രിസ്തു, വിങ്ങുന്ന ഹൃദയത്തോടെ, സ്വര്‍ഗത്തിലേക്ക് കരങ്ങളുയര്‍ത്തുകയാണ്, കണ്ണുകളുയര്‍ത്തുകയാണ്. എന്തിനുവേണ്ടി? ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ വേണ്ടി, തന്നോടോപ്പമുള്ളവരെല്ലാം ജീവിതത്തിന്റെ എല്ലാ സമയങ്ങളിലും ദൈവത്തില്‍ ഒന്നായി ഉറച്ചുനില്‍ക്കുവാന്‍ വേണ്ടി, ദുഷ്ടനില്‍നിന്ന് രക്ഷപ്പെടുവാന്‍ വേണ്ടി , സ്നേഹത്തില്‍ വളരാന്‍ വേണ്ടി.

ഇന്നത്തെ ദൈവ വചനഭാഗം നമ്മെ സ്വര്‍ഗത്തിലേക്ക് കരങ്ങളുയര്‍ത്താന്‍ ക്ഷണിക്കുകയാണ്. ഒന്നാമതായി, ദൈവത്തെ മഹത്വപ്പെടുത്താന്‍ വേണ്ടി. ഈശോയ്ക്കറിയാമായിരുന്നു, ആഴമേറിയ, ശക്തമായ ആരാധന എന്താണെന്ന്? അത്, വേദനയുടെ വേളകളില്‍ ദൈവത്തെ സ്തുതിക്കുകയാണ്, ജീവിതത്തിലെ തകര്‍ച്ചയുടെ സമയങ്ങളില്‍ ദൈവത്തിനു നന്ദി പറയുകയാണ്‌, പരീക്ഷകളില്‍ അവിടുന്നില്‍ വിശ്വസിക്കുന്നതാണ്. സങ്കീര്‍ത്തകന്‍ പാടുന്നു: ദുഃഖത്തിന്റെ പാനപാത്രം കര്‍ത്താവെന്റെ കയ്യില്‍തന്നാല്‍ സന്തോഷത്തോടത് വാങ്ങി ഹല്ലേലൂയ പാടീടും ഞാന്‍. ജീവിതത്തിന്റെ വിഷമഘട്ടങ്ങളില്‍ മദ്യപിച്ച് തളര്‍ന്നുകിടക്കുന്ന ക്രൈസ്തവര്‍ക്ക് സമചിത്ത തയോടെ സ്വര്‍ഗത്തിലേക്ക് കരങ്ങളുയര്‍ത്തി പ്രാര്‍ഥിക്കുന്ന ക്രിസ്തു ഒരു വെല്ലുവിളിയാണ്.

രണ്ടാമത്, തന്നോടോപ്പമുള്ളവരെല്ലാം ജീവിത ത്തിന്റെ എല്ലാ സമയ ങ്ങളിലും ദൈവത്തില്‍ ഒന്നായി ഉറച്ചു നില്‍ക്കുവാന്‍ വേണ്ടി. ഒരിക്കല്‍ അപകടത്തില്‍ പ്പെട്ട ഒരു ചെറുപ്പക്കാരനെ കാണാന്‍ ആശു പത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററിന് മുന്‍പില്‍ ചെന്നപ്പോള്‍, പയ്യന്റെ കുടുംബംഗങ്ങളെ അന്വേഷിച്ചു. അപ്പോള്‍ ഒരാള്‍ പറഞ്ഞു, ഓപ്പ റേഷന്‍ 5 മണിക്കൂറെങ്കിലും എടുക്കും. അല്പം ക്രിട്ടിക്കലാണ്. അവര്‍ അടുത്തുള്ള പള്ളിയിയുടെ നിത്യാരാധന ചാപ്പലില്‍ ഉണ്ട്. ഞാനങ്ങോട്ടു ചെന്നു. അപ്പോള്‍ കണ്ടത് ആ കുടുംബം മുഴുവന്‍ വിശുദ്ധ കുര്‍ബാനയുടെ മുന്‍പില്‍ കരങ്ങളുയര്‍ത്തി പ്രാര്‍ഥിക്കുന്നതാണ്. ജീവിതത്തിലെ ദുരന്തത്തിന്റെ മുന്‍പില്‍ 25% പോലും പ്രതീക്ഷ യില്ലെന്ന് ഡോക്ടര്‍ പറഞ്ഞ സന്ദര്‍ഭത്തിലും തങ്ങളോടോപ്പമുള്ളവരെല്ലാം ദൈവത്തില്‍ ഒന്നായി ഉറച്ചു നില്‍ക്കുവാന്‍ വേണ്ടി കരങ്ങളുയര്‍ത്തി പ്രാര്‍ഥിക്കുന്ന മാതാപിതാക്കന്മാരെ കണ്ടപ്പോള്‍ ഞാനും കരങ്ങളുയര്‍ത്തി. ഇസ്രായേല്‍ക്കാരെ വിജയത്തിലേക്ക് നയിക്കാന്‍ കരങ്ങളുയര്‍ത്തിയ മോശയെപ്പോലെ, നമ്മോടോപ്പമുള്ളവരെല്ലാം ജീവിതത്തിന്റെ എല്ലാ സമയങ്ങളിലും ദൈവത്തില്‍ ഒന്നായി ഉറച്ചു നില്‍ക്കുവാന്‍ വേണ്ടി, സൌഖ്യം നേടാന്‍ വേണ്ടി, വിജയം നേടാന്‍ വേണ്ടി  സ്നേ ഹമുള്ള.വരെ നാമും കരങ്ങളുയര്‍ത്തണം.

