SUNDAY SERMON JN 16, 16-20+25-26

ശ്ളീഹാക്കാലം ഏഴാം ഞായർ

സംഖ്യ 11, 16-18; 24 -30

1 സാമുവേൽ 16, 14-23

ഗലാ 5, 16-26 

യോഹ 16, 16-20 + 25-26

സന്ദേശം

സീറോമലബാർ സഭയുടെ ആരാധനാക്രമ കലണ്ടറിലെ ശ്ളീഹാക്കാലത്തിന്റെ അവസാന ഞായറാഴ്ചയാണിന്ന്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, ക്രിസ്തുവിന്റെ രക്ഷയും, സമാധാനവും, സൗഖ്യവും പ്രഘോഷിക്കുവാൻ, ക്രിസ്തുവിനെ ലോകത്തിന് നൽകുവാൻ ഭൂമിയുടെ അതിർത്തികളോളം സഞ്ചരിച്ച ശ്ലീഹന്മാരെ പഠിക്കുകയാണ് നാം ശ്ളീഹാക്കാലത്തിൽ ചെയ്യുന്നത്.  ശ്ലീഹന്മാരെപ്പോലെ, ക്രിസ്തു ആരെന്നറിഞ്ഞ് ജീവിതത്തിലൂടെ അവിടുത്തെ പ്രഘോഷിക്കുവാനാണ് നാം ക്രൈസ്തവരായത്. ഇന്നത്തെ സുവിശേഷഭാഗവും ക്രിസ്തു ആരെന്ന് നമ്മോട് പറയുന്നുണ്ട്. സുവിശേഷങ്ങളിൽ തെളിയുന്ന ക്രിസ്തുവിന്റെ വ്യക്‌തിത്വ സവിശേഷതകളിൽ ഏറ്റവും ഹൃദയസ്പർശിയായ സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, സഹാനുഭൂതിയോടെ വ്യക്തിത്വമാണ് ഇന്നത്തെ സുവിശേഷത്തിലൂടെ ഇതൾവിരിയുന്നത്. ജീവിതത്തിൽ ദുഃഖത്തിന്റെ കാർമേഘങ്ങൾ, ദുരിതത്തിന്റെ അന്ധകാരം നിറയുമ്പോൾ ദൈവമേ നീ എവിടെ എന്ന് ചോദിക്കുന്ന മനുഷ്യന്റെ മുൻപിൽ, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറുമെന്ന് പറയുന്ന, നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം തരുമെന്ന് പറയുന്ന ദൈവത്തെയാണ്, ക്രിസ്തുവിനെയാണ് ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നത്.   ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തു പറയുന്നു: വിഷമിക്കേണ്ടാ, ഈ അല്പസമയം കടന്നുപോകും, നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും. കാരണം, ഈ ലോകത്തെ ജയിച്ചിരിക്കുന്നവനാണ് നിങ്ങളുടെ ദൈവം! ലോകം അസ്വസ്ഥതകളിലൂടെ കടന്നുപോകുമ്പോൾ, ഓരോ നിമിഷവും നമ്മുടെ ജീവിതം പിരിമുറുക്കങ്ങളിലൂടെ, സാമ്പത്തിക ഞെരുക്കങ്ങളിലൂടെ, പലതരത്തിലുള്ള പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ ദൈവത്തിന്റെ വചനത്തിന്റെ പൊരുൾ ഗ്രഹിക്കുവാൻ നമുക്കാകട്ടെ.

വ്യാഖ്യാനം

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈശോയുടെ വിടവാങ്ങൽ പ്രസംഗങ്ങളും, അതിലെ സന്ദേശങ്ങളും അവതരണ രീതികൊണ്ടും, ആശയസമ്പുഷ്ടതകൊണ്ടും വളരെ പ്രസിദ്ധമാണ്.   ഈശോ തന്റെ വേർപാടിനെക്കുറിച്ചും സ്വർഗ്ഗത്തെക്കുറിച്ചുമൊക്കെയാണ് പറയുന്നതെങ്കിലും, ജീവിതഗന്ധിയായ ഒട്ടേറെ സത്യങ്ങൾ ഈ വിടവാങ്ങൽ പ്രസംഗങ്ങളിലുണ്ട്. അത്തരമൊരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്. കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലല്ലെങ്കിലും ഈശോ പറയുന്നതിങ്ങനെയാണ്: അല്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല. വീണ്ടു അല്പസമയം കഴിഞ്ഞാൽ നിങ്ങളെന്നെ കാണും.”

നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുപോലെ ശിഷ്യർക്കും അന്ന് ഈ വചനങ്ങളുടെ അർഥം മനസ്സിലായില്ല. അവരുടെ മുഖഭാവം കണ്ടപ്പോൾ ഈശോ അല്പസമയത്തിന്റെ അർത്ഥമെന്തെന്ന് അവർക്ക് പറഞ്ഞു കൊടുത്തു. എന്താണത്? ‘നിങ്ങൾ കരയുകയും വിലപിക്കുകയും ചെയ്യുന്ന, അതുകണ്ട് ലോകം സന്തോഷിക്കുന്ന സമയമാണ് ആദ്യത്തെ അല്പസമയം. നിങ്ങൾ നീതിന്യായ കോടതികൾക്ക് മുൻപിൽ നിൽക്കുമ്പോൾ, നിങ്ങൾക്കെതിരെ കള്ളസാക്ഷ്യങ്ങൾ നിരത്തപ്പെടുമ്പോൾ, നിങ്ങൾ തെറ്റിദ്ധരിക്കപ്പെടുമ്പോൾ കവലകളിലും, വാർത്താമാധ്യമങ്ങളിലും ലോകം അത് ആഘോഷിക്കുന്ന സമയമാണ് ആദ്യത്തെ അല്പസമയം.

ഇത് ഈശോ പറയുന്ന അന്ധകാരത്തിന്റെ സമയമാണ്. കഷ്ടപ്പാടുകളുടെ സമയമാണ്. കടൽത്തീരത്ത് ഒരാളുടെ കാൽപ്പാടുകൾ മാത്രം കണ്ട കുട്ടി ദൈവത്തോട് ചോദിച്ചതുപോലെ, “എന്റെ വേദനകളുടെ സമയത്ത് ഞാൻ ഒറ്റയ്ക്കായിരുന്നപ്പോൾ, നീ എവിടെയായിരുന്നു” എന്ന് മനുഷ്യൻ ചോദിക്കുന്ന സമയമാണിത്. രണ്ടാമത്തെ അല്പസമയമാകട്ടെ, ആദ്യത്തെ അല്പസമയത്തിലൂടെ കടന്നുപോകുന്ന മനുഷ്യൻ “ദൈവമേ, നിന്റെ ഇഷ്ടം നിറവേറട്ടെയെന്ന് പറയുന്ന അല്പസമയമാണ്. ആ നിമിഷം, ആ സമർപ്പണത്തിന്റെ നിമിഷം ആ അല്പസമയം മനുഷ്യൻ വീണ്ടും ദൈവത്തെ അവളുടെ/അവന്റെ ജീവിതത്തിൽ കണ്ടുമുട്ടും. വിശുദ്ധ ആഗസ്തീനോസ് (St. Augustine) പറയുന്നപോലെ, ഈ രണ്ടാമത്തെ അല്പസമയം മുതലാണ് ഒരു വ്യക്തി, തന്റെ ജീവിതത്തെ തികച്ചും പ്രസാദാത്മകമാക്കുന്നത്, തന്റെ ജീവിതത്തെ, ജീവിതത്തിലെ സംഭവങ്ങളെ രക്ഷാകരമാക്കുന്നത്. ഈ രണ്ട് അല്പസമയങ്ങളിലൂടെയുള്ള യാത്രയാണ് മനുഷ്യജീവിതം!

അന്ന് മാത്രമല്ല, ഇന്നും, ക്രിസ്തുവിന്റെ അനുയായികളെന്ന നിലയിൽ, ക്രിസ്തുവിന് സാക്ഷ്യം വഹിച്ചുകൊണ്ട് ജീവിക്കുമ്പോൾ ആവശ്യം കടന്നുവരുന്ന സഹനങ്ങളുടെ വേളയാണ്, ത്യാഗത്തിന്റെ നിമിഷമാണ് അല്പസമയം. തീവ്രവാദികളും, വർഗീയവാദികളും, ക്രൈസ്തവരെ കൊല്ലുകയും, പള്ളികൾ ആക്രമിക്കുകയും ചെയ്യുമ്പോൾ ഭരണകൂടങ്ങൾ അവയ്ക്കു നിയമ പരിരക്ഷ നൽകുന്ന സമയമാണ് അല്പസമയം.  ക്രിസ്തു ശിഷ്യരുടെ ജീവിതത്തിന്റെ അവസ്ഥയെയാണ് ഈശോ ഇവിടെ അവതരിപ്പിക്കുന്നത്. എവിടെ ദൈവമക്കൾ, ക്രിസ്തു ശിഷ്യർ കരയുകയും വിലപിക്കുകയും ചെയ്യുന്നുവോ അവിടെയെല്ലാം, എപ്പോഴൊക്കെ ക്രിസ്തു ശിഷ്യർ പീഡിപ്പിക്കപ്പെടുകയും, അവഹേളിക്കപ്പെടുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം ലോകം സന്തോഷിക്കും. ക്രിസ്തുവിനു എതിരായവർ, സഭയ്ക്ക് എതിരായവർ ആഹ്ലാദിക്കും. ഇതാണ് അല്പസമയങ്ങൾ! ഈ അല്പസമയം ഓരോ ക്രൈസ്തവനിലും സംഭവിച്ചേ തീരൂ.  ക്രിസ്തുവിനെ, ക്രിസ്തുവിന്റെ സുവിശേഷത്തെ വാക്കുകൊണ്ടും, ജീവിതംകൊണ്ടും പ്രഘോഷിക്കുന്ന ഓരോ ക്രൈസ്തവനും ഈ അല്പസമയത്തിലൂടെ കടന്നുപോയേ തീരൂ. ഒരു ജീവനെ, കുഞ്ഞിനെ ലോകത്തിനു പ്രദാനം ചെയ്യണമെങ്കിൽ ഒരു സ്ത്രീ പ്രസവ വേദനയുടെ നിമിഷങ്ങളിലൂടെ കടന്നു പോകുക തന്നെ വേണം. ഒരു വ്യക്തിയിൽ ക്രിസ്തു രൂപപ്പെടണമെങ്കിൽ, ഒരു ക്രൈസ്തവകുടുംബം ക്രിസ്തുവിനെ കുടുംബജീവിതത്തിലൂടെ പ്രഘോഷിക്കണമെങ്കിൽ ഈ അല്പസമയത്തിലൂടെ കടന്നുപോകുകതന്നെവേണം.

ക്രിസ്തുവിനുവേണ്ടി പ്രസവ വേദന അനുഭവിച്ച ഒരാളെ നിങ്ങൾക്കറിയില്ലേ? അഹന്തയുടെ കുതിരപ്പുറത്തുകയറി ക്രിസ്ത്യാനികളെ കൊന്നൊടുക്കുവാൻ പുറപ്പെട്ട, പിന്നീട്, ക്രിസ്തുവിനുവേണ്ടി ജീവിതം സമർപ്പിച്ച ആ ഒരാൾ! വിശുദ്ധ പൗലോശ്ലീഹാ! അദ്ദേഹം പറഞ്ഞതിങ്ങനെയാണ്:  “എന്റെ കുഞ്ഞു മക്കളെ, ക്രിസ്തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ ഞാൻ നിങ്ങൾക്കുവേണ്ടി ഈറ്റുനോവനുഭവിക്കുന്നു”. (ഗലാ 4, 19) സ്നേഹമുള്ളവരേ, ഈ അല്പസമയങ്ങൾ ക്രൈസ്തവന്റെ കൂടെപ്പിറപ്പുകളാണ്.

പഴയനിയമത്തിൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ മക്കളുടെ അല്പസമയത്തെക്കുറിച്ചു ധാരാളം പ്രതിപാദനങ്ങളുണ്ട്. നിയമാവർത്തനം 28, 65 ൽ ദൈവം പറയുന്നു: “ആ ജനതകളുടെ ഇടയിൽ നിനക്ക് ആശ്വാസമോ, നിന്റെ പാദങ്ങൾക്ക് വിശ്രമമോ ലഭിക്കുകയില്ല…നിന്റെ ഹൃദയം ഭയചകിതമാകും. കണ്ണുകൾക്ക് മങ്ങൽ വരുത്തും…നിന്റെ ജീവൻ നിരന്തരം അപകടത്തിലായിരിക്കും.” ദൈവത്തിന്റെ മക്കൾ കടന്നുപോകുന്ന അല്പസമയങ്ങളുടെ സ്വഭാവം ഇങ്ങനെയാകാം. വീണ്ടും ദൈവം പറയുന്നു.” ജീവിതത്തിൽ നിനക്ക് ഒരു സുരക്ഷിതത്വവും ലഭിക്കുകയില്ല. …പ്രഭാതത്തിൽ നീപറയും, ദൈവമേ, സന്ധ്യയായിരുന്നെങ്കിൽ! സന്ധ്യയിൽ നീ പറയും, ദൈവമേ, പ്രഭാതമായിരുന്നെങ്കിൽ!” (നിയമ 28, 67) അത്രമാത്രം അസ്വസ്ഥമായിരിക്കും നിന്റെ മനസ്സ് ക്രിസ്തുവിനുവേണ്ടി സുവിശേഷ മൂല്യങ്ങൾക്കനുസരിച്ചു ജീവിക്കുമ്പോൾ ഇതുപോലുള്ള ജീവിതാവസ്ഥകളിലൂടെ നാം കടന്നുപോകും. ഈ അല്പസമയത്തിന്റെ ദയനീയത ദൈവത്തിന്റെ പ്രിയപ്പെട്ടവനായ ജോബിന്റെ ജീവിതത്തിൽ വളരെ കഷ്ടമായിരുന്നു. ജീവിതത്തിന്റെ അവസ്ഥകണ്ട്‌ ജോബ് പറയുകയാണ്:” “എന്റെ ഭാര്യ എന്നോട് അറപ്പുകാട്ടുന്നു. എന്റെ സഹോദരന്മാർക്കും ഞാൻ നിന്ദാപാത്രമായി…എന്റെ ഉറ്റ സ്നേഹിതന്മാർ എന്നിൽനിന്ന് അറപ്പോടെ അകലുന്നു. എന്നെ സ്നേഹിച്ചവർ എനിക്കെതിരെ തിരിഞ്ഞു.” (ജോബ് 19, 17-19) ജോബിന്റെ ഭാര്യപോലും പറഞ്ഞതിങ്ങനെയാണ്: “ഇനിയും ദൈവ ഭക്തിയിൽ ഉറച്ചു നിൽക്കുന്നോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക.” (ജോബ് 2, 9) ഇതുപോലുള്ള അല്പസമയങ്ങൾ മനുഷ്യൻ, ക്രിസ്തു ശിഷ്യർ നെട്ടോട്ടമോടുന്ന സമയങ്ങളല്ലേ? പള്ളികളായ പള്ളികളിലേക്ക്, ധ്യാനകേന്ദ്രങ്ങളായ ധ്യാനകേന്ദ്രങ്ങളിലേക്കു, കൈനോട്ടക്കാരുടെ അടുത്തേക്ക് … ഇതെല്ലം കണ്ടു ക്രിസ്തുവിന്റെ ശത്രുക്കൾ ചിരിക്കുകയും ചെയ്യും.

എന്നാൽ ഈശോ പറയുന്നു: “നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. സ്ത്രീക്ക് പ്രസവ വേദന ആരംഭിക്കുമ്പോൾ അവളുടെ സമയം വന്നതുകൊണ്ട് അവൾക്കു ദുഃഖം ഉണ്ടാകുന്നു. എന്നാൽ ശിശുവിനെ പ്രസവിച്ചു കഴിയുമ്പോൾ …സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവൾ ഓർമിക്കുന്നില്ല.” (യോഹ 16, 21) “ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെ എന്നും പറഞ്ഞ് ദൈവത്തിന്റെ കൃപയുടെ കുടക്കീഴിൽ ആകുന്ന നിമിഷം നമ്മുടെ ദുഃഖം സന്തോഷമായി മാറും. “എല്ലാം ദൈവമേ നിൻ സ്നേഹ പരിപാലന എന്ന് പാടാൻ കഴയുന്ന നിമിഷം, “എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു” എന്ന് പാടാൻ കഴിയുന്ന നിമിഷം നമ്മുടെ ദുഃഖം സന്തോഷമായി മാറും.

സ്നേഹമുള്ളവരേ, ഈശോയുടെ വചനം വീണ്ടും കേൾക്കുക: നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.” നമ്മുടെ ജീവിതത്തിന്റെ അല്പസമയങ്ങളിൽ നമുക്ക് ആശ്വാസം പകരുന്ന ദൈവത്തിന്റെ വചനത്തിനു സ്തുതി പറയാം. അല്പസമയങ്ങളുടെ കരച്ചിലുകളിൽ നിന്ന് ഇതുവരെ നമ്മെ കാത്തുരക്ഷിച്ച ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. കാരണം, നമ്മുടെ വേദനകൾ അറിയുന്നവനാണ്, നമ്മുടെ അലച്ചിലുകൾ എണ്ണുന്നവനാണ് നമ്മുടെ ദൈവം. (സങ്കീ 56, 8) മാത്രമല്ല, ഇസ്രായേൽ ജനത്തെ ഈജിപ്താകുന്ന ഇരുമ്പു ചൂളയിൽ നിന്ന് രക്ഷിച്ചു ദൈവം അവർക്ക് കാനാൻ ദേശം നൽകിയെങ്കിൽ, സ്നേഹമുള്ളവരേ, ഉറച്ച വിശ്വാസത്തോടെ ഞാൻ പറയുന്നു, ഇരുമ്പുചൂള കണക്കെ തീയും ചൂടും നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ നിന്ന് എന്റെ ദൈവം എന്നെ രക്ഷിക്കും, എന്റെ ദുഃഖത്തെ അവിടുന്ന് സന്തോഷമായി മാറ്റും.  (നിയമ 4, 20) വിലാപങ്ങളുടെ പുസ്തകത്തിൽ പറയുന്നു: “കർത്താവ് എന്നേയ്ക്കുമായി നിന്നെ ഉപേക്ഷിക്കുകയില്ല. അവിടുന്ന് വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിനനുസൃതമായി ദയ കാണിക്കും.” (3, 31-32)

നമ്മുടെ ജീവിതത്തിന്റെ അല്പസമയങ്ങളുടെ സ്വഭാവവും രീതികളും എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി അറിയുക സാധ്യമല്ല. എന്നാൽ, കരയുകയും വിലപിക്കുകയും ചെയ്യുന്ന നമ്മുടെ അല്പസമയങ്ങളെ സന്തോഷമുള്ളതാക്കാൻ ക്രിസ്തു നമ്മോടൊത്തുണ്ടാകും. മകളേ, മകനേ, നിന്റെ അല്പസമയങ്ങളിൽ നീ സമുദ്രത്തിലൂടെ കടന്നുപോയാലും നീ മുങ്ങിപ്പോകുകയില്ല. അഗ്നിയിലൂടെ നടക്കുകയാണെങ്കിലും നിനക്ക് പൊള്ളലേൽക്കുകയില്ല. (ഏശയ്യാ 43, 1-4) മകളേ, മകനേ, നിന്റെ സങ്കടങ്ങളുടെ വേളയിൽ കടൽത്തീരത്ത് നീ കണ്ടത് നിന്റെ കാൽപ്പാടുകളല്ല, നിന്നെ തോളിൽ വഹിച്ചുകൊണ്ട് നടന്ന എന്റെ കാൽപ്പാടുകളാണ്. കാരണം, നിന്റെ തളർന്ന കൈകളെയും, ബലമില്ലാത്ത കാൽ മുട്ടുകളെയും ശക്തിപ്പെടുത്തുന്നവനാണ് നിന്റെ ദൈവം. “നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്.” (ഹെബ്രാ 4, 15) നമ്മുടെ ദൈവം വിശ്വസ്തനാണ്. നമ്മുടെ ശക്തക്കതീതമായ ദുഃഖങ്ങൾ ഉണ്ടാകുവാൻ അവിടുന്ന് അനുവദിക്കുകയില്ല. നമുക്ക് വേദനകളുണ്ടാകുമ്പോൾ ആ അല്പസമയങ്ങളെ അതിജീവിക്കുവാൻ വേണ്ട ശക്തി അവിടുന്ന് നമുക്ക് നൽകും. (1 കോറി 10, 13)

ഈശോ പറയുന്ന അല്പസമയത്തിന്റെ ദൈർഘ്യം അൽപ നിമിഷങ്ങളല്ല എന്നും നാം അറിയണം. ഇസ്രായേൽ ജനത്തിന്റെ അല്പസമയത്തിന്റെ ദൈർഘ്യം എത്രയായിരുന്നു? നാല്പതു സംവത്സരം!! എന്തിനുവേണ്ടിയായിരുന്നു ഈ നാല്പതു സംവത്സരം? ദൈവത്തിനു മറുതലിച്ചു നിൽക്കുന്ന ജനങ്ങളെ എളിമപ്പെടുത്താനും, ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുമോ ഇല്ലയോ എന്നൊക്കെയുളള അവരുടെ ഹൃദയവിചാരങ്ങൾ അറിയാനും, മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല, കർത്താവിന്റെ വചനംകൊണ്ടും കൂടിയാണ് ജീവിക്കുന്നത് എന്നും പഠിപ്പിക്കുവാനുമാണ് അവിടുന്ന് ഇസ്രായേൽ ജനത്തിന് അല്പസമയങ്ങൾ കൊടുത്തത്. എന്നാൽ ഈ അല്പസമയങ്ങളിലെല്ലാം ദൈവം അവരോടുകൂടെ ഉണ്ടായിരുന്നു. അവരുടെ വസ്ത്രങ്ങൾ പഴകി കീറിപ്പോയില്ല. ഇത്രയും നാൾ നടന്നിട്ടും അവരുടെ കാലുകൾ വിങ്ങുകയോ, പൊള്ളുകയോ ചെയ്തില്ല. അവസാനം അവർക്കു ലഭിച്ചതോ? അരുവികളും, ഉറവകളും, മലകളും താഴ്വരകളും ഒക്കെയുള്ള ഒരു നല്ല ദേശം. ഗോതമ്പും ബാർലിയും, മുന്തിരിചെടികളും, അത്തിവൃക്ഷങ്ങളും, മാതളനാരകങ്ങളും ഒലിവുമരങ്ങളും, തേനും ഉള്ള ഒരു നല്ല ദേശം. ഒപ്പം ദൈവത്തിന്റെ ഒരു വാഗ്ദാനവും:” നിങ്ങൾക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.” (നിയമ 8, 9)

അല്പസമയങ്ങൾ നമ്മുടെ ജീവിതത്തിന്റെ സ്വഭാവമായിരിക്കുന്നപോലെതന്നെ, ഈ അല്പസമയങ്ങൾക്ക് താങ്ങായി, ഈ അല്പസമയങ്ങളെ അതിജീവിക്കുവാൻ ശക്തിയായി ദൈവം മനുഷ്യന് ഈ പ്രപഞ്ചത്തിൽ ധാരാളം നന്മകളെ ഒരുക്കിയിട്ടുണ്ട്.  നമ്മുടെ ശരീരത്തിലേക്ക് ഒന്ന് നോക്കൂ... “തലയ്ക്കുനേരേ വരുന്ന ഓരോ അടിയും താങ്ങാൻ/ കൈകൾ പേടികൂടാതെ മുന്നോട്ട് വരുന്നു./ മുട്ടൻ തെറിവിളിച്ചശേഷം പേടിയില്ലാതുറങ്ങുന്ന നാവിനെ/ കോട്ടയായി നിന്ന് കാക്കാൻ പല്ലുകൾക്കറിയാം./ സൂര്യന്റെ അമ്പുകൾക്കുനേരെ വലിഞ്ഞടയുന്നതിൽനിന്ന്/ കൺപോളകളെ ആർക്ക് തടയാനാകും./ മുറിവിലൂതുന്നതിന്റെ തളർച്ചയെ/ ചുണ്ടുകൾ പുഞ്ചിരികൊണ്ട് മറയ്ക്കുന്നു./ വഴുക്കുന്ന വലതുകലിന്/ ഇടതുകാൽ താങ്ങാകുന്ന കാലത്തോളം,/ പുറത്തെ ചൊറിപ്പാടിലേക്ക് നീണ്ടെത്താൻ/ വിരലുക ധൃതിപ്പെടുന്ന നിമിഷം വരേയ്ക്കും,/ എല്ലാം മറന്നുള്ള ഉറക്കിനൊപ്പം/ പാവം കൈത്തണ്ടയുമുറങ്ങുന്ന കാഴ്ച്ച അവസാനിക്കാത്ത കാലത്തോളം/ ആർക്ക് പറയാനാകും” നിങ്ങൾക്കാരുമില്ലെന്ന് ? ദൈവം നമ്മെ കാക്കുന്നില്ലെന്ന്?!! വീരാൻകുട്ടി എന്ന കവിയുടെ “നന്ദികെട്ടവരോട്” എന്ന കവിതയിൽ, കവി ജീവിതത്തിന്റെ കഷ്ടതയേറിയ അല്പസമയങ്ങളെ കാക്കുന്ന ദൈവത്തെ ഓർത്തു് എഴുതിയതാകാം ഈ വരികൾ!

സ്നേഹമുള്ളവരേ, ജനിച്ചു വീഴുന്ന കുട്ടികൾ മുതൽ, രോഗങ്ങളുമായി വാർദ്ധക്യത്തിലൂടെ കടന്നുപോകുന്നവർ വരെ ഭാരമുള്ള മനസ്സുമായി ജീവിക്കുന്നവരാണ്. എന്നാൽ, ഉറച്ചു വിശ്വസിക്കുക, ആരും നമ്മിൽ നിന്ന് എടുത്ത് കളയാത്ത സന്തോഷത്തിലേക്ക് നമ്മെ എന്നും ഈശോ നയിക്കും. അവിടുത്തെ രീതി അങ്ങനെയാണ്. കുഞ്ഞുങ്ങളെ സുരക്ഷിതമായ ഒരു കൂട്ടിൽ പാർപ്പിക്കുകയും, അവയ്ക്കു ആവശ്യമായതെല്ലാം നൽകുകയും, എന്നാൽ ഒരു സമയത്തു കൂടു ചലിപ്പിക്കുകയും, കുഞ്ഞുങ്ങളുടെ മുകളിൽ ചിറകടിക്കുകയും, അവരെ പറക്കാൻ പഠിപ്പിക്കുകയും, അവർ ക്ഷീണിച്ചു വീഴാൻ തുടങ്ങുമ്പോൾ വിരിച്ച ചിറകുകളിൽ അവയെ വഹിക്കുകയും ചെയ്യുന്ന ‘അമ്മ കഴുകനെപ്പോലെയാണ് ദൈവം. (നിയമ 32, 10-11) ഹെബ്രായ ലേഖനത്തിൽ വചനം പറയുന്നത് ഇങ്ങനെയാണ്: “കർത്താവിന്റെ ശിക്ഷണത്തെ നീ നിസ്സാരമാക്കരുത്. അവൻ ശാസിക്കുമ്പോൾ നീ നഷ്ടധൈര്യനാകുകയുമരുത്. താൻ സ്നേഹിക്കുന്നവന് കർത്താവ് ശിക്ഷണം നൽകുന്നു. മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു.” (ഹെബ്ര 12, 6- 8) മക്കളോടെന്നപോലെയാണ് ദൈവം നമ്മോട് പെരുമാറുന്നത്.

സമാപനം

അമ്യൂസ്മെന്റ് പാർക്കുകളിലെ റോളർ കോസ്റ്റർ (Roller Coaster) കണ്ടിട്ടില്ലേ? അതിൽ യാത്ര ചെയ്യാത്തവരും ചുരുക്കമായിരിക്കും. അതിൽ കയറുമ്പോൾ തന്നെ നമ്മെ ആ യന്ത്രത്തിൽ സുരക്ഷിതമായി ബന്ധിക്കും. എന്നിട്ട് യന്ത്രം സ്റ്റാർട്ട് ചെയ്യും. നാമതിൽ കറങ്ങാൻ തുടങ്ങും. വേഗത കൂടുന്നതിനനുസരിച്ചു നമ്മിൽ ഭയവും വർധിക്കും. ചിലർ കരയും, കരഞ്ഞു നിലവിളിക്കും, ചിലർ കൂവും, ചിലർ ഈ യന്ത്രം ഒന്ന് നിറു ത്തണേയെന്നു ഉറക്കെ വിളിച്ചു പറയും. ചിലർ മലമൂത്ര വിസർജനം വരെ നടത്തും. എന്നാൽ, യന്ത്രത്തിന്റെ ഓപ്പറേറ്റർ അവിടെ ശാന്തനായി നിൽക്കും. അയാൾക്കറിയാം, ആവശ്യത്തിനുള്ള വേഗതയേ താൻ കൊടുത്തിട്ടുള്ളു എന്ന്. ചിലർക്ക് അത് കൂടുതലായിരിക്കാം. എന്നാൽ, ഒരപകടവും കൂടാതെ എല്ലാവരെയും സംരക്ഷിക്കത്തക്ക സംവിധാനമാണ് അയാൾ ഒരുക്കിയിരിക്കുന്നത്.

