Category Archives: Sunday sermon

SUNDAY SERMON JN 1, 14-18

ദനഹാക്കാലം രണ്ടാം ഞായർ

യോഹന്നാൻ 1, 14-18

പ്രധാന ആശയം

ദൈവം വചനമാണ്; വചനം ദൈവമാണ്. വചനമാകുന്ന ദൈവം മനുഷ്യരൂപമെടുത്ത് ഭൂമിയിൽ വന്നു. എന്തിന്? മനുഷ്യനെ രക്ഷിക്കുവാൻ. ആ വചനത്തിന്റെ പേരാണ്, രക്ഷയുടെ പേരാണ് ക്രിസ്തു. മിശിഹായായ ക്രിസ്തു വഴിയാണ് മനുഷ്യകുലത്തിന് ദൈവത്തിന്റെ കൃപ ലഭിക്കുന്നത്. വചനമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച വചനത്തിലൂടെയുള്ള ദൈവിക വെളിപാടാണ് ചിന്താവിഷയം.

പശ്ചാത്തലം

പാശ്ചാത്യ ലോകത്തിൽ ഗ്രീക്ക് തത്വചിന്തയിലാണ് വചനത്തിന് ദൈവികപരിവേഷം ലഭിച്ചതായി നാം കാണുന്നത്. ഒരു പ്രാപഞ്ചിക ദൈവിക തത്വമായിട്ടാണ് (Universal Divine Principle) ഗ്രീക്കുകാർ വചനത്തെ മനസ്സിലാക്കിയിരുന്നത്. ഗ്രീക്ക് ഭാഷയിൽ ലോഗോസ് (Logos) ആണ് വചനം. ഗ്രീക്ക് തത്വചിന്തകനായ ഹെറാക്ളീറ്റസ് (Heraclitus) ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹം Logos നെ യുക്തിപരമായ ദൈവിക ബുദ്ധിശക്തി (Rational Divine Intelligence), ദൈവത്തിന്റെ മനസ്സ് (Mind of God), ദൈവത്തിന്റെ ജ്ഞാനം (Wisdom of God’s Will) എന്നങ്ങനെയാണ് കണ്ടത്. Logos ലൂടെയാണ്, logos കാരണമാണ് സർവ്വതും ഈ ലോകത്തിൽ ഉണ്ടായത് എന്നതായിരുന്നു ഹെരാക്ലിറ്റസിന്റെ ചിന്ത.

വിശുദ്ധ ബൈബിളിലും, ദൈവത്തിന്റെ മനസ്സിന്റെ ഉണ്ടാകട്ടെ എന്ന വചനത്തിലൂടെയാണ്, വാക്കിലൂടെയാണ് പ്രപഞ്ചം ഉണ്ടാകുന്നത്. ഉത്പത്തി പുസ്തകത്തിന്റെ ആദ്യ ഭാഗംതന്നെ പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള വിവരണമാണ്. പൗരസ്ത്യ ചിന്തയിൽ വാക്ക് ബ്രഹ്മമാണ്. ശബ്ദത്തിലൂടെയാണ്, വചനത്തിലൂടെയാണ് സർവ്വതുമുണ്ടായതെന്ന് ഭാരതീയ ഭാഷാ പണ്ഡിതനായ ഭർതൃഹരി (Barthrhari) തന്റെ വാക്യപദീയം (വാക്യപദീയം) എന്ന പുസ്തകത്തിലൂടെ പറയുന്നുണ്ട്.   

വിശുദ്ധ യോഹന്നാൻ ഗ്രീക്ക് ക്രൈസ്തവർക്കായി സുവിശേഷം അറിയിച്ചപ്പോൾ ഗ്രീക്ക് ചിന്തയിലെ Logos എന്ന ദൈവിക തത്വത്തെ ദൈവമായി അവതരിപ്പിച്ചു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നതുതന്നെ ഈ ചിന്ത പങ്കുവച്ചുകൊണ്ടാണ്. ” ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു…സമസ്തവും അവനിലൂടെയുണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.” (1, 1-2)   ഗ്രീക്കുകാരുടെ ചിന്തയ്ക്കും ജീവിതത്തിനും തത്വശാസ്ത്രത്തിന്റെ പിൻബലമുണ്ടായിരുന്നു, അവരുടെ സാധാരണജീവിതംപോലും സോക്രട്ടീസിന്റെയും (Socrates), പ്ലേറ്റോയുടെയും (Plato) ഒക്കെ ചിന്തകൾകൊണ്ട് മിനുസപ്പെടുത്തിയതായിരുന്നു. അതുകൊണ്ട്, LOGOS, വചനം അവർക്ക് എല്ലാമായിരുന്നു. വിശുദ്ധ യോഹന്നാൻ ആദിയിൽ വചനമുണ്ടായിരുന്നു, വചനം ദൈവമായിരുന്നു വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു, ആ വചനം ക്രിസ്തുവാണ് എന്ന് പറഞ്ഞപ്പോൾ അവർക്കത് പുതിയവെളിച്ചമായി മാറി.

വ്യാഖ്യാനം

ഇന്നത്തെ സുവിശേഷഭാഗം യഥാർത്ഥത്തിൽ ദൈവം മനുഷ്യനായി അവതരിച്ചതിന്റെ, ദൈവം മനുഷ്യനായി തന്നെത്തന്നെ വെളിപ്പെടുത്തിയതിന്റെ വിവരണമാണ്. വിശുദ്ധ മത്തായിയെപ്പോലെയോ, വിശുദ്ധ ലൂക്കായെപ്പോലെയോ നീണ്ട വിവരണങ്ങളൊന്നും ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വിശുദ്ധ യോഹന്നാൻ നൽകുന്നില്ല. മറിച്ച്, വളരെ മനോഹരമായ, കാച്ചിക്കുറുക്കിയ പരുവത്തിൽ വിശുദ്ധ യോഹന്നാൻ ക്രിസ്തുവിന്റെ ജനനം അവതരിപ്പിക്കുകയാണ് – വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചുകൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റെതുമായ മഹത്വം.“ ശരിയാണ്, കഥകളിലൂടെ, സംഭവങ്ങളിലൂടെ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ, അത് കേൾക്കാനും, വായിക്കാനും നമുക്കൊക്കെ എളുപ്പമാണ്, ഇഷ്ടവുമാണ്. എന്നാൽ, ഇത്ര ആഴമായി, അല്പം ഫിലോസോഫിക്കലായി അവതരിപ്പിക്കുമ്പോൾ, നമുക്കത് മനസ്സിലാക്കാൻ പ്രയാസമുണ്ട്. എങ്കിലും, അതിന്റെ സൗന്ദര്യം നമ്മെ ആകർഷിക്കും. ഇങ്ങനെയല്ലാതെ മറ്റൊരു രീതിയിൽ അത്ഭുതകരമായ ഈ രഹസ്യം അവതരിപ്പിക്കുവാൻ വിശുദ്ധ യോഹന്നാന് സാധിച്ചില്ല എന്നതാണ് യാഥാർഥ്യം.!

വിശുദ്ധ യോഹന്നാൻ നമ്മോട് പറയുവാൻ ആഗ്രഹിക്കുന്നത് ഇതാണ്: സ്നേഹിതരേ, വചനമായ ക്രിസ്തുവാണ് നിങ്ങളുടെ രക്ഷകൻ! ക്രിസ്തുവിലൂടെയാണ് കൃപയ്ക്കുമേൽ കൃപ നിങ്ങൾ സ്വീകരിക്കുന്നത്. വചനത്തിലൂടെയാണ് നിങ്ങളുടെ ജീവിതത്തിലേക്ക് കൃപ ഒഴുകിയെത്തുന്നത്. വചനമായ യേശുക്രിസ്തുവിലൂടെയാണ് നിങ്ങൾക്ക് കൃപയും സത്യവും ലഭിക്കുന്നത്. അതുകൊണ്ട്, വചനം വെറുമൊരു കളിപ്പാട്ടമല്ല. വെറുതെ അർഥം മാത്രം കൈമാറാനുള്ള, വിവരങ്ങൾ കൈമാറാനുള്ള ഒരു ഉപാധി മാത്രമല്ല വചനം, വാക്ക്, ശബ്ദം.. വചനം ദൈവമാണ്; വാക്ക് ദൈവമാണ്; ശബ്ദം ദൈവമാണ്. വചനം നമുക്ക് ക്രിസ്തുവാണ്. വചനത്തിലൂടെയാണ് നമുക്ക് കൃപ ലഭിക്കുന്നതും.

സന്ദേശം

നാം സംസാരിക്കുന്ന, ഉപയോഗിക്കുന്ന വാക്കുകൾ ദൈവ കൃപയുടെ നിറകുടങ്ങളാണ്. ദൈവം, ജ്ഞാനം, ദൈവകൃപ, ദൈവത്തിന്റെ അനുഗ്രഹങ്ങൾ സർവ്വതും നമ്മിലേക്ക് വരുന്നത് നാം ഉപയോഗിക്കുന്ന വാക്കുകളിലൂടെയാണ്. വാക്കുകൾ അത്രയ്ക്കും പരിശുദ്ധമാണ്. ഭാഷ തന്നെ വലിയൊരു രഹസ്യമാണ്. എങ്ങനെയാണ് വാക്കുകൾ നമ്മുടെ ഉള്ളിൽ രൂപപ്പെടുന്നത്, എങ്ങനെയാണ് വാക്കുകൾ നമ്മിൽ നിന്നും പുറപ്പെടുന്നത്, എങ്ങനെയാണ് നാമത് ഉച്ചരിക്കുന്നത്, എങ്ങനെയാണ് നാം ഉദ്ദേശിക്കുന്ന കാര്യങ്ങൾ വാക്കുകളിലൂടെ മറ്റുള്ളവർ മനസ്സിലാക്കുന്നത് … ഇതെല്ലാം – ധാരാളം സിദ്ധാന്തങ്ങളും, വ്യാഖ്യാനങ്ങളും ഇവയെപ്പറ്റി ഉണ്ടെങ്കിലും – ഇന്നും വലിയൊരു രഹസ്യം തന്നെയാണ്. എന്തുതന്നെയായാലും, വാക്കുകൾ ദൈവകൃപയുടെ വാഹകരാണ്.

അപ്പോൾ, ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം നാം ഉപയോഗിക്കുന്ന വാക്കുകളെക്കുറിച്ച് ബോധമുള്ളവരാകുക എന്നതാണ്.

ഒരു സ്ത്രീ ഒരുദിവസം എത്ര വാക്കുകൾ ഉച്ചരിക്കുന്നുണ്ട്? ശാസ്ത്രീയമായി പറയുന്നത്, മുപ്പതിനായിരം വാക്കുകൾ. ഒരു പുരുഷനോ? പതിനയ്യായിരം വാക്കുകൾ. യുവജനങ്ങളും കുട്ടികളുമൊക്കെ ഏകദേശം ഇരുപത്തിയൊന്നായിരം വാക്കുകൾ ഉച്ചരിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഈ വാക്കുകളൊക്കെ ദൈവകൃപയുടെ ചാലുകളാണ് എന്നാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്. നാം ഉപയോഗിക്കുന്ന നല്ല വാക്കുകകൾ, വചനങ്ങൾ നമ്മുടെ തലച്ചോറിനെ നന്മയിലേക്ക് ഉദ്ദീപിപ്പിക്കുകയും, ഹൃദയം വികസിക്കുകയും, നാം ഉപയോഗിക്കുന്ന ചീത്ത വാക്കുകൾ നമ്മിൽ തിന്മയുടെ ശക്തിയെ ക്ഷണിച്ചു വരുത്തുകയും ചെയ്യും. കാരണം, വാക്കുകൾ ശക്തിയുള്ളതാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു, ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോൾ കേൾക്കുന്നയാൾക്കും, പറയുന്ന ആൾക്കുമുണ്ടാകുന്ന മാറ്റങ്ങൾ, ഞാൻ നിന്നെ വെറുക്കുന്നു, നിന്നെ എനിക്ക് ഇഷ്ടമല്ല എന്ന് പറയുമ്പോഴും സംഭവിക്കുന്നുണ്ട്. ഒന്ന്, നല്ലതാണെങ്കിൽ, മറ്റേത് തിന്മയാണ് ഉണ്ടാക്കുന്നത്. വചനം എന്നും എപ്പോഴും നല്ലതാണെങ്കിലും അത് ഉച്ചരിക്കുന്ന ആളുടെ ദുഷ്ട മനോഭാവവും, ചീത്ത മനസ്സും ആ വചനത്തെ വിഷലിപ്തമാക്കുന്നു. വചനത്തിലെ ദൈവകൃപ ഉപയോഗ്യശൂന്യമാകുന്നു. നല്ല വൃത്തിയായ ഒരു പാത്രത്തിലേക്ക് ശുദ്ധമായ പാൽ ഒഴിക്കുക. പാത്രത്തിലെ പാൽ ശുദ്ധമായിത്തന്നെ ഇരിക്കും. എന്നാൽ, വൃത്തിയില്ലാത്ത ഒരു പാത്രത്തിലേക്ക് ശുദ്ധമായ പാൽ ഒഴിക്കൂ …ആ ശുദ്ധമായ പാൽ ചീത്തയാകും.    

വിവരണം

1. ഒരു ക്രൈസ്തവ കുടുംബം. കുടുംബപ്രാർത്ഥനയൊക്കെ ഉണ്ടെങ്കിലും, രാത്രികളിൽ ഭാര്യയും, ഭർത്താവും തമ്മിലുള്ള വഴക്കിന് ഒരു പഞ്ഞവുമില്ല. അവർ തമ്മിൽ വഴക്കിടും എന്ന് മാത്രമല്ല, അവർ പരസ്പരം പറയുന്നത് പുഴുത്ത തെറിയാണ്. മുറ്റത്ത് നിന്നാണ് ഈ വികൃതികൾ നടക്കുന്നത്. അവസാനം ചേട്ടൻ ഉച്ചത്തിൽ ഒരു കലക്കുകലക്കും. “അകത്തേക്ക് കേറിപ്പോടീ  പിശാചേ” എന്ന്. അപ്പോൾ തന്നെ ചേടത്തി അകത്തേക്ക് കയറും. എന്നാൽ, യഥാർത്ഥത്തിൽ അകത്തേക്ക് കയറിയത് അദ്ദേഹത്തിന്റെ ഭാര്യയാണോ? അദ്ദേഹം ആഗ്രഹിച്ചതുപോലെ, പറഞ്ഞതുപോലെ പിശാചാണ് അകത്തേക്ക് കയറിയത്. നമ്മുടെ വാക്കുകളെ നാം സൂക്ഷിച്ച് ഉപയോഗിക്കണം. കാരണം, വചനം ശക്തിയുള്ളതാണ്. 

2. ഒരു കുടുംബം. കുടുംബനാഥനും, കുടുംബനാഥയും മക്കളും തമ്മിൽ മിക്കപ്പോഴും വഴക്കാണ്. മാത്രമല്ല, അവരുപയോഗിക്കുന്ന വാക്കുകൾ കേട്ട്, നാട്ടുകാർ പോലും ചെവിപൊത്തും. ചന്തയിൽ ഉപയോഗിക്കുന്ന വാക്കുകളേക്കാൾ ചീത്തവാക്കുകളാണ് അവർ ഉപയോഗിച്ചിരുന്നത്. ആ വീട്ടിലെ മകന് വിവാഹം നടക്കാത്തതുകൊണ്ട് വീട്ടിൽ ചെന്ന് പ്രാർത്ഥിക്കാമെന്ന് കരുതി അവിടേയ്ക്ക് കടന്നുചെന്നപ്പോൾ, അവരോട് സംസാരിച്ചപ്പോൾ, എനിക്ക് മനസ്സിലായി, അവരിലൂടെ, അവരുടെ വാക്കുകളിലൂടെ ദൈവത്തിന്റെ കൃപയല്ല ആ കുടുംബത്തിലേക്ക് ഒഴുകുന്നത് എന്ന്. ഒരു ധ്യാനത്തിലൂടെ, മാനസാന്തരത്തിലൂടെ ആ കുടുംബം കടന്നുപോയി. ഇന്ന് അവരിലൂടെ, അവരുടെ വാക്കുകളിലൂടെ ക്രിസ്തു, ക്രിസ്തുവിന്റെ കൃപ അവരിലേക്ക്, അവരുടെ കുടുംബത്തിലേക്ക് ഒഴുകുകയാണ്. രണ്ട് ആണ്മക്കളുടെ വിവാഹം കഴിഞ്ഞു; ഒരു മകൾക്ക് വിദേശത്ത് ജോലി ശരിയായി. ഇന്ന് അവരുടെ വാക്കുകൾ ദൈവകൃപയുടെ വാഹകരാണ്. നമ്മുടെ അധരങ്ങളിൽ ദൈവവചനം, ക്രിസ്തു നിറഞ്ഞു നിൽക്കുകയാണെങ്കിൽ, നമ്മുടെ ജീവിതവും, കുടുംബവും എല്ലാം ക്രിസ്തുവിന്റെ കൃപയാൽ നിറയും.

സമാപനം

സ്നേഹമുള്ളവരേ, സുഭാഷിതങ്ങളുടെ പുസ്തകം പറയുന്നു:”നീതിമാന്മാരുടെ ആധാരം ജീവന്റെ ഉറവയാണ്; ദുഷ്ടന്മാരുടേതോ അക്രമത്തെ മൂടിവയ്ക്കുന്നു.” (10, 11) വിശുദ്ധ പൗലോശ്ലീഹാ കൊളോസോസുകാരോട് പറയുന്നത് ‘അവരുടെ സംസാരം ഇപ്പോഴും കരുണാമസൃണവും, ഹൃദ്യവുമായിരിക്കട്ടെ എന്നാണ്. (4, 6) എഫേസോസുകാരോടും ശ്ലീഹ പറയുന്നത് വാക്കിനെ സൂക്ഷിക്കുക എന്ന് തന്നെയാണ്. “നിങ്ങളുടെ അധരങ്ങളിൽ നിന്ന് തിന്മയുടെ വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. വചനം മാംസമായി നമ്മിലൂടെ ക്രിസ്തു ജനിക്കുവാൻ, ക്രിസ്തു വെളിപ്പെടുവാൻ നാം നമ്മുടെ വാക്കുകളെ, സംസാരത്തെ വിശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുടുംബങ്ങളിൽ ചീത്തവാക്കുകൾ മുഴങ്ങാതിരിക്കട്ടെ. നമ്മിൽ നിന്ന് ചീത്ത വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. നീതിമാൻറെമേലും, നീതിരഹിതന്റെമേലും ഒരുപോലെ ഒഴുകുന്ന ദൈവകൃപ മലിനമാക്കാതിരിക്കുവാൻ, വിഷലിപ്‌തമാക്കാതിരിക്കുവാൻ നമുക്ക് ശ്രമിക്കാം.

നമ്മുടെ ജീവിതങ്ങളെ നോക്കി, മറ്റുള്ളവർക്ക് പറയുവാൻ കഴിയണം, വചനം മാംസമായ, ക്രിസ്തുവായ ജീവിതങ്ങളെന്ന്. ആമേൻ! 

SUNDAY SERMON LK 4, 16-22

ദനഹാക്കാലം ഒന്നാം ഞായർ

ലൂക്ക 4, 16-22

Cheers to 2025!

സ്നേഹപൂർവ്വം നന്മനിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു!

2025 നിങ്ങളെ, നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് അടുപ്പിക്കുകയും, നിങ്ങളുടെ ദിവസങ്ങളെ സന്തോഷവും വിജയവുംകൊണ്ട് നിറയ്ക്കുകയും ചെയ്യട്ടെ.

ഇങ്ങനെ, Whatapp ലൂടെയും, നേരിട്ടും നവവത്സരമംഗളങ്ങളോടെ നമ്മൾ, ദൈവാനുഗ്രഹത്താൽ, 2025 ലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എല്ലാവർക്കും പുതുവത്സരാശംസകൾ സ്നേഹപൂർവ്വം നേരുന്നു!

2025 ന്റെ ആദ്യഞായറാഴ്ചയാണിന്ന്. സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് ഈ ഞായറാഴ്ച്ച നാം ദനഹാക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നൊക്കെയാണ് “ദനഹാ” എന്ന വാക്കിന്റെ അർത്ഥം. ജനുവരി ആറാം തീയതിയാണ് കത്തോലിക്കാ സഭയിൽ ദനഹാതിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ, 24 വ്യക്തിഗത സഭകളുടെ കൂട്ടായ്മയായ കത്തോലിക്കാ സഭയിൽ, ഈശോയുടെ വെളിപ്പെടുത്തൽ ആഘോഷിക്കുന്നതിന് വ്യത്യസ്ത ഭാവങ്ങളുണ്ട്. ഉദാഹരണത്തിന്, ലത്തീൻ സഭയിൽ പൂജ്യരാജാക്കന്മാർ ഈശോയെ സന്ദർശിക്കുന്നു എന്ന സംഭവത്തെ ആസ്പദമാക്കിയാണ് ഈശോയുടെ വെളിപ്പെടുത്തൽ ആഘോഷിക്കുന്നത് – മൂന്ന് രാജാക്കന്മാർ ലോകത്തെ മുഴുവനും പ്രതിനിധീകരിക്കുകയും,അവർ വന്ന് രാജാധിരാജനായ ക്രിസ്തുവിനെ ആരാധിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. കത്തോലിക്കാ സഭയിലെ മറ്റൊരു വ്യക്തിഗത സഭയായ സീറോ മലബാർ സഭ ഈശോയുടെ മാമ്മോദീസായെ ആസ്പദമാക്കിയാണ് ഈശോയുടെ വെളിപ്പെടുത്തൽ, ദനഹാ ആഘോഷിക്കുന്നത്. ഇത് അനൈക്യത്തിന്റെ ലക്ഷണമല്ല. ഇത്, പാശ്ചാത്യ, പൗരസ്ത്യ വീക്ഷണത്തിലുള്ള (perspective), ആശയങ്ങൾ മനസ്സിലാക്കുന്നതിലുള്ള വ്യത്യാസം കൊണ്ടാണ്.

സീറോ മലബാർ സഭയുടെ ആരാധനാക്രമ ദൈവശാസ്ത്രമനുസരിച്ച് (Liturgical Theology), മനുഷ്യാവതാരത്തിലൂടെ ദൈവം ഈ ലോകത്തിൽ ആഗതനായെങ്കിലും, അവിടുത്തെ പ്രത്യക്ഷവത്കരണം ആരംഭിക്കുന്നത് യോർദ്ദാൻ നദിയിൽ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദ്ദീസ സ്വീകരിക്കുന്നതിലൂടെയാണ്.  പൗരസ്ത്യ ആധ്യാത്മികത (Eastern Spirituality) എപ്പോഴും ദൈവിക കാര്യങ്ങളിൽ വലിയൊരു രഹസ്യാത്മകത (Mystical) കാത്തുസൂക്ഷിക്കുന്നുണ്ട്. ഈശോയുടെ മാമ്മോദീസയിൽ അതുണ്ട്. സ്വർഗം തുറക്കപ്പെടുന്നു, പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ വരുന്നു, സ്വർഗത്തിൽ നിന്ന് ഒരു സ്വരമുണ്ടാകുന്നു. ഇതെല്ലം സാധാരണ കാര്യങ്ങളല്ല. സ്വർഗത്തിന്റേതാണ് അവ; ദൈവത്തിന്റേതാണ് അവ. അതിൽ രഹസ്യാത്മകത ഉണ്ടാകണമല്ലോ. അതുകൊണ്ടാണ് പൗരസ്ത്യ സഭയായ സീറോ മലബാർ സഭ ഈശോയുടെ മാമ്മോദീസ ദനഹതിരുനാളായി സ്വീകരിച്ചിരിക്കുന്നത്. അപ്പോൾ ഒരു സംശയം! പിന്നെ, എന്തുകൊണ്ടാണ് ഈ ഞായറാഴ്ച്ച, ദനഹാ ഒന്നാം ഞായറിൽ മറ്റൊരു സുവിശേഷ ഭാഗം? ഉത്തരമിതാണ്. ഈശോ സ്വയം ലോകത്തിന് വെളിപ്പെടുത്തുകയും, പിതാവും, പരിശുദ്ധാത്മാവും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ദനഹാത്തിരുനാൾ ജനുവരി ആറാം തീയതിയാണ് നാം ആഘോഷിക്കുന്നതെങ്കിലും, ‘ക്രിസ്തു തന്നെത്തന്നെ ഈ ലോകത്തിന് വെളിപ്പെടുത്തുന്നു’ എന്ന സന്ദേശം ഈ ഞായറാഴ്ച മുതൽ സഭ പ്രഘോഷിക്കുകയാണ്.  

ജനുവരി ആറാം തീയതി ആഘോഷിക്കുന്ന കർത്താവിന്റെ ദനഹാതിരുനാൾ കേരളത്തിന്റെ വടക്കൻഭാഗങ്ങളിൽ പിണ്ടികുത്തിത്തിരുനാളെന്നും, തെക്കൻഭാഗങ്ങളിൽ രാക്കുളിതിരുനാളെന്നും അറിയപ്പെടുന്നു. ലോകത്തിന്റെ പ്രകാശമായ മിശിഹായെ (യോഹ 8, 12) ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനും, വാഴപ്പിണ്ടിയിൽ പന്തംകൊളുത്തി അതിന് ചുറ്റും പ്രദക്ഷിണം വച്ചുകൊണ്ട് ദൈവം പ്രകാശമാകുന്നു എന്ന് ആർത്തുവിളിക്കുന്ന പതിവിൽ നിന്നാണ് പിണ്ടികുത്തിത്തിരുനാൾ രൂപപ്പെട്ടത്. ഈശോയുടെ മാമ്മോദീസായെ സ്മരിച്ചുകൊണ്ട് ഈ തിരുനാളിന്റെ തലേദിവസം അടുത്തുള്ള നദിയിലോ, കുളത്തിലോ പോയി നമ്മുടെ പൂർവികർ നടത്തിയിരുന്ന ആചരക്കുളിയിൽ നിന്നാണ് രാക്കുളി എന്നപേര് തിരുനാളിന് ലഭിച്ചത്.  

നാളെ, ജനുവരി ആറിന് നാം ആചരിക്കുന്ന ദനഹാതിരുനാളിൽ മുഖ്യമായും ഈശോയുടെ മാമ്മോദീസായെയാണ് നമ്മൾ അനുസ്മരിക്കുന്നത്. യോഹന്നാനിൽ നിന്നും ഈശോ മാമ്മോദീസാ സ്വീകരിച്ച വേളയിൽ സ്വർഗം തുറക്കപ്പെടുകയും, പിതാവും പുത്രനും പരിശുദ്ധാത്മാവും, മാനവകുലത്തിന് വെളിപ്പെടുകയും, ചെയ്തു. ക്രിസ്തീയ മാമ്മോദീസായെന്നത് ഈശോയുടെ മരണത്തിലും ഉത്ഥാനത്തിലുമുള്ള പങ്കുചേരലാണെന്ന് (റോമാ 6, 3) ദനഹാതിരുനാൾ നമ്മെ ഓർമിപ്പിക്കുന്നു. ദനഹാക്കാലത്തിന്റെ സന്ദേശം ഇതാണ്: ഓരോ ക്രൈസ്തവനും, തിരുസ്സഭയോട് ചേർന്ന് ചിന്തയിലും, വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക! ഇതാണ് ക്രൈസ്തവവരുടെ കടമയും, ദൗത്യവും!

മൂന്നാം അധ്യായത്തിലാണ് ഈശോയുടെ മാമ്മോദീസ ലൂക്കാ സുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, നാലാം അദ്ധ്യായത്തിൽ, വീണ്ടും, ജനങ്ങളുടെ മുൻപാകെ, രാജകീയ പ്രതാപത്തോടെ, പ്രവാചക ശബ്ദത്തോടെ, പുരോഹിതന്റെ മഹത്വത്തോടെ ഈശോയെ ലൂക്കാ സുവിശേഷകൻ വെളിപ്പെടുത്തുന്നു.  വളരെ നാടകീയമായും, തികഞ്ഞ സൗന്ദര്യത്തോടുംകൂടിയാണ് അദ്ദേഹം ഈ രംഗം അവതരിപ്പിച്ചിരിക്കുന്നത്. താൻ പിച്ചവച്ചു നടന്ന, കൂട്ടുകാരോടൊത്ത് കളിച്ചു നടന്ന സ്ഥലമായ നസ്രത്തിൽ ഈശോ, പൗരുഷ്യമുള്ള, അരോഗദൃഢഗാത്രനായ ചെറുപ്പക്കാരൻ സിനഗോഗിലേക്ക് പ്രവേശിക്കുകയാണ്. ഇത് ആദ്യമായിട്ടൊന്നും ആയിരിക്കില്ല ഈശോ അവിടേക്ക് പ്രവേശിക്കുന്നത്. എല്ലാർക്കും പരിചിതനാണ് ഈശോ. കാരണം, ഈശോ വായിക്കുവാൻ എഴുന്നേറ്റപ്പോൾ, ദൈവാലയ ശുശ്രൂഷകൻ അവന് പുസ്തകം നല്കുകയാണ്. എന്നാൽ, ആ ദിനത്തിന് എന്തോ പ്രത്യേകതയുള്ളതുപോലെ, ജനങ്ങൾക്ക് മാത്രമല്ല സിനഗോഗിലെ കല്ലുകൾക്കുപോലും തോന്നി. സ്വർഗീയ മഹത്വം അവിടെ നിറഞ്ഞു നിൽക്കുന്നതുപോലെ…അന്തരീക്ഷത്തിന് തന്നെ ഒരു മാറ്റം. മാലാഖമാർ വചനപീഠത്തിന് ചുറ്റും നിൽക്കുന്നതുപോലെ ജനങ്ങൾക്ക് തോന്നി. അത്രമാത്രം സ്വർഗീയമായിരുന്നു അവിടം. മുഖത്തു നിറഞ്ഞു നിൽക്കുന്ന പുഞ്ചിരിയോടെ ഈശോ വായിക്കുവാൻ ആരംഭിച്ചു. “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്.” കൂടിയിരുന്നവർ പതിയെപ്പറഞ്ഞു: ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നാണല്ലോ വായന..” ഈശോ തുടരുകയാണ്. ജനം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച് അത് മുഴുവൻ കേട്ടു. എല്ലാവരും വിസ്മയത്തോടെ അവനെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ഈശോയാകട്ടെ, അവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് പറഞ്ഞു:

“നിങ്ങൾ കേൾക്കെത്തന്നെ ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു.” ഈശോയുടെ ദനഹായാണ്, ദൈവിക വെളിപ്പെടുത്തലാണ് ലൂക്കാ സുവിശേഷകൻ വളരെ മനോഹരമായി ഇവിടെ കുറിച്ച് വച്ചിരിക്കുന്നത്.

എണ്ണിത്തീർക്കാനാവാത്ത ജീവിത നിരീക്ഷണങ്ങളിലൊന്ന് ഈ പ്രപഞ്ചം മുഴുവനും, നമ്മുടെ സാധാരണ ജീവിതം മുഴുവനും ദൈവത്തിന്റെ വെളിപ്പെടുത്തലുകളാണ് എന്നാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ കാനായിലെ അത്ഭുതം പോലെ ഒന്ന് നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിലും സംഭവിക്കുന്നുണ്ട്. കാനായിലെ കല്യാണവിരുന്നിലെ വെള്ളം വീഞ്ഞാക്കിയ അത്ഭുതം വിവരിച്ചശേഷം സുവിശേഷകൻ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. “യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിന് പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലിയിലെ കാനയിൽ ചെയ്ത ഈ അത്ഭുതം.” (യോഹ 2, 11) ഈശോയുടെ മഹത്വം വെളിവാകുന്ന അത്ഭുതങ്ങളുടെ, വെളിപാടുകളുടെ ദനഹാ യാണ് സ്നേഹമുള്ളവരേ, ഈ പ്രപഞ്ചവും നമ്മുടെ ഈ ഭൂമിയിലെ ജീവിതവും.