മൂന്നാമത്, ദുഷ്ടനില്‍ നിന്ന് രക്ഷപ്പെടുവാന്‍ വേണ്ടി നാം കരങ്ങളുയര്‍ത്തണം. വിശുദ്ധ അഗസ്തീനോസിന്റെ അമ്മ മോനിക്കയെപ്പോലെ, ഇപ്പോള്‍ വചനം ശ്രവിച്ചു കൊണ്ടിരിക്കുന്ന ധാരാളം മാതാപിതാക്കന്മാരെപ്പോലെ. നാമും നമ്മോടൊപ്പമുള്ളവരും നമ്മുടെ സഭ, ഇടവക, കുടുംബം, രാജ്യം ദുഷ്ടനില്‍ നിന്ന് രക്ഷപ്പെടുവാന്‍ വേണ്ടി നാം കരങ്ങളുയര്‍ത്തണം.

നാലാമത്, സ്നേഹത്തില്‍ വളരാന്‍ വേണ്ടി. വിശുദ്ധ അല്‍ഫോന്‍സ പറയുന്നു: “സഹനങ്ങളാണ് എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് – ദൈവത്തെയും, സഹോദരങ്ങളെയും”. പിണക്കത്തിന്റെ, വെറുപ്പിന്റെ ആത്മാവിനെയല്ലാ ഈശോ നമുക്ക് നല്‍കിയിരിക്കുന്നത്. അവിടുന്ന് കരങ്ങളുയര്‍ത്തിയത് ഞാനും നിങ്ങളും സ്നേഹത്തില്‍ വളരാന്‍ വേണ്ടി മാത്രമാണ്. കുടുംബം മുഴുവന്‍ ദൈവത്തിന്റെ മുന്‍പില്‍ കരങ്ങളുയര്‍ത്തി നില്‍ക്കുന്ന കുടുംബ പ്രാര്‍ത്ഥനാ സമയങ്ങള്‍ ദൈവസ്നേഹത്ത്തിന്റെ, ദൈവകൃപയുടെ പെരുമഴപ്പെയ്ത്താണെന്ന്, കുടുംബാംഗങ്ങളെ സ്നേഹത്തില്‍ നിലനിര്‍ത്തുന്ന സമയങ്ങളാണെന്നു ഇനി എന്നാണു നാം മനസ്സിലാക്കുക?

സമാപനം

സ്നേഹമുള്ളവരെ, ജീവിതത്തിന്റെ സാഹചര്യങ്ങള്‍ എന്തായാലും, ‘സ്വര്‍ഗത്തിലേക്ക് കരങ്ങളുയര്‍ത്താന്‍, നിനക്കുവേണ്ടിയും, നിന്നോടോപ്പമുള്ളവര്‍ക്കുവേണ്ടിയും കരങ്ങളുയര്‍ത്താന്‍’ നമുക്ക് സാധിക്കട്ടെ. പഴയ നിയമത്തിലെ ജോബിനെപ്പോലെ ഇപ്പോഴും ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുക: എന്റെ ദൈവം നല്ലവനും സ്നേഹമുള്ളവനും ആണ്. ആ ദൈവം ഇപ്പോഴും എന്നോടൊപ്പമുണ്ട്. ഈശോയ്ക്കറിയാം നമ്മുടെ ജീവിതം,  ദൈവശാസ്ത്രജ്ഞനായ Raymond Edman പറഞ്ഞപോലെ “Never doubt in the dark what God told you in the light”. അതുകൊണ്ട്, ഇന്നത്തെ വചനം പറയുന്നപോലെ, ജീവിതത്തിന്റെ സാഹചര്യങ്ങള്‍ എന്തായാലും, ‘സ്വര്‍ഗത്തിലേക്ക് കരങ്ങളുയര്‍ത്താന്‍, നിനക്കുവേണ്ടിയും, നിന്നോടോപ്പമുള്ളവര്‍ക്കുവേണ്ടിയും കരങ്ങളുയര്‍ത്താന്‍’ നമുക്ക് സാധിക്കട്ടെ.