ഈശോയും ഇങ്ങനെത്തന്നെയാണ് പ്രിയപ്പെട്ടവരേ. നമ്മെ ഒരിക്കലും അവിടുന്ന് ഉപേക്ഷിക്കുകയില്ല. നമ്മുടെ ജീവിതത്തിലെ അല്പസമയങ്ങളെ, കരയുകയും വിലപിക്കുകയും ചെയ്യുന്ന സമയങ്ങളെ നമുക്കൊന്ന് പരിശോധിക്കാം. നമ്മുടെ മനോഭാവങ്ങൾ തിരുത്താം. നമ്മുടെ ജീവിതത്തിലെ അല്പസമയങ്ങളെ ഈശോയുടെ ഹൃദയത്തോട് ചേർന്ന് നിന്ന് അഭിമുഖീകരിക്കുവാനും അതിജീവിക്കുവാനും നമുക്ക് പഠിക്കാം. ദൈവമാണ് നമുക്ക് ഈ ജീവിതം നൽകിയത്. നന്ദിയുള്ളവരായിരിക്കാം നമുക്ക്. ജീവിത പ്രശ്നങ്ങളെ, ബുദ്ധിമുട്ടുകളെ, മഹാമാരികളെ ദൈവത്തിന്റെ മുൻപിൽ നമുക്ക് സമർപ്പിക്കാം. എന്നിട്ട്, അമ്മ കുഞ്ഞിനെ തല്ലുമ്പോൾ, തല്ലുന്ന അമ്മയെ ത്തന്നെ വിളിച്ചു കരയുന്ന കുഞ്ഞുങ്ങളെപ്പോലെ നമുക്ക് ദൈവസന്നിധിയിൽ കരങ്ങളുയർത്താം. ഉച്ചത്തിൽ വിളിച്ചു പ്രാർത്ഥിക്കാം. തീർച്ചയായും അവിടുന്ന് നമ്മെ കേൾക്കും. നമുക്ക് ഉത്തരമരുളും. (ജെറമിയ 33, 3) നമ്മുടെ ദുഃഖങ്ങൾ സന്തോഷമായി മാറും.

നമുക്കൊന്നിനും കുറവില്ലാതെ നമ്മുടെ ദൈവം നമ്മെ കാക്കട്ടെ. ആമേൻ!

SUNDAY SERMON MT 9, 27-38

ശ്ളീഹാക്കാലം ആറാം ഞായർ

ലേവ്യർ 8, 1-13

ഏശയ്യാ 6, 1-8

1 കോറി 1, 26-31

മത്താ 9, 27-38

ശ്ളീഹാക്കാലത്തിന്റെ ആറാം ഞായറാഴ്ച്ചത്തെ സുവിശേഷഭാഗം ക്രിസ്തുവിന്റെയും, ക്രിസ്തു ശിഷ്യരുടേയും സ്വഭാവവും ദൗത്യവുമെന്തെന്ന് വളരെ വ്യക്തമായി അവതരിപ്പിക്കുകയാണ്.

ക്രിസ്തുവിന്റെയും, ക്രിസ്തു ശിഷ്യരുടേയും സ്വഭാവമാണ് കരുണ. ക്രിസ്തുവിനെപ്പറ്റി സുവിശേഷം പറയുന്നത് “ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ യേശുവിന് അവരുടെമേൽ അനുകമ്പ തോന്നി.” വിശുദ്ധ മത്തായിയുടെ സുവിശേഷം അദ്ധ്യായം 20, 34 ൽ ജെറീക്കോയിലെ അന്ധരെ സുഖപ്പെടുത്തുന്നത് വിവരിക്കുമ്പോൾ സുവിശേഷകൻ പറയുന്നത്, “ഈശോ ഉള്ളലിഞ്ഞ് അവരുടെ കണ്ണുകളിൽ സ്പർശിച്ചു. തത്ക്ഷണം അവർക്ക് കാഴ്ച്ച കിട്ടി” എന്നാണ്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷം ഒന്നാം അധ്യായത്തിൽ കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്ന രംഗമുണ്ട്. അവിടെ സുവിശേഷകൻ പറയുന്നതും ക്രിസ്തുവിന്റെ കരുണയെക്കുറിച്ചാണ്. “അവൻ കരുണ തോന്നി കൈനീട്ടി അവനെ സ്പർശിച്ചുകൊണ്ട് പറഞ്ഞു: എനിക്ക് മനസ്സുണ്ട്. നിനക്ക് ശുദ്ധിയുണ്ടാകട്ടെ. തത്ക്ഷണം കുഷ്ഠം മാറി അവന് ശുദ്ധിവന്നു.” വിശുദ്ധ മത്തായി ക്രിസ്തുവിന്റെ കരുണ നിറഞ്ഞ ഹൃദയത്തെ അവതരിപ്പിക്കുവാനായി അവിടുത്തെ വചനം തന്നെ രേഖപ്പെടുത്തുകയാണ്. ‘അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും, വിനീത ഹൃദയനുമാണ്.‘ (28) ക്രിസ്തു കരുണാമയനാണ്, കാരുണ്യം മാത്രമാണ്. സമുദ്രത്തിന്റെ ഏത് ഭാഗത്തുനിന്നും എടുക്കുന്ന ജലത്തിന് ഉപ്പുരസം ഉള്ളതുപോലെ, ക്രിസ്തുമുഴുവനും കരുണയാണ്.

ക്രിസ്തുവിന്റെ ദൗത്യമെന്താണ്? ലോകത്തിന്റെ, മനുഷ്യരുടെ, ഈ പ്രപഞ്ചത്തിന്റെ സൗഖ്യം!! മലക്കിയ പ്രവാചകൻ വളരെ വ്യക്തമായി ഇക്കാര്യം പറയുന്നുണ്ട്. ” നിങ്ങൾക്കുവേണ്ടി നീതി സൂര്യൻ ഉദിക്കു. അവന്റെ ചിറകുകളിൽ സൗഖ്യമുണ്ട്.” (4, 2) പുറപ്പാടിന്റെ പുസ്തകത്തിൽ ദൈവ വചനം പറയുന്നു, “ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്.” (പുറപ്പാട് 16, 26) ക്രിസ്തു സുഖപ്പെടുത്തുന്ന ദൈവമാണ്.

ക്രിസ്തുവിന്റെ സ്വഭാവവും ദൗത്യവും ഇവയാണെങ്കിൽ, ക്രിസ്തു ശിഷ്യരുടേയും സ്വഭാവവും, ദൗത്യവും വേറൊന്നാകാൻ സാധ്യമല്ലല്ലോ! ക്രിസ്തുവിന്റെ കരുണ നിറഞ്ഞ ഹൃദയമ ഉള്ളവരാകുകയാണ് ക്രൈസ്തവരുടെ സ്വഭാവം. ഈ ലോകത്തെ, ഈ പ്രപഞ്ചത്തെ, എല്ലാ മനുഷ്യരെയും സുഖപ്പെടുത്തുകയാണ് ക്രൈസ്തവരുടെ ദൗത്യം. ഇന്നത്തെ സുവിശേഷത്തിന്റെ സന്ദേശം ഇത് തന്നെയാണ്. കരുണയുള്ളവരായിക്കൊണ്ട് ക്രിസ്തുവിന്റെ സൗഖ്യത്തിൽ ജീവിക്കുക, മറ്റുള്ളവർക്ക് ആ സൗഖ്യം പകർന്നുകൊടുക്കുക.

ക്രിസ്തു കരുണയായതുകൊണ്ട്, കരുണ മാത്രമായതുകൊണ്ട്, ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്നവർക്ക് മാത്രമല്ല, ഈശോ തന്റെ സൗഖ്യം നൽകുന്നത്.

സുവിശേഷങ്ങളിൽ ഈശോ രോഗികളെ സുഖപ്പെടുത്തുമ്പോൾ എല്ലാവരിൽ നിന്നും ഈ വിശ്വാസം ആവശ്യപ്പെടുന്നില്ല. ചിലരുടെ അടുത്ത് ഈശോ അവരുടെ വിശ്വാസം ഏറ്റുപറയുവാൻ അവസരമൊരുക്കുന്നുണ്ട്. അന്ധതയുണ്ടായിരുന്നിട്ടും ഈശോയെ അനുഗമിക്കുന്ന, ജനങ്ങളെ തട്ടിയും, മുട്ടിയും ഈശോയെ പിന്തുടരുന്ന രണ്ടു കുരുടന്മാർക്കും ഈശോയിൽ വിശ്വാസമുണ്ടായിരുന്നു. ദാവീദിന്റെ പുത്രാ എന്ന വിളിയിൽ ആ വിശ്വാസം നമുക്ക് സ്പഷ്ടമായി കേൾക്കാം. ഞങ്ങളിൽ കനിയണമേ എന്ന നിലവിളിയിൽ ആ വിശ്വാസം നമുക്ക് തെളിഞ്ഞ് കാണാം. കാഴ്ച്ച കിട്ടിയശേഷം നാടെങ്ങും ഈശോയുടെ കീർത്തി പ്രചരിപ്പിച്ചതിൽ നിന്ന് അവരുടെ വിശ്വാസം നമുക്ക് വായിച്ചെടുക്കാം. ഈശോ അവരുടെ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല അവരെ സുഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

മറ്റുചിലരുടെ കാര്യത്തിൽ മാതാപിതാക്കളുടെയോ, സ്നേഹിതരുടെയോ വിശ്വാസം കണ്ടുകൊണ്ട് ഈശോ അവരെ സുഖപ്പെടുത്തുന്നുണ്ട്. എന്നാൽ, ചില സമയങ്ങളിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ഇല്ലാതെ, മനുഷ്യന്റെ വേദന മനസ്സിലാക്കിക്കൊണ്ട് അവളുടെ / അവന്റെ ജീവിതത്തിലേക്ക് ഈശോ തന്റെ കാരുണ്യം ചൊരിഞ്ഞുകൊണ്ട് അവരെ സുഖപ്പെടുത്തുന്നു. ഇന്നത്തെ സുവിശേഷത്തിൽ, രണ്ടു കുരുടന്മാരോട് അവരുടെ വിശ്വാസത്തെപ്പറ്റി അന്വേഷിക്കുമ്പോൾ, ഊമനെ തന്റെ കാരുണ്യത്താൽ ഈശോ സുഖപ്പെടുത്തുകയാണ്.

Cumpassio എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് compassion എന്ന English വാക്കുണ്ടായത്. Cumpassio എന്ന വാക്കിന്റെ അർത്ഥം co-suffering ഒത്ത് സഹിക്കുക എന്നാണ്. ഈ മനോഭാവം ഉൾക്കൊള്ളുന്ന അർത്ഥമാണ് മലയാളഭാഷയിൽ നാം ഉപയോഗിക്കുന്ന കരുണ, ദയ, അനുകമ്പ തുടങ്ങിയ വാക്കുകൾക്കുള്ളത്. ദലൈലാമയുടെ പുസ്തകത്തിന്റെ English പരിഭാഷകൻ തുപ്റ്റെൻ ജിൻപാ (Thupten Jinpa) Compassion നെ നിർവചിക്കുന്നത് ഇങ്ങനെയാണ്:

“കരുണ എന്നത് മറ്റുള്ളവരുടെ കഷ്ടപ്പാടുകളിൽ ഉത്കണ്ഠയുള്ള, കഷ്ടപ്പാടുകളിൽ നിന്ന് മോചനം നേടാൻ ആഗ്രഹമുള്ള, അവരുടെ കഷ്ടപ്പാടുകൾ നീങ്ങുന്നതുവരെ അവരോടൊത്ത് നിൽക്കുവാനുള്ള ഒരു മാനസികാവസ്ഥയാണ്.”

കരുണയ്ക്ക് മൂന്ന് തലങ്ങളുണ്ട്:

ഒന്ന്, അറിവിന്റെ തലം. ഒരു വ്യക്തിയുടെ ജീവിതസാഹചര്യങ്ങളിൽ നിന്നുകൊണ്ട് “എനിക്ക് നിന്നെ മനസിലാക്കുവാൻ, അറിയാൻ സാധിക്കുന്നുണ്ട്” എന്ന് പറയുവാൻ കഴിയുന്ന മനസികാവസ്ഥയാണത്.

രണ്ട്, സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ തലം. എനിക്ക് നിന്നെ മനസ്സിലാക്കുവാൻ മാത്രമല്ല, എനിക്ക് നിന്നോടൊത്ത് വിഷമിക്കുവാനുമാകും എന്ന അവസ്ഥ.

മൂന്ന്, ബോധ്യപ്പെടുത്തലിന്റെ തലം. നിന്റെ ഈ വിഷമത്തിനകത്തുനിന്ന് പുറത്തുകടക്കാൻ നിന്റെകൂടെ ഞാനുമുണ്ടാകുമെന്ന് വേദനിക്കുന്ന വ്യക്തിയെ ബോധ്യപ്പെടുത്തുന്ന, അവളുടെ /അവന്റെ വേദന ഇല്ലാതാക്കിയെടുക്കുന്ന അവസ്ഥ.  അവസ്ഥ.

കരുണയുടെ ഈ മൂന്നുതലങ്ങളും ഒരുമിച്ചു ചേർന്നിരിക്കുകയാണ് ക്രിസ്തുവിൽ. ഈശോയ്ക്ക് എല്ലാവരെയും അറിയാം. നിങ്ങളെയും എന്നെയും ഈശോയ്ക്കറിയാം. ആരോടും പറയുവാൻ സാധിക്കാതെ ഉള്ളിലൊളിപ്പിച്ചിരിക്കുന്ന നമ്മുടെ സങ്കടങ്ങളോടൊപ്പം, ആഗ്രഹങ്ങളോടൊപ്പം ഈശോയ്ക്ക് നമ്മെ അറിയാം. നമ്മുടെ ജീവിതവുമായി താദാത്മ്യപെട്ട്  നിൽക്കുന്നവനാണ് ഈശോ. ലാസറിന്റെ മരണത്തിൽ ലാസറിന്റെ സഹോദരിമാരോടൊത്ത് കരഞ്ഞവനാണ് ഈശോ. തോമാശ്ലീഹായുടെ മനസ്സിന്റെ വേദനയറിഞ്ഞവനാണ് ഈശോ. മഗ്ദലേനയിലെ മറിയത്തിന്റെ ഹൃദയത്തിനുള്ളിൽ നന്മ കണ്ടെത്തിയവനാണ് ഈശോ. നമ്മോടൊത്തു ചിരിക്കാനും, കരയാനും, വേവലാതിപ്പെടാനും കഴിയുന്നവനാണ് ഈശോ. നമ്മുടെ പ്രശ്നങ്ങളെ പരിഹരിക്കുന്നവനാണ് ഈശോ. കരുണ പൂത്തുലഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു വൃക്ഷമായി ഈശോ മനുഷ്യന്റെ മുൻപിൽ നിൽക്കുമ്പോൾ തത്ക്ഷണം അവളുടെ/അവന്റെ ബന്ധങ്ങൾ അഴിയുകയാണ്; കണ്ണുകൾ തുറക്കപ്പെടുകയാണ്; സംസാരശക്തി വീണ്ടുകിട്ടുകയാണ്. വചനം പറയുന്നത് കേൾക്കുക: “തത്ക്ഷണം അവൻ സുഖപ്പെട്ടു.”

ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ആൾരൂപമാകേണ്ടവളാണ്/ ആൾരൂപമാകേണ്ടവനാണ്. ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ആൾ രൂപങ്ങളായി ക്രൈസ്തവർ ഈ ലോകത്തിലൂടെ നടക്കുമ്പോൾ, സഞ്ചരിക്കുമ്പോൾ ഈ ലോകം സൗഖ്യം പ്രാപിക്കും. ഇതാണ് നമ്മുടെ പ്രാർത്ഥന: “ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴിതുറക്കൂ.”

എന്നാൽ, ഇങ്ങനെ പ്രാർത്ഥിച്ചു് ലോകത്തെ സുഖപ്പെടുത്തുന്ന ക്രൈസ്തവരെ ഓടിച്ചുകളയുന്നതുകണ്ട്‌ ഞെട്ടുകയാണ് നാമിന്ന്. കഴിഞ്ഞ വെള്ളിയാഴ്ചയിലെ ദീപിക ദിനപത്രത്തിന്റെ അവസാന പേജിൽ ഒരു വാർത്തയുണ്ടായിരുന്നു. വാർത്ത വായിച്ചു് ഞാൻ ശരിക്കും ഞെട്ടിപ്പോയി. “മദർ തെരേസായുടെ സന്യാസിനിമാർ പുറത്താക്കി നിക്കരാഗ്വ.” ഒപ്പം, നിക്കരാഗ്വയിൽ നിന്ന് അയൽരാജ്യമായ കോസ്റ്റാറിക്കയിലേക്ക് നടന്നു നീങ്ങുന്ന സന്യാസിനിമാരുടെ ചിത്രവും കൊടുത്തിരുന്നു. മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനിമാർ 1988 മുതൽ നിക്കരാഗ്വയിൽ പ്രവർത്തിക്കുന്നതാണ്. കുട്ടികൾക്കുള്ള നഴ്സറിയും, സ്ത്രീകൾക്കായുള്ള അഭയ കേന്ദ്രവും നഴ്‌സിംഗ് ഹോമും അവർ നടത്തിയിരുന്നു. ക്രിസ്തുവിന്റെ കരുണയിലൂടെ നിക്കരാഗ്വയെ സൗഖ്യപ്പെടുത്തിയിരുന്ന സന്യാസിനിമാരെയാണ് നിക്കരാഗ്വയിലെ പ്രസിഡണ്ട് ഡാനിയേൽ ഒർട്ടേഗയുടെ സർക്കാർ ആട്ടിയോടിച്ചത്. നന്മയെ, കരുണയെ  മനസ്സിലാക്കാൻ സാധിക്കാത്ത ആധുനിക ലോകത്തിന്റെ ഒരു പരിച്ഛേദമാണ് നിക്കരാഗ്വ.

നിക്കരാഗ്വ മാത്രമല്ല, നമ്മുടെ ഭാരതവും ക്രിസ്തുവിന്റെ കരുണയുടെ മുഖങ്ങളെ മാവോയിസ്റ്റുകൾ എന്നൊക്കെ മുദ്രകുത്തി ഇല്ലാതാക്കുവാൻ ശ്രമിക്കുന്നുണ്ട്. ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ആൾരൂപമായിക്കൊണ്ട് പാവങ്ങൾക്കുവേണ്ടി പ്രവർത്തിച്ച, ജീവിച്ച ഫാ. സ്റ്റാൻ സ്വാമിയുടെ മരണവാർഷികമായിരുന്നു ജൂലൈ 5. ക്രിസ്തുവിന്റെ കരുണയുടെ മുഖങ്ങളെ, ഭാരതത്തെ സുഖപ്പെടുത്തുന്ന ക്രൈസ്തവരെ ഇല്ലാതാക്കുമ്പോൾ നഷ്ടപ്പെടുന്നത് ലോകത്തിന്റെ മനുഷ്യന്റെ സൗഖ്യമാണെന്ന് ലോകം മറന്നുപോകുന്നു.

ഗവൺമെന്റ് ആദ്യം ചോദിച്ചത് കത്തോലിക്കരേ, എവിടെനിന്നാണ് നിങ്ങൾക്ക് പണം ലഭിക്കുന്നത്? അപ്പോൾ ലോകം വിചാരിച്ചു, ശരിയല്ലേ. സമ്പത്ത് കൊണ്ട് ക്രൈസ്തവർ എന്ത് ചെയ്യുന്നു എന്ന് ആരും ചോദിച്ചില്ല. പിന്നെ, സർക്കാർ, കത്തോലിക്കരുടെ സ്ഥാപനങ്ങളെ കൂച്ചുവിലങ്ങിടുവാൻ തുടങ്ങി. അപ്പോൾ ലോകം പറഞ്ഞു സുതാര്യത നല്ലതല്ലേ. ഒർട്ടേഗയുടെ മനസ്സിലിരിപ്പിനെക്കുറിച്ചു് ആരും ചിന്തിച്ചില്ല. പിന്നെ, ക്രൈസ്തവരുടെ പ്രവൃത്തികളെക്കുറിച്ചായി ചോദ്യങ്ങൾ. അവിടെയും ലോകം ഒർട്ടേഗയുടെ കൂടെ നിന്നു. അങ്ങനെ പതുക്കെ, പതുക്കെ ഒർട്ടേഗ തന്റെ അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ക്രൈസ്തവമുക്ത നിക്കരാഗ്വ നിർമിച്ചുകൊണ്ടിരിക്കുന്നു. സ്നേഹമുള്ളവരേ, നമ്മുടെ ഇന്ത്യയും ഈ ഒരു ദിശയിലൂടെയല്ലേ നീങ്ങിക്കൊണ്ടിരിക്കുന്നത്? ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ മുഖം തുടച്ചു നീക്കുവാൻ, ഇന്ത്യയെ  സുഖപ്പെടുത്തുന്ന ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ ആളുകളെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്നത് വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന് ചരിത്രം പറയുന്നു.

മനുഷ്യൻ മനുഷ്യനോട്, പ്രകൃതിയോട് കരുണകാണിക്കാത്ത കാലങ്ങളിൽ സംഭവിച്ചതൊക്കെ മനുഷ്യൻ മറക്കുകയാണ്. രണ്ടാം ലോകമഹായുദ്ധവും, ഹിറ്റ്ലറിൻറെ ഫാസിസ്റ്റ് രീതികളും, യഹൂദരെ ഇല്ലാതാക്കുവാൻ നടത്തിയ വംശഹത്യയുമൊക്കെ ക്രിസ്തുവിന്റെ കാരുണ്യം ലവലേശംപോലും ഇല്ലാത്ത വ്യക്തികളുടെ കിരാത നൃത്തമായിരുന്നു. അവർ ലോകത്തെ സുഖപ്പെടുത്തുകയല്ല, ലോകത്തെ കൂടുതൽ കൂടുതൽ മുറിപ്പെടുത്തുകയായിരുന്നു.

ഹങ്കേറിയൻ നോവലിസ്റ്റ് എലീ വീസലിന്റെ (Elie Wiesel) നൈറ്റ് (Night) എന്ന നോവൽ വായിച്ചാൽ കഴിഞ്ഞ തലമുറയുടെ ക്രൂരമുഖം നമുക്ക് മനസ്സിലാകും. ലക്ഷക്കണക്കിന് ജൂതരുടെ എഴുതപ്പെടാത്ത ഡയറിക്കുറിപ്പുകളുടെ സമാഹാരമാണ് ഈ നോവൽ. എലീ വീസൽ പറയുന്നത് കേൾക്കൂ..”മനുഷ്യർ മനുഷ്യരോട് ചെയ്തത് എന്തെന്ന് ഓർത്തുവെയ്ക്കാൻ നാം തയ്യാറാണെങ്കിൽ, നാളെ മറ്റു ദുരന്തങ്ങൾ തടയാൻ നമുക്ക് സാധിച്ചേക്കും.”

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം, സുവിശേഷ സന്ദേശം നമുക്കൊരു വെല്ലുവിളിയാണ്. മനുഷ്യൻ മനുഷ്യനിലെ മൃഗീയത കൂടുതലായി പുറത്തുകൊണ്ടു വരുന്ന ഒരു കാലഘട്ടമായി വർത്തമാനകാലത്തെ കരുതാൻ താത്പര്യമില്ലെങ്കിലും, ഓരോ ദിവസവും നടക്കുന്ന സംഭവങ്ങൾ അതിന് അടിവരയിടുകയല്ലേ? എന്തെന്ത് ക്രൂരതകളാണ്, കുടുംബങ്ങളിലും, സമൂഹങ്ങളിലും, ആത്മീയ ഇടങ്ങളിലും നടമാടുന്നത്? ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ മുഖമുള്ളവർ കുറയുന്നു ഇവിടെ. കരുണ വറ്റിയ കണ്ണുകളുള്ള, ഹൃദയമുള്ള ആളുകൾ കൂടിവരുന്നു. ക്രിസ്തുവിന്റെ കരുണയുടെ ലോകത്തെ സുഖപ്പെടുത്തുന്നവർ കുറഞ്ഞു വരുന്നു.

എഴുന്നേൽക്കുവിൻ, ഉണരുവിൻ! ക്രിസ്തുവിനെ, അവിടുത്തെ കരുണയെ അവിടുത്തെ സൗഖ്യത്തെ ലോകത്തിന് നൽകുവാൻ തയ്യാറകുവിൻ! ആമേൻ!

SUNDAY SERMON JN, 11, 1-16

ശ്ളീഹാക്കാലം അഞ്ചാം ഞായർ

ജൂലൈ 3

മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ

സന്ദേശം

ഭാരതക്രൈസ്തവ സഭയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ പിതാവും, ക്രിസ്തുവിനുവേണ്ടി വീരമരണം സ്വീകരിച്ച രക്തസാക്ഷിയുമായ മാർത്തോമാശ്ലീഹയുടെ 1950 ആം രക്ത സാക്ഷിത്വ വാർഷികത്തിന്റെ സമാപനത്തിലാണ്, നാമിന്ന്, വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിക്കുന്നത്. ഇന്നലെകളെ ഓർമിക്കുവാനും, നാം ജീവിക്കുന്ന വർത്തമാനകാലത്തെ അറിയുവാനും, നാളെയെ കരുതലോടെ കരുപ്പിടിപ്പിക്കുവാനുമുള്ളതാണ് വിശുദ്ധരുടെ തിരുനാളുകൾ, പ്രത്യേകിച്ച് വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ. ഇന്നത്തെ സുവിശേഷത്തിൽ വായിച്ചു കേട്ടതുപോലെ, ക്രിസ്തുവിനുവേണ്ടി മരിക്കുവാൻ തയ്യാറാകുന്ന പ്രേഷിത ധീരത സ്വന്തമാക്കുവാൻ, ആ ധീരതയോടെ ക്രിസ്തുവിനായി ജീവിക്കുവാൻ ഇന്നത്തെ ദുക്റാന തിരുനാൾ നമ്മെ ക്ഷണിക്കുകയാണ്; വിശുദ്ധ തോമാശ്ലീഹാ പകർന്നു തന്ന ക്രിസ്തുവിലുള്ള വിശ്വാസ ദീപം കരിന്തിരി കത്താതെ, ഉജ്ജ്വലമായി ആളിക്കത്തിച്ചുകൊണ്ട് വരും തലമുറയ്ക്ക് കൈമാറുവാൻ ഭാരത സഭാമക്കളേ മുന്നോട്ടുവരുവിൻ എന്ന് ഇന്നത്തെ തിരുനാൾ നമ്മോട് ആഹ്വാനംചെയ്യുകയാണ്. ഈ ക്ഷണത്തിന്റെ, ആഹ്വാനത്തിന്റെ പ്രാധാന്യവും, പ്രസക്തിയും മനസ്സിലാക്കിക്കൊണ്ട് ദുക്റാന തിരുനാളിന്റെ സന്ദേശം നമുക്ക് ശ്രവിക്കാം.

വ്യാഖ്യാനം

വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ആം വാർഷികം നാം ആചരിക്കുമ്പോൾ, ഓർക്കണം, ഭാരത സഭ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. ഞാനീ പറഞ്ഞ പ്രസ്‌താവം വെറുതെ കേട്ടുമറക്കാനുള്ള ഒന്നല്ല. വിശുദ്ധ തോമാശ്ലീഹാ നമുക്ക് പകർന്നു തന്ന ക്രിസ്തുവിലുള്ള വിശ്വാസം ഭാരതത്തിൽ, കേരളത്തിൽ വരും നാളുകളിൽ നിലനിൽക്കണമെങ്കിൽ, നമ്മുടെ വരുംതലമുറ ക്രിസ്തുവിന്റെ സ്നേഹത്തിലും, സന്തോഷത്തിലും, നീതിയിലും ജീവിക്കണമെങ്കിൽ, നാം ഈ പ്രസ്താവനയെ ഗൗരവമായി കാണണം. കാരണം, നിലനിൽപ്പിന്റെ ഭീഷണി നേരിടുകയാണ് ഭാരത ക്രൈസ്തവ സഭയിന്ന്. വാർത്താമാധ്യമങ്ങൾ പലതും തമസ്കരിക്കുന്നുണ്ടെങ്കിലും, നീതിന്യായ കോടതികൾ ഈ സത്യം സമ്മതിക്കുന്നുണ്ട്. ക്രൈസ്തവർക്കെതിരെ ഭാരതത്തിൽ നടക്കുന്ന ആക്രമണങ്ങളെ „നിർഭാഗ്യകര“മെന്നാണ് കഴിഞ്ഞ ജൂൺ 26 ന് ഭാരതത്തിന്റെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. നമ്മുടെ രാജ്യത്ത് ക്രൈസ്തവർക്കും, ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും, വൈദികർക്കും, സന്യസ്തർക്കുമെതിരെ ഓരോ മാസവും 45 മുതൽ 50 വരെ അക്രമാസക്തമായ ആക്രമണങ്ങൾ നടക്കുന്നുണ്ട് എന്നാണ് സുപ്രീംകോടതിയിൽ പറഞ്ഞത്.  ഹിന്ദു തീവ്രവാദ സംഘടനകളും, മുസ്‌ലിം തീവ്രവാദ സംഘടനകളും രാജ്യത്തുടനീളം ക്രൈസ്തവർക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കുമെതിരെ ആക്രമണങ്ങൾ അഴിച്ചു വിടുന്നുണ്ട്. വർധിച്ചു വരുന്ന വിവിധ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കേരള കത്തോലിക്കാ രൂപതകൾ സംസ്ഥാനവ്യാപകമായി ജാഗ്രത സമിതികൾ രൂപീകരിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമെന്ന് ഞാൻ വിചാരിക്കുന്നു. ക്രൈസ്തവർ നേരിടുന്ന ഭീഷണികളെ ചെറുക്കുക എന്നതാണ് ഇത്തരം സമിതികളുടെ ലക്‌ഷ്യം. 

