SUNDAY SERMON JN 21, 15-19

ഉയിർപ്പുകാലം മൂന്നാം ഞായർ

യോഹന്നാൻ 21, 15-19

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വളരെ മനോഹരവും, അർത്ഥസമ്പുഷ്ടവുമായ ഒരു വിവരണമാണ് നാമിപ്പോൾ വായിച്ചുകേട്ടത്.  യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ” എന്ന ഈശോയുടെ ചോദ്യം, ക്രൈസ്തവജീവിതം എത്തിച്ചേരേണ്ട ലക്ഷ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. നാമൊക്കെ സാധാരണരീതിയിൽ വിചാരിക്കുന്നത്, സമയാസമയങ്ങളിൽ കൂദാശകൾ സ്വീകരിച്ചുകൊണ്ട്, എല്ലാദിവസവും, അല്ലെങ്കിൽ കുറഞ്ഞത് ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട്, കുടുംബപ്രാർത്ഥനചൊല്ലി, സമയം കിട്ടുമ്പോൾ, interest ഉണ്ടെങ്കിൽ ദൈവവചനം വായിച്ച്, വേണമെങ്കിൽ അതിന്റെകൂടെ കുറച്ച് പരോപകാരപ്രവർത്തികളും ചെയ്ത് ജീവിച്ചാൽ നല്ലൊരു ക്രൈസ്തവയായി, ക്രൈസ്തവനായി എന്നാണ്. എന്നാൽ, ഇന്നത്തെ സുവിശേഷഭാഗം നമ്മെ ക്രൈസ്തവ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ മനസ്സിലാക്കിത്തരികയാണ്. എന്താണ് ക്രൈസ്തവജീവിതത്തിന്റെ യഥാർത്ഥ ലക്‌ഷ്യം? ക്രിസ്തുവിന്റെ, വ്യവസ്ഥകളില്ലാത്ത, ത്യാഗംനിറഞ്ഞ സ്നേഹത്തിൽ പങ്കുകാരായിക്കൊണ്ട് ക്രിസ്തുവിൽ ഒന്നായിത്തീരുന്ന ഒരു ജീവിതം. ഈ ലക്ഷ്യത്തിലേക്കുള്ള ക്ഷണമാണ് ഇന്നത്തെ സുവിശേഷം.

ഉത്ഥിതനായ ഈശോയുടെ പ്രത്യക്ഷീകരണങ്ങൾകൊണ്ട് (Apparitions) സമ്പന്നമാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ അദ്ധ്യായം 20 തും അദ്ധ്യായം 21 ഉം. എ. ഡി 95 ൽ എഫോസോസിൽ വച്ച് രചന പൂർത്തിയാക്കിയ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ അവസാനത്തെ അദ്ധ്യായം, അദ്ധ്യായം 21, പിന്നീട് കൂട്ടിച്ചേർത്തതാണെന്ന് ചില പണ്ഡിതന്മാർ തെളിവുകളോടെ അവകാശപ്പെടുന്നുണ്ടെങ്കിലും, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തോട് ചേർന്നുപോകുന്ന അദ്ധ്യായം തന്നെയാണിത്. അദ്ധ്യായം 20 ൽ ശൂന്യമായ കല്ലറ, യേശു മഗ്ദലേന മറിയത്തിന് പ്രത്യക്ഷപ്പെടുന്നു, ശിഷ്യർക്ക് പ്രത്യക്ഷപ്പെടുന്നു, തോമസിന് പ്രത്യക്ഷപ്പെടുന്നു എന്നിങ്ങനെ വിശദമായി യേശുവിന്റെ പ്രത്യക്ഷീകരണങ്ങൾ വിവരിച്ചശേഷം, വാക്യം 30 ൽ യോഹന്നാൻ ശ്ലീഹ, ‘ഈ ഗ്രന്ഥത്തിൽ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും ഈശോ ശിഷ്യരുടെ സാന്നിധ്യത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത് നിങ്ങൾ വിശ്വസിക്കേണ്ടതിനും, അവന്റെ നാമത്തിൽ ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ്’ എന്ന് പറഞ്ഞിട്ട് സുവിശേഷം അവസാനിപ്പിച്ചെങ്കിലും, “ഇതിനുശേഷം” എന്ന് പറഞ്ഞ് അദ്ദേഹം സുവിശേഷം തുടരുകയാണ്. ശൈലികൾകൊണ്ടും, ഭാഷയുടെ പ്രയോഗങ്ങൾകൊണ്ടും അധ്യായം 21, വിശുദ്ധ യോഹന്നാൻ തന്നെ എഴുതിയതാകുവാനാണ് സാധ്യത! അധ്യായം 21 ലെ തിബേരിയസ് കടൽത്തീരത്തെ അത്ഭുതകരമായ മീൻപിടുത്തത്തിന് ശേഷം ശിഷ്യന്മാർക്ക് പ്രാതൽ നല്കിക്കഴിഞ്ഞാണ് ഇന്നത്തെ സുവിശേഷഭാഗം സംഭവിക്കുന്നത്.  

വിശുദ്ധ പത്രോസിനെ അജപാലകനായി, സഭയുടെ പാപ്പായായി ഈശോ നേരിട്ട് നിയമിക്കുന്ന ഭാഗമാണിതെന്നും, അല്ലാ, തന്റെ പീഡാസഹനവേളയിൽ മൂന്ന് പ്രാവശ്യം തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെക്കൊണ്ട് മൂന്ന് പ്രാവശ്യം ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് ഏറ്റുപറയിക്കുന്ന ഭാഗമാണിതെന്നും രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട്. ഈ രണ്ട് അഭിപ്രായങ്ങളുടെയും സാധുതയെ എതിർക്കുന്നില്ലെങ്കിലും, എന്റെ പഠനത്തിന്റെ, ധ്യാനത്തിന്റെ വെളിച്ചത്തിൽ എനിക്ക് തോന്നുന്നത്, സുവിശേഷഭാഗം ക്രിസ്തുശിഷ്യ സ്നേഹബന്ധത്തിന്റെ, ദൈവമനുഷ്യ ബന്ധത്തിന്റെ, ഭൂമിയിൽ ഓരോ ക്രൈസ്തവനും എത്തിച്ചേരേണ്ട അവസ്ഥയുടെ, അനുഭവത്തിന്റെ മനോഹരമായ ഒരു ആവിഷ്കാരമാണെന്നാണ്.

ഈശോ മൂന്നുപ്രാവശ്യം പത്രോസിനോട് ചോദിക്കുന്നുണ്ട്, നീ എന്നെ സ്നേഹിക്കുന്നുവോ” എന്ന്. ബൈബിളിൽ മൂന്ന് എന്ന സംഖ്യയ്ക്കുള്ള പ്രാധാന്യവും, അർത്ഥവും പറഞ്ഞ് ഈ ആവർത്തനത്തെ സാധൂകരിക്കാമെങ്കിലും, പ്രത്യക്ഷത്തിൽ, ഒരു കാര്യം തന്നെ മൂന്ന് പ്രാവശ്യം ചോദിക്കുന്നത് മാന്യമായ രീതിയല്ല. പ്രത്യേകിച്ച് സ്നേഹത്തിന്റെയൊക്കെ കാര്യത്തിൽ. ഒരു പ്രാവശ്യം ചോദിച്ചാൽ മതി. ഉത്തരം പറയേണ്ട വ്യക്തി YES എന്നോ NO എന്നോ പറഞ്ഞാൽ കാര്യം കഴിഞ്ഞു. എന്തിനാണിങ്ങനെ മൂന്ന് പ്രാവശ്യം? ഈശോയുടെയും പത്രോസിന്റെയും കാര്യത്തിൽ, ഈശോയ്ക്ക് മൂന്നുപ്രാവശ്യം ചോദിക്കേണ്ടി വന്നു എന്ന് പറയുന്നതാകും ശരി!

ഈശോ ഈ ഭൂമിയിൽ അവതരിച്ചതും, ദൈവരാജ്യം പ്രസംഗിച്ചതും, പീഡകൾ സഹിച്ചു മരിച്ചതും, മൂന്നാം നാൾ ഉത്ഥിതനായതും പ്രപഞ്ചത്തെ, മനുഷ്യനെ ദൈവവുമായി വീണ്ടും ഒന്നിപ്പിക്കുവാനായിരുന്നു, അനുരജ്‌ജനത്തിലേക്ക് നയിക്കുവാനായിരുന്നു. ലൗകികമായ ഒരു നേട്ടവും, സ്വാർത്ഥപരമായ യാതൊരു ലക്ഷ്യവും ഈശോയുടെ വരവിന് പിന്നിൽ ഇല്ലായിരുന്നു. ലക്‌ഷ്യം ഒന്നുമാത്രം – പ്രപഞ്ചത്തെ, മനുഷ്യനെ ദൈവവുമായി അനുരജ്‌ജിപ്പിക്കുക! ദൈവവുമായുള്ള സ്നേഹത്തിലേക്ക്, ഒന്നാകലിലേക്ക് ക്ഷണിക്കുകയാണ് ഈശോ പത്രോസിനെ, ഇന്നത്തെ സുവിശേഷത്തിലൂടെ.

എന്താണ് ഈശോ ചോദിക്കുന്നത്? പത്രോസ്, നീ എന്നെ സ്നേഹിക്കുന്നുവോ?” പത്രോസിന്റെ ഉത്തരം: ഞാൻ നിന്നെ സ്നേഹിക്കുന്നു.” വെറുമൊരു സാധാരണ സ്നേഹത്തെപ്പറ്റിയല്ല ഈശോ ഇവിടെ പറയുന്നത്. നമുക്കറിയാവുന്നതുപോലെ, വിശുദ്ധ യോഹന്നാൻ ക്രിസ്തുവിന്റെ സുവിശേഷം രചിച്ചത് ഗ്രീക്ക് ഭാഷയിലാണ്. വിശുദ്ധ യോഹന്നാന്റെ ഗ്രീക്ക് ഭാഷയിൽ എഴുതിയ സുവിശേഷത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ പ്രത്യേകത അറിയുമ്പോൾ ഈ വചനഭാഗത്തിന്റെ പ്രകാശം, അർത്ഥം നമുക്ക് ലഭിക്കും.  

ഗ്രീക്ക് ഭാഷയിൽ, ഗ്രീക്ക് സാഹിത്യത്തിൽ സ്നേഹത്തിന് 8 വാക്കുകളുണ്ട്. 1. ഇറോസ് (Eros) ശാരീരിക, ലൈംഗിക സ്നേഹമാണിത്. ഇതിൽ ആഗ്രഹമുണ്ട്, അഭിലാഷമുണ്ട്, വികാരമുണ്ട്. 2. ഫീലിയ (Phiia) ബന്ധങ്ങളുടെ, പ്രത്യേകിച്ച് സൗഹൃദ ബന്ധങ്ങളുടെ സ്നേഹം. ബന്ധങ്ങളുടെ പിരിമുറുക്കങ്ങൾ ഇവിടെയുണ്ടാകും. 3. അഗാപ്പെ (Agape) നിബന്ധനകളില്ലാത്ത, സ്വാർത്ഥതയില്ലാത്ത, ത്യാഗം മാത്രമുള്ള സ്നേഹം. ദൈവത്തിന്റെ സ്നേഹം ഇങ്ങനെയാണ്. 4 സ്റ്റോർഗെ (Storge) കുടുംബബന്ധങ്ങളിലെ സ്നേഹം. 5. മാനിയ (Mania) ഭ്രാന്തമായ സ്നേഹമാണിത്. സ്വാർത്ഥത നിറഞ്ഞ സ്നേഹം. 6. ലൂഡസ് (Ludus) വെറും തമാശയ്ക്ക് എന്ന മട്ടിലുള്ള സ്നേഹമാണിത്. 7. പ്രഗ്മ (Pragma) പ്രായോഗിക സ്നേഹം, ജോലിസ്ഥലങ്ങളിലെ, സംഘടനകളിലെ സ്നേഹങ്ങൾ. 8 ഫിലൗതിയ (Philautia) സ്വയം സ്നേഹിക്കുന്ന അവസ്ഥ (Narcissism). ഇങ്ങനെ 8 തരത്തിലുള്ള സ്നേഹഭാവങ്ങൾക്ക് 8 വാക്കുകളാണ് ഗ്രീക്ക് ഭാഷയിലുള്ളത്.

ഇതിൽ പത്രോസേ നീയെന്നെ സ്നേഹിക്കുന്നുവോ? എന്ന് ഈശോ ചോദിക്കുമ്പോൾ ഉപയോഗിച്ചിരിക്കുന്നത് അഗാപ്പെ എന്ന വാക്കാണ്. അതായത് വ്യവസ്ഥകളില്ലാത്ത, നിബന്ധനകളില്ലാത്ത, ത്യാഗം നിറഞ്ഞ ഭാവത്തോടെ നീ എന്നെ സ്നേഹിക്കുന്നുവോ പത്രോസേ എന്നാണ് ഈശോ ചോദിക്കുന്നത്. മറ്റൊരുവാക്കിൽ, ദൈവവുമായി ഒന്നായിത്തീരുന്ന, ഇനി ഞാനല്ല ദൈവം എന്നിൽ വസിക്കുന്നു എന്ന സ്നേഹത്തിലേക്കാണ് ഈശോ പത്രോസിനെ ക്ഷണിക്കുന്നത്.

പത്രോസിനാകട്ടെ ഈശോയുടെ മനസ്സ് വായിച്ചെടുക്കുവാനായില്ല. അദ്ദേഹം പറഞ്ഞു: “ഉവ്വ് കർത്താവേ ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ.” ഇവിടെ അദ്ദേഹം സ്നേഹം എന്നതിന് ഫിലിയ (Philia) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ദൈവിക, സ്വർഗീയ ബന്ധത്തിനായി ഈശോ പത്രോസിനെ ക്ഷണിക്കുമ്പോൾ, പത്രോസ് വെറും സൗഹൃദ ബന്ധത്തിലേക്ക്, പിരിമുറുക്കങ്ങളും, സ്വാർത്ഥതാത്പര്യങ്ങളും നിറഞ്ഞ സാധാരണ ബന്ധങ്ങളിലേക്ക് തന്നെത്തന്നെ താഴ്ത്തുകയാണ്. ത്യാഗം നിറഞ്ഞ പുണ്യം നിറഞ്ഞ ദൈവികമായ സ്നേഹത്തിലേക്ക് നമ്മെ ഉയർത്തുവാനാണ് ഈശോ ശ്രമിക്കുന്നത്. പക്ഷെ നാം സ്വാർത്ഥത നിറഞ്ഞ വെറും ലൗകികമായ സ്നേഹത്തിലേക്ക് വീണുപോകുകയാണ്.

എന്നാലും ഈശോ നിരാശനാകുന്നില്ല. അവിടുന്ന് വീണ്ടും ശ്രമിക്കുകയാണ്. കാരണം ഒരിക്കലും അസ്തമിക്കാത്ത, എന്നും പുതിയതായി സ്നേഹമാണല്ലോ അവിടുന്ന്!!! ഈശോ വീണ്ടും ചോദിച്ചു: യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ?” ഇവിടെയും ഈശോ അഗാപ്പെ, വ്യവസ്ഥകളില്ലാത്ത, നിബന്ധനങ്ങളില്ലാത്ത, നിർബന്ധങ്ങളില്ലാത്ത സ്നേഹമാണ് ഉപയോഗിക്കുന്നത്. എന്നാൽ, പത്രോസിനുണ്ടോ അത് മനസ്സിലാകുന്നുള്ളു!! അദ്ദേഹം ഫിലിയ ഉപയോഗിച്ചുകൊണ്ടാണ് ഉത്തരം കൊടുക്കുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ, മനുഷ്യന്റെ നിസ്സഹായാവസ്ഥയാണിത്. സ്വർഗം ഭൂമിയിൽ വന്നിട്ടും മനസ്സിലാക്കുവാൻ മനുഷ്യന് പറ്റുന്നില്ലല്ലോ. ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ സ്നേഹം അനുഗ്രഹങ്ങളായി, അനുഗ്രഹങ്ങളുടെ മഴയായി നമ്മുടെ ജീവിതത്തിലൂടെ കുത്തിയൊഴുകിയിട്ടും നമുക്കത് മനസ്സിലാക്കുവാൻ കഴിയുന്നില്ലല്ലോ. മനുഷ്യന്റെ നിർഭാഗ്യമാണത്.

മനുഷ്യനെപ്പോഴും അങ്ങനെയാണ്. ഇടവകദേവാലയത്തിലെ തിരുനാളുകൾ നാം ആഘോഷമായി നടത്തും. ആഘോഷങ്ങളിൽ എല്ലാവരും സന്തോഷത്തോടെ പങ്കെടുക്കും. എന്നാൽ, ഒരു വർഷം മുഴുവനും ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിപറയാനും, ക്രിസ്തുവിനോട് ചേർന്നുള്ള ഒരു ജീവിതം നയിക്കാനും നാം മറന്നുപോകും. രാജ്യത്തെ പ്രധാനമന്ത്രിയെ കാണാൻ അവസരം ലഭിക്കുന്നെന്ന് വിചാരിക്കുക. അവിടെച്ചെന്ന് അദ്ദേഹത്തെ കണ്ട് കഴിയുമ്പോൾ, പ്രധാനമന്ത്രി നിങ്ങളോട് പറയുന്നു: “നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള എന്തെങ്കിലും ചോദിച്ചുകൊള്ളുക.” അപ്പോൾ നിങ്ങളാകെ അങ്കലാപ്പിലാകും. എന്നിട്ട് അവസാനം, “എനിക്ക് ഒരു ലിറ്റർ പെട്രോൾ മതിഎന്ന് നിങ്ങൾ പറയുന്നു. ശരിയാണ്. പെട്രോളിന് വലിയ വിലയാണ്. എന്നാൽ എന്തുകൊണ്ട് ഒരു ലിറ്റർ? പ്രധനമന്ത്രിയോട് ചോദിക്കുമ്പോൾ അതുക്കുംമേലെയുള്ള കാര്യങ്ങൾ ചോദിക്കേണ്ടേ? ജീവിതത്തിന്റെ ശരിയായ ലക്ഷ്യങ്ങൾ നാം പലപ്പോഴും മറക്കും. അവസരങ്ങൾ നാം നന്നായി ഉപയോഗിക്കുകയില്ല

ഞങ്ങൾ വൈദികർ, സന്യസ്തർ, ജീവിതം മുഴുവനും ക്രിസ്തുവിനായി സമർപ്പിച്ച്, ക്രിസ്തുവുമായി ഒന്നായിത്തീരുന്ന ഉന്നതമായ ഒരു ജീവിതം ആഗ്രഹിച്ച് വരുന്നവരാണ്. ഈശോ ഞങ്ങളെ പ്രത്യേകം ക്ഷണിക്കുന്നതും ഈശോയോടൊത്തുള്ള ഉന്നത ജീവിതത്തിനാണ്. ഞങ്ങളാകട്ടെ, ജീവിതം മുഴുവനും സാമൂഹ്യസേവനം ചെയ്തും, പ്രേഷിതപ്രവർത്തനം ചെയ്തും, സ്കൂളുകളും, കോളേജുകളും, ആശുപത്രികളും നടത്തിയും, ഇല്ലാത്ത തിരക്കുകളുമായി കറങ്ങി നടന്നും, ജീവിതം അങ്ങ് അവസാനിപ്പിക്കും. ഉന്നതമായ ലക്ഷ്യം മാത്രം അങ്ങ് മറക്കും! എന്തൊരു കഷ്ടം അല്ലേ?

എന്നാൽ, മനുഷ്യന്റെ ബലഹീനത അറിയുന്ന ഈശോ, മൂന്നാമത്തെ പ്രാവശ്യം പത്രോസിന്റെ തലത്തിലേക്ക് ഇറങ്ങി വരികയാണ്. അവിടുന്ന് മൂന്നാം പ്രാവശ്യം യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ എന്നെ സ്നേഹിക്കുന്നുവോ” എന്ന് ചോദിക്കുമ്പോൾ ഫിലിയ എന്ന വാക്കാണ് ഉപയോഗിക്കുന്നത്. പത്രോസ് ഇതൊന്നും അറിയുന്നില്ലല്ലോ. ദൈവം തന്റെ നിലയിലേക്ക് താഴ്‌ന്നു വന്ന് തന്നെ രക്ഷിക്കുവാൻ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിക്കുന്നില്ല. അല്പം അസ്വസ്ഥനായിട്ട് തന്നെ, പത്രോസ് തന്റെ പതിവ് പല്ലവി പാടുകയാണ്. ഉത്ഥിതൻ ഒട്ടും നിരാശനാകുന്നില്ല. അവിടുന്ന് പത്രോസിന്റെ ഭാവി വെളിപ്പെടുത്തുകയാണ്. പത്രോസിനത് എത്രത്തോളം മനസ്സിലായോ എന്തോ. അദ്ദേഹം ക്രിസ്തുവിനെ അനുഗമിക്കുകയാണ്. ആടുകളെ മേയിച്ചുകൊണ്ട്, വചനം പ്രഘോഷിച്ചുകൊണ്ട് സാമൂഹ്യപ്രവർത്തനത്തിലൂടെ, പ്രേഷിതപ്രവർത്തനത്തിലൂടെ, ഹൃദയം ക്രിസ്തുവിനായി ഒരുക്കുവാൻ ഈശോ പത്രോസിനെ ക്ഷണിക്കുകയാണ്. ഈശോ പത്രോസിനായി കാത്തിരിക്കുകയാണ്.

സ്നേഹമുള്ളവരേ, ഇന്ന് ഉത്ഥിതനായ ഈശോ ഓരോ വിശുദ്ധ കുർബാനയിലും പ്രാതലൊരുക്കി നമുക്കായി കാത്തിരിക്കുകയാണ്. ഓരോ വിശുദ്ധ കുർബാനയിലും അവിടുന്ന് ചോദിക്കുന്നുണ്ട്: മകളേ, മകനേ നീയെന്നെ സ്നേഹിക്കുന്നുണ്ടോ?  “- നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ” ഈശോ ചോദിക്കുന്നത്, വ്യവസ്ഥകളില്ലാത്ത, ത്യാഗം നിറഞ്ഞ, സ്‌നേഹം മാത്രമുള്ള ഹൃദയവുമായി നീ എന്നിലേക്ക് വരുന്നോ എന്നാണ്. ഈ ക്ഷണത്തിന്റെ അർത്ഥം, പ്രസക്തി, ചൈതന്യം പത്രോസിനെന്നപോലെ നമുക്കും മനസ്സിലാകുന്നില്ല. എന്നാൽ, സഭാചരിത്രത്തിൽ വിശുദ്ധരെന്ന് തിരുസ്സഭ നാമകരണം ചെയ്തിട്ടുള്ള ധാരാളം ക്രൈസ്തവർ ക്രിസ്തുവിന്റെ ഈ ക്ഷണത്തിന് അതിന്റെ അർത്ഥം മനസ്സിലാക്കി ഉത്തരം പറഞ്ഞവരാണ്.  മാത്രമല്ല, ധാരാളം വിശുദ്ധരായ ക്രൈസ്തവർ അവരുടെ കുടുംബ ജീവിത സാഹചര്യങ്ങളിൽ, വൈദിക സന്യസ്ത ജീവിത ഇടങ്ങളിൽ, പ്രേഷിത മേഖലകളിൽ ക്രിസ്തുവിന്റെ ഈ ക്ഷണത്തിന് ഉത്തരം നൽകുന്നുണ്ട്. അവരെ ഭാഗ്യം നിറഞ്ഞവർ എന്ന് വിളിക്കാനാണ് എനിക്ക് തോന്നുന്നത്.

നമ്മളോ? നാം നമ്മുടെ ഭാഗ്യം തട്ടിക്കളയുകയാണ്. ഓരോ വിശുദ്ധ കുർബാനയിലും ദൈവം തന്നെത്തന്നെ നമുക്കായി നൽകുവാൻ ആഗ്രഹിക്കുമ്പോൾ, നാമോ നിസ്സാരമായവയ്ക്കു പിന്നാലെ ഓടുകയാണ്. നമ്മുടെ ഐതിഹ്യങ്ങളിലെ ആളുകളെപ്പറ്റി കേട്ടിട്ടില്ലേ? ദൈവം ചോദിക്കുന്നു, നിനക്ക് എന്ത് വരമാണ് വേണ്ടത്? ജ്ഞാനമോ, സ്വർണമോ, അതോ നീ തൊടുന്നവരെല്ലാം, തൊടുന്നവയെല്ലാം ഭസ്മമായിപ്പോകുന്ന വരമോ? അതാ, അയാൾ അല്പമൊന്ന് ആലോചിച്ചിട്ട് പറയുന്നു, എനിക്ക് മൂന്നാമത്തെ വരം മതിയെന്ന്!!! ഇതാണ് നാം.

ഈശോ ചോദിക്കുന്നു?  “നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ”? അഗപ്പേയാണ് ഈശോ ആവശ്യപ്പെടുന്നത്. നാം നിസ്സാരമായവയുടെ പിന്നാലെ ഓടുകയാണ്. നമ്മെത്തന്നെ വരിഞ്ഞുമുറുക്കി കേളൻ കെല്പുള്ളവയോടാണ് നമുക്ക് താത്പര്യം.  റഷ്യയുടെ പുടിൻ അയൽരാജ്യമായ യുക്രയിനുവേണ്ടി ഓടുകയാണ്. ഉത്തരകൊറിയ ആകട്ടെ നശീകരണ ആയുധങ്ങൾ വിപുലപ്പെടുത്തുന്ന തിരക്കിലാണ്. ഇങ്ങു ഭാരതത്തിലാകട്ടെ നൂറിലധികം രാഷ്ട്രീയപാർട്ടികളുണ്ട്. അവയോരോന്നും അവരുടെ മാത്രം ഭാരതം നിർമിക്കുന്ന തിരക്കിലാണ്. അതിലും കൂടുതൽ മതങ്ങളുണ്ട്. അവരും ശരിയായ ലക്‌ഷ്യം മറന്ന് സ്വന്തം രാഷ്ട്രം ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ്. നമ്മളോ, ക്രിസ്തുവിന് കുപ്പായം തയ്പ്പിക്കുവാനുള്ള തിരക്കിലാണ്. ബട്ടൺ എവിടെ വേണം? മുന്പിലോ പിൻപിലോ? കുപ്പായത്തിന്റെ കളർ എന്തായിരിക്കണം, കുപ്പായത്തിന് എത്ര പോക്കറ്റ് വേണം……അങ്ങനെയങ്ങനെയങ്ങനെ…. ദൈവങ്ങളെ സംരക്ഷിക്കുവാൻ ബുള്ളറ്റ് പ്രൂഫ് (Bullet proof) ചില്ലുകൂട് പണിയുന്നവരാണല്ലോ നമ്മൾ!!

“ഇവരേക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ” എന്ന ഈശോയുടെ ചോദ്യത്തിന് എന്ത് ഉത്തരം നിങ്ങൾ കൊടുക്കും എന്റെ സഹോദരീ സഹോദരന്മാരെ? ഈ ചോദ്യം ഈശോ ലോകത്തുള്ള എല്ലാവരോടും, ലോകത്തുള്ള 800 കോടി ജനങ്ങളോടും ചോദിക്കുന്നുണ്ട്. നാം ഉത്തരം പറയാതെ, പറയുന്നുണ്ടെങ്കിൽ നമ്മുടെ ഇഷ്ടമനുസരിച്ചുള്ള ഉത്തരം പറഞ്ഞ് ജീവിക്കുന്നവരാണെങ്കിൽ നാം മാസ്‌ക് ധരിക്കുന്ന ക്രൈസ്തവരാണ്. കോവിഡിനെതിരെയുള്ള മസ്കല്ല. പൊയ്മുഖങ്ങൾ!!! ഈശോ എപ്പോഴും ആഗ്രഹിക്കുന്നത് ദൈവവുമായി അകന്നുനിൽക്കുന്ന ക്രൈസ്തവജീവിതമല്ല, ദൈവത്തോടൊത്തു നിൽക്കുന്ന ക്രൈസ്തവജീവിതങ്ങളെയാണ്. ദൈവത്തിന്റെ സ്നേഹത്തിൽ ഒന്നായി നിന്നുകൊണ്ട് ക്രിസ്തു കാണുന്നപോലെ കാണാനും, ക്രിസ്തു കേൾക്കുന്ന പോലെ കേൾക്കാനും,

ക്രിസ്തുവിന്റെ ഹൃദയത്തോടെ മറ്റുള്ളവരെ സ്നേഹിക്കുവാനും സാധിക്കുക. അതല്ലേ ശരിയായ അജപാലനം. മറ്റുള്ളതെല്ലാം വെറും തട്ടിപ്പല്ലേ?? ദൈവകൃപയില്ലാത്ത പ്രവർത്തികൾ!! നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ നവീകരിച്ചുകൊണ്ട് ക്രിസ്തുസ്നേഹത്തിൽ വളരാൻ നമുക്കാകട്ടെ. ആമേൻ!

SUNDAY SERMON PUTHU NJAYAR

ഉയിർപ്പുകാലം രണ്ടാം ഞായർ

പുതു ഞായർ 2026

കർത്താവായ ഈശോയുടെ ഉത്ഥാനത്തിരുനാളിനുശേഷം വരുന്ന ഞായറാഴ്ച, പുതുഞായറാഴ്ചയായി ആചരിക്കുന്ന പാരമ്പര്യം ഇന്നും, ആഘോഷത്തിന്റെ പൊലിമ ഒട്ടും കുറഞ്ഞുപോകാതെ, നാം പിന്തുടരുന്നു എന്നത് അഭിമാനകരമാണ്. കേരളത്തിലെ മലയാറ്റൂർ പോലെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലെ ഭക്തജനത്തിരക്ക് ക്രൈസ്തവ വിശ്വാസം ജീ വമായി നിൽക്കുന്നു എന്നതിന്റെ സൂചനയായിക്കാണാവുന്നതാണ്.

ഈസ്റ്ററിനുശേഷമുള്ള എട്ടുദിവസങ്ങളെ Octave of Easter ആയി പാശ്ചാത്യ ക്രൈസ്തവസഭകൾ വിശേഷിക്കുമ്പോൾ, “പ്രകാശമുള്ള ആഴ്ച്ച” (Bright Week) ആയിട്ടാണ്   പൗരസ്ത്യ ക്രൈസ്തവസഭകൾ ഈ എട്ടുദിവസങ്ങളെ കാണുന്നത്. ഉയിർപ്പുകാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച പാശ്ചാത്യ ക്രൈസ്തവ പാരമ്പര്യത്തിൽ “ദൈവിക കരുണയുടെ ഞായറും” (Divine Mercy Sunday) പൗരസ്ത്യ ക്രൈസ്തവ പാരമ്പര്യത്തിൽ “പുതു ഞായറും” (New Sunday), “നവീകരണ ഞായറും” (Renewal Sunday) “തോമസ് ഞായറു” (Thomas Sunday) മാണ്.

ഈ ഞായറാഴ്ചയുടെ പേരുകൾ പലതാണെങ്കിലും, ഈശോമിശിഹായുടെ ഉയിർപ്പിനുശേഷം വരുന്ന ഞായറാഴ്ചയുടെ പ്രത്യേകത, ഉദ്ദേശ്യം, സുവിശേഷത്തിലെ വിശുദ്ധ തോമാശ്ലീഹായെപ്പോലെ എന്റെ കർത്താവേ, എന്റെ ദൈവമേ എന്നും പറഞ്ഞുകൊണ്ട് ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം ഏറ്റുപറയുകയാണ്.  ഇതിൽ കൂടുതൽ മറ്റൊരു സന്ദേശവും ഇന്നത്തെ സുവിശേഷഭാഗം നമുക്ക് നൽകുന്നില്ല. ഒന്ന്, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ മഴയായാലും വെയിലായാലും ക്രിസ്തുവിനെ എന്റെ കർത്താവും എന്റെ ദൈവവും എന്ന് ഏറ്റുപറയണം. രണ്ട്, നമ്മുടെ ക്രിസ്തുസാക്ഷ്യജീവിതംവഴി മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കണം. നമ്മുടെ ക്രിസ്തുസാക്ഷ്യജീവിതംവഴി മറ്റുള്ളവരെ ക്രിസ്തുവിനെക്കുറിച്ചുള്ള സംശയത്തിലേക്കല്ല, ക്രിസ്തുവിനെ ഏറ്റുപറയുന്ന വിശ്വാസത്തിലേക്ക് കൊണ്ടുവരുവാൻ നമുക്കാകണം. അത്രമേൽ ശക്തവും മനോഹരവുമാക്കണം നമ്മുടെ ക്രിസ്തുസാക്ഷ്യജീവിതം, നമ്മുടെ ക്രൈസ്തവജീവിതം.

കണിക്കൊന്ന പൂത്തു നിൽക്കുന്നപോലെ മനോഹരമായ ഒരു ദൃശ്യവിരുന്നാണ് ഇന്നത്തെ സുവിശേഷത്തിൽ ഈശോ നമുക്കായി ഒരുക്കിയിരിക്കുന്നത്. ഇവിടെ വിശുദ്ധ തോമസിനെ “സംശയിക്കുന്ന തോമാ”യായി (Doubting Thomas), “അവിശ്വസിക്കുന്ന തോമസാ”യി അവതരിപ്പിക്കുന്നുണ്ടെങ്കിലും, ശ്ലീഹന്മാരിലൊരുവനും, ഭാരതത്തിന്റെ അപ്പസ്തോലനും, നമ്മുടെ ക്രൈസ്തവ വിശ്വാസത്തിന്റെ പിതാവുമായ വിശുദ്ധ തോമാശ്ലീഹായുടെ ശക്തമായ ക്രിസ്തു സാക്ഷ്യം തന്നെയാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രതിപാദ്യവിഷയം.

ധാരാളം സംഭവങ്ങൾ സുവിശേഷം ഇവിടെ നമുക്കായി കോർത്തുവച്ചിട്ടുണ്ട്. വായിച്ചു തുടങ്ങുമ്പോൾ ക്യാമറ ഫോക്കസ് ചെയ്യുന്നത് (ആഴ്ചയുടെ ആദ്യദിവസം) ഈശോ ശിഷ്യർക്ക് പ്രത്യക്ഷപെടുന്നതിലേക്കാണ്. അതോട് ചേർന്നുള്ള സീൻ തോമസ് അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല എന്നതാണ്. ആദ്യത്തെ സീൻ വെറുതെ വായിച്ചു വിടരുത്. എന്തൊക്കെയാണ് ഈശോ ശിഷ്യരുടെ മുൻപിൽ അവതരിപ്പിച്ചത്? അവിടുന്ന് അവർക്കു സമാധാനം നൽകുന്നു. തന്റെ കൈകളും പാർശ്വവും കാണിക്കുന്നു. അവർക്ക് ദൗത്യം നൽകുന്നു. ആ ദൗത്യം പൂർത്തീകരിക്കുവാനായി പരിശുദ്ധാത്മാവിനെ കൊടുക്കുന്നു. പാപങ്ങൾ ക്ഷമിക്കുവാനും, ബന്ധിതരെ മോചിപ്പിക്കുവാനും അനുഗ്രഹം നൽകുന്നു. ചുരുക്കിപ്പറഞ്ഞാൽ, പിന്നീട് സംഭവിക്കേണ്ട എല്ലാ കാര്യങ്ങളും ആദ്യദിനം തന്നെ, ആദ്യ പ്രത്യക്ഷീകരണത്തിൽ (Apparition) തന്നെ നൽകുകയാണ്. അവിടുന്ന് ശിഷ്യരെ ഒരുക്കുകയാണ്, ശക്തിപ്പെടുത്തുകയാണ്. താൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നുവെന്നു അവരെ ബോധ്യപ്പെടുത്തുകയാണ്, ക്രിസ്തുവിന്റെ സുവിശേഷം തുടരുകയാണെന്ന് അവരെ അറിയിക്കുകയാണ്. വചനം പറയുന്നു, “കർത്താവിനെ കണ്ട ശിഷ്യന്മാർ സന്തോഷിച്ചു ” എന്ന്.

തോമസ് തിരികെ വരുമ്പോൾ അദ്ദേഹത്തിനോട് ശിഷ്യന്മാർ പറയുകയാണ്, “ഞങ്ങൾ ക്രിസ്തുവിനെ കണ്ടു.” അപ്പോൾ, തോമസ് പറഞ്ഞു, ഞാനിതു വിശ്വസിക്കുകയില്ല”. തോമസിന്റെ ഈ പ്രഖ്യാപനം വായിച്ച നാം ഉടനെ വിധി പ്രസ്താവിച്ചു: ‘ദേ തോമസ് സംശയിക്കുന്നു, ഇവൻ സംശയിക്കുന്ന തോമായാണ്, അവിശ്വാസിയായ തോമായാണ്.’  എന്നാൽ പ്രിയപ്പെട്ടവരേ, “ഞങ്ങൾ കർത്താവിനെ കണ്ടു” എന്ന് മറ്റു ശിഷ്യന്മാർ പറഞ്ഞപ്പോൾ തോമസിന്റെ മനസ്സിൽ ഉയർന്ന ചോദ്യങ്ങളും ചോദ്യചിഹ്നങ്ങളും നമ്മൾ കണ്ടില്ല. ഉത്ഥിതനായ കർത്താവിനെക്കണ്ടിട്ടും, യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യന്മാരെ കണ്ടപ്പോൾ അദ്ദേഹം തന്റെ മനസ്സിൽ കോറിയിട്ട ആശ്ചര്യചിഹ്നങ്ങൾ നമ്മൾ വായിച്ചില്ല. ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടിട്ടും മുറിയുടെ മൂലയിലിരുന്ന്, ഞാൻ കർത്താവിനെ തള്ളിപ്പറഞ്ഞല്ലോയെന്നു ഒപ്പാര് പറഞ്ഞു കരയുന്ന പത്രോസിനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകുന്നത് കണ്ടപ്പോൾ എന്തുകൊണ്ട് എന്ന് നമ്മൾ അന്വേഷിച്ചില്ല. വിപ്ലവം പറഞ്ഞു തിളയ്ക്കുന്ന തീവ്രവാദിയായ ശിമയോനെയും, വീണ്ടും ചുങ്കം പിരിക്കുവാൻ ഒരുങ്ങുന്ന മത്തായിയേയും കണ്ടപ്പോൾ തോമസിന്റെ കണ്ണുകളിൽ വിടർന്ന വിസ്മയത്തിന്റെ പൊരുളറിയാൻ നാം ശ്രമിച്ചില്ല.

എന്നിട്ട്, തോമസ് പറഞ്ഞ മറുപടി കേട്ടപാതി, കേൾക്കാത്ത പാതി നാം വിധി പ്രസ്താവിച്ചു, ക്രിസ്തുവിനെ സംശയിക്കുന്നുവെന്ന്, തോമസിന് ക്രിസ്തുവിൽ വിശ്വാസമില്ലായെന്ന്!!!!

പ്രിയപ്പെട്ടവരേ, തോമസ് ആരെയാണ് സംശയിച്ചത്? ആരെയാണ് അവിശ്വസിച്ചത്? ഉത്ഥിതനായ ക്രിസ്തുവിനെയാണോ സംശയിച്ചത്? മരിച്ചവരുടെ ഇടയിൽ നിന്ന്, അരുളിച്ചെയ്തതുപോലെ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെയാണോ അവിശ്വസിച്ചത്? വിശുദ്ധ തോമാശ്ലീഹാ സംശയിച്ചത് ക്രിസ്തുവിലല്ല; വിശുദ്ധ തോമാശ്ലീഹാ അവിശ്വസിച്ചതു ക്രിസ്തുവിനെയല്ല. മറിച്ച്, ഉത്ഥാനം ചെയ്ത ക്രിസ്തുവിനെക്കണ്ടിട്ടും, പേടിച്ചു മുറിയിൽ അടച്ചിരുന്ന, ഭയത്തോടെ ഒളിച്ചിരുന്ന ശിഷ്യന്മാരുടെ ജീവിതം കണ്ടിട്ട്, ഞാൻ മീൻ പിടിക്കാൻ പോകുന്നുവെന്നും പറഞ്ഞു വീണ്ടും പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങുന്ന പത്രോസിന്റെയും ശിഷ്യരുടേയും ജീവിത സാക്ഷ്യം കണ്ടിട്ട് അവർ പറഞ്ഞത് അതേപടി വിശ്വസിക്കുവാൻ എങ്ങനെയാണ് തോമസിന് കഴിയുക?  ക്രിസ്തു ഉത്ഥിതനായി എന്ന്, സന്തോഷമായ, പ്രത്യാശ നിറഞ്ഞ, ധൈര്യം പകരുന്ന, ക്രിസ്തു ഉത്ഥിതനായി എന്ന് പറയുമ്പോഴും പേടിച്ചിരിക്കുന്ന ശിഷ്യന്മാരെ കണ്ടപ്പോൾ തോമസിന് സംശയമായി. ശരി തന്നെയാ. അദ്ദേഹം തന്നോട് തന്നെ ചോദിച്ചു: “ഇവർ യഥാർത്ഥത്തിൽ ക്രിസ്തുവിനെ കണ്ടുവോ?” പ്രകാശം മാത്രമായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശേഷവും എന്തുകൊണ്ടാണ് ഇവർ ഇരുട്ടിൽത്തന്നെ ഇരിക്കുന്നത്? പ്രത്യാശമാത്രമായ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടശേഷവും എന്തുകൊണ്ടാണ് ഇവർ വീണ്ടും നിരാശരായി ഇരിക്കുന്നത്? ഇല്ല, ഇവർ ഉത്ഥിതനെ കണ്ടിട്ടില്ല. തോമസ് ഉടനടി തന്റെ നിലപാട് അറിയിച്ചു: അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും, അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല.”” (യോഹ 20, 26) നിങ്ങളാണെങ്കിലും ഞാനാണെങ്കിലും ഇങ്ങനെയല്ലേ ചിന്തിക്കൂ…

പ്രിയപ്പെട്ടവരേ, ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശിഷ്യന്മാരാണ് തോമസിനെ സംശയാലുവാക്കിയത്. ഉത്ഥിതനായ ക്രിസ്തുവിനെ കണ്ട ശിഷ്യന്മാർ തന്നെയാണ് അവരെ അവിശ്വസിക്കുവാൻ തക്ക രീതിയിൽ പെരുമാറിയത്. അവരുടെ വൈരുധ്യം നിറഞ്ഞ ജീവിതമാണ് തോമസിനെ സംശയാലുവാക്കിയത്. എന്താ നിങ്ങൾക്ക് സംശയമുണ്ടോ?

എട്ടു ദിവസങ്ങൾക്കുശേഷം ഈശോ ശിഷ്യന്മാർക്ക് വീണ്ടും പ്രത്യക്ഷപെടുകയാണ്. വചനം പറയുന്ന പോലെ തോമസും കൂട്ടത്തിലുണ്ട്.  അവരുടെയിടയിലേക്കു കടന്നുവന്ന ഈശോ തോമസിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ഈശോ തോമസിനോട് പറഞ്ഞു: ‘തോമസേ, ദേ നോക്ക് …എന്റെ മുറിവുകൾ കാണ് …നിന്റെ കൈ കൊണ്ടുവന്ന് എന്റെ പാർശ്വത്തിൽ വയ്ക്ക് …! തോമസ് അങ്ങനെ അന്തംവിട്ട് നിൽക്കുകയാണ്. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. ഈശോയുടെ അടുത്തേക്ക് പോകാതെ അവിടെ മുട്ടുകുത്തി അദ്ദേഹം. എന്നിട്ട് ആകാശം കേൾക്കുമാറുച്ചത്തിൽ, ഈ സൃഷ്ടപ്രപഞ്ചം കുലുങ്ങുമാറുച്ചത്തിൽ തന്റെ സർവ ശക്തിയുമെടുത്തു അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു: “എന്റെ കർത്താവേ, എന്റെ ദൈവമേ…!” ആ വിശ്വാസ പ്രഖ്യാപനത്തിൽ സ്വർഗം സന്തോഷിച്ചിട്ടുണ്ടാകണം! ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! അന്നുവരെ കേൾക്കാൻ കഴിയാതിരുന്ന ഒരു വിശ്വാസ പ്രഘോഷണം കേട്ട് സൂര്യചന്ദ്രനക്ഷത്രാദികൾ നിശ്ചലമായി നിന്നിട്ടുണ്ടാകണം!  ആ മുറിവുകൾ പരിശോധിക്കാൻ അദ്ദേഹം പോയില്ല…അവിടുത്തെ പാർശ്വത്തിൽ സ്പർശിക്കാനും പോയില്ല. കാരണം, അവനോടുകൂടെ നമുക്കും പോയി മരിക്കാം എന്നുപറഞ്ഞവന് അറിയാമായിരുന്നു ക്രിസ്തു ഉത്ഥിതനായി എന്ന്. അവനോടുകൂടെ മൂന്നുവർഷം നടന്ന തോമസിന് അറിയാമായിരുന്നു, മാനവകുലത്തിന്റെ വഴിയായ ക്രിസ്തു, ജീവനായ ക്രിസ്തു, സത്യമായ ക്രിസ്തു ഉത്ഥിതനായി എന്ന്, ഇന്നും ജീവിക്കുന്ന ദൈവമാണ് എന്ന്. പകരം വയ്ക്കാനാകാത്ത ക്രിസ്തു സാക്ഷ്യത്തിന്റെ ആൾരൂപമാണ്‌ പ്രിയപ്പെട്ടവരേ വിശുദ്ധ തോമാശ്ലീഹാ!

ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടു എന്ന് അവകാശപ്പെട്ട ശിഷ്യന്മാരല്ലേ യഥാർത്ഥത്തിൽ തോമസിനെ, ചരിത്രം പറയുന്ന സംശയിക്കുന്ന തോമായാക്കി മാറ്റിയത്? നാമല്ലേ, നമ്മുടെ ക്രിസ്തു ഇല്ലാത്ത ക്രൈസ്തവ ജീവിതമല്ലേ ലോകത്തിൽ, നമ്മുടെ ഇടവകയിൽ, കുടുംബത്തിൽ സംശയിക്കുന്ന തോമമാരെ സൃഷ്ടിക്കുന്നത്?

ഉത്ഥിതനായ ക്രിസ്തുവിനെ കാണാതെ, അവിടുത്തെ തിരുമുറിവുകളിലെ സ്നേഹത്തെ അനുഭവിക്കാതെ വിശ്വസിക്കുകയില്ലായെന്ന് പറയുന്ന തോമസ് ഈ കാലഘട്ടത്തിന്റെ പ്രതിനിധിയാണ്. ഇന്നത്തെ ക്രൈസ്തവജീവിതങ്ങളിലെ വൈരുധ്യങ്ങൾ, ഇന്നത്തെ ജീർണത ബാധിച്ച ക്രൈസ്തവസാക്ഷ്യങ്ങളിലെ പുഴുക്കുത്തുകൾ, ക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവമാണോ എന്ന് സംശയിക്കുവാൻ, അക്രൈസ്തവരെ, സാധാരണ ക്രൈസ്തവരെ  പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അതിനു ആരെ കുറ്റപ്പെടുത്തണം? ക്രിസ്തുവിനെ അറിഞ്ഞ, മാമോദീസ, കുമ്പസാരം, വിശുദ്ധ കുർബാന, സ്ഥൈര്യലേപനം, രോഗീലേപനം, പൗരോഹിത്യം, വിവാഹം എന്നീ കൂദാശകൾ സ്വീകരിക്കുന്ന, അവിടുത്തെ ഓരോ വിശുദ്ധ കുർബാനയിലും അനുഭവിക്കുന്ന ക്രൈസ്തവരായ നമ്മെയോ അതോ ക്രിസ്തുവിനെ അറിയാത്ത അക്രൈസ്തവരെയോ? നാം തന്നെയല്ലേ കാരണക്കാർ? ഉത്ഥിതനായ ക്രിസ്തുവിന്റെ സ്നേഹ സാന്നിധ്യം, രക്ഷാകര സാന്നിധ്യം ആഘോഷിക്കുന്ന വിശുദ്ധ കുർബാനയെച്ചൊല്ലി ക്രൈസ്തവർ വഴക്കടിക്കുമ്പോൾ എങ്ങനെയാണ് അക്രൈസ്തവർ ക്രിസ്തുവിൽ വിശ്വസിക്കുക? അവരെ നാം സംശയിക്കുന്ന തോമ്മമാർ ആക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണക്കാർ നമ്മൾ തന്നെയല്ലേ? ചിന്തിച്ചു നോക്കണം. ചിന്തിച്ചുനോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  എന്തുകൊണ്ടാണ് ഇന്നും ഭാരതത്തിൽ നാം വെറും 2.3 ശതമാനം മാത്രമായി ന്യൂനപക്ഷങ്ങളാകുന്നു? വിശുദ്ധ തോമാശ്ലീഹായുടേതുപോലുള്ള ശക്തമായ ക്രൈസ്തവ സാക്ഷ്യം നൽകുന്നതിൽ നാം ഒരു പരിധിവരെ പരാജയപ്പെടുന്നില്ലേയെന്ന് സമ്മതിക്കാൻ ഇനിയും നാം മടിക്കരുത്.

ആ പരാജയമല്ലേ ക്രൈസ്തവരെ ഒറ്റയായും, കൂട്ടത്തോടെയും ആക്രമിക്കാൻ ക്രിസ്തുവിന്റെ ശത്രുക്കൾക്ക് ധൈര്യം നൽകുന്നത്? ക്രൈസ്തവ വിശ്വാസത്തെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഒരു ശൈലി ക്രിസ്തുവിന്റെ ശത്രുക്കൾ ലോകത്തെമ്പാടും, നമ്മുടെ ഭാരതത്തിലും, എന്തിന് ക്രൈസ്തവവിശ്വാസത്തിന്റെ ഉരുക്കുകോട്ട എന്നറിയപ്പെടുന്ന നമ്മുടെ കേരളത്തിലും പിന്തുടരുന്നു എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുവിനുവേണ്ടി മരിച്ചുവീഴുന്ന ക്രൈസ്തവരുടെ എണ്ണം, ആക്രമിക്കപ്പെടുന്ന ദൈവാലയങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്പിന്റെ ക്രൈസ്തവ അന്തരീക്ഷത്തിനുമേൽ മുഴങ്ങുന്ന “അശാന്തിയുടെ ബാങ്കുവിളികൾ” ക്രിസ്ത്യാനികളെ ഭയപ്പെടുത്തുന്നുണ്ട്. ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ വർഗീയവാദികൾ ക്രൈസ്തവരെ ശ്വാസംമുട്ടിക്കുന്നുണ്ട്. ദൈവാലയങ്ങളും, സ്കൂളുകളും ആക്രമിക്കപ്പെടുന്നുണ്ട്. പറഞ്ഞു പഴകിയതാണെങ്കിലും മതപരിവർത്തനമെന്ന ആക്ഷേപം ഇന്നും അവർ ഉയർത്തുന്നുണ്ട്; അതിനെ ഏറ്റുപിടിക്കാൻ വർഗീയവാദികൾക്ക് അണികളുമുണ്ട് ഈ കേരളത്തിൽ വരെ!!!! നിയമസഭാ ഇലക്ഷൻ കഴിഞ്ഞപ്പോൾ തന്നെ കേൾക്കുന്ന പ്രസ്താവനകൾ അത്ര ശുഭ സൂചകമാണെന്ന് തോന്നുന്നില്ല!!! ഉത്തരേന്ത്യയിലെ ക്രൈസ്തവ സഹോദരങ്ങളുടെ കൂട്ടക്കരച്ചിലുകൾ, ഇങ്ങു കേരളത്തിലെത്തുമ്പോഴേയ്ക്കും വെറും മൂളലുകൾ ആകുന്നത് കണ്ട് ശരാശരി ക്രൈസ്തവന്റെ നെഞ്ചുതകരുന്നുണ്ട് ചില സ്ഥലങ്ങളിലെ കലണ്ടറുകളിൽ നിന്ന് ക്രിസ്തുമസും, ദുഃഖവെള്ളിയും ഈസ്റ്റർ ഞായറുമൊക്കെ അപ്രത്യക്ഷമായിരിക്കുന്നുവെന്നത് സാക്ഷരകേരളത്തിന് അപമാനമാണ്; ക്രൈസ്തവർക്ക് നാണക്കേടുമാണ്. 

ഇന്നത്തെ നമ്മുടെ ക്രൈസ്തവ വിശ്വാസ ജീവിത സാഹചര്യങ്ങളിൽ പുതുഞായറിന്റെ സുവിശേഷ സന്ദേശത്തിന്റെ പ്രസക്തി വളരെ വലുതാണ്. വിശുദ്ധ തോമാശ്ലീഹായെപ്പോലെ ക്രിസ്തുവിനെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് ഏറ്റുപറയുന്ന ക്രൈസ്തവ വിശ്വാസം എന്തുമാത്രം ശക്തമാക്കുന്നുവോ, അത്രമാത്രമേ ക്രൈസ്തവരുടെ നേർക്കുള്ള ആക്രമണം കുറഞ്ഞുവരികയുള്ളു. വിശ്വാസത്തെ ശക്തിപ്പെടുത്തുകയാണ്, ക്രിസ്തു സാക്ഷ്യത്തെ മനോഹരമാക്കുകയാണ് ഏകപോംവഴി! അല്ലാതെ “സന്ദർശന രാഷ്ട്രീയത്തിന്റെ” പുറകെപ്പോകുന്നത് ക്രൈസ്തവ വിശ്വാസത്തെ ഒറ്റിക്കൊടുക്കലായിപ്പോകുമെന്നത് ചരിത്രം പഠിപ്പിക്കുന്ന സത്യമാണ്. വളർത്തിക്കൊല്ലുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ ജാഗ്രത പുലർത്തുകയാണ് വേണ്ടത്. വിശ്വാസത്തെ ശക്തിപ്പെടുത്തുകയാണ് കർമ്മമെന്നറിയുകയാണ് വേണ്ടത്!!

“നായ്ക്കോലം കെട്ടിയാൽ കുരച്ചേ തീരണം” എന്ന് കാർന്നോന്മാർ പറയും. എന്നെങ്കിലും, എപ്പോഴെങ്കിലും നായ്‌ക്കോലം കെട്ടുകയാണെങ്കിൽ കുരയ്ക്കണം നിങ്ങൾ! അതിന്റെ സ്വഭാവം കാണിയ്ക്കണം. അപ്പോൾ നിങ്ങൾ ഒരു ക്രൈസ്തവ സഹോദരിയോ, സഹോദരോ ആണെങ്കിൽ ക്രൈസ്തവ സ്വഭാവം കാണിക്കണം. വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, ക്രിസ്തുവിന്റെ മനോഭാവം ഉണ്ടാകണം. (ഫിലി 2, 5)

എന്നാൽ വൈരുധ്യങ്ങളും, എതിർസാക്ഷ്യങ്ങളും ധാരാളം നമ്മുടെ ക്രൈസ്തവ ജീവിതങ്ങളിൽ ഉണ്ടെങ്കിലും, ക്രിസ്തുവാണ് ഏക രക്ഷകനെന്ന്, ക്രിസ്തുവാണ് എന്റെ കർത്താവും എന്റെ ദൈവവുമെന്ന് ഏറ്റു പറഞ്ഞുകൊണ്ട് ജീവിക്കുന്ന ക്രൈസ്തവരുടെ ജീവിതംകണ്ടു നാം അത്ഭുതപ്പെടാറില്ലേ? ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുന്നവരെ, അവരുടെ കുടുംബങ്ങളെ കണ്ടു എത്രയോ അക്രൈസ്തവരാണ് വിസ്മയത്തോടെ നോക്കൂ, ക്രിസ്തുവിലുള്ള ഇവരുടെ വിശ്വാസം അപാരം തന്നെ എന്ന് പറഞ്ഞിട്ടുള്ളത്! ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും മുടങ്ങാതെ വിശുദ്ധ കുർബാനയ്ക്കു പോകുന്ന നമ്മുടെ അമ്മച്ചിമാരും അപ്പച്ചന്മാരും, ഈശോയെ കർത്താവും ദൈവവുമായി ഏറ്റുപറയുന്ന ക്രൈസ്തവ യുവജനങ്ങളും, കുട്ടികളുമൊക്കെ അക്രൈസ്തവർക്കു ഇന്നും അത്ഭുതമാണ്. വീടിനെയും സ്വന്തക്കാരെയും, സ്വാഭാവികമായ നേട്ടങ്ങളെയുമെല്ലാം വേണ്ടെന്നുവച്ചു, ക്രിസ്തുവിനായി ഇറങ്ങിത്തിരിക്കുന്ന വൈദികരെയും, സമർപ്പിതരെയും, മിഷനറിമാരെയും, അവരുടെ ജീവിതത്തിലെ അചഞ്ചലമായ ക്രിസ്തുവിശ്വാസവും കണ്ടിട്ട് എത്രയോ അക്രൈസ്തവരാണ് ക്രിസ്തുവിലേക്കു ആകർഷിതരായത്! ഇവരൊക്കെ വിശുദ്ധ തോമാശ്ലീഹായെപ്പോലെ തന്നെ ക്രിസ്തു വിശ്വാസത്തിന്റെ നേർസാക്ഷ്യങ്ങളാണ്. ഇനിയും വൈകിയിട്ടില്ല പ്രിയപ്പെട്ടവരേ, എന്റെ ക്രൈസ്തവജീവിതം കണ്ട് ‌ ഒരു വ്യക്തിക്ക് ഒരു നിമിഷംപോലും ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഇടർച്ചയുണ്ടാകരുത് എന്നുള്ള വലിയൊരു തീരുമാനത്തിലേക്കായിരിക്കണം ഈ പുതുഞായർ നമ്മെ കൊണ്ടുചെന്നെത്തിക്കേണ്ടത്.

സ്നേഹമുള്ളവരേ, ഞാൻ ആവർത്തിക്കട്ടെ, ജീവിത സാഹചര്യങ്ങളിൽ “എന്റെ കർത്താവേ എന്റെ ദൈവമേ”യെന്നുള്ള നമ്മുടെ വിശ്വാസപ്രഘോഷണത്തിലാണ് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ഫലം ചൂടുന്നത്. ദുഃഖം നിറഞ്ഞ, നിരാശ മാത്രം അവശേഷിച്ച, രോഗം മാത്രം കൂട്ടിനുണ്ടായിരുന്ന ഭൂതകാലത്തിൽ ഉത്ഥിതനായ ക്രിസ്തുവിനെ കാണാൻ, “എന്റെ കർത്താവേ എന്റെ ദൈവമേ”യെന്നു ഏറ്റുപറയുവാൻ നമുക്ക് സാധിച്ചിട്ടില്ലെങ്കിൽ ഇന്നുമുതൽ നമുക്ക് ആരംഭിക്കാം.

ഇന്നത്തെ സുവിശേഷ സംഭവത്തിന് ഒരു tail end ഉണ്ട്. അതിങ്ങനെയാണ്: “എന്റെ കർത്താവേ എന്റെ ദൈവമേ” എന്ന് ക്രിസ്തു വിശ്വാസം ഏറ്റുപറഞ്ഞ തോമസ് ആ

വിശ്വാസം പ്രഘോഷിക്കുവാൻ നമ്മുടെ ഭാരതത്തിൽ, കേരളത്തിൽ എത്തുന്നു. ഇവിടെ വച്ച് ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുന്നു. എത്രയോ മഹത്തായ, ധന്യമായ ജീവിതം!

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിന് സാക്ഷ്യം നൽകാനും, ക്രിസ്തുവിനുവേണ്ടി സ്വയം മുറിക്കപ്പെടാനും, രക്തം ചിന്താനും പുതിയൊരു ക്രൈസ്തവ ജീവിതത്തിനായി നമുക്ക് പ്രതിജ്ഞയെടുക്കാം. ആമേൻ!

SUNDAY SERMON EASTER 2026

ഈസ്റ്റർ ഞായർ 2026

ലോകത്തിലെ എല്ലാ മതഗ്രന്ഥങ്ങളിലും വച്ച്, വേദഗ്രന്ഥങ്ങളിലുംവച്ച് ഏറ്റവും പ്രതീക്ഷ നൽകുന്ന മനോഹരമായ ഒരു വാക്കിനെ ചേർത്തുപിടിച്ചുകൊണ്ട്, നാമിന്ന് ക്രിസ്തുവിന്റെ ഉത്ഥാനത്തിരുനാൾ ആഘോഷിക്കുകയാണ്. മനോഹരമായ പ്രതീക്ഷനൽകുന്ന ആ വാക്കിതാണ്: മൂന്നാം ദിനം, മൂന്നാംപക്കം, The Third Day! സമാന്തര സുവിശേഷങ്ങളിലെ ക്രിസ്തുവിന്റെ പീഡാനുഭവ പ്രവചനങ്ങളുടെ Highlight എന്നു പറയുന്നത്, ഈശോ ജെറുസലേമിലേക്ക് പോകേണ്ടിയിരിക്കുന്നു എന്നതല്ല, ശ്രേഷ്ഠന്മാരിൽ നിന്നും പ്രധാനപുരോഹിതരിൽ നിന്നും വളരെയേറെ സഹിക്കേണ്ടി വരും എന്നതല്ല, താൻ വധിക്കപ്പെടും എന്നതുമല്ല, മൂന്നാം ദിവസം ഉയിർപ്പിക്കപ്പെടും എന്നതാണ്. (മത്താ 16, 21 – 23) ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം ആചരിച്ച തിരുക്കർമങ്ങൾക്കും, വായിച്ചു കേട്ട വിശുദ്ധ ഗ്രന്ഥവായനകൾക്കും, ദുഃഖവെള്ളിയാഴ്ച്ച കാൽവരിയിൽ സംഭവിച്ചതിന്റെ ഓർമകൾക്കും എല്ലാം അർത്ഥവും പൂർണതയും വരുന്നത് മൂന്നാം ദിനം അവിടുന്ന് ഉത്ഥാനം ചെയ്തു എന്ന മഹാരഹസ്യത്തിലാണ്. പെന്തക്കുസ്താ ദിനത്തിൽ പത്രോശ്ലീഹാ പ്രഘോഷിച്ചപോലെ,  ഇന്ന് നാം വിളംബരം ചെയ്യുന്ന സന്ദശമിതാണ്: ലോകമേ, തിന്മയുടെ ശക്തികൾ കുരിശിൽ തറച്ച് കൊന്ന ദൈവപുത്രനായ ക്രിസ്തു ഉയിർത്തെഴുന്നേറ്റു. ആ ക്രിസ്തു എന്റെയും നിങ്ങളുടെയും ദൈവമായി ഇന്നും ജീവിക്കുന്നു!

ഇന്നത്തെ ഈ വിളംബരത്തിന് ഒരു പ്രത്യേകതയുണ്ട്. ക്രിസ്തു ഇന്നും ജീവിക്കുന്നു എന്ന് ഇന്ന് നാം വിളംബരം ചെയ്യുമ്പോൾ, സ്നേഹമുള്ള സഹോദരീ സഹോദരങ്ങളേ, ഓർക്കുക,  തിന്മയുടെ ശക്തികൾ സകല ക്രൂരതകളോടുംകൂടി അഴിഞ്ഞാടുന്ന കാലഘട്ടത്തിലാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് നാം വിളംബരം ചെയ്യുന്നത്. മനുഷ്യന്റെ ആർത്തിയും, അഹങ്കാരവും യുദ്ധമായി, യുദ്ധത്തിലെ ബാലിസ്റ്റിക് -ന്യൂക്ലിയർ ആയുധങ്ങളായി തീതുപ്പുന്ന വിനാശകരമായ ഒരു കാലഘട്ടത്തിലാണ്, ഭരണസംവിധാനങ്ങൾ ഉപയോഗിച്ചും, ക്രൈസ്തവമുക്ത ഭാരതം സൃഷ്ടിക്കാൻ ശത്രുക്കൾ ശ്രമിക്കുന്ന സമയത്താണ്, നിയമനിർമാണ സഭകൾപോലു FCRA പോലുള്ള ബില്ലുകളിൽ ഭേദഗതി വരുത്തിക്കൊണ്ട് ക്രൈസ്തവന്റെ പ്രേഷിത പ്രവർത്തനങ്ങളെയും, കാരുണ്യ പ്രവൃത്തികളെയും തകർക്കാൻ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന് നാം വിളംബരം ചെയ്യുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും, ആകാശത്തിന് കീഴിൽ, ഭൂമിക്ക് മുകളിൽ രക്ഷിക്കപ്പെടാൻ ഒരൊറ്റ നാമമേയുള്ളു; അത് ക്രിസ്തുവിന്റെ നാമമാണ് എന്ന ദൈവവചനത്തിന്റെ ശക്തിയിൽ അഭിമാനത്തോടെ നാം ഏറ്റുപറയുകയാണ് ക്രൈസ്തവന്റെ ദൈവം ഇന്നും ജീവിക്കുന്ന ദൈവമാണ് എന്ന്. എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു!

2026 ലെ ഉത്ഥാനത്തിരുനാളിന്റെ സന്ദേശമായി രണ്ട് കാര്യങ്ങൾ അവതരിപ്പിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒന്നാമതായി, ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ഉത്ഥാനത്തിലുള്ള, ക്രിസ്തുവിന്റെ ഉത്ഥാനത്തിലുള്ള വിശ്വാസമാണ്. മിശിഹാ രഹസ്യങ്ങൾക്ക്, മിശിഹായുടെ ജനനത്തിനും, പരസ്യജീവിതത്തിനും, പീഡാസഹനത്തിനും, മരണത്തിനും ദൈവികതയും അർത്ഥവും നൽകുന്നത് നാം ഇന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ ഉത്ഥാനമാണ്. ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുർബാന ഇത്രയും ശക്തവും, പ്രസാദം നിറഞ്ഞതുമാകുന്നത് ക്രിസ്തു പുൽക്കൂട്ടിൽ പിറന്നു എന്നതുകൊണ്ടല്ല, പീഡകൾ അനുഭവിച്ചു എന്നതുകൊണ്ടല്ല, കുരിശിൽ മരിച്ചു എന്നതുകൊണ്ടുമല്ല, പിന്നെയോ, ക്രിസ്തു ഉത്ഥിതനായി ഇന്നും ജീവിക്കുന്നതുകൊണ്ടാണ്. തന്റെ പരസ്യ ജീവിതകാലത്ത് ഈശോ ജനങ്ങളുടെ വിശ്വാസ വളർച്ചയ്ക്കുവേണ്ടി ധാരാളം അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, അവിടുന്ന് പ്രവർത്തിച്ച ഏറ്റവും വലിയ അത്ഭുതമാണ് അവിടുത്തെ ഉത്ഥാനം. സുവിശേഷം എന്നത്, ഉത്ഥിതനായ ക്രിസ്തുവിന്റെ സുവിശേഷമാണ്. അത് പാവങ്ങളുടെയും, പാപികളുടെയും സുവിശേഷമാകുന്നത്, അവർക്ക് ശുഭപ്രതീക്ഷയേകുന്ന സുവാർത്തയാകുന്നത് സുവിശേഷം ഉത്ഥാനത്തിന്റെ സുവിശേഷമായതുകൊണ്ടാണ്!

അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ കോറിന്തോസുകാരോട് ഇങ്ങനെ പ്രഘോഷിക്കുന്നത്. അല്ലയോ കോറിന്തോസുകാരേ, “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം. (1Cor 15, 14) “ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും, സംസ്കരിക്കപ്പെടുകയും, എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാൾ ഉയിർപ്പിക്കപ്പെടുകയും ചെയ്തു. അവൻ കേപ്പയ്ക്കും, പിന്നീട് പന്ത്രണ്ടുപേർക്കും പ്രത്യക്ഷനായി. ഒടുവിൽ അകാലജാതന് എന്നതുപോലെ എനിക്കും പ്രത്യക്ഷനായി. അതിനാൽ, ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങൾ ദൈവത്തിനുവേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരാകും.” (1 Cor 15, 4-8)

ക്രിസ്തുവിന്റെ ഉത്ഥാനംവഴി ഈ പ്രപഞ്ചത്തിന് പുതിയൊരു മുഖം നൽകപ്പെട്ടു. ഉത്ഥാനം പ്രഘോഷിക്കുന്നത് ക്രിസ്തു മരിച്ചവരിൽ നിന്ന് ഉത്ഥിതനായി എന്ന് മാത്രമല്ല, ക്രിസ്തുവിന്റെ ഉത്ഥാനത്തിലൂടെ പുതിയൊരു ലോകം പണിയപ്പെട്ടിരിക്കുന്നു എന്നാണ്. ക്രിസ്തുവിന് മുൻപ് എന്ന് ചരിത്രത്തിൽ പറയുമ്പോൾ, ക്രിസ്തുവിന്റെ ഉത്ഥാനത്തിന് മുൻപ് എന്നാണ് അർത്ഥമാക്കേണ്ടത്. ക്രിസ്തുവിന് ശേഷമെന്നത് അവിടുത്തെ ഉത്ഥാനത്തിന് ശേഷമെന്നും. കാരണം, ക്രിസ്തുവിന്റെ ഉത്ഥാനം എല്ലാറ്റിനെയും പുതിയതാക്കി മാറ്റിയിരിക്കുന്നു. “ലോകം മുഴുവനും, ജീവിതം മുഴുവനും അന്ധകാരം ആണെങ്കിലും, ഭയപ്പെടേണ്ട, നിരാശരാകേണ്ടാ. നാമെല്ലാവരും ഈസ്റ്റർ ജനമാണ്, ഉത്ഥിതനായ ക്രിസ്തുവിന്റെ ജനമാണ്; ഹല്ലേലൂയാ, ക്രിസ്തു ജയിക്കട്ടെ എന്നതാണ് നമ്മുടെ ഗാനം.” ഇങ്ങനെ ക്രൈസ്തവരെ മുഴുവൻ ഉദ്‌ബോധിപ്പിക്കുന്നത് വിശുദ്ധ ജോൺ പോൾ രണ്ടാമനാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രകാശത്തിലൂടെ നടന്നുപോയപ്പോൾ, നിരീശ്വരത്വത്തിന്റെ ഭൗതികവാദം ഉയർത്തിപ്പിടിക്കുന്ന കമ്മ്യൂണിസത്തിന്റെ, ഇരുട്ടിനെ ഇല്ലാതാക്കുവാൻ വിശുദ്ധ ജോൺ പോൾ രണ്ടാമന് സാധിച്ചത്, ഉത്ഥാനത്തിന്റെ പ്രകാശമായി ജീവിതത്തെ മാറ്റിയതുകൊണ്ടാണ്.

രണ്ടാമതായി, ഞാൻ ആദ്യം പറഞ്ഞ മൂന്നാം പക്കത്തിന്റെ സന്ദേശമാണ്. മനുഷ്യജീവിതത്തിൽ, അവളുടെ/അവന്റെ പ്രതീക്ഷകൾ തീരുന്നിടത്തു നിന്ന് ദൈവത്തിന്റെ ശരിയായ സമയം ആരംഭിക്കുന്നുവെന്നുള്ള വിശ്വാസത്തിന്റെ പേരാണ് മൂന്നാംദിനം. ഹോസിയ പ്രവാചകന്റെ പുസ്തകത്തിലാണ് നാമിത് ആദ്യമായി കാണുന്നത്. അവൻ നമ്മെ മരണത്തിന് വിട്ടുകൊടുത്താലും, മൂന്നാം ദിവസം ഉയിർപ്പിക്കും. (ഹോസിയ 6, 2) അതാണ് ദൈവത്തിന്റെ സമയം. ഒരാൾ മരിച്ചാൽ മൂന്ന് ദിവസം കൂടി അയാളുടെ ആത്മാവ് അയാളിൽ തങ്ങി നിൽക്കുമെന്നായിരുന്നു യഹൂദ വിശ്വാസം. അത് കഴിഞ്ഞാൽ പിന്നെ ഒരു പ്രതീക്ഷയുമില്ല. അതുകൊണ്ടാണ്, മൂന്ന് ദിവസങ്ങൾക്ക് ശേഷം ഈശോ ലാസറിന്റെ കുഴിമാടത്തിൽ എത്തിയപ്പോൾ ലാസറിന്റെ സഹോദരി വാവിട്ട് കരയുന്നത്. പക്ഷെ, ദൈവത്തിന്റെ സമയം അവിടെ ആരംഭിക്കുന്നതെയുള്ളൂ.

പിന്നൊരു മൂന്നാംപക്കം പഴയനിയമത്തിലുണ്ട്. അത് മൂന്ന് ദിവസം മത്സ്യത്തിനുള്ളിൽ കഴിഞ്ഞ യോനായുടെ കഥയാണ്. മൂന്ന് ദിവസം മാറിയിരിക്കുമ്പോൾ, ദൈവം തുടങ്ങും. അപ്പോൾ എല്ലാം പുതിയൊരു ആന്തരിക പ്രകാശത്തിൽ പുനർനിർണയം ചെയ്യാനാവും. ദുരന്തങ്ങൾകൊണ്ട്, രോഗങ്ങൾകൊണ്ട്, പ്രശ്നങ്ങൾക്കൊണ്ട് നമ്മുടെ ജീവിതം കലങ്ങി മറിയുമ്പോൾ, അല്പമൊന്ന് ശാന്തമായിരുന്നാൽ തെളിനീരുപോലെയാകും നമ്മുടെ ജീവിതം. ശ്രീബുദ്ധൻ ആനന്ദനോട് പറഞ്ഞതുപോലെയാണത്. കുറേദൂരം നടന്ന് ക്ഷീണിച്ച ബുദ്ധൻ, ആനന്ദനോട് അടുത്തുള്ള അരുവിയിൽ നിന്ന് അല്പം വെള്ളം കൊണ്ടുവരാൻ പറഞ്ഞു. ആനന്ദൻ ഇലക്കുമ്പിളുമായി ചെന്നപ്പോൾ വെള്ളം കലങ്ങിയിരിക്കുന്നു. അയാൾ തിരിച്ചുചെന്ന് ഇക്കാര്യം ബുദ്ധനെ അറിയിച്ചു. അപ്പോൾ ബുദ്ധൻ പറഞ്ഞു: അൽപനേരം കാത്തുനിൽക്കാമായിരുന്നില്ലേ? ഒന്ന് ശാന്തമായിരുന്നാൽ തെളിയാത്ത ഏത് പുഴയാണുള്ളത്?

പുതിയനിയമത്തിൽ മൂന്നാംദിവസം ആരംഭിക്കുന്നത് കുഞ്ഞിനെ കളഞ്ഞുകിട്ടിയ സംഭവത്തിൽ നിന്നാണ്. ക്രിസ്തുവിന്റെ പരസ്യ ജീവിതമാരംഭിക്കുന്നതും ഈ സൂചനയോടെ തന്നെയാണ്. മൂന്നാം ദിവസം കാനായിൽ ഒരു വിവാഹാഘോഷം നടന്നു. മറ്റൊന്ന്, ഈശോയുടെ പ്രഘോഷണമാണ്: നിങ്ങൾ ഈ ദേവാലയം നശിപ്പിക്കുക. മൂന്ന് ദിവസംകൊണ്ട് ഞാനിത് പുനർനിർമ്മിക്കാം. ഒടുവിലായി ഹാലേലൂയ ഗീതങ്ങളോടെ ആഘോഷിക്കപ്പെടുന്ന ഒരു മൂന്നാം ദിവസം. തോട്ടത്തിൽ മുദ്രവച്ച ഒരു ശവകുടീരം. ചില സ്ത്രീകൾ മൂന്നാം ദിവസം രാവിലെ അവിടേക്കു പോകുന്നു. അത്ഭുതമേ, കല്ലറ ശൂന്യമായിരുന്നു. ഏതൊരു നന്മയും മൂന്ന് ദിവസത്തെ നിദ്രയ്ക്കുശേഷം അതിന്റെ വിജയമാഘോഷിക്കും.

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിൽ ഇരുളുവീഴുന്ന സാഹചര്യങ്ങളിൽ പ്രതീക്ഷിക്കാൻ ഒരു മൂന്നാംപക്കം തരികയാണ് ഈശോയുടെ ഉത്ഥാനത്തിരുനാൾ. ഒടുവിൽ പ്രതീക്ഷിക്കാൻ എന്തെങ്കിലും ഉണ്ടാകും എന്ന പ്രതീക്ഷയാണ് ഈ ചെറിയ പദം നമുക്ക് നൽകുന്നത്. ഈ വലിയ തിരുനാൾ നമുക്ക് നൽകുന്നത്. ഓർക്കുക, ക്ലോക്കോ, കലണ്ടറോ അല്ല മൂന്നാം ദിനത്തെ നിശ്ചയിക്കുന്നത്. ദൈവത്തിന്റെ നേരം എന്ന് മാത്രമാണ് അതിനർത്ഥം. അത് എപ്പോഴും തന്നെ നമ്മുടെ സമയത്തിന്റെ അവസാനത്തെ അതിരായിരിക്കും. ചിലർക്കത് മൂന്ന് സെക്കണ്ടും, മറ്റ് ചിലർക്കത് 30 വർഷങ്ങളും ആകാം. ബെത്‌സയ്ദ കുളക്കരയിലെ മനുഷ്യന ത് 38 വർഷമായിരുന്നു. രക്തസ്രാവക്കാരി സ്ത്രീക്കത് പന്ത്രണ്ട് വർഷമായിരുന്നു. ഒന്നോർത്ത് നോക്കൂ….നമ്മുടെ ജീവിതത്തിൽ ഈ മൂന്നാംദിനം എത്രനാളായിരുന്നുവെന്ന്? അല്ലെങ്കിൽ എത്രനാളാണ് എന്ന്. “അച്ചോ, കുടുംബത്തിലെ സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറാൻ ഞങ്ങൾക്ക് 16 വർഷം  കാത്തിരിക്കേണ്ടി വന്നു.” എന്ന് ഒരു കുടുംബനാഥൻ പറയുമ്പോ, അവർക്ക് മൂന്നാംപക്കമെന്നത്, ദൈവത്തിന്റെ നേരമെന്നത് 16 വർഷമായിരുന്നു. “അച്ചനറിയോ, എന്റെ കുഞ്ഞിന് എട്ടാം വയസ്സിൽ ബ്ലഡ് ക്യാൻസർ വന്നിട്ട് ഈശോ സുഖപ്പെടുത്തിയത് അവന് പതിനാല് വയസ്സായപ്പോഴാ.” ആ കുടുംബത്തിന് മൂന്നാംദിനമെന്നത് അഞ്ച് വർഷമായിരുന്നു.  ദുഃഖവെള്ളികൾക്ക് ഒരു ഉയിർപ്പ് ഞായർ ഉണ്ടെന്നത് ക്രിസ്തുവിന്റെ ഉറപ്പാണ്.  

പ്രിയപ്പെട്ടവരേ, മൂന്നാം ദിവസം എല്ലാവരും ഉയിർത്തെഴുന്നേൽക്കും. നാം മൃതരായി, മരിച്ചവരെപ്പോലെ, മുന്നോട്ട് നീങ്ങാൻ വയ്യാതെ കഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ നമുക്ക് പ്രതീക്ഷിക്കനാകണം എന്ന് പഠിപ്പിക്കുകയാണ് ഈ ഉയിർപ്പു തിരുനാൾ.

സ്നേഹമുള്ളവരേ, ഉത്ഥാനത്തിരുനാൾ നമ്മെ ക്ഷണിക്കുന്നത് ക്രിസ്തുവിലേക്കാണ്, ക്രിസ്തുവിന്റെ പ്രതീക്ഷയിലേക്കാണ്.  ഈ ഉത്ഥാനത്തിരുനാൾ നമ്മുടെ ജീവിതത്തെ, കുടുംബത്തെ പ്രകാശംകൊണ്ട്, സ്നേഹംകൊണ്ട്, സന്തോഷംകൊണ്ട്, പ്രതീക്ഷകൊണ്ട് നിറയ്ക്കുവാൻ നമ്മെ പ്രേരിപ്പിക്കട്ടെ. നാം അർപ്പിക്കുന്ന വിശുദ്ധ കുർബാന ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ ആഘോഷമാണ് എന്ന് മനസിലാക്കുക. ഉത്ഥിതനായ ക്രിസ്തുവാണ് വിശുദ്ധ കുർബാനയിൽ സന്നിഹിതനാകുന്നത്.  ഉത്ഥിതനായ ക്രിസ്തുവിൽ വിശ്വസിക്കുവാൻ നമുക്ക് സാധിക്കട്ടെ.ജീവിതത്തിൽ, സ്വാർത്ഥതകൾ, അഹന്ത, ഇഷ്ടങ്ങളുടെ വൈരുധ്യങ്ങൾ, മദ്യാസക്തി, ലഹരിയോടുള്ള ആഗ്രഹം, മൊബൈൽ തുടങ്ങിയ ഇലക്ട്രോണിക്സ്

ഉപകാരണങ്ങളോടുള്ള ആസക്തി തുടങ്ങിയവ അന്ധകാരം നിറയ്ക്കുമ്പോൾ ഉത്ഥിതനായ ക്രിസ്തു നിങ്ങളുടെ, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരട്ടെ.  അതിനുള്ള കൃപയ്ക്കാകട്ടെ ഇന്നത്തെ നമ്മുടെ ഉത്ഥാനത്തിരുനാളിലെ വിശുദ്ധ കുർബാന.

എല്ലാവർക്കും ഉത്ഥാനത്തിരുനാളിന്റെ മംഗളങ്ങൾ ആശംസിക്കുന്നു! ആമേൻ!