രാത്രിയുടെ ഇരുളിനെ വകഞ്ഞുമാറ്റി ഉദിച്ചുയരുന്ന സൂര്യൻ മുതൽ സൗരയൂഥങ്ങളും, ആകാശങ്ങളും എന്തെന്ത് വിസ്മയങ്ങളൊരുക്കിയാണ് ദൈവിക വെളിപാടുകളുടെ അടയാളങ്ങളാകുന്നത്!! വിത്തിനകത്ത് ഒളിച്ചിരിക്കുന്ന വൃക്ഷവും, ചെടികളിൽ വിടരുന്ന പുഷ്പങ്ങളും, ഫലങ്ങളും ഓരോ നിമിഷവും നടക്കുന്ന ജന്മങ്ങളും …ഓരോന്നും ക്രിസ്തുവിന്റെ വെളിപാടുകളാണ്. മനുഷ്യനിലെ അത്ഭുതങ്ങളിലൂടെ വിടരുന്ന ദൈവത്തിന്റെ വെളിപാടുകൾ അനവധിയാണ്! നമ്മുടെ അപ്പച്ചന്മാരും അമ്മച്ചിമാരും ദൈവത്തിന്റെ വെളിപാടുകളല്ലേ? നാം അറിഞ്ഞും അറിയാതെയും എത്രയോ വട്ടമാണ് ക്രിസ്തു നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്! ദൈവത്തിന്റെ വെളിപാടുകളായി ജീവിതത്തെ മുഴുവൻ കാണുവാൻ സാധിക്കുക – അതാണ് ദനഹാക്കാലത്തിന്റെ ചൈതന്യമെന്ന് പറയുന്നത്.

ലോകരക്ഷകനായ ക്രിസ്തുവിന്റെ സുവിശേഷം ക്രിസ്തുമതത്തിന്റെ ചൈതന്യമായി, അലങ്കാരമായി തിളങ്ങി നിന്ന ആദിമകാലങ്ങളിലെ രക്തസാക്ഷികളുടെ ജീവിതങ്ങൾ ക്രിസ്തുവിന്റെ വെളിപാടുകളായിരുന്നു. ക്രിസ്തുമതത്തിലെ ആയിരക്കണക്കിന് വിശുദ്ധരുടെ ജീവിതങ്ങളും, ജീവിതത്തിന്റെ സാധാരണ സാഹചര്യങ്ങളിൽ ജീവിതംകൊണ്ടും, ജീവൻ കൊടുത്തും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ക്രൈസ്തവരെല്ലാം ക്രിസ്തുവിന്റെ വെളിപാടുകളാണ്. ക്രിസ്തുമതത്തിൽ ഭൗതികതയുടെ, ലൗകികതയുടെ മാറാലകൾ നിറഞ്ഞു നിന്ന മധ്യകാലഘട്ടങ്ങളിൽ ഉദിച്ചുയർന്ന വിശുദ്ധ ഫ്രാൻസിസ് അസീസി (St. Francis Assissi), കച്ചവട താത്പര്യങ്ങളുടെയും, ആധുനിക സങ്കല്പ്പങ്ങളുടെയും പിന്നാലെ നടക്കുന്ന ആധുനിക ക്രിസ്തുമതത്തിൽ ക്രിസ്തുവിന്റെ വെളിപാടായി മാറിയ വിശുദ്ധ മദർ തെരേസ (St. Mother Teresa), സോഷ്യൽ മീഡിയയുടെ പിന്നാലെപോയി വഴിതെറ്റുന്ന ആധുനിക അവതലമുറയ്ക്കു മുന്നിൽ ഉയർന്നു നിൽക്കുന്ന ധന്യനായ കാർലോസ് അക്വിറ്റസ് (St. Carlos Acutis) തുടങ്ങിയവരെല്ലാം ക്രിസ്തുവിന്റെ വെളിപാടുകളാണ്.

എം. മോഹനന്റെ 2011 മേയ് മാസത്തിൽ പുറത്തിറങ്ങിയ “മാണിക്യക്കല്ല്” എന്ന മനോഹരമായ ഒരു ചിത്രമുണ്ട്. നിങ്ങൾ കണ്ടു കാണും ആ Film.  SSLC യ്ക്ക് എല്ലാ കുട്ടികളും തോൽക്കുന്ന, ഒരച്ചടക്കവുമില്ലാത്ത, ടീച്ചർമാർ തങ്ങളുടേതായ ജോലി നോക്കുന്ന ഒരു സ്കൂൾ. ഈ സ്കൂളിലേക്ക് വിനയചന്ദ്രൻ എന്ന ചെറുപ്പക്കാരനായ ഒരു മാഷ് വരുന്നു. ആ സ്കൂളിനെ നല്ല വിജയമുള്ള, അച്ചടക്കമുള്ള ഒരു സ്കൂളാക്കി മാറ്റാൻ അദ്ദേഹം ശ്രമിക്കുന്നു. ധരാളം പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോഴും, പത്താം ക്ലാസിലെ ഒരു കുട്ടി തന്നെ കളിയാക്കി ഒരു കാർട്ടൂൺ ചിത്രം വരച്ചപ്പോൾ, അദ്ദേഹം അവന്റെ കഴിവ് മനസ്സിലാക്കി അവന് പെയിന്റിംഗ് സാധനങ്ങൾ നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബഷീറെന്ന ആ കുട്ടിക്ക് സംസ്ഥാന യുവജനോത്സവത്തിൽ ചിത്രരചനയ്ക്ക് ഒന്നാം കിട്ടിയപ്പോൾ അനുമോദിക്കാനായി ഗ്രാമത്തിലെ ത്രീ സ്റ്റാർ ക്ളബ്ബുകാർ ഒരു പ്രോഗ്രാം ഒരുക്കി. അതിൽ സമ്മാനം സ്വീകരിച്ചശേഷം ബഷീർ ഒരു നന്ദി പറയുന്നുണ്ട്. “ഞങ്ങൾക്ക് എല്ലാം വിനയചന്ദ്രൻ മാഷാ. പഠിക്കണമെന്നും, ജയിക്കണമെന്നും തോന്നിപ്പിച്ചത് മാഷാ. അരക്കൊല്ല പരീക്ഷയ്ക്ക് ഞങ്ങൾക്ക് നല്ല മാർക്കുണ്ട്. അത് കണ്ടപ്പോ ഉമ്മയും, ഉപ്പയും പറഞ്ഞു, മാഷെ ഇവിടെ കൊണ്ടെത്തിച്ചത് പടച്ചോനാന്ന്. പക്ഷേ, ഞങ്ങൾക്ക് …മാഷ്….മാഷ്..തന്നെയാ പടച്ചോൻ…! അത് പറഞ്ഞതും അവൻ വിതുമ്പിപ്പോയി.

പ്രിയപ്പെട്ടവരേ, ഒരു സിനിമാക്കഥപോലെ എത്രയോ വട്ടം ഇങ്ങനെയൊക്കെ നമ്മുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. നമ്മുടെ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് പലപ്രാവശ്യം നാം പറഞ്ഞിട്ടില്ലേ. അമ്മേ, അമ്മയാണെന്റെ ദൈവമെന്ന്. അപ്പച്ചാ, അപ്പച്ചനാണെന്റെ ദൈവമെന്ന്. ദൈവങ്ങൾ പ്രത്യക്ഷപ്പെടാൻ മടിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അത്രമാത്രം ക്രൂരതകൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിധി പറഞ്ഞ പെരിയ ഇരട്ടക്കൊലക്കേസ് പോലെ! എങ്കിലും, നാം ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുവാനാണ്. എന്റെ ജീവിതത്തിലെ ഏറ്റവും തകർന്ന് നിന്ന ആ നിമിഷത്തിൽ എന്റെ അടുത്ത് വന്നിരുന്ന് “ഞങ്ങൾ കൂടെയുണ്ട്” എന്ന് എന്റെ കൈകൾ ചേർത്ത് പിടിച്ച് പറഞ്ഞ ആ സ്ത്രീ എനിക്കാരാണ്? ക്രിസ്തു അല്ലാതെ മറ്റാരുമല്ല. സാമ്ബത്തികമായി ഞാൻ തകർന്ന് വേളയിൽ, ഒട്ടും പ്രതീക്ഷയില്ലാതിരുന്ന സാഹചര്യത്തിൽ, ഫോൺ വിളിച്ച് എന്റെ GPay നമ്പർ ചോദിച്ച് എനിക്ക് പൈസ ഇട്ടു തന്ന ആ വ്യക്തി ക്രിസ്തു അല്ലാതെ മറ്റാരാണെനിക്ക്!!! വർഷങ്ങളായി, ആസ്ബസ്റ്റോസ് (Asbestos) ഷീറ്റിന്റെ വീട്ടിൽ കിടന്ന് കഷ്ടപ്പെട്ടപ്പോൾ, ഒരു നല്ല വീട് വേണമെന്നാഗ്രഹിച്ചപ്പോൾ “വീട് പണി തുടങ്ങൂ..ഞാൻ സഹായിക്കാം” എന്ന് പറഞ്ഞ ആ മനുഷ്യൻ എനിക്ക് ക്രിസ്തുവല്ലേ? അങ്ങനെ സ്നേഹമുള്ളവരേ, എത്രപ്രാവശ്യം ക്രിസ്തു നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്? നാം എത്രയോ വട്ടം മറ്റുള്ളവർക്ക് ക്രിസ്തു ആയിട്ടുണ്ട്? അതെ, ഓരോ ക്രൈസ്തവനും, തിരുസ്സഭയോട് ചേർന്ന്, ചിന്തയിലും, വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക!  അതാണ് ഇന്നത്തെ സുവിശേഷ സന്ദേശം!

അതിനുള്ള പ്രചോദനമാണ് ഇന്നത്തെ സുവിശേഷത്തിലെ ക്രിസ്തു! എത്രമനോഹരമാണ് ആ Scene!! എത്ര സുന്ദരമാണ് ആ വാക്കുകൾ! കർത്താവിന്റെ ആത്മാവിനാൽ നിറഞ്ഞവരാകുമ്പോൾ, നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. ദരിദ്രർക്ക് സുവിശേഷമാകുമ്പോൾ നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. ബന്ധിതർക്ക് മോചനമാകുമ്പോൾ നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യമാകുമ്പോൾ, നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. ദൈവവചനം നമ്മിൽ പൂർത്തിയാകുമ്പോൾ, നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. “ഇന്ന് ദൈവവചനം എന്നിൽ പൂർത്തിയാകട്ടെ” എന്ന് നമുക്ക് ആശിക്കാം. നാം ദനഹാ ആകുമ്പോൾ, നമ്മിലൂടെ ക്രിസ്തു വെളിപ്പെടുമ്പോൾ, അപ്പോൾ മാത്രമാണ് സുവിശേഷം,ഈ സുവിശേഷ ഭാഗം വിമോചന ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനമാകുന്നത്.

സ്നേഹമുള്ളവരേ,

നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിൽ വെളിവാകുന്ന അസാധാരണമായ ക്രിസ്തുവിന്റെ വെളിപാടുകളായി നമ്മുടെ ജീവിതങ്ങളെ മാറ്റുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും ജീവിത ദൗത്യം. ആമേൻ!

SUNDAY SERMON MT 2, 13-14; 19-23

പിറവിക്കാലം ഒന്നാം ഞായർ

മത്താ 2, 13-14; 19-23

2024 ലെ ക്രിസ്തുമസ് ആഘോഷങ്ങൾക്കും, ആരവങ്ങൾക്കും ശേഷം, പിറവിക്കാലം ഒന്നാം ഞായറാഴ്ച്ച, മിശിഹാ രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കുവാൻ വന്നിരിക്കുന്ന നമ്മുടെ മുൻപിൽ, ഒരു കുടുംബത്തെ അവതരിപ്പിക്കുകയാണ് സുവിശേഷം. നമുക്ക് പരിചിതമാണ് ഈ കുടുംബം. ക്രിസ്തുമസ് നാളിൽ ഈ കുടുംബത്തെ നാം ഹൃദയത്തിൽ ഏറ്റെടുത്തതാണ്. ദൈവത്തിന്റെ ഇഷ്ടത്തിന് മുൻപിൽ, തങ്ങളുടെ പ്ലാനുകളും, പദ്ധതികളും, വാദങ്ങളും, വാദഗതികളും മാറ്റിവച്ച്, ദൈവത്തിന്റെ രക്ഷാകര പദ്ധതിയോട് സഹകരിച്ച വിശുദ്ധ യൗസേപ്പിതാവും, പരിശുദ്ധ കന്യകാമറിയവും, മനുഷ്യമക്കളോടുള്ള സ്നേഹം നിമിത്തം ലോകരക്ഷകനായി മനുഷ്യാവതാരം ചെയ്ത, ദൈവപുത്രനായ ഈശോയുമാണ് ഈ കുടുംബത്തിലെ അംഗങ്ങൾ.

ഇവരുടെ പ്രത്യേകത, ഇന്നത്തെ സുവിശേഷഭാഗത്ത് വളരെ വ്യക്തമാണ്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ അടിസ്ഥാനമിട്ട്, പ്രവചനങ്ങളുടെ, ദൈവവചനങ്ങളുടെ മേൽക്കൂരയ്ക്ക് കീഴിൽ വസിച്ച്, ദൈവത്തിന്റെ പരിപാലനയുടെ പ്രകാശത്തിൽ മുന്നോട്ട് പോകുന്ന ഒരു കുടുംബം. ഈ കുടുംബത്തെ ക്രൈസ്തവർ വിളിക്കുന്നത് തിരുക്കുടുംബമെന്നാണ്. ഉണ്ണിയേശുവിന്റെ സാന്നിധ്യംകൊണ്ട് മാത്രമല്ല, നാം ഈ കുടുംബത്തെ തിരുക്കുടുംബമെന്ന് വിളിക്കുന്നത്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ അടിസ്ഥാനമിട്ട്, പ്രവചനങ്ങളുടെ, ദൈവവചനങ്ങളുടെ മേൽക്കൂരയ്ക്ക് കീഴിൽ വസിച്ച്, ദൈവത്തിന്റെ പരിപാലനയുടെ പ്രകാശത്തിൽ മുന്നോട്ട് പോകുന്നതുകൊണ്ട് കൂടിയാണ് നാം ഈ കുടുംബത്തെ തിരുക്കുടുംബമെന്ന് വിളിക്കുന്നത്.

ലോകമെങ്ങുമുള്ള കുടുംബങ്ങൾക്ക് ഒരു ഉത്തമ മാതൃകയായിട്ടാണ് സുവിശേഷം തിരുക്കുടുംബത്തെ അവതരിപ്പിക്കുന്നത്. പലായനത്തിന്റെ കഷ്ടപ്പാടും, അരക്ഷിതാവസ്ഥയും, ഭാവിയെക്കുറിച്ചുള്ള ആകുലതകളും മറ്റും ജോസഫിനെയും, മറിയത്തെയും അലട്ടുമ്പോഴും, പരസ്പരം ചേർന്നുനിൽക്കാനും, ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാക്കി തങ്ങളുടെ ജീവിതം നിലനിർത്താനും അവർ ശ്രമിക്കുന്നുണ്ടെന്നുള്ളതാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ ഉള്ളടക്കം. ഇസ്രായേൽ ജനത്തിന്റെ പുറപ്പാട് തുടങ്ങിയ ഈജിപ്തിലേക്കും, അവിടെനിന്ന് ഗലീലിയയിലേക്കും ഓടുമ്പോഴും, ദൈവപരിപാലനയിലുള്ള വിശ്വാസം അവർ കൈവിടുന്നില്ല.  നിരാശപ്പെടാനുള്ളതല്ല, പരസ്പരം ഊന്നുവടികളായി നിൽക്കാനും, ആർദ്രതയോടെ പരസ്പരം ചേർന്നുനിൽക്കാനും, അതുവഴി ദൈവത്തിന്റെ പദ്ധതിയോട് ആത്മാർത്ഥതപുലർത്താനും ഉള്ളതാണ് കുടുംബജീവിതമെന്ന് തിരുക്കുടുംബം നമ്മെ പഠിപ്പിക്കുന്നുണ്ട്. കലഹിക്കാനുള്ളതല്ല, സ്നേഹിക്കാനും, സ്നേഹം കൊടുക്കാനും, വളരാനും, വളർത്താനുമുള്ളതാണ് കുടുംബമെന്നും നിശബ്ദമായി മേരിയും, യൗസേപ്പും നമ്മോട് പറയുന്നുണ്ട്. അല്ലെങ്കിൽ തന്നെ ദേഷ്യമോ, പരിഭവമോ ഇല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ചല്ല തിരുക്കുടുംബം നമ്മോട് പറയുന്നത്. മാതാപിതാക്കളും, മക്കളും തമ്മിലുള്ള വഴക്കുകളും പിണക്കങ്ങളും ഇല്ലാത്ത ഒരാവസ്ഥയെക്കുറിച്ചുമല്ല തിരുക്കുടുംബം നമ്മോട് പറയുന്നത്. പരസ്പരം തല്ലുകൂടാത്ത, അടിപിടിയില്ലാത്ത, മാതാപിതാക്കളെ അനുസരിക്കുക മാത്രം ചെയ്യുന്ന മക്കളുള്ള ഒരു കുടുംബാന്തരീക്ഷത്തെക്കുറിച്ചല്ല തിരുക്കുടുംബം നമുക്ക് ക്ലസ്സെടുക്കുന്നത്. ഈ പറഞ്ഞവയെയെല്ലാം സ്നേഹംകൊണ്ട് നിർമ്മലമാക്കണമെന്നാണ് തിരുക്കുടുംബം നമ്മോട് പറയുന്നത്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾക്കിടയിലും, ദൈവത്തിന്റെ ഇഷ്ടം അന്വേഷിക്കണമെന്നാണ് തിരുക്കുടുംബം നമ്മെ ഓർമപ്പെടുത്തുന്നത്.  

പരസ്പരം മനസ്സിലാക്കാതെ ജീവിതം ജീവിച്ചു തീർക്കുന്നവരും, സ്വന്തം സ്വാർത്ഥതയ്ക്കുവേണ്ടി മറ്റുള്ളവരെ അകറ്റിനിർത്തുന്നവരും,  അടുത്തിരുന്നുകൊണ്ട് അകലം പാലിക്കുന്നവരും, ജീവിതം സുരക്ഷിതമല്ലെന്ന് കരുതി പേടിച്ചിരിക്കുന്നവരും പഠിക്കേണ്ട പലതും തിരുക്കുടുംബം കാണിച്ചുതരുന്നുണ്ട്. ഈജിപ്തിലേക്കുള്ള പലായനം തന്നെ ധ്യാനിക്കുക. മേരിയും യൗസേപ്പും ഒരുമിച്ചു നിന്നതുകൊണ്ടാണ് കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കുവാൻ അവർക്ക് കഴിയുന്നത്. സ്വാർത്ഥത ഒട്ടുമേയില്ലാതെ മുന്നോട്ട് പോയതുകൊണ്ടാണ് കുഞ്ഞിന്റെ ജീവനുവേണ്ടി തങ്ങളുടെ ജീവിതം അവർ പണയംവച്ചത്. അല്ലെങ്കിൽ, ഈ കുഞ്ഞാണ് തങ്ങളുടെ ജീവന് അപകടം എന്ന് മനസ്സിലാക്കിയ നിമിഷം, ആ നിമിഷം അവർക്ക് വേണമെങ്കിൽ ആ കുഞ്ഞിനെ ഗലീലിതടാകത്തിലേക്ക് എറിഞ്ഞു കളയാമായിരുന്നു. കടന്നുപോകുന്ന മണലാരണ്യത്തിൽ കുഴിച്ചുമൂടാമായിരുന്നു. ആരും ചോദിയ്ക്കാൻ വരില്ലായിരുന്നു. തങ്ങളുടെ ജീവനും സുരക്ഷിതം. പക്ഷേ, പ്രിയപ്പെട്ടവരേ, അവരത് ചെയ്തില്ല. ശരിയാണ്. ആധുനിക ലോകം തീർച്ചയായും അവരെ മണ്ടന്മാർ, മരമണ്ടന്മാർ എന്ന് വിളിച്ചേക്കാം. എങ്കിലും, തങ്ങളുടെ കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കുവാൻ എന്തും കൊടുക്കാൻ അവർ തയ്യാറായിരുന്നു. മൂന്ന് മിനിറ്റിൽ ഒരു ഗർഭഛിദ്രം എന്ന കണക്കേ, ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിനെ കൊല്ലാൻ മടിയില്ലാത്ത ആധുനിക മനുഷ്യന്, രാഷ്ട്രീയത്തിന്റെ പേരിലും, മതത്തിന്റെ പേരിലും മനുഷ്യരെ കൊല്ലാൻ മടിയില്ലാത്ത ആധുനിക മനുഷ്യന്, ഏതുരൂപത്തിലും ജീവനെ സംരക്ഷിക്കുവാൻ നമുക്ക് കടമയുണ്ടെന്ന് കേൾക്കുമ്പോൾ Comedy ആയിട്ട് തോന്നാം. ജീവന് തണലേകുന്ന തിരുക്കുടുംബം നമുക്ക് വെല്ലുവിളിയാണ്!!

ദമ്പതിമാർ അവരവരുടെ ആശയലോകത്തിലേക്ക് ചുരുങ്ങിപ്പോകുന്നതാണ് വർത്തമാനകാല ദുരന്തം. വീടിന്റെ അകത്തളങ്ങളിൽ നടക്കേണ്ടത് Ego Clashes അല്ല; ക്ഷമയുടെയും, വിട്ടുവീഴ്ചയുടെയും scnenes ആണ്, കാഴ്ചകളാണ്. ആവശ്യപ്പെടുമ്പോൾ മാത്രം ചെയ്യേണ്ട ഒന്നല്ല സ്നേഹമെന്നും, വാത്സല്യം പെട്ടിയിൽ അടച്ചുവയ്ക്കേണ്ടതല്ലെന്നും, അത് പകർന്ന് നൽകേണ്ടതാണെന്നും, കുടുംബമെന്നത് non-judgemental ആണെന്നും, എന്നും ഓർമിപ്പിച്ചുകൊണ്ടിരിക്കുകയാണ് തിരുക്കുടുംബം. ഈജിപ്തിൽ നിന്ന് ഉടനെ ഗലീലിയയിലേയ്ക്ക്; അവിടെച്ചെല്ലുമ്പോൾ, വീണ്ടും നസ്രത്തിലേക്ക്. ഈ ഓട്ടം അത്ര എളുപ്പമല്ല. ഓർക്കണം, ഇത് പേരെഴുതിക്കാനായി ബെത്ലഹേമിലേക്കുള്ള ഓട്ടത്തിൽ തുടങ്ങിയതാണ്. ഈ ഓട്ടത്തിനായി സാമ്പത്തികം വേണം. ജോസഫിന്റെ ഓട്ടക്കീശയിൽ എന്തുണ്ടാകാൻ!! പിന്നെ Contessa യോ, ഇന്നോവയോ, ഒന്നുമില്ല യാത്ര ചെയ്യാൻ. ഒരു കോവർകഴുത!  സങ്കീർത്തനങ്ങൾ പാടിക്കൊണ്ട് തന്നെയായിരിക്കണം അവർ ഈ ഓട്ടങ്ങളെല്ലാം നടത്തിയത്. കർത്താവാണ് എന്റെ ഇടയൻ എന്നുള്ള സങ്കീർത്തനം 23 അവരുടെ അധരങ്ങളിലുണ്ടായിരുന്നിരിക്കണം. ഓരോ സാഹചര്യത്തിലും, “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു” (ലൂക്ക 1, 46-47) എന്ന് മറിയം പാടിയിട്ടുണ്ടാകണം. അല്ലെങ്കിൽ ഈ ദുരിതങ്ങളെ അതിജീവിക്കുക അസാധ്യം!! മേരി ജോസഫിനെ കളിയാക്കുന്നില്ല; വിധിക്കുന്നില്ല. മേരിയെ ജോസഫ് പഴിക്കുന്നില്ല; ദേഷ്യപ്പെടുന്നില്ല. കുടുംബം non-judgemental ആകുമ്പോഴാണ് അവിടെ സ്വർഗ്ഗത്തിന്റെ ഈണം ഉണ്ടാകുന്നത്.

സ്നേഹമുള്ളവരേ, നമ്മുടെ കുടുംബങ്ങൾ non-judgemental ആകട്ടെ. ആരെയും put down ചെയ്യാതിരിക്കുക. സ്നേഹം പ്രകടിപ്പിച്ചും, പരസ്പരം ശക്തിപ്പെടുത്തിയും മുന്നോട്ട് പോകാനാണ് തിരുക്കുടുംബം നമ്മോട് ആവശ്യപ്പെടുന്നത്.

ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്നതിന്റെ, ഭക്ഷണം കഴിക്കുന്നതിന്റെ ചാരുതയും, ക്രിസ്മസ് പോലുള്ളവ ഒരുമിച്ച് ആഘോഷിക്കുന്നതിന്റെ ഭംഗിയും തിരുക്കുടുംബത്തിന്റെ താളമാണ്. തിരുക്കുടുംബത്തിലുണ്ടായിരുന്ന ഈ സ്വർഗീയ താളം ഇന്നത്തെ കുടുംബങ്ങൾക്ക് എങ്ങനെയോ നഷ്ടപ്പെട്ടിരിക്കുന്നു. ഓടിക്കൊണ്ടിരിക്കുന്ന ഒരു വണ്ടിയുടെ ബാലൻസ്, താളം നഷ്ടപ്പെടുമ്പോൾ, ഓടിച്ചുകൊണ്ടുതന്നെയേ അതിന്റെ ബാലൻസ്, താളം വീണ്ടെടുക്കുവാൻ സാധിക്കൂ. അതുപോലെ, ഒരു കുടുംബത്തിന് നഷ്ടപ്പെടുന്ന താളം, കുടുംബത്തിന് തന്നെയേ വീണ്ടെടുക്കുവാൻ സാധിക്കൂ. കാരണങ്ങൾ പലതുണ്ടാകാം… ഞാൻ പറയാതെ തന്നെ ആ കാരണങ്ങൾ നിങ്ങൾക്ക് അറിയുകയും ചെയ്യാം. പക്ഷേ, എങ്ങനെ നമ്മുടെ കുടുംബങ്ങളുടെ സ്വർഗീയ താളം വീണ്ടെടുക്കാം? കുടുംബാഗങ്ങൾക്ക് മാത്രമേ അത് വീണ്ടെടുക്കാൻ കഴിയൂ.

വീട്ടിൽ തനിച്ച് താമസിച്ചിരുന്ന പിതാവ് ഒരു ഡിസംബർ നാളിൽ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾക്ക് ഒരു മെസ്സേജ് അയച്ചു. മക്കളെ, നിങ്ങൾക്കറിയാലോ ഞാൻ നമ്മുടെ വീട്ടിൽ തനിച്ചാണെന്ന്. പണ്ട് വളരെ സന്തോഷത്തോടെ നമ്മൾ ഇവിടെ ജീവിച്ചിരുന്നതാണ്. ഒരുമിച്ച് ജോലിചെയ്ത്, ഭക്ഷണം കഴിച്ച്, ചിരിച്ച്…വളരെ നല്ലതായിരുന്നു ആ ദിനങ്ങൾ. ഇപ്രാവശ്യം ക്രിസ്തുമസിന് നിങ്ങൾ വരികയാണെങ്കിൽ ഒത്തിരി നന്നായിരുന്നു. മൂത്തമകൻ ഉടനെ തന്നെ മറുപടി അയച്ചു. അപ്പച്ചാ, എനിക്ക് ഇവിടെ ജോലിത്തിരക്കാണ്. വരൻ പറ്റുമെന്ന് തോന്നുന്നില്ല. അല്പം കഴിഞ്ഞപ്പോൾ രണ്ടാമത്തെ മകന്റെ മെസ്സേജും വന്നു. വരാൻ താത്പര്യമുണ്ട് ..ന്നാലും തിരക്കാണ് – എന്നായിരുന്നു മെസ്സേജ്. ആ പിതാവിന് സങ്കടമായി. ഒരു നക്ഷത്രംപോലും ഇടാതെ, ആരോടും സംസാരിക്കാൻ താത്പര്യമില്ലാതെ അയാൾ ജീവിച്ചു. ക്രിസ്തുമസിന്റെ തലേന്ന്, സന്ധ്യയായപ്പോൾ അയാൾ ഒരു സൂപ്പ് ഉണ്ടാക്കാൻ അടുക്കളയിൽ കയറി. പെട്ടെന്നാണ് വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടത്. പതുക്കെ നടന്നു ചെന്ന് വാതിൽ തുറന്നപ്പോൾ അയാൾ അത്ഭുതപ്പെട്ടുപോയി. തന്റെ രണ്ട് മക്കളും കുടുംബസമേതം വന്നിരിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ നിന്ന അദ്ദേഹത്തെ മക്കളും, മരുമക്കളും, കുഞ്ഞുമക്കളും എല്ലാവരും വന്ന് കെട്ടിപ്പിടിച്ചു. പിന്നെ – എല്ലാ മുറികളിലും വെളിച്ചമായി..കുട്ടികളുടെ അക്കളികളായി..ഒച്ചയും ബഹളവുമായി…മക്കൾ കൊട്നുവന്ന ഭക്ഷണം മേശമേൽ നിരന്നു…ആ വീട് സന്തോഷംകൊണ്ട് നിറഞ്ഞു. ഇതെല്ലം നോക്കി നിന്ന് അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി..സന്തോഷത്തിന്റെ!!

സ്നേഹമുള്ളവരേ, നിങ്ങളുടെ കുടുംബങ്ങളെ കൂടുതൽ സുഗന്ധപൂരിതവും, വർണശോഭയുമുള്ളതാക്കാൻ നിങ്ങൾക്ക് താത്പര്യമുണ്ടോ? താത്പര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് പറ്റിയ പഠനക്കളരിയാണ് തിരുക്കുടുംബം. തിരുക്കുടുംബം പോലെ നംമടുത്തെ കുടുംബങ്ങൾ ആയിത്തീരണം എന്ന് പറയുമ്പോൾ, മേരിയിലും, ജോസെഫിലും നിറഞ്ഞു നിൽക്കുന്ന ദൈവിക മനോഭാവങ്ങൾ സ്വന്തമാക്കുക എന്നാണ് അർത്ഥമാക്കുന്നത്. എപ്പോഴും ഈശോയോടൊത്ത്, ഈശോയെ നഷ്ടപ്പെടുത്താതെ കുടുംബം മുന്നോട്ട് കൊണ്ടുപോകണമെന്നാണ് അർത്ഥമാക്കുന്നത്. ദൈവം നമുക്ക് വേണ്ടി ശോഭനമായ ഒരു പ്ലാൻ, പദ്ധതി ഒരുക്കിയിട്ടുണ്ട് എന്ന് വിശ്വസിക്കുക. ദൈവത്തിന്റെ വചനത്തോട്, ഇഷ്ടത്തോട് ചേർന്ന് നിൽക്കുക. ദൈവപരിപാലനയിൽ ആശ്രയിക്കുക. എന്നിട്ട് ധൈര്യത്തോടെ മുന്നോട്ട് പോകുക. അപ്പോൾ നമ്മുടെ കുടുംബങ്ങൾ തിരുക്കുടുംബങ്ങളാകും.

