SUNDAY SERMON LK 10, 1-12

ഉയിർപ്പുകാലം അഞ്ചാം ഞായർ

ലൂക്ക 10, 1-12

യാത്രാവിവരണങ്ങളുടെ (Travologues) എഴുത്തുകാരനാണ് വിശുദ്ധ ലൂക്കാ. കന്യകാമറിയത്തിന്റെ എലിസബത്തിനെ കാണുവാനുള്ള യാത്രയുടെ, ജോസഫിന്റെയും, മേരിയുടെയും ദാവീദിന്റെ നഗരമായ ബെത്ലഹേമിലേക്കുള്ള യാത്രയുടെ, മാതാവും, യൗസേപ്പിതാവും, ഈശോയും ചേർന്ന് നടത്തുന്ന ജെറുസലേമിലേക്കുള്ള യാത്രയുടെ, …. ഈശോയുടെ പരസ്യജീവിത യാത്രയുടെ, ശിഷ്യന്മാരുടെ പ്രേഷിതപ്രവർത്തന യാത്രകളുടെ…അവസാനം എമ്മാവൂസ് യാത്രയുടെ … അങ്ങനെ യാത്രാവിവരണങ്ങളാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ കൂടുതലും. അന്ന് നമ്മുടെ Vloggers ഉണ്ടായിരുന്നെങ്കിൽ ഇതെല്ലാം വളരെ രസകരമായി സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിച്ചേനേ!

ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടത് 72 ശിഷ്യന്മാർ നടത്തിയ യാത്രയുടെ വിവരണമാണ്. വിശേഷിച്ചും, അവരുടെ പ്രേഷിതപ്രവർത്തനങ്ങളുടെ വിവരണം. ഈശോയുടെ പ്രേഷിതപ്രവത്തനത്തിന്റെ രീതികളെ ഏറെ സൂക്ഷ്മമായിത്തന്നെ വിശുദ്ധ ലൂക്കാ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ഈശോയുടെ പന്ത്രണ്ട് ശിഷ്യന്മാർക്ക് സ്വന്തമായി പേരുണ്ടെങ്കിലും, ഈ എഴുപത്തിരണ്ടുപേരുടെ പേരുകൾ നാമിവിടെ കാണുന്നില്ല. എഴുപത്തിരണ്ട് പേരുകൾ എഴുതിച്ചേർക്കാനുള്ള ബിദ്ധിമുട്ടുകൊണ്ടാകാം ഇത് എഴുതാതിരുന്നത്. അവരുടെ പേരുകൾ നാം കാണുന്നില്ലെങ്കിലും, അവർ ചെയ്ത പ്രേഷിത പ്രവർത്തികൾ വളരെ വ്യക്തമായിത്തന്നെ ലൂക്കാ സുവിശേഷകൻ വിവരിക്കുന്നുണ്ട്.

ഈ സുവിശേഷഭാഗം പന്ത്രണ്ട് ശിഷ്യന്മാരെ അയയ്ക്കുന്ന വിവരണമല്ല. 72 ശിഷ്യന്മാരെ അയയ്ക്കുന്ന വിവരണമാണ് നമുക്ക് നൽകുന്നത്. അതായത്, ഈശോ തിരഞ്ഞെടുത്ത പന്ത്രണ്ട് പേര് മാത്രമല്ല, ഈശോയുടെ ഓരോ ശിഷ്യയും, ശിഷ്യനും, ക്രൈസ്തവരെല്ലാവരും അയയ്ക്കപ്പെടുന്നവരാണ്, മിഷനറിമാരാണ്. ക്രിസ്തുവിന്റെ മനോഭാവം സ്വീകരിച്ചുകൊണ്ട്, ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കേണ്ടവരാണ്; ക്രിസ്തുവിന്റെ സമാധാനം ഓരോ ഹൃദയത്തിലും, ഓരോ കുടുംബത്തിലും നൽകുവാൻ വിളിക്കപ്പെട്ടവരാണ്. അതിന്റെ പ്രാധാന്യം ആദ്യത്തെ തിരുവചനത്തിൽ തന്നെയുണ്ട്. താൻ പോകേണ്ട ഗ്രാമങ്ങളിലേക്ക് ..തനിക്ക് മുൻപേ ….ഈശോ ശിഷ്യരെ അയച്ചു. ഈശോ സന്ദർശിക്കേണ്ട ഭവനങ്ങളിലേക്ക്, ഈശോ സ്പർശിക്കേണ്ട ജീവിതങ്ങളിലേക്ക്, ഈശോ സുഖപ്പെടുത്തേണ്ട വ്യക്തികളിലേക്ക് നമ്മെ ഓരോരുത്തരെയും അയയ്ക്കുകയാണ്. എങ്ങനെ? തനിക്ക് മുൻപേ! പ്രധാനപ്പെട്ടതാണത് പ്രിയപ്പെട്ടവരേ! നമ്മുടെ ഓരോ പ്രവൃത്തിയും ഈശോയുടെ അയയ്ക്കപ്പെടലിന്റെ ഭാഗമാണ്; ഈശോയുടെ അയയ്ക്കപ്പെടലാണ്!