Sunday Sermon – John 21, 1-14

യോഹ 21,1-14

സന്ദേശം

Image result for images of Jesus at Tiberius sea

തിബേരിയോസ് കടല്‍ത്തീരത്തിന്റെ പാശ്ചാത്തലത്തില്‍ ഈശോ വിളമ്പുന്ന ഇന്നത്തെ ദൈവവചനത്തിന്റെ സന്ദേശം, “തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തരുത്” എന്നാണ്. ഈ ലോകത്തില്‍ മനുഷ്യന്റെ ഏറ്റവും വലിയ പ്രലോഭനം, തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുകയെന്നതാണ്. ഫലമോ, പരാജയം നിറഞ്ഞ, സ്വസ്ഥതയില്ലാത്ത, സമൃദ്ധിനല്‍കാത്ത ജീവിതസാഹചര്യങ്ങളും, നിരാശയും. ദൈവത്തിന്റെ വചനം ചോദിക്കുന്നു: “ആഹാരത്തിനുവേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു? സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിനു അദ്ധ്വാനിക്കുന്നു?” (ഏശയ്യ 55,2) ഈശോ പറയുന്നു: ‘നശ്വരമായ, നൈമിഷികമായ അപ്പങ്ങള്‍ക്കുവേണ്ടി അധ്വാനിക്കാതെ, മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ നന്മയുടെ, സന്തോഷത്തിന്റെ, സംതൃപ്തിയുടെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍.’ (യോഹ 6,27) തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തരുത്!

വ്യാഖ്യാനം

തിബേരിയോസ് കടല്‍ത്തീരത്തിന്റെ ഈ എപ്പിസോടിനു മുന്‍പുള്ള എപ്പിസോടുകളില്‍ ഉത്ഥിതനായ ഈശോ ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. ഉത്ഥിതനായ, ഇന്നും ജീവിക്കുന്ന ക്രിസ്തുവിനെ കണ്ടിട്ടും, അവിടുത്തോടോത്ത് ഒരുമിച്ച് ഭക്ഷിച്ചിട്ടും ഉത്ഥിതന്റെ മധുരമൊഴികള്‍ കേട്ടിട്ടും ശിഷ്യരുടെ പ്രലോഭനം ലൌകികമായ, സാധാരണ ജീവിതത്തിലേക്ക് ഇറങ്ങുവാനാണ്. ഉത്ഥാനാനുഭവം നല്‍കുന്ന കടമകളിലേക്ക് ജീവിതത്തെ ഉയര്‍ത്തുവാന്‍, ജീവിതത്തെ motivate ചെയ്യുവാന്‍ ശിഷ്യര്‍ക്ക് സാധിക്കുന്നില്ല. ദൈവാനുഭവം, ദൈവത്തിന്റെ വചനം നല്‍കുന്ന പ്രചോദനം നമ്മുടെ പ്രവര്‍ത്തികളില്‍ പ്രതിഫലിക്കുമ്പോള്‍ നാം ദൈവിക ചൈതന്യത്തിലേക്ക്‌ motivated ആകും.

ഈ ഭൂമിയിലെ തങ്ങളുടെ ദൌത്യത്തെക്കുറിച്ച് ബോധവാന്മാരാകാന്‍ കഴിവില്ലാതിരുന്ന ശിഷ്യര്‍ മീന്‍പിടിക്കുവാന്‍ പോകുകയാണ്. മീന്‍പിടുത്തം മറ്റേതൊരു ജോലിയുംപോലെ മഹത്വമേറിയതാണ്. പക്ഷേ, ഇവിടെ മീന്‍പിടുത്തം പ്രതീകാത്മകമാണ്. എന്റെ ജീവിതത്തിലെ ഞാന്‍ ഇപ്പോള്‍ ചെയ്യേണ്ടതല്ലാത്ത പ്രവര്‍ത്തികളുടെ പ്രതീകമാണ് മീന്‍പിടുത്തം. കലക്ടര്‍ പദവിയിലിരിക്കുന്ന ഞാന്‍ ആ ജോലിചെയ്യാതെ വാര്‍ക്കപ്പണിക്ക് പോകുന്നപോലെ; വൈദികനായ ഞാന്‍ ആ ജോലി ചെയ്യാതെ real estate പണിക്കു പോകുന്നപോലെ. ജോലി അറിയാമെങ്കിലും, ഞാന്‍ ഇപ്പോള്‍ ചെയ്യേണ്ടതല്ലാത്ത പ്രവര്‍ത്തികളുടെ പ്രതീകമാണ് മീന്‍പിടുത്തം.