ഇങ്ങനെയുള്ള ഒരു അന്തരീക്ഷത്തിൽ മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിക്കുമ്പോൾ നാം അറിയണം ആരായിരുന്നു വിശുദ്ധ തോമാശ്ലീഹാ എന്ന്. നാമറിയണം എങ്ങനെയാണ് തോമാശ്ലീഹാ ഈ ഭാരതത്തിൽ ക്രിസ്തുവിനെ പ്രഘോഷിച്ചതെന്ന്. നാമറിയണം എന്തുമാത്രമായിരുന്നു വിശുദ്ധന്റെ പ്രേഷിത തീക്ഷ്ണത എന്ന്, പ്രേഷിത ധൈര്യം എന്ന്.

വിശുദ്ധ തോമാശ്ലീഹാ, ഈശോയുടെ ശിഷ്യനായി ഒരു പ്രച്ഛന്ന വേഷധാരിയായിട്ടല്ല ഭാരതത്തിൽ വന്നത്. ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾക്ക് ഒച്ചയും, കണ്ണും, മുഖവും, നടത്തവും, കൈ ആംഗ്യങ്ങളുമെല്ലാം കൊടുക്കുന്ന അഭിനേതാവിനെപ്പോലെ, ക്രിസ്തുവിനെ അഭിനയിച്ചു കാണിക്കാൻ വന്ന ഒരു അഭിനേതാവുമായിരുന്നില്ല തോമാശ്ലീഹാ. സ്വന്തം ജീവിതത്തിലൂടെ ക്രിസ്തുവിന് പ്രവർത്തിക്കുവാൻ അദ്ദേഹം ഒരു ഉപകരണമാകുകയായിരുന്നു – an effective instrument! ചായം കഴുകിക്കഴിയുമ്പോൾ കഥാപാത്രത്തിൽ നിന്ന് മോചനം നേടുന്ന അഭിനേതാവിനെപ്പോലെയല്ല, ജീവിതം മുഴുവനും തോമാശ്ലീഹാ ക്രിസ്തു ശിഷ്യനായിരുന്നു, നല്ല original Disciple of Christ! പ്രകൃതിയോട് നീതിപുലർത്താത്ത ക്രത്രിമജലം – ക്ളോറിനേറ്റഡ് ജലം, കുപ്പികളിലടച്ച  ജലം, മലിനമായ ജലം – ക്രിസ്റ്റലുകളെ (Crystals) രൂപപ്പെടുത്താത്ത പോലെ, ക്രിസ്തുവിനോട് നീതിപുലർത്താത്ത ഒരു ശിഷ്യനും, ക്രിസ്തുവിനെ അതിന്റെ പൂർണതയിൽ ലോകത്തിന് നൽകുവാൻ കഴിയില്ല.

അധികാരത്തിന്റെയും, സമ്പത്തിന്റെയും, സ്ഥാനമാനങ്ങളുടെയും പിന്നാലെ ലോകം ഓടുമ്പോൾ, അതിനോടൊപ്പം ഓടാതെ, ക്രിസ്തുവിനുവേണ്ടി ലോകത്തിന് എതിരേ ഓടിക്കൊണ്ട് ദൈവത്തിന്റെ ഇഷ്ടം അതിന്റെ ഏറ്റവും മഹത്വത്തിൽ ജീവിച്ചവനാണ് വിശുദ്ധ തോമാശ്ലീഹാ. ക്രിസ്തുവിനെ കൊല്ലുവാൻ plan തയ്യാറാക്കുന്ന യഹൂദരരുടെ അടുത്തേക്ക്, ക്രിസ്തുവിനോടൊപ്പം പോകാൻ മറ്റു ശിഷ്യന്മാർ മടികാണിച്ചപ്പോൾ, തങ്ങളെയും അവർ ആക്രമിച്ചെങ്കിലോ എന്നോർത്ത് പിന്നോട്ട് നിന്നപ്പോൾ, “നമുക്കും അവനോടൊപ്പം പോയി മരിക്കാ“മെന്ന് ധൈര്യപൂർവം പറഞ്ഞവനാണ് തോമാശ്ലീഹാ. താൻ വഴിയും സത്യവും ജീവനുമാണെന്ന വലിയ വെളിപാട് ലോകത്തോട് പ്രഘോഷിക്കുവാൻ ക്രിസ്തുവിനൊപ്പം നിന്നവനാണ് തോമാശ്ലീഹാ. ഉത്ഥിതനായ ക്രിസ്തുവിനെക്കണ്ട ശിഷ്യരുടെ ജീവിതത്തിൽ പിന്നെയും നിരാശയും, പ്രതീക്ഷയില്ലായ്മയും, സങ്കടവും ദർശിച്ചതുകൊണ്ട്, ഉത്ഥിതനായ ക്രിസ്തുവിനെ തനിക്കും കാണണമെന്ന് ശാഠ്യം പിടിച്ചവനാണ് തോമാശ്ലീഹാ. വീണ്ടും, ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടപ്പൊഴോ, തന്റെ conditions എല്ലാം മറന്ന് അവിടുത്തെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് ഏറ്റുപറഞ്ഞവനാണ് തോമാശ്ലീഹാ. അതിനുശേഷം ധൈര്യത്തോടെ കേട്ടറിവുപോലുമില്ലാത്ത രാജ്യത്തുവന്ന്, ഭാഷയറിയാത്ത ഭാരതദേശത്തുവന്ന് ക്രിസ്തുവിനെ പ്രസംഗിച്ചവനാണ് തോമാശ്ലീഹാ. ക്രിസ്തുവിനെ പ്രഘോഷിച്ചതിന്റെ പേരിൽ, ക്രിസ്തുവിനെ ഭാരതത്തിന് നൽകിയതിന്റെ പേരിൽ ശത്രുക്കളാൽ കൊല്ലപ്പെട്ടവനാണ്, രക്തസാക്ഷ്യത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം നല്കിയവനാണ് തോമാശ്ലീഹാ.

ഇത്രയും ധീരനായ ഒരു വ്യക്തിയാണ്, ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിന്റെ, എന്റെ വിശ്വാസത്തിന്റെ പിതാവെന്നത് അഭിമാനകാരമല്ലേ പ്രിയപ്പെട്ടവരേ? ഇന്നത്തെ സുവിശേഷമൊന്ന് ശ്രദ്ധിക്കൂ….

തന്റെ സ്നേഹിതനായ ലാസർ മരിച്ചതിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഈശോ ശിഷ്യരോട് നമുക്ക് യൂദയായിലേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ ശിഷ്യന്മാർ ഞെട്ടുകയാണ്. ഈശോ പറഞ്ഞതിലെ അപകടം അവർക്ക് പെട്ടെന്ന് മനസ്സിലായി. തങ്ങളുടെ അവസാനമാണ് യൂദായിലേക്കുള്ള യാത്ര! അവർ അവിടെ അവരുടെ മരണം മണത്തറിഞ്ഞു. „ഈശോയേ, അവർ നിന്നെ കല്ലെറിഞ്ഞു കൊല്ലും“ ചില ശിഷ്യന്മാർ അവനെ പേടിപ്പിക്കുവാൻ നോക്കി. “ഗുരുവേ, നിയമജ്ഞർ നിനക്കെതിരെ കേസ് കൊടുക്കും”, എന്നായി മറ്റു ചില ശിഷ്യന്മാർ. പക്ഷേ, ഈശോ യൂദായിലേക്ക് പോകാൻ തയ്യാറായിത്തന്നെ നിന്നു. ഇവയൊന്നും ഫലിക്കാതെ വന്നപ്പോൾ പല ന്യായങ്ങളും അവർ പറഞ്ഞിട്ടുണ്ടാകും. കാരണം, ശിഷ്യത്വം എന്ന് പറയുന്നത് ഗുരുവിനോടൊപ്പമുള്ള, ഗുരുവിനുവേണ്ടിയുള്ള ജീവിതമാണെന്ന് അവർ മനസ്സിലാക്കിയില്ല. അവർക്ക് അവരുടെ ജീവിതമായിരുന്നു വലുത്.

സ്വന്തം ജീവിതം വച്ച് കളിയ്ക്കാൻ അവർ ആഗ്രഹിച്ചില്ല. എന്നാൽ, ദീദിമോസ്എന്ന തോമസ്, ഒരു ശിഷ്യൻ ആരെന്ന ഉറച്ച ബോധ്യത്തോടെ, ഉത്തമനായ, ധൈര്യവാനായ ഒരു ശിഷ്യനുമാത്രം പറയാൻ പറ്റുന്ന ചങ്കൂറ്റത്തോടെ പറഞ്ഞു: “അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം!” ക്രിസ്തു ദീദിമോസിനെ സ്നേഹത്തോടെ നോക്കി പുഞ്ചിരിച്ചു കാണണം!!!

തോമാശ്ലീഹാ ഈശോയുടെ ശിഷ്യനായ രംഗം വളരെ മനോഹരമായി വിവരിക്കുന്നുണ്ട് മരിയാ വാൾതോത്തയുടെ “ദൈവ മനുഷ്യന്റെ സ്നേഹഗീത” എന്ന പുസ്തകത്തിൽ.

“ഈശോയോടൊപ്പം ചേരണമെന്നാഗ്രഹിച്ചു് നിറഞ്ഞ മനസ്സോടെയാണ് അയാൾ ഈശോയെ കാണുവാൻ ചെന്നത്. കൂടെ യൂദാസും ഉണ്ടായിരുന്നു. പക്ഷേ, ആദ്യ കൂടിക്കാഴ്ച്ച അയാളിൽ പരിഭ്രമം ജനിപ്പിച്ചു. അവിടുത്തെ വചനങ്ങൾ അയാളിൽ സ്വന്തം ബലഹീനതകളെ ക്കുറിച്ചുള്ള ചിന്ത ഉളവാക്കി. ശുഷ്യനാകുവാൻ താൻ അയോഗ്യനാണെന്ന് അയാൾ ചിന്തിച്ചുപോയി. “നീ എത്രയോ പരിശുദ്ധൻ. നിന്റെ സമീപം നിൽക്കുവാൻ പോലും ഞാൻ അയോഗ്യൻ” എന്ന് പറഞ്ഞു തോമസ് യാത്ര പറഞ്ഞു പിരിഞ്ഞു. എന്നാൽ പോകുന്നതിനുമുമ്പ്, “ഞാൻ വീണ്ടും വരുമ്പോൾ നീ എന്നെ വന്നു കാണണം” എന്നും, ” ദീദിമൂസ് എന്ന നിന്റെ നാമം ഞാൻ ഓർത്തിരിക്കും ” എന്നും ഈശോ അവനോട് പറഞ്ഞു. അയാൾ തിരികെ വരുമെന്ന് ഈശോയ്ക്കറിയാമായിരുന്നു. കുറച്ചു ദിവസങ്ങൾക്കുശേഷം, അയാൾ വരികയും ചെയ്തു. വന്നതേ അയാൾ ഈശോയുടെ കാൽക്കൽ വീണു. എന്നിട്ട് പറഞ്ഞു: “നീ വരുന്നതുവരെ കാത്തിരിക്കുവാൻ വയ്യ. ദയവായി എന്നെ നിന്റെ ശിഷ്യനായി സ്വീകരിച്ചാലും. ഞാൻ തെറ്റുകൾ ചെയ്തവനാണ്. എങ്കിലും ഒന്ന് എനിക്ക് ഉറപ്പുണ്ട്.  നിറയെ സ്നേഹമുണ്ട്.” അതായിരുന്നു ഈശോയ്ക്ക് വേണ്ടതും. തോമയുടെ തലയിൽ കൈകൾ വച്ച് അനുഗ്രഹിച്ചുകൊണ്ട് ഈശോ പറഞ്ഞു: “ദീദിമൂസ് നീ ഇന്നുമുതൽ ഞങ്ങളോടൊപ്പം താമസിച്ചുകൊള്ളുക. ഇന്നുമുതൽ നീ എന്റെ ശിഷ്യനാണ്.” അന്നുമുതൽ തോമ ഈശോയുടെ ശിഷ്യനായി.”

സ്നേഹമുള്ളവരേ, ഹൃദയം നിറയേ സ്നേഹം ഉണ്ടെങ്കിലേ ഈശോയുടെ ശിഷ്യനാകുവാൻ കഴിയൂ. നമ്മുടെ അയോഗ്യതയല്ല, ബലഹീനതയല്ല ശിഷ്യത്വത്തെ ദൈവാനുഗ്രഹപ്രദമാക്കുന്നത്. നമ്മുടെ സ്നേഹവും, ത്യാഗവും, ആഗ്രഹവും ഒത്തുചേരുമ്പോൾ മാനുഷികമായ ആകുലതകൾ, ദൈവത്തിന്റെ കൃപ ഒഴുകിവരുന്ന ചാലുകളായി മാറും. ഹൃദയം നിറയെ സ്നേഹമുണ്ടെങ്കിൽ നമുക്ക് നാം ആയിരിക്കുന്ന ഇടങ്ങളിൽ ക്രിസ്തുവിന്റെ ശിഷ്യരാകാൻ കഴിയും. തോമസ് എന്ന ശിഷ്യനെ ശരിക്കും മനസ്സിലാക്കാൻ നമുക്ക് കഴിയണം. “ഗുരുവില്ലാത്ത ജീവിതത്തേക്കാൾ നല്ലത് ഗുരുവിനോടൊത്തുള്ള, ഗുരുവിനുവേണ്ടിയുള്ള മരണമാണ് എന്ന് ബോധ്യമുണ്ടായിരുന്നവനാണ് തോമാശ്ലീഹാ. നമ്മുടെയൊക്കെ ക്രൈസ്തവജീവിതങ്ങൾക്ക് ഇല്ലാതെ പോയിരിക്കുന്നതും അത് തന്നെയാണ്.

മറ്റൊന്ന്, തോമാശ്ലീഹായുടെ ഈശോയെക്കുറിച്ചുള്ള അറിവാണ്. അന്നുവരെ, മനുഷ്യർ ഗുരുക്കന്മാരെ കണ്ടിരുന്നത് സത്യത്തിലേക്കുള്ള, ജ്ഞാനത്തിലേക്കുള്ള വഴി കാണിച്ചുതരുന്ന ദൈവമനുഷ്യരായിട്ടാണ്. ഭാരതത്തിലും അങ്ങനെത്തന്നെയായിരുന്നു ഗുരുക്കന്മാരെ കണ്ടിരുന്നത്. ഗുരു വഴികാണിക്കുന്നവനാണ്; വെളിച്ചത്തിലേക്ക് നയിക്കുന്നവനാണ് എന്ന ശക്തമായ പാരമ്പര്യം ഇപ്പോഴും നമുക്ക് ഉണ്ട്. സംസ്കൃതത്തിൽ പറയുന്നത്, ഗു ശബ്ദം അന്ധകാരം. രു ശബ്ദം തത് നിരോധകം എന്നാണ്.  എന്നുവച്ചാൽ, അന്ധകാരത്തെ മാറ്റി വെളിച്ചം നൽകുന്നവൻ ആരോ, അവനാണ് ഗുരു. തോമസും അങ്ങനെത്തന്നെയാണ് വിചാരിച്ചിരുന്നത്. അതുകൊണ്ടല്ലേ അദ്ദേഹം പറഞ്ഞത്, “വഴി ഞങ്ങൾ എങ്ങനെ അറിയും. ഞങ്ങൾക്ക് വഴി കാണിച്ചു താ.” അപ്പോഴാണ് അയാൾ അറിയുന്നത് ക്രിസ്തു വഴി കാണിച്ചു തരുന്നവൻ മാത്രമല്ല. അവിടുന്ന് വഴി തന്നെയാണ്. സത്യം പറയുന്നവൻ മാത്രമല്ല, സത്യം തന്നെയാണ്. ജീവൻ നൽകുന്നവൻ മാത്രമല്ല, ജീവൻ തന്നെയാണ്.  അപ്പം നൽകുന്നവൻ മാത്രമല്ല, അപ്പം തന്നെയാണ്. സൗഖ്യം നൽകുന്നവൻ മാത്രമല്ല, സൗഖ്യം തന്നെയാണ്. പ്രകാശം കാണിക്കുന്നവൻ മാത്രമല്ല, പ്രകാശം തന്നെയാണ്.

അന്നുവരെ ഉണ്ടായിരുന്ന ഗുരു സങ്കല്പങ്ങളെല്ലാം ക്രിസ്തുവിൽ മാറി മറിയുകയാണ്. അന്നുവരെയുണ്ടായിരുന്ന ഗുരു സങ്കല്പങ്ങളുടെയെല്ലാം പൂർത്തീകരണമാകുകയാണ്ക്രിസ്തു.

തോമസിൽ രൂപാന്തരം സംഭവിക്കുകയാണ്. അപ്പോൾ മുതൽ അയാൾ കാണുന്ന വഴികളെല്ലാം ക്രിസ്തുവായി മാറി. അയാൾ കേൾക്കുന്ന, കാണുന്ന സത്യമെല്ലാം ക്രിസ്തുവായി മാറി. അയാൾ കാണുന്ന ജീവനെല്ലാം, ജീവനുള്ളതെല്ലാം എന്തായി മാറി അയാൾക്ക്? ക്രിസ്തുവായി മാറി. അതാ, ജറുസലേമിലെ വഴിയും, ഇങ്ങു ഭാരതത്തിലെ വഴിയും അയാൾക്ക് സമം. എല്ലാം ക്രിസ്തുവാണ്. ജെറുസലേമിലുള്ളതും, ജെറുസലേമിലുള്ളവരും, ഭാരതത്തിലുള്ളതും, ഭാരതത്തിലുള്ളവരും അയാൾക്ക്‌ സമം. എല്ലാം ക്രിസ്തുവാണ്. അങ്ങനെയാണ് അയാളിൽ ഒരു മിഷനറി, പ്രേഷിതൻ രൂപപ്പെട്ടത്. അങ്ങനെയാണ് നമ്മിൽ ഒരു ക്രൈസ്തവ, ക്രൈസ്തവൻ, ഒരു മിഷനറി, പ്രേഷിതൻ രൂപപ്പെടേണ്ടത്, പിറവിയെടുക്കേണ്ടത്. സ്നേഹമുള്ളവരേ, നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസ വ്യക്തിത്വം എത്രയോ ധന്യമാണ്! എത്രയോ മഹനീയമാണ്!

ഭാരതത്തിൽ ഇന്ന് ക്രൈസ്തവർ ധാരാളം പീഡനം അനുഭവിക്കുന്നുണ്ട്. ശരിയായിരിക്കാം, നമുക്കത് അനുഭവപ്പെടുന്നില്ല. ഇവിടെ നാം സുരക്ഷിതരായിരിക്കാം. പക്ഷേ, കാലത്തിന്റെ ചുവരെഴുത്തു് വായിച്ചാൽ മനസ്സിലാകും, ഈ സുരക്ഷിതത്വത്തിന് ആയുസ്സ് കുറവാണ്. തോമാശ്ലീഹായിലൂടെ ലഭിച്ച വിശ്വാസം ജീവിക്കുവാനും, ഏറ്റുപറയുവാനും സാധിക്കാത്തത്ര ബുദ്ധിമുട്ടുകൾ നേരിടുന്ന കാലം വിദൂരമല്ല. തോമാശ്ലീഹായെപ്പോലെ നാം ധൈര്യമുള്ളവരാകണം. ക്രിസ്തുവിനുവേണ്ടി ജീവിക്കുവാൻ താത്പര്യമുള്ളവരാകണം. ഇരിക്കുന്ന കമ്പ് മുറിക്കുന്ന വിഡ്ഢികളാകാതെ പരസ്പരം സഹായിച്ചും, സഹകരിച്ചും ക്രൈസ്തവജീവിതങ്ങളെ നിർമ്മലമാക്കിയും നാം മുന്നേറേണ്ടിയിരിക്കുന്നു. സ്വന്തം സ്വാർത്ഥ ലാഭങ്ങൾക്കുവേണ്ടി നിലകൊള്ളാതെ, ക്രിസ്തുവിനോടൊപ്പം, തിരുസ്സഭയോടൊപ്പം നിന്നുകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ തയ്യാറാകേണ്ടിയിരിക്കുന്നു.

സമാപനം

സ്നേഹമുള്ളവരേ, ഈ ജൂലൈ മൂന്ന് നമുക്കൊരു പ്രത്യേക ദിവസമാകട്ടെ. നമ്മുടെ ക്രൈസ്തവ ജീവിതം സമഗ്രമായ ഒരു ചിന്താമാറ്റത്തിന് വിധേയമാകട്ടെ. അതിന് തോമാശ്ലീഹായുടെ വ്യക്തിത്വം നമുക്ക് പ്രചോദനം നല്കട്ടെ. വിശുദ്ധ തോമാശ്ലീഹാ പകർന്നു തന്ന ക്രിസ്തുവിലുള്ള വിശ്വാസദീപം ഇന്നും ജ്വലിച്ചു നിൽക്കുന്നപോലെ, കൂടുതൽ ശോഭയോടെ പ്രോജ്വലിച്ചു നിൽക്കുവാൻ നാം തോമാശ്ലീഹായിൽ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. കുറച്ചു കാര്യങ്ങൾ സമഗ്രമായി പഠിപ്പിക്കുന്ന സ്കൂൾ ആണ് വിശുദ്ധ തോമാശ്ലീഹാ. തോമാശ്ലീഹാ ചൊല്ലിത്തരുന്ന പാഠങ്ങൾ ഇവയാണ്: പാഠം ഒന്ന്, ഹൃദയം നിറയെ ക്രിസ്തുവിനോടുള്ള സ്നേഹമുണ്ടായിരിക്കണം. പാഠം രണ്ട്, ക്രിസ്തു ആരെന്ന് വ്യക്തമായി അറിയണം. പാഠം മൂന്ന്, ജീവിത സാഹചര്യങ്ങളിൽ ക്രിസ്തുവിനെ കർത്താവും ദൈവവുമായി ഏറ്റുപറയണം. പാഠം നാല്, പ്രേഷിത ധൈര്യത്തോടെ ക്രിസ്തുവിനുവേണ്ടി മരിക്കാൻ തയ്യാറാകണം.

ഈ നാല് പാഠങ്ങളിലും Full A+ ഉണ്ടെങ്കിൽ നമ്മുടെ ക്രൈസ്തവ ജീവിതം മനോഹരമാകും. നാം ചെയ്യുന്ന എല്ലാ പ്രവൃത്തികളും ദൈവാനുഗ്രഹം നിറഞ്ഞതാകും. നമ്മുടെ കുടുംബവും, കുടുംബത്തിലുള്ളവരും ക്രിസ്തുവാകുന്ന വഴിയിലൂടെ, സത്യത്തിലൂടെ ജീവനിലൂടെ നടക്കും. വിശുദ്ധ തോമാശ്ലീഹായെപ്പോലെ നമുക്ക്, നമ്മുടെ കുടുംബത്തിന്, ഈ ലോകത്തിന് നാം ഒരു അനുഗ്രഹമാകും.

ഓർക്കുക, ഭാരതസഭയും, ക്രൈസ്തവരും അവരുടെ പ്രേഷിത ധീരത വീണ്ടെടുക്കുന്നില്ലെങ്കിൽ അടുത്ത ദശാബ്ദത്തിൽ ഭാരത ക്രൈസ്തവർക്ക്, കേരള ക്രൈസ്തവർക്ക് പിടിച്ചു നില്ക്കാൻ ഒന്നുമില്ലാതെയായിത്തീരും. ആമേൻ!

SUNDAY SERMON JN 6, 60-69

ശ്ളീഹാക്കാലം നാലാം ഞായർ

പുറപ്പാട് 20, 1-17

റോമാ 10, 5-15

യോഹ 6, 60-69

ശ്ളീഹാക്കാലത്തിന്റെ നാലാം ഞായറാഴ്ച്ചത്തെ സുവിശേഷ വിചിന്തനം അല്പം രാഷ്ട്രീയംകൊണ്ട് തുടങ്ങാം. പറയാൻ പോകുന്നത് മഹാരാഷ്ട്രയിൽ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ നാടകത്തെക്കുറിച്ചാണ്. ഭൂരിപക്ഷമുണ്ടായിരുന്ന മഹാസഖ്യത്തിലെ മുഖ്യമന്ത്രിയുടെ പാർട്ടിയിലെ കുറച്ചു എംഎൽഎ മാർ പാർട്ടി വിട്ടുപോയിരിക്കുന്നു! തങ്ങളുടെ രാഷ്ട്രീയപാർട്ടി അതിന്റെ നിലപാടുകളിൽ നിന്ന് പിന്നോട്ട് പോയിരിക്കുന്നു എന്നാണ് അവർ പറയുന്ന ന്യായം. എന്തായാലും, നേതാവിനെയും നിലപാടുകളെയും തള്ളിപ്പറഞ്ഞു അവർ പുതിയ വഴികൾ, സഖ്യങ്ങൾ തേടുന്നു. ഒരു പഴയകാല ചരിത്രം പൊടിതട്ടിയെടുത്താൽ, അതിന്റെ കഥയും നേതാവിനെ ഉപേക്ഷിക്കുന്ന അണികളുടേതാണ്. റോമാ സാമ്രാജ്യത്തിലെ ജൂലിയസ് സീസറിന്റെ രാഷ്ട്രീയജീവിതം അവസാനിക്കുന്നത് അങ്ങനെയാണ്. സീസറിന്റെ സുഹൃത്തുക്കളും, അനുയായികളുമായി ബ്രൂട്ടസും കൂട്ടരും അദ്ദേഹത്തെ ചതിയിൽ കൊലപ്പെടുത്തിക്കൊണ്ടുതന്നെ സീസറിനെ വിട്ടുപോകുകയാണ്.   യൂദാസിനാൽ ഒറ്റിക്കൊടുക്കപ്പെട്ടശേഷം അറസ്റ്റ് ചെയ്യപ്പെട്ട്, കാൽവരിയിലേക്ക് ഈശോനടന്നപ്പോൾ വചനം പറയുന്നത്, അവന്റെ ശിഷ്യന്മാർ അവനെവിട്ട് ഓടിപ്പോയി എന്നാണ്.  അവിടെയും കാരണം അധികാരം തന്നെയായിരുന്നു.

ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാനപ്പെട്ട Thread ഈശോയെ ഉപേക്ഷിച്ചുപോകുന്ന ശിഷ്യന്മാരാണ്. കാലങ്ങളായി ഒരു പ്രസ്ഥാനത്തിൽ നിന്നിട്ട്, ആ പ്രസ്ഥാനത്തിൽ നിന്ന് സാധിക്കാവുന്നതെല്ലാം ഊറ്റിയെടുത്ത് ആകാശംമുട്ടേ വളർന്നിട്ട്, വെറും സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി പ്രസ്ഥാനത്തെ, അത് പിന്തുടരുന്ന ആശയത്തെ തള്ളിപ്പറയുന്നത്, അതിനെ ഉപേക്ഷിക്കുന്നത് വർത്തമാനകാലത്തിന്റെ വെറും തമാശകളായി മാറുന്ന ഇക്കാലത്ത്, ‚നിന്റെ ആശയങ്ങൾ, നീ പറയുന്ന കാര്യങ്ങൾ കഠിനമാണ്‘ എന്നും പറഞ്ഞ്, ഈശോയെ ഉപേക്ഷിച്ചുപോകുന്ന ശിഷ്യന്മാരെക്കുറിച്ചു് കേൾക്കുമ്പോൾ ആധുനിക മനുഷ്യന് പ്രത്യേകിച്ച് മലയാളിക്ക് ഒരു വികാരവും തോന്നാൻ സാധ്യതയില്ല.

എങ്കിലും ഈ സുവിശേഷഭാഗം വായിക്കുമ്പോൾ, വായിച്ചു കേൾക്കുമ്പോൾ മനസ്സിലുയരുന്ന കുറച്ചു ചോദ്യങ്ങളുണ്ട്. ഒന്ന്, ആരാണ് ഈശോയെ ഉപേക്ഷിച്ചു പോയത്? ശിഷ്യന്മാരാണ്. ജനക്കൂട്ടവും ശിഷ്യന്മാരും തമ്മിൽ വ്യത്യാസമുണ്ട്. ശിഷ്യന്മാർ പ്രത്യേകമാംവിധം, പ്രത്യേക ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. അതിനായി സമർപ്പണം ചെയ്യാൻ തയ്യറായി വന്നിട്ടുള്ളവരാണ്. ഈശോ തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോൾ, അവരെ ധാരാളം കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്തു. ജനക്കൂട്ടത്തിന്റെ മനസ്സെന്ന് പറയുന്നത് ബോധ്യങ്ങളില്ലാത്ത മനസ്സാണ്. അവരോട് സംസാരിക്കുമ്പോൾ ഉറക്കെ സംസാരിക്കണം. രാഷ്ട്രീയക്കാരെ കണ്ടിട്ടില്ലേ? അതുപോലെ. എന്നാൽ ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. ഗുരുവും ശിഷ്യരും തനിച്ചാകുമ്പോൾ കൂടുതൽ ആഴത്തിലുള്ള കാര്യങ്ങൾ ഗുരു വെളിപ്പെടുത്തും. അത്രയ്ക്കും സ്നേഹത്തോടെയാണ് ഈശോ ശിഷ്യരെ വളർത്തിയെടുത്തത്. ആ ശിഷ്യരിൽ ഒരു ഭാഗമാണ് ഈശോയെ ഉപേക്ഷിച്ചു പോയത്.