നോക്കുക, മടിശീലയോ, സഞ്ചിയോ, ചെരുപ്പോ ….! ശിഷ്യരോട് പ്രേഷിതപ്രവർത്തനത്തിനായി പോകണമെന്ന് പറഞ്ഞപ്പോൾ മുതൽ അവർ വളരെ ഉത്സാഹത്തിലായിരുന്നു. പ്രസംഗകുറിപ്പുകൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു ചിലർ…ചിലരാകട്ടെ തെരുവുനാടകങ്ങൾ പരിശീലിക്കുന്ന തിരക്കിലായിരുന്നു….കഥാപ്രസംഗത്തിലൂടെ ദൈവവചനപ്രഘോഷണമായാലെന്താ എന്നായിരുന്നു കുറച്ചുപേർ ചോദിച്ചത് ….ചിലർ യാത്രയിൽ ഭക്ഷണം ഒരുക്കുന്ന തിരക്കിലായിരുന്നു… വേറെ ചിലർ യാത്രയ്ക്കുള്ള വസ്ത്രങ്ങൾ അലക്കി തേയ്ക്കുന്നു….ഈശോ ഇതെല്ലം കാണുന്നുണ്ട്….ഒടുവിൽ, പോകാനുള്ള ദിവസം വന്നപ്പോൾ ഈശോ എല്ലാവരെയും വിളിച്ചിട്ട് പറഞ്ഞു: “മടിശീലയോ, സഞ്ചിയോ, ചെരുപ്പോ ഒന്നും എടുക്കേണ്ട. ഒരു സാധനവും എടുക്കേണ്ട. പ്രസംഗ കുറിപ്പൊക്കെ കീറിക്കളഞ്ഞേക്ക്. എവിടെ ചെന്നാലും, ഈ വീടിന് സമാധാനം എന്ന് മാത്രം പറഞ്ഞാ മതി. ഭക്ഷണ സാധനങ്ങളും എടുക്കേണ്ട. ആളുകൾ തരുന്നത് ഭക്ഷിക്കുക. ഏത് ജോലിയാണെങ്കിലും, കൂലിക്ക് നിങ്ങൾ അർഹരാണ്. നിങ്ങളെ സ്വീകരിച്ചാലും ഇല്ലെങ്കിലും, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പറയുക. …ഇതാണ് ഈശോയുടെ പ്രേഷിതപ്രവർത്തനത്തെക്കുറിച്ചുള്ള മനോഭാവം.

 ക്രൈസ്തവജീവിതം, മിഷനറിപ്രവർത്തനം ദൈവപരിപാലനയിൽ ആശ്രയിച്ചുള്ളതായിരിക്കണം എന്നതാണ് ഇവിടെ വിവക്ഷ! ഇന്നത്തെ തലമുറയ്ക്കിത് വെറും തമാശയായിട്ട് തോന്നാം. ഈശോയെ ഒന്ന് നന്നായി ട്രോളാനും തോന്നും. Google Pay, Phone pe തുടങ്ങി പലവിധത്തിൽ Transactions നടത്താൻ പ്രാപ്തിയുള്ള ഇന്നത്തെ കാലത്ത്, പണമുണ്ടെങ്കിൽ എന്തും നേടാം എന്ന ഹുങ്കിൽ മനുഷ്യർ നടക്കുന്ന ഇക്കാലത്ത് ഒന്നും മില്ലാതെ ദൈവത്തിൽ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകണമെന്ന് പറയുമ്പോൾ, അല്പം വട്ടില്ലേ എന്ന് സംശയിച്ചാൽ അത്ഭുതപ്പെടാനൊന്നും ഇല്ല. പക്ഷെ, ഈശോ പറയും, നിങ്ങളെ അയയ്ക്കുന്നത് ദൈവമാണ്…നിങ്ങൾ ദൈവത്തിന്റെ കയ്യിലെ ഉപകരണങ്ങളാണ്. ദൈവമാണ്, ആത്മാവാണ് നിങ്ങളിലൂടെ പ്രവർത്തിക്കേണ്ടത്. നിങ്ങളുടെ ആശയമല്ല, ദൈവത്തിന്റെ സന്ദേശമാണ് നിങ്ങൾ പറയേണ്ടത്. ഇനിയും….ആശംസിക്കേണ്ടത് ക്രിസ്തുവിന്റെ സമാധാനമാണ്…കൈമാറേണ്ടത് ക്രിസ്തുവിന്റെ സൗഖ്യമാണ്….പ്രഘോഷിക്കേണ്ടത് ദൈവരാജ്യമാണ്!

