SUNDAY SERMON MT 12, 1-13

പള്ളിക്കൂദാശാക്കാലം രണ്ടാം ഞായർ

മത്താ 12, 1-13 

ക്രിസ്തുവിന്റെ മനുഷ്യ ദർശനം എന്തായിരിക്കുമെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ടെങ്കിലും കൃത്യമായി രൂപപ്പെടുത്തുവാൻ എനിക്ക് സാധിച്ചത് വൈദികനായ ശേഷമാണ്. സുവിശേഷ വായനയെ മനുഷ്യ ജീവിതങ്ങളുമായി ചേർത്ത് വായിച്ചു തുടങ്ങിയപ്പോഴാണ് ക്രിസ്തുവിന്റെ മനുഷ്യദർശനമെന്ന വിത്ത് മുളയ്ക്കാനും, ഓരില ഈരിലയായി വിരിയിച്ചെടുക്കാനും സാധിച്ചത്. ഇന്നത്തെ സുവിശേഷ ഭാഗം അതിന് ഒത്തിരി സഹായകമായിട്ടുണ്ട്. മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണെന്ന് പറഞ്ഞുകൊണ്ട്, മനുഷ്യത്വഹീനങ്ങളായ നിയമങ്ങൾക്കുമേൽ ദൈവിക കരുണ സ്ഥാപിക്കുന്ന ഈശോയെ ഇന്നത്തെ സുവിശേഷം അവതരിപ്പിക്കുമ്പോൾ ഉള്ളിൽ അലതല്ലുന്ന ആഹ്ലാദം കുറച്ചൊന്നുമല്ല.  പള്ളിക്കൂദാശാക്കാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ചത്തെ സുവിശേഷഭാഗത്ത്, ക്രിസ്തുവിന്റെ മനുഷ്യ ദർശനമാണ് ഇതൾ വിരിയുന്നത്. ക്രിസ്തുവിന്റെ മനുഷ്യ ദർശനം ഇതാണ്: മനുഷ്യൻ ഏറ്റവും വിലപ്പെട്ടതാണ്. സാബത്തുപോലും മനുഷ്യനുവേണ്ടിയുള്ളതാണ്. ഈയൊരു ദർശനത്തിലേക്ക് ഉയരുവാൻ, നിയമാനുഷ്ഠാനങ്ങളിൽനിന്ന് കരുണയിലേക്ക് ഉണരുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു. ഈശോ നമ്മോട് പറയുന്നു:  ലോകത്തിന്റെ മരവിച്ച നിയമങ്ങളിൽ നിങ്ങളുടെ മനസ്സുകൾ കുടുങ്ങിക്കിടക്കാതെ കരുണ എന്ന ദൈവിക പുണ്യംകൊണ്ട് നിങ്ങളുടെ ക്രൈസ്തവ ജീവിതങ്ങളെ നിറയ്ക്കുക.

ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് മനുഷ്യന്റെ തെറ്റായ ധാരണകളെ, വെള്ളപൂശിയ കല്ലറപോലുള്ള അവരുടെ മനോഭാവങ്ങളെ മാറ്റിമറിക്കുവാനായിരുന്നു. ഒരു Paradigm Shift, നിദർശന വ്യതിയാനം, കാഴ്ചപ്പാടുകളിലുള്ള, ധാരണകളിലുള്ള മാറ്റം ആണ് ഈശോ ആഗ്രഹിച്ചത്. കുറേക്കൂടി വിപുലമായ അർത്ഥത്തിൽ, മനുഷ്യൻ മനുഷ്യനെ കാണുന്ന, മനുഷ്യൻ ലോകത്തെ കാണുന്ന രീതിയെ – കണ്ണുകൾകൊണ്ട് കാണുന്നതല്ല, മനുഷ്യൻ ഉൾക്കൊള്ളുകയും, മനസ്സിലാക്കുകയും, വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതിയെ – മാറ്റിമറിക്കുകയാണ് ഈശോയുടെ ലക്‌ഷ്യം.

മനുഷ്യനെ മറന്ന്, മനുഷ്യന്റെ ജീവിതസാഹചര്യങ്ങൾ പരിഗണിക്കാതെ, നിയമത്തിന്റെ കാർക്കശ്യത്തിൽ തെല്ലും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുന്ന രാഷ്ട്രങ്ങളോടും, രാഷ്ട്രീയ പാർട്ടികളോടും, വ്യക്തികളോടും, ഏകാധിപത്യ, ഫാസിസ്റ്റ് ഭാവങ്ങൾ കളഞ്ഞ് കാരുണ്യത്തിന്റെ, മനുഷ്യത്വത്തിന്റെ പാത സ്വീകരിക്കുവാനാണ് ക്രിസ്തു ആഹ്വാനം ചെയ്യുന്നത്. ഇത് അന്നത്തെ ഫരിസേയ-നിയമജ്ഞ കൂട്ടുകെട്ടിനോട് മാത്രമായിട്ടല്ല ക്രിസ്തു പറയുന്നത്. ഇന്നും ക്രിസ്തുവിന്റെ ഈ ആഹ്വാനത്തിന് പ്രസക്തിയുണ്ട്.  ഒരു സാധാരണക്കാരൻ സർക്കാർ ഓഫീസുകളിലോ, സ്വകാര്യ സ്ഥാപനങ്ങളിലോ, എന്തിന് ക്രൈസ്തവ സ്ഥാപനങ്ങളിലോ എന്തെങ്കിലും ആവശ്യത്തിന് ചെന്നാൽ ലോകത്തെങ്ങുമില്ലാത്ത  നിയമങ്ങൾ അധികാരികൾ അവരുടെ മുൻപിൽ നിരത്തും! നിശ്ചിത സമയത്തിന് മുൻപോ പിന്[ഓ ചെന്നാലും സാധാരണക്കാരെ പരിഗണിക്കാത്ത ധാരാളം മനുഷ്യരുണ്ട്.  നിയമത്തിന്റെ കാഠിന്യം പുറത്തുകാണിച്ചുകൊണ്ട് തങ്ങളുടെ സ്വാർത്ഥത മൂടിവയ്ക്കുന്ന അന്നത്തെ യഹൂദമനോഭാവം ഇന്നും നാമൊക്കെ പല രീതിയിൽ പിന്തുടരുന്നുണ്ട്.

യഹൂദരുടെ കാഴ്ചപ്പാടിലുള്ള, ധാരണയിലുള്ള കാഠിന്യം, വക്രത വളരെ വ്യക്തമാണ് ഇന്നത്തെ സുവിശേഷത്തിൽ. മനുഷ്യന്റെ വിശപ്പിനേക്കാൾ വലുത് അവർക്കു നിയമത്തിന്റെ കാർക്കശ്യമായ അനുഷ്ഠാനമാണ്. സാബത്തിൽ നിഷിദ്ധമായ കാര്യങ്ങൾ, അത് ദൈവകല്പനയ്ക്കു എതിരായാൽ പോലും, ചെയ്യുന്നതിൽ അവർ അപാകത കാണുന്നില്ല. മാത്രമല്ല, വളരെ നിസ്സാരങ്ങളായ, മാനുഷികമായ കാര്യങ്ങൾക്കു മതത്തിന്റെയും മതാനുഷ്ഠാനങ്ങളുടെയും, ദൈവനിയമത്തിന്റെയും നിറം കൊടുത്തു, അതിനെ വർഗീയമാക്കി, മനുഷ്യന് എതിരെ ഉപയോഗിക്കുന്ന വളരെ ക്രൂരമായ മനോഭാവങ്ങൾ പുലർത്തുന്നതിൽ അവർ യാതൊരു കുറ്റവും കാണുന്നുമില്ല. ദാവീദ് രാജാവ് പോലും കാണിക്കാത്ത അനുഷ്ഠാന നിഷ്ഠകളാണ് ഈശോയുടെ കാലത്തെ യഹൂദർ പാലിച്ചിരുന്നത്.  മനുഷ്യനേക്കാൾ അവർക്കു വലുത് പശുവും ആടുമൊക്കെയാണ്‌. ഇന്നും അങ്ങനെയൊക്കെത്തന്നെ!!

ആടിനുവേണ്ടി, പശുവിനുവേണ്ടി എത്ര മനുഷ്യരെ കൊന്നാലും അത് തിന്മയാകുന്നില്ല. ഒരു പടികൂടി കടന്നു മതത്തിനുവേണ്ടി, മതനിയമങ്ങൾക്കുവേണ്ടി സ്വന്തം വീട്ടിലുള്ളവരെയോ, അയൽക്കാരെയോ കൊന്നാലും സ്വർഗം ലഭിക്കുമെന്ന് പഠിപ്പിച്ചാൽ, സ്വർഗത്തിൽ മനുഷ്യന് സങ്കല്പിക്കുവാൻ കഴിയാത്തത്ര സുഖങ്ങളാണ് ഒരുക്കിവച്ചിട്ടുള്ളത് എന്ന് പഠിപ്പിച്ചാൽ ജിഹാദികളാകാനും, ചാവേറുകളാകാനും ആളുകളെക്കിട്ടുമ്പോൾ മറ്റെന്ത്  പറയാനാണ്!!! ഈ കാലഘട്ടത്തിൽ ക്രിസ്തുവിന്റെ വളരെ വിലപ്പെട്ട മനുഷ്യ ദർശനം ഉറക്കെ പറയുവാൻ ആളുണ്ടാകണം ഇവിടെ: ആടിനേക്കാൾ, പശുവിനേക്കാൾ, നിയമാനുഷ്ഠാനങ്ങളെക്കാൾ എത്രയോ വിലപ്പെട്ടവനാണ് മനുഷ്യൻ എന്ന ക്രിസ്തുവിന്റെ മനുഷ്യ ദർശനം ഉറക്കെ പറയുവാൻ ആളുണ്ടാകണം ഇവിടെ!!

സ്നേഹമുള്ളവരേ, ഇങ്ങനെയുള്ള അബദ്ധ ധാരണകളിൽ നിന്ന് ഒരു വ്യതിയാനം – അതാണ് ഈശോയുടെ ലക്‌ഷ്യം. ക്രിസ്തുവിന്റെ മനുഷ്യ ദർശനത്തിന്റെ ആഴവും, വ്യാപ്തിയും, പ്രാധാന്യവും ക്രൈസ്തവരായ നാം പോലും ശരിക്കും മനസ്സിലാക്കിയിട്ടില്ല എന്നത് വളരെ ദുഃഖകരമായ ഒരു യാഥാർഥ്യമാണ്. ഭാരതസഭ സുവിശേഷങ്ങളിൽ ഇതൾവിരിയുന്ന ക്രിസ്തുവിന്റെ മനുഷ്യ ദർശനം ശരിയായ രീതിയിൽ ഭാരതമക്കളെ പഠിപ്പിച്ചിരുന്നെങ്കിൽ ഇന്ന് നാം കാണുന്ന ആൾക്കൂട്ട കൊലപാതകങ്ങളോ, ലൈംഗികാതിക്രമങ്ങളോ ഇത്രയും വ്യാപകമായ രീതിയിൽ ഉണ്ടാകുമായിരുന്നില്ല. എന്റെ പിഴ എന്നും പറഞ്ഞു സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ മനുഷ്യദർശനം സ്വന്തമാക്കുവാനും, അത് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുവാനും നാം തയ്യാറാകണം. തെറ്റായ മനുഷ്യദർശനങ്ങളെക്കുറിച്ചു, നിരീശ്വര പ്രസ്ഥാനങ്ങളുടെ, വർഗീയ സംഘടനകളുടെ മനുഷ്യദർശങ്ങളെക്കുറിച്ചു ബോധവാന്മാരാകുവാനും, ക്രിസ്തുവിന്റെ ശരിയായ, കരുണനിറഞ്ഞ മനുഷ്യ ദർശനത്തെ അവതരിപ്പിക്കുവാനും നമുക്കാകണം. തെറ്റായ ദൈവദർശനമാണ്, തെറ്റായ മനുഷ്യ ദർശനമാണ് നിങ്ങളെ നയിക്കുന്നതെങ്കിൽ ഒന്നുറപ്പാണ്, നിങ്ങൾ മനുഷ്യ സമൂഹത്തിനു അപകടകാരിയാണ്!!! ഈയടുത്തു ലോകത്തിൽ നടന്ന, നടക്കുന്ന സംഭവങ്ങൾ അതാണ് നമുക്ക് പറഞ്ഞു തരുന്നത്.

എറണാകുളത്തെ ഒരു നിശ്ചിത സ്ഥലത്ത് നിങ്ങൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്നുവെന്ന് സങ്കൽപ്പിക്കുക. നഗരത്തിന്റെ ഭൂപടം കൈയ്യിലുണ്ടെങ്കിൽ അത് സാധിക്കും. പക്ഷെ, തെറ്റായ ഭൂപടമാണെങ്കിലോ? നിങ്ങളുടെ കയ്യിലുള്ളത് ആലപ്പുഴയുടെ ഭൂപടത്തിനു മുകളിൽ തെറ്റായി എറണാകുളം എന്ന് അച്ചടിച്ചതാണെങ്കിലോ? നിങ്ങളുടെ സ്വഭാവം മാറ്റിയാലും, വേഗതകൂട്ടിയാലും നിങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുകയില്ല.

നാമോരോരുത്തരുടേയും തലയ്ക്കുള്ളിൽ അനേകമനേകം ഭൂപടങ്ങളുണ്ട്, ധാരണകളുണ്ട്. നാം ചിലപ്പോൾ അവ യഥാർത്ഥമാണെന്നും, അങ്ങനെ തന്നെയാണവ ആയിരിക്കേണ്ടതെന്നും വ്യാഖ്യാനിക്കുന്നു. നമ്മുടെ കുടുംബം, പള്ളി, വിദ്യാലയം, ജോലിസ്ഥലം, സുഹൃത്തുക്കൾ, തുടങ്ങി അനേകം കാര്യങ്ങളുടെ സ്വാധീനത്തിലായിരിക്കും നമ്മുടെ കാഴ്ചപ്പാടുകളെ നാം നിർമിക്കുന്നത്. നാമോരോരുത്തരും കാര്യങ്ങളെ, സംഭവങ്ങളെ, വ്യക്തികളെ, ശരിയായിട്ടാണ് കാണുന്നതെന്ന് കരുതുന്നു. പക്ഷെ വാസ്തവം അതല്ല. നാം ലോകത്തെ കാണുന്നത് അതിന്റെ ശരിയായ രൂപത്തിലല്ല. നമ്മുടെ രീതിയിലാണ്. ഇതിൽ നിന്ന് വ്യതിയാനം വേണം.

ഇസ്രായേൽ ജനത്തിന്റെ കാർക്കശ്യമായ നിയമാനുഷ്ഠാന ധാരണകളിൽ നിന്ന് ദൈവികഭാവമായ കാരുണ്യത്തിലേക്കു ഒരു വ്യതിയാനം, കല്ലും മണ്ണും മാത്രമായ ദേവാലയത്തേക്കാൾ അതിൽ വസിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിലേക്കു ഒരു മാറ്റം, സാബത്തിന്റെ അണുവിട മാറ്റമില്ലാത്ത ആചാരണത്തെക്കാൾ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ സ്നേഹിക്കുന്ന, മനുഷ്യന് നന്മ ചെയ്യുന്ന ദൈവിക മനോഭാവത്തിലേക്കുള്ള ഒരു transformation – അതാണ് വേണ്ടത്.

നാം നിയമകേന്ദ്രീകൃതരായി ജീവിച്ചാൽ ഹൃദയമില്ലാത്ത റോബോട്ടുകളായിതത്തീരും. നിയമത്തിലെ ശരിയും തെറ്റും അന്വേഷിച്ചു നടന്നാൽ മനുഷ്യനിലെ നന്മ കണ്ടെത്തുവാൻ നമുക്ക് സാധിക്കുകയില്ല.

നമ്മുടെ ധാരണകളിലുള്ള വ്യതിയാനം ലോകത്തെ നാം നോക്കിക്കാണുന്ന രീതിക്കു മാറ്റം വരുത്തുന്നു. ഈ പുതിയ നല്ല ധാരണകളാണ് നമ്മുടെ പെരുമാറ്റത്തെ, മറ്റുള്ളവരോടുള്ള നമ്മുടെ ബന്ധത്തെ നിർണയിക്കുന്നത്.

“Seven Habits of Highly Effective People” എന്ന പുസ്തകത്തിൽ, എഴുത്തുകാരൻ സ്റ്റീഫൻ ഒരു സംഭവം വിവരിക്കുന്നുണ്ട്. അദ്ദേഹം ന്യൂയോർക്കിലെ ഒരു subway ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. ആളുകൾ നിശ്ശബ്ദരായിരിക്കുകയാണ്. ചിലർ പത്രം വായിക്കുന്നു. ചിലർ ചിന്തയിലാണ്. ചിലർ കണ്ണുകളടച്ചു വിശ്രമിക്കുന്നു. ആകെക്കൂടി ശാന്തമായ അന്തരീക്ഷം.

അപ്പോഴാണ് ഒരു പുരുഷനും അയാളുടെ കുട്ടികളും കയറിവന്നത്. കുട്ടികൾ ഉറക്കെ ബഹളം കൂട്ടാൻ തുടങ്ങിയതോടെ എല്ലാവരും അസ്വസ്ഥരായി. ചിലർ ദേഷ്യപ്പെട്ടു. അയാളാകട്ടെ കണ്ണുമടച്ചിരിക്കുകയായിരുന്നു. അവസാനം അസാധാരണമായ ക്ഷമയോടെ സ്റ്റീഫൻ അയാളോട് ചോദിച്ചു: സാർ, നിങ്ങളുടെ കുട്ടികൾ ഞങ്ങളെയൊക്കെ ശല്യപ്പെടുത്തുന്നത് കണ്ടില്ലേ? ഇവരെ അല്പം കൂടി നിയന്ത്രിക്കാത്തതെന്തു?

ചുറ്റുപാടുകളെക്കുറിച്ചു പെട്ടെന്ന് ബോധം വന്നതുപോലെ അയാൾ പറഞ്ഞു: “ഓ നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാനെന്തെങ്കിലും ചെയ്യേണ്ടതായിരുന്നു. ഞങ്ങൾ ആശുപത്രിയിൽ നിന്ന് വരികയാണ്. ഇവരുടെ ‘അമ്മ ഒരു മണിക്കൂർ മുൻപ് മരിച്ചുപോയി. എനിക്ക് ഒന്നും ചിന്തിക്കുവാൻ കഴിയുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഇവർക്കും അറിഞ്ഞുകൂടെന്നു തോന്നുന്നു.”

ആ നിമിഷം സ്റ്റീഫന്റെ ദേഷ്യം മാറി. അദ്ദേഹം എഴുതുകയാണ്. വ്യത്യസ്തമായ രീതിയിൽ ഞാൻ അദ്ദേഹത്തെയും ആ കുട്ടികളെയും കണ്ടു. സമൂഹ, സാംസ്‌കാര നിയമങ്ങളൊക്കെ ഞാൻ മറന്നു. എന്നിൽ കരുണ കരകവിഞ്ഞൊഴുകി. ഞാൻ അവരോടു സ്നേഹത്തോടെ പെരുമാറി.”

സ്നേഹമുള്ളവരേ, ഈശോ നമ്മിൽനിന്ന് ഒരു Paradigm Shift, നിദർശന വ്യതിയാനം, ധാരണകളിലുള്ള മാറ്റം ആഗ്രഹിക്കുന്നു. അത് നിയമത്തിൽ നിന്ന് കാരുണ്യത്തിലേക്കു, ദേഷ്യത്തിൽ നിന്ന് സമാധാനത്തിലേക്കു, വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്ക് ആയിരിക്കണം. നമ്മുടെ കുടുംബ കാര്യങ്ങളിൽ, മറ്റുള്ളവരോടുള്ള സമീപനങ്ങളിൽ കാഴ്ചപ്പാടിന്റെ, മനോഭാവത്തിന്റെ മാറ്റം ആവശ്യമുണ്ടോ? നമ്മുടെ ജീവിത സംഭവങ്ങളെ പുതിയ വെളിച്ചത്തിൽ കണ്ടാൽ നമ്മിലും മറ്റുള്ളവരിലും ദൈവം അത്ഭുതങ്ങൾ

പ്രവർത്തിക്കും, ദൈവത്തിന്റെ കൃപ നമ്മിൽ നിറയും. ക്രിസ്തുവിന്റെ മനുഷ്യ ദർശനം സ്വന്തമാക്കാൻ നമുക്കാകട്ടെ. ആമേൻ!!

SUNDAY SERMON MT 16, 13-19

പള്ളിക്കൂദാശാക്കാലം ഒന്നാം ഞായർ

മത്താ 16, 13 – 19

സീറോ മലബാർ സഭയുടെ ആരാധനക്രമ വത്സരത്തിലെ അവസാനത്തെ കാലമായ പള്ളിക്കൂദാശക്കാലത്തിലേക്ക് നാമിന്ന് പ്രവേശിക്കുകയാണ്. ഇന്ന് പള്ളിക്കൂദാശക്കാലം ഒന്നാം ഞായർ. ഈ ഭൂമിയിൽ സ്ഥാപിതമായ ക്രിസ്തുവിന്റെ സഭയെ ഓർത്ത് ദൈവത്തിന് നന്ദിപറയുക, മിശിഹാ തന്റെ മണവാട്ടിയായി സഭയെ അവസാന വിധിക്കുശേഷം സ്വർഗ്ഗസ്ഥനായ പിതാവിന് സമർപ്പിക്കുന്നത് അനുസ്‌മരിക്കുക, യുഗാന്തത്തിൽ സഭ അവളുടെ മക്കളോടൊപ്പം സ്വർഗീയ ജറുസലേമാകുന്ന നിത്യസൗഭാഗ്യത്തിൽ എത്തിച്ചേരുന്നതിന്റെ മുന്നാസ്വാദനം അനുഭവിക്കുക എന്നീ ലക്ഷ്യങ്ങളാണ് പള്ളിക്കൂദാശക്കാലത്ത് നാം മനസ്സിൽ സൂക്ഷിക്കുന്നത്.

പള്ളിക്കൂദാശാക്കാലത്തിന്റെ ഈ ഒന്നാം ഞായറാഴ്ച്ച സഭാസമർപ്പണത്തിരുനാളായിട്ടാണ് തിരുസ്സഭ ആഘോഷിക്കുന്നത്. തിരുസ്സഭയെ മനസ്സിൽ കണ്ടുകൊണ്ടെന്നോണം ഇന്നത്തെ സുവിശേഷത്തിൽ ” നീ പത്രോസാണ്. ഈ പാറമേൽ ഞാൻ സഭ സ്ഥാപിക്കും.” എന്ന് പറഞ്ഞുകൊണ്ട് ഈശോ തിരുസ്സഭയ്ക്ക് രൂപം കൊടുത്തതിനെയാണ് ഇന്ന് നാം പ്രത്യേകം ഓർക്കുന്നത്. ക്രിസ്തുവിന്റെ സ്നേഹ സന്ദേശവുമായി ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്ന തിരുസ്സഭയിൽ അംഗങ്ങളായതിൽ അഭിമാനിക്കുന്നവരാണ്, സന്തോഷിക്കുന്നവരാണ് നാമെല്ലാവരും. തിരുസ്സഭ എന്നും ക്രിസ്തുവിന്റെ സ്നേഹത്തിന്റെ, കരുണയുടെ, നന്മയുടെ പ്രതീകമായിട്ടാണ് ലോകത്തിൽ നിലനിൽക്കുന്നത്. അതുകൊണ്ടാണ്, ലോകരാഷ്ട്രങ്ങളും, ലോകനേതാക്കളുമെല്ലാം, ലോകസമാധാനത്തിനായി, മാനവ സൗഹാർദത്തിനായി സഭയെ ഉറ്റുനോക്കുന്നത്.   

ക്രിസ്തുവിന്റെ ഈ സഭയിൽ അഭിമാനംകൊള്ളുന്ന ക്രൈസ്തവരായിട്ടാകണം ഇന്നത്തെ സുവിശേഷത്തിലെ വിശുദ്ധ പത്രോസിന്റെ വിശ്വാസ പ്രഖ്യാപനം നാം കാണുവാൻ. ഈശോയെ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവായി, നിന്റെ ജീവിതത്തിന്റെ, ഈ ലോകത്തിന്റെ രക്ഷകനായി ഏറ്റുപറയുക എന്നതാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്ന വെല്ലുവിളി.

സമാന്തര സുവിശേഷങ്ങളായ വിശുദ്ധ മത്തായിയുടെയും, മാർക്കോസിന്റെയും ലൂക്കായുടെയും സുവിശേഷങ്ങളിൽ ഒരുപോലെ കാണപ്പെടുന്ന ഭാഗമാണ് ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചു കേട്ടത്. ഇതിൽ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ വിവരണമാണ് ഇന്നത്തെ നമ്മുടെ വിചിന്തനത്തിനായി നൽകിയിരിക്കുന്നത്. ഈ വിവരണമാകട്ടെ ഇന്നത്തെ കാലഘട്ടത്തിന് യോജിച്ചതുമാണ്.

ഈശോ ഈ ലോകത്തിലേക്ക് വന്നത് ലോകത്തിന്റെ മിശിഹാ, രക്ഷകനായിട്ടാണ്. ഈ സത്യം ലോകത്തിന് വെളിപ്പെടുത്തുവാനാണ് സുവിശേഷങ്ങളിൽ അവിടുന്ന് ശ്രമിക്കുന്നത്. ‘സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയായി ദാവീദിന്റെ പട്ടണത്തിൽ ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു’ (ലൂക്ക 2, 10) എന്ന് മാലാഖമാർ അറിയിച്ചിട്ടും മാതാവും യൗസേപ്പിതാവും ശിശുവിന് ഈശോ എന്നാണു പേരിട്ടത്. (മത്താ 1, 25) അതായത്, ഇനി ഈശോ തന്റെ വചനങ്ങളിലൂടെ, പ്രവർത്തികളിലൂടെ, തന്നെത്തന്നെ മിശിഹായായി, ക്രിസ്തുവായി ലോകത്തിന് വെളിപ്പെടുത്തണം. അതിന്റെ ഭാഗമായിട്ടാണ് ഈശോ ശിഷ്യരോട്‌ ചോദിക്കുന്നത്: “ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?”

താൻ ആരാണെന്ന് ചോദിക്കുവാൻ, പത്രോസിലൂടെ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുവാൻ എന്തുകൊണ്ടാണ് ഈശോ കേസരിയാ ഫിലിപ്പി തിരഞ്ഞെടുത്തത്? എന്തുകൊണ്ട്, തന്റെ ജനനസ്ഥലമായ ബേത്ലഹേം ഈശോ തിരഞ്ഞെടുത്തില്ല? എന്തുകൊണ്ട് ഗലീലി, ജെറുസലേം എന്നീ പട്ടണങ്ങളെ തഴഞ്ഞ് കേസരിയാ ഫിലിപ്പി തിരഞ്ഞെടുത്തു? ചോദ്യം യുക്തിപരമല്ലേ? താൻ ആരാണെന്ന് ചോദിക്കുവാൻ, പത്രോസിലൂടെ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുവാൻ ഈശോ കേസരിയാ ഫിലിപ്പി തിരഞ്ഞെടുത്തത് വെറുമൊരു തോന്നലിന്റെ ബലത്തിലല്ല.  വ്യക്തമായ ലക്ഷ്യത്തോടെയാണ്. 

മറ്റുപട്ടണങ്ങളിൽ നിന്ന് കേസരിയാ ഫിലിപ്പിയെ വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങളാണ് ഈ പട്ടണത്തെ തിരഞ്ഞെടുക്കാൻ ഈശോയെ പ്രേരിപ്പിച്ചത്. പല മതങ്ങളുടെ സംഗമസ്ഥാനമാണ് കേസരിയാ ഫിലിപ്പി. ഗ്രീക്ക് ദേവനായ പാനിന്റെ വലിയൊരു പ്രതിമ ഇവിടെ ഉണ്ടായിരുന്നു. ബാൽ ദേവനെ ആരാധിക്കുന്നവർ ഈ പട്ടണത്തിൽ ഒരുമിച്ചു കൂടാറുണ്ടായിരുന്നു. വിജാതീയ ദേവതയായ അസ്തേറിന്റെ ആളുകളും ഈ പട്ടണത്തിലുണ്ട്. ധാരാളം മതങ്ങളുള്ളതുകൊണ്ടുതന്നെ മതപ്രഭാഷണങ്ങളും, ചർച്ചകളും, വാഗ്‌വാദങ്ങളും നിരന്തരം നടക്കുന്ന ഒരു പട്ടണമാണിത്. മറ്റുസ്ഥലങ്ങളിൽനിന്നു സന്ദർശകർ ഈ പട്ടണത്തിലേക്ക് വരാറുണ്ടായിരുന്നു. ഇങ്ങനെ പല മതങ്ങളുടെ സംഗമസ്ഥലമായ, പല ദൈവങ്ങളെ ആരാധിക്കുന്ന ജനങ്ങളുള്ള ഈ പട്ടണത്തിൽവച്ചു താൻ മിശിഹായാണെന്നു പ്രഖ്യാപിക്കുവാൻ ഈശോ അവസരം ഒരുക്കുകയാണ്.

നാം വിചാരിക്കുന്നപോലെ അത്ര നിസ്സാരമായ ഒരു സാഹചര്യമായിരുന്നില്ല അത്! ചോദ്യം ഉന്നയിച്ച ഈശോയുടെ മനസ്സിൽ വേവലാതിയാണ്. ആരാണ് ഉത്തരം പറയുക? എന്തായിരിക്കും ഉത്തരം? ഈ കാണുന്ന ദേവന്മാരെപ്പോലെ ഒരാൾ എന്നായിരിക്കുമോ ഉത്തരം? ഈ കാണുന്ന മതനേതാക്കന്മാരെ പോലെ ഒരാൾ? മനുഷ്യരെ പറ്റിച്ചു കറങ്ങിനടക്കുന്ന രാഷ്ട്രീയ മത നേതാക്കന്മാരെപ്പോലെ ഒരാൾ? ഇവരുടെ സാംസ്കാരിക നേതാക്കന്മാരെപ്പോലെ ഒരാൾ? അതുമല്ലെങ്കിൽ പഴയനിയമ പ്രവാചകരിൽ ഒരാൾ? ഈശോയുടെ ചങ്കിടിക്കുകയാണ്.

ശിഷ്യന്മാരാണെങ്കിലോ? കണക്ക് ക്ലാസ്സിൽ ശതമാനം കാണാൻ ബോർഡിന്റെ മുൻപിൽ നിൽക്കുന്ന കുട്ടിയെപ്പോലെയാണവർ. കൃത്യമായ ഉത്തരം എന്തെന്ന് അറിയില്ല. എന്ത് ഉത്തരം പറയും? എന്ത് പറഞ്ഞാലാണ് ശരിയാവുക? അപ്പോഴാണ് എല്ലാവരേം ഞെട്ടിച്ചുകൊണ്ട് പത്രോസ് പറയുന്നത് “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്”. “കോടീശ്വരൻ” പ്രോഗ്രാമിലെപ്പോലെ, പത്രോസ് …  പറഞ്ഞ … ഉത്തരം …. ശരിയാണ്. ….. എന്ന് പറയാൻ ആരുമില്ലായിരുന്നെങ്കിലും, സ്നേഹമുള്ളവരേ, ഈശോ ഒന്ന് പുഞ്ചിരിച്ചു കാണണം. ഈശോയ്ക്ക് മനസ്സിലായി വെറും മനുഷ്യനായ പത്രോസിൽ ദൈവാത്മാവ് നിറഞ്ഞിരിക്കുന്നു. വെറും മുക്കുവനായ പത്രോസിന്റെ മാംസ രക്തങ്ങളല്ല, മാനുഷിക ബുദ്ധിയല്ല, സ്വർഗ്ഗസ്ഥനായ പിതാവാണ് പത്രോസിലൂടെ ഈ സത്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈശോ പറയുകയാണ്, പത്രോസേ, ‘നീയാണ് എന്റെ സഭ!’ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ആരൊക്കെ ക്രിസ്തുവിനെ കർത്താവും ദൈവവുമായി ഏറ്റുപറയുന്നുണ്ടോ, അവരാണ് യഥാർത്ഥ സഭ; ആരിലൂടെയൊക്കെയോ ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ സ്വർഗ്ഗസ്ഥനായ പിതാവ് ആഗ്രഹിക്കുന്നുണ്ടോ, അവരാണ് യഥാർത്ഥ സഭ എന്ന് ഈശോ നമ്മെ പഠിപ്പിക്കുകയാണ്.

പ്രിയപ്പെട്ടവരേ, നൂറ്റാണ്ടുകളായി, വർഷങ്ങളായി നാം ക്രിസ്തുവിനോടൊപ്പം നമ്മുടെ കേസരിയാ ഫിലിപ്പികളിലാണ് – വിവിധ മതങ്ങളുള്ള, ദൈവങ്ങളുള്ള, വിശ്വാസങ്ങളുള്ള, നേതാക്കന്മാരുള്ള, ആചാരങ്ങളുള്ള, അഭിപ്രായങ്ങളുള്ള കേസരിയാ ഫിലിപ്പികളിൽ! ഭാരതമൊരു കേസരിയ ഫിലിപ്പിയാണ്, കേരളം ഇന്നൊരു കേസരിയ ഫിലിപ്പി ആണ്. നമ്മുടെ കുടുംബം, സൗഹൃദക്കൂട്ടങ്ങൾ, നാം തന്നെ കേസരിയ ഫിലിപ്പികളാണ്. അവിടെ വച്ച് ഈശോ നമ്മോട് പറയാറുണ്ട്, അവിടുത്തെ ഏറ്റുപറയുവാൻ. അപ്പോൾ നാം എന്ത് ചെയ്തു? കോടികൾമുടക്കി ബ്രഹ്‌മാണ്ഡങ്ങളായ ദേവാലയങ്ങൾ പണിതു. എന്നിട്ട് അവിടെ നിന്ന് വിളിച്ചു പറഞ്ഞു ക്രിസ്തു എന്റെ ദൈവമാണ്. ലോകത്തിന്റെ രക്ഷകൻ എന്നല്ല, എന്റെ രക്ഷകനാണ്, എന്റെ ദൈവമാണെന്ന്. വീണ്ടും അവിടുന്ന് നമ്മോട് പറഞ്ഞു, ലോകത്തിന്റെ കോണുകളിൽ പോയി സാക്ഷികളാകുവാൻ! അവിടെച്ചെന്ന് സ്ഥാപനങ്ങൾ പണിതിട്ട് നാം വിളിച്ചു പറഞ്ഞു, സുഹൃത്തുക്കളെ നിങ്ങളുടെ മൂവത്തു മുക്കോടി ദൈവങ്ങളില്ലേ, അതുപോലെ, plus one ദൈവം. അതാണ് അതാണ് ഞങ്ങളുടെ ദൈവമെന്ന്.   എന്റെ ദൈവമായ ക്രിസ്തുമാത്രമാണ് നിങ്ങളുടെയും ദൈവമെന്ന് ഏറ്റുപറയുവാൻ നാം മടിച്ചു.