രണ്ട്, ആരെയാണ് ഉപേക്ഷിച്ചു പോയത്? ക്രിസ്തുവിനെ. ദൈവമായിരുന്നിട്ടും ദൈവത്തിന്റെ സമാനത മുറുകെപ്പിടിക്കാതെ, മനുഷ്യനായി നമ്മോടൊത്തു് വസിക്കുന്ന ദൈവത്തെ.

മൂന്ന്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചുപോയത്? രക്ഷാകര പദ്ധതിയുടെ പൂർത്തീകരണമായി, പരിസമാപ്തിയായി വിശുദ്ധ കുർബാനയെ അവതരിപ്പിച്ചപ്പോൾ. “ഞാൻ സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു” എന്ന് പറഞ്ഞപ്പോൾ അത് മനസ്സിലാക്കുവാൻ മാത്രം അവരുടെ മനസ്സിന് വലിപ്പമുണ്ടായില്ല. അവരുടെ ഹൃദയത്തിന് വിശാലതയുണ്ടായിരുന്നില്ല. “നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രൻ നൽകുന്ന അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ ” എന്ന് പറഞ്ഞപ്പോൾ അവരതിനെ ഒരു ഭ്രാന്തൻജൽപനമായി തള്ളിക്കളഞ്ഞു. “ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്നത് എന്റെ ശരീരമാകുന്നു” എന്ന് പറഞ്ഞപ്പോൾ ആ സത്യത്തിലേക്ക് കണ്ണുകൾ തുറക്കുവാൻ അവർക്ക് കഴിഞ്ഞില്ല. അവരുടെ പിതാമഹന്മാർ ചെയ്തതുപോലെ അവർ അവരുടെ ഹൃദയം കഠിനമാക്കി. മെരീബായിൽ ചെയ്തതുപോലെ, മരുഭൂമിയിലെ മാസ്സായിൽ ചെയ്തതുപോലെ, അവർ ഹൃദയം കഠിനമാക്കി. ദൈവത്തിന്റെ ആത്മാവിന്റെ പ്രവർത്തികളെ വിവരിച്ചപ്പോൾ അതിനെ ഉൾക്കൊള്ളുവാൻ മാത്രം അവർ വളർന്നില്ല. അല്ലെങ്കിൽ, അവരുടെ ഇഷ്ടങ്ങൾക്കും, തോന്നലുകൾക്കുമപ്പുറം ദൈവത്തിന്റെ വെളിപാടുകളിലേക്ക് ഹൃദയം തുറക്കുവാൻ അവർക്കു കഴിഞ്ഞില്ല.

പക്ഷേ, ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എങ്ങനെയാണ്? കഠിനഹൃദയനയാണോ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്? വചനം പറയുന്നു, “ദൈവം മനുഷ്യനെ സരള ഹൃദയനായി” സൃഷ്ടിച്ചു എന്ന്. ഒരു Responsive heart ഉള്ളവളായിട്ടാണ്, ഉള്ളവനായിട്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എസെക്കിയേൽ പ്രവാചകനിലൂടെ ദൈവം നമ്മെ അറിയിച്ചതും ഇത് തന്നെയാണ്. ഇസ്രായേൽ ജനത്തിന് ദൈവം ഇതാ ഒരു പുതിയ ഹൃദയം നൽകുന്നു. ഒരു പുതിയ ഹൃദയം മാത്രമല്ല, പുതിയ ചൈതന്യവും നൽകുന്നു. അതിന്റെ operation എങ്ങനെയാണ്? നിങ്ങളുടെ ശരീരത്തിൽ നിന്ന് ശിലാഹൃദയം ദൈവം എടുത്തുമാറ്റും. എന്നിട്ട് മാംസളമായ ഒരു ഹൃദയം നിങ്ങൾക്ക് നൽകും. എന്തിനുവേണ്ടിയാണ് ഈ പുതിയ ഹൃദയം? പുതിയ ചൈതന്യം? അത് respond ചെയ്യാൻ വേണ്ടിയാണ്. സമുചിതമായി പ്രത്യുത്തരിക്കാൻ വേണ്ടിയാണ്. എപ്പോൾ? ദൈവം നിങ്ങളോട് സംസാരിക്കുമ്പോൾ. ദൈവം നമ്മോട് സ്വർഗ്ഗത്തിലെ കാര്യങ്ങൾ പറയുമ്പോൾ, ദൈവം നമ്മോട് നമ്മുടെ രക്ഷയ്ക്കായിട്ടുള്ള കാര്യങ്ങൾ പറയുമ്പോൾ.

നോക്കൂ ..പന്ത്രണ്ട് ശിഷ്യന്മാരുടെ response …”ഞങ്ങൾ ആരുടെ പക്കൽ പോകും? നിത്യജീവന്റെ വചസ്സുകൾ നിന്റെ പക്കലുണ്ടല്ലോ”. ഹൃദയംകൊണ്ട് respond ചെയ്യുന്ന ശിഷ്യരുടെ, അന്നുമുതൽ ലോകത്തിന്റെ അവസാനംവരെ respond ചെയ്യുന്നവരുടെ പ്രതിനിധികളാണവർ!!!!നിങ്ങൾക്കുവേണ്ടിയും, എനിക്കുവേണ്ടിയും, ഇനിയും ജനിക്കാനിരിക്കുന്നവർക്കുംവേണ്ടിക്കൂടിയാണ് അവർ അന്ന് ഇങ്ങനെ ഹൃദയംകൊണ്ട് respond ചെയ്‌തത്.   

സ്നേഹമുള്ളവരേ, ദൈവം നമുക്കൊരു responsive heart, dynamic and organic heart നൽകിയിരിക്കുന്നത് അവിടുത്തെ ഉപേക്ഷിക്കുവാനായിട്ടല്ല. സമുചിതമായി ദൈവത്തോട് respond ചെയ്യുവാനായിട്ടാണ്; സമുചിതമായി ദൈവത്തോട് പ്രത്യുത്തരിക്കുവാനായിട്ടാണ്. ക്രിസ്തുവിനെ പിന്തുടർന്ന ശിഷ്യരേക്കാൾ, അവിടുത്തെ ഉപേക്ഷിച്ചു ഓടിപ്പോയവരായിരുന്നു കൂടുതൽ. ക്രിസ്തു പറയുന്നത് കേൾക്കാൻ വന്നവരേക്കാൾ, അവിടുന്ന് കുരിശേറുന്നത് കാണാൻ വന്നവരായിരുന്നു കൂടുതൽ.

ചരിത്രം ആവർത്തിക്കാതിരിക്കുവാൻ നമ്മുടെ ഹൃദയത്തെ നാം ഒരുക്കേണ്ടിയിരിക്കുന്നു. സ്നേഹമുള്ളവരേ, ഹൃദയംകൊണ്ട് ക്രിസ്തുവിനെ കാണാൻ നാം പഠിക്കണം. ഹൃദയംകൊണ്ട്, ക്രിസ്തുവിനെ കേൾക്കാൻ പഠിക്കണം. ഹൃദയംകൊണ്ട് ക്രിസ്തുവിനെ മനസ്സിലാക്കുവാൻ നാം പഠിക്കണം. മാത്രമല്ല, ഹൃദയത്തിൽ ക്രിസ്തുവിനെ ഗർഭം ധരിക്കാനും നമുക്കാകണം. ആണായാലും, പെണ്ണായാലും ഹൃദയത്തിൽ ക്രിസ്തുവിനെ ഗർഭം ധരിക്കുകയെന്ന ആധ്യാത്മിക secret പഠിക്കുക ആവശ്യമാണ്.

അല്ലെങ്കിൽ ഈശോയുടെ കാലത്തേ ശിഷ്യരെപ്പോലെ നാമും, ക്രിസ്തുവിനെ തള്ളിപ്പറയും. ക്രിസ്തു, ക്രിസ്തുവിന്റെ ആശയം, വചനം കഠിനമാണെന്ന് പറഞ്ഞു നാം അവനെ ഉപേക്ഷിക്കും. ചുള്ളിക്കമ്പുകൾ കൊണ്ട് ആളിക്കത്തുന്ന അഗ്നിയുടെ ചൂടിൽ ഈശോയെ നാം തള്ളിപ്പറയും. ലൗകികതയുടെ കിലുക്കത്തിൽ അവനെ നാം ഒറ്റിക്കൊടുക്കും.

അത് സംഭവിക്കാതിരിക്കട്ടെ. വിശുദ്ധ കുർബാനയെ സ്‌നേഹിക്കാം നമുക്ക്. നിർമലമായ വിശുദ്ധ മായ ഹൃദയത്തോടെ ബലി തുടർന്നു അർപ്പിക്കാം. ആമേൻ!

SUNDAY SERMON LK 9, 1-6

ശ്ലീഹാക്കാലം മൂന്നാം ഞായർ

പുറപ്പാട് 23, 20-26

യോനാ 4, 1-11

റോമാ 15, 14-21

ലൂക്കാ 9, 1-6

സന്ദേശം

ഭാരതം, പ്രത്യേകിച്ച് കേരളം രാഷ്ട്രീയമായും, മതപരമായും അസ്വസ്ഥമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഒരാഴ്ചയാണ് നമുക്ക് പിന്നിലുള്ളത്.  ഈനാട് ഇനിയെങ്കിലും ഉണരുമോയെന്ന് സിനിമാപ്പേരുകൾ വച്ച് ചോദിക്കാത്തവരായോ, അങ്ങനെ ചിന്തിക്കാത്തവരായോ ആരും ഇവിടെ ഉണ്ടാകില്ലെന്ന് തോന്നുന്നു. അത്രയ്ക്കും വിചിത്രമായ കാര്യങ്ങളാണ് നമ്മുടെ നാട്ടിൽ അരങ്ങേറുന്നത്. ഈനാട് ഇനിയെങ്കിലും ഉണരുമോയെന്ന ചോദ്യത്തിന്, ചിന്തയ്ക്ക് ഉത്തരമാണ് ഇന്നത്തെ സുവിശേഷം. ഇന്ന് ശ്ളീഹാക്കാലം മൂന്നാം ഞായറാഴ്ച്ച വീണ്ടും ദൈവാലയത്തിൽ ഒരുമിച്ചുകൂടുമ്പോൾ ഈശോ ശിഷ്യന്മാരെ അയയ്ക്കുന്ന സുവിശേഷഭാഗത്തിലൂടെ എല്ലാ ക്രൈസ്തവരും ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവരാണെന്നുള്ള സന്ദേശമാണ് തിരുസ്സഭ നമ്മെ ഓർമിപ്പിക്കുന്നത്. ഈ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക്, കലാപം നിറഞ്ഞ സ്ഥലങ്ങളിലേക്ക്, രാഷ്ട്രീയ, വർഗീയ മത്സരങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക്, വംശഹത്യ നടക്കുന്ന നൈജീരിയകളിലേക്ക്, ദാരിദ്രം അനുഭവിക്കുന്ന, രോഗങ്ങളാൽ ക്ലേശിക്കുന്ന മനുഷ്യരിലേക്ക് ക്രിസ്തുവിന്റെ സന്ദേശവുമായി അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ, അവിടെയൊക്കെ നന്മ വിതയ്ക്കുന്നവരാണ് ക്രൈസ്തവർ എന്നുള്ള ഓർമപ്പെടുത്തലാണ് ഇന്നത്തെ സുവിശേഷം.

വ്യാഖ്യാനം

വിശുദ്ധ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദീസാ സ്വീകരിച്ച ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് ദൈവത്തെ മഹത്വപ്പെടുത്തുന്ന അടയാളങ്ങളിലൂടെയാണ്. അതിനിടയ്ക്കാകട്ടെ അവിടുന്ന് പന്ത്രണ്ടു പേരെ തന്റെ ശിഷ്യന്മാരായി തിരഞ്ഞെടുത്തു. സുവിശേഷഭാഗ്യങ്ങൾ പ്രസംഗിച്ചുകൊണ്ടും, നായിനിലെ വിധവയുടെ മകനെ ഉയിർപ്പിച്ചുകൊണ്ടും, കൊടുങ്കാറ്റിനെ ശാന്തമാക്കിക്കൊണ്ടും തന്റെ ദൈവത്വം ഈശോ ജനങ്ങൾക്കും, ശിഷ്യർക്കും വെളിപ്പെടുത്തികൊടുത്തു. പിന്നീടൊരുനാൾ ഈശോ ശിഷ്യന്മാരെ അയയ്ക്കുകയാണ്. ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാനും, രോഗികളെ സുഖപ്പെടുത്തുവാനുമായി.

ഒരു സുപ്രഭാതത്തിൽ വെറുതേ തോന്നിയ ഒരു കാര്യമല്ലായിരുന്നു ഈ അയയ്ക്കൽ. ഗുരുവും കർത്താവുമായ ഈശോ തീർച്ചയായും ശിഷ്യന്മാരെ രഹസ്യമായി പഠിപ്പിച്ചിട്ടുണ്ടാകണം; അവരെ പല കാര്യങ്ങളൂം പരിശീലിപ്പിച്ചിട്ടുണ്ടാകണം. പിന്നെ അവർക്ക്, ഇന്നത്തെ വചനത്തിൽ പറയുന്നപോലെ, സകല പിശാചുക്കളുടെയുംമേൽ അധികാരം കൊടുത്തു. ഇങ്ങനെ വളരെ മനോഹരമായി ഒരുക്കിയ ശേഷമാണ് ഈശോ ശിഷ്യരെ അയയ്‌ക്കുന്നത്‌. ദൈവാരാജ്യപ്രഘോഷണമെന്ന, ദൈവരാജ്യസംസ്ഥാപനം എന്ന തന്റെ ദൗത്യത്തിന്റെ മുൻ നിരയിലേക്ക് മുന്നണിപ്പോരാളികളാകാൻ ഈശോ ശിഷ്യരെ ക്ഷണിക്കുകയാണ്. ശിഷ്യരാകട്ടെ, ഒന്നും അറിയില്ലെങ്കിലും, ക്രിസ്തുവിന്റെ ദൗത്യം ഏറ്റെടുക്കുവാൻ തയ്യാറാകുകയാണ്.

ഈശോ ശിഷ്യർക്ക് നൽകുന്ന നിർദ്ദേശങ്ങൾ വളരെ ശ്ലാഘനീയമാണ്. അയയ്ക്കപ്പെടുന്നവരുടെ ജീവിതലാളിത്യത്തിന്റെ ഒരു നേർചിത്രമാണ് ഈ നിർദ്ദേശങ്ങൾ നമുക്ക് തരുന്നത്. എവിടെനിന്നായിരിക്കണം ഈ ജീവിതലാളിത്യത്തിനുള്ള നിർദ്ദേശങ്ങൾ ഈശോയ്ക്ക് ലഭിച്ചിരിക്കുക? മൂന്ന് സാധ്യതകളാണ് ഉള്ളത്. ഒന്നാമത്തേത്, ദൈവപുത്രനായ ഈശോയ്ക്ക് എല്ലാം അറിയാം. അതുകൊണ്ട്,അവിടുത്തേക്ക് ശിഷ്യരെ നേരിട്ടങ്ങു് പഠിപ്പിക്കാം. രണ്ട്, യഹൂദരുടെ മതഗ്രന്ഥമായ താൽമൂദിൽ (Talmud), ദൈവാലയത്തിൽ പോകുന്നവർ, ദൈവിക കാര്യങ്ങൾക്കായി യാത്രചെയ്യുന്നവർ സ്വീകരിക്കേണ്ട ജീവിതരീതിയെക്കുറിച്ച് പറയുന്നുണ്ട്. അതിങ്ങനെയാണ്: ദൈവാലയത്തിൽ പോകുന്നവർ, ദൈവിക കാര്യങ്ങൾക്കായി പോകുന്നവർ വടിയോ, സഞ്ചിയോ, അപ്പമോ, പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്. ഇത്, ദൈവാലയത്തിൽ പ്രവേശിക്കുന്നവർക്ക്, ദൈവിക കാര്യങ്ങൾക്കായി നിയോഗിക്കപ്പെടുന്നവർക്ക് അശ്രദ്ധ ഉണ്ടാകാതിരിക്കാനാണ്; മറ്റ് കാര്യങ്ങളിലേക്ക് മനസ്സ് പോകാതിരിക്കുവാനാണ്. മൂന്ന്, ഈശോയുടെ കാലത്തുണ്ടായിരുന്ന എസ്സീൻ സന്യാസികൾ (Essenes) സ്വീകരിച്ചിരുന്ന ജീവിത ശൈലി ഇങ്ങനെയായിരുന്നു. ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടുമുതലാണ് യഹൂദരായ ഈ സന്യാസികൾ ഖുമറാൻ (Qumran) ഗുഹകളിൽ താമസിച്ചിരുന്നത്. ഏറ്റവും ലാളിത്യത്തോടെയായിരുന്നു അവർ ദൈവികകാര്യങ്ങൾക്കായി പോയിരുന്നത്.

വലിയ പാണ്ഡിത്യം പ്രകടിപ്പിക്കുന്ന പ്രസംഗങ്ങൾ എഴുതുവാൻ ഈശോ അവരോട് ആവശ്യപ്പെടുന്നില്ല. Message പകർന്നുകൊടുക്കുന്ന Skits, തെരുവുനാടകങ്ങൾ തുടങ്ങിയവ ഒരുങ്ങാനും പറയുന്നില്ല. ക്രിസ്തു ശിഷ്യരുടെ സാന്നിധ്യം തന്നെ ധാരാളം എന്നായിരിക്കണം ഈശോയുടെ ചിന്ത.

എങ്ങനെയായാലും, ക്രിസ്തുശിഷ്യരുടെ പ്രേഷിതപ്രവർത്തനത്തിന്റെ ഒരു രീതിശാസ്ത്രം (Methodology) ഈശോ ഇവിടെ രൂപപ്പെടുത്തുകയാണ്. മാത്രമല്ല, ലോകത്തിന്റെ അവസാനം വരെയുള്ള എല്ലാ ക്രൈസ്തവരുടെയും പ്രേഷിത പ്രവർത്തനത്തിന്റെ രീതിശാസ്ത്രമാണ് ഈശോ ഇവിടെ അവതരിപ്പിക്കുന്നത്. ഈശോയുടെ കാലത്ത് അവിടുത്തെ ശിഷ്യന്മാരും, ഈശോയുടെ ഉത്ഥാനത്തിനുശേഷം ആദിമ ക്രൈസ്തവരും സ്വീകരിച്ച പ്രേഷിത പ്രവർത്തനരീതിയും മറ്റൊന്നല്ലായിരുന്നു. അതിനുശേഷം, വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി മുതൽ വിശുദ്ധ മദർ തെരേസ ഉൾപ്പെടെയുള്ള ധാരാളം ക്രിസ്തു ശിഷ്യർ ഈ പ്രേഷിത പ്രവർത്തനരീതി തുടർന്നിട്ടുണ്ട്. ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചിട്ടുണ്ട്. രോഗികളെ, ലോകത്തെ സുഖമാക്കിയിട്ടുണ്ട്. ഇന്നും ക്രിസ്തുവിനാൽ അയയ്ക്കപ്പെടുന്ന അനേകായിരങ്ങൾ തുടരുന്നതും, തുടരേണ്ടതും ഈ രീതിശാസ്ത്രം തന്നെയാണ്. ജീവിതത്തിലൂടെ, ജീവിതലാളിത്യത്തിലൂടെ വേണം നാം എന്നും ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടത്.

ഗ്രീക്ക് നോവലിസ്റ്റായ നിക്കോസ് കസാന്റ്‌സാക്കിസിന്റെ (Nikos Kazantzakis) ദൈവത്തിന്റെ പാപ്പർ (God’ Pauper) എന്ന നോവൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. അതിലൊരു രംഗം ഇങ്ങനെയാണ്:

വൈകുന്നേരമായപ്പോൾ ഫ്രാൻസിസ് ബ്രദർ ലിയോയോട് പറഞ്ഞു: നാളെ നമുക്ക് പട്ടണത്തിൽ പോയി സുവിശേഷം പ്രസംഗിക്കണം. ലിയോയ്ക്ക് സന്തോഷമായി. അയാൾ അപ്പോൾ മുതൽ പ്രസംഗം തയ്യാറാക്കാൻ തുടങ്ങി. രാത്രിമുഴുവനും ഇരുന്ന് പറയേണ്ടതെല്ലാം എഴുതി വച്ചു. പിറ്റേന്ന് രാവിലെ ഫ്രാൻസിസും ബ്രദർ ലിയോയും പട്ടണത്തിൽ ചെന്നു. കണ്ടുമുട്ടിയ ആളുകളെയെല്ലാം നോക്കി ഫ്രാൻസിസ് പുഞ്ചിരിച്ചു. ലിയോയും അങ്ങനെ ചെയ്തു. ചിലരെ നോക്കി ഫ്രാൻസിസ് തലകുലുക്കി. ലിയോയും അതുതന്നെ ചെയ്തു. ഉച്ചയായിട്ടും ഇതേ പരിപാടി തുടർന്ന ഫ്രാൻസിസിനോട് ലിയോ ദേഷ്യപ്പെടുന്നുണ്ട്? “എന്താണ് നാം പ്രസംഗിക്കാത്തത്?” വൈകുന്നേരമായപ്പോൾ ഫ്രാൻസിസ് പറഞ്ഞു: “നമുക്ക് പോകാം.” ലിയോയ്ക്ക് വല്ലാതെ ദേഷ്യം വന്നു. “അപ്പോൾ സുവിശേഷ പ്രസംഗം?” തെല്ല് ഈർഷ്യയോടെ തന്നെയാണ് ലിയോ അങ്ങനെ ചോദിച്ചത്. ഫ്രാൻസിസ് വളരെ സൗമ്യതയോടെ പറഞ്ഞു: “ഇന്ന് മുഴുവനും നാം വചനം പ്രസംഗിക്കുകയായിരുന്നല്ലോ, വാചാലമായി.”

ക്രൈസ്തവരായ നാം അയയ്ക്കപ്പെട്ടവരാണ്, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കാൻ, ലോകത്തെ സുഖപ്പെടുത്താൻ. അയയ്ക്കപ്പെടുന്നവരായ നാം പക്ഷെ പ്രസംഗിക്കേണ്ടത്, നമ്മുടെ ജീവിതംകൊണ്ടായിരിക്കണം, ജീവിതലാളിത്യംകൊണ്ടായിരിക്കണം, വലിയ management skills ഒന്നും വേണമെന്നില്ല. ആളുകളെ ആകർഷിക്കുന്ന rhetoric styles ഉം വേണമെന്നില്ല. നീണ്ട പ്രസംഗങ്ങളും വേണ്ട. എന്നാൽ, വേണ്ടത് ക്രിസ്തുവിന്റെ ശിഷ്യനാണ് താൻ എന്ന അവബോധമാണ്. വേണ്ടത്, ഞാൻ പ്രസംഗിക്കേണ്ടത് ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷമാണ് എന്ന  ബോധ്യമാണ്. വേണ്ടത് ലോകത്തെ സുഖപ്പെടുത്തുകയാണ് എന്റെ ദൗത്യമെന്ന തിരിച്ചറിവാണ്. വേണ്ടത് പരിശുദ്ധാത്മാവിലുള്ള ജീവിതമാണ്. എല്ലാറ്റിലുമുപരി, നിന്നിലൂടെ പ്രകാശിക്കേണ്ടത് പ്രസാദവരത്തിന്റെ ഭംഗിയാണ്.

സ്നേഹമുള്ളവരേ, ക്രിസ്തുവിൽ മാമോദീസ സ്വീകരിച്ച നാമെല്ലാവരും അയയ്ക്കപ്പെട്ടവരാണ്. അതുകൊണ്ടാണ് ക്രിസ്തുമതം ഒരു മിഷനറി മതമാകുന്നത്. നാം അയക്കപ്പെടുന്നത് ക്രിസ്തുവിനെ, ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുവാനാണ്. അതുകൊണ്ടാണ് നാം എല്ലായ്പ്പോഴും ക്രിസ്തുവാ ഹകരാകുന്നത്. നാം അയയ്ക്കപ്പെടുന്നത് ക്രിസ്തുവിന്റെ സൗഖ്യം ലോകത്തിന് നൽകുവാനാണ്‌. അതുകൊണ്ടാണ് നാം വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ലോകത്തെ സുഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നാം അയയ്ക്കപ്പെടുന്നത് മറ്റുള്ളവരെ ക്രിസ്തുവിനായി നേടുന്നതിനാണ്, ക്രിസ്തുവിലേക്ക് കൊണ്ടുവരുന്നതിനാണ്. അതുകൊണ്ടാണ്, “കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്ന് പ്രസംഗിക്കുന്നത്.

ക്രിസ്തു നമ്മെ അയയ്ക്കുന്നത് ലോകത്തിന്റെ അതിർത്തികളോളം ചെന്ന്, ജീവിതംകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാനാണ്. അങ്ങ് വത്തിക്കാനിലെ പരിശുദ്ധ പാപ്പാ ഫ്രാൻസിസ് മുതൽ ഇങ്ങു ഈ ദൈവാലയത്തിലിരിക്കുന്ന നാം ഉൾപ്പെടെ എല്ലാവരും അയയ്ക്കപ്പെട്ടവരാണ്.

ഇന്ന് ലോകമെങ്ങും പോയി ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാനും, ലോകത്തെ സുഖപ്പെടുത്തുവാനും ക്രിസ്തു നമ്മെ അയയ്ക്കുന്നത് തിരുസ്സഭയിലൂടെയാണ്. ക്രിസ്തു അതിനായി നമ്മെ ശക്തിപ്പെടുത്തുന്നതും തിരുസ്സഭയിലൂടെയാണ്. കൂദാശകളിലൂടെയും, മറ്റ് കൂദാശാനുകരണങ്ങളിലൂടെയും തിരുസ്സഭയിലൂടെ ക്രിസ്തു നമ്മെ ശക്തരാക്കുന്നുണ്ട്. നാം അയയ്ക്കപ്പെടുന്നവരാകുന്നതുകൊണ്ട്, അയയ്ക്കുന്നവന്റെ ദൗത്യമാണ് നാം നിറവേറ്റേണ്ടത്, നമ്മുടെ അല്ല. അയയ്ക്കുന്നവന്റെ സന്ദേശമാണ് നാം പറയേണ്ടത്, നമ്മുടെ അല്ല. അയയ്ക്കുന്നവൻ രൂപപ്പെടുത്തുന്ന ജീവിത ശൈലിയാണ് നാം പിന്തുടരേണ്ടത്, നമ്മുടെ അല്ല. വിശുദ്ധ പൗലോശ്ലീഹാ പറയുന്ന പോലെ നാം ക്രിസ്തുവിന്റെ ജോലിക്കാരാണ്.

പ്രിയപ്പെട്ടവരേ, ക്രിസ്തു നമ്മെ അയയ്ക്കുന്ന പ്രേഷിത ഇടങ്ങൾ വ്യത്യസ്തങ്ങളാണ്. നമ്മുടെ കുടുംബങ്ങളിലേക്ക് അയയ്ക്കപ്പെട്ടവരാണ് നാം. കുടുംബത്തിന്റെ സാഹചര്യങ്ങളിൽ ദൈവരാജ്യം പ്രസംഗിക്കുവാനും, കുടുംബത്തിലുള്ളവരെ, നമ്മുടെ കുടുംബവുമായി ചേർന്ന് നിൽക്കുന്നവരെ സുഖപ്പെടുത്തുവാനും നമുക്കാകണം. നമ്മുടെ ഇടവകയിലേക്കും അയയ്ക്കപ്പെടുന്നവരാണ് നാം. പ്രശ്നകലുഷിതമായ രാഷ്ട്രീയ രംഗങ്ങളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. അഴിമതിയും, സ്വജനപക്ഷപാതവും നിറഞ്ഞ രാഷ്ട്രീയ മേഖലകളെ നാം സുഖപ്പെടുത്തേണ്ടതുണ്ട്. അനീതി നിറഞ്ഞ വ്യവസ്ഥിതികളിലേക്കും കോർപ്പറേറ്റ് സംവിധാനങ്ങളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. കേറിക്കിടക്കാൻ വീടില്ലാത്തതുകൊണ്ട് തെരുവിൽ കിടന്നു ഒരാൾ മരിച്ചാൽ അത് വാർത്തയല്ലാതാകുകയും, ഓഹരിക്കമ്പോളത്തിന്റെ സൂചിക അല്പമൊന്നു കൂടിയാൽ അത് വാർത്തയാകുകയും ചെയ്യുന്നത് ഹിംസയാണെന്ന് ഫ്രാൻസിസ് പാപ്പാ പറയുമ്പോൾ, അദ്ദേഹം വ്യവസ്ഥിതികളിലെ അനീതിയെ സുഖപ്പെടുത്തുവാൻ ശ്രമിക്കുകയാണ്. താൻ ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവനാണ് എന്ന ബോധ്യമുള്ളതുകൊണ്ടാണ് കൊല്ലരുത്, Thou shall not kill എന്ന് വ്യവസ്ഥിതികളോടും പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.  