ഇന്ന്, കണക്കിൽപെടുത്തിയും, കണക്കിൽ പെടാതെയും മടിശീലകൾ ഉള്ളപ്പോൾ, സ്വരുക്കൂട്ടിവച്ചിരിക്കുന്ന സഞ്ചികളുള്ളപ്പോൾ, സ്വന്തം പ്ലാനുകളുടേയും, പദ്ധതികളുടെയും ചെരുപ്പുകൾ ഉള്ളപ്പോൾ (ചെരുപ്പ് സ്വന്തം അളവിന്റെ, സ്വന്തം കണക്കുകൂട്ടലുകളുടെ പ്രതീകമാണ്), നിർമിത ബുദ്ധിയുള്ളപ്പോൾ (Artificial Intelligence), ചാറ്റ് ജിപിടിയുള്ളപ്പോൾ (Chat G PT) ഈ ദൈവവചനഭാഗം മനസ്സിലാക്കുവാൻ ഇന്നത്തെ തലമുറയ്ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരും!!! Plan A ഉണ്ടാക്കിയ ശേഷം, Plan B പോക്കറ്റിലും ഇട്ട് കാര്യങ്ങൾ ചെയ്യണമെന്ന Modern Management പഠനങ്ങൾ ഈശോയെ കളിയാക്കും. ദൈവ പരിപാലനയുടെ Events ആണ് പ്രേഷിതപ്രവർത്തനമെന്ന് മനസ്സിലാക്കാൻ ഇന്നത്തെ തലമുറയ്ക്ക് ഇനിയും കൂടുതൽ പഠിക്കേണ്ടിവരും!  

സമ്പത്തുകൊണ്ടുള്ള ആർഭാടങ്ങളായി ക്രൈസ്തവരുടെ, ക്രൈസ്തവസഭയുടെ പ്രേഷിതപ്രവർത്തനങ്ങൾ മാറുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!! അതല്ലെങ്കിൽ, നമ്മുടെ പ്രേഷിത പ്രേഷിതപ്രവർത്തനങ്ങളെ അവയുടെ വിശുദ്ധിയിൽ, നന്മയിൽ കാണുവാൻ മറ്റുള്ളവർക്ക് സാധിക്കുന്നില്ലായെന്നത് ഒരു പരമാർത്ഥമല്ലേ? ക്രിസ്തുവിന്റെ മനോഭാവമില്ലാതെ, പ്രേഷിതപ്രവർത്തനം നടത്തിയാൽ ആ പ്രവർത്തനങ്ങളെല്ലാം അലസിപ്പോകുമെന്നതിന് സംശയംവേണ്ട!

നാമിന്ന് നമ്മോട് തന്നെ ചോദിക്കേണ്ടത് ഇങ്ങനെയാണ്: എന്റെ ജീവിതം വഴി, എന്റെ പ്രവർത്തികൾവഴി, എന്റെ ഇടപെടലുകൾ വഴി, എന്റെ പ്രേഷിത പ്രവർത്തനങ്ങൾ വഴി, വൈദിക സന്യാസ ജീവിതം വഴി എത്ര പേർക്ക് ക്രിസ്തുവിനെ നൽകുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്? എത്ര പേരുടെ ജീവിതങ്ങളെ ക്രിസ്തുവിലേക്ക് ആകർഷിക്കുവാൻ എനിക്ക് സാധിക്കുന്നുണ്ട്? ഓർക്കുക, കണ്ടുമുട്ടുന്ന മനുഷ്യരെ ക്രിസ്തുവിനായി നേടുവാനാണ് സഭ സ്വഭാവത്താലേ മിഷനറിയായിരിക്കുന്നത്. പാതിവഴിയിൽ പ്രേഷിതപ്രവർത്തനം അവസാനിപ്പിച്ച്, എല്ലാറ്റിനോടും കോമ്പ്രമൈസ് ചെയ്‌ത്‌ നാമമാത്ര ക്രൈസ്തവരായി തീരുന്നതിൽ നമുക്കാർക്കും അത്ര വലിയ സങ്കടം ഒന്നും ഇല്ല. ക്രിസ്തുവിന്റെ മിഷനറിയുടെ കാഴ്ചകളും കാഴ്ചപ്പാടുകളും നമുക്കെവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു!! ക്രിസ്തുമതമെന്നത് വെറുമൊരു മതം മാത്രമല്ലെന്നും, ലോകരക്ഷകനായ, ഏകരക്ഷകനായ ക്രിസ്തുവിന്റെ കാരുണ്യവും, സ്നേഹവും നിറഞ്ഞു നിൽക്കുന്ന സാഗരമാണെന്നും ലോകത്തോട് പറയുവാൻ ഇനിയും നാം മടികാണിക്കരുത്.