നമുക്ക് വിശുദ്ധ കുർബാന തുടർന്ന് അർപ്പിക്കാം. കുടുംബമാകുന്ന അൾത്താരകളിൽ ബലിയർപ്പിക്കുന്ന മാതാപിതാക്കൾക്കായി പ്രാർത്ഥിക്കാം. കുടുംബമാകുന്ന അൾത്താരകളിൽ വിടർന്നു നിൽക്കുന്ന പൂക്കളായ മക്കളെ ബലിയിൽ പ്രത്യേകം ഓർക്കാം. ദൈവഹിതത്തിനോട് ചേർന്ന് നിന്ന് ബലിപീഠത്തിലെ മെഴുകുതിരികൾപോലെ കുടുംബങ്ങളിൽ പ്രകാശം പരത്തുന്ന വ്യക്തികളാകാൻ നമുക്ക് പ്രാർത്ഥിക്കാം. കുടുംബത്തിന്റെ നന്മ നഷ്ടപ്പെടുത്തുന്ന ഒരു തലമുറയ്ക്ക് നല്ല കാഴ്ചകളും, അനുഭവങ്ങളും നഷ്ടപ്പെടും. അവർ തെരുവിൽ അലയും. ചിതറിയ്ക്കപ്പെടും.

ഞങ്ങളുടെ കുടുംബങ്ങളെ തിരുക്കുടുംബംപോലെ ആക്കണമേയെന്ന പ്രാർത്ഥനയോടെ നമുക്ക് ബലിയർപ്പിക്കാം. എല്ലാവർക്കും തിരുക്കുടുംബത്തിന്റെ തിരുനാൾ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു. ആമ്മേൻ!

SUNDAY SERMON CHRISTMAS 2024

ക്രിസ്തുമസ് 2024

ദൈവം മനുഷ്യനായതിന്റെ ആഘോഷം

ദൈവം മനുഷ്യനായി പിറന്ന ആദ്യ ക്രിസ്തുമസിന് 2024 വർഷങ്ങൾക്കുശേഷം, ലോക ചരിത്രത്തിലാദ്യമായി, വിശുദ്ധ ഫ്രാൻസിസ് അസീസി നിർമിച്ച ആദ്യ പുൽക്കൂടിന് 801 വർഷങ്ങൾക്ക് ശേഷം, പതിനഞ്ചാം നൂറ്റാണ്ടിലാരംഭിച്ച്, ലോകം മുഴുവനും അധീനതയിലാക്കിയ വ്യവസായവിപ്ലവത്തിന് 184 വർഷങ്ങൾക്ക് ശേഷം, തുർക്കിയിലെ ഓട്ടോമൻ സാമ്രാജ്യം അർമേനിയായിലെ 15 ലക്ഷം ക്രൈസ്തവരെ ഉന്മൂലനം ചെയ്തിട്ട് 109 വർഷങ്ങൾക്ക് ശേഷം, മനുഷ്യൻ അന്നുവരെ പണിതുയർത്തിയതെല്ലാം ചീട്ടുകൊട്ടാരംപോലെ തകർന്നുവീണ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കും, രണ്ടാം ലോകമഹായുദ്ധത്തിനിടയിൽ 60 ലക്ഷം വരുന്ന ജൂതരെ ഹിറ്റ്ലറിൻറെ നാസികൾ കൊലചെയ്തതിനും 79 വർഷങ്ങൾക്ക് ശേഷം,  മനുഷ്യ മനസ്സിനെ ഞെട്ടിച്ച ഗുജറാത്തിലെ കൂട്ടക്കൊലക്ക് 22 വർഷങ്ങൾക്ക് ശേഷം, കാടിറങ്ങി വരുന്ന വന്യജീവികൾ മനുഷ്യനെ കൊല്ലുന്നത് പതിവായിട്ടും, മനുഷ്യത്വപരമല്ലാത്ത പലതും കടന്നുകൂടിയിട്ടുള്ള Kerala Forest Amendment Bill 2024 ന്റെ കരട് പുറത്തിറങ്ങിയിട്ട് 64 ദിവസങ്ങൾക്ക് ശേഷം, നാലുപേരുടെ മരണത്തിനിടയാക്കിയ ഉത്തർപ്രദേശിലെ സാമ്പൽ പ്രദേശത്ത് നടന്ന ലഹള കഴിഞ്ഞ് ഒരു മാസത്തിന് ശേഷം,  കേരളത്തിൽ, ഭാര്യയുടെ ചികിത്സയ്ക്കായി സിപിഎം ഭരിക്കുന്ന കട്ടപ്പന Rural Co-operative Society യിൽ നിക്ഷേപിച്ചിരുന്ന തന്റെ പണം ചോദിച്ചപ്പോൾ കിട്ടാതിരുന്നതിന്റെ പേരിൽ വിഷമിച്ച സാബു എന്നയാളുടെ ആത്മഹത്യയ്ക്ക് 4 ദിവസങ്ങൾക്കുശേഷം, നാം സർവ ലോകത്തിനും സന്തോഷവും സമാധാനവും നൽകുന്ന ക്രിസ്തുമസ്, ലോകരക്ഷകനായ ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുകയാണ്.

ഹല്ലേലൂയാ പാടുന്ന, സന്തോഷംകൊണ്ടാടുന്ന ഈ ക്രിസ്തുമസ് രാവിൽ ഇതുപോലുള്ള വിശേഷങ്ങൾ പറഞ്ഞാണോ ക്രിസ്തുമസ് സന്ദേശം തുടങ്ങേണ്ടത് എന്ന് നിങ്ങൾ ചോദിച്ചേക്കാം. എന്നാൽ, ദൈവം മനുഷ്യനായി, മനുഷ്യനെ രക്ഷിക്കാൻ ഭൂമിയിൽ വന്ന ശേഷവും മനുഷ്യൻ തന്റെ മാഹാത്മ്യം മനസ്സിലാക്കാതെ, മനുഷ്യത്വം പ്രകടിപ്പിക്കാതെ   ജീവിക്കുന്ന ഈ കാലഘട്ടത്തിൽ നാം ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ, മക്കളേ, ഞാൻ ചെയ്തതുപോലെ നിങ്ങളും മനുഷ്യരായി, മനുഷ്യത്വത്തോടെ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിച്ചാൽ, നിങ്ങളിലും ക്രിസ്തുമസ് ഉണ്ടാകും, നിങ്ങളിലും ക്രിസ്തു ജനിക്കും – എന്ന് പ്രഘോഷിക്കുന്ന ഈ ക്രിസ്തുമസ് നാളിൽ, മനുഷ്യത്വം നഷ്ടപ്പെടുന്ന സംഭവങ്ങൾ ചരിത്രത്തിലും, ഇന്നും നടക്കുന്നുണ്ടെന്ന് ഓർമപ്പെടുത്താൻവേണ്ടിയാണ് ഞാൻ ഇത്രയും പറഞ്ഞത്. അതിജീവനത്തിനും വിശപ്പിനും വേണ്ടിയല്ലാതെ കൊലചെയ്യാത്ത മൃഗങ്ങളെക്കാൾ താഴ്ന്ന്, സ്വാർത്ഥ ലാഭത്തിനുവേണ്ടി മാത്രം മനുഷ്യരെ കൊല്ലുന്ന, കാടത്തം നിലനിൽക്കുന്ന ഇക്കാലത്ത്, മനുഷ്യനാകുവാനുള്ള മനുഷ്യത്വത്തിലേക്ക് വളരാനുള്ള വലിയ ആഹ്വാനവുമായിട്ടാണ് ഇക്കൊല്ലത്തെ ക്രിസ്തുമസ് നാം ആഘോഷിക്കുന്നത്. എന്താണ് ക്രിസ്തുമസ്?

ലോകം മുഴുവനും സന്തോഷവും സമാധാനവും മാത്രം പ്രദാനംചെയ്യുന്ന വലിയൊരു ഉത്സവമാണ് ക്രിസ്തുമസ്. ദൈവത്തിന്റെ അനന്തസ്നേഹം കരകവിഞ്ഞൊഴുകി ഈ ഭൂമിയിൽ പ്രവർത്തിച്ച ഏറ്റവും വലിയ അത്ഭുതമാണ് ക്രിസ്തുമസ്! 2024 വർഷങ്ങൾക്കുമപ്പുറം മഞ്ഞണിഞ്ഞ രാവിൽ, മാലാഖാമാരുടെ ഹല്ലേലൂയാ അകമ്പടിയോടെ ദൈവപിതാവിന്റെ വാഗ്ദാനത്തിന്റെ സാക്ഷാത്കാരമായി ദൈവം മനുഷ്യനായി ഭൂമിയിൽ പിറന്നതിന്റെ ഓർമയാണ് ക്രിസ്തുമസ്. ചരിത്രം ഉറങ്ങുന്ന ചെറുപട്ടണമായ ബെത്ലഹേമിൽ, അരമായ ഭാഷയിൽ അപ്പത്തിന്റെ ഭവനമെന്നും, അറബിക് ഭാഷയിൽ മാംസത്തിന്റെ ഭവനമെന്നും അർത്ഥമുള്ള ബെത്ലഹേമിൽ, യാക്കോബ് തന്റെ ഭാര്യയായ റാഹേലിനെ സംസ്കരിച്ച ഇടമായ ബെത്ലഹേമിൽ, ബോവാസ്സ് വിവാഹം കഴിച്ചപ്പോൾ റൂത്ത് താമസിച്ച സ്ഥലമായ ബെത്ലഹേമിൽ, ദാവീദിന്റെ പട്ടണത്തിൽ രക്ഷകൻ കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നുവെന്ന

സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയുടെ അനുഭവംകൂടിയാണ് ക്രിസ്തുമസ്. ഈ സദ്‌വാർത്ത മാലാഖ ആട്ടിടയരെ അറിയിച്ചപ്പോൾ നമുക്കും ബെത്ലഹേമിലേക്കു പോകാം   സന്തോഷത്തിന്റെ ഈ മഹാസംഭവം കാണാമെന്നു പറഞ്ഞുകൊണ്ട് ഉണ്ണീശോയെ കാണുവാൻ ആട്ടിടയർ പോയതുപോലെ, കിഴക്കുള്ള ജ്ഞാനികൾ ആകാശത്ത് അത്ഭുത നക്ഷത്രം കണ്ടു ഉണ്ണീശോയെ ആരാധിക്കാൻ വന്നതുപോലെ ലോകമെങ്ങുമുള്ള മനുഷ്യർ ഉണ്ണിയെ, മനുഷ്യനായിത്തീർന്ന ദൈവത്തെ കാണാനിറങ്ങുന്ന സുദിനമാണ് ക്രിസ്തുമസ്.

എന്നാൽ, മനുഷ്യനെ സ്വർഗത്തോളം ഉയർത്താൻ, ദൈവം മനുഷ്യനായി പിറന്നെങ്കിലും, ഞാൻ ആദ്യമേ അവതരിപ്പിച്ചപോലെ മാനവചരിത്രം മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാത്തതിന്റെ, ബഹുമാനിക്കാത്തതിന്റെ, മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതിന്റെ ചരിത്രമാണ്. വംശത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ, ദൈവത്തിന്റെ, മതത്തിന്റെ, രാഷ്ട്രീയത്തിന്റെ, ദുരഭിമാനത്തിന്റെ പേരിൽ, ദൈവം തന്റെ ഛായയിലും, സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യൻ, ദൈവം തന്റെ ഏകജാതനെ തന്നെ നൽകി രക്ഷിച്ച മനുഷ്യൻ പരസ്പരം കൊന്ന് കൊലവിളിക്കുകയാണ്. സ്വാർത്ഥനായ മനുഷ്യൻ ഈ ഭൂമിയെ എന്റേതെന്നും, നിന്റേതെന്നും പറഞ്ഞു വെട്ടിപ്പിടിച്ചുകൊണ്ടും വെട്ടിത്തിരിച്ചുകൊണ്ടും ദൈവം എല്ലാവർക്കുമായി നൽകിയ ഭൂമി സ്വന്തം കാൽക്കീഴിൽ ഒതുക്കാൻ ശ്രമിക്കുമ്പോൾ മനുഷ്യൻ മനുഷ്യനല്ലാതാകുകയാണ്. അഹങ്കാരിയായ മനുഷ്യൻ, വലിപ്പച്ചെറുപ്പങ്ങൾ നോക്കാതെ, മതത്തിന്റെയും ജാതിയുടെയും നിറവും വർണവും നോക്കാതെ എല്ലാം ദൈവം നൽകുന്നതാണെന്നും, നല്കപ്പെട്ടതെല്ലാം സഹോദരങ്ങൾക്കും അർഹതപ്പെട്ടതാണെന്നും ചിന്തിച്ചിരുന്നെങ്കിൽ നമുക്കെന്നും ക്രിസ്തുമസ് ആകുമായിരുന്നു. ദൈവത്തെ മറുതലിക്കുന്ന, പ്രവാചകരെ കൊല്ലുന്ന അന്നത്തെ ജനത്തിനെതിരെ ഇന്ന് നാം ധാർമികരോഷം കൊള്ളുമ്പോൾ ഓർക്കുക, ഇന്നും നമുക്ക് ക്രിസ്തുമസ് വന്നിട്ടില്ല.

ഒരു ചിത്രീകരണമാണ്: അന്നൊരു ദിവസം പൂർണചന്ദ്രന്റെ ശോഭയിൽ പ്രപഞ്ചം തിളങ്ങിനിന്നാ രാത്രിയിൽ അയാൾ ദൈവത്തോട് സംസാരിച്ചു. “ദൈവമേ, ഭൂമിയിൽ സന്തോഷവും സമാധാനവും നിറഞ്ഞു നിൽക്കാൻ ഞങ്ങൾ എന്തുചെയ്യണം?

ഒന്ന് പുഞ്ചിരിച്ചിട്ട് ദൈവം പറഞ്ഞു: “മനുഷ്യരാകുക, ഞാൻ ചെയ്തതുപോലെ.”

ദൈവത്തോടൊന്ന് ചോദിച്ചു നോക്കൂ…. ദൈവമേ, വീണ്ടും ക്രിസ്തുമസ് ഞങ്ങളിൽ, ഞങ്ങളുടെ കുടുംബങ്ങളിൽ, ഈ ഭൂമിയിൽ ഉണ്ടാകുവാൻ, ക്രിസ്തു ഞങ്ങളിൽ, ഞങ്ങളുടെ കുടുംബങ്ങളിൽ, ഈ ഭൂമിയിൽ വീണ്ടും ജനിക്കുവാൻ ഞങ്ങൾ എന്ത് ചെയ്യണം?  ഉത്തരം വളരെ simple ആണ്. ദൈവം പറയും: Become man – മനുഷ്യനാവുക! ഞാൻ ചെയ്തതുപോലെ!

ക്രിസ്തുമസ് 2024 നായി 3M Productions ഇറക്കിയ “പാരിൽ പിറന്നവനേ….” എന്നൊരു, Social Media യിൽ Trend ആയിരിക്കുന്ന അടിപൊളി ക്രിസ്തുമസ് ഗാനം നിങ്ങളും കേട്ടുകാണുമെന്ന് ഞാൻ വിചാരിക്കുന്നു. Rosina Peety രചിച്ച് Fr. Mathews Payyappilly MCBS സംഗീതം നൽകിയ ഈ ഗാനത്തിന്റെ ചരണത്തിൽ ഗാനം പാടുന്നത് ഇങ്ങനെയാണ്: “എന്തൊരു വാർത്തയിത് ദൈവം മനുഷ്യനായി! പാട്ട് കേട്ടപ്പോൾ ക്രിസ്തുമസിന്റെ സന്തോഷം എന്നിൽ നിറഞ്ഞു. കാരണം, ക്രിസ്തുമസിന്റെ വിസ്മയം ആ വരികളിൽ ഞാൻ തെളിഞ്ഞു കണ്ടു. 

അന്ന് ക്രിസ്തുമസ് സംഭവിക്കാൻ ഒരു കാരണമുണ്ടായിരുന്നു – മനുഷ്യരോടുള്ള ദൈവത്തിന്റെ സ്നേഹം … ദൈവത്തിന്റെ കാരുണ്യം. ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വിവരണമൊന്നും നൽകാതിരുന്ന വിശുദ്ധ യോഹന്നാൻ, വിശുദ്ധ ലൂക്ക നൽകുന്ന ദീർഘമായ വിവരണങ്ങളെല്ലാം ആ ഒറ്റ വാചകത്തിൽ ഒതുക്കി. “അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ഈ ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹ 3, 16) ക്രിസ്തുമസ്, ദൈവം മനുഷ്യനെ രക്ഷിച്ചു എന്നതിന്റെ അടയാളമായിരുന്നു, രക്ഷിക്കുന്നു എന്നതിന്റെ അടയാളമാണ്. മൃഗതുല്യനായ മനുഷ്യനെ സ്വർഗ്ഗതുല്യനാക്കിയതിന്റെ അവതാരമായിരുന്നു ക്രിസ്തുമസ്! മനുഷ്യനെ സൃഷ്ടിച്ചതിൽ പരിതപിക്കുന്ന, കരയുന്ന ദൈവം, മനുഷ്യനെ രക്ഷയിലേക്കു കൊണ്ടുവരുവാൻ മനുഷ്യനെ വെള്ളപ്പൊക്കത്തിലൂടെ, മരുഭൂമിയിലൂടെ, ഈജിപ്തിലെ, ബാബിലോണിലെ അടിമത്വങ്ങളിലൂടെ കടത്തിവിടുന്ന ദൈവം, താനയയ്ക്കുന്ന പ്രവാചകരെ കൊല്ലുന്നതുകണ്ടു വേദനിക്കുന്ന ദൈവം അവസാനം സമയത്തിന്റെ പൂർണതയിൽ അവനെ, അവളെ രക്ഷിക്കുവാൻ മനുഷ്യനായി തന്നെ ഭൂമിലേയ്ക്ക് എത്തുകയാണ്. ദൈവത്തിന്റെ ആ സ്നേഹത്തിന്റെ, ത്യാഗത്തിന്റെ പ്രകടനമാണ്, അതിന്റെ ആഘോഷമാണ് ക്രിസ്തുമസ്. 

ക്രിസ്തുമസ് എന്നിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു. മനുഷ്യനാവുക. ക്രിസ്തുമസ് എന്റെ കുടുംബത്തിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു, മനുഷ്യത്വം ഉള്ളവളാകുക, ഉള്ളവനാകുക; ക്രിസ്തുമസ് എന്റെ സമൂഹത്തിൽ, ലോകത്തിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു, മനുഷ്യത്വത്തിന്റെ പാതയിലേക്ക് പ്രവേശിക്കുക. ദൈവം ചെയ്തതുപോലെ, സദാ മനുഷ്യനായിക്കൊണ്ടിരിക്കുക.

സ്നേഹമുള്ളവരേ, ദൈവം മനുഷ്യനായതിന്റെ വലിയ ആഘോഷമായി ക്രിസ്തുമസ് നമ്മൾ കൊണ്ടാടുമ്പോൾ, ഓർക്കണം, മനുഷ്യരായി ജീവിച്ചാലേ, ക്രിസ്തുമസ് നമ്മിൽ, നമ്മുടെ കുടുംബങ്ങളിൽ, സമൂഹത്തിൽ ലോകത്തിൽ സംഭവിക്കുകയുള്ളുവെന്ന്!! ലോകചരിത്രം മനുഷ്യത്വഹീനമായ ക്രൂരപ്രവർത്തികളുടെ ആലേഖനമാണ്. അർമേനിയൻ ക്രൈസ്തവരെ കൊന്ന് ഓട്ടോമൻ നടത്തിയ വംശഹത്യ, ഹിറ്റ്‌ലർ നടത്തിയ ജൂത വംശഹത്യ, കാലാകാലങ്ങളിൽ മനുഷ്യൻ മനുഷ്യനോട് ചെയ്തുകൂട്ടിയ ഹിംസകൾ, നമ്മുടെയൊക്കെ കുടുംബങ്ങളിലും സമൂഹങ്ങളിലും നടക്കുന്ന മനുഷ്യത്വഹീനമായ പ്രവർത്തികൾ എന്നിവയ്ക്ക് മുൻപിൽ “നടുക്കം” എന്ന വാക്ക് നിസ്സഹായമായിപ്പോകുകയാണ്. ഈ കൊടുംഹത്യകൾ ചെയ്തതു് മനുഷ്യർ തന്നെയാണ്. സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ, ദൈവത്തിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ, മതത്തിന്റെ പേരിൽ ലോകത്തിൽ പലയിടങ്ങളിലും, നമ്മുടെ ഭാരതത്തിലും നടക്കുന്ന കൊലകൾ, രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞു നമ്മുടെ കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങൾ, ദിനംപ്രതി നടക്കുന്ന ഭ്രൂണഹത്യകൾ … എവിടെയാണ് പ്രിയപ്പെട്ടവരേ, മനുഷ്യത്വം? മനുഷ്യത്വം മരവിക്കുക എന്നല്ല, മനുഷ്യത്വം മരിച്ചു പോയിരിക്കുന്നു എന്നുവേണം പറയുവാൻ! ഇവയെല്ലാം ചെയ്തിട്ട് മനുഷ്യൻ എന്ന് മേനി നടിച്ചു നടന്നിട്ട് എന്ത് കാര്യം?

ഈ ഭൂമിയിൽ ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും നിറയണമെങ്കിൽ നാം നമ്മുടെ മനുഷ്യത്വം തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു!!! എങ്ങനെ? നല്ല മനുഷ്യരായിക്കൊണ്ട്. എങ്ങനെയാണു നല്ല മനുഷ്യരാകുന്നത്? നമുക്കുള്ളതെല്ലാം ദൈവം നല്കിയതാണെന്നും, എനിക്ക് നല്കപ്പെട്ടിട്ടുള്ളവയെല്ലാം മറ്റുള്ളവർക്ക് കൊടുക്കാനുള്ളതാണെന്നും, പങ്കുവയ്ക്കാനുള്ളതാണെന്നും അറിയുകയും, അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുക.

ദൈവം ചെയ്തതുപോലെ, മനുഷ്യനായിത്തീരുക. ദൈവമായിരുന്നിട്ടും ദൈവമെന്ന സമാനത മുറുകെപ്പിടിക്കാതെ മനുഷ്യനായി കുരിശുമരണത്തോളം അനുസരണമുള്ളവളാകുക /അനുസരണമുള്ളവനാകുക – ദൈവം ചെയ്തതുപോലെ. നീതിമാൻറെമേലും, നീതിരഹിതന്റെമേലും, നിന്നെ സ്നേഹിക്കുന്നവന്റെമേലും, നിന്നെ വെറുക്കുന്നവന്റെമേലും സൂര്യനെ ഉദിപ്പിക്കുക, മഴപെയ്യിക്കുക – ദൈവം ചെയ്തതുപോലെ. നിന്റെ ജീവിത സാഹചര്യങ്ങളിൽ ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നുവെന്നും പറഞ്ഞ് നിന്നെത്തന്നെ പകുത്തുകൊടുക്കുക – ദൈവം ചെയ്തതുപോലെ. കൊടുത്തുകൊണ്ട് സ്നേഹിക്കുക, കൊടുത്തുകൊണ്ട് നിന്നിലെ നന്മയെ വെളിപ്പെടുത്തുക, കൊടുത്തുകൊണ്ട് നിന്നിലെ മനുഷ്യത്വം പ്രകടമാക്കുക. അങ്ങനെയേ ക്രിസ്തുമസ് ആഘോഷിക്കുവാൻ നമുക്ക് കഴിയൂ. അങ്ങനെയേ, ക്രിസ്തുവിനെ ഗർഭം ധരിക്കുവാൻ, ക്രിസ്തുവിനെ നൽകുവാൻ സാധിക്കൂ. Christmas is giving!!

കൊടുക്കുമ്പോൾ നമ്മിൽ നിറയുന്ന നന്മയുടെ പേരാണ് ക്രിസ്തുമസ്; സന്തോഷത്തിന്റെ പേരാണ് ക്രിസ്തുമസ്; സമാധാനത്തിന്റെ പേരാണ് ക്രിസ്തുമസ്. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കവിതയിൽ ബുദ്ധ ഭിക്ഷു ആനന്ദന് കൈക്കുമ്പിളിൽ വെള്ളമൊഴിച്ചു കൊടുക്കുന്ന മാതംഗിയെപ്പറ്റി കവി പാടുന്നത് ഇങ്ങനെയാണ്: പുണ്യശാലിനി, നീ പകർന്നീടുമീ/ തണ്ണീർ തന്നുടെ ഓരോരോ തുള്ളിയും/ അന്തമറ്റ സുകൃതഹാരങ്ങൾ നി-/ ന്നന്ത രാത്മാവിലാർപ്പിക്കുന്നുണ്ടാകാം./ മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ മനുഷ്യന്റെ ഹൃദയത്തിൽ ഉണ്ടാകുന്ന സുകൃതമാണ് മനുഷ്യത്വം, ആ സുകൃതം തന്നെയാണ് ക്രിസ്തു; ആ സുകൃതം തന്നെയാണ് ക്രിസ്തുമസ്

സ്നേഹമുള്ളവരേ, കണ്ടുമുട്ടുന്നവർക്കു ക്രിസ്തുമസ് ആകുവാൻ നല്ല മനുഷ്യനാകുവാൻ നമുക്കാകട്ടെ. നല്ല മനുഷ്യരാണ് നല്ല ക്രൈസ്തവരാകുക. നല്ല ക്രൈസ്തവരാണ് നല്ല സന്യസ്തരും, നല്ല പുരോഹിതരുമാകുക. ക്രിസ്തുമതത്തിന്റെ സൗന്ദര്യം അതിൽ ക്രിസ്തുമസ്, ദൈവം മനുഷ്യനായ രഹസ്യം   ഉണ്ടെന്നുള്ളതാണ്. ക്രിസ്തുമതത്തിന്റെ സൗന്ദര്യം അത് നല്ല മനുഷ്യരുടെ കൂട്ടായ്മ ആണെന്നുള്ളതാണ്.

അതുകൊണ്ടു ഈ ക്രിസ്തുമസ് മനുഷ്യത്വത്തിന്റെ, അതിലെ നന്മയുടെ ഉത്സവമാകട്ടെ. നല്ല മനുഷ്യരായിക്കൊണ്ട്

ക്രിസ്തുമസ് കൊണ്ടുവരുവാൻ, ക്രിസ്തുമസിന്റെ സന്തോഷവും, സമാധാനവും കൊണ്ടുവരുവാൻ മനുഷ്യനായി പിറന്ന ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. എല്ലാവർക്കും സ്നേഹപൂർവ്വം ക്രിസ്തുമസ് ആശംസകൾ!!!

SUNDAY SERMON MT 1, 18-25

മംഗളവാർത്താക്കാലം -ഞായർ 4

മത്താ 1, 18-25

മംഗളവാർത്താ കാലത്തിലെ കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളെ ഒന്ന് ഓർത്തെടുത്തുകൊണ്ട് ഇന്നത്തെ സുവിശേഷ വിചിന്തനം നമുക്ക് തുടങ്ങാം.  സുവിശേഷങ്ങളിലെ വ്യക്തികളിലൂടെ, സംഭവങ്ങളിലൂടെ ക്രിസ്തുമസിന് തിരുസ്സഭ നമ്മെ ഒരുക്കുന്ന  മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച ജീവിതത്തിലെ, സംഭവങ്ങളിലൂടെ, പ്രാർത്ഥനയിലൂടെ, വ്യക്തികളിലൂടെ ദൈവം വെളിപ്പെടുത്തുന്നവയെ ദൈവഹിതമായി കാണുവാൻ സാധിക്കാതെ മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ ഇതാ കർത്താവിന്റെ ദാസി എന്നും പറഞ്ഞ്   സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തി തന്നത്.  മൂന്നാം ഞായറാഴ്ച   ദൈവഹിതമനുസരിച്ച്   കുഞ്ഞിന് യോഹന്നാൻ എന്ന് നാമകരണം ചെയ്യുന്ന പുരോഹിതനായ സഖറിയായെയും, ഭാര്യ എലിസബത്തിനെയുമാണ് നാം കണ്ടത്. ക്രിസ്തുമസിന് തൊട്ടു മുൻപുള്ള ഈ നാലാം ഞായറാഴ്ച സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്, ഒരു challenge എന്നവണ്ണം നമ്മുടെ മുൻപിൽ നിർത്തുന്നത് വിശുദ്ധ യൗസേപ്പിനെയാണ്.

അസ്വസ്ഥനായ, തന്റെ മുൻപിലുള്ള പ്രശ്നത്തെ എങ്ങനെ തരണംചെയ്യുമെന്ന ചിന്തയിൽ ശരിയായ ഉറക്കംപോലും നഷ്ടപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനെ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ന് ദൈവവചനം നമ്മോട്‌ സംവദിക്കുന്നത്. നോക്കുക! ഒരു സാധാരണ മനുഷ്യൻ! ചരിത്രം ആ മനുഷ്യന് വലിയ വലിയ പേരുകളോ, ഡിഗ്രികളോ ഒന്നും ചാർത്തിക്കൊടുക്കുന്നില്ല. അദ്ദേഹത്തിന്റെ ചെയ്തികളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നില്ല. ശാരീരീരിക സൗന്ദര്യത്തെക്കുറിച്ചോ, ജോലിയിലെ നൈപുണ്യത്തെക്കുറിച്ചോ മിണ്ടുന്നില്ല. ആ ഗ്രാമത്തിലെ ജോലിയോട് ആത്മാർത്ഥതയുള്ള, ചെറുപ്പക്കാരനായ ഒരു മരാശാരി. ആകെ അദ്ദേഹത്തെപ്പറ്റി പറയുന്നത് ദൈവത്തോട്, ജീവിതത്തോട്, കണ്ടുമുട്ടുന്നവരോട് നീതി പുലർത്തിയിരുന്ന ഒരു മനുഷ്യൻ! അത്രമാത്രം.

നമുക്കറിയാവുന്നതുപോലെ സുവിശേഷങ്ങളിൽ തെളിഞ്ഞുകാണുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ കർമധർമങ്ങൾ, ഇടിഞ്ഞു പൊളിഞ്ഞ ഇന്നത്തെ ലോകത്തിനു നൽകുന്ന പാഠങ്ങൾ നമ്മിൽ പക്ഷേ വിസ്മയം   ജനിപ്പിക്കുന്നുണ്ട്! പ്രത്യേകിച്ച്, രാഷ്ട്രീയ മത നേതാക്കൾ ധാർഷ്ട്യത്തിന്റെ, മറ്റുള്ളവരെ പരിഗണിക്കാത്തതിന്റെ ചായങ്ങൾ വാരിക്കോരി അണിയുന്ന ഇക്കാലത്ത്! ദൈവ വിശ്വാസികൾ പോലും ദൈവത്തിന്റെ ഇഷ്ടം നോക്കാതെ സ്വന്തം ഹൃദയത്തിന്റെ തോന്നലുകൾക്കനുസരിച്ച് മാത്രം കോലങ്ങൾ കെട്ടുന്ന ഇക്കാലത്ത്! മറ്റുള്ളവരുടെ കുറവുകൾ, അവരിലെ തെറ്റുകൾ, അവരെക്കുറിച്ചുള്ള മുൻവിധികൾ, ആരോപണങ്ങൾ…എല്ലാം തെരുവിൽ പിച്ചിചീന്തിയെറിഞ്ഞ്, അവരെ സമൂഹത്തിന്റെ മുൻപിൽ നഗ്‌നരാക്കി നിർത്തി രസിക്കുന്ന ആളുകളുള്ള ഇക്കാലത്ത്!