യുദ്ധഭൂമികളിലേക്ക്, കലാപങ്ങൾ നിറഞ്ഞ തെരുവുകളിലേക്ക്, നാം അയയ്ക്കപ്പെടുന്നുണ്ട്. നിരാശരായി ആത്മഹത്യ മാത്രമേ ശരണം എന്ന് ചിന്തിച്ചു നടക്കുന്നവരുടെ ആത്മത്യയിലേക്കുള്ള വഴികളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. നമ്മുടെ സ്‌കൂളുകളിലേക്കും, കോളേജുകളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. അധ്യാപകരും വിദ്യാർത്ഥികളുമെല്ലാം സ്കൂൾ-കോളേജ് അന്തരീക്ഷങ്ങളിൽ ദൈവാരാജ്യപ്രഘോഷണം നടത്തണം.  രോഗാതുരമായി കണ്ടെത്തുന്നവ്യക്തികളെ, ഡ്രഗ്‌സിനും മറ്റും അടിമകളാകുന്നവരെ സുഖപ്പെടുത്തണം. ഭൂമിയുടെ അന്തരീക്ഷതാപം വർധിച്ചു വർധിച്ച് ജീവനേ ഇല്ലാതാകുന്ന ദുരന്തത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കുവാനും നാം അയയ്ക്കപ്പെടുന്നുണ്ട്. നമ്മുടെ ഇടവകകളെല്ലാം പരിസ്ഥിതി സൗഹൃദ മേഖലകളാക്കുവാനുള്ള (Environmental friendly zones) ദൗത്യമെന്നത് പരിസ്ഥിതിയെ സുഖപ്പെടുത്തുക എന്ന ദൗത്യം തന്നെയാണ്.

സമാപനം

സ്നേഹമുള്ളവരേ, ഈ ഞായറാഴ്ച്ച ക്രിസ്തുവിന്റെ പ്രേഷിത രീതിശാസ്ത്രം എന്തെന്ന് പഠിക്കുവാൻ നമുക്കാകട്ടെ. അയയ്ക്കപ്പെട്ടവരാണ് നാം എന്ന ബോധ്യത്തിൽ ജീവിക്കുവാൻ നമുക്ക് ശ്രമിക്കാം. ക്രിസ്തുവിന്റെ പ്രേഷിത രീതിശാസ്ത്രത്തിൽ നിന്ന് മാറിയണോ എന്റെ ജീവിതം എന്ന് വ്യക്തിപരമായും, കൂട്ടായും ചിന്തിക്കുവാൻ നമുക്ക് കഴിയണം.

നമ്മുടെ പ്രേഷിത ഇടങ്ങളെ ക്രിസ്തു വിശുദ്ധീകരിക്കട്ടെ. ശ്ലീഹന്മാരെ ഈശോ അയച്ചതുപോലെ നമ്മെയും അയയ്ക്കുമ്പോൾ, പരിശുദ്ധാത്മാവിൽ നിറഞ്ഞ് ജീവിതംകൊണ്ട് സുവിശേഷം പ്രസംഗിക്കുവാൻ നമുക്ക് സാധിക്കട്ടെ. ആമേൻ!  

SUNDAY SERMON JN 16, 12-15

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

യോഹ 16, 12-15

റോമ 5, 1-5

ശ്ളീഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയായ ഇന്ന് തിരുസ്സഭ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുകയാണ്.

മനുഷ്യമനസ്സിന് അഗ്രാഹ്യമായ വലിയൊരു ദൈവിക രഹസ്യമായ പരിശുദ്ധ ത്രിത്വത്തിന്റെ, ഇന്നുവരെ വെളിപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്ലിഷ്ടമായ ഒരു വിശ്വാസ രഹസ്യമായ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ കഴിഞ്ഞ ഞായറാഴ്ച്ച കൊല്ലപ്പെട്ട ക്രൈസ്തവരെയോർത്ത് നമ്മുടെ മനസ്സുകൾ വേദനിക്കുന്നുണ്ട്. നൈജീരിയയിലെ ഒൻണ്ടോ സംസ്ഥാനത്തെ ഓവോ പട്ടണത്തിലെ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ കഴിഞ്ഞ ഞായറാഴ്ച്ച, പെന്തെക്കുസ്താ തിരുനാൾ ദിനത്തിൽ, ക്രൈസ്തവരെ കൂട്ടക്കൊല ചെയ്ത സംഭവം നമ്മെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. വിശുദ്ധ കുർബാനയ്ക്കിടെ ഉണ്ടായ മുസ്ലിം തീവ്രവാദികളുടെ ആക്രമണത്തിൽ അൻപതോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഓവോയിലെ ഗവർണർ പറഞ്ഞത്, “ഇത് ഒവൊയിൽ ഒരു കറുത്ത ഞായറാഴ്ച്ചയാണ് എന്നാണ്. മനുഷ്യരക്തമാണ് ഇവിടെ തളംകെട്ടിക്കിടക്കുന്നത്. മനുഷ്യജീവനാണ് ഇവിടെ അതിക്രൂരമായി ഉന്മൂലനം ചെയ്തത്. നൈജീരിയയിലെ ക്രൈസ്തവർക്കുവേണ്ടി സ്വരമുയർത്താൻ ഈ ഭൂമിയിൽ ആരുണ്ട്?” അധികം ആരും ഇല്ലായിരുന്നു എന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ക്രൈസ്തവരാജ്യങ്ങൾ, എന്തിന് ഐക്യരാഷ്ട്ര സഭപോലും മൗനം പാലിച്ചുവെന്നത് ഞെട്ടിക്കുന്ന യാഥാർഥ്യമാണ്. വെറും പ്രസ്താവനകളെ ചൊല്ലിപ്പോലും യുദ്ധസമാനമായ അന്തരീക്ഷമുണ്ടാക്കുന്ന ഇക്കാലത്ത് അൻപതോളം ക്രൈസ്തവർ മരിച്ചിട്ട് അത് ശ്രദ്ധിക്കുവാൻ കഴിയാത്തിടത്തോളം ലോകമനഃസാക്ഷി മരവിച്ചു പോയിരിക്കുന്നു. കൊല്ലപ്പെട്ട ക്രൈസ്തവ സഹോദരങ്ങളുടെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം. ഒപ്പം, ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നേഹത്തോടെ, ഐക്യത്തോടെ, സഹോദര്യത്തോടെ ജീവിക്കുക എന്ന സന്ദശം സ്വീകരിച്ചുകൊണ്ട് പരിശുദ്ധ ത്രിത്വത്തെ മനസ്സിലാക്കുവാൻ ശ്രമിക്കാം.  

ബൈബിളിൽ ത്രിത്വം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ആശയം വളരെ ശക്തമായി പുതിയനിയമത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. തന്റെ സ്വർഗാരോഹണത്തിന് മുൻപ് ഗലീലിയിലെ മലയിൽ വച്ച് ഈശോ ശിഷ്യർക്ക് പ്രേഷിതദൗത്യം നൽകുമ്പോൾ പറഞ്ഞത്, “നിങ്ങൾപോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് സ്നാനം നൽകുവിൻ” (മത്താ 28, 19) എന്നാണ്. അതിനുശേഷം വിശുദ്ധ പൗലോശ്ലീഹായും വളരെ വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ”. (2 കോറി 13, 13) ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ ത്രിത്വമെന്ന സങ്കൽപം വികാസം പ്രാപിച്ചിരുന്നില്ല. എന്നാൽ, ത്രിത്വം എന്ന ആശയത്തിന് രൂപം വരുന്നത് യഹൂദരുടെ ഷേമ ഇസ്രായേൽ എന്ന പ്രാർത്ഥനയിൽ ദൈവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന “നമ്മുടെ ദൈവമായ കർത്താവ് ഒരേ കർത്താവാണ്” (നിയമ 6, 4) എന്ന പ്രാർത്ഥനയിൽ നിന്നാണ്. ഈ പാർത്ഥനയുടെ വികസിതരൂപമായിട്ടാണ് ദൈവം ഒന്നേയുള്ളു. എന്നാൽ ദൈവത്തിനു മൂന്നാളുകളുണ്ട് എന്ന വിശ്വാസ പ്രമാണത്തിലേക്ക് തിരുസ്സഭ കടന്നുവരുന്നത്. ആഫ്രിക്കയിലെ കർത്തേജിൽ നിന്നുള്ള ക്രൈസ്തവ പണ്ഡിതനായ തെർത്തുല്യൻ എ.ഡി.150 ൽ ഈ പദം ഉപയോഗിച്ചതോടെയാണ് ക്രിസ്തുമതത്തിൽ ത്രിത്വം (Trinity) എന്ന പദം ചിരപ്രതിഷ്ട നേടിയത്. 

പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് ദൈവിക വ്യക്തിത്വങ്ങളുടെ കൂട്ടായ്മ എന്ന അർത്ഥത്തിലാണ് കത്തോലിക്കാ തിരുസ്സഭ ത്രിത്വം എന്ന പദം ഇന്ന് ഉപയോഗിക്കുന്നത്.

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ വർഷത്തിലൊരിക്കൽ നാം ആഘോഷിക്കുന്നത് നമ്മുടെ വിശ്വാസത്തിലെ പരമ പ്രധാനമായ ഒരു രഹസ്യത്തെപ്പറ്റി ഓർക്കാനും മനസ്സിലാക്കാനുമായിട്ടാണ്. ഇന്നുവരെ ആർക്കും തന്നെ പൂർണമായി പിടികൊടുക്കാതെ ഒഴിഞ്ഞുമാറുന്ന വലിയ രഹസ്യമാണ് പരിശുദ്ധ ത്രിത്വമെങ്കിലും, നമ്മുടെ വിശ്വാസ ജീവിതത്തിൽ വളരെ അടുത്തുനിൽക്കുന്ന യാഥാർഥ്യമാണിത്. ഒന്നോർത്താൽ രാവിലെ എഴുന്നേൽക്കുന്നതുമുതൽ രാത്രി ഉറങ്ങാൻപോകുമ്പോഴും പരിശുദ്ധ ത്രിത്വത്തിന്റെ സ്മരണയിലാണ് നാം ജീവിക്കുന്നത്. രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ നമ്മുടെ ആദ്യത്തെ പ്രവർത്തി എന്താണ്? കുരിശുവരച്ച്, പിതാവിനും പുത്രനും പരിശുധാത്മാവിനും നമ്മെ തന്നെ സമർപ്പിച്ച്, നമ്മെത്തന്നെ വിശുദ്ധീകരിച്ചുകൊണ്ടല്ലേ നാം ഓരോ ദിനവും തുടങ്ങുന്നത്? അതിനുശേഷം നാം ചെയ്യുന്ന ഓരോ പ്രവർത്തിക്ക് മുൻപും നാം ഒന്ന് കുരിശുവരച്ച് ത്രിത്വദൈവത്തെ ഓർത്തിട്ടല്ലേ ഓരോന്നും ചെയ്യുന്നത്? പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞു നെറ്റിയിൽ കുറിച്ചുവരച്ചുകൊണ്ടല്ലേ നാം മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത്?

ചെറുപ്പത്തിലേ അമ്മച്ചി എന്നെ പഠിപ്പിച്ച വലിയൊരു ഭക്തകൃത്യമായിരുന്നു, ഉറങ്ങുന്നതിനുമുന്പ് പായയുടെ നാല് corners ലും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞു കുരിശുവരയ്ക്കുക എന്നത്. ഇന്നും ഞാനത് ചെയ്യുന്നുണ്ട്പരിശുദ്ധ ത്രിത്വത്തിന്റെ സംരക്ഷണത്തിലാണ് ഞാൻ ഉറങ്ങുന്നത് എന്ന ബോധ്യം ശാന്തമായി ഉറങ്ങുവാൻ എന്നെ സഹായിച്ചു. ഓരോ ഭക്ഷണത്തിനു മുൻപും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ആശീർവാദത്തോടെയാണ് നാം ഭക്ഷിക്കാൻ തുടങ്ങുന്നത്. വിവാഹിതരാകുന്ന നവദമ്പതികളെ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ കുരിശുവരച്ചിട്ടല്ലേ നാം വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നത്? ചുരുക്കിപ്പറഞ്ഞാൽ, ത്രിത്വത്തെക്കുറിച്ചു ആഴത്തിലൊന്നും അറിയില്ലെങ്കിലും, നമ്മുടെ ക്രൈസ്തവജീവിതം, പരിശുദ്ധ ത്രിത്വത്തിലാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.

കക്കാകൊണ്ട് സമുദ്രജലം വറ്റിക്കാൻ ശ്രമിക്കുന്നതിലും ശ്രമകരമാണ്, സങ്കീർണമാണ് പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു മനസ്സിലാക്കാനെന്ന്വിശുദ്ധ അഗസ്തീനോസിനോട് പറയുന്ന കുട്ടിയുടെ കഥ കേൾക്കുമ്പോൾ നാമും തലകുലുക്കും. ശരിയാണ്, ഇത് വലിയൊരു രഹസ്യം തന്നെയാണ് എന്ന് സമ്മതിക്കും. എങ്കിലും പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു നമുക്കറിയാവുന്നവ ശരിയായി മനസ്സിലാക്കുന്നത് നമ്മുടെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുകതന്നെ ചെയ്യും.

ഒന്നാമതായി, രക്ഷാകര ചരിത്രം പരിശുദ്ധ ത്രിത്വത്തിന്റെ ചരിത്രമാണ്. ഉത്പത്തി 1, 1-2: ദൈവമായ കർത്താവ് (പിതാവായ ദൈവം) ആദിയിൽ തന്റെ വചനത്താൽ (പുത്രനായ ദൈവം) സൃഷ്ടികർമം നടത്തുമ്പോൾ ദൈവത്തിന്റെ ചൈതന്യം (പരിശുദ്ധാ ത്മാവായ ദൈവം) വെള്ളത്തിനുമുകളിൽ ചലിച്ചുകൊണ്ടിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യമാണ് നാമിവിടെ കാണുന്നത്. “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം” (ഉത്പ 1, 26) എന്ന് പറയുമ്പോൾ, നമുക്ക് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് പരിശുദ്ധ ത്രിത്വത്തിലെ ആന്തരിക സംഭാഷണമാണ്.

മമ്രേയുടെ ഓക്കുമരത്തോപ്പിന് സമീപം ദൈവം അബ്രാഹത്തിന് പ്രത്യക്ഷനാകുന്നത് മൂന്നാളുകളായിട്ടാണ്. ബൈബിൾ പണ്ഡിതന്മാർ അബ്രാഹത്തെ സന്ദർശിക്കുന്ന ഈ മൂന്ന് വ്യക്തിത്വങ്ങളെ പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യമായിട്ടാണ് വ്യാഖ്യാനിക്കുന്നത്. (ഉത്പ 18, 1-15) ചുട്ടെടുത്ത ഇഷ്ടിക ഉപയോഗിച്ച് ബാബേൽഗോപുരം പണിതുയർത്തുമ്പോൾ അതോടൊപ്പം മനുഷ്യന്റെ അഹങ്കാരവും ഉയരുന്നതുകണ്ട ദൈവം പറയുന്നത് ഇങ്ങനെയാണ്:”നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ പരസ്പരം ഗ്രഹിക്കാനാകാത്തവിധം ഭിന്നിപ്പിക്കാം.” (ഉത്പ 11, 7) ഇവിടെയും നമുക്ക് എന്ന് പറഞ്ഞുകൊണ്ടുള്ള സംഭാഷണം പരിശുദ്ധ ത്രിത്വത്തിലെ ആന്തരിക സംഭാഷണമാണ്. ഇവിടുന്നങ്ങോട്ട് പുതിയനിയമത്തിലെത്തിയാൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാർത്തയിൽ നാം പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യം കാണുന്നുണ്ട്. പിതാവായ ദൈവത്തിന്റെ ദൂതനാണ് മറിയത്തിനോട് സംസാരിക്കുന്നത്. പരിശുദ്ധാത്മാവിനാൽ ആണ് മറിയം ഗർഭവതിയാകുന്നത്. അവളുടെ ഉദരത്തിൽ രൂപപ്പെടുന്നതാകട്ടെ പുത്രനായ ദൈവവും. ഈശോയുടെ മാമ്മോദീസാ വേളയിലും ത്രിത്വത്തിന്റെ സാന്നിധ്യം നാം കാണുന്നുണ്ട്. “സ്നാനം കഴിഞ്ഞപ്പോൾ യേശു (പുത്രനായ ദൈവം) വെള്ളത്തിൽനിന്ന് കയറി…ദൈവാത്മാവ് (ആത്മാവായ ദൈവം) പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു. ഇവൻ എന്റെ പ്രിയപുത്രൻ …ഒരു സ്വരം സ്വർഗത്തിൽ നിന്ന് കേട്ടു” (പിതാവിന്റെ സ്വരം). (മത്താ 3, 16-17) വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ 15 മുതൽ 17 വരെയുള്ള അധ്യായങ്ങളിൽ ത്രിത്വത്തിന്റെ സാന്നിധ്യം കാണാം. പുത്രനായ ദൈവം പിതാവിനെക്കുറിച്ചും, പരിശുധാത്മാവിനെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നുണ്ട്. ഇത്രയും ബൈബിൾ ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസ്സിലാകും, രക്ഷാകര ചരിത്രം പരിശുദ്ധാത്മാവിന്റെ ചരിത്രമാണ്, പ്രവർത്തനമാണ് എന്ന്.

രണ്ടാമതായി, പരിശുദ്ധ ത്രിത്വത്തിലെ കൂട്ടായ്മ നമുക്കെന്നും മാതൃകയാണ്. ഈ ഭൂമിയിലെ ഓരോ കൂട്ടായ്മയും ത്രിത്വനുഭവമാണ്. നമ്മുടെ കുടുംബങ്ങളും, ഇടവകകളും, രാജ്യവും എല്ലാം ത്രിത്വയ്ക കൂട്ടായ്മയുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ ഏറ്റവും നല്ല മാതൃക പരിശുദ്ധ ത്രിത്വമായിരിക്കണം, ത്രിത്വത്തിലെ കൂട്ടായ്മയായിരിക്കണം. കൂട്ടായ്മയുടെ അരൂപി നഷ്ടപ്പെടുമ്പോൾ നമ്മുടെ കുടുംബങ്ങൾ തകർച്ചയിലേക്ക് നീങ്ങും. കൂട്ടായ്മയുടെ അർഥം മറക്കുന്ന മാതാപിതാക്കന്മാരും, കൂട്ടായ്മ ഒരു ബാധ്യതയായിക്കാണുന്ന മക്കളും കുടുംബങ്ങളുടെ തകർച്ചക്ക് ഒരുപോലെ ഉത്തരവാദികളാണ്. ഏകാധിപത്യ പ്രവണത കാണിക്കുന്ന അധികാരികളും, തോന്നലുകൾക്ക് അനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന ജനങ്ങളും സമൂഹത്തിന്റെ, രാജ്യത്തിന്റെ ഇടവകയുടെ തകർച്ചക്ക് ഉത്തരവാദികളാണ്. ഈ ലോകത്തിൽ എവിടെയെങ്കിലും നിഷ്കളങ്ക രക്തം വീണ് മണ്ണ് നനയുന്നുണ്ടെങ്കിൽ, നിഷ്കളങ്കരുടെ കണ്ണീരുവീണ് തലയിണ നനയുന്നുണ്ടെങ്കിൽ,  ലോകത്തിന്റെ ഏതെങ്കിലും കോണിൽനിന്ന്  പാവപ്പെട്ട മനുഷ്യർ പലായനം ചെയ്യാൻ വിധിക്കപ്പെടുന്നുണ്ടെങ്കിൽ, പാക്കിസ്ഥാനിലെപ്പോലെ മുസ്‌ലിം ആകാൻ സമ്മതിക്കാത്തതിന്റെപേരിൽ ക്രൈസ്തവർ മാനഭംഗത്തിന് ഇരയാകുന്നുണ്ടെങ്കിൽ, വർഗീയതയുടെ പേരിൽ മനുഷ്യർ വിഭജിക്കപ്പെടുന്നുണ്ടെങ്കിൽ, വിശ്വാസങ്ങളുടെ പേരിൽ, കുർബാനയുടെ പേരിൽ, സമ്പത്തിന്റെ പേരിൽ ക്രൈസ്തവർ ഐക്യമില്ലാതെ ജീവിക്കുന്നുണ്ടെങ്കിൽ,   അതിന്റെയൊക്കെ കാരണം, പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്‌മ യുടെ അനുഭവം ഇല്ലാത്തതാണ്. 

മൂന്നാമതായി, നാം അനുദിനം അർപ്പിക്കുന്ന വിശുദ്ധ കുർബാന പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിപ്പാണ്, സ്തുതിപ്പിന്റെ ആഘോഷമാണ്. വൈദികൻ ചൊല്ലുന്ന ഓരോ പ്രാർത്ഥനയ്ക്കും ശേഷം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി അർപ്പിച്ചുകൊണ്ടാണ് പ്രാർത്ഥന അവസാനിപ്പിക്കുന്നത്. നമ്മുടെ സാധാരണ കുർബാനയിൽ ഇരുപത് പ്രാവശ്യത്തിൽ കൂടുതൽ പരിശുദ്ധ ത്രിത്വത്തെ സ്മരിക്കുന്നുണ്ട്. വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥന ഉൾപ്പെടുത്താതെ തന്നെ നമ്മുടെ കുർബാന പരിശുദ്ധ ത്രിത്വത്തിനുള്ള ഒരു സ്തുതിപ്പാണ്. വിശുദ്ധ പൗലോശ്ലീഹായുടെ നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും …എന്ന ആശീർ വാദ പ്രാർത്ഥന രണ്ടു പ്രാവശ്യം നമ്മുടെ കുർബാനയിൽ ചൊല്ലുന്നുണ്ട്. ശുശ്രൂഷി ചൊല്ലുന്ന കാറോസൂസാ പ്രാർത്ഥനയുടെ അവസാനം ശുശ്രൂഷി വിശുദ്ധ കുർബാന അർപ്പിക്കുന്ന എല്ലാവർക്കുംവേണ്ടി ഒരു ആഹ്വാനം നടത്തുന്നുണ്ട്. നിങ്ങൾ എത്രപേർ അത് ശ്രദ്ധിച്ചിട്ടുണ്ടെന്ന്, ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. ശുശ്രൂഷി പറയുന്നത് ഇങ്ങനെയാണ്: “നമുക്കെല്ലാവർക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.” അതായത്, നമ്മുടെ എല്ലാ യാചനകളും, നമ്മെ നമ്മെയും, നാമുമായി ചേർന്ന് നിൽക്കുന്ന എല്ലാവരെയും, നമ്മുടെ കുടുംബങ്ങളിൽ, അകലങ്ങളിൽ കഴിയുന്ന എല്ലാവരെയും, പരിശുദ്ധ ത്രിത്വത്തിന് സമർപ്പിക്കണമെന്നാണ് ശുശ്രൂഷി ഉറക്കെ പറയുന്നത്. അതിന്റെ പ്രതിവചനമെന്താണ്? “ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേയ്ക്ക് ഞങ്ങൾ സമർപ്പിക്കുന്നു.” എത്ര മനോഹരമായ പ്രാർത്ഥനയാണിത്! പക്ഷെ ശരാശരി ക്രൈസ്തവൻ ഈ സമയം തെക്കോട്ടും വടക്കോട്ടും നോക്കി നിൽക്കും!! എത്രപേർ ബോധ്യത്തോടെ ഈ പ്രാർത്ഥന ചൊല്ലുന്നുണ്ടെന്ന് ഓർത്തു നോക്കുന്നത് നല്ലതാണ്. കൂടാതെ സമാപന ആശീർവാദപ്രാർത്ഥനയിലും മിക്കവാറും നാം ഈ ത്രിത്വ പ്രാർത്ഥന ചൊല്ലുന്നുണ്ട്. നമ്മുടെ ക്രൈസ്തവ വിശ്വാസത്തിൽ പരിശുദ്ധ ത്രിത്വത്തിനുള്ള പ്രാധാന്യമാണ് ഇതിൽ നിന്നെല്ലാം വെളിവാകുന്നത്. 

സ്നേഹമുള്ളവരേ, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ഞായറാഴ്ച്ച പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു ധ്യാനിക്കാനും, ത്രിത്വത്തിന്റെ സംരക്ഷണം പ്രാർത്ഥിക്കാനും നമുക്കാകണം. ഏകാധിപത്യ പ്രവണതകൾ വർധിച്ചുവരുന്ന ഇക്കാലത്തു പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയുടെ മാതൃക ലോകത്തിന് നൽകാൻ നാം ശ്രമിക്കേണ്ടതുണ്ട്. അതിനായി, നമ്മുടെ ജീവിതങ്ങൾ, പ്രവർത്തനങ്ങൾ, കുടുംബങ്ങൾ, ഇടവകകൾ ത്രിത്വത്തിന്റെ കൂട്ടായ്മയുടെ നേർസാക്ഷ്യങ്ങളായി മാറണം. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഓരോ ദിവസം ആരംഭിക്കാനും, അവസാനിപ്പിക്കാനും നമുക്കാകട്ടെ. പഠിക്കുന്നതിന് മുൻപ് പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ കുരിശുവരച്ചു നമ്മെയും, നമ്മുടെ പുസ്തകങ്ങളെയും പരിശുദ്ധ ത്രിത്വത്തിന്റെ സംരക്ഷണയിൽ ആക്കുക. എന്നും ഇപ്പോഴും, പ്രത്യേകിച്ച്, ഇന്ന് മുഴുവനും പരിശുദ്ധ ത്രിത്വമേ, എന്റെ ഭാഗ്യമേ എന്ന സുകൃതജപം ചൊല്ലി പ്രാർത്ഥിക്കുക. 

നമുക്ക് പ്രാർത്ഥിക്കാം:

പരിശുദ്ധ ത്രിത്വമേ, തീവ്രവാദ ആക്രമണങ്ങളിൽനിന്നും , വർഗീയരാഷ്ട്രീയത്തിൽ നിന്നും ലോകത്തെ സംരക്ഷിക്കണമേ. പരിശുദ്ധ ത്രിത്വമേ, ഞങ്ങളെ ഓരോരുത്തരെയും ത്രിത്വത്തിന്റെ സംരക്ഷണയിൽ സമർപ്പിക്കുന്നു. പരിശുദ്ധ ത്രിത്വമേ,എന്റെ ഭാഗ്യമേ! ആമേൻ!

SUNDAY SERMON JN 20, 19-23

പെന്തെക്കുസ്തത്തിരുനാൾ

ഉത്പത്തി 2,1-8

അപ്പ 2, 1-21

യോഹ 20, 19-23

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാം ഇന്ന് പെന്തെക്കുസ്താത്തിരുനാൾ ആഘോഷിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ നേരുന്നു!

ഒരു കാത്തിരിപ്പിന്റെ ഫലസമാപ്തിയാണ് പെന്തെക്കുസ്താത്തിരുനാൾ. ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം ‘ശിഷ്യന്മാർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റുസ്ത്രീകളോടും, അവന്റെ സഹോദരരോടൊപ്പം പ്രാർത്ഥനയിൽ’ (അപ്പ 1, 14)   വലിയൊരു കാത്തിരിപ്പിലായിരുന്നു. ശിഷ്യന്മാർക്ക് ഉറപ്പായിരുന്നു ഈ കാത്തിരിപ്പ് വെറുതെയാകില്ലായെന്ന്. കാരണം, അവർ ക്രിസ്തുവിൽ, അവിടുത്തെ വാഗ്ദാനത്തിൽ ഉറച്ചു വിശ്വസിച്ചിരുന്നു. അവിടുത്തെ പ്രത്യക്ഷീകരണവേളയിൽ ശിഷ്യരുടെമേൽ നിശ്വസിച്ചുകൊണ്ട്, “പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ” (20,22) എന്ന് ഈശോ പറഞ്ഞത് അവരുടെ ഓർമയിലുണ്ട്. എന്നാൽ, തങ്ങൾക്ക് ഈശോ നൽകിയ പരിശുദ്ധാത്മാവ് തങ്ങളിൽ എപ്പോൾ പ്രവർത്തിക്കുമെന്നോ, എങ്ങനെ പ്രവർത്തിക്കുമെന്നോ, അങ്ങനെ പ്രവർത്തിക്കുന്ന വേളയിൽ എന്തൊക്കെയാണ് സംഭവിക്കുകയെന്നോ അവർക്ക് അറിയില്ലായിരുന്നു. അവിടുന്ന് വളരെ വ്യക്തമായി അവരോട് പറഞ്ഞിരുന്നു: “എന്നിൽ നിന്ന് നിങ്ങൾകേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിൻ” (അപ്പ 1, 5) എന്ന്. ഞാൻ നിങ്ങൾക്ക് നൽകിയ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനായി കാത്തിരിക്കുവിൻ എന്ന്. അവർ പ്രാർത്ഥനയോടെ കാത്തിരുന്നു എന്നത് അവരുടെ വിശ്വാസത്തെയാണ്, പ്രതീക്ഷയെയാണ് കാണിക്കുന്നത്. ലൂക്കാ 24, 53)

ലോകചരിത്രത്തെ മാറ്റിമറിച്ച, ക്രൈസ്തവർ എന്ന പുതിയൊരു സമൂഹം ജനിച്ചുവീണ ആദ്യ പെന്തെക്കുസ്താദിനത്തിന്റെ പശ്ചാത്തലം അറിയുന്നത് വളരെ നല്ലതാണ്. ഇസ്രായേലിൽ, ജറുസലേമിൽ, യഹൂദജനം മുഴുവൻ അവരുടെ പെന്തക്കുസ്താ തിരുനാളിനായി ഒരുങ്ങുന്ന കാലമായിരുന്നു അത്. ആഴ്ചകളുടെ തിരുനാളായിരുന്നു അവർക്കത്. ലേവ്യരുടെ പുസ്തകം അദ്ധ്യായം 23 ൽ അതിന്റെ വിവരണമുണ്ട്. ” സാബത്തിന്റെ പിറ്റേദിവസം മുതൽ, അതായത്, നീരാജനത്തിനായി കറ്റ കൊണ്ടുവന്ന ദിവസം മുതൽ ഏഴ് പൂർണമായ ആഴ്ചകൾ നിങ്ങൾ കണക്കാക്കണം. ഏഴാമത്തെ സാബത്തിന്റെ പിറ്റേദിവസം, അതായത് അമ്പതാം ദിവസം കർത്താവിന് പുതിയ ധാന്യങ്ങൾകൊണ്ട് നിങ്ങൾ ധാന്യബലി അർപ്പിക്കണം.” (23, 15-16) ഇതായിരുന്നു പഴയനിയമത്തിലെ പെന്തക്കുസ്താ. തുടർന്നുള്ള ഭാഗത്തു ഈ പെന്തക്കുസ്തായുടെ ആഘോഷം വിവരിക്കുന്നുണ്ട്.