മിഷനറി പ്രവർത്തനം മറന്ന പ്രേഷിതസഭയായി, ക്രിസ്തുസഭയായി നാം മാറിയിട്ടില്ലേ എന്ന് സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയിലെ സുവിശേഷഭാഗം ലോകം എങ്ങും പോയി സുവിശേഷം പ്രഘോഷിക്കുവാൻ നമ്മെ ആഹ്വാനം ചെയ്തുവല്ലോ? ഇപ്പോൾ കപട മതേതരത്വത്തിന്റെ പേരിൽ, പ്രശ്നങ്ങളുണ്ടകുമെന്ന് ഭയന്ന്, അതുമല്ലെങ്കിൽ മതമർദ്ദനം ഭയന്ന് നാം ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ മടികാണിക്കുന്നു. നാം അയയ്ക്കപ്പെട്ട ജനമാണ് എന്നും, ക്രിസ്തുവിനെ പ്രഘോഷിക്കേണ്ടവരാണെന്നും, ദൈവരാജ്യത്തിലേക്ക് മറ്റുള്ളവരെക്കൂടി ക്ഷണിക്കേണ്ടവരാണെന്നും, അതാണ് അത് മാത്രമാണ് നമ്മുടെ കടമയെന്നും നാം സൗകര്യപൂർവം മറക്കുന്നു!!! 

അയയ്ക്കപ്പെടുമ്പോഴുണ്ടാകുന്ന, ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുമ്പോഴുണ്ടാകുന്ന, ക്രിസ്തുവിന്റെ ചൈതന്യത്തിൽ ജീവിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നമ്മെ അയയ്ക്കുന്ന ക്രിസ്തു ബോധവാനാണ്. അവിടുന്ന് പറയുന്നു: ”…ഏതെങ്കിലും നഗരത്തിൽ പ്രവേശിക്കുമ്പോൾ അവർ നിങ്ങളെ സ്വീകരിക്കാതിരുന്നാൽ…”. ക്രിസ്തുവിനെ, ക്രിസ്തുവിന്റെ സന്ദേശത്തെ, ക്രിസ്തുവിന്റെ ശിഷ്യഗണങ്ങളെ സ്വീകരിക്കാതിരിക്കുക ലോകത്തിന്റെ സ്വഭാവമാണ്. വിശുദ്ധ യോഹന്നാൻ തന്റെ സുവിശേഷത്തിന്റെ ആരംഭത്തിൽ തന്നെ ലോകത്തിന്റെ ഈ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. “അവൻ സ്വജനത്തിന്റെ അടുത്തേക്ക് വന്നു. എന്നാൽ, അവർ അവനെ സ്വീകരിച്ചില്ല.” (യോഹ 1, 11)

സ്നേഹമുള്ളവരേ, ഈശോ 72 പേരെ തനിക്ക് മുന്പേ അയച്ചതുപോലെ, നാം ആയിരിക്കുന്ന സാഹചര്യങ്ങളിലേക്ക് നമ്മെയും ഈശോ അയയ്ക്കുകയാണ്. നാം എവിടെയായിരുന്നാലും, വീട്ടിലായാലും, ജോലിസ്ഥലത്തായാലും, സ്കൂളിലായാലും, സുഹൃത്തുക്കളോടൊത്തായാലും ഈശോ നമ്മെ അയച്ചിരിക്കുന്നതാണ്. കണ്ടുമുട്ടുന്നവരിൽ ക്രിസ്തുവിന്റെ സമാധാനം ആശംസിക്കുവാനും, ക്രിസ്തുവിന്റെ സൗഖ്യം നൽകാനും, ദൈവരാജ്യം പ്രഘോഷിക്കുവാനും ഈശോ നമ്മെ അയക്കുന്നതാണ്.

ക്രിസ്തുവിനെ രുചിച്ചറിയുവാനും, ക്രിസ്തുവിന്റെ സുഗന്ധം പരത്തുവാനും നമുക്കാകട്ടെ. ലോകം മുഴുവനും, ഭാരതം മുഴുവനും ക്രിസ്തുവിന്റെ സന്ദേശം സ്വീകരിക്കുവാനും ക്രിസ്തുവിനെ മഹത്വപ്പെടുത്തുവാനും ഇടയാകട്ടെയെന്ന് പ്രാർത്ഥിക്കാം. മുന്നോട്ട് പോകണം നമ്മൾ ക്രിസ്തുവിൻ സാക്ഷികളായി! ആമേൻ!