പിന്നെയും ഈശോ പറഞ്ഞു: നിങ്ങളുടെ ജീവിതസാഹചര്യങ്ങളാകുന്ന കേസരിയാഫിലിപ്പികളിൽ അവിടുത്തെ ഏറ്റുപറയുവാൻ. അപ്പോൾ നമ്മൾ ക്രിസ്തുവിനെ മറന്ന്, ഗ്രോട്ടോകൾ പണിയുവാനും, വിശുദ്ധരെ പലയിടങ്ങളിൽ കുടിയിരുത്തുവാനും, പെരുന്നാളുകൾ നടത്തുവാനും നമ്മുടെ പണവും, സമയവും, കഴിവും ചിലവഴിച്ചു! നമ്മുടെ മത നേതാക്കന്മാർ ഇഫ്‌താർ പാർട്ടികളിലും, ഉത്സവങ്ങളിലും പോയി പരസ്പരം ആലിംഗനംചെയ്ത്, നമസ്തേ പറഞ്ഞു. എന്നിട്ടു അവരുടെ കാതുകളിൽ പറഞ്ഞു, നിങ്ങളുടെയും ഞങ്ങളുടെയും ദൈവം – എല്ലാം ഒന്നാന്നേയ്!! സാംസ്കാരികാനുരൂപണത്തിന്റെ പേരും പറഞ്ഞു വിശുദ്ധ കുർബാനയിൽ മറ്റു മതസ്ഥരുടെ ആചാരങ്ങളും ചിഹ്നങ്ങളും വേദഗ്രന്ഥ വായനകളും ചേർത്തിട്ട് നാം വിളിച്ചുപറഞ്ഞു – എല്ലാ മതങ്ങളും ദൈവങ്ങളും ഒന്നാന്നേയ്!!! നമുക്ക് തെറ്റിപ്പോയില്ലേ സ്നേഹമുള്ളവരേ? നമുക്ക് തെറ്റിപ്പോകുന്നില്ലേ സ്നേഹമുള്ളവരേ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിൽ?!!

സ്നേഹമുള്ളവരേ, ഓർക്കണം, ഈ ലോകത്തിന്റെ ഏക രക്ഷകൻ ഈശോ ആണെന്ന സത്യം വിളിച്ചു പറയുന്നതിന് നമ്മുടെ പിതാമഹന്മാർക്കു മടിയുണ്ടായിരുന്നില്ല. ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞ അവർ, ആ അനുഭവത്തിന്റെ ചൂടിൽ ക്രിസ്തു ഏക രക്ഷകൻ എന്ന്, ക്രിസ്തു ദൈവമെന്ന് വിളിച്ചു പറഞ്ഞു. അവരിൽ ചിലരെ, ചുട്ടുകൊന്നു, മറ്റുചിലരെ മൃഗങ്ങൾക്ക് ഇരയായിക്കൊടുത്തു. വേറെചിലരെ പലതരത്തിലുള്ള ആയുധങ്ങൾകൊണ്ട് നിഷ്കരുണം കൊന്നുകളഞ്ഞു. ഭാരതവും പിന്നിലായിരുന്നില്ല…കേരളത്തിൽ നിന്ന് ഒരു ദൈവസഹായം പിള്ള, ഒറീസ്സയിൽ സുവിശേഷ പ്രസംഗകനായ ഗ്രഹാം സ്റ്റൈനും അദ്ദേഹത്തിന്റെ മക്കളായ ഫിലിപ്പും തിമോത്തിയും, പിന്നെ സിസ്റ്റർ റാണിമാരിയ… എന്നാലും അവരെല്ലാം ജീവൻ വെടിയുന്നവരെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു: ക്രിസ്തു ജീവനുള്ള ദൈവത്തിന്റെ പുത്രനാണെന്ന്. എന്റെ ക്രൈസ്തവരേ അതേ ചൈതന്യത്തോടുകൂടി, അതേ ആർജ്ജവത്തോടുകൂടി നാം വീണ്ടും വിളിച്ചുപറയണം, വീണ്ടും, വീണ്ടും വിളിച്ചുപറയണം ഈ ലോകത്തിൽ ഒരേയൊരു രക്ഷകനേയുള്ളു, അത് ഈശോയാണ് എന്ന്.

ഒരു രാജകൊട്ടാരത്തിൽ വലിയൊരു വാദ്യ സംഘമുണ്ടായിരുന്നു. എല്ലാവരും രാജാവിനുവേണ്ടി വാദ്യോപകരണങ്ങൾ വായിക്കുകയായിരുന്നു, ഓരോരുത്തരുടെയും കഴിവിനനുസരിച്ച്, ആത്മാർത്ഥമായി. അപ്പോൾ അതിൽ ഒരു വിരുതൻ പുല്ലാങ്കുഴൽ വായിക്കുന്ന മട്ടിൽ ഇരുന്നു. രാജാവിന് അവനെ കണ്ടപ്പോൾ എന്തോ ഒരു പന്തികേട്! രാജാവ് പറഞ്ഞു: “എനിക്ക് ഓരോരുത്തരുടെയും സംഗീതം പ്രത്യേകം കേൾക്കണം.” അത് കേട്ടപ്പോൾ ഈ വിരുതൻ രോഗം നടിച്ചു കിടന്നു. കൊട്ടാരം വൈദ്യൻ പറഞ്ഞു: “ഇയാൾ രോഗിയല്ല. അങ്ങനെ ഒറ്റയ്ക്ക് പുല്ലാങ്കുഴൽ വായിക്കുവാൻ അയാൾ നിർബന്ധിതനായി. പുല്ലാങ്കുഴൽ വായിക്കാനറിയാത്ത അയാൾ സദസ്സിന്റെ മുൻപിൽ പുല്ലാങ്കുഴലും പിടിച്ച് ഇളിഭ്യനായി നിന്നു.

സ്നേഹമുള്ളവരേ, തിരുസ്സഭ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ, കരുണയുടെ, സാഹോദര്യത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമാധാനത്തിന്റെ സംഗീതം പുറപ്പെടുവിക്കുന്ന മനോഹരമായ വാദ്യ ഉപകരണമാണ്. ഓരോ ക്രൈസ്തവനും തിരുസ്സഭയോട് ചേർന്ന് ക്രിസ്തുവിന്റെ സ്നേഹത്തിന്റെ, കരുണയുടെ, സാഹോദര്യത്തിന്റെ, പങ്കുവയ്ക്കലിന്റെ, സമാധാനത്തിന്റെ സംഗീതം പുറപ്പെടുവിക്കുന്ന effective  musical insruments ആണ്. അല്ലെങ്കിൽ അങ്ങനെ ആയിരിക്കണം. കൂട്ടത്തിൽ ചേർന്ന് ക്രിസ്തുവിന്റെ സ്വഭാവമില്ലാത്ത ക്രൈസ്തവനായി നിന്നാൽ എന്നെങ്കിലും നിന്റെ സ്വഭാവം ലോകം അറിയും. അപ്പോൾ നീ ലോകത്തിന്റെ മുൻപിൽ ഇളിഭ്യനായി നിൽക്കും. അങ്ങനെ ഇളിഭ്യരായിത്തീരുന്ന ക്രൈസ്തവരുടെ കൂട്ടായ്മയല്ല തിരുസ്സഭ! 

സ്നേഹമുള്ളവരേ, ആദിമസഭയെപ്പോലെ ക്രിസ്തു ലോകരക്ഷകൻ എന്ന് നാമോരോരുത്തരും വാക്കുകൊണ്ടും ജീവിതംകൊണ്ടും വിളിച്ചുപറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പത്രോസിനെപ്പോലെ നാമും സാക്ഷ്യപ്പെടുത്തണം ഈശോ കർത്താവാണെന്ന്, ദൈവമാണെന്ന്. മറ്റാരിലും രക്ഷയില്ലെന്നും, ആകാശത്തിന് കീഴെ, മനുഷ്യരുടെയിടയിൽ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല, ക്രിസ്തുവിന്റേതല്ലാതെ (അപ്പ 4, 12) എന്ന് ജീവിതത്തിന്റെ കേസരിയാ ഫിലിപ്പികളിൽ നിന്ന് നാം പ്രഘോഷിക്കണം. നമ്മുടെ സുരക്ഷിത താവളങ്ങളിൽനിന്ന് പുറത്തുകടന്ന് ദൈവപരിപാലനയിൽ വിശ്വസിച്ചുകൊണ്ട് ഇന്ന് നാം ഈശോയെ, ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവായി ഏറ്റുപറയുന്നില്ലെങ്കിൽ, നാളെ അതിനുള്ള അവസരമുണ്ടാകുമെന്ന് പറയാനാകില്ലാ പ്രിയപ്പെട്ടവരേ! നാളെ ചിലപ്പോൾ പ്രഘോഷിക്കുവാൻ വചനവേദികൾ ഉണ്ടായെന്നു വരില്ല; ബലിയർപ്പിക്കുവാൻ ബലിവേദികളുണ്ടാകുകയില്ല; ഒരുമിച്ചു കൂടുവാൻ ദേവാലയങ്ങൾ ഉണ്ടാകുമെന്നതിനും ഒരു ഉറപ്പുമില്ല

അതിനാൽ നമുക്ക് “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്” എന്ന് ഏറ്റുപറഞ്ഞ ധീരരായ ക്രൈസ്തവരോട് ചേർന്ന് ക്രിസ്തുവിന് സാക്ഷികളാകാം. വിശുദ്ധ പൗലോസിനെപ്പോലെ സാഹചര്യം അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും എനിക്ക് ജീവിതം ക്രിസ്തുവാണെന്ന് ഏറ്റുപറയാം. ക്രിസ്തുവിനെ കൂടുതൽ അറിയുവാൻ നമുക്ക് ശ്രമിക്കാം.

ജെമീമ റോഡ്രിഗസ് (Jemimah Rodrigues) Women’s Cricket World Cup 2025 ൽ വിജയത്തിന്റെ നെറുകയിൽ, Player of the Match ആയി എത്തിയപ്പോൾ വിളിച്ചു പറഞ്ഞപോലെ, വിജയം നൽകുന്നത് Jesus ആണെന്ന് പ്രഘോഷിക്കുവാൻ നമുക്കാകണം. നമ്മുടെ ദൈവം ഇന്നും ജീവിക്കുന്ന ദൈവമാണ്. ക്രിസ്തുവിന്റെ വചനങ്ങൾ എന്നും ജീവനുള്ളതാണ്. അതുപോലെതന്നെ നമ്മുടെ ക്രൈസ്തവ സാക്ഷ്യങ്ങൾ ജീവനുള്ളതാകട്ടെ. ക്രിസ്തുവിന്റെ മണവാട്ടിയായ തിരുസ്സഭയെ നമുക്ക് സ്നേഹിക്കാം. തിരുസ്സഭ നമ്മുടെ അമ്മയാണ്, അധ്യാപികയാണ്, ക്രിസ്തുവിലേക്കുള്ള വഴികാട്ടിയാണ്. സഭ പഠനങ്ങൾക്കനുസരിച്ച്, സഭയുടെ തീരുമാനങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകാൻ നമുക്കാകട്ടെ.

വിശുദ്ധ കുർബാനയിൽ നാം ചൊല്ലുന്നതുപോലെ,സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നിൽക്കുന്ന സഭയിൽ”

അംഗങ്ങളായതിൽ അഭിമാനിച്ചുകൊണ്ട്, ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇന്നത്തെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാം. ആമേൻ!

SUNDAY SERMON MT 22, 23-33

ഏലിയാ സ്ലീവാ മൂശേക്കാലം എട്ടാം ഞായർ

മത്തായി 22, 23-33

സീറോമലബാർ ആരാധനാക്രമത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ അവസാനത്തെ ഞായറാഴ്ചയാണിന്ന്. ഏലിയാ സ്ലീവാ മൂശേ കാലത്തിലെ കഴിഞ്ഞ ഞായറാഴ്ചകൾ പ്രധാനമായും, ക്രിസ്തുവിന്റെ കുരിശുമരണവും, ഉത്ഥാനവും, ലോകാവസാനവും, ക്രിസ്തുവിന്റെ രണ്ടാംവരവും വിചിന്തന വിഷയമാക്കിക്കൊണ്ടാണ് കടന്നുപോയത്. ഈ ഞായറാഴ്ച്ച, നശ്വരമായ ഈ ഭൂമിയിലെ ജീവിതവും, അനശ്വരമായ സ്വർഗജീവിതവുമാണ് നാം വിചിന്തനവിഷയമാക്കുന്നത്. ക്രിസ്തു പ്രധാനമായും ചോദിക്കുന്നത് രണ്ട് ചോദ്യങ്ങളാണ്. ഒന്ന്, ഏതാണ് പ്രധാനപ്പെട്ടത്? മരണമോ, അതോ ഉത്ഥാനമോ? രണ്ട്, ക്രൈസ്തവർ വിശ്വസിക്കുന്നത് മരിച്ചവരുടെ ദൈവത്തിലോ, അതോ, ജീവിക്കുന്നവരുടെ ദൈവത്തിലോ? അതോട് ചേർന്ന്, ഈശോ ഉയർത്തുന്ന മറ്റൊരു പ്രശ്നം കൂടിയുണ്ട്. ഭൂമിയിലെ ജീവിതം എങ്ങനെയായിരിക്കണം? സ്വർഗ്ഗത്തിലെ ജീവിതം എങ്ങനെയാണ്? ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലേക്ക് കടക്കുന്നതിന് മുൻപ്, ഈ സുവിശേഷ ഭാഗത്തിന്റെ പശ്ചാത്തലം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന് അഹങ്കരിച്ചിരുന്ന ഇസ്രായേൽ ജനത്തിന്റെ ഇടയിൽ സദ്ദുക്കായരെന്നും, ഫരിസേയരെന്നും രണ്ട് വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഫരിസേയർ മരിച്ചവരുടെ പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നവരായിരുന്നു. സദ്ദുക്കായരാകട്ടെ മരിച്ചവരുടെ പുനരുത്ഥാനം, മരണാനന്തര ജീവിതം, ആത്മാവ്, മാലാഖമാർ എന്നിവയെ എതിർക്കുന്നവരുമായിരുന്നു. എന്നാൽ, ഈ രണ്ട് കൂട്ടരുടെയും പൊതുസ്വഭാവം അവർ ഈശോയെ എതിർക്കുന്നവരായിരുന്നു എന്നതാണ്. മാത്രമല്ല, അവസരം കിട്ടുമ്പോഴൊക്കെ ഈശോയെ എങ്ങനെ കെണിയിൽപ്പെടുത്താമെന്ന് ചിന്തിച്ചിരുന്നവരുമായിരുന്നു.

ഇവരിൽ സദ്ദുക്കായരാണ് ഇന്നത്തെ സുവിശേഷത്തിലെ പ്രമാണിമാർ. ഈ സുവിശേഷ ഭാഗത്തിന് തൊട്ട് മുൻപ് വിശുദ്ധ മത്തായി അവതരിപ്പിക്കുന്നത് ഫരിസേയരെയാണ്. മത്തായി 22, 15 പറയുന്നത് ഇങ്ങനെയാണ്: “അപ്പോൾ ഫരിസേയർ പോയി യേശുവിനെ എങ്ങനെ വക്കിൽ കുടുക്കാൻ എന്ന് ആലോചന നടത്തി.” സീസറിന് നികുതി കൊടുക്കണോ വേണ്ടയോ എന്നതായിരുന്നു അവരുടെ പ്രശ്നം. ഫരിസേയർക്ക് ഉത്തരം മുട്ടിപ്പോയ മറുപടിയായിരുന്നു ഈശോ നൽകിയത്. “സീസറിനുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും …” (21) ഇനി വരുന്നത് ഇന്നത്തെ സുവിശേഷത്തിലെ ആദ്യവചനമാണ്. “പുനരുത്ഥാനമില്ലെന്ന് പറയുന്ന സദ്ദുക്കായർ അന്ന് തന്നെ അവനെ സമീപിച്ച് ചോദിച്ചു.” (23) ഈ സുവിശേഷ ഭാഗത്തിന് ശേഷം വരുന്ന വചനവും Interesting ആണ്: “യേശു സദുക്കായരെ വാക്കുമുട്ടിച്ചെന്ന് കേട്ടപ്പോൾ ഫരിസേയർ ഒന്നിച്ചുകൂടി.” (34) ഈ രണ്ട് കൂട്ടരുടെയും പൊതുസ്വഭാവം ഇതായിരുന്നു: ഈശോയെ കെണിയിൽപ്പെടുത്തുക!

സദുക്കായരോട് ഈശോ മറുപടി പറയുമ്പോൾ, നോക്കുക, ഈശോയ്ക്ക് ഒരിറ്റ് ദേഷ്യമില്ല. ഈശോ അസ്വസ്ഥനല്ല. ലേശംപോലും അഹങ്കാരമില്ല. തന്നെ കെണിയിൽപ്പെടുത്താൻ വന്നിരിക്കുന്നവരോട് ഒട്ടുമേ വെറുപ്പില്ല. ഈശോ ഈ അവസരം സ്വർഗീയ രഹസ്യങ്ങൾ അവതരിപ്പിക്കുവാൻ ഉപയോഗിക്കുകയാണ്. Just ഒരു തിരുത്തലോടെ …എന്താണത്? “വിശുദ്ധ ലിഖിതങ്ങളോ, ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്തതിനാൽ നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നു.” (29)

തുടർന്ന് ഈശോ സ്വർഗീയ ജീവിതത്തെക്കുറിച്ചും, ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ചും അവരെ പഠിപ്പിക്കുകയാണ്.

ഒന്നാമത്തെ പഠനം ഇതാണ്: നമ്മുടെ ദൈവം മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. ഏതാണ് പ്രധാനപ്പെട്ടത്? മരണമോ, അതോ ഉത്ഥാനമോ? ഈശോ പറയുന്നത് മരണമല്ല, ഉത്ഥാനമാണ് പ്രധാനപ്പെട്ടത്. നമ്മുടെ ദൈവം എന്നും ജീവിക്കുന്ന ദൈവമാണ്. നമ്മുടെ ദൈവം ഉത്ഥിതനാണ്. മരണം ഈ ഭൂമിയിലെ, മനുഷ്യ ജീവിതത്തിലെ ഒരു സംഭവം മാത്രം. മരണം ഒരു യാഥാർഥ്യമാണോ? Is it a Reality? അല്ലെന്ന് പറയേണ്ടിവരും. കാരണം, അനുഭവിച്ച ആർക്കും ഇതിനെക്കുറിച്ച് പറയാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, ഇതൊരു സംഭവമാണ്. നമുക്ക് കാണാൻ പറ്റുന്നുണ്ട്. എന്നാൽ, അനുഭവിക്കാൻ പറ്റുന്നില്ല. അനുഭവിച്ചവർക്കോ, അതിനെക്കുറിച്ച് പറയാനും കഴിഞ്ഞിട്ടില്ല. ഇതുവരെ! മരണം ഒരു കടന്നുപോകലാണ്. ഇതൊരു വലിയ സംഭവമാണ്. അതുകൊണ്ടാണ്, ഭാരതീയ ആദ്ധ്യാത്മികതയിൽ മരണത്തെ മഹാസമാധി എന്ന് പറയുന്നത്.

രണ്ട് തരം സമാധിയുണ്ട്. ഒന്ന്, ഈ ഭൂമിയിലായിരിക്കെത്തന്നെ “ദൈവമേ, എന്റെ സർവ്വസ്വമെ” എന്ന സ്വയം പരിത്യാഗത്തിന്റെ പാരമ്യത്തിൽ എത്തിച്ചേരുക. അതാണ് സമാധി. സന്യാസജീവിതമൊക്കെ ഈ സമാധിയുടെ അടയാളങ്ങളാണ്, അടയാളങ്ങൾ ആകേണ്ടതാണ്. ഇത് ഒരു തരത്തിൽ മരണമാണ്. ഈ ലോകത്തിലായിരിക്കെത്തന്നെ, ലോകത്തോട് മരിക്കുക. ഇത് ഉത്ഥാനവുമാണ്. സമാധിയായ ക്രിസ്തു പിന്നെ ഈ ഭൂമിയിൽ സ്നേഹമായി. സമാധിയായ ബുദ്ധൻ ഈ ഭൂമിയിൽ അഹിംസയായി. സമാധിയായ ഗുരുദേവൻ ഈ ഭൂമിയിൽ സമത്വമായി. ഉത്ഥാനത്തിന്റെ ജീവിതം!  സ്വർഗദൂതരെപ്പോലെയുള്ള ജീവിതം! ദൈവരാജ്യത്തിലെ ജീവിതം!

രണ്ടാമത്തേത്, ശരീര വേർപാടാണ്. അതിനെ മഹാസമാധി എന്ന് പറയുന്നു. ഭാരത ചിന്തയിൽ പേര് വലുതാണെങ്കിലും, മഹാസമാധിക്ക് അത്ര പ്രാധാന്യമില്ല. അത് ഭൂമിയിൽ നിന്നുള്ള യാത്ര പറച്ചിലാണ്. അത്രമാത്രം. അതെങ്ങനെയായാലും വിഷയമല്ല. ക്രിസ്തു കുരിശിലേറി. കൃഷ്ണൻ വേടന്റെ അമ്പേറ്റ് മരിച്ചു. ബുദ്ധൻ അജീർണം വന്ന് മരിച്ചു. ശ്രീരാമ കൃഷ്ണ പരമഹംസൻ, രമണ മഹർഷി ക്യാൻസർ വന്ന് മരിച്ചു. ശ്രീനാരായണ ഗുരു മൂത്രതടസ്സം, ഹെർണിയ വന്ന് മരിച്ചു. മരണം എങ്ങനെയായാലും പ്രശ്നമല്ല. ഈ ഭൂമിയിൽ നീ എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രശ്നം. ഉത്ഥിതനായിട്ടോ, മരിച്ചവനായിട്ടോ? ഉത്ഥിതനായ ജീവിക്കുമ്പോൾ നീ ദൈവത്തിലാണ്; സ്വർഗത്തിലാണ്. ഈ ഭൂമിയിലായിരിക്കുമ്പോഴും!!

രണ്ടാമത്തെ പഠനം: ക്രൈസ്തവർ വിശ്വസിക്കുന്നത് ഉത്ഥിതനായ ദൈവത്തിലാണ്. കാരണം, ക്രൈസ്തവന്റെ ജീവിതം ഉത്ഥാനത്തിന്റെ മഹിമയിലായിരിക്കണം. അത്, ഈ ഭൂമിയിലാണെങ്കിലും, പരലോകത്താണെങ്കിലും! പൗരസ്ത്യ ആധ്യാത്മികത ക്രിസ്തുവിന്റെ ഉത്ഥാനത്തിന് പ്രാധാന്യം നൽകുന്നതിന്റെ രഹസ്യമിതാണ്! ഇത് ഉത്പത്തി പുസ്തകത്തിന്റെ പ്രായോഗിക വായനയാണ്. ദൈവത്തിന്റെ ഛായയിലും, സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ഈ ഭൂമിയിൽ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിന്റെ റിവേഴ്‌സ് വായന! ദൈവത്തിന്റെ ഛായയിലും, സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ഈ ഭൂമിയിൽ പൊടിപുരളാത്ത ഉടലും, മനസ്സുമായി ദൈവത്തെ പ്രതിഫലിപ്പിച്ച് ജീവിക്കേണ്ടവളാണ്, ജീവിക്കേണ്ടവനാണ്. കാരണം, നമ്മുടെ ദൈവം മരിച്ചവരുടെ അല്ല, ജീവിച്ചിരിക്കുന്നവരുടെ ദൈവമാണ്.

അപ്പോൾ, ചോദ്യമിതാണ്: ഈ ഭൂമിയിൽ ഞാൻ എങ്ങനെ ജീവിക്കണം? മരിച്ചവനായിട്ടോ, അതോ, ജീവിക്കുന്നവനായിട്ടോ?

തോട്ടത്തിലെ പൂക്കളെ നോക്കൂ. അവ സുന്ദരമാണ്. ഭൂമിയിലായിരിക്കെ അവ ഉത്ഥാനത്തിന്റെ മഹത്വത്തിലാണ്. പൂക്കളെല്ലാം കൊഴിഞ്ഞുപോകും. പൂവിതളുകൾ മണ്ണിൽ വീഴും. ആദിസ്രോതസ്സിലേക്ക് അവ അപ്രത്യക്ഷമാകും – അതിനെ സൃഷ്ടിച്ച ജീവരസത്തിലേക്ക്. അവിടെയും അവ സുന്ദരമാണ്. ഒരു പൂവ് പോലെ ഭൂമിയിലും, സ്വർഗ്ഗത്തിലും ഉത്ഥാനത്തിന്റെ മഹിമയിലായിരിക്കണം നാം മനുഷ്യർ!

ഗുരു മരണക്കടക്കിയിലായിരുന്നു. ശിഷ്യന്മാർ അദ്ദേഹത്തോട് ചോദിച്ചു: “അവസാനമായി ഞങ്ങൾക്ക് ഒരു ഉപദേശം തരാമോ? ഒന്ന് പുഞ്ചിരിച്ചിട്ട് അദ്ദേഹം പറഞ്ഞു: “ഞാൻ മരിക്കും. എന്റെ ശവദാഹത്തിനുശേഷം നിങ്ങൾ വീട്ടിലേക്ക് മടങ്ങും. മടങ്ങുമ്പോൾ, നിങ്ങൾ നദി മുറിച്ച് കടക്കേണ്ടിവരും. അപ്പോൾ, നദിയിലൂടെ പോകുമ്പോൾ നിങ്ങളുടെ പാദങ്ങൾ നിങ്ങൾ നനയ്ക്കരുത്.” അങ്ങനെയാണ് ആധ്യാത്മികമായി ഉന്നതി പ്രാപിച്ചവർ ഈ ഭൂമിയിൽ ജീവിക്കേണ്ടത്. ലോകമാകുന്ന നദിയിലൂടെ മനുഷ്യർ നടക്കും. എന്നാൽ നദിയിലെ വെള്ളം, നദിയുടെ ഒഴുക്ക് അവരുടെ ജീവിതത്തെ ബാധിക്കരുത്.

സ്നേഹമുള്ളവരേ, ഭൂമിയും, സ്വർഗ്ഗവും ഒത്തിണങ്ങുന്നില്ല എന്നതാണ് ഈ കാലഘട്ടത്തിന്റെ ദുരന്തം. 

ഈ ഭൂമിയിൽ ഉത്ഥാനത്തിന്റെ മഹിമയിൽ, ഉത്ഥിതനായ ക്രിസ്തുവിൽ വിശ്വസിച്ച് ജീവിക്കുവാൻ നമുക്കാകണം. ലോകത്തിന്റെ കാമനകൾ, സുഖങ്ങൾ, ആഡംബരം….എല്ലാം നമുക്ക് ഉപയോഗിക്കാം. പക്ഷെ, അവയെയൊന്നും എന്റെ ദൈവമായി ഞാൻ കാണരുത്. അവയെല്ലാം നശ്വരങ്ങളാണ്. ഈ ഭൂമിയിൽ മരിച്ചവരായി, അടിമകളായി ജീവിക്കാനല്ല ഈശോ ആഗ്രഹിക്കുന്നത്. കാമനകളിൽ കുടുങ്ങരുത്. സ്വർണത്തിന്റെ വില ഇങ്ങനെ കുതിച്ചുയരുന്നത് മനുഷ്യൻ അതിന് അടിമകളായതുകൊണ്ടല്ലേ? ശാസ്ത്രം ഉത്പാദിപ്പിക്കുന്നതെല്ലാം മനുഷ്യനുവേണ്ടിയാണ്. നാം അവയുടെ അടിമകളാകരുത്. ഒരു മനുഷ്യനും ചങ്ങലക്കെട്ടിലാകരുത്. ആ ചങ്ങല സ്വർണ നിർമിതമാണെങ്കിൽ പോലും!!!

ഞാൻ നിങ്ങളോട് പറയുന്നു, മരിച്ചവരുടെ, മരിച്ചവരുടെ ആധിപത്യം വകവെച്ചു കൊടുക്കരുത്. അധികാരത്തിന് പുറകെ പോകുന്നവർ മരിച്ചവരാണ്. പണമാണ് ദൈവമെന്ന കരുതി ജീവിക്കുന്നവർ മരിച്ചവരാണ്. ലോകസുഖങ്ങളാണ് എല്ലാം എന്ന് ഭ്രമിച്ച് ജീവിക്കുന്നവർ മരിച്ചവരാണ്. നമ്മുടെ ദൈവം ഇങ്ങനെ മരിച്ചവരുടെ ദൈവമല്ല. നമ്മുടെ ദൈവം, സ്നേഹത്തിൽ, നന്മയിൽ, പ്രകാശത്തിൽ ഉത്ഥാനത്തിൽ ജീവിക്കുന്നവരുടെ ദൈവമാണ്. എപ്പോഴും, ഭൂമിയിലും സ്വർഗ്ഗത്തിലും നമുക്ക് ക്രിസ്തുവിനോടൊപ്പം ആയിരിക്കാം.

നല്ല കള്ളന്റെ പ്രാർത്ഥനയ്ക്കുള്ള ഈശോയുടെ മറുപടി മനോഹരമാണ്. നല്ല കള്ളൻ പ്രാർത്ഥിച്ചു: “നിന്റെ രാജ്യത്തിൽ എന്നെ ഓർക്കണമേ.” ഈശോ പറഞ്ഞു: നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും.” ഇന്ന് എന്നത് വർത്തമാനകാലത്തിന്റെ സൂചനയാണ്. ഭാവിയുടെ വീണ്ടെടുപ്പിനെക്കുറിച്ചല്ല ഈശോ പറയുന്നത്. ഇന്നിന്റെ, വർത്തമാനകാലത്തിന്റെ വിശുദ്ധീകരണത്തെക്കുറിച്ചാണ് ഈശോ ഭൂമിയോട് മന്ത്രിക്കുന്നത്. സക്കേവൂസിനെപ്പോലെ ഉത്ഥാനത്തിലേക്ക് കടക്കുമ്പോൾ ഈശോ പറയും: “ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു.” സുവിശേഷം വായിക്കിമ്പോൾ, കേൾക്കുമ്പോൾ ഈശോ പറയും: “നിങ്ങൾ കേട്ടിരിക്കെത്തന്നെ ഈ തിരുവെഴുത്ത് നിരവറിയിരിക്കുന്നു.” (ലൂക്കാ 4, 21)

പ്രിയപ്പെട്ടവരേ, പീഡാസഹനമല്ല, മരണമല്ല അവസാന വാക്ക്. ഉത്ഥാനമാണ് അവസാന വാക്ക്. സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയുടെ ചൈതന്യം ഉത്ഥാനമാണ് എന്ന് പറയുന്നതിന്റെ യുക്തി ഇതാണ്. ക്രിസ്തു ജീവിക്കുന്നവരുടെ ദൈവമാണ്. മരിച്ചവരുടെ അല്ല. ക്രിസ്തുവിനോടൊപ്പമാണെങ്കിൽ നാമെന്നും പറുദീസയിലായിരിക്കും; സ്വർഗ്ഗത്തിലായിരിക്കും. ദൈവവുമൊത്തുള്ള

എന്റെ സഞ്ചാരമാണ് മോക്ഷം. സ്വർഗജീവിതവും അത് തന്നെ.  ക്രിസ്തുവിനോടൊപ്പം ഇന്ന് സഞ്ചരിക്കാത്തവർ നാളെ അവനോടൊപ്പം ആയിരിക്കും എന്ന് കരുതാൻ വയ്യ. ക്രിസ്തു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. ആമ്മേൻ!

SUNDAY SERMON MISSION SUNDAY 2025

മിഷൻ ഞായർ 2025   

മത്തായി 10, 1-15

ലോകത്തിൽ, എന്തിന് നമ്മുടെ കൊച്ചു കേരളത്തിൽ പോലും ക്രിസ്തു സാക്ഷ്യം വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഈ വർഷത്തെ മിഷൻ ഞായർ നമ്മൾ ആചരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രസ്താവിക്കുന്നതുപോലെ, തിരുസ്സഭ – അത് സ്വഭാവത്താലേ മിഷനറിയാണ്. ക്രിസ്തുവിൽ വിശ്വസിച്ച്, ക്രിസ്തുവിനെ പിന്തുടരുന്ന ഓരോ ക്രൈസ്തവനും മിഷനറിയാണ് എന്ന സത്യം ഉറക്കെ പ്രഘോഷിക്കാനും, ക്രിസ്തു ലോകത്തിന്റെ രക്ഷകനാണെന്ന് ചങ്കൂറ്റത്തോടെ ഏറ്റുപറയുവാനുമാണ് നാം മിഷൻ ഞായർ ആഘോഷിക്കുന്നത്.