എത്രയോ ഉത്കൃഷ്ടമായൊരു വ്യക്തിത്വമാണ് വിശുദ്ധന്റേത്! അത് ഭൂമിയിൽ നിറഞ്ഞു നിൽക്കുമ്പോഴും സ്വർഗത്തെ ചുംബിച്ചു നിൽക്കുകയാണ്. ഭാവനയുടെ ആകാശമല്ല, അനുഭവത്തിന്റെ കരയും കടലുമാണ് ഈ ജീവിതത്തെ തൊട്ടുതൊട്ടു നിൽക്കുന്നത്. സ്വന്തം ജീവിതലോകത്തിന്റെ പുറ്റുപൊട്ടിച്ചു അപരന്റെ ജീവിതത്തിന്റെ ഏറ്റവും സൗമ്യമായ വൈകാരികലോകത്തിലേക്കു വളരുന്ന, അപരന്റെ മാനത്തെയും അഭിമാനത്തെയും വിലമതിക്കുന്ന ഒരു വടവൃക്ഷമായി മാറുകയാണ് വിശുദ്ധ യൗസേപ്പിതാവ് ഇന്നത്തെ സുവിശേഷ ഭാഗത്ത്. 

യൂ ട്യൂബിൽ (YouTube) upload ചെയ്ത വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഒരു ഗാനം ശ്രദ്ധയിൽപ്പെട്ടു. പ്രസിദ്ധമായ ഉറങ്ങുന്ന യൗസേപ്പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു ഗാനം. നല്ലൊരു ഗാനമൊരുക്കുവാൻ അതിന്റെ team ശ്രമിച്ചെങ്കിലും അതിൽ പാടിയിരിക്കുന്നത് “നിദ്രാധീനനാം ഔസേപ്പേ …” എന്നാണ്. നിദ്രാദീനനാം… എന്നും എഴുതി കണ്ടു. നിദ്രയ്ക്ക് അധീനനായിപ്പോയവനോ, നിദ്രാരോഗിയോ അല്ല വിശുദ്ധ യൗസേപ്പ്. ഉറങ്ങുന്ന ഔസേപ്പിനെ നാം ബഹുമാനിക്കുന്നത് നിദ്രയിൽ (നിദ്രയിൽപ്പോലും!) ദൈവ ദർശനം ലഭിച്ചവനും, ആ ദൈവദർശനത്തിനനുസരിച്ചു പ്രവർത്തിച്ചവനുമായതുകൊണ്ടാണ്. അതാണ് അദ്ദേഹത്തിന്റെ മഹത്വം. വെറുതെ ഉറക്കം തൂങ്ങിയായ ഒരു വ്യക്തിയല്ല അദ്ദേഹം. ദൈവഹിതം മനസ്സിലാക്കിയിട്ടും, അതിനെ തട്ടിത്തെറുപ്പിച്ച്  നീങ്ങുന്ന ഒരു യുവാവുമല്ല അദ്ദേഹം. ഭൂമിയിൽ ക്രിസ്തുവിന് ജന്മം നൽകുവാൻ ദൈവത്തോടോത്ത് സഹകരിച്ചവനാണ് ജോസഫ്!

ദൈവത്തിന്റെ ഇഷ്ടവും, ജീവിതത്തിന്റെ യാഥാർഥ്യവും തമ്മിലുള്ള പാരസ്പര്യത്തെ ദൈവിക പരിപാലനയുമായി കൂട്ടിച്ചേർക്കുവാനുള്ള ആർജവം കാണിക്കുന്നിടത്താണ് മനുഷ്യനിൽ ഒരു വിശുദ്ധൻ രൂപപ്പെടുന്നത്. അതാണ് ജോസഫിന്റെ ജീവിതം. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തോടൊപ്പം ഒരു സാധാരണ യുവാവിന്റെ ധീരതയും, ആകാംക്ഷയും, സാഹസികതയും, സ്വപ്നങ്ങളും ഉത്കണ്ഠയുമെല്ലാം ആ ജീവിതത്തിലുണ്ട്. മണൽദൂരങ്ങളിൽ വെന്തു വെന്തു നടക്കുന്ന വേവലാതികളുടെ കാൽപ്പാടുകൾ ജോസഫിന്റെ ജീവിതത്തിലുണ്ട്. ഉരുകിയൊലിക്കുന്ന അനുഭവങ്ങളുടെ ചൂടും ചൂരും, വിയർപ്പിന്റെ ഗന്ധവും ആ ജീവിതത്തിലുണ്ട്. അധ്വാനത്തിന്റെ തഴമ്പുള്ള ആ ജീവിതത്തിനു കയ്പ്പും കണ്ണീരും കലർന്ന ഒരു രുചിയുണ്ട്. അതിലൂടെ ജീവിതത്തിന്റെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ എന്ത് സമീപനം, എന്ത് മനോഭാവം നാം സ്വീകരിക്കണമെന്ന അനുഭവത്തിന്റെ പുതിയ പാഠങ്ങൾ നമ്മുടെ മുന്നിൽ ജോസഫ് തുറന്നു വയ്ക്കുന്നുണ്ട്. 

ആധുനിക യുവത്വത്തിന് ജോസഫിന്റെ മുന്നിലുള്ള പ്രശ്നം ഒരു labarynth അല്ലായിരിക്കാം. വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്ന തന്റെ ഭാവി വധു, ജീവിതപങ്കാളി, ഗർഭണിയാണെന്നറിയുമ്പോൾ ഒരു ഞെട്ടൽ ഉണ്ടാകുമെങ്കിലും ഇന്നത്തെ മനുഷ്യന് ആ പ്രശ്നം പരിഹരിക്കാൻ അധിക സമയ വേണമെന്ന് എനിക്ക് തോന്നുന്നില്ല. ഓ വിവാഹം കഴിഞ്ഞില്ലല്ലോ എന്നായിരിക്കും ആശ്വാസം! ആ വിവാഹം വേണ്ടെന്നു വയ്ക്കുക എന്ന ഏറ്റവും എളുപ്പമുള്ള തീരുമാനത്തിലെത്താൻ ഇന്നത്തെ മനുഷ്യന് അത്ര ബുദ്ധിമുട്ടുണ്ടാകയില്ല.

എന്നാൽ ജോസഫ് – വചനം പറയുന്നതിങ്ങനെയാണ്: നീതിമാനാകയാലും മറിയത്തെ സമൂഹത്തിന്റെ മുൻപിൽ അപമാനിതയാക്കാൻ മനസ്സില്ലായ്കയാലും അദ്ദേഹം അവിടെനിന്നു പിന്മാറാൻ ആലോചിച്ചു. സ്വയം പിന്മാറിക്കൊണ്ട്, ജനത്തിന്റെ മുൻപിൽ അവഹേളിതനായികൊണ്ടു മറിയത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുകയെന്ന വലിയ ത്യാഗത്തിനാണ് ജോസഫ് എന്ന ചെറുപ്പക്കാരൻ ഒരുങ്ങുന്നത്. തന്റെ ജീവിതത്തിന്റെ അനുഭവത്തിൽ ചവുട്ടി നിന്നുകൊണ്ട് മറിയത്തിന്റെ ജീവിതത്തിലേക്കും, ജീവിതത്തിന്റെ മൂല്യത്തിലേക്കും എത്തിനോക്കുകയാണ് ജോസഫ്. ആ എത്തിനോട്ടത്തിൽ ദൈവവിശ്വാസത്തിന്റെ കിരണങ്ങളുണ്ട്. അതിൽ പ്രണയവും വിരഹവുമുണ്ട്. സൗഹൃദവും സഹാനുഭൂതിയുമുണ്ട്. സ്നേഹവും, കാത്തിരിപ്പും, കരുതലുമുണ്ട്.

സ്നേഹമുള്ളവരേ, സ്വന്തം കണ്ണീരിന്റെ വിത്തുകൾ ജീവിതത്തിന്റെ അൾത്താരയിൽ വീണു പൊട്ടിമുളയ്ക്കുന്നതു കാണുമ്പോൾ ഏതു ദൈവമാണ് ആ വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്നുവരാതിരിക്കുക? ജോസഫിന്റെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലുണ്ടാകുകയാണ്. എന്തുകൊണ്ട്? യൗസേപ്പ് നിലപാടുകളുടെ മനുഷ്യനായതുകൊണ്ട്. ദൈവത്തിൽ ഉറച്ച വിശ്വാസമുള്ള അദ്ദേഹത്തിന് ദൈവം തന്നെ സഹായിക്കുമെന്നത് അദ്ദേഹം സ്വീകരിച്ച നിലപാടായിരുന്നു. അദ്ദേഹം നീതിമാനായിരുന്നു. ഓരോരുത്തർക്കും അർഹതപ്പെട്ടത്‌ കൊടുക്കുക, എനിക്ക് അർഹതപ്പെട്ടതുമാത്രം ഞാൻ സ്വീകരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. എല്ലാവരെയും ബഹുമാനിക്കണം, ആരെയും അപമാനിക്കാതിരിക്കുക, എന്റെ വാക്കോ, സംസാരമോ, പ്രവൃത്തിയോ വഴി ആരെയും വേദനിപ്പിക്കാതിരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. ഇങ്ങനെ നല്ല നിലപാടുകളുടെ ഒരു മനുഷ്യൻ ജീവിതപ്രശ്നംകൊണ്ടു രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു വിഷമിക്കുന്നത് കാണുമ്പോൾ ഏതു ദൈവമാണ് പ്രിയപ്പെട്ടവരേ, അവളുടെ/അവന്റെ മുൻപിൽ പ്രത്യക്ഷപ്പെടാതിരിക്കുക! 

ദൈവം പ്രത്യക്ഷപ്പെടുകതന്നെ ചെയ്തു. തന്റെ ജീവിത പ്രശ്നം പരിഹരിക്കുവാൻ ജോസഫിന് വെളിച്ചം കിട്ടി. ശരിയായിരിക്കാം, സഖറിയാസിന്റെ മുൻപിൽ ദൂതൻ പ്രത്യക്ഷപ്പെട്ടപ്പോലെ, മറിയത്തിന്റെ മുൻപിൽ ദൈവ ദൂതൻ വന്നപോലെ ജോസഫിന്റെ മുൻപിൽ എന്തുകൊണ്ട് ദൈവദൂതൻ വന്നില്ലായെന്നൊരു ചോദ്യം വേണമെങ്കിൽ ഇവിടെ ഉന്നയിക്കാം. എന്തുകൊണ്ട് ദൈവത്തിന്റെ ദർശനം ഒരു സ്വപ്നത്തിൽ ഒതുക്കി എന്നും ചിന്തിക്കാം. ഒരു കുഞ്ഞു മാലാഖയെയെങ്കിലും നേരിട്ട് അയയ്ക്കാമായിരുന്നുവെന്നും വാദിക്കാം. പക്ഷെ, ജോസഫിന് അത് ധാരാളമായിരുന്നു. സ്വപനത്തിൽ കാണിച്ചു തന്ന വഴി, ദൈവത്തിന്റെ വഴിതന്നെയാണെന്നു വിശ്വസിക്കുവാൻ കുഞ്ഞുന്നാളിൽ പഠിച്ച വേദപാഠം അധികമായിരുന്നു ജോസഫിന്. മറിയത്തിന്റെ ഭാഗത്തു നിന്ന് കൂടി ജീവിതത്തിലെ ഈ പ്രശ്നത്തെ നോക്കിക്കാണുവാൻ ജോസഫ് ശ്രമിക്കുകയാണ്. വചനം പറയുന്നു: “ജോസഫ് നിദ്രയിൽ നിന്നുണർന്ന് കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു. അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു.” (മത്താ 1, 24) ജോസഫിന് മനസ്സിലായി താനറിയാതെ തന്നെ ദൈവത്തിന്റെ മനോഭാവം, അപരനെ മനസിലാക്കേണ്ട മനോഭാവം, കാരുണ്യത്താൽ നിറയുന്ന ഹൃദയം തന്റെ ഉള്ളിൽ പാകപ്പെടുന്നുവെന്ന്. 

സ്നേഹമുള്ളവരേ, ദൈവത്തിൽ, ദൈവപരിപാലനയിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ജോസഫെന്ന പുസ്തകം അടയാളപ്പെടുത്തിവയ്ക്കുന്ന പലതും ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്. പക്ഷേ, ജോസഫിന്റെ ദൈവത്തിലുള്ള വിശ്വാസം, ദൈവ ഹിതത്തിനോടുള്ള വിധേയത്വം, സ്വന്തം ജീവിതത്തെയും, ജീവിത താത്പര്യങ്ങളെയും, സത്‌പേരിനെപ്പോലും മറ്റുള്ളവരുടെ ജീവിത മഹത്വത്തിനായി മാറ്റിവയ്ക്കുവാൻ ജോസഫ് കാണിക്കുന്ന വ്യക്തിത്വ മാഹാത്മ്യം, അതുവഴിയുണ്ടാകുന്ന പ്രശ്നങ്ങളെ ദൈവ പരിപാലനയുടെ വെളിച്ചത്തിൽ കാണുവാനുള്ള വിശ്വാസതീക്ഷ്ണത – ഇവയെല്ലാം ഇന്നത്തെ മാത്രമല്ല, എന്നത്തേയും തലമുറ ജോസഫിന്റെ ജീവിതത്തിൽ നിന്ന് കൊത്തിപ്പെറുക്കിയെടുക്കേണ്ട മൂല്യങ്ങളാണ്. അല്ലെങ്കിൽ നമുക്ക് നമ്മിലെ ക്രിസ്തുവിനെ വളർത്തിയെടുക്കുവാൻ, നമ്മുടെ സഭയെ സംരക്ഷിക്കുവാൻ, നമ്മുടെ കുഞ്ഞുങ്ങളെ വിശ്വാസത്തിന്റെ പാതയിൽ വളർത്തുവാൻ ചിലപ്പോൾ സാധിച്ചില്ലെന്നുവരും!

സാമൂഹ്യ സാമ്പർക്ക മാധ്യമങ്ങൾ അരങ്ങുതകർക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യനും അവളുടെ / അവന്റെ മാനത്തിനും അഭിമാനത്തിനും ഒരു വിലയുമില്ലാതായി പോകുന്നു. അപരനെ സമൂഹത്തിന്റെ മുൻപിൽ വിവസ്ത്രമാക്കിക്കൊണ്ട്, അവളെ /അവനെ അപമാനിച്ചുകൊണ്ടു അപരന്റെ നഗ്നതയെ ആഘോഷമാക്കുന്ന വന്യമായ ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. ആരുടെയെങ്കിലും ജീവിതത്തിൽ, കുടുംബത്തിൽ ഒരു ദുരന്തമുണ്ടായാൽ, ആരെങ്കിലും ഒരു തെറ്റ് ചെയ്‌താൽ, അത് എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തത് എന്ന് ചിന്തിക്കാതെ, അയാളുടെ ഭാഗത്തു നിന്ന് ചിന്തിക്കാൻ ശ്രമിക്കാതെ ആ വ്യക്തിയെ കുറ്റക്കാരനായി മുദ്രകുത്താൻ, ആ വ്യക്തയുടെ ജീവിതം തെരുവിൽ നഗ്നമാക്കിക്കൊണ്ടു നശിപ്പിക്കുവാൻ എന്തൊരു ഉത്സാഹമാണ് നാമടങ്ങുന്ന ഇന്നത്തെ സമൂഹത്തിന്!

ഈയിടെ എന്റെ കണ്ണുകളെ നനയിപ്പിച്ച ഒരു ഷോർട്ട് ഫിലിം കാണുകയുണ്ടായി. അതിലെ പ്രമേയത്തിന്റെ പ്രത്യേകതകൊണ്ടാണോ, അവതരണത്തിന്റെ ഒതുക്കം കൊണ്ടാണോ എന്തോ, എനിക്ക് ആ ഷോർട്ട് ഫിലിം ഏറെ ഇഷ്ടപ്പെട്ടു. കഥയിങ്ങനെയാണ്: പത്തു വയസ്സ് പ്രായമുള്ള ഒരു കുട്ടി. അവൻ എന്നും സ്കൂളിൽ വൈകിയാണ് എത്തുന്നത്. അവൻ ക്ലാസ് റൂമിന്റെ വാതിലിൽ മുട്ടുന്നു, ടീച്ചർ come in പറയുന്നു. അവൻ അകത്തേക്ക് ചെല്ലുമ്പോൾ ടീച്ചർ അവനെ ശകാരിക്കുന്നു. ടീച്ചർക്ക് അവനോടു വല്ലാത്ത ദേഷ്യം തോന്നുകയാണ്.  ടീച്ചർ അവനോട്  കൈ നീട്ടാൻ പറയുന്നു, സ്കെയിൽ കൊണ്ട് അവനെ അടിക്കുന്നു. സ്കെയിൽ കൊണ്ട് തന്നെ തലയിൽ തട്ടിക്കൊണ്ട് പോയി ഇരിക്കാൻ പറയുന്നു. രണ്ടു മൂന്നു ദിവസം ഇതേ കാര്യം തുടരുന്നുണ്ട്. അടുത്ത ദിവസം, തന്റെ സൈക്കിളിൽ സ്കൂളിലേക്ക് പോകുന്ന വഴിയേ ടീച്ചർ ഈ കുട്ടിയെ വഴിയിൽ വച്ച് കാണുകയാണ്. അവൻ അവന്റെ അപ്പച്ചനെ വീൽ ചെയറിൽ ഇരുത്തി കെയർ ഹോമിലേക്ക് കൊണ്ടുപോകുകയാണ്. ടീച്ചറിന്റെ മുഖത്ത് ആകാംക്ഷയും, ഒപ്പം പശ്ചാത്താപവും നിഴലിക്കുന്നുണ്ട്. അദ്ദേഹം സ്കൂളിലേക്ക് പോകുന്നു. പതിവുപോലെ കുട്ടി വൈകി സ്കൂളിലെത്തുകയാണ്. വാതിലിൽ മുട്ടി അകത്തേക്ക് കയറിയ കുട്ടി തലകുനിച്ചു നിന്നിട്ടു ടീച്ചറിന്റെ മുൻപിലേക്ക്, ഉള്ളിൽ തികട്ടി വന്ന ദുഃഖം കടിച്ചമർത്തി കൈ നീട്ടുകയാണ്. അവനറിയാമല്ലോ തനിക്കുള്ള ശിക്ഷ എന്താണെന്ന്.  എന്നാൽ അദ്ധ്യാപകൻ വളരെ പതുക്കെ സ്കെയിൽ ആ കുട്ടിയുടെ കൈയ്യിൽ വച്ചു. ശിക്ഷ വൈകുന്നതും, കയ്യിൽ സ്കെയിൽ വന്നതും കണ്ട കുട്ടി ടീച്ചറിന്റെ മുഖത്തേക്ക് തലയുയർത്തിയപ്പോൾ കണ്ടത് കൈ നീട്ടി അവന്റെ മുൻപിൽ നിൽക്കുന്ന സാറിനെയാണ്. അവന്റെ മുഖത്ത് പരിഭ്രമമായി. അപ്പോൾ ആ ടീച്ചർ അവന്റെ മുൻപിൽ മുട്ടുകുത്തി, അവനോളം ചെറുതായി, അവനെ തന്റെ മാറോടു ചേർത്തു.

പാലസ്തീൻ കവിയായ മുരീദ് ബാർഗുതിയുടെ (Mourid Barghouti) “വ്യാഖ്യാനങ്ങൾ” (Interpretations) എന്ന കവിത ഇങ്ങനെയാണ്: ‘ഒരു കവി കോഫീഷോപ്പിലിരിക്കുന്നു, എഴുതിക്കൊണ്ട്.(അവിടെയുണ്ടായിരുന്ന) പ്രായംചെന്ന സ്ത്രീ വിചാരിക്കുന്നു, അയാൾ തന്റെ അമ്മയ്ക്ക് കത്തെഴുതുകയാണെന്ന്. ചെറുപ്പക്കാരി ചിന്തിക്കുന്നു, അയാൾ തന്റെ കാമുകിക്ക് കത്തെഴുതുകയാണെന്ന്. കുട്ടി കരുതുന്നത് അയാൾ (ചിത്രം) വരയ്ക്കുകയാണെന്ന്. കച്ചവടക്കാരൻ ചിന്തിക്കുന്നത് അയാൾ (കച്ചവട) ഉടമ്പടിയെപ്പറ്റി രൂപരേഖയുണ്ടാക്കുകയാണെന്ന്. വിനോദസഞ്ചാരി വിചാരിക്കുന്നത് അയാൾ പോസ്റ്റ്കാർഡ് എഴുത്തുകയാണെന്ന്. ജോലിക്കാരൻ വിചാരിക്കുന്നത് അയാൾ (തന്റെ) കടങ്ങൾ കുത്തിക്കുറിക്കുകയാണെന്ന്. രഹസ്യപ്പോലീസ് (ആകട്ടെ) പതുക്കെ അയാളുടെ നേരെ നടന്നടുക്കുന്നു.’ (സ്വതന്ത്ര പരിഭാഷ) ബാർഗുതിയുടെ Midnight and Other Poems എന്ന പുസ്തകത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോരുത്തരും അവരവരുടെ മനോഗതങ്ങൾക്കനുസരിച്ചാണ്, അവരവരുടെ കണ്ണുകൾകൊണ്ട് മാത്രമാണ് ചുറ്റുപാടുകളെ വീക്ഷിക്കുന്നതും, വ്യക്തികളെ വിലയിരുത്തുന്നതും.

ശരിയാണ്, നമുക്ക് നിയമമാണ് പ്രധാനപ്പെട്ടത്, discipline ആണ് ഏറ്റവും വലുത്. എന്തുകൊണ്ട് ഒരു കുട്ടി എന്നും വൈകി സ്കൂളിൽ വരുന്നു, എന്തുകൊണ്ട് ഒരാൾ ലഹരിക്ക്‌ അടിമപ്പെടുന്നു, എന്തുകൊണ്ട് അയാൾ ഞായറാഴ്ച്ച പള്ളിയിൽ വരുന്നില്ല, എന്തുകൊണ്ട് അവൾ ആരോടും സംസാരിക്കുന്നില്ല  – ഇല്ല,  ഇതൊന്നും നമ്മുടെ വിഷയങ്ങളല്ല. അയാൾ പള്ളിയിൽ വരാത്തതും, അവൾ മിണ്ടാതെ നടക്കുന്നതും, മറ്റൊരാൾ മദ്യപിച്ചു നടക്കുന്നതും മാത്രമാണ് നാം കാണുന്നത്. അതെ, അത് തെറ്റാണ്. അത് അനുവദിച്ചു കൊടുത്തുകൂടാ! ഇങ്ങനെയല്ല നാം ചിന്തിക്കുക?  

ഇവിടെയാണ് ദൈവത്തിലുള്ള വിശ്വാസവും, മനുഷ്യനെ മാനിക്കലും ജീവിതത്തിന്റെ ഹൃദയരേഖകളാക്കി വേറിട്ട രീതിയിൽ ജീവിച്ച ജോസഫ് നമുക്ക് വെല്ലുവിളിയാകുന്നത്!   അത് സ്ത്രീയായാലും പുരുഷനായാലും, കുടുംബജീവിതാന്തസ്സിലുള്ളവരായാലും വൈദിക സന്യാസ ജീവിതാന്തസ്സിലുള്ളവരായാലും, യുവജനങ്ങളായാലും കുട്ടികളായാലും, അവരുടെ വ്യക്തിത്വം മാനിക്കപ്പെടണമെന്നും, അവരെ പെരുവഴിയിലിട്ടു അപമാനിക്കാൻ പാടില്ലെന്നും ഉള്ള ഒരു നിലപാട് ജീവിതത്തിന്റെ മൂല്യമായി സ്വീകരിക്കാൻ ഇന്നത്തെ സുവിശേഷം നമ്മോടു ആവശ്യപ്പെടുകയാണ്. മറ്റുള്ളവരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിക്കാൻ പഠിക്കുക, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ പഠിക്കുക, – ഉന്നതമായൊരു ആദർശമാണത്. എന്നിട്ട്, അവരെ ബഹുമാനിച്ചുകൊണ്ടു ജീവിതയാഥാർഥ്യങ്ങളെ നേരിടുക! വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതത്തിലെന്നപോലെ നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ കൃപയുടെ പെരുമഴക്കാലങ്ങളുണ്ടാകും!

English ഭാഷയിൽ ഒരു പ്രയോഗം ഉണ്ട് – “Put yourself in someone’s shoes”. മറ്റുള്ളവന്റെ ഷൂസിൽ നമ്മുടെ പാദങ്ങളമർത്തി നടക്കുമ്പോൾ അവളുടെ /അവന്റെ ജീവിതത്തെ മനസ്സിലാക്കുവാൻ നമുക്ക് കഴിയും – ആ വ്യക്തി എന്താണ് ചിന്തിക്കുന്നത്, ആ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ, പ്രതീക്ഷകൾ…പരുപരുത്ത, കഷ്ടത നിറഞ്ഞ കണ്ണീരിന്റെ കഥകൾ… എന്തുകൊണ്ട് അയാൾ ഇങ്ങനെ പറയുന്നു, അങ്ങനെ പെരുമാറുന്നു എല്ലാം നമുക്കറിയാൻ കഴിയും. സ്നേഹമുള്ളവരേ, പ്രതികരിക്കുന്നതിനു മുൻപ്, അപരനോട് ദേഷ്യപ്പെടുന്നതിനു മുൻപ്, അവൾക്കെതിരെ അവനെതിരെ ആരോപണങ്ങൾ തൊടുക്കുന്നതിനു മുൻപ്, അവളെ /അവനെ സമൂഹത്തിന്റെ മുൻപിൽ, WhatsApp ലൂടെ, ഫോണിലൂടെ, മറ്റു മാധ്യമങ്ങളിലൂടെ നഗ്നരാക്കുന്നതിന് മുൻപ് മറ്റുളളവരുടെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ – നമ്മുടെ മനുഷ്യ ബന്ധങ്ങൾ, കുടുംബ ബന്ധങ്ങൾ ദൈവത്തിന്റെ അനുഗ്രഹം നമ്മിലേക്ക്‌ ഒഴുകി വരുന്ന നിലയ്ക്കാത്ത ചാലുകളായിത്തീരും!

സ്നേഹമുള്ള ക്രൈസ്തവരെ, ഇന്നത്തെ സുവിശേഷ ഭാഗം ധ്യാനിക്കുമ്പോൾ, വിശുദ്ധ യൗസേപ്പിതാവിന്റെ മനോഹരമായ വ്യക്തിത്വ സവിശേഷതകൾ സ്വന്തമാക്കാൻ കൂടി നമുക്ക് ശ്രമിക്കാം. അപരന്റെ നഗ്നത ആഘോഷിക്കുന്ന ഈ ആസുര ലോകത്തിൽ അപരനെ ബഹുമാനിക്കുന്ന, മനുഷ്യനിലെ നന്മ കാണുന്ന പുതിയൊരു ലോകം പണിയാൻ ജോസഫ് എന്ന ചെറുപ്പക്കാരൻ നമുക്ക് പ്രേരണയാകട്ടെ.

നമുക്ക് വിശുദ്ധ കുർബാന തുടരാം. നമ്മുടെ ജീവിതത്തെ, നമ്മുടെ കുടുംബാംഗങ്ങളെ ജീവിത പ്രശ്നങ്ങളെ, ഭാരതത്തെ, അപ്പത്തിനോടും വീഞ്ഞിനോടുമൊപ്പം ബലിപീഠത്തിൽ അർപ്പിക്കാം.

നമ്മുടെ സഹോദരരെ അവരുടെ കുറവുകളോടും കഴിവുകളോടുംകൂടി ചേർത്ത് നിർത്തി ഈ ബലിയർപ്പിക്കുവാൻ, അങ്ങനെ അടുത്തുവരുന്ന ക്രിസ്തുമസ് ആഘോഷിക്കുവാൻ ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ!

SUNDAY SERMON LK 1, 57-80

മംഗളവാർത്താക്കാലം-ഞായർ 3

ലൂക്കാ 1, 57 – 80

സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ മംഗളവാർത്താക്കാലത്തിലെ മൂന്നാം ഞായറാഴ്ചയാണിന്ന്.

ക്രിസ്തുമസിന് ഒരുക്കമായുള്ള മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ „ഇതാ കർത്താവിന്റെ ദാസി „ എന്നും പറഞ്ഞ്   സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തിത്തന്നത്. ഈ മൂന്നാം ഞായറാഴ്ചത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം, മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന ആത്മീയ ചിന്തയിൽ പുരോഹിതനായ സഖറിയായുടെ ഭാര്യ എലിസബത്ത് തന്റെ ഗർഭകാലം ചിലവഴിച്ച് പുത്രന് ജന്മം നൽകുന്നതും, കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നുവെന്നു കേട്ട അയൽവക്കക്കാരും ബന്ധുക്കളും സന്തോഷിക്കുന്നതും, ദൈവഹിതമനുസരിച്ച് കുഞ്ഞിന് യോഹന്നാൻ, ദൈവത്തിന്റെ സമ്മാനം എന്ന് അർഥം വരുന്ന യോഹന്നാൻ എന്ന് നാമകരണം ചെയ്യുന്നതും, ദൈവഹിതമനുസരിച്ചു് പ്രവർത്തിച്ചപ്പോൾ സഖറിയാസിന്റെ നാവ് സ്വതന്ത്രമാകുന്നതും, സഖറിയാസ് മകനെക്കുറിച്ചു ദർശനം പറയുന്നതുമാണ്.   

രണ്ട് കാര്യങ്ങളാണ് നാമിന്നു ഈ സുവിശേഷഭാഗത്തുനിന്ന് കൊത്തിപ്പെറുക്കിയെടുക്കുന്നത്‌.

ഒന്ന്, നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്താൻ, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ മനോഹരമാക്കാൻ, നമ്മുടെ ക്രൈസ്തവജീവിതങ്ങളിലൂടെ ക്രിസ്തുവിനെ ലോകത്തിന് നൽകാൻ നാം എന്ത് ചെയ്യണം എന്നതാണ്. അതിനായുള്ള പ്രയത്നം മറ്റൊന്നുമല്ല, നമ്മുടെ ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുകയാണ്. ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് എലിസബത്തും സഖറിയാസും. ദൈവത്തിന്റെ വെളിപാടിനുമുന്പിൽ തെല്ലൊന്നു പതറിനിന്നെങ്കിലും, പിന്നീടങ്ങോട്ട് ഉറച്ച വിശ്വാസത്തോടെയാണ് സഖറിയാസ് ജീവിച്ചത്. അതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം എലിസബത്തിനോട് ദൈവത്തിന്റെ വെളിപാടിനെക്കുറിച്ചു പറയുകയും, കുഞ്ഞിന് യോഹന്നാൻ എന്ന് പേരിടണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്. എലിസബത്താണെങ്കിൽ, ജനം മുഴുവൻ എതിരായിരുന്നിട്ടും ദൈവേഷ്ടം പൂർത്തിയാക്കാൻ തിടുക്കം കാട്ടുകയാണ്. അവൾ പറയുന്നത്, ‘നിങ്ങൾ എന്ത് പറഞ്ഞാലും അത് അങ്ങനെയല്ല അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം’ എന്നാണ്. സഖറിയാസും അതുതന്നെ എഴുതിക്കാണിച്ചു.