യഹൂദരുടെ തിരുനാളായ Shavout, പെന്തക്കുസ്താ (പെന്തക്കുസ്താ എന്നd വാക്കിന്റെ അർഥം 50 എന്നാണ്) ആചരിക്കാൻ യഹൂദജനം ഒത്തുകൂടിയപ്പോൾ, യഹൂദരായിരുന്നെങ്കിലും, ഈശോയുടെ ശിഷ്യരും, മാതാവും മറ്റുള്ളവരും ക്രിസ്തുവിന്റെ വാഗ്ദാനത്തിനായി കാത്തിരിക്കുകയായിരുന്നു എന്നത് ദൈവപരിപാലനയായിരിക്കാം.. ലോകത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതപ്പെടേണ്ട, പുതിയൊരു പെന്തക്കുസ്തയ്ക്കായാണ് തങ്ങൾ ഒരുമിച്ചുകൂടിയിരിക്കുന്നതെന്ന് ശിഷ്യരോ, തങ്ങൾ ആചരിക്കുവാൻ പോകുന്ന പെന്തക്കുസ്താ ഇതാ അർത്ഥശൂന്യമാകാൻ പോകുന്നെന്ന് യഹൂദരോ ചിന്തിച്ചു കാണില്ല. അന്നുവരെ യഹൂദജനം ആചരിച്ചുപോന്ന പെന്തെക്കുസ്തായുടെ അർത്ഥവും, അനുഭവവും മാറുവാൻ പോകുകയാണ്. പെന്തെക്കുസ്താ ഇവിടെ ഇതാ വേറൊരു ലെവലിലേക്ക് ഉയരുവാൻ പോകുകയാണ്. പ്രപഞ്ചോത്പത്തിയുടെ ആദ്യനിമിഷം മുതൽ കൂടെയുണ്ടായിരുന്ന ദൈവത്തിന്റെ ചൈതന്യം, ദൈവത്തിന്റെ ആത്മാവ്, പിതാക്കന്മാരിലും, പ്രവാചകന്മാരിലും നിറഞ്ഞു നിന്ന പരിശുദ്ധാത്മാവ്, ഏശയ്യാ പ്രവാചകൻ പ്രവചിച്ച ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്, ദരിദ്രരെ സുവിശേഷം അറിയിക്കുവാൻ, ബന്ധിതർക്ക് മോചനം നൽകാൻ, അന്ധർക്ക് കാഴ്ച നൽകാൻ, അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യം നല്കാൻ ക്രിസ്തുവിനെ ശക്തിപ്പെടുത്തിയ ആത്മാവ്, ഇതാ, ഇതാ, മനുഷ്യ മക്കളിലേക്ക് നേരിട്ടിറങ്ങി അത്ഭുതം പ്രവർത്തിക്കുവാൻ പോകുകയാണ്!

സ്വർഗമാകട്ടെ പുതിയൊരു പെന്തക്കുസ്തയ്ക്കായി തയ്യാറെടുത്തിരിക്കുകയായിരുന്നു. ഈശോയുടെ ശിഷ്യരും കൂട്ടരും അവർ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ മുറിയിൽ പ്രാർത്ഥനയിൽ ആയിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റിന്റെ ആരവം അവർ കേട്ടു. അത് വലിയൊരു ശബ്ദമായി രൂപപ്പെട്ടു. ആ ശബ്ദം അവരുടെ വീടിനുള്ളിൽ മുഴങ്ങിയതുപോലെ അവർക്കു തോന്നി. അന്തരീക്ഷത്തിൽ പെട്ടെന്നുണ്ടായ മാറ്റത്തിന്റെ കാരണം അന്വേഷിക്കാൻ ശ്രമിച്ച അവരുടെ മേൽ അതാ അഗ്നിജ്വാലകൾ പോലുള്ള നാവുകൾ വന്നു നിന്നു. (അപ്പ 2, 1-3) വചനം പറയുന്നു: “അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവു കൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.” (അപ്പ 2, 4)

സ്നേഹമുള്ളവരേ, സ്വർഗം കാത്തിരുന്ന അതുല്യമായ നിമിഷമായിരുന്നു അത്! ദൈവത്തിന്റെ രക്ഷാകരപദ്ധതി മനുഷ്യകരങ്ങളിലൂടെ തുടരുവാൻ സഭ രൂപംകൊണ്ട ദിനം! ക്രിസ്തുവിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണം. മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയാത്തവിധം അതി മനോഹരമായി സ്വർഗം ഭൂമിയിൽ ദൈവ ചൈതന്യത്തിന്റെ മഴവില്ലു വിരിയിച്ച ദിനം! പ്രിയപ്പെട്ടവരേ, മനുഷ്യന് ദൈവത്തിന്റെ മനസ്സ് അറിയുവാൻ കഴിഞ്ഞിരുന്നെങ്കിൽ, ദൈവത്തിന്റെ അത്ഭുതം മനസ്സിലാക്കുവാൻ സാധിച്ചിരുന്നെങ്കിൽ ലോകം ഈ ദിവസത്തെ വലിയൊരു ദാനമായി, സമ്മാനമായി നെഞ്ചേറ്റുമായിരുന്നു!

നിങ്ങൾക്കറിയുമോ ദൈവത്തിന്റെ ഈ ആത്മാവിനെ, റൂഹാദ് കുദ്ശായെ (Ruach HaKodesh in Hebrew) പരിശുദ്ധാത്മാവിനെ ലോകത്തിനു നല്കുവാനായിട്ടാണ് ഈശോ ലോകത്തിലേക്ക് വന്നത്. ബേത് ലഹേമിലെ പുൽത്തൊഴുത്തിൽ പിറന്ന്, വചനം പ്രഘോഷിച്ചു നടന്ന്, കുരിശുമരണത്തിലൂടെ കടന്ന്, മരണത്തെ ജയിച്ചു ഇന്നും ജീവിക്കുന്ന ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത് ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയാണ്. എന്തിനുവേണ്ടിയായിരുന്നു ദാവീദിന്റെ പട്ടണത്തിൽ ഒരു രക്ഷകൻ കർത്താവായ ക്രിസ്തു ജനിച്ചത്? (ലൂക്ക 2, 10) ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. എന്തിനു വേണ്ടിയായിരുന്നു, വഴിയും സത്യവും ജീവനുമായി ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്? ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. എന്തിനുവേണ്ടിയായിരുന്നു ക്രിസ്തു കാൽവരി കയറി കുരിശിൽ മരിച്ചത്? ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. ക്രിസ്തുവിനു വഴിയൊരുക്കുവാനെത്തിയ സ്നാപക യോഹന്നാൻ അത് പറഞ്ഞിരുന്നു: ‘ആത്മാവ് ഇറങ്ങി ആരിൽ വസിക്കുന്നുവോ അവനാണ് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകുന്നവൻ’. (യോഹ 1, 34) തന്റെ സ്വർഗാരോഹണത്തിനു തൊട്ടു മുന്പ് ഈശോ എന്താണ് പറഞ്ഞത്? “യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം നൽകി. നിങ്ങളാകട്ടെ ഏറെ താമസിയാതെ പരിശുദ്ധാത്മാവിനാൽ സ്നാനമേൽക്കും.” (അപ്പ 1, 5)

ആത്മാവിനെ നൽകുവാനാണ്‌ ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത്. അവിടുത്തെ മനുഷ്യാവതാരം ആത്മാവിന്റെ പ്രവർത്തിയായിരുന്നു; ദൈവരാജ്യം ആത്മാവിന്റെ നിറവാണ്, ആത്മാവിന്റെ പ്രവർത്തിയാണ്. വിശുദ്ധ കുർബാന പരിശുദ്ധാത്മാ അഭിഷേകത്തിന്റെ ആഘോഷമാണ്.  ഉത്ഥിതനായ ഈശോ ആത്മാവിന്റെ ശോഭയാണ്. സഹായകന് മാത്രമേ ഈ ഭൂമുഖം പുതുതായി സൃഷ്ടിക്കാൻ, മനുഷ്യനെ നവീകരിക്കുവാൻ കഴിയൂ എന്ന് അറിഞ്ഞ ഈശോ ഈ ആത്മാവിനു വേണ്ടി ഒരുങ്ങാനാണ് ശിഷ്യരോട്‌ എന്നും പറഞ്ഞത്. പുതിയനിയമത്തിൽ പലപ്രാവശ്യം ഇക്കാര്യം ഈശോ പറയുന്നുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ ഈശോ പറയുന്നു: ‘എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും. (14, 26) വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ഈശോ പറയുന്നു: “സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല!” (11, 13)

ആരാണ് നമുക്ക് പരിശുദ്ധാത്മാവിനെ നൽകുന്നത്? ഈശോയുടെ ഉത്തരം ഇതാണ്: ‘ദൈവമാണ് നമുക്ക് ആത്മാവിനെ നൽകുന്നത്. (യോഹ 3, 34b) ഇനി ആരാണ് ദൈവം? ഈശോ വളരെ വ്യക്തമായി നൽകുന്ന നിർവചനം ഇതാണ്: “ദൈവം ആത്മാവാണ്.” (യോഹ 4, 23) എങ്ങനെയാണ് ദൈവത്തെ ആരാധിക്കേണ്ടത്? “അവിടുത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്.” ((യോഹ 4, 24) അപ്പോൾ നമ്മിൽ പരിശുദ്ധാത്മാവില്ലെങ്കിൽ നമ്മിൽ ദൈവമില്ല. നമുക്ക് ദൈവത്തെ ആരാധിക്കുവാനും കഴിയില്ല. അതുകൊണ്ടാണ് പരിശുദ്ധാത്മാവിനെ നൽകുവാനാണ് ക്രിസ്തു യേശു ഈ ലോകത്തിലേക്ക് വന്നത് എന്ന് തിരുസ്സഭ നമ്മെ പഠിപ്പിക്കുന്നത്.

സകലതിനെയും നവീകരിക്കുന്ന പരിശുദ്ധാതമാവിന് മാത്രമേ നമുക്ക് പുതിയ ഹൃദയം നൽകാൻ സാധിക്കൂ, പുതിയ ഭാഷ സംസാരിക്കാൻ നമ്മെ പ്രാപ്തരാക്കാൻ കഴിയൂ, പുതിയ മനോഭാവങ്ങളിലേക്കു നമ്മെ വളർത്തുവാൻ പറ്റൂ, ഒരു പുതിയ ലോകം സൃഷിടിക്കുവാൻ സാധിക്കൂ. അതുകൊണ്ടാണ് വിശുദ്ധ സ്നാപക യോഹന്നാൻ പറഞ്ഞത്: ‘എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തൻ…അവൻ പരിശുദ്ധാത്മാവിനാൽ, പരിശുദ്ധാത്മാവാകുന്ന അഗ്നിയാൽ നിങ്ങളെ സ്നാനപ്പെടുത്തും’. കാരണം ആത്മാവിനു മാത്രമേ നമ്മെ ശക്തിപ്പെടുത്താൻ, പുതുക്കിപ്പണിയുവാൻ സാധിക്കൂ. അതുകൊണ്ടാണ് ക്രിസ്തു ആത്മ്മാവിനെ നൽകുവാൻ ഈ ലോകത്തിലേക്ക് വന്നത്.

ഈശോയ്ക്കറിയാം, കുശവന്റെ ചൂളയിലെ അഗ്നിയിൽ വെന്ത് മാത്രമേ മണ്ണിന് പുതിയ പാത്രങ്ങളെ സൃഷ്ടിക്കുവാൻ കഴിയൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യന്റെ തലയിൽ കാലങ്ങളായി നിറച്ചിരിക്കുന്ന ചപ്പുചവറുകളെ, മനുഷ്യൻ തന്റെ നിധിയെന്നു കരുതി സൂക്ഷിച്ചു വച്ചിരിക്കുന്ന ചപ്പുചവറുകളെ കത്തിച്ചുകളയുവാൻ ആത്മാവാകുന്ന അഗ്നിക്ക് മാത്രമേ സാധിക്കൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യനിലെ അഹന്തയുടെ, അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞുകൊണ്ടു ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നഗ്നനാക്കുവാൻ, ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നിഷ്ക്കളങ്കനാക്കുവാൻ പരിശുദ്ധാത്മാവാകുന്ന അഗ്നിക്കേ കഴിയൂ എന്ന്. ആത്മാവാകുന്ന അഗ്നിയിലൂടെ കടന്നു പോകുമ്പോൾ നമ്മുടെ കപടതകളെല്ലാം, നാം കടംകൊണ്ടിരിക്കുന്നതെല്ലാം, മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി ഏച്ചുകൂട്ടിയിരിക്കുന്നതെല്ലാം കത്തിയെരിയും. അവശേഷിക്കുന്നത് പുതിയ മനുഷ്യനായിരിക്കും, നവീകരിക്കപ്പെട്ട, പുതിയ മനുഷ്യൻ.

പരിശുദ്ധാത്മാവാകുന്ന അഗ്നിയിൽ നമ്മുടെ മുഖംമൂടികളെല്ലാം ഉരുകി വീഴണം; നമ്മുടേതല്ലാത്ത മുഖങ്ങളെല്ലാം കത്തിയെരിയണം. കൊറോണ മുഖം മൂടികളെക്കുറിച്ചല്ല ഞാൻ പറയുന്നത്. എത്രയെത്ര മുഖങ്ങളാണ് നമുക്കുള്ളത്. ഭാര്യയുടെ അടുത്ത് വരുമ്പോൾ ഒരു മുഖം, ഭർത്താവിന്റെ അടുത്ത് വരുമ്പോൾ മറ്റൊന്ന്. കുട്ടികളുടെ അടുത്ത് മാതാപിതാക്കൾക്ക് ഒരു മുഖം. ആരും കാണുന്നില്ലെങ്കിൽ നാം വേറൊരു മുഖം അണിയും. പള്ളിയിൽ വരുമ്പോൾ ഒന്ന്, വികാരിയച്ചനെ കാണുമ്പോൾ മറ്റൊന്ന്, ടീച്ചറെ കാണുമ്പോൾ ഒന്ന്, കൂട്ടുകാരെ കാണുമ്പോൾ വേറൊന്ന്. ആളുകളുടെ അടുത്ത് ഒരു മുഖം, ഒറ്റയ്ക്കിരിക്കുമ്പോൾ മറ്റൊന്ന്…… അങ്ങനെ എത്രയെത്ര മുഖങ്ങൾ…മുഖം മൂടികൾ!!!! വർഷങ്ങളായി ശരിയായ മുഖം നഷ്ടപ്പെട്ടവരാണോ നാം? പരിശുദ്ധാത്മാവു നമ്മിൽ വരുമ്പോൾ കാപട്യം നിറഞ്ഞ മുഖങ്ങളെല്ലാം മാറി, ഒറിജിനൽ മുഖമുള്ളവരാകും നമ്മൾ!!

ഇസ്രായേൽ ജനം തകർന്നടിഞ്ഞു, ബാബിലോൺ അടിമത്വത്തിൽ ആയിരുന്നപ്പോൾ, നെബുക്കദ്‌നേസർ തടവുകാരായി കൊണ്ടുപോയിരുന്നവരിൽ എസക്കിയേൽ പ്രവാചകനും ഉണ്ടായിരുന്നു. ജനം മുഴുവനും അടിമകൾ! ഇസ്രായേലിനു ഒരു പുനർജന്മമുണ്ടാകുമോ എന്ന് ജനം ഭയപ്പെട്ടിരുന്ന കാലം. യുവജനങ്ങളെല്ലാം പ്രതീക്ഷയറ്റു, നിരാശരായി. വൃദ്ധന്മാർ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞു. അപ്പോൾ ദൈവം എസക്കിയേൽ പ്രവാചകനോട് പറഞ്ഞു: ‘എന്റെ ആത്മാവിനെ നിങ്ങൾക്ക് ഞാൻ നൽകും. ഒരു പുതിയ ഹൃദയം നിങ്ങൾക്ക് ലഭിക്കും.  പുതിയ ചൈതന്യത്തോടെ ആത്മാവ് നിങ്ങളെ നയിക്കും. നിരാശയുടെ, പ്രതീക്ഷയില്ലായ്മയുടെ ശിലാഹൃദയം എടുത്തുമാറ്റി നിങ്ങൾക്ക് സ്നേഹത്തിന്റെ, പ്രത്യാശയുടെ മാംസളഹൃദയം നൽകും.’ സ്നേഹമുള്ളവരേ, സ്നേഹമുള്ളവരേ ഈ പരിശുദ്ധാത്മാവിനെ നൽകുവാനാണ് ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്.

കാലാകാലങ്ങളിൽ സഭയിലുണ്ടായ പ്രതിസന്ധികളെയും, സഭയിലുണ്ടായ വിവാദങ്ങളെയും മറികടന്നു ഇന്നും ക്രിസ്തുവിന്റെ സഭ നിലനിൽക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ശക്തമായി സഭയിൽ ഉള്ളതുകൊണ്ടാണ്. ജോൺ ഇരുപത്തിമൂന്നാം മാർപ്പാപ്പയുടെ കാലത്ത് രണ്ടാം വത്തിക്കാൻ സൂനഹദോസ് വിളിച്ചുകൂട്ടുവാൻ പാപ്പായെ പ്രേരിപ്പിച്ചത്, സഭയുടെ അടഞ്ഞു കിടക്കുന്ന വാതിലുകളും ജനലുകളും തുറക്കുവിൻ, നവീനകരണത്തിന്റെ ആത്മാവ്, കാറ്റ് സഭയ്ക്കുള്ളിൽ പ്രവേശിക്കട്ടെ എന്ന് പറയുവാൻ പ്രേരിപ്പിച്ചത് ആത്മ്മാവാണ്.  സഭയ്‌ക്കെതിരെ ആഞ്ഞടിച്ച എത്ര കൊടുങ്കാറ്റുകളെയാണ്, എത്ര പേമാരികളെയാണ് അവൾ ആത്മാവിന്റെ ശക്തിയിൽ അതിജീവിച്ചത്! അല്ലെങ്കിൽ എത്രയോ പണ്ടേ കടലാസുകൊട്ടാരം പോലെ ഈ സഭ തകർന്നുപോയേനെ! ഇന്നും നമ്മുടെ ധ്യാനകേന്ദ്രങ്ങളിൽ ആത്മാവിന്റെ അഭിഷേകത്താൽ നടക്കുന്ന അത്ഭുതങ്ങൾ, മാനസാന്തരങ്ങൾ ആത്മാവിന്റെ പ്രവർത്തന ഫലമാണ്. തകർന്നുപോയ കുടുംബ ബന്ധങ്ങൾ വീണ്ടും ഒരുമിച്ചു ചേരുന്നത്, വർഷങ്ങളോളം പിണക്കത്തിലായിരുന്ന സഹോദരർ പരസ്പരം ക്ഷമിച്ചു സാഹോദര്യത്തിലേക്കു വരുന്നത് പരിശുദ്ധാത്മാവിന്റെ മാത്രം കൃപകൊണ്ടാണ്.

സ്നേഹമുള്ളവരേ, പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ, അഭിഷേചിതരാകാൻ നമുക്ക് ആഗ്രഹിക്കാം. നാം ഒരുക്കമുള്ളവരാണെങ്കിൽ നമുക്കും ആത്മാവിനെ ലഭിക്കും. കാരണം, “ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.” (യോഹ 3, 34) ഓരോ വിശുദ്ധ കുർബാനയും ഒരു പെന്തെക്കുസ്ത ആണ്. റൂഹാക്ഷണ പ്രാർത്ഥനയുടെ വേളയിൽ “കർത്താവെ നിന്റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരട്ടെ എന്ന് വൈദികൻ പ്രാർത്ഥിക്കുമ്പോൾ അപ്പത്തിലും വീഞ്ഞിലും മാത്രമല്ല നമ്മിൽ ഓരോരുത്തരിലും പരിശുദ്ധാത്മാവ് നിറയും. ഇന്ന് അപ്പവും വീഞ്ഞും പരിശുദ്ധാത്മാവിന്റെ നിറവാൽ ഈശോയുടെ ശരീര രക്തങ്ങളാകുന്ന ആ സമയത്ത്, റൂഹക്ഷണ പ്രാർത്ഥനാ വേളയിൽ പെന്തെക്കുസ്താ അനുഭവം നമ്മിലുണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം.

അവിടുന്ന് ആത്മാവിനെ കൊടുക്കുമ്പോൾ ഓരോരുത്തർക്കും വ്യക്തിപരമായിട്ടാണ് നൽകുന്നത്. “അഗ്നിജ്വാലകൾ പോലുള്ള നാവുകൾ തങ്ങളോരോരുത്തരുടേയും മേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു.” (അപ്പ 2, 3) നമ്മിലോരോരുത്തരിലേക്കും ആത്മാവിനെ നൽകുവാൻ സ്വർഗം തയ്യാറായിരിക്കുകയാണ്. നമ്മിലോരോരുത്തരിലേക്കും തീനാവുകളുടെ രൂപത്തിൽ പരിശുദ്ധാത്മാവിനെ അയയ്ക്കുവാൻ സ്വർഗം തീനാവുകളെ നിർമിച്ചുകൊണ്ടിരിക്കുകയാണ്. ദേവാലയത്തിൽ നാം ഒരുമിച്ചു വിശുദ്ധ ബലിയർപ്പിക്കുമ്പോഴും ആത്മാവ് വരുന്നത് ഓരോരുത്തരിലേക്കും ആയിരിക്കും. അത് സ്വീകരിക്കുവാനുള്ള യോഗ്യതയിൽ ആയിരിക്കുക എന്നതാണ് പ്രധാനം.  നമുക്കായി ആത്മാവിനെ ഒരുക്കുന്ന പണിപ്പുരയാണ് പ്രിയപ്പെട്ടവരേ സ്വർഗം.

നാം ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്: ഒന്ന്, ദൈവം നമുക്ക് നൽകുന്ന, നമ്മിലുള്ള പരിശുദ്ധാത്മാവിനെ നിർവീര്യമാക്കരുത്. (1 തെസ 5, 19) രണ്ട്, പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്. (എഫേ 4, 30) മൂന്ന്, പരിശുദ്ധാത്മാവിനെതിരായി സംസാരിക്കാതിരിക്കുക.  (മത്താ 12, 32) വിശുദ്ധ കുർബാന പരിശുദ്ധാത്മാവിന്റെ, പരിശുദ്ധാത്മാ ഭിഷേകത്തിന്റെ ആഘോഷമാണെന്നറിഞ്ഞു ആഗ്രഹത്തോടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക. നിശബ്ദരായി ആത്മാവിനായി യാചിക്കാം.

കണ്ണുകളടച്ചു നമുക്ക് പ്രാർത്ഥിക്കാം: പരിശുദ്ധാത്മാവേ, ഞങ്ങളിൽ നിറയണമേ! പരിശുദ്ധാത്മാവേ, ലോകത്തെ വിശുദ്ധീകരിക്കണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനം നിറയാൻ, രോഗങ്ങളിൽ സൗഖ്യമുണ്ടാകാൻ, സാമ്പത്തിക ഞെരുക്കങ്ങളിൽ, ഇല്ലായ്മകളിൽ സമൃദ്ധിയുണ്ടാകാൻ, ദുരന്തങ്ങളിൽ പ്രതീക്ഷയുണ്ടാകാൻ, പഠിക്കുന്ന ഞങ്ങളുടെ മക്കളിൽ ബുദ്ധിയുണ്ടാകാൻ, ജോലിയില്ലാത്തവർക്കു ജോലി ലഭിക്കാൻ ആത്മാവേ, പരിശുദ്ധാത്മാവേ, ഞങ്ങളിൽ നിറയണമേ! (choir പാടുന്നു) ശ്ലീഹന്മാരിൽ നിറഞ്ഞ പോൽ ശക്തിയേകി നയിക്കണേ.”

ഓരോ വിശുദ്ധ കുർബാനയിലും ആത്മാവിനെ നമുക്കു പ്രത്യേകമാം വിധം ഈശോ നൽകുന്നുണ്ട്. ഈ ബലിയിലും ആത്മാവിന്റെ വർഷമുണ്ടാകും. നമ്മിലോരോരുത്തരിലും ആത്മാവ് നിറയും. അതിനായി പ്രാർത്ഥിച്ച് ഈ ബലി നമുക്ക് തുടർന്ന് അർപ്പിക്കാം.  ആമ്മേൻ!

SUNDAY SERMON LK 24, 44-53

ഉയിർപ്പുകാലം ഏഴാം ഞായർ

ഉത്പത്തി 28, 10-19

മിക്കാ 4, 1-5

1പത്രോസ് 1, 3 -9

ലൂക്കാ 24, 44-53

സന്ദേശം

ഉയിർപ്പുകാലത്തിന്റെ അവസാനത്തെ ഞായറാഴ്ചയാണിന്ന്. ഉത്ഥിതനായ ഈശോയുടെ പ്രത്യക്ഷീകരണമാണ് സ്വർഗാരോഹണ തിരുനാളിന് ശേഷം വന്നെത്തിയിരിക്കുന്ന ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ ഈശോയുടെ മൂന്നാമത്തെ പ്രത്യക്ഷീകരണമാണിത്. ഈ പ്രത്യക്ഷീകരണത്തിൽ പതിനൊന്ന് ശിഷ്യരോടും, അവരോടൊപ്പമുണ്ടായിരുന്നവരോടും (24, 33) നിയമങ്ങളുടെയും, പ്രവാചകന്മാരുടെയും പൂർത്തീകരണമാണ് താനെന്ന് ക്രിസ്തു പ്രഘോഷിക്കുകയാണ്. അവിടുത്തെ ദൈവരാജ്യ പ്രഘോഷണങ്ങൾക്കും, അത്ഭുതപ്രവർത്തികൾക്കും സാക്ഷികളായ അവരോട്, ജറുസലേം മുതൽ എല്ലാജനതകളോടും ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാൻ അവിടുന്ന് ആഹ്വാനം ചെയ്യുകയാണ്. പിതാവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിനാൽ ശക്തിപ്രാപിച്ചുകൊണ്ട് ഈ ദൗത്യത്തിലേക്ക് ഈശോ അവരെ ക്ഷണിക്കുകയാണ്.  അങ്ങനെ പ്രചോദിതരായ, ശക്തരായ, തീക്ഷ്ണമതികളായ ശിഷ്യരാകട്ടെ, ബഥാനിയായിൽ ക്രിസ്തു സ്വർഗത്തിലേക്ക് ആരോഹണം ചെയ്യപ്പെടുന്നത് കണ്ടശേഷം ആനന്ദത്തോടെ തിരികെ ജറുസലേമിൽ വന്ന് സദാസമയവും, ദൈവത്തെ സ്തുതിച്ചുകൊണ്ട് ദൈവാലയത്തിൽ കഴിഞ്ഞുകൂടി.

ഇത്രയും സംഭവങ്ങളടങ്ങുന്ന ഇന്നത്തെ സുവിശേഷഭാഗം ക്രൈസ്തവരായ നമ്മെ ഓർമപ്പെടുത്തുന്നത് നമ്മുടെ ക്രൈസ്തവ ദൗത്യത്തെയാണ്. ക്രൈസ്തവരുടെ ജീവിതം 180 ഡിഗ്രി തിരിക്കാവുന്ന ചോദ്യം ഇതാണ്: ഒരു ക്രൈസ്തവ സഹോദരി എന്ന നിലയിൽ, ക്രൈസ്തവ സഹോദരൻ എന്ന നിലയിൽ നീ ഈ ഭൂമിയിൽ ചെയ്തു തീർക്കേണ്ട ദൗത്യമെന്ത്? ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷം നീ ആയിരിക്കുന്ന ഇടങ്ങളിലെല്ലാം ധൈര്യപൂർവം പ്രഘോഷിക്കുക. ഈ ദൗത്യം നമ്മെ ഓർമപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം.

വ്യാഖ്യാനം

വിശുദ്ധ ലിഖിതങ്ങൾ ഗ്രഹിക്കാൻ തക്കവിധം അവരുടെ മനസ്സ് അവൻ തുറന്നു എന്ന് എഴുതുമ്പോഴും, ഏതെല്ലാം വിശുദ്ധഗ്രന്ഥഭാഗങ്ങളാണ് ഈശോ അവരെ ഓർമിപ്പിച്ചതെന്നോ, ഏതെല്ലാം വിശുദ്ധ ഗ്രന്ഥഭാഗങ്ങളാണ് അവർക്ക് വിശദീകരിച്ചു കൊടുത്തതെന്നോ വിശുദ്ധ ലൂക്കാ നമ്മോട് പറയുന്നില്ല. എന്നാൽ, ഈ സുവിശേഷഭാഗത്തുനിന്ന് തിരുസഭയുടെ വചനപ്രഘോഷണത്തിന്റെ മൂന്ന് ഘടകങ്ങൾ വിശുദ്ധ ലൂക്കാ നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്. ഒന്ന്, ക്രിസ്തുവിന്റെ പീഡാസഹനവും, മരണവും. രണ്ട്, ക്രിസ്തു ഉത്ഥിതനായി ഇന്നും ജീവിക്കുന്നു. മൂന്ന്, ക്രിസ്തുവിന്റെ ക്ഷമയും, പാപമോചനവും എല്ലാ ജനതകളോടും പ്രസംഗിക്കുക.