ചെയ്യേണ്ടതല്ലാത്ത പ്രവര്‍ത്തികള്‍ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുമ്പോള്‍ നീ എത്ര വിദഗ്ധനായാലും ഫലം ലഭിച്ചെന്നു വരില്ല; ദൈവത്തിന്റെ കൃപാവരത്തിന്റെ സമൃദ്ധി അനുഭവിക്കുവാന്‍ സാധിച്ചെന്നുവരില്ല. വെള്ളത്തിന്റെ നിശ്ചലതകണ്ട്, വെള്ളത്തിന്റെ അനക്കംകണ്ട് കടലിന്റെ സ്വഭാവം തിട്ടപ്പെടുത്തുവാന്‍ അറിയാമായിരുന്ന പത്രോസുണ്ടായിട്ടും, നോക്കൂ… വചനം പറയുന്നു: ആ രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും അവര്‍ക്കൊന്നും കിട്ടിയില്ല. (യോഹ 14, 3) ജീവിതത്തില്‍ ചെയ്തുതീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധവാന്മാരല്ലെങ്കില്‍, ദൈവത്തിന്റെ വിളിയനുസരിച്ചു ജീവിക്കുവാന്‍ തയ്യാറല്ലെങ്കില്‍, നിന്റെ ജീവിതാന്തസ്സിനടുത്ത കടമകള്‍ ചെയ്യാതെ നിസ്സാരമായ കാര്യങ്ങളില്‍ മുഴുകി ജീവിതം നഷ്ടപ്പെടുത്തുകയാണെങ്കില്‍, ഓര്‍ക്കുക, എത്ര അധ്വാനിച്ചാലും ഒന്നും കിട്ടുകയില്ല.

വിശുദ്ധ പൗലോസ്‌ അത് മനസ്സിലാക്കിയിരുന്നു. ഉത്ഥിതനായ ക്രിസ്തുവിനെ അനുഭവിചറിഞ്ഞ പൗലോസ്‌ പിന്നെ നിസ്സരമായതിനുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്നില്ല. ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നശിച്ചാലുണ്ടാകുന്ന വലിയ വിപത്തിനെക്കുറിച്ച് മനസ്സിലായ കോളെജ് പ്രൊഫസര്‍ ഫ്രാന്‍സിസ് സേവ്യര്‍, ദൈവത്തിന്റെ നിയോഗവും വിളിയും അനുസരിച്ച് ജീവിക്കുവാന്‍ ബൈബിളും കുരിശുമായി ഇറങ്ങുകയാണ്. പിന്നെ, തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്നവരെത്തേടി അവര്‍ യാത്രചെയ്യുകയാണ്. കുടുംബജീവിതത്തിന്റെ കടമകള്‍ നിര്‍വഹിക്കാതെ, മദ്യപിച്ചും, മറ്റു ദുശീലങ്ങള്‍ക്ക് അടിമപ്പെട്ടും ജീവിച്ച ഒരു വ്യക്തി ഒരുനാള്‍ ധ്യാനത്തിന് പോകുന്നു. അവിടെവച്ച് ഈശോ അവനെ സ്പര്‍ശിക്കുന്നു. തിരിച്ചെത്തുന്ന അയാള്‍ പിറ്റേദിവസം രാവിലെ പള്ളിയിലേക്ക് കുര്‍ബാനയ്ക്ക് പോകുന്ന കണ്ടു ആളുകള്‍ ചോദിക്കുന്നു: എന്തുപറ്റി ഇയാള്‍ക്ക്? ജീവിതത്തില്‍ നഷ്ടപ്പെടുത്തിയ വഴികളെ അയാള്‍ തിരിച്ചുപിടിക്കുകയാണ്‌.