നാട്ടുനടപ്പുകളും, പാരമ്പര്യങ്ങളും തീർച്ചയായും മാനിക്കപ്പെടേണ്ടത് തന്നെയാണ്. ഡയലോഗും സമവായവും വളരെ നല്ലതാണ്എന്നാൽ അവയെല്ലാം ദൈവേഷ്ടം നടപ്പാക്കാൻ നമ്മെ സഹായിക്കുന്നവയാകണം. നേരെ മറിച്ചാകരുത്. ഇന്ന് ആചാരങ്ങളിലും പാരമ്പര്യങ്ങളിലുംപെട്ട് ദൈവേഷ്ടം മുങ്ങിപ്പോകുകയാണ്‌. ഇന്ന് മതത്തിലൂടെ, മതവിശ്വാസികളിലൂടെ ദൈവത്തിന്റെ സ്വരമല്ല, മനുഷ്യന്റെ, രാഷ്ട്രീയപ്പാർട്ടികളുടെ, തീവ്രവാദ സംഘടനകളുടെ സ്വരമാണ് നാം കേൾക്കുന്നത്. വിശ്വാസികളെ ദൈവത്തിന്റെ ഇഷ്ടം കണ്ടെത്താൻ സഹായിക്കുന്നതിന് പകരം, ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുവാൻ പഠിപ്പിക്കുന്നതിന് പകരം ഇന്ന് മതങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കയ്യിലെ ചട്ടുകങ്ങളാകുകയാണ്; മതവിശ്വാസികൾ തീവ്രവാദ സംഘടനകളുടെ ചാവേറുകളാകുകയാണ്. ഈ സാഹചര്യം ഭയാനകമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെങ്കിലും ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുയാണ് നമ്മുടെ ദൗത്യം.

പഴയനിയമത്തിൽ ഉത്പത്തി പുസ്തകം അദ്ധ്യായം 24 ൽ തന്റെ ഏക മകൻ ഇസഹാക്കിനു ഒരു പെൺകുട്ടിയെ കണ്ടെത്താൻ അബ്രാഹം തന്റെ വിശ്വസ്തനായ വേലക്കാരനെ നിയോഗിക്കുന്നുണ്ട്. നീണ്ട യാത്രകൾക്കൊടുവിൽ അദ്ദേഹം റബേക്ക എന്ന പെൺകുട്ടിയെ കണ്ടെത്തുകയും അവളുടെ വീട്ടിൽച്ചെന്നു തന്റെ യജമാനന്റെ ആഗ്രഹം മാതാപിതാക്കളോടും ലാബാൻ എന്ന സഹോദരനോടും പറയുമ്പോൾ റബേക്കായുടെ പിതാവായ ബത്തുവേലും ചെറുപ്പക്കാരനായ ലാബാനും ഒരുമിച്ചു പറയുന്ന മറുപടി ഇങ്ങനെയാണ്: ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല.” കർത്താവ് തിരുവുള്ളമായതുപോലെ കുടുംബജീവിതത്തെ രൂപപ്പെടുത്തുവാൻ അവർ ശ്രമിക്കുകയാണ്.

ഉത്പത്തി പുസ്തകം അധ്യായം 45 ൽ ജോസഫ് തന്നെത്തന്നെ സഹോദരങ്ങളുടെ മുൻപിൽ വെളിപ്പെടുത്തുന്ന ഒരു വൈകാരിക രംഗമുണ്ട്. “ഞാൻ ജോസഫാണ്” എന്നും പറഞ്ഞു തന്നെത്തന്നെ ജോസഫ് വെളിപ്പെടുത്തിയപ്പോൾ ഒന്നും സംസാരിക്കാൻ കഴിയാതെ സ്തംഭിച്ചുപോയ സഹോദരങ്ങളോട് ജോസഫ് പറഞ്ഞു:”എന്നെ ഇവിടെ വിറ്റതോർത്തു നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട…കാരണം ജീവൻ നിലനിർത്താൻ വേണ്ടി നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്”. ജീവിതത്തിലുണ്ടായ, അതും സ്വന്തം സഹോദരങ്ങളിൽ നിന്നുണ്ടായ ദുരന്തത്തെപ്പോലും ദൈവത്തിന്റെ ഇഷ്ടമായി കാണാൻ, ദൈവത്തിന്റെ പദ്ധതിയായിക്കാണാൻ മാത്രം ആത്മീയതയിൽ വളർന്ന ജോസഫിനെയാണ് നാം ഇവിടെ കാണുന്നത്.

ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരൻ പറഞ്ഞ അനുഭവം ഇതോട് ചേർത്ത് വായിക്കാവുന്നതാണ്. ചെറുപ്പക്കാരനെ കണ്ടപ്പോൾ മുതൽ എന്തോ ദുഃഖം അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി. കുഞ്ഞു സംസാരങ്ങളിലൂടെ ഞങ്ങൾ അറിയാതെ തന്നെ ഞങ്ങൾക്കിടയിൽ ഒരു സൗഹൃദം ഉടലെടുത്തു. അപ്പോഴാണ് അദ്ദേഹത്തിന്റെ കഥ എന്നോട് പറഞ്ഞത്. നാട്ടിൽ ഭാര്യയും, മൂന്ന് മക്കളുമുണ്ട്‌, പിന്നെ അപ്പച്ചനും അമ്മച്ചിയും. നാട്ടിലെ ബിസിനസ്സ് പോരാ എന്ന് തോന്നിയപ്പോൾ മുംബൈയ്ക്ക് വണ്ടികയറി. മാതാപിതാക്കൾക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നു. നാട്ടിലെ ബിസിനസ് പോരേയെന്നാണ് അവർ ചോദിച്ചത്. എന്നാൽ, അവരുടെ ഇഷ്ടത്തിന് വിലകൊടുക്കാതെ അയാൾ മുംബൈയിലെത്തി. ബിസിനസ് നന്നായി നടത്തുവാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിരുന്നു. എന്നാൽ, എപ്പോഴും പല പല തടസ്സങ്ങൾചുരുക്കി പറഞ്ഞാൽ, ഇപ്പോൾ ബിസിനസ് നഷ്ടത്തിലാണ്. വീട്ടിൽ രണ്ടാമത്തെ കുഞ്ഞിന് അസുഖമായതുകൊണ്ടാണ് നാട്ടിലേക്ക് യാത്രയായത്. അദ്ദേഹത്തെ കേട്ട്, അല്പം ശാന്തമായിരുന്ന ശേഷം ഞാൻ പറഞ്ഞു, “സ്നേഹിതാ, ബിസിനസ് നഷ്ടമായതും, കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകുന്നതും മറ്റൊന്നും കൊണ്ടല്ല. താങ്കളുടെ ചിന്തകൾ കൊണ്ടാണ്. മാതാപിതാക്കളുടെ ഇഷ്ടത്തിന് എതിരായിട്ടാണല്ലോ ഞാൻ ബിസ്നസ് നടത്തുന്നത് എന്ന ചിന്തയല്ലേ എപ്പോഴും താങ്കളുടെ മനസ്സിൽ? ചിന്ത തന്നെ താങ്കളുടെ ഹൃദയത്തെ വിഭജിതമാക്കുന്നു. അതുകൊണ്ടു തന്നെ, ദൈവത്തിന്റെ ആത്മാവിന്റെ പ്രവർത്തനം താങ്കളിൽ നടക്കുന്നില്ല. വീട്ടിൽ ചെന്ന് മാതാപിതാക്കളുമായി സംസാരിക്കുക. നല്ലൊരു കുമ്പസാരം നടത്തുക. പരിശുദ്ധാത്മാവിന്റെ കൃപകളും വരങ്ങളും താങ്കളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും.” സ്നേഹമുള്ളവരേ, ഇന്ന് അദ്ദേഹവും കുടുംബവും ക്രിസ്തുവിൽ സന്തോഷത്തോടെ ജീവിക്കുന്നു.   

ജീവിതത്തിലെ പ്ലാനുകളും പദ്ധതികളും സ്വപ്നങ്ങളുമെല്ലാം ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ക്രമീകരിക്കപ്പെടുമ്പോഴാണ് ക്രൈസ്തവജീവിതം ക്രിസ്തുവിനോടൊത്തുള്ളതാകുന്നത്, ക്രിസ്തുമസ് നമ്മിൽ സംഭവിക്കുന്നത്. ഇന്നത്തെ സുവിശേഷ ഭാഗത്തും ഇതുതന്നെയാണ് നാം കാണുന്നത്. ദൈവേഷ്ടം അന്വേഷിക്കുമ്പോൾ, അത് പൂർത്തീകരിക്കുവാൻ തയ്യാറാകുമ്പോൾ സഖറിയാസിന്റെ കുടുബത്തിൽ അത് ദൈവകൃപയുടെ വസന്തോത്സവമാകുകയാണ്. ചങ്ങലകളെല്ലാം അഴിയുകയാണ്. സഖറിയാസ് സ്വതന്ത്രനാകുകയാണ്. ദൈവത്തിന്റെ കരം സഖറിയാസിന്റെ കുടുബത്തിൽ ദർശിക്കുവാൻ ജനത്തിനു സാധിക്കുകയാണ്. 

രണ്ട്, നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ തകർക്കുന്ന പ്രവർത്തനങ്ങൾ ലോകത്തിൽ  സംഭവിക്കുമ്പോൾ, സഭയിൽ ഉണ്ടാകുമ്പോൾ, നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുവാൻ നമുക്കാകണം. മൂകനായ സഖറിയാസ് ആ ഒൻപത് മാസവും പ്രാർത്ഥനയിൽ, ഉപവാസത്തിൽ ആയിരുന്നതുപോലെ, ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ നമുക്കാകണം. അപ്പോൾ, നമ്മുടെ കുടുംബങ്ങളെ ക്രിസ്തുമസിന്റെ സന്തോഷത്താൽ, നിറയ്ക്കുവാനാകും. മാത്രമല്ല, വരും തലമുറയെ വിശ്വാസത്തിൽ വളർത്തിയെടുക്കാൻ നമുക്കാകും. അതിനായി മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകും. പാർട്ടിക്ലാസ്സുകളിൽ പറയുന്നപോലത്തെ ഒരു താത്വികമായ അവലോകനത്തെ പറ്റിയല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്.  ക്രൈസ്തവരെല്ലാവരും, പ്രത്യേകിച്ച് ക്രൈസ്തവ മാതാപിതാക്കൾ അവശ്യം എത്തിച്ചേരേണ്ട അവസ്ഥയെക്കുറിച്ചാണ് ഞാൻ പറയുന്നത് – മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകണം.  

എത്ര മനോഹരമായിട്ടാണ്, എത്ര വിശ്വാസത്തോടെയാണ് സഖറിയാസ് പറയുന്നത്: “നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കുവാൻ നീ പോകും.” നിങ്ങൾക്ക് സഖറിയാസിനോട് അസൂയ തോന്നുന്നില്ലേ? നമുക്കൊക്കെ എത്ര പുത്രന്മാരും, പുത്രിമാരും ഉണ്ടായിരിക്കുന്നു. അവരെക്കുറിച്ചു നമുക്ക് ദർശനങ്ങൾ ഉണ്ടാകുന്നുണ്ടോ? തലേ ദിവസം അമ്മയുടെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചു അമ്മയുടെയും പപ്പയുടെയും ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് പറഞ്ഞു പിറ്റെന്നു കോളേജിൽ പോയ മകൾ കൂട്ടുകാരന്റെകൂടെ, അതും അന്യമതസ്ഥനായ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയപ്പോൾ ആരാണ് തോറ്റത്? ആരാണ് ജയിച്ചത്? മാസങ്ങളായി സ്കൂളിൽ നിന്ന് വരുന്ന മകൻ മയക്കുമരുന്ന് കൊണ്ടുവരികയും, കലണ്ടറിന്റെ പുറകിലും, ഡിക്ഷ്ണറിയിലും മറ്റും ഒളിപ്പിച്ചു വയ്ക്കുകയും, അത് ഉപയോഗിക്കുകയും ചെയ്തിട്ടും മാതാപിതാക്കൾക്ക് അത് മനസ്സിലാകുന്നില്ല. അവർക്കു അത് sense ചെയ്യാൻ പറ്റുന്നില്ല.

മക്കളെക്കുറിച്ചു ദർശനങ്ങൾ പോയിട്ട് അവർ എന്താണ് ചിന്തിക്കുന്നതെന്നു നമുക്ക് ചിലപ്പോൾ മനസ്സിലാകുന്നില്ല. വീട്ടിൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ മക്കൾ പറയുന്ന ഡയലോഗുകൾ കേട്ട് മാതാപിതാക്കൾ അന്തംവിടുകയാണ്!!!  എന്തൊക്കെയാണ് ഇവർ ചിന്തിക്കുന്നത്? എന്തൊക്കെയാണ് ഇവർ പറയുന്നത്? “തമ്പുരാനേ എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ” എന്നോർത്ത് തലയിൽ കൈവച്ചുപോകുകയാണ് മാതാപിതാക്കൾ!

അമ്മിഞ്ഞകുടിക്കുന്ന കുഞ്ഞിന്റെ ഓരോ മൂളലിന്റെയും അർഥം മനസിലാക്കി തിരിച്ചു മൂളുകയും സംസാരിക്കുകയും ചെയ്തിരുന്ന അമ്മമാർക്കു പോലും മക്കൾ വലതുതായിവരുമ്പോൾ അവരെ മനസ്സിലാകുന്നില്ല. അവരെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുന്നില്ല. സത്യമല്ലേ പ്രിയപ്പെട്ടവരേ? ഇന്ന് നമ്മുടെ കുടുംബങ്ങളിലെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇതല്ലേ? ആർക്കും ആരെക്കുറിച്ചും ദർശനങ്ങൾ ഉണ്ടാകുന്നില്ല.

എനിക്ക് സഖറിയാസിനോട് അസൂയ തോന്നുകയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അത് സാധിച്ചത്? സ്വന്തം മകനെക്കുറിച്ചു എങ്ങനെയാണ് അദ്ദേഹത്തിന് ദർശനം ലഭിച്ചത്? ഉത്തരം ഒന്നേയുള്ളു – പരിശുദ്ധാത്മാവിന്റെ കൃപകൊണ്ട്. ഓരോ മനുഷ്യന്റെയും ആത്മീയ ജനിതകത്തിൽ ഉള്ള ഒന്നാണ് പരിശുദ്ധാത്മാവിന്റെ കൃപ. കാരണം, ദൈവത്തിന്റെ ആത്മാവാണ് നമ്മെ നയിക്കുന്നത്.    ഈ ആത്മാവിനെ നമുക്ക് നൽകുവാനാണ്‌ ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്. ഈ പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനപ്പെടുത്തുവാനാണ് ക്രിസ്തു വരുന്നതെന്ന് ലോകത്തോട് പറയുക എന്നതായിരുന്നു (ലൂക്ക 3, 16) സ്നാപക യോഹന്നാന്റെ ദൗത്യം. ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് അറിയുവാനും, നമ്മുടെ ജീവിതത്തെക്കുറിച്ചു, കുടുംബത്തെക്കുറിച്ചു, മക്കളെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുവാനും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും ആത്മ്മാവിനാൽ നയിക്കപ്പെടുന്നവരുമാകണം നാം. ദൈവസന്നിധിയിൽ നീതിനിഷ്ഠനാകുക, ദൈവേഷ്ടം ജീവിതത്തിൽ നിവർത്തിക്കുക. പരിശുദ്ധാത്മാവേ, അങ്ങയുടെ കൃപകളാലും വരങ്ങളാലും എന്നെ നിറക്കുകയെന്നു പ്രാർത്ഥിക്കുക. അപ്പോൾ മക്കളെക്കുറിച്ചു നമുക്കും ദൈവം ദർശനങ്ങൾ നൽകും.

ദൈവേഷ്ടത്തിന്റെ മഴയിൽ നനയുകയെന്നതാണ് ക്രിസ്തുമസിന്റെ സന്തോഷത്തിലേക്കുള്ള വഴി. ഗദ്സെമനിയിൽ സങ്കടങ്ങളുടെ രാത്രിയെ ഈശോ മറികടക്കുന്നത് എങ്ങനെയാണ്? കാൽവരി യാത്രയുടെ അപമാനവും, കനൽവഴിയിലെ പൊള്ളലുകളും, കാൽവരിയിലെ കുരിശുമരണവും രക്തംവിയർക്കത്തക്കവിധം അവിടുത്തെ ഞെരിച്ചപ്പോൾ, ഈശോ അവയെയെല്ലാം മറികടക്കുന്നത് ഇങ്ങനെയാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ജീവിതത്തിൽ ദൈവേഷ്ടം നിറവേറ്റുകയെന്നത് ലഹരിയാകുന്നവർക്ക് കുരിശുമരണവും, സിംഹക്കൂടുമൊന്നും ഭയാനകങ്ങളല്ലദൈവേഷ്ടം നിറവേറ്റുകയെന്ന മനോഭാവത്തെ വീണ്ടെടുക്കുകയാണ് ജീവിത പ്രശ്നങ്ങളെ ക്രൈസ്തവോചിതമായി നേരിടുവാനുള്ള വഴി. എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നിടത്തുനിന്ന് ചില മനുഷ്യർ പിടിച്ചു കയറുന്നത് കണ്ടിട്ടില്ലേ? എത്ര ശ്രമിച്ചാലും നേടാൻ സാധിക്കുകയില്ലായെന്ന് വിചാരിക്കുന്നിടത്തുനിന്ന് ചിലർ നേടിയെടുക്കുന്നത് കണ്ടിട്ടില്ലേ? പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്നവർ പെട്ടെന്ന് ഒരുനാൾ അവയിൽ നിന്ന് പുറത്തുവരുന്നത് കണ്ടിട്ടില്ലേ? എങ്ങനെയാണത് സംഭവിക്കുന്നത്? അതിന്റെ സൂത്രവാക്യം ഇതാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ഇങ്ങനെ പറയുന്ന നിമിഷം മുതൽ നിന്റെ കെട്ടുകളഴിയും; നീ സംസാരിച്ചു തുടങ്ങും. നിന്റെ ജീവിതം ദൈവത്തിന്റെ സമ്മാനംകൊണ്ട് നിറയും. അസാധ്യമെന്ന് തോന്നിയതെല്ലാം നിന്റെ ജീവിതത്തിൽ സാധ്യമാകും. നിന്നോട് ചേർന്ന് നിൽക്കുന്നവരെപ്പറ്റി നിനക്ക് ദർശനങ്ങൾ ഉണ്ടാകും.   

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമ്മെ അസ്വസ്ഥരാക്കണം. പ്രത്യേകിച്ച് ഇന്നത്തെ ലോകത്തിൽ. നാം അദ്ധ്വാനിക്കുന്നുണ്ട്, മക്കൾക്കുവേണ്ടി 24 മണിക്കൂറും ആകുലപ്പെടുന്നുണ്ട്. നല്ല ക്രൈസ്തവരായി ജീവിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, നമ്മുടെ ക്രൈസ്തവ ജീവിതം എത്രമേൽ ഫലപ്രദമാണ്? ദൈവേഷ്ടത്തിന്റെ ആഘോഷമാണോ നമ്മുടെ ജീവിതം? ദൈവം ദർശനങ്ങൾ നൽകാൻ മാത്രം യോഗ്യതയിലാണോ, വിശുദ്ധിയിലാണോ നമ്മുടെ ജീവിതം? ദൈവത്തോട് നന്ദിയുള്ളവരാണോ? ഉറച്ച ദൈവ വിശ്വാസമുള്ളവരാണോ? നമ്മുടെ അനുദിന ജീവിത പ്രവർത്തികൾ, ആധ്യാത്മിക കാര്യങ്ങൾ നമ്മെ ക്രിസ്തുവിലേക്കു അടുപ്പിക്കുന്നുണ്ടോ?

ക്രിസ്മസിന് ഒരുക്കമായി ഈ ചിന്തകളിലൂടെ ഇന്ന് നമ്മുടെ മനസ്സുകൾ കടന്നുപോകട്ടെ. ക്രിസ്തുമസിനൊരുങ്ങുന്ന എല്ലാ സഹോദരീസഹോദരരെയും, വിശ്വാസത്തിനുവേണ്ടി വേദന സഹിക്കുന്ന എല്ലാവരെയും ഈ ബലിയിൽ ഓർത്തു പ്രാർത്ഥിക്കാം. നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, ആസുരമായ ഒരു കാലഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

അങ്ങേ നന്മകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ, ഞങ്ങളുടെ കുടുംബങ്ങളെ പരിശുദ്ധാത്മാവിന്റെ കൃപയാൽ നിറയ്ക്കണമേ. ഞങ്ങളുടെ മക്കളെ സ്നാപകനെപ്പോലെ ആത്മാവിൽ ശക്തിപ്പെടുത്തണമേ. ആമ്മേൻ!

SUNDAY SERMON LK 1, 26-38

മംഗളവാർത്താക്കാലം – ഞായർ 2

ലൂക്കാ 1, 26 – 38

ഇന്നത്തെ സുവിശേഷഭാഗം വായിച്ച് ധ്യാനിച്ചപ്പോൾ മനസ്സിലേക്കോടി വന്നത് അരുന്ധതിറോയുടെ (Arundhati Roy) “ചെറുതുകളുടെ ദൈവം” (God of small things) എന്ന നോവലാണ്. ആ നോവലിലെ, ‘പപ്പച്ചിയുടെ നിശാശലഭം ‘ എന്ന രണ്ടാം അധ്യായത്തിൽ നമുക്കൊക്കെ സുപരിചിതയായ ഭൂമിദേവിയെക്കുറിച്ച്, ഭൂമിപ്പെണ്ണിനെക്കുറിച്ച് അമ്മാവനായ ചാക്കോ ഇരട്ടക്കുട്ടികളായ റാഹേലിനും, എസ്തയ്ക്കും പരിചയപ്പെടുത്തുന്നുണ്ട്. സർവം സഹയായ, വിനീതയായ, ഭൂമിപ്പെണ്ണ്, Earth Woman.  ഈ ഭൂമിപ്പെണ്ണിന് മുന്നിൽ നാമെല്ലാവരും തന്നെ എത്ര ചെറുത്! മനുഷ്യനും, ജീവജാലങ്ങളും, ചരിത്രവും, ലോകമഹായുദ്ധങ്ങളും, അഹങ്കാരവും, സ്വാർത്ഥതയും, ശാസ്ത്രവും, സാഹിത്യവും, രാഷ്ട്രീയവും എല്ലാം ഈ ഭൂമിപ്പെണ്ണിന് മുന്നിൽ എത്രയായ ചെറുത് എന്ന് ചാക്കോയിൽ നിന്ന് കേട്ട് കുട്ടികളിൽ ഭൂമിപ്പെണ്ണിനോടുള്ള ആദരവും, സ്നേഹവും നിറയുന്നു. അരുന്ധതിറോയ് എഴുതുന്നു: “It was an awe-inspiring and humbling thought!”

ഇന്നത്തെ സുവിശേഷത്തിലെ, ദൈവവചനത്തോട് ആമ്മേൻ പറയുന്ന, ദൈവത്തിന്റെ ഇഷ്ടത്തിന് മുൻപിൽ തന്നെത്തന്നെ സമർപ്പിക്കുന്ന പരിശുദ്ധ അമ്മയെ കണ്ടപ്പോൾ, ഈ ഭൂമിപ്പെണ്ണിനെക്കാളും എത്രയോ ഉയരത്തിലാണ്, വലിപ്പത്തിലാണ് മറിയം നിൽക്കുന്നത് എന്ന് ഞാൻ ചിന്തിച്ചുപോയി. ദൈവത്തിന്റെ കൃപയിൽ ജീവിച്ച, ദൈവകൃപനിറഞ്ഞവളായ പരിശുദ്ധ കന്യകാമറിയത്തിന് “ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിൽ സംഭവിക്കട്ടെയെന്ന് പറയുവാൻ, ദൈവഹിതത്തിന് പൂർണമായി സമർപ്പിക്കുവാൻ, അങ്ങനെയൊരു ജീവിതവീക്ഷണത്തിലെത്തിച്ചേരുവാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നുകാണില്ല. മാതാപിതാക്കളോട് ബഹുമാനവും ആദരവും, അനുസരണവും പുലർത്തിക്കൊണ്ട് ജീവിതച്ചതിനാലാകണം, ദൈവത്തിന്റെ ഇഷ്ടത്തിനോട് YES പറയുവാൻ, ദൈവത്തിന്റെ ആഗ്രഹത്തെ അനുസരിക്കുവാൻ അവൾക്ക് എളുപ്പം തോന്നിയത്. മംഗളവർത്തക്കാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച്ച, പരിശുദ്ധ അമ്മയുടെ “ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിൽ സംഭവിക്കട്ടെ” യെന്ന സമർപ്പണ മനോഭാവം ക്രൈസ്തവരുടെ മുൻപിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.  

പരിശുദ്ധ കന്യകാമറിയത്തിന്റെ സമർപ്പണമനോഭാവം നമ്മുടെ ആനുകാലിക ജീവിത സാഹചര്യങ്ങളോട്, അവയോട് നാം പുലർത്തുന്ന മനോഭാവങ്ങളോട് എന്ത് പറയുന്നു എന്ന് പരിശോധിക്കുവാനുള്ളതാണ് ഇന്നത്തെ സുവിശേഷം.

ഇന്നത്തെ സുവിശേഷത്തിൽ, രക്ഷാകര പദ്ധതിയുടെ പണിപ്പുരയിൽ നിന്ന് ദൈവം ഗബ്രിയേൽ ദൂതനെ അയയ്‌ക്കുന്നത്‌ പരിശുദ്ധ അമ്മയെക്കുറിച്ചുള്ള സ്വർഗ്ഗത്തിന്റെ മനസ്സ് തുറക്കുവാനാണ്. ഓരോ മാലാഖയും ഭൂമിയിലേക്ക് വരുന്നത് ഇത്തരമൊരു ദൗത്യവുമായിട്ടാണ്. ഇതാ ദൈവത്തിന്റെ ശക്തിയായ ഗബ്രിയേൽ ദൂതൻ വെറുമൊരു സാധാരണ യഹൂദ സ്ത്രീയുടെ മുൻപിൽ വന്നു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കുകയാണ്. സ്നേഹമുള്ളവരേ, സ്വർഗ്ഗവും ഭൂമിയും കണ്ടുമുട്ടുന്ന മനോഹര ദൃശ്യമാണിത്. ഒരു മഹാസമാഗമം! ഇന്നുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായത്. ഇന്നുവരെ മനുഷ്യൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹൃദ്യമായ, ആത്മാർഥത നിറഞ്ഞ അഭിവാദ്യങ്ങളാണ് മാലാഖയിൽ നിന്ന് ഉതിർന്നുവീണത്! ഇത് കേട്ട് ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! പക്ഷികൾ ചിറകടിച്ചു പറന്നു ആഹ്ലാദിച്ചിട്ടുണ്ടാകണം! വൃക്ഷങ്ങൾ പുഷ്പവൃഷ്ടി നടത്തിയിട്ടുണ്ടാകണം! അത്രമാത്രം സ്വർഗീയമായിരുന്നു ദൂതന്റെ അറിയിപ്പ്.

ദൈവത്തിന്റെ മാലാഖ ഈശോയുടെ ജനനത്തിന്റെ അറിയിപ്പിനായി മാതാവിന്റെ അടുത്ത് എത്തിയപ്പോൾ, അറിയിപ്പ് മാത്രമായിരുന്നില്ല മാലാഖയുടെ ലക്‌ഷ്യം. മാലാഖ ചോദിക്കാതെ ചോദിച്ചത്, Mary, are you ready for it? മറിയം, ഈ ദൗത്യത്തിന് നീ തയ്യാറാണോ? എന്നാണ്. ദൂതന്റെ അറിയിപ്പിനും, മാതാവിന്റെ തീരുമാനത്തിനും ഇടയ്ക്കുള്ള മൗനം, നിശബ്ദത – ആ ഇടവേള ധ്യാനിക്കേണ്ടതാണ് നാം. സ്നേഹമുള്ളവരേ, സ്വർഗം നിശ്ചലമായ നിമിഷമായിരുന്നു അത്! മാലാഖമാരെല്ലാം ഭൂമിയിലേയ്ക്ക്, മേരിയിലേക്കു മാത്രം നോക്കിയിരുന്ന   നിമിഷമായിരുന്നിരിക്കണം അത്! കാരണം, ഭൂമിക്ക്, ഭൂമിയിലെ മനുഷ്യർക്ക് അത്ര എളുപ്പത്തിൽ ഉത്തരം കൊടുക്കുവാൻ സാധിക്കാത്ത ഒരു ചോദ്യമാണ് സ്വർഗം ചോദിച്ചത്? ഇന്നുവരെയുള്ള പാരമ്പര്യമനുസരിച്ച്, വിവാഹംകഴിക്കാതെ ഗർഭവതിയാകുന്നതിനെക്കുറിച്ച് ചിന്തിക്കാനേ മറിയത്തിന് കഴിയില്ല. ഇന്നുവരെയുള്ള രീതിയനുസരിച്ച് പോകാനാണ് താത്പര്യമെന്ന് മറിയം വാശിപിടിച്ചാലോ? ആരും ഒന്നും പറയാൻ പോകുന്നില്ല. ഇതിന് സമ്മതം കൊടുത്താൽ എന്താണ് സംഭവിക്കാൻ പോകുന്നത്? അവൾക്കറിയില്ല. സമ്മതം കൊടുത്തില്ലെങ്കിൽ ദൈവം അവളെ, അവളെയെന്നല്ല ആരെയും, നിർബന്ധിക്കുവാനും പോകുന്നില്ല. ഇതെല്ലം സ്വർഗത്തിനറിയാം. അതുകൊണ്ടാണ് സ്വർഗത്തിന് ആകാംക്ഷ!! സ്വർഗം കാത്തിരിക്കുകയാണ്, മനുഷ്യന്റെ ഉത്തരത്തിന്!!!

