Does God exist? Is God meaningless!

SUNDAY SERMON Lk 1, 5 – 25

ലൂക്കാ1, 5 – 25

സന്ദേശം 

Image result for images of lk 1, 5-25"

ദൈവവും ദൈവത്തിലുള്ള വിശ്വാസവും ഒട്ടേറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ആരാധനാക്രമ വത്സരത്തിന്റെ ആദ്യത്തെ കാലത്തിലേക്ക്, മംഗളവാർത്താകാലത്തിലേക്കു പ്രവേശിച്ചിരിക്കുന്നത്‌. ക്രൈസ്തവമതത്തിനെതിരെ വളരെ സംഘടിതമായ നീക്കങ്ങൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നതുകൊണ്ട് നമുക്കീ ക്രിസ്തുമസും അതിനുള്ള ഒരുക്കവും ഏറ്റവും പ്രധാനപ്പെട്ടതാണ്.

മത വത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയവും, രാഷ്ട്രീയവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, വാണിജ്യവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മതവും ഒരുപോലെ നമ്മുടെ ക്രൈസ്തവവിശ്വാസത്തിനു ഭീഷണിയുയർത്തുമ്പോൾ, ക്രിസ്തുവിനെ രക്ഷകനായി പ്രഘോഷിക്കുവാൻ, ക്രൈസ്തവവിശ്വാസത്തിൽ നിലനിൽക്കുവാൻ ഏറ്റവും ചൈതന്യത്തോടെ ഈ ക്രിസ്മസ് ആഘോഷിക്കുവാൻ നാം തയ്യാറാകണം. അതിനായി, ഈ മംഗളവാർത്താക്കാലം ആദ്യ ഞായറാഴ്ചത്തെ സന്ദേശം ദൈവത്തിൽ വിശ്വസിക്കുക, നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കുക, ചുവടൊന്നു മാറ്റിച്ചവിട്ടുക എന്നതാണ്.

വ്യാഖ്യാനം

മംഗളവാർത്താകാലത്തിന്റെ ആദ്യ ഞായറാഴ്ചയിലെ പ്രതിപാദ്യവിഷയം അബിയായുടെ ഗണത്തിൽപ്പെട്ട പുരോഹിതനായ സഖറിയായുടെയും, അദ്ദേഹത്തിന്റെ ഭാര്യ അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്തിന്റെയും ജീവിതത്തിലുണ്ടായ, കുടുംബത്തിലുണ്ടായ   ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലുകളാണ്. ഇവരുടെ പ്രത്യേകത ഇവർ ഒരു ട്രാക്കിലൂടെ ഓടിക്കൊണ്ടിരുന്നവരായിരുന്നു എന്നതാണ്. ഏതാണാ ട്രാക്ക്? ദൈവത്തിന്റെ മുൻപിൽ കുറ്റമറ്റവരായി, നീതിനിഷ്ഠരായി ജീവിച്ചപ്പോഴും പ്രായം കവിഞ്ഞുപോയ ഞങ്ങൾക്കിനി മക്കളുണ്ടാകുകയില്ലായെന്ന ഒറ്റ ചിന്തയിൽ ആ ഒറ്റ ട്രാക്കിലാണ്‌ അവർ ഓടിക്കൊണ്ടിരുന്നത്. ദൈവത്തിനു അസാധ്യമായി ഒന്നുമില്ലായെന്നു ചിന്തിക്കുവാൻ, ഞങ്ങളുടെ ജീവിതത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കുമെന്ന് ഉറച്ചുവിശ്വസിക്കുവാൻ ആ രീതിയിൽ ചുവടൊന്നു മാറ്റിചവിട്ടുവാൻ അവർ ശ്രമിച്ചില്ല.

സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു (God remembered) എന്നാണ്. എലിസബത്ത്   എന്ന വാക്കിനർത്ഥം ദൈവത്തിന്റെ വാഗ്ദാനം (the promise of ഗോഡ്) എന്നുമാണ്. തങ്ങളുടെ പേരിന്റെ അർത്ഥമെന്താണെന്നു അവർ ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ അവർക്കു ചുവടൊന്നു മാറ്റിചവിട്ടാമായിരുന്നു. ദൈവം തന്നെ ഓർക്കുമെന്ന് സഖറിയായും, ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്നു എലിസബത്തും വിശ്വസിച്ചിരുന്നെങ്കിൽ, കൂടെക്കൂടെ ആ വിശ്വാസം ഏറ്റുപറഞ്ഞിരുന്നെങ്കിൽ ആ ഒരു ട്രാക്കിൽ നിൽക്കുകയില്ലായിരുന്നു. സങ്കീർത്തകൻ പാടിയതുപോലെ “കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യുമെന്നും”, “കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ലെന്നും ” ഒന്നോർത്തിരുന്നെങ്കിൽ അവർ ആ ട്രാക്ക് മാറ്റിചവിട്ടുമായിരുന്നു. ഏതാണാ ട്രാക്ക്?  പ്രായം കവിഞ്ഞുപോയ ഞങ്ങൾക്കിനി മക്കളുണ്ടാകുകയില്ലായെന്ന ഒറ്റ ചിന്ത, ഒറ്റ ട്രാക്ക്.

“ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണെന്നും, മാനമുരുകിയവരെ അവിടുന്ന് രക്ഷിക്കുമെന്നും” എന്തുകൊണ്ട് അവർ ഓർത്തില്ലാ? അതുകൊണ്ടു എന്ത് പറ്റി? അവർ പോലും അറിയാതെ ദൈവം അത്ഭുതമായി അവരുടെ ജീവിതത്തിൽ വന്നപ്പോൾ, നോക്കൂ… സഖറിയാ പ…പ്പ…പ്പ…പ്പ… വയ്ക്കുകയാണ്. എന്തോ ഒക്കെ വിളിച്ചുപറയുകയാണ്‌. ജീവിതം stop ആകുകയാണ്; ജീവിതം മൂകമാകുകയാണ്; ആംഗ്യങ്ങൾ കാണിച്ചു മറ്റുള്ളവരുടെ മുൻപിൽ അപഹാസ്യനാകുകയാണ്.

എന്നിട്ടും സഖറിയായെ ദൈവം ഓർത്തു; ദൈവം തന്റെ വാഗ്ദാനം അനുസ്മരിച്ചു. അവിടുന്ന് അവർക്കു ദൈവത്തിന്റെ സമ്മാനം കൊടുത്തു. യോഹന്നാൻ എന്ന പേരിനർത്ഥം ദൈവത്തിന്റെ സമ്മാനം (the gift of God) എന്നാണ്.

സ്നേഹമുള്ളവരേ, ഈ ക്രിസ്മസ് ഒരുക്കക്കാലത്ത് എന്റെ ജീവിതത്തിലും ദൈവത്തിന്റെ ഇടപെടലുകളുണ്ടാകുമെന്നും, ആ ഇടപെടലുകളെ മനസ്സിലാക്കുവാൻ ഞാൻ ശ്രമിക്കുമെന്നും നമുക്ക് തീരുമാനമെടുക്കണം. മാത്രമല്ല, നാം ഓടിക്കൊണ്ടിരിക്കുന്ന ട്രാക്ക് ഏതാണെന്നു പരിശോധിക്കണം. ട്രാക്കുകൾ പലവിധമാണ്. ചിലരുടേത് ഇങ്ങനെയാണ്: ‘ഓ! എത്ര ശ്രമിച്ചിട്ടും കാര്യമില്ല. ദുഷ്ടനെ ദൈവം പനപോലെ വളർത്തും.’ മറ്റുചിലരുടേതു “വീട്ടിൽ ഇപ്പോഴും അസുഖമാണ്. ഒരാൾക്ക് മാറിയാൽ അടുത്തയാൾക്കു. എത്ര പ്രാർത്ഥിച്ചിട്ടും ഒരു കാര്യവുമില്ല. ദൈവം കണ്ണുതുറക്കാത്ത, കരയാനറിയാത്ത കളിമൺ പ്രതിമകൾ”. ‘ഒരു ജോലി, നല്ലൊരു വീട് …ഇതൊന്നും നടക്കില്ല’. ‘പിണക്കങ്ങൾ അങ്ങനെതന്നെ നിൽക്കട്ടെ. വീട്ടുകാരും നാട്ടുകാരും ശരിയല്ല’… ഇങ്ങനെ നമുക്കോരോരുത്തർക്കും ഓരോ ട്രാക്ക്. എന്നിട്ടോ? ജന്മം ചെയ്താൽ ചുവടൊന്നു മാറ്റിചവിട്ടുകയില്ല. ജീവിതം മൂകമായാലും, എത്രമാത്രം തകർന്നാലും ഒന്ന് മാറി ചിന്തിക്കുകയില്ല.

സ്നേഹമുള്ളവരെ, ഈ മംഗളവാർത്താക്കാലം നമ്മെ ഓർമിപ്പിക്കുന്നത് ക്രിസ്തു നമ്മുടെ ജീവിതത്തിലേക്ക് വരുന്നു എന്നാണ്. ഞങ്ങൾക്കിനി ദൈവാനുഗ്രഹം ഉണ്ടാകുകയില്ല, എത്ര ശ്രമിച്ചാലും ഫലമില്ല എന്നിങ്ങനെയുള്ള ചിന്തയിൽ നിന്ന് ഒന്ന് മാറി, ദൈവം എന്നെ ഓർക്കുമെന്നും, അവിടുന്ന് വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്നും അവിടുത്തെ സമ്മാനം എനിക്ക് നൽകുമെന്നും എന്ന ചിന്തയിൽ ഒന്ന് ഓടി നോക്കിക്കേ. അപ്പോൾ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കുവാൻ നമുക്ക് സാധിക്കും. 

ഒരു ചിത്രീകരണമുണ്ട്: ഒരു റയിൽവേ ട്രാക്ക്. അതിലൂടെ ഒരു പശുവും അതിന്റെ കിടാവും നടക്കുകയാണ്. നീണ്ടു കിടക്കുന്ന ട്രാക്ക്… ആരും ശല്യപ്പെടുത്താനില്ല…അവരങ്ങനെ അലസമായി നടക്കുകയാണ്. എല്ലാം ശുഭകരം എന്ന് ചിന്തിച്ചു നടന്നപ്പോഴാണ് പുറകിൽ നിന്ന് ട്രെയിനിന്റെ ചൂളം വിളി കേട്ടത്. പശുവും കിടാവും ട്രാക്കിലൂടെ ഓടാൻ തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ അനിവാര്യമായതു സംഭവിച്ചു. പശുവിനെയും കിടാവിനെയും തട്ടിത്തെറുപ്പിച്ചു ട്രെയിൻ കടന്നുപോയി. ഈ ചിത്രീകരണത്തിന്റെ അടിക്കുറിപ്പ് ഇതാണ്: ഒന്ന് ചുവടു മാറ്റി ചവിട്ടിയിരുന്നെങ്കിൽ സ്വയം രക്ഷിക്കാമായിരുന്നു, അടുത്ത തലമുറയെയും!

ശരിയാണ്. എല്ലാം ശുഭകരം എന്ന് ചിന്തിച്ചു നടക്കുമ്പോഴാകാം ജീവിതം കീഴ്മേൽ മറിയുന്നത്! എന്നാൽ, നാം ചുവടൊന്നു മാറ്റിചവുട്ടിയാൽ നമുക്ക് നമ്മെയും അടുത്ത തലമുറയെയും രക്ഷിക്കാം. ഇപ്പോൾ   ഓടുന്ന ട്രാക്ക്, മനോഭാവം, കാഴ്ചപ്പാട് ഒന്ന് മാറ്റിപ്പിടിക്കാം. നമ്മുടെ അപമാനം നീക്കിക്കളയുവാൻ തീർച്ചയായും ക്രിസ്തു നമ്മുടെ ജീവിതത്തിൽ വരും എന്ന് ഉറച്ചു വിശ്വസിക്കുക. ആ വിശ്വാസത്തിനു അനുസരിച്ചു ജീവിതം നവീകരിക്കുക. ദൈവംനമ്മുടെ ജീവിതത്തിൽ നടത്തുന്ന ചെറുതും വലുതുമായ ഇടപെടലുകളെ മനസ്സിലാക്കുക. അപ്പോൾ നാം പോലും അറിയാതെ നമ്മുടെ ദൈവം നമ്മുടെ ജീവിതത്തിൽ അത്ഭുതകരമായി കടന്നുവരും. അവിടുത്തെ ആ വരവാണ് ക്രിസ്മസ്!

FEAST OF CHRIST THE KING

മത്താ 22, 41 -23, 12

സന്ദേശം

Image result for image of christ the king"

ക്രിസ്തുവിനെക്കുറിച്ചു ഓർക്കുമ്പോൾ ഓരോ ക്രൈസ്തവനും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ഒരു വിശേഷണമുണ്ട് – രാജാക്കന്മാരുടെ രാജാവായ ക്രിസ്തു! ഇന്ന് പള്ളിക്കൂദാശാകാലത്തിന്റെ നാലാം ഞായറാഴ്ച്ച ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം വീണ്ടും ഈ വിശേഷണം ഓർത്തെടുക്കുകയാണ്. കുഞ്ഞുന്നാളിൽ സൺ‌ഡേ സ്കൂൾ കുട്ടികളായിരുന്ന കാലത്ത് ഒരു മുദ്രാവാക്യമായി, ഉള്ളിൽ തട്ടുന്ന ഒരു സങ്കീർത്തനമായി ജയ് ജയ് ക്രിസ്തുരാജൻ എന്ന് ഏറ്റുപറഞ്ഞതും തീർച്ചയായും നമ്മുടെ സ്മരണയിലുണ്ട്. നിഷ്കളങ്കമായ ഈ ഓർമകളിൽ നിന്നുകൊണ്ട് ഈ വർഷത്തെ ക്രിസ്തുരാജത്തിരുനാൾ ആഘോഷിക്കുവാൻ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ!

വ്യാഖ്യാനം

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആശയമാണ് രാജത്വം എന്നത്. ലോകചരിത്രത്തിൽ തന്നെ മറക്കാനാവാത്ത ഒരു കാലഘട്ടമാണ് രാജാക്കന്മാരുണ്ടായിരുന്ന കാലം. യുദ്ധങ്ങളുടെയും, അടിച്ചമർത്തലുകളുടെയും, വെട്ടിപ്പിടിക്കലിന്റെയും കഥകൾക്ക് എന്നും രക്തത്തിന്റെ നിറമുണ്ടായിരുന്നു, മണമുണ്ടായിരുന്നു. മനുഷ്യത്വം ഇല്ലാത്ത വിധത്തിലുള്ള ഒരു വിധേയത്വം, കാരുണ്യം ലവലേശമില്ലാത്ത അടിമത്വം ഈ കാലത്തിന്റെ പ്രത്യേകതകളായിരുന്നു. അതുകൊണ്ടുതന്നെ, ക്രിസ്തുവിനു ഒട്ടും തന്നെ ചേരാത്ത ഒരു വിശേഷണമാണ് രാജാവ് എന്നുള്ളത്. അതുകൊണ്ടുതന്നെയാവണം, ഈശോ ഒരിക്കൽപോലും ഈ ലോകത്തിന്റെ രാജാവാകാൻ ആഗ്രഹിച്ചില്ല.

എന്നാൽ, രാജത്വം അതിന്റെ സർവ മഹത്വത്തിലും ക്രൂരതയിലും നിലനിന്ന കാലത്തായതുകൊണ്ടാവാം ഈശോയെ രാജാവാക്കുവാൻ ജനത്തിനു വലിയ താത്പര്യമായിരുന്നു. ‘മിശിഹാ രാജാവായി വരുമ്പോൾ തങ്ങളെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുമെന്ന’ ഒരു വിശ്വാസം ഇസ്രായേൽ ജനത്തിനുണ്ടായിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അയ്യായിരത്തിലധികം വരുന്ന ജനതയ്ക്കു അപ്പം വർധിപ്പിച്ചു കഴിഞ്ഞപ്പോൾ, അവരെല്ലാം ഭക്ഷിച്ചു തൃപ്ത രായപ്പോൾ ജനങ്ങൾ ഈശോയെ പിടിച്ചു രാജാവാക്കാൻ ശ്രമിക്കുന്നുണ്ട്. ഒലിവുശാഖകളുമായി ജനം ഈശോയെ എതിരേറ്റപ്പോൾ മിശിഹായുടെ രാജത്വത്തിന്റെ പൂവിടലായിട്ടാണ് അവർ ഈശോയെ കണ്ടത്. ചുവന്ന മേലങ്കിയും മുൾക്കിരീടവും അണിയിച്ചു യൂദന്മാരുടെ രാജാവ് സ്വസ്തി എന്ന് ക്രിസ്തുവിനെ അധിക്ഷേപിച്ചപ്പോഴും ക്രൂരമായിട്ടാണെങ്കിലും മിശിഹായുടെ രാജത്വമെന്ന ആശയം അവർ ആഘോഷിക്കുകയായിരുന്നു. പീലാത്തോസും ചോദിക്കുന്നുണ്ട് ഒരു ചോദ്യം: നീ യൂദന്മാരുടെ രാജാവാണോ? ഉന്നത അധികാരികൾപോലും മിശിഹായുടെ രാജത്വം പ്രതീക്ഷിച്ചിരുന്നു. അവസാനം, കാൽവരിയിൽ നല്ലകള്ളനും ഈശോയുടെ രാജത്വം പ്രഘോഷിക്കുന്നുണ്ട്: ഈശോയെ നിന്റെ രാജ്യത്തിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമേ.

ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്തിൽ ഈശോയെ രാജാവായിക്കാണുവാൻ അത്ര എളുപ്പമല്ല. അതുമാത്രമല്ല, നല്ല രാജാക്കന്മാർ ധാരാളം ചരിത്രത്തിൽ ഉണ്ടെങ്കിലും, രാജാവെന്നു കേൾക്കുമ്പോൾ അടിമത്തത്തിന്റെ, ക്രൂരതയുടെ ഒരു ചിത്രമാണ് നമ്മുടെ മനസ്സിലേക്ക് വരിക. അതിനാൽ, ഈശോയെ എന്റെ ദൈവമായി കാണാനാണ് എനിക്കിഷ്ടം. അവിടുന്നെന്റെ രക്ഷകനാണ്. എന്നെത്തേടി വരുന്ന, എന്നെ തോളിലേറ്റുന്ന എന്റെ നല്ല ഇടയനാണ്. അവിടുന്ന് ആരെയും അടിമകളാക്കിയിട്ടില്ല. ഒരു തുണ്ടു ഭൂമിപോലും ആരിൽനിന്നും തട്ടിയെടുത്തിട്ടില്ല. അധികാരം നിലനിർത്താൻ പടയോട്ടങ്ങൾ നടത്തിയിട്ടില്ല, അളിഞ്ഞ രാഷ്ട്രീയം കളിച്ചിട്ടില്ല. കോടികൾ മുടക്കി ദേവാലയങ്ങൾ പണിതിട്ടില്ല. മനുഷ്യ ഹൃദയങ്ങളെ ദേവാലങ്ങളാക്കാനാണ് അവിടുന്ന് വന്നത്. മനുഷ്യനോടൊത്ത് വാഴാനാണ് ക്രിസ്തുവന്നത്. ഈ ഭൂമിയിൽ രാജാവാകാനല്ല, ഈശോ വന്നത്. അവിടുന്ന് തന്നെ പറഞ്ഞു; എന്റെ രാജ്യം ഐഹികമല്ല.

മാത്രമല്ല, ലോകത്തിന്റെ ഭാഷയിൽ ഈശോയെ വിശേഷിപ്പിച്ചാൽ അത് അവിടുത്തേക്ക്‌ യോജിക്കുകയില്ല. അത് ഒരുതരം പരിമിതിയായിരിക്കും സൃഷ്ടിക്കുക. അല്ലെങ്കിൽ, തീർത്തും പോസിറ്റിവായ വാക്കുകൾ ഉപയോഗിക്കണം. രാജാവെന്ന വാക്കു നമ്മുടെ ഭാഷയിൽ, സംസ്കാരത്തിൽ നെഗറ്റിവായ വാക്കാണ്. കാരണം, ഈ ഭൂമിയിലെ രാജാക്കന്മാർ, നേതാക്കന്മാർ ഉത്തമരായവരല്ല. ചുറ്റുമൊന്നു നോക്കൂ…

പിഞ്ചുകുഞ്ഞുങ്ങൾ മൃഗീയമായി കൊലചെയ്യപ്പെട്ടാലും കൊലയാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… കോടികൾ മുടക്കി ഷോപ്പിംഗ് മാളുകളും, പള്ളികളും, ഗവണ്മെന്റ് ചിലവിൽ തന്നെ വലിയ വലിയ കെട്ടിടങ്ങളും പണിയുമ്പോൾ പാവം ഷാഹിലമാർ മാളങ്ങളുള്ള ക്ലാസ്സ് റൂമുകളിൽ പാമ്പുകടിയേറ്റു മരിക്കുമ്പോൾ പ്രസ്താവനകളിറക്കി കളിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകളെ കുത്സിത മാർഗങ്ങളിലൂടെ അട്ടിമറിക്കുന്ന നമ്മുടെ മത രാഷ്ട്രീയ രാജാക്കന്മാർ, നേതാക്കന്മാർ…

സമാപനം

അതുകൊണ്ടു ക്രിസ്തുവിനെ രാജാവെന്നു വിളിച്ചു അധിക്ഷേപിക്കുവാൻ ഞാൻ ആളല്ല. അവിടുന്ന് എന്റെ ദൈവമാണ്. എനിക്ക് അതുമതി. ഈ ദൈവത്തെ അറിയുവാൻ, ക്രിസ്തു ആരെന്നു മനസ്സിലാക്കുവാൻ, അവിടുത്തെ രാജ്യത്തിന്റെ സ്വഭാവം അറിയുവാൻ ഒന്നുകിൽ നാം ജ്ഞാനികളാകണം, അല്ലെങ്കിൽ കുഞ്ഞുങ്ങളുടെ നിർമലതയുള്ള മനുഷ്യരാകണം, അതുമല്ലെങ്കിൽ, മാനസാന്തരപ്പെടുന്ന സക്കേവൂസാകണം, സമരിയാക്കാരിയാകണം, നല്ല കള്ളനാകണം.

സ്നേഹമുള്ളവരെ, ക്രിസ്തു നമ്മുടെ ദൈവമാണ്. അവിടുത്തേയ്ക്കു സകല മഹത്വവും ആരാധനയും. കാര്യങ്ങൾ ചേർത്ത് പിടിച്ചു നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, അങ്ങെന്റെ ദൈവമാണ്. എന്റെ തകർന്ന ജീവിതത്തെ ക്രമപ്പെടുത്തണമേ. നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. നിന്റെ സമാധാനം നിറഞ്ഞ, സന്തോഷം നിറഞ്ഞ രാജ്യം വരണമേ! ആമ്മേൻ!

SUNDAY SERMON Jn 2, 13-22

യോഹ 2, 13 – 22

സന്ദേശം

Image result for images of john 2 13-22"

കഴിഞ്ഞ ആഴ്ച്ച മുഴുവനും ഭാരതത്തിലെ വാർത്താമാധ്യമങ്ങൾ നിറയെ പരമോന്നത കോടതിയുടെ വിധികളായിരുന്നു. അയോദ്ധ്യ, ശബരിമല, റാഫേൽ തുടങ്ങിയ വിധികൾ വളരെ ആകാംക്ഷയോടെയാണ് നാം വായിച്ചതും, കേട്ടതും. ഭാരതത്തിന്റെ സാമൂഹ്യ ജീവിതത്തിൽ വലിയ ചലനങ്ങളുണ്ടാക്കുന്ന വിധികളായിരുന്നു എല്ലാം തന്നെ. ഇന്നത്തെ സുവിശേഷത്തിൽ സത്യത്തിന്റെയും നീതിയുടെയും ഉറവിടമായ ക്രിസ്തു ജനകീയ കോടതിയിൽ നിന്നുകൊണ്ട്, നമ്മുടെ ക്രൈസ്തവ, ആധ്യാത്മിക ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഒരു വിധി പ്രസ്താവിക്കുന്നുണ്ട്. ഇതാണ് വിധി: “എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവടസ്ഥലമാക്കരുത്”. കേൾക്കുമ്പോൾ നിഷേധാത്മകമായി തോന്നാമെങ്കിലും വളരെ പോസിറ്റിവായ ഒരു വിധിയാണിത് – ‘മക്കളെ, എന്റെ പിതാവിന്റെ ഭവനം നിങ്ങൾ വിശുദ്ധമായി സൂക്ഷിക്കണം.’   ഈ വിധിക്ക് ഇന്ന് വലിയ വ്യാപ്തിയുണ്ട്. കാരണം, പിതാവിന്റെ ഭവനം ജറുസലേം ദേവാലയമാകാം, അത് നമ്മുടെ ഇടവക ദേവാലയങ്ങളാകാം, സന്യാസ ഭവനങ്ങളാകാം, നമ്മുടെ ക്രൈസ്തവ സ്ഥാപനങ്ങളാകാം, നമ്മുടെ കുടുംബങ്ങളാകാം, നമ്മുടെ ശരീരങ്ങളാകാം, നമ്മുടെ ഭൂമിയാകാം. ഇന്നത്തെ സന്ദേശമിതാണ്: ഈ പിതാവിന്റെ ഭവനങ്ങളെ കച്ചവടസ്ഥലങ്ങളാക്കരുത്!

വ്യാഖ്യാനം

നാൽപ്പത്തിയാറു സംവത്സരം എടുത്ത് പണിതുയർത്തിയ ജറുസലേം ദേവാലയം യഹൂദ സംസ്കാരത്തിലും രക്ഷാകരചരിത്രത്തിലും വലിയ പ്രാധ്യാന്യമുള്ളതാണ്.  ദൈവികതയുടെ ഉറവിടമാണ് ജറുസലേം ദേവാലയം; ദൈവത്തിന്റെ രക്ഷയുടെ സ്ഥലമാണ് ജറുസലേം ദേവാലയം; ദൈവ ഉടമ്പടിയുടെ കേന്ദ്രമാണ് ജറുസലേം ദേവാലയം. പിതാവിന്റെ ഈ ഭവനം കച്ചവടസ്ഥലമാകുന്നത് കണ്ടപ്പോൾ ഈശോ അതിനെ ശുദ്ധീകരിക്കുകയാണ്.

മൂന്നുതലങ്ങളിലായാണ് ഈ ശുദ്ധീകരണം. ഒന്ന്, മൃഗങ്ങളെ, ആടുകളെ, കാളകളെ പുറത്താക്കി. പിതാവിന്റെ ഭവനത്തിൽ നിറഞ്ഞുനിന്ന മൃഗീയതകളെ, മൃഗീയ വാസനകളെ, മൃഗീയ രീതികളെ അവിടുന്ന് പുറത്താക്കി. രണ്ട്, നാണയങ്ങൾ ചിതറിച്ചു, അതും ക്രയവിക്രയങ്ങൾ നടത്തിയിരുന്ന മേശകൾ തട്ടിമറിച്ചുകൊണ്ട്.  പിതാവിന്റെ ഭവനത്തിൽ നിറഞ്ഞുനിന്ന കഴുത്തറപ്പൻ മത്സരത്തെയും, ലാഭക്കൊതിയെയും അവിടുന്ന് ചിതറിച്ചു. മൂന്ന്‌, പ്രാവുവില്പനക്കാരോട് പ്രാവുകളെ എടുത്തുകൊണ്ടുപോകാൻ പറഞ്ഞു. പ്രാവുകൾ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നു. മൂല്യച്യുതിയെയും, മൂല്യങ്ങളുടെ വില്പനയെയും ക്രിസ്തു എതിർക്കുന്നു.

പിതാവിന്റെ ഭവനത്തിലെ മൃഗീയതകളെ, മൃഗീയ വാസനകളെ, കഴുത്തറപ്പൻ മത്സരത്തെ, മൂല്യച്യുതിയെ, മൂല്യങ്ങളുടെ വില്പനയെ ഇല്ലാതാക്കാനുള്ള ക്രിസ്തുവിന്റെ വിപ്ലവം ഇന്ന് നമ്മുടെ ഇടവക ദേവാലയങ്ങളിൽ, നമ്മുടെ കുടുംബങ്ങളിൽ, നമ്മുടെ വ്യക്തിജീവിതങ്ങളിൽ, നമ്മുടെ സന്ന്യാസ ഭവനങ്ങളിൽ, നമ്മുടെ സ്ഥാപനങ്ങളിൽ, നമ്മുടെ പ്രകൃതിയിൽ നടക്കേണ്ടിയിരിക്കുന്നു.

ഓരോ ദേവാലയവും ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ നിറവാണ്; ക്രിസ്തുവാണ്, ദൈവികതയുടെ കൂടാരമാണ്. വെളിപാടിന്റെ പുസ്തകത്തിൽ വിശുദ്ധ യോഹന്നാൻ പറയുന്നത്: ” നഗരത്തിൽ ഞാൻ ദേവാലയം കണ്ടില്ല. എന്തുകൊണ്ടന്നാൽ സർവശക്തനും, ദൈവവുമായ കർത്താവും കുഞ്ഞാടുമായിരുന്നു അതിലെ ദേവാലയം”. (വെളി 21, 22) ദൈവമില്ലെങ്കിൽ, കോടികൾ മുടക്കി പണിതാലും ആ സൗധം ദേവാലയമാകില്ല. കല്ലുകൾക്കുമുകളിൽ കല്ലുകൾ ചേർത്ത്‌ പണിയുമ്പോഴല്ല ഒരു സൗധം ദേവാലയമാകുന്നതെന്നും, മനുഷ്യ ഹൃദയങ്ങൾ ചേർത്ത് പിടിക്കുമ്പോഴാണ് ദേവാലയം പണിതുയർത്തപ്പെടുകയെന്നും നാമെന്നാണ് മനസ്സിലാക്കുക? അകത്തുനിൽക്കുമ്പോൾ ദൈവാനുഭവം നൽകാത്ത പള്ളികൾ, ദേവാലയങ്ങൾ നമുക്കെന്തിനാണ്? പാവപ്പെട്ടവർ മക്കളെ പഠിപ്പിക്കാനും, മഴനനയാത്ത വീടുപണിയാനും കഷ്ടപ്പെടുമ്പോൾ തണുത്തുറഞ്ഞ എസി പള്ളികളിൽ ഇരുന്നു പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുമോ?

നമ്മുടെ കുടുംബമാകുന്ന ദേവാലയത്തെയും നാം വിശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. മൃഗീയതയുടെ കൂത്തരങ്ങായിരിക്കുന്നു നമ്മുടെ കുടുംബങ്ങൾ! മൃഗങ്ങളെപ്പോലെ പരസ്പരം ചീറ്റുന്ന, കടിച്ചുകീറുന്ന എത്രയോ സാഹചര്യങ്ങളാണ് നമ്മുടെ കുടുംബങ്ങളിലുള്ളത്? മറ്റുള്ളവർക്ക് പങ്കുവയ്ക്കാതെ പിടിച്ചുവച്ചിരിക്കുന്ന നാണയങ്ങൾ – വസ്ത്രങ്ങൾ, ഭക്ഷണസാധനങ്ങൾ, സമ്പത്ത് – എത്രയോ അധികമാണ്? സമാധാനം, സ്നേഹം തുടങ്ങിയ മൂല്യങ്ങൾ? സ്നേഹമുള്ളവരേ, നമ്മുടെ കുടുംബങ്ങളെ തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു, ദേവാലയങ്ങളാക്കേണ്ടിയിരിക്കുന്നു.

നമ്മുടെ ശരീരം ദേവാലയമാണെന്നു ചെറുപ്പത്തിലേ നാം മനസ്സിലാക്കാത്തത് എന്താണ്? ദൈവം മണ്ണുകൊണ്ട് മനുഷ്യനെ മെനഞ്ഞു. അവനിലിലേക്കു നിശ്വസിച്ചു. എന്നുവച്ചാൽ ദൈവത്തിന്റെ സാന്നധ്യം, ആത്മാവ് എന്നർത്ഥം. ശരീരമാകുന്ന ദേവാലയത്തിലെ വിശുദ്ധ പ്രതിഷ്ഠയാണ് ദൈവം. മനുഷ്യശരീരത്തെ ദേവാലയമായിക്കണ്ടു പരസ്പരം ബഹുമാനിക്കാൻ നാം പഠിക്കണം. അതില്ലാത്ത കാഴ്ചകളൊക്കെ മൃഗീയമാണ്. മൃഗീയ വാസനകളോടെ, ലാഭക്കൊതിയോടെ, യാതൊരു മൂല്യങ്ങളുമില്ലാതെ നോക്കുന്നതാണ് വ്യഭിചാരമെന്നു ഈശോ പഠിപ്പിക്കുന്നു. അത് മൊബൈലിൽ തോണ്ടുന്നതായാലും, ഇൻറർനെറ്റിൽ സെർഫ് ചെയ്യുന്നതായാലും മൃഗീയതതന്നെ. ശരീരമാകുന്ന ദേവാലയത്തെയും നാം വിശുദ്ധീകരിക്കണം.

ഈശോ ഒരു പട്ടണത്തിലൂടെ കടന്നുപോകുകയായിരുന്നു. സ്വയം അടിച്ചും ചോരയൊഴുക്കിയും ഒരാൾ ശ്‌മശാനത്തിൽ നിന്നിരുന്നു. ഈശോ അയാളെ സമീപിച്ചു ചോദിച്ചു: നിന്റെ പേരെന്താണ്? അയാൾ പറഞ്ഞു: എന്റെ പേര് ജിയോൻ, അസംഖ്യം എന്നാണു. എനിക്ക് ഒരായിരം പേരുകളുണ്ട്. കാരണം ഞാൻ ഒരായിരം ആളുകളാണ്.

നമ്മിലും ഒരായിരം ആളുകളുണ്ട്. ഒരാൾ മറ്റൊരാളെ അടിക്കുന്നു; വേറൊരാൾ ചീത്തപറയുന്നു; മറ്റൊരാൾ മൃഗീയവാസനകളോടെ പെരുമാറുന്നു. ഒരാൾ നുണപറയുന്നു. ഒരാൾ ആസക്തിയോടെ മറ്റെയാളെ നോക്കുന്നു, വേറൊരാൾ ദാമ്പത്യവിശ്വസ്തത ലംഘിക്കുന്നു.  ഒരാൾ മറ്റൊരാളെ ചതിക്കുന്നു; വേറൊരാൾ പണം കട്ടെടുക്കുന്നു.

നമ്മുടെ ഉള്ളിൽ മൃഗീയത, മൃഗീയ വാസനകൾ, കഴുത്തറപ്പൻ മാത്സര്യം, സ്വാർത്ഥത, മൂല്യച്യുതി അങ്ങനെ ഒരായിരം ആളുകളുണ്ടാകുമ്പോൾ അത് നമ്മെ നശിപ്പിക്കുന്നു. നാമിലെ ക്രിസ്തു മരിക്കുന്നു; നാം ദേവാലയങ്ങളല്ലാതാകുന്നു.

സമാപനം

സ്നേഹമുള്ളവരെ, നാം പിതാവിന്റെ ഭവനങ്ങളാണ്, നമ്മുടെ ശരീരം ദേവാലയമാണ്. മൂന്നാംനാൾ പുനർനിർമ്മിക്കുവാൻ, വിശുദ്ധീകരിക്കുവാൻ, ക്രിസ്തുവിനെപ്പോലെ വിശുദ്ധ കുർബാനയുടെ പെസഹാവ്യാഴങ്ങളിലൂടെ കടന്നുപോകണം. പിന്നെ, ദൈവത്തിന്റെ ഇഷ്ടം പൂർത്തിത്തീകരിക്കുന്ന ദുഃഖവെള്ളിയാഴ്ചയിലൂടെ. അതിനുശേഷം, പ്രതീക്ഷയുടെ ദുഃഖശനിയാഴ്ചയിലൂടെ. അപ്പോൾ ഓരോ നിമിഷവും നമ്മെ ദേവാലയങ്ങളാക്കി സൂക്ഷിക്കുവാൻ നമുക്കാകും. പിതാവിന്റെ ഭവനത്തെ, ഭവനങ്ങളെ കച്ചവട സ്ഥലമാക്കാരുതേ!

SUNDAY SERMON Mt 12, 1-13

മത്താ 12, 1 – 13

സന്ദേശം

Image result for image of Mt. 12, 1-13"

പള്ളിക്കൂദാശാക്കാലം രണ്ടാം ഞായറാഴ്ചയാണിന്ന്. നാം വായിച്ചുകേട്ട വിശുദ്ധ മത്തായിയുടെ സുവിശേഷം ഇന്ന് നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത് വളരെ വെല്ലുവിളികൾ നിറഞ്ഞ സന്ദേശമാണ്. ക്രിസ്തുവിന്റെ മനുഷ്യ ദർശനമാണ് ഇന്നത്തെ സുവിശേഷഭാഗത്ത് ഇതൾ വിരിയുന്നത്. ക്രിസ്തുവിന്റെ മനുഷ്യദർശനം പ്രകടമാക്കുന്ന ദൈവവചനം ഇതേ ഭാഗം വിവരിക്കുമ്പോൾ വിശുദ്ധ മാർക്കോസാണ് പറയുന്നത്. ക്രിസ്തുവിന്റെ മനുഷ്യ ദർശനം ഇതാണ്: മനുഷ്യൻ ഏറ്റവും വിലപ്പെട്ടതാണ്. സാബത്തുപോലും മനുഷ്യനുവേണ്ടിയുള്ളതാണ്. വ്യക്തിപരമായ, മത സാമൂഹ്യ സാംസ്കാരിക നിയമങ്ങളും, പാരമ്പര്യങ്ങളും പാലിക്കുന്നതോടൊപ്പം ഇവയെക്കാളും ഉപരിയായി മനുഷ്യനെ, അവളുടെ, അവന്റെ ആവശ്യങ്ങളെ മനസ്സിലാക്കുവാൻ കരുണനിറഞ്ഞ ഹൃദയമുണ്ടാകുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഈയൊരു ദർശനത്തിലേക്ക് ഉയരുവാൻ, നിയമാനുഷ്ഠാനങ്ങളിൽനിന്ന് കരുണയിലേക്ക് ഉണരുവാൻ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നു.

വ്യാഖ്യാനം

ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് മനുഷ്യന്റെ തെറ്റായ ധാരണകളെ, വെള്ളപൂശിയ കല്ലറപോലുള്ള അവരുടെ മനോഭാവങ്ങളെ മാറ്റിമറിക്കുവാനായിരുന്നു. ഒരു paradigm shift, നിദർശന വ്യതിയാനം, കാഴ്ചപ്പാടുകളിലുള്ള, ധാരണകളിലുള്ള മാറ്റം ആണ് ഈശോ ആഗ്രഹിച്ചത്. കുറേക്കൂടി വിപുലമായ അർത്ഥത്തിൽ, മനുഷ്യൻ മനുഷ്യനെ കാണുന്ന, മനുഷ്യൻ ലോകത്തെ കാണുന്ന രീതിയെ – കണ്ണുകൾകൊണ്ട് കാണുന്നതല്ല, ഉൾക്കൊള്ളുകയും, മനസ്സിലാക്കുകയും, വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതിയെ – മാറ്റിമറിക്കുകയാണ് ഈശോയുടെ ലക്‌ഷ്യം.

യഹൂദരുടെ കാഴ്ചപ്പാടിലുള്ള, ധാരണയിലുള്ള കാഠിന്യം, വക്രത വളരെ വ്യക്തമാണ് ഇന്നത്തെ സുവിശേഷത്തിൽ.    നിയമത്തിന്റെ കാർക്കശ്യമായ അനുഷ്ഠാനമാണ് മനുഷ്യന്റെ വിശപ്പിനേക്കാൾ അവർക്കു വലുത്. മനുഷ്യനേക്കാൾ അവർക്കു വലുത് പശുവും ആടുമൊക്കെയാണ്‌. ദാവീദ് രാജാവ് പോലും കാണിക്കാത്ത അനുഷ്ടാന നിഷ്ഠകളാണ് ഈശോയുടെ കാലത്തെ യഹൂദർ പാലിച്ചിരുന്നത്. നിയമാനുഷ്ഠാനമാണ് ശരിയായ ആധ്യാത്മികതയെന്ന തെറ്റായ ധാരണയിലായിരുന്നു അവർ. 

ഇങ്ങനെയുള്ള അബദ്ധ ധാരണകളിൽ നിന്ന് ഒരു വ്യതിയാനം – അതാണ് ഈശോയുടെ ലക്‌ഷ്യം. എറണാകുളത്തെ ഒരു നിശ്ചിത സ്ഥലത്ത് നിങ്ങൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്നുവെന്ന് സങ്കൽപ്പിക്കുക. നഗരത്തിന്റെ ഭൂപടം കൈയ്യിലുണ്ടെങ്കിൽ അത് സാധിക്കും. പക്ഷെ, തെറ്റായ ഭൂപടമാണെങ്കിലോ? നിങ്ങളുടെ കയ്യിലുള്ളത് ആലപ്പുഴയുടെ ഭൂപടത്തിനു മുകളിൽ തെറ്റായി എറണാകുളം എന്ന് അച്ചടിച്ചതാണെങ്കിലോ? നിങ്ങളുടെ സ്വഭാവം മാറ്റിയാലും, വേഗതകൂട്ടിയാലും നിങ്ങൾ ലക്ഷ്യ സ്ഥാനത്ത് എത്തുകയില്ല.

നാമോരോരുത്തരുടേയും തലയ്ക്കുള്ളിൽ അനേകമനേകം ഭൂപടങ്ങളുണ്ട്, ധാരണകളുണ്ട്. നാം ചിലപ്പോൾ അവ യാഥാർത്ഥമാണെന്നും, അങ്ങനെ തന്നെയാണവ ആയിരിക്കേണ്ടതെന്നും വ്യാഖ്യാനിക്കുന്നു. നമ്മുടെ ധാരണകൾ, നമ്മുടെ കാഴ്ച്ചപ്പാടുകൾ ഇപ്പോഴും conditioned ആണ്. കുടുംബം, പള്ളി, വിദ്യാലയം, ജോലിസ്ഥലം, സുഹൃത്തുക്കൾ, തുടങ്ങി അനേകം കാര്യങ്ങളുടെ സ്വാധീനത്തിലായിരിക്കും നമ്മുടെ കാഴ്ചപ്പാടുകളെ നാം നിർമിക്കുന്നത്. നാമോരോരുത്തരും കാര്യങ്ങളെ, സംഭവങ്ങളെ, വ്യക്തികളെ, ശരിയായിട്ടാണ് കാണുന്നതെന്ന് കരുതുന്നു. പക്ഷെ വാസ്തവം അതല്ല. നാം ലോകത്തെ കാണുന്നത് അതിന്റെ ശരിയായ രൂപത്തിലല്ല. നമ്മുടെ രീതിയിലാണ്. ഇതിൽ നിന്ന് വ്യതിയാനം വേണം.

ഇസ്രായേൽ ജനത്തിന്റെ കാർക്കശ്യമായ നിയമാനുഷ്ഠാന ധാരണകളിൽ നിന്ന് ദൈവികഭാവമായ കാരുണ്യത്തിലേക്കു ഒരു വ്യതിയാനം, കല്ലും മണ്ണും മാത്രമായ ദേവാലയത്തേക്കാൾ അതിൽ വസിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിലേക്കു ഒരു മാറ്റം, സാബത്തിന്റെ അണുവിട മാറ്റമില്ലാത്ത ആചാരണത്തെക്കാൾ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനെ സ്നേഹിക്കുന്ന, മനുഷ്യന് നന്മ ചെയ്യുന്ന ദൈവിക മനോഭാവത്തിലേക്കുള്ള ഒരു transformation – അതാണ് വേണ്ടത്.

നാം നിയമകേന്ദ്രീകൃതരായി ജീവിച്ചാൽ ഹൃദയമില്ലാത്ത റോബോട്ടുകളായിതത്തീരും. നിയമത്തിലെ ശരിയും തെറ്റും അന്വേഷിച്ചു നടന്നാൽ മനുഷ്യനിലെ നന്മ കണ്ടെത്തുവാൻ നമുക്ക് സാധിക്കുകയില്ല.  ദൈവത്തെ മഹത്വപ്പെടുത്താനുള്ള സാബത്താചരണം നല്ലതുതന്നെ. പക്ഷെ, സ്വന്തം സഹോദരനെ ആ സബത്താചരണത്തിന്റെ പേരിൽ അവഗണിച്ചാലോ? മനുഷ്യനേക്കാൾ പശുവിന് വിലകൊടുത്താലോ? പശുവിനുവേണ്ടി മനുഷ്യനെ തല്ലിക്കൊന്നാലോ? ആനുകാലിക സംഭവങ്ങൾ പറയുന്നത് നാം അന്നത്തെ യഹൂദരെക്കാൾ ഒട്ടും പിന്നിലല്ല എന്നല്ലേ?

നമ്മുടെ ധാരണകളിലുള്ള വ്യതിയാനം ലോകത്തെ നാം നോക്കിക്കാണുന്ന രീതിക്കു മാറ്റം വരുത്തുന്നു. ഈ പുതിയ നല്ല ധാരണകളാണ് നമ്മുടെ പെരുമാറ്റത്തെ, മറ്റുള്ളവരോടുള്ള നമ്മുടെ ബന്ധത്തെ നിർണയിക്കുന്നത്. നാം കണ്ടുമുട്ടുന്നവരെ, നമ്മുടെ കുടുംബത്തിലുള്ളവരെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കാര്യങ്ങളെ കരുണനിറഞ്ഞ ഹൃദയംകൊണ്ട് കാണാനും, നമ്മുടെ സഹോദരങ്ങളെ കരുണനിറഞ്ഞ ഹൃദയംകൊണ്ട് കേൾക്കാനും മനസ്സിലാക്കാനും കഴിയുന്നത്ര ഒരു മാറ്റം നമുക്ക് ആവശ്യമാണ്.

“Seven Habits of Highly Effective People” എന്ന പുസ്തകത്തിൽ, എഴുത്തുകാരൻ സ്റ്റീഫൻ ഒരു സംഭവം വിവരിക്കുന്നുണ്ട്. അദ്ദേഹം ന്യൂയോർക്കിലെ ഒരു subway ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. ആളുകൾ നിശ്ശബ്ദരായിരിക്കുകയാണ്. ചിലർ പത്രം വായിക്കുന്നു. ചിലർ ചിന്തയിലാണ്. ചിലർ കണ്ണുകളടച്ചു വിശ്രമിക്കുന്നു. ആകെക്കൂടി ശാന്തമായ അന്തരീക്ഷം.

അപ്പോഴാണ് ഒരു പുരുഷനും അയാളുടെ കുട്ടികളും കയറിവന്നത്. കുട്ടികൾ ഉറക്കെ ബഹളം കൂട്ടാൻ തുടങ്ങിയതോടെ എല്ലാവരും അസ്വസ്ഥരായി. ചിലർ ദേഷ്യപ്പെട്ടു. അയാളാകട്ടെ കണ്ണുമടച്ചിരിക്കുകയായിരുന്നു. അവസാനം അസാധാരണമായ ക്ഷമയോടെ സ്റ്റീഫൻ അയാളോട് ചോദിച്ചു: സാർ, നിങ്ങളുടെ കുട്ടികൾ ഞങ്ങളെയൊക്കെ ശല്യപ്പെടുത്തുന്നത് കണ്ടില്ലേ? ഇവരെ അല്പം കൂടി നിയന്ത്രിക്കാത്തതെന്തു?

ചുറ്റുപാടുകളെക്കുറിച്ചു പെട്ടെന്ന് ബോധം വന്നതുപോലെ അയാൾ പറഞ്ഞു: “ഓ നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാനെന്തെങ്കിലും ചെയ്യേണ്ടതായിരുന്നു. ഞങ്ങൾ ആശുപത്രിയിൽ നിന്ന് വരികയാണ്. ഇവരുടെ ‘അമ്മ ഒരു മണിക്കൂർ മുൻപ് മരിച്ചുപോയി. എനിക്ക് ഒന്നും ചിന്തിക്കുവാൻ കഴിയുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഇവർക്കും അറിഞ്ഞുകൂടെന്നു തോന്നുന്നു.”

ആ നിമിഷം സ്റ്റീഫന്റെ ദേഷ്യം മാറി. അദ്ദേഹം എഴുതുകയാണ്. അപ്പോൾ മുതൽ വ്യത്യസ്തമായ രീതിയിൽ ഞാൻ അദ്ദേഹത്തെയും ആ കുട്ടികളെയും കണ്ടു. സമൂഹത്തിന്റെ , സാംസ്‌കാരത്തിന്റെ  നിയമങ്ങളൊക്കെ ഞാൻ മറന്നു. എന്നിൽ കരുണ കരകവിഞ്ഞൊഴുകി. ഞാൻ അവരോടു സ്നേഹത്തോടെ പെരുമാറി.”

സമാപനം

സ്നേഹമുള്ളവരേ, ഈശോ നമ്മിൽനിന്ന് ഒരു pardigm ഷിഫ്റ്റ്, നിദർശന വ്യതിയാനം, ധാരണകളിലുള്ള മാറ്റം ആഗ്രഹിക്കുന്നു. അത് നിയമത്തിൽ നിന്ന് കാരുണ്യത്തിലേക്കു, ദേഷ്യത്തിൽ നിന്ന് സമാധാനത്തിലേക്കു, വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്ക് ആയിരിക്കണം. നമ്മുടെ കുടുംബ കാര്യങ്ങളിൽ, മറ്റുള്ളവരോടുള്ള സമീപനങ്ങളിൽ കാഴ്ചപ്പാടിന്റെ, മനോഭാവത്തിന്റെ മാറ്റം ആവശ്യമുണ്ടോ?

നമ്മുടെ ജീവിത സംഭവങ്ങളെ പുതിയ വെളിച്ചത്തിൽ കണ്ടാൽ നമ്മിലും മറ്റുള്ളവരിലും ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും, ദൈവത്തിന്റെ കൃപ നമ്മിൽ നിറയും. ക്രിസ്തുവിന്റെ മനുഷ്യ ദർശനം സ്വന്തമാക്കാൻ നമുക്കാകട്ടെ.

Vishudhithan Padavil- Lyrics: Fr. Saju Pynadath MCBS #Mariam Thresia song : Music: Fr Sajo Padayattil

SUNDAY SERMON Mt 20, 1 – 16

മത്താ 20, 1 – 16

സന്ദേശം

Image result for image of Mt 20, 1-16

കഴിഞ്ഞുപോയത് ആഘോഷങ്ങളുടെ ദിവസങ്ങളായിരുന്നു. ഒക്ടോബർ ഒന്നാം തീയതി തിരുസ്സഭ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ആഘോഷിച്ചു. ഒക്ടോബർ രണ്ടാം തീയതി നാം ഭാരതീയർ നമ്മുടെ രാഷ്ട്രപിതാവായ മഹാത്‌മാഗാന്ധിയുടെ 150 മത്തെ ജന്മദിനം ആഘോഷിച്ചു. നാലാം തീയതി വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ആചരിച്ചു. ആഘോഷങ്ങളെല്ലാം കഴിഞ്ഞു വരുന്ന ഈ ഞായറാഴ്ചത്തെ സുവിശേഷം നൽകുന്ന സന്ദേശം ഈ മഹാത്മാക്കളുടെ ജീവിതവുമായി ചേർന്ന് പോകുന്നതാണ്. സന്ദേശം ഇതാണ്: ‘ക്രിസ്തുവിന്റെ കാഴ്ചപ്പാടിലൂടെ ജീവിതത്തെ നോക്കിക്കാണുക’.

വ്യാഖ്യാനം

നമ്മുടെ ജീവിതം രൂപപ്പെടുന്നത് നാം എങ്ങനെയാണ് ജീവിതത്തെ നോക്കിക്കാണുന്നത് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. നമ്മുടെ കാഴ്ചപ്പാടിനനുസരിച്ചാണ് നാം നമ്മുടെ സമയം, സമ്പത്ത്, കഴിവുകൾ എന്നിവ ഉപയോഗിക്കുന്നത്. നമ്മുടെ ബന്ധങ്ങളെ, സാമൂഹിക നിലപാടുകളെ നമ്മുടെ കാഴ്ച്ചപാടുകൾ ഒട്ടേറെ സ്വാധീനിക്കും. ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു ചിത്രമുണ്ടെങ്കിൽ അതായിരിക്കും നിങ്ങളുടെ ജീവിത കാഴ്ചപ്പാടിനെ സ്വാധീനിക്കുന്ന ചിത്രം. അറിഞ്ഞോ, അറിയാതെയോ, ഈ ചിത്രം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും. നിങ്ങളുടെ പ്രതീക്ഷകളെ, നിങ്ങളുടെ, മൂല്യങ്ങളെ, ബന്ധങ്ങളെ, നിങ്ങളുടെ കുടുംബത്തിലെ രീതികളെ, ലക്ഷ്യങ്ങളെ, എല്ലാം ഈ കാഴ്ച്ചപ്പാട് സ്വാധീനിക്കും.

എന്റെ ജീവിതത്തെ വളരെയേറെ സ്വാധീനിക്കുന്ന ഒരു ചിത്രമാണ് ഇന്നത്തെ സുവിശേഷത്തിലെ ഈശോയുടെത്. തന്റെ കൃഷിത്തോട്ടത്തെക്കുറിച്ചും, അവിടെ ജോലിചെയ്യുന്നവരെക്കുറിച്ചും പരിഗണനയുള്ള, മൂന്നാം മണിക്കൂറിലും, ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും, പതിനൊന്നാം മണിക്കൂറിലും ജോലിക്കാരെ തേടുന്ന, അവരോടുള്ള വാഗ്‌ദാനങ്ങളിൽ വിശ്വസ്തത കാട്ടുന്ന, ഒരു സാധാരണക്കാരന്റെ നിത്യ ജീവിതച്ചെലവ് അറിയുന്ന, ഏതു മണിക്കൂറിലും വരുന്നവനായാലും അവനു നിത്യജീവിത ചെലവ് നിർവഹിക്കുവാൻ പറ്റുന്ന തരത്തിൽ കൂലി കൊടുക്കുന്ന, ലോകത്തിന്റെ നിലപാടുകൾക്കും, കാഴ്ച്ചപ്പാടുകൾക്കും, എന്തിനു സാമൂഹിക നീതിക്കും അപ്പുറം  കരുണയുള്ള ഹൃദയവുമായി നിൽക്കുന്ന ഈശോയുടെ ചിത്രമാണ് എന്റെ ജീവിത കാഴ്ചപ്പാട്. ഈശോയുടെ കരുണയുടെ കാഴ്ചപ്പാട് ഞാൻ ഇന്നുവരെ പഠിച്ച എല്ലാ സിദ്ധാന്തങ്ങളെയും, ഇസങ്ങളെയും ഉൾക്കൊള്ളുന്നതാണ്, എല്ലാ കാഴ്ചപ്പാടുകൾക്കും ഉപരിയാണ്.

നിങ്ങൾക്ക് നിരീശ്വരവാദ കാഴ്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാം. ദൈവം ഇല്ലെന്നു വിളിച്ചുപറയാം. ഫലം പക്ഷേ, ജീവിത നിരാശയായിരിക്കും. യുക്തിവാദ കാഴ്ചപ്പാടിലൂടെയും നിങ്ങൾക്ക് ജീവിതത്തെ കാണാം. ദൈവം മരിച്ചെന്നു പ്രസംഗിക്കാം. ഫലം ദുഃഖമായിരിക്കും. മുതലാളിത്തകാഴ്ചപ്പാടും നിങ്ങൾക്ക് സ്വീകരിക്കാം. ഫലം അടിമത്തമായിരിക്കും. വർഗീയ കാഴ്ച്ചപ്പാടും നിങ്ങൾക്കാകാം. ഫലം അരാജകത്വമായിരിക്കും. എന്നാൽ, ഈശോയുടെ കാഴ്ചപ്പാട് നമ്മെ സ്നേഹത്തിലേക്ക്, സ്വാതന്ത്ര്യത്തിലേക്കു, സമൃദ്ധിയിലേക്ക് നയിക്കും.

ഈശോയുടെ കരുണയുടെ കാഴ്ച്ചപ്പാടിലൂടെ ലോകത്തെ, ജീവിതത്തെ നോക്കിക്കാണാനും, അതുവഴി, സാമൂഹിക നീതിയും, സ്വാതന്ത്ര്യവും, വളർച്ചയും സാധ്യമാക്കാനുമാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. ലോകത്തിന്റെ കാഴ്ചപ്പാടിനും, കണക്കുകൂട്ടലുകൾക്കും ക്രിസ്തുവിന്റെ കാഴ്ചപ്പാടിനെയും, കണക്കുകൂട്ടലുകളെയും മനസ്സിലാക്കുവാൻ സാധിക്കുകയില്ല. അത് കരുണയുടെ കാഴ്ചപ്പാടാണ്. ഒന്നാം മണിക്കൂറിൽ വന്നവന്റെയും, പതിനൊന്നാം മണിക്കൂറിൽ വന്നവന്റെയും ജീവിതത്തിന്റെ താളമറിയുന്ന, ഹൃദയത്തിന്റെ മിടിപ്പ് feel ചെയ്യുന്ന കാഴ്ചപ്പാടാണത്. വേലയുടെ സമയമല്ല, ജീവിതത്തിന്റെ ആവശ്യമാണ് ക്രിസ്തുവിന്റെ പരിഗണന. അത് അനീതിയല്ല, കരകവിഞ്ഞൊഴുകുന്ന കരുണയാണ്.

ഇവിടെ തൊഴിലാളി വിരുദ്ധനെന്നു ഈശോയെ മുദ്രകുത്തുന്ന തൊഴിലാളി പ്രസ്ഥാനങ്ങൾ ഉണ്ടെങ്കിൽ ഓർക്കുക, വിപ്ലവ വർഗീയ പ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാടിലൂടെ ജീവിതത്തെ കാണുന്ന ക്രൈസ്തവ സഹോദരങ്ങളും കേൾക്കുക, ലോകചരിത്രത്തിൽ ആദ്യമായി ‘വേലക്കാരൻ കൂലിക്കു അർഹനാണെന്നു വിളിച്ചുപറഞ്ഞു, തൊഴിലാളിയുടെ പക്ഷം ചേർന്നത് ക്രിസ്തുവാണ്. സ്വയം തൊഴിലാളിയായിക്കൊണ്ട്, തൊഴില്ന്റെ മഹത്വവും, തൊഴിലാളിയുടെ വേദനയും അറിയാവുന്ന ക്രിസ്തുവിനു എങ്ങനെ തൊഴിലാളിയോട് അനീതിചെയ്യുവാൻ കഴിയും?  നീതിയെയും വെല്ലുന്ന കരുണയാണ് ഈശോയുടെ കാഴ്ചപ്പാട്.

ചിലപ്പോഴൊക്കെ എനിക്കുതോന്നും പതിനൊന്നാം മണിക്കൂറിൽ വേലയ്ക്കുവരുന്നവർക്കുവേണ്ടിയല്ലേ, ക്രിസ്തു വന്നതെന്ന്! സുവിശേഷങ്ങൾ തുറന്നുനോക്കൂ… അവൻ സുഖപ്പെടുത്തിയത് ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ജീവിച്ചവരെയല്ലേ? 38 വർഷമായി കുളക്കരയിൽ കിടന്നവൻ, കുഷ്ഠവുമായി അലഞ്ഞുതിരിഞ്ഞവർ…; അവൻ വഴി നന്മയിലേക്ക് വന്നതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ കഴിഞ്ഞവരല്ലേ? മറിയം മഗ്ദലേന, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ, മുടിയനായ പുത്രൻ, ശമരിയാക്കാരി സ്ത്രീ… അവൻ രക്ഷ നൽകിയതും ജീവിതത്തിന്റെ പതിനൊന്നാം മണിക്കൂറിൽ ആയിരുന്നവരെയല്ലേ? നോക്കൂ, നല്ലകള്ളന്റെ ജീവിതം! ഇതൊന്നും അനീതിയല്ലാ സ്നേഹമുള്ളവരെ. ഇത് കരുണയാണ്, കരുണയുടെ കാഴ്ചപ്പാടിന്റെ ആഘോഷമാണ്.

അങ്ങനെയെങ്കിൽ, നമ്മളും പതിനൊന്നാം മണിക്കൂറുകാരാണോ? ജോസ് അന്നംക്കുട്ടി ജോസിന്റെ “ദൈവത്തിന്റെ ചാരന്മാർ” എന്ന പുസ്തകത്തിൽ ബാങ്കളൂരിൽ പഠിച്ചിരുന്ന കാലത്ത് നടത്തിയ ഒരു കുമ്പസാരത്തെ പറ്റി പറയുന്നുണ്ട്. last സെമ്മിൽ വളരെ കുറച്ചു മാർക്ക് കിട്ടിയതിന്റെ വിഷമത്തിലും പഠിക്കാതിരുന്നതിന്റെ കുറ്റബോധത്തിലും കുമ്പസാരത്തിനെത്തിയ ജോസ് തന്റെ അവസ്ഥ പറഞ്ഞു. അടുത്ത പരീക്ഷ ഉടനെ വരുന്നകാര്യവും പറഞ്ഞു. അപ്പോൾ കുമ്പസാരിപ്പിക്കുന്ന അച്ഛൻ പറഞ്ഞു: ജോസേ, ഞാനും പഠിക്കുന്നയാളാണ്. രണ്ടു പേപ്പർ തയ്യാറാക്കണം ഉടനെ. നമ്മൾ രണ്ടുപേരും, സുവിശേഷത്തിൽ പറഞ്ഞ പതിനൊന്നാം മണിക്കൂറുകാരാണ്. ഈശോ കരുണയുള്ളവനല്ലേടാ? നമുക്കൊന്ന് ആഞ്ഞുപിടിച്ചാലോ? പതിനൊന്നാം മണിക്കൂറുകാർക്കും അർഹതപ്പെട്ടത്‌ അവൻ തരും.” ജോസിന് അതൊരു ശക്തിയായി.  ജോസ് ആഞ്ഞുപിടിച്ചു. നല്ല മാർക്കും കിട്ടി.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിൽ നാമൊക്കെ ഈ പതിനൊന്നാം മണിക്കൂറുകാരാണ്. എന്താ നമ്മുടെ പ്രാർത്ഥന? ദേ, പരീക്ഷ അടുത്തു ട്ടോ കർത്താവേ, ശരിക്കും പഠിച്ചിട്ടില്ല, കുറെ ശ്രമിച്ചു കർത്താവേ, ഒരു ജീവിതപങ്കാളി ഇതുവരെ ആയിട്ടില്ല. ബിസിനസ്സ് കർത്താവേ, ഒരു രക്ഷയില്ല. രോഗത്തിന്റെ പിടിയിലായിട്ടു കുറേക്കാലമായി. കുടുംബസമാധാനം തകർന്നിട്ടു നാളുകളായി. നാമൊക്കെ, പതിനൊന്നാം മണിക്കൂറുകാരാണ്. അവിടുത്തെ കരുണ ഇതാണ്: നമ്മുടെ ജീവിതത്തിനാവശ്യമായവ, നമ്മുടെ ജീവിതവിജയത്തതിനാവശ്യമായവ ദൈവം നമുക്ക് തരും. നാം എന്തുചെയ്യണം? ദൈവത്തിന്റെ മുന്തിരിത്തോപ്പാകുന്ന ഈ ലോകത്തിൽ നമ്മുടെ ജോലികൾ ചെയ്യുക. അവിടുത്തെ കരുണയിൽ തീർച്ചയായും നാം പങ്കുകാരാകും.

കരുണയുടെ കാഴ്ചപ്പാടിലെ ക്രിസ്തുവിന്റെ കണക്കു കൂട്ടലുകളും നമുക്ക് മനസ്സിലാവുകയില്ല. ഈശോ കണക്കിന് വളരെ മോശമാണ്. നൂറു ആടുകളുണ്ടായിരിക്കെ, തൊണ്ണൂറ്റൊൻപതിനേയും വിട്ടിട്ടു…99 = 1 ആണ് ഈശോയുടെ കണക്ക്. ലൂക്ക 12 ൽ പറയുന്നു, അഞ്ചു കുരുവികൾ രണ്ടു രൂപയ്ക്കു. ഒരു രൂപയ്ക്കു രണ്ടു കുരുവികൾ. അപ്പോൾ രണ്ടു രൂപയ്ക്കോ? ഈശോയ്ക്ക് കണക്ക് അറിയില്ല.

സമാപനം

സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ കാഴ്ച്ചപ്പാടിലൂടെ നമ്മുടെ ജീവിതത്തെ, ജീവിതസാഹചര്യങ്ങളെ നോക്കിക്കാണാൻ നമുക്ക് പഠിക്കാം. ഈശോയുടെ കരുണയ്ക്കു അർഹരാകാനും, അവിടുത്തെ കരുണയുടെ കാഴ്ചപാട് സ്വന്തമാക്കാനും ആകട്ടെ നമ്മുടെ ക്രൈസ്തവജീവിതം.

ഓർമിക്കാൻ……

കുടുംബം/Family

Rosary is my strength!

Image result for images of rosary

I love you October.

You bring the loving memories of Our Lady of Rosary!

You remind me of the early mornings going to the church together with my parents, reciting, singing in the magical atmosphere of incense and candles! The pleasant evenings of reciting Rosary together with my parents, brothers and sisters are really the nostalgic memories of today! 

I always carry a rosary with me. If I forget to take, then I feel insecure! Rosary teaches me to walk with Jesus, to think with Jesus, to speak with Jesus, and to be with Jesus! 

As a child, I thought that only the Christians use rosary. Later, I realized that all the religions follow this form of prayer. Because word, name has an immensely extra- ordinary power. The Nyaya Philosophy states that ‘word is power’. Word has the power to create; word has the power to bless; word has the power to cleanse; also, word has the power to destroy. In the gospel of St. John, we read that Word is God. In the Indian thought Word is Brahman. It is language that gives existence to this reality. Bhartrhari says, “all the knowledge permeates through language”.

Rosary in Christianity is a pilgrimage with Mother Mary, meditating over the mysteries of Jesus Christ. As the wise men did, it is ‘paying homage’ to Jesus with Mary. “On entering the house, they saw the child with Mary his mother; and they knelt down and paid him homage.”  (Mt 2, 11) It is the prayer of disciples together with Mother Mary in the Upper room expecting the Holy Spirit. (Acts 1,14)

The challenging preparedness of Mother Mary to listen to the word of God is the Rosary; the ever readiness of Mother Mary to accept the will of God is the Rosary; and the bold commitment of Mother Mary to do the will of God is the Rosary. 

Rosary makes me passionate, compassionate and a motivated Christian.

Rosary teaches me to be sure in my heart that God will act in my best interest, God will act for my greater good, especially when human hearts immersed in sorrow and grief. 

Blessed are you, October! Your days are filled with the respectful and loving memories of Mother Mary!

Communicate with love!!