ഭാരതത്തിലെ ക്രൈസ്തവ മിഷനറി ദൗത്യത്തിന്റെ മഹത്തായ മാതൃകയാണ് കേരളത്തിലെ ക്രൈസ്തവരും, ക്രൈസ്തവ സഭകളും. ലോകത്തിലെ ക്രൈസ്തവ ഭൂപടത്തിൽ എന്താണ് കേരള ക്രൈസ്തവരെ വ്യത്യസ്തരാക്കുന്ന ഘടകം? എന്താണ് മിഷൻ ഞായറിനെ മനോഹരമാക്കുന്നതിൽ കേരള ക്രൈസ്തവരുടെ പങ്ക്? അത് മറ്റൊന്നുമല്ല. ക്രിസ്തുവിന്റെ മിഷനറി ദൗത്യം, ജീവിതംകൊണ്ടും, ജീവൻ കൊടുത്തും പ്രഘോഷിക്കാൻ ഇവിടെ ക്രൈസ്തവർ ഉണ്ട് എന്നുള്ളതാണ്. എന്താണ് ഈശോ നൽകുന്ന മിഷനറി ദൗത്യം? The Missionary Mandate? തന്റെ സ്വർഗാരോഹണത്തിന് മുൻപ്,  ശിഷ്യർക്ക് ഈശോ നൽകിയ ഉപദേശം! “നിങ്ങൾ പോയി എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് ജ്ഞാനസ്നാനം നൽകുവിൻ.” (മത്താ 28, 19-20) 

കേരള ക്രൈസ്തവ സഭയ്ക്ക് ആഴമായ വിശ്വാസത്തിന്റെ വേരുകളുണ്ട്. അപ്പസ്തോലിക പൈതൃകമുണ്ട്. വിശ്വാസത്തിന്റെ പിതാവായ മാർ തോമാശ്ലീഹായുടെ പാദമുദ്രകൾ പതിഞ്ഞ മണ്ണാണിത്. അപ്പസ്തോലിക പാരമ്പര്യത്തിന്റെ ചുവടുപിടിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന കത്തോലിക്കാ സഭയ്ക്ക്  ഇന്നും ഫലഭൂയിഷ്ഠമായ മണ്ണാണ് നമ്മുടെ നാട്. വിശ്വാസ പാരമ്പര്യത്തിന്റെ അടയാളങ്ങളായി തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ദൈവാലയങ്ങൾ നമുക്കുണ്ട്. ക്രിസ്തുവക്കുന്ന പ്രകാശത്തെ മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്കുണ്ട്. ക്രിസ്തുവിന്റെ കാരുണ്യത്തെ വാഴ്ത്തിപ്പാടുന്ന അത്‌ലയങ്ങൾ നമുക്കുണ്ട്. ഇവയ്‌ക്കെല്ലാമുപരി ക്രിസ്തുവിനുവേണ്ടി, തിരുസഭയിൽ ക്രിസ്തു മഹത്വപ്പെടുന്നതിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ധീര ക്രൈസ്തവ മക്കൾ നമുക്കുണ്ട്. ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ആയിരക്കണക്കിന് പ്രേഷിത തീക്ഷ്ണതയുള്ള മക്കൾ  നമുക്കുണ്ട്. അതുകൊണ്ട്, ഈ മിഷൻ ഞായർ അഭിമാനത്തോടെ, സന്തോഷത്തോടെ ആഘോഷിക്കുവാൻ നമുക്കാകട്ടെ.

ഈ മിഷൻ ഞായറാഴ്ചയിലെ സുവിശേഷഭാഗം സുതരാം വെളിപ്പെടുത്തുന്ന സത്യം ഇതാണ്: ഭൂമിയിലെ ക്രൈസ്തവ സഭ ക്രിസ്തുവിലും, ക്രിസ്തുവിനോടുകൂടിയും, ക്രിസ്തുവിലൂടെയും മുന്നോട്ട് പോകുന്ന ഒരു മഹാപ്രസ്ഥാനമാണ്. പ്രസ്ഥാനമെന്നത് രാഷ്ട്രീയക്കാർ വിവക്ഷിക്കുന്നതുപോലെ ആളുകളുടെ ഒരു കൂട്ടമോ, ഒരുമിച്ചുള്ള പ്രവർത്തനമോ അല്ല. അത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റമാണ്. ഒരു സ്ഥാനം വിട്ട്, സ്ഥലം വിട്ട്,  പുതിയ ലക്ഷ്യത്തോടെയുള്ള യാത്രയാണ്. ഭൗതികമായതെല്ലാം ഉപേക്ഷിച്ചു് ക്രിസ്തുവിനെ സ്വീകരിച്ചു്, ക്രിസ്തുവിനോടൊപ്പമുള്ള യാത്രയാണത്. സ്വർഗത്തിലേക്ക്, ക്രിസ്തുവിലേക്ക് തീർത്ഥാടനം നടത്തുന്നവരാണ് ക്രൈസ്തവർ. ക്രിസ്തുവിനോടൊപ്പമുള്ള എല്ലാ യാത്രയും തീർത്ഥാടനമാണ്.

ഈശോ ശിഷ്യരെ തിരഞ്ഞെടുക്കുന്ന സംഭവത്തോടെയാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്. അന്നുവരെയുണ്ടായിരുന്ന ഗുരുക്കന്മാരെല്ലാം, നേതാക്കന്മാരെല്ലാം തങ്ങളുടെ ശിഷ്യരായി സ്വീകരിച്ചിരുന്നത് ഉയർന്ന കുടുംബങ്ങളിൽ നിന്നുള്ളവരെയും, വിദ്യാഭ്യാസമുള്ളവരെയും, സവർണ സമുദായങ്ങളിൽ നിന്നുള്ളവരെയും ആയിരുന്നെങ്കിൽ, ഈശോ തന്റെ ശിഷ്യരെ തിരഞ്ഞെടുക്കുന്നത് സമൂഹത്തിന്റെ താഴെത്തട്ടിൽ, ജീവിതവുമായി മൽപ്പിടുത്തം നടത്തുന്ന മുക്കുവരെയാണ്. വിദ്യാഭ്യാസമില്ലാത്ത, നിരക്ഷരരായ ഈ ശിഷ്യന്മാരെ ഈശോ ഏൽപ്പിക്കുന്ന ജോലിയോ വലുതാണുതാനും. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കുവാനും, എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുവാനും ഈശോ അവരെ ചുമതലപ്പെടുത്തുകയാണ്. ചുമതലപ്പെടുത്തുക മാത്രമല്ല, അവരെ അതിനായി അയയ്ക്കുകയാണ്.

വലിയൊരു പരിശീലന പദ്ധതിയാണ് ഈശോ ഇവിടെ ആവിഷ്കരിക്കുന്നത്.ക്രിസ്തുവിനെ ദൈവമായി, രക്ഷകനായി സ്വീകരിക്കുന്ന ഓരോ ക്രൈസ്തവനും എങ്ങനെയാണ് തങ്ങളുടെ ജീവിതങ്ങളെ രൂപപ്പെടുത്തേണ്ടതെന്ന് ഈശോ അന്ന് ശിഷ്യന്മാരെ, ഇന്ന് നാം ഓരോരുത്തരെയും പഠിപ്പിക്കുകയാണ്. രണ്ട്തലങ്ങളിലൂടെയാണ് ഈശോയുടെ പഠനം, പരിശീലന പദ്ധതി മുന്നോട്ട് പോകുന്നത്.

ഒന്ന്, ക്രൈസ്തവരുടെ ആത്മീയജീവിത തലമാണ്. ഈ ഭൂമിയിൽ ജീവിക്കുമ്പോൾ, ദൈവത്താൽ അയയ്ക്കപ്പെട്ടവരാണ് തങ്ങൾ എന്ന ബോധ്യത്തോടെ ജീവിക്കേണ്ടവരാണ് ക്രൈസ്തവർ. നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക്, ജീവിതത്തിന്റെ പാപമേഖലകളിൽ, നിരാശയുടെ മേഖലകളിൽ, ഇല്ലായ്മകളുടെ സാഹചര്യങ്ങളിൽ ജീവിക്കുന്നവരുടെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ.  ദൈവത്താൽ അയയ്ക്കപ്പെട്ടവരായിക്കൊണ്ട്, ക്രിസ്തുവിന്റെ പ്രേഷിതരായിക്കൊണ്ട് സ്വർഗ്ഗരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കേണ്ടവരാണ് ക്രൈസ്തവർ. ശാരീരിക, മാനസിക, ആത്മീയ തലങ്ങളിൽ രോഗികളായി കഴിയുന്നവരെ, അഹങ്കാരത്തിന്റെ, ആഡംബരത്തിന്റെ, പിശുക്കിന്റെ, മറ്റുള്ളവരിൽ തിന്മമാത്രം കാണുന്നതിന്റെ രോഗങ്ങളുമായി കഴിയുന്നവരെ സുഖപ്പെടുത്തുവാൻ അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ. ലഹരിയുടെ, മദ്യപാനത്തിന്റെ, പുകവലിയുടെ, അലസതയുടെ അശുദ്ധാത്മാക്കളുടെ അടിമത്വത്തിൽ കഴിയുന്നവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കേണ്ടവരാണ് ക്രൈസ്തവർ.

ക്രിസ്തുമതത്തിന്റെ ആദ്യകാലങ്ങളിൽ നമ്മുടെ ക്രൈസ്തവ സഹോദരീസഹോരരർ അങ്ങനെയായിരുന്നു ജീവിച്ചിരുന്നത്. ആദിമക്രൈസ്തവരുടെ ജീവിതവിശുദ്ധിയും, അവരിലെ നന്മയും കണ്ട് അക്രൈസ്തവർ വിസ്മയത്തോടെ ക്രൈസ്തവരെ നോക്കിനിന്നിട്ടുണ്ട്. എന്തിന്, നമ്മുടെ കൊച്ചുകേരളത്തിൽ, ചാതുർവർണ്യം കൊടികുത്തിവാണിരുന്ന കാലത്തു്, ഏതെങ്കിലും, ബ്രാഹ്മണൻ അശുദ്ധനയാൽ, ഒരു ക്രൈസ്തവൻ തൊട്ടാൽ അവർ ശുദ്ധിയുള്ളവരാകും എന്ന് വിശ്വസിച്ചിരുന്ന ഹൈന്ദവപാരമ്പര്യം ഇവിടെയുണ്ടായിരുന്നു.

ഇന്ന് കാലം മാറി, കഥ മാറി! അക്രൈസ്തവർ നമ്മെ ഇപ്പോൾ വിസ്മയത്തോടെയല്ല, വിഷമത്തോടെയാണ് നോക്കുന്നത്. അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കേണ്ടവർ അശുദ്ധാത്മാക്കളാൽ അടിമപ്പെട്ട് തെരുവിൽ കിടന്ന് അലമുറയിടുകയാണ്; മറ്റുള്ളവരെ ഉപദ്രവിക്കുകയാണ്; നശിപ്പിക്കുകയാണ്. ക്രിസ്തുസ്നേഹത്തിന്റെയും, ക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും വിശുദ്ധ ഇടങ്ങളായിരുന്ന നമ്മുടെ കുടുംബങ്ങൾക്ക് ഇന്ന് രോഗം പിടിച്ചിരിക്കുകയാണ്; വളർച്ച നിലച്ചു് മുരടിച്ചു പോകുകയാണ്. സിനിമകളിലൊക്കെ, വില്ലന്മാരെയും, പിടിച്ചുപറിക്കാരെയും, ചീത്തവഴികളിലൂടെയൊക്കെ നടക്കുന്ന കഥാപാത്രങ്ങളെയും അവതരിപ്പിക്കുമ്പോൾ, എന്തുകൊണ്ടാണ് അവർക്കൊക്കെ ക്രൈസ്തവ നാമങ്ങൾ കിട്ടുന്നത്? മറ്റു പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും, നമ്മുടെ യഥാർത്ഥ ജീവിതങ്ങൾ അങ്ങനെയായതുകൊണ്ടും കൂടിയല്ലേ? നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ക്രൈസ്തവ ജീവിതങ്ങളുടെ വിശുദ്ധി, നന്മ വീണ്ടെടുക്കേണ്ടിയിരിക്കുന്നു!

സ്നേഹമുള്ളവരേ, ക്രിസ്തു ഇന്ന് നമ്മെ വീണ്ടും പഠിപ്പിക്കുകയാണ്. ക്രൈസ്തവർ എങ്ങനെയുള്ളവരായിരിക്കണം, ഈ ഭൂമിയിൽ എങ്ങനെ അവർ ജീവിക്കണം എന്ന് ഈശോ നമുക്ക് പറഞ്ഞു തരികയാണ്.

രണ്ട്‌, ക്രൈസ്തവ മനോഭാവത്തിന്റെ തലം. ക്രൈസ്തവരുടെ ജീവിതത്തോടുള്ള മനോഭാവം എങ്ങനെയായിരിക്കണമെന്ന് ഈശോ നമ്മോട് പറയുകയാണ്: “ദാനമായി നിങ്ങൾക്ക് കിട്ടി. ദാനമായിത്തന്നെ കൊടുക്കുവിൻ.” ഇത് മിഷനറി പ്രവർത്തനത്തിന് പോകുന്ന വൈദികരോടും, സിസ്റേഴ്സിനോടും മാത്രം പറയുന്നതല്ല. ഓരോ ക്രൈസ്തവന്റെയും ജീവിത മനോഭാവം ഇതായിരിക്കണം. നാമെല്ലാവരും സ്വീകർത്താക്കളാണ്. നല്കപ്പെട്ടിട്ടുള്ളതല്ലാതെ, സ്വീകരിച്ചിട്ടുള്ളതല്ലാതെ എന്താണ് നമ്മുടെ ജീവിതത്തിലുള്ളത്? നമ്മുടെ ഈ കൊച്ചു ജീവിതം, ജീവൻ നിലനിർത്തുന്ന പ്രാണവായു, നാം കുടിക്കുന്ന ജലം, തിന്നുന്ന ഭക്ഷ്യധാന്യങ്ങൾ, പഴവർഗങ്ങൾ, സൂര്യനിൽ നിന്ന് ലഭിക്കുന്ന ചൂട്, ചന്ദ്രനക്ഷത്രാദികൾ, ഉള്ളിലേക്ക് വലിക്കുന്ന ഓക്സിജൻ, പുറത്തേക്ക് വിടുന്ന കാർബൺ ഡയോക്സൈഡ്…എല്ലാം പ്രിയപ്പെട്ടവരേ, ദൈവം നമുക്ക് നൽകിയതാണ്. നാം ആമസോൺ വഴി ഓർഡർ ചെയ്തതല്ല, ഫ്ലിപ്കാർട്ടിന്റെ പ്ലാറ്റഫോമിൽ പരസ്യം കണ്ടിട്ട് ബുക്ക് ചെയ്തതല്ല. എല്ലാം ദാനമാണ്. ഇതെല്ലം എന്റേതാണ് എന്ന അഹങ്കാരം പറച്ചിൽ പാടില്ല. അത് അപരാധമാണ്. വിശുദ്ധ പൗലോശ്ലീഹാ വിജ്ഞാനത്തിൽ, സമ്പത്തിൽ, സൈന്യബലത്തിൽ, മസിൽ പവറിൽ അഹങ്കരിച്ച റോമക്കാരോട് എന്താണ് പറഞ്ഞത്? ” മനുഷ്യന്റെ ആഗ്രഹമോ, പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.” (9, 16)

നമ്മുടെ ശ്വാസകോശത്തിൽ എത്ര സുഷിരങ്ങളുണ്ട്? ഏതാണ്ട് ആറായിരം ചെറിയ സുഷിരങ്ങളുണ്ട്. എങ്കിലും വളരെ അപൂർവമായേ ഒരാൾ തന്റെ മുഴുവൻ ശ്വാസകോശങ്ങളും ഉപയോഗിക്കുന്നുള്ളൂ. നല്ല ആരോഗ്യമുള്ളയാൾപോലും രണ്ടായിരം സുഷിരങ്ങളിലൂടെയേ ശ്വസിക്കുന്നുള്ളു. ബാക്കി നാലായിരം സുഷിരങ്ങൾ ഓടുമ്പോഴോ, നീന്തുമ്പോഴോ, വലിയ ജോലികൾ ചെയ്യുമ്പോഴോ കൂടുതൽ ശ്വസിക്കുവാനുള്ളതാണ്. ശ്വസിക്കുന്നതിന് മുൻപ് കാർബൺ ഡയോക്സൈഡ് ശ്വാസ കോശത്തിൽ നിന്ന് പുറന്തള്ളണം. ശ്വാസകോശത്തിൽ കാർബൺ ഡയോക്സൈഡ് നിറഞ്ഞാൽ മരണം സംഭവിക്കും. നമുക്ക് ചുറ്റുമുള്ള മരങ്ങളും ശ്വസിക്കുന്നുണ്ട്. അവ ശ്വസിക്കുന്നത് കാർബൺ ഡയോക്സൈഡ് ആണ്. അവർക്കിത് കിട്ടുന്നത് നമ്മിൽ നിന്നാണ്. നമ്മളില്ലെങ്കിൽ അവ മരിക്കും. മരങ്ങളില്ലെങ്കിൽ ഓക്സിജൻ നമുക്ക് ലഭിക്കില്ല. അപ്പോൾ നാം മരിക്കും.

എന്നാൽ, എല്ലാം വളരെ കൃത്യമായി നൽകപ്പെടുന്നു. ആരാണ് തരുന്നത്? അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ്‌ ട്രമ്പ്? റഷ്യൻ ഭീമൻ വ്ളാദിമിർ പുടിൻ? ഇന്ത്യൻ പ്രധാനമന്ത്രി നരേദ്ര മോദി? എല്ലാത്തിന്റെയും അടിസ്ഥാനം ദൈവത്തിന്റെ ദയയാണ്.

എങ്കിൽ, ഞാൻ കൊടുക്കുകയില്ല, പങ്കുവയ്ക്കുകയില്ല എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ദൈവം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. നിങ്ങളുടെ തോട്ടത്തിലെ, വൃക്ഷങ്ങളോ, നിങ്ങളുടെ തൊഴുത്തിലെ കന്നുകാലികളോ അങ്ങനെ പറയുന്നുണ്ടോ? ഇല്ല. പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന വായു അങ്ങനെ പറയുന്നുണ്ടോ? നിങ്ങളുടെ കിണറിലെ, പുഴയിലെ, കുളത്തിലെ വെള്ളം അങ്ങനെ പറയുന്നുണ്ടോ? ഇല്ല. അപ്പോൾ പിന്നെ? എല്ലാം ദാനമായി കിട്ടിയതുകൊണ്ട്, ഹേ, മനുഷ്യാ, ദാനമായിത്തന്നെ നീ കൊടുക്കണം. ഇതാണ് ക്രിസ്തുവിന്റെ ഹൃദയം! ക്രൈസ്തവ മനോഭാവം. 

കുട്ടിയായിരുന്നപ്പോൾ വീട്ടിലെ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. ഓരോ നേരവും ചോറുവയ്ക്കുവാനായി അരിയെടുക്കുമ്പോൾ എന്റെ അമ്മച്ചി ഒരു പിടി അരി അതിൽ  നിന്നെടുത്തു് മാറ്റിവയ്ക്കും. വിൻസെന്റ് ഡി പോൾ സംഘടനയിലെ അംഗങ്ങൾ വരുമ്പോൾ കൊടുക്കുവാനാണ്. ഒരു കാലത്തു് നമ്മുടെ എല്ലാ അമ്മമാരും ഇങ്ങനെ ചെയ്തിരുന്നു. എന്നാൽ, എന്റെ അമ്മച്ചിയുടെ കാര്യത്തിൽ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത് ഇതാണ്. ഒരു പിടി അരിയെടുത്തിട്ട് അതിൽ നോക്കി അമ്മച്ചി ഒന്ന് പുഞ്ചിരിക്കും. എന്നിട്ടത് വേറൊരു  പാത്രത്തിലേക്ക് മാറ്റിവയ്ക്കും. ഒരിക്കൽ ഞാൻ അമ്മച്ചിയോട് ചോദിച്ചു:” അമ്മച്ചീ, അമ്മച്ചി എന്തിനാണ് പിടിയരി നോക്കി പുഞ്ചിരിക്കുന്നത്?” അപ്പോൾ അമ്മച്ചി പറഞ്ഞു: “ഈ ലോകത്തിലെ ഏതെങ്കിലും ഒരു വ്യക്തി ഈ അരി ഭക്ഷിക്കും. ആ വ്യക്തിയുടെ മുഖത്തെ അപ്പോഴത്തെ സംതൃപ്തി ഓർത്തിട്ടാണ് ഞാൻ പുഞ്ചിരിക്കുന്നത്”. ധാരാളം ഉണ്ടായിട്ടല്ല, ഉള്ളത് ദാനമായി കിട്ടിയതുകൊണ്ട്, ദാനമായി കൊടുക്കുവാനുള്ള അമ്മച്ചിയുടെ മനസ്സായിരുന്നു ആ പുഞ്ചിരി എന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു.    

നമുക്ക് ഉള്ളത് നല്കപ്പെട്ടിട്ടുള്ളതാണ്. ദാനമായി ലഭിച്ചിട്ടുള്ളതാണ്. ഉള്ളതിൽ നിന്ന് കൊടുക്കുമ്പോഴുണ്ടാകുന്ന വേദനയാണ് ക്രൈസ്തവന്റെ ജ്ഞാനസ്നാനം. ആ വേദനയാണ് നമുക്ക് ദൈവത്തിന്റെ കൃപയായി, സമൃദ്ധിയായി വീണ്ടും നമ്മുടെ ജീവിതത്തിൽ നിറയുന്നത്. എല്ലാം ദാനമായി കിട്ടിയതായാത്തതുകൊണ്ട് കൊടുക്കുക എന്നത് ഒരു സ്വാഭാവിക പ്രവൃത്തിയാകണം. പൂക്കൾ സുഗന്ധം പരത്തുന്നതുപോലെയാണത്. ആർക്ക് നൽകുന്നതെന്ന് അവർ അറിയുന്നില്ല. അവർക്കതിൽ താത്പര്യമില്ല. കാറ്റ് എവിടെ പോകുന്നുവോ അവിടെയെല്ലാം സുഗന്ധം പരക്കും. ഇങ്ങനെയുള്ളവർ നല്കുന്നതിനെക്കുറിച്ചു് അറിയുന്നുപോലുമില്ല. ഇവരെപ്പോലുള്ളവരുടെ കരങ്ങളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. മഹാനായ, ചിന്തകനായ ഖലീൽ ജിബ്രാൻ പറയുന്നത് കേൾക്കുക: “ചോദിക്കുമ്പോൾ കൊടുക്കുന്നത് നല്ലതുതന്നെ. എന്നാൽ ചോദിക്കാതെ, മനസ്സിലാക്കിക്കൊടുക്കുന്നത് ഏറെ നന്ന്. കാരണം, ചോദിക്കാതെയല്ലേ നമുക്കെല്ലാം ലഭിക്കുന്നത്!!!”

സ്നേഹമുള്ളവരേ, നമ്മോട് ഇന്നത്തെ സുവിശേഷം പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ. രണ്ട് കാര്യങ്ങളാണ് പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത്. ഒന്ന്, നമ്മുടെ ക്രൈസ്തവ ആത്മീയ ജീവിതത്തിന്റെ തലങ്ങൾ നാം ശക്തിപ്പെടുത്തണം. രണ്ട്, എല്ലാം ദാനമാണ്, ദൈവം നൽകിയതാണ്. ദാനമായിത്തന്നെ കൊടുക്കുക. ക്രൈസ്തവ ജീവിതമെന്നത് മിഷനറി ജീവിതമാണ്. ഓരോ നിമിഷവും ക്രിസ്തുവിനെ കൊടുക്കുക എന്നതാണ് നമ്മുടെ ദൗത്യം.

നമ്മുടെ മിഷനറി സ്വഭാവം എപ്പോഴും ഉയർത്തിപ്പിടിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ക്രിസ്തുമതം മറ്റേതൊരു മതത്തെയും പോലെ ഒരു മതമാണ് എന്നും, മറ്റ് സംഘടനകളെപ്പോലെ ഒരു സംഘടനയാണെന്നുമൊക്കെ വരുത്തി തീർക്കുവാനുള്ള പരിശ്രമങ്ങൾ ലോകം മുഴുവനും നടക്കുന്നുണ്ട്. എന്നാൽ, ക്രിസ്തുമതത്തിന് ഒരു പ്രത്യേകതയുണ്ട്. ക്രൈസ്തവ ആത്മീയതയ്ക്ക് ഒരു പ്രത്യേക സുഗന്ധമുണ്ട്. ക്രൈസ്തവരുടെ മനോഭാവങ്ങൾക്ക് പ്രത്യേക സൗന്ദര്യമുണ്ട്. ഇക്കാര്യം ലോകത്തോട് പ്രഘോഷിക്കുവാനാണ് ദൈവം നമ്മെ ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. ഈ മിഷൻ ഞായർ അക്കാര്യം നമ്മെ ഒന്നുകൂടി ഓർമപ്പെടുത്തുകയാണ്.

പണ്ടത്തെപ്പോലെ അല്ലെങ്കിലും, മിഷൻ ഞായർ നന്നായി ആഘോഷിക്കാൻ നമുക്ക് ശ്രമിക്കാം. ക്രിസ്തുമതത്തിന്റെ  സുഗന്ധവും, സുന്ദര്യവും ഒട്ടും കുറയാതെ കാത്തുസൂക്ഷിക്കുന്ന ധാരാളം ക്രൈസ്തവരുണ്ട് എന്നത് നാം മറക്കരുത്. നമ്മുടെ ജീവിതങ്ങളും, കുടുംബങ്ങളും ക്രൈസ്തവ ചൈതന്യത്താൽ നിറയട്ടെ. ക്രിസ്തു ഇന്ന് പഠിപ്പിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ വിശുദ്ധ കുർബാന നമ്മെ ശക്തിപ്പെടുത്തട്ടെ.

നൽകുന്നവനും സ്വീകരിക്കുന്നവനും ദൈവത്തിന്റെ മുൻപിൽ അവിടുത്തെ മക്കളാണ്. ലോകത്തിന്റെ അതിരുകളോളം ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ ഈ ദിനം നമ്മെ പ്രചോദിപ്പിക്കട്ടെ. ആമേൻ!

SUNDAY SERMON LK 8 41b-56

ഏലിയാ-സ്ലീവാ-മൂശേക്കാലം

മൂശേ രണ്ടാം ഞായർ

ലൂക്ക 8, 41b – 56

മനോഹരമായ നമ്മുടെ ദൈവാലയത്തിൽ, ശാന്തമായിരുന്ന്, വലിയ അങ്കലാപ്പുകളൊന്നുമില്ലതെയായിരിക്കണം നിങ്ങൾ ഇന്ന് ഈ സുവിശേഷഭാഗം വായിച്ചുകേട്ടത്. ഞാൻ ഈ വചനഭാഗം വായിച്ചതും വലിയ ഭയപ്പാടുകളൊന്നുമില്ലാതെ തന്നെയാണ്. എന്നാൽ, ക്രിസ്തുവിൽ വിശ്വസിക്കുന്ന അനേകായിരം ക്രൈസ്തവർ ഇന്ന് സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്.  ഭാരതത്തിലും, ലോകത്തിന്റെ പലഭാഗങ്ങളിലും ക്രിസ്തുവിലുള്ള വിശ്വാസം സംരക്ഷിക്കുവാൻ ക്രൈസ്തവർ അനുഭവിക്കുന്ന വേദനകൾ വിവരണാതീതമാണ്. ഓരോ നിമിഷവും ഭീതിയോടെയാണ് നൈജീരിയയിലുള്ള ക്രൈസ്തവർ ജീവിക്കുന്നത്. ഖിലാഫത്ത് സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ബൊക്കോ ഹറാം പോലുള്ള ഇസ്ലാമിസ്റ്റ് ഭീകരസംഘടനകൾ 2009 മുതൽ ഇതുവരെ 1, 25000 ക്രൈസ്തവരെയാണ് കൊലപ്പെടുത്തിയിട്ടുള്ളത്!! നൈജീരിയയിൽ പ്രതിദിനം 32 ക്രൈസ്തവർ കൊല്ലപ്പെടുന്നതായി ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബെർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (International Society for Civil Liberties and rule of Law) കഴിഞ്ഞ ആഗസ്റ്റിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും, നൈജീരിയയിൽ പ്രത്യേകിച്ചും ക്രൈസ്തവർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ മാർപാപ്പ യുണൈറ്റഡ് നേഷൻസിൽ (UNO) ആശങ്ക അറിയിച്ചിട്ടുണ്ട്. സർക്കാരുകളും, ലോകമാധ്യമങ്ങളും , നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കന്മാരുമൊക്കെ ഗാസയിലെ ആക്രമിക്കപ്പെടുന്ന ജനങ്ങൾക്കുവേണ്ടി മുറവിളികൂട്ടുമ്പോൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമിക്കപ്പെടുന്ന ക്രൈസ്തവരെ മറക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തിൽ, ക്രിസ്തുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിച്ചുകൊണ്ട് സൗഖ്യം നേടുന്ന ഒരു സ്ത്രീയെയും, ജീവനിലേക്ക് തിരിച്ചു വരുന്ന ജയ്‌റോസിന്റെ  മകളെയും അവതരിപ്പിച്ചുകൊണ്ട്  ഇന്നത്തെ സുവിശേഷഭാഗം  നമ്മോടു പറയുന്നത്, മകളെ, മകനെ, നിന്റെ ജീവിത സാഹചര്യം എങ്ങനെയായിരുന്നാലും, മരണ തുല്യമായിരുന്നാൽ പോലും, നിന്റെ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ജീവിച്ചാൽ, നിന്റെ ജീവിതത്തെ മനോഹരമാക്കുവാൻ നിന്റെ ദൈവത്തിന് സാധിക്കും എന്നാണ്. നമ്മുടെ ജീവിത സാഹചര്യങ്ങൾ എന്തായാലും, നാം വിശ്വസിച്ചാൽ, ഈശോയ്ക്ക് അവയെ നന്മയുള്ളതാക്കുവാൻ സാധിക്കും. 

ഇന്നത്തെ സുവിശേഷഭാഗത്തേക്ക് നോക്കൂ… പ്രത്യാശയറ്റ, നിരാശാജനകമായ രണ്ട് ജീവിതസാഹചര്യങ്ങളെയാണ് നാം കാണുന്നത്! ഒന്നാമത്തേത് സിനഗോഗധികാരിയായ ജയ്‌റോസിന്റെ ജീവിതസാഹചര്യമാണ്. കഫെർണാമിലെ സിനഗോഗിലെ ഒരധികാരിയായിരുന്നു അദ്ദേഹം. അയാൾ സിനഗോഗിൽ പലപ്രാവശ്യം ഈശോയെ കണ്ടിട്ടുണ്ട്; ഈശോയുടെ വാക്കുകൾ കേട്ടിട്ടുണ്ട്. ഈശോ പിശാചുക്കളെ പുറത്താക്കുന്നതും, സിനഗോഗിൽ അവന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന കൈ ശോഷിച്ച മനുഷ്യനെ സുഖപ്പെടുത്തുന്നുതും കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഈശോയിൽ വിശ്വാസവുമുണ്ട് – തന്റെ ജീവിത സാഹചര്യം, കുടുംബസാഹചര്യം എന്ത് തന്നെയായാലും ഈശോയ്ക്കതിനെ മനോഹരമാക്കുവാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.

താൻ ഒരു സിനഗോഗധികാരിയാണെന്നോ, സമൂഹത്തിലെ ഉന്നതനാണെന്നോ ഒന്നും ചിന്തിക്കാതെ, വരുംവരായ്കകൾ ഒന്നും നോക്കാതെ, ഈശോയേ എന്നും വിളിച്ചു അയാൾ അവിടുത്തെ കാൽക്കൽ വീഴുകയാണ്. എന്നിട്ടു തന്റെ ജീവിത സാഹചര്യം വിവരിക്കുകയാണ്. ഈശോയെ എനിക്ക് ഒരു മകളെയുള്ളൂ, എന്റെ ഓമനയാണവൾ, എന്റെ സ്വപ്നമാണവൾ. ഞങ്ങളുടെ വീടിന്റെ പ്രകാശമാണവൾ. അവൾക്കുവേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നത്. എന്നാൽ, എന്റെ പ്രതീക്ഷകളും കണക്കുകൂട്ടലുകളുമെല്ലാം തകർത്തുകൊണ്ട് അവൾ രോഗിയായിരിക്കുന്നു. അവൾ മരിക്കുമെന്നാണ് വൈദ്യന്മാർ പറയുന്നത്. ഈശോയേ വീട്ടിലേക്കു വരണമേ; വന്ന്, എന്റെ മകളെ സുഖപ്പെടുത്തണമേ.

ഈശോ അദ്ദേഹത്തിന്റെ ജീവിതസാഹചര്യങ്ങളെ ജീവനുള്ളതാക്കുവാൻ, മനോഹരമാക്കുവാൻ അദ്ദേഹത്തോടൊപ്പം പോകുകയാണ്. പോകും വഴിയിലെ പലവിധ തടസ്സങ്ങൾ അയാളും അയാളുടെ വിശ്വാസവും എന്ന മാന്ത്രിക വടിയിൽ തട്ടി നിഷ്പ്രഭ മാകുകയാണ്. ഈശോ ബാലികയെ കൈയ്ക്ക് പിടിച്ചു ജീവിതത്തിലേക്ക് എഴുന്നേൽപ്പിക്കുകയാണ്. ജായ്റോസ് എന്ന സിനഗോഗധികാരിയുടെ ജീവിതസാഹചര്യങ്ങളിലേക്ക് സ്വർഗീയ വെളിച്ചം കടന്നുവരികയാണ്. ഇനി മുതൽ അദ്ദേഹത്തിന്റെ ജീവിതം, ജീവിത സാഹചര്യങ്ങൾ ഒരിക്കലും പഴയതുപോലാകില്ല. ആ കുടുംബത്തിലെ ഓരോരുത്തരുടെയും ഹൃദയം ഇനിമുതൽ ഈശോ ഈശോ എന്ന് മന്ത്രിച്ചുകൊണ്ടിരിക്കും.