മേരി നിശബ്ദയായി, മുട്ടുകുത്തി നിൽക്കുകയാണ്. ഒരു വലിയ നിശ്ശബ്ദതയ്ക്കുശേഷം മാതാവ്, ദൈവത്തിൽ പൂർണമായി വിശ്വസിച്ചുകൊണ്ട്, തന്നെത്തന്നെ പൂർണമായി സമർപ്പിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ തയ്യാറാണ്”. ഞാൻ തയ്യാറാണ് എന്ന് പറഞ്ഞപ്പോൾ, നിങ്ങൾക്ക് ഊഹിക്കുവാൻ പറ്റുമോ, പ്രിയപ്പെട്ടവരേ, സ്വർഗം എത്രമാത്രം സന്തോഷിച്ചുകാണുമെന്ന്? മറിയത്തിന്റെ ഈ തീരുമാനമാണ്, ബാഹ്യസമ്മർദ്ദങ്ങളില്ലാത്ത, പുറമെനിന്നുള്ള നിർബന്ധങ്ങളില്ലാത്ത ഈ സമർപ്പണ മനോഭാവമാണ് ദൈവത്തിന്റെ രക്ഷ ഈ ഭൂമിയിൽ സാധ്യമാക്കിയത്! അപ്പോൾ, ആ നിമിഷത്തിൽ മറിയം സ്വർഗത്തോളം വലിപ്പമുള്ളവളായി. അപ്പോൾ, ആ നിമിഷത്തിൽ മറിയം ഈ ഭൂമിയിലെ എല്ലാ ചരാചരങ്ങളിലും വച്ച് ഉയരമുള്ളവളായി. അപ്പോൾ, ആ നിമിഷത്തിൽ മറിയത്തിന്റെ പാദങ്ങൾ ഭൂമിയിൽ നിന്നുയർന്ന് സ്വർഗത്തെ തൊട്ടു. അപ്പോൾ, ആ നിമിഷത്തിൽ മറിയം ദൈവിക ചൈതന്യം നിറഞ്ഞവളായി. അപ്പോൾ, ആ നിമിഷത്തിൽ മറിയത്തിന്റെ ശരീരത്തിലെ സർവ സെല്ലുകളും അവളറിയാതെ ദൈവത്തിന്റെ സങ്കീർത്തനം പാടി!!

ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയരുന്നുണ്ടാകും. “എങ്കിൽ പിന്നെ എന്തിനാണ് മാതാവ് ദൂതനോട് ചോദ്യങ്ങൾ ചോദിച്ചത്?” ശരിയാണ് യുവതിയായ മറിയം ചോദ്യങ്ങൾ ചോദിച്ചു. പക്ഷെ, ചോദ്യം ചെയ്തില്ല സ്നേഹമുള്ളവരേ. ഹീലോളജി (Healology)എന്ന മോനോഹരമായൊരു പുസ്‌തകമുണ്ട്. ക്രിസ് ജാമി (Criss Jami) യാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.  വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. അതിൽ മനോഹരമായൊരു ചിന്തയുണ്ട്. അദ്ദേഹം പറയുകയാണ്, “സുഹൃത്തുക്കൾ നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കളാകട്ടെ ചോദ്യം ചെയ്യുന്നു.” (“Friends ask you questions, enemies question you.”) ഉത്പത്തി പുസ്തകത്തിൽ സായാഹ്നങ്ങളിൽ ദൈവത്തോടൊത്തു ഉലാത്തിക്കൊണ്ടിരുന്ന ആദത്തെയും ഹവ്വയേയും പോലെ, ദൈവത്തോടൊത്തു സൗഹൃദത്തിൽ കഴിഞ്ഞിരുന്നൊരു യഹൂദ യുവതിയായ മറിയം ചോദ്യങ്ങൾ ചോദിക്കുന്നതിൽ എന്തിനു അത്ഭുതപ്പെടുന്നു? എത്രയോ വട്ടം ദൈവത്തോടൊത്തു മറിയം പ്രാർത്ഥനയിൽ ഇരുന്നിട്ടുണ്ട്? എത്രയോ വട്ടം അവർ സഹൃദ സംഭാഷണങ്ങൾ നടത്തിക്കാണണം? എത്രയോ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടാകണം. എത്രയോ വട്ടം ദൈവം ഉത്തരം കൊടുത്തിട്ടുണ്ടാകണം! – സുഹൃത്തുക്കൾ ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കൾ ചോദ്യം ചെയ്യുന്നു!! – അവൾ സർവ സ്വാതന്ത്ര്യത്തോടും കൂടി ഒരു സങ്കീർത്തനം പാടുന്നതുപോലെ പറയുകയാണ്: “ഇതാ കർത്താവിന്റെ ദാസി, നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ.”

പ്രിയപ്പെട്ടവരേ, ഈ സമർപ്പണ മനോഭാവമാണ് മറിയത്തെ മഹത്വമുള്ളവളാക്കിയത്; മറിയത്തെ വലിപ്പമുള്ളവളാക്കിയത്. ഇത്തരത്തിലുള്ള സമർപ്പണമനോഭാവത്തിലേക്ക് വളരുവാനാണ്, ഇന്നത്തെ സുവിശേഷം നമ്മെ, ക്രൈസ്തവരെ ക്ഷണിക്കുന്നത്. ആ മനോഭാവത്തെ വിശുദ്ധ പൗലോസ് വരച്ചുകാട്ടുന്നത് ഇങ്ങനെയാണ്: ദൈവമായിരുന്നിട്ടും, ആ സമാനത മുറുകെപ്പിടിക്കാതെ, മനുഷ്യനായി മരണത്തോളം, അതെ, കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തിയ ക്രിസ്തുവിനെപ്പോലെ ഓരോ ക്രൈസ്തവനും ആയിത്തീരണം. (ഫിലിപ്പി 2, 6-8) അപ്പോഴാണ് നമ്മിലൂടെ ദൈവം മഹത്വപ്പെടുന്നത്. ക്രൈസ്തവ ജീവിതം പരിശുദ്ധ അമ്മയുടേതുപോലെ ദൈവത്തെ മഹത്വപ്പെടുത്തുന്നതാകണം. ക്രിസ്തുവിനെ പ്രഘോഷിക്കുന്നതാകണം. നേരെമറിച്ചായാൽ, ക്രിസ്തു അവഹേളിക്കപ്പെടും; ക്രിസ്തു ചെറുതായിപ്പോകും. ക്രൈസ്തവർ പരിശുദ്ധ അമ്മയെപ്പോലെ വലിയവരാകുമ്പോൾ, ദൈവവും മഹത്വപ്പെടും.

ഐറീനാ സെൻഡ്‌ലേറോവായെ (Irena Sendlerowa) ഓർക്കുന്നുണ്ടോ? രണ്ടാം ലോക മഹായുദ്ധകാലത്ത് പോളണ്ടിലെ ജർമൻ അധിനിവേശ പ്രദേശത്ത് നേഴ്‌സായും, സോഷ്യൽ വർക്കർ ആയും പ്രവർത്തിച്ചിരുന്ന അവർ ഹിറ്റ്ലറുടെ (Hitler) കോൺസെൻട്രേഷൻ ക്യാമ്പിൽ നിന്ന് 2500 കുഞ്ഞുങ്ങളെ ഒളിച്ചുകടത്തി രക്ഷിച്ചു. നാഡിയുടെ സീക്രട്ട് പോലീസ് (Gestapo) അവരെ അറസ്റ്റ് ചെയ്തപ്പോൾ കുഞ്ഞുങ്ങളെ ഒളിപ്പിച്ചിരുന്ന സ്ഥലം അവർ വെളിപ്പെടുത്തിയില്ല. ജീവൻ പണയം വച്ച് ദൈവത്തിന്റെ ജോലി ചെയ്ത ഐറീനാ, ഹിറ്റ്ലറിനെക്കാൾ എത്രയോ ഉയരത്തിലാണ്. ഐറീനാ സെൻഡ്‌ലേറോവായുടെ മുന്നിൽ ലോകം വളരെ ചെറുതാണ്.

ഫാദർ ബോബി ജോസ് കട്ടികാടിൻറെ “അവൾ” എന്ന പുസ്തകത്തിൽ ഒരു ചിത്രീകരണം ഉണ്ട്.

“കൊടിയ ദാമ്പത്യ അവിശ്വസ്ഥതകളിലൂടെ കടന്നുപോയ ഒരാൾ തന്റെ ഭാര്യയോട് എല്ലാം ഏറ്റുപറയാൻ തീരുമാനിക്കുന്നു. സ്നേഹം ഏകാഗ്രമാകുന്നിടത്താണ് ഏറ്റുപറച്ചിലുകളുടെ ആവശ്യകത.

ഒത്തിരി അലഞ്ഞ അയാൾക്ക് അവളെന്ന വീട്ടിലേക്ക് മടങ്ങിയെത്തണമായിരുന്നു. അതിന് ഈ കുമ്പസാരത്തിന്റെ പടിപ്പുര കടക്കേണ്ടിയിരിക്കുന്നു. അതവളെ ചില്ലുപാത്രംപോലെ ചിതറിക്കുമെന്ന് അയാൾക്ക് ഉറപ്പുണ്ട്.

എന്നാൽ, എപ്പോഴും എല്ലാ അർത്ഥത്തിലും അയാളേക്കാൾ ചെറിയവളായ അവൾ അയാളെ ചേർത്തുപിടിച്ചു. “ഞാൻ നിങ്ങൾക്ക് മാപ്പുനല്കിയില്ലെങ്കിൽ മറ്റാരാണ് അത് തരിക” എന്ന് അയാളുടെ കാതുകളിൽ അവൾ മന്ത്രിച്ചു.

അങ്ങനെ അയാളേക്കാൾ അവൾ വലിയവളായി.”

ഈ വരുന്ന ജനുവരിയിൽ 25 വർഷത്തിലേക്ക് കടക്കുന്ന ഒരു സംഭവംകൂടി ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാം. 21 വർഷത്തോളം ഒഡിഷയിലെ ഒരു ഗ്രാമത്തിൽ കുഷ്ഠരോഗികളെ ചികിത്സിച്ചുകൊണ്ടിരുന്ന ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്‌റ്റെയ്‌നെയും (Grahamsteins) അദ്ദ്ദേഹത്തിന്റെ ഫിലിപ്പ് (10), തിമോത്തി (6) എന്ന രണ്ട് മക്കളെയും ബജ്രങ്ദൾ (Bajrangdal) പ്രവർത്തകർ ചുട്ടുകരിച്ചുകൊന്നു. എന്നാൽ, തന്റെ ഭർത്താവിന്റെയും, കുഞ്ഞുങ്ങളുടെയും, ചിതാഭസ്മം നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് തീവ്രഹിന്ദുത്വവാദികളായ ദാരാ സിംഗിനും (Dara singh) കൂട്ടർക്കും അവർ മാപ്പുകൊടുത്തപ്പോൾ തീവ്രഹിന്ദുത്വ വാദികളെക്കാളും, അവരുടെ രാഷ്ട്രീയ നേതാക്കളെക്കാളും എത്രയോ ഉയരത്തിലായി ഗ്രഹാംസ്റ്റെയിന്റെ ഭാര്യ ഗ്ലാഡിസ് സ്റ്റെയ്ൻസ്!!! (Gladis Steins)

ഈ ലോകത്തിൽ വച്ച് തന്നെ സ്വർഗത്തോളം വലുതാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അങ്ങനെ ദൈവത്തിന്റെ പ്രകാശത്തിൽ ജീവിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ – പരിശുദ്ധ അമ്മയെപ്പോലെ ദൈവഹിതം, ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുക. ക്രിസ്തുവിന്റെ മനോഭാവം ഉൾക്കൊള്ളുക.

സ്നേഹമുള്ളവരേ, പരിശുദ്ധ അമ്മയെപ്പോലെ നിങ്ങളുടെ, നമ്മുടെ സാധരണ ജീവിത സാഹചര്യങ്ങളിൽ, ‘ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, ഗർഭം ധരിച്ച ക്രിസ്തുവിനെ നിങ്ങളുടെ, നമ്മുടെ ജീവിതാന്തസ്സിലൂടെ ലോകത്തിന് നൽകുവാൻ തയ്യാറാണോ?  വിവാഹമെന്ന കൂദാശയിലൂടെ, ദാമ്പത്യ ജീവിതത്തിലേക്ക്, കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന നമുക്ക്, സന്യസ്ത ജീവിതത്തിലൂടെ സന്യാസികളാകുന്ന നമുക്ക്, പൗരോഹിത്യ സ്വീകരണത്തിലൂടെ പുരോഹിതരാകുന്ന നമുക്ക് നമ്മുടെ തീരുമാനങ്ങൾ, പ്രതിജ്ഞകൾ ഒരിക്കൽക്കൂടി ഓർക്കാം. ജീവിതത്തിന്റെ ഓരോ നിമിഷവും, മറിയത്തെപ്പോലെ, ഇതാ കർത്താവിന്റെ ദാസി നിന്റെ ഇഷ്ടംപോലെ എന്നിൽ സംഭവിക്കട്ടെയെന്ന് ഉറക്കെ പറയാം. അങ്ങനെ, സ്വർഗത്തോളം നമ്മെ, നമ്മുട ക്രൈസ്തവ വിശ്വാസത്തെ, ജീവിതത്തെ ഉയർത്തിനിർത്താം. 

പക്ഷേ, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ, സ്വർഗത്തോളം, പോട്ടെ, നമ്മുടെ ഉയരത്തോളംപോലും ഉയരുന്നില്ലയെന്നത് എത്രയോ വൈരുധ്യമാണ്!!! എത്രയോ വട്ടമാണ് എടുത്ത പ്രതിജ്ഞ ലംഘിച്ചത്? നമ്മുടെ സുഖത്തിനും സൗകര്യത്തിനുവേണ്ടി എത്ര പ്രാവശ്യമാണ് നമ്മുടെ ഇഷ്ടം നിറവേറ്റിയത്? നാളുകൾ കഴിയുമ്പോൾ ദൈവേഷ്ടം തന്നിഷ്ടത്തിന് വഴിമാറുന്നു. അനുസരണം ന്യായീകരണങ്ങളിലൂടെ വലിച്ചെറിയപ്പെട്ടു. ബ്രഹ്‌മചര്യം സ്വന്തം മനഃസാക്ഷിയുടെ കോടതി മുറികളിൽ വിചാരണചെയ്യപ്പെടുന്നു! ജീവിതത്തിന്റെ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ പോലും ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ഭൂമിയിൽ ക്രിസ്തുമസ് സംജാതമാകാൻ ജീവിതം സമർപ്പിച്ച മറിയമെവിടെ? ഇന്നത്തെ സന്യസ്തരെവിടെ? ക്രിസ്തുവിനുവേണ്ടി, ക്രിസ്തുവിന്റെ തിരുസ്സഭയ്ക്കുവേണ്ടി.  ദൗത്യംസ്വീകരിച്ചിട്ട് സ്വന്തം ഇഷ്ടം ചെയ്യുവാൻ ജാഥയായി ഇറങ്ങിപുറപ്പെടുമ്പോൾ ക്രിസ്തുവിന്റെ പൗരോഹിത്യം അപഹസിക്കപ്പെടുകയല്ലേ? ഇന്നത്തെ സുവിശേഷ ഭാഗം വെല്ലുവിളിയാണ്! ശരാശരി ക്രൈസ്തവനിന്ന് മറിയത്തെപ്പോലെ ഉയർന്നു നിൽക്കാതെ, മണ്ണിൽ കിടന്ന്, ചെളിയിൽ കിടന്ന് ഉരുളുകയാണ്! ചെളിപിടിച്ച ക്രൈസ്തവജീവിതങ്ങൾ!!

ജീവിതത്തിന്റെ ഓരോ  നിമിഷത്തിലും, സ്വർഗം നമ്മുടെ മുൻപിലെത്തുന്നുണ്ട്. എന്തിനെന്നോ? നാം സ്വർഗത്തോളം വലുതാകുന്നുണ്ടോ എന്നറിയാൻ!   കാരണം, നമ്മുട ഓരോ നിമിഷവും, ഈ ഭൂമിയിൽ ക്രിസ്തുമസ്സാകാൻ, ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും വിതറുന്നതാകാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ഓരോ തീരുമാനവും ക്രിസ്തു നമ്മിൽ ഗർഭം ധരിക്കുന്നതുവേണ്ടിയുള്ള YES ആകാൻ സ്വർഗം ആഗ്രഹിക്കുന്നു.

സ്നേഹമുള്ളവരേ, ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ ഇടപെടലുകൾ മനസ്സിലാക്കുവാനും, അറിയിപ്പുകൾ കേൾക്കാനും, ക്രിയാത്മകമായ തീരുമാനങ്ങൾ എടുക്കുവാനും, തീരുമാനങ്ങളോട്

ചേർന്ന് നന്മനിറഞ്ഞ ക്രൈസ്തവജീവിതം നയിക്കുവാനും നമുക്കാകട്ടെ. അപ്പോൾ നാം ഉയരമുള്ളവരാകും.അപ്പോൾ നമ്മിലൂടെ ക്രിസ്മസ് ആഗതമാകും. നാം അനുഗ്രഹീതരാകും. ഇതാ കർത്താവിന്റെ ദാസി / ദാസൻ. അവിടുത്തെ ഇഷ്ടം എന്നിൽ, എന്റെ കുടുംബത്തിൽ, സഭയിൽ, ഇടവകയിൽ നിറവേറട്ടെ. ആമേൻ!

SUNDAY SERMON LK 1, 5-25

മംഗളവാർത്താക്കാലം ഒന്നാം ഞായർ

ലൂക്കാ 1, 5-25

ഇന്ന്, 2024 ഡിസംബർ 1 ഞായറാഴ്ച്ച, സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരം വീണ്ടും തുടങ്ങുകയാണ്. മിശിഹാ രഹസ്യങ്ങൾ ക്രമമായി അവതരിപ്പിച്ചുകൊണ്ടാണ് സീറോ മലബാർ സഭയുടെ ആരാധനാക്രമം രൂപപ്പെടുത്തിയിരിക്കുന്നത്. അതായത്, തിരുസഭയിലൂടെ ക്രിസ്തു നമുക്ക് നൽകിയിരിക്കുന്ന, മിശിഹായുടെ രക്ഷാകര രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന, ആരാധനാക്രമവത്സരത്തിലൂടെയും അവതരിപ്പിക്കപ്പെടുകയാണ്. നമ്മുടെ ആരാധനാവത്സരത്തിലെ ഒന്നാമത്തെ കാലം മംഗള വാർത്താക്കാലമാണ്. ഈ കാലഘട്ടത്തിൽ നാം ധ്യാനവിഷയമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ പൂർണത അവിടുത്തെ മനുഷ്യാവതാരത്തിലാണ്. രണ്ട്, ‘സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയായ (ലൂക്കാ 1, 11) ലോക രക്ഷകനായ ക്രിസ്തുവിന്റെ ജനനം പ്രഘോഷിക്കുക. ഈ കാലത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ പിറവിത്തിരുനാളാണ്.

മംഗളവാർത്തക്കാലത്തിന്റെ പേര് അന്വർത്ഥമാക്കുംവിധം ഈ കാലത്തിലെ നാല് ഞായറാഴ്ചകളിൽ സദ്വാർത്തകളാണ്, മംഗളവാർത്തകളാണ് നാം കേൾക്കുന്നത്. ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടതുപോലെ, സഖറിയായ്ക്കും എലിസബത്തിനും ദൈവം സദ്വാർത്ത നൽകുകയാണ്. മംഗളവാർത്താക്കാലം ആദ്യ ഞായറാഴ്ചത്തെ സന്ദേശം, വൈകാരികമായി അങ്ങേയറ്റത്തെ അടിമത്തം അനുഭവിക്കാതെ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട്, ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടലുകളെ മനസ്സിലാക്കിക്കൊണ്ട്, അവയോട് സഹകരിച്ചുകൊണ്ട് ജീവിക്കുക.

ഇന്നത്തെ സുവിശേഷ ഭാഗത്തിലെ പ്രതിപാദ്യവിഷയം അബിയായുടെ ഗണത്തിൽപ്പെട്ട പുരോഹിതനായ സഖറിയായുടെയും, അദ്ദേഹത്തിന്റെ ഭാര്യ അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്തിന്റെയും ജീവിതത്തിലുണ്ടായ, കുടുംബത്തിലുണ്ടായ   ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലുകളാണ്. ചരിത്രപരമായ ഒരു സാഹചര്യത്തിലാണ് വൃദ്ധ ദമ്പതികളായ സഖറിയായെയും എലിസബത്തിനെയും ലൂക്കാസുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത്. ഹേറോദേസ് രാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തിൽ പെട്ട, അഹരോന്റെ പുത്രിമാരിൽപെട്ട എന്നൊക്കെ അവതരിപ്പിക്കുന്നത് നൂറ്റാണ്ടുകൾക്കു മുന്പ് നടന്ന സംഭവത്തിന് വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും, ചരിത്രത്തിൽ ഇടപെടുന്നവനാണ് ദൈവം എന്ന് ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ്.

ദൈവത്തിന്റെ ഇടപെടലുകളോടുള്ള ഇവരുടെ പ്രതികരണം, ജീവിതത്തിൽ ദൈവിക ഇടപെടലുകളുടെ മുൻപിൽ എങ്ങനെയാണ് നിൽക്കേണ്ടതെന്ന് നമ്മെ പഠിപ്പിക്കും.

നമ്മുടെ ജീവിതത്തിൽ മൂന്ന് തരത്തിലുള്ള സാഹചര്യങ്ങളാണ് ഉണ്ടാകാറുള്ളത്. ഒന്ന്, പരീക്ഷണപരം അഥവാ നാം നേരിടേണ്ടിവരുന്നത്. നാം പോലും പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിൽ ചില സാഹചര്യങ്ങൾ ഉടലെടുക്കും. അവയെ നാം നേരിടുകതന്നെ ചെയ്യണം. കാരണം, അവയെ നാം നേരിട്ടില്ലെങ്കിൽ നമ്മുടെ ഈ ജീവിതം മുന്നോട്ട് പോകില്ല. രണ്ട്, സൃഷ്ടിപരം അഥവാ നാം നിലനിർത്തുന്നത്. എന്നുപറഞ്ഞാൽ ചില പ്രശ്നങ്ങൾ, സാഹചര്യങ്ങൾ എപ്പോഴും നമ്മോടൊത്ത് ഉണ്ടാകും. നാം മാറ്റാൻ ശ്രമിച്ചാലും, മിക്കവാറും അവ മാറിപ്പോകില്ല. മൂന്നാമത്തേത്, മനോഭാവപരമാണ്. അതായത്, ചില ജീവിത സാഹചര്യങ്ങളോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അവയുടെ നിലനിൽപ്പും, അവ ഇല്ലാതാകുന്നതും. ജീവിത പ്രശ്നങ്ങൾ, സാഹചര്യങ്ങൾ എങ്ങനെത്തന്നെയായാലും, ജീവിതത്തിൽ നമുക്കുണ്ടാകുന്ന അനുഭവങ്ങളോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം.   

പരീക്ഷണപരവും, സൃഷ്ടിപരവും, മനോഭാവപരവുമായി സാഹചര്യങ്ങളോട് മനുഷ്യൻ പ്രതികരിക്കുമ്പോൾ, രണ്ട് തരത്തിലാണ് ഇത് സംഭവിക്കുന്നത്. മറ്റൊരുവാക്കിൽ, സാഹചര്യങ്ങളോട് പ്രതികരിക്കുമ്പോൾ രണ്ട് തരം വ്യക്തിത്വങ്ങൾ രൂപപ്പെടുന്നു.

ഒന്ന്, കർമ്മോദ്യുക്തർ (Pro-active Persons). ഇവർ സാഹചര്യങ്ങളെ പഴിക്കുന്നില്ല. ദൈവത്തിലുള്ള വിശ്വാസം തുടങ്ങിയ മൂല്യങ്ങളാണ് ഇവരെ നയിക്കുന്നത്. മഴയും വെയിലും ഇവരെ സ്വാധീനിക്കുന്നില്ല.

രണ്ട്, പ്രതികർമികൾ (Re-active Persons) സാമൂഹിക മാറ്റങ്ങൾ ഇവരെ സ്വാധീനിക്കും. പ്രതികാർമ്മിയെ നയിക്കുന്നത് വികാരങ്ങളും, വിചാരങ്ങളും, വ്യവസ്ഥകളും യുക്തിയുമാണ്. നമ്മുടെ കുടുംബങ്ങളിലും, ഈ രണ്ട് തരത്തിലുള്ള വ്യക്തികളെയും നമുക്ക് കണ്ടെത്താൻ സാധിക്കും.

ഇനി, ദൈവിക ഇടപെടലുകൾക്ക് മുൻപിൽ സഖറിയായും, എലിസബത്തും എങ്ങനെയാണ് വർത്തിച്ചത്? എങ്ങനെയാണ് പ്രതികരിച്ചത്? എങ്ങനെയുള്ള വ്യക്തിത്വങ്ങളാണ് ഇവർ? തീർച്ചയായും, Pro-active Persons ആണിവർ. ദൈവത്തിന്റെ മുൻപിൽ കുറ്റമറ്റവരായി, നീതിനിഷ്ഠരായി ജീവിച്ചവരാണിവർ. കർത്താവിന്റെ കല്പനകളും, പ്രമാണങ്ങളും ജീവിതമൂല്യമായി സ്വീകരിച്ചുകൊണ്ട്, അവയെ കുറ്റമറ്റവിധം അനിസരിക്കുന്നവരാണിവർ. പ്രായം കവിഞ്ഞുപോയ ഞങ്ങൾക്കിനി മക്കളുണ്ടാകുകയില്ലായെന്ന് കരുതി ദൈവത്തെ പഴിച്ചിരുന്നവരല്ല അവർ. ദൈവത്തിനു അസാധ്യമായി ഒന്നുമില്ലായെന്നു ചിന്തിച്ചുകൊണ്ട്, തങ്ങളുടെ ജീവിതത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കുമെന്ന് (അത് എങ്ങനെയാണെന്ന് അറിയില്ലെങ്കിലും) ഉറച്ചുവിശ്വസിച്ചുകൊണ്ട് പ്രാർത്ഥനയോടെ ജീവിച്ചവരാണവർ. ജീവിതത്തിലെ പ്രയാസമേറിയ സാഹചര്യങ്ങളെ ദൈവവിശ്വാസം പോലുള്ള മൂല്യങ്ങൾകൊണ്ട്   കീഴടക്കാനുള്ള കഴിവാണ്   Pro-active Persons നുള്ളത്.  

സഖറിയാ എന്ന വാക്കിനർത്ഥം ദൈവം ഓർത്തു എന്നാണ്.  ദൈവം സഖറിയയെ ഓർത്തുകൊണ്ട് കർത്താവിന്റെ ദൂതൻ വഴി സന്ദേശം അറിയിച്ചപ്പോൾ, “ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണെന്നും, മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുമെന്നും” (സങ്കീ 34, 18) സഖറിയായും ഓർത്തുകാണും.  “കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ സ്നേഹം വലയം ചെയ്യുമെന്ന്” അദ്ദേഹം മനസ്സിൽ പറഞ്ഞുകാണണം. “കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ലെന്നും” (സങ്കീ 34, 9) അദ്ദേഹം ചിന്തിച്ചുകാണും. പക്ഷേ, സ്വർഗം മുൻപിൽ വന്നു നിന്നപ്പോൾ, ദൈവം വെളിപാടുമായി സഖറിയയുടെ മുൻപിൽ നിന്നപ്പോൾ അദ്ദേഹത്തിന് ആ സ്വർഗത്തെ, ദൈവത്തെ മനസ്സിലാക്കുവാൻ കഴിഞ്ഞില്ല. എന്നുപറഞ്ഞാൽ, പരീക്ഷണപരവും, സൃഷ്ടിപരവുമായ തന്റെ ജീവിത സാഹചര്യത്തിന് മനോഭാവപരമായ ഒരു മാറ്റം വരുത്തുവാനുള്ള സമയം വന്നിരിക്കുന്നു എന്ന് മനസ്സിലാക്കാതെ, അദ്ദേഹം തന്റെ പഴയ അവസ്ഥയെത്തന്നെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. “ഞാൻ വൃദ്ധനാണ്. എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്.” (1, 18) ഇത് ദൈവത്തെ വേദനപ്പെടുത്തി. അതുകൊണ്ടാണ് അദ്ദേഹം മൂകനായിത്തീർന്നത്.

ഇവിടെ സംസാരശേഷി നഷ്ടപ്പെടുകയെന്നത് ഒരു പ്രതീകമാണ്. ദൈവത്തിന്റെ വെളിപാടിന്റെ മുൻപിൽ, പരീക്ഷണപരവും, സൃ ഷ്ടിപരവുമായ തന്റെ ജീവിതത്തെ,  മനോഭാവപരമായ ഒരു മാറ്റത്തിലേക്ക് ദൈവം കൊണ്ടുവരുമ്പോൾ, പഴയജീവിതത്തെ തന്നെ മുറുകെപ്പിടിച്ചിരിക്കുന്നത് എന്തൊരു ദുരന്തമാണ്!!  ആ മാറ്റത്തെ ദൈവത്തിന്റെ ഇടപെടലായി കാണാൻ കഴിയാത്തത് എന്തൊരു കഷ്ടമാണ്!!!

മദ്യപിക്കുന്ന ഒരാളുടെ ജീവിതമെടുക്കുക. മദ്യപിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് ദൈവത്തിന്റെ ദൂതൻ പലരൂപത്തിൽ, പല ആളുകളിലൂടെ, പല സംഭവങ്ങളിലൂടെ കടന്നുവരും. ചിലപ്പോൾ, മദ്യപാനം മൂലം കുടുംബത്തിന് നഷ്ടമുണ്ടായാലും ദൈവം അയാളെ വീണ്ടും വീണ്ടും അനുഗ്രഹിക്കും. മറ്റുചിലപ്പോൾ എന്തെങ്കിലും അത്യാഹിതത്തിലൂടെ ദൈവം സംസാരിക്കും. ഈ തരത്തിലുള്ള ദൈവിക ഇടപെടലുകളെ അവഗണിക്കുമ്പോൾ, മനസ്സിലാക്കാതെ വരുമ്പോൾ ഒരുവൻ എത്തിച്ചേരുക വലിയ ദുരന്തത്തിലേക്കായിരിക്കും! ദൈവത്തിന്റെ ഇടപെടലുകളെ കണ്ടില്ലെന്നു നടിക്കുക എന്നത് വലിയ ദുരന്തഫലങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കും. ജീവിതം മൂകമായിത്തീരും!!!

എന്നാൽ, Pro-active ആയതുകൊണ്ട് അദ്ദേഹം ആ സാഹചര്യത്തെ സ്വീകരിക്കുകയാണ്. ദൈവത്തിനെതിരെ തിരിയാതെ, അദ്ദേഹം തന്റെ ശുശ്രൂഷ തുടരുകയാണ്. സാഹചര്യങ്ങളെ കുറ്റം പറയാതെ, ദൈവത്തെ പഴിക്കാതെ ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെയെന്ന് പറഞ്ഞുകൊണ്ട്, ജീവിതസാഹചര്യങ്ങളെ നേരിടാൻ സഖറിയാ തയ്യാറായി എന്നത്, സ്നേഹമുള്ളവരേ, നമുക്കൊരു വെല്ലുവിളിയാണ്. ജീവിതത്തിൽ നമുക്കുണ്ടാകുന്ന അനുഭവങ്ങളോട്, സാഹചര്യങ്ങളോട്, പ്രശ്നങ്ങളോട് നാമെങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ദൈവത്തിന്റെ കൃപ നമ്മിൽ പ്രവർത്തിക്കുന്നത്. ദൈവത്തിന്റെ കൃപയുടെ ആഘോഷമായി, ക്രിസ്തുമസായി ദൈവം നമ്മിൽ നിറയണമെങ്കിൽ നാമൊക്കെ നമ്മുടെ മനോഭാവങ്ങളിൽ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.