ക്രിസ്തുമതത്തിന്റെ മനോഹാരിത, തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്ന മനുഷ്യനെത്തേടി വരുന്ന ഒരു ദൈവം അവള്‍ക്ക്, അവന് ഉണ്ട് എന്നുള്ളതാണ്. അതാണ്‌ ഈ എപ്പിസോടിന്റെ ബാക്കിഭാഗം. നീ നിന്റെ ജീവിതം തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും, നീ നഷ്ടപ്പെടുത്തിക്കൊണ്ടിക്കുന്ന ജീവിതസാഹചര്യങ്ങിലേക്കുതന്നെ കടന്നുവന്നുകൊണ്ട് നിന്നെ രക്ഷിക്കാന്‍, അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടുതന്നെ നിന്നെ രക്ഷിക്കാന്‍ മകളേ, മകനേ, നിന്റെ ജീവിതത്തിന്റെ തീരത്ത് നിനക്കുവേണ്ടി പ്രാതലൊരുക്കി കാത്തിരിക്കുന്ന ദൈവം, ഈശോ നിനക്കുണ്ട്‌ എന്ന് മനസ്സിലാക്കുക. ഒന്നിനുശേഷം മറ്റൊന്ന് എന്ന രീതിയില്‍ ജോലിയോ, ബിസ്സിനസ്സോ ചെയത് നോക്കിയിട്ടും എങ്ങും എത്തുന്നില്ലല്ലോ എന്ന് ചിന്തിച്ചു നില്‍ക്കുമ്പോള്‍ ഓര്‍ക്കുക, നിന്റെ ദൈവം നിന്റെ അരികില്‍ എത്തി ചോദിക്കും: മകളെ, മകനെ, ഒന്നും കിട്ടുന്നില്ലേ? ആ ദൈവം എന്നും വിശുദ്ധ കുര്‍ബാനയില്‍ നിനക്കുവേണ്ടി കാത്തിരിക്കുന്നുണ്ടെന്നും നീ അറിയുക.

പഴയനിയമത്തില്‍ യോനായുടെ പുസ്തകത്തില്‍ ഒരുലക്ഷത്തിയിരുപതിനായിരത്തില്‍പരം നിനെവേക്കാരെക്കുറിച്ച് ദൈവം പറയുന്നതിങ്ങനെയാണ്: ഇടതേത്, വലതേത് എന്ന് തിരിച്ചരിയാത്ത ജനം. (യോന 4, 11) ഇത് കേരള രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞതല്ല. മനുഷ്യന്റെ ബാലഹീനാവസ്തയെക്കുറിച്ച് പറഞ്ഞതാണ്.   ഇടതേത്, വലതേത് എന്ന് തിരിച്ചരിയാന്‍ കഴിയാത്ത നമുക്കുവേണ്ടി, തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്തുന്ന നമുക്കുവേണ്ടി എന്നും പ്രാതലൊരുക്കി കാത്തിരിക്കുന്ന ദൈവമാണ് സ്നേഹമുള്ളവരെ, വിശുദ്ധ കുര്‍ബാനയിലുള്ളത് എന്ന ചിന്ത നമുക്ക് പ്രചോദനം നല്‍കട്ടെ.  ദൈവകൃപ നിറഞ്ഞ ജീവിതത്തിലേക്ക് മടങ്ങിവരുവാന്‍ ഈ ഞായറാഴ്ച, ദൈവത്തിന്റെ വചനം നമ്മെ ക്ഷണിക്കുമ്പോള്‍, നമ്മുടെ ചിന്തയില്‍, സംസാരത്തില്‍, ബന്ധങ്ങളില്‍, മറ്റുള്ളവരോടുള്ള മനോഭാവങ്ങളില്‍ ജീവിതം നഷ്ടപ്പെടുത്തുകയാണോ എന്ന് വിചിന്തനം ചെയ്യാം. നിസ്സാരങ്ങളായ സ്വാര്‍ത്ഥതയ്ക്കുവേണ്ടി, മറ്റുള്ളവരെ വേദനിപ്പിക്കാന്‍ വേണ്ടി, അതുവഴി നിസ്സാരമായ ജയം നേടാന്‍വേണ്ടി ദൈവം നല്‍കിയ ജീവിതം നഷ്ടപ്പെടുത്തുകയാണോ എന്നും ചിന്തിക്കാം.

സമാപനം

തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി ജീവിതം നഷ്ടപ്പെടുത്താതെ ജീവിതം നേടിയെടുക്കാന്‍, ജീവിതം തീര്‍ത്തും നിസ്സാരമായവയ്ക്കുവേണ്ടി നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴും, ഞാന്‍ നഷ്ടപ്പെടുത്തിക്കൊണ്ടിക്കുന്ന ജീവിതസാഹചര്യങ്ങിലേക്കുതന്നെ കടന്നുവന്നുകൊണ്ട് എന്നെ രക്ഷിക്കാന്‍, ഈശോ വരും എന്ന് വിശ്വസിച്ചുകൊണ്ടു ജീവിക്കാന്‍, ഈശോ നമ്മെ അനുഗ്രഹിക്കട്ടെ.