രണ്ടാമതായി, ഇന്നത്തെ സുവിശേഷ ഭാഗം അവതരിപ്പിക്കുന്നത് ഒരു സ്ത്രീയെയാണ്. അവളുടെ ജീവിതസാഹചര്യം വളരെ ദുരിതപൂർണമാണ്. രക്തസ്രാവമുള്ള സ്ത്രീയാണവൾ …ഒന്നും രണ്ടുമല്ല, പന്ത്രണ്ടു വർഷമായി ഈ രോഗത്താൽ കഷ്ടപ്പെടുന്നവളാണ്…വൈദ്യശാസ്ത്രത്തിനോ, മാന്ത്രിക വിദ്യകൾക്കോ ഒന്നിനും സുഖപ്പെടുത്താൻ കഴിയാത്ത രോഗം… ഈശോയുടെ അടുത്തെത്തുക അസാധ്യമായിരുന്നിട്ടും അവളുടെ വിശ്വാസം അവളെ നിർബന്ധിച്ചുകൊണ്ടിരുന്നു, ഈശോയുടെ അടുത്തേക്ക് ചെല്ലാൻ!

അവളുടെ മനസു മുഴുവൻ പ്രാർത്ഥനയാണ്. ഈശോയെ, നിന്റെ മുൻപിൽ വരാൻ എനിക്കാകില്ല. ജനം തിക്കിത്തിരക്കുകയാണ്. ഒപ്പം എന്റെ രോഗാവസ്ഥ വളരെ മോശമാണ്. അങ്ങന്നെ നോക്കിയില്ലെങ്കിലും, അങ്ങെന്നെ സ്പർശിച്ചില്ലെങ്കിലും, ഒരു വാക്കുപോലും എന്റെ മുഖത്തുനോക്കി പറഞ്ഞില്ലെങ്കിലും എനിക്ക് പരാതിയൊന്നുമില്ല. എനിക്കറിയാം അങ്ങ് മുഴുവനും സൗഖ്യമാണ്. അങ്ങയുടെ സാന്നിധ്യം സൗഖ്യമാണ്. അങ്ങയുടെ വസ്ത്രത്തിന്റെ വിളുമ്പിൽ പോലും സൗഖ്യമുണ്ട്. അതുകൊണ്ടു ഈശോയെ ഞാൻ വരികയാണ്. ആ വസ്ത്രത്തിന്റെ വിളുമ്പിൽ ഒന്ന് തൊടാൻ സാധിച്ചാൽ മാത്രം മതി. സ്നേഹമുള്ളവരേ, അവളുടെ ഉള്ളിലെ ഗദ്ഗദം ഈശോ കേട്ടു അവളുടെ ജീവിത സാഹചര്യത്തിലേക്ക് അവിടുന്ന് കടന്നുവരികയാണ്. അവൾ സൗഖ്യമുള്ളവളാകുകയാണ്.

എന്നിട്ട് വാക്കുകൾ കൊണ്ടും ഈശോ അവളെ സൗഖ്യപ്പെടുത്തുകയാണ്. മൃദുവായ സ്വരത്തിൽ ഈശോ അവളോട് പറയുകയാണ്: “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോകുക.” അവൾ കരച്ചിൽ നിർത്തി ഈശോയെ നോക്കി കണ്ണീരിലൂടെ പുഞ്ചിരിക്കുന്നു.  അവളുടെ ജീവിത സാഹചര്യം മൊത്തമായി മാറുകയാണ്.

നാം ഭാഗ്യമുള്ളവരാണ്. ഈശോയുടെ ഇന്നത്തെ സന്ദേശം കേൾക്കാനും, സ്വീകരിക്കാനും ഭാഗ്യം ചെയ്തവർ! ഇന്നത്തെ സന്ദേശത്തിന്റെ സൗന്ദര്യം പൂർണമായി ആസ്വദിക്കുവാൻ നമുക്ക് സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിക്കുകയാണ്. അത്രമാത്രം പ്രത്യാശ നൽകുന്ന സന്തോഷം പകരുന്ന സന്ദേശമല്ലേ ഇത്:  എന്റെ ഈശോ എന്റെ ജീവിത സാഹചര്യങ്ങളെ നന്മയുള്ളതാക്കുവാൻ, മനോഹരമാക്കുവാൻ എന്റെ കൂടെയുണ്ട്എന്നത് എത്ര ആശ്വാസകരമാണ്!

ഇന്നത്തെ ആദ്യവായനയിൽ, നമ്മുടെ ജീവിതത്തിലെ രണ്ടു സാഹചര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ‘ഇന്നേ ദിവസം നിങ്ങളുടെ മുൻപിൽ ഞാൻ അനുഗ്രഹവും ശാപവും വയ്ക്കുന്നു. കർത്താവിന്റെ കല്പനകൾ അനുസരിച്ചാൽ അനുഗ്രഹം. അനുസരിക്കാതെ അന്യദേവന്മാരുടെ പുറകേപോയാൽ ശാപം.’ തീരുമാനം നമ്മുടേതാണ്. (നിയമാവർത്തനം 11, 26 – 28) അഹന്തയുടെ കുതിരപ്പുറത്തു പടയ്ക്കു പോയ സാവൂളിന്റെ ജീവിത സാഹചര്യങ്ങൾക്ക് ഈശോ പുതിയ നിറങ്ങൾ കൊടുത്ത സംഭവം അറിയില്ലേ? (അപ്പ 9, 1 – 25) സ്നേഹമുള്ളവരേ, വിശ്വസിക്കുക, ഉറച്ചു വിശ്വസിക്കുക…നമ്മുടെ ജീവിത സാഹചര്യങ്ങൾ എത്ര തന്നെ വികൃതമായിരുന്നാലും, അതിനെ ഒരു ക്യാൻവാസുപോലെ മനോഹരമാക്കുവാൻ ഈശോയ്ക്ക് കഴിയും.

അപ്പസ്തലപ്രവർത്തനത്തിൽ തന്നെ (16, 25 -34) ആത്മഹത്യയോളം ചെന്ന് നിൽക്കുന്ന ഒരു മനുഷ്യന്റെ ജീവിത സാഹചര്യം വിവരിക്കുന്നുണ്ട്. അത്രത്തോളം തകർന്ന ജീവിതസാഹചര്യമായിരുന്നു അയാളുടേത്. എന്നാൽ, കർത്താവായ ഈശോയുടെ രക്ഷയിൽ ആ ജീവിത സാഹചര്യത്തെ പുതുക്കി പണിയുവാൻ അയാൾക്ക് ഈശോ കൃപ നൽകി.

നമ്മുടെ ജീവിതസാഹചര്യങ്ങൾ വിഭിന്നങ്ങളാകാം. അവയ്ക്കുള്ള പരിഹാരങ്ങളും വ്യത്യസ്തങ്ങളാകാം. ലിയോ ടോൾസ്റ്റോയ് (Leo Tolstoy) പറയുന്നതുപോലെ, “ഓരോ കുടുംബത്തിലേയും ദുഃഖം അവരവരുടെ രീതിയിലുള്ളതാണ്”. ഓരോ വ്യക്തിയും ജീവിതത്തെ തന്റേതായ നിലയിലാണല്ലോ അനുഭവിക്കുന്നത്. എങ്കിലും ക്രൈസ്തവന്റെ ക്രിസ്തുവിലുള്ള വിശ്വാസത്തിനു ജീവിതാസാഹചര്യങ്ങളെ മാറ്റിമറിക്കുവാനുള്ള ശക്തിയുണ്ട് എന്നുള്ളത് ഒരു യാഥാർഥ്യമാണ്. ഈശോ എപ്പോഴും നമ്മോടു പറയുന്നത് ഇങ്ങനെയാണ്: ‘വിശ്വസിക്കുക മാത്രം ചെയ്യുക. നിന്റെ ജീവിത സാഹചര്യങ്ങൾക്ക് മാറ്റം സംഭവിക്കും. മകളേ, മകനേ നിന്റെ വിശ്വാസം നിന്റെ ജീവിതത്തിൽ മാറ്റത്തിന് കാരണമാകും.’

WhatsApp ലൂടെ  എന്റെ കയ്യിലെത്തിയ ഒരു കഥ ഇങ്ങനെയാണ്. ദേശാടനത്തിനു പോയ കിളികളിൽ ഒരു കിളിയുടെ ചിറകിനൊരു തളർച്ച. സമുദ്ര വഴിയുടെ പാതിയെ പിന്നിട്ടിട്ടുള്ളു. വിശ്രമിക്കാമെന്നു കരുതിയാൽ സമുദ്രത്തിൽ കരയെവിടെ. അങ്ങ് ദൂരെയൊരു ദ്വീപുണ്ട് അതാണ് ഇടത്താവളം, അവിടുന്നാണ് ആഹാരവും വിശ്രമവും തുടർ യാത്രയും. അവിടെക്കെത്തണമെങ്കിൽ മൈലുകൾ വീണ്ടും പറക്കണം. ഇല്ല എനിക്കെത്താനാവില്ല, പാതി വഴിയേ തളർന്നു വീഴും. കൂടെയുള്ള പക്ഷികളെല്ലാം പിന്തിരിഞ്ഞു നോക്കാതെ പറക്കുകയാണ്. ഒരുമിച്ച് പറക്കണം പരസ്പരം ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞിട്ട് ആരും ശ്രദ്ധിക്കുന്നില്ല

അവരെല്ലാം ദൂരെയെത്തി, എന്റെ നിലവിളിയും അവർ കേൾക്കുന്നില്ല. ഇല്ല, ഇനി എനിക്ക് പറക്കുവാൻ സാധിക്കുകയില്ല. ചിറകുകൾ തളരുന്നു, കുഴയുന്നു. ഈ മഹാ സമുദ്രത്തിൽ മരണപ്പെടാനാണെന്റെ വിധി. മോഹങ്ങളും സ്വപ്നങ്ങളും പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നല്ലോ. ഞാൻ എന്റെ ചിറകുകൾ ദൈവമേ….

ദേശാടനക്കിളി നിലയില്ലാ ഉൾക്കടലിൽ വീണിരിക്കുന്നു. സ്രാവുകളും മറ്റ് ഇരപിടിയൻ  മത്സ്യങ്ങളും തേർവാഴ്ച്ച നടത്തുന്ന ഈറ്റില്ലം. ചിറകുകൾ നനഞ്ഞു , പപ്പും തൂവലും നനഞ്ഞു. വെള്ളത്തിന്റെ ശൈത്യ ഭാവം ദേഹം മരവിപ്പിക്കുന്നു. അവസാനമായവൾ, ആ കൊച്ചു പക്ഷി ശ്വാസം ആഞ്ഞു വലിച്ചു. അപ്പോഴേക്കും കഴുത്ത് വരെ മുങ്ങിയിരുന്നു

ഇതെല്ലാം കണ്ടൊരു തിമിംഗലം അല്പം ദൂരത്തുണ്ടായിരുന്നു. ആ നീല തിമിംഗലം അവളുടെ അടിയിൽ വന്നൊന്ന് പൊങ്ങി. തളർന്ന നനഞ്ഞ ചിറകുള്ള പക്ഷി ഇപ്പോൾ തിമിംഗലത്തിന്റെ വിശാലമായ പുറത്ത് തളർന്നു കിടക്കുന്നു. അവളെയും വഹിച്ച് കൊണ്ട് തിമിംഗലം ദ്വീപ് ലക്ഷ്യമാക്കി  കുതിച്ചു. വെള്ളത്തിന്റെ മുകളിലൂടെ ഒരു പാറക്കഷ്ണം ഒഴുകി വരുന്നപോലെ തോന്നിച്ചു.

ആകാശം വെള്ള  കീറി, കറുത്ത കാർമേഘങ്ങൾ  അപ്രത്യകഷമായി. ആ കൊച്ചുപക്ഷിയുടെ ദേഹത്തേക്ക് സൂര്യ കിരണങ്ങളടിക്കാൻ തുടങ്ങി. സൂര്യന്റെ ചൂടിൽ ചിറകുകൾ ഉണങ്ങി. അവൾ ചിറകൊന്ന് കുടഞ്ഞു, ക്ഷീണമെല്ലാം പമ്പ കടന്നിരിക്കുന്നു.ചിറകിന്റെ തളർച്ച പൂർണ്ണമായും  മാറിയിരിക്കുന്നു. അപ്പോഴേക്കും തിമിംഗലം.ആ ദ്വീപിനടുത്തെത്തിയിരുന്നു.

ആ കിളിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റു വീണു. നന്ദി സൂചകമായി തന്റെ കൊക്ക് കൊണ്ട് തിമിംഗലത്തിന്റെ ദേഹത്താക്കിളി ഉരസി. അത് മനസ്സിലാക്കിയ തിമിംഗലമൊന്ന് രോമാഞ്ചം കൊണ്ടപോലെ. സ്നേഹത്തിന്റെ, കനിവിന്റെ, ആർദ്രതയുടെ, സന്തോഷത്തിന്റെ, സഹായത്തിന്റെ രോമാഞ്ചം. തിമിഗലം പോകുന്ന വരെ ആ കിളി അവിടെ വട്ടമിട്ട് പറന്നു. ആ തിമിംഗലം കടലിന്റെ ആഴത്തിലേക്ക് നീന്തി മറഞ്ഞു.

കൂടെ പറന്ന ദേശാടനകിളികളെത്തും മുന്നേ ആ കിളിയാ ദ്വീപിൽ എത്തിച്ചേർന്നു. അവൾ പഴങ്ങൾ കഴിച്ചു. പറന്നു വരുന്ന ദേശാടനക്കിളികളെ നോക്കി അവൾ തീരത്തുള്ള ഒരു മരക്കൊമ്പിൽ കാത്തിരിക്കാൻ തുടങ്ങി.

സ്നേഹമുള്ള സഹോദരീ, സഹോദരാ, പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ നീയറിയാതെ ഒരത്ഭുതം നിന്നെ തേടിയെത്തും. നിന്റെ അവസാനമെന്ന് മറ്റുള്ളവർ പറഞ്ഞു ചിരിച്ചപ്പോൾ, നീയും അങ്ങനെ ചിന്തിച്ചു പോയെങ്കിൽ വിഷമം ഒട്ടും വേണ്ടാട്ടോ… നിന്റെ കൂടെ നടന്നവർ, ഉറ്റവർ, ഉടയവർ സ്വന്തം എന്നു വിശ്വസിച്ച് നീ കൂടെ നിന്നവർ ഒരു പക്ഷെ നിന്റെ സ്വന്തം സഹോദരർ പോലും ഉറ്റസ്നേഹിതർ എന്നു നീ വിശ്വസിച്ചവർ ഒരുമിച്ചു താമസിച്ചവർ,  എല്ലാവരും നിന്നെ കണ്ടില്ല എന്നു നടിച്ചു ഒന്നു തിരിഞ്ഞു പോലും നോക്കാതെ മുൻപോട്ടു പോകും. നിന്നെ പരിഹസിച്ചവർ, പിന്നിൽ തള്ളിയവർ, നിന്ദിച്ചവർ, ഒറ്റപ്പെടുത്തിയവർ, പുറംകാലുകൊണ്ട് തട്ടിയവർ അവരെത്തും മുന്നേ നീയെത്തും. എന്നിട്ടവർക്കു വേണ്ടി നീ കാത്തിരിക്കും. അവരത് കണ്ടു അത്ഭുതപ്പെടും. ജീവിതം അതാണ്. നീ പോലും അറിയാത്ത ഒരു അത്ഭുതകരം, നീ താണുപോയ ആഴത്തിൽ നിന്നും നിന്നെ ഉയർത്തും. ഒരു ശക്തി നിന്നെ സൗഖ്യപ്പെടുത്തും. ഒരു ശബ്ദം നിന്നെ ധൈര്യപ്പെടുത്തും. ആ കരത്തിന്, ആ ശക്തിക്ക്, ആ ശബ്ദത്തിന് ഞാൻ ഇടുന്ന പേര് ഈശോ എന്നാണ്.

മഹാകവി ടാഗോറിന്റെ (Rabindranath Tagore) ഗീതാഞ്ജലിയിൽ (Geethanjali) അദ്ദേഹം പറയുന്നുണ്ട്:  “എന്റെ എല്ലാ ജീവിത വിനാഴികകളും (നാഥാ) നീ കയ്യിലെടുത്തിരിക്കുകയാണല്ലോ. വിത്തുകളുടെ ഹൃദയത്തിലൊളിഞ്ഞിരുന്നു നീ അവയെ പരിപോഷിപ്പിച്ചു മുളപ്പിക്കുന്നു. മുകുളങ്ങളെ വർണപുഷ്പങ്ങളായി വിടർത്തുന്നു. പൂക്കളിൽ സദ്ഫലങ്ങൾ വിളയിക്കുന്നു. കിടക്കയിൽ തളർന്നു അലസമായി കിടന്നുറങ്ങുമ്പോൾ ജോലികളെല്ലാം പൂർത്തിയായതായി ഞാൻ ഭാവന ചെയ്തു. പ്രഭാതത്തിൽ ഉണർന്നപ്പോൾ കണ്ടത് എന്റെ ആരാമം പുഷ്പവിസ്മയം ചൂടി നിൽക്കുന്നതാണ്.”

ദൈവത്തിനേ, ദൈവത്തിന് മാത്രമേ, നമ്മുടെ ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്താനാകൂ.

ഇന്നത്തെ വിശുദ്ധ കുർബാനയിൽ നമ്മുടെ ജീവിത സാഹചര്യങ്ങൾ, ലോകത്തിലുള്ള ക്രൈസ്തവരുടെ ജീവിതസാഹചര്യങ്ങൾ നമുക്ക് ഈശോയ്ക്ക് സമർപ്പിക്കാം, ജായ് റോസിനെപ്പോലെ, രക്തസ്രാവക്കാരിയെപ്പോലെ. തീർച്ചയായും ഈശോ നമ്മുടെ ജീവിത സാഹചര്യങ്ങളെ എടുത്തു വാഴ്ത്തും. പുതിയതാക്കി, വിശുദ്ധമാക്കി, മനോഹരമാക്കി നമുക്കവയെ തിരികെത്തരും. ഈ ദിവസം മുഴുവനും ഇന്നത്തെ സുവിശേഷ സന്ദേശം നമ്മുടെ മനസ്സിൽ മുഴങ്ങട്ടെ: നമ്മുടെ ജീവിത സാഹചര്യങ്ങൾ എന്തായാലും, നാം വിശ്വസിച്ചാൽ, ഈശോയ്ക്ക് അവയെ നന്മയുള്ളതാക്കുവാൻ സാധിക്കും. ഇസ്ലാമിസ്റ്റ് തീവ്രവാദികളിൽ നിന്ന് ക്രൈസ്തവരെ സംരക്ഷിക്കുവാൻ ക്രിസ്തു കടന്നുവരും.

വർഗീയ ശക്തികളിൽ നിന്ന് നമ്മെ രക്ഷിക്കുവാൻ ക്രിസ്തു കടന്നുവരും. ഉറച്ച വിശ്വാസത്തോടെ ക്രിസ്തുവിനോട് ചേർന്ന് നിൽക്കാം. ആമേൻ!

SUNDAY SERMON MT 20, 1-16

ഏലിയാ-സ്ലീവാ-മൂശേക്കാലം

മൂശേക്കാലം ഒന്നാം ഞായർ

മത്താ 20, 1-16  

ഏലിയാ സ്ലീവാ മൂശേ കാലത്തിലെ ഏലിയാ സ്ലീവാ കാലങ്ങൾ ആചരിച്ച ശേഷം, നാം ഈ ഞായറാഴ്ച്ച മൂശേക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എന്താണ് ഏലിയാ സ്ലീവാ മൂശേക്കാലങ്ങൾ നമ്മോട് പറയുന്നത്? ദൈവം മനുഷ്യനെ സൃഷ്ടിച്ചതും, ഇസ്രായേൽ ജനത്തെ ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് സ്വതന്ത്രമാക്കി കാനാൻ ദേശത്തേക്ക് മോശെയുടെ നേതൃത്വത്തിൽ നയിച്ചതും, കുരിശുമരണം വഴി ക്രിസ്തു മാനവ കുലത്തിന് രക്ഷനേടിത്തന്നതും, അവിടുന്ന് വിശുദ്ധ കുർബാനയിലൂടെ ലോകാവസാനം വരെ നമ്മോടൊത്ത് വസിക്കുന്നതും, നമ്മെ സ്വർഗത്തിലേക്ക് വിളിക്കുവാനായി അവിടുന്ന് രണ്ടാമതും വരുന്നതുമെല്ലാം ദൈവത്തിന്റെ മഹാകാരുണ്യത്തെയാണ് പ്രഘോഷിക്കുന്നത് എന്നാണ് ഏലിയാ സ്ലീവാ മൂശേക്കാലങ്ങൾ നമ്മോട് പറഞ്ഞു തരുന്നത്. ഈ ഞായറാഴ്ചയിലെ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയും നമ്മോട് പറയുന്നത് ദൈവത്തിന്റെ അനന്ത കാരുണ്യത്തെക്കുറിച്ചു തന്നെയാണ്.

ഏലിയ സ്ലീവാ മോശെക്കാലവും ഇന്നത്തെ സുവിശേഷ ഭാഗവും നമുക്ക് നൽകുന്ന സന്ദേശമിതാണ്: ജീവിത സാഹചര്യങ്ങളെന്തു തന്നെയായാലും ക്രിസ്തുവിന്റെ കാഴ്ചപ്പാടോടെ, ലോകനീതിക്കും മേലേ നിൽക്കുന്ന ദൈവ കാരുണ്യത്തിന്റെ കാഴ്ചപ്പാടോടെ, ജീവിതത്തെ, ജീവിത ബന്ധങ്ങളെ, ലോകത്തെ നോക്കിക്കാണുക!  

നമ്മുടെ ജീവിതം രൂപപ്പെടുന്നത് നാം എങ്ങനെയാണ് ജീവിതത്തെ നോക്കിക്കാണുന്നത് എന്നതിനെ ആശ്രയിച്ചാണ്. ഇന്നത്തെ രോഗഭീതി, യുദ്ധത്തിന്റെയും ഭീകരവാദത്തിന്റെയും അവസ്ഥ, ഭരണകൂടങ്ങളുടെ ഫാസിസ്റ്റു മനോഭാവം, അവസരങ്ങളുടെ ലോകത്തു പതിനൊന്നാം മണിക്കൂറിൽ എത്തപ്പെടുന്നവരുടെ ഭയം എന്നിവയെ ക്രൈസ്തവോചിതമായ കാരുണ്യത്തോടെ വീക്ഷിക്കുവാൻ ശരിയായ കാഴ്ചപ്പാട് നമുക്ക് ആവശ്യമാണ്. നമ്മുടെ കാഴ്ചപ്പാടിനനുസരിച്ചാണ് നാം നമ്മുടെ സമയം, സമ്പത്ത്, കഴിവുകൾ എന്നിവ ഉപയോഗിക്കുന്നത്. നമ്മുടെ ബന്ധങ്ങളെ, സാമൂഹിക നിലപാടുകളെ നമ്മുടെ കാഴ്ച്ചപാടുകൾ ഒട്ടേറെ സ്വാധീനിക്കും. വ്യത്യസ്ത കാഴ്ചപ്പാടുകളുമായിട്ടായിരിക്കും, നാമോരോരുത്തരും ജീവിക്കുന്നത്. ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു ചിത്രമുണ്ടെങ്കിൽ അതായിരിക്കും നിങ്ങളുടെ ജീവിത കാഴ്ചപ്പാടിന്റെ ചിത്രം. അറിഞ്ഞോ, അറിയാതെയോ, ഈ ചിത്രം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും. നിങ്ങളുടെ പ്രതീക്ഷകളെ, നിങ്ങളുടെ, മൂല്യങ്ങളെ, ബന്ധങ്ങളെ, നിങ്ങളുടെ കുടുംബത്തിലെ രീതികളെ, ലക്ഷ്യങ്ങളെ, എല്ലാം ഈ കാഴ്ച്ചപ്പാട് സ്വാധീനിക്കും.

എന്റെ ജീവിതത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒരു ചിത്രമാണ് ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെത്. തന്റെ കൃഷിത്തോട്ടത്തെക്കുറിച്ചും, അവിടെ ജോലിചെയ്യുന്നവരെക്കുറിച്ചും പരിഗണനയുള്ള, മൂന്നാം മണിക്കൂറിലും, ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും, പതിനൊന്നാം മണിക്കൂറിലും ജോലിക്കാരെ തേടുന്ന, അവരോടുള്ള വാഗ്‌ദാനങ്ങളിൽ വിശ്വസ്തത കാട്ടുന്ന, ഒരു സാധാരണക്കാരന്റെ നിത്യ ജീവിതച്ചെലവ് അറിയുന്ന, ഏതു മണിക്കൂറിലും വരുന്നവനായാലും അവനു നിത്യജീവിത ചെലവ് നിർവഹിക്കുവാൻ പറ്റുന്ന തരത്തിൽ കൂലി കൊടുക്കുന്ന, അർഹതപ്പെട്ടത്‌ കൊടുക്കുക എന്നതിനേക്കാൾ, ജീവിതത്തിൽ ആവശ്യങ്ങൾ നടത്തുവാൻ ഉതകുന്നത് കൊടുക്കുവാൻ ആഗ്രഹിക്കുന്ന, ലോകത്തിന്റെ നിലപാടുകൾക്കും, കാഴ്ച്ചപ്പാടുകൾക്കും, എന്തിനു സാമൂഹിക നീതിക്കും അപ്പുറം  കരുണയുള്ള ഹൃദയവുമായി നിൽക്കുന്ന ഈശോയുടെ ചിത്രമാണ് എന്റെ ജീവിത കാഴ്ചപ്പാട്. ഈശോയുടെ കരുണയുടെ കാഴ്ചപ്പാട് ഞാൻ ഇന്നുവരെ പഠിച്ച എല്ലാ സിദ്ധാന്തങ്ങൾക്കും, ഇസങ്ങൾക്കും, എല്ലാ ലോക കാഴ്ചപ്പാടുകൾക്കും ഉപരിയാണ്.

ഇന്നത്തെ സുവിശേഷഭാഗം മൂന്ന് തലങ്ങളിൽ നിന്നുകൊണ്ട് മനസ്സിലാക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒന്നാമത്തേത്, ആത്മികം.

ഈ പ്രപഞ്ചത്തിന് മുഴുവനും രക്ഷ നൽകുവാൻ, എല്ലാവരെയും ദൈവത്തിലേക്ക് നയിക്കുവാൻ വന്ന ഈശോ നമ്മുടെ ഹൃദയങ്ങളെ ദൈവാലയങ്ങളാക്കുവാൻ വന്നവനാണ്. ഈശോയുടെ ഈ ആഗ്രഹത്തിന്റെ വലിയ പ്രകടനമാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം 16, 26 ൽ നാം വായിക്കുന്നത്. “ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിന് പകരമായി എന്ത് കൊടുക്കും?” നമ്മുടെ ആത്മാക്കളെ സ്വർഗത്തിനായി നേടുവാനാണ് ഈശോ ലോകത്തിലേക്ക് വന്നത്. ആത്മാവിന്റെ രക്ഷ, നിത്യതയുടെ പ്രതിഫലം, മനുഷ്യന്റെ അധ്വാനത്തിന്റെ അളവോ, തൂക്കമോ നോക്കിയല്ല, ദൈവ കൃപയുടെ, ദൈവ കാരുണ്യത്തിന്റെ ആഴമനുസരിച്ചാണ് എന്ന് ലോകത്തെ പഠിപ്പിക്കുവാനാണ് ഈശോ ഈ ഉപമ പറയുന്നത്.

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേൽ ജനത്തിൽ നിന്ന് ക്രിസ്തുവിലേക്ക് വന്ന യഹൂദ ക്രൈസ്തവരാണോ, അതോ, പുറജാതികളായ, സമൂഹത്തിൽ നിന്ന് പലവിധ കാരണങ്ങളാൽ അകറ്റി നിർത്തപ്പെട്ടിരിക്കുന്ന വിജാതീയരിൽ നിന്ന് ക്രിസ്തുവിലേക്ക് വന്ന വിജാതീയ ക്രൈസ്തവരാണോ രക്ഷ പ്രാപിക്കുന്നത് എന്ന ഒരു ചോദ്യം ആദിമ ക്രൈസ്തവ സമൂഹത്തിലുണ്ടായിരുന്നു. ക്രൈസ്തവ സഭയുടെ പുലരിയിൽ വന്ന യഹൂദ ക്രൈസ്തവരാണോ അതോ ക്രൈസ്തവസഭ വളർച്ചയുടെ പടവുകൾ പിന്നിട്ടപ്പോൾ വന്ന വിജാതീയ ക്രൈസ്തവരാണോ രക്ഷ പ്രാപിക്കുന്നത്? ഈ ആത്മീയ പ്രതിസന്ധിയെയാണ് മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമ അഭിസംബോധന ചെയ്യുന്നത്. സഭയുടെ ആദ്യകാലങ്ങളിൽ മതമർദ്ദനത്തിലൂടെ, രക്തസാക്ഷിത്വത്തിലൂടെ സഭയെ വളർത്തിയെടുത്ത യഹൂദ ക്രൈസ്തവർ ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ വളർച്ചയ്ക്കായി, ദൈവഹിതത്തോട് ചേർന്ന് വളരെയേറെ സഹിച്ചവരാണ്. എന്നാൽ, പതിനൊന്നാം മണിക്കൂറിൽ കയറിവന്ന വിജാതീയ ക്രൈസ്തവർ സഭയിൽ ദൈവാനുഭവത്താൽ നിറഞ്ഞവരായി വചനം പ്രഘോഷിക്കുന്നത് കണ്ടപ്പോൾ, പ്രവചിക്കുന്നത് കണ്ടപ്പോൾ യഹൂദ ക്രൈസ്തവർക്ക് അങ്കലാപ്പായി. അവരോട് ഈശോ പറയുന്നു, മനുഷ്യന്റെ അധ്വാനമല്ലാ, മനുഷ്യന്റെ രീതികളല്ലാ, ദൈവത്തിന്റെ കൃപയാണ്, ദൈവത്തിന്റെ കരുണയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. പതിനൊന്നാം മണിക്കൂറിലും വന്ന ജോലിക്കാരനും, ഒന്നാം മണിക്കൂറിൽ വന്ന ജോലിക്കാരന ദൈവത്തിന്റെ മുൻപിൽ തുല്യരാണെന്ന് വലിയ സത്യം ഈശോ ജനങ്ങളെ, നമ്മെ പഠിപ്പിക്കുകയാണിവിടെ. ദൈവ ജനമായ യഹൂദർക്കെന്നതുപോലെതന്നെ, വിജാതീയർക്കും, ആത്മാവിന്റെ രക്ഷയിൽ തുല്യപങ്കാളിത്തം നൽകുവാൻ ദൈവം തന്റെ കരുണയിൽ തീരുമാനിച്ചിരിക്കുന്നു എന്ന സത്യമാണ് ഈശോ ഇവിടെ പകർന്നു നൽകുന്നത്.

ഈ ഉപമയുടെ രണ്ടാമത്തെ തലം സാമൂഹികം ആണ്. ഉപമയിൽ, ഒന്നാം മണിക്കൂറിലും (രാവിലെ 6 മണി) മൂന്നാം മണിക്കൂറിലും (രാവിലെ 9 മണി) ആറാം മണിക്കൂറിലും (ഉച്ചക്ക് 12 മണി) പതിനൊന്നാം മണിക്കൂറിലും (വൈകുനേരം 6 മണി) രംഗത്തേക്ക് കടന്നു വരുന്ന തൊഴിലാളികളെ അവതരിപ്പിച്ചുകൊണ്ടാണ് ഈശോ വലിയൊരു സാമൂഹിക വിപ്ലവത്തിന് കളമൊരുക്കുന്നത്. ഉപമയിൽ പറയുന്നപോലെ, ദിവസത്തിന്റെ ഏത് മണിക്കൂറിലും ജോലി അന്വേഷിച്ച് നൽക്കവലകളിൽ തൊഴിലാളികൾ നിൽക്കുന്നത് സാധാരണ ജീവിതത്തിലെ ഒരു ചിത്രമായിരുന്നു. കുറേ നാളുകൾക്ക് മുൻപ് കേരളത്തിന് ഈ ചിത്രം അന്യമായിരുന്നു. എന്നാൽ ഇന്ന് ഈ ചിത്രം സർവ സാധാരണമാണ്. പെരുമ്പാവൂർ തുടങ്ങിയ പട്ടണങ്ങളിൽ അന്യസംസ്ഥാനത്തൊഴിലാളികൾ ആരെങ്കിലും ജോലിക്കായി തങ്ങളെ വിളിക്കുമെന്ന പ്രതീക്ഷയിൽ കാത്തു നിൽക്കുന്നത് ഇന്നിന്റെ ചിത്രമാണ്.

ഉപമയിൽ രാവിലെ 6 മണിമുതൽ പണിയുന്നവരും, 9 നും, 12 നും വന്നവരും, വൈകുന്നേരം 5 മണിക്ക് എത്തിയവരും യജമാനനുമായി ഉടമ്പടി നടത്തിയത് ഒരു ദനാറയ്ക്കായിരുന്നെങ്കിലും, കൂലി കൊടുക്കുന്ന സമയമായപ്പോൾ ഈ തുല്യതയിലെ അനീതി കണ്ടെത്താൻ അവർക്ക് ദാസ് കാപ്പിറ്റലിന്റെ (Das Kapital) ആവശ്യമില്ലായിരുന്നു. അവർ പ്രതികരിക്കുകയാണ്. ഇന്നത്തെ പാർട്ടിക്കാരുടെ “നോക്കുകൂലി” പരിപാടി അന്നില്ലാതിരുന്നതുകൊണ്ട് രാവിലെ വന്നവർ നന്നായി ജോലി ചെയ്തു കാണണം. അതുകൊണ്ടു തങ്ങളുടെ ജോലിക്കനുസരിച്ച് വിയർപ്പിന്റെ വിലയായ, അധ്വാനത്തിന്റെ വിലയായ കൂലി അവർ ആവശ്യപ്പെടുകയാണ്. എന്നാൽ പതിനൊന്നാം മണിക്കൂറിൽ വന്ന മനുഷ്യനെയും അവന്റെ ജീവിതാവശ്യങ്ങളെയും മനസിലാക്കുന്ന വീട്ടുടമസ്ഥൻ അവനും ഉടമ്പടിയനുസരിച്ചുള്ള കൂലി കൊടുക്കുകയാണ്. അവന്റെ അധ്വാനത്തിന്റെ സമയമല്ല, അവന്റെ കുടുംബത്തിന്റെ ആവശ്യമായിരുന്നു വീട്ടുടമസ്ഥന് പ്രധാനപ്പെട്ടത്.