എലിസബത്ത്   എന്ന വാക്കിനർത്ഥം എന്റെ ദൈവം വാഗ്ദാനമാണ് (My God is oath), എന്റെ ദൈവം സമൃദ്ധിയാണ് (My God is abundance) എന്നാണ്. എലിസബത്തും ഒരു Pro-active Person ആണ്.   ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്ന്, ദൈവം ജീവൻ സമൃദ്ധിയായി നല്കുന്നവനാണെന്ന് എലിസബത്തും വിശ്വസിച്ചതുകൊണ്ടാണ് എലിസബത്തിന് ഇങ്ങനെ പറയാൻ കഴിഞ്ഞത്: “മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാൻ കർത്താവ് എന്നെ കടാക്ഷിച്ച് എനിക്ക് ഇത് ചെയ്തു തന്നിരിക്കുന്നു.” (1, 25) ഇവരുടെ ഈ Pro-active മനോഭാവത്തിന്റെ Result നോക്കൂ … സഖറിയായെ ദൈവം ഓർത്തു; ദൈവം തന്റെ വാഗ്ദാനം അനുസ്മരിച്ചു. അവിടുന്ന് അവർക്കു ദൈവത്തിന്റെ സമ്മാനം കൊടുത്തു. (യോഹന്നാൻ എന്ന പേരിനർത്ഥം ദൈവത്തിന്റെ സമ്മാനം, the gift of God എന്നാണ്.)

സ്നേഹമുള്ളവരേ, ഈ ക്രിസ്മസ് ഒരുക്കക്കാലത്ത് എന്റെ ജീവിതത്തിലും ദൈവത്തിന്റെ ഇടപെടലുകളുണ്ടാകുമെന്നും, ആ ഇടപെടലുകളെ മനസ്സിലാക്കുവാൻ ഞാൻ ശ്രമിക്കുമെന്നും നമുക്ക് തീരുമാനമെടുക്കണം. മാത്രമല്ല, നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ അത്ഭുതമെന്ന് പറയുന്നത്, മനോഭാവപരമായ ഒരു മാറ്റത്തിലേക്കുള്ള ദൈവത്തിന്റെ ക്ഷണമാണ്. ആ ക്ഷണം മനസ്സിലാക്കുവാൻ നമുക്കാകട്ടെ. പഴയകാല ജീവിതത്തിൽ കെട്ടിക്കിടക്കാനല്ല, എന്റെ തകർന്ന ജീവിതത്തെ തന്റെ സമ്മാനങ്ങൾകൊണ്ട് നിറയ്ക്കാനാണ്

ദൈവം എന്റെ ജീവിതത്തിൽ ഇടപെടുന്നതെന്ന് മറക്കാതിരിക്കുക. അപ്പോൾ മാത്രമേ മംഗളവാർത്താക്കാലത്തെ സംഭവങ്ങളുടെ അർഥം മനസ്സിലാക്കാൻ നമുക്ക് സാധിക്കൂ. ഒപ്പം, നമ്മുടെ ജീവിതത്തിലെ സംഭവങ്ങളുടെയും!!! ആമ്മേൻ!  

SUNDAY SERMON FEAST OF CHRIST THE KING

ക്രിസ്തുവിന്റെ രാജത്വ തിരുനാൾ 2024

ആയിരത്തി തൊള്ളായിരത്തിന്റെ ആദ്യദശകങ്ങൾ! യുദ്ധങ്ങളും, കലഹങ്ങളും, ലോകത്തിന്റെയും മനുഷ്യന്റെയും സമാധാനം തല്ലിക്കെടുത്തിയ കാലഘട്ടം!! അടിമത്തം (Slavery), ചൂഷണം (Exploitation) കോണ്സെന്ട്രേഷൻ ക്യാമ്പുകൾ (Concentration camps), ഹോളോകാസ്റ്റ് (Holocaust) തുടങ്ങിയപദങ്ങൾ രാജാക്കന്മാർക്ക് വിനോദവും, സാധാരണമനുഷ്യർക്ക് മരണവും നൽകിയിരുന്ന കാലം!!!  ഇങ്ങനെ ലോകത്തിൽ അരാജകത്വം നിറഞ്ഞു നിന്നിരുന്നൊരു കാലഘട്ടത്തിൽ, ലോകത്തിന്റെ നേതാക്കൾ ദൈവങ്ങളായി നാട് ഭരിച്ചിരുന്നൊരു സാഹചര്യത്തിൽ, അന്നത്തെ മാർപാപ്പ പയസ് പതിനൊന്നാമൻ പ്രഖ്യാപിച്ചു: ഈ പ്രപഞ്ചത്തെ, ലോകത്തെ, മനുഷ്യമനസ്സുകളെ ഭരിക്കുന്നത്, സ്നേഹമുള്ള മക്കളേ , ക്രിസ്തുവാണ്, രാജാക്കന്മാരുടെ രാജാവായ ക്രിസ്തു; ലോകത്തിനു സമാധാനം നൽകുന്നത് രാജാക്കന്മാരുടെ രാജാവായ ക്രിസ്തു; ലോകത്തെ നയിക്കുന്നത് രാജാക്കന്മാരുടെ രാജാവായ ക്രിസ്തു.  അങ്ങനെയാണ് നാമിന്ന് ആഘോഷിക്കുന്ന ക്രിസ്തുവിന്റെ രാജത്വ തിരുനാളിന്റെ തുടക്കം.  1925 ൽ സാർവത്രിക സഭയിൽ ക്രിസ്തുവിന്റെ രാജത്വ തിരുനാൾ നടപ്പിലാക്കിയ കാലം മുതൽ ഇന്നോളം ക്രൈസ്തവ ലോകം ക്രിസ്തുവിനെ ഈ ലോകത്തിന്റെ, ക്രൈസ്തവകുടുംബങ്ങളുടെ, തങ്ങളുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിച്ചിരിക്കുകയാണ്.  

ക്രിസ്തുവിനെക്കുറിച്ചു ഓർക്കുമ്പോൾ ഓരോ ക്രൈസ്തവനും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന വിശേഷണവും ഇതുതന്നെയാണ്: രാജാക്കന്മാരുടെ രാജാവായ ക്രിസ്തു! ഇന്ന് പള്ളിക്കൂദാശാകാലത്തിന്റെ നാലാം ഞായറാഴ്ച്ച ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം വീണ്ടും ഈ വിശേഷണം ഓർത്തെടുക്കുകയാണ്. കുഞ്ഞുന്നാളിൽ സൺ‌ഡേ സ്കൂൾ കുട്ടിയായിരുന്ന കാലത്ത് ഒരു മുദ്രാവാക്യമായി, ഉള്ളിൽ തട്ടുന്ന ഒരു സങ്കീർത്തനമായി ജയ് ജയ് ക്രിസ്തുരാജൻ എന്ന് ഏറ്റുപറഞ്ഞത് ഞാനിപ്പോൾ ഓർത്തെടുക്കുകയാണ്. സുപ്രസിദ്ധ ഗായകനായ ശ്രീ കെ. ജെ. യേശുദാസിന്റെ ശബ്ദത്തിൽ “രാജാക്കന്മാരുടെ രാജാവേ…എന്ന സുന്ദരമായ ഗാനം കേൾക്കുമ്പോഴും, ദേവാലയത്തിരുനാളുകളിൽ ബാൻഡ് സെറ്റുകാർ ആ ഗാനം മീട്ടുമ്പോഴും ഉള്ളിൽ സന്തോഷം തോന്നാത്തവരായി ആരാണുള്ളത്? ആ ഗാനം ഒന്ന് മൂളാത്തവരായും നമ്മിൽ ആരുമുണ്ടാകില്ല. നിഷ്കളങ്കമായ ഈ ഓർമകളിൽ നിന്നുകൊണ്ട് ഈ വർഷത്തെ ക്രിസ്തുരാജത്തിരുനാൾ ആഘോഷിക്കുവാൻ തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ!  

ക്രിസ്തു രാജാവാണ് എന്നത് തിരുസഭയിൽ വൈകിവന്ന ഒരാശയമല്ല. ഗബ്രിയേൽ ദൂതൻ പരിശുദ്ധ അമ്മയോട് മംഗളവാർത്ത അറിയിച്ചപ്പോൾ തന്നെ ക്രിസ്തുവിന്റെ രാജത്വം പ്രഖ്യാപിച്ചിരുന്നു. “നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും… അവൻ വലിയവൻ ആയിരിക്കും. അത്യുന്നതന്റെ പുത്രനെന്ന് വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും.  യാക്കോബിന്റെ ഭവനത്തിന്മേൽ അവൻ എന്നേയ്ക്കും ഭരണം നടത്തും.” (ലൂക്കാ 1, 31-32) വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം വാക്യം 49 ൽ നഥാനിയേൽ ഈശോയെ രാജാവായി ഏറ്റുപറയുന്നുണ്ട്. “റബ്ബി അങ്ങ് ദൈവപുത്രനാണ്, ഇസ്രയേലിന്റെ രാജാവാണ്.”വിശുദ്ധ പൗലോശ്ലീഹ തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനത്തിൽ ക്രിസ്തുവിനെ “രാജാക്കന്മാരുടെ രാജാവും, പ്രഭുക്കന്മാരുടെ പ്രഭുവും” (King of kings and lord of lords) എന്ന് വിശേഷിപ്പിക്കുന്നുണ്ട് (6, 15). AD 314 ൽ ജീവിച്ചിരുന്ന ഗ്രീക്ക് ചരിത്രകാരനായ എവുസേബിയൂസ് (Eusebius) ക്രിസ്തുവിനെ രാജാവായി അവതരിപ്പിക്കുന്നുണ്ട്.

ഇസ്രായേൽ ജനത്തിന് രാജാവുണ്ടായത് എങ്ങനെയെന്ന് ഓർത്തെടുക്കുന്നത് നല്ലതാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ആശയമാണ് രാജത്വം. മനുഷ്യചരിത്രത്തിലെ ആദ്യകാലങ്ങൾമുതൽ ഗോത്രരാജാക്കന്മാരും നാട്ടുരാജാക്കന്മാരും, മറ്റും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. മനുഷ്യ ചരിത്രം തന്നെ രാജാക്കന്മാരുടെ പടയോട്ടങ്ങളുടെ വിജയപരാജയങ്ങളുടെ ചരിത്രമാണല്ലോ. ആദ്യകാലം മുതലേ കൊന്നും കൊലവിളിച്ചും രാജാക്കന്മാർ നടത്തിയ തേരോട്ടങ്ങളുടെ കഥകളിൽ ചതഞ്ഞരഞ്ഞ മനുഷ്യർ അനവധിയാണ്. എങ്കിലും, കാലങ്ങൾ പലതു കഴിഞ്ഞിട്ടും, തലമുറകൾ അനേകം കടന്നുപോയിട്ടും ഇസ്രായേൽ ജനത്തിന് രാജാവില്ലായിരുന്നു എന്നത് മറ്റ് ഗോത്രങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. ദൈവം ആയിരുന്നു അവർക്കെല്ലാം. അവരെ നയിക്കുകയും, പരിപാലിക്കുകയും, രക്ഷിക്കുകയും ചെയ്തിരുന്നത് ദൈവമാണെന്ന് അവർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്തിരുന്നു. തന്നെയുമല്ല, മറ്റ് ഗോത്രങ്ങൾ, രാജാവില്ലാത്ത, ദൈവത്താൽ മാത്രം നയിക്കപ്പെടുന്ന ഇസ്രായേൽ ജനങ്ങളെ അസൂയയോടെയാണ് നോക്കിയിരുന്നത്! എന്നാൽ, സാമുവേൽ പ്രവാചകന്റെ അവസാന നാളുകളിൽ ഇസ്രായേൽ ജനം അദ്ദേഹത്തോട് പറഞ്ഞു: ” മറ്റു ജനതകൾക്കുള്ളതുപോലെ ഞങ്ങൾക്കും ഒരു രാജാവിനെ നിയമിച്ചു തരിക.” തങ്ങളുടെ ദൈവത്തെയാണ് അവർ നിരാകരിക്കുന്നത് എന്നറിഞ്ഞിട്ടും ദൈവം സാമുവേലിനോട് പറഞ്ഞു: ‘ജനം പറയുന്നത് കേൾക്കുക…എന്നാൽ അവരെ ഭരിക്കാനിരിക്കുന്ന രാജാക്കന്മാരുടെ രീതി സൂക്ഷ്മമായി അവർക്കു വിവരിച്ചുകൊടുക്കുക”. സാമുവേൽ ജനത്തോടു പറഞ്ഞു: ‘നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവ് നിങ്ങളോട് ഇങ്ങനെ ചെയ്യും. തന്റെ രഥത്തിന്റെ മുൻപിൽ ഓടാൻ തേരാളികളായി നിങ്ങളുടെ പുത്രന്മാരെ അവൻ നിയമിക്കും. ഉഴവുകാരും, നെയ്ത്തുകാരും ആയുധപണിക്കാരും രഥോപകരണ നിർമാതാക്കളായും അവരെ നിയമിക്കും. നിങ്ങളുടെ പുത്രിമാരെ സുഗന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളുമാക്കും. നിങ്ങളുടെ തോട്ടങ്ങളിലെ നല്ലതെല്ലാം സ്വന്തമാക്കും. അവൻ നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ ദശാംശം എടുക്കും. നിങ്ങൾ അവന്റെ അടിമകളായിരിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന രാജാവ് നിമിത്തം അന്ന് നിങ്ങൾ വിലപിക്കും.’ (1 സാമുവേൽ 8, 1 – 18) ഇത്രയും പറഞ്ഞിട്ട് പ്രവാചകൻ അവരോടു ചോദിച്ചു: ‘ജനങ്ങളേ, നിങ്ങൾക്കു രാജാവിനെ വേണോ?” ജനം ഒന്നടങ്കം പറഞ്ഞു: “ഞങ്ങൾക്ക് രാജാവിനെ വേണം”.എന്നിട്ടെന്തായി?? സ്വയംകൃതാനർത്ഥം എന്നല്ലാതെ എന്തുപറയാൻ!

ഇസ്രായേൽ ജനത്തിന്റെ ചരിത്രം മാത്രമല്ല രക്ഷാകര ചരിത്രം പോലും രാജാക്കന്മാർ ഇസ്രായേൽ ജനത്തിനോട് കാണിച്ച അനീതിയുടെ, ക്രൂരതകളുടെ, അടിച്ചമർത്തലുകളുടെ ചരിത്രമാണ്. ആദ്യരാജാവായ സാവൂൾ തുടങ്ങി, ദാവീദ്, ആഹാബ് തുടങ്ങിയ രാജാക്കന്മാരെല്ലാം ഇസ്രായേൽ ജനത്തോട്ട് കാണിച്ച ചതിയുടെയും, അധർമ്മത്തിന്റെയും ചരിത്രവും കൂടിയാണ് രക്ഷാകര ചരിത്രം! നാം ഓർക്കണം, പഴയനിയമ ചരിത്രത്തിലെങ്ങും താൻ രാജാവാണെന്നു ദൈവം പറഞ്ഞിട്ടില്ല. ലൗകികരായ രാജാക്കന്മാരുടെ മഹത്വവും, പ്രതാപവും കണ്ട ജനമാണ് ദൈവത്തിനു രാജാവ് എന്ന പട്ടം ചാർത്തിക്കൊടുത്ത്. ദൈവം രാജാവാണെന്നു പറഞ്ഞപ്പോൾ ഇസ്രായേൽക്കാർ പക്ഷെ, തങ്ങളെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുന്ന, തങ്ങളെ പച്ചയായ മേച്ചിൽപ്പുറങ്ങളിലേക്കു നയിക്കുന്ന, തങ്ങളോടൊത്തു വസിക്കുന്ന ഏറ്റവും ഉത്തമനായ ഒരു രാജാവായാണ് ദൈവത്തെ കണ്ടത്.

ലോകചരിത്രത്തിൽ തന്നെ മറക്കാനാവാത്ത ഒരു കാലഘട്ടമാണ് രാജാക്കന്മാരുണ്ടായിരുന്ന കാലം. യുദ്ധങ്ങളുടെയും, അടിച്ചമർത്തലുകളുടെയും, വെട്ടിപ്പിടിക്കലിന്റെയും കഥകൾക്ക് എന്നും രക്തത്തിന്റെ നിറമുണ്ടായിരുന്നു, മണമുണ്ടായിരുന്നു. മനുഷ്യത്വം ഇല്ലാത്ത വിധത്തിലുള്ള ഒരു വിധേയത്വം, കാരുണ്യം ലവലേശമില്ലാത്ത അടിമത്വം ഈ കാലത്തിന്റെ പ്രത്യേകതകളായിരുന്നു. നമ്മുടെ കേരളത്തിലും രാജാക്കന്മാരുടെയും പ്രഭുക്കളുടെയും കാലം വളരെ ഭയാനകമായിരുന്നു. പ്രത്യേകിച്ചും, പത്തൊൻപതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും!

ഭാഷയുടെ പരിമിതികൊണ്ടോ എന്തോ, എല്ലാ ഭാഷകളിലും രാജാവ് എന്ന വാക്കു പൂർണമായും പോസറ്റീവ് അർത്ഥങ്ങളല്ല നൽകുന്നത്. എന്തുകൊണ്ടോ അടിമത്വം എന്നത് രാജാവ് എന്ന വാക്കിന്റെ പര്യായമായി ഇന്നും ഭാഷയിൽ നിലനിൽക്കുന്നു.

ഇക്കാരണങ്ങളാൽ തന്നെ, ക്രിസ്തുവിനു ഒട്ടും തന്നെ ചേരാത്ത ഒരു വിശേഷണമാണ് രാജാവ് എന്നുള്ളത്. അതുകൊണ്ടുതന്നെയാവണം, ഈശോ ഒരിക്കൽപോലും ഈ ലോകത്തിന്റെ രാജാവാകാൻ ആഗ്രഹിച്ചില്ല.

രാജത്വം അതിന്റെ സർവ മഹത്വത്തിലും ക്രൂരതയിലും നിലനിന്ന കാലത്തായതുകൊണ്ടാവാം ഈശോയെ രാജാവാക്കുവാൻ ജനത്തിനു വലിയ താത്പര്യമായിരുന്നു. ‘മിശിഹാ രാജാവായി വരുമ്പോൾ തങ്ങളെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുമെന്ന’ ഒരു വിശ്വാസം ഇസ്രായേൽ ജനത്തിനുണ്ടായിരുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ അയ്യായിരത്തിലധികം വരുന്ന ജനതയ്ക്കു അപ്പം വർധിപ്പിച്ചു കഴിഞ്ഞപ്പോൾ, അവരെല്ലാം ഭക്ഷിച്ചു തൃപ്തരായപ്പോൾ ജനങ്ങൾ ഈശോയെ പിടിച്ചു രാജാവാക്കാൻ ശ്രമിക്കുന്നുണ്ട്. (യോഹ 6, 15) ഒലിവുശാഖകളുമായി ജനം ഈശോയെ എതിരേറ്റപ്പോൾ മിശിഹായുടെ രാജത്വത്തിന്റെ പൂവിടലായിട്ടാണ് അവർ ഈശോയെ കണ്ടത്. (യോഹ 12, 12 -19) ചുവന്ന മേലങ്കിയും മുൾക്കിരീടവും അണിയിച്ചു “യൂദന്മാരുടെ രാജാവേ സ്വസ്തി” എന്ന് ക്രിസ്തുവിനെ അധിക്ഷേപിച്ചപ്പോഴും ക്രൂരമായിട്ടാണെങ്കിലും മിശിഹായുടെ രാജത്വമെന്ന ആശയം അവർ ആഘോഷിക്കുകയായിരുന്നു. (യോഹ 19, 3) ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടതുപോലെ, പീലാത്തോസും ചോദിക്കുന്നുണ്ട് ഒരു ചോദ്യം: “നീ യൂദന്മാരുടെ രാജാവാണോ?” (യോഹ 18, 33) ഉന്നത അധികാരികൾപോലും മിശിഹായുടെ രാജത്വം പ്രതീക്ഷിച്ചിരുന്നു. അവസാനം, കാൽവരിയിൽ നല്ലകള്ളനും ഈശോയുടെ രാജത്വം പ്രഘോഷിക്കുന്നുണ്ട്: ‘ഈശോയെ നിന്റെ രാജ്യത്തിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമേ.’ (ലൂക്ക 23, 43)

ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്തിൽ ഈശോയെ രാജാവായിക്കാണുക അത്ര എളുപ്പമല്ല. അതുമാത്രമല്ല, നല്ല രാജാക്കന്മാർ ധാരാളം ചരിത്രത്തിൽ ഉണ്ടെങ്കിലും, രാജാവെന്നു കേൾക്കുമ്പോൾ അടിമത്തത്തിന്റെ, ക്രൂരതയുടെ ഒരു ചിത്രമാണ് നമ്മുടെ മനസ്സിലേക്ക് വരിക. അതിനാൽ, ഈശോയെ അത്തരത്തിൽ ഒരു രാജാവായിട്ടല്ല, എന്റെ ദൈവമായി കാണാനാണ് എനിക്കിഷ്ടം. അവിടുന്നെന്റെ രക്ഷകനാണ്. എന്നെത്തേടി വരുന്ന, എന്നെ തോളിലേറ്റുന്ന എന്റെ നല്ല ഇടയനാണ്. അവിടുന്ന് ആരെയും അടിമകളാക്കിയിട്ടില്ല. ഒരു തുണ്ടു ഭൂമിപോലും ആരിൽനിന്നും തട്ടിയെടുത്തിട്ടില്ല. അധികാരം നിലനിർത്താൻ പടയോട്ടങ്ങൾ നടത്തിയിട്ടില്ല, അളിഞ്ഞ രാഷ്ട്രീയം കളിച്ചിട്ടില്ല. കോടികൾ മുടക്കി ദേവാലയങ്ങൾ പണിതിട്ടില്ല. സാധാരണക്കാരുടെ, പാവപ്പെട്ടവരുടെ നികുതിമുടക്കി വിദേശ രാജ്യങ്ങളിൽ പോയിട്ടില്ല. ലക്ഷങ്ങളുടെ വിലയുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടില്ല. AD 412 മുതൽ 444 വരെ അലക്‌സാൻഡ്രിയയുടെ പാത്രിയർക്കീസ് (Patriarch) ആയിരുന്ന അലക്‌സിയാൻഡ്രിയയുടെ സിറിൽ (Cyril of Alexandria) പറയുന്നതുപോലെ തീവ്രവാദപ്രവർത്തനം നടത്തിയിട്ടല്ല, ആയിരങ്ങളെ കൊലചെയ്തിട്ടല്ല ക്രിസ്തു രാജാവായി ജനഹൃദയങ്ങളിൽ വസിക്കുന്നത്. അവിടുത്തെ സത്തയിൽ, സ്വഭാവത്തിൽ സ്നേഹത്തിന്റെയും കരുണയുടെയും പരിപാലനത്തിന്റെയും മഹത്വമുള്ളതുകൊണ്ടാണ് ഈശോ രാജാവായി വാഴുന്നത്.

 സ്നേഹമുള്ളവരേ, മനുഷ്യ ഹൃദയങ്ങളെ ദേവാലയങ്ങളാക്കാനാണ് അവിടുന്ന് വന്നത്. ലോകത്തെ ശിക്ഷിക്കാനല്ല രക്ഷിക്കാനാണ് ക്രിസ്തു വന്നത്. മനുഷ്യനോടൊത്ത് വാഴാനാണ് ക്രിസ്തുവന്നത്. ഈ ഭൂമിയിൽ രാജാവാകാനല്ല, അനേകർക്ക് രക്ഷയ്ക്കായി മോചനദ്രവ്യമാകാനാണ് ഈശോ വന്നത്. അവിടുന്ന് തന്നെ പറഞ്ഞു; “എന്റെ രാജ്യം ഐഹികമല്ല.”  (യോഹ 18, 36) അല്ലെങ്കിൽത്തന്നെ, ഭൂമിയിലെ രാജാക്കന്മാരുടേയോ, പ്രഭുക്കന്മാരുടെയോ ച്ത്രങ്ങളിൽ കാണാറുള്ള അടയാളങ്ങളോ, ഭാവങ്ങളോ ഉണ്ടോ ക്രിസ്തുവിന്റെ മുഖത്ത്? ഞാൻ നിങ്ങളേക്കാൾ വലുത് എന്ന ഭാവമോ, എല്ലാവരും എന്റെ കാൽക്കീഴിലാണ് എന്ന അഹന്തയോ ഉണ്ടോ ആ മുഖത്ത്?

മാത്രമല്ല, ഞാൻ നേരത്തെ പറഞ്ഞതുപോലെ, ലോകത്തിന്റെ ഭാഷയിൽ ഈശോയെ വിശേഷിപ്പിച്ചാൽ അത് അവിടുത്തേക്ക്‌ യോജിക്കുകയില്ല. അത് ഒരുതരം പരിമിതിയായിരിക്കും സൃഷ്ടിക്കുക. അല്ലെങ്കിൽ, തീർത്തും പോസിറ്റിവായ വാക്കുകൾ ഉപയോഗിക്കണം. രാജാവെന്ന വാക്കു നമ്മുടെ ഭാഷയിൽ, സംസ്കാരത്തിൽ ഇപ്പോൾ നെഗറ്റിവായ ഒരു വാക്കാണ്. കാരണം, ഈ ഭൂമിയിലെ രാജാക്കന്മാർ, നേതാക്കന്മാർ ഉത്തമരായവരല്ല. ചുറ്റുമൊന്നു നോക്കൂ…

പിഞ്ചുകുഞ്ഞുങ്ങൾ, ചെറുപ്പക്കാർ മൃഗീയമായി കൊലചെയ്യപ്പെട്ടാലും കൊലയാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്ന, കൊലയാളികൾക്കുവേണ്ടി ലക്ഷങ്ങൾമുടക്കി വക്കീലന്മാരെ നിയമിക്കുന്ന, അന്വേഷണങ്ങളെ അട്ടിമറിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… കോടികൾ മുടക്കി ഷോപ്പിംഗ് മാളുകളും, പള്ളികളും, ഗവണ്മെന്റ് ചിലവിൽ തന്നെ വലിയ വലിയ കെട്ടിടങ്ങളും പണിയുമ്പോൾ പാവപ്പെട്ടവർക്ക് വലിയ വാക്കുകളിൽ ലൈഫ് മിഷൻ പദ്ധതിയെന്നൊക്കെ പറഞ്ഞു അതിന്റെ വിഹിതത്തിലും കയ്യിട്ട് വാരിക്കളിക്കുന്ന നമ്മുടെ രാജാക്കന്മാർ, നേതാക്കന്മാർ… ഒന്നും രണ്ടും മൂന്നും പെൻഷനുകളും, ഫ്രീയായി യാത്രകളും, ചികിത്സകളും മറ്റു പലതും പാവം ജനങ്ങളുടെ നികുതിപ്പണത്തിലൂടെ കൈപ്പറ്റുകയും, പാവപ്പെട്ടവന്റെ ചുമലിൽ വിലക്കയറ്റമെന്ന ഭാരം കയറ്റിവയ്ക്കുകയും ചെയ്യുന്ന, ജനങ്ങളെ സേവിക്കുന്നു എന്ന് പറയുന്ന ജനങ്ങളുടെ രാജാക്കന്മാർ, ലഹരിയിൽ മയങ്ങുന്ന ഒരു തലമുറയെ കണ്ടില്ലെന്ന് നടിച്ചു്, ലഹരിമാഫിയാകൾക്ക് വാതിൽ തുറന്നിടുന്ന രാജാക്കന്മാർ, നേതാക്കന്മാർ, സ്വന്തം പിണിയാളുകൾക്കായി മാത്രം ജോലികൾ മാറ്റിവയ്ക്കുന്ന രാജാക്കന്മാർ, നേതാക്കന്മാർ…എന്തതിക്രമം നടന്നാലും, അഴിമതി നടന്നാലും എനിക്കൊന്നുമറിയില്ല എന്നുപറഞ്ഞു കൈകഴുകുന്ന നേതാക്കന്മാർ, രാജാക്കന്മാർ, നാട്ടിൽ തൊഴിലില്ലാത്തതുകൊണ്ടുമാത്രം, രാജാക്കന്മാർക്ക്,  ജനത്തിന് തൊഴിൽ നൽകാൻ നേതാക്കന്മാർക്ക് കഴിയാത്തതുകൊണ്ട് മാത്രം ലോകത്തിന്റെ പലഭാഗത്തേക്കും പോകുന്ന നമ്മുടെ സഹോദരീസഹോദരരെ നോക്കി ലോകത്തിലെങ്ങും മലയാളികളുണ്ടെന്ന് അഭിമാനിക്കുന്ന (സത്യത്തിൽ അതൊരു അപമാനമല്ലേ?) രാജാക്കന്മാർ, നേതാക്കന്മാർ … ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകളെ കുത്സിത മാർഗങ്ങളിലൂടെ അട്ടിമറിക്കുന്ന നമ്മുടെ മത രാഷ്ട്രീയ രാജാക്കന്മാർ, നേതാക്കന്മാർ… സ്നേഹമുള്ളവരേ, രാജാവെന്ന വാക്കു വളരെ വികൃതമായി തീർന്നിരിക്കുകയാണ്!

ഈ കാലഘട്ടത്തിൽ പോലും രാജാവെന്ന വാക്കു അത്ര ഭംഗിയുള്ളതല്ല. എങ്കിലും, രാജാവെന്ന വാക്കിന്റെ പരിമിതിക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമുക്ക് സ്നേഹരാജാവായി, കാരുണ്യം നിറഞ്ഞ രാജാവായി, നീതിയുള്ള രാജാവായി കാണണം. വിശുദ്ധ പോൾ ആറാമൻ മാർപ്പാപ്പ പറയുന്നത്, “ക്രിസ്തു ആദിയും അന്തവുമാണ്. അവിടുന്ന് പുതുലോകത്തിന്റെ രാജാവാണ്. അവിടുന്നാണ് ചരിത്രത്തിന്റെ നായകൻ. അവിടുന്നാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്ന താക്കോൽ” എന്നാണ്.

ഫ്രാൻസിസ് മാർപ്പാപ്പാ ചോദിക്കുകയാണ്: “എപ്പോഴാണ് ക്രിസ്തു തന്നെത്തന്നെ രാജാവായി വെളിപ്പെടുത്തിയത്?” അദ്ദേഹം തന്നെ ഉത്തരം പറഞ്ഞു: “കാൽവരിയിൽ വിശുദ്ധകുരിശിൽ! എവിടെയാണ് ക്രിസ്തു രാജാവായി വാഴുന്നത്? മനുഷ്യഹൃദയങ്ങളിൽ!”