ജറുസലേമിൽ നിന്ന് ആരംഭിക്കുന്ന ഈ പ്രഘോഷണം പക്ഷേ, ജറുസലേമിൽ മാത്രം ഒതുങ്ങുന്നില്ല. അത് ജറുസലേമിൽ നിന്ന് യൂദയായിലേക്ക്, അവിടെനിന്ന് സമരിയയിലേക്ക്, പിന്നെ ഭൂമിയുടെ അതിർത്തികൾ വരെയും എത്തേണ്ടിയിരിക്കുന്നു. (അപ്പ 1, 8) ഈ പ്രഘോഷണമാണ്, തിരുസഭയുടെ, ഓരോ ക്രൈസ്തവ സഹോദരിയുടെ, സഹോദരന്റെ ഈ ഭൂമിയിലെ ജീവിത ദൗത്യം. നാമോരോരുത്തരുടേയും മനുഷ്യ ജീവിത സാഹചര്യങ്ങളിൽ ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ, അവിടുത്തെ കർത്താവും ദൈവവുമായി ഏറ്റുപറയുവാൻ നമുക്കാകണം. ഈ ഏറ്റുപറച്ചിലാകണം ഓരോ ക്രൈസ്തവന്റെയും ജീവിതം. മതമർദ്ദനത്തെയോ, കൊലവിളി മുദ്രാവാക്യങ്ങളെയോ പേടിച്ച് ഓടിയൊളിക്കുവാനല്ല ക്രിസ്തു തന്റെ രക്തംകൊണ്ട് നമ്മെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ വലിയ റാലിയിൽ കേവലം ഒൻപതു വയസ്സുള്ള ഒരു ബാലന്റെ വായിലൂടെ പുറത്തു വന്ന മുദ്രാവാക്യങ്ങൾ കേൾക്കാത്തവരായി ഇന്ന് ഭൂമിമലയാളത്തിൽ ആരെങ്കിലുമുണ്ടോ എന്ന് സംശയമാണ്. ആ മുദ്രാവാക്യങ്ങൾകേട്ട് ഏതെങ്കിലും ക്രൈസ്തവന് ഞെട്ടലുണ്ടായെങ്കിൽ അതിന്റെ കാരണം, മൂർച്ചയുള്ള മുദ്രാവാക്യത്തേക്കാൾ അതിലടങ്ങിയിരിക്കുന്ന തീവ്രവാദത്തിന്റെയും, അസഹിഷ്ണതയുടെയും, കൊലവിളിയുടെയും ഉള്ളടക്കംകൊണ്ടാണ്. തങ്ങൾ മറ്റു മതസ്ഥരുടെ അന്തകരാകുമെന്നും, തങ്ങൾ പറയുന്ന മര്യാദയ്ക്കനുസരിച്ചു ജീവിച്ചില്ലെങ്കിൽ കുന്തിരിക്കം കരുതിവയ്ക്കണമെന്നും പറയുമ്പോൾ, പേടിച്ചു പോകുന്നവരാണ് ക്രൈസ്തവരെന്നാണ് അവർ കരുതിയത്.

ഈയിടെ റിലീസ് ചെയ്ത വരയൻ സിനിമയിൽ നായകനായ എബിച്ചൻ പറയുന്ന മനോഹരമായ ഒരു ഡയലോഗുണ്ട്. അച്ചനെ കുത്തിക്കൊല്ലാൻ വരുന്ന ഇടവകയിലെ ഗുണ്ടയോട് അച്ചൻ പറയുന്നതിങ്ങനെയാണ്: ‘എന്നോട് പൊരുതാൻ വന്നാൽ നീ തോറ്റുപോകും. കാരണം, ഞാൻ (ക്രിസ്തുവിനായി) മരിക്കാൻ വന്നവനാണ്. എനിക്കൊന്നും നഷപ്പെടുവാനില്ല. നീ ജീവിക്കാൻ ആഗ്രഹിക്കുന്നവനാണ്.’

അതേ സ്നേഹമുള്ളവരേ, ഒരു ക്രൈസ്തവ സഹോദരിയും, സഹോദരനും ക്രിസ്തുവിനായി ഈ ഭൂമിയിൽ ജീവൻകൊണ്ടും, ജീവിതംകൊണ്ടും സാക്ഷ്യം നൽകുവാൻ, രാക്ഷസാക്ഷിത്വം വഹിക്കുവാൻ തയ്യാറായി നിൽക്കുന്നവളാണ്, നിൽക്കുന്നവനാണ്. അവർക്ക്, വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, ക്രിസ്തുവിൽ മരണം നേട്ടമാണ്. അവരെ മുദ്രാവാക്യങ്ങളാകുന്ന ഓലപ്പടക്കങ്ങൾകൊണ്ട് പേടിപ്പിക്കുവാൻ ശ്രമിക്കുന്നത് വെറും വ്യാമോഹമാണെന്ന് വിളിച്ചുപറയുവാൻ, ജീവിതംകൊണ്ട് കാണിച്ചുകൊടുക്കുവാൻ നമുക്കാകണം. കാരണം, സ്നേഹത്തിനുപകരം സ്നേഹം നൽകാനും, ബലിക്കുപകരം ബലിയാകാനും തയ്യാറായിട്ടാണ് ഓരോ ക്രൈസ്തവനും ഓരോ നിമിഷവും ജീവിക്കുന്നത്. ഇനി ഒരു ബലി അർപ്പിക്കുവാൻ വരുമോ ഇല്ലയോ എന്ന് പറഞ്ഞിട്ട് വിശുദ്ധ കുർബാനയുടെ ജീവിതം നയിക്കുവാൻ ഇറങ്ങിപുറപ്പെടുന്ന ക്രൈസ്തവനെ പേടിപ്പിക്കുവാൻ ഈ ലോകത്തിലെ മുദ്രാവാക്യങ്ങൾക്കോ, പീഡനങ്ങൾക്കോ സാധിക്കുകയില്ലെന്ന് ക്രൈസ്തവ ചരിത്രം എത്രയോ വട്ടം തെളിയിച്ചിട്ടുള്ളതാണ്!!! അങ്ങനെ ശ്രമിക്കുന്നത് വെടിക്കെട്ടുകാരന്റെ മകനെ ഉടുക്കുകൊട്ടി പേടിപ്പിക്കുന്നതുപോലെയിരിക്കും!!

ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ, അവിടുത്തെ ദൈവമായി ഏറ്റുപറയുന്നവരെ ഇല്ലായ്മചെയ്യുവാൻ അരയും തലയും മുറുക്കി തയ്യാറായി നിൽക്കുന്നവർ കേൾക്കേ നാം വിളിച്ചു പറയണം ക്രിസ്തു ഞങ്ങൾക്ക് ജീവനാണ് ജീവിതമാണെന്ന്. വർഗീയതയും, തീവ്രവാദവും കൊലവിളികളും പറയുവാൻ കൊച്ചുകുട്ടികളെപ്പോലും ഉപകരണങ്ങളാക്കുന്നവർ വിശ്വസിക്കുന്ന മതമേതാണാവോ? ഏറ്റുപറയുന്ന ദൈവത്തിന്റെ സ്വഭാവമെന്താണാവോ?

അതെന്തായാലും, ക്രൈസ്തവർ വിശ്വസിക്കുന്ന ദൈവം സ്നേഹമാണ്; ക്രൈസ്തവർ ഏറ്റുപറയുന്ന ദൈവം കാരുണ്യവാനാണ്; ക്രൈസ്തവർ പ്രഘോഷിക്കുന്ന മതം ശത്രുവിനെപ്പോലും സ്നേഹിക്കുവാൻ പഠിപ്പിക്കുന്ന, സഹോദരങ്ങൾക്കുവേണ്ടി മരിക്കുവാൻ തയ്യാറാകുന്ന മതമാണ്. മാത്രമല്ല, ലോകാവസാനവരെ നമ്മോടൊത്തു വസിക്കുന്ന, ഇന്നും ജീവിക്കുന്ന ക്രിസ്തുവിലാണ് ക്രൈസ്തവരുടെ വിശ്വാസം.

അതുകൊണ്ട് സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കപ്പെടുന്നതുവരെ, ലോകമെങ്ങും പ്രഘോഷിക്കപ്പെടുന്നതുവരെ ഈ ലോകം അവസാനിക്കുകയില്ല. ഫാദർ ചാൾസ് അർമിനോയുടെ „യുഗാന്ത്യവും ഭാവിജീവിതത്തിന്റെ രഹസ്യങ്ങളും“ എന്ന ഗ്രന്ഥത്തിൽ ലോകം അവസാനിക്കുന്നതിനുള്ള മൂന്ന് അടയാളങ്ങളെക്കുറിച്ച് പറയുന്നുണ്ട്. 1. വിശുദ്ധ മത്തായിയുടെ സുവിശേഷം 24, 14 ആണ്. “എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിൻറെ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യമാകും.” 2. വിശുദ്ധ പൗലോശ്ലീഹാ തെസ്സലോനിക്കക്കാർക്ക് എഴുതിയ രണ്ടാം ലേഖനം രണ്ടുമുതൽ നാലുവരെയുള്ള വാക്യങ്ങളിൽ പറയുന്ന അരാജകത്വത്തിന്റെ മനുഷ്യനായ അന്തിക്രിസ്തുവിന്റെ ആഗമനമാണ്. 3. വിശുദ്ധ പൗലോശ്ലീഹാ റോമക്കാർക്ക് എഴുതിയ ലേഖനം പതിനൊന്നാം അദ്ധ്യായം 14 മുതലുള്ള വാക്യങ്ങളിൽ പറയുന്ന യഹൂദരുടെ മനസാന്തരമാണ്.

അടുത്ത നൂറ് വർഷത്തേക്ക് കൂടി ലോകം നിലനിൽക്കുമോ? അതോ, നമ്മുടെ ഈ സഹസ്രാബ്ദത്തിൽ തന്നെ അത് അവസാനിക്കുമോ? ഒരു സാങ്കൽപ്പിക സിദ്ധാന്തത്തിനും അനുമാനത്തിനും ഉത്തരം നൽകാൻ കഴിയാത്ത ചോദ്യങ്ങളാണിവയെല്ലാം. ആ ദിവസം നമുക്ക് അറിയാനാകില്ല എങ്കിലും, ഒരു കാര്യം നമുക്ക് ഉറപ്പാണ്. ദൈവത്തിന്റെ ഇച്ഛാശക്തിയെ ആശ്രയിച്ചിരിക്കുന്ന ഒരു കാര്യമാണത്. മാത്രമല്ല, ദൈവം തന്റെ വചനങ്ങളിലൂടെ നമുക്കത് അറിയിച്ചു തരികയും ചെയ്തിട്ടുണ്ട്. വിശുദ്ധ ജെറോമിനെയും (St. Jerome) ബീഡിനെയും (St. Bede the Venerable) പോലുള്ളവർ ദൈവത്തിന്റെ വചനങ്ങൾ കർശനമായും അക്ഷരാർത്ഥത്തിലും മനസ്സിലാക്കണമെന്നാണ് പറയുന്നത്. കൊർണേലിയൂസ് ലാപിഡ് (Fr. Cornelius Lapide SJ) എന്ന ബൈബിൾ വ്യാഖ്യാതാവ് പറയുന്നത്, “ക്രിസ്തുമതം പ്രഘോഷിക്കപ്പെടുകയും, പ്രചരിപ്പിക്കപ്പെടുകയും മാത്രമല്ല, ഒരു പൊതു സംവിധാനമെന്ന നിലയിൽ രൂപപ്പെടുകയും സ്ഥാപിക്കപ്പെടുകയും ചെയ്തതിനുശേഷമാണ് അവസാനം വരിക.” അഭിമാനത്തോടെ ദൈവരാജ്യത്തിന്റെ സുവിശേഷം ഏറ്റുപറയുവാൻ, ധൈര്യത്തോടെ ജീവിതത്തിന്റെ എല്ലാസാഹചര്യങ്ങളിലും, എല്ലാ വേളകളിലും പ്രഘോഷിക്കുവാൻ നാം തയ്യാറാകുമ്പോഴേ, പ്രിയപ്പെട്ടവരേ, ദൈവത്തിന്റെ ശക്തിയിൽ ചൈതന്യത്തിൽ ജീവിക്കുവാൻ നമുക്കാകൂ. ഈ ദൈവരാജ്യത്തിന്റെ സുവിശേഷം, ഒരു സമുദ്രവും ബാക്കിയില്ലാതെ, അജ്ഞാതമായ ഒരു ദ്വീപില്ലാതെ, എല്ലാ വിജനപ്രദേശങ്ങളിലും, ജനവാസ മേഖലകളിലും, മുസ്ലീമിനോടും, ഹിന്ദുവിനോടും, നിരീശ്വര വാദിയോടും, നിർമ്മതക്കാരനോടും, ജാതി, മത വർഗ വർണ വ്യത്യാസമില്ലാതെ എല്ലാവരോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ, “ഒരിടയനും ഒരു തൊഴുത്തും ആകും” (യോഹ 10, 16) എന്ന ക്രിസ്തുവിന്റെ വചനം നിറവേറുവാൻ നാം ഉപകരണങ്ങളാകേണ്ടിയിരിക്കുന്നു!!

ഇതാണ് നമ്മുടെ ജീവിത ദൗത്യമെന്ന് നമ്മെ ഓർമിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷം. കാലത്തിന്റെ സ്പന്ദനങ്ങൾ നാം വായിച്ചെടുക്കുമ്പോൾ, ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പ്രസക്തി ഏറുകയാണ്. കഴിഞ്ഞ ആഴ്ചയിൽ മുസ്‌ലിം തീവ്രവാദികൾ നൈജീരിയയിൽ കൊലപ്പെടുത്തിയത് 19 ക്രിസ്ത്യാനികളെയാണ്.

ഭാരതത്തിലും, ഈ കൊച്ചുകേരളത്തിലും വർഗീയ തീവ്രവാദികളുടെ target നാം ക്രൈസ്തവരല്ലാതെ മറ്റാരുമല്ല. സ്നേഹമുള്ളവരേ, നമ്മുടെ ജീവിത ദൗത്യത്തെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു. തമ്മിൽതല്ലി ചാകുവാനായിട്ടല്ല ക്രിസ്തു നമുക്കുവേണ്ടി കാൽവരികയറിയത്; മുന്നണികളിൽ തൂങ്ങി മരിച്ചത്; മൂന്നാം ദിനം ഉത്ഥിതനായത്; ഇന്നും വിശുദ്ധ കുർബാനയിലൂടെ നമ്മോടൊത്തു വസിക്കുന്നത്. ക്രിസ്തുവിന്റെ സഭയോടൊത്തു ചേർന്ന്, ക്രിസ്തുവിന്റെ സഭയ്ക്കുവേണ്ടി ജീവിക്കുവാൻ നമ്മുടെ പിടിവാശികളും, ഈഗോയും നാം മാറ്റിവയ്ക്കണം. തെരുവിൽ, പൊതുസമൂഹത്തിന്റെ മുൻപിൽ ക്രിസ്തുവിനെ നാണം കെടുത്തുവാനല്ല, ക്രിസ്തുവിനെ പ്രഘോഷിക്കുവാനാണ് നാം ക്രൈസ്തവരായി വിളിക്കപ്പെട്ടിരിക്കുന്നതു!!  നമ്മുടെ കുടുംബങ്ങളെ എല്ലാ അർത്ഥത്തിലും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ഇടങ്ങളാക്കി നാം മാറ്റണം. വീട്ടിൽ നിന്ന് എന്തുകാര്യത്തിന് ഇറങ്ങുമ്പോഴും, തിരിയെ എത്തുമ്പോഴും തിരുഹൃദയഈശോയുടെ മുൻപിൽ നമ്മെ സമർപ്പിക്കുവാൻ നമുക്കാകട്ടെ. ആധ്യാത്മിക കാര്യങ്ങൾക്ക് നാം പ്രാധാന്യംകൊടുക്കുന്നത് നിരീക്ഷിക്കുന്ന നമ്മുടെ സഹോദരങ്ങൾ തീർച്ചയായും ക്രിസ്തുവിനെ അറിയും. ഒപ്പം, വൈദികരെയും സിസ്റ്റേഴ്സിനെയും കാണുമ്പോൾ “ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ“എന്ന് പറയുന്നത് ശ്രേഷ്ഠം തന്നെ. എന്നാൽ, ക്രൈസ്തവർ പരസ്പരം കാണുമ്പോഴും “ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ” എന്ന് പറയുന്നത് നമ്മുടെ ജീവിത ദൗത്യം എന്തെന്ന് പരസ്പരം ഓർമിപ്പിക്കുവാൻ ഉപകരിക്കും.

സമാപനം

വീട്ടിലുള്ള ഭൂപടം ഒന്ന് നിരീക്ഷിക്കൂ… അല്ലെങ്കിൽ ഗൂഗിൾ ചെയ്താൽ കാണാൻ പറ്റും. ദൈവരാജ്യത്തിന്റെ സുവിശേഷം എല്ലാ മനുഷ്യരിലും വിളംബരം ചെയ്യപ്പെട്ടിട്ടില്ല എന്ന് നമുക്കപ്പോൾ മനസ്സിലാകും. വെളിവാക്കപ്പെട്ട സത്യത്തിന്റെ നേരിയ കിരണങ്ങൾപോലും ദർശിക്കാത്തവർ ഇന്നുമുണ്ട്. അപ്പോൾ, പ്രിയപ്പെട്ടവരേ, നാം ഉറക്കം തൂങ്ങികളാകരുത്; നമ്മുടെ ദൗത്യം മറക്കുന്നവരുമാകരുത്. രാത്രി പകലാക്കിക്കൊണ്ട് ക്രിസ്തുവിനുവേണ്ടി അധ്വാനിക്കുവാൻ നാം തയ്യാറാകണം. മുദ്രാവാക്യങ്ങളെ നാം ഭയപ്പെടേണ്ടതില്ല; ഭരണസംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടുപോലും നമ്മെ തകർക്കുവാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ ഭയക്കേണ്ടതില്ല. “നമുക്കെതിരേ വരുന്ന ശത്രുക്കളെയും, ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവ്വ ശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ.” (2 മക്കബായർ 8, 18)

നമ്മുടെ ജീവിതദൗത്യം നമുക്ക് സാധിക്കുന്നിടത്തോളം പൂർണതയിലും, ശക്തിയിലും നിർവഹിക്കാം. ഓരോ വിശുദ്ധ കുർബാനയും നമ്മുടെ ജീവിത ദൗത്യത്തെ ഓർമപ്പെടുത്തുന്ന ക്രിസ്തുവിന്റെ ബലിയാണെന്ന് നാം മറക്കാതിരിക്കുക. ആമേൻ!  

SUNDAY SERMON JN 5, 19-29

ഉയിർപ്പുകാലം ആറാം ഞായർ

ഉത്പത്തി 9, 8-17

2 രാജാ 2, 1-15

റോമാ 8, 1-11

യോഹ 5, 19-29

ഉയിർപ്പുകാലത്തിന്റെ ആറാം ഞായറാഴ്ചയിലേക്ക് നാം കടന്നിരിക്കുകയാണ്. നമുക്കറിയാവുന്നതുപോലെ, വിശുദ്ധ യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിന്റെ ദൈവത്വത്തിന്റെ വിപുലീകരണത്തിന്റെയും, അവിടുത്തെ മഹത്വത്തിന്റെ വെളിപ്പടുത്തലിന്റെയും ഉത്തമ ഉദാഹരണമാണ്. ക്രിസ്തുവിന്റെ പരസ്യജീവിത പ്രവർത്തനങ്ങളിൽ ഊന്നിനിന്നുകൊണ്ട് ക്രിസ്തുവിന്റെ വ്യക്തിത്വ രൂപവത്ക്കരണമാണ് ഇന്നത്തെ സിവിശേഷഭാഗത്തിലൂടെ വിശുദ്ധ യോഹന്നാൻ സാധ്യമാക്കുന്നത്. സുവിശേഷ ഭാഗത്തിന്റെ കാലിക പ്രസക്തിയും, നമ്മുടെ ജീവിതത്തിൽ ഈ വചനസന്ദേശത്തിന്റെ സാധ്യതകളുമാണ് നാമിന്ന് അന്വേഷിക്കുക. 

ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ പശ്ചാത്തലമായി നിലകൊള്ളുന്നത് തൊട്ട് മുൻപ് നടന്ന ബെത് സൈദാ യിലെ രോഗശാന്തിയും, അതിനുശേഷം യഹൂദർക്കിടയിൽ നടന്ന സംഭാഷണവുമാണ്. സാബത്തിൽ ഈശോ രോഗിയെ സുഖപ്പെടുത്തിയതിൽ അമർഷംപൂണ്ട യഹൂദരോട് ഈശോ പറഞ്ഞത് തന്റെ പിതാവ് എപ്പോഴും പ്രവർത്തന നിരതനാണ് എന്നാണ്. ഇങ്ങനെയൊരു statement യഹൂദരെ കോപാകുലരാക്കിയതിൽ അത്ഭുതപ്പെടേണ്ടതില്ല. ദൈവത്തെ പിതാവ് എന്ന് വിളിച്ചതിൽ ദൈവദൂഷണമാണ് അവർ കാണുന്നത്. യഹോവയുടെ നാമം അത്രയും ബഹുമാനത്തോടെയാണ് അവർ കണ്ടിരുന്നത്. തങ്ങളുടെ എതിരാളിയായ ഈശോയിൽ നിന്ന് ഇങ്ങനെയൊരു പ്രസ്‌താവന വന്നപ്പോൾ അതവർ ഈശോയ്‌ക്കെതിരായി ഉപയോഗിച്ചു. സാബത്ത് ലംഘിക്കുക മാത്രമല്ല, ദൈവത്തെ പിതാവെന്ന് വിളിച്ചെന്നും, അതുമൂലം ഈശോ തന്നെത്തന്നെ ദൈവതുല്യനാക്കിയെന്നും അവർ വിളിച്ചു പറഞ്ഞു. ആ യഹൂദരുടെ മുൻപിലാണ് ഈശോ ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്.

എന്തൊക്കെയാണ് ഈശോ അന്ന് യഹൂദരോട് പറയാൻ ആഗ്രഹിച്ചത്? ഇന്ന് നമ്മോട് പറയുവാൻ ആഗ്രഹിക്കുന്നത്? ശരിയാണ്, ഈ സുവിശേഷഭാഗം അത്ര പെട്ടെന്ന് നമുക്ക് മനസ്സിലായെന്ന് വരില്ല. എങ്കിലും, അല്പമൊന്ന് ധ്യാനിച്ചാൽ, ഈ ഭാഗത്തെ പ്രധാന ആശയങ്ങൾ നമുക്ക് കൊത്തിപ്പെറുക്കിയെടുക്കുവാൻ സാധിക്കും. അവ ഇങ്ങനെയാണ്: ഒന്ന്, ഈശോ തന്നെത്തന്നെ വെളിപ്പെടുത്തുകയാണ്; തന്റെ വ്യക്തിത്വം expand ചെയ്യുകയാണ്.  രണ്ട്, താനും പിതാവും ഒന്നാണെന്ന് ഈശോ പ്രഖ്യാപിക്കുന്നു മൂന്ന്, പിതാവായ ദൈവത്തിൽ വിശ്വസിക്കുന്നവന് നിത്യജീവനുണ്ട്. അവൾ / അവൻ മരിച്ചാലും ജീവിക്കും. നാല്, താൻ ചെയ്യുന്ന എല്ലാ പ്രവൃത്തികളും പിതാവിന്റെ പ്രവൃത്തികളാണെന്നും, പിതാവിന്റെ ഇഷ്ടമാണ് താൻ പ്രവർത്തികമാക്കുന്നതെന്നും ഈശോ വെളിപ്പെടുത്തുന്നു. ഈശോയുടെ വ്യക്തിത്വം പിതാവായ ദൈവത്തിന്റെ പ്രതിഫലനമാകുന്നു.

ഇതിൽ ഒന്നും രണ്ടും ഈ സുവിശേഷഭാഗത്തിന്റെ ദൈവിക മാനമാണ് (Divine Dimension). മൂന്നാമത്തേതാകട്ടെ, ഇതിന്റെ ആത്മീയമാനമാണ് (Spiritual Dimension). നാലാമത്തേതാകട്ടെ, ക്രൈസ്തവജീവിതത്തിന്റെ പ്രായോഗിക മാനവും (Practical Dimension). ഇവ മൂന്നും ദൈവിക മാനവും, ആത്മീയമാനവും, പ്രായോഗികമാനവും – ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളാകുമ്പോഴാണ് ക്രൈസ്തവജീവിതം ഫലം ചൂടുന്ന വൻവൃക്ഷമാകുന്നത്.  ക്രിസ്തുവിനെ ദൈവമായി ഏറ്റുപറയുകയും, ക്രിസ്തു എന്റെ കർത്താവും ദൈവവുമാണെന്ന് വിശ്വസിക്കുകയും ചെയ്യുക എന്ന ക്രൈസ്തവ ചൈതന്യത്തെ ഒരു ഉന്നതമായ ചിന്താസരണിയായി ഉയർത്തിയെടുക്കുക എന്നത് നമ്മുടെ ക്രൈസ്തവ സ്വഭാവമാകണം. ക്രിസ്തുവിന്റെ വചനങ്ങളിലും, സഭയുടെ പഠനങ്ങളിലും, സഭയുടെ പാരമ്പര്യത്തിലുമുള്ളവയെ ആത്മീയമായ ആർജവത്തോടെ സ്വാംശീകരിക്കുവാൻ ക്രൈസ്തവന് കഴിഞ്ഞാൽ, ജീവിതാനുഭവങ്ങളെയും, ക്രൈസ്തവ മൂല്യങ്ങൾക്കനുസരിച്ചുള്ള ജീവിതത്തെയും വിശ്വാസ വെളിച്ചത്തിൽ വിലയിരുത്തുവാൻ ക്രൈസ്തവന് സാധിക്കും.

പഴയനിയമത്തിന്റെയും, പ്രവചനങ്ങളുടെയും പൂർത്തീകരണമായി (Fulfilment), ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ പൂർണതയായി (Pleroma) ക്രിസ്തുവിനെ കാണുവാൻ അന്നത്തെ ജനത്തിന് സാധിച്ചില്ല. യഹൂദ പരമ്പര്യത്തിന്റെ ഒരു ഉപോത്പന്നമായിട്ടായി രിക്കാം ക്രിസ്തുവിനെ യഹൂദജനം കണ്ടിരുന്നത്. ശിഷ്യന്മാരാകട്ടെ, ഈശോയെ ഒരു വിപ്ലവകാരിയായിട്ടാണ്, റോമാസാമ്രാജ്യത്വത്തിന്റെ പിടിയിൽ നിന്ന് തങ്ങളെ വിമോചിപ്പിക്കുന്ന നേതാവായിട്ടാണ് കണ്ടത്. ക്രിസ്തുവിന്റെ മഹാത്ഭുതങ്ങളിലൊന്നും, അവിടുത്തെ ദൈവത്വം ദർശിക്കുവാൻ യഹൂദജനത്തിന് സാധിച്ചില്ല. എന്നാൽ, കാൽവരിയിൽ ആകാശത്തിനും ഭൂമിയ്ക്കും മദ്ധ്യേ, മൂന്നാണികളിൽ കുരിശിന്മേൽ കിടന്നപ്പോൾ, പ്രപഞ്ചം ഞെട്ടുമാറ് ഉച്ചത്തിൽ നിലവിളിച്ച് ജീവൻ വെടിഞ്ഞപ്പോൾ, ഒരു ശതാധിപൻ വിളിച്ചുപറയുന്നുണ്ട്, “ഇവൻ സത്യമായും ദൈവപുത്രനായിരുന്നു ” (മാർക്കോ 15,39) എന്ന്. പിന്നീട്, ഈശോയുടെ ഉത്ഥാനത്തിനുശേഷമാണ് ശിഷ്യന്മാർ ഈശോയെ കർത്താവും, ദൈവവും, രക്ഷകനുമായി മനസ്സിലാക്കുന്നതും, അനുഭവിക്കുന്നതും, ജീവിതംകൊണ്ട് സാക്ഷ്യം നൽകുന്നതും. മതമർദ്ദനത്തിന്റെ ഭീകരതകൾ അവരെ ഭയപ്പെടുത്തിയില്ല. നീണ്ടുനിൽക്കുന്ന മർദ്ദനങ്ങളുടെ വേളയിലും, “ദൈവത്തിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല. അത് ഓരോ പ്രഭാതത്തിലും പുതിയതാണ്” എന്ന് പാടുവാൻ, “ആകാശത്തിനും ഭൂമിക്കും മദ്ധ്യേ രക്ഷപ്പെടുവാൻ ഒരു നാമമേ നല്കപ്പെട്ടിട്ടുള്ളു -ക്രിസ്തുവിന്റെ നാമം” എന്ന് ധൈര്യത്തോടെ ഏറ്റുപറയുവാൻ അവർക്ക് സാധിച്ചത് ക്രിസ്തുവിൽ ദൈവത്തെ കണ്ടതുകൊണ്ടാണ്, അനുഭവിച്ചതുകൊണ്ടാണ്.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിന്റെ കാലികപ്രസക്തി ഇവിടെയാണ്. ഈശോയെ കർത്താവായി, ദൈവമായി, ക്രിസ്തുവായി, മിശിഹായായി ജീവിതത്തിന്റെ ഏതുസാഹചര്യത്തിലും ഏറ്റുപറയുവാൻ നമുക്കാകണം. നമ്മുടെ സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി, ഭരണസംവിധാനങ്ങളുടെ ഭീഷണി പേടിച്ച്, ലോകത്തിന്റെ രീതികൾക്ക് വഴങ്ങി ക്രിസ്തു ദൈവമാണെന്ന് ഏറ്റുപറയുവാൻ നാം മടിക്കുന്നുണ്ടെങ്കിൽ ഓർത്തുകൊള്ളുക, നാം അലയേണ്ടിവരും, ജീവിതത്തിന്റെ മരുഭൂമികളിലൂടെ സംവത്സരങ്ങളിൽ നിന്ന് സംവത്സരങ്ങളിലേക്ക് നാം അലയേണ്ടിവരും.

ഈ സുവിശേഷ ഭാഗത്തിന്റെ ആത്മീയ മാനമാണ് ക്രിസ്തുവിൽ വിശ്വസിക്കുക എന്നത്. ക്രിസ്തുവിലുള്ള ഉറച്ച വിശ്വാസമാണ് നമുക്ക് നിത്യജീവൻ, നിത്യരക്ഷ പ്രദാനം ചെയ്യുന്നത്. അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ വിശ്വാസാധിഷ്ഠിതമായ നീതിയെക്കുറിച്ച് സംസാരിക്കുന്നത്. കാരണം, വിശ്വാസമാണ് രക്ഷയിലേക്ക്, നിത്യജീവനിലേക്ക് നയിക്കുന്നത്. അദ്ദേഹം പറയുന്നതിങ്ങനെയാണ്. ‘ക്രിസ്തു നിനക്ക് സമീപസ്ഥമാണ്. അവൻ നിന്റെ അധരത്തിലുണ്ട്; നിന്റെ ഹൃദയത്തിലുണ്ട്.’  “ആകയാൽ, യേശു കർത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും, ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്‌താൽ നീ രക്ഷ പ്രാപിക്കും.” (റോമാ 10, 9)

ക്രിസ്തുവിൽ വിശ്വസിക്കുന്നവൻ നിത്യംജീവിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ഞായറാഴ്ച്ച വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ ദൈവ സഹായം പിള്ള. വെറുമൊരു സാധാരണക്കാരനായിരുന്നില്ല ക്രിസ്തുവിനെ സ്വീകരിച്ച നീലകണ്ഠ പിള്ള.

സംസ്കൃതമറിയാമായിരുന്ന, വേദങ്ങളിലും, ഉപനിഷത്തുക്കളിലും പ്രാവീണ്യമുണ്ടായിരുന്ന, ഹൈന്ദവ ആചാരങ്ങളെല്ലാം കൃത്യമായി പാലിച്ചിരുന്ന നീലകണ്ഠ പിള്ളയാണ് ക്രിസ്തുവിനെ കർത്താവും ദൈവവുമായി സ്വീകരിച്ചത്. തിരുവതാംകൂർ രാജാവിന്റെ കൊട്ടാരം മേലന്വേഷകനായിരുന്ന നീലകണ്ഠ പിള്ളയാണ്, തനിക്ക് സ്വന്തമാക്കാൻ കഴിയുന്നതിനെയെല്ലാം തുച്ഛമായി കരുതിക്കൊണ്ട്, ക്രിസ്തുവിനെ ഹൃദയത്തിൽ വിശ്വസിക്കുകയും, അധരംകൊണ്ട് ഏറ്റുപറയുകയും ചെയ്തുകൊണ്ട് നിത്യജീവൻ നേടിയെടുത്തത്. അദ്ദേഹമാണ് മരിച്ച് 270 വർഷങ്ങൾ കഴിഞ്ഞിട്ടും ജീവനുള്ളവനായി നിലകൊള്ളുന്നത്.  

സ്നേഹമുള്ളവരേ, കർത്താവായ ഈശോയിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷാപാപിക്കും. കർത്താവായ ഈശോയിൽ വിശ്വസിക്കുക, നീ സൗഖ്യം പ്രാപിക്കും. കാരണം, മരുന്നോ, ലേപനമോ അല്ല കർത്തായ ഈശോയാണ് നിന്നെ സുഖപ്പെടുത്തുന്നത്. കർത്താവായ ഈശോയിൽ വിശ്വസിക്കുക, നീ ശക്തിയുള്ളവളാകും, ശക്തിയുള്ളവനാകും. കർത്താവാണ് നിന്റെ ബലം. കർത്താവായ ഈശോയിൽ വിശ്വസിക്കുക, നിനക്ക് സമൃദ്ധിയുണ്ടാകും, അളവുകളില്ലാതെ ആത്മാവിനെ കൊടുക്കുന്നവനാണ് ക്രിസ്തു. കർത്താവായ ഈശോയിൽ വിശ്വസിക്കുക, നിങ്ങൾക്ക് സമാധാനം ഉണ്ടാകും, കാരണം അവൻ സമാധാനത്തിന്റെ രാജാവാണ്. കർത്താവായ ഈശോയിൽ വിശ്വസിക്കുക, നിങ്ങൾക്ക് ജീവൻ ഉണ്ടാകും, ജീവനുണ്ടാകുവാനും, അത് സമൃദ്ധമായി നല്കുവാനുമാണ് അവൻ വന്നത്.

ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പ്രായോഗിക മാനമാണ് ക്രൈസ്തവരെല്ലാവരും തങ്ങളുടെ ജീവിതത്തിലൂടെ ക്രിസ്തുവിന്റെ പ്രവൃത്തികൾ പ്രകാശിപ്പിക്കുന്നവരാകണം എന്നത്. ഇന്നത്തെ സുവിശേഷത്തിൽ അന്തർലീനമായിരിക്കുന്ന ക്രിസ്തുവിന്റെ ശബ്ദമിതാണ്, നാം ക്രിസ്തുവിന്റെ പ്രവൃത്തികൾ ചെയ്യുന്നവരാകണം. ഇന്ന് ഭാരതത്തിൽ, കേരളത്തിൽ ക്രൈസ്തവസമൂഹം മാറ്റിനിർത്തപ്പെടുന്നുണ്ടെങ്കിൽ, ക്രൈസ്തവസമൂഹത്തിന് നീതി, അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ, കേരളത്തിൽ പ്രത്യേകിച്ചും രാഷ്ട്രീയമായി ഒതുക്കപ്പെടുന്നുണ്ടെങ്കിൽ അതിന്റെ കാരണം, നാം എണ്ണത്തിൽ കുറവായതുകൊണ്ട് മാത്രമല്ല, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ക്രിസ്തുവിന്റെ പ്രതിഫലനങ്ങൾ ആകാത്തതുകൊണ്ടുകൂടിയാണ്. നാം എണ്ണത്തിൽ കുറവാകുന്നു എന്നത് ഒരു യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ മുന്നണികൾ രാഷ്ട്രീയമായി നമ്മെ മാറ്റിനിർത്തുന്നു. നമ്മെ നശിപ്പിക്കുവാൻ, ഇല്ലാതാക്കുവാൻ ശ്രമിക്കുന്നു. ശരിതന്നെ. എങ്കിലും, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ, കുടുംബജീവിതങ്ങൾ ശക്തമാണെങ്കിൽ, ക്രിസ്തു ചൈതന്യം നിറഞ്ഞതാണെങ്കിൽ പ്രിയപ്പെട്ടവരേ, ഒരിക്കലും നമ്മെ ഇല്ലാതാക്കുവാൻ ആകില്ല.

സ്നേഹമുള്ളവരേ, ക്രൈസ്തവജീവിതത്തിന്റെ ലാവണ്യമെന്നത്, സൗന്ദര്യമെന്നത് ക്രിസ്തുവിലുള്ള വിശ്വാസമാണ്. ക്രിസ്തുവിലുള്ള വിശ്വാസം നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന ഒരു പ്രക്രിയയാണ് എന്ന് നാം മറക്കരുത്. നമ്മുടെ ജീവിതത്തിന്റെ പരിസരങ്ങളിൽ ധാരാളം അപകടങ്ങൾ പതിയിരിക്കുന്ന ഒളിയിടങ്ങളുണ്ട്. എപ്പോഴാണ് ഈ അപകടങ്ങൾ മറനീക്കി പുറത്തുവരിക എന്ന് നമുക്ക് അറിയില്ല. നമ്മെ സഹായിക്കുമെന്ന് നാം കരുതുന്ന ഒന്നിനും അപ്പോൾ നമ്മെ സഹായിക്കുവാൻ കഴിഞ്ഞെന്നും വരില്ല. അവിടെ നമുക്ക് ഇപ്പോഴും സമീപസ്ഥമായ നമ്മുടെ ദൈവമാണ്, ക്രിസ്തുവാണ് നമ്മെ സഹായിക്കുവാൻ എത്തുക. ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ രൂപപ്പെടുന്ന ജീവിതദർശനം നമുക്ക് സഹായത്തിനെത്തും.  

ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പ്രത്യക്ഷരൂപങ്ങളാണ്  നമ്മുടെ ക്രൈസ്തവ വ്യക്തി, കുടുംബ, ഇടവക ജീവിതങ്ങൾ എന്ന് മനസ്സിലാക്കി മുന്നോട്ട് പോകുവാൻ നമുക്കാകട്ടെ. ന

മ്മുടെ ക്രൈസ്തവജീവിതങ്ങൾ ക്രിസ്തുവിന്റെ ലാവണ്യത്തിൽ, മഹത്വത്തിൽ തിളങ്ങുവാൻ ഇന്നത്തെ വിശുദ്ധബലി നമ്മെ സഹായിക്കട്ടെ. ആമേൻ!

SUNDAY SERMON LK 10, 1-12

ഉയിർപ്പുകാലം അഞ്ചാം ഞായർ

ലൂക്ക 10, 1-12

ഇന്ന് 2022 മേയ് 15. ലോകത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവരെല്ലാം തിരുസ്സഭയെ വളരെയേറെ മമതയോടും അഭിമാനത്തോടും കൂടി നോക്കിക്കാണുന്ന ദിനം. കേരളത്തിന്റെ തലസ്ഥാന നഗരിയ്‌ക്കടുത്തുള്ള നട്ടാലം ഗ്രാമത്തിൽ മരുതംകുളങ്ങര വാസുദേവൻ നമ്പൂതിരിയുടെയും ദേവകിയമ്മയുടെയും മകനായി 1712 ഏപ്രിൽ 23 ന് ജനിച്ച നീലകണ്ഠപിള്ള എന്ന ദൈവസഹായം പിള്ളയെ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുകയാണിന്ന്.  വിനായക് നിർമൽ എന്ന എഴുത്തുകാരൻ “ദീപനാളം” വാരികയിൽ എഴുതിയതുപോലെ, “ഒരു വിശ്വാസജീവിതംകൂടി പീഠത്തിൽ കൊളുത്തിവച്ച വിളക്കുപോലെ അൾത്താരയിൽ തെളിയുകയാണ്.” 

നമ്മിൽ എത്രപേർക്ക് അറിയാം ഇന്ന് വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഭാരതീയനായ ആദ്യ രക്തസാക്ഷിയും അത്മായ വിശുദ്ധനുമായ ദേവസഹായംപിള്ളയെക്കുറിച്ച്! നല്ല പാരമ്പര്യ ഹൈന്ദവനായിരുന്നിട്ടും, ക്രിസ്തുവിനെ അറിഞ്ഞപ്പോൾ നീലകണ്ഠപിള്ളക്ക് നാല്പതുവയസ്സുപോലും തികഞ്ഞിരുന്നില്ല. ക്രിസ്ത്യാനിയാകുക എന്നത് രക്തസാക്ഷിത്വത്തിലേക്കുള്ള വഴിയാണെന്നറിഞ്ഞിട്ടും, ക്രിസ്തുവിനെ കർത്താവും ദൈവവുമായി ഏറ്റുപറയുവാൻ അദ്ദേഹം ഒട്ടും മടികാണിച്ചില്ല.  തിരുവതാംകൂർ രാജാവിന്റെ സൈന്യാധിപനും, കൊട്ടാരമേലന്വേഷകനുമായിരുന്ന അദ്ദേഹം ക്രിസ്തുവിനെപ്രതി ഭൗതികമായിട്ടുള്ളതെല്ലാം ഉച്ഛിഷ്ടംപോലെ കരുതി. ജന്മംകൊണ്ട് ക്രിസ്ത്യാനികളായിത്തീർന്ന നമ്മെക്കാൾ വിശ്വാസതീക്ഷ്ണതയും, ദൈവസ്നേഹവും ജീവിതത്തിൽ പ്രകടിപ്പിച്ച്, 1752 ജനുവരി 14 ന് ക്രിസ്തുവിന്റെ രക്തസാക്ഷിയായിത്തീർന്നു. 1756 മുതൽ ആരംഭിച്ച നാമകരണനടപടികളുടെ സമാപനമാണ് ഇന്ന് പൂർത്തിയാകുന്നത്. നമ്മുടെയൊക്കെ ക്രൈസ്തവജീവിതങ്ങളെ കൂടുതൽ പ്രോജ്വലിപ്പിക്കുവാൻ വിശുദ്ധ ദൈവസഹായം പിള്ളയുടെ ക്രിസ്തുസാക്ഷ്യം ഇടവരുത്തട്ടെ.

നാമിന്ന് വായിച്ചുകേട്ട സുവിശേഷഭാഗത്തിന്റെ വെളിച്ചത്തിൽ ദൈവസഹായം പിള്ളയുടെ ജീവിതത്തെ നോക്കിക്കാണുമ്പോൾ, നമ്മിൽ ഉയരുന്ന ചോദ്യമിതാണ്: ഹൈന്ദവനായിരുന്ന, ക്രിസ്തുവിനെക്കുറിച്ച് അറിയാതിരുന്ന നീലകണ്ഠപിള്ളയുടെ അടുത്തേക്ക്, ഇന്നത്തെ സുവിശേഷത്തിൽ പറയുന്ന പോലെ തനിക്കുമുന്പേ ക്രിസ്തു ആരെയാണ് അയച്ചത്? അതറിയാൻ തിരുവിതാംകൂറിന്റെ ചരിത്രത്തിലേയ്ക്കൊന്ന് എത്തിനോക്കണം. നാമൊക്കെ ആറാം ക്ളാസിലോ, എട്ടാംക്ലാസ്സിലോ പഠിച്ച കുളച്ചൽ യുദ്ധം ഒന്ന് ഓർമിച്ചെടുക്കണം. 1741 ൽ ഡച്ച് നേവൽ കമാൻഡർ എവ്‌സ്റ്റാക്കിയൂസ് ഡേ ലെനായിയുടെ (Eustachius De Lannoy) നേതൃത്വത്തിൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യവും, തിരുവതാംകൂർ രാജാവിന്റെ സൈന്യവും കുളച്ചൽ എന്ന സ്ഥലത്തുവച്ചു ഒരു യുദ്ധം നടന്നു. അതാണ് കേരളചരിത്രത്തിൽ പ്രസിദ്ധമായ കുളച്ചൽ യുദ്ധമെന്ന് (Battle of Colachel) അറിയപ്പെടുന്നത്. ആ യുദ്ധത്തിൽ തിരുവതാംകൂർ ജയിച്ചു. രാജാവ് തടവുകാരായി പിടിച്ചതിൽ എവ്‌സ്റ്റാക്കിയൂസ് ഡെ ലെനായിയും ഉണ്ടായിരുന്നു. രാജാവ് അദ്ദേഹത്തെ സൈന്യത്തിന്റെ പരിശീലകനാക്കി. കൊട്ടാരം മേലന്വേഷകനായിരുന്ന നീലകണ്ഠപിള്ളയുടെ ജീവിതത്തിലേക്ക് ക്രിസ്തു കടന്നുവരുന്നതിനുള്ള വഴിയൊരുങ്ങിയത് അങ്ങനെയായിരുന്നു. ഡെ ലെനായിയും, നീലകണ്ഠപിള്ളയും സുഹൃത്തുക്കളാകാൻ അധികസമയം എടുത്തില്ല. ആ സൗഹൃദമാണ് ക്രിസ്തുവിന്റെ രാക്ഷസാക്ഷിയാകുവാനുള്ള വഴിയിലേക്ക് നീലകണ്ഠപിള്ളയെ നയിച്ചത്. ഡെ ലെനായി വഴി നീലകണ്ഠപിള്ള ക്രിസ്തുവിനെ അറിഞ്ഞപ്പോൾ അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചു. കൂടെ, അദ്ദേഹത്തിന്റെ ഭാര്യ ജ്ഞാനപ്പൂ, ത്രേസ്യാ എന്ന പേര് സ്വീകരിച്ച് ക്രിസ്ത്യാനിയായിത്തീർന്നു.

ഇവിടെയാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പ്രസക്തി. ഈ സുവിശേഷഭാഗം പന്ത്രണ്ട് ശിഷ്യന്മാരെ അയയ്ക്കുന്ന വിവരണമല്ല. 72 ശിഷ്യന്മാരെ അയയ്ക്കുന്ന വിവരണമാണ് നമുക്ക് നൽകുന്നത്. അതായത്, ഈശോ തിരഞ്ഞെടുത്ത പന്ത്രണ്ട് പേര് മാത്രമല്ല, ഈശോയുടെ ഓരോ ശിഷ്യയും, ശിഷ്യനും, ക്രൈസ്തവരെല്ലാവരും അയയ്ക്കപ്പെടുന്നവരാണ്, മിഷനറിമാരാണ്. ക്രിസ്തുവിന്റെ മനോഭാവം സ്വീകരിച്ചുകൊണ്ട്, ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കേണ്ടവരാണ്; ക്രിസ്തുവിന്റെ സമാധാനം ഓരോ ഹൃദയത്തിലും, ഓരോ കുടുംബത്തിലും നൽകുവാൻ വിളിക്കപ്പെട്ടവരാണ്. നോക്കുക, മടിശീലയോ, സഞ്ചിയോ, ചെരുപ്പോ…..ക്രൈസ്തവജീവിതം, മിഷനറിപ്രവർത്തനം ദൈവപരിപാലനയിൽ  ആശ്രയിച്ചുള്ളതായിരിക്കണം എന്നതാണ് ഇവിടെ വിവക്ഷ! ഇന്നത്തെ തലമുറയ്ക്കിത് വെറും തമാശയായിട്ട് തോന്നാം. ഈശോയെ ഒന്ന് നന്നായി ട്രോളാനും തോന്നും. ഇനിയും….ആശംസിക്കേണ്ടത് ക്രിസ്തുവിന്റെ സമാധാനമാണ്…കൈമാറേണ്ടത് ക്രിസ്തുവിന്റെ സൗഖ്യമാണ്….പ്രഘോഷിക്കേണ്ടത് ദൈവരാജ്യമാണ്!

ഇന്ന്, കണക്കിൽപെടുത്തിയും, കണക്കിൽ പെടാതെയും മടിശീലകൾ ഉള്ളപ്പോൾ, സ്വരുക്കൂട്ടിവച്ചിരിക്കുന്ന സഞ്ചികളുള്ളപ്പോൾ, സ്വന്തം പ്ലാനുകളുടേയും, പദ്ധതികളുടെയും ചെരുപ്പുകൾ ഉള്ളപ്പോൾ (ചെരുപ്പ് സ്വന്തം അളവിന്റെ, സ്വന്തം കണക്കുകൂട്ടലുകളുടെ പ്രതീകമാണ്) ഈ ദൈവവചനഭാഗം മനസ്സിലാക്കുവാൻ ഇന്നത്തെ തലമുറയ്ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരും!!! സമ്പത്തുകൊണ്ടുള്ള ആർഭാടങ്ങളായി ക്രൈസ്തവരുടെ, ക്രൈസ്തവസഭയുടെ പ്രേഷിതപ്രവർത്തനങ്ങൾ മാറുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!! അതല്ലെങ്കിൽ, നമ്മുടെ പ്രേഷിത പ്രേഷിതപ്രവർത്തനങ്ങളെ അവയുടെ വിശുദ്ധിയിൽ, നന്മയിൽ കാണുവാൻ മറ്റുള്ളവർക്ക് സാധിക്കുന്നില്ലായെന്നത് ഒരു പരാമർത്ഥമല്ലേ? ക്രിസ്തുവിന്റെ മനോഭാവമില്ലാതെ, പ്രേഷിതപ്രവർത്തനം നടത്തിയാൽ ആ പ്രവർത്തനങ്ങളെല്ലാം അലസിപ്പോകുമെന്നതിന് സംശയംവേണ്ട!

നാമിന്ന് നമ്മോട് തന്നെ ചോദിക്കേണ്ടത് ഇങ്ങനെയാണ്: എന്റെ ജീവിതം വഴി, എന്റെ പ്രവർത്തികൾവഴി, എന്റെ ഇടപെടലുകൾ വഴി, എന്റെ പ്രേഷിത പ്രവർത്തനങ്ങൾ വഴി, വൈദിക സന്യാസ ജീവിതം വഴി എത്ര പേർക്ക് ക്രിസ്തുവിനെ നൽകുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്? എത്ര പേരുടെ ജീവിതങ്ങളെ ക്രിസ്തുവിലേക്ക് ആകർഷിക്കുവാൻ എനിക്ക് സാധിക്കുന്നുണ്ട്? ഓർക്കുക, ഒരു ദൈവസഹായം പിള്ളയെ, ആയിരം ദൈവസഹായം പിള്ളമാരെ ക്രിസ്തുവിനായി നേടുവാനാണ് സഭ സ്വഭാവത്താലേ മിഷനറിയായിരിക്കുന്നത്. പാതിവഴിയിൽ പ്രേഷിതപ്രവർത്തനം അവസാനിപ്പിച്ച്, എല്ലാറ്റിനോടും കോമ്പ്രമൈസ് ചെയ്‌ത്‌ നാമമാത്ര ക്രൈസ്തവരായി തീരുന്നതിൽ നമുക്കാർക്കും അത്ര വലിയ സങ്കടം ഒന്നും ഇല്ല. ക്രിസ്തുവിന്റെ മിഷനറിയുടെ കാഴ്ചകളും കാഴ്ചപ്പാടുകളും നമുക്കെവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു!! ക്രിസ്തുമതമെന്നത് വെറുമൊരു മതം മാത്രമല്ലെന്നും, ലോകരക്ഷകനായ, ഏകരക്ഷകനായ ക്രിസ്തുവിന്റെ കാരുണ്യവും, സ്നേഹവും നിറഞ്ഞു നിൽക്കുന്ന സാഗരമാണെന്നും ലോകത്തോട് പറയുവാൻ ഇനിയും നാം മടികാണിക്കരുത്.

മിഷനറി പ്രവർത്തനം മറന്ന പ്രേഷിതസഭയായി, ക്രിസ്തുസഭയായി നാം മാറിയിട്ടില്ലേ എന്ന് സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയിലെ സുവിശേഷഭാഗം ലോകം എങ്ങും പോയി സുവിശേഷം പ്രഘോഷിക്കുവാൻ നമ്മെ ആഹ്വാനം ചെയ്തുവല്ലോ? ഇപ്പോൾ കപട മതേതരത്വത്തിന്റെ പേരിൽ, പ്രശ്നങ്ങളുണ്ടകുമെന്ന് ഭയന്ന്, അതുമല്ലെങ്കിൽ മതമർദ്ദനം ഭയന്ന് നാം ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ മടികാണിക്കുന്നു. നാം അയയ്ക്കപ്പെട്ട ജനമാണ് എന്നും, ക്രിസ്തുവിനെ പ്രഘോഷിക്കേണ്ടവരാണെന്നും, ദൈവരാജ്യത്തിലേക്ക് മറ്റുള്ളവരെക്കൂടി ക്ഷണിക്കേണ്ടവരാണെന്നും, അതാണ് അത് മാത്രമാണ് നമ്മുടെ കടമയെന്നും നാം സൗകര്യപൂർവം മറക്കുന്നു!!! 

അയയ്ക്കപ്പെടുമ്പോഴുണ്ടാകുന്ന, ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുമ്പോഴുണ്ടാകുന്ന, ക്രിസ്തുവിന്റെ ചൈതന്യത്തിൽ ജീവിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നമ്മെ അയയ്ക്കുന്ന ക്രിസ്തു ബോധവാനാണ്. അവിടുന്ന് പറയുന്നു: ”…ഏതെങ്കിലും നഗരത്തിൽ പ്രവേശിക്കുമ്പോൾ അവർ നിങ്ങളെ സ്വീകരിക്കാതിരുന്നാൽ…”. ക്രിസ്തുവിനെ, ക്രിസ്തുവിന്റെ സന്ദേശത്തെ, ക്രിസ്തുവിന്റെ ശിഷ്യഗണങ്ങളെ സ്വീകരിക്കാതിരിക്കുക ലോകത്തിന്റെ സ്വഭാവമാണ്. വിശുദ്ധ യോഹന്നാൻ തന്റെ സുവിശേഷത്തിന്റെ ആരംഭത്തിൽ തന്നെ ലോകത്തിന്റെ ഈ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. “അവൻ സ്വജനത്തിന്റെ അടുത്തേക്ക് വന്നു. എന്നാൽ, അവർ അവനെ സ്വീകരിച്ചില്ല.” (യോഹ 1, 11)

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയുടെ ജീവിതത്തിലും തിരസ്കരണത്തിന്റെ അനുഭവങ്ങളുണ്ടായിരുന്നു. രാജാവോ, സൈന്യമോ, സുഹൃത്തുക്കളോ അദ്ദേഹത്തെ സ്വീകരിച്ചില്ല. അവർ അദ്ദേഹത്തെ ശ്വാസം മുട്ടിച്ചുകൊള്ളാൻ നോക്കി. ഘർവാപ്പസിക്കായി അദ്ദേഹത്തെ നിർബന്ധിപ്പിച്ചു. അദ്ദേഹത്തിന്റെ അവസാന നാളുകൾ കഠിനയാതനകളുടേതായിരുന്നു, കൊടുംപീഡനങ്ങളുടേതായിരുന്നു. അതിനിടയിലും, ദൈവത്തിന്റെ പരിപാലന അദ്ദേഹം അനുഭവിച്ചു. അവസാനം മൂന്ന് പടയാളികൾ നിരന്നുനിന്ന് ഒരേ സമയം വെടിവച്ചെങ്കിലും ഒരു വെടിയുണ്ടപോലും അദ്ദേഹത്തെ സ്പർശിച്ചില്ല. ഭടന്മാരുടെ നിസ്സഹായാവസ്ഥകണ്ട്‌, ഒരിക്കൽക്കൂടി വെടിവയ്ക്കാൻ ദേവസഹായം പിള്ള ആവശ്യപ്പെട്ടു. വെടിയേറ്റുവീണ് അദ്ദേഹത്തിന്റെ ശരീരം വന്യമൃഗങ്ങൾക്ക് ആഹരമായി.

അത് നീലകണ്ഠപിള്ളയുടെ അവസാനമായിരുന്നെന്ന് രാജാവും ആളുകളും വിചാരിച്ചു. എന്നാൽ, അത് ദൈവസഹായത്തിന്റെ ആരംഭമായിരുന്നു. The beginning of the birth of a saint!

സ്നേഹമുള്ളവരേ, ഈശോ 72 പേരെ തനിക്ക് മുന്പേ അയച്ചതുപോലെ, നാം ആയിരിക്കുന്ന സാഹചര്യങ്ങളിലേക്ക് നമ്മെയും ഈശോ അയയ്ക്കുകയാണ്. നാം എവിടെയായിരുന്നാലും, വീട്ടിലായാലും, ജോലിസ്ഥലത്തായാലും, സ്കൂളിലായാലും, സുഹൃത്തുക്കളോടൊത്തായാലും ഈശോ നമ്മെ അയച്ചിരിക്കുന്നതാണ്. കണ്ടുമുട്ടുന്നവരിൽ ക്രിസ്തുവിന്റെ സമാധാനം ആശംസിക്കുവാനും, ക്രിസ്തുവിന്റെ സൗഖ്യം നൽകാനും, ദൈവരാജ്യം പ്രഘോഷിക്കുവാനും ഈശോ നമ്മെ അയക്കുന്നതാണ്. ക്രിസ്തുവിനെ രുചിച്ചറിയുവാനും, ക്രിസ്തുവിന്റെ സുഗന്ധം പരത്തുവാനും നമുക്കാകട്ടെ. കോവിഡ് രോഗികളാകാതിരിക്കട്ടെ നാം. കോവിഡ് രോഗികളെപ്പോലെയാണെങ്കിൽ ക്രിസ്തുവിനെ രുചിച്ചറിയാൻ നമുക്കാകില്ല. ക്രിസ്തുവിന്റെ പരിമളം, സുഗന്ധം മണത്തറിയുവാൻ നമുക്കാകില്ല.

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നതിൽ സന്തോഷിക്കുന്നതോടൊപ്പം, ലോകം മുഴുവനും, ഭാരതം മുഴുവനും ക്രിസ്തുവിന്റെ സന്ദേശം സ്വീകരിക്കുവാനും ക്രിസ്തുവിനെ മഹത്വപ്പെടുത്തുവാനും ഇടയാകട്ടെയെന്ന് പ്രാർത്ഥിക്കാം. മുന്നോട്ട് പോകണം നമ്മൾ ക്രിസ്തുവിൻ സാക്ഷികളായി! ആമേൻ!

Communicate with love!!