ക്രിസ്തുവിന്റെ സാമൂഹിക കാഴ്ചപ്പാടിന്റെ സൗന്ദര്യം ഇന്നത്തെ തൊഴിലാളി പ്രസ്ഥാനങ്ങൾക്കോ, ഗവണ്മെന്റുകൾക്കോ, എന്തിന് ക്രൈസ്തവർക്ക് പോലും മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടാകും. വെറും സിദ്ധാന്തങ്ങളോ, പുസ്തകങ്ങളിൽ കാണിക്കുന്ന അക്ഷരക്കൂട്ടുകളോ മാത്രമല്ല ഈശോയ്ക്ക് സാമൂഹിക നീതി. അത്, നീതിയെയും ഉല്ലംഘിക്കുന്ന കരുണയാണ്. ആ കരുണയുടെ കാഴ്ചപ്പാടിലേ, ഒരുവന് അർഹതപ്പെടുന്നതിനും അപ്പുറം അവളുടെ/അവന്റെ ആവശ്യങ്ങളുടെ നെടുവീർപ്പുകളിലേക്ക് കടന്നെത്തി നിൽക്കുവാൻ നമുക്ക് സാധിക്കുകയുള്ളു. പതിനൊന്നാം മണിക്കൂറിൽ വരുന്നവന്റെയും കണ്ണീരിന്റെ നനവ്, കുടുംബത്തിലെ പട്ടിണി, ചങ്കിലെ പിടച്ചിൽ അറിയണമെങ്കിൽ ഈശോയുടെ കരുണയുടെ കാഴ്ചപ്പാടിലേക്ക് ഇന്നുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ഗവണ്മെന്റ് സംവിധാനങ്ങളും വളരേണ്ടിയിരിക്കുന്നു.

ഈശോയുടെ കരുണയുടെ കാഴ്ച്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാനും, അതുവഴി, സാമൂഹിക നീതിയും, സ്വാതന്ത്ര്യവും, വളർച്ചയും സാധ്യമാക്കാനുമാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. ലോകത്തിന്റെ കാഴ്ചപ്പാടിനും, കണക്കുകൂട്ടലുകൾക്കും ക്രിസ്തുവിന്റെ കാഴ്ചപ്പാടിനെയും, കണക്കുകൂട്ടലുകളെയും മനസ്സിലാക്കുവാൻ സാധിക്കുകയില്ല. അത് കരുണയുടെ കാഴ്ചപ്പാടാണ്. ഒന്നാം മണിക്കൂറിൽ വന്നവന്റെയും, പതിനൊന്നാം മണിക്കൂറിൽ വന്നവന്റെയും ജീവിതത്തിന്റെ താളമറിയുന്ന, ഹൃദയത്തിന്റെ മിടിപ്പ് feel ചെയ്യുന്ന കാഴ്ചപ്പാടാണത്. ഒന്നാം മണിക്കൂറിൽ വന്നവന്റെയും, പതിനൊന്നാം മണിക്കൂറിൽ വന്നവന്റെയും കുടുംബത്തിന്റെ പൾസ്‌ തൊട്ടു നോക്കുന്ന കാഴ്ചപ്പാടാണത്.  വേലയുടെ സമയമല്ല, ജീവിതത്തിന്റെ ആവശ്യമാണ് ക്രിസ്തുവിന്റെ പരിഗണന. അത് അനീതിയല്ല, കരകവിഞ്ഞൊഴുകുന്ന കരുണയാണ്.

ഇവിടെ തൊഴിലാളി വിരുദ്ധനെന്നു ഈശോയെ മുദ്രകുത്തുന്ന തൊഴിലാളി പ്രസ്ഥാനങ്ങൾ ഉണ്ടെങ്കിൽ ഓർക്കുക, വിപ്ലവ വർഗീയ പ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാടിലൂടെ ജീവിതത്തെ കാണുന്ന ക്രൈസ്തവ സഹോദരങ്ങളും കേൾക്കുക, ലോകചരിത്രത്തിൽ ആദ്യമായി ‘വേലക്കാരൻ കൂലിക്കു അർഹനാണെന്നു വിളിച്ചുപറഞ്ഞു, തൊഴിലാളിയുടെ പക്ഷം ചേർന്നത് ക്രിസ്തുവാണ്. “ദരിദ്രരുമായി സ്വത്തു പങ്കുവയ്ക്കാതിരിക്കുക എന്നത് അവരിൽ നിന്ന് മോഷ്ടിച്ച് സ്വന്തമാക്കുക എന്നത് തന്നെയാണ് ” എന്ന് ഈ കാലഘട്ടത്തിലും വിളിച്ചുപറയുന്നത് വിപ്ലവ പ്രസ്ഥാനങ്ങളുടെ ആചാര്യന്മാരല്ല, കത്തോലിക്കാസഭയാണ്. സ്വയം തൊഴിലാളിയായിക്കൊണ്ട്, തൊഴില്ന്റെ മഹത്വവും, തൊഴിലാളിയുടെ വേദനയും അറിയാവുന്ന ക്രിസ്തുവിനു എങ്ങനെ തൊഴിലാളിയോട് അനീതിചെയ്യുവാൻ കഴിയും?  നീതിയെയും വെല്ലുന്ന കരുണയാണ് ഈശോയുടെ കാഴ്ചപ്പാട്. അത്, തൊഴിൽ ചെയ്യാതെ അണികളെ ചൂഷണം ചെയ്യുന്ന, വിശപ്പിന്റെ നോവറിയാത്ത, സാധാരണക്കാർക്ക് മനസ്സിലാകാത്ത ഭാഷയിൽ സംസാരിക്കുന്ന, അടവുനയങ്ങൾ മാറി മാറി പ്രയോഗിക്കുന്ന  വിപ്ലവനേതാക്കൾക്ക് മനസ്സിലാകില്ല. 

ഉപമയുടെ മൂന്നാമത്തെ തലം കാരുണികം ആണ്. നീതിയും കരുണയും ഒരുമിച്ചു നിൽക്കുന്ന ഒരു പാരസ്പര്യം ആണ് ഈ ഉപമയുടെ സൗന്ദര്യം. ക്രിസ്തുമതത്തിന്റെ സൗകുമാര്യം തന്നെ കരുണയുള്ള ദൈവം നമുക്കുണ്ട് എന്നുള്ളതാണ്. ക്രിസ്തുവിന്റെ മുൻപിൽ കരുണയാണ് ദൈവനീതി. നർദീൻ സുഗന്ധതൈലവുമായി കടന്നു വന്ന പെൺകുട്ടിയോടും, വ്യഭിചാരത്തെ പിടിക്കപ്പെട്ട പെണ്കുട്ടിയോടും ഈശോ കാണിച്ചത് സഹോദര്യത്തിലധിഷ്ഠിതമായ നീതി മാത്രമായിരുന്നോ? ആകാശത്തിനും ഭൂമിയ്ക്കും മദ്ധ്യേ, കുരിശിൽ കിടന്നപ്പോൾ നല്ല കള്ളനോട് കാണിച്ചത് നീതി മാത്രമായിരുന്നോ? ഒരിക്കലുമല്ല. അത് കാരുണ്യമായിരുന്നു. ക്രിസ്തുവിലൂടെ പ്രകാശിക്കുന്ന കാരുണ്യം ലോകത്തിന്റെ കാഴ്ചപ്പാടായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!

സാമൂഹ്യനീതിയുടെ എല്ലാ അതിർവരമ്പുകളെയും അതിശയിപ്പിക്കുന്ന ഈശോയുടെ കരുണയുടെ കാഴ്ചപ്പാടിലേക്കു ഓരോ മനുഷ്യനും രാഷ്ട്രീയ സംവിധാനങ്ങളും കടന്നുവരേണ്ടിയിരിക്കുന്നു. ജോലിചെയ്യുന്ന സമയമെന്നതിനേക്കാൾ, ഒരു മനുഷ്യന്റെ, അവന്റെ, അവളുടെ കുടുംബത്തിന്റെ ജീവിതത്തിന്റെ ആവശ്യങ്ങളിലേക്കു ഉയരുവാൻ അവൾക്കു, അവനു കൂലികൊടുക്കുന്നവർക്കു കഴിയണമെന്ന കാരുണ്യത്തിന്റെ വ്യവസ്ഥിതിയിലേക്കാണ് ഈശോ വിരൽചൂണ്ടുന്നത്. ഇവിടെയാണ് ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനം കാലഘട്ടത്തിന്റെ ശബ്ദമാകുന്നത്. പാപ്പാ പറയുന്നത്, സമ്പത്തിന്റെയും, ധനത്തിന്റെയും, നീതിയുടെയും ആഗോളവത്ക്കരണം സാഹോദര്യത്തിലേക്കു നമ്മെ എത്തിച്ചിട്ടില്ല എന്നാണ്.

എന്നുവച്ചാൽ, ഇന്നും നിന്റെ സഹോദരൻ, സഹോദരി ചൂഷണത്തിന്റെ, അനീതിയുടെ ഇരകളായിത്തന്നെ നിൽക്കുകയാണ്. അവരോടു കരുണകാണിക്കുന്നതു വലിയ അപരാധമായി എണ്ണപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.  പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന സഹോദരങ്ങൾക്ക് കാരുണ്യത്തിന്റെ കാര്യങ്ങൾ നീട്ടുന്നതിനെതിരെ പിറുപിറുക്കുന്ന ഫരിസേയ മനോഭാവം ഇന്നും നിലനിൽക്കുകയാണ്. അതുകൊണ്ടല്ലേ, കൽക്കത്തായിലെ തെരുവുകളിൽ നിന്ന് പിഞ്ചുകുഞ്ഞുങ്ങളെ പെറുക്കിയെടുത്ത ആ നീലക്കരയുള്ള വെള്ള സാരിയുടുത്ത വിശുദ്ധയെ ആധുനിക മനുഷ്യർ ലോകത്തിനുമുന്നിൽ അപഹാസ്യയാക്കിയത്? അതുകൊണ്ടുതന്നെയല്ലേ, രാജ്യദ്രോഹക്കുറ്റം ചുമത്തി ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്തത്?

സ്നേഹമുള്ളവരേ, നിങ്ങൾക്ക് വേണമെങ്കിൽ എന്തിനെയും രാജദ്രോഹമായിക്കാണാം. മതം മാറ്റമായി ചിത്രീകരിക്കാം. വിശക്കുന്നവനു ഭക്ഷണം കൊടുക്കുന്നത്, നഗ്നനെ ഉടുപ്പിക്കുന്നത്, ദളിതന്റെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നത് … എന്തിനെയും നിങ്ങൾക്ക് കുറ്റകരമായിക്കാണാം. അത് നിങ്ങളുടെ കാഴ്ചപ്പാടിന്റെ വൈകൃതമാണെന്ന് മാത്രം മനസ്സിലാക്കുക!  നിങ്ങൾക്ക് നിരീശ്വരവാദ കാഴ്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാം. ദൈവം ഇല്ലെന്നു വിളിച്ചുപറയാം. ഫലം പക്ഷേ, ജീവിത നിരാശയായിരിക്കും. യുക്തിവാദ കാഴ്ചപ്പാടിലൂടെയും നിങ്ങൾക്ക് ജീവിതത്തെ കാണാം. ദൈവം മരിച്ചെന്നു പ്രസംഗിക്കാം. ഫലം ദുഃഖമായിരിക്കും. മുതലാളിത്തകാഴ്ചപ്പാടും നിങ്ങൾക്ക് സ്വീകരിക്കാം. ഫലം അടിമത്തമായിരിക്കും. വർഗീയ കാഴ്ച്ചപ്പാടും നിങ്ങൾക്കാകാം. ഫലം അരാജകത്വമായിരിക്കും. എന്നാൽ, ഈശോയുടെ കാഴ്ചപ്പാട് നമ്മെ സ്നേഹത്തിലേക്ക്, സ്വാതന്ത്ര്യത്തിലേക്കു, സമൃദ്ധിയിലേക്ക് നയിക്കും.

ചിലപ്പോഴൊക്കെ എനിക്കുതോന്നും പതിനൊന്നാം മണിക്കൂറിൽ വേലയ്ക്കുവരുന്നവർക്കുവേണ്ടിയല്ലേ, ക്രിസ്തു വന്നതെന്ന്! സുവിശേഷങ്ങൾ തുറന്നുനോക്കൂ… അവൻ സുഖപ്പെടുത്തിയത് ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ജീവിച്ചവരെയല്ലേ? 38 വർഷമായി കുളക്കരയിൽ കിടന്നവൻ, കുഷ്ഠവുമായി അലഞ്ഞുതിരിഞ്ഞവർ…; അവൻ വഴി നന്മയിലേക്ക് വന്നതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ കഴിഞ്ഞവരല്ലേ? മറിയം മഗ്ദലേന, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ, മുടിയനായ പുത്രൻ, ശമരിയാക്കാരി സ്ത്രീ… അവൻ രക്ഷ നൽകിയതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ആയിരുന്നവരെയല്ലേ? നോക്കൂ, നല്ലകള്ളന്റെ ജീവിതം! ഇതൊന്നും അനീതിയല്ലാ സ്നേഹമുള്ളവരെ. ഇത് കരുണയാണ്, കരുണയുടെ കാഴ്ചപ്പാടിന്റെ ആഘോഷമാണ്.

അങ്ങനെയെങ്കിൽ, നമ്മളും പതിനൊന്നാം മണിക്കൂറുകാരാണോ? ജോസ് അന്നംക്കുട്ടി ജോസിന്റെ “ദൈവത്തിന്റെ ചാരന്മാർ” എന്ന പുസ്തകത്തിൽ അദ്ദേഹം ബാങ്കളൂരിൽ പഠിച്ചിരുന്ന കാലത്ത് നടത്തിയ ഒരു കുമ്പസാരത്തെ പറ്റി പറയുന്നുണ്ട്. last സെമ്മിൽ വളരെ കുറച്ചു മാർക്ക് കിട്ടിയതിന്റെ വിഷമത്തിലും പഠിക്കാതിരുന്നതിന്റെ കുറ്റബോധത്തിലും കുമ്പസാരത്തിനെത്തിയ ജോസ് തന്റെ അവസ്ഥ പറഞ്ഞു. അടുത്ത പരീക്ഷ ഉടനെ വരുന്നകാര്യവും പറഞ്ഞു. അപ്പോൾ കുമ്പസാരിപ്പിക്കുന്ന അച്ഛൻ പറഞ്ഞു: ജോസേ, ഞാനും പഠിക്കുന്നയാളാണ്. രണ്ടു പേപ്പർ തയ്യാറാക്കണം ഉടനെ. നമ്മൾ രണ്ടുപേരും, സുവിശേഷത്തിൽ പറഞ്ഞ പതിനൊന്നാം മണിക്കൂറുകാരാണ്. ഈശോ കരുണയുള്ളവനല്ലേടാ? നമുക്കൊന്ന് ആഞ്ഞുപിടിച്ചാലോ? പതിനൊന്നാം മണിക്കൂറുകാർക്കും അർഹതപ്പെട്ടത്‌ അവൻ തരും.” ജോസിന് അതൊരു ശക്തിയായി.  ജോസ് ആഞ്ഞുപിടിച്ചു. നല്ല മാർക്കും കിട്ടി.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിൽ നാമൊക്കെ ഈ പതിനൊന്നാം മണിക്കൂറുകാരാണ്. എന്താ നമ്മുടെ പ്രാർത്ഥന? ദേ, പരീക്ഷ അടുത്തു ട്ടോ കർത്താവേ, ശരിക്കും പഠിച്ചിട്ടില്ല, കുറെ ശ്രമിച്ചു കർത്താവേ, ഒരു ജീവിതപങ്കാളി ഇതുവരെ ആയിട്ടില്ല. ബിസിനസ്സ് കർത്താവേ, ഒരു രക്ഷയില്ല. രോഗത്തിന്റെ പിടിയിലായിട്ടു കുറേക്കാലമായി. കുടുംബസമാധാനം തകർന്നിട്ടു നാളുകളായി. നാമൊക്കെ, പതിനൊന്നാം മണിക്കൂറുകാരാണ്. അവിടുത്തെ കരുണ ഇതാണ്: നമ്മുടെ ജീവിതത്തിനാവശ്യമായവ, നമ്മുടെ ജീവിതവിജയത്തതിനാവശ്യമായവ ദൈവം നമുക്ക് തരും. നാം എന്തുചെയ്യണം? ദൈവത്തിന്റെ മുന്തിരിത്തോപ്പാകുന്ന ഈ ലോകത്തിൽ നമ്മുടെ ജോലികൾ ചെയ്യുക. അവിടുത്തെ കരുണയിൽ തീർച്ചയായും നാം പങ്കുകാരാകും.

നാമുൾപ്പെടെ, പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന, ഇനിയും വീണ്ടെടുക്കപ്പെടാൻ വളരെ സാധ്യതയുള്ള ധാരാളം മനുഷ്യർ നമ്മോടൊത്തു ജീവിക്കുന്നുണ്ട്. പതിനൊന്നാം മണിക്കൂറിൽ ജോലിചെയ്യാൻ വന്നപ്പോൾ അയാളുടെ ഉള്ളിലുണ്ടായിരുന്ന ചിന്തകൾ വായിച്ചെടുക്കുവാൻ എന്നെങ്കിലും നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ പ്രിയപ്പെട്ടവരേ? ചിലപ്പോൾ ജോലികഴിഞ്ഞു കിട്ടുന്ന കൂലികൊണ്ടു വാങ്ങിക്കൊണ്ടുവരുന്ന അപ്പത്തിനുവേണ്ടി കാത്തിരിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചായിരുന്നിരിക്കാം അദ്ദേഹത്തിന്റെ ചിന്ത! അല്ലെങ്കിൽ നാളെ ഫീസുകൊടുക്കുവാനുള്ള മകളുടെ ആകുലത്തെയെക്കുറിച്ചായിരിന്നിരിക്കാം. …. ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ജീവിക്കുന്ന മനുഷ്യരുടെ മനസ്സ് വായിക്കുവാൻ നമുക്ക് സാധിച്ചാൽ എനിക്കുറപ്പുണ്ട്, നമ്മുടെ സഹോദരനെ, സഹോദരിയെ കരുണയുടെ നറും നിലാവിൽ കുളിപ്പിക്കുവാൻ കരുണയുടെ വിളക്കുകളാകും നമ്മൾ!  

കരുണയുടെ കാഴ്ചപ്പാടിലെ ക്രിസ്തുവിന്റെ കണക്കു കൂട്ടലുകളും നമുക്ക് മനസ്സിലാവുകയില്ല. ഈശോ കണക്കിന് വളരെ മോശമാണ്. നൂറു ആടുകളുണ്ടായിരിക്കെ, തൊണ്ണൂറ്റൊൻപതിനേയും വിട്ടിട്ടു…  99 is equl to 1 ആണ് ഈശോയുടെ കണക്ക്. ലൂക്ക 12 ൽ പറയുന്നു, അഞ്ചു കുരുവികൾ രണ്ടു രൂപയ്ക്കു. ഒരു രൂപയ്ക്കു രണ്ടു കുരുവികൾ. അപ്പോൾ രണ്ടു രൂപയ്ക്കോ? ഈശോയ്ക്ക് കണക്ക് അറിയില്ല.

സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ കാഴ്ച്ചപ്പാടിലൂടെ നമ്മുടെ ജീവിതത്തെ, ജീവിതസാഹചര്യങ്ങളെ നോക്കിക്കാണാൻ നമുക്ക് പഠിക്കാം. ഈശോയുടെ കരുണയ്ക്കു അർഹരാകാനും, അവിടുത്തെ കരുണയുടെ കാഴ്ചപാട് സ്വന്തമാക്കാനും ആകട്ടെ നമ്മുടെ ക്രൈസ്തവജീവിതം. ഇന്നത്തെ വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ കാഴ്ചപ്പാട് നമുക്ക് കണ്ടു പഠിക്കാം. നോക്കൂ, എങ്ങനെയാണ് ഈശോ അപ്പം മുറിക്കുന്നത്? എങ്ങനെയാണ് അവിടുന്ന് അപ്പമായിത്തീരുന്നത്? ആർക്കുവേണ്ടിയാണ് അവിടുന്ന് അപ്പമാകുന്നത്? ബലിപീഠം ഈശോയുടെ കാരുണ്യത്തിന്റെ കാഴ്ചപ്പാട് പഠിക്കാനുള്ള സ്കൂൾ ആണ്.

സൂക്ഷിച്ചു നോക്കൂ, നിന്റെ ദൈവം തന്നെ വെളിപ്പെടുത്തുന്നത് അപ്പം മുറിക്കലിലൂടെയാണ്; നിന്റെ ദൈവത്തിന്റെ കാഴ്ചപ്പാട് തെളിയുന്നതും വിശുദ്ധ കുർബാനയിലൂടെയാണ്. ആമേൻ!

SUNDAY SERMON MT 15, 21-28

ഏലിയാ-സ്ലീവാ-മൂശേക്കാലം

സ്ലീവാ മൂന്നാം ഞായർ

മത്താ 15, 21-28  

ജീവിതപ്രതിസന്ധികൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു വശത്തു പ്രകൃതി സൃഷ്ടിക്കുന്ന പ്രതിസന്ധികൾ!! മറുവശത്തു മനുഷ്യ നിർമ്മിതങ്ങളായ പ്രതിസന്ധികൾ!! അതിനോട് ചേർന്ന് തന്നെ രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളുമുണ്ട്. തൊഴില് തരാമെന്ന് പറഞ്ഞ് നമ്മുടെ യുവാക്കളെ പറ്റിക്കുന്ന ഭരണകർത്താക്കളുണ്ട്. ആത്മീയതയുടെപേരിൽ നമ്മെ പറ്റിക്കുന്ന മതനേതാക്കളുണ്ട്. ഇവരെല്ലാവരും നമ്മുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.  എന്തായാലും, ജീവിത പ്രതിസന്ധികൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലമാണിത്!!! ഈ കാലഘട്ടത്തിൽ, ഇന്നത്തെ സുവിശേഷം വളരെ ഉചിതമായ ഒരു സന്ദേശവുമായിട്ടാണ് വിരുന്നെത്തിയിരിക്കുന്നത്. ഇതാണ് സന്ദേശം: ജീവിത പ്രതിസന്ധികളെ ദൈവവരപ്രസാദത്താൽ നിറയ്ക്കുക. ഇന്ന്, കാനാൻകാരി സ്ത്രീയുടെ ദൈവവിശ്വാസത്തിലൂടെ നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളെ ദൈവവരപ്രസാദത്താൽ നിറയ്ക്കുവാൻ, അതുവഴി ജീവിതത്തിലെ അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിക്കുവാൻ ഈശോ നമ്മെ ക്ഷണിക്കുകയാണ്. 

ജെറുസലേം പട്ടണത്തിൽ നിന്ന് 124 മൈലുകളോളം അകലെ സ്ഥിതിചെയ്യുന്ന ടയിർ, സീദോൻ എന്നീ വിജാതീയ പ്രദേശങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഭൂമിശാസ്ത്ര പശ്ചാത്തലം. പ്രതിപാദ്യവിഷയമാകട്ടെ, കാനാൻകാരി സ്ത്രീയുടെ പിശാചുബാധിതയായ മകളെ സുഖപ്പെടുത്തുന്നതും. രണ്ടു കാര്യങ്ങളാണ് ഈശോ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ഒന്ന്, പ്രധാന സൂചികയായ കാനാൻകാരിയുടെ വിശ്വാസം. രണ്ട്, ജീവിത പ്രതിസന്ധികളെ ദൈവവര പ്രസാദത്താൽ നിറയ്ക്കുക

കാനാൻകാരി സ്ത്രീയുടെ വിശ്വാസത്തിനു പല ഘട്ടങ്ങളുണ്ട്. ഒന്നാമത്തേത്, നിസംഗതനിറഞ്ഞ വിശ്വാസമാണ്. അവൾ പറയുന്നു: “കർത്താവേ, ദാവീദിന്റെ പുത്രാ, എന്നിൽ കനിയണമേ”. പ്രത്യക്ഷത്തിൽ നല്ലൊരു പ്രാർത്ഥനയായി തോന്നുമെങ്കിലും ഇതിലൊരു നിസംഗതാമനോഭാവം ഉണ്ട്. ക്രിസ്തു കർത്താവാണെന്നു അവൾക്കു അറിയാം. അവിടുന്ന് ദാവീദിന്റെ പുത്രനാണെന്നും അവൾക്കു അറിയാം. പക്ഷെ അവളുടെ ഭാവം, സാക്ഷ്യപ്പെടുത്തലിന്റെയോ, ഏറ്റുപറച്ചിലിന്റെയോ അല്ല. “ഞാൻ വന്നിരിക്കുന്നു, നീ കനിഞ്ഞോളൂ” എന്നാണ്‌. 

നോക്കൂ, വചനം പറയുന്നു, “അവൻ ഒരു വാക്കുപോലും പറഞ്ഞില്ല” എന്ന്.

നമ്മുടെ വിശ്വാസം നിസംഗമാണെങ്കിൽ, ജീവിത സാക്ഷ്യത്തിന്റെ അഭാവം നമ്മുടെ ജീവിതത്തിലുണ്ടെങ്കിൽ ഈശോ മൗനിയാകും. അപ്പോൾ, മഹാമാരികളിൽ നിന്ന്, കഷ്ടതകളിൽ നിന്ന്, പിശാചുബാധകളിൽ നിന്ന് ആർക്കും രക്ഷപ്പെടുവാൻ സാധിക്കുകയില്ല.  നമ്മുടെ നിസംഗവിശ്വാസം അതിനു തടസ്സമാകും. നമ്മുടെ ജീവിതത്തിനു മുൻപിൽ ദൈവം മൗനിയാകുക എന്നതിനേക്കാൾ വലിയ എന്ത് ദുരന്തമാണ് നമുക്ക് സംഭവിക്കാനുള്ളത്!

നിസംഗത നിറഞ്ഞ ഒരു വിശ്വാസമല്ല ക്രൈസ്തവർക്ക് വേണ്ടത്. സാഹചര്യങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും, വിശുദ്ധ പൗലോശ്ലീഹാ പറയുന്നതുപോലെ, ക്രിസ്തുവിനെ പ്രസംഗിക്കുവാൻ, ക്രിസ്തുവിനു സാക്ഷ്യം നൽകുവാൻ നമുക്കാകണം. അപ്പോഴേ, ദൈവത്തിന്റെ കൃപയാൽ, നമ്മുടെ ജീവിതങ്ങൾ, നമ്മുടെ കുടുംബങ്ങൾ നിറയുകയുള്ളു.

2020 ജൂലൈ 19 ന് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി, ജസ്റ്റീസ് R. Bhaanumathi തന്റെ വിടവാങ്ങൽ ചടങ്ങു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ഏറ്റുപറയാൻ ഉപയോഗിച്ചു എന്നത് വളരെ മാതൃകാപരവും, പ്രചോദനാത്മകവുമാണ്. “ഞാനൊരു ഹിന്ദുവാണ്. എന്നാലും ഞാൻ വിശ്വസിക്കുന്നത് ക്രിസ്തുവിന്റെ സുവിശേഷത്തിലാണ്” എന്നാണു തിങ്ങി നിറഞ്ഞു നിന്ന സദസ്സിനോട് അവർ പറഞ്ഞത്. ജീവിതത്തിന്റെ പ്രധാനഘട്ടങ്ങളിൽ എന്റെ വിശ്വാസം എന്നെ രക്ഷിച്ചിട്ടുണ്ട് എന്നാണു സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ യാത്രയയപ്പിൽ ജസ്റ്റീസ് പറഞ്ഞത്. തമിഴ് നാട്ടിലെ കുഗ്രാമത്തിൽ ജനിച്ച, രണ്ടാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട പെൺകുട്ടി, കുടുംബത്തിലെ കഷ്ടത നിറഞ്ഞ സാഹചര്യങ്ങൾ…. രണ്ടു പെണ്മക്കളെ വളർത്തുവാൻ ‘അമ്മ സഹിച്ച ബുദ്ധിമുട്ടുകൾ …. ഇങ്ങനെയുള്ള ജീവിതത്തിൽ ക്രിസ്തുവിന്റെ സുവിശേഷം തനിക്കു ശക്തിയായിരുന്നുവെന്നു ജസ്റ്റീസ് സാക്ഷ്യപ്പെടുത്തിയപ്പോൾ ദൈവവിശ്വാസത്തിന്റെ കനലുകൾ ആളിക്കത്തുന്നുണ്ടായിരുന്നു ആ വാക്കുകളിൽ. 

ചിലപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിൽ ക്രിസ്തു മൗനിയാണെന്നു നമുക്ക് തോന്നിയിട്ടില്ലേ? എന്തേ, ഈശോ എനിക്ക് ഉത്തരം നൽകാത്തത് എന്ന് ചിന്തിച്ചിട്ടില്ലേ? നമ്മുടെ ആധ്യാത്മിക രംഗങ്ങളിൽ, സഭയിൽ നടക്കുന്ന ചില കാര്യങ്ങൾ കാണുമ്പോൾ നമ്മിൽ ഒരുതരം നിസംഗത രൂപപ്പെടുന്നില്ലേ? മനസ്സുമടുത്തല്ലേ നാമപ്പോൾ ദൈവാലയത്തിലേക്ക് പോകുന്നത്? കുടുംബപ്രശ്നങ്ങളുടെ പേരിൽ ഒരുതരം നിസംഗതാമനോഭാവം നമ്മിലും നിലനിൽക്കുന്നില്ലേ? ജീവിതത്തിലെ നിസംഗത നിറഞ്ഞ ദൈവ വിശ്വാസം ക്രിസ്തുവിനെ മൗനിയാക്കുമെന്നു ഓർക്കുക.

കാനാൻ കാരിയുടെ വിശ്വാസത്തിന്റെ രണ്ടാം ഘട്ടം രസകരമാണ്: ക്രിസ്തുവിൽ നിന്ന് വഴിതെറ്റുന്ന വിശ്വാസം. അവൾ ശിഷ്യന്മാരെ കൂട്ടുപിടിക്കുകയാണ്. വ്യക്തമായി ഇങ്ങനെയൊരു രംഗം നാം കാണുന്നില്ലെങ്കിലും ശിഷ്യന്മാരുടെ ഒരുമിച്ചുള്ള അപേക്ഷ നമ്മോടു പറയുന്നത് അവൾ അവരെ സമീപിച്ചു കാണണം എന്ന് തന്നെയാണ്. ഒരാളെയല്ലാ, പന്ത്രണ്ടുപേരെയും സ്വാധീനിക്കുവാൻ അവൾക്കായി. ശിഷ്യന്മാർ ഒരുമിച്ചു അവൾക്കുവേണ്ടി മാധ്യസ്ഥം പറയുകയാണ്.

വിശുദ്ധരുടെ പിന്നാലെ, ആൾദൈവങ്ങളുടെ പിന്നാലെ അന്ധമായി ഓടുന്ന നമ്മുടെ ക്രൈസ്തവ വിശ്വാസത്തിനു ഉണ്ടോ ഈ സ്ത്രീയുടെ വിശ്വാസവുമായി എന്തെങ്കിലും ബന്ധം? ക്രിസ്തുവിൽ നിന്ന് വഴിതെറ്റുന്ന വിശ്വാസമാണോ നമ്മുടേത് എന്ന് നാം ചിന്തിച്ചുനോക്കേണ്ടിയിരിക്കുന്നു.

വഴിതെറ്റുന്ന വിശ്വാസം കാണുമ്പോൾ ഈശോ ഇടപെടുന്നു. അവിടുന്ന് പറയുന്നു: “ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാൻ അയയ്ക്കപെട്ടിരിക്കുന്നത്”. കാനാൻകാരിയാണെങ്കിലും സാമാന്യം മതപരമായ അറിവുള്ളവളാണ് അവൾ. അതുകൊണ്ടവൾക്കു ഈശോ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായി. ‘നഷ്ടപ്പെട്ട എന്ന് ഈശോ പറഞ്ഞപ്പോൾ അവളോർത്ത് കാണണം, തമ്പുരാനേ, എന്റെ മകൾ, നഷ്ടപ്പെട്ടതാണോ, താൻ നഷ്ടപ്പെടുത്തിയതാണോ? കർത്താവേ, എന്റെ മകൾ പിശാചുബാധയിലായതു, ദുരന്തത്തിൽ അകപ്പെട്ടത് ഞാൻ മൂലമാണോ? എന്റെ ശ്രദ്ധകുറവുകൊണ്ടാണോ, എന്റെ സ്നേഹക്കൂടുതല് കൊണ്ടാണോ എന്റെ മകൾ ഈ അവസ്ഥയിലായത്? താൻ മൂലം നഷ്ടപ്പെടുത്തിയതാകാം തന്റെ മകളുടെ ജീവിതം എന്ന ചിന്തയിലാണ് അവൾ ഈശോയോടു പറയുന്നത്: “കർത്താവേ എന്നെ സഹായിക്കണമേ“.

കാനാൻ കാരിയുടെ വിശ്വാസത്തിന്റെ അടുത്ത ഘട്ടം: ഉത്തരവാദിത്വപൂർണമായ വിശ്വാസം. ഉത്തരവാദിത്വ പൂർണമായ ഒരു വിശ്വാസത്തിലേക്ക് വളരുവാൻ നമുക്കാകണം. ഭർത്താവിന്, ഭാര്യക്ക്, മക്കൾക്ക്‌, മാതാപിതാക്കൾക്ക് ദൈവത്തിന്റെ രക്ഷ നേടിക്കൊടുക്കുവാൻ നമുക്ക് കടമയുണ്ട് എന്ന് മനസ്സിലാക്കി, നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുവാൻ നാം ശ്രമിക്കണം.

സ്നേഹമുള്ളവരേ, നമ്മുടെ മക്കൾ, യുവജനങ്ങൾ, കുട്ടികൾ തെറ്റായ വഴിയിലൂടെ പോകുന്നത്, ചതിയിൽപ്പെടുന്നത് മുതിർന്നവരുടെ, അധ്യാപകരുടെ, വൈദികരുടെ, മാതാപിതാക്കളുടെ കടമകൾ അവർ നിർവഹിക്കാത്തതുകൊണ്ടാണോ എന്ന് ജീവിത സംഭവങ്ങൾ കാണുമ്പോൾ നാം ചോദിച്ചുപോകുന്നു!! ഞായറാഴ്ചത്തെ കുർബാന വരെ ഒഴിവാക്കി എൻട്രൻസ് പരീക്ഷയ്ക്കുള്ള ഒരുക്കത്തിനായി പറഞ്ഞുവിട്ടപ്പോൾ, വേദപാഠക്ലാസ് ഒഴിവാക്കി ട്യൂഷ്യന് പറഞ്ഞു വിട്ടപ്പോൾ, കുടുംബപ്രാർത്ഥന ഒഴിവാക്കി ഹോംവർക് ചെയ്യിക്കുമ്പോൾ, സഭയെയും, വൈദികരെയും, സന്യസ്തരെയും, അത്മായ പ്രേഷിതരെയും വീട്ടിലും, കവലയിലും, ചായക്കടയിലും ഇരുന്നു വിമർശിക്കുമ്പോൾ ഒന്ന് ചിന്തിച്ചുനോക്കൂ, ചതിക്കുഴികളിലേക്കുള്ള വാതിലുകളാണോ നാം തുറക്കുന്നത്? ക്രൈസ്തവ വിശ്വാസികളായ നേഴ്‌സുമാർ, മറ്റ് പെൺകുട്ടികൾ ഹീനമായ മതപരിവർത്തനത്തിനു വിധേയരാകുന്നത്, നമ്മുടെ മക്കൾ അന്യമതസ്ഥരിൽപെട്ടവരെ ജീവിത പങ്കാളികളായി തിരഞ്ഞെടുക്കുന്നത് ഉത്തരവാദിത്വ പൂർണമായ ദൈവ വിശ്വാസത്തിൽ നാം ക്രൈസ്തവർ വളരാത്തതുകൊണ്ടല്ലേ?

ഈശോ അവതരിപ്പിക്കുന്ന രണ്ടാമത്തെ കാര്യം, ജീവിത പ്രതിസന്ധികളെ ദൈവവര പ്രസാദത്താൽ നിറയ്ക്കുക എന്നതാണ്.  Crisis, പ്രതിസന്ധി എന്ന വാക്കു ആദ്യം ഉപയോഗിച്ചത് വൈദ്യ ശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ്‌ (Hippocrates) ആണ്.     രോഗത്തിൽ നിന്ന് മുക്തി നേടുവാൻ രോഗിയെ ചികിത്സിക്കുന്ന പ്രക്രിയയിൽ ആവശ്യം കടന്നു വരുന്ന ഒരു ഘട്ടത്തെയാണ് ഹിപ്പോക്രാറ്റെസ് Crisis, എന്ന് വിളിക്കുന്നത്. ഈ point ൽ ഒന്നുകിൽ രോഗി സൗഖ്യത്തിലേക്കു കടന്നു വരികയും മരണത്തെ അതിജീവിക്കുകയും ചെയ്യും. അല്ലെങ്കിൽ രോഗി മരിക്കും.

ആധുനിക വൈദ്യ ശാസ്ത്രജ്ഞന്മാർ ഈ പദം ഉപയോഗിക്കുന്നത് ഹൃദയധമനികളുമായി ബന്ധപ്പെടുത്തിയാണ്. രക്തത്തിന്റെ ഒഴുക്ക് പെട്ടെന്ന് നിലക്കുക എന്നർത്ഥത്തിലാണ് അവർ Crisis, എന്ന വാക്കു ഉപയോഗിക്കുന്നത്.  ഒരു Crisis, ൽ രണ്ടു സാധ്യതകളാണ്. ഒന്ന്, Plight ഒളിച്ചോട്ടം. രണ്ട്, Fight യുദ്ധം ചെയ്യുക, അഭിമുഖീകരിക്കുക. രണ്ടായാലും, ഏതു ലോഹം കൊണ്ടാണ് ഒരാൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്ന് crisis തെളിയിക്കും.

ഇന്നത്തെ സുവിശേഷ ഭാഗത്തു ആ സ്ത്രീ ഒരു Crisis, ൽ അകപ്പെടുകയാണ്. ഈശോയുടെ മറുപടിയാണ് അവളെ Crisis, ൽ ആക്കുന്നത്.  “മക്കളുടെ അപ്പമെടുത്തു നായ്ക്കൾക്കു എറിഞ്ഞു കൊടുക്കുന്നത് ഉചിതമല്ല.” ഇതൊരു ബ്രെയിൻ ഷെമിംഗ് (Brain Shaming) ആണെന്ന് ആക്ഷേപിക്കാം. ബ്രെയിൻ ഷെമിംഗ് എന്ന് പറഞ്ഞാൽ, ഒരാൾക്ക് തന്നെക്കുറിച്ചു തന്നെ കുറവുള്ള, ചീത്തയായ വ്യക്തിയായി ചിന്തിക്കുവാൻ ഇടവരുത്തുക. പക്ഷെ ഈശോ ഇവിടെ ഒരു Crisis സൃഷ്ടിക്കുകയാണ്. എന്നിട്ടു കാത്തു നിൽക്കുകയാണ്, Crisis നെ ആ സ്ത്രീ അഭിമുഖീകരിക്കുന്നത് കാണാൻ. അവൾക്കു വേണമെങ്കിൽ ക്രിസ്തുവിനെ ചീത്തവിളിച്ചു മകളെയും കൊണ്ട് അവിടെനിന്നു പോകാം. തന്നെയും മകളെയും മാനസികമായി പീഡിപ്പിച്ചെന്ന് പറഞ്ഞു കേസുകൊടുക്കാം. തകർന്നു, തളർന്നു അവിടെ വീണു കിടക്കാം.

പക്ഷെ, അവൾ, താൻ ഏതു ലോഹം കൊണ്ട് പണിയപ്പെട്ടവളാണെന്നു തെളിയിക്കുകയാണ്. മാത്രമല്ല, അവൾ അവളുടെ ജീവിത സാഹചര്യത്തിൽ കണ്ടുമുട്ടുന്നതെല്ലാം Duplicate ആണ്. അവളുടെ സമൂഹത്തിൽ ഉള്ളവരെല്ലാം പലതരത്തിൽ ആട്ടിൻ തോലിട്ട ചെന്നായകളാണ്. യഹൂദമതത്തിലും അവൾ കാണുന്നത് വെള്ളയടിച്ച കുഴിമാടങ്ങളെയാണ്. നിയമത്തിന്റെ കാർക്കശ്യംകൊണ്ട് തങ്ങളുടെ ജീവിതങ്ങളെ ബുദ്ധിമുട്ടിക്കുന്ന Duplicates കളെ കാണുന്ന അവൾ പക്ഷെ ക്രിസ്തുവിൽ ഒരു Original നെ കാണുകയാണ്. ജീവിതത്തിൽ ആദ്യമായാണ് അവൾ ഒരു original നെ, 100%വും പരിശുദ്ധനായവനെ, 916 gold ആയവനെ, ഭൂമിയിലൂടെ നടക്കുന്ന ദൈവത്തെ കാണുന്നത്! നിസംഗമായ വിശ്വാസത്തിലൂടെയാണ് അവൾ കടന്നുപോയതെങ്കിലും, അവൾക്കുറപ്പായിരുന്നു, ഇവൻ സത്യമായും ദൈവപുത്രനാണെന്ന്; മകൾക്ക് സഖ്യം കിട്ടുവാൻ ശിഷ്യരുടെ അടുത്ത് ശുപാർശക്ക് പോയെങ്കിലും അവൾക്കറിമായിരുന്നു, അവൾക്ക് വിശാസം ഉണ്ടായിരുന്നു ക്രിസ്തുവിന് അവളുടെ മകളെ സുഖപ്പെടുത്തുവാൻ കഴിയുമെന്ന്.  ഈശോ പറയുന്നു, “സ്ത്രീയെ നിന്റെ വിശ്വാസം വലുതാണ്.” സ്നേഹമുള്ളവരേ, ആ നിമിഷം, അവളും അവളുടെ മകളും തകർത്തു പെയ്യുന്ന ദൈവവര പ്രസാദത്തിന്റെ പെരുമഴയിൽ കുളിച്ചു നിൽക്കുകയാണ്. സൗഖ്യപ്പെടലിന്റെ ഏഴുവർണങ്ങൾ അവിടെ വിരിയുകയാണ്. കാനാൻ കാരി തന്റെ മുൻപിൽ ഉയർന്ന Crisis നെ നന്മ കടഞ്ഞെടുക്കാനുള്ള നേരമായിട്ടെടുക്കുകയാണ്, Crisis നെ ദൈവവരപ്രസാദത്താൽ നിറയാനുള്ള സമയമാക്കി മാറ്റുകയാണ്. അവളുടെ മകൾ സൗഖ്യത്തിന്റെ മാധുര്യം രുചിച്ചറിയുകയാണ്.

നിങ്ങൾക്കറിയോ ഏറ്റവും നല്ല, ഉത്തമമായ Motivation ഗ്രന്ഥം ഏതാണെന്ന്? വിശുദ്ധ ബൈബിളാണ്. ഏതാണ് ഏറ്റവും നല്ല motivation ക്ലാസ്സ്? സുവിശേഷങ്ങളിലെ ഈശോയുടെ ജീവിതവും പ്രസംഗവുമാണ്. ജീവിതത്തിലെ Crisis കളെ ദൈവ രക്ഷയുടെ, ദൈവപ്രസാദത്തിന്റെ ഉന്നത നിമിഷങ്ങളാക്കുന്ന വിദ്യ കാണുവാൻ നമ്മൾ നോക്കേണ്ടത് എങ്ങോട്ടാണ്? കാൽവരിയിലേക്ക്. അവിടെ തന്റെ ജീവിതത്തിലെ ദുരന്ത നിമിഷങ്ങളെ എങ്ങനെയാണ് കൃപയുടെ സുന്ദര നിമിഷങ്ങളെക്കേണ്ടതെന്ന് ജീവിതത്തിലൂടെ ക്രിസ്തു നമുക്ക് കാണിച്ചു തരും. 

നിങ്ങൾക്കറിയോ, ഇന്നത്തെ ലോകത്തിൽ ബർമുഡയും, ബനിയനും, കൂളിംഗ് ഗ്ളാസ്സും ധരിച്ചു ആധുനിക യുവജനങ്ങളുടെ ഏറ്റവും വലിയ Crisis ആയ ഇന്റർനെറ്റിനെ (Internet) ദൈവ വര പ്രസാദത്താൽ നിറച്ച ഒരു ചെറുപ്പക്കാരൻ, കാർലോ അക്വിറ്റീ സിനെ? കഴിഞ്ഞ സെപ്തംബര് ഏഴാം തീയതി പോപ്പ് ലെയോ പതിനാലാമൻ വിശുദ്ധനായി പ്രഖ്യാപിച്ച കാർലോ അക്വീറ്റിസിനെ? 

കാർലോ അക്വിറ്റീസ് 1991 മെയ് 3 ന് ജനിച്ചു. കൗമാരപ്രായത്തിൽ കാർലോയ്ക്ക് രക്താർബുദം കണ്ടെത്തി. “കർത്താവിനും മാർപ്പാപ്പയ്ക്കും സഭയ്ക്കും വേണ്ടി ഞാൻ അനുഭവിക്കേണ്ടി വരുന്ന എല്ലാ കഷ്ടപ്പാടുകളും ഞാൻ സമർപ്പിക്കുന്നു” എന്നും പറഞ്ഞ് തന്റെ വേദനകളെ കാർലോ രക്ഷാകരമാക്കി. 2006 ഒക്‌ടോബർ 12-ന് അദ്ദേഹം അന്തരിച്ചു, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയോടുള്ള സ്‌നേഹം നിമിത്തം, അദ്ദേഹത്തിന്റെ അഭ്യർത്ഥനപ്രകാരം അസ്സീസിയിൽ സംസ്‌കരിക്കപ്പെട്ടു. 2013-ൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ശ്രമം ആരംഭിച്ചു.  2020 ഒക്ടോബർ 10-ന് “വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.  സെപ്തംബര് 7 ന് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. ഇന്റർനെറ്റിന്റെ മധ്യസ്ഥനാണ് അദ്ദേഹം. ഇന്നത്തെ യുവജനങ്ങൾക്ക്‌ തന്റെ ജീവിതത്തിലെ ലൂക്കേമിയ എന്ന പ്രതിസന്ധിയെ രക്ഷാകരമാക്കുവാൻവേണ്ടി കാർലോ തനിക്കുള്ള കമ്പ്യൂട്ടർ നൈപുണ്യവും, തനിക്ക് ലഭിച്ച സമയം മുഴുവനും വിശുദ്ധ കുർബാനയുടെ അത്ഭുതങ്ങളെ കംപ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യുവാൻ ഉപയോഗിച്ചു. തന്റെ പ്രതിസന്ധികളെ ദൈവകൃപയുടെ അവസരങ്ങളാക്കുവാൻ കാർലോയ്ക്ക് സാധിച്ചു എന്നത് അത്ഭുതാവഹം തന്നെയാണ്. ജീവിത പ്രതിസന്ധികളെ ദൈവ വരപ്രസാദത്താൽ നിറയ്ക്കുവാൻ വിശുദ്ധ കാർലോ പ്രചോദനമാകട്ടെ.    

സ്നേഹമുള്ളവരേ, ദൈവ വിശ്വാസം, ജീവിത പ്രതിസന്ധികളെ ദൈവ കൃപയാൽ, പരിശുദ്ധാത്മാവിന്റെ വരങ്ങളാൽ നിറയ്ക്കാൻ നമ്മെ സഹായിക്കുമെന്ന് പ്രതിസന്ധികൾക്കു പഞ്ഞമില്ലാത്ത ഈ കാലത്തു നമുക്ക് പഠിക്കാം. കാനാൻകാരി സ്ത്രീയെപ്പോലെ, നിസംഗത നിറഞ്ഞ വിശ്വാസം വെടിഞ്ഞു, ക്രിസ്തുവിൽ നിന്ന് നമ്മെ അകറ്റുന്ന വിശ്വാസം മാറ്റി, ഉത്തരവാദിത്വപൂർണമായ വിശ്വാസത്തിലേക്കു നമുക്ക് ചുവടുവെയ്‌ക്കാം. നാം ചെയ്യേണ്ടവ, ചെയ്യേണ്ട സമയത്ത്, ചെയ്യേണ്ട പോലെ ചെയ്തശേഷം ഈശോയെ സഹായിക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

അപ്പോൾ നമ്മെ തിന്മയിൽ നിന്ന്, പിശാച് ബാധിതമായ സാഹചര്യങ്ങളിൽ നിന്ന്, അവസ്ഥകളിൽ നിന്ന് അബദ്ധങ്ങളിൽ നിന്ന്, ചതിയിൽ നിന്ന് രക്ഷിക്കാൻ ഈശോ വരും. അവിടുന്നൊരിക്കലും മൗനിയാകില്ല. ആമേൻ!

SUNDAY SERMON MT 17, 14-21

ഏലിയാ-സ്ലീവാ-മൂശേക്കാലം

സ്ലീവാ രണ്ടാം ഞായർ

മത്താ 17, 14-21

ഒരു അപസ്മാര രോഗിയെയും, ക്രിസ്തുവിൽ പൂർണവിശ്വാസമുള്ള അവന്റെ പിതാവിനെയും, അപസ്മാര രോഗിയെ സുഖപ്പെടുത്തിക്കൊണ്ട് സൗഖ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുന്ന ക്രിസ്തുവിനെയും അവതരിപ്പിക്കുന്ന ഇന്നത്തെ സുവിശേഷഭാഗം എന്നിൽ വലിയ ഞെട്ടൽ ഉണ്ടാക്കുകയാണ്. കാരണമെന്തെന്നോ? ഒരുവശത്ത് ഈ ലോകം തന്നെ  അപസ്മാരം പിടിപെട്ടവരെപ്പോലെ ഉറഞ്ഞു തുള്ളുകയാണ്. ചിലപ്പോൾ തോന്നും ഇസ്രയേലിനാണ് അപസ്മാരം എന്ന്. മറ്റുചിലപ്പോൾ അത് ഹമാസിനും പാലസ്തീനിനുമാണെന്ന് തോന്നും. പിന്നെ അമേരിക്കക്കാണോ അതോ റഷ്യയ്ക്കാണോ അപസ്മാരമെന്ന്? ക്രിസ്ത്യാനികളെ മതപരിവർത്തനത്തിന്റെപേരിൽ ആക്രമിക്കുന്നത് കാണുമ്പോ ഇന്ത്യയ്ക്കും അപസ്മാരമാണോയെന്ന് തോന്നിയാൽ സംശയമില്ല. സംഗമങ്ങൾക്കും, സമ്മേളനങ്ങൾക്കും പിന്നാലെ പോകുന്ന കേരളത്തെ കാണുമ്പോൾ തോന്നും കേരളത്തിനാണോ അപസ്മാരമെന്ന്!!

വർത്തമാനപ്പത്രങ്ങളിലൂടെ കടന്നുപോകുമ്പോൾ, സാമൂഹ്യമാധ്യമങ്ങൾ പരതുമ്പോൾ ഇതൊക്കെ ശരിയാണെന്ന് നമുക്ക് തോന്നും. മറുവശത്താണെങ്കിലോ, ഈ ലോകത്തെ ബാധിച്ചിരിക്കുന്ന രോഗങ്ങളിൽ നിന്ന്, അപസ്മാര രോഗങ്ങളിൽനിന്ന് ലോകത്തെ മുഴുവനും രക്ഷിക്കുവാൻ, സുഖപ്പെടുത്തുവാൻ ക്രിസ്തുവിന്റെ സുവിശേഷമാണ് ഏറ്റവും നല്ല ഔഷധമെന്ന് പോപ്പ് ലെയോ പതിനാലാമൻ! ഇന്നത്തെ സുവിശേഷ ഭാഗവും ക്രിസ്തുവാണ്, കൃത്വിന്റെ സുവിശേഷമാണ് ലോകത്തിന് സഖ്യം നൽകുന്നതെന്ന് പ്രഘോഷിക്കുകയാണ്.

സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ആവിഷ്കാരമാണ് ഈ ദൈവവചന ഭാഗം. ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകുവാൻ ആഗ്രഹിക്കുന്നവരോട്, ക്രിസ്തുവിന്റെ – ആത്മീയമോ, ശാരീരികമോ, മാനസികമോ എന്തുമാകട്ടെ – ക്രിസ്തുവിന്റെ സൗഖ്യം പ്രതീക്ഷിക്കുന്നവരോട് വചനം പറയുന്നത്, ഈശോ ആവശ്യപ്പെടുന്നത്, ഹൃദയത്തിലുള്ള വിശ്വാസമാണ്.

ഒരു പിതാവിന്റെ വേദനയുടെ മുൻപിൽ, പുത്രന്റെ സൗഖ്യത്തിനുവേണ്ടിയുള്ള പിതാവിന്റെ കരച്ചിലിനുമുന്പിൽ നിൽക്കുന്ന ഈശോ, ആ പിതാവിന്റെ ഹൃദയം കാണുകയാണ്. തന്നിൽ പൂർണ വിശ്വാസം അർപ്പിച്ചുവന്നിരിക്കുന്ന പിതാവിന് പുറപ്പാടിന്റെ പുസ്തകം അദ്ധ്യായം 15, 26 ൽ പറയുന്നപോലെ, ഈശോ, സുഖപ്പെടുത്തുന്ന കർത്താവാകുകയാണ്.

ദൈവരാജ്യം നമ്മിൽ സംഭവിക്കണമെങ്കിൽ, ദൈവത്തിന്റെ സൗഖ്യം സ്വന്തമാക്കണമെങ്കിൽ അടിസ്ഥാനമായി മനുഷ്യന് വേണ്ടത് ദൈവത്തിലുള്ള വിശ്വാസമാണ്. എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന് വിശുദ്ധ തോമാശ്ലീഹാ ഏറ്റുപറഞ്ഞപോലുള്ള വിശ്വാസം; കർത്താവേ, നീ ജീവനുള്ള ദൈവത്തിന്റെ മിശിഹയാകുന്നുവെന്ന് വിശുദ്ധ പത്രോസ് വിളിച്ചുപറഞ്ഞപോലുള്ള വിശ്വാസം; എന്റെ ദൈവമേ, എന്റെ സർവ്വസ്വമെ എന്ന് വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി വിളിച്ചുപറഞ്ഞപോലുള്ള വിശ്വാസം; നമ്മുടെ പ്രായം ചെന്ന വല്യപ്പന്മാരും, വല്യമ്മമാരും അതിരാവിലെ എഴുന്നേറ്റ് വിശുദ്ധ കുർബാന അർപ്പിക്കാൻ ദേവാലയത്തിലെത്തുന്ന പോലുള്ള വിശ്വാസം! എന്തുമാത്രം വിശ്വാസ പ്രതിസന്ധികളുണ്ടായാലും, ക്രിസ്തുവിനെയും, ക്രിസ്തുവിന്റെ സഭയേയും കരിവാരിത്തേയ്ക്കുന്ന പ്രചാരണങ്ങളുണ്ടായാലും, ദൈവാലയത്തിന്റെ തിരുനടയിൽ തിരികത്തിച്ച് പ്രാർത്ഥിക്കാനെത്തുന്ന സാധാരണ ക്രൈസ്തവന്റെ വിശ്വാസം, എന്റെ ദൈവം എന്റെ ജീവിതത്തെ തന്റെ കൃപകൊണ്ട് നിറയ്ക്കുവാൻ എന്റെ ജീവിതത്തിലേക്ക് വരും എന്ന ഓരോ ക്രൈസ്തവന്റെയും വിശ്വാസം! വിശ്വാസം – യഥാർത്ഥ ക്രൈസ്തവന്റെ ആന്തരിക ഭാവമാണത്.

ദേവാലയങ്ങളുടെ വലിപ്പമല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ അളവുകോൽ, സംസ്കാരത്തിന്റെ പവിത്രതയല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ സൗന്ദര്യം, ക്രൈസ്തവരുടെ എണ്ണമല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ വലിപ്പം, ആചാരങ്ങളുടെയും, ആരാധനാക്രമങ്ങളുടെയും ദൈർഘ്യമോ, വൈവിധ്യമോ അല്ല നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ Richness, സമ്പന്നത! ക്രിസ്തുവിലുള്ള വിശ്വാസമാണ്, ഉത്ഥിതനായ ക്രിസ്തുവിലുള്ള ഉറച്ച വിശ്വാസം തന്നെയാണ് എന്റെ ക്രൈസ്തവ വ്യക്തിത്വത്തിന്റെ അളവുകോൽ, സൗന്ദര്യം, വലിപ്പം, സമ്പന്നത.

താബോർ മലയിലെ രൂപാന്തരത്തിലൂടെ തന്റെ ശിഷ്യരെ ഇത്തരമൊരു വിശ്വാസത്തിലേക്ക് ഉയർത്തുവാൻ സാധിച്ചു എന്ന പൂർണ വിശ്വാസത്തിലാണ് ഈശോ ജനക്കൂട്ടത്തിന്റെ അടുത്തേക്ക് വരുന്നത്. അപ്പോഴാണ് അപസ്മാര രോഗിയായ ബാലനെ കണ്ടുമുട്ടുന്നതും, ശിഷ്യന്മാർക്ക് കഴിയാതെ വന്നപ്പോൾ, അവനെ സുഖപ്പെടുത്തുന്നതും.

ഈ സംഭവവിവരണത്തിലൂടെ ഒന്ന് കടന്നുപോകാം… ഒരു പിതാവ് അപസ്മാരം ബാധിച്ച തന്റെ മകനെയും കൊണ്ട് ഈശോയെ സമീപിക്കുകയാണ്. തന്റെ മകന്റെ അപസ്മാരരോഗം അദ്ദേഹത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ആ മകനെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ അദ്ദേഹം കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇസ്രായേല്യരുടെ ജീവിതസാഹചര്യങ്ങളും അദ്ദേഹത്തിന്റെ ജോലി ഭാരം കൂട്ടുന്നതായിരുന്നു. വീടിന്റെ മുറ്റത്തു തന്നെ തുറന്ന അടുപ്പുകളുള്ള ഒരു സംസ്കാരത്തിൽ അപസ്മാരം വരുമ്പോൾ മകനെ തീയിൽ നിന്ന് രക്ഷിക്കുവാൻ അയാൾ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മഴവെള്ളം സംഭരിക്കുവാൻ വീടിന്റെ പരിസരത്തു തന്നെ ചെറിയ കുളങ്ങളുള്ളതുകൊണ്ടു വെള്ളത്തിൽ നിന്നു രക്ഷിക്കുകയെന്നതും വലിയ പ്രശ്നമായിരുന്നു അയാൾക്ക്.   ഇങ്ങനെയുള്ള ഒരു വ്യക്തി തന്റെ കഴിവുകൾക്കും, ലോകത്തിന്റെ അറിവുകൾക്കും തന്റെ മകനെ സുഖപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. മാത്രമല്ല, അയാൾ ആൾദൈവങ്ങൾക്കും പിന്നാലെ ഓടിനടന്നു കാണണം.  അതിന്റെ ഭാഗമായിട്ടാകണം അയാൾ ശിഷ്യരെ സമീപിച്ചത്. അവരാകട്ടെ, താബോർമലയിൽ നിന്ന് കിട്ടിയ ധൈര്യത്തിൽ ഒരു കൈ ശ്രമിക്കുകയും ചെയ്തു. ഇങ്ങനെയൊരു സാഹചര്യം നമുക്കാർക്കെങ്കിലും ആയിരുന്നെങ്കിൽ ധ്യാനകേന്ദ്രങ്ങളായ ധ്യാനകേന്ദ്രങ്ങളിലെല്ലാം നാം ഓടിച്ചെന്നേനെ! അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി …അങ്ങനെ ഏതെല്ലാം പതികളുണ്ടോ അവിടെയെല്ലാം നാം കടന്നുചെന്നേനെ! ശരിയല്ലേ? 

എന്നാൽ, ഇവയെല്ലാം തങ്ങൾക്കു സൗഖ്യം തരികയില്ലെന്നും, ജീവിതത്തിൽ വലുതായി കരുതുന്നതെല്ലാം വെറുതെയാണെന്നും, അവയ്ക്കൊന്നും തന്നെ സുഖപ്പെടുത്താൻ കഴിയുകയില്ലെന്നും അറിയുമ്പോൾ മാത്രമേ, നാം ദൈവ വിശ്വാസത്തിലേക്ക് പ്രവേശിക്കുകയുള്ളു എന്നതാണ് സത്യം.

വിശ്വ പ്രസിദ്ധ ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ, കിർസിദ റോഡ്രിഗസ് (Kyrzaida Rodriguez, 40) കാൻസർ വന്നു മരിക്കുന്നതിന് മുൻപ് എഴുതിയ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്.   അവൾ തന്റെ ഇൻസ്റ്റാഗ്രാം സുഹൃത്തുക്കൾക്ക് ഇങ്ങനെ എഴുതി. “ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാൻഡ് കാർ എന്റെ ഗാരേജിലുണ്ട്. പക്ഷെ ഞാനിപ്പോൾ വീൽ ചെയറിലാണ് യാത്ര ചെയ്യുന്നത്. എന്റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും ചെരിപ്പുകളും ഉണ്ട്. പക്ഷെ ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു. ബാങ്കിൽ ആവശ്യത്തിന് പണമുണ്ട്. എന്നാൽ ആ പണം ഇപ്പോൾ എനിക്ക് പ്രയോജനപ്പെടുന്നില്ല. എന്റെ വീട് ഒരു കൊട്ടാരം പോലെയാണ്. എന്നാൽ, ഇപ്പോൾ ഞാൻ ആശുപത്രി കിടക്കയിലാണ്. ഞാൻ പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്ന് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് യാത്രചെയ്യുമായിരുന്നു. ഇപ്പോൾ ഒരു ലാബിൽ നിന്ന് മറ്റൊരു ലാബിലേക്ക്. എന്റെ മുടി അലങ്കരിക്കുവാൻ എനിക്ക് ഏഴ് ബ്യൂട്ടീഷ്യൻ (Beutician) മാരുണ്ടായിരുന്നു. ഇന്ന് എന്റെ തലയിൽ ഒരു മുടി പോലുമില്ല. ഒരു സ്വകാര്യ ജെറ്റിൽ ഞാൻ ഇഷ്ടമുള്ളിടത്തേക്കു പറക്കുമായിരുന്നു. ഇപ്പോൾ ഒന്ന് നടക്കാൻ രണ്ടു പേരുടെ സഹായം വേണം. ധാരാളം ഭക്ഷണങ്ങൾ വാങ്ങാമെങ്കിലും എന്റെ ഇപ്പോഴത്തെ ഭക്ഷണം ഒരു ദിവസം രണ്ടു ഗുളികകളും, രാത്രിയിൽ കുറച്ചു തുള്ളി ഉപ്പുമാണ്. ഈ വീഡി കാർ, നിരവധി ബാങ്ക് അൽകൗണ്ടുകൾ, ഈ ജെറ്റ്, അന്തസ്സും പ്രശസ്തിയും ഒന്നും എനിക്ക് ഒരു പ്രയോജനവുമില്ല.”  ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് അവരുടെ  ചരമവാർഷികമായിരുന്നു.     

ഇന്നത്തെ സുവിശേഷ ഭാഗത്തിലെ പിതാവും ഇങ്ങനെ ഒരു മാനസികാവസ്ഥയിലെത്തിയിരിക്കണം! ഒടുക്കം, അതെ, ഒടുക്കം, ‘ദൈവമേ, നീ മാത്രമേയുള്ളു എന്റെ ആശ്രയം” എന്ന സമർപ്പണത്തിലേക്കു കടന്നുവന്ന നിമിഷം അയാൾ, അയാൾ മാത്രമല്ല അയാളുടെ മകനും, അയാളുടെ വിശ്വാസം വഴി, അയാളുടെ കുടുംബം മുഴുവനും, വിശ്വാസത്തിന്റെ തീർത്ഥത്തിൽ സ്നാനം ചെയ്യുകയാണ്. ആ സ്നാനത്തിൽ അവർക്കു സൗഖ്യം ലഭിക്കുകയാണ്. ആ സ്നാനത്തിൽ നിന്ന് ഉണർന്നുവരുമ്പോൾ അവർ അറിയുന്നു, ക്രിസ്തുവിന്റെ അടുത്ത് മാത്രമേ സൗഖ്യമുള്ളുവെന്ന്; ഈശോയുടെ വചനത്തിൽ സൗഖ്യമുണ്ടെന്ന്, ഈശോയുടെ സാന്നിധ്യം സൗഖ്യം നല്കുന്നതാണെന്ന്‌; ഈശോ മുഴുവനും സൗഖ്യമാണെന്ന്. നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണത്തിന്റെ ബലത്തിൽ ക്രൈസ്തവർക്കെതിരെ ബിൽ കൊണ്ടുവരുന്നവർ കേൾക്കണം, ഈശോയെ, കർത്താവേ, എന്റെ പുത്രനിൽ കനിയേണമേയെന്ന സുവിശേഷഭാഗത്തിലെ പിതാവിന്റെ ഉള്ളം തകർന്നുള്ള കരച്ചിൽ! എത്ര ബിൽ അവതരിപ്പിച്ചാലും, ലോകരക്ഷകനായ ക്രിസ്തുവിനെ മനുഷ്യർ തിരിച്ചറിയും. എന്നിട്ട് വിളിക്കും, ഈശോയേ, കർത്താവേ സൗഖ്യം നല്കണേ എന്ന്!!!

സ്നേഹമുള്ളവരേ, ഈശോയുടെ സൗഖ്യത്തിന്റെ അടിസ്ഥാന ഘടകം വിശ്വാസമാണ്, ദൈവത്തിലുള്ള, ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം. ഈശോയുടെ സൗഖ്യപ്പെടുത്തലുകളിൽ അത് രണ്ടു രീതിയിൽ അവതരിക്കപ്പെടുന്നുണ്ട്. ഒന്ന്, സൗഖ്യപ്പെട്ട ആളുടെ വിശ്വാസത്തെ ഈശോ പ്രകീർത്തിക്കുന്നു. ആ അവസരങ്ങളിൽ ഈശോ പറയുന്നു, “നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.” രണ്ട്, സുഖപ്പെട്ടയാളുടെയോ, അയാളോടൊപ്പം വന്നവരുടെയോ വിശ്വാസത്തെക്കുറിച്ചു നിശ്ശബ്ദനായിക്കൊണ്ട്, ശിഷ്യരുടെ അല്ലെങ്കിൽ ജനത്തിന്റെ വിശ്വാസത്തെക്കുറിച്ചു പറയും. ഇവിടെ രണ്ടാമത്തെ രീതിയാണ് ഈശോ സ്വീകരിച്ചത്. രീതി ഏതാണെങ്കിലും ഈശോ പറയാനാഗ്രഹിക്കുന്നതു വിശ്വാസത്തെക്കുറിച്ചു തന്നെയാണ്.

ദൈവത്തിലുള്ള വിശ്വാസത്തിന്റെ തീവ്രത അവിടുന്ന് അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്: ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഒരു മലയോളം അത്ഭുതകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. അതാണ് വിശ്വാസം. ആഴമുള്ള ജീവിതാനുഭവങ്ങളിൽ നിന്നാണ് വിശ്വാസം രൂപപ്പെടുന്നത്. എന്റെ ജീവിതത്തിന്റെ മാനുഷിക, ലൗകിക അസാധ്യതകൾക്കുമുന്പിൽ ദൈവം ഒരു വാതിൽ തുറക്കുമെന്ന പ്രതീക്ഷയാണ് വിശ്വാസം. ഞാൻ പാവപ്പെട്ടവയും ദരിദ്രനുമാണ് എങ്കിലും എന്റെ കർത്താവിനു എന്നെക്കുറിച്ചു കരുതലുണ്ട് എന്ന വികാരമാണ് വിശ്വാസം. ഹൃദയം തകർന്നവർക്കു സമീസ്ഥനാണ് ദൈവമെന്ന ബോധ്യമാണ് വിശ്വാസം. എന്റെ പരിമിതികൾക്കും അപ്പുറം എന്നെ താങ്ങി നടത്തുവാൻ ദൈവം എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന ക്ഷീണിതമായ മനസ്സിന്റെ ആഗ്രഹമാണ് വിശ്വാസം. ഈ വിശ്വാസത്തിലേക്കു നാം വളരണം. ഈ വിശ്വാസം നമ്മുടെ ജീവശ്വാസത്തിന്റെ താളമാകണം. അപ്പോഴേ, ക്രിസ്തുവിന്റെ സൗഖ്യം സ്വീകരിക്കുവാനും മറ്റുള്ളവർക്ക് സൗഖ്യം നൽകുവാനും നമുക്ക് കഴിയുകയുള്ളു.

2014 ൽ ഇറങ്ങിയ ഒരു English Film ഉണ്ട് – Exodus: Gods and Kings. പുറപ്പാട് പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങളാണ്

സിനിമയുടെ വിഷയം. സംവിധാനം, ഗ്ലാഡിയേറ്റർ (Gladiator 2000) ഫെയിം, റിഡ്‌ലെ സ്കോട്ട് (Ridley Scott) ആണ്. മോസസ് ആയി അഭിനയിച്ച ക്രിസ്ത്യൻ ബെയ്ൽ (Christian Bale) നല്ല അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ഈ സിനിമയിൽ ഒരു രംഗമുണ്ട്. ഈജിപ്തിൽ നിന്ന് മോശയുടെ നേതൃത്വത്തിൽ രക്ഷപ്പെടുന്ന ഇസ്രായേൽ ജനം ആഹ്ളാദാരവങ്ങളോടെയാണ് ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട് കാനാൻ ദേശം ലക്ഷ്യമാക്കി നടക്കുന്നത്. എല്ലാം ശുഭമാണെന്ന് വിചാരിച്ച് സന്തോഷിച്ച് മുന്നോട്ട് നടക്കുമ്പോഴാണ് ചെങ്കടൽ അവർക്ക് മുൻപിൽ വെള്ളത്തിന്റെ മതിൽ സൃഷ്ടിക്കുന്നത്. മോസസ് പ്രധാന ആളുകളെ വിളിച്ചുകൂട്ടി ചർച്ചചെയ്തു. പലവിധ തന്ത്രങ്ങളും ആവിഷ്കരിച്ചു. ഒരു ഫലവുമില്ല. ഫറവോയുടെ പട്ടാളം പിന്നാലെ വന്ന് തങ്ങളെ വീണ്ടും അടിമത്തത്തിലേക്ക് കൊണ്ടുപോകുമോയെന്ന ഭയം അവരിൽ അസ്വസ്ഥത ജനിപ്പിച്ചു. ജനം പരാതിപറയാൻ തുടങ്ങി. പരസ്പരം തമ്മിൽ തല്ലാൻ തുടങ്ങി. മോസസ് കാലുവെന്ത പട്ടിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. അവസാനം, അവസാനം അദ്ദേഹം തന്റെ കയ്യിലിരുന്ന വടി വെള്ളത്തിലേക്ക് എറിഞ്ഞിട്ട് ആകാശത്തേയ്ക്ക് നോക്കി പറഞ്ഞു: “യഹോവയെ എന്നെക്കൊണ്ട് ഈ വലിയ തടസ്സം മാറ്റാൻ പറ്റില്ല. യഹോവയേ, നിനക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കുവാൻ സാധിക്കുകയുള്ളു.” ഇതും പറഞ്ഞു അയാൾ മണലിൽ കമിഴ്ന്നു കിടന്നു. ഒട്ടും സമയം കഴിഞ്ഞില്ല. അയാളുടെ കാതുകൾ വെള്ളത്തിന്റെ തിരയനക്കം കേട്ടു. തലയുയർത്തി നോക്കിയപ്പോൾ അയാൾ കണ്ടത് വെള്ളം പിന്നോട്ടോടുന്നതാണ്. വചനം പറയുന്നു: “ഇസ്രായേൽ ജനം കരയിലൂടെയെന്നവണ്ണം ചെങ്കടൽ കടന്നു.” ദൈവത്തിന്റെ കയ്യിലേക്ക് പൂർണമായി കൊടുക്കുക. അത്രയ്ക്കും വിശ്വാസം നിനക്കുണ്ടാകുക. സ്നേഹിതാ, ദൈവം നിന്റെ ജീവിതത്തെ സുഖപ്പെടുത്തും.

ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്: ഒന്ന്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ വിശ്വസിക്കുന്നവനാകണം ക്രൈസ്തവൻ. രണ്ട്, ക്രിസ്തുവിന്റെ സൗഖ്യത്തിൽ സ്നാനപ്പെട്ടു നിൽക്കുന്നവായിരിക്കണം ക്രൈസ്തവൻ. രോഗങ്ങളെന്തായാലും ക്രിസ്തുവിന്റെ സൗഖ്യത്തിലൂടെ കടന്നുപോകണം. മൂന്ന്‌, മുറിവുകൾ നല്കുന്നവനല്ല, മുറിവുകൾ സുഖപ്പെടുത്തുന്നവനാണ് ക്രൈസ്തവൻ.

അതുകൊണ്ടാണ്, തന്റെ ആദ്യത്തെ Official അഭിമുഖത്തിൽ ക്രക്സ് സീനിയർ കറസ്‌പോണ്ടന്റ് എലീസ് ആൻ അലനോട് പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പറഞ്ഞത് ‘ആഗോള പ്രതിസന്ധികൾ പരിഹരിക്കുകയല്ല മറിച്ച് സുവിശേഷം  പങ്കിടുകയാണ് എന്റെ പ്രധാന ദൗത്യം’. കാരണം, പാപ്പയ്ക്കറിയാം അപസ്മാരം നിറഞ്ഞ ഈ ലോകത്തിന് മറുമരുന്ന് ക്രിസ്തുവിന്റെ സുവിശേഷമാണെന്ന്!!  

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിലെ അപസ്മാരരോഗിയെ അയാളിൽ മാത്രമായി ഒതുക്കുവാൻ ആകില്ല. ഇന്ന് ലോകത്തിനു മുഴുവൻ അപസ്മാരം പിടിപെട്ടിരിക്കുകയാണ്. വ്യക്തികൾക്കും, സമൂഹത്തിനും ഒരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ. രാഷ്ട്രീയ മത സാംസ്കാരിക രംഗത്ത് ഉള്ളവർ അപസ്മാരരോഗികളെപ്പോലെ ഗോഷ്ടികൾ കാണിക്കുന്നു. ഇന്ന് ഗവൺമെന്റുകൾക്കു അപസ്മാരം പിടിച്ചിരിക്കുകയാണ്. ജനത്തിനുവേണ്ടി പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ കോർപറേറ്റുകൾക്ക് വേണ്ടി ചുവടുവയ്ക്കുന്നു. പാവപ്പെട്ട കർഷകരെക്കാണുമ്പോൾ അവർക്കു അപസ്മാരം പിടിക്കുന്നു. നമ്മുടെ നാട്ടിലെ നേതാക്കൾക്കും അപസ്മാരമാണ്; ആക്രാന്തമാണ്‌. അവർ കാട്ടുന്ന ഗോഷ്ടികൾ അവരുടെ രോഗത്തെ ശരിവയ്ക്കുകയാണ്. മാതാപിതാക്കൾക്ക് മക്കളുടെ മേൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ! കൈക്കുഞ്ഞിനെ കൊല്ലുന്ന പിതാവ്! മാതാപിതാക്കൾക്കെതിരെ കേസ് കൊടുക്കുന്ന മക്കൾ, അനുജനെതിരെ കോടതിയിൽ പോകുന്ന ജേഷ്ഠൻ! ലൗകികതയുടെ പേക്കൂത്തുകൾ കാട്ടുന്ന ആത്മീയ നേതാക്കൾ!! അപസ്മാരത്തിന്റെ ലക്ഷണങ്ങളല്ലേ ഇവയെല്ലാം എന്ന് നാം ചിന്തിക്കണം. ഈ ഭൂമിയെ ഒരു അപസ്മാരരോഗിയെപ്പോലെ നാം വികൃതമാക്കിയിരിക്കുന്നു.

ഈ ഭൂമിക്ക്‌, സമൂഹത്തിനു, കുടുംബങ്ങൾക്ക്, വ്യക്തികൾക്ക് സൗഖ്യം ആവശ്യമായിരിക്കുന്നു. ഒരു വ്യക്തിയെ രോഗത്തിന്റെ ബലഹീനാവസ്ഥയിലേക്കല്ലാ, വ്യക്തിയുടെ സൗഖ്യത്തിലേക്കാണ് ഈശോ ക്ഷണിക്കുന്നത്. ഈശോയ്ക്ക് നമ്മെ സുഖപ്പെടുത്താൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക. മകളെ, മകനെ, നിന്റെ ഉള്ളിലെ ആഗ്രഹം ഈശോയോടു പറയുക. സുഖപ്പെടലിന്റെ അനുഗ്രഹപ്രവാഹം നിന്നിലൂടെ കടന്നുപോകും.

നമുക്ക് പ്രാർത്ഥിക്കാം: അപസ്മാരം നിറഞ്ഞ ഒരു സംസ്കാരത്തിലൂടെയാണ്,

മനസ്സിലാക്കാനാകാത്ത ജീവിത സാഹചര്യങ്ങളിലൂടെയാണ് ഈശോയെ, ഞങ്ങൾ കടന്നുപോകുന്നത്.   ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ. ഞങ്ങളെ സുഖപ്പെടുത്തണമേ. ആമേൻ!

SUNDAY SERMON FEAST OF THE EXALTATION OF THE HOLY CROSS 2025

കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ 2025

ആഗോള കത്തോലിക്കാ സഭയിൽ ഇന്ന് കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ (The Feast of the Exaltation of the Holy Cross) നാം ആഘോഷിക്കുകയാണ്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ ഭാഗമായി, ക്രിസ്തു തന്റെ മുപ്പത്തി മൂന്നാമത്തെ വയസ്സിൽ ലോകത്തിന് രക്ഷ നൽകുവാൻ കുരിശിൽ മരിച്ചു എന്ന യാഥാർഥ്യത്തിന്റെ വെളിച്ചത്തിലാണ് ക്രൈസ്തവർ കുരിശിനെ പൂജ്യമായി കാണുവാൻ തുടങ്ങുന്നത്. റോമാസാമ്രാജ്യത്തിന്റെ ഭരണകാലത്ത് ദൈവ നിന്ദയ്ക്കും, രാജദ്രോഹത്തിനുമുള്ള ശിക്ഷയായിരുന്നു കുരിശുമരണം. എന്നാൽ, ക്രിസ്തുവിന്റെ കുരിശുമരണത്തോടെ, ശിക്ഷയുടെ അടയാളമായ കുരിശ് രക്ഷയുടെ അടയാളമായി മാറി.

കത്തോലിക്കാ സഭയിൽ AD 4 ലാണ് പരസ്യമായി കുരിശിനെ വണങ്ങുവാൻ തുടങ്ങുന്നത്. അത് ആരംഭിച്ചതാകട്ടെ, കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മാതാവായ ഹെലന രാജ്ഞി തന്റെ ജറുസലേമിലേക്കുള്ള തീർത്ഥയാത്രയ്ക്കിടക്ക് ക്രിസ്തുവിന്റെ കുരിശ് കണ്ടെത്തിയതിനുശേഷമാണ്. AD 326 സെപ്റ്റംബർ 14 നാണ് കുരിശ് കണ്ടെത്തിയത്.

എങ്കിലും പാശ്ചാത്യ സഭയിൽ വളരെ പ്രാധാന്യത്തോടെ കുരിശിന്റെ പുകഴ്ച്ച തുടങ്ങിയത് ഏഴാം നൂറ്റാണ്ടിലാണ്. പേർഷ്യാക്കാരിൽ നിന്ന് കോൺസ്റ്റാന്റിനെപ്പോളിലെ ഹെറാക്ലിയസ് രാജാവ് ക്രിസ്തുവിന്റെ കുരിശ് വീണ്ടെടുത്തതിന് ശേഷമാണ് കുരിശിന് വലിയ പ്രാധാന്യം കിട്ടിയത്. എന്നാൽ, ജറുസലേമിലെ പൗരസ്ത്യ സഭകളിൽ കുരിശിന്റെ പുകഴ്ച്ച നാലാം നൂറ്റാണ്ടുമുതൽ   ഉണ്ടായിരുന്നു എന്നാണ് സഭാപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.

വിശുദ്ധ പൗലോസ് ശ്ലീഹ, ആദിമസഭയിൽ കുരിശിനെക്കുറിച്ച് അഭിമാനത്തോടെ പ്രസംഗിച്ചരുന്നു. ക്രൂശിതനായ ക്രിസ്തുവിനെ പ്രസംഗിക്കുന്നതിൽ അഭിമാനിച്ചിരുന്ന പൗലോസ് പറയുന്നത് കേൾക്കൂ: “ഞങ്ങളാകട്ടെ യഹൂദർക്ക് ഇടർച്ചയും, വിജാതീയർക്ക് ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.” (1 കോറി1, 23) കോറിന്തോസിലെ ക്രൈസ്തവരെ അദ്ദേഹം ഓർമിപ്പിക്കുന്നതും കുരിശിനെക്കുറിച്ചാണ്. ” നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ, അത് ദൈവത്തിന്റെ ശക്തിയത്രെ.” (1 കോറി 1, 18) വിശുദ്ധ പൗലോശ്ലീഹാ ഫിലിപ്പിയർക്ക് ലേഖനം എഴുതുമ്പോൾ ക്രൂശിതനായ ക്രിസ്തുവിനെക്കുറിച്ച് വളരെ കവിതാത്മകമായാണ് രേഖപ്പെടുത്തുന്നത്. ഓരോ ക്രൈസ്തവനും മനഃപാഠമാക്കേണ്ട ദൈവ വചനങ്ങളാണിവ. “ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച്, മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന്, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ – അതേ കുരിശുമരണംവരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാൽ, ദൈവം അവനെ അത്യധികം ഉയർത്തി…ഇത് … യേശുക്രിസ്തു കർത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുവേണ്ടിയാണ്.” (ഫിലിപ്പി 2, 6-11)

എന്നാൽ, പ്രിയപ്പെട്ടവരേ, ഒരു കാര്യം നാം മനസ്സിലാക്കണം. ആദിമസഭയിൽ ക്രിസ്തുവിന്റെ കുരിശിൽ ആദിമക്രൈസ്തവർ അഭിമാനിച്ചത് ക്രിസ്തു കുരിശിൽ മരിച്ചതുകൊണ്ടല്ല. പിന്നെയോ, കുരിശുമരണത്തിനുശേഷം, ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നതുകൊണ്ടാണ്; കുരിശുമരണം വലിയൊരു ക്രിസ്തുരഹസ്യത്തിലേയ്ക്കുള്ള വാതിലായിരുന്നതുകൊണ്ടാണ്. അതുകൊണ്ട്, കുരിശിനേക്കാൾ, കുരിശുമരണത്തെക്കാൾ ക്രൈസ്തവന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉത്ഥാനമാണ്. ക്രിസ്തുവിന്റെ കുരിശിനെ നാം വണങ്ങുന്നത് ക്രിസ്തു ഉത്ഥിതനായി ഇന്നും ജീവിക്കുന്നതുകൊണ്ടാണ്. 

കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ക്രൈസ്തവർ ഇന്നും ആഘോഷിക്കുന്നത് നാമെല്ലാവരും, ഉത്ഥിതനായ ക്രിസ്തുവിൽ വിശ്വസിക്കുന്നതുകൊണ്ടാണ്; വിശുദ്ധ പത്രോസ് ശ്ലീഹ പ്രസംഗിച്ചതുപോലെ, “അല്ലയോ ഇസ്റായേൽ ജനങ്ങളേ, നിങ്ങളുടെ കൈകളിൽ അവൻ ഏല്പിക്കപ്പെട്ടു. അധർമികളുടെ കൈകളാൽ അവനെ നിങ്ങൾ കുരിശിൽ തറച്ചു കൊന്നു. ആ യേശുവിനെ ദൈവം ഉയിർപ്പിച്ചു. ഞങ്ങളെല്ലാവരും അതിന് സാക്ഷികളാണ്” (അപ്പ 2 23, 32) എന്ന് നമ്മളും പ്രസംഗിക്കുന്നതുകൊണ്ടാണ് കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ നമ്മൾ ആഘോഷിക്കുന്നത്. ഇസ്രായേൽ ജനം കുരിശിൽ തറച്ച യേശുവിനെ ദൈവം, കർത്താവും ക്രിസ്തുവുമാക്കി ഉയർത്തി (അപ്പ 2, 36) എന്ന് ഇന്നും നമ്മൾ വിശ്വസിക്കുന്നതുകൊണ്ടാണ് നാമിന്ന് കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുന്നത്. സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ പീഡാസഹനമല്ല അവസാന വാക്ക്; ക്രിസ്തുവിന്റെ കുരിശു മരണവുമല്ല അവസാനവാക്ക്. അവസാനവാക്ക് ഉത്ഥാനമാണ്. വിശുദ്ധ പൗലോശ്ലീഹാ പറയുന്നത് കേൾക്കൂ…” ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്; ഞങ്ങളുടെ വിശ്വാസവും വ്യർത്ഥം! (1 കോറി 15, 14) അതുകൊണ്ട്, ക്രിസ്തുവിന്റെ പീഡാസഹനമല്ല അവസാന വാക്ക്; ക്രിസ്തുവിന്റെ കുരിശു മരണവുമല്ല അവസാനവാക്ക്. അവസാനവാക്ക് ഉത്ഥാനമാണ്. നാം അവന്റെ ഉത്ഥാനത്തിന് സാക്ഷികളായതുകൊണ്ടാണ് അവന്റെ കുരിശിന്റെ പുകഴ്ച്ച ആഘോഷിക്കുന്നത്.

ക്രിസ്തു തന്റെ പീഡാനുഭവ മരണ ഉത്ഥാന പ്രവചനങ്ങൾ നടത്തുമ്പോൾ ഊന്നൽ നൽകുന്നത് ഉത്ഥാനത്തിനാണ്.

“മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും, ജനപ്രമാണികൾ, പുരോഹിതപ്രമുഖന്മാർ, നിയമജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും, എന്നാൽ, മൂന്നാം ദിവസം ഉയിർപ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.” (ലൂക്ക 9, 22) ഇന്ന് നാം വായിച്ചുകേട്ട സുവിശേഷ ഭാഗത്തും ഈശോ പറയുന്നത് മഹത്വത്തെക്കുറിച്ചാണ്. “ഭോഷന്മാരേ, പ്രവാചകന്മാർ പറഞ്ഞിട്ടുള്ളത് വിശ്വസിക്കാൻ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ, ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടിയിരുന്നില്ലേ? (ലൂക്ക 24, 25-26) ക്രിസ്തു മഹത്വീകൃതനാണ്; ഉത്ഥിതനാണ്. അതിനുള്ള ഉപകരണമായിരുന്നു കുരിശ്; അതിനുള്ള മാർഗമായിരുന്നു കുരിശുമരണം. അതിനാൽ, കുരിശുമരണം ബഹുമാനിക്കപ്പെടണം. കുരിശ് പുകഴ്ചയ്ക്ക് അർഹമാണ്. ആദിമക്രൈസ്തവ കാലംമുതലേ, ക്രിസ്തുവിന്റെ കുരിശുമരണത്തെ നാം ആദരിച്ചിരുന്നു. കുരിശിനെ രക്ഷയുടെ അടയാളമായി കണ്ടിരുന്നു. പക്ഷേ, ക്രിസ്തുവിന്റെ ഉത്ഥാനമാണ് കുരിശിന്റെ പുകഴ്ചയുടെ അടിസ്ഥാനം എന്ന് നാം മറക്കരുത്.

കുരിശിന്റെ വിശുദ്ധ യോഹന്നാൻ പറയുന്നത്, കുരിശിന്റെ പുകഴ്ച്ച എന്നത് നമ്മുടെ രക്ഷയ്ക്കുവേണ്ടി ക്രിസ്തു കടന്നുപോയ സഹനങ്ങളെ ആദരിക്കലാണ് എന്നാണ്. ഏശയ്യാ പ്രവാചകന്റെ പുസ്തകം 42, 49, 50, 52 അദ്ധ്യായങ്ങളിൽ വിവരിക്കുന്ന സഹനങ്ങളിലൂടെ ഈശോ നടന്നുകയറിയത് ഉത്ഥാനത്തിലേക്കാണ് എന്ന മഹാസന്ദേശം ലോകത്തിന് മുൻപിൽ പ്രഘോഷിക്കുകയാണ് കുരിശിന്റെ പുകഴ്ചയുടെ തിരുനാളിൽ നാം ചെയ്യുന്നത്.

ഒരിക്കൽ ഒരു പക്ഷി വഴിയിൽ വച്ച് അഗ്നിയെ കണ്ടു. എല്ലാം കത്തി നശിപ്പിക്കുന്ന അഗ്നിയോട് പക്ഷി ചോദിച്ചു: “ഈ പ്രപഞ്ചത്തിലെ ഏറ്റവും ശക്തനാണോ നീ?” “അല്ല ഒരിക്കലുമല്ല”, അഗ്നി പറഞ്ഞു. പിന്നെ ആരാണ് ഏറ്റവും ശക്തൻ? “എന്നെപ്പോലും കെടുത്തിക്കളയുന്ന വെള്ളമാണ് ഏറ്റവും ശക്തൻ.”അന്ന് ഉച്ചകഴിഞ്ഞ് വെള്ളത്തെ കണ്ടപ്പോൾ പക്ഷി ചോദിച്ചു: “വെള്ളം, നീയാണോ ഈ പ്രപഞ്ചത്തിലെ ഏറ്റവും ശക്തൻ? വെള്ളം പറഞ്ഞു: “ഞാനല്ല ഏറ്റവും ശക്തൻ എന്നെപ്പോലും വറ്റിച്ചുകളയുന്ന സൂര്യനാണ് ഏറ്റവും ശക്തൻ.” പിറ്റേദിവസം പക്ഷി സൂര്യനോട് ഈ ചോദ്യം ആവർത്തിച്ചു: “ഞാനല്ല. എന്നെപ്പോലും മറച്ചുകളയുന്ന മേഘങ്ങളാണ് ഏറ്റവും ശക്തൻ.” ഓഹോ? അങ്ങനെയാണോ? എന്നാൽ പക്ഷി മേഘത്തിനോട് ചോദിച്ചപ്പോൾ മേഘം പറഞ്ഞു: “ഞാനല്ല. എന്നെപ്പോലും ഓടിച്ചു കളിക്കുന്ന കാറ്റാണ് ഏറ്റവും ശക്തൻ.” എന്നാൽ കാറ്റിനോട് ചോദിച്ചപ്പോൾ കാറ്റ് പറഞ്ഞു: “അയ്യോ, ഞാനല്ല. അത് മലയാണ്. എനിക്കാ മലയെ ഒന്ന് അ നക്കാൻപോലും പറ്റില്ല.” എന്നാൽ, മലയും പക്ഷിയോട് പറഞ്ഞു: “ഞാനല്ലാട്ടോ. എന്നെപ്പോലും തുരന്ന് മാറ്റാൻ കഴിയുന്ന മനുഷ്യനാണ് ഏറ്റവും ശക്തൻ.” പക്ഷി മനുഷ്യനോട് ചോദിച്ചപ്പോൾ മനുഷ്യൻ പറഞ്ഞു. “ഞാൻ ശക്തനേയല്ല. മരണമാണ് ഏറ്റവും വലിയ ശക്തൻ.” പക്ഷി മരണത്തെ തേടിപ്പോയി. കണ്ടുമുട്ടിയപ്പോൾ മരണം പറഞ്ഞത് വേറൊരു കഥ. “ഞാനല്ല ഏറ്റവും വലിയ ശക്തൻ. നസ്രത്തിൽ നിന്നുള്ള ഈശോയെന്ന ചെറുപ്പക്കാരൻ എന്നെയും തോൽപ്പിച്ചു കളഞ്ഞു. മരണശേഷം മൂന്നാം നാൾ അവൻ ഉത്ഥാനം ചെയ്തു. അവനാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും ശക്തൻ.”

വൈകാരികമായി കുരിശിനെ, സഹനങ്ങളെ നാം കെട്ടിപ്പിടിക്കുമ്പോഴും, ആത്മീയമായി ഉത്ഥാനത്തെയാണ് നാം ഉയർത്തിപ്പിടിക്കേണ്ടത്. ഉറങ്ങാതിരുന്ന് പഠിച്ച രാത്രികളെ എന്നതിനേക്കാൾ വിജയത്തെ നാം ഉയർത്തിപ്പിടിക്കുന്നതുപോലെ.  പേറ്റുനോവിനെ എന്നതിനേക്കാൾ കുഞ്ഞിനെ ഉയർത്തിപ്പിടിക്കുന്നത്പോലെ! അനവധി ദിവസങ്ങളിലെ, അധ്വാനത്തെയും, ഒഴുക്കിയ വിയർപ്പിനെയും എന്നതിനേക്കാൾ നിറകതിരുകളെ ഉയർത്തിപ്പിടിക്കുന്നതുപോലെ.  ആധ്യാത്മിക ജീവിതത്തിന്റെ പാകത എന്നത്, കുരിശിനെ ആദരിച്ചുകൊണ്ട് ഉത്ഥാനത്തിൽ ജീവിക്കുകയെന്നതാണ്. ക്രൈസ്തവ ജീവിതത്തിന്റെ പാകത എന്നത് സഹനങ്ങളെ സ്വീകരിച്ചുകൊണ്ട്, ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്ന് പറയുകയാണ്.

എമ്മാവൂസിലെ ശിഷ്യന്മാർക്ക് ഈശോ അപ്പം വിഭജിച്ച് കൊടുത്തപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെടുകയാണ്. അവരുടെ ഹൃദയം ജ്വലിക്കുകയാണ്. മാത്രമല്ല, തത്ക്ഷണം അവർ അവിടെനിന്ന് പോകുകയാണ്. ഇനി അവരുടെ ഊഴമാണ്. ക്രിസ്തുവാകുവാൻ; അപ്പമാകുവാൻ. ആരാണ് ക്രിസ്തു? ഉത്ഥിതനാണ് ക്രിസ്തു. സഹനത്തിലൂടെ ഉത്ഥാനം ചെയ്തവനാണ് ക്രിസ്തു. ക്രിസ്തുവിൽ സഹനമുണ്ട്; ഉത്ഥാനവുമുണ്ട്. ഉത്ഥാനമാണ് സഹനത്തിന് പ്രസക്തി നൽകുന്നത്, പ്രകാശം നൽകുന്നത്. അപ്പമെന്താണ്? ആയിത്തീരുന്നതാണ്, ഉത്ഥാനമാണ് അപ്പം. കനലിൽ എരിയുക എന്നതായിരുന്നു സഹനം.

സ്നേഹമുള്ളവരേ, കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ നാം ഇന്ന് ആഘോഷിക്കുമ്പോൾ ഓർക്കുക, ക്രിസ്തു ഉത്ഥിതനായി ഇന്നും ജീവിക്കുന്ന ദൈവമായതുകൊണ്ടാണ് കുരിശിന് വിലയുണ്ടായത്. അല്ലാതെ, ക്രിസ്തു കുരിശിൽ മരിച്ചതുകൊണ്ടല്ല. എന്തുകൊണ്ടാണ് കളിയ്ക്കാൻ അറിയില്ലെന്ന പേരിൽ പുറത്താക്കപ്പെട്ടവനാണ് മൈക്കിൾ ജോർദാൻ എന്ന് നാം പറയുന്നത്? നാളുകൾ കഴിഞ്ഞ് ആറ് തവണ അദ്ദേഹം നാഷണൽ ബാസ്കറ്റ്ബോൾ ചാമ്പ്യനായതുകൊണ്ടാണ്. സ്വരം കൊള്ളില്ലെന്ന പേരിൽ ഡെക്കാ സ്റ്റുഡിയോ പുറംതള്ളിയവർ എന്ന് നാലുചെറുപ്പക്കാരെക്കുറിച്ച് നാം വലിപ്പം പറയുന്നത് എന്തുകൊണ്ടാണ്? ബീറ്റിൽസ് (The Beatles) എന്ന മികച്ച മ്യൂസിക് ബാൻഡായി അവർ മാറിയതുകൊണ്ടല്ലേ?

കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ഒരു ചൂണ്ടുപലകയാണ്, ക്രിസ്തു ഉത്ഥിതനായി ഇന്നും ജീവിക്കുന്ന ദൈവമാണെന്നതിലേക്കുള്ള ചൂണ്ടുപലക.  അതുപോലെതന്നെ, നമ്മുടെ ജീവിതത്തിലെ സഹനങ്ങളും, കുരിശുകളും ചൂണ്ടുപലകകൾ മാത്രമാണ്.  ജീവിക്കുന്ന ദൈവം നമ്മോടൊപ്പമുണ്ടെന്ന, നമ്മുടെ ജീവിതത്തെ വിജയത്തിലേക്ക് നയിക്കുന്ന, നമ്മുടെ രോഗങ്ങളിൽ നിന്ന് നമുക്ക് സൗഖ്യം നൽകുന്ന ദൈവം നമ്മോടൊപ്പമുണ്ടെന്നത്തിലേക്കുള്ള ചൂണ്ടുപലക.

കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ പ്രത്യാശയുടെ തിരുനാളാണ്. കുരിശല്ല, ദുഃഖവെള്ളിയല്ല അവസാനവാക്ക്. ഉത്ഥാനമാണ്, ഈസ്റ്റർ ഞായറാണ് അവസാനവാക്ക് എന്ന പ്രത്യാശയുടെ തിരുനാൾ. ആമ്മേൻ! 

SUNDAY SERMON LK 18, 35-43

ഏലിയാ-സ്ലീവാ-മൂശേക്കാലം ഒന്നാം ഞായർ

ലൂക്ക 18, 35-43

ആമുഖം

സീറോമലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഈശോ ലോകത്തെ വീണ്ടുരക്ഷിച്ചതിന്റെ പ്രതീകമായ കുരിശിന്റെ വിജയവും, കർത്താവിന്റെ രണ്ടാമത്തെ ആഗമനവും ആണ് കാലത്തിന്റെ പ്രത്യേക ചിന്തകൾ. മിശിഹായുടെ രണ്ടാമത്തെ വരവിനു മുൻപായി ഏലിയാ വരുമെന്ന ചിന്തയാണ് ഏലിയാ എന്ന പേരിലൂടെ നാം മനസ്സിലാക്കുന്നത്. ചെങ്കടലിനു മീതെ തന്റെ വടി നീട്ടിക്കൊണ്ട് മോശ ഇസ്രായേൽ ജനത്തിന് കടലിന്റെ നടുവിലൂടെ വഴി കാട്ടിയതുപോലെ, സ്ലീവാവഴി മിശിഹാ പറുദീസായിലേക്കു വഴികാട്ടിതന്നുകൊണ്ട് മർത്യകുലത്തെ രക്ഷിച്ചിരിക്കുന്നു എന്നതാണ് സ്ലീവാ, മോശെ എന്നീ പേരുകൾ സൂചിപ്പിക്കുന്നത്. നമ്മിലെ അന്ധതയെല്ലാം മാറ്റി, ക്രിസ്തുവാകുന്ന പ്രകാശത്തിൽ ജീവിക്കുവാൻ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നമുക്ക് വിശുദ്ധ കുർബാനയിലേക്ക് പ്രവേശിക്കാം

 പ്രസംഗം

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു നാമമല്ലാതെ, യേശു നാമമല്ലാതെ.

മാനവരക്ഷയ്‌ക്കൂഴിയിൽ വേറൊരു നാമമില്ലല്ലോ

യേശു നാമമല്ലാതെ, യേശു നാമമല്ലാതെ.

ഇന്നത്തെ സുവിശേഷ ഭാഗത്ത് നാം കണ്ടുമുട്ടുന്ന അന്ധന്റെ ഹൃദയത്തിൽ നിന്നുയർന്ന “ദാവീദിന്റെ പുത്രനായ ഈശോയേ എന്നിൽ കനിയണമേ” എന്ന കരച്ചിൽ, എന്നെ ഓർമിപ്പിച്ചത് 1980 കളിൽ ധ്യാനകേന്ദ്രങ്ങളിലും, പ്രാർത്ഥനാസമ്മേളനങ്ങളിലും ഉയർന്നുകേട്ട ഈ ഈരടികളാണ്. പെന്തക്കുസ്താനാളിൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം “ഈശോ കർത്താവാണ്” എന്ന് പ്രസംഗിച്ചതിന്റെ പേരിൽ അറസ്റ്റുചെയ്യപ്പെട്ട പത്രോസും യോഹന്നാനും സംഘത്തിന്റെ മുൻപിൽ നിർത്തപ്പെട്ടപ്പോൾ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് പത്രോസ് പറഞ്ഞ “ആകാശത്തിന് കീഴെ മനുഷ്യരുടെ ഇടയിൽ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല” (അപ്പ 4, 12) എന്ന ദൈവ വചനത്തിന്റെ ഗാനാവിഷ്കാരമാണിത്. ഈശോ എന്ന നാമത്തിന്റെ മനോഹാരിതയും, ശക്തിയും ഉയർത്തിപ്പിടിക്കുന്ന ഈ അത്ഭുത വചനം വെളിപ്പെടുത്തിത്തന്ന ദൈവത്തിന് എന്തുമാത്രം സ്തുതികളർപ്പിച്ചാലും മതിയാവില്ല. അതോടൊപ്പം തന്നെ “ഈശോയേ” എന്ന് ഹൃദയം തകർന്ന് വിളിക്കുന്ന അന്ധൻ, ഈശോയെ അവഹേളിക്കുന്ന എല്ലാവർക്കും ഒരു വെല്ലുവിളിയായിട്ടും എനിക്ക് തോന്നി.

ഈശോയേ എന്ന അന്ധന്റെ ഹൃദയംപൊട്ടിയുള്ള നിലവിളികൾ നാം ജീവിക്കുന്ന സാഹചര്യങ്ങളിലും ഉയർന്ന് കേൾക്കുന്നുണ്ട്. നിങ്ങൾ ഓർക്കുന്നുണ്ടാകും 2008 ൽ ഒഡിഷയിലെ കാണ്ഡമാലിൽ നടന്ന കലാപം. അന്ന് 39 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു; 395 പള്ളികൾ തകർക്കപ്പെട്ടു; 600 ഗ്രാമങ്ങളിലെ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടു; 5600 വീടുകൾ കൊള്ളയടിക്കപ്പെട്ടു; 54, 000 ജനങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. ആക്രമികളെ പേടിച്ച് കാട്ടിലേക്ക് രക്ഷപെടാൻ ശ്രമിച്ച ക്രൈസ്തവർ ഈശോയേ രക്ഷിക്കണമേ എന്ന് ഉറക്കെ വിളിച്ചുകൊണ്ടാണ് ഓടിയത്! വിഷപ്പാമ്പുകൾ നിറഞ്ഞ, വന്യമൃഗങ്ങളുള്ള കൊടും വനത്തിലേക്ക് ഈശോയേ എന്നും വിളിച്ച് അഭയം തേടിയ ആ പാവം ജനങ്ങളെ വിഷപ്പാമ്പുകളോ, വന്യമൃഗങ്ങളോ ആക്രമിച്ചില്ല. എന്നാൽ അവരുടെ പിന്നാലെ വന്ന കൊലയാളികൾ വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി.

ഈശോ എന്ന വിളി ഒരു അലമുറയായി വീണ്ടും ഉയർന്നത് ഈയിടെ ഛത്തീസ്ഗഡിൽ നമ്മുടെ സിസ്റ്റേഴ്സ് അകാരണമായി, അനീതിപരമായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ്. ഇന്ത്യൻ പാർലമെന്റിൽ ഈശോ എന്ന നാമം ഉയർന്നുകേട്ട സന്ദർഭം!

ലോകം എത്രമാത്രം ഈശോ എന്ന നാമത്തെ അവഹേളിക്കുന്നുവോ അതിലും പതിന്മടങ്ങ് ശക്തമായി ഈ അന്ധനെപ്പോലുള്ളവർ, ക്രിസ്തുവിൽ വിശ്വാസം ഉള്ളവർ, ക്രൈസ്തവർ മുഴുവനും ഈശോയെ വിളിച്ചു പ്രാർത്ഥിക്കും, ഈശോ എന്ന നാമത്തെ മഹത്വപ്പെടുത്തും എന്നതിന് യാതൊരു സംശയവും വേണ്ട. കാരണം, ഈശോ, ക്രൈസ്തവർ   ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന അവളുടെ/അവന്റെ ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പിന് കിട്ടിയ സമ്മാനമാണ് ഈശോ. പരാജിതരെ, പാവപ്പെട്ടവരെ, അവഗണിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന ദൈവമാണ് ഈശോ. ഈ പ്രപഞ്ചത്തിലെ കാരുണ്യത്തിന്റെ പേരാണ് ഈശോ; സ്നേഹത്തിന്റെ അനുകമ്പയോടെ പേരാണ് ഈശോ. മറ്റുള്ളവരുടെ വേദനകാണുമ്പോൾ നമ്മുടെ ഹൃദയത്തിൽ ഉറവയെടുക്കുന്ന കണ്ണീരിന്റെ പേരാണ് ഈശോ. ഓരോ ക്രൈസ്തവ സഹോദരന്റെയും, സഹോദരിയുടെയും ഹൃദയത്തിന്റെ താളമാണ് ഈശോ. അവളുടെ / അവന്റെ ജീവിതത്തിന്റെയും, അവളുടെ / അവന്റെ കുടുംബത്തിന്റെയും നാഥനാണ് ഈശോ!

തീർച്ചയായും, ഈശോ എന്ന നാമത്തെ അവഹേളിക്കുന്ന ആർക്കും ഇന്നത്തെ സുവിശേഷ ഭാഗവും, സുവിശേഷത്തിലെ അന്ധനും വെല്ലുവിളി തന്നെയാണ്. സ്നേഹമുള്ള ക്രൈസ്തവ സഹോദരിമാരേ, സഹോദരന്മാരേ, ഈ നാമം, ഈശോയെന്ന നാമം വിളിച്ചപേക്ഷിക്കുമ്പോൾ, ഈശോ, ദൈവം പ്രകാശമായി, വഴിയായി, സത്യമായി, ജീവനായി, സമൃദ്ധിയായി, സമാധാനമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ നിൽക്കുന്നത്. ഈ ഞായറാഴ്ച്ച, സുവിശേഷത്തിലെ അന്ധനോടൊപ്പം, ഈശോയെ ദൈവമായി, കർത്താവായി ജീവിതത്തിൽ ഏറ്റുപറയുവാനും, എന്നും എപ്പോഴും ഈശോ എന്ന നാമം ചൊല്ലിക്കൊണ്ട് ജീവിതത്തെ വിശുദ്ധീകരിക്കുവാനും ലോകം ഈശോയെന്ന നാമത്തെ അവഹേളിക്കുമ്പോൾ, ജീവിതത്തിന്റെ എല്ലാ സമയങ്ങളിലും, സാഹചര്യങ്ങളിലും ഈശോയാണ് എന്റെ ദൈവമെന്നു പ്രഖ്യാപിക്കുവാനും സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.

ജെറുസലേമിലേക്കുള്ള യാത്രയിൽ ഈശോയും ശിഷ്യരും ജറീക്കോയെ സമീപിച്ചപ്പോൾ വഴിയരുകിൽ ഭിക്ഷ യാചിച്ചിരുന്ന ഒരു അന്ധനെ ഈശോ സുഖപ്പെടുത്തുന്ന സംഭവത്തിലെ പ്രധാന ആശയങ്ങളെ പെറുക്കിയെടുത്ത് ഒന്ന് വിശകലനം ചെയ്യുമ്പോൾ തീർച്ചയായും, ഈശോ എന്താണ് നമ്മോടുപറയാൻ ആഗ്രഹിക്കുന്നതെന്ന് പതുക്കെ മറനീക്കി പുറത്തുവരും. ജീവിതത്തിന്റെ നാൽക്കവലകളിൽ എങ്ങോട്ടു പോകണമെന്നും, എന്ത് ചെയ്യണമെന്നും അറിയാതെ നട്ടംതിരിയുമ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ അന്ധകാരത്തിൽ തപ്പിത്തടയുമ്പോൾ, ഈശോ എന്ന് വിളിച്ചപേക്ഷിച്ചാൽ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് മനസ്സിലാകും. അപ്പോൾ ഈശോ എന്ന നാമത്തിന്റെ അത്ഭുത ശക്തി നമുക്ക് അനുഭവവേദ്യമാകും.

ഒന്നാമതായി, ഈ സുവിശേഷഭാഗം നമുക്ക് പറഞ്ഞു തരുന്നത്, അന്ധനായ മനുഷ്യന് ഈശോയെ നേരത്തേ അറിയാമായിരുന്നു എന്നാണ്. ഈശോ അദ്ദേഹത്തിന് വെറും കേട്ടുകേൾവി മാത്രമായിരുന്നില്ല. പഴയനിയമം അദ്ദേഹത്തിന് അറിയാമായിരുന്നു.. ഈശോ ദാവീദിന്റെ പുത്രനാണ് എന്ന് അന്ധൻ മനസ്സിലാക്കിയിരുന്നു. തീർന്നില്ല, ഈശോ ലോകത്തിലേക്ക് വരാനിരിക്കുന്ന രക്ഷകനാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മാത്രമല്ല, ഈശോയെ തന്റെ കർത്താവായി അയാൾ ഹൃദയത്തിൽ സ്വീകരിച്ചവനുമാണ്. മലയാള ഭാഷയിൽ കർത്താവ് എന്നതിന് ധാരാളം അർത്ഥങ്ങളുണ്ട്. നിർമിക്കുന്നവൻ, ചെയ്യുന്നവൻ, നിർവഹിക്കുന്നവൻ, നടത്തുന്നവൻ എന്നിങ്ങനെയാണ് അർഥങ്ങൾ. പര്യായപദങ്ങളായി രചയിതാവ്, സ്രഷ്ടാവ്, നിയന്താവ് എന്നീ വാക്കുകളും ശബ്ദതാരാവലി നൽകുന്നുണ്ട്. അതായത്, നേരിട്ട് കാണാൻ സാധിച്ചിട്ടില്ലെങ്കിലും, തന്റെ മനസ്സിലെ ആഗ്രഹങ്ങൾ പങ്കുവയ്ക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും, അന്ധൻ ഈശോയെ തന്റെ ജീവിതത്തിന്റെ കർത്താവായി, എല്ലാമായി സ്വീകരിച്ചിരുന്നു.  

രണ്ടാമതായി, ഈശോയെ കാണാൻ ശ്രമിച്ച അന്ധന് പുറമെനിന്നുള്ള തടസ്സം (External obstacle) ജനക്കൂട്ടമായിരുന്നു. ജനക്കൂട്ടവും, ജനക്കൂട്ടത്തിന്റെ ബഹളവും, മിണ്ടാതിരിക്കുവാൻ പറയുന്ന ശകാരങ്ങളും, ആക്രോശങ്ങളും, ഈശോയിലേക്ക് അടുക്കുവാൻ അന്ധന് തടസ്സമായി നിന്നു. ആൾക്കൂട്ട കൊലപാതകങ്ങളും, ആൾക്കൂട്ടത്തിന്റെ, ഏച്ചു പിടിപ്പിച്ചും, ചൊല്ലിപ്പൊലിപ്പിച്ചും നിറം പിടിപ്പിച്ച കഥകളുണ്ടാക്കലും വളരെ സാധാരണമായ ഈ കാലത്തിൽ ജനക്കൂട്ടം അന്ധന് ഈശോയിലേക്ക് എത്താനുള്ള ഒരു തടസ്സമായിരുന്നു എന്ന് പറഞ്ഞാൽ അത്ഭുതപ്പെടാനില്ല. കാരണം, ആൾക്കൂട്ടത്തിനു വേട്ടനായയുടെ മനസ്സാണ്. ഒരു ഇരയെ കിട്ടിയാൽ എങ്ങനെ അതിനെ കീഴ്പ്പെടുത്താമെന്ന് മാത്രമാണ് അതിന്റെ ഗൂഢാലോചന. നിങ്ങളുടെ ബലഹീനതപോലും മുഖംമൂടിയായി വ്യാഖ്യാനിക്കപ്പെടും! നിങ്ങളുടെ സത്യസന്ധതപോലും കള്ളത്തരമായി പറയപ്പെടും!

റോമാസാമ്രാജ്യ കാലഘട്ടത്തിലെ വളരെ പ്രധാനപ്പെട്ട തത്വചിന്തകരിൽ ഒരാളായ സെനെക്കാ (Seneca, AD 65) തന്റെ സുഹൃത്ത് ലുചിലിയുസിന് (Lucilius) അയച്ച ഒരു കത്തിൽ എഴുതിയത് ഇങ്ങനെയാണ്: “ഒഴിവാക്കേണ്ടതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്തെന്ന് നിങ്ങൾ ചോദിക്കുന്നു. ഞാൻ പറയുന്നു, ജനക്കൂട്ടം.” ജനക്കൂട്ടം ചിലപ്പോൾ ആർത്തുവിളിച്ച് സ്വാഗതമോതും, മറ്റ് ചിലപ്പോൾ ആക്രോശിച്ച് കുരിശിൽ തറയ്ക്കും, വേറെ ചിലപ്പോൾ കരുണയില്ലാതെ മനുഷ്യരെ നഗ്നരാക്കും. ചിലപ്പോഴാകട്ടെ നിർവികാരമായി നിൽക്കും. ആധുനിക സമൂഹം ഇതിന് ഉദാഹരണമാണ്.

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ഒരു രംഗമുണ്ട്. യേശുവിനെ കുരിശിൽ തറയ്ക്കുവാൻ “തലയോട് എന്ന സ്ഥലത്ത് അവർ വന്നു. അവിടെ അവർ അവനെ കുരിശിൽ തറച്ചു. ആ കുറ്റവാളികളെയും – ഒരുവനെ അവന്റെ വലതുവശത്തും, ഇതരനെ ഇടതുവശത്തും. യേശു ഉറക്കെ പറഞ്ഞു: “പിതാവേ, അവരോട് ക്ഷമിക്കണമേ. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. പിന്നീട് അവന്റെ വസ്ത്രങ്ങൾ ഭാഗിച്ചെടുക്കുവാൻ അവർ കുറിയിട്ടു.” ഇത്രയും വിവരിച്ചശേഷം ഒരു കുഞ്ഞുവരി വിശുദ്ധ ലൂക്കാ എഴുതിവെച്ചിട്ടുണ്ട്. അതിങ്ങനെയാണ്, ” ജനക്കൂട്ടം നോക്കി നിന്നു”. ലോകത്തിൽ അന്നുവരെയുണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും ക്രൂരമായ ഒരു വിധി നടപ്പാകുന്ന വികാര നിർഭരമായ ആ നിമിഷത്തിൽ നോക്കുക ജനക്കൂട്ടത്തിന്റെ മനോഭാവം – നിർവികാരം!  ജനക്കൂട്ടം നോക്കി നിന്നു.  

ഇതൊന്നുമല്ലെങ്കിൽ ജനക്കൂട്ടം video എടുത്ത് രസിക്കും. ഇതെല്ലാം ജനക്കൂട്ടത്തിന്റെ തമാശകളാണ്. ജനക്കൂട്ടം എപ്പോഴും തടസ്സമാണ്.  ഈ അന്ധന് മാത്രമല്ല, സക്കേവൂസിനും ഈശോയെ കാണാൻ തടസ്സമായിരുന്നത് ജനക്കൂട്ടമായിരുന്നു എന്ന് ഓർക്കുക.. (ലൂക്കാ 19, 3)

ജനക്കൂട്ടമെന്നതിനു വലിയ അർത്ഥവ്യാപ്തിയുണ്ട്. 1. നിങ്ങളും ഞാനും അടങ്ങുന്ന ആളുകളുടെ കൂട്ടം. ഇതാണ് സാമാന്യ അർത്ഥത്തിൽ ജനക്കൂട്ടമെന്നു പറയുന്നത്. എന്ന് പറഞ്ഞാൽ, ഞാൻ കാരണം, എന്റെ ഉയർച്ച കാരണം, സാമ്പത്തികമായതോ, വിവിധ talents ഉള്ളതുകൊണ്ടോ, superiority complex കൊണ്ടോ, എന്റെ അഹങ്കാരം കൊണ്ടോ ഉള്ള ഉയർച്ച, ഉയരം കാരണം, എന്റെ തന്റേടം കൊണ്ടുള്ള ബഹളം കാരണം, എന്റെ വീടിന്റെ ആർഭാടം കാരണം, വലിയ വിലപിടിപ്പുള്ള, അച്ചടക്കമില്ലാത്ത എന്റെ വസ്ത്രധാരണത്തിന്റെ പളപളപ്പ് കാരണം, എന്റെ ആഭരണങ്ങളുടെ കിലുക്കം കാരണം, മറ്റുള്ളവരെ പരിഗണിക്കാത്ത, മറ്റുള്ളവരെ ഇല്ലാതാക്കുന്ന ആൾക്കൂട്ടത്തിന്റെ സ്വഭാവങ്ങൾ എന്നിലുള്ളതുകൊണ്ട്, എന്റെ ദേവാലയത്തിന്റെ വലിപ്പം കാരണം, പണക്കൊഴുപ്പിൽ തിമിർത്താടുന്ന പള്ളിപ്പെരുന്നാളുകളുടെ ബഹളം കാരണം, എന്റെ സഹോദരിക്ക്, എന്റെ സഹോദരന് ഈശോയെ കാണുവാൻ, ഈശോയുടെ അടുത്തെത്തുവാൻ സാധിക്കുന്നില്ല!! അതായത്, എന്റെ ക്രൈസ്തവജീവിതം തന്നെ, എന്റെ സന്യസ്ത പൗരോഹിത്യ ജീവിതം തന്നെ, എന്തിന് ഞാൻ അർപ്പിക്കുന്ന വിശുദ്ധ ബലി പോലും ഈശോയെ കാണുന്നതിന്, ഈശോയിലേക്കു ചെല്ലുന്നതിന് മറ്റുള്ളവർക്ക് തടസ്സമാകുന്നു എന്ന്!!?? എന്റെ ജീവിതം മറ്റുള്ളവർക്ക് ഈശോയെ കാണുവാൻ ഒരു തടസ്സമായി മാറുന്നതില്പരം മറ്റെന്തു ദുരന്തമാണ് ഈ ലോകത്തിലുള്ളത്?! പ്രളയം, മഹാമാരി തുടങ്ങിയ ദുരന്തങ്ങളുടെയൊക്കെ സ്ഥാനം ഇതിന്റെ പിന്നിലേ വരികയുള്ളു പ്രിയപ്പെട്ടവരെ. മറ്റുള്ളവരുടെ ആധ്യാത്മിക ജീവിത വഴികളിൽ ഞാനൊരു external obstacle ആയി മാറുന്നുണ്ടോ എന്നു പരിശോധിച്ചറിയുവാൻ ദൈവവചനം നമ്മെ നിർബന്ധിക്കുന്നു. എന്തായാലും ജനക്കൂട്ടം കാരണം ഈശോയെ കാണുവാൻ അന്ധന് സാധിച്ചില്ല!!

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജീവിതത്തിൽ ഇതുപോലെയൊരു അവസ്ഥ അദ്ദേഹം അനുഭവിക്കുന്നുണ്ട്. അദ്ദേഹം വത്തിക്കാനിൽ ചെന്നപ്പോൾ പോപ്പിനെ കാണുന്നതിന് പ്രോട്ടോക്കോൾ പാലിക്കണമെന്നും, പ്രത്യേക ഡ്രസ്സ് കോഡ് അനുസരിക്കണമെന്നും ഓഫീസിലുള്ളവർ നിർബന്ധിച്ചു. തന്റെ സാധാരണമായ ഡ്രസ്സ് മാറ്റുവാൻ മഹാത്മജി ആഗ്രഹിച്ചില്ല. മഹാത്മജിക്ക് പോപ്പിനെ കാണുവാൻ അനുവാദം ലഭിച്ചില്ല. വത്തിക്കാന്റെ തലയെടുപ്പ്, പോപ്പിനെ കാണുവാനുള്ള നിയമങ്ങളിലെ കാർക്കശ്യം തുടങ്ങിയവ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടാണ് പുറത്തിറങ്ങിയ അദ്ദേഹം ഇങ്ങനെ പറഞ്ഞത്: ക്രിസ്തുവേ നിന്നെ ഞാൻ സ്നേഹിക്കുന്നു. എന്നാൽ ക്രിസ്ത്യാനികളെ അങ്ങനെ കാണുവാൻ എനിക്ക് സാധിക്കുന്നില്ല.” മറ്റുള്ളവരുടെ ഈശോയിലേക്കുള്ള വഴിയിൽ മാർഗതടസ്സങ്ങളാകാതിരിക്കുവാൻ നാം ശ്രദ്ധിക്കണം.

2. ജനക്കൂട്ടം എന്നിൽ തന്നെയുള്ള multiple personality ആകാം! ഇതൊരു മാനസിക വൈകല്യമാണ്. ഇപ്പോഴിതിനെ Dissociative Identity Disorder (DID) എന്നാണു പറയുന്നത്. നമ്മിൽ തന്നെ രണ്ടോ അതിൽ കൂടുതലോ വ്യക്തികളുടെ, പ്രത്യേക പേരുള്ള, സ്വഭാവ സവിശേഷതകളുള്ള വ്യക്തികളുടെ സാന്നിധ്യത്തെയാണ് ഒന്നിലധികം വ്യക്തിത്വം, multiple personality എന്ന് പറയുന്നത്. മണിച്ചിത്രത്താഴ്” എന്ന മലയാള സിനിമയിലെ നായികയെ ഓർക്കുന്നില്ലേ? Dissociative Identity Disorder ഉള്ള വ്യക്തിയായിട്ടാണ് നായികയെ ചിത്രീകരിച്ചിരിക്കുന്നത്. ഗംഗാ, നാഗവല്ലി എന്നിങ്ങനെയുള്ള വ്യക്തിത്വങ്ങൾ! ഒന്ന് ചിന്തിച്ചു നോക്കൂ! എന്റെ പേര് ടോം എന്നാണെങ്കിൽ എന്നിൽ എത്ര ടോം മാരുണ്ട്? എന്റെ പേര് ട്രീസ എന്നാണെങ്കിൽ എന്നിൽ ചിലപ്പോൾ ഒരേ സമയം തന്നെ എത്ര ട്രീസ മാരുണ്ട്? അല്ലെങ്കിൽ എനിക്ക് എത്ര മുഖങ്ങളുണ്ട്? ഭർത്താവിന്റെ അടുത്ത് ചെല്ലുമ്പോൾ ഒരാൾ, ഭാര്യയുടെ അടുത്താകുമ്പോൾ മറ്റൊരാൾ, മക്കളുടെ അടുത്ത് വേറൊരു വ്യക്തിത്വം, മാതാപിതാക്കളുടെ അടുത്ത് പിന്നെയും വേറൊരു വ്യക്തി, കൂട്ടുകാരന്റെ, കൂട്ടുകാരിയുടെ അടുത്ത് വേറൊന്ന്, ഓഫീസിൽ, പാർട്ടി വേദികളിൽ, ഒരു പെൺകുട്ടിയെ, ആൺകുട്ടിയെ കാണുമ്പോൾ, പള്ളിയിൽ ഇരിക്കുമ്പോൾ, ഞാൻ ഒറ്റയ്ക്കാകുമ്പോൾ — തമ്പുരാനേ, ഞാനൊരു ആൾക്കൂട്ടം തന്നെ.  സ്നേഹമുള്ളവരേ, ഈ ആൾക്കൂട്ടത്തിൽ ഒറിജിനലായ ഞാൻ ഏതാണ്? ഈ ആൾക്കൂട്ടത്തിൽ നിന്നുകൊണ്ട് ഒറിജിനലായ എനിക്ക് എങ്ങനെ ഈശോയെ കാണുവാൻ കഴിയും?? ജീവിതത്തിന്റെ ചില വേളകളിലെങ്കിലും, അന്ധനായി തപ്പിത്തടഞ്ഞു വീഴുമ്പോൾ, എത്ര ശ്രമിച്ചിട്ടും പലകുറവുകളാൽ ജീവിതത്തിൽ ഒന്നും നടക്കാതെ വരുമ്പോൾ നാമൊക്കെ ഉറക്കെ അലറി കരഞ്ഞിട്ടുണ്ടാകും. എങ്ങനെയെങ്കിലും ഈശോയെ കാണണമെന്ന് ആശിച്ചിട്ടുണ്ടാകും. പക്ഷെ നമ്മിലെ ജനക്കൂട്ടം കാരണം നമുക്ക് കാണാൻ, അവന്റെ അടുത്തെത്താൻ കഴിയുന്നില്ല.

ഇന്ന് നമുക്ക് നമ്മിലെ ജനക്കൂട്ടത്തിനും അപ്പുറം നിൽക്കാൻ ആകണം. നമ്മെ നിശബ്ദമാക്കുന്ന നമ്മിലെ പല തരത്തിലുള്ള വ്യക്തികളെ മനോഭാവങ്ങളെ നമുക്ക് ദൂരെയെറിയണം. നമ്മിലെ ജനക്കൂട്ടത്തിനും മുകളിൽ നമ്മിലെ ശരിയായ, ഒറിജിനലായ നന്മനിറഞ്ഞ വ്യക്തിത്വത്തെ സ്ഥാപിക്കണം. ജനക്കൂട്ടമെന്ന external obastacle നെ ക്കുറിച്ചു നാം ബോധവാന്മാരാകണം. എങ്കിലേ, ഈശോയെ വിളിക്കാൻ, ഈശോയെ കാണുവാൻ, ജീവിതം പ്രകാശം നിറഞ്ഞതാക്കാൻ നമുക്ക് സാധിക്കൂ.

3. മൂന്നാമതായി, അന്ധന് ഈശോയെ കാണാൻ സാധിക്കാത്തവിധം internal obstacle ഉണ്ടായിരുന്നു. അന്ധത തന്നെയായിരുന്നു അവന്റെ ആന്തരിക തടസ്സം. പക്ഷെ, ഈ സംഭവത്തിലെ മനുഷ്യന് അന്ധത ഒരു ഭാഗ്യമായിരുന്നു എന്ന് ഞാൻ പറയും! നെറ്റി ചുളിക്കേണ്ട! കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന ജനക്കൂട്ടത്തിനു, കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന യഹൂദർക്ക്, കാഴ്ചയുള്ള രണ്ടു കണ്ണുകളുണ്ടായിരുന്ന ഫരിസേയർക്കു, നിയമജ്ഞർക്കു, ശരിയായ ഈശോയെ അറിയാൻ, കാണാൻ കഴിഞ്ഞില്ല. എന്നാൽ, അന്ധനായിരുന്നിട്ടും, ഈ യാചകന് അതിനു സാധിച്ചു! അയാൾ ഭാഗ്യവാനല്ലേ?

ചെറുപ്പത്തിലേ അന്ധയായ വ്യക്തിയാണ് ഹെലൻ കെല്ലർ (Helen Keller). കുഞ്ഞായിരുന്നപ്പോഴത്തെ ഒരു രോഗമാണ് അവളെ അന്ധയും, ബധിരയുമാക്കിയത്. ഹെലൻ കെല്ലറുടെ The Story of my life എന്ന ആത്മകഥ നാം എല്ലാവരും വായിച്ചിരിക്കേണ്ടതാണ്. ഒരിക്കൽ ഒരു ജേർണലിസ്റ്റ് അവളോട് ചോദിച്ചു: “അന്ധയായിരിക്കുന്നതു ഭയാനകമായ ഒരു അവസ്ഥയാണോ?” ഒന്ന് പതുക്കെ ചിരിച്ചിട്ട് അവൾ പറഞ്ഞു: “മനോഹരമായ രണ്ടു തുറന്ന കണ്ണുകളുണ്ടായിട്ടും ഒന്നും കാണാതിരിക്കുന്നതിലും ഭേദം, അന്ധയായിരിക്കുമ്പോഴും ഹൃദയം കൊണ്ട് കാണുന്നതാണ്.”

ഹെലൻ കെല്ലറുടെ ഈ ഉത്തരം നമ്മെ ഞെട്ടിക്കുന്നുണ്ടെങ്കിൽ അതിന്റെ അർഥം, സ്നേഹമുള്ളവരേ, രണ്ടു നല്ല കണ്ണുകളുണ്ടായിട്ടും നാം ദൈവത്തെ ഇന്നും കണ്ടിട്ടില്ല എന്ന് തന്നെയാണ്, നാം അന്ധരാണ് എന്നാണ്!

നമ്മിലെ ആർത്തികൾ, ആസക്തികൾ, muscle power, money power, അധികാര ശക്തി, സൗന്ദര്യം, എല്ലാം എല്ലാം നമ്മെ അന്ധരാക്കുന്നു! എന്തിനു സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാൻ സാധിക്കാത്ത വിധം നാമൊക്കെ അന്ധരാകുന്നില്ലേ? സ്വന്തം സഹോദരീ സഹോദരന്മാരെ കാണാൻ കഴിയാത്തവിധം നാം അന്ധരായിത്തീരുന്നില്ലേ? യുക്രൈനിൽ യുദ്ധം ചെയ്യുന്നവർ അന്ധരല്ലേ? ശരീരത്തിന്റെ സുഖത്തിൽ രമിച്ചു പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവരും അന്ധരല്ലേ? മാസങ്ങളായി കത്തിക്കൊണ്ടിരിക്കുന്ന മണിപ്പൂരിനെ കാണാത്ത ഭരണകർത്താക്കളും അന്ധരല്ലേ? കഴിഞ്ഞ ദിവസത്തെ പത്രവാർത്ത ഓർക്കുന്നില്ലേ? ഒരു സ്കൂളിൽ  കുട്ടികൾക്കായി ഭക്ഷണം പാകം ചെയ്യുന്നത് ഒരു ദളിത് സഹോദരിയാണ്. ആ സഹോദരി  പാകം ചെയ്യുന്ന ഭക്ഷണം കുട്ടികൾ കഴിച്ചാൽ ദൈവകോപമുണ്ടാകുമെന്ന് ചിന്തിക്കുന്ന മാതാപിതാക്കന്മാർ അന്ധരല്ലേ?

നമ്മിലെ അന്ധതയെ മാറ്റി, ഹൃദയം കൊണ്ട് ഈശോയെ കാണാൻ, നമ്മിലും, നമ്മുടെ കുടുംബത്തിലും, കൂട്ടുകാരിലും, ഈ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ഈശോയെ കാണാൻ നമുക്കാകണം.

നോക്കൂ…തന്റെ internal obastacle നെ, അന്ധതയെ മറന്നുകൊണ്ട്, External obastacle നെ, ജനക്കൂട്ടത്തെ, അതിന്റെ ആക്രോശങ്ങളെയും, ശകാരങ്ങളെയും മടികടന്ന്, അവയ്ക്കും മുകളിൽ കയറിനിന്ന് അന്ധൻ വിളിക്കുകയാണ്, അലറുകയാണ്: “ദാവീദിന്റെ പുത്രനായ ഈശോയെ എന്നിൽ കനിയണമേ”. ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കും, ആക്രോശങ്ങൾക്കും അപ്പുറത്തുനിന്ന് വന്ന ആ വിളി ഈശോ കേട്ടു. അവിടുത്തെ കാതുകളിൽ ആ വിളി വന്നലച്ചു. ആ വിളിയിലെ നൊമ്പരം അവിടുത്തെ ഹൃദയത്തെ ഉലച്ചു. അവിടുന്ന് കാരുണ്യമായി മാറി, ആ അന്ധന്, അവിടുന്ന്,  ഈശോ,  സൗഖ്യമായി മാറി. അവന്റെ ജീവിതത്തിന് ഈശോ ദൈവമായി മാറി. അവന്റെ ജീവിതം പ്രകാശം നിറഞ്ഞതായി.

ഇതാണ് പ്രിയപ്പെട്ടവരേ, ഈശോയെന്ന വിളിയുടെ അർഥം, അതിന്റെ ശക്തി. ക്രൈസ്തവന് അതുകൊണ്ടാണ് ഈശോയെന്ന നാമം അവന്റെ ജീവനാകുന്നത്. സ്വരാക്ഷരമായ ഈ യും, ഉഷ്മാക്കൾ എന്ന വിഭാഗത്തിൽപ്പെടുന്ന ശ യോട് ഓ എന്ന സ്വരാക്ഷരവും ചേർത്ത ഈശോ എന്നത് ക്രൈസ്തവന് വെറും മലയാളവാക്കല്ല. മറിച്ച്, അവൾക്ക്, അവന് അനുഭവിക്കാവുന്നതിൽ ഏറ്റവും സുന്ദരവും, ഏറ്റവും ശ്രദ്ധേയവുമായ ദൈവമെന്ന അർത്ഥമാണ്.  ക്രൈസ്തവർ ഈശോ എന്ന വാക്കിന് ദൈവം എന്നാണ് അർഥം കൊടുത്തിരിക്കുന്നത്. ആ വിശുദ്ധ നാമത്തെ വെറും, വെറും വാണിജ്യ താത്പര്യങ്ങൾക്കുവേണ്ടി അവഹേളിച്ചാൽ ക്രൈസ്തവരുടെ ഹൃദയം തകരില്ലേ? ചങ്ക് പൊള്ളുകയില്ലേ? തകരണം, പൊള്ളണം. 

സ്നേഹമുള്ളവരേ, സീറോമലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ഈശോയെന്ന നാമത്തിന്റെ ശക്തി അറിയുവാൻ ഈ ഞായറാഴ്ച്ച നമുക്ക് സാധിക്കട്ടെ. നാം വിശ്വാസത്തോടെ അലറി വിളിക്കുകയാണെങ്കിൽ, ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കും അപ്പുറം നമ്മുടെ വിലാപം കേൾക്കുന്നവനാണ് നമ്മുടെ ദൈവം! വെറുമൊരു ദർശനം മാത്രം ആഗ്രഹിച്ചാലും നമ്മുടെ ദൈവം നമ്മിൽ, നമ്മുടെ കുടുംബത്തിൽ വിരുന്നുവരും, അവിടുത്തെ രക്ഷ നമുക്ക് നൽകും. ഈശോയെ കാണാൻ അതിയായ ആഗ്രഹം നമുക്കുണ്ടാകട്ടെ. നിനക്ക് കാഴ്ചയുണ്ടാകട്ടെ, എന്ന ഈശോയുടെ സ്വരം വിശുദ്ധ കുർബാനയിൽ

കേൾക്കുവാൻ അവിടുന്ന് നമുക്ക് ഭാഗ്യം തരട്ടെ. ഈശോയെന്ന നാമത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുവാൻ, അതിന്റെ പ്രാധാന്യം മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുവാൻ നമുക്ക് സാധിക്കട്ടെ. ആമേൻ!

Communicate with love!!