അതെ പ്രിയപ്പെട്ടവരേ, കാനായിലെ വെള്ളം വീഞ്ഞാക്കിയപ്പോഴല്ല, കുരുടനെ സുഖപ്പെടുത്തിയപ്പോഴല്ല, അഞ്ചപ്പംകൊണ്ടു അയ്യായിരങ്ങളെ തൃപ്തിപ്പെടുത്തിയപ്പോഴല്ല അവിടുന്ന് രാജാവായത്.  സഹനങ്ങളുടെ മദ്ധ്യേ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ മന്ത്രം ഉച്ചരിച്ചുകൊണ്ട്, ക്ഷമയുടെ വലിയ സന്ദേശം നൽകിക്കൊണ്ട് കുരിശിൽ മരിച്ചപ്പോഴാണ്. മറ്റൊരുവാക്കിൽ, നമുക്കുവേണ്ടി, നമ്മുടെ രക്ഷയ്ക്കുവേണ്ടി, നാം സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുവാൻ വേണ്ടി ക്രിസ്തുവിന്റെ ഹൃദയം നമുക്കായി മിടിച്ചപ്പോഴാണ്, തുടിച്ചപ്പോഴാണ് ക്രിസ്തു രാജാവായിത്തീർന്നത്. ആ ഹൃദയമിടിപ്പ് നമ്മുടെ ജീവിതത്തിന്റെ താളമായപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമ്മുടെ കണ്ണുനീര് തുടച്ചപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമുക്ക് സൗഖ്യം നൽകിയപ്പോഴാണ്, ആ ഹൃദയമിടിപ്പ് നമ്മെ ധൈര്യപ്പെടുത്തിയപ്പോഴാണ് ക്രിസ്തു നമ്മുടെ രാജാവായത്. അല്ലാതെ, സാധാരണക്കാരന്റെ നികുതിപ്പണത്തിന്മേൽ സ്വന്തം സാമ്രാജ്യങ്ങൾ പണിതുയർത്തിയല്ല ഈശോ ഇന്നും രാജാവായി വാഴുന്നത്! ജനങ്ങൾക്കൊപ്പമായിരിക്കാൻ, ലക്ഷങ്ങൾമുടക്കി (അതോ കോടികളോ?) ശീതീകരിച്ച, ആധുനിക സൗകര്യങ്ങളുള്ള, ബസ്സിൽ യാതചെയ്തല്ല ഇന്നും ഈശോ മനുഷ്യരോടൊപ്പം വസിക്കുന്നത്. ആ ഹൃദയമിടിപ്പുകേട്ടാൽ നമ്മുടെ കരച്ചിൽ നിൽക്കും; ആ ഹൃദയമിടിപ്പനുഭവിച്ചാൽ നമ്മുടെ ഭയം നീങ്ങിപ്പോകും; ഈ ഹൃദയമിടിപ്പിൽ മുഖം അമർത്തിയാൽ നമ്മുടെ മനസ്സ് സ്വസ്ഥമാകും. ആ ഹൃദയമിടിപ്പിന്റെ ഉടമയാണ് നമ്മുടെ സർവ്വവും!!! ക്രിസ്തുവിന്റെ ഹൃദയം മകളേ, മകനേ നിനക്കായി തുടിക്കുന്നു!  

പതിനെട്ടാം നൂറ്റാണ്ടിലെ ജർമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന Kingdom of Prussia യുടെ ചക്രവർത്തിയായിരുന്ന ഫ്രഡറിക് ദ ഗ്രേറ്റ് (Frederick the Great) ഒരു ദിവസം ബ്രാൻഡ്‌സ്‌ബെർഗ് (Brandesberg) നഗരത്തിലെ ഒരു വിദ്യാലയത്തിലെത്തി. അവിടെ ഭൂമിശാസ്ത്രം പഠിപ്പിക്കുകയായിരുന്ന ഒരു ക്‌ളാസിൽ കയറി. ആകാംക്ഷയോടെ ചക്രവർത്തിയെ നോക്കിയിരുന്ന കുട്ടികളിൽ ഒരാളോട് അദ്ദേഹം ചോദിച്ചു: “ബ്രാൻഡ്‌സ്‌ബെർഗ് നഗരം ഏതു രാജ്യത്താണ്?” “ജർമനിയിൽ”, കുട്ടി ഉത്തരം പറഞ്ഞു. “ജർമനി എവിടെയാണ്”? ചക്രവർത്തിയുടെ ചോദ്യത്തിന് കുട്ടിയുടെ ഉത്തരം ഉടനെ വന്നു:”ജർമനി യൂറോപ്പിൽ”. “അപ്പോൾ, യൂറോപ്പ് എവിടെയാണ്” ചക്രവർത്തി വീണ്ടും ചോദിച്ചു. “ലോകത്തിൽ”. ഇത്രയും കുട്ടി വളരെ സമർത്ഥമായി പറഞ്ഞപ്പോൾ ചക്രവർത്തിയുടെ അടുത്ത ചോദ്യം വന്നു: “ഈ ലോകം എവിടെയാണ്?” ഒട്ടും സംശയിക്കാതെ മിടുക്കനായ ആ കുട്ടി പറഞ്ഞു: “ലോകം ക്രിസ്തുവിന്റെ കരങ്ങളിലാണ്”. ജർമൻ സാമ്രാജ്യത്തിലെ ചക്രവർത്തിയുടെ കൈകളിൽ എന്നുള്ള ഉത്തരം പ്രതീക്ഷിച്ച ചക്രവർത്തി ഇളിഭ്യനായിപ്പോയി. അതെ, ഈ ലോകം, നിങ്ങളും ഞാനും, നമ്മുടെ കുടുംബങ്ങളും എല്ലാം ദൈവത്തിന്റെ, ക്രിസ്തുവിന്റെ കരങ്ങളിലാണ്.

രാജാവെന്ന വാക്കിന്റെ പരിമിതികൾക്കപ്പുറം നിന്നുകൊണ്ട് ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ രാജാവായി സ്വീകരിക്കാം. അവിടുന്ന് എന്റെ ദൈവമാണ്. ഈ പ്രപഞ്ചത്തിന്റെ നാഥനാണ് എനിക്ക് അവിടുന്ന്.  എനിക്ക് അതുമതി എന്ന് നമുക്ക് ഏറ്റുപറയാം. ഈ ദൈവത്തെ അറിയുവാൻ, ക്രിസ്തു ആരെന്നു മനസ്സിലാക്കുവാൻ, അവിടുത്തെ രാജ്യത്തിന്റെ സ്വഭാവം അറിയുവാൻ ഒന്നുകിൽ നാം ജ്ഞാനികളാകണം, അല്ലെങ്കിൽ കുഞ്ഞുങ്ങളുടെ നിർമലതയുള്ള മനുഷ്യരാകണം, അതുമല്ലെങ്കിൽ, മാനസാന്തരപ്പെടുന്ന സക്കേവൂസാകണം, സമരിയാക്കാരിയാകണം, നല്ല കള്ളനാകണം.

സ്നേഹമുള്ളവരെ, ക്രിസ്തു നമ്മുടെ ദൈവമാണ്. അവിടുത്തേയ്ക്കു സകല മഹത്വവും ആരാധനയും. കരങ്ങൾ ചേർത്ത് പിടിച്ചു നമുക്ക് പ്രാർത്ഥിക്കാം:

ഈശോയെ, അങ്ങെന്റെ ദൈവമാണ്, രാജാവാണ്. എന്റെ തകർന്ന ജീവിതത്തെ ക്രമപ്പെടുത്തണമേ. എന്റെ കണ്ണുകൾക്ക് വെളിച്ചം നൽകണമേ. നിന്റെ ഇഷ്ടം എന്റെ ജീവിതത്തിൽ നിറവേറട്ടെ. നിന്റെ സമാധാനം നിറഞ്ഞ, സന്തോഷം നിറഞ്ഞ രാജ്യം വരണമേ! ആമ്മേൻ!

SUNDAY SERMON MT 25, 14-30

പള്ളിക്കൂദാശാക്കാലം മൂന്നാം ഞായർ

മത്തായി 25, 14-30

ടാലെന്റ്റ് ഷോകൾ (Talent Shows) ആടിത്തിമിർക്കുന്ന ഒരു കാലത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. റാമ്പുകളിലും, സ്റ്റേഡിയങ്ങളിലും, ക്ലാസ് മുറികളിലും കഴിവുകളുടെ ഉത്സവമാണ്. ജീവിതം തന്നെ ഒരു Talent Show ആണെന്ന Concept ആണ് മാധ്യമങ്ങളിലെ Reality Show കൾ കൈമാറുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ  കേരളത്തിൽ സമാപിച്ച സ്കൂൾ തല മേളകൾ – സമാപനം കൈയ്യാങ്കളിയിൽ അവസാനിച്ചെങ്കിലും – വളർന്നുവരുന്ന തലമുറയുടെ Talent ആഘോഷം തന്നെയായിരുന്നു.  എല്ലാ രംഗങ്ങളിലും കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട് പ്രതിഭകൾ തിളങ്ങുന്നത് പത്രങ്ങളിലും, ടിവിയിലും കാണുന്ന നമ്മോട് ഇന്നത്തെ സുവിശേഷവും പറയുന്നത് ദൈവം മനുഷ്യന് നൽകുന്ന താലന്തുകൾ വികസിപ്പിക്കണമെന്നാണ്. ദൈവം നൽകിയിട്ടുള്ള ഈ ജീവിതം, അവിടുന്ന് നൽകുന്ന കഴിവുകൾ, അവസരങ്ങൾ മണ്ണിൽ കുഴിച്ചിടുവാനുള്ളതല്ലെന്നും, നന്ദി നിറഞ്ഞ ഹൃദയത്തോടെ അവയെ നന്നായി ഉപയോഗിക്കണമെന്നുമാണ് ഈശോ ഇന്ന് നമ്മോട് പറയുന്നത്. 

താലന്തുകളുടെ ഉപമ locate ചെയ്തിരിക്കുന്നത് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ഈശോയുടെ യുഗാന്ത്യോന്മുഖ പ്രഭാഷണങ്ങളിലാണ് (Eschatological Discourses). യാത്രയ്ക്കുപോകുന്ന ഒരു വ്യക്തി തന്റെ ഭൃത്യന്മാർക്ക് അവന്റെ സമ്പത്ത് വീതം വച്ചുകൊടുക്കുന്ന ഒരു കഥ മാത്രമല്ല താലന്തുകളുടെ ഉപമ. സാമ്പത്തിക ശാസ്ത്രതത്വങ്ങൾ വിശകലനം ചെയ്യുന്ന ഒരു ഉപമയുമല്ല ഇത്. ഒരു താലന്ത് എന്ന് പറഞ്ഞാൽ ഏകദേശം ആറായിരം ദനാറ (6000 Denarii) കളോളം വരും. ഒരു ദനാറ (Denarius) എന്നാൽ സാധാരണക്കാരന്റെ ഒരു ദിവസത്തെ കൂലിയാണ്. അതായത്, ഒരു താലന്ത് എന്നത് ഒരു സാധാരണ ജോലിക്കാരന്റെ ഇരുപത് വർഷത്തെ സമ്പാദ്യത്തിന് തുല്യമാണ്. സാധാരണക്കാരന് സ്വപ്നം കാണാൻ പോലും കഴിയാത്ത തുകയാണ് മുതലാളി ആ ഭൃത്യർക്ക് നൽകിയത്. അഞ്ചും, രണ്ടും, ഒന്നും താലന്തുകൾ തുല്യതയില്ലാത്ത വിതരണത്തെയാണ് കാണിക്കുന്നത്. പക്ഷേ, തന്റെ ഓരോ ഭൃത്യനെയും വ്യക്തിപരമായി അറിയാവുന്ന മുതലാളി, ഓരോരുത്തരുടെയും കഴിവിനനുസരിച്ചാണ് നൽകിയത് എന്ന് പ്രത്യേകം പറയുന്നതുകൊണ്ട് അനീതിപരമായിട്ടല്ല മുതലാളി സമ്പത്ത് വിതരണം ചെയ്തതെന്ന് നമുക്കനുമാനിക്കാം. എന്തുതന്നെയായാലും, ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളോട് വിവേചനം കാണിക്കുന്ന മുതലാളിയ്ക്കെതിരെ ശബ്ദമുയർത്തുന്ന തൊഴിലാളിപക്ഷ കഥയുമല്ല ഇത്. പ്രതീകാത്മകമായ അർത്ഥത്തിൽ താലന്ത് പണത്തെ മാത്രമല്ല, ദൈവം നമുക്ക് നൽകിയിരിക്കുന്ന ജീവിതത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാൽ, ദൈവം നൽകുന്ന താലന്തുകളെ, കഴിവുകളെ, അവസരങ്ങളെ വളരെ പോസിറ്റിവായി ഉപയോഗിക്കണമെന്ന് പറയുന്ന ഒരു മോട്ടിവേഷണൽ (Motivational) talk ആയിമാത്രം ഈ ഉപമയെ കാണരുത്.  ഗുരുക്കന്മാർ സംസാരിക്കുമ്പോൾ അവർ പറയുന്ന കാര്യങ്ങൾക്ക് വളരെ ഉന്നതമായൊരു ആത്മീയ തലം, ദൈവിക ഉൾക്കാഴ്ച്ച ഉണ്ടായിരിക്കും.

പത്തുകന്യകകളുടെ ഉപമപോലെതന്നെ, താലന്തുകളുടെ ഉപമയും സ്വർഗ്ഗരാജ്യത്തെ ചിത്രീകരിക്കുവാനാണ് ഈശോ ഉപയോഗിച്ചിരിക്കുന്നത്. സ്വർഗ്ഗരാജ്യത്തിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്ന ദൈവമക്കളുടെ, ജീവിതത്തോടുള്ള മനോഭാവവും (Attitude) ജീവിതത്തിൽ നല്കപ്പെട്ടിട്ടുള്ളവയോട് അവർ പുലർത്തുന്ന ആഭിമുഖ്യവും (Orientation) വ്യക്തമായി വരച്ചുകാട്ടുകയാണ് ഈശോ ഇവിടെ. സ്വർഗ്ഗരാജ്യത്തിന്റെ ഇടവഴികളിൽ പദമൂന്നുന്നവരോട് ഈശോ പറയുന്നു, ഇവിടുത്തെ മാനദണ്ഡങ്ങൾ ലോകത്തിന്റേതുപോലെയല്ല. ഇവിടെ, “ഉള്ളവന് നൽകപ്പെടും. അവന് സമൃദ്ധിയുണ്ടാകുകയും ചെയ്യും. ഇല്ലാത്തവനിൽ നിന്ന് ഉള്ളതു പോലും എടുക്കപ്പെടും.” അതോടൊപ്പം തന്നെ, ഒരുനാൾ ദൈവം നിന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്നും, അവിടുന്ന് നല്കിയതിന്റെയെല്ലാം, നൽകിയത് ഏത് രീതിയിലാണ് ഉപയോഗിച്ചത് എന്നതിന്റെയെല്ലാം കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്നും ഈ ഉപമയിലൂടെ ഈശോ പറഞ്ഞുവയ്ക്കുന്നുണ്ട്.

സ്വർഗ്ഗരാജ്യത്തിന്റെ മനോഹരമായൊരു ചിത്രം വരച്ചു കാണിക്കുന്ന ഈ ഉപമയിൽ ഈശോ മൂന്ന് കാര്യങ്ങൾ നമ്മോട് പറയുന്നുണ്ട്. ഒന്ന്, നമുക്കുള്ളതെല്ലാം ദൈവം തരുന്നതാണ്.  അതുകൊണ്ട് തന്നെ, ഈ ഭൂമിയിലെ നമ്മുടെ ജീവിതം, ദൈവവുമൊത്തുള്ള, ദൈവത്തിന്റെ കൃപയിലുള്ള ജീവിതമാണ്.  ഈശോയോടൊത്ത് ജീവിക്കുവാൻ ക്ഷണിക്കുക മാത്രമല്ല, സ്വർഗ്ഗരാജ്യത്തിൽ ദൈവകൃപയിൽ ജീവിക്കുവാനുള്ള എല്ലാ അനുഗ്രഹങ്ങളും നൽകുകയും ചെയ്യുന്നു. കത്തോലിക്കാ വൈദികനും, സ്വിസ്സ് (സ്വിറ്റ്‌സർലൻഡ്) ദൈവശാസ്ത്രജ്ഞനുമായ ഫാ. ഹാൻസ് ബൽത്താസർ (Hans Urs von Balthasar) ഈ ദൈവ വചനഭാഗം വ്യാഖ്യാനിച്ചുകൊണ്ട് പറയുന്നത് “നീ എന്തായിരിക്കുന്നുവോ അത് ദൈവം നിനക്ക് നൽകുന്ന സമ്മാനമാണ്. എന്നാൽ, നീ എന്തായിത്തീരുന്നുവോ, അത് നീ ദൈവത്തിന് നൽകുന്ന സമ്മാനമാണ്.”

നമ്മുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഈശോ നമുക്ക്, താലന്തുകൾ, കൃപകൾ നൽകുകയാണ്. അവിടുന്ന് സ്നേഹത്തോടെ, താത്പര്യത്തോടെ നൽകുന്ന താലന്താണ്, സമ്മാനമാണ് നമ്മുടെ ജീവിതം. ജീവിതം മാത്രമല്ല, ജീവിതത്തിൽ നമുക്കുള്ള കഴിവുകൾ, ജീവിതസാഹചര്യങ്ങൾ, നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ …എല്ലാം ദൈവം നമുക്ക് നൽകുകയാണ്. നാം ആ സമ്മാനങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഫാദർ ബൽത്താസർ പറയുന്നപോലെ സമ്മാനങ്ങളുടെ കൈമാറ്റമാണ് ഈ ജീവിതം. ദൈവം നമുക്ക് സമ്മാനം തരുന്നു; നാമത് അവിടുത്തേക്ക് തിരികെ കൊടുക്കുന്നു. എങ്ങനെ? ഇരട്ടിയാക്കിക്കൊണ്ട്, മനോഹരമാക്കിക്കൊണ്ട്, സന്തോഷത്തോടെ.

എന്തുകൊണ്ട് ഈശോ ഒരാൾക്ക് അഞ്ചും, മറ്റൊരാൾക്ക് രണ്ടും, മൂന്നാമതൊരാൾക്ക് ഒന്നും താലന്തുകൾ നൽകുന്നു? പ്രത്യക്ഷത്തിൽ നീതിയില്ലാത്ത ഒരു വിതരണ രീതിയായി തോന്നുമെങ്കിലും, അത് ഒരിക്കലും അനീതിയല്ല. കാരണം വചനം ശ്രദ്ധിക്കുക: ഓരോരുത്തരുടെയും കഴിവിനനുസരിച്ചാണ് ദൈവം താലന്തുകൾ നൽകുന്നത്. ഓരോ വ്യക്തിക്കും ആവശ്യമുള്ളതെല്ലാം നല്കുന്നവനാണ് ദൈവം. ഈ ഭൂമിയിലെ നിന്റെ ജീവിതം നന്മയുള്ളതാക്കാൻ, സന്തോഷപ്രദമാക്കാൻ, ദൈവാനുഗ്രഹപ്രദമാക്കാൻ നിനക്കാവശ്യമുള്ളതെല്ലാം അവിടുന്ന് നിനക്ക് നൽകും. അതിൽ അസൂയപ്പെടേണ്ടതില്ല. അസ്വസ്ഥത പ്രകടിപ്പിക്കേണ്ടതില്ല. ദൈവത്തിന്റെ അനന്ത സ്നേഹമാണ്, കാരുണ്യമാണ് നമ്മെ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം പരിപാലിക്കുന്നത്.

ഈ സത്യം അറിയാത്തവരാണ് ദൈവത്തിനെതിരെ പരാതി പറയുന്നത്; ഈശോയെ നിന്നെ എനിക്ക് ഭയമാണെന്ന് പറയുന്നത്; നീ കണ്ണ് തുറക്കാത്ത, കരയാനറിയാത്ത, ചിരിക്കാനറിയാത്ത ദൈവമാണ് എന്ന് പറയുന്നത്.

രണ്ടാമതായി ഈശോ പറയുന്നത് നോക്കൂ…നാമെല്ലാവരും ഒരുപോലെയല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, ഓരോരുത്തരും അനന്യരാണ് (Unique), Special ആണ്.

ഓരോ മനുഷ്യന്റെയും ജീവിതം ദൈവം സ്നേഹപൂർവ്വം, കാരുണ്യപൂർവം നൽകുന്ന സമ്മാനമാണ്. ഈ സമ്മാനം വളരെ സുന്ദരമാണ്; പ്രത്യേകതയുള്ളതാണ്. ഈ സമ്മാനത്തിന്റെ വലിയ പ്രത്യേകത മകളേ, മകനേ നിന്നെപ്പോലെ ഈ ഭൂമിയിൽ മറ്റൊരാളില്ല എന്നതാണ്. ഫാ. സാജു പൈനാടത്തിന്റെ “ദൈവത്തിന്റെ ഭാഷ -വിശുദ്ധ കുർബാന എന്ന പുസ്തകത്തിൽ ഇക്കാര്യം വിവരിക്കുന്നത് ഇങ്ങനെയാണ്: ‘ഭൂമിയിലുള്ള കടൽത്തീരങ്ങൾ മുഴുവനും പരതിയാലും ഒരേപോലെയുള്ള രണ്ട് മണൽത്തരികൾ കണ്ടെത്താനാകില്ല; ലക്ഷക്കണക്കിന് ഇലകളുള്ള ഒരു വൃക്ഷത്തിൽനിന്ന് പൂർണമായും ഒരേപോലുള്ള രണ്ടിലകൾ കണ്ടെത്താനാകില്ല; 800 കോടിയിലധികം വരുന്ന മനുഷ്യരിൽ പൂർണ സാദൃശ്യമുള്ള രണ്ടുപേരെ (സയാമീസ് ഇരട്ടകളെക്കൂടി ഉൾപ്പെടുത്തിയാൽ പോലും) കണ്ടെത്താനാകില്ല.’ (6, 20) 800 കോടി ജനങ്ങൾ ഈ ലോകത്തുണ്ടെങ്കിൽ എത്ര കണ്ണുകൾ ഉണ്ടാകും? 1600 കോടി കണ്ണുകൾ. 1600 കോടി കണ്ണുകൾ ഈ ലോകത്തുണ്ടെങ്കിലും, മകളേ, മകനേ നിന്റെ കണ്ണുകൾ പോലെയുള്ള കണ്ണുകൾ വേറേ ആർക്കും ഇല്ല. നിന്റെ Thumb Impression പോലെയുള്ളവ മറ്റാർക്കും ഇല്ല. ഈ ലോകത്തിൽ നിന്നെപ്പോലെ നീ മാത്രം. ഈ പുസ്തകത്തിലെ ഏറ്റവും ചെറിയ സൂക്തം നാമാകുന്ന സമ്മാനത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നുണ്ട്: “ദൈവം ഒരിക്കലും ആവർത്തിക്കുന്നില്ല.” (6, 21) നീ എന്തായിരിക്കുന്നുവോ അത് ദൈവം നിനക്ക് നൽകുന്ന സമ്മാനമാണ്. വിശുദ്ധ പൗലോസ് എത്രയോ പണ്ടേ മനസ്സിലാക്കിയതാണ് ഈ ദൈവിക രഹസ്യം! അദ്ദേഹം പറയുന്നു, “ഞാൻ എന്തായിരിക്കുന്നുവോ, അത് ദൈവകൃപയാലാണ്.” (1 കോറി 15, 10) Praise the Lord!

നീ എന്തായിത്തീരുന്നു എന്നത് ഈ സമ്മാനം നീ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ result ആണ്. ദൈവരാജ്യത്തിൽ ദൈവത്തിന്റെ മകളായി, മകനായി നാം ജീവിക്കുമ്പോൾ ദൈവം നമുക്ക് നൽകുന്ന താലന്തുകൾ നിരവധിയാണ്. കണ്ണുകൾ നൽകി, കാതുകൾ നൽകി, കൈകൾ, കാലുകൾ, ബുദ്ധി, ഹൃദയം, കുടുംബം, സമ്പത്ത്, ജോലി, ജോലി ചെയ്യാൻ ആരോഗ്യം …എല്ലാം നൽകി ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. സ്വർഗ്ഗരാജ്യം നന്മകൊണ്ട് നിറയ്ക്കാൻ, നല്കപ്പെട്ട അനുഗ്രഹങ്ങളെ ഇരട്ടിയാക്കിക്കൊണ്ട് സ്വർഗ്ഗരാജ്യം സമാധാനം, സന്തോഷം എന്നിവകൊണ്ട് നിറയ്ക്കാൻ ഈശോ നമ്മെ അനുഗ്രഹിച്ചിരിക്കുകയാണ്. ഈശോ തന്റെ മലയിലെ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്, നൽകപ്പെട്ട അനുഗ്രഹങ്ങളെ എങ്ങനെ വിനിയോഗിക്കണമെന്ന്. മലയിലെ പ്രസംഗത്തിൽ ഈശോ പറഞ്ഞ കാര്യങ്ങളുടെ തുടർച്ചയായി ഈ ഉപമയെ കാണുവാൻ സാധിക്കുകയാണെങ്കിൽ ഉപമയുടെ അർഥം കൂടുതൽ ഗ്രഹിക്കുവാൻ സാധിക്കും. ദൈവം നൽകുന്ന താലന്തുകളെ എങ്ങനെ വിനിയോഗിക്കണമെന്നാണ് മലയിലെ പ്രസംഗത്തിൽ ഈശോ പറഞ്ഞത്. കുഴിച്ചുമൂടുവാനുള്ള വഴികളല്ല, ഇരട്ടിയാക്കാനുള്ള വഴികളാണ് ഈശോ അവിടെ പറഞ്ഞുവച്ചത്. ഒരു പഴയകാല കവിത ഇങ്ങനെയാണ്:

“ആർത്തസ്വരം കേട്ടൊരു കാത് കാത്

കാരുണ്യമാർന്നീടിന കണ്ണ് കണ്ണ്

സന്ത്വോക്തി ഓതീടിന ജിഹ്വ ജിഹ്വ

സാധുക്കളെ താങ്ങീടിന ബാഹു ബാഹു.”

ഈ രീതിയിൽ അവയെ വിനിയോഗിച്ചില്ലെങ്കിൽ, ഇവ വെറും മാംസക്കഷണങ്ങളാണ് പ്രിയപ്പെട്ടവരേ!   ഇങ്ങനെ ദൈവം തന്ന താലന്തുകൾ ഉപയോഗിക്കുമ്പോൾ നാം ദൈവത്തിലാണ്, സ്വർഗ്ഗരാജ്യത്തിലാണ്.

മൂന്നാമതായി, നമ്മൾ കണക്ക് കൊടുക്കേണ്ടിവരും. ദൈവം നൽകുന്ന അനുഗ്രഹങ്ങൾക്ക് നാം കണക്ക് കൊടുക്കേണ്ടിവരും. എപ്പോഴാണ് അതെന്ന് നമുക്കറിയില്ല. പക്ഷേ, മരണത്തിലൂടെ ഈ ഭൂമിയിലുള്ള ജീവിതം അവസാനിപ്പിച്ച്, നിത്യവിധിയാളനായ ക്രിസ്തുവിന്റെ മുൻപിൽ നാം നിൽക്കേണ്ടിവരും. അത്, ഒരു നിമിഷം ജീവിച്ചാലും, ഒരു ദിവസം ജീവിച്ചാലും, ഒരു മാസം ജീവിച്ചാലും, ഒരു വര്ഷം ജീവിച്ചാലും, ഒരു ആയുസ്സുമുഴുവൻ ജീവിച്ചാലും നാം കണക്ക് കൊടുക്കേണ്ടിവരും. നമ്മുടെ കഴിവിനനുസരിച്ച് നമുക്ക് നൽകിയ താലന്തുകൾകൊണ്ട് നാം എന്ത് ചെയ്‌തെന്ന് ഈശോ ചോദിക്കുക തന്നെ ചെയ്യും. കുഴിച്ചിടാനല്ലല്ലോ അവിടുന്ന് നമുക്ക് താലന്തുകൾ നൽകുന്നത്! സ്നേഹിക്കാനുള്ള താലന്ത്, നന്മ ചെയ്യാനുള്ള താലന്ത്, മറ്റുള്ളവരെ സഹായിക്കാനുള്ള താലന്ത്, ക്ഷമിക്കാനുള്ള താലന്ത്, വിട്ടുവീഴ്ച്ച ചെയ്യാനുള്ള താലന്ത് …. അങ്ങനെ നൽകുന്ന താലന്തുകൾ കൊണ്ട് നീ എന്ത് ചെയ്തുവെന്ന് വിധി ദിനത്തിൽ ഈശോ നമ്മോട് ചോദിക്കും.

സ്‌നേഹമുള്ളവരേ, ഈശോ നൽകുന്ന താലന്തുകൾ നന്നായി ഉപയോഗിക്കുവാനുള്ളതാണ് ഈ ഭൂമിയിലെ നമ്മുടെ ജീവിതം; നമുക്ക് നല്കപ്പെട്ടിട്ടുള്ള കുറച്ചു സമയം.

ഈ കുറച്ചു സമയത്തിൽ നിന്ന് ഒരു വർഷം കുറയുമ്പോൾ, നമ്മൾ അതൊക്കെ കേക്ക് മുറിച്ച് ആഘോഷിക്കുമ്പോഴും, ഓർക്കണം സ്നേഹമുള്ളവരേ, വിധിയുടെ കണക്കെടുക്കുമ്പോൾ നമ്മുടെ ജീവിതത്തിന്റെ കണക്ക് നാം ബോധിപ്പിക്കേണ്ടിവരുമെന്ന്!! ഈ ചുരുങ്ങിയ സമയം വഴക്കടിച്ചും, അസൂയപ്പെട്ടും, തമ്മിൽത്തല്ലിയും, വെട്ടിപ്പിടിച്ചും നഷ്ടപ്പെടുത്താതെ, നമുക്ക് നല്കപ്പെട്ടിട്ടുള്ള താലന്തുകളെ നന്നായി ഉപയോഗിക്കുവാൻ സാധിക്കട്ടെ.

സ്നേഹമുള്ളവരേ, ഒരു താലന്ത് ലഭിച്ചവന് അവന്റെ യജമാനന്റെ മനസ്സ് വായിക്കുവാൻ കഴിയാതെപോയി! ഞാനും എനിക്കുള്ളതെല്ലാം ദൈവത്തിന്റേതാണെന്നും, ക്രിസ്തുവാണ് സർവത്തിന്റെയും അധിപനെന്നും, പാവം ആ ഭൃത്യൻ മറന്നുപോയി. ഈ ഗതികേട് നമുക്ക് വരാതിരിക്കുവാനാണ് ഈശോ മുൻകൂട്ടി ഈ ഉപമ നമ്മോട് പറയുന്നത്. സ്വർഗ്ഗരാജ്യത്തിൽ ജീവിച്ചിട്ട്, ജീവിതം ഒരു സമ്മാനമായി ലഭിച്ചിട്ട്, മാമ്മോദീസയിലൂടെ ക്രിസ്തുവിന്റെ സഭയിൽ അംഗങ്ങളായി തീർന്നിട്ട്, കൂദാശകളിലൂടെ, പ്രത്യേകിച്ച് വിശുദ്ധ കുർബാനയിലൂടെ ഈശോ നമ്മെ ശക്തിപ്പെടുത്തിയിട്ട്, അവസാനം പ്രയോജനമില്ലാത്ത വ്യക്തികളായി തീരുകയും, പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടുകയും ചെയ്യുന്ന അവസ്ഥ എത്ര ഭയാനകമായിരിക്കും! അന്ത്യവിധി നാളിൽ അല്ലെങ്കിൽ ജീവിതത്തിന്റെ ഓരോ നിമിഷവും ക്രിസ്തു നമ്മോട് നീ എന്തായിത്തീർന്നു എന്ന് ചോദിച്ചാൽ എന്ത് ഉത്തരം ഞാൻ കൊടുക്കുമെന്ന് ചിന്തിച്ചു് നോക്കുക പ്രിയപ്പെട്ടവരേ.

നീ എന്തായിരിക്കുന്നുവോ അത് ദൈവം നിനക്ക് നൽകുന്ന സമ്മാനമാണ്. എന്നാൽ, നീ എന്തായിത്തീരുന്നുവോ, അത് നീ ദൈവത്തിന് നൽകുന്ന സമ്മാനമാണ്.”  ആമ്